പൂർണ്ണത

പൂർണ്ണത (perfection)

സമ്പൂർണ്ണത, നിറവ്, തികവ്, പൂർത്തി, അത്യുത്തമം എന്നീ പദങ്ങളും പൂർണ്ണതയുടെ അർത്ഥം ദ്യോതിപ്പിക്കുന്നു. നന്മ, ഔൽകൃഷ്ട്യം എന്നിവയോടുള്ള ബന്ധത്തിൽ ഒന്നിന്റെയും അഭാവമില്ലാത്തത് എന്നാണ് പൂർണ്ണതയെ (ടെലയൊസ്) അരിസ്റ്റോട്ടിൽ നിർവ്വചിക്കുന്നത്. ഈ നിർവ്വചനപ്രകാരം അപൂർണ്ണമായ ലോകത്ത് സാക്ഷാത്കരിക്കുവാനാകാത്ത ഒരാദർശമാണ് പൂർണ്ണത. പൂർണ്ണതയെ കുറിക്കുന്ന ‘താമീം’ എന്ന എബായപദത്തിന് ഊനമില്ലാത്തത്, നിഷ്ക്കളങ്കം, ആത്മാർത്ഥം, പുർണ്ണം എന്നൊക്കെ അർത്ഥമുണ്ട്. 91 പ്രാവശ്യം ഈ പദം പഴയനിയമത്തിലുണ്ട്. അവയിൽ 51 പ്രാവശ്യവും വഴിപാടുകളോടുള്ള ബന്ധത്തിലാണ്. യാഗം അർപ്പിക്കുന്ന മൃഗം ഊനമില്ലാത്തതായിരിക്കണം. യോശുവ ഗിബെയോന്യരോടു യുദ്ധം ചെയ്തപ്പോൾ സുര്യൻ ഒരു ദിവസം മുഴുവൻ (താമീം) അസ്തമിക്കാതെ നിന്നു. (യോശു, 10:13). നോഹ തന്റെ തലമുറയിൽ നിഷ്ക്കളങ്കൻ (താമീം) ആയിരുന്നു. (ഉല്പ, 6:1). ദൈവവുമായി ബന്ധപ്പെട്ട അഞ്ചു സ്ഥാനങ്ങളിൽ താമീം അതിന്റെ മൗലികാർത്ഥത്തിൽ കാണാം. ദൈവത്തിൻ്റെ പ്രവൃത്തി അത്യുത്തമം (ആവ, 32:4); ദൈവത്തിന്റെ വഴിയും (2ശമൂ, 22:31; സങ്കീ, 18:30), യഹോവയുടെ ന്യായപ്രമാണവും (സങ്കീ, 19:7) തികവുള്ളത്; ദൈവം ജ്ഞാന സമ്പൂർണ്ണനാണ് (ഇയ്യോ, 37:16). ടെലെയൊസ് എന്ന ഗ്രീക്കുപദം പുതിയ നിയമത്തിൽ 19 തവണ പ്രയോഗിച്ചിട്ടുണ്ട്. രണ്ടു വാക്യങ്ങളിൽ പ്രായം തികഞ്ഞവർ, മുതിർന്നവർ എന്നീ ആശയങ്ങളാണുള്ളത്. (1കൊരി, 14:20; എബ്രാ, 5:14). മറ്റു അഞ്ച് സ്ഥാനങ്ങളിൽ കൂടി ഈ ആശയഛായ ഉണ്ട്. (1കൊരി, 2:6; എഫെ, 4:13; ഫിലി, 3:15; കൊലൊ, 1:28; 4:12). ഈ വാക്യങ്ങളിലെല്ലാം തികഞ്ഞവൻ, തികഞ്ഞവ എന്നാണ് പരിഭാഷ. മറ്റു 12 സ്ഥാനങ്ങളിലും കേവലസമ്പൂർണ്ണത വിവക്ഷിക്കുന്നില്ല. ഇതിന്റെ ക്രിയാരൂപം പൂർത്തിവരുത്തുക എന്ന അർത്ഥത്തിൽ അനേകം പ്രാവശ്യം പ്രയോഗിച്ചിട്ടുണ്ട് (എബ്രാ, 10:14). 

കേവല പൂർണ്ണത ദൈവത്തിനു മാത്രമേയുള്ളൂ. അവനിൽ യാതൊന്നിന്റെയും അഭാവമോ അല്പഭാവമോ ഇല്ല. അവന്റെ പൂർണ്ണത നിത്യമാണ്. മറ്റുള്ളവയുടെ പൂർണ്ണതയ്ക്കധിഷ്ഠാനവും പൂർണ്ണതയുടെ മാനദണ്ഡവും ദൈവത്തിന്റെ പൂർണ്ണതയാണ്. ദൈവത്തിന്റെ വഴി, ദൈവത്തിന്റെ ന്യായപ്രമാണം എന്നിവയും പൂർണ്ണമാണ്. ദൈവിക നിയമത്തോട് മനുഷ്യർ അനുരൂപരാകുമ്പോൾ സാപേക്ഷമായ പൂർണ്ണത അവർക്കു ലഭിക്കുന്നു. നിങ്ങളുടെ സ്വർഗ്ഗീയ പിതാവു സൽഗുണപൂർണ്ണൻ ആയിരിക്കുന്നതുപോലെ നിങ്ങളും സൽഗുണപൂർണ്ണരാകുവിൻ (മത്താ, 5:48) എന്ന കല്പനയിൽ ദൈവത്തിന്റെ കേവലമായ പൂർണ്ണത മനുഷ്യനു പ്രാപ്യമല്ലെന്നതു വ്യക്തമാണ്. എന്നാൽ ആ പൂർണ്ണതയിലേക്കുള്ള വളർച്ചയാണു വേണ്ടത്. നിങ്ങളുടെ പിതാവു മനസ്സലിവുള്ളവൻ ആകുന്നതു പോലെ നിങ്ങളും മനസ്സലിവുള്ളവർ ആകുവിൻ. (ലൂക്കൊ, 6:36). പിതാവായ ദൈവം മനസ്സലിവുള്ളവൻ ആയിരിക്കുന്നതുപോലെ മനുഷ്യർക്കു മനസ്സലിവുള്ളവർ ആകുവാൻ സാദ്ധ്യമല്ല.

ഭൗമികജീവിതത്തിൽ മനുഷ്യനു പൂർണ്ണത സാധ്യമാണോ എന്നത് വിവാദവിഷയമാണ്. ഒരു പ്രത്യേക ആശയത്തിൽ വിശ്വാസികൾ ഈ ജീവിതത്തിൽ തന്നെ പൂർണ്ണരാണെന്നു തിരുവെഴുത്തുകൾ വ്യക്തമാക്കുന്നു. എന്നാൽ വിശാലമായ അർത്ഥത്തിൽ പൂർണ്ണത ഭാവികമാണ്. പരിശുദ്ധാത്മ സ്നാനത്തിലൂടെ ഒരു വ്യക്തിക്കു ലഭിക്കുന്ന ക്രിസ്തുവിനോടുളള ഐക്യം പൂർണ്ണമാണ്. (റോമ, 6:3,4; ഗലാ, 3:27; കൊലൊ, 2:10-12; 1കൊരി, 12:13). ക്രിസ്തുവിൽ ആക്കപ്പെട്ട ഒരു വ്യക്തിയെ പുത്രന്റെ പൂർണ്ണതയിലൂടെ പിതാവു കാണുന്നു. സൽഗുണ പൂർത്തിയുടെ അടിസ്ഥാനം ക്രിസ്തുവിന്റെ യാഗമാണ്. (എബ്രാ, 10:14). ക്രിസ്തുവിന്റെ നീതി വിശ്വാസിക്കു നല്കപ്പെട്ടിരിക്കുന്നതു പാര്യന്തിക വിശുദ്ധീകരണത്തിന് ഉറപ്പാണ്. (2കൊരി, 5:21; കൊലൊ, 1:22). കഷ്ടതയിൽ സ്ഥിരതയും (യാക്കോ, 1:4), ദൈവഹിതത്തോടുള്ള ആഭിമുഖ്യവും (കൊലൊ, 4:12), ആത്മാവിലുള്ള ആശ്രയവും (ഗലാ, 3:3), ദൈവസ്നേഹത്തിലുളള ഉറപ്പും (1യോഹ, 4:17,18) പൂർണ്ണതയിലേക്കു നയിക്കുന്നു. സമ്പൂർണ്ണതയുടെ ബന്ധമാണു സ്നേഹം. (കൊലൊ, 3:14). മരണത്തിലോ ക്രിസ്തുവിന്റെ പുനരാഗമനത്തിലോ വിശ്വാസി പൂർണ്ണത പ്രാപിക്കുന്നു. 

ബൈബിളിലെ പൂർണ്ണമായ കാര്യങ്ങൾ

1.പൂർണ്ണ അനുസരണം (1തിമൊ, 2:11)

2. പൂർണ്ണ ആത്മാവ് (മത്താ, 22;37)

3. പൂർണ്ണ ക്ഷേമം (ഇയ്യോ, 21:23) 

4. പൂർണ്ണ ഗൗരവം (തീത്താ, 2:15) 

5. പൂർണ്ണ ജയം (റോമ, 8:37)

6. പൂർണ്ണ ജാഗ്രത (പ്രവൃ, 17:11) 

7. പൂർണ്ണ താത്പര്യം (2ദിന, 15:15)

8. പൂർണ്ണ തൃപ്തി (2കൊരി, 9:8) 

9. പൂർണ്ണ ധൈര്യം (പ്രവൃ, 4:30)

10. പൂർണ്ണ ദ്വേഷം (സങ്കീ, 139:22)

11. പൂർണ്ണ നന്ദി (പ്രവൃ, 24:3)

12. പൂർണ്ണ നിർമ്മലത (1തിമൊ, 5:2)

13. പൂർണ്ണ നിശ്ചയം (കൊലൊ, 4:12)

14. പൂർണ്ണ നീതി (ഇയ്യോ, 37:23)

15. പൂർണ്ണ പ്രതിഫലം (രൂത്ത്, 2:12)

16. പൂർണ്ണ പ്രത്യാശ (1പത്രൊ, 1:13)

17. പൂർണ്ണ പ്രസാദം (കൊലൊ, 1:10)

18. പൂർണ്ണ പ്രാഗത്ഭ്യം (പ്രവൃ, 28:30) 

19. പൂർണ്ണ ഭയം (1പത്രൊ, 2:18)

20. പൂർണ്ണ മനസ്സ് (ആവ, 4:29) 

21. പൂർണ്ണ വാർദ്ധക്യം (ഇയ്യോ, 5:26)

22. പൂർണ്ണ വിനയം (എഫെ, 4:2) 

23. പൂർണ്ണ ശക്തൻ (നഹും, 1:12)

24. പൂർണ്ണ ശക്തി (ആവ, 6:5) 

25. പൂർണ്ണ സംഖ്യ (റോമ, 11:25)

26. പൂർണ്ണ സംഹാരം (മീഖാ, 2:4)

27. പൂർണ്ണ സന്തോഷം (ഫിലി, 2:29)

28. പൂർണ്ണ സമാധാനം (യെശ, 26:3)

29. പൂർണ്ണ സഹിഷ്ണുത (2കൊരി, 12:12)

30. പൂർണ്ണ സുന്ദരി (യെഹെ, 27:3)

31. പൂർണ്ണ സൗമ്യത (തീത്തൊ, 3:2)

32. പൂർണ്ണ സ്ഥിരത (എഫെ, 6:18)

33. പൂർണ്ണ ഹൃദയം (ആവ, 4:29) 

34. പൂർണ്ണ ഹൃദയസന്തോഷം (യെഹെ, 36;5)

Leave a Reply

Your email address will not be published. Required fields are marked *