Category Archives: Uncategorized

യെഹോരാം

യെഹോരാം (Jehoram)

പേരിനർത്ഥം — യഹോവ ഉന്നതൻ

യിസ്രായേലിലെ ഒമ്പതാമത്തെ രാജാവ്. ആഹാബിന്റെയും ഈസേബെലിന്റെയും പുത്രൻ. സഹോദരനായ അഹസ്യാവിന്റെ മരണശേഷം യിസ്രായേലിനു രാജാവായി. അവൻ യഹോവയ്ക്കു അനിഷ്ടമായതു പ്രവർത്തിച്ചു. (2രാജാ, 3:1-3). മോവാബ് രാജാവു യിസ്രായേലിനു കപ്പം കൊടുക്കാതെ എതിർത്തു നിന്നതിനാൽ യെഹൂദാ രാജാവായ യെഹോശാഫാത്തിന്റെ സഹായത്തോടു കൂടി അവനോടു യുദ്ധത്തിനു പോയി. രാജ്യം കൊള്ളയടിച്ചു എങ്കിലും അവനെ വിട്ടു സ്വദേശത്തേക്കു മടങ്ങിപ്പോന്നു. (2രാജാ, 3:27). അതിനു ശേഷമുള്ള കാലം സിറിയയുമായുള്ള യുദ്ധത്തിന്റേതായിരുന്നു. രാജ്യത്തു അതികഠിനമായ ക്ഷാമം ഉണ്ടായി എങ്കിലും അരാമ്യർ പാളയം വിട്ടു പോയതിനാൽ ധാരാളം ഭക്ഷണസാധനങ്ങൾ ലഭിച്ചു. (2രാജാ, 7). എലീശായുടെ നിർദ്ദേശപ്രകാരം യേഹു രാജാവായി. അവർ യിസ്രായേലിലേക്കു വന്നു യെഹോരാമിനെ വധിച്ചു. (2രാജാ, 9:22,24). ഇതോടു കൂടി ഒമ്രിയുടെ രാജവംശം അവസാനിച്ചു. പന്ത്രണ്ടുവർഷം രാജ്യം ഭരിച്ച യെഹോരാം മക്കളില്ലാത്തവനായി മരിച്ചു. ഭരണകാലം ബി.സി. 852-841.

സിമ്രി

സിമ്രി (Zimri)

പേരിനർത്ഥം — എൻ്റെ സംഗീതം

യിസ്രായേലിലെ അഞ്ചാമത്തെ രാജാവ്. ഭരണകാലം വെറും ഏഴു ദിവസം. യിസ്രായേൽ രാജാവായ ഏലയുടെ ഭൃത്യനായിരുന്നു സിമ്രി. സിമ്രി ഏലയെ വെട്ടിക്കൊന്നശേഷം രാജാവായി. രാജാവായ ഉടൻ അയാൾ ബയെശയുടെ കുടുംബത്തിലെ എല്ലാവരെയും നിഗ്രഹിച്ചു. ഫെലിസ്ത്യ പട്ടണമായ ഗിബ്ബെദോനെ നിരോധിച്ചുകൊണ്ടിരുന്ന സൈന്യം ഏലയുടെ വധം കേട്ട ഉടൻ തന്നെ പാളയത്തിൽ വച്ചു സേനാപതിയായ ഒമ്രിയെ രാജാവായി വിളംബരം ചെയ്തു. ഒമ്രി തിർസ്സയിലേക്കു ചെന്നു പട്ടണം പിടിച്ചു. സിമ്രി കൊട്ടാരത്തിൽ കടന്നു തീ വച്ച് മരിച്ചു. (1രാജാ, 16:9-20).

ഏലാ

ഏലാ (Eala)

പേരിനർത്ഥം — കരുവേലകം

യിസ്രായേൽ രാജാവായ ബയെശയുടെ പുത്രൻ. (1രാജാ, 16:8-10). ഏകദേശം രണ്ടു വർഷം യിസ്രായേലിലെ രാജാവായിരുന്നു. തിർസ്സയിലെ രാജധാനി വിചാരകനായ അർസ്സയുടെ വീട്ടിൽ മദ്യപിച്ചു കൊണ്ടിരുന്നപ്പോൾ സിമ്രി അവനെ വധിച്ചു; അവനു പകരം രാജാവായി. ഈ ഗൂഢാലോചനയിൽ അർസ്സയ്ക്കും പങ്കുണ്ടായിരുന്നിരിക്കണം. ബയെശയുടെ രാജവംശത്തിൽ ഒടുവിലത്തെ രാജാവാണ് ഏലാ, ഈ ദുരന്തം യേഹുവിന്റെ പ്രവചന നിറവേറലായിരുന്നു; “യഹോവ യേഹൂപ്രവാചകൻ മുഖാന്തരം ബയെശകൂ വിരോധമായി അരുളിച്ചെയ്ത വചനപ്രകാരം സിമ്രി ബയെശയുടെ ഭവനത്തെ മുഴുവനും നിഗ്രഹിച്ചുകളഞ്ഞു.” (1രാജാ, 16:13).

ബയെശ

ബയെശ (Baasha)

പേരിനർത്ഥം — ധീരത

വിഭക്തയിസ്രായേലിലെ മൂന്നാമത്തെ രാജാവും (യൊരോബെയാം – നാദാബ് – ബയെശാ) രണ്ടാം രാജവംശസ്ഥാപകനും. യൊരോബെയാമിന്റെ പുത്രനായി നാദാബ് ഗിബ്ബഥാനിൽ യുദ്ധത്തിൽ ഏർപ്പെട്ടിരുന്നപ്പോൾ ബയെശാ ഗൂഢാലോചന നടത്തി അവനെ കൊന്നു രാജാവായി. (1രാജാ, 15:27-29). യൊരോബെയമിൻ്റെ കുടുംബാംഗങ്ങളെ മുഴുവൻ അവൻ നിഗ്രഹിച്ചു. അങ്ങനെ യഹോവ ശീലോന്യനായ അഹീയാ പ്രവാചകൻ മുഖേന അരുളിച്ചെയ്ത വചനം നിറവേറി. യിസ്സാഖാർ ഗോത്രത്തിൽ അഹീയാവിന്റെ മകനായിരുന്നു ബയെശാ. വളരെ താണനിലയിൽ നിന്നുയർന്നവൻ. ‘പൊടിയിൽ നിന്നുയർത്തി’ എന്നു അവനെക്കുറിച്ചു യേഹു പ്രവാചകൻ പറഞ്ഞു. (1രാജാ, 16:2). ബയെശാ യെഹൂദയോടു കഠിന വൈരം പുലർത്തി. യെഹൂദാ രാജാവായ ആസയുടെ അടുക്കൽ പോക്കുവരത്തിനു ആരെയും സമ്മതിക്കാതിരിക്കേണ്ടതിനു ബയെശാ രാമയെ പണിതുറപ്പിച്ചു. (1രാജാ, 15:17; 2ദിന, 16:1,2). യെരുശലേമിൽ നിന്നും 6 കി.മീ. മാത്രം അകലെ സ്ഥിതിചെയ്യുന്ന പട്ടണമാണ് രാമ. ഇതിനെതിരെ ആസാ ദമ്മേശെക്കിലെ രാജാവായ ബെൻ-ഹദദ് ഒന്നാമനുമായി സഖ്യം ചെയ്തു. (2ദിന, 16:1-6). തുടർന്നു ബയെശാ രാമായുടെ പണി നിർത്തിവച്ചു. തിർസ്സാ രാജധാനിയിൽ ഇരുപത്തിനാലു വർഷം ബയെശാ വാണു. (1രാജാ,15:33). ബയെശായും യൊരോബെയാമിന്റെ വഴിയിൽ നടന്നു. ആവൻ്റെ മകൻ ഏലാ അവനു പകരം രാജാവായി. (1രാജാ, 16:6).

നാദാബ്

നാദാബ് (Nadab)

പേരിനർത്ഥം — ഉദാരൻ

യിസ്രായേൽ രാജാവായ യൊരോബെയാം ഒന്നാമൻ്റെ മകൻ. രണ്ടു വർഷം രാജ്യം ഭരിച്ചു. (1രാജാ, 15:35-31). ഭരണകാലം ബി.സി. 910-908. യെഹൂദാരാജാവായ ആസയുടെ രണ്ടാം ആണ്ടിൽ യൊരോബെയാമിന്റെ മകനായ നാദാബ് യിസ്രായേലിൽ രാജാവായി. (1രാജാ, 15:25). അവനും തന്റെ അപ്പന്റെ വഴിയിലും അവൻ യിസ്രായേലിനെക്കൊണ്ടു ചെയ്യിച്ച പാപത്തിലും നടന്നു. (1രാജാ, 15:26). യിസ്സാഖാർ ഗോത്രക്കാരനായ അഹിയാവിന്റെ മകനായ ബയെശാ അവന്നു വിരോധമായി കൂട്ടുകെട്ടുണ്ടാക്കി; ഫെലിസ്ത്യർക്കുള്ള ഗിബ്ബെഥോനിൽവെച്ചു അവനെ കൊന്നു. (1രാജാ, 15:27). യഹോവ ശിലോന്യനായ അഹിയാവു എന്ന തന്റെ ദാസൻ മുഖാന്തരം അരുളിച്ചെയ്ത വചനപ്രകാരം അവൻ യൊരോബെയാമിന്നു ശ്വാസമുള്ള ഒന്നിനെയും ശേഷിപ്പിക്കാതെ അശേഷം മുടിച്ചുകളഞ്ഞു. (1രാജാ, 15:30). അവൻ്റെ ശേഷം ബയെശ യിസ്രായേലിനു രാജാവായി. 

യൊരോബെയാം

യൊരോബെയാം  (Jeroboam I) 

പേരിനർത്ഥം — ജനങ്ങൾ പോരാടും

വിഭക്ത യിസ്രായേലിന്റെ ഒന്നാമത്തെ രാജാവായ (931-910) യൊരോബെയാം (1രാജാ, 11:26-14:20; 2ദിന, 10:2-13:20) എഫ്രയീമ്യനായ നെബാത്തിന്റെ പുത്രനായിരുന്നു. അവന്റെ അമ്മയുടെ പേർ സെരുയാ. ശലോമോൻ മില്ലോ പണിയുകയും പട്ടണത്തിന്റെ അറ്റ കുറ്റപ്പണികൾ തീർക്കുകയും ചെയ്തപ്പോൾ പണിയുടെ മേൽവിചാരകനായിരുന്നു യൊരോബെയാം. (1രാജാ, 11:28). എന്നാൽ യെഹൂദയുടെ മേൽക്കോയ്മയും ശലോമോന്റെ നികുതി പിരിവും കാരണം ഉത്തരഗോത്രങ്ങൾ ശലോമോനോടു അതൃപ്തരായിരുന്നു. ശീലോവിലെ അഹീയാ പ്രവാചകൻ യൊരോബെയാമിനോടു പത്തു ഗോത്രങ്ങൾ തന്റെ ഭരണത്തിൽ ലഭിക്കുമെന്നു പ്രവചിച്ചിരുന്നു. (1രാജാ, 11:29). യൊരോബെയാം മത്സരിക്കുന്നു എന്നറിഞ്ഞപ്പോൾ ശലോമോൻ അവനെ കൊല്ലുവാൻ ആലോചിച്ചു. എന്നാൽ അവൻ മിസയീമിലേക്കു ഓടിപ്പോയി. ശലോമോന്റെ മരണം വരെ അവിടെ താമസിച്ചു. (1രാജാ, 11:26-40). ശീശക്കുമായുള്ള അവന്റെ സൗഹാർദ്ദം അല്പായുസ്സായിരുന്നു. ശലോമോന്റെ മരണശേഷം പുത്രനായ രെഹബയാം രാജാവായി. യൊരോബെയാം മിസ്രയീമിൽ നിന്നു മടങ്ങിവന്നു യിസ്രായേൽ സഭയുമായി രെഹബെയാമിനോടു സംസാരിച്ചു എങ്കിലും അവർക്കു യോജിക്കുവാൻ കഴിഞ്ഞില്ല. ‘ദാവീദിങ്കൽ ഞങ്ങൾക്കു എന്തു ഓഹരി ഉള്ളു’എന്നു പറഞ്ഞു അവർ മടങ്ങിപ്പോന്നു. യൊരോബെയാം എല്ലാ യിസ്രായേലിനും രാജാവായി. (1രാജാ, 12:16,20). ബെന്യാമിൻഗോത്രം മാത്രമാണു യെഹൂദയോടൊപ്പം നിന്നത്.

ദൈവത്തെ ആരാധിക്കുവാൻ യിസ്രായേല്യർ യെരൂശലേമിലേക്കു പോകാതിരിക്കുവാനായി രാജ്യത്തിന്റെ തെക്കെ അറ്റത്തു ബേഥേലിലും വടക്കെ അറ്റത്തു ദാനിലും പൊന്നു കൊണ്ടുള്ള കാളക്കുട്ടികളെ പ്രതിഷ്ഠിച്ചു. (1രാജാ, 12:26-29). ഇതു ദൈവഹിതപ്രകാരമല്ല എന്നു വ്യക്തമാക്കുവാൻ ഒരു ദൈവപുരുഷൻ യാഗപീഠത്തിനെതിരായി പ്രവചിച്ചു. ദൈവപുരുഷനെതിരെ നീട്ടിയ രാജാവിന്റെ കൈ വരണ്ടുപോയി. (1രാജാ, 13:1-10). യൊരോബെയാം ദൈവത്തിൽ നിന്നും അകന്നതിനാൽ അവന്റെ പുത്രൻ മരിക്കുകയും അവന്റെ കുടുംബത്തിന്മേൽ ശാപം വരികയും ചെയ്തു. (1രാജാ, 14:7-14). യൊരോബെയാം 22 വർഷം രാജ്യം ഭരിച്ചു. അവനു പകരം പുത്രനായ നാദാബ് രാജാവായി. (1രാജാ, 14:20).

സിദെക്കീയാവ്

സിദെക്കീയാവ് (Zidekiah)

പേരിനർത്ഥം — യഹോവ നീതിമാൻ

യെഹൂദയിലെ ഇരുപതാമത്തെയും അവസാനത്തെയും രാജാവ്. (597-587 ബി.സി). യോശീയാ രാജാവിന്റെ ഇളയമകനും യെഹോവാഹാസിന്റെ സഹോദരനുമാണ്. (1ദിന, 3:15; 2രാജാ, 23:31; 24:18). യെഹോയാഖീൻ രാജാവിനെ ബാബേൽരാജാവായ നെബൂഖദ്നേസർ തോല്പിച്ചു തടവുകാരനായി കൊണ്ടുപോയ ശേഷം അവന്റെ ചിറ്റപ്പനായ മത്ഥന്യാവിനെ സിദെക്കീയാവു എന്നു പേർ മാറ്റി രാജാവായി വാഴിച്ചു (2രാജാ, 24;15-17). വാഴ്ച തുടങ്ങിയപ്പോൾ സിദെക്കീയാവിനു 21 വയസ്സായിരുന്നു. സിദെക്കീയാവു ബാബേൽ രാജാവിനോടു മത്സരിച്ചു. ബാബേൽരാജാവു സർവ്വ സൈന്യവുമായി വന്നു യെരുശലേമിനെ നിരോധിച്ചു. (2രാജാ, 25:1). പതിനെട്ടു മാസത്തെ നിരോധനം നിമിത്തം പട്ടണം ക്ഷാമത്തിന്റെ കെടുതിയിൽ വീണു. ബി.സി. 587 ജൂലൈ മാസത്തിൽ പട്ടണം വീണു. രാജാവും പടയാളികളും ഒളിച്ചോടിയെങ്കിലും ബാബേൽ സൈന്യം അവരെ പിന്തുടർന്നു പിടിച്ചു. പുത്രന്മാരെ സിദെക്കീയാവിന്റെ മുമ്പിൽ വച്ചു കൊന്നു. കണ്ണുകൾ പൊട്ടിച്ച് സിദെക്കീയാവിനെ ബാബേലിലേക്കു കൊണ്ടുപോയി. (2രാജാ, 25:1-7). അങ്ങനെ യെഹൂദ്യയുടെ രാജഭരണത്തിനും തിരശ്ശീല വീണു.

യെഹോയാഖീൻ

യെഹോയാഖീൻ (Jehoiachin)

പേരിനർത്ഥം — യഹോവ ഉറപ്പിക്കും  

യെഹൂദയിലെ പത്തൊമ്പതാമത്തെ രാജാവായിരുന്നു യെഹോയാഖീൻ (യെഖൊന്യാവു: 1ദിന, 3:16; കൊന്യാവു: യിരെ, 22:24,28). മൂന്നു മാസവും പത്തുദിവസവും (ബി.സി. 598-597) രാജ്യം ഭരിച്ചു. (2ദിന, 36:9). യെഹോയാക്കീമിന്റെ പുത്രനായ യെഹോയാഖീൻ വാഴ്ച തുടങ്ങിയപ്പോൾ തന്നെ നെബുഖദ്നേസർ യെഹൂദാ ആക്രമിച്ചു, രാജാവിനെയും ജനത്തെയും ബാബേലിലേക്കു പ്രവാസികളായി കൊണ്ടുപോയി. യെഹോയാഖീന്റെ ഭരണത്തിന്റെയും രാജവംശത്തിന്റെയും അന്ത്യം യിരെമ്യാവു (22:24-30) പ്രവചിച്ചിട്ടുണ്ടോയിരുന്നു. യെഹോയാഖീനു പകരം മത്ഥന്യാവിനെ സിദെക്കീയാവു എന്നു പേരുമാറ്റി രാജാവായി വാഴിച്ചു. (2രാജാ, 24:17). നെബുഖദ്നേസറിന്റെ മരണശേഷം എവിൽ-മെരോദക് ബി.സി. 561-ൽ യെഹോയാഖീനെ കാരാഗൃഹത്തിൽ നിന്നു വിടുവിച്ചു ജീവിതകാലം മുഴുവൻ തന്നോടൊപ്പം കൊട്ടാരത്തിൽ അവനു അഹോവൃത്തി നിയമിച്ചു. (2രാജാ, 25:27-30; യിരെ, 52:3-34). ബാബിലോണിലെ യെഹൂദന്മാർ യെഹോയാഖീൻ രാജാവിന്റെ പ്രവാസം മുതൽ കാലം കണക്കു കൂട്ടിവന്നു. (യെഹെ, 1:2).

യെഹോയാക്കീം

യെഹോയാക്കീം (Jehoiakim)

പേരിനർത്ഥം — യഹോവ ഉറപ്പിച്ചു 

യെഹൂദയിലെ പതിനെട്ടാമത്തെ രാജാവ് (ബി.സി. 609-598). യോശീയാവിന്റെ പുത്രനായ യെഹോവാഹാസിനെ മിസ്രയീം രാജാവായ ഫറവോൻ-നെഖോ രണ്ടാമൻ സ്ഥാനഭ്രഷ്ടനാക്കിയ ശേഷം എല്യാക്കീമിനെ രാജാവാക്കി; എല്യാക്കീമിന്റെ പേർ യെഹോയാക്കീം എന്നു മാറ്റി. (2രാജാ, 23:34). ഇരുപത്തഞ്ചാം വയസ്സിൽ രാജാവായ യെഹോയാക്കീം പതിനൊന്നുവർഷം രാജ്യഭാരം ചെയ്തു. (2രാജാ, 23:36). ഫറവോനു വലിയ കപ്പം കൊടുക്കേണ്ടിവന്നു. (2രാജാ, 23:35). ജനത്തെക്കൊണ്ടു ഊഴിയവേല ചെയ്യിച്ചു കൊട്ടാരങ്ങൾ പണിതു. യിരെമ്യാപ്രവാചകൻ അതിനു രാജാവിനെ ശാസിച്ചു. (യിരെ, 22:13-17). ബാബേൽ രാജാവായ നെബുഖദ്നേസർ യെഹൂദാ ആക്രമിച്ചു. മൂന്നുവർഷം യെഹോയാക്കീം നെബുഖദ്നേസറിനു ആശ്രിതനായിരുന്നു. (2രാജാ, 24:1). പിന്നീടു അവൻ മത്സരിക്കുകയാൽ നെബുഖദ്നേസർ വീണ്ടും യെഹൂദയോടു യുദ്ധം ചെയ്തു അതിനെ തോല്പിച്ചു. നെബുഖദ്നേസർ രാജ്യത്തു പ്രവേശിക്കുന്നതിനു മുമ്പു യെഹോയാക്കീം മരിച്ചു. (2രാജാ, 24:6). 

യെഹോയാക്കീം ധാരാളം നിഷ്ക്കളങ്കരക്തം ചൊരിയിച്ചു. (2രാജാ, 24:4). തന്നെ എതിർത്തതിനു ഊരീയാ പ്രവാചകനെ വധിച്ചു. (യിരെ, 26:20-23). യിരെമ്യാ പ്രവാചകനെ എതിർക്കുകയും യിരെമ്യാ പ്രവാചകന്റെ വചനങ്ങളടങ്ങിയ ചുരുൾ കത്തിക്കൊണ്ടു മുറിച്ചു നെരിപ്പോടിലെ തീയിൽ ഇട്ടു ചുട്ടുകളകയും ചെയ്തു. (യിരെ, 36:22).

യെഹോവാഹാസ്

യെഹോവാഹാസ് (Jehoahas)

പേരിനർത്ഥം — യഹോവ പിടിച്ചിരിക്കുന്നു

യെഹൂദയിലെ പതിനേഴാമത്തെ രാജാവ് (ബി.സി. 609) യോശീയാവിനു ഹമൂതൽ എന്ന ഭാര്യയിൽ ജനിച്ഛ പുത്രൻ. ഹമൂതൽ ലിബനക്കാരനായ യിരെമ്യാവിൻ്റെ മകൾ ആയിരുന്നു. മൂന്നുമാസം മാത്രം രാജ്യം ഭരിച്ചു. (2രാജാ, 23:30-31). മിസയീം രാജാവായ ഫറവോൻ നെഖോ ഇവനെ ബന്ധനസ്ഥനാക്കി പകരം എല്യാക്കീമിനെ യെഹോയാക്കീം എന്നപേരിൽ രാജാവാക്കി. (2ദിന, 36:1-4, യിരെ, 22:10:12). ശല്ലും എന്ന പേരിലും അറിയപ്പെട്ടിരുന്നു. (1ദിന, 3:15).