Category Archives: Uncategorized

പശുക്കൾ

കിടാക്കളെ മറന്നു യാത്രചെയ്ത പശുക്കൾ

യുദ്ധക്കളത്തിൽനിന്നു തോറ്റോടിയ യിസ്രായേൽ സൈന്യങ്ങളിൽനിന്ന് ഫെലിസ്ത്യർ യഹോവയുടെ പെട്ടകം വിജയഭേരിയോടെയാണ് പിടിച്ചെടുത്തത്. അവർ അത് ഏബെൻ-ഏസെരിൽനിന്ന് അസ്തോദിലേക്കു കൊണ്ടുപോയി, അവരുടെ ദേവനായ ദാഗോന്റെ ക്ഷേത്രത്തിൽ, ദാഗോന്റെ വിഗ്രഹത്തിനു സമീപത്തുവച്ചു. എന്നാൽ അസ്തോദ് നിവാസികൾ അതിരാവിലെ എഴുന്നേറ്റപ്പോൾ കണ്ടത്, ദാഗോന്റെ വിഗ്രഹം യഹോവയുടെ പെട്ടകത്തിനു മുമ്പിൽ കമിഴ്ന്നു വീണു കിടക്കുന്നതാണ്. അവർ വീണ്ടും തങ്ങളുടെ ദേവനായ ദാഗോന്റെ വിഗ്രഹത്ത പൂർവ്വ സ്ഥാനത്തുറപ്പിച്ചു. അടുത്ത പ്രഭാതത്തിൽ അവർ എഴുന്നേറ്റു നോക്കിയപ്പോൾ ദാഗോന്റെ വിഗ്രഹം പിന്നെയും യഹോവയുടെ പെട്ടകത്തിനു മുമ്പിൽ കമിഴ്ന്നുവീണു കിടക്കുന്നതും അതിന്റെ തലയും കൈകളും ഉടലിൽനിന്നു വേർപെട്ടിരിക്കുന്നതും കണ്ടു. (1ശമൂ, 5:4). മാത്രമല്ല, യഹോവ അസ്തോദ് നിവാസികളെ സംഹരിക്കുകയും അവരെ മൂലക്കുരുക്കളാൽ കഠിനമായി പീഡിപ്പിക്കുകയും ചെയ്തു. ഭയവിഹ്വലരായ അവർ യഹോവയുടെ പെട്ടകം ഗത്തിലേക്ക് അയച്ചു. അവിടെയും യഹോവയുടെ കൈ അവർക്കു ഭാരമായിരുന്നു. ഗത്തിലെ ചെറിയവരും വലിയവരുമായ പുരുഷന്മാരെ ദൈവം സംഹരിക്കുകയും മൂലക്കുരുക്കളാൽ പീഡിപ്പിക്കുകയും ചെയ്തു. തുടർന്ന് അവർ പെട്ടകം തങ്ങളുടെ മറ്റൊരു പട്ടണമായ എക്രോനിലേക്ക് അയച്ചു. അവിടെയും യഹോവ അവരെ പീഡിപ്പിച്ച് സംഹാരം തുടർന്നപ്പോൾ ഫെലിസ്ത്യർ തങ്ങളുടെ പ്രശ്നക്കാരുടെയും പുരോഹിതന്മാരുടെയും ഉപദേശപ്രകാരം പ്രായശ്ചിത്തമായി യഹോവയ്ക്ക് സ്വർണ്ണം കൊണ്ട് അഞ്ച് എലികളും അഞ്ചു മൂലക്കുരുക്കളും നിർമ്മിച്ചു. മാത്രമല്ല, ഒരു പുതിയ വണ്ടിയിൽ നുകം വച്ചിട്ടില്ലാത്ത കറവയുള്ള രണ്ടു പശുക്കളെ കെട്ടിയശേഷം യഹോവയുടെ പെട്ടകവും പ്രായശ്ചിത്തമായി നിർമ്മിച്ച സ്വർണ ഉരുപ്പടികളും വണ്ടിയിൽ വച്ച് പശുക്കളെ സ്വതന്ത്രമായി വണ്ടി വലിച്ചുകൊണ്ടു പോകുവാൻ അനുവദിച്ചു. അവയുടെ കിടാക്കളെയാകട്ടെ, അവയുടെ അടുത്തു നിന്നു മടക്കിക്കൊണ്ടുപോയി വീട്ടിൽ അടച്ചിട്ടു. പശുക്കൾ തങ്ങളുടെ കിടാക്കളുടെ അടുത്തേക്കു പോകാതെ, ആരുടെയും നിയന്ത്രണമില്ലാതെ, സ്വയമേവ സഞ്ചരിച്ച് എകദേശം 20 മൈൽ അകലെയുള്ള യിസ്രായേൽ പട്ടണമായ ബേത്ത്-ശേമെശിൽ എത്തി. (1ശമൂ, 6:12). അങ്ങനെ സർവ്വദേവന്മാർക്കുംമീതേ ഉന്നതനും സർവ്വശക്തനായ ദൈവമാണ് താനെന്ന് ഫെലിസ്ത്യർക്കു മാത്രമല്ല, യിസ്രായേൽമക്കൾക്കും യഹോവയാം ദൈവം ഒരിക്കൽക്കൂടി സ്പഷ്ടമായി തെളിയിച്ചുകൊടുത്തു.

മോവാബ്

മോവാബ്

സർവ്വശക്തനായ ദൈവം സൊദോമിനെയും ഗൊമോരയെയും അഗ്നിയും ഗന്ധകവും വർഷിപ്പിച്ചു നശിപ്പിച്ചപ്പോൾ, അബ്രാഹാമിനെ ഓർത്ത് ലോത്തിനെയും അവന്റെ രണ്ടു പുത്രിമാരെയും രക്ഷിച്ചു. തങ്ങളുടെ പ്രതിശ്രുതവരന്മാരെയും മാതാവിനെയും നഷ്ടപ്പെട്ട ലോത്തിന്റെ രണ്ടു പുതിമാർ; “അങ്ങനെയിരിക്കുമ്പോൾ മൂത്തവൾ ഇളയവളോടു: നമ്മുടെ അപ്പൻ വൃദ്ധനായിരിക്കുന്നു; ഭൂമിയിൽ എല്ലാടവും ഉള്ള നടപ്പുപോലെ നമ്മുടെ അടുക്കൽ വരുവാൻ ഭൂമിയിൽ ഒരു പുരുഷനും ഇല്ല” (ഉല്പ, 19:31) എന്നു പറഞ്ഞ് സ്വപിതാവിനെ വീഞ്ഞു കുടിപ്പിച്ചു മത്തനാക്കി അവനോടുകൂടെ ശയിച്ചു. അങ്ങനെ രണ്ടു പുത്രിമാരും പിതാവിനാൽ ഗർഭംധരിച്ച് ഓരോ പുത്രനെ പ്രസവിച്ചു. ഇപ്രകാരം ലോത്ത്, അവരുടെ പുത്രന്മാരായ മോവാബിനും അമ്മോനും അപ്പനും വല്യപ്പനുമായിത്തീർന്നു. മൂത്തവളുടെ പുത്രനായ മോവാബിന് പിൻതലമുറക്കാരായ മോവാബ്യരും ഇളയവളുടെ പുത്രനായ അമ്മാന്റെ പിൻഗാമികളായ അമ്മോന്യരും യിസ്രായേൽമക്കളുടെ നിത്യശത്രുക്കളായിരുന്നു. യിസ്രായേൽ മക്കളുടെ കനാനിലേക്കുള്ള പ്രയാണത്തിൽ മോവാബ്യരാജാവായ ബാരാക്ക് യിസായേൽമക്കളെ ശപിക്കുവാൻ ബിലെയാമിനെ കൊണ്ടുപോയി. അത് വിഫലമായപ്പോൾ ബിലെയാമിന്റെ ദുരുപദേശപ്രകാരം അവൻ മോവാബ്യകന്യകമാരെക്കാണ്ട് യിസ്രായേൽമക്കളെ വശീകരിച്ച് പാപത്തിലേക്കു വീഴ്ത്തുകയും, തന്നിമിത്തം യഹോവ യിസ്രായേൽമക്കളിൽ 24,000 പേരെ സംഹരിക്കുകയും ചെയ്തു. ഇക്കാരണത്താൽ അമ്മോന്യരെയും മോവാബ്യരെയും യഹോവയുടെ സഭയിൽ പ്രവേശിപ്പിക്കരുതെന്നും അവരുമായി യാതൊരു ബന്ധവും ഉണ്ടാകരുതെന്നും അവരുടെ സമാധാനത്തിനും ഗുണത്തിനുമായി ചിന്തിക്കരുതെന്നും യഹോവ യിസായേൽജനത്തോടു കല്പിച്ചു. (ആവ, 23:3-6). എന്നാൽ മോവാബ്യസ്ത്രീയായ രൂത്തിനെ ദൈവപുത്രന്റെ വംശാവലിയിൽ ഉൾപ്പെടുത്തിയ കാരുണ്യവാനായ ദൈവം, താൻ മനസ്സലിവും മഹാദയയുമുള്ള ദൈവംകൂടിയാണെന്ന് നമുക്കു മനസ്സിലാക്കിത്തരുന്നു.

ന്യായാധിപന്മാർ

ന്യായാധിപന്മാർ

യോശുവയുടെ മരണത്തിനും ശൗൽ രാജാവിന്റെ ആരോഹണത്തിനും ഇടയ്ക്ക് ജനത്തെ നയിച്ചിരുന്നവർ ന്യായാധിപന്മാർ എന്ന പേരിൽ അറിയപ്പെട്ടിരുന്നു. ന്യായാധിപന്മാരെയും അവരുടെ കാലത്തെയും കുറിച്ചുള്ള വ്യക്തമായ വിവരണം ന്യായാധിപന്മാരിലും 1ശമൂവേൽ 1-7 വരെയുള്ള അദ്ധ്യായങ്ങളിലും ഉണ്ട്. അവർ യിസായേലിന്റെ രക്ഷകരായി, ദൈവാത്മാവിനാൽ എഴുന്നേല്പിക്കപ്പെട്ടവരായിരുന്നു. തങ്ങൾക്ക് എതിരെ അണിനിരന്ന വിദേശ ശക്തികളിൽ നിന്ന് യിസ്രായേൽ ജനത്തെ വീണ്ടെടുക്കുവാൻ എഴുന്നേറ്റ സൈന്യനേതാക്കന്മാരായിരുന്നു അവർ. ന്യായാധിപന്മാരുടെ കാലം വളരെ പ്രക്ഷുബ്ദവും രക്തരൂഷിതവും ആയിരുന്നു. യിസ്രായേല്യഗോത്രങ്ങൾ പല ഗണങ്ങളായി തിരിഞ്ഞ് കനാനിലെ മലമ്പദേശത്തു ചിതറിപ്പാർത്തിരുന്നു. ശീലോവിലെ തിരുനിവാസം അവർക്കു മതപരമായ ഐക്യമെങ്കിലും നല്കേണ്ടിയിരുന്നു. എന്നാൽ അതിനെ അവഗണിച്ച് അവർ ഓരോ പ്രദേശത്തും പൂജാഗിരികൾ പണിതു. ബെന്യാമീന്യയുദ്ധം പോലുള്ള (ന്യായാ, 19:1-20,48) ഒരസാധാരണമായ പ്രതിസന്ധിക്കു മാത്രമേ അവരെ ഏകോപിപ്പിക്കുവാൻ കഴിയുമായിരുന്നുള്ളൂ. തെക്കെ അറ്റത്തുള്ള യെഹൂദാ മറ്റു ഗോത്രങ്ങളിൽ നിന്നും വളരെയധികം ഒറ്റപ്പെട്ടിരുന്നു. 

ഒത്നീയേൽ: ന്യായാധിപന്മാരിൽ ഒന്നാമനായി പറയപ്പെട്ടിരിക്കുന്നതു ഒത്നീയേൽ ആണ്. (ന്യായാ, 3:7-11). യിസ്രായേൽ മക്കളുടെ വിശ്വാസത്യാഗംമൂലം യഹോവയുടെ കോപം അവരുടെ മേൽ വന്നു. യഹോവ അവരെ മെസൊപ്പൊത്താമ്യയിലെ കൂശൻ രിശാഥയീമിന് വിറ്റുകളഞ്ഞു. എട്ടുവർഷത്തെ അടിമത്തത്തിനു ശേഷം യിസ്രായേൽ നിലവിളിച്ചു. യഹോവ ഒതീയേലിനെ അവരുടെ രക്ഷകനായി എഴുന്നേല്പിച്ചു. അവൻ കുശൻ രിശാഥയിമിനെ ജയിച്ചു. തുടർന്നു നാല്പതു വർഷം ദേശത്തിനു സമാധാനം ലഭിച്ചു. ദക്ഷിണഗോത്രത്തിൽ നിന്നുള്ള ഏക ന്യായാധിപനാണ് ഒത്നീയേൽ. 

ഏഹൂദ്: ഗേരായുടെ പുത്രനായ് ഏഹൂദ് ആണ് രണ്ടാമത്ത ന്യായാധിപൻ. (ന്യായാ, 3:12-30). ബെന്യാമീന്യനായി ഏഹൂദ് ഇടങ്കയ്യനായിരുന്നു. ഇത് അക്കാലത്ത് ഒരു വലിയ ദൌർബല്യമായി പരിഗണിക്കപ്പെട്ടിരുന്നു. മോവാബ് രാജാവായ എഗ്ലോനും അമ്മോന്യരും അമാലേക്യരും യിസ്രായേലിനെ തോല്പിച്ചു ഈന്തപ്പട്ടണം കൈവശമാക്കി. പതിനെട്ടു വർഷം അവർ എഗ്ലോനെ സേവിച്ചു. അവരെ രക്ഷിക്കുവാനായി ദൈവം ഏഹൂദിനെ എഴുന്നേല്പിച്ചു. ഏഹൂദ് ചതിവിൽ എഗ്ലോനെ കൊന്നിട്ടു അവിടെനിന്നു ഒളിച്ചോടി രക്ഷപ്പെട്ടു. തുടർന്നു ഏഹൂദിന്റെ നേതൃത്വത്തിൽ നടന്ന യുദ്ധത്തിൽ എഫ്രയീമ്യരുടെ സഹായത്തോടെ യോർദ്ദാന്റെ കടവുകൾ പിടിക്കുകയും മോവാബ്യരിൽ പതിനായിരം പേരെ കൊല്ലുകയും ചെയ്തു. അനന്തരം ദേശത്തിന് എൺപതു വർഷം സ്വസ്ഥത ലഭിച്ചു. 

ശംഗറും ഫെലിസ്ത്യരും: ആറു ചെറു ന്യായാധിപന്മാരുടെ വിവരണങ്ങളിൽ രണ്ടിടത്ത് പരാമർശിക്കപ്പെടുന്ന ഏകനാമം ശംഗറുടേതാണ്. (3:31; 5:6). അറുനൂറു ഫെലിസ്ത്യരെ ഒരു മുടിങ്കോൽ കൊണ്ട് അടിച്ചുകൊന്നു അവൻ യിസ്രായേലിനെ രക്ഷിച്ചു. ന്യായാധിപന്മാർ 3:3-ലെ ശംഗറുടെ വിവരണം വിവാദഗ്രസ്തമാണ്. 4:1-ൽ ഏഹൂദ് മരിച്ചശേഷം എന്നു തുടങ്ങി ദെബോരയുടെ വിവരണം ആരംഭിക്കുന്നതിനാൽ ഏഹൂദിനും ദെബോരയ്ക്കുമിടയ്ക്ക് മറ്റൊരു രക്ഷകൻ ഉണ്ടായിരുന്നോ എന്നതു സംശയത്തിനിട നല്കുന്നു. ഗ്രീക്കു കൈയെഴുത്തുപ്രതികൾ തന്മൂലം ന്യായായധിപന്മാർ 4:1-ൽ ഏഹൂദിന്റെ സ്ഥാനത്ത് ശംഗർ എന്നു വായിക്കുന്നു. 

ദെബോരയും കനാന്യരും: ദെബോരയുടെ വിമോചനകഥയുടെ കേന്ദ്രം ഉത്തര പലസ്തീനിലെ യിസ്രെയേൽ താഴ്വരയും ഗലീലാമലനാടുമാണ്. കനാൻരാജാവായ യാബീൻ യിസ്രായേൽ മക്കളെ ഞെരുക്കി. അയാളുടെ തൊള്ളായിരം ഇരിമ്പു രഥങ്ങൾ യിസ്രായേൽ മക്കൾക്കു ഒരു പേടി സ്വപ്നമായിരുന്നു. ഈ സന്ദർഭത്തിൽ രക്ഷകർ പ്രവാചികയായ ദെബോരയും അബിനോവാമിന്റെ മകനായ ബാരാക്കും ആയിരുന്നു. ദെബോരയുടെ പ്രേരണയിൽ ബാരാക്ക് സൈന്യത്തെ നയിച്ചു. (4:8). ഗലീലാ മലമ്പ്രദേശത്തിലെ ഗോത്രങ്ങൾ യുദ്ധത്തിന് ഒത്തുചേർന്നു. യിസ്രായേൽ താഴ്വരയിൽ കീശോൻ തോട്ടിന്റെ തീരത്തായിരുന്നു യുദ്ധം. കീശോൻ തോടു കരകവിഞ്ഞൊഴുകി കനാന്യ രഥങ്ങളുടെ ചലനം സ്തംഭിപ്പിച്ചു. (4:15; 5:20-22). യാബീന്റെ സൈന്യം നിശ്ശേഷം പരാജയപ്പെട്ടു. സൈന്യാധിപനായ സീസെര യായേലിന്റെ കൂടാരത്തിലേക്കു ഓടിപ്പോയി. യായേൽ കൂടാരത്തിന്റെ കുററി ചെന്നിയിൽ തറെച്ചു സീസെരയെ കൊന്നു. (4:17-22). ബൈബിളിലെ പ്രാചീനങ്ങളായ ഗാനങ്ങളിലൊന്നാണ് ദെബോരയും ബാരാക്കും കൂടി പാടിയതായി ന്യായാധിപന്മാർ 5-ൽ കാണുന്ന പാട്ട്. ഇതിനുശേഷം നാല്പതു വർഷം ദേശത്തിനു സമാധാനം ഉണ്ടായി.

ഗിദെയോനും മിദ്യാന്യരും: നാലാമത്തെ പ്രമുഖ ന്യായാധിപനാണ് ഗിദയോൻ. സൈനിക നേതാക്കന്മാരായ ന്യായാധിപന്മാരിൽ നീണ്ട വിവരണമാണ് ഗിദെയോനെക്കുറിച്ചുള്ളത്. (6-8 അ). ഒഫ്ര ഗ്രാമവാസിയാണ് ഗിദയോൻ. ബേത്ശാനും താബോറിനുമിടയ്ക്കു യോർദ്ദാന്റെ പശ്ചിമ ഭാഗത്തായിരിക്കണം ഒഫ്ര. യോർദ്ദാനക്കരയുള്ള മിദ്യാന്യർ യോർദ്ദാൻ കടന്നു പലസ്തീനെ കൊള്ളയടിക്കുക പതിവായിരുന്നു. യിസ്രായേൽ മക്കളുടെ ആന്തരിക ദൗർബല്യമായിരുന്നു കാരണം. യിസ്രായേൽമക്കളെ ഏഴു സംവത്സരം മിദ്യാന്യർ പീഡിപ്പിച്ചു. അവർ യിസ്രായേൽമക്കളെ കൊള്ളയടിച്ചു, അവരുടെ വിളവുകൾ നശിപ്പിച്ചു. മിദ്യാന്യരുടെ ഉപദ്രവം നിമിത്തം യിസ്രായേൽ മക്കൾ പർവ്വതങ്ങളുടെ ഗഹ്വരങ്ങളും ഗുഹകളും ദുർഗ്ഗങ്ങളും ആശ്രയമാക്കി. ഈ സന്ദർഭത്തിലാണ് ദൈവം ഗിദെയോനെ വിളിച്ചത്. സംശയാലുവായ ഗിദെയോൻ പ്രതികാരം ചെയ്യുവാൻ വിസമ്മതിച്ചു. (6:15, 17, 36-40; 7:10). എന്നാൽ നേതൃത്വം സ്വീകരിച്ചു കഴിഞ്ഞശേഷം ഗിദയോൻ ദൃഢചിത്തനും ധീരനുമായ യോദ്ധാവായി മാറി. (6:25-27; 7:15-24). ഗിദയോൻ മുന്നൂറു അനുയായികളുമായി ചെന്ന് യിസ്രെയേൽ താഴ്വരയിലുണ്ടായിരുന്ന മിദ്യാന്യരെ പൂർണ്ണമായി ഓടിച്ചു. എഫ്രയീമ്യർ യോർദ്ദാൻ കടവുകൾ പിടിച്ചു. യിസ്രെയേൽ താഴ്വര പ്രദേശത്ത് ഗിദെയോൻ ഒരു ക്രമമായ ഭരണസംവിധാനം നടപ്പിൽ വരുത്തി. ഗിദെയോന് 70 പുത്രന്മാരുണ്ടായിരുന്നു. (8:30). ഒരു രാജഭരണം സ്ഥാപിക്കുന്നതിന് ഗിദയോൻ ഒരുമ്പെട്ടില്ല. (8:22,23). അവൻ നാല്പതു വർഷം ന്യായപാലനം ചെയ്തു.

അബീമേലെക്ക്: ഗിദെയോന് ശെഖേമിലെ വെപ്പാട്ടിയിൽ ജനിച്ച പുത്രനാണ് അബീമേലെക്ക്. (8:31). അബീമേലെക്കിനെ ന്യായാധിപനെന്ന് വിളിക്കുന്നില്ല. ഒരു രാഷ്ട്രീയസൈനിക സാഹസികൻ എന്നു മാത്രമേ ഇയാളെക്കുറിച്ചു പറയാനാവൂ. തിരികല്ലു വീണു തല ചതഞ്ഞ അവനെ ആയുധവാഹകൻ കൊന്നു. ഒരു പ്രാദേശികരാജത്വം സ്ഥാപിക്കുവാനുള്ള നിഷ്ഫലശ്രമം അബീമേലെക്ക് മൂന്നു വർഷം നടത്തി. ദൈവം അംഗീകരിച്ചതായിരുന്നില്ല അബീമേലെക്കിന്റെ ഭരണം. 

യിഫ്താഹ്: അബീമേലെക്കിനും യിഫ്താഹിനും ഇടയ്ക്ക് തോലായും യായീരും നാല്പത്തഞ്ചു വർഷം ന്യായപാലനം ചെയ്തു. (10:1-5). യിഫ്താഹ് യോർദ്ദാനിക്കരെയുളള ഒരു സൈന്യനായകനായിരുന്നു. അയാൾ യിസ്രായേലിനെ അമ്മോന്യരുടെ കയ്യിൽനിന്നു രക്ഷിച്ചു. ഗിലെയാദിന്റെയും മനശ്ശെയുടെയും രക്ഷകനായിട്ടാണ് യിഫ്താഹ് രംഗപ്രവേശനം ചെയ്തത്. ചിന്താശൂന്യമായ നേർച്ച നിമിത്തം (11:30,31) യിഫ്താഹ് എക്കാലവും സ്മരിക്കപ്പെടുന്നു. അമ്മോന്യരുടെ മേൽ ജയം ലഭിച്ചാൽ മടങ്ങിവരുമ്പോൾ വീട്ടു വാതിലിൽ നിന്നു തന്നെ എതിരേറ്റു വരുന്നതിനെ ബലി കൊടുക്കാമെന്നായിരുന്നു നേർച്ച. (ന്യായാ, 11:34-39)

ശിംശോൻ: തോലായെയും യായീരിനെയും പോലെ മൂന്നു ചെറിയ ന്യായാധിപന്മാരായിരുന്നു ഇബ്സാൻ, ഏലോൻ, അബ്ദോൻ എന്നിവർ. യായീരിനുണ്ടായിരുന്നതുപോലെ ഇബ്സാനും അബ്ദോനും വലിയ കുടുംബങ്ങളും സമ്പത്തും ഉണ്ടായിരുന്നു. വലിയ ന്യായാധിപന്മാരിൽ അന്ത്യനാണ് ശിംശോൻ. (ന്യായാ, 13-16 അ). ശിംശോനോടുകൂടി രംഗം ഫെലിസ്ത്യ സമതലത്തിലേക്കു മാറുന്നു. ഈ കാലത്ത് പലസ്തീനിലെ തീരപ്രദേശം ഒരു വലിയ ആക്രമണത്തിന് രംഗഭൂമി ആയിക്കൊണ്ടിരിക്കുകയായിരുന്നു. ആക്രമണകാരികളായ തീരദേശജനത ഈജിപ്റ്റിലേക്കു കടക്കുവാൻ ശ്രമിച്ചിട്ട് സാധിച്ചില്ല. അവർ ഫെലിസ്ത്യ സമതലത്തിൽ പാർപ്പുറപ്പിച്ചു. ഈ സമതലത്തിന്റെ അതിരായിരുന്ന ഷെഫേലയിലായിരുന്നു ശിംശോൻ പാർത്തിരുന്നത്. ജനനത്തിനു മുമ്പുതന്നെ ശിംശോൻ നാസീറായി പ്രതിഷ്ഠിക്കപ്പെട്ടിരുന്നു . ആത്മനിയന്ത്രണത്തിന്റെ അഭാവത്തിൽ സ്വന്തം മഹാശക്തി നഷ്ടപ്പെടുത്തിയ ഒരു ദുരന്തകഥയാണ് ശിംശോന്റേത്. കായശക്തിക്ക് പ്രഖ്യാതനായിരുന്ന ശിംശോൻ, ഫെലിസ്ത്യർക്കെതിരെ എബ്രായരുടെ നേതാവായി മാറി. ഫെലിസ്ത്യർക്കെതിരെ ശിംശോൻ ഒരു സൈന്യത്തെ നയിച്ചതായി അറിയപ്പെടുന്നില്ല. നേരെമറിച്ച്, ഫെലിസ്ത്യ പ്രദേശത്ത് ശിംശോൻ നടത്തിയ ആക്രമണങ്ങളെല്ലാം ഒറ്റയ്ക്കായിരുന്നു. (ന്യായാ, 14:19; 15:4,5, 8, 15; 16:3). ദെലീലയുടെ കയ്യിൽ ശിംശോൻ കീഴടങ്ങിയ കഥ സുവിദിതമാണ്. തന്റെ ജീവിതകാലത്ത് കൊന്നവരെക്കാൾ അധികം പേരെ ശിംശോൻ തന്റെ മരണസമയത്തു കൊന്നു. (16:30). ശിംശോൻ ഇരുപതു വർഷം യിസ്രായേലിന് ന്യായപാലനം ചെയ്തു. (16:31). 

ഏലിയും ശമൂവേലും: ഏലിയും (1ശമൂ, 1:4), ശമൂവേലും (1ശമൂ, 2:12) ന്യായാധിപന്മാരെന്ന് വിളിക്കപ്പെടുന്നു. ന്യായാധിപന്മാരുടെ പ്രവൃത്തികളിൽ ഇവർ ചെയ്തുവെങ്കിലും എലി പുരോഹിതനും ശമൂവേൽ പ്രവാചകനുമാണ്. രാജവാഴ്ചയ്ക്ക് പാത ഒരുക്കിയത് ഇവരത്രേ. ശമുവേൽ പ്രവാചകൻ തന്റെ പുത്രന്മാരായ യോവേലിനെയും അബീയാവിനെയും ന്യായാധിപന്മാരാക്കുകയും അവർ ദൈവത്തിന്റെ വഴി വിട്ടകന്ന് ദുരാഗഹികളായിത്തീരുകയും ചെയ്തു. തന്നിമിത്തം യിസ്രായേൽമുപ്പന്മാർ ഒരുമിച്ചുകൂടി യിസ്രായേൽമക്കളെ ഭരിക്കുവാൻ ഒരു രാജാവിനെ വാഴിച്ചുതരണമെന്ന് ശമൂവേലിനോട് ആവശ്യപ്പെട്ടു. (1ശമൂ, 8:4,5). അങ്ങനെ ദൈവം ശൗലിനെ രാജാവായി അഭിഷേകം ചെയ്തു. അതോടുകൂടി യിസ്രായേൽമക്കളുടെ ചരിത്രത്തിലെ ന്യായാധിപന്മാരുടെ കാലഘട്ടം അവസാനിച്ച് രാജവാഴ്ച ആരംഭിച്ചു.

രാഹാബ്

രാഹാബ്

എല്ലാ മതവിഭാഗങ്ങളും ഒരുപോലെ അറപ്പോടും വെറുപ്പോടും വീക്ഷിക്കുന്ന സാമൂഹിക തിന്മയാണ് വേശ്യാവൃത്തി. കാരണം, ശാരീരികവും മാനസികവും വൈകാരികവുമായ സുഖസന്തോഷങ്ങളെക്കാൾ ഉപരി ശരീരം വിറ്റു പണമാക്കുന്ന അവിഹിത ലൈംഗികവേഴ്ചയാണിത്. വംശാവലികൾക്കും പാരമ്പര്യര ആഭിജാത്യത്തിനും അമിതപ്രാധാന്യം കല്പിച്ചിരുന്ന യെഹൂദാജനത കാത്തിരുന്ന മശിഹായുടെ വംശാവലിയിൽ ഒരു വേശ്യ കടന്നുകൂടുക എന്നത് ആർക്കും വിഭാവനം ചെയ്യുവാൻ കഴിയുന്ന കാര്യമായിരുന്നില്ല. എന്നാൽ, ‘രാഹാബ് എന്ന വേശ്യ’ എന്ന് തിരുവചനം അഭിസംബോധന ചെയ്യുന്ന സ്തീ ദൈവപുത്രന്റെ വംശാവലിയിലേക്കു കടന്നുവന്നത്, സർവ്വശക്തനായ ദൈവത്തിൽ അവൾ വിശ്വസിക്കുകയും (എബ്രാ, 11:31) അവളുടെ ജീവൻ പണയംവച്ച് ദൈവജനത്തിനുവേണ്ടി പ്രവർത്തിക്കുകയും ചെയ്തതുകൊണ്ടാണ്. (യാക്കോ, 2:25). ദേശം രഹസ്യമായി പരിശോധിക്കുവാൻ യോശുവ അയച്ച ചാരന്മാർ യെരീഹോമതിലിന്മേൽ പാർത്തിരുന്ന രാഹാബിന്റെ വീട്ടിൽ ഉണ്ടെന്ന് യെരീഹോരാജാവിന് അറിവുകിട്ടി. അവൻ അവളുടെ അടുക്കൽ ആളയച്ചപ്പോൾ ചാരന്മാരെ അവൾ തന്റെ ഭവനത്തിൽ ഒളിപ്പിച്ച്, രാജദ്യത്യന്മാരെ തിരിച്ചയച്ചു. എന്തെന്നാൽ “ദൈവമായ യഹോവ തന്നെ മീതേ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും ദൈവം ആകുന്നു” (യോശു, 2:11) എന്ന് അവൾ ഉറച്ചു വിശ്വസിച്ചിരുന്നു. സർവ്വശക്തനായ ദൈവം തന്റെ ജനത്തിനുവേണ്ടി ചെങ്കടൽ പിളർന്നതും സീഹോൻ, ഓഗ് എന്നീ അമോര്യരാജാക്കന്മാരെ നിർമ്മൂലമാക്കിയതും അവളുടെ വിശ്വാസത്തെ അരക്കിട്ടുറപ്പിച്ചു. യോശുവയും യിസായേൽമക്കളും യെരീഹോ പിടിച്ചടക്കുമ്പോൾ അവളെയും കുടുംബത്തെയും രക്ഷിക്കാമെന്നുള്ള ചാരന്മാരുടെ പ്രതിജ്ഞ യോശുവ നിറവേറ്റി. അങ്ങനെ ദൈവജനത്തോടൊപ്പം ഒരു പുതിയ ജീവിതം ആരംഭിച്ച രാഹാബിനെ ശല്മോൻ വിവാഹം ചെയ്യുകയും അവർക്ക് ബോവസ് ജനിക്കുകയും ചെയ്തു. അങ്ങനെ വേശ്യയായ അവൾ വിശുദ്ധനായ ദൈവത്തിൽ വിശ്വസിച്ച് വിശുദ്ധമായ കുടുംബജീവിതത്തിലൂടെ ദൈവപുത്രനായ യേശു ക്രിസ്തുവിന്റെ വംശാവലിയിൽ സ്ഥാനം പിടിച്ചു. “വരുവിൻ, നമുക്കു തമ്മിൽ വാദിക്കാം എന്നു യഹോവ അരുളിച്ചെയ്യുന്നു; നിങ്ങളുടെ പാപങ്ങൾ കുടുഞ്ചുവപ്പായിരുന്നാലും ഹിമംപോലെ വെളുക്കും; രക്താംബരംപോലെ ചുവപ്പായവിരുന്നാലും പഞ്ഞിപോലെ ആയിത്തീരും.” (യെശ, 1:18).

മെസൂസാ

മെസൂസാ

ചെറുതും വലുതുമായ ആധുനിക ഭവനങ്ങളുടെ മുഖ്യകവാടങ്ങളിന്മേൽ ഗൃഹനാഥന്റെ പേരും അദ്ദേഹം അലങ്കരിക്കുന്ന സാമൂഹിക സ്ഥാനമാനങ്ങളുടെ വിവരവും ആലേഖനം ചെയ്യുന്നത് സർവ്വസാധാരണമായ കാര്യമാണ്. മിസ്രയീമ്യ അടിമത്തത്തിൽ നിന്നു വിമോചിതരായ യിസ്രായേൽമക്കൾ കനാനോടടുത്തപ്പോൾ, അവർ കനാൻദേശത്തു പണിയുന്ന ഭവനങ്ങളുടെ കട്ടിളകളിന്മേലും പടിവാതിലുകളിന്മേലും തന്റെ കല്പനകൾ എഴുതണമെന്നു ദൈവം കല്പിച്ചു. “യിസ്രായേലേ, കേൾക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നേ. നിന്റെ ദൈവമായ യഹോവയെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം. ഇന്നു ഞാൻ നിന്നോടു കല്പിക്കുന്ന ഈ വചനങ്ങൾ നിന്റെ ഹൃദയത്തിൽ ഇരിക്കേണം. നീ അവയെ നിന്റെ മക്കൾക്കു ഉപദേശിച്ചുകൊടുക്കയും നീ വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും അവയെക്കുറിച്ചു സംസാരിക്കയും വേണം. അവയെ അടയാളമായി നിന്റെ കൈമേൽ കെട്ടേണം; അവ നിന്റെ കണ്ണുകൾക്കു മദ്ധ്യേ പട്ടമായി ഇരിക്കേണം. അവയെ നിന്റെ വീട്ടിന്റെ കട്ടിളകളിൻ മേലും പടിവാതിലുകളിലും എഴുതേണം.” (ആവ, 6:4-9; 11:13-21). തന്റെ ജനം താൻ അവർക്കു നൽകിയ കല്പനകൾ സദാ ഓർക്കേണ്ടതിനാണ് അവർ അവരുടെ കട്ടിളകളിന്മേലും പടിവാതിലുകളിന്മേലും ആ കല്പനകൾ എഴുതുവാൻ ദൈവം കല്പിച്ചത്. അതനുസരിച്ച് യിസ്രായേൽമക്കൾ വീടിനു മുമ്പിലുള്ള പ്രധാന വാതിലില്‍ മെസൂസാ തൂക്കിയിടും. ഇത്‌ തോറയില്‍ നിന്നെടുത്ത വേദവാക്യങ്ങള്‍ നേരിയ പട്ടുതുണിയിലെഴുതി ഒരു പേടകത്തിനുള്ളിലടക്കം ചെയ്‌തതാണ്‌. മെസൂസാ ഓരോ ഗൃഹസ്ഥനും പുറത്തേക്കിറങ്ങുമ്പോഴും അകത്തോട്ടു പോകുമ്പോഴും അയാള്‍ക്ക്‌ ദൈവത്തോടുള്ള കടമയെ വിസ്മരിക്കാതെ, ദൈവകല്‌പനകളനുസരിച്ചു തന്നെ ജീവിക്കുവാൻ മെസൂസാ ഒരു ജ്ഞാപകമായിരുന്നു. മറ്റനേകം ഭവനങ്ങളുടെ ഇടയിൽ മെസുസാ ഉള്ള ഭവനങ്ങൾ സർവ്വശക്തനായ ദൈവത്തിൽ വിശ്വസിക്കുന്നവരുടെ ഭവനങ്ങളാണെന്ന് ലോകത്തിനു വിളംബരം ചെയ്യുന്നവ ആയിരുന്നു. അത്യുന്നതനായ ദൈവത്തെ മഹത്ത്വപ്പെടുത്തുന്ന അത്തരം ഭവനങ്ങൾക്കു സമൃദ്ധിയായ അനുഗ്രഹങ്ങളും ദൈവം വാഗ്ദത്തം ചെയ്തിരുന്നു. എന്നാൽ, സ്നേഹസ്വരൂപനായ പുത്രൻ മുഖാന്തരം ദൈവമക്കളായ പുതിയനിയമ വിശ്വാസികൾ മെസൂസാ കൊണ്ടല്ല, വിശുദ്ധജീവിതവും സൽപ്രവൃത്തികളും കൊണ്ട് തങ്ങളെത്തന്നെ അലങ്കരിക്കണം. (1തെസ്സ, 4:3; 2കൊരി, 9:8; കൊലൊ, 1:10; തീത്തൊ,2:7; 1പത്രൊ, 1:16).

പിറുപിറുപ്പുകൾ

പിറുപിറുപ്പുകൾ

യഹോവ തൻ്റെ ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും യിസ്രായേൽ ജനത്തെ മിസ്രയീമിൽനിന്ന് മോശെ മുഖാന്തരം പുറപ്പെടുവിച്ചു കൊണ്ടുവന്നതാണ്. എങ്കിലും, പുറപ്പെട്ടുപോന്ന ആറുലക്ഷം പേരിൽ രണ്ടുപേരൊഴികെ ആരും വാഗ്ദത്ത കനാനിൽ പ്രവേശിച്ചില്ല. മരുഭൂമിയിൽ കൊല്ലുവാനോണോ ദൈവം ഇവരെ പുറപ്പെടുവിച്ചത്? അല്ല. പാലും തേനും ഒഴുകുന്ന കനാൻ നാട്ടിലേക്ക് കൊണ്ടുപോകാനാണ്. (പുറ, 3:8, 17). ജനത്തിൻ്റെ ഞെരുക്കവും നിലവിളിയു കേട്ടിട്ടാണ് ദൈവം അവരെ പുറപ്പെടുവിച്ചത്. “യിസ്രായേൽ മക്കളുടെ നിലവിളി എന്റെ അടുക്കൽ എത്തിയിരിക്കുന്നു; മിസ്രയീമ്യർ അവരെ ഞെരുക്കുന്ന ഞെരുക്കവും ഞാൻ കണ്ടിരിക്കുന്നു.” (പുറ, 3:9). എങ്കിലും, അത്യത്ഭുതമായി തങ്ങളെ വിടുവിച്ച ദൈവത്തെ അവർ വിശ്വസിച്ചില്ല. പത്തു പ്രാവശ്യം ആവർ തങ്ങളുടെ പിറുപിറുപ്പുകളിലൂടെ ദൈവത്തെ പരീക്ഷിച്ചുവെന്നു ബൈബിൾ പറയുന്നു: “എന്റെ തേജസ്സും മിസ്രയീമിലും മരുഭൂമിയിലുംവെച്ചു ഞാൻ ചെയ്ത അടയാളങ്ങളും കണ്ടിട്ടുള്ള പുരുഷന്മാർ എല്ലാവരും ഇപ്പോൾ പത്തു പ്രാവശ്യം എന്നെ പരീക്ഷിക്കയും എന്റെ വാക്കു കൂട്ടാക്കാതിരിക്കയും ചെയ്തതുകൊണ്ടു അവരുടെ പിതാക്കന്മാരോടു ഞാൻ സത്യം ചെയ്തിട്ടുള്ള ദേശം അവർ കാൺകയില്ല; എന്നെ നിരസിച്ചവർ ആരും അതു കാൺകയില്ല.” (സംഖ്യാ, 14:22,23). പ്രത്യക്ഷമായി ഇവർ മോശെയ്ക്കും അഹരോനുമെതിരായിട്ടാണ് പിറുപിറുത്തതെങ്കിലും അതൊക്കെയും ദൈവത്തിനെതിരായിരുന്നു. ഒന്ന്; മാറായിൽവെച്ച് വെള്ളത്തിനായി. (പുറ, 15:23,24). രണ്ട്; സീൻമരുഭൂമിയിൽവെച്ച് ഭക്ഷണത്തിനായി. (പുറ, 16:1-3). മൂന്ന്; രെഫീദീമിൽവെച്ച് വീണ്ടും വെള്ളത്തിനായി. (പുറ, 17:1-3). നാല്; തബേരായിൽവെച്ച് വീണ്ടും ഭക്ഷണത്തിനായി. (സംഖ്യാ, 11:1-6). അഞ്ച്; പാരാൻ മരുഭൂമിയിൽവെച്ച് ഭീരുത്വവും വിശ്വാസരാഹിത്യവും നിമിത്തം. (സംഖ്യാ, 14:1-4). ആറ്; കാദേശിൽവെച്ച് അസൂയ നിമിത്തം. (സംഖ്യാ, 16:1-16). ഏഴ്; അവിടെ വെച്ചുതന്നെ ദുഃഖം നിമിത്തം. (സംഖ്യാ, 16:41-50). എട്ട്; അവിടെ വെച്ചുതന്നെ വീണ്ടും അസൂയ നിമിത്തം. (സംഖ്യാ, 17:1-11). ഒൻപത്: സീൻമരുഭൂമിയിലെ കാദേശിൽവെച്ച് വീണ്ടും വെള്ളത്തിനായി. (സംഖ്യാ, 20:2-6). പത്ത്; എദോംദേശം ചുറ്റിപ്പോകുമ്പോൾ വഴിദൂരം നിമിത്തം. (സംഖ്യാ, 21:4-6).

കഴുത

കഴുത

എല്ലായിടത്തും എല്ലാവരും പുച്ഛത്തോടെ വീക്ഷിക്കുന്ന ഒരു മൃഗമാണ് കഴുത. എങ്കിലും, തിരുവചനത്തിൽ ഇടയ്ക്കിടെ പരാമർശിക്കപ്പെടുന്ന ഏറ്റവും പഴക്കമുള്ള മൃഗമാണിത്. ഫറവോൻ (ഉല്പ, 12:16), അബാഹം (ഉല്പ, 22:3), യാക്കോബ് (35:5), മോശെ (പുറ, 4:20) ബിലെയാം (സംഖ്യാ, 22:21, 23) തുടങ്ങിയ പല പ്രമുഖ വ്യക്തികളുടെയും ചരിത്രത്തിൽ കഴുതയെ കാണാം. ദൈവസന്നിധിയിൽ അശുദ്ധമായ മൃഗമായിരുന്നു കഴുത. (ലേവ്യ, 11:27). അതുകൊണ്ട് അതിനെ തനിക്കു യാഗമായി അർപ്പിക്കരുതെന്നും, ‘കഴുതയുടെ കടിഞ്ഞൂലിനെയൊക്കെയും ആട്ടിൻകുട്ടിയെക്കൊണ്ടു വീണ്ടെടുക്കണം’ (പുറ, 13:13) എന്നും തന്റെ ജനത്തോടു ദൈവം കല്പിക്കുന്നു. എങ്കിലും ആറു ദിവസം ജോലി ചെയ്തശേഷം ഏഴാം ദിവസം വിശ്രമിക്കണമെന്ന് മനുഷ്യനോടു കല്പിക്കുന്ന ദൈവം, അവന്റെ കഴുതയ്ക്കും വിശ്രമം നൽകണമെന്നു പ്രത്യേകം നിഷ്കർഷിക്കുന്നുണ്ട്. (പുറ, 23:12). 

കഴുതപ്പുറത്തു സഞ്ചരിക്കുന്നത് അപമാനകരമായി കരുതപ്പെട്ടിരുന്നില്ല. പൗരസ്ത്യദേശത്തു സമ്പന്മാരും രാജാക്കന്മാരും മഹാപുരോഹിതന്മാരും ന്യായാധിപന്മാരും കഴുതപ്പുറത്തു സഞ്ചരിക്കുമായിരുന്നു. ഭാരം ചുമക്കുന്ന മൃഗമായി പൗരാണികകാലം മുതല്ക്കേ കഴുതയെ ഉപയോഗിച്ചിരുന്നു. ഭാരവാഹികളായി ഉപയോഗിച്ചിരുന്നത് അധികവും കോവർകഴുതകളെയാണ്. വലിപ്പത്തിന്റെ അനുപാതത്തിൽ ഭാരം ചുമക്കുന്നതിന് മറ്റ് യാതൊരു മൃഗത്തേക്കാളും കഴിവ് കഴുതയ്ക്കുണ്ട്. കഴുതകളെ നിലം ഉഴുന്നതിനു ഉപയോഗിച്ചിരുന്നു. എന്നാൽ കാളകളെയും കഴുതകളെയും ഒരുമിച്ചുഴുന്നതിനെ വിലക്കി. (ആവ, 22:10). കഴുതയുടെ മാസം തിന്നുവാൻ ന്യായപ്രമാണം അനുവദിച്ചിരുന്നില്ല. എന്നാൽ ശമര്യയുടെ ഉപരോധത്തിൽ വിശപ്പു ഹേതുവായി കഴുതയുടെ മാസം ഭക്ഷിക്കുകയുണ്ടായി. (2രാജാ, 6:25). തിരുവചനത്തിൽ മനുഷ്യനോടു സംസാരിച്ചിരിക്കുന്ന ഏകമൃഗം കഴുതയാണ്. (സംഖ്യാ, 22:28-30). സെഖര്യാപ്രവചനത്തിൻ്റെ നിവൃത്തിയായി യേശു യെരൂശലേമിലേക്ക് രാജകീയപ്രവേശം ചെയ്തത് ഒരു കഴുതക്കുട്ടിയുടെ പുറത്തായിരുന്നു. (സെഖ, 9:9 – മത്താ, 21:7).

കുഷ്ഠരോഗം

കുഷ്ഠരോഗം

പൗരാണികകാലത്തുതന്നെ അറിയപ്പെട്ടിരുന്ന ഒരു രോഗമാണ് കുഷ്ഠം. മെസൊപ്പൊട്ടേമിയയിലും പൗരസ്ത്യ നാടുകളിലും കുഷ്ഠം സാധാരണമായിരുന്നു. ഈജിപ്റ്റിലെ മമ്മികളിൽനിന്നും കുഷ്ഠരോഗത്തിന്റെ ഒരുദാഹരണം ലഭിച്ചിട്ടുണ്ട്. മോശയെയും യിസ്രായേൽമക്കളെയും ഈ ജിപ്റ്റിൽ നിന്നു പുറത്താക്കിയതിനു കാരണം അവർക്കു കുഷ്ഠം ബാധിച്ചിരുന്നതാണെന്നു ഈജിപ്ഷ്യൻ ചരിത്രകാരൻമാർ രേഖപ്പെടുത്തിയതായി ജൊസീഫസ് പറയുന്നുണ്ട്. ഈ ധാരണയെ ജൊസീഫസ് ശക്തിയുക്തം ഖണ്ഡിച്ചിട്ടുണ്ട്. കുഷ്ഠരോഗത്തെക്കുറിച്ചുള്ള വിവരണം ലേവ്യർ 13-ലും 14-ലും ഉണ്ട്. ഒരുവനെ കുഷ്ഠരോഗി എന്നു വിധിക്കുന്നത് പുരോഹിതന്റെ ചുമതലയാണ്. കുഷ്ഠരോഗത്തെ തിരിച്ചറിയുവാൻ അനേകം ലക്ഷണങ്ങൾ കൊടുത്തിട്ടുണ്ട്. കുഷ്ഠബാധ നൈസർഗ്ഗികമായിരിക്കാം. (ലേവ്യ, 13:2 ?-17). ദേഹത്ത് പരു ഉണ്ടായി സൗഖ്യമായശേഷം കുഷ്ഠത്തിന്റെ ലക്ഷണങ്ങൾ കാണിക്കാം. 13:18-23). തൊലിയിൽ പൊള്ളലുണ്ടായശേഷം കുഷ്ഠം ഉണ്ടാകാം. (13:24-28). തലയിലോ താടിയിലോ കുഷ്ഠം ഉണ്ടാകാം. (13:29-44). തൊലിപ്പുറത്തു പരിശോധിക്കുന്ന സ്ഥലത്തു മറ്റുലക്ഷണങ്ങളോടൊപ്പം രോമം വെളുത്തുകണ്ടാൽ രോഗിയെ കുഷ്ഠബാധിതനും അശുദ്ധനുമായി പ്രഖ്യാപിക്കണം. ഇതിൽ ഒരുലക്ഷണം മാത്രം കണ്ടാൽ ഏഴുദിവസം പുരോഹിതൻ അവനെ മാറ്റി പാർപ്പിക്കണം. അതിനുശേഷം വീണ്ടും പരിശോധിച്ച് കൂടുതൽ ദോഷം കണ്ടില്ലെങ്കിൽ വീണ്ടും ഏഴുദിവസത്തേക്കുകൂടി മാറ്റി പാർപ്പിക്കണം. അതിനുശേഷം അവനെ ശുദ്ധനെന്നു പ്രഖ്യാപിക്കണം.

കുഷ്ഠരോഗം മരണത്തിന്റെ പ്രതിരൂപമാണ്. ധരിക്കുന്ന വസ്ത്രത്തിലും മുണ്ഡനം ചെയ്ത തലയിലും കുഷ്ഠബാധിതൻ തനിക്കു മരണത്തോടുള്ള അടുപ്പം പ്രദർശിപ്പിക്കേണ്ടതാണ്. കുഷ്ഠരോഗിയുടെ വസ്ത്രം കീറിക്കളയുകയും തല മൂടാതിരിക്കുകയും അധരം മൂടുകയും അശുദ്ധൻ അശുദ്ധൻ എന്നു വിളിച്ചു പറയുകയും വേണം. രോഗമുള്ള നാൾ മുഴുവൻ അവൻ അശുദ്ധനാണ്: തനിച്ചു പാർക്കേണ്ടതാണ്; പാർപ്പു പാളയത്തിനു പുറത്തായിരിക്കേണ്ടതാണ്. (ലേവ്യ, 13:45-46). ബൈബിൾ കാലഘട്ടങ്ങളിൽ കുഷ്ഠരോഗം എത്ര ഭയാനകമായിരുന്നുവോ അതിനേക്കാൾ ഭയാനകമായിരുന്നു നമ്മുടെ ഓരോരുത്തരുടേയും പാപം. പാപവും ശാപവും പേറി, അറുക്കുവാനുള്ള ആടുകളെപ്പോലെ നരകത്തിലേക്ക് പൊയ്ക്കൊണ്ടിരുന്ന നമ്മളെ ദൈവം തൻ്റെ പുത്രൻ മുഖാന്തരം വീണ്ടെടുത്തു. നാം സഹിക്കേണ്ടിയിരുന്ന എല്ലാ ശിക്ഷയും സ്വന്തം ശിരസ്സിൽ വഹിച്ച് നമുക്കുപകരം മരിച്ചുകൊണ്ട് അവൻ നമ്മെ നിരുപാധികം സ്വതന്ത്രമാക്കി.

കൃപാസനം

കൃപാസനം (mercy seat) 

കൃപയുടെ ഇരിപ്പിടമാണ് കൃപാസനം. സമാഗമനകൂടാരത്തിൽ അതിപരിശുദ്ധസ്ഥലത്തു വച്ചിരുന്ന നിയമപെട്ടകത്തിന്റെ മേൽമൂടിക്കു നല്കിയിട്ടുള്ള പേരാണ് കൃപാസനം. (പുറ, 25:20, 22). അതിന്റെ നീളം രണ്ടര മുഴവും വീതി ഒന്നരമുഴവും ഉയരം ഒന്നരമുഴവുമാണ്. ശുദ്ധസ്വർണ്ണം കൊണ്ടാണ് കൃപാസനം നിർമ്മിച്ചിട്ടുള്ളത്. മേൽമൂടിയിൽ അഥവാ കൃപാസനത്തിന്റെ രണ്ടറ്റത്തും സ്വർണ്ണം കൊണ്ടുളള രണ്ടു കെരുബുകളെ നിർത്തി. അവയുടെ രൂപം മനുഷ്യന്റേതുപോലെയാണു; എന്നാൽ ചിറകുകളുണ്ടെന്ന ഒരു പ്രത്യേകതയുണ്ട്. ചിലരുടെ അഭിപ്രായത്തിൽ യെഹെസ്ക്കേൽ പ്രവാചകൻ നല്കുന്ന വിവരണത്തിലെ (1:5-14) സങ്കീർണ്ണരൂപമായിരുന്നു ഈ കെരൂബുകൾക്ക്. ഒരു മനുഷ്യന്റെ പൊക്കം ഇവയ്ക്കുണ്ട്. അവയുടെ നില്പ് നേരെയായിരുന്നു. (2ദിന, 3:13). കെരൂബുകൾ മേലോട്ടു ചിറകുവിടർത്തി ചിറകുകൊണ്ടു കൃപാസനത്തെ മുടി തമ്മിൽ അഭിമുഖമായിരുന്നു. കെരൂബുകളുടെ മുഖം കൃപാസനത്തിനു നേരെയായിരുന്നു. (പുറ, 25:20) അതിവിശുദ്ധസ്ഥലത്തു വർഷത്തിലൊരിക്കൽ സ്വർണ്ണധുപ കലശവുമായി മഹാപുരോഹിതൻ പ്രവേശിച്ചിരുന്നു. ഈ ധൂപകലശം വച്ചിരുന്നതു കൃപാസനത്തിലാണ്. കെരുബുകൾക്കു മദ്ധ്യയാണ് യഹോവയുടെ പ്രത്യക്ഷത. (പുറ, 25:22). യഹോവയുടെ തേജസ്സു വെളിപ്പെട്ടിരുന്നതു കൊണ്ട് കൃപാസനത്തിനടുക്കൽ ചെല്ലുവാൻ പാപിയായി മനുഷ്യനു സാദ്ധ്യമല്ല. അഭിഷിക്തനായ പുരോഹിതൻ പോലും സേച്ഛയാലോ പ്രായശ്ചിത്തത്തിനുള്ള യാഗരക്തം കൂടാതെയോ കൃപാസനത്തിന്റെ മുമ്പിൽ ചെല്ലുകയാണെങ്കിൽ മരണം സുനിശ്ചിതമായിരുന്നു. പാപപരിഹാര ദിനത്തിൽ ജനത്തിന്റെ പാപപരിഹാരത്തിന്നായി മഹാപുരോഹിതൻ കൃപാസനത്തിന്മേൽ രക്തം തളിച്ചു. (ലേവ്യ, 16:13-16; എബ്രാ, 9:4-7). കൃപാസനമുള്ള അതിപരിശുദ്ധ സ്ഥലത്തെ കൃപാസനഗൃഹം എന്നു പറഞ്ഞിരിക്കുന്നു. (1ദിന, 28:11). എബ്രായർ 9:5-ലെ ഹിലാസറ്റീറിയൊൻ എന്ന ഗ്രീക്കുപദത്തെയാണ് കൃപാസനം എന്നു പരിഭാഷ ചെയ്തിട്ടുളളത്. റോമർ 3:25-ലെ പ്രായശ്ചിത്തത്തെ കുറിക്കുന്ന ഗ്രീക്കുപദവും ഇതുതന്നെയാണ്. സ്വന്തരക്തം മൂലം പ്രായശ്ചിത്തം ചെയ്തതിലൂടെ ക്രിസ്തു കൃപാസനമായി മാറി.

അഹരോന്റെ വടി

അഹരോന്റെ വടി

അഹരോന്റെ വടി എന്നു വിളിക്കപ്പെടുന്നത് മോശെയുടെ കൈയിൽ ഉണ്ടായിരുന്നതും, ദൈവത്തിന്റെ ശക്തിയും മഹത്ത്വവും യിസ്രായേൽമക്കൾക്കും ഫറവോനും അത്ഭുതങ്ങളിലൂടെ വെളിപ്പെടുത്തേണ്ടതിനായി സർവ്വശക്തനായ ദൈവം ഉപയോഗിച്ചതുമായ വടിയായിരുന്നു. തനിക്ക് യഹോവ പ്രത്യക്ഷനായില്ല എന്നു പറഞ്ഞ് യിസായേൽ മക്കൾ തന്നെ വിശ്വസിക്കാതിരിക്കുമെന്ന് മോശെ ദൈവത്തോടു പറഞ്ഞപ്പോൾ മോശെയുടെ കൈയിലുണ്ടായിരുന്ന വടി നിലത്തിടുവാൻ ദൈവം കല്പ്പിച്ചു. അവൻ വടി നിലത്തിട്ടപ്പോൾ അത് ഒരു പാമ്പായിത്തീർന്നു. അതു കണ്ട് ഓടിപ്പോയ മോശെയോട് അതിന്റെ വാലിൽ പിടിക്കുവാൻ ദൈവം കല്പിച്ചു. അങ്ങനെ ചെയ്തപ്പോൾ അതു വീണ്ടും വടിയായിത്തീർന്നു. മോശയുടെ നിർജ്ജീവമായ വടിയിലൂടെ ദൈവം തന്റെ ശക്തിയും മഹത്ത്വവും പ്രകടമാക്കുന്നതിന്റെ തുടക്കമായിരുന്നു അത്. “എന്നാൽ അടയാളങ്ങൾ പ്രവർത്തിക്കേണ്ടതിനായി ഈ വടിയും നിന്റെ കൈയിൽ എടുത്തുകൊള്ളുക’ (പുറ, 4:17) എന്ന് മോശെയോട് ദൈവം കല്പിച്ചതിൽനിന്ന്, ദൈവത്തിന്റെ ആജ്ഞപ്രകാരം അത്ഭുതങ്ങൾ പ്രവർത്തിക്കുവാനായി അഹരോനും ഈ വടിയായിരുന്നു ഉപയോഗിച്ചതെന്ന് വ്യക്തമാകുന്നു. ഈ വടി പിൽക്കാലത്ത് അഹരോൻ്റെ വടി എന്നു വിളിക്കപ്പെട്ടുവെങ്കിലും ഇതിനെ ‘ദൈവത്തിൻ വടി’ (പുറ, 4:20) എന്നു തിരുവചനം വിശേഷിപ്പിക്കുന്നു. ഫറവോൻ മുമ്പിൽവെച്ച് ദൈവീക ശക്തിയാൽ പാമ്പായിത്തീർന്ന് ഈ വടി ഉപയോഗിച്ച് ദൈവം മിസ്രയീമിലെ സകല ജലാശയങ്ങളും രക്തമാക്കിത്തീർക്കുകയും (പുറ, 7:20), വടി ഉപയോഗിച്ച് ദൈവം മിസയീമിൽ മുഴുവനും തവളകളെക്കൊണ്ടു നിറയ്ക്കുകയും (പുറ, 8:5,6), നിലത്തിലെ പൊടിയിൽനിന്നു പേനുകളെ ഉണ്ടാക്കുകയും ചെയ്തു. (പുറ, 8:17). ഇപ്രകാരം മിസ്രയീമിലെ മൂന്നു ബാധകൾ വരുത്തുവാൻ ദൈവം ഉപയുക്തമാക്കിയത് ദൈവത്തിന്റെ ശക്തിയുടെ പ്രതീകമായ ഈ വടിയായിരുന്നു. ചെങ്കടലിനെ വിഭാഗിക്കുവാനും വീണ്ടും പൂർവ്വസ്ഥിതിയിലാക്കുവാനും ദൈവം ഈ വടിതന്നെയാണ് ഉപയോഗിച്ചത്. മോശെയുടെയും അഹരോന്റെയും നേതൃത്വത്തിനെതിരായി യിസായേമക്കൾ പിറുപിറുത്തതിനെ തുടർന്ന് യഹോവയുടെ കല്പനപ്രകാരം സമാഗമനകൂടാരത്തിൽ ഓരോ ഗോത്രത്തലവന്റെയും പേരെഴുതിയ വടി വച്ചു. അടുത്ത ദിവസം അഹരോന്റെ വടി തളിർത്തു പുത്ത് ‘ബദാംഫലം’ കായിച്ചതായി കാണപ്പെട്ടു. (സംഖ്യാ, 17:7,8). നീണ്ട മരുഭൂയാത്രയിൽ ആദ്യം വെള്ളം പുറപ്പെടുവിക്കുന്നതിനായി ഈ വടികൊണ്ട് പാറയിൽ അടിക്കുവാനാണ് ദൈവം കല്പിച്ചത്. എന്നാൽ സീൻമരുഭൂമിയിൽവച്ച് വീണ്ടും വെള്ളമില്ലാതെ വന്നപ്പോൾ മോശെയോടു തന്റെ വടിയെടുത്ത്, പാറയോടു കല്പിക്കുവാൻ ദൈവം ആജ്ഞാപിച്ചു. പക്ഷേ, മോശെ തന്റെ വടിയെടുത്ത്, കല്പിക്കുന്നതിനു പകരം വടികൊണ്ടു രണ്ടു പ്രാവശ്യം പാറയിൽ അടിച്ചു. പാറയിൽനിന്നു വെള്ളം പുറപ്പെട്ടുവെങ്കിലും ദൈവത്തിന്റെ കല്പനയ്ക്ക് വിരുദ്ധമായി വടി ഉപയോഗിച്ചതുകൊണ്ട് മോശെയും അഹരോനും കനാൻ ദേശത്തു പ്രവേശിക്കുകയില്ല എന്ന് ദൈവം അരുളിച്ചെയ്തു. (സംഖ്യാ, 20:1-12). അങ്ങനെ യിസ്രായേൽമക്കളുടെ മോചനത്തിനും അവരുടെ 40 വർഷത്തെ മരുഭൂപ്രയാണത്തിനും ദൈവം അത്ഭുതകരമായി ഉപയോഗിച്ച ഈ വടിതന്നെ, മോശെയും അഹരോനും കനാനിൽ പ്രവേശിക്കാതിരിക്കുവാനും കാരണമിയിത്തീർന്നു.