ഏകജാതനും ആദ്യജാതനും

ഏകജാതനും ആദ്യജാതനും

ക്രിസ്തുവിനെ ഏകജാതനെന്ന് വിളിച്ചിരിക്കയാൽ അക്ഷരാർത്ഥത്തിൽ അവൻ ദൈവത്തിൻ്റെ ഏകജാതനാണെന്ന് വിശ്വസിക്കുന്നവരാണ് ക്രൈസ്തവരിൽ അധികവും. അപ്പോൾത്തന്നെ അവനെ ആദ്യജാതനെന്ന് വിളിച്ചിരിക്കുന്ന വിവരം ബോധപൂർവ്വം അവർ മറക്കുകയും ചെയ്യുന്നു. യേശുവിനെ, ഏകജാതനെന്ന് അഞ്ചുപ്രാവശ്യവും (യോഹ, 1:14; 1:18; 3:16; 3:18; 1യോ, 4:9). ആദ്യജാതനെന്നു അഞ്ചുപ്രാവശ്യം വിളിച്ചിട്ടുണ്ട്. (റോമ, 8:29; കൊലോ, 1:15; 1:18; എബ്രാ, 1:6; വെളി, 1:5). ഏകജാതനെന്നതും ആദ്യജാതനെന്നതും ജഡത്തിൽ വെളിപ്പെട്ടവൻ്റെ അഭധാനങ്ങൾ അഥവാ സ്ഥാനപ്പേരാണെന്നല്ലാതെ, അവന് യഥാർത്ഥത്തിൽ ഏകജാതനും ആദ്യജാതനും ആയിരിക്കാൻ കഴിയില്ലെന്ന് വസ്തുത അനേകരും അറിയാതിരിക്കുകയോ, അറിഞ്ഞിട്ടും അംഗീകരിക്കാതിരിക്കയോ ചെയ്യുന്നു. ഏകജാതനെന്നാൽ; സഹോദരങ്ങളില്ലാത്തവൻ, ഒറ്റപ്പുത്രൻ എന്നൊക്കെയാണ്. ആദ്യജാതനെന്നാൽ; ആദ്യത്തെ പുത്രൻ, മക്കളിൽ മൂത്തപുത്രൻ എന്നൊക്കെയാണ്. ഈ പദവികളെ അക്ഷരാർത്ഥത്തിൽ മനസ്സിലാക്കിയാൽ പരസ്പരവിരുദ്ധമാകും. ഇനി, ഈ അഭിധാനങ്ങളിൽ ഏതെങ്കിലും ഒരെണ്ണം അക്ഷരാർത്ഥത്തിലും അടുത്തൊരണ്ണം അഭിധാനമാണെന്നും മനസ്സിലാക്കാമെന്ന് വെച്ചാലോ; അപ്പോഴും യേശുവിന് യോജിക്കില്ല. ഉദാഹരണത്തിന് ഏകജാതനെന്ന പദമെടുക്കാം: യേശു യഥാർത്ഥത്തിൽ ദൈവത്തിൻ്റെ ഒരേയൊരു പുത്രനാണെന്നു പറയാൻ ബൈബിൾ സമ്മതിക്കില്ല. എന്തെന്നാൽ, ദൈവത്തിന് വേറെയും മക്കളുണ്ട്: ദൂതന്മാരും (ഇയ്യോ, 1:6), ശേത്തിൻ്റെ സന്തതികളും (ഉല്പ, 6:2), ആദാമും (ലൂക്കൊ, 3:38), യിസ്രായേലും (പുറ, 4:22), എഫ്രയീമും (യിരെ, 31:9), വിശ്വാസികളും (1യോഹ, 3:2) ദൈവത്തിൻ്റെ മക്കളാണ്. പിന്നെങ്ങനെ ക്രിസ്തു ഏകജാതനാകും? ഇനി, ആദ്യജാതനെന്ന പദം അക്ഷരാർത്ഥത്തിൽ എടുക്കാൻ പറ്റുമോന്ന് നോക്കാം: നിഖ്യാവിശ്വാസപ്രമാണം പറയുംപോലെ, യേശു സർവ്വലോകങ്ങൾക്കും മുമ്പെ പിതാവിൽനിന്നു ജനിച്ചവനാണ്; അതിനാൽ അവൻ ദൈവത്തിൻ്റെ ആദ്യജാതനാണെന്ന് പറഞ്ഞാലോ; അതും ബൈബിൾ സമ്മതിക്കില്ല. എന്തെന്നാൽ, ആദ്യത്തെ സൃഷ്ടിയെന്നോ, ആദ്യം ജനിപ്പിച്ച പുത്രനെന്നോ ഉള്ള അർത്ഥത്തിൽ ആദ്യജാതൻ ഒരിടത്തും പ്രയോഗിച്ചിട്ടില്ല. അഞ്ചിടത്തും പ്രയോഗിച്ചിരിക്കുന്നത് വ്യത്യസ്ത അർത്ഥങ്ങളിലാണ്. അതിനാൽ, ഏകജാതനെന്നും ആദ്യജാതനെന്നും അവനെ വിളിച്ചിരിക്കുന്നത് അക്ഷരാർത്ഥത്തിലല്ല; അത് ജഡത്തിൽ വെളിപ്പെട്ടവൻ്റെ അനേകം അഭിധാനങ്ങളിൽ അഥവാ സ്ഥാനപ്പേരുകളിൽ രണ്ടെണ്ണം മാത്രമാണെന്ന് മനസ്സിലാക്കാം.

പഴയനിയമത്തിൽ ഏകജാതനെന്ന പ്രയോഗം ആറ് പ്രാവശ്യമുണ്ട്; (ഉല്പ, 22:2; 22:12; 22:16; യിരെ, 6:26; ആമോ, 8:10; സെഖ, 12:10). അതിൽ ആദ്യത്തെ മൂന്നു പ്രയോഗം യിസ്ഹാക്കിനെ കുറിക്കുന്നതാണ്. യിസ്ഹാക്ക് അബ്രാഹാമിൻ്റെ ഏകജാതനല്ല; വാഗ്ദത്ത സന്തതിയെന്ന നിലയിൽ അവന് ദൈവം കൊടുത്ത പദവിയാണ്. അബ്രാഹാമിന് മിസ്രയീമ്യ ദാസിയിൽ ജനിച്ച മൂത്തമകനായ യിശ്മായേൽ ഉള്ളപ്പോഴാണ് ദൈവം യിസ്ഹാക്കിനെ ഏകജാതനെന്നു വിളിക്കുന്നത്. (ഉല്പ, 22:2,12,16). തുടർന്ന് സാറ മരിച്ചശേഷം കെതൂറായിൽ ആറ് മക്കൾകൂടി അബ്രാഹാമിനു ജനിച്ചു. (ഉല്പ, 25:1,2; 1ദിന, 32). കെതൂറായിൽ മാത്രമല്ല മക്കളുണ്ടായിരുന്നത്; വെപ്പാട്ടികളുടെ മക്കൾക്ക് അബ്രാഹാം ദാനങ്ങൾ കൊടുത്തതായി പറയുന്നുണ്ട്. (25:6). ഹാഗാറിനെ അബ്രാഹാമിൻ്റെ വെപ്പാട്ടിയായി പറഞ്ഞിട്ടില്ല; അവൾ സാറായിയുടെ ദാസിയായിരുന്നു. (ഉല്പ, 16:1). അതിനാൽ ഒന്നിലധികം വെപ്പാട്ടികളും അവരിൽ മക്കളും ഉണ്ടായിരുന്നതായി മനസ്സിലാക്കാം. പിന്നെയും രണ്ടായിരം വർഷങ്ങൾക്കിപ്പുറം എബ്രായലേഖകൻ കുറഞ്ഞത് എട്ടു മക്കളെങ്കിലും ഉള്ളവനായ അബ്രാഹാമിൻ്റെ വിശ്വാസത്തെ പരാമർശിക്കുമ്പോൾ അതിലൊരാളായ യിസ്ഹാക്കിനെ വീണ്ടും അബ്രാഹാമിൻ്റെ ഏകജാതനെന്നാണ് വിശേഷിപ്പിക്കുന്നത്. (11:18). അപ്പോൾ ഏകജാനെന്ന ബൈബിൾ പ്രയോഗത്തിന് ഏകപുത്രനെന്നു മാത്രമല്ല; അതൊരു സവിശേഷ പദവിയായിട്ടും ഉപയോഗിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കാം. അടുത്ത മൂന്നു പ്രയോഗം യിസ്രായേലിനോടുള്ള ബന്ധത്തിൽ ആലങ്കാരികമായി പറയുന്നതാണ്. ഏകജാനെന്ന പദം അക്ഷരാർത്ഥത്തിൽ പഴയനിയമത്തിലില്ല; യിഫ്താഹിൻ്റെ മകളെ കുറിക്കാൻ ഏകപുത്രി എന്നൊരു പ്രയോഗമുണ്ട്. (ന്യായാ, 11:34). പുതിയനിയമത്തിൽ ഏകസന്തതി അഥവാ ഏകജാതൻ/ജാതയെ കുറിക്കുന്ന മോണോജെനസ് (monogenes) എന്ന ഗ്രീക്കുപദം ഒൻപത് പ്രാവശ്യമുണ്ട്. നയിനിലെ വിധവയുടെ മകൻ (ലൂക്കോ, 7:12), പള്ളിപ്രമാണിയായ യായിറൊസിൻ്റെ മകൾ (ലൂക്കൊ, 8:42), അശുദ്ധാത്മാവ് ബാധിച്ച ഒരു ബാലൻ (ലൂക്കൊ, 9:38), യിസ്ഹാക്ക് (എബ്രാ, 11:18), യേശുക്രിസ്തു (യോഹ, 1:14; 1:18; 3:16; 3:18; 1യോഹ, 4:9).

പഴയനിയമത്തിൽ ആദ്യജാതനെന്ന പ്രയോഗം നൂറ്റിയിരുപത് പ്രാവശ്യത്തോളമുണ്ട്. ആദ്യപ്രയോഗം കനാൻ്റെ ആദ്യജാതനായ  സീദോനെ കുറിക്കുന്നു. (ഉല്പത്തി 10:15). പഴയനിയമത്തിൽ ആദ്യജാതൻ അധികം സ്ഥാനത്തും അക്ഷരാർത്ഥത്തിലാണ് ഉപയോഗിച്ചിരിക്കുന്നത്. സവിശേഷ പദവിയായിട്ടും ആദ്യജാതൻ ഉപയോഗിച്ചിട്ടുണ്ട്. യിസ്രായേൽ ദൈവത്തിൻ്റെ ആദ്യജാതനാണ്: (പുറ, 4:22). യിസ്രായേൽ ജാതിയെ മുഴുവനായി ദൈവം ഏകമകനായിട്ടും ആദ്യമകനായിട്ടുമാണ് കാണുന്നത്. (പുറ, 4:23). എഫ്രയീം ദൈവത്തിൻ്റെ ആദ്യജാതനാണ്: (യിരെ, 31:9). എഫ്രയീം അപ്പനായ യോസേഫിൻ്റെപോലും ആദ്യജാതനല്ല; അത് ദൈവം കൊടുത്ത പദവിയാണെന്ന് മനസ്സിലാക്കാമല്ലോ? ദൈവം ദാവീദിനെ ആദ്യജാതനാക്കും എന്ന് പറഞ്ഞിട്ടുണ്ട്: (സങ്കീ, 89:27). അതിനാൽ അതും ഒരു പദവിയാണെന്ന് മനസ്സിലാക്കാം. പുതിയനിയമത്തിൽ ആദ്യജാതനെ കുറിക്കുന്ന പ്രോടൊടൊകൊസ് (prototokos) എന്ന ഗ്രീക്കുപദവും ഒൻപത് പ്രാവശ്യമുണ്ട്. യേശുവിനെ മറിയയുടെ ആദ്യജാതനെന്ന് രണ്ടു പ്രാവശ്യം വിളിച്ചിട്ടുണ്ട്: (മത്താ, 1:25; ലൂക്കൊ, 2:7), യിസ്രായേലിൻ്റെ ആദ്യജാതന്മാർ: (എബ്രാ, 11:28), ആദ്യജാതന്മാരുടെ സഭ (യിസ്രായേൽ): (എബ്രാ, 12:23), യേശു ദൈവത്തിൻ്റെ ആദ്യജാതൻ: (റോമ, 8:29; കൊലൊ, 1:15; 1:18; എബ്രാ, 1:6; വെളി, 1:5). അക്ഷരാർത്ഥത്തിൽ യേശു മറിയയുടെ മകനല്ല; അത് യേശുവിൻ്റെ വാക്കിനാൽത്തന്നെ വ്യക്തമാണ്. (ലൂക്കൊ, 7:28). മഹാദൈവം മനുഷ്യരുടെ പാപപരിഹാരാർത്ഥം കന്യകയായ മറിയയിലൂടെ പൂർണ്ണമനഷ്യനായി ലോകത്തിൽ വെളിപ്പെട്ടതിനാലാണ് അവളുടെ ആദ്യജാതനെന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. അങ്ങനെ നോക്കിയാൽ, ആദ്യജാതനെ കുറിക്കുന്ന പുതിയനിയമത്തിലെ ഒമ്പതു പ്രയോഗങ്ങളും അക്ഷരാർത്ഥത്തിലല്ല; സവിശേഷമായ പദവിയാണെന്ന് മനസ്സിലാക്കാം.

ഏകജാതനെന്നതും ആദ്യജാതനെന്നതും ക്രിസ്തുവിൻ്റെ പദവിയാണെന്ന് നാം കണ്ടുകഴിഞ്ഞു. എന്നാൽ ഒരുകാര്യം പ്രത്യേകം ശ്രദ്ധിക്കണം: ഈ പദവികൾ യേശുക്രിസ്തുവെന്ന ആദ്യനും അന്ത്യനും ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യനായ മഹാദൈവത്തിൻ്റെ പദവികളല്ല; അവൻ മനുഷ്യരുടെ പാപപരിഹാരാർത്ഥം പാപമൊഴികെ സർവ്വത്തിലും നമുക്കു തുല്യമായി ജഡത്തിൽ വെളിപ്പെട്ടപ്പോൾ എടുത്ത പദവികളാണ്. (1തിമൊ, 3:14-16; എബ്രാ, 4:15). അതിനാൽ ഈ പദവികൾ നിത്യമല്ല; താല്ക്കാലികമാണ്. എന്തെന്നാൽ ഇന്നലെയും ഇന്നുമെന്നേക്കുമുള്ള മഹാദൈവത്തെയല്ല ബൈബിൾ പുത്രനെന്നും ഏകജാതനെന്നും ആദ്യജാതനെന്നും വിശേഷിപ്പിക്കുന്നത്; ദൈവത്തിൻ്റെ പ്രത്യക്ഷതയായ പാപമറിയാത്ത മനുഷ്യനെയാണ്. (1കൊരി, 15:21; 2കൊരി, 5:21; 1തിമൊ, 3:14-16; എബ്രാ, 13:8). യേശുക്രിസ്തുവെന്ന മഹാദൈവം ദൈവത്തിൻ്റെ നിത്യപുത്രനാണെന്ന് വിചാരിക്കുന്നവരുണ്ട്; അതവരുടെ ദൈവവചനത്തിലുള്ള അജ്ഞത മാത്രമാണ്. രണ്ടുകാര്യങ്ങൾ പറയാം: ഒന്ന്; സത്യദൈവത്തിന് സകലവും സൃഷ്ടിക്കുവാനല്ലാതെ, ആരുടെയും സൃഷ്ടിയാകാനോ, ആരിൽനിന്നും ജനിക്കുവാനോ കഴിയില്ല. എന്തെന്നാൽ അവൻ ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനാണ്. അതിനാൽ അവൻ്റെ സ്ഥായിയായ രൂപമോ സ്വഭാവമോ അവന് ത്യജിക്കുവാൻ കഴിയില്ല. (മലാ, 3:6; 2തിമൊ, 2:13; യാക്കോ, 1:17). രണ്ട്; യേശുക്രിസ്തു ദൈവത്തിൻ്റെ നിത്യപുത്രനാണെന്ന് വിചാരിക്കുന്നവർ ദൈവത്തിൻ്റെ സാക്ഷാൽ പുത്രൻ അഥവാ നിത്യപുത്രനെ ഇതുവരെ അറിഞ്ഞിട്ടില്ല. ദൈവത്തിൻ്റെ സകല വാഗ്ദത്തങ്ങളുടെയും അവകാശിയും നിത്യരാജാവുമായ ഒരു ദൈവസന്തതി പഴയനിയമത്തിലുണ്ട്. അവനെ അറിയാത്തതുകൊണ്ടാണ്, അവൻ്റെ പദവികൾ അവന് സാക്ഷാത്കരിച്ചു കൊടുക്കാൻ മനുഷ്യനായി വെളിപ്പെട്ട അവൻ്റെ ദൈവത്തെപ്പിടിച്ച് നിത്യപുത്രനാക്കിയത്. (കാണുക: ദൈവപുത്രൻ)

നിസ്തുല്യപുത്രൻ: ഏകജാതനെന്നതും ആദ്യജാതനെന്നതും ദൈവത്തിൻ്റെ വെളിപ്പാടായ മനുഷ്യൻ്റെ പദവികൾ മാത്രമാണെങ്കിൽ, ആ പദവികളുടെ അർത്ഥമെന്താണെന്ന് ഒരു ചോദ്യം വരും. ഏകജാതനെന്നത് ക്രിസ്തുവിൻ്റെ നിസ്തുലജനനത്തെ കുറിക്കുന്നതാണ്. എന്നാൽ പലനിലകളിൽ ക്രിസ്തു നിസ്തുല്യനാണെന്ന് കാണാൻ കഴിയും. ദൈവത്തിൻ്റെ അനേകം പുത്രന്മാരിൽ ഒരാളാണ് യേശുവെന്ന ദൈവപുത്രൻ. എന്നാൽ, അനേകം പുത്രന്മാരെപ്പോലെ ഒരാളല്ല ക്രിസ്തു. എല്ലാ പുത്രന്മാരിൽനിന്നും ക്രിസ്തുവിനെ വ്യത്യസ്തനാക്കുന്ന ഒരുപാട് ഘടകങ്ങളുണ്ട്. ഒന്ന്; അവൻ ദൈവത്തിൻ്റെ പ്രത്യക്ഷതയായ പുത്രനാണ്: ജീവനുള്ള ദൈവമായ യഹോവ മനുഷ്യരുടെ പാപപരിഹാരാർത്ഥം മനുഷ്യനായി വെളിപ്പെടുകയായിരുന്നു. (1തിമൊ, 3:14-16). ഉയിർത്തെഴുന്നേറ്റ യേശുക്രിസ്തു തൻ്റെ അപ്പൊസ്തലന്മാരോട് പറയാൻ വേണ്ടി മഗ്ദലക്കാരത്തി മറിയയോട് ഇപ്രകാരം പറഞ്ഞു: “നീ എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്നു: എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോടു പറക എന്നു പറഞ്ഞു.” (യോഹ, 20:17). ക്രിസ്തു എന്തുകൊണ്ടാണ് എൻ്റെ പിതാവും എൻ്റെ ദൈവവും നിങ്ങളുടെ പിതാവും നിങ്ങളുടെ ദൈവവും എന്നുപറഞ്ഞത്? ദൈവത്തിൻ്റെ വെളിപ്പാടായ മനുഷ്യനായ യേശുവിന് ഒരു പിതാവും (മത്താ, 3:17) ദൈവവുമുണ്ട്. (മത്താ, 27:46). എങ്കിലും ദൈവത്തിൻ്റെ സൃഷ്ടികളായ ദൂതന്മാരുടെയോ മനുഷ്യരുടെയോ പുത്രത്വത്തിന് തുല്യമായിരുന്നില്ല ക്രിസ്തുവിൻ്റെ പുത്രത്വം. ദൂതന്മാർക്കും മനുഷ്യർക്കും ദൈവവുമായി ഒരേ ബന്ധമാണുള്ളത്. (വെളി, 10:10; 22;9). യേശുക്രിസ്തു പ്രധാന ദൂതനായ മീഖായേൽ ആണെന്ന് പറയുന്നവരുണ്ട്. യേശു ദൂതഗണത്തിൽ പെട്ടതായിരുന്നെങ്കിലോ, അല്ലെങ്കിൽ സ്വർഗ്ഗീയരും ഭൗമികരും തമ്മിൽ വേർതിരിച്ചു കാണിക്കാനോ ആയിരുന്നെങ്കിൽ, ഞങ്ങളുടെ പിതാവും നിങ്ങളുടെ പിതാവും ഞങ്ങളുടെ ദൈവവും നിങ്ങളുടെ ദൈവവും എന്ന് പറയുമായിരുന്നു. ക്രിസ്തു ഒരിടത്തും ഞങ്ങളുടെ പിതാവെന്നോ ഞങ്ങളുടെ ദൈവമെന്നോ പറഞ്ഞിട്ടില്ല. ഇനി, യേശുവിൻ്റെയും മനുഷ്യരുടെയും പുത്രത്വം ഒന്നായിരുന്നെങ്കിൽ, എൻ്റെ ദൈവവും നിങ്ങളുടെ ദൈവവും എന്നു പറയാതെ; നമ്മുടെ പിതാവും നമ്മുടെ ദൈവവും എന്ന് പറയുമായിരുന്നു. നമ്മുടെ പിതാവെന്നോ, നമ്മുടെ ദൈവമെന്നോ അവൻ ഒരിടത്തും പറഞ്ഞിട്ടില്ല. എൻ്റെ പിതാവ് (മത്താ, 7:21; 10:32,33; 11:27; 12:50), എൻ്റെ ദൈവം (മത്താ, 27:46; മർക്കൊ, 15:34; യോഹ, 20:17; 2കൊരി, 11:31; എഫെ, 1:3; 1:17) എന്നാണ് പറഞ്ഞിരിക്കുന്നത്. എന്തെന്നാൽ അവൻ സൃഷ്ടികളുടെ കൂട്ടത്തിൽ ഉൾപ്പെടാത്ത ഏകസത്യദൈവവും പിതാവുമായ യഹോവയുടെ പ്രത്യക്ഷതയായ പുത്രനായിരുന്നു. ആ നിലയിൽ അവൻ നിസ്തുലനാണ്. (കാണുക: യേശുക്രിസ്തുവിൻ്റെ ദൈവം). രണ്ട്; വചനം ജഡമായ പുത്രനെന്ന നിലയിൽ അവൻ നിസ്തുലനാണ്: (യോഹ, 14). പഴയനിയമത്തിലെ വചനം അഥവാ ദവാർ ദൈവത്തിൻ്റെ വായിലെ വചനമാണ്. ആ വചനത്താലാണ് ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചത്. (യെശ, 45:23; 55:11; യിരെ, 9:20; യെഹെ, 3:17; 33:17; സെഖ, 7:12). ആ വചനമാണ് കാലസമ്പൂർണ്ണതയിൽ ജഡമായത്. (യോഹ, 1:14; ഗലാ, 4:4). ആ നിലയിലും അവൻ നിസ്തുല്യനാണ്. (വചനം ദൈവം ആയിരുന്നു). മൂന്ന്; അവൻ കന്യകാജാതനാണ്: ആ നിലയിലും അവൻ നിസ്തുലനാണ്. (മത്താ, 1:22). നാല്; അവൻ പാപമറിയാത്തവനാണ്. ആദ്യമനുഷ്യനായ ആദാം പാപമില്ലാത്തവനായി സൃഷ്ടിക്കപ്പെട്ടുവെങ്കിലും പിന്നീട് പാപംചെയ്തു. എന്നാൽ ക്രിസ്തു തൻ്റെ ഐഹിക ജീവിതത്തിൽ ഒരു പാപവും ചെയ്തിട്ടില്ല. (2കൊരി, 5:21; 1പത്രൊ, 2:22). മനുഷ്യകുലത്തിൽ പാപത്തിൻ്റെ ലാഞ്ചനപോലും ഇല്ലാതെ ജനിച്ചുജീവിച്ചുമരിച്ചുയിർത്ത ഒരേയൊരുത്തൻ ക്രിസ്തു മാത്രമാണ്. ആ നിലയിലും അവൻ നിസ്തുലനാണ്. അഞ്ച്; ലോകസ്ഥാപനത്തിനു മുമ്പേ മുന്നറിയപ്പെട്ടവനും അന്ത്യകാലത്ത് വെളിപ്പെട്ടവനുമാണ്: “അവൻ ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും ആകുന്നു.” (1പത്രൊ, 1:20; എഫെ, 1:4; എബ്രാ, 1:1). ആ നിലയിലും അവൻ നിസ്തുലനാണ്. 

ഏകജാതൻ: പല നിലകളിൽ ക്രിസ്തു നിസ്തുല്യനാണെന്ന് മുകളിൽ നാം കണ്ടു. അതിൽ ഏകജാതനെന്ന പദവിക്ക് കാരണമായ നിസ്തുല്യത എന്താണ്? ആരുടെ പുസ്തകത്തിലാണോ ഏകജാതനെന്ന പദമുള്ളത്; ആ പുസ്തകത്തിലുള്ള ക്രിസ്തുവിൻ്റെ നിസ്തുല്യതയെന്താണോ, അതാണ് ഏകജാതനെന്ന പദവിക്കടിസ്ഥാനം. യോഹന്നാൻ്റെ പുസ്തകത്തിലാണ് ‘ഏകജാതൻ’ എന്ന പ്രയോഗമുള്ളത്: യോഹ, 1:14; 1:18; 3:16; 3:18; 1യോ, 4:9). യോഹന്നാൻ്റെ ക്രിസ്തു; ദൈവത്തിൻ്റെ വചനം ജഡമായ പുത്രനാണ്. ദൈവത്തിന് അനേകം മക്കളുണ്ടെന്ന് നാം മുകളിൽ കണ്ടതാണ്. എല്ലാ മക്കളിൽ നിന്നു വ്യത്യസ്തമായി, ദൈവത്തിൻ്റെ വചനം ജഡമായ പുത്രനെന്ന നിലയിലാണ്, അവനെ ഏകജാനെന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. മലയാളം ഓശാന നൂതന പരിഭാഷയിൽ: യോഹന്നാൻ 1:14; 3:16; 3:18 തുടങ്ങിയവയിൽ ‘നിസ്തുലപുത്രൻ’ എന്നാണ് പരിഭാഷ. International Standard Version-ൽ എല്ലായിടത്തും Unique Son എന്നാണ് പരിഭാഷ. Complete Jewish Bible-ൽ യോഹന്നാൻ 1:18; 3:16; 3:18 എന്നീ വാക്യങ്ങളിൽ Unique Son എന്നാണ്. അതിനാൽ ഏകജാതനെന്ന പദവിയുടെ അർത്ഥം “വചനം ജഡമായ പുത്രൻ എന്നാണ്. (യോഹ, 1:14). (കാണുക: വചനം ദൈവത്തോടുകൂടെ ആയിരുന്നു)

സമവീക്ഷണ സുവിശേഷങ്ങളിൽ നിന്നും വിഭിന്നമാണ് യോഹന്നാൻ്റെ സുവിശേഷം. യോഹന്നാനിൽ സുവിശേത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ മനസ്സിലാകണമെങ്കിൽ യോഹന്നാനിലെ ക്രിസ്തു ആരാണെന്നറിയണം. നമുക്കറിയാം യേശുവിൻ്റെ ജീവചരിത്രം ഉൾക്കൊള്ളുന്ന നാല് സുവിശേഷങ്ങളും വ്യത്യസ്ത വീക്ഷണകോണിൽ (perspective) കൂടിയാണ് രചിക്കപ്പെട്ടിരിക്കുന്നത്. ബൈബിളിലെ പുസ്തകങ്ങളായാലും മറ്റേതു പുസ്തകമായാലും ആമുഖം അഥവാ തുടക്കം പ്രാധാന്യമർഹിക്കുന്നതാണ്. ഏതൊരു പുസ്തകത്തിൻ്റെയും തുടക്കത്തിൽത്തന്നെ കേന്ദകഥാപാത്രത്തിൻ്റെ പ്രകൃതി ഏറെക്കുറെ മനസ്സിലാക്കാൻ കഴിയും. മത്തായിയുടെ ക്രിസ്തു കന്യകാജാതനായ രാജാവാണ്. അതിനാൽ, അബ്രാഹാമിൻ്റെ സന്തതിയായായ ദാവീദ് മുതലുള്ള രാജകീയ വംശാവലിയിലാണ് ക്രിസ്തു ജനിക്കുന്നത്. മർക്കൊസിൻ്റെ ക്രിസ്തു വംശാവലിയില്ലാത്ത ദാസനാണ്. രണ്ടു പേർക്കാണ് വംശാവലിയില്ലാത്തത്; ദൈവത്തിനും ദാസനും. ദൈവം ജനനമോ മരണമോ ഇല്ലാത്തവനും എന്നേക്കും ജീവിച്ചിരിക്കുന്നവനുമാണ്. (ദാനീ, 4:34;12;7; 1തിമൊ, 1:7). അതിനാൽ വംശാവലിയില്ലാത്ത മർക്കൊസിൻ്റെ ക്രിസ്തു ദാസനാണെന്ന് മനസ്സിലാക്കാം. ലൂക്കൊസിൻ്റെ ക്രിസ്തു കന്യകാജാതനായ മനുഷ്യനാണ്. അതിനാൽ ആദാമ്യപാപത്തിനു പരിഹാരം വരുത്താൻ അവൻ്റെ വംശാവലിയിൽ ജനിച്ച മനുഷ്യനാണ് ക്രിസ്തു. യോഹന്നാൻ്റെ ക്രിസ്തു ദൈവത്തിൻ്റെ വചനം ജഡമായവനാണ്. അതിനാൽ സമവീക്ഷണ സുവിശേഷങ്ങളിലൊന്നും കാണാത്ത പല പ്രയോഗങ്ങളും യോഹന്നാനിൽ കാണാൻ കഴിയും. അതെല്ലാം അക്ഷരാർത്ഥത്തിലാണെന്ന് കരുതരുത്; പ്രതിരൂപകാത്മകമായും, ആത്മികമായും, ആലങ്കാരികമായും ബൈബിൾ പറയുന്നതിനെ അക്ഷരാർത്ഥത്തിൽ മനസ്സിലാക്കിയാൽ വലിയ കുഴപ്പമാണ്. യോഹന്നാനിലെ ക്രിസ്തു ദൈവമാണെന്ന് പൊതുവെ പറഞ്ഞുകേൾക്കാറുണ്ട്; തെറ്റാണത്. ക്രിസ്തു അഥവാ അഭിഷിക്തൻ മനുഷ്യനാണ് ദൈവമല്ല; അഭിഷേകദാതാവാണ് ദൈവം. ദൈവത്തിന് അവതരിക്കാനോ തൻ്റെ സ്വരൂപവും സ്വഭാവവും ത്യജിച്ചുകൊണ്ട് ജഡമായിത്തീരാനോ കഴിയില്ല; ദൈവം ജഡത്തിൽ പ്രത്യക്ഷനാകുകയാണ് ചെയ്തത്. അതാണ് പൗലൊസിനു വെളിപ്പെട്ട ദൈവഭക്തിയുടെ മർമ്മം അഥവാ ആരാധനാ രഹസ്യം. (1തിമൊ, 3:14-16; 1പത്രൊ, 1:20). എന്തെന്നാൽ ദൈവം ഗതിഭേദത്താൽ ആഛാദനം അഥവാ മാറ്റമോ മാറ്റത്തിൻ്റെ നിഴലോ ഇല്ലാത്തവനാണ്. (യാക്കോ, 1:17; മലാ, 3:6). ജീവനുള്ള ദൈവത്തിൻ്റെ ജഡത്തിലുള്ള വെളിപ്പാടിൻ്റെ മറ്റൊരു പ്രയോഗമാണ്, ‘വചനം ജഡമായിത്തീർന്നു’ എന്നത്. (യോഹ, 1:14). പഴയനിയമത്തിലെ ദവാർ അഥവാ വചനം ദൈവത്തിൻ്റെ വായിലെ വചനമാണ്; അല്ലാതെ ദൈവത്തിൻ്റെ കൂടെയുണ്ടായിരുന്ന മറ്റൊരു വ്യക്തിയല്ല: “എന്റെ വായിൽ നിന്നു പുറപ്പെടുന്ന എന്റെ വചനം ആയിരിക്കും; അതു വെറുതെ എന്റെ അടുക്കലേക്കു മടങ്ങിവരാതെ എനിക്കു ഇഷ്ടമുള്ളതു നിവർ‍ത്തിക്കയും ഞാൻ അയച്ച കാര്യം സാധിപ്പിക്കയും ചെയ്യും.” (യെശ, 55:11. ഒ.നോ: യെശ, 45:23; യിരെ, 9:20; യെഹെ, 3:17; 33:17; സെഖ, 7:12). ആ വചനത്താലാണ് ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചത്. (സങ്കീ, 33:6; ഉല്പ, 1:24). അതിനാലാണ് അവൻ മുഖാന്തരം അഥവാ വചനം മുഖാന്തരം സകലവും ഉളവായിയെന്ന് പറഞ്ഞിരിക്കുന്നത്. (യോഹ, 1:3,10). യോഹന്നാൻ 1:1-ൽ ‘വചനം ദൈവത്തോടു കൂടെയായിരുന്നു’ എന്ന പ്രയോഗം വചനത്തിന് ആളത്തം കല്പിച്ചുകൊണ്ട് ആലങ്കാരികമായി പറയുന്നതാണ്. അല്ലാതെ വചനം മറ്റൊരു വ്യക്തിയല്ല. (കാണുക: വചനം ദൈവത്തോടുകൂടെ ആയിരുന്നു)

യഥാർത്ഥത്തിൽ ഒരു വ്യക്തിക്ക് മറ്റൊരു വ്യക്തിയുടെ ഏകജാതനും ആദ്യജാതനും ഒരുപോലെ ആയിരിക്കാൻ കഴിയില്ല. ഒരുകുഞ്ഞ് മാത്രമുള്ള വ്യക്തിക്ക് ആ കുഞ്ഞ് ഏകജാതനോ ഏകജാതയോ ആയിരിക്കും. മറ്റൊരു കുഞ്ഞ് ജനിക്കുകയോ, ദത്തെടുക്കപ്പെടുകയോ ചെയ്താൽ, ഏകജാതൻ ആദ്യജാതൻ അഥവാ മൂത്തപുത്രനായിമാറും. ആ പുത്രന് പിന്നെയൊരിക്കലും ഏകജാതനെന്ന പദവി ഉണ്ടാകില്ല. യേശുവിന്റെ കാര്യത്തിൽ ത്രിത്വക്കാർക്ക് ഇത് ബാധകമല്ലേ? യേശുവെന്ന പുത്രന് രണ്ടുപദവിയും ഒരുപോലെയുണ്ട്. അക്ഷരാർത്ഥത്തിൽ യേശു ദൈവത്തിൻ്റെ ഏകജാതനാണെന്ന് പറഞ്ഞാൽ അതേയർത്ഥത്തിൽ അവൻ ആദ്യജാതനുമാണ്; അപ്പോഴത് പരസ്പരവിരുദ്ധം (contradiction) ആകും. ദൈവപുത്രനെന്നതും മനുഷ്യപുത്രനെന്നതും യേശുവിൻ്റെ പദവിയാണ്. യഥാർത്ഥത്തിൽ ഒരാൾക്ക് ദൈവത്തിൻ്റെയും മനുഷ്യൻ്റെയും പുത്രനായിരിക്കാൻ കഴിയില്ലെന്നതും, ഏകജാതനും ആദ്യജാതനും ഒരുപോലെ ആയിരിക്കാൻ കഴിയില്ലെന്നതും ഗ്രഹിക്കാൻ കഴിയാതെവണ്ണം ത്രിത്വവിശ്വാസികളുടെ ഹൃദയം തടിച്ചിരിക്കയാൽ, ദൈവപുത്രനെന്നതും മനുഷ്യപുത്രനെന്നതും ഏകജാതാനെന്നതും ആദ്യജാനെന്നതും ജഡത്തിൽ വെളിപ്പെട്ടവൻ്റെ പദവിയാണെന്നറിയാതെ, സ്രഷ്ടാവും നിത്യപിതാവുമായവനെ സർവ്വകാലങ്ങൾക്കുമുമ്പെ പിതാവിൽ നിന്ന് ജനിച്ച ഏകപുത്രനാണെന്ന് അനേകരും മനസ്സിലാക്കുന്നു.

ആദ്യജാതൻ: ദൈവത്തിനു കോടാനുകോടി മക്കളുണ്ട്: സ്വർഗ്ഗത്തിലെ ദൂതന്മാരും (ഇയ്യോ, 1:6; 2:1; 38:6), ഭൂമിയിലെ മനുഷ്യരും (യെശ, 64:8; മലാ, 2:10; എബ്രാ, 2:14,15) ദൈവത്തിൻ്റെ മക്കളാണ്. ദൈവത്തിൻ്റെ ആദ്യത്തെ മക്കൾ ദൂതന്മാരാണ്. (ഇയ്യോ, 1:6). ആദാമാണ് രണ്ടാമത്തെ മകൻ: (ലൂക്കൊ, 3:38). മൂന്നാമത്തെ മക്കൾ ശേത്തിൻ്റെ സന്തതികളാണ്: (ഉല്പ, 6:2). നാലാമത്തെ മകൻ യിസ്രായേലാണ്: (പുറ, 4:22). അഞ്ചാമത്തെ മകൻ എഫ്രയീമാണ്: (യിരെ, 31:9). ആറാമത്തെ മകൻ യേശു: (മത്താ, 8:29). ഏഴാമത്തെ മക്കൾ ക്രിസ്തുവിശ്വാസികൾ: (1യോഹ, 3:2). ഇതിൽ അക്ഷരാർത്ഥത്തിൽ ആണെങ്കിൽ, ആദ്യജാതന്മാരെന്ന് ബഹുവചനത്തിൽ ദൂതന്മാരെയും, ഏകവചനത്തിൽ ആദാമിനെയും വിളിക്കാം; ക്രിസ്തുവെങ്ങനെ ആദ്യജാതനാകും? ഇനി, ആദ്യജാതനെന്ന് അക്ഷരംപ്രതി വിളിച്ചിരിക്കുന്നത് മൂന്നുപേരെയാണ്: യിസ്രായേൽ (പുറ, 4:22), എഫ്രയീം (യിരെ, 31:9), യേശുക്രിസ്തു (റോമ, 8:29). ദാവീദിനെ ആദ്യജാതനാക്കുമെന്നും പറഞ്ഞിട്ടുണ്ട്. (സങ്കീ, 89:27). മേല്പറഞ്ഞതൊന്നും അക്ഷരാർത്ഥത്തിലല്ല; പദവിയാണ്. അതിലും ആദ്യജാതനെന്ന് ആദ്യം പറഞ്ഞിരിക്കുന്നത് ക്രിസ്തുവിനെയല്ല; യിസ്രായേലിനെയാണ്. അതിനാൽ ആദ്യജാതനെന്നത് ജഡത്തിൽ വെളിപ്പെട്ടവൻ്റെ പദവി മാത്രമാണെന്ന് ആർക്കും മനസ്സിലാകും; എന്നിട്ടും അനേകരും ഒന്നും അറിയാതിരിക്കുകയോ, അറിഞ്ഞിട്ടും അറിയായ്മ നടിക്കുകയോ ചെയ്യൂന്നു. ഏകജാതൻ എന്ന പ്രയോഗത്തിനടിസ്ഥാനം ‘ വചനം ജഡമായവൻ’ എന്നാണെങ്കിൽ; അദ്യജാതൻ എന്ന പ്രയോഗത്തിനടിസ്ഥാനം പലതാണ്:

1. സഹോദരന്മാരിൽ ആദ്യജാതൻ: “അവൻ (ദൈവം) മുന്നറിഞ്ഞവരെ തന്റെ പുത്രൻ അനേകം സഹോദരന്മാരിൽ ആദ്യജാതൻ ആകേണ്ടതിന്നു അവന്റെ സ്വരൂപത്തോടു അനുരൂപരാകുവാൻ മുന്നിയമിച്ചുമിരിക്കുന്നു.” (റോമ, 8:29). ദൈവം, ക്രിസ്തു അഥവാ തൻ്റെ പ്രത്യക്ഷതയായ മനുഷ്യൻ്റെ പ്രായശ്ചിത്ത മരണം മുഖാന്തരം നമ്മെ ദത്തെടുത്തതു കൊണ്ടാണ് അവനെ ആദ്യജാതനെന്ന് വിളിച്ചിരിക്കുന്നത്: “തിരുഹിതത്തിന്റെ പ്രസാദപ്രകാരം യേശുക്രിസ്തുമുഖാന്തരം നമ്മെ ദത്തെടുക്കേണ്ടതിന്നു അവൻ പ്രിയനായവനിൽ നമുക്കു സൌജന്യമായി നല്കിയ തന്റെ കൃപാമഹത്വത്തിന്റെ പുകഴ്ചെക്കായി സ്നേഹത്തിൽ നമ്മെ മുന്നിയമിക്കയും ചെയ്തുവല്ലോ.” (എഫെ, 1:5,6). ലോകസ്ഥാപനത്തിനു മുമ്പെ അവനിൽ നമ്മെ കാണുകയും തൻ്റെ സർവ്വജ്ഞാനതാൽ തിരഞ്ഞെടുക്കുകയുമാണ് ചെയ്തത്.(എഫെ, 1:4). നാമിനി അവൻ്റെ പുനരുത്ഥാനത്തിൻ്റെ സാദൃശ്യത്തോടും ഏകീഭവിക്കാനുള്ളവരാണ്. (റോമ, 6:5). ക്രിസ്തു മുഖാന്തരം നാം ദൈവത്തിൻ്റെ മക്കളും അവകാശികളും ക്രിസ്തുവിനു കൂട്ടവകാശികളും ആയപ്പോൾ, ക്രിസ്തുവിന് ദൈവത്തിൻ്റെ ആദ്യജാതനെന്ന പദവി കൈവന്നു. (യോഹ, 3:16; റോമ, 8:17; 1യോഹ, 3:2). വിശ്വാസികളെല്ലാവരും ദൈവത്തിൻ്റെ അനന്തര ജാതന്മാരുമായി.

2. സർവ്വസൃഷ്ടിക്കും ആദ്യജാതൻ: “അവൻ അദൃശ്യനായ ദൈവത്തിന്റെ പ്രതിമയും സർവ്വസൃഷ്ടിക്കും ആദ്യജാതനും ആകുന്നു.” (കൊലൊ, 1:15). ഈ വാക്യപ്രകാരം ക്രിസ്തു ദൈവത്തിൻ്റെ ആദ്യത്തെ സൃഷ്ടിയാണെന്ന് യഹോവസാക്ഷികളും ദൈവം ആദ്യം ജനിപ്പിച്ച ആദ്യത്തെ പുത്രനാണെന്ന് ട്രിനിറ്റിയും വിശ്വസിക്കുന്നു. ആദ്യജാതനെന്നത് ജഡത്തിൽ വെളിപ്പെട്ടവൻ്റെ അഭിധാനമാണെന്ന് മുകളിൽ നാം കണ്ടതാണ്. എന്നാൽ, അങ്ങനെയൊരു അഭിധാനത്തിന് അടിസ്ഥാനമെന്താണെന്നാണ് നാം പരിശോധിക്കുന്നത്. പത്രൊസ് അപ്പൊസ്തലൻ പറയുന്നു: “അവൻ ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും ആകുന്നു.” (പത്രൊ, 1:20). ഇവിടെ രണ്ടുകാര്യങ്ങളാണ് പറഞ്ഞിരിക്കുന്നത്: ക്രിസ്തു ലോകസ്ഥാപനത്തിനു മുമ്പെ മുന്നറിയപ്പെട്ടവനാണ്. എന്നാലവൻ അന്ത്യകാലത്താണ് വെളിപ്പെട്ടത്. മുന്നറിവെന്നാൽ; മുമ്പേയുള്ള അറിവ് അഥവാ മുൻകൂട്ടിയുള്ള അറിവാണ്. ലോകസ്ഥാപനത്തിനു മുമ്പെ അവൻ ഉണ്ടായിരുന്നു എന്നല്ല; ലോകസ്ഥാപനത്തിനു മുമ്പെ ക്രിസ്തുവിലൂടെയുള്ള രക്ഷാകരപ്രവർത്തിയെ മുന്നറിഞ്ഞിരുന്നു അഥവാ മുൻകൂട്ടി തീരുമാനിച്ചിരുന്നു എന്നാണ്. അതായത്, ക്രിസ്തുവിൻ്റെ ക്രൂശുമരണവും രക്ഷാകര പ്രവൃത്തിയും ആകസ്മികസംഭവം (accident) അല്ല; ലോകസ്ഥാപനത്തിന് മുമ്പെയുള്ള ദൈവത്തിൻ്റെ മുന്നറിവിനാലും മുൻനിർണ്ണയത്താലുമാണ്: (പ്രവൃ, 2:23; എഫെ, 1:9). എന്നാൽ, അവൻ ലോകത്തിൽ വെളിപ്പെട്ടത് അന്ത്യകാലത്താണ്. അഥവാ, കാലസമ്പൂർണ്ണതവന്നപ്പോൾ സ്ത്രീയിൽനിന്ന് ജനിച്ചവനായിട്ടാണ്: (യെശ, 7:14; മത്താ, 1:22; ഗലാ, 4:4). അവൻ ലോകസ്ഥാപനത്തിന് മുമ്പെ അഥവാ എല്ലാസൃഷ്ടിക്കും മുമ്പെ മുന്നറിയപ്പെട്ടവനാകകൊണ്ടാണ് അവനെ സർവ്വസൃഷ്ടിക്കും ആദ്യജാതനെന്ന് അവനെ വിശേഷിപ്പിച്ചിരിക്കുന്നത്. രണ്ടായിരം വർഷങ്ങളായിട്ടും നേരം വേളുക്കാത്തവർക്ക് മാത്രമേ ക്രിസ്തു ദൈവത്തിൻ്റെ സൃഷ്ടിയാണെന്നും ദൈവം ജനിപ്പിച്ച മൂത്ത പുത്രനാണെന്നുമൊക്കെ വിശ്വസിക്കാൻ കഴിയുകയുള്ളു. [വിശദമായറിയാൻ കാണുക: സർവ്വസൃഷ്ടിക്കും ആദ്യജാതൻ]

3. മരിച്ചവരിൽ നിന്നുള്ള ആദ്യജാതൻ: “അവൻ സഭ എന്ന ശരീരത്തിന്റെ തലയും ആകുന്നു; സകലത്തിലും താൻ മുമ്പനാകേണ്ടതിന്നു അവൻ ആരംഭവും മരിച്ചവരുടെ ഇടയിൽ നിന്നു ആദ്യനായി എഴുന്നേറ്റവനും ആകുന്നു.” (കൊലൊ, 1:18). “മരിച്ചവരുടെ ഇടയിൽ നിന്നു ആദ്യനായി എഴുന്നേറ്റവൻ എന്നത്; മരിച്ചവരിൽ നിന്നുള്ള ആദ്യജാതൻ” (the firstborn from the dead) എന്നാണ് ശരിയായ പ്രയോഗം. പി.ഒ.സി. പരിഭാഷ ചേർക്കുന്നു: “അവന്‍ സഭയാകുന്ന ശരീരത്തിന്റെ ശിരസ്സാണ്‌. അവൻ എല്ലാറ്റിന്റെയും ആരംഭവും മരിച്ചവരില്‍നിന്നുള്ള ആദ്യജാതനുമാണ്‌. ഇങ്ങനെ എല്ലാകാര്യങ്ങളിലും അവന്‍ പ്രഥമസ്‌ഥാനീയനായി.” ക്രിസ്തുവിൻ്റെ ക്രൂശീകരണത്തിനു മുമ്പും പിമ്പും അനേകർ മരിക്കുകയും ഉയിർക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ പാപത്തിൽ മരിച്ചവരായ മാനവകുലത്തിനു നിത്യജീവൻ നല്കാൻ മരണത്തിൻ്റെ അധികാരിയായ പിശാചിനെ തൻ്റെ മരണത്താൽ നീക്കിയിട്ട് ആദ്യനായി ഉയിർത്തവൻ ക്രിസ്തുവാണ്. (എബ്രാ, 2:14,15). അതിനാലാണ് അവൻ മരിച്ചവരിൽ നിന്നുള്ള ആദ്യജാതനായത്.

4. ദൂതന്മാരെക്കാൾ ശ്രേഷ്ഠനായ ആദ്യജാതൻ: “ആദ്യജാതനെ പിന്നെയും ഭൂതലത്തിലേക്കു പ്രവേശിപ്പിക്കുമ്പോൾ: “ദൈവത്തിന്റെ സകലദൂതന്മാരും അവനെ നമസ്കരിക്കേണം എന്നു താൻ അരുളിച്ചെയ്യുന്നു.” (എബ്രാ, 1:6). ദൂതന്മാരെയും ദൈവപുത്രന്മാരെന്ന് വിശേഷിപ്പിച്ചിട്ടുണ്ടെങ്കിലും ആത്യന്തികമായി അവർ ദൈവത്തിൻ്റെ ശുശ്രൂകരും (എബ്രാ, 1:7) രക്ഷപ്രാപിപ്പാനുള്ളവരുടെ സേവകാത്മാക്കളുമാണ്. (എബ്രാ, 1:14). ദൈവത്തിൻ്റെ പുത്രൻ ദൂതന്മാരെക്കാൾ ശ്രേഷ്ഠനാണ്: “അവൻ ദൈവദൂതന്മാരെക്കാൾ വിശിഷ്ടമായ നാമത്തിന്നു അവകാശിയായതിന്നു ഒത്തവണ്ണം അവരെക്കാൾ ശ്രേഷ്ഠനായിത്തീരുകയും ചെയ്തു.” (എബ്രാ, 1:4). ക്രിസ്തുവിൻ്റെ ഒന്നാമത്തെ വരവിൽ; അവൻ്റെ ജനനത്തിൽ ദൂതന്മാർ സന്തോഷിച്ചു. (ലൂക്കൊ, 2:13,14). പുനരാഗമനത്തിൽ ദൂതന്മാർ അവനെ നമസ്ക്കരിക്കും. (എബ്രാ, 1:6). അക്ഷരാർത്ഥത്തിൽ ഇതൊന്നും ദൈവപുത്രനായ യേശുവിനെക്കുറിച്ചുള്ള പ്രയോഗങ്ങളല്ല; ദൈവത്തിൻ്റെ സാക്ഷാൽ പുത്രനെക്കുറിച്ചുള്ളതാണ്. ദൈവത്തിൻ്റെ സാക്ഷാൽ പുത്രൻ യേശുവല്ല; യിസ്രായേലാണ്. (പുറ, 4:22,23). ത്രിത്വം പഠിപ്പിക്കുന്നതുപോലെ, ക്രിസ്തു ദൈവത്തിൻ്റെ സാക്ഷാൽ പുത്രദൈവമാണെങ്കിൽ സ്രഷ്ടാവായ “അവൻ ദൂതന്മാരെക്കാൾ ശ്രേഷ്ഠനായിത്തീർന്നു” (എബ്രാ, 1:4) എന്നു പറയേണ്ടതില്ലല്ലോ. സങ്കീർത്തനത്തിൽ ദൂതന്മാരെക്കാൾ താഴ്ചയുള്ള മനുഷ്യപുത്രൻ യിസ്രായേലാണ്. (8:5). യിസ്രായേലെന്ന ദൈവപുത്രനും മനുഷ്യപുത്രനും ആയവൻ ദൂതന്മാരെക്കാൾ താഴ്ചയുള്ളവനായതു കൊണ്ടാണ്, അവൻ്റെ ദൈവം അവരുടെ പദവികളുമായി ദൂതന്മാരെക്കാൾ താഴ്ചയുള്ളവനായി വന്ന് മരണം ആസ്വദിച്ചത്. (എബ്രാ, 2:9). അതായത്, ദൈവത്തിൻ്റെ വെളിപ്പാടായ പുത്രത്വത്തിലൂടെ സാക്ഷാൽ പുത്രനായ യിസ്രായേലിനെ ദൂതന്മാരെക്കാൾ ശ്രേഷ്ഠനാക്കുന്നതിൻ്റെ ആത്മീയചിത്രണമാണ് എബ്രായ ലേഖകൻ വരച്ചുകാട്ടുന്നത്. ദൈവത്തിൻ്റെ വെളിപ്പാടായ ക്രിസ്തുവിലൂടെയാണ് ദൈവത്തിൻ്റെ സാക്ഷാൽ പുത്രനായ യിസ്രായേലും,  അവരോടു ഒട്ടിച്ചുചേർക്കപ്പെട്ട കാട്ടൊലിവായിരുന്ന ദൈവമക്കളും അനുഗ്രഹിക്കപ്പെടുന്നത്. (റോമ, 9:4,5; 11:16:18). സകലവും കീഴ്പെട്ടുവന്നശേഷം സകലവും കീഴാക്കിക്കൊടുത്ത ദൈവത്തിന്നു കീഴ്പെട്ടിരിക്കുന്ന പുത്രന്നും യിസ്രായേലാണ്. (1കൊരി, 15:28). അല്ലാതെ, മഹാദൈവം ഇല്ലാത്ത മറ്റൊരു ദൈവത്തിന്നു കീഴ്പെട്ടിരിക്കുമെന്നല്ല. ദൈവം സകലവും കാൽക്കീഴിലാക്കുവോളം ഇപ്പോൾ ദൈവത്തിനു കീഴ്പെട്ടിരിക്കുന്ന കർത്താവ് അഥവാ യജമാനനും യിസ്രായേലാണ്. (സങ്കീ, 110:1) ഭാവിയിൽ യിസ്രായേലിന് അവൻ്റെ രാജ്യം യഥാസ്ഥാനത്താക്കി കൊടുക്കുന്നതിൻ്റെ ആത്മീയചിത്രണമാണ് കൊരിന്ത്യരിലുള്ളത്. (പ്രവൃ, 1:6). (കാണുക: ദൈവപുത്രൻ, നൂറ്റിപ്പത്താം സങ്കീർത്തനം, എട്ടാം സങ്കീർത്തനം)

ദൈവത്തിൻ്റെ വാഗ്ദത്തസന്തതിയായ യിസ്രായേലിനെക്കുറിച്ച് അറിയാതെ യേശുക്രിസ്തുവിൻ്റെ ജഡത്തിലെ ശുശ്രൂഷ അറിയാൻ പ്രയാസമാണ്. ജഡത്താലുള്ള ബലഹീനത നിമിത്തം ന്യായപ്രമാണത്തിനു അഥവാ യിസ്രായേലിനു കഴിയാത്തതിനെ സാധിപ്പാനാണ് അവൻ്റെ ദൈവം യേശുവെന്ന നാമത്തിലും പുത്രനെന്ന പദവിയിലും മനുഷ്യനായത്. (മത്താ, 1:21; ലൂക്കൊ, 1:68; ഫിലി, 2:6-8), 1തിമൊ, 1തിമൊ, 2:6; 3:14-16; എബ്രാ, 2:14-16). ദൈവത്തിൻ്റെ സകല വാഗ്ദത്തങ്ങളുടെയും അവകാശിയായ സന്തതി യിസ്രായേലാണ്; അവൻ്റെ പദവികൾ അവന് സാക്ഷാത്കരിച്ചു കൊടുക്കാനാണ് അവൻ്റെ ദൈവം അവൻ്റെ പദവികളുമായി മനുഷ്യനായത്. (മത്താ, 5:17,18). പൂർവ്വപിതാക്കന്മാരുടെ വാഗ്ദത്ത സന്തതിയും, ദാവീദിൻ്റെ വാഗ്ദത്ത സന്തതിയും, നിശ്ചലകൃപകളുടെ അവകാശിയും, വിശേഷാൽ ദൈവസന്തതിയും, ഭൗമികരാജാവും യിസ്രായേലാണ്. (കാണുക: പൂർവ്വപിതാക്കന്മാരുടെ വാഗ്ദത്തസന്തതി, ദാവീദിൻ്റെ വാഗ്ദത്തസന്തതി)

5. ഉയിര്‍ത്തെഴുന്നേറ്റവരില്‍ ആദ്യജാതൻ: “വിശ്വസ്തസാക്ഷിയും മരിച്ചവരിൽ ആദ്യജാതനും ഭൂരാജാക്കന്മാർക്കു അധിപതിയും ആയ യേശുക്രിസ്തുവിങ്കൽ നിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.” (വെളി, 1:5). സത്യവേദപുസ്തകം നൂതന പരിഭാഷയിൽ: “മരിച്ചവരില്‍നിന്ന് ആദ്യമായി ഉത്ഥാനം ചെയ്തവൻ” എന്നും; മലയാളം ഓശാന നൂതന പരിഭാഷയിൽ: “മരിച്ചവരുടെ ഇടയിൽനിന്ന് ആദ്യം ഉയിർത്തെഴുന്നേറ്റവനും” എന്നും; ഇ.ആർ.വി. മലയാളം പരിഭാഷയിൽ: “ഉയിര്‍ത്തെഴുന്നേറ്റവരില്‍ ആദ്യനാണവന്‍” എന്നുമാണ്. കൊരിന്ത്യലേഖനത്തിൽ പുനരുത്ഥാന നിരയുടെ ഒരു ക്രമം പറഞ്ഞിട്ടുണ്ട്: “ഓരോരുത്തനും താന്താന്റെ നിരയിലത്രേ; ആദ്യഫലം ക്രിസ്തു; പിന്നെ ക്രിസ്തുവിന്നുള്ളവർ അവന്റെ വരവിങ്കൽ; പിന്നെ അവസാനം; അന്നു അവൻ എല്ലാവാഴ്ചെക്കും അധികാരത്തിന്നും ശക്തിക്കും നീക്കം വരുത്തീട്ടു രാജ്യം പിതാവായ ദൈവത്തെ ഏല്പിക്കും.” (1കൊരി, 15:23). വെളിപ്പാട് 1:5-ഉം കൊലൊസ്യർ 1:18-ഉം തുല്യമാണ്.

ദൂതന്മാരും മനുഷ്യരുമായി ദൈവത്തിനു അനേകം മക്കളുണ്ടുണ്ടെന്ന് ബൈബിൾ പറയുമ്പോൾ യേശുക്രിസ്തു എങ്ങനെയാണ് ദൈവത്തിൻ്റെ സാക്ഷാൽ പുത്രനാകുന്നത്? എങ്ങനെയാണ് ഏകജാതനാകുന്നത്? ദൈവപുത്രൻ, മനുഷ്യപുത്രൻ, അബ്രാഹാമിൻ്റെ പുത്രൻ, ദാവീദിൻ്റെ പുത്രൻ, മറിയയുടെ പുത്രൻ, യോസേഫിൻ്റെ പുത്രൻ, യിസ്രായേൻ്റെ പുത്രൻ എന്നിങ്ങനെ ക്രിസ്തു അനേകരുടെ പുത്രനായിരിക്കുകയും; ആദ്യജാതനെന്ന പ്രയോഗം വ്യത്യസ്ത അർത്ഥങ്ങളിൽ പ്രയോഗിച്ചിരിക്കുകയും ചെയ്യുമ്പോൾ അവൻ ദൈവത്തിൻ്റെ സാക്ഷാൽ ആദ്യജാതനാണെന്ന് എങ്ങനെ പറയും? (കാണുക: ദൈവപുത്രൻ)

ഏകജാതനും ആദ്യജാതനും: യഥാർത്ഥത്തിൽ ക്രിസ്തു ദൈവത്തിൻ്റെ ഏകജാതനും ആദ്യജാതനുമല്ല; അത് ജഡത്തിൽ വെളിപ്പെട്ടവൻ്റെ പദവിയാണെന്ന് നാം കണ്ടു. ആ പദവികളെല്ലാം പുതിയനിയമത്തിൽ ഏതർത്ഥത്തിലാണ് ഉപയോഗിക്കുന്നതെന്നും കണ്ടു. എന്നാൽ മഹാദൈവം എന്തിനുവേണ്ടിയാണ് ഏകജാനും ആദ്യജാതനുമായി ജഡത്തിൽ വെളിപ്പെട്ട്? മുകളിൽ നാം ദൈവത്തിൻ്റെ സാക്ഷാൽ സന്തതിയായ യിസ്രായേലിനെക്കുറിച്ചു ചിന്തിച്ചു. പഴയനിയമത്തിൽ യിസ്രായേലിന് അനവധി പദവികൾ ഉള്ളതായി കാണാം. ആ പദവികളൊക്കെ പുതിയനിയമത്തിൽ ക്രിസ്തുവിനും കാണാൻ കഴിയും. ദൈവപുത്രൻ, മനുഷ്യപുത്രൻ, അബ്രാഹാമിൻ്റെ പുത്രൻ, ദാവിദിൻ്റെ പുത്രൻ, ദാവീദിൻ്റെ കർത്താവ്, ദാസൻ, രാജാവ്, ക്രിസ്തു അഥവാ മശീഹ തുടങ്ങി അവൻ്റെ പ്രധാന പദവികളെല്ലാം യേശുക്രിസ്തുവിൽ കാണാം. യിസ്രായേലിന്റെ ദൈവം അവന്റെ പദവികൾ സാക്ഷാത്കരിച്ചു കൊടുക്കാൻ വന്നതുകൊണ്ടാണ്, അവൻ്റെ പദവികളെല്ലാം ക്രിസ്തുവിൽ കാണുന്നത്. ആദ്യജാതൻ യിസ്രായേലിൻ്റെ പദവിയാണ്. (പുറ, 4:22). ഏകജാതനെന്ന് യിസ്രായേലിനെ അക്ഷരംപ്രതി വിളിച്ചിട്ടില്ല. എന്നാൽ രണ്ടർത്ഥത്തിൽ യിസ്രായേൽ ദൈവത്തിൻ്റെ ഏകജാതനാണെന്ന് കാണാൻ കഴിയും: ഒന്ന്; പഴയനിയമത്തിൽ ദൈവത്തിന് അനേകം പുത്രന്മാരുണ്ടെങ്കിലും, “എൻ്റെ പുത്രൻ” എന്ന് ദൈവം വിളിച്ചിരിക്കുന്നത് യിസ്രായേലിനെ മാത്രമാണ്. (പുറ, 22,23; സങ്കീ, 2:7; ഹോശേ, 11:1). ആ നിലയിൽ അവൻ ഏകജാതനാണ്. രണ്ട്; യിസ്രായേൽ ജനത്തെ മുഴുവൻ (പൂർവ്വപിതാക്കന്മാരെയും പതിമൂന്നു ഗോത്രത്തെയും ഗോത്രപിതാക്കന്മാരെയും) ദൈവം തൻ്റെ ഒറ്റപ്പുത്രനായാണ് കാണുന്നത്. (പുറ, 22,23; സങ്കീ, 2:7; ഹോശേ, 11:1). ആ അർത്ഥത്തിലും യിസ്രായേൽ ദൈവത്തിൻ്റെ ഏകജാതനാണ്. അതിനാലാണ് പുതിയനിയമത്തിൽ ക്രിസ്തുവിനെയും പ്രത്യേക അർത്ഥത്തിൽ ഏകജാതനെന്നും ആദ്യജാതനെന്നും വിളിക്കുന്നത്. (യിസ്രായേലിൻ്റെ പദവികൾ)

മറിയയുടെ ആദ്യജാതൻ: യേശുവെന്ന മനുഷ്യൻ അമ്മയായ മറിയയുടെ ആദ്യജാതനാണ്. (മത്താ, 1:25; ലൂക്കൊ, 2:7). മറിയയ്ക്കും യോസേഫിനും യേശുവിനെ കൂടാതെ മറ്റുമക്കൾ ഉണ്ടായിരുന്നതിനാൽ അവൻ ആദ്യജാതനെന്ന പദവിക്ക് യോഗ്യനാണ്. (മർക്കൊ, 6:3). ആദ്യജാതൻ ആയതുകൊണ്ടാണ് പൈതലായ യേശുവിനെ കർത്താവിന് അർപ്പിപ്പാൻ അവർ ദൈവാലയത്തിൽ കൊണ്ടുപോയത്. (ലൂക്കൊ, 2:22-24). എന്നാൽ, അക്ഷരാർത്ഥത്തിൽ യേശു മറിയയുടെ മകനല്ല; അത് യേശുവിൻ്റെ വാക്കിനാൽത്തന്നെ വ്യക്തമാണ്. (ലൂക്കൊ, 7:28). മഹാദൈവം മനുഷ്യരുടെ പാപപരിഹാരാർത്ഥം കന്യകയായ മറിയയിലൂടെ പൂർണ്ണമനഷ്യനായി ലോകത്തിൽ വെളിപ്പെട്ടതിനാലാണ് അവളുടെ ആദ്യജാതനെന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. (കാണുക: മൂന്നു സ്ത്രീകൾ) 

യഹോവയായ ദൈവം ജഡത്തിൽ വെളിപ്പെട്ടപ്പോൾ എടുത്ത നാമമാണ് യേശു. (മത്താ, 1:21; ലൂക്കൊ, 1:31). ദൈവപുത്രൻ എന്നത് പദവിയാണ്. (ലൂക്കൊ, 1:32,35). ജനനത്തിൽ അവൻ ദൈവമോ, ദൈവപുത്രനോ, ക്രിസ്തുവോ ആയിരുന്നില്ല; ദാവീദിൻ്റെ പുത്രനായിരുന്നു: “ദാവീദിന്റെ സന്തതിയായി ജനിച്ചു മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റിരിക്കുന്ന യേശുക്രിസ്തുവിനെ ഓർത്തുകൊൾക; അതാകുന്നു സുവിശേഷം.” (2തിമൊ, 2:8). ജനനത്തിലും, ജീവിതത്തിലും, മരണത്തിലും, ഉയിർപ്പിലും അവൻ ദാവീദിൻ്റെ സന്തതിയായിരുന്നു. (മത്താ, 1:1; ലൂക്കൊ, 1:32). സുവിശേഷമാണ് ബൈബിളിൻ്റെ കേന്ദ്രവിഷയം; അവൻ ദൈവത്തിൻ്റെ സാക്ഷാൽ സന്തതിയായിരുന്നെങ്കിൽ സുവിശേഷത്തിൻ്റെ നിർവ്വചനം ഇതാകുമായിരുന്നോ? കന്യകയായ മറിയയിൽ ജനിച്ച് ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്ന പാപമറിയാത്ത മനഷ്യൻ ഏകദേശം മുപ്പതു വർഷമായപ്പോൾ യോർദ്ദാനിലെ സ്നാനത്തിൽവെച്ച്, ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് ക്രിസ്തു ആയത്. (മത്താ, 1:16; പ്രവൃ, 10:38). അനന്തരം, “ദൈവപുത്രനെന്ന് വിളിക്കപ്പെടും” എന്ന ഗബ്രീയേൽ ദുതൻ്റെ പ്രവചനംപോലെ ദൈവപിതാവിതാവിനാൽ “ഇവൻ എൻ്റെ പ്രിയപുത്രൻ” എന്നു വിളിക്കപ്പെടുകയായിരുന്നു. (ലൂക്കൊ, 1:32,35; 3:22). തൻ്റെ ഐഹികജീവിതത്തിൽ മൂന്നര വർഷംമാത്രം ദൈവപുത്രനെന്ന പദവിയുണ്ടായിരുന്നവൻ ഏതർത്ഥത്തിലാണ് ദൈവത്തിൻ്റെ ഏകജാതനും ആദ്യജാതനും നിത്യപുത്രനുമാകുന്നത്? ഇനി, യേശുവിൻ്റെ വാക്കുകൾ നോക്കാം: അഞ്ചോ ആറോ വാക്യങ്ങളിൽ മാത്രമാണ് താൻ ദൈവപുത്രനാണെന്ന് യേശു സമ്മതിച്ചിരിക്കുന്നത്; എന്നാൽ തന്നെത്തന്നെ യേശു ഏറ്റവുമധികം വിശേഷിപ്പിച്ചത് മനുഷ്യപുത്രനാണെന്നാണ്. ഒന്നും രണ്ടുമല്ല; എൺപത്തിനാല് പ്രാവശ്യം. അവൻ അക്ഷരാർത്ഥത്തിൽ ദൈവപുത്രനാണെങ്കിൽ, അതേയർത്ഥത്തിൽ ഏതോ മനുഷ്യൻ്റെയും പുത്രനാണെന്ന് പറയേണ്ടേ? അപ്പോൾ, ‘ദൈവപുത്രൻ’ എന്നതും പദവിയാണെന്ന് വ്യക്തം. പുത്രനെന്നതുപോലും പദവിയായിരിക്കേ, ഏകജാതനെന്നതും ആദ്യജാതനെന്നതും പദവിയല്ലാതെ മറ്റെന്താണ്? യേശുക്രിസ്തു ദൈവമാണെന്ന് സ്ഫടികസ്ഫുടം ബൈബിൾ വെളിപ്പെടുത്തുന്നു. യഥാർത്ഥത്തിൽ ദൈവത്തിൻ്റെ പുത്രനാണ് ക്രിസ്തുവെന്ന് പറയുന്നവർ; ദൈവത്തിനൊരു പുത്രനുണ്ടെന്ന് മാത്രമല്ല; ദൈവത്തിനൊരു അപ്പനുണ്ടെന്നു കൂടിയാണ് പറയുന്നത്. ജിവനുള്ള ദൈവമായ യഹോവയുടെ ജഡത്തിലുള്ള വെളിപ്പാടാണ് ക്രിസ്തു. (1തിമൊ, 3:14-16). ത്രിത്വം, ഏകദൈവത്തെ ബഹുദൈവമാക്കുന്നതു കൂടാതെ, മഹാദൈവമായ യേശുക്രിസ്തുവിന് ഒരപ്പനുണ്ടെന്ന മഹാദുരുപപദേശം കൂടിയാണ് വിശ്വാസികളെ പഠിപ്പിക്കുന്നത്. ആദ്യനും അന്ത്യനും (വെളി, 1:17, അല്ഫയും ഒമേഗയും (വെളി, 21:6), ആദിയും അന്തവും (വെളി, 21:6), ഒന്നാമനും ഒടുക്കത്തവനും (വെളി, 22:13), ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യൻ (എബ്രാ, 13:8) എന്നൊക്കെ ബൈബിൾ വിശേഷിപ്പിക്കുന്ന മഹാദൈവത്തെ, സർവ്വലോകങ്ങൾക്കും മുമ്പെ പിതാവിൽനിന്നു ജനിപ്പിച്ചത് ബൈബിളല്ല; നിഖ്യാസുന്നഹദോസാണ്. ബൈബിളിലെ ദൈവം ഏകസത്യദൈവമാണ്. ആ ദൈവത്തിൻ്റെ വെളിപ്പാടായ യേശുവെന്ന അഭിഷിക്ത മനുഷ്യനിലൂടെ അഥവാ ക്രിസ്തുവിലൂടെ വീണ്ടുജനനം പ്രാപിച്ചവരാണ് ക്രിസ്ത്യാനികൾ. ഈ അറിവ് എല്ലാവർക്കുമില്ല. സത്യം അറികയും സത്യം നിങ്ങളെ സ്വതന്ത്രന്മാരാക്കുകയും ചെയ്യട്ടെ!

 “യിസ്രായേലിന്റെ ദൈവമായ കർത്താവു അനുഗ്രഹിക്കപ്പെട്ടവൻ. അവൻ തന്റെ ജനത്തെ സന്ദർശിച്ചു ഉദ്ധാരണം ചെയ്യും.” (ലൂക്കോ, 1:68). “മക്കൾ ജഡരക്തങ്ങളോടു കൂടിയവർ ആകകൊണ്ടു അവനും അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി മരണത്തിന്റെ അധികാരിയായ പിശാചിനെ തന്റെ മരണത്താൽ നീക്കി ജീവപര്യന്തം മരണഭീതിയാൽ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചു.” (എബ്രാ, 2:14,15).

2 thoughts on “ഏകജാതനും ആദ്യജാതനും”

Leave a Reply

Your email address will not be published. Required fields are marked *