യേശു വചനമല്ല; വെളിച്ചമാണ്.

യേശു വചനമല്ല; വെളിച്ചമാണ്

ദൈവത്തിൻ്റെ ❛ജ്ഞാനം❜ യേശുവാണെന്ന് യഹോവസാക്ഷികൾ വിശ്വസിക്കുന്നപോലെ (സദൃ, 8:22-30), ദൈവത്തിൻ്റെ ❛വചനം❜ യേശുവാണെന്ന് ട്രിനിറ്റിയും വിശ്വസിക്കുന്നു. എന്നാൽ ❛വചനം❜ യേശുവാണെന്ന് ബൈബിളിലെ ഒരു വാക്കിൽപ്പോലും പറഞ്ഞിട്ടില്ല. ബൈബിൾ വെളിപ്പെടുത്തുന്ന ലോഗോസ് (𝐖𝐨𝐫𝐝 – 𝐋𝐨𝐠𝐨𝐬) ആരുടെയും അസ്തിത്വമോ (𝐄𝐱𝐢𝐬𝐭𝐞𝐧𝐜𝐞), പ്രകൃതിയോ (𝐍𝐚𝐭𝐮𝐫𝐞), പേരോ (𝐍𝐚𝐦𝐞), പദവിയോ (𝐓𝐢𝐭𝐥𝐞) അല്ല; ദൈവത്തിന്റെയും (യോഹ, 10:35) ക്രിസ്തുവിന്റെയും (യോഹ, 15:3) ദൂതന്റെയും (ലൂക്കൊ, 1:29) പ്രവാചകന്റെയും (യോഹ, 12:38) അപ്പൊസ്തലന്മാരുടെയും (യോഹ, 17:20) വിശ്വാസികളുടെയും (മത്താ, 5:37; കൊലൊ, 4:6) വായിൽനിന്ന് പുറപ്പെടുന്ന വാക്കാണ്. അതെങ്ങനെ യേശുവാണെന്ന് പറയാൻ പറ്റും❓ ഇനിയത് യേശു ആണെന്ന് വചനവിരുദ്ധമായി വ്യഖ്യാനിക്കുന്നവർ ❛വചനം❜ (𝐖𝐨𝐫𝐝 ⁃⁃ 𝐋𝐨𝐠𝐨𝐬) എന്നത് യേശുവിൻ്റെ അസ്തിത്വമാണോ, പ്രകൃതിയാണോ, പദവിയാണോ, പേരാണോ എന്ന് വ്യക്തമാക്കേണ്ടതല്ലയോ❓ യേശു വചനമാണെന്ന് വചനവിരുദ്ധമായി പറയുന്നതല്ലാതെ, വചനം യേശുവിൻ്റെ എന്താണെന്ന് ലോകത്തുള്ള ഒരു ക്രൈസ്തവപണ്ഡിതനും ഇന്നയോളം വ്യക്തമാക്കിയിട്ടില്ല. വ്യക്തമാക്കാൻ, വചനം എന്താണെന്ന് അറിഞ്ഞിട്ടുവേണ്ടേ! യേശു വചനമാണെന്ന് ബൈബിളിൽ പറഞ്ഞിട്ടില്ലെന്ന് മാത്രമല്ല, അവൻ വചനമല്ല; വെളിച്ചമാണെന്ന് യോഹന്നാൻ അസന്ദിഗ്ദ്ധമായി വ്യക്തമാക്കിയിട്ടുമുണ്ട്: 

യോഹന്നാൻ 1:6-10
1:6. ❝ദൈവം അയച്ചിട്ടു ഒരു മനുഷ്യൻ വന്നു; അവന്നു യോഹന്നാൻ എന്നു പേർ.
1:7. അവൻ സാക്ഷ്യത്തിന്നായി താൻ മുഖാന്തരം എല്ലാവരും വിശ്വസിക്കേണ്ടതിന്നു വെളിച്ചത്തെക്കുറിച്ചു സാക്ഷ്യം പറവാൻ തന്നേ വന്നു.
1:8.അവൻ വെളിച്ചം ആയിരുന്നില്ല; വെളിച്ചത്തിന്നു സാക്ഷ്യം പറയേണ്ടുന്നവനത്രേ.
1:9. ഏതു മനുഷ്യനെയും പ്രകാശിപ്പിക്കുന്ന സത്യവെളിച്ചം ലോകത്തിലേക്കു വന്നുകൊണ്ടിരുന്നു.
1:10.അവൻ ലോകത്തിൽ ഉണ്ടായിരുന്നു; ലോകം അവൻ മുഖാന്തരം ഉളവായി; ലോകമോ അവനെ അറിഞ്ഞില്ല.❞
 ➦ 6-8 വാക്യങ്ങളിൽ യോഹന്നാൻ സാക്ഷ്യം പറഞ്ഞ ❛വെളിച്ചം❜ യേശുവാണെന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാകില്ല: ❝ഞാൻ വെളിച്ചമായി ലോകത്തിൽ വന്നിരിക്കുന്നു.❞ എന്നും (യോഹ, 12:46), ❝ഞാൻ ലോകത്തിന്റെ വെളിച്ചം ആകുന്നു❞ എന്നും യേശുതന്നെ പറഞ്ഞിട്ടുണ്ട്: (യോഹ, 8:12; യോഹ, 9:5). ഇനി അടുത്തവാക്യം ശ്രദ്ധിക്കുക:
9-ാം വാക്യം: ❝ഏതു മനുഷ്യനെയും പ്രകാശിപ്പിക്കുന്ന സത്യവെളിച്ചം ലോകത്തിലേക്കു വന്നുകൊണ്ടിരുന്നു.❞
വാക്യം ശ്രദ്ധിക്കുക: യോഹന്നാൻ പറയുന്ന യേശുവെന്ന സത്യവെളിച്ചം ലോകത്തിൽ എത്തിയിട്ടില്ല; ❝ലോകത്തിലേക്കു വന്നുകൊണ്ടിരിക്കയാണു❞ (coming into the world). [കാണുക: NKJV]. ഇനി, അടുത്തവാക്യം വളരെ ശ്രദ്ധിക്കുക:
10-ാം വാക്യം: ❝അവൻ ലോകത്തിൽ ഉണ്ടായിരുന്നു; ലോകം അവൻ മുഖാന്തരം ഉളവായി; ലോകമോ അവനെ അറിഞ്ഞില്ല.❞
വാക്യം ശ്രദ്ധിക്കുക: ❝അവൻ ലോകത്തിൽ ഉണ്ടായിരുന്നു;❞ (He was in the world). പത്താം വാക്യത്തിലെ ❛അവൻ❜ (He) വചനമാണ്. അഥവാ, ❛അവൻ❜ എന്ന സർവ്വനാമം വചനത്തെ കുറിക്കുന്നതാണ്. ❝വചനം ലോകത്തിലുണ്ടായിരുന്നു❞ [കാണുക: ERV-ml]. ❝The Word was in the world❞ [കാണുക: CJB, GNT]. പത്താം വാക്യത്തിൽപ്പറയുന്ന ❛അവൻ❜ വചനമാണെന്ന് സംശയമുള്ളവൻ, വാക്യത്തിൻ്റെ അടുത്തഭാഗം ശ്രദ്ധിക്കുക: ❝ലോകം അവൻ മുഖാന്തരം ഉളവായി.❞ ഇത് വചനത്തെക്കുറിച്ചുള്ള മൂന്നാം വാക്യത്തിൻ്റെ ആവർത്തനമാണ്. മൂന്നാം വാക്യം കാണുക: ❝സകലവും അവൻ മുഖാന്തരം ഉളവായി; ഉളവായതു ഒന്നും അവനെ കൂടാതെ ഉളവായതല്ല.❞ (യോഹ, 1:3). പത്താം വാക്യത്തിൽ പറയുന്നത് വചനത്തെക്കുറിച്ചാണെന്ന് വ്യക്തമാണല്ലോ❓
9-ാം വാക്യത്തിൽ പറയുന്ന, സത്യവെളിച്ചമായ യേശു ലോകത്തിലില്ല; ലോകത്തിലേക്ക് വന്നുകൊണ്ടിരിക്കുന്നതേയുള്ളൂ. 
10-ാം വാക്യത്തിൽ പറയുന്ന വചനമാകട്ടെ, മുമ്പേമുതൽ ലോകത്തിൽ ഉണ്ടായിരുന്നു.
9-ഉം 10-ഉം വാക്യങ്ങളിൽനിന്ന് രണ്ടുകാര്യം വ്യക്തമായി മനസ്സിലാക്കാം:
9-ാം വാക്യത്തിൽ, ❛വന്നുകൊണ്ടിരുന്ന❜ ഒരുത്തനെ 10-ാം വാക്യത്തിൽ, ❛വന്നു❜ എന്ന് വേണമെങ്കിൽ പറയാം. എന്നാൽ ❝അവൻ ലോകത്തിൽ ഉണ്ടായിരുന്നു❞ എന്ന് പറയാൻ കഴിയില്ല. അതാണ് ഭാഷയുടെ നിയമം. അല്ലെങ്കിൽ, അത് പൂർവ്വാപരവൈരുദ്ധ്യം (paradoxical) ആകും. ദൈവശ്വാസീയമായ വചനത്തിൽ വൈരുദ്ധ്യം ഉണ്ടാകില്ല; ഉണ്ടാകാൻ പാടില്ല: (2തിമൊ, 3:16). ➟തന്നെയുമല്ല, വന്നുകൊണ്ടിരുന്നത് ❛വെളിച്ചവും❜ ലോകത്തിൽ ഉണ്ടായിരുന്നത് ❛വചനവും❜ ആണ്. ➟അപ്പോൾ വന്നുകൊണ്ടിരുന്ന വെളിച്ചമല്ല വചനമെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാമല്ലോ❓
9-ാം വാക്യത്തിൽ വന്നുകൊണ്ടിരുന്നവനായ വെളിച്ചമാണ് യേശു അല്ലാതെ, 10-ാം വാക്യത്തിൽ ഉണ്ടായിരുന്ന വചനമല്ല യേശു.❞ ഏതു മനുഷ്യനെയും പ്രകാശിപ്പിക്കുന്ന സത്യവെളിച്ചമായ യേശുവിനെയും ദൈവത്തിൻ്റെ വചനത്തെയും യോഹന്നാൻ വ്യക്തമായി വേർതിരിച്ച് പറഞ്ഞിരിക്കയാൽ, യേശു വചനമല്ലെന്ന് സ്ഫടികസ്മഫുടം വ്യക്തമാണ്. ➟യോഹന്നാൻ വെളിപ്പെടുത്തുന്ന യേശുവിൻ്റെ ചരിത്രം ആരംഭിക്കുന്നത് 𝟭:𝟭𝟰-മുതലാണ്. ➟അതുവരെ, വെളിച്ചമായ യേശു ലോകത്തിലേക്ക് വന്നുകൊണ്ടിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. ➟അതായത്, ❝വചനം ജഡമായി തീർന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു❞ എന്ന് യോഹന്നാൻ പറയുന്നതു മുതലാണ് യേശുവെന്ന വ്യക്തിയെ ആ സുവിശേഷത്തിൽ കാണാൻ കഴിയുന്നത്.

10-ൻ്റെ അടുത്തഭാഗം: ❝ലോകം അവൻ മുഖാന്തരം ഉളവായി.❞ ഈ ഭാഗത്ത് പറയുന്ന ❝അവൻ❞ വചനമാണ്. ❝God had made the world with his Word.❞ [കാണുക: CJB].
ദൈവത്തിൻ്റെ വായിൽനിന്ന് പുറപ്പെടുന്ന വാക്കിനെയാണ് വചനം എന്ന് പറയുന്നത്: ❝എന്റെ വായിൽ നിന്നു പുറപ്പെടുന്ന എന്റെ വചനം ആയിരിക്കും; അതു വെറുതെ എന്റെ അടുക്കലേക്കു മടങ്ങിവരാതെ എനിക്കു ഇഷ്ടമുള്ളതു നിവർ‍ത്തിക്കയും ഞാൻ അയച്ച കാര്യം സാധിപ്പിക്കയും ചെയ്യും.❞ (യെശ, 55:11 2ദിന, 36:12; ഇയ്യോ, 22:22; സങ്കീ, 119:72; യെശ, 45:23; യിരെ, 9:20; യെഹെ, 3:17; യെഹെ, 33:7). 
ദൈവം ആദിയിൽ ആകാശവും ഭൂമിയും സൃഷ്ടിച്ചത് തൻ്റെ വായിൽനിന്ന് പുറപ്പെടുന്ന വചനത്താലാണ്: ❝യഹോവയുടെ വചനത്താൽ ആകാശവും അവന്റെ വായിലെ ശ്വാസത്താൽ അതിലെ സകലസൈന്യവും ഉളവായി.❞ (സങ്കീ, 33:6; 2പത്രൊ, 3:5 ⁃⁃ എബ്രാ, 11:3). ദൈവം തൻ്റെ വായിൽനിന്ന് പുറപ്പെട്ട വചനത്താൽ സകലതും ഉളവാക്കിയതുകൊണ്ടാണ്, ❝ലോകം വചനം മുഖാന്തരം ഉളവായി❞ എന്ന് യോഹന്നാൻ പറയുന്നത്: [കാണുക: CJB]. അല്ലാതെ, ലോകം ഉളവായത് ദൈവപുത്രനായ യേശു മുഖാന്തരമല്ല. യേശുവിനെ സ്രഷ്ടാവായ ദൈവം ആക്കാനാണ്, അവൻ ❛വചനം❜ ആണെന്ന് ട്രിനിറ്റി പഠിപ്പിക്കുന്നത്. യേശുവിനെ സൃഷ്ടിയാക്കാനാണ്, അവൻ ❛ജ്ഞാനം❜ എന്ന ശില്പിയായി സൃഷ്ടിയിങ്കൽ ഉണ്ടായിരുന്നെന്ന് യഹോവസാക്ഷികൾ പറയുന്നത്. എന്നാൽ തനിക്ക് സൃഷ്ടിയിൽ യാതൊരു പങ്കുമില്ലെന്ന് ക്രിസ്തുതന്നെ അസന്ദിഗ്ദ്ധമായി വ്യക്തമാക്കിയിട്ടുണ്ട്:

ദൈവപുത്രനായ യേശു സ്രഷ്ടാവാണോ
➦ മനുഷ്യനെ സൃഷ്ടിക്കുമ്പോൾ ആദ്യത്തെ സൃഷ്ടിയായ യേശു ഉണ്ടായിരുന്നു എന്ന് യഹോവസാക്ഷികളും, ദൈവത്തോടൊപ്പം ദൈവത്തിനു് സമനായ ക്രിസ്തു ഉണ്ടായിരുന്നെന്ന് ട്രിനിറ്റിയും പഠിപ്പിക്കുന്നു. ➟ഇരുകൂട്ടരുടെയും ഉപദേശം വഞ്ചനാപരമാണെന്ന് ദൈവപുത്രനായ ക്രിസ്തു സാക്ഷ്യപ്പെടുത്തുന്നു: ➤❝ഭാര്യയെ ഉപേക്ഷിക്കുന്നത് വിഹിതമോ❞ എന്നുചോദിച്ച പരീശന്മാരോട് യേശു പറയുന്നത് നോക്കുക: ➤❝സൃഷ്ടിച്ചവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു.❞ (മത്താ, 19:4 ⁃⁃ മർക്കൊ, 10:6). ➟ഈ വാക്യത്തോടുള്ള ബന്ധത്തിൽ മൂന്നുകാര്യങ്ങൾ പറയാം: 
❶ ക്രിസ്തു പറഞ്ഞത്: ➤❝സൃഷ്ടിച്ച അവൻ❞ (𝐡𝐞 𝐰𝐡𝐢𝐜𝐡 𝐦𝐚𝐝𝐞) എന്നാണ്: (KJV). ➟സ്രഷ്ടാവായ ദൈവത്തിനു ഒരു ബഹുത്വം ഉണ്ടായിരുന്നെങ്കിൽ അഥവാ, പിതാവായ യഹോവയോടൊപ്പം സ്രഷ്ടാവായി താനും ഉണ്ടായിരുന്നെങ്കിൽ, ➤❝സൃഷ്ടിച്ച അവൻ❞ എന്ന ഏകവചനമല്ല, ➤❝സൃഷ്ടിച്ച ഞങ്ങൾ❞ (𝐰𝐞 𝐰𝐡𝐢𝐜𝐡 𝐦𝐚𝐝𝐞/𝐰𝐞 𝐰𝐡𝐨 𝐦𝐚𝐝𝐞) എന്ന ബഹുവചനം പറയുമായിരുന്നു. 
❷ ട്രിനിറ്റിയുടെ വ്യാഖ്യാനപ്രകാരം; ദൈവത്തിലെ മൂന്നു പേർ ചേർന്ന് ആദവും ഹവ്വായും എന്ന രണ്ടു പേരെയാണ് ഉണ്ടാക്കിയത്. ➟എന്നാൽ ക്രിസ്തു പറഞ്ഞത്: ➤❝സൃഷ്ടിച്ച അവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു❞ എന്നാണ്. ➟വാക്യം ശ്രദ്ധിക്കണം: ആദത്തിനെയും ഹവ്വായെയും ചേർത്താണ് ➤❝അവരെ❞ (𝐭𝐡𝐞𝐦) എന്ന ബഹുവചനം ക്രിസ്തു പറഞ്ഞത്. ➟സൃഷ്ടികളായ രണ്ടു പേരെച്ചേർത്ത് ബഹുവചനം പറഞ്ഞ ക്രിസ്തു, സ്രഷ്ടാവ് ഒന്നിലധികം പേർ ആയിരുന്നെങ്കിൽ ബഹുവചനം എന്തുകൊണ്ട് പറഞ്ഞില്ല❓ 
❸ സൃഷ്ടിച്ച ➤❝അവൻ❞ (𝐡𝐞) എന്ന പ്രഥമപുരുഷ സർവ്വനാമമാണ് (𝟑𝐫𝐝 𝐏𝐞𝐫𝐬𝐨𝐧 𝐏𝐫𝐨𝐧𝐨𝐮𝐧) ക്രിസ്തു ഉപയോഗിച്ചത്. ➟ഉത്തമപുരുഷനായ ക്രിസ്തു (𝟏𝐬𝐭 𝐏𝐞𝐫𝐬𝐨𝐧), മധ്യമപുരുഷനായ യെഹൂദന്മാരോട് (𝟐𝐧𝐝 𝐏𝐞𝐫𝐬𝐨𝐧) , ഏകദൈവത്തെ പ്രഥമപുരുഷനിലും (𝟑𝐫𝐝 𝐏𝐞𝐫𝐬𝐨𝐧) ഏകവചനത്തിലും (𝐒𝐢𝐧𝐠𝐮𝐥𝐚𝐫) വിശേഷിപ്പിച്ചുകൊണ്ട്, തനിക്ക് സൃഷ്ടിയിൽ യാതൊരു പങ്കുമില്ലെന്ന് അസന്ദിഗ്ധമായി വ്യക്തമാക്കി. ➟ട്രിനിറ്റി പഠിപ്പിക്കുന്നപോലെ: ദൈവം സമനിത്യരായ മൂന്നുപേരാണെങ്കിലോ, ക്രിസ്തു ദൈവമാണെങ്കിലോ, യഹോവസാക്ഷികൾ പറയുമ്പോലെ: ആദ്യത്തെ സൃഷ്ടിയെന്ന നിലയിൽ ദൈവത്തോടൊപ്പം സഹായിയായോ, ശില്പിയായോ അവൻ ഉണ്ടായിരുന്നെങ്കിലോ ➤❝സൃഷ്ടിച്ച അവൻ❞ (𝐡𝐞 𝐰𝐢𝐜𝐡 𝐦𝐚𝐝𝐞/𝐡𝐞 𝐰𝐡𝐨 𝐦𝐚𝐝𝐞) എന്ന് പ്രഥമപുരുഷ ഏകവചന സർവ്വനാമത്തിൽ പറയാതെ, ➤❝സൃഷ്ടിച്ച ഞങ്ങൾ❞ (𝐰𝐞 𝐰𝐡𝐢𝐜𝐡 𝐦𝐚𝐝𝐞/𝐰𝐞 𝐰𝐡𝐨 𝐦𝐚𝐝𝐞) എന്ന് ഉത്തമപുരുഷ ബഹുവചന സർവ്വനാമത്തിൽ പറയുമായിരുന്നു. ➟മർക്കൊസിൽ പറയുന്നതും ❝ദൈവം അവരെ സൃഷ്ടിച്ചു❞ (𝐆𝐨𝐝 𝐦𝐚𝐝𝐞 𝐭𝐡𝐞𝐦) എന്ന് പ്രഥമ പുരുഷനിലാണ്. (മർക്കൊ, 10:6 ⁃⁃ മർക്കൊ, 13:19). ➟സൃഷ്ടിയിങ്കൽ താനും ഉണ്ടായിരുന്നെങ്കിൽ, സൃഷ്ടിച്ച ➤❝ഞങ്ങൾ❞ എന്നോ, ➤❝ദൈവവും ഞാനുകൂടി സൃഷ്ടിച്ചു❞ എന്നോ പറയുമായിരുന്നു. ➟അതാണ് ഭാഷയുടെ നിയമം. ➟തന്മൂലം, സൃഷ്ടിയിൽ തനിക്ക് യാതൊരു പങ്കുമില്ലെന്ന് ക്രിസ്തുവിൻ്റെ വാക്കിനാൽ അസന്ദിഗ്ധമായി മനസ്സിലാക്കാം. ➤❝മനുഷ്യർക്ക് മനസ്സിലാകാൻ മനുഷ്യരുടെ ഭാഷയിൽ മനുഷ്യരെക്കൊണ്ട് ദൈവം എഴുതിച്ച വചനത്തിൽ വ്യാകരണവിരുദ്ധമായി ഒന്നും ഉണ്ടാകില്ല; ഉണ്ടാകാൻ പാടില്ല.❞ ➟ദൈവശ്വാസീയമായ തിരുവെഴുത്തുകളെയും ഭാഷയെയും അതിക്രമിച്ചുകൊണ്ടല്ലാതെ, ദൈവം ത്രിത്വമാണെന്നോ, ക്രിസ്തു സ്രഷ്ടാവാണെന്നോ, ആദ്യസൃഷ്ടിയാണെന്നോ പറയാൻ ആർക്കും കഴിയില്ല. ➟സ്രഷ്ടാവ് ഒരുത്തൻ മാത്രമാണ്. (ഉല്പ, 1:27ഉല്പ, 2:7ഉല്പ, 5:1ഉല്പ, 9:6നെഹെ, 9:62രാജാ, 19:15യെശ, 37:16യെശ, 44:2464:8മലാ, 2:10). 
☛ ആദിമസൃഷ്ടിയിൽ ക്രിസ്തുവിനു് യാതൊരു പങ്കുമില്ല. ➟എന്നാൽ പലർക്കും അറിയാത്ത ഒരു കാര്യം പറയാം: ➤പുതുവാനഭൂമിയുടെ സൃഷ്ടിയും (യെശ, 65:17-18യെശ, 66:22) ➤പുതുസൃഷ്ടിയും (പുതിയജനനം) (2കൊരി, 5:17-18) ദൈവം ചെയ്യുന്നത് ദൈവപുത്രനായ ക്രിസ്തു മുഖാന്തരമാണ്. ➟അഥവാ, യേശുക്രിസ്തുവിൻ്റെ മരണപുനരുത്ഥാനങ്ങളുടെ ഫലമായാണ്. ➟അതിനാൽ പുതിയസൃഷ്ടിയിൽ ക്രിസ്തുവിനു് പങ്കുണ്ടെന്ന് പറയാം. (കൊലൊ, 1:15-20എബ്രാ, 1:2). ➤[കാണുക: ദൈവം തന്റെ (His) സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചുസർവ്വസൃഷ്ടിക്കും ആദ്യജാതൻനാം നമ്മുടെ സ്വരൂപത്തിൽ]

➦ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ച, തൻ്റെ വായിൽനിന്ന് പുറപ്പെടുന്ന വചനത്തിനു് മനുഷ്യത്വാരോപണം (Personification) കൊടുത്തുകൊണ്ടാണ്, യോഹാന്നാൻ തൻ്റെ സുവിശേഷം സമാരംഭിക്കുന്നത്: ❝ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു. അവൻ ആദിയിൽ ദൈവത്തോടു കൂടെ ആയിരുന്നു. സകലവും അവൻ മുഖാന്തരം ഉളവായി; ഉളവായതു ഒന്നും അവനെ കൂടാതെ ഉളവായതല്ല. അവനിൽ ജീവൻ ഉണ്ടായിരുന്നു; ജീവൻ മനുഷ്യരുടെ വെളിച്ചമായിരുന്നു.❞ (യോഹ, 1:1-4). യോഹന്നാൻ ദൈവത്തിന്റെ വചനത്തിനു് മനുഷ്യത്വാരോപണം കൊടുത്തപോലെ, ശലോമോൻ ദൈവത്തിൻ്റെ ജ്ഞാനത്തിനും മനുഷ്യത്വാരോപരണം കൊടുത്തിരിക്കുകകൊണ്ടാണ്, ❝തന്റെ പ്രവൃത്തികളുടെ ആദ്യമായി എന്നെ ഉളവാക്കി❞, ❝ഞാൻ അവന്റെ അടുക്കൽ ശില്പി ആയിരുന്നു❞ എന്നൊക്കെ ജ്ഞാനം പറയുന്നത്: (സദൃ, 8:22-30). [കാണുക: സദൃശ്യവാക്യങ്ങളിലെ ജ്ഞാനം യേശുവാണോ?] യഹോവസാക്ഷികൾക്ക് ദൈവത്തിൻ്റെ ജ്ഞാനം മറ്റൊരു വ്യക്തിയാണ്. ട്രിനിറ്റിക്ക് ദൈവത്തിൻ്റെ വചനം മറ്റൊരു വ്യക്തിയാണ്. രണ്ടുകൂട്ടരും ഒരേ തൂവൽപ്പക്ഷികളാണ്. 

വെളിച്ചമായ യേശു എപ്പോഴാണ് ലോകത്തിൽ എത്തിയത്❓ ❝വചനം ജഡമായി തീർന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു. ഞങ്ങൾ അവന്റെ തേജസ്സ് പിതാവിൽ നിന്നു ഏകജാതനായവന്റെ തേജസ്സായി കണ്ടു.❞ (യോഹ, 1:14). 
➦ യോഹന്നാൻ്റെ സുവിശേഷം ഒന്നാം അദ്ധ്യായം 13-ാം വാക്യംവരെ യേശുവില്ല. 14-ാം വാക്യത്തിൽ, ❝ദൈവത്തിൻ്റെ വചനം❞ ജഡമായി അഥവാ, മനുഷ്യനായിത്തീർന്നപ്പോഴാണ്, ലോകത്തിലേക്ക് വന്നുകൊണ്ടിരുന്ന സത്യവെളിച്ചമായ യേശു ലോകത്തിൽ എത്തിയത്. ഇതാണ്, ദൈവശ്വാസീയമായ വചനസത്യം.
➦ ബൈബിൾ വെളിപ്പെടുത്തുന്ന ദൈവപുത്രനായ യേശുവിൻ്റെ പ്രകൃതി (Nature) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ❝മനുഷ്യൻ❞ എന്നതാണ്: (1തിമൊ, 2:6). ❝യേശുവിന്നു എതിരെ നിന്നിരുന്ന ശതാധിപൻ അവൻ ഇങ്ങനെ പ്രാണനെ വിട്ടതു കണ്ടിട്ടു: ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞു.❞ (മർക്കൊ, 15:39യോഹ, 8:40). ➦❝യേശു എന്നു പേരുള്ള മനുഷ്യൻ ചേറുണ്ടാക്കി എന്റെ കണ്ണിന്മേൽ പൂശി:❞ (യോഹ, 9:11). ക്രിസ്തു മനുഷ്യനാണെന്ന് 50 വാക്യങ്ങളിൽ പറഞ്ഞിട്ടുണ്ട്: [കാണുക: മനുഷ്യനായ ക്രിസ്തുയേശു, ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക]
➦ അല്ലാതെ, യഹോവസാക്ഷികൾ പഠിപ്പിക്കുന്നപോലെ: അവൻ ജ്ഞാനമോ, ട്രിനിറ്റി പഠിപ്പിക്കുന്നപോലെ: അവൻ വചനമോ അല്ല. ❝ജ്ഞാനം❞ എന്നൊരു പദവി ക്രിസ്തുവിനുണ്ട്; എന്നാൽ വചനം എന്നൊരു പദവിപോലും ക്രിസ്തുവിനില്ല. [കാണുക: യേശുവിൻ്റെ പദവികൾ]. യേശു ❝വചനം❞ അല്ലെന്നതിന് നൂറുകണക്കിന് തെളിവ് ബൈബിളിലുണ്ട്. ചില തെളിവുകൾ ഇവിടെ കാണിക്കാം; സത്യവിശ്വാസികൾക്ക് അത് മതിയാകും:

യേശു ❝വചനം❞ എന്ന ദൈവമല്ല:
യേശു വചനമെന്ന ദൈവമാണെന്ന് വിചാരിക്കുന്നവരുണ്ട്.  ❝ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു.❞ (യോഹ, 1:1). ഈ വേദഭാഗത്ത്, വചനത്തെ ❝ദൈവം❞ എന്ന് വിശേഷിപ്പിച്ചിരിക്കയാൽ, ക്രിസ്തു വചനമെന്ന നിത്യദൈവമാണെന്ന് ട്രിനിറ്റി വിചാരിക്കുന്നു. എന്നാൽ വാക്യം ശ്രദ്ധിക്കുക: ❝ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു❞ എന്ന് ഭൂതകാലത്തിലാണ് പറയുന്നത്. പലരും കരുതുന്നപോലെ, യേശു വചനമെന്ന നിത്യദൈവം ആണെങ്കിൽ, ❝ഉണ്ടായിരുന്നു, ആയിരുന്നു, ആയിരുന്നു❞ എന്ന് ഭൂതകാലത്തിൽ എങ്ങനെ പറയും❓ ❝പണ്ടുപണ്ട് ഒരു രാജാവുണ്ടായിരുന്നു❞ എന്നുപറയുന്ന മുത്തശിക്കഥയിലെ രാജാവാണോ സത്യദൈവം❓ ദൈവത്തിന് ഭൂതവും ഭാവിയുമില്ല; നിത്യവർത്തമാനമാണ് ഉള്ളത്. (സങ്കീ, 90:2). ❝ആരംഭത്തിൽത്തന്നെ അവസാനവും പൂർവ്വകാലത്തിൽത്തന്നെ മേലാൽ സംഭവിപ്പാനുള്ളതും പ്രസ്താവിക്കുന്നവനാണ് ദൈവം.❞ (യെശ, 46:10). ദൈവം ആയിരുന്നവനോ, ആകുവാനുള്ളവനോ അല്ല; ആകുന്നവൻ ആണ്. ❝ഞാൻ ആകുന്നവൻ ഞാൻ ആകുന്നു.❞ (പുറ, 3:14). ബൈബിൾ വെളിപ്പെടുത്തുന്ന സത്യദൈവം: മാറാത്തവനും (മലാ, 3:6) ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനും (യാക്കോ, 1:17) തന്നെത്താൻ ത്യജിക്കാൻ കഴിയാത്തവനും (He cannot deny Himself) ആണ്: (2തിമൊ, 2:13). തന്മൂലം, ദൈവത്തിനു് ഭൂതമോ, ഭാവിയോ ഉണ്ടാകുക അസംഭവ്യമാണ്. യോഹന്നാൻ പറയുന്നത്, ക്രിസ്തു ❝ആരായിരുന്നു❞ എന്നല്ല; അന്ത്യകാലത്ത് ജഡമായിത്തീർന്ന അഥവാ, മനുഷ്യനായിത്തീർന്ന ❝വചനം ആരായിരുന്നു❞ എന്നാണ്. അതായത്, ദൈവത്തിൻ്റെയോ, ക്രിസ്തുവിൻ്റെയോ പൂർവ്വാസ്തിത്വമല്ല; കാലസമ്പൂർണ്ണതയിൽ ❝ജഡമായിത്തീർന്ന അഥവാ, മനുഷ്യനായിത്തീർന്നു❞ എന്ന് യോഹന്നാൻ പറയുന്ന വചനത്തിൻ്റെ പൂർവ്വാസ്തിത്വമാണ് 1:1-ലെ വിഷയം. അതുകൊണ്ടാണ്, ❝ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു❞ എന്നിങ്ങനെ ഭൂതകാലത്തിൽ പറഞ്ഞിരിക്കുന്നത്. യേശു ഭൂതവും ഭാവിയുമുള്ള ദൈവമാണെന്നൊക്കെ പറയാൻ, വചനവിരോധികൾക്കും ഭാഷാവിരോധികൾക്കും മാത്രമേ കഴിയുകയുള്ളൂ. [കാണുക: ദൈവപുത്രൻ വചനമെന്ന ദൈവമാണോ?]

യേശുവും വചനവും:
യേശുവിനെയും വചനത്തെയും വേർതിരിച്ചു പറഞ്ഞിരിക്കുന്ന അനേകം വാക്യങ്ങളുണ്ട്. പേർപറഞ്ഞുകൊണ്ട് വേർതിരിച്ചിരിക്കുന്ന വാക്യങ്ങൾ മാത്രം നോക്കാം:
➦ ❝യേശു❞ ആ ❝വാക്കു❞ (logos) കാര്യമാക്കാതെ പള്ളിപ്രമാണിയോട്: “ഭയപ്പെടേണ്ടാ, വിശ്വസിക്ക മാത്രം ചെയ്ക” എന്നു പറഞ്ഞു. (മർക്കൊ, 5:36)
➦ ഏത് എന്ന് അവൻ അവരോടു ചോദിച്ചതിന് അവർ അവനോട് പറഞ്ഞത്: ദൈവത്തിനും സകല ജനത്തിനും മുമ്പാകെ പ്രവൃത്തിയിലും ❝വാക്കിലും❞ (logos) ശക്തിയുള്ള പ്രവാചകനായിരുന്ന നസറായനായ ❝യേശുവിനെ❞ക്കുറിച്ചുള്ളതു തന്നെ. (ലൂക്കൊ, 24:19)
➦ അവൻ ഇതു പറഞ്ഞു എന്നു അവൻ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേറ്റ ശേഷം ശിഷ്യന്മാർ ഓർത്തു തിരുവെഴുത്തും ❝യേശു❞ പറഞ്ഞ ❝വചനവും❞ (logos) വിശ്വസിച്ചു. (യോഹ, 2:22)
➦ യേശു അവനോടു: “പൊയ്ക്കൊൾക; നിന്റെ മകൻ ജീവിച്ചിരിക്കുന്നു” എന്നു പറഞ്ഞു. ❝യേശു❞ പറഞ്ഞ ❝വാക്കു❞ (logos) വിശ്വസിച്ചു ആ മനുഷ്യൻ പോയി. (യോഹ, 4:50)
➦ തന്നിൽ വിശ്വസിച്ച യെഹൂദന്മാരോടു ❝യേശു:❞ “എന്റെ ❝വചനത്തിൽ❞ (logos) നിലനില്ക്കുന്നു എങ്കിൽ നിങ്ങൾ വാസ്തവമായി എന്റെ ശിഷ്യന്മാരായി, (യോഹ, 8:31)
➦ ❝യേശു❞ അവനോടു എന്നെ സ്നേഹിക്കുന്നവൻ എന്റെ ❝വചനം❞ (logos) പ്രമാണിക്കും; എന്റെ പിതാവു അവനെ സ്നേഹിക്കും; ഞങ്ങൾ അവന്റെ അടുക്കൽ വന്നു അവനോടുകൂടെ വാസം ചെയ്യും. (യോഹ, 14:23)
➦ തെയോഫിലൊസേ, ഞാൻ എഴുതിയ ഒന്നാമത്തെ ❝ചരിത്രം❞ (logos) ❝യേശു❞ തിരഞ്ഞെടുത്ത അപ്പൊസ്തലന്മാർക്കു പരിശുദ്ധാത്മാവിനാൽ കല്പന കൊടുത്തിട്ട് ആരോഹണം ചെയ്ത നാൾവരെ അവൻ ചെയ്തും ഉപദേശിച്ചും തുടങ്ങിയ സകലത്തെയുംകുറിച്ച് ആയിരുന്നുവല്ലോ. (പ്രവൃ, 1:1)
➦ സൗഖ്യമാക്കുവാൻ നിന്റെ കൈ നീട്ടുന്നതിനാലും നിന്റെ പരിശുദ്ധദാസനായ ❝യേശുവിന്റെ❞ നാമത്താൽ അടയാളങ്ങളും അത്ഭുതങ്ങളും ഉണ്ടാകുന്നതിനാലും നിന്റെ ❝വചനം❞ (logos) പൂർണധൈര്യത്തോടുംകൂടെ പ്രസ്താവിപ്പാൻ നിന്റെ ദാസന്മാർക്കു കൃപ നല്കേണമേ. (പ്രവൃ, 4:30)
➦ അവൻ എല്ലാവരുടെയും കർത്താവായ ❝യേശുക്രിസ്തു❞ മൂലം സമാധാനം സുവിശേഷിച്ചുകൊണ്ടു യിസ്രായേൽമക്കൾക്ക് അയച്ച ❝വചനം❞ (logos), (പ്രവൃ, 10:36)
➦ ❝ക്രിസ്തു❞ ഞാൻ മുഖാന്തരം ജാതികളുടെ അനുസരണത്തിനായിട്ടു ❝വചനത്താലും❞ (logos) പ്രവൃത്തിയാലും അടയാളങ്ങളുടെയും അദ്ഭുതങ്ങളുടെയും ശക്തികൊണ്ടും പരിശുദ്ധാത്മാവിന്റെ ശക്തികൊണ്ടും പ്രവർത്തിച്ചത് അല്ലാതെ മറ്റൊന്നും മിണ്ടുവാൻ ഞാൻ തുനിയുകയില്ല. (റോമ, 15:18)
➦ സ്നാനം കഴിപ്പിപ്പാൻ അല്ല സുവിശേഷം അറിയിപ്പാനത്രേ ക്രിസ്തു❞ എന്നെ അയച്ചത്; ക്രിസ്തുവിന്റെ ക്രൂശ് വ്യർഥമാകാതിരിക്കേണ്ടതിനു ❝വാക്❞ (logos) ചാതുര്യത്തോടെ അല്ലതാനും. (1കൊരി,1:17)
➦ ദൈവം ലോകത്തിനു ലംഘനങ്ങളെ കണക്കിടാതെ ലോകത്തെ ❝ക്രിസ്തുവിൽ❞ തന്നോടു നിരപ്പിച്ചു പോന്നു. ഈ നിരപ്പിന്റെ ❝വചനം❞ (logos) ഞങ്ങളുടെ പക്കൽ ഭരമേല്പിച്ചുമിരിക്കുന്നു. (2കൊരി, 5:19)
➦ ❝വാക്കിനാലോ❞ (logos) ക്രിയയാലോ എന്തു ചെയ്താലും സകലവും കർത്താവായ ❝യേശുവിന്റെ❞ നാമത്തിൽ ചെയ്തും അവൻ മുഖാന്തരം പിതാവായ ദൈവത്തിനു സ്തോത്രം പറഞ്ഞുംകൊണ്ടിരിപ്പിൻ. (കൊലൊ, 3:17)
➦ ബഹുകഷ്ടം സഹിക്കേണ്ടിവന്നിട്ടും നിങ്ങൾ പരിശുദ്ധാത്മാവിന്റെ സന്തോഷത്തോടെ ❝വചനം❞ (logos) കൈക്കൊണ്ടു ഞങ്ങൾക്കും ❝കർത്താവിനും❝ അനുകാരികളായിത്തീർന്നു. (1തെസ്സ, 1:6)
➦ ❝ക്രിസ്തുയേശു❞ പാപികളെ രക്ഷിപ്പാൻ ലോകത്തിൽ വന്നു എന്നുള്ളതു വിശ്വാസ്യവും എല്ലാവരും അംഗീകരിപ്പാൻ യോഗ്യവുമായ ❝വചനം❞ (logos) തന്നെ; ആ പാപികളിൽ ഞാൻ ഒന്നാമൻ. (1തിമൊ, 1:15)
➦ നമ്മുടെ കർത്താവായ ❝യേശുക്രിസ്തുവിന്റെ❞ പത്ഥ്യ❝വചനവും❞ ഭക്തിക്കൊത്ത ഉപദേശവും അനുസരിക്കാതെ അന്യഥാ ഉപദേശിക്കുന്നവൻ: (1തിമൊ, 6:3)
➦ എന്നോടു കേട്ട പഥ്യ❝വചനം❞ (logos) നീ ❝ക്രിസ്തുയേശുവിലുള്ള❞ വിശ്വാസത്തിലും സ്നേഹത്തിലും മാതൃകയാക്കിക്കൊൾക. (2തിമൊ, 1:13)
➦ അവൻ ദൈവത്തിന്റെ ❝വചനവും❞ (logos) ❝യേശുക്രിസ്തുവിന്റെ❞ സാക്ഷ്യവുമായി താൻ കണ്ടതൊക്കെയും സാക്ഷീകരിച്ചു. (വെളി, 1:2)
➦ നിങ്ങളുടെ സഹോദരനും യേശുവിന്റെ കഷ്ടതയിലും രാജ്യത്തിലും സഹിഷ്ണുതയിലും കൂട്ടാളിയുമായ യോഹന്നാൻ എന്ന ഞാൻ ദൈവ❝വചനവും❞ (logos) ❝യേശുവിന്റെ❞ സാക്ഷ്യവും നിമിത്തം പത്മൊസ് എന്ന ദ്വീപിൽ ആയിരുന്നു. (വെളി, 1:9)
➦ ഞാൻ ന്യായാസനങ്ങളെ കണ്ടു; അവയിൽ ഇരിക്കുന്നവർക്ക് ന്യായവിധിയുടെ അധികാരം കൊടുത്തു; ❝യേശുവിന്റെ❞ സാക്ഷ്യവും ദൈവ❝വചനവും❞ (logos) നിമിത്തം തല ഛേദിക്കപ്പെട്ടവരും: (വെളി, 20:4). യേശു വചനമായിരുന്നെങ്കിൽ, യേശുവിനെയും വചനത്തെയും വേർതിരിച്ച് പറയുമായിരുന്നോ❓

ദൈവത്തിൻ്റെ വചനവും യേശുവിൻ്റെ വചനവും:
പഴയനിയമത്തിൽ: ❝വചനം❞ (ദബാർ – דָּבָר – dabar) ദൈവത്തിൻ്റെ വായിൽനിന്ന് പുറപ്പെടുന്നതാണ്:  ❝എന്റെ വായിൽ നിന്നു പുറപ്പെടുന്ന എന്റെ വചനം (dabar) ആയിരിക്കും; അതു വെറുതെ എന്റെ അടുക്കലേക്കു മടങ്ങിവരാതെ എനിക്കു ഇഷ്ടമുള്ളതു നിവർ‍ത്തിക്കയും ഞാൻ അയച്ച കാര്യം സാധിപ്പിക്കയും ചെയ്യും.❞ (യെശ, 55:11). പുതിയനിയമത്തിൽ: ആ ❝വചനം❞ (ലോഗോസ് – λόγος – logos) യേശുവിൻ്റെ വായിൽനിന്നാണ് പറപ്പെടുന്നത്: ❝അവന്റെ വായിൽനിന്നു പുറപ്പെട്ട ലാവണ്യ വാക്കുകൾ (logos) നിമിത്തം ആശ്ചര്യപ്പെട്ടു;❞ (ലൂക്കൊ, 4:22 ലൂക്കൊ, 4:32; ലൂക്കൊ, 4:36). പഴയനിയമത്തിൽ: യഹോവ തൻ്റെ ❝വചനത്തെ❞ (ദബാർ – דָּבָר – dabar) അയച്ചാണ് സൗഖ്യം നല്കിയിരുന്നത്: ❝അവൻ തന്റെ വചനത്തെ (dabar) അയച്ചു അവരെ സൌഖ്യമാക്കി; അവരുടെ കുഴികളിൽനിന്നു അവരെ വിടുവിച്ചു.❝ (സങ്കീ, 107:20). പുതിയനിയമത്തിൽ: യേശു തൻ്റെ ❝വാക്കു അഥവാ, വചനം❞ കൊണ്ടാണ് സൗഖ്യമാക്കിയത്: ❝യേശു വാക്കു (logos) കൊണ്ടു ദുരാത്മാക്കളെ പുറത്താക്കി സകല ദീനക്കാർക്കും സൗഖ്യം വരുത്തി.❞ (മത്താ, 8:16). വല്ലതും മനസ്സിലായോ? യേശുവല്ല വചനം; അവൻ്റെ വായിൽനിന്ന് പുറപ്പെട്ടതാണ് വചനം. ചില വാക്യങ്ങൾ കാണുക:
➦ അവൻ ഇതു പറഞ്ഞു എന്നു അവൻ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേറ്റ ശേഷം ശിഷ്യന്മാർ ഓർത്തു തിരുവെഴുത്തും ❝യേശു പറഞ്ഞ വചനവും❞ (logos) വിശ്വസിച്ചു. (യോഹ, 2:22)
➦ എങ്കിലും നിങ്ങൾ അവനെ അറിയുന്നില്ല; ഞാനോ അവനെ അറിയുന്നു; അവനെ അറിയുന്നില്ല എന്നു ഞാൻ പറഞ്ഞാൽ നിങ്ങളെപ്പോലെ ഭോഷ്കുപറയുന്നവൻ ആകും; എന്നാൽ ഞാൻ അവനെ അറിയുന്നു; ❝അവന്റെ വചനം (logos) പ്രമാണിക്കയും ചെയ്യുന്നു.❞ (യോഹ, 8:55)
➦ ഉടനെ വാതിൽക്കൽപോലും ഇടമില്ലാത്തവണ്ണം പലരും വന്നു കൂടി, ❝അവൻ അവരോടു തിരുവചനം (logos) പ്രസ്താവിച്ചു.❞ (മർക്കൊ, 2:2)
➦ അവൻ പിന്നെയും പോയി ❝ആ വചനം തന്നെ ചൊല്ലി പ്രാർത്ഥിച്ചു.❞ (മർക്കൊ, 14:39)
➦ ❝ഞാൻ സംസാരിച്ച വചനം❞ (logos) തന്നെ ഒടുക്കത്തെ നാളിൽ അവനെ ന്യായം വിധിക്കും. (യോഹ, 12:48). യേശു പറഞ്ഞതും പ്രമാണിച്ചതും പ്രസ്താവിച്ചതും പ്രാർത്ഥിച്ചതും സംസാരിച്ചതും ദൈവത്തിൻ്റെ ❝ലോഗോസ്❞ (word – വചനം) ആണ്. തന്മൂലം, യേശു ❝വചനം❞ അല്ല; അവൻ പ്രമാണിച്ചതും അവൻ്റെ വായിൽനിന്ന് പുറപ്പെട്ടതുമാണ് ❝വചനം❞ എന്ന് മനസ്സിലാക്കാൻ വല്ല പ്രയാസവുമുണ്ടോ? ബൈബിൾ വെളിപ്പെടുത്തുന്ന ❝വചനം❞ (Logos) യേശുവിൻ്റെയെന്നല്ല; ആരുടെയും അസ്തിത്വമോ, പ്രകൃതിയോ, പദവിയോ അല്ല; ദൈവത്തിൻ്റെയും ക്രിസ്തുവിൻ്റെയും ദൂതന്മാരുടെയും അപ്പൊസ്തലന്മാരുടെയും വായിൽനിന്ന് പുറപ്പെട്ട വാക്കിനെയാണ് ❝ലോഗൊസ്❞ (Logos) എന്ന് പറയുന്നത്. ഇതൊക്കെ മനസ്സിലാക്കാൻ ഒരു ബൈബിൾ കോളേജിലും പോകണ്ട; വചനം വായിച്ചാൽ മതി.

യോഹന്നാൻ്റെ സുവിശേഷം:
യോഹന്നാൻ്റെ സുവിശേഷത്തിലെ ക്രിസ്തു വചനമെന്ന ദൈവമാണെന്ന് കരുതുന്നവരുണ്ട്. എന്നാൽ യോഹന്നാനിലെ ക്രിസ്തു വചനമോ, ദൈവമോ അല്ല; മനുഷ്യനാണ്. ബൈബിൾ വെളിപ്പെടുത്തുന്ന ദൈവപുത്രനായ ക്രിസ്തു: ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ്: (റോമ, 5:15). ദൈവം മനുഷ്യനല്ല: (ഹോശെ, 11:9; ഇയ്യോ, 9:32). എന്നാൽ ദൈവപുത്രൻ മനുഷ്യനാണ്: ❝ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം.❞ (മർക്കൊ, 15:39). ദൈവപുത്രൻ മനുഷ്യനാണെന്ന് ദൈവശ്വാസീയമായ തിരുവെഴുത്ത് സത്യംചെയ്ത് പറഞ്ഞിട്ടും വിശ്വസിക്കാത്തവരെ എന്തുചെയ്യും? (2തിമൊ, 3:16). ❞വചനം ജഡമായിത്തീർന്നു❝ എന്ന് യോഹന്നാൻ പറയുന്നത് യഥാർത്ഥത്തിലല്ല; ആത്മീയമായിട്ടാണ്. സമവീക്ഷണ സുവിശേഷങ്ങളിൽ നിന്ന് വ്യത്യസ്തമായി യോഹന്നാൻ്റെ സുവിശേഷം ആത്മീയ സുവിശേഷമാണെന്ന് എത്രപേർക്കറിയാം? [കാണുക: വചനം ജഡമായിത്തീർന്നു]. യോഹന്നാൻ്റെ സുവിശേഷത്തിലെ ക്രിസ്തുവും മറിയയുടെ മകൻ തന്നെയാണ്. ഏഴുപ്രാവശ്യം അത് പറഞ്ഞിട്ടുണ്ട്. (യോഹ, 2:1; 2:3; 2:5; 2:12; 6:42; 19:25; 19:26). യഥാർത്ഥത്തിൽ യേശു വചനമോ, വചനത്തിൻ്റെ ജഡാവസ്ഥയോ അല്ല; പിതാവായ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്. ❝God-The Father was manifest in the flesh.❞ അതാണ്, ദൈവഭക്തിയുടെ മർമ്മം അല്ലെങ്കിൽ, പിതാവും ക്രിസ്തുവും എന്ന ദൈവമർമ്മം: (1Tim, 3:16-NMV; Col, 2:2-NMV1Tim, 3:16-KJV; Col, 2:2-KJV). [കാണുക: ദൈവഭക്തിയുടെ മർമ്മം]. അതുകൊണ്ടാണ്, ❝ഞാനും പിതാവും ഒന്നാകുന്നു, എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു❞ എന്നൊക്കെ മനുഷ്യനായ ക്രിസ്തുയേശു പറഞ്ഞത്: (യോഹ, 10:30; യോഹ, 14:91തിമൊ, 2:6). അവൻ യഥാർത്ഥത്തിൽ വചനത്തിൻ്റെ ജഡാവസ്ഥയാണെങ്കിൽ, ❝ഞാനും വചനവും ഒന്നാകുന്നു; എന്നെ കണ്ടവൻ വചനത്തെ കണ്ടിരിക്കുന്നു❞ എന്നല്ലാതെ, ❝ഞാനും പിതാവും ഒന്നാകുന്നു, എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു❞ എന്നൊക്കെ എങ്ങനെ പറയും❓ [കാണുക: ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും, ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക]. തന്നെയുമല്ല, യേശു മനുഷ്യനാണെന്ന് ഏറ്റവും അധികം പറഞ്ഞിരിക്കുന്നത് യോഹന്നാനാണ്:
➦ ജഡം (sarx)  –  യോഹ, 1:14
➦ പുരുഷൻ (anir) – യോ, 1:30
➦ മനുഷ്യൻ (anthropos) – 3:27
➦ മനുഷ്യൻ (anthropon) – 4:29
➦ മനുഷ്യൻ (anthropos) – 5:12
➦ മനുഷ്യൻ (anthropos) – 7:46
➦ മനുഷ്യൻ (anthropon) – 8:40
➦ മനുഷ്യൻ (anthropos) – 9:11
➦ മനുഷ്യൻ (anthropos) – 9:16
➦ മനുഷ്യൻ (anthropos) – 9:24
➦ മനുഷ്യൻ (anthropos) – 10:33
➦ മനുഷ്യൻ (anthropos) – 11:47
➦ മനുഷ്യൻ (anthropos) – 11:50
➦ മനുഷ്യൻ (anthropon) – 18:14
➦ മനുഷ്യൻ (anthropou) – 18:17
➦ മനുഷ്യൻ (anthropou) – 18:29
➦ മനുഷ്യൻ (anthropos) –  19:5.
യോഹന്നാനിലെ ക്രിസ്തു ദൈവമാണെങ്കിൽ, അവൻ മനുഷ്യനാണെന്ന് 17 പ്രാവശ്യം അവൻ പറയുമായിരുന്നോ?

ക്രിസ്തു ദൈവമല്ല; മനുഷ്യൻ:
താൻ ദൈവമല്ല; മനുഷ്യനാണെന്ന് ദൈവപുത്രനായ ക്രിസ്തുവും, ക്രിസ്തു ദൈവമല്ല; മനുഷ്യനാണെന്ന് അപ്പൊസ്തലന്മാരും അസന്ദിഗ്ദ്ധമായി പറഞ്ഞിട്ടുണ്ട്. താൻ ദൈവമല്ല; മനുഷ്യനാണെന്ന് യേശു ഖണ്ഡിതമായി പറഞ്ഞിരിക്കുന്നത് യോഹന്നാൻ്റെ സുവിശേഷത്തിലാണ്:
ദൈവം ഒരുത്തൻ മാത്രം:
➦ ❝ദൈവം ഒരുത്തൻ മാത്രം – 𝐓𝐡𝐞 𝐨𝐧𝐥𝐲 𝐆𝐨𝐝 (യോഹ, 5:44), പിതാവാണ് ഒരേയൊരു സത്യദൈവം – 𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝  (യോഹ, 17:3), പിതാവിനെ മാത്രം ആരാധിക്കണം (മത്താ, 4:10; ലൂക്കൊ, 4:8), എൻ്റെ പിതാവു് മാത്രമാണ് സകലവും അറിയുന്നത് (മത്താ, 24:36), എന്റെ പിതാവു എല്ലാവരിലും വലിയവൻ (യോഹ, 10:29), പിതാവു് എന്നെക്കാൾ വലിയവൻ (യോഹ, 14:28), എനിക്കു സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ല (യോഹ, 5:30), ഞാൻ മനുഷ്യനാണ് (യോഹ, 8:40), പിതാവ് എന്റെ ദൈവമാണ്❞ (യോഹ, 20:17) എന്നൊക്കെയാണ് ക്രിസ്തു പഠിപ്പിച്ചത്. ➟𝗙𝗮𝘁𝗵𝗲𝗿, 𝘁𝗵𝗲 𝗼𝗻𝗹𝘆 𝘁𝗿𝘂𝗲 𝗚𝗼𝗱 എന്നുപറഞ്ഞാൽ, ❝പിതാവാണ് സത്യദൈവം❞ എന്നല്ല; ❝പിതാവ് മാത്രമാണ് സത്യദൈവം❞ എന്നാണ്. ❝പിതാവ് മാത്രമാണ് സത്യദൈവം❞ എന്ന് വായിൽ വഞ്ചനയില്ലാത്ത പുത്രൻ പറഞ്ഞാൽ; പിതാവല്ലാതെ, പുത്രനും സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള മറ്റാരും സത്യദൈവം അല്ലെന്നാണർത്ഥം. ❝മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.❞ (ആവ, 4:39 ആവ, 3:24; യോശു, 2:11; 1രാജാ, 8:23; 2ദിന, 6:14; സങ്കീ, 73:25). ➟പിന്നെങ്ങനെ, പുത്രൻ നിത്യനും, സർവ്വജ്ഞാനിയും സർവ്വവ്യാപിയും സർവ്വശക്തനുമായ ദൈവമാകും❓

എന്റെ ദൈവവും നിങ്ങളുടെ ദൈവവും:
➦ ❝യേശു അവളോടു: എന്നെ തൊടരുതു; ഞാൻ ഇതുവരെ പിതാവിന്റെ അടുക്കൽ കയറിപ്പോയില്ല; എങ്കിലും നീ എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്നു: എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോടു പറക എന്നു പറഞ്ഞു.❞ (യോഹ, 20:17). ➟മരണത്തിൽനിന്ന് ദൈവത്താൽ ഉയിർപ്പിക്കപ്പെട്ട ക്രിസ്തുവിൻ്റെ വാക്കുകളാണ് ഈ വേദഭാഗത്ത് കാണുന്നത്: (പ്രവൃ, 10:40). തൻ്റെ പിതാവും ദൈവവും വിശ്വാസികളുടെ പിതാവും ഒരുവനാണെന്ന് യേശു പറഞ്ഞത്: (മത്താ, 27:46; മർക്കൊ, 15:33). ➟ബന്ധം വ്യത്യസ്തമാണെങ്കിലും നമ്മുടെയും ക്രിസ്തുവിൻ്റെയും പിതാവും ദൈവവും ഒരുവനാണെന്ന് പറയുന്നത് കർത്താവായ ക്രിസ്തുവാണ്: (യോഹ, 20:17). ➟ദൈവപുത്രനായ ക്രിസ്തുവിൻ്റെയും നമ്മുടെയും പിതാവും ദൈവവും ഒരുവനാണെങ്കിൽ, ആ ദൈവപുത്രൻ എങ്ങനെ നിത്യനും സർവ്വജ്ഞാനിയും സർവ്വവ്യാപിയും സർവ്വശക്തനുമായ ദൈവമാകും❓[കാണുക: എൻ്റെ ദൈവം]

യേശുക്രിസ്തുവിൻ്റെ ദൈവം:
➦ ദൈവപുത്രനായ യേശുക്രിസ്തുവിൻ്റെ ദൈവത്തെ അപ്പൊസ്തലന്മാർ വാഴ്ത്തുന്നതും സ്തുതിക്കുന്നതും സ്തോത്രം ചെയ്യുന്നതുമായ ഏഴു വാക്യങ്ങൾ ബൈബിളിലുണ്ട്. ➟ഉദാ: ❝നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായി എന്നേക്കും വാഴ്ത്തപ്പെട്ടവൻ ഞാൻ ഭോഷ്കല്ല പറയുന്നതു എന്നറിയുന്നു.❞ (2കൊരി, 11:31; എഫെ, 1:3; എഫെ, 1:17റോമ, 15:5; 2കൊരി, 1:3; കൊലൊ, 1:5; 1പത്രൊ, 1:3). ➟അപ്പൊസ്തലന്മാർ വാഴ്ത്തുകയും സ്തുതിക്കുകയും ചെയ്തത് ദൈവപുത്രനെയല്ല; യേശുക്രിസ്തു എന്ന ദൈവപുത്രനായ മനുഷ്യന്റെ ദൈവത്തെയാണ്: (മർക്കൊ, 15:39; യോഹ, 8:40). ➟യേശുക്രിസ്തുവിനു് ഒരു ദൈവമുണ്ടായിരിക്കെ, അവനെങ്ങനെ നിത്യനും, സർവ്വജ്ഞാനിയും സർവ്വവ്യാപിയും സർവ്വശക്തനുമായ ദൈവമാകും❓ [കാണുക: യേശുക്രിസ്തുവിൻ്റെ ദൈവവും പിതാവും]

പിതാവായ ഏകദൈവം:
➦ ❝ആകാശത്തിലോ ഭൂമിയിലോ ദേവന്മാർ എന്നു പേരുള്ളവർ ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു.❞ (1കൊരി, 8:5-6). ➟വാക്യം ശ്രദ്ധിക്കുക: ❝ആകാശത്തിലോ ഭൂമിയിലോ ദൈവങ്ങൾ (θεοὶ – gods) എന്നു പേരുള്ളവർ ഉണ്ടെന്നുവരികിലും, പിതാവായ ഏക ദൈവമേ നമുക്കുള്ളു❞ എന്നാണ് പൗലൊസ് പറയുന്നത്. ➟❝പിതാവായ ഏക ദൈവമേ നമുക്കുള്ളു❞ (𝐟𝐨𝐫 𝐮𝐬 𝐭𝐡𝐞𝐫𝐞 𝐢𝐬 𝐛𝐮𝐭 𝐨𝐧𝐞 𝐆𝐨𝐝, 𝐭𝐡𝐞 𝐅𝐚𝐭𝐡𝐞𝐫) എന്നു പറഞ്ഞാൽ, മറ്റൊരു ദൈവം ഇല്ലെന്നാണ്. ➟പുത്രനും ദൈവമാണെങ്കിൽ, ❝പിതാവായ ഏക ദൈവമേ നമുക്കുള്ളു❞ എന്ന പ്രയോഗം പരമാബദ്ധമാണ്. ➟അടുത്തവാക്യം: ❝എല്ലാവർക്കും മീതെയുള്ളവനും എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നവനുമായി എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ.❞ (എഫെ, 4:6). ➟ഈ വേദഭാഗവും ശ്രദ്ധിക്കുക: ❝എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ❞ (𝐎𝐧𝐞 𝐆𝐨𝐝 𝐚𝐧𝐝 𝐅𝐚𝐭𝐡𝐞𝐫 𝐨𝐟 𝐚𝐥𝐥) എന്നാണ് പറയുന്നത്. ➟മറ്റൊരു ദൈവമുണ്ടെങ്കിൽ, ഈ പ്രയോഗവും അബദ്ധമാണ്. ➟ഒരേയൊരു ദൈവം പിതാവാണെന്ന് ബൈബിൾ അസന്ദിഗ്ദ്ധമായി പറയുമ്പോൾ, ക്രിസ്തു എങ്ങനെ നിത്യനും, സർവ്വജ്ഞാനിയും സർവ്വവ്യാപിയും സർവ്വശക്തനുമായ ദൈവമാകും❓ [കാണുക: ദൈവം ഒരുത്തൻ മാത്രം, മോണോതീയിസം]

ദൈവവും മനുഷ്യനും:
➦ ❝ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.❞ (1തിമൊ, 2:5-6). ➟ഈ വേദഭാഗം ശ്രദ്ധിച്ചാൽ, ❝ദൈവം❞ (𝐆𝐨𝐝) എന്നത് ഏകസ്രഷ്ടാവും പിതാവുമായവൻ്റെ പ്രകൃതിയും (𝐍𝐚𝐭𝐮𝐫𝐞), ❝മനുഷ്യൻ❞ (𝐌𝐚𝐧) എന്നത് ദൈവത്തിനും മനുഷ്യർക്കുമിടയിൽ മദ്ധ്യസ്ഥനായ മഹാപുരോഹിതനായി നിന്നുകൊണ്ട് തന്നെത്താൻ ദൈവത്തിനു് മറുവിലയായി അർപ്പിച്ച ക്രിസ്തുയേശുവിൻ്റെ ❝പ്രകൃതി❞ ആണെന്നും മനസ്സിലാക്കാം. ➟മനുഷ്യൻ (മത്താ, 26:72), ദൈവപുത്രനായ മനുഷ്യൻ (മർക്കൊ, 15:39), യേശു എന്നു പേരുള്ള മനുഷ്യൻ (യോഹ, 9:11), പുരുഷനായ (മനുഷ്യൻ) നസറായനായ യേശു (പ്രവൃ, 2:23), ഏകമനുഷ്യനായ യേശുക്രിസ്തു (റോമ, 5:15), രണ്ടാം മനുഷ്യൻ (1കൊരി, 15:47), ഏകപുരുഷൻ (2കൊരി, 11:2), മനുഷ്യനായ ക്രിസ്തുയേശു (1തിമൊ, 2:6) എന്നിങ്ങനെയാണ് ക്രിസ്തുവിനെ വിശേഷിപ്പിക്കുന്നത്. ➟സ്നാപകൻ (യോഹ, 1:30), പുരുഷാരം, (മത്താ, 9:8), ശമര്യസ്ത്രീ (യോഹ, 4:29), യെഹൂദന്മാർ, (യോഹ, 5:12), ചേകവർ (യോഹ, 7:46), പിറവിക്കുരുടൻ, (യോഹ, 9:11), പരീശന്മാർ (യോഹ, 9:16), മഹാപുരോഹിതന്മാർ (യോഹ, 11:47), കയ്യഫാവ് (യോഹ, 11:50), വാതിൽ കാവൽക്കാരത്തി (യോഹ, 18:17), പീലാത്തൊസ്, (യോഹ, 18:29), ശതാധിപൻ (മർക്കൊ, 15:39), ന്യായാധിപസംഘം (പ്രവൃ, 5:28) അപ്പൊസ്തലന്മാർ, ബൈബിൾ എഴുത്തുകാർ ഉൾപ്പെടെ, ഒന്നാം നൂറ്റാണ്ടിൽ ക്രിസ്തുവിനെ നേരിട്ടുകണ്ട എല്ലാവരും അവൻ മനുഷ്യനാണെന്ന് സംശയലേശമന്യേ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ➟❝ഞാൻ മനുഷ്യനല്ല ദൈവം അത്രേ❞ എന്ന് യഹോവ പറയുമ്പോൾ (ഹോശേ, 11:9), മനുഷ്യനായ ക്രിസ്തുയേശു എങ്ങനെ നിത്യനും, സർവ്വജ്ഞാനിയും സർവ്വവ്യാപിയും സർവ്വശക്തനുമായ ദൈവമാകും❓ യേശു മനുഷ്യനാണെന്ന് അമ്പതുപ്രാവശ്യം പറഞ്ഞിട്ടുണ്ട്. [കാണുക: മനുഷ്യനായ ക്രിസ്തുയേശു]

പരിശുദ്ധാത്മാവും യേശുവും:
യേശുവിൻ്റെ മുഴുജീവിതവും പരിശുദ്ധാത്മാവിലായിരുന്നു.
➦ പരിശുദ്ധാത്മാവിനാൽ കന്യകയിൽ ഉല്പാദിതമായവനും (മത്താ, 1:20; ലൂക്കൊ, 2:21),
➦ ആത്മാവിനാൽ ഉത്ഭവിച്ചവനും (ലൂക്കൊ, 1:35),
➦ ആത്മാവിൽ ബലപ്പെട്ട് വളർന്നവനും (ലൂക്കൊ, 2:40),
➦ ആത്മാവിനാൽ അഭിഷേകം പ്രാപിച്ചവനും (ലൂക്കൊ, 3:22പ്രവൃ, 10:38),
➦ ആത്മാവ് നിറഞ്ഞവനായി യോർദ്ദാൻവിട്ടു മടങ്ങിയവനും (ലൂക്കൊ, 4:1),
➦ ആത്മാവിനാൽ പരീക്ഷയിലേക്ക് നടത്തപ്പെട്ടവനും (മത്താ, 4:1; ലൂക്കൊ, 4:1),
➦ ആത്മാവിൻ്റെ ശക്തിയോടെ ശുശ്രൂഷ ആരംഭിച്ചവനും (ലൂക്കൊ, 4:14-15),
➦ ആത്മാവിനാൽ അത്ഭുതങ്ങൾ പ്രവർത്തിച്ചവനും (മത്താ, 12:28),
➦ ആത്മാവിനാൽ തന്നെത്തന്നെ ദൈവത്തിനു് നിഷ്കളങ്കനായി അർപ്പിച്ചവനും (എബ്രാ, 9:14),
➦ ആത്മാവിനാൽ ജീവിപ്പിക്കപ്പെടുകയും ചെയ്ത (1പത്രൊ, 3:18), ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ് യേശുക്രിസ്തു: (റോമ, 5:15). ഇതാണ് ദൈവശ്വാസീയമായ വചനസത്യം: (2തിമൊ, 3:16). ലോകത്തിലെ സകലമനുഷ്യരും പാപംചെയ്ത് ദൈവതേജസ്സ് നഷ്ടപ്പെട്ടവരായിരിക്കെ (റോമ, 3:22; റോമ, 5:12), പാപത്തിൻ്റെ ലാഞ്ചനപോലുമില്ലാതെ ജനിച്ചുജീവിച്ചുമരിച്ചുയിർത്ത ഒരേയൊരു മനുഷ്യൻ നമ്മുടെ കർത്താവായ ക്രിസ്തുവാണ്. 

❝മനുഷ്യനായ ക്രിസ്തുയേശു ആരാണ്? അല്ലെങ്കിൽ അവൻ്റെ അസ്തിത്വം എന്താണ്? അവൻ്റെ പൂർവ്വാസ്തിത്വം എന്താണ്? സുവിശേഷചരിത്രകാലമൊഴികെ നിത്യമായ അസ്തിത്വം എന്താണ്? എന്നൊന്നും അറിയാത്തതാണ് പലരുടെയും പ്രശ്നം.❞ [കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക]

കാണുക:☟
ദൈവപുത്രൻ വചനമെന്ന ദൈവമാണോ?
വചനം ജഡമായിത്തീർന്നു
മോണോതീയിസം
ക്രിസ്തുവിന്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും
ദൈവഭക്തിയുടെ മർമ്മം
യേശുക്രിസ്തു ദൈവത്തിൻ്റെ നിത്യപുത്രനോ?

NB: ശ്രദ്ധേയമായ ഒരുകാര്യം കാണിക്കാം: ബൈബിൾ വെളിപ്പെടുത്തുന്ന ❝യേശു❞ വചനമല്ല; വെളിച്ചമാണ്: (യോഹ, 12:46 യോഹ, 8:12; യോഹ, 9:5). എന്നാൽ മുഹമ്മദീയരുടെ ഖുറാനിൽ പറയുന്ന അവരുടെ ❝ഈസാ നബി❞ വെളിച്ചമല്ല; വചനമാണ്: (4:1713:45). ബൈബിളിലെ യേശുവിനെയല്ല; ഖുറാനിലെ ഈസാനബിയെ ആണ് ത്രിമൂർത്തി ക്രൈസ്തവർ വിശ്വസിക്കുന്നതെന്ന് തോന്നുന്നു!

ക്രിസ്തുവിൻ്റെ പിതാവും ദൈവവുമായ യഹോവ

ക്രിസ്തുയേശുവിൻ്റെ പിതാവു്☛ സകല ഭൂസീമാവാസികളുടെയും ദൈവമായ യഹോവ ദൈവപുത്രനായ യേശുവിൻ്റെയും പിതാവും ദൈവവുമാണ്: (യെശ, 45:22). ➟എന്നാൽ പുതിയനിയമത്തിൽ കാണുന്ന ❝പിതാവായ ദൈവം❞ യഹോവയല്ല; അല്ലെങ്കിൽ, നമ്മുടെ കർത്താവായ യേശു ❝എൻ്റെ പിതാവു❞ എന്ന് സംബോധന ചെയ്യുന്നത് യഹോവയെ അല്ല; വേറെ ആരെയോ ആണെന്ന ഒരു നവീന ദുരുപദേശം രംഗപ്രവേശം ചെയ്തിട്ട് കുറച്ചുകാലമായി. ➟അതിൻ്റെ ഉപജ്ഞാതാവ് ഒരു മുൻ പെന്തെക്കൊസ്തുകാരനാണ്. ➟ചില പാസ്റ്റർമാർപോലും പുള്ളിയുടെ വാലുപിടിച്ച് ഈ ഉപദേശം പ്രചരിപ്പിച്ച് തുടങ്ങിയിട്ടുണ്ട്. ➟എല്ലാ ദുരുപദേശങ്ങളുടെയും ആവിർഭാവം ❝ട്രിനിറ്റി❞ എന്ന ബൈബിൾ വിരുദ്ധ ഉപേശത്തിൽ നിന്നാണ്. ➟പൗലൊസിൻ്റെ ഭയംപോലെ, ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിർമ്മലതയും വിട്ട് ക്രൈസ്തവസഭ വഷളായിപ്പോകാൻ, നാലാം നൂറ്റാണ്ടുമുതൽ 1120 വർഷം ഉപായിയായ സർപ്പം തച്ചിനിരുന്ന് ഉണ്ടാക്കിയ ഉപദേശമാണ് ട്രിനിറ്റി. (2കൊരി, 11:2-3). ➟നാലാം നൂറ്റാണ്ടിന് മുമ്പും പിമ്പുമുള്ള ക്രൈസ്തവസഭ പരിശോധിച്ചാൽ, പൗലൊസ് പറഞ്ഞ നിർമ്മല കാന്തയെയും വഷളായിപ്പോയ കാന്തയെയും വേർതിരിച്ച് കാണാൻ കഴിയും. ➟സകല ദുരുപദേശങ്ങളുടെയും വിളനിലമാണ് (മാതാവ്) ട്രിനിറ്റി. ➟അതിൽനിന്നാണ് സകല കൾട്ട് പ്രസ്ഥാനങ്ങളും ഉണ്ടായിരിക്കുന്നത്. ➟ട്രിനിറ്റി എന്ന ഉപദേശം നാലാം നൂറ്റാണ്ടുമുതൽ ഉണ്ടാക്കാൻ തുടങ്ങിയതാണെന്ന് ട്രിനിറ്റിയുടെ ദൈവശാസ്ത്രംതന്നെ സമ്മതിക്കുന്നുണ്ട്. ➤[കാണുക: ത്രിത്വം നാലാം നൂറ്റാണ്ടിൽ ഉണ്ടാക്കപ്പെട്ട ഉപദേശം]. ➟ക്രിസ്തുവിൻ്റെ പിതാവ് യഹോവയാണോ, അല്ലയോ എന്ന് നമുക്ക് പരിശോധിക്കാം:

യഹോവ ഒരുത്തൻ മാത്രം ദൈവം:
➦ ഷ്മാ പ്രാർഥന: ➤ ❝യിസ്രായേലേ, കേൾക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നേ.❞ (ആവ, 6:4). ➟യഹോവയല്ലാതെ മറ്റൊരു ദൈവം ഇല്ലെന്ന് യേശുവും ശാസ്ത്രിയുംകൂടി അസന്ദിഗ്ദ്ധമായി പറഞ്ഞിട്ടുണ്ട്: ➤എല്ലാറ്റിലും മുഖ്യകല്പനയോ: ❝യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവുഏക കർത്താവു.❞ (മർക്കൊ, 12:29 ⁃⁃ ആവ, 6:4). ➤ശാസ്ത്രി അവനോടു: ❝നന്നു, ❝ഗുരോ, നീ പറഞ്ഞതു സത്യം തന്നേ; ഏകനേയുള്ളൂ; അവനല്ലാതെ മറ്റൊരുത്തനുമില്ല.❞ (മർക്കൊ, 12:32 ⁃⁃ ആവ, 4:39). ➤ശാസ്ത്രി ബുദ്ധിയോടെ ഉത്തരം പറഞ്ഞു എന്നു യേശു കണ്ടിട്ടു: ❝നീ ദൈവരാജ്യത്തോടു അകന്നവനല്ല❞ എന്നു പറഞ്ഞു. (മർക്കൊ, 12:34). ➟ദൈവം ത്രിത്വമാണെന്ന് വിശ്വസിക്കുന്നവരല്ല; യഹോവയായ പിതാവ് ഒരുത്തൻ മാത്രമാണ് ദൈവം എന്ന് വിശ്വസിക്കുന്നവരാണ് ദൈവരാജ്യത്തോട് അടുത്തുനില്ക്കുന്നത്: (യോഹ, 17:3; 1കൊരി, 8:5-6; എഫെ, 4:6)
യഹോവ ക്രിസ്തുവിൻ്റെ പിതാവ്:
➦ യഹോവയാണ് തൻ്റെ പിതാവെന്ന് യേശുക്രിസ്തു വ്യക്തമായി പറഞ്ഞിട്ടുണ്ട്: ➤❝യഹോവയുടെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ; ഞങ്ങൾ യഹോവയുടെ ആലയത്തിൽനിന്നു നിങ്ങളെ അനുഗ്രഹിക്കുന്നു.❞ (സങ്കീ, 118:26). ➟ യഹോവയുടെ നാമത്തിലാണ് ക്രിസ്തു വന്നതെന്ന് നാല് സുവിശേഷകന്മാരും പറഞ്ഞിട്ടുണ്ട്: (മത്താ, 21:9; മർക്കൊ, 11:9; ലൂക്കൊ, 19:38; യോഹ, 12:13). ➟ഇനി യേശു പറയുന്നത് നോക്കുക: ➤❝ഞാൻ എന്റെ പിതാവിന്റെ നാമത്തിൽ വന്നിരിക്കുന്നു;❞ (യോഹ, 5:43). ➟യഹോവ തൻ്റെ പിതാവാണെന്നാണ് യേശു പഠിപ്പിച്ചത്.
പിതാവിനോടു കേട്ടുപഠിച്ചവൻ: 
➦ യിസ്രായേൽ ജനം യഹോവാൽ ഉപദേശിക്കപ്പെട്ടവരാണ്: ➤❝നിന്റെ മക്കൾ എല്ലാവരും യഹോവയാൽ ഉപദേശിക്കപ്പെട്ടവരും നിന്റെ മക്കളുടെ സമാധാനം വലിയതും ആയിരിക്കും.❞ (യെശ, 54:13). ➟യേശു യെഹൂദന്മാരോട് പറയുന്നത് നോക്കുക:  ❝എല്ലാവരും ദൈവത്താൽ ഉപദേശിക്കപ്പെട്ടവർ ആകും എന്നു പ്രവാചകപുസ്തകങ്ങളിൽ എഴുതിയിരിക്കുന്നു. പിതാവിനോടു കേട്ടുപഠിച്ചവൻ എല്ലാം എന്റെ അടുക്കൽ വരും.❞ (യോഹ, 6:45). ➟തൻ്റെ പിതാവായ യഹോവയോട് കേട്ടുപഠിച്ചവർ തൻ്റെ അടുക്കൽ വരുമെന്നാണ് അവൻ പറഞ്ഞത്.
ജീവനുള്ള ദൈവമായ യഹോവയുടെ പുത്രൻ:
➦ യഹോവ ഒരുത്തൻ മാത്രമാണ് ജീവനുള്ള ദൈവം: ➤❝യഹോവയോ സത്യദൈവം; അവൻ ജീവനുള്ള ദൈവവും ശാശ്വതരാജാവും തന്നേ;❞ (യിരെ, 10:10). ➟എന്നാൽ ക്രിസ്തു ജീവനുള്ള ദൈവത്തിൻ്റെ പുത്രനാണെന്നാണ് പത്രൊസ് പറയുന്നത്: ➤❝നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു എന്നു ഉത്തരം പറഞ്ഞു.❞ (മത്തായി 16:16). ➟ജീവനുള്ള ദൈവമായ യഹോവയാണ് ക്രിസ്തുവിൻ്റെ പിതാവെന്ന് സംശയലേശമന്യേ മനസ്സിലാക്കാം.
സ്വർഗ്ഗത്തിന്നും ഭൂമിക്കും നാഥനായ യഹോവ:
➦ സ്വർഗ്ഗത്തിനും ഭൂമിക്കും കർത്താവ് (നാഥൻ) യഹോവയാണ്: ➤❝സ്വർഗ്ഗത്തിന്നും ഭൂമിക്കും നാഥനായി (Lord) അത്യുന്നതദൈവമായ യഹോവയിങ്കലേക്കു കൈ ഉയർത്തി സത്യം ചെയ്യുന്നു.❞ (ഉല്പ, 14:23). ➟യേശു പിതാവായ ദൈവത്തെ വാഴ്ത്തുന്നത് നോക്കുക: ➤❝ആ സമയത്തു തന്നേ യേശു പറഞ്ഞതു: പിതാവേ, സ്വർഗ്ഗത്തിന്നും ഭൂമിക്കും കർത്താവായുള്ളോവേ (Lord), നീ ഇതു ജ്ഞാനികൾക്കും വിവേകികൾക്കും മറെച്ചു ശിശുക്കൾക്കു വെളിപ്പെടുത്തിയതുകൊണ്ടു ഞാൻ നിന്നെ വാഴ്ത്തുന്നു.❞ (മത്താ, 11:25). ➟സ്വർഗ്ഗത്തിന്നും ഭൂമിക്കും നാഥനായ (കർത്താവ്) യഹോവയാണ് തൻ്റെ പിതാവെന്നാണ് ക്രിസ്തു പറയുന്നത്.
യിസ്രായേലിൻ്റെ ദൈവം യേശുവിൻ്റെ പിതാവ്:
➦ യിസ്രായേലിൻ്റെ ദൈവമായ യഹോവയാണ് തൻ്റെ പിതാവാണെന്ന് യേശുതന്നെ പറഞ്ഞിട്ടുണ്ട്: ➤❝യിസ്രായേലിന്റെ ദൈവമായി കെരൂബുകളുടെ മീതെ അധിവസിക്കുന്നവനായ സൈന്യങ്ങളുടെ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സർവ്വരാജ്യങ്ങൾക്കും ദൈവമാകുന്നു; നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി.❞ (യെശ, 37:16). ➟ഇനി, യേശു പറയുന്നത് നോക്കുക: ➤❝ഞാൻ എന്നെത്തന്നെ മഹത്വപ്പെടുത്തിയാൽ എന്റെ മഹത്വം ഏതുമില്ല; എന്നെ മഹത്വപ്പെടുത്തുന്നതു എന്റെ പിതാവു ആകുന്നു; അവനെ നിങ്ങളുടെ ദൈവം എന്നു നിങ്ങൾ പറയുന്നു.❞ (യോഹ, 8:54). ➟യിസ്രായേലിൻ്റെ ദൈവമായ യഹോവയാണ് ദൈവപുത്രനായ യേശുവിൻ്റെ പിതാവെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. 
എന്റെ പിതാവിന്റെ ആലയം: 
➦ ആലയം യഹോവയായ ദൈവത്തിൻ്റെയാണ്: ➤❝നമ്മുടെ ദൈവമായ യഹോവയുടെ ആലയംനിമിത്തം ഞാൻ നിന്റെ നന്മ അന്വേഷിക്കും.❞ ➤❝എന്റെ ആലയം സകലജാതികൾക്കും ഉള്ള പ്രാർ‍ത്ഥനാലയം എന്നു വിളിക്കപ്പെടും.❞ (സങ്കീ, 122:9; യെശ, 56:7). യേശു പറയുന്നത് നോക്കുക: ➤❝പ്രാവുകളെ വില്ക്കുന്നവരോടു: “ഇതു ഇവിടെനിന്നു കൊണ്ടുപോകുവിൻ; എന്റെ പിതാവിന്റെ ആലയത്തെ വാണിഭശാല ആക്കരുതു” എന്നു പറഞ്ഞു.❞ (യോഹ, 2:16). ➟ആലയം യഹോവയായ ഏകദൈവത്തിൻ്റെയാണ്; അതുകൊണ്ടാണ്, ➤❝എൻ്റെ പിതാവിൻ്റെ ആലയം❞ എന്ന് ക്രിസ്തു പറഞ്ഞത്: (യെശ, 56:7⁃⁃മർക്കൊ, 11:17).
സ്വർഗ്ഗസ്ഥനായ എന്റെ പിതാവ്: 
➦ പിതാവു് സ്വർഗ്ഗത്തിൽ വസിക്കുന്നവനാണ്: ➤❝ഞങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവേ, നീ സ്വർഗ്ഗസ്ഥനായ ദൈവമല്ലോ; നീ ജാതികളുടെ സകലരാജ്യങ്ങളെയും ഭരിക്കുന്നുവല്ലോ; ആർക്കും എതിർപ്പാൻ കഴിയാത്ത ശക്തിയും പരാക്രമവും നിനക്കുണ്ടല്ലോ.❞ (2ദിന, 20:6). ➟യേശു പറയുന്നത് നോക്കുക: ➤❝സ്വർഗ്ഗസ്ഥനായ എന്റെ പിതാവു നട്ടിട്ടില്ലാത്ത തൈ ഒക്കെയും വേരോടെ പറിഞ്ഞുപോകും.❞ (മത്തായി 15:13). ➟ഏകദൈവമായ യഹോവയുടെ വാസസ്ഥലമാണ് സ്വർഗ്ഗം: (ആവ, 26:15; 1രാജാ, 8:30; 2ദിന, 6:30). സ്വർഗ്ഗത്തിലും ഭൂമിയിലും ഒരേയൊരു ദൈവമേയുള്ളൂ: (ആവ, 4:39 ⁃⁃ ആവ, 3:24; യോശു, 2:11; 1രാജാ, 8:23; 2ദിന, 6:14; സങ്കീ, 73:25). ➟ക്രിസ്തു സ്വർഗ്ഗസ്ഥനായ യഹോവയെയാണ്, ❝എൻ്റെ പിതാവു❞ എന്ന് സംബോധന ചെയ്തത്.
പരിശുദ്ധനായ യഹോവ യേശുവിൻ്റെ പിതാവ്:
➦ യഹോവയെ ദൂതന്മാർ നിത്യം ആരാധിക്കുന്നതായി കാണാം: ➤❝ഒരുത്തനോടു ഒരുത്തൻ; സൈന്യങ്ങളുടെ യഹോവ പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ; സർവ്വഭൂമിയും അവന്റെ മഹത്വംകൊണ്ടു നിറഞ്ഞിരിക്കുന്നു എന്നു ആർത്തു പറഞ്ഞു.❞ (യെശ, 6:3). 
➤❝ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായി സർവ്വശക്തിയുള്ള കർത്താവായ ദൈവം പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ എന്നു അവർ രാപ്പകൽ വിശ്രമം കൂടാതെ പറഞ്ഞുകൊണ്ടിരിക്കുന്നു.❞ (വെളി, 4:8). ➟യഹോവയായ ദൈവത്തെ ദൂതന്മാർ രാപ്പകൽ (നിത്യം) വിശ്രമം കൂടാതെ ആരാധിച്ചുകൊണ്ടിരിക്കയാണ്. ഇനി യേശു പറയുന്നത് നോക്കുക: ➤❝സ്വർഗ്ഗത്തിൽ അവരുടെ ദൂതന്മാർ സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ മുഖം എപ്പോഴും കാണുന്നു എന്നു ഞാൻ നിങ്ങളോടു പറയുന്നു.❞ (മത്താ, 18:11). ➟യേശുവിൻ്റെ പിതാവായ യഹോവയെയാണ് ദൂതന്മാർ എപ്പോഴും കാണുന്നതും ആരാധിക്കുന്നതെന്നും യേശുവിൻ്റെ വാക്കിനാൽ മനസ്സിലാക്കാം. [കാണുക: പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ]
യേശുവിൻ്റെ ദൈവം:
➦ പഴയനിയമത്തിൽ യഹോവയെ ➤❝എൻ്റെ ദൈവം❞ (My God) എന്ന് സംബോധന ചെയ്യാൻ പ്രധാനമായും രണ്ട് എബ്രായപദം നൂറിലേറെ പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്: ➟1.❝ഏലി❞ (אֵלִי – Eli). ❝എന്റെ ബലവും എന്റെ ഗീതവും യഹോവയത്രേ; അവൻ എനിക്കു രക്ഷയായ്തീർന്നു. അവൻ എന്റെ ദൈവം (Eli); ഞാൻ അവനെ സ്തുതിക്കും; അവൻ എന്റെ പിതാവിൻ ദൈവം; ഞാൻ അവനെ പുകഴ്ത്തും.❞ (പുറ, 15:2). ➟2.❝എലോഹായ്❞ (אֱלֹהָי – Elohy/Elohai). ❝നിങ്ങൾ കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്തു നിങ്ങൾ അനുസരിച്ചു നടപ്പാനായി എന്റെ ദൈവമായ (Elohai) യഹോവ എന്നോടു കല്പിച്ചതുപോലെ ഞാൻ നിങ്ങളോടു ചട്ടങ്ങളും വിധികളും ഉപദേശിച്ചിരിക്കുന്നു.❞ (ആവ, 4:5). ➟ഈ രണ്ടുപദവും യേശുവിൻ്റെ ക്രൂശിലെ വിലാപത്തോടുള്ള ബന്ധത്തിൽ പറഞ്ഞിട്ടുണ്ട്: ➟1.❝എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതെന്തു? (אֵלִי אֵלִי לָמָה עֲזַבְתָּנִי – eli eli lama shevaktani) എന്നെ രക്ഷിക്കാതെയും എന്റെ ഞരക്കത്തിന്റെ വാക്കുകൾ കേൾക്കാതെയും അകന്നു നില്ക്കുന്നതെന്തു?❞ (സങ്കീ, 22:1മത്താ, 27:46) ❝ഏകദേശം ഒമ്പതാംമണി നേരത്തു യേശു: “ഏലീ, ഏലീ, ലമ്മാ ശബക്താനി” എന്നു ഉറക്കെ നിലവിളിച്ചു; “എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതു എന്തു” എന്നർത്ഥം.❞ ➟2.❝ആറാം മണിനേരമായപ്പോൾ ഒമ്പതാം മണിനേരത്തോളം ദേശത്തു എല്ലാം ഇരുട്ടു ഉണ്ടായി. ഒമ്പതാം മണിനേരത്തു യേശു: എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതു എന്തു എന്നു അർത്ഥമുള്ള എലോഹീ, എലോഹീ ലമ്മാ ശബ്ബക്താനീ എന്നു അത്യുച്ചത്തിൽ നിലവിളിച്ചു.❞ (മർക്കൊ, 15:33-34). ➟നമ്മുടെ കർത്താവായ ക്രിസ്തുവിൻ്റെ ദൈവമാണ് യഹോവയായ ഏകദൈവമെന്ന് മേല്പറഞ്ഞ വേദഭാഗങ്ങളിലൂടെ അസന്ദിഗ്ദ്ധമായി തെളിയുന്നു: (യോഹ, 20:17). 
ആത്മാക്കളുടെ ഉടയവനായ യഹോവ: 
➦ യഹോവ സകല ജഡത്തിൻ്റെയും ആത്മാക്കളുടെ ദൈവമാണ്: ➤❝സകല ജഡത്തിന്റെയും ആത്മാക്കളുടെ ദൈവമായ യഹോവ സഭയുടെ മേൽ ഒരാളെ നിയമിക്കുമാറാകട്ടെ എന്നു പറഞ്ഞു.❞ (സംഖ്യാ, 27:17). ➤❝നിന്റെ കയ്യിൽ ഞാൻ എന്റെ ആത്മാവിനെ ഭരമേല്പിക്കുന്നു; വിശ്വസ്തദൈവമായ യഹോവേ, നീ എന്നെ വീണ്ടെടുത്തിരിക്കുന്നു.❞ (സങ്കീ, 31:5). ➟യേശു മരണസമയത്ത് തൻ്റെ മനുഷ്യാത്മാവിനെ ആത്മാക്കളുടെ ഉടയവനായ യഹോവയുടെ കയ്യിൽ ഏല്പിച്ചിട്ടാണ് മരിച്ചത്: ➤❝യേശു അത്യുച്ചത്തിൽ പിതാവേ, ഞാൻ എന്റെ ആത്മാവിനെ തൃക്കയ്യിൽ ഏല്പിക്കുന്നു” എന്നു നിലവിളിച്ചു പറഞ്ഞു; ഇതു പറഞ്ഞിട്ടു പ്രാണനെ വിട്ടു.❞ (ലൂക്കൊ, 23:46). ➟സകല ജഡത്തിൻ്റെയും ആത്മാക്കളുടെ ദൈവം, ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) ഏകമനുഷ്യനായ യേശുവിൻ്റെയും ദൈവമാണ്: (റോമ, 5:15). ➤[കാണുക: യഹോവ സകലജഡത്തിൻ്റെയും ദൈവം]
പിതാക്കന്മാരുടെ ദൈവത്താൽ ഉയിർപ്പിക്കപ്പെട്ടവൻ:
➦ യഹോവ പൂർവ്രപിതാക്കന്മാരുടെ ദൈവമാണ്: ❝അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവമായി, നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ എനിക്കു പ്രത്യക്ഷനായി കല്പിച്ചതു:❞ (പുറ, 3:16). ➟അബ്രാഹാമിൻ്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവം യഹോവയാണെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാകില്ല: (1രാജാ, 18:36; 1ദിന, 29:18; 2ദിന, 30:6പ്രവൃ, 3:13; പ്രവൃ, 5:30; പ്രവൃ, 7:32). ➟പരിശുദ്ധനും നീതിമാനുമായ യേശുവിനെ യെഹൂദന്മാർ തള്ളുകയും കൊല്ലുകയും ചെയ്തപ്പോൾ, അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവമായ പിതാക്കന്മാരുടെ ദൈവമാണ്, യേശുവിനെ മരണത്തിൽനിന്ന് ഉയിർപ്പിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്തത്: (പ്രവൃ, 3:13-15). ➟യേശുവിനെ മരണത്തിൽനിന്ന് ഉയിർപ്പിച്ചത്, ➤❝പിതാക്കന്മാരുടെ ദൈവം❞ ആയ യഹോവയാണെന്ന് പത്രൊസും (പ്രവൃ, 3:13) ➤❝പിതാവായ ദൈവം❞ ആണെന്ന് പൗലൊസും അസന്ദിഗ്ദ്ധമായി പറഞ്ഞിട്ടുണ്ട്: ➤❝മനുഷ്യരിൽ നിന്നല്ല മനുഷ്യനാലുമല്ല യേശുക്രിസ്തുവിനാലും അവനെ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർപ്പിച്ച പിതാവായ ദൈവത്താലുമത്രേ അപ്പൊസ്തലനായ പൌലൊസും കൂടെയുള്ള സകല സഹോദരന്മാരും ഗലാത്യസഭകൾക്കു എഴുതുന്നതു:❞ (ഗലാ, 1:1-2). ➟അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവമായ നമ്മുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയാണ്, ആബ്രാമിൻ്റെയും ദാവീദിൻ്റെയും പുത്രനായ ക്രിസ്തുവിന്റെ പിതാവും ദൈവവും: (പ്രവൃ, 3:13മത്താ, 1:1; യോഹ, 20:17). ➟ആർക്കും സംശയമൊന്നുമില്ലല്ലോ?
യേശുവിൻ്റെ പിതാവും ദൈവവും നമ്മുടെ പിതാവും ദൈവവും: 
➦ ദൈവപുത്രനായ യേശുവിൻ്റെയും നമ്മുടെയും പിതാവും ദൈവവും ഒരുവനാണ്: ➤ ❝മറിയയോടു: എന്നെ തൊടരുതു; ഞാൻ ഇതുവരെ പിതാവിന്റെ അടുക്കൽ കയറിപ്പോയില്ല; എങ്കിലും നീ എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്നു: എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോടു പറക എന്നു പറഞ്ഞു.❞ (യോഹ, 20:17). ➟ഈ വേദഭാഗത്ത്, എന്റെ പിതാവും ദൈവവും നിങ്ങളുടെ പിതാവും ദൈവവും ഒരുവനാണെന്ന് പറയുന്നത് വായിൽ വഞ്ചനയില്ലാത്ത ക്രിസ്തുവാണ്: (1പത്രൊ, 2:22). ➟ബന്ധം വ്യത്യസ്തമാണെങ്കിലും പിതാവായ യഹോവ, ദൈവപുത്രനായ യേശുക്രിസ്തുവിൻ്റെയും പിതാവും ദൈവവുമാണ്: (മത്താ, 27:46; മർക്കൊ, 15:33). ➟യേശുക്രിസ്തുവിനെയല്ല; യേശുക്രിസ്തുവിൻ്റെ ദൈവത്തെയാണ് അപ്പൊസ്തലന്മാൻ വാഴുത്തുകയും സ്തുതിക്കുകയും സ്തോത്രം ചെയ്യുകയും ചെയ്തത്: ➤❝നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായി എന്നേക്കും വാഴ്ത്തപ്പെട്ടവൻ ഞാൻ ഭോഷ്കല്ല പറയുന്നതു എന്നറിയുന്നു.❞ (2കൊരി, 11:31 ⁃⁃ എഫെ, 1:3; എഫെ, 1:17; റോമ, 15:5; 2കൊരി, 1:3; കൊലൊ, 1:5; 1പത്രൊ, 1:3). ദൈവപുത്രനായ യേശുക്രിസ്തുവിൻ്റെ പിതാവും ദൈവവും ഒരുവനാണെന്ന് സ്ഫടികസ്ഫുടം വ്യക്തമാകുന്നു. [കാണുക: എൻ്റെ ദൈവം, എൻ്റെ പിതാവ്, ക്രിസ്തുയേശുവിൻ്റെ പിതാവു്, പൗലൊസിൻ്റെ ദൈവം, യേശുക്രിസ്തുവിൻ്റെ ദൈവവും പിതാവും, ക്രിസ്തു ദൈവമാണോ?

ക്രിസ്തു ആരാണ്? അല്ലെങ്കിൽ, അവൻ്റെ അസ്തിത്വം എന്താണ്? എന്നറിയാൻ: [കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, ക്രിസ്തുവിന്റെ പൂർവ്വാസ്തിത്വവും നിത്യാസ്തിത്വവും]