മീഖാ

മീഖായുടെ പുസ്തകം (Book of Micah)

പഴയനിയമത്തിലെ മുപ്പത്തിമൂന്നാമത്തെ പുസ്തകവും, ചെറിയ പ്രവാചകന്മാരിൽ ആറാമതുമാണ് മീഖാ പ്രവചനം. ഗ്രാമീണ ചുറ്റുപാടുകളിൽ നിന്നും വന്ന പ്രവാചകന് യെഹൂദയിലെയും യിസ്രായേലിലെയും നഗരജീവിതത്തിന്റെ ദോഷങ്ങൾ നല്ലവണ്ണം അറിയാം. ശമര്യയുടെയും (1:5-7) പ്രത്യേകിച്ചു യെഹൂദയുടെയും (1:9-16) പാപം നിമിത്തം അവർക്കു സംഭവിക്കുവാൻ പോകുന്ന ന്യായവിധിയുടെ കാഠിന്യം അറിയിക്കുകയാണു പ്രവാചകൻ. ഒപ്പം തന്റെ ജനത്തിനുള്ള ആത്യന്തികമായ അനുഗ്രഹവും, മശീഹയുടെ വരവും വാഴ്ചയും പ്രവചിച്ചു. യഥാർത്ഥ ദൈവഭക്തിയുടെ മൂന്നു കാര്യങ്ങൾ പ്രവാചകൻ ചൂണ്ടിക്കാണിച്ചു. “മനുഷ്യാ, നല്ലതു എന്തെന്നു അവൻ നിനക്കു കാണിച്ചു തന്നിരിക്കുന്നു: ന്യായം പ്രവർത്തിപ്പാനും ദയാതല്പരനായിരിപ്പാനും നിന്റെ ദൈവത്തിന്റെ സന്നിധിയിൽ താഴ്മയോടെ നടപ്പാനും അല്ലാതെ എന്താകുന്നു യഹോവ നിന്നോടു ചോദിക്കുന്നതു?” (മീഖാ, 6:8).

ഗ്രന്ഥകർത്താവും കാലവും: ഗ്രന്ഥകർത്താവായ മീഖായുടെ പേരിലാണു പുസ്തകം അറിയപ്പെടുന്നത്. മീഖായാവ് എന്ന പേരിന്റെ സങ്കുചിത രൂപമാണു മീഖാ. യിരെമ്യാപവചനത്തിൽ മീഖായെ മീഖായാവു എന്നു പറഞ്ഞിട്ടുണ്ട്. പ്രവചന ശുശ്രൂഷയ്ക്കു യഹോവയുടെ ആത്മാവിനാൽ ശക്തിയും ന്യായവും വീര്യവും കൊണ്ടു നിറഞ്ഞു. (3:8). യോഥാം, ആഹാസ്, യെഹിസ്കീയാവ് എന്നീ യെഹൂദാ രാജാക്കന്മാരുടെ കാലത്തായിരുന്നു മീഖാ പ്രവചിച്ചത്. യിരെമ്യാപ്രവാചകൻ മീഖാ 3:12 ഉദ്ധരിച്ചുകൊണ്ടു അതു മീഖായാവു പ്രവചിച്ചതാണെന്നു രേഖപ്പെടുത്തിയിട്ടുണ്ട്. (യിരെ, 26:18). യിരെമ്യാവിനു തൊട്ടുമുമ്പാണ് മീഖാപ്രവചനത്തിന്റെ കാലം. ശമര്യയുടെ നാശത്തിനു മുമ്പും പിമ്പും മീഖാ പ്രവചിച്ചു.

പ്രവചനത്തിന്റെ ഐക്യം: ചില നിരൂപകന്മാർ മീഖാപ്രവചനത്തിന്റെ ഐക്യം നിഷേധിച്ചിട്ടുണ്ട്. അവരിൽ പ്രമുഖനാണ് റോബർട്ട് ഫൈഫർ. ആദ്യത്തെ മുന്നദ്ധ്യായങ്ങൾ മീഖയുടേതാണെന്നും 4:1-5:15 പ്രക്ഷിപ്തമാണെന്നും 61-7:6 പില്ക്കാലത്തുള്ള അജ്ഞാതനാമാവായ പ്രവാചകന്റേതാണെന്നും 7:7-20 ഒരു പ്രസാധകന്റെ അനുബന്ധമാണെന്നും അദ്ദേഹം വാദിച്ചു. ‘കേൾപ്പിൻ’ എന്ന പ്രയോഗം പ്രവചനത്തിന്റെ ഐക്യത്തിനു നിദർശനമാണ്. പ്രവചനം മുഴുവൻ ഒരെഴുത്തുകാരന്റേതാണെന്ന് ഈ പ്രയോഗം വ്യക്തമാക്കുന്നു. (1:2, 3:1, 6:1). മീഖായുടെ കാലത്തുള്ള എഴുത്തുകൾക്കു സാധർമ്മ്യം വഹിക്കുന്ന ഭാഗങ്ങൾ 4-7 വരെയുള്ള അദ്ധ്യായങ്ങളിലുണ്ട്. പുസ്തകത്തിലെ പ്രമേയം ശ്ലഥം എന്നു വാദിക്കുന്നവരുണ്ട്. നീണ്ട കാലയളവിലും വ്യത്യസ്ത ചുറ്റുപാടുകളിലും ഉള്ള ഭാഷണങ്ങളാകയാൽ സംവിധാനശൈഥില്യം സ്വാഭാവികമെന്നേ പറയേണ്ടു. ലളിതവും ശക്തവുമായ ഭാഷയിലാണ് പ്രവചനത്തിന്റെ രചന. അലങ്കാര പ്രയോഗപാടവം മീഖാ പ്രവചനത്തിൽ കാണാം. (1:4,6, 3:2,3,6, 4:6-8, 6:10,11). പദലീല ഒന്നാമദ്ധ്യായത്തിൽ വേണ്ടുവോളമുണ്ട്. യാക്കോബിന്റെ അതിക്രമം എന്ത്? ശമര്യയല്ലയോ? എന്നിങ്ങനെ പ്രശ്നഛലവും പ്രയോഗിക്കുന്നുണ്ട്. (1:5, 2:7, 4:9).

ഉദ്ദേശ്യം: യിസായേലിലെയും യെഹൂദയിലെയും നഗരജീവിതത്തിലെ ക്രമക്കേടുകൾക്കെതിരെ പ്രവാചകൻ ശബ്ദം ഉയർത്തി. സമ്പന്നരായ ഭൂവുടമകൾ ദരിദ്രരെ ചൂഷണം ചെയ്യുന്നതിനെ അദ്ദേഹം കുറ്റപ്പെടുത്തി. ന്യായപ്രമാണം നടപ്പിലാക്കേണ്ടവർ അതു ചെയ്യുന്നില്ല. (3:10). എട്ടാം നൂറ്റാണ്ടിലെ പ്രവാചകന്മാരായ ആമോസ്, ഹോശേയ, യെശയ്യാവ് എന്നിവരെപ്പോലെ തന്നെ മീഖയും ദൈവികപ്രകൃതിയുടെ സാന്മാർഗ്ഗികതയും നീതിയും ഊന്നിപ്പറഞ്ഞു. മറ്റുള്ളവരുടെ സമ്പത്തു വ്യാജമാർഗ്ഗങ്ങളിലൂടെ കരസ്ഥമാക്കിയവർക്കു ദൈവിക ശിക്ഷയുടെ താക്കീതു നല്കി. കുറ്റം ചെയ്ത സ്വജനത്തെ ശിക്ഷിക്കുവാൻ ദൈവം ജാതീയരാഷ്ട്രങ്ങളെ ഉപയോഗിക്കുമെന്നു ആമോസ്, ഹോശേയ, യെശയ്യാവ് എന്നിവരെപ്പോലെ മീഖയും വ്യക്തമാക്കി. ശമര്യയുടെയും യിസ്രായേലിന്റെയും നാശത്തെക്കുറിച്ചും അദ്ദേഹം പ്രവചിച്ചു. (1:6-9, 3:12).

സഹസാബ വാഴ്ചയെ സംബന്ധിക്കുന്ന പ്രവചനം മീഖയിലുണ്ട്. (4:1-8). ഈ ഭാഗം യെശയ്യാവ് 2:1-4-നു സദൃശമാണ്. മീഖാ യെശയ്യാവിനെ ഉദ്ധരിക്കുകയാണോ, മറിച്ചാണോ അതോ രണ്ടുപേരും മറ്റൊരു അരുളപ്പാടു ഉദ്ധരിക്കുകയാണോ എന്നു സംശയിക്കുന്നവരുണ്ട്. എന്നാൽ യെശയ്യാവ് 2:1-ലെ യെശയ്യാവ് ദർശിച്ച വചനം എന്നത് ഈ പ്രവചനങ്ങൾ സ്വത്രന്തമാണെന്നതു വ്യക്തമാക്കുന്നു. മശീഹയുടെ ആഗമനത്തെക്കുറിച്ചുള്ള പ്രവചനം മീഖാ നല്കി. ബേത്ലേഹെം എഫ്രാത്തയിൽ ക്രിസ്തു ജനിക്കുമെന്നു പ്രവചിച്ചു. ക്രിസ്തുവിന്റെ കഷ്ടാനുഭവവും പുനരാഗമനവും അനന്തരസംഭവങ്ങളും മുന്നറിയിച്ചു. (5:1,5-15). യാക്കോബിലെ ശേഷിപ്പു രക്ഷാകരമായ കൃപ അനുഭവിക്കുന്നതിനു മുമ്പു വിഗ്രഹാരാധനയും സർവ്വ സാമൂഹിക ദോഷങ്ങളും ദേശത്തുനിന്നും ഉന്മൂലനം ചെയ്യപ്പെടും. (5:12-15). സാർവ്വജനീനമായ ആരാധന നടപ്പിൽ വരും. ആ സമാധാനപൂർണ്ണമായ സുവർണ്ണയുഗത്തിൽ വാളുകളെ കൊഴുക്കളായും കുന്തങ്ങളെ വാക്കത്തികളായും അടിച്ചു തീർക്കും. (4:1:4). 

ആറും ഏഴും അദ്ധ്യായങ്ങളിൽ ഒരു നിയമവ്യവഹാരത്തിന്റെ സാദൃശ്യം കാണാം. യഹോവ വാദിയും, യിസ്രായേൽ പ്രതിയുമാണ്. മിസ്രയീമിൽ നിന്നുള്ള വീണ്ടെടുപ്പും ആരാധനയുടെ അർത്ഥവും മറന്ന യിസായേൽ തങ്ങളുടെ പാപവഴികൾ മാത്രം ഓർക്കുകയാണ്. തന്മൂലം യിസായേലിനോടു ദൈവം കോപിച്ചിരിക്കുന്നു. എന്നാൽ അവർ യഹോവയിങ്കലേക്കു നോക്കുകയും പാപക്ഷമയ്ക്കുവേണ്ടി പ്രാർത്ഥിക്കുകയും കർത്താവിന്റെ വരവിനായി വാഞ്ഛിക്കുകയും ചെയ്യും. യിമ്ലയുടെ മകൻ മീഖായാവിന്റെ അന്തിമവചനത്തോടെ ആരംഭിച്ച പ്രവചനം (സകല ജാതികളുമായുള്ളാരേ, കേട്ടു കൊൾവിൻ: (1രാജാ, 22:28, മീഖാ, 1:2) സ്വന്തം നാമത്തിന്റെ സാർത്ഥകത ചൂണ്ടിക്കാണിച്ചുകൊണ്ട് അവസാനിപ്പിക്കുന്നു. നിന്നോടു സമനായ ദൈവം ആരുള്ളൂ. (7:18).

പ്രധാന വാക്യങ്ങൾ: 1. “സകലജാതികളുമായുള്ളോരേ, കേൾപ്പിൻ; ഭൂമിയും അതിലുള്ള സകലവുമായുള്ളോവേ, ചെവിക്കൊൾവിൻ; യഹോവയായ കർത്താവു, തന്റെ വിശുദ്ധമന്ദിരത്തിൽനിന്നു കർത്താവു തന്നേ, നിങ്ങൾക്കു വിരോധമായി സാക്ഷിയായിരിക്കട്ടെ.” മീഖാ 1:2.

2. “നീയോ, ബേത്ത്ളേഹേം എഫ്രാത്തേ, നീ യെഹൂദാസഹസ്രങ്ങളിൽ ചെറുതായിരുന്നാലും യിസ്രായേലിന്നു അധിപതിയായിരിക്കേണ്ടുന്നവൻ എനിക്കു നിന്നിൽനിന്നു ഉത്ഭവിച്ചുവരും; അവന്റെ ഉത്ഭവം പണ്ടേയുള്ളതും പുരാതനമായതും തന്നേ.” മീഖാ 5:2.

3. “മനുഷ്യാ, നല്ലതു എന്തെന്നു അവൻ നിനക്കു കാണിച്ചു തന്നിരിക്കുന്നു: ന്യായം പ്രവർത്തിപ്പാനും ദയാതല്പരനായിരിപ്പാനും നിന്റെ ദൈവത്തിന്റെ സന്നിധിയിൽ താഴ്മയോടെ നടപ്പാനും അല്ലാതെ എന്താകുന്നു യഹോവ നിന്നോടു ചോദിക്കുന്നതു?” മീഖാ 6:8.

4. “അകൃത്യം ക്ഷമിക്കയും തന്റെ അവകാശത്തിൽ ശേഷിപ്പുള്ളവരോടു അതിക്രമം മോചിക്കയും ചെയ്യുന്ന നിന്നോടു സമനായ ദൈവം ആരുള്ളു? അവൻ എന്നേക്കും കോപം വെച്ചുകൊള്ളുന്നില്ല; ദയയിലല്ലോ അവന്നു പ്രസാദമുള്ളതു.” മീഖാ 7:18.

ഉള്ളടക്കം: I. ന്യായവിധി: 1:1-2:13. 

1. ശമര്യയുടെ മേൽ: 1:1-8. 

2. യെഹൂദയുടെ മേൽ: 1:9-16.

3. പീഡകരുടെ മേൽ: 2:1-11.

4. ശേഷിപ്പിന്മേൽ കരുണാവർഷം: 2:12-13.

II. മശീഹയുടെ രാജ്യത്തെക്കുറിച്ചുള്ള പ്രവചനം: 3:1-5:15.

1. പ്രാരംഭ ന്യായവിധികൾ: 3:1-12. 

2. രാജ്യത്തിന്റെ സ്വഭാവം: 4:1-13. 

3. രാജാവിന്റെ ഒന്നാംവരവും തിരസ്കരണവും: 5:1-3.

4. രാജാവിന്റെ (മശീഹ) പുനരാഗമനം: 5:4-15.

III. ദൈവിക വ്യവഹാരവും അന്തിമ കരുണയും: 6:1-7:20 

1. ജനത്തിന്റെ ദുഷ്ടത: 6:1-7:6.

2. പ്രവാചകന്റെ മാദ്ധ്യസ്ഥ്യം: 7:7-20.

പൂർണ്ണവിഷയം

ദുഷ്പ്രവൃത്തിക്കാരുടെമേൽ ദൈവം ന്യായവിധി നടത്തും 1:2-5
ദൈവം ശമര്യയുടെ മേലും വിഗ്രഹങ്ങളുടെ മേലും നാശം വരുത്തും 1:5-7
അശ്ശൂര്‍ സൈന്യത്തിന്റെ ഭാവി ആക്രമണത്തെക്കുറിച്ചുള്ള ഒരു വിലാപം 1:5-7
യിസ്രായേലിൽ ശേഷിച്ചവരുടെ നല്ലഭാവി 2:12-13
ദുഷ്ടന്മാരായ നേതാക്കൾക്കും, കള്ളപ്രവാചകന്മാര്‍ക്കും നൽകുന്ന മുന്നറിയിപ്പ് 3:1-7
മീഖായും വ്യാജപ്രവാചകന്മാരും തമ്മിലുള്ള വ്യത്യാസം 3:7-8
രാജാക്കന്മാരുടെയും, പുരോഹിതന്മാരുടെയും, പ്രവാചന്മാരുടെയും ദുഷ്ടത നിമിത്തം വരുന്ന യെരൂശലേമിന്റെ സര്‍വ്വനാശം 3:9-12
സര്‍വ്വലോകവും ഭരിക്കുന്ന ദൈവരാജ്യം 4:1-8
കഷ്ടതയും പ്രവാസകാലവും അവസാനിക്കും, സമൃദ്ധി തിരികെ വരും 4:9-13
ഭാവി ഭരണാധികാരി ബെത്‌ലഹേമിൽ ജനിക്കും 5:1-5
വിഗ്രഹാരാധനയിൽ നിന്നും വിമോചിക്കപ്പെടുന്ന യിസ്രായേൽ ശത്രുക്കളെ കീഴടക്കും 5:7-15
തന്റെ ജനത്തിന്റെ മേൽ ദൈവം കുറ്റം ചുമത്തുന്നു 6:1-5
ന്യായത്തോടും കരുണയോടും പ്രവര്‍ത്തിക്കുന്നു 6:6-8
ദൈവത്തിന്റെ കുറ്റംചുമത്തൽ തുടരുന്നു 6:9-16
ജനങ്ങളുടെ ദുഷ്പ്രവൃത്തികളെക്കുറിച്ച് പ്രവാചകന്റെ വിലാപം 7:7-9
യെരൂശലേമിന്റെ ഭാവി നന്മ 7:10-13
ദൈവം തന്റെ ജനത്തിന്റെ പാപം ക്ഷമിച്ച്, എന്നെന്നേക്കുമായി അവയെ മറന്ന്, ജനത്തോട് സ്നേഹപൂര്‍വ്വം ഇടപെടുന്നു 7:14-20.

യോനാ

യോനായുടെ പുസ്തകം (Book of Jonah)

പഴയനിയമത്തിലെ മുപ്പത്തിരണ്ടാമത്തെ പുസ്തകം; ചെറിയ പ്രവാചകന്മാരിൽ അഞ്ചാമത്തേതും. എഴുത്തുകാരന്റെ പേരിൽ പുസ്തകം അറിയപ്പെടുന്നു. ദൈവത്തിനു വിജാതീയരോടുള്ള സ്നേഹം വെളിപ്പെടുത്തുന്ന പുസ്തകമാണിത്. മറ്റു പ്രവചന പുസ്തകങ്ങളിൽ നിന്നും ഇതിനു പ്രകടമായ വ്യത്യാസമുണ്ട്. പ്രവാചകന്റെ ചരിത്രമാണ് ഇതിലധികവും; പ്രവചനം അല്പവും. ചില വിമർശകന്മാർ ഈ പുസ്തകത്തെ വെറും സാങ്കല്പികമായി കരുതുന്നു. എന്നാൽ ക്രിസ്തു ഇതിന്റെ ചരിത്രസാധുതയെ അംഗീകരിച്ചു. യോനായുടെ ചരിത്രം ക്രിസ്തുവിന്റെ മരണ പുനരുത്ഥാനങ്ങൾക്കു നിഴലാണ്. (മത്താ, 12:40-41). യോനായുടെ ചരിത്രത്തിനു സമസ്ഥാനീയമായി ക്രിസ്തു ശലോമോൻ രാജാവിന്റെയും ശൈബാ രാജ്ഞിയുടെയും കാര്യം പ്രസ്താവിക്കുകയുണ്ടായി. ശലോമോന്റെയും ശൈബാ രാജ്ഞിയുടെയും ചരിത്രം വാസ്തവമായിരിക്കുന്നതു പോലെ യോനയുടെ ചരിത്രവും വാസ്തവമാണ്. 

ഗ്രന്ഥകർത്താവും കാലവും: എഴുത്തുകാരനെക്കുറിച്ചു ഈ പുസ്തകം യാതൊരു സുചനയും നല്കുന്നില്ല. യോനാ തന്നെ എഴുതിയതായിരിക്കണം ഇത്; എന്നാൽ പുസ്തകം ഒരിടത്തും ഉത്തമപുരുഷ സർവ്വനാമം ഉപയോഗിക്കുന്നില്ല എന്നതു പ്രസ്താവ്യമാണ്. നീനെവേ ഉന്മൂലമാകും (3:4) എന്ന സൂചന 8-ാം നൂറ്റാണ്ടിനു ശേഷമായിരിക്കും ഇതിന്റെ രചന എന്നു കാണിക്കുന്നു. നീനെവേ ബി.സി. 612-ൽ നശിപ്പിക്കപ്പെട്ടു. യോനാ അല്ല ഇതെഴുതിയതെങ്കിൽ പിന്നെ ആരാണ് ഇതിന്റെ എഴുത്തുകാരൻ എന്നു പറയുവാൻ ആർക്കും കഴിയുകയില്ല. ഈ പുസ്തകത്തിൽ കാണപ്പെടുന്ന സാർവ്വ ലൗകിക ചിന്താഗതി എസ്രായുടെ കാലശേഷം യെഹൂദന്മാർക്കുണ്ടായ അതിരുകടന്ന ദേശീയബോധത്തിനു എതിരെയുള്ള പ്രതിഷേധമായി പല പണ്ഡിതന്മാരും കരുതുന്നു. എന്നാൽ സാർവ്വലൗകിക ചിന്താഗതി എട്ടാം നൂറ്റാണ്ടിൽ തന്നെ പ്രവാചകന്മാരുടെ എഴുത്തുകളിൽ ദൃശ്യമാണ്. (ഉദാ; യെശ, 2:2). 

ഗ്രന്ഥത്തിന്റെ ഏകത്വം: പുസ്തകത്തിന്റെ ഏകത്വം പൊതുവെ അംഗീകരിക്കപ്പെട്ടിരിക്കുന്നു. രണ്ടാം അദ്ധ്യായത്തിലെ സങ്കീർത്തനം പ്രക്ഷിപ്തമാണെന്ന ഒരു വാദമുണ്ട്. 2:1-നു ശേഷം 2:10-നു സ്വാഭാവികമായ തുടർച്ചയുണ്ടെന്നും ഇടയ്ക്കുള്ള സങ്കീർത്തനം (2:2-9) തന്മൂലം പ്രക്ഷിപ്തമാണെന്നുമാണു അഭിപ്രായപ്പെടുന്നത്. ഇന്നു ഈ വാദത്തിനു അത പ്രസക്തിയില്ല. ആ സ്ഥാനത്ത് സങ്കീർത്തനം അപ്രസക്തമാണെന്നു പറയുവാൻ കാരണവും കാണുന്നില്ല. ഈ സങ്കീർത്തനം ഗ്രന്ഥകർത്താവു സ്വയം രചിച്ചതല്ലെങ്കിൽ തന്നെയും സന്ദർഭത്തിനു അനുയോജ്യമായ രീതിയിൽ തിരഞ്ഞെടുത്തു കൂട്ടിച്ചേർത്തു എന്നു കരുതുന്നതിലും അപാകതയൊന്നുമില്ല.

ഉദ്ദേശ്യം: യോനായുടെ പ്രവചനത്തിന്റെ ഉദ്ദേശ്യം ധർമ്മോദ്ബോധനമാണെന്നു പൊതുവെ കരുതപ്പെടുന്നു. വെല്ലുവിളിക്കുന്ന ഒരു ചോദ്യത്തോടെയാണു പുസ്തകം അവസാനിക്കുന്നത്. (യോനാ, 4:11, ലൂക്കൊ, 10:36 ഒ.നോ). യെഹൂദമതത്തിന്റെ സങ്കുചിതത്വത്തിനെതിരെയുള്ള എതിർപ്പു, മിഷണറി പ്രവർത്തനങ്ങൾക്കുള്ള വെല്ലുവിളി, അന്യരാജ്യങ്ങൾക്കെതിരെയുള്ള പൂർവ്വകാലപ്രവാചക വെളിപ്പാടുകളുടെ സാഫല്യമില്ലായ്മയ്ക്കുള്ള വിശദീകരണം എന്നിങ്ങനെ പല ഉദ്ദേശ്യങ്ങൾ ചൂണ്ടിക്കാണിക്കപ്പെടുന്നു. പുസ്തകം രചിച്ച ചുറ്റുപാടുകൾ അറിയാതെ ഒരു തീരുമാനത്തിലെത്തുക സാദ്ധ്യമല്ല. ദൈവത്തിന്റെ സ്നേഹത്തെയും, സാർവ്വതികാധികാരത്തെയും, കരുണയെയും യോനാപ്രവചനം ഊന്നിപ്പറയുന്നു എന്ന വസ്തുത നിഷേധിക്കാവുന്നതല്ല. 

വ്യാഖ്യാനഭേദങ്ങൾ: പുസ്തകത്തിന്റെ സ്വഭാവത്തെക്കുറിച്ചു വളരെയേറെ അഭിപ്രായഭേദങ്ങളുണ്ട്. പുരാണകഥ, ദൃഷ്ടാന്തകഥ, ഉപമ, ചരിത്രം എന്നിങ്ങനെ പല രീതികളിലാണ് പണ്ഡിതന്മാർ യോനാപ്രവചനത്തെ മനസ്സിലാക്കുന്നത്. യോനായുടെ കഥ ഉപമയായി മനസ്സിലാക്കുന്നവർ ദാവീദിനോടു നാഥാൻ പ്രവാചകൻ പറഞ്ഞ ദൃഷ്ടാന്തത്തോടും (2ശമു, 12:1) കർത്താവു പറഞ്ഞ നല്ല ശമര്യന്റെ ഉപമയോടും (ലൂക്കൊ, 10:30) അതിനെ സാമ്യപ്പെടുത്തുന്നു. എന്നാൽ ഈ കഥയുടെ ദൈർഘ്യം ഉമ്മയുടെ സ്വരൂപത്തിനു ചേരുന്നതല്ല. പുസ്തകത്തിന്റെ ആശയവുമായി ഒത്തിണങ്ങുന്നതാണ് ചരിത്രപരമായ വ്യാഖ്യാനം. ഉപമയിലെ കഥാപാത്രങ്ങൾ അജ്ഞാത നാമാക്കളാണ്. അമിത്ഥായിയുടെ മകനായ യോനാ ഒരു ചരിത്ര പുരുഷനാണ്. യെഹൂദ പാരമ്പര്യവും നമ്മുടെ കർത്താവും യോനായുടെ കഥയെ ചരിത്രമായിത്തന്നെ അംഗീകരിച്ചിരിക്കുന്നു. മത്സ്യത്തെ സംബന്ധിക്കുന്ന അത്ഭുതം, നീനെവേയ്ക്കാരോപിച്ചിരിക്കുന്ന അമിത വലുപ്പം, നീനെവേയിലെ രാജാവും പ്രജകളും ഒരു എബ്രായപ്രവാചകനെ ശ്രദ്ധിക്കുക, മാത്രമല്ല മാനസാന്തരപ്പെട്ടു എന്ന പ്രസ്താവന, ആവണക്കിന്റെ അപ്രതീക്ഷിതമായ വളർച്ച എന്നിവ ചരിത്രപരമായ വ്യാഖ്യാനത്തിനു വിഘ്നമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. മത്സ്യത്തെ സംബന്ധിക്കുന്ന കഥയും ആവണക്കിന്റെ വളർച്ചയും അത്ഭുതങ്ങൾ തന്നെയാണ്. എന്നാൽ യോനായെ മത്സ്യം വിഴുങ്ങിയതുപോലുള്ള സംഭവങ്ങൾ ആധുനികകാലത്തു അപൂർവ്വമായെങ്കിലും അറിയപ്പെട്ടിട്ടുണ്ട്. നീനെവേയുടെ വലിപ്പം (യോനാ, 3:3) പട്ടണത്തെക്കാൾ വിശാലമായ പ്രദേശത്തെ ഉൾക്കൊള്ളുവാൻ ഉദ്ദേശിച്ചുള്ളതാകണം. 3:6-ൽ നീനെവേ രാജാവിനെക്കുറിച്ചു പറഞ്ഞിരിക്കുന്നതിൽ നിന്നു അതു വ്യക്തമാണ്. മറ്റു പഴയനിയമ എഴുത്തുകാർ അശ്ശൂർ രാജാക്കന്മാരെക്കുറിച്ചാണു പറഞ്ഞിട്ടുള്ളത്. അശ്ശൂരിന്റെ ഒടുവിലത്തെ തലസ്ഥാനമാണ് നീനെവേ. തിഗ്ലത്ത്-പിലേസർ മൂന്നാമന്റെ (745) സ്ഥാനാരോഹണത്തിനു മുമ്പു അശ്ശൂരിന്റെ മോശമായ ചുറ്റുപാടിൽ വരാൻ പോകുന്ന നാശത്തെക്കുറിച്ചുള്ള എബ്രായ പ്രവാചകന്റെ മുന്നറിയിപ്പു ജനം കേൾക്കുക സ്വാഭാവികമാണ്. ബഹുദൈവവിശ്വാസം പുലർത്തുന്ന മതമായിരുന്നു അവരുടേത്. അതിനാൽ അജ്ഞാതവും അന്യവുമായ ദൈവത്തോടു ഇടയാതിരിക്കുവാൻ അവർ ശ്രമിച്ചിരിക്കണം. ആകെക്കൂടി ചരിത്രപരമായ വ്യാഖ്യാനം അസാധുവാണെന്നു വിധിക്കുക എളുപ്പമല്ല. 

പ്രധാന വാക്യങ്ങൾ: 1. “എന്നാൽ യോനാ യഹോവയുടെ സന്നിധിയിൽനിന്നു തർശീശിലേക്കു ഓടിപ്പോകേണ്ടതിന്നു പുറപ്പെട്ടു യാഫോവിലേക്കു ചെന്നു, തർശീശിലേക്കു പോകുന്ന ഒരു കപ്പൽ കണ്ടു കൂലി കൊടുത്തു യഹോവയുടെ സന്നിധിയിൽനിന്നു അവരോടുകൂടെ തർശീശിലേക്കു പോയ്ക്കളവാൻ അതിൽ കയറി.” യോനാ 1:3.

2. “യോനയെ വിഴുങ്ങേണ്ടതിന്നു യഹോവ ഒരു മഹാമത്സ്യത്തെ കല്പിച്ചാക്കിയിരുന്നു. അങ്ങനെ യോനാ മൂന്നു രാവും മൂന്നു പകലും മത്സ്യത്തിന്റെ വയറ്റിൽ കിടന്നു.” യോനാ 1:17.

3. “ഞാൻ എന്റെ കഷ്ടതനിമിത്തം യഹോവയോടു നിലവിളിച്ചു; അവൻ എനിക്കു ഉത്തരം അരുളി; ഞാൻ പാതാളത്തിന്റെ വയറ്റിൽനിന്നു അയ്യം വിളിച്ചു; നീ എന്റെ നിലവളി കേട്ടു.” യോനാ 2:2.

4. “അവർ ദുർമ്മാർഗ്ഗം വിട്ടുതിരിഞ്ഞു എന്നു ദൈവം അവരുടെ പ്രവൃത്തികളാൽ കണ്ടപ്പോൾ താൻ അവർക്കു വരുത്തും എന്നു അരുളിച്ചെയ്തിരുന്ന അനർത്ഥത്തെക്കുറിച്ചു ദൈവം അനുതപിച്ചു അതു വരുത്തിയതുമില്ല.” യോനാ 3:10.

ബാഹ്യരേഖ: 1. യോനയുടെ അനുസരണക്കേടും അനന്തരഫലവും: അ 1. 

2. മത്സ്യത്തിന്റെ വയറ്റിനകത്തു യോനയുടെ പ്രാർത്ഥന: അ 2. 

3. യോനയുടെ പ്രസംഗവും പട്ടണത്തിന്റെ മാനസാന്തരവും: അ 3.

4. യോനയുടെ ആവലാതി: അ 4.

പൂർണ്ണവിഷയം

ദൈവം യോനായ്ക്കു നൽകിയ
ആജ്ഞ, യോനായുടെ യാത്ര 1:1-3
കൊടുങ്കാറ്റ് 1:4-7
താൻ ആരെന്ന് യോനാ ഏറ്റുപറയുന്നു 1:8-12
മത്സ്യത്തിന്റെ ഉദരത്തിൽ വച്ച് യോനാ പ്രാര്‍ത്ഥിക്കുന്നത് 2:1-10
നീനെവേയിൽ യോനാ ദൈവത്തിന്റെ സന്ദേശം പ്രസിദ്ധപ്പെടുത്തുന്നു 3:1-5
രാജാവ് അനുതപിക്കുകയും തന്റെ ജനങ്ങൾ അനുതപിക്കുന്നതിന്
ആവശ്യപ്പെടുകയും ചെയ്യുന്നു 3:6-9
ദൈവം താൻ പ്രഖ്യാപിച്ച അനര്‍ത്ഥത്തെക്കുറിച്ച് അനുതപിക്കുന്നു 3:10
ദൈവത്തിന്റെ കരുണയെക്കുറിച്ച് യോനാ കോപിക്കുന്നു 4:1-4
സസ്യവും പുഴുവും 4:5-8
ദൈവം യോനായെ ശാസിക്കുന്നു 4:9-11

ഓബദ്യാവ്

ഓബദ്യാവിന്റെ പുസ്തകം (Book of Obadiah)

പഴയനിയമത്തിലെ മപ്പത്തിയൊന്നാമത്തെ പുസ്തകവും, ഏറ്റവും ചെറിയ പുസ്തകമാണ് ഓബദ്യാവ്. എബ്രായ ബൈബിളിൽ പന്ത്രണ്ടു ചെറിയ പ്രവാചകന്മാരിൽ ആമോസിനും യോനയ്ക്കുമിടയ്ക്ക് നാലാമതായി ചേർത്തിട്ടുണ്ട്. മലയാളത്തിലും ഇതു തന്നെയാണ് ക്രമം. എന്നാൽ സെപ്റ്റാജിന്റിൽ അഞ്ചാമതാണ് ഓബദ്യാവിന്റെ സ്ഥാനം; യോവേലിനു ശേഷവും യോനയ്ക്കു മുമ്പും. 

ചരിത്ര പശ്ചാത്തലം: ആഹാബിന്റെ കാലത്ത് ഓബദ്യാവു ജീവിച്ചിരുന്നതായി ബാബിലോണിയൻ തലമൂദ് പറയുന്നു. ആഹാബിന്റെ ഗ്യഹവിചാരകനായ ഓബദ്യാവിനെയാണ് പ്രവചന കർത്താവായി അവർ കണ്ടത്. എബ്രായ ബൈബിളിലെ പുസ്തകങ്ങളുടെ ക്രമമനുസരിച്ച് പ്രവാസപൂർവ്വ പ്രവാചകന്മാരുടെ ഗണത്തിൽ ഓബദ്യാവിനെ ഉൾപ്പെടുത്തിയിരിക്കുന്നു. ‘കീൽ’ തുടങ്ങിയ പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ ഓബദ്യാ പ്രവചനത്തിന്റെ പശ്ചാത്തലം യെഹോരാമിന്റെ വാഴ്ചക്കാലത്തു അറേബ്യരും ഫെലിസ്ത്യരും യെഹൂദയുടെമേൽ നടത്തിയ ആക്രമണമാണ്. (2ദിന, 21:16-17, യോവേ, 3:3-6, ആമോ, 1:6). അക്കാലത്ത് ഏദോമ്യർ യെഹൂദയോട് ശത്രുത്വം പുലർത്തിയിരുന്നു. (2രാജാ, 8:20-22, 2ദിന, 21:8-20). ആമോസ് പ്രവാചകനും യിരെമ്യാ പ്രവാചകനും ഓബദ്യാവിന്റെ പ്രവചനത്തോട് അടുപ്പം കാണിക്കുന്നുണ്ട്. ആഹാസ് രാജാവിന്റെ കാലത്തുണ്ടായ ഏദോമ്യ ആക്രമണമാണ് (2ദിന, 28:17) പ്രവചനത്തിന്റെ പശ്ചാത്തലമെന്നു ഡേവിസ് തുടങ്ങിയവർ വാദിക്കുന്നു.  

അധികം പണ്ഡിതന്മാരും പ്രവചനത്തിന്റെ പശ്ചാത്തലം നെബുഖദ്നേസറിന്റെ യെരുശലേം ആക്രമണം ആണെന്നു കരുതുന്നു. ബി.സി. 587-ൽ കല്ദയർ യെരൂശലേം പിടിച്ചടക്കി. ഈ സംഭവത്തിന്റെ വ്യക്തമായ ചിത്രം ഓബദ്യാവ് 11-14-ൽ ഉണ്ട്.. ഏദോമ്യർ പങ്കെടുത്തതായി രേഖപ്പെടുത്തിയിട്ടുള്ള യെരുശലേം ആക്രമണം ഇതൊന്നു മാത്രമാണ്. (സങ്കീ, 137:7). യെരൂശലേമിന്റെ പതനത്തിൽ സംഭവിച്ച കഷ്ടതകളെക്കുറിച്ചുള്ള വ്യക്തമായ വിവരണം ഈ പ്രവചനത്തിലുണ്ട്. ഓബദ്യാവിന്റെ ഉത്തരഭാഗം പ്രവാസാനന്തരപശ്ചാത്തലം ചൂണ്ടിക്കാണിക്കുന്നതായി കരുതുന്നവരുണ്ട്. ഏദോമ്യർ സ്വദേശത്തു നിന്ന് ഭ്രഷ്ടരാക്കപ്പെട്ടതായി ഏഴാം വാക്യം സൂചിപ്പിക്കുന്നു. യെരൂശലേമിന്റെ പതനത്തിനു ശേഷം അറബികളുടെ സമ്മർദ്ദംമൂലം ഏദോമ്യർ നെഗീവിലേക്കു കടന്നു. ഈ പ്രദേശം തുടർന്നു ഇദമ്യ എന്നറിയപ്പെട്ടു. ഒരു ജാതി എന്ന നിലയിൽ ഭാവിയിൽ ഏദോമ്യർ തുടച്ചുനീക്കപ്പെടുന്നതിനെ 8-10 വാക്യങ്ങൾ കാണിക്കുന്നു. മക്കാബിയരുടെ കാലത്താണ് ഈ പ്രവചനം പൂർണ്ണമായും നിറവേറിയത്. 19-20 വാക്യങ്ങളിൽ പറഞ്ഞിട്ടുള്ളതനുസരിച്ചു യെഹൂദന്മാരുടെ കൈവശത്തുള്ള പ്രദേശം യെരുശലേമിനു ചുറ്റും ഉള്ളതാണ്. ഈ പ്രവചനത്തിൽ വ്യക്തമായി ചൂണ്ടിക്കാണിക്കപ്പെടാവുന്ന ഒടുവിലത്തെ കാലം അഞ്ചാം നൂറ്റാണ്ടിന്റെ മദ്ധ്യമാണ്. ഇത് മാലാഖി പ്രവചനത്തിന്റെ കാലമാണ്. 

മറ്റു പ്രവചനങ്ങളോടുള്ള സാമ്യം: ഏദോമിന്റെ ന്യായവിധിയും നാശവുമാണ് ഓബദ്യാ പ്രവചനത്തിന്റെ പ്രമേയം. ഏദോമിന്റെ നാശം മുന്നറിയിച്ചിട്ടുള്ള മറ്റു പ്രവചന ഭാഗങ്ങൾ താഴെപ്പറയുന്നവയാണ്. (യെശ, 34:5-17, 63:1-6, യിരെ, 49:7-22, വിലാ, 4:2-22, യെഹെ, 26:12-14, യോവേ, 3:19, ആമോ, 1:11-12). ഓബദ്യാവ് 1-9-നും യിരെമ്യാവ് 49:7-22-നും തമ്മിൽ ഏറെ സാമ്യമുണ്ട്. ഓബദ്യാവിലെ ക്രമം യിരെമ്യാവിലെ ക്രമത്തെക്കാൾ മെച്ചമാണ്. ഓബദ്യാവിലെ ഭാഷ ശക്തവും സംക്ഷിപ്തിവുമാണ്. യിരെമ്യാവിൽ വിപുലീകരണം വിഷയത്തിന്റെ തീവതയെ ലഘുവാക്കുന്നു. ഈ രണ്ടു പ്രവചനങ്ങൾക്കും തമ്മിലുള്ള സാമ്യത്തിനു കാരണം ഒരു പൂർവ്വപ്രവചനത്തിൽ നിന്നു പൊതുവായ അംശങ്ങൾ ഓബദ്യാവും യിരെമ്യാവും ആദാനം ചെയ്തതാണെന്നു ‘ഈവാൾഡു’ (Ewald) ചൂണ്ടിക്കാണിക്കുന്നു. ഓബദ്യാവു വളരെക്കുറച്ചു മാറ്റങ്ങളോടുകൂടി പ്രാക്പ്രവചനത്തെ സ്വീകരിച്ചപ്പോൾ യിരെമ്യാവു സേച്ഛാനുസാരം അതിനെ മാറ്റി. എന്നാൽ യിരെമ്യാവു ഓബദ്യാവിനെയോ, ഓബദ്യാവു യിരെമ്യാവിനെയോ ഉപജീവിച്ചു എന്നു കരുതുന്നവരും കുറവല്ല. ഓബദ്യാ പ്രവചനത്തിലും യോവേൽ പ്രവചനത്തിലും കാണപ്പെടുന്ന ചില പൊതു ശൈലികളുണ്ട്. (ഓബ, 10=യോവേ, 3:19, ഓബ, 11=യോവേ, 3:3, ഓബ, 15=യോവേ, 1:15, 2:1,3:4,7,14, ഓബ, 18=യോവേ, 3:8). ‘യഹോവ അരുളിചെയ്തതു പോലെ’ എന്ന പ്രയോഗത്തിലൂടെ താൻ ഓബദ്യാവ് 17 ഉദ്ധരിക്കുകയാണെന്ന് യോവേൽ 2:32 സൂചിപ്പിക്കുകയാകണം. ഇതിൽ നിന്നും യോവേലിന്റെ മുൻഗാമിയാണ് ഓബദ്യാവെന്നും ഓബദ്യാവു യോവേലിനെ സ്വാധീനിച്ചു എന്നും മനസ്സിലാക്കാവുന്നതാണ്.

തന്റെ വാക്കുകൾ ദൈവത്തിന്റെ അരുളപ്പാടാണെന്ന്  പ്രവാചകൻ നാലുപ്രാവശ്യം രേഖപ്പെടുത്തിയിട്ടുണ്ട്. (1,4,8,18). ഈ പ്രവചനത്തിന്റെ പ്രധാനസന്ദേശം ദൈവിക ന്യായവിധിയാണ്. ജാതികളെ ദൈവം വിധിക്കുന്നു. ശിക്ഷ അനുഭവിക്കുന്ന യിസ്രായേലിനു നേരെ കാട്ടിയ ക്രൂരതയ്ക്ക് ഏദോം ശിക്ഷിക്കപ്പെടണം. ഒടുവിലായി എല്ലാ ജാതികളെയും യഹോവയുടെ നാളിൽ യഹോവ ന്യായം വിധിക്കും. (15). രാജത്വം യഹോവയ്ക്ക് ആകും. (ഓബ, 21, വെളി, 11:15). ചരിത്രത്തിന്റെ ആത്യന്തിക ലക്ഷ്യം ദൈവരാജ്യസ്ഥാപനമാണ്.

പ്രധാന വാക്യങ്ങൾ: 1. “നീ കഴുകനേപ്പോലെ ഉയർന്നാലും, നക്ഷത്രങ്ങളുടെ ഇടയിൽ കൂടുവെച്ചാലും, അവിടെനിന്നു ഞാൻ നിന്നെ ഇറക്കും എന്നു യഹോവയുടെ അരുളപ്പാടു.” ഓബദ്യാവു 1:4.

2. “നിന്റെ സഹോദരന്റെ ദിവസം, അവന്റെ അനർത്ഥദിവസം തന്നെ, നീ കണ്ടു രസിക്കേണ്ടതല്ല; നീ യെഹൂദ്യരെക്കുറിച്ചു അവരുടെ അപായദിവസത്തിൽ സന്തോഷിക്കേണ്ടതല്ല; അവരുടെ കഷ്ടദിവസത്തിൽ നീ വമ്പു പറയേണ്ടതല്ല.” ഓബദ്യാവു 1:12.

3. “സകലജാതികൾക്കും യഹോവയുടെ നാൾ അടുത്തിരിക്കുന്നു; നീ ചെയ്തിരിക്കുന്നതുപോലെ നിന്നോടും ചെയ്യും; നിന്റെ പ്രവൃത്തി നിന്റെ തലമേൽ തന്നേ മടങ്ങിവരും.” ഓബദ്യാവു 1:15.

ഉള്ളടക്കം: 1. ഏദോമിന്റെ നാശത്തെക്കുറിച്ചുള്ള പ്രവചനം: 1-9. 

2.ഏദോമിന്മേലുള്ള ശിക്ഷാവിധിക്കു കാരണം: 10-14. 

3. ഏദോമിന്മേലും മറ്റു ജാതികളുടെമേലും ഉള്ള ശിക്ഷാവിധി: 15-16. 

4. യിസ്രായേലിന്റെ യഥാസ്ഥാപനം: 17-21.

ആമോസ്

ആമോസിൻ്റെ പുസ്തകം (Book of Amos)

പഴയനിയമത്തിലെ മുപ്പതാമത്തെ പുസ്തകം. പന്ത്രണ്ടു ചെറിയ പ്രവാചകന്മാരിൽ ഒരുവനാണ് ആമോസ്. ബേത്ത്ലേഹെമിനു 10. കി.മീ. തെക്കുള്ള തെക്കോവാ ഗ്രാമക്കാരനായിരുന്നു. യിസ്രായേലിലെ ഉത്തര രാജ്യത്തിനെതിരായി പ്രവചിക്കുവാൻ വയലിൽ നിന്നും വിളിക്കപ്പെട്ട യെഹൂദ്യനും ഔദ്യോഗിക പരിശീലനം ലഭിച്ചിട്ടില്ലാത്തവനും പ്രവാചകപാരമ്പര്യവുമായി പുർവ്വബന്ധമില്ലാത്തവനും ആയിരുന്നു ആമോസ്. ആമോസ് പ്രവചനത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതിനു പുറമേ വളരെക്കുറച്ചു മാത്രമേ അദ്ദേഹത്തെക്കുറിച്ചു അറിയാൻ കഴിയുന്നുള്ളു. പഴയനിയമത്തിൽ തന്റെ പേരിൽ മറെറാരു വ്യക്തി അറിയപ്പെടുന്നില്ല. യെശയ്യാ പ്രവാചകന്റെ പിതാവും ഈ ആമോസും നിശ്ചയമായും ഒരാളല്ല. (യെശ, 1:1). യേശുവിന്റെ വംശാവലിയിൽ ആമോസെന്ന പേരിൽ മറ്റൊരാളുണ്ട്. (ലൂക്കൊ, 3:25). ഭാരം ചുമക്കുന്നവൻ എന്നേ പേരിന്നർത്ഥമുള്ളൂ. എന്നാൽ പ്രവാചകന്റെ ചരിത്രത്തിലോ ആളത്തത്തിലോ ഈ അർത്ഥത്തിനു എന്തെങ്കിലും പ്രത്യേക വിവക്ഷ ഉണ്ടായിരുന്നോ എന്നത് വ്യക്തമല്ല. യെഹൂദാ രാജാവായ ഉസ്സീയാവിന്റെ കാലത്തും യിസ്രായേൽ രാജാവായ യൊരോബെയാം രണ്ടാമന്റെ കാലത്തും ആയിരുന്നു ആമോസിന്റെ ശുശ്രൂഷ. (ആമോ, (1:1). ആമോസിന്റെ പരസ്യശുശ്രൂഷ ഒരു ഭൂകമ്പത്തിന് രണ്ടുകൊല്ലം മുമ്പായിരുന്നു. ആമോസ് പ്രവാചകനോ പ്രവാചകശിഷ്യനോ ആയിരുന്നില്ല. എങ്കിലും ദൈവം ആമോസിനെ പ്രവാചകനായി വിളിച്ചു. (7:14). 

എഴുതിയ കാലം: ആദ്യമായി പ്രവചനം രേഖപ്പെടുത്തിയത് ആമോസാണ്. ബി.സി. എട്ടാം ശതകത്തിന്റെ ദ്വിതീയ പാദമാണ് കാലം. യെഹൂദാരാജാവായ ഉസ്സീയാവിന്റെയും യിസ്രായേൽ രാജാവായ യൊരോബെയാം രണ്ടാമന്റെയും കാലത്തായിരുന്നു ആമോസിന്റെ പ്രവർത്തനം. (1:1). യിസ്രായേൽ യെഹൂദാ രാജാക്കന്മാരുടെ ഭരണകാലങ്ങളെ കുറിച്ച് വേണ്ടുവോളം അഭിപ്രായഭേദങ്ങളുണ്ട്. ഉസ്സീയാരാജാവിന്റെ 52 വർഷത്തെ നീണ്ട വാഴ്ച 792 ബി.സി.യിൽ ആരംഭിച്ചു എന്നും 740 ബി.സി.യിൽ അദ്ദേഹം മരിച്ചു എന്നും കരുതപ്പെടുന്നു. ഉസ്സീയാവു കുഷ്ഠരോഗിയായപ്പോൾ (ബി.സി. 750) പുത്രനായ യോഥാം സഹഭരണാധിപനായി. യൊരോബെയാം രണ്ടാമന്റെ . ഭരണകാലം ബി.സി. 793-753 ആയിരിക്കണം. ഈ രണ്ടു രാജാക്കന്മാരും ഒരേകാലത്തു വളരെക്കാലം ഭരിച്ചിരുന്നതുകൊണ്ട് അതിൽ നിന്നും പ്രവചനകാലം ഗണിച്ചെടുക്കുന്നതു പ്രയാസമാണ്. ഒരു ഭൂകമ്പത്തിന് രണ്ടുവർഷം മുമ്പായിരുന്നു ആമോസിന്റെ പരസ്യശു ശൂഷയുടെ ആരംഭം. ഭൂകമ്പത്തിന്റെ കാലം രേഖപ്പെടുത്തിയിട്ടില്ല. ഉസ്സീയാവിന്റെ കാലത്തുണ്ടായ ഭൂകമ്പത്തെക്കുറിച്ചു സെഖര്യാ പ്രവാചകനും (14:5) പ്രസ്താവിക്കുന്നതുകൊണ്ട് അതൊരു പ്രധാന സംഭവമായിരുന്നു എന്നു മനസ്സിലാക്കാം. ബി.സി. 763-ാം വർഷം ജൂൺമാസം 15-ാം തീയതി ഒരു പൂർണ്ണസൂര്യഗ്രഹണം നടന്നതായി കാണുന്നു. ആമോസ് 4:13 സൂര്യഗ്രഹണത്തോടൊപ്പം നടന്ന ഭൂകമ്പത്തെ സൂചിപ്പിക്കുന്നതായി സി.റ്റി. ഫ്രാൻസിസ്കോ തന്റെ പഴയനിയമ പ്രവേശികയിൽ പറയുന്നു. എങ്കിൽ പ്രവചനാരംഭം ബി.സി. 765 ആണെന്നു വരും. ഉസ്സീയാവു ആലയത്തിൽ കടന്നു ധൂപം കാട്ടുവാൻ ഒരുങ്ങിയപ്പോഴാണ് ഭൂകമ്പം നടന്നതെന്ന് ജൊസീഫസ് പറയുന്നു. അപ്പോൾ തന്നെ രാജാവിനെ കുഷ്ഠം ബാധിച്ചു . നിർഭാഗ്യവശാൽ സൂര്യഗ്രഹണം ബി.സി. 763-ലും, യോഥാം ഭരണം ആരംഭിച്ചത് ബി.സി. 750-ലും ആണ്. തന്മൂലം കൃത്യമായ കാലഗണനം അല്പം ബുദ്ധിമുട്ടുള്ളതാണ്. 

പ്രവചനത്തിന്റെ ആധികാരികത: പ്രവചനത്തിന്റെ ദൈവികാധികാരത്തെ പുതിയനിയമം ഉറപ്പിക്കുന്നു. ന്യായാധിപസംഘത്തിനു മുമ്പാകെ സ്തെഫാനൊസ് ചെയ്ത പ്രസംഗത്തിൽ (പ്രവൃ, 7:42-43) ആമോസ് 5:25-27 ഉദ്ധരിച്ചു. യെരുശലേം സമ്മേളനത്തെ അഭിസംബോധന ചെയ്തപ്പോൾ (പ്രവൃ 15:16) യാക്കോബ് ആമോസ് 9:11 ഉദ്ധരിച്ചു. ആമോസ് 1:9-12, 2:4-5,13, 5:8, 9:5,6,11-15 എന്നീ ഭാഗങ്ങളൊഴികെ ആമോസ് പ്രവചനത്തിന്റെ ഐക്യം മിക്കവാറും എല്ലാവരും അംഗീകരിക്കുന്നുണ്ട്. മേല്പ്പറഞ്ഞ ഭാഗങ്ങൾ പില്ക്കാലത്തെ കൂട്ടിച്ചേർക്കലുകളാണെന്നു ചിലർ കരുതുന്നു. യിസ്രായേൽ മതത്തിന്റെ വികാസത്തെക്കുറിച്ചുള്ള തെറ്റായ സിദ്ധാന്തങ്ങളാണ് അതിന്നടിസ്ഥാനം. ഉദാഹരണമായി ഓസ്റ്റർലീയും റോബിൻസനും ആമോസ് 9:11-12 പ്രവാസകാലത്ത് എഴുതപ്പെട്ടതാണെന്നു വാദിക്കുന്നു. ദാവീദിന്റെ കൂടാരം വീണുപോയതിനെക്കുറിച്ചുള്ള പരാമർശമാണ് അതിനടിസ്ഥാനം. എന്നാൽ ദാവീദിന്റെ കൂടാരം വീണുപോയെന്നു പ്രവാചകൻ പറയുന്നതിനു കാരണം ദാവീദിന്റെ കാലത്തു അതിനുണ്ടായിരുന്ന പ്രാധാന്യം നഷ്ടപ്പെട്ടതാണു; അല്ലാതെ, ബാബേൽ പ്രവാസത്തെ സൂചിപ്പിക്കുകയല്ല.

ശൈലി: ”ശുദ്ധമായ എബ്രായശൈലിയുടെ മകുടോദാഹരണം” എന്നാണ് ആമോസിന്റെ പുസ്തകത്തെ റോബർട്ട്സൻ സ്മിത്ത് വിശേഷിപ്പിക്കുന്നത്. ശൈലിയുടെ ലാളിത്യം അതിന്റെ മുഖമുദ്രയാണ്. പൂർണ്ണമായ സംഗ്രഥനവും, ഉചിതമായ പദവിന്യാസവും, മൌലികമായ അലങ്കാരപ്രയോഗങ്ങളും പുസ്തകത്തിന്റെ മാറ്റുകൂട്ടുന്നു. ലക്ഷ്യസാദ്ധ്യത്തിനായി പ്രവാചകൻ പദ്യവും ഗദ്യവും പ്രയോജനപ്പെടുത്തി. സന്ദേശം വ്യക്തമാക്കാനായി എല്ലാവിധ അലങ്കാരങ്ങളും പ്രയോഗിച്ചു. യിസായേൽ സംസ്കാരത്തിൽ നിന്നും ലഭ്യമായ വായ്മൊഴി സാഹിത്യത്തിന്റെ സമസ്ത സിദ്ധികളും പ്രയോഗിക്കുന്നതിനു ആമോസിനുള്ള സാമർത്ഥ്യം അദ്ദേഹത്തിന്റെ ഭാഷണങ്ങളിൽ കാണാം. കടങ്കഥകളിലും, ഉപമകളിലും, നാട്ടിലെ പഴഞ്ചൊല്ലുകളിലും വെളിപ്പെടുന്ന സംഭാഷണ ശൈലികളെ അദ്ദേഹം സ്വീകരിച്ചു. അധികം രൂപകങ്ങളും ഇടയൻ, കർഷകൻ എന്നീ നിലകളിൽ ഗ്രാമീണജീവിത നിരീക്ഷണത്തിൽ നിന്നും സ്വായത്തമാക്കിയവയാണ്. (1:3, 2:13, 3:12, 4:1, 9:9). തെക്കോവയിലെ ഇടയന്മാരിൽ ഒരുത്തനായിരുന്നെങ്കിലും ആമോസ് അനഭ്യസ്തനായിരുന്നില്ലെന്നു അദ്ദേഹത്തിന്റെ ശൈലി വ്യക്തമാക്കുന്നു.

പ്രധാന വാക്യങ്ങൾ: 1. “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യെഹൂദയുടെ മൂന്നോ നാലോ അതിക്രമംനിമിത്തം, അവർ യഹോവയുടെ ന്യായപ്രമാണത്തെ നിരസിക്കയും അവന്റെ ചട്ടങ്ങളെ പ്രമാണിക്കാതെയിരിക്കയും അവരുടെ പിതാക്കന്മാർ പിന്തുടർന്നുപോന്ന അവരുടെ വ്യാജമൂർത്തികൾ അവരെ തെറ്റിനടക്കുമാറാക്കുകയും ചെയ്തിരിക്കയാൽ തന്നേ, ഞാൻ ശിക്ഷ മടക്കിക്കളകയില്ല.” ആമോസ് 2:4.

2. “യഹോവയായ കർത്താവു പ്രവാചകന്മാരായ തന്റെ ദാസന്മാർക്കു തന്റെ രഹസ്യം വെളിപ്പെടുത്താതെ ഒരു കാര്യവും ചെയ്കയില്ല.” ആമോസ് 3:7.

3. “അപ്പോൾ ഞാൻ എന്റെ ജനമായ യിസ്രായേലിന്റെ പ്രവാസികളെ മടക്കിവരുത്തും ശൂന്യമായിപ്പോയിരുന്ന പട്ടണങ്ങളെ അവർ പണിതു പാർക്കയും മുന്തിരിത്തോട്ടങ്ങൾ ഉണ്ടാക്കി അവയിലെ വീഞ്ഞു കുടിക്കയും തോട്ടങ്ങൾ ഉണ്ടാക്കി അവയിലെ ഫലം അനുഭവിക്കയും ചെയ്യും. ഞാൻ അവരെ അവരുടെ ദേശത്തു നടും; ഞാൻ അവർക്കു കൊടുത്തിരിക്കുന്ന ദേശത്തുനിന്നു അവരെ ഇനി പറിച്ചുകളകയുമില്ല എന്നു നിന്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു.” ആമോസ് 9:14,15.

ഉള്ളടക്കം: ക്രമീകൃതമായ രീതിയിൽ സൂക്ഷ്മതയോടെ രചിച്ച ഒരു ഗ്രന്ഥമാണിത്. ഓരോ ചെറിയ മുഖവുരയോടും ഉപസംഹാരത്തോടും കൂടെ മൂന്ന് വിഭാഗങ്ങളാണ് ഈ പ്രവചനത്തിലുള്ളത്. ഒന്ന്; എട്ടുജാതികളുടെ മേൽ ശിക്ഷാവിധിയുടെ പ്രഖ്യാപനം. രണ്ട്; യിസ്രായേലിന്റെ അതിക്രമങ്ങളെക്കുറിച്ചുള്ള മൂന്നു പ്രഭാഷണങ്ങൾ. മൂന്ന്; തിരഞ്ഞെടുക്കപ്പെട്ട ജാതിയുടെ മേൽ വരാൻ പോകുന്ന ശിക്ഷയുടെ അനിവാര്യത വെളിപ്പെടുത്തുന്ന അഞ്ചു ദർശനങ്ങൾ.    

I. മുഖവുര: 1:1-2.

II. ന്യായവിധി ജാതികളുടെ മേൽ: 1:3-2:16 

1. സിറിയ: 1:3-5.

2. ഫെലിസ്ത്യർ: 1:6-8.

3. ഫിനീഷ്യ: 1:9-10. 

4. ഏദോം: 1:11-12. 

5. അമ്മോൻ: 1:13-15.

6. മോവാബ്: 2:1-3.

7. യെഹൂദാ: 2:4-5. 

8. യിസായേൽ: 2:6-16. 

III. യിസായേലിന്റെ അതിക്രമവും ശിക്ഷയും: 3:1-6:14. 

1. ഒന്നാം പ്രഭാഷണം: 3:1-15. 

2. രണ്ടാം പ്രഭാഷണം: 4:1-13. 

3. മൂന്നാം പ്രഭാഷണം: 5 :1-6:14. 

IV. പ്രവാചകന്റെ ദർശനങ്ങൾ: 7:1-9:10. 

1.. വെട്ടുക്കിളികളാലുള്ള നാശം: 7:1-3. 

2. അഗ്നിശിക്ഷ: 7:4-6. 

3. തുക്കുകട്ട: 7:7-9.

4. അമസ്യാവിന്റെ എതിർപ്പ്: 7:10-17.

5. ഗ്രീഷ്മകാലഫലക്കൊട്ട: 8:1-14.

6. ബേഥേലിലെ യാഗപീഠം: 9 :1-10. 

V. ഉപസംഹാരം: 9:11-15.

1. മശീഹയുടെ വരവും ഭൌമികവാഴ്ചയും: 9:11-12.

2. മശീഹയുടെ വാഴ്ചയിലെ സമൃദ്ധി: 9;13.

3. യിസ്രായേലിന്റെ യഥാസ്ഥാപനം: 9:14-15.

പൂർണ്ണവിഷയം

പ്രവാചകൻ തന്നെത്തന്നെ പരിചയപ്പെടുത്തുന്നു.
ദേശത്തിന്റെ അവസ്ഥ 1:1-2
ദൈവം ന്യായവിധി പ്രഖ്യാപിക്കുന്നു 1:3—2:3
ദമ്മേശേക്കിന്റെ മേലുള്ള ന്യായവിധി 1:3-5
ഫെലിസ്ത്യരുടെ മേലുള്ള ന്യായവിധി1:6-8
സോരിന്റെ മേലുള്ള ന്യായവിധി1:9 10
ഏദോമിന്റെ മേലുള്ള ന്യായവിധി 1:11 12
അമോന്യര്‍ക്കുള്ള ന്യായവിധി 1:13-15
മോവാബിന്റെ മേലുള്ള ന്യായവിധി 2:1-3
യെഹൂദയുടെ മേലുള്ള ന്യായവിധി 2:4 5
വടക്കെ രാജ്യമായ യിസ്രായേലിന്റെ മേലുള്ള ന്യായവിധി2:6-12
പദവിയും ഉത്തരവാദിത്വവും 3:1-3
ദൈവം പ്രവാചകനിലൂടെ സംസാരിക്കുന്നു 3:4-8
യിസ്രായേൽ ദരിദ്രരെ പീഡിപ്പിക്കുന്നു……
യിസ്രായേൽ ജനത്തിന്റെ സുഖഭോഗ ജീവിതം 3:9-15
യിസ്രായേലിന്റെ സമ്പത്ത്, വഷളായ
ആരാധനാ രീതി, വരാനിരിക്കുന്ന ശിക്ഷാവിധി 4:1-5
മുൻ ശിക്ഷകൾ, നല്ല ഫലം കണ്ടില്ല 4:5-13
വിലാപം, അനുതപിക്കുന്നതിനുള്ള ആഹ്വാനം 5:1-6
ദൈവത്തെ അന്വേഷിക്കുക, ജീവിക്കുക 5:4-6
ദരിദ്രരെ ചൂഷണം ചെയ്ത് നേടിയ സമ്പത്ത് നശിക്കും 5:7-13 ദൈവത്തെ അന്വേഷിക്കുക, അല്ലെങ്കിൽ
വീഥികളിൽ വിലാപം കേൾക്കും 5:14-17
“യഹോവയുടെ ദിവസം” – പ്രകാശമില്ലാതെ അന്ധതമസ്സ് 5:18-20
യിസ്രായേലിന്റെ മതപരമായ
ചടങ്ങുകളെക്കുറിച്ചുള്ള വിമര്‍ശനം 5:20-27
ഇസ്രായേലിന്റെ ഗർവ്വും അഹങ്കാരവും 6:1-14
യിസ്രായേലിന്റെ മേൽ വരുന്ന അത്യാഹിതത്തെ
സംബന്ധിച്ചുള്ള ദര്‍ശനം 7:1-9
അമസ്യാവിന് വരുന്ന നാശം 7:10-17
ദര്‍ശനങ്ങൾ 8:1—9:10
കൊട്ട നിറയെ ഫലങ്ങൾ 8:1-14
ബഥേലിലെ മന്ദിരത്തിന് വന്ന നാശം 9:1-10
ഭാവിയിൽ യിസ്രായേലിന്റെ യഥാസ്ഥാനത്തെക്കുറിച്ചുള്ള വാഗ്ദാനം 9:11-15

യോവേൽ

യോവേലിന്റെ പുസ്തകം (Book of Joel)

പഴയനിയമത്തിലെ ഇരുപത്തൊമ്പതാമത്തെ പുസ്തകം; ചെറിയ പ്രവാചകന്മാരിൽ രണ്ടാമത്തേത്. പുസ്തകം ഗ്രന്ഥകാരന്റെ പേരിൽ അറിയപ്പെടുന്നു. ചില ചെറിയ പിഴവുകളൊഴികെ (യോവേ, 1:7, 17; 2:11; 3:11) യോവേലിന്റെ എബ്രായപാഠം സംശുദ്ധമായി സംപ്രഷണം ചെയ്തിട്ടുണ്ട്. സെപ്റ്റ്വജിൻ്റ്, പെഷിത്താ, വുൾഗാത്താ (ലത്തീൻ) പാഠങ്ങൾ, മസോറെറ്റിക് പാഠത്തിൽ നിന്നും വളരെക്കുറച്ചു മാത്രമേ വ്യതിചലിക്കുന്നുള്ളൂ. അപ്രധാനമായ ചില കൂട്ടിച്ചേർക്കലുകൾ സെപ്റ്റജിന്റിലുണ്ട്. (1:5, 8, 18; 2:12; 3:11). ഇവ കുറെക്കൂടെ മെച്ചമായ മൂലപാഠത്തെ പ്രതിനിധാനം ചെയ്യുന്നുവോ എന്നതു സന്ദിഗ്ദ്ധമാണ്. 16-ാം നൂറ്റാണ്ടു മുതലുള്ള മിക്ക എബ്രായ ബൈബിളുകളിലും പുസ്തകത്തെ നാലദ്ധ്യായങ്ങളായി വിഭജിച്ചിരിക്കുന്നു. യോവേൽ 1:1-20; 2:1-27; 3:1-5; 4:1-21; 2:28-32 ആണ് എബ്രായയിൽ മുന്നാമദ്ധ്യായം.

ഗ്രന്ഥകർത്താവും കാലവും: യോവേൽ പ്രവാചകൻ പെഥുവേലിന്റെ പുത്രനാണ്. ആത്മപ്പകർച്ചയെക്കുറിച്ചുള്ള യോവേലിന്റെ പ്രവചനം പ്രവൃത്തി 2:16 ഉദ്ധരിക്കുന്നിടത്തൊഴികെ ഈ പ്രവചനത്തിനു വെളിയിൽ മറ്റൊരിടത്തും യോവേൽ പ്രവാചകനെക്കുറിച്ചു പരാമർശിച്ചിട്ടില്ല. പ്രവാചകനെക്കുറിച്ചു വ്യക്തമായ അറിവു ലഭിച്ചിട്ടില്ല. യിസ്രായേലിലെ സർവ്വ സാധാരണമായ സംജ്ഞയാണ് യോവേൽ. കാനോനികമായ തിരുവെഴുത്തുകളിൽ പന്ത്രണ്ടോളം പേർ ഈ പേരിൽ അറിയപ്പെടുന്നുണ്ട്. പുരോഹിതന്മാരെ സംബോധന ചെയ്യുന്നതിൽ നിന്നും അദ്ദേഹം പുരോഹിത ഗണത്തിൽ ഉൾപ്പെട്ടവനാണെന്നു കരുതപ്പെടുന്നു. (യോവേ, 1:13, 2:17). പുസ്തകത്തിന്റെ ശീർഷകത്തിൽ സ്ഥലം സൂചിപ്പിച്ചിട്ടില്ല. യെരൂശലേം അഥവാ യെഹൂദാ ആയിരിക്കണം ഈ അരുളപ്പാടുകളുടെ ഈറ്റില്ലം. മൂന്നാമദ്ധ്യായം മറ്റാരോ എഴുതിയതാണെന്നു ചിലർ വാദിക്കുന്നുണ്ടെങ്കിലും ഗ്രന്ഥത്തിനു സാഹിത്യപരമായ ഏകത്വമുണ്ടെന്നും പെഥുവേലിന്റെ മകനായ യോവേൽ തന്നെയാണു മുഴുവൻ ഗ്രന്ഥത്തിന്റെയും കർത്താവെന്നും അധികം പണ്ഡിതന്മാരും സമ്മതിക്കുന്നുണ്ട്.

യോവേലിന്റെ ശുശ്രൂഷാകാലം ഗ്രന്ഥത്തിൽ വ്യക്തമാക്കിയിട്ടില്ല. ബി.സി. 200 ആണു ഇതിന്റെ കാലം എന്നു ഓസ്റ്റർലിയും റോബിൻസനും പറഞ്ഞു കാണുന്നു. ബി.സി. 400-നു അപ്പുറം ആയിരിക്കുകയില്ല ഇതിന്റെ രചനാകാലം എന്ന ആർ.കെ. ഹാരിസന്റെ മതം. ബാബേൽ പ്രവാസത്തിനു മുമ്പാണു യോവേൽ ജീവിച്ചിരുന്നതെന്നു ഗ്രന്ഥത്തിലെ ആഭ്യന്തരതെളിവുകൾ ചൂണ്ടിക്കാണിക്കുന്നു. യോവാശ് രാജാവിന്റെ വാഴ്ചക്കാലം (ബി.സി. 835-796) ആയിരിക്കണം പ്രവചനത്തിന്റെ കാലം. പ്രവാസാനന്തര പ്രവാചകന്മാരായ ഹഗ്ഗായി, സെഖര്യാവു, മലാഖി എന്നിവരുടേതിൽ നിന്നു വ്യത്യമാണ് ഈ പ്രവചനത്തിന്റെ ഭാഷാരീതിയും പ്രമേയവും. ഇതിന്റെ ഭാഷയും ശൈലിയും ക്ലാസിക്കൽ എബ്രായ സാഹിത്യത്തോടടുത്തു നിൽക്കുന്നു. രാജാവിനെക്കുറിച്ചുള്ള ഒരു പരാമർശവും പുസ്തകത്തിലില്ല. യോവാശ് രാജാവായപ്പോൾ അവനു ഏഴു വയസ്സായിരുന്നുപ്രായം. (2ദിന, 24:1, 2രാജാ, 11:21). മഹാപുരോഹിതനായ യെഹോയാദയും മുപ്പന്മാരുമാണു ഭരണനിർവ്വഹണം നടത്തിയിരുന്നത്. യിസ്രായേലിന്റെ ശത്രുക്കളായി പ്രവാചകൻ പറഞ്ഞിരിക്കുന്നതു സോർ, സീദോൻ, ഫെലിസ്ത്യർ, മിസ്രയീം, ഏദോം എന്നിവരെയാണ്. (3:4,19). ആമോസിന്റെ കാലം മുതൽ പ്രവാസകാലം വരെ യിസ്രായേലിനെ പീഡിപ്പിച്ച അശ്ശൂര്യരെയും ബാബിലോന്യരെയും കുറിച്ചു പ്രവാചകൻ പറഞ്ഞിട്ടില്ല. അതിൽ നിന്നും പ്രവാസകാലത്തിനു മുമ്പാണ് പ്രവചനത്തിന്റെ രചനാ കാലമെന്നു കരുതാം. യവനരെക്കുറിച്ചുള്ള പരാമർശം പ്രവാസാനന്തരകാലത്തെ തെളിയിക്കുവാൻ പര്യാപ്തമല്ല. ബി.സി. 8-ാം നൂറ്റാണ്ടിലെ അശ്ശൂർ രേഖകളിൽ യവനരെക്കുറിച്ചു പറഞ്ഞിട്ടുണ്ട്. യോവേൽ പ്രവചനം ആമോസ് പ്രവാചകനു പരിചിതമായിരുന്നുവെന്നു ചില ഭാഗങ്ങൾ വ്യഞ്ജിപ്പിക്കുന്നുണ്ട്. (ഉദാ; യോവേ, 3:16, ആമോ, 1:2, യോവേ, 3;18, ആമോ, 9:13). ആമോസിനു മുമ്പു യോവേൽ പ്രവചനം എഴുതപ്പെട്ടിരിക്കണം. 

വിഷയ സംഗ്രഹം: നാലു പ്രധാന വിഷയങ്ങളാണ് യോവേൽ പ്രതിപാദിക്കുന്നത്. ഒന്ന്; ഭയങ്കരനാശം വരുത്തിവച്ച വെട്ടുക്കിളിബാധ. രണ്ട്; പശ്ചാത്താപം മൂലം യിസ്രായേലിനു വീണ്ടും ലഭിച്ച ഐശ്വര്യം. മൂന്ന്; ആത്മാവിന്റെ ദാനങ്ങൾ. നാല്; യിസ്രായേലിനു ദോഷം ചെയ്ത ജാതികളുടെ മേലുള്ള അന്ത്യന്യായവിധിയും യെഹൂദയ്ക്കുള്ള അനുഗ്രഹവും. യഹോവയുടെ അരുളപ്പാടു തനിക്കുണ്ടായി എന്ന മുഖവുരയോടെ യോവേൽ പ്രവചനം ആരംഭിക്കുന്നു. (1:1). ഭയാനകമായ രീതിയിൽ വെട്ടുക്കിളിപ്പട അനുക്രമമായി നടത്തിയ ആക്രമണത്തിന്റെ വിവരണമാണ് 1:1:12-ൽ. ഈ ബാധയുടെ ഫലങ്ങൾ വ്യക്തമായി ചിത്രീകരിച്ചിട്ടുണ്ട്. (1:5-12). മദ്യപന്മാർക്കു പുതുവീഞ്ഞു അറ്റുപോയിരിക്കുകയാണ്. വെട്ടുക്കിളിയുടെ പല്ല് സിംഹത്തിന്റെ പല്ലിനു തുല്യം ഭയങ്കരമാണ്. വയലുകളിലെയും മുന്തിരിത്തോട്ടങ്ങളിലെയും വിളവു മുഴുവൻ നശിച്ചുപോയി. യഹോവയുടെ ക്രോധത്തിന്റെ നാൾ വന്നിരിക്കുന്നതുകൊണ്ടു പ്രാർത്ഥനയോടും ഉപവാസത്തോടും കൂടി പുരോഹിതന്മാർ രട്ടുടുത്ത് വിലപിക്കേണ്ടതാണ്. (1:13-15). പശ്ചാത്താപത്തിന്റെ ഫലങ്ങളാണ് 1:13-2:27-വരെ വിവരിക്കുന്നത് ഉപവാസത്തെയും യാഗത്തെയും കുറിച്ചുള്ള പഴയനിയമ വീക്ഷണങ്ങൾ പരസ്പര വിരുദ്ധങ്ങളല്ല. ആമോസ്, യെശയ്യാവു എന്നിവരെക്കാൾ യോവേൽ അനുഷ്ഠാനങ്ങൾക്കു പ്രാധാന്യം നല്കുന്നു. ഒരു പ്രാർത്ഥനയായിരിക്കണം 16-20 വാക്യങ്ങൾ. തുടർന്നു പ്രവാചകൻ വർണ്ണിക്കുന്നതു യഹോവയുടെ നാളിനെക്കുറിച്ചാണ്. (2:1-11). യഹോവയുടെ ദിവസം ഇരുട്ടും അന്ധകാരവുമുള്ളാരു ദിവസവും മേഘവും കൂരിരുട്ടുമുള്ളാരു ദിവസവും തന്നേ. വെട്ടുക്കിളിപ്പടയുടെ മുന്നേറ്റം നിമിത്തം ജനങ്ങൾ നടുങ്ങുകയാണ്. ന്യായവിധിക്കു മുമ്പായി വിധിയുടെ താഴ്വരയിൽ ജാതികൾ കൂടുന്നതിന്റെ പ്രതീകമായിരിക്കണം വെട്ടുക്കിളികൾ. ഭയത്തിന്റെ ചുറ്റുപാടിൽ അനുതപിക്കുവാനുള്ള സമയം വൈകിയിട്ടില്ല. (2:12-14). വസ്ത്രങ്ങളെയല്ല, ഹൃദയങ്ങളെതന്നെ കീറി യഥാർത്ഥ അനുതാപത്തോടു കൂടി ദൈവത്തിങ്കലേക്കു തിരിയുമെങ്കിൽ ദൈവം അനുതപിക്കുകയും പൂർവ്വാധികം അനുഗ്രഹം നല്കുകയും ചെയ്യും. (2:18,25). ആത്മാവിന്റെ പകർച്ചയാണ് 2:28-32 വരെ. ഈ ഭാഗം പെന്തെകൊസ്തനാളിൽ നിറവേറിയതായി അപ്പൊസ്തലനായ പത്രാസ് പ്രസ്താവിക്കുകയുണ്ടായി. മഹാപീഡന കാലത്തിന്റെ ഒരു ദർശനവും നമുക്കിവിടെ ലഭിക്കുന്നു. 32-ാം വാക്യം കർത്താവായ യേശുക്രിസ്തുവിൽ പ്രത്യക്ഷരം നിറവേറുകയാണ്. കർത്താവായ യേശുവിന്റെ നാമം വിളിച്ചപേക്ഷിക്കുന്നവൻ നിത്യരക്ഷ സ്വായത്തമാക്കുന്നു. ജാതികളുടെ ന്യായവിധിയാണു് 3-ാം അദ്ധ്യായം. വിധിയുടെ താഴ്വരയിൽ കൂടിച്ചേരുന്ന ജാതികളെ വിധിക്കുന്നത് ദൈവം തന്നെയാണ്. (3:12-14). ഭൗമികവും യുഗാന്ത്യപരവുമായ പ്രവചനങ്ങൾ ഈ അദ്ധ്യായത്തിൽ സമ്മേളിതമായിരിക്കുന്നു. 

കാലികമായതിലൂടെ കാലാതീതത്വം വെളിപ്പെടുത്തുകയാണു യോവേലിന്റെ പ്രവചനം. വെട്ടുക്കിളി ബാധ ദൈവക്രോധത്തിന്റെ പ്രതീകവും പാപത്തിന്മേലുള്ള ദൈവത്തിന്റെ ശിക്ഷദമായ സന്ദർശനവുമാണ്. അനുതാപത്തെത്തുടർന്നു ദൈവം തന്റെ ജനത്തിനു നല്കുന്ന വീണ്ടെടുപ്പു പ്രവാചകൻ വ്യക്തമായി ചിത്രീകരിക്കുന്നു. പരിശുദ്ധാത്മാവിന്റെ ആഗമനം, യഹോവയുടെ നാൾ എന്നിവയോടു ബന്ധപ്പെട്ട പ്രവചനങ്ങൾ ഇതിലുണ്ട്. ചെറുതെങ്കിലും സ്തോഭജനകമായ പുസ്തകമാണ് യോവേലിന്റേത്.

പ്രധാന വാക്യങ്ങൾ: 1. “തുള്ളൻ ശേഷിപ്പിച്ചതു വെട്ടുക്കിളി തിന്നു; വെട്ടുക്കിളി ശേഷിപ്പിച്ചതു വിട്ടിൽ തിന്നു; വിട്ടിൽ ശേഷിപ്പിച്ചതു പച്ചപ്പുഴു തിന്നു.” യോവേൽ 1:4.

2. “ഞാൻ നിങ്ങളുടെ ഇടയിൽ അയച്ചിരിക്കുന്ന എന്റെ മഹാസൈന്യമായ വെട്ടുക്കിളിയും വിട്ടിലും തുള്ളനും പച്ചപ്പുഴുവും തിന്നുകളഞ്ഞ സംവത്സരങ്ങൾക്കു വേണ്ടി ഞാൻ നിങ്ങൾക്കു പകരം നല്കും.” യോവേൽ 2:25.

3. “അതിന്റെ ശേഷമോ, ഞാൻ സകലജഡത്തിന്മേലും എന്റെ ആത്മാവിനെ പകരും, നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും; നിങ്ങളുടെ വൃദ്ധന്മാർ സ്വപ്നങ്ങളെ കാണും; നിങ്ങളുടെ യൌവനക്കാർ ദർശനങ്ങളെ ദർശിക്കും.” യോവേൽ 2:28.

4. “അന്നാളിൽ പർവ്വതങ്ങൾ പുതുവീഞ്ഞു പൊഴിക്കും; കുന്നുകൾ പാൽ ഒഴുക്കും; യെഹൂദയിലെ എല്ലാതോടുകളും വെള്ളം ഒഴുക്കും; യഹോവയുടെ ആലയത്തിൽനിന്നു ഒരു ഉറവു പുറപ്പെട്ടു ശിത്തീംതാഴ്വരയെ നനെക്കും.” യോവേൽ 3:18.

ബാഹ്യരേഖ: I. വെട്ടുക്കിളി ബാധയെക്കുറിചുള്ള വിവരണം: 1:1-20.

1. പണ്ടുണ്ടാകാത്ത തരത്തിലുള്ള അതിന്റെ കാഠിന്യം: 1:1-4.

2. മദ്യപന്മാരുടെ മേൽ: 1:5-7.

3. പുരോഹിതന്മാരുട മേൽ: 1:8-10; 13-16.

4. കൃഷിക്കാരുടെ മേൽ: 1:11,12,17, 18.

5. പ്രവാചകൻ നിവവിളിക്കുന്നു: 1:19,20.

II. ശ്രതുവിന്റെ ആക്രമണത്തെ കുറിച്ചുള്ള വിവരണം: 2:1-11. 

III. യഹൂദയോട് അനുതപിക്കുവാൻ ദൈവം ആവശ്യപ്പെടുന്നു: 2:12-14. 

IV. ഉപവാസ പ്രഖ്യാപനം: 2:15-17. 

V. ദൈവീക വിടുതൽ വാഗ്ദത്തം ചെയ്യപ്പെടുന്നു: 2:18-3:21.

1. ഭൗതികമായ സമൃദ്ധി: 2:18,19, 21-27.

2. ശത്രുവിന്റെ നാശം:  2:20.

3. ദൈവത്തിന്റെ ആത്മാവ് പകരപ്പെടുന്നു: 2:28,29.

4. ക്രിസ്തുവിന്റെ രണ്ടാം വരവിനു മുമ്പുള്ള അടയാളങ്ങൾ: 2:30-32.

5. ജാതികൾക്കുള്ള ന്യായവിധി: 3:1-16.

6. യഹൂദന്മാരുടെ പുനഃസ്ഥാപനവും ഭാവി അനുഗ്രഹവും: 3:16-21.

പൂർണ്ണവിഷയം

വെട്ടുക്കിളിയുണ്ടാക്കുന്ന നാശം 1:2-20
യഹോവയുടെ ദിവസം 2:1
യിസ്രായേലിനെ ആക്രമിക്കുന്ന സൈന്യങ്ങൾ 2:2-10
അവര്‍ അനുതപിക്കുമെങ്കിൽ രക്ഷിക്കയും അനുഗ്രഹിക്കുകയും ചെയ്യും എന്ന വാഗ്ദത്തം 2:18-20
സന്തോഷത്തിന്റെ സന്ദേശം 2:21-24
ഭാവി അനുഗ്രഹങ്ങൾ, പരിശുദ്ധാത്മാവിന്റെ അഭിഷേകം 2:25-32
യിസ്രായേലിനെ കഷ്ടപ്പെത്തുന്നവരുടെ മേലുള്ള ശിക്ഷാവിധി 3:3-16
യിസ്രായേലിന് അനുഗ്രഹം വരുമെന്നുളള വാഗ്ദത്തം 3:17-21

ഹോശേയ

ഹോശേയയുടെ പുസ്തകം (Book of Hosea)

പഴയനിയമത്തിലെ ഇരുപത്തെട്ടാമത്തെ പുസ്തകം; ചെറുപ്രവാചകന്മാരിൽ ആദ്യത്തേതും. പഴയനിയമ പ്രവചന പുസ്തകങ്ങളിൽ ഉത്തരരാജ്യമായ യിസ്രായേലിൽ നിന്നുത്ഭവിച്ചതു ഹോശേയ മാത്രമാണ്. പുസ്തകം ഗ്രന്ഥകാരന്റെ പേരിൽ അറിയപ്പെടുന്നു.

പ്രവാചകന്റെ കാലം: കാലത്തെക്കുറിച്ചു വ്യക്തമായ സൂചന നല്കിക്കൊണ്ടാണ് പ്രവചനം ആരംഭിക്കുന്നത്. ”ഉസ്സീയാവു, യോഥാം, ആഹാസ്, ഹിസ്കീയാവു എന്നീ യെഹൂദാരാജാക്കന്മാരുടെ കാലത്തും യിസ്രായേൽ രാജാവായി യോവാശിൻ മകനായ യൊരോബെയാമിന്റെ കാലത്തും ബയേരിയുടെ മകനായ ഹോശേയെക്കു ഉണ്ടായ യഹോവയുടെ അരുളപ്പാട്.” (1:1). പ്രവാചകന്റെ ശുശ്രൂഷയുടെ ആരംഭം സൂക്ഷ്മമായി പറയുക എളുപ്പമല്ല. രണ്ടുവിധത്തിലുള്ള കാല സൂചനയാണ് ഒന്നാം വാക്യത്തിൽ കൊടുത്തിട്ടുള്ളത്; യെഹൂദ പശ്ചാത്തലത്തിലും യിസ്രായേൽ പശ്ചാത്തലത്തിലും. ഉസ്സീയാവു (ബി.സി. 767-740), യോഥാം (740-732), ആഹാസ് (732-716), ഹിസ്കീയാവു് (716-687) എന്നീ നാലു യെഹൂദാരാജാക്കന്മാരുടെ കാലത്തും യിസ്രായേൽ രാജാവായ യൊരോബെയാം രണ്ടാമന്റെ കാലത്തും (782-753 ബി.സി) പ്രവാചകൻ ശുശ്രൂഷിച്ചു. പ്രവാചകന്റെ പ്രവർത്തനം നടന്ന ദേശത്തിനു പ്രാധാന്യം നല്കാതെ യെഹൂദ്യ രാജാക്കന്മാർക്കു പ്രാമുഖ്യം നല്കുന്നതുകൊണ്ടു യെഹൂദയിലാരോ അനുബന്ധിച്ചതാണ് ആദ്യവാക്യം എന്നു കരുതുന്നവരുണ്ട്. ദാവീദിന്റെ വംശത്തെ നിയമാനുസൃതമായി കരുതി പ്രവാചകൻ തന്നെ ഇങ്ങനെ പ്രാരംഭവാക്യം രേഖപ്പെടുത്തി എന്നു ചിന്തിക്കുന്നതിൽ തെറ്റില്ല. 1-4-ൽ യേഹൂ ഗൃഹത്തെക്കുറിച്ചുള്ള പരാമർശം യൊരോബെയാം രണ്ടാമന്റെ മരണത്തിനു മുമ്പുള്ള (ബി.സി. 753) കാലത്തെ ചൂണ്ടിക്കാണിക്കുന്നു. ഹോശേയ 8-9-ലെ അശ്ശൂരിനെക്കുറിച്ചുള്ള സൂചന മെനഹേം തിഗ്ലത്ത്-പിലേസർ തൃതീയനു നല്കിയ കപ്പത്തെക്കുറിച്ചാണെങ്കിൽ (ബി.സി. 739) ബി.സി. 743-ലും പ്രവാചകന്റെ ശുശ്രൂഷ തുടർന്നിരുന്നു എന്നു കാണാം. ബി.സി. 735-734-ലെ അരാമ്യ എഫയീമ്യയുദ്ധമാണ് ഹോശേയ 5:8-6:6-ൽ സുചിതമെങ്കിൽ യൊരോബെയാമിന്റെ മരണശേഷവും പ്രവാചകന്റെ ശുശ്രൂഷ തുടർന്നു എന്നു മനസ്സിലാക്കാം. ചുരുക്കത്തിൽ ബി.സി. 753 മുതൽ ശമര്യയുടെ പതനം വരെയും (ബി.സി. 722) പ്രവാചകന്റെ ശുശ്രൂഷ നീണ്ടുനിന്നു എന്നു വ്യക്തമാണ്. ദീർഘകാലം യിസ്രായേലിൽ പ്രവർത്തിച്ചിട്ടും ഒരു പ്രയോജനവും ഉണ്ടായില്ല. തന്മൂലം പ്രവാചകൻ യെഹൂദയിലേക്കു വന്നുവെന്നും അവിടെ വച്ചു പ്രവചനം എഴുതി എന്നും കരുതപ്പെടുന്നു. പ്രവാചകന്റെ കാലത്തു യിസ്രായേൽ സാമ്പത്തികഭദ്രത കൈവരിച്ചിരുന്നു. യൊരോബെയാം രണ്ടാമന്റെ ഭരണം യിസ്രായേലിനെ സംബന്ധിച്ചിടത്തോളം സുവർണ്ണകാലമായിരുന്നു. വാണിജ്യത്തിന്റെ വികാസം നഗരങ്ങളുടെ വളർച്ചയ്ക്കു വഴിതെളിച്ചു. ഇടത്തരം കച്ചവടക്കാരുടെ വർഗ്ഗം വളർന്നു വന്നു. സമ്പത്തിന്റെ വളർച്ച മതപരമായ അധഃപതനത്തിനും അപചയത്തിനും കാരണമായി. അതിൽ ദുഃഖിതനായ പ്രവാചകൻ സ്വന്തം കുടുംബജീവിതത്തിലൂടെ ദൈവികസന്ദേശം ജനത്തെ അറിയിച്ചു. 

ഹോശേയയും ഗോമറും: ഹോശേയ പ്രവാചകന്റെ വിവാഹത്തിന്റെ ചുറ്റുപാടുകളും അതിന്റെ പ്രാവചനികമായ വ്യംഗ്യാർത്ഥവും പണ്ഡിതന്മാരുടെ തീരാത്ത വാദപ്രതിവാദങ്ങളുടെ കളമാണ്. ‘ഭഗ്നഭവനത്തിന്റെ പ്രവാചകൻ’ എന്നാണ് പ്രവാചകൻ അറിയപ്പെടുന്നത്. പ്രവാചകന്റെ വിവാഹബന്ധത്തെക്കുറിച്ചുള്ള വിവരണം ഒന്നും മൂന്നും അദ്ധ്യായങ്ങളിലുണ്ട്. ഒന്നാമദ്ധ്യായത്തിലേതു പ്രഥമ പുരുഷാഖ്യാനവും മൂന്നാ മദ്ധ്യായത്തിലേത് ഉത്തമ പുരുഷാഖ്യാനവുമാണ്. നീ ചെന്നു പരസംഗം ചെയ്യുന്ന ഒരു ഭാര്യയെയും പരസംഗത്തിൽ ജനിച്ച മക്കളെയും എടുക്ക (1:2) എന്ന് യഹോവ പ്രവാചകനോടു കല്പിച്ചു. അതനുസരിച്ച് അദ്ദേഹം ചെന്ന് ദിബ്ലയീമിന്റെ മകളായ ഗോമരിനെ പരിഗ്രഹിച്ചു. അവളിൽ പ്രവാചകനു ‘യിസ്രെയേൽ’ (ദൈവം വിതയ്ക്കും), ‘ലോ-അമ്മീ’ (എന്റെ ജനമല്ല) എന്ന രണ്ടു പുത്രന്മാരും ‘ലോരൂഹമാ’ (കരുണ ലഭിക്കാത്തവൾ) എന്ന മകളും ജനിച്ചു. (1:4,6,9). മൂന്നാം അദ്ധ്യായത്തിൽ യഹോവ പ്രവാചകനോടു ”നീ ഇനിയും ചെന്ന് ഒരു ജാരനാൽ സ്നേഹിക്കപ്പെട്ടു വ്യഭിചാരിണിയായിരിക്കുന്ന സ്ത്രീയെ സ്നേഹിച്ചു കൊണ്ടിരിക്ക” എന്നു കല്പിച്ചു. അതനുസരിച്ച് ഹോശേയ ഒരു വ്യഭിചാരിണിയെ വിലയ്ക്കു വാങ്ങി ശിക്ഷണത്തിൽ പാർപ്പിച്ചു. 3:1-3). ഈ പ്രവൃത്തിക്കും പ്രതീകാത്മക വ്യാഖ്യാനം നല്കിയിട്ടുണ്ട്. ഈ പ്രസ്താവനകൾക്കു ആക്ഷരികവ്യാഖ്യാനമാണോ, അതോ പ്രതീകാത്മകവ്യാഖ്യാനമാണോ നല്കേണ്ടത് എന്നതു വിവാദവിഷയമാണ്. 

ഹോശേയ രണ്ടു സ്ത്രീകളെ വിവാഹം ചെയ്തുവെന്നും (ആദ്യത്തേതിനെ ഉപേക്ഷിച്ചതിനു ശേഷം രണ്ടാമത്തേതിനെ സ്വീകരിച്ചു) അല്ല ഒരാളെ തന്നെ രണ്ടുപ്രാവശ്യം സ്വീകരിച്ചുവെന്നും വാദിക്കുന്നുവരുണ്ട്. ഹോശേയ ഗോമരിനെ പരിഗ്രഹിച്ചു. എന്നാൽ അവൾ ജാരന്മാരുടെ പുറകെ പോയി. പ്രവാചകൻ അവളെ വിലയ്ക്കു വാങ്ങി ഭവനത്തിൽ ചേർത്തു. ഇത് ദൈവവുമായുള്ള ബന്ധം വിട്ടുപോയ യിസ്രായേലിന്റെ ചിത്രമാണ്. വിശ്വസ്തനായ ദൈവം അവിശ്വസ്തയായ യിസ്രായേലിനെ മടക്കിക്കൊണ്ടുവന്നു. യിസായേലിനോടുള്ള ദൈവത്തിന്റെ മാറ്റമില്ലാത്ത സ്നേഹമാണ് ഹോശേയാ പ്രവചനത്തിന്റെ വിഷയം. യിസ്രായേലിന്റെ വിഗ്രഹാരാധന, ദുഷ്ടത, ബന്ധനം, യഥാസ്ഥാപനം ഇവയാണു പ്രധാനമായി ചിത്രീകരിക്കുന്നത്. മക്കൾക്കു നല്കിയ പ്രതീകനാമങ്ങൾ പ്രവചനത്തിലെ പ്രധാന വിഷയങ്ങളെ ഉൾക്കൊള്ളുന്നു. യിസ്രെയേൽ-യേഹുവിന്റെ രാജവംശം ഉന്മൂലനം ചെയ്യപ്പെടും; ലോരുഹമാ-അശ്ശൂർ ബദ്ധരാക്കും; ലോ-അമ്മീ യിസായേലിന്റെ താൽകാലിക നിരാസം (റോമ, 11:1:24); അമ്മീ-അന്ത്യകാലത്ത് യിസ്രായേലിന്റെ യഥാസ്ഥാപനം (റോമ, 11:25-26). ഹോശേയാ പ്രവചനത്തിൽ നിന്നു പല ഭാഗങ്ങളും പുതിയനിയമത്തിൽ ഉദ്ധരിച്ചിട്ടുണ്ട്. (ഹോശേ, 11 : 1 – മത്താ 2 : 15 ; ഹോശേ 6:6–മത്താ, 9:13, 12:7, ഹോശേ, 10:8–ലൂക്കൊ, 23:30, ഹോശേ, 2:23–റോമ, 9:25, ഹോശേ, 13:14-1കൊരി, 15:55, ഹോശേ, 1:9-10, 2:23–1പത്രൊ, 2:10).

പ്രധാന വാക്യങ്ങൾ: 1. “യഹോവ ഹോശേയമുഖാന്തരം സംസാരിച്ചു തുടങ്ങിയപ്പോൾ, യഹോവ ഹോശേയയോടു: നീ ചെന്നുപരസംഗം ചെയ്യുന്ന ഒരു ഭാര്യയെയും പരസംഗത്തിൽ ജനിച്ച മക്കളെയും എടുക്ക; ദേശം യഹോവയെ വിട്ടുമാറി കഠിന പരസംഗം ചെയ്തിരിക്കുന്നുവല്ലോ എന്നു കല്പിച്ചു.” ഹോശേയ 1:2.

2. “ഞാൻ അതിനെ എനിക്കായി ദേശത്തു വിതെക്കും; കരുണ ലഭിക്കാത്തവളോടു ഞാൻ കരുണ കാണിക്കും എന്റെ ജനമല്ലാത്തതിനോടു: നീ എന്റെ ജനം എന്നു ഞാൻ പറയും; നീ എന്റെ ദൈവം എന്നു അവരും പറയും.” ഹോശേയ 2:23.

3. “യാഗത്തിലല്ല, ദയയിലും ഹോമയാഗങ്ങളെക്കാൾ ദൈവപരിജ്ഞാനത്തിലും ഞാൻ പ്രസാദിക്കുന്നു.” ഹോശേയ 6:6.

4. “നിങ്ങൾ അനുതാപവാക്യങ്ങളോടുകൂടെ യഹോവയുടെ അടുക്കൽ മടങ്ങിച്ചെന്നു അവനോടു: സകല അകൃത്യത്തെയും ക്ഷമിച്ചു, ഞങ്ങളെ കൃപയോടെ കൈക്കൊള്ളേണമേ; എന്നാൽ ഞങ്ങൾ ഞങ്ങളുടെ അധരാർപ്പണമായ കാളകളെ അർപ്പിക്കും; അശ്ശൂർ ഞങ്ങളെ രക്ഷിക്കയില്ല; ഞങ്ങൾ കുതിരപ്പുറത്തു കയറി ഓടുകയോ ഇനി ഞങ്ങളുടെ കൈ വേലയോടു: ഞങ്ങളുടെ ദൈവമേ എന്നു പറകയോ ചെയ്കയില്ല; അനാഥന്നു തിരുസന്നിധിയിൽ കരുണ ലഭിക്കുന്നുവല്ലോ എന്നു പറവിൻ. ഞാൻ അവരുടെ പിൻമാറ്റത്തെ ചികിത്സിച്ചു സൌഖ്യമാക്കും; എന്റെ കോപം അവനെ വിട്ടുമാറിയിരിക്കയാൽ ഞാൻ അവരെ ഔദാര്യമായി സ്നേഹിക്കും.” ഹോശേയ 14:2-4.

ബാഹ്യരേഖ: 1. യിസ്രായേലിനു ദൈവത്തോടുള്ള ബന്ധം പ്രവാചകന്റെ വിവാഹാനുഭവത്തിലൂടെ ചിത്രീകരിക്കുന്നു: 1:1-3:5.

2. യിസ്രായേലിനോടുള്ള ദൈവത്തിന്റെ വ്യവഹാരം: 4:1-5:15. 

3. മാനസാന്തരപ്പെടാനുള്ള പ്രബോധനം: 6:1-11.

4. യിസ്രായേലിനു അയ്യോ കഷ്ടം: 7:1-16.

5. കാറ്റു വിതച്ചു ചുഴലിക്കാറ്റു കൊയ്യുക: 8:1-14.

6. യിസ്രായേലിനു വരാൻ പോകുന്ന ശിക്ഷ: 9:1-10.

7. ദൈവിക സ്നേഹത്തിന്റെയും കരുണയുടെയും വിജയം: 11:1-11.

8. യിസ്രായേലിന്റെ അവിശ്വസ്തത നിമിത്തമുള്ള നാശം: 11:12-13:16.

9. മാനസാന്തരപ്പെടുന്ന ജനത്തിന്റെ യഥാസ്ഥാപനം: 14:1-9.

പൂർണ്ണവിഷയം

ഹോശേയയുടെ ഭാര്യയും മക്കളും 1:1-11
യിസ്രായേൽ ജനത്തിന്റെ അവിശ്വസ്തത 2:1-13
യിസ്രായേലിനെ അവരുടെ പഴയകാല നന്മയിലേക്ക് യഥാസ്ഥാനപ്പെടുത്തുമെന്നുള്ള വാഗ്ദത്തം 2:14-23
ഹോശേയ തന്റെ അവിശ്വസ്തതയായ ഭാര്യയെ തിരികെ കൊണ്ടുവരുന്നു 3:1-5
ദൈവം യിസ്രായേൽ ജനത്തിനെതിരായി കുറ്റം ആരോപിക്കുന്നു 4:1-19
രാജാവിനും, പുരോഹിതന്മാർക്കും, ജനത്തിനും ഉള്ള മുന്നറിയിപ്പുകളും ഉപദേശങ്ങളും 5:1-15
അനുതാപത്തിനുള്ള ഒരു വിളി 6:1-3
യിസ്രായേൽ ജനത്തിനെതിരായ കൂടുതൽ കുറ്റങ്ങൾ 6:4-11
മത്സരം, വ്യഭിചാരം, മദ്യപാനം 7:1-16
യിസ്രായേലിന്റെ മേലുള്ള ന്യായവിധി 8:1—10:15
കൊടുങ്കാറ്റ് കൊയ്യുന്നു കൊയ്യുന്നു 8:1-14
തടവും പ്രവാസവും 9:1-17
അപമാനം 10:1-15
പാപം നിറഞ്ഞ യിസ്രായേൽ ജനത്തോടുള്ള ദൈവത്തിന്റെ സ്നേഹം 11:1-11
യിസ്രായേലിന്റെ കുറ്റബോധം, ദൈവം മുൻപ് അവരോട് കരുണ കാണിച്ചത് 11:12—12:14
യിസ്രായേലിന്റെ അവിശ്വസ്തത, അവരോടുള്ള ദൈവത്തിന്റെ കോപം 13:1-6
അനുതാപത്തിനുള്ള വിളി, അനുഗ്രഹ വാഗ്ദാനം 14:1-9

ദാനീയേൽ

ദാനീയേലിന്റെ പുസ്തകം (Book of Daniel)

പഴയനിയമത്തിൽ ഇരുപത്തി ഏഴാമത്തെ പുസ്തകം. വലിയ പ്രവാചകന്മാരിൽ നാലാമത്തേതാണ് ദാനീയേൽ പ്രവചനം. എബ്രായ ബൈബിളിൽ മൂന്നാം വിഭാഗമായ എഴുത്തുകളിൽ (കെത്തുവീം) ഉൾപ്പെടുന്നു. ദാനീയേൽ പ്രവാചകന് പ്രവചനാത്മാവ് ഉണ്ടായിരുന്നു എങ്കിലും പ്രവാചകൻ എന്ന ഔദ്യോഗിക പദവി ഇല്ലായിരുന്നു. അതുകൊണ്ടാണു ഈ പുസ്തകത്തെ പ്രവചനപുസ്തകങ്ങളുടെ വിഭാഗത്തിൽ ചേർക്കാത്തത്. പ്രധാനകഥാപാത്രമായ ദാനീയേലിന്റെ പേരിലാണ് പുസ്തകം അറിയപ്പെടുന്നത്. 

ഗ്രന്ഥകർത്താവും കാലവും: ബി.സി. ആറാം നൂററാണ്ടിൽ ദാനീയേൽ എഴുതി എന്നാണ് പരമ്പരാഗതമായ വിശ്വാസം. ദാനീയേൽ പ്രവചനത്തിൽ നിന്ന് ഉദ്ധരിച്ചുകൊണ്ട് “ദാനീയേൽ പ്രവാചകൻ മുഖാന്തരം അരുളിചെയ്തു’ എന്ന് യേശു പ്രസ്താവിച്ചു. (മത്താ, 24:15). മക്കാബ്യകാലത്ത് എഴുതപ്പെട്ടതെന്ന് നിരുപകന്മാർ വാദിക്കുന്ന ഭാഗത്തുനിന്നാണ് (ദാനീ, 9:27; 12:11) യേശു ഉദ്ധരിച്ചത്. ദാനീയേൽ ഉത്തമപുരുഷനിൽ സംസാരിക്കുകയും ദൈവിക വെളിപ്പാട് ലഭിച്ചതായി അവകാശപ്പെടുകയും ചെയ്യുന്നു. (7:2; 4:6,7,8; 8:1,2,3). ‘അന്ത്യകാലം വരെ മുദ്രയിടുക’ എന്ന് ദാനീയേലിനു ലഭിച്ച കല്പനയും രേഖപ്പെടുത്തിയിട്ടുണ്ട്. (12:4). ദാനീയേൽ പ്രവചനത്തിന്റെ ആദ്യത്തെ ആറദ്ധ്യായങ്ങൾ ചരിത്രപരവും ഒടുവിലത്തെ ആറദ്ധ്യായങ്ങൾ പ്രവചന പരവുമാണ്. ഇരുഭാഗങ്ങൾക്കും തമ്മിലുള്ള സാംഗോപാംഗബന്ധം നിഷേധിക്കാനാവുന്നതല്ല. രണ്ടാം അദ്ധ്യായത്തിൽ അവതരിപ്പിച്ചിട്ടുള്ള വിഷയത്തിന്റെ വിശദീകരണമാണ് ഏഴ്, എട്ട് അദ്ധ്യായങ്ങളിൽ. 9-12 അദ്ധ്യായങ്ങളിലെ വെളിപ്പാടിനധിഷ്ഠാനം രണ്ടാം അദ്ധ്യായമാണ്. പുസ്തകത്തിന്റെ സാഹിത്യപരമായ ഐക്യം എല്ലാ പണ്ഡിതന്മാരും അംഗീകരിക്കുന്നു. ദാനീയേലിന്റെ സ്വഭാവം ഒരേ നിലയിലാണ് പുസ്തകത്തിൽ ആദിയോടന്തം പ്രത്യക്ഷപ്പെടുന്നത്. ദാനീയേൽ എന്ന ഏകവ്യക്തിയുടെ രചനയാണീ പുസ്തകം എന്നു തെളിയിക്കുന്ന വസ്തുതകളാണിവ. ദാനീയേൽ ജീവിച്ചിരുന്ന ബാബേൽ പേർഷ്യൻ സാമ്രാജ്യങ്ങളുടെ ചരിത്രപശ്ചാത്തലമാണ് പ്രവചനത്തിൽ പ്രതിഫലിക്കുന്നത്.

ദാനീയേലിലെ ഭാഷ: ദാനീയേൽ പ്രവചനത്തിലെ 1:1-2:4a; 8-12 അദ്ധ്യായങ്ങൾ എന്നീ രണ്ടു ഭാഗങ്ങൾ എബായയിലും 2:4b-7:28 അരാമ്യയിലുമാണ് എഴുതപ്പെട്ടത്. ഗ്രന്ഥരചനയ്ക്ക് രണ്ടു ഭാഷ പ്രയോജനപ്പെടുത്തിയതിനെക്കുറിച്ച് പല വിശദീകരണങ്ങൾ ഉണ്ട്. ഡാൽമൻ, റ്റോറി എന്നിവരുടെ അഭിപ്രായത്തിൽ ഒന്നാംഭാഗം അരാമ്യയിൽ നിന്നും തർജ്ജമ ചെയ്തതാണ്. തുടർന്ന് ദർശനങ്ങൾ എബായയിൽ എഴുതി. ദർശനങ്ങളിൽ ആദ്യത്തേത് ഒരു സംശോധകൻ അരാമ്യയിലേക്കു തർജ്ജമ ചെയ്തു. മറെറാരഭിപ്രായം അനുസരിച്ച ദാനീയേൽ പ്രവചനത്തിന്റെ ഭാഷ എബ്രായയാണ്. ഏതോ വിധത്തിൽ 2-7 അദ്ധ്യായങ്ങൾ നഷ്ടപ്പെട്ടു. ഈ വിടവ് നികത്തുന്നതിന് അരാമ്യ തർജ്ജമ പ്രയോജനപ്പെടുത്തി. പ്രവചനം മുഴുവൻ അരാമ്യയിൽ എഴുതി എന്നു ചാറത്സ് സിദ്ധാന്തിക്കുന്നു. എബ്രായ കാനോനിൽ സ്ഥാനം നേടുന്നതിനുവേണ്ടി ഒന്നാം അദ്ധ്യായവും ഒടുവിലത്തെ നാലു അദ്ധ്യായവും എബ്രായയിലേക്കു പരിഭാഷപ്പെടുത്തി. ദാനീയേലിന്റെ തർഗും ഒന്നും ലഭ്യമല്ലാത്തതുകൊണ്ടു പുസ്തകത്തിന്റെ വ്യാഖ്യാനം മസോറെറ്റിക് പാഠത്ത അടിസ്ഥാനമാക്കി ചെയ്യാനേ കഴിയു. മസോറെറ്റിക്പാഠം സംശുദ്ധമായ രീതിയിൽ ശേഷിക്കുന്നുണ്ട്. സെപ്റ്റ്വജിന്റ് പാഠവും അതിനെ പിന്തുടരുന്ന മറ്റു പല പാഠങ്ങളും മൂന്നു ബാലന്മാരുടെ പാട്ട് എന്ന ദീർഘമായ ഖണ്ഡം ദാനീയേൽ 3:23-നു ശേഷം കൂട്ടിച്ചേർത്തിട്ടുണ്ട്. സെപ്റ്റ്വജിന്റിലും വുൾഗാത്തയിലും സൂസന്നയുടെ കഥ 13-ാം അദ്ധ്യായമായും, ബേലും സർപ്പവും 14-ാം അദ്ധ്യായമായും ചേർത്തിട്ടുണ്ട്. കുമ്രാൻ ഗുഹകളിൽ നിന്നു കണ്ടെടുത്ത ലിഖിതങ്ങൾ ദാനീയേലിൻ എബായ അരാമ്യപാഠത്തെ സാധൂകരിക്കുന്നു.

ദാനീയേലിൻ്റെ പ്രവചനങ്ങൾ: പ്രവചനപഠനത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രാധാന്യം അർഹിക്കുന്ന രണ്ടു പുസ്തകങ്ങളാണ് പഴയനിയമത്തിലെ ദാനീയേൽ പ്രവചനവും പുതിയനിയമത്തിലെ വെളിപ്പാട് പുസ്തകവും. പ്രവചന പഠനത്തിനുള്ള താക്കോലുകളാണാ അവ. നെബൂഖദ്നേസരിന്റെ കാലം മുതൽ ക്രിസ്തുവിന്റെ പുനരാഗമനം വരെയുള്ള യെഹൂദ യെഹൂദേതര ചരിത്രത്തിൻ്റെ ഒരു ബാഹ്യരേഖ ഈ പ്രവചനത്തിലുണ്ട്. ഒലിവുമല പ്രഭാ ഷണം (മത്താ, 24,25; ലൂക്കൊ, 21), അധർമ്മമൂർത്തി; വെളിപ്പാട് പുസ്തകം എന്നിവയുടെ ശരിയായ വ്യാഖ്യാനത്തിന് ദാനീയേൽ പ്രവചനം സഹായകമാണ്. പ്രവചനത്തെ അംഗീകരിക്കുന്നവരുടെ ഇടയിൽതന്നെ ദാനീയേൽ പ്രവചന വ്യാഖ്യാനത്തെക്കുറിച്ച് രണ്ടു വിഭിന്ന വീക്ഷണങ്ങൾ നിലവിലുണ്ട്. ഒന്നാമത്തെ വീക്ഷണം അനുസരിച്ചു പഴയനിയമ യിസ്രായേലായ യെഹൂദന്മാർക്കു ദൈവം നല്കിയ വാഗ്ദാനങ്ങളുടെ നിറവേറൽ പുതിയനിയമ യിസ്രായേലായ സഭയിലാണ്. മഹാബിംബം (2:3-48), നാലുമൃഗങ്ങൾ (7:2-27), എഴുപതു ആഴ്ചവട്ടം (9:24-27) എന്നിവ ക്രിസ്തുവിന്റെ ഒന്നാം വരവിൽ പൂർത്തിയാകുന്നു. ബിംബത്തെ അടിച്ചു തകർത്ത കല്ല് (2:34,35) ക്രിസ്തുവിന്റെ ഒന്നാം വരവിനെ കുറിക്കുന്നു. ദാനീയേൽ 7:25-ലെ കാലവും കാലങ്ങളും കാലാംശവും പ്രതീകാത്മകമായി വ്യാഖ്യാനിക്കേണ്ടതാണ്. എഴുപതു ആഴ്ചവട്ടം ക്രിസ്തുവിന്റെ സ്വർഗ്ഗാരോഹണത്തിൽ പൂർത്തിയായി. യെഹൂദന്മാരുടെ യാഗവ്യവസ്ഥ നിർത്തലാക്കുന്നത് മശീഹയുടെ മരണമാണ്. ശൂന്യമാക്കുന്നവൻ തീത്തൊസ് ചക്രവർത്തി യെരുശലേം നശിപ്പിച്ചതിനെക്കുറിക്കുന്നു. (9:27). 

രണ്ടാമത്തെ വീക്ഷണമനുസരിച്ച് ഈ പ്രവചനങ്ങളെല്ലാം ക്രിസ്തുവിന്റെ രണ്ടാം വരവിൽ പൂർത്തിയാകുന്നു. ഒരിക്കൽകൂടി യിസ്രായേൽ ദൈവത്തിന്റെ പരിഗണനയിൽ വരും. ദാനീയേൽ 2-ലെ ബിംബം ലോകരാജ്യങ്ങളെക്കുറിക്കുന്ന ബാബിലോൺ, മേദ്യ, പാർസ്യ, ഗ്രീസ്, റോം, എന്നിവയാണ് നാലു സാമ്രാജ്യങ്ങൾ. ഈ യുഗാന്ത്യം വരെ ഏതെങ്കിലും രൂപത്തിൽ റോം നിലനില്ക്കും. ഒടുവിൽ വരുന്ന പത്തു രാജാക്കന്മാരെ ക്രിസ്തു തന്റെ പുനരാഗമനത്തിൽ നശിപ്പിച്ച് തന്റെ രാജ്യം സ്ഥാപിക്കും. (2:41-45; വെളി, 17:12). ഈ നാലു സാമ്രാജ്യങ്ങളെ നാലുമൃഗങ്ങളായി ദാനീയേൽ 7-ൽ കാണിക്കുന്നു. നാലാമത്തെ മൃഗത്തിന്റെ പത്തു കൊമ്പ് ബിംബത്തിന്റെ പത്തുകാൽ വിരലുകളെ സൂചിപ്പിക്കുന്നു. പതിനൊന്നാമത്തെ കൊമ്പായി എതിർക്രിസ്തു വന്ന്, മൂന്നരവർഷം വിശുദ്ധന്മാരെ പീഡിപ്പിക്കും. (7:25). മനുഷ്യപുത്രനോടു സദൃശനായവനാണ് എതിർക്രിസ്തുവിനെ നശിപ്പിക്കുന്നത്. (ദാനീ, 7:13). ചരിത്രപരമായി ദാനീയേൽ 8-ലെ ചെറിയകൊമ്പ് അന്ത്യാക്കസ് എപ്പിഫാനസ് ആണ്. (8:9-14). എഴുപതു ആഴ്ചവട്ടത്തെക്കുറിച്ചുള്ള പ്രവചനം പ്രവചനകാല ഗണനയിൽ പ്രാധാന്യം അർഹിക്കുന്നു. ബി.സി. 445-ൽ യെരുശലേം പുതുക്കിപ്പണിയുവാൻ അർത്ഥഹ്ശഷ്ടാ രാജാവ് കല്പന പുറപ്പെടുവിച്ചപ്പോൾ ആരംഭിച്ച് സഹസ്രാബ്ദരാജ്യം സ്ഥാപിക്കുന്നതോടു കൂടി എഴുപതു ആഴ്ചവട്ടം അവസാനിക്കുന്നു. (9:24). അറുപത്തൊമ്പതും എഴുപതും ആഴ്ചവട്ടങ്ങൾക്കിടയ്ക്ക് ഒരു ഇടവേളയുണ്ട്. ക്രിസ്തുവിന്റെ പുനരാഗമനത്തിന് തൊട്ടുമുമ്പുള്ള ഏഴുവർഷം മഹാപീഡനമാണ്. അതാണ് എഴുപതാമത്തെ ആഴ്ചവട്ടം. ഈ കാലത്തു വിശ്വാധിപത്യത്തിലേക്ക് ഉയരുന്ന എതിർക്രിസ്തു വിശുദ്ധന്മാരെ പിഡിപ്പിക്കും. ദാനീയേൽ 11:2 മുതൽ നാലു പാർസി രാജാക്കന്മാർ, അലക്സാണ്ടർ ചക്രവർത്തി, സെലൂക്യ, ടോളമി രാജാക്കന്മാർ, അന്ത്യാക്കസ് എപ്പിഫാനസ്, എതിർക്രിസ്തു എന്നിവരെക്കുറിച്ച് പ്രവചിക്കുന്നു. മഹാപീഡന കാലയളവ് മൂന്നരവർഷമാണ്. അതു അവസാനിക്കുന്നത് മഹാപീഡന വിശുദ്ധന്മാരുടെയും പഴയനിയമ വിശുദ്ധന്മാരുടെയും പുനരുത്ഥാനത്തോടു കൂടിയാണ്. (ദാനീ, 12:2,3). മഹാപീഡനകാലം 1260 ദിവസമാണ്. എന്നാൽ ദൈവാലയം വെടിപ്പാക്കുന്നതിനും യഥാസ്ഥാനപ്പെടുത്തുന്നതിനും മുപ്പതുദിവസം കൂടി വേണ്ടി വരും. (ദാനീ, 12:11). വീണ്ടും 45 ദിവസം കഴിഞ്ഞാണ് സഹസ്രാബ്ദവാഴ്ച ആരംഭിക്കുന്നത്. (ദാനീ, 12:12). 

പ്രധാന വാക്യങ്ങൾ: 1. “രാജാവു കണ്ട ദർശനമോ: വലിയൊരു ബിംബം; വലിപ്പമേറിയതും വിശഷശോഭ യുള്ളതുമായ ആ ബിംബം തിരുമുമ്പിൽ നിന്നു; അതിന്റെ രൂപം ഭയങ്കരമായിരുന്നു.” ദാനീയേൽ 2:31.

2. “ഞങ്ങൾ സേവിക്കുന്ന ദൈവത്തിന്നു ഞങ്ങളെ വിടുവിപ്പാൻ കഴിയുമെങ്കിൽ, അവൻ ഞങ്ങളെ എരിയുന്ന തീച്ചൂളയിൽനിന്നും രാജാവിന്റെ കയ്യിൽനിന്നും വിടുവിക്കും. അല്ലെങ്കിലും ഞങ്ങൾ രാജാവിന്റെ ദേവന്മാരെ സേവിക്കയില്ല. രാജാവു നിർത്തിയ സ്വർണ്ണബിംബത്തെ നമസ്കരിക്കയുമില്ല എന്നു അറിഞ്ഞാലും എന്നു ഉത്തരം പറഞ്ഞു.” ദാനീയേൽ 3:17,18.

3. “ആ കാലം കഴിഞ്ഞിട്ടു നെബൂഖദ്നേസർ എന്ന ഞാൻ സ്വർഗ്ഗത്തേക്കു കണ്ണുയർത്തി എന്റെ ബുദ്ധിയും എനിക്കു മടങ്ങിവന്നു; ഞാൻ അത്യുന്നതനായവനെ വാഴ്ത്തി, എന്നേക്കും ജീവിച്ചിരിക്കുന്നവനെ സ്മരിച്ചു ബഹുമാനിക്കയും ചെയ്തു; അവന്റെ ആധിപത്യം എന്നേക്കുമുള്ള ആധിപത്യവും അവന്റെ രാജത്വം തലമുറതലമുറയായുള്ളതും അല്ലോ.” ദാനീയേൽ 4:34.

4. “അതിക്രമത്തെ തടസ്ഥം ചെയ്തു പാപങ്ങളെ മുദ്രയിടുവാനും അകൃത്യത്തിന്നു പ്രായശ്ചിത്തം ചെയ്തു നിത്യനീതി വരുത്തുവാനും ദർശനവും പ്രവചനവും മുദ്രയിടുവാനും അതിപരിശുദ്ധമായതിനെ അഭിഷേകം ചെയ്‍വാനും തക്കവണ്ണം നിന്റെ ജനത്തിന്നും വിശുദ്ധനഗരത്തിന്നും എഴുപതു ആഴ്ചവട്ടം നിയമിച്ചിരിക്കുന്നു. അതുകൊണ്ടു നീ അറിഞ്ഞു ഗ്രഹിച്ചുകൊള്ളേണ്ടതെന്തെന്നാൽ: യെരൂശലേമിനെ യഥാസ്ഥാനപ്പെടുത്തി പണിവാൻ കല്പന പുറപ്പെടുന്നതുമുതൽ അഭിഷിക്തനായോരു പ്രഭുവരെ ഏഴു ആഴ്ചവട്ടം; അറുപത്തുരണ്ടു ആഴ്ചവട്ടംകൊണ്ടു അതിനെ വീഥിയും കിടങ്ങുമായി കഷ്ടകാലങ്ങളിൽ തന്നേ വീണ്ടും പണിയും. അറുപത്തു രണ്ടു ആഴ്ചവട്ടം കഴിഞ്ഞിട്ടു അഭിഷിക്തൻ ഛേദിക്കപ്പെടും; അവന്നു ആരും ഇല്ലെന്നു വരും; പിന്നെ വരുവാനിരിക്കുന്ന പ്രഭുവിന്റെ പടജ്ജനം നഗരത്തെയും വിശുദ്ധമന്ദിരത്തെയും നശിപ്പിക്കും; അവന്റെ അവസാനം ഒരു പ്രളയത്തോടെ ആയിരിക്കും; അവസാനത്തോളം യുദ്ധമുണ്ടാകും; ശൂന്യങ്ങളും നിർണ്ണയിക്കപ്പെട്ടിരിക്കുന്നു. അവൻ ഒരു ആഴ്ചവട്ടത്തേക്കു പലരോടും നിയമത്തെ കഠിനമാക്കും; ആഴ്ചവട്ടത്തിന്റെ മദ്ധ്യേ അവൻ ഹനനയാഗവും ഭോജനയാഗവും നിർത്തലാക്കിളക്കയും; മ്ളേച്ഛതകളുടെ ചിറകിന്മേൽ ശൂന്യമാക്കുന്നവൻ വരും; നിർണ്ണയിക്കപ്പെട്ടിരിക്കുന്ന സമാപ്തിയോളം ശൂന്യമാക്കുന്നവന്റെ മേൽ കോപം ചൊരിയും.” ദാനീയേൽ 9:24-27.

5. “ആ കാലത്തു നിന്റെ സ്വജാതിക്കാർക്കു തുണനില്ക്കുന്ന മഹാപ്രഭുവായ മീഖായേൽ എഴുന്നേല്ക്കും; ഒരു ജാതി ഉണ്ടായതുമുതൽ ഈ കാലംവരെ സംഭവിച്ചിട്ടില്ലാത്ത കഷ്ടകാലം ഉണ്ടാകും; അന്നു നിന്റെ ജനം, പുസ്തകത്തിൽ എഴുതിക്കാണുന്ന ഏവനും തന്നേ, രക്ഷ പ്രാപിക്കും. നിലത്തിലെ പൊടിയിൽ നിദ്ര കൊള്ളുന്നവരിൽ പലരും ചിലർ നിത്യജീവന്നായും ചിലർ ലജ്ജെക്കും നിത്യനിന്ദെക്കുമായും ഉണരും.” ദാനീയേൽ 12:1,2.

ബാഹ്യരേഖ: I. ദാനീയേലിന്റെയും സഖികളുടെയും ചരിതം: 1:1-6:28.

1. രാജഭോജനവും പാനീയവും വിശ്വസ്തരായ യെഹൂദബാലന്മാർ നിരസിക്കുന്നു: 1:1-21.

2. നെബുഖദ്നേസർ രാജാവിന്റെ സ്വപ്നം; ഒരു ബിംബം. ദാനീയേൽ സ്വപ്നം വ്യാഖ്യാനിക്കുന്നു: 2:49.

3. ശ്രദ്രക്, മേശെക്, അബേദ്നഗോ എന്നിവരെ തീച്ചുളയിൽ നിന്നും വിടുവിക്കുന്നു: 3:1-30.

4. നെബൂഖദ്നേസറിൻ്റെ വൃക്ഷസ്വപ്നം ദാനീയേൽ വ്യാഖ്യാനിക്കുന്നു: 4:1-37.

5. ബേൽശസ്സർ രാജാവും ചുവരിലെ കയ്യെഴുത്തും: 5:1-31.

6. ദാനീയേൽ സിംഹഗുഹയിൽ നിന്നു വിടുവിക്കപ്പെട്ടു: 6:1-28.

II. ലോകചരിത്രഗതിയെ സംബന്ധിക്കുന്ന ദർശനങ്ങൾ: 7:1-12:13.

1. നാലു മഹാമൃഗങ്ങളെക്കുറിച്ചുള്ള ദാനീയേലിന്റെ സ്വപ്നം: 7:1-28.

2. ആട്ടുകൊറ്റൻ, കോലാട്ടുകൊറ്റൻ, കൊമ്പ് ഇവയെക്കുറിച്ചുള്ള ദാനീയേലിന്റെ ദർശനം: 8:1-12.

3. ഗ്രബീയേൽ ദൂതൻ ദർശനം വ്യാഖ്യാനിക്കുന്നു: 8:13-27.

4. ദാനീയേലിൻ്റെ പ്രാർത്ഥന: 9:1-19.

5. എഴുപതു ആഴ്ചകളെക്കുറിച്ചുള്ള ദർശനം: 9:20-27.

6. ദാനീയേലിന്റെ പ്രാർത്ഥനയുടെ മറുപടിയുമായി ദൂതൻ പ്രത്യക്ഷപ്പെടുന്നു: 10:14.

7. ദൂതൻ ദാനീയേലിനെ ശക്തിപ്പെടുത്തുന്നു: 10:15-21.

8. പേർഷ്യ, ഗ്രീസ്, വടക്കെരാജ്യം, തെക്കെരാജ്യം അന്ത്യകാല സംഭവങ്ങൾ എന്നിവയെ സംബന്ധിക്കുന്ന പ്രവചനം: 11:1-45.

9. മഹാപീഡനം, പുനരുത്ഥാനം, ന്യായവിധി, അന്ത്യ സന്ദേശം: 12:1-13.

യെഹെസ്ക്കേൽ

യെഹെസ്ക്കേൽ പ്രവാചകന്റെ പുസ്തകം (Book of Ezekiel)

പഴയനിയമത്തിലെ ഇരുപത്താറാമത്തെ പുസ്തകം; എബ്രായ കാനോനിൽ പിൻപ്രവാചകന്മാരിൽ മൂന്നാമത്തേത്. ഗ്രന്ഥകർത്താവിന്റെ പേരിൽ അറിയപ്പെടുന്നു. പുരോഹിത പാരമ്പര്യത്തിലുൾപ്പെട്ട യെഹെസ്ക്കേൽ പ്രവാചകൻ യെരുശലേമിലാണ് ജീവിച്ചിരുന്നത്. ബൂസി എന്ന പുരോഹിതന്റെ പുത്രനായ ഇദ്ദേഹവും ഒരു പുരോഹിതനായിരുന്നു. (യെഹ, 1:3). ബി.സി. 597-ൽ യെഹോയാഖീൻ രാജാവിനോടൊപ്പം ബാബിലോണിൽ പ്രവാസിയായിപ്പോയി. (1:1). ബാബിലോണിൽ തെക്കുകിഴക്കുള്ള കെബാർ നദീതീരത്തു തേൽ-അബീബിൽ പാർത്തു. (3:15). പ്രവാസത്തിന്റെ അഞ്ചാം വർഷം നാലാം മാസമാണ് പ്രവചിക്കുവാനായി യെഹെസ്ക്കേൽ വിളിക്കപ്പെട്ടത്. (1:1,2). ഈ പ്രവചനത്തിൽ രേഖപ്പെടുത്തിയിട്ടുള്ള ഒടുവിലത്തെ കാലം ഇരുപത്തേഴാം വർഷം ഒന്നാം മാസം ഒന്നാം തീയതിയാണ്. (29:17). അദ്ദേഹത്തിന്റെ ശുശ്രൂഷ ഇരുപത്തിരണ്ടു വർഷം അതായത് ബി.സി. 571 വരെ നീണ്ടുനിന്നു. ദാനീയേൽ പ്രവാചകനെ യെഹെസ്ക്കേൽ പ്രവാചകൻ അറിഞ്ഞിരുന്നു. (14:14, 20; 28:35).

ഗ്രന്ഥകർത്താവും കാലവും: പ്രവചനത്തിന്റെ കർത്തൃത്വത്തെക്കുറിച്ചും കാലത്തേക്കുറിച്ചും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം വരെ അഭിപ്രായഭേദം ഉണ്ടായിരുന്നില്ല. ബി.സി. രണ്ടാം നൂറ്റാണ്ടിന്റെ ആദ്യ പാദത്തിൽ ബെൻസീറായുടെ പട്ടികയിൽ യെഹെസ്ക്കേൽ പ്രവചനത്തിനു അനിഷേധ്യമായ സ്ഥാനം നല്കിയിട്ടുണ്ട്. എന്നാൽ എ.ഡി. ഒന്നാം നൂറ്റാണ്ടിൽ പുസ്തകത്തെ ഒഴിവാക്കാനുള്ള ശ്രമം നടന്നതായി കാണുന്നു. അതിനു പ്രധാനമായും മൂന്നു കാരണങ്ങളാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. 1. പതിനാറാം അദ്ധ്യായം പരസ്യവായനയ്ക്ക് പറ്റിയതല്ല. 2. ഒന്നാമദ്ധ്യായവും സമാന്തരഭാഗങ്ങളും അപകടകരമായ ദർശനങ്ങൾക്കും സിദ്ധാന്തങ്ങൾക്കും ഇടനല്കും. 3. 40-48 അദ്ധ്യായങ്ങളിലെ വിശദാംശങ്ങൾ മോശെയുടെ മാറ്റമില്ലാത്ത ന്യായപ്രമാണത്തിനു വിരുദ്ധമാണ്. ന്യായപ്രമാണം അനുസരിച്ചു മാസാരംഭങ്ങളിൽ (അമാവാസി) ഹോമയാഗത്തിനു രണ്ടു കാളക്കിടാവിനെയും ഒരു ആടുകൊറ്റനെയും ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത ഏഴു കുഞ്ഞാടിനെയും അർപ്പിക്കണം. (സംഖ്യാ, 20:11). എന്നാൽ ഊനമില്ലാത്ത ഒരു കാളക്കുട്ടിയെയും ആറു കുഞ്ഞാടിനെയും ഒരു മുട്ടാടിനെയും മാത്രമേ യെഹെസ്ക്കേൽ (46:6) പ്രവാചകൻ നിർദ്ദേശിച്ചിട്ടുള്ളൂ. എന്നാൽ ഹനന്യാബെൻ ഹെസക്കിയ മുന്നൂറു ഭരണി എണ്ണ കത്തിച്ചു കുത്തിയിരുന്നു വൈരുദ്ധ്യങ്ങൾ പരിഹരിച്ചു എന്നും തുടർന്നു പ്രവചനത്തെ കാനോനിൽ അംഗീകരിച്ചു എന്നും തലമൂദ് പാരമ്പര്യം പറയുന്നു. എന്നാൽ ഈ ശ്രമം പൂർണ്ണ വിജയമായിരുന്നു എന്നു പറയുവാൻ നിവൃത്തിയില്ല. യെഹെസ്ക്കേൽ പ്രവചനവും പഞ്ചഗ്രന്ഥവും തമ്മിലുള്ള വ്യത്യാസം ഏലീയാവു വന്നു (മലാ, 4:5) വിശദമാക്കിത്തരുമെന്നു തമൂദിൽ പറയുന്നുണ്ട്. തുടർന്നു ഈ പ്രവചനത്തിന്റെ ഏകത്വവും അധികാരവും വിരളമായി മാത്രമേ ചോദ്യം ചെയ്യപ്പെട്ടിട്ടുള്ളൂ. എന്നാൽ 1924 മുതൽ സ്ഥിതി മാറി. ബി.സി. 230-നടുപ്പിച്ചാണ് പ്രവചനം എഴുതപ്പെട്ടതെന്നു സി.സി. ടോറി പ്രസ്താവിച്ചു. ബി.സി. 200-നടുത്തു ഒരു എഡിറ്റർ പുസ്തകത്തിനു ഇന്നത്തെ രൂപം നല്കി. ഭാഷാപരമായ തെളിവുകൾ ചൂണ്ടിക്കാട്ടി ബറോസ് എന്ന പണ്ഡിതൻ ഇതേകാലം അംഗീകരിക്കുന്നു. അലക്സാണ്ടർ ചക്രവർത്തിയുടെ കാലത്താണ് ഇതു രചിക്കപ്പെട്ടതെന്നു എൽ.ഈ ബ്രൗൺ അഭിപ്രായപ്പെട്ടു. 

ടോറി പറയുന്ന കാലം ഏറെപ്പേർ അംഗീകരിക്കുന്നില്ലെങ്കിലും പ്രവചനത്തിൽ അധികഭാഗവും പലസ്തീനിൽ വച്ചു എഴുതപ്പെട്ടതാണെന്നു ധാരാളം പേർ വിശ്വസിക്കുന്നു. ബി.സി. 597-ൽ യെഹെസ്ക്കേൽ പ്രവാചകൻ പ്രവാസിയായിപ്പോയാലും ഇല്ലെങ്കിലും ബി.സി. 586-ൽ യെരുശലേം നശിപ്പിക്കപ്പെടുന്നതു വരെ യെരുശലേമിലോ പ്രാന്തപ്രദേശത്തിലോ അദ്ദേഹം പ്രവചിക്കുകയായിരുന്നു എന്നു പൊതുവെ വിശ്വസിക്കപ്പെടുന്നു. യെഹെസ്ക്കേൽ പ്രവാചകന്റെ പദ്യവും ഗദ്യവും തമ്മിലുള്ള വ്യത്യാസം അടിസ്ഥാനമാക്കി 1273 വാക്യങ്ങളിൽ 170 വാക്യങ്ങൾ മാത്രം അദ്ദേഹം എഴുതിയതായി ഹോൾഷർ പറയുന്നു. ബി.സി. 500-നും 450-നും ഇടയ്ക്കു ജീവിച്ചിരുന്ന ഒരു ലേവ്യ എഡിറ്ററാണു ബാക്കി എഴുതിയത്. 250 വാക്യങ്ങൾ യെഹെസ്ക്കേലിന്റെ വകയായി ഇർവിങ് അംഗീകരിക്കുന്നു. 40-48 അദ്ധ്യായങ്ങൾ യെഹെസ്ക്കേലിന്റേതായി പലരും അംഗീകരിക്കുന്നില്ല. 35 വർഷത്തോളം നീണ്ടുനിന്ന വിമർശന പഠനങ്ങൾ നിഷ്ഫലമായി തീരുകയാണുണ്ടായത്. ഇന്ന് ഏറെക്കുറെ പരമ്പരാഗത ധാരണയാണ് ബൈബിൾ പണ്ഡിതന്മാർക്കുള്ളത്. 

പ്രതിപാദ്യം: മറ്റു പ്രവാചകന്മാരുടെ എഴുത്തുകളെപ്പോലെതന്നെ ഇതും ദൈവശാസ്ത്രം പഠിപ്പിക്കുവാനുള്ള ഒരു പാഠപുസ്തകം അല്ലെന്നും മറിച്ചു പ്രവാസത്തിൽ കഷ്ടപ്പെടുന്ന ജനത്തോടുള്ള ദൈവവചനമാണെന്നും മനസ്സിലാക്കേണ്ടതാണ്. യെഹെസ്ക്കേൽ പ്രവചനത്തിനു വ്യക്തമായ മൂന്നുഭാഗങ്ങളുണ്ട്. ആദ്യത്തെ 24 അദ്ധ്യായങ്ങളും യെരുശലേമിന്റെ വീഴ്ചയ്ക്കു മുമ്പു പ്രവചിച്ചതാണ്. യെരുശലേമിനും യെഹൂദയ്ക്കും ആസന്നമായ ശിക്ഷാവിധി പ്രവചിക്കുന്നു. ആദ്യത്തെ മൂന്നു അദ്ധ്യായങ്ങളിൽ യെഹെസ്ക്കേൽ പ്രവാചകന്റെ വിളിയും നിയോഗവും വ്യക്തമാക്കുന്നു. 4-1 അദ്ധ്യായങ്ങളിൽ യെരുശലേമിന്റെ നാശത്തെ പ്രതീകങ്ങളിലൂടെ അഭിനയിച്ചു കാണിക്കുന്നു. തുടർന്നു പ്രവാചകനെ ആത്മാവിൽ യെരുശലേമിലേക്കു കൊണ്ടുചെന്നു യെരുശലേമിന്റെ അതിക്രമത്തിന്റെ ദർശനം കാണിച്ചുകൊടുക്കുന്നു. അതിവിശുദ്ധസ്ഥലത്തു പ്രത്യക്ഷപ്പെട്ട ദൈവമഹത്വം പ്രവാചകൻ കണ്ടു. (8:4). ഈ മഹത്വം ദൈവാലയത്തെയും പട്ടണത്തെയും വിട്ടു പോയി. (9:3; 10:4, 19; 11:22, 23). വിശ്വാസത്യാഗികളായ ജനത്തെ ദൈവം ഉപേക്ഷിച്ചുവെന്നു ഇതു ചൂണ്ടിക്കാണിക്കുന്നു. യെഹെസ്ക്കേൽ പ്രവാചകൻ ആത്മാവിൽ ബാബിലോണിലേക്കു വന്നു. തുടർന്നു യെരുശലേമിന്റെ വീഴ്ചയെക്കുറിച്ചുള്ള പ്രവചനങ്ങളാണ് 12-24 അദ്ധ്യായങ്ങൾ. പ്രവാസത്തിലേക്കു പോകുന്നതിനെ പ്രവാചകൻ നടിച്ചു കാണിക്കുന്നു. (12:1-7). ജനത്തിന്റെ വിശ്വാസത്യാഗത്തെക്കുറിച്ചുള്ള രണ്ടു വെളിപ്പാടുകളാണ് 16-ഉം 23-ഉം അദ്ധ്യായങ്ങൾ. 18-ാം അദ്ധ്യായത്തിൽ വ്യക്തിപരമായ ഉത്തരവാദിത്വം വെളിപ്പെടുത്തുന്നു. ഒടുവിലായി യെരൂശലേമിന്റെ നിരോധനം പ്രവചിക്കുന്നു. അന്നു വൈകിട്ടു തന്നെ പ്രവാചകന്റെ ഭാര്യ മരിച്ചു. (24 അ.). 

പ്രവചനത്തിലെ രണ്ടാം ഭാഗം ജാതികളുടെ മേലുള്ള ശിക്ഷാവിധികളാണ്. (25-32 അ.). പ്രവചനത്തിന്റെ മൂന്നാം ഭാഗം യിസ്രായേലിന്റെ പുന:സ്ഥാപനമാണ്. യെരൂശലേമിന്റെ പതനത്തിനുശേഷമാണ് ഈ രണ്ടു ഭാഗങ്ങളും എഴുതപ്പെട്ടത്. ദൈവം തന്റെ ജനത്തെ സ്വന്തം ദേശത്തു മടക്കിക്കൊണ്ടുവരുകയും ദാവീദിന്റെ പുത്രൻ അവരെ ഭരിക്കുകയും ചെയ്യും. ദൈവം അവർക്കു ഒരു പുതിയ ഹ്യദയം നല്കും. (34,36). ഉണങ്ങിയ അസ്ഥികളുടെ താഴ്വരയെക്കുറിച്ചുള്ള ദർശനമാണ് 37-ാം അദ്ധ്യായം. യിസ്രായേലിന്റെ പുന:സ്ഥാപനത്തെ പ്രതീകരൂപത്തിൽ വർണ്ണികുന്നു. ജാതീയ ശക്തികളായ ഗോഗ്-മാഗോഗ് എന്നിവയെക്കുറിച്ചുള്ള ദർശനമാണ് 38-ാം അദ്ധ്യായം. പുന:സ്ഥാപിക്കപ്പെട്ട യിസ്രായേലിൽ നിർമ്മിക്കപ്പെടേണ്ട ദൈവാലയത്തിന്റെ വിവരണമാണ് 40-48 അദ്ധ്യായങ്ങൾ. ദൈവത്തിന്റെ തേജസ്സ് ദൈവാലയത്തിലേക്കു മടങ്ങിവരും. (43:2, 4, 5; 44:4). ‘നഗരത്തിനു യഹോവ ശമ്മാ (യഹോവ അവിടെ) എന്നു പേരാകും.’ (48:35). 

പ്രധാന വാക്യങ്ങൾ: 1. “കേട്ടാലും കേൾക്കാഞ്ഞാലും–അവർ മത്സരഗൃഹമല്ലോ–തങ്ങളുടെ ഇടയിൽ ഒരു പ്രവാചകൻ ഉണ്ടായിരുന്നു എന്നു അവർ അറിയേണം. നീയോ, മനുഷ്യപുത്രാ, അവരെ പേടിക്കരുതു; പറക്കാരയും മുള്ളും നിന്റെ അരികെ ഉണ്ടായിരുന്നാലും തേളുകളുടെ ഇടയിൽ നീ പാർത്താലും അവരുടെ വാക്കു പേടിക്കരുതു; അവർ മത്സരഗൃഹമല്ലോ; നീ അവരുടെ വാക്കു പേടിക്കരുതു; അവരുടെ നോട്ടം കണ്ടു ഭ്രമിക്കയുമരുതു.” യേഹേസ്കേൽ 2:5,6.

2. “എന്നാൽ യഹോവയുടെ മഹത്വം കെരൂബിന്മേൽനിന്നു പൊങ്ങി ആലയത്തിന്റെ ഉമ്മരപ്പടിക്കു മീതെ നിന്നു; ആലയം മേഘംകൊണ്ടു നിറഞ്ഞിരുന്നു; പ്രാകാരവും യഹോവയുടെ മഹത്വത്തിന്റെ ശോഭകൊണ്ടു നിറഞ്ഞിരുന്നു.” യേഹേസ്കേൽ 10:4.

3. “സകല ദേഹികളും എനിക്കുള്ളവർ; അപ്പന്റെ പ്രാണനും മകന്റെ പ്രാണനും ഒരുപോലെ എനിക്കുള്ളതു; പാപം ചെയ്യുന്ന ദേഹി മരിക്കും.” യേഹേസ്കേൽ 18:4.

4. “എന്നാണ, ദുഷ്ടന്റെ മരണത്തിൽ അല്ല, ദുഷ്ടൻ തന്റെ വഴി വിട്ടുതിരിഞ്ഞു ജീവിക്കുന്നതിൽ അത്രേ എനിക്കു ഇഷ്ടമുള്ളതെന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു; നിങ്ങളുടെ ദുർമ്മാർഗ്ഗങ്ങളെ വിട്ടുതിരിവിൻ, തിരിവിൻ; യിസ്രായേൽഗൃഹമേ, നിങ്ങൾ എന്തിന്നു മരിക്കുന്നു എന്നു അവരോടു പറക.” യേഹേസ്കേൽ 33:11.

5. “അതിന്റെ ചുറ്റളവു പതിനെണ്ണായിരം മുഴം. അന്നുമുതൽ നഗരത്തിന്നു യഹോവ ശമ്മാ (യഹോവ അവിടെ) എന്നു പേരാകും.” യേഹേസ്കേൽ 48:35.

ബാഹ്യഹ്യരേഖ: I. യെരുശലേമിനും യെഹൂദയ്ക്കും ആസന്നമായ ശിക്ഷാവിധി: 1:1-24-27. 

1. പ്രവാചകന്റെ വിളിയും നിയോഗവും: 1:1-3:27.

2. യെരുശലേമിന്റെ നാശത്തെ പ്രതീകങ്ങളിലൂടെ നാടകീയമായി കാണിക്കുന്നു: 4:1-7:27.

3. യെരൂശലേമിന്റെ അതിക്രമത്തെക്കുറിച്ചുള്ള ദർശനം: 8:18-11:25.  

4. വ്യാജോപദേശത്തിനും കള്ളപ്രവാചകന്മാർക്കുമായി യെരൂശലേം ഉപേക്ഷിക്കപ്പെടുന്നു: അ . 12:1-28-14:23. 

5. അനിവാര്യവും അനിരോദ്ധ്യവുമായ ശിക്ഷാവിധി: 15:1-8-17:24.

6. വ്യക്തിയോടു ദൈവം നീതിയിൽ ഇടപെടുന്നു: 18:1-32. 

7. യിസ്രായേലിന്റെ പ്രഭുവിനെക്കുറിച്ചുള്ള വിലാപം: 19:1-14. 

8. യെരൂശലേമിന്റെ നാശത്തിനു മുമ്പു അന്ത്യമുന്നറിയിപ്പ്: 20:49-24:27.

II. ശിക്ഷാവിധി വിദേശീയരുടെ മേൽ: 25:17-32:32.

1. അമ്മോന്യരുടെ മേൽ: 25:1-7.

2. മോവാബിന്റെ മേൽ: 25:8-11.

3. ഏദോമിന്മേൽ: 25:12-14.

4. ഫെലിസ്ത്യരുടെ മേൽ: 25:15-17. 5. സോരിന്റെ മേൽ: 26:1-28:19. 

6. സീദോനുമേൽ: 28:20-26. 

7. മിസ്രയീമിനു മേൽ: 29:1-32:32.

III. യിസ്രായേലിന്റെ യഥാസ്ഥാപനം; യെരുശലേമിന്റെ പതനത്തിനു ശേഷമുള്ള പ്രവചനങ്ങൾ: 33:1-48:35. 

1. പുതിയ ഉടമ്പടി, പാപിയോടുള്ള ദൈവസ്നേഹം: 33:1-33.

2. ആടുകൾക്കു വേണ്ടിയുള്ള ദൈവത്തിന്റെ കരുതൽ: 34:1-31.

3. ഏദോമിന്റെ നാശം: 35:1-15.

4. യിസ്രായേലിനു നിർമ്മലഹൃദയവും പുതിയ ആത്മാവും: 36:1-38.

5. ഉണങ്ങിയ അസ്ഥികളുടെ താഴ്വരയെക്കുറിച്ചുള്ള ദർശനം; യിസ്രായേലിന്റെ യഥാസ്ഥാപനം പ്രതീകരുപത്തിൽ: 37:1-28.

6. മാഗോഗ് ദേശത്തിലെ ഗോഗിനെക്കുറിച്ചുള്ള പ്രവചനം: 38:1-39:24.

7. യഥാസ്ഥാനപ്പെട്ട ജനത്തെക്കുറിച്ചുള്ള ദർശനം: 39:25-29.

8. പുന:സ്ഥാപിത യിസ്രായേലിൽ നിർമ്മിക്കപ്പെടേണ്ട ദൈവാലയത്തിന്റെ വിവരണം: 40:1-48:35.

വിലാപങ്ങൾ

വിലാപങ്ങളുടെ പുസ്തകം (Book of Lamentations)

പഴയനിയമത്തിലെ ഇരുപത്തഞ്ചാമത്തെ പുസ്തകം. എബ്രായകാനോനിലെ മൂന്നാം വിഭാഗമായ എഴുത്തുകളിൽ (കൈത്തുവീം) പെട്ടതാണ് വിലാപങ്ങൾ. മെഗില്ലോത്ത് അഥവാ അഞ്ചു ചുരുളുകളിൽ മൂന്നാമത്തേതാണിത്. അബ് മാസം 9-നുള്ള ഉപവാസത്തിൽ സിനഗോഗിലെ പ്രഭാത സന്ധ്യാരാധനകളിൽ വിലാപങ്ങൾ പാരായണം ചെയ്യും. ബി.സി. 587-ൽ കല്ദായരും എ.ഡി. 70-ൽ തീത്തൂസിന്റെ കീഴിൽ റോമാക്കാരും വിശുദ്ധനഗരം നശിപ്പിച്ചതിന്റെ സ്മാരകദിനമാണ് അബ്മാസം ഒമ്പതാം തീയതി. അയ്യോ എങ്ങനെ എന്നർത്ഥം വരുന്ന ‘ഏഹാഹ്’ ആണ് എബ്രായ പേര്. ഈ പദം കൊണ്ടാണ് എബായയിൽ വിലാപങ്ങൾ ആരംഭിക്കുന്നത്. പാരമ്പര്യമനുസരിച്ച് യിരെമ്യാവാണ് എഴുത്തുകാരൻ. പ്രവാചകൻ യഹോവയുടെ നീതിയെ വാഴ്ത്തുകയും യിസ്രായേൽ ജനത്തിന്റെ അതിക്രമത്തിൽ ദു:ഖിക്കുകയും ചെയ്യുന്നു. അനുതപിക്കുവാൻ അദ്ദേഹം ജനത്തെ ആഹ്വാനം ചെയ്യുന്നു. ദുഷ്ടത ഹേതുവായിട്ടാണ് യഹോവ സ്വന്തം ജനത്തെ ഉപേക്ഷിക്കുകയും വിശുദ്ധമന്ദിരം ജാതികൾക്കു ഏല്പിച്ചു കൊടുക്കുകയും ചെയ്തത്. 

ഗ്രന്ഥകർത്താവും കാലവും: എബ്രായയിൽ പുസ്തകത്തിന്റെ പേരിനോടൊപ്പം എഴുത്തുകാരന്റെ പേർ ചേർത്തിട്ടില്ല. ‘യെരൂശലേമിനെക്കുറിച്ചു യിരെമ്യാവു ഈ വിലാപം വിലപിച്ചു’എന്ന ആമുഖക്കുറിപ്പ് സെപ്റ്റജിന്റിലുണ്ട്. യിരെമ്യാവിന്റെ കർത്തൃത്വത്തെ നിഷേധിക്കുന്ന പല പണ്ഡിതന്മാരുമുണ്ട്. അവരുടെ നിഗമനത്തിൽ പാരമ്പര്യം വിശ്വാസയോഗ്യമല്ല. യിരെമ്യാവിന്റെ മറ്റു രചനകളുമായി തുലനം ചെയ്യുമ്പോൾ ആന്തരികമായ തെളിവും ചരിത്രപരമായ ചില സൂചനകളും യിരെമ്യാവിന്റെ കർത്തൃത്വത്തിന്നെതിരാണ്. അവരുടെ അഭിപ്രായത്തിൽ പലർ ചേർന്നെഴുതിയതാണ് വിലാപങ്ങൾ. ഈ പുസ്തകത്തിനു അന്തിമരൂപം നല്കിയതു് ബാരൂക്കാണെന്നു കരുതുന്നവരുമുണ്ട്. എന്നാൽ യിരെമ്യാവിന്റെ കർത്തൃത്വം നിഷേധിച്ചുകഴിഞ്ഞാൽ ഇതിന്റെ കർത്താവായി ചൂണ്ടിക്കാണിക്കപ്പെടാവുന്ന ഒരു സമകാലീന വ്യക്തിയില്ല. യിരെമ്യാവാണ് എഴുത്തുകാരൻ എന്ന് ദീർഘകാലമായി നിലനിന്നുപോരുന്ന പാരമ്പര്യം ഒരടിസ്ഥാനവുമില്ലാതെ ഉണ്ടായതാവാൻ ഇടയില്ല. പദസഞ്ചയത്തിലെ വ്യത്യാസം അടിസ്ഥാനമാക്കിയുള്ള വാദം നിലനില്പ്പുള്ളതല്ല. ഈ പാരമ്പര്യമാകട്ടെ ഗ്രീക്കു വിവർത്തനത്തിന്റെ കാലം മുതൽ നിലനിന്നു വരുന്നതാണ്. വുൾഗാത്ത, യോനാഥാന്റെ തർഗും, സഭാപിതാക്കന്മാർ എന്നിങ്ങനെ സാക്ഷികളുടെ പിൻബലം പാരമ്പര്യത്തിനുണ്ട്. വിലാപങ്ങളിലെ വർണ്ണന ഒരു ദൃക്സാക്ഷിയുടേതാണ്. ബി.സി. 587-ലെ ദുരന്തത്തിനു എഴുത്തുകാരൻ സാക്ഷിയായിരുന്നു എന്ന് രണ്ടും നാലും അദ്ധ്യായങ്ങൾ സൂചിപ്പിക്കുന്നു. പുസ്തകത്തിന്റെ ശേഷിച്ച ഭാഗം പ്രവാസത്തിന്റെ ആരംഭകാലത്ത് ബാബിലോണിൽ വച്ചെഴുതിയിരിക്കാം. യിരെമ്യാ പ്രവാചകന്റെ വികാര നിർഭരമായ ഹൃദയമാണ് വിലാപങ്ങളിൽ തുടിക്കുന്നത്.

ഉദ്ദേശ്യം: ബി.സി. 587-ൽ വിശുദ്ധനഗരത്തിനു നേരിട്ട നാശത്തെക്കുറിച്ചു ദു:ഖിച്ചെഴുതിയ അഞ്ചു വിലാപകവിതകളാണ് ഉള്ളടക്കം. ആദ്യത്തെ രണ്ടിലും (ഒന്നും രണ്ടും അദ്ധ്യായങ്ങൾ) വാക്യം തുടങ്ങുന്നത് എബായ അക്ഷരമാലാ ക്രമത്തിലാണ്. മൂന്നാമത്തെ അദ്ധ്യായത്തിൽ ഓരോ അക്ഷരത്തിലും മൂന്നു വാക്യം വീതമുണ്ട്. ഒരേ അക്ഷരം കൊണ്ടു തന്നെയാണ് ഓരോ മൂന്നു വാക്യങ്ങളും ആരംഭിക്കുന്നത്. അഞ്ചാമത്തെ ഗീതത്തിന് ഇരുപത്തിരണ്ടു വാക്യങ്ങളുണ്ടെങ്കിലും അത് അക്ഷരമാലാ ക്രമത്തിലല്ല. വിലാപഗാനം എന്നതിലേറെ അതൊരു പ്രാർത്ഥനയാണ്. യഹൂദയുടെ നിരന്തരവും അനുതാപമില്ലാത്തതുമായ വിഗ്രഹാരാധനയുടെ ഫലമായി, യെരൂശലേം നഗരം ഉപരോധിക്കാനും കൊള്ളയടിക്കാനും നശിപ്പിക്കാനുമായി ദൈവം ബാബിലോണിയരെ അനുവദിച്ചു. ഏകദേശം 400 വർഷമായി നിലനിന്നിരുന്ന ശലോമോന്റെ ദൈവാലയം ശത്രുക്കൾ തീവെച്ച് നശിപ്പിച്ചു. ഈ സംഭവങ്ങളുടെ ദൃക്സാക്ഷിയായ യിരെമ്യാ പ്രവാചകൻ യഹൂദയ്ക്കും യെരൂശലേമിനും സംഭവിച്ചതിന്റെ വിലാപമായിട്ടാണ് ഈ ഗ്രന്ഥം എഴുതുന്നത്. യിരമ്യാപ്രവചനങ്ങളുടെ ഒരു അനുബന്ധം എന്ന രീതിയിലാണ് ഈ പുസ്തകം രൂപകല്പന ചെയ്തിരിക്കുന്നത്. യെരുശലേമിന്റെയും ആലയത്തിന്റെയും നാശത്തിങ്കലുള്ള പ്രവാചകന്റെ അഗാധമായ ദുഃഖമാണ് അതിൽ വിവരിച്ചിരിക്കുന്നത്. തന്റെ പ്രവചനങ്ങൾ നിവൃത്തിയായതിൽ ആവേശഭരിതനാകാതെ, തന്റെ ജനത്തിന്റെ കഷ്ടതയോർത്ത് താൻ കയ്പോടെ കരയുകയാണ് ചെയ്യുന്നത്.

പ്രധാന വാക്യങ്ങൾ: 1. “യഹോവ നിർണ്ണയിച്ചതു അനുഷ്ടിച്ചിരിക്കുന്നു; പുരാതനകാലത്തു അരുളിച്ചെയ്തതു നിവർത്തിച്ചിരിക്കുന്നു. കരുണകൂടാതെ അവൻ ഇടിച്ചുകളഞ്ഞു; അവൻ ശത്രുവിനെ നിന്നെച്ചൊല്ലി സന്തോഷിപ്പിച്ചു വൈരികളുടെ കൊമ്പു ഉയർത്തിയിരിക്കുന്നു.” വിലാപങ്ങൾ 2:17.

2. “നാം മുടിഞ്ഞുപോകാതിരിക്കുന്നതു യഹോവയുടെ ദയ ആകുന്നു; അവന്റെ കരുണ തീർന്നു പോയിട്ടില്ലല്ലോ; അതു രാവിലെതോറും പുതിയതും നിന്റെ വിശ്വസ്ഥത വലിയതും ആകുന്നു.” വിലാപങ്ങൾ 3:22,23.

3. “യഹോവേ, നീ ശാശ്വതനായും നിന്റെ സിംഹാസനം തലമുറതലമുറയായും ഇരിക്കുന്നു. നീ സദാകാലം ഞങ്ങളെ മറക്കുന്നതും ദീർഘകാലം ഞങ്ങളെ ഉപേക്ഷിക്കുന്നതും എന്തു? യഹോവേ, ഞങ്ങൾ മടങ്ങിവരേണ്ടതിന്നു ഞങ്ങളെ നിങ്കലേക്കു മടക്കിവരുത്തേണമേ; ഞങ്ങൾക്കു പണ്ടത്തെപ്പോലെ ഒരു നല്ല കാലം വരുത്തേണമേ.” വിലാപങ്ങൾ 5:19-21.

ബാഹ്യരേഖ: I. യെരുശലേമിന്റെ ഭയങ്കരമായ ശൂന്യത: 1:1-11.

II. ജനത്തിന്റെ ദാരുണമായ അവസ്ഥ: 1:12-22.

1. കരച്ചിൽ: 1:12-17.

2. അനുതാപം: 1:18,19.

3. പ്രാർത്ഥന: 1:20-22. 

III. യെരുശലേമിന് എതിരെയുള്ള ദൈവത്തിൻ്റെ കോപം: 2:1-22.

1. ദൈവകോപത്തിന്റെ ഫലങ്ങൾ: 2:1-13.

2. ദൈവകോപത്തിന്റെ കാരണം; ജനത്തിനു താക്കീതു നൽകുന്നതിലെ കള്ളപ്രവാചകന്മാരുടെ പരാജയം: 2:14.

3. കാഴ്ചക്കാരുടെ പരിഹാസം: 2:15,16.

4. ദൈവികമുന്നറിയിപ്പുകളുടെ നിവൃത്തീകരണം: 2:17.

5. അനുതാപത്തിനായുള്ള ക്ഷണം: 2:18,19.

6. ദൈവിക കരുണയ്ക്കു വേണ്ടിയുള്ള പ്രാർത്ഥന: 2:20-22. 

IV. ശേഷിപ്പിന്റെ ദുഃഖവും അനുതാപവും പ്രവാചകന്റെ വാക്കുകളിൽ: 3:1-66.

1. ദൈവത്തിന്റെ ന്യായവിധികൾ: 3:1-18.

2. ദൈവത്തിന്റെ കരുണ: 3:19-39.

3. ആത്മീയ പുതുക്കത്തിനായുള്ള ക്ഷണം: 3:40-42. 

4. യെരുശലേമിനെ കുറിച്ചുള്ള യിരമ്യാവിന്റെ ദുഖം: 3:43-51.

5. ശത്രുക്കളിൽ നിന്നുള്ള വിടുതലിനു വേണ്ടിയുള്ള പ്രവാചകന്റെ പ്രാർത്ഥന: 3:52-66.

V. യഹൂദയുടെ കഴിഞ്ഞകാലവും ഇപ്പോഴത്തെ അവസ്ഥയും:  4:1-20.

VI. നശിപ്പിക്കപ്പെടുന്ന ഏദോമും, പുനരുദ്ധരിക്കപ്പെടുന്ന യഹുദയും: 4:21,22.

VIl. കരുണയ്ക്കും പുനരുദ്ധാരണത്തിനുമായി ശേഷിപ്പ് ദൈവത്തോട് അപേക്ഷിക്കുന്നു: 5:1-22.

യിരെമ്യാവ്

യിരെമ്യാ പ്രവാചകന്റെ പുസ്തകം (Book of Jeremiah)

പഴയനിയമത്തിലെ ഇരുപത്തിനാലാമത്തെ പുസ്തകം; വലിയ പ്രവാചകന്മാരിൽ രണ്ടാമത്തേതും. പ്രവാചകന്റെ പേരിൽ പുസ്തകം അറിയപ്പെടുന്നു. സങ്കീർത്തനങ്ങൾ കഴിഞ്ഞാൽ ബൈബിളിലെ ഏറ്റവും ദീർഘമായ പുസ്തകം ഇതാണ്. യിർമെയാഹു അഥവാ യിർമെയാഹ് എന്നാണ് എബ്രായരൂപം. യെഹൂദാ ചരിത്രത്തിലെ അവസാന വർഷങ്ങളിലാണ് യിരെമ്യാവ് പ്രവചിച്ചത്. 

ഗ്രന്ഥകർത്താവ്: ബെന്യാമീൻ ദേശത്തു അനാഥോത്തിലെ പുരോഹിതന്മാരിൽ ഹില്ക്കീയാവിന്റെ മകനായ യിരെമ്യാവ് (1:1) ആണ് ഗ്രന്ഥകാരൻ എന്നതിന് ഉപോദ്ബലകമായി വേണ്ട തെളിവുകളുണ്ട്. തന്റെ ശുശ്രൂഷയുടെ ആരംഭം മുതൽ യെഹോയാക്കീം രാജാവിന്റെ ഭരണത്തിന്റെ നാലാം വർഷം വരെയുള്ള പ്രവചനങ്ങൾ യിരെമ്യാവ് പറഞ്ഞു കൊടുക്കുകയും എഴുത്തുകാരനായ ബാരൂക്ക് രേഖപ്പെടുത്തുകയും ചെയ്തു. (36:1-4). ഈ ചുരുളിനെ യെഹോയാക്കീം നശിപ്പിച്ചപ്പോൾ കൂടുതൽ പ്രവചനങ്ങൾ ചേർത്തു മറ്റൊരു ചുരുൾ യിരെമ്യാവ് പറഞ്ഞുകൊടുത്തു ബാരുക്ക് എഴുതി. (36:32). യിരെമ്യാ പ്രവചനം മുഴുവനും ആ ചുരുൾ ഉൾക്കൊണ്ടിരുന്നില്ല. പ്രവചനത്തിൽ പല ഭാഗങ്ങളും ഈ സംഭവത്തിനു ശേഷം എഴുതിയതാണ്. 52-ാം അദ്ധ്യായം പ്രവാചകന്റേത് ആയിരിക്കണമെന്നില്ല. 2രാജാക്കന്മാർ 24:18-25:30 വരെയുള്ള ഭാഗം എടുത്തു ചേർത്തതായിരിക്കണം. 

യിരെമ്യാവിന്റെ ഗ്രന്ഥകർത്തൃത്വത്തിനു ബാഹ്യ തെളിവുകളുമുണ്ട്. യിരെമ്യാ പ്രവാചകന്റെ പുസ്തകത്തെ പേരുപറഞ്ഞു അതിൽ നിന്നും ദാനീയേൽ ഉദ്ധരിച്ചിട്ടുണ്ട്. (ദാനീ, 9:2; യിരെ, 25:11-14; 29:10). യിരെമ്യാവിന്റെ പ്രവചനത്തിനും കാലത്തിനും 2ദിന, 36:21; എസ്രാ 1:1 എന്നീ ഭാഗങ്ങളിൽ നിന്നും സ്ഥിരീകരണം ലഭിക്കുന്നു. യിരെമ്യാ പ്രവാചകന്റെ പ്രവചനവും മുന്നറിയിപ്പും നിഷേധിച്ചത് കൊണ്ടാണ് യെരുശലേമിനു നാശം സംഭവിച്ചതെന്നു പ്രഭാഷകനിൽ കാണുന്നു. “അവർ യിരെമ്യാ പ്രവചിച്ചതുപോലെ, വിശുദ്ധസ്ഥലം സ്ഥിതിചെയ്യുന്ന തെരഞ്ഞെടുക്കപ്പെട്ട നഗരം അഗ്നിക്കിരയാക്കി; അതിന്റെ തെരുവുകൾ ശൂന്യമാക്കി. അവർ യിരെമ്യായെ പീഡിപ്പിച്ചിരുന്നു; പക്ഷെ, പിഴുതെടുക്കാനും പീഡിപ്പിക്കാനും നശിപ്പിക്കാനും അതുപോലെ തന്നെ നിർമ്മിക്കാനും നട്ടു പിടിപ്പിക്കാനും മാതാവിന്റെ ഉദരത്തിൽ വച്ചുതന്നെ പ്രവാചകനായി അഭിഷേചിക്കപ്പെട്ടവനായിരുന്നു അയാൾ.” (പ്രഭാ, 49:6,7). ജൊസീഫസും തല്മൂദും ഈ വസ്തുത രേഖപ്പെടുത്തിയിട്ടുണ്ട്. പുതിയ നിയമത്തിൽ യിരെമ്യാ പ്രവചനത്തിൽ നിന്നുള്ള ഉദ്ധരണികൾ ഉണ്ട്. 1. (മത്താ, 2:17,18 – യിരെ, 31:15); 2. (മത്താ, 21:13; മർക്കൊ, 11:17;  ലൂക്കൊ, 19:46 – യിരെ, 7:11). 3. (റോമ, 11:27 – യിരെ, 31:3-34);  4. (എബാ, 8:8-13 – യിരെ, 31:31-34). 

സംവിധാനം: യിരെമ്യാ പ്രവചനത്തിലെ ഉള്ളടക്കം കാലാനുക്രമത്തിലല്ല നിബന്ധിച്ചിരിക്കുന്നത്. എന്നാൽ സാകല്യമായി ഒരു ക്രമം വിഷയത്തിൽ ദൃശ്യമാണ്. 1-25 അദ്ധ്യായങ്ങൾ ഒരു പ്രത്യേക ഭാഗമാണ്. 26-45 അദ്ധ്യായങ്ങൾ മറ്റൊരു ഭാഗമാണ്. ഈ ഭാഗം പ്രവാചകന്റെ വ്യക്തിപര ജീവിതത്തെ സംബന്ധിക്കുന്നതാണ്. അതിന്റെ ആഖ്യാനം ഉത്തമപുരുഷ ഏകവചനത്തിലത്രേ. 46-51-ൽ കാണുന്ന ജാതീയ ദേശങ്ങൾക്കെതിരെയുള്ള പ്രവചനങ്ങൾ മൂന്നാമതൊരു ഗണമാണ്; 52-ാം അദ്ധ്യായം ചരിത്രപരമായ അനുബന്ധവും. ഈ ഐക്യം ഗ്രന്ഥസംവിധാനത്തിൽ കാണാമെങ്കിലും ചില ഖണ്ഡങ്ങൾ എന്തുകൊണ്ടാണ് പ്രസ്തുത സ്ഥാനത്ത് ചേർത്തിരിക്കുന്നു എന്നതു വിശദമാക്കാൻ സാധ്യമല്ല. ചരിത്രപശ്ചാത്തലത്തിൽ പ്രവചനത്തെ പിൻവരുമാറു പുനസ്സംവിധാനം ചെയ്യാം:

1. യോശീയാവിന്റെ കാലം: 1:1-19; 2:1-3:5; 3:6-6:30; 7:1-10:25; 18:1-20:18.

2. യെഹോവാഹാസിന്റെ കാലം: ഇല്ല.

3. യെഹോയാക്കീമിന്റെ കാലം: 11:1-13:14; 14:1-15:21; 16:1-17:2; 22:1-30; 23:1-8,9-40; 25:1-14; 15:38; 26:1-24; 35:1-19; 36:1-32; 45:1-5; 46:1-12,13-28; 47:1-7; 48:1-47.

4. യെഹോയാഖീന്റെ കാലം: 31:15-27.

5. സിദെക്കീയാവിന്റെ കാലം: 21:1-22:30; 24:1-10; 27:1-22; 28:1-17; 29;1-32; 30:1-31:40; 32:1-44; 33:1-26; 34:1-7,8-11,12-22; 37:1-21; 38:1-28; 39:1-18; 49:1-22,23-33,34-39; 50:1-51:64.

6. ഗെദല്യാവിന്റെ കാലം: 40:1-42:22; 43:1-44:30.

7. ചരിത്രപരമായ അനുബന്ധം: 52:1-34.

സെപ്റ്റ്വജിന്റു പാഠവും എബ്രായപാഠവും: പഴയനിയമത്തിൽ എബ്രായപാഠവും സെപ്റ്റ്വജിന്റു പാഠവും തമ്മിൽ സാരമായ വ്യത്യാസമുള്ള ഒരു പുസ്തകമാണു യിരെമ്യാപ്രവചനം. സെപ്റ്റ്വജിന്റു പാഠത്തിൽ എബ്രായ പാഠത്തിലുള്ളതിനെക്കാൾ 2700 വാക്കുകൾ കുറവാണ്. എബ്രായ പാഠത്തിലില്ലാത്ത നൂറോളം വാക്കുകൾ സെപ്റ്റജിന്റിൽ കൂടുതലുണ്ട്. അധിക പദങ്ങൾ അത്ര പ്രാധാന്യമുള്ളവയല്ല. എബ്രായ പാഠത്തിലെ പല ആവർത്തനങ്ങളും സെപ്റ്റജിന്റ് വിട്ടുകളഞ്ഞു. അന്യജനതകളെക്കുറിച്ചുള്ള അരുളപ്പാടുകൾ സെപ്റ്റ്വജിന്റിൽ യിരെമ്യാവ് 25:13-നു ശേഷമാണ്. എബ്രായയിലെ 14-ാം വാക്യം സെപ്റ്റ്വജിൻ്റിൽ ഉപേക്ഷിച്ചു. ഈ അരുളപ്പാടുകൾക്കു ശഷം സെപ്റ്റ്വജിന്റു 25:15 മുതൽ തുടങ്ങുന്നു. എബ്രായ പാഠത്തിൽ 46-51 അദ്ധ്യായങ്ങളിലാണ് അന്യജാതികൾക്കെതിരെയുള്ള പ്രവചനങ്ങൾ.

പ്രധാന വാക്യങ്ങൾ: 1. “യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ: നിന്നെ ഉദരത്തിൽ ഉരുവാക്കിയതിന്നു മുമ്പെ ഞാൻ നിന്നെ അറിഞ്ഞു; നീ ഗർഭപാത്രത്തിൽനിന്നു പുറത്തു വന്നതിന്നു മുമ്പെ ഞാൻ നിന്നെ വിശുദ്ധീകരിച്ചു, ജാതികൾക്കു പ്രവാചകനായി നിയമിച്ചിരിക്കുന്നു.” യിരേമ്യാവ് 1:4,5.

2. “ഇരുട്ടാകുന്നതിന്നും നിങ്ങളുടെ കാൽ അന്ധകാരപർവ്വതങ്ങളിൽ ഇടറിപ്പോകുന്നതിന്നും മുമ്പെ നിങ്ങളുടെ ദൈവമായ യഹോവെക്കു ബഹുമാനം കൊടുപ്പിൻ; അല്ലെങ്കിൽ നിങ്ങൾ പ്രകാശത്തിന്നു കാത്തിരിക്കെ അവൻ അന്ധതമസ്സും കൂരിരുട്ടും വരുത്തും. നിങ്ങൾ കേട്ടനുസരിക്കയില്ലെങ്കിൽ ഞാൻ നിങ്ങളുടെ ഗർവ്വം നിമിത്തം രഹസ്യത്തിൽ കരയും; യഹോവയുടെ ആട്ടിൻ കൂട്ടത്തെ പിടിച്ചു കൊണ്ടുപോയിരിക്കയാൽ ഞാൻ ഏറ്റവും കരഞ്ഞു കണ്ണുനീരൊഴുക്കും.” യിരേമ്യാവു 13:1617.

3. “ഹൃദയം എല്ലാറ്റിനെക്കാളും കപടവും വിഷമവുമുള്ളതു; അതു ആരാഞ്ഞറിയുന്നവൻ ആർ? യഹോവയായ ഞാൻ ഹൃദയത്തെ ശോധനചെയ്തു അന്തരംഗങ്ങളെ പരീക്ഷിച്ചു ഓരോരുത്തന്നു അവനവന്റെ നടപ്പിന്നും പ്രവൃത്തിയുടെ ഫലത്തിന്നും തക്കവണ്ണം കൊടുക്കുന്നു.” യിരേമ്യാവ് 17:9,10.

4. “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ബാബേലിലെ എഴുപതു സംവത്സരം കഴിഞ്ഞശേഷമേ ഞാൻ നിങ്ങളെ സന്ദർശിച്ചു ഈ സ്ഥലത്തേക്കു മടക്കിവരുത്തുമെന്നു നിങ്ങളോടുള്ള എന്റെ വചനം ഞാൻ നിവർത്തിക്കയുള്ളു. നിങ്ങൾ പ്രത്യാശിക്കുന്ന ശുഭഭാവി വരുവാൻ തക്കവണ്ണം ഞാൻ നിങ്ങളെക്കുറിച്ചു നിരൂപിക്കുന്ന നിരൂപണങ്ങൾ ഇന്നവ എന്നു ഞാൻ അറിയുന്നു; അവ തിന്മെക്കല്ല നന്മെക്കത്രേയുള്ള നിരൂപണങ്ങൾ എന്നു യഹോവയുടെ അരുളപ്പാടു.” യിരേമ്യാവ് 29:10,11.

ബാഹ്യരേഖ: I. യെഹൂദയ്ക്കും യെരൂശലേമിനും എതിരെയുള്ള പ്രവചനങ്ങൾ: 1:1-25:38.

1. പ്രവാചകന്റെ വിളി: 1:1-19.

2. യെഹൂദയുടെ പാപവും അവിശ്വസ്തതയും: 2:1-3:5.

3. വടക്കുനിന്നു വരുന്ന നാശം: 3:6-6:30.

4. പ്രവാസഭീഷണി: 7:1-10:25.

5. ലംഘിക്കപ്പെട്ട നിയമം: 11:1-23.

6. യിരെമ്യാവിന്റെ പരാതിയും ദൈവത്തിന്റെ മറുപടിയും: 12:1-17. 

7. ചണനൂൽക്കച്ച: 13:1-27.

8. യെഹൂദയുടെമേൽ ന്യായവിധി: 14:1:15:21.

9. യിരെമ്യാവിനോടു വിവാഹം കഴിക്കരുതെന്നു കല്പിക്കുന്നു: 16അ. 

10. ശബ്ബത്തുലംഘനം: 17 അ.

11. കുശവന്റെ ഉപമ: 18:1-17.

12. യിരെമ്യാവിനെതിരെയുള്ള ഗൂഢാലോചന: 18:18-23.

13. പ്രതീകാത്മക പ്രവൃത്തികളും ബന്ധനവും: 19:1-20:18.

14. യെഹൂദയെ സംബന്ധിച്ചുള്ള അരുളപ്പാടുകൾ: 21:1-23:8.

15. പ്രവാചകന്മാരെ സംബന്ധിച്ചുള്ളവ: 23:9-40.

16. യെഹൂദയ്ക്കുള്ള താക്കീതുകൾ: 24:1-25:38.

II. യിരെമ്യാവിന്റെ ജീവചരിത്രവുമായി ബന്ധപ്പെട്ട കാര്യങ്ങൾ: 26-45 അ. 

1. മതനേതാക്കന്മാരുമായുള്ള സംഘർഷം: 26:1-29:32.

2. ആശ്വാസത്തിന്റെ അരുളപ്പാടുകൾ: 30:1-31:40.

3. യിരെമ്യാവു നിലം വാങ്ങുന്നു: 32:1-44.

4. മശീഹയുടെ കീഴിൽ പുന:സ്ഥാപനം: 33:1-26.

5. സിദെക്കീയാവിന്റെ പാപവും രേഖാബ്യരുടെ വിശ്വസ്തതയും: 34:1-35:19.

6. പ്രവചനച്ചുരുളുകൾ: 36:1-32.

7. യെരൂശലേമിന്റെ നിരോധനവും പതനവും: 37:1-40:6.

8. ഗെദല്യാവിന്റെ ഭരണം: 40:7-41-18.

9. മിസയീമിലേക്കുള്ള പലായനം: 42:1-43 ?:7.

10. പ്രവാചകൻ മിസ്രയീമിൽ: 43:8-44:30.

11. ബാരൂക്കിനോടുള്ള ദൂത്: 45:1-5.

III. അന്യദേശങ്ങൾക്കെതിരായ പ്രവചനങ്ങൾ: 46:1 ?-51:54.

1. മിസയീം: 46:1-28.

2. ഫെലിസ്ത്യ: 47:1-7.

3. മോവാബ്: 48:1-47.

4. അമ്മോന്യർ: 49:1-6.

5. ഏദോം: 49:7-22.

6. ദമ്മേശെക്ക്: 49:23-27.

7. അറബിദേശം: 49:28-33.

8. ഏലാം: 49:34-39.

9. ബാബിലോൻ: 50:1:51:64.

IV. ചരിത്രപരമായ അനുബന്ധം: 52-1-34. 

1. യെഹൂദയുടെ പതനവും പ്രവാസവും: 52:1-30.

2. യെഹോയാഖീന്റെ മോചനം: 52:31-34.