പരിശുദ്ധാത്മാവിൻ്റെ പ്രവർത്തനം

പരിശുദ്ധാത്മാവിൻ്റെ പ്രവർത്തനം

കൃപായുഗത്തിൽ പരിശുദ്ധാത്മാവിന്റെ പ്രധാന പ്രവർത്തനമണ്ഡലം രക്ഷയുടേതാണ്. ഒരു വ്യക്തിയിൽ മാനസാന്തരത്തിനായി പാപബോധം ഉളവാക്കുന്നതു മുതൽ വിശ്വാസിയെ സ്വർഗ്ഗത്തിൽ എത്തിക്കുന്നതുവരെയുള്ള പ്രവർത്തനത്തിന്റെ ഉത്തരവാദിത്വം പരിശുദ്ധാത്മാവിനാണ്. പരിശുദ്ധാത്മാവാണ് പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും വ്യക്തികൾക്ക് ബോധം വരുത്തുന്നത്. (യോഹ, 16:8-11,13). യേശുക്രിസ്തുവിന്റെ മരണപുനരുദ്ധാന സ്വർഗ്ഗാരോഹണങ്ങളുടെ ഫലമാണ് പരിശുദ്ധാത്മാവ്. (യോഹ 7:37-39, പ്രവൃ, 1:4). തന്മൂലം, വ്യക്തികളോടുള്ള ബന്ധത്തിൽ പരിശുദ്ധാത്മാവിന്റെ പ്രവർത്തനം തികച്ചും യുക്തമാണ്. ഒന്നാമതായി; പരിശുദ്ധാത്മാവ് വ്യക്തിയുടെ പാപാവസ്ഥ ബോധ്യപ്പെടുത്തുന്നു. രണ്ടാമതായി; ആ പാപത്തിൽനിന്ന് അവനെ രക്ഷിക്കുവാൻ കഴിയുന്ന രക്ഷകന്റെ തെളിവു നൽകുന്നു. മൂന്നാമതായി; രക്ഷകനെ സ്വീകരിച്ചില്ലെങ്കിൽ അഭിമുഖീകരിക്കേണ്ട ശിക്ഷാവിധിയെക്കുറിച്ച് അവനെ ബോധവാനാക്കുന്നു. (യോഹ, 16:8). തുടർന്നു ഈ രക്ഷകനെ വിശ്വസിക്കുവാൻ കൃപ നല്കുകയും ( എഫെ, 2;8), വീണ്ടുംജനനം നല്കി (യോഹ, 3:5,6), എന്നേക്കും കൂടെയിരുന്നുകൊണ്ട് (യോഹ, 14:16), ദൈവസഭയോടു ചേർത്തു പണിതുകൊണ്ടും (എഫെ, 2:21-22), ബലഹീനതയിൽ തുണ നിന്നുകൊണ്ടും (റോമ, 8:26), സകലവും ഉപദേശിച്ചുകൊണ്ടും (യോഹ, 14:26), പക്ഷവാദം ചെയ്തുകൊണ്ടും (റോമ, 8:27), ശുദ്ധീകരണവും, നീതീകരണവും നല്കിക്കൊണ്ടും (1കൊരി, 6:11), പ്രത്യാശയെ വർദ്ധിപ്പിച്ചുകൊണ്ടും (റോമ, 15:13), കൃപാവരങ്ങൾ നല്കിക്കൊണ്ടും (1കൊരി, 12:11), ആത്മീകഫലം പുറപ്പെടുവിക്കുവാൻ സഹായിച്ചുകൊണ്ടും (ഗലാ, 5:22-23), സത്യത്തിൽ വഴിനടത്തിയും (യോഹ, 16:13), അധർമ്മത്തിന്റെ മർമ്മത്തെ തടുത്തുകൊണ്ടും (2തെസ്സ, 2:7), മർത്യശരീരത്തെ ഉയിർപ്പിച്ചുകൊണ്ടോ (റോമ, 8:11), രൂപാന്തരം വരുത്തിക്കൊണ്ടോ (2കൊരി, 3:18) ഉൽപ്രാപണംവരെ വിശ്വാസിയുടെ ഉള്ളിൽ വസിക്കും. 

രക്ഷയോടുള്ള ബന്ധത്തിൽ വ്യക്തിയിൽ ഉള്ളിൽ സംഭവിക്കുന്ന ദൈവപ്രവൃത്തികൾ അഥവാ ആത്മാവിന്റെ പ്രവർത്തനങ്ങൾ താഴെ പറയുന്നവയാണ്. 

1. ആത്മസ്നാനം: “യെഹൂദന്മാരോ യവനന്മാരോ ദാസന്മാരോ സ്വതന്ത്രരോ നാം എല്ലാവരും ഏകശരീരമാകുമാറു ഒരേ ആത്മാവിൽ സ്നാനം ഏറ്റും എല്ലാവരും ഒരേ ആത്മാവിനെ പാനം ചെയ്തുമിരിക്കുന്നു.” (1കൊരി, 12:13). മാനസാന്തര സമയത്താണ് ആത്മസ്നാനം നടക്കുന്നത്. അഥവാ, ആത്മസ്നാനത്താലാണ് വ്യക്തി വീണ്ടും ജനിക്കുന്നത്. അല്ലാതെ, വീണ്ടുംജനിച്ചശേഷം കാത്തിരുന്ന് പ്രാപിക്കേണ്ട ഒന്നല്ല ആത്മസ്നാനം. ആത്മസ്നാനം ദൃശ്യമായ ഒരു പ്രക്രിയയല്ലെന്ന് യേശുക്രിസ്തു വ്യക്തമാക്കിയിട്ടുമുണ്ട്. (യോഹ, 3:8). തന്മൂലം, പ്രത്യക്ഷമായ അടയാളങ്ങളൊന്നും പ്രതീക്ഷിക്കേണ്ടതില്ല. മാത്രമല്ല, ആത്മസ്നാനത്താലാണ് ഒരുവൻ ക്രിസ്തുവിന്റെ ശരീരത്തിന്റെ അവയവമായി മാറുന്നത്. (1കൊരി, 12:13). ശരീരം മുമ്പേയുള്ളതുകൊണ്ടാണല്ലോ അവയവത്തിന് ശരീരത്തോട് ചേരാൻ കഴിയുന്നത്. തന്മൂലം, ആത്മസ്നാനമെന്ന ആത്മീയ ചരിത്രപ്രക്രിയ ക്രിസ്തുവിന്റെ സഭയുടെ (ശരീരം) ജനനമായിരുന്നു എന്നു മനസ്സിലാക്കാം. മറ്റൊരർത്ഥത്തിൽ, “ഞാൻ എന്റെ സഭയെ പണിയും; പാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ല” (മത്താ, 16:18) എന്ന യേശുക്രിസ്തുവിന്റെ അവകാശ പ്രഖ്യാപനത്തിന്റെ നിവൃത്തിയാണ് പെന്തെക്കൊസ്തിലെ ആത്മസ്താനം. “എന്നാൽ പരിശുദ്ധാത്മാവു നിങ്ങളുടെമേൽ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ടു യെരൂശലേമിലും യെഹൂദ്യയിൽ എല്ലാടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും എന്റെ സാക്ഷികൾ ആകും എന്നു പറഞ്ഞു. (പ്രവൃ, 1:8; ലൂക്കൊ, 24:47). യെരുശലേമിൽ തന്നെ സഭ ജനിക്കണമെന്നത് ദൈവേഷ്ടമായിരുന്നു. പ്രവൃത്തികളൾ രണ്ടാമദ്ധ്യായത്തിൽ ക്രൈസ്തവസഭ ജനിക്കുന്നു. എട്ടാമദ്ധ്യായത്തിൽ ശമര്യരും, പത്താമദ്ധ്യായത്തിൽ ജാതികളും ക്രൈസ്തവസഭയിൽ അംഗങ്ങളാകുന്നു. ആത്മസ്നാനദാതാവ് പരിശുദ്ധാത്മാവല്ല; ക്രിസ്തുവാണ്. “അവൻ നിങ്ങളെ പരിശുദ്ധാത്മാവിലും തീയിലും സ്ഥാനം ഏല്പിക്കും.” (മത്താ, 3:11; മർക്കൊ, 1:8; ലൂക്കൊ, 3:16). രക്ഷാകര പ്രവർത്തനത്തോടുള്ള ബന്ധത്തിൽ യേശുക്രിസ്തുവിന്റെ പ്രവൃത്തികളെല്ലാം ചരിത്രത്തിൽ ഒരിക്കലായി നിറവേറിയതാണ്. ക്രിസ്തുവിന്റെ കന്യകാജനനം, നിമജ്ജനസ്നാനം, പരസ്യശുശ്രൂഷ, കഷ്ടാനുഭവം, ക്രൂശുമരണം, അടക്കം ഉയിർത്തെഴുന്നേല്പ്, സ്വർഗ്ഗാരോഹണം, ഇവയൊന്നും വീണ്ടും ആവർത്തിക്കപ്പെടാവുന്നവയല്ല. അതുപോലെ യേശുക്രിസ്തു നിവർത്തിച്ച ആത്മസ്നാനവും ചരിത്രത്തിൽ ഒരിക്കലായി നിറവേറിയതാണ്. എബ്രായ ലേഖനകർത്താവ് വ്യക്തമാക്കുന്നു “ഏകയാഗത്താൽ അവൻ വിശുദ്ധീകരിക്കപ്പെടുന്നവർക്കു സദാകാലത്തേക്കും സൽഗുണപൂർത്തി വരുത്തിയിരിക്കുന്നു.” (എബ്രാ, 10:14). (രക്ഷിക്കപ്പെടുന്ന ഓരോരുത്തർക്കും വേണ്ടി ക്രിസ്തു വീണ്ടും വീണ്ടും മരിക്കേണ്ട ആവശ്യമില്ല. സദാകാലത്തേക്കും: ഭൂതം, വർത്തമാനം, ഭാവി) ഏകയാഗം ധാരാളമാണ്. അതുപോലെ പരിശുദ്ധാത്മസ്നാനവും ഏകമാണ്. (ആത്മസ്താനത്തെക്കുറിച്ചു കൂടുതലറിയാൻ ‘ആത്മസ്നാനം ഒരു വിഹഗവീക്ഷണം’ എന്ന പുസ്തകം കാണുക). 

2. ആത്മദാനം: “നിങ്ങൾ മക്കൾ ആകകൊണ്ടു അബ്ബാ പിതാവേ എന്നു വിളിക്കുന്ന സ്വപുത്രന്റെ ആത്മാവിനെ ദൈവം നമ്മുടെ ഹൃദയങ്ങളിൽ അയച്ചു.” (ഗലാ, 4:6). ആത്മദാനത്താലാണ് ഒരുവൻ രക്ഷ കരഗതമാക്കുന്നത്. രക്ഷിക്കപ്പെടുന്ന സമയത്തുതന്നെ ദൈവം പരിശുദ്ധാത്മാവിനെ ദാനമായി നൽകുന്നു. (പ്രവൃ, 2:38; 8:20; 10:46; 11:17). “ആത്മാവെന്ന ആദ്യദാനം ലഭിച്ചിരിക്കുന്ന നാമും നമ്മുടെ ശരീരത്തിന്റെ വീണ്ടെടുപ്പായ പുത്രത്വത്തിന്നു കാത്തുകൊണ്ടു ഉള്ളിൽ ഞരങ്ങുന്നു.” (റോമ, 8:23). ഇവിടെത്തെ ‘പുത്രത്വം’ രക്ഷാപൂർത്തിയാണ്. ആത്മാവെന്ന ആദ്യദാനം ലഭിക്കാത്തവർക്ക് അഥവാ, ആത്മാവിനാൽ വീണ്ടുംജനനം നടക്കാത്തവർക്ക് രക്ഷാപൂർത്തിയും ഉണ്ടാകില്ല. ദൈവത്തിന്റെ ഈ ദാനത്തിനായി വ്യക്തികളുടെ പണമോ, പ്രവൃത്തിയോ, വിശുദ്ധിയോ സ്വീകാര്യമല്ല; ദൈവപുത്രനിലുള്ള വിശ്വാസം മാത്രംമതി. അതിനൊരു തെളിവാണ് ശമര്യയിലെ സംഭവം. (പ്രവൃ, 8 : 18-21). ന്യായപ്രമാണത്തിന്റെ ദാസ്യത്തിൽനിന്ന് വിടുവിക്കപ്പെട്ട് ദൈവപുത്രത്വം പ്രാപിച്ചതും (ഗലാ, 4:5), നീതീകരണവും വിശുദ്ധീകരണവും പ്രാപിച്ചതും ആത്മദാനത്താലാണ്. (1കൊരി, 6:11). 

3. ആത്മാധിവാസം: “എന്നാൽ ഞാൻ പിതാവിനോടു ചോദിക്കും; അവൻ സത്യത്തിന്റെ ആത്മാവു എന്ന മറ്റൊരു കാര്യസ്ഥനെ എന്നേക്കും നിങ്ങളോടു കൂടെ ഇരിക്കേണ്ടതിന്നു നിങ്ങൾക്കു തരും.” (യോഹ, 14:16). “നിങ്ങൾ ദൈവത്തിന്റെ മന്ദിരം എന്നും ദൈവത്തിന്റെ ആത്മാവു നിങ്ങളിൽ വസിക്കുന്നു എന്നും അറിയുന്നില്ലയോ?” (കൊരി, 3:16). “ദൈവത്തിന്റെ ദാനമായി നിങ്ങളിൽ ഇരിക്കുന്ന പരിശുദ്ധാത്മാവിന്റെ മന്ദിരമാകുന്നു നിങ്ങളുടെ ശരീരം എന്നും നിങ്ങളെ വിലക്കു വാങ്ങിയിരിക്കയാൽ നിങ്ങൾ താന്താങ്ങൾക്കുള്ളവരല്ല എന്നും അറിയുന്നില്ലയോ?” (1കൊരി, 6:19). “ആ നല്ല ഉപനിധി നമ്മിൽ അധിവസിക്കുന്ന പരിശുദ്ധാത്മാവിനാൽ സൂക്ഷിച്ചു കൊൾക.” (2തിമൊ, 1:14). ഇവിടെപ്പറയുന്ന ഉപനിധി അഥവാ, നിക്ഷേപം രക്ഷയാണ്. നമ്മിൽ വസിക്കുന്ന പരിശുദ്ധാത്മാവിനാൽ ആ രക്ഷയിൽ നാം വിശ്വസ്തരായിരിക്കണം. “ക്രിസ്തുവിന്റെ നാമം ഹേതുവായി നിന്ദ സഹിക്കേണ്ടി വന്നാൽ നിങ്ങൾ ഭാഗ്യവാന്മാർ; മഹത്വത്തിന്റെ ആത്മാവായ ദൈവാത്മാവു നിങ്ങളുടെമേൽ ആവസിക്കുന്നുവല്ലോ.” (1പത്രൊ, 4:14).. രക്ഷാനുഭവം ലഭിക്കുന്ന സമയം മുതൽ വിശ്വാസിയിൽ വാസം ചെയ്യുന്ന പരിശുദ്ധാത്മാവ് വീണ്ടെടുപ്പിൻ നാൾവരെ വിട്ടുപോകാതെ വ്യക്തിയിൽ വസിക്കുന്നു. (എഫെ, 4:30). 

4. ആത്മാഭിഷേകം: “ഞങ്ങളെ നിങ്ങളോടുകൂടെ ക്രിസ്തുവിൽ ഉറപ്പിക്കുന്നതും നമ്മെ അഭിഷേകം ചെയ്തതും ദൈവമല്ലോ.” (2കൊരി, 1:21). അഭിഷേകം എന്ന പ്രയോഗം പുതിയ നിയമത്തിൽ എട്ടു വാക്യങ്ങളിലായി ഒൻപത് പ്രാവശ്യം പ്രയോഗിച്ചിട്ടുണ്ട്. അവയിൽ അഞ്ചു വാക്യങ്ങളും ക്രിസ്തുവിനെ പരാമർശിച്ചുള്ളതാണ്. ദൈവം തന്റെ പരിശുദ്ധാത്മാവിനാലും ശക്തിയാലും നേരിട്ട് അഭിഷേകം ചെയ്തിരിക്കുന്ന ഏകവ്യക്തി കർത്താവായ യേശുക്രിസ്തു മാത്രമാണ്. (ലൂക്കൊ, 4:18; പ്രവൃ, 4:26; 27; 10:38, എബ്രാ, 1:9). ക്രിസ്തുവാണ് സഭയുടെ നാഥൻ അഥവാ, ശിരസ്സ്. അഭിഷേകതൈലം ശിരസ്സിലാണ് ഒഴിക്കുന്നത്. (പുറ, 29:7; ലേവ്യ, 8:12; 21:10; 1ശമൂ, 10:1; സങ്കീ, 23:5; 133:2). പുതിയനിയമത്തിൽ സഭയുടെ അഭിഷേകത്തെക്കുറിച്ച് പറയുന്നത് നാല് പ്രാവശ്യമാണ്: ‘നമ്മെ അഭിഷേകം ചെയ്തതും ദൈവമല്ലോ’ (2കൊരി, 1:20), ‘അഭിഷേകം പ്രപിച്ചു സകലവും അറിയുന്നു’ (1യോഹ, 2:20), ‘അവനാൽ പ്രാപിച്ച അഭിഷേകം നിങ്ങളിൽ വസിക്കുന്നു’ (1യോഹ, 2:27), ‘അവന്റെ അഭിഷേകം നിങ്ങൾക്ക് സകലവും ഉപദേശിച്ചുതരും’ (1യോഹ,  2:27). ഇവിടെ അഭിഷേകം പ്രാപിച്ചു, അറിയുന്നു, വസിക്കുന്നു, ഉപദേശിച്ചുതരും എന്നിങ്ങനെ ഭൂതകാലത്തിലാണ് പറഞ്ഞുരിക്കുന്നത്. തന്മൂലം ദൈവത്തിന്റെ അഭിഷേകം സിദ്ധമായി എന്നും, അതിനുവേണ്ടി ആരുമിനി കാത്തിരിക്കേണ്ട ആവശ്യമില്ലെന്നും വ്യക്തമാണ്. ക്രിസ്തുവിന്റെ സഭയായ ശരീരത്തോട് ചേർന്നിരിക്കുന്ന അവയവങ്ങൾക്കെല്ലാം ക്രിസ്തുവിലുള്ള അതേ അഭിഷേകമുണ്ട്. തന്മൂലം, തലയായ ക്രിസ്തുവിനെ അഭിഷേകം ചെയ്തിട്ട് അവന്റെ ശരീരത്തിലെ അവയവങ്ങളെ (വിശ്വാസികളെ) പ്രത്യേകംപ്രത്യേകം അഭിഷേകം ചെയ്യേണ്ട ആവശ്യമില്ലെന്നർത്ഥം. “ഞങ്ങളെ നിങ്ങളോടുകൂടെ ക്രിസ്തുവിൽ ഉറപ്പിക്കുന്നതും നമ്മെ അഭിഷേകം ചെയ്തതും ദൈവമല്ലോ.” (2കൊരി, 1:21). ഇവിടെ ‘ഉറപ്പിക്കുക’ എന്നു വർത്തമാന കാലത്തിൽ പറഞ്ഞിരിക്കുന്നത് പ്രസ്തത അനുഭവത്തിന്റെ തുടർച്ചയെ കാണിക്കുന്നു. എന്നാൽ ‘അഭിഷ കം ചെയ്തു’ എന്നു ഭൂതകാലത്തിൽ പറഞ്ഞിട്ടുള്ളത് പ്രസ്തുത കർമ്മം സിദ്ധമായി എന്നും ഇനി അത് ആവർത്തിക്കപ്പെടുന്നില്ലെന്നും വ്യക്തമാക്കുന്നു. 1യോഹന്നാൻ 2:20-ലും, 27-ലും അഭിഷേകം പ്രാപിച്ചുകഴിഞ്ഞു എന്നാണ് പറഞ്ഞിരിക്കുന്നത്. ആത്മാഭിഷേകത്തിലൂടെയാണ് പ്രവാചകശുശ്രൂഷയും (1പത്രൊ,2:9), പൗരോഹിത്യശുശ്രൂഷയും (1പത്രൊ, 2:5, 9), രാജത്വവും വിശ്വാസികൾക്ക് ലഭ്യമാകുന്നത്. യോഹന്നാൻ പറയുന്നു: “യേശുവിനെ ക്രിസ്തുവല്ല എന്നു നിഷേധിക്കുന്നവൻ അല്ലാതെ കള്ളൻ ആർ ആകുന്നു?” (1യോഹ, 2:22). “ക്രിസ്തു’ എന്ന യവന പദത്തിനും ‘മശീഹ’ എന്ന എബ്രായ പദത്തിനും ‘അഭിഷിക്തൻ’ എന്നാണർത്ഥം. ഇപ്പോൾ ഒരുകാര്യം വ്യക്തമായില്ലേ? യേശുക്രിസ്തുവെന്ന അഭിഷിക്തൻ ഉള്ളിൽ വസിക്കുന്ന ദൈവമക്കളാരും വേറൊരു അഭിഷേകത്തെക്കുറിച്ച് ചിന്തിക്കേണ്ടതില്ല. അല്ലാതുള്ളവർ ക്രിസ്തുവിനെ നിഷേധിക്കുന്നവനും കള്ളനുമാണ്. 

5. ആത്മമുദ്ര: “അവൻ നമ്മെ മുദ്രയിട്ടും ആത്മാവു എന്ന അച്ചാരം നമ്മുടെ ഹൃദയങ്ങളിൽ തന്നുമിരിക്കുന്നു.” (2കൊരി, 1:22). വ്യക്തിക്ക് ക്രിസ്തുവിലൂടെ ലഭിച്ചിരിക്കുന്ന രക്ഷയുടെ ഭദ്രതയെ ഉറപ്പിക്കുന്നതാണ് ആത്മമുദ്ര. വ്യക്തി ക്രിസ്തുവിൽ വിശ്വസിക്കുന്ന സമയത്താണ് പരിശുദ്ധാത്മമുദ്ര ലഭിക്കുന്നത്. (എഫെ, 1:13,14). വീണ്ടെടുപ്പുനാളിലേക്കാണ് ഈ മുദ്രയിടുന്നത്. (എഫെ, 4:30). ഇവിടെ വീണ്ടെടുപ്പ് ശരീരത്തിന്റെ തേജസ്കരണത്തെ കുറിക്കുന്നു. (റോമ, 8:33). *റോമാ സാമ്രാജ്യത്തിൽ യഥേഷ്ടം വിഹരിച്ചിരുന്ന ഒരു മാനിനെപ്പറ്റി സ്പർജന്റെ സങ്കീർത്തന വ്യാഖ്യാനത്തിൽ പറഞ്ഞിട്ടുണ്ട്. ആ മാൻ കൊട്ടാരത്തിലും അന്തപ്പുരത്തിലും രാജവീഥികളിലും മറ്റെവിടെയും യഥേഷ്ടം സഞ്ചരിച്ചിരുന്നു. അതിനെ ആരും അപഹരിക്കുകയോ അപായപ്പെടുത്തുകയോ ചെയ്തില്ല. കാരണം, ‘ഞാൻ സീസറിന്റെ വകയാണു’ എന്നൊരു ലേബൽ ആ മാനിന്റെ കഴുത്തിൽ തൂങ്ങിയിരുന്നു.* അങ്ങനെയെങ്കിൽ, സ്വർഗ്ഗീയ ദൈവത്തിന്റെ പരിശുദ്ധാത്മ മുദ്രയുള്ള വിശ്വാസിയെ അപഹരിക്കുവാൻ ആർക്കു കഴിയും? 

6. ആത്മാച്ചാരം: “അവൻ നമ്മ മുദ്രയിട്ടും ആത്മാവു എന്ന അച്ചാരം നമ്മുടെ ഹൃദയങ്ങളിൽ തന്നുമിരിക്കുന്നു.” (2കൊരി, 1:22; 5:5; എഫൈ, 1:14). വരുവാനുള്ള ലോകത്തിന്റെ മുൻരുചിയും (എബ്രാ, 6:19), ഭാവിയിൽ ലഭിപ്പാനുള്ള അവ കാശമെന്ന പൂർണ്ണരക്ഷയുടെ ഉറപ്പുമാണ് ആത്മാച്ചാരം. വ്യാപാര സംബന്ധമായ ഒരു പദമാണ് അച്ചാരം. അതായത്, ഒരു കച്ചവടമുറപ്പിക്കുമ്പോൾ മുൻകൂറായി നൽകുന്ന തുകയ്ക്കാണ് അച്ചാരം (ടോക്കൻ) എന്നു പറയുന്നത്. ഭൂമിയിലെ ഏതൊരു കച്ചവടത്തിലും അച്ചാരമുപേക്ഷിച്ച് കക്ഷിക്ക് പിൻമാറാവുന്നതാണ്. പക്ഷെ, സ്വർഗ്ഗീയ ദൈവത്തിന് വിശ്വാസിയുടെ ഉള്ളിൽ നൽകിയിരിക്കുന്ന പരിശുദ്ധാത്മാവെന്ന അച്ചാരത്തെ ഏതൊരു കാരണം ചൊല്ലിയും ഉപേക്ഷിക്കുവാൻ സാധ്യമല്ല. തന്മൂലം, ഏതുവിധേനയും വീണ്ടും ജനിച്ചവർ രക്ഷപ്രാപിക്കുകതന്നെ ചെയ്യും. മേൽവിവരിച്ച പരിശുദ്ധാത്മാവിലൂടെയുള്ള ആറ് അനുഗ്രഹങ്ങളും പിതാവും പുത്രനും പരിശുദ്ധാത്മാവുമാം ഏകദിവത്തിൻ്റെ ദൈവത്തിൻ്റെ കൃപയാൽ സൗജന്യമായി വ്യക്തികൾക്ക് ലഭിക്കുന്നതാണ്. ഇതിനാണ് രക്ഷ കൃപയാലാണെന്ന് പറയുന്നത്. അതുകൊണ്ട് ഇത് വിലയില്ലാത്തതാണെന്ന് ധരിക്കരുത്. ഇതിന്റെ വില മുഴുവൻ പൊന്നുതമ്പുരാൻ കാൽവരിയിൽ കൊടുത്തു തീർത്തതാണ്. ഇതിൽ ഏതെങ്കിലുമൊന്ന് താൻ കാത്തിരുന്നിട്ടോ, പ്രാർത്ഥിച്ചിട്ടോ , ഉപവസിച്ചിട്ടോ, വിലമുടക്കിയോ, യഗ്നിച്ചോ സമ്പാദിച്ചതാണെന്നു വന്നാൽ രക്ഷയ്ക്ക് കൃപ മാത്രം പോര; പ്രവൃത്തിയും ആവശ്യമാണെന്നുവരും. “കൃപയാൽ എങ്കിൽ പ്രവൃത്തിയാലല്ല; അല്ലെങ്കിൽ കൃപ കൃപയല്ല.” (റോമ, 11:6). വേറൊരർത്ഥത്തിൽ പറഞ്ഞാൽ, യേശുവിന്റെ രക്ഷണ്യവേല അപൂർണ്ണമാണെന്നുവരും. ആത്മസ്നാനം, ആത്മദാനം, ആത്മാധിവാസം, ആത്മാഭിഷേകം, ആത്മമുദ്ര, ആത്മാച്ചാരം ഇവയൊക്കെ വ്യത്യസ്ഥ വിഷയങ്ങളായി ദൈവവചനം പഠിപ്പിക്കുന്നു എങ്കിലും, ഇവയൊക്കെയും പരസ്പര പൂരകങ്ങളാണ്. വിശ്വാസിയിൽ ഇവയെ തമ്മിൽ വേർതിരിക്കുവാനോ, വേർപിരിക്കുവാനോ കഴിയില്ല. അഥവാ, പ്രത്യേകംപ്രത്യേകം വ്യത്യസ്ഥ സമയങ്ങളിൽ ലഭിക്കുന്നതല്ലിത്; വീണ്ടും ജനിക്കുമ്പോൾ തന്നെ ഒരിക്കലായി ലഭിക്കുന്നതാണ്. 

7. ആത്മനിറവ്: “ആത്മാവു നിറഞ്ഞവരായി സങ്കീർത്തനങ്ങളാലും സ്തികളാലും ആത്മിക ഗീതങ്ങളാലും തമ്മിൽ സംസാരിച്ചും നിങ്ങളുടെ ഹൃദയത്തിൽ കർത്താവിന്നു പാടിയും കീർത്തനം ചെയ്തും”‘ (എഫെ, 5:18,19). ആത്മനിറവ് ആവർത്തന സ്വഭാവമുള്ളതാണ്. പെന്തക്കൊസ്തിലെ ആത്മസ്നാനാനന്തരം ആത്മനിറവ് പ്രാപിച്ച അപ്പൊസ്തലന്മാർ (2:4), നാലാം അദ്ധ്യായത്തിൽ വീണ്ടും ആത്മാവിൽ നിറയുന്നുണ്ട്. (4:31). കൂടാതെ ആത്മാവു നിറഞ്ഞ അനവധി സംഭവങ്ങൾ ദൈവവചനത്തിലുണ്ട്. (പ്രവൃ, 6:3, 5, 8; 7:55; 11:24; 13:19; 52). തന്മൂലം, ആത്മനിറവ് ഒരു ഒറ്റപ്പെട്ട സംഭവമല്ലെന്ന് മനസ്സിലാക്കാം. സുവിശേഷ ഘോഷണത്തിന് തടസ്സം നേരിടുമ്പോഴും (പ്രവൃ, 4:31), ശുശ്രൂഷയ്ക്ക് വിഘ്നം വരുമ്പോഴും (പ്രവൃ, 13:9), ജീവിതത്തിൽ പരിശോധനകളും പ്രതികൂലങ്ങളും വരുമ്പോഴും ആത്മനിറവ് അനിവാര്യമാണ്. വിശ്വാസ ജീവിതത്തിന്റെ വളർച്ചയ്ക്കും പക്വതയ്ക്കും വീണ്ടും വീണ്ടും ആത്മാവിൽ നിറയേണ്ടത് ആവശ്യമാണ്. ആത്മനിറവിന് വ്യക്തിയുടെ ഭാഗത്തുനിന്ന് സമ്പൂർണ്ണ സമർപ്പണവും പ്രാർത്ഥനയും സ്ഥിരീകരണവും വചനധ്യാനവും അനിവാര്യമാണ്. വിജയകരമായ ക്രിസ്തീയ ജീവിതത്തിന് ആത്മനിറവ് ഒരിക്കലും ഒഴിച്ചുകൂടാനാവാത്ത വസ്തുതയാണ്. ഇതിനാണ് വിശ്വാസി വാഞ്ഛിക്കേണ്ടതും വില മുടക്കേണ്ടതും. തന്മൂലം, എല്ലാവരും ആത്മാവിൽ നിറയപ്പെടണമെന്ന ഉപദേശം ദൈവവചനത്തിന് എതിരല്ല. ചിലരാകട്ടെ രക്ഷണ്യവേലയിൽ പരിശുദ്ധാത്മാവിന്റെ പ്രവൃത്തികളെ അഥവാ, കൃപയാലുള്ള ദാനത്തെ (ആത്മസ്നാനം, ആത്മദാനം, ആത്മാധിവാസം, ആത്മാഭിഷേകം, ആത്മമുദ്ര, ആത്മാച്ചാരം) വിലകൊടുത്ത് മേടിക്കണമെന്ന് പഠിപ്പിക്കുന്നു; അഥവാ, സ്വപ്രയഗ്നത്താൽ പ്രാപിക്കേണ്ടതാണെന്ന് വിചാരിക്കുന്നു. മറ്റു ചിലർ ഇത് ദൈവദാനമാണെന്ന് അറിയുന്നുവെങ്കിലും; പരിശുദ്ധാത്മാവിലും ദൈവവചനത്തിലും ആശ്രയിച്ചു കൊണ്ട് വിശ്വാസി ആർജ്ജിച്ചെടുക്കേണ്ട ആത്മനിറവിനെക്കുറിച്ച് മിണ്ടുന്നുപോലുമില്ല. ഫലത്തിൽ രണ്ടും വിശ്വാസികൾക്ക് ദോഷമായി ഭവിക്കുന്നു. ആത്മനിറവ് കൂടാതെ ഫലപ്രദമായാരു ക്രിസ്തീയജീവിതം നയിക്കാൻ ആർക്കും കഴിയില്ല. ദൈവവചനവുമായി ഒത്തുനോക്കി ബോധ്യപ്പെട്ടാൽ മാത്രം വിശ്വസിക്കുക.

Leave a Reply

Your email address will not be published. Required fields are marked *