യാക്കോബിന്റെയും ലേയയുടെയും നാലാമത്തെ പുത്രൻ. (ഉല്പ, 29:35; 35:23). സഹോദരനായ യോസേഫിനെ കൊല്ലാതെ യിശ്മായേല്യർക്കു വില്ക്കുകയാണ് നല്ലതെന്നുപദേശിച്ചതു യെഹൂദയാണ്. ഉല്പ, 37:26, 27). സഹോദരന്മാരുടെ നേതൃത്വം യെഹൂദാ എടുക്കുന്നതായി കാണാം. (ഉല്പ, 43:3-10; 44:16-34; 46:28). മൂത്തപുത്രനായ രൂബേൻ പിതാവിന്റെ ശയ്യയെ അശുദ്ധമാക്കിയതുകൊണ്ടു അവനു ലഭിക്കേണ്ട പ്രഭുസ്ഥാനം യെഹൂദയ്ക്കു ലഭിച്ചു. ശൂവാ എന്ന കനാന്യന്റെ മകളെ യെഹൂദാ വിവാഹം കഴിച്ചു. അവൾ ഏർ, ഓനാൻ, ശേലാ എന്ന മൂന്നു പുത്രന്മാരെ പ്രസവിച്ചു. (ഉല്പ, 38:1-5). മൂത്ത മകനായ ഏർ മരിച്ചപ്പോൾ അവന്റെ ഭാര്യയായ താമാറിനെ ഓനാനു നല്കി. അവനും മരിച്ചപ്പോൾ മൂന്നാമത്തെ മകനായ ശേലയ്ക്കു താമാറിനെ വിവാഹം ചെയ്തു കൊടുത്തില്ല. അതിനാൽ അവൾ വേശ്യയുടെ വേഷത്തിൽ യെഹൂദയെ വഞ്ചിച്ചു ഗർഭിണിയായി. മരുമകൾ താമാർ പരസംഗത്താൽ ഗർഭിണിയായി എന്നറിഞ്ഞപ്പോൾ അവളെ ചുട്ടുകളയുവാൻ യെഹൂദാ ഒരുങ്ങി. പണയവസ്തുക്കളായ മുദ്രമോതിരവും മോതിരച്ചരടും വടിയും കണ്ടപ്പോഴാണു താനാണു കുറ്റക്കാരനെന്നു യെഹൂദയ്ക്ക മനസ്സിലായത്. ‘അവൾ എന്നിലും നീതിയുള്ളവൾ’ എന്നു യെഹൂദാ ഏറ്റുപറഞ്ഞു. യെഹൂദയ്ക്കു താമാറിൽ പേരെസ്സ്, സേരഹ് എന്ന രണ്ടു പുത്രന്മാർ ജനിച്ചു. മരണാസന്നനായ യാക്കോബ് യെഹൂദയെ അനുഗ്രഹിച്ചു. യെഹൂദാ ഒരു ബാലസിംഹം ആയിരിക്കുമെന്നും അവകാശമുള്ളവൻ വരുവോളം ചെങ്കോൽ യെഹൂദയിൽ നിന്നും മാറുകയില്ലെന്നും യാക്കോബ് പ്രവചിച്ചു. (ഉല്പ, 49:8-12). യിസ്രായേൽ രാജാവായ ദാവീദ് യെഹൂദാ ഗോത്രജനാണ്. യെഹൂദയുടെ സിംഹമായ യേശുവും യെഹൂദാ ഗോത്രത്തിലാണ് ജനിച്ചത്. യെഹൂദയുടെ വംശാവലി 1ദിനവൃത്താന്തം 2-4 അദ്ധ്യായങ്ങളിൽ കാണാം.
യഹൂദാഗോത്രം: മിസ്രയീമിലേക്കു പോകുമ്പോൾ യെഹൂദയ്ക്ക് മൂന്നു പുത്രന്മാർ ഉണ്ടായിരുന്നു. യെഹൂദയുടെ കുടുംബം വളരെ വേഗം വർദ്ധിച്ചു. ഒന്നാമത്തെ ജനസംഖ്യയെടുപ്പിൽ അവർ 74,600 പേരുണ്ടായിരുന്നു. (സംഖ്യാ, 1:27). എല്ലാ ഗോത്രങ്ങളിലും വച്ചു ജനസംഖ്യയിൽ ഒന്നാം സ്ഥാനം യെഹൂദയ്ക്കായിരുന്നു. രണ്ടാമത്തെ കണക്കെടുപ്പിൽ 76,500 ആയിരുന്നു ജനസംഖ്യ. (സംഖ്യാ, 26:22). കനാൻദേശം ഒറ്റുനോക്കുവാൻ പോയവരിൽ യെഹൂദയുടെ പ്രതിനിധി യെന്നയുടെ മകൻ കാലേബായിരുന്നു. (സംഖ്യാ, 13:6). മരുഭൂമി പ്രയാണത്തിൽ യെഹൂദയുടെ സ്ഥാനം സമാഗമനകൂടാരത്തിനു കിഴക്കായിരുന്നു. (സംഖ്യാ, 2:3). യെഹൂദയുടെ കൊടിയുടെ നിറം പച്ചയും, കൊടിയടയാളം സിംഹവും ആയിരുന്നുവെന്നു റബ്ബിമാർ പറയുന്നു.
ഹായിയിൽ യിസ്രായേലിന്റെ തോൽവിക്കു കാരണക്കാരനായ ആഖാൻ യെഹൂദാ ഗോത്രജനായിരുന്നു. (യോശു, 7). കനാന്യരോടു യുദ്ധം ചെയ്യാൻ ആദ്യം പുറപ്പെട്ടതു യെഹൂദാ ഗോത്രമാണ്. (ന്യായാ, 1:1,2). യോർദ്ദാനു പടിഞ്ഞാറു അവകാശം ലഭിച്ച ആദ്യത്തെ ഗോത്രം യെഹൂദയായിരുന്നു. മുഴുവൻ ദേശത്തിന്റെയും മൂന്നിലൊന്നു വരുമായിരുന്നു യെഹൂദയുടെ ഓഹരി. ദേശം ശരിയായി പരിശോധിച്ചു വീണ്ടും പകുത്തപ്പോൾ ഒരോഹരി ശിമെയോനു കൊടുത്തു. ദേശത്തിന്റെ അതിരുകളെക്കുറിച്ചു വിശദമായി യോശുവ 15:20-63-ൽ കാണാം. ന്യായാധിപന്മാരുടെ കാലത്തു യെഹൂദാ മറ്റു ഗോത്രങ്ങളോടു സ്വതന്ത്രമായ മനോഭാവമാണു പുലർത്തിയത്. ബെന്യാമീന്യനായ ശൗലിനെ രാജാവായി അവർ അംഗീകരിച്ചു. എന്നാലത് ശുഭമനസ്സോടു കൂടെയായിരിക്കാൻ ഇടയില്ല. അമാലേക്യർക്ക് എതിരെയുള്ള യുദ്ധത്തിൽ ഒരു ചെറിയ സൈന്യമാണ് യെഹൂദാഗോത്രം ശൗലിനു നല്കിയത്. (1ശമു, 15:4). ദാവീദിന്റെ കാലത്തോടുകൂടി ഒരു ഗോത്രമായിരുന്ന യെഹൂദാ രാജ്യമായി മാറി.
യാക്കോബിനു ലേയയിൽ ജനിച്ച മൂന്നാമത്തെ മകൻ. അവൻ ജനിച്ചപ്പോൾ, “ഇപ്പോൾ ഈ സമയം എന്റെ ഭർത്താവു എന്നോടു പറ്റിച്ചേരും; ഞാൻ അവനു മൂന്നു പുത്രന്മാരെ പ്രസവിച്ചുവല്ലോ എന്നു ലേയ പറഞ്ഞു.” (ഉല്പ, 29:34). ‘പറ്റിച്ചേരുക’ എന്നർത്ഥം വരത്തക്കവണ്ണം ലേവി എന്നു അവൾ തന്റെ കുഞ്ഞിനെ വിളിച്ചു. ശെഖേം ലേവിയുടെ സഹോദരിയായ ദീനയോടു വഷളത്തം പ്രവർത്തിച്ചു. അക്കാലത്തെ നാട്ടുനടപ്പനുസരിച്ച് ഈ കളങ്കം രക്തം കൊണ്ടു മാത്രമേ കഴുകിക്കളയാനാവൂ. ശിമയോനും, ലേവിയും പ്രതികാരം ചെയ്യാൻ ഗൂഢാലോചന നടത്തി ശെഖേമൃരോടു കൂരത കാട്ടി. (ഉല്പ, 34). തന്മൂലം യാക്കോബ് അവന്റെ മേൽ അനുഗഹത്തിനു പകരം ശാപം ഉച്ചരിച്ചു. (ഉല്പ, 49:5-7). മുന്നു പുത്രന്മാരോടൊപ്പം ലേവി മിസ്രയീമിൽ കുടിയേറി പ്പാർത്തു. (ഉല്പ, 46:11). മൂത്ത പുത്രന്മാരിലൊരാൾ എന്ന നിലയിൽ ഫറവോന്റെ മുമ്പിൽ യോസേഫ് നിറുത്തിയ അഞ്ചുപേരിൽ ഒരാൾ ലേവി ആയിരിക്കണം. (ഉല്പ, 47:2).
ലേവ്യർ: ലേവിയുടെ പിൻഗാമികളെയും (പുറ, 6:25; ലേവ്യ, 25:32; യോശു, 21:3, 41), പുരോഹിതന്മാർക്കു കീഴെയായി വിശുദ്ധസ്ഥലത്തിലെ ശുശ്രൂഷയ്ക്കുവേണ്ടി ലേവിഗോത്രത്തിൽ നിന്നു വേർതിരിച്ചവരെയും (സംഖ്യാ, 8:6; എസ്രാ, 2:70; യോഹ, 1:19) ലേവ്യർ എന്നു വിളിക്കുന്നു. വിശേഷണമായും ലേവ്യർ എന്ന പദം പ്രയോഗിച്ചിട്ടുണ്ട്. ഉദാ: ലേവ്യരായ പുരോഹിതന്മാർ: (യോശു, 3:3; യെഹെ, 44:5).
ലേയയുടെ പുത്രനായ ലേവിയിൽ നിന്നു ലേവിഗോത്രം ഉത്ഭവിച്ചു. യാക്കോബിനു സ്വന്തം ഭാര്യയിൽ നിന്നു ജനിച്ച ആറു പുത്രന്മാർക്കും സ്വാഭാവികമായിതന്നേ മേന്മ ഉണ്ടായിരുന്നു. ആ നിലയിൽ ലേവ്യർക്കു മേന്മ സിദ്ധിച്ചു. ദൈവത്തിന്റെ മുമ്പിൽ വൻകാര്യങ്ങൾ ചെയ്ത മോശെയും അഹരോനും ലേവി ഗോത്രജരായിരുന്നു. അതു ലേവിഗോത്രത്തിന്റെ വൈശിഷ്ട്യത്തിനു കാരണമായി. മരുഭൂമിയിൽ വച്ച് അഹരോൻ നിർമ്മിച്ച സ്വർണ്ണകാളക്കുട്ടിയെ ജനം ആരാധിച്ചു. സീനായി പർവ്വതത്തിൽ നിന്നിറങ്ങിവന്ന മോശെ പാളയവാതില്ക്കൽ നിന്നുകൊണ്ട് യഹോവയുടെ പക്ഷത്തുള്ളവൻ തന്റെ അടുക്കൽ വരട്ടെ എന്നു ആഹ്വാനം ചെയ്തപ്പോൾ ലേവിഗോത്രം മുഴുവൻ മോശയുടെ അടുക്കൽ വന്നു. അവർ പാളയം മുഴുവൻ ചുറ്റിനടന്നു, 3000 വിഗ്രഹാരാധികളെ വധിച്ചു. അങ്ങനെ യഹോവയോടുള്ള തീക്ഷ്ണത അവർ പ്രദർശിപ്പിച്ചു. (പുറ, 32:26-29). വിശുദ്ധവസ്തുക്കളുടെ സംരക്ഷകരായി യഹോവ ലേവ്യരെ തിരഞ്ഞെടുത്തു. (സംഖ്യാ, 3:5-13; 8:14-19). യിസ്രായേലിലെ ആദ്യജാതന്മാർക്കു പകരം ലേവിഗോത്രത്തെ യഹോവ തിരഞ്ഞെടുത്തു. അവരെ അഹരോനും പുത്രന്മാർക്കും (പുരോഹിതന്മാർ) ദാനം ചെയ്തു. സമാഗമനകൂടാരത്തിൽ ലേവ്യരുടെ ശുശ്രൂഷാകാലം 25 മുതൽ 50 വയസ്സുവരെയാണ്. 50-നു ശേഷം അവർ മേൽവിചാരകന്മാരായി സഹോദരന്മാരെ സഹായിക്കും. (സംഖ്യാ, 8:24,25). മുപ്പതു വയസ്സു മുതൽ സേവനത്തിൽ പ്രവേശിക്കുന്നതായി സംഖ്യാ 4:2-ൽ കാണുന്നു. ഇതിനു വ്യത്യസ്ത വ്യാഖ്യാനങ്ങൾ നിലവിലുണ്ട്. എന്നാൽ സെപ്റ്റജിന്റിൽ മുപ്പതിനു പകരം ഇരുപത്തഞ്ചന്നു തന്നെയാണു കാണുന്നത്. പ്രായം അല്ലാതെ മറ്റൊരു യോഗ്യതയും പറഞ്ഞിട്ടില്ല. സമ്പൂർണ്ണവിശുദ്ധിയിൽ യഹോവയുടെ ന്യായഹ്മാണം കാത്തുസൂക്ഷിക്കുകയാണ് ലേവ്യരുടെ ചുമതല. സമാഗമനകൂടാരത്തിലെ ശുശ്രൂഷയിൽ അവർ പുരോഹിതന്മാർക്കു സഹായികളാണ്. (സംഖ്യാ, 18:4). പുരോഹിതന്മാർ മൂടിയ ശേഷമല്ലാതെ വിശുദ്ധ ഉപകരണങ്ങളോ , യാഗപീഠമോ തൊടാൻ ലേവ്യർക്കു അനുവാദമില്ല. (സംഖ്യാ, 4:5-14). ജനത്തിന്റെ മദ്ധ്യേ അദൃശ്യരാജാവിന്റെ സാന്നിദ്ധ്യത്തിന്റെ അടയാളമാണ് സമാഗമനകൂടാരം; കൂടാരം സൂക്ഷിക്കുന്ന ലേവ്യർ രാജാവിന്റെ അംഗരക്ഷകസേനയും. യിസ്രായേൽ മക്കൾ കനാനിൽ കുടിപാർപ്പുറപ്പിച്ചശേഷം ലേവ്യർ ചെയ്ത ശുശ്രൂഷകൾ തിരുമന്ദിരം സൂക്ഷിക്കുക, അതു അടയ്ക്കുകയും തുറക്കുകയും ചെയ്യുക, മന്ദിരവും ഉപകരണങ്ങളും വൃത്തിയാക്കുക, കാഴ്ചയപ്പം തയാറാക്കുക, യാഗത്തിനാവശ്യമായ പാചകം ചെയ്യുക, ആരാധനയിൽ സംഗീതം നയിക്കുക, യാഗമൃഗത്തെ കൊല്ലാനും തോലുരിക്കാനും പുരോഹിതന്മാരെ സഹായിക്കുക, ന്യായപ്രമാണം അനുസരിച്ചു കുഷ്ഠരോഗികളെ പരിശോധിക്കുക, ദൈവാലയ ഭണ്ഡാരങ്ങളെ സൂക്ഷിക്കുക എന്നിവയായിരുന്നു. കൂടുതൽ കായികാദ്ധ്വാനം ആവശ്യമുള്ള ജോലികൾ ചെയ്യുന്നതിനു അടിമകൾ സഹായിച്ചിരുന്നു. യോശുവയുടെ കാലത്ത് ഗിബെയോന്യരെ വിറകു കീറുന്നവരും വെള്ളം കോരുന്നവരും ആയി നിയമിച്ചു. (യോശു, 9:21). രാജാക്കന്മാരുടെ കാലത്ത് യുദ്ധത്തടവുകാരെ ഇമ്മാതിരി ശുശ്രൂഷകൾക്കു തിരുനിവാസത്തിൽ സമർപ്പിച്ചിരുന്നു. യെഹൂദ മതാനുസാരികളായി തീർന്ന ഇവർ പ്രവാസാനന്തരം ദൈവാലയ ദാസന്മാർ (നെതിനീം) എന്നറിയപ്പെട്ടു.
കെഹാത്യർ: കെഹാത്യരുടെ പ്രഭു എലീസാഫാൻ ആയിരുന്നു. സമാഗമനകൂടാരത്തിന്റെ തെക്കുഭാഗത്തായിരുന്നു അവരുടെ പാളയം. അവരുടെ ജനസംഖ്യ 8600. (സംഖ്യാ, 3:28-30). അവരിൽ സമാഗമനകൂടാരത്തിൽ ശുശ്രൂഷ ചെയ്യാൻ പ്രാപ്തർ 2750 പേർ. (സംഖ്യാ, 4:36). പെട്ടകം, മേശ, നിലവിളക്കു, പീഠങ്ങൾ,, തിരശ്ശീല, വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷയ്ക്കുള്ള ഉപകരണങ്ങൾ എന്നിവയുടെ ചുമതല കെഹാത്യർക്കായിരുന്നു. (സംഖ്യാ, 3:31, 4:4).
ഗേർശോന്യർ: ഗേർശോന്യരുടെ പ്രഭു എലീയാസാഫ്. പാളയം സമാഗമനകൂടാരത്തിനു പടിഞ്ഞാറായിരുന്നു. 7500 പുരുഷന്മാരിൽ 2630 പേർ ശുശ്രൂഷ ചെയ്യാൻ പ്രാപ്തർ ആയിരുന്നു. തിരുനിവാസവും കൂടാരവും അതിന്റെ പുറമുടിയും സമാഗമന കൂടാരത്തിനുള്ള മറശ്ശീലയും, പ്രാകാരത്തിന്റെ മറശ്ശീലയും, പ്രാകാരവാതിലിന്റെ മറശ്ശീലയും കയറുകളും ഗേർശോന്യരുടെ നിയന്ത്രണത്തിലായിരുന്നു. (സംഖ്യാ, 3:22-25).
മെരാര്യർ: സുരീയേൽ ആയിരുന്നു പ്രഭു. സമാഗമന കൂടാരത്തിന്റെ വടക്കുഭാഗത്തായിരുന്നു പാളയം. അവരുടെ ജനസംഖ്യ 6200; സമാഗമനകൂടാരത്തിൽ ശുശ്രൂഷ ചെയ്യാൻ പ്രാപ്തർ 3200. പലക, അന്താഴം, ചുവപ്പ്, അതിന്റെ ഉപകരണങ്ങൾ, പ്രാകാരത്തിന്റെ ചുറ്റുമുള്ള തൂൺ, അവയുടെ ചുവട്, കുറ്റി, കയറു എന്നിവ മെരാര്യരുടെ ചുമതലയിലായിരുന്നു. (സംഖ്യാ, 3:34-37; 4 :44). മെരാര്യർ ചുമക്കേണ്ട വലിയ ഭാരം കണക്കാക്കി നാലു വണ്ടിയും എട്ടു കാളയും അവർക്കു നല്കി. (സംഖ്യാ, 7:8).
വിശുദ്ധീകരണം: ലേവ്യരുടെ മേൽ പാപപരിഹാരജലം തളിച്ചാണ് അവരുടെ പ്രതിഷ്ഠാകർമ്മം ആരംഭിക്കുന്നത്. ശരീരം മുഴുവൻ ക്ഷൗരം ചെയ്ത് വസ്ത്രം അലക്കി അവർ തങ്ങളെത്തന്നെ വെടിപ്പാക്കും. തുടർന്നു രണ്ടു കാളക്കിടാവിനെ യാഗം കഴിക്കുകയും ഭോജനയാഗമായി എണ്ണചേർത്ത് നേരിയമാവു അർപ്പിക്കുകയും ചെയ്യും. (സംഖ്യാ, 8:6-15). ശുദ്ധീകരണ ജലം കുഷ്ഠരോഗികളുടെ ശുദ്ധീകരണത്തിനു ഉപയോഗിക്കുന്ന ജലമാണെന്നും (ലേവ്യ, 13:6,9,13), അല്ല, പുരോഹിതന്മാർക്കു കഴുകാൻ വേണ്ടി തൊട്ടിയിൽ വച്ചിരിക്കുന്ന ജലമാണെന്നും ഭിന്നാഭിപ്രായങ്ങളുണ്ട്. ശുദ്ധീകരണത്തിനു ശേഷം ലേവ്യരെ സമാഗമനകൂടാരത്തിന്റെ വാതില്ക്കൽ കൊണ്ടുവരും. മുപ്പന്മാർ ലേവ്യരുടെ മേൽ കൈവച്ചു അവരെ ശുശ്രൂഷയ്ക്ക് വേർതിരിക്കും.
വരുമാനം: ദൈവത്തിന്റെ പ്രത്യേക ജനമായി യിസ്രായേല്യരിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ലേവ്യർക്കു കനാൻ നാട്ടിൽ ഒരവകാശവും ലഭിച്ചില്ല. യഹോവയാണ് അവരുടെ അവകാശവും ഓഹരിയും. (സംഖ്യാ, 18:20; ആവ, 10:9). കന്നുകാലികൾക്ക് ആവശ്യമായ പുല്പുറങ്ങളോടൊപ്പം ഓരോ ഗോത്രത്തിന്റെ അവകാശത്തിൽ നിന്നും നാലു പട്ടണങ്ങൾ വീതം ലേവ്യർക്കു നീക്കിവയ്ക്കണമെന്നു യഹോവ കല്പിച്ചു. (സംഖ്യാ, 35:1-8). ഇതു കൂടാതെ യഹോവയ്ക്കുള്ള ദശാംശവും ലേവ്യർക്കു ലഭിച്ചിരുന്നു. യാഗാർപ്പണങ്ങളിലെ ഒരു പ്രത്യേകവീതം ലേവ്യർക്കുള്ളതാണ്. (സംഖ്യാ, 18:8-11,19). ലേവ്യർക്കു ലഭിക്കുന്ന ദശാംശത്തിന്റെ ദശാംശം അവർ പുരോഹിതന്മാർക്കു കൊടുക്കേണ്ടതാണ്. (സംഖ്യാ, 18:26). വർഷത്തിൽ അധിക സമയവും ലേവ്യർ സ്വന്തം നഗരങ്ങളിൽ കഴിയുകയും കുറു അനുസരിച്ചുള്ള ശുശ്രൂഷകൾക്കായി ദൈവാലയത്തിൽ വരികയും ചെയ്യും.
ലേവ്യ പട്ടണങ്ങൾ: ലേവ്യർക്കു കനാൻദേശത്തു പ്രത്യേക ഓഹരി (മറ്റു ഗോത്രങ്ങൾക്കു നല്കിയതു പോലെ) നല്കിയില്ല. മറ്റു ഗോത്രങ്ങളിൽ നിന്നു മേച്ചിൽപ്പുറത്തോടൊപ്പം 48 പട്ടണങ്ങൾ ലേവ്യനഗരങ്ങളായി തിരിച്ചു. അവയിൽ ആറെണ്ണം സങ്കേതനഗരങ്ങളും 13 എണ്ണം പുരോഹിത നഗരങ്ങളുമാണ്. ലേവ്യനഗരങ്ങളുടെ ക്രമീകരണം പിൻവരുമാറാണ്.
ഈ പട്ടണങ്ങൾ ലേവ്യർക്ക് പൂർണ്ണമായി നല്കപ്പെട്ടിരുന്നില്ല. ലേവ്യരുടെ ആവശ്യാനുസരണമുള്ള വീടുകൾ അവർക്കു നല്കി, വില്ക്കപ്പെട്ടാൽ എപ്പോഴും അവയെ വീണ്ടെടുക്കാം. യോവേൽ സംവത്സരത്തിൽ നഷ്ടപരിഹാരം കൂടാതെ മടക്കിക്കൊടുക്കേണ്ടതാണ്: (ലേവ്യ, 25:32,33).
യാക്കോബിനു ലോയയിൽ ജനിച്ച രണ്ടാമത്തെ പുത്രൻ. ദൈവം തന്റെ പ്രാർത്ഥന കേട്ടു എന്നതിനെ അനുസ്മരിച്ചുകൊണ്ട് ‘കേട്ടു’ എന്നർത്ഥം വരുന്ന ശിമെയോൻ എന്നു ലേയാ അവനു പേരിട്ടു. (ഉല്പ, 29:33). തങ്ങളുടെ സഹോദരിയായ ദീനയെ അപമാനിച്ചതിനു പ്രതികാരം വീട്ടിയതു ലേവിയും ശിമെയോനും ആയിരുന്നു. അവർ ശെഖേമിനെ ആക്രമിച്ചു എല്ലാ പുരുഷന്മാരെയും കൊന്നു; പട്ടണത്തെ നശിപ്പിച്ചു. (ഉല്പ, 34). മരണക്കിടക്കയിൽ യാക്കോബ് പുത്രന്മാരെ അനുഗ്രഹിച്ചപ്പോൾ ശിമയോനെയും ലേവിയെയും ശപിച്ചു. ശെഖേമ്യരോടു കാട്ടിയ ക്രൂരതയായിരുന്നു കാരണം. അവർ വിഭജിക്കപ്പെടുകയും മറ്റു ഗോത്രങ്ങളുടെ ഇടയിൽ ചിതറുകയും ചെയ്തു. (ഉല്പ, 49:5-7). യെമൂവേൽ, യാമീൻ, ഓഹദ്, യാഖീൻ, സോഹർ, കനാന്യക്കാരത്തിയുടെ മകനായ ശൗൽ എന്നിവരായിരുന്നു ശിമയോന്റെ പുത്രന്മാർ. (ഉല്പ, 46:10; പുറ, 6:15).
ശിമെയോൻ ഗോത്രം: ശിമെയോൻ്റെ ആറു മക്കളിലൂടെയാണ് ശിമെയോൻ ഗോത്രം ഉടലെടുത്തത്. മരുഭൂമിയാത്രയിൽ ശിമയോൻ ഗോത്രത്തിന്റെ സംഖ്യാബലം അറുപതു ശതമാനമായി കുറഞ്ഞു. ആദ്യത്തെ സെൻസസിൽ 69,300 ഉണ്ടായിരുന്നത് അടുത്തതിൽ 22,200 ആയി കുറഞ്ഞു. (സംഖ്യാ, 1:23; 26:14). മരുഭൂമിയാത്രയിൽ രൂബേൻ ഗോത്രത്തിനടുത്തായിരുന്നു ശിമെയോൻ ഗോത്രം പാളയമിറങ്ങിയത്. (സംഖ്യാ, 2:12, 13).
യോർദ്ദാൻ കടന്നശേഷം ജനത്തെ അനുഗ്രഹിക്കുവാൻ ഗെരിസീം പർവ്വതത്തിൽ നില്ക്കേണ്ടവരുടെ കൂട്ടത്തിൽ ശിമെയോനും ഉണ്ട്. (ആവ, 27:12). യിസ്രായേൽ ഗോത്രങ്ങൾക്കു കൊടുത്ത അനുഗ്രഹത്തിൽ മോശെ ശിമെയോനെ സൂചിപ്പിക്കാത്തതും തന്റെ വിജയഗാനത്തിൽ ദെബോര ശിമയോനെക്കുറിച്ച് മൗനം അവലംബിച്ചതും ശിമെയോന്യരുടെ പ്രാമാണ്യം കുറഞ്ഞതിനെ കാണിക്കുന്നു. കനാൻദേശം വിഭാഗിച്ചപ്പോൾ ശിമെയോനു ഒരു പ്രത്യേക ഭൂവിഭാഗം നല്കാതെ യെഹൂദാമക്കൾക്കു കൊടുത്ത ഓഹരിയുടെ ഇടയിൽ ചില പട്ടണങ്ങളാണു അവകാശമായി നല്കിയത്. (യോശു, 19:1-9). ശിമയോൻ ഗോത്രം വളരെ ശോഷിച്ചു, പ്രായേണ യെഹൂദയിൽ ലയിച്ചു. കനാൻ ആക്രമണത്തിൽ ശിമെയോന്യർ വലിയ ഗോത്രങ്ങളോടു ചേർന്നുനിന്ന് പൊരുതി. (ന്യായാ, 1;17). യെഹിസ്കീയാവിന്റെ കാലത്തു അവർ അമാലേക്യരെ ജയിച്ചു. (1ദിന, 41:44). യെഹൂദാ നൽകിയതിനെക്കാൾ കൂടുതൽ വീരന്മാരെ ശിമയോന്യർ ദാവീദിനു നൽകി. (1ദിന, 12:24,25). പ്രവാസത്തിനു ശേഷം ഈ ഗോത്രത്തെക്കുറിച്ച് ഒരു സൂചനയും ഇല്ല. ഭാവിയിൽ രക്ഷയ്ക്കായി മുദ്ര ഇടപ്പെടുന്നവരിൽ ശിമയോൻ ഗോത്രവും ഉൾപ്പെടുന്നുണ്ട്. (വെളി, 7:7).
യാക്കോബിനു ലേയയിൽ ജനിച്ച മൂത്തമകൻ. (ഉല്പ, 29:32). യാക്കോബ് ഏദെറിൽ താമസിക്കുമ്പോൾ രൂബേൻ അതിഭയങ്കരമായ പാപം ചെയ്തു. അവൻ തന്റെ അപ്പന്റെ വെപ്പാട്ടിയും, ലേയയുടെ ഭാസിയും തന്റെ രണ്ടു സഹോദരന്മാരുടെ മാതാവുമായ ബില്ഹായുമായി മന:പൂർവ്വം അഗമ്യഗമനം നടത്തി. ഇതു പരസ്യമാകയില്ലെന്നവൻ കരുതി. എന്നാൽ യിസ്രായേൽ അതു കേട്ടു. (ഉല്പ, 35:22). മരണസമയത്തു പോലും യാക്കോബ് രൂബേന്റെ ഈ പാപം ഓർത്തു. ആ വൃദ്ധന്റെ അനുഗ്രഹം സാക്ഷാൽ ശാപമായിരുന്നു. “വെള്ളം പോലെ തുളുമ്പുന്നവനേ, നീ ശ്രേഷ്ഠനാകയില്ല; നീ അപ്പന്റെ കിടക്കമേൽ കയറി അതിനെ അശുദ്ധമാക്കി; എന്റെ ശയ്യമേൽ അവൻ കയറിയല്ലോ.” (ഉല്പ, 49:4).
യോസേഫിനെ കൊല്ലാനുള്ള സഹോദരന്മാരുടെ ശ്രമത്തിൽ നിന്നു അവനെ രക്ഷിച്ചു എന്നതു രൂബേന്റെ സ്വഭാവമഹത്വത്തെ വെളിപ്പെടുത്തുന്നു. എന്നാൽ സത്യം വെളിപ്പെടുത്താതെ ലജ്ജാകരമായ നിലയിൽ പിതാവിനെ വഞ്ചിക്കുന്നതിനു അവൻ സമ്മതം മൂളി. (ഉല്പ, 37:21,22, 29:35). ഒറ്റുകാരെന്ന നിലയിൽ മിസ്രയീമിൽ ബന്ധിക്കപ്പെടുമ്പോൾ രൂബേൻ സഹോദരന്മാരെ കുറ്റപ്പെടുത്തി. (ഉല്പ, 42:22). ബെന്യാമിന്റെ സുരക്ഷയ്ക്കായി രൂബേൻ തന്റെ രണ്ടു പുത്രന്മാരെ ജാമ്യമായി നല്കാമെന്നു പിതാവിനോടു പറഞ്ഞു. (ഉല്പി, 42:377). യാക്കോബും കുടുംബവും മിസ്രയീമിലേക്കു പോയപ്പോൾ രൂബേനു നാലു പുത്രന്മാരുണ്ടായിരുന്നു: ഹനോക്, ഫല്ലൂ, ഹെസ്രോൻ, കാർമി. (ഉല്പ, 46:9).
രൂബേൻ ഗോത്രം: മിസ്രയീമിൽ കുടിയേറിപ്പാർത്തപ്പോൾ രൂബേനു നാലു പുത്രന്മാരുണ്ടായിരുന്നു. അവരിൽ നിന്നായിരുന്നു പ്രധാന കുടുംബങ്ങൾ ഉണ്ടായത്. സീനായിൽ വച്ചു ജനസംഖ്യ എടുത്തപ്പോൾ രൂബേന്യയോദ്ധാക്കൾ 40,500 ആയിരുന്നു. (സംഖ്യാ, 1:21). മുപ്പത്തെട്ടു വർഷങ്ങൾക്കുശേഷം കനാനിൽ പ്രവേശിക്കുന്നതിനു മുമ്പ് കണക്കെടുത്തപ്പോൾ രൂബേന്യരുടെ എണ്ണം 43,730 ആയി കുറഞ്ഞു. (സംഖ്യാ, 26:7). അനന്തരകാലത്ത് ഗാദും മനശ്ശെയും കൂടി രൂബേന്യരുടെ എണ്ണം 44,760 ആയിത്തീർന്നു. (1ദിന, 5:18). മരുഭൂമി പ്രയാണത്തിൽ രൂബേന്റെ സ്ഥാനം സമാഗമന കൂടാരത്തിനു തെക്കായിരുന്നു. ദേശവിഭജനത്തിൽ യോർദ്ദാനു കിഴക്കായിരുന്നു രൂബേനു അവകാശം ലഭിച്ചത്. സീസരയുമായുള്ള യുദ്ധത്തിൽ രൂബേന്യരുടെ അവിശ്വസ്തത വെളിപ്പെട്ടു. ദേശം അപകടത്തിലായപ്പോൾ സായുധ സന്നദ്ധരാകാനുള്ള ക്ഷണം ചെവിക്കൊളളാൻ അവർക്കു കഴിഞ്ഞില്ല. (ന്യായാ, 5:16). മരുഭൂമിയിൽ വച്ചു മോശെയുടെ നേതൃത്വത്തിന് ഏതിരെയുണ്ടായ മത്സരത്തിൽ പ്രധാന നായകന്മാരായിരുന്ന മൂന്നുപേരിൽ രണ്ടുപേർ രൂബേൻ്റെ സന്തതികളായിരുന്നു. (സംഖ്യാ, 16:1). ശൗലിന്റെ കാലത്ത് അവർ ഗാദ്യരോടും മനശ്ശെയുടെ പാതിഗോത്രക്കാരോടും ചേർന്നു ഹൃഗ്രീയരോടു യുദ്ധം ചെയ്തു. (1ദിന, 5:10, 19). സഹസ്രാബാദയുഗത്തിൽ ദേശത്തിന്റെ ഒരു ഭാഗം രൂബേനു ലഭിക്കും. (യെഹെ, 48:6, 31). വരാനിരിക്കുന്ന കഷ്ടത്തിൽ നിന്നും രക്ഷയ്ക്കായി മുദ്രയിടപ്പെടുന്ന ഗോത്രങ്ങളിൽ രൂബേനും ഉൾപ്പെടുന്നു. (വെളി, 7:5).
ക്രിസ്തീയ ബൈബിളിന്റെ ഭാഗമായ പുതിയനിയമത്തിലെ ഗ്രന്ഥങ്ങളുടെ ലഭ്യമായതിൽ ഏറ്റവും പഴയതെന്നു കരുതപ്പെടുന്ന പട്ടികയുടെ ഒരു പകർപ്പാണ് മുറട്ടോറിയൻ ശകലം (Muratorian fragment). 85 വരികൾ മാത്രമടങ്ങുന്ന ഈ രേഖ, ഏഴാം നൂറ്റാണ്ടിലെ ഒരു ലത്തീൻ കൈയെഴുത്താണ്. എ.ഡി 170-നടുത്തു മുതൽ നാലാം നൂറ്റാണ്ടു വരെയുള്ള കാലത്തെങ്ങോ എഴുതപ്പെട്ട ഒരു ഗ്രീക്കു മൂലത്തിന്റെ പരിഭാഷയാണതെന്ന് അനുമാനിക്കാൻ മതിയായ ആന്തരികസൂചനകൾ ശകലത്തിൽ കാണാം. അതിന്റെ അവസ്ഥയും, അതെഴുതിയിരിക്കുന്ന ലത്തീൻ ഭാഷയുടെ ഗുണക്കുറുവും, പരിഭാഷ ബുദ്ധിമുട്ടുള്ളതാക്കുന്നു. ശകലത്തിന്റെ തുടക്കം നഷ്ടമായിപ്പോയി. അവസാനം പെട്ടെന്നുമാണ്.
മൂലരൂപത്തിന്റെ അജ്ഞാത കർത്താവിനു പരിചയമുണ്ടായിരുന്ന സഭകൾ കാനോനികമായി കണക്കാക്കിയിരുന്ന പുതിയനിയമ ഗ്രന്ഥങ്ങളുടെ ഭാഗികമായ പട്ടികയാണ് ‘ശകലം.’ ഉത്തര ഇറ്റലിയിൽ ബോബ്ബിയോയിലെ കൊളുമ്പാൻ ഗ്രന്ഥശാലയിൽ നിന്നു വന്നതും എ.ഡി. ഏഴോ എട്ടോ നൂറ്റാണ്ടു വരെ പഴക്കമുള്ളതുമായ ഒരു ഗ്രന്ഥത്തോടു ചേർത്ത് അതിനെ തുന്നിക്കെട്ടിയിരുന്നു. മിലാനിലെ അംബ്രോസിയൻ ഗ്രന്ഥശാലയിൽ അതു കണ്ടെത്തിയത്, തന്റെ തലമുറയിൽ ഇറ്റലിയിലെ ഏറ്റവും അറിയപ്പെടുന്ന ചരിത്രകാരനായിരുന്ന ലുഡോവിക്കോ അന്തോണിയോ മുറട്ടോരി (1672–1750) എന്ന വൈദികനായിരുന്നു. 1740-ൽ അതു പ്രസിദ്ധീകരിക്കപ്പെട്ടു.
പഴക്കം: മുറാട്ടോറിയുടെ പട്ടിക എ.ഡി. രണ്ടാം നൂറ്റാണ്ടിനൊടുവിൽ രൂപപ്പെട്ടതാണെന്ന അഭിപ്രായമാണ് പൊതുവേ സ്വീകര്യമായി കരുതപ്പെടുന്നത്. ‘ഹെർമാസിന്റെ ആട്ടിടയൻ’ (Shepherd of Hermas) എന്ന അകാനോനിക രചനയെ വിലയിരുത്തുമ്പോൾ, ആ നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ (എ.ഡി. 142-157) റോമിലെ മെത്രാനായിരുന്ന പീയൂസ് ഒന്നാമനെ ആയിടെ ജീവിച്ചിരുന്ന ആളായി താഴെപ്പറയും വിധം ഈ രേഖ പരാമർശിക്കുന്നുണ്ട്:
ഹെർമാസ്, അദ്ദേഹത്തിന്റെ സഹോദരൻ പീയൂസ് റോമാനഗരിയിലെ സഭാസിംഹാസനത്തിൽ ഇരിക്കെ, ഈയിടെ, നമ്മുടെ കാലത്ത് എഴുതിയതാണ് ‘ആട്ടിടയൻ’ അതുകൊണ്ട് അതു വായിക്കപ്പെടുക തന്നെ വേണം; എങ്കിലുംഴപള്ളിയിലെ അതിന്റെ പൊതുവായന ശരിയല്ല. (അതില്ലാതെ) സമ്പൂർണ്ണമായിരിക്കുന്ന പ്രവാചക ഗ്രന്ഥങ്ങൾക്കൊപ്പവും അതു വായിക്കരുത്; അപ്പസ്തൊലന്മാരുടെ കാലശേഷമുള്ളതാകയാൽ അപ്പസ്തോല രചനകൾക്കൊപ്പമുള്ള വായനയും അരുത്.
ഈ രേഖ എ.ഡി. നാലാം നൂറ്റാണ്ടിലേതാനെന്ന് ചില പണ്ഡിതന്മാർ വാദിച്ചിട്ടുണ്ടെങ്കിലും അവരുടെ നിലപാടിനു പണ്ഡിതന്മാർക്കിടയിൽ സ്വീകാര്യത കുറവാണ്. ഇരുപതാം നൂറ്റാണ്ടിലെ വിഖ്യാത ബൈബിൾ പണ്ഡിതനായ ‘ബ്രൂസ് മെറ്റ്സ്ജർ’ എ.ഡി. രണ്ടാം നൂറ്റാണ്ടിലെ പട്ടികയായാണ് ഇതിനെ പരിഗണിക്കുന്നത്.
ഉള്ളടക്കം: ഈ പട്ടികയുടെ ആരംഭം ലഭ്യമല്ല. എങ്കിലും രേഖയുടെ ലഭ്യമായ ഭാഗം ലൂക്കൊസ്, യോഹാന്നാൻ എന്നിവരുടെ സുവിശേഷങ്ങളെ പരാമർശിച്ചു തുടങ്ങുന്നതിനാൽ പൊതുസ്വീകൃതി ലഭിച്ച കാനോനിലെ ആദ്യത്തേതായ മത്തായിയുടേയും മർക്കോസിന്റേയും സുവിശേഷങ്ങളിലായിരിക്കാം അതിന്റെ തുടക്കം എന്നനുമാനിക്കാം. തുടർന്ന് ഈ പട്ടികയിൽ, അപ്പസ്തൊലന്മാരുടെ പ്രവൃത്തികളും, പൗലോസിന്റെ 13 ലേഖനങ്ങളും യൂദായുടെ ലേഖനവും യോഹന്നാന്റെ ഒന്നും രണ്ടും ലേഖനങ്ങളും, വെളിപ്പാട് പുസ്തകവും കാണാം. അവയ്ക്കൊപ്പം, പിൽക്കാലത്ത് കാനോനികത കിട്ടതെ പോയ സോളമന്റെ വിജ്ഞാനം, പത്രോസിന്റെ വെളിപാട് എന്നിവയും അംഗീകൃത രചനകളായി ഇതിൽ പരാമർശിക്കപ്പെടുന്നു.
എന്നാൽ പിൽക്കാലത്ത് കാനോനികത കിട്ടിയ എബ്രായർക്കെഴുതിയ ലേഖനം, പത്രോസിന്റെ ഒന്നും രണ്ടും ലേഖനങ്ങൾ, യാക്കോബിന്റെ ലേഖനം എന്നിവ ഈ പട്ടികയിൽ ഇല്ല. ലാവോദിക്യക്കാർക്കും, അലക്സാണ്ട്രിയക്കാർക്കും പൗലൊസ് എഴുതിയതായി പറയപ്പെടുന്ന ലേഖനങ്ങളെ ഈ പട്ടിക ഏടുത്തു പറയുന്നെങ്കിലും മാർഷന്റെ ‘മതദ്രോഹത്തെ’ (heresy) വളർത്താൻ പൗലോസിന്റെ പേരിൽ ചമച്ച കപടരേഖകളായി കണക്കാക്കി തള്ളുന്നു.
പുരോഹിതശ്രേണിയിൽ ഉന്നതസ്ഥാനത്തു നില്ക്കുന്നതു മഹാപുരോഹിതനാണ്. ഈ ഉന്നതപദവി ആദ്യം ലഭിച്ചത് അഹരോനായിരുന്നു. അഹരോനു ശേഷം പുത്രനായ എലെയാസാർ മഹാപുരോഹിതനായി. മഹാപുരോഹിതന്റെയും സാധാരണ പുരോഹിതന്മാരുടെയും ശുദ്ധീകരണം ഒരേ വിധത്തിലാണ്.
ഉപജീവനം: മറ്റു പുരോഹിതന്മാരുടെ ഉപജീവന മാർഗ്ഗങ്ങൾ തന്നെയായിരുന്നു മഹാപുരോഹിതനും. ചുറ്റുപാടുകൾക്ക് അനുസരണമായി അതിന്റെ അനുപാതം മാറിക്കൊണ്ടിരുന്നു എന്നുമാത്രം.
മഹാപുരോഹിതന്റെ വസ്ത്രം: പദവിക്കനുയോജ്യമായ വസ്ത്രമാണ് മഹാപുരോഹിതൻ ധരിക്കുന്നത്. സാധാരണ പുരോഹിത വേഷത്തോടൊപ്പം നാലുഭാഗങ്ങൾ ഉൾപ്പെടുന്ന ഒരു സ്ഥാനീയ വസ്ത്രം കൂടി മഹാപുരോഹിതനുണ്ട്:
1. പതക്കം: ഇതിനെ ന്യായവിധിപ്പതക്കം എന്നും പറയും: (പുറ, 28:15; 29:30). ഏഫോദിനെപ്പോലെ സമചതുരമായ തുണിയിൽ അതേ വസ്തുക്കൾ കൊണ്ട് അതേ രീതിയിൽ നിർമ്മിച്ചതാണ് പതക്കം. സമചതുരവും ഇരട്ടയും ഒരു ചാൺ നീളവും ഒരു ചാൺ വീതിയും ഉള്ളതായിരുന്നു അത്. പതക്കത്തിൽ മൂന്നു വീതമുളള നാലുവരികല്ലുകൾ പതിപ്പിച്ചിട്ടുണ്ട്. ഈ പ്രന്തണ്ടു രത്നങ്ങളിലും പന്ത്രണ്ടു ഗോത്രങ്ങളുടെ പേര് കൊത്തിയിട്ടുണ്ട്. പതക്കത്തിന്റെ നാലു മൂലയിലും സ്വർണ്ണനിർമ്മിതമായ വട്ടക്കണ്ണിയുണ്ട്: (പുറ, 28:23). മുകളിലുള്ള രണ്ടു വട്ടക്കണ്ണികളിലും പൊന്നുകൊണ്ടുള്ള മുറിച്ചു കൊത്തു പണിയായ സരപ്പളി രണ്ടും കൊളുത്തിയിടണം: (28:24). സരപ്പളിയുടെ മറ്റെ അറ്റം രണ്ടും ഏഫോദിന്റെ ചുമൽക്കണ്ടങ്ങളിൽ യോജിപ്പിക്കണം. താഴെയുള്ള രണ്ടു വട്ടക്കണ്ണികളിൽ നീല നാട കെട്ടണം. അത് ഏഫോദിന്റെ മുൻഭാഗത്ത് താഴെയായി അരപ്പട്ടയ്ക്കു മുകളിലാണ്. അങ്ങനെ ചെയ്യുമ്പോൾ ഏഫോദുമായി ബന്ധപ്പെട്ടു പതക്കം സുരക്ഷിതമായിരിക്കും: (പുറ, 28:13-28; 39:8-21). അഹരോൻ യഹോവയുടെ സന്നിധിയിൽ കടക്കുമ്പോൾ ന്യായവിധിപ്പതക്കത്തിൽ യിസ്രായേൽമക്കളുടെ പേർ ഓർമ്മയ്ക്കായി തന്റെ ഹൃദയത്തിൽ വഹിക്കേണ്ടതാണ്. ന്യായവിധിപ്പതക്കത്തിനകത്ത് ഊറീമും തുമ്മീമും വയ്ക്കണം: (ലേവ്യ, 8:8).
2. ഏഫോദ്: സ്വർണ്ണം, നീലനുൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച ലിനൻ എന്നിവകൊണ്ടു നെയ്ത്ത്തുകാരന്റെ ചിത്രപ്പണിയായി നിർമ്മിച്ചതാണ് ഏഫോദ്. ഇതിന് രണ്ടുഭാഗങ്ങൾ ഉണ്ട്. ഒരു ഭാഗം പുറകുവശത്തെയും മറ്റെഭാഗം മാറിനെയും മറയ്ക്കും. രണ്ടു ഭാഗങ്ങളും ഒരുമിച്ച് ഓരോ ചുമലിന്റെ മുകളിലും സ്വർണ്ണക്കൊളുത്തു കൊണ്ടു ബന്ധിക്കും. രണ്ടു ഗോമേദകക്കല്ലുകളിൽ ഓരോന്നിലും ആറുഗോത്രങ്ങളുടെ പേർ വീതം കൊത്തി സ്വർണ്ണത്തകിടിൽ പതിച്ച് അവ ചുമൽക്കണ്ടത്തിൽ ഉറപ്പിക്കും. ഏഫോദിൽ പതക്കം ബന്ധിച്ചിട്ടുണ്ടായിരിക്കും: (പുറ, 28:6-12; 39:2-7). ഏഫോദിന്റെ അങ്കി നീലനിറത്തിലുള്ളതും തുന്നലുകൾ ഇല്ലാതെ നെയ്തെടുത്തതും ആണ്. ഏഫോദിന്റെ അടിയിലായി അങ്കി ധരിച്ചിരിക്കും. ഏഫോദിനെക്കാൾ നീളമുളള അങ്കി മുട്ടുകൾക്കല്പം താഴെവരെ എത്തും. ഈ നീല അങ്കിക്ക് കൈകൾ ഉണ്ടായിരിക്കുകയില്ല; തല കടത്താനായി ഒരു ദ്വാരം ഉണ്ടായിരിക്കും. തല കടത്തുമ്പോൾ കീറിപ്പോകാതിരിക്കാനായി ദ്വാരത്തിനു ചുറ്റും ഒരു നാട ഭംഗിയായി നെയ്തിരിക്കും. ഈ അങ്കിയുടെ വിളുമ്പിൽ നീലനൂൽ, ചുവപ്പുനൂൽ, ധൂമ്രനൂൽ എന്നിവകൊണ്ടു മനോഹരമായ മാതളപ്പഴങ്ങളും അവയ്ക്കിടയിൽ പൊൻമണികളും ബന്ധിക്കും: (പുറ, 28:3134).
3. നടുക്കെട്ട്: ഏഫോണ്ട് നിർമിക്കാനുപയോഗിച്ച അതേ വസ്തുക്കൾ കൊണ്ടുണ്ടാക്കിയതാണ് നടുക്കെട്ട്. ഏഫോദിനെ ശരീരത്തിൽ ദൃഢമായി ബന്ധിക്കുന്നതിനു നടുക്കെട്ടു ഉപയോഗിക്കുന്നു: (പുറ, 28:8).
4. മുടി: ഇത് ഒരുതരം തലപ്പാവ് ആണ്. ജൊസീഫസ്, ഫിലോ എന്നിവരുടെ അഭിപ്രായത്തിൽ ഇതു കടുംനീല നിറത്തിലുള്ള തലപ്പാവോടുകൂടിയ ഒരു സാധാരണ് പുരോഹിതന്റെ തൊപ്പി ആണ്. തലപ്പാവിന്റെ മുൻഭാഗത്ത് സ്വർണ്ണം കൊണ്ടുളള പട്ടം ഉണ്ട്. അതിൽ ‘യഹോവയ്ക്ക് വിശുദ്ധം’ എന്നു കൊത്തിയിരിക്കും ഇതിനെ കെട്ടുന്നത് നീലച്ചരടുകൊണ്ടാണ്: (പുറ, 28:36-38; 39:30).
കർത്തവ്യങ്ങൾ: തനിക്കുവേണ്ടിയും ആവശ്യമുള്ളപ്പോൾ സഭയ്ക്കുവേണ്ടിയും പാപയാഗം നടത്തുക, പാപപരിഹാരദിവസത്തിൽ പാപപരിഹാരയാഗവും ഹോമയാഗവും നടത്തുക എന്നിവയാണ്: (ലേവ്യ, 4:3-16 അ). മഹാപുരോഹിതന്റെ പ്രത്യേക കർത്തവ്യങ്ങൾ. ദൈവാധിപത്യഭരണത്തെ സംബന്ധിക്കുന്ന പ്രധാനകാര്യങ്ങൾ അറിയാനും അതു ജനങ്ങളെ അറിയിക്കാനും ഊറീം തുമ്മീം എന്നിവയെ മാധ്യമമാക്കി അന്വേഷിക്കുന്നതും മഹാപുരോഹിതനാണ്: (സംഖ്യാ, 27:21; 1ശമൂ, 30:7). മറ്റു പുരോഹിതന്മാരുടെ മേൽനോട്ടവും ആരാധനയുടെ മേൽനോട്ടവും മഹാപുരോഹിതനാണ്. ഒരു നിയമംപോലെ എല്ലാ ശബ്ബത്തിലും അമാവാസിയിലും വർഷത്തെ മറ്റുത്സവങ്ങളിലും മഹാപുരോഹിതൻ അധികാരി ആയിരിക്കും എന്നാണ് ജൊസീഫസ് പറഞ്ഞിട്ടുള്ളത്. ഈ ചിട്ടയായ മതപരമായ ചുമതലകൾക്കു പുറമെ മഹാപുരോഹിതൻ രാഷ്ട്രത്തിന്റെ പരമാധികാരിയും ആണ്.
പ്രത്യേക ചട്ടങ്ങൾ: മഹാപുരോഹിതന്റെ കാര്യത്തിൽ ചട്ടങ്ങൾ വളരെ കർക്കശമാണ്. മഹാപുരോഹിതന് സ്വന്തജനത്തിലുള്ള കന്യകയെ അല്ലാതെ ഒരു വിധവയെപ്പോലും വിവാഹം ചെയ്യാൻ പാടില്ല. അയാൾക്കു ഒരു ശവശരീരത്തെ സമീപിക്കാനോ, ശവസംസ്കാരച്ചടങ്ങിൽ പങ്കെടുക്കാനോ പാടില്ല. വിശുദ്ധമന്ദിരം വിട്ടു പുറത്തിറങ്ങാനോ വിശുദ്ധമന്ദിരം അശുദ്ധമാക്കാനോ സ്വയം അശുദ്ധനാകാനോ പാടില്ല: (ലേവ്യ, 21:10-15).
ചരിത്രം: അഹരോന്റെ മരണശേഷം മഹാപുരോഹിതസ്ഥാനം അഹരോന്റെ മൂത്തമകനായ എലെയാസറിനു ലഭിച്ചു. (സംഖ്യാ, 20:28). ദൈവത്തിന്റെ വാഗ്ദത്തം അനുസരിച്ച് (സംഖ്യാ, 25:13) ഫീനെഹാസ് തുടങ്ങി എലെയാസറിന്റെ പിൻഗാമികൾക്കു മഹാപൗരോഹിത്യം നല്കി. (ന്യായാ, 20:28). പിന്നീടു ഈഥാമാറിന്റെ പാരമ്പര്യത്തിലുള്ള ഏലി മഹാ പുരോഹിതനായി. ശലോമോൻ രാജാവ് അബ്യാഥാറിനെ സ്ഥാനഭ്രഷ്ടനാക്കുന്നതുവരെ ഈഥാമാറിന്റെ കുടുംബത്തിനായിരുന്നു മഹാപൗരോഹിത്യം. ശലോമോൻ സാദോക്കിനെ മഹാപുരോഹിതനായി നിയമിച്ചു എലെയായാസറിന്റെ കുടുംബത്തിനു നഷ്ടപ്പെട്ട പാരമ്പര്യം പുന:സ്ഥാപിച്ചു. (1രാജാ, 2:26). ദാവീദിനു മുമ്പുള്ള ഏഴു മഹാപുരോഹിതന്മാരുടെ പേരു ബൈബിളിൽ പറഞ്ഞിട്ടുണ്ട്. അഹരോൻ, എലെയാസാർ, ഫീനെഹാസ്, ഏലി, അഹീത്തുബ്, അഹിയാവ്, അഹീമേലെക്ക്. (ന്യായാ, 20:28, 1ശമു, 1:3,9, 14:3, 22:11-12, 1 ദിന, 9:11, നെഹെ, 11:11). ദാവീദിന്റെ ഭരണകാലത്ത് തുല്യ അധികാരമുള്ള രണ്ടു മഹാപുരോഹിതന്മാർ ഉണ്ടായിരുന്നു; സാദോക്കും അബ്യാഥാരും. (1ദിന, 15:11, 2ശമു, 8:17, 15:24,35). അഹീമേലെക്കിന്റെ മരണശേഷം അബ്യാഥാർ ആണ് അടുത്ത മഹാപുരോഹിതൻ. അബ്യാഥാർ ദാവീദിനോടു ചേർന്നപ്പോൾ ശൗൽ രാജാവ് സാദോക്കിനെ മഹാപുരോഹിതനാക്കി. ഒടുവിൽ ദാവീദ് അബ്യാഥാറിനും സാദോക്കിനും മഹാപൗരോഹിത്യം നല്കി ഈ വിഷമഘട്ടം തരണം ചെയ്തു. ഏഫോദും ഊറീമും തുമ്മീമും അബ്യാഥാറിനു ആയിരു ന്നു. നിയമപ്പെട്ടകത്തിന്റെയും അതുമായി ബന്ധപ്പെട്ട് ശുശ്രൂഷകളുടെയും പ്രത്യേകനിയന്ത്രണം അബ്യാഥാറിനായിരുന്നു. എന്നാൽ അബ്യാഥാർ ശലോമോനെതിരെ അദോനീയാവിനോടൊപ്പം ചേർന്നതുകൊണ്ട് അബ്യാഥാറിന് ഈ സ്ഥാനം നഷ്ടപ്പെട്ടു. അങ്ങനെ സാദോക്ക് മഹാപുരോഹിതനായി.
ശലോമോന്റെ ആലയത്തിന്റെ പ്രതിഷ്ഠാസമയത്ത് മഹാപുരോഹിതൻ ആരായിരുന്നു എന്നത് ഒരു പ്രശ്നമാണ്. ജൊസീഫസിന്റെ അഭിപ്രായത്തിൽ സാദോക്ക് ആയിരുന്നു. 1രാജാക്കന്മാർ 4:2-ൽ സാദോക്കിന്റെ ചെറുമകനായ അസര്യാവു ആയിരുന്നു ശലോമോന്റെ കാലത്തെ പുരോഹിതൻ എന്നു കാണുന്നു. അസര്യാവിന്റെ പൗത്രനായ അസര്യാവു ആയിരുന്നു ശലോമോന്റെ കാലത്തെ മഹാപുരോഹിതൻ എന്നു 1ദിനവൃത്താന്തം 6-10-ൽ പറയുന്നു. “ഇവനാകുന്നു ശലോമോൻ യെരുശലേമിൽ പണിത ആലയത്തിൽ പൗരോഹിത്യം നടത്തിയത്.” അഹിമാസിന്റെ മകനായ അസര്യാവ് ആയിരിക്കണം ശലോമോന്റെ ആലയത്തിലെ ആദ്യ മഹാപുരോഹിതൻ.
1ദിനവൃത്താന്തം 6:8-15-ൽ കാണുന്ന വംശാവലിപ്പട്ടികയെ ബാഹ്യരേഖകളുമായി താരതമ്യപ്പെടുത്തി വേണം പുരോഹിതന്മാരുടെ പട്ടിക തയ്യാറാക്കേണ്ടത്. ദാവീദു മുതൽ യെഖൊന്യാവു വരെ 20 രാജാക്കന്മാർ ഉണ്ടായിരുന്നപ്പോൾ സാദോക്കു മുതൽ യെഹോസാദാക്കു വരെ 13 പുരോഹിതന്മാരേ ഉണ്ടായിരുന്നുള്ളൂ. സാദോക്കും ഉൾപ്പെടെ ആറുതലമുറവരെ ഉള്ള വംശാവലി ചരിത്രത്തോട് യോജിക്കുന്നു. എന്നാൽ ഇടയ്ക്കൊരു വിടവുണ്ട്. എന്നിട്ടും യെഹോശാഫാത്തിന്റെ കാലത്തെ മഹാപുരോഹിതനായ അമര്യാവും യോശീയാവിന്റെ കാലത്തെ മഹാപുരോഹിതനായ ശല്ലുമും (ഹില്ക്കീയാവിന്റെ പിതാവ്) തമ്മിൽ 240 വർഷത്തെ ഇടവേള ഉണ്ടായിരുന്നു. ഈ കാലത്തുള്ള രണ്ടു പേരുകളേ ഉള്ളൂ; അഹീത്തുബും സാദോക്കും. എന്നാൽ ചരിത്ര പുസ്തകങ്ങൾ ഈ ഇടവേളയിൽ നാലോ അഞ്ചോ പേരുകൾ നല്കുന്നു; യെഹോയാദാ, സെഖര്യാവു്, അസര്യാവു, ഊരീയാവു, ഹിസ്കീയാവിന്റെ വാഴ്ചക്കാലത്തെ അസര്യാവ്. 1ദിനവൃത്താന്തം 6-ലെ വംശാവലിയിൽ അസര്യാവിനെയും ഹില്ക്കീയാവിനെയും യാദൃച്ഛികമായി സ്ഥാനം മാറ്റിയിരുന്നുവെങ്കിൽ ഹിസ്കീയാവിന്റെ കാലത്തെ മഹാപുരോഹിതൻ 1ദിനവൃത്താന്തം 6:13-14-ലും കാണുന്ന അസര്യാവു ആയിരിക്കും. ചരിത്രപര നാമങ്ങൾ നാലും കുട്ടിയശേഷം വംശാവലിയിൽ നിന്നും സംശയകരമായ 2 പേരുകൾ ഒഴിവാക്കുമ്പോൾ 20 രാജാക്കന്മാരുടെ സമകാലീനരായി 15 മഹാപുരോഹിതന്മാരെ തിരുവെഴുത്തുകളിൽ കാണാം. ഈ പുരോഹിതന്മാരുടെ പരമ്പര അവസാനിക്കുന്നത് നെബുസരദാൻ തടവിലാക്കിയതും രിബ്ലയിൽ വച്ച് നെബുഖദ്നേസർ കൊലപ്പെടുത്തിയതുമായ സെരായാവിനോടു കൂടെയാണ്. (2രാജാ, 25:18). തുടർന്നു 52 വർഷം ആലയവും, യാഗപീഠവും, പെട്ടകവും, പുരോഹിതന്മാരും ഇല്ലാതിരുന്നു. സെരായാവിന്റെ പിൻഗാമിയാകേണ്ട യെഹോസാദാക്ക് (ഹഗ്ഗാ, 1:1,14) ബാബിലോണിൽ ബദ്ധനായി ജീവിച്ചു മരിച്ചു. യെഹോസാദാക്കിന്റെ മകനായ യെശുവ പുരോഹിതനായി. ആലയം വീണ്ടും പണിയുന്നതിന് യെശുവ സെരുബ്ബാബേലിനു നല്കിയ ആവേശകരമായ സഹകരണം ഇദ്ദേഹത്തിന് നല്ലൊരു സ്ഥാനം നേടിക്കൊടുത്തു. പഴയനിയമത്തിൽ യെശുവയുടെ പിൻഗാമികളായി പറഞ്ഞിരിക്കുന്നത് യോയാക്കീം, എല്യാശീബ്, യെഹോയാദാ, യോഹാനാൻ, യദ്ദുവ എന്നി രെ ആണ്. മഹാനായ അലക്സാണ്ടറിന്റെ കാലത്ത് യദ്ദുവ ആയിരുന്നു മഹാപുരോഹിതൻ. യദുവയെ തുടർന്നു തന്റെ മകനായ ഒനിയാസ് ഒന്നാമനും അതിനു ശേഷം ശിമോനും (Simon the Just) അധികാരത്തിൽ വന്നു. ശിമോൻ മരിച്ചപ്പോൾ തന്റെ മകനായ ഒനിയാസ് പ്രായപൂർത്തി ആകാത്തതു കൊണ്ടു ശിമോന്റെ സഹോദരനായ എലെയാസർ പുരോഹിതനായി. എലെയാസറിന്റെ മഹാപൗരോഹിത്യം സ്മർത്തവ്യമാണ്. അദ്ദേഹത്തിന്റെ കാലത്താണ് പഴയനിയമത്തിന്റെ സെപ്റ്റ്വജിന്റ് പരിഭാഷ ഉണ്ടായത്.
ഒനിയാസ് അഥവാ മെനിലാസിന്റെ കുറ്റങ്ങളും വിശ്വാസത്യാഗവും പൗരോഹിത്യത്തെ അവഹേളന പാത്രമാക്കി. തുടർന്നു വന്ന അൽസിമസിനും അയാളുടെ പിൻഗാമിക്കും ശേഷം ഹശ്മോന്യൻ കുടുംബത്തിൽ നിന്നും തേജസ്ഥികളായ പുരോഹിതന്മാർ ഉദയം ചെയ്തു. ഈ കുടുംബം യെഹോയാരീബിന്റെ കുടുംബമായിരുന്നു. (1ദിന, 24:7). അവരുടെ പ്രവാസത്തിൽ നിന്നുളള മടങ്ങിവരവു മേഖപ്പെടുത്തിയിട്ടുണ്ട്. (1ദിന, 9:12, നെഹ, 11:10). ബി.സി. 153-ൽ മഹാനായ ഹെരോദാവു നശിപ്പിക്കുന്നതു വരെ ഈ കുടുംബം നിലനിന്നു. ഈ പരമ്പരയിലെ അവസാന മഹാപുരോഹിതനായ അരിസ്റ്റോബുലസിനെ ബി.സി 35-ൽ ഹെരോദാവിന്റെ കല്പന പ്രകാരം വധിച്ചു. ഹെരോദാവിന്റെ കാലം മുതൽ ദൈവാലയത്തെ തീത്തുസ് ചകവരത്തി നശിപ്പിക്കുന്നതു വരെയുള്ള 107 വർഷത്തിനിടയ്ക്കു ഇരുഹത്തെട്ടോളാം മഹാപുരോഹിതന്മാർ ഉണ്ടായിരുന്നു. പുതിയനിയമത്തിൽ ഇവരിൽ ചിലരെക്കുറിച്ചു കാണാം. ഹന്നാവ്, കയ്യഫാവ്, അനന്യാസ് എന്നിവരാണു അവർ. ദമസ്തക്കൊസിലുള്ള പള്ളിയിലേക്കു ശൗൽ അധികാരപതം വാങ്ങിയ സമയത്ത് തെയൊഫിലസ് ആയിരുന്നു മഹാപുരോഹിതൻ. (പ്രവൃ, 9:1,14). അവസാന മഹാപുരോഹിതനായ ഫിനെഹാസിനെ തിരഞ്ഞെടുത്തത് ചിട്ടിലൂടെ ആയിരുന്നു.
ശ്രേഷ്ഠ മഹാപുരോഹിതൻ: “ആകയാൽ ദൈവപുത്രനായ യേശു ആകാശത്തിൽകൂടി കടന്നുപോയോരു ശ്രേഷ്ഠമഹാപുരോഹിതനായി നമുക്കു ഉള്ളതുകൊണ്ടു നാം നമ്മുടെ സ്വീകാരം മറുകെ പിടിച്ചുകൊൾക.” (എബ്രാ, 4:14). പഴയനിയമ പൗരോഹിത്യത്തെ എബായലേഖനകാരൻ വ്യക്തമായി വ്യാഖ്യാനിക്കുന്നു. പാപത്തിനു പൂർണ്ണമായി പ്രായശ്ചിത്തം ചെയ്ത് മനുഷ്യനു നിത്യരക്ഷ പ്രദാനം ചെയ്യുവാൻ ദൈവം ക്രിസ്തുവിനെ നിയമിച്ചു. (5:5-10). യേശുക്രിസ്തുവിന്റെ പൗരോഹിത്യം മലക്കീസേദെക്കിന്റെ കമപ്രകാരം ഉള്ളതാണ്. (5:6, 6:20, 7:21, സങ്കീ, 110:4). മശീഹയുടെ പ്രതിരൂപമായ മലക്കീസേദെക് ഒരു രാജപുരോഹിതൻ ആയിരുന്നു. അഹരോന്യ പൗരോഹിത്യത്തെ അതിശയിക്കുന്ന ഒന്നാണ് മലക്കീസേദെക്കിന്റെ ക്രമപ്രകാരമുള്ള യേശുക്രിസ്തുവിന്റെ പൗരോഹിത്യം. ഒന്ന്; അതു ദൈവത്തിന്റെ ആണയിലധിഷ്ഠിതമാണ്. (7:20:22). രണ്ട്; നിത്യനായ ക്രിസ്തുവിൽ സമ്മുഖമാക്കപ്പെട്ടതു കൊണ്ടു അതു മാറാത്തത് അഥവാ ശാശ്വതം ആണ്. (7:23-25). മൂന്ന്; അഹരോന്റെ പുത്രന്മാരെപ്പോലെ സ്വന്തപാപത്തിന് പ്രായശ്ചിത്തം കഴിക്കുവാൻ ആവശ്യമില്ലാത്ത ക്രിസ്തുവിന്റെ സമ്പൂർണ്ണതയിൽ അതു നിലനില്ക്കുന്നു. (7:26-28). നാല്; ഈ പൗരോഹിത്യം സാക്ഷാൽ കൂടാരമായ സ്വർഗ്ഗത്തിൽ തുടരുന്നു. (8:1-7). അഞ്ച്; ദൈവത്തിന്റെ വാഗ്ദാനമായ പുതിയനിയമത്തിന്റെ നിറവേറലാണിത്. (8:8-13). ആറ്; അവിടെ യാഗാനുഷ്ഠാനങ്ങൾ ആവർത്തിക്കേണ്ട ആവശ്യമില്ല; ഒരിക്കലെന്നേക്കുമായി അർപ്പണം പൂർത്തിയായി. (7:27, 9:12). ഏഴ്; പാപം നീക്കുവാൻ കഴിയാത്ത കാളകളുടെയും ആടുകളുടെയും രക്തമല്ല; യേശുവിന്റെ ശരീരമാണ് അർപ്പിക്കപ്പെട്ടത്. (10:4, 10). എട്ട്; അതിലൂടെ പുരോഹിതന്മാർക്കു മാത്രമല്ല എല്ലാ ക്രിസ്ത്യാനികൾക്കും പൂർണ്ണവും നിരന്തരവുമായ പ്രവേശനം സിദ്ധിച്ചു. (10:11-22). ഒൻപത്; അതിന്റെ വാഗ്ദാനങ്ങളും പ്രതീക്ഷകളും ദൈവത്തിന്റെ വിശ്വസ്തതയിലും ക്രിസ്തുവിന്റെ പുനരാഗമനത്തിലും ഉറപ്പിക്കപ്പെട്ടിരിക്കുന്നു. (9:28, 10:23). പത്ത്; പൂർണ്ണമായ പാപക്ഷമ. നീതിപ്രവൃത്തികൾക്കും സ്നേഹപ്രയത്നത്തിനും ഉത്തേജനം നല്കുന്നു. (10:19-25).
പൗരോഹിത്യശുശ്രൂഷ നിഴൽ ആയിരുന്നതുപോല, മഹാപുരോഹിതനായ അഹരോനും നമ്മുടെ നിത്യ മഹാപുരോഹിതനായ ക്രിസ്തുവിനു നിഴലാണ്. ക്രിസ്തു മഹാപൗരോഹിത്യ ശുശ്രൂഷ നിർവ്വഹിച്ചത് അഹരോന്റെ ക്രമത്തിലും മാതൃകയിലുമാണ്. ഈ സത്യം എബ്രായർ 9-ൽ വിശദമാക്കിയിട്ടുണ്ട്. ചില പ്രത്യേക അംശങ്ങളിലാണ് ക്രിസ്തുവിന്റെ പൗരോഹിത്യത്തിന് അഹരോന്റെ പൗരോഹിത്യം നിഴലായിരിക്കുന്നത്. ഒന്ന്; അഹരോന്റെ യാഗാർപ്പണം: ഇത് ക്രിസ്തുവിന്റെ യാഗാർപ്പണത്തിന് നിഴലാണ്. രണ്ട്; അഭിഷേകതൈലം തലയിൽ ഒഴിച്ചാണ് അഹരോനെ അഭിഷേകം ചെയ്തത്. (പുറ, 29:7, ലേവ്യ, 8:12). ഇത് ക്രിസ്തു പരിശുദ്ധാത്മാവിനാൽ സമൃദ്ധിയായി അഭിഷേകം ചെയ്യപ്പെട്ടതിനെ കാണിക്കുന്നു. (യോഹ, 3:34). മൂന്ന്; മഹാപാപപരിഹാര ദിനത്തിൽ അതിവിശുദ്ധസ്ഥലത്തു പ്രവേശിക്കുമ്പോൾ യിസ്രായേൽ ഗോത്രങ്ങളെ തന്റെ മാറിലും തോളിലും വഹിച്ചുകൊണ്ടാണ് മഹാപുരോഹിതൻ യിസ്രായേലിനു വേണ്ടി പക്ഷവാദം ചെയ്യുന്നത് (ലേവ്യ, 16). പിതാവായ ദൈവത്തിന്റെ മുമ്പിൽ കർത്താവായ യേശുക്രിസ്തു നമുക്കുവേണ്ടി നിരന്തരം പക്ഷവാദം ചെയ്യുന്നതിന് നിഴലാണിത്. “അതുകൊണ്ടു താൻ മുഖാന്തരമായി ദൈവത്തോടു അടുക്കുന്നവർക്കുവേണ്ടി പക്ഷവാദം ചെയ്യാൻ സദാ ജീവിക്കുന്നവനാകയാൽ അവരെ പൂർണ്ണമായി രക്ഷിപ്പാൻ അവൻ പ്രാപ്തനാകുന്നു.” (എബാ, 7:25). നമുക്കുവേണ്ടി ദൈവസന്നിധിയിൽ പ്രത്യക്ഷനാവാൻ സ്വർഗ്ഗത്തിലേക്കാണു ക്രിസ്തു പ്രവേശിച്ചത്. (എബാ, 9:24). അഹരോന്റെ പൗരോഹിത്യം സമ്പൂർണ്ണത ഉള്ളതല്ലാത്തതിനാൽ മറ്റൊരു പൗരോഹിത്യം നിത്യമായി ഉണ്ടാകേണ്ടിയിരുന്നു. (എബ്രാ, 7:11). ”നീ എന്നേക്കും പുരോഹിതൻ” എന്ന് കർത്താവ് സത്യം ചെയ്തതനുസരിച്ചു ക്രിസ്തു നിത്യപൗരോഹിത്യം പ്രാപിച്ചു. മരണം മൂലം നീക്കം വരുന്നതായിരുന്നു ലേവ്യപൗരോഹിത്യം. എന്നാൽ മരണംമൂലം മുടക്കം വരാത്തതാണ് ക്രിസ്തുവിന്റെ പൗരോഹിത്യം. വരുവാനുള്ള നന്മകളുടെ മഹാപുരോഹിതനായി ക്രിസ്തു നിത്യപുരോഹിതനായി ദൈവസന്നിധിയിൽ നമുക്കു വേണ്ടി ജീവിക്കുന്നു. (എബ്രാ, 9:11).
പുരോഹിതന്മാരുടെ പട്ടിക: പറപ്പാടു മുതൽ എ.ഡി. 70-ലെ ദൈവാലയത്തിൻ്റെ നാശം വരെ 82 മഹാപുരോഹിതന്മാരാണ് ഉള്ളത്. ഇവരുടെ മുഴുവൻ പേരും ബൈബിളിൽ ഇല്ല. ശേഷമുള്ളത്; യെഹൂദാ ചരിത്രകാരനായ ജോസീഫസിൻ്റെ ‘Antiquities of Jewish,’ (Ant) എന്ന പുസ്തകത്തിൽ നിന്നും, ‘Seder Olam Zuṭa’ (sos) എന്ന റോമൻ കാലഘട്ടത്തിലെ ഒരു യെഹൂദ പുരാവൃത്തത്തിൽ നിന്നുമാണ് താഴെ ചേർത്തിരിക്കുന്നത്.
1. അഹരോൻ (Aaron) എസ്രാ, 7:5.
2. എലെയാസർ (Eleazar) സംഖ്യാ, 20:25-28.
3. ഫീനെഹാസ് (Phinehas) ന്യായാ, 20:28.
4. അബീശൂവ (Abishua) 1ദിന, 6:4,150.
5. ബുക്കി (Bukki) 1ദിന, 6:5,51.
6. ഉസ്സി (Uzzi) Iദിന, 3-5,51.
അഹരോൻ്റെ മൂത്ത പുത്രനായ എലെയാസറിൽ നിന്ന് ഇളയ പുത്രനായ ഈഥാമാറിൻ്റെ പരമ്പരയിലേക്ക് പൗരോഹിത്യം മാറ്റപ്പെടുന്നു.
7. ഏലി (Eli) 1ശമൂ, 2:27-30.
8. അഹീതൂബ് (Ahitub) ശമൂ, 14:3.
9. അഹീയാവ് (Ahiah) Iശമൂ, 14:3.
10. അഹീമേലെക്ക് (Ahimelech) Iശമൂ, 21:1-2.
11. അബ്യാഥാർ (Abiathar) Iശമൂ, 23:6, Ant, V,11:5.
ശലോമോൻ മുതൽ അടിമത്വം വരെ (സാദോക്കിലൂടെ എലെയാസറിൻ്റെ പരമ്പരയിലേക്ക് പൗരോഹിത്യം തിരികെ വരുന്നു).
പത്തൊൻപതാം നൂറ്റാണ്ടിന്റെ ആരംഭകാലം വരെ കേരളത്തിലെ വിശ്വാസികള്‍ക്ക് അവരുടെ മാതൃഭാഷയിൽ ബൈബിൾ ലഭ്യമായിരുന്നില്ല. മലയാളദേശത്തിലെ ക്രൈസ്തവർ ഉപയോഗിച്ചു വന്നിരുന്നത് സുറിയാനി ഭാഷയിലുള്ള ബൈബിളും കുർബ്ബാനക്രമവും ആയിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ സി.എം.എസ്. മിഷനറിമാർ വന്നതോടു കൂടി മലയാള ദേശത്തിലെ ക്രിസ്ത്യാനികളെ പറ്റി പാശ്ചാത്യർ കൂടുതൽ അറിയാനിടയാവുകയും ബൈബിൾ മലയാളത്തിലേക്കു പരിഭാഷപ്പെടുത്താനുള്ള ശ്രമം ആരംഭിക്കുകയും ചെയ്തു. എ.ഡി. 1811-ല്‍ സെറാമ്പൂര്‍ കോളേജ് വൈസ് പ്രിന്‍സിപ്പലും സി.എം.എസ്. മിഷനറിയുമായിരുന്ന ക്ലോഡിയസ് ബുക്കാനൻ്റെ ഉത്സാഹത്താൽ നാലു സുവിശേഷങ്ങളും അപ്പോസ്തല പ്രവര്‍ത്തികളും മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്തു. ബോംബെയിലെ കൂറിയർ പ്രസിൽ നിന്നും അച്ചടിച്ചിറക്കിയ ഈ ഗ്രന്ഥത്തിന്‍റെ മുഖ്യവിവർത്തകൻ കായംകുളം ഫിലിപ്പോസ് റമ്പാൻ ആയിരുന്നതിനാല്‍ ഈ പരിഭാഷ റമ്പാൻ ബൈബിൾ എന്ന് അറിയപ്പെട്ടു. ക്ലോഡിയസ് ബുക്കാനന്റെ ഉത്സാഹത്താൽ നിർവഹിക്കപ്പെട്ട വിവർത്തനം ആയതിനാൽ ബുക്കാനൻ ബൈബിൾ, കൂറിയർ പ്രസിൽ അച്ചടിച്ചതിനാൽ കൂറിയർ ബൈബിൾ എന്നീ പേരുകളിലും ഈ ബൈബിൾ പരിഭാഷ അറിയപ്പെടുന്നുണ്ട്. ആ പുസ്തകം ആണ് ഇന്ത്യയിൽ അച്ചടിച്ച ആദ്യത്തെ മലയാളം പുസ്തകം. അന്നത്തെ തമിഴ് കലര്‍ന്ന മലയാളഭാഷയുടെ പോരായ്മകളും മറ്റു ചില കാരണങ്ങളും നിമിത്തം അതിന് കാര്യമായ പ്രചാരം ലഭിച്ചില്ല.
1817-ൽ ബൈബിൾ പൂർണ്ണമായി തർജ്ജമ ചെയ്യുവാനും കോട്ടയത്തു നിന്നു അതു പ്രസിദ്ധീകരിക്കുവാനും ബൈബിൾ സൊസൈറ്റി തീരുമാനിച്ചു. അതിനു വേണ്ടി ചർച്ച് മിഷനറി സൊസൈറ്റി (സി.എം.എസ്.), റവ, ബെഞ്ചമിൻ ബെയ്ലിയുടെ സേവനം വിട്ടു കൊടുത്തു. കൊച്ചിക്കാരനായ എബ്രായ ഭാഷാ പണ്ഡിതൻ മോശെ ഈശാർഫനി എന്ന യെഹൂദൻ, ത്രിഭാഷാ പണ്ഡിതനായ ചാത്തു മേനോൻ, സംസ്കൃത പണ്ഡിതനായ വൈദ്യനാഥയ്യർ എന്നിവരുടെ സഹകരണം വിവർത്തന പ്രക്രിയയിൽ ബെയ്‌ലിക്കു ലഭിച്ചു. ഇവരെക്കൂടാതെ സുറിയാനി പണ്ഡിതന്മാരായ എട്ടു പുരോഹിതന്മാരുടെ സഹായവും അദ്ദേഹത്തിനു ലഭിച്ചു. അന്നു തിരുവിതാംകൂറിലെ ബ്രിട്ടീഷ് റസിഡന്റായിരുന്ന കേണൽ മൺറോയുടെ പിന്തുണയും ഈ സംരംഭത്തിനുണ്ടായിരുന്നു. 1819-ല്‍ കോട്ടയത്തുവച്ച് റവ. ബെഞ്ചമിന്‍ ബെയിലി സ്വന്തമായി നിര്‍മ്മിച്ച പ്രസ്സിലാണ് മലയാളഭാഷയില്‍ ആദ്യമായി അച്ചുകള്‍ നിരന്നതും പുതിയ നിയമത്തിന്റെ ഏതാനും ഭാഗങ്ങള്‍ അച്ചടിക്കപ്പെട്ടതും. മലയാളത്തില്‍ ആദ്യമായി അച്ചടി നടന്നതു ബൈബിള്‍ ഭാഗങ്ങളാണന്ന്‍ അഭിമാനപൂര്‍വ്വം അവകാശപ്പെടാം. ലോകത്തില്‍ അനേകം ഭാഷകള്‍ക്കും അക്ഷരങ്ങള്‍ കണ്ടുപിടിച്ചതും അച്ചടിതന്നെയും ഉണ്ടായിവന്നതും ബൈബിളിനോട് ബന്ധപ്പെട്ടാണ്. 1825-ൽ ബെയ്‌ലി വിശുദ്ധ മത്തായിയുടെ സുവിശേഷത്തിന്റെ ഒരു താത്ക്കാലിക മലയാള തർജ്ജമ പ്രസിദ്ധീകരിച്ചു. 1829-ൽ ബൈബിൾ സൊസൈറ്റിയുടെ മദ്രാസ് ഓക്സിയലറി ബെയ്‌ലിയുടെ ആദ്യത്തെ പുതിയ നിയമ തർജ്ജമ കോട്ടയം സി.എം.എസ്. പ്രസ്സിൽ അച്ചടിച്ചു പ്രസിദ്ധീകരിച്ചു.
1835-ൽ ബെയ്‌ലിയുടെ പഴയനിയമ തർജ്ജമ പൂർത്തിയായി. മദ്രാസ് ഓക്സിലിയറി ആറു വര്‍ഷങ്ങള്‍ക്കുശേഷം 1841-ല്‍ തന്റെ തന്നേ പരിശ്രമത്തില്‍ മുഴുമലയാളം ബൈബിള്‍ അച്ചടിച്ചു. ഈ ബൈബിളിന്റെ പരിഷ്കരിച്ച പതിപ്പ് 1859-ൽ പ്രസിദ്ധീകരിച്ചു. 1854-ല ഡോ. ഹെർമൻ ഗുണ്ടർട്ട് എന്ന ജര്‍മ്മന്‍ മിഷനറി തലശ്ശേരിയില്‍ നിന്നും പുതിയനിയമത്തിന്റെ മറ്റൊരു തര്‍ജ്ജമ പ്രസിദ്ധീകരിച്ചു. പിന്നിട് ബാസല്‍മിഷന്റെ ചുമതലയില്‍ പഴയനിയമത്തിന്റെ ചില ഭാഗങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1858-ല്‍ മാന്നാനം പ്രസ്സില്‍ നിന്നും സുറിയാനി ഭാഷയില്‍നിന്നും പുതിയനിയമത്തിന്റെ മലയാള വിവര്‍ത്തനം പുറത്തിറങ്ങി. തിരുവിതാംകൂർ, കൊച്ചി, മലബാർ പ്രദേശങ്ങളിൽ ഉപയോഗിക്കുന്നതിനു പൊതുവായ ഒരു പരിഭാഷ തയ്യാറാക്കുവാൻ 1871-ൽ ബൈബിൾ സൊസൈറ്റിയുടെ മദ്രാസ് ഓക്സിലിയറി ഒരു കമ്മിറ്റിയെ നിയമിച്ചു. അതിൽ സി.എം.എസിന്റേയും എൽ.എം.എസ്സിന്റേയും ബാസൽ മിഷൻ്റെയും സുറിയാനി സഭയുടേയും പ്രതിനിധികൾ ഉൾപ്പെട്ടിരുന്നു. ഈ കമ്മിറ്റി ആദ്യം തയ്യാറാക്കിയത് പുതിയ നിയമത്തിന്റെ പരിഭാഷയാണ്. യവന, അരമായ മൂലകൃതിയെ ആധാരമാക്കിയാണ് ഈ വിവർത്തനം നിർവഹിച്ചത്. ഇതിനു വേണ്ടി ലൂഥറിന്റേയും സ്റ്റെറിന്റേയും ജർമ്മൻ ഭാഷയിലുള്ള വിവർത്തനങ്ങളും, തമിഴിലുള്ള പുതിയ പരിഭാഷയും, ബെയ്‌ലിയുടെടേയും ഗുണ്ടർട്ടിന്റേയും മലയാള തർജ്ജുമയും, സാമുവേൽ ലീയുടെ സുറിയാനി ബൈബിളും ഒക്കെ സസൂക്ഷ്മം പരിശോധിച്ചു. 1880-ൽ പുതിയ നിയമം പൂർത്തിയാക്കിയെങ്കിലും 1889-ലാണ് അതു പ്രസിദ്ധീകരിച്ചത്. കുറച്ച് വർഷങ്ങൾക്ക് ശേഷം പഴയ നിയമവും പൂർത്തിയാക്കി. ഇംഗ്ലീഷ് റിവൈസ്‌ഡ് വേർഷന്റെ വെളിച്ചത്തിൽ, ബെഞ്ചമിൻ ബെയ്‌ലിയുടെ വിവർത്തനത്തിൽ വരുത്തിയ പരിഷ്ക്കാരങ്ങൾ ഉൾപ്പെടുത്തി 1889-ൽ പ്രസിദ്ധീകരിച്ച പുതിയ നിയമത്തിന്റെ ശൈലിയിലാണ് തയ്യാറാക്കി, മംഗലാപുരത്ത് അച്ചടിച്ച്, ‘സത്യവേദപുസ്തകം’ എന്ന പേരിൽ 1910-ൽ സമ്പൂർണ്ണ മലയാളപരിഭാഷ പുറത്തിറങ്ങി. മലയാള ഭാഷയുടെ അന്നുവരെയുള്ള വളർച്ചയും, വികാസവും, ആശയവ്യാപ്തിയും ഉൾക്കൊള്ളാൻ ഈ തർജ്ജമയ്ക്കു കഴിഞ്ഞു. അതിനാൽ തന്നെ അത് പെട്ടെന്ന് ജനകീയമായി.
1981-ല്‍ കേരള കത്തോലിക്കര്‍ തങ്ങളുടെ P.O.C. ബൈബിള്‍ പ്രസിദ്ധീകരിച്ചു. 1997-ല്‍ ഇന്റര്‍നാഷണല്‍ ബൈബിള്‍ സൊസൈറ്റി NIBV (New India Bible Version) എന്ന പേരില്‍ ബൈബിള്‍ മലയാളത്തില്‍ പ്രസിദ്ധീകരിച്ചു. 2000-ത്തില്‍ വിശുദ്ധ മലയാളം ബൈബിൾ എന്ന പേരില്‍ ഡോ. മാത്യൂസ് വര്‍ഗിസ് പ്രസിദ്ധീകരിച്ചു. ഈ പരിഭാഷയുടെ ഇന്‍റര്‍ആക്ടിവ് സി.ഡി.യും ലഭ്യമാണ്. 2004 ഓഗസ്റ്റ് 14-നു സത്യവേദ പുസ്തകത്തിന്റെ പൂർണ്ണ ഡിജിറ്റൽ രൂപം യൂണികോഡില്‍ ഇന്റർനെറ്റിൽ ആദ്യമായി നിഷാദ് കൈപ്പള്ളി പ്രസിദ്ധീകരിച്ചു. മലയാളത്തിലെ ആദ്യത്തെ യൂണിക്കോഡ് ഗ്രന്ഥവും നിഷാദ് കൈപ്പള്ളി എന്‍കോഡ് ചെയ്ത ‘സത്യവേദപുസ്തകം’ തന്നെയാണ്. ബൈബിള്‍ വിക്കിസോര്‍സിലാക്കുന്ന പണിയും കൈപ്പള്ളി തന്നെ തുടങ്ങി വെച്ചെങ്കിലും പല വിധ കാരണങ്ങളാല്‍ അതു മുന്നോട്ട് നീങ്ങിയില്ല. തുടര്‍ന്ന് പ്രമുഖ മലയാളം ബ്ലോഗ്ഗര്‍മാരായ ഷിജു അലക്സും, തമനുവും (പ്രമോദ് ജേക്കബ്) 2007 ജൂലൈ 15-നു ബൈബിള്‍ വിക്കിസോര്‍സിലാക്കുന്ന പ്രൊജക്ട് തുടങ്ങി. 2007 ഓഗസ്റ്റ് 10-നു മലയാളത്തിലെ ആദ്യത്തെ യൂണിക്കോഡ് ഗ്രന്ഥം, മലയാളം വിക്കിസോര്‍സിലേക്കു ചേര്‍ക്കപ്പെടുന്ന ആദ്യത്തെ ഗ്രന്ഥവും ആയി. ശ്രീ. ജീസ്മോന്‍ ജേക്കബ് ഈ മലയാളം ബൈബിളിന്റെ ആന്‍ഡ്രോയിഡ്, ആപ്പിള്‍ iOs മൊബൈല്‍ അപ്ലിക്കേഷനുകള്‍ പ്രസിദ്ധീകരിച്ചു.
കേരളത്തിനും മലയാള ഭാഷയ്ക്കും ശ്രദ്ധേയമായ സംഭാവനകൾ നൽകിയ ജർമൻ ഭാഷാ പണ്ഡിതനായിരുന്നു റെവ. ഡോ. ഹെർമൻ ഗുണ്ടർട്ട് (1814 ഫെബ്രുവരി 4-1893 ഏപ്രിൽ 25). ജർമനിയിലെ സ്റ്റുട്ട്ഗാർട്ട് എന്ന സ്ഥലത്ത് 1814 ഫെബ്രുവരി 4-നു ജനിച്ചു. 1836 ജൂലൈ 7-നു ഇന്ത്യയിലെത്തി. മദ്രാസ് പ്രസിഡൻസിയുടെ വിവിധഭാഗങ്ങളിൽ മതപ്രചരണ സംബന്ധമായ ജോലികൾ നടത്തുന്നതിനിടയിൽ 1838 ഒക്ടോബർ 7-ന് ഗുണ്ടർട്ടും ഭാര്യയും തിരുനെൽവേലിയിൽ നിന്നും തിരുവന്തപുരത്തെത്തി താമസമാക്കി. തമിഴ്‌നാട്ടിലെ ഹ്രസ്വകാല ജീവിതത്തിനിടയിൽ തമിഴ്ഭാഷയിൽ പ്രസംഗപാടവം നേടിയ ഗുണ്ടർട്ട് അതിവേഗം മലയാളവും പഠിച്ചു.ഹെർമൻ ഗുണ്ടർട്ടിനെ മലയാളം പഠിപ്പിച്ചത് ഊരാച്ചേരി ഗുരുനാഥൻമാർ. തലശ്ശേരിക്കടുത്ത് ചൊക്ലിയിലെ കവിയൂർ ആണ് ഗുരുനാഥൻമാരുടെ ജന്മദേശം. ഇവരെക്കുറിച്ച് കേട്ടറിഞ്ഞ ഹെർമൻ ഗുണ്ടർട്ട് മലയാളം പഠിക്കാൻ ഇവരെ തേടിയെത്തുകയായിരുന്നു. താൻ താമസിച്ചിരുന്ന ഇല്ലിക്കുന്നിലേക്ക് ഊരാച്ചേരി ഗുരുനാഥൻമാരെ ക്ഷണിച്ചു കൊണ്ടുപോയായിരുന്നു ഗുണ്ടർട്ട് മലയാള ഭാഷയിൽ പ്രാവീണ്യം നേടിയത്. താമസിയാതെ തലശ്ശേരിയിലും നെട്ടൂരിലും സ്കൂളുകളും നെട്ടൂരിൽ ഒരു കല്ലച്ചുകൂടവും സ്ഥാപിച്ചു. ‘ബാസൽ മിഷൻ’ എന്ന അന്തർദ്ദേശീയമത സംഘടനയുടെ ഇന്ത്യയിലെ സെക്രട്ടറിയായും സ്കൂൾ ഇൻസ്പെക്ടറായും പ്രവർത്തിച്ചു. ഇക്കാലഘട്ടത്തിൽ സ്കൂളുകളിൽ പഠിപ്പിക്കാനായി മലയാളം, കന്നട, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ പുസ്തകങ്ങൾ എഴുതി അച്ചടിച്ചു പ്രസിദ്ധീകരിച്ചു. ഒരു ആയിരം പഴഞ്ചൊൽ എന്ന പഴഞ്ചൊൽ ശേഖരം സമാഹരിച്ചതും ഇദ്ദേഹമാണ്.
ഇന്ത്യയിൽ: 1814- ൽ ജർമ്മനി വിട്ട അദ്ദേഹം ഇംഗ്ലണ്ട് വഴി ഇന്ത്യയിലെത്തി. ആദ്യം എത്തിയത് മദ്രാസിലാണ്. സ്വിറ്റ്‌സർലാന്റുകാരിയായ ജൂലി ഡുബോയിസിനെ വിവാഹം കഴിച്ചു. ജൂലിയുടെ മാതൃഭാഷ ഫ്രെഞ്ച് ആയിരുന്നു.
അദ്ദേഹത്തിന് പാലിയും സംസ്കൃതവും എഴുതാനും വായിക്കാനും കഴിയുമായിരുന്നു. ഇരുപത്തിമൂന്ന് വർഷത്തോളം അദ്ദേഹം ഇന്ത്യയിൽ താമസിച്ചു. ഇതിൽ ജർമ്മനിയിൽ ചെലവഴിച്ച ഒരു വർഷത്തെ ഇടവേളയുൾപ്പെടെ കേരളത്തിൽ കഴിഞ്ഞത് ഇരുപതു വർഷമാണ്. അതിൽ ഒൻപതു വർഷം അദ്ദേഹം തലശ്ശേരിയിലായിരുന്നു. അദ്ദേഹം 1847-ൽ തുടങ്ങിയ രാജ്യസമാചാരം എന്ന പത്രമാണ് മലയാളത്തിലെ ആദ്യ പത്രം. സുവിശേഷ പ്രവർത്തനത്തിനായി പശ്ചിമോദയം എന്ന പത്രവും തുടങ്ങി.
ഗുണ്ടർട്ടിന്റെ സംഭാവനകൾ: ഒരു സാധാരണ പാതിരിയായി പ്രവർത്തിച്ചെങ്കിലും, ഭാഷാ പാണ്ഡിത്യത്തിന്റെ പേരിലാണ് അദ്ദേഹം ചരിത്രത്തിൽ അവിസ്മരണീയനായത്. 1868-ൽ എഴുതിയ മലയാളം വ്യാകരണം, 1872-ലെ ഗുണ്ടർട്ട് നിഘണ്ടു എന്ന മലയാളം-ഇംഗ്ലീഷ് ഡിൿഷണറി എന്നിവ വളരെ സുപ്രധാനമാണ്. ബൈബിൾ വേദപുസ്തകവും മലയാളത്തിലേക്ക് ഗുണ്ടർട്ട് പരിഭാഷപ്പെടുത്തി ഭാഷാ വ്യാകരണത്തിൽ അദ്ദേഹം നടത്തിയ പഠനങ്ങൾ, സംസ്കൃതേതരമായ ആദ്യത്തെ ആധികാരിക പഠനമായിരുന്നു. സ്വന്തമായി രണ്ടു പ്രസിദ്ധീകരണങ്ങൾ അദ്ദേഹം നടത്തിയിട്ടുണ്ട്. ഇതിൽ രാജ്യസമാചാരം മലയാളത്തിലെ ആദ്യത്തെ വർത്തമാന പത്രവും ആനുകാലികവുമായി വിലയിരുത്തപ്പെടുന്നു. രണ്ടാമത്തെ പ്രസിദ്ധീകരണമായ പശ്ചിമോദയം വിജ്ഞാനസംബന്ധമായ ലേഖനങ്ങളിലായിരുന്നു ശ്രദ്ധ പതിപ്പിച്ചത്. തലശേരിയിൽ ഗുണ്ടർട്ടിന്റെ ഒരു പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. പ്രശസ്ത ജർമ്മൻ നോവലെഴുത്തുകാരനും നോബൽ സമ്മാനിതനുമായ ഹെർമ്മൻ ഹെസ്സെ ഗുണ്ടർട്ടിന്റെ ചെറുമകനായിരുന്നു. 1859ൽ രോഗബാധിതനായി ജർമ്മനിയിലേക്കു മടങ്ങിപ്പോയി. 1893 ഏപ്രിൽ 25-ന് അദ്ദേഹം അന്തരിച്ചു.
മലയാളം അച്ചടിയുടെ പിതാവായി അറിയപ്പെടുന്ന ഇംഗ്ലീഷുകാരനായ മിഷണറിയാണ് ബെഞ്ചമിൻ ബെയ്‌ലി. (ജനനം:1791 – മരണം 1871 ഏപ്രിൽ 3) ഇംഗ്ലണ്ടിലെ ഡ്യൂസ്ബറിയിൽ ജനിച്ച അദ്ദേഹം ചർച്ച മിഷനറി സൊസൈറ്റിയുടെ (സി.എം.എസ്.) മിഷൻ പ്രവർത്തനവുമായി ബന്ധപ്പെട്ട് സുവിശേഷ പ്രചാരണത്തിനായി കേരളത്തിലെത്തുകയും മലയാള ഭാഷക്ക് വിലമതിക്കാനാകാത്ത സംഭാവനകൾ നൽകുകയും ചെയ്തയാളാണ്.
പശ്ചാത്തലം: പതിനെട്ടാം നൂറ്റാണ്ട് ഭാരതത്തെ സംബന്ധിച്ചിടത്തോളം ഘോരമായ അന്ധകാരത്തിന്റെ കാലഘട്ടമായിരുന്നു. ഭീഷണമായ സാമൂഹിക അസമത്വങ്ങളും അനീതികളും കൊണ്ട് കേരളത്തിലെ സ്ഥിതി അതിനേക്കാൾ ഭയങ്കരമായിരുന്നു. ഇന്ത്യയുടെ ഇതരഭാഗങ്ങളെ അപേക്ഷിച്ച് ജാതിവ്യവസ്ഥ കർക്കശമായി പാലിക്കപ്പെട്ട സ്ഥലമായിരുന്നു കേരളം. അയിത്തം, തീണ്ടൽ, തൊട്ടുകൂടായ്മ, അടിമത്തം, ഊഴിയം തുടങ്ങി നിരവധി അനാചാരങ്ങൾ നിലനിന്നിരുന്നു. വിദ്യാഭ്യാസം ഉന്നത സാമുദായികർക്കുമാത്രമായി പരിമിതപ്പെട്ടിരുന്നു. ക്രിസ്ത്യാനികളിൽ തന്നെ വളരെ ചുരുക്കം പേരേ വിദ്യാഭ്യാസം നേടിയിരുന്നുള്ളൂ. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭത്തോടു കൂടി പാശ്ചാത്യ മിഷണറിമാർ കേരളത്തിലേക്ക് വരാൻ തുടങ്ങി. പ്രേഷിത പ്രവർത്തനത്തിനായി വന്ന അവർ ഇവിടത്തെ സമൂഹത്തിൽ വിപ്ലവാത്മകമായ മാറ്റങ്ങൾ വരുത്തി. സാമൂഹികമായും വിദ്യാഭ്യാസപരമായും കേരളം പുരോഗമിച്ചു. എവിടെയെല്ലാം മിഷണറിമാർ പ്രവർത്തിച്ചുവോ അവിടെയെല്ലാം പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ മുതൽ കലാശാലകൾ വരെ സ്ഥാപിക്കാനായി അവർ രാപകൽ അദ്ധ്വാനിച്ചു. ഈ മിഷണറിമാരിൽ എടുത്തു പറയേണ്ട പേരുകളിലൊന്ന് ബെഞ്ചമിൻ ബെയ്‌ലിയുടേതാണ്. അറിയാത്ത ഭാഷയിലുള്ള ആരാധനകേട്ട് ശീലമായ ക്രിസ്ത്യാനികൾക്ക് ആദ്യമായി നാട്ടുഭാഷയിൽ പ്രാർത്ഥിക്കുന്നതിന്റെ അനുഭൂതി പകർന്നത് അദ്ദേഹമാണ്. മലയാളം അച്ചടിയിലെ ബാലപാഠങ്ങളും മലയാളിയെ അദ്ദേഹം പഠിപ്പിച്ചു. മിഷണറി പ്രവർത്തനത്തിനിടയിൽ മക്കൾ ഉൾപ്പെടെ തനിക്ക് പ്രിയപ്പെട്ടവരെ മരണത്തിന് വിട്ടുകൊടുക്കേണ്ടി വന്നെങ്കിലും നിരാശനാകാതെ വിരമിക്കുന്നതുവരെ അദ്ദേഹം പ്രവർത്തനനിരതനായി.
1812-ൽ ബെഞ്ചമിൻ സി.എം.എസ്സ് എന്ന മിഷനറി സമൂഹത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥി എന്ന നിലയിൽ വൈദിക കോളേജിൽ ചേർന്നു. സഹോദരി സാറയുടെ ഭർത്താവായിർത്തീർന്ന ജോസഫ് ഡോവ്സൺ, ജോൺ കോളിയർ എന്നിവർ സതീർത്ഥ്യരായിരുന്നു. 1815-ൽ അദ്ദേഹം ഡീക്കൻ പട്ടം സ്വീകരിച്ചു. 8 മാസത്തിനു ശേഷം പൂർണ്ണ വൈദികപ്പട്ടവും ഏറ്റു. ഇതിനിടക്ക് അദ്ദേഹം എലിസബത്ത് എല്ല എന്ന യുവതിയെ വിവാഹം കഴിച്ചു.
1816-ൽ ബെയ്‌ലിയും ഭാര്യ എലിസബത്ത് എല്ലയും ഡാവ്സൺ, ഭാര്യ സാറ (ബെഞ്ചമിന്റെ സഹോദരി) എന്നിവരും അടങ്ങിയ ഒരു ചെറുസംഘത്തെ ഇന്ത്യയിലേക്ക് അയയ്ക്കാൻ സി.എം.എസ്സ് സമൂഹം തീരുമാനിച്ചു. തുടർന്ന് മേയ് 4 തീയതി ഹീറോ എന്ന കപ്പലിൽ അവർ ഇന്ത്യയിലേക്ക് തിരിച്ചു. ക്ലേശകരമായ യാത്രക്കൊടുവിൽ സെപ്റ്റംബർ 8-ന് മദ്രാസ് തുറമുഖത്തിലെത്തി. ഒരു മാസം മദ്രാസിൽ ചെലവഴിച്ച് ആരോഗ്യം വീണ്ടെടുത്ത ശേഷം അവർ കേരളത്തിലേക്ക് യാത്ര തിരിച്ചു.
കേരളത്തിൽ: കുതിരവണ്ടിയിലും കാളവണ്ടയിലുമായി അവർ നവംബർ 16-ന് കൊച്ചിയിലെത്തിച്ചേർന്നു. ഇതിനിടക്ക് എലിസബത്ത് ഗർഭിണിയായി. നവംബർ 19-ന് ആലപ്പുഴയിലെത്തി. അന്നത്തെ റസിഡന്റ് കേണൽ മൺറോയുടെ നിർദ്ദേശപ്രകാരം ആലപ്പുഴയിൽ താമസിച്ച് അവർ മലയാളം പഠിച്ചു. ഇവിടെ വച്ച് ബെയ്‌ലി ദമ്പതിമാർക്ക് ഒരു പെൺകുഞ്ഞ് ജനിച്ചു. 1817 മാർച്ച് മാസത്തിൽ ബെയ്‌ലിയും കുടുംബവും കോട്ടയത്ത് എത്തിച്ചേർന്നു. അവിടെയുള്ള പഴയ സെമിനാരിയിൽ താമസമാക്കി.
ബൈബിളിന്റെ വിവർത്തനം: കേരളത്തിൽ ക്രി.വ. ഒന്നാം നൂറ്റാണ്ടു മുതൽ തന്നെ ക്രിസ്തുമതം പ്രചരിച്ചെങ്കിലും 19-ാംനൂറ്റാണ്ടിന്റെ ആരംഭത്തിലേ ബൈബിൾ സാധാരണക്കാരന് വായിക്കാനായുള്ളൂ. ഉണ്ടായിരുന്ന ബൈബിളാകട്ടേ സുറിയാനിയിലും ലത്തീനിലുമായിരുന്നു. അത് സാധാരണക്കാരന് മനസ്സിലാക്കാനാവാത്തതും. പോരാത്തതിന് ബൈബിൾ തൊടുകയോ വായിക്കുകയോ ചെയ്യുന്നത് പാപമാണെന്ന വിശ്വാസവും നിലനിന്നിരുന്നു. പുരോഹിതന്മാർ പറഞ്ഞുകൊടുക്കുന്ന കഥകൾ അല്ലാതെ ജനങ്ങൾക്ക് ബൈബിളുമായി പരിചയപ്പെടാൻ മറ്റു മാർഗ്ഗങ്ങൾ ഇല്ലായിരുന്നു. 1806-ൽ കേരളം സന്ദർശിച്ച ക്ലോഡിയസ്സ് ബുക്കാനൻ സുറിയാനി സഭയെ ബൈബിൾ വിവർത്തനം ചെയ്യാനായി നിർദ്ദേശിക്കുകയുണ്ടായി. ബുക്കാനൻ പിന്നീട് രണ്ടാമതും കേരളത്തിലെത്തിയപ്പോൾ അന്നു ലഭ്യമായ വിവർത്തനങ്ങൾ ബോംബെയിൽ വിട്ട് അച്ചടിപ്പിച്ചു. കുറിയർ ബൈബിൾ എന്നറിയപ്പെട്ടിരുന്നംഇതിന് ഒട്ടേറെ ന്യൂനതകൾ ഉണ്ടായിരുന്നു. സുറിയാനിയും മലയാളവും കലർന്ന് ഗദ്യരൂപത്തിലായിരുന്നു അത്. ലിപികളാകട്ടെ വളരെംവലുതും വികലമായതും. നല്ല മലയാളത്തിലുള്ള ബൈബിളിൻറെ ആവശ്യകത കേണൽ മൺറോ ബെയ്‍ലിയോട് സൂചിപ്പിക്കുകയും ബെയ്‍ലി ആ ജോലി സന്തോഷം ഏറ്റെടുത്തു. 1818-ൽ ജോസഫ് ഫെൻ കോളേജിന്റെ ചുമതല ഏറ്റെടുത്തതിനുശേഷം ബെയ്‍ലി ബൈബിളിന്റെ വിവർത്തനത്തിൽ മുഴുകുകയായിരുന്നു.
മലയാളം നന്നായി അറിയാമായിരുന്നെങ്കിലും അദ്ദേഹം ആ ജോലി ഒറ്റയ്‌ക്ക് ചെയ്യാൻ ധൈര്യപ്പെട്ടില്ല. മദ്രാസിൽ പോയി ഇംഗ്ലീഷ് പഠിച്ച സംസ്കൃത പണ്ഡിതനും കവിയുമായിരുന്ന ചെറുശ്ശേരി ചാത്തു നായർ അദ്ദേഹത്തിന് മുഖ്യസഹായിയായിംഎത്തി. കൂടാതെ വൈദ്യനാഥൻ എന്ന പണ്ഡിതനും സുറിയാനി പണ്ഡിതന്മാരായ കത്തനാർമാരും ഹീബ്രു പണ്ഡിതനായ മേശെ ഈശാർഫതും അദ്ദേഹത്തിനെ സഹായിച്ചു. തർജ്ജമ അത്യന്തം വിഷമകരമായിരുന്നു. അന്ന് കേരളത്തിൽ പൊതുവായ ഒരു സാഹിത്യ ഗദ്യഭാഷ ഇല്ലാത്തതായിരുന്നു പ്രധാന പ്രശ്നം. സംഭാഷണ ഭാഷക്ക് പ്രാദേശികമായ വ്യത്യാസം എന്നപോലെ തന്നെ ജാതീയമായ വ്യത്യാസംംപോലും ഉണ്ടായിരുന്നു. ഏത് രീതി സ്വീകരിക്കണമെന്നതിൽംവിഷമത അനുഭവിച്ചു. ഒടുവിൽ എഴുത്തച്ഛൻ, പൂന്താനം, കുഞ്ചൻ നമ്പ്യാർ എന്നിവരുടെ സാഹിത്യങ്ങളിലെ കാവ്യഭാഷാ ശൈലി സ്വാംശീകരിച്ച് ഒരു തനതായ ഗദ്യശൈലി ഉണ്ടാക്കി വിവർത്തനം ആരംഭിച്ചു.
പത്തുവർഷത്തെ നിരന്തര പരിശ്രമം കൊണ്ട് 1829-ൽ ബൈബിൾ പുതിയ നിയമം പ്രസിദ്ധീകരിച്ചു. അയ്യായിരം പ്രതികൾ ഒന്നാം പതിപ്പിൽ അച്ചടിച്ചു. ഇതിന്റെ വിവർത്തനം 1826-ലേ തീർന്നിരുന്നു. അന്നേ തന്നെ പഴയ നിയമത്തിന്റെ വിവർത്തനം ആരംഭിച്ചിരുന്നു. സങ്കീർത്തനത്തിന്റെ പതിപ്പുകൾ ആദ്യം അച്ചടിച്ച് വിതരണം ചെയ്യപ്പെട്ടു. പിന്നീട്, മോശെയുടെ പുസ്തകങ്ങൾ എന്നറിയപ്പെടുന്ന ഉല്പത്തി, പുറപ്പാട്, ലേവ്യ, സംഖ്യ, ആവർത്തനം എന്നീ പുസ്തകങ്ങളും പുറത്തിറക്കി. 1838 ഓടുകൂടി പഴയ നിയമം മുഴുവനായും വിവർത്തനം ചെയ്ത് പുനഃപരിശോധന നടത്തി. 1841-ൽ ബൈബിൾ മുഴുവനായും അച്ചടിച്ചു പ്രസിദ്ധീകരിച്ചു.