Category Archives: Uncategorized

സുവിശേഷം

സുവിശേഷം (Gospel)

എവാങ്ഗെലിയാൻ എന്ന ഗ്രീക്കുപദത്തിനു സുവാർത്ത എന്നർത്ഥം. ക്ലാസിക്കൽ ഗ്രീക്കിൽ നല്ലവാർത്തയ്ക്ക് നൽകുന്ന പ്രതിഫലത്തിനാണ് ഈ വാക്കുപയോഗിക്കുന്നത്. പുതിയനിയമത്തിലും ആദിമക്രൈസ്തവ സാഹിത്യത്തിലും സുവാർത്തയ്ക്കാണ് ‘എവാങ്ഗെലിയാൻ’ എന്ന പദം പ്രയോഗിച്ചിട്ടുള്ളത്. പുതിയനിയമത്തിൽ 77 തവണ ഈ പദം ഉണ്ട്. സുവിശേഷം ഒരു പുതിയനിയമ പദമായണെങ്കിലും അതിന്റെ ആശയം പഴയനിയമത്തിൽ സ്പഷ്ടമായി കാണാം. യിസ്രായേലിന്റെ പ്രതീക്ഷയിൽ സുവാർത്തയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ക്രിസ്തുവിന്റെ ജനനത്തിനു ഏഴു നൂറ്റാണ്ടുകൾക്കു മുൻപു യെശയ്യാ പ്രവാചകൻ വീണ്ടെടുപ്പുകാരൻ സീയോനിലേക്കു വരുമെന്നും എളിയവരോടു സദ്വർത്തമാനം ഘോഷിക്കുമെന്നും പ്രവചിച്ചു. (യെശ, 61:1,2). “സമാധാനത്തെ ഘോഷിച്ചു നന്മയെ സുവിശേഷിക്കയും രക്ഷയെ പ്രസിദ്ധമാക്കുകയും സീയോനോടു: നിന്റെ ദൈവം വാഴുന്നു എന്നു പറയുകയും ചെയ്യുന്ന സുവാർത്ത ദൂതന്റെ കാൽ പർവ്വതങ്ങളിന്മേൽ എത്ര മനോഹരം!” (യെശ, 52:7). യെരൂശലേമിനെയും സീയോനെയും സുവാർത്താദൂതി എന്നു വിളിക്കുന്നു (യെശ, 40:9).

സുവിശേഷകാരന്മാരിൽ മത്തായിയും മർക്കൊസുമാണ്. എവാങ്ഗെലിയാൻ എന്ന പദം പ്രയോഗിക്കുന്നത്. അതിന്റെ ക്രിയാരൂപം ലൂക്കൊസിലും അപ്പൊസ്തല പ്രവൃത്തികളിലുമായി 26 പ്രാവശ്യം ഉണ്ട്. യോഹന്നാന്റെ സുവിശേഷത്തിൽ നാമമോ ക്രിയയോ ഇല്ല. യിസ്രായേല്യരോടുള്ള വാഗ്ദാനങ്ങൾ ക്രിസ്തുയേശുവിൽ ദൈവം നിവർത്തിച്ചതിന്റെയും എല്ലാവർക്കുമായി രക്ഷാമാർഗ്ഗം തുറന്നതിന്റെയും സുവാർത്തയാണ് സുവിശേഷം. “ക്രിസ്തു നമ്മുടെ പാപങ്ങൾക്കു വേണ്ടി തിരുവെഴുത്തുകളിൻ പ്രകാരം മരിച്ചു അടക്കപ്പെട്ടു തിരുവെഴുത്തുകളിൻ പ്രകാരം മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റു എന്നതാണു സുവിശേഷം.” (1കൊരി, 15:3,4). “ദാവീദിന്റെ സന്തതിയായി ജനിച്ചു മരിച്ചിട്ട് ഉയിർത്തെഴുന്നേറ്റിരിക്കുന്ന യേശുക്രിസ്തുവിനെ ഓർത്തുകൊൾക അതാകുന്നു എന്റെ സുവിശേഷം” (2തിമൊ, 2:8) എന്നു പൌലൊസ് അന്യത്ര വിശദമാക്കിയിട്ടുണ്ട്.

മനുഷ്യന്റെ രക്ഷയ്ക്കായി സുവിശേഷത്തിലൂടെ പരിശുദ്ധാത്മാവ് പ്രവർത്തിക്കുന്നു. (റോമ, 1:15,16). സുവിശേഷത്തിൽ വിശ്വസിക്കുന്നതു രക്ഷയും സുവിശേഷത്ത തള്ളിക്കളയുന്നത് നിത്യനാശവുമാണ്. (മർക്കൊ, 16:15,16). സുവിശേഷം ക്രിസ്തുവിനോടു കൂടെയാണ് വന്നതെങ്കിലും അബ്രാഹാമിനു ദൈവം നല്കിയ അനുഗ്രഹ വാഗ്ദാനത്തിലും (ഗലാ, 3:8), പ്രവാചക എഴുത്തുകളിലും (റോമ, 1:2) അത് ഉൾക്കൊണ്ടിരുന്നു. സുവിശേഷം വന്നതു ശക്തിയോടെയാണ് (1തെസ്സ, 1:5), മാത്രവുമല്ല, സുവിശേഷം ദൈവശക്തി തന്നെയാണ്. (റോമ, 1:16). സുവിശേഷത്തെ ദൈവത്തിന്റെ സുവിശേഷം (1തെസ്സ, 2:2, 9), ക്രിസ്തുവിന്റെ സുവിശേഷം (മർക്കൊ, 1:1; റോമ, 15:19), ദൈവകൃപയുടെ സുവിശേഷം (പ്രവൃ, 20:24), സമാധാന സുവിശേഷം (എഫെ, 6:15), രക്ഷയെക്കുറിച്ചുള്ള സുവിശേഷം (എഫെ, 1:13), തേജസ്സുള്ള സുവിശേഷം (2കൊരി, 4:4), എന്നിങ്ങനെ വിളിക്കുന്നു. ക്രിസ്തുവും (മത്താ, 4:23; 11:5), അപ്പൊസ്തലന്മാരും (അപ്പൊ, 16:10; റോമ, 1:15), സുവിശേഷകന്മാരും (പ്രവൃ, 8:25), സുവിശേഷം പ്രസംഗിച്ചു. എ.ഡി. 150-നു ശേഷമാണ് പുതിയനിയമത്തിലെ ആദ്യത്തെ നാലു പുസ്തകങ്ങൾക്കും സുവിശേഷങ്ങൾ എന്ന പേരു ലഭിച്ചത്.

നീതി

നീതി (righteousness)

ന്യായം, ശരി, നേര് എന്നിവയാണ് സാമാന്യമായ അർത്ഥം. ഡിക് എന്ന ഗ്രീക്കുധാതുവും സമാനമായി റ്റ്സെദെക് എന്ന എബായ ധാതുവും നീതി അഥവാ ന്യായം എന്ന ആശയത്തെ ദ്യോതിപ്പിക്കുന്നു. ചിലരുടെ അഭിപ്രായത്തിൽ ‘ഡിക്’ എന്ന ഗ്രീക്കുധാതുവിന്റെ അർത്ഥം നേരായത് എന്നും, മറ്റു ചിലരുടെ അഭിപ്രായത്തിൽ ആചാരം അഥവാ കീഴ്വഴക്കം എന്നുമത്രേ. ഒടുവിലത്തെ അർത്ഥം സന്നിഗ്ദ്ധമാണ്. ബൈബിളിലെ ആശയം ‘ശരിയായത്’ എന്നതിനോടാണടുത്തു നില്ക്കുന്നത്. ശരി എന്നത് പ്രസ്തുത സന്ദർഭത്തിൽ സ്വീകരിക്കുന്ന മാനദണ്ഡത്തെ ആശ്രയിച്ചിരിക്കുന്നു. റ്റ്സാദിക് എന്ന നാമപദത്തെ സെപ്റ്റജിന്റിൽ ‘ഡികായിയൊസുനീ’ എന്നും ‘ഡികായിയോസ്’ എന്നും വിവർത്തനം ചെയ്തിട്ടുണ്ട്. പഴയനിയമത്തിൽ നീതി എന്നത് ധാർമ്മികവും, നിയമപരവും, മനശ്ശാസ്ത്രപരവും, ആത്മീയവും ആയ തത്ത്വങ്ങൾക്ക് അനുസരണമായ പെരുമാറ്റമാണ്. ഒരു പ്രത്യേക ലക്ഷ്യസാധ്യത്തിന് അനുയോജ്യമായ പ്രവൃത്തിയല്ലത്. സഹമനുഷ്യരോടുള്ള നിഷ്പക്ഷമായ പെരുമാറ്റമോ, ഓരോ മനുഷ്യനും അർഹമായതു നല്കുന്നതിനു തുല്യമോ അല്ല നീതി. ഇവയ്ക്കെല്ലാമുപരി മനുഷ്യനോടും ദൈവത്തോടുമുള്ള ബന്ധത്തിൽ ചെയ്യേണ്ടവ നിവർത്തിക്കുകയാണ് നീതി. ഓരോ വ്യക്തിയുടെയും ബന്ധങ്ങൾ നിരവധിയാണ്. രാജാവിനു പ്രജകളോടു, ന്യായാധിപതിക്കു പരാതിക്കാരോടു, പുരോഹിതനു ആരാധകരോടു, സാമാന്യ മനുഷ്യനു കുടുംബത്തോടു, ഗോത്രത്തലവനു സമൂഹത്തോടു, സമൂഹത്തിനു സാധുക്കളോടും അന്യരോടും പരദേശികളോടും, എല്ലാവർക്കും ദൈവത്തോടു എന്നിങ്ങനെ ബന്ധങ്ങൾ വ്യാപകമാണ്. ഇവയിൽ ഓരോ ബന്ധവും പ്രത്യേകം ചുമതലകളെ വിവക്ഷിക്കുന്നു. അവയുടെ നിർവ്വഹണമാണ് നീതി. ഒരു ചുറ്റുപാടിൽ നീതിയായിരിക്കുന്നതു മറ്റൊരു ചുറ്റുപാടിൽ നീതിയല്ലാതാകും. പ്രസ്തുത ബന്ധത്തിനു വെളിയിൽ നീതിക്കു മാനദണ്ഡമില്ല. ഈ ബന്ധം ഒരു വ്യക്തിയിൽ ഭരമേല്പിക്കുന്ന ഉപാധികളെ നിറവേറ്റുമ്പോൾ പ്രസ്തുത വ്യക്തി പഴയനിയമവീക്ഷണത്തിൽ നീതിമാനാണ്. ഉടമ്പടി ബന്ധത്തിലായിരിക്കുകയാൽ ശൗലിനെ കൊല്ലാൻ വിസമ്മതിച്ചതു കൊണ്ടു ദാവീദ് നീതിമാനായി. “പിന്നെ അവൻ ദാവീദിനോടു പറഞ്ഞത്: നീ എന്നെക്കാൾ നീതിമാൻ; ഞാൻ നിനക്കു തിന്മ ചെയ്തതിനു നീ എനിക്കു നന്മ പകരം ചെയ്തിരിക്കുന്നു.” (1ശമൂ, 24:17). കൂടാതെ ശൗലിന്റെ മകനായ ഈശ്-ബോശെത്തിനെ വധിച്ചവരോടു ദാവീദ് പ്രതികാരം ചെയ്തു. (2ശമൂ, 4:11). ശൗലിന്റെ ഗൃഹം നശിച്ചുകഴിഞ്ഞപ്പോൾ ദാവീദിൽ നിന്നു ദയ പ്രതീക്ഷിക്കുവാൻ മെഫീബോശത്തിനു ഒരവകാശവുമില്ലായിരുന്നു. എന്നാൽ ദാവീദ് ദയ കാണിച്ചു. (2ശമൂ, 19:28).

സമൂഹത്തിൽ സമാധാനവും ക്ഷേമവും സംരക്ഷിക്കുന്നവൻ നീതിമാനാണ്. ഇയ്യോബിനെപ്പോലെയുള്ള ഒരു നീതിമാൻ തന്റെ സമകാലികർക്ക് ഒരനുഗ്രഹമാണ്. ദരിദ്രനെയും, അനാഥനെയും വിധവയെയും അവൻ കരുതുന്നു (ഇയ്യോ, 29:12-15; 31:16-19; ആവ, 24:13; സദൃ, 29:7), വ്യവഹാരത്തിൽ അവർക്കുവേണ്ടി നിലകൊള്ളുന്നു (ഇയ്യോ, 29:16; 31:21; സദൃ, 31:9), കൃപാലുവായി ദാനം ചെയ്യുന്നു (സങ്കീ, 37:21, 25,26; സദൃ, 21:26) അതിഥിയെയും പരദേശിയെയും, വഴിപോക്കനെയും കരുതുന്നു (ഇയ്യോ, 31:31,32), സമ്പത്തിനെക്കാൾ നീതിയെ അമൂല്യമായി കരുതുന്നു (ഇയ്യോ, 31:24,25; സങ്കീ, 37:16; സദൃ, 16:8), മൃഗങ്ങളോടും (സദൃ, 12:10), ദാസീദാസന്മാരോടും അനുകമ്പയോടെ പെരുമാറുന്നു (ഇയ്യോ, 31:13), വൈരിയുടെ നാശത്തിൽ സന്തോഷിക്കുന്നില്ല (ഇയ്യോ, 31:29,30). നീതിമാൻ ആധിപത്യം നടത്തുമ്പോൾ ജനം സന്തോഷിക്കുന്നു. (സദൃ, 29:2). നീതി ജാതിയെ ഉയർത്തുന്നു. (സദൃ, 14:34). നീതിമാൻ കുടുംബത്തെ ആനന്ദിപ്പിക്കുന്നു. (സദൃ, 23:14). നീതിമാന്മാരുടെ പാത പ്രഭാതത്തിന്റെ വെളിച്ചം പോലെയാണ്. (സദൃ, 4:18). നീതിമാന്റെ ഓർമ്മ പോലും അനുഗ്രഹദായകമാണ്. (സദൃ, 10:7). നീതിമാന്മാർ ശുഭമായിരിക്കുമ്പോൾ പട്ടണം സന്തോഷിക്കുന്നു. (സദൃ, 11:10). നീതിമാനു ശാശ്വതമായ അടിസ്ഥാനം ഉണ്ട്; അവൻ ഒരിക്കലും കുലുങ്ങിപ്പോകയില്ല. (സദൃ, 10:25, 30; 12:3,12). അവന്റെ മേൽ അനുഗ്രഹങ്ങൾ വർഷിക്കപ്പെടുന്നു. (സദൃ, 10:16; 11:19; 12:28). അവനു സന്തതിയും (സങ്കീ, 37:37,38), സമ്പത്തും (സദൃ, 13:21,22, 25; 15:6), ആഗ്രഹസിദ്ധിയും (സദൃ, 10:24, 28; 11:23), കഷ്ടത്തിൽ നിന്നു വിടുതലും (സദൃ, 11:8; 12:21; 24:16) ഉണ്ട്.

സമൂഹത്തിൽ നീതി പുന;സ്ഥാപിക്കുകയാണ് ന്യായാധിപന്റെയും ചക്രവർത്തിയുടെയും കടമ. (ഹോശേ, 13:10). നീതിയും ന്യായവും നടത്തിക്കൊടുക്കുവാൻ ഉടമ്പടി . ബദ്ധനാണ് രാജാവ്. (2ശമൂ 8:15). നീതിമാനായ രാജാവ് രാജ്യത്തു സമാധാനവും ഐശ്വര്യവും വിളയിക്കുന്നു. (സങ്കീ, 72). യെഹോയാക്കീമിനോടു യിരെമ്യാപ്രവാചകൻ (22:3, 15) ആവശ്യപ്പെട്ടതും ജനത്തിനു നീതിയും ന്യായവും നടത്തിക്കൊടുക്കാനാണ്. മശീഹ വരുമ്പോൾ നീതിയും ന്യായവും നടത്തി രാജ്യത്തെ ക്ഷേമപൂർണ്ണമാക്കും. (യെശ, 9:7; 11:3-5; യിരെ, 23:5,6; 33:14-16). യിസായേലിനു ദൈവത്തോടു ഉടമ്പടിബന്ധമാണുള്ളത്. അതിനാൽ നീതി ദൈവകല്പനകളെ അനുസരിക്കുന്നതിന് ഊന്നൽ നല്കി. യിസ്രായേലിന് ദൈവത്തോടുണ്ടായിരുന്ന ബന്ധം അവളുടെ നീതിയിലായിരുന്നില്ല എന്നതു പ്രത്യേകം ഓർക്കേണ്ടതാണ്. ന്യായപ്രമാണത്തിനും മുമ്പുള്ളതായിരുന്നു ഉടമ്പടി ബന്ധം. യിസ്രായേലിന്റെ അസ്തിത്വത്തിനു തന്നെ അടിസ്ഥാനം ദൈവം യിസ്രായേലിനെ തിരഞ്ഞെടുത്തു എന്നതത്രേ. യഹോവയാണ് നിയമത്തിന്റെ കർത്താവും, ആരംഭകനും സംരക്ഷകനും. ദൈവത്തിനു മാത്രമേ ഈ നിയമം ഭഞ്ജിക്കാനാവൂ. യിസായേൽ മക്കൾക്കു അവരുടെ ദൈവത്തെ ഉപേക്ഷിക്കാനും തൽഫലമായി ദൈവകോധം വരുത്തി വയ്ക്കാനും കഴിയും; എന്നാൽ ദൈവത്തോടുള്ള ബന്ധത്തിൽ നിന്നു രക്ഷപ്പെടാനാവുകയില്ല. തുടർന്നു യിസ്രായേലിനു ദൈവത്തോടുള്ള ബന്ധം ക്രോധത്തിന്റേതായി മാറും. ദൈവത്തിന്റെ കൃപയിലാണ് ഈ ബന്ധം; അല്ലാതെ, ന്യായപ്രമാണത്തിലല്ല. തന്റെ പ്രത്യേക നിക്ഷേപമായി യിസ്രായേൽ മക്കളെ മിസ്രയീമിൽ നിന്നു വീണ്ടെടുത്തതു തന്റെ ആർദകരുണയാലും കൃപയാലും അത്രേ. ഈ കൃപയുടെ ബന്ധത്തിൽ തന്റെ നിയമബദ്ധജനത്തിനു വഴികാട്ടിയായി ന്യായപ്രമാണം നല്കി. യഹോവ വിശുദ്ധനായിരിക്കുന്നതുപോലെ യിസ്രായേൽ ഒരു വിശുദ്ധ ജനമായിരിക്കേണ്ടതിന്നാണാ ന്യായപ്രമാണം നല്കിയത്. (ലേവ്യ, 19). തന്മൂലം ന്യായപ്രമാണം രാപ്പകൽ ധ്യാനിക്കുകയും (സങ്കീ, 1:2), പൊന്നിനെക്കാളും തങ്കത്തെക്കാളും ആഗ്രഹിക്കുകയും തേനിനെയും തേങ്കട്ടയെയുംകാൾ മധുരമായി ആസ്വദിക്കയും (സങ്കീ, 19:10) ചെയ്യേണ്ടതാണ്.

ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധങ്ങളിൽ നീതി ദൈവഹിതത്തോടുളള ശരിയായ ബന്ധത്തെക്കുറിക്കുന്നു. ദൈവം യിസ്രായേലിനോടുള്ള നിയമത്തിൽ സ്വഹിതം പ്രകടമായി വെളിപ്പെടുത്തി. ദൈവം നീതിമാനാണ്. (2ദിന, 12:6; സങ്കീ, 7:9). തന്റെ ജനത്തിനു വേണ്ടി ദൈവം നീതിയോടെ ന്യായം വിധിക്കുന്നു. (സങ്കീ, 9:4; യിരെ, 11:20). വിടുതലിനുവേണ്ടി ദൈവജനം ദൈവത്തിന്റെ നീതിയിലാണ് ആശ്രയിക്കുന്നത്. (സങ്കീ, 31:1; യിരെ, 11:20). ഇതു നീതിയെ രക്ഷയോടു ബന്ധിക്കുന്നു. ദൈവം ‘നീതിമാനായ ദൈവവും രക്ഷിതാവും’ ആണ്. (യെശ, 45:21). “മണവാളൻ തലപ്പാവു അണിയുന്നതു പോലെയും മണവാട്ടി ആഭരണങ്ങളാൽ തന്നെത്താൻ അലങ്കരിക്കുന്നതുപോലെയും അവൻ എന്നെ ക്ഷാവസ്ത്രം ധരിപ്പിച്ചു നീതി എന്ന അങ്കി ഇടുവിച്ചിരിക്കുന്നു.” (യെശ, 61:10).

ദൈവഹിതത്തിനു അനുരൂപമായിരിക്കുക എന്ന ധ്വനിയാണ് പുതിയനിയമം നീതിക്കു നല്കുന്നത്. എല്ലാ മനുഷ്യരും പാപം നിമിത്തം ദൈവതേജസ്സു നഷ്ടപ്പെട്ടവരായി ദൈഹിതം നിറവേറ്റാൻ കഴിയാത്ത അവസ്ഥയിലായി. (റോമ, 3:9-20; ലൂക്കൊ, 18:9-14; യോഹ, 8:7). മനുഷ്യന്റെ അനീതിയുടെ വിരുദ്ധകോടിയിൽ നില്ക്കുകയാണ് ദൈവത്തിന്റെ നീതി. (റോമ, 1:17). ഈ ദൈവനീതി അത്ഭുതകരമായ കൃപയിലൂടെ മനുഷ്യനെ സഹായിക്കുന്നു. കർത്താവായ യേശുവിലും അവന്റെ രക്ഷണ്യപവൃത്തിയിലും വിശ്വസിക്കുന്നതിലൂടെ പാപിയായ മനുഷ്യൻ ദൈവനീതി പ്രാപിക്കുന്നു. (റോമ, 3:21-31; 4:1-25; 10:3; 1കൊരി, 1:30; 2കൊരി, 5:21; ഫിലി, 3:9). ദൈവത്തിന്റെ നീതിദാനത്തിലൂടെ ദൈവത്തിന്റെ രക്ഷയിലേക്കു മനുഷ്യൻ പ്രവേശിക്കുകയും നിത്യജീവൻ പ്രാപിക്കുകയും ചെയ്യുന്നു. (റോമ, 6:12-23; 2കൊരി, 6:7; ഫിലി, 1:11; എഫെ, 4:24).

സത്യം

സത്യം (truth)

സതേഹിതം യത് (ഉള്ളതിനൊത്തത്) സത്യം. ശപഥത്തിനും യഥാർത്ഥ ഭാഷണത്തിനും സത്യം എന്നു പറയും. ഉണ്മ, വാസ്തവം, യാഥാർത്യം, അസ്തിത്വമുള്ളത്, നിലനില്പുള്ളത്, നിർവ്യാജമായത്, ശപഥം, സദ്ഭാവം ഇതൊക്കെ സത്യത്തിൻ്റെ പര്യായങ്ങളാണ്. എമെത് (സത്യം) എന്ന എബ്രായപദത്തിൽ മൂന്നക്ഷരങ്ങളുണ്ട്: ‘ആലേഫ്, മേം, തൗ’ ഇവ മൂന്നും അക്ഷരമാലയിലെ ഒന്നാമത്തെയും നടുവിലത്തെയും ഒടുവിലത്തെയും അക്ഷരമാണ്. ഹനീനാറബ്ബി പ്രസ്താവിച്ചു; ‘പരിശുദ്ധന്റെ മുദ്ര’ അവന്റെ നാമം വാഴ്ത്തപ്പെടട്ടെ, സത്യമാണ്.’ എമെത് ആദിമദ്ധ്യാന്ത വർണ്ണങ്ങളാൽ രൂപംകൊണ്ടത് പിൻവരുന്ന സത്യം പഠിപ്പിക്കുന്നതിനാണെന്നു മറ്റൊരു റബ്ബി വ്യാഖ്യാനിക്കുന്നു; “ഞാൻ ആദ്യനും അന്ത്യനും ആകുന്നു; ഞാനല്ലാതെ ഒരു ദൈവവുമില്ല.” (യെശ, 44:6). മറ്റൊന്നിൽ നിന്ന് ഞാനൊന്നും ആദാനം ചെയ്തിട്ടില്ലായ്കയാൽ ഞാൻ ആദ്യനാണ്. എനിക്കു പങ്കാളി ഇല്ലായ്കയാൽ, “ഞാനല്ലാതെ ഒരു ദൈവവുമില്ല.” എന്റെ പരമാധികാരം മറ്റൊന്നിനു ഒരിക്കലും പകർന്നു കൊടുക്കായ്കയാൽ “ഞാൻ അന്ത്യന്മാരോടു കൂടെ അനന്യനും ആകുന്നു.” (യെശ, 41:4).

സത്യത്തിനു രണ്ടു പ്രധാന ആശയങ്ങളുണ്ട്. 1. പ്രസ്താവനകളുടെ പരസ്പരബന്ധവും അവയ്ക്ക് യഥാർത്ഥ വസ്തുക്കളോടുള്ള പൊരുത്തവും. 2. ഉൺമയായ വസ്തുത. “നിങ്ങളുടെ സഹോദരനെ കൂട്ടിക്കൊണ്ടു വരുവാൻ നിങ്ങളിൽ ഒരുത്തനെ അയപ്പിൻ; നിങ്ങളോ ബദ്ധന്മാരായിരിക്കേണം; നിങ്ങൾ നേരുള്ളവരോ എന്നു നിങ്ങളുടെ വാക്കു പരീക്ഷിച്ചറിയാമല്ലോ; അല്ലെന്നുവരികിൽ, ഫറവോനാണ, നിങ്ങൾ ഒറ്റുകാർ തന്നേ.” (ഉല്പ, 42-16). പറഞ്ഞ കാര്യത്തിന്റെ വാസ്തവികതയാണ് ഇവിടെ വിവക്ഷിതം. ഇവിടെ സത്യത്തിനു നേര് എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. ദൈവിക വെളിപ്പാടിനെ സംബന്ധിച്ച് സത്യം തന്നെ എന്നു പറയുന്ന സന്ദർഭങ്ങൾ കാണാം. ദൈവത്തിന്റെ വെളിപ്പാടുകളും പ്രസ്താവനകളും വിധികളും സത്യമാണ്: (ദാനീ, 8:26; 10:1, 21; സങ്കീ, 19:9; 119:160). ദൈവം സത്യവാനാണ്. (റോമ, 3:4). അതുകൊണ്ട് ദൈവത്തിന്റെ വചനങ്ങളെല്ലാം സത്യമാകുന്നു. (യോഹ, 17:17). മോശെ പ്രാപ്തിയുള്ള പുരുഷന്മാരെക്കുറിച്ചു പറയുമ്പോൾ അവർ ദൈവഭക്തന്മാരും സത്യവാന്മാരും ദുരാദായം വെറുക്കുന്നവരും എന്നു പറഞ്ഞിരിക്കുന്നു. (പുറ, 18:21). സ്വഭാവദാർഢ്യത്തെ വെളിപ്പെടുത്തുന്നതാണ് സത്യസന്ധത. വ്യക്തിപരമായ പെരുമാറ്റത്തെ അതു സ്വാധീനിക്കുന്നു. സത്യത്തെക്കുറിച്ചുള്ള ധാരണ ദൈവത്തിന്റെ സ്വഭാവത്തിൽ നിന്നാണ് ലഭിച്ചിരിക്കുന്നത് വ്യാജത്തിന്റെ വിപര്യായമാണ് സത്യം. ദൈവത്തിനു ഭോഷ്കു പറയുവാൻ കഴിയുകയില്ല. (എബ്രാ, 6:18). യേശു പ്രാർത്ഥിച്ചു ‘സത്യത്താൽ അവരെ വിശുദ്ധീകരിക്കേണമേ.’ (യോഹ, 17:17). “തന്നിൽ വിശ്വസിച്ച യെഹൂദന്മാരോടു യേശു: എന്റെ വചനത്തിൽ നിലനിൽക്കുന്നു എങ്കിൽ നിങ്ങൾ വാസ്തവമായി എന്റെ ശിഷ്യന്മാരായി, സത്യം അറികയും സത്യം നിങ്ങളെ സ്വത്രന്തന്മാരാക്കുകയും ചെയ്യും.” എന്ന് ക്രിസ്തു വാഗ്ദാനം ചെയ്തു. (യോഹ, 8:31,32). സത്യത്തിനു സാക്ഷി നില്ക്കേണ്ടതിനാണ് ക്രിസ്തു ജനിച്ചത്. ക്രിസ്തു തന്നെയണ് സത്യം. ഈ സത്യം മനസ്സിലാക്കുവാൻ പീലാത്തോസിനു കഴിയാതെ പോയി. സത്യം എന്നാൽ എന്ത് എന്നു പീലാത്തോസ് യേശുവിനോടു ചോദിച്ചു. യേശു നല്കിയ മറുപടി ശ്രദ്ധേയമാണ്: “സത്യത്തിനു സാക്ഷി നില്ക്കേണ്ടതിനു ഞാൻ ജനിച്ചു. അതിനായി ലോകത്തിൽ വന്നുമിരിക്കുന്നു; സത്യതൽപരനായവൻ എല്ലാം എന്റെ വാക്കു കേൾക്കുന്നു എന്നു ഉത്തരം പറഞ്ഞു.” (യോഹ, 18:37. ഒ.നോ: 8:14; 19:35),

മനസ്സലിവ്

മനസ്സലിവ് (compassion)

മറ്റൊരാളിന്റെ നേർക്കു മനസ്സിനുണ്ടാകുന്ന ആർദ്രഭാവമാണ് മനസ്സലിവ്. യെരുശലേമിനോടു മനസ്സലിവു തോന്നി നവജാതാവസ്ഥയിൽ അവളെ ശുശ്രൂഷിക്കുവാൻ ഒരു കണ്ണിനും കനിവുണ്ടായില്ല എന്നു യെഹെസ്ക്കേൽ പ്രവാചകൻ യെരുശലേമിനെക്കുറിച്ചു പ്രസ്താവിച്ചു. (യെഹ, 16:5). അതിക്രമം നിമിത്തം ചിതറിയ യിസ്രായേലിനെ കൂട്ടിച്ചേർക്കുന്നതു യഹോവയുടെ മനസ്സലിവാണ്. (ആവ, 30:3). ബാബേൽപ്രവാസത്തിൽ നിന്നും യഹോവ അവരെ മടക്കി വരുത്തി. (യെശ, 14:1; 63:15). പീഡകന്മാർ നിമിത്തമുള്ള സ്വജനത്തിന്റെ നിലവിളിയിങ്കൽ യഹോവയ്ക്ക് മനസ്സലിവു തോന്നും. (ന്യായാ, 2:18; 2രാജാ, 13:23).

സ്പ്ലാങ്ഖ്നിസൊമായ് എന്ന ഗ്രീക്കു ധാതുവിന് മനസ്സലിയുക എന്നർത്ഥം. സ്പ്ലാങ്ഖ്ന കുടൽ ആണ്. ഗ്രീക്കുകാരുടെ ധാരണയിൽ പ്രബലമായ വികാരങ്ങൾ കുടലിൽ സ്ഥിതി ചെയ്യുന്നു. മനസ്സലിവ് സാധാരണനിലയിലുള്ള അനുകമ്പയോ സഹതാപമോ സഹഭാവമോ അല്ല, അന്തർഭാഗത്തുണ്ടാകുന്നു വികാരത്തിന്റെ ബഹിർസ്ഫുരണമാണ്. ആദ്യത്തെ മൂന്നു സുവിശേഷങ്ങളിൽ മാത്രമേ ഈ പദം ഉപയോഗിച്ചിട്ടുള്ളൂ. ക്രിസ്തുവിനു പുരുഷാരത്തോടും കഷ്ടത അനുഭവിക്കുന്ന വ്യക്തിയോടും ഉണ്ടായ മനസ്സലിവിനെ കാണിക്കുവാനാണ് ഈ ഗ്രീക്കുപദം പ്രയോഗിച്ചിട്ടുള്ളത്. കടം വീട്ടുവാൻ നിവൃത്തിയില്ലാത്ത ദാസനോടു കരുണ കാണിച്ച യജമാനന്റെ മനോഭാവവും (മത്താ, 18:27), മുറിവേറ്റു വഴിയിൽ കിടന്ന യാത്രക്കാരനോടു നല്ല ശമര്യനു തോന്നിയ മനോഭാവവും (ലൂക്കൊ, 10:33), മുടിയനായ പുത്രനോടു പിതാവിനുണ്ടായ മനോഭാവവും (ലൂക്കൊ, 15:20) മനസ്സലിവാണ്. പുരുഷാരത്തെ ഇടയനില്ലാത്ത ആടുകളെപ്പോലെ കണ്ടിട്ട് യേശു അവരെക്കുറിച്ചു മനസ്സലിഞ്ഞു. (മത്താ, 9:36; 14:14; മർക്കൊ, 6:34). വിശന്ന പുരുഷാരത്തെ കണ്ട് യേശു മനസ്സലിഞ്ഞു. (മത്താ, 15:32; മർക്കൊ, 8:2). കുരുടന്മാരുടെ നിലവിളി കേട്ടു യേശു മനസ്സലിഞ്ഞു അവർക്കു സൗഖ്യം നല്കി. (മത്താ, 20:34). യേശു മനസ്സലിഞ്ഞു കുഷ്ഠരോഗിയെ തൊട്ടു സൗഖ്യമാക്കി. (മർക്കൊ, 1:41). ഭൂതഗസ്തന്റെ പിതാവിന്റെ അപേക്ഷ കേട്ടു മനസ്സലിഞ്ഞു ഭൂതഗസ്തനായ ബാലനെ യേശു സൗഖ്യമാക്കി. (മർക്കൊ, 9:22). നയിനിലെ വിധവ യുടെ ദു:ഖം കണ്ട് യേശു മനസ്സലിഞ്ഞു, ബാലനെ ഉയിർപ്പിച്ചു. (ലൂക്കൊ, 7:13). പൗലൊസിന്റെ പ്രബോധനത്തിന്റെ അടിസ്ഥാനം ദൈവത്തിന്റെ മനസ്സലിവാണ്. (റോമ, 12:1). നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവം മനസ്സലിവുളള പിതാവും സർവ്വാശ്വാസം നല്കുന്ന ദൈവവുമാണ്. (2കൊരി, 1:3). ദൈവമക്കളായ വിശുദ്ധന്മാർ തന്മൂലം മനസ്സലിവു ധരിക്കേണ്ടവരാണ്. (കൊലൊ, 3:12).

ഇന്ദ്രിയജയം

ഇന്ദ്രിയജയം (self-control)

“ആത്മസംയമം ഇല്ലാത്ത പുരുഷൻ മതിൽ ഇല്ലാതെ ഇടിഞ്ഞുകിടക്കുന്ന പട്ടണം പോലെയാകുന്നു.” (സദൃ, 25:28). സ്വയത്ത നിയന്ത്രിക്കുന്നതാണ് ആത്മസംയമനം. ഇന്ദ്രിയങ്ങളുടെ ചോദനകളെയും മാനസികാഭിലാഷങ്ങളെയും കീഴടക്കേണ്ടതാണ്. മിക്ക വ്യക്തികളുടെയും പെരുമാറ്റത്തെ നിയന്ത്രിക്കുന്നതു വാസനാരൂപമായ ചോദനകളാണ്. ആത്മീയൻ ഇന്ദ്രിയങ്ങൾക്കു കീഴടങ്ങാതെ അവയെ വേണ്ട വിധത്തിൽ നിയന്ത്രിക്കും. വാസനകൾ നല്ലതോ ചീത്തയോ അല്ല. അവയെ നല്ല വഴിക്കും ചീത്ത വഴിക്കും തിരിച്ചുവിടാവുന്നതേയുള്ളു. ആത്മസംയമനം ആസക്തിക്കും കാമത്തിനും അതിരു വയ്ക്കുകയും ആഗ്രഹങ്ങളെ ഏതു പരിധിവരെ തൃപ്തിപ്പെടുത്താം എന്നതിന് വിവേകത്തിൽ നിന്ന് മാർഗ്ഗദർശനം കണ്ടെത്താൻ ശ്രമിക്കുകയും ചെയ്യുന്നു. ആത്മത്യാഗത്തിന്റെ അതിർവരെ എത്തിച്ചേരുന്നതാണ് പുതിയ നിയമത്തിൽ ഉപദേശിക്കപ്പെട്ട ആത്മസംയമനം. ആത്മപരിത്യാഗത്തിന്റെ ഉന്നതമായ മാതൃക ക്രിസ്തുവാണ്. “അവൻ ദൈവരൂപത്തിൽ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചുകൊള്ളണം എന്നു വിചാരിക്കാതെ ദാസരൂപം എടുത്തു മനുഷ്യ സാദൃശ്യത്തിലായി തന്നെത്താൻ ഒഴിച്ചു വേഷത്തിൽ മനുഷ്യനായി വിളങ്ങി തന്നെത്താൻ താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നേ, അനുസരണം ഉള്ളവനായിത്തീർന്നു.” (ഫിലി, 2:6-8). ക്രിസ്തുവിനെ അനുഗമിക്കുന്നവർ സ്വയം ത്യജിക്കേണ്ടതാണ്. “പിന്നെ അവൻ എല്ലാവരോടും പറഞ്ഞതു: എന്നെ അനുഗമിപ്പാൻ ഒരുത്തൻ ഇച്ഛിച്ചാൽ അവൻ തന്നെത്താൻ നിഷേധിച്ചു, നാൾതോറും തന്റെ കൂശ് എടുത്തും കൊണ്ടു എന്നെ അനുഗമിക്കട്ടെ. ആരെങ്കിലും തന്റെ ജീവനെ രക്ഷിപ്പാൻ ഇച്ഛിച്ചാൽ അതിനെ കളയും; എന്റെ നിമിത്തം ആരെങ്കിലും തന്റെ ജീവനെ കളഞ്ഞാലോ അതിനെ രക്ഷിക്കും.” (ലൂക്കൊ, 9:23-24). ഈ സ്വയത്യാഗത്തിന്റെ വ്യക്തമായ രൂപം അപ്പൊസ്തലനായ പൌലൊസ് സ്വാനുഭവത്തിലൂടെ രേഖപ്പെടുത്തുന്നു. (2കൊരി, 6:4-10; 4:8-10). ആത്മാവിനോടു പോരാടുന്ന ജഡമോഹങ്ങളെ വിട്ടകലേണ്ടതാണ്. (1പത്രൊ, 2:11,12). സ്വാദുഭോജനങ്ങളെ കൊതിക്കാതെ ഭക്ഷണകാര്യങ്ങളിൽ മിതത്വം പാലിക്കണം. (സദൃ, 23:2,3). നാം നമ്മിൽതന്നെ പ്രസാദിക്കാതിരിക്കയും കൂട്ടുകാരനെ അവന്റെ ആത്മീയ വർദ്ധനയ്ക്കുവേണ്ടി പ്രസാദിപ്പിക്കയും വേണം. (റോമ,15:1-3). പാപത്തിന്റെ തൽക്കാല ഭോഗത്തെക്കാളും ദൈവജനത്തോടു കൂടെ കഷ്ടം അനുഭവിക്കുന്നത് തിരഞ്ഞെടുത്തു അന്യരും പരദേശികളും എന്നപോലെ ഭൂമിയിൽ ജീവിക്കേണ്ടതാണ്.

സൗമ്യത

സൗമ്യത (meekness)

പരസ്പരബന്ധമുള്ള ഗുണങ്ങളാണ് സൗമ്യതയും താഴ്ചയും. പഴയനിയമത്തിലും ഒരു സുകൃതമായി സൗമ്യത പറയപ്പെട്ടിട്ടുണ്ട്. ‘സൗമ്യതയുള്ളവർ ഭൂമിയെ കൈവശമാക്കും’ (സങ്കീ, 37:11) എന്ന വാക്യത്തെ ഗിരിപ്രഭാഷണത്തിൽ മൂന്നാമത്തെ ഭാഗ്യവചനമായി ക്രിസ്തു ഉദ്ധരിച്ചു. (മത്താ, 5:5). മോശെയുടെ സൗമ്യത പ്രസിദ്ധമായിരുന്നു. (സംഖ്യാ, 12:1-3). സൗമ്യതയ്ക്കുപയോഗിക്കുന്ന ഗ്രീക്കു പദത്തിന്റെ (പ്രാവൊടീസ്) മലയാളവിവർത്തനം സുകരമല്ല. കോപത്തിനും കോപമില്ലായ്മയ്ക്കും മദ്ധ്യേയുളള ഒരവസ്ഥയാണിത്. പുതിയനിയമത്തിൽ ഈ പദം സഹിഷ്ണുതയെയും പരപരിഗണനയെയും പൊതുനന്മയ്ക്കു വേണ്ടി സ്വാർത്ഥത ഉപേക്ഷിക്കുവാനുള്ള മനോഭാവത്തെയും കാണിക്കുന്നു. മറ്റുള്ളവരുടെ മേൽ അധീശത്വം കാണിക്കുവാനുള്ള വാസനയെ സൗമ്യത നിയന്ത്രിക്കുന്നു. സൗമ്യത ആത്മാവിന്റെ ഫലമാണ്. (ഗലാ, 5:23). ജീവിതത്തിൽ അനുഭവപ്പെടുന്ന കഷ്ടപ്പാടുകൾ മാത്രമല്ല, മനുഷ്യർ ചെയ്യുന്ന അപകാരങ്ങളും ക്ഷമയോടു സഹിക്കുവാൻ സൗമ്യത നമുക്കു കഴിവു തരുന്നു. ക്രിസ്തു സൗമ്യതയ്ക്ക് മാതൃകയാണ്. (മത്താ, 11:29). വിരോധികളോടു സൗമ്യതയോടുകൂടെ ഇടപെടണം. (2തിമൊ, 2:26). പ്രതിവാദം ചെയ്യുന്നത് സൗമ്യതയോടെ ആയിരിക്കണം. (1പത്രൊ, 3:15). പരസ്പരം ക്ഷമിക്കുന്നതിനു സൗമ്യത വേണം. (എഫെ, 4:2).

വിശ്വസ്തത

വിശ്വസ്തത (faithfulness)

പുതിയ നിയമത്തിൽ ‘പിസ്റ്റിസ്’ എന്ന ഗ്രീക്കുപദം കർത്ത്രർത്ഥത്തിലും കർമ്മാർത്ഥത്തിലും പ്രയോഗിച്ചിട്ടുണ്ട്. കർത്ത്രർത്ഥത്തിൽ വിശ്വാസമെന്നും കർമ്മാർത്ഥത്തിൽ വിശ്വാസ്യത അഥവാ വിശ്വസ്തത എന്നുമത്രേ അർത്ഥം. വിശ്വാസം ആദ്ധ്യാത്മിക ജീവിതത്തിന്റെ നാരായവേരാണ്; വിശ്വസ്തത ആത്മീയജീവിതത്തിന്റെ ഫലങ്ങളിലൊന്നും. (ഗലാ, 5:22). ആത്മീയൻ വിശ്വാസയോഗ്യനാണ്. കൊരിന്തിലെ ചില വിശ്വാസികൾ പൗലൊസിനെ അവിശ്വസ്തനെന്നു കുറ്റപ്പെടുത്തി. പൗലൊസ് അതിനും സൗമ്യമായി മറുപടി നല്കി; “ഇങ്ങനെ വിചാരിച്ചതിൽ ഞാൻ ചാപല്യം കാണിച്ചുവോ? അല്ലെങ്കിൽ എന്റെ വാക്ക് ഉവ്വ, ഉവ്വ; ഇല്ല, ഇല്ല എന്നു ആകുവാന്തക്കവണ്ണം എന്റെ നിരൂപണം ജഡികനിരുപണമോ? നിങ്ങളോടുള്ള ഞങ്ങളുടെ വചനം ഒരിക്കൽ ഉവ്വ് എന്നും മറ്റൊരിക്കൽ ഇല്ല എന്നും ആയിരുന്നില്ല എന്നതിനു വിശ്വസ്തനായ ദൈവം സാക്ഷി.” (2കൊരി, 1:17,18). ദൈവത്തിന്റെ ഗൃഹവിചാരകൻ വിശ്വസ്തനായിരിക്കണം. (1കൊരി, 4:2). എന്തു പ്രയാസം നേരിട്ടാലും നിരാശനാകാതെ സ്ഥിരത പാലിക്കുന്നതിനും വിശ്വസ്തത ആവശ്യമാണ്.

പരോപകാരം

പരോപകാരം (goodness)

അന്യനു ചെയ്യുന്ന നന്മയാണ് പരോപകാരം. ‘പരോപകാരാർത്ഥമിദം ശരീരം’ എന്ന ചൊല്ല് പ്രസിദ്ധമാണ്. നന്മകൂടാതെ തന്നെ ഒരുവനു നീതിമാനായിരിക്കുവാൻ കഴിയും. പ്യൂരിറ്റന്മാർ നീതിമാന്മാരായിരുന്നു. എന്നാൽ തങ്ങളുടെ ധാർമ്മിക നിലവാരത്തിലെത്താത്തവരെ അവർ കഠിനമായി ഭർത്സിച്ചിരുന്നു. അപ്പൊസ്തലനായ പൗലൊസ് നീതിയും നന്മയും തമ്മിലുള്ള വ്യത്യാസം ചൂണ്ടിക്കാണിച്ചിട്ടുണ്ട്; “നീതിമാനുവേണ്ടി ആരെങ്കിലും മരിക്കുന്നതു ദുർല്ലഭം; ഗുണവാനുവേണ്ടി പക്ഷേ മരിക്കാൻ തുനിയുമായിരിക്കും.” (റോമ, 5:7). പരീശന്മാരും യേശുവും തമ്മിലുള്ള സംഘർഷത്തിനു പ്രധാനകാരണം, പരീശന്മാർ നീതിക്കും യേശു നന്മയ്ക്കും വേണ്ടി നിലകൊണ്ടു എന്നതാണ്. സ്വഭാവത്തിലും പെരുമാറ്റത്തിലും സമ്പൂർണ്ണത ലക്ഷ്യമാക്കുന്നത് നീതിയിലേറെ നന്മയെയാണ്. ഒരു നീതിമാന്റെ എല്ലാ ധാർമ്മിക ഗുണങ്ങളും നന്മയുള്ള മനുഷ്യനിലുണ്ടായിരിക്കും; ഒപ്പം മറ്റുള്ളവരെക്കുറിച്ചുള്ള കരുതലും. പരസ്പരം സഹായിക്കുന്നതിനു ഇതു പ്രേരകമാണ്.

ദയ

ദയ (kindness)

അന്യർക്കുവേണ്ടിയുള്ള എരിവും അവരോടുള്ള അമിതമായ താത്പര്യവുമാണ് ‘ഹെസെദ്’ എന്ന എബ്രായപദം വിവക്ഷിക്കുന്നത്. കനിവ്, കരുണ, മനസ്സലിവ് എന്നിവ പര്യായങ്ങളാണ്. പരസ്പരം സഹായം ചെയ്യുക, അപരനു ഉപകാരം ചെയ്യുക (ഉല്പ, 21:23; 2ശമൂ, 10:2), പീഡിതരോടു അനുകമ്പ കാണിക്കുക (ഇയ്യോ, 6:14) എന്നിവ ദയയിൽ ഉൾപ്പെടുന്നു. ദയ ചെയ്യുക (ഉല്പ, 20:13; 23:13; 40:14; ഇയ്യോ, 6:28; പ്രവൃ, 25:3), ദയ കാണിക്കുക (ഉല്പ, 21:23; ആവ, 5:10; ഇയ്യോ, 6:14; സങ്കീ, 109:16; സദൃ, 19:22; പ്രവൃ, 24:23; 27:3; 28:2; 1കൊരി, 13:4), ദയ തോന്നുക (ഉല്പ, 32:20; 33:10; രൂത്ത്, 2:10; 1ശമൂ, 25:8) എന്നിങ്ങനെയുള്ള പ്രയോഗങ്ങൾ തിരുവെഴുത്തുകളിൽ സുലഭമാണ്. ദയയെക്കുറിക്കുന്ന ഗ്രീക്കുപദത്തിൻ്റെ (ഖ്റീസ്റ്റൊററീസ്) പ്രാഥമികാർത്ഥം പ്രയോജനം അഥവാ ഉപകാരം എന്നത്രേ. വ്യക്തികളോടുള്ള ബന്ധത്തിൽ അതിനു ദയ എന്നർത്ഥമുണ്ട്. സ്നേഹത്തിൻറ ബഹിഷ്പ്രകടനമാണ് ദയ. “സ്നേഹം ദീർഘമായി ക്ഷമിക്കയും ദയ കാണിക്കയും ചെയ്യുന്നു.” (1കൊരി, 13:4).

ഞാൻ ദൈവത്തിന്റെ ദയ കാണിക്കേണ്ടതിനു (2ശമൂ, 9:3) എന്നു ദാവീദ് പറഞ്ഞതിനു ദൈവത്തെപ്പോലെ ദയ കാണിക്കുക എന്നോ, ദൈവത്തെ ഓർത്തു ദയകാണിക്കുക എന്നോ അർത്ഥമാകാം. ദൈവം മനുഷ്യനോടു കാണിക്കുന്ന കരുണ അവൻ്റെ ദയയാണ്. ദൈവം കരുണാസമ്പന്നനും (എഫെ, 2:4), മഹാകരുണയും മനസ്സലിവും ഉള്ളവനും (യാക്കോ, 5:11), കരുണാധിക്യമുള്ളവനും (1പത്രൊ, 1:8) ആണ്. യിസ്രായേല്യരോടും (സങ്കീ, 102:13), വിജാതീയരോടും (റോമ, 11:30) തന്നെ ഭയപ്പെടുന്നവരോടും (സങ്കീ, 103:17; ലൂക്കൊ, 1:50), തന്റെ രക്ഷ അന്വേഷിക്കുന്നവരോടും (യെശ, 55:7) ദൈവം കരുണയുളളവനാണ്. ക്ഷമിപ്പാൻ ഒരുക്കവും കൃപയും കരുണയും ദീർഘക്ഷമയും ദയാസമൃദ്ധിയും ഉള്ളവനാണ് ദൈവം. (നെഹെ, 9:17). മനുഷ്യൻ ദയാതത്പരനും (മീഖാ, 6:8), ദയാപൂർണ്ണനും (റോമ, 15:14) ആയിരിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു. ദയാകടാക്ഷമുള്ളവൻ അനുഗ്രഹിക്കപ്പെടും. (സദൃ, 22:9).

ദീർഘക്ഷമ

ദീർഘക്ഷമ (long suffering)

ദൈവിക ഗുണങ്ങളിലൊന്നാണ് ദീർഘക്ഷമ. കോപിക്കുന്നതിൽ താമസമുള്ളവൻ (slow to anger) എന്നാണിതിനർത്ഥം. മനുഷ്യരെ പാപത്തിനു ശിക്ഷിക്കുന്നതിൽ ദൈവം കാലതാമസം വരുത്തുന്നതിന്നടിസ്ഥാനം തന്റെ ദീർഘക്ഷമയാണ്. (പുറ, 34:6; സംഖ്യാ, 14:17; നെഹെ, 9:17; സങ്കീ, 86:15; 103:8; 145:8; യിരെ, 15:15; യോവേ, 2:13; യോനാ, 4:2; നഹും, 1:3; ലൂക്കൊ, 18:7; റോമ, 2:4; 9:22; 1തിമൊ, 1:16; 1പത്രൊ, 3:18; 2പത്രൊ, 3:9, 15). പ്രകോപനത്തിന്റെ മുമ്പിൽ പെട്ടെന്നു പ്രതികാരം ചെയ്യുകയോ ശിക്ഷിക്കുകയോ ചെയ്യാതെ സ്വയം നിയന്ത്രിക്കുന്നതിലൂടെയാണ് ദീർഘക്ഷമ വെളിപ്പെടുന്നത്. ദ്വേഷ്യത്തിന്റെ വിപര്യായമാണിത്. കരുണയുമായി ദീർഘക്ഷമയ്ക്ക് ബന്ധമുണ്ട്.

ആത്മാവിന്റെ ഫലമാണ് ദീർഘക്ഷമ. (ഗലാ, 5:22). മറ്റുള്ളവരിൽ നിന്നുണ്ടാകുന്ന ദോഷകരമായ പെരുമാറ്റം കോപത്തിനോ വൈരാഗ്യത്തിനോ ഇടകൊടുക്കാതെ സഹിക്കുന്നതാണ് ദീർഘക്ഷമ. ദോഷൈകദൃക്കുകൾ ക്രോധത്തിനു വശംവദരാണ്. പ്രാകൃതമനുഷ്യന് (natural man) മറ്റുള്ളവരോടുള്ള ക്ഷമ വേഗം നശിക്കും. (2കൊരി, 6:6; എഫെ, 4:2; കൊലൊ, 3:12; മർക്കോ, 9:9). ദീർഘക്ഷമയുള്ളവൻ മഹാബുദ്ധിമാനും (സദൃ, 14:29), സാദ്ധവീരനിലും ശ്രേഷ്ഠനും (സദൃ, 16:32) ആണ്. മനുഷ്യനു ദീർഘക്ഷമ ലഭിക്കുന്നത് വിവേക ബുദ്ധിയാലാണ്. (സദൃ, 19:11). എല്ലാവരോടും ദീർഘക്ഷമ കാണിക്കുവാനാണ് അപ്പൊസ്തലൻ തെസ്സലൊനീക്യയിലെ വിശ്വാസികളെ ഉദ്ബോധിപ്പിച്ചത്. (1തെസ്സ, 5:14). ശാസിക്കുന്നത് ദീർഘക്ഷമയോടെ ആയിരിക്കണം. (2തിമൊ, 4:2). വാഗ്ദത്തം പ്രാപിക്കുന്നതിനു ദീർഘക്ഷമ ആവശ്യമാണ്. (എബാ, 6:15).