അറബിദേശം

അറബിദേശം (Arabia) 

പേരിനർത്ഥം – മരുഭൂമി

ദക്ഷിണ പശ്ചിമേഷ്യയിൽ സ്ഥിതി ചെയ്യുന്ന അറേബ്യ ലോകത്തിലെ ഏറ്റവും വലിയ ഉപവീപാണ്. 259,0000 ചതുരശ്ര കിലോമീറ്ററാണു വിസ്തീർണ്ണം. പശ്ചിമതീരം 2900 കി.മീറ്റർ നീണ്ടു കിടക്കുന്നു. ചെങ്കടൽ മുതൽ പേർഷ്യൻ ഉൾക്കടൽ വരെയുള്ള വീതി ഏകബേശം 960 കി.മീറ്റർ ആണ്. കിഴക്കു പേർഷ്യൻ ഉൾക്കടൽ, ഓമൻ ഉൾക്കടൽ എന്നിവയാലും; തെക്കു ഏഡൻ ഉൾക്കടൽ, ഇൻഡ്യാ മഹാസമുദ്രം എന്നിവയാലും; പടിഞ്ഞാറു ചെങ്കടലിനാലും അറേബ്യ ചുറ്റപ്പെട്ടിരിക്കുന്നു. അറബികൾ തങ്ങളുടെ ദേശത്തെ ജസീറാത്ത് അൽ അറബ് (അറബികളുടെ ദ്വീപ്) എന്നു വിളിക്കുന്നു. ഭൂമിശാസ്ത്രകാരന്മാർ അറേബ്യയെ മൂന്നായി തിരിക്കുന്നു. 1. അറേബ്യ പെട്രാ: പ്രധാന പട്ടണം പെട്രാ; സീനായി, ഏദോം, മോവാബ്, പുർവ്വ ട്രാൻസ് ജോർഡാൻ എന്നിവ ഉൾക്കൊള്ളുന്നു. 2. അറേബ്യ ഡിസെർട്ടാ: സിറിയൻ മരുഭൂമി. 3. അറേബ്യ ഫെലിക്സ്-ദക്ഷിണഭാഗം. അറേബ്യയുടെ അധികഭാഗവും മരുഭൂമിയാണ്.

അശ്ശൂർ രാജാവായ ശല്മനേസ്സർ മൂന്നാമന്റെ രേഖകളിലാണ് (ബി.സി. 853) അറബി എന്ന പേർ ആദ്യമായി രേഖപ്പെടുത്തിയിട്ടുള്ളത്. ബൈബിളിലെ ‘അറബിദേശം’ എന്ന പ്രയോഗം ഈ ഉപദ്വീപിനെ മുഴുവൻ ഉൾക്കൊള്ളുന്നില്ല. പലസ്തീനു അടുത്തുകിടക്കുന്ന ഉത്തരഭാഗമാണ് അധികം സ്ഥാനങ്ങളിലും വിവക്ഷിതം. (യെശ, 21:13; യിരെ, 25:24; യെഹെ, 27:21). അറബിക്കാരൻ (യെശ, 13:20; യിരെ, 3:2) അറബികളെ മുഴുവനും പരാമർശിക്കുന്നില്ല. പൊതുവിൽ അറബികളെ മുഴുവനും കുറിക്കുന്ന ഭാഗംങ്ങൾ ഇവയാണ്. (2ദിന, 21:16; നെഹെ, 2:19; 6:1; പ്രവൃ, 2:11). 

ബൈബിളിൽ പലപ്പോഴും അറബിദേശത്തെ പ്രസ്തുത നാമത്തിലല്ല പറഞ്ഞിട്ടുള്ളത്. അവർ ഉൾക്കൊള്ളുന്ന രാഷ്ട്രീയമോ ഗോത്രപരമോ ആയ പേരുകളിലായിരിക്കും അവർ പൊതുവെ പരാമർശിക്കപ്പെടുക. ഉല്പത്തി 10-ലെ ജാതികളുടെ വംശാവലിയിൽ ദക്ഷിണ അറേബ്യരെ യൊക്താന്റെയും കുശിന്റെയും സന്തതികളായി പറഞ്ഞിരിക്കുന്നു. അനേകം ഉത്തര അറേബ്യൻ ഗോത്രങ്ങളെ അബ്രാഹാമ്യ സന്തതികളായി (കെതുറാ, ഹാഗാർ എന്നിവരുടെ) പറഞ്ഞിട്ടുണ്ട്. (ഉല്പ, 25). ഏശാവിന്റെ സന്തതികളായും (ഉല്പ, 36) ചില അറബി ഗോത്രങ്ങൾ പറയപ്പെട്ടിട്ടുണ്ട്. യാക്കോബിന്റെ കാലത്ത് മിദ്യാന്യരും യിശ്മായേല്യരും (അബ്രാഹാമ്യ സന്തതികൾ) കച്ചവടക്കാരായി (ഉല്പ, 37:25,26) നിരന്തരം മിസ്രയീമിലേക്കു പൊയ്ക്കൊണ്ടിരുന്നു. ശലോമോന്റെ കാലത്ത് അറബികളുമായുള്ള ബന്ധം കച്ചവടത്തിലൂടെ വളർന്നു. ശെബാരാജ്ഞി ശലോമോനെ കാണാൻ വന്നിരുന്നു. (1രാജാ, 9:26-28; 10:1-13). അറേബ്യ രാജാക്കന്മാരും ദേശാധിപതിമാരും ശലോമോനു വെള്ളിയും പൊന്നും കപ്പം കൊടുത്തു. (2ദിന, 9:14). 9-ാം നൂറ്റാണ്ടിൽ യെഹൂദയിലെ യെഹോശാഫാത്തിന് അരാബ്യർ കാഴ്ചയും കപ്പവും കൊണ്ടുവന്നു. (2ദിന, 17:11). എന്നാൽ യെഹോരാമിനെ അറബികൾ കൊള്ളയടിച്ചു. “അവർ യെഹൂദയെ ആക്രമിച്ചു; അവന്റെ വസ്തുവകകളെ മാത്രമല്ല പുത്രന്മാരെയും ഭാര്യമാരെയും അപഹരിച്ചു കൊണ്ടുപോയി.” (2ദിന, 21:16,17). 8-ാം നൂറ്റാണ്ടിൽ ഉസ്സീയാരാജാവ് ഏലത്ത് പണിയുകയും അതിനെ വീണ്ടെടുക്കുകയും ചെയ്തു. (2രാജാ, 14:22). യിസ്രായേലിനു അറേബ്യരോടുള്ള ബന്ധം അധികവും ഉത്തര ഭാഗത്തുള്ള സഞ്ചാര ഗോത്രങ്ങളോടായിരുന്നു. ഹിസ്കീയാവിന്റെ കാലത്ത് അവർ വളരെ പരിചിതരായിരുന്നു. (യെശ, 13:20; 21:13). അശ്ശൂർ രാജാവായ സൻഹേരീബിന്നെതിരെ യെരുശലേമിനെ പ്രതിരോധിക്കുന്നതിൽ ചിലർ സഹായിക്കുകയും ചെയ്തു. (2രാജാ, 18:13-19:36). യോശീയാവിന്റെ കാലത്തും (യിരെ, 3:2), യെഹൂദയുടെ അവസാന നാളുകളിലും അറേബ്യർ പ്രാമാണ്യത്തിലേക്കു വരികയായിരുന്നു. (യിരെ, 25:23, 24; യെഹെ, 27:21,22). 

പുതിയനിയമത്തിൽ അറബിദേശം പലസ്തീനു കിഴക്കും തെക്കുമുള്ള പ്രദേശമാണ്. ഇവിടത്തെ നിവാസികൾ നാബാത്യരാണ്. രണ്ടു സ്ഥലങ്ങളിൽ മാത്രമാണ് പുതിയനിയമത്തിൽ അറേബ്യ പരാമർശിക്കപ്പെട്ടിട്ടുള്ളത്. മാനസാന്തരപ്പെട്ടശേഷം പൗലൊസ് അറേബ്യയിലേക്കു പോയതായി കാണുന്നു. (ഗലാ, 1:17). അതെവിടെയായിരുന്നു എന്നു കൃത്യമായി മനസ്സിലാക്കാൻ സാധിച്ചിട്ടില്ല. ഗലാത്യർ 4:25-ലാണ് അറേബ്യയെക്കുറിച്ചുള്ള പുതിയനിയമത്തിലെ രണ്ടാമത്തെ പരാമർശം. ഇവിടെ സീനായ് ഉപദ്വീപ് എന്ന ഇടുങ്ങിയ അർത്ഥമാണ് അതിനുള്ളത്. പെന്തെകൊസ്തു നാളിൽ യെരുശലേമിൽ അറേബ്യദേശത്തുനിന്നു വന്നവർ ഉണ്ടായിരുന്നു. (പ്രവൃ, 2:1). 

ആദിമകാലം മുതൽക്കേ അറേബ്യയിലെ ബെദൂവികൾ പൊതുവെ നാടോടികളായിരുന്നെങ്കിലും അവരിൽ അർദ്ധ സഞ്ചാരഗണങ്ങളും സ്ഥിരവാസികളും ഉണ്ട്. ദക്ഷിണ അറേബ്യരാണ് സ്ഥിരവാസികൾ, ഉത്തരഅറേബ്യർ നാടോടി ജീവിതം ഇഷ്ടപ്പെടുന്നവരാണ്. നാടോടികളുടെ സമൂഹം ഗോത്രം (കബീല) അതേ. ഗോത്രത്തിലെ അംഗങ്ങൾ രക്തബന്ധം ഉള്ളവരാണ്. അവരുടെ നായകനാണ് ഷെയ്ക്. ഗോത്രങ്ങളുടെ പേർ പൂർവ്വികനിൽ നിന്നു വരുന്നതാണ്. ഹിത്യർ (ബെനേഹത്ത്), പൂർവ്വദ്വിഗ്വാസികൾ (ബെനേ കദം) എന്നീ പഴയനിയമ പ്രയോഗങ്ങൾ നോക്കുക. ജീവസന്ധാരണത്തിനു അവർ കന്നുകാലികളെ മേയ്ക്കുന്നു. ഒട്ടകമാണ് പ്രധാന മൃഗം. ബൈബിളിൽ അറേബ്യരോടുള്ള ബന്ധത്തിൽ ഒട്ടകം അനേകസ്ഥലങ്ങളിൽ കാണാം. യിശ്മായേല്യർ (ഉല്പ, 37:25; 1ദിന, 27;30), മിദ്യാന്യർ (ന്യായാ, 6:5; 7:12; 8:21,22, 26), അമാലേക്യർ (1ശമൂ, 15:3; 30:17), ശെബാരാജ്ഞി (1രാജാ, 10:2; 2ദിന, 9:1), ഹഗ്രീയർ (1ദിന, 5:21), കെദാര്യർ (യിരെ, 49:29), ഹാസോർ രാജ്യങ്ങൾ (യിരെ, 49:29). ഒട്ടകം കഴിഞ്ഞാൽ പ്രാധാന്യം അർഹിക്കുന്നത് ആടും കോലാടും ആണ്. (യെഹെ, 27:1).  മിദ്യാന്യരും (സംഖ്യാ, 31:28, 30, 34, 39), ഹഗര്യരും (1ദിന, 5:21) കഴുത ധാരാളമായി ഉപയോഗിച്ചിരുന്നു. അറേബ്യർ കൂടാരവാസികളായിരുന്നു. കൂടാരത്തിന്റെ അർദ്ധഭാഗം സ്ത്രീകൾക്കു വേർതിരിച്ചിരുന്നു. ഒട്ടകം, കുതിര തുടങ്ങിയ മൃഗങ്ങളുടെ പരിപാലനം, നായാട്ടു, കൊള്ള എന്നിവയായിരുന്നു പുരുഷന്മാരുടെ പ്രധാന തൊഴിലുകൾ. 

പൗരാണിക അറേബ്യയിലെ പ്രധാന വാണിജ്യോത്പന്നങ്ങൾ കുന്തുരുക്കവും സുഗന്ധദ്രവ്യങ്ങളുമാണ്. ബൈബിളിൽ പല ഭാഗങ്ങളിലും പ്രസ്തുത ഉത്പന്നങ്ങളുടെ കച്ചവടവുമായി ബന്ധപ്പെട്ട് അറേബ്യയെക്കുറിച്ചും അറബികളെക്കുറിച്ചും പറയുന്നുണ്ട്. ഹവീലാ (ഉല്പ, 2:11,12), യിശ്മായേല്യരുടെ യാത്രക്കുട്ടം (ഉല്പ, 37:25), ശെബാരാജ്ഞി (1രാജാ, 10:2, 10; 2ദിന, 9:19; യെശ, 60:6). അറേബ്യയിലെ പ്രധാന ഫലവൃക്ഷം ഈത്തപ്പനയാണ്. മരുഭൂമി പ്രയാണത്തിൽ യിസ്രായേല്യർ ഏലിമിൽ പന്ത്രണ്ടു നീരുറവും എഴുപതു ഈത്തപ്പനയും കണ്ടു. (പൂറ, 15:27). മരുഭൂമിയിൽ സാധാരണയായി കണ്ടുവരുന്ന സസ്യങ്ങൾളാണ് മണൽച്ചിര, കാട്ടുകിഴങ്ങ്, തുവ മുതലായവ. (ഇയ്യോ, 30:4, 7). ബൈബിളിൽ പറഞ്ഞിട്ടുള്ളവയും സ്ഥാനനിർണ്ണയം സാധിച്ചിട്ടുള്ളവയും ആയ അറബി പ്രദേശങ്ങളാണ് ബൂസ്, ദേദാൻ, ദൂമാ, ഹവിലാ, ഹസർമ്മവെത്ത്, ഹസോർ, മസ്സാ, മിദ്യാൻ, ഓഫീർ, പർവയിം, രാമാ, സബ്ത, സേബ, ശേബ, തേമാ, ഊസ് എന്നിവ.

Leave a Reply

Your email address will not be published. Required fields are marked *