കാഹളനാദോത്സവം

കാഹളനാദോത്സവം

എഴാം മാസം അഥവാ തിഷ്റി (സെപ്റ്റംബർ/ഒക്ടോബർ) ഒന്നാം തീയതിയാണ് കാഹളനാദോത്സവം. (സംഖ്യാ, 29:1-2). യെഹൂദന്മാരുടെ ദേശീയസംവത്സരം (Civil Year) ആരംഭിക്കുന്നതു തിഷറിയിലാണ്. സാധാരണ അമാവാസിയിൽ നിന്നും പല കാര്യങ്ങളിലും ഇതിനു വ്യത്യാസമുണ്ട്. ഇതിനു ഏഴാമത്തെ അഥവാ ശബ്ബത്തുമാസം എന്ന പ്രതീകാത്മകമായ അർത്ഥമുണ്ട്. ഈ ഉത്സവത്തിന് അർപ്പിക്കേണ്ട യാഗങ്ങൾ. ഒന്ന്; പതിവുപോലെ ഭോജനപാനീയ യാഗങ്ങളോടൊപ്പം രാവിലെയും വൈകുന്നേരവും ഉള്ള യാഗങ്ങൾ. രണ്ട്; പാപയാഗമൊഴികെ അമാവാസിക്കുള്ള സാധാരണയാഗം: രണ്ട് കാളക്കിടാവ്, ഒരു ആട്ടുകൊറ്റൻ, ഒരു വയസ്സു പ്രായമുളള ഊനമില്ലാത്ത ഏഴു കുഞ്ഞാട് എന്നിവയും അവയ്ക്കു നിർദ്ദേശിച്ചിട്ടുളള ഭോജന പാനീയയാഗങ്ങളും. (സംഖ്യാ, 28:11). മൂന്ന്; ഒരു കാളക്കിടാവ്, ഒരു ആട്ടുകൊറ്റൻ, ഏഴു കുഞ്ഞാട് എന്നിവയും അവയ്ക്ക് നിർദ്ദേശിച്ചിട്ടുള്ള ഭോജനപാനീയ യാഗങ്ങളും അതിനോടൊപ്പം പ്രായശ്ചിത്തം കഴിക്കുവാൻ പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റൻ. ഇത് ഉത്സവത്തിനുള്ള പ്രത്യേക യാഗം. (സംഖ്യാ, 29:1).

ആദ്യദിവസം വിശുദ്ധസ്വസ്ഥതയാണ്. പുതുവർഷദിനമായ അന്നു രാവിലെ മുതൽ വൈകുന്നേരം വരെ കുഴലുകളും കാഹളങ്ങളും ഊതും. പ്രവാസാനന്തരം ഈ ദിവസത്തെ ന്യായപ്രമാണത്തിന്റെ പരസ്യവായനയിലും ആനന്ദഘോഷത്തിലും ആചരിച്ചു. പില്ക്കാലത്ത് യാഗത്തിലെ പാനീയയാഗം ഒഴിച്ചു കൊണ്ടിരിക്കുമ്പോൾ പുരോഹിതന്മാരും ലേവ്യരും 81-ാം സങ്കീർത്തനം ഉരുവിടും. സന്ധ്യായാഗത്തിന് 29-ാം സങ്കീർത്തനം പാടും. അന്നു പകൽ മുഴുവൻ യെരുശലേമിൽ കാഹളം ഊതുമായിരുന്നു. ദൈവാലയത്തിൽ ശബ്ബത്തിനുപോലും ഇതു ചെയ്തിരുന്നു. യെരുശലേം മതിലുകൾക്കു വെളിയിൽ കാഹളം ഊതിയിരുന്നില്ല. പാപപരിഹാരദിവസം എല്ലാ പാപങ്ങളിൽ നിന്നും മോചനം നല്കുകയും എല്ലാ അശുദ്ധിയെയും ഇല്ലായ്മചെയ്യുകയും ചെയ്യും. അഞ്ചു ദിവസം കഴിയുമ്പോൾ കുടാരപ്പെരുനാൾ ആഘോഷിക്കും. ഇതു കർത്താവുമായുള്ള കൂട്ടായ്മാജീവിതത്തിലെ അനുഗ്രഹങ്ങളുടെ മുൻരുചി നൽകുന്നു. ഏഴാം മാസത്തിന്റെ പ്രാധാന്യം കാഹളം ഊതിയാണ് സൂചിപ്പിക്കുന്നത്. പാപപരിഹാരദിവസം ദൈവസൃഷ്ടിയുടെ പൂർത്തീകരണ ദിവസത്തെ അനുസ്മരിപ്പിക്കുന്നു. ലോകാരംഭത്തിന്റെ വാർഷികോത്സവമായി കാഹളനാദോത്സവത്തെ കരുതുന്നു. എല്ലാ മനുഷ്യരെയും ഈ ദിവസം ദൈവം ന്യായം വിധിക്കും എന്നും അവർ ദൈവത്തിന്റെ മുമ്പാകെ ഇടയന്മാരുടെ മുമ്പിൽ ആട്ടിൻകുട്ടം എന്നപോലെ കടന്നു പോകുമെന്നും റബ്ബിമാർ വിശ്വസിക്കുന്നു. ക്രിസ്തു മദ്ധ്യാകാശത്തു വന്ന് സഭയെ ചേർക്കും. അതിനുശേഷം യിസ്രായേലിനെ സ്വന്തം നാട്ടിലേക്കു കൂട്ടിച്ചേർക്കുന്നതിനെ ചൂണ്ടിക്കാണിക്കുകയാണ് കാഹളപ്പെരുനാൾ. “അവൻ തന്റെ ദൂതന്മാരെ മഹാകാഹളധ്വനിയോടും കൂടെ അയക്കും; അവർ അവന്റെ വൃതന്മാരെ ആകാശത്തിന്റെ അറുതി മുതൽ അറുതിവരെയും നാലുദിക്കിൽ നിന്നും കുട്ടിച്ചേർക്കും.” (മത്താ, 24:31).

Leave a Reply

Your email address will not be published. Required fields are marked *