ബൈബിളിൻ്റെ പഴയനിയമത്തിൽ ദൈവത്തിൻ്റെ പേര് (Name) അഥവാ, സംജ്ഞാനാമമായി (proper noun) പറഞ്ഞിരിക്കുന്നത് “യഹോവ” (Jehovah) എന്നാണ്: “ദൈവം പിന്നെയും മോശെയോടു അരുളിച്ചെയ്തതെന്തന്നാൽ: നീ യിസ്രായേൽമക്കളോടു ഇപ്രകാരം പറയേണം: അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവുമായി നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു; ഇതു എന്നേക്കും എന്റെ നാമവും തലമുറ തലമുറയായി എന്റെ ജ്ഞാപകവും ആകുന്നു.” (പുറ, 3:15). “യഹോവ” എന്ന അതിപരിശുദ്ധനാമം എബ്രായയിൽ 6,800 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. പഴയനിയമത്തിൻ്റെ മൂലകൃതികളിൽ സ്വരാക്ഷരങ്ങൾ ഉപയോഗിക്കാറില്ലായിരുന്നു. “യോദ്” (י – Yod), “ഹേ” (ה – Heh), “വൌ” (ו – Waw), “ഹേ” (ה – Heh) എന്നു പേരുള്ള നാലു വ്യജ്ഞനാക്ഷരങ്ങൾ “יהוה” കൊണ്ടു മാത്രമാണ് ദൈവനാമം എഴുതിയിരുന്നത്. [കാണുക: Masoretic Text]. ആ വ്യജ്ഞനാക്ഷരങ്ങളുടെ ഉച്ചാരണം (pronunciation) മലയാളത്തിൽ,“യഹവഹ” (יהוה) എന്നും ഇംഗ്ലീഷിൽ, “YHWH/YHVH” (יהוה) എന്നുമാണ്. (എബ്രായഭാഷ ഇടത്തുനിന്ന് വലത്തോട്ടാണ് വായിക്കേണ്ടത്). ഇംഗ്ലീഷിൽ “YHWH” എന്ന നാല് അക്ഷരങ്ങളെ “ടെട്രാഗ്രാമറ്റൺ” (Tetragrammaton) എന്നു പറയുന്നു. “Tetragrammaton” (Τετραγράμματον) എന്ന പദം “ടെട്രാ” (Τετρα – Tetra), “ഗ്രാമ” (γράμμα – Gramma) എന്നീ ഗ്രീക്ക് പദങ്ങളിൽനിന്ന് ഉരുത്തിരിഞ്ഞതാണ്; അതിനർത്ഥം “ചതുരക്ഷരി അഥവാ, നാല് അക്ഷരങ്ങൾ” എന്നാണ്.
പേരിൻ്റെ അർത്ഥം: മോശെ ദൈവത്തോട് പേർ ചോദിക്കുമ്പോൾ ദൈവം പറയുന്നത് ഇപ്രകാരമാണ്: “ഞാൻ ആകുന്നവൻ ഞാൻ ആകുന്നു; ഞാൻ ആകുന്നു എന്നുള്ളവൻ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു എന്നിങ്ങനെ നീ യിസ്രായേൽമക്കളോടു പറയേണം എന്നു കല്പിച്ചു.” (പുറ, 3:14). ഈ വേദഭാഗത്തെ, “ഞാൻ ആകുന്നവൻ ഞാൻ ആകുന്നു” (I AM THAT I AM) എന്നത് “യഹോവ” എന്ന പേരിൻ്റെ അർത്ഥമായിട്ടാണ് മനസ്സിലാകുന്നത്. “ഞാൻ ആകുന്നവൻ ഞാൻ ആകുന്നു” എന്നത് ദൈവത്തിൻ്റെ അനന്തവും സ്വയം നിലനിൽക്കുന്ന സ്വഭാവത്തെയാണ് കാണിക്കുന്നത്. എബ്രായ വീക്ഷണപ്രകാരം ഒരുത്തൻ്റെ പേർ ചോദിക്കുന്നത് അവൻ്റെ അസ്തിത്വത്തെ ചോദിക്കുന്നതിനു തുല്യമാണ്. സ്വഭാവവും സത്തയും പേരിൽ ഉണ്ടെന്നാണ് അവർ കരുതുന്നത്. അതിൻ്റെ കാരണം ആ വേദഭാഗത്തു നിന്നുതന്നെ മനസ്സിലാക്കാം: അവിടെ മോശെ, “നിന്നെ ഞാൻ എന്തു വിളിക്കണം” എന്ന അർത്ഥത്തിലല്ല പ്രത്യുത, “നീ ആരാണ്” എന്ന അർത്ഥത്തിലാണ് ചോദിക്കുന്നത്. ദൈവത്തിന്റെ മറുപടിയിൽ നിന്ന് അത് വ്യക്തമാണ്. കേവലം തൻ്റെയൊരു “സംജ്ഞാനാമം” (proper noun) എന്ന നിലയിലല്ല ദൈവം അവനു് മറുപടി കൊടുക്കുന്നത്. “താൻ നിത്യനാണെന്നും, താൻ പൂർവ്വപിതാക്കന്മാരുടെ ദൈവമാണെന്നും, നിങ്ങളുടെ കഷ്ടതകൾ ഞാൻ അറിയുന്നുവെന്നും, അടിമത്തത്തിൽ നിന്ന് നിങ്ങളെ മോചിപ്പിക്കും” എന്നൊക്കെയാണ് ദൈവം മറുപടി നല്കുന്നത്: (പുറ, 3:13-22). അതായത്, ദൈവത്തിൻ്റെ “സ്വയാസ്തിത്വം” (Self-existence), “നിത്യത്വം” (Eternality), “മാറ്റമില്ലായ്മ” (Unchangeability), “സർവ്വശക്തിത്വം” (Omnipotence) “വാഗ്ദത്തത്തിലുള്ള വിശ്വസ്തത” (Faithfulness in promise) എന്നിവയെയാണ് അത് സൂചിപ്പിക്കുന്നത്: (ഉല്പ, 15:13-14; 17:1; 18:4; യെശ, 40:28; 43:10). ദൈവം യാദൃശ്ചികമായി അവനു് വെളിപ്പെട്ടതല്ല; തൻ്റെ സ്നേഹിതനായ അബ്രാഹാമിനോട് ചെയ്ത വാഗ്ദത്തം നിവൃത്തിക്കാനാണ് മോശെയ്ക്ക് വെളിപ്പെട്ടത്: (ഉല്പ, 15:13-14; 2ദിന, 20:7). “ഞാൻ നിന്നോടുകൂടെ ഉണ്ടു” എന്നത് ദൈവത്തിൻ്റെ സാന്നിധ്യത്തെയും (ഉല്പ, 26:24), “ഞാൻ നിന്നോടുകൂടെ പോരും” എന്നത് അവൻ്റെ ദയയെയും (ഉല്പ, 46:4), “ഞാൻ നിന്നോടുകൂടെ ഇരിക്കും” എന്നത് അവൻ്റെ കൃപയെയും (പുറ, 3:12), “ഞാൻ നിന്നെ കൈ വിടുകയില്ല, ഉപേക്ഷിക്കയും ഇല്ല” എന്നത് അവൻ്റെ വാഗ്ദത്തത്തെയും കാണിക്കുന്നു (യോശു, 1:5). എബ്രായയിൽ, “എഹ്യേഹ് ആഷേർ എഹ്യേഹ്” (אֶֽהְיֶ֖ה אֲשֶׁ֣ר אֶֽהְיֶ֑ה – Ehyeh asher ehyeh) എന്നും ഇംഗ്ലീഷിൽ “I AM WHO I AM, I AM THAT I AM, I AM THAT WHICH I AM, I WILL BE WHAT I WILL BE, I SHALL BE THAT I SHALK BE” എന്നിങ്ങനെ കാണാം. മലയാളത്തിൽ “ഞാൻ ആകുന്നു ഞാൻ, ഞാൻ ഞാൻ തന്നെയാണ്, ഞാൻ ആകുന്നവൻ ഞാൻ ആകുന്നു, ഞാൻ ആകുന്നവൻ ആകുന്നു ഞാൻ, ഞാൻ ആകുന്നത് തന്നെയാണ് ഞാൻ, ഞാൻ എന്തായിരിക്കുന്നുവോ അത് ഞാൻ ആകുന്നു, ഞാൻ ആകേണ്ടത് ആകും, ഞാൻ ആവുന്നവൻ ഞാൻ ആവും, ഞാൻ എന്താകുമോ അത് തന്നെ ആകും, ഞാൻ എന്തായിരിക്കുമോ അത് തന്നെ ആയിരിക്കും, ഞാൻ എങ്ങനെ ആകണമോ അങ്ങനെയായിരിക്കും” എന്നൊക്കെ അർത്ഥമുണ്ട്. സത്യവേദപുസ്തകം സമകാലികപരിഭാഷയിൽ: “ഞാന്‍ ആകുന്നവന്‍ ഞാന്‍ തന്നെ” എന്നും പി.ഒ.സിയിൽ: “ഞാൻ ഞാൻ തന്നെ” എന്നും ബെഞ്ചമിൻ ബെയ്ലിയിൽ: “ഇരിക്കുന്നവൻ ഞാൻ ഇരിക്കുന്നു” എന്നുമാണ്.
പദത്തിൻ്റെ നിഷ്പത്തി: “എഹ്യേഹ്“ (אֶֽהְיֶ֖ה – Ehyeh) എന്നൻ്റെയും “യഹോവ” (יְהֹוָ֞ה – Yehova) എന്നതിൻ്റെയും മൂലപദം (Root Word) “ഹയാ“ (הָיָ֤ה – haya) എന്ന ക്രിയാപദമാണ്: (ഉല്പ, 3:15). “ഹയാ“ (haya) എന്ന ക്രിയാപദത്തിനു് “to be” എന്നാണർത്ഥം. “to be” എന്നത് ഇംഗ്ലീഷിലെ ഒരു “മൗലിക ക്രിയ” (basic verb) ആണ്. സന്ദർഭം അനുസരിച്ച് അതിൻ്റെ അർത്ഥത്തിന് വ്യത്യാസം വരും. “ആകുക, ആയിരിക്കുക, ഇടവരിക, ഇരിക്കുക, ഒരേ നിലയിൽ തുടരുക, ഉണ്ടാകുക, ഉണ്ടായിരിക്കുക, ജീവിക്കുക, ജീവനോടിരിക്കുക, നടക്കുക, നിലകൊള്ളുക, നിലനില്ക്കുക, നിലവിലിരിക്കുക, മാറ്റമില്ലാതെ തുടരുക, സംഭവിക്കുക“ എന്നീ അർത്ഥങ്ങളുണ്ട്. “ഹയാ“ (הָיָ֤ה – haya) എന്ന പദത്തിൻ്റെ മുമ്പിൽ എബ്രായയിലെ ആദ്യത്തെ അക്ഷരമായ “അലഫ്” (א – alef) എന്ന വ്യജ്ഞനാക്ഷരം ഉപസർഗ്ഗം (prefix) ആയിട്ടും “നിക്കൂദ്” (נִקּוּד – Nikkud) എന്നറിയപ്പെടുന്ന സ്വരാക്ഷരങ്ങളും ചിഹ്നങ്ങളും ചേർത്തപ്പോഴാണ്, “ഹയാ” (הָיָ֤ה) എന്ന പദം “എഹ്യേഹ്” (אֶֽהְיֶ֖ה) ആയത്. “ഹയാ“ (הָיָ֤ה – haya) എന്ന പദത്തിൻ്റെ മുമ്പിൽ എബ്രായയിലെ പത്താമത്തെ അക്ഷരമായ “യോദ്” (י – Yod) അഥവാ, “യ” (י – Y) എന്ന വ്യജ്ഞനാക്ഷരം ഉപസർഗ്ഗമായും (prefix) “ഹയാ“ (הָיָ֤ה) എന്ന പദത്തിൻ്റെ മദ്ധ്യത്തിലെ “യോദ്” (י) എന്ന അക്ഷരത്തിനു പകരം “വാവ് (ו) എന്ന അക്ഷരം ചേർത്തും “നിക്കൂദ്” (נִקּוּד – Nikkud) എന്നറിയപ്പെടുന്ന സ്വരാക്ഷര ചിഹ്നങ്ങളും ചേർത്തപ്പോഴാണ്, “ഹയാ” (הָיָ֤ה) എന്ന പദം “യഹോവ” (יְהֹוָ֞ה – Yehova) എന്നായത്.
ദൈവനാമത്തിലെ നിക്കൂദും താമീമും: പഴയനിയമത്തിൻ്റെ മൂലകൃതികളിൽ “യോദ്” (י – Yod), “ഹെ” (ה – Heh), “വൌ” (ו – Waw), “ഹെ” (ה – Heh) അഥവാ, “യഹവഹ – יהוה – YHWH” എന്ന നാല് വ്യജ്ഞനാക്ഷരങ്ങൾ കൊണ്ടു മാത്രമാണ് നാമം എഴുതിയിരുന്നത്. വായനക്കാരൻ സ്വരാക്ഷരങ്ങൾ ചേർത്ത് വായിക്കുകയാണ് ചെയ്തിരുന്നത്. എന്നാൽ ആധുനിക പരിഭാഷകളിൽ സ്വരാക്ഷര ചിഹ്നങ്ങളും മാർക്കുകളും ചേർത്തിട്ടുണ്ട്. എബ്രായ വ്യജ്ഞനാക്ഷരങ്ങളിൽ ചേർക്കുന്ന “സ്വരാക്ഷര ബിന്ദുക്കളെ” (Vowel Points) അഥവാ, സ്വരാക്ഷരങ്ങൾക്ക് പകരമായി ഉപയോഗിക്കുന്ന കുത്തുകളെയും ചിഹ്നങ്ങളെയുമാണ് “നിക്കൂദ്” (נִקּוּד – Nikkud) എന്ന് പറയുന്നത്. പദങ്ങളുടെ “ഉച്ചാരണം” (pronunciation) നിർണ്ണയിക്കുന്നത് വൗവൽ പോയിൻ്റുകളാണ്. തിരുവെഴുത്തുകൾ ശ്രുതിമധുരമായി പാരായണം ചെയ്യാൻ സഹായിക്കുന്ന “ജപ അടയാളങ്ങൾ” (Cantillation Marks/Diacritics) അഥവാ, “വിരാമചിഹ്നങ്ങൾ, ഊന്നലിന്റെ സൂചനകൾ” എന്നിവയ്ക്കാണ് “താമീം” (טעמים – Ta’amim) എന്നു പറയുന്നത്. പാഠങ്ങളുടെ സ്വരലയവും (rhythm) സ്വരമാധുര്യവും (melody) അഥവാ, പാരായണ രീതിയും സംഗീതപരമായ താളവും നിർണ്ണയിക്കുന്നത് “കാന്റിലേഷൻ മാർക്സ്” ആണ്. ഉല്പത്തി 3:15-ലെ നിക്കൂദും താമീമും ചേർന്നുള്ള “യഹോവ” എന്ന ദൈവനാമം യഥാക്രമം: ടെട്രാഗ്രാമറ്റൺ → יהוה + വൗവൽ പോയിൻ്റുകൾ → יְהֹוָה + കാന്റിലേഷൻ മാർക്ക് → יְהֹוָ֖ה എന്നിങ്ങനെയാണ്. [Hebrew Alphabet; Hebrew Alphabet Sound, and Vowels]
[Hebrew Alphabet; Hebrew Alphabet Sound, and Vowels]
ദൈവനാമത്തിൻ്റെ ഉച്ചാരണം: “നിന്റെ ദൈവമായ യഹോവയുടെ നാമം വൃഥാ എടുക്കരുത്; തന്റെ നാമം വൃഥാ എടുക്കുന്നവനെ യഹോവ ശിക്ഷിക്കാതെ വിടുകയില്ല” എന്ന മൂന്നാം കല്പനയെ മാനിച്ച് (പുറ, 20:7; ആവ, 5:11; ലേവ്യ, 24:16), ദൈവത്തിൻ്റെ വിശുദ്ധനാമം വൃഥാ ഉപയോഗിക്കാതിരിക്കാനും മൂന്നാം കല്പന ലംഘിക്കാതിരിക്കാനും ദൈവത്തെ പരാമർശിക്കേണ്ടി വരുമ്പോൾ, യെഹൂദന്മാർ സാധാരണയായി “അദോനായ്” (Adonai), “ഹഷേം” (HaShem) എന്നീ പദങ്ങളാണ് തൽസ്ഥാനത്ത് ബഹുമാനപൂർവ്വം ഉപയോഗിച്ചുവരുന്നത്. വിശുദ്ധനാമം നേരിട്ട് ഉച്ചരിക്കുന്നത് ഒഴിവാക്കാൻ, പ്രാർത്ഥനയിലും സിനഗോഗ് ശുശ്രൂഷകളിലും “എന്റെ കർത്താവ്” (My Lord) എന്നർത്ഥമുള്ള “അദോനായ്” (Adonai) എന്ന പദവും, ദൈനംദിന സംഭാഷണങ്ങളിലും അനൗപചാരിക സന്ദർഭങ്ങളിലും “ആ പേര്” (The Name) എന്നർത്ഥമുള്ള “ഹഷേം” (HaShem) എന്ന പദവുമാണ് പുരാതനകാലം മുതൽ അവർ ഉപയോഗിച്ചുപോരുന്നത്. അതിനാൽ, ദൈവനാമത്തിൻ്റെ യഥാർത്ഥ ഉച്ചാരണം (pronunciation) എന്താണെന്ന് യെഹൂദാ റബ്ബിമാർക്കുപോലും അറിയില്ല. 19-20 നൂറ്റാണ്ടുമുതൽ ഏറെക്കുറെ എല്ലാവരും അംഗീകരിച്ചിരിക്കുന്നത്, “യാഹ്വെ” (Yahweh) എന്ന ഉച്ചാരണമാണ്. എന്നാൽ നിലവിലുള്ള സ്വരാക്ഷര ബിന്ദുക്കൾ അഥവാ, വൗവൽ പോയിൻ്റ്സ് (Vowel Points) വെച്ചുകൊണ്ട് “യഹവഹ” (YHWH) എന്ന ചതുരക്ഷരിയുടെ (Tetragrammaton) ഉച്ചാരണം അതുതന്നെയാണോ എന്നകാര്യം സന്ദിഗ്ദ്ധമാണ്. നമുക്കതൊന്ന് പരിശോധിക്കാം:
Strong’s Concordance-ലും Tanakh-ലും ദൈവനാമത്തിൽ ചെറിയ വ്യത്യാസമുണ്ട്. ഉദാ: പുറപ്പാട് 3:15-ലെ ദൈവനാമം Concordance-ൽ ഇങ്ങനെയാണ് → יְהוָ֞ה കാണുന്നത്. [കാണുക: Bible Hub]. Masoretic Text-ലും അപ്രകാരം → יְהוָה തന്നെയാണ്. [കാണുക: Masoretic Text]. എന്നാൽ എബ്രായരുടെ ഔദ്യോഗിക ബൈബിളിൽ ഇപ്രകാരമാണ് → יְהֹוָ֞ה കാണുന്നത്: [കാണുക: The Complete Tanakh]. Concordance-ലും Tanakh-ലും കാന്റിലേഷൻ മാർക്ക് ഒന്നുതന്നെയാണ്. എന്നാൽ എബ്രായ ബൈബിളിൽ “ഹെ” (ה – Heh) എന്ന രണ്ടാമത്തെ അക്ഷരത്തിനു് മുകളിൽ ഒരു “വൗവൽ പോയിൻ്റ്” അധികമുണ്ട്. അത് ഉച്ചാരണത്തെ ബാധിക്കും. ഉല്പത്തി 9:26-ൻ്റെ Concordance-ൽ יְהֹוָ֖ה വൗവൽ പോയിൻ്റ് കൃത്യമാണ്. അവിടെ കാന്റിലേഷൻ മാർക്കിൽ മാത്രമാണ് ചെറിയ വ്യത്യാസമുള്ളത്; അത് ഉച്ചാരണത്തെ ബാധിക്കുന്നതുമല്ല: [കാണുക: Bible Hub]. നമുക്ക് പുറപ്പാട് 3:15-ലെ രണ്ടിൻ്റെയും ഉച്ചാരണം പരിശോധിക്കാം. ആദ്യം Concordance-ലെ ഉച്ചാരണം നോക്കാം: ഒന്നാമത്തെ വ്യജ്ഞാനാക്ഷരമായ “യോദ്” (י – Yod) അഥവാ, “യ” (Y)-ടെ അടിയിൽ ലംബമായി വരുന്ന രണ്ട് ബിന്ദു അഥവാ, വൗവൽ പോയിൻ്റിൻ്റെ പേര് “ഷെവാ” (שְׁוָא – sheva) എന്നാണ്. “ഷെവാ” രണ്ട് തരത്തിലുണ്ട്: 1. “ഷെവാ നാഹ്” (sheva nach): ഇത് നിശ്ശബ്ദമായ “ഷെവാ” ആണ്. 2. “ഷെവാ നാ” (sheva na): ഇത് “എ” (e) എന്ന ശബ്ദത്തിന് സമാനമായ ഒരു ചെറിയ സ്വരം നൽകുന്നു. അതിനാൽ, ആദ്യാക്ഷരത്തോടൊപ്പം സ്വരാക്ഷരം ചേരുമ്പോൾ, മലയാളത്തിൽ “യെ” അല്ലെങ്കിൽ, യഹോവയിലെ “യ” എന്നും ഇംഗ്ലീഷിൽ “Ye” എന്നും ഉച്ചാരണം നല്കുന്നു. രണ്ടാമത്തെ അക്ഷരമായ “ഹെ” (ה – Heh) അഥവാ, “ഹ” (H)-യോടൊപ്പം വൗവൽ പോയിൻ്റോ, കാന്റിലേഷൻ മാർക്കോ ഇല്ല. അതിനാൽ, ഇവിടെ “ഹ” (H) എന്ന വ്യജ്ഞനാക്ഷരത്തിൻ്റെ അതേ ഉച്ചാരണം തന്നെയാണുള്ളത്. മൂന്നാമത്തെ അക്ഷരമായ “വാവ്” (ו – Waw) അഥവാ, “വ” (W) എന്ന അക്ഷരത്തോടൊപ്പം ചേർന്നിരിക്കുന്ന വൗവൽ പോയിൻ്റ് “കൊമെറ്റ്സ്” (Komets) ആണ്. അതിനു് മലയാളത്തിലെ “ആ” ശബ്ദമാണ്. ഇംഗ്ലീഷിൽ Father-ൻ്റെ നീണ്ട “a” ശബ്ദമാണ്. അക്ഷരത്തോടൊപ്പം ചേർന്നിരിക്കുന്ന കാന്റിലേഷൻ മാർക്ക് (മുകളിൽ കാണുന്ന വലത്തോട്ട് വളഞ്ഞ രണ്ട് വരകൾ) “പഷ്ത” (פַּשְׁטָא – pashta) എന്നും “മുനാച്ച്” (מֻנַּח – munach) എന്നും അറിയപ്പെടുന്നു. അത് തോറ (Torah) പാരായണത്തിലെ സംഗീതവുമായി ബന്ധപ്പെട്ടതാണ്. അതിനാൽ, മൂന്നാമത്തെ അക്ഷരത്തിൻ്റെ ഉച്ചാരണം “വ + ആ” (W/V + a) = “വാ” (Wa/Va) ആണെന്ന് മനസ്സിലാക്കാം. നാലാമത്തെ അക്ഷരമായ “ഹെ” (ה – Heh) അഥവാ, “ഹ” (H) എന്ന അക്ഷരത്തോടൊപ്പവും വൗവൽ പോയിൻ്റോ, കാന്റിലേഷൻ മാർക്കോ ഇല്ല. അതിനാൽ, അതിൻ്റെ ഉച്ചാരണം “ഹ” (H) എന്നുതന്നെയാണ്. തന്മൂലം, ഉല്പത്തി 3:15-ലെ Concordance-ൻ്റെയും Masoretic Text-ൻ്റെയും ഉച്ചാരണം: “യ,ഹ,വാ,ഹ = യഹവാഹ” (Yehvah) എന്ന ഉച്ചാരണം ലഭിക്കുന്നു. അതിനാലാണ്, 19–20-ലെ പണ്ഡിതന്മാർ “യാഹ്വെ – Yahweh” എന്ന് മനസ്സിലാക്കാൻ കാരണം.
Tanakh-ലെ ഉച്ചാരണം നോക്കാം: ഒന്നാമത്തെ അക്ഷരത്തോടൊപ്പം വൗവൽ പോയിൻ്റ് ചേർന്നപ്പോൾ, “യെ” അല്ലെങ്കിൽ, യഹോവയിലെ “യ” (Ye) എന്നു ഉച്ചാരണം ലഭിക്കുന്നു. രണ്ടാമത്തെ അക്ഷരത്തിൻ്റെ മുകളിൽ “ഹോലം” (חֹלֶם – Holam) എന്ന ഒരു വൗവൽ പോയിൻ്റുണ്ട്. “ഹോലം” ഒരു നീണ്ട “ഓ” (o) ശബ്ദമാണ്. അതിനാൽ, ഇവിടുത്തെ രണ്ടാമത്തെ അക്ഷരത്തിനു്, “ഹ + ഓ” (H+o) = “ഹോ” (Ho) എന്ന ഉച്ചാരണമാണ്. ഇവിടെയും മൂന്നാമത്തെ അക്ഷരത്തിൻ്റെ ഉച്ചാരണം, “വ + ആ” (W/V + a) = “വാ” (Wa/Va) ആണ്. നാലാമത്തെ അക്ഷരത്തിൻ്റെ ഉച്ചാരണം, “ഹ” എന്നുതന്നെയാണ്. തന്മൂലം, Tanakh-ൻ്റെ ഉച്ചാരണം: “യ,ഹോ,വാ,ഹ് = യഹോവാഹ അല്ലെങ്കിൽ, യഹോവാഹ്” എന്നാകും. ഇംഗ്ലീഷിൽ “Yehovah” എന്നും കിട്ടും. Blue Letter Bible-ൻ്റെ Concordance-ൽ ദൈവനാമത്തിൻ്റെ ഒറിജിനൽ പദം അല്ലെങ്കിൽ അടിസ്ഥാന രൂപമായി കാണുന്നത് Tanakh-ൽ പറഞ്ഞിരിക്കുന്ന അതേ രൂപം → “יְהֹוָה” ആണ്. (അവിടെ ഒരു വ്യത്യാസം തോന്നും; എന്നാൽ അതൊന്ന് Copy paste ചെയ്ത് നോക്കിയാൽ വ്യക്തമാകും). [കാണുക: Blue Letter Bible-ഉം, ഉല്പത്തി 9:26-ഉം Bible Hub]. തന്മൂലം, “ദൈവനാമത്തിൻ്റെ ശരിയായ ഉച്ചാരണം മലയാളത്തിൽ “യഹോവാഹ്” എന്നും ഇംഗ്ലീഷിൽ “Yehovah” എന്നുമാണ്.”
കാൻ്റിലേഷൻ മാർക്കുകൾ പാരായണത്തിൻ്റെ ഈണത്തിനനുസരിച്ച് വ്യത്യാസം വരുന്നതുകൊണ്ട് Tanakh-ഉം Concordance-ഉം പരിശോധിച്ചാൽ; ദൈവനാമത്തിൻ്റെ അക്ഷര ഘടനയിൽ ചെറിയ വ്യത്യാസങ്ങൾ കാണാൻ കഴിയും. അത് വൗവൽ പോയിൻ്റ്സിൻ്റെ വ്യത്യാസമല്ല; കാൻ്റിലേഷൻ മാർക്സിൻ്റെ വ്യത്യാസമാണ്. കാൻ്റിലേഷൻ മാർക്ക് ദൈവനാമത്തിൻ്റെ ഉച്ചാരണത്തിനു് കാര്യമായ വ്യത്യാസം വരുത്തുന്നില്ല; പാരായണത്തിന്റെ സ്വരത്തെയും താളത്തെയുമാണ് സ്വാധീനിക്കുന്നത്. ഉദാ: ഉല്പത്തി രണ്ടാമദ്ധ്യായത്തിൽ “യഹോവയായ ദൈവം” (The Lord God) എന്ന് പറയുന്നിടത്ത് തനക്കിൽ ദൈവനാമത്തിൻ്റെ അടിസ്ഥാനരൂപം → “יְהֹוָ֥ה” ആണ് കാണുന്നത്: (ഉല്പ, 2:4; 2:5; 2:7). [കാണുക: The Complete Tanakh]. എന്നാൽ നാലം അദ്ധ്യായത്തിൽ “യഹോവ” (Lord) എന്ന് പറയുന്നിടത്ത്, ദൈവനാമത്തിൻ്റെ ഘടനയിൽ ചെറിയ വ്യത്യാസം → “יְהֹוָ֔ה” കാണാം: (ഉല്പ, 4:4; 4:15; 6:3). [കാണുക: The Complete Tanakh]. സ്ട്രോങ്ങിലും ആ വ്യത്യാസം മനസ്സിലാക്കാം: [കാണുക: ഉല്പത്തി 2:4, ഉല്പത്തി 4:4]. അതായത്, “വാ” (וָ֔ – Va) എന്ന അക്ഷരത്തിൻ്റെ മുകളിൽ ലംബമായി കാണുത്ത രണ്ട് ബിന്ദു കാൻ്റിലേഷൻ മാർക്കാണ്. തന്മൂലം, അവിടെയും ദൈവനാമത്തിൻ്റെ ഉച്ചാരണത്തിന് കാര്യമായ മാറ്റം സംഭവിക്കുന്നില്ല; “യഹോവാഹ് (Yehovah) എന്നുതന്നെയാണ്. പ്രത്യേക ശ്രദ്ധയ്ക്ക്: “ഇത്, വൗവൽ പോയിൻ്റുകൾ ഉൾപ്പെടെ എബ്രായാരുടെ ഔദ്യോഗിക ബൈബിളിൽ കാണുന്ന അടിസ്ഥാന ദൈവനാമത്തിൻ്റെ → “יְהֹוָה” ഉച്ചാരണമാണ്. അല്ലാതെ, ഇതാണ് ആത്യന്തികമായ ഉച്ചാരണം എന്ന് അവകാശപ്പെടുന്നില്ല.”
KJV പോലുള്ള ഇംഗ്ലീഷ് ബൈബിളിൽ കാണുന്ന “ജെഹോവ” JEHOVAH) എന്നത് തെറ്റായ ഉച്ചാരണമാണ്: [Exodus 6:3]. എബ്രായ ബൈബിളിന്റെ മൂലപാഠം പുനർനിർമ്മിക്കാൻ ഏകദേശം 6-മുതൽ 10-വരെ നൂറ്റാണ്ടുകളിൽ പ്രവർത്തിച്ച മസോറെറ്റുകൾ (Masoretes) ആണ് “YHWH” എന്ന ചതുരക്ഷരിയിലേക്ക് (Tetragrammaton) “അദോനായി” (Adonai):അല്ലെങ്കിൽ എലോഹിം (Elohim) എന്ന എബ്രായ പദത്തിൻ്റെ സ്വരാക്ഷര ചിഹ്നങ്ങൾ ചേർത്തത്. എന്നാൽ ലാറ്റിൻ സംസാരിക്കുന്ന ക്രിസ്ത്യൻ പണ്ഡിതന്മാർ “Y” ലാറ്റിനിൽ നിലവിലില്ലാത്തത്തിനാൽ പകരം “I” അല്ലെങ്കിൽ “J” ഉപയോഗിച്ചു. (ഇതിന്റെ രണ്ടാമത്തെത് I-യുടെ ഒരു വകഭേദമായി ലാറ്റിനിൽ നിലവിലുണ്ട്) അങ്ങനെ, ടെട്രാഗ്രാമറ്റൺ കൃത്രിമ ലാറ്റിനൈസ് ചെയ്ത നാമമായ “ജെഹോവ” (JeHoWaH) ആയി മാറി. മധ്യകാല യൂറോപ്പിലുടനീളം പേരിന്റെ ഉപയോഗം വ്യാപിച്ചതോടെ, ലാറ്റിൻ ഭാഷയേക്കാൾ പ്രാദേശിക ഭാഷയനുസരിച്ച് “J” എന്നത് പ്രാരംഭ അക്ഷരമായി ഉച്ചരിക്കപ്പെട്ടു: [YHWH Meaning & Facts Britannica]. KJV-യുടെ 1611-ലെ ഒറിജിനൽ പരിഭാഷയിൽ “IEHOVAH” എന്ന് കാണാൻ കഴിയും. [കാണുക: KJV 1611 Original, Exodus 6:3]
Jewish Virtual Library-ലും മറ്റൊരു രൂപത്തിൽ ഇക്കാര്യം പറഞ്ഞിട്ടുണ്ട്: “ചില ക്രിസ്തീയ പണ്ഡിതന്മാർ ചതുരക്ഷരി (four-letter) നാമത്തെ “ജെഹോവ” (Jehovah) എന്ന് വിവർത്തനം ചെയ്യുന്നു, എന്നാൽ ഈ ഉച്ചാരണം പ്രത്യേകിച്ച് ഉണ്ടാവാനിടയില്ല. പുരാതന ജൂത ഗ്രന്ഥങ്ങൾ YHVH എന്ന് എഴുതിയിരിക്കുന്നതുപോലെ ഉച്ചരിക്കരുതെന്ന് ആളുകളെ ഓർമ്മിപ്പിക്കാൻ, “Adonai” (YHVH എന്നതിന് പകരം ഉപയോഗിക്കുന്ന സാധാരണ പദം) എന്ന നാമത്തിന്റെ സ്വരാക്ഷരങ്ങൾ YHVH എന്ന അക്ഷരത്തിന്റെ കീഴിൽ ചേർത്തിരുന്നു എന്ന വസ്തുതയിൽ നിന്നാണ്, “ജെഹോവ” (Jehovah) എന്ന വാക്ക് ഉണ്ടായത്. പതിനാറാം നൂറ്റാണ്ടിലെ ഒരു ജർമ്മൻ ക്രിസ്ത്യൻ എഴുത്തുകാരൻ, പോപ്പിനായി ബൈബിൾ ലാറ്റിനിലേക്ക് ലിപ്യന്തരണം (Transliteration) ചെയ്യുമ്പോൾ, തന്റെ ഗ്രന്ഥങ്ങളിൽ കാണുന്നതുപോലെ, YHVH എന്ന വ്യഞ്ജനാക്ഷരങ്ങളും അദോനായിയുടെ (Adonai) സ്വരാക്ഷരങ്ങളും ഉപയോഗിച്ച് നാമം എഴുതി, “JeHoVaH” എന്ന വാക്ക് കണ്ടുപിടിച്ചു, അങ്ങനെ YHVH എന്ന പേര് നിലച്ചു. [Jewish Virtual Library]
ദൈവനാമത്തിലെ ഉപസർഗ്ഗങ്ങൾ: എബ്രായയിലും ഗ്രീക്കിലും മലയാളത്തിലും ഉപസർഗ്ഗങ്ങൾ (suffixes) ഉണ്ട്. “പദങ്ങളുടെ ‘മുന്നിൽ’ അതിൻ്റെ അർത്ഥത്തിന് രൂപഭേദം വരത്തക്കവിധം ചേർന്നുനില്ക്കുന്ന അക്ഷരം അല്ലെങ്കിൽ അക്ഷരങ്ങളെയാണ് ‘ഉപസർഗം’ (Prefix) എന്നു പറയുന്നന്നത്.” എന്നാൽ ഗ്രീക്കിലോ, മലയാളത്തിലോ നാമപദങ്ങൾക്ക് രൂപഭേദം വരുത്താൻ ഉപസർഗ്ഗം ഒരിക്കലും ചേർക്കില്ല. അതായത്, മലയാളത്തിൽ “യഹോവ, യേശു, ദൈവം, പിതാവ്, പുത്രൻ” എന്നീ നാമങ്ങളുടെ മുമ്പിൽ ഒരിക്കലും ഉപസർഗ്ഗം കാണാൻ കഴിയില്ല; എന്നാൽ പിന്നിൽ പ്രത്യയം (suffix) കാണാൻ കഴിയും: ഉദാ: “പിതാവിനെ, പിതാവിനോട്, പിതാവിന്“ ഇവിടെ പിതാവ് എന്ന നാമത്തിനൊപ്പം “എ, ഓട്, ഉ്” എന്നീ അക്ഷരങ്ങൾ പ്രത്യയമായി ചേർന്നപ്പോൾ, “പിതാവ്” എന്ന നാമപദത്തിന് രൂപഭേദം വന്നു. ഗ്രീക്കിലും അങ്ങനെ കാണാൻ കഴിയും: “തെയോസ്” (θεός – theos) എന്ന പദത്തോടൊപ്പം “ഓൻ” (on – ὸν) എന്ന രണ്ടക്ഷരം പ്രത്യയമായി ചേർന്നപ്പോൾ, “ദൈവം” (θεός) എന്ന നാമപദം “ദൈവത്തെ” എന്നർത്ഥമുള്ള “തെയോൻ” (theon – θεὸν) എന്നായി: (ലൂക്കൊ, 5:26). യേശു എന്ന പേരിനു പിന്നിലും പ്രത്യയം ചേർന്നിട്ടുണ്ട്. [കാണുക: ഗ്രീക്ക് ഗ്രാമർ (വിഭക്തി, പ്രത്യയം, ഉപസർഗ്ഗം)]. എന്നാൽ എബ്രായയിൽ നേരെ തിരിച്ചാണ്. നാമത്തിനു് പിന്നിൽ പ്രത്യയം (suffix) ആയിട്ടല്ല; മുന്നിൽ ഉപസർഗ്ഗം (Prefix) ആയിട്ടാണ് അക്ഷരങ്ങൾ ചേർന്ന് നാമത്തിനു് രൂപഭേദം വരുന്നത്. ചില ഉദാഹരണങ്ങൾ കാണാം:
1. “യഹോവയ്ക്ക്” (to LORD) എന്നർത്ഥത്തിൽ “לַֽיהוָֽה” (la-Yehovah – ല-യഹോവ) എന്ന് ആവർത്തിച്ചു കാണാൻ കഴിയും. [കാണുക: ഉല്പത്തി 4:3; ഉല്പത്തി 8:20; ഉല്പത്തി 12:7].
2. “യഹോവയിൽ” (In LORD) എന്നർത്ഥതിൽ “בַּֽיהוָ֑ה” (be-Yehovah – ബി-യഹോവ) എന്നും കാണാം: [ഉല്പത്തി 15:6; ഉല്പത്തി 24:3].
3. യഹോവയാൽ (For Yehovah) എന്നർത്ഥത്തിൽ “מֵיְהוָ֖ה” (me-Yehova – മെ-യഹോവ) എന്നും കാണാം: [ഉല്പത്തി 18:14; ഉല്പത്തി 24:50].
4. “പിന്നെ യഹോവ” (Then Yehovah) എന്നർത്ഥത്തിൽ “וַֽיהוָ֗ה” (va-Yehova – വാ- യഹോവ) എന്നും കാണാം: [കാണുക: ഉല്പത്തി 19:24; ഉല്പത്തി 21:1; ഉല്പത്തി 24:1].
5. “യഹോവയെപ്പോലെ” (Like Yehovah) എന്നർത്ഥത്തിൽ “כַּיהוָ֥ה” “ka-Yehovah – കാ-യഹോവ) എന്നും കാണാം: [പുറപ്പാട് 8:10]. ഇതുപോലെ അനവധിയുണ്ട്. ഇതൊക്കെ സന്ദർഭം അനുസരിച്ച് “യഹോവ” (Yehova) എന്ന ദൈവനാമത്തിന് രൂപഭേദം വരുത്തുന്ന ഉപസർഗ്ഗങ്ങളാണ്. അതിനാൽ പ്രത്യേകം ഓർക്കുക: “യഹോവാഹ്” എന്ന ദൈവനാമത്തോടൊപ്പം പുതിയ “വ്യജ്ഞനാക്ഷരങ്ങളും വൗവൽ പോയിൻ്റ്സും” ഉപസർഗ്ഗമായി ചേർന്ന് നാമത്തിൻ്റെ അടിസ്ഥാന ഘടനയ്ക്ക് മാറ്റം ഭവിക്കുന്നതിനാൽ ഉച്ചാരണം വ്യത്യസ്തങ്ങളായിരിക്കും.
യാഹ് എന്ന ദൈവനാമം: “Yehovah” എന്ന ദൈവനാമത്തിൻ്റെ ചുരുക്കെഴുത്തായ “יָ֔הּ” (യാഹ്, JAH) എന്ന നാമം എബ്രായയിൽ നാല്പത്താറു വാക്യങ്ങളിലായി അൻപതു പ്രാവശ്യം കാണാം: [BiBle Hub]. അതിൽ, തനഖിൽ (Tanakh) “സ്തുതിക്കുക” (Praise ye) എന്നർത്ഥമുള്ള “ഹല്ലേലൂ” (הַֽלְלוּ – Hallelu) എന്ന പദം ഉപസർഗ്ഗമായി (Prefix) ചേർത്തുകൊണ്ട്, “ഹല്ലേലൂയാഹ്” (הַֽלְלוּיָ֨הּ – Hallelujah) എന്നു ഇരുപത്തിനാലു വാക്യങ്ങളിൽ കാണാം: ഏഴു സങ്കീർത്തനങ്ങളിൽ ഓരോ പ്രാവശ്യം വീതവും (104:35; 105;45; 111:1; 112:1; 115:18; 116;19; 117:2) ഏഴു സങ്കീർത്തനങ്ങളിൽ രണ്ടു പ്രാവശ്യം വീതവും (106:1,48; 113:1; 113:9; 146:1,10; 147:1,20; 148:1,14, 149:1,9; 150:1,6) ഒരു സങ്കീർത്തനത്തിൽ മൂന്നുപ്രാവശ്യവും കാണാം (135:1,3,21). Tanakh-ൻ്റെ ഇംഗ്ലീഷ് പരിഭാഷയിൽ ബാക്കി സ്ഥാനങ്ങളിൽ “The Eternal” എന്നും (പുറ, 15:2; 17:16; യെശ, 38:12), “God” എന്നും പരിഭാഷ (Translation) ചെയ്തും (118:5,14,17,18,19), ചിലയിടത്ത്, “Yah” എന്നു ലിപ്യന്തരണം (Transliteration) ചെയ്തുമാണ് ചേർത്തിരിക്കുന്നത്. (സങ്കീ, 68:5; 68:19; 77:12; 89:9; യെശ, 26:4). KJV-ൽ “Hallelujah” എന്ന പദത്തെ പിരിച്ചു “Praise ye the LORD” എന്നാണ് പരിഭാഷ ചെയ്തിരിക്കുന്നത്: (104:35). സത്യവേദപുസ്തകത്തിൽ “ഹല്ലേലൂയാഹ്“ എന്നത് പിരിച്ചു “യഹോവ” (יְהֹוָ֞ה) എന്ന പൂർണ്ണ നാമവും ചേർത്ത്, “യഹോവയെ സ്തുതിപ്പിൻ” എന്നാണ് കാണുന്നത്: (104:35). KJV-യിലും സത്യവേദപുസ്തകത്തിലും “Aallelujah” (Ἁλληλουϊά) എന്ന പൂർണ്ണപ്രയോഗം പഴയനിയമത്തിലില്ല; വെളിപ്പാടിലാണുള്ളത്: (19:1,3,4,6). അതായത്, “Hallelujah” (הַֽלְלוּ) എന്ന എബ്രായപദത്തെ പഴയനിയമത്തിൽ പരിഭാഷ (Translation) ചെയ്തും പുതിയനിയമത്തിൽ ലിപ്യന്തരണം (Transliteration) ചെയ്തുമാണ് ചേർത്തിരിക്കുന്നത്. “JAH” എന്നു KJV-യിൽ ഒരു പ്രാവശ്യവും ബാക്കി സ്ഥാനങ്ങളിൽ “The Lord” എന്നുമാണ് പരിഭാഷ ചെയ്തിരിക്കുന്നത്: (സങ്കീ, 68:4). മലയാളത്തിൽ “യാഹ്” എന്നു നാലു പ്രാവശ്യവും ബാക്കി സ്ഥാനങ്ങളിൽ “യഹോവ” എന്നുമാണ്: (സങ്കീ, 68:4; 68:18; യെശ, 12:2; 26:4).
ചുരുക്ക ദൈവനാമത്തിൻ്റെ ഉച്ചാരണം: “Yehovah” എന്ന ദൈവനാമത്തിൻ്റെ ചുരുക്കെഴുത്തായ “Yeh” (യാഹ്) എന്ന നാമത്തിൻ്റെ രണ്ടു വ്യജ്ഞനാക്ഷരം ഇപ്രകാരം → ”יהּ” ആണ്. ദൈവനാമമായ ചതുരക്ഷരിയുടെ “יהוה” (Tetragrammaton) ആദ്യത്തെ രണ്ടക്ഷരങ്ങളാണ് ഇത്. ആദ്യത്തെ അക്ഷരം “യോദ്” (י – Yod) അഥവാ, “യ” (Y) ആണ്. രണ്ടാമത്തെ അക്ഷരം “ഹേ” (ה – Heh) അഥവാ, “ഹ” (H) ആണ്. രണ്ടാമത്തെ അക്ഷരമായ യോദിൻ്റെ ഉള്ളിൽ കാണുന്ന ബിന്ദു → ”הּ”, “ദാഗേഷ്” (דָּגֵשׁ – dagesh) എന്നു പേരുള്ള ഒരു ഡയാക്രിറ്റിക്കൽ ചിഹ്നം (diacritical mark) ആണ്. ഇത്, വൗവൽ പോയിൻ്റ്സിൽനിന്നും കാൻ്റിലേഷൻ മാർക്സിൽനിന്നും വിഭിന്നമാണ്. “ദാഗേഷ്” എബ്രായയിൽ അക്ഷരങ്ങളോടു ചേർക്കുന്ന ഒരു പ്രത്യേക സൂചനാടയാളമാണ്. സാധാരണനിലയിൽ ഈ ചിഹ്നം വരുന്ന അക്ഷരത്തിന്റെ ഉച്ചാരണത്തെ ഇത് ബാധിക്കാറുണ്ട്. എന്നാൽ “ה” (he) എന്ന വ്യജ്ഞനാക്ഷരത്തിന്റെ കാര്യത്തിൽ, ദാഗേഷിന്റെ സാന്നിധ്യം അതിന്റെ ഉച്ചാരണത്തെ മാറ്റുന്നില്ല. അതിനാൽ, അതിൻ്റെ ഉച്ചാരണം “ഹ” (H) തന്നെയാണ്. ഇനി, വ്യജ്ഞനാക്ഷരങ്ങളോടു കൂടെ വൗവൽ പോയ്ൻ്റ്സ് ചേർത്ത നാമം ഇപ്രകാരം → “יָהּ” ആണ്. ആദ്യ അക്ഷരത്തിൽ മാത്രമാണ് വൗവൽ പൊയിൻ്റുള്ളത്. അത്, “കൊമെറ്റ്സ്” (Komets) ആണ്. അതിനു് മലയാളത്തിലെ “ആ” ശബ്ദമാണ്. ഇംഗ്ലീഷിൽ Father-ൻ്റെ നീണ്ട “a” ശബ്ദമാണ്. അതായത്, “യ + ആ” ചേരുമ്പോൾ, “യാ” എന്നും ഇംഗ്ലീഷിൽ “Ya” എന്ന രണ്ടക്ഷരവും ആകും. അപ്പോൾ, “യാ + ഹ” (Ya+h) അഥവാ, “യാഹ/യാഹ് (Yah) എന്നാകും. “Yah” എന്ന ദൈവനാമത്തോടൊപ്പം കാൻ്റിലേഷൻ മാർക്കും ചേർന്നാൽ ഇപ്രകാരം → “יָ֔הּ” ആണ്. കാൻ്റിലേഷൻ മാർക്സ് ഉച്ചാരണത്തിനു് കാര്യമായ വ്യത്യാസം വരുത്തുന്നില്ലെന്ന് മുകളിൽ നാം കണ്ടതാണ്. തന്മൂലം, “Yehovah” എന്ന ദൈവനാമത്തിൻ്റെ ചുരുക്കെഴുത്തിനു് മലയാളത്തിൽ “യാഹ്” എന്നും ഇംഗ്ലീഷിൽ “Yah” എന്നും ഉച്ചാരണം ലഭിക്കും. അതായത്, സത്യവേദപുസ്തകത്തിലെ “യാഹ്” എന്ന ഉച്ചാരണം കൃത്യമാണ്. യെഹൂദന്മാരുടെ ഔദ്യോഗിക ബൈബിളിൻ്റെ ഇംഗ്ലീഷ് പരിഭാഷയിലും “Yah” എന്നാണ് ലിപ്യന്തരണം ചെയ്തിരിക്കുന്നത്. [കാണുക: Psalms 68:5; 68:19; 77:12; 89:9; Psalms 26:4]. അതിനാൽ, ചുരുക്കദൈവനാമത്തിൻ്റെ ഉച്ചാരണം കൃത്യമാണെന്ന് മനസ്സിലാക്കാം.
ഇവിടെനിന്ന് ശ്രദ്ധേയമായ ഒരു കാര്യം കാണിക്കാം: ചതുരക്ഷരിയിലുള്ള ദൈവനാമത്തിൻ്റെ ഉച്ചാരണം “യഹോവാഹ്” ആണെന്ന് മുകളിൽ നാം കണ്ടതാണ്. ആ നാമത്തിലെ “യ,ഹ” എന്ന ആദ്യത്തെ രണ്ട് വ്യജ്ഞനാക്ഷരത്തിൻ്റെ ആദ്യത്തെ ഒരക്ഷരത്തോട് ഒരു സ്വരാക്ഷരചിഹ്നം ചേർത്തപ്പോഴാണ്, “യാഹ്” ചുരുക്കദൈവനാമം ഉണ്ടായതെന്ന് നാം കണ്ടു. ചുരുക്ക ദൈവനാമത്തിൻ്റെ ഉച്ചാരണം യെഹൂദന്മാരുടെ പരിഭാഷയിലും സത്യവേദപുസ്തകത്തിലും ഉള്ളത് കൃത്യമാണെന്നും നാം മനസ്സിലാക്കി: [കാണുക: സങ്കീർത്തനം 68:4; 68:18; യെശയ്യാവ് 12:2; 26:4]. ചതുരക്ഷരിയിലുള്ള ദൈവനാമത്തിനും ചുരുക്ക ദൈവനാമത്തിനും “കൊമെറ്റ്സ്” (Komets) എന്ന വൗവൽ പോയിൻ്റാണ്, “ആ” എന്ന ഉച്ചാരണം നല്കിയതെന്നും നാം കണ്ടതാണ്. “യ,ഹ” വ്യജ്ഞനാക്ഷരത്തോടൊപ്പം “ആ” എന്ന സ്വരാക്ഷരചിഹ്നം ചേർത്തപ്പോൾ, “യാഹ്”’എന്ന് ഉച്ചാരണം ലഭിച്ചുവെങ്കിൽ, ചതുരക്ഷരിയിലെ “വ,ഹ” എന്ന വ്യജ്ഞനാക്ഷരത്തോടൊപ്പം “ആ” എന്ന അതേ സ്വരാക്ഷരചിഹ്നം ചേർത്താൽ, “വാഹ്” എന്നാണ് ഉച്ചാരണം ലഭിക്കുന്നത്. തന്മൂലം, ചതുരക്ഷരിയിലുള്ള ദൈവനാമത്തിൻ്റെ ഉച്ചാരണം “യഹോവാഹ്” (Yehovah) ആണെന്ന് അസന്ദിഗ്ദ്ധമായി തെളിയുകയാണ്.
“യഹോവയുടെ നാമം ബലമുള്ള ഗോപുരം; നീതിമാൻ അതിലേക്കു ഓടിച്ചെന്നു അഭയം പ്രാപിക്കുന്നു.”
(സദൃശ്യവാക്യം 18:10)
“യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്നവൻ ഏവനും രക്ഷിക്കപെടും; യഹോവ അരുളിച്ചെയ്തതുപോലെ സിയോൻ പർവ്വതത്തിലും യെരൂശലേമിലും ഒരു രക്ഷിതഗണവും ശേഷിച്ചിരിക്കുന്നവരുടെ കൂട്ടത്തിൽ യഹോവ വിളിപ്പാനുള്ളവരും ഉണ്ടാകും.”
(യോവേൽ 2:32)
യേശു: “യാക്കോബ് മറിയയുടെ ഭർത്താവായ യോസേഫിനെ ജനിപ്പിച്ചു. അവളിൽ നിന്നു ക്രിസ്തു എന്നു പേരുള്ള യേശു ജനിച്ചു.” (മത്താ, 1:16). നമ്മുടെ കർത്താവും രക്ഷിതാവമായ ക്രിസ്തുവിൻ്റെ “യേശു” (Jesus) എന്ന പേരിനു് എബ്രായ, ഗ്രീക്ക്, ലാറ്റിൻ ഭാഷകളിലൂടെ കടന്നുവന്ന സമ്പന്നമായ ഒരു പദോത്ഭവ പശ്ചാത്തലമുണ്ട്. 1. എബ്രായയിൽ “യെഹോശൂവാ” (יְהוֹשֻׁ֥עַ – Yehoshua) എന്ന നാമം 218 പ്രാവശ്യം കാണാം. പേരിനർത്ഥം: “യഹോവ രക്ഷയാകുന്നു” (Yehovah is salvation) എന്നാണ്. [കാണുക: Blue Letter Bible]. “യെഹോശൂവാ” (Yehoshua) എന്ന നാമത്തെ, KJV-യിൽ “Jehoshua, Joshua” എന്നിങ്ങനെ അഭിന്നമായിട്ടാണ് ലിപ്യന്തരണം (Transliteration) ചെയ്തിരിക്കുന്നത്: [കാണുക: Numbers 13:16; Exodus 17:10]. “യെഹോശൂവാ” (Yehoshua) എന്ന പൂർണ്ണനാമം ഇംഗ്ലീഷിൽ രണ്ടു പ്രാവശ്യവും (Numbers 13:16; 1Chronicles 7:27) മലയാളത്തിൽ ഒരിക്കൽ മാത്രവുമാണുള്ളത്: (1ദിനവൃത്താന്തം 7:27). ബാക്കി എല്ലായിടത്തും “യോശുവ” (Yoshua) എന്നാണ് കാണുന്നത്. നൂൻ്റെ മകനും മോശെയുടെ ശുശ്രൂഷകനുമായ “ഹോശേയെക്ക്” മോശെ ഇട്ട പേരാണ്, “യഹോശൂവ അഥവാ, യോശുവ.” (സംഖ്യാ, 11:28; 13:16). എബ്രായരുടെ ഔദ്യോഗിക ബൈബിളായ തനഖിൻ്റെ (Tanakh) ഇംഗ്ലീഷ് പരിഭാഷയിൽ “Yehoshua” എന്ന നാമത്തെ എല്ലായിടത്തും “Joshua” എന്നാണ് ലിപ്യന്തരണം ചെയ്തിരിക്കുന്ന്. ഉദാ: [Numbers 13:16, 1Chronicles 7:27]. 2. “അവൻ (യഹോവ) രക്ഷിക്കുന്നു” (He saves) എന്നർത്ഥമുള്ള “യേശുവ” (יֵשׁ֡וּעַ – Yeshua) എന്ന പേര് ഇരുപത്തൊൻപത് പ്രാവശ്യം കാണാം: [Bible Hub; എസ്രാ 2:2]. 3. “രക്ഷയെ” (Salvation) കുറിക്കുന്ന “യേശുവാ” (יְשׁוּעָה – Yeshuah) എന്ന സ്ത്രീലിംഗ നാമപദം 77 പ്രാവശ്യമുണ്ട്: [Bible Hub, സങ്കീർത്തനം 119:155]. “യേശുവാ” (Yeshuah) എന്ന എബ്രായപദം പഴയനിയമത്തിൻ്റെ ഗ്രീക്കു പരിഭാഷയായ സെപ്റ്റ്വജിൻ്റിലും പുതിയനിയമ ഗ്രീക്കിലും “സോറ്റീറിയ” (σωτηρία – soteria), “സോറ്റീറിയൊസ്” (σωτήριος – soterios) എന്നിങ്ങനെയാണ് പരിഭാഷ ചെയ്തിരിക്കുന്നത്: [കാണുക: Bible Hub 1, Bible Hub 2]. “സീയോനിൽനിന്നു യിസ്രായേലിന്‍റെ രക്ഷ (יְשׁוּעָה – soterios) വന്നെങ്കിൽ!” എന്നാണ് സങ്കീർത്തകനായ ദാവീദിൻ്റെ പ്രാർത്ഥനയും പ്രത്യാശയും: [സങ്കീർത്തനം 14:7; 53:6]. ഈ വേദഭാഗത്ത്, “സീയോൻ” ആത്മീയമായി സ്വർഗ്ഗത്തെയാണ് സൂചിപ്പിക്കുന്നത്: (സങ്കീ, 20:2; 57:3; 121:1-2; എബ്രാ, 12:22). സ്വർഗ്ഗത്തിൽനിന്നുവന്ന രക്ഷയെ (יְשׁוּעָה – σωτήριος) ആണ് ശിമ്യോൻ സ്വന്ത കണ്ണാൽ കണ്ടത്: [ലൂക്കൊസ് 2:31-32]. “സകല ജഡവും ദൈവത്തിൻ്റെ രക്ഷയെ (יְשׁוּעָה – σωτήριος) കാണും” എന്നു യേശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട് യേശുവിനെക്കുറിച്ച് ലൂക്കൊസ് പറയുന്നത് സെപ്റ്റ്വജിൻ്റിൽ നിന്നാണ്: [കാണുക: യെശയ്യാവ് 40:5; ലൂക്കൊസ് 3:6]. എബ്രായ ബൈബിളിൽ ഈ പ്രവചനം കാണാൻ കഴിയില്ല. “മറ്റൊരുത്തനിലും രക്ഷ (יְשׁוּעָה – σωτηρία) ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല.” (പ്രവൃ, 4:12). ഇവിടെ യേശു “സോറ്റീറിയ” (σωτηρία – soteria) ആണ്. ഇതും കാണുക: (ലൂക്കൊ, 1:70-71). അതായത്, പുതിയനിയമത്തിൽ “യേശുവാ” (יְשׁוּעָה – Yeshuah) അഥവാ, “സോറ്റീറിയൊസും, സോറ്റീറിയയും” (Salvation ) യേശുവാണ്. 4. “രക്ഷിക്കുക” (Save) എന്നർത്ഥമുള്ള “യാഷാ” ( יָשַׁע – Yasha) എന്ന ക്രിയാപദം 206 പ്രാവശ്യമുണ്ട്: [Bible Hub, ഇയ്യോബ് 5:15]. “യാഷാ” എന്ന എബ്രായപദം പഴയനിയമത്തിൻ്റെ ഗ്രീക്കു പരിഭാഷയായ സെപ്റ്റ്വജിൻ്റിലും പുതിയനിയമ ഗ്രീക്കിലും “സോസോ” (σῴζω – sózó) എന്നാണ്: [Psalms 16:7; Bible Hub]. “അവൾ ഒരു മകനെ പ്രസവിക്കും; അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേർ ഇടേണം എന്നു പറഞ്ഞു.” [മത്തായി 1:2]. ഈ വേദഭാഗത്ത്, “രക്ഷിക്കുക” (Save) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്നത്, എബ്രായയിലെ “യാഷാ” (יָשַׁע – Yasha) എന്ന പദത്തിനു് തുല്യമായ സെപ്റ്റ്വജിൻ്റിലെയും പുതിയനിയമത്തിലെയും “സോസോ” (σῴζω – sózó) ആണ്. പുതിയനിയമത്തിൽ ക്രിസ്തുവാണ് രക്ഷയും രക്ഷയുടെ കൊമ്പും രക്ഷിതാവും രക്ഷാനായകനും ലോകരക്ഷിതാവും.
പേരിൻ്റെ നിഷ്പത്തി: “യഹോവ” (יְהֹוָה – Yehovah) എന്ന ദൈവനാമവും “രക്ഷിക്കുക” എന്നർത്ഥമുള്ള “യാഷാ” (יָשַׁע – Yasha) എന്ന ക്രിയാപദവും സംയോജിച്ചാണ്, “യഹോവ രക്ഷയാകുന്നു” (Yehovah is salvation) എന്നർത്ഥമുള്ള “യെഹോശൂവാ” അഥവാ, യോശുവ” എന്ന പേരുണ്ടായത്. “യെഹോശൂവാ” (Yehoshua) “യോശുവ” (Yoshua) എന്നീ പേരുകളുടെ പിൽക്കാല രൂപമാണ്, “യേശുവ” (יֵשׁ֡וּעַ – Yeshua) എന്ന പേര്: (എസ്രാ, 2:2). “യെഹോശൂവയുടെ” അരാമിക്, ഹ്രസ്വ എബ്രായ പതിപ്പാണ് “യേശുവ” (Jeshua). “രക്ഷയെ” (Salvation) കുറിക്കുന്ന “യേശുവാ” (יְשׁוּעָה – Yeshuah) എന്ന സ്ത്രീലിംഗ നാമപദവും “യാഷാ” (יָשַׁע – Yasha) എന്ന ക്രിയാപദത്തിൽനിന്ന് ഉരുത്തിരിഞ്ഞതാണ്. “യാഷാ” (Yasha) എന്ന ക്രിയാപദമാകട്ടെ, ഒരു പരാതന റൂട്ടാണ് (A primitive root).
Yehoshua-Yoshua-Yeshua-Iesous-Eshu-Iesus-Jhesus-Jesus-IESVS-Jeſus-Ieſus-Jesus-Yesu-Yeshu: “യഹോവ രക്ഷയാകുന്നു” (Yehovah is salvation) എന്നർത്ഥമുള്ള യെഹോശൂവാ, യോശുവ, യേശുവ എന്നീ പേരുകളുടെ സെപ്റ്റ്വജിൻ്റിലെ (Septuagint) രൂപമാണ് “യീസൂസ്” (Ἰησοῦς – Iesous) എന്നത്. “യീസൂസ്” എന്ന പേരിൻ്റെ ലിപ്യന്തരണമാണ് (Transliteration) യേശു. 1. “യഹോശൂവ – יְהוֹשׁוּע – Yehoshua” [Hebrew – Septuagint] “യീസൂസ് – Ἰησοῦς- Iesous.” (1Chronicles 7:27: 1ദിനവൃത്താന്തം 7:27). ഈ വേദഭാഗത്ത്, “യീസോയി” (Ιησοῖ – Iesoee) എന്നാണ് കാണാൻ കഴിയുക. “യീസൂസ്” (Ἰησοῦς – Iesous) എന്ന നാമം നിർദ്ദേശികാവിഭക്തി (Nominative Case) ആണ്. “യീസോയി“ എന്നത്, അതിൻ്റെ ഉദ്ദേശികാവിഭക്തി (Dative Case) ആണ്. “യോശുവയോടു” (to Joshua) എന്നാണ് അതിൻ്റയത്ഥം. വിഭക്തി പ്രത്യയത്തിലുള്ള വ്യത്യാസം മാത്രമേയുള്ളു; പേരിന് വ്യത്യാസമൊന്നുമില്ല. 2. “യോശുവ – יְהוֹשֻׁעַ – Yoshua” [Hebrew – Septuagint] “യീസൂസ് – Ἰησοῦς- Iesous.” (Joshua 1:10 – യോശുവ 1:10). 3. “യേശുവ – יֵשׁ֡וּע – Yeshua” [Hebrew – Septuagint] “യീസൂസ് – Ἰησοῦς- Iesous” (Ezra 3:2 – എസ്രാ, 3:2). പഴയനിയമത്തിൻ്റെ മൂലകൃതിയിൽ നിന്നുള്ള ആദ്യത്തെ ആധികാരികമായ ഗ്രീക്കുപരിഭാഷയാണ് സെപ്റ്റ്വജിൻ്റ്. നമ്മുടെ കർത്താവായ ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്നതും പുതിയനിയമത്തിലേക്ക് ഉദ്ധരണികൾ എടുത്തിരിക്കുന്നതും സെപ്റ്റ്വജിൻ്റിൽ നിന്നാണ്. അതിലാണ്, നമ്മുടെ കർത്താവായ ക്രിസ്തുവിൻ്റെ “യേശു അഥവാ, യീസൂസ്” (Ἰησοῦς) എന്ന പേര് 247 പ്രാവശ്യം കാണുന്നത്. “യഹോവ രക്ഷയാകുന്നു” എന്നർത്ഥമുള്ള “യോഹോശൂവാ അല്ലെങ്കിൽ യേശുവാ” എന്ന നാമം പഴയനിയമത്തിൽ ആവർത്തിച്ചു കാണുന്നുണ്ടെങ്കിലും, ആ പേരിൻ്റെ അർത്ഥം സാക്ഷാത്കരിക്കപ്പെട്ടത് നമ്മുടെ കർത്താവായ യേശുവിലൂടെയാണ്: [മത്തായി 1:21].
ഒന്നാം നൂറ്റാണ്ടിൽ പരിഭാഷ ചെയ്യപ്പെട്ടു എന്നു വിചാരിക്കുന്ന അരാമ്യ (Aramaic) ബൈബിൾ വന്നപ്പോൾ, “യീസൂസ്” (Ἰησοῦς) എന്ന നാമം “യേശു” (ܝܫܘܥ – Eshu) എന്നായി: [Matthew 1:16]. മൂന്നാം നൂറ്റാണ്ടിലെ ജെറോമിൻ്റെ ലത്തീൻ പരിഭാഷയായ “വുൾഗാത്തയിൽ” (Latin Vulgate) വന്നപ്പോൾ, “യേസുസ്” (Iesus – Yesus) എന്നായി: [Matthew 1:16]. 1526-ൽ ഗ്രീക്കിൽനിന്നും ഇംഗ്ലീഷിലേക്ക് ആദ്യം പരിഭാഷ ചെയ്തതും അച്ചടിയെന്ത്രത്തിൽ ആദ്യമായി അച്ചടിച്ചതുമായ “വില്യം ടിൻഡേൽ” (William Tyndale) പുതിയനിയമത്തിൽ, “ജീസസ്” (Jhesus) എന്നും (Matthew 1:1), 1535-ലെ പരിഭാഷയിൽ “ജീസസ്” (Jesus) എന്നുമായി: [Matthew 1:1]. 1582-ൽ ലത്തീൻ വുൾഗാത്തയിൽനിന്ന് ഇംഗ്ലീഷിലേക്ക് പരിഭാഷ ചെയ്തപ്പോൾ, ലത്തിൻ പേര് നിലനിർത്താനായി “യേസ്വ്സ്” (IESVS – Yesvs) എന്നാക്കി: [NT Rheims]. 1560-ൽ മൂലഭാഷകളിൽനിന്ന് ഇംഗ്ലീഷിലേക്ക് നേരിട്ട് വിവർത്തനം ചെയ്ത ജനീവ ബൈബിളിലും (Geneva bible) “യേസ്വ്സ്” (IESVS – Yesvs) എന്ന ലത്തീൻ പേരാണ് കാണുന്നത്: [Matthew 1:1]. 1568-ൽ പരിഭാഷ ചെയ്ത ബിഷപ്പ്സ് ബൈബിളിൽ (Bishops Bible) “ജീസസ്” (Jeſus) എന്നാണ് കാണുന്നത്: [Matthew 1:1]. Jeſus-ൻ്റെ നടുക്ക് കാണപ്പെടുന്ന ഈ → ſ അക്ഷരം, മദ്ധ്യകാലഘട്ടത്തിലും നവോത്ഥാനകാലത്തിലും ഉപയോഗിച്ചിരുന്ന “long s” എന്ന് അറിയപ്പെട്ടിരുന്ന ഒരു അക്ഷരമാണ്. ഇംഗ്ലീഷ് ഉൾപ്പെടെയുള്ള പല യൂറോപ്യൻ ഭാഷകളിലും 18-ാം നൂറ്റാണ്ടുവരെ ഇത് ഉപയോഗിച്ചിരുന്നു. വാക്കുകളുടെ തുടക്കത്തിലോ, മദ്ധ്യത്തിലോ ആണ് ഇത് ഉപയോഗിക്കുന്നത്. അതേസമയം സാധാരണ “s” അവസാനം ഉപയോഗിക്കുന്നു. രണ്ടിൻ്റെയും ഉച്ചാരണത്തിൽ വ്യത്യാസമൊന്നുമില്ല. 1599-ൽ പുതിയനിയമത്തിൻ്റെ എബ്രായ പരിഭാഷ ഉണ്ടായപ്പോൾ അതിൽ “”യേശുവാ” (יֵשׁוּעַ – Yeshua) എന്നായി: [Matthew 1:1]. 1611-ലെ കിംഗ് ജെയിംസ് ബൈബിൾ (The Authorized King James Bible) വന്നപ്പോൾ വീണ്ടും, “യീസസ്/യീസുസ് (Ieſus) എന്നായി. KJV-ടെ ഒന്നാം വാക്യം ഇപ്രകാരമാണ്: “The booke of the generation of Ieſus Chriſt, the ſonne of Dauid, the ſonne of Abraham.” [Matthew 1:1]. 1611-ലെ King James Version (KJV) ബൈബിളിന്റെ പരിഷ്കരിച്ച പതിപ്പായ കിംഗ് ജെയിംസ് ഓക്സ്ഫോർഡ് (King James Bible Oxford 1769) പരിഭാഷ തുടങ്ങിയാണ് ഇന്നുകാണുന്ന “ജീസസ്” (Jefus/Jesus) എന്ന പേര് സ്ഥിരമായതെന്ന് പറയാം. 1611-ലെ ആദ്യപതിപ്പിൽ നിരവധി അച്ചടി പിഴവുകളും ഭാഷാപരമായ അസ്ഥിരതകളും ഉണ്ടായിരുന്നു. 1769-ൽ ഓക്സ്ഫോർഡ് സർവകലാശാല ഈ പതിപ്പ് പരിഷ്കരിച്ച്, അച്ചടി പിഴവുകൾ ശരിയാക്കുകയും ഭാഷയെ കൂടുതൽ സ്ഥിരതയുള്ളതും ഏകീകൃതവുമാക്കുകയും ചെയ്തു. 1769-ലെ ഈ പരിഷ്കരിച്ച പതിപ്പാണ് ഇന്ന് King James Version (KJV) എന്ന പേരിൽ പൊതുവെ അറിയപ്പെടുന്നത്. ഇത് ഇംഗ്ലീഷ് സാഹിത്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട രചനകളിൽ ഒന്നായി കണക്കാക്കപ്പെടുന്നു, ഒന്നാം വാക്യം ഇതാണ്: “The book of the generation of Jefus Chrift, the fon of David, the fon of Abraham.” [Matthew 1:1]. 1714-ൽ “ബാർത്തലോമസ് സീഗൻബാൽഗ്” (Bartholomaus Ziegenbalg, 1682–1719) എന്ന ജർമ്മൻ മിഷനറിയുടെ തമിഴ് വിവർത്തനമാണ് ഏഷ്യൻ ഭാഷയിലെ ആദ്യത്തെ ബൈബിൾ. അതിൽ മത്തായി, മർക്കൊസ്, ലൂക്കൊസ്, അപ്പൊസ്തലപ്രവൃത്തികൾ എന്നീ അഞ്ച് പുസ്തകങ്ങളാണ് ഉണ്ടായിരുന്നത്. അതിൻ്റെ പേരും “അഞ്ച് പുസ്തകങ്ങൾ” (Anju poshthagam) എന്നായിരുന്നു. അതിൽ നമ്മുടെ കർത്താവിൻ്റെ പേര്, “യേസു” (யேசு- Yesu) എന്നാണ്: [Matthew 1:1]. 1829-ൽ ബെഞ്ചമിൻ ബെയ്ലിയുടെ (Benjamin Bailey) മലയാളം പരിഭാഷ വന്നപ്പോൾ, നമ്മുടെ കർത്താവിൻ്റെ പേരിൻ്റെ ഉച്ചാരണം, “യെശു” (Yeshu) എന്നായി: [മത്തായി 1:1]. ബെഞ്ചമിൽ ബെയ്ലിയുടെ മൂന്നു പരിഭാഷകളുണ്ട്: ഒന്നാമത്തേതിലും 1843-ലുള്ള രണ്ടാമത്തേതിലും “യെശു” എന്നാണ്: [മത്തായി 1:1]. 1876-ലുള്ള പരിഭാഷയിലാണ്, നാം ഇപ്പോൾ കാണുന്ന രൂപമായ, “യേശു” (Yeshu) എന്നായത്: [മത്തായി 1:1]. 1910-ൽ ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ (Bible Society of India) പരിഭാഷ ചെയ്ത സത്യവേദപുസ്തകത്തിലും “യേശു” (Yeshu) എന്നാണ്: [മത്തായി 1:1]. ഇങ്ങനെയാണ്, നമ്മുടെ കർത്താവും രക്ഷിതാവുമായ ക്രിസ്തുവിൻ്റെ “യേശു” എന്ന പേര് ഇന്നുകാണുന്ന രൂപത്തിലായത്.
ക്രിസ്തു: “ഖ്രിസ്റ്റോസ്” (Χριστός – christos) എന്ന ഗ്രീക്കുപദത്തിനു് അഭിഷിക്തൻ എന്നാണർത്ഥം. “മശീയാഹ്” (מָשִׁיחַ – masiah) എന്ന എബ്രായ പദത്തിൻ്റെ ഗ്രീക്കുരൂപമാണ് “ഖ്രിസ്റ്റോസ് അഥവാ, ക്രിസ്തു” (Christ), മശീയാഹ് അഥവാ, മശീഹ (Messiah) എന്ന പദം 39 പ്രാവശ്യം പഴയനിയമത്തിൽ കാണാം. KJV-യിൽ രണ്ടുപ്രാവശ്യം “Messiah” എന്ന് ലിപ്യന്തരണം (Transliteration) ചെയ്തും (ദാനീ, 9:25-26), ബാക്കി സ്ഥാനങ്ങളിൽ “അഭിഷിക്തൻ” (Anointed) എന്ന് പരിഭാഷ (Translation) ചെയ്തുമാണ് ചേർത്തിരിക്കുന്നത്. (ലേവ്യ, 4:3). മലയാളത്തിൽ എല്ലായിടത്തും “അഭിഷിക്തൻ” എന്നാണ് പരിഭാഷ. “അഭിഷേകം” (Anoint) അഥവാ, “മശാഹ്” (מָשַׁח – maടhaḥ) എന്ന പദം 66 പ്രാവശ്യമുണ്ട്. (ഉല്പ, 31:13). മശീയാഹ് (masiah) എന്ന എബ്രായപദത്തിനും ഖ്രിസ്റ്റോസ് (christos) എന്ന ഗ്രീക്കുപദത്തിനും അഭിഷിക്തൻ അഥവാ, ദൈവത്താൽ അഭിഷേകം പ്രാപിച്ചവൻ എന്നാണർത്ഥം. ദൈവം തൻ്റെ ശുശ്രൂഷകൾ ചെയ്യാൻ മനുഷ്യരെ തൻ്റെ ആത്മാവിനാൽ ശക്തിപ്പെടുത്തുന്ന കർമ്മമാണ് അഭിഷേകം. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ, ദൈവം തൻ്റെ ശുശ്രൂഷകരായി തിരഞ്ഞെടുക്കുന്ന വ്യക്തികൾക്ക് കൊടുക്കുന്ന ഔദ്യോഗിക നിയമന കർമ്മമാണ് അഭിഷേകം. പഴയനിയമത്തിൽ പുരോഹിതന്മാരും (ലേവ്യ, 4:3), പ്രവാചകന്മാരും (1രാജാ, 19:16), രാജാക്കന്മാരും (1ശമൂ, 12:3) അഭിഷേകം ചെയ്യപ്പെട്ടിരുന്നു. പുതിയനിയമത്തിലെ പ്രധാന അഭിഷിക്തൻ യേശുവാണ്. അവനു് ഏകദേശം മുപ്പത് വയസ്സുള്ളപ്പോൾ പ്രവചനംപോലെ യോർദ്ദാനിൽവെച്ച് ദൈവം അവനെ പരിശുദ്ധാത്മാവനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ്, അവൻ അഭിഷിക്തൻ അഥവാ, ക്രിസ്തു ആയത്: (യെശ, 61:1-2; ലൂക്കൊ, 3:22; പ്രവൃ, 10:38). യോർദ്ദാനിൽവെച്ചാണ് താൻ ക്രിസ്തു ആയതെന്ന് യെശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട് യേശുതന്നെ പറഞ്ഞിട്ടുണ്ട്: (യെശ, 61:1-2; ലൂക്കൊ, 4:16-21). അതായത്, എ.ഡി. 30-ലാണ് അവൻ ക്രിസ്തു ആയത്. “ഖ്രിസ്റ്റോസ് അഥവാ, ക്രിസ്തു” എന്ന പദം 569 പ്രാവശ്യമുണ്ട്. അതിൽ 560-പതോളം പ്രാവശ്യം “ഖ്രിസ്റ്റോസ്” യേശുവിനെയാണ് സൂചിപ്പിക്കുന്നത്. [കാണുക: മശീഹമാർ]
യേശുക്രിസ്തു: “യേശു” എന്നത് ദൈവപുത്രൻ്റെ പേര് (Name) അഥവാ, സംജ്ഞാനാമവും (Proper noun) “ക്രിസ്തു” എന്നത് അവൻ്റെ പദവിയും (Title) ആണ്. “യേശു” എന്ന പേരിനൊപ്പം ക്രിസ്തു എന്ന പദവി ചേർക്കപ്പെട്ട് “യീസൂസ് ഖ്രിസ്റ്റോസ് അഥവാ, യേശു ക്രിസ്തു” (Ἰησοῦς Χριστός – Iesoús Christós) എന്നായത് പിൽക്കാലത്താണ്: (മത്തായി 1:1; 1:16]. യേശുക്രിസ്തു എന്ന പേരിൻ്റെ ലളിതമായ അർത്ഥം “അഭിഷിക്തനായ രക്ഷകൻ” (The Anointed Savior) എന്നാണ്. “Jesus Christ” (യേശുക്രിസ്തു) എന്ന പൂർണ്ണനാമം KJV-യിൽ 197 പ്രാവശ്യമുണ്ട്. മലയാളത്തിൽ 150-തോളം പ്രാവശ്യമുണ്ട്. മലയാളത്തിൽ നിന്ന് വ്യത്യസ്തമായി എബ്രായ (יֵשׁוּעַ הַמָּשִׁיחַ), ഗ്രീക്ക് (Ἰησοῦς ὁ Χριστός), അരാമ്യ (ܝܫܘܥ ܡܫܝܚܐ), ലാറ്റിൻ (Iesus Christus), ഇംഗ്ലീഷ് (Jesus Christ) ഭാഷകളിൽ. “യേശുക്രിസ്തു” എന്ന പേര് രണ്ടു പദങ്ങളായിട്ടാണ് കാണുന്നത്. സുവിശേഷങ്ങളിൽ അഞ്ചുപ്രാവശ്യമാണ് യേശുക്രിസ്തു എന്ന പൂർണ്ണനാമമുള്ളത്: (മത്താ, 1:1; 1:18; മർക്കൊ, 1:1; യോഹ, 1:17; 17:3). “യേശുക്രിസ്തു (Iesoús Christós) എന്ന പൂർണ്ണമായ പേര് മഹാപൗരോഹിത്യ പ്രാർത്ഥനയിൽ കർത്താവുതന്നെയാണ് ആദ്യം വെളിപ്പെടുത്തിയത്. നിത്യജീവൻ്റെ നിർവ്വചനം എന്നനിലയിലാണ് ആ വേദഭാഗം കാണുന്നത്: “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (യോഹ, 17:3). അടുത്തതായി, പെന്തെക്കൊസ്തുനാളിൽ പരിശുദ്ധാത്മാവിൽ നിറഞ്ഞ പത്രൊസ് അപ്പൊസ്തലനും വെളിപ്പെടുത്തി: “നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിന്നായി ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏല്പിൻ; എന്നാൽ പരിശുദ്ധാത്മാവു എന്ന ദാനം ലഭിക്കും.” (പ്രവൃ, 10:38. ഒ;നോ: 10:48). അതുകൊണ്ടാണ്, മത്തായിയും മർക്കൊസും തങ്ങളുടെ സുവിശേഷത്തിൻ്റെ ആമുഖത്തിൽത്തന്നെ “യേശുക്രിസ്തു” എന്ന പേര് പറഞ്ഞിരിക്കുന്നത്: (മത്തായി 1:1; മർക്കൊസ് 1:1].
പുതിയനിയമത്തിൽ പിതാവിൻ്റെ പേര്: പുതിയനിയമത്തിൽ പിതാവിനു് പേര് പറഞ്ഞിട്ടില്ലെന്നാണ് പലരും വിചാരിക്കുന്നത്. പുതിയനിയമത്തിൽ പിതാവിനു് പേരുണ്ട്. “യഹോവയുടെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ” എന്ന പഴയനിയമ പ്രവചനം നിവൃത്തിയായതായി, നാലു സുവിശേഷകന്മാരും രേഖപ്പെടുത്തിയിട്ടുണ്ട്. (സങ്കീ, 118:26. ഒ.നോ: മത്താ, 21:9; 23:38; മർക്കൊ, 11:9; ലൂക്കൊ, 13:33; 19:38; യോഹ, 12:13). പിതാവിനു് പഴയനിയമത്തിൽ ഒരേയൊരു സംജ്ഞാനാമമാണ് പറഞ്ഞിരിക്കുന്നത്; ആ നാമം “യഹോവ” എന്നാണ്: (പുറ, 3:15; 6:3). യഹോവയെന്ന നാമം പുതിയനിയമത്തിൽ ഒരിടത്തും പറഞ്ഞിട്ടില്ല. പകരം, കർത്താവ് എന്ന് അർത്ഥമുള്ള “കുറിയോസ്” (κύριος – kurios) എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്: [Bible Hub; യെശയ്യാവ് 40:3 → മത്തായി 3:3; യോവേൽ 2:38 → പ്രവൃത്തികൾ 2:21]. “ഞാൻ എന്റെ പിതാവിന്റെ നാമത്തിൽ വന്നിരിക്കുന്നു” എന്ന് ക്രിസ്തുതന്നെ പറഞ്ഞിട്ടുണ്ട്: [യോഹന്നാൻ 5:43]. അപ്പോൾ, പിതാവിൻ്റെ ഏത് നാമത്തിലാണ് ക്രിസ്തു വന്നത്? ശിഷ്യന്മാർ ദൈവപുത്രനായ യേശുവിൻ്റെ നാമത്തിലാണ് അത്ഭുതങ്ങൾ പ്രവർത്തിച്ചത്: “ആ എഴുപതുപേർ സന്തോഷത്തേടെ മടങ്ങിവന്നു: കർത്താവേ, നിന്റെ നാമത്തിൽ ഭൂതങ്ങളും ഞങ്ങൾക്കു കീഴടങ്ങുന്നു എന്നു പറഞ്ഞു.” (ലൂക്കോ, 10:17. ഒ:നോ: മർക്കൊ, 9:38: ലൂക്കൊ, 9:49). ദൈവപുത്രനാകട്ടെ; പിതാവിൻ്റെ നാമത്തിലാണ് പ്രവർത്തിച്ചത്: “എന്റെ പിതാവിന്റെ നാമത്തിൽ ഞാൻ ചെയ്യുന്ന പ്രവൃത്തികൾ എനിക്കു സാക്ഷ്യം ആകുന്നു.” (യോഹ, 10:25). പുതിയനിയമത്തിൽ യേശു അല്ലെങ്കിൽ, യേശുക്രിസ്തു എന്ന സംജ്ഞാനാമത്തിലാണ് (Proper noun) അത്ഭുതങ്ങളും അടയാളങ്ങളും നടക്കുന്നത്: (പ്രവൃത്തികൾ 3:6; 3:16; 4:10; 4:30; 16:18). മറ്റൊരു സംജ്ഞാനാമത്തെക്കുറിച്ച് സൂചനപോലുമില്ല. അപ്പോൾ, യേശു പിതാവിൻ്റെ ഏത് നാമത്തിലാണ് പ്രവർത്തിച്ചത്? മഹാപൗരോഹിത്യപ്രാർത്ഥനയിൽ ക്രിസ്തുതന്നെ അതു പറഞ്ഞിട്ടുണ്ട്: “പരിശുദ്ധപിതാവേ, അവർ നമ്മെപ്പോലെ ഒന്നാകേണ്ടതിന്നു നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തിൽ അവരെ കാത്തുകൊള്ളേണമേ.” (യോഹ, 17:11). പിതാവു് പുത്രനു് കൊടുത്തത്, “യേശു” എന്ന തൻ്റെ നാമമാണ്. അടുത്തവാക്യത്തിൽ പിന്നെയും പറയുന്നു: “അവരോടുകൂടെ ഇരുന്നപ്പോൾ ഞാൻ അവരെ “നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തിൽ കാത്തുകൊണ്ടിരുന്നു.” (യോഹ, 17:12). പിതാവു് പുത്രനുകൊടുത്ത തൻ്റെ നാമമാണ് യേശു അല്ലെങ്കിൽ യേശുക്രിസ്തു എന്നത്: (മത്തായി 1:21; യോഹന്നാൻ 17:3). അതുകൊണ്ടാണ്, “നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല” എന്ന് പത്രോസ് പറയുന്നത്: (പ്രവൃ, 4:12). അല്ലെങ്കിൽ, “യഹോവയുടെ അഥവാ, കർത്താവിന്റെ നാമം വിളിച്ചപേക്ഷിക്കുന്നവൻ ഏവനും രക്ഷിക്കപ്പെടും” എന്ന് ആവർത്തിച്ചു പറഞ്ഞിരിക്കുന്ന ബൈബിൾ പരസ്പരവിരുദ്ധമാകില്ലേ? (യോവേ, 2:32; പ്രവൃ, 2:21; റോമ, 10:23). [കാണുക: പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം എന്താണ്?]
പുതിയനിയമത്തിൽ പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം യേശു അല്ലെങ്കിൽ യേശുക്രിസ്തു എന്നാണ്: (മത്താ, 1:21; യോഹ, 17:11; 14:26). “പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം (onoma – Name)” എന്ന പ്രയോഗം ഒരു “സംജ്ഞാനാമത്തെയാണ്” (Proper Noun) സൂചിപ്പിക്കുന്നത്. വ്യാകരണത്തിൽ വ്യത്യസ്ത വ്യക്തികളുടെ പേരുകളെയോ, അവരുടെ പദവികളെയോ സൂചിപ്പിക്കുമ്പോൾ, “നാമം” (onoma – Name) എന്ന ഏകവചനമല്ല; “നാമങ്ങൾ” (onomata – Names) എന്ന ബഹുവചനമാണ് ഉപയോഗിക്കേണ്ടത്. പലരും വിചാരിക്കുന്നപോലെ, പിതാവും പുത്രനും പരിശുദ്ധാത്മാവും സമനിത്യരും വ്യതിരിക്തരുമായ മൂന്നു വ്യക്തി ആയിരുന്നെങ്കിൽ, “നാമം അഥവാ, പേര്” (Name) എന്ന ഏകവചനം ഉപയോഗിക്കാൻ വ്യാകരണത്തിൽ വ്യവസ്ഥയില്ല. അത് അബദ്ധമാകുമായിരുന്നു. ഇനി വചനത്തിലെ തെളിവ് നോക്കുക: “പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിക്കാൻ” കർത്താവ് അപ്പൊസ്തലന്മാരോട് അവരുടെ ഭാഷയിലാണ് കല്പിച്ചത്: (മത്തായി 28:19). കർത്താവ് കല്പിച്ചതെന്താണെന്ന് അപ്പൊസ്തലന്മാർക്ക് മനസ്സിലായതിൽ അധികമായി മറ്റാർക്കും മനസ്സിലാകില്ല. കർത്താവിൻ്റെ കല്പന ശിരസ്സാവഹിച്ച അപ്പൊസ്തലന്മാർ പെന്തെക്കൊസ്തുനാളിൽ പരിശുദ്ധാത്മാവിൽ നിറഞ്ഞശേഷം, “യേശുക്രിസ്തുവിൻ്റെ” നാമത്തിലാണ് സ്നാനം കഴിപ്പിച്ചത്: (പ്രവൃത്തികൾ, 2:38. ഒ.നോ: 8:16; 10:48; 19:5; കൊലൊ, 3:17). യേശുക്രിസ്തു എന്നത് പുത്രൻ്റെ നാമം മാത്രമാണെങ്കിൽ, പിതാവിൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം എവിടെ? [കാണുക: ഒനോമയും ഒനോമാട്ടയും]
ദൈവത്തിനു് ഒരു പേര് വേണമോ? “ദൈവം പിന്നെയും മോശെയോടു അരുളിച്ചെയ്തതെന്തന്നാൽ: നീ യിസ്രായേൽമക്കളോടു ഇപ്രകാരം പറയേണം: അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവുമായി നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു; ഇതു എന്നേക്കും എന്റെ നാമവും തലമുറ തലമുറയായി എന്റെ ജ്ഞാപകവും ആകുന്നു.” (പുറ, 3:15). ദൈവം പറയുന്നത് ശ്രദ്ധിക്കുക: “യഹോവ” എന്നത് എന്നേക്കും എൻ്റെ “നാമവും അഥവാ, സംജ്ഞാനാമവും” (Proper Noun) തലമുറ തലമുറയായി എന്റെ ജ്ഞാപകവും അഥവാ, സ്മരണാർത്ഥമുള്ളതും (memorial) ആകുന്നു. അതിനാൽ, യഹോവ എന്ന നാമം നിത്യമാണ് എന്ന് കരുതുന്നവരുണ്ട്. എന്നാൽ ദൈവത്തിൻ്റെ പേരിനെക്കുറിച്ച് ചില കാര്യങ്ങൾ അറിയേണ്ടതുണ്ട്:
1. പേർ (Name) എന്നത് വ്യക്തികളെയും മറ്റു ജീവജാലങ്ങളെയും വസ്തുക്കളെയും തിരിച്ചറിയാനുള്ള ഉപാധിയാണ്. അല്ലാതെ, ദൈവത്തെ തിരിച്ചറിയാനുള്ള ഉപാധിയല്ല. ദൈവം വ്യക്തിയാണെന്നോ, ദൈവത്തിൽ വ്യക്തികളുണ്ടെന്നോ ബൈബിൾ പറയുന്നില്ല. “ദൈവം ഒരുത്തൻ മാത്രം അഥവാ, ഒരേയൊരു ദൈവം” (The one and only God) ആണ്: (ആവ, 4:35; 4:39; 2രാജാ, 19:15; ലൂക്കൊ, 5:21; യോഹ, 5:45; 17:3). “ദൈവം” (സത്യദൈവം) എന്ന സംജ്ഞയിൽത്തന്നെ അവനെ തിരിച്ചറിയാം. “അസ്തിത്വദ്യോതകമാണ് പേര്; പേർ കൂടാതെ ഒന്നും നിലനില്ക്കുന്നില്ല” എന്നാണ് പറയുന്നത്. സ്വതന്ത്രമായി നിലനിൽപ്പില്ലാത്തതും വാചകത്തെ മാത്രം ആശ്രയിച്ച് നിൽക്കുന്നതുമായ ശബ്ദത്തെയാണ് മലയാള വ്യാകരണത്തിൽ “ദ്യോതകം” എന്ന് പറയുന്നത്. അതുപോലെ, പേരിനും സ്വയമായി നിലനല്ക്കാൻ കഴിയില്ല; ഏതെങ്കിലും ഒരു അസ്തിത്വത്തോടുകൂടി (വ്യക്തിയോ, വസ്തുവോ) മാത്രമേ പേരിന് നിലനില്ക്കാൻ കഴിയുകയുള്ളു. എന്നാൽ അത് ഭൗമികമായ വിഷയമാണ്. സകലത്തിൻ്റെയും സ്രഷ്ടാവായ ദൈവത്തിനു് അത് ബാധകമല്ല. അതുകൊണ്ടാണല്ലോ, സൃഷ്ടി മുതൽ പൂർവ്വപിതാക്കന്മാർവരെ ദൈവത്തിനു് ഒരു “പേർ” (Nane) അല്ലെങ്കിൽ, ഒരു “സംജ്ഞാനാമം” (Proper noun) ഇല്ലാതിരുന്നത്: “ഞാൻ അബ്രാഹാമിന്നു യിസ്ഹാക്കിന്നും യാക്കോബിന്നും സർവ്വശക്തിയുള്ള ദൈവമായിട്ടു പ്രത്യക്ഷനായി; എന്നാൽ യഹോവ എന്ന നാമത്തിൽ ഞാൻ അവർക്കു വെളിപ്പെട്ടില്ല.” (പുറ, 6:3). “സർവ്വശക്തൻ” (ഉല്പ, 17:1), “നിത്യൻ” (ഉല്പ, 21:33) തുടങ്ങിയ സത്യദൈവത്തിൻ്റെ സവിശേഷമായ വിശേഷണങ്ങളാൽത്തന്നെ സകല ജാതീയ ദൈവങ്ങളിൽ നിന്നും അവൻ ഉന്നതനും വ്യതിരിക്തനും ആയിരിക്കെ, ദൈവത്തിനു് “യഹോവ” എന്ന ഒരു സംജ്ഞാനാമത്തിൻ്റെ ആവശ്യമെന്താണ്? [ട്രിനിക്ക് ദൈവം ഒന്നല്ല; മൂന്നു വ്യക്തിയാണ്. അവരുടെ മൂന്നു ദൈവത്തിനു് അല്ലെങ്കിൽ മൂന്നു വ്യക്തിക്കു നിശ്ചയമായും ഓരോ പേരു വേണം. അല്ലെങ്കിൽ ആരാ…, എന്താ… എങ്ങനെ തിരിച്ചറിയും? നിർഭാഗ്യവശാൽ മൂന്നുപേർക്കും പേരില്ല എന്നതാണ് ശ്രദ്ധേയമായ വസ്തുത. കുറഞ്ഞപക്ഷം മൂന്നുപേർക്കും ഓരോ പേരെങ്കിലും ഉണ്ടായിരുന്നെങ്കിൽ, വ്യത്യസ്ത വ്യക്തികളാണെന്ന വാദത്തിന് ഒരു താങ്ങാകുമായിരുന്നു]
2. ദൈവത്തിനു് എന്തിനാണ് പേര്? ദൈവത്തിനു് എന്തിനാണ് പേര് എന്ന് നാം ചന്തിച്ചു തുടങ്ങുമ്പോഴാണ്, “യഹോവ” (Yohova) എന്ന നാമം ദൈവത്തിൻ്റെ ശാശ്വതനാമം ആയിരുന്നില്ല എന്ന് നാം തിരിച്ചറിയുന്നത്. ദൈവത്തിനു് സ്കൂളിൽ പോകണ്ട, ആധാർകാർഡ് എടുക്കണ്ട, തിരഞ്ഞെടുപ്പിൽ മത്സരിക്കണ്ട, മനുഷ്യരെപ്പോലെ പേർ തിരിച്ചറിയാൻ ആവശ്യമുള്ള ഒന്നും ദൈവത്തിനില്ല. പിന്നെന്തിനാണ് പേര്? തൻ്റെ പുത്രനും ആദ്യജാതനുമായ യിസ്രായേൽ ജനത്തെ മിസ്രയീമ്യ ദാസിത്തിനിന്ന് വിടുവിക്കുന്നതിനോടുള്ള ബന്ധത്തിലാണ്, മോശെയുടെ ആവശ്യപ്രകാരം ദൈവം തനിക്ക് “യഹോവ” (Yohova) എന്ന സംജ്ഞാനാമം ആദ്യമായി എടുത്തത്. (പുറ, 3:13-15). മോശെ ദൈവത്തിൻ്റെ നാമം ചോദിക്കാൻ ഒരു കാരണമുണ്ട്. മിസ്രയീമ്യരുടെ നൂറു കണക്കിനു ദൈവങ്ങളുടെ മദ്ധ്യേയാണ് ദൈവജനത്തിൻ്റെ വാസം. ഉദാ: റാ (Ra), ഓസിറിസ് (Osiris), ഐസിസ് (Isis), ഹോറസ് (Horus), സെത്ത് (Set), അനൂബിസ് (Anubis), തോത്ത് (Thoth), ഹാതോർ (Hathor), ബാസ്റ്ററ്റ് (Bastet), മാ’അറ്റ് (Ma’at), പ്താ (Ptah), അമുൻ (Amun) മുതലായവർ. നാന്നൂറ് വർഷമായി അടിമത്വത്തിൽ കിടക്കുന്ന ദൈവജനം, പിതാക്കന്മാരുടെ ദൈവത്തെ അതിനോടകം മറക്കുകയും ചെയ്തു. തന്മൂലം, പിതാക്കന്മാരുടെ ദൈവമാണ് എന്നെ അയച്ചതെന്ന് മോശെ പറഞ്ഞാൽ; നിന്നെ അയച്ച ദൈവത്തിൻ്റെ പേരെന്താണെന്ന് അവർ നിശ്ചയമായും ചോദിക്കും. (പുറ, 3:13). സത്യദൈവത്തിൻ്റെ ഏതെങ്കിലും സവിശേഷഗുണം പറഞ്ഞാൽപ്പോര; മിസ്രയീമ്യ ദൈവങ്ങളിൽനിന്നും തികച്ചും വിഭിന്നമായ ഒരു സംജ്ഞാനാമം അവർ പിതാക്കന്മാരുടെ ദൈവത്തിനു് പ്രതീക്ഷിക്കും. അതറിയാവുന്ന ദൈവം, ആദ്യമായി തനിക്കൊരു നാമം എടുക്കുന്നതും വെളിപ്പെടുത്തുന്നതും മോശെയുടെ ആവശ്യപ്രകാരം ഹോരേബിൽ വെച്ചാണ്. (പുറ, 3:15). മിസ്രയീമിൽ നിന്ന് പുറപ്പെടുവിച്ച് കൊണ്ടുവന്ന യിസ്രായേൽ ജനത്തിന്, ന്യായപ്രമാണം നല്കുന്നതും ദൈവത്തിൻ്റെ പർവ്വതമായ ഹോരേബിൽ അഥവാ, സീനായി പർവ്വതത്തിൽ വെച്ചുതന്നെയാണ്. (പുറ, 3:1,12; 19:1,12). അതായത്, മിസ്രയീമ്യ അടിമത്വത്തിൽ നിന്ന് തൻ്റെ ജനത്തെ വിടുവിച്ച് ന്യായപ്രമാണം അഥവാ, പഴയനിയമം നൽകുന്നതിനു മുന്നോടിയായിട്ടാണ്, ദൈവം തനിക്കൊരു “നാമം” ആദ്യമായി എടുത്തത്. അതേ ദൈവം, സത്താൻ്റെ അടിമത്വത്തിൽ നിന്ന് തൻ്റെ ജനത്തെ രക്ഷിച്ച് പുതിയൊരു നിയമം നല്കുന്നതിന് മുന്നോടിയായി എടുത്ത തൻ്റെ പുതിയ നാമമാണ് “യേശു.” ആ നാമമാണ് ദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടായ പുത്രനു കൊടുത്തത്. (മത്താ, 1:21; യോഹ, 17:11,12; 1തിമൊ, 3:14-16).
3. പുതിയനിയമവും ക്രിസ്തുവും: പുതിയനിയമം എന്താണെന്നും ക്രിസ്തു ആരാണെന്നും അറിയാത്തതുകൊണ്ടാണ് പഴയനിയമം അപ്രസക്തമാണെന്ന് പലരും കരുതുന്നത്. പുതിയനിയമം ആകാശത്തുനിന്ന് പൊട്ടിവീണതല്ല; ഒരു പഴയനിയമം ഉള്ളതുകൊണ്ടാണ് പുതിയനിയമം ഉണ്ടായത്. അല്ലെങ്കിൽ. ഒരു നിയമം പോരായോ? പുതിയനിയമം എന്തിനാണ്? പഴയനിയമത്തിൻ്റെ ബാക്കിയോ, കുറവ് തീർക്കുന്നതോ അല്ല; പഴയനിയനിയമത്തിൻ്റെ നിവൃത്തിയാണ് പുതിയനിയമം. ആകാശഭൂമികൾ മാറിപ്പോയാലും ഒരു വള്ളിക്കോ, പുള്ളിക്കോപോലും മാറ്റം വരാതെ ന്യായപ്രമാണത്തെ നിവൃത്തിക്കാനാണ് ക്രിസ്തു വന്നത്. (മത്താ, 5:17-18; ലൂക്കൊ, 16:17). പഴയനിയമം നന്നായി പഠിക്കാത്ത ഒരാൾക്ക് പുതിയനിയമം ഒന്നും മനസ്സിലാകാൻ പോകുന്നില്ല. തൻ്റെ സ്നേഹിതനായ അബ്രാഹാം മുഖാന്തരം, യിസ്രായേലിനോട് ദൈവം ചെയ്ത വാഗ്ദത്തത്തിൻ്റെ നിവൃത്തിയാണ് പുതിയനിയമം. (ഉല്പ, 22:18 → പ്രവൃ, 3:25;, പ്രവൃ, 13:32-35 → എബ്രാ, 2:14-16; എബ്രാ, 8:8-13). മിസ്രയീമ്യ ദാസ്യത്തിൽ നിന്ന് തൻ്റെ പുത്രനും ആദ്യജാതനുമാ യിസ്രായേലിനെ വിടുവിക്കാൻ യഹോവ എന്ന നാമം എടുത്തപോലെ, പിശാചിൻ്റെ അടിമത്വത്തിൽ നിന്നും അവനെ വിടുവിച്ച് ശാശ്വതമായ രക്ഷനല്കാൻ യഹോവ എടുത്ത തൻ്റെ പുതിയ നാമമാണ് യേശു. തൻ്റെ പുത്രനോടുള്ള വാഗ്ദത്തം നിവൃത്തിക്കാൻ, വാഗ്ദത്ത ദാതാവായ ദൈവം തന്നെയാണ് യേശുവെന്ന സംജ്ഞാനാമത്തിലും തൻ്റെ പുത്രനായ യിസ്രായേലിൻ്റെ പ്രകൃതിയിലും ദൂതന്മാരെക്കാൾ തഴ്ചവന്ന ഒരു മനുഷ്യപ്രത്യക്ഷത എടുത്തത്. അതാണ് അതാണ്, പിതാവും ക്രിസ്തുവും എന്ന ദൈവമർമ്മം അല്ലെങ്കിൽ, ദൈവഭക്തിയുടെ മർമ്മം: (കൊലൊ, 2:2; 1തിമൊ, 3:14-16; എബ്രാ, 2:9; എബ്രാ, 2:14-16; 1പത്രൊ, 1:20). ദൈവഭക്തിയുടെ മർമ്മത്തിൽ “അവൻ ജഡത്തിൽ വെളിപ്പെട്ടു” എന്നാണ് കാണുന്നത്. “അവൻ” എന്നത് പ്രഥമപുരുഷ സർവ്വനാമമാണ്. ആ സർവ്വനാമം മാറ്റിയിട്ട് തൽസ്ഥാനത്ത് നാമം ചേർത്താൽ ‘ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു” എന്നുകിട്ടും: (1തിമൊ, 3:14-16). ജീവനുള്ള ദൈവവും ശാശ്വതരാജാവും യഹോവയാണ്: (യിരെ, 10:10). അതാണ്, പിതാവും പുത്രനുമെന്ന ദൈവമർമ്മം: (കൊലൊ, 2:2). അതായത്, ദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി കന്യകയിൽ ഉല്പാദിപ്പിച്ച (മത്താ, 1:18; മത്താ, 1;20; ലൂക്കൊ, 2:21) ദേഹവും (1പത്രൊ, 2:22) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) മനുഷ്യനാണ് യേശു: (യോഹ, 8:40). യേശുവിൻ്റെ ജനനത്തിനുമുമ്പെ സെഖര്യാപുരോഹിതൻ പരിശുദ്ധാത്മാവ് നിറഞ്ഞവനായി പ്രവചിച്ചത് അതാണ്: യിസ്രായേലിന്റെ ദൈവമായ കർത്താവ് അനുഗ്രഹിക്കപ്പെട്ടവൻ. അവൻ തന്റെ ജനത്തെ സന്ദർശിച്ച് ഉദ്ധാരണം ചെയ്യും.” (ലൂക്കൊ, 1:68. ഒ.നോ: യെശ, 25:8 → എബ്രാ, 2:14-15; യെശ, 35:4-6 → മത്താ, 11:3-5 → ലൂക്കൊ, 7:21-22; യെശ, 40;3; മലാ, 3:1 → ലൂക്കൊ, 1:75-77; സെഖ, 12:10 → യോഹ, 19:37; യേശ, 7:14 → മത്താ, 1:21-23; സങ്കീ, 40:6 → എബ്രാ, 10:5). യിസ്രായേലിൻ്റെ ദൈവമായ കർത്താവ് അഥവാ, യഹോവ തൻ്റെ ജനത്തെ സന്ദർശിച്ച് രക്ഷിക്കാൻ യേശു എന്ന നാമത്തിൽ ഒരു മനുഷ്യപ്രത്യക്ഷത എടുക്കുകയായിരുന്നു. (ലൂക്കൊ, 1:68; മത്താ, 1:21-23). തന്റെ പിന്നാലെ മനുഷ്യനായി വരുന്നവൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കുന്നവൻ ആണെന്ന് സെഖര്യാവിൻ്റെ മകനായ യോഹന്നാൻ പ്രവാചകനും അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. (യോഹ, 1:30- 33. ഒ.നോ: ലൂക്കോ, 3:22; പ്രവൃ, 4:27; പ്രവൃ, 10:38). ദൈവത്തിൻ്റെ ജഡത്തിലെ പ്രത്യക്ഷതയായ ക്രിസ്തുവിൻ്റെ ദൗത്യം കഴിഞ്ഞാൽ, നിത്യമായ അസ്തിത്വത്തിൽ പിതാവും പുത്രനും പരിശുദ്ധാത്മാവും ഒന്നുതന്നെയാണ്; പിതാവിൻ്റെയും പുത്രന്റെയും പരിശുദ്ധാത്മാവിൻ്റെയും നാമവും ഒന്നുതന്നെയാണ്. [കാണുക: ദൈവഭക്തിയുടെ മർമ്മം, പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം എന്താണ്?]
4. ന്യായപ്രമാണകാലം: “ന്യായപ്രമാണത്തിന്റെയും പ്രവാചകന്മാരുടെയും കാലം യോഹന്നാൻ വരെ ആയിരുന്നു.” (ലൂക്കോ, 16:16). ന്യായപ്രമാണത്തോടുള്ള ബന്ധത്തിൽ നിത്യമെന്ന് പറയുന്നതൊക്കെ ന്യായപ്രമാണകാലംവരെ മാത്രമേയുള്ളു. ഉദാ: പരിച്ഛേദന നിത്യനിയമാണ്: (ഉല്പ, 17:3). പുതിയനിയമത്തിൽ ശരീരത്തിലുള്ള പരിച്ഛേദന ആവശ്യപ്പെടുന്നില്ല; ഹൃദയപരിച്ഛേദനയാണ് വേണ്ടത്: (പ്രവൃ, 15:28; റോമ, 2:29). “നിങ്ങൾ പരിച്ഛേദന ഏറ്റാൽ ക്രിസ്തുവിനെക്കൊണ്ടു നിങ്ങൾക്കു ഒരു പ്രയോജനവുമില്ല” എന്നാണ് പൗലൊസ് ഗലാത്യരോട് പറയുന്നത്: (ഗലാ, 5:2). ശബ്ബത്ത് നിത്യനിയമമായിരുന്നു: (2ദിന, 2:4). പുതിയനിയമ ഉപദേശത്തിൽ ശബ്ബത്ത് ആചരിക്കണം എന്നൊരു കല്പന പറഞ്ഞിട്ടില്ല. യാഗങ്ങളും പെരുനാളുകളും നിത്യനിയമമായിരുന്നു: (പുറ, 12:12-14: 12:16-17; 12:21-24; ലേവ്യ, 24:4-8; 2ദിന, 2:4). പെരുനാളുകളും യാഗങ്ങളും നടത്താൻ ഇന്ന് ദൈവാലയംപോലും ഇല്ല. ശബ്ബത്തും പെരുനാളുകളും വാവും വരുവാനിരുന്നവയുടെ നിഴലായിരുന്നു: (കൊലൊ, 2:16-17). അതുപോലെ ന്യായപ്രമാണം നല്കുന്നതിനു മുന്നോടിയായി ദൈവം എടുത്ത തൻ്റെ “യഹോവ” നാമവും ന്യായപ്രമാണകാലത്തേക്ക് മാത്രമുള്ളതായിരുന്നു.
5. യഹോവയും കുറിയോസും: “യഹോവ” (Yehovah) എന്ന ദൈവനാമം എബ്രായ ബൈബിളിൽ 6,800 പ്രാവശ്യം കാണാം. അത് ദൈവം യിസ്രായേലിൻ്റെ രക്ഷയ്ക്കായി എടുത്ത തൻ്റെ സംജ്ഞാനാമം ആണെന്നും നാം മുകളിൽ കണ്ടതാണ്. എബ്രായ മൂലഭാഷയിൽ ഉള്ള “യഹോവ” എന്ന ദൈവനാമം, ഇപ്പോൾ യെഹൂദന്മാർ ഉപയോഗിക്കുന്ന ഔദ്യോഗിക പരിഭാഷയിലും ഉണ്ട്. എന്നാൽ ആ നാമം ആണ്ടിലൊരിക്കൽ പാപപരിഹാദിവസം തിരുനിവാസത്തിൻ്റെ ഉള്ളിൽവെച്ച് മഹാപുരോഹിതൻ ഉച്ചരിക്കുന്നതല്ലാതെ, മറ്റാരും നാവിൽ എടുക്കാറില്ല. യഹോവയുടെ നാമം വൃഥാ എടുക്കരുത് എന്ന മൂന്നാം കല്പനയിൽ ഭയപ്പെടുന്ന യെഹൂദന്മാർ, ആ നാമം ഉച്ചരിക്കാതെ, പകരം അദോനായി എന്നാണ് അതിനെ വായിക്കുന്നത്. എങ്കിലും എബ്രായ മൂലഭാഷയിലും സത്യവേദപുസ്തകത്തിലും ആ നാമം ഉണ്ടെന്നുള്ളത് വസ്തുതയാണ്. എന്നാൽ പുതിയനിയമത്തിൽ എന്തുകൊണ്ടാണ് “യാഹോവ” എന്ന ദൈവനാമം ഇല്ലാത്തത്? പുതിയനിയമത്തിലും ദൈവത്തിൻ്റെ പേര് “യാഹോവ” എന്നുതന്നെ ആണെങ്കിൽ, ആ നാമം ഉണ്ടാകേണ്ടതല്ലേ? ഭാഷ മാറുന്നതോ, പരിഭാഷ മാറുന്നതോ അനുസരിച്ച് ആരുടെയും “പേര് അഥവാ, സംജ്ഞാനാമത്തിന്” മാറ്റം വരില്ല; മാറ്റം വാരാൻ പാടില്ല. പുതിയനിയമത്തിലും ദൈവത്തിൻ്റെ പേര് “യഹോവ” എന്നുതന്നെ ആയിരുന്നെങ്കിൽ, പുതിയനിയമത്തിൽ പിതാവിൻ്റെ നാമം “യഹോവ” എന്ന് വ്യക്തമായി രേഖപ്പെടുത്തുമായിരുന്നു. അല്ലെങ്കിൽ പഴയനിയമത്തിൽനിന്ന് എടുത്ത ഉദ്ധരണികളിലെങ്കിലും ആ പേർ നിലനിർത്തുമായിരുന്നു. ഉദ്ധരണികൾ ഗ്രീക്ക് സെപ്റ്റ്വജിൻ്റിൽ നിന്നാണ് എടുത്തിരിക്കുന്നത്. അതിൽ ശ്രദ്ധേയമായ കാര്യം എന്താണെന്ന് ചോദിച്ചാൽ: ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പരിഭാഷയാണ് സെപ്റ്റ്വജിൻ്റ്. ആ പരിഭാഷയിൽ ദൈവനാമമായ “യഹോവയ്ക്ക് പകരം കുറിയോസ്” (Kurios) അഥവാ, കർത്താവ് എന്നാണ് ഉപയോഗിച്ചിരിക്കുന്നത്. “പേര് അഥവാ, സംജ്ഞാനാമം” ഭാഷ മാറുന്നതിനനുസരിച്ച് മാറുന്നതല്ല. “യഹോവ” എന്ന നാമം നിത്യമായിരുന്നെങ്കിൽ, സെപ്റ്റ്വജിൻ്റ് പരിഭാഷയിൽ ആ നാമം ഉപയോഗിക്കുമായിരുന്നു. അല്ലെങ്കിൽ, “ദൈവനാമം” ഉപയോഗിക്കാത്ത സെപ്റ്റ്വജിൻ്റ് പരിഭാഷ ക്രിസ്തുവും അപ്പൊസ്തലന്മാരും ഒരിക്കലും ഉപയോഗിക്കില്ലായിരുന്നു. അതിൽനിന്ന് ഉദ്ധരണികളും എടുക്കില്ലായിരുന്നു. അതിനാൽ നാലുകാര്യങ്ങൾ മനസ്സിലാക്കാം: 1. “യഹോവ” എന്ന നാമം ദൈവത്തിൻ്റെ നിത്യമായ നാമം ആയിരുന്നില്ല; ന്യായപ്രമാണകാലത്തേക്ക് മാത്രം ഉള്ളതായിരുന്നു. സ്ഥിരമായ നാമം ആയിരുന്നെങ്കിൽ പുതിയനിയമത്തിൽ ആ നാമം ഉണ്ടാകുമായിരുന്നു. 2. മനുഷ്യരുടെ രക്ഷയോടുള്ള ബന്ധത്തിൽ അല്ലാതെ “ഒരേയൊരു ദൈവത്തിനു്” (The one and only God) ഒരു നിത്യമായ പേരിൻ്റെ ആവശ്യവുമില്ല. 3. “യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്നവൻ ഏവനും രക്ഷിക്കപെടും” എന്നാണ് പഴയനിയമം പറയുന്നത്. (യോവേ, 2:32). പഴയനിയമത്തിൻ്റെ നിവൃത്തിയാണ് പുതിയനിയമം (മത്താ, 5:17-18; യിരെ, 31:31; എബ്രാ, 8:8-12). പുതിയനിയമത്തിൽ പിതാവിൻ്റെ നാമം യഹോവാ എന്നായിയുന്നെങ്കിൽ, നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ “യേശുക്രിസ്തു” എന്ന നാമമല്ലാതെ, മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ലെന്ന് പതൊസ് പറയില്ലായിരുന്നു. (പ്രവൃ, 4:10-12). 4. പുതിയനിയമതിൽ ദൈവത്തിൻ്റെ നാമം “യേശു അഥവാ, യേശുക്രിസ്തു” എന്നാണ്. അതുകൊണ്ടാണ്, പുതിയനിയമത്തിൽ “യഹോവ” എന്ന നാമം ഉപയോഗിക്കാത്തതും, ആകാശത്തിനു കീഴിൽ മനുഷ്യരുടെ രക്ഷയ്ക്കായി മറ്റൊരു നാമമില്ലെന്ന് പറഞ്ഞിരിക്കുന്നതും, ആദിമസഭ യേശുക്രിസ്തുവിൻ്റെ നാമം വിളിച്ചപേക്ഷിച്ചതും: ‘ക്രിസ്തുയേശുവിൽ വിശുദ്ധീകരിക്കപ്പെട്ടവരും അവിടെയും ഇവിടെയും എവിടെയും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന ഏവരോടുംകൂടെ വിളിക്കപ്പെട്ട വിശുദ്ധന്മാരുമായവർക്കു തന്നേ, എഴുതുന്നതു.” (1കൊരി, 1:2. ഒ.നോ: പ്രവൃ, 9:14; 9:21).
6. യേശുക്രിസ്തു എന്ന നാമം: പുതിയനിയമത്തിൽ എല്ലാക്കാര്യങ്ങളും യേശുക്രിസ്തുവിൻ്റെ നാമത്തിലാണ് ചെയ്യാൻ കല്പിച്ചിരിക്കുന്നത്: സുവിശേഷം (പ്രവൃ, 8:12; 2തിമൊ, 2:8), മാനസാന്തരം (ലൂക്കൊ, 24:47), പാപമോചനം (ലൂക്കൊ, 24:47), രക്ഷ (പ്രവൃ, 4:12), അത്ഭുതങ്ങൾ, അടയാളങ്ങൾ (പ്രവൃ, 4:30) തുടങ്ങി ആദ്യാവസാനം യേശുവിൻ്റെ നാമത്തിലാണ് പറഞ്ഞിരിക്കുന്നത്. പിതാവിൻ്റെ നാമത്തിൽ ഒന്നും ചെയ്യാൻ കല്പിച്ചിട്ടില്ലെന്ന് മാത്രമല്ല; പുത്രനിലൂടെ വെളിപ്പെടുത്തപ്പെട്ട യേശു എന്ന സംജ്ഞാനാമം അല്ലാതെ, പിതാവിനു് പ്രത്യേകമായൊരു പേരുപോലും പുതിയനിയമത്തിൽ പറഞ്ഞിട്ടില്ല. യേശുക്രിസ്തു എന്നത് പുത്രൻ്റെ നാമം മാത്രമായിരുന്നെങ്കിലോ, “യഹോവ” എന്ന പിതാവിൻ്റെ നാമം നിത്യമായിരുന്നെങ്കിലോ യഹോവായെന്ന നാമവും പുതിയനിയമത്തിൽ കാണുമായിരുന്നു; വിശേഷാൽ ആ നാമത്തിൽത്തന്നെ എല്ലാക്കാര്യങ്ങളും ചെയ്യാൻ കല്പിക്കുമായിരുന്നു. തന്മൂലം, യേശുക്രിസ്തു എന്നത് പിതാവ് പുത്രനുകൊടുത്ത തൻ്റെ നാമംതന്നെയാണെന്ന് മനസ്സിലാക്കാം.
7. ക്രിസ്തുവിന്റെ പൂർവ്വാസ്തിത്വവും നിത്യാസ്തിത്യവും:
സുവിശേഷങ്ങളിൽ കാണുന്ന ദൈവപുത്രനായ യേശുക്രിസ്തു യഥാർത്ഥത്തിൽ യഹോവയായ ദൈവമല്ല; ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്: (1തിമൊ, 3:16). അവൻ്റെ പ്രകൃതി എന്താണെന്നു ചോദിച്ചാൽ: ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രായർ 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) പൂർണ്ണമനുഷ്യനാണ്: (റോമ, 5:15). എന്നാൽ മനുഷ്യനായ ക്രിസ്തുയേശു (1തിമൊ, 2:6), ജീവനുള്ള ദൈവമായ യഹോവയുടെ ജഡത്തിലെ വെളിപ്പാടാകയാൽ പൂർവ്വാസ്തിത്വത്തിലും (pre-existence) സുവിശേഷചരിത്രകാലമൊഴികെ നിത്യാസ്തിത്വത്തിലും (eternal existence) യഹോവയായ ഏകദൈവം തന്നെയാണ്: (1തിമൊ, 3:14-16 – യിരെ, 10:10. ഒ.നോ: യെശ, 25:8 – എബ്രാ, 2:14-15; യെശ, 35:4-6 – മത്താ, 11:3-5 – ലൂക്കൊ, 7:21-22; യെശ, 40;3 – ലൂക്കൊ, 1:75-77; സെഖ, 12:10 – യോഹ, 19:37; ലൂക്കൊ, 1:68; യോഹ, 1:30; 1കൊരി, 15:47; ഫിലി, 2:6-8). [കാണുക: ദൈവഭക്തിയുടെ മർമ്മം]. അതാണ്, ദൈവഭക്തിയുടെ മർമ്മം അല്ലെങ്കിൽ, പിതാവും പുത്രനുമെന്ന ദൈവമർമ്മം: (1തിമൊ, 3:16; കൊലൊ, 3:2; NKJV). ദൈവം ലോകസൃഷ്ടിക്കു മുമ്പെ മുന്നിയമിച്ചതും മറഞ്ഞിരുന്നതുമായ ഈ മർമ്മം ലോകത്തിന്റെ പ്രഭുക്കന്മാരായ യെഹൂദന്മാർ അറിഞ്ഞിരുന്നില്ല; അറിഞ്ഞിരുന്നുവെങ്കിൽ അവർ തേജസ്സിന്റെ കർത്താവിനെ ക്രൂശിക്കയില്ലായിരുന്നു: (1കൊരി, 2:7-8; പ്രവൃ, 2:23). യഹോവയും അവൻ്റെ ജഡത്തിലെ വെളിപ്പാടായ ക്രിസ്തുവും നിത്യമായ അസ്തിത്വത്തിൽ ഒന്നുതന്നെ ആയതുകൊണ്ടാണ്, “ഞാൻതന്നെ അവൻ” (I am he) അഥവാ, “എഗോ എയ്മി” (ἐγώ εἰμι – ego eimi) എന്നും (യോഹ, 8:24; യോഹ, 8:28. ഒ.നോ: പുറ, 3:14 LXX), താൻ അബ്രാഹാം ജനിച്ചതിനു് മുമ്പേയുള്ള “എഗോ എയ്മി” (I AM) ആണെന്നും (യോഹ, 8:58), “ഞാനും പിതാവും ഒന്നാകുന്നു” എന്നും (യോഹ, 10:30), “എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു” എന്നൊക്കെ ക്രിസ്തു പറഞ്ഞത്: (യോഹ, 14:9). ഫിലിപ്പോസിൻ്റെ ആവശ്യം: “കർത്താവേ, പിതാവിനെ ഞങ്ങൾക്കു കാണിച്ചു തരേണം” എന്നായിരുന്നു: (യോഹ, 14:8). യേശുവിൻ്റെ മറുചോദ്യം: “ഞാൻ ഇത്രകാലം നിങ്ങളോടുകൂടെ ഇരുന്നിട്ടും നീ എന്നെ അറിയുന്നില്ലയോ ഫിലിപ്പൊസേ?” എന്നായിരുന്നു: (യോഹ, 14:9). അപ്പോൾ ഞാനാരാണ്? “ഞാനും പിതാവും ഒന്നാകുന്നു.” (യോഹ, 10:30).“ഞാനും പിതാവും ഒന്നാകുന്നു” എന്ന പ്രയോഗം ദൈവത്തിൻ്റെ ക്രിസ്തുവിനല്ലാതെ; ലോകത്ത് വേറെ ആർക്കും പറയാൻ കഴിയില്ല; ലോകത്തിലെ ഒരു പുസ്തകങ്ങളിലും അങ്ങനെയൊരു പ്രയോഗം കാണാനും കഴിയില്ല. അതു് ഐക്യത്തിൽ ഒന്നാകുന്നതല്ല; യഥാർത്ഥത്തിൽ ഒന്നാകുന്നതാണ്. [കാണുക: ഞാനും പിതാവും ഒന്നാകുന്നു]. പിതാവും പുത്രനും ഐക്യത്തിൽ ഒന്നായിരിക്കുന്ന പ്രയോഗവും ക്രിസ്തു പറഞ്ഞിട്ടുണ്ട്. (യോഹ, 8:16; യോഹ, 14:23; യോഹ, 16:32; യോഹ, 17:11; യോഹ, 17:21; യോഹ, 23). രണ്ടും അജഗാജാന്തരമുള്ള പ്രയോഗങ്ങളാണ്. ഏകദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷതയായ യേശുവെന്ന പാപമറിയാത്ത മനുഷ്യൻ സുവിശേഷ ചരിത്രകാലത്ത് പിതാവിൽനിന്ന് വിഭിന്നൻ ആയിരുന്നതുകൊണ്ടാണ്, “ഞാനും പിതാവും” എന്ന് വേർതിരിച്ചു പറഞ്ഞത്: (1തിമൊ, 2:6). സുവിശേഷ ചരിത്രകാലം കഴിഞ്ഞാൽ “പിതാവും പുത്രനും ഒന്നുതന്നെ ആകയാലാണ് “ഞാനും പിതാവും ഒന്നാകുന്നു” എന്നുപറഞ്ഞത്: (മത്താ, 18:19). മറ്റൊരു മനുഷ്യനും അത് പറയാൻ കഴിയില്ല; പറഞ്ഞാൽ അബദ്ധമാണ്. അതായത്, സുവിശേഷചരിത്രകാലമൊഴികെ നിത്യമായ അസ്തിത്വത്തിൽ പുത്രൻ പിതാവിൽനിന്ന് വിഭിന്നൻ ആയിരിക്കില്ല അഥവാ, പിതാവ് മാത്രമേ ഉണ്ടായിരിക്കയുള്ളു. അതുകൊണ്ടാണ്, “The only God (പിതാവ് മാത്രമാണ് ദൈവം), “Father, the only true God” (പിതാവ് മാത്രമാണ് സത്യദൈവം) എന്നൊക്കെ ക്രിസ്തുവും (യോഹ, 5:44; യോഹ, 17:3), പിതാവായ ഏകദൈവമേ നമുക്കുള്ളെന്ന് അപ്പൊസ്തലന്മാരും പറയുന്നത്: (യോഹ, 8:41; 1കൊരി, 8:6; എഫെ, 4:6). ക്രിസ്തുവിൻ്റെ പൂർവ്വാസ്തിത്വവും നിത്യാസ്തിത്വവും “വചനം” എന്ന നിലയിലോ, “ജ്ഞാനം” എന്ന നിലയിലോ, “സൃഷ്ടി” എന്ന നിലയിലോ, മറ്റേതെങ്കിലും വിധത്തിലോ പിതാവിൽനിന്ന് വ്യത്യസ്തമാണെങ്കിൽ, പഴയപുതിയനിയമങ്ങൾ ഭോഷ്ക്കും, “ഞാനും പിതാവും ഒന്നാകുന്നു” എന്നും “എന്നെക്കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു” എന്നുംപറഞ്ഞ ക്രിസ്തു കള്ളനുമാകും. സുവിശേഷചരിത്രകാലമൊഴികെ നിത്യമായ അസ്തിത്വത്തിൽ പിതാവും പുത്രനും പരിശുദ്ധാത്മാവും ഒന്നുതന്നെയാണ്; പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മവിൻ്റെയും നാമവും (യേശുക്രിസ്തു) ഒന്നുതന്നെയാണ്: [മത്താ, 28:19 → മത്താ, 1:21; യോഹ, 14:26; 17:11; പ്രവൃ, 2:28; 8:16; 10:48; 19:5; കൊലൊ, 3:16). അല്ലെങ്കിൽ കർത്താവിൻ്റെ കല്പന അബദ്ധവും “പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം”എന്ന പ്രയോഗം വ്യാകരണവിരുദ്ധവും “യേശുക്രിസ്തുവിൻ്റെ” നാമത്തിൽ സ്നാനം കഴിപ്പിച്ച അപ്പൊസ്തലന്മാരുടെ പ്രവൃത്തി കല്പനാലംഘനവും ആകുമായിരുന്നു. [കാണുക: പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം എന്താണ്?]. പരിശുദ്ധാത്മാവ് ദൈവത്തിൻ്റെ അദൃശ്യമായ വെളിപ്പാടാണ്. അല്ലാതെ ദൈവത്തിൽനിന്ന് വിഭിന്നനായ ദൈവമോ, വ്യക്തിയോ അല്ല. പിതാവും പരിശുദ്ധാത്മാവും ഒന്നാണെന്നതിനു് അനേകം തെളിവുകൾ ഉണ്ട്. [കാണുക: പരിശുദ്ധാത്മാവ് ആരാണ്?]
2 thoughts on “ദൈവനാമം: യഹോവ → യേശുക്രിസ്തു”