Category Archives: Uncategorized

ആശേർ

ആശേർ (Asher)

പേരിനർത്ഥം – ഭാഗ്യവാൻ 

യാക്കോബിന്റെ എട്ടാമത്തെ പുത്രൻ. ലേയയുടെ ദാസി സില്പാ പ്രസവിച്ച രണ്ടാമത്തെ പുത്രനാണ് ആശേർ. ആ കുഞ്ഞിനെ തന്റേതായി അംഗീകരിച്ചുകൊണ്ടു ലേയ പറഞ്ഞു “ഞാൻ ഭാഗ്യവതി; സ്ത്രീകൾ എന്നെ ഭാഗ്യവതി എന്നു പറയും എന്നു ലേയാ പറഞ്ഞു അവന്നു ആശേർ എന്നു പേരിട്ടു.” (ഉല്പ, 30:13). യോസേഫിനെ വില്ക്കുന്നതിൽ ആശേർ മറ്റു സഹോദരന്മാരോടൊപ്പം നിന്നു. (ഉല്പ, 37:27). ക്ഷാമകാലത്തു ധാന്യം വാങ്ങുവാൻ സഹോദരന്മാരോടൊപ്പം മിസ്രയീമിലേക്കു പോയി. (ഉല്പ, 42:3). യാക്കോബിന്റെ കുടുംബം മുഴുവൻ മിസ്രയീമിലേക്കു പോയപ്പോൾ ആശേരിന് നാലു പുത്രന്മാരും ഒരു പുതിയും ഉണ്ടായിരുന്നു. (ഉല്പ, 46:17). യാക്കോബു നല്കിയ അനുഗ്രഹത്തിൽ ആശേരിന്റെ കാർഷികഫലസമൃദ്ധിയെ ഭംഗ്യന്തരേണ ചിത്രീകരിച്ചു. (ഉല്പ, 49:20). 

ആശേർഗോത്രം: ആശേരിൽനിന്നു ആശേർ ഗോത്രം ഉത്ഭവിച്ചു. (ഉല്പ, 46:17; സംഖ്യാ, 26:44-47; 1ദിന, 7:30-40). സംഖ്യാബലത്തിൽ ആശേർ ഒരു വലിയ ഗോത്രമായിരുന്നു. പുറപ്പാടിനുശേഷം ആദ്യം ജനസംഖ്യയെടുത്തപ്പോൾ ആശേരിലെ യോദ്ധാക്കൾ 41,500 ആയിരുന്നു. (സംഖ്യാ, 1:41). രണ്ടാമതു ജനസംഖ്യയെടുത്തപ്പോൾ അത് 53,400 ആയി ഉയർന്നു. (സംഖ്യാ, 26:47). ജനസംഖ്യയിൽ ഗോത്രം ഒമ്പതാം സ്ഥാനത്തുനിന്നും അഞ്ചാം സ്ഥാനത്തെത്തി. മരുഭൂമി യാത്രയിൽ സമാഗമനകൂടാരത്തിന്റെ ഉത്തരഭാഗത്ത് ദാനിന്റെയും നഫ്താലിയുടെയും ഇടയ്ക്കായിരുന്നു ആശേരിന്റെ സ്ഥാനം. (സംഖ്യാ, 2:27). കനാൻദേശം വിജിച്ചപ്പോൾ കർമ്മേലിന്റെ അറ്റം മുതൽ സീദോൻ വരെയുള്ള തീരപ്രദേശം ആശേരിന് അവകാശമായി ലഭിച്ചു. (യോശു, 19:24-31). ഏറ്റവും ഫലപുഷ്ടിയുള്ള ഈ പ്രദേശം ഗോതമ്പ്, എണ്ണ, വീഞ്ഞ് എന്നിവയാൽ അനുഗൃഹീതമായിരുന്നു. ഐശ്വര്യവും ഭക്ഷണസമൃദ്ധിയും അനുഭവിക്കുക നിമിത്തം ആശേര്യർ കാലാന്തരത്തിൽ സുഖകാംക്ഷികളായി മാറി. തദ്ദേശ നിവാസികളെ നീക്കിക്കളയുവാൻ അവർക്കു കഴിഞ്ഞില്ല. ദേശനിവാസികളായ കനാന്യരുടെ ഇടയിൽ അവർ പാർത്തു. (ന്യായാ, 1:31-32). സീസെരയ്ക്കെതിരെയുള്ള യുദ്ധോദ്യമത്തിൽ മറ്റു ഗോത്രങ്ങൾ ഒന്നിച്ചപ്പോൾ “ആശേർ സമുദ്രതീരത്തു അനങ്ങാതിരുന്നു, തുറമുഖങ്ങൾക്കകത്തു പാർത്തുകൊണ്ടിരുന്നു” എന്നു ദെബോര കുറ്റപ്പെടുത്തി. (ന്യായാ, 5:17). മിദ്യാന്യരോടുള്ള യുദ്ധത്തിൽ ഗിദെയോന്റെ പിമ്പിൽ അവർ അണിനിരന്നു. (ന്യായാ, 7:23). യിസ്രായേലിന്റെ സിംഹാസനത്തിന്മേൽ ദാവീദിന്റെ അവകാശം ഉറപ്പിക്കുവാനായി ആശേർ ഗോത്രം 40,000 സമർത്ഥരായ യോദ്ധാക്കളെ അയച്ചുകൊടുത്തു. (1ദിന, 12:36). ദാവീദിന്റെ വാഴ്ചക്കാലത്തു ആശർ ഗോത്രത്തിന്റെ പ്രാധാന്യം നഷ്ടപ്പെട്ടു. ഗോത്രത്തലവന്മാരുടെ പട്ടികയിൽനിന്നും ആശർഗോത്രം ഒഴിവാക്കപ്പെട്ടു. (1ദിന, 27:16-22). എടുത്തുപറയാവുന്ന ഒരു പരാക്രമിയോ ന്യായാധിപനോ ആശേരിൽ നിന്നുദയം ചെയ്തു കാണുന്നില്ല. ശിശുവായ യേശുവിനെ ദൈവാലയത്തിൽ കൊണ്ടുവന്നപ്പോൾ ദൈവത്തെ സ്തുതിക്കുകയും പ്രവചിക്കുകയും ചെയ്ത ഹന്നാ എന്ന പ്രവാചിക ആശേർ ഗോത്രത്തിൽ ഉള്ളവളായിരുന്നു. (ലൂക്കൊ, 2:36-38). ഭാവിയിൽ രക്ഷയ്ക്കായി മുദ്രയിടപ്പെടുന്നവരിൽ ആ ഗോത്രവും ഉൾപ്പെടുന്നു. (വെളി, 7:36).

എഫ്രയീം

എഫ്രയീം (Ephraim)

പേരിനർത്ഥം – ഫലപൂർണ്ണം

യാക്കോബിന്റെ പുത്രനായ യോസേഫിന്റെയും ഓനിലെ പുരോഹിതനായ പോത്തിഫേറയുടെ മകൾ ആസ്നത്തിന്റെയും ഇളയമകൻ. (ഉല്പ, 41:50-52). യോസേഫ് മുന്നറിയിച്ച സപ്തവത്സര സമൃദ്ധിയുടെ കാലത്തായിരുന്നു എഫ്രയീം ജനിച്ചത്. എഫ്രയീമിന്റെ ചരിത്രത്തിൽ ആദ്യമായി രേഖപ്പെടുത്തിയിട്ടുള്ള സംഭവം യാക്കോബിൽനിന്ന് അനുഗ്രഹം പ്രാപിക്കുന്നതാണ്. ജ്യേഷ്ഠൻ മനശ്ശെ ആണങ്കിലും യാക്കോബ് ജ്യേഷ്ഠാവകാശം നല്കിയത് എഫ്രയീമിനാണ്. അങ്ങനെ അനുഗ്രഹത്തിലുടെ ജന്മാവകാശം എഫ്രയീമിനു ലഭിച്ചു. (ഉല്പ, 48:17-19). യാക്കോബിന്റെ ചരിത്രത്തിന്റെ പ്രതിഫലനം ഇവിടെ കാണാൻ കഴിയും. അനുജനായ യാക്കോബ് പിതാവിനെ കബളിപ്പിച്ചാണ് ജ്യേഷ്ഠാവകാശം നേടിയത്. യോസേഫ് മരിക്കുന്നതിനു മുമ്പ് എഫയീമ്യകുടുബം മൂന്നാം തലമുറയിലെത്തിക്കഴിഞ്ഞു. (ഉല്പ, 50:23). എഫയീമിന്റെ സന്തതികൾ ഗത്യരുടെ കന്നുകാലികൾ മോഷ്ടിക്കാൻ പോയി. ഗത്യർ അവരെ കൊന്നു. തന്റെ കുടുംബത്തിനു സംഭവിച്ച അനർത്ഥംത്തിന്റെ സ്മരണ നിലനിർത്തിക്കൊണ്ട് അക്കാലത്തു ജനിച്ച തന്റെ പുത്രന് എഫ്രയീം ബെരീയാവു എന്നു പേരിട്ടു. (1ദിന, 7:21-23).

എഫ്രയീം ഗോത്രം: എഫ്രയീമിന്റെ വംശപരമ്പര യിസ്രായേൽ ഗോത്രങ്ങളുടെ കൂട്ടത്തിൽ എണ്ണപ്പെട്ടു. യിസായേല്യ ചരിത്രത്തിൽ ഒരു പ്രധാനസ്ഥാനം കരസ്തമാക്കുവാൻ എഫ്രയീമിനു സാധിച്ചു. സീനായി മരുഭൂമിയിൽ വച്ച് ജനസംഖ്യയെടുത്തപ്പോൾ 40,500 പേർ ഉണ്ടായിരുന്നു. ജനസംഖ്യയിൽ പത്താം സ്ഥാനം എഫ്രയീം ഗോത്രത്തിനായിരുന്നു. (സംഖ്യാ, 1:32,33; 2:19). രണ്ടാമത്തെ ജനസംഖ്യയെടുപ്പിൽ എഫ്രയീമ്യരുടെ എണ്ണം 32,500 ആയി കുറഞ്ഞ് പതിനൊന്നാം സ്ഥാനത്തേക്ക് താഴ്ത്തപ്പെട്ടു. (സംഖ്യാ, 26:37). എഫ്രയീമിന്റെ സന്തതി ഒരു ജനസമൂഹമായിതീരുമെന്ന യാക്കോബിന്റെ അനുഗ്രഹം അക്ഷരാർത്ഥത്തിൽ നിറവേറി. (ഉല്പ, 48:19,20). മരുഭൂമി പ്രയാണത്തിൽ യോസേഫിന്റെ പുത്രന്മാരുടെയും ബെന്യാമീന്റെയും സ്ഥാനം സമാഗമന കൂടാരത്തിനു പടിഞ്ഞാറു വശത്തായിരുന്നു. (സംഖ്യാ, 2:18-24). എഫ്രയീമിന്റെ പ്രഭു അമ്മീഹൂദിന്റെ മകൻ എലീശാമാ ആയിരുന്നു. (സംഖ്യാ, 1:10). എഫ്രയീമിന്റെ കൊടി ഒരു സുവർണ്ണ പതാക ആയിരുന്നുവെന്നു റബ്ബിമാർ പറയുന്നു. ഈ പതാകയിൽ ഒരു കാളക്കുട്ടിയുടെ തല ചിത്രണം ചെയ്തിരുന്നു. ദേശം ഒറ്റുനോക്കുവാൻ പോയവരിൽ എഫ്രയീം ഗോത്രത്തിന്റെ പ്രതിനിധി നൂന്റെ മകനായ ഹോശേയ ആയിരുന്നു. ഹോശേയയുടെ പേർ മോശെ യോശുവ എന്നു മാറ്റി. (സംഖ്യാ, 13:). ഈ യോശുവയാണ് കനാൻദേശവിഭജനത്തിനു നേതൃത്വം വഹിച്ചത്. ദേശവിഭജനത്തിൽ എഫ്രയീം ഗോത്രത്തിനു ഒരുനല്ല പ്രദേശം അവകാശമായി ലഭിച്ചു. എഫ്രയീം ഗോത്രത്തിന്റെ അതിരുകൾ യോശുവ 16-ാം അദ്ധ്യായത്തിൽ വിവരിച്ചിട്ടുണ്ട്. കിഴക്കുനിന്ന് പടിഞ്ഞാറോട്ട് ഉദ്ദേശം 65 കി.മീ. നീളവും വടക്കുതെക്ക് 10 കി.മീ. മുതൽ 40 കി.മീ. വരെ വിതിയും ഉള്ള പ്രദേശമായിരുന്നു എഫ്രയീമിനു ലഭിച്ചത്. അവരുടെ അവകാശം മെഡിറ്ററേനിയൻ സമുദ്രം മുതൽ യോർദ്ദാൻവരെ വ്യാപിച്ചിരുന്നു. എഫ്രയീമിനു വടക്കു മനശ്ശെയും തെക്കു ബെന്യാമീനും ദാനുമായിരുന്നു. (യോശു, 16:5, 18:7; 1ദിന, 7:28,29). എഫ്രയീമ്യരും മനശ്ശെയരും കിട്ടിയ ഓഹരിയിൽ സംതൃപ്തരായിരുന്നില്ല. ചുറ്റുമുള്ള മലമ്പ്രദേശങ്ങളും വനപ്രദേശങ്ങളും പിടിച്ചടക്കിക്കൊള്ളാൻ യോശുവ അവരോടു പറഞ്ഞു. (യോശു, 17:14-18).

തുടക്കം മുതലേ എഫ്രയീം ഗോത്രത്തിനു ഒരു പ്രധാനസ്ഥാനം ഉണ്ടായിരുന്നു. എഫ്രയീമിലെ ശീലോവിലായിരുന്നു സാമാഗമനകൂടാരം സ്ഥാപിച്ചിരുന്നത്. (യോശു, 18:1). ഇത് എഫ്രയീം ഗോത്രത്തിന്റെ സ്വാധീനം വർദ്ധിക്കുന്നതിനു കാരണമായി. കനാന്യരെ തങ്ങളുടെ പ്രദേശത്തുനിന്നു നീക്കിക്കളയുവാൻ എഫ്രയീമിനു കഴിഞ്ഞില്ല. (ന്യായാ, 1:29). അനന്തരകാലത്ത് സീസെരയെ തോല്പിക്കുന്നതിന് എഫ്രയീമിനുണ്ടായിരുന്ന പങ്കിനെ ദെബോര പുകഴ്ത്തി. (ന്യായാ, 5:14). മിദ്യാന്യരോടു യുദ്ധം ചെയ്യുവാൻ തങ്ങളെ വിളിക്കാത്തതിനെപ്പറ്റി അവർ ഗിദെയോനോടു പരാതിപ്പെട്ടു. ഒരു മുഖസ്തുതികൊണ്ടാണ് ഗിദെയോൻ അവരെ സമാധാനപ്പെടുത്തിയത്, ‘അബീയേരിന്റെ മുന്തിരിയെടുപ്പിനെക്കാൾ എഫ്രയീമിന്റെ കാലാ പെറുക്കയല്ലയോ നല്ലതു?’ (ന്യായാ, 8:2). അമ്മോന്യരോടു യുദ്ധം ചെയ്യാൻ പോയപ്പോൾ തങ്ങളുടെ സഹായം അവശ്യപ്പെടാത്തതുകൊണ്ട് യിഫ്താഹിനോടു അവർ ധൃഷ്ടമായി സംസാരിച്ചു. എന്നാൽ യിഫ്താഹ് അവരെ ആക്രമിച്ച് അനേകം പേരെ കൊന്നു. (ന്യായാ, 12:1-6). ശമൂവേൽപ്രവാചകൻ എഫയീമ്യനായിരുന്നു. (1ശമൂ, 1:1). പ്രാരംഭത്തിൽ ദാവീദിന്റെ അധികാരത്തിന്നു വിധേയപ്പെടുവാൻ എഫയീമ്യർ വിസമ്മതിച്ചു. ശൗലിന്റെ മരണശേഷം ഈശ്-ബോശെത്തിനെ എഫ്രയീം ഉൾപ്പെടെയുള്ള വടക്കൻ ഗോത്രങ്ങൾക്ക് അബ്നേർ രാജാവാക്കി. (2ശമൂ, 2:8,9). ഈശ്-ബോശെത്തിന്റെ മരണശേഷം അവരിൽ അനേകം പേർ ദാവീദിനോടു ചേർന്നു. ഇടയ്ക്കിടെ യെഹൂദയോടുള്ള അവരുടെ ഈർഷ്യ പൊട്ടിപ്പുറപ്പെട്ടിരുന്നു. (1ദിന, 12:30; സങ്കീ, 60:7). 

ദാവീദിന്റെ കാലത്ത് എഫ്രയീമിനു പ്രത്യേക തലവനുണ്ടായിരുന്നു. (1ദിന, 27:20). ശലോമോന്റെ കാലത്ത് രാജഗൃഹത്തിനു ഭോജന പദാർത്ഥങ്ങൾ എത്തിച്ചുകൊടുക്കാൻ എഫ്രയീം മലനാട്ടിൽ ഒരു പ്രത്യേക ഉദ്യോഗസ്ഥനെ നിയമിച്ചിരുന്നു. (1രാജാ, 4:8). ശലോമോന്റെ ഭരണകാലത്ത് തെക്കെരാജ്യം ഐശ്വര്യത്തിന്റെയും പ്രതാപത്തിന്റെയും ഉച്ചകോടിയിലെത്തി. എന്നാൽ വടക്ക് അസംതൃപ്തി വളർന്നു വരികയായിരുന്നു. എഫ്രയീമ്യനായ യൊരോബെയാം ആയിരുന്നു ശലോമോനോടുള്ള എതിർപ്പിനു നേതൃത്വം നല്കിയത്. ശലോമോന്റെ മരണശേഷം യിസ്രായേൽ യെഹൂദാ, യിസ്രായേൽ എന്നിങ്ങനെ രണ്ടായി പിരിഞ്ഞു. ഉത്തരരാജ്യമായ യിസ്രായേലിന്റെ പ്രധാന അവലംബം എഫ്രയീം ആയിരുന്നു. വടക്കെ രാജ്യം എഫ്രയീം എന്ന പേരിൽത്തന്നെ അറിയപ്പെട്ടു. എഫ്രയീം യെഹൂദയോടു ചേരുന്നത് പ്രവാചകന്മാരുടെ പ്രതീക്ഷയായിരുന്നു. അതിലൂടെ മാത്രമേ യിസ്രായേലിന്റെ മഹത്വം നിറവേറു എന്നവർ കരുതി. (യെശ, 7;2; 11:13; യെഹെ, 37:15-22). പ്രവാസാനന്തരം എഫ്രയീമ്യർ യെരൂശലേമിൽ പാർത്തു. (1ദിന, 9:3).

മനശ്ശെ

മനശ്ശെ (Manasseh)

പേരിനർത്ഥം – മറവി ഉണ്ടാക്കുന്നവൻ

യോസേഫിനു മിസ്രയീമ്യ ഭാര്യയായ ആസ്നത്തിൽ ജനിച്ച മൂത്തമകൻ. (ഉല്പ, 41:51; 46:20). യോസേഫിന്റെ പുത്രന്മാരായ മനശ്ശെയെയും എഫ്രയീമിനെയും മരണാസന്നനായ യാക്കോബ് സ്വപുത്രന്മാരായി സ്വീകരിച്ചു. എന്നാൽ ആദ്യജാതപദവിയും അതിന്റെ അനുഗ്രഹവും ലഭിച്ചത് അനുജനായ എഫ്രയീമിനാണ്. (ഉല്പ, 48:5, 14). മനശ്ശെയുടെ അനന്തര ചരിത്രത്തെക്കുറിച്ച് ഒരറിവുമില്ല. 1ദിനവൃത്താന്തത്തിൽ 7:14-ൽ മനശ്ശെയുടെ വെപ്പാട്ടിയായ അരാമ്യ സ്ത്രീ പ്രസവിച്ച മാഖീരിനെക്കുറിച്ചു പറയുന്നുണ്ട്.

മനശ്ശെഗോത്രം: യോസേഫിന്റെ മൂത്തമകനായ മനശ്ശെയിൽ നിന്നുത്ഭവിച്ച ഗോത്രം. മനശ്ശെയും എഫ്രയീമും തമ്മിലുള്ള ബന്ധം അത്ര ദൃഢമായിരുന്നില്ല. മനശ്ലെക്കു ലഭിക്കേണ്ടിയിരുന്ന ആദ്യജാതപദവി എഫ്രയീമിനാണ് ലഭിച്ചത്. യിസ്രായേല്യരുടെ ദേശീയനേതാവായിരുന്ന യോശുവ എഫ്രയീമ്യനായിരുന്നു. എഫ്രയീമ്യർക്കു ലഭിച്ച ദേശം ഫലഭൂയിഷ്ഠവും ഗതാഗത സൗകര്യങ്ങൾ ഉള്ളതും ആയിരുന്നു. ഏബാൽ, ഗെരിസീം , ശീലോവ്, ശെഖേം, ശമര്യ എന്നിവ എഫ്രയീമിലായിരുന്നു. വിഭജനശേഷം ഉത്തര രാജ്യത്തിന്റെ പ്രധാനഭാഗം എഫ്രയീമായി മാറി. 

മനശ്ശെ ജനസംഖ്യയിൽ വലിയ ഗോത്രമായിരുന്നു. സീനായി മരുഭൂമിയിൽ വച്ചു കണക്കെടുത്തപ്പോൾ മനശ്ശെ ഗോത്രത്തിൽ സൈന്യസേവനത്തിനു പ്രാപ്തിയുള്ള 32,200 പേരുണ്ടായിരുന്നു. (സംഖ്യാ, 1:19, 35; 2:20,21). 40 വർഷത്തിനു ശേഷം മോവാബ് സമഭൂമിയിൽ വച്ച് ജനസംഖ്യ എടുത്തപ്പോൾ അവരുടെ എണ്ണം 52,700 ആയി വർദ്ധിച്ചു. ഹെബ്രോനിൽ ദാവീദ് രാജാവായപ്പോൾ പശ്ചിമ മനശ്ശെഗോത്രം 18,000 പേരെയും, പൂർവ്വ മനശ്ശെഗോത്രം രൂബേൻ, ഗാദ് എന്നിവരോടൊപ്പം 120,000 പേരെയും അയച്ചുകൊടുത്തു. (1ദിന, 12:31, 37). മനശ്ശെഗോത്രത്തിൽ ഒരു വിഭാഗം കർഷകരും മറ്റു വിഭാഗം ഇടയന്മാരും ആയിരുന്നു. മനശ്ശെയുടെ പുത്രനായ മാഖീരിന്റെ സന്തതികൾ ഉത്തരഗിലെയാദും ബാശാനും ആക്രമിച്ചു. അമോര്യരെ ഓടിച്ച് അവർ ദേശം കൈവശമാക്കി. (സംഖ്യാ, 32:29-42). 

മനശ്ശെയുടെ പുത്രന്മാരായ മാഖീരും (യോശു, 17:1), യായീരും (ആവ, 3:14), നോബഹും (സംഖ്യാ, 32:42) വീരപരാക്രമികൾ ആയിരുന്നു. ന്യായാധിപന്മാരിൽ നാലുപേർ മനശ്ശെ ഗോത്രത്തിലുള്ളവരാണ്: ഗിദെയോൻ, അബീമേലെക്, യായീർ, യിഫ്താഹ്. ന്യായാധിപന്മാരിൽ വച്ചു ഏറ്റവും മഹാനായിരുന്നു ഗിദെയോൻ. വിഗ്രഹാരാധനയിൽ അവർ വഴുതിവീണു. (1ദിന, 5:25). ആദ്യം തന്നെ അവർക്കു പ്രവാസികളായി പോകേണ്ടിവന്നു. (1ദിന, 5:25,26). ആസാ രാജാവിന്റെ കാലത്തു നടന്ന മതനവീകരണത്തിൽ മനശ്ശെഗോത്രവും സഹകരിച്ചു. (2ദിന, 15;9-15). യെഹിസ്ക്കീയാ രാജാവിന്റെ കാലത്തു ഭക്തന്മാരായ ചിലർ പെസഹ ആചരിക്കുന്നതിനു യെരുശലേമിലേക്കു പോയി. (2ദിന, 30:10-22).

ബെന്യാമീൻ

ബെന്യാമീൻ (Benjamin)

പേരിനർത്ഥം – വലങ്കയ്യുടെ പുത്രൻ

യാക്കോബിന്റെ ഏറ്റവും ഇളയ മകൻ. യാക്കോബിനു വാഗ്ദത്തദേശമായ കനാനിൽ വച്ചു ജനിച്ച ഏകപുത്രൻ ബെന്യാമീനാണ്. യാക്കോബും കുടുംബവും ബേഥേലിൽ നിന്നു എഫ്രാത്ത അഥവാ ബേത്ലേഹെമിലേക്കു പോകുന്ന വഴിക്കു യാക്കോബിന്റെ പ്രിയതമയായ റാഹേൽ രണ്ടാമതൊരു മകനെ പ്രസവിച്ചു. അവൾ കഠിനവേദന അനുഭവിക്കുകയും പ്രസവാനന്തരം മരിക്കുകയും ചെയ്തു. പ്രസവത്തിൽ അനുഭവിച്ച വേദനയെ അനുസ്മരിച്ചു കൊണ്ടു അവൾ കുഞ്ഞിനു ‘എന്റെ ദു:ഖത്തിന്റെ പുത്രൻ’ എന്ന അർത്ഥത്തിൽ ബൈനോനീ എന്നു പേരിട്ടു. എന്നാൽ ‘വലങ്കയുടെ പുത്രൻ അഥവാ തെക്കിന്റെ പുത്രൻ’ എന്ന അർത്ഥത്തിൽ യാക്കോബ് അവനെ ബെന്യാമിൻ എന്നു വിളിച്ചു. (ഉല്പ, 35:16-20). യോസേഫ് വിട്ടുപോയ ശേഷം യാക്കോബിന്റെ വാത്സല്യം മുഴുവൻ ബെന്യാമീനിൽ ഒതുങ്ങി. ഇവർ ഇരുവരുമായിരുന്നു തന്റെ ഇഷ്ടഭാര്യയായ റാഹേലിന്റെ പുത്രന്മാർ. കനാൻദേശത്തു ക്ഷാമം ഉണ്ടായപ്പോൾ യാക്കോബിന്റെ മക്കൾ മിസ്രയീമിൽ ധാന്യം വാങ്ങുവാൻ പോയി. എന്നാൽ യാക്കോബ് അവരോടൊപ്പം ബെന്യാമീനെ വിട്ടില്ല. ഒടുവിൽ യാക്കോബിനു ബെന്യാമീനെ വിടേണ്ടിവന്നു. യോസേഫ് അവർക്കു സ്വയം വെളിപ്പെടുത്തി അവരെ വികാരാർദ്രമായി സ്വീകരിച്ചു. (ഉല്പ, 42-45). യാക്കോബ് കുടുംബസമേതം മിസ്രയീമിലേക്കു പോയപ്പോൾ ബെന്യാമീനും പോയി. അപ്പോൾ ബെന്യാമീനു പത്തു മക്കളുണ്ടായിരുന്നു. (ഉല്പ, 46:21). തന്റെ മരണശയ്യയിൽ വച്ചു യാക്കോബ് ബെന്യാമീനെ ഇപ്രകാരം അനുഗ്രഹിച്ചു. “ബെന്യാമീൻ കടിച്ചുകീറുന്ന ചെന്നായി; രാവിലെ അവൻ ഇരപിടിച്ചു വിഴുങ്ങും; വൈകുന്നേരത്തു അവൻ കവർച്ച പങ്കിടും.” (ഉല്പ, 49:27).

ബെന്യാമീൻ ഗോത്രം: യാക്കോബിന്റെ ഏറ്റവും ഇളയ മകനായ ബെന്യാമീനിൽ നിന്നുത്ഭവിച്ച ഗോത്രം. യാക്കോബിന്റെ കുടുംബം മിസ്രയീമിലേക്കു പോയപ്പോൾ ബെന്യാമീനു പത്തു പുത്രന്മാരുണ്ടായിരുന്നു. (ഉല്പ, 46:21). എന്നാൽ സംഖ്യാപുസ്തകത്തിൽ (26:38-40) ഏഴു പേരുകൾ മാത്രമേ കൊടുത്തിട്ടുള്ളൂ. ബെന്യാമിന്റെ ചില സന്തതികൾ നേരത്തേ മരിക്കുകയോ അപുത്രരായി മരിക്കുകയോ ചെയ്തിരിക്കണം. 1ദിനവൃത്താന്തം 7:6-ൽ ബെന്യാമീൻ ഗോത്രത്തിലെ മൂന്നു കുടുംബങ്ങൾ മാത്രമേ പരാമർശിക്കപ്പെട്ടിട്ടുള്ളൂ. 

മിസ്രയീമിൽ നിന്നുള്ള പുറപ്പാടിന്റെ കാലത്ത് മനശ്ശെ ഗോത്രത്തെ ഒഴിവാക്കിയാൽ ജനസംഖ്യയിൽ ഏറ്റവും ചെറിയ ഗോത്രം ബെന്യാമീൻ ആയിരുന്നു. (സംഖ്യാ, 1:36,37). ഒന്നാമത്തെ ജനസംഖ്യയെടുപ്പിൽ ബെന്യാമീന്യർ മുപ്പത്തയ്യായിരത്തിനാനൂറ്. അടുത്ത ജനസംഖ്യയെടുപ്പിൽ അത് നാല്പത്തയ്യായിരത്തി അറുനൂറായി വർദ്ധിച്ചു. അങ്ങനെ ജനസംഖ്യയിൽ പതിനൊന്നാമത്തേതായിരുന്ന ഗോത്രം ഏഴാമത്തേതായി. ‘ചെറിയ ബെന്യാമീൻ’ എന്ന പ്രയോഗം ശ്രദ്ധേയമാണ്. (സങ്കീ, 68:27). മരുഭൂമിയാത്രയിൽ ബെന്യാമിന്റെ സ്ഥാനം മനശ്ശെ, എഫ്രയീം ഗോത്രങ്ങളോടൊപ്പം സമാഗമനകൂടാരത്തിന്റെ പടിഞ്ഞാറു വശത്തായിരുന്നു. (സംഖ്യാ, 2:18-24). ബെന്യാമീൻ ഗോത്രത്തിന്റെ പ്രഭു അബീദാൻ ആയിരുന്നു. കനാൻദേശം ഒറ്റു നോക്കുവാൻ നിയോഗിക്കപ്പെട്ടവരിൽ ബെന്യാമീൻ ഗോത്രത്തിന്റെ പ്രതിനിധി രാഫൂവിന്റെ മകൻ പൽതി ആയിരുന്നു. (സംഖ്യാ, 13:9). കനാൻ ദേശവിഭജനത്തിൽ സഹായിക്കുവാൻ തിരഞ്ഞെടുക്കപ്പെട്ടവരിൽ ബെന്യാമീൻ ഗോത്രത്തിന്റെ പ്രഭു കിസ്ലോന്റെ മകൻ എലീദാദ് ആയിരുന്നു. (സംഖ്യാ, 34:2). ബെന്യാമീൻ ഗോത്രപതാകയിൽ ചെന്നായയുടെ അടയാളം ഉണ്ടായിരുന്നുവെന്നു കരുതപ്പെടുന്നു. (ഉല്പ, 49:27). എഫയീം ഗോത്രത്തിനു തൊട്ടുതെക്കുള്ള പ്രദേശമാണു ബെന്യാമീൻ ഗോത്രത്തിനു അവകാശമായി കിട്ടിയത്. അതിന്റെ കിഴക്കെ അതിരു യോർദ്ദാൻ നദി ആയിരുന്നു. തെക്ക് യെഹൂദാഗോത്രത്തിനും പടിഞ്ഞാറു ദാൻ ഗോത്രത്തിനും അവകാശം ലഭിച്ചു. 

യിസ്രായേല്യ ഗോത്രങ്ങളിൽ വച്ച് യുദ്ധവാസന മുറ്റിനിന്ന ഗോത്രമായിരുന്നു ബെന്യാമിൻ ഗോത്രം. പ്രവാചകദൃഷ്ടിയോടു കൂടെയാണ് ബെന്യാമീനു യാക്കോബ് അനുഗ്രഹം നല്കിയത്. സീസെരയെ തോല്പിക്കുന്നതിൽ ബെന്യാമീന്യർ പൂർണ്ണമായും ഭാഗഭാക്കുകളായിരുന്നു. സീസെരയുടെ തോൽവിക്കുശേഷം ദെബോരാ ബെന്യാമീൻ ഗോത്രത്തെ സ്മരിച്ചു. (ന്യായാ, 5:14). ബെന്യാമീന്യരെ അമ്മോന്യർ ആക്രമിച്ചു. (ന്യായാ, 10:9). അനന്തരകാലത്തു ബെന്യാമീന്യർ യിസ്രായേലിലെ മറ്റെല്ലാ ഗോത്രങ്ങളെയും പതിനഞ്ചിലൊരു ഭാഗം വരുന്ന സൈന്യം കൊണ്ടു വെല്ലുവിളിക്കുകയും തങ്ങളുടെ 25000 യോദ്ധാക്കൾ മരിച്ചുവെങ്കിലും അവരുടെ 40000 യോദ്ധാക്കളെ കൊല്ലുകയും ചെയ്തു. (ന്യായാ, 20:14, 35). അവരുടെ ഈ കഴിവിനെ “ഈ ജനത്തിലെല്ലാം ഇടതു കയ്യന്മാരായ എഴുനൂറു വിരുതന്മാരുണ്ടായിരുന്നു ; അവർ എല്ലാവരും ഒരു രോമത്തിനു പോലും ഏറു പിഴയ്ക്കാത്ത കവിണക്കാർ ആയിരുന്നു” എന്നു വർണ്ണിക്കുന്നു. ബെന്യാമീന്യരെ സമർത്ഥരായ വില്ലാളികൾ എന്നും പരാക്രമശാലികൾ എന്നും ഒന്നിലധികം പ്രാവശ്യം വർണ്ണിച്ചിട്ടുണ്ട്. (1ദിന, 8:40; 2ദിന, 14:8). 

യിസ്രായേലിന്റെ ഒന്നാമത്തെ രാജാവായ ശൗൽ ബെന്യാമീന്യൻ ആയിരുന്നു. (1ശമൂ, 9:1; 10:20,21). ശൗലിന്റെ മരണശേഷം പുത്രനായ ഈശ്-ബോശെത്തിനോടൊപ്പം അവർ നിന്നു. (2ശമൂ, 2:15). ദാവീദിനു ആവശ്യം വന്നപ്പോൾ ശൗലിന്റെ ഏറ്റവും അടുത്ത മൂവായിരം പേർ ഹെബ്രോനിൽ വച്ച് ദാവീദിനോടു ചേർന്നു. (1ദിന, 12:29). ദാവീദിന്റെ തലവന്മാരിൽ അഹീയേസറും യോവാശും ബെന്യാമീന്യർ ആയിരുന്നു. അവരുടെ കൂട്ടത്തിലുള്ളവരും വില്ലാളികളും വലങ്കൈ കൊണ്ടും ഇടങ്കൈകൊണ്ടും കല്ലെറിവാൻ സമർത്ഥരും ആയിരുന്നു. (1ദിന, 12:1-3). യിസ്രായേലിനെ മോവാബ്യരുടെ കയ്യിൽനിന്നു രക്ഷിച്ച ഏഹൂദും (ന്യായാ, 3:15), എസ്ഥേർ രാജ്ഞിയും അമ്മാവനായ മൊർദ്ദെഖായിയും (എസ്ഥേ, 2:5), അപ്പൊസ്തലനായ പൗലൊസും (റോമ, 11:1) ഈ ഗോത്രത്തിലുള്ളവരാണ്. 

ദാവീദിന്റെ കാലത്ത് ബെന്യാമീൻ ഗോത്രം യെഹൂദാ ഗോത്രവുമായി അടുപ്പത്തിലായിരുന്നു. (2ശമൂ, 19:16,17). രാജ്യം വിഭജിക്കപ്പെട്ടപ്പോൾ യെഹൂദാഗോത്രവും ബെന്യാമീൻ ഗോത്രവും ഒന്നിച്ചുനിന്നു. ബാബിലോന്യ പ്രവാസത്തിനു ശേഷമുള്ള യെഹൂദാസമുദായം ഇരുഗോത്രങ്ങളുടെയും സങ്കലനഫലമാണ്. യെരുശലേമിന്റെ വടക്കെ മതിലിലെ ഒരു വാതിലിന് ബെന്യാമീൻ വാതിൽ എന്നായിരുന്നു പേർ. (യിരെ, 33:13; സെഖ, 14:10). യൊരോബെയാമിന്റെ കാലത്ത് കാളക്കുട്ടികളെ ആരാധിക്കുന്ന കേന്ദ്രമായി മാറി എങ്കിലും യാക്കോബിനു ദൈവം പ്രത്യക്ഷപ്പെട്ട ബേഥേൽ ബെന്യാമിന്റെ പ്രവേശനത്തിനുള്ളിലായിരുന്നു. മശീഹയുടെ വാഴ്ചയിൽ പുന:സ്ഥാപിത ദേശത്തു മറ്റു ഗോത്രങ്ങൾക്കു തുല്യമായ ഓഹരി ബെന്യാമീനും ലഭിക്കും. (യെഹെ, 48:23). മഹാപീഡനകാലത്തു ബെന്യാമീൻ ഗോത്രവും രക്ഷയ്ക്കായി മുദ്രയിടപ്പെടും. (വെളി, 7:8).

യോസേഫ്

യോസേഫ് (Joseph)

പേരിനർത്ഥം – അവൻ കൂട്ടിച്ചേർക്കും 

യാക്കോബിന്റെ പതിനൊന്നാമത്തെ പുത്രനാണ് യോസേഫ്; റാഹേലിൽ ജനിച്ച ആദ്യത്തെ പുത്രനും. (ഉല്പ, 30:22). യാക്കോബ് ലാബാനെ സേവിക്കുന്ന കാലത്താണ് യോസേഫ് ജനിച്ചത്. ഉല്പ, 30:22-26). പിന്നീടു യോസേഫിനെക്കുറിച്ചു പറയുന്നതു യാക്കോബിനോടൊപ്പം സ്വദേശത്തേക്കു മടങ്ങുന്ന സമയത്താണ്. (ഉല്പ, 33:2, 7). തുടർന്നു യോസേഫിനു പതിനേഴു വയസ്സാകുന്നതു വരെ അവനെക്കുറിച്ചു യാതൊന്നും പറയുന്നില്ല. യിസ്രായേലിന്റെ വാർദ്ധക്യത്തിലെ മകനെന്നു യോസേഫിനെ വിശേഷിപ്പിച്ചിരിക്കുന്നു. (ഉല്പ, 37:3). യാക്കോബ് യോസേഫിനെ അധികം സ്നേഹിച്ചിരുന്നു. ബിൽഹയുടെയും സില്പയുടെയും പുത്രന്മാരായ തന്റെ സഹോദരന്മാരെക്കുറിച്ചുള്ള ദു:ശുതി യോസേഫ് യാക്കോബിനോടു വന്നുപറഞ്ഞു. ഇതു സഹോദരന്മാർക്കു അവനോടു വെറുപ്പുളവാക്കി. യോസേഫിനോടുള്ള സ്നേഹം നിമിത്തം യാക്കോബ് അവനൊരു നിലയങ്കി ഉണ്ടാക്കിക്കൊടുത്തു. കൂടാതെ താൻ കണ്ട സ്വപ്നങ്ങൾ സഹോദരന്മാരോടു പറഞ്ഞതും അവർക്കു അവനോടു വെറുപ്പിനു കാരണമായി. (ഉല്പ, 37:2-11). 

സഹോദരന്മാരുടെ സുഖവൃത്താന്തം അന്വേഷിച്ചു വരന്നതിനു യോസേഫിനെ ഹെബ്രോൻ താഴ്വരയിൽ നിന്നു ശെഖേമിലേക്കയച്ചു. പക്ഷേ അവർ ശെഖേമിലുണ്ടായിരുന്നില്ല. യോസേഫ് അവരെ ദോഥാനിൽ വച്ചു കണ്ടുമുട്ടി. യോസേഫിനെ ദൂരത്തുനിന്നു കണ്ടപ്പോൾ തന്നെ അവരുടെ കോപം ഇരട്ടിച്ചു. രൂബേനൊഴികെ മറ്റെല്ലാവരും ചേർന്നു അവനെ കൊല്ലാനാലോചിച്ചു. യോസേഫിനെ അവരുടെ കയ്യിൽ നിന്നു വിടുവിച്ചു അപ്പന്റെ അടുക്കൽ കൊണ്ടുപോകണമെന്നു കരുതിക്കൊണ്ടു രൂബേൻ, “നിങ്ങൾ അവന്റെ മേൽ കൈവെക്കാതെ മരുഭൂമിയിലുള്ള ആ കുഴിയിൽ അവനെ ഇടുവിൻ” എന്നു പറഞ്ഞു. അവന്റെ സഹോദരന്മാർ അങ്ങനെ ചെയ്തു. അവർ ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോൾ മിദ്യാന്യ കച്ചവടക്കാരായ യിശ്മായേല്യർ വരുന്നതു കണ്ടു യോസേഫിനെ ഇരുപതു വെള്ളിക്കാശിനു വിറ്റു. ഒരു ദുഷ്ടമൃഗം അവനെ തിന്നുകളഞ്ഞു എന്നു പറഞ്ഞു രക്തം പുരണ്ട യോസേഫിന്റെ അങ്കി പിതാവിനു കാണിച്ചുകൊടുത്തു. യാക്കോബ് വസ്ത്രം കീറി, അരയിൽ രട്ടുടുത്തു ഏറിയനാൾ തന്റെ മകനെച്ചൊല്ലി ദു:ഖിച്ചു. (ഉല്, 37:12-36). 

മിദ്യാന്യർ യോസേഫിനെ ഫറവോന്റെ അകമ്പടി നായകനായ പോത്തീഫറിനു വിറ്റു. അങ്ങനെ അവൻ ഒരു മിസ്രയീമ്യ അടിമയായിത്തീർന്നു. യോസേഫ് പോത്തീഫറിനു വിശ്വസ്തനായിരുന്നു. പോത്തീഫർ അവനെ ഗൃഹവിചാരകനാക്കി, തനിക്കുള്ളതൊക്കെയും അവന്റെ കൈയിൽ ഏല്പിച്ചു. യോസേഫ് കോമളനും മനോഹര രൂപിയും ആയിരുന്നതുകൊണ്ടു പോത്തീഫറിന്റെ ഭാര്യ യോസേഫിനോടു അപമര്യാദയായി പെരുമാറിത്തുടങ്ങി; യോസേഫ് അതിൽ നിന്നു ഒഴിഞ്ഞുമാറി. എന്നാൽ ഒരു ദിവസം പോത്തീഫറിന്റെ ഭാര്യ ഭർത്താവിനെ തെറ്റിദ്ധരിപ്പിക്കുകയും യോസേഫിന്റെ മേൽ കുറ്റം ആരോപിക്കുകയും ചെയ്തു. പോത്തീഫർ അവനെ കാരാഗൃഹത്തിലാക്കി. എന്നാൽ യഹോവ യോസേഫിനോടുകൂടെ ഉണ്ടായിരുന്നു. കാരാഗൃഹപമാണിക്കു യോസേഫിനോടു ദയ തോന്നി കാരാഗൃഹത്തിലെ സകലബദ്ധന്മാരെയും അവന്റെ കയ്യിൽ ഏല്പിച്ചു. (ഉല്പ, 39:1-23). 

ഫറവോന്റെ അപ്പക്കാരനും പാനപാത്രവാഹകനും കണ്ട സ്വപ്നങ്ങൾ യോസേഫ് വ്യാഖ്യാനിച്ചുകൊടുത്തു. സ്വപ്നവ്യാഖ്യാനം ദൈവത്തിനുള്ളതു എന്നു യോസേഫ് അവരോടു പറഞ്ഞു. രണ്ടു വർഷം കഴിഞ്ഞു ഫറവോൻ രണ്ടു സ്വപ്നങ്ങൾ കണ്ടു. ആ സ്വപ്നങ്ങളെ വ്യാഖ്യാനിക്കുന്നതിനായി മിസയീമിലെ സകല ജ്ഞാനികളെയും മന്ത്രവാദികളെയും ആളയച്ചു വരുത്തി. എന്നാൽ ആർക്കും തന്നെ ഫറവോന്റെ സ്വപ്നങ്ങൾ വ്യാഖ്യാനിപ്പാൻ കഴിഞ്ഞില്ല. അപ്പോൾ പാനപാതവാഹകൻ യോസേഫിനെ ഓർത്തു, അവന്റെ കാര്യം ഫറവോനെ അറിയിച്ചു. യോസേഫ് ഫറവോന്റെ സ്വപ്നം ശരിയായി വ്യാഖ്യാനിച്ചു കൊടുത്തു. ഏഴുവർഷം സമൃദ്ധിയും ഏഴുവർഷം മഹാക്ഷാമവും ഉണ്ടാകുമെന്നു യോസേഫ് ഫറവോന്റെ സ്വപ്ന വ്യാഖ്യാനത്തിലൂടെ മുന്നറിയിച്ചു. ഇതു ഫറവോനെയും ഉദ്യോഗസ്ഥന്മാരെയും സന്തുഷ്ടരാക്കി. യോസേഫിനെ അവർ ദൈവാത്മാവുള്ള മനുഷ്യനായി കണക്കാക്കി. ഫറവോൻ യോസേഫിനു സാപ്നത്ത്-പനേഹ് എന്നു പേരിട്ടു. ഓനിലെ പുരോഹിതനായ പോത്തിഫേറയുടെ മകൾ ആസ്നത്തിനെ അവനു ഭാര്യയായി കൊടുത്തു. യോസേഫ് മിസയീംരാജവായ ഫറവോന്റെ മുന്നിൽ നില്ക്കുമ്പോൾ അവനു മുപ്പതു വയസ്സായിരുന്നു. മനശ്ശെ, എഫ്രയീം എന്ന രണ്ടു മക്കൾ യോസേഫിനു ജനിച്ചു. (ഉല്പ, 41:1-52). 

യോസേഫ് മിസ്രയീമിലെ പ്രധാനമന്ത്രിയായി. ക്ഷാമകാലത്തു ജനത്തിനു നല്കാനായി സമൃദ്ധിയുടെ കാലത്തു യോസേഫ് ഭക്ഷ്യവസ്തുക്കൾ ശേഖരിച്ചു. ക്ഷാമകാലത്തു യോസേഫിന്റെ സഹോദരന്മാർ (ബെന്യാമീൻ ഒഴികെ) ധാന്യം വാങ്ങാനായി യോസേഫിന്റെ അടുക്കൽ വന്നു. അവർ ഒറ്റുകാരെന്നു സംശയിക്കുന്ന നിലയിൽ യോസേഫ് പെരുമാറി. അടുത്ത പ്രാവശ്യം ബെന്യാമീനെ കൊണ്ടു വരണമെന്നു പറഞ്ഞു. ജാമ്യമായി ശിമയോനെ തടഞ്ഞു വച്ചു. യാക്കോബിനെ സമ്മതിപ്പിച്ചു ബെന്യാമീനുമായി അടുത്ത പ്രാവശ്യം അവർ വന്നു. യോസേഫ് തന്നെത്താൻ വെളിപ്പെടുത്തുകയും യാക്കോബിനെ ഉടനെ തന്നെ മിസ്രയീമിലേക്കു കൊണ്ടുവരാനുള്ള ക്രമീകരണങ്ങൾ ചെയ്യുകയും ചെയ്തു. ഫറവോന്റെ സമ്മതത്തോടുകൂടി യാക്കോബിനെയും കുടുംബത്തെയും മിസ്രയീമിലെ ഗോശെൻ ദേശത്തു താമസിപ്പിച്ചു. യാക്കോബ് മിസ്രയീമിൽ 17 വർഷം വസിച്ചു. 147-ാം വയസ്സിൽ അവൻ മരിച്ചു. യാക്കോബ് മരിച്ചപ്പോൾ യോസേഫിന്റെ കല്പനപ്രകാരം അവനു സുഗന്ധവർഗ്ഗം ഇട്ടു. ഫറവോന്റെ കല്പന വാങ്ങി അവനെ കനാനിൽ കൊണ്ടുപോയി മക്പേല ഗുഹയിൽ അടക്കി. (ഉല്പ, 50:13).

യോസേഫും സഹോദരന്മാരും മടങ്ങി മിസ്രയീമിൽ വന്നു. സഹോദരന്മാരോടു വിദ്വേഷം ഇല്ലെന്നും അവരെ തുടർന്നും കരുതികൊള്ളാമെന്നും യോസേഫ് ഉറപ്പു നല്കി. മരിക്കുമ്പോൾ തന്റെ അസ്ഥികൾ സൂക്ഷിക്കുകയും ദൈവം അവരെ സന്ദർശിച്ചു കനാനിലേക്കു മടക്കിക്കൊണ്ടു പോകുമ്പോൾ അവകൂടി കൊണ്ടുപോകുകയും ചെയ്യണമെന്നു യോസേഫ് അവക്കൊണ്ടു സത്യം ചെയ്യിച്ചു. 110 വയസ്സുള്ളപ്പോൾ യോസേഫ് മരിച്ചു. (ഉല്പ, 50:22-26). യിസ്രായേൽ മക്കളെ ദൈവം കനാനിലേക്കു തിരികെ കൊണ്ടുവരുമെന്നു യോസേഫ് ദൃഢമായി വിശ്വസിച്ചു. സൗമ്യത, വിശ്വസ്തത, വിശാലമനസ്കത, ക്ഷമാശീലം എന്നിങ്ങനെ മഹനീയമായ ഗുണങ്ങൾ യോസേഫിൽ കാണാം. യോസേഫിനെ യേശുക്രിസ്തുവിന്റെ നിഴലായി ചിത്രീകരിക്കുന്നുണ്ട്.

ദീനാ

ദീനാ (Dinah)

പേരിനർത്ഥം – ന്യായവിധി

യാക്കോബിന് ലേയയിൽ ജനിച്ച മകൾ. (ഉല്പ, 30:21; 46:15). ഉല്പത്തി 37:35-ൽ യാക്കോബിന്റെ പുത്രിമാർ എന്നു പറയുന്നുണ്ടെങ്കിലും മറ്റു പുത്രിമാരെക്കുറിച്ച് നമുക്കു ഒരറിവുമില്ല. യാക്കോബ് ശെഖേമിൽ പാർക്കുന്ന കാലത്ത് ദീനാ ദേശത്തിലെ കന്യകമാരെ കാണാൻ പോയി. അപ്പോൾ ദീനയ്ക്ക് 13-15 വയസ്സു പ്രായമുണ്ടായിരിക്കണം. ഇത് പൗരസ്ത്യ ദേശങ്ങളിൽ വിവാഹപ്രായമാണ്. ദേശത്തിന്റെ പ്രഭുവായ ശെഖേം അവളോടു കൂടെ ശയിച്ച് അവൾക്കു പോരായ്മ വരുത്തി. ദീനയുടെ സ്വന്തം സഹോദരന്മാരായിരുന്ന ശിമയോനും ലേവിയും അവിടെയുള്ള പുരുഷന്മാരെ ഒക്കെയും കൊന്നു, ദീനയെ വീണ്ടെടുത്തു. ഈ കൂട്ടക്കൊല യാക്കോബിന് ഇഷ്ടമായില്ല. (ഉല്പ, 34:30). പുത്രന്മാരെ അനുഗ്രഹിക്കുന്ന സമയത്ത് ഹൃദയവേദനയോടു കൂടി യാക്കോബ് ഈ സംഭവത്തെ അനുസ്മരിച്ചു. (ഉല്പ, 49:57).

സെബൂലൂൻ

സെബൂലൂൻ (Zebulun)

പേരിനർത്ഥം – വാസം

ലോയയുടെ ആറാമത്തെയും ഒടുവിലത്തെയും പുത്രനും യാക്കോബിന്റെ പത്താമത്തെ പുത്രനും. “ലേയാ പിന്നെയും ഗർഭം ധരിച്ചു, യാക്കോബിന്നു ആറാമതു ഒരു മകനെ പ്രസവിച്ചു; ദൈവം എനിക്കു ഒരു നല്ലദാനം തന്നിരിക്കുന്നു; ഇപ്പോൾ എന്റെ ഭർത്താവു എന്നോടുകൂടെ വസിക്കും; ഞാൻ അവന്നു ആറു മക്കളെ പ്രസവിച്ചുവല്ലോ എന്നു ലേയാ പറഞ്ഞു അവന്നു സെബൂലൂൻ എന്നു പേരിട്ടു.” (ഉല്പ, 30:19,20). സെബൂലുനു കനാൻ ദേശത്തു വച്ച് ‘സേരെദ്, ഏലോൻ, യഹ്ളെയേൽ’ എന്നിങ്ങനെ മൂന്നു പുത്രന്മാർ ജനിച്ചു. (ഉല്പ, 46:14). 

സെബൂലൂൻ ഗോത്രം: ദൈവത്തിന്റെ കല്പനയനുസരിച്ച് സീനായിൽ വച്ചു യോദ്ധാക്കന്മാരുടെ കണക്കെടുത്തപ്പോൾ സെബൂലൂൻ ഗോത്രത്തിൽ 57, 400 പേർ ഉണ്ടായിരുന്നു. (സംഖ്യാ, 1:31). അടുത്ത ജനസംഖ്യ എടുത്തപ്പോൾ അത് 60,500 ആയി വർദ്ധിച്ചു. (സംഖ്യാ, 26:27). മരുഭൂമി പ്രയാണത്തിൽ സെബൂലൂൻ ഗോത്രത്തിനു നല്കിയ സ്ഥാനം സമാഗമന കൂടാരത്തിന്റെ കിഴക്കുഭാഗത്ത് യെഹൂദയുടെ കൊടിക്കീഴിൽ ആയിരുന്നു. (സംഖ്യാ, 2:7). സെബൂലൂന്യരുടെ പ്രദേശത്തിന്റെ കൃത്യമായ അതിരുകൾ അറിയില്ല. ഗലീലക്കടലിനും മെഡിറ്ററേനിയനും ഇടയിലായിരുന്നു അവരുടെ അവകാശം. കനാൻ ആക്രമണത്തിൽ സെബൂലൂന്റെ പ്രദേശം ഗലീലക്കടൽ വരെ വ്യാപിച്ചു. അനന്തരകാലത്ത് വടക്കോട്ടു ഫൊയ്നീക്യയുടെ അതിർത്തി വരെ സെബൂലൂൻ ഗോത്രം എത്തി. ക്രിസ്തുവിന്റെ ശുശ്രൂഷയ്ക്ക് സെബൂലൂന്റെ അതിരുകൾ സാക്ഷ്യം വഹിക്കുകയും അങ്ങനെ യെശയ്യാപ്രവാചകന്റെ പ്രവചനം നിറവേറുകയും ചെയ്തു. (യെശ, 9:1-2, മത്താ, 4:12-16). സീസെരയുമായുള്ള യുദ്ധത്തിൽ സെബൂലൂൻ ഗോത്രം പ്രാണനെപ്പോലും ത്യജിച്ചു. (ന്യായാ, 5:18). മിദ്യാന്യരെ വെട്ടാൻ ഗിദെയോൻ നിയോഗിക്കപ്പെട്ടപ്പോൾ അവന്റെ അഭ്യർത്ഥന സെബൂലൂൻ കൈക്കൊണ്ടു. (ന്യായാ, 6:35). രാജ്യം നേടാനായി ഹൈബാനിൽ വച്ച് അമ്പതിനായിരം സെബൂലൂന്യ യോദ്ധാക്കൾ ദാവീദിനോടു ചേർന്നു. (1ദിന, 12:33).

യിസ്സാഖാർ

യിസ്സാഖാർ (Issachsr)

പേരിനർത്ഥം – കൂലി

യാക്കോബിൻ്റെ ഒമ്പതാമത്തെ പുത്രനും ലേയയുടെ അഞ്ചാമത്തെ പുത്രനും. “ദൈവം ലേയയുടെ അപേക്ഷ കേട്ടു; അവൾ ഗർഭം ധരിച്ചു യാക്കോബിന്നു അഞ്ചാമതു ഒരു മകനെ പ്രസവിച്ചു. അപ്പോൾ ലേയാ: ഞാൻ എന്‍റെ ദാസിയെ എന്‍റെ ഭർത്താവിന്നു കൊടുത്തതുകൊണ്ടു ദൈവം എനിക്കു കൂലി തന്നു എന്നു പറഞ്ഞു അവന്നു യിസ്സാഖാർ എന്നു പേരിട്ടു.” (ഉല്പ, 30:17,18; 35:23). യിസ്സാഖാറിനു ‘തോലാ, പൂവ, യാശൂബ്, ശിമ്രോൻ’ എന്നിങ്ങനെ നാലു പുത്രന്മാർ ഉണ്ടായിരുന്നു . അവരുമായി യിസ്സാഖാർ പിതാവായ യാക്കോബിനോടൊപ്പം മിസ്രയീമിലേക്കു പോയി. അവിടെ അവൻ മരിച്ചു അടക്കപ്പെട്ടു. 

യിസ്സാഖാർ ഗോത്രം: അഞ്ചു കുടുംബങ്ങൾ ഉൾക്കൊണ്ടതാണ് യിസ്സാഖാർ ഗോത്രം. (സംഖ്യാ, 26:23,24). യിസ്സാഖാർ ഒരു ചെറിയ ഗോത്രമായിരുന്നില്ല. സീനായിയിൽ വച്ചു ഒന്നാമതു ജനസംഖ്യ എടുത്തപ്പോൾ യിസ്സാഖാറിൽ 54,400 യോദ്ധാക്കളുണ്ടായിരുന്നു. (സംഖ്യാ, 1:29). അടുത്തതിൽ അവരുടെ എണ്ണം 64,300 ആയി വർദ്ധിച്ചു. (സംഖ്യാ, 26:25). ഇങ്ങനെ ജനസംഖ്യയിൽ അഞ്ചാമതായിരുന്ന ഗോത്രം മൂന്നാമതായി മാറി. മരുഭൂമിപ്രയാണത്തിൽ യെഹൂദാ, സെബൂലൂൻ എന്നിവരോടൊപ്പം യിസ്സാഖാറിനു സമാഗമനകൂടാരത്തിന്റെ കിഴക്കായിരുന്നു സ്ഥാനം. (സംഖ്യാ, 2:3-8). ഗോത്രത്തിന്റെ സൈന്യാധിപൻ സൂവാരിന്റെ മകനായ നെഥനയേൽ ആയിരുന്നു. (സംഖ്യാ, 1:8). കനാൻദേശം ഒറ്റുനോക്കാൻ പോയവരിൽ യിസ്സാഖാർ ഗോത്രത്തിന്റെ പ്രതിനിധി യോസേഫിന്റെ മകൻ ഈഗാൽ ആണ്. (സംഖ്യാ, 13:7). കനാൻദേശം വിഭാഗിച്ചു നല്കുന്നതിനു എലെയാസറിനെയും യോശുവയെയും സഹായിക്കുവാൻ യിസ്സാഖാർ ഗോത്രത്തിന്റെ പ്രഭുവായി നിയമിക്കപ്പെട്ടതു അസ്സാന്റെ മകൻ പീയേലാണ്. (സംഖ്യാ, 34:26). യോർദ്ദാനു പടിഞ്ഞാറുള്ള ഫലഭൂയിഷ്ഠമായ പ്രദേശം യിസ്സാഖാർ ഗോത്രത്തിനു ലഭിച്ചു. (യോശു, 19:17-23). ദേശത്തിന്റെ ഫലപുഷ്ടിയും ഉത്പാദനക്ഷമതയും നിമിത്തം അവർക്കു കഠിനപ്രയത്നം ചെയ്യേണ്ട ആവശ്യം നേരിട്ടിരുന്നില്ല. തന്മൂലം യിസ്സാഖാര്യർ അലസരായിമാറി. യാക്കോബ് നല്കിയ അനുഗ്രഹത്തിൽ അവരുടെ ഈ സ്വഭാവം വ്യക്തമാണ്. (ഉല്പ, 49:14,15). ശലോമോൻ രാജാവിന്റെ ഭക്ഷ്യജില്ലകളിലൊന്നായിരുന്നു യിസാഖാർ. (1രാജാ, 4:17).

കാര്യാകാര്യങ്ങളെ വിവേചിക്കുവാൻ കഴിവുള്ള കാലജ്ഞന്മാരായിരുന്നു യിസ്സാഖാര്യർ. (1ദിന, 12:32). ദാവീദിന്റെ സൈന്യത്തിനു ഇവർ 87,000 പേരെ നല്കി. ദെബോരാ പ്രവാചിക യിസ്സാഖാർ ഗോത്രജ ആയിരുന്നു. അവളുടെ നേതൃത്വത്തിൽ സീസെരയെ തോല്പിക്കുന്നതിൽ യിസ്സാഖാർ ഗോത്രത്തിനു ഒരു ധീരമായ പങ്കുണ്ടായിരുന്നു. യിസ്സാഖാരിന്റെ ഭൂപ്രകൃതി പ്രസ്തുത ദേശത്തെ രാജ്യത്തിന്റെ പ്രധാന യുദ്ധക്കളമാക്കി മാറ്റി. ഗിദെയോൻ മിദ്യാന്യരെ തോല്പിച്ചതും (ന്യായാ, 7:19-23), ശൗലും പുത്രന്മാരും കൊല്ലപ്പെട്ടതും (1ശമൂ, 31:1:5), യോശീയാ രാജാവിനെ ഫറവോൻ-നെഖോ വധിച്ചതും (2ദിന, 35:20-25) ഈ സമതലത്തിലായിരുന്നു. മഹായുദ്ധമായ ഹർമ്മഗെദ്ദാന്റെ രണഭൂമിയും ഈ മെഗിദ്ദോ കുന്നു തന്നേ. (വെളി, 16:16). യിസ്രായേലിനു 23 വർഷം ന്യായപാലനം ചെയ്ത തോലായും (ന്യായാ, 10:1,2), യിസ്രായേലിനെ 24 വർഷം ഭരിച്ച ബയെശയും (1രാജാ, 15:27,33) യിസ്സാഖാർ ഗോത്രത്തിൽ നിന്നുള്ളവരാണ്. ശൂനേംകാരിയുടെ പുത്രനെ എലീശാ ഉയിർപ്പിച്ചതും (2രാജാ, 4:34-37), നയീനിലെ വിധവയുടെ മകനെ യേശു ഉയിർപ്പിച്ചതും (ലൂക്കൊ, 7:11-15) യിസ്സാഖാർ പ്രദേശത്തു വച്ചായിരുന്നു. വരാനിരിക്കുന്ന കഷ്ടത്തിൽ നിന്നും യിസ്സാഖാർ ഗോത്രത്തിലെ 12,000 പേർ രക്ഷയ്ക്കായി മുദ്രയിടപ്പെടും. (വെളി, 7:7). രാജ്യ പുനഃസ്ഥാപനത്തിൽ യിസ്ലാഖാറിനും പങ്കുണ്ട്. (യെഹെ, 48:25).

ഗാദ്

ഗാദ് (Gad)

പേരിനർത്ഥം – ഭാഗ്യം 

യാക്കോബിന്റെ ഏഴാമത്തെ പുത്രനും തന്റെ ഭാര്യയായ ലേയയുടെ ദാസി സില്പയിൽ ജനിച്ച ആദ്യജാതനും. (ഉല്പ, 30:11). ഗാദിന്റെ വ്യക്തി ജീവിതത്തെക്കുറിച്ചു മറ്റു വിവരങ്ങളൊന്നും തിരുവെഴുത്തിൽ നല്കിയിട്ടില്ല. യാക്കോബ് തന്റെ മരണശയ്യയിൽ മറ്റു പുത്രന്മാരോടൊപ്പം ഗാദിനെയും അനുഗ്രഹിച്ചു. (ഉല്പ, 49:19). “ഗാദോ, കവർച്ചപ്പട അവനെ ഞെരുക്കും; അവനോ അവരുടെ പിൻപടയെ ഞെരുക്കും.” ഗാദിന്റെ പേരുകൊണ്ടുള്ള ഒരു പദലീലയായിരുന്നു യാക്കോബിന്റെ ആനുഗ്രഹം. ഒരു കവർച്ചപ്പട ഗാദിനെ ഞെരുക്കുമെന്നും ഒടുവിൽ ഗാദ് അവരെ ഞെരുക്കുകയും പിൻപടയെ ആക്രമിക്കുകയും ചെയ്യുമെന്നും യാക്കോബ് വിവക്ഷിച്ചു. 

ഗാദ്ഗോത്രം: യാക്കോബ് കുടുംബസമേതം മിസ്രയീമിലേക്കു പോകുമ്പോൾ ഗാദിന് ഏഴു പുത്രന്മാരുണ്ടായിരുന്നു. (ഉല്പ, 46:16). പേരുകളിലധികവും ബഹുവചനാന്തങ്ങളാണ്. തന്മൂലം അവ വ്യക്തിനാമങ്ങൾ എന്നതിലേറെ കുടുംബനാമങ്ങൾ ആയിരിക്കണം. ഒന്നാമത്തെ ജനസംഖ്യയെടുപ്പിൽ ഗാദ്യരുടെ എണ്ണം 45,650 ആയിരുന്നുവെങ്കിലും അടുത്തതിൽ അത് 40,500 ആയി കുറഞ്ഞു. അങ്ങനെ ജനസംഖ്യയിൽ എട്ടാം സ്ഥാനത്തു നിന്ന ഗോത്രം പത്താം സ്ഥാനത്തായി. (സംഖ്യാ, 1:25; 2:18). യിസ്രായേല്യ സൈന്യത്തിൽ രണ്ടാം വിഭാഗത്തോടാണ് ഗാദിനെ ചേർത്തിരുന്നത്. സമാഗമന കൂടാരത്തിന്റെ തെക്കുഭാഗത്തു പാളയമടിച്ചിരുന്ന അവർ രൂബേന്റെ കൊടിക്കീഴിലാണ് പുറപ്പെട്ടത്. ദെയുവേലിന്റെ മകനായ എലിയാസാഫ് ആയിരുന്നു അവരുടെ പ്രഭു. (സംഖ്യാ, 1:14; 2:10-16). അസംഖ്യം കന്നുകാലികൾ ഉണ്ടായിരുന്നതുകൊണ്ട് യോർദ്ദാനു കിഴക്കുള്ള പ്രദേശം അവർ മോശെയോടു ആവശ്യപ്പെട്ടു. കനാൻ കീഴടക്കുന്നതിനു സഹോദരന്മാരെ സഹായിക്കുമെന്ന ഉറപ്പിന്മേൽ ഗാദ്യരുടെ അഭീഷ്ടം മോശെ അനുവദിച്ചു. 

ഗാദ്യർ രണോത്സുകരായിരുന്നു. മോശെയുടെ അനുഗ്രഹം ഗാദ്യരുടെ ഈ സ്വഭാവം വ്യക്തമാക്കി. (ആവ, 33:20,21). കനാൻ ആക്രമണത്തിൽ അവർ സഹോദരന്മാരെ സഹായിച്ചു. (യോശു, 4:12; 22:14). അമ്മോന്യർ, മിദ്യാന്യർ തുടങ്ങിയ ശത്രുക്കളുടെ മദ്ധ്യ അവർ തങ്ങളുടെ ദേശത്തെ ഭ്രദമായി സൂക്ഷിച്ചു. യിശ്മായേല്യ സന്തതികളുടെമേൽ അവർ നിർണ്ണായക വിജയം നേടി. യെതൂർ, നാഫീശ്, നോദാബ് എന്നീ ഗോത്രങ്ങളെ തോല്പിച്ച് അവരിൽ നിന്ന് ധാരാളം കൊളള പിടിച്ചെടുത്തു. (1ദിന, 5:18-22). പരിചയും കുന്തവും എടുപ്പാൻ പ്രാപ്തിയുള്ള വീരന്മാരും യുദ്ധാഭ്യാസികളുമായ അവർ സിംഹമുഖന്മാരും മലകളിലെ മാൻപേടകളെപ്പോലെ ശീഘ്രഗാമികളും ആയിരുന്നു എന്നാണ് സീക്ലാഗിൽ വച്ചു ദാവീദിനെ സഹായിക്കാൻ വന്ന ഗാദ്യരെ വർണ്ണിക്കുന്നത്. (1ദിന, 12:8). ഈശ്-ബോശെത്തിന്റെ പരമാധികാരം ഗാദിൻ്റെ പ്രദേശത്താണ സ്ഥാപിച്ചത്. അബ്നേർ ഈശ്-ബോശെത്തിനെ മഹനയീമിലേക്കു കൊണ്ടുവന്നു രാജാവാക്കി. (2ശമൂ, 2:8). യിസ്രായേൽ വിഭജിക്കപ്പെട്ടപ്പോൾ ഗാദ് ഉത്തര രാജ്യത്തിലായി. അരാമും യിസ്രായേലും തമ്മിൽ നടന്ന യുദ്ധങ്ങൾ ഗാദിന് നാശകാരണമായി. (2രാജാ, 10:33). ഒടുവിൽ അശ്ശൂർ രാജാവായ തിഗ്ലത്ത്-പിലേസർ മറ്റു ഗോത്രങ്ങളോടൊപ്പം ഗാദ്യരെയും അശ്ശൂരിലേക്കു ബദ്ധരാക്കി കൊണ്ടുപോയി. (2രാജാ, 15:29; 1ദിന, 5:26).

നഫ്താലി

നഫ്താലി (Naphtali) 

പേരിനർത്ഥം – പോർ പൊരുതുക

യാക്കോബിന്റെ ആറാമത്തെ പുത്രനും റാഹേലിന്റെ ദാസിയായ ബിൽഹയുടെ രണ്ടാമത്തെ പുത്രനും. (ഉല, 30:8). ബിൽഹ രണ്ടാമതൊരു പുത്രനെ പ്രസവിച്ചപ്പോൾ റാഹേൽ വിജയാഹ്ളാദത്തിൽ പ്രസ്താവിച്ചു. “ഞാൻ എന്റെ സഹോദരിയോടു വലിയൊരു പൊർ പൊരുതു ജയിച്ചുമിരിക്കുന്നു.” ഇതു മനസ്സിൽ കരുതിക്കൊണ്ടു ‘പോർ പൊരുതുക’ എന്നർത്ഥം വരുമാറു നഫ്താലി എന്നു ബിൽഹയുടെ പുത്രനെ അവൾ നാമകരണം ചെയ്തു. (ഉല്പ, 30:8). നഫ്താലിയെക്കുറിച്ച് അധികമായൊന്നും വിശുദ്ധരേഖകളിൽ പറഞ്ഞിട്ടില്ല. തന്റെ ഇഷ്ടപുത്രനായ യോസേഫ് ജീവനോടിരിക്കുന്നു എന്ന സദ്വർത്തമാനം ആദ്യം യാക്കോബിനെ അറിയിച്ചത് നഫ്താലി ആയിരുന്നു എന്നു പാരമ്പര്യം പറയുന്നു. നഫ്താലി 132 വർഷം ജീവിച്ചിരുന്നു എന്നും ശീഘ്രഗാമിയായിരുന്നു എന്നും പറയപ്പെടുന്നു. (ഉല്പ, 49:21).

നഫ്താലിഗോത്രം: യാക്കോബും കുടുംബവും മിസ്രയീമിലേക്കു പോയപ്പോൾ നഫ്താലിക്കു നാലു പുത്രന്മാരുണ്ടായിരുന്നു: യഹസേൽ, ഗൂനീ, യേസെർ, ശില്ലേം. (ഉല്പ, 46:24). മരുഭൂമി പ്രയാണത്തിൽ ആദ്യം ജനസംഖ്യ എടുത്തപ്പോൾ നഫ്താലി ഗോത്രത്തിൽ 53,400 പേർ ഉണ്ടായിരുന്നു. (സംഖ്യാ, 1:43). രണ്ടാമത്തെ ജനസംഖ്യയെടുപ്പിൽ ഇത് 45,400 ആയി കുറഞ്ഞു. ഉല്പ, 26:50). ഇങ്ങനെ ജനസംഖ്യാനുപാതത്തിൽ ആറാംസ്ഥാനത്തായിരുന്ന ഗോത്രം എട്ടാം സ്ഥാനത്തായി. മരുഭൂമിയാത്രയിൽ ദാൻ, ആശേർ എന്നീ ഗോത്രങ്ങളോടൊപ്പം സമാഗമനകൂടാരത്തിന്റെ വടക്കുഭാഗത്തായിരുന്നു നഫ്താലിയുടെ സ്ഥാനം. ദേശം വിഭജിച്ചപ്പോൾ ഒടുവിൽ അവകാശം കിട്ടിയത് നഫ്താലിക്കായിരുന്നു. പലസ്തീന്റെ വടക്കെ കോണിലായിരുന്നു. അവരുടെ ഓഹരി. തെക്കു സെബുലൂനും പടിഞ്ഞാറു ആശേറും കിഴക്കു മനശ്ശെയും ആയിരുന്നു. 

നഫ്താലി വിശ്വസ്തതയുള്ള ഒരു ഗോത്രമായിരുന്നു. സീസെരയോടുള്ള യുദ്ധത്തിൽ അവർ പോർക്കള മേടുകളിൽ തന്നെ പ്രാണൻ ത്യജിച്ചു. (ന്യായാ, 5:18). ആ യുദ്ധത്തിൽ യിസ്രായേലിന്റെ നായകനായിരുന്ന ബാരാക് നഫ്പാലി ഗോത്രജനായിരുന്നു. (ന്യായാ, 4:6). ഏഴു വർഷത്തിനുശേഷം മിദ്യാന്യരുമായുണ്ടായ ഗിദെയോന്റെ യുദ്ധത്തിലും അവർ പങ്കെടുത്തു. (ന്യായാ, 6:35; 7:23). ദാവീദിനെ യിസ്രായേലിനു മുഴുവൻ രാജാവാക്കാനുള്ള ശ്രമത്തിൽ ആയിരം നായകന്മാരെയും പരിചയും കുന്തവും എടുത്ത 37,000 പേരെയും യുദ്ധത്തിനു വേണ്ടുവോളം കോപ്പുകളും അവർ നല്കി. (1ദിന, 12:34, 40). അരാം രാജാവായ ബെൻഹദദ് ഒന്നാമനും അശ്ശൂർ രാജാവായ തിഗ്ലത്ത്-പിലേസർ മൂന്നാമനും അവരെ ആക്രമിച്ചു. ആദ്യമായി ബദ്ധരാക്കപ്പെട്ടവരും ഇവർ തന്നേ. (2രാജാ, 15:29). 

ക്രിസ്തുവിന്റെ പരസ്യജീവിതത്തിന്റെ അധികഭാഗവും നഫ്താലിയിലാണ് ചെലവഴിച്ചത്. ഭാഗ്യവചനങ്ങളുടെ മലയും പുനരുത്ഥാനശേഷം പതിനൊന്നു ശിഷ്യന്മാരെ യേശുകൂട്ടിച്ചേർത്ത ഗലീലയിലെ മലയും ഈ ഗോത്രപ്രദേശത്തിൽ ആയിരുന്നു. (മത്താ, 5:1; 28:16). മറഞ്ഞിരിപ്പാൻ പാടില്ലാതവണ്ണം മലമേലിരിക്കുന്നതായി ക്രിസ്തു സൂചിപ്പിച്ച പട്ടണവും ബേത്സയിദ, കഫർന്നഹൂം, കോരസീൻ, ഗെന്നേസരത്ത് സമതലം എന്നിവയും നഫ്താലിയിലായിരുന്നു. “ഇരുട്ടിൽ നടന്നോരു ജനം വലിയൊരു വെളിച്ചം കണ്ടു” എന്നിങ്ങനെ യെശയ്യാ പ്രവാചകൻ (9:1-2) പ്രവചിച്ചത്, ക്രിസ്തുവിന്റെ ഒന്നാം വരവിൽ പ്രസ്തുത പ്രദേശത്തിനു ലഭിച്ച ശുശ്രൂഷയുടെ ഒരു സൂചനയാണ്.