ജന്തുലോകം II

കാള (ox)

ബോസ് (bos) ഗണത്തിലുള്ള നാല്ക്കാലിയാണു കാള. കാട്ടുകാളയിൽ നിന്നാണു (bos primigenius) കാളയുടെ ഉത്പത്തി. മെസൊപ്പൊട്ടേമിയയിലെയും ഈജിപ്റ്റിലെയും കാളകളോടു ബന്ധമുള്ളവയായിരുന്നു പലസ്തീനിലെ കാളകൾ. വണ്ടിവലിക്കുക (സംഖ്യാ, 7:3; 2ശമൂ, 6:6), നിലം ഉഴുക (ആവ, 22:10; 1ശമൂ, 11:5; 1രാജാ, 19:19; ഇയ്യോ, 1:14; സദൃ, 14:4; യെശ, 30:24; ആമോ, 6:12), മെതിക്കുക (ആവ, 25:4; 1കൊരി, 9:9) എന്നിവയായിരുന്നു കാളയുടെ പ്രധാന ജോലികൾ. ന്യായപ്രമാണം കാളകളോട് അനുകമ്പ കാണിച്ചിരുന്നു. ശബ്ബത്തുവിശ്രമം കാളകൾക്കും നല്കി. (പുറ, 23:12; ആവ, 5:14). കടിഞ്ഞൂൽ നിയമത്തിന് കാളകളും വിധേയപ്പെട്ടിരുന്നു. (പുറ, 34:19; ലേവ്യ, 27:26). അവ വയലിലെ പുല്ലും വയ്ക്കോലും വേണ്ടുവോളം ഭക്ഷിച്ചു. (സംഖ്യാ, 22:4; ഇയ്യോ, 6:5; 40:15; സങ്കീ, 106:20; ദാനീ, 4:25; യെശ, 11:7). ചാണകം ഇന്ധനമായി ഉപയോഗിച്ചിരുന്നു. (യെഹെ, 4:15). കാളയുടെ മാംസം ഭക്ഷ്യയോഗ്യമായിരുന്നെങ്കിലും ഒരു സാധാരണ ഭക്ഷണപദാർത്ഥമായി ഉപയോഗിച്ചിരുന്നില്ല. (ആവ, 14:4). വിശേഷാവസരങ്ങളിൽ മാത്രമേ കാളയെ അറുത്തു മാംസം ഭക്ഷിച്ചിരുന്നുള്ളു. (1ശമൂ, 14:31-34; 1രാജാ, 1:19; സദൃ, 15:17; യെശ, 22:13; മത്താ, 22 : 4). എന്നാൽ കൊട്ടാരത്തിലെയും പ്രഭു കുടുംബങ്ങളിലെയും വിഭവങ്ങളിൽ കാളയിറച്ചി സാധാരണമായിരുന്നു. (1രാജാ, 4:23; നെഹെ, 5:18; ആമോ, 6:4). കാള യാഗമൃഗമായിരുന്നു. കാളകളുടെയും ആടുകളുടെയും ആധിക്യം ഒരു വ്യക്തിയുടെ സാമ്പത്തിക സ്ഥിതിയുടെയും സാമൂഹിക പദവിയുടെയും മാനദണ്ഡമായിരുന്നു. (ഉല്പ, 12:16; 32:5; 2ശമൂ, 12:2; ഇയ്യോ, 1:3; സഭാ, 2:7). 

കുടുമ്മച്ചാത്തൻ (gier eagle) 

തലയിൽ മഞ്ഞനിറത്തിലുള്ള കുടുമയുള്ള പക്ഷിയാണ് കുടുമ്മച്ചാത്തൻ (ഇരട്ടത്തലച്ചി). ‘റാഹാം’ എന്ന എബ്രായ പേരിന് വാത്സല്യപൂർവ്വം സ്നേഹിക്കുന്നത് എന്നർത്ഥം. റാഹാം വെള്ളക്കഴുകനാണ്, കുടുമ്മച്ചാത്തനല്ല. മൊട്ടത്തലയും, കറുത്ത ചിറകും, വെള്ളനിറവും ഉള്ള വെള്ളക്കഴുകൻ ചീഞ്ഞ മാംസവും വൃത്തികെട്ട പദാർത്ഥങ്ങളും ഭക്ഷിക്കുന്നു. (ലേവ്യ, 11:18; ആവ, 14:17). 

കുതിര (horse)  

കുതിക്കുന്നത് കുതിര. ഭാരം വഹിക്കുന്ന ജന്തുക്കളിൽ 

ഏറ്റവും പ്രാധാന്യമർഹിക്കുന്നവയാണ് കുതിരകൾ. എന്നാൽ, കുതിരകളെ ഇണക്കി വളർത്തിത്തുടങ്ങിയത് കന്നുകാലികൾക്കും കഴുതകൾക്കും ശേഷമാണ്. മദ്ധ്യേഷ്യയിലെ ഗോത്രവർഗ്ഗക്കാരാണ് കുതിരയെ ആദ്യമായി ഇണക്കി വളർത്തിയതെന്നു കരുതപ്പെടുന്നു. കുതിരയെക്കുറിച്ചുള്ള ആദ്യസൂചന നമുക്കു ലഭിക്കുന്നത് ബി.സി. 1750-നു അടുപ്പിച്ച് ഹമ്മുറാബിയുടെ കാലത്തെ ബാബിലോന്യൻ ലിഖിതങ്ങളിൽ നിന്നാണ്. ഈ ശിലാഫലകങ്ങളിൽ കിഴക്കുദേശത്തിലെ കുതിര എന്നാണ് രേഖപ്പെടുത്തിക്കാണുന്നത്. യോസേഫിന്റെ കാലത്ത് ഈജിപ്റ്റിൽ (മിസ്രയീം) കുതിരകളെ ഉപയോഗിച്ചിരുന്നു. പുറപ്പാടിൽ യിസ്രായേൽ മക്കളെ പിൻതുടരുന്നതിന് കുതിരകളെ ഉപയോഗിച്ചതായി കാണുന്നു. 

കുതിര ഒറ്റക്കുളമ്പുള്ള സസ്തനിയാണ്. നിറത്തിലും പൊക്കത്തിലും കുതിരകൾക്കു തമ്മിൽ വ്യത്യാസമുണ്ട്. പൊക്കം കുറഞ്ഞവയെ പോണി എന്നു വിളിക്കുന്നു. ഇവയെയാണു ഭാരം ചുമപ്പിക്കുവാൻ അധികവും ഉപയോഗിക്കുന്നത്. കുതിരയുടെ ശരാശരി ആയുസ്സ് 15-20 വർഷമാണ്. അഞ്ചു വർഷമാകുമ്പോൾ കുതിര പ്രായപൂർത്തിയെത്തുന്നു. കനാനിൽ വസിച്ചിരുന്ന ജാതികൾക്ക് കുതിര ഉണ്ടായിരുന്നു. (യോശു, 11:4). ദാവീദ് കുതിരകളുടെ കുതിഞരമ്പ് ഒടിച്ചു. (2ശമൂ, 84). അബ്ശാലോം രഥവും കുതിരകളും വാങ്ങി. (2ശമൂ, 15:1). ശലോമോന് ധാരാളം കുതിരകൾ ഉണ്ടായിരുന്നു. അവയെ ഹാസോർ, മെഗിദ്ദോ, ഗേസെർ എന്നിവിടങ്ങളിൽ സൂക്ഷിച്ചിരുന്നു. ഈ കുതിരകളെ ഇറക്കുമതി ചെയ്തത് മിസ്രയീമിൽ നിന്നായിരുന്നു. ഒരു കുതിരയുടെ വില 150 ശേക്കെൽ വെള്ളി ആയിരുന്നു. (1രാജാ, 10:28). ശലോമോനു പന്തീരായിരം കുതിരകളെങ്കിലും ഉണ്ടായിരുന്നിരിക്കണം. യിസ്രായേൽ ജനത്തിന് കുതിരയുടെ മാംസം നിഷേധിക്കപ്പെട്ടിരുന്നു. (ആവ, 14:3-8). കുതിരപ്പട സൈനികശക്തിയുടെ പ്രതീകമായിരുന്നു. തന്മൂലം, ദൈവജനം കുതിരപ്പടയെ ഭയപ്പെടാതിരിക്കുവാനുള്ള നിർദ്ദേശം പ്രവാചകന്മാർ നല്കി. (സങ്കീ, 20:7; 33:17;  പുറ, 15:1). 

കുരങ്ങ് (monkey)  

കപി എന്ന സംസ്കൃത പദത്തിൽ നിന്നാണ് കോഫ് എന്ന എബ്രായപദം ഉണ്ടായത്. കുരങ്ങുകൾ പലസ്തീനിൽ ഉണ്ടായിരുന്നില്ല. ശലോമോൻ രാജാവു വിലയ്ക്കുവാങ്ങിയ വ്യാപാരച്ചരക്കുകളിൽ കുരങ്ങുകൾ ഉൾപ്പെട്ടിരുന്നു. (1രാജാ, 10:22; 2ദിന, 9:21). ചിലരുടെ അഭിപ്രായത്തിൽ തമിഴ്നാട്ടിൽ നിന്നാണു് ശലോമോൻ കുരങ്ങുകളെ ഇറക്കുമതി ചെയ്തത്. 

കുരികിൽ (sparrow) 

ചെറുപക്ഷികളെ എല്ലാം ഉൾക്കൊള്ളുന്ന ഒരു വർഗ്ഗനാമമാണ് എബ്രായയിലെ റ്റ്സിഫോർ. ഒന്നോ രണ്ടോ സ്ഥാനങ്ങളിൽ മാത്രമേ അതു കുരികിലിനെ സൂചിപ്പിക്കുന്നുള്ളു. (സങ്കീ, 84:3; 102:7). പക്ഷി, പറവ എന്നിങ്ങനെ പലേടത്തും പ്രസ്തുത എബ്രായപദത്തെ തർജ്ജമ ചെയ്തിട്ടുണ്ട്. പുതിയനിയമത്തിൽ മത്തായി 10:29; ലൂക്കൊസ് 12:6-7 എന്നിവിടങ്ങളിൽ കുരികിലിനെത്തന്നെയാണു വിവക്ഷിക്കുന്നത്. ന്യായപ്രമാണം അനുസരിച്ചു യെഹൂദനു ഭക്ഷ്യയോഗ്യമാണു കുരികിൽ. ഏറ്റവും ചെറുതും പലസ്തീനിൽ ധാരാളമായി കാണപ്പെടുന്നവയുമാണ്. വീടുകളിൽ മനുഷ്യരോടടുത്ത് ഇവ ജീവിക്കുന്നു. അതുകൊണ്ടാണു് ഇംഗ്ലീഷിൽ house sparrow എന്നു വിളിക്കുന്നത്. പലസ്തീൻ ചന്തയിൽ കുരികിലിനെ വില്പനയ്ക്ക് കൊണ്ടുവന്നിരുന്നു. ഏറ്റവും വിലകുറഞ്ഞതാണിത്; ഒരു കാശിനു രണ്ട്; രണ്ടുകാശിനു അഞ്ച്. (മത്താ, 10:29, 31; ലൂക്കൊ, 12:6-7). 

കുറുക്കൻ (fox)  

ശ്വാന കുടുംബത്തിൽപെട്ട മാംസഭുക്കായ ഒരു വന്യമൃഗമാണ് കുറുക്കൻ. എങ്കിലും ഇവ മിശ്രഭുക്കുകളും ആണ്. കുറുനരി, ഊളൻ എന്നീ പേരുകളിൽ അറിയപ്പെടുന്ന ജീവിയുമായി സാമ്യമുണ്ടെങ്കിലും അത് വ്യത്യസ്ത ജീവിയാണ്. കുറുക്കൻ സാധാരണ പറ്റമായാണ് സഞ്ചരിക്കുന്നത്. ന്യായാധിപന്മാർ 15:4-ൽ ശിംശോൻ പിടിച്ചതു കുറുക്കന്മാരെയാണ്. ഇവ കൃഷി നശിപ്പിക്കും. (ഉത്ത, 2:15).  വളരെ സൂത്രമുള്ള ജീവിയാണു കുറുക്കൻ. യേശു ഹെരോദാവിനെ കുറുക്കൻ എന്നു വിളിച്ചു. (( ലൂക്കൊ, 13:32).

കുറുനരി (Jackal)

ശ്വാന കുടുംബത്തിൽപെട്ടതും കാഴ്ചയിൽ കുറുക്കനോട് സാമ്യമുള്ളതുമായ ജന്തുവാണ് കുറുനരി. ഇവ യൂറോപ്പിലും ദക്ഷിണ ഏഷ്യയിലും കാണപ്പെടുന്ന Golden jackal-ന്റെ ഉപവർഗ്ഗമാണ്. നരി പ്രായേണ ഒറ്റയ്ക്കാണ് സഞ്ചരിക്കുന്നത്. കുറുനരികളെക്കുറിച് അനവധി പരാമർശങ്ങൾ പഴയനിയമത്തിലുണ്ട്. (സങ്കീ, 63:10; യെശ, 13:22; യിരെ, 9:11; 14:6; 49:33). കുറുനരികൾക്കു മാളമുണ്ടെന്ന് യേശു പ്രസ്താവിച്ചു. (മത്താ, 8:20; ലൂക്കൊ, 9:58).

കുറുപ്രാവ് (turtle dove)  

വിശുദ്ധനാട്ടിൽ ഏറ്റവും പരിചിതമായിരുന്ന പക്ഷിയാണ് കുറുപാവ്. സാധുക്കൾ യാഗത്തിനർപ്പിച്ചിരുന്നതു കുറുപ്രാവിനെയാണ്. (ലേവ്യ, 5:11). മനോഹരമായ ശബ്ദത്തിൽ നിന്നാണ് കുറുപാവിനു ഈ പേരു കിട്ടിയത്. മൂന്നിനം കുറുപാവുകൾ പലസ്തീനിലുണ്ട്. ശിശുവായ യേശുവിനെ ദൈവലായത്തിൽ കൊണ്ടുപോയി ദൈവത്തിനർപ്പിച്ചപ്പോൾ, കുറുപ്രാവിനെയോ, പ്രാവിൻ കുഞ്ഞിനെയോ ആണ് യാഗം കഴിച്ചത്. (ലൂക്കൊ, 2:23-24).

കുഴിമുയൽ (coney)  

തൊലിക്കട്ടിയുള്ള ചെറുമൃഗമാണ് കുഴിമുയൽ. അതിന്റെ ദന്തക്രമവും പാദങ്ങളും നീർക്കുതിരയുടേതിനു സമാനമാണ്. സീനായിലും ചാവുകടൽ പ്രദേശങ്ങളിലും ഉത്തര പലസ്തീനിലും കുഴിമുയലുകളെ കാണാം. തടിച്ച ശരീരവും ചെറിയ കാതുകളും വാലും ആണ് ഇവയ്ക്കുള്ളത്. കുഴിമുയൽ അയവിറക്കുന്നില്ല. എന്നാൽ അവയുടെ താടിയെല്ലുകളുടെ ചലനം അയവിറക്കലിനു സദൃശമാണ്. യെഹൂദനു കുഴിമുയൽ ഭക്ഷ്യയോഗ്യമല്ല. (ലേവ്യ, 11:5; ആവ, 14:7). “കുഴിമുയൽ അയവിറക്കുന്നുവെങ്കിലും കുളമ്പു പിളർന്നവയല്ലായ്കയാൽ അതു നിങ്ങൾക്കു് അശുദ്ധം.” (ലേവ്യ, 11:5). കുളമ്പു പിളർന്നിരുന്നുവെങ്കിൽ യെഹൂദനു കുഴിമുയൽ ഭക്ഷ്യയോഗ്യമാകുമായിരുന്നു. പാറകളുടെ പിളർപ്പുകളിലും രന്ധങ്ങളിലും കുഴിമുയൽ പാർക്കുന്നു. (സങ്കീ, 104:18; സദൃ, 30:24, 26). എത്രയും ചെറിയവ എങ്കിലും അത്യന്തം ജ്ഞാനമുള്ളവയായ നാലു ജന്തുക്കളിൽ ഒന്നായിട്ടാണ് സദൃശവാക്യത്തിൽ കുഴിമുയലിനെ പറയുന്നത്. (സദൃ, 30:24-27).

കുളക്കോഴി (heron)  

ജലത്തിൽ തത്തിനടക്കുന്ന പക്ഷിയാണ് കുളക്കോഴി. ഏഴിനം കുളക്കോഴികൾ പലസ്തീനിൽ സുലഭമായിരുന്നു. വിലക്കപ്പെട്ട പക്ഷികളിലൊന്നാണിത്. (ലേവ്യ, 11:19; ആവ, 14:18). 

കൂമൻ (great owl)  

മൂങ്ങയുടെ വർഗ്ഗത്തിൽ ഏറ്റവും ശക്തിയുള്ളതും വലുതും ആണ് കൂമൻ. (ലേവ്യ, 11:17; ആവ, 14:16). എന്നാൽ എബ്രായയിലെ യാൻഷൂഫ് കൂമൻ ആണോ എന്നത് സംശയമാണ്. യെഹൂദന്മാർക്കു വിലക്കപ്പെട്ട പക്ഷികളിലൊന്നാണ് കൂമൻ. 

കൊക്ക് (crane)  

കൊക്കിനെക്കുറിച്ചു നാലു പരാമർശങ്ങളുണ്ട്. (ലേവ്യ,

11:19; ആവ, 14:18; യെശ, 38:14; യിരെ, 8:7). ഒടുവിലത്തെ രണ്ടു വാക്യങ്ങളിലും മീവൽ പക്ഷിയോ സദൃശമായ മറ്റേതെങ്കിലും പക്ഷിയോ ആയിരിക്കണമെന്ന് പണ്ഡിതന്മാർ ഊഹിക്കുന്നു. അതു ശരിയാണെങ്കിൽ ബൈബിളിലെ പക്ഷികളുടെ പട്ടികയിൽ നിന്നും കൊക്ക് ഒഴിവാക്കപ്പെടേണ്ടതാണ്. ചില കാലത്തു പലസ്തീനിൽ കൊക്കുകൾ കാണപ്പെടാറുണ്ട്. മഞ്ഞുകാലത്തു ദക്ഷിണദേശങ്ങളിൽ നിന്നും അവ പലസ്തീനിലേക്കു കുടിയേറിപ്പാർക്കുന്നു. പൊക്കമുള്ളവയും തത്തിതത്തി നടക്കുന്നവയുമാണ്. വെളുത്ത പെരുഞാറയ്ക്കു സദൃശമാണ് കൊക്ക്. ന്യായപ്രമാണപ്രകാരം കൊക്ക് യെഹൂദനു ഭക്ഷ്യയോഗ്യമല്ല. 

കൊതുക് (fly, gnat)    

ഈച്ചയെ കുറിക്കുന്ന റ്റ്സെവൂവ് എന്ന എബ്രായപമാണ് യെശ, 7:18-ൽ. യെശയ്യാവ് 51:6-ലെ കൊതുക് എന്ന പ്രയോഗം വിവാദ്രഗ്രസ്തമാണ്. വീഞ്ഞിൽ മുട്ടയിട്ടു പെരുകുന്ന ഒരുതരം കൊതുകുകളാണ് കോനോപ്സ്. (മത്താ, 23:4). വെട്ടുക്കിളിയുടെ ഗണത്തിലുള്ളവ ഒഴിച്ചുള്ള ഇഴജാതി ഒക്കെയും നിഷിദ്ധമായതു കൊണ്ടു യെഹൂദന്മാർ വീഞ്ഞു അരിച്ചാണ് ഉപയോഗിക്കുന്നത്. (ലേവ്യ, 11:22-23). ചെറിയ തെറ്റുകൾ സൂക്ഷ്മതയോടെ ഒഴിവാക്കുകയും വലിയ പാപപ്രവൃത്തികൾ ചെയ്യുകയും ചെയ്യുന്ന കപടഭക്തന്മാരായ ശാസ്ത്രിമാരെയും പരീശന്മാരെയും ഭർത്സിച്ച് ക്രിസ്തു പറഞ്ഞു; “നിങ്ങൾ കൊതുകിനെ അരിച്ചെടുക്കുകയും ഒട്ടകത്തെ വിഴുങ്ങിക്കളയുകയും ചെയ്യുന്നു.” (മത്താ, 23:24).

കോലാട് (goat)  

അകം പൊള്ളയായ കൊമ്പുകളുള്ളതും അയവിറക്കുന്നതും ആയ മൃഗമാണ് കോലാട്. സിറിയൻ ഇനത്തിലുള്ളവയാണ് പലസ്തീനിൽ കാണപ്പെടുന്നത്. നീണ്ടു തൂങ്ങിക്കിടക്കുന്ന കാതുകളും പിന്നിലേക്കു വളഞ്ഞ കൊമ്പുകളുമാണ് ഇവയുടെ പ്രത്യേകത. കോലാടിന്റെ പൂർവ്വികനാണു് കാട്ടാട്. പ്രാചീനകാലത്തുതന്നെ മനുഷ്യൻ കാട്ടാടിനെ വളർത്തുമൃഗമായി ഇണക്കിയെടുത്തുകഴിഞ്ഞിരുന്നു. ഗോത്രപിതാക്കന്മാർ കോലാടുകളെ വളർത്തിയിരുന്നു. (ഉല്പ, 15:9). ചെമ്മരിയാടുകളോടൊപ്പം കോലാടുകളെയും സൂക്ഷിച്ചുവന്നു. മാംസത്തിനു പ്രയോജനപ്പെട്ടിരുന്നു. കോലാട്ടിൻ കുട്ടികളുടെ മാംസമായിരുന്നു ഭക്ഷണത്തിനു അധികമായി ഉപയോഗിച്ചിരുന്നത്. (ഉല്പ, 27:9; ലേവ്യ, 7:23; ആവ, 14:4). പെണ്ണാട് പാൽ നല്കും. ഇവയുടെ തോൽ തുരുത്തികൾ നിർമ്മിക്കാനും മറ്റും ഉപയോഗിച്ചിരുന്നു. (ഉല്പ, 21:14) ചിലയിനം കോലാടുകളുടെ രോമം വസ്ത്രനിർമ്മാണത്തിനു പ്രയോജനപ്പെട്ടിരുന്നു. ശരിക്കു നിയന്ത്രിക്കാത്ത സ്ഥലങ്ങളിൽ കോലാടു കൃഷിക്കു ഭീമമായ നാശം വരുത്തിയിരുന്നു. കടിഞ്ഞൂൽ നിയമത്തിന് കോലാട് വിധേയമായിരുന്നു. (സംഖ്യാ, 18:15-17). ആട്ടിൻ പറ്റത്തിന്റെ നേതൃത്വം മുട്ടാടുകൾക്കാണ്. (യിരെ, 50:8). കോലാട് യാഗമൃഗമാണ്. (ലേവ്യ, 22:27). 

കോവർ കഴുത (mule)  

കോവർകഴുതയെ ഭാരം ചുമക്കുന്നതിനു ഉപയോഗിക്കുന്നു. ആൺകുതിരയും പെൺകഴുതയും തമ്മിൽ ഇണചേർന്നുണ്ടാകുന്ന സന്തതിയാണ് കോവർ കഴുത. ഇമ്മാതിരി കോവർകഴുത അത്ര മെച്ചമല്ല. ആൺകഴുതയും പെൺ കുതിരയും തമ്മിൽ ഇണചേർന്നുണ്ടാകുന്ന കോവർ കഴുതയാണ് വർഗ്ഗത്തിൽ മെച്ചം. കോവർ കഴുതയ്ക്ക് സന്തത്യുൽപാദനശേഷിയില്ല. സങ്കീർത്തനം 32:9-ൽ ഇതിന്റെ സൂചന ഉണ്ട്. രണ്ടുതരം മൃഗങ്ങളെ തമ്മിൽ ഇണചേർക്കുന്നത് ന്യായപ്രമാണം വിലക്കിയിരുന്നു. (ലേവ്യ, 19:19). അതുകൊണ്ടു കോവർകഴുതകളെ വിദേശങ്ങളിൽനിന്നും വിലക്കു വാങ്ങിയിരുന്നു. (യെഹെ, 27:14). ബാബിലോന്യ പ്രവാസത്തിൽനിന്നും മടങ്ങിവന്ന യെഹൂദന്മാരുടെ മൃഗസമ്പത്ത് 736 കുതിരയും 245 കോവർ കഴുതയും 435 ഒട്ടകവും 6720 കഴുതയും ആയിരുന്നു. (എസ്രാ 2:66-67). 

കോഴി (cock)  

കോഴിയെക്കുറിച്ചു പുതിയനിയമത്തിൽ പലേടത്തും സുചി പ്പിച്ചിട്ടുണ്ട്. എന്നാൽ, പഴയനിയമത്തിൽ വളർത്തുകോഴിയുടെ എന്തെങ്കിലും സൂചനയുണ്ടെങ്കിൽ അതു 1രാജാക്കന്മാർ 4:23-ലാണ്. ശലോമോന്റെ ഭക്ഷണമേശയിലെ പുഷ്ടിവരുത്തിയ പക്ഷികൾ കോഴിയായിരിക്കാമെന്നാണ് കരുതപ്പെടുന്നത്. വളർത്തുകോഴികളുടെ ജന്മസ്ഥലം ഭാരതമോ ലങ്കയോ ആയിരിക്കണം. പുതിയനിയമത്തിൽ പൂവൻകോഴിയെക്കുറിച്ചും പിടക്കോഴിയെക്കുറിച്ചും പരാമർശമുണ്ട്. പത്രൊസ് കർത്താവിനെ തള്ളിപ്പറയുന്നതിനോടുള്ള ബന്ധത്തിൽ കോഴിയുടെ കൂകൽ നാം കാണുന്നു. (മത്താ, 26:34). പ്രാചീനകാലത്തു സമയം അറിയുന്നതിനു കോഴികളെ വളർത്തിയിരുന്നു. കോഴി കൂവുന്ന സമയം രാത്രിയിലെ മൂന്നാം യാമമാണ്. (മർക്കൊ, 13:15). കർത്താവ് തനിക്കു യെരൂശലേമിനോടുള്ള സ്നേഹത്തെ കോഴിയുടെ സ്നേഹത്തോടാണ് ഉപമിച്ചിരിക്കുന്നത്. (ലൂക്കൊ, 13:34; മത്താ, 23:37). കോഴിമുട്ട ആഹാരമായി ഉപയോഗിച്ചിരുന്നു. (ലൂക്കൊ 11:12). പിടക്കോഴിയെക്കുറിച്ചു ബൈബിളിൽ ലൂക്കൊസ് 13:34-ലും മത്തായി 23:37-ലും മാത്രമേ പറയുന്നുള്ളു.

ഗൃദ്ധ്രം (vulture)

ഒരിനം കഴുകൻ. യെഹൂദനു ഭക്ഷിക്കുവാൻ അനുവാദമില്ല.(ലേവ്യ, 11:13; ആവ, 14:13). 

ചിലന്തി (spider)  

പലസ്തീനിൽ ചിലയിനം ചിലന്തികളുണ്ട്. യെശയ്യാവ് 59:5-ലും ഇയ്യോബ് 8:14-ലും ചിലന്തിവലയെക്കുറിച്ചു പറയുന്ന തല്ലാതെ ചിലന്തിയെക്കുറിച്ചൊരു സൂചനപോലും തിരുവെഴുത്തുകളിലില്ല. ഇയ്യോബ് 27:18-ൽ പുഴു’വിനെകുറിക്കുന്ന ആഷ് ആണ് എബ്രായയിൽ. 

ചീവീട് (beetle)  

വെട്ടുക്കിളിയുടെ വർഗ്ഗത്തിലുള്ള ഷഡ്പദ്രപാണിയാണ് ചീവീട്. എബ്രായനു ചീവീടു ഭക്ഷിക്കുവാനനുവാദമുണ്ട്. (ലേവ്യ, 11:22). 

ചുണ്ടെലി (mouse)

ചുണ്ടെലി, എലി ഇവയ്ക്കെല്ലാം എബ്രായയിൽ ഒരു വാക്കാണ് കാണുന്നത്. റൊഡെൻഷ്യ, നിരയിലെ ചെറിയ ഒരു സസ്തനിയാണ് ചുണ്ടെലി. കൂർത്ത മൂക്കും ചെറിയ ഉരുണ്ട ചെവികളും, രോമം കുറഞ്ഞതോ ഇല്ലാത്തതോ ആയ വാലും ഇവയുടെ സവിശേഷതയാണ്. ഒരു വന്യജീവിയാണെങ്കിലും മിക്കവാറും മനുഷ്യരോടൊപ്പമാണ് സഹവാസം.

എലിയുടെ വർഗ്ഗത്തിലുള്ള നാല്പതോളം ഇനം ജന്തുക്കൾ പലസ്തീനിലുണ്ട്. യെഹൂദന് എലി നിഷിദ്ധമാണ്. (ലേവ്യ, 11:29). പിന്മാറിപ്പോയ യെഹൂദന്മാർ പന്നിയിറച്ചിയോടൊപ്പം ചുണ്ടെലിയെയും ഭക്ഷിച്ചു. (യെശ, 66:17). 

ചെങ്ങാലിപ്പരുന്ത് (glede)  

ഒരു പ്രത്യേക ഇനം പരുന്ത്. യെഹൂദനു വിലക്കപ്പെട്ട പക്ഷികളിൽ ഒന്നാണ് ഇത്. (ആവ, 14:13). 

ചെന്നായ് (wolf)  

ശ്വാനകുടുംബത്തിൽപെട്ട ഒരു ഹിംസജന്തുവാണ് ചെന്നായ്. ഒറ്റയായും, ഇണയായും, പറ്റമായും ചെന്നായ് വേട്ടയാടുന്നു. ഇപ്പോൾ പലസ്തീനിൽ ചെന്നായ്ക്കളുടെ എണ്ണം വളരെ കുറവാണ്. എന്നാൽ, പുതിയനിയമ കാലത്ത് ധാരാളം ഉണ്ടായിരുന്നു. യെശയ്യാവ് 11:6; 65:25; യോഹന്നാൻ 10:12 എന്നീ മൂന്നു ഭാഗങ്ങളിലൊഴികെ ചെന്നായെക്കുറിച്ചുള്ള പരാമർശങ്ങൾ ആലങ്കാരികങ്ങളാണ്. മശീഹയുടെ വാഴ്ചയിൽ ചെന്നായ് കുഞ്ഞാടിനോടുകൂടെ പാർക്കും. (യെശ, 11:6). 

ചെമ്പരുന്ത് (ossifrage)  

വിശുദ്ധനാട്ടിലെ പരുന്തുകളിൽ ഏറ്റവും വലുത്. ഇരയെ കൊന്നു ഭക്ഷിക്കുന്നു. ശവം ഭക്ഷിക്കുന്നതിനും ചെമ്പരുന്തിന് അറപ്പില്ല. ഭക്ഷ്യയോഗ്യമല്ലാത്ത പക്ഷികളിലൊന്നാണു് ഇത്. (ലേവ്യ, 11:13; ആവ, 14:12). Ossifrage എന്ന വാക്കിന് ‘എല്ലുടയ്ക്കുന്നതു’ എന്നർത്ഥം. പെറെസ് എന്ന എബ്രായപദത്തിന് പിളർക്കുക എന്നും. 

ചെറുമാൻ (pygarg) 

ശുദ്ധമൃഗങ്ങളുടെ പട്ടികകളിൽ ആവർത്തന പുസ്തകത്തിൽ (14:5) മാത്രമേ ‘ദീഷോൻ’ അഥവാ ചാടുന്നവൻ എന്ന എബ്രായപദമുള്ളു. സിറിയയിലെയും അറേബ്യയിലെയും മരുഭൂമികളിൽ ചെറുമാനുണ്ട്. ഉത്തമഗീതം 2:7, 9, 17; 3:5; 8:14 എന്നീ വാക്യങ്ങളിൽ ‘റ്റ്സെവീ’ എന്ന എബ്രായ പദത്തെയാണ് ചെറുമാൻ എന്നു തർജ്ജമ ചെയ്തിട്ടുള്ളത്. 

ചെള്ള് (flea)  

ചിറകില്ലാത്തതും ചാടാൻ കഴിവുള്ളതുമായ ഒരു ഷഡ്പദപ്രാണി. മദ്ധ്യപൂർവ്വദേശങ്ങളിൽ ചെള്ള് സർവ്വസാധാരണമാണ്. അതു മനുഷ്യർക്കും മൃഗങ്ങൾക്കും ഒരു ബാധയാണ്. ചെള്ളു കടിക്കുന്ന സ്ഥാനത്ത് നീരും ചൊറിച്ചിലും അനുഭവപ്പെടും. 1ശമൂവേൽ 24:14-ൽ ദാവീദ് സ്വയം ഒരു ചെള്ളിനോട് ഉപമിക്കുന്നു. 1ശമൂവേൽ 26:20-ൽ ചെള്ളിന്റെ പദമാണ് എബ്രായയിൽ. എന്നാൽ R.S.V മ.ബൈ. തുടങ്ങിയവ സെപ്റ്റജിന്റിനെ അനുകരിച്ചു ജീവൻ എന്നു വിവർത്തനം ചെയ്യുന്നു. സന്ദർഭം എബ്രായപാഠത്തെയാണ് അനുകൂലിക്കുന്നത്. 

തവള (frog)  

തവള ഒരു ഉഭയ ജീവി (Amphibian) ആണ്. മിസ്രയീമിലും പലസ്തീനിലും തവള ധാരാളമുണ്ട്. ബൈബിളിൽ ചുരുക്കം ചില സൂചനകൾ മാത്രമേ തവളയെക്കുറിച്ചുള്ളു. മിസ്രയീമിലുണ്ടായ രണ്ടാമത്തെ ബാധ തവളയായിരുന്നു. (പുറ, 8:1-15; സങ്കീ, 78:45). പുതിയനിയമത്തിൽ മൂന്നശുദ്ധാത്മാക്കളുടെ ഉപമാനമായി മാത്രം തവള ഒരിടത്തു പറയപ്പെടുന്നു. (വെളി, 16:13). 

തഹശൂ (badger)  

ഇംഗ്ലീഷിൽ തുരപ്പൻകരടി എന്നു വിവർത്തനം ചെയ്യുന്നു. പലസ്തീനിൽ തുരപ്പൻ കരടികൾ ധാരാളമുണ്ട്. എന്നാൽ ഇവയുടെ തോൽ സമാഗമനകൂടാരത്തിന്റെ മൂടുശീലയും (പുറ, 25:5), ചെരിപ്പും (യെഹെ, 16:10) നിർമ്മിക്കാൻ പറ്റിയതല്ല. സത്യവേദപുസ്തകത്തിൽ എബ്രായ പദംതന്നെ പരാവർത്തനം ചെയ്തുപയോഗിച്ചിരിക്കുന്നു. തിമിംഗലത്തിന്റെ വർഗ്ഗത്തിലുള്ള ഒരു സമുദ്രജീവിയാണ് തഹശൂ. നീർനായയോടും കടൽകുതിരയോടും ആകൃതി സാമ്യമുള്ള സസ്യഭുക്കാണിത്. തഹശിനു പതീനൊന്ന് അടിയോളം നീളം വരും. ഉരുണ്ട തലയും മത്സ്യത്തിനു സദൃശമായ വാലും സ്തനങ്ങളും ഇതിനുണ്ട്. ചെങ്കടലിൽ ഇവ ധാരാളമുണ്ട്. തന്മൂലം പുറപ്പാട് 25:5-ലും യെഹെസ്ക്കേൽ 16:10-ലും പറഞ്ഞിരിക്കുന്ന തഹശൂതോൽ പ്രസ്തുത സമുദമൃഗത്തിന്റെ തോലായിരിക്കണം. 

തിത്തിരിപ്പക്ഷി (partridge)  

തിത്തിരിപ്പക്ഷി പുറപ്പെടുവിക്കുന്ന ശബ്ദത്തിൽ നിന്നാണ് കോറേ എന്ന ഏബ്രായ പേരു ലഭിച്ചത്. പലസ്തീനിൽ രണ്ടിനം തിത്തിരിപ്പക്ഷികളുണ്ട്. ഒരിനം ഇടമലനാടുകളിലും ഉന്നത മലനാടുകളിലും സിറിയൻ മണൽക്കാടുകളിലും കാണപ്പെടുന്നു. രണ്ടാമത്തെ വർഗ്ഗം ചാവുകടലിലും യോർദ്ദാൻ താഴ്വരയിലും മാത്രമേയുള്ളു. 1ശമൂവേൽ 26:20-ൽ ദാവീദു പരാമർശിക്കുന്നത് ഇതിനെയായിരിക്കണം. മലയാളത്തിൽ കാട്ടുകോഴി എന്നാണ് തർജ്ജമ ചെയ്തിരിക്കുന്നത്. യിരെമ്യാവ് 17:11-ലെ ‘താനിടാത്ത മുട്ട പൊരുന്നിരിക്കുന്ന തിത്തിരിപ്പക്ഷി’ എന്ന പ്രയോഗം അവ്യക്തമാണ്. ഒരുപക്ഷേ കുയിലിനെപ്പോലെ മറ്റു പക്ഷികളുടെ കൂടു മോഷ്ടിക്കുകയോ, മറ്റു പക്ഷികളുടെ കുഞ്ഞുങ്ങളെ മോഷ്ടിക്കുകയോ ആയിരിക്കും സൂചിപ്പിക്കുക. പ്രാചീനർ തിത്തിരിപ്പക്ഷി ഇപ്രകാരം ചെയ്യുമെന്നു വിശ്വസിച്ചിരുന്നെങ്കിലും അതിനു മതിയായ തെളിവില്ല.

തിമിംഗലം (whale)  

സമുദ്രത്തിലെ ഭീകര സത്വങ്ങളെക്കുറിക്കുന്ന എബ്രായ പദമാണ് തന്നീൻ. (ഉല്പ, 1:21; ഇയ്യോ, 7:12; യോനാ, 1:47; യെഹെ, 32:29 എന്നീ ഭാഗങ്ങളിൽ പ്രസ്തുത പദം ഉപയോഗിച്ചിട്ടുണ്ട്. സത്യവേദപുസ്തകത്തിൽ തിമിംഗലം (ഉല്പ, 1:21), കടലാന (ഇയ്യോ, 7:12), മഹാമത്സ്യം (യോനാ, 1:17), നക്രം (യെഹെ, 32:2) എന്നിങ്ങനെ വ്യത്യസ്തമായി വിവർത്തനം ചെയിതിരിക്കുന്നു. മലയാളം ബൈബിളിൽ ജലവ്യാളി, സമുദ്രവ്യാളി എന്നിങ്ങനെ തർജ്ജമ ചെയ്തിരിക്കുന്നു. മത്തായി 12:40-ൽ കടലാനയെന്നു സത്യവേദപുസ്തകത്തിലും, തിമിംഗലം എന്നു മലയാളംബൈബിളിലും കാണാം. കടലാനയും തിമിംഗലവും ഒന്നല്ല. യോനാപ്രവാചകനെ വിഴുങ്ങിയ മഹാമത്സ്യം സ്പേം തിമിംഗലമായിരിക്കണം. പല്ലുള്ള തിമിംഗലങ്ങളുടെ കൂട്ടത്തിൽ വച്ചേറ്റവും വലുതാണിത്. 30 മീറ്ററോളം നീളമുള്ള തിമിംഗലങ്ങളുണ്ട്. 

തുള്ളൻ (grasshopper) 

തുള്ളൻ, വെട്ടുക്കിളി എന്നീ പേരുകൾ വിവേചനം കൂടാതെ മാറ്റി ൾമാറ്റി പ്രയോഗിക്കുന്നുണ്ട്. തുള്ളൻ അതിന്റെ എല്ലാ ഘട്ടങ്ങളിലും സസ്യങ്ങളെ നശിപ്പിക്കും. (ലേവ്യ, 11:22; 1രാജാ, 8:37; 2ദിന, 6:28; സങ്കീ, 78:46; 105:34; സഭാ, 12:5; യെശ, 33:4; യോവേ, 1:4; 2:25; ആമോ, 4:9). തുള്ളന്റെ സംഘം ചേർന്നു സഞ്ചരിക്കുന്ന ഘട്ടത്തെയാണ് വെട്ടുക്കിളി എന്നു വ്യവഹരിക്കുന്നത്.

തേനീച്ച (bee)  

തേനീച്ചയെ കുറിക്കുന്ന നാലു ഭാഗങ്ങളുണ്ട് ബൈബിളിൽ. (ആവ, 1:44; ന്യായാ, 14:8; സങ്കീ, 118:12; യെശ, 7:18). ദെബോരാ എന്ന പേരിന്നർത്ഥം തേനീച്ച എന്നത്രേ. പലസ്തീനിലെ തേനീച്ച പൊതുവെ ചെറുതാണ്. അവ വൃക്ഷങ്ങളിലും മനുഷ്യനു ദുഷ്പ്രാപമായ പാറപ്പിളർപ്പുകളിലും കൂടുകെട്ടുന്നു. (1ശമൂ, 14:25-26; ആവ, 32:13; സങ്കീ, 81:16). തേനിനെക്കുറിച്ച് അനേകം സൂചനകൾ ബൈബിളിലുണ്ട്. പലസ്തീൻ പാലും തേനും ഒഴുകുന്ന ദേശമാണ്. തേൻ ഒരു വ്യാപാരച്ചരക്കായിരുന്നു. (യെഹെ, 27:17). മിസ്പയിൽ തേനിന്റെ സംഭാരം ഉണ്ടായിരുന്നു. (യിരെ, 41:8). തേൻകട്ട അണ്ണാക്കിനു മധുരമത്രേ. (സദൃ, 24:13). എന്നാൽ, ഏറെ തേൻ കുടിക്കുന്നതു നന്നല്ല. (സദൃ, 25:16-17). ശിംശോൻ കൊന്ന സിംഹത്തിന്റെ ഉടലിനകത്തു കുറെക്കാലം കഴിഞ്ഞശേഷം കണ്ട തേനീച്ചക്കൂട്ടവും തേനും പ്രസിദ്ധമാണ്. (ന്യായാ, 14:8). ദഹനയാഗത്തിന് തേൻ ഉപയോഗിക്കുവാൻ പാടില്ല. (ലേവ്യ, 2:11). ഉയിർത്തെഴുന്നറ്റ യേശു വറുത്തമീനും തേൻകട്ടയും കഴിച്ചതായി ലൂക്കൊസ് എഴുതിയിരികുന്നു. (24:42-43).

തേൾ (scorpion)  

പലസ്തീനിൽ 12 ഇനം തേളുകളുണ്ട്. അവയിൽ ഏറ്റവും വലുതിനു 15 സെ.മീറ്ററോഓളം നീളം വരും. നാലുജോഡി കാലുകളും മുകളിലോട്ടു വളഞ്ഞു കുത്താനുപയോഗിക്കുന്ന കൊമ്പോടുകൂടിയ ദീർഘമായ വാലും തേളിനുണ്ട്. നിശാചരസ്വഭാവമുള്ള ഇവ പകൽ കല്ലുകൾക്കിടയിലോ സുഷിരങ്ങളിലോ ഒളിച്ചിരിക്കുകയും രാത്രി ഇറങ്ങി ഇരതേടുകയും ചെയ്യും. തേളിന്റെ കുത്തു ദാരുണമായി വേദന ഉളവാക്കും. (ആവ, 8:15; യെഹെ, 2:6; ലൂക്കൊ, 10:19; 11:12; വെളി, 9:3, 5, 10). 

നക്രം (crocodile) 

വളരെദൂരം സഞ്ചരിക്കാത്തത് എന്നത്രേ നക്രത്തിനർത്ഥം. മഹാനക്രം (ഇയ്യോ, 41:1; യെഹെ, 29:3), നക്രം (യെഹെ, 32:2) എന്നീ ഭാഗങ്ങൾ മുതലയെ പരാമർശിക്കുന്നു. നൈൽ നദിയിൽ മുതല ധാരാളം ഉണ്ട്. പഴയ നിയമകാലത്ത് കീശോൻ തോട്ടിലും മുതലയുണ്ടായിരുന്നു. 

നത്ത് (owl)  

അഥേനർ മുങ്ങയെ വിശിഷ്ട പക്ഷിയായി കണക്കാക്കിയിരുന്നു. ഇംഗ്ളീഷിലെ great owl എന്നതിനു കുമൻ എന്നും little owl എന്നതിനു നത്ത് എന്നും പരിഭാഷ നല്കിയിട്ടുണ്ട്. തിരുവെഴുത്തുകളിൽ ഇടയ്ക്കിടെ പരാമർശിക്കപ്പെടുന്ന നത്ത് അശുദ്ധപക്ഷിയാണ്. ഇവ ഗ്രാമങ്ങൾക്കടുത്ത് ഒലിവു വൃക്ഷങ്ങളിൽ കൂടു കെട്ടുന്നു. (ലേവ്യ, 11:17; ആവ, 14:16). 

നദീഹയം (behemoth)  

ബെഹേമോത് എന്ന എബ്രായപദത്തിന് മഹാമൃഗം എന്നർത്ഥം. പെഹെമ്യാവു (ജലത്തിലെ കാള) എന്ന ഈജിപ്ഷ്യൻ പദത്തിന്റെ എബ്രായ രൂപമാണ് ബെഹേമോത്. ഇയ്യോബ് 40:15-24-ലെ വിവരണം നീർക്കുതിരയ്ക്ക് പൊരുത്തപ്പെടുന്നതാണ്. തൊലിക്കട്ടിയും ഉഭയജീവികളുടെ സ്വഭാവവും ഉള്ള സസ്യഭുക്കാണ് നീർക്കുതിര. നൈൽ നദിയിലും യോർദ്ദാൻ നദിയിലും ഇവയെ കണ്ടിരുന്നു. ((ഇയ്യോ, 40:23)?

നരിച്ചീർ (bat) 

പറക്കുവാൻ കഴിവുള്ള ഏക സസ്തനിയാണു നരിച്ചീർ. (ലേവ്യ, 11:19; ആവ, 14:18; യെശ, 2:20). നരിച്ചീർ ശുദ്ധിയില്ലാത്തതാണ്. എബ്രായരുടെ വിശ്വാസമനുസരിച്ചു നാലുകാൽ കൊണ്ടു നടക്കുന്ന ഇഴജാതിയത്രേ നരിച്ചീർ. (ലേവ്യ, 11:20). നരിച്ചീറിന്റെ ചിറകുകൾ തൂവലുകളില്ലാത്ത വെറും ചർമ്മമാണ്. ഇവ പാറകളുടെ ഗഹ്വരങ്ങളിലും വിള്ളലുകളിലും പാർക്കുന്നു. (യെശ, 2:19-21). പലസ്തീനിൽ പതിനഞ്ചിനം നരിച്ചീറുകളുണ്ട്.

നായീച്ച (dogfly) 

മിസ്രയീമിനെ പീഡിപ്പിച്ച പത്തു ബാധകളിലൊന്നായിരുന്നു നായീച്ച. (പുറ, 8:21-22, 24, 29, 31; സങ്കീ , 105:31). 

നായ് (dog)  

മനുഷ്യൻ ഇണക്കിയെടുത്ത മൃഗങ്ങളിൽ ഒന്നാമത്തേതാണ് പട്ടി. എല്ലാ പട്ടികളുടെയും പൂർവ്വികൻ ചെന്നായ് ആണ്. മലിനവസ്തുക്കൾ നീക്കം ചെയ്യുവാനുള്ള ഉപകരണമായിട്ടാണ് ബൈബിൾ നാടുകളിൽ പട്ടിയെ കരുതിയിരുന്നത്. ശുദ്ധിയില്ലാത്ത മൃഗമാണ് നായ്. അതിനെ തൊടുന്നവൻ അശുദ്ധനായിത്തീരും. പട്ടണ മതിലുകൾക്കു വെളിയിൽ മലിനവസ്തുക്കളും ശവങ്ങളും ഭക്ഷിക്കുവാൻ കാത്തുകിടക്കുന്ന പട്ടിയെയാണ് എബ്രായയിലെ ‘കെലെവും’ ഗ്രീക്കിലെ ‘കുവോനും’ സൂചിപ്പിക്കുന്നത്. അന്യനാടുകളിൽ പട്ടികളെ ആദരപൂർവ്വം കരുതിവരുന്നു. കനാന്യസ്ത്രീ യേശുവിനോടു സൂചിപ്പിച്ചതു വീട്ടിൽ വളർത്തുന്ന പട്ടിക്കുട്ടിയെ ആയിരിക്കണം. (മത്താ, 15:26). സഭയുടെ സമാധാനത്തെ നശിപ്പിക്കുന്ന യെഹൂദ്യ ഉപദേഷ്ടാക്കന്മാരെ നായ്ക്കളെന്നു വിളിക്കുന്നു. പുതിയ യെരുശലേമിൽ നിന്നു നായ്ക്കളെ ഒഴിവാക്കിയിട്ടുണ്ട്. (വെളി, 22:15).;ആവർത്തനം 23:18-ൽ വേശ്യയുടെ കൂലിയും നായയുടെ വിലയും നിന്റെ ദൈവമായ യഹോവയുടെ ആലയത്തിലേക്ക് യാതൊരു നേർച്ചയായിട്ടും കൊണ്ടുവരരുതു എന്നു കല്പിക്കുന്നു. ഈ രണ്ടുസ്ഥാനങ്ങളിലും സന്ദർഭവും ആശയവും അനുവദിക്കുന്നതനുസരിച്ച് നായ്ക്കൾ പുരുഷ വേശ്യകളായിരിക്കണം. 

നീർകാക്ക (Cormorant)  

ലേവ്യർ 11:17-ലും ആവർത്തനം 14:17-ലും ശുദ്ധിയില്ലാത്ത പക്ഷികളുടെ കൂട്ടത്തിൽ നീർകാക്ക കാണപ്പെടുന്നു. കറുപ്പുനിറമുള്ള വലിയ പക്ഷിയാണിത്. മത്സ്യമാണ് ഭക്ഷണം. യോർദ്ദാൻ നദിയിലും ഗലിലാക്കടലിലും പലസ്തീന്റെ തീരപ്രദേശങ്ങളിലും ധാരാളമായി ഉണ്ട്.

പരുന്ത് (hawk) 

പലസ്തീനിൽ അനേകം ഇനം പരുന്തുകൾ ഉണ്ട്. അശുദ്ധപക്ഷികളിൽ അതതുവിധം പരുന്തു എന്ന് എടുത്തു പറയുന്നുണ്ട്. (ലേവ്യ, 11:14; ആവ, 14:13). പരുന്തിന് ദേശാടനസ്വഭാവമുണ്ട്. (ഇയ്യോ, 39:26). യെശയ്യാവ് 34:15; ഇയ്യോബ് 28:7 എന്നീ വാക്യങ്ങളിലും പരുന്തിനെക്കുറിച്ചുള്ള പരാമാർശമുണ്ട്. 

പല്ലി (lizard)  

പല്ലിയെക്കുറിച്ചുള്ള സൂചനകളൊന്നും പുതിയനിയമത്തിലില്ല. പഴയനിയമത്തിൽ ലേവ്യർ 11:30-ലും സദൃശ്യവാക്യം 30:28-ലും ‘പല്ലി’ ഉണ്ട്. നാല്പതോളം ഇനം പല്ലികൾ പലസ്തീനിൽ ഉണ്ടു. വീടുകളിലെ ചുവരുകളിലും തട്ടുകളിലും ഇവ സഞ്ചരിക്കുന്നതു കാണാം. ലേവ്യർ 11:30-ലെ ആറു പേരുകൾ പല്ലിവർഗ്ഗത്തിലുള്ള ജീവികളെ കുറിക്കുന്നു. അവ ഏവയാണെന്നു തിരിച്ചറിയുക പ്രയാസമാണ്. പല്ലി ശുദ്ധിയില്ലാത്ത ജീവിയാണ്. 

പശു (cow)  

പശുവിന്റെ പ്രസവവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ലേവ്യ പുസ്തകത്തിൽ പറഞ്ഞിട്ടുണ്ട്. (22 : 27-28). യഹോവയുടെ പെട്ടകം പുതിയ വണ്ടിയിലാക്കി കറവുള്ള പശുവിനെ കൊണ്ടാണ് വണ്ടി വലിപ്പിച്ചത്. (1ശമൂ, 6:7-8). യാക്കോബ് ഏശാവിനു കൊടുത്ത സമ്മാനത്തിൽ നാല്പതു പശുവും ഉൾപെട്ടിരുന്നു. (ഉല്പ, 32:15). പശുവിന്റെ പാലിൽനിന്നും വെണ്ണയും തൈരും എടുത്തിരുന്നു. (ആവ, 32:14; യെശ, 7 : 21-22). പശു, ഒട്ടകം, ആട് എന്നീ മൃഗങ്ങളുടെയെല്ലാം പാലിനെ വിവക്ഷിക്കുകയാണ് യെഹെസ്ക്കേൽ 25:4-ലെ പാൽ എന്ന പ്രയോഗം. പശുക്കളെയും പശുക്കിടാവുകളെയും യാഗം കഴിച്ചിരുന്നു. (ഉല്പ, 15:9; 1ശമൂ, 6:14; 16:2). പാളയത്തിനു പുറത്തുവെച്ച് ദഹിപ്പിച്ച ചുവന്ന പശുക്കിടാവിന്റെ ഭസ്മം ശുദ്ധീകരണ ജലത്തിലെ പ്രധാന ഘടകപദാർത്ഥമായിരുന്നു. (സംഖ്യാ, 19:2, 6, 9). ഫറവോന്റെ സ്വപ്നത്തിലെ 7 പുഷ്ടിയുള്ള പശുക്കൾ 7 വർഷത്തെ സമൃദ്ധിയെയും 7 മെലിഞ്ഞ പശുക്കൾ 7 വർഷത്തെ ക്ഷാമത്തെയും ചൂണ്ടിക്കാണിച്ചു. (ഉല്പ, 41:26-27). ശമര്യയിലെ ആഡംബരപ്രേമികളായ സ്ത്രീകളെ ‘ബാശാന്യ പശുക്കളേ’ എന്ന് ആമോസ് പ്രവാചകൻ (4:1) സംബോധന ചെയ്തു. എഫ്രയീമിനെ മരുക്കമുള്ളതും ധാന്യം മെതിക്കാൻ ഇഷ്ടമുള്ളതുമായ പശുക്കിടാവിനോട് ഉപമിക്കുന്നു. (ഹോശേ, 10:11). യിസ്രായേൽ ദുശ്ശാഠ്യമുള്ള പശുക്കിടാവാണ്. (ഹോശേ, 4:16). മശീഹയുടെ വാഴ്ചയിൽ പശു കരടിയോടുകൂടെ മേയും. (യെശ, 11:7). 

പാമ്പ് (snake)  

പലസ്തീനിൽ മുപ്പത്താറിനം പാമ്പുകളുണ്ട്. മരുഭൂമിയിലും , വനത്തിലും ചതുപ്പുനിലത്തിലും പാമ്പുകളെ കാണാം. ചില പാമ്പുകൾക്കു മുപ്പതു സെ.മീറ്ററിൽ അധികം നീളമില്ല. മറ്റു ചിലവ രണ്ടു മീറ്റർ വരെ നീങ്ങുള്ളവയാണ്. അധികം പാമ്പുകളും നിരുപദവികളാണ്. പലസ്തീനിലെ പാമ്പുകളിൽ ആറിനമാണ് ഉഗ്രവിഷമുള്ളവ. ചെറുതരം മൃഗങ്ങളെയും ഷഡ്ദ്രപ്രാണികളെയും പാമ്പു ഭക്ഷിക്കുന്നു. ഇരയെ വിഴുങ്ങുകയാണു ചെയ്യുക. ദീർഘകാലം (ഒരു വർഷത്തോളം) ഭക്ഷണം കൂടാതെ ഇവയ്ക്കു കഴിയാവുന്നതാണ്. ഇടയ്ക്കിടെ വെള്ളം ആവശ്യമാണ്. ഉരസ്സു കൊണ്ടു ഗമിച്ചു പൊടിതിന്നുന്ന ജന്തുവായി ബൈബിളിൽ പാമ്പിനെ പറയുന്നു. (ഉല്പ, 3:14; യെശ, 65:25; മീഖാ, 7:17). പ്രവൃത്തി 28:3-6-ൽ പൗലൊസ് മെലിത്താദീപിൽ അണലിയുമായി എതിർപെട്ടതായി കാണുന്നു. ഇവിടെ അണലിക്കുപയോഗിച്ചിരിക്കുന്ന ഗ്രീക്കുപദം പ്രായേണ എല്ലാ വിഷസർപ്പങ്ങളെയും കുറിക്കും.

പുള്ളിപ്പുലി (leopard)  

പലസ്തീനിൽ ഇന്നുള്ള മാംസഭുക്കുകളിൽ കരടി കഴിഞ്ഞാൽ വലുതു പുള്ളിപ്പുലിയാണ്. പുള്ളിപ്പുലിയുടെ തൊലിയിൽ മനോഹരമായ പുള്ളികളുണ്ട്. (യിരെ, 13:23). ദോഷം ചെയ്യാൻ ശീലിച്ച ജനത്തിനു നന്മചെയ്യാൻ കഴിയുകയില്ലെന്നതിന് ദൃഷ്ടാന്തമായി പ്രവാചകൻ ചോദിക്കുകയാണ്; ‘പുള്ളിപ്പുലിക്കു തന്റെ പുള്ളി മാറ്റുവാൻ കഴിയുമോ?’ മാർജ്ജാര കുടുംബത്തിൽപെട്ടവയും പലസ്തീനിൽ ഉള്ളവയും ആയ രണ്ടോ മൂന്നോ ഇനം പുള്ളിയുള്ള മൃഗങ്ങളെക്കുറിക്കുവാൻ പുള്ളിപ്പുലി എന്ന പ്രയോഗം ബൈബിളിൽ ഉപയോഗിച്ചിട്ടുണ്ട്. പുള്ളിപ്പുലിയെക്കുറിച്ചുള്ള ബൈബിളിലെ പരാമർശങ്ങളെല്ലാം തന്നെ ആലങ്കാരികമോ പ്രതീകാത്മകമോ ആണ്. ദാനീയേലിന്റെ ദർശനത്തിലെ പുള്ളിപ്പുലിക്കു സദൃശമായ മൃഗം ഗ്രീസിന്റെ പ്രതീകമാണ്. (7:6). പ്രസ്തുത വിചിത്രജീവിക്കു മുതുകത്തു പക്ഷിയുടെ നാലു ചിറകുകളും, നാലു തലയും ഉണ്ടായിരുന്നു. യോഹന്നാന്റെ ദർശനത്തിൽ സമുദ്ര ൾത്തിൽനിന്നു കയറിവന്ന മൃഗവും പുള്ളിപ്പുലിക്കു സദൃശമായിരുന്നു. (വെളി, 13:2). 

പുള്ളിമാൻ (roebuck)  

ഏറ്റവും അഴകുള്ള ഒരിനം മാനാണ് പുള്ളിമാൻ. ചുവന്ന തവിട്ടുനിറമുള്ള രോമാവരണത്തിൽ വരിവരിയായി കാണപ്പെടുന്ന വലിയ വെള്ളപ്പുള്ളികളാണ് ഈ പേരിന്നടിസ്ഥാനം. കൊമ്പുകൾക്കു മുമ്മൂന്നു ശാഖകളുണ്ട്. പുള്ളിമാൻ യെഹൂദനു ഭക്ഷിക്കുവാൻ അനുവാദമുള്ള മൃഗമാണ്. കലമാനും പുള്ളിമാനും ഒരുമിച്ചാണ് പ്രയോഗിച്ചിട്ടുള്ളത്. അയാൽ (ആവ, 12:15, 22), റ്റ്സെവീ (ആവ,14:5; 15:22) എന്നീ രണ്ടു എബ്രായ പദങ്ങളെയാണ് പുള്ളിമാൻ എന്നു പരിഭാഷ ചെയ്തിട്ടുള്ളത്. 

Next page —>

<— Previous Page

ചുവന്ന പശുക്കിടാവ്

ചുവന്ന പശുക്കിടാവ് (red heifer) 

ശവത്താലും മറ്റും അശുദ്ധനായിതീർന്നവൻ ശുദ്ധീകരണത്തിന് ചുവന്ന പശുക്കിടാവിൻറ ഭസ്മം ഉപയോഗിച്ചിരുന്നു. (സംഖ്യാ, 19:1-22). 

ഭസ്മം തയ്യാറാക്കേണ്ടവിധം: ഊനമില്ലാത്തതും നുകം വയ്ക്കാത്തതുമായ ഒരു ചുവന്ന പശുക്കിടാവിനെ പാളയത്തിനു പുറത്തുകൊണ്ടുപോയി അറുക്കും. പുരോഹിതൻ വിരൽകൊണ്ട് രക്തം കുറെ എടുത്തു സമാഗമനകൂടാരത്തിന്റെ മുൻഭാഗത്തിനു നേരെ ഏഴുപ്രാവശ്യം തളിക്കും. പിന്നെ പശുക്കിടാവിനെ അതിന്റെ തോൽ, മാംസം, രക്തം, ചാണകം എന്നിവയോടൊപ്പം പുരോഹിതന്റെ സാന്നിദ്ധ്യത്തിൽ ചുടണം. പുരോഹിതൻ അപ്പോൾ ദേവദാരു, ഈസോപ്പ്, ചുവപ്പുനൂൽ എന്നിവ പശുക്കിടാവിനെ ചുടുന്ന തീയുടെ നടുവിൽ ഇടണം. പിന്നെ ശുദ്ധിയുള്ള ഒരുവൻ ഭസ്മം വാരി പാളയത്തിനു പുറത്തു വെടിപ്പുള്ള സ്ഥലത്തു സൂക്ഷിക്കണം. അതു യിസ്രായേൽ മക്കളുടെ ശുദ്ധീകരണ ജലത്തിനുവേണ്ടിയാണ്. ഈ ചടങ്ങുമായി ബന്ധപ്പെട്ട എല്ലാവരും വൈകുന്നേരം വരെ അശുദ്ധരായിരിക്കും. 

ശുദ്ധീകരണവിധം: ശുദ്ധിയുള്ള ഒരുവൻ കുറച്ചു ഭസ്മം പാത്രത്തിലിട്ടു അതിൽ ഉറവ വെളളം ഒഴിക്കും. ഇതിൽ ഈസോപ്പുതണ്ട് മുക്കി ശുദ്ധീകരിക്കേണ്ട മനുഷ്യൻ്റെ ശരീരത്തിൽ മൂന്നാമത്തെയും ഏഴാമത്തെയും ദിവസം തളിക്കും. അതുപോലെ ശവശരീരം വച്ച കൂടാരവും ഉപകരണങ്ങളും എല്ലാം ശുദ്ധീകരണജലം കൊണ്ടു ശുദ്ധിയാക്കണം. 

പാപയാഗമാണ് ചുവന്ന പശുക്കിടാവ്. (സംഖ്യാ, 19:9, 17). മരണം പാപത്തിന്റെ ഫലമാണ്. മരണത്താലുളള അശുദ്ധി മാറ്റുന്നതിനു സ്വാഭാവികമായി പാപയാഗം ആവശ്യമാണ്. യാഗമൃഗത്തിന്റെ നിറം, അവസ്ഥ, ലിംഗം എന്നിവ പൂർണ്ണവും ഉന്മേഷവും ഊർജ്ജസ്വലവുമായ ഒരു ജീവിതത്തിന് പ്രാതിനിധ്യം വഹിക്കുന്നു. ഈ ഗുണങ്ങളുള്ള പാപയാഗമൃഗം സഭയുടെ പാപം വഹിക്കാനും പാപത്തിന്റെ ശമ്പളമായ മരണം സഹിക്കാനും യോഗ്യതയുള്ളതാണ്. പാപത്തിന്റെ അനന്തരഫലത്തെ ചൂണ്ടിക്കാണിക്കാനാണ് പശുക്കിടാവിനെ പാളയത്തിനു പുറത്തുവച്ച് ദഹിപ്പിക്കുന്നത്. ചുവന്ന പശുക്കിടാവ് ക്രിസ്തുവിന്റെ യാഗത്തെ ചിത്രീകരിക്കുന്നു. ഈ ഭൂമിയിൽ വച്ച് വിശ്വാസിയുടെ നടപ്പിൽ സംഭവിക്കുന്ന എല്ലാ മാലിന്യങ്ങളിൽനിന്നും ക്രിസ്തുവിന്റെ രക്തം അവനെ കഴുകി ശുദ്ധീകരിക്കുന്നു. പശുഭസ്മം ഉറവവെളളത്തിൽ കലർത്തിയാണ് തളിക്കുന്നത്. വെളളം പരിശുദ്ധാത്മാവിനും ദൈവവചനത്തിനും നിഴലാണ്: (യോഹ, 7:37-39; എഫെ, 5:26). രക്തം ഏഴുപ്രാവശ്യം തളിക്കുന്നത് വിശ്വാസിയുടെ പാപങ്ങൾ ദൈവത്തിന്റെ മുമ്പിൽ നിന്നും എന്നേക്കുമായി മാറ്റപ്പെട്ടു കഴിഞ്ഞു എന്നതിനെ കാണിക്കുന്നു. “ആട്ടുകൊറ്റന്മാരുടെയും കാളകളുടെയും രക്തവും മലിനപ്പെട്ടവരുടെ മേൽ തളിക്കുന്ന പശുഭസ്മവും ജഡികശുദ്ധി വരുത്തുന്നു എങ്കിൽ നിത്യാത്മാവിനാൽ ദൈവത്തിന്നു തന്നെത്താൻ നിഷ്കളങ്കനായി അർപ്പിച്ച ക്രിസ്തുവിന്റെ രക്തം ജീവനുള്ള ദൈവത്തെ ആരാധിപ്പാൻ നിങ്ങളുടെ മനസ്സാക്ഷിയെ നിർജ്ജീവപ്രവൃത്തികളെ പോക്കി എത്ര അധികം ശുദ്ധീകരിക്കും?” (എബ്രാ, 9:12-14).

ചുങ്കക്കാരൻ

ചുങ്കക്കാരൻ (a publican)

റോമാസാമ്രാജ്യത്തിനു വേണ്ടി നികുതി പിരിച്ചിരുന്നവരെയാണ് ചുങ്കക്കാരൻ എന്നു വിളിച്ചിരുന്നത്. ബി.സി. 212 മുതൽതന്നെ നികുതി പിരിക്കുവാനുള്ള അവകാശം ലേലംചെയ്ത് കൊടുത്തിരുന്നു. പുതിയനിയമകാലത്ത് യിസ്രായേൽ റോമൻ ഭരണത്തിൻ കീഴിലായിരുന്നു. റോമൻ അധികാരികൾ യിസ്രായേലിൽ വർദ്ധിച്ച നികുതി ചുമത്തുകയും അതു നിർദ്ദയമായും, വ്യവസ്ഥാപിതമായും പിരിച്ചെടുക്കുകയും ചെയ്തിരുന്നു. തലവരി, ഭൂനികുതി എന്നിങ്ങനെയുള്ള സാധാരണ നികുതികൾ പലസ്തീനിലെ റോമൻ അധികാരികൾ നേരിട്ടു പിരിച്ചെടുത്തു. പാലത്തിനു ചുങ്കം, റോഡിനു ചുങ്കം, പട്ടണങ്ങളിൽ ക്രയവിക്രയ സാധനങ്ങൾക്കു ചുങ്കം, കയറ്റുമതികൾക്കും ഇറക്കുമതികൾക്കും ചുങ്കം എന്നിങ്ങനെ ഒട്ടേറെ ചുങ്കങ്ങൾ ഏർപ്പെടുത്തി. ചുങ്കം പിരിവ് സമ്പന്നരായ കോൺട്രാക്ടർമാർക്കു നല്കി. ഒരു പ്രദേശത്തു നിന്നും ചുങ്കം പിരിക്കുന്നതിനുള്ള അവകാശത്തിന് ഒരു നിശ്ചിതതുക അവർ മുൻകൂറായി ഭണ്ഡാരത്തിൽ അടച്ചിരുന്നു. കോൺട്രാക്ടർമാർ തദ്ദേശവാസികൾ ആയിരുന്നില്ല. അവർ തങ്ങളുടെ കീഴിൽ തദ്ദേശവാസികളായ ചുങ്കക്കാരെ നിയമിച്ചിരുന്നു. സക്കായി ചുങ്കക്കാരിൽ പ്രമാണി (ആർക്കി ടെലോനീസ്) ആയിരുന്നു. (ലൂക്കൊ, 19:2). യെരീഹോവിലെ ചുങ്കം മുഴുവൻ പിരിച്ചെടുത്തിരുന്നതു സക്കായി ആയിരുന്നു എന്നും അയാളുടെ കീഴിൽ ചുങ്കക്കാർ ഉണ്ടായിരുന്നു എന്നും സക്കായിയുടെ വിശേഷണം വ്യക്തമാക്കുന്നു. ചുങ്കം ശേഖരിക്കുന്നവർ അതാതു ദേശത്തു നിന്നുള്ളവരാണ്. നാട്ടുകാരെ ശരിക്കു മനസ്സിലാക്കി കബളിപ്പിക്കപ്പെടാതെ ചുങ്കം പിരിച്ചെടുക്കുകയായിരുന്നു അതിൻ്റെ ലക്ഷ്യം. സക്കായിയുടെ വാക്കുകൾ അമിതമായ നികുതി പിരിവിനെ അംഗീകരിക്കുന്നു. (ലൂക്കൊ, 19:8(. സ്നാനം ഏൽക്കുവാൻ വന്ന ചുങ്കക്കാർക്ക് കല്പിച്ചതിൽ അധികം പിരിക്കരുത് എന്ന ഉപദേശമാണ് യോഹന്നാൻ സ്നാപകൻ നൽകിയത്. (ലൂക്കൊ, 3:13). ഇതു കല്പിച്ചതിലധികം അവർ നിയമേന പിരിച്ചുവെന്ന് വെളിപ്പെടുത്തുന്നു. ഇങ്ങനെ നിന്ദ്യരും വെറുക്കപ്പെട്ടവരും ആയ ഒരു കൂട്ടരായിരുന്നു ചുങ്കക്കാർ. സ്വാർത്ഥതയുടെ ഉദാഹരണമായി ക്രിസ്തു ചൂണ്ടിക്കാട്ടിയത് ചുങ്കക്കാരെയാണ്. (മത്താ, 5:48).

ഒരു യഥാർത്ഥ യെഹൂദന് ചുങ്കക്കാരൻ അറപ്പായിരുന്നു. കാർമ്മികമായി അശുദ്ധനാണ് ചുങ്കക്കാര. എല്ലായ്പോഴും വിജാതീയരുമായി അവൻ ഇടപഴകുന്നതാണു പ്രധാനകാരണം. മാത്രവുമല്ല, ശബ്ബത്തുനാളിൽ വേല ചെയ്യുവാനും ചുങ്കക്കാരൻ നിർബന്ധിതനാണ്. ചുങ്കക്കാരനോടൊപ്പം ഭക്ഷിക്കരുതെന്ന് ശിഷ്യന്മാരോട് റബ്ബിമാർ ഉപദേശിച്ചിരുന്നു. ചുങ്കക്കാരോടും പാപികളോടും ഒപ്പം കർത്താവു ഭക്ഷണത്തിനു ഇരുന്നു: (മത്താ, 9:10; 11:19; മർക്കൊ, 2:15; ലൂക്കൊ, 5:30; 7:34; 15:1,2). ചുങ്കക്കാരെയും വേശ്യമാരെയും (മത്താ, 21:31) ഒരുമിച്ചു പറഞ്ഞിരിക്കുന്നത് ശ്രദ്ധേയമാണ്. സഭയെയും കൂട്ടാക്കാഞ്ഞാൽ പുറജാതിക്കാരനും ചുങ്കക്കാരനും എന്നപോലെ അവൻ നിനക്കു ഇരിക്കട്ടെ (മത്താ, 18:17) എന്ന കല്പനയുടെ ഉദ്ദേശ്യവും ഗൗരവവും വ്യക്തമാണ്. യോഹന്നാൻ സ്നാപകന്റെയും യേശുവിന്റെയും ആദ്യകാലശിഷ്യന്മാരിൽ ചിലർ ചുങ്കക്കാരായിരുന്നു; സക്കായി ചുങ്കക്കാരിൽ പ്രമാണിയും. തല്മൂദ് രണ്ടു വിഭാഗത്തെക്കുറിച്ചു പറയുന്നുണ്ട്: നികുതി പിരിവുകാരും ചുങ്കം പിരിവുകാരും. ഇരുവിഭാഗങ്ങളും ഒന്നുപോലെ നിഷിദ്ധരാണെങ്കിലും ചുങ്കക്കാർ കൂടുതൽ നിഷിദ്ധരായിരുന്നു. മത്തായി (ലേവി) ഇപ്രകാരമുള്ള ചുങ്കക്കാരൻ ആയിരുന്നു. നികുതി പിരിവുകാർ ക്രമമനുസരിച്ചുളള തുക, നിലം, വരവ്, തലവരി എന്നിവയിൽ നിന്നും പിരിച്ചെടുത്തിരുന്നു. ചുങ്കക്കാർ പാവപ്പെട്ടവരുടെ മേൽ അധികം ചുങ്കം ചുമത്തുകയും നിർദ്ദാക്ഷിണ്യം പിരിച്ചെടുക്കുകയും ചെയ്തു. കൊള്ളക്കാർക്കു സമമായി ചുങ്കക്കാർ ഗണിക്കപ്പെട്ടു. തങ്ങളുടെ അധീശരായ ശ്രതുക്കളെ സേവിക്കുകയും സ്വജനത്തെ പീഡിപ്പിക്കുകയും ചെയ്യുന്നവരാണ് ചുങ്കക്കാർ. ചുങ്കക്കാരുടെ അഴിമതിയെയും കൊള്ളരുതായ്മയെയും ക്രിസ്തു എതിർത്തു; എങ്കിലും അശുദ്ധരായി കരുതി അവരെ അകറ്റി നിറുത്തിയില്ല. സ്വന്തം അവസ്ഥ ഏററുപറഞ്ഞ ചുങ്കക്കാരനെ ക്രിസ്തു ശ്ലാഘിച്ചു. (ലൂക്കൊ, 18:10-14).

ചാവുകടൽ ചുരുളുകൾ

ചാവുകടൽ ചുരുളുകൾ  (Dead Sea Scrolls)

പഴയനിയമ പാഠചരിത്രത്തിലും പുരാവസ്തു വിജ്ഞാനീയത്തിലും ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഒന്നാണ് ചാവുകടൽ ചുരുളുകളുടെ കണ്ടുപിടിത്തം. തികച്ചും ആകസ്മികമായാണ് ഈ ചുരുളുകൾ കണ്ടുപിടിക്കപ്പെട്ടത്. 1947 ഫെബ്രുവരിയിലോ മാർച്ചിലോ മുഹമ്മദ് അദ്-ദിബ് (Muhammad adh-Dhib) എന്ന ഇടയയുവാവ് നഷ്ടപ്പെട്ടുപോയ ആടിനെതേടി യെരീഹോവിനു 14 കി.മീ. തെക്കു ചാവുകടലിന്റെ പടിഞ്ഞാറെ തീരത്തുള്ള ഒരു കുന്നിലെ ഗുഹയിൽ പ്രവേശിച്ചു. അതിനകത്ത് പല ഭരണികൾ ഇരിക്കുന്നതായി അവൻ കണ്ടു. ലിനൻ തുണിയിൽ പൊതിഞ്ഞ തോൽ ചുരുളുകളായിരുന്നു അവകളിൽ. ഈ ചുരുളുകൾ വില്ക്കുവാൻ ശ്രമിച്ചു എങ്കിലും ആദ്യം സാധിച്ചില്ല. ഒടുവിൽ പല കൈകൾ മാറി അവ എബ്രായ സർവ്വകലാശാലയിൽ വന്നെത്തി. 

ചാവുകടൽ ചുരുളുകൾ കണ്ടുപിടിക്കുന്നതുവരെ നമുക്കു ലഭിച്ചിരുന്ന പഴയനിയമത്തിന്റെ ഏറ്റവും പുരാതനമായ കയ്യെഴുത്തു പ്രതികളുടെ കാലം ഒമ്പതാം ശതകത്തിന്റെ അന്ത്യപാദമായിരുന്നു. പഴയനിയമത്തിന്റെ പുരാതന കൈയെഴുത്തു പ്രതിയെക്കാൾ എട്ടു നൂറ്റാണ്ടു കൂടുതൽ പഴക്കമുള്ളവയായിരുന്നു പുതിയനിയമത്തിൻ്റെ കൈയെഴുത്തു പ്രതികൾ. ചാവുകടലിനടുത്തുള്ള കുമ്രാൻ ഗുഹകളിൽനിന്നും കണ്ടെടുത്ത ചുരുളുകൾ ഈ ധാരണയെ പാടേ മറിച്ചുകളഞ്ഞു. ക്രിസ്തുവിനു മുമ്പു തന്നെയുള്ള കൈയെഴുത്തു പ്രതികൾ നമുക്കു ലഭ്യമായി. എസ്ഥറിന്റെ പുസ്തകം ഒഴികെയുള്ള എല്ലാ പഴയനിയമ പുസ്തകങ്ങളുടെയും ചുരുളുകൾ കണ്ടെടുത്തു. ഈ ചുരുളുകൾ നാം ഉപയോഗിച്ചു വന്ന പഴയനിയമപാഠത്തെ സ്ഥിരീകരിക്കുന്ന ഒരു വലിയ സാക്ഷ്യമാണ്. പരസ്പരബന്ധമില്ലാത്ത മൂന്നു ഗണങ്ങളിലുൾപ്പെടുന്നവയാണ് ചാവുകടൽച്ചുരുളുകൾ. (കുമ്രാനിലെ ഒന്നാം ഗുഹയിൽ കണ്ടുകിട്ടിയ യെശയ്യാ പ്രവചനത്തിന്റെ ഒരു ഭാഗം:;യെശ, 57:17-59:9, ചിത്രം 1).

1947-നും 1956-നും ഇടക്ക്, പശ്ചിമേഷ്യയിൽ ചാവുകടലിന്റെ വടക്കുപടിഞ്ഞാറൻ തീരത്തെ പുരാതന ജനവാസകേന്ദ്രമായ ഖിർബത് കുമ്രാനോടു ചേർന്നുള്ള കുമ്രാൻ താഴ്വരയിലെ പതിനൊന്നു ഗുഹകളിൽ നിന്ന് കണ്ടുകിട്ടിയ തൊള്ളായിരത്തോളം ലിഖിതരേഖകളാണ് ചാവുകടൽ ചുരുളുകൾ. ഇവയിൽ ഒരു പ്രധാനഭാഗം എബ്രായ ബൈബിളിലെ ഗ്രന്ഥങ്ങളും ഗ്രന്ഥഭാഗങ്ങളുമാണ്. ക്രിസ്തുവർഷം ഒന്നാം നൂറ്റാണ്ടിന്റെ അന്ത്യത്തിനപ്പുറത്തുനിന്ന് ഇന്നു ലഭ്യമായ ചുരുക്കം ബൈബിൾ രേഖകളിൽ ഉൾപ്പെടുന്ന ഇവ, മതപരവും ചരിത്രപരവുമായി വലിയ പ്രാധാന്യമുള്ള രേഖകളാണ്. യെരുശലേമിലെ രണ്ടാം ദേവാലയത്തിന്റെ അവസാനകാലത്തെ യഹൂദ മതത്തിനുള്ളിൽ, വിശ്വാസങ്ങളിലും ആചാരങ്ങളിലും നിലവിലിരുന്ന ഗണ്യമായ വൈവിദ്ധ്യത്തിലേക്ക് ഇവ വെളിച്ചം വീശുന്നു. എബ്രായ, അരമായ ഭാഷകളിലും ഗ്രീക്കു ഭാഷയുടെ കൊയ്നെ വകഭേദത്തിലും ആണ് അവ എഴുതപ്പെട്ടിരിക്കുന്നത്. മിക്കവയും മൃഗചർമ്മത്തിൽ ഉള്ളവയാണെങ്കിലും പാപ്പിറസിൽ എഴുതപ്പെട്ടിരിക്കുന്നവയും ഉണ്ട്. ഈ കൈയെഴുത്തു പ്രതികൾ ക്രിസ്തുവിനുമുൻപ് 250-നും ക്രിസ്തുവർഷം 70-നും ഇടക്കുള്ളവയാണെന്ന് കാർബൺ-14 പരീക്ഷണത്തിലും പുരാതനരചനാ പഠനത്തിൽ നിന്നും തെളിഞ്ഞിട്ടുണ്ട്.

ബെദുവിൻ ബാലൻ: ചാവുകടലിന്റെ വടക്കുപടിഞ്ഞാറെ തീരത്തെഴഒരു കിലോമീറ്റർ പരപ്പിലാണ് കുമ്രാനിലെ അധിവാസസ്ഥാനം. ചുരുളുകൾ കിട്ടിയ പതിനൊന്നു ഗുഹകൾ അധിവാസകേന്ദ്രത്തിൽ നിന്ന് 125 മീറ്റർ (നാലാമത്തെ ഗുഹ) മുതൽ ഒരു കിലോമീറ്റർ (ഒന്നാം ഗുഹ) വരെ ദൂരെയാണ്. യെരീഹൊ നഗരത്തിൽ നിന്ന് പതിമൂന്നു കിലോമീറ്റർ തെക്കോട്ടു മാറിയാണിത്. 1947-ൽ, ബെദൂവിനുകളുടെ താമിരാ ഗോത്രത്തിൽ പെട്ട മുഹമ്മദ് ആദ്ദിബ്ബ് എന്ന പതിനഞ്ചു വയസ്സുകാരൻ ബാലൻ ആദ്യത്തെ ചാവുകടൽ ചുരുളുകൾ കണ്ടെത്തിയെന്നാണ് പൊതുവേ കരുതപ്പെടുന്നത്.(കുമ്രാനിൽ നിന്നു കണ്ടെടുത്ത സങ്കീർത്തനച്ചുരുൾ: ചിത്രം 2).

ഒരു കഥയനുസരിച്ച് കാണാതെപോയ ഒരാടിനെ അന്വേഷിച്ചുപോയ അദ്ദീബ്, ഗുഹകളിലൊന്നിലേക്ക് കല്ലെറിഞ്ഞപ്പോൾ മൺപാത്രം പൊട്ടുന്ന ശബ്ദം കേട്ടു. തുടർന്ന് ഗുഹയിൽ പ്രവേശിച്ച അവൻ, തുണിയിൽ പൊതിഞ്ഞ് തോൽച്ചുരുളുകൾ സൂക്ഷിച്ചിരിക്കുന്ന മൺഭരണികൾ കണ്ടെത്തി. ചുരുളുകളുടെ മൂല്യം മനസ്സിലാക്കിയ ഒരു ബെത്‌ലഹേംകാരൻ പുരാവസ്തു വ്യാപാരി ‘ഇബ്രാഹിം ഇജാ’ അവ വാങ്ങാൻ തയ്യാറാകുന്നതിന് മുൻപ്, അനേകം ചുരുളുകൾ വീട്ടമ്മമാർ അടുപ്പെരിക്കാൻ ഉപയോഗിച്ചുവെന്ന് പറയപ്പെടുന്നു. ചുരുളുകൾ ഏതെങ്കിലും സിനഗോഗിൽ നിന്ന് മോഷ്ടിച്ചവയായിരിക്കുമെന്ന് മുന്നറിയിപ്പുകിട്ടിയ ‘ഇജാ’ അവ തിരികെകൊടുത്തു. ‘കാൻഡൊ’ ഏന്നും പേരുള്ള ഖലീൽ എസ്കന്ദർ ഷാഹിന്റെ കൈവശമാണ് പിന്നീട് അവ എത്തിയത്. ചെരുപ്പു കുത്തിയായിരുന്ന അയാൾ പുരാവസ്തു വ്യാപാരത്തിലും ഏർപ്പെട്ടിരുന്നു. മിക്കവരും നൽകുന്ന വിവരം അനുസരിച്ച്, ആദ്യത്തെ കണ്ടെത്തലിനുശേഷം അദ്ദീബ് ഗുഹയിൽ നിന്ന് എടുത്തുമാറ്റിയത് മൂന്നു ചുരുളുകൾ മാത്രമായിരുന്നു. അയാൾ കൂടുതൽ ചുരുളുകൾക്കായി വീണ്ടും സ്ഥലം സന്ദർശിച്ചുവെന്നും അതൊരുപക്ഷേ ‘കാൻഡോ’യുടെ പ്രേരണമൂലം ആയിരുന്നിരിക്കാം എന്നും പറയപ്പെടുന്നു. ‘കാൻഡോ’ തന്നെ ഒരു രഹസ്യപര്യവേഷണം നടത്തിയെന്നാണ് മറ്റൊരു കഥ. മൂന്നു ചുരുളുകളെങ്കിലും അയാളുടെ കൈവശം ഉണ്ടായിരുന്നു. (ചുരുളുകൾ കണ്ടുകിട്ടിയ ഗുഹകളുടെ ഒരു ചിത്രം: ചിത്രം 3).

കൈമാറ്റങ്ങൾ: അതിനിടെ കൂടുതൽ വിലക്ക് വിൽക്കാൻ അവസരമുണ്ടാകുവോളം ചുരുളുകൾ ‘ജോർജ്ജ് ഇശയാ’ എന്ന ഇടനിലക്കാരന്റെ കൈവശമിരിക്കട്ടെ എന്നു ബെദൂവിനുകൾക്കിടയിൽ തീരുമാനമായി. സുറിയാനി ഓർത്തോഡോക്സ് സഭാവിശ്വാസിയായിരുന്ന ഇശയാ, ചുരുളുകളുടെ മൂല്യത്തെക്കുറിച്ച് മനസ്സിലാക്കാനായി, യെരുശലേമിലെ വിശുദ്ധ മർക്കോസിന്റെ സന്ന്യാസാശ്രമവുമായി ബന്ധപ്പെട്ടു. കണ്ടെത്തലിന്റെ വാർത്ത, മാർ സാമുവൽ എന്നറിയപ്പെടുന്ന മെത്രാപ്പോലീത്താ ‘അത്താനാസിയസ് യേശു സാമുവലിന്റെ’ അടുത്തെത്താൻ ഇത് കാരണമായി.

പരിശോധനക്കുശേഷം ചുരുളുകൾ പുരാതനമായിരി‍ക്കാമെന്ന് സംശയിച്ച മാർ സാമുവൽ അവ വിലയ്ക്കുവാങ്ങാൻ തയ്യാറായി. നാലുചുരുളുകൾ അങ്ങനെ അദ്ദേഹത്തിന്റെ കൈവശമെത്തി: ഇപ്പോൾ ഏറെ പ്രശസ്തമായ യെശയ്യാ ചുരുൾ, സഭാനിയം, ഹബക്കുക്ക് പെഷെർ എന്ന പേരിൽ ഹബക്കുകിന്റെ പുസ്തകത്തിന്റെ വ്യാഖ്യാനം, ഉല്പത്തി-വെളിപാട് എന്നീ ചുരുളുകളായിരുന്നു അവ. 24 പൗണ്ട് ആണ് അദ്ദേഹം ഈ അമൂല്യരേഖകൾക്ക് വിലയായി കൊടുത്തത് എന്നു പറയപ്പെടുന്നു. പുരാവസ്തുച്ചന്തയിൽ താമസിയാതെ കൂടുതൽ ചുരുളുകൾ എത്തി. അവയിൽ കാൻഡോയുടെ കൈവശമുണ്ടായിരുന്ന മൂന്നെണ്ണം ഇസ്രായേലിലെ പുരാവസ്തു വിജ്ഞാനിയും എബ്രായ സർവകലാശാലയിലെ പണ്ഡിതനുമായിരുന്ന എലയാസർ സുകേനിക് 1947 നവംബർ 29-ന് വാങ്ങി. യുദ്ധച്ചുരുൾ, കൃതജ്ഞതാ സ്തോത്രങ്ങളുടെ ചുരുൾ, കൂടുതൽ ശിഥിലമായിരുന്ന മറ്റൊരു ഏശയ്യാ ചുരുൾ എന്നിവയായിരുന്നു അവ.

1947 അവസാനത്തോടെ മാർ സാമുവേലിന്റെ കൈവശമുള്ള ചുരുളുകളുടെ കാര്യം അറിഞ്ഞ സുകേനിക് അവ വാങ്ങാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അതേസമയം ചുരുളുകൾ, യെരുശലേമിലെ അമേരിക്കൻ പൗരസ്ത്യഗവേഷണ വിദ്യാലയത്തിലെ ജോൺ സി.ട്രെവറിന്റെ ശ്രദ്ധയിൽ പെട്ടു. ബൈബിളിന്റെ അന്ന് അറിയപ്പെട്ടിരുന്നവയിൽ ഏറ്റവും പഴയ കൈയെഴുത്തു പ്രതിയായ നാഷ് പാപ്പിറസിലെ ലിപികളെ ചുരുളുകളിലെ ലിപിയുമായി താരതമ്യം ചെയ്ത അദ്ദേഹം പല സമാനതകളും കണ്ടെത്തി.

1948 ഫെബ്രുവരി 28-ന് മാർ സാമുവെലുമായി നടത്തിയ കൂടിക്കാഴ്ചക്കിടെ, ഛായാഗ്രഹണത്തിൽ ഏറെ തല്പരനായിരുന്ന ട്രെവർ ചുരുളുകളുടെ ചിത്രമെടുത്തു. തുണിപ്പൊതിയിൽ നിന്ന് വെളിയിലെടുത്തപ്പോൾ തുടങ്ങിയ രാസപ്പകർച്ച മൂലം ചുരുളുകളിലെ ലിഖിതങ്ങളുടെ ചായം മങ്ങാൻ തുടങ്ങിയതിനാൽ, കാലം കടന്നപ്പോൾ ട്രെവർ ൾ അന്നെടുത്ത ചിത്രങ്ങൾ ചുരുളുകളിലെ മൂലലിഖിതങ്ങളേക്കാൾ വ്യക്തതയുണ്ടെന്നായി. 1948-ൽ അറേബ്യൻ നാടുകളും ഇസ്രായേലും തമ്മിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ, സുരക്ഷക്കായി ചുരുളുകൾ ഇസ്രായേലിൽ നിന്ന് ലെബനനിലെ ബെയ്റൂത്തിലേക്ക് മാറ്റപ്പെട്ടു.

1948 സെപ്റ്റംബർ ആദ്യം, മാർ സാമുവേൽ, പൗരസ്ത്യഗവേഷണ വിദ്യാലയത്തിന്റെ പുതിയ ഡയറക്ടറായിരുന്ന പ്രൊഫസർ ഓവിഡ് ആർ സെല്ലേഴ്സിനടുത്ത്, തനിക്ക് ആയിടെ കിട്ടിയ ചില ചുരുൾശകലങ്ങൾ കൊണ്ടുചെന്നു. എന്നാൽ ആദ്യത്തെ കണ്ടെത്തലിന് രണ്ടുവർഷത്തിനു ശേഷം 1948-ന്നൊടുവിൽപ്പോലും പണ്ഡിതന്മാർ ചുരുളുകൾ കിട്ടിയ ഗുഹ കണ്ടെത്തിയിട്ടില്ലായിരുന്നു. യുദ്ധസാഹചര്യങ്ങൾ മൂലം വൻതോതിലുള്ള പര്യവേഷണങ്ങളൊന്നും സാധ്യമായിരുന്നില്ല. ഗുഹ കണ്ടെത്താൻ തന്നെ സഹായിക്കാൻ സെല്ലേഴ്സ് സിറിയയോട് അഭ്യർഥിച്ചുവെന്നും അവർ ആവശ്യപ്പെട്ട പ്രതിഫലം അദ്ദേഹത്തിന് താങ്ങാനാവുന്നതിലും അധികമായിരുന്നുവെന്നും പറയപ്പെടുന്നു. ഒടുവിൽ 1949 ജനുവരി 29-ന് ഒന്നാം ഗുഹ കണ്ടെത്താൻ കഴിഞ്ഞത് ഒരു ഐക്യരാഷ്ട്രസഭാ നിരീക്ഷകനാണ്.

വില്പന: അതിനിടെ തന്റെ കൈവശമുണ്ടായിരുന്ന ചുരുളുകൾ മാർ സാമുവേൽ അമേരിക്കയിലേക്ക് കൊണ്ടുപോയി ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്നു. അവയെ സംബന്ധിച്ച ഒരു പരസ്യം 1954 ജൂൺ ഒന്നാം തിയതി അമേരിക്കയിലെ വാൾ സ്ട്രീറ്റ് പത്രികയിൽ പ്രത്യക്ഷപ്പെട്ടു. പലവക പരസ്യങ്ങളുടെ വിഭാഗത്തിലെ ‘വില്പനക്ക്’ എന്ന ഉപവിഭാഗത്തിൽ പ്രത്യക്ഷപ്പെട്ട പരസ്യം ഇതായിരുന്നു:- നാലു ചാവു കടൽ ചുരുളുകൾ; “ക്രിസ്തുവിന് മുൻപ് 200-ാം ആണ്ട് വരെയെങ്കിലും പഴക്കമുള്ള ബൈബിൾ കൈയെഴുത്തു പ്രതികൾ വില്കാനുണ്ട്. വ്യക്തിയുടെയോ സംഘടനയുടെതോ വകയായി, ഏതെങ്കിലും മതസ്ഥാപനത്തിനോ വിദ്യാഭ്യാസ സ്ഥാപനത്തിനോ ഉപഹാരമായി നൽകാൻ എറ്റവും അനുയോജ്യം.” ബോക്സ് എഫ് 206 വാൾ സ്ട്രീറ്റ് പത്രിക.’ 

ദീർഘമായ ചർച്ചകൾക്കൊടുവിൽ ജൂലൈ ഒന്നാം തിയതി, മാർ സാമുവേൽ ഉൾപ്പെടെ മൂന്നുപേർ ചുരുളുകൾ ‍ന്യൂയോർക്കിലെ വാൾഡോർഫ് അസ്റ്റോറിയ ഹോട്ടലിൽ  കൊണ്ടുവന്നു. ചുരുളുകൾ വാങ്ങിയത് നേരത്തേ കാൻഡോയുടെ മൂന്നു ചുരുളുകൾ വാങ്ങിയ എബ്രായ സർവകലാശാലയിലെ പുരാവസ്തു വിജ്ഞാനി എലയാസർ സുകേനികിന്റെ മകനും പുരാവസ്തു വിജ്ഞാനിതന്നെയും ആയ ‘യിഗാൽ യാദിൻ’ ആയിരുന്നു. (സുകേനിക് നേരത്തേ മരിച്ചിരുന്നു). രണ്ടുലക്ഷത്തി അൻപതിനായിരം ഡോളറിനാണ് അവയുടെ കൈമാറ്റം നടന്നത്. അതിൽ പകുതിയേ മാർ സാമുവേലിന് ലഭിച്ചുള്ളു എന്ന് പറയപ്പെടുന്നു. കടലാസുകളിലെ തിരിമറിമൂലം, ഒരു പ്രധാനപങ്ക് നികുതിയായി അമേരിക്കൻ സർക്കാരിന് തന്നെ കിട്ടി. സുകേനിക്കും മകനുമായി വാങ്ങിയ ഏഴു ചുരുളുകളും ഇപ്പോൾ സൂക്ഷിച്ചിരിക്കുന്നത് യെരുശലേമിലെ ഗ്രന്ഥക്ഷേത്രത്തിലാണ് (Shrine of the Book) സൂക്ഷിച്ചിരിക്കുന്നത്. (ചാവുകടൽ ചുരുളുകളിൽ പലതും സൂക്ഷിച്ചിരിക്കുന്ന യെരുശലേം മ്യൂസിയത്തിലെ ഗ്രന്ഥക്ഷേത്രം. ചുരുളുകൾ സൂക്ഷിച്ചിരുന്ന മൺഭരണികളുടെ ആകൃതിയിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്: ചിത്രം 4).

മറ്റു കണ്ടെത്തലുകൾ: ആദ്യം കണ്ടെത്തിയ ചുരുളുകളുടെ ഉറവിടമായ ഒന്നാം ഗുഹയുടെ സ്ഥാനം പുറം ലോകത്തിന്റെ അറിവിൽ വന്നതോടെ ഖിർബത് കുമ്രാനടുത്തുള്ള പ്രദേശമാകെ പണ്ഡിതന്മാരുടേയും ധനകാക്ഷികളുടേയും അന്വേഷണത്തിനു വിധേയമായി. വിലപ്പെട്ട രേഖകൾ സൂക്ഷിച്ചിരുന്ന വേറെ പത്തു ഗുഹകൾ കൂടി കണ്ടെത്താൻ ഇത് ഇടയാക്കി.

രണ്ടാം ഗുഹ: രണ്ടാം ഗുഹയിൽ ബെദുവിനുകൾ മുന്നൂറോളം ചുരുളുകളുടെ ശകലങ്ങൾ കണ്ടെത്തി. പഴയ നിയമത്തിന്റെ സാർവത്രിക അംഗീകാരമുള്ള കാനോനിൽ പെടാത്തതും ഗ്രീക്ക് പരിഭാഷയിൽ മാത്രം നേരത്തേ ലഭ്യമായിരുന്നതുമായ ജൂബിലികൾ, സിറാക്ക് എന്നീ ഗ്രന്ഥങ്ങളുടെ എബ്രായ മൂലവും ഇവയിൽ പെടുന്നു.

മൂന്നാം ഗുഹ: ചുരുളുകളിൽ ഏറെ കൗതുകമുണർത്തിയ ചെമ്പുചുരുൾ മൂന്നാം ഗുഹയിൽ നിന്ന് 1952-ലാണ് കണ്ടുകിട്ടിയത്. യെഹൂദാ പ്രദേശത്ത് പലയിടങ്ങളിലായി ചിതറി കിടക്കുന്ന 67 ഭൂഗർഭരഹസ്യ നിക്ഷേപസ്ഥാനങ്ങളുടെ ഒരു പട്ടിക ഇതിലുണ്ട്. വളരെ വലിയ അളവിൽ സ്വർണ്ണവും, വെള്ളിയും, ചെമ്പും, സുഗന്ധദ്രവ്യങ്ങളും, കൈയെഴുത്തു ഗ്രന്ഥങ്ങളും ആ നിക്ഷേപസ്ഥാനങ്ങളിൽ ഒളിച്ചുവച്ചിരിക്കുന്നതായാണ് ചുരുളിൽ പറയുന്നത്. സുരക്ഷക്കായി മാറ്റപ്പെട്ട യെരുശലേം ദേവാലയത്തിലെ ധനം ആയിരിക്കണം ഇവ എന്ന് വിശ്വസിക്കപ്പെടുന്നു. ചെമ്പുചുരുളിന്റെ ലിപ്യന്തരീകരണം ഇനിയും പൂർത്തിയായിട്ടില്ല. ആദ്യഭാഗം, സ്വർണ്ണ-വെള്ളിക്കട്ടികളുടെ നിക്ഷേപ സ്ഥാനങ്ങളെയാണ് പരാമർശിക്കുന്നത്. അവയുടെ ഭാരം ശെക്കൽ എന്ന അളവിലാണ് കൊടുത്തിരിക്കുന്നത്. ചെമ്പുചുരുളിലെ എഴുത്തിൽ കുമ്രാന്റെ സെക്കാഖ എന്ന പഴയപേരിന്റെ സൂചനയുണ്ടെന്നും അത് ശെക്കലുമായി ബന്ധപ്പെട്ടിരിക്കുന്നെന്നും വാദിക്കപ്പെട്ടിട്ടുണ്ട്. കുമ്രാനിൽ ചെന്നു ചേരുന്ന നീർച്ചാലിന്റെ പേരും സെക്കാഖ എന്നാണ്.

നാലാം ഗുഹ: ആകെ കണ്ടെത്താനായ ചുരുളുകളിൽ തൊണ്ണൂറു ശതമാനവും നാലാം ഗുഹയിൽ നിന്നായിരുന്നു. അവയിൽ എഴുപതു ശതമാനത്തിന്റേയും ഉള്ളടക്കം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. അഞ്ഞൂറോളം വ്യത്യസ്ത ചുരുളുകളിൽ നിന്നായി പതിനയ്യായിരത്തോളം ശകലങ്ങൾ ഇവിടെനിന്ന് കണ്ടെത്തി.

അഞ്ചും ആറും ഗുഹകൾ: നാലാം ഗുഹക്ക് തൊട്ടുപിന്നാലെയാണ് ഇവ കണ്ടെത്തിയത്. വളരെ കുറച്ച് രേഖകളേ ഈ ഗുഹകളിൽ ഉണ്ടായിരുന്നുള്ളു.

ഏഴുമുതൽ പത്തുവരെ ഗുഹകൾ: പുരാവസ്തു വിജ്ഞാനികൾ ഈ ഗുഹകൾ പരിശോധിച്ചത് 1957-ലാണ്. ഏറെ രേഖകളൊന്നും അവയിൽ നിന്ന് കിട്ടിയില്ല. ഏഴാം ഗുഹയിൽ പതിനേഴ് ഗ്രീക്ക്ശകലങ്ങൾ കിട്ടി. തുടർന്നുവന്ന പതിറ്റാണ്ടുകളിൽ ഏറെ വിവാദമുയർത്തിയ അഞ്ചാം ശകലം (7Q5) അതിലൊന്നായിരുന്നു. ആ ശകലത്തിലെ ലിഖിതം മർക്കോസിന്റെ സുവിശേഷത്തിൽ നിന്നാണെന്ന വാദമായിരുന്നു വിവാദത്തിനു പിന്നിൽ. ഇന്ന് ഈ വാദം മിക്കവാറും തിരസ്കരിക്കപ്പെട്ടിരിക്കുകയാണ്. എട്ടാം ഗുഹയിൽ നിന്ന് അഞ്ചുശകലങ്ങളും ഒൻപതാം ഗുഹയിൽനിന്ന് ഏഴുശകലങ്ങളും കിട്ടി. പത്താം ഗുഹയിൽ ആകെ ഉണ്ടായിരുന്നത് ഒരു മൺപാത്രശകലമായിരുന്നു. (വിവാദ ഗ്രീക്ക്ലിഖിതം: ചിത്രം 5).

പതിനൊന്നാം ഗുഹ: യെരുശലേം ദൈവാലയത്തിന്റെ നിർമ്മാണവിധികൾ രേഖപ്പെടുത്തിയിരിക്കുന്ന ‘ദേവാലയച്ചുരുൾ’ ഈ ഗുഹയിൽ നിന്നാണ് കണ്ടുകിട്ടിയത്. ചാവുകടൽ ചുരുളുകളിൽ ഏറ്റവും വലുത് ഇതാണ്. ഇപ്പോൾ അതിന് 8.15 മീറ്റർ നീളമുണ്ട്. അതിന്റെ മൂലദൈർഘ്യം 8.75 മീറ്റർ ആയിരുന്നു എന്ന് കരുതപ്പെടുന്നു. ‘ദേവാലയച്ചുരുൾ,’ കുമ്രാനിൽ കണ്ടുകിട്ടിയ ഗ്രന്ഥശേഖരത്തിന്റെ സ്രഷ്ടാക്കളായി കണക്കാക്കപ്പെടുന്ന എസ്സേനുകൾ എന്ന യഹൂദവിഭാഗത്തിന്റെ നിയമഗ്രന്ഥം (തോറ) ആയിരുന്നുവെന്ന് ‘യിഗാൽ യാദിൻ’ അഭിപ്രായപ്പെട്ടിട്ടുണ്ട്. യാദിന്റെ സുഹൃത്തായിരുന്ന ‘ഹാർട്ട്‌മാൻ സ്റ്റെഗേമാന്റെ’ അഭിപ്രായത്തിൽ, അത്തരത്തിളുള്ള പ്രാധാന്യമൊന്നും കല്പിക്കാനില്ലാത്ത ഗ്രന്ഥമാണ് ദേവാലയച്ചുരുൾ. എസ്സേനുകളുടെ അറിയപ്പെടുന്ന മറ്റു രചനകളിലൊന്നും ആ ഗ്രന്ഥം പരാമർശിക്കപ്പെടുന്നില്ല എന്നും സ്റ്റെഗേമാൻ ചൂണ്ടിക്കാട്ടി. മെൽക്കിസദേക്കിനെ പരാമർശിക്കുന്ന, ഒരു അന്ത്യകാല പ്രതീക്ഷാശകലം (Escatological fragment), ഒരു സങ്കീർത്തനച്ചുരുൾ, ഇയോബിന്റെ പുസ്തകത്തിന്റെ തർജ്ജമ എന്നിവയായിരുന്നു പതിനൊന്നാം ഗുഹയിൽ നിന്ന് ഇതിനുപുറമേ കണ്ടെത്തിയത്.

പ്രസിദ്ധീകരണം: ചാവുകടൽ ശേഖരത്തിലെ ലിഖിതങ്ങളുടെയെല്ലാം പ്രസിദ്ധീകരണം ഒരുമിച്ചല്ല നടന്നത്. ഒന്നാം ഗുഹയിലെ രേഖകളെല്ലാം 1950-നും 1956-നും ഇടക്കും, എട്ടാം ഗുഹയിലേത് 1963-ലും, പതിനൊന്നാം ഗുഹയിൽ നിന്നുകിട്ടിയ സങ്കീര്ത്തനച്ചുരുൾ 1965-ലും പ്രസിദ്ധീകരിക്കപ്പെട്ടു. അവയുടെയൊക്ക ഇംഗ്ലീഷ് പരിഭാഷകളും താമസിയാതെ പ്രസിദ്ധീകരിക്കപ്പെട്ടു. ശേഖരത്തിലെ നാല്പതു ശതമാനത്തോളം വരുന്ന നാലാം ഗുഹയിലെ രേഖകളുടെ പ്രസിദ്ധീകരണചരിത്രം വ്യത്യസ്തമാണ്. അവയുടെ പ്രസിദ്ധീകരണത്തിന്റെ ചുമതല ഏറ്റെടുത്തത് യെരുശലേമിലെ ഡോമിനിക്കൻ സംന്യസവിഭാഗത്തിൽ നിന്നുള്ള റോളൻഡ് ഡി വോക്സിന്റെ നേതൃത്വത്തിലുള്ള ഒരു രാജ്യാന്തര സംഘമാണ്. ആ സംഘം അതിന്റെ ചുമതലയിൽ പെട്ട രേഖകളുടെ ആദ്യവാല്യം 1968-ൽ പ്രസിദ്ധീകരിച്ചെങ്കിലും അവശേഷിച്ചവയുടെ പ്രസിദ്ധീകരണം അവയുടെ ള്ളടക്കത്തെ സംബന്ധിച്ച തർക്കങ്ങളിൽ പെട്ട് വൈകി (യെരുശലേമിലെൽയിസ്രായേൽ സംഗ്രഹാലയത്തിലെ പുസ്തക ക്ഷേത്രത്തിൽ ചാവുകടൽ ചുരുളുകൾ വീക്ഷിക്കുന്ന ഒരു സന്ദർശക: ചിത്രം 6). അങ്ങനെ നാലാം ഗുഹയിലെ രേഖകളിൽ ഒരു വലിയ ഭാഗം വർഷങ്ങളോളം പ്രസിദ്ധീകരിക്കപ്പെടാതെയിരുന്നു ഗോപനീയതാ നിയമത്തിന്റെ സം‌രക്ഷണത്തിലിരുന്ന ചുരുളുകളുടെ മൂലം അവയുമായി ബന്ധപ്പെട്ട രാഷ്ട്രാന്ത്രര സംഘത്തിനും അവർ നിർദ്ദേശിക്കുന്ന മറ്റുള്ളവർക്കും മാത്രമേ പ്രാപ്യമായിരുന്നുള്ളു. 1971-ൽ ഡി വോക്സിന്റെ മരണത്തിനുശേഷം അദ്ദേഹത്തിന്റെ പിന്തുടർച്ചക്കാർ ഈ രേഖകളുടെ ചിത്രങ്ങളുടെപോലും പ്രസിദ്ധീകരണം അനുവദിക്കാതെയിരുന്നു. ഈ സ്ഥിതിക്ക് മാറ്റമുണ്ടായത് ബെൻ സിയോൺ വക്കോൾഡർ, രാജ്യാന്തര സംഘത്തിനു പുറത്ത് ലഭ്യമായിരുന്ന കുറിപ്പുകളുടെ അടിസ്ഥാനത്തിൽ 17 രേഖകൾ 1991-ൽ പ്രസിദ്ധീകരിച്ചതോടെയാണ്. അതേവർഷം തന്നെ, നാലാം ഗുഹയിലെ രേഖകളുടെ, ഗോപനീയതാ നിയമത്തിന്റെ പരിധിയിൽ പെടാതിരുന്ന ഒരു കൂട്ടം ഛായാചിത്രങ്ങൾ കാലിഫോർണിയയിൽ സാൻ മരീനോയിലെ ഹണ്ടിൺഗ്ടൻ ഗ്രന്ഥശാലയിൽ നിന്ന് കണ്ടുകിട്ടിയതും സഹായകമായി. കുറെക്കൂടി കാലതാമസത്തിനുശേഷം ഈ ഛായാചിത്രങ്ങൾ റോബർട്ട് ഐസ്മാനും ജെയിംസ് റോബിൻസനും ചേർന്ന്, ‘ചാവുകടൽ ചുരുളുകളുടെ ഛായചിത്രപ്പതിപ്പു’ എന്നപേരിൽ പ്രസിദ്ധീകരിച്ചു. അതോടെ ഗോപനീയതാ നിയമത്തിന് അവസാനമായി. പരക്കെ ബഹുമാനിക്കപ്പെട്ടിരുന്ന ഡച്ച്-ഇസ്രായേലി പണ്ഡിതൻ എമ്മാനുവേൽ ടോവിനെ 1990-ൽ മുഖ്യസംശോധകനായി നിയമിച്ചത് പ്രസിദ്ധീകരണത്തിന് വേഗതകൂട്ടി. നാലാം ഗുഹയിലെ രേഖകളുടെ പ്രസിദ്ധീകരണം താമസിയാതെ പുനരാരംഭിച്ച്, 1995 ആയപ്പോൽ അഞ്ചുവാല്യങ്ങൾ പൂർത്തിയായി 2007-ൽ ബാക്കിനിന്നിരുന്ന രണ്ടുവാല്യങ്ങളും കൂടി പ്രസിദ്ധീകരിച്ചുകഴിയുമ്പോൾ, യെഹൂദാ മരുഭൂമിയിലെ കണ്ടെത്തലുകളുടെ പരമ്പരയിൽ ആകെ 39 വാല്യങ്ങളാകും.

2007 ഡിസംബറിൽ ചാവുകടൽ ചുരുൾ സംസ്ഥാപനം മൂന്നുചുരുളുകളുടെ തനിച്ഛായാചിത്രങ്ങൾ ചേർന്ന ഒരു പതിപ്പിറക്കാൻ ലണ്ടണിലെ ഒരു പ്രസിദ്ധീകരണ സ്ഥാപനത്തെ നിയോഗിച്ചു. യെശയ്യാവിൻ്റെ ബൃഹദ്ചുരുൾ(1QIsa), സഭാനിയമച്ചുരുൾ (1QS), ഹബക്കൂക്ക് വ്യാഖ്യാനച്ചുരുൾ (1QpHab) എന്നിവയായിരുന്നു ആ രേഖകൾ. ഛായാചിത്രപ്പതിപ്പിന്റെ മൂന്നുപ്രതികളിൽ ഒന്ന് തെക്കൻ കൊറിയയിലെ സോളിൽ “ആദിമ ക്രിസ്തുമതവും ചാവുകടൽ ചുരുളുകളും” എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന പ്രദർശനത്തിൽ അവതരിപ്പിക്കപ്പെട്ടു. രണ്ടാം പ്രതി ലണ്ടണിലെ ബ്രിട്ടീഷ് സംഗ്രഹാലയ ഗ്രന്ഥശാല വിലക്കുവാങ്ങി.

പശ്ചാത്തലം: ഈ വലിയ ഗ്രന്ഥശേഖരത്തിന്റെ ഉല്പത്തിയെ സംബന്ധിച്ച് നടന്ന ചർച്ചകളിൽ ഏറെക്കുറെ സമ്മതമായിട്ടുള്ളത് അവ, പല പുരാതനരേഖകളിലും പരാമർശിക്കപ്പെടുന്ന എസ്സീനുകൾ എന്ന യഹൂദവിഭാവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ്. പരീശ വിഭാഗത്തെ ചുറ്റിപ്പറ്റി കാലക്രമേണ വികസിച്ചുവന്ന റാബൈനിക യഹൂദ മതത്തിൽ നിന്ന് വിട്ടുപോയ ശമര്യർ, സദ്ദൂസിയർ, ആദ്യകാല ക്രിസ്ത്യാനികൾ എന്നിവരെപ്പോലെ ഒരു വിമത വിഭാഗമായിരുന്നു എസീനുകളും. ഒന്നാം നൂറ്റാണ്ടിലെ യഹൂദ ലേഖകന്മാരായിരുന്ന അലക്സാണ്ഡ്രിയയിലെ ഫിലോ, ഫ്ലാവിയസ് ജോസീഫസ് എന്നിവർ എസ്സീനുകളെ പരാമർശിക്കുന്നുണ്ട്. എസ്സീനുകളെക്കുറിച്ച് ആ ലേഖകന്മാർ നൽകുന്ന വിവരങ്ങളുമായി ചേർന്നു പോകുന്നവയാണ് ചാവുകടൽ ചുരുളുകളിൽ പ്രതിഫലിക്കുന്ന വിശ്വാസ സംഹിതകൾ. മുഖ്യധാരാ യഹൂദമതത്തിൽ നിന്ന് മാറിക്കഴിയാൻ ആഗ്രഹിച്ച എസ്സീനുകളുടെ ഒരു വിഭാഗമായിരിക്കണം കുമ്രാനിൽ ഉണ്ടായിരുന്നത്. ഖിർബത് കുമ്രാനിലെ പര്യവേഷണത്തിൽ, മതിൽ കെട്ടി സം‌രക്ഷിക്കപ്പെട്ട താരതമ്യേന സ്വയം‌പര്യാപ്തമായ ഒരു ആവാസസ്ഥാനത്തോടൊപ്പം ബേക്കറിയും, മൺപാത്ര നിർമ്മാണശാലയും, ഭോജനാലയവും, പുസ്തകനിർമ്മാണ ശാലയും (scriptorium) എല്ലാം കണ്ടെത്തിയിട്ടുണ്ട്.

ചുരുളുകളിൽ ഏറെയും വിശകലനത്തിനു വിധേയമാക്കപ്പെട്ടിട്ടുണ്ടെങ്കിലും ഈ ഗ്രന്ഥസമുച്ചയം എന്തായിരുന്നുവെന്ന് തീരുമാനിക്കാനായിട്ടില്ല. ചിലർ അതിനെ കുമ്രാനിലെ എസ്സീൻ സമൂഹത്തിന്റെ ഗ്രന്ഥശാല (Library) ആയി കണക്കാക്കുന്നു. ക്രി.വ 67-70-ൽ റോമൻ ഭരണാധികാരികൾ യെരുശലേം ദേവാലയം നശിപ്പിച്ചതിനെ തുടർന്നു വന്ന കഷ്ടതയുടെ നാളുകളിൽ ഭാവിയിൽ ആരെങ്കിലും കണ്ടെടുക്കട്ടെ എന്നുകരുതി ഗോപ്യമായി സൂക്ഷിക്കപ്പെട്ട ഗ്രന്ഥങ്ങളാണിവ എന്നു കരുതുന്നവരും ഉണ്ട്.

ഗ്രന്ഥസമുച്ചയത്തിന്റെ സ്വഭാവം നിശ്ചയമില്ലാത്തതിനാൽ, അപ്രമാണികമെന്ന് ഇന്ന് കരുതപ്പെടുന്നവ അടക്കമുള്ള ബൈബിൾ ഗ്രന്ഥങ്ങളും വിഭാഗീയരചനകളും എല്ലാം ചേർന്ന ആ ശേഖരത്തിന്റെ വിസ്മയകരമായ വൈവിദ്ധ്യത്തിന്റെ അർത്ഥമെന്തെന്നും വ്യക്തമല്ല. കുമ്രാൻ സമൂഹത്തിന്റെ സങ്കല്പത്തിലുള്ള വിശുദ്ധലിഖിത സമുച്ചയം പിന്നീട് അംഗീകരിക്കപ്പെട്ട മുഖ്യധാരാ യഹൂദ കാനോനേക്കാൾ ഏറെ വിപുലമായിരുന്നുവെന്ന സൂചന അത് നൽകുന്നുവെന്ന് കരുതുന്ന പണ്ഡിതന്മാരുണ്ട്.

പ്രാധാന്യവും പ്രസക്തിയും: പഴയനിയമത്തിലെ എസ്തേറിന്റെ പുസ്തകം ഒഴിച്ചുള്ള എല്ലാ ഗ്രന്ഥങ്ങളുടേയും ശകലങ്ങളെങ്കിലും ഉൾപ്പെടുന്ന കുമ്രാനിലെ ബൈബിൾ രേഖാസമുച്ചയവും, നേരത്തെ ലഭ്യമായിരുന്നവയെക്കാൾ ഏറെ പഴക്കമുള്ള ഒരു ബൈബിൾ പാരമ്പര്യപരിച്ഛേദം പണ്ഡിത ലോകത്തിന് സമ്മാനിച്ചുവെന്ന് ഓക്സ്ഫോർഡ് പുരാവസ്തു വിജ്ഞാനസഹായി പറയുന്നു. കുമ്രാനിലെ ബൈബിൾ കൈയെഴുത്തു പ്രതികളിൽ മിക്കവയും എബ്രായ ഭാഷയിലുള്ള, പഴയനിയമത്തിന്റെ പരക്കെ സ്വീകാര്യതകിട്ടിയ മസോറെട്ടിക്ക് പ്രതിയെ പിന്തുടരുന്നവയാണ്. എന്നാൽ നാലാമത്തെ ഗുഹയിൽ നിന്നുകിട്ടിയ പുറപ്പാടിന്റേയും ശമൂവേലിന്റേയും ഗ്രന്ഥങ്ങൾ ഭാഷയിലും ഉള്ളടക്കത്തിലും നാടകീയമായ വ്യത്യസ്തത പുലർത്തുന്നു. എബ്രായയിലെ മസോറട്ടിക്ക് പ്രതി, ഗ്രീക്ക് പരിഭാഷയായ സെപ്ത്വജിന്റിന്റെ മൂലമായിരുന്ന ഭാഷ്യം, ശമര്യരുടെ പഞ്ചഗ്രന്ഥം എന്നിവ പിന്തുടർന്ന മൂന്നു ഗ്രന്ഥപാരമ്പര്യങ്ങളിൽ നിന്ന് വികസിച്ചുണ്ടായതാണ് പഴയനിയമത്തിന്റെ ആധുനികഭാഷ്യം എന്നായിരുന്നു അതുവരെ പരക്കെ വിശ്വസിക്കപ്പെട്ടിരുന്നത്. ഈ വിശ്വാസത്തെ പുന:പരിശോധിക്കാൻ കുമ്രാൻ കണ്ടെത്തലുകളിൽ ചിലതിലെ അമ്പരപ്പിക്കുന്ന പാഠഭേദങ്ങൾ ബൈബിൾ പണ്ഡിതലോകത്തെ പ്രേരിപ്പിച്ചു. ക്രിസ്തുവർഷം ഒന്നാം നൂറ്റാണ്ടവസാനത്തു നടന്ന അതിന്റെ കാനോനീകരണം വരെ പഴയനിയമത്തിന്റെ ഉള്ളടക്കം ഒട്ടും ഉറച്ചിരുന്നില്ലെന്ന് ഇന്ന് ഏറെക്കുറെ സമ്മതിക്കപ്പെട്ടിട്ടുണ്ട്. (കുമ്രാനിലെ ഗുഹകളുടെ മറ്റൊരു ചിത്രം: ചിത്രം 7).

ചുരുളുകളുടെ പ്രാധാന്യം പ്രധാനമായ പാഠനിരൂപണത്തിന്റെ (textual criticism) മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു. എബ്രായ ബൈബിൾ പാഠത്തിന്റെ പഠനത്തിൽ കുമ്രാനിലെ കണ്ടെത്തലുകൾ ഒരു പുതിയ യുഗത്തിന് തുടക്കമിട്ടുവെന്ന് ഓക്സ്ഫോർഡ് ബൈബിൾ സഹായി (Oxford Companion to the Bible) പറയുന്നു. ചാവുകടൽ ചുരുളുകളുടെ കണ്ടെത്തലിനു മുൻപ്, പഴയനിയമത്തിന്റെ എബ്രായഭാഷാ മൂലത്തിന്റെ ലഭ്യമായ കൈയെഴുത്തു പ്രതികളിൽ ഏറ്റവും പഴയത് 9-ാംനൂറ്റാണ്ടിലെ മസോറട്ടിക് പാഠം (Masoretic Text) ആയിരുന്നു. ചുരുളുകളിലുൾ ഉപ്പെട്ടിരുന്ന ബൈബിൾ കൈയെഴുത്തു പ്രതികൾ ആ കാലപ്പഴക്കത്തെ ക്രിസ്തുവർഷാരംഭത്തിനു മുൻപ് രണ്ടാം നൂറ്റാണ്ടുവരെ എത്തിച്ചു. ഈ കണ്ടുപിടിത്തത്തിനു മുൻപ്, പഴയനിയമത്തിന്റെ ലഭ്യമായതിൽ ഏറ്റവും പഴയ പകർപ്പുകൾ ഗ്രീക്ക് കൈയെഴുത്തു പ്രതികളായ വത്തിക്കാൻ പുസ്തകവും (Codex Vaticanus) സിനായ് പുസ്തകവും (Codex Sinaiticus) ആയിരുന്നു. കുമ്രാനിൽ കണ്ടുകിട്ടിയ ബൈബിൾ കൈയെഴുത്തു പ്രതികളിൽ ഏതാനുമെണ്ണം മാത്രമാണ് മസോറെട്ടിക് പാഠത്തിൽ നിന്ന് കാര്യമായ വ്യത്യാസം പ്രകടിപ്പിക്കുന്നത്. അത്തരം പാഠഭേദങ്ങൾ താരതമ്യപഠനത്തെ സഹായിച്ച് പഴയനിയമത്തിന്റെ പാഠനിരൂപണ മേഖലയെ എളുപ്പമാക്കുന്നു. പല ചുരുളുകളിലേയും പാഠം മസോറെട്ടിക്ക് പാഠവും പഴയ ഗ്രീക്ക് പ്രതികളും ആയി ഒത്തുപോകുന്നുവെന്നത്ംപഴയ പാഠങ്ങളെ കൂടുതൽ ആത്മവിശ്വാസത്തോടെ സമീപിക്കാൻ കഴിയുമെന്നാക്കി.

ചാവുകടൽ ചുരുളുകളിൽ പെടുന്നവയും നേരത്തേ അറിയപ്പെടാതിരുന്നവയുമായ വിഭാഗീയ രചനകൾ (Sectarian Texts) യെരുശലേമിലെ രണ്ടാം ദേവാലയകാലത്തെ യഹൂദ മതവിശ്വാസത്തിന്റെ രൂപഭേദങ്ങളിൽ ഒന്നിന്റെ സ്വഭാവത്തിലേക്ക് വിലയേറിയ വെളിച്ചം വീശുന്നു.

പ്രധാന ഗ്രന്ഥങ്ങൾ: പ്രധാന പുസ്തകങ്ങൾ അവയുടെ പകർപ്പുകളുടെ എണ്ണം എന്നിവയനുസരിച്ചുള്ള പട്ടിക താഴെ കൊടുത്തിരിക്കുന്ന പ്രകാരമാണ്.

1. സങ്കീർത്തനങ്ങൾ 39 പകർപ്പുകൾ

2. ആവർത്തനം 33 പകർപ്പുകൾ

3. ഈനോക്ക് 25 പകർപ്പുകൾ

4. ഉല്പത്തി 24 പകർപ്പുകൾ

5. യെശയ്യാ 22 പകർപ്പുകൾ

6. ജൂബിലികൾ 21 പകർപ്പുകൾ

7. പുറപ്പാട് 18 പകർപ്പുകൾ

8. ലേവ്യർ 17 പകർപ്പുകൾ

9. സംഖ്യാ 11 പകർപ്പുകൾ

10. ചെറിയ പ്രവാചകന്മാർ 10 പകർപ്പുകൾ

11. ദാനിയേൽ 8 പകർപ്പുകൾ

12. യിരെമ്യാ 6 പകർപ്പുകൾ

13. യെഹെസ്കേൽ 6 പകർപ്പുകൾ

14. ഇയ്യോബ് 6 പകർപ്പുകൾ

15. 1,2 ശമൂവേൽ 4 പകർപ്പുകൾ

ചമ്മട്ടി

ചമ്മട്ടി (scourge, whip)

ഷോത് എന്ന എബ്രായപദത്തെ ‘ചമ്മട്ടി’ എന്നും (ലേവ്യ, 23:13; 1രാജാ, 12:11, 14; 2ദിന, 10:11, 14; ഇയ്യോ, 5:21; സദൃ, 26:3; യെശ, 10:26; നഹൂം, 3:2), ‘ബാധ’ എന്നും (ഇയ്യോ, 9:23; യെശ, 28:15, 18) വിവർത്തനം ചെയ്തിരിക്കുന്നു. ദൈവാലയം ശുദ്ധിയാക്കുന്നതിന് ക്രിസ്തു ഉപയോഗിച്ച ചെറിയ കയറു കൊണ്ടുള്ള ചമ്മട്ടിയാണ് ‘ഫ്രാഗെല്ലിയൊൻ.’ (യോഹ, 2:15). അതിന്റെ ക്രിയാരൂപമാണു ‘ഫ്രാഗെല്ലൊവോ’ അഥവാ ചമ്മട്ടികൊണ്ടടിക്കുക. പിലാത്തോസിന്റെ കല്പനയാൽ യേശുവിനെ ചമ്മട്ടി കൊണ്ടടിച്ചു: (മത്താ, 27:26; മർക്കൊ, 15:15). റോമൻ രീതിയനുസരിച്ചു ഒരു വ്യക്തിയെ കുനിച്ചു തൂണിനോടു ബന്ധിച്ചാണു് ചമ്മട്ടി കൊണ്ടടിക്കുന്നത്. കൂർത്ത എല്ലിൻ കഷണങ്ങളോ ഈയമോ ചേർത്തു ബന്ധിച്ച തോൽവാറാണ് ചമ്മട്ടി. അടിയേറ്റു മാംസം മുതുകിൽ നിന്നും നെഞ്ചിൽ നിന്നും കീറി വേർപെടും. ”എന്റെ അസ്ഥികളൊക്കെയും എനിക്കു എണ്ണാം.” (സങ്കീ, 22:17). ചമ്മട്ടികൊണ്ട് അടിക്കുന്നതിനെ കുറിക്കുന്ന മറ്റൊരു ഗ്രീക്കു പദമാണ് ‘മസ്റ്റിഗൊവോ’ യെഹൂദന്മാർ ചമ്മട്ടികൊണ്ട് അടിക്കുന്നതിനെയും (മത്താ, 10:17; 23:34), കർത്താവു സ്നേഹത്തിൽ നല്കുന്ന ബാലശിക്ഷയെയും (എബ്രാ, 12:6) കുറിക്കുന്നതിനു ഈ ധാതുവാണ് പ്രയോഗിച്ചിട്ടുള്ളത്. യെഹൂദന്മാരുടെ ചമ്മട്ടിയടിയെക്കുറിച്ചു വ്യക്തമായ വിവരണം മിഷ്ണായിലുണ്ട്. ചമ്മട്ടിക്ക് മൂന്നുതോൽ വാറുകൾ ഉണ്ടായിരിക്കും. കുറ്റക്കാരൻ്റെ നഗ്നമായ നെഞ്ചിൽ 13 അടിയും ഓരോ തോളിലും 13 അടി വീതവും നല്കും. പൗലൊസ് ഒന്നു കുറയ നാല്പതടി (മുപ്പത്തൊമ്പത്) അഞ്ചു പ്രാവശ്യം അനുഭവിച്ചു. (2കൊരി, 11:24). യെഹൂദാ രാജാവായ രെഹബെയാം ജനത്തെ തേളുകളെക്കൊണ്ടു ദണ്ഡിപ്പിക്കും എന്നു പറഞ്ഞു. (1രാജാ, 12:11, 14; 2ദിന, 10:11, 14). ഇവിടെ തേൾ എന്നത് തേളിന്റെ കൊമ്പിന്റെ (sting) ആകൃതിയിൽ കുരുക്കിട്ടിട്ടുള്ള ചമ്മട്ടിയാണ്.

ഘടികാരം

ഘടികാരം (Clock)

സമയം അളക്കാൻ മനുഷ്യർ കണ്ടെത്തിയ ഉപാധിയാണ് ഘടികാരം. അളന്നു ചിട്ടപ്പെടുത്തിയ സമയഖണ്ഡങ്ങളെ സൂചിപ്പിക്കുവാനും അല്ലെങ്കിൽ സമയത്തിലുണ്ടാകുന്ന മാറ്റത്തെ സൂചിപ്പിക്കുവാനും നിത്യജീവിതത്തിൽ അവ നമുക്ക് ഉപയോഗപ്പെടുന്നു. ആഹാസ് രാജാവിൻ്റെ സൂര്യഘടികാരത്തെക്കുറിച്ച് ബൈബിളിൽ പറഞ്ഞിട്ടുണ്ട്. (2രാജാ, 20:11; യെശ, 38:8). സമയം അക്കുന്നതിനു ആഹാസ് രാജാവ് നിർമ്മിച്ചതാണ് ഈ ഘടികാരം. ഇതിനെ ആഹാസിന്റെ പടികൾ എന്നു വിളിക്കുന്നു. മഅലാഹ് എന്ന എബ്രായപദത്തിനു പടികൾ എന്നർത്ഥം. സൂര്യന്റെ നിഴൽ മടങ്ങുന്ന അടയാളം നല്കുന്നതിനു ആഹാസിന്റെ ഘടികാരത്തെയാണ് യെശയ്യാ പ്രവാചകൻ ഉപയോഗിച്ചത്. പ്രാചീനകാലത്ത് പല തരത്തിലുള്ള സൂര്യഘടികാരങ്ങൾ ഉപയോഗത്തിൽ ഉണ്ടായിരുന്നു. പന്ത്രണ്ടു മണിക്കുർ തിരിച്ചിട്ടുള്ള ഒരു ഉപകരണം ബാബിലോന്യർ ഉപയോഗിച്ചിരുന്നതായി ഹെരഡോട്ടസ് പ്രസ്താവിച്ചിട്ടുണ്ട്. ആഹാസ് ഉപയോഗിച്ചത് ഏതു തരത്തിലുള്ളതാണെന്നു വ്യക്തമല്ല. തർഗും, വുൾഗാത്ത എന്നീ പാഠങ്ങൾ അനുസരിച്ചു ആഹാസിന്റെ ഘടികാരം ബാബിലോന്യ മാതൃകയിലുള്ള ഉപകരണമാണെന്നും അതിൽ സൂചിയും മണിക്കൂർ വിഭജനവും ഉള്ളതാണെന്നും കരുതപ്പെടുന്നു. സെപ്റ്റജിന്റ്, യെഹൂദപ്പഴമകൾ, സിറിയക്കു ഭാഷാന്തരം എന്നിവയും ആധുനിക പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നതു ഇതൊരു ഗോവണി എന്നാണ്. അടുത്തുള്ള ഒരു വസ്തുവിന്റെ നിഴൽ ഗോവണിയുടെ പടികളിലൂടെ കടന്നു പോകുമ്പോൾ ആ പടികൾ പകലിന്റെ സമയം അളക്കും. ഉച്ചസമയത്തുള്ള നിഴൽ ഉയർന്ന പടികളിലും രാവിലെയും വൈകിട്ടും ഉള്ള നിഴലുകൾ താണപടികളിലും പതിക്കും. ആഹാസിന്റെ സൂര്യഘടികാരത്തിൽ ഇരുപതോ അതിൽ അധികമോ പടികളുണ്ടായിരിക്കണം. അവ ഓരോന്നും അരമണിക്കൂർ എന്ന ക്രമത്തിൽ സമയം സൂചിപ്പിക്കും. സൂര്യൻ തിരിഞ്ഞുപോന്നു എന്നതു ആകാശത്തിലെ സൂര്യൻ മടങ്ങിവന്നു എന്നല്ല, ഘടികാരത്തിലെ സൂര്യൻ തിരിഞ്ഞു എന്നാണ് സൂചിപ്പിക്കുന്നത്.

ഗിരിപ്രഭാഷണം

ഗിരിപ്രഭാഷണം

കർത്താവായ യേശുക്രിസ്തുവിന്റെ ദീർഘമായ ആറു പ്രഭാഷണങ്ങൾ മത്തായി സുവിശേഷത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അവയിൽ പ്രഥമവും ദീർഘതമവുമാണ് ഗിരിപ്രഭാഷണം. (മത്താ, 5-7 അ). മറ്റുപ്രഭാഷണങ്ങൾ: ഒന്ന്; പന്ത്രണ്ട് ശിഷ്യന്മാരുടെ ദൌത്യം. (9:35-11:1). രണ്ട്; സ്വർഗ്ഗരാജ്യത്തെക്കുറിച്ചുള്ള ഉപമകൾ. (13:1-52). മൂന്ന്; വിനയം. 18:1-35). നാല്; കപടഭക്തിയുടെ ഭർത്സനം. 23:136). അഞ്ച്; യുഗാന്ത്യം. (24-25 അ). ഗിരിപ്രഭാഷണത്തിനു സമാന്തരമായി ലൂക്കൊസ് സുവിശേഷത്തിൽ 6:20-49-ൽ കാണുന്ന ഭാഗത്തെ പൊതുവെ സമഭൂമിപ്രഭാഷണം എന്നു വിളിക്കുന്നു. സമഭൂമിയിൽവച്ചു സംസാരിച്ചുവെന്ന് ലുക്കോസിൽ വ്യക്തമാക്കിയിട്ടുണ്ട്. ‘മല’യും ‘സമഭൂമി’യും ഒരേ സ്ഥലത്തെ വിവക്ഷിക്കുന്നു. 

പശ്ചാത്തലം: യേശുക്രിസ്തുവിന്റെ പരസ്യ ശുശ്രൂഷയുടെ ആദ്യവർഷത്തിലാണ് ഗിരിപ്രഭാഷണം ചെയ്തത്. പന്ത്രണ്ടു ശിഷ്യന്മാരെയും തിരഞ്ഞെടുത്ത ഉടനെ എന്ന് ലൂക്കൊസ് രേഖപ്പെടുത്തുന്നു. ഒരു പ്രതിഷ്ഠാപ്രസംഗത്തിന്റെ ചായ്വ് ഇതിനുണ്ട്. യെഹൂദാപ്രമാണിമാർ തങ്ങളുടെ എതിർപ്പ് പരസ്യമാക്കുന്നതിനു മുമ്പാണു ക്രിസ്തു ഈ സന്ദേശം നല്കിയത്. ഗലീലയിലെ ശുശുഷയുടെ ആദ്യമാസങ്ങളിൽ യേശു അധികവും യെഹൂദമാരുടെ പള്ളികളിൽ പ്രസംഗിക്കുകയായിരുന്നു. എന്നാൽ ഏറെ കഴിയുന്നതിനു മുമ്പ് പുരുഷാരത്തിന്റെ താത്പര്യം ഹേതുവായി ക്രിസ്തു പരസ്യസ്ഥലങ്ങളിൽ പ്രസംഗിച്ചു തുടങ്ങി. ശുശ്രൂഷയുടെ ആരംഭത്തിൽ സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കയാൽ മാനസാന്തരപ്പെടുവിൻ എന്നാണ് യേശു പ്രസംഗിച്ചത്. അനന്തരം ദൈവരാജ്യത്തെക്കുറിച്ച് ക്രിസ്തു വിശദമായ വിവരണം നല്കിത്തുടങ്ങി. യേശുവിൻ്റെ ഗലീലയിലെ ശുശ്രുഷയോടു ബന്ധപ്പെട്ടതാണ് ഗിരിപ്രഭാഷണം. ഉത്തരസമഭൂമിക്കു ചറ്റുമുള്ള മലയുടെ അടിവാരങ്ങളിലൊന്നാണ് പ്രഭാഷണരംഗം. പ്രഭാഷണത്തിനുശേഷം ഉടൻതന്നെ യേശു കഫർന്നഹൂമിൽ എത്തി എന്നു കാണുന്നു. (മത്താ, 8:5). ലത്തീൻ പാരമ്പര്യമനുസരിച്ച് ‘കെരെൻ ഹത്തീം’ എന്ന പേരോടുകൂടിയ ഇരട്ടശൃങ്ഗങ്ങളുളള കുന്നാണ് ഭാഗ്യവചനങ്ങളുടെ മല.

ദൈവരാജ്യത്തിൽ പ്രവേശിക്കുന്നതിനുള്ള യോഗ്യതയല്ല ഗിരിപ്രഭാഷണത്തിലെ പ്രമേയം. ഈ ഗുണങ്ങൾ ഉളളവർക്കു മാത്രമേ ദൈവരാജ്യത്തിൽ പ്രവേശിക്കാനാവൂ എന്ന് തെറ്റിദ്ധാരണയുണ്ട്. പരീശന്മാരുടെയും ശാസ്ത്രിമാരുടെയും നീതിയെ കവിയുന്ന ഒന്നാണ് ഗിരിപ്രഭാഷണത്തിൽ വെളിപ്പെടുത്തുന്നത്. ക്രിസ്തുവും പരിശുദ്ധാത്മാവിന്റെ ഉൾവാസവും കൂടാതെ ഒരു വ്യക്തിക്കും ശാസ്ത്രിമാരുടെയും പരീശന്മാരുടെയും നീതിയെ അതിക്രമിക്കുവാൻ കഴിയുകയില്ല. തന്മൂലം ദൈവരാജ്യത്തിൽ പ്രവേശിക്കുവാനുള്ള യോഗ്യതയല്ല പ്രത്യുത, ദൈവരാജ്യത്തിൽ പ്രവേശിച്ചു കഴിഞ്ഞവരുടെ സ്വഭാവചിത്രണമാണ് ഈ പ്രഭാഷണത്തിലുള്ളത്. പശ്ചാത്തലം ഇതു വ്യക്തമാക്കുന്നു; ഈ സന്ദേശം ശിഷ്യന്മാരെ അഭിസംബോധന ചെയ്തുകൊണ്ടുള്ളതാണ്. (മത്താ, 5:2, ലൂക്കൊ, 6:20). ഭാഗ്യവചനങ്ങളിൽ ലൂക്കൊസ് നിങ്ങൾ എന്ന് മധ്യമ പുരുഷസർവ്വനാമം ഉപയോഗിക്കുന്നു. ഇതേ പ്രയോഗം മത്തായിയിലും കാണാം. നിങ്ങൾ ഭൂമിയുടെ ഉപ്പാകുന്നു; നിങ്ങൾ ലോകത്തിന്റെ വെളിച്ചം ആകുന്നു. (5:13-14). 

സംവിധാനം: പ്രാചീനകാലത്ത് ഗിരിപ്രഭാഷണം മുഴുവൻ ഒരു പ്രത്യേക സന്ദർഭത്തിൽ ക്രിസ്തു ചെയ്ത ഏക പ്രഭാഷണമായി കരുതപ്പെട്ടിരുന്നു. മത്തായി സുവിശേഷത്തിലെ സംവിധാനം അതു വ്യക്തമാക്കുന്നു. പുരുഷാരത്തെ കണ്ടപ്പോൾ യേശു മലമേൽ കയറി: ശിഷ്യന്മാർ അടുക്കൽ വന്നു; അപ്പോൾ യേശു അവരോടു ഉപദേശിച്ചു. (മത്താ, 5:2). പ്രഭാഷണം അവസാനിച്ചപ്പോൾ പുരുഷാരം അവൻ്റെ ഉപദേശത്തിൽ വിസ്മയിച്ചു എന്നിങ്ങനെയാണ് ഗിരിപ്രഭാഷണം അവസാനിക്കുന്നത്. (മത്താ, 7:28-29). ഒരടിസ്ഥാനപ്രമേയം ക്രമാനുഗതമായി വികസിപ്പിച്ച് അവതരിപ്പിക്കുന്ന രീതിയാണ് പ്രഭാഷണത്തിന്റെ സംവിധാനം. എന്നാൽ ഇതിനെ കർത്താവിന്റെ ഉപദേശങ്ങളുടെ സമാഹാരമായി കണക്കാക്കുന്നവരുണ്ട്. അതിന് ഉപോദ്ബലകമായി ചൂണ്ടിക്കാണിക്കുന്ന വാദമുഖങ്ങൾ ഇവയാണ്. ഒന്ന്; ഒരു പ്രഭാഷണത്തിൽ ഉൾക്കൊള്ളിക്കാവുന്നതിലേറെ കാര്യങ്ങൾ ഇതിൽ ഉണ്ട്. ഇത്രയും ശ്രേഷ്ഠമായ ധാർമ്മികോപദേശങ്ങൾ ഒരുമിച്ചു് ഉൾക്കൊള്ളാൻ കഴിവുള്ള ബുദ്ധിരാക്ഷസന്മാരായിരുന്നില്ല ശിഷ്യന്മാർ. രണ്ട്; ദൈവരാജ്യത്തിന്റെ അനുഗ്രഹങ്ങൾ, വിവാഹമോചനം, വ്യാകുലത, എന്നിങ്ങനെ വിശാലവും വിഭിന്നവുമാണ് ഇതിലെ വിഷയങ്ങൾ. മൂന്ന്; ചില വിഷയങ്ങൾ പൊടുന്നനെ പരസ്പരബന്ധമില്ലാത്ത മട്ടിൽ പ്രത്യക്ഷപ്പെടുന്നു. ഉദാ: പ്രാർത്ഥനയെക്കുറിച്ചുള്ള പഠിപ്പിക്കൽ. (മത്താ, 6:1-11). നാല്; ഗിരിപ്രഭാഷണത്തിലെ 34 വാക്യങ്ങൾ കുറേക്കൂടെ പൊരുത്തമായ ചുറ്റുപാടുകളിൽ ലൂക്കൊസ് സുവിശേഷത്തിൽ കാണാം. ഒരു ശിഷ്യന്റെ അപേക്ഷയ്ക്ക് ഉത്തരമായിട്ടാണ് ലൂക്കൊസിൽ യേശു പ്രാർത്ഥിക്കുവാൻ പഠിപ്പിച്ചത്. (11:1). രക്ഷിക്കപ്പെടുന്നവർ ചുരുക്കമോ എന്ന ചോദ്യത്തിന് ഉത്തരമായിട്ടാണ് കർത്താവ് ഇടുക്കു വാതിലിനെക്കുറിച്ചു പറഞ്ഞത്. (ലൂക്കൊ, 13:23-24). മത്തായി സുവിശേഷത്തിലും ലൂക്കൊസ് സുവിശേഷത്തിലും ചേർത്തിട്ടുള്ള പ്രഭാഷണത്തിന്റെ സാമ്യം ഇവ രണ്ടിനും പൊതുവായ മറ്റൊരു സ്രോതസ്സ് ഉണ്ടായിരുന്നുവെന്ന നിഗമനത്തിലേക്ക് നയിക്കുന്നു 

വിഷയാപഗ്രഥനം: ഒന്ന്; രാജ്യത്തിൽ പ്രവേശിക്കുന്നവരുടെ ഭാഗ്യാവസ്ഥ. (5:3-16). എട്ടു വിധത്തിലുള്ള ഭാഗ്യവാന്മാരെക്കുറിച്ചു പറഞ്ഞ ശേഷം ഒടുവിലത്തെ ഭാഗ്യവചനത്തെ വിശദമാക്കുകയും അവിശ്വാസികളുടെ ലോകത്ത് ശിഷ്യന്റെ കർത്തവ്യം വ്യക്തമാക്കുകയും ചെയ്യുന്നു. രണ്ട്; ക്രിസ്തുവിന്റെ ഉപദേശവും ന്യായപ്രമാണവും. (5:17-48). ക്രിസ്തു ന്യായപ്രമാണം നിവർത്തിക്കുന്നു. (5:17). കൊലപാതകവും കോപവും (5:21-26), വ്യഭിചാരവും മോഹവും (5:27-32), സത്യം ചെയ്യൽ (5:33-37), പ്രതികാരം ചെയ്യാതിരിക്കൽ (5:38-42), ശത്രുസ്നേഹം (5:43-48) എന്നിങ്ങനെ അക്ഷരത്തെ അതിക്രമിച്ച് ന്യായപ്രമാണത്തിന്റെ അടിസ്ഥാനതത്വങ്ങൾ വിശദമാക്കുന്നു. ന്യായമാണത്തിന്റെ മാതൃകാപരമായ പൂർത്തീകരണമാണ് ലക്ഷ്യം. മൂന്ന്; പ്രായോഗിക പ്രബോധനങ്ങൾ. (6:7:12). കപടഭക്തിയെ സൂക്ഷിക്കേണ്ടതാണ്: ഭിക്ഷ കൊടുക്കുന്നതിൽ (6:1-4); പ്രാർത്ഥനയിൽ (6:5-15); ഉപവാസത്തിൽ (6:16-18). ദൈവത്തിലാശ്രയിച്ച് വ്യാകുലപ്പെടാതിരിക്കുകയും (6:19-34) സ്നേഹത്തിൽ ജീവിക്കുകയും (7:1-12) ചെയ്യണം. നാല്; സമർപ്പണജീവിതം: (7:13-29). വഴി ഇടുങ്ങിയതാണ് (7:13-14); കളളപ്രവാചകന്മാരെ അവരുടെ ഫലങ്ങളാൽ തിരിച്ചറിയാം (7:15-20). കേട്ടനുസരിക്കുന്നവർക്കുളളതാണ് സ്വർഗ്ഗരാജ്യം. (7:21-27). 

ഗിരിപ്രഭാഷണത്തിലെ ഭാഷണങ്ങളോടു വാച്യമായി സാമ്യമുള്ള വാക്യങ്ങൾ ലേഖനങ്ങളിലുണ്ട്. “നീതിനിമിത്തം കഷ്ടം സഹിക്കേണ്ടിവന്നാലും നിങ്ങൾ ഭാഗ്യവാന്മാർ” (1പതൊ, 3:14) എന്നത് മത്തായി 5:10-ൻ്റെ പ്രതിധ്വനിയാണ്. “ക്രിസ്തുവിന്റെ കഷ്ടങ്ങൾക്കു പങ്കുള്ളവരാകുന്തോറും സന്തോഷിച്ചുകൊൾവിൻ. അങ്ങനെ നിങ്ങൾ അവൻറ തേജസ്സിന്റെ പ്രത്യക്ഷതയിൽ ഉല്ലസിച്ചാനന്ദിപ്പാൻ ഇടവരും; ക്രിസ്തുവിന്റെ നാമം ഹേതുവായി നിന്ദ സഹിക്കേണ്ടിവന്നാൽ നിങ്ങൾ ഭാഗ്യവാന്മാർ (1പത്രൊ, 4:13-14) എന്ന ഭാഗത്തിന് മത്തായി 5:11-12-നോടുള്ള സാമ്യം വെറും ഉപരിപ്ലവമല്ല. 1പത്രൊസ് 2:12-നും മത്തായി 5:16-നും തമ്മിലുള്ള ബന്ധവും ചിന്താർഹമാണ്. “നിങ്ങളെ ഉപദ്രവിക്കുന്നവരെ അനുഗ്രഹിപ്പിൻ; ശപിക്കാതെ അനുഗഹിപ്പിൻ” (റോമ,12:14) എന്ന പൌലൊസപ്പൊസ്തലൻ്റെ വാക്കുകൾ മത്തായി 5:44, ലൂക്കൊസ് 6:28 എന്നീ വാക്യങ്ങളെ ഓർമ്മിപ്പിക്കുന്നതാണ്. പീഡനത്തിലും കഷ്ടതയിലും ഗിരിപ്രഭാഷണത്തിലെ വാക്യങ്ങൾ ആദിമ ക്രൈസ്തവരെ എത്രത്തോളം ആശ്വസിപ്പിച്ചിരുന്നു എന്നതിനു തെളിവാണിത്. വാചികമായ സാമ്യം കൂടാതെ ആശയസാമ്യമുള്ള ഭാഗങ്ങളും കാണാം. മത്തായി 5:34-37-ന്റെ സംക്ഷിപ്ത രൂപമാണ് യാക്കോബ് 5:12. വ്യാകുലത്തിനെതിരെയുള്ള ഉപദേശത്തിന്റെ (മത്താ, 6:25-34, ലൂക്കൊ, 12:22-31) സാമാന്യീകരണമാണ് ഫിലിപ്പിയർ 4:6. ഗിരിപ്രഭാഷണത്തിൻ്റെ സമാപനഭാഗത്തെ (മത്താ, 7:2-27) സംക്ഷേപിച്ചിരിക്കുകയാണ് യാക്കോബ് 1:22. യാക്കോബ് 5:13-നു മത്തായി 6:19-20-നോടു ശബ്ദ സാമ്യമുണ്ട്. 

ഭാഷണങ്ങളുടെ സ്വരൂപം: ഭാഷണങ്ങളിലധികവും ലളിതമായ വിധികളാണ്. വക്താവിന്റെ അധികാരമാണ് വിധികളുടെ ഗൗരവത്തിനടിസ്ഥാനം. “കുല ചെയ്യരുത് എന്നും ആരെങ്കിലും കുല ചെയ്താൽ ന്യായവിധിക്കു യോഗ്യനാകും എന്നും പൂർവ്വന്മാരോടു അരുളിച്ചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ഞാനോ നിങ്ങളോടു പറയുന്നതു സഹോദരനോടു കോപി ക്കുന്നവൻ എല്ലാം ന്യായവിധിക്കു യോഗ്യനാകും; സഹോദരനോടു നിസ്സാര എന്നു പറഞ്ഞാലോ ന്യായാധിപസഭയുടെ മുമ്പിൽ നില്ക്കേണ്ടിവരും; മൂഢാ എന്നു പറഞ്ഞാലോ അഗ്നിനരകത്തിനു യോഗ്യനാകും.” (മത്താ, 5:21-22). ഭാഗ്യവചനങ്ങൾ ചില സങ്കീർത്തന ഭാഷണങ്ങളെ പ്രതിധ്വനിപ്പിക്കുന്നുണ്ട്. (സങ്കീ, 40:4, 112:1-2). ഗിരിപ്രഭാഷണങ്ങളുടെ കാവ്യാത്മകത ശ്രദ്ധേയമാണ്. എബായ കവിതകളുടെ സവിശേഷത ഇതിൽ വ്യക്തമായി നിഴലിക്കുന്നുണ്ട്. കർത്താവിന്റെ കവിതയായി ഗിരിപ്രഭാഷണത്തെ കരുതുന്നവരുമുണ്ട്. മത്തായി 7:7-11 പര്യായസമാന്തരതയ്ക്ക് ഉത്തമോദാഹരണമാണ്. അതിൽ ഒരു ഭാഗം മറ്റൊരു ഭാഗത്തെ ആവർത്തിക്കുകയും ഒരു സമാന്തരഭാഷണം വ്യതിരേക സമാന്തരതയിൽ അവസാനിക്കുകയും ചെയ്യുന്നു. 

യാചിപ്പിൻ എന്നാൽ നിങ്ങൾക്കു കിട്ടും; അന്വേഷിപ്പിൻ എന്നാൽ നിങ്ങൾ കണ്ടെത്തും; മുട്ടുവിൻ എന്നാൽ നിങ്ങൾക്കു തുറക്കും. യാചിക്കുന്ന ഏവനും ലഭിക്കുന്നു; അന്വേഷിക്കുന്നവൻ കണ്ടെത്തുന്നു; മുട്ടുന്നവനു തുറക്കും. മകൻ അപ്പം ചോദിച്ചാൽ അവനു കല്ലുകൊടുക്കുന്ന മനുഷ്യൻ നിങ്ങളിൽ ആരുള്ളു? മീൻ ചോദിച്ചാൽ അവനു പാമ്പിനെ കൊടുക്കുമോ? അങ്ങനെ ദോഷികളായ നിങ്ങൾ നിങ്ങളുടെ മക്കൾക്കു നല്ല ദാനങ്ങളെ കൊടുപ്പാൻ അറിയുന്നു എങ്കിൽ സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു തന്നോടു യാചിക്കുന്നവർക്കു നന്മ എത്ര അധികം കൊടുക്കും! 

കർത്താവു പഠിപ്പിച്ച പ്രാർത്ഥന തന്നെ നാലുഗണങ്ങൾ ഉൾക്കൊളളുന്ന മൂന്നുവരി വീതമുള്ള രണ്ടു ശ്ലോകങ്ങളുള്ള ഒരു കവിതയാണ്. സദൃശവാക്യങ്ങൾക്ക് ഒപ്പമാണ് ഗിരിപ്രഭാഷണത്തിലെ പല സൂക്തങ്ങളും. കവിതയ്ക്കു സഹജമായ അതിശയോക്തി പല ഭാഷണങ്ങളിലും കാണാം. വലംകണ്ണു ചൂഴ്ന്നെടുത്തു എറിഞ്ഞുകളക, വലങ്കൈ വെട്ടി എറിഞ്ഞുകളക എന്നിവ ഉദാഹരണങ്ങൾ. 

വ്യാഖ്യാനം: തലമുറകളെ സ്വാധീനിച്ചിട്ടുള്ള ഒന്നാണ് ഗിരിപ്രഭാഷണം. ക്രൈസ്തവരെയും അക്രൈസ്തവരെയും സാർവ്വത്രികമായും സാർവ്വകാലികമായും സ്വാധീനിച്ചിട്ടുളള ഉപദേശങ്ങളാണ് ഗിരിപ്രഭാഷണത്തിലുളളത്. ക്രിസ്തീയജീവിതത്തിന്റെ സമ്പൂർണ്ണ മാതൃകയായിട്ടാണ് ഹിപ്പോയിലെ ബിഷപ്പായിരുന്ന അഗസ്റ്റിൻ ഗിരിപ്രഭാഷണത്തെ കണ്ടത്. സകലരെയും ബാധിക്കുന്ന ഒഴികഴിവില്ലാത്ത ദൈവിക നീതിയുടെ പ്രകാശനമാണ് ഗിരിപ്രഭാഷണം എന്ന് നവീകരണ നായകന്മാർ കരുതി. വിശ്വോത്തര സാഹിത്യകാരനായ ടോൾസ്റ്റോയി ഗിരിപ്രഭാഷണത്തെ അഞ്ചുകല്പനകളിൽ സംക്ഷേപിച്ചു. 1.കോപദമനം, 2.ബ്രഹ്മചര്യം, 3.സത്യം ചെയ്യാതിരിക്കൽ, 4.അക്രമരാഹിത്യം, 5.പരിമിതിയില്ലാത്ത ശത്രുനേഹം. ഈ കല്പനകൾ പാലിക്കുകയാണെങ്കിൽ എല്ലാ ദുഷ്ടതകളും ഒഴിഞ്ഞ് സൗവർണ്ണയുഗം ഭൂമിയിൽ സംജാതമാകും. മഹാപീഡനത്തിനു ശേഷം ഭൂമിയിൽ സ്ഥാപിക്കപ്പെടുന്ന ക്രിസ്തുവിന്റെ സഹസ്രാബ്ദ വാഴ്ചയിൽ നിറവേറുന്ന ഒന്നായി യുഗപരവാദികൾ ഗിരിപ്രഭാഷണത്തെ വ്യാഖ്യാനിക്കുന്നു. ഈ വ്യാഖ്യാനമനുസരിച്ച് രാജ്യം സഹസ്രബ്ദരാജ്യമാണ്. പ്രഭാഷണത്തിന്റെ നിവൃത്തി ഭാവികമാകും. എന്നാൽ ഇതിൻ്റെ വർത്തമാനകാല പ്രസക്തിയും പ്രാധാന്യവും ഒപ്പം അതിൻറ സാർവ്വകാലികത്വവും നിഷേധിക്കാനാവുകയില്ല. ലോകത്തെ പരിഷ്ക്കരിക്കുവാനുള്ള ഒരു പദ്ധതിയല്ല ഗിരിപ്രഭാഷണം. ദൈവരാജ്യത്തിനുവേണ്ടി ലോകം ത്യജിച്ചവർ അനുഷ്ഠിക്കുവാനുള്ള നിയമങ്ങളാണിത്.

ഏകനായ ദൈവം; ഏകനല്ലാത്ത ക്രിസ്തു

“തമ്മിൽ തമ്മിൽ ബഹുമാനം വാങ്ങിക്കൊണ്ടു ഏകദൈവത്തിന്റെ (The only God) പക്കൽ നിന്നുള്ള ബഹുമാനം അന്വേഷിക്കാത്ത നിങ്ങൾക്കു എങ്ങനെ വിശ്വസിപ്പാൻ കഴിയും?
(യോഹന്നാൻ 5:44)
“ഞാൻ വിധിച്ചാലും ഞാൻ ഏകനല്ല (I am not alone), ഞാനും എന്നെ അയച്ച പിതാവും കൂടെയാകയാൽ എന്റെ വിധി സത്യമാകുന്നു.”
(യോഹന്നാൻ 8:16)

ബൈബിൾ വെളിപ്പെടുത്തുന്ന ദൈവം ഏകനാണ്. എന്നാൽ ദൈവത്തിൻ്റെ ക്രിസ്തു, “ഞാൻ ഏകനല്ല” എന്ന് പറഞ്ഞിരിക്കുന്നതായി കാണാം. അതിനാൽ, ദൈവത്തിനു് ബഹുത്വമുണ്ട് അല്ലെങ്കിൽ, ദൈവത്തിൽ ഒന്നിലേറെ വ്യക്തികൾ ഉണ്ടെന്ന് അനേകർ വിശ്വസിക്കുന്നു. എന്നാൽ ദൈവം ഏകനാണ് എന്നല്ലാതെ, ദൈവം മനുഷ്യരെപ്പോലെ വ്യക്തിയാണെന്നോ, ദൈവത്തിൽ വ്യക്തികളുണ്ടെന്നോ ബൈബിൾ പഠിപ്പിക്കുന്നില്ല. ഏകദൈവത്തിനു് വെളിപ്പാടുകൾ അല്ലെങ്കിൽ, പ്രത്യക്ഷതകൾ ആണുള്ളത്.

ഏകദൈവം: “ദൈവം ഏകൻ അഥവാ, ഒരുത്തൻ മാത്രം” എന്നതാണ് ബൈബിളിൻ്റെ മൗലിക ഉപദേശം. ദൈവം ഏകനാണെന്നത് കേവലമൊരറിവല്ല; അതൊരു പരിജ്ഞാനവും പ്രാർത്ഥനയുമാണ്. പഴയനിയമത്തിൻ്റെ ഭാഷയിൽ പറഞ്ഞാൽ: യഹോവയായ ദൈവം ഏകൻ ആണെന്നതും അവനെ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം എന്നതും നമ്മുടെ ഹൃദയത്തിൽ ഇരിക്കേണ്ടതും വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും സംസാരിക്കേണ്ടതും നമ്മുടെ മക്കൾക്ക് ഉപദേശിച്ചു കൊടുക്കേണ്ടതും അതൊരു അടയാളമായി കൈയ്യിൽ കെട്ടേണ്ടതും ഒരു പട്ടമായി നെറ്റിയിൽ അണിയേണ്ടതും വീടിന്റെ കട്ടിളകളിന്മേലും പടിവാതിലുകളിലും എഴുതിവെക്കേണ്ടതുമാണ്: (ആവ, 6:4-9)
യഹോവ: ഞാൻ ഒരുത്തൻ മാത്രം ദൈവം → “യഹോവയായ ഞാൻ നിൻ്റെ ദൈവമാകുന്നു, ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുത്: (പുറ, 20:2-3). “സർവ്വഭൂമിയിലും എന്നെപ്പോലെ മറ്റൊരുത്തനുമില്ല” (പുറ, 9:14), “ഞാൻ, ഞാൻ മാത്രമേയുള്ളു, ഞാനല്ലാതെ ദൈവമില്ല” (ആവ, 32:39), “ഞാനല്ലാതെ ഒരു ദൈവവുമില്ല“ (യെശ, 45:5), “എനിക്ക് സദൃശനായി ആരുമില്ല; എനിക്ക് തുല്യനായി ആരുമില്ല” (യെശ, 40:25), “എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല; എന്റെ ശേഷം ഉണ്ടാകയുമില്ല” (യെശ, 43:10), “ഞാൻ ഒരുത്തനെയും അറിയുന്നില്ല” എന്നൊക്കെയാണ് യഹോവ പറയുന്നത്: (യെശ, 44:8). “സകല ഭൂസീമാവാസികളും ആയുള്ളോരേ, എങ്കലേക്കു തിരിഞ്ഞു രക്ഷപ്പെടുവിൻ; ഞാനല്ലാതെ വേറൊരു ദൈവവും ഇല്ലല്ലോ.” (യെശ, 45:22)
ക്രിസ്തു: പിതാവു ഒരുത്തൻ മാത്രം ദൈവം → “എല്ലാറ്റിലും മുഖ്യകല്പനയോ: “യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവു ഏക കർത്താവു.” (മർക്കൊ, 12:29). “ദൈവം ഒരുത്തൻ മാത്രം – The only God” (യോഹ, 5:44), “പിതാവ് മാത്രമാണ് സത്യദൈവം – Father, the only true God”  (യോഹ, 17:3) \എന്നൊക്കെയാണ് ക്രിസ്തു പഠിപ്പിച്ചത്.
പഴയനിയമം: യഹോവ ഒരുത്തൻ മാത്രം ദൈവം → “യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകല രാജ്യങ്ങൾക്കും ദൈവം ആകുന്നു.” (2രാജാ, 19:15), “യഹോവ തന്നേ ദൈവം, അവനല്ലാതെ മറ്റൊരുത്തനുമില്ല” (ആവ, 4:35), “യെശൂരൂന്റെ ദൈവത്തെപ്പോലെ ഒരുത്തനുമില്ല” (ആവ, 33:26), യഹോവ തന്നെ ദൈവം; മറ്റൊരുത്തനുമില്ല” (1രാജാ, 8:59), “യഹോവേ, നിന്നോടു തുല്യനായവൻ ആരുമില്ല” (യിരേ, 10:6), യഹോവയോടു സദൃശൻ ആരുമില്ല” (സങ്കീ, 50:5)
പുതിയനിയമം: പിതാവു് ഒരുത്തൻ മാത്രം ദൈവം → “ദൈവം ഒരുവൻ (God alone) അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ചിന്തിച്ചുതുടങ്ങി.” (ലൂക്കോ, 5:21). “അദൃശ്യനായ ഏകദൈവം” (The only wise God) എന്നും (1തിമൊ, 1:17), “ഏകദൈവം” (The only God) എന്നും (യൂദാ, 1:25), “പിതാവായ ഏകദൈവമേ നമുക്കുള്ളൂ” (1കൊരി, 8:6), “ദൈവവും പിതാവുമായവൻ ഒരുവൻ” എന്നുമാണ് അപ്പൊസ്തലന്മാർ പഠിപ്പിച്ചത്: (എഫെ, 4:6
പിതാവായ യഹോവ സ്വർഗ്ഗത്തിലും ഭൂമിയിലും ഒരേയൊരു ദൈവം → “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39. ഒ.നോ: ആവ, 3:24; യോശു, 2:11; 1രാജാ, 8:23; 2ദിന, 6:14; സങ്കീ, 73:25). [കാണുക: മോണോതീയിസം (Monotheism), പിതാവു് മാത്രം സത്യദൈവം]

ഞാൻ ഏകനല്ല: എന്നാൽ ക്രിസ്തു താൻ ഏകനല്ലെന്ന് പറയുന്ന രണ്ട് വാക്യങ്ങൾ കാണാൻ കഴിയും. “ഞാൻ വിധിച്ചാലും ഞാൻ ഏകനല്ല; ഞാനും എന്നെ അയച്ച പിതാവും കൂടെയാകയാൽ എന്റെ വിധി സത്യമാകുന്നു.” (യോഹ, 8:16). അടുത്തവാക്യം: “പിതാവ് എന്നോടുകൂടെ ഉള്ളതുകൊണ്ട് ഞാൻ ഏകനല്ല താനും.” (യോഹ, 16:32). ഈ വേദഭാഗങ്ങളിൽ ക്രിസ്തു പറയുന്നത് എന്താണെന്ന് മനസ്സിലാക്കാൻ, പ്രധാനമായും രണ്ട് കാര്യങ്ങളറിയണം: 1. ക്രിസ്തു ആരാണ്? അല്ലെങ്കിൽ അവൻ്റെ അസ്തിത്വം എന്താണ്? 2. അവൻ്റെ പ്രകൃതി അല്ലെങ്കിൽ സ്വരൂപം എന്താണ്? അനേകം ക്രൈസ്തവർക്കും ഈ രണ്ടുകാര്യങ്ങൾ അറിയില്ല.

1. ക്രിസ്തു ആരാണ്: ക്രിസ്തു ആരാണ്? അല്ലെങ്കിൽ അവൻ്റെ അസ്തിത്വം എന്താണ്? എന്നു ചോദിച്ചാൽ: “അവൻ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്.” (1യോഹ, 3:16). ദൈവഭക്തിയുടെ മർമ്മത്തിൽ, “അവൻ ജഡത്തിൽ വെളിപ്പെട്ടു” എന്നാണ് സത്യവേദപുസ്തകത്തിലും ഏറിയ ഗ്രീക്കുപരിഭാഷകളിലും കാണുന്നത്: (1തിമൊ, 3:16; Study Bible, BGB, Nestle 1904, SBLGNT, WH1881, WHNA27, Tischendorf 8th, OGT). അവിടുത്തെ, “അവൻ” എന്ന പ്രഥമപുരുഷ സർവ്വനാമം മാറ്റിയിട്ട് തൽസ്ഥാനത്ത്, “നാമം” ചേർത്താൽ; “ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു” (The Living God manifest in the flesh) എന്ന് കിട്ടും: (1തിമൊ, 3:15-16). ജീവനുള്ള ദൈവവും ശാശ്വതരാജാവും യഹോവയാണ്: (യിരെ, 10:10). അതാണ് പിതാവും ക്രിസ്തുവുമെന്ന ദൈവമർമ്മം അല്ലെങ്കിൽ, ദൈവഭക്തിയുടെ മർമ്മം. (കൊലൊ, 2:2; 1തിമൊ, 3:16; 1കൊരി, 2:7. ഒ.നോ: യിരെ, 10:10; 1പത്രൊ, 1:20). അതായത്, പ്രവചനംപോലെ ഏകദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി പ്രകൃത്യാതീതമായി കന്യകയിൽ ഉല്പാദിപ്പിച്ച വിശുദ്ധപ്രജ അഥവാ, പാപരഹിതനായ വ്യക്തിയാണ് യേശു. (യെശ, 25:8എബ്രാ, 2:14-15; യെശ, 35:4-6മത്താ, 11:3-5; ലൂക്കൊ, 7:21-22; യെശ, 40;3; മലാ, 3:1ലൂക്കൊ, 1:75-77; സെഖ, 12:10യോഹ, 19:37; സെഖ, 14:3-4പ്രവൃ, 1:11; മത്താ, 1:18, മത്താ, 1:20, ലൂക്കൊ, 2:21; ലൂക്കൊ, 1:32; 1യോഹ, 3:5. ഒ.നോ: ഉല്പ, 3:15എബ്രാ, 2:14-15; ആവ, 18:15പ്രവൃ, 7:37; ആവ, 18:18-19പ്രവൃ 3:22-23; സങ്കീ, 40:6എബ്രാ, 10:5; യേശ, 7:14മത്താ, 1:21-23). അനേകർ കരുതുന്നപോലെ, സ്വർഗ്ഗത്തിൽനിന്ന് ആരുംവന്ന് കന്യകയുടെ ഉദരത്തിൽ അവതാരം എടുത്തതല്ല; പരിശുദ്ധാത്മാവ് യേശുവിനെ അവളുടെ ഉദരത്തിൽ ഉല്പാദിപ്പിച്ചതാണ്. അവൻ അവളിൽ ഉല്പാദിതമായതും അവളിൽനിന്ന് ഉത്ഭവിച്ചതും പരിശുദ്ധാത്മാവിലാണ്: (മത്താ, 1:18; 1:20; ലൂക്കൊ, 1:35; 2:21).

2. ക്രിസ്തുവിന്റെ പ്രകൃതി: ക്രിസ്തുവിൻ്റെ പ്രകൃതി അല്ലെങ്കിൽ, സ്വരൂപം എന്താണെന്നു ചോദിച്ചാൽ: ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) മനുഷ്യനാണ്: (യോഹ, 8:40). താൻ മനുഷ്യനാണെന്ന് ദൈവപുത്രനായ ക്രിസ്തുതന്നെ അസന്ദിഗ്ദ്ധമായി പറഞ്ഞിട്ടുണ്ട്: “ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങള്‍ കൊല്ലുവാന്‍ നോക്കുന്നു.” (യോഹ 8:40. ഒ.നോ: മത്താ, 11:19; ലൂക്കൊ, 7:34). മൂന്നരവർഷം ക്രിസ്തുവിനോടൊപ്പം ഉണ്ടായിരുന്ന അവൻ്റെ ശിഷ്യന്മാരും അവൻ മനുഷ്യനാണെന്ന് സംശയലേശമന്യേ പറഞ്ഞിട്ടുണ്ട്: മനുഷ്യൻ (മത്താ, 26:72), മനുഷ്യനായ നസറായനായ യേശു (പ്രവൃ, 2:22), ഏകമനുഷ്യനായ യേശുക്രിസ്തു (റോമ, 5:15), മനുഷ്യൻ (1കൊരി, 15:21), രണ്ടാം മനുഷ്യൻ (1കൊരി, 15:47), ഏകപുരുഷൻ (മനുഷ്യൻ) (2കൊരി, 11:2), മനുഷ്യനായ ക്രിസ്തുയേശു (1തിമൊ, 2:6). ഒന്നാം നൂറ്റാണ്ടിൽ അവനെ നേരിട്ടുകണ്ട എല്ലാത്തരം ആളുകളും അവൻ മനുഷ്യനാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്: യോഹന്നാൻ സ്നാപകൻ (യോഹ, 1:30), പുരുഷാരം (മത്താ, 9:8), ശമര്യാസ്ത്രീ (യോഹ, 4:29), ചേകവർ (യോഹ, 7:46), പിറവിക്കുരുടൻ (യോഹ, 9:11), പരീശന്മാർ (യോഹ, 9:16), യെഹൂദന്മാർ (യോഹ, 10:33), മഹാപുരോഹിതന്മാർ (യോഹ, 11:47), കയ്യാഫാവ് (യോഹ, 11:50), വാതിൽ കാവൽക്കാരത്തി (യോഹ, 18:17), പീലാത്തോസ് (ലൂക്കൊ, 23:4), ശതാധിപൻ (മർക്കൊ, 15:39), ന്യായാധിപസംഘം (പ്രവൃ, 5:28).അവൻ മനുഷ്യനാണെന്ന് ദൈവാത്മാവ് നാല്പതുപ്രാവശ്യം ആലേഖനംചെയ്ത് വെച്ചിട്ടുണ്ട്.

മനുഷ്യരെല്ലാം പാപികളായതുകൊണ്ട് (ഇയ്യോ, 15:14; 25:4; സഭാ, 7:20; റോമ, 3:23; 5:12) മനുഷ്യന് മനുഷ്യൻ്റെ പാപം പോക്കാൻ കഴിയാത്തതിനാൽ (സങ്കീ, 49:7-9), പാപത്തിൻ്റെ ശമ്പളം മരണം (റോമ, 6:23), പാപം ചെയ്യുന്ന ദേഹി മരിക്കും (യെഹെ, 18:4; 18:20), രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്ന ദൈവനീതി നിവൃത്തിക്കാൻ മാറ്റമോ, മരണമോ ഇല്ലാത്ത ഏകദൈവമായ യഹോവ, തൻ്റെ ജത്തിലെ വെളിപ്പാടിനായി യേശുവെന്ന തൻ്റെ പുതിയ നാമത്തിൽ (മത്താ, 1:21; ലൂക്കൊ, 1:30: യോഹ, 5:43; 17:11; 17:12), കന്യകയുടെ ഉദരത്തിലൂടെ ഒരു മനുഷ്യ പ്രത്യക്ഷത എടുത്തിട്ട്, അവൻ്റെ രക്തത്താലും മരണത്താലുമാണ് പാപപരിഹാരം വരുത്തിയത്. (മത്താ, 1:21; ലൂക്കൊ, 1:68; ഫിലി, 2:6-8; 1തിമൊ, 3:15-16; എബ്രാ, 2:14-16). ദൈവത്തിൻ്റെ അനേകം പ്രത്യക്ഷതകൾ ബൈബിളിൽ കാണാം. ദൈവത്തിനു് മനുഷ്യപ്രത്യക്ഷത എടുക്കാനും ഒരു സ്ത്രീയുടെ സഹായം ആവശ്യമില്ല. അതിൻ്റെ വ്യക്തമായ തെളിവ് പഴയനിയമത്തിലുണ്ട്: യഹോവ മമ്രേയുടെ തോപ്പിൽ തൻ്റെ സ്നേഹിതനായ അബ്രാഹാമിൻ്റെ അടുക്കൽ മനുഷ്യപ്രത്യക്ഷത എടുത്തുവന്നത് സ്ത്രീയിലൂടെയല്ല. (ഉല്പ, 18:1-2; 19:1). എന്നാൽ ദൈവത്തിൻ്റെ പുത്രത്വവും അരുളപ്പാടുകളും ആരാധനയും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ചട്ടങ്ങളും വചനവും വാഗ്ദത്തങ്ങളും വിധികളും ഭരമേല്പിക്കപ്പെട്ടിരിക്കുന്ന തൻ്റെ പുത്രനും ആദ്യജാതനുമായ യിസ്രായേലിനെ അവൻ്റെ പാപങ്ങളിൽനിന്ന് രക്ഷിക്കാൻ, അവൻ്റെ ന്യായപ്രമാണത്തിൻ്റെ കീഴിൽ ജനിച്ച പാപരഹിതനായ ഒരു മനുഷ്യന് മാത്രമേ കഴിയുമായിരുന്നുള്ളു. (പുറ, 4:22-23; സങ്കീ, 147:19-20; മത്താ, 1:21; റോമ, 3:2; 9:4; ഗലാ, 4:4-4). അങ്ങനെയൊരു മനുഷ്യൻ യിസ്രായേലിൽ ഇല്ലാത്തതുകൊണ്ടാണ്, അവൻ്റെ ദൈവമായ യഹോവ ഒരു യെഹൂദാ കന്യകയുടെ ഉദരത്തിലൂടെ അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും സന്തതിയായി, ഒരു പാപരഹിത മനുഷ്യപ്രത്യക്ഷത എടുത്തത്: (മത്താ, 1:1; 1:16; 1യോഹ, 3:5; യോഹ, 8:40; 1തിമൊ, 3:15-16). തന്മൂലം, സുവിശേഷ ചരിത്രകാലത്ത് പിതാവും പുത്രനും, ഏകദൈവവും ദൈവത്തിൻ്റെ വെളിപ്പാടായ പാപം അറിയാത്ത മനുഷ്യനും എന്ന നിലയിൽ വിഭിന്നരായിരുന്നു; അഥവാ, രണ്ടുപേർ ഉണ്ടായിരുന്നു. “ദൈവം ഒരുവനല്ലോ; ദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കുംവേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നെ.” (1തിമൊ, 2:5-6). മരണമില്ലാത്ത ദൈവമല്ല നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ ചുമന്നുകൊണ്ട് ക്രൂശിൽ മരിച്ചത്; ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചയുള്ള പാപരഹിതനായ മനുഷ്യനാണ്: (1തിമൊ, 6:16; 1പത്രൊ, 2:24; 1തിമൊ, 2:6; എബ്രാ, 2:9). സുവിശേഷകാലത്ത്, ദൈവവും ക്രിസ്തുവും വിഭിന്നരായിരുന്നു എന്നതിന് 500-ലധികം വാക്യങ്ങൾ തെളിവായുണ്ട്. മനുഷ്യനായ ക്രിസ്തുയേശുതന്നെ അക്കാര്യം അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. (മത്താ, 24:36; 26:39; യോഹ, 8:16; 12:28; 14:6; 14:23; 16:32; 17:3; 17:11; 17:23; 20:17; ലൂക്കൊ, 23:46). [കാണുക: ക്രിസ്തുവിൻ്റെ ചരിത്രപരത]

അതായത്, “ഞാൻ ഏകനല്ല” എന്ന് പറഞ്ഞത് ഏകദൈവമല്ല; ഏകമനുഷ്യനായ യേശുക്രിസ്തുവാണ്: (യോഹ, 5:44; റോമ, 5:15). ഇനി അറിയേണ്ടത്, ഏകനല്ല എന്ന് പറഞ്ഞാൽ, അതിൻ്റെ അർത്ഥമെന്താണ്? തനിക്ക് ബഹുത്വമുണ്ടെന്നാണോ? ഏകനായ ദൈവത്തിനോ, ഏകമനുഷ്യനായ ക്രിസ്തുവിനോ തന്നിൽത്തന്നെ ബഹുത്വമുണ്ടാകുക സാദ്ധ്യമല്ല. ക്രിസ്തു “ഞാൻ ഏകനല്ല” എന്നല്ല പറയുന്നത്, “ഞാൻ തനിച്ചല്ല” അഥവാ, ഒറ്റയ്ക്കല്ല എന്നാണ് പറയുന്നത്. ഇംഗ്ലീഷിൽ, “I am not alone” എന്നാണ്. ഇത്, സത്യവേദപുസ്തകത്തിൻ്റെ പരിഭാഷാപ്രശ്നമാണ്. വിശുദ്ധഗ്രന്ഥം പരിഭാഷ ചേർക്കുന്നു: “എന്നാല്‍ ഞാന്‍ വിധിച്ചാല്‍ എന്‍റെ വിധി സത്യമായിരിക്കും. എന്തെന്നാല്‍ ഞാന്‍ തനിച്ചല്ല, പിന്നെയോ, ഞാനും എന്നെ അയച്ച എന്‍റെ പിതാവും കൂടിയാണ്.” (യോഹ, 8:16. ഒ.നോ: ഇ.ആർ.വി, പി.ഒ.സി). ഒരുത്തൻ “ഞാൻ തനിച്ചല്ല അല്ലെങ്കിൽ, ഒറ്റയ്ക്കല്ല” എന്ന് പറഞ്ഞാൽ എന്താണർത്ഥം? തനിക്ക് ബഹുത്വമുണ്ടെന്നാണോ? തന്റെകൂടെ മറ്റാരോകൂടി ഉണ്ടെന്നാണ് അതിൻ്റെയർത്ഥം. യേശുവിൻ്റെ കൂടെയുണ്ടായിരുന്ന മറ്റൊരുത്തൻ ആരാണ്? ക്രിസ്തുതന്നെ അതിൻ്റെ ഉത്തരം കൃത്യമായി പറഞ്ഞിട്ടുണ്ട്: “എന്നെ അയച്ചവൻ എന്നോടുകൂടെ ഉണ്ട്, ഞാൻ എല്ലായ്പോഴും അവനു പ്രസാദമുള്ളതു ചെയ്യുന്നതുകൊണ്ട് അവൻ എന്നെ ഏകനായി (ഒറ്റയ്ക്ക് – alone) വിട്ടിട്ടില്ല.” (യോഹ, 8:29). നമ്മൾ ചിന്തിക്കുന്ന വാക്യത്തിലും അതിൻ്റെ ഉത്തരമുണ്ട്: “നിങ്ങള്‍ ഔരോരുത്തന്‍ താന്താന്റെ സ്വന്തത്തിലേക്കു ചിതറിപ്പോകയും എന്നെ ഏകനായി വിടുകയും ചെയ്യുന്ന നാഴിക വരുന്നു; വന്നുമിരിക്കുന്നു; പിതാവ് എന്നോടുകൂടെ ഉള്ളതുകൊണ്ട് ഞാൻ ഏകനല്ല (ഒറ്റയ്ക്ക് – alone) താനും.” (യോഹ, 16:32). അപ്പോൾ, പിതാവായ ദൈവം അദൃശ്യനായി ക്രിസ്തുവിനോടുകൂടെ ഇരുന്നതുകൊണ്ടാണ്, “ഞാൻ ഏകനല്ല അഥവാ, ഒറ്റയ്ക്കല്ല” എന്ന് പറഞ്ഞത്. നിക്കോദേമോസ് പറയുന്നത് നോക്കുക: “ദൈവം തന്നോടു കൂടെ ഇല്ലെങ്കിൽ നീ ചെയ്യുന്ന ഈ അടയാളങ്ങളെ ചെയ്‍വാൻ ആർക്കും കഴികയില്ല.” (യോഹ, 3:2). അപ്പോൾ, “ഞാൻ ഏകനല്ല” എന്ന് പറഞ്ഞതിൻ്റെ കാര്യം മനസ്സിലായല്ലോ? യേശുവെന്ന മനുഷ്യൻ്റെകൂടെ പിതാവായ ദൈവം ഇരുന്നതുകൊണ്ടാണ്, “ഞാൻ ഏകനല്ല അഥവാ, ഒറ്റയ്ക്കല്ല” എന്ന് അവൻ പറഞ്ഞത്.

അപ്പോൾ രണ്ട് ചോദ്യംവരും: “ഞാൻ ഏകനല്ല (ഒറ്റയ്ക്കല്ല)” എന്നു പറയത്തക്കവണ്ണം എപ്പോൾ മുതലാണ്, ദൈവം യേശുവെന്ന മനുഷ്യനോടുകൂടി ഇരുന്നത്? എപ്പോൾവരെ ഉണ്ടായിരുന്നു? അതിൻ്റെ ഉത്തരം അപ്പൊസ്തലന്മാരിൽ പ്രഥമനും പ്രധാനിയുമായ പത്രോസ് പറയും: “നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ട്, അവൻ നന്മചെയ്തും പിശാചു ബാധിച്ചവരെ ഒക്കെയും സൌഖ്യമാക്കിയുംകൊണ്ട്, സഞ്ചരിച്ചതുമായ വിവരം തന്നേ നിങ്ങൾ അറിയുന്നുവല്ലോ.” (പ്രവൃ, 10:38). ഈ വേദഭാഗത്ത് പത്രോസ് പറയുന്നത് ശ്രദ്ധിക്കുക: പരിശുദ്ധാത്മാവിനാലും ശക്തിയാലും അവനെ അഭിഷേകം ചെയ്തിട്ട്, “ദൈവം അവനോടുകൂടെ ഇരുന്നു” എന്നാണ് പറയുന്നത്. യോർദ്ദാനിലെ സ്നാനാനന്തരമാണ് ദൈവം അവനെ പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തത്: (മത്താ, 3:16. ഒ.നോ: ലൂക്കൊ, 3:22; ലൂക്കൊ, 4:18-21 പ്രവൃ, 4:27; പ്രവൃ, 10:38). അതായത്, യേശുവെന്ന പാപമറിയാത്ത മനുഷ്യൻ ജനിച്ച് ഏകദേശം മുപ്പതു വർഷങ്ങൾക്കുശേഷമാണ്, ദൈവം അവനെ അഭിഷേകം ചെയ്തിട്ട് അവനോടുകൂടെ ഇരുന്നത്. യോർദ്ദാൻമുതൽ അവനോടുകൂടെയിരുന്ന ദൈവമാണ് അവനെക്കൊണ്ട് അത്ഭുതങ്ങൾ ചെയ്യിച്ചത്: (പ്രവൃ, 2:22. ഒ.നോ: ലൂക്കൊ, 5:17). എപ്പോൾവരെ ദൈവം അവനോടുകൂടെ ഉണ്ടായിരുന്നു? ആദ്യരണ്ട് സുവിശേഷകന്മാരും അതിൻ്റെ ഉത്തരം പറഞ്ഞിട്ടുണ്ട്: “ഏകദേശം ഒമ്പതാംമണി നേരത്ത് യേശു, ഏലീ, ഏലീ, ലമ്മാ ശബക്താനി എന്ന് ഉറക്കെ നിലവിളിച്ചു, എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടത് എന്ത് എന്നർത്ഥം.” (മത്താ, 27:46; മർക്കൊ, 15:33). ദൈവം യേശുവെന്ന ക്രിസ്തുവിനെ വിട്ടുമാറിയ ശേഷമാണ് അവൻ ക്രൂശിൽമരിച്ചതെന്ന് മേല്പറഞ്ഞ വേദഭാഗങ്ങളിൽനിന്ന് മനസ്സിലാക്കാം. കൃത്യമായ സമയം സമവീക്ഷണ സുവിശേഷകന്മാർ പറഞ്ഞിട്ടുണ്ട്: “എന്റെ ഉള്ളം മരണവേദനപോലെ അതി ദുഃഖിതമായിരിക്കുന്നു, ഇവിടെ പാർത്തു ഉണർന്നിരിപ്പിൻ എന്നു അവരോട് പറഞ്ഞു. പിന്നെ അല്പം മുമ്പോട്ടു ചെന്നു നിലത്തു വീണു. കഴിയും എങ്കിൽ ആ നാഴിക നീങ്ങിപ്പോകേണം എന്നു പ്രാർത്ഥിച്ചു.” (മർക്കൊ, 14:34-35; മത്താ, 26:38). അടുത്തഭാഗം ലൂക്കൊസ് പറയും: “പിതാവേ, നിനക്കു മനസ്സുണ്ടെങ്കിൽ ഈ പാനപാത്രം എങ്കൽ നിന്നു നീക്കേണമേ, എങ്കിലും എന്റെ ഇഷ്ടമല്ല നിന്റെ ഇഷ്ടംതന്നെയാകട്ടെ എന്ന് പ്രാർത്ഥിച്ചു. അവനെ ശക്തിപ്പെടുത്തുവാൻ സ്വർഗ്ഗത്തിൽ നിന്നു ഒരു ദൂതൻ അവനു പ്രത്യക്ഷനായി. പിന്നെ അവൻ പ്രാണവേദനയിലായി അതിശ്രദ്ധയോടെ പ്രാർത്ഥിച്ചു, അവന്റെ വിയർപ്പു നിലത്തു വീഴുന്ന വലിയ ചോരത്തുള്ളിപോലെ ആയി.” (ലൂക്കോ, 22:42-44). മർക്കൊസ് പറയുന്നത് ക്രിസ്തു മുമ്പോട്ടുചെന്ന് നിലത്തുവീണു എന്നാണ്. ഗത്ത്ശെമന എന്ന തോട്ടത്തിൽ വെച്ചാണ് മനുഷ്യരുടെ പാപങ്ങൾ തൻ്റെ ശരീരത്തിൽ വഹിച്ചുകൊണ്ട് താൻ പരിക്ഷീണനായി നിലത്തുവീണത്. അടുത്ത് പറയുന്നത്: “അവനെ ശക്തിപ്പെടുത്തുവാൻ സ്വർഗ്ഗത്തിൽനിന്ന് ഒരു ദൂതൻ പ്രത്യക്ഷനായി” എന്നാണ്. അവൻ അത്രമാത്രം ബലഹീനൻ ആയതുകൊണ്ടാണ്, അവനെ ബലപ്പെടുത്താൻ ദൂതൻ വന്നത്. യേശു നമ്മുടെ പാപം വഹിച്ചുകൊണ്ട് അതിയായി ക്ഷീണിച്ചു എന്നതിൻ്റെ തെളിവാണ്, അവന്റെ വിയർപ്പ് നിലത്തു വീഴുന്ന വലിയ ചോരത്തുള്ളിപോലെ ആയത്. ഗത്ത്ശെമനയിൽ വെച്ചാണ്, മാനവകുലത്തിൻ്റെ സകല പാപവും (ആദാമ്യപാപം) അവൻ്റെമേൽ ചുമത്തി അവനെ പാപമാക്കിയത്: ( 2കൊരി, 5:21. ഒ.നോ: 1പത്രോ, 2:24; 1യോഹ, 2:2). അതിനാൽ, “ഗത്ത്ശെമനയിൽ വെച്ചാണ് ഏകദൈവം ഏകമനുഷ്യനായ ക്രിസ്തുവിനെ വിട്ടുമാറിയതെന്ന് മനസ്സിലാക്കാം.” തന്മൂലം, ഏകദൈവം ഏകമനുഷ്യനായ യേശുക്രിസ്തുവിൻ്റെകൂടെ അദൃശ്യനായി വസിച്ചിരുന്നതുകൊണ്ടാണ്, “ഞാൻ ഏകനല്ല (ഒറ്റയ്ക്കല്ല) എന്നു അവൻ പറഞ്ഞതെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. അല്ലാതെ, യേശുവെന്ന മനുഷ്യനോ, ഏകസത്യദൈവത്തിനോ ബഹുത്വമില്ല. “ഞാൻ ഏകനല്ല” എന്ന് ക്രിസ്തു പറഞ്ഞപോലെ, ദൈവം കൂടെയുണ്ടെന്ന് ഉറപ്പുള്ള ഏതൊരു വിശ്വാസിക്കും പറയാവുന്നതാണ്. എന്തെന്നാൽ, ദൈവം നമ്മെ വീണ്ടുംജനിപ്പിച്ചിട്ട് നമ്മുടെ ഹൃദയത്തെ തൻ്റെ മന്ദിരമാക്കി നമ്മോടൊപ്പം വസംചെയ്യുകയാണ്. (1കൊരി, 3:16; 1കൊരി, 6:19; എഫെ, 4:6). ദൈവം തൻ്റെ കൂടെയുണ്ടെന്ന് ഉറപ്പുള്ള ഏതൊരാൾക്കും പറയാവുന്ന പ്രസ്താവനയാണ്, “ഞാൻ ഏകനല്ല അഥവാ, ഒറ്റയ്ക്കല്ല” എന്നത്. അതുകൊണ്ട്, ദൈവത്തിനോ, പറയുന്നവനോ തന്നിൽത്തന്നെ ബഹുത്വമുണ്ടാകുന്നില്ല.

ദൈവത്തിനു മരണമില്ല: (1തിമൊ, 6:16). ഏകദൈവത്തിനും മനുഷ്യർക്കുമിടയിൽ മദ്ധ്യസ്ഥനായ മഹാപുരോഹിതനായി നിന്നുകൊണ്ട്, തന്നെത്തന്നെ ദൈവത്തിനു് മറുവിലയായി അർപ്പിച്ച് മരണം ആസ്വദിച്ചത്, ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന മനുഷ്യനായ ക്രിസ്തുയേശുവാണ്: (1തിമൊ, 2:5-6; എബ്രാ, 9:14). മനുഷ്യനായ നസറായനായ യേശുവിനെ ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ചിട്ടാണ് മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയത്: (പ്രവൃ, 2:24; പ്രവൃ, 2:36; പ്രവൃ, 5:31). പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക:🙏

കാണുക:⏬

യേശുവിൻ്റെ ചരിത്രപരത

യേശുവെന്ന അഭിഷിക്തനായ മനുഷ്യൻ്റെ (ക്രിസ്തു) നിസ്തുല്യത

ക്രിസ്തുവിൻ്റെ പൂർവ്വാസ്തിത്വവും നിത്യാസ്തിത്വവും

ക്രൂശും, ക്രശീകരണവും

ക്രൂശും, ക്രൂശീകരണവും

ക്രൂശിനെക്കുറിക്കുന്ന ഗ്രീക്കുപദം സ്റ്റൗറൊസ് (stauros) 28 പ്രാവശ്യവും, ക്രൂശിക്കുക എന്ന ക്രിയാപദം സ്റ്റൗറോ (stauroo) 46 പ്രാവശ്യവും പുതിയനിയമത്തിൽ പ്രയോഗിച്ചിട്ടുണ്ട്. ക്രൂശ് എന്ന പദത്തിന്റെ പ്രാഥമിക അർത്ഥം നിവർന്നതടി അഥവാ മരം എന്നത്രേ. വധശിക്ഷയുടെ ഉപകരണമായി ഉപയോഗിക്കുന്ന കുറ്റി എന്നത് അപ്രധാനാർത്ഥമാണ്. എന്നാൽ ഈ അർത്ഥമാണ് പുതിയനിയമ പ്രയോഗങ്ങൾക്കെല്ലാം ഉളളത്. ക്രൂശീകരണത്തെ വ്യഞ്ജിപ്പിക്കുന്ന രണ്ടു എബ്രായ പദങ്ങൾ ‘യാഖാ’യും (yaqa) (സംഖ്യാ, 25:4), ‘താലാഹും’ (talah) (ഉല്പത്തി, 40;49) ആണ്. തുക്കുക എന്നാണ് ഈ പദങ്ങളെ പരിഭാഷപ്പെടുത്തിയിട്ടുളളത്. കുറ്റക്കാരെ ജീവനോടെ ക്രൂശിച്ചതിനു തെളിവ് പഴയനിയമത്തിലില്ല. വധിച്ച ശേഷം മരത്തിൽ തൂക്കുന്നതിനെക്കുറിച്ചാണ് ഈ വിവരണങ്ങളിൽ കാണുന്നത് പഴയനിയമത്തിലെ വധദണ്ഡനം കല്ലെറിഞ്ഞു കൊല്ലുകയായിരുന്നു. എന്നാൽ മറ്റുള്ളവർക്കു താക്കീതായി ശവത്തെ മരത്തിൽ തൂക്കിയിരുന്നു: (ആവ, 21:22,23; യോശു, 10:26). മരത്തിന്മേൽ തൂങ്ങുന്നവൻ ശപിക്കപ്പെട്ടവനാണ്: (ഗലാ, 3:13). തന്മൂലം രാത്രിയാകുന്നതിനു മുമ്പ് ശവം മരത്തിൽ നിന്നിറക്കി കുഴിച്ചിടും: (യോഹ, 19:31). ക്രിസ്തുവിന്റെ ക്രൂശിനെ അപമാനസൂചകമായി മരം എന്നു പറഞ്ഞിട്ടുള്ളത് ഈ പശ്ചാത്തലത്തിലാണ്. (പ്രവൃ, 5:30; 10:39; 13:29). 

ഈജിപ്റ്റിലും (ഉല്പ, 40:19), കാർത്തേജിലും, പാർസ്യയിലും (എസ്ഥേ, 7:10 കഴുമരത്തിന്മേൽ തൂക്കുക), അശ്ശൂരിലും ഗ്രീസിലും റോമിലും ക്രൂശിൽ തറച്ചുകൊല്ലുന്ന സമ്പ്രദായം നിലവിലിരുന്നു. സോർ കീഴടക്കിയശേഷം പട്ടണത്തെ പ്രതിരോധിച്ച രണ്ടായിരം പേരെ കൂശിക്കുന്നതിനു അലക്സാണ്ടർ ചക്രവർത്തി കല്പന കൊടുത്തു. അടിമകളെയും അധമകുറ്റവാളികളെയും അല്ലാതെ റോമാപൗരന്മാരെ ക്രൂശിച്ചിരുന്നില്ല. പാരമ്പര്യമനുസരിച്ച് പത്രൊസിനെ ക്രൂശിക്കുകയും പൗലൊസിനെ ശിരശ്ച്ഛേദം ചെയ്യുകയും ചെയ്തു. പൗലൊസിന്റെ റോമാപൗരത്വമാണ് ഇതിനു കാരണം. ക്രൂശീകരണം നിർത്തലാക്കിയത് കോൺസ്റ്റന്റയിൻ ചക്രവർത്തി ആയിരുന്നു. 

കുശിന്റെ രൂപം: ഒരു നെടും തടിയാണ് കുശ്. ഈ തടിയോടു ചേർത്ത് കുറ്റക്കാരനെ ബന്ധിക്കുകയും കൈകൾ തലയ്ക്കു മുകളിൽ ക്രൂശിനോടു ചേർത്തു കെട്ടുകയോ കൈകളിൽ ആണികൾ തറയ്ക്കുകയോ ചെയ്യുകയും ചെയ്യും. ചിലപ്പോൾ നെടുംതടിക്കു കുറുകെ മറ്റൊരു തടി വച്ച് കുറ്റക്കാരൻ്റെ കൈകളെ നീട്ടി അതിനോടു ബന്ധിക്കും. നാലുതരത്തിലുള്ള ക്രൂശുകളാണ് പ്രധാനപ്പെട്ടവ: 1. സാധാരണ ക്രൂശ്; ഒറ്റത്തടി; 2. വിശുദ്ധ അന്ത്രയാസിന്റെ ക്രൂശ്; ഇംഗ്ലീഷിലെ X പോലെ; 3. വിശുദ്ധ അന്തോണിയുടെ ക്രൂശ്; T പോലെ; 4. ലത്തീൻ കൂശ്; ചരിഞ്ഞ ക്രോസ്. മറ്റുവിധത്തിലുള്ള ചില ക്രൂശുകളും കണ്ടെടുത്തിട്ടുണ്ട്: നാലുഭുജങ്ങളും തുല്യ ദൈർഘ്യമുളളതാണ് ഗ്രീക്കു കൂശ്. കൂടാതെ ഇരട്ടക്കുരിശും, മുക്കുരിശും ഉണ്ടായിരുന്നു. വിശുദ്ധ അന്തോണിയുടെ ക്രൂശിൻ രൂപം (T) തമ്മൂസ് ദേവന്റെ അടയാളത്തിൽ (തൗ) നിന്നും വന്നതാണെന്നു കരുതപ്പെടുന്നു. ക്രിസ്തുവിനു മുമ്പും ക്രൂശ് പ്രതീകമായി ഉപയോഗിച്ചിരുന്നു . ഈജിപ്റ്റിലെ പ്രകാശദേവനായ ഹോറെസിൻ്റെ പുരോഹിതന്മാരുടെ വേഷത്തിൽ ക്രൂശിന്റെ അടയാളമുണ്ടായിരുന്നു. വളരെ മുമ്പുതന്നെ ഫിനിഷ്യയിലെ സ്മാരകങ്ങളിൽ ക്രൂശിന്റെ ചിഹ്നം ഉണ്ടായിരുന്നു.

ക്രൂശീകരണം: ക്രൂശിക്കുന്നതിനു മുമ്പ് ചമ്മട്ടി കൊണ്ടടിക്കുക പതിവായിരുന്നു. അധികം വേദനിപ്പിക്കുന്നതിനുവേണ്ടി അസ്ഥിഖണ്ഡങ്ങളും ആണികളും ചാട്ടയോടു ബന്ധിച്ചിരുന്നു. ക്രിസ്തുവിനെ അടിപ്പിച്ചത് വിധി പ്രസ്താവിച്ചതിനു ശേഷം നിയമപരമായി ആയിരുന്നില്ല: (ലൂക്കൊ, 23:23; യോഹ, 19:1). കുറ്റക്കാരൻ സ്വന്തം ക്രൂശ് ചുമക്കേണ്ടതാണ്. അല്ലെങ്കിൽ അതിന്റെ ഒരു ഭാഗമെങ്കിലും (കുറുംതടി) ചുമക്കേണ്ടതാണ്. മറ്റൊരാൾക്ക് കുറ്റക്കാരനുവേണ്ടി കൂശ് ചുമക്കാം: (ലൂക്കൊ, 23:26). വധശിക്ഷ നടത്തിയിരുന്നത് പട്ടണത്തിനു വെളിയിൽവച്ചായിരുന്നു: (1രാജാ, 21:13; പ്രവൃ, 7:58; എബ്രാ, 13:12). അവിടെ എത്തിക്കഴിഞ്ഞാലുടൻ കുറ്റക്കാരൻ വസ്ത്രം മാറ്റും. ഈ വസ്ത്രം പടയാളികളുടെ അവകാശമാണ്: (മത്താ, 27:35). ക്രൂശ് നിവർത്തി നിർത്തിയശേഷം കുറ്റവാളിയെ ചരടുകൊണ്ടു ബന്ധിക്കുകയോ ആണി തറയ്ക്കകയോ ചെയ്യും. ചിലപ്പോൾ കുറ്റക്കാരനെ ബന്ധിച്ചശേഷമായിരിക്കും ക്രൂശ് നിറുത്തുന്നത്. ക്രൂശോടു ചേർത്തു ബന്ധിക്കുന്നതിനു മുമ്പ് വേദന കുറയ്ക്കുന്നതിനും ഇന്ദ്രിയങ്ങളെ മരവിപ്പിക്കുന്നതിനുമായി കൈപ്പു കലക്കിയ വീഞ്ഞു കൊടുക്കും. ക്രിസ്തു അതു നിരസിച്ചു: (മത്താ, 27:34; മർക്കൊ, 15:23). 

ആണി അടിക്കുന്നതു വേദനയ്ക്കു കാരണമാണ്. എന്നാൽ അത് മരണത്തെ ത്വരിപ്പിക്കും. ഒമ്പതു ദിവസം വരെ ക്രൂശിൽ കിടന്നശേഷം മരിച്ചവരെക്കുറിച്ചുള്ള രേഖകളുണ്ട്. മരണകാലം ദീർഘിക്കുന്നതുകൊണ്ടാണ് പതിവനുസരിച്ചു ക്രിസ്തുവിനെ സൂക്ഷിക്കുവാൻ നാലു പടയാളികൾ അടങ്ങുന്ന ഒരു ഗണത്തെയും (യോഹ, 19:23) അവരുടെ ശതാധിപനെയും നിയമിച്ചത്: (മത്താ, 27:66). മരണത്തെ ത്വരിപ്പിക്കുവാൻ വേണ്ടി യെഹൂദന്മാർ കാലുകൾ ഒടിക്കും: (യോഹ, 19:31). രണ്ടു കളളന്മാരുടെയും കാൽ ഒടിച്ചു എങ്കിലും ക്രിസ്തു മരിച്ചു കഴിഞ്ഞിരുന്നതിനാൽ കാലുകൾ ഒടിച്ചില്ല: (യോഹ, 19:32-34). മുമ്പെ അനുഭവിച്ച പീഡകളാണ് ക്രിസ്തുവിന്റെ ശീഘ്രമരണത്തിനു കാരണമായത്. 

ക്രൂശ് ഏറ്റവും നിന്ദ്യമായിരുന്നെങ്കിലും വിശ്വാസികളുടെ ദൃഷ്ടിയിൽ അത് അമൂല്യവും വിശുദ്ധവുമായിത്തീർന്നു. രക്ഷയുടെ ശക്തി അനുഭവിക്കുന്നവർ ക്രൂശിൽ പ്രശംസിക്കും. എപ്പോൾ മുതലാണ് ക്രൂശ് ക്രിസ്ത്യാനികളുടെ അടയാളമായിത്തീർന്നതു എന്നു പറവാൻ നിവൃത്തിയില്ല. കോൺസ്റ്റന്റയിൻ ചക്രവർത്തിയുടെ കാലത്തിനു മുമ്പുതന്നെ ക്രൂശിനെ അടയാളമായി സ്വീകരിച്ചു. ആദിമ ക്രിസ്ത്യാനികളുടെ ശവക്കല്ലറകളിൽ ക്രൂശിന്റെ അടയാളമുണ്ടായിരുന്നു. 

ക്രൂശിന്റെ പ്രാധാന്യം: ദൈവപുത്രനായ യേശുക്രിസ്തുവിന്റെ ക്രൂശുമരണത്തിലൂടെ ഒരിക്കലെന്നേക്കുമായി പൂർത്തിയാക്കിയ നിത്യരക്ഷയാണ് ക്രൂശിന്റെ പ്രാധാന്യത്തിനു ഹേതു. രക്ഷയുടെ സുവിശേഷത്തിന്റെ പ്രതീകമാണ് ക്രൂശ്. യേശുക്രിസ്തു നമ്മുടെ പാപങ്ങൾക്കുവേണ്ടി മരിച്ചു; അതുകൊണ്ട് സുവിശേഷപ്രസംഗം കൂശിൻ്റെ വചനമാണ്. “ക്രൂശിൻ്റെ വചനം നശിച്ചുപോകുന്നവർക്കു ഭോഷത്വവും രക്ഷിക്കപ്പെടുന്ന നമുക്കോ ദൈവ ശക്തിയും ആകുന്നു:” (1കൊരി, 1:18). സുവിശേഷത്തെ എതിർക്കുന്നവർ ക്രൂശിൻ്റെ ശ്രത്രുക്കളാണ്: (ഫിലി, 3:18). അങ്ങനെ കർത്താവായ യേശുക്രിസ്തുവിന്റെ ക്രൂശ് പ്രശംസാവിഷയമായി. ക്രിസ്തുവിന്റെ പുനരുത്ഥാനത്തിനുശേഷം യേശുവിന്റെ ജനനം മുതൽ മരണം വരെയുളള കഷ്ടതയുടെ പ്രതിരൂപമായി കൂശ് മാറി; (എബ്രാ, 12:2). ക്രൂശിന്റെ വചനം നിരപ്പിന്റെ വചനമാണ്; (2കൊരി, 5:19). ചട്ടങ്ങളും കല്പനകളുമായ ന്യായപ്രമാണം എന്ന ശ്രത്രുത്വം നീക്കി വേർപാടിന്റെ നടുക്കുവർ ഇടിച്ചുകളഞ്ഞ് യെഹൂദന്മാരെയും ജാതികളെയും ദൈവം നിരപ്പിച്ചതു് ക്രൂശിലൂടെയാണ്: (എഫെ, 2:14-16). ദൈവം പ്രപഞ്ചത്തിലുള്ള സകലത്തെയും തന്നോടു നിരപ്പിച്ച് സമാധാനം ഉണ്ടാക്കിയത് ക്രിസ്തു ക്രൂശിൽ ചൊരിഞ്ഞ രക്തത്തിലൂടെയായിരുന്ന്: (കൊലൊ, 1:20). ചട്ടങ്ങളാൽ നമുക്കു വിരോധവും പ്രതികൂലവുമായിരുന്ന കൈയെഴുത്തുമായിച്ച് ക്രൂശിൽ തറച്ചു: (കൊലൊ, 2:14). വേദനാപൂർണ്ണമായ ആത്മത്യാഗത്തെ കൂശ് ചൂണ്ടിക്കാണിക്കുന്നു: (മത്താ, 16:24). ക്രൂശ് യെഹൂദന്മാർക്കു ഇടർച്ചയും ജ്ഞാനികളായ ജാതികൾക്കു ഭോഷത്വവും വിശ്വാസികൾക്കു ദൈവജ്ഞാനവും ആകുന്നു: (1കൊരി, 1:18,23,24). 

അപമാനത്തിന്റെയും താഴ്ചയുടെയും പ്രതിബിംബമാണ് ക്രൂശ്. യെഹൂദന്മാർക്കു അത് ശാപത്തിന്റെ അടയാളമാണ്: (ആവ, 21:23; ഗലാ, 3:13). ക്രിസ്തു അപമാനം അലക്ഷ്യമാക്കി ക്രൂശിനെ സഹിച്ചു (എബ്രാ, 12:2), കൂശിലെ മരണത്തോളം (ഫിലി, 2:8) ക്രിസ്തു താഴ്ച അനുഭവിച്ചു. കുറ്റക്കാരൻ ക്രൂശും ചുമന്നുകൊണ്ടു നടക്കുന്ന ഹീനമായ കാഴ്ച റോമൻ ഭരണകാലത്ത് ഒരു സാധാരണ ദൃശ്യമായിരുന്നു. അതുകൊണ്ടാണ് ശിഷ്യത്വത്തിന്റെ പാതയെ ക്രൂശു ചുമക്കലായി ക്രിസ്തു പറഞ്ഞത്: (മത്താ, 10:38; മർക്കൊ, 8:34; ലൂക്കൊ, 14:27). എല്ലാറ്റിലും ഉപരിയായി ക്രിസ്തുവിനോടുള്ള നമ്മുടെ ഐക്യത്തിന്റെ അടയാളമാണ് കൂശ്: (2കൊരി, 5:14). ക്രിസ്തുവിന്റെ പ്രായശ്ചിത്തമരണം നമുക്കുവേണ്ടി ആകയാൽ ക്രൂശിൽ നാം അവനിൽ മരിച്ചിരിക്കുകയാണ്. നമ്മുടെ പഴയമനുഷ്യൻ ക്രിസ്തുവിനോടുകൂടി ക്രൂശിക്കപ്പെട്ടു. അതിനാൽ നാം ജീവൻ്റെ പുതുക്കത്തിൽ നടക്കുന്നു: (റോമ, 6:4-6).

ക്രൂശിലെ മൊഴികൾ

ക്രൂശിലെ മൊഴികൾ (The words of the cross)

ക്രൂശിൽ കിടന്ന സമയത്ത് യേശു പറഞ്ഞ ഏഴു വാക്യങ്ങളാണ് ഇവ. ഇവയിൽ ഒന്നു മാത്രമാണ് രണ്ടു സുവിശേഷങ്ങളിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ഒരു സുവിശേഷത്തിലും മൂന്നിലധികം മൊഴികൾ രേഖപ്പെടുത്തിയിട്ടില്ല. ക്രൂശും ചുമന്നുകൊണ്ട് യേശു എബ്രായഭാഷയിൽ ഗൊൽഗോഥാ എന്നു പേരുള്ള തലയോടിടം എന്ന സ്ഥലത്തേക്കുപോയി. അവിടെ അവർ അവനെ ക്രൂശിച്ചു. (യോഹ, 19:17,18). ലോകത്തിന്റെ പാപം വഹിച്ചുകൊണ്ട് രണ്ടു കളളന്മാർക്കു മദ്ധ്യേ യേശുവെന്ന ദൈവപുത്രൻ നിന്ദാപാത്രമായിത്തീർന്നു. ലജ്ജാകരമായ ക്രൂശുമരണം വരിച്ചു. രാവിലെ ഒമ്പതു മണിമുതൽ വൈകുന്നേരം മൂന്നു മണിവരെ ആറു മണിക്കൂർ സമയം ക്രിസ്തു നിസ്സീമമായ വേദനയ്ക്കു വിധേയനായി. ഈ ആറു മണിക്കൂറിനുള്ളിലാണ് ഏഴുമൊഴികളും ഉച്ചരിച്ചത്. 

സൃഷ്ടി പുതുസൃഷ്ടിയുടെ നിഴലാണ്. ആറുദിവസം കൊണ്ട് ദൈവം സകലവും സൃഷ്ടിച്ചു; ഏഴാം ദിവസം സകല പ്രവൃത്തികളിൽ നിന്നും നിവൃത്തനായി. സൃഷ്ടിക്കു സമാന്തരമായി പുതുസൃഷ്ടിയുടെ വേലയാണ് ക്രൂശിന്മേൽ നടന്നത്. ആറുദിവസം കൊണ്ട് ദൈവം സൃഷ്ടി പൂർത്തിയാക്കിയതിനെ അനുസ്മരിച്ചുകൊണ്ട് ക്രിസ്തു ആറാമത്തെ വാക്യമായി നിവൃത്തിയായി എന്നു പറഞ്ഞു. പുതിയ സൃഷ്ടിക്കുവേണ്ടി ചെയ്യേണ്ടതു മുഴുവൻ ചെയ്തുകഴിഞ്ഞു എന്നും വീണ്ടടുപ്പിന്റെ വേല പൂർത്തിയായി എന്നും അതു വെളിപ്പെടുത്തി. തുടർന്നു ഏഴാം ദിവസം ദൈവം സ്വസ്ഥമായിതിനു സമാന്തരമായി തന്റെ പ്രയത്നം പൂർത്തിയാക്കി കൃതകൃത്യതയോടെ ക്രിസ്തു ആത്മാവിനെ പിതാവിന്റെ കരങ്ങളിൽ ഭരമേല്പിച്ചു. കുശിൽ കിടന്ന സമയത്തു ക്രിസ്തു ഉച്ചരിച്ച ഏഴുമൊഴികളും ഏഴു പ്രവചനങ്ങളുടെ നിവൃത്തിയാണ്. ക്രിസ്തു മൂന്നുപ്രാവശ്യം തിരുവെഴുത്തുകളെ പ്രത്യക്ഷമായി ഉദ്ധരിക്കുകയും, മറ്റുളളിടത്ത് അവയെ പരോക്ഷമായി സൂചിപ്പിക്കുകയും ചെയ്തു. 

1. പിതാവേ, ഇവർ ചെയ്യുന്നതു ഇന്നത് എന്നു അറിയായ്കകൊണ്ട് ഇവരോടു ക്ഷമിക്കേണമേ. (ലൂക്കൊ, 23:33,34) — അതിക്രമക്കാർ‍ക്കു വേണ്ടി ഇടനിന്നുംകൊണ്ടു അതിക്രമക്കാരോടുകൂടെ എണ്ണപ്പെടുകയും ചെയ്കയാൽ തന്നേ. (യെശ, 53:12).

2. ഇന്നു നീ എന്നോടുകൂടെ പറുദീസയിൽ ഇരിക്കും എന്നു ഞാൻ സത്യമായി നിന്നോടു പറയുന്നു. (ലൂക്കൊ, 23:43) — അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവനു യേശു എന്നു പേർ ഇടേണം. (മത്താ, 1:21). 

3. സ്ത്രീയേ, ഇതാ നിന്റെ മകൻ എന്നു അമ്മയോടു പറഞ്ഞു. പിന്നെ ശിഷ്യനോട് ഇതാ നിന്റെ അമ്മ എന്നും പറഞ്ഞു. (യോഹ, 19:26,27) — നിന്റെ സ്വന്ത്രപാണനിൽ കൂടിയും ഒരു വാൾ കടക്കും. (ലൂക്കൊ, 2:35).

4. എന്റെ ദൈവമേ, എന്റെ ദൈവമേ നീ എന്നെ കൈ വിട്ടതെന്ത്? (മർക്കൊ, 15:34) — എന്റെ ദൈവമേ, എന്റെ ദൈവമേ നീ എന്നെ കൈവിട്ടതെന്ത്? (സങ്കീ, 22:1).

5. എനിക്കു ദാഹിക്കുന്നു. (യോഹ, 19:28) — എന്റെ ദാഹത്തിനു അവർ എനിക്കു ചൊറുക്ക കുടിപ്പാൻ തന്നു. (സങ്കീ, 69:21).

6. നിവൃത്തിയായി. (യോഹ, 19:30) — അവൻ നിവർത്തിച്ചിരിക്കുന്നു. (സങ്കീ, 22:31).

7. പിതാവേ, ഞാൻ എന്റെ ആത്മാവിനെ തൃക്കയ്യിൽ ഏല്പിക്കുന്നു. (ലൂക്കൊ, 23:46) — നിന്റെ കയ്യിൽ ഞാൻ എന്റെ ആത്മാവിനെ ഭരമേല്പിക്കുന്നു. (സങ്കീ, 31:5). 

ക്രിസ്തുവിന്റെ ആദ്യത്തമൊഴി ആരും അർഹിക്കാത്തതും പ്രതീക്ഷിക്കാത്തതുമായ സ്നേഹത്തെ വെളിപ്പെടുത്തുന്നു. (ലൂക്കൊ, 23:34). റോമൻ പടയാളികൾക്കും യെഹൂദാ മത്രപ്രമാണികൾക്കും വേണ്ടി (പ്രവൃ, 3:17) ക്രിസ്തു പ്രാർത്ഥിച്ചു. ക്രൂശിനപ്പുറത്തു ക്രിസ്തുവിനു ലഭിക്കാൻ പോകുന്ന കീരിടവും മഹത്വവും കണ്ടു ‘യേശുവേ, നീ രാജത്വം പ്രാപിച്ചു വരുമ്പോൾ എന്നെ ഓർത്തുകൊള്ളണമേ’ (ലൂക്കൊ, 23:42) എന്നനുതപിച്ചു പറഞ്ഞ കള്ളനോടു പറഞ്ഞതാണ് രണ്ടാമത്തെ മൊഴി. പാപക്ഷമയ്ക്കുവേണ്ടിയുള്ള അപേക്ഷയായിരുന്നു ഒന്നാമത്തെ മൊഴിയെങ്കിൽ പാപക്ഷമ നല്കുന്നതായിരുന്നു രണ്ടാമത്തെ മൊഴി. രാജത്വം പ്രാപിച്ചുവരുമ്പോൾ തന്നെയും ഓർക്കേണമേ എന്നായിരുന്നു അവന്റെ അപേക്ഷ. എന്നാൽ ആ നാൾ അവസാനിക്കുന്നതിനു മുമ്പുതന്നെ തന്നോടൊപ്പം അവൻ പറുദീസയിൽ ഇരിക്കും എന്നാണ് ക്രിസ്തു അവനു നല്കിയ ഉറപ്പ്. ‘ഓർക്കേണമേ’ എന്ന അപേക്ഷയ്ക്ക് തന്നോടുകൂടെ ആയിരിക്കുമെന്നായിരുന്നു ക്രിസ്തുവിന്റെ കൃപാപൂർണ്ണമായ മറുപടി. ക്രിസ്തുവിന്റെ പൗരോഹിത്യ പ്രാർത്ഥന ഇതിൽ പ്രതിദ്ധ്വനിക്കുന്നുണ്ട്. “പിതാവേ, നീ ലോകസ്ഥാപനത്തിനു മുമ്പെ എന്നെ സ്നേഹിച്ചിരിക്കകൊണ്ട് എനിക്കു നല്കിയ മഹത്വം നീ എനിക്കു തന്നിട്ടുള്ളവർ കാണേണ്ടതിനു ഞാൻ ഇരിക്കുന്ന ഇടത്തു അവരും എന്നോടുകൂടെ ഇരിക്കേണം എന്നു ഞാൻ ഇച്ഛിക്കുന്നു.” (യോഹ, 17:24). 

അമ്മയെയും പ്രിയശിഷ്യനെയും അഭിസംബോധന ചെയ്തു പറഞ്ഞ രണ്ടു വാക്യാംശങ്ങൾ ചേർന്നതാണ് മൂന്നാമത്തെ മൊഴി. ഏതവസ്ഥയിലും മററുളളവരോടു സഹതപിക്കുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്യേണ്ടതാണ് എന്നതിന്റെ മാതൃകയാണിത്. ശാരീരികപീഡയും പ്രാണവേദനയും അതിഭയങ്കരമായി അനുഭവിക്കുന്ന സമയത്തും യേശു സ്വന്തം അമ്മയെ ഓർക്കുകയും അവരുടെ ഭാവിക്കു വേണ്ട ക്രമീകരണങ്ങൾ ചെയ്യുകയും ചെയ്തു. ശിമോന്റെ പ്രവചനം പോലെ ആ അമ്മയുടെ പ്രാണനിൽ കൂടി ഒരു വാൾ കടക്കുകയായിരുന്നു. (ലൂക്കൊ, 2:34,35). ശിഷ്യന്മാർ വിട്ടോടിയതും സുഹൃത്തുക്കൾ ഉപേക്ഷിച്ചതും സ്വന്തജനം ത്യജിച്ചതും പുരുഷാരം പരിഹസിച്ചതും ദുഷ്പ്രവൃത്തിക്കാർ ആക്ഷേപിച്ചതും പടയാളികൾ ക്രൂരമായി ഉപദ്രവിച്ചതും മുൾക്കിരീടത്തിലെ മുള്ളുകളേറ്റു രക്തം വാർന്നൊഴുകിയതും എല്ലാം നേരിൽ കണ്ടു ദുഃഖം ഹൃദയത്തിലൊതുക്കിനിന്ന മറിയയ്ക്ക് യേശുവിന്റെ വാക്കുകൾ ആശ്വാസം നല്കിയിരിക്കണം. 

ക്രൂശിൽ നിന്നുയർന്ന ഏഴുമൊഴികളിൽ ആദ്യത്തെ മുന്നും അന്ധകാരം ഭൂമിയെ ആവരണം ചെയ്യുന്നതിനു മുമ്പായിരുന്നു; അവസാനത്തെ മൂന്നുമൊഴികളും അന്ധകാരം മാറിയശേഷവും. എന്നാൽ നാലാം മൊഴി അന്ധകാരം അവസാനിക്കാറായ സമയം പറഞ്ഞതായിരുന്നു. ദൈവത്തിന്റെ ക്രോധാഗ്നിയിൽ തൻ്റെ ഏകജാതനായ പുത്രൻ എരിയുന്ന സമയമായിരുന്നു അത്. ഒന്നാമത്തേതും ഒടുവിലത്തേതും പോലെ ഇതും ദൈവത്തോടുള്ള ഭാഷണമാണ്. “എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കെവിട്ടതെന്ത്?” (മത്താ, 27:46; മർക്കൊ, 15:34) എന്ന് അരാമ്യ ഭാഷയിലായിരുന്നു അത്. യേശുവിൻ്റെ നിലവിളി ദൈവക്രോധത്തിൻ്റെ തീവ്രത നമുക്ക് വെളിപ്പെടുത്തിത്തരുന്നു. നാലാമത്തെ മൊഴിയെ തുടർന്നു ക്രിസ്തു പ്രസ്താവിച്ചു ‘എനിക്കു ദാഹിക്കുന്നു.’ (യോഹ, 19:28). ഇത് സങ്കീർത്തനം 69:21-ൻ്റെ നിറവേറലായി യോഹന്നാൻ രേഖപ്പെടുത്തുന്നു. ഈ മൊഴിയിൽ മാത്രമാണ് യേശുക്രിസ്തുവിൻ്റെ ശാരീരികവേദനയെക്കുറിച്ചു സൂചനയുള്ളത്. മണിക്കൂറുകൾക്കു മുമ്പ് ഗൊല്ഗോഥായിൽ എത്തിയപ്പോൾ യേശുവിനു അവർ കൈപ്പുകലർത്തിയ വീഞ്ഞു കുടിപ്പാൻ കൊടുത്തതായിരുന്നു. പക്ഷേ ക്രിസ്തു അതു നിരസിച്ചു. (മത്താ, 27:33,34; മർക്കൊ, 15:23). ഇപ്പോഴാകട്ടെ ഒരുവൻ ഒരു സ്പോഞ്ച് എടുത്ത് പുളിച്ച വീഞ്ഞു നിറച്ചു ഓടത്തണ്ടിന്മേൽ ആക്കി അവനു കുടിപ്പാൻ കൊടുത്തു. (മത്താ, 27:48; യോഹ, 19:29). യേശു അതു കുടിച്ചു. 

ആറാമത്തെ മൊഴി ഗ്രീക്കിൽ ടെടെലെസ്റ്റയ് എന്ന് ഏകപദമാണ്. (യോഹ, 19:30). നിവൃത്തിയായി എന്നത് ജേതാവിന്റെ വിജയധ്വനിയാണ്; അല്ലാതെ, പരാജിതൻ്റെ ദീനാലാപനമല്ല. പ്രവൃത്തി വിജയകരമായി പരിസമാപിച്ചതിന്റെ പ്രതിധ്വനിയാണ്; അല്ലാതെ, വേദനയ്ക്കറുതി വന്നു എന്ന ആശ്വാസനിശ്വാസമല്ല. (യോഹ, 17:4). പിതാവായ ദൈവം തന്നെ ഏല്പിച്ച പ്രവൃത്തി നിവൃത്തിയായി, പഴയനിയമപ്രവചനങ്ങളും പ്രതിരൂപങ്ങളും നിവൃത്തിയായി. പാപങ്ങൾക്കുവേണ്ടി ഏകയാഗം കഴിച്ചു (എബ്രാ, 10:12,13) എന്നേക്കുമുള്ളാരു വീണ്ടെടുപ്പ് സാധിപ്പിച്ചു. (എബ്രാ, 9:22). പ്രാണത്യാഗത്തിനു മുമ്പ് തന്റെ ഒടുവിലത്തെ പ്രവൃത്തിയെ സൂചിപ്പിച്ചുകൊണ്ട് ക്രിസ്തു ഉറക്കെ നിലവിളിച്ചു പറഞ്ഞതാണ് ഏഴാംമൊഴി. (ലൂക്കൊ, 23:46). തന്റെ ഏറ്റവും ശ്രേഷ്ഠമായ ഉപനിധി സൂക്ഷിക്കാൻ ക്രിസ്തു ഏല്പിച്ചത് ആത്മാക്കൾക്കു ഉടയവനായ ദൈവത്തെയാണ്. (സംഖ്യാ, 16:22). ക്രൂശിൽ നിന്നുള്ള ക്രിസ്തുവിന്റെ മൊഴികൾ ആരംഭിച്ചതും അവസാനിച്ചതും ‘പിതാവേ’ എന്ന സംബോധനയിൽ ആയിരുന്നു.