ആശിർവാദത്തിലെ ത്രിത്വം

“കർത്താവായ യേശുക്രിസ്തുവിന്റെ കൃപയും ദൈവത്തിന്റെ സ്നേഹവും പരിശുദ്ധാത്മാവിന്റെ കൂട്ടായ്മയും നിങ്ങളെല്ലാവരോടുംകൂടെ ഇരിക്കുമാറാകട്ടെ.” (2കൊരി, 13:14)

പൗലൗസിൻ്റെ ആശിർവാദത്തിൽ യേശുക്രിസ്തു, ദൈവം, പരിശുദ്ധാത്മാവ് എന്നിങ്ങനെ വേർതിരിച്ചു പറഞ്ഞിരിക്കയാൽ, ദൈവം മൂന്നു വ്യക്തികളാണെന്നും അത് ത്രിത്വത്തിന് തെളിവാണെന്നും പണ്ഡിതന്മാർ പഠിപ്പിക്കുന്നു. ആദ്യംതന്നെ ത്രിത്വവഞ്ചന തുറന്നുകാട്ടിയശേഷം, എന്തുകൊണ്ടാണ് ദൈവത്തെയും യേശുക്രിസ്തുവിനെയും പിരിശുദ്ധാത്മാവിനെയും വേർതിരിച്ചു പറഞ്ഞിരിക്കുന്നതെന്ന് നമുക്കുനോക്കാം.

ബൈബിൾ വെളിപ്പെടുത്തുന്ന ദൈവം മാറ്റമില്ലാത്തവൻ അഥവാ മാറാത്തവനാണെന്നു പഴയനിയമത്തിലും (മലാ, 3:6) ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവൻ അഥവാ മാറ്റമോ മാറ്റത്തിൻ്റെ നിഴലോ ഇല്ലാത്തവനാണെന്നു പുതിയനിയമത്തിലും പറഞ്ഞിരിക്കുന്നു: (യാക്കോ, 1:17). അതായത്, സാഹചര്യങ്ങൾക്ക് അനുസരിച്ച് ദൈവത്തിൻ്റെ പ്രകൃതിക്ക് വ്യത്യാസം അഥവാ അസ്ഥിരത (variableness) വരില്ല. ബൈബിൾ വെളിപ്പെടുത്തുന്നത് ഏകദൈവത്തെ (monos theos) ആണ്. എന്നാൽ ത്രിത്വത്തിന് ദൈവം ഒരാളല്ല; മൂന്നുപേരാണ്. ദൈവം ഒരാളാകട്ടെ, മൂന്നുപേരാകട്ടെ; തനിക്ക് അസ്ഥിരനായിരിക്കാൻ കഴിയുമോ? അതായത്, തൻ്റെ സാക്ഷാൽ പ്രകൃതി ഒന്നായാലും മൂന്നായാലും താനതിൽ സ്ഥിരതയുള്ളവൻ ആയിരിക്കും. ചിലപ്പോൾ ഏകനും മറ്റുചിലപ്പോൾ ത്രിത്വവും ആകാൻ കഴില്ല. തൻ്റെ സ്വഭാവത്തിലും സ്വരൂപത്തിലും താൻ എല്ലായ്പ്പോഴും സ്ഥിരതയുള്ളവൻ ആയതുകൊണ്ടാണ് അവൻ ദൈവം ആകുന്നത്. ഇനി, മേല്പഞ്ഞ വാക്യത്തിലുള്ളത് ആരൊക്കെയാണ്? യേശുക്രിസ്തു, ദൈവം, പരിശുദ്ധാത്മാവ്. ത്രിത്വത്തിന് ദൈവം ഒരാളല്ല; മൂന്നാളാണ്. അപ്പോൾ, യേശുക്രിസ്തു, ത്രിത്വമായ ദൈവം അഥവാ മൂന്നു വ്യക്തികൾ, പിന്നെ പരിശുദ്ധാത്മാവ്. ആകെ എത്രയായി? അഞ്ചു വ്യക്തികൾ. ബൈബിൾ വെളിപ്പെടുത്തുന്ന ഏകദൈവം പിതാവ് മാത്രമാണ്: (മത്താ, 4:10; 24:36; യോഹ, 5:44; 17:3; 1കൊരി, 8:6; എഫെ, 4:6). ത്രിത്വം അത് അംഗീകരിക്കാതെയാണ് ദൈവം ത്രിത്വമാണെന്ന് പറയുന്നത്. ദൈവം ത്രിത്വമാണെങ്കിൽ, എല്ലായ്പ്പോഴും ത്രിത്വംതന്നെ ആയിരിക്കും. ദൈവം ഒരുത്തൻ മാത്രമാണെന്ന് പഠിപ്പിക്കുന്ന ബൈബിൾ വിശ്വസിച്ചാൽ; ഏകസത്യദൈവവും ആ ദൈവത്തിൻ്റെ രണ്ടു വെളിപ്പാടുകളുമാണ് (manifestations) ആ വാക്യത്തിലുള്ളത്. ബൈബിൾ വിരുദ്ധ ഉപദേശമായ ത്രിത്വവിശ്വാസം അംഗീകരിച്ചാൽ, മുകളിലുള്ള വാക്യത്തിൽ മൂന്നു വ്യക്തികളല്ല; അഞ്ചു വ്യക്തികളുണ്ട്. രണ്ടായാലും ആ വാക്യം ത്രിത്വത്തിന് തെളിവല്ല.

മേല്പറഞ്ഞ ആശിർവാദത്തിൽ മൂന്നു വ്യക്തികളുണ്ടെന്നാണ് ത്രിത്വവ്യാഖാനം. ആശിർവാദം അതുമാത്രമല്ലല്ലോ ബൈബിളിലുള്ളത്: “ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായവങ്കൽ നിന്നും അവന്റെ സിംഹാസനത്തിന്മുമ്പിലുള്ള ഏഴു ആത്മാക്കളുടെ പക്കൽനിന്നും വിശ്വസ്തസാക്ഷിയും മരിച്ചവരിൽ ആദ്യജാതനും ഭൂരാജാക്കന്മാർക്കു അധിപതിയും ആയ യേശുക്രിസ്തുവിങ്കൽ നിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.” (വെളി, 1:4,5). പൗലൊസിൻ്റെ ആശിർവാദത്തിൽ മൂന്നു വ്യക്തികളാണ് ഉള്ളതെങ്കിൽ, യോഹന്നാൻ്റെ ആശിർവാദത്തിൽ എത്ര വ്യക്തികളുണ്ട്: ഇരിക്കുന്നവൻ ഇരുന്നവൻ വരുന്നവൻ = പിതാവ്, ഏഴ് ആത്മാവ്, യേശുക്രിസ്തു. എത്ര വ്യക്തികളായി ഒൻപത് വ്യക്തികൾ. കൊരിന്ത്യരിലുള്ളത് ത്രിത്വമാണെങ്കിൽ, വെളിപ്പാടിലുള്ളത് നവദൈവമാണെന്ന് ത്രിത്വപണ്ഡിതന്മാർ സമ്മതിക്കുമോ? ഏഴാത്മാവിനെ ത്രിത്വത്തിൽ എങ്ങനെ കൊള്ളിക്കും? ദൈവത്തിൻ്റെ ഏഴു ആത്മാക്കൾ (seven Spirits of God) എന്നു മൂന്നുവട്ടം പറഞ്ഞിട്ടുണ്ട്: (3:1; 4:5; 5:6). ദൈവത്തിൻ്റെ ഏഴാത്മാക്കൾ ഒരു ആത്മാവാണെന്നു ഒരിടത്തും പറഞ്ഞിട്ടുമില്ല. ദൈവത്തിൻ്റെ ആത്മാവായ പരിശുദ്ധാത്മാവ് മറ്റൊരു വ്യക്തിയാണെന്ന് പറയുന്നവർ ദൈവത്തിൻ്റെ ഏഴാത്മാവ് ഏഴ് വ്യക്തികളല്ലെന്ന് ഏത് കാരണത്താൽ പറയും?

വെളിപ്പാടിലെ ഏഴ് ആത്മാവിനോടുള്ള ബന്ധത്തിൽ ചില വ്യാഖ്യാനങ്ങൾ നിലവിലുണ്ട്; അതും നമുക്കു നോക്കാം: 

1. ഏഴ് ദീപങ്ങൾ: “സിംഹാസനത്തിൽനിന്നു മിന്നലും നാദവും ഇടിമുഴക്കവും പുറപ്പെടുന്നു; ദൈവത്തിന്റെ ഏഴു ആത്മാക്കളായ ഏഴു ദീപങ്ങൾ സിംഹാസനത്തിന്റെ മുമ്പിൽ ജ്വലിച്ചുകൊണ്ടിരിക്കുന്നു.” (വെളി, 4:5). ഏഴ് ആത്മാക്കൾ ഏഴ് ദീപങ്ങളാണെന്നല്ല; കത്തിജ്വലിച്ചുകൊണ്ടിരുന്ന ഏഴ് ദീപങ്ങൻ ഏഴ് ആത്മാക്കൾ ആകുന്നു എന്നാണ് ഈ വാക്യത്തിലുള്ളത്. സത്യവേദപുസ്തകം പരിഷ്ക്കരിച്ച ലിപിയിൽ നിന്നു വാക്യം ചേർക്കുന്നു: “സിംഹാസനത്തില്‍ നിന്നു മിന്നല്‍പ്പിണരുകളും മുഴക്കങ്ങളും ഇടിനാദങ്ങളും പുറപ്പെടുന്നു. ജ്വലിക്കുന്ന ഏഴു ദീപങ്ങള്‍ സിംഹാസനത്തിന്‍റെ മുമ്പില്‍. അവ ദൈവത്തിന്‍റെ ഏഴ് ആത്മാക്കളാകുന്നു.” യോഹന്നാൻ അപ്പൊസ്തലൻ  സ്വർഗ്ഗത്തിൽ കണ്ട ദൈവാത്മാവിൻ്റെ വെളിപ്പാടാണത്. ദൈവാത്മാവ് അദൃശ്യമാകായാൽ യോഹന്നാൻ കണ്ടത് കത്തിജ്വലിക്കുന്ന ഏഴ് ദീപങ്ങളായാണ്. അത് ഏഴാത്മാക്കളാകുന്നു എന്നു യോഹന്നാൻ സാക്ഷ്യപ്പെടുത്തുന്നു. ദേഹരൂപത്തിൽ സ്നാപകനും (ലൂക്കൊ, 3:22) പിളർന്ന നാവിൻ്റെ രൂപത്തിൽ അപ്പൊസ്തലന്മാരും പരിശുദ്ധാത്മാവിനെ കണ്ടതോർക്കുക: (പ്രവൃ, 2:3). “ദൈവത്തിന്റെ ഏഴാത്മാവും ഏഴു നക്ഷത്രവും ഉള്ളവൻ” എന്നു ക്രിസ്തുവിനെക്കുറിച്ചു പറഞ്ഞിട്ടുണ്ട്: (വെളി, 3:1). സിഹാസനത്തിനു മുമ്പിലുള്ള ഏഴാത്മാവിൻ്റെ പക്കൽനിന്ന് യോഹന്നാൻ സഭയ്ക്ക് കൃപയും സമാധാനവും ആശംസിച്ചു: (വെളി, 1:4). അത് യഥാർത്ഥത്തിൽ ദൈവത്തിൻ്റെ ഏഴ് ആത്മാവാല്ലാതെ, ഏഴ് ദീപങ്ങൾ ആയിരുന്നെങ്കിൽ; ദീപങ്ങളുടെ ആശിർവാദമാണോ അഥവാ ദീപങ്ങളിൽ നിന്നുള്ള കൃപയും സമാധാനവുമാണോ യോഹന്നാൻ സഭയ്ക്ക് ആശംസിക്കുന്നത്???… ത്രിത്വവ്യാഖ്യാനം വിഗ്രഹാരാധനയെ പ്രോത്സാഹിപ്പിക്കുന്നു.

2. ഏഴ് സഭകൾ: “എന്റെ വലങ്കയ്യിൽ കണ്ട ഏഴു നക്ഷത്രത്തിന്റെ മർമ്മവും ഏഴു പൊൻനിലവിളക്കിന്റെ വിവരവും എഴുതുക. ഏഴു നക്ഷത്രം ഏഴു സഭകളുടെ ദൂതന്മാരാകുന്നു; ഏഴു നിലവിളക്കു ഏഴു സഭകൾ ആകുന്നു എന്നു കല്പിച്ചു.” (വെളി, 1:20). ഈ വാക്യത്തിൽ, “ഏഴു നിലവിളക്കു ഏഴു സഭകൾ ആകുന്നു” എന്നു പറഞ്ഞിരിക്കയാലാണ്; സിംഹാസനത്തിനു മുമ്പിലുള്ള ഏഴ് ആത്മാവ് ഏഴ് സഭകളാണെന്നു കരുതുന്നത്. ഒന്നാമത്, ഇവിടെ പറയുന്ന നിലവിളക്കിനു പരിശുദ്ധാത്മാവുമായി എന്തെങ്കിലും ബന്ധമുള്ളതായി ബൈബിൾ പറയുന്നില്ല. രണ്ടാമത്, യോഹന്നാൻ സ്വർഗ്ഗത്തിൽ കണ്ട കത്തിജ്വലിക്കുന്ന ഏഴ് ദീപങ്ങളുമായി ഇവിടെ പറഞ്ഞിരിക്കുന്ന നിലവിളക്കിനും യാതൊരു ബന്ധവുമില്ല. നിലവിളക്കു ഗ്രീക്കിൽ ലിക്നിയ (lychnia – candlesticks) ആണ്. ദീപങ്ങൾ ഗ്രീക്കിൽ ലാമ്പസ് (lampas – lamps) ആണ്. ഇനി, ഏഴാത്മാവ് ഏഴ് സഭയാണെന്നു വ്യാഖ്യാനിച്ചാലുള്ള കുഴപ്പം എന്താണെന്നറിയാമോ? ഒന്നാമത്, യോഹന്നാൻ ആസ്യയിലെ ഏഴ് സഭകൾക്ക്, ആ ഏഴ് സഭകളുടെ ആശിർവാദം തന്നെയാണ് നല്കുന്നതെന്നു സമ്മതിക്കണം. അത് അതിൽത്തന്നെ മഹാദുരുപദേശമാകും: (വെളി, 1:4,5). രണ്ടാമത്, യോഹന്നാൻ്റെ ആശിർവാദം പിതാവിൽനിന്നും ഏഴ് ആത്മാവിൽ നിന്നും യേശുക്രിസ്തുവിൽ നിന്നുമാണ്: (വെളി, 1:4,5). ഏഴ് ആത്മാവ് ഏഴ് സഭകളാണെന്നു വ്യാഖ്യാനിച്ചാൽ; പിതാവിൽനിന്നും ഏഴ് സഭകളിൽ നിന്നും യേശുക്രിസ്തുവിൽ നിന്നുമാണ് ആശിർവാദം. അപ്പോൾ ആസ്യയിലെ ഏഴ് സഭകൾ ത്രിത്വത്തിൻ്റെ ഭാഗമാകണം. അത് അതിനെക്കാൾ മാരണ ഉപദേശമാകും. 

3. ഏഴ് പൂർണ്ണതയെ കുറിക്കുന്നു: ദൈവശാസ്ത്രപ്രകാരം ഏഴ് ഒരു പൂർണ്ണസംഖ്യയാണ്. അതിനാൽ, ‘ഏഴ് ആത്മാവു’ എന്ന പ്രയോഗം ആത്മാവിൻ്റെ പൂർണ്ണതയെ കുറിക്കുന്നു എന്നതാണ് മറ്റൊരു വ്യാഖ്യാനം. മൂന്നു ചോദ്യങ്ങൾക്ക് ഉത്തരമുണ്ടായാൽ അത് ശരിയാണ്: ഒന്ന്; ഏഴ് ആത്മാവെന്ന പ്രയോഗം പൂർണ്ണതയെ കുറിക്കുന്നതാണെന്ന് എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ? രണ്ട്; വെളിപ്പാടിൽ പറയുന്ന ഏഴാത്മാവാണ് പൂർണ്ണമായ ആത്മാവെങ്കിൽ ഉല്പത്തി മുതൽ യൂദാവരെ കാണുന്ന ദൈവത്തിൻ്റെ ആത്മാവ് അഥവാ പരിശുദ്ധാത്മാവ് അപൂർണ്ണനായിരുന്നോ? പുത്രൻ്റെ ഒരു പ്രസ്താവനയുണ്ട്: “ആരെങ്കിലും മനുഷ്യപുത്രന്നു നേരെ ഒരു വാക്കു പറഞ്ഞാൽ അതു അവനോടു ക്ഷമിക്കും; പരിശുദ്ധാത്മാവിന്നു നേരെ പറഞ്ഞാലോ ഈ ലോകത്തിലും വരുവാനുള്ളതിലും അവനോടു ക്ഷമിക്കയില്ല.” (മത്താ, 12:32). ഈ പരിശുദ്ധാത്മാവ് അപൂർണ്ണനായിരുന്നെന്ന് സമ്മതിച്ചാൽ, വെളിപ്പാടിലെ ഏഴാത്മാവ് പൂർണ്ണതയെയാണ് കുറിക്കുന്നത്. മൂന്ന്; ത്രിത്വത്തിന് ദൈവം ഒരുവനല്ല; സമനിത്യരും വ്യത്യസ്തരുമായ മൂന്നുപേരാണ്. അതിൽ ഒരുവനാണ് പരിശുദ്ധാത്മാവ്. അപ്പോൾ ത്രിത്വത്തിലെ ഒരു വ്യക്തിയായ ആത്മാവിനു മാത്രം പ്രത്യേകമായൊരു പൂർണ്ണത ഉണ്ടായാൽ മതിയോ? മറ്റു രണ്ടു വ്യക്തികൾക്കും ആ പൂർണ്ണത വേണ്ടേ? ഉദാ: ഏഴ് പിതാവ്, ഏഴ് പുത്രൻ എന്നൊക്കെയും പറയേണ്ടതല്ലേ? ഈ വ്യാഖ്യാനപ്രകാരം ത്രിത്വത്തിലെ പരിശുദ്ധാത്മാവ് മാത്രമാണ് പൂർണ്ണൻ; മറ്റു രണ്ടുപേരും അപൂർണ്ണരാണ്. നാല്; ഇനി, ട്രിനിറ്റിയുടെ വ്യാഖ്യാനംപോലെ, ഏഴാത്മാവ് എന്ന പ്രയോഗം ദൈവത്തിൻ്റെ പൂർണ്ണതയെ കുറിക്കുന്നതാണെങ്കിൽ, പിതാവിൽനിന്നും ഏഴാത്മാവിൽനിന്നും യേശുക്രിസ്തുവിൽനിന്നും അപ്പൊസ്തലൻ കൃപയും സമാധാനവും ആശംസിക്കുമോ? അതായത്, ദൈവത്തിൻ്റെ പൂർണ്ണതയെ കുറിക്കുന്ന പ്രയോഗത്തെ, പിതാവിൽനിന്നും പുത്രനിൽനിന്നും വേർതിരിച്ചു പറയുമോ? അത് പിതാവ് പുത്രൻ പരിശുദ്ധാത്മാവെന്ന നിങ്ങളുടെ ദൈവത്തിൻ്റെ പൂർണ്ണതയല്ലേ? ഇങ്ങനെയുള്ള വെളിവില്ലാത്ത വ്യാഖ്യാനങ്ങൾ കൊണ്ടാണ് ഏകദൈവത്തിൻ്റെ അനേകം വെളിപ്പാടുകളെ ത്രിത്വം മൂന്നു വ്യക്തിയാക്കി മാറ്റുന്നത്.

4. ഏഴുകൾ: വെളിപ്പാട് പുസ്തകത്തിൽ ഏഴു ആത്മാവിനെക്കുറിച്ചു മാത്രമല്ല പറയുന്നത്; അനേകം ഏഴുകൾ കാണാം: ഏഴു സഭകൾ (1:4), 2. ഏഴു ആത്മാക്കൾ (1:4), 3. ഏഴു പൊൻനിലവിളക്കുകൾ (1:13), 4. ഏഴു നക്ഷത്രങ്ങൾ (1:15), 5. ഏഴു നിലവിളക്കുകൾ (1:20), 6. ഏഴു ദീപങ്ങൾ (4:5), 7. ഏഴു മുദ്രകൾ (5:1), 8. ഏഴു കൊമ്പുകൾ (5:6), 9. ഏഴു കണ്ണുകൾ (5:6), 10. ഏഴു ദൂതന്മാർ (8:2), 11. ഏഴു കാഹളങ്ങൾ (8:2), 12. ഏഴു ഇടികൾ (10:3), 13. ഏഴു ഇടിനാദങ്ങൾ (10:4), 14. ഏഴു തലകൾ (12:3), 15. ഏഴു രാജമുടികൾ (12:3), 16. ഏഴു ബാധകൾ (15:1), 17. ഏഴു പൊൻകലശങ്ങൾ (15:7), 18. ഏഴു ക്രോധകലശങ്ങൾ (16:1), 19. ഏഴു മലകൾ (17:9), 20. ഏഴു രാജാക്കന്മാർ (17:10). ഏഴു ആത്മാക്കൾ ഏഴുപേരല്ല, ഒരു പരിശുദ്ധാത്മാവിൻ്റെ പൂർണ്ണതയെ കുറിക്കുന്നതാണെന്ന് പറയുന്നവർ; ഏഴു സഭകൾ ഏഴു വ്യത്യസ്ത സഭകളല്ല, ഒരു സഭയുടെ പൂർണ്ണതയെയാണ് ഏഴുസഭയെന്ന് പറയുമോ? ഏഴു നക്ഷത്രങ്ങൾ ഏഴു വ്യത്യസ്ത നക്ഷത്രങ്ങളല്ല, ഒരു നക്ഷത്രത്തിൻ്റെ പൂർണ്ണതയാണ് ഏഴ് നക്ഷത്രമെന്ന് പറയുമോ? ഏഴു മുദ്രകൾ ഏഴു മുദ്രകളല്ല, ഒരു മുദ്രയുടെ പൂർണ്ണതയാണ് ഏഴു മുദ്രകളെന്നു പറയുമോ? ഏഴു ദൂതന്മാൻ ഏഴു ദൂതന്മാരല്ല, ഒരു ദൂതൻ്റെ പൂർണ്ണതയാണ് ഏഴു ദൂതന്മാരെന്ന് പറയുമോ? ഏഴു ബാധകൾ പൂർണ്ണമായ ഒരു ബാധയാണെന്നും ഏഴ് ക്രോധകലശങ്ങൾ പൂർണ്ണമായ ഒരു ക്രോധകലശമാണെന്നും ഏഴു മലകൾ പൂർണ്ണമായ ഒരു മലയാണെന്നും ഏഴു രാജാക്കന്മാർ പൂർണ്ണനായ ഒരു രാജാവാണെന്നും നിങ്ങൾ സമ്മതിക്കുമോ???… വചനത്തെ വ്യാഖ്യാനിക്കേണ്ടത് വെളിവുകേടുകൊണ്ടല്ല; വചനത്തെ വചനംകൊണ്ടുവേണം വ്യാഖ്യാനിക്കാൻ.

5. ആത്മാവിൻ്റെ സുകൃതങ്ങൾ: “അവന്റെ മേൽ യഹോവയുടെ ആത്മാവു ആവസിക്കും; ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും ആത്മാവു, ആലോചനയുടെയും ബലത്തിന്റെയും ആത്മാവു, പരിജ്ഞാനത്തിന്റെയും യഹോവാഭക്തിയുടെയും ആത്മാവു തന്നേ.” (യെശ, 11:2). ഏഴാത്മാവ് എന്നതിൻ്റെ വ്യാഖ്യാനമാമായിട്ട് ഈ വാക്യം ചിലർ എടുത്തുകാണിക്കാറുണ്ട്. അതായത്, ആത്മാവിൻ്റെ സുകൃതങ്ങൾ അഥവാ നല്ല ദാനങ്ങളെയാണ് വെളിപ്പാടിൽ ഏഴ് ആത്മാവെന്നു വിവക്ഷിക്കുന്നതെന്ന് സാരം. ഒന്നാമത്, ഈ വാക്യത്തിൽ ഏഴ് സൂകൃതങ്ങൾ പറഞ്ഞിട്ടില്ല; ജ്ഞാനം, വിവേകം, ആലോചന, ബലം, പരിജ്ഞാനം, യഹോവാഭക്തി തുടങ്ങി ആറെണ്ണമാണ് പറഞ്ഞിരിക്കുന്നത്. രണ്ടാമത്, ഏഴാത്മാവെന്നത് ആത്മാവിൻ്റെ സുകൃതങ്ങാണെന്നു വ്യാഖ്യാനിക്കണമെങ്കിൽ ആത്മാവിൻ്റെ ഏഴ് സുകൃതങ്ങൾ മാത്രമേ ബൈബിളിൽ പറഞ്ഞിട്ടുണ്ടാകാൻ പാടുള്ളു. നമുക്കുനോക്കാം: 1. ആലോചനയുടെ ആത്മാവ് (യെശ, 11:2). 2. കൃപയുടെ ആത്മാവ് (എബ്രാ, 10:29). 3. ജീവൻ്റെ ആത്മാവ് (റോമ, 8:2). 4. ജ്ഞാനത്തിൻ്റെ ആത്മാവ് (യെശ, 11:2). 5. ദഹനത്തിൻ്റെ ആത്മാവ് (യെശ, 4:3). 6. നല്ല ആത്മാവ് (നെഹെ, 9:20). 7 ന്യായത്തിൻ്റെ ആത്മാവ് (യെശ, 28:6). 8. ന്യായവിധിയുടെ ആത്മാവ് (യെശ, 4:3). 9. പരിജ്ഞാനത്തിൻ്റെ ആത്മാവ് (യെശ, 11:2). 10. ബലത്തിൻ്റെ ആത്മാവ് (യെശ, 11:2). 11. മനസ്സൊരുക്കമുള്ള ആത്മാവ് (സങ്കീ, 51:12). 12. മഹത്വത്തിൻ്റെ ആത്മാവ് (1പത്രൊ, 4:14). 12. യാചനയുടെ ആത്മാവ് (സെഖ, 12:10). 13. വാഗ്ദത്തത്തിൻ പരിശുദ്ധാത്മാവ് (എഫെ, 1:14). 14. വിവേകത്തിന്റെ ആത്മാവ് (യെശ, 11:2). 15. വിശുദ്ധിയുടെ ആത്മാവ് (റോമ, 1:5). 16. വിശ്വാസത്തിൻ്റെ ആത്മാവ് (2കൊരി, 4:13). 17. വെളിപ്പാടിൻ്റെ ആത്മാവ് (എബെ, 1:17). 18. ശക്തിയുടെ ആത്മാവ് (2തിമൊ, 1:7). 19. സത്യത്തിൻ്റെ ആത്മാവ് (യോഹ, 14:16). 19. സുബോധത്തിൻ്റെ ആത്മാവ് (2തിമൊ, 1:7). 20. സൗമ്യതയുടെ ആത്മാവ് (ഗലാ, 6:1). 21. സ്ഥിരമായോരാത്മാവ് (സങ്കീ, 51:10). 22. സ്നേഹത്തിൻ്റെ ആത്മാവ് (2തിമൊ, 1:7) തുടങ്ങിയവ. ഇനി, മുപ്പതോളം കൃപാവരങ്ങൾ വേറെയുമുണ്ട്.  അതിനാൽ, ത്രിത്വത്തിൻ്റെ ദുർവ്യാഖ്യാനങ്ങളൊന്നും ബൈബിളിന് യോജിക്കില്ല.

ത്രിത്വത്തിന് തെളിവായിട്ട് അവർ എടുക്കുന്ന അനേകം വേദഭാഗങ്ങൾ വേറെയുമുണ്ട്: (മത്താ, 28:19; ലൂക്കോ, 1:35; 3:22; യോഹ, 14:16; പ്രവൃ, 2:33; 7:55; 10:38; 11:17; 20 :28; റോമ, 8:11; 14:17; 1കൊരി, 12:4-6; 2കൊരി, 1:21,22; ഗലാ, 3:11-14; 4:6; എഫെ, 2:18; 3:14 -17; 4:4-6; 2തെസ്സ, 2:13; തീത്തൊ, 3:6,7; എബ്രാ, 2:3,4; 6:4-6: 1പത്രൊ, 1:2; യൂദ, 20,21). ഈ വാക്യങ്ങളുടെ എല്ലാം പൊരുൾ തിരിച്ചാൽ ത്രിത്വത്തിന്റെ തലയിൽത്തന്നെ എല്ലാം ഇടിത്തീപോലെ വീഴും. ഉദാഹരണത്തിന് ആദ്യത്തെ വാക്യമായ “പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമം:” (മത്താ, 28:19). ഇത് ത്രിത്വത്തിന് തെളിവായി എടുക്കുന്നത് മറ്റൊരു പ്രധാനവാക്യമാണ്. യേശു പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിപ്പാൻ നേരിട്ട് കല്പിച്ചത് ത്രിത്വക്കാരോടല്ല; അപ്പൊസ്തലന്മാരോടാണ്. യേശു പറഞ്ഞതിന്റെ അർത്ഥം എന്താണെന്നറിയാൻ അവർ എങ്ങനെ സ്നാനം കഴിപ്പിച്ചു എന്നു നോക്കിയാൽപ്പോരെ? യേശുക്രിസ്തു അപ്പൊസ്തലന്മാരോട് അവരുടെ ഭാഷയിൽ പറഞ്ഞകാര്യം അവർക്കു മനസ്സിലായതിലധികം മറ്റാർക്കെങ്കിലും മനസ്സിലാകുമോ? അപ്പൊസ്തലന്മാർ യേശുക്രിസ്തുവിന്റെ നാമത്തിലല്ലാതെ, പിതാവ് പുത്രൻ പരിശുദ്ധാത്മാവെന്ന അഭിധാനങ്ങളിൽ ഒരിടത്തും സ്നാനം കഴിപ്പിച്ചിട്ടില്ല: (പ്രവൃ, 2:38; 8:16; 10:48; 19:5: 22:16). പിതാവായ ദൈവത്തിന് സ്തോത്രം പറഞ്ഞുകൊണ്ടിരിപ്പിൻ” എന്ന് പൗലോസും പറഞ്ഞിരിക്കുന്നു: (കൊലൊ, 3:17). വാക്കും ക്രിയയും ചേർന്ന് വരുന്ന ശുശ്രൂഷയാണ് സ്നാനം. : (പ്രവൃ, 2:1-54).അപ്പോൾ യേശുവിന്റെ കല്പന ലംഘിക്കാൻ ആത്മാവ് അവരെ അനുവദിക്കുമോ? ഇനിയും, അപ്പൊസ്തലന്മാർ യേശുവിനെയും പരിശുദ്ധാത്മാവനെയും ധിക്കരിച്ചുകൊണ്ടാണ് സ്നാനം കഴിപ്പിച്ചതെന്ന് വിശ്വസിക്കുന്നവർ അവരെഴുതിയ പുതിയനിയമം വിശ്വസിക്കാൻ യാതൊരാവശ്യവുമുല്ല; വിശ്വാസം ത്യജിച്ചുകളയുന്നതാണ് നല്ലത്. ദൈവം ഏകവ്യക്തിയും ആ ദൈവത്തിൻറെ മൂന്നു വെളിപ്പാടുകളാണ് പിതാവ് പുത്രൻ പരിശുദ്ധാത്മാവെന്നതിന് തെളിവ് ആ വാക്യത്തിൽത്തന്നെയുണ്ട്. “പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിൻ” എന്നു പറഞ്ഞശേഷം അടുത്ത ഭാഗത്തു പറയുന്നു: “ഞങ്ങളോ” എന്നല്ല; “ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു” എന്നാണ് പറഞ്ഞത്: (മത്താ, 28:19). പിതാവും പുത്രനും പരിശുദ്ധാത്മാവും മൂന്നു വ്യക്തിയായിരുന്നെങ്കിൽ “ഞാനോ എന്നല്ല, ഞങ്ങളോ ലോകാവസാനത്തോളം കൂടെയുണ്ടെന്നു പറയുമായിരുന്നു. അടുത്തത്;പിതാവും പുത്രനും പരിശുദ്ധാത്മാവും മൂന്നു വ്യക്തിയായിരുന്നെങ്കിൽ അവിടെ “നാമം അഥവാ ഒനോമ” എന്ന ഏകവചനമല്ല, “നാമങ്ങൾ അഥവാ ഒരുമട്ട” എന്ന ബഹുവചനം വരുമായിരുന്നു. ഇതുപോലെയുള്ള ദുർവ്യാഖ്യാനം കൊണ്ടല്ലാതെ, ദൈവം ത്രിത്വമാണെന്നു സത്യസന്തമായി തെളിയിക്കാൻ ഒരു വാക്യംപോലും ബൈബിളിലില്ല. [കൂടുതലറിയാൻ കാണുക: ഏകദൈവവും പ്രത്യക്ഷതകളും , പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം, സ്നാനം ഏല്ക്കേണ്ട നാമം]

ഏകസത്യദൈവം: അക്ഷയനും അദൃശ്യനും ആത്മാവും ആകാശവും ഭൂമിയും നിറഞ്ഞുനില്ക്കുന്നനും ആരും ഒരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനും ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനുമായ ഏകദൈവം (monos theos) ആണ് നമുക്കുള്ളത്: (യെശ, 45:15; യിരെ, 23:23,24; യോഹ, 1:18; 4:24; 17:3; കൊലൊ, 1:15; 1തിമൊ, 1:17; 6:16; യാക്കോ, 1:17; മലാ, 3:6). ദൈവം അദൃശ്യനാണെന്നു മൂന്നുവട്ടവും (കൊലൊ, 1:15; 1തിമൊ, 1:17; എബ്രാ, 11:27) ദൈവത്തെ ആരുമൊരുനാളും കണ്ടിട്ടില്ലെന്നു രണ്ടുവട്ടവും (യോഹ, 1:18; 1യോഹ, 4:12) കാണ്മാൻ കഴിയില്ലെന്നു ഒരുവട്ടവും പറഞ്ഞിരിക്കുന്നു: (1തിമൊ,6:16). ഇതാണ് ബൈബിൾ വെളിപ്പെടുത്തുന്ന മോണോസ് തെയോസിൻ്റെ സാക്ഷാൽ പ്രകൃതി. അദൃശ്യനായ ഏകദൈവത്തെ ആർക്കും കാണാൻ സാധിക്കയില്ല. ആ ദൈവത്തിൻ്റെ പ്രത്യക്ഷതകളാണ് പഴയപുതിയനിയമങ്ങളിൽ കാണുന്നത്. 

ദൈവത്തിന് സ്വർഗ്ഗത്തിൽ നിത്യമായൊരു പ്രത്യക്ഷതയുണ്ട്. സിംഹാസനത്തിൽ ദൂതന്മാരുടെ മദ്ധ്യേ ഒരു സ്വർഗ്ഗീയശരീരത്തിൽ പ്രത്യക്ഷനായിരിക്കുന്ന ദൈവത്തെ ഭക്തന്മാർ പലരും കണ്ടിട്ടുണ്ട്: (1രാജാ, 22:19; യെശ, 6:1-5; യെഹെ, 1:26-28; ദാനീ, 7:9,10; വെളി, 4:1-8). ആ സസ്വരൂപത്തിലും സാദൃശ്യത്തിലുമാണ് ആദാമിനെ സൃഷ്ടിച്ചത്. “സ്വർഗ്ഗത്തിൽ അവരുടെ ദൂതന്മാർ സ്വർഗ്ഗസ്ഥനായ എൻ്റെ പിതാവിൻ്റെ മുഖം എപ്പോഴും കാണുന്നു” എന്നു മനുഷ്യനായിരുന്ന യേശു പറഞ്ഞിട്ടുണ്ട്: (മത്താ, 18:11). സ്വർഗ്ഗസിംഹാസനത്തിൽ ഇരിക്കുന്ന ദൈവത്തെ ദൂതന്മാർ രാപ്പകൽ അഥവാ നിത്യം ആരാധിക്കുന്നതായി യോഹന്നാനും കണ്ടു: (വെളി, 4:8). അദൃശ്യനായ ദൈവത്തിൻ്റെ ഈയൊരു പ്രത്യക്ഷത മാത്രമാണ് നിത്യമായിട്ടുള്ളത്; ബാക്കിയെല്ലാം മനുഷ്യരുടെ രക്ഷയോടുള്ള ബന്ധത്തിലെ താല്ക്കാലിക പ്രത്യക്ഷതകളാണ്. ദൈവം അദൃശ്യനായ ആത്മാവായിട്ടും അനേകം പ്രാവശ്യം പ്രത്യക്ഷമായിട്ടുണ്ട്. മൂന്നു സന്ദർഭങ്ങളിൽ ആത്മാവിനെ കണ്ടതായി പറഞ്ഞിട്ടുണ്ട്: (ലൂക്കൊ, 3:22, പ്രവൃ, 2:3; വെളി, 4:5) വചനമായിട്ടും (1ശമൂ, 3:23) വസ്തുക്കളായിട്ടും (അഗ്നിസ്തംഭം, മേഘസ്തംഭം, തേജസ്സ്) വ്യക്തികളായിട്ടും (മനുഷ്യർ) പലനിലകളിൽ പ്രത്യക്ഷനായതിൻ്റെ തെളിവുകൾ ബൈബിളിലുണ്ട്: 

അക്ഷയനും അദൃശ്യനുമായ ഏകദൈവത്തിൻ്റെ അറുപതിലേറെ പ്രത്യക്ഷതകൾ (manifestations) ബൈബിളിൽ പറഞ്ഞിട്ടുണ്ട്. അതിൽ വ്യത്യസ്തമായ ചില പ്രത്യക്ഷതകൾ കാണിക്കാം:

1. പഴയനിയമഭക്തന്മാർ സ്വർഗ്ഗസിംഹാസനത്തിൽ ഇരിക്കുന്നതായി കണ്ട പിതാവായ യഹോവ. മീഖായവും (1രാജാ, 22:19) യെശയ്യാവും (6:1-5) യെഹെസ്ക്കേലും (1:26-28) ദാനീയേലും (7:9,10) സ്വർഗ്ഗത്തിൽ ഇരിക്കുന്നതായി കണ്ടിട്ടുണ്ട്. ‘ദൂതന്മാർ എൻ്റെ പിതാവിൻ്റെ മുഖം എപ്പോഴും കാണുന്നു’ എന്നു മനുഷ്യനായ യേശു പറഞ്ഞത് ഇതാണ്: (മത്താ, 18:11). ഇതു മാത്രമാണ് അദൃശ്യനായ ദൈവത്തിൻ്റെ നിത്യമായ പ്രത്യക്ഷത. ഈ ദൈവം ദൂതന്മാരുടെ മദ്ധ്യേയിരുന്ന് നിത്യം ആരാധന സ്വീകരിക്കുന്നതായി യോഹന്നാൻ സാക്ഷ്യപ്പെടുത്തുന്നു: (വെളി, 4:8).

2. മമ്രേയുടെ തോപ്പിൽ അബ്രാഹാമിനു മനുഷ്യനായി വെളിപ്പെട്ടു ആറേഴുനാഴിക അവനോടുകൂടെ പാർത്ത്, ഭക്ഷണപാനീയങ്ങൾ കഴിച്ചു അവനെ അനുഗ്രഹിച്ചു മടങ്ങിപ്പോയ മനുഷ്യൻ: (ഉല്പ,18:1-8). അവിടെ വെളിപ്പെട്ട മൂന്നു പുരുഷന്മാരിൽ ഒരാൾ യഹോവ ആയിരുന്നെന്ന് കൃത്യമായി പറഞ്ഞിട്ടുണ്ട്: (18:1-19:1).

3. വചനമായുള്ള വെളിപ്പാട്: ശമൂവേലിനു നാലുപ്രാവശ്യം വചനം അഥവാ ശബ്ദമായി ദൈവം വെളിപ്പെട്ടിട്ടുണ്ട്: (1ശമൂ, 3:23; 147:19. ഒ.നോ: പുറ, 3:4-6). അത് ദൈവത്തിൻ്റെ വായിലെ വചനമാണ്: (ആവ, 8:3;  2ദിന, 36:12; ഇയ്യോ, 22:22; സങ്കീ, 119:72; യെശ, 45:23; 55:11; 59:21; യിരെ, 9:20; യെഹെ, 3:17; 33:7; മത്താ, 4:4; ലൂക്കൊ, 4:4). ആ വചനത്താലാണ് ആകാശവും ഭൂമിയും സൃഷ്ടിച്ചത്: (സങ്കീ, 33:6. ഒ.നോ: ഉല്പ, 1:3). കാലസമ്പൂർണ്ണത വന്നപ്പോൾ ‘ജഡമായിത്തീർന്നു’ എന്നു യോഹന്നാൻ പറഞ്ഞിരിക്കുന്ന വചനം ഇതാണ്: (1:10; ഗലാ, 4:4).

4. ജഡത്തിൽ വെളിപ്പെട്ട മനുഷ്യനായ ക്രിസ്തുയേശു: (1തിമൊ, 3:16; 1പത്രൊ, 1:20). ക്രൂശിൽ മരിച്ചത് ദൈവമല്ല; പാപമറിയാത്ത മനുഷ്യനാണ്: (യോഹ, 8:40; 9:11; റോമ, 5:15; 1കൊരി, 15:21; 15:45; 15:47; 1തിമൊ, 2:6). ദൈവത്തിന് മരിക്കാൻ കഴിയില്ലെന്ന ശിശുസഹജമായ അറിവുപോലും ത്രിത്വത്തിനില്ല.

5. ദൈവമായ യേശുക്രിസ്തു: (യോഹ, 20:28; തീത്തൊ, 2:12).

6. സകല സത്യത്തിലും വഴി നടത്തുന്ന അദൃശ്യനായ പരിശുദ്ധാത്മാവ്: (യോഹ, 16:13). ദേഹരൂപത്തിൽ സ്നാപകനും (ലൂക്കൊ, 3:22) പിളർന്ന നാവിൻ്റെ രൂപത്തിൽ അപ്പൊസ്തലന്മാരും (പ്രവൃ, 2:3) ജ്വലിച്ചുകൊണ്ടിരിക്കുന്ന ഏഴ് ദീപങ്ങളായി യോഹന്നാനും കണ്ടിട്ടുണ്ട്: (വെളി, 4:5).

7. ദൈവത്തിൻ്റെ ഏഴ് ആത്മാവ്: (വെളി, 1:4; 3:1; 4:5). ദൈവസിംഹാസനത്തിനു മുമ്പിലുള്ള ഏഴാത്മാവിൻ്റെ പക്കൽനിന്ന് യോഹന്നാൻ സഭയ്ക്ക് കൃപയും സമാധാനവും ആശംസിച്ചു: (വെളി, 1:4).

8. മനുഷ്യപുത്രനോടു സദൃശ്യനായി മഹാതേജസ്സോടെ പത്മോസിൽ യേഹാന്നാനു വെളിപ്പെട്ട യേശുക്രിസ്തു: (വെളി, 1:12-18).

9. സിംഹാസനത്തിൻ്റെയും ജീവികളുടെയും മൂപ്പന്മാരുടെയും മദ്ധ്യത്തിൽ അറുക്കപ്പെട്ടതുപോലെ നില്ക്കുന്ന കുഞ്ഞാട്: (വെളി, 5:6,12; 6:1; 7:17). സ്വർഗ്ഗത്തിൽ യോഹന്നാൻ കണ്ട കുഞ്ഞാട് ലോകസ്ഥാപനംമുതൽ അറുക്കപ്പെട്ടതാണ്: (വെളി, 13:8). യേശുക്രിസ്തു കാലസമ്പൂർണ്ണതയിലാണ് ക്രൂശിക്കപ്പെട്ടത്: (ഗലാ, 4:4).

ദൈവത്തിൻ്റെ വെളിപ്പാടുകളെ ഒന്നു, രണ്ടു, മൂന്നു, നാലു എന്നിങ്ങനെ എണ്ണിയാൽ, ദൈവം ത്രിത്വത്തിലും ചതുർത്വത്തിലുമൊന്നും നില്ക്കില്ല. നമുക്കൊന്നു കൂട്ടിനോക്കാം: 1+1+1+1+1+1+1+7+1+=15. അദൃശ്യനായ ഏകദൈവത്തെയും കൂട്ടിയാൽ 16 വ്യക്തികളായി. മേല്പറഞ്ഞതിൽ ആരെങ്കിലും വ്യക്തികളല്ലെന്ന് ത്രിത്വത്തിന് പറയാൻ പറ്റുമോ? അദൃശ്യനായ ഏകദൈവത്തിന് (monos theos) അനേകം പ്രത്യക്ഷതകളുണ്ട്. അതിനെ ഒന്നു, രണ്ട്, മൂന്ന് എന്നിങ്ങനെ എങ്ങനെ എണ്ണിയാൽ മൂന്നിലും മുപ്പതിലും ഒതുങ്ങില്ല. അഗ്നിസ്തംഭത്തിലും മേഘസ്തംഭത്തിത്തിലും തേജസ്സിലുമൊക്കെ ദൈവം വെളിപ്പെട്ടിട്ടുണ്ട്. ത്രിത്വക്കാർ ഒന്നാഞ്ഞുപിടിച്ചാൽ മുപ്പത്തിമുക്കോടി ദൈവങ്ങളാക്കാം. ഓരോരോ കൾട്ട് ഉപദേശങ്ങൾ! 

ദൈവം ഒരുത്തൻ മാത്രമാണെന്നതാണ് ബൈബിളിൻ്റെ ഉപദേശം. എന്നാൽ, ബൈബിളിൽ ദൈവത്തെ പടിപടിയായിട്ടാണ് വെളിപ്പാടുത്തിയിരിക്കുന്നത് (prograceive revelation), അതുകൊണ്ടാണ് ദൈവം ഒരുത്തൻ മാത്രമാണെന്ന് പഴയനിയമത്തിൽ അധികമായി പറഞ്ഞിരിക്കുന്നതെന്നാണ് ത്രിത്വപണ്ഡിതന്മാരുടെ വാദം. ആ വ്യാജവാദം തരിമ്പും തലനില്ക്കുന്നതല്ലെന്ന് കാണാൻ കഴിയും. പഴയനിയമത്തിലെ ദൈവം: ദൈവം ഏകൻ അഥവാ ഒരുത്തൻ മാത്രമാണെന്നതാണ് ബൈബിളിൻ്റെ മൗലിക ഉപദേശം. ദൈവം ഏകനാണെന്നത് കേവലമൊരറിവല്ല; അതൊരു പരിജ്ഞാനവും പ്രാർത്ഥനയുമാണ്. (ആവ, 6:4). തെളിവുകൾ താഴെ: യഹോവ ഒരുത്തൻ മാത്രം ദൈവം: (2രാജാ, 19:15; 19:19; നെഹെ, 9:6; സങ്കീ, 83:18; 86:10; യെശ, 37:16; 37:20). പിതാവായ ഏകദൈവമേയുള്ളു: (1കൊരി, 8:6; എഫെ, 4:6; മർക്കൊ, 12:29-32; യോഹ, 8:41; 17:1-3; എബ്രാ, 2:11; മലാ, 2:10; യെശ, 63:16; 64:8). യഹോവയല്ലാതെ ദൈവമില്ല: (ആവ, 32:39; യെശ, 44:6; 44:8; 45:5; 45:21; 45:22; 46:8). യഹോവയല്ലാതെ രക്ഷിതാവില്ല: (യെശ, 43:11; 45:21, 22; ഹോശേ, 13:5). യഹോവയല്ലാതെ മറ്റൊരുത്തനുമില്ല: (ആവ, 4:35; 4:39; 1രാജാ, 8:59; യെശ, 45:5; 45:6; 45:18). യഹോവയ്ക്ക് സമനില്ല: (പുറ, 15:11; സങ്കീ, 35:10; 71:19; 86:8; 89:6; യെശ, 40:25; 46:5; യിരേ, 10:6; 10:7; യിരെ,49:19; 50:44; മീഖാ, 7:18). യഹോവയ്ക്ക് സദൃശനില്ല: (സങ്കീ, 40:5; 89:6; 113:5; യെശ, 40:25; 46:5). യഹോവ ഒരുത്തൻ മാത്രം സ്രഷ്ടാവ്: (2രാജാ, 19:15; നെഹെ, 9:6; ഇയ്യോ, 9:8; യെശ, 37:16; 44:24). യഹോവയ്ക്കു മുമ്പും പിമ്പും മറ്റൊരു ദൈവവും ഉണ്ടായിട്ടില്ല, ഉണ്ടാകയുമില്ല: (യെശ, 43:10). യഹോവയും (യെശ, 44:8) യിസ്രായേലും (ഹോശേ, 13:4) മറ്റൊരു ദൈവവ്യക്തിയെ അറിയുന്നുമില്ല. (1കൊരി, 8:6). “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39). “യഹോവയെപ്പോലെ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യാതൊരു ദൈവവും ഇല്ല.” (1രാജാ, 8:23; ഒ.നോ: യോശു, 2:11; 1ദിന, 2:11; 2ദിന, 6:14).

പഴയനിയമത്തിൽ കേവലമായ ഒന്നിനെ അഥവാ ഒറ്റയെ കുറിക്കുന്ന (only/alone) ‘ബാദ് (bad), ബാദാദ് (badad), റാഖ് (raq), അക് (ak) എന്നീ പദങ്ങൾ ഇരുപത്തഞ്ചു പ്രാവശ്യം ദൈവത്തിനു ഉപയോഗിച്ചിട്ടുണ്ട്: (പുറ, 22:20; ആവ, 32:12; യോശു, 1:17; 1ശമൂ, 7:3; 7:4; 12:24; 2രാജാ, 19:15; 19:19; 2ദിന, 33:17; നെഹെ, 9:6; ഇയ്യോ, 9:8; സങ്കീ, 4:8; 71:16; 72:18; 83:18; 86:10; 136:4; 148:13; യെശ, 2:11; 2:17; 26:13; 37:16; 37:20; 44:24; 45:24). ആകാശവും ഭൂമിയും ഞാൻ ഒറ്റയ്ക്കാണ് (badad) സൃഷ്ടിച്ചതെന്ന് യഹോവയായ ദൈവം നുണ പറയുകയായിരുന്നോ? (യെശ, 44:24. ഒ.നോ: 2രാജാ, 19:15; നെഹെ, 9:6; ഇയ്യോ, 9:8; യെശ, 37:16). യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്ന് (LORD God, even thou only) പഴയനിയമ ഭക്തന്മാരും നുണ പറയുകയായിരുന്നോ? (2രാജാ, 19:15; 19:19;  നെഹെ, 9:6; യെശ, 37:16; 37:20). 

പുതിയനയമത്തിലെ ദൈവം: ബൈബിൾ വെളിപ്പെടുത്തുന്ന അക്ഷയനും അദൃശ്യനുമായ ‘ഏകദൈവം’ ഗ്രീക്കിൽ മോണോസ് തെയോസ്’ (monos theos – μόνος Θεός – The only God) ആണ്. പുതിയനിയമത്തിൽ ‘ഒറ്റ’ എന്ന ഖണ്ഡിതമായ അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന പദമാണ് മോണോസ് (μόνος – monos). കേവലമായ ഒന്നിനെ (single/olny/alone) കുറിക്കുന്ന മോണോസ് എന്ന ഗ്രീക്കുപദം പതിമൂന്നു പ്രാവശ്യം ദൈവത്തിന് ഉപയോഗിച്ചിട്ടുണ്ട്: (മത്താ, 4:10; 24:36; ലൂക്കൊ, 4:8; 5:21; യോഹ, 5:44; യോഹ, 17:3; റോമ, 16:26; 1തിമൊ, 1:17; 6:15; 6:16; യൂദാ, 1:4; 1:24; വെളി, 15:4). പഴയനിയമത്തിൽ ഒറ്റയെ (single/only/alone) കുറിക്കുന്ന യാഖീദ് (yahid) എന്ന എബ്രായപദത്തിനു തത്തുല്യമായ പദമാണ് ഗ്രീക്കിലെ മോണോസ്. പുതിയനിയമത്തിൽ മോണോസ് ഉപയോഗിച്ച് ദൈവം ഒരുത്തൻ മാത്രമാണെന്ന് ഖണ്ഡിതമായ അർത്ഥത്തിൽ ആദ്യം പറഞ്ഞിരിക്കുന്നത് നമ്മുടെ കർത്താവായ ക്രിസ്തുയേശുവാണ്. “നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ (monos) ആരാധിക്കാവു: (മത്താ, 4:10: ലൂക്കൊ, 4:8). പിതാവു മാത്രമല്ലാതെ (monos) പുത്രന്നുംകൂടി അറിയുന്നില്ല: (മത്താ, 24:36). ഏക(monos)ദൈവത്തിൽ നിന്നുള്ള ബഹുമാനം: (യോഹ, 5:44). ഏക(monos)സത്യദൈവമായ നിന്നെയും (യോഹ, 17:3) തുടങ്ങിയവ. ദൈവം ഒരുത്തൻ മാത്രമാണെന്ന ക്രിസ്തുവിൻ്റെ വാക്കുകളെ അംഗീകരിക്കാത്തവർ എങ്ങനെ ക്രിസ്ത്യാനികളാകും? “എന്നെ തള്ളുന്നവൻ എന്നെ അയച്ചവനെ തള്ളുന്നു:” (ലൂക്കൊ, 10:16). പിതാവിനെയും പുത്രനെയും ഒരുപോലെ തള്ളിയ ഉപദേശമാണ് ത്രിത്വം.

അപ്പൊസ്തലന്മാരുടെ വചനങ്ങളും നോക്കുക: ഏക(monos)ജ്ഞാനിയായ ദൈവം: (റോമ, 16:26). അക്ഷയനും അദൃശ്യനുമായ ഏക(monos)ദൈവം: 1തിമൊ, 1:17). ധന്യനായ ഏക(monos)അധിപതി: (1തിമൊ, 6:15). താൻ മാത്രം (monos) അമർത്യതയുള്ളവൻ: (1തിമൊ, 6:16). ഏക(monos)നാഥൻ: (യൂദാ, 1:4). രക്ഷിതാവായ ഏക(monos)ദൈവം: (യൂദാ, 1:24). നീയല്ലോ ഏക (monos) പരിശുദ്ധൻ: (വെളി, 15:4). ക്രിസ്തു തിരഞ്ഞെടുത്ത അപ്പൊസ്തലന്മാരുടെ വാക്കുകൾ എങ്ങനെ തള്ളാൻ കഴിയും? “നിങ്ങളുടെ വാക്കു കേൾക്കുന്നവൻ എന്റെ വാക്കു കേൾക്കുന്നു; നിങ്ങളെ തള്ളുന്നവൻ എന്നെ തള്ളുന്നു; എന്നെ തള്ളുന്നവൻ എന്നെ അയച്ചവനെ തള്ളുന്നു” (ലൂക്കോ,10:16. ഒ.നോ: മത്താ, 10:40; യോഹ, 13:20). പിതാവിനെയും പുത്രനെയും തള്ളിയവർക്ക് എന്ത് അപ്പൊസ്തലന്മാർ! ത്രിത്വത്തിൻ്റെ വ്യാജംപോലെ prograceive revelation ആണെങ്കിൽ പുതിയനിയമത്തിൽ ദൈവം ത്രിത്വമാണെന്ന് കാണണ്ടേ? പ്രത്യുത, monos കൊണ്ട് ദൈവം ഒരുത്തൻ മാത്രമാണെന്ന് ഏറ്റവും ശക്തമായി പറഞ്ഞിരിക്കുന്നത് ക്രിസ്തുവും അപ്പൊസ്തലന്മാരുമാണ്. [prograceive revelation എന്നതുകൊണ്ട് ത്രിത്വക്കാർ എന്താണ് ഉദ്ദേശിക്കുന്നത്? ഏകദൈവം കാലക്രമേണ ത്രിത്വമായെന്നോ? അതോ, ത്രിത്വദൈവം താൻ ഏകദൈവമാണെന്ന് ആദ്യം നുണപറഞ്ഞു; പിന്നെ പതുക്കെപതുക്കെ തൻ്റെ യഥാർത്ഥ പ്രകൃതി വെളിപ്പെടുത്തിയെന്നോ?]

മനുഷ്യരെല്ലാം പാപികളായതുകൊണ്ട് (ഇയ്യോ, 15:14; 25:4; സഭാ, 7:20; റോമ, 3:23; 5:12) മനുഷ്യനു മനുഷ്യന്റെ പാപം പോക്കാൻ കഴിയാത്തതിനാൽ (സങ്കീ, 49:7-9), മനുഷ്യരുടെ പാപത്തിന്റെ കുറ്റം സ്രഷ്ടാവായ തൻറെ കുറ്റമായി കണ്ടുകൊണ്ട്, പാപത്തിൻ്റെ ശമ്പളം മരണം (റോമ, 6:23), പാപം ചെയ്യുന്ന ദേഹി മരിക്കും (യെഹെ, 18:4), രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്ന ദൈവനീതി നിവൃത്തിക്കാൻ ഏകദൈവംതന്നെയാണ് യേശുവെന്ന സംജ്ഞാനാമത്തിലും (മത്താ, 1:21; ലൂക്കോ, 1:32) ദൈവപുത്രനെന്ന അഭിധാനത്തിലും (ലൂക്കോ, 1:32,35) പാപമറിയാത്ത മനുഷ്യനായി വെളിപ്പെട്ട് പാപപരിഹാരം വരുത്തിയത്. (മത്താ, 1:21; ലൂക്കോ, 1:68; യോഹ, 3:13; 2കൊരി, 5:21; ഫിലി, 2:6-8; 1തിമൊ, 3:16; എബ്രാ, 2:14,15). ജഡത്തിൽ പ്രത്യക്ഷനായവൻ തന്റെ പ്രവൃത്തി പൂർത്തിയാക്കി അപ്രത്യക്ഷനായാൽ മറ്റൊരു വ്യക്തിയായി അഥവാ ആ പ്രത്യക്ഷശരീരം പിന്നെ ഉണ്ടാകുകയുമില്ല: (എബ്രാ, 10:5). അല്ലാതെ, ദൈവം ത്രിത്വവും ചതുർത്വവുമൊന്നുമല്ല. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക!

കാണുക:

ഏകദൈവവും പ്രത്യക്ഷതകളും

ഏകസത്യദൈവം

2 thoughts on “ആശിർവാദത്തിലെ ത്രിത്വം”

  1. കൈയ്യുണ്ടെങ്കിലേ തൊടാൻ കഴിയൂ. തെളിവ് ലഭിക്കും.

  2. ദുരാത്മാക്കൾക്കും കൈയ്യു കാലുമെല്ലാമുണ്ട്. അവയ്ക്കും തൊടാനും കഴിയും. എന്നാൽ അവയുടെ കൈെ കൊണ്ട് മാറാ രോഗങ്ങൾ സൗഖ്യെ പെടുത്താൻ കഴിയില്ലാത്തതിൽ നിന്ന് അവ ദൈവശക്തിയാലല്ല, ദൈവീകമല്ല പ്രവർത്തിക്കുന്നതു എന്ന് മനസ്സിലാക്കാം.

Leave a Reply

Your email address will not be published. Required fields are marked *