ദാൻ

ദാൻ (Dan) 

പേരിനർത്ഥം – ന്യായാധപൻ

യാക്കോബിന്റെ അഞ്ചാമത്തെ പുത്രനും റാഹേലിന്റെ ദാസിയായ ബിൽഹയുടെ മൂത്തമകനും. യാക്കോബിനു റാഹേലിന്റെയും ലേയയുടെയും ദാസിമാരിൽ ജനിച്ച നാലു പുത്രന്മാരിൽ ആദ്യനാണ് ദാൻ. ലേയ നാലു പുത്രന്മാരെ പ്രസവിച്ചപ്പോൾ സഹോദരിയായ റാഹേൽ വന്ധ്യയായിരുന്നു. നിരാശയായ റാഹേൽ തന്റെ ദാസി ബിൽഹയെ യാക്കോബിന് വെപ്പാട്ടിയായി നല്കി. അവൾ ഒരു പുത്രനെ പ്രസവിച്ചു. ആ കുഞ്ഞിനെ സ്വന്തമായി അംഗീകരിച്ചുകൊണ്ട് റാഹേൽ പറഞ്ഞു. “ദൈവം എനിക്കു ന്യായം നടത്തി എന്റെ അപേക്ഷ കേട്ടു. എനിക്ക് ഒരു മകനെ തന്നു എന്നു പറഞ്ഞു; അതുകൊണ്ടു അവനു ദാൻ എന്നു പേരിട്ടു. (ഉല്പ, 30:6). ദാനിനെ സംബന്ധിച്ചു മറ്റു വിവരങ്ങളൊന്നും ലഭ്യമല്ല. യാക്കോബിന്റെ മരണശയ്യക്കരികെ അനുഗ്രഹത്തിനു വേണ്ടി പുത്രന്മാർ കൂടിനിന്നപ്പോൾ ദാനും ഉണ്ടായിരുന്നു. അർദ്ധ സഹോദരന്മാരോടൊപ്പം ദാനിനെയും പിതാവ് അനുഗ്രഹിച്ചു; അവർക്കു തുല്യമായ ഓഹരി ദാനിനും നല്കി. (ഉല്പ, 49:16-18).

ദാൻഗോത്രം: യിസ്രായേലിലെ പന്ത്രണ്ടു ഗോത്രങ്ങളിലൊന്ന്. ദാനിൽ നിന്നു ദാൻഗോതം ഉത്ഭവിച്ചു. ദാനിന്റെ പുത്രനാണ് ഹൂശീം. ഹൂശീം ബഹുവചനമായതു കൊണ്ട് അതിനെ കുടുംബത്തിന്റെ പേരായി കരുതുന്നവരുണ്ട്. പുറപ്പാടിന്റെ കാലത്ത് ഒന്നാമത് ജനസംഖ്യ എടുത്തപ്പോൾ ദാൻ ഗോത്രത്തിൽ പ്രായപൂർത്തിയായ 62,700 പുരുഷന്മാർ ഉണ്ടായിരുന്നു. (സംഖ്യാ, 1:39). അടുത്ത ജനസംഖ്യയെടുപ്പിൽ 64,400 ആയി വർദ്ധിച്ചു. (സംഖ്യാ, 26:43). ജനസംഖ്യയിൽ രണ്ടാംസ്ഥാനം ദാൻഗോത്രത്തിനാണ്. മരുഭൂമി പ്രയാണത്തിൽ ആശർ, നഫ്താലി എന്നീ ഗോത്രങ്ങളോടൊപ്പം സമാഗമനകൂടാരത്തിന്റെ വടക്കുഭാഗത്തായിരുന്നു ദാനിന്റെ സ്ഥാനം. (സംഖ്യാ, 2:25). ദാനിന്റെ കൊടി വെളുപ്പും ചുവപ്പും ഉള്ളതും സർപ്പവൈരിയായ കഴുകൻ്റെ അടയാളത്തോടു കൂടിയതും ആയിരുന്നു. സർപ്പമായിരുന്നു ദാനിന്റെ കൊടിയടയാളം. യാക്കോബു തൻ്റെ അനുഗ്രഹത്തിൽ ദാനിനെ സർപ്പത്തോടാണ് താരതമ്യപ്പെടുത്തിയത്. തന്റെ കൊടിയിൽ സർപ്പത്തെ വഹിക്കുന്നതിന് വൈമുഖ്യം കാണിച്ച അഹീയേസറാണ് (ദാൻ ഗോത്രത്തിന്റെ പ്രഭു) കഴുകനെ കൊടിയടയാളമായി സ്വീകരിച്ചത്. ദാൻഗോത്രത്തിൽ ചില പ്രധാന വ്യക്തികളുണ്ടായിരുന്നു. സമാഗമനകൂടാരത്തിലെ പാത്രങ്ങളും ഉപകരണങ്ങളും നിർമ്മിച്ച അഹോലിയാബ് ഒരു ദാന്യനായിരുന്നു. സോർ രാജാവായ ഹൂരാം ആലയപ്പണിക്കു വേണ്ടി ശലോമോനു നല്കിയ വിദഗ്ദ്ധനായ വേലക്കാരൻ ഒരു ദാന്യസ്ത്രീയുടെ മകനായിരുന്നു. (2ദിന, 2:13,14). ന്യായാധിപനായ ശിംശോൻ ഒരു ദാന്യനായിരുന്നു. (ന്യായാ, 13:2). 

ഗോത്രങ്ങളിൽ വച്ച് ഒടുവിൽ ഓഹരി ലഭിച്ചത് ദാനിനാണ്. അവരുടെ ഓഹരി ചെറുതായിരുന്നു. അത് എഫ്രയീം, ബെന്യാമീൻ, യെഹൂദാ, മനശ്ശെ എന്നീ ഗോത്രങ്ങൾക്കിടയിൽ ആയിരുന്നു. (യോശു, 19:40-46). ജനസംഖ്യയിൽ വലിയ ഗോത്രങ്ങളിലൊന്നായതു കൊണ്ട് ഈ പ്രദേശം അവർക്കു മതിയായിരുന്നില്ല. കൂടാതെ അമോര്യർ ദാന്യരെ മലനാട്ടിലേക്ക് തള്ളിക്കയറ്റി. (ന്യായാ, 1:34). അമോര്യരാകട്ടെ മെഡിറ്ററേനിയൻ തീരദേശത്തുള്ള ഫെലിസ്ത്യരാൽ ഞെരുക്കപ്പെട്ടുകൊണ്ടിരുന്നു. അതിനാൽ യാതൊരു മുന്നറിയിപ്പും കൂടാതെ ദാന്യർ ശാന്തശീലരായിരുന്ന ലേശെമിലെ ജനതയോട് യുദ്ധം ചെയ്തു ലേശെമിനെ പിടിച്ചെടുത്തു ദാൻ എന്നു പേരിട്ടു, വടക്കുള്ള ബാശാന്റെ പുതിയ പ്രദേശത്ത് പാർപ്പുറപ്പിച്ചു. (യോശു, 19:47; ന്യായാ, 18:1-27). ദാന്യർക്കു ശക്തി ഉണ്ടായിരുന്നിട്ടും സീസെര രാജ്യത്തെ ഭീഷണിപ്പെടുത്തിയപ്പോൾ അവർ രംഗത്തില്ലായിരുന്നു. അനന്തരം ദെബോര പരിഹാസ നിർഭരമായി ചോദിച്ചു; “ദാൻ കപ്പലുകൾക്കരികെ താമസിക്കുന്നതെന്ത്?” (ന്യായാ, 5:18). 

യാക്കോബിന്റെ സന്തതികളുടെ വിവരണം 1ദിനവൃത്താന്തം 2-8 അദ്ധ്യായങ്ങളിൽ നല്കിയിട്ടുണ്ട്. എന്നാൽ 1ദിനവൃത്താന്തം 2:2-ൽ യാക്കോബിന്റെ പുത്രന്മാരെ പട്ടികയിൽ ഉൾക്കൊള്ളിച്ച ശേഷം ദാനിനെക്കുറിച്ചോ അവന്റെ സന്തതികളെക്കുറിച്ചോ ഒരു സൂചനപോലും നല്കിയിട്ടില്ല. മഹാപീഡനകാലത്തു രക്ഷയ്ക്കായി മുദ്രയിടപ്പെടുന്ന ഗോത്രങ്ങളുടെ പട്ടികയിൽനിന്നും ദാൻ ഒഴിവാക്കപ്പെട്ടിരിക്കുന്നു. (വെളി, 7:6). എതിർക്രിസ്തു ദാൻഗോത്രത്തിൽ നിന്നു എഴുന്നേല്ക്കും എന്നതിന്റെ സൂചനയായി പലരും ഇതിനെ കരുതുന്നു. ഈ ധാരണ ഉല്പത്തി 49:17-നെ അടിസ്ഥാനമാക്കി ഉള്ളതും ഐറേനിയൂസിന്റെ കാലത്തോളം പഴക്കമുള്ളതുമാണ്. വിഗ്രഹാരാധനയിലേക്കു തിരിഞ്ഞ ആദ്യ ഗോത്രമാകയാലാണ് ഈ ഒഴിവാക്കൽ എന്നു കരുതുന്നവരുണ്ട്. വെളിപ്പാട് 7:6-ൽ ദാനിന്റെ സ്ഥാനം മനശ്ശെയുടെ അർദ്ധഗോത്രം കരസ്ഥമാക്കിയിരിക്കുന്നു. അതിനാൽ മനശ്ശെ ദാനിനു പകരം പകർപ്പെഴുത്തിൽ വന്ന പിഴയായിരിക്കണം. വിഗ്രഹാരാധനയിലേക്കു തിരിഞ്ഞ ആദ്യഗോത്രം ദാൻ ആയിരുന്നു. (ന്യായാ, 18). പത്തുഗോത്രങ്ങൾ പിരിഞ്ഞുപോയി യൊരോബെയാമിനെ രാജാവായി വാഴിച്ചപ്പോൾ ദാൻ യിസ്രായേൽ രാജ്യത്തിൻറെ വടക്കെ അറ്റവും പൊന്നുകൊണ്ടുള്ള കാളക്കുട്ടിയുടെ ആരാധനാകേന്ദ്രവും ആയി. (1രാജാ, 12:28-30). ഫിനിഷ്യരും മറ്റുജാതികളും ആയുള്ള മിശ്രവിവാഹവും ദാന്യരുടെ വിഗ്രഹാരാധനാ പ്രവണതയെ വർദ്ധിപ്പിച്ചു. ദാനിന്റെ സന്തതിയായ ഒരുവൻ യഹോവയുടെ നാമം ദുഷിച്ചു ശപിച്ചു. അതിനാൽ അവനെ കല്ലെറി ഞ്ഞു കൊന്നു. (ലേവ്യ, 24:10-16 .

Leave a Reply

Your email address will not be published. Required fields are marked *