അവിഭക്തയിസ്രായേലിന്റെ ആദ്യ രാജാവായിരുന്നു ബെന്യാമീൻ ഗോത്രത്തിലെ കീശിന്റെ മകനായ ശൗൽ. അദ്ദേഹത്തിന്റെ ഭരണം വിജയകരമായിരുന്നില്ല. ശൗലിന്റെ മരണത്തോടു കൂടി ആഭ്യന്തരകലാപം പൊട്ടിപ്പുറപ്പെട്ടു. ഈ അരാജകത്വത്തിൽ നിന്നും ദാവീദ് രംഗപ്രവേശം ചെയ്തു. ബി.സി. 587-ൽ ബാബേൽരാജാവായ നെബുഖദ്നേസർ യെരൂശലേം നശിപ്പിക്കുന്നതുവരെ യെരുശലേം ഭരിച്ചത് ദാവീദിന്റെ രാജവംശമായിരുന്നു. ദാവീദ് യെഹൂദാഗോത്രജൻ ആയിരുന്നു. എബ്രായഗോത്രങ്ങളെ ഏകോപിപ്പിച്ചു ഭരിക്കുവാൻ ദാവീദിനും ശലോമോനും കഴിഞ്ഞു. ശലോമോന്റെ മരണത്തോടു കൂടി യൊരോബെയാമിന്റെ കീഴിൽ പത്തുഗോത്രങ്ങൾ പിരിഞ്ഞുപോയി, വടക്കെ രാജ്യമായ യിസ്രായേൽ സ്ഥാപിച്ചു. ബെന്യാമീൻ, യെഹൂദാ എന്നീ ഗോത്രങ്ങൾ ഉൾപ്പെട്ട തെക്കെരാജ്യം യെഹൂദാ എന്ന പേരിൽ അറിയപ്പെട്ടു. മുന്നൂറ്റി അമ്പതോളം വർഷം (ബി.സി. 931-586) യെഹൂദാ നിലനിന്നു. ദാവീദിന്റെ വംശത്തിലെ ഇരുപതു രാജാക്കന്മാരാണ് യെഹൂദാ ഭരിച്ചത്.
ശലോമോന്റെ പുത്രനായ രെഹബെയാമിന്റെ അപ്രാപ്തിയാണു രാജ്യവിഭജനത്തിനു കാരണമായതെന്നു കരുതുവാൻ ന്യായമില്ല. കനാനിൽ പാർപ്പുറപ്പിച്ചതു മുതൽ യിസ്രായേൽ ഗോത്രങ്ങൾ സ്വാതന്ത്ര്യം പ്രകടിപ്പിക്കുകയും ഗോത്രപരമാധികാരം കൈമാറുവാൻ വിസമ്മതിക്കുകയും ചെയ്തുവന്നു. ന്യായാധിപന്മാരുടെ കാലത്തു പല സന്ദർഭങ്ങളിലും കലഹവും തുറന്ന യുദ്ധവും (ന്യായാ, 8:1-3; 12:1-6, 20) ഗോത്രങ്ങൾ തമ്മിൽ നടന്നിരുന്നു. ശൗലിന്റെ മരണത്തിനും ദാവീദ് യെരുശലേമിലേക്കു തലസ്ഥാനം മാറ്റുന്നതിനും (2ശമൂ, 2:4) ഇടയ്ക്കുള്ള കാലയളവിൽ ഉണ്ടായ പ്രശ്നങ്ങൾ ഒരു വിഭക്ത രാജ്യത്തിന്റെ പ്രതീതി ഉളവാക്കി. യെഹൂദാ ദാവീദിനോടു കൂറു പുലർത്തിയപ്പോഴും ദാവീദിൽ നിന്നു അകലെയായിരുന്ന യിസ്രായേൽ ശൗലിന്റെ മകനായ ഈശ്-ബോത്തിനെ രാജാവാക്കാൻ ശ്രമിച്ചു. ദാവീദ് യെരൂശലേമിൽ തലസ്ഥാനം ഉറപ്പിക്കുകയും എല്ലാ ഗോത്രങ്ങളെയും വിധേയപ്പെടുത്തുകയും ചെയ്തു കൊണ്ടു രാജ്യത്തിന്റെ ഐക്യം ഭദ്രമാക്കി. ശലോമോൻ ഭാരിച്ച നികുതിയും ഊഴിയ വേലയും ഏർപ്പെടുത്തി ഉറച്ച ഭരണം നടത്തി. ശലോമോൻ മരിച്ചപ്പോൾ യൊരോബെയാമിന്റെ കീഴിൽ ഒരു യിസ്രായേല്യ സർക്കാർ പ്രവാസത്തിലുണ്ടായിരുന്നു. (1രാജാ, 11:26-40). യൊരോബെയാമും യിസ്രായേൽ സഭയൊക്കെയും വന്നു തങ്ങളുടെ മേൽ വച്ചിരുന്ന ഭാരമുള്ള നുകത്തിന്റെ ഭാരം കുറച്ചുതന്നാൽ രെഹബെയാമിനെ സേവിക്കാം എന്നു പറഞ്ഞു. (1രാജാ, 12:11). രെഹബെയാം അതു നിരസിച്ചു. യൊരോബെയാം പിരിഞ്ഞുപോയി യിസ്രായേൽ രാജ്യം സ്ഥാപിച്ചു.
യെഹൂദയുടെ പ്രദേശത്തിനു തുല്യമായ ഒരു ചെറിയ പ്രദേശമായിരുന്നു രെഹബെയാമിന്റെ കീഴിൽ ഉണ്ടായിരുന്നത്. ബെന്യാമീന്റെ പ്രദേശം അധികവും യിസ്രായേലിനോടു ചേർന്നതായിട്ടാണു കാണുന്നത്. (1രാജാ, 12:20). ബെന്യാമീന്റെ തെക്കെ അറ്റത്തു കിടന്ന യെരുശലേം യെഹൂദയോടു ചേർന്നു. രെഹബെയാമിന്റെ സൈന്യത്തിന്റെ സാന്നിദ്ധ്യമായിരുന്നു അതിനു കാരണം. യെഹൂദാരാജ്യത്തിനു യിസ്രായേൽ രാജ്യത്തിന്റെ പകുതിയോളം വ്യാപ്തിയേ ഉണ്ടായിരുന്നുള്ളൂ. യിസ്രായേലിന്റെ കൃഷിഭൂമിയുടെ നാലിലൊന്നിൽ കുറവായിരുന്ന യെഹൂദയുടെ കൃഷിഭൂമി. ഫലഭൂയിഷ്ഠമായ കൃഷിഭൂമിയും വർഷ പാതവുംകൊണ്ടു യിസ്രായേൽ അനുഗൃഹീതമായിരുന്നു. ദൈവം ഏർപ്പെടുത്തിയ ആരാധനാസ്ഥലമായ യെരുശലേം ദൈവാലയം, ദാവീദിന്റെ രാജവംശം എന്നിവ യെഹൂദയുടെ പ്രത്യേക ആനുകൂല്യങ്ങളായിരുന്നു. ഒരു ഏകതാനമായ ജനസംഖ്യയും ശക്തമായ അധികാര കേന്ദ്രീകരണവും യെഹൂദയ്ക്കുണ്ടായിരുന്നു; ഒപ്പം യെരുശലേം ദൈവാലയത്തോടു ബന്ധപ്പെട്ട ലേവ്യ പൗരോഹിത്യവും. ശലോമോന്റെ മരണശേഷം രണ്ടു നൂറ്റാണ്ടോളം യെഹൂദയും യിസ്രായേലും പാർശ്വസ്ഥരായി കഴിഞ്ഞു. ആദ്യത്തെ രണ്ടു തലമുറകളിൽ യിസ്രായേലിനെ യെഹൂദായോടു ചേർക്കാൻ വേണ്ടി യെഹൂദാരാജാക്കന്മാർ യുദ്ധം ചെയ്തു. യെഹോശാഫാത്തിന്റെ കാലത്തോടു കൂടി അതു അസാദ്ധ്യം എന്നവർ മനസ്സിലാക്കി. യെഹൂദയെക്കാൾ ശക്തമായിരുന്നു യിസായേൽ. യെഹോശാഫാത്തിന്റെ കാലം മുതൽ യിസ്രായേലുമായി രമ്യതയിൽ കഴിയുവാൻ യെഹൂദാ ഒരുങ്ങി. വിഭജനത്തോടു കൂടി യെഹൂദാ രാജ്യം ഒരു രണ്ടാംകിട ശക്തിയായി മാറി. ഈജിപ്റ്റിലെ രാജാവു ശീശക് മിസയീമ്യസാമ്രാജ്യം പുനർജ്ജീവിപ്പിക്കാനായി പലസ്തീൻ ആക്രമിച്ചു . ശീശക് ദൈവാലയത്തിലെ ഭണ്ഡാരവും രാജധാനിയിലെ ഭണ്ഡാരവും കവർന്നു. ശലോമോൻ ഉണ്ടാക്കിയ പൊൻപരിചകളെയും അവൻ എടുത്തുകൊണ്ടുപോയി. അവയ്ക്കു പകരം രെഹബെയാം രാജാവു താമ്രം കൊണ്ടു പരിചയുണ്ടാക്കി. (1രാജാ, 14:25-28). മഹത്വം പൊയ്പോയ യെഹൂദായുടെ പ്രതിരൂപമാണിത്. രെഹബെയാമും പുത്രനായ അബീയാമും വിജാതീയാരാധനകൾക്കു പ്രോത്സാഹനം നല്കി. ആസായും യെഹോശാഫാത്തും അവയെ തുടച്ചു മാറ്റുവാൻ ശ്രമിച്ചു. യെഹോശാഫാത്തിന്റെ പുത്രനായ യെഹോരാം യിസ്രായേൽ രാജാവായ ആഹാബിന്റെ പുത്രി അഥല്യയെ വിവാഹം കഴിച്ചു. ഇതു യിസ്രായേലുമായി സൗഹാർദ്ദത്തിൽ കഴിയുവാനുള്ള യെഹോശാഫാത്തിന്റെ താൽപര്യത്തെ വ്യക്തമാക്കുന്നു. ഈ സൗഹാർദ്ദം യെഹൂദയുടെ അഭിവൃദ്ധിക്കു കാരണമായെങ്കിൽ അതു മതപരമായ അപചയത്തിനു വഴിതെളിച്ചു. അഥല്യാ രാജ്ഞിയുടെ ഭരണകാലത്തു യെഹൂദാ രാജവംശത്തെ നിർമ്മൂലമാക്കുവാനും ബാൽപൂജ യെഹൂദയിൽ ഉറപ്പിക്കാനും ശ്രമിച്ചു. തുടർന്നുണ്ടായ കലാപത്തിൽ അഥല്യ വധിക്കപ്പെട്ടു. (ബി.സി. 835). തുടർന്നു ബാലനായ യോവാശ് രാജാവായി. മഹാപുരോഹിതനായ യെഹോയാദായുടെ നേതൃത്വത്തിൽ യഹോവയുടെ ആരാധന പുന:സ്ഥാപിതമായി. രാഷ്ട്രീയവും സാമ്പത്തികവുമായ ഐശ്വര്യം മുറ്റിനിന്ന കാലത്താണ് അമസ്യാവും ഉസ്സീയാവും രാജ്യഭാരം ചെയ്തത്. തുടർന്നു അശ്ശൂരിന്റെ ആക്രമണം ഉണ്ടാകുകയും യിസ്രായേൽ പ്രവാസത്തിലേക്കു പോവുകയും ചെയ്തു.
എട്ടാം നൂറ്റാണ്ടിന്റെ മുന്നാം പാദത്തിൽ അശ്ശൂർ സാമ്രാജ്യം പടിഞ്ഞാറോട്ടു വ്യാപിച്ചു. ബി.സി. 722-ൽ അശ്ശൂർ യിസ്രായേലിനെ നശിപ്പിക്കുകയും യെഹൂദയ്ക്ക് കനത്ത നാശം വരുത്തുകയും ചെയ്തു. അരാം, യിസ്രായേൽ എന്നീ സഖ്യശക്തികളുടെ ആക്രമണത്തിൽ നിന്നു രക്ഷ നേടുന്നതിനായി ആഹാസ് രാജാവു അശ്ശൂരിന്റെ സഹായം തേടി. യെഹൂദാ രക്ഷപ്പെട്ടു. അശ്ശൂരിലെ പൂജാസമ്പ്രദായങ്ങളെ ആഹാസ് യെരുശലേമിൽ ഏർപ്പെടുത്തി. ആഹാസിന്റെ വാഴ്ചയുടെ അവസാനകാലത്തു യിസ്രായേലിന്റെ അസ്തിത്വം നഷ്ടപ്പെട്ടു. ആഹാസിന്റെ പുത്രനായ ഹിസ്കീയാവു അശ്ശൂരിന്റെ ആധിപത്യത്തെ ഒഴിവാക്കാൻ ശ്രമിച്ചു. അദ്ദേഹത്തിന്റെ കീഴിൽ യെഹൂദാ സൻഹേരീബിന്റെ ആക്രമണത്തെ അതിജീവിച്ചു. ബാബേലുമായി അദ്ദേഹം ചെയ്ത സഖ്യതയെ യെശയ്യാവു അപലപിച്ചു. പ്രവാചകന്മാരായ യെശയ്യാവും മീഖായും തങ്ങളുടെ ശുശ്രൂഷ ഈ കാലത്ത് തുടരുകയായിരുന്നു. ഹിസ്കീയാ രാജാവിന്റെ മതനവീകരണത്തെ യെശയ്യാവു സഹായിച്ചു. യെഹൂദാരാജ്യത്തിന്റെ അവസാന നൂറ്റാണ്ടിൽ പലസ്തീൻ നിരന്തരമായ യുദ്ധത്തിന്റെ രംഗഭൂമിയായി മാറി. സാമ്രാജ്യങ്ങൾ ഏറ്റുമുട്ടുകയും തകർന്നു വീഴുകയും ചെയ്തു. ബി.സി. 612-ൽ നീനെവേ നശിപ്പിക്കപ്പെട്ടതോടു കൂടി അശ്ശൂർ സാമ്രാജ്യം തകർന്നു. തൽസ്ഥാനത്തു നെബുഖദ്നേസറിന്റെ കീഴിൽ നവബാബിലോണിയൻ സാമ്രാജ്യം ഉദയം ചെയ്തു. ഈജിപ്റ്റും പലസ്തീനോടുള്ള സാമീപ്യം മൂലം മേൽക്കോയ്മയ്ക്ക് ശ്രമിച്ചു. ലോകത്തിലെ രണ്ടു മഹാശക്തികൾക്കിടയിലായ യെഹൂദാ ദൈവത്തിലാശ്രയിക്കാതെ ഈ രണ്ടു ശക്തികളെയും മാറി മാറി ആശ്രയിച്ചു.
ഹിസ്കീയാ രാജാവിന്റെ പുത്രനായ മനശ്ശെ അശ്ശൂരിന്റെ രാഷ്ട്രീയവും മതപരവുമായ നിയന്ത്രണത്തിനു സ്വയം വിധേയപ്പെട്ടു. എബായ രാജാക്കന്മാരിൽ ഒടുവിലത്തെ നല്ല രാജാവു യോശീയാവ് ആയിരുന്നു. ബി.സി. 621-ൽ അദ്ദേഹം മതപരമായ ഒരു നവീകരണം നടത്തി. അതിനു കാരണമായി തീർന്നത് ദൈവാലയത്തിൽ നിന്നു മോശെയുടെ ന്യായപ്രമാണം (ആവർത്തന പുസ്തകമായിരിക്കണം) കണ്ടെത്തിയതാണ്. ഈ നവീകരണം അശ്ശൂരിനെതിരായിരുന്നു. ഇദ്ദേഹത്തിന്റെ കാലത്താണു് അശ്ശൂർ സാമ്രാജ്യം വിഘടിച്ചത്. മിസ്രയീമിലെ ഫറവോനായ നെഖോയുടെ സൈന്യത്തെ എതിർക്കുവാൻ ശ്രമിച്ച യോശീയാവ് വധിക്കപ്പെട്ടു. യോശീയാവിന്റെ വാഴ്ചക്കാലത്താണ് യിരെമ്യാവു പ്രവാചകശുശൂഷ ആരംഭിച്ചത്. യെഹൂദയുടെ വീഴ്ചയെക്കുറിച്ചു യിരെമ്യാവ് പ്രവചിച്ചിരുന്നു.
യോശീയാവിന്റെ മരണശേഷം യെഹൂദയെ ദുഷ്ക്കാലങ്ങൾ വലയം ചെയ്തു. പുത്രനായ യെഹോയാക്കീം ഈജിപ്റ്റിന്റെ പാവയായിരുന്നു. ഇയാളുടെ വാഴ്ചക്കാലത്തു ബാബിലോന്യർ യെരൂശലേം കൊള്ളയടിച്ചു. (ബി.സി. 605). ആഭ്യന്തര കലാപത്തിൽ രാജാവു കൊല്ലപ്പെടുകയും പുത്രനായ യെഹോയാഖീൻ രാജാവാകുകയും ചെയ്തു. മൂന്നുമാസത്തിനു ശേഷം ബാബിലോന്യർ യെരുശലേം പിടിക്കുകയും (ബി.സി. 597) രാജാവിനോടൊപ്പം പ്രധാന വ്യക്തികളെ ബാബിലോണിലേക്കു ബന്ദികളാക്കി കൊണ്ടുപോകുകയും ചെയ്തു. യെഹോയാഖീന്റെ സ്ഥാനത്തു യോശീയാവിന്റെ മറ്റൊരു പുത്രനായ സിദെക്കീയാവിനെ വാഴിച്ചു. സിദെക്കീയാവു ബാബിലോണിനോടു മത്സരിച്ചു. ഈജിപ്റ്റിനോടു സഖ്യം ചെയ്തു. തന്മൂലം യെരുശലേമിനെ നശിപ്പിക്കുവാൻ ബാബിലോന്യർ തീരുമാനിച്ചു. ഒന്നര വർഷത്തെ കഠിന നിരോധനത്തിനു ശേഷം യെരുശലേം നെബൂഖദ്നേസറിനു കീഴsങ്ങി. നെബൂഖദ്നേസർ പട്ടണം നശിപ്പിച്ചു. സിദെക്കീയാവിനെ കണ്ണു കുത്തിപ്പൊട്ടിച്ചു ബാബിലോണിലേക്കു കൊണ്ടുപോയി. ജനത്തിൽ ഒരു വലിയ ഭാഗത്തെ ബന്ദികളാക്കി. (ബി.സി. 587). ഇങ്ങനെ മഹത്വപൂർണ്ണയായിരുന്ന യെഹൂദാ രാജ്യം അവസാനിച്ചു.
മൂന്നു വിശ്വമതങ്ങളുടെ (യെഹൂദ, ക്രൈസ്തവ, മുസ്ലീം) വിശുദ്ധ നഗരമാണ് യെരൂശലേം. ഈ പട്ടണത്തിന്റെ അധീശത്വത്തിനു വേണ്ടി യെഹൂദരും ക്രൈസ്തവരും മുസ്ലീങ്ങളും നടത്തിയ യുദ്ധങ്ങൾ അസംഖ്യമത്രേ. യെരൂശലേമിനു വേണ്ടി യെഹൂദന്മാർ ഒഴുക്കിയിട്ടുള്ള കണ്ണുനീർ ചരിത്രത്തിനു മറക്കാൻ കഴിയുന്നതല്ല. ഒരു നഗരം എന്ന നിലയ്ക്കു യെരൂശലേമിനെക്കുറിച്ചുള്ള ആദ്യ ബൈബിൾ പരാമർശം; “യെഹൂദാമക്കൾ യെരൂശലേമിന്റെ നേരെ യുദ്ധം ചെയ്തു അതിനെ പിടിച്ചു വാളിന്റെ വായ്ത്തലയാൽ വെട്ടി നഗരം തീയിട്ടു ചുട്ടുകളഞ്ഞു” എന്നാണ്. (ന്യായാ, 1:8). യെരൂശലേമിന്റെ ചരിത്രത്തിന്റെ ഏറ്റവും സംക്ഷിപ്തമായ രൂപരേഖ ഇതാണ്. യെരുശലേമിന്റെ ഇതഃപര്യന്തമുള്ള ചരിത്രം ഉപര്യുക്ത പ്രസ്താവനയുടെ വിശദീകരണം മാത്രം.
യെരൂശലേമിനെപ്പോലെ ഉന്നതപദവിയും പ്രകീർത്തനവും തിരുവെഴുത്തുകളിൽ ലഭിച്ചിട്ടുള്ള മറ്റൊരു നഗരവുമില്ല. ശാശ്വത സമാധാനവും അന്തിമ മഹത്വവും അവകാശമായി വാഗ്ദത്തം ചെയ്യപ്പെട്ടിട്ടുള്ള നഗരമാണിത്. ദൈവത്തിന്റെ സാന്നിദ്ധ്യവും സ്നേഹവും അമിതമായി അനുഭവിച്ചിട്ടുള്ള യെരുശലേമിനു കിടനില്ക്കുവാൻ ലോകത്തിലൊരു നഗരവുമില്ല. ദൈവത്തിന്റെ രക്ഷാകരപ്രവൃത്തി പൂർത്തിയിലെത്തിയതു ഈ പട്ടണത്തിലാണ്. മനുഷ്യരുടെയിടയിൽ ദൈവം സ്ഥാപിച്ച ഏക രാജ്യത്തിന്റെയും രാജത്വത്തിന്റെയും രാജനഗരം യെരൂശലേമാണ്. പ്രവാചകന്മാരുടെയും ക്രിസ്തുവിന്റെയും ഭർത്സനത്തിനു വിധേയമായ യെരുശലേമിന്റെ ഭാവി മഹത്വം പ്രവചനത്തിലെ പ്രമുഖ വിഷയമാണ്. യിസ്രായേലിന്റെ മഹത്വവും സകല ജാതികളുടെയും രക്ഷയുമായ (ലൂക്കൊ, 2:30,31) യേശുക്രിസ്തുവിന്റെ ജനനം, മരണം, ഉയിർത്തെഴുന്നേല്പ്, സ്വർഗ്ഗാരോഹണം എന്നിവയാൽ അനുഗൃഹീതമായ പുണ്യ നഗരമാണിത്. കൃപായുഗത്തിലെ ദൈവിക നിർണ്ണയമായ സഭയെ രൂപീകരിക്കുവാൻ പെന്തെകൊസ്തുനാളിൽ പരിശുദ്ധാത്മാവ് അവരോഹണം ചെയ്തതും, സഭയ്ക്കും മിഷണറി പ്രവർത്തനങ്ങൾക്കും തുടക്കം കുറിച്ചതും ഇവിടെയാണ്. സഭയുടെ ആദ്യത്തെ മഹാസമ്മേളനം കൂടിയത് യെരുശലേമിലത്രേ. (പ്രവൃ, 15). യഹോവ തന്റെ നാമം സ്ഥാപിപ്പാൻ എല്ലാ യിസ്രായേൽ ഗോത്രങ്ങളിൽ നിന്നു തിരഞ്ഞെടുത്ത നഗരമാണ് യെരുശലേം. (1രാജാ, 14:21). ജാതികളുടെയും രാജ്യങ്ങളുടെയും മദ്ധ്യേ (യെഹ, 5:5) യെരുശലേമിനെ വയ്ക്കുക മാത്രമല്ല, ചുറ്റുമുള്ള സകലജാതികൾക്കും പരിഭ്രമപാത്രവും ഭാരമുള്ള കല്ലും ആക്കി തീർത്തിരിക്കുകയുമാണ്. (സെഖ, 12:2,3). സർവ്വഭൂതലത്തിലും ഉള്ള രാജാക്കന്മാർ അന്ത്യയുദ്ധത്തിനു കൂടിച്ചേരുന്നതും നശിക്കുന്നതും ഇവിടെതന്നെയാണ്. സാത്താനെ ബന്ധിച്ചശേഷം ദാവീദ് പുത്രനായ യേശുക്രിസ്തു രാജാധിരാജാവും കർത്താധികർത്താവുമായി ദാവീദിന്റെ സിംഹാസനത്തിലിരുന്നു സർവ്വഭൂമിയെയും നീതിയിൽ വാഴുന്നതും യെരുശലേം കേന്ദ്രമാക്കിയാണ്.
പേരിന്റെ നിഷ്പത്തി: യെരൂശലേം എന്ന പേര് സെമിറ്റിക്ക് ആണെങ്കിലും പട്ടണത്തിനു ആ പേർ ആദ്യം നല്കിയത് എബ്രായർ അല്ല. ഈജിപ്റ്റിലെ ശാപഗ്രന്ഥങ്ങളിൽ (ബി.സി. 19-18 നൂറ്റാണ്ടുകൾ) റുഷലിമും എന്നു യെരുശലേമിനെ രേഖപ്പെടുത്തിയിട്ടുണ്ട്. തേൽ-എൽ-അമർണാ എഴുത്തുകളിൽ (ബി.സി. 1400) ഇതിനെ ഉറുസാലിം (സാലിമിന്റെ ഊര് അഥവാ പട്ടണം) എന്നു വിളിച്ചിട്ടുണ്ട്. സമാധാനത്തിന്റെ പട്ടണമെന്നാണു പൊതുവെ അർത്ഥം പറയുന്നത്. യോശുവ 10:1-ലാണ് എബ്രായ ബൈബിളിലാദ്യമായി യെരൂശലേമിന്റെ പേർ പറഞ്ഞിട്ടുള്ളത്. അവിടെ യെറൂഷലായീം എന്നാണു രൂപം. അയീം ദ്വിവചന പ്രത്യയമാണ്; മിസ്രയീം എന്നപോലെ. അരാമ്യഭാഷയിൽ (എസ്രാ, 4:8, 20, 24, 51) യെറുഷ്ലേം ആണ്. സൻഹേരീബിന്റെ (Sennacherib) രേഖകളിൽ ഉർസാലിമു എന്നും, സിറിയക്കിൽ ഉറിഷ്ലേം എന്നും, ഗ്രീക്കു സെപ്റ്റ്വജിന്റെ ബൈബിളിൽ ഹൈറോസാലെം എന്നുമാണു രൂപങ്ങൾ. എ.ഡി. 135-ൽ റോമാക്കാർ യെരുശലേമിന്റെ പേർ ഐലിയ കാപ്പിത്തോളിനാ (Aelia Capitolina) എന്നാക്കി. അറബികൾ ഇതിനെ അൽ-കുദ്സ് അൽഷറീഫ് (വിശുദ്ധനഗരം) എന്നു വിളിച്ചുവരുന്നു. യെരുശലേമിന്റെ ആദ്യപേര് ഇറുസാലേം എന്നു കരുതുന്നവരുണ്ട്. സ്ഥാപിക്കുക എന്നർത്ഥമുള്ള ‘യാറാ’യും പശ്ചിമശേമ്യദേവന്റെ പേരായ പുൽമനു അഥവാ ഷാലിമും ചേർന്നുള്ള സംയുക്ത പദമാണ് ഇറുസാലേം. മിദ്രാഷിൽ യെരൂശലേമിനു കൊടുക്കുന്ന അർത്ഥം സമാധാനത്തിന്റെ അടിസ്ഥാനം എന്നാണ്. ശാലേം എന്നായിരിക്കണം പട്ടണത്തിന്റെ ആദ്യപേര്. അബ്രാഹാമിനെ എതിരേറ്റു വന്ന മല്ക്കീസേദെക് ശാലേം രാജാവായിരുന്നു. (ഉല്പ, 14:18; സങ്കീ, 76:2). പട്ടണത്തിന്റെ പേരു തന്നെ സമാധാനം വിവക്ഷിക്കുക കൊണ്ടു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്തു “ഈ സ്ഥലത്തു ഞാൻ സമാധാനം നല്കും.” (ഹഗ്ഗാ, 2:9). യെരൂശലേമിന്റെ സമാധാനത്തിന്നായി പ്രാർത്ഥിക്കേണ്ടതാണ്. (സങ്കീ, 122:6). നിങ്ങൾക്കു കുടിപ്പാൻ വേണ്ടി ഞാൻ അവൾക്കു നദിപോലെ സമാധാനം നീട്ടിക്കൊടുക്കും (യെശ, 66:12) എന്നാണ് യഹോവയുടെ വാഗ്ദത്തം. അറബികൾ സലാം എന്നും, യെഹൂദർ ഷാലോം എന്നുമാണ് അഭിവന്ദനം ചെയ്യുന്നത്. ഇവയുടെ അർത്ഥം സമാധാനം നിന്നോടു കൂടെ ഇരിക്കുമാറാകട്ടെ എന്നത്രേ.
യെരൂശലേമിന്റെ പേരുകൾ: യെരൂശലേമിനു അറുപതു വിഭിന്ന നാമങ്ങളുണ്ടെന്നാണ് റബ്ബിമാർ പറയുന്നത്. ബൈബിളിൽ എണ്ണൂറിലധികം തവണ യെരൂശലേം പരാമർശിക്കപ്പെടുന്നു. പഴയനിയമത്തിൽ ഇയ്യോബ്, ഹോശേയ, യോനാ, നഹും, ഹബക്കൂക്ക്, ഹഗ്ഗായി എന്നീ പുസ്തകങ്ങളിൽ യെരൂശലേം എന്ന പേരില്ല. പുതിയ നിയമത്തിൽ റോമാലേഖനം മുതൽ വിരളമായേ ഈ നാമം കാണപ്പെടുന്നുള്ളൂ. റോമാ ലേഖനത്തിൽ 15:17, 25,26, 31-ലും 1കൊരി, 16:3-ലും, ഗലാ, 1:17,18; 2:1-ലും കാണാം. 1. സീയോൻ (Zion): യെരൂശലേം കഴിഞ്ഞാൽ ഏറ്റവുമധികം പ്രയോഗിച്ചിട്ടുള്ള പേരാണ് സീയോൻ. പഴയനിയമത്തിൽ നൂറിലധികം സ്ഥാനങ്ങളിൽ സീയോൻ പറയപ്പെടുന്നുണ്ട്. ആദ്യ പരാമർശം 2രാജാ, 19:21-ലാണ്. സീയോൻ കൂടുതലായി കാണപ്പെടുന്നത് സങ്കീർത്തനങ്ങളിലാണ്. പുതിയനിയമത്തിൽ ക്രിസ്തു രണ്ടുപ്രാവശ്യം സീയോനെക്കുറിച്ചു പറഞ്ഞു. ഇവ രണ്ടും പഴയനിയമത്തിൽ നിന്നുള്ള ഉദ്ധരണിയാണ്. (മത്താ, 21:5; യോഹ, 12:15). ആത്മീയാർത്ഥത്തിൽ റോമലേഖനത്തിൽ (9:33; 1:27) രണ്ടു പ്രാവശ്യവും, പത്രോസിന്റെ ഒന്നാം ലേഖനത്തിൽ ഒരു പ്രാവശ്യവും (2:6), വെളിപ്പാടിൽ (14:1) ഒരു പ്രാവശ്യവും, സീയോൻ പരാമൃഷ്ടമാവുന്നു. 2. ദാവീദിന്റെ നഗരം (The city of David): ചരിത്ര പുസ്തകങ്ങളിൽ ഇടയ്ക്കിടെ ദാവീദിന്റെ നഗരമെന്നു യെരൂശലേമിനെ വിളിക്കുന്നു: (2ശമൂ, 5:7, 9; 6:10-16; നെഹ, 3:15; 12:37). പ്രവചന പുസ്തകങ്ങളിൽ ഒരിടത്തും. (യെശ, 22:9). പുതിയനിയമത്തിൽ യേശുവിന്റെ ജനനത്തോടുള്ള ബന്ധത്തിൽ ബേത്ത്ലേഹെമിനു മാത്രമായി ദാവീദിന്റെ പട്ടണം എന്ന പേർ നല്കിയിരിക്കുന്നു. (ലൂക്കൊ, 2:5, 11). 3. ദൈവനഗരം: സങ്കീർത്തനങ്ങളിൽ യെരുശലേമിനെ ദൈവത്തിന്റെ നഗരമായി പറഞ്ഞിട്ടുണ്ട്. (സങ്കീ, 46:4; 48:1, 8; 87:3). പുതിയനിയമത്തിൽ പുതിയ യെരൂശലേമിനെയാണ് ദൈവത്തിന്റെ നഗരം എന്നു വിശേഷിപ്പിച്ചിട്ടുള്ളത്. (എബ്രാ, 12:22; വെളി, 3:12). 4. യഹോവയുടെ നഗരം: (യെശ, 60:14). 5. യഹോവയുടെ പർവ്വതം: (യെശ, 2:3; 30:29). 6. സൈന്യങ്ങളുടെ യഹോവയുടെ പർവ്വതം: (സെഖ, 8:3) 7. യഹോവയുടെ വിശുദ്ധ പർവ്വതം: (യെശ, 27:13; 66:20). 8. യിസ്രായേലിൻ പരിശുദ്ധന്റെ സീയോൻ: (യെശ, 60:14). 9. എന്റെ നഗരം: യെരൂശലേമിനെക്കുറിച്ചു ദൈവമായ കർത്താവു തന്നെ പറയുകയാണ്; ‘എന്റെ നഗരം.’ (യെശ, 45:13). 10. എന്റെ വിശുദ്ധ പർവ്വതം: (യെശ, 11:9; 56:7; 57:13; 65:11; 66:20). യെശയ്യാവിൽ 66:20-ൽ എന്റെ വിശുദ്ധപർവ്വതമായ യെരൂശലേം എന്നു വ്യാവർത്തിച്ചു പറഞ്ഞിരിക്കുന്നു. 11. വിശുദ്ധ നഗരം: യഹോവ തന്റെ നാമം സ്ഥാപിച്ചിരിക്കുന്ന നഗരമാകയാൽ യെരൂശലേം വിശുദ്ധ നഗരമാണ്. (യെശ, 48:2; 52:1; നെഹ, 1:18). മത്തായി സുവിശേഷത്തിൽ ഈ പേരു രണ്ടു പ്രാവശ്യം ഉണ്ട്. (4:5; 27:53). മഹാപീഡനത്തിന്റെ പൂർവ്വാർദ്ധത്തിൽ ജാതികൾ 42 മാസം ചവിട്ടുന്നതു വിശുദ്ധ നഗരത്തെയാണ്. (വെളി, 11:2). പുതിയ യെരൂശലേമിനെ വിശുദ്ധനഗരം എന്നു രണ്ടു പ്രാവശ്യം വിശേഷിപ്പിച്ചിട്ടുണ്ട്. (വെളി, 21:2; 22:19). 12. ഹെഫ്സീബാ (എന്റെ പ്രമോദം അവളിൽ). (യെശ, 62:2) 13. പ്രിയനഗരം: (വെളി, 20:9). മശീഹയുടെ വാഴ്ചയുടെ ഒടുവിൽ കടല്പുറത്തെ മണൽപോലെയുള്ള സൈന്യം വളയുന്നതു ദൈവത്തിന്റെ പ്രിയനഗരത്തെയാണ്. 14. ഉല്ലസിത നഗരം: (യെശ, 32:13). 15. നീതിപുരം: (യെശ, 1:26). 16. വിശ്വസ്ത നഗരം: (യെശ, 1:21, 26). 17. സത്യനഗരം: മശീഹയുടെ വാഴ്ചയിൽ യെരൂശലേം സത്യനഗരം എന്നു വിളിക്കപ്പെടും. അന്നു ദൈവമായ കർത്താവു യെരുശലേമിൽ വസിക്കും. (സെഖ, 8:3). 18. അരീയേൽ: യെശയ്യാ പ്രവാചകൻ യെരൂശലേമിനു നല്കുന്ന പേരാണിത്. ഈ പേരിന്റെ അർത്ഥം ദൈവത്തിന്റെ സിംഹം എന്നത്രേ. (യെശ, 29:1).
യെരൂശലേമിന്റെ ഭൂമിശാസ്ത്രം: യെരുശലേമിന്റെ പ്രാധാന്യവും മഹത്വവും സ്ഥിതിചെയ്യുന്നത് അതിന്റെ ഭൂമിശാസ്ത്രപരമായ കിടപ്പുകൊണ്ടല്ല. ഒരു തുറമുഖ നഗരമോ വാണിജ്യകേന്ദ്രമോ നദീതട നഗരമോ അല്ല യെരുശലേം. അന്തർദ്ദേശീയ വാണിജ്യപാതകൾ ഒന്നും ഈ പട്ടണത്തിനടുത്തുകൂടി കടന്നു പോകുന്നില്ല. ചുറ്റുമുള്ള പ്രദേശത്തിന്റെ ഫലപുഷ്ടിയും യെരൂശലേമിന്റെ മഹത്ത്വത്തിനു നിദാനമായിരുന്നില്ല. യെഹൂദാ മരുഭൂമിയുടെ അറ്റത്തു കിടക്കുന്ന യെരുശലേമിൽ ജലവിതരണം പോലും പരിമിതമാണ്. എന്നാൽ വലിയ ചരിത്ര സംഭവങ്ങൾക്കു സാക്ഷ്യം വഹിച്ചിട്ടുള്ള പട്ടണങ്ങളെക്കാൾ ഒരു മേന്മ യെരൂശലേമിനുണ്ട്. നൂറ്റാണ്ടുകൾക്കിടയിൽ വലിയ പട്ടണങ്ങളുടെ എല്ലാം സ്ഥാനം മാറിയിട്ടുണ്ട്. എന്നാൽ യെരൂശലേം അതിന്റെ പൗരാണിക സ്ഥാനത്തു ഇന്നും നിലകൊള്ളുന്നു. “ഇതു യെരൂശലേം ആകുന്നു; ഞാൻ അതിനെ ജാതികളുടെ മദ്ധ്യേ വെച്ചിരിക്കുന്നു; അതിനു ചുറ്റും രാജ്യങ്ങൾ ഉണ്ട്.” (യെഹെ, 5:5). ഉത്തര അക്ഷാംശം 31 ഡിഗ്രിയിലും പൂർവ്വ രേഖാംശം 35 ഡിഗ്രിയിലുമാണ് യെരൂശലേം സ്ഥിതി ചെയ്യുന്നത്. മെഡിറ്ററേനിയൻ സമുദ്രത്തിനു 53 കി.മീറ്റർ കിഴക്കും ചാവുകടലിനു 23 കി.മീറ്റർ പടിഞ്ഞാറുമായി കിടക്കുന്നു. സമുദ്ര നിരപ്പിൽ നിന്നും 777 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന യെരൂശലേം ലോകത്തിലെ ഉന്നതതലസ്ഥാന നഗരികളിൽ പ്രമുഖമാണ്. യെരൂശലേമിന്റെ ഉന്നതിയെക്കുറിച്ചു തിരുവെഴുത്തുകൾ ഏറെ പറയുന്നുണ്ട്. “മഹാരാജാവിന്റെ നഗരമായി ഉത്തരഗിരിയായ സീയോൻ പർവ്വതം ഉയരം കൊണ്ടു മനോഹരവും സർവ്വഭൂമിയുടെയും ആനന്ദവുമാകുന്നു.” (സങ്കീ, 48:2; ഒനോ: സങ്കീ, 122:3,4; യെശ, 2:1-3). ഇവിടത്തെ കാലാവസ്ഥ പൊതുവെ സുഖപ്രദമാണ്. ശരാശരി ഊഷ്മാവ് 63° F ആണ്. ശരാശരി വർഷപാതം 0.6 m ആണ്. രണ്ട് അന്തർദ്ദേശീയ വാണിജ്യപാതകൾ പട്ടണത്തിന് വളരെയകലെയല്ലാതെ കടന്നുപോകുന്നുണ്ട്. വാഗ്ദത്തനാടിന്റെ കേന്ദ്രസ്ഥാനത്താണ് യെരൂശലേം.
മൂന്നു കുന്നുകളുടെ നടുവിലാണ് യെരൂശലേം സ്ഥിതി ചെയ്യുന്നത്. യെബൂസ്യരുടെ കൈയിൽ നിന്നും ദാവീദ് പിടിച്ചെടുത്ത തെക്കുകിഴക്കുള്ള കുന്നാണ് പില്ക്കാലത്തു് സീയോൻ ആയി മാറിയത്. ഈ കുന്ന് ഒരു ഭീമാകാരമായ പാദമുദ്രപോലെയാണ്. അതിനു 375 മീറ്റർ നീളവും 120 മീറ്റർ വീതിയും ഉണ്ട്. 8-10 ഏക്കർ വിസ്തീർണ്ണമേ അതിനുള്ളൂ. മെഗിദ്ദോയ്ക്ക് 30 ഏക്കർ വ്യാപിയുണ്ട്. ശലോമോൻ ദൈവാലയവും ഓഫേൽ എന്ന പേരോടുകൂടിയ തന്റെ കൊട്ടാരവും പണിതത് വടക്കെ കുന്നിലാണ്. ഓഫേലിലേക്കുള്ള പ്രവേശനത്തെ സംരക്ഷിക്കുവാൻ നിർമ്മിച്ച കോട്ടയായിരിക്കണം മില്ലോ. (2ശമൂ, 5:9; 1രാജാ, 9:15). ഈ രണ്ടു കുന്നുകൾക്കും കിഴക്കാണ് കിദ്രോൻ താഴ്വര. പട്ടണത്തിന്റെ തെക്കുള്ള അഗാധമായ താഴ്വരയാണാ ഹിന്നോം. പട്ടണത്തിന്റെ മദ്ധ്യത്തിലൂടെ വടക്കുനിന്നു തെക്കോട്ടു കിടക്കുന്ന താഴ്വരയാണ് ടൈറോപ്പിയൻ താഴ്വര (Tyropoeon). പടിഞ്ഞാറെ കുന്നിന്റെ അറ്റത്തായി കിടക്കുകയാണ് ഹിന്നോം താഴ്വരയുടെ തുടർച്ചയായ ഗീഹെന്ന. ഈ താഴ്വരകളുടെ താഴ്ച കണക്കാക്കുക ഇന്നു പ്രയാസമാണ്. അവ ചപ്പും ചവറും വീണ് 15-18 മീറ്റർ ആഴത്തിൽ മൂടിക്കിടക്കുന്നു. പട്ടണം ഒരിക്കലും ഒരു വിശാലമായ പ്രദേശം ഉൾക്കൊണ്ടിരുന്നില്ല. മഹാനായ ഹെരോദാവിന്റെ കാലത്തു പോലും കോട്ടയ്ക്കകത്തുള്ള പ്രദേശത്തിനു ഒരു മെലിൽ കൂടുതൽ നീളവും 5/8 മൈലിൽ കൂടുതൽ വീതിയും ഉണ്ടായിരുന്നില്ല. ഉയരത്തിൽ സ്ഥിതി ചെയ്യുകയാണെങ്കിലും വളരെ അടുത്തെത്തിയാൽ മാത്രമേ പട്ടണം ദൃശ്യമാകുകയുള്ളു. ഇതു മുൻകാലത്തു സഞ്ചാരിമാരെ വിസ്മയിപ്പിച്ചിരുന്നു. പട്ടണത്തിന്റെ കിഴക്കു 805 മീറ്റർ പൊക്കമുള്ള ഒലിവു മലയും വടക്കുഭാഗത്തു 827 മീറ്റർ പൊക്കമുള്ള കൊപ്പസ്സ് പർവ്വതവും (Scopus) സ്ഥിതിചെയ്യുന്നു. തെക്കും പടിഞ്ഞാറും ചുറ്റിക്കിടക്കുന്ന കുന്നുകൾക്കു 8-10 മീറ്റർ വരെ ഉയരമുണ്ട്. യെരൂശലേം സ്ഥിതിചെയ്യുന്ന ആ ചെറിയ പീഠഭൂമിയിൽ നിന്നു കുറഞ്ഞതു 30 മീറ്റർ എങ്കിലും ഉയരം കൂടുതലാണ് ചുറ്റുമുള്ള ഈ പ്രദേശങ്ങൾക്ക്.
മതിലുകളും വാതിലുകളും: യെരൂശലേമിന്റെ മതിലുകളും വാതിലുകളും വിവരിക്കുക എളുപ്പമല്ല. കിഴക്കും തെക്കും പടിഞ്ഞാറും അഗാധമായ താഴ്വരകൾ ഉള്ളതുകൊണ്ടു ശത്രു സൈന്യത്തിനു പ്രയാസം കൂടാതെ കടക്കാവുന്ന ഒരേ ഒരു മാർഗ്ഗം വടക്കാണ്. കിഴക്കും പടിഞ്ഞാറുമുള്ള മതിലുകൾ താഴ്വരകളുടെ തുക്കായ പാറക്കെട്ടുകളിലാണ്. ഇന്നത്തെ തെക്കെ മതിലിന് വളരെ താഴെയായി ഒരു തെക്കെ മതിൽ പണ്ടു ഉണ്ടായിരുന്നിരിക്കണം. ആദ്യത്തെ വടക്കെ മതിൽ യാഫാ വാതിലിൽ നിന്നും ദൈവാലയ പ്രദേശത്തിന്റെ മധ്യം വരെ നീണ്ടു കിടന്നു. രണ്ടാമത്തെ വടക്കെ മതിൽ യാഫാ വാതിലിൽ നിന്നും തുടങ്ങി വടക്കോട്ടു നീളുകയും തുടർന്നു കിഴക്കോട്ടു വളഞ്ഞു അന്റോണിയാ ഗോപുരത്തിന്റെ കിഴക്കെത്തുകയും ചെയ്യുന്നു. ആധുനിക മതിൽ വടക്കോട്ടു നീണ്ടു തുടർന്നു കിഴക്കോട്ടു തിരിയുന്നു. മൂന്നാമതൊരു വടക്കെ വാതിലിനെക്കുറിച്ചു നാം അറിയുന്നത് ആധുനിക ഉത്ഖനനങ്ങൾ നടന്നപ്പോൾ മാത്രമാണ്. പട്ടണത്തിന്റെ മതിലുകളെക്കുറിച്ചു വിശദമായി വിവരിക്കുന്നതു നെഹെമ്യാവിന്റെ പുസ്തകത്തിൽ മാത്രമാണ്. പ്രാചീന മതിലിന്റെ തെക്കു കിഴക്കെ അറ്റത്താണ് കുപ്പ വാതിൽ (Dung gate): (നെഹെ, 3:13). അല്പംകൂടി വടക്കോട്ടു മാറിയാണ് ഉറവുവാതിൽ (Fountain gate): (നെഹെ, 3:15). പഴയ ദൈവാലയ പ്രദേശത്തിന്റെ ഏകദേശം മദ്ധ്യത്തിലാണ് പ്രസിദ്ധമായ സ്വർണ്ണവാതിൽ (Golden gate). ഈ വാതിൽ ഇപ്പോൾ അടച്ചിരിക്കുകയാണ്. മുകളിലായിട്ടാണ് സ്തെഫാനൊസ് വാതിൽ (Stephon’s gate). സുവർണ്ണ വാതിലിനെയാണ് കിഴക്കെവാതിൽ എന്നു വിളിക്കുന്നത്. (നെഹെ, 3:29). സ്തെഫാനൊസ് വാതിൽ ബേഥെസ്താ കുളത്തിനടുത്താണ്. ഇന്നത്തെ വടക്കെ മതിലിൽ പടിഞ്ഞാറാണ് ഹെരോദാവിന്റെ വാതിൽ (Herod’s gate). അതിനപ്പുറത്താണ് ദമസ്ക്കൊസ് വാതിൽ (Damascus gate). വടക്കെ മതിലിന്റെ അറ്റത്തായി പുതിയ വാതിൽ (New gate) കാണാം. പടിഞ്ഞാറെ മതിലിൽ ഇടത്തോട്ടു തിരിയുമ്പോഴാണ് യാഫാ വാതിൽ (Jaffa gate). യാഫാ വാതിലിലൂടെ മെഡിറ്ററേനിയനിലേക്കുള്ള പാത നീണ്ടുകിടക്കുന്നു. ഇന്നത്തെ മതിലിന്റെ ഏറിയഭാഗവും 1540-ൽ സൊലിമൻ രണ്ടാമൻ നിർമ്മിച്ചതാണ്. അതിനു 4 കി.മീറ്റർ നീളവും ശരാശരി 11.4 മീറ്റർ പൊക്കവുമുണ്ട്.
ജലവിതരണം: ശത്രുക്കൾ പട്ടണം വളയുമ്പോൾ യെരൂശലേം നിവാസികൾക്കു ഭക്ഷ്യക്ഷാമം നേരിട്ടിരുന്നു. എന്നാൽ ജല ദൗർലഭ്യം വലിയ തോതിൽ അവർ അനുഭവിച്ചിരുന്നില്ല. യെഹൂദ്യ മരുഭൂമിക്കടുത്തായിരുന്നു യെരുശലേമിന്റെ കിടപ്പ്. എങ്കിലും അവർക്കു നിരന്തരമായ ശുദ്ധജല വിതരണസംവിധാനം ഉണ്ടായിരുന്നു. നഗരമതിലുകൾക്കകത്തു തന്നെ ജലം സംഭരിക്കുവാൻ അവർക്കു കഴിഞ്ഞു. എൻ-റോഗെൽ, ഗീഹോൻ എന്നീ രണ്ടു ഉറവകളും പട്ടണത്തിനടുത്താണ്. കിദ്രോൻ, ഹിന്നോം എന്നീ താഴ്വരകൾ ചേരുന്നതിനു അല്പം തെക്കാണ് എൻ-റോഗെൽ. അതിന്റെ സ്ഥാനം ആക്രമണകാലത്ത് അതിനെ അപ്രാപ്യമാക്കി തീർത്തിരുന്നു. ഗീഹോൻ ഉറവ കിദ്രോൻ താഴ്വരയുടെ പടിഞ്ഞാറു ഭാഗത്താണ്. ഇതു നഗരമതിലിനു വെളിയിലാണെങ്കിൽ തന്നെയും വളരെ അടുത്താകയാൽ തുരങ്കം വഴി വെള്ളം നഗരത്തിനകത്തു കൊണ്ടു പോകാവുന്നതേയുള്ളു. യെബൂസ്യരുടെ കാലത്തുതന്നെ തുരങ്കം നിർമ്മിച്ചിരുന്നതായി തെളിവുകളുണ്ട്. തുരങ്കങ്ങളും തോടുകളും നിർമ്മിച്ചു ഗീഹോനിലെ വെള്ളം പട്ടണത്തിലേക്കു കൊണ്ടുപോയിരുന്നു. യെരൂശലേമിനകത്തുള്ള വീടുകളിൽ നീർത്തൊട്ടികൾ ഉണ്ടായിരുന്നു. പുരമുകളിൽ നിന്നും വീഴുന്ന മഴവെള്ളം ശേഖരിച്ചു അവർ ശുദ്ധമായി സൂക്ഷിച്ചു. ദൈവാലയ പ്രദേശത്തു വലിയ നീർത്തൊട്ടികൾ ഉണ്ടായിരുന്നു. ജല സംഭരണികളെ പൊതുവെ ശലോമോന്റെ കുളങ്ങൾ (pools of Solomon) എന്നാണ് വിളിച്ചിരുന്നത്. (സഭാ, 2:6). ഇവ ബേത്ലേഹെമിന് അടുത്തായിരുന്നു. അവയിൽ നിന്നും രണ്ടു നീർപ്പാത്തികൾ വഴിയാണ് ജലവിതരണം നടത്തിയിരുന്നത്. ഇവയുടെ നേരിട്ടുള്ള ദൂരം വെറും 19 കി.മീറ്ററേ ഉള്ളു എങ്കിലും താഴെയുള്ള നീർപ്പാത്തി 64 കി.മീറ്റർ തരണം ചെയ്താണ് യെരൂശലേമിൽ എത്തുന്നത്. ഉയരെയുള്ള നീർപ്പാത്തി കുറെക്കുടെ നേരെയാണ് പോകുന്നത്. കുന്നിന്റെ പാർശ്വങ്ങളിലുടെ തുരങ്കം വഴി അതു പട്ടണത്തിൽ എത്തുന്നു. ഇതു ഒരുപക്ഷേ പില്ക്കാലത്ത് (ഹെരോദാവിന്റെ കാലത്ത്) നിർമ്മിച്ചതായിരിക്കണം.
ചരിതം: യെരൂശലേമിനെക്കുറിച്ചുള്ള ആദ്യ ബാഹ്യരേഖ ബി.സി. 14-ാം നൂറ്റാണ്ടിലെ അമർണാ എഴുത്തുകളാണ്. ഈ പട്ടണത്തിന്റെ ദേശാധിപതി ഈജിപ്റ്റിലെ ഫറവോനെഴുതിയ രസകരമായ എഴുത്തിൽ പട്ടണം ഭീഷണിക്കു വിധേയമായിട്ടും തനിക്കു ആവശ്യമായ സഹായം ഈജിപ്റ്റിൽ നിന്നും ലഭിച്ചില്ലെന്നു പരാതിപ്പെട്ടിരുന്നു. യെബൂസ്യനെ കുറിച്ചുള്ള ഒരു പരാമർശം ഉല്പത്തി 10:15-19-ൽ ഉണ്ട്. യെരൂശലേം എന്ന നിലയിൽ ആദ്യ പ്രസ്താവന അബ്രാഹാമും ശാലേം രാജാവായ മല്ക്കീസേദെക്കും തമ്മിലുള്ള കുടിക്കാഴ്ചയിലാണ് (ഉല്പ, 14:17-24) നമുക്കു ലഭിക്കുന്നത്. അത്യുന്നതനായ ദൈവത്തിന്റെ പുരോഹിതനായിരുന്നു മല്ക്കീസേദെക്ക്. മോരിയാമലയിൽ അബ്രാഹാം യിസ്ഹാക്കിനെ യാഗം കഴിക്കുവാനൊരുങ്ങിയ സ്ഥലത്തു (ഉല്പ, 22:2; 2ദിന, 3:1) ആയിരുന്നു ശലോമോൻ ദൈവാലയം പണിതതെന്നു പാരമ്പര്യങ്ങൾ ഉറപ്പിച്ചു പറയുന്നു. അബ്രാഹാമിന്റെ കാലത്തു യെരൂശലേം ഉണ്ടായിരുന്നുവെന്നു യെഹൂദാപ്പഴമകളിൽ ജൊസീഫസും സ്ഥിരീകരിക്കുന്നുണ്ട്. യെരൂശലേം രാജാവു യോശുവയെ തോല്പിക്കുവാൻ മറ്റു നാലു രാജാക്കന്മാരോടു കൂട്ടുചേർന്നു. (യോശു, 10:5). എന്നാൽ അവന്റെ ശ്രമം വിഫലമായി. യെബൂസ്യരെ ഓടിക്കുന്നതിനു യിസ്രായേൽ മക്കൾക്കു കഴിഞ്ഞില്ല. (യോശു, 15:8, 63; 18:28). തുടർന്നു യിസ്രായേൽ മക്കൾ അദോനീബേസെക്കിനോടൊപ്പം ഒരു വലിയ സൈന്യത്തെ പരാജയപ്പെടുത്തി. അദോനീബേസെക്കിനെ പിടിച്ചു യെരുശലേമിലേക്കു കൊണ്ടുവന്നു. അവിടെവച്ചു അവൻ മരിച്ചു. (ന്യായാ, 1:7). ബെന്യാമീന്യർ യെരൂശലേമിൽ വസിച്ചിരുന്ന യെബൂസ്യരെ നീക്കിക്കളഞ്ഞില്ല. അവർ ബെന്യാമീന്യരോടൊപ്പം യെരുശലേമിൽ പാർത്തു. (ന്യായാ, 1:21). യോശുവയുടെ മരണശേഷം ദാവീദ് യെരുശലേം പിടിക്കുന്നതു വരെ യെരുശലേമിനെക്കുറിച്ചു ഒറിവും നമുക്കു ലഭ്യമല്ല. യെബൂസ്യരുടെ കൈയിൽ നിന്നും ദാവീദ് പിടിച്ചെടുത്തതു പില്ക്കാലത്തു സീയോൻ എന്നു വിളിക്കപ്പെട്ട കോട്ടയാണ്. ഇതു തെക്കു കിഴക്കുള്ള കുന്നിലാണ്. യെബൂസ്യനായ അരവനയുടെ കളം ദാവീദ് വിലയ്ക്ക് വാങ്ങി. (2ശമൂ, 24:18; 1ദിന, 21:18-28). ശലോമോൻ പില്ക്കാലത്തു ദൈവാലയം പണിതതിവിടെയാണ്. ദൈവാലയം പണിതശേഷം അതിനു വടക്കായി ഒരു മനോഹരമായ കൊട്ടാരം പണിതു. അതിന്റെ ഒരു ഭാഗവും ഇന്നവശേഷിക്കുന്നില്ല.
ശലോമോന്റെ മരണത്തോടുകൂടി യിസ്രായേലിന്റെ പ്രതാപം അവസാനിച്ചു; യെരൂശലേമിന്റെ മഹത്ത്വം മങ്ങിത്തുടങ്ങി. രെഹബെയാം രാജാവിന്റെ വാഴ്ചയുടെ അഞ്ചാം ആണ്ടിൽ ഈജിപ്റ്റിലെ ശീശക് രാജാവ് വന്നു യഹോവയുടെ ആലയത്തിലെ ഭണ്ഡാരവും രാജധാനിയിലെ ഭണ്ഡാരവും എല്ലാം കവർന്നു. (1രാജാ, 14:26; 2ദിന, 12:9). ഏകദേശം 300 വർഷത്തിനുള്ളിൽ എട്ടു പ്രാവശ്യം യെരൂശലേം ദൈവാലയം കൊള്ളയടിക്കപ്പെട്ടതിൽ ഒന്നാമത്തതാണിത്. ആസാ രാജാവ് (ബി.സി. 911-870) അരാം രാജാവായ ബെൻ-ഹദദിനു കൈക്കൂലിയായി ദൈവാലയത്തിലെയും രാജധാനിയിലെയും ഭണ്ഡാരങ്ങളിലുള്ള വെള്ളിയും പൊന്നും കൊടുത്തയച്ചു. (1രാജാ, 15:18). തുടർന്നു രണ്ടു പ്രാവശ്യം യെഹൂദയിലെ രാജാക്കന്മാർ ദൈവാലയഭണ്ഡാരത്തിലെ നിക്ഷേപങ്ങൾ എടുത്തു കൊടുത്താണ് ശത്രുക്കളെ യെരുശലേം ആക്രമണത്തിൽ നിന്നും പിന്തിരിപ്പിച്ചത്. യെഹോരാമിന്റെ വാഴ്ചക്കാലത്തു ഫെലിസ്ത്യരും കൂശ്യരും അറബികളും രാജധാനിയിൽ കണ്ട സകലവസ്തുവകകളെയും അവന്റെ പുത്രന്മാരെയും അവന്റെ ഭാര്യമാരെയും അപഹരിച്ചു കൊണ്ടുപോയി. (2ദിന, 21:16,17). യെഹൂദാരാജാവായ യെഹോവാശ് രാജധാനിയിലെയും ദൈവാലയത്തിലെയും നിക്ഷേപങ്ങളെടുത്ത് അരാംരാജാവായ ഹസായേലിനു യെരൂശലം വിട്ടുപോകുന്നതിനു വേണ്ടി കൊടുത്തു. (2രാജാ, 12:18). യിസ്രായേൽ രാജാവായ യെഹോവാശ് യെരൂശലേമിൽ വന്നു നാനൂറു മുഴം മതിൽ ഇടിച്ചു, യഹോവയുടെ ആലയത്തിലും രാജധാനിയിലെ ഭണ്ഡാരത്തിലും കണ്ട പൊന്നും വെള്ളിയുമൊക്കെയും സകല ഉപകരണങ്ങളും എടുത്തു ജാമ്യക്കാരെയും പിടിച്ചുകൊണ്ടു ശമര്യയിലേക്കു മടങ്ങിപ്പോയി. (2രാജാ, 14:13,14; 2ദിന, 25:23). അരാം രാജാവായ രെസീനും യിസ്രായേൽ രാജാവായ പേക്കഹും ദൈവാലയം പിടിക്കുവാൻ നടത്തിയ ശ്രമത്തെ (2രാജാ, 16:5) യെഹൂദാ രാജാവായ ആഹാസ് പരാജയപ്പെടുത്തി. അശ്ശൂർ രാജാവായ തിഗ്ലത്ത്-പിലേസർ മുന്നാമന് (ബി.സി. 745-737) ദൈവാലയത്തിൽ നിന്നും നിക്ഷേപം എടുത്തുകൊടുത്തെങ്കിലും പ്രതീക്ഷിച്ച സഹായം അവനിൽ നിന്നും കിട്ടിയില്ല. (2ദിന, 28:20,21).;ബി.സി. 701-ൽ ഉണ്ടായ സൻഹേരീബിന്റെ ഭീഷണിയിൽ നിന്നും ഹിസ്കീയാ രാജാവ് (ബി.സി. 715-687) രക്ഷപ്പെട്ടത് ദൈവത്തിന്റെ അത്ഭുതകരമായ ഇടപെടൽ മൂലമായിരുന്നു. ബാധയാൽ സൈന്യം മുഴുവൻ നശിച്ചു. ഭീഷണി നിറവേറ്റാതെ അവൻ അശ്ശൂരിലേക്കു മടങ്ങി. (2രാജാ, 18,19 അ; 2ദിന, 32; യെശ, 36 അ). ബി.സി. 605-ൽ ബാബേൽ രാജാവായ നെബൂഖദ്നേസർ യെഹൂദാ രാജാവായ യെഹോയാക്കീമിനെ ബലം പ്രയോഗിച്ചു വിധേയപ്പെടുത്തി. മൂന്നു വർഷത്തിനു ശേഷം യെഹൂദാ രാജാവ് നെബുഖദ്നേസറിനോടു മത്സരിച്ചു. ബി.സി. 587-ൽ നെബൂഖദ്നേസർ പട്ടണവും ദൈവാലയവും നശിപ്പിച്ചു. അറുപതിനായിരത്തോളം പേരെ ബന്ദികളാക്കി ബാബേലിലേക്കു കൊണ്ടുപോയി. ദൈവാലയത്തിൽ ശേഷിച്ചിരുന്ന നിക്ഷേപങ്ങൾ ഒക്കെയും കൊണ്ടുപോയി. എസ്രായുടെ കാലത്താണ് അവ വീണ്ടുകിട്ടിയത്. (2രാജാ, 24:1-25:21; 2ദിന, 36:1-21; യിരെ, 52). “വൈരിയും ശത്രുവും യെരൂശലേമിന്റെ വാതിലുകൾക്കകത്തു കടക്കും എന്നു ഭൂരാജാക്കന്മാരും ഭൂവാസികൾ ആരും വിശ്വസിച്ചിരുന്നില്ല” (വിലാ, 4:12) എന്നു യിരെമ്യാവ് നെബുഖദ്നേസറിന്റെ ആക്രമണം വർണ്ണിക്കുന്നുണ്ട്.
ബാബേൽ പ്രവാസത്തിനു ശേഷം സെരുബ്ബാബേലിന്റെ നേതൃത്വത്തിൽ ദൈവാലയത്തിന്റെ പണി ബി.സി. 538-ൽ ആരംഭിച്ചു. എന്നാൽ പല വിധത്തിലുള്ള എതിർപ്പുകൾ മൂലം ബി.സി. 516 വരെ പണി പൂർത്തിയായില്ല. ഏകദേശം 60 വർഷത്തിനു ശേഷം അർത്ഥഹ്ശഷ്ടാവ് ഒന്നാമന്റെ പാനപാത്രവാഹകനായിരുന്ന നെഹെമ്യാവ് പട്ടണമതിലുകളെ പുതുക്കിപ്പണിഞ്ഞു. (നെഹ, 1:6). തുടർന്നു എസ്രായുടെ കീഴിൽ ഒരു നവോത്ഥാനം നടന്നു. യെരൂശലേമിന്റെ മതിലുകളെക്കുറിച്ചും ചില പ്രത്യേക സ്ഥാനങ്ങളെക്കുറിച്ചും മുന്നു വിവരണങ്ങൾ നെഹെമ്യാവിന്റെ പുസ്തകത്തിലുണ്ട്: 1. രാത്രിയിലെ പരിശോധന: (നെഹെ, 2:12-15); 2. മതിൽ പുതുക്കിപ്പണിയുടെ വിവരണം: (3 അ); 3. മതിൽ പ്രതിഷ്ഠയുടെ വിവരണം. (12:31-41). എസ്രായുടെ വേലയെക്കുറിച്ചുള്ള വിവരണത്തിലും ചില സൂചനകളുണ്ട്. മേല്പറഞ്ഞ വിവരണങ്ങളിൽ നിന്നു ലഭിക്കുന്ന കാര്യങ്ങൾ പിൻചേർക്കുന്നു: 1. കോൺവാതിൽ, കോൺപടിവാതിൽ: 2ദിന, 25:23; 26:9; യിരെ, 31:38). 2. എഫ്രയീം വാതിൽ: (നെഹ, 8:16; 12:39). 3. പഴയവാതിൽ: (നെഹെ, 3:6; 12:39). 4. വിശാലമതിൽ: (നെഹെ, 12:38 3:8) 5. ചുളഗോപുരം: (നെഹെ, 3:11; 12:38). 6. താഴ്വര വാതിൽ: (2ദിന, 26:9; നെഹെ, 2:13, 15; 3:13). 7. കുപ്പവാതിൽ: (നെഹെ, 2:13; 3:13, 14; 12:31). 8. ഉറവുവാതിൽ: നെഹെ, 2:14; 3:15; 12:37). 9. രാജാവിന്റെ കുളം: (നെഹെ, 2:14). (10. രാജോദ്യാനത്തിന്റെ നീർപ്പാത്തിക്കരികെയുള്ള കുളത്തിന്റെ മതിൽ: (നെഹെ, 3:15). 11. ദാവീദിന്റെ നഗരത്തിൽ നിന്നു ഇറങ്ങുന്ന കല്പടി: (നെഹെ, 3:15; 12:37). 12. ദാവീദിന്റെ കല്ലറകൾ: (നെഹെ, 3:16). 13. കോൺ: (നെഹെ, 3:19,20, 24,25). 14. നീർവാതിൽ: (നെഹ, 3:26; 12:37). 15. കുതിരവാതിൽ: (നെഹെ, 3:28; 2ദിന, 23:15; യിരെ, 31:40; 2രാജാ, 11:16). 16. കിഴക്കെവാതിൽ: (നെഹ, 3:29). 17. ഹമ്മിഫ്ഖാദ് വാതിൽ: (നെഹെ, 3:31). 18. ആട്ടിൻവാതിൽ: (നെഹെ, 3:1, 32; 12:39). 19. ഹമ്മേയാ ഗോപുരം: (നെഹെ, 3:1; 12:39). 20. ഹനനയേൽ ഗോപുരം: (നെഹെ, 3:1; 12:39). 21. മീൻവാതിൽ: (നെഹെ, 3:3; 12:39).
എസ്രായും നെഹെമ്യാവും കോൺവാതിലിനെക്കുറിച്ചു പറയുന്നില്ല. നെഹെമ്യാവ് പുതുക്കിപ്പണിത മതിലിൽ ഈ വാതിൽ ഉൾപ്പെട്ടിരുന്നുവെങ്കിൽ അന്നു മറ്റേതെങ്കിലും പേരിൽ അറിയപ്പെട്ടിരിക്കണം. മതിൽ പ്രതിഷ്ഠയിൽ പറഞ്ഞിട്ടുള്ള എഫ്രയീം വാതിലിനെക്കുറിച്ചു പുതുക്കിപ്പണിയുടെ വിവരണത്തിൽ പറയുന്നില്ല. പഴയവാതിലും എഫ്രയീംവാതിലും ഒന്നായിരിക്കണം. ചൂള ഗോപുരം ഉസ്സീയാരാജാവ് കോൺവാതിലിൽ പണിത ഗോപുരമായിരിക്കണം. എങ്കിൽ കോൺവാതിൽ നെഹെമ്യാവിൽ പറഞ്ഞിട്ടുള്ള ഒരു വാതിലും ആയിരിക്കാനിടയില്ല. താഴ്വരവാതിലിനും കുപ്പവാതിലിനും ഇടയ്ക്കാണ് പെരുമ്പാമ്പുറവ. (നെഹെ, 2:13). ചിലരുടെ അഭിപ്രായിത്തിൽ പെരുമ്പാമ്പുറവ എൻ-റോഗെലാണ്. രാജാവിന്റെ കുളവും നീർപ്പാത്തിക്കരികെയുള്ള കുളവും രണ്ടായിരിക്കാനിടയില്ല.
നെഹെമ്യാവിന്റെ കാലശേഷമുള്ള നൂറു വർഷത്തെ ചരിത്രം അവ്യക്തമാണ്. അലക്സാണ്ടറുടെ മരണശേഷം യെരൂശലേം ടോളമി ഒന്നാമന്റെ ഭരണത്തിനു വിധേയമായി. ഒരു നൂറ്റാണ്ടിനു ശേഷം സൈലുക്യ ഭരണത്തിലമർന്ന യെരുശലേം ബി.സി. 199-ൽ ഈജിപ്റ്റിന്റെ പിടിയിലായി. ബി.സി. 198-ൽ അന്ത്യൊക്കസ് മൂന്നാമൻ യെരൂശലേം പിടിച്ചു. യെഹൂദന്മാരുടെ ശുഭപ്രതീക്ഷയെല്ലാം തകിടം മറിച്ചുകൊണ്ടു എതിർക്രിസ്തുവിന്റെ പ്രതിരൂപമായ അന്ത്യൊക്കസ് എപ്പിഫാനസ് (ബി.സി. 169-168) പ്രത്യക്ഷപ്പെട്ടു. യാഗപീഠത്തിൽ അവൻ പന്നിയെ അർപ്പിച്ചു, ദൈവാലയം അശുദ്ധമാക്കി, യെഹൂദന്മാരുടെ യാഗങ്ങളും പരിച്ഛേദനയും, ശബ്ബത്താചരണവും വിലക്കി. തിരുവെഴുത്തുകൾ കൈയിൽ സൂക്ഷിച്ചിരുന്ന യെഹൂദന്മാരെയെല്ലാം കൊന്നൊടുക്കി. മക്കാബ്യരുടെ ഒന്നാം പുസ്തകത്തിന്റെ തുടക്കത്തിൽ ഇതിന്റെ വിശദവിവരണമുണ്ട്.. ബി.സി. 165-ൽ യൂദാ മക്കാബിയൂസ് യെരുശലേം മോചിപ്പിച്ചു. യെഹൂദന്മാർ ഇന്നും ഇതിനെ ഹനൂക്ക (ദീപോത്സവം) ആയി ആചരിക്കുന്നു.
യെരൂശലേമിന്റെ ചരിത്രത്തിൽ റോം രംഗപ്രവേശം ചെയ്യുന്നത് ബി.സി. 65-ലാണ്. ബി.സി. 64-ൽ പോംപി യെരൂശലേമിന്റെ മതിലുകളെ നശിപ്പിച്ചു. 55-ൽ ക്രാസ്സസ് ദൈവാലയം കൊള്ളയടിച്ചു; 40-ൽ പാർത്ഥിയർ പട്ടണം കീഴടക്കി. ബി.സി. 40-ൽ അഗസ്റ്റസ് സീസർ മഹാനായ ഹെരോദാവിനെ യെഹൂദന്മാരുടെ രാജാവാക്കിയെങ്കിലും 37-ൽ മാത്രമേ യെരൂശലേം കൈവശമാക്കുവാൻ അദ്ദേഹത്തിനു കഴിഞ്ഞുള്ളൂ. വിശാലമായ മന്ദിരങ്ങൾ നിർമ്മിക്കുവാൻ ഹെരോദാവിനുണ്ടായിരുന്ന അഭിലാഷത്തിന്റെ ഫലമായി ദൈവാലയത്തിന്റെ പണി 20-ൽ ആരംഭിച്ചു. ഹെരോദാവു ബി.സി. 4-ൽ മരിച്ചു. എ.ഡി. 62-ലാണ് ദൈവാലയത്തിന്റെ പണി പൂർത്തിയായത്.
യേശുക്രിസ്തുവിന്റെ ജീവിതവുമായി ബന്ധപ്പെട്ട സംഭവങ്ങൾക്കെല്ലാം രംഗഭൂമി യെരൂശലേമാണ്. ക്രിസ്തുവിന്റെ ഭൗമിക ജീവിതത്തിലെ ഒടുവിലത്തെ ആഴ്ച മുഴുവൻ നഗരത്തിന്നടുത്താണ് ചെലവഴിച്ചത്. ഉയിർത്തെഴുന്നേറ്റ ക്രിസ്തു യെരൂശലേമിൽ എല്ലാ ശിഷ്യന്മാർക്കും പ്രത്യക്ഷനായി. (പ്രവൃ, 1:1-8; ലൂക്കൊ, 24:49). അടുത്തുള്ള ഒലിവു മലയിൽ നിന്നാണ് ക്രിസ്തു സ്വർഗ്ഗാരോഹണം ചെയ്തത്. (ലൂക്കൊ, 24:50-53). യെരൂശലേമിനെക്കുറിച്ചു ക്രിസ്തു നാലു പ്രസ്താവനകൾ ചെയ്തു. അവ നാലും വിഷാദാത്മകങ്ങളാണ്. (ലൂക്കൊ, 13:33; മത്താ, 23:37; ലൂക്കൊ, 19:42; 21:24). യെരൂശലേമിലെ മാളികമുറിയിൽ ശിഷ്യന്മാർ കാത്തിരിക്കുമ്പോഴായിരുന്നു പരിശുദ്ധാത്മാവ് അവരോഹണം ചെയ്തത്. സഭയുടെ ആരംഭബിന്ദു യെരൂശലേമാണ്. സഭയ്ക്കുനേരെ പീഡനം ആരംഭിച്ചതും യെരുശലേമിൽ തന്നെ.
നൂറ്റിനാല്പത്തിമൂന്നു ദിവസത്തെ നിരോധനത്തിനു ശേഷം എ.ഡി. 70-ൽ തീത്തൂസിന്റെ നേതൃത്വത്തിൽ റോമൻ സൈന്യം യെരൂശലേം നശിപ്പിച്ചു. ഏകദേശം ആറുലക്ഷം യെഹൂദന്മാർ കൊല്ലപ്പെട്ടു. റോമിൽ നിന്നും മോചനം നേടാനായി ബാർകൊക്ക്ബെയുടെ നേതൃത്വത്തിൽ 134-ൽ നടന്ന വിപ്ലവം അടിച്ചമർത്തപ്പെട്ടു. പട്ടണത്തിൽ ശേഷിച്ചിരുന്നവയെ ഇടിച്ചു നിലം പരിചാക്കി. പട്ടണത്തിന്റെ അടിസ്ഥാനങ്ങളെ ഉഴുതു മറിച്ചു. 135-ൽ യെരൂശലേമിന്റെ പേർ ഐലിയ കാപ്പിത്തോളിനാ എന്നാക്കി മാറ്റി. കോൺസ്റ്റന്റയിൻ ചക്രവർത്തിയുടെ കാലം വരെ രണ്ടു നൂറ്റാണ്ടു കാലം യെഹൂദന്മാരെ യെരൂശലേമിൽ പ്രവേശിക്കുവാൻ അനുവദിച്ചില്ല. നാലാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കോൺസ്റ്റന്റയിൻ ചക്രവർത്തിയുടെ അമ്മയായ ഹെലെനയുടെ പ്രേരണമൂലം അനസ്റ്റാസിസ് (ഉയിർത്തെഴുന്നേല്പ്) എന്ന പേരിലൊരു ദൈവാലയം പണിതു. തുടർന്നു യെരുശലേം ഒരു തീർത്ഥാടനകേന്ദ്രമായി മാറി.
ഖുസ്രു രാജാവിന്റെ കീഴിൽ ഒരു പേർഷ്യൻ സൈന്യാധിപൻ 614-ൽ യെരൂശലേം പട്ടണം കീഴടക്കി. 60,000 ക്രിസ്ത്യാനികളെ കൊല്ലുകയും 35,000 പേരെ അടിമകളാക്കുകയും ചെയ്തു. ഇതു ക്രിസ്തീയ യെരൂശലേമിന്റെ മരണമണിയായിരുന്നു. ഹെരാക്ലിയസ് ഖുസ്രുവിന്റെ പുത്രനുമായി 628-ൽ ഉടമ്പടി ചെയ്ത് സ്വർണ്ണ കവാടം വഴി യെരൂശലേമിൽ പ്രവേശിച്ചു. രക്തച്ചൊരിച്ചിൽ കൂടാതെ കാലിഫ് ഓമർ 637-ൽ യെരൂശലേമിൽ പ്രവേശിച്ചു. ഈജിപ്റ്റിലെ കാലിഫായ ഷിയ 969-ൽ പട്ടണം കൈവശമാക്കി. 1077-ൽ സെൽജൂക് തുർക്കികളിലെ ഒരു പട്ടാളമേധാവി ഈജിപ്റ്റകാരെ പുറത്താക്കി പട്ടണത്തിനകത്തു പാർത്തിരുന്ന മൂവായിരത്തോളം പേരെ വധിച്ചു. ഒന്നാം കുരിശു യുദ്ധസേന 1099 ജൂലായ് 14-നു യെരൂശലേം പിടിച്ചു. അത്യന്തം ദാരുണമായ കൂട്ടക്കൊലയാണ് ക്രിസ്ത്യാനികൾ നടത്തിയത്. കുരിശുയുദ്ധ സൈന്യത്തെ പരാജയപ്പെടുത്തിയ സലാദീന്റെ സൈന്യം 1187 ഒക്ടോബർ 2-നു ഒരു തുള്ളി രക്തം പോലും ചൊരിയിക്കാതെ പട്ടണത്തിൽ കടന്നു.
ഓട്ടോമൻ തുർക്കികളായിരുന്നു 1517 മുതൽ 400 വർഷം യെരൂശലേം ഭരിച്ചത്. 1917 ഡിസംബർ 9-ന് അല്ലൻബിയുടെ നേതൃത്വത്തിൽ ബ്രിട്ടീഷുസൈന്യം യെരുശലേമിൽ പ്രവേശിച്ചു. 1918 ഒക്ടോബർ 31-ന് ഒപ്പിട്ട താൽക്കാലിക യുദ്ധവിരാമ സന്ധിയനുസരിച്ചു തുർക്കികളുടെ ഭരണം അവസാനിച്ചു. 1920 ഏപ്രിൽ 24-നു പലസ്തീനും ട്രാൻസ് യോർദ്ദാനും ബ്രിട്ടീഷ് മാൻഡേറ്റായിത്തീർന്നു. 1948 മെയ് 14-നു യിസ്രായേൽ രാഷ്ട്രം രൂപം കൊണ്ടു. 1967 ജൂണിലെ ആറു ദിവസത്തെ യുദ്ധത്തിനു മുമ്പു യെഹൂദന്മാർക്കു യെരൂശലേമിൽ പാർക്കാൻ അനുവാദം നല്കിയിരുന്നില്ല. യുദ്ധത്തിനു ശേഷം യിസ്രായേലിന്റെ അവിഭാജ്യവും ശാശ്വതവും ആയ തലസ്ഥാനമായി യെരുശലേം പ്രഖ്യാപിക്കപ്പെട്ടു.
യെരീഹോവിന്റെ അപരനാമമാണ് ഈന്തനഗരം. (ആവ, 34:3). യോർദ്ദാനു പടിഞ്ഞാറ് യിസ്രായേൽമക്കൾ ആദ്യം ആക്രമിച്ചു കീഴടക്കിയ കനാന്യപട്ടണം. (സംഖ്യാ, 22:1; യോശു, 6:1, 24, 25). ചാവുകടലിനു 11 കി.മീറ്റർ വടക്കും യോർദ്ദാനു 8 കി.മീറ്റർ പടിഞ്ഞാറുമായി യെരീഹോ സ്ഥിതിചെയ്യുന്നു. സമുദ്ര നിരപ്പിൽ നിന്നു 240 മീറ്റർ താഴെയായി കിടക്കുന്നു. ഉഷ്ണമേഖലാ കാലാവസ്ഥയാണിവിടെ. വേനല്ക്കാലത്തു അതിയായ ഉഷ്ണം അനുഭവപ്പെടുന്നു. മഞ്ഞുകാലത്തു പലസ്തീനിലെ മലമ്പ്രദേശത്തനുഭവപ്പെടുന്ന ശൈത്യത്തിൽ നിന്നു രക്ഷ നേടുന്നതിനു ആളുകൾ യെരീഹോവിലെത്താറുണ്ട്. പ്രാചീനകാലത്തു ഈന്തപ്പന ഇവിടെ സമൃദ്ധിയായി വളർന്നിരുന്നു. അനേകം അരുവികൾ യെരീഹോവിനെ സസ്യനിബിഡമാക്കുന്നു.
മുന്നു യെരീഹോകളുണ്ട്: 1. പഴയനിയമ പട്ടണമായ യെരീഹോ. ആധുനിക യെരീഹോവിനു 1.5 കി.മീറ്റർ വടക്കു പടിഞ്ഞാറുള്ള തേൽ എസ്-സുൽത്താനിൽ (Tell-es-Sultan ) സ്ഥിതി ചെയ്തിരുന്നു. തേൽ എസ്-സുൽത്താൻ യെരുശലേമിനു 24 കി.മീറ്റർ വടക്കു കിഴക്കാണ്. 2. പുതിയനിയമ യെരീഹോ. അടുത്തു തന്നെ കുറേക്കൂടി ഉയരത്തിൽ സ്ഥിതിചെയ്യുന്നു. 3. അറബികൾ എർ റിഹാ (Er Riha) എന്നു വിളിക്കുന്ന ആധുനിക യെരീഹോ.
യോർദ്ദാന്റെ കടവിനടുത്തു തന്ത്രപ്രധാനമായ സ്ഥാനത്തു സ്ഥിതിചെയ്തിരുന്ന യെരീഹോ പ്രാചീന കാലത്തു കിഴക്കു നിന്നുള്ള വാണിജ്യ മാർഗ്ഗങ്ങളെ നിയന്ത്രിച്ചിരുന്നു. നദി കടന്നു കഴിഞ്ഞാൽ പാതകളിൽ ഒന്നു വടക്കോട്ടു ബേഥേൽ, ശെഖേം എന്നിവിടങ്ങളിലേക്കും മറ്റൊന്നു പടിഞ്ഞാറോട്ടു യെരുശലേമിലേക്കും മൂന്നാമതൊന്നു തെക്കോട്ടു ഹെബ്രോനിലേക്കും പോകുന്നു. യിസ്രായേൽജനം യെരീഹോവിൽ പ്രവേശിക്കുന്നതോടു കൂടിയാണ് യെരീഹോ തിരുവെഴുത്തുകളിൽ സ്ഥാനം പിടിക്കുന്നത്. (സംഖ്യാ, 22:1). അക്കാലത്തു യോർദ്ദാൻ താഴ്വരയിലെ ഏറ്റവും പ്രധാനപ്പെട്ട പട്ടണമായിരുന്നു അത്. യെരീഹോ പട്ടണത്തെ ഒറ്റുനോക്കുവാൻ യോശുവ ശിത്തീമിൽ നിന്നു രണ്ടുപേരെ അയച്ചു. ഇരുവരെയും രാഹാബ് എന്ന വേശ്യ ഒളിപ്പിച്ചു. (യോശു, 2:4). ഇതിനു പ്രതിഫലമായി യെരീഹോ നശിപ്പിച്ചപ്പോൾ അവളെ സംരക്ഷിച്ചു. (യോശു, 6:25). യോശുവയുടെ കീഴിലുള്ള സൈന്യം ദിവസം ഒരു പ്രാവശ്യം വീതം മതിലിനെ ചുറ്റി നടന്നു. ഏഴാം ദിവസം അവർ ഏഴു പ്രാവശ്യം പട്ടണത്തെ ചുറ്റുകയും പുരോഹിതന്മാർ കാഹളം ഊതുകയും ചെയ്തു. ജനം കാഹളനാദം കേട്ടു അത്യുച്ചത്തിൽ ആർപ്പിട്ടപ്പോൾ മതിൽ വീണു. ജനം പട്ടണത്തിലേക്കു കടന്നു പട്ടണം പിടിച്ചു. (യോശു, 6:20). പട്ടണം യഹോവയ്ക്ക് ശപഥാർപ്പിതമായിരുന്നു. (യോശു, 6:17, 19). രാഹാബും കുടുംബവും മാത്രം സംരക്ഷിക്കപ്പെട്ടു. (യോശു, 6:22,23, 25). യെരീഹോ പണിയുവാൻ ഒരുവൻ തുനിയുകയാണെങ്കിൽ അതിന്റെ അടിസ്ഥാനം ഇടുമ്പോൾ മൂത്തമകനും കതകു തൊടുക്കുമ്പോൾ ഇളയമകനും മരിക്കുമെന്നു യോശുവ ശപിച്ചു.
ദേശം വിഭജിച്ചപ്പോൾ യെരീഹോ ബെന്യാമീൻ ഗോത്രത്തിനു ലഭിച്ചു. (യോശു, 18:21). ഏറെക്കാലം കഴിഞ്ഞശേഷമാണ് യെരീഹോ വീണ്ടും ചരിത്രത്തിൽ രംഗപ്രവേശം ചെയ്യുന്നത്. അമ്മോന്യ രാജാവായ ഹാനൂന്റെ അടുക്കൽ ദാവീദ് അയച്ച ഭൃത്യന്മാരെ ഹാനൂൻ പിടിച്ചു താടി പാതി ചിരെപ്പിച്ചു അപമാനിച്ചയച്ചു. അപമാനിതരായ ഭൃത്യന്മാരെ താടി വളരുംവരെ യെരീഹോവിൽ താമസിപ്പാൻ ആളയച്ചു പറഞ്ഞു. (2ശമൂ, 10:5). ആഹാബ് രാജാവിന്റെ കാലത്ത് ബേഥേല്യനായ ഹീയേൽ യെരീഹോ പണിതു. അതിന്റെ അടിസ്ഥാനം ഇട്ടപ്പോൾ ഹീയേലിന്റെ മൂത്തമകനായ അബീറാമും പടിവാതിൽ വച്ചപ്പോൾ ഇളയമകനായ ഗെശൂബും നഷ്ടപ്പെട്ടു. (1രാജാ, 16:34). അതുവരെയും യെരീഹോ പണിയുവാൻ ആരും ശ്രമിച്ചിരുന്നില്ലെന്നു വ്യക്തമാണ്. പ്രവാചകഗണം യെരീഹോവിൽ പാർത്തുവന്നു. എലീശയുടെ ശുശ്രുഷയോടുള്ള ബന്ധത്തിൽ യെരീഹോ തുടർന്നും അറിയപ്പെട്ടു. എലീശ ഉപ്പിട്ടു വെള്ളം പഥ്യമാക്കിയത് യെരീഹോവിലായിരുന്നു. (2രാജാ, 2:19). യെരീഹോ സഭൂമിയിൽ വച്ചു സിദെക്കീയാരാജാവ് കല്ദയരുടെ കയ്യിൽ അകപ്പെട്ടു. (2രാജാ, 25:5; യിരെ, 39:5). സെരൂബ്ബാബേലിന്റെ നേതൃത്വത്തിൽ മടങ്ങിവന്ന യെരീഹോ നിവാസികൾ 345 പേരായിരുന്നു. (എസ്രാ, 2:34; നെഹെ, 7:36). ആട്ടിൻ വാതിലിനപ്പുറമുള്ള യെരൂശലേം മതിൽ പണിയുവാൻ നെഹെമ്യാവിനെ യെരീഹോക്കാർ സഹായിച്ചു. (നെഹെ, 3:2).
യേശുവിന്റെ കാലത്തു യെരീഹോ പ്രധാന പട്ടണമായിരുന്നു. യോർദ്ദാൻ കടവുകളിൽ നിന്നും യെരുശലേമിലേക്കുള്ള പാത യെരീഹോവിലുടെ കടന്നു പോയിരുന്നതു കൊണ്ടു ഗലീലയിൽ നിന്നും യെരുശലേമിലേക്കു പോകുന്ന തീർത്ഥാടകർ അവിടെ താവളമടിക്കാറുണ്ടായിരുന്നു. യേശു പല തവണ അതുവഴി കടന്നു പോയിട്ടുണ്ട്. യേശുവിന്റെ സ്നാനം, പരീക്ഷ എന്നിവയുടെ സ്ഥാനങ്ങൾ യെരീഹോവിനടുത്തു തന്നേ. യെരീഹോ പട്ടണത്തിനു സമീപം വച്ചു യേശു കുരുടനായ ബർത്തിമായിക്കും (മർക്കൊ, 10:46-52), മറ്റു രണ്ടു കുരുടന്മാർക്കും (മത്താ, 20:29-34) സൗഖ്യം നല്കി. സക്കായിയുടെ മാനസാന്തരവും ഇവിടെ വച്ചു സംഭവിച്ചു. (ലൂക്കൊ, 19:1-10). നല്ല ശമര്യാക്കാരന്റെ ഉപമയിലെ യാത്രക്കാരൻ കള്ളന്മാരുടെ കൈയിലകപ്പെട്ടതു യെരൂശലേമിൽ നിന്നും യെരീഹോവിലേക്കു പോകുമ്പോഴായിരുന്നു. (ലൂക്കൊ, 10:29-37).
ലോകത്തിലെ ഏറ്റവും പ്രാചീന നഗരമാണ് യെരീഹോ. ബി.സി. ഒമ്പതാം സഹസ്രാബ്ദം മുതൽ നിരന്തരം ജനവാസമുള്ള പട്ടണമാണിത്. പഴയനിയമ യെരീഹോ ആയ തേൽ എസ്-സുൽത്താനിൽ അനേകം ഖനനങ്ങൾ നടന്നിട്ടുണ്ട്. സെല്ലിനും (Sellin), വാറ്റ്സിംഗറും (Watzinger) കൂടിയാണ് ഇവിടെ പുരാവസ്തു ഗവേഷണം ആരംഭിച്ചത് (എ.ഡി. 1908-1910). ബ്രിട്ടീഷ് പുരാവസ്തു ശാസ്ത്ര വിദഗ്ദ്ധനായ ജോൺ ഗാർസ്റ്റാംഗ് 1929-36-ൽ ഇവിടെ ഖനനം നടത്തി. നവീന ശിലായുഗത്തിലാണ് യെരീഹോവിൽ കുടിപാർപ്പു ആരംഭിച്ചതെന്നു അദ്ദേഹം പ്രസ്താവിച്ചു. അവസാനത്തെ ഉൽഖനനശ്രമം ഡാ. കത്ലിൻ കൈനിയൊന്റെ നേതൃത്വത്തിലായിരുന്നു (1952-1957). പ്രാചീന നഗരമതിൽ മണ്ണുകൊണ്ടു ബലമായി നിർമ്മിച്ചതായിരുന്നു. വീടുകളുടെ നിർമ്മാണം ഇഷ്ടികയും കല്ലും കൊണ്ടായിരുന്നു. ചുവന്ന ഞാങ്ങണ ഉപയോഗിച്ചു തറ മൂടിയിരുന്നു. കളിമണ്ണിൽ രൂപം കൊടുത്ത ഏഴു ശിരസ്സുകളുടെ പ്രതിമാരൂപങ്ങൾ കിട്ടിയിട്ടുണ്ട്. അവയ്ക്ക് 7000 വർഷത്തോളം പഴക്കമുണ്ട്. കക്കകൊണ്ടാണ് കണ്ണുണ്ടാക്കിയിട്ടുള്ളത്. ഇവ പൂജാവസ്തുക്കളാണെന്നത് വ്യക്തമാണ്. യോശുവയുടെ കാലത്തുണ്ടായ നഗരനാശം പ്രത്യേകം ശ്രദ്ധേയമാണ്. ഗാർസ്റ്റാംഗിന്റെ ഖനനവും കെനിയോന്റെ റിപ്പോർട്ടും വാദപ്രതിവാദങ്ങൾക്കു കാരണമായി. യോശുവയുടെ കാലത്തെ യെരീഹോവിനു ഇരട്ട മതിലുണ്ടായിരുന്നതായി ഗാർസ്റ്റാംഗ് കണ്ടെത്തി. അകത്തെ മതിലിനു 3.5 മീറ്ററും പുറത്തേതിനു 1.75 മീറ്ററും കനം ഉണ്ടായിരുന്ന പട്ടണം ദഹിപ്പിച്ചതിന്റെ അടയാളങ്ങളുണ്ട്. എന്നാൽ കെനിയോന്റെ വെളിപ്പെടുത്തലനുസരിച്ചു യോശുവയുടെ കാലത്തെ നഗരാവശിഷ്ടം ഒന്നും നിലവിലില്ല. മണ്ണൊലിപ്പു നിമിത്തം ബി.സി. മൂന്നാം സഹസ്രാബ്ദാനന്തരമുള്ള ശേഷിപ്പുകളെല്ലാം നഷ്ടപ്പെട്ടു. ഗാർസ്റ്റാംഗ് കണ്ടെത്തിയ ഇരട്ടമതിലുകൾ മൂന്നാം സഹസ്രാബ്ദത്തിലേതാണ്. ഒരു ചെറിയ കോട്ടയായിരുന്നു അക്കാലത്തെ യെരീഹോ എന്നു ഇന്നു മിക്കപേരും കരുതുന്നു. പുതിയനിയമ യെരീഹോയെ (തുലൂൽ അബു എൽ-അലയിക്) 1952-ൽ ഖനനം ചെയ്തു. ഈ പട്ടണത്തിന്റെ പണി മുഴുവൻ മഹാനായ ഹെരോദാവിന്റേതാണ്. ഹേമന്തഗൃഹമായി ഹെരോദാവ് ഇവിടെ കൊട്ടാരം പണികഴിപ്പിച്ചു. ബി.സി. 4-ൽ ഇവിടെ വച്ചു ഹെരോദാവു മരിച്ചു. റോമൻ മാതൃകയിലായിരുന്നു പട്ടണത്തിന്റെ സംവിധാനം. 1949-ൽ പട്ടണം ജോർഡാന്റെ ഭാഗമായി.
ഗിൽബോവാ പർവ്വതത്തിനടുത്തു യിസ്സാഖാറിന്റെ അതിർത്തിയിലെ ഒരു പട്ടണം. (യോശു, 19:18). ഗിൽബോവാ യുദ്ധത്തിനു മുമ്പു യിസായേല്യർ യിസ്രെയേലിൽ പാളയമിറങ്ങി. (1ശമൂ, 29:1). ശൗൽ ഗൃഹത്തോടു ഇവിടത്തെ ജനങ്ങൾ വിശ്വസ്തത പുലർത്തി. ശൗൽ രാജാവിന്റെ മകൻ ഈശ്-ബോശത്തിന്റെ അല്പകാലഭരണത്തിനു ഈ പ്രദേശവും വിധേയമായിരുന്നു. (2ശമൂ, 2:9). യിസ്രായേൽ രാജാവായ ആഹാബിനു യിസ്രെയേലിൽ ഒരു അരമന ഉണ്ടായിരുന്നു. (1രാജാ, 21:1). ആഹാബിന്റെ പുത്രനായ യോരാം അവിടെ പാർത്തു. (2രാജാ, 8:29). തന്റെ മുന്തിരിത്തോട്ടം ആഹാബ് രാജാവിനു നല്കാത്തതുകൊണ്ടു പട്ടണത്തിനു പുറത്തുവെച്ചു കല്ലെറിഞ്ഞു കൊല്ലപ്പെട്ട നാബോത്ത് യിസ്രെയേല്യനായിരുന്നു. (1രാജാ, 21:1). ആഹാബിന്റെ എഴുപതു പുത്രന്മാരുടെയും തല ഒരു കുട്ടയിലാക്കി യിസ്രെയേലിൽ തന്റെ അടുക്കലെത്തിക്കുവാൻ യേഹൂ കല്പിച്ചു. (2രാജാ, 10:1-11). യിസ്രെയേലിലെ കൊട്ടാരത്തിന്റെ കിളിവാതിലിലൂടെ ഈസേബലിനെ തള്ളിയിട്ടുകൊന്നു; അവിടെവച്ചു അവളുടെ മാംസം നായ്ക്കൾ തിന്നു. (2രാജാ, 9:30-35). ഏലീയാ പ്രവാചകനും ആഹാബും ഇവിടെവച്ചാണ് തമ്മിൽ എതിരിട്ടത്. (1രാജാ, 21:17). ശലോമോൻ രാജാവിന്റെ പന്ത്രണ്ടു ഭക്ഷ്യജില്ലകളിലൊന്നിൽ ഈ സ്ഥലം ഉൾപ്പെട്ടിരുന്നു. (1രാജാ, 4:12).
യെഹൂദാമലനാട്ടിലെ ഒരു പട്ടണത്തിനും യിസ്രെയേൽ എന്നു പേരുണ്ട്: (യോശു, 15:56). ദാവീദിന്റെ ഭാര്യമാരിൽ ഒരാളായ അഹീനോവം യിസ്രെയേൽക്കാരത്തി ആയിരുന്നു. (1ശമൂ, 25:43; 27:3).
‘ദൈവത്തിന്റെ പോരാളി’ എന്നർത്ഥം. തിരുവെഴുത്തുകളിൽ ‘യിസ്രായേൽ’ എന്ന നാമത്തിനു നാലു അർത്ഥതലങ്ങളുണ്ട്. 1. യിസ്ഹാക്കിന്റെ പുത്രനായ യാക്കോബ് എന്ന വ്യക്തി. 2. യാക്കോബിന്റെ സന്തതികളായ പന്ത്രണ്ടു ഗോത്രങ്ങൾ. 3. അവിഭക്ത യിസ്രായേൽ. 4. വിഭക്ത യിസ്രായേൽ.
പെനീയേലിൽ വച്ച് യാക്കോബ് ഒരു രാത്രി ദൈവദൂതനുമായി മല്ലുപിടിച്ചു. അതിൽ യാക്കോബ് ജയിച്ചു. അതിന്റെ ഫലമായി “നീ ദൈവത്തോടും മനുഷ്യരോടും മല്ലുപിടിച്ചു ജയിച്ചതുകൊണ്ടു നിന്റെ പേർ ഇനി യാക്കോബ് എന്നല്ല യിസ്രായേൽ എന്നു വിളിക്കപ്പെടും” എന്നു യഹോവ പറഞ്ഞു. (ഉല്പ, 32:28). ബേഥേലിൽ വച്ച് യഹോവ വീണ്ടും യാക്കോബിനെ സന്ദർശിച്ചു പറഞ്ഞു; “നിന്റെ പേർ യാക്കോബ് എന്നല്ലോ; ഇനി നിനക്കു യാക്കോബ് എന്നല്ല യിസ്രായേൽ എന്നു തന്നേ പേരാകേണം എന്നു കല്പിച്ചു അവനു യിസ്രായേൽ എന്നു പേരിട്ടു.” (ഉല്പ, 35:10). അതിനുശേഷം യാക്കോബിനു പകരം യിസ്രായേൽ എന്ന പേര് പഴയനിയമത്തിൽ പ്രചുരമായി പ്രയോഗിച്ചിരിക്കുന്നതു കാണാം. യാക്കോബിന്റെ പ്രന്തണ്ടു പുത്രന്മാരും അക്ഷരാർത്ഥത്തിൽ യിസ്രായേലിന്റെ പുത്രന്മാർ ആണ്. (ഉല്പ, 42:5; 45:21). യാക്കോബിന്റെ പിൻഗാമികൾ യിസ്രായേൽ മക്കൾ (ബെനേ യിസായേൽ) എന്നറിയപ്പെട്ടു. (ഉല്പ, 46:8). യിസ്രായേലിന്റെ പന്ത്രണ്ടു മക്കളിൽ ആരംഭിച്ച ആ രാഷ്ട്രം ‘യിസായേൽ’ (ഉല്പ, 34:7), ‘യിസ്രായേൽ ജനം’ (പുറ, 1:9), ‘യിസ്രായേൽ (12) ഗോത്രങ്ങൾ’ (ഉല്പ, 49:16, 28), ‘യിസ്രായേൽ മക്കൾ’ (ഉല്പ, 32:32) എന്നീ പേരുകളിൽ അറിയിപ്പെട്ടു. ഈജിപ്റ്റിലെ രാജാവായ മെറെൻപ്തായുടെ ലിഖിതമാണ് യിസ്രായേൽ എന്ന രാഷ്ട്രത്തെക്കുറിച്ചു ആദ്യമായി പരാമർശിച്ചിട്ടുള്ള ബാഹ്യരേഖ, ബി.സി. 1230-ലേതാണത്. അടുത്ത പരാമർശം അശ്ശൂർ രാജാവായ ശല്മനേസർ മൂന്നാമന്റെ ലിഖിതത്തിലാണ്. (853 ബി.സി). യിസ്രായേൽ രാജാവായ ആഹാബിനെക്കുറിച്ച് അതിൽ പറഞ്ഞിട്ടുണ്ട്. മറ്റൊരു പ്രശസ്തി ശിലയിൽ (830 ബി.സി) അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്, ‘യിസായേൽ എന്നേക്കുമായി നശിച്ചു.’
യിസ്രായേലിന്റെ ആരംഭം: യിസ്രായേലിന്റെ ചരിത്രാരംഭം ഈജിപ്റ്റിൽ നിന്നുള്ള പുറപ്പാടു മുതലാണ്. കനാൻ ദേശത്തു ഭയങ്കരമായ ക്ഷാമം ബാധിച്ചപ്പോൾ ഇടയന്മാരായിരുന്ന അവരുടെ പൂർവ്വപിതാക്കന്മാർ ഭക്ഷണപദാർത്ഥങ്ങൾക്കായി ഈജിപ്റ്റിലേക്കു വരികയും ഗോശെൻ ദേശത്തു പാർപ്പുറപ്പിക്കുകയും ചെയ്തു. ഉദ്ദേശം പത്തു തലമുറകൾ കൊണ്ട് യിസ്രായേൽ മക്കൾ പുരുഷന്മാർ മാത്രം ആറുലക്ഷം ഉൾക്കൊള്ളുന്ന മഹാസമുഹമായി വർദ്ധിച്ചു. (പുറ, 12:37; സംഖ്യാ, 1:46). ഇവരുടെ അമിതമായ വർദ്ധനവു ഭരണാധികാരികളുടെ അസൂയയ്ക്കും ഭയത്തിനും കാരണമായി. അവർ യിസ്രായേല്യരെ വളരെയധികം പീഡിപ്പിക്കുകയും അവരെക്കൊണ്ടു ഊഴിയവേല ചെയ്യിപ്പിക്കുകയും ചെയ്തു. യിസ്രായേൽ മക്കൾ യഹോവയോടു നിലവിളിച്ചു. ദൈവം അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും ചെയ്ത നിയമം ഓർത്തു. (പുറ, 2:24-25). ദൈവം കത്തുന്ന മുൾപ്പടർപ്പിൽ മോശെക്കു പ്രത്യക്ഷനായി യിസ്രായേൽ ജനത്തെ മോചിപ്പിക്കുവാൻ മോശെയെ നിയോഗിച്ചു. (പുറ, 3:10). പത്തു ബാധകളിലൊടുവിലത്തേതായ കടിഞ്ഞൂൽ സംഹാരത്തിനു ശേഷമാണു കഠിനഹൃദയനായ ഫറവോൻ യിസ്രായേൽ മക്കളെ വിട്ടയച്ചത്. പുറപ്പാടിന്റെ 480-ാം വർഷത്തിലാണ് ശലോമോൻ ദൈവാലയം പണിയുവാൻ തുടങ്ങിയത്. അത് ബി.സി. 966-ലായിരുന്നു. (1രാജാ, 6:1). ഈ കണക്കനുസരിച്ച് പുറപ്പാട് സു. 1446 ബി.സി.യിലായിരിക്കണം.
മോശെയുടെ നേതൃത്വത്തിൽ അവർ ഈജിപ്റ്റിൽ നിന്നും വളരെ കഷ്ടതകൾ സഹിച്ച് പദയാത്ര ചെയ്തു വാഗ്ദത്ത നാട്ടിലെത്തി. യാത്രാമദ്ധ്യേ സീനായി പർവ്വതത്തിൽ വച്ച് അവർ യഹോവയുമായി കൂടുതൽ അടുത്തു. അപ്പോൾ യഹോവയെ യിസ്രായേൽ ജനത പൂർണ്ണമായി അംഗീകരിച്ചു. യഹോവ യിസ്രായേലുമായി നിയമം ചെയ്തു. അവർക്കു വാഗ്ദത്തം നല്കി. “ആകയാൽ നിങ്ങൾ എന്റെ വാക്കു കേട്ടു അനുസരിക്കയും എന്റെ നിയമം പ്രമാണിക്കുകയും ചെയ്താൽ നിങ്ങൾ എനിക്കു സകല ജാതികളിലും വെച്ചു പ്രത്യേക സമ്പത്തായിരിക്കും; ഭൂമി ഒക്കെയും എനിക്കുള്ളതല്ലോ. നിങ്ങൾ എനിക്കു ഒരു പുരോഹിത രാജത്വവും വിശുദ്ധജനവും ആകും. ഇവ നീ യിസ്രായേൽ മക്കളോടു പറയേണ്ടുന്ന വചനങ്ങൾ ആകുന്നു.” (പുറ, 19:5,6). സീനായി പർവ്വത്തിൽ വച്ച് ‘പത്തു കല്പനകൾ’ യിസ്രായേൽ മക്കൾക്കു നല്കി. അന്യദേവന്മാർക്ക് അസ്തിത്വം ഉണ്ടോ ഇല്ലയോ എന്നത് മോശെയുടെയോ അനുയായികളുടെയാ ചിന്തയിൽ സ്ഥാനം പിടിച്ചില്ല. യഹോവയെ പരമോന്നത ദൈവമായി അവർ അംഗീകരിച്ചുകഴിഞ്ഞു. ഇതിനെ ഏകദൈവവിശ്വാസം എന്നു വിളിക്കുന്നു. മോശെ യിസ്രായേലിന്റെ ആദ്യത്തെ നിയമദാതാവു മാത്രമായിരുന്നില്ല. അദ്ദേഹം ഒരു പ്രവാചകനും പുരോഹിതനും രാജാവും ആയിരുന്നു. ജനത്തിന്റെ വ്യവഹാരങ്ങളിൽ മോശെ തീർപ്പു കല്പിച്ചു. മതതത്വങ്ങൾ അവർക്കു വ്യാഖ്യാനിച്ചു മനസ്സിലാക്കിക്കൊടുത്തു. മോശെയുടെ മരണശേഷം അവർ പഴയ അടിമകളെപ്പോലെ ആയിരുന്നില്ല. കനാൻദേശം കീഴടക്കാനും താമസിക്കാനും ശക്തിയാർജ്ജിച്ച ഒരു സൈന്യമായി അവർ മാറിക്കഴിഞ്ഞു.
യിസ്രായേൽ ജനത കനാൻ ദേശത്ത് എത്തുന്നതിനു മുൻപുതന്നെ അവരുടെ പ്രന്തണ്ടു ഗോത്രങ്ങളും ഒരു സഖ്യത്തിലേർപ്പെട്ടു കഴിഞ്ഞിരുന്നു. അവരുടെ ഉടമ്പടിബദ്ധ ഐക്യത്തിന്റെ അടയാളമാണ് നിയമപെട്ടകം. അവർ ഒരിടത്തു താവളമടിക്കുമ്പോൾ സമാഗമനകൂടാരം പാളയത്തിനു മദ്ധ്യത്തിലായിരിക്കും. നിയമപ്പെട്ടകം സമാഗമനകൂടാരത്തിൽ അതിവിശുദ്ധ സ്ഥലത്തു സൂക്ഷിച്ചിരുന്നു. കേന്യർ, കെനിസ്യർ, യെരഹ്മെല്യർ മുതലായവരുമായി യിസ്രായേല്യർക്ക് ബന്ധം ഉണ്ടായിരുന്നു. പില്ക്കാലത്തു ഇവരെല്ലാം യെഹൂദാഗോത്രവുമായി ഇഴുകിച്ചേർന്നു. യിസ്രായേല്യർ തലമുറ തലമുറകളായി അമാലേക്യരുമായി ശത്രുതയിലാണ്. ഒരിടത്തു സ്ഥിരമായി താമസിച്ചു കൃഷിചെയ്ത് ജീവിക്കുന്ന കനാന്യരോടുള്ള സഖ്യതയും നാടോടികളായ ഇടയന്മാരോടുള്ള സഖ്യതയും തമ്മിൽ വ്യത്യാസമുണ്ട്. കനാന്യരുടെ കാമപൂരിതമായി അനുഷ്ഠാനങ്ങളോടു കൂടിയ പ്രകൃതിപൂജ യഹോവയുടെ ആരാധനയ്ക്ക് എതിരാണ്.
മരുഭൂമി പ്രയാണകാലത്തു ‘കാദേശ് ബർന്നേയ’ ആയിരുന്നു അവരുടെ കേന്ദ്രം. ആ പ്രദേശം അവരുടെ വിശുദ്ധമന്ദിര സ്ഥാനവും (പേര് അതു വ്യക്തമാക്കുന്നു) പരാതികൾ കേട്ട് വിധി കല്പിക്കുന്ന സ്ഥലവും (അന്യനാമമായ എൻമിഷ്പാത്ത്) ആയിരുന്നു. അവർ കാദേശ് ബർന്നേയയിൽ നിന്നും യാത്ര തിരിച്ചപ്പോൾ അവരിൽ കുറച്ചുപേർ വടക്കു മധ്യനെഗീവീലേക്കു കടന്നു. എന്നാൽ അധികം പേരും ചാവുകടലിന്റെ തെക്കു കിഴക്കു ഭാഗത്തേക്കു ഏദോമ്യർ, അമ്മോന്യർ, മോവാബ്യർ എന്നിവരുടെ അതിരിലൂടെ കടന്നുപോയി. അകലെ വടക്കു അമോര്യ രാജാക്കന്മാരായ സീഹോന്റെയും ഓഗിന്റെയും സാമ്രാജ്യങ്ങൾ സ്ഥിതിചെയ്തിരുന്നു. സീഹോനും ഓഗും യിസ്രായേല്യരെ എതിർത്തു. എന്നാൽ യിസ്രായേല്യർ അവരെ തോല്പിച്ചു അവരുടെ പ്രദേശങ്ങൾ പിടിച്ചെടുത്തു. ഈ പ്രദേശങ്ങൾ പില്ക്കാലത്ത് രൂബേൻ, ഗാദ്, പൂർവ്വ മനശ്ശെ എന്നീ പേരുകളിലറിയപ്പെട്ടു. യോർദ്ദാൻ കടക്കുന്നതിനു മുമ്പുതന്നെ യിസ്രായേല്യ സമൂഹത്തിലൊരു ഭാഗം കർഷകരായി മാറിക്കഴിഞ്ഞു. (സംഖ്യാ, 32). ശേഷിച്ച ഗോത്രങ്ങൾക്കു പശ്ചിമ കനാൻ വിഭജിച്ചു നല്കാനുള്ള ക്രമീകരണം മോശൈ ചെയ്തു. (സംഖ്യാ, 33-34). ഇക്കാലത്ത് യിസ്രായേലിനെ ശപിക്കാൻ ബിലെയാമിനെ കൊണ്ടുവന്നപ്പോൾ ബിലെയാം യിസ്രായേലിനെ അനുഗ്രഹിക്കുകയും മശീഹയുടെ ആഗമനത്തെ മുന്നറിയിക്കുകയും ചെയ്തു. “ഞാൻ അവനെ കാണും, ഇപ്പോൾ അല്ലതാനും; ഞാൻ അവനെ ദർശിക്കും, അടുത്തല്ലതാനും. യാക്കോബിൽ നിന്നു ഒരു നക്ഷത്രം ഉദിക്കും; യിസ്രായേലിൽ നിന്നു ഒരു ചെങ്കോൽ ഉയരും. അതു മോവാബിന്റെ പാർശ്വങ്ങളെയെല്ലാം തകർക്കയും തുമുലപുത്രന്മാരെ ഒക്കെയും സംഹരിക്കയും ചെയ്യും.” (സംഖ്യാ, 24:17). അനന്തരം മോശെ തന്റെ പിൻഗാമിയായി യോശുവയെ അഭിഷേകം ചെയ്തു. (സംഖ്യാ, 27:33). നെബോ പർവ്വതത്തിൽ പിസ്ഗാ മുകളിൽ കയറി വാഗ്ദത്തദേശം കണ്ടശേഷം മോശെ മരിച്ചു. യഹോവ അവനെ അടക്കി. (ആവ, 34:5,6).
കനാൻ ആക്രമണം: യിസ്രായേല്യർ യോർദ്ദാൻ കടന്നതിനുശേഷം യെരീഹോ മതിൽ നശിപ്പിക്കുകയും പിടിച്ചെടുക്കുകയും ചെയ്തു. അതിനുശേഷം അവർ ആ പ്രദേശത്തിന്റെ ഹൃദയഭാഗത്തേക്കു ചെന്നു. കോട്ടകൾ ഓരോന്നായി അവരുടെ മുമ്പിൽ വീണു. ഈജിപ്റ്റ് കനാന്യരെ സഹായിക്കുവാനുള്ള ഒരു നിലയിലായിരുന്നില്ല. പടിഞ്ഞാറെ തീരത്തുള്ള ഒരു റോഡു മാത്രമെ ഈജിപ്റ്റിന്റെ നിയന്ത്രണത്തിൽ ഉണ്ടായിരുന്നുള്ളു. മാത്രവുമല്ല, ഫെലിസ്ത്യർ ഈ പ്രദേശത്തു ഈജിപ്ഷ്യൻ ശക്തിയുടെ വളർച്ചയ്ക്ക് വിഘ്നമായി നിലകൊണ്ടു. ദക്ഷിണഭാഗത്ത് ഗിബെയോൻ കീഴടങ്ങുകയും തന്ത്രപൂർവ്വം നാശം ഒഴിവാക്കുകയും ചെയ്തു. (യോശു, 9:15). ഇതിൽ പ്രകോപിതരായ അഞ്ചു രാജാക്കന്മാർ യെരൂശലേം രാജാവിന്റെ നേതൃത്വത്തിൽ യിസ്രായേല്യരുടെ തെക്കു ഭാഗത്തേക്കുള്ള നീക്കത്തെ തടഞ്ഞു. തെക്കുള്ള ഗിബെയോന്യരും ഹിവ്യരും യിസ്രായേല്യർക്കു കീഴടങ്ങിയിരുന്നു. യിസ്രായേല്യർ ഈ അഞ്ചു പേരടങ്ങുന്ന സഖ്യത്തെ ബേത്ത്-ഹോരെനിൽ വച്ചു തോല്പിക്കുകയും തെക്കു ഭാഗത്തേക്കുള്ള പാത ആക്രമണകാരികൾക്കായി തുറന്നു കൊടുക്കുകയും ചെയ്തു. കനാന്യരുടെ തേർപ്പട ഇവരെ തടഞ്ഞുവെങ്കിലും അവർ വേഗം മധ്യദക്ഷിണ മലമ്പ്രദേശങ്ങളും ജെസ്രീൽ സമഭൂമിക്കു വടക്കുള്ള ഗലീലാ പ്രദേശങ്ങളും കീഴടക്കി. യിസ്രായേലിൽ മെഡിറ്ററേനിയൻ മുതൽ യോർദ്ദാൻ വരെയുള്ള കോട്ടകൾ വടക്കുഭാഗത്തു താമസിച്ചിരുന്ന യിസായേല്യ ഗോത്രങ്ങളെ മദ്ധ്യ കനാനിലെ ഗോത്രക്കാരിൽ നിന്നും ഒറ്റപ്പെടുത്തിക്കളഞ്ഞു. ഇരുനൂറു വർഷങ്ങളായി കനാന്യരുടെ അധികാരത്തിലിരുന്ന യെഹൂദയെ യെരുശലേം കോട്ട കെട്ടി മധ്യഭാഗത്തുള്ള ഗോത്രക്കാരിൽ നിന്നും അകറ്റി. യിസ്രായേലിലെ പട്ടാള മേധാവികൾക്കെതിരെ വടക്കും മധ്യഭാഗത്തുള്ളതുമായ ഗോത്രക്കാർ തിരിഞ്ഞു. അവിടെ യുദ്ധം ഉണ്ടായി; പെട്ടെന്നു ഒരു കൊടുങ്കാറ്റടിച്ചു ജലം പൊങ്ങിയതു കൊണ്ട് കനാന്യരുടെ രഥപ്പടയ്ക്ക് യുദ്ധം ചെയ്യാനായില്ല. അങ്ങനെ യിസ്രായേല്യർ കീശോൻ യുദ്ധത്തിൽ വിജയം കൈവരിച്ചു. വടക്കും മധ്യഭാഗത്തും ഉള്ള ഗോത്രക്കാർക്ക് വീണ്ടും വെല്ലുവിളികൾ നേരിടേണ്ടതായി വന്നു. എന്നാൽ യെഹൂദ മറ്റുള്ള ഗോത്രങ്ങളിൽ നിന്നും അകന്നു കിടന്നതുകൊണ്ട് അവരെ ഇതൊന്നും ബാധിച്ചില്ല.
ന്യായാധിപന്മാർ: കനാന്യരെ പൂർണ്ണമായി നീക്കിക്കളയണം എന്നു യഹോവ യിസ്രായേല്യരോടു കല്പിച്ചിരുന്നു. (ആവ, 7:2). അതനുസരിച്ചു യെഹൂദാമക്കൾ യെരുശലേമിനോടു യുദ്ധം ചെയ്ത നഗരം തീയിട്ടു ചുട്ടുകളഞ്ഞു. (ന്യായാ, 1:8). എഫ്രയീമും പശ്ചിമ മനശ്ശെയും ബേഥേലിനെ നശിപ്പിച്ചു. (ന്യായാ, 1:25). യിസ്രായേല്യർ കനാന്യരെ ഒഴിപ്പിക്കാതെ തങ്ങളുടെ ഇടയിൽ പാർക്കാൻ അനുവദിച്ചു. തത്ഫലമായി യിസ്രായേലിനു പരാജയം നേരിട്ടു തുടങ്ങി. ദാന്യരെ അമോര്യർ താഴ്വരയിലേക്കിറങ്ങാൻ സമ്മതിക്കാതെ മലനാട്ടിൽ ഒതുക്കിക്കളഞ്ഞു. (ന്യായാ, 1:27-34). യഹോവയെ വിട്ടകന്നു അന്യദൈവങ്ങളെ സേവിച്ച യിസ്രായേൽ ജനത്തെ ജാതികൾ ഞെരുക്കി; കവർച്ചക്കാർ അവരെ കൊള്ളയടിച്ചു. ഈ ഘട്ടത്തിൽ അവരെ രക്ഷിക്കാൻ ദൈവം ന്യായാധിപന്മാരെ എഴുന്നേല്പിച്ചു. പതിനാലു ന്യായാധിപന്മാരുടെ കാലം (ന്യായാധിപന്മാരിൽ പ്രന്തണ്ടും 1ശമുവേലിൽ ഏലിയും ശമുവേലും) യിസ്രായേലിന്റെ പിന്മാറ്റത്തിന്റെയും പുന:സ്ഥാപനത്തിന്റെയും കാലമായിരുന്നു.
ന്യായാധിപന്മാരുടെ കാലത്ത് യിസ്രായേലിനെ ഞെരുക്കുകയും പീഡിപ്പിക്കുകയും ചെയ്ത ജാതികൾ അനേകമാണ്. പലസ്തീനു വടക്കുള്ള ഹിത്യരും, തെക്കുള്ള മിസ്രയീമ്യരും യിസ്രായേൽ മക്കളെ കഷ്ടപ്പെടുത്തി. യിസ്രായേലിനുണ്ടായ ആദ്യപീഡനം മെസൊപൊത്താമ്യയിലെ രാജാവായി ‘കുശൻ രിശാഥയീമിൽ’ നിന്നായിരുന്നു. ഒത്നീയേൽ കുശൻ രിശാഥയീമിനെ തോല്പിച്ചു. തുടർന്നു നാല്പതു വർഷം ദേശത്തിനു സ്വസ്ഥത ലഭിച്ചു. (ന്യായാ, 3:8-11). മോവാബു രാജാവായ എഗ്ലോനെ യിസ്രായേല്യർ പതിനെട്ടു വർഷം സേവിച്ചു. ഏഹൂദ് മോവാബ്യരിൽ നിന്നും യിസ്രായേലിനെ മോചിപ്പിച്ചു. തുടർന്നു ദേശത്തിനു എൺപതു വർഷം സ്വസ്ഥത ലഭിച്ചു. (ന്യായാ, 3:12-30). സഞ്ചാരജാതികളായ മിദ്യാന്യരും അമാലേക്യരും യിസ്രായേലിനെ കൊള്ളയടിച്ചു. അവരിൽ നിന്ന് യിസ്രായേലിനെ രക്ഷിച്ചതു ഗിദെയോനായിരുന്നു. (ന്യായാ, 6;1-8:35). ഗിദെയോന്റെ മകനായ അബീമേലെക്കു യിസ്രായേലിൽ രാജാവാകാൻ ശ്രമം നടത്തി. തുടർന്നുണ്ടായ കുഴപ്പത്തിൽ നിന്നു മോചനം നല്കിയതു തോലയും യായീരും ആയിരുന്നു. യിസ്രായേൽമക്കൾ യഹോവയ്ക്കു അനിഷ്ടമായതു പ്രവർത്തിച്ചു. ദൈവം അവരെ ഫെലിസ്ത്യരുടെയും അമ്മോന്യരുടെയും കയ്യിൽ ഏല്പിച്ചു. അമ്മോന്യർ കിഴക്കും ഫെലിസ്ത്യർ പടിഞ്ഞാറും ഉള്ളവരായിരുന്നു. യിഫ്താഹ് അമ്മോന്യരിൽ നിന്നും യിസ്രായേലിനെ വിടുവിച്ചു.
യിസായേല്യ സ്വാതന്ത്യത്തിനു കഠിനമായ എതിർപ്പു നേരിടേണ്ടി വന്നതു പടിഞ്ഞാറുഭാഗത്തു നിന്നായിരുന്നു. യിസ്രായേല്യർ യോർദ്ദാൻ കടന്നു വളരെക്കാലം കഴിയുന്നതിനു മുൻപ് ഏജിയൻ ദ്വീപിൽ നിന്നും തീരദേശത്തു നിന്നും സമുദ്രജനത കൂട്ടമായി കനാന്റെ പടിഞ്ഞാറെ തീരത്ത് താമസമുറപ്പിക്കുകയും അഞ്ച് നഗരരാഷ്ട്രങ്ങൾ രൂപികരിക്കുകയും ചെയ്തു. അവ അസ്തോദ്, അസ്ക്കെലോൻ, എക്രോൻ, ഗസ്സ, ഗത്ത് എന്നിവയായിരുന്നു. ഈ ഫെലിസ്ത്യർ കനാന്യരുമായി വിവാഹത്തിലേർപ്പെടുകയും ഭാഷയിലും മതത്തിലും അവർ പെട്ടെന്നു കനാന്യരാവുകയും ചെയ്തു. എന്നാൽ രാഷ്ട്രീയ സൈനിക കാര്യങ്ങളിലും മറ്റും അവർ തങ്ങളുടെ മാതൃരാജ്യത്തിന്റെ നിയമങ്ങളെ പിൻതുടർന്നു. പഞ്ചനഗരത്തിൽ അധികാരം സ്ഥാപിച്ചു കഴിഞ്ഞശേഷം അവർ തങ്ങളുടെ അധികാരം യിസ്രായേലിന്റെ കൈവശത്തുള്ള പ്രദേശത്തു കൂടെ വ്യാപിപ്പിക്കുവാൻ ശ്രമിച്ചു. യിസ്രായേല്യർ സൈനിക ബലത്തിൽ പിന്നോക്കമായിരുന്നു. ഫെലിസ്ത്യർക്ക് ഇരുമ്പായുധങ്ങൾ നിർമ്മിക്കാൻ അറിയാമായിരുന്നു. അത് അവരുടെ കുത്തകയായി നിലനിന്നു. യിസ്രായേല്യർ കൃഷി ചെയ്യുന്നതിനു ഇരുമ്പായുധങ്ങൾ ഉപയോഗിക്കുമ്പോൾ ഫെലിസ്ത്യർ പറയുമായിരുന്നു; “നിങ്ങൾ ഞങ്ങളുടെ കൊല്ലന്മാരുടെ അടുക്കൽ ആയുധങ്ങൾ മൂർച്ച കൂട്ടാനായി വരേണ്ടിവരും.” യിസ്രായേല്യർക്കു ആയുധങ്ങൾ മൂർച്ചകൂട്ടാനറിഞ്ഞുകൂടായിരുന്നു.
ജെസ്രീൽ മുതൽ യോർദ്ദാൻ വരെ ഫെലിസ്ത്യർ തങ്ങളുടെ സാമാജ്യം വികസിപ്പിച്ചു. അവരുടെ അധികാരം യിസ്രായേല്യരുടെ അസ്തിത്വത്തിനു ഭീഷണിയായില്ലങ്കിലും അവരുടെ ദേശീയതയെ ബാധിച്ചു. എഫ്രയീമിലെ ശീലോവിലായിരുന്നു വിശുദ്ധമന്ദിരം. അവിടെ നിയമപ്പെട്ടകം സൂക്ഷിച്ചിരുന്നു. അഹരോന്റെ വംശാവലിയിൽപ്പെട്ടവർ ഇവിടെ പൗരോഹിത്യ ശുശ്രൂഷ നിർവ്വഹിച്ചിരുന്നു. ഫെലിസ്ത്യരോട് യുദ്ധം ഉണ്ടായപ്പോൾ യിസ്രായേല്യർ വിജയത്തിനായി നിയമപ്പെട്ടകം കൊണ്ടുവന്നു. ഈ യുദ്ധത്തിൽ ഏലിയും പുത്രന്മാരും മരിച്ചു. നിയമപ്പെട്ടകം ഫെലിസ്ത്യർ പിടിച്ചെടുക്കുകയും ശീലോവും വിശുദ്ധമന്ദിരവും നശിപ്പിക്കുകയും ചെയ്തു. പൗരോഹിത്യം തുടച്ചു നീക്കപ്പെട്ടു (സു. 1050 ബി.സി). യിസ്രായേൽ ഗോത്രങ്ങളെ ഒരുമിച്ചു നിറുത്തിയിരുന്ന ദൃശ്യബന്ധങ്ങളെല്ലാം അപ്രത്യക്ഷമായി; അതോടൊപ്പം അവരുടെ രാഷ്ട്രീയ ഐക്യവും. എന്നാൽ യിസ്രായേലിന്റെ ഏറ്റവും വലിയ നായകനായ ശമൂവേലിന്റെ ഇടപെടൽ മൂലം അവരുടെ രാഷ്ട്രീയ ഐക്യം കൂടുതൽ കരുത്തുറ്റതായിത്തീർന്നു. മോശയെപ്പോലെ ശമൂവേലും ഒരു പ്രവാചകനും പുരോഹിതനും ന്യായാധിപനുമായിരുന്നു. അദ്ദേഹം യിസ്രായേൽ ജനത്തെ യഹോവയോടടുപ്പിച്ചു. ഏബനേസറിൽ വച്ചു നടന്ന രണ്ടാമത്തെ യുദ്ധത്തിൽ ശമുവേൽ പ്രവാചകൻ ഫെലിസ്ത്യരെ നിശ്ശേഷം പരാജയപ്പെടുത്തി. (1ശമൂ, 7:6-13). അനന്തരം ശമൂവേൽ പ്രവാചകൻ ന്യായാധിപന്റെ അധികാരങ്ങൾ പലതും അഴിമതിക്കാരായ പുത്രന്മാർക്കു നല്കി. (1ശമൂ, 8:3). വീണ്ടും ഫെലിസ്ത്യർ ക്രൂരന്മാരായി രംഗപ്രവേശം ചെയ്തു. അവർ അസംഘടിതരായ യിസ്രായേൽ ജനത്തെ കീഴടക്കാൻ ശ്രമിച്ചു.
ഐക്യയിസ്രായേൽ: ശമൂവേൽ പ്രവാചകൻ വൃദ്ധനായപ്പോൾ അനന്തരാവകാശിയെ കുറിച്ചുള്ള പ്രശ്നമുയർന്നു. ജനം ഒരു രാജാവിനെ ആവശ്യപ്പെട്ടു. തങ്ങളുടെ യുദ്ധം ചെയ്യേണ്ടതിനു മറ്റു ജാതികൾക്കുള്ളതുപോലെ ഒരു രാജാവിനെ അവർ ആവശ്യപ്പെട്ടു. (1ശമൂ, 8:5, 20). ബെന്യാമീൻ ഗോത്രത്തിലെ ശൗലിനെ രാജാവായി അഭിഷേകം ചെയ്യുവാൻ യഹോവ ശമൂവേലിനെ അധികാരപ്പെടുത്തി. (1ശമൂ, 8:22; 10:10). ശൗലിന്റെ രാജത്വ സ്ഥീരീകരണത്തിനു മൂന്നു ഘട്ടങ്ങളുണ്ടായിരുന്നു. 1. ശമൂവേൽ പ്രവാചകൻ സ്വകാര്യമായി ശൗലിനെ അഭിഷേകം ചെയ്യുകയും ദൈവത്തിന്റെ ആത്മാവു അവന്റെ മേൽ വരികയും ചെയ്തു. (1ശമൂ, 10:10). 2. മിസ്പയിൽ വച്ചു ശൗലിനെ പരസ്യമായി തിരഞ്ഞെടുത്തു. (1ശമൂ, 10:24). 3. അമ്മോന്യരുടെ ആക്രമണത്തിൽ നിന്നും യാബേശ്-ഗിലെയാദിനെ മോചിപ്പിച്ചതിനുശേഷം ഗില്ഗാലിൽ വച്ചു ശൗലിന്റെ രാജത്വം പൊതുജന സമക്ഷം സ്ഥീരീകരിക്കപ്പെട്ടു. (1ശമൂ, 11). ശൗലിന്റെ നാല്പതു വർഷത്തെ ഭരണത്തിൽ പ്രധാനപ്രശ്നം ഫെലിസ്ത്യരായിരുന്നു. ശമൂവേലിന്റെ പാത പിൻതുടർന്നപ്പോൾ ശൗൽ എല്ലായിടത്തും വിജയം വരിച്ചു. ബെന്യാമീനിലെ ഗിബെയയായിരുന്നു തലസ്ഥാനം. അവിടെനിന്നും ശത്രുക്കളെയെല്ലാം തുരത്തി വീരപരാക്രമം കാട്ടി. (1ശമൂ, 14:47,48). യിസ്രായേലിന്റെ അജയ്യ ശത്രുക്കളായിരുന്ന അമാലേക്യരെ നശിപ്പിക്കണമെന്നു കല്പന കൊടുത്തിട്ടും ശൗൽ അനുസരിക്കാതെ അവരുടെ രാജാവിനെയും ദൈവത്തിനു വഴിപാടു അർപ്പിക്കാനെന്ന വ്യാജേന കൊള്ളയിലെ വിശിഷ്ടവസ്തുക്കളെയും കേടു കൂടാതെ സൂക്ഷിച്ചു. ‘അനുസരിക്കുന്നതു യാഗത്തേക്കാളും നല്ലതു’ എന്നു ശമൂവേൽ വ്യക്തമാക്കി. (1ശമൂ, 15:22). അനുസരണക്കേടു മൂലം രാജത്വത്തിൽ നിന്നും ശൗൽ നിഷ്ക്കാസിതനായി. യിശ്ശായീ പുത്രനായ ദാവീദിനെ ശമൂവേൽ പ്രവാചകൻ രഹസ്യമായി യിസ്രായേൽ രാജാവായി അഭിഷേകം ചെയ്തു. (1ശമൂ, 16:13). അഭിഷേകം ചെയ്യപ്പെടുമ്പോൾ ദാവീദിനു പതിനഞ്ചു വയസ്സിനടുത്തു പ്രായമേയുള്ളൂ. ഫെലിസ്ത്യ മല്ലനായ ഗൊല്യാത്തിനെ ജയിച്ചതോടുകൂടി ദാവീദു പരക്കെ അറിയപ്പെട്ടു. ശൗലിന്റെ അസൂയ നിമിത്തം കൊട്ടാരം വിട്ടു പോകേണ്ടിവന്ന ദാവീദ് യുദ്ധങ്ങളിൽ പ്രഖ്യാതനായി. രാജാവിന്റെ വൈരം നിമിത്തം ദാവീദും കൂട്ടരും പ്രവാസികളായി. യെഹൂദയിൽ അവർ നിയമ ഭ്രഷ്ടരായി. ഒടുവിൽ ദാവീദ് ഗത്തിലെ ഫെലിസ്ത്യ രാജാവായ ആഖീശിന്റെ അടുക്കൽ അഭയം പ്രാപിച്ചു. ശൗൽ ദാവീദിനെ പിന്തുടരുന്ന കാലത്തു ഫെലിസ്ത്യർ യിസ്രായേലിന്റെ മേൽ മൂന്നാമതു ഒരാക്രമണത്തിനു വട്ടം കൂട്ടുകയായിരുന്നു. ബി.സി. 1010-ൽ ഗിൽബോവാ പർവ്വതത്തിൽ വച്ചു നടന്ന യുദ്ധത്തിൽ ശൗൽ ആത്മഹത്യ ചെയ്തു.
ശൗലിന്റെ മരണത്തെക്കുറിച്ചറിഞ്ഞ ദാവീദ് ഹെബ്രാനിൽ പോയി. അവിടെവെച്ചു ദാവീദ് യെഹൂദാ ഗൃഹത്തിനു രാജാവായി അഭിഷേകം ചെയ്യപ്പെട്ടു. (2ശമൂ, 2:4). എന്നാൽ ശൗലിന്റെ അനുകൂലികൾ ശൗലിന്റെ പുത്രനായ ഈശ്-ബോശെത്തിനെ വടക്കും കിഴക്കുമുള്ള ഗോത്രങ്ങൾക്കു രാജാവാക്കി. തുടർന്നുണ്ടായ ആഭ്യന്തരയുദ്ധത്തിൽ ദാവീദ് വിജയിച്ചു. ഹെബ്രോനിൽവച്ചു ദാവീദിനെ യിസ്രായേൽ ഗോത്രങ്ങളെല്ലാം രാജാവായി അംഗീകരിച്ചു. യിസ്രായേലിൽ നിന്നു ഫെലിസ്ത്യരെ തോല്പിച്ചോടിച്ചതു ദാവീദായിരുന്നു. ദാവീദ് യിസ്രായേലിനു രാജാവായി എന്നു കേട്ടപ്പോൾ ഫെലിസ്ത്യർ വന്നു ദാവീദിനെ പിടിപ്പാൻ ശ്രമിച്ചു. ബാൽ-പെരാസീമിൽ വച്ചു ദാവീദ് അവരെ തോല്പിച്ചു. വീണ്ടും ദാവീദ് ഫെലിസ്ത്യരെ തോല്പിക്കുകയും അവരുടെ ഗത്ത് പിടിച്ചെടുക്കുകയും ചെയ്തു. ഭരണത്തിന്റെ ഏഴാം വർഷത്തിൽ ദാവീദ് യെരൂശലേം പിടിച്ചടക്കി തന്റെ സാമ്രാജ്യത്തിന്റെ തലസ്ഥാനമാക്കി. യെരുശലേം ഒരു മതകേന്ദ്രമായി മാറി. പ്രവാസത്തിൽ നിന്നും നിയമപെട്ടകം തിരികെക്കൊണ്ടു വന്നു സീയോൻ മലയിലെ ആലയത്തിൽ സ്ഥാപിച്ചു.
കനാൻ ദേശത്തു യിസ്രായേലിന്റെ സ്വാതന്ത്ര്യവും അധികാരവും സ്ഥാപിച്ചശേഷം ദാവീദ് പല പ്രദേശങ്ങളും കീഴടക്കി. ദാവീദിന്റെ സാമ്രാജ്യം ഈജിപ്തിന്റെ അതിർത്തി മുതൽ യൂഫ്രട്ടീസ് വരെ വ്യാപിച്ചിരുന്നു. യെരുശലേമിൽ യഹോവയ്ക്ക് ഒരു മന്ദിരം നിർമ്മിക്കുവാൻ ദാവീദ് ആഗ്രഹിച്ചു. അധികം രക്തം ചിന്തിയതു കൊണ്ടു ദൈവാലയം പണിയുവാനുള്ള അധികാരം ദാവീദിനു നല്കിയില്ല. “യഹോവ നിനക്കൊരു ഗൃഹം ഉണ്ടാക്കുമെന്നു” പ്രവാചകൻ ദാവീദിനെ അറിയിച്ചു. (2ശമൂ, 7:11). ദാവീദിന്റെ സന്തതി സ്ഥിരപ്പെടുകയും അവൻ ആലയം പണിയുകയും ചെയ്യുമെന്നു ഉറപ്പു നല്കി. (2ശമൂ, 7:13,14). ദാവീദിന്റെ പില്ക്കാല ജീവിതം ശോഭനമായിരുന്നില്ല. വ്യഭിചാരം, കൊലപാതകം തുടങ്ങിയ പാപങ്ങൾക്കു വിധേയനായ അദ്ദേഹം പുത്രന്മാരെ നിയന്ത്രിച്ചില്ല. ഇവയുടെയൊക്കെയും ഫലം ദാവീദ് അനുഭവിച്ചു. അബ്ശാലോമിന്റെ മത്സരം ഉത്തര യിസ്രായേലും ദക്ഷിണ യെഹൂദയും തമ്മിലുള്ള വൈരം വളർത്തി. (2ശമൂ, 19:41-43). വളരെ വിസ്തൃതമായ സാമ്രാജ്യമാണു ദാവീദ് പുത്രനായ ശലോമോനു കൈമാറിയത്.
രക്തച്ചൊരിച്ചിലോടു കൂടിയാണ് ശലോമോൻ സിംഹാസനത്തിൽ സ്ഥിരപ്പെട്ടതെങ്കിലും അദ്ദേഹത്തിന്റെ വാഴ്ചക്കാലം സമാധാനപൂർണ്ണവും സംസ്കാരസമ്പന്നവും ആഡംബരഭരവുമായിരുന്നു. നാല്പതു വർഷത്തെ ഭരണത്തിൽ ഒരു യുദ്ധമാണു് ശലോമോനു ചെയ്യേണ്ടിവന്നത്. (2ദിന, 8:3). ഈജിപ്റ്റിലെ ഫറവോനുമായി വിവാഹ ബന്ധത്തിലൂടെ സഖ്യതനേടി. (1രാജാ, 3:1). അനുപമമായ ജ്ഞാനത്തിനു പ്രഖ്യാതി നേടിയ ശലോമോൻ സദൃശവാക്യങ്ങളും സഭാപ്രസംഗിയും ഉത്തമഗീതവും മറ്റനേകം കൃതികളും രചിച്ചു. ദാവീദ് സംഭരിച്ചു വച്ചിരുന്ന വസ്തുക്കളുപയോഗിച്ചു മനോഹരമായ യെരുശലേം ദൈവാലയം പണിതു. ദൈവാലയനിർമ്മാണത്തിനും മറ്റു വികസനപദ്ധതികൾക്കും കൊട്ടാരത്തിലെ നിത്യ ചെലവുകൾക്കുമായി രാജ്യത്തു ഭാരിച്ച നികുതി ചുമത്തുകയും നിർബ്ബന്ധമായ ഊഴിയവേല ഏർപ്പെടുത്തുകയും ചെയ്തു. നികുതിപിരിവിന്റെ സുഗമമായ നടത്തിപ്പിനു വേണ്ടി സാമ്രാജ്യത്തെ 12 ഭരണപരമായ ജില്ലകളായി തിരിച്ചു. നികുതിഭാരം ജനത്തിനു അസഹ്യമായിത്തീർന്നു. ഭരണകാലത്തിന്റെ ഒടുവിൽ ശലോമോനു കീഴടങ്ങിയിരുന്ന പല രാഷ്ട്രങ്ങളും സ്വത്രന്തമായി. ഭാര്യമാരുടെയും വെപ്പാട്ടികളുടെയും ആധിക്യം (700 കുലീന പതികൾ + 300 വെപ്പാട്ടികൾ) ശലോമോന്റെ ആത്മിക തകർച്ചയ്ക്ക് കാരണമായി. കൂടിക്കലർച്ച അരുതെന്നു യഹോവ കല്പിച്ചിരുന്ന പരജാതീയരിൽ നിന്നായിരുന്നു ഇവരിലധികവും. ഇക്കാരണത്താൽ ശലോമോന്റെ സാമ്രാജ്യം രണ്ടായി വിഭജിക്കപ്പെടുമെന്നു യഹോവ അരുളിച്ചെയ്തു. (1രാജാ, 11:8-12). ബി.സി. 930-ൽ ശലോമോൻ മരിച്ചു. രാജത്വം ഉറപ്പിക്കുവാൻ രെഹബെയാം ശെഖേമിലേക്കു ചെന്നു. ശലോമോന്റെ സേച്ഛാധിപത്യത്തിൽ നിന്നുള്ള വിടുതൽ ജനം ആവശ്യപ്പെട്ടു. രെഹബെയാം അതു നിരസിച്ചപ്പോൾ വടക്കുള്ള പത്തു ഗോത്രങ്ങൾ വേർപെട്ടു എഫ്രയീമ്യനായ യൊരോബെയാമിന്റെ കീഴിൽ യിസ്രായേൽ രാജ്യമായിത്തീർന്നു. (1രാജാ, 12:4). അങ്ങനെ യിസ്രായേൽ തെക്ക് യെഹൂദാ എന്ന പേരിലും വടക്കു യിസ്രായേൽ എന്ന പേരിലും രണ്ടു രാജ്യങ്ങളായി. ദാവീദിന്റെയും ശലോമോന്റെയും പിൻഗാമികൾ യെരുശലേം തലസ്ഥാനമാക്കി യെഹൂദാ ഭരിച്ചു.
വിഭക്തയിസായേൽ: യിസ്രായേലിലെ പത്തു ഗോത്രങ്ങൾ യൊരോബെയാമിന്റെ കീഴിൽ യിസ്രായേൽ എന്നും തെക്കുള്ള രണ്ടു ഗോത്രങ്ങൾ (യെഹൂദയും ബെന്യാമീനും) യെഹൂദയെന്നും അറിയപ്പെട്ടു. യെഹൂദ മൂന്നുറ്റി അമ്പതോളം വർഷം (സു. 931-586 ബി.സി) നിലനിന്നു. ദാവീദിന്റെ വംശമാണു യെഹൂദയെ ഭരിച്ചത്. ഭൂവിസ്തൃതി, ഫലപുഷ്ടി, വിദേശവാണിജ്യ ബന്ധങ്ങൾ എന്നിവകളാൽ അനുഗൃഹീതമായിരുന്നു ഉത്തരയിസ്രായേൽ. എന്നാൽ സമ്പത്തിന്റെ ആധിക്യം അവരെ യഹോവയിൽ നിന്നകറ്റി. ഭരണത്തിന്റെ അസ്ഥിരതയായിരുന്നു യിസ്രായേലിനെ ബാധിച്ച ഏറ്റവും വലിയ പ്രശ്നം. വെറും 210 വർഷം (സു. 931-722 ബി.സി) നിലനിന്ന യിസ്രായേലിനെ ഭരിച്ചതു ഒമ്പതു രാജവംശങ്ങളാണ്. പത്തൊമ്പതു രാജാക്കന്മാർ യിസ്രായേലിനെ ഭരിച്ചപ്പോൾ ഇരുപതു രാജാക്കന്മാരാണ് യെഹൂദയെ ഭരിച്ചത്. ഒരു നല്ല രാജാവിനെ എടുത്തു കാണിക്കുവാൻ യിസ്രായേലിൽ ഇല്ലെന്നു തന്നെ പറയാം. ഏറ്റവുമധികം ദുഷ്ടത പ്രവർത്തിച്ച രാജാവായി ചിരപ്രതിഷ്ഠ നേടിയ നാമം ആഹാബിന്റേതാണ്.
വിഭക്ത യിസ്രായേലിന്റെ സ്ഥാപകനായ യൊരോബെയാം ദാനിനെയും (വടക്കെ അറ്റം) ബേഥേലിനെയും (യെഹുദയുടെ അതിരിനടുത്ത്) ദേശീയ പ്രാധാന്യമുള്ള വിശുദ്ധമന്ദിര സ്ഥാനങ്ങളാക്കി മാറ്റി. ബേഥേലിലും ദാനിലും യൊരോബെയാം രണ്ടു സ്വർണ്ണ കാളക്കുട്ടികളെ ഉണ്ടാക്കി പ്രതിഷ്ഠിക്കുകയും യഹോവയ്ക്കു പകരം അവയെ ആരാധിക്കുവാൻ ജനങ്ങളെ പ്രേരിപ്പിക്കുകയും ചെയ്തു. യഹോവയുടെ അദൃശ്യ സിംഹാസനത്തിന്റെ ദൃശ്യപാദങ്ങളായിട്ടാണു ഈ കാളക്കുട്ടികളെ വിഭാവനം ചെയ്തത്. യെരുശലേം ദൈവാലയത്തിലെ സ്വർണ്ണ കെരൂബുകളുടെ സ്ഥാനമായിരുന്നു ഇവയ്ക്ക്. യൊരോബെയാമിന്റെ ഭരണത്തിന്റെ ആദ്യഘട്ടത്തിൽ മിസ്രയീമ്യർ ശീശക്കിന്റെ നേതൃത്വത്തിൽ രണ്ടു എബ്രായ സാമ്രാജ്യങ്ങളെയും ആക്രമിച്ചു. തെക്കുഭാഗത്തുള്ള യെഹൂദയാണ് ഏറെ പീഡിപ്പിക്കപ്പെട്ടതാ. അതിനാൽ ദാവീദ് വംശം തങ്ങൾക്കു നഷ്ടപ്പെട്ട പ്രദേശങ്ങൾ തിരികെ പിടിച്ചെടുക്കുമെന്നു യിസ്രായേല്യർക്കു ഭയപ്പെടേണ്ട ആവശ്യമില്ലായിരുന്നു. അനന്തരം യൊരോബെയാം രെഹബെയാമിന്റെ പുത്രനായ അബീയാമിനെ ആക്രമിച്ചു. യെഹൂദ്യർ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയിൽ ആശ്രയിച്ചതു കൊണ്ടു ജയം പ്രാപിച്ചു. (2ദിന, 13:18). എന്നാൽ ഉത്തര ഭാഗത്തു നിന്നു ഒരു കഠിനഭീഷണി ഉയർന്നു. ശലോമോന്റെ വാഴ്ചക്കാലത്തു സ്ഥാപിതമായ ദമ്മേശെക്കിലെ അരാമ്യ സാമ്രാജ്യമായിരുന്നു ആ ഭീഷണി. അവർ യിസ്രായേലിന്റെ പ്രദേശങ്ങൾ ആക്രമിക്കാൻ തുടങ്ങി. അരാമും യിസ്രായേലും തമ്മിൽ നൂറുവർഷം നീണ്ടുനിന്ന യുദ്ധത്തിന്റെ തുടക്കം ഇതായിരുന്നു. ഈ യുദ്ധം യിസ്രായേലിനെ നിരാശയിലാഴ്ത്തി.
രാജവംശത്തിലുണ്ടായ മാറ്റങ്ങളും മറ്റു വിപ്ലവങ്ങളും യിസ്രായേല്യരുടെ സുരക്ഷ വിഷമത്തിലാക്കി. ഒമ്രിയും (880 ബി.സി), യേഹൂവും (841 ബി.സി) സ്ഥാപിച്ച രണ്ടു രാജവംശങ്ങൾ മാത്രമാണ് രണ്ടു തലമുറയിലധികം നിലനിന്നത്. യൊരോബെയാമിന്റെ മകൻ അധികാരം ഏറ്റെടുത്തതിന് അടുത്തവർഷം അദ്ദേഹത്തിന്റെ പട്ടാള മേധാവിയായ ബയെശ നാദാബിനെ വധിച്ചു. ബയെശ ഇരുപതു വർഷം രാജ്യം ഭരിച്ചു. അദ്ദേഹത്തിന്റെ മകനും യൊരോബെയാമിന്റെ മകനെപ്പോലെ മരിച്ചു. തുടർന്നുണ്ടായ ആഭ്യന്തരയുദ്ധത്തിൽ ഒമ്രി വിജയിയായി.
ഒമ്രി ശമര്യയെ പുതിയ തലസ്ഥാനമാക്കി ഭരണം തുടങ്ങി. ചാവുകടലിനു കിഴക്കുള്ള മോവാബിനെ കീഴടക്കി ഒമ്രി തന്റെ നില ഭദ്രമാക്കി. ഫിനീഷ്യയുമായി സാമ്പത്തിക ബന്ധത്തിലേർപ്പെട്ടു. ഒമ്രിയുടെ മകൻ ആഹാബ് ഫിനീഷ്യൻ രാജകുമാരിയായ ഈസേബലിനെ വിവാഹം കഴിച്ചു. അയാൾ യെഹൂദയുമായി സൗഹൃദം പുലർത്തി. ഒമ്രിയുടെ രാജവംശം നിലനിന്ന കാലം മുഴുവനും അവർക്കു തമ്മിൽ ശത്രുത്വം ഇല്ലാതിരുന്നു. ഫിനീഷ്യയുമായുള്ള ബന്ധം വാണിജ്യപരമായ പല നേട്ടങ്ങൾക്കും കാരണമായി. എന്നാൽ അതു യിസ്രായേലിൽ ബാൽ വിഗ്രഹാരാധന വളർത്തി. അതിനു പ്രധാന പങ്കു വഹിച്ചതാ ആഹാബിന്റെ ഭാര്യയായ ഈസേബൈൽ ആയിരുന്നു. ഇക്കാലത്തു യഹോവയുടെ ആരാധനയ്ക്കു വേണ്ടി ജീവന്മരണപോരാട്ടം നടത്തിയ നേതാവായിരുന്നു ഏലീയാ പ്രവാചകൻ. ഒമ്രിയുടെ രാജവംശത്തിനു വരാനിരുന്ന നാശത്തെക്കുറിച്ചു അദ്ദേഹം മുന്നറിയിപ്പു നല്കി. ഒമ്രിയുടെയും അദ്ദേഹത്തിന്റെ പിൻഗാമികളുടെയും കാലത്തു ദമ്മേശെക്കുമായുള്ള യുദ്ധം തുടർന്നു. അശ്ശൂർ രാജാവായ ശല്മനേസ്സർ മൂന്നാമന്റെ ആക്രമണത്തെ ചെറുത്തുനില്ക്കാനായി ആഹാബിന്റെ കാലത്തു യിസ്രായേലിലെയും ദമ്മേശെക്കിലെയും മറ്റു അയൽ രാജ്യങ്ങളിലെയും രാജാക്കന്മാർ ഒരു സൈനികസഖ്യം രൂപീകരിച്ചു. ഓറന്റീസിലെ കാർക്കാർ എന്ന സ്ഥലത്തു വച്ചുണ്ടായ യുദ്ധത്തിൽ (ബി.സി. 853) അശ്ശൂർ രാജാവിനെ അവർ തോല്പ്പിച്ചു. പിന്നീടു 12 വർഷം അദ്ദേഹം പടിഞ്ഞാറൻ രാജ്യങ്ങളെ ആക്രമിച്ചില്ല. എന്നാൽ അശ്ശൂർ രാജാവു പിന്മാറിയപ്പോൾ ഇവരുടെ സഖ്യം തകരുകയും യിസ്രായേലും ദമ്മേശെക്കും തമ്മിലുള്ള ശത്രുത്വം വീണ്ടും പ്രത്യക്ഷപ്പെടുകയും ചെയ്തു. യെഹോശാഫാത്ത് രാജാവു ആഹാബിന്റെ പുത്രിയായ അഥല്യയെ തന്റെ മകനെക്കൊണ്ടു വിവാഹം കഴിപ്പിച്ചു. ഇതു യഹോവയ്ക്കു പ്രസാദമായിരുന്നില്ല. (1ദിന, 19:2). രാമോത്ത്-ഗിലെയാദിൽ വച്ചു ആഹാബിന്റെ പക്ഷം ചേർന്നുള്ള യുദ്ധത്തിൽ യെഹോശാഫാത്ത് മരിക്കേണ്ടിയിരുന്നു. (1രാജാ, 22:32-35). അഹസ്യാവിനോടു സഖ്യം ചെയ്തതുകൊണ്ടു യെഹോശാഫാത്തിന്റെ കപ്പൽപ്പണികൾ തകർന്നു. (2ദിന, 20:35-37). മോവാബ്യർ യിസ്രായേലിനോടു മത്സരിച്ചു. (2രാജാ, 1:1). യേഹൂവിന്റെ കാലത്തുണ്ടായ വിപ്ലവത്തിൽ (841 ബി.സി) യേഹൂ ഒമ്രിയുടെ ഭവനക്കാരെയെല്ലാം കൊന്നൊടുക്കി.
യെഹൂദയിലെ യുവരാജാവായ അഹസ്യാവിനെയും യേഹൂ കൊന്നു. (2രാജാ, 9:27). മകൻ മരിച്ചുപോയി എന്നു കണ്ടപ്പോൾ അഥല്യ രാജസന്തതിയെ ഒക്കെയും നശിപ്പിച്ചു അധികാരം പിടിച്ചെടുത്തു. (2രാജാ, 11:1). ഒമ്ഷിയുടെ കുടുംബത്തോടു യാതൊരു സ്നേഹവുമില്ലാത്ത പ്രവാചകഗണങ്ങൾ യേഹുവിന്റെ വിപ്ലവത്തെ പിന്താങ്ങി. എന്നാൽ ഈ വിപ്ലവം യിസ്രായേലിനെ ക്ഷയിപ്പിച്ചു. യേഹൂവിന്റെ രാജവംശത്തിന്റെ ഭരണത്തിന്റെ ആദ്യത്തെ നാല്പതു വർഷം യിസ്രായേൽ ജനത വളരെ കഷ്ടതകൾ സഹിച്ചു. അരാമ്യർ യിസ്രായേലിന്റെ യോർദ്ദാനക്കരെയുള്ള പ്രദേശങ്ങൾ പിടിച്ചെടുത്തു; വടക്കൻ പ്രദേശങ്ങളും ആക്രമിച്ചു. അവർ യിസ്രായേൽ ആക്രമിക്കുകയും മെഡിറ്ററേനിയൻ സമുദ്രതീരത്തു കൂടി തെക്കുഭാഗത്തു വരെ എത്തുകയും ചെയ്തു. അശ്ശൂർ രാജാവായ അദാദ്-നിരാരി മൂന്നാമൻ സിറിയ ആക്രമിച്ചു ദമ്മേശെക്ക് കൊള്ളയടിച്ചു. ഇതു യിസ്രായേലിനു ആശ്വാസമായി. (2രാജാ, 13:5). ദമ്മേശെക്കിൽ നിന്നും യിസ്രായേലിനു മോചനം കിട്ടിയപ്പോൾ തങ്ങൾക്കു നഷ്ടപ്പെട്ട പല പ്രദേശങ്ങളും യിസ്രായേല്യർ അരാമ്യരിൽ നിന്നും തിരികെ പിടിച്ചു. ഈ കാലമത്രയും യഹോവയിലുള്ള വിശ്വാസത്തിൽ എലീശാപ്രവാചകൻ പതറാതെ നിന്നു. എലീശയുടെ മരണശയ്യയിൽ യിസ്രായേൽ രാജാവു അദ്ദേഹത്തെ സംബോധനം ചെയ്തതു ഇപ്രകാരമായിരുന്നു. “യിസായേലിന്റെ തേരും തേരാളികളുമായുള്ളാവേ.” (2രാജാ, 13:14). അരാമ്യരുടെ മേൽ യിസ്രായേൽ ജനത വിജയം കരസ്ഥമാക്കുമെന്നു പ്രവചിച്ചു കൊണ്ടാണു എലീശാ പ്രവാചകൻ മരിച്ചത്.
ബി.സി. എട്ടാം നൂറ്റാണ്ടിന്റെ പൂർവ്വാർദ്ധത്തിൽ യേഹൂവിന്റെ വംശത്തിലെ നാലാമത്തെ രാജാവായ യൊരോബെയാം രണ്ടാമന്റെ കാലത്തു (782-753) യിസ്രായേൽ വീണ്ടും അഭിവൃദ്ധി പ്രാപിച്ചു. ഇക്കാലത്തു യെഹൂദാ ഭരിച്ചിരുന്നതു ഉസ്സീയാവായിരുന്നു. രണ്ടു രാജ്യങ്ങളും മുപ്പതു വർഷം സമാധാനത്തിലും സഹവർത്തിത്വത്തിലും കഴിഞ്ഞു. വിദേശീയാക്രമണത്തിൽ നിന്നും ഇരുരാജ്യങ്ങളും മുക്തമായി. ഇരുപത്തിമൂന്നാം രാജവംശത്തിൻ കീഴിൽ ഈജിപ്റ്റ് നിദ്രാണമായി. അശ്ശൂരിന്റെ ആക്രമണത്തിൽ ക്ഷയിച്ച ദമ്മേശെക്കിനു പുതിയ ആക്രമണങ്ങൾ നടത്താനുള്ള കഴിവു നഷ്ടപ്പെട്ടു. ശക്തമായ നേതൃത്വം നഷ്ടപ്പെട്ട അശ്ശൂരിനു തങ്ങളുടെ അധികാരം അടിച്ചേല്പിക്കാൻ ശക്തി ഇല്ലാതെയായി. ഈ ചുറ്റുപാടിൽ യൊരോബെയാം രണ്ടാമൻ സാമ്രാജ്യം വികസിപ്പിക്കുകയും രാഷ്ട്രസമ്പത്തു വർദ്ധിപ്പിക്കുകയും ചെയ്തു. എന്നാൽ സമ്പത്തു കൂടുതലായും കേന്ദ്രീകരിച്ചതു അവിടത്തെ വലിയ വ്യാപാരികളുടെയും ഭൂവുടമകളുടെയും കൈകളിലായിരുന്നു. ആദ്യകാലത്തു തങ്ങളുടെ കൈവശമുണ്ടായിരുന്ന കുറച്ചു ഭൂമി കൃഷി ചെയ്ത് ജീവിച്ചിരുന്നവർക്കു പില്ക്കാലത്തു ഭൂവുടമകളുടെ അടിമകളാകേണ്ടി വന്നു. ഭൂവുടമകളും അടിമകളും തമ്മിലുള്ള വ്യത്യാസം ചോദ്യം ചെയ്തുകൊണ്ടു ആമോസ്, ഹോശേയ എന്നീ പ്രവാചകന്മാർ മുന്നോട്ടു വന്നു. യഹോവയുടെ ദിവസത്തിൽ ആസന്നമായ ന്യായവിധിയെക്കുറിച്ചു ആമോസ് പ്രവചിച്ചു. (5:18). യിസ്രായേല്യർ പ്രവാസികളായി അശ്ശൂരിലേക്കു പോകുമെന്നു ഹോശേയ പ്രവചിച്ചു. (10:6). എന്നാൽ ഭാവിയിൽ അവർ തിരിഞ്ഞു യഹോവയെയും തങ്ങളുടെ രാജാവായ ദാവീദിനെയും അന്വേഷിക്കും. മശീഹയുടെ വാഴ്ചയെക്കുറിച്ചും അദ്ദേഹം പ്രവചിച്ചു. (ഹോശേ, 2:20; 3:5).
ബി.സി. 752-ൽ യൊരോബെയാമിന്റെ പുത്രൻ കൊല്ലപ്പെട്ടു. കൊലയും വിപ്ലവവും കാരണം ബി.സി. 745-ൽ യേഹൂവിന്റെ വംശം നശിച്ചു. അതേ വർഷം തിഗ്ലത്ത് പിലേസ്സർ മൂന്നാമൻ (പൂൽ) അശ്ശൂർ രാജാവായി. അദ്ദേഹം പല പ്രദേശങ്ങളും കീഴടക്കി. ബി.സി. 733-ൽ യിസ്രായേലിന്റെ ഉത്തരഗോത്രങ്ങളെ അദ്ദേഹം ബദ്ധരാക്കിക്കൊണ്ടു പോയി. യിസ്രായേൽ രാജാവായ പേക്കഹിന്റെ കാലത്താണു് (740-732) ഇതു സംഭവിച്ചത്. (2രാജാ, 15:29). യിസ്രായേൽ രാജാവായ മെനഹേം തിഗ്ലത്ത്-പിലേസ്സറിനു കപ്പം കൊടുത്തു. എന്നാൽ പേക്കഹ് (736-732 ബി.സി) അശ്ശൂരിനെതിരായ നയമാണു പിന്തുടർന്നത്. ഈ ഉദ്ദേശ്യത്തോടുകൂടി പേക്കഹ് ദമ്മേശെക്കുമായി അടുപ്പത്തിലായി. തിഗ്ലത്ത്-പിലേസ്സർ ദമ്മേശെക്ക് കീഴടക്കുകയും അവിടത്തെ രാജവാഴ്ചയെ ഉന്മൂലനം ചെയ്യുകയും അവരുടെ ദേശം അശ്ശൂർ സാമ്രാജ്യത്തിന്റെ പ്രവിശ്യയാക്കി മാറ്റുകയും ചെയ്തു. യിസ്രായേലിന്റെ ഉത്തരഭാഗവും യോർദ്ദാനക്കരെയുള്ള പ്രദേശങ്ങളും വേർപെടുത്തി അശ്ശൂർ പ്രവിശ്യകളാക്കി. അവിടെയുണ്ടായിരുന്ന ഭൂരിഭാഗം ജനത്തെയും അവിടെനിന്നും മാറ്റുകയും അശ്ശൂരിൽ നിന്നും ജനത്തെ കൊണ്ടുവന്നു ഈ പ്രദേശങ്ങളിൽ പാർപ്പിക്കുകയും ചെയ്തു. യിസ്രായേലിലെ ഒടുവിലത്തെ രാജാവായ ഹോശേയ മിസ്രയീമ്യ പ്രേരണയ്ക്കു വിധേയപ്പെട്ടു കപ്പം നിർത്തലാക്കി. അശ്ശൂർ രാജാവു അയാളെ തടവിലാക്കി. മൂന്നു വർഷത്തെ നിരോധനത്തിനു ശേഷം ബി.സി. 722-ൽ ശമര്യ അശ്ശൂരിനു കീഴടങ്ങി. ശമര്യ ഒരു അശ്ശൂർ പ്രവിശ്യയുടെ തലസ്ഥാനമായി. അശ്ശൂർ രാജാവായ സർഗ്ഗാൻ രണ്ടാമൻ 27290 പേരെ ബദ്ധരാക്കി അശ്ശൂരിലേക്കു കൊണ്ടുപോയി ഹലഹിലും ഗോസാൻ നദീതീരത്തിലെ ഹാബോരിലും മേദ്യരുടെ പട്ടണങ്ങളിലും പാർപ്പിച്ചു. (2രാജാ, 17:3-7). യഹോവ യിസ്രായേൽ മക്കളുടെ മുമ്പിൽ നിന്നു നീക്കിക്കളഞ്ഞിരുന്ന ജാതികളുടെ ചട്ടങ്ങളെയും അവയെ നടപ്പാക്കിയ യിസ്രായേൽ രാജാക്കന്മാരുടെ ചട്ടങ്ങളെയും അനുസരിച്ചു നടക്കയും ചെയ്തതുകൊണ്ടു ഇങ്ങനെ സംഭവിച്ചു. യഹോവ യിസായേലിനോടു ഏറ്റവും കോപിച്ചു അവരെ തന്റെ സന്നിധിയിൽ നിന്നു നീക്കിക്കളഞ്ഞു; യെഹൂദാ ഗോത്രമല്ലാതെ ആരും ശേഷിച്ചില്ല. (2രാജാ, 17:8, 18).
ലോത്തിൻ്റെ പുത്രനായ മോവാബിന്റെ സന്തതികളാണ് മോവാബ്യർ. മോവാബ്യരുടെ ആരംഭം സോവറിന്റെ പരിസരത്തു നിന്നായിരുന്നു. അവിടെനിന്നും അമ്മോന്യർ വടക്കു കിഴക്കോട്ടു നീങ്ങി. മോവാബ്യർ പരിസരപ്രദേശത്തുള്ള ഏമ്യരെ നീക്കിക്കളഞ്ഞു അവിടെ പാർത്തു. (ആവ, 2:10, 11; ഉല്പ, 14:35). മോവാബ് ദേശത്തിനു മൂന്നു ഭാഗങ്ങളുണ്ടായിരുന്നു. 1. മോവാബ് നിലം: (രൂത്ത്, 1:1,2). പ്രകൃതിദത്തമായ ദുർഗ്ഗങ്ങൾക്കുള്ളിലെ സ്ഥലം. അതിനു വടക്കു അർന്നോൻ പിളർപ്പും പടിഞ്ഞാറു കടുന്തൂക്കായ പാറകളും (ചാവു കടലിന്റെ തീരത്തു) തെക്കും കിഴക്കും കുന്നുകളുമാണ്. 2. മോവാബ് ദേശം: അർന്നോനിൽ നിന്നും ഗിലെയാദ് കുന്നുകൾ വരെ വ്യാപിച്ചു കിടക്കുന്ന തുറസ്സായ നാട്ടിൻ പുറം. 3. മോവാബ് സമഭൂമി: (സംഖ്യാ, 22:1). യോർദ്ദാൻ താഴ്വരയിലെ പ്രദേശം. യിസ്രായേല്യർ അവിടെ എത്തുന്നതിനു മുമ്പു അമോര്യരാജാവായ സീഹോൻ അർന്നോൻ വരെയുള്ള പ്രദേശങ്ങൾ കൈക്കലാക്കിയിരുന്നു. മോവാബ് മരുഭൂമിയിലേക്കുള്ള വഴിയിലൂടെയാണ് യിസ്രായേൽ മക്കൾ യാത്ര ചെയ്തത്. ഏമ്യരിൽ നിന്നും മോവാബ്യർ പിടിച്ചെടുത്ത ദേശം യിസ്രായേലിനു അവകാശമായി നല്കുകയില്ലെന്നു യഹോവ കല്പിച്ചു. (ആവ, 2:9-11). മോവാബ് ദേശത്തുകൂടി കടന്നുപോകാൻ അനുവാദം ലഭിക്കാത്തതു കൊണ്ടു അവർ അതിർത്തിവഴി ചുറ്റി സഞ്ചരിച്ചു. യിസ്രായേല്യർ അടുത്തെത്തിയപ്പോൾ രാജാവായ ബാലാക്ക് ഭയന്നു. യുദ്ധത്തിനൊരുങ്ങാതെ മിദ്യാനിലെ മൂപ്പന്മാരോടു അവൻ ആലോചിച്ചു. മോവാബ്യരും മിദ്യാന്യരും തേരഹിന്റെ സന്തതികളാകയാൽ അവർക്കു തമ്മിൽ അടുത്ത ബന്ധമുണ്ട്. (ഉല്പ, 11:27; 19:37; 25:2). സംഖ്യാ 22-4-ന്റെ തർഗും അനുസരിച്ചു ഈ കാലം വരെയും മോവാബും മിദ്യാനും ഒരു ജനതയായിരുന്നു. മോവാബിൽ നിന്നും മിദ്യാനിൽ നിന്നും ഇടവിട്ട് രാജാക്കന്മാരെ എടുത്തുവന്നു. ബാലാക്ക് മിദ്യാന്യരിൽ നിന്നും എടുക്കപ്പെട്ട രാജാവായിരുന്നു.
മോവാബും കൂടിയാലോചിച്ച്, യിസ്രായേലിനെ ശപിക്കുവാൻ ബിലെയാമിനെ കൊണ്ടുവന്നു. യിസ്രായേലിനെ ശപിക്കാൻ ബിലെയാം ഹൃദയപൂർവ്വം ആഗ്രഹിച്ചു. ഉരിയാടാക്കഴുതയുടെ ശബ്ദം കൊണ്ടു ഭർത്സിച്ചശേഷം യഹോവ അവനെ പോകുവാൻ അനുവദിച്ചു. ദൈവത്തിന്റെ അരുളപ്പാടു മാത്രമേ സംസാരിക്കാവു എന്നു അവനോടു കർശനമായി കല്പിച്ചിരുന്നു. തത്ഫലമായി നാലുപ്രാവശ്യം അവൻ യിസ്രായേലിനെ അനുഗ്രഹിച്ചു. എന്നാൽ ബാലാക്കിനോടും മോവാബ്യരോടും മിദ്യാന്യരോടുമായി അവൻ: നിങ്ങൾക്കു യിസ്രായേലിനെ കീഴടക്കാൻ കഴിഞ്ഞില്ലെങ്കിലും അവരെ വശീകരിക്കാൻ കഴിയും എന്നു പറഞ്ഞു. (സംഖ്യാ, 31:16). മോവാബ്യസ്ത്രീകൾ യിസ്രായേല്യ പാളയത്തിൽ കടന്ന് പുരുഷന്മാരെ വശീകരിച്ചു. (സംഖ്യാ, 25:1-9). അതിന്റെ ഫലമായി ഉണ്ടായ ബാധയിൽ 24000 പേർ മരിച്ചു. മോവാബ് ദേശത്തുള്ള പിസ്ഗാമലമുകളിൽ വച്ചു മോശെ മരിച്ചു. കനാൻ ആക്രമണത്തിനു ഒരു നൂറ്റാണ്ടുശേഷം മോവാബ് യിസ്രായേലിനെ 18 മാസം ഞെരുക്കി. (ന്യായാ, 3:12-14). മോവാബ് രാജാവായ എഗ്ലോനെ യിസ്രായേൽ 18 മാസം സേവിച്ചു. അമ്മോന്യരെയും അമാലേക്യരെയും യിസ്രായേലിനെതിരെ അണിനിരത്തുന്നതിനു മോവാബിനു കഴിഞ്ഞു. എന്നാൽ യിസ്രായേൽമക്കൾ അനുതപിച്ചു പ്രാർത്ഥിച്ചപ്പോൾ ദൈവം ഏഹൂദിനെ എഴുന്നേല്പിച്ചു. ഏഹൂദ് എഗ്ലോനെ കൊന്നു മോവാബിനെ കീഴടക്കി. (ന്യായാ, 3:30). ന്യായാധിപന്മാരുടെ കാലത്തു ക്ഷാമം ഉണ്ടായപ്പോൾ ബേത്ത്ലേഹെമ്യനായ എലീമേലെക്ക് കുടുംബമായി മോവാബ് ദേശത്തു പരദേശിയായി പാർപ്പാൻ പോയി. അവിടെ അവന്റെ രണ്ടു പുത്രന്മാർ വിവാഹം കഴിക്കയും അവിടെവച്ചു മരിക്കയും ചെയ്തു. മോവാബ്യയായ രൂത്ത് നൊവൊമിയോടൊപ്പം മടങ്ങിവന്നു, ബോവസിനെ വിവാഹം കഴിച്ചു ദാവീദിന്റെ പൂർവ്വികയായി തീർന്നു. ഇങ്ങനെ ഒരു മോവാബ്യസത്രീ ക്രിസ്തുവിന്റെ ഭൗമിക വംശാവലിയിൽ ഉൾപ്പെട്ടു.
ശൗൽ രാജാവു മോവാബിനോടു യുദ്ധം ചെയ്തു. (1ശമൂ, 14:47). ശൗൽ ഞെരുക്കിയപ്പോൾ ദാവീദ് തന്റെ അപ്പനെയും അമ്മയെയും സംരക്ഷണത്തിനുവേണ്ടി മോവാബ്യ രാജാവിനെ ഏല്പിച്ചു. (1ശമൂ, 22:3,4). ഇരുപതു വർഷത്തിനുശേഷം ഏതോ കാരണത്താൽ ദാവീദ് മോവാബ്യരെ തോല്പിച്ചു ദാസന്മാരാക്കി. (2ശമൂ, 8:2). ശലോമോന്റെ കാലത്തു മോവാബ്യർ ബിലെയാമിന്റെ കാലത്തു ചെയ്തതുപോലെ തന്നെ ശലോമോനെ വശീകരിച്ചു. പില്ക്കാലത്ത് മോവാബ്യരാജാവായ മേശാ യിസ്രായേൽ രാജാവായ ആഹാബിനു വലിയ കപ്പം കൊടുത്തു. (2രാജാ, 3:4,5). ആഹാബ് മരിച്ചശേഷം മോവാബ്യർ യിസ്രായേലിനോടു മത്സരിച്ചു. എന്നാൽ യിസ്രായേൽ രാജാവായ യഹോരാം യെഹൂദാരാജാവായ യെഹോശാഫാത്തിന്റെ സഹായത്തോടുകൂടി മോവാബിനെ തോല്പിച്ചു, ദേശം നശിപ്പിച്ചു. അതിനുശേഷം മോവാബ് ക്രമേണ തകർന്നു. യെശയ്യാവ് മോവാബിന്റെ പതനത്തെക്കുറിച്ചു പ്രവചിക്കുകയും വിലപിക്കുകയും ചെയ്തു. (യെശ, 15,16). യിരെമ്യാ പ്രവാചകനും മോവാബിന്റെ നാശത്തെക്കുറിച്ചു പ്രവ ചിച്ചു: “എങ്കിലും ഒടുക്കം ഞാൻ മോവാബിന്റെ പ്രവാസം മാറ്റും” (യിരെ, 48:47 എന്ന ആശ്വാസവചനം യിരെമ്യാവ് നല്കി. അശ്ശൂരും ബാബിലോണും മോവാബിനെ പീഡിപ്പിക്കുന്നതിനെ കുറിച്ചാണു ഈ പ്രവചനം. ആമോസ് 2:1-3-ൽ മോവാബിന്റെ മേൽ വധശിക്ഷയാണ് യഹോവ കല്പിക്കുന്നത്. മോവാബിന്റെ അഹങ്കാരവും സമ്പത്തിന്റെ പ്രതാപവും പ്രഖ്യാതമാണ്. ഞങ്ങൾ മോവാബിന്റെ ഗർവ്വത്തെക്കുറിച്ചു കേട്ടിട്ടുണ്ട്; അവൻ മഹാഗർവ്വിയാകുന്നു; അവന്റെ നിഗളത്തെയും ഡംഭത്തെയും ക്രോധത്തെയും വ്യർത്ഥപ്രശംസയെയും കുറിച്ചും കേട്ടിട്ടുണ്ട്. (യെശ, 16:36). യിസ്രായേലിനെ നിന്ദിച്ച് അവരുടെ ദേശത്തിനു വിരോധമായി വമ്പു പറഞ്ഞതുകൊണ്ടു അമ്മോന്യരെയും മോവാബ്യരെയും ശിക്ഷിക്കുമെന്നു സെഫന്യാവു പ്രവചിച്ചു. (സെഫ, 2:8-11). മോവാബിലെ ഭാഷ എബ്രായഭാഷയുടെ ഒരു ദേശ്യഭേദമായിരുന്നു. മോവാബ്യരുടെ ദേശീയ ദേവത കൈമോശ് ആണ്. (സംഖ്യാ, 21:29; ന്യായാ, 11:24; 1രാജാ, 11:7, 33; 2രാജാ, 23:13: യിരെ, 48:7, 13, 46).
കാസ്പിയൻ കടലിനു തെക്കും ഏലാമിനു വടക്കും, സാഗ്രോസ് പർവ്വതത്തിനു കിഴക്കും പാർത്ഥ്യയ്ക്കു പടിഞ്ഞാറുമായി കിടന്ന പ്രാചീന രാജ്യമാണ് മേദ്യ. എക്ബത്താനയാണ് തലസ്ഥാനം. കുതിരകൾക്കു പ്രസിദ്ധമാണ്. യാഫേത്തിന്റെ പുത്രനായ മാദായിയിൽ നിന്നാണ് മേദ്യ (ഉല്പ, 10:2; 1ദിന, 1:5) വന്നതെന്നു ജൊസീഫസ് പറയുന്നു. രാജ്യത്തെ മേദ്യ എന്നു വിളിക്കുന്നു. (എസ്ഥേ, 1:3,14, 18; 10:2; യെശ, 21:2; ദാനീ, 8:20). ദാര്യാവേശിനെ മേദ്യൻ എന്നു പറഞ്ഞിട്ടുണ്ട്. (ദാനീ, 5:31). ബി.സി. ഒമ്പതാം നൂറ്റാണ്ടിലാണ് മേദ്യ ചരിത്രത്തിൽ സ്ഥാനം പിടിക്കുന്നത്. ശല്മനേസർ മൂന്നാമൻ മേദ്യരെ ആക്രമിച്ചു (ബി.സി. 836). അശ്ശൂർ രാജാക്കന്മാരായ ഷംഷി അദാദിനും (ബി.സി. 825-812), അദാദ് നിരാരി മൂന്നാമനും (ബി.സി. 812-782) മേദ്യർ കപ്പം കൊടുത്തു. തിഗ്ലത്ത്-പിലേസ്സർ മുന്നാമൻ (ബി.സി.745 – 727 ) മേദ്യ ആക്രമിച്ചു ചില ജില്ലകളെ അശ്ശൂരിനോടു ചേർത്തു. സർഗ്ഗോൻ രണ്ടാമൻ ശമര്യ പിടിച്ചശേഷം യിസ്രായേല്യരെ ബദ്ധരാക്കിക്കൊണ്ടുപോയി മേദ്യരുടെ പട്ടണങ്ങളിൽ പാർപ്പിച്ചു. (2രാജാ, 17:6; 18:11). തുടർന്നു സർഗ്ഗോൻ മേദ്യരെ കീഴടക്കി കുതിരകളെ കപ്പമായി വാങ്ങി. സൻഹേരീബിനും മേദ്യർ കപ്പം കൊടുത്തു.
അല്പകാലത്തിനുശേഷം മേദ്യർ പ്രാബല്യം പ്രാപിച്ചു. ബി.സി. 614-ൽ അവർ അശ്ശൂർ രാജ്യത്തിന്റെ പ്രാചീന തലസ്ഥാനമായ അശ്ശൂർ പിടിച്ചെടുത്തു. ബി.സി. 612-ൽ സ്യാക്സാരസ് (Cyaxares) കല്ദയരുടെയും സിതിയരുടെയും സഹായത്തോടുകൂടി നീനെവേ പിടിച്ചടക്കി. കല്ദയരുടെ നായകനായിരുന്നു നബൊപൊലാസർ. അതോടുകൂടി അശ്ശൂർ സാമ്രാജ്യം തകർന്നു. നബോപാലാസറിന്റെ മകനായ നെബുഖദ്നേസർ സ്യാക്സാരസിന്റെ പുത്രിയെ വിവാഹം കഴിച്ചു. അതോടുകൂടി മേദ്യയും ബാബിലോണിയയും തമ്മിലുള്ള ബന്ധം ദൃഢതരമായി. മേദ്യസാമ്രാജ്യം നെബൂഖദ്നേസറിന്റെ (ബി.സി. 605-562) കാലത്തു അത്യുച്ചാവസ്ഥയിലെത്തി. അദ്ദേഹത്തിന്റെ വാഴ്ചക്കാലത്ത് ഇറാക്കിന്റെ ഭാഗവും ഇറാൻ, അനട്ടോളിയൻ തുർക്കി, അർമീനിയ എന്നിവയും മേദ്യ സാമ്രാജ്യത്തിൽ ഉൾപ്പെട്ടിരുന്നു.
കോരെശ് രണ്ടാമന്റെ കാലം വരെ പാർസ്യയുടെ (Persia) അധീശത്വം മേദ്യർക്കായിരുന്നു. കോരെശ് രണ്ടാമൻ ശക്തമായ പാർസിസാമ്രാജ്യം സ്ഥാപിച്ചു. ബി.സി. 549-ൽ അദ്ദേഹം മേദ്യ കീഴടക്കി. തുടർന്നു മേദ്യ പാർസ്യ എന്നറിയപ്പെട്ടു. (ദാനീ, 5:28; എസ്ഥേ, 1:19). ബി.സി. 330-ൽ അലക്സാണ്ടറിന്റെ ആക്രമണത്തോടുകൂടി മേദ്യ പാർസ്യസാമ്രാജ്യം തകർന്നു. അലക്സാണ്ടറിന്റെ മരണശേഷം മേദ്യ സിറിയയുടെ ഭാഗമായി. മേദ്യയ്ക്ക് പ്രകൃതിദത്തമായ വിഘ്നങ്ങൾ ഒട്ടേറെ ഉള്ളതുകൊണ്ടു പ്രതിരോധം എളുപ്പമായിരുന്നു. ജലസൗകര്യം കുറവാകയാൽ ദേശം അധികവും ശൂന്യമായിരുന്നു. ചില താഴ്വരകൾ ഫലഭൂയിഷ്ണങ്ങളാണ്. ജലസേചനം പ്രായോഗികമല്ല. ലവണമയമായ ജലമാണ് ചില നദികളിൽ. ലോഹസമ്പത്തും ജന്തുസമ്പത്തും സമൃദ്ധമായിരുന്നു. മേദ്യർ യുദ്ധപ്രിയരും അസ്ത്ര വിദഗ്ദ്ധരുമാണ് ഭാഷാപരമായും മതപരമായും അവർ പാർസ്യയോടു ബന്ധപ്പെട്ടിരുന്നു. അവരുടെ മതം ബഹുദൈവവിശ്വാസമാണ്. ആരാധന നടത്തിയിരുന്നതു പുരോഹിതന്മാരാണ്. രക്തരൂഷിതവും രക്തരഹിതവുമായ ബലികൾ ധാരാളം അർപ്പിച്ചുവന്നു. സോമ എന്ന പേരിൽ ഒരനുഷ്ഠാനം പ്രചുരമായിരുന്നു. സോമയാഗത്തിൽ ദേവന്മാർക്കു മദ്യം അർപ്പിച്ചശേഷം പുരോഹിതന്മാർ ആ മദ്യം ബോധം കെടുംവരെ കുടിച്ചിരുന്നു. പില്ക്കാലത്ത് മേദ്യർ സൊരാഷ്ട്രീയമതം സ്വീകരിച്ചു. ദ്വൈതത്തിലടിയുറച്ച മതമാണത്. നന്മയും തിന്മയും തമ്മിലുള്ള സംഘട്ടനത്തെക്കുറിച്ചു അവർ ബോധവാന്മാരായിരുന്നു. എല്ലാ നന്മയുടെയും സ്രോതസ്സായി അഹുരമസ്ദയെയും എല്ലാ തിന്മയുടെയും സ്രോതസ്സായി അഹ്റിമാനെയും അവർ അവതരിപ്പിച്ചു.
യൂഫ്രട്ടീസ്, ടൈഗ്രീസ് നദികൾക്കിടയിലുള്ള പ്രദേശം. എബ്രായയിൽ അരാം, അരാംനഹറയീം, പദ്ദൻ-അരാം എന്നിങ്ങനെ വിളിക്കുന്നു. ആധുനിക ഇറാക്കാണ് മെസൊപ്പൊത്താമ്യ. അബ്രാഹാമിന്റെ ദാസൻ യിസ്ഹാക്കിനു ഒരു ഭാര്യയെ എടുക്കാൻ വേണ്ടി മെസൊപ്പൊത്താമ്യയിൽ നാഹോരിന്റെ പട്ടണത്തിൽ ചെന്നു. (ഉല്പ, 24:10). ഈ സ്ഥലം ഖാബൂർ (Khabur) നദിയുടെ പരിസരത്താണ്. യിസ്രായേൽ മക്കളെ ശപിക്കാനായി മോവാബ് രാജാവായ ബാലാക്കു കൂലിക്കു വിളിച്ചുകൊണ്ടുവന്ന ബിലെയാം മെസൊപ്പൊത്താമ്യയിലെ പെയോർ നിവാസിയാണ്. (ആവ, 23:4; സംഖ്യാ, 22:5). ന്യായാധിപന്മാരുടെ കാലത്ത് യിസ്രായേൽ മക്കളെ ഞെരുക്കിയ കൂശൻ രിശാഥയീം മെസൊപ്പൊത്താമ്യയിലെ രാജാവായിരുന്നു. (ന്യായാ, 3:8, 10). ഇവിടെ മെസൊപ്പൊത്താമ്യ യൂഫ്രട്ടീസിനു കിഴക്കുള്ള പ്രദേശമാണ്.
അമ്മോന്യ രാജാവായ നാഹാശിന്റെ മരണശേഷം പുത്രനായ ഹാനൂൻ രാജാവായി. നാഹാശ് ദാവീദിനോടു ദയ കാണിച്ചിരുന്നു. അതിനാൽ നാഹാശിന്റെ മരണത്തിൽ ഹാനൂനോടു ആശ്വാസവാക്കു പറയുവാൻ ദാവീദ് ദൂതന്മാരെ അയച്ചു. പ്രഭുക്കന്മാരുടെ വാക്കുകേട്ട് ഹാനൂൻ ദൂതന്മാരെ അപമാനിച്ചു വിട്ടയച്ചു. ദാവീദ് തങ്ങളെ വെറുത്തു എന്നു മനസ്സിലാക്കിയ അമ്മോന്യർ മെസൊപ്പൊത്താമ്യയിൽ നിന്നും മയഖയോടു ചേർന്ന അരാമിൽ നിന്നും സോബയിൽ നിന്നും രഥങ്ങളെയും അശ്വസൈന്യത്തെയും കൂലിക്കു വാങ്ങി. (1ദിന, 19:1-6). കൂലിക്കെടുത്ത പടയാളികളെ മുഴുവനായി അരാമ്യർ എന്നു പറയുന്നു. (1ദിന, 19:12). അരാമ്യരുടെ പൂർവ്വികൻ അരാം ആണ്. (ഉല്പ, 10:22,23; 1ദിന, 1:17). ബെഥൂവേലിനെയും ലാബാനെയും അരാമ്യർ എന്നുവിളിച്ചു. (ഉല്പ, 25:20; 31:20). മോശെ യാക്കോബിനെ “ദേശാന്തരിയായോരു അരാമ്യൻ ” എന്നു പറഞ്ഞു. (ആവ, 26:5). പദ്ദൻ-അരാമിൽ പാർത്തതിനാലാണ് യാക്കോബിനെ ഇപ്രകാരം പറഞ്ഞത്. പദൻ-അരാം ഹാരാനുമായി ബന്ധപ്പെട്ട സ്ഥലമാണ്. (ഉല്പ, 28:10; 29:4). അതിനാൽ പദ്ദൻ-അരാം അരാംനഹരയീമിലാണ്. ഈ പ്രദേശത്തെ പ്രധാന പട്ടണങ്ങൾ ഹാരാനും (ബാലിഖ് നദീതീരത്തു) ഖാബൂർ നദീതീരത്ത ഗോസാനും (2രാജാ, 17:6-ഇന്നത്തെ തേൽ ഹാലാഫ് ) അത്രേ. ബാലിഖ്, ഖാബൂർ എന്നിവ യൂഫ്രട്ടീസിന്റെ പോഷകനദികളാണ്.
മെസൊപ്പൊത്താമ്യയിലെ യെഹൂദന്മാർ പെന്തെകൊസ്തു നാളിൽ യെരുശലേമിൽ വന്നിട്ടുണ്ടായിരുന്നു. (പ്രവൃ, 2:19). അബ്രാഹാം ഹാരാനിൽ വന്നു പാർക്കും മുമ്പെ മെസൊപ്പൊത്താമ്യയിൽ ഇരിക്കുമ്പോൾ എന്നു സ്തെഫാനൊസ് പറയുന്നിടത്തു മെസൊപ്പൊത്താമ്യ ദക്ഷിണ ഇറാക്കാണ്. (പ്രവൃ, 7:2). ഊർ ദക്ഷിണ മെസൊപ്പൊത്താമ്യയിലാണ്. (ഉല്പ, 11:31). ഊർ ഉൾപ്പെടുന്ന ദക്ഷിണ മെസൊപ്പൊത്താമ്യയെ സുമർ (Sumer) എന്നു വിളിച്ചിരുന്നു. മെസൊപ്പൊത്താമ്യയുടെ മദ്ധ്യഭാഗം അക്കാദ് (പില്ക്കാലത്തു ബാബിലോണിയ) എന്നും ഉത്തരഭാഗം അശ്ശൂർ എന്നും അറിയപ്പെട്ടു.
ഇന്നു മാൾട്ട (Malta) എന്ന പേരിലറിയപ്പെടുന്ന ദ്വീപ്. സിസിലിക്കു (Cicily) ഏകദേശം 95 കി.മീറ്റർ തെക്കു കിടക്കുന്നു. ബി.സി. 1000-നടുപ്പിച്ചു ഫിനിഷ്യർ ഇവിടെ കുടിയേറിപ്പാർത്തു. നാലു നൂറ്റാണ്ടുകൾക്കു ശേഷം മെലിത്ത കാർത്തേജിന്റെ ഭാഗമായിത്തീർന്നു. ബി.സി. 218-ൽ ഈ ദ്വീപ് റോമിന്റെ അധീനത്തിലായി. കാർത്തേജിലെ ഭാഷ തന്നെ അവർ സംസാരിച്ചു വന്നതിനാലാണ് ലൂക്കൊസ് അവരെ ബർബരന്മാർ (പ്രവൃ, 28:2) എന്നു വിളിച്ചത്. വിദേശീയഭാഷ സംസാരിക്കുന്നവർ ഗ്രേക്കർക്കു ബർബരന്മാരാണ്. പൗലൊസിന്റെ കപ്പലിനു ഛേദം സംഭവിച്ചതു മെലിത്ത ദ്വീപിന്നടുത്തായിരുന്നു. (പ്രവൃ, 27:27). ഇറ്റലി, മെലിത്ത, ക്രീറ്റ് (ക്രേത്ത), ഗ്രീസ് എന്നിവയ്ക്കിടയിലാണ് അദ്രിയക്കടൽ. ക്രേത്തയിൽ നിന്നും കപ്പലിനെ മെലിത്തയിലേക്കു (Malta) കൊണ്ടുപോകാൻ കഴിവുള്ള കൊടുങ്കാറ്റാണ് ഈശാനമൂലൻ. (പ്രവൃ, 27:14). മെലിത്ത ദ്വീപിൽ വച്ചു അണലി പൗലൊസിന്റെ കയ്യിൽ ചുറ്റി. (പ്രവൃ, 28:3). ഇന്നു ഇവിടെ പാമ്പുകളില്ല.
സീൻ മരുഭൂമിയിൽ രെഫീദീമിനടുത്തുള്ള സ്ഥലം. യഹോവ കല്പിച്ചതനുസരിച്ച് മോശെ പാറയെ അടിച്ചു യിസ്രായേൽ മക്കൾക്കു വെള്ളം കൊടുത്തു. (പുറ, 17:1-7). യിസ്രായേൽ മക്കളുടെ കലഹം നിമിത്തവും യഹോവയെ പരീക്ഷിക്കുക നിമിത്തവും മോശെ ആ സ്ഥലത്തിനു മസ്സാ (പരീക്ഷ) എന്നും, മെരീബ (കലഹം) എന്നും പേരിട്ടു.
കാദേശിനടുത്തുള്ള മറ്റൊരു സ്ഥലം. (സംഖ്യാ, 27:14). ജനത്തിനു ദാഹിച്ചപ്പോൾ പാറയോടു കല്പിക്കുവാൻ ദൈവം മോശെയോടു പറഞ്ഞു. ദൈവകല്പനയെ അതിക്രമിച്ചു മോശെ പാറയെ രണ്ടുപ്രാവശ്യം അടിച്ചു; വെളളം പുറപ്പെട്ടു. (സംഖ്യാ, 20:1-13). ദൈവകല്പനയെ അതിക്രമിച്ചതുകൊണ്ടു മോശെക്കു വാഗ്ദത്ത നാട്ടിൽ പ്രവേശിക്കുവാൻ കഴിഞ്ഞില്ല.