ഗസ്സ

ഗസ്സ (Gaza)

പേരിനർത്ഥം — ശക്തിദുർഗ്ഗം

ഫെലിസ്ത്യരുടെ പഞ്ചനഗരങ്ങളിൽ തെക്കെ അറ്റത്തുളളത്. ഫെലിസ്ത്യരുടെ തലസ്ഥാനമായിരുന്നു ഗസ്സ. ദമ്മേശെക്കിനെപ്പോലെ ഭൂമിയിലെ ഏറ്റവും പ്രാചീന നഗരങ്ങളിലൊന്നാണിത്. അബ്രാഹാമിനു മുമ്പുതന്നെ ഇത് കനാൻ്റെ ഒരതിർത്തി നഗരമായിരുന്നു. (ഉല്പ, 10:19). ഇതിൻറ എബ്രായനാമം അസ്സാ (Azzah) എന്നായിരുന്നു. ഗസ്സയിലെ പൂർവ്വനിവാസികൾ അവ്യരത്രേ. (ആവ, 2:23). അവരെ കഫ്തോര്യർ എന്നറിയപ്പെട്ട ഫെലിസ്ത്യ വർഗ്ഗം കീഴടക്കി. (യോശു, 13:2,3). ഗസ്സയെ യോശുവ യെഹൂദയ്ക്കു നല്കി. (യോശു, 15:47). യോശുവ ഇതിനെ കീഴടക്കിയെങ്കിലും (യോശു, 10:41) അനാക്യർ അവിടെ വസിച്ചിരുന്നു. (യോശു, 11:21,22). യോശുവയുടെ കാലത്തു തന്നെ യിസ്രായേലിനു ഗസ്സ നഷ്ടപ്പെട്ടു. (യോശു, 13:3). ഈ പട്ടണം അവകാശമായി ലഭിച്ച യെഹൂദ അതിനെ തിരിച്ചു പിടിച്ചു. (ന്യായാ, 1:18). ന്യായാധിപന്മാരുടെ കാലത്ത് ഗസ്സയിലെ വേശ്യയുമായി ശിംശോൻ ബന്ധം പുലർത്തി. (ന്യായാ, 16:1-3). വീണ്ടും ഗസ്സയുടെ മേലുള്ള യിസ്രായേലിന്റെ പിടി നഷ്ടപ്പെട്ടിരിക്കാനാണ് സാദ്ധ്യത. കാരണം ശിംശോനെ അവിടെ കളിയാക്കിയതായി നാം വായിക്കുന്നു. (ന്യായാ, 16:2-31). ഫെലിസ്ത്യർ ദൈവത്തിൻ്റെ നിയമപ്പെട്ടകം പിടിച്ചതു മൂലം ഗസ്സയിലെ നിവാസികളും ബാധയ്ക്കു വിധേയരായി. (1ശമൂ, 6:17). ഫിലിപ്പോസ് സുവിശേഷകൻ പ്രവർത്തനരംഗം ഗസ്സ ആയിരുന്നു. (അപ്പൊ, 8:26). 

ഈജിപ്റ്റിൽ നിന്നും പശ്ചിമേഷ്യയിലേക്കുളള വാണിജ്യ മാർഗ്ഗത്തിൽ ഗസ്സയ്ക്കൊരു പ്രധാന സ്ഥാനം ഉണ്ടായിരുന്നു. ബി.സി. 8-ാം നൂറ്റാണ്ടുമുതൽ അശ്ശൂരിന്റെ ആക്രമണങ്ങളുടെ കൂട്ടത്തിൽ ഗസ്സ ഇടയ്ക്കിടെ പരാമർശിക്കപ്പെടുന്നു. ബി.സി. 734-ൽ തിഗ്ലത്ത്-പിലേസർ മൂന്നാമൻ ഗസ്സ പിടിച്ചു. ബി.സി. 722-ൽ സർഗ്ഗോനും ഗസ്സ ആക്രമിച്ചു. തുടർന്നു നഗരം അശ്ശൂരിനോടു കൂറു പുലർത്തി. തന്മൂലം അശൂർ രാജാവായ സൻഹേരീബ് യെരുശലേം രാജാവായ ഹിസ്കീയാവിനെതിരെ യുദ്ധം ചെയ്തപ്പോൾ യെഹൂദയിൽ നിന്നു പിടിച്ച ചില പ്രദേശങ്ങൾ ഗസ്സയിലെ രാജാവായ സില്ലിബലിനു കൊടുത്തു. എന്നാൽ എസർ ഹദോൻ ഈ സഖ്യത വകവയ്ക്കാതെ ഹിത്യ രാജാക്കന്മാരോടൊപ്പം ഗസ്സാരാജാവിന്റെ മേലും ഭാരിച്ച കപ്പം ചുമത്തി. യിരെമ്യാവിന്റെ കാലത്ത് ഈജിപ്റ്റ് ഗസ്സ പിടിച്ചു. (യിരെ, 47:1). ബി.സി. 332-ൽ മഹാനായ അലക്സാണ്ഡർ ഗസ്സ കൈവശപ്പെടുത്തി. ആമോസ് (1:6,7) സെഫന്യാവ് (2:4) സെഖര്യാവ് (9:5) എന്നിവർ പ്രവചിച്ചതുപോലെ ഗസ്സ ശൂന്യമായി. ആധുനിക ഗസ്സ പ്രാചീന പട്ടണത്തിന്റെ സ്ഥാനത്തു തന്നെയാണ്. ഇന്നവിടം അറബി അഭയാർത്ഥികളെക്കൊണ്ടു നിറഞ്ഞിരിക്കുന്നു. ബി.സി. 96-ൽ മക്കാബ്യർ പട്ടണത്തെ വാളിനും അഗ്നിക്കും ഇരയാക്കി. തുടർന്നു ഗസ്സ സിറിയയ്ക്കും റോമിനും അധീനമായി. ഫിലിപ്പോസ് എത്യോപ്യൻ ഷണ്ഡനെക്കണ്ടത് “തെക്കോട്ടു യെരുശലേമിൽ നിന്നും ഗസ്സയ്ക്കുളള നിർജ്ജനമായ വഴിയിൽ” വച്ചാണ്. (പ്രവൃ, 8:26). ഒരിക്കൽ ഗസ്സ ഒരു ക്രൈസ്തവ സഭയുടെയും ബിഷപ്പിന്റെയും ആസ്ഥാനമായിരുന്നു. എ.ഡി. 634-ൽ അതു മുസ്ലീങ്ങളുടേതായി മാറി. ഇന്നു വളരെക്കുറച്ചു കിസ്ത്യാനികളേ ഇവിടെയുളളു.

Leave a Reply

Your email address will not be published. Required fields are marked *