ദൈവപുത്രൻ വചനമെന്ന ദൈവമാണോ❓

1️⃣ യോഹന്നാൻ്റെ സുവിശേഷം ഒന്നാം അദ്ധ്യായം 1-മുതൽ 14-വരെയുള്ള വാക്യങ്ങൾ സുവിശേഷ ചരിത്രത്തിൻ്റെ ആമുഖം (introduction) ആണ്. 15-ാം വാക്യം തുടങ്ങിയാണ് സുവിശേഷ ചരിത്രം ആരംഭിക്കുന്നത്. 1-മുതൽ 18-വരെയുള്ള വാക്യങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം:

യോഹന്നാൻ്റെ സുവിശേഷം ഒന്നാം അദ്ധ്യായം 1-മുതൽ 14-വരെയുള്ള വാക്യങ്ങൾ സുവിശേഷത്തിൻ്റെ ആമുഖം (introduction) ആണ്. 15-ാം വാക്യം തുടങ്ങിയാണ് സുവിശേഷ ചരിത്രം ആരംഭിക്കുന്നത്. 1-മുതൽ 18-ാം വാക്യംവരെ ഇങ്ങനെ സംഗ്രഹിക്കാം:

1-2 വാക്യങ്ങൾ: വചനം ആരായിരുന്നു അഥവാ, ജഡമായിത്തീർന്ന വചനത്തിൻ്റെ പൂർവ്വാസ്തിത്വം വ്യക്തമാക്കുന്നു. (1യോഹ, 1:2)
3-ാം വാക്യം: സൃഷ്ടിയിൽ വചനത്തിൻ്റെ പങ്ക് വ്യക്തമാക്കുന്നു. (സങ്കീ, 33:6; 2പത്രൊ, 3:5)
4-5 വാക്യങ്ങൾ: വചനവും ലോകവുമായുള്ള ബന്ധം വെളിപ്പെടുത്തുന്നു. (യോഹ, 6:63,68; എബ്രാ, 4:12; 119:105)
6-ാം വാക്യം: യോഹന്നാൻ സ്നാപകനെക്കുറിച്ച് പറഞ്ഞിരിക്കുന്നു. (യോഹ, 15-16, 30-33)
7-9 വാക്യങ്ങൾ: ലോകത്തിൻ്റെ വെളിച്ചമായ ക്രിസ്തുവിനെക്കുറിച്ചുള്ള യോഹന്നാൻ്റെ സാക്ഷ്യവും സത്യവെളിച്ചമായ ക്രിസ്തുവിൻ്റെ ലോകത്തിലേക്കുള്ള ആഗമനത്തെക്കുറിച്ചും പറഞ്ഞിരിക്കുന്നു. (യോഹ, 1:26-34; 3:19; 8:12; 9:5; യോഹ, 1:14)
10-ാം വാക്യം: ലോകത്തിൽ ഉണ്ടായിരുന്നതും സകലതും ഉളവാക്കിയതുമായ വചനത്തെക്കുറിച്ച് വീണ്ടും പറയുന്നു. (സങ്കീ, 33:6)
11-ാം വാക്യം: സ്വന്തജനം (യെഹൂദന്മാർ) ജീവദായകമായ ദൈവത്തിൻ്റെ വചനത്തെ തള്ളിയ കാര്യം പറഞ്ഞിരിക്കുന്നു. (യോഹ, 1:4,5; 6:63; എബ്രാ, 4:12)
12-ാം വാക്യം: വചനത്തിലൂടെ സകല ജാതികൾക്കുമുള്ള രക്ഷ വെളിപ്പെടുത്തുന്നു. (പ്രവൃ, 15:7)
13-ാം വാക്യം: വചനത്തിൽ അഥവാ സുവിശേഷത്തിൽ വിശ്വസിക്കുന്നവരുടെ വീണ്ടും ജനനം. (1കൊരി, 4:15; ഗലാ, 3:2,5; യാക്കോ, 1:18; 1പത്രൊ, 1:23)
14-ാം വാക്യം: വചനം ജഡമായിത്തീർന്നു; മനുഷ്യരോടുകൂടി വസിക്കുന്നു. (1യോഹ, 1,2)
15-ാം വാക്യം: ക്രിസ്തുവിൻ്റെ പൂർവ്വാസ്തിത്വം. (1തിമൊ, 3:14-16)
16-ാം വാക്യം: ക്രിസ്തുവിലൂടെയുള്ള ദൈവകൃപ. (തീത്തൊ, 2:11)
17-ാം വാക്യം: ന്യായപ്രമാണവും കൃപയും. (2കൊരി, 3:15-18)
18-ാം വാക്യം: വചനം ജഡമായവനും ദൈവവുമായുള്ള അഭേദ്യമായ ബന്ധം. ദൈവവത്തിൻ്റെ ‘മടിയിലിരിക്കുന്നതല്ല; മാർവ്വിൽ അഥവാ, ഹൃദയത്തിലെ വചനമാണ് ജഡമായിത്തിർന്നു എന്ന് യോഹന്നാൻ പറയുന്നത്. അതാണ്, ഏകജാതനായ പുത്രൻ’ എന്ന പ്രയോഗത്തിനാധാരം: (യോഹ, 17:5). ക്രിസ്തുവിൻ്റെ നിസ്തുല്യതയെ വിഷശേഷിപ്പിക്കാൻ യോഹന്നാൻ മാത്രം ഉപയോഗിക്കുന്ന പ്രയോഗമാണ്, ഏകജാതൻ: (യോഹ, 1:14; 1:18; 3:16; 3:18; 1യോഹ, 4:9)

2️⃣ വചനം ദൈവത്തിൻ്റെ കൂടെ ആയിരുന്നു എന്ന് പറഞ്ഞിരിക്കയാൽ, ക്രിസ്തു ആദിമുതലേ ദൈവത്തോടുകൂടെ മറ്റൊരുത്തനായി ഉണ്ടായിരുന്നു എന്ന് അനേകരും കരുതുന്നു. എന്നാൽ, യോഹന്നാൻ പറയുന്ന വചനം ക്രിസ്തുവല്ല; ദൈവത്തിൻ്റെ വായിലെ വചനമാണ്.

യോഹന്നാൻ 1:1-ലെ വചനം ദൈവത്തിൻ്റെ കൂടെ ആയിരുന്നു എന്ന പ്രയോഗം, വചനത്തിന് മനുഷ്യത്വാരോപണം (Personification) കൊടുത്തുകൊണ്ട്, യോഹന്നാൻ ആലങ്കാരികമായി പറയുന്നതാണ്. ശലോമോൻ ദൈവത്തിൻ്റെ ജ്ഞാനത്തിന് മനുഷ്യത്വാരോപണം കൊടുത്തിരിക്കുന്നത് നോക്കുക. (സദൃ, 8:1-30). ആദിയിൽ വചനം ഉണ്ടായിരുന്നു, ദൈവത്തോടു കൂടെയായിരുന്നു, ദൈവമായിരുന്നു, ജഡമായിത്തീർന്നു എന്നൊക്കെ യോഹന്നാൻ പറയുന്ന വചനം അഥവാ, ദബാർ (dabar) ക്രിസ്തുവല്ല; ദൈവത്തിൻ്റെ വായിലെ വചനമാണ്:

“എന്റെ വായിൽ നിന്നു പുറപ്പെടുന്ന എന്റെ വചനം ആയിരിക്കും; അതു വെറുതെ എന്റെ അടുക്കലേക്കു മടങ്ങിവരാതെ എനിക്കു ഇഷ്ടമുള്ളതു നിവർ‍ത്തിക്കയും ഞാൻ അയച്ച കാര്യം സാധിപ്പിക്കയും ചെയ്യും.” (യെശ, 55:11. ഒ.നോ: 2ദിന, 36:12; ഇയ്യോ, 22:22; സങ്കീ, 119:72; യെശ, 45:23; 59:21; യിരെ, 9:20; യെഹെ, 3:17; 33:7). ദൈവത്തിനു രണ്ട് വചനമില്ല; ഒരു വചനമേയുള്ളു. ആ വചനമാണ് ദൈവത്തോട് കൂടെയായിരുന്നു എന്ന് യോഹന്നാൻ ആലങ്കാരികമായി പറയുന്നത്.

ദൈവം തന്റെ വായിലെ വചനത്താലാണ്, ആദിയിൽ ആകാശവും ഭൂമിയും സൃഷ്ടിച്ചത്: “യഹോവയുടെ വചനത്താൽ ആകാശവും അവന്റെ വായിലെ ശ്വാസത്താൽ അതിലെ സകല സൈന്യവും ഉളവായി;” (സങ്കീ, 33:6; 2പത്രൊ, 3:5). അതുകൊണ്ടാണ്, അവൻ മുഖാന്തരം അഥവാ, വചനം മുഖാന്തരം സകലവും ഉളവായി എന്ന് യോഹന്നാൻ 1:3-ൽ പറയുന്നത്. ആ വചനം ജഡമായിത്തീർന്ന കാര്യമാണ് യോഹന്നാൻ പറയുന്നത്. (യോഹ, 1:14). അതായത്, ദൈവത്തിൻ്റെ വായിലെ വചനം ജഡമായിത്തീർന്നവൻ അഥവാ, മനുഷ്യനായവൻ ആണ് മനുഷ്യരോടുകൂടി വസിച്ചത്; അല്ലാതെ, വചനല്ല മനുഷ്യരോടുകൂടി വസിച്ചത്.

അതുകൊണ്ടാണ്, പിതാവിന്റെ മടിയിൽ ഇരിക്കുന്ന ഏകജാതനായ പുത്രൻ ദൈവത്തെ വെളിപ്പെടുത്തിയിരിക്കുന്നു” എന്ന് പറയുന്നത്. (യോഹ, 1:18). ഈ വേദഭാഗത്ത് “മടിയിൽ” എന്ന പരിഭാഷ തെറ്റാണ്. bosom അഥവാ, kolpos മടിയല്ല; മാറിടം, മനസ്സ് അല്ലെങ്കിൽ, ഹൃദയം ആണ്. (യോഹ, 13:23). ഒരാളുടെ മനസ്സ് അല്ലെങ്കിൽ, ഹൃദയം ആവഷ്ക്കരിക്കാനുള്ള (Express) ഏറ്റവും നല്ല മാർഗ്ഗമാണ് അയാളുടെ വായിൽനിന്ന് വരുന്ന വാക്ക് അഥവാ, വചനം. “ഹൃദയം നിറഞ്ഞുകവിയുന്നതിൽ നിന്നല്ലോ വായ് സംസാരിക്കുന്നതു” എന്ന് യേശുവും പറഞ്ഞിട്ടുണ്ട്. (മത്താ, 12:34). അതായത്, ദൈവത്തിൻ്റെ മാർവ്വിലുള്ള മനുഷ്യരോടുള്ള സ്നേഹത്തെ അഥവാ, സ്നേഹമായ ദൈവത്തെ അവൻ്റെ വായിൽനിന്ന് അഥവാ, ഉള്ളിൽനിന്ന് വരുന്ന, വചനം ജഡമായ ക്രിസ്തുവിലൂടെ അഥവാ, സ്നേഹസ്വരൂപനായ പുത്രനിലൂടെ, സ്നേഹത്തിൻ്റെ അപ്പൊസ്തലനായ യോഹന്നാൽ വരച്ചുകാട്ടുകയാണ്.

ക്രിസ്തു ആരാണെന്ന് എഴുത്തുകാരനായ യോഹന്നാനോട് ചോദിച്ചാൽ, വചനമാണെന്നല്ല; വചനം ജഡമായിത്തീർന്നവൻ അഥവാ, മനുഷ്യനായവൻ ആണ് ക്രിസ്തു എന്നാണ് അവൻ്റെ ഉത്തരം. (യോഹ, 1:14). ഒന്ന് മറ്റൊന്നായിത്തീർന്ന ശേഷം, അതുതന്നെയാണ് ഇതെന്ന് എങ്ങനെ പറയും❓ വചനമാണ് ക്രിസ്തുവെങ്കിൽ, ജഡമായിത്തീർന്നവൻ അഥവാ, മനുഷ്യനായിത്തീർന്നവൻ ആരാണെന്ന് പറയും❓ 

പുതിയനിയമം വെളിപ്പെടുത്തുന്ന ദൈവപുത്രനായ ക്രിസ്തു; പരിശുദ്ധാത്മാവിനാൽ കന്യകയിൽ ഉല്പാദിതമായ ഒരു വിശുദ്ധപ്രജ അഥവാ, പാപം അറിയാത്ത മനുഷ്യനാണ്. (മത്താ, 1:20; ലൂക്കൊ, 1:35; 2:21; 2കൊരി, 5:21). അവനെയാണ്, വചനം ജഡമായിത്തീർന്നവൻ ആയിട്ട് തൻ്റെ സുവിശേഷത്തിൽ യോഹന്നാൻ അവതരിപ്പിക്കുന്നത്. ദാവീദിൻ്റെ സന്തതിയായി ജനിച്ചുജീവിച്ച് ക്രൂശിൽ മരിച്ചിട്ട് ദൈവം ഉയിർപ്പിച്ചത് മനുഷ്യനായ ക്രിസ്തുയേശു ആണ്. (റോമ, 10:9; 1തിമൊ, 2:6; 2തിമൊ, 2:8). കന്യകയായ മറിയ പ്രസവിച്ചത് വചനത്തെയാണെന്ന് പറഞ്ഞാൽ എങ്ങനെയിരിക്കും❓ യെഹൂദാഗോത്രത്തിലെ സിംഹം വചനമല്ല; സൽഗുണപൂർണ്ണനായ ഒരു പുരുഷനാണ്. (യോഹ 8:40; 2കൊരി, 5:21: എബ്രാ, 7:26)

3️⃣ “അവൻ ആദിയിൽ ദൈവത്തോടുകൂടെ ആയിരുന്നു. സകലവും അവൻ മുഖാന്തരം ഉളവായി; ഉളവായത് ഒന്നും അവനെ കൂടാതെ ഉളവായതല്ല.” (യോഹ, 1:2-3). വചനത്തിന് യോഹന്നാൻ ‘അവൻ’ എന്ന പുല്ലിംഗ സർവ്വനാമം ഉപയോഗിച്ചിരിക്കയാൽ, വചനം ക്രിസ്തുവാണെന്നും ക്രിസ്തുവാകുന്ന വചനം മുഖാന്തരമാണ് ദൈവം സൃഷ്ടി നടത്തിയതെന്നും ട്രിനിറ്റി പഠിപ്പിക്കുന്നു.

യഥാർത്ഥത്തിൽ വചത്തിന് ഉപയോഗിക്കേണ്ട സർവ്വനാമം നപുംസക ലിംഗമാണ്. 1യോഹന്നാൻ 1:1-ൽ, ജീവൻ്റെ വചനത്തെ കുറിക്കാൻ, ആദിമുതലുള്ള “അതു” എന്ന നപുംസകലിംഗമാണ് ഉപയോഗിച്ചിരിക്കുന്നത്. കേൾവിയെക്കുറിച്ചും നപുംസകലിംഗത്തിൽ പറഞ്ഞിട്ടുണ്ട്. (1യോഹ, 2:4; 2യോഹ, 1:6). അതായത്, ദൈവത്തിൻ്റെ വചനം ജ്ഞാനം, ശക്തി തുടങ്ങിയ സവിശേഷ ഗുണങ്ങളെയും പക്ഷിമൃഗാദികളെയും നിർജ്ജീവ വസ്തുക്കളെയും കുറിക്കാൻ നപുംസകലിംഗ സർവ്വനാമമാണ് സാധാരണനിലയിൽ ഉപയോഗിക്കേണ്ടത്. ഏകദൈവത്തെയും ദൂതന്മാരെയും മനുഷ്യരിൽ പുരുഷന്മാരെയും കുറിക്കാൻ പുല്ലിംഗമാണ് ഉപയോഗിക്കേണ്ടത്. സ്ത്രീകളെ കുറിക്കാൻ സ്ത്രീലിംഗവും ഉപയോഗിക്കണം. അതിൽ, ഏകദൈവത്തിനും ദൂതന്മാർക്കും പുരുഷന്മാർക്കും പുരുഷലിംഗവും, സ്ത്രീകൾക്ക് സ്ത്രീലിംഗവും ഉപയോഗിക്കണം എന്നത്, ബൈബിളിലായാലും ഭാഷയിലായാലും മാറ്റമില്ലാത്ത കാര്യമാണ്.

എന്നാൽ, നപുംസലിംഗം മാറ്റി ഉപയോഗിക്കാൻ, എഴുത്തുകാരനും കവിക്കും കഥാകാരനും സ്വാതന്ത്ര്യമുണ്ട്. ബാഹ്യമായ ഒരു തെളിവ് തരാം: പക്ഷിമൃഗാദികൾക്ക് മനുഷ്യത്വാരോപണം കൊടുത്തുകൊണ്ട് കഥാപ്രസംഗം അവതരിപ്പിച്ചിരുന്ന ഒരാളാണ് വി.ഡി. രാജപ്പൻ. പുള്ളി അവയെ; മനുഷ്യരായി സങ്കല്പിച്ചുകൊണ്ട്, “അവൻ, അവൾ” എന്നിങ്ങനെ വിശേഷിപ്പിച്ചിരുന്നത് മിക്ക ആളുകൾക്കും അറിയാവുന്നതാണ്.

ബൈബിളിലും വ്യക്തമായ തെളിവുണ്ട്: സദൃശ്യവാക്യങ്ങളുടെ എഴുത്തുകാരനായ ശലോമോൻ, ദൈവത്തിൻ്റെ ജ്ഞാനത്തിന് “അവൾ” എന്ന സ്ത്രീലിംഗമാണ് ഉപയോഗിച്ചിരിക്കുന്നത്. (8:1-3). അതുപോലെ, യോഹന്നാന് ദൈവത്തിൻ്റെ വായിലെ വചനത്തിന് “അവൻ” എന്ന പുല്ലിംഗം ഉപയോഗിക്കാനും സ്വാതന്ത്ര്യമുണ്ട്. എന്നാൽ അതുകൊണ്ടല്ല യോഹന്നാൻ പുല്ലിംഗം ഉപയോഗിച്ചത്.

വചനത്തിന് പുല്ലിംഗ സർവ്വനാമം എന്തുകൊണ്ട്  ഉപയോഗിച്ചു❓തൻ്റെ സുവിശേഷത്തിൽ ദൈവത്തിൻ്റെ വായിലെ വചനത്തിന് “അവൻ” എന്ന പുല്ലിംഗ സർവ്വനാമം എന്തുകൊണ്ട് ഉപയോഗിച്ചു എന്ന് യോഹന്നാനോട് ചോദിച്ചിരുന്നെങ്കിൽ, അവൻ പറയുമായിരുന്ന ഒരു ഉത്തരമുണ്ട്: വചനം നപുംസകലിംഗമാണ്. എന്നാൽ, വചനം ജഡമായിർത്തീർന്നവൻ സൽഗുണസമ്പൂർണ്ണനായ ഒരു പുരുഷനാണ്. (യോഹ, 1:14; 2കൊരി, 5:21; എബ്രാ, 7:26). അതുകൊണ്ടാണ്, വചനത്തിന് പുല്ലിംഗ സർവ്വനാമം ഉപയോഗിച്ചത്.

ഭാഷയിലെ സർവ്വനാമം എന്താണെന്ന് അറിയാവുന്ന ആരും 1-ാം അദ്ധ്യായം 2-ാം വാക്യം മുതൽ 12-ാംവാക്യം വരെയുള്ള “അവൻ” ക്രിസ്തു ആണെന്ന് പറയില്ല. നാമത്തിന് പകരം ഉപയോഗിക്കുന്ന പദമാണ് സർവ്വനാമം. അഥവാ, നാമം ആവർത്തിച്ച് ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന വിരസത ഒഴിവാക്കാനാണ് സർവ്വനാമം ഉപയോഗിക്കുന്നത്. 1-ാം വാക്യത്തിൽ: ദൈവവും ദൈവത്തിൻ്റെ വായിലെ വചനവും ആണുള്ളത്. എന്നിട്ടാണ്, “അവൻ ആദിയിൽ ദൈവത്തോടുകൂടെ ആയിരുന്നു. സകലവും അവൻ മുഖാന്തരം ഉളവായി” എന്ന് എഴുത്തുകാരൻ പറയുന്നത്. തന്മൂലം, രണ്ടു മുതൽ പതിനാലാം വാക്യംവരെ, “അവൻ” എന്ന പ്രഥമപുരുഷ പുല്ലിംഗ സർവ്വനാമത്തിൽ പറയുന്നത്, ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ച തൻ്റെ വായിലെ വചത്തെക്കുറിച്ചാണെന്ന് വ്യക്തമാണ്. അത് മനസ്സിലാക്കാൻ സത്യവേദപുസ്തകം സമകാലിക പരിഭാഷയിലെ മൂന്ന് വാക്യങ്ങൾ ചേർക്കുന്നു:⬇️

1:2. ആ വചനം ആദിയില്‍ത്തന്നെ ദൈവത്തോടുകൂടി ആയിരുന്നു.
1:3. വചനം മുഖാന്തരമാണ് സകലവും ഉണ്ടായത്; സൃഷ്‍ടികളില്‍ ഒന്നുംതന്നെ വചനത്തെ കൂടാതെ ഉണ്ടായിട്ടില്ല.
1:4. വചനത്തില്‍ ജീവനുണ്ടായിരുന്നു; ആ ജീവന്‍ മനുഷ്യവര്‍ഗത്തിനു പ്രകാശം നല്‌കിക്കൊണ്ടിരുന്നു.

മേല്പറഞ്ഞ മൂന്ന് വാക്യങ്ങളിൽ, ‘അവൻ’ എന്ന സർവ്വനാമം ഉപയോഗിക്കാതെ ‘വചനം’ എന്ന നാമം ഉപയോഗിച്ചിരിക്കുന്നത് നോക്കുക.

ഒന്നാം വാക്യം കഴിഞ്ഞിട്ട്; അതു എന്നോ, അവൻ എന്നോ, അവൾ എന്നോ ഏത് സർവ്വനാമത്തിൽ പറഞ്ഞാലും, ഒന്നാം വാക്യത്തിൽ “ദൈവത്തോടു കൂടെയായിരുന്നു” എന്ന് പറഞ്ഞിരിക്കുന്ന വചനം തന്നെ ആയിരിക്കും; മറ്റൊരാളാകുക സാദ്ധ്യമല്ല. അതാണ് ഭാഷയുടെ നിയമം. വചനം ജഡമായിത്തീർന്നത് 14-ാം വാക്യത്തിലാണ്. ജഡമായിത്തീരുന്നതിനു മുമ്പേ, ജഡമായിത്തീർന്നവൻ ഉണ്ടാകുക സാദ്ധ്യമല്ല. തന്മൂലം, ഒന്നാം വാക്യത്തിൽപ്പറയുന്ന വചനം ക്രിസ്തുവല്ല; ദൈവത്തിൻ്റെ വായിലെ വചനമാണെന്ന് മനസ്സിലാക്കാം.

4️⃣ വചനം ക്രിസ്തുവാണെന്നും ക്രിസ്തുവാകുന്ന വചനം മുഖാന്തരമാണ് ദൈവം സൃഷ്ടി നടത്തിയതെന്നും ട്രിനിറ്റി പഠിപ്പിക്കുന്നു. ദൈവം സകലവും സൃഷ്ടിക്കുമ്പോൾ ക്രിസ്തു ജ്ഞാനമെന്ന ശില്പിയായി അവൻ്റെ കൂടെ ഉണ്ടായിരുന്നൂ എന്ന് യഹോവസാക്ഷികൾ പഠിപ്പിക്കുന്നു. (സദൃ, 8:22-30). ദൈവത്തിൻ്റെ വചനം അഥവാ, വായിലെ വചനം ദൈവത്തോടു കൂടെയുണ്ടായിരുന്നു എന്ന് എപ്രകാരം യോഹന്നാൻ പറയുന്നുവോ, അപ്രകാരം തന്നെയാണ്, “ഞാൻ അവന്റെ അടുക്കൽ ശില്പിയായിരുന്നു” എന്ന് സദൃശ്യവാക്യങ്ങളിൽ ജ്ഞാനം പറയുന്നത്. (8:30). യോഹന്നാൻ ദൈവത്തിൻ്റെ വചനത്തിന് മനുഷ്യത്വാരോപണം കൊടുത്തുകൊണ്ട് വചനത്തെ പ്രഥമപുരുഷനിൽ പറയുമ്പോൾ, ശലോമോൻ ജ്ഞാനത്തിന് മനുഷ്യത്വാരോപണം കൊടുത്തിട്ട്, ജ്ഞാനമാണ് ഉത്തമപുരുഷനിൽ സംസാരിക്കുന്നതെന്ന വ്യത്യാസം മാത്രമേയുള്ളു.

യഹോവ തൻ്റെ വചനത്താലും ജ്ഞാനത്താലുമാണ് ആകാശഭൂമികൾ സൃഷ്ടിച്ചതെന്ന് അഭിന്നമായി പറഞ്ഞിട്ടുണ്ട്: “യഹോവയുടെ വചനത്താൽ ആകാശവും അവന്റെ വായിലെ ശ്വാസത്താൽ അതിലെ സകലസൈന്യവും ഉളവായി.” (സങ്കീ, 33:6). “ജ്ഞാനത്താൽ യഹോവ ഭൂമിയെ സ്ഥാപിച്ചു, വിവേകത്താൽ അവൻ ആകാശത്തെ ഉറപ്പിച്ചു.” (സദൃ, 3:19; യിരെ, 10:12; 51:15). സദൃശ്യവാക്യങ്ങളിൽ ജ്ഞാനത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നതും, യോഹന്നാനിൽ വചനത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നതും ഒരേ കാര്യങ്ങളാണ്:⬇️

ജ്ഞാനം: ആകാശത്തെ സൃഷ്ടിച്ചപ്പോൾ ജ്ഞാനം ദൈവത്തോടുകൂടെ ഉണ്ടായിരുന്നു: (സദൃ, 8:27). വചനം: അവൻ അഥവാ, വചനം ആദിയിൽ ദൈവത്തോടു കൂടെ ആയിരുന്നു: (യോഹ, 1:2). വചനം മുഖാന്തരമാണ് സകലവും സൃഷ്ടിച്ചതെന്നും പറഞ്ഞിട്ടുണ്ട്. (1:3,10). ജ്ഞാനം: ജ്ഞാനത്തെ കണ്ടെത്തുന്നവർ ജീവനെ കണ്ടെത്തുന്നു: (8:35). വചനം: അവനിൽ ജീവൻ ഉണ്ടായിരുന്നു: (1:4). ജ്ഞാനം: ആഴങ്ങളും ഉറവുകളും ഇല്ലാതിരുന്നപ്പോൾ ഞാൻ ജനിച്ചു: (8:24). വചനം: ത്രിത്വവിശ്വാസത്തിൻ്റെ അടിസ്ഥാനമായ നിഖ്യാവിശ്വാസപ്രമാണം പറയുന്നത്; പുത്രൻ സർവ്വകാലങ്ങൾക്കും മുമ്പെ പിതാവിൽനിന്നു ജനിച്ചു. തമ്മിൽ എന്ത് വ്യത്യാസമാണ് ഉള്ളത്❓

വചനം ദൈവത്തോടു കൂടെയായിരുന്ന മറ്റൊരു വ്യക്തിയാണെന്ന് പറയുന്ന ട്രിനിറ്റി, ജ്ഞാനം മറ്റൊരു വ്യക്തിയാണെന്ന് പറയില്ല. ജ്ഞാനം ദൈവത്തോടു കൂടെയായിരുന്ന മറ്റൊരു വ്യക്തിയാണെന്ന് പറയുന്ന യഹോവസാക്ഷികൾ വചനം മറ്റൊരു വ്യക്തിയാണെന്ന് പറയില്ല. പറഞ്ഞാൽപ്പിന്നെ, ഇരുകൂട്ടരുടെയും ഉപദേശമില്ല.

വചനം ദൈവത്തിൻ്റെ നിത്യപുത്രനാണെന്ന് മനസ്സിലാക്കിയാൽ; ജ്ഞാനം ദൈവത്തിൻ്റെ നിത്യപുത്രിയാണെന്നും മനസ്സിലാക്കണം. ശലോമോൻ വചനത്തെ സ്ത്രീയായിട്ട് അഥവാ, സ്ത്രീലിംഗത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്. (സദൃ, 8:1-3).

ദൈവത്തിൻ്റെ വചനത്താലും ജ്ഞാനത്താലും മാത്രമല്ല സൃഷ്ടിച്ചു എന്ന് പറഞ്ഞിരിക്കുന്നത്: യഹോവയുടെ ഭുജത്താൽ സൃഷ്ടിച്ചു: (യിരെ, 27:5; 32:17), യഹോവയുടെ വിവേകത്താൽ സൃഷ്ടിച്ചു: (സദൃ, 3:19; യിരെ, 10:12; 51:12), യഹോവയുടെ ശക്തിയാൽ സൃഷ്ടിച്ചു. (യിരെ, 10:12; 51:15) എന്നൊക്കെയും പറഞ്ഞിട്ടുണ്ട്. ദൈവത്തിൻ്റെ വചനത്തിനും ജ്ഞാനത്തിനും എഴുത്തുകാർ മനുഷ്യത്വാരോപണം കൊടുത്തപോലെ, ദൈവത്തിൻ്റെ ഭുജത്തിനും വിവേകത്തിനും ശക്തിക്കും സ്ത്രീപുരുഷ ലിംഗത്തിൽ മനുഷ്യത്വാരോപണം എഴുത്തുകാർ കൊടുത്തിരുന്നെങ്കിൽ, അവരെയും ദൈവത്തിൻ്റെ നിത്യ പുത്രീപുത്രന്മാരായി നിങ്ങൾ അംഗീകരികുമായിരുന്നോ❓

യോഹന്നാൻ്റെ സുവിശേഷത്തിലെ ക്രിസ്തു ലോഗോസ് (logos) അഥവാ, വചനമാണെന്ന് കരുതുന്നവരുണ്ട്. പുതിയനിയമത്തിൽ, 316 വാക്യങ്ങളിലായി 330 പ്രാവശ്യം വചനം അഥവാ, ലോഗോസ് കാണാം. യോഹന്നാൻ്റെ സുവിശേഷത്തിൽ 36 വാക്യങ്ങളിലായി 40 പ്രാവശ്യവും ലേഖനങ്ങളിൽ 8 പ്രാവശ്യവും വെളിപ്പാടിൽ 17 പ്രാവശ്യവും ലോഗോസ് ഉണ്ട്. എന്നാൽ, ഒരിക്കൽപ്പോലും ലോഗോസ് ക്രിസ്തുവാണെന്ന് പറഞ്ഞിട്ടില്ല. ക്രിസ്തുവിനെയും അവൻ്റെ വായിൽനിന്ന് പുറപ്പെടുന്ന വചനത്തെയും വേർതിരിച്ചറിയാത്തവരാണ് അവനെ വചനമാക്കുന്നത്.

5️⃣ യോഹന്നാൻ 1:1-ലെ വചനം ക്രിസ്തു അല്ലെന്ന് നാം മുകളിൽ കണ്ടതാണ്. ക്രിസ്തു വചനമല്ല; വചനം ജഡമായിത്തീർന്നവനാണ്. (1:14). അവൻ വചനമാണെന്ന് തെറ്റിദ്ധരിക്കാൻ ഇടയായ രണ്ട് വേദഭാഗങ്ങൾ കൂടിയുണ്ട്: 1യോഹന്നാൻ 1:1-ഉം, വെളിപ്പാട് 19:13-ഉം.

🎈”ആദിമുതലുള്ളതും ഞങ്ങൾ കേട്ടതും സ്വന്തകണ്ണുകൊണ്ടു കണ്ടതും ഞങ്ങൾ നോക്കിയതും ഞങ്ങളുടെ കൈ തൊട്ടതും ആയ ജീവന്റെ വചനം സംബന്ധിച്ചു.” ഈ വേദഭാഗത്ത് പറയുന്ന “ജീവൻ്റെ വചനം” ക്രിസ്തുവാണെന്ന് കരുതുന്നവരുണ്ട്. എന്നാൽ, ഇവിടെപ്പറയുന്ന “ജീവൻ്റ വചനം” ക്രിസ്തുവല്ല; ദൈവത്തിൻ്റെ സാക്ഷാൽ വചനമാണ്. അതിൻ്റെ തെളിവുകൾ കാണാം:⬇️

1. പഴയനിയമത്തിലെ വചനം അഥവാ, ദബാർ (dabar) ദൈവത്തിൻ്റെ വായിൽനിന്ന് പുറപ്പെടുന്നതും (യെശ, 55:11) ദൈവത്തോടൊപ്പം ആദിമുതലേ ഉള്ളതും (യോഹ, 1:1) സ്വർഗ്ഗത്തിൽ എന്നേക്കും സ്ഥിരമായിരിക്കൂന്നതുമാണ്. (119:89). പുതിയനിയമത്തിൽ, ദൈവത്തിൻ്റെ അതേ വചനം അഥവാ, ലോഗോസ് (logos) ജഡമായിത്തീർന്നവൻ അഥവാ, മനുഷ്യനായിത്തീർന്നവനാണ് ക്രിസ്തു. (യോഹ, 1:14). ഒന്ന് മറ്റൊന്നായിത്തീർന്നശേഷം അഥവാ, വചനം മനുഷ്യനായിത്തീർന്നശേഷം; അത് തന്നെയാണ് ഇത് അഥവാ, വചനം തന്നെയാണ് മനുഷ്യൻ എന്ന് എങ്ങനെ പറയും ❓ തന്മൂലം, ഈ വേദഭാഗത്തെ “ജീവൻ്റെ വചനം” ക്രിസ്തുവല്ല; ദൈവത്തിൻ്റെ സാക്ഷാൽ വചനമാണെന്ന് മനസ്സിലാക്കാം.

2. പഴയനിയമത്തിൽ ദൈവത്തിൻ്റെ വായിൽനിന്ന് പുറപ്പെടുന്നതാണ് ദബാർ അഥവാ, വചനം. (യെശ, 55:11). പുതിയനിയമത്തിൽ ക്രിസ്തുവിൻ്റെ വായിൽനിന്ന് പുറപ്പെടുന്നതാണ് ലോഗോസ് അഥവാ, വചനം:  “അവന്റെ വായിൽനിന്നു പുറപ്പെട്ട ലാവണ്യ വാക്കുകൾ (logos) നിമിത്തം ആശ്ചര്യപ്പെട്ടു.” (ലൂക്കൊ, 4:22). ക്രിസ്തു യഥാർത്ഥത്തിൽ വചനമാണെങ്കിൽ, വചനത്തിൻ്റെ വായിൽനിന്ന് വചനം പുറപ്പെട്ടു എന്ന് പറയുമോ❓ വചനത്തിൻ്റെ വായിൽനിന്ന് വചനം പുറപ്പെട്ടു എന്ന് പറഞ്ഞാൽ; അതൊരു കോമഡിയായിട്ടല്ലാതെ, ഒരു വസ്തുതയായി കണക്കാൻ പറ്റുമോ❓ കന്യകയിലൂടെ ജനിച്ചുജീവിച്ച് ക്രൂശിൽ മരിച്ചിട്ട്, ദൈവം ഉയിർപ്പിച്ചത് ഒരു മനുഷ്യനല്ല; വചനമാണെന്ന് പറഞ്ഞാൽ എങ്ങനെയിരിക്കും❓ തന്മൂലം, ഈ വേദഭാഗത്തെ “ജീവൻ്റെ വചനം” ക്രിസ്തവല്ല; ക്രിസ്തുവിൻ്റെ വായിൽനിന്ന് പുറപ്പെട്ട ദൈവത്തിൻ്റെ സാക്ഷാൽ വചനമാണെന്ന് വ്യക്തമാണ്.

3. യോഹന്നാൻ 1:1-ൽ പറയുന്ന കാര്യങ്ങൾ, ക്രിസ്തുവിൻ്റെ വായിൽനിന്നു ശിഷ്യന്മാർ കേട്ട ജീവൻ്റെ വചനത്തെ അഥവാ, ജീവൻ നൽകുന്ന വചനത്തെക്കുറിച്ചുള്ള പ്രയോഗങ്ങളാണ്.

ക്രിസ്തു തൻ്റെ വായിലൂടെ പറഞ്ഞതും  പ്രസംഗിച്ചതും വചനം അഥവാ, ലോഗോസ് ആണ്. ക്രിസ്തു പറഞ്ഞ വചനം: “അവൻ  ഇതു പറഞ്ഞു എന്നു അവൻ  മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേറ്റ ശേഷം ശിഷ്യന്മാർ ഓർത്തു തിരുവെഴുത്തും യേശു പറഞ്ഞ വചനവും വിശ്വസിച്ചു.” (യോഹ, 2:22. ഒ.നോ: യോഹ, 12:48; 15:3).

പ്രസംഗിച്ച വചനം: “അവൻ  ഗന്നേസരെത്ത് തടാകത്തിന്റെ കരയിൽ നില്ക്കുമ്പോൾ പുരുഷാരം ദൈവവചനം കേൾക്കേണ്ടതിന്നു അവനെ തിക്കിക്കൊണ്ടിരുന്നു.” (ലൂക്കൊ, 5:1. ഒ.നോ: 8:21; 11:28).

ക്രിസ്തുവിൻ്റെ വായിൽനിന്ന് പുറപ്പെട്ട വചനങ്ങളാണ് ശിഷ്യന്മാർ കേട്ടത്. പഴയനിയമ തിരുവെഴുത്തുകൾ ദൈവത്തിൻ്റെ വചനങ്ങളാണ്. (2ദിന, 34:27; എസ്രാ, 9:4; സങ്കീ, 107:10; യെശ, 40:8; യിരെ, 23:36). ക്രിസ്തുവും അപ്പോസ്തലന്മാരും ഉപയോഗിച്ചിരുന്ന സെപ്റ്റ്വജിൻ്റ് പരിഭാഷയിലെ ദൈവവചനത്തെ അവർ സ്വന്തകണ്ണുകൊണ്ട് കാണുകയും കൈകൊണ്ട് തൊടുകയും ചെയ്തവരാണ്. തന്മൂലം, “ജീവൻ്റെ വചനം” ക്രിസ്തുവല്ല; ക്രിസ്തുവിൻ്റെ വായിലൂടെ കേട്ടതും അവർ കണ്ണുകൊണ്ട് കണ്ടതും തൊട്ടതുമായ ദൈവത്തിൻ്റെ സാക്ഷാൽ വചനമാണെന്ന് മനസ്സിലാക്കാം.

4. പുതിയനിയമത്തിൽ, ദൈവത്തിൻ്റെ ദബാർ (dabar) അഥവാ, വചനത്തെ കുറിക്കാൻ ലോഗോസ് (logos) എന്നും ഹ്റെമാ (hraymah) എന്നും രണ്ട് പദങ്ങൾ അഭിന്നമായി ഉപയോഗിച്ചിട്ടുണ്ട്.

ക്രിസ്തുവിൻ്റെ വായിൽനിന്നുള്ള വചനങ്ങളെ ഹ്റെമാ എന്നും പറഞ്ഞിട്ടുണ്ട്: “ജീവിപ്പിക്കുന്നത് ആത്മാവ് ആകുന്നു; മാംസം ഒന്നിനും ഉപകരിക്കുന്നില്ല; ഞാൻ നിങ്ങളോടു സംസാരിച്ച വചനങ്ങൾ ആത്മാവും ജീവനും ആകുന്നു.” (യോഹ, 6:63).

അടുത്തവാക്യം: “ശിമോൻ പത്രൊസ് അവനോട്: കർത്താവേ, ഞങ്ങൾ ആരുടെ അടുക്കൽ പോകും? നിത്യജീവന്റെ വചനങ്ങൾ നിന്റെ പക്കൽ ഉണ്ട്.” (യോഹ, 6:68. ഒ.നോ: 12:50). തന്മൂലം, ഈ വേദഭാഗത്തെ “ജീവൻ്റെ വചനം” ക്രിസ്തുവല്ല; ക്രിസ്തുവിലൂടെ ലഭിച്ച നിത്യജീവൻ്റെ വചനമാണെന്ന് അസന്ദിഗ്ധമായി മനസ്സിലാക്കാം.

5. യോഹന്നാൻ 1:1-ൽ പറയുന്ന “ജീവൻ്റെ വചനം” ദൈവത്തിൻ്റെ സാക്ഷാൽ വചനമാണെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്: “അവരുടെ ഇടയിൽ നിങ്ങൾ ‘ജീവന്റെ വചനം’ (logos) പ്രമാണിച്ചുകൊണ്ട് ലോകത്തിൽ ജ്യോതിസ്സുകളെപ്പോലെ പ്രകാശിക്കുന്നു.” (ഫിലി, 2:15). യോഹന്നാൻ പറയുന്ന “ജീവൻ്റെ വചനം” വിശ്വാസികൾ പ്രമാണിക്കുന്ന ദൈവത്തിൻ്റെ സാക്ഷാൽ വചനമാണെന്ന് വ്യക്തമാണല്ലോ❓

അടുത്തവാക്യം: “നിങ്ങൾ ദൈവാലയത്തിൽ ചെന്ന് ഈ ‘ജീവന്റെ വചനം’ (hraymah) എല്ലാം ജനത്തോടു പ്രസ്താവിപ്പിൻ എന്നു പറഞ്ഞു.” (പ്രവൃ, 5:20). തന്മൂലം, “ജീവൻ്റെ വചനം’ ക്രിസ്തുവല്ല; ക്രിസ്തുവിലൂടെ ലഭിച്ച ദൈവത്തിൻ്റെ സാക്ഷാൽ വചനമാണെന്ന് അർത്ഥശങ്കയ്ക്ക് ഇടയില്ലാതെ മനസ്സിലാക്കാം.

6. വചനത്താലുള്ള വീണ്ടുംജനനത്തെക്കുറിച്ചും പറഞ്ഞിട്ടുണ്ട്: “നാം അവന്റെ സൃഷ്ടികളിൽ ഒരുവിധം ആദ്യഫലമാകേണ്ടതിന് അവൻ തന്റെ ഇഷ്ടം ഹേതുവായി സത്യത്തിന്റെ വചനത്താൽ (logos) നമ്മെ ജനിപ്പിച്ചിരിക്കുന്നു.” (യാക്കോ, 1:18)

അടുത്തവാക്യം: “കെടുന്ന ബീജത്താലല്ല, കെടാത്തതിനാൽ, ജീവനുള്ളതും നിലനില്ക്കുന്നതുമായ ദൈവവചനത്താൽതന്നെ (logos), നിങ്ങൾ വീണ്ടും ജനിച്ചിരിക്കുന്നു.” (1പത്രൊ, 1:23). ജനനംകൂടാതെ ആർക്കും ജീവൻ ലഭിക്കില്ല. തന്മൂലം, യോഹന്നാൻ പറയുന്ന “ജീവൻ്റെ വചനം” ക്രിസ്തുവല്ല; ക്രിസ്തുവിലൂടെ ലഭിച്ച സാക്ഷാൽ ദൈവവചനമാണെന്ന് സ്ഫടികസ്ഫുടം വ്യക്തമാകുന്നു.

7. ഇനി, പ്രധാനപ്പെട്ട ഒരു തെളിവ് തരാം: ഒന്നാം വാക്യത്തിൽ ജീവൻ്റെ വചനത്തെക്കുറിച്ച് നാല് കാര്യങ്ങളാണ് പറയുന്നത്:

🩸ആദിമുതലുള്ളത്:
🩸ഞങ്ങൾ കേട്ടത്:
🩸സ്വന്തകണ്ണുകൊണ്ട് കണ്ടത്:
🩸ഞങ്ങളുടെ കൈ തൊട്ടത്:

ജീവൻ്റെ വചനത്തെക്കുറിച്ച് മേല്പറഞ്ഞ നാല് കാര്യങ്ങളും സപുംസക ലിംഗത്തിലാണ് പറഞ്ഞിരിക്കുന്നത്. ഈ വേദഭാഗത്തെ വചനം യഥാർത്ഥത്തിൽ ക്രിസ്തു ആയിരുന്നെങ്കിൽ, നപൂംസക ലിംഗത്തിലല്ല; പുല്ലിംഗത്തിൽ പറയുമായിരുന്നു. ക്രിസ്തു പിതാവിനെക്കുറിച്ച് പറയുന്ന ഒരു വാക്യം  കാണിക്കാം: “നിങ്ങൾ എന്നെ അറിഞ്ഞു എങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു; ഇന്നുമുതൽ നിങ്ങൾ അവനെ അറിയുന്നു; അവനെ കണ്ടുമിരിക്കുന്നു” എന്നു പറഞ്ഞു.” (യോഹ, 14:7). ഈ വേദഭാഗം ശ്രദ്ധിക്കുക: അവനെ അറിയുന്നു, അവനെ കണ്ടിരിക്കുന്നു എന്നിങ്ങനെ പുല്ലിംഗ സർവ്വനാമം ഉപയോഗിച്ചിരിക്കുന്നത് നോക്കുക.

ഇനി മറ്റൊരു പ്രധാന തെളിവ് കാണിക്കാം: ഈ വേദഭാഗത്ത്, “ആദിമുതലുള്ള അതു” (That which was from the beginning) എന്ന് നപുംസകലിംഗത്തിൽ പറയുന്നത്; ജീവൻ്റെ വചനം അഥവാ, ദൈവത്തിൻ്റെ സാക്ഷാൽ വചനത്തെക്കുറിച്ചാണെന്ന് നാം കണ്ടു. (പ്രവൃ, 5:20; ഫിലി, 2:15). കേൾവിയെക്കുറിച്ചും നപുംസക ലിംഗത്തിൽ പറഞ്ഞിട്ടുണ്ട്. (1യോഹ, 2:24; 2യോഹ, 1:6). അതായത്, വ്യക്തിയെക്കുറിച്ചല്ല; വചനത്തെക്കുറിച്ച് ആയതുകൊണ്ടാണ് നപുംസക ലിംഗത്തിൽ പറഞ്ഞിരിക്കുന്നതെന്ന് നാം മനസ്സിലാക്കി.

ഇനി, അതേകാര്യം പിതാവിനെക്കുറിച്ച് രണ്ടുവട്ടം പറഞ്ഞിട്ടുണ്ട്: “പിതാക്കന്മാരേ, ആദിമുതലുള്ളവനെ നിങ്ങൾ അറിഞ്ഞിരിക്കയാൽ നിങ്ങൾക്ക് എഴുതുന്നു. ബാല്യക്കാരേ, നിങ്ങൾ ദുഷ്ടനെ ജയിച്ചിരിക്കയാൽ നിങ്ങൾക്ക് എഴുതുന്നു. കുഞ്ഞുങ്ങളേ, നിങ്ങൾ പിതാവിനെ അറിഞ്ഞിരിക്കയാൽ ഞാൻ നിങ്ങൾക്ക് എഴുതിയിരിക്കുന്നു.” (1യോഹ, 2:13. ഒ.നോ: 2:14). ഈ വേദഭാഗത്ത്, “ആദിമുതലുള്ള അവൻ” (him that is from the beginning) എന്ന് പുല്ലിംഗത്തിലാണ് പിതാവായ ദൈവത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. പിതാവിനെ പുല്ലിംഗത്തിൽ വിശേഷിപ്പിച്ച യോഹന്നാൻ തൻ്റെ അതേ ലേഖനത്തിൽ, അതേ പ്രയോഗം പുത്രനെക്കുറിച്ച് ആയിരുന്നെങ്കിൽ, നപുംസക ലിംഗത്തിൽ വിശേഷിപ്പിക്കുമായിരുന്നോ❓ എഴുത്തുകാർ സ്വന്ത ബുദ്ധിയിലല്ല; പരിശുദ്ധാത്മാവിലാണ് പുസ്തകങ്ങൾ എഴുതിയത്. അപ്പൊസ്തലന്മാർക്ക് തെറ്റുപറ്റിയാലും ആത്മാവിന് തെറ്റുപറ്റില്ല.

യോഹന്നാൻ്റെ സുവിശേഷം 1:1-ലെ ‘വചനം’ ദൈവത്തിൻ്റെ വായിലെ സാക്ഷാൽ വചനമാണെന്ന് നാം കണ്ടതാണ്. ആ വചനം ജഡമായിത്തീർന്നതാണ് യേശുവെന്ന സൽഗുണപൂർണ്ണനായ മനുഷ്യൻ എന്നതുകൊണ്ടാണ്, വചനത്തിന് “അവൻ” എന്ന പുല്ലിംഗ സർവ്വനാമം കൊടുത്തതെന്നും നാം മുകളിൽ കണ്ടതാണ്. അവിടെ വചനം ഒരു പുരുഷനായിത്തീർന്നതുകൊണ്ട്, “പുല്ലിംഗം” ഉപയോഗിച്ച എഴുത്തുകാരൻ, ഇവിടുത്തെ വചനം യഥാർത്ഥത്തിൽ ക്രിസ്തു ആയിരുന്നെങ്കിൽ, “പുല്ലിംഗ സർവ്വനാമം” ഉപയോഗിക്കാതിരിക്കുമോ❓ ക്രിസ്തുവിനെയും അവൻ്റെ വായിൽനിന്ന് പുറപ്പെടുന്ന വചനത്തെയും വേർതിരിച്ചറിയാത്തവരാണ് അവനെ വചനമാക്കുന്നത്. തന്മൂലം, 1യോഹന്നാൻ 1:1-ൽ നപുംസകലിംഗത്തിൽ പറഞ്ഞിരിക്കുന്ന “ജീവൻ്റെ വചനം” ക്രിസ്തുവല്ല; ക്രിസ്തുവിൻ്റെ വായിൽനിന്ന് പുറപ്പെട്ട സാക്ഷാൽ വചനമാണെന്ന് മനസ്സിലാക്കാം.

ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ, 1യോഹന്നാൻ 1:1-ലെ “ആദിമുതലുള്ള അതു” എന്ന നപുംസകലിംഗ പ്രയോഗം ക്രിസ്തുവിനെ എന്നത് പോട്ടെ, ക്രിസ്തുവിനെ ഒറ്റിക്കൊടുത്തിട്ട്, പോയി തൂങ്ങിച്ചത്ത നാശയോഗ്യനും കള്ളനുമായ യൂദായെ വിശേഷിപ്പിക്കാർപോലും വ്യാകരണത്തിൽ വ്യവസ്ഥയില്ല. തന്മൂലം, യോഹന്നാൻ പറയുന്ന “ജീവൻ്റെ വചനം” ക്രിസ്തുവല്ല; ക്രിസ്തുവിലൂടെ നമുക്കുലഭിച്ച നിത്യജീവദായകമായ സാക്ഷാൽ ദൈവവചനമാണെന്ന് ഭാഷ അറിയാവുന്ന ഏതൊരാൾക്കും മനസ്സിലാകേണ്ടതാണ്. എന്നിട്ടും, പലരും മനസ്സിലാക്കാത്തത്, വചനവിരുദ്ധമായ നിക്ഷിപ്ത താല്പര്യങ്ങൾ ഉള്ളതുകൊണ്ടാണ്.

1യോഹന്നാൻ 1-ാം അദ്ധ്യായം 2-ാംവാക്യം: “ജീവൻ പ്രത്യക്ഷമായി, ഞങ്ങൾ കണ്ടു സാക്ഷീകരിക്കയും പിതാവിനോടു കൂടെയിരുന്ന് ഞങ്ങൾക്കു പ്രത്യക്ഷമായ നിത്യജീവനെ നിങ്ങളോട് അറിയിക്കയും ചെയ്യുന്നു-” (1യോഹ, 1:2). ഈ വേദഭാഗത്ത്, “പിതാവിനോടു കൂടെയിരുന്ന് ഞങ്ങൾക്കു പ്രത്യക്ഷമായ നിത്യജീവൻ” എന്ന് പറയുന്നതും, “വചനം ദൈവത്തോടു കുടെ ആയിരുന്നു” എന്ന് പറയുന്ന യോഹന്നാൻ 1:1-ലെ ദൈവത്തിൻ്റെ വായിലെ വചനത്തെക്കുറിച്ച് തന്നെയാണ്.

3-ാം വാക്യം: “ഞങ്ങൾ കണ്ടും കേട്ടുമുള്ളതു നിങ്ങൾക്കു ഞങ്ങളോടു കൂട്ടായ്മ ഉണ്ടാകേണ്ടതിനു നിങ്ങളോടും അറിയിക്കുന്നു. ഞങ്ങളുടെ കൂട്ടായ്മയോ പിതാവിനോടും അവന്റെ പുത്രനായ യേശുക്രിസ്തുവിനോടും ആകുന്നു.” (1യോഹ, 1:3). ഈ വേദഭാഗത്ത്, “ഞങ്ങൾ കണ്ടും കേട്ടുമുള്ള അതു” (That which we have seen and heard) എന്ന് വീണ്ടും പറയുന്നതും നപുംസകലിംഗത്തിലാണ്. അത് ക്രിസ്തുവല്ല; വചനമാണ്. അടുത്തഭാഗം: “ഞങ്ങളുടെ കൂട്ടായ്മയോ പിതാവിനോടും അവന്റെ പുത്രനായ യേശുക്രിസ്തുവിനോടും ആകുന്നു.” ദൈവത്തിൻ്റെ സാക്ഷാൽ വചനം മുഖാന്തരമാണ് അഥവാ, വചനത്തിലൂടെയാണ് പിതാവിനോടും പുത്രനോടും കൂട്ടായ്മ ഉണ്ടാകുന്നത്. വചനം കൂടാതെ ജീവനുമില്ല; പിതാവിനോടും പുത്രനോടും കൂട്ടായ്മയുമില്ല. അതാണ്, 1യോഹന്നാൻ ആദ്യഭാഗത്തിൻ്റെ വിഷയം.

🎈യോഹന്നാൻ്റെ ക്രിസ്തു വചനമാണെന്ന് തെറ്റിദ്ധരിക്കാൻ ഇടയായ മറ്റൊരു വേദഭാഗമുണ്ട്: “അനന്തരം സ്വർഗം തുറന്നിരിക്കുന്നതു ഞാൻ കണ്ടു; ഒരു വെള്ളക്കുതിര പ്രത്യക്ഷമായി; അതിന്മേൽ ഇരിക്കുന്നവനു വിശ്വസ്തനും സത്യവാനും എന്നു പേർ. അവൻ നീതിയോടെ വിധിക്കയും പോരാടുകയും ചെയ്യുന്നു. അവന്റെ കണ്ണ് അഗ്നിജ്വാല, തലയിൽ അനേകം രാജമുടികൾ; എഴുതീട്ടുള്ള ഒരു നാമവും അവനുണ്ട്; അത് അവനല്ലാതെ ആർക്കും അറിഞ്ഞുകൂടാ. അവൻ രക്തം തളിച്ച ഉടുപ്പു ധരിച്ചിരിക്കുന്നു; അവനു ദൈവവചനം എന്നു പേർ പറയുന്നു.” (വെളി, 19:11-13). ഈ വേദഭാഗത്ത്, വെള്ളക്കുതിരപ്പുറത്ത് ഇരിക്കുന്നവന് “ദൈവവചനം” എന്ന് പേർ പറഞ്ഞിരിക്കയാൽ, വചനം ക്രിസ്തുവാണെന്ന് പലരും വിചാരിക്കുന്നു. രണ്ട് കാര്യങ്ങൾ അതിനോടുള്ള ബന്ധത്തിൽ പറയാം:⏬

1. പ്രസ്തുത വേദഭഭാത്ത്, വെള്ളക്കുതിരപ്പുറത്ത് ഇരിക്കുന്നത് യേശുവാണെന്ന് പറഞ്ഞിട്ടില്ല. തന്നെയുമല്ല,അവിടെ സർവ്വശക്തിയുള്ള ദൈവത്തിൽനിന്നും മഹാദൈവത്തിൽനിന്നും ക്രിസ്തുവിനെ വേർതിരിച്ച് പറഞ്ഞിട്ടുമുണ്ട്. (വെളി, 19:15; 19:18-19). കുതിരപ്പുറത്തിരിക്കുന്നവന് ദൈവവചനം എന്ന നാമം കൂടാതെ, ആർക്കും അറിഞ്ഞുകൂടാത്ത മറ്റൊരു നാമവുമുണ്ട്. എന്നാൽ, നമ്മുടെ കർത്താവായ യേശുവിൻ്റെ മറ്റൊരു നാമത്തെക്കുറിച്ച് എവിടെയും സൂചനപോലുമില്ല.

2. കുതിരപ്പുറത്ത് ഇരിക്കുന്നവൻ വചനമാണെന്നല്ല പറയുന്നത്; “അവനു ദൈവവചനം എന്നു പേർ പറയുന്നു” എന്നാണ്. (19:13). അതായത്, വചനം എന്നത് കുതിരപ്പുറത്തിരിക്കുന്നവൻ്റെ പ്രകൃതിയല്ല; പേരാണ്. ഒരുത്തനെ “വചനം” എന്ന് പേർ പറഞ്ഞിരിക്കുന്ന കാരണത്താൽ, അവൻ സാക്ഷാൽ വചനമാണെന്ന് എങ്ങനെ പറയും❓ പേരും പ്രകൃതിയും തമ്മിലുള്ള അന്തരംപോലും പലർക്കും അറിയില്ല. ഉദാ: യേശുവെന്ന് പലർക്കും പേർ വിളിച്ചിട്ടുണ്ട്. യുസ്തൊസ് എന്നു പറയുന്ന ഒരു യേശുവിനെക്കുറിച്ച് പൗലൊസ് പറഞ്ഞിട്ടുണ്ട്. (കൊലൊ, 4:11). പ്രവൃത്തികളുടെ പുസ്തത്തിലും (7:45), എബ്രായരിലും (4:8) യോശുവയെ ഗ്രീക്കിൽ, യേസൂസ് (iēsous – Jesus) അഥവാ, യേശു എന്നാണ്. ഇംഗ്ലീഷിലെ ചില പരിഭാഷകളിൽ Jesus എന്നാണ്. അതുകൊണ്ട്, യുസ്തൊസ് എന്നു പറയുന്ന ഒരു യേശുവും യോശുവയെന്ന യേശുവും നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുവാണെന്ന് ആരെങ്കിലും പറയുമോ❓ഒരുത്തൻ വചനമാണെന്ന് പറയുന്നതും അവൻ്റെപേർ വചനമാണെന്ന് പറയുന്നതും തമ്മിൽ അത്രയുംതന്നെ അന്തരമുണ്ട്. തന്മൂലം, വെളിപ്പാട് 19:13-ൽ പറയുന്ന വചനം വചനം ക്രിസ്തുവുമല്ല; അവൻ്റെ പേരുമല്ലെന്ന് അസന്ദിഗ്ധമായി മനസ്സിലാക്കാം.

6️⃣ യോഹന്നാൻ ഒന്നാം അദ്ധ്യായത്തിൽത്തന്നെ, ക്രിസ്തു വചനമല്ല എന്നതിൻ്റെ വ്യക്തമായ തെളിവുണ്ട്: “ദൈവം അയച്ചിട്ടു ഒരു മനുഷ്യൻ വന്നു; അവന്നു യോഹന്നാൻ എന്നു പേർ. അവൻ  സാക്ഷ്യത്തിന്നായി താൻ  മുഖാന്തരം എല്ലാവരും വിശ്വസിക്കേണ്ടതിന്നു വെളിച്ചത്തെക്കുറിച്ചു സാക്ഷ്യം പറവാൻ തന്നേ വന്നു. അവൻ  വെളിച്ചം ആയിരുന്നില്ല; വെളിച്ചത്തിന്നു സാക്ഷ്യം പറയേണ്ടുന്നവനത്രേ. ഏതു മനുഷ്യനെയും പ്രകാശിപ്പിക്കുന്ന സത്യവെളിച്ചം ലോകത്തിലേക്കു വന്നുകൊണ്ടിരുന്നു.” (യോഹ, 1:6-9).

വചനത്തെക്കുറിച്ച് പറഞ്ഞുവന്നിട്ട് അതിൻ്റെ ഇടയിൽ, യോഹന്നാൻ സ്നാപകനെക്കുറിച്ചും അവൻ സാക്ഷ്യം പറഞ്ഞ വെളിച്ചത്തെക്കുറിച്ചും പറയാൻ എഴുത്തുകാരൻ നാലു വാക്യങ്ങൾ ഉപയോഗിച്ചിരിക്കുന്നു. ദൈവം അയച്ചിട്ടു വന്ന മനുഷ്യൻ യോഹന്നാൻ സ്നാപകനാണ്. അവൻ സാക്ഷ്യം പറഞ്ഞ വെളിച്ചം ക്രിസ്തു ആണെന്ന് തർക്കമറ്റ സംഗതിയാണ്. ക്രിസ്തു തന്നെ അത് പറഞ്ഞിട്ടുണ്ട്: “എന്നിൽ വിശ്വസിക്കുന്നവൻ ആരും ഇരുളിൽ വസിക്കാതിരിപ്പാൻ ഞാൻ വെളിച്ചമായി ലോകത്തിൽ വന്നിരിക്കുന്നു.” (യോഹ, 12:46). അടുത്തവാക്യം: “ഞാൻ ലോകത്തിൽ ഇരിക്കുമ്പോൾ ലോകത്തിന്റെ വെളിച്ചം ആകുന്നു” എന്നു ഉത്തരം പറഞ്ഞു.” (യോഹ, 9:5. ഒ.നോ: 8:12). താൻ വെളിച്ചമാണെന്ന് ക്രിസ്തുതന്നെ ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്. തന്മൂലം, യോഹന്നാൻ സാക്ഷ്യംപറഞ്ഞ വെളിച്ചം ക്രിസ്തുവാണെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്.

എന്നാൽ, ഒൻപതാം വാക്യം നോക്കുക: “ഏതു മനുഷ്യനെയും പ്രകാശിപ്പിക്കുന്ന സത്യവെളിച്ചം ലോകത്തിലേക്കു വന്നുകൊണ്ടിരുന്നു.” ഈ വാക്യം വളരെ ശ്രദ്ധിക്കുക: വെളിച്ചമായ ക്രിസ്തു ലോകത്തിൽ ഉണ്ടായിരുന്നു എന്നോ, ഉണ്ടെന്നോ അല്ല പറയുന്നത്; വന്നുകൊണ്ടിരുന്നു (coming into the world) എന്നാണ് പറയുന്നത്. അതായത്, ദൈവത്തിൻ്റെ വചനം ജഡമായിത്തീർന്നത് അഥവാ, മനുഷ്യനായിത്തീർന്നത് പതിനാലം വാക്യത്തിലാണ്. അതുവരെ ക്രിസ്തുവില്ല. വചനം ജഡമായവൻ ജഡമാകുന്നതിനു മുമ്പെ ഉണ്ടാകുക സാദ്ധ്യമല്ല. അതുകൊണ്ടാണ് വെളിച്ചമായ ക്രിസ്തു ലോകത്തിലേക്ക് വന്നുകൊണ്ടിരുന്നു എന്ന് വർത്തമാന കാലത്തിൽ പറഞ്ഞിരിക്കുന്നത്. അതായത്, സത്യവെളിച്ചമായ ക്രിസ്തു ലോകത്തിൽ എത്തിയിട്ടില്ല; വന്നുകൊണ്ടിരിക്കയാണ്. തന്മൂലം, 1-ാം വാക്യം മുതൽ പറയുന്ന വചനം ക്രിസ്തുവല്ലെന്ന് മനസ്സിലാക്കാം.

അടുത്തവാക്യം ഏറ്റവും ശ്രദ്ധിക്കുക: “അവൻ ലോകത്തിൽ ഉണ്ടായിരുന്നു; ലോകം അവൻ മുഖാന്തരം ഉളവായി; ലോകമോ അവനെ അറിഞ്ഞില്ല.” (യോഹ, 1:10). 10-ാം വാക്യം വീണ്ടും വചനത്തെക്കുറിച്ചാണ് പറയുന്നത്. വാക്യം ശ്രദ്ധിക്കുക: അവൻ അഥവാ, വചനം ലോകത്തിൽ ഉണ്ടായിരുന്നു. (He was in the world). ദൈവം സകലതും ഉളവാക്കിയ ദൈവത്തിൻ്റെ വായിലെ വചനത്തെയാണ് ‘അവൻ’ എന്ന പുല്ലിംഗ സർവ്വനാമത്തിൽ പറയുന്നതെന്ന് മുകളിൽ നാം കണ്ടതാണ്. ഒൻപതാം വാക്യത്തിൽ വെളിച്ചത്തെക്കുറിച്ച് പറഞ്ഞശേഷം, പത്താം വാക്യത്തിൽ അവൻ എന്ന് പറഞ്ഞിരിക്കുന്നത് വചനത്തെയാണോ എന്ന് ചിലർക്കെങ്കിലും സംശയം തോന്നാം. ചില കാര്യങ്ങൾ അതിനോടുള്ള ബന്ധത്തിൽ പറയാം.

1. ആറുമുതൽ ഒൻപതുവരെയുള്ള നാലു വാക്യങ്ങൾ, സ്നാപകനെക്കുറിച്ചും വെളിച്ചത്തെക്കുറിച്ചുമുള്ള ഒരു പ്രത്യേക വിഷയമാണ്. എഴുത്തുകാരൻ ആ വിഷയം ഇടയ്ക്കു കയറ്റി പറഞ്ഞിരിക്കുന്നതായാണ് മനസ്സിലാകുന്നത്. തന്നെയുമല്ല, പ്രസ്തുത വാക്യങ്ങളിൽ, വെളിച്ചം എന്ന പ്രയോഗം നാല് പ്രാവശ്യമുണ്ട്. എന്നാൽ, ഒരിക്കൽപ്പോലും സർവ്വനാമം ഉപയോഗിക്കാതെ, പ്രയോഗം ആവർത്തിക്കുകയാണ് ചെയ്തിരിക്കുന്നത്. ഒൻപതാം വാക്യത്തിൽ ആവർത്തന വിരസത ഒഴിവാക്കാൻ വെളിച്ചത്തിന് സത്യമെന്ന വിശേഷണം കൂടി ചേർത്ത്, സത്യവെളിച്ചം എന്നാണ് പറഞ്ഞിരിക്കുന്നത്. അതായത്, തുടർച്ചയായി പറഞ്ഞുവരുന്ന പ്രധാന വിഷയത്തിൽ നിന്ന് ഇടയ്ക്കുകയറ്റി പറഞ്ഞ വിഷയത്തെ വേർതിരിച്ചു കാണിക്കാനാണ് അങ്ങനെ ചെയ്തിരിക്കുന്നത്. തന്മൂലം, ഒൻപതാം വാക്യത്തിൽ പറഞ്ഞിരിക്കുന്ന വെളിച്ചമായ ക്രിസ്തുവല്ല, പത്താം വാക്യത്തിൽ പറഞ്ഞിരിക്കുന്ന “അവൻ” എന്ന് മനസ്സിലാക്കാം.

യോഹന്നാൻ 1:10-ലെ, ‘അവൻ’ എന്ന സർവ്വനാമം മാറ്റിയിട്ട് തൽസ്ഥാനത്ത്, ‘വചനം’ എന്ന നാമം ഉയോഗിച്ചിരിക്കുന്ന പല പരിഭാഷകളും ഉണ്ട്:⬇️

ERV മലയാളം: “വചനം ലോകത്തിലുണ്ടായിരുന്നു. അവനിലൂടെയാണ് ലോകം സൃഷ്ടിക്കപ്പെട്ടത്. പക്ഷേ ലോകര്‍ അവനെ അറിഞ്ഞില്ല.”
TAMBL’98 തമിഴ് വിശുദ്ധ ബൈബിൾ: “അവൻ (വചനം) ഇതിനകം ലോകത്തിലായിരുന്നു. ലോകം അവനിലൂടെ ഉണ്ടായി, പക്ഷേ ലോകം അവനെ അറിഞ്ഞില്ല.”
Contemporary English Version, Good News Translation, New Century Version: “The Word was in the world, but no one knew him, though God had made the world with his Word.”
New Testament in Worldwide English: “He, the Word, was in the world. Yes, he even made the world. And yet the world did not know him.”

10-ാം വാക്യത്തിൽ പറയുന്നത് വചനത്തെക്കുറിച്ചാണെന്ന് മേല്പറഞ്ഞ പരിഭാഷകളിൽനിന്ന് വ്യക്തമാണവ്വോ❓

2. വെളിച്ചം ലോകത്തിലേക്ക് വന്നുകൊണ്ടിരുന്നു (coming into the world) എന്ന് ഒൻപതാം വാക്യത്തിലും, വചനം ലോകത്തിൽ ഉണ്ടായിരുന്നു (He was in the world) എന്ന് പത്താം വാക്യത്തിലും പറയുന്നത് ശ്രദ്ധിക്കുക. വെളിച്ചം ക്രിസ്തുവാണെന്ന് അവൻ്റെ വാക്കിനാൽത്തന്നെ കണ്ടതാണ്. വെളിച്ചം ലോകത്തിൽ എത്തിയിട്ടില്ല; വന്നുകൊണ്ടിരുന്നു എന്നാണ് പറഞ്ഞിരിക്കുന്നത്. അപ്പോൾ, പത്താം വാക്യത്തിൽ പറയുന്ന വചനം യഥാർത്ഥത്തിൽ ക്രിസ്തു ആണെങ്കിൽ, അവൻ ലോകത്തിൽ ഉണ്ടായിരുന്നു എന്ന് പറഞ്ഞാൽ; രണ്ട് പ്രയോഗങ്ങളും പരസ്പര വിരുദ്ധമാകും.

അതായത്, ഒൻപതാം വാക്യത്തിൽ വന്നുകൊണ്ടിരുന്നു എന്ന് പറയുന്നവനെ, പത്താം വാക്യത്തിൽ വന്നു എന്ന് വേണമെങ്കിൽ പറയാം. അല്ലാതെ, അവൻ ലോകത്തിൽ ഉണ്ടായിരുന്നു എന്ന് ഒരിക്കലും പറയാൻ കഴിയില്ല. പറഞ്ഞാൽ, ഭാഷാപരമായി അത് അബദ്ധമായി മാറും. തന്മൂലം, വചനം ക്രിസ്തുവല്ലെന്ന് അസന്ദിഗ്ധമായി തെളിയുന്നു.

3. പത്താം വാക്യത്തിൻ്റെ അടുത്തഭാഗം പറയുന്നത്, “ലോകം അവൻ  മുഖാന്തരം ഉളവായി അഥവാ, വചനം മുഖാന്തരം ഉളാവായി എന്നാണ് പറയുന്നത്. ദൈവം സകലതും ഉളവാക്കിയ വചനം ദൈവത്തിൻ്റെ വായിലെ വചനമാണെന്ന് നാം മുകളിൽ കണ്ടതാണ്. (യെശ, 55:11; സങ്കീ, 33:6; 2പത്രൊ, 3:5). പിന്നെയും സംശയം ഉള്ളവർക്ക്, വിശ്വാസ്യയോഗ്യമായ മറ്റൊരു തെളിവുതരാം. ലോകം സൃഷ്ടിച്ചത് ക്രിസ്തുവാകുന്ന വചനത്താൽ ആണെങ്കിൽ, ആദ്യമനുഷ്യരെ സൃഷ്ടിക്കുമ്പോഴും താൻ ഉണ്ടാകണമല്ലോ❓ എന്നാൽ, സൃഷ്ടിയിൽ തനിക്ക് യാതൊരു പങ്കുമില്ലെന്ന് ക്രിസ്തുതന്നെ പറയുന്ന തെളിവുകൾ കാണാം:⏬

🎈ഭാര്യയെ ഉപേക്ഷിക്കുന്നത് വിഹിതമോ, എന്ന് ചോദിച്ച പരീശന്മാരോട് അവൻ പറയുന്നത് നോക്കുക: “സൃഷ്ടിച്ചവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു.” (മത്താ, 19:4. ഒ.നോ: മർക്കൊ, 10:6). ഈ വാക്യത്തോടുള്ള ബന്ധത്തിൽ മൂന്നുകാര്യങ്ങൾ പറയാം:

1. ക്രിസ്തു പറഞ്ഞത്: സൃഷ്ടിച്ച ‘അവൻ‘ (he wich made) എന്നാണ്. സ്രഷ്ടാവായ ദൈവത്തിനു ഒരു ബഹുത്വം ഉണ്ടായിരുന്നെങ്കിൽ അഥവാ, പിതാവായ യഹോവയോടൊപ്പം സ്രഷ്ടാവായി അഥവാ, വചനമായി താനും ഉണ്ടായിരുന്നെങ്കിൽ, ‘സൃഷ്ടിച്ച അവൻ’ എന്ന ഏകവചനമല്ല, ‘സൃഷ്ടിച്ച ഞങ്ങൾ‘ (we which made) എന്ന ബഹുവചനം പറയുമായിരുന്നു.

2. ചിലരുടെ വ്യാഖ്യാനപ്രകാരം; ദൈവത്തിലെ മൂന്നു പേർ ചേർന്ന് ആദവും ഹവ്വായും എന്ന രണ്ടു പേരെയാണ് ഉണ്ടാക്കിയത്. എന്നാൽ ക്രിസ്തു പറഞ്ഞത്: ‘സൃഷ്ടിച്ച അവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു’ എന്നാണ്. വാക്യം ശ്രദ്ധിക്കണം: ആദത്തിനെയും ഹവ്വായെയും ചേർത്താണ് ‘അവരെ‘ (them) എന്ന ബഹുവചനം ക്രിസ്തു പറഞ്ഞത്. സൃഷ്ടികളായ രണ്ടു പേരെച്ചേർത്ത് ബഹുവചനം പറഞ്ഞ ക്രിസ്തു, സ്രഷ്ടാവ് ഒന്നിലധികം പേർ ആയിരുന്നെങ്കിൽ ബഹുവചനം എന്തുകൊണ്ട് പറഞ്ഞില്ല❓ എന്തെന്നാൽ, സ്രഷ്ടാവ് ഒരുത്തൻ മാത്രമാണ്. (നെഹെ, 9:6; യെശ, 44:24).

3. സൃഷ്ടിച്ച ‘അവൻ‘ എന്ന പ്രഥമപുരുഷ സർവ്വനാമമാണ് ക്രിസ്തു ഉപയോഗിച്ചത്. അതായത്, ഉത്തമപുരുഷനായ ക്രിസ്തു, മധ്യമപുരുഷനായ യെഹൂദന്മാരോട്, ഏകദൈവത്തെ പ്രഥമപുരുഷനിൽ അഥവാ, മൂന്നാമനായും ഏകവചനത്തിലും വിശേഷിപ്പിച്ചുകൊണ്ട്, തനിക്ക് സൃഷ്ടിയിൽ യാതൊരു പങ്കുമില്ലെന്ന് അസന്ദിഗ്ധമായി വ്യക്തമാക്കി. ദൈവം സമനിത്യരായ മൂന്നുപേരാണെങ്കിലോ, താൻ വചനമെന്ന ദൈവമാണെങ്കിലോ, സൃഷ്ടിയിൽ തനിക്ക് പങ്കുണ്ടായിരുന്നെങ്കിലോ സൃഷ്ടിച്ച അവൻ (he wich made) എന്ന് പറയാതെ, സൃഷ്ടിച്ച ഞങ്ങൾ (we which made) എന്ന് പറയുമായിരുന്നു.

മർക്കൊസിൽ പറയുന്നതും ദൈവം അവരെ സൃഷ്ടിച്ചു (God made them) എന്ന് പ്രഥമ പുരുഷനിലാണ്. (മർക്കൊ, 10:6). സൃഷ്ടിയിങ്കൽ വചനമായി താനും ഉണ്ടായിരുന്നെങ്കിൽ, സൃഷ്ടിച്ച ഞങ്ങൾ എന്നോ, ദൈവവും ഞാനുകൂടി സൃഷ്ടിച്ചു എന്നോ ക്രിസ്തു പറയുമായിരുന്നു. അതാണ് ഭാഷ. വചനത്തെയും ഭാഷയെയും അതിക്രമിച്ചുകൊണ്ടല്ലാതെ, ആർക്കും ദുരുപദേശം ഉണ്ടാക്കാൻ കഴിയില്ല. തന്മൂലം, താൻ വചനമായ ദൈവമല്ലെന്നും താൻ മുഖാന്തരമല്ല ദൈവം സൃഷ്ടി നടത്തിയതെന്നും സ്ഫടികസ്ഫുടം വ്യക്തമാണ്.

🎈പിതാവായ യഹോവ ഒറ്റയ്ക്കാണ് സൃഷ്ടി നടത്തിയതെന്ന് പല വാക്യങ്ങളിൽ പറഞ്ഞിട്ടുണ്ട്. യഹോവ ഒരു വെല്ലുവിളിയെന്നവണ്ണം ചോദിക്കുന്നത് ഇപ്രകാരമാണ്: “നിന്റെ വീണ്ടെടുപ്പുകാരനും ഗർഭത്തിൽ നിന്നെ നിർമ്മിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യഹോവയായ ഞാൻ സകലവും ഉണ്ടാക്കുന്നു; ഞാൻ തന്നെ ആകാശത്തെ വിരിക്കയും ഭൂമിയെ പരത്തുകയും ചെയ്തിരിക്കുന്നു; ആർ എന്നോടുകൂടെ ഉണ്ടായിരുന്നു?” (യെശ, 44:24. ഒ.നോ: 2രാജാ, 19:15; നെഹെ, 9:6). ഈ വേദഭാഗത്ത്, “ഞാൻ തന്നെ ആകാശത്തെ വിരിച്ചു” എന്നയിടത്ത്, “ഞാൻ ഒറ്റയ്ക്ക് ആകാശത്തെ വിരിച്ചു” എന്നാണ്. ഇംഗ്ലീഷിൽ, alone എന്നും, ഗ്രീക്കിൽ bad എന്നുമാണ്. അത് ഒറ്റയെ അഥവാ, സിംഗിളിനെ (single) കുറിക്കുന്ന പദമാണ്. യഹോവ ഒറ്റയ്ക്ക് തൻ്റെ വായിലെ വചനം മുഖാന്തരമാണ് സർവ്വവും സൃഷ്ടിച്ചത് (സങ്കീ 33:6; 2പത്രൊ, 3:5). അക്കാര്യമാണ്, യോഹന്നാൻ 1:3,10 വാക്യങ്ങളിൽ പറയുന്നത്.

ദൈവം സകലവും സൃഷ്ടിച്ച അവൻ്റെ വായിലെ വചനം ജഡമായിത്തീർന്നത് അഥവാ, യേശുവെന്ന മനുഷ്യനായിത്തീർന്നത് 14-ാം വാക്യത്തിലാണ്. അതിനുമുമ്പേ ക്രിസ്തു ഇല്ല. അതുകൊണ്ടാണ്, സത്യവെളിച്ചമായ ക്രിസ്തു ലോകത്തിലേക്ക് വന്നുകൊണ്ടിരുന്നു എന്ന് 9-ാം വാക്യത്തിലും, വചനം ലോകത്തിൽ ഉണ്ടായിരുന്നു എന്ന് 10-ാം വാക്യത്തിലും പറയുന്നത്. വചനത്തെ വചനവിരുദ്ധമായി ക്രിസ്തു ആക്കിയാൽ, അവൻ വചനമാകില്ല; യോഹന്നാൻ്റെ സുവിശേഷം പരസ്പരവിരുദ്ധമാകും, അത്രേയുള്ളു.

7️⃣ “ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു.” (യോഹ, 1:1). ഈ വേദഭാഗത്ത്, വചനം ദൈവമായിരുന്നു എന്ന് പറഞ്ഞിരിക്കയാൽ; ക്രിസ്തു വചനമെന്ന നിത്യദൈവമാണെന്ന് ട്രിനിറ്റി വിചാരിക്കുന്നു.

“വചനം ദൈവം ആയിരുന്നു” എന്നാണ് ഒന്നാം വാക്യത്തിൽ യോഹന്നാൻ പറയുന്നത്. പലരും കരുതുന്നപോലെ, യേശു വചനമെന്ന നിത്യദൈവം ആണെങ്കിൽ; “വചനം ദൈവം ആയിരുന്നു” എന്ന് ഭൂതകാലത്തിൽ ഒരിക്കലും പറയില്ലായിരുന്നു. എന്തെന്നാൽ, ദൈവത്തിന് ഭൂതവും ഭാവിയുമില്ല. നിത്യവർത്തമാനമാണ് ഉള്ളത്. (സങ്കീ, 90:2). ആരംഭത്തിൽത്തന്നെ അവസാനവും പൂർവ്വകാലത്തിൽത്തന്നെ മേലാൽ സംഭവിപ്പാനുള്ളതും പ്രസ്താവിക്കുന്നവനാണ് ദൈവം. (യെശ, 46:10). ദൈവം ആയിരുന്നവനോ, ആകുവാനുള്ളവനോ അല്ല; ആകുന്നവൻ ആണ്. “ഞാനാകുന്നവൻ ഞാനാകുന്നു.” (പുറ, 3:14). യോഹന്നാൻ പറയുന്നത് ക്രിസ്തു ആരായിരുന്നു എന്നല്ല; അന്ത്യകാലത്ത് ജഡമായിത്തീർന്ന അഥവാ, മനുഷ്യനായിത്തീർന്ന വചനം ആരായിരുന്നു എന്നാണ്. അതായത്, ദൈവത്തിൻ്റെയോ, ക്രിസ്തുവിൻ്റെയോ പൂർവ്വാസ്തിത്വമല്ല; കാലസമ്പൂർണ്ണതയിൽ ജഡമായിത്തീർന്ന അഥവാ, മനുഷ്യനായിത്തീർന്ന വചനത്തിൻ്റെ പൂർവ്വാസ്തിത്വമാണ് യോഹന്നാൻ 1:1-ലെ വിഷയം. അതുകൊണ്ടാണ് ‘ആയിരുന്നു’ എന്ന് ഭൂതകാലത്തിൽ പറഞ്ഞിരിക്കുന്നത്.

വചനം മാത്രമല്ല, ദൈവത്തിൻ്റെ എല്ലാ അംശങ്ങളും ദൈവം തന്നെയാണ്. ദൈവത്തിൻ്റെ വചനവും, ജ്ഞാനവും, ഭുജവും, വിവേകവും, ശക്തിയുമെല്ലാം ദൈവം തന്നെയാണ്. ദൈവത്തിൻ്റെ വചനത്തെയും സവിശേഷ ഗുണങ്ങളെയൊന്നും ദൈവത്തിൽനിന്ന് വേർപെടുത്താൻ കഴിയില്ല. എല്ലാ ഗുണഗണങ്ങളും ചേർന്ന സമ്പൂർണ്ണസത്തയാണ് ദൈവം. യഹോവയായ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു എന്ന് എപ്രകാരം പറഞ്ഞിരിക്കുന്നുവോ (ഉല്പ 2:4), അപ്രകാരം തന്നെ, ദൈവത്തിൻ്റെ വചനത്താൽ സഷ്ടിച്ചു (സങ്കീ, 33:6), ജ്ഞാനത്താൽ സൃഷ്ടിച്ചു (സദൃ, 3:19), ഭുജത്താൽ സൃഷ്ടിച്ചു (യിരെ, 27:5), വിവേകത്താൽ സൃഷ്ടിച്ചു (യിരെ, 10:12), ശക്തിയാൽ സൃഷ്ടിച്ചു (യിരെ, 51:15) എന്നൊക്കെ പറഞ്ഞിട്ടുണ്ട്. ദൈവത്തിൻ്റെ എല്ലാ അംശങ്ങളും ദൈവം തന്നെയാണ്. അതുകൊണ്ടാണ്, കാലസമ്പൂർണ്ണതയിൽ ജഡമായിത്തീർന്ന അഥവാ, ക്രിസ്തുവെന്ന മനുഷ്യനായിത്തീർന്ന വചനത്തെ, ദൈവം ആയിരുന്നു എന്ന് ഭൂതകാലത്തിൽ പറഞ്ഞിരിക്കുന്നത്. അത് ദൈവത്തിൻ്റെയോ, ക്രിസ്തുവിൻ്റെയോ പൂർവ്വാസ്തിത്വമല്ല; ജഡമായിത്തീർന്ന വചനത്തിൻ്റെ പൂർവ്വാസ്തിത്വമാണ്.

🎈യോഹന്നാൻ്റെ ക്രിസ്തു ദൈവമാണെന്ന് വിശ്വസിക്കുന്നവർ യോഹന്നാൻ്റെ പുസ്തകങ്ങൾ വസ്തുനിഷ്ഠമായി പഠിച്ചിച്ചിട്ടുള്ളവരേയല്ല. ദൈവപുത്രനായ ക്രിസ്തു മനുഷ്യനാണെന്ന് 40 പ്രാവശ്യം ബൈബിളിൽ പറഞ്ഞിട്ടുണ്ട്. അതിൽ, ക്രിസ്തു മനുഷ്യനാണെന്ന് ഏറ്റവും അധികം പറഞ്ഞിട്ടുള്ളത് യോഹന്നാൻ്റെ സുവിശേഷത്തിലാണ്. 17 പ്രാവശ്യം. ലേഖനത്തിൽ രണ്ടുപ്രാവശ്യവും പറഞ്ഞിട്ടുണ്ട്:⬇️

  1. ജഡം (sarx) – യോഹ, 1:14.
  2. മനുഷ്യൻ (anir) – 1:30.
  3. മനുഷ്യൻ (anthropos) – 3:27.
  4. മനുഷ്യൻ (anthropon) – 4:29.
  5. മനുഷ്യൻ (anthropos) – 5:12.
  6. മനുഷ്യൻ (anthropos) – 7:46.
  7. മനുഷ്യൻ (anthropon) – 8:40.
  8. മനുഷ്യൻ (anthropos) – 9:11
  9. മനുഷ്യൻ (anthropos) – 9:16.
  10. മനുഷ്യൻ (anthropos) – 9:24.
  11. മനുഷ്യൻ (anthropos) – 10:33.
  12. മനുഷ്യൻ (anthropos) – 11:47.
  13. മനുഷ്യൻ (anthropos) – 11:50.
  14. മനുഷ്യൻ (anthropon) – 18:14.
  15. മനുഷ്യൻ (anthropou) – 18:17.
  16. മനുഷ്യൻ (anthropou) – 18:29.
  17. മനുഷ്യൻ (anthropos) –  19:5.
  18. ജഡം (sarki) – ജഡം – 1യോഹ, 4:2.
  19. ജഡം (sarki) – ജഡം – 2യോഹ, 1:7.

ക്രിസ്തു വചനമെന്ന ദൈവമാണെങ്കിൽ, അവൻ മനുഷ്യനാണെന്ന് യോഹന്നാൻ, തൻ്റെ പുസ്തകളങ്ങളിൽ 19 പ്രാവശ്യം എഴുതിവെക്കുമോ❓ ദൈവം മനുഷ്യനല്ല; ആത്മാവാണ്. (ഇയ്യോ, 9:32; ഹോശേ, 11:9; യോഹ, 4:24). എന്നാൽ, ക്രിസ്തു ആത്മാവല്ല; ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പരിശുദ്ധമനുഷ്യനാണ്. (യോഹ, 6:69; 8:40). ദൈവത്തിന് മരണവുമില്ല. (1തിമൊ, 6:16). പലരും കരുതുന്നപോലെ, ക്രിസ്തു വചനമെന്ന നിത്യദൈവം ആണെങ്കിലോ, ആയിരുന്നെങ്കിലോ അവന് മരണമുള്ള മനുഷ്യനായി മാറുവാൻ അഥവാ, രൂപാന്തരപ്പെടുവാൻ കഴിയില്ല. എന്തെന്നാൽ, ദൈവം മാറ്റമില്ലാത്തവൻ അഥവാ, ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവൻ ആണ്. (മലാ, 3:6; യാക്കോ, 1:17). ഇംഗ്ലീഷിൽ, മാറ്റമോ, മാറ്റത്തിൻ്റെ നിഴലോ ഇല്ലാത്തവൻ എന്നാണ്. മാറ്റമോ, മാറ്റത്തിൻ്റെ നിഴലോപോലും ഏശാത്ത ദൈവത്തിന് എങ്ങനെ മനുഷ്യനായി രൂപാന്തരപ്പെടാൻ കഴിയും❓ അതുകൊണ്ടാണ്, ഏകസത്യദൈവമായ യഹോവയായ ഒരു മനുഷ്യപ്രത്യക്ഷത എടുത്തത്. (1തിമൊ, 3:14-16. ഒ.നോ: മത്താ, 1:20-21; ലൂക്കൊ, 1:68;  2:21; യോഹ, 3:13; ഫിലി, 2:6-8; എബ്രാ, 2:14-16). അതായത്, ദൈവം തൻ്റെ വെളിപ്പാടിനായി കന്യകയിൽ ഉല്പാദിച്ച പരിശുദ്ധമനുഷ്യനാണ് യേശു. (മത്താ, 1:18,20; ലൂക്കൊ, 1:35; 2:21; യോഹ, 6:69; 8:40). [വിശദമായി അറിയാൻ; ലിങ്കിൽ ക്ലിക്ക് ചെയ്യുക: ദൈവഭക്തിയുടെ മർമ്മം]

താൻ ദൈവമല്ല; മനുഷ്യനാണെന്ന് ക്രിസ്തു അസന്ദിഗ്ധമായി പറയുന്നതും യോഹന്നാൻ്റെ സുവിശേഷത്തിലാണ്:⬇️

ദൈവം ഒരുത്തൻ മാത്രം: “തമ്മിൽ തമ്മിൽ ബഹുമാനം വാങ്ങിക്കൊണ്ട് ഏകദൈവത്തിന്റെ പക്കൽനിന്നുള്ള ബഹുമാനം അന്വേഷിക്കാത്ത നിങ്ങൾക്ക് എങ്ങനെ വിശ്വസിപ്പാൻ കഴിയും?” (യോഹ, 5:44). ഈ വാക്യത്തിൽ പറയുന്ന ഏകദൈവം ഗ്രീക്കിൽ, മോണോ തിയോ (monou theou) ആണ്. ഇംഗ്ലീഷിൽ The ony God ആണ്. പഴയനിയമത്തിൽ ഒറ്റയെ അഥവാ, സിംഗിളിനെ (single) കുറിക്കുന്ന യാഹീദിനു് (yahid) തുല്യമായ പദമാണ് ഗ്രീക്കിലെ മോണോസ്. ആ പദം കൊണ്ടാണ് ദൈവം ഒരുത്തൻ മാത്രമാണെന്ന് ക്രിസ്തു പറയുന്നത്. ഇവിടെപ്പറയുന്ന, ഒരുത്തൻ മാത്രമായ ദൈവം താനാണെന്നല്ല പറയുന്നത്. ഉത്തമ പുരുഷനായ താൻ, മധ്യമപുരുഷനായ യെഹൂദന്മാരോട്, പ്രഥമപുരുഷനായ അഥവാ, മൂന്നാമനായ ഒരേയൊരു ദൈവത്തെക്കുറിച്ചാണ് പറയുന്നത്. ട്രിനിറ്റി പഠിപ്പിക്കുന്നപോലെ, ദൈവം സമനിത്യരായ മൂന്നുപേർ ആണെങ്കിലോ, താൻ ദൈവമാണെങ്കിലോ, ദൈവം ഒരുത്തൻ മാത്രമാണെന്ന് ഖണ്ഡിതമായ അർത്ഥത്തിൽ പ്രഥമപുരുഷ സർവ്വനാമത്തിൽ ദൈവപുത്രനായ ക്രിസ്തു പറയുമായിരുന്നില്ല. അതായത്, ദൈവം അഥവാ, പിതാവ് ഒരുത്തൻ മാത്രമാണ് ദൈവം എന്ന് സിംഗിളിനെ കുറിക്കുന്ന മോണോസ് കൊണ്ട് ഖണ്ഡിതമായി പറയുകവഴി, ദൈവം ത്രിത്വമല്ലെന്നും താൻ ദൈവത്തോട് സമനായ ദൈവമല്ലെന്നും ക്രിസ്തു അസന്ദിഗ്ധമായി വ്യക്തമാക്കി. 

പിതാവ് മാത്രമാണ് സത്യദൈവം: “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (യോഹ, 17:3). ഈ വാക്യത്തിൽ പറയുന്ന ഏകസത്യദൈവമായ പിതാവ് ഗ്രീക്കിൽ, പാറ്റിർ ടോൺ മോണോൻ അലതിനോൻ തിയോൻ (Pater ton monon alethinon theon) ആണ്. ഇംഗ്ലീഷിൽ, Father. the only true God ആണ്. Father, the only true God എന്ന് പറഞ്ഞാൽ; പിതാവാണ് ഒരേയൊരു സത്യദൈവം അഥവാ, പിതാവ് മാത്രമാണ് സത്യദൈവം എന്നാണ്. ഒരേയൊരു സത്യദൈവം പിതാവാണെന്ന് ദൈവപുത്രൻതന്നെ പറയുമ്പോൾ, സ്വർഗ്ഗത്തിലോ, ഭൂമിയിലോ മറ്റൊരു സത്യദൈവം ഉണ്ടാകുക സദ്ധ്യമല്ല. ഇവിടെയും സിംഗിളിനെ കുറിക്കുന്ന യാഹീദ് തുല്യമായ മോണോസ് കൊണ്ട്, പിതാവ് മാത്രമാണ് സത്യദൈവം എന്ന് ഖണ്ഡിതമായിട്ടാണ് പറയുന്നത്. പിതാവ് സത്യദൈവമാണെന്ന് പറഞ്ഞാൽ; ഭാഷാപരമായി പുത്രനോ, മറ്റാർക്കാ വേണമെങ്കിലും സത്യദൈവം ആയിരിക്കാൻ പറ്റും. എന്നാൽ, പിതാവ് മാത്രമാണ് സത്യദൈവമെന്ന് പറഞ്ഞാൽ, പിന്നെ, സ്വർഗ്ഗത്തിലോ ഭൂമിയിലോ മറ്റാർക്കും സത്യദൈവം ആയിരിക്കാൻ കഴിയില്ല. “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39. അതാണ്, ഭാഷയുടെ നിയമം. അതിനാൽ, പിതാവല്ലാതെ പുത്രനോ, മറ്റാരെങ്കിലുമോ സത്യദൈവം ആണെന്ന് പറഞ്ഞാൽ; പുത്രൻ പറഞ്ഞത് വ്യാജം ആണെന്നുവരും. വായിൽ വഞ്ചനയില്ലത്ത പുത്രൻ വ്യാജംപറഞ്ഞു എന്ന് വിശ്വസിക്കുന്നതിനെക്കാൾ, വിശ്വാസം ത്യജിച്ചുകളയുന്നതാണ് നല്ലത്. അതായത്, പിതാവ് മാത്രമാണ് സത്യദൈവം എന്ന് മോണോസ് കൊണ്ട് ഖണ്ഡിതമായി പറയുകവഴി, താനും മറ്റാരും സത്യദൈവം അല്ലെന്ന് ദൈവപുത്രൻ സ്ഫടികസ്ഫുടം വ്യക്തമാക്കി. ദൈവം ത്രിത്വമാണെന്നോ, ദൈവത്തിൽ ഒന്നിലധികംപേർ ഉണ്ടെന്നോ പറയുന്നവർ, ഏകസത്യദൈവത്തെ ബഹുദൈവമാക്കുകയും ക്രിസ്തു നുണയനും വഞ്ചകനും ആണെന്ന് സ്ഥാപിക്കാനുമാണ് ശ്രമിക്കുന്നത്. ക്രിസ്ത്യാനികളെന്ന് പലർക്കും പേർ മാത്രമേയുള്ളു; പലരും ക്രിസ്തുവിനെ അറിയുന്നവരോ, അനുഗമിക്കുന്നവരോ, അനുസരിക്കുന്നവരോ, വിശ്വസിക്കുന്നവരോ അല്ല. തന്മൂലം, പുത്രൻ ദൈവത്തോട് സമനായ ദൈവമല്ലെന്ന് സ്ഫടികസ്ഫുടം വ്യക്തമാകുന്നു.

താൻ മനുഷ്യനാണെന്നും ക്രിസ്തുതന്നെ പറഞ്ഞിട്ടുണ്ട്. “ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.” (യോഹ, 8:40. ഒ.നോ: മത്താ, 11:19, ലൂക്കൊ, 7:34). താൻ മനുഷ്യനാണെന്ന് ക്രിസ്തുവും അവൻ മനുഷ്യനാണെന്ന് അപ്പൊസ്തലന്മാരും ഒന്നാം നൂറ്റാണ്ടിൽ അവനെ നേരിട്ടുകണ്ട എല്ലാവരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അവൻ മനുഷ്യനാണെന്ന് 40 പ്രാവശ്യം എഴുതിവെച്ചിട്ടുണ്ട്. താൻ സത്യദൈവമല്ല; മനുഷ്യനാണെന്ന് ക്രിസ്തുതന്നെ പറയുമ്പോൾ, പിന്നെയും അവനെ ദൈവമാക്കാൻ നോക്കിയാൽ, അവൻ വ്യാജദൈവമാണെന്നേ വരൂ. ഒരു വ്യാജദൈവത്തിൻ്റെ സ്ഥാനം, ദൈവപുത്രനെ ഒറ്റിക്കൊടുത്തിട്ട് തൂങ്ങിച്ചത്ത നാശയോഗ്യനായ യൂദായെക്കാൾ താഴെയാണ്. എന്നാൽ, ബൈബിൾ വെളിപ്പെടുത്തുന്ന ദൈവപുത്രൻ, പിതാവായ ഏകദൈവത്തെക്കാൾ താഴ്ന്നവനും സ്വർഗ്ഗത്തെക്കാൾ ഉന്നതനാത്തീർന്നവനും ആണ്. (യോഹ, 14:28; എബ്രാ, 7:26). വചനവിരുദ്ധമായി ദൈവപുത്രനെ സത്യദൈവമാക്കുന്നവർ അവനെ വ്യാജദൈവം ആക്കുകവഴി, സ്വർഗ്ഗത്തെക്കാൾ ഉന്നതനായവനെ പാതാളത്തോളം താഴ്ത്തുകയാണ് ചെയ്യുന്നത്. തന്മൂലം, ദൈവപുത്രൻ്റെ വാക്കിനാൽത്തന്നെ ദൈവം ത്രിത്വമല്ലെന്നും താൻ ദൈവത്തോട് സമനായ ദൈവമല്ലെന്നും മനുഷ്യനാണെന്നും അർത്ഥശങ്കയ്ക്ക് ഇടയില്ലാതെ മനസ്സിലാക്കാം.

“പുത്രനിൽ വിശ്വസിക്കുന്നവനു നിത്യജീവൻ ഉണ്ട്; പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല; ദൈവക്രോധം അവന്റെമേൽ വസിക്കുന്നതേയുള്ളൂ.” (യോഹ, 3:36). ക്രിസ്തുവിനെ നുണയനാക്കാനും യോഹന്നാനെ കള്ളനാക്കാനും അവൻ്റെ സുവിശേഷം പരസ്പരവിരുദ്ധമാക്കാനുമാണ്, ക്രിസ്തു വചമെന്ന ദൈവമാണെന്ന് പറയുകവഴി പലരും ശ്രമിക്കുന്നത്.

8️⃣ വചനത്തെ അഥവാ, ലോഗോസിനെ ദൈവത്തിൻ്റെ വചനമെന്നും ക്രിസ്തുവിൻ്റെ വചനമെന്നും അഭിന്നമായി പറഞ്ഞിരിക്കുന്നത് കാണാം. ക്രിസ്തു ലോഗോസ് അഥവാ, വചനമാണെങ്കിൽ; ക്രിസ്തുവിൻ്റെ ലോഗോസ് ആരാണ്❓

ക്രിസ്തുവിൻ്റെ ലോഗോസ് അഥവാ, വചനത്തെക്കുറിച്ച് പൗലൊസ് പറഞ്ഞിരിക്കുന്നത് കാണാം: “നിങ്ങളുടെ ഹൃദയങ്ങളിൽ ദൈവത്തിനു പാടിയും ഇങ്ങനെ ക്രിസ്തുവിന്റെ വചനം ഐശ്വര്യമായി സകല ജ്ഞാനത്തോടുംകൂടെ നിങ്ങളിൽ വസിക്കട്ടെ.” (കൊലൊ, 3:16). ക്രിസ്തു വചനമാണെങ്കിൽ, ക്രിസ്തുവിൻ്റെ വചനം ആരാണെന്ന് പറയും❓ വചനത്തിന് മറ്റൊരു വചനം ഉണ്ടാകുമോ❓

ലോഗോസിനെ ‘എൻ്റെ വചനം‘ എന്ന് ക്രിസ്തുവും (മത്താ, 7:24; 7:26; 24:35; മർക്കൊ, 8:38; 13:31; ലൂക്കൊ, 4:32; 6:47; 9:26; 21:33; യോഹ, 5:24; 8:31; 8:37; 8:51; 8:52; 12:47; 12:48; 14:23; 14:24; 15:20; വെളി, 3:8), ‘ക്രിസ്തുവിൻ്റെ വചനം‘ എന്നു അപ്പൊസ്തലന്മാരും അനേകം പ്രാവശ്യം പറഞ്ഞിട്ടുണ്ട്. (ലൂക്കൊ, 4:32; 10:39; യോഹ, 4:41; 5:38; കൊലൊ, 3:16; 1യോഹ, 1:10; 2:5). അതേ ലോഗോസിനെ, ദൈവത്തിൻ്റെ വചനമെന്നും ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്. ലൂക്കൊ,, 5:1; 8:11,8:21; പ്രവൃ, 4:31; 6:2,6:7; 8:14; 1യോഹ, 2:14; വെളി, 1:9; 6:ൻ്റെ; 20:4).

അതായത്, ബൈബിൾ വെളിപ്പെടുത്തുന്ന ലോഗോസ് അഥവാ, വചനത്തെ, ദൈവത്തിൻ്റെ വചനമെന്നും ക്രിസ്തുവിൻ്റെ വചനമെന്നും അഭിന്നമായി പറഞ്ഞിരിക്കയാൽ, രണ്ടുപേരുടെയും വചനം ഒന്നുതന്നെ ആണെന്ന് വ്യക്തമാണ്. അപ്പോൾ, ക്രിസ്തു വചനമാണെന്ന് പറയുന്നത് ഏത് വകയിലാണ്❓ ക്രിസ്തുവിൻ്റെ വചനം എന്ന പ്രയോഗംതന്നെ, അവൻ വചനമല്ല എന്നതിൻ്റെ സ്ഫടികസ്ഫുടമായ തെളിവാണ്. വചനത്തിന് മറ്റൊരു വചനമുണ്ടാകുമോ❓

ദൈവത്തിൻ്റെ ദൈവം, വചനത്തിൻ്റെ വചനം, മനുഷ്യൻ്റെ മനുഷ്യൻ എന്നൊക്കെ പറഞ്ഞാൽ എങ്ങനെയിരിക്കും❓ ദുരുപദേശത്തിൻ്റെ വക്താക്കളല്ലാതെ, ഭാഷ അറിയാവുന്നവരാരും ക്രിസ്തു വചനമാണെന്ന് പറയില്ല.

9️⃣ പഴയനിയമത്തിലെ വചനം അഥവാ, ദബാർ ദൈവത്തിൻ്റെ വായിൽനിന്ന് പുറപ്പെടുന്നതാണ്. പുതിയനിയമത്തിൽ ക്രിസ്തുവിൻ്റെ വായിൽനിന്ന് പുറപ്പെടുന്നതും അവൻ പറഞ്ഞതും പ്രമാണിച്ചതും പ്രസംഗിച്ചതും പ്രാർത്ഥിച്ചതും വചനം അഥവാ, ലോഗോസ് ആണ്. ക്രിസ്തു വചനമാണെങ്കിൽ; വചനത്തിൻ്റെ വായിൽ നിന്ന് വചനം പുറപ്പെട്ടു, വചനം വചനം പറഞ്ഞു, വചനം വചനം പ്രമാണിച്ചു, വചനം വചനം പ്രസംഗിച്ചു  എന്നൊക്കെ പറഞ്ഞാൽ എങ്ങനെയിരിക്കും❓

ദൈവത്തിന്റെ വായിൽനിന്ന് പുറപ്പെടുന്നതാണ് പഴയനിയമത്തിലെ ദവാർ അഥവാ, വചനം. (യെശ, 55:11). ആ വചനം, പുതിയനിയമത്തിൽ ക്രിസ്തുവിൻ്റെ വായിൽ നിന്നാണ് പുറപ്പെടുന്നത്: “എല്ലാവരും അവനെ പുകഴ്ത്തി, അവന്റെ വായിൽനിന്നു പുറപ്പെട്ട ലാവണ്യവാക്കുകൾ നിമിത്തം ആശ്ചര്യപ്പെട്ടു.” (ലൂക്കൊ, 4:22). ഈ വാക്യത്തിൽ പറയുന്ന ലാവണ്യവാക്കുകൾ വചനം അഥവാ, ലോഗോസ് ആണ്. ഒ.നോ: (യോഹ, 12:48; 15:3). ക്രിസ്തുവിൻ്റെ വായിൽനിന്ന് പുറപ്പെടുന്ന വചനം, അവൻ്റെ വചനമാണെന്നല്ലാതെ, ആ വചനമാണ് ക്രിസ്തുവെന്ന് ആരെങ്കിലും പറയുമോ❓ ബൈബിളിനെ ഒരു കോമഡി പുസ്തകമായാണ് പലരും മനസ്സിലാക്കുന്നത്. ഭാഷയുടെ എല്ലാ വ്യാകരണ നിയമങ്ങളെയും അതിലംഘിച്ചാൽപ്പോലും, ക്രിസ്തുവിനെ വചനമാക്കാൻ കഴിയില്ല.

തന്നെയുമല്ല, ക്രിസ്തു പറഞ്ഞതും പ്രമാണിച്ചതും പ്രസംഗിച്ചതും പ്രാർത്ഥിച്ചതും വചനം അഥവാ, ലോഗോസ് കൊണ്ടാണ്. ക്രിസ്തു പറഞ്ഞ വചനം: “അവൻ  ഇതു പറഞ്ഞു എന്നു അവൻ  മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേറ്റ ശേഷം ശിഷ്യന്മാർ ഓർത്തു തിരുവെഴുത്തും യേശു പറഞ്ഞ വചനവും വിശ്വസിച്ചു.” (യോഹ, 2:22. ഒ.നോ: യോഹ, 12:48; 15:3). പ്രമാണിച്ച വചനം: “എങ്കിലും നിങ്ങൾ അവനെ അറിയുന്നില്ല; ഞാനോ അവനെ അറിയുന്നു; അവനെ അറിയുന്നില്ല എന്നു ഞാൻ പറഞ്ഞാൽ നിങ്ങളെപ്പോലെ ഭോഷ്കുപറയുന്നവൻ ആകും; എന്നാൽ ഞാൻ അവനെ അറിയുന്നു; അവന്റെ വചനം പ്രമാണിക്കയും ചെയ്യുന്നു.” (യോഹ, 8:55). പ്രസംഗിച്ച വചനം: “അവൻ  ഗന്നേസരെത്ത് തടാകത്തിന്റെ കരയിൽ നില്ക്കുമ്പോൾ പുരുഷാരം ദൈവവചനം കേൾക്കേണ്ടതിന്നു അവനെ തിക്കിക്കൊണ്ടിരുന്നു.” (ലൂക്കൊ, 5:1. ഒ.നോ: 8:21; 11:28). പ്രാർത്ഥിച്ച വചനം: °അവരെ വിട്ടു മൂന്നാമതും പോയി ആ വചനം തന്നേ ചൊല്ലി പ്രാർത്ഥിച്ചു.” (മത്താ, 26:44). ക്രിസ്തുവിൻ്റെ വായിൽനിന്ന് പുറപ്പെട്ട വചനവും അവൻ പറഞ്ഞതും പ്രമാണിച്ചതും പ്രസംഗിച്ചതും പ്രാർത്ഥിച്ചതും വചനം അഥവാ, ലോഗോസ് കൊണ്ടാണെന്നിരിക്കെ, ക്രിസ്തു വചനം ആണെന്ന് എങ്ങനെ പറയും❓

വചനത്തിൻ്റെ വായിൽനിന്ന് വചനം വചനം പുറപ്പെട്ടു എന്ന് പറയുമോ❓ വചനം വചനം പറഞ്ഞു; വചനം വചനം പ്രമാണിച്ചു; വചനം വചനം പ്രസംഗിച്ചു; വചനം വചനം ചൊല്ലി പ്രാർത്ഥിച്ചു എന്നൊക്കെ പറഞ്ഞാൽ; അതൊരു പ്രഹേളികയായിട്ടല്ലാതെ, വസ്തുതയായി കണക്കാക്കാൻ പറ്റുമോ❓

ക്രിസ്തു വചനമാണെങ്കിൽ അഥവാ, ലോഗോസ് ആണെങ്കിൽ, ലോഗോസിൻ്റെ വായിൽ നിന്ന് മറ്റൊരു ലോഗോസ് എങ്ങനെ പുറപ്പെട്ടുവരും❓ തന്മൂലം, ക്രിസ്തു വചനമാണെന്ന് പറഞ്ഞാൽ, യോഹന്നാൻ്റെ സുവിശേഷം പരസ്പരവിരുദ്ധതയുടെ സമാഹാരമായി മാറും.

🔟യഹോവ തൻ്റെ വചനത്തെ അയച്ചു സൗഖ്യമാക്കിയെന്നും യേശു തൻ്റെ വചനംകൊണ്ട് ദുരാത്മാക്കളെയും രോഗികളെയും സൌഖ്യമാക്കിയെന്നും അഭിന്നമായി പറഞ്ഞിട്ടുണ്ട്. തൻ്റെ വചനവും (logos) പിതാവിൻ്റെ വചനവും (logos) ഒന്നാണെന്നും ക്രിസ്തു പറഞ്ഞിരിക്കുന്നു. യഹോവയുടെ വചനവും ക്രിസ്തുവിൻ്റെ വചനവും ഒന്നായിരിക്കേ, ക്രിസ്തു വചനമാണെന്ന് എങ്ങനെ പറയും❓ ക്രിസ്തു വചനമാണെന്ന് പറയുന്നവർ യഹോവയും വചനമാണെന്ന് സമ്മതിക്കുമോ❓

യഹോവ: “അവൻ തന്റെ വചനത്തെ (dabar) അയച്ച് അവരെ സൗഖ്യമാക്കി; അവരുടെ കുഴികളിൽനിന്ന് അവരെ വിടുവിച്ചു.” (സങ്കീ, 107:20)

ക്രിസ്തു: “വൈകുന്നേരം ആയപ്പോൾ പല ഭൂതഗ്രസ്തരെയും അവന്റെ അടുക്കൽ കൊണ്ടുവന്നു; അവൻ വാക്കു (logos) കൊണ്ടു ദുരാത്മാക്കളെ പുറത്താക്കി സകല ദീനക്കാർക്കും സൗഖ്യം വരുത്തി.” (മത്താ, 8:16)

പിതാവിൻ്റെയും പുത്രൻ്റെയും വചനം: “എന്നെ സ്നേഹിക്കാത്തവൻ എന്റെ ലോഗോസ് പ്രമാണിക്കുന്നില്ല; നിങ്ങൾ കേൾക്കുന്ന ലോഗോസ് എന്റേതല്ല എന്നെ അയച്ച പിതാവിന്റെതത്രേ എന്നു ഉത്തരം പറഞ്ഞു.” (യോഹ, 14:24).

ദൈവത്തിൻ്റെ വചനവും തങ്ങൾ പ്രസംഗിച്ച വചനവും ഒന്നാണെന്ന് പൗലൊസ് പറഞ്ഞിട്ടുണ്ട്: “ഞങ്ങൾ പ്രസംഗിച്ച ദൈവവചനം നിങ്ങൾ കേട്ടു, മനുഷ്യന്റെ വചനമായിട്ടല്ല സാക്ഷാൽ ആകുന്നതുപോലെ ദൈവവചനമായിട്ടുതന്നെ കൈക്കൊണ്ടതിനാൽ ഞങ്ങൾ ദൈവത്തെ ഇടവിടാതെ സ്തുതിക്കുന്നു; വിശ്വസിക്കുന്ന നിങ്ങളിൽ അത് വ്യാപരിച്ചുകൊണ്ടിരിക്കുന്നു.” (1തെസ്സ, 2:13)

ദൈവത്തിൻ്റെ വചനവും (ലൂക്കൊ, 11:28; ഫിലി, 1:14; എബ്രാ, 4:12), യേശുക്രിസ്തുവിൻ്റെ വചനവും (യോഹ, 5:24; 8:43; കൊലൊ, 3:16), ദൂതൻ്റെ വചനവും (ലൂക്കൊ, 1:20; 1:29), അപ്പൊസ്തലന്മാരുടെ വചനവും (യോഹ, 17:20),  മനുഷ്യരുടെ വചനവും (മത്താ, 5:37; 10:14; 12:32,37; കൊലൊ, 4:6) ലോഗൊസാണ്.

ദൈവവും ക്രിസ്തുവും ദൂതന്മാരും മനുഷ്യരും സംസാരിക്കുന്നത് അഥവാ, അവരുടെ വായിൽക്കുടി വരുന്നത് യേശുക്രിസ്തു ആണെന്ന് പറഞ്ഞാൽ എങ്ങനെയിരിക്കും❓ ദുർവ്യാഖ്യാനങ്ങളും ദുരുപദേശവും കൊണ്ടല്ലാതെ, ക്രിസ്തു വചനമാണെന്ന് ആർക്കും പറയാൻ കഴിയില്ല.

1️⃣1️⃣ ക്രിസ്തുവിനെയും വചനത്തെയും വേർതിരിച്ചു പറഞ്ഞിരിക്കുന്ന അനേകം വാക്യങ്ങൾ ബൈബിളിലുണ്ട്. ക്രിസ്തു വചനം അഥവാ, ലോഗോസ് ആണെങ്കിൽ, ക്രിസ്തുവിനെയും വചനത്തെയും എങ്ങനെ വേർതിരിച്ച് പറയും❓

“സൗഖ്യമാക്കുവാൻ നിന്റെ കൈ നീട്ടുന്നതിനാലും നിന്റെ പരിശുദ്ധദാസനായ യേശുവിന്റെ നാമത്താൽ അടയാളങ്ങളും അത്ഭുതങ്ങളും ഉണ്ടാകുന്നതിനാലും നിന്റെ വചനം പൂർണധൈര്യത്തോടുംകൂടെ പ്രസ്താവിപ്പാൻ നിന്റെ ദാസന്മാർക്കു കൃപ നല്കേണമേ.” (പ്രവൃ, 4:30). യേശുവിൻ്റെ നാമത്തിൽ വചനം പ്രസ്താവിപ്പാൻ കൃപ നല്കണമെന്ന് പറഞ്ഞാൽ, യേശുവും വചനവും ഒന്നാണെന്നാണോ അർത്ഥം❓

അടുത്തവാക്യം: “അവൻ എല്ലാവരുടെയും കർത്താവായ യേശുക്രിസ്തുമൂലം സമാധാനം സുവിശേഷിച്ചുകൊണ്ടു യിസ്രായേൽമക്കൾക്ക് അയച്ച വചനം,” (പ്രവൃ, 10:36). യേശുക്രിസ്തു മൂലം യിസ്രായേൽ മക്കൾക്ക് അയച്ച വചനം എന്നു പറഞ്ഞാൽ, യേശുക്രിസ്തു വചനമാണെന്നാണോ മനസ്സിലാക്കേണ്ടത്❓

അടുത്തവാക്യം: “അവൻ ദൈവത്തിന്റെ വചനവും യേശുക്രിസ്തുവിന്റെ സാക്ഷ്യവുമായി താൻ കണ്ടതൊക്കെയും സാക്ഷീകരിച്ചു.” (വെളി, 1:2). ദൈവത്തിൻ്റെ വചനവും യേശുക്രിസ്തുവിൻ്റെ സാക്ഷ്യവും എന്നു പറഞ്ഞാൽ, യേശുക്രിസ്തു വചനമാണെന്ന് ആരെങ്കിലും പറയുമോ❓

ഇതുപോലെ, അനവധി വാക്യങ്ങൾ ബൈബിളിലുണ്ട്. ഉദാ: (1തിമൊ, 1:15; 2തിമൊ, 1:13; വെളി, 1:9; 20:4). യോഹന്നാൻ്റെ  ക്രിസ്തുവിനെ വചനമാക്കണമെങ്കിൽ ഭാഷയുടെ വ്യാകരണനിയമങ്ങളെയെല്ലാം അതിലംഘിക്കേണ്ടിവരും. അങ്ങനെ ചെയ്താൽ; യോഹന്നാൻ്റെ പുസ്തകങ്ങൾപോലെ പരസ്പരവിരുദ്ധമായ ഒരു പുസ്തകം ഭൂലോകത്ത് ഇല്ലെന്ന് പറയേണ്ടിവരും.

1️⃣2️⃣ ക്രിസ്തു ദൈവത്തോടു കൂടെയുള്ള വചനമെന്ന നിത്യദൈവം ആണെങ്കിൽ, അവന് ഒരിക്കലും മനുഷ്യനായിത്തീരാനോ, ക്രൂശിൽ മരിച്ച് രക്ഷയൊരുക്കാനോ കഴിയില്ല. ബൈബിൾ വെളിപ്പെടുത്തുന്ന ദൈവം നിത്യനും (റോമ, 16:24) മാറ്റമില്ലാത്തവനും (മലാ, 3:6) അഥവാ, ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനും (യാക്കോ, 1:17) മരണമില്ലാത്തവനും (1തിമൊ, 6:16), ശാശ്വതവാൻ (സങ്കീ, 90:2; യെശ, 57:15) അഥവാ, എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനും ആണ്. (വെളി, 4:10). തന്മൂലം, ദൈവത്തിനു തൻ്റെ സ്വഭാവമോ, സ്വരൂപമോ ത്യജിച്ചുകൊണ്ടോ, അല്ലാതെയോ മനുഷ്യനോ, മറ്റൊന്നോ ആയിത്തീരാൻ കഴിയില്ല. അതുകൊണ്ടാണ്, ദൈവം ജഡമായിത്തീർന്നു എന്ന് പറയാതെ, ദൈവത്തിൻ്റെ വായിൽനിന്നുള്ള വചനം ജഡമായിത്തീർന്നു എന്ന് യോഹന്നാൻ പറയുന്നത്. (യോഹ, 1:14; യെശ, 55:11). എന്നാൽ, അതും യഥാർത്ഥത്തിൽ അല്ല; തൻ്റെ സുവിശേഷത്തിൻ്റെ പൂർണ്ണതയ്ക്കായി ആത്മീയ അർത്ഥത്തിൽ പറയുന്നതാണ്. 

സമവീക്ഷണസുവിശേഷങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് യോഹന്നാൻ്റെ സുവിശേഷം. യേശുവിൻ്റെ പ്രഭാഷണങ്ങൾ എല്ലാം ശ്രദ്ധിച്ചാൽ അക്കാര്യം മനസ്സിലാകും. “സ്വർഗത്തിൽനിന്ന് ഇറങ്ങിവന്ന[വനായി സ്വർഗത്തിൽ ഇരിക്കുന്നവനായ] മനുഷ്യപുത്രൻ അല്ലാതെ ആരും സ്വർഗത്തിൽ കയറീട്ടില്ല.” (യോഹ, 3:13). “സ്വർഗത്തിൽനിന്ന് ഇറങ്ങിയ ജീവനുള്ള അപ്പം ഞാൻ ആകുന്നു; ഈ അപ്പം തിന്നുന്നവൻ എല്ലാം എന്നേക്കും ജീവിക്കും; ഞാൻ കൊടുപ്പാനിരിക്കുന്ന അപ്പമോ ലോകത്തിന്റെ ജീവനുവേണ്ടി ഞാൻ കൊടുക്കുന്ന എന്റെ മാംസം ആകുന്നു.” (യോഹ, 6:51). “എന്റെ മാംസം തിന്നുകയും എന്റെ രക്തം കുടിക്കയും ചെയ്യുന്നവന് നിത്യജീവൻ ഉണ്ട്; ഞാൻ ഒടുക്കത്തെനാളിൽ അവനെ ഉയിർത്തെഴുന്നേല്പിക്കും.” (യോഹ, 6:54). 

യേശുവിൻ്റെ ഈ വാക്കുകളൊക്കെ കേട്ടിട്ടാണ്, ഇത് കഠിനവാക്കെന്ന് പിറുപിറുത്തുകൊണ്ട് പല ശിഷ്യന്മാരും പിൻവാങ്ങിപ്പോയത്. (യോഹ, 6:60-66). യോഹന്നാൻ്റെ സുവിശേഷത്തിലെ ക്രിസ്തുവും കന്യകാജാതനാണ്. അഥവാ, മറിയയുടെയും വളർത്തച്ഛനായ യോസേഫിൻ്റെയും മകനാണ്. യോഹന്നാൻ്റെ സുവിശേഷത്തിൽത്തന്നെ അത് പറഞ്ഞിട്ടുണ്ട്. (1:45; 2:1-5,12; 6:42; 19:25-27). എന്നാൽ ഒരു മനുഷ്യന് പറയാൻ കഴിയുന്ന കാര്യങ്ങളല്ല യോഹന്നാനിൽ ക്രിസ്തു പറയുന്നത്. യോഹന്നാൻ്റെ സുവിശേഷം ആത്മീയ സുവിശേഷമാണ്. അതുകൊണ്ടാണ്, തൻ്റെ സുവിശേഷത്തിൽ കന്യകാനനം ഒഴിവാക്കി, ദൈവത്തിൻ്റെ വചനം അഥവാ, വായിൽനിന്നുള്ള വചനം ജഡമായിത്തീർന്നവനായി അവനെ അവതരിപ്പിക്കുന്നത്. 

ക്രിസ്തു യഥാർത്ഥത്തിൽ വചനം ജഡമായിത്തീർന്നവൻ അല്ല; പരിശുദ്ധാത്മാവിനാൽ കന്യകയിൽ ഉല്പാദിതമായവൻ ആണ്. (മത്താ, 1:19-20; ലൂക്കൊ, 2:21). അതാണ്, ജീവനുള്ള ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാട് അഥവാ, ദൈവഭക്തിയുടെ മർമ്മം. (1തിമൊ, 3:14-16; യിരെ, 10:10). ഏകദൈവവും പിതാവുമായ യഹോവ മനുഷ്യരുടെ രക്ഷയ്ക്കായി എടുത്ത ഒരു മനുഷ്യപ്രത്യക്ഷതയാണ്, യേശുവെന്ന ദേഹവും ദേഹിയും ആത്മാവുമുള്ള പാപം അറിയാത്ത പൂർണ്ണമനുഷ്യൻ. (1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; യോഹ, 8:40; 2കൊരി, 5:21). “ഒരു ശരീരം നീ എനിക്ക് ഒരുക്കിയിരിക്കുന്നു” എന്ന പ്രവചനത്തിൻ്റെ നിവൃത്തിയാണത്. (എബ്രാ, 10:5; സങ്കീ, 40:6, LXX). ഒന്നുകൂടി വ്യക്യമായി പറഞ്ഞാൽ; ഏകദൈവമായ യഹോവ തൻ്റെ ജഡത്തിലെ വെളിപ്പാടിനായി കന്യകയിൽ ഉല്പാദിപ്പിച്ച പരിശുദ്ധമനുഷ്യനാണ് യേശു. (മത്താ, (1:18,20; ലൂക്കൊ, 1:35; 2:21; യോഹ, 6:69; 8:40). ക്രിസ്തു ഏകദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷത അഥവാ, ജഡത്തിലെ വെളിപ്പാട് ആകയാലാണ്, താൻ സ്വർഗ്ഗത്തിൽനിന്ന് ഇറിങ്ങിവന്നിരിക്കുന്നു, സ്വർഗ്ഗത്തിൽനിന്നു വന്ന ജീവൻ്റെ അപ്പമാണ് എന്നിങ്ങനെ ആത്മീയമായി പറയുന്നത്. 

ദൈവം മനുഷ്യനല്ല; ആത്മാവാണ്. (ഇയ്യോ, 9:32; ഹോശേ, 11:9). അവൻ മാറ്റമോ, മരണമോ ഇല്ലാത്തവൻ ആകയാൽ (മലാ, 3:6; 1തിമൊ, 6:16; യാക്കോ, 1:17), തനിക്ക് മനുഷ്യനായി അവതാരം എടുക്കാനോ, നമ്മുടെ പാപങ്ങൾ തൻ്റെ ശരീരത്തിൽ വഹിക്കാനോ, പാപപരിഹാരത്തിനായി രക്തം ചിന്താനോ, ക്രൂശിൽ മരിക്കാനോ കഴിയില്ല. അതുകൊണ്ടാണ്, ദൈവം കന്യകയിലൂടെ പുതിയൊരു മനുഷ്യപ്രത്യക്ഷത എടുത്തത്; അഥവാ, ഒരു പരിശുദ്ധമനുഷ്യനെ ഉല്പാദിപ്പിച്ചത്. (ലൂക്കൊ, 1:35; യോഹ, 6:69). എന്നിട്ട്, അവനിലൂടെയാണ് പാപപരിഹാരം വരുത്തിയത്. അതാണ്, ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടെന്ന് പറയുന്നത്. (1തിമൊ, 3:14-16). യേശുവിന്റെ ജനനത്തിനുമുമ്പെ സെഖര്യാപുരോഹിതൻ പരിശുദ്ധാത്മാവ് നിറഞ്ഞവനായി പ്രവചിച്ചുപറഞ്ഞത് നോക്കുക: “യിസ്രായേലിന്റെ ദൈവമായ കർത്താവ് അനുഗ്രഹിക്കപ്പെട്ടവൻ. അവൻ തന്റെ ജനത്തെ സന്ദർശിച്ച് ഉദ്ധാരണം ചെയ്യും.” (ലൂക്കൊ, 1:68). യിസ്രായേലിൻ്റെ ദൈവമായ കർത്താവ് അഥവാ, യഹോവ യേശുവെന്ന നാമത്തിൽ ഒരു മനുഷ്യപ്രത്യക്ഷത എടുത്തിട്ട് അഥവാ, പാപരഹിതനായ ഒരു മനുഷ്യനെ കന്യകയിലൂടെ ഉല്പാദിപ്പിച്ചിട്ട് അവൻ്റെ മരണത്താലാണ് രക്ഷ ഒരുക്കിയത്. (മത്താ, 1:21. ഒ,നോ: യോഹ, 3:13; ഫിലി, 2:6-8; 1തിമൊ, 3:14-16; എബ്രാ, 2:14-16). സെഖര്യാവിൻ്റെ മകനായ സ്നാപകനും തൻ്റെ പിന്നാലെ വന്ന മനുഷ്യനെക്കുറിച്ച് അതേ കാര്യമാണ് പറയുന്നത്. (യോഹ, 1:30-33) 

നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ വഹിച്ചുകൊണ്ട് ദൈവാത്മാവിനാൽ തന്നെത്താൻ മരണത്തിന് ഏല്പിച്ചുകൊടുത്ത (1തിമൊ, 2:6; എബ്രാ, 9:14; 1പത്രൊ, 2:24;) യേശുവെന്ന പാപം അറിയാത്ത മനുഷ്യനെയാണ് പ്രവചനം പോലെ, ദൈവം മരണത്തിൽ നിന്നു ഉയിർപ്പിച്ച് നമ്മുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവും ആക്കിവെച്ചത്. (ലൂക്കൊ, 2:11; പ്രവൃ, 2:22-24,36). അപ്പൊസ്തലന്മാരിൽ പ്രഥമനും പ്രധാനിയുമായ പത്രോസ്, പെന്തെക്കൊസ്തുനാളിൽ ഈ സത്യം വിളിച്ചുപറഞ്ഞപ്പോഴാണ്, മൂവായിരം യെഹൂദന്മാരുടെ ഹൃദയത്തിൽ കുത്തുകൊണ്ടതും, അവർ കർത്താവും ക്രിസ്തുവുമായ യേശുവിലൂടെ രക്ഷപ്രാപിച്ചതും. (പ്രവൃ, 2:22-24,36-37 ). അതുകൊണ്ടാണ്, പിതാവായ ഏകദൈവവും യേശുക്രിസ്തു എന്ന ഏകകർത്താവും നമുക്കുണ്ടെന്ന് പൗലോസ് പറയുന്നത്. (1കൊരി, 8:6). അതിനാലാണ്, “യേശുവിനെ കർത്താവു എന്നു വായ് കൊണ്ടു ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും” എന്ന് പറഞ്ഞിരിക്കുന്നത്. (റോമ, 10:9). ദൈവം നമ്മുടെ കർത്താവും ക്രിസ്തുവും ആക്കിവച്ച, ഏകമനുഷ്യനായ യേശുക്രിസ്തുവിൻ്റെ കൃപയാലുള്ള ദാനമാണ് മനുഷ്യരുടെ രക്ഷ. അതുകൊണ്ടാണ്, “ഏകന്റെ ലംഘനത്താൽ അനേകർ മരിച്ചു എങ്കിൽ ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കുവേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു” എന്ന് പൗലോസ് പറഞ്ഞത്. (റോമ, 5:15). അതിനാലാണ്, കർത്താവായ യേശുവിന്റെ കൃപയാൽ രക്ഷപ്രാപിക്കും എന്നു നാം വിശ്വസിക്കുന്നതുപോലെ അവരും അഥവാ, ജാതികളും വിശ്വസിക്കുന്നു” എന്ന് പത്രോസ് പറഞ്ഞത്. (പ്രവൃ, 15:11). 

അതുകൊണ്ടാണ്, ദൈവമായ പിതാവിനും പരിശുദ്ധാത്മാവിനുമൊപ്പം ഏകമനുഷ്യനായ പുത്രൻ്റെ കൃപയും ആശംസിക്കുന്നത്. (2കൊരി, 13:14). വഴിയും സത്യവും ജീവനും ഏകമനുഷ്യനുമായ യേശുക്രിസ്തുവിലൂടെയാണ് ഏകസത്യദൈവത്തെ പുതിയനിയമത്തിൽ വെളിപ്പെടുത്തിയിരിക്കുന്നത്. (യോഹ, 14:6; റോമ, 5:15). തന്മൂലം, മദ്ധ്യസ്ഥനും മറുവിലയുമായ ഏകമനുഷ്യനെ അറിയാതെ, ഏകസത്യദൈവത്തെ അറിയാൻ ആർക്കും കഴിയില്ല. (യോഹ, 8:19; 14;7; 1തിമൊ, 2:5-6). ഏകസത്യദൈവമായ പിതാവിനെയും അഥവാ, ഒരേയൊരു സത്യദൈവമായ പിതാവിനെയും അവൻ അയച്ച യേശുക്രിസ്തു എന്ന ഏകമനുഷ്യനെയും അറിയുന്നതാണ് നിത്യജീവൻ. (യോഹ, 17:3. ഒ.നോ: 1യോഹ, 5:20). 

ക്രിസ്തു പിതാവായ ഏകസത്യദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാകയാൽ, തൻ്റെ ജഡത്തിലെ ശുശ്രൂഷ കഴിഞ്ഞാൽ അഥവാ, തൻ്റെ പ്രത്യക്ഷതയുടെ ദൗത്യം കഴിഞ്ഞാൽ; നിത്യമായ അസ്തിത്വത്തിൽ പിതാവും പുത്രനും ഒന്നാണ്. അഥവാ, പിതാവ് മാത്രമേ ഉണ്ടാകയുള്ളു. അതുകൊണ്ടാണ്, ഞാൻതന്നേ അവൻ അഥവാ, പിതാവെന്ന് ക്രിസ്തു പറഞ്ഞത്: (യോഹ, 8:24; 8:28; 13:19). അബ്രാഹാം ജനിച്ചതിനു മുമ്പേയുള്ള എഗോ എയ്മി അഥവാ, യഹോവയാണെന്ന് പറഞ്ഞത്: (8:58). ഞാനും പിതാവും ഒന്നാകുന്നു എന്ന് പറഞ്ഞത്: (10:30). എന്നെക്കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു എന്ന് പറഞ്ഞത്: (14:9). 

ഫിലിപ്പൊസിൻ്റെ ആവശ്യം; കർത്താവേ, പിതാവിനെ ഞങ്ങൾക്കു കാണിച്ചുതരേണം എന്നാണ്. യേശുവിൻ്റെ മറുചോദ്യം; നീ എന്നെ അറിയുന്നില്ലയോ ഫിലിപ്പൊസേ എന്നാണ്. അപ്പോൾ ഞാനാരാണ്❓ ഞാനും പിതാവും ഒന്നാണ്. “ഞാനും പിതാവും ഒന്നാകുന്നു” എന്ന പ്രയോഗം ദൈവത്തിൻ്റെ ക്രിസ്തുവിനല്ലാതെ, ലോകത്തിൽ മറ്റാർക്കും പറയാൻ കഴിയില്ല. അങ്ങനെയൊരു പ്രയോഗം ലോകത്ത് നിങ്ങൾക്ക് കാണാനും കഴിയില്ല. അത് ഐക്യത്തിൽ ഒന്നാകുന്നതല്ല; യഥാർത്ഥത്തിൽ ഒന്നാകുന്നത് ആണ്. ഐക്യത്തിൽ ഒന്നാകുന്ന പ്രയോഗവും ക്രിസ്തു പറഞ്ഞിട്ടുണ്ട്. (യോഹ, 17:11,23). രണ്ട് പ്രയോഗങ്ങളും അജഗജാന്തരം ഉള്ളതാണ്. സുവിശേഷചരിത്രകാലത്ത്, ഏകദൈവവും ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ മനുഷ്യനും എന്ന നിലയിൽ, പിതാവും പുത്രനും വിഭിന്നരായിരുന്നതുകൊണ്ടാണ് (1തിമൊ, 2:5-6), ഞാനും പിതാവും എന്ന് വേർതിരിച്ച് പറഞ്ഞത്. എന്നാൽ, സുവിശേഷചരിത്രകാലം കഴിഞ്ഞൽ അഥവാ, നിത്യമായ അസ്തിത്വത്തിൽ, പിതാവും പുത്രനും ഒന്നുതന്നെ ആകയാലാണ്, ഞാനും പിതാവും ഒന്നാകുന്നു എന്ന് പറഞ്ഞത്. 

അതായത്, നിത്യമായ അസ്തിത്വത്തിൽ പുത്രൻ പിതാവിൽനിന്ന് വിഭിന്നൻ ആയിരിക്കില്ല അഥവാ, പിതാവ് മാത്രമേ ഉണ്ടായിരിക്കയുള്ളു. അതുകൊണ്ടാണ്, പിതാവ് മാത്രമാണ് സത്യദൈവം (Father, the only true God) എന്ന് ക്രിസ്തുവും (യോഹ, 17:3), പിതാവായ ഏകദൈവമേ നമുക്കുള്ളെന്ന് അപ്പൊസ്തലന്മാരും പറഞ്ഞത്: (യോഹ, 8:41; 1കൊരി, 8:6; എഫെ, 4:6). അതായത്, ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ ക്രിസ്തുവെന്ന മനുഷ്യൻ്റെ നിത്യമായ അസ്തിത്വം പിതാവെന്ന നിലയിലാണ്. പ്രത്യുത, നിത്യമായ അസ്തിത്വം വചനം എന്ന നിലയിൽ, പിതാവിൽനിന്ന് വിഭിന്നമാണെങ്കിൽ, താൻ മുകളിൽ പറഞ്ഞ കാര്യങ്ങളെല്ലാം പരമ അബദ്ധമായി മാറും. 

ഏകസത്യദൈവത്തെ ബഹുദൈവമാക്കാനും ഒന്നാം കല്പനയെ ലംഘിപ്പിച്ചുകൊണ്ട് എല്ലാവനെയും നരകത്തിലേക്ക് കെട്ടിയെടുക്കാനുമാണ്, ഉപായിയായ സർപ്പം ക്രിസ്തുവിനെ വചനമെന്ന മറ്റൊരു ദൈവമാക്കിയത്! 

1️⃣3️⃣ പുതിയനിയമത്തിൽ, ദൈവത്തിൻ്റെ വചനത്തെ കുറിക്കുന്ന ലോഗോസും ഹ്റെമായും അഭിന്നമായാണ് ഉപയോഗിച്ചിരുന്നത്:⬇️

ദൈവത്തിൻ്റെ ദബാർ (dabar) അഥവാ, വചനത്തെക്കുറിക്കാൻ പുതിയനിയമത്തിൽ; ലോഗോസ് (logos) ഹ്റെമാ (hraymah) എന്നിങ്ങനെ, രണ്ട് ഗ്രീക്ക് പദങ്ങൾ അഭിന്നമായി ഉപയോഗിച്ചിട്ടുണ്ട്. 316 വാക്യങ്ങളിലായി 330 പ്രാവശ്യം വചനം അഥവാ, ലോഗോസ് കാണാം. വചനത്തെക്കുറിക്കുന്ന ഹ്റെമാ 67 വാക്യങ്ങളിലായി 70 പ്രാവശ്യമുണ്ട്. 

🎈ലോഗോസും ഹ്റെമായും താരതമ്യം🎈

1. ആകാശഭൂമികൾ സൃഷ്ടിച്ച വചനം: ആകാശവും വെള്ളത്തിൽനിന്നും വെള്ളത്താലും ഉളവായ ഭൂമിയും പണ്ടു ദൈവത്തിന്റെ വചനത്താൽ (logos) ഉണ്ടായി എന്നും (2പത്രൊ, 3:5) ⛔ ഈ കാണുന്ന ലോകത്തിനു ദൃശ്യമായതല്ല കാരണം എന്നു വരുമാറ് ലോകം ദൈവത്തിന്റെ വചനത്താൽ (hraymah) നിർമ്മിക്കപ്പെട്ടു എന്ന് നാം വിശ്വാസത്താൽ അറിയുന്നു. (എബ്രാ, 11:3)

2. ദൈവത്തിൻ്റെ വചനം: അതിന് അവൻ: “അല്ല, ദൈവത്തിന്റെ വചനം (logos) കേട്ടു പ്രമാണിക്കുന്നവർ അത്രേ ഭാഗ്യവാന്മാർ” എന്നു പറഞ്ഞു, (ലൂക്കൊ, 11:28) ⛔ ദൈവസന്തതിയായവൻ ദൈവ വചനം (hraymah) കേൾക്കുന്നു; നിങ്ങൾ ദൈവസന്തതിയല്ലായ്കകൊണ്ടു കേൾക്കുന്നില്ല. (യോഹ, 8:47)

3. ദൈവത്തിൻ്റെ വായിൽ നിന്നുള്ള വചനം: ദൈവത്തിന്റെ അരുളപ്പാട് (logos) ഉണ്ടായിട്ടുള്ളവരെ ദേവന്മാർ എന്നു പറഞ്ഞു എങ്കിൽ -തിരുവെഴുത്തിനു നീക്കം വന്നുകൂടായല്ലോ. (10:35) ⛔ അതിന് അവൻ: “മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല, ദൈവത്തിന്റെ വായിൽകൂടി വരുന്ന സകല വചനം (hraymah) കൊണ്ടും ജീവിക്കുന്നു” എന്ന് എഴുതിയിരിക്കുന്നു എന്ന് ഉത്തരം പറഞ്ഞു. (മത്താ, 4:4)

4. യേശുക്രിസ്തുവിൻ്റെ വചനം: സങ്കീർത്തനങ്ങളാലും സ്തുതികളാലും ആത്മികഗീതങ്ങളാലും തമ്മിൽ പഠിപ്പിച്ചും ബുദ്ധിയുപദേശിച്ചും നന്ദിയോടെ നിങ്ങളുടെ ഹൃദയങ്ങളിൽ ദൈവത്തിനു പാടിയും ഇങ്ങനെ ക്രിസ്തുവിന്റെ വചനം (logos) ഐശ്വര്യമായി സകല ജ്ഞാനത്തോടുംകൂടെ നിങ്ങളിൽ വസിക്കട്ടെ. (കൊലൊ, 3:16) ⛔ ആകയാൽ വിശ്വാസം കേൾവിയാലും കേൾവി ക്രിസ്തുവിന്റെ വചനത്താലും (hraymah) വരുന്നു. (റോമ, 10:17)

5. എൻ്റെ വചനം എന്ന് ക്രിസ്തു ആധികാരികമായി പറയുന്നു: തന്നിൽ വിശ്വസിച്ച യെഹൂദന്മാരോട് യേശു: “എന്റെ വചനത്തിൽ (logos) നിലനില്ക്കുന്നു എങ്കിൽ നിങ്ങൾ വാസ്തവമായി എന്റെ ശിഷ്യന്മാരായി. (യോഹ, 8:31) ⛔ നിങ്ങൾ എന്നിലും എന്റെ വചനം (hraymah) നിങ്ങളിലും വസിച്ചാൽ നിങ്ങൾ ഇച്ഛിക്കുന്നത് എന്തെങ്കിലും അപേക്ഷിപ്പിൻ; അത് നിങ്ങൾക്കു കിട്ടും. (യോഹ, 15:7)

6. ക്രിസ്തു സംസാരിച്ച വചനം: ഞാൻ നിങ്ങളോടു സംസാരിച്ച വചനം (logos) നിമിത്തം നിങ്ങൾ ഇപ്പോൾ ശുദ്ധിയുള്ളവരാകുന്നു. (യോഹ, 15:3) ⛔ ജീവിപ്പിക്കുന്നത് ആത്മാവ് ആകുന്നു; മാംസം ഒന്നിനും ഉപകരിക്കുന്നില്ല; ഞാൻ നിങ്ങളോടു സംസാരിച്ച വചനങ്ങൾ (hraymah) ആത്മാവും ജീവനും ആകുന്നു. (യോഹ, 6:63)

7. ക്രിസ്തുവിൻ്റെ വചനവും അവൻ സംസാരിച്ച വചനവും: എന്റെ വചനം (hraymah) കൈക്കൊള്ളാതെ എന്നെ തള്ളിക്കളയുന്നവനെ ന്യായം വിധിക്കുന്നവൻ ഉണ്ട്; ഞാൻ സംസാരിച്ച വചനം (logos) തന്നെ ഒടുക്കത്തെ നാളിൽ അവനെ ന്യായം വിധിക്കും. ഞാൻ സ്വയമായി സംസാരിച്ചിട്ടില്ല. (യോഹ, 12:48)

8. പുത്രൻ്റെ വചനവും പിതാവിൻ്റെ വചനവും: എന്നെ സ്നേഹിക്കാത്തവൻ എന്റെ വചനം (logos) പ്രമാണിക്കുന്നില്ല; നിങ്ങൾ കേൾക്കുന്ന വചനം എന്റെതല്ല എന്നെ അയച്ച പിതാവിന്റെതത്രേ” എന്ന് ഉത്തരം പറഞ്ഞു. (യോഹ, 14:24) ⛔ ഞാൻ പിതാവിലും പിതാവ് എന്നിലും ആകുന്നു എന്ന് നീ വിശ്വസിക്കുന്നില്ലയോ? ഞാൻ നിങ്ങളോടു പറയുന്ന വചനം (hraymah) സ്വയമായിട്ടല്ല സംസാരിക്കുന്നത്; പിതാവ് എന്നിൽ വസിച്ചുകൊണ്ടു തന്റെ പ്രവൃത്തി ചെയ്യുന്നു. (യോഹ, 14:10)

9. ജീവൻ്റെ വചനം: അവരുടെ ഇടയിൽ നിങ്ങൾ ജീവന്റെ വചനം (logos) പ്രമാണിച്ചുകൊണ്ട് ലോകത്തിൽ ജ്യോതിസ്സുകളെപ്പോലെ പ്രകാശിക്കുന്നു. (ഫിലി, 2:15) ⛔ നിങ്ങൾ ദൈവാലയത്തിൽ ചെന്ന് ഈ ജീവന്റെ വചനം (hraymah) എല്ലാം ജനത്തോടു പ്രസ്താവിപ്പിൻ എന്നു പറഞ്ഞു. (പ്രവൃ, 5:20)

10. ദൂതൻ്റെ വചനം: അവൾ ആ വാക്കു (logos) കേട്ടു ഭ്രമിച്ചു: ഇത് എന്തൊരു വന്ദനം എന്നു വിചാരിച്ചു. (ലൂക്കൊ, 1:29) ⛔ അതിനു മറിയ: ഇതാ, ഞാൻ കർത്താവിന്റെ ദാസി; നിന്റെ വാക്കു (hraymah) പോലെ എനിക്കു ഭവിക്കട്ടെ എന്നു പറഞ്ഞു; ദൂതൻ അവളെ വിട്ടുപോയി. (ലൂക്കൊ, 1:38)

11. പ്രവാചകന്മാർ പറഞ്ഞ വചനം: കർത്താവേ, ഞങ്ങൾ കേൾപ്പിച്ചത് ആർ വിശ്വസിച്ചിരിക്കുന്നു? കർത്താവിന്റെ ഭുജം ആർക്കു വെളിപ്പെട്ടിരിക്കുന്നു?” എന്നു യെശയ്യാപ്രവാചകൻ പറഞ്ഞ വചനം (logos) നിവൃത്തിയാവാൻ ഇടവന്നു. (12:38) ⛔ വിശുദ്ധപ്രവാചകന്മാർ മുൻപറഞ്ഞ വചനങ്ങളും (hraymah) നിങ്ങളുടെ അപ്പൊസ്തലന്മാർ മുഖാന്തരം കർത്താവും രക്ഷിതാവുമായവൻ തന്ന കല്പനയും ഓർത്തുകൊള്ളേണമെന്ന് ഈ ലേഖനം രണ്ടിനാലും ഞാൻ നിങ്ങളെ ഓർമപ്പെടുത്തി നിങ്ങളുടെ പരമാർഥ മനസ്സ് ഉണർത്തുന്നു. (2പത്രൊ, 3:2)

12. അപ്പൊസ്തലന്മാരുടെ വചനം: ഇവർക്കുവേണ്ടി മാത്രമല്ല ഇവരുടെ വചനത്താൽ (logos) എന്നിൽ വിശ്വസിപ്പാനിരിക്കുന്നവർക്കുവേണ്ടിയും ഞാൻ അപേക്ഷിക്കുന്നു. (യോഹ, 17:20 ⛔ അപ്പോൾ പത്രൊസ് പതിനൊന്നു പേരോടുകൂടെ നിന്നുകൊണ്ട് ഉറക്കെ അവരോട് പറഞ്ഞത്: യെഹൂദാപുരുഷന്മാരും യെരൂശലേമിൽ പാർക്കുന്ന എല്ലാവരുമായുള്ളോരേ, ഇത് നിങ്ങൾ അറിഞ്ഞിരിക്കട്ടെ; എന്റെ വാക്ക് (hraymah) ശ്രദ്ധിച്ചുകൊൾവിൻ. (പ്രവൃ, 2:14)

13. പത്രൊസ് പ്രസംഗിച്ച വചനം: ഈ വാക്കുകളെ (hraymah) പത്രൊസ് പ്രസ്താവിക്കുമ്പോൾതന്നെ വചനം (logos) കേട്ട എല്ലാവരുടെമേലും പരിശുദ്ധാത്മാവ് വന്നു. (പ്രവൃ, 10:44)

14. വിശ്വാസികളുടെ വചനം: ഓരോരുത്തനോടു നിങ്ങൾ എങ്ങനെ ഉത്തരം പറയേണം എന്ന് അറിയേണ്ടതിനു നിങ്ങളുടെ വാക്ക് (logos) എപ്പോഴും കൃപയോടുകൂടിയതും ഉപ്പിനാൽ രുചിവരുത്തിയതും ആയിരിക്കട്ടെ. (കൊലൊ, 4:6) ⛔ എന്നാൽ മനുഷ്യർ പറയുന്ന ഏതു നിസ്സാര വാക്കിനും (hraymah) ന്യായവിധി ദിവസത്തിൽ കണക്കു ബോധിപ്പിക്കേണ്ടിവരും എന്നു ഞാൻ നിങ്ങളോടു പറയുന്നു. (മത്താ, 12:36)          

ദൈവത്തിൻ്റെ ലോഗോസ് നിത്യപുത്രനായ ദൈവമാണെന്ന് പറയുന്നവർ, ദൈവത്തിന് ഹ്റെമാ എന്ന മറ്റൊരു പുത്രനുംകൂടി ഉണ്ടെന്ന് പറയാത്തത് എന്താണ് ❓ കാഴ്പ്രകാരം വിധിക്കരുത്; നീതിയുള്ള വിധാ വിധിപ്പിൻ!                       

❌♠️❌♣️❌♠️❌

🎈ക്രിസ്തുവിനെയും ലോഗോസിനെയും വേതിരിച്ചു പറഞ്ഞിരിക്കുന്ന വേദഭാഗങ്ങൾ

യേശുവിനെയും വചനത്തെയും വേർതിരിച്ചു പറഞ്ഞിരിക്കുന്ന നൂറുകണക്കിന് വാക്യങ്ങളുണ്ട്. പേർപറഞ്ഞുകൊണ്ട് വേർതിരിച്ചിരിക്കുന്ന വാക്യങ്ങൾ മാത്രം നോക്കാം:

1. യേശു ആ വാക്ക് (logos) കാര്യമാക്കാതെ പള്ളിപ്രമാണിയോട്: “ഭയപ്പെടേണ്ടാ, വിശ്വസിക്ക മാത്രം ചെയ്ക” എന്നു പറഞ്ഞു. (മർക്കൊ, 5:36)

2. ഏത് എന്ന് അവൻ അവരോടു ചോദിച്ചതിന് അവർ അവനോട് പറഞ്ഞത്: ദൈവത്തിനും സകല ജനത്തിനും മുമ്പാകെ പ്രവൃത്തിയിലും വാക്കിലും (logos) ശക്തിയുള്ള പ്രവാചകനായിരുന്ന നസറായനായ യേശുവിനെക്കുറിച്ചുള്ളതു തന്നെ. (ലൂക്കൊ, 24:19)

3. തെയോഫിലൊസേ, ഞാൻ എഴുതിയ ഒന്നാമത്തെ ചരിത്രം (logos) യേശു തിരഞ്ഞെടുത്ത അപ്പൊസ്തലന്മാർക്കു പരിശുദ്ധാത്മാവിനാൽ കല്പന കൊടുത്തിട്ട് ആരോഹണം ചെയ്ത നാൾവരെ അവൻ ചെയ്തും ഉപദേശിച്ചും തുടങ്ങിയ സകലത്തെയുംകുറിച്ച് ആയിരുന്നുവല്ലോ. (പ്രവൃ, 1:1)

4. സൗഖ്യമാക്കുവാൻ നിന്റെ കൈ നീട്ടുന്നതിനാലും നിന്റെ പരിശുദ്ധദാസനായ യേശുവിന്റെ നാമത്താൽ അടയാളങ്ങളും അത്ഭുതങ്ങളും ഉണ്ടാകുന്നതിനാലും നിന്റെ വചനം (logos) പൂർണധൈര്യത്തോടുംകൂടെ പ്രസ്താവിപ്പാൻ നിന്റെ ദാസന്മാർക്കു കൃപ നല്കേണമേ. (പ്രവൃ, 4:30)

5. അവൻ എല്ലാവരുടെയും കർത്താവായ യേശുക്രിസ്തുമൂലം സമാധാനം സുവിശേഷിച്ചുകൊണ്ടു യിസ്രായേൽമക്കൾക്ക് അയച്ച വചനം (logos), (പ്രവൃ, 10:36)

6. ക്രിസ്തു ഞാൻ മുഖാന്തരം ജാതികളുടെ അനുസരണത്തിനായിട്ടു വചനത്താലും (logos) പ്രവൃത്തിയാലും അടയാളങ്ങളുടെയും അദ്ഭുതങ്ങളുടെയും ശക്തികൊണ്ടും പരിശുദ്ധാത്മാവിന്റെ ശക്തികൊണ്ടും പ്രവർത്തിച്ചത് അല്ലാതെ മറ്റൊന്നും മിണ്ടുവാൻ ഞാൻ തുനിയുകയില്ല. (റോമ, 15:18)

7. സ്നാനം കഴിപ്പിപ്പാൻ അല്ല സുവിശേഷം അറിയിപ്പാനത്രേ ക്രിസ്തു എന്നെ അയച്ചത്; ക്രിസ്തുവിന്റെ ക്രൂശ് വ്യർഥമാകാതിരിക്കേണ്ടതിനു വാക് (logos) ചാതുര്യത്തോടെ അല്ലതാനും. (1കൊരി,1:17)

8. ദൈവം ലോകത്തിനു ലംഘനങ്ങളെ കണക്കിടാതെ ലോകത്തെ ക്രിസ്തുവിൽ തന്നോടു നിരപ്പിച്ചു പോന്നു. ഈ നിരപ്പിന്റെ വചനം (logos) ഞങ്ങളുടെ പക്കൽ ഭരമേല്പിച്ചുമിരിക്കുന്നു. (2കൊരി, 5:19)

9. വാക്കിനാലോ (logos) ക്രിയയാലോ എന്തു ചെയ്താലും സകലവും കർത്താവായ യേശുവിന്റെ നാമത്തിൽ ചെയ്തും അവൻ മുഖാന്തരം പിതാവായ ദൈവത്തിനു സ്തോത്രം പറഞ്ഞുംകൊണ്ടിരിപ്പിൻ. (കൊലൊ, 3:17)

10. ക്രിസ്തുയേശു പാപികളെ രക്ഷിപ്പാൻ ലോകത്തിൽ വന്നു എന്നുള്ളതു വിശ്വാസ്യവും എല്ലാവരും അംഗീകരിപ്പാൻ യോഗ്യവുമായ വചനം (logos) തന്നെ; ആ പാപികളിൽ ഞാൻ ഒന്നാമൻ. (1തിമൊ, 1:15)

11. എന്നോടു കേട്ട പഥ്യ വചനം (logos) നീ ക്രിസ്തുയേശുവിലുള്ള വിശ്വാസത്തിലും സ്നേഹത്തിലും മാതൃകയാക്കിക്കൊൾക. (2തിമൊ, 1:13)

12. അവൻ ദൈവത്തിന്റെ വചനവും (logos) യേശുക്രിസ്തുവിന്റെ സാക്ഷ്യവുമായി താൻ കണ്ടതൊക്കെയും സാക്ഷീകരിച്ചു. (വെളി, 1:2)

13. നിങ്ങളുടെ സഹോദരനും യേശുവിന്റെ കഷ്ടതയിലും രാജ്യത്തിലും സഹിഷ്ണുതയിലും കൂട്ടാളിയുമായ യോഹന്നാൻ എന്ന ഞാൻ ദൈവവചനവും (logos) യേശുവിന്റെ സാക്ഷ്യവും നിമിത്തം പത്മൊസ് എന്ന ദ്വീപിൽ ആയിരുന്നു. (വെളി, 1:9)

14. ഞാൻ ന്യായാസനങ്ങളെ കണ്ടു; അവയിൽ ഇരിക്കുന്നവർക്ക് ന്യായവിധിയുടെ അധികാരം കൊടുത്തു; യേശുവിന്റെ സാക്ഷ്യവും ദൈവവചനവും (logos) നിമിത്തം തല ഛേദിക്കപ്പെട്ടവരും മൃഗത്തെയോ അതിന്റെ പ്രതിമയെയോ നമസ്കരിക്കാതിരുന്നവരും നെറ്റിയിലും കൈമേലും അതിന്റെ മുദ്ര കൈക്കൊള്ളാതിരുന്നവരുമായവരുടെ ആത്മാക്കളെയും ഞാൻ കണ്ടു; അവർ ജീവിച്ച് ആയിരമാണ്ട് ക്രിസ്തുവിനോടുകൂടി വാണു. (വേളി, 20:4)

ക്രിസ്തു യഥാർത്ഥത്തിൽ വചനം അഥവാ, ലോഗോസ് ആയിരുന്നെങ്കിൽ;:ക്രിസ്തുവിനെയും ലോഗോസിനെയും വേർതിരിച്ച് പറയുമായിരുന്നോ❓

❌♠️❌♣️❌♠️❌

ലോഗോസും ഹ്റെമായും ഒരു വാക്യത്തിൽത്തന്നെ

അഭിന്നമായി പറഞ്ഞിട്ടുണ്ട്:

1. എന്റെ വചനം (hraymah) കൈക്കൊള്ളാതെ എന്നെ തള്ളിക്കളയുന്നവനെ ന്യായം വിധിക്കുന്നവൻ ഉണ്ട്; ഞാൻ സംസാരിച്ച വചനം (logos) തന്നെ ഒടുക്കത്തെ നാളിൽ അവനെ ന്യായം വിധിക്കും. ഞാൻ സ്വയമായി സംസാരിച്ചിട്ടില്ല. (യോഹ, 12:48)

2. ഈ വാക്കുകളെ (hraymah) പത്രൊസ് പ്രസ്താവിക്കുമ്പോൾതന്നെ വചനം (logos) കേട്ട എല്ലാവരുടെമേലും പരിശുദ്ധാത്മാവ് വന്നു. (പ്രവൃ, 10:44)

ഹ്റെമായും ലോഗോസും അഭിന്നമായി പറഞ്ഞിരിക്കയാൽ, ദൈവത്തിൻ്റെ ഇരട്ട പുത്രന്മാരാണ് ലോഗോസും ഹ്റെമായും എന്ന് ആരെയെങ്കിലും പറഞ്ഞാൽ ട്രിനിറ്റി സമ്മതിക്കുമോ❓ ദൈവത്തിൻ്റെ വായിലെ വചനത്തെ, നിത്യപുത്രനാക്കിയപ്പോൾ ഇത്രവലിയ കോടാലിയൊന്നും ട്രിനിറ്റി പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. ദൈവത്തിൻ്റെ വചനത്തെയും ഭാഷയെയും അതിക്രമിച്ചുകൊണ്ടല്ലാതെ, ഒരു ത്രിത്വദൈവം ബൈബിൽ ഉണ്ടെന്ന് പറയാൻ സ്വർഗ്ഗത്തിലും ഭൂമിയിലും ആർക്കും കഴിയില്ല. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക. 

Leave a Reply

Your email address will not be published. Required fields are marked *