പരിച്ഛേദന

പരിച്ഛേദന (circumcision)

പുരുഷലിംഗത്തിന്റെ അറ്റത്തുള്ള തൊലി മുറിച്ചുകളയുന്നതാണു പരിഛേദനം. മൂർച്ചയുള്ള കത്തിയാണ് പരിച്ഛേദനത്തിനു ഉപയോഗിച്ചിരുന്നത്. മൂർച്ചയുള്ള കല്ലുകളും കത്തിക്കു പകരം ഉപയോഗിച്ചിരുന്നു. (പുറ, 4:25; യോശു, 5:2). പിതാവാണ് പരിച്ഛേദനം ചെയ്തു വന്നതെങ്കിലും ചില സന്ദർഭങ്ങളിൽ സ്ത്രീകളും തങ്ങളുടെ പുരുഷപ്രജയെ പരിച്ഛേദനം ചെയ്തിട്ടുണ്ട്. (പുറ, 4:25). യെഹൂദേതരനെകൊണ്ടു പരിച്ഛേദനം ചെയ്യിച്ചിരുന്നില്ല. അനന്തരകാലത്ത് പ്രായമായവരെ പരിച്ഛേദനം ചെയ്തത് വൈദ്യൻമാരായിരുന്നു. പ്രത്യേകം നിയമിക്കപ്പെട്ട ‘മൊഹെൽ’ എന്ന വ്യക്തിയാണ് ഇക്കാലത്തു് പരിച്ഛേദനം ചെയ്യുന്നത്. പുതിയനിയമകാലത്ത് പരിച്ഛേദനവും നാമകരണവും ഒരുമിച്ചായിരുന്നു.

അബ്രാഹാമിനോടു ഉടമ്പടി ചെയ്തപ്പോൾ പ്രസ്തുത ഉടമ്പടിയുടെ അടയാളമായി എല്ലാ പുരുഷൻമാരും പരിച്ഛേദനം ചെയ്യണമെന്ന് ദൈവം കൽപിച്ചു. അബ്രാഹാമിന്റെ സന്തതിമാത്രമല്ല, വീട്ടിൽ ജനിച്ചവരും വിലയ്ക്കുവാങ്ങിയവരും ആയ ദാസൻമാരും എട്ടാം നാളിൽ പരിച്ഛേദനം സ്വീകരിക്കേണ്ടതാണ്. പരിച്ഛേദനം ഏല്ക്കാത്തവനെ ദൈവത്തോടുള്ള നിയമം ലംഘിച്ചിരിക്കുകയാൽ ജനത്തിൽനിന്നു ചേദിച്ചുകളയേണ്ടതാണ്. (ഉല്പ, 17:10-14). മോശെ ഇതിനെ ഒരു നിയമമാക്കിമാറ്റി. (ലേവ്യ, 12:3; യോഹ, 7:22,23). യിസ്രായേല്യർക്കും അടിമകൾക്കും യിസ്രായേൽ പൗരത്വം ആഗ്രഹിക്കുന്ന വിദേശികൾക്കും ഈ നിയമം ബാധകമാണ്. പെസഹ ആചരിക്കുന്നവരെല്ലാം പരിച്ഛേദനത്തിന് വിധേയരായിരിക്കണം. (പുറ, 12:48). മരുഭൂമി പ്രയാണത്തിൽ യിസ്രായേല്യർ ഈ കർമ്മം അനുഷ്ഠിച്ചില്ല. അനുസരണക്കേടിനുള്ള ദൈവികശിക്ഷയുടെ ഫലമായി അവർ അലഞ്ഞു തിരിയുകയായിരുന്നു. താത്ക്കാലികമായി ദൈവത്താൽ ഉപേക്ഷിക്കപ്പെട്ട അവർ നിയമത്തിന്റെ അടയാളമായ പരിച്ഛേദനം സ്വീകരിക്കുവാൻ പാടില്ലായിരുന്നു. ന്യായപ്രമാണം വിശ്വസ്തതയോടെ പാലിക്കുമെങ്കിൽ മാത്രമേ ദൈവത്തിന്റെ സഹായം ലഭിക്കുകയുള്ളൂ. അതിനാൽ കനാനിൽ പ്രവേശിക്കുമ്പോൾ മരുഭൂമിയിൽ വച്ചു ജനിച്ച തലമുറയെ മുഴുവൻ പരിച്ഛേദനം ചെയ്യേണ്ടത് യോശുവയുടെ കർത്തവ്യമായിരുന്നു. മരുഭൂമി പ്രയാണത്തിൽ ജനിച്ച എല്ലാ ആൺകുട്ടികളെയും യോർദ്ദാൻ കടന്നയുടൻ ഗില്ഗാലിലോ, ഗില്ഗാലിനടുത്തുവച്ചോ യോശുവ പരിച്ഛേദനം ചെയ്തു. (യോശു, 5:2). അനന്തരം പരിച്ഛേദനം യിസായേല്യർക്ക് അഭിമാനത്തിന്റെ ചിഹ്നമായിമാറി. അഗ്രചർമ്മികളെ അവർ വെറുപ്പോടെ വീക്ഷിച്ചു. (ന്യായാ, 14:3; 15:18; 1ശമൂ, 14:6; യെശ, 52:). അവരുമായുള്ള വിവാഹബന്ധം നിഷിദ്ധമായി കരുതി. (ന്യായാ, 14:3). യഥാസ്ഥാനപ്പെട്ടു കഴിയുമ്പോൾ വിശുദ്ധനഗരമായ യെരൂശലേമിൽ അഗ്രചർമ്മിയും അശുദ്ധനും കടന്നുവരില്ലെന്ന് യെശയ്യാവ് പ്രവചിച്ചു. (52:1).

ഏദോമ്യരും, മോവാബ്യരും, അമ്മോന്യരും, മിസ്രയീമ്യരും അഗ്രചർമ്മം ചേദിച്ചിരുന്നു. മിസ്രയീമിലാകട്ടെ പുരോഹിതൻമാരും വിശുദ്ധമർമ്മങ്ങൾ അഭ്യസിക്കുന്നവരും മാത്രമേ അഗ്രചർമ്മം ചേദിച്ചിരുന്നുള്ളൂ. എത്യോപ്യർ, കോംഗോയിലെ നീഗ്രോകൾ, ആഫിക്കയുടെ ഉൾഭാഗത്തുള്ള ആദിവാസികൾ, ഫ്യുജി ദ്വീപുവാസികൾ തുടങ്ങിയവർ ഇതു് ആചരിക്കുന്നുണ്ട്.

പ്രാധാന്യം: പരിച്ഛേദനം ലിംഗാരാധനയിൽ നിന്നാണ് ഉടലെടുത്തതെന്ന് കരുതപ്പെടുന്നു. അതു ശരിയാണെങ്കിൽ യിസ്രായേല്യരുടെ പരിച്ഛേദനവുമായി അതിനൊരു ബന്ധവുമില്ല. യഹോവ തന്റെ ജനമായ യിസ്രായേൽ മക്കളോടു ചെയ്ത നിയമത്തിന്റെ അടയാളമാണ് പരിച്ഛേദനം. ആരോഗ്യസംബന്ധമായ ചില ഗുണങ്ങൾ കൊണ്ടാണ് (ശരീരത്തിന്റെ ശുദ്ധിക്കും ആരോഗ്യത്തിനും പ്രത്യുൽപാദന വീര്യവർദ്ധനവിനും) പരിച്ഛേദനം ചെയ്യുന്നതെന്ന് വാദിക്കുന്നവരുണ്ട്. ഈ വിശദീകരണവും സ്വീകാര്യമല്ല; അഗ്രചർമ്മം ഛേദിക്കാത്തവരിലും ആരോഗ്യവും പ്രത്യുൽപാദനക്ഷമതയും കുറഞ്ഞു കാണുന്നില്ല. അതിനു യാഗമായി ബന്ധമില്ല. ശരീരം പൂർണ്ണമായും സമർപ്പിക്കുന്നതിനു പകരം ഒരവയവം സമർപ്പിക്കുന്നു എന്ന ധാരണയാണ് അതിനു പിന്നിലുള്ളത്. ഈശ്വര മഹത്വത്തിനുവേണ്ടി സ്വയം ഷണ്ഡനായിത്തീരുക എന്ന ആചാരം ലുപ്തമായി അഗ്രചർമ്മത്തിൽ എത്തിയതാകാം എന്ന അഭിപ്രായവും ഉണ്ട്. ലൈംഗിക ജീവിതത്തിൽ അമിതശക്തിയോടാണ് പാപത്തിന്റെ ദുഷീകരണം വെളിപ്പെടുന്നത്. ജീവൻ പുനരുൽപാദിപ്പിക്കുന്ന അവയവത്തിന്റെ ശുദ്ധീകരണത്തിലൂടെ ജീവന്റെ വിശുദ്ധീകരണത്തെ പ്രതീകവൽകരിക്കുകയാണിത്. തിരഞ്ഞെടുക്കപ്പെട്ട ജനത്തിന്റെ ആത്മീയവിശുദ്ധിയാണ് ദൈവം ആവശ്യപ്പെടുന്നത്. പ്രസ്തുത ആത്മീയവിശുദ്ധിയുടെ അടയാളമാണ് പരിച്ഛേദനം. പരിച്ഛേദനം ചെയ്യപ്പെടുന്ന വ്യക്തി ഉടമ്പടിയിലെ എല്ലാ അവകാശങ്ങൾക്കും ഉടമയായിതീരുന്നു.

എട്ടാം ദിവസം പരിച്ഛേദനം കഴിക്കുന്നതിന് സംഖ്യാപരമായ പ്രതീകാത്മകത്വമുണ്ട്. ഏഴുദിവസം കൊണ്ടു് ഒരാഴ്ച പൂർത്തിയാകുന്നു. എട്ടാം ദിവസം ഒരു പുതിയ ആഴ്ച ആരംഭിക്കുന്നു. ഒരു പുതിയ ജീവിതത്തെ ചൂണ്ടിക്കാണിക്കുന്ന എട്ടാം ദിവസമാണു് ഒരു കുഞ്ഞ് ദൈവവുമായുള്ള നിയമബന്ധത്തിൽ പ്രവേശിക്കുന്നത്. ഹൃദയ പരിശുദ്ധിയുടെ അടയാളമാണ് പരിച്ഛേദനം. ഹൃദയത്തിന്റെ അഗ്രചർമ്മം പരിച്ഛേദനം ചെയ്യുക എന്നത് ഹൃദയശുദ്ധിയെ കാണിക്കുന്നു. (ആവ, 10:16; 30:6; യിരെ, 4:4; യെഹെ, 44:7). കേട്ടനുസരിക്കുവാനുള്ള ഒരുക്കമാണ് ചെവിയുടെ പരിച്ഛേദനം. (യിരെ, 6:10).

ക്രിസ്തീയപരിച്ഛേദനം: ക്രിസ്ത്യാനികൾ ക്രിസ്തുവിൽ പരിച്ഛേദനം ഏറ്റവരാണ്. (കൊലൊ, 2:11). ഈ പരിച്ഛേദനം കൈകൊണ്ടുള്ളതല്ല. ദൈവജനത്തിനു വിശുദ്ധനായ ദൈവത്തോടുള്ള ഉടമ്പടി ബന്ധത്തിന്റെ അടയാളമായി ജഡശരീരത്തിന്റെ ഒരംശം ഉപേക്ഷിക്കുന്നതാണ് ശാരീരികമായ പരിച്ഛേദനം. അധമപ്രകൃതിയാൽ നിയന്ത്രിക്കപ്പെടുന്ന ഭൗതികശരീമാണ് ജഡശരീരം. രക്ഷിക്കപ്പെട്ടവർക്കും അല്ലാത്തവർക്കും ഈ ശരീരമുണ്ട്. ജഡശരീരം മുഴുവൻ ഉരിഞ്ഞുകളയുന്നതാണ് ക്രിസ്തീയ പരിച്ഛേദനം. പരിശുദ്ധാത്മ സ്നാനത്താൽ ഒരു വിശ്വാസി ക്രിസ്തുവിനോടു ചേർന്നുകഴിയുമ്പോൾ ജഡശരീരം ഉരിഞ്ഞുകളയപ്പെടുന്നു. ആത്മീയപരിച്ഛേദനത്തെ പ്രായോഗികമാക്കുന്നത് പരിശുദ്ധാത്മ സ്നാനമാണ്. (1കൊരി, 12:13; റോമ, 6:3,4; കൊലൊ, 2:12). ക്രിസ്തീയ വിശ്വാസത്തിലേക്കുവന്ന വിജാതീയർ പരിച്ഛേദനം ഏല്ക്കണമെന്നും അല്ലെങ്കിൽ അവർക്കു രക്ഷ ലഭിക്കുകയില്ലെന്നും വാദിച്ച ഒരു കൂട്ടം യെഹൂദ ക്രിസ്ത്യാനികൾ ആദിമസഭയിലുണ്ടായിരുന്നു. (പ്രവൃ, 15:1). ഇവർ പരിച്ഛേദനക്കാർ എന്നറിയപ്പെട്ടു. (പ്രവൃ, 10:45; 11:2; ഗലാ, 2:12; കൊലൊ, 4:11; തീത്തൊ, 1:10). അപ്പൊസ്തലൻ അവർക്കു ഉചിതമായ മറുപടി നൽകി: “പരിച്ഛേദനയല്ല, അഗ്രചർമ്മവുമല്ല പുതിയസൃഷ്ടിയതേ കാര്യം.” (ഗലാ, 6:15).

Leave a Reply

Your email address will not be published. Required fields are marked *