പഴയനിയമത്തിലെ ഇരുപതാമത്തെ പുസ്തകം. എബ്രായ കാനോനിൽ മൂന്നാം വിഭാഗമായ എഴുത്തുകളിൽ (കെത്തുവീം) പെടുന്നു. ബൈബിളിലെ ഏറ്റവും ദീർഘമായ പേര് ഈ പുസ്തകത്തിനാണ്. ‘യിസ്രായേൽ രാജാവായി ദാവീദിന്റെ മകനായ ശലോമോന്റെ സദൃശവാക്യങ്ങൾ.’ (1:1). ശലോമോന്റെ സദൃശവാക്യങ്ങൾ (മിഷ്ലെ ഷ്ളോമോ) എന്നും, ചുരുക്കി സദൃശവാക്യങ്ങൾ (മിഷ്ലെ) എന്നും വ്യവഹരിക്കുന്നുണ്ട്. റബ്ബിമാരുടെ പാരമ്പര്യമനുസരിച്ചു സങ്കീർത്തനങ്ങൾക്കും ഇയ്യോബിനും ശേഷം അഥവാ അവയ്ക്കിടയിലാണ് സദൃശവാക്യങ്ങളുടെ സ്ഥാനം. റബ്ബിമാരുടെ പാരമ്പര്യം അനുസരിച്ച് ഇയ്യോബ് മോശെയും സങ്കീർത്തനങ്ങൾ ദാവീദും സദൃശവാക്യങ്ങൾ ഹിസ്ക്കീയാരാജാവും എഴുതി. ഈ കാലാനുക്രമമാണ് ഇയ്യോബ് സങ്കീർത്തനങ്ങൾ, സദൃശവാക്യങ്ങൾ എന്ന ക്രമത്തിനടിസ്ഥാനം. ശലോമോന്റെ പുസ്തകങ്ങൾ അനുക്രമമായി വരത്തക്കവിധം സെപ്റ്റജിന്റ് സദൃശവാക്യങ്ങൾ, സഭാപ്രസംഗി, ഉത്തമഗീതം എന്നിങ്ങനെ പുന:ക്രമീകരിച്ചു.
ഗ്രന്ഥകർത്താവ്: സദൃശവാക്യങ്ങൾ മുഴുവൻ ശലോമോൻ എഴുതി എന്നാണ് കരുതപ്പെടുന്നത്. (സദൃ, 1:1; 10:1; 25:1. എഴുത്തുകാരനെ സംബന്ധിച്ചുള്ള ഏഴു സൂചനകൾ പുസ്കത്തിലുണ്ട്. 1. ശലോമോന്റെ സദൃശവാക്യങ്ങൾ: (1:1). 2. ശലോമോന്റെ വചനങ്ങൾ: (10:1). 3. ജ്ഞാനിയുടെ വചനങ്ങൾ: (22:17). (4) ഇവയും ജ്ഞാനിയുടെ വചനങ്ങൾ: (24:23). 5. ശലോമോന്റെ സദൃശവാക്യങ്ങൾ: (25:1). 6. യാക്കേയുടെ മകനായ ആഗൂരിന്റെ വചനങ്ങൾ: (30:1). 7. ലെമൂവേൽ രാജാവിന്റെ വചനങ്ങൾ: (31:1). ആദ്യത്ത ഇരുപത്തിനാല് അദ്ധ്യായങ്ങൾ ശലോമോൻ എഴുതി എന്നതിനു സംശയമില്ല. 25-29 അദ്ധ്യായങ്ങൾ ശലോമോന്റെ സദൃശവാക്യങ്ങളാണെന്നും അവയെ ഹിസ്ക്കീയാരാജാവിന്റെ ആളുകൾ ശേഖരിച്ചിരിക്കുന്നു എന്നും ആമുഖമായി പ്രസ്താവിച്ചിട്ടുണ്ട്. ശലോമോന്റെ സദൃശവാക്യങ്ങളെ ശേഖരിച്ചു പില്ക്കാലത്ത് പ്രസാധനം ചെയ്തിരിക്കണം. ഈ പുസ്തകത്തിന്റെ സംശോധനത്തിൽ ഹിസ്ക്കീയാവിന്റെ ആളുകളുടെ പങ്ക് എന്താണെന്നതു് വ്യക്തമല്ല. ഹിസ്ക്കീയാരാജാവിന്റെ കാലംവരെ ഈ സദൃശവാക്യങ്ങൾ വാചികമായി സംപ്രേഷണം ചെയ്തു വന്നിരുന്നു എന്നും ഹിസ്ക്കീയാവിന്റെ ആളുകൾ അവയെ പകർത്തി എഴുതി എന്നും ധരിക്കുകയാണ് യുക്തം. യാക്കേയുടെ മകനായ ആഗൂർ (30:1), ലെമൂവേൽ രാജാവ് (31:1) എന്നീ എഴുത്തുകാരെക്കുറിച്ച് യാതൊരു അറിവും ലഭ്യമല്ല. ഇവ ശലോമോന്റെ തന്നെ പേരുകളായി കരുതുന്നവരുമുണ്ട്.
3. “യഹോവാഭക്തി ദോഷത്തെ വെറുക്കുന്നതാകുന്നു; ഡംഭം, അഹങ്കാരം, ദുർമ്മാർഗ്ഗം, വക്രതയുള്ള വായ് എന്നിവയെ ഞാൻ പകെക്കുന്നു. ആലോചനയും പരിജ്ഞാനവും എനിക്കുള്ളതു; ഞാൻ തന്നേ വിവേകം; എനിക്കു വീര്യബലം ഉണ്ടു.” സദൃശ്യവാക്യങ്ങൾ 8:13.
ഉള്ളടക്കം: 1. ജ്ഞാനത്തിന്റെ പ്രാധാന്യം: 1:1-9:18.
ഉദ്ദേശ്യത്തെ സംബന്ധിക്കുന്ന ആമുഖ പ്രസ്താവനയെ തുടർന്നു (1:1-6) ജ്ഞാനത്തിന്റെ സ്വരൂപത്തെയും മൂല്യത്തെയും കുറിച്ചു എഴുത്തുകാരൻ സ്വപുത്രനെ അഥവാ ശിഷ്യനെ പഠിപ്പിക്കുന്നു. ഈ ഭാഗത്തു ആശയങ്ങൾ, അല്പം ദീർഘമായി തന്നെ പദ്യരൂപത്തിൽ അവതരിപ്പിക്കുന്നു. ജ്ഞാനം അന്വേഷിക്കുന്നതിന്റെയും ബുദ്ധിഹീനമായി ജീവിക്കുന്നതിന്റെയും ഫലങ്ങളെ വ്യതിരേകരൂപേണ താരതമ്യപ്പെടുത്തുന്നു. ചില പ്രത്യേക ദോഷങ്ങൾ എടുത്തുകാണിക്കുന്നു. രക്തപാതകം, അക്രമം (1:10-19; 4:14-19), ജാമ്യം നില്ക്കൽ (6:1-5), ആലസ്യം (6:6-11), വക്രത (6:12-15), ദുർന്നടപ്പ് (2:16-19; 5:3-20; 6:23-35; 7:4-27; 9:13-18) എന്നിവ ഉപേക്ഷിക്കുന്നവനു സന്തോഷം, ദീർഘായുസ്സ്, ധനം, ബഹുമാനം എന്നിവ ലഭിക്കും. (3:13-18). ഇതിന്റെ ആഴമായ മതസ്വഭാവം (1:7; 3:5-12), ധാർമ്മിക സ്വഭാവം, ധർമ്മോദ്ബോധനരീതി എന്നിവ ആവർത്തന പുസ്തകത്തെ അനുസ്മരിപ്പിക്കുന്നു.
2. ശലോമോന്റെ സദൃശവാക്യങ്ങൾ: 10:1-22:16.
ഈ സമാഹാരത്തിൽ സുമാർ 375 സദൃശവാക്യങ്ങൾ ഉണ്ട്. അവയുടെ ഘടന 10-15അ. വരെ വ്യതിരേകപരവും, 16-22അ. വരെ സംശ്ലേഷണപരവുമാണ്. പല സദൃശവാക്യങ്ങൾക്കും തമ്മിൽ പരസ്പരബന്ധമില്ല. അതിനാൽ ഒരു വർഗീകരണം അസാദ്ധ്യമാണ്. യിസ്രായേലിന്റെ വിശ്വാസത്തെക്കുറിച്ചുള്ള വ്യക്തമായ സൂചന ഇവയിൽ ദൃശ്യമല്ല. എന്നാൽ അനുദിന ജീവിതത്തിന്റെ പ്രായോഗിക നിരീക്ഷണങ്ങൾ ഇവയിൽ പ്രതിഫലിക്കുന്നുണ്ട്.
3. ജ്ഞാനിയുടെ വചനങ്ങൾ: 22:17-24:22.
ഇവയും ജ്ഞാനികളുടെ വാക്യങ്ങൾ (24:23) എന്ന പ്രസ്താവന ഇതൊരു പ്രത്യേക ശേഖരമാണെന്നു കാണിക്കുന്നു. ഈ നീതിവാക്യങ്ങൾ പ്രധാന പ്രതിപാദ്യത്തോടു ഉറ്റബന്ധം പുലർത്തുന്നു. അനേകം വിഷയങ്ങൾ ഇവിടെ അവതരിപ്പിക്കുന്നു: എളിയവനെ ആദരിക്കൽ (22:22, 27), രാജാവിനോടുള്ള ബഹുമാനം (23:1-3; 24:21,22), കുട്ടികളുടെ ശിക്ഷണം (23:13,14), ആത്മനിയന്ത്രണം (23:19-21, 29-35; 23:26-28), മാതാപിതാക്കളോടുള്ള ബഹുമാനം (23:22-25) മുതലായവ. മതപരമായ കാര്യങ്ങളും വിരളമല്ല: (22:19, 23; 24:18, 21).
4. ജ്ഞാനിയുടെ അനുബന്ധ സൂക്തങ്ങൾ: 24:23-34.
ഇതൊരു ചെറിയ സമാഹാരമാണ്. ഈ ഖണ്ഡത്തിലും ഒരു ക്രമം ദൃശ്യമല്ല. വളരെ സംക്ഷിപ്തമായ സദൃശവാക്യങ്ങളും (വാ,26), വികസിപ്പിച്ച നീതിവാക്യങ്ങളും (വാ,30-34) ഈ ഭാഗത്തുണ്ട്. മതപരമായ ഘടകം പ്രബലമല്ല. എന്നാൽ സാമൂഹിക ഉത്തരവാദിത്വത്തിനു ഊന്നൽ നല്കുന്നുണ്ട് (വാ.28,29).
5. ശലോമോന്റെ സദൃശവാക്യങ്ങൾ: 25:1-29:27.
ഈ ഭാഗം ഉള്ളടക്കത്തിൽ രണ്ടാംഭാഗത്തിനു സദൃശമാണ്. ഇതിലെ സദൃശവാക്യങ്ങൾ ദൈർഘ്യത്തിൽ വ്യത്യസ്തങ്ങളാണ്. വിപരീതസമാന്തരത ഈ ഭാഗത്തു കുറവാണ്. 28-ഉം, 29-ഉം അദ്ധ്യായങ്ങളിൽ വിപരീത സമാന്തരതയുടെ പല ഉദാഹരണങ്ങളുണ്ട്. ഹിസ്ക്കീയാരാജാവും കൂട്ടരും സദൃശവാക്യങ്ങൾ എഴുതി എന്ന തല്മൂദിലെ പ്രസ്താവനക്കടിസ്ഥാനം 25:1 ആണ്. പുസ്തകത്തിന്റെ സംശോധനത്തിൽ ഹിസ്ക്കീയാവിന്റെ ആളുകളുടെ പങ്കു എന്താണെന്നു വ്യക്തമല്ല. ഹിസ്ക്കീയാരാജാവിന്റെ കാലം വരെ ഈ സദൃശവാക്യങ്ങൾ വാചികമായി സംപ്രേഷണം ചെയ്തുവന്നു എന്നും ഹിസ്ക്കീയാവിന്റെ ആളുകൾ അവയെ പകർത്തി എഴുതി എന്നും ധരിക്കുകയാണു് യുക്തം.
6. ആഗൂറിന്റെ വചനങ്ങൾ: 30:1-33.
ആഗൂറും പിതാവായ യാക്കേയും ആരാണെന്നറിയുവാൻ പാടില്ല. ഇഥിയേൽ, യുക്കാൾ എന്നീ പേരുകളും (പി.ഒ.സി. ബൈബിൾ) ഏതെന്നു പറയുവാൻ നിവൃത്തിയില്ല. 30:1-ലെ അരുളപ്പാടിനെ കുറിക്കുന്ന ‘മസ്സാ’ എന്ന എബ്രായപദം സംജ്ഞാനാമമാണെന്ന് മനസ്സിലാക്കുന്നവരുണ്ട്. ആദ്യത്തെ ചില വാക്യങ്ങൾ വ്യാഖ്യാനിക്കുവാൻ പ്രയാസമാണ്. അജ്ഞയതാ വാദത്തിന്റെ സ്വരം ഇതിൽ നിഴലിക്കുന്നുണ്ട്. മാറ്റമില്ലാത്ത ദൈവവചനത്തിന്റെ ഒരു പ്രസ്താവനയാൽ (30:5,6) ഈ അജ്ഞയതാ വാദത്തിനു മറുപടി നൽകുന്നു. ഹൃദയാവർജ്ജകമായ പ്രാർത്ഥനയാണു് 7-9 വാക്യങ്ങൾ. തുടർന്നുള്ള നീതിമൊഴികളിൽ പലതിനും നാലു എന്ന അക്കം പ്രയോഗിച്ചിരിക്കുന്നതു കാണാം.
7. ലെമൂവേലിന്റെ വചനങ്ങൾ: 31:1-9.
ലെമൂവേൽ മസ്സാരാജാവാണെന്നു പറയപ്പെടുന്നു. സത്യവേദ പുസ്തകത്തിൽ മസ്സയെ അരുളപ്പാടെന്നു പരിഭാഷപ്പെടുത്തിയിരിക്കുന്നു. ഭോഗാസക്തി, മദ്യാസക്തി എന്നിവയ്ക്കെതിരെയുള്ള താക്കീതുകൾ അമ്മയുടെ ഉപദേശത്തിലുണ്ട്. ഈ ഭാഗത്തു അരാമ്യഭാഷയുടെ സ്വാധീനം ദൃശ്യമാണ്. 31:10-31-ൽ ഒരു സാമർത്ഥ്യമുള്ള ഭാര്യയെ പ്രകീർത്തിക്കുന്നു. ഈഭാഗത്തിനു പ്രത്യേകശീർഷകം ഇല്ല. എന്നാലത് മുൻഭാഗത്തു നിന്നും വ്യത്യസ്തവുമാണ്. ഉത്സാഹവതിയും വിവേകമതിയും ഭക്തയുമായ സ്ത്രീയെ വർണ്ണിച്ചുകൊണ്ട് സദൃശവാക്യങ്ങൾ സമാപിക്കുന്നു.
പൂർണ്ണവിഷയം
ഉദ്ദേശ്യവും പ്രതിപാദ്യവിഷയവും: 1:1-7 ഭോഷന്മാരെ വിട്ടുകളയുന്നതിനുള്ള പ്രബോധനം: 1:8-19 ജ്ഞാനം വിളിക്കുന്നു. മുന്നറിപ്പ് നല്കുന്നു: 1:20-33 ജ്ഞാനം അന്വേഷിക്കുന്നത്, കണ്ടെത്തുന്നത് 2:1-8 ജ്ഞാനത്തിന്റെ ചില പ്രയോജനങ്ങൾ 2:9—3:2 ജ്ഞാനമാര്‍ഗ്ഗത്തിൽ നടക്കുന്ന വിധം 3:3-12 സ്വര്‍ണ്ണത്തേക്കാൾ വിലയേറിയ ജ്ഞാനം 3:13-18 ജ്ഞാനത്തിന്റെ കൂടുതൽ പ്രയോജനങ്ങൾ 3:21-26 മറ്റുള്ളവരോടുള്ള ജ്ഞാനത്തോടെയുള്ള പെരുമാറ്റം 3:27-32 ദൈവത്തിന്റെ ശാപം 3:33-35 വലിയകാര്യങ്ങൾ നേടുവാനുള്ള ആഹ്വാനം 4:1-27 ലൈംഗിക അധാര്‍മ്മികത വിട്ടൊഴിയുന്നതിനുള്ള പ്രബോധനം 5:1-23 ഭോഷത്വത്തിനും അലസതക്കും എതിരായുള്ള മുന്നറിയിപ്പുകൾ 6:1-15 ദൈവം വെറുക്കുന്ന 7 കാര്യങ്ങൾ 6:16-19 ലൈംഗിക അധാര്‍മ്മികത: കൂടുതൽ പ്രബോധനങ്ങൾ 6:20—7:27 ജ്ഞാനം വിളിക്കുന്നു 8:1-20 ജ്ഞാനം ശാശ്വതം ആകുന്നു 8:21-31 ജീവനും മരണവും 8:32-36 ജ്ഞാനം ഒരു ക്ഷണം നല്കുന്നു 9:1-12 ഭോഷത്വവും മനുഷ്യരെ ക്ഷണിക്കുന്നു 9:13-18 വിവിധ വിഷയങ്ങളെ സംബന്ധിച്ചള്ള സദൃശ്യവാക്യങ്ങൾ: 10:1—22:16 -ജ്ഞാനികളെക്കുറിച്ച് 10:1,8,19; 11:30; 13:1,14; 14:1,16; 15:7,24. -നീതിമാന്മാരെക്കുറിച്ച് 10:6,11,20,21,25,28,29-32; 11:19,23,30; 12:21; 13:5,9; 14:32; 15:29; 18:10; 20:7 ഭോഷന്മാരെക്കുറിച്ച്: 10:18,23; 12:15; 13:19; 14:8-9; 15:2,5; 17:10,12; 18:2 ദുഷ്പ്രവൃത്തിക്കാരെക്കുറിച്ച് 10:7,16,32; 11:7,21,23; 12:5,10; 15:8-9; 16:4; 17:23; 21:4,27 ശ്രദ്ധേയമായ ചില സദൃശ്യവാക്യങ്ങൾ: 11:2,20; 12:1,22,28; 14:2,12,26,27,31,34; 15:4,32; 16:2-3,4,5; 16:8; 9:16,18; 17:1,9,22; 18:19,21; 19:3,5,17,21,24; 20:27; 21:1,3,6,30; 22:6,13 ശലോമോന്റെ കൂടുതൽ സദൃശ്യ വാക്യങ്ങൾ 25:1—29:27 മറ്റ് ശ്രദ്ധേയമായ വാക്യങ്ങൾ 25:21-22,28; 26:11,15,17,27; 27:1,17,20,21; 28:1,13,14; 29:1-5 ആഗൂരിന്റെ വചനങ്ങൾ 30:1-33 ലെമൂവേലിൽ രാജാവിന്റെ വചനങ്ങൾ 31:1-9 ഉത്തമസ്വഭാവമുള്ള ഒരു ഭാര്യയുടെ വര്‍ണ്ണന 31:10-31
പഴയനിയമത്തിലെ പത്തൊമ്പതാമത്തെ പുസ്തകം. ദൈവാലയത്തിലെയും സിനഗോഗുകളിലെയും ആരാധനയ്ക്കു യെഹൂദന്മാർ വ്യാപകമായി ഉപയോഗിച്ചു വന്ന പ്രാചീന കീർത്തനങ്ങളുടെ സമാഹാരമാണ് സങ്കീർത്തനങ്ങൾ. എബ്രായ കാനോനിൽ മൂന്നാമത്തെ വിഭാഗമായി “കെത്തുവീമിൽ” ഉൾപ്പെടുന്നു. എബ്രായയിൽ “തെഹില്ലീം” (കീർത്തനങ്ങൾ) അഥവാ, പൂർണ്ണമായി “സേഫെർ തെഹില്ലീം” (സങ്കീർത്തനങ്ങളുടെ പുസ്തകം) എന്ന് വിളിക്കുന്നു. 150 അദ്ധ്യായങ്ങൾ ഉൾക്കൊള്ളുന്ന സങ്കീർത്തനങ്ങൾ ബൈബിളിലെ ഏറ്റവും ദീർഘമായ പുസ്തകമാണ്. മോശെയുടെ കാലം മുതൽ പ്രവാസകാലം വരെയുള്ള ദീർഘമായ കാലയളവിലാണ് സങ്കീർത്തനങ്ങൾ രചിക്കപ്പെട്ടത്. അധികം സങ്കീർത്തനങ്ങളുടെയും രചനാകാലം ബി.സി ആയിരത്തിനടുത്താണ്. രണ്ടാം ദൈവാലയത്തിന്റെ കീർത്തനപ്പുസ്തകമെന്നു സങ്കീർത്തനങ്ങളെ പൊതുവെ പറയാറുണ്ട്; അതു ശരിയുമാണ്. പ്രവാസകാലത്തോ, പ്രവാസാനന്തര കാലത്തോ സങ്കീർത്തനങ്ങൾ രചിക്കപ്പെട്ടു എന്ന അർത്ഥത്തിലല്ല പ്രസ്തുത പ്രസ്താവന എന്നോർക്കേണ്ടതാണ്. എബായ ചരിത്രത്തിലെ വ്യത്യസ്ത കാലഘട്ടങ്ങളിൽ നാം സങ്കീർത്തനരചന കാണുന്നുണ്ട്. പുറപ്പാടിന്റെ കാലത്തും (പുറ, 15), കനാൻ ആക്രമണകാലത്തും (ന്യായാ, 5), ന്യായാധിപന്മാരുടെ കാലത്തിന്റെ അന്ത്യഘട്ടത്തിലും (1ശമൂ, 2:1-10) രചിക്കപ്പെട്ട സങ്കീർത്തനങ്ങളുണ്ട്. പ്രവാസപൂർവ്വ പ്രവാചക സാഹിത്യത്തിലും (ഹോശേ, 6:1-3; യെശ, 2:2-4; 38:10-20; യിരെ, 14:7-9; ഹബ, 3:1), (പ്രവാസാനന്തരകാല എഴുത്തുകളിലും (എസ്രാ, 9:5-15; നെഹെ, 9:6-39) സങ്കീർത്തനത്തിന്റെ അലകൾ കാണാം.
എഴുത്തുകാർ: സങ്കീർത്തനങ്ങളുടെ എഴുത്തുകാരായി ഏഴു പേരുകൾ ശീർഷകങ്ങളിൽ കൊടുത്തിട്ടുണ്ട്. 73 സങ്കീർത്തനങ്ങൾ ദാവീദിന്റെ പേരിൽ അറിയപ്പെടുന്നു. 3–9; 11–32; 34–41; 51–65; 68–70; 86; 101; 103; 108–110; 122; 124; 131; 133; 138–145. മറ്റു എഴുത്തുകാർ: ആസാഫ് – 12 എണ്ണം (സങ്കീ, 50; 73–83); കോരഹ് പുത്രന്മാർ – 12 എണ്ണം (സങ്കീ, 42–49, 84, 85, 87, 88) 88-ാം സങ്കീർത്തനം പ്രതിഗാനം ആലപിക്കുന്നത് ഹേമാനാണ്. ശലോമോൻ – 2 എണ്ണം (സങ്കീ, 72, 127); ഏഥാൻ – 1 എണ്ണം (സങ്കീ, 89); മോശ – 1 എണ്ണം (സങ്കീ, 90); 49 സങ്കീർത്തനങ്ങൾ അജ്ഞാത കർത്തൃകങ്ങളാണ്.
ഏതെങ്കിലും ഒരു സങ്കീർത്തനത്തിൽ രചയിതാവിൻ്റെ പേരില്ലെങ്കിൽ മുകളിലെ സങ്കീർത്തന കർത്താവിനെ അതിൻ്റെ എഴുത്തുകാരനായി പരിഗണിക്കാമെന്ന് യെഹൂദാ റബ്ബിമാർ പറഞ്ഞിട്ടുണ്ട്. അങ്ങനെ കണക്കാക്കിയാൽ ദാവീദിൻ്റെ പേരിൽ 109 എണ്ണവും (1–41; 51–71; 86; 101–126; 131–150) കോരഹ് പുത്രന്മാർ 12 എണ്ണവും (42–49; 84,85,87,88) 88-ാം സങ്കീർത്തനം പ്രതിഗാനം ആലപിക്കുന്നത് ഹേമാനാണ്. ആസാഫ് 12 എണ്ണവും (50; 73–83) മോശെ 11 എണ്ണവും (90-100) ശലോമോൻ 5 ഏണ്ണവും (72; 127–130) ഏഥാൻ 1 എണ്ണവും (89) എന്നാകും. 109+12+12+11+5+1=150
എബ്രായശീർഷകങ്ങളിൽ 73 സങ്കീർത്തനങ്ങൾക്കു ദാവീദിന്റെ സങ്കീർത്തനം എന്ന മേലെഴുത്തുണ്ട്. കൂടാതെ രണ്ടാം സങ്കീർത്തനവും ദാവീദ് രചിച്ചതാണെന്നു അപ്പൊ, 4:25,26-ൽ നിന്നും വ്യക്തമാകുന്നുണ്ട്. അതുപോലെ 72-ാം സങ്കീർത്തനം ദാവീദിന്റേതാണെന്ന് പ്രസ്തുത സങ്കീർത്തനം 20-ാം വാക്യത്തിൽ നിന്നു മനസ്സിലാക്കാം. 72-ാം സങ്കീർത്തനത്തിന്റെ ശീർഷകം ഇംഗ്ലീഷിൽ (KJV) A psalm for solomon എന്നാണ് കാണുന്നത്. ആ സങ്കീർത്തനം രാജാവിനെ കുറിച്ചുള്ളതാണ്. എന്നാൽ ദാവിദിൻ്റെ വാഗ്ദത്തസന്തതിയും നിശ്ചലകൃപകളുടെ അവകാശിയും ശലോമോനല്ല; യിസ്രായേലാണ്. അതിനാൽ യിസ്രായേലിനു വേണ്ടി ദാവീദ് രചിച്ച് സങ്കീർത്തനം എന്നാണ് മനസ്സിലാക്കേണ്ടത്. (കാണുക: ദാവീദിൻ്റെ വാഗ്ദത്തസന്തതി). എന്നാൽ ആധുനിക വിമർശകന്മാർ പലരും ദാവീദിന്റെ കർത്തൃത്വത്തെ നിഷേധിക്കുന്നു. എന്നാൽ ആന്തരികതെളിവുകൾ ദാവീദിന്റെ കർത്തൃത്വത്തെ സ്വീകരിക്കുവാൻ നമ്മെ പ്രേരിപ്പിക്കുന്നു. പഴയനിയമകാലത്ത് ദൈവാലയ സംഗീതവുമായി ബന്ധപ്പെട്ട് ദാവീദിന്റെ പേര് പ്രഖ്യാതമായിരുന്നു. (2ശമൂ, 6:5-15; 1ദിന, 6:4; 2ദിന, 7:6; 29:30). ദാവീദ് പരിശുദ്ധാത്മാവിന്റെ അനുഗ്രഹം പ്രാപിച്ചിരുന്നു. (1ശമൂ, 23:1,2; മർക്കൊ, 12:36; അപ്പൊ, 2:25-31; 4:25,26). ദാവീദ് യിസ്രായേലിന്റെ മധുരഗായകനും (2ശമൂ, 23:1), കിന്നരവായനയിൽ നിപുണനും (1ശമൂ, 16:16-18) ആയിരുന്നു. ശൗലിന്റെയും യോനാഥാന്റെയും മരണത്തിൽ മനോഹരമായ ഒരു വിലാപഗീതം ദാവീദ് രചിച്ചു. (2ശമൂ, 1:19-27). ചില സങ്കീർത്തനങ്ങളിൽ നിന്നും ദാവീദിന്റേതെന്നു പ്രത്യേകം പ്രസ്താവിച്ചുകൊണ്ട് പുതിയനിയമത്തിൽ ഉദ്ധരിച്ചിട്ടൂണ്ട്. (4:25,26; 2:25-28; റോമ, 4:6-8; അപ്പൊ, 1:16-20).
വിഭജനം: സങ്കീർത്തനങ്ങളെ അഞ്ചു പുസ്തകങ്ങളായി വിഭജിച്ചിട്ടുണ്ട്. ഈ വിഭജനം മോശെയുടെ ഗ്രന്ഥപഞ്ചകത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒന്നാം പുസ്തകം സങ്കീ. 1-41; രണ്ടാം പുസ്തകം സങ്കീ. 42-72; മൂന്നാം പുസ്തകം സങ്കീ. 73-89; നാലാം പുസ്തകം സങ്കീ. 90-106; അഞ്ചാം പുസ്തകം സങ്കീ. 107-150. എല്ലാ സങ്കീർത്തനങ്ങൾക്കും ഉള്ള മുഖവുരയാണു ഒന്നാം സങ്കീർത്തനം. ഓരോ ഭാഗത്തെയും ഉപസംഹരിക്കുന്നത് ഓരോ സ്തുതിയാണ്. അഞ്ചാം ഭാഗത്തിനും അതോടൊപ്പം എല്ലാ സങ്കീർത്തനങ്ങൾക്കുമുള്ള സ്തുതിഗീതമാണ് 150-ാം സങ്കീർത്തനം. ദാവീദിന്റെ പേരിലുള്ള സങ്കീർത്തനങ്ങളാണ് ഒന്നാം പുസ്തകത്തിൽ അധികവും. 42-മുതൽ 88-വരെയുള്ള സങ്കീർത്തനങ്ങളിൽ അധികവും ദാവീദ്, കോരഹപുത്രന്മാർ, ആസാഫ് എന്നിവരുടെ രചനകളാണ്. 91-മുതൽ 150-വരെയുള്ള സങ്കീർത്തനങ്ങൾ ഏറിയകൂറും അജ്ഞാത കർതൃകങ്ങളാണ്.
വർഗ്ഗീകരണം: സങ്കീർത്തനങ്ങളുടെ വ്യാഖ്യാനവും വർഗ്ഗീകരണവും പരസ്പരാശ്രിതങ്ങളാണ്. വിഭിന്ന മാനദണ്ഡങ്ങൾ ഉപയോഗിച്ചാണ് സങ്കീർത്തനങ്ങളുടെ വർഗ്ഗീകരണം പലരും നടത്തിയിട്ടുള്ളത്. ദൈവാലയാരാധനയിലുള്ള സങ്കീർത്തനങ്ങളുടെ ഉപയോഗം നിർണ്ണായക മാനദണ്ഡമായി സ്വീകരിച്ചാൽ താഴെ പറയുന്ന വിധത്തിൽ സങ്കീർത്തനങ്ങളെ വർഗ്ഗീകരിക്കാം: 1. സ്തുതിഗീതങ്ങൾ: 2. സ്തോത്രപ്രാർത്ഥനകൾ: 3. യാചനാഗീതങ്ങൾ: 4. വിലാപപ്രാർത്ഥനകൾ: 5. ആദ്ധ്യാത്മികവും വൈജ്ഞാനികവുമായ സങ്കീർത്തനങ്ങൾ. സ്വരൂപവും വിഷയവും അടിസ്ഥാനമാക്കി സങ്കീർത്തനങ്ങളെ പിൻവരുമാറ് വർഗ്ഗീകരിക്കാവുന്നതാണ്:
1. ഗീതങ്ങൾ: യഹോവയുടെ മഹത്വ പ്രകീർത്തനങ്ങളാണിവ. 8, 18, 19, 29, 33 മുതലായവ. യഹോവയെ സ്തുതിക്കുന്നതിനുള്ള ആഹ്വാനമോ ഉപദേശമോ അടങ്ങുന്ന ആമുഖം, സ്തുതിയുടെ കാരണം വിശദമാക്കുന്ന മദ്ധ്യഭാഗം, ആമുഖം ആവർത്തിക്കുന്നതോ, അഭിലാഷമോ ഹല്ലേലൂയ്യായോ ചേർത്തിരിക്കുന്നതോ ആയ ഉപസംഹാരം. ഇതാണ് ഗീതങ്ങളുടെ പൊതുസ്വഭാവം. സീയോൻ ഗീതങ്ങൾ ദൈവനഗരമായ സീയോനെ പ്രകീർത്തിക്കുന്നു: 46, 48, 76, 84, 87, 122. സ്ഥാനാരോഹണ ഗീതങ്ങൾ യഹോവയുടെ രാജത്വത്തെ പ്രകീർത്തിക്കുന്നു: 47, 93, 95-99.
2. വിലാപസങ്കീർത്തനങ്ങൾ: വ്യക്തിഗതവും (3, 5, 6, 7, 14, 17, 22), സാമൂഹികവും (44, 74, 79, 80, 137) ആയ വിലാപങ്ങൾ ഉൾക്കൊള്ളുന്നു.
3. സ്തോത്രസങ്കീർത്തനങ്ങൾ: ദൈവത്തിന്റെ കരുണയ്ക്കും ദൈവത്തിൽ നിന്നു ലഭിച്ച അനുഗ്രഹങ്ങൾക്കും സ്തോത്രം പറയുകയാണ് ഈ സങ്കീർത്തനങ്ങളുടെ പൊതുസ്വഭാവം. ദൈവം നമുക്കു എന്തായിരിക്കുന്നുവോ അതിനു സ്തുതിയും നമുക്കുവേണ്ടി എന്തു ചെയ്തുവോ അതിനു സ്തോത്രവും അർപ്പിക്കുന്നു. ഈ സങ്കീർത്തനങ്ങളോടുകുടെ സ്തോത്രയാഗമോ നേർച്ചയുടെ നിവൃത്തിയോ ഉണ്ടായിരിക്കും. 10, 30, 31, 40, 66, 103, 107 തുടങ്ങിയവ ഉദാഹരണങ്ങൾ.
4. രാജകീയസങ്കീർത്തനങ്ങൾ: 2, 18, 20, 21, 45, 72, 89, 101, 110, 144. സങ്കീർത്തനങ്ങളിലെ അഭിഷിക്തനായ (മശീഹ) രാജാവ് യിസ്രായേലാണ്. എന്നാൽ അവരുടെ പദവികളുടെയെല്ലാം സാക്ഷാത്കാരം ഭാവി മശീഹയായ യേശുവിലൂടെയാണ്.
5. അനുതാപസങ്കീർത്തനങ്ങൾ: ഇവ ചെയ്തുപോയ പാപത്തിനു പശ്ചാത്താപം അറിയിക്കുന്നു: 6, 25, 32, 38, 39, 40, 51, 102, 130 തുടങ്ങിയവ.
6. മാദ്ധ്യസ്ഥസങ്കീർത്തനങ്ങൾ: ഇവയിൽ സങ്കീർത്തനക്കാരൻ രാജാവിനും (യിസ്രായേൽ) സ്വജനത്തിനും ജാതികൾക്കും വേണ്ടിയും യെരൂശലേമിനു വേണ്ടിയും അപേക്ഷിക്കുന്നു: 21, 57, 89, 122 മുതലായവ.
11. ഹല്ലേലുയ്യാ സങ്കീർത്തനങ്ങൾ: 111-113; 115-117; 146-150. ഈ സങ്കീർത്തനങ്ങളിലെല്ലാം യഹോവയെ സ്തുതിപ്പിൻ എന്ന അർത്ഥത്തിൽ ഹല്ലേലൂയ്യാ പ്രയോഗിച്ചിട്ടുണ്ട്.
12. ആരോഹണ ഗീതങ്ങൾ: 120-134. പെരുന്നാളുകൾ ആഘോഷിക്കുവാൻ വേണ്ടി യെരുശലേമിൽ കയറിപ്പോയിരുന്ന തീർത്ഥാടകർ പാടിയിരുന്ന സങ്കീർത്തനങ്ങൾ.
13. എലോഹാസങ്കീർത്തനങ്ങൾ: 42-83 സങ്കീർത്തനങ്ങളിൽ ദൈവത്തിനു എബ്രായയിൽ എലോഹീം എന്ന പദമാണ് അധികവും പ്രയോഗിച്ചിട്ടുള്ളത്. അതിനാൽ അവയെ എലോഹാസങ്കീർത്തനങ്ങൾ എന്നു വിളിക്കുന്നു. മറ്റു സങ്കീർത്തനങ്ങളിൽ ‘യഹോവ’ എന്ന നാമമാണ് ബഹുലേന കാണപ്പെടുന്നത്.
14. അക്ഷരമാലാസങ്കീർത്തനങ്ങൾ: 9, 10, 25, 34, 37, 111, 112, 119, 145. എബായ അക്ഷരമാലയ്ക്ക് അനുസരണമായി ഒരു വിധത്തിലുള്ള ക്രമീകരണം ഈ സങ്കീർത്തനങ്ങളിൽ ദൃശ്യമാണ്.
ശീർഷകങ്ങൾ: ഭൂരിഭാഗം സങ്കീർത്തനങ്ങൾക്കും പ്രത്യേകം ശീർഷകങ്ങളുണ്ട്. എബ്രായയിൽ പ്രസ്തുത ശീർഷകങ്ങൾക്കു വാക്യപദവി നല്കി സങ്കീർത്തന പാഠത്തോടുതന്നെ ചേർത്തിരിക്കുകയാണ്. ഈ തലക്കെട്ടുകൾക്ക് അമിതമായ പ്രാധാന്യം നല്കുന്നതിനോടു പലരും യോജിക്കുന്നില്ല. ഇ.ഏ. ലെസ്ലി സങ്കീർത്തന ശീർഷകങ്ങളെ നാലു പ്രത്യേക ഗണങ്ങളായി തിരിച്ചിട്ടുണ്ട്.
1. സാങ്കേതിക സ്വഭാവമുള്ള ശീർഷകങ്ങൾ: സങ്കീർത്തനം, ഗീതം, ‘മസ്കിൽ’ (ധ്യാനം), സ്വർണ്ണഗീതം, വിഭ്രമഗീതം തുടങ്ങിയവയാണവ. ‘മിസ്മോർ’ എന്ന പദമാണ് സങ്കീർത്തനത്തിന് എബ്രായയിൽ ഉപയോഗിച്ചിരിക്കുന്നത്. അമ്പത്തിയേഴ് സങ്കീർത്തനങ്ങളുടെ മുകളിൽ ഇതു കാണാം. ഗീതം എന്നതിന്റെ എബ്രായപേര് ‘ഷീർ’ ആണ്. ആരാധനയിൽ പാടുന്ന ഗീതങ്ങളാണിവ. മുപ്പതു സങ്കീർത്തനങ്ങളുടെ ശീർഷകങ്ങളിൽ ഈ പദം ഉണ്ട്. ഉത്സവം നടക്കുമ്പോൾ നിയമപ്പെട്ടകത്തിനു പിന്നാലെ പോകുന്ന ആരാധകർ പാടുന്ന തീർത്ഥാടന ഗാനങ്ങളാണ് ആരോഹണ ഗീതങ്ങൾ: 120-134. സ്വർണ്ണഗീതം അഥവാ മിക്താം ആറു സങ്കീർത്തന ശീർഷകങ്ങളിലുണ്ട്. ഈ പദത്തിന്റെ സൂചന വ്യക്തമല്ല. വിലാപ കീർത്തനങ്ങളാണധികവും. പതിമൂന്നു സങ്കീർത്തനങ്ങളുടെ തലക്കെട്ടിൽ കാണുന്ന പ്രയോഗമാണ് മസ്കിൽ അഥവാ ധ്യാനം. പ്രബോധനം ഉൾക്കൊള്ളുന്നവയാണിവ. ഏഴാം സങ്കീർത്തനത്തിന്റെ തലക്കെട്ടിലും ഹബക്കൂക്കിന്റെ പ്രാർത്ഥനയിലും (3:1) വിഭ്രമഗീതം അഥവാ ഷിഗ്ഗയോൻ എന്ന് കാണുന്നു.
2. സങ്കീർത്തനത്തിന്റെ ഉദ്ദേശ്യം വെളിപ്പെടുത്തുന്ന ശീർഷകങ്ങൾ: ദൈവാലയാരാധനയിൽ സ്തോത്രം അർപ്പിക്കുന്ന സങ്കീർത്തനമാണ് സ്തോത്ര സങ്കീർത്തനം ആരാധകൻ സ്വന്തപാപങ്ങൾ ഓർമ്മിക്കുകയോ ആരാധകന്റെ പാപങ്ങളെക്കുറിച്ച് പുരോഹിതൻ ഓർപ്പിക്കുകയോ ചെയ്യുന്ന സങ്കീർത്തനങ്ങളാണ് ജ്ഞാപക സങ്കീർത്തനങ്ങൾ (ഉദാ : 38, 70). അനുതാപത്തെയും ഏറ്റു പറച്ചിലിനെയും ഉൾക്കൊള്ളുന്ന സങ്കീർത്തനങ്ങളെ കുറിക്കുകയാകണം യെദൂഥൻ. ഉദാ: 39, 62, 77.
3. ആരാധനയുമായി ബന്ധപ്പെട്ട ശീർഷകങ്ങൾ: – ഇവയിൽ പ്രധാനമായി കാണുന്നത് സംഗീതപ്രമാണിക്ക് എന്ന ശീർഷകമാണ്. അൻപത്തിയഞ്ച് സങ്കീർത്തനങ്ങൾക്കു ഈ തലക്കെട്ടുണ്ട്. ഇതിന്റെ മൂലപദം പ്രകാശിക്കുക എന്നർത്ഥമുള്ള ധാതുവിൽ നിന്നു വന്നതാണെന്ന് ഊഹിക്കപ്പെടുന്നു. ദൈവാലയത്തിൽ ആരാധിക്കുന്നവരുടെ മേൽ അനുഗ്രഹരൂപേണ ദൈവത്തിന്റെ മുഖം പ്രകാശിക്കുന്നതാകാം വിവക്ഷ. ദൂരസ്ഥന്മാരുടെ ഇടയിൽ മിണ്ടാത്ത പ്രാവ് എന്നത് സങ്കീർത്തനത്തിന്റെ രാഗത്തെ സൂചിപ്പിക്കുന്നു. ഈ സങ്കീർത്തനത്തിന് (56) യാഗപീഠത്തിൽ പ്രാവിനെ അർപ്പിക്കുന്നതുമായി ബന്ധമുണ്ടായിരിക്കണം. (ലേവ്യ, 5:6-10 )). ഉഷസ്സിൻ മാൻപേട എന്നതും (22) യാഗവുമായി ബന്ധപ്പെട്ടതായിരിക്കണം.
4. രണ്ട് ശീർഷകങ്ങൾ: സംഗീത പരാമർശമുള്ളവയാണെന്ന് കരുതപ്പെടുന്നു: (a) തന്ത്രീനാദം അഥവാ നെഗിനോത്ത് ഉദാ: 6, 54, 55, 67. തന്ത്രീനാദമുപയോഗിച്ച് പ്രസ്തുത സങ്കീർത്തനങ്ങൾ പാടണമെന്നതാണ് സൂചന. (b) സേലാ: മുപ്പത്തിയൊൻപതു സങ്കീർത്തനങ്ങളിൽ എഴുപത്തിയൊന്നു പ്രാവശ്യവും, ഹബക്കുക്ക് പ്രവചനത്തിൽ മൂന്നു പ്രാവശ്യവും കാണപ്പെടുന്ന പ്രയോഗമാണ് സേലാ. ഉയർത്തുക എന്ന് അർത്ഥമാണ് പൊതുവെ നൽകിക്കാണുന്നത്. ശബ്ദം ഉയർത്തി ആരാധകർ പാടണമെന്ന് ഇത് സൂചിപ്പിക്കുന്നു. സേലാ കാണപ്പെടുന്ന സ്ഥാനങ്ങളിൽ പലേടത്തും ആമേൻ അഥവാ ഹല്ലേലുയ്യ മതിയാകും.
എബ്രായ കവിതയുടെ സവിശേഷതകൾ: സങ്കീർത്തനങ്ങളുടെ ശരിയായ ആസ്വാദനത്തിനും വ്യാഖ്യാനത്തിനും എബായ കവിതയുടെ സവിശേഷതകൾ മനസ്സിലാക്കിയിരിക്കേണ്ടതുണ്ട്. എബ്രായ കവിതയിൽ താളമില്ല. എബായ കവിതയുടെ അടിസ്ഥാനതത്വങ്ങളിലേക്ക് ആദ്യം ശ്രദ്ധ തിരിച്ചത് റോബർട്ട് ലൗത്ത് ആയിരുന്നു. എബ്രായ കവിതയുടെ സവിശേഷ സ്വഭാവം ‘സമാന്തരതയാണ്’. കവിതയിലെ ഒരു വരിക്ക് മറ്റൊരു വരിയോടുള്ള ബന്ധം കാണിക്കുകയോ ഒരേ ചിന്ത വ്യത്യസ്തപദങ്ങളിൽ ആവർത്തിക്കുകയോ ചെയ്യുന്നതാണത്. സമാന്തരതയ്ക്ക് വ്യാഖ്യാനപരമായ മൂല്യമുണ്ട്. പദസംവിധാനത്തിന്റെയും പദബന്ധങ്ങളുടെയും പ്രശ്നങ്ങളിൽ തീരുമാനമെടുക്കുവാനും വിവിധ പാഠങ്ങളിൽ ശരിയായത് തിരഞ്ഞെടുക്കുവാനും ഈ അറിവു വ്യാഖ്യാതാവിനെ സഹായിക്കുന്നു. പ്രധാന സമാന്തരതകൾ:
1. പര്യായസമാന്തരത: ഒന്നാം വരിയിലെ ആശയം വ്യത്യസ്ത പദങ്ങളിൽ അടുത്ത വരിയിൽ ആവർത്തിക്കുന്നതാണ്. 114-ാം സങ്കീർത്തനം മുഴുവൻ ഈ സമാന്തരത കാണാം.
2. വിപരീതസമാന്തരത: ഈ സമാന്തരതയിൽ ഒന്നാം വരിയിലെ പ്രസ്താവന ഉറപ്പിക്കുന്നതിനു രണ്ടാം വരിയിൽ ആവർത്തനത്തിനു പകരം വിപര്യായം ഉപയോഗിക്കുന്നു. ഉദാ: ദുഷ്ടൻ വായ്ക്കു വാങ്ങുന്നു, തിരികെ കൊടുക്കുന്നില്ല; നീതിമാനോ കൃപാലുവായി ദാനം ചെയ്യുന്നു. (സങ്കീ,37:21).
3. സംശ്ലേഷണസമാന്തരത: ഇതിൽ വാക്യത്തിലെ രണ്ടു വരികളോ പ്രയോഗങ്ങളോ ഒരേ കാര്യമല്ല പറയുന്നത്. മറിച്ച് രണ്ടാമത്തേതിന്റെ അടിസ്ഥാനമായി ഒന്നാമത്തെ പസ്താവന നിലകൊള്ളുന്നു. ഒരു വിധത്തിലുള്ള കാര്യകാരണബന്ധം ദ്യശ്യമാണ്. (ഉദാ: സങ്കീ, 19:7-10; 2:6; 22:11; 119:121).
4. ആരോഹണസമാന്തരത: വാക്യത്തിലെ ആദ്യവരി അപൂർണ്ണമായിരിക്കുകയും അതിലെ ചില പദങ്ങളെടുത്ത് രണ്ടാമത്തെ വരി അതിനെ പൂർത്തിയാക്കുകയും ചെയ്യുന്നു. (ഉദാ: സങ്കീ, 29:1; 121:1-4; 22:4).
സങ്കീർത്തനങ്ങൾ ആദ്യമേ തന്നെ ഖണ്ഡങ്ങളായി തിരിക്കപ്പെട്ടിരുന്നുവോ എന്നത് വ്യക്തമല്ല. ചില സങ്കീർത്തനങ്ങളിൽ അപ്രകാരം ഒരു ക്രമീകരണം കാണാനുണ്ട്. സങ്കീ, 41; 42; 46; 57; 80; 99; 107 എന്നിവ ഖണ്ഡികാപരമായ ക്രമീകരണത്തെ കാണിക്കുന്നു. ‘സേലാ’ എന്ന പ്രയോഗവും സങ്കീർത്തനത്തെ ഖണ്ഡികകളായി തിരിക്കുവാൻ ഉപയോഗിച്ചതായിരിക്കുവാൻ ഇടയുണ്ട്. മൂന്നും നാലും സങ്കീർത്തനങ്ങൾ നോക്കുക. സങ്കീർത്തനങ്ങൾ സ്വാഭാവികമായി തന്നെ ഖണ്ഡങ്ങളായി തിരിയുന്നുണ്ട്. ഉദാ: രണ്ടാം സങ്കീർത്തനം സ്വതവെതന്നെ നാലു ഖണ്ഡങ്ങളാണ് വാക്യങ്ങൾ: 1-3; 4-6; 7-9; 10-12. അക്ഷരമാലാ ക്രമീകരണവും സങ്കീർത്തനത്തെ ഖണ്ഡങ്ങളായി പിരിക്കുന്നുണ്ട്. ഉദാ: 119. എബായകവിതയുടെ ഒരു സവിശേതയാണ് അക്ഷരമാലാക്രമീകരണം. അങ്ങനെയുള്ള ഒമ്പത് സങ്കീർത്തനങ്ങൾ ഉണ്ട്.
ദൈവശാസ്ത്രം: സങ്കീർത്തനക്കാരുടെ മതജീവിതത്തിന്റെ സത്ത ദൈവത്തെപ്പറ്റിയുള്ള ധാരണയാണ്. സൃഷ്ടിയിലുള്ള ദൈവത്തിന്റെ മഹിമയെ കുറിച്ചു പാടുമ്പോൾ അവർ ഒരിക്കലും ക്ഷീണിക്കുന്നില്ല. ആകാശത്തിലും ഭൂമിയിലും സമുദത്തിലുമുള്ള തന്റെ പ്രവൃത്തികളിലൂടെ സർവ്വശക്തനും സർവ്വജ്ഞാനിയും സർവ്വവ്യാപിയുമായി ദൈവം സ്വയം വെളിപ്പെടുത്തി. നിർണ്ണീതമായ അന്തിമലക്ഷ്യത്തിലേക്കു ചരിത്രസംഭവങ്ങളെ ദൈവം നയിക്കുന്നു. എളിയവരെയും പീഡിതരെയും ന്യായം നടത്തി ദൈവം സംരക്ഷിക്കുന്നു. കരുണാമയനും വിശ്വസ്തനും നീതിമാനും വിശുദ്ധനുമായ ദൈവത്തിന്റെ മുമ്പിൽ വീണു മനുഷ്യരും ദൂതന്മാരും സ്തുതിക്കുന്നു. യിസ്രായേലിനെ തിരഞ്ഞടുക്കുകയും അബ്രാഹാം, യിസ്ഹാക്ക്, യാക്കോബ് എന്നിവർക്കു സ്വയം വെളിപ്പെടുത്തുകയും ചെയ്തു. മിസ്രയീമിൽ നിന്ന് യിസ്രായേലിനെ മോചിപ്പിച്ച് അവർക്ക് വാഗ്ദത്തദേശം നല്കി അവരുമായി നിയമം ചെയ്തു. ഇങ്ങനെ ഉന്നതമായ ഒരു ധാരണയാണ് ദൈവത്തെക്കുറിച്ചു സങ്കീർത്തനകാരന്മാർക്ക് ഉള്ളത്. ദൈവത്തോടു അപേക്ഷിക്കുകയും, ദൈവത്തെ സ്തുതിക്കുകയും ചെയ്യുന്നത് അവരുടെ പ്രമോദവും വിശിഷ്ടപദവിയുമാണ്. ശാപസങ്കീർത്തനങ്ങൾ ഒരിക്കലും അവരുടെ വ്യക്തിപരമായ പ്രതികാരമനോഭാവത്തിന്റെ പ്രകടനമല്ല. നിലവിലിരിക്കുന്ന ദുഷിച്ച ധാർമ്മികവ്യവസ്ഥിതിക്കു പ്രതികാരം നൽകി പരിശുദ്ധനായ ദൈവത്തിന്റെ വിശുദ്ധി വെളിപ്പെട്ടു കാണാനുള്ള അവരുടെ അദമ്യമായ അഭിലാഷമാണത്. ന്യായവിധിയിലൂടെ ദൈവത്തിന്റെ ശത്രുക്കളെ നശിപ്പിക്കുവാൻ പ്രാർത്ഥിക്കുന്നത്, ന്യായപ്രമാണ വ്യവസ്ഥയിലായിരിക്കുന്ന ജനത്തെ സംബന്ധിച്ചിടത്തോളം ക്ഷന്തവ്യമാണ്. നീതിയും അനീതിയും തമ്മിലും ദൈവജനവും ദൈവത്തിന്റെ വൈരികളും തമ്മിലും ഉള്ള സംഘർഷത്തെക്കുറിച്ച് അവർ തികച്ചും ബോധവാന്മാരാണ്. ഒരു യുഗാന്തന്യായവിധിയിലേറെ വർത്തമാനകാല ന്യായവിധിയായിരുന്നു ലക്ഷ്യമാക്കിയിരുന്നത്. ദുഷ്ടത ശിക്ഷിക്കപ്പെടണമെങ്കിൽ അതിപ്പോൾ തന്നെ വേണ്ടതാണ്.
യഹോവയും യിസ്രായേലും: യഹോവയും യിസ്രായേലുമാണ് സങ്കീർത്തനങ്ങളിലെ മുഖ്യകഥാപാത്രങ്ങൾ. സങ്കീർത്തനങ്ങൾ മുഴുവൻ നിറഞ്ഞുനില്ക്കുന്നത് ദൈവവും ദൈവത്തിൻ്റെ പുത്രനും ആദ്യജാതനും വാഗ്ദത്തസന്തതിയുമായ യിസ്രായേലുമാണ്. സങ്കീർത്തകർ ഉത്തമപുരുഷനിലോ മധ്യമപുരുഷനിലോ പ്രഥമപുരുഷനിലോ പരാമർശിക്കുന്നത് യിസ്രായേലിനെയാണ്. കർത്താവും (2:4) ദൈവവും (3:4) രക്ഷകനും (18:2) വീണ്ടെടുപ്പുകാരനും (19:4) പിതാവും (68:5) പരിപാലകനും (121:4) കൊമ്പും (18:2) കോട്ടയും (31:2) ഗോപുരവും (18:2) പരിചയും (18:2) പാറയും (18:2) ശൈലവും (18:2) ശരണവും (43:2) ആയി യഹോവ സങ്കീർത്തനങ്ങളിൽ നിറഞ്ഞുനില്ക്കുന്നു. ദൈവത്തിൻ്റെ അഭിഷിക്തനും (2:2) സീയോനിൽ വാഴിക്കുന്ന രാജാവും (2:6) ജനിപ്പിച്ച പുത്രനും (2:7) ജാതികളെ ഇരിമ്പുകോൽകൊണ്ട് തകർക്കുന്നവനും (2:9) ഭൂമിയിലെ രാജാക്കാന്മാർ ചുംബിച്ച് കീഴ്പെടുന്നവനും (2:12) ദൂതന്മാരെക്കാൾ അല്പംമാത്രം താഴ്ചയുള്ളവനും (8:5) ദൈവം തേജസ്സും ബഹുമാനവും അണിയിച്ചവനും (8:5) ദൈവം തൻ്റെ കൈകളുടെ പ്രവൃത്തികൾക്കു അധിപതിയാക്കിയവനും (8:6) ദൈവം സകലത്തെയും കാൽകീഴെയാക്കിക്കൊടുത്തവനും (8:7) യഹോവയിൽ എപ്പോഴും ആശ്രയം വെച്ചിരിക്കുന്നവനും (16:8) ദൈവം ദ്രവത്വം കാണ്മാൻ സമ്മതിക്കാത്ത പരിശുദ്ധനും (16:10) മനുഷ്യപുത്രന്മാരിൽ അതിസുന്ദരനും (45:2) രാജത്വത്തിൻ്റെ നീതിയുള്ള ചെങ്കോൽ വഹിക്കുന്നവനും (45:6) ദൈവം കൂട്ടുകാരിൽ പരമായി ആനന്ദതൈലംകൊണ്ടു അഭിഷേകം ചെയതവനും (45:6) സകല രാജാക്കന്മാരും നമസ്കരിക്കുന്നവനും; സകല ജാതികളും സേവിക്കുന്നവനും (72:11) സൂര്യനുള്ള കാലത്തോളം നാമമുള്ളവനും (72:17) മനുഷ്യർ അന്യോന്യം അനുഗ്രഹിക്കുന്ന നാമമുള്ളവനും (72:17) സകല ജാതികളാലും ഭാഗ്യവാൻ എന്നു വിശേഷിപ്പിക്കപ്പെടുന്നവനും (72:17) ദൈവം മിസ്രയീമിൽനിന്നു കൊണ്ടുവന്നു ജാതികളെ നീക്കിക്കളഞ്ഞു കനാനിൽ നട്ട മുന്തിരിവള്ളിയും (80:8) ദൈവത്തിൻ്റെ വലത്തുഭാഗത്തിരുത്തി വളർത്തിയ പുരുഷനും മനുഷ്യപുത്രനും (80:17) ദൈവം നിയമം ചെയ്ത തൻ്റെ ദാസനായ ദാവീദിൻ്റെ രാജസന്തതിയും (89:3,4) ആകാശമുള്ള കാലത്തോളം സിംഹാസനമുള്ളവനും (89:29) സൂര്യചന്ദ്രന്മാരെപ്പോലെ സ്ഥിരമായ സിംഹാസനമുള്ളവനും (89:36,37) അത്യുന്നതൻ്റെ മറവീൽ വസിക്കുന്നവനും (91:1) കഷ്ടകാലത്ത് ദൈവം കൂടെയിരുന്ന് വിടുവിച്ചു മഹത്വപ്പെടുത്തുവ്ന്നവനും (91:15) ദൈവം ദീർഘായുസ്സുകൊണ്ട് തൃപ്തി വരുത്തുന്നവനും (91:16) ശത്രുക്കൾ പാദപീഠമാകുവോളം ദൈവത്തിൻ്റെ വലത്തുമാഗത്തിരിക്കുന്ന ദാവീദിൻ്റെ കർത്താവും (സങ്കീ, 110:1) മൽക്കീസേദെക്കിൻ്റെ ക്രമത്തിൽ എന്നേക്കും പുരോഹിതനും (110:4) വീടുപണിയുന്നവർ തള്ളിക്കളഞ്ഞ മൂലക്കല്ലും (118:22) യഹോവയുടെ നാമത്തിൽ വരുവാനുള്ള രാജാവും (122:26) ദാവീദിൻ്റെ സന്തതിയായ അഭിഷിക്ത രാജാവും (132:10-12) ആയി ദൈവത്തിൻ്റെ സ്വന്തപുത്രനായ യിസ്രായേലിനെയും കാണാം: (സങ്കീ, 2:7. ഒ.നോ: പുറ, 4:22,23; ഹോശേ, 11:1).
ചില സങ്കീർത്തനങ്ങൾ വ്യക്തിഗതമാണെന്നു തോന്നാം; ഉദാഹരണത്തിന് 51-ാം സങ്കീർത്തനം. ദാവീദ് ബത്ത്ശേബയുമായി പാപംചെയ്തത് നാഥാൻ പ്രവാചകൻ ഓർമ്മിപ്പിച്ചപ്പോൾ ചമച്ചതാണത്. ദാവീദിൻ്റെ അനുതാപ സങ്കീർത്തനമെന്ന് അതറിയപ്പെടുന്നു. ഒന്നാമത്, ദാവീദിൻ്റെ വാഗ്ദത്ത സന്തതിയാണ് രയിസ്രായേൽ. (2ശമൂ, 7:8-17; 1ദിന, 17:7-15; സങ്കീ, 89:29,36-37). രണ്ടാമത്, അവൻ യിസ്രായേലിൻ്റെ രാജാവുമാണ്. പിതാവിൻ്റെയും രാജാവിൻ്റെയും പാപം യിസ്രായേലിന്റെ മുഴുവൻ പാപമാണ്. അതിൻ്റെ അവസാനഭാഗത്ത് യിസ്രായേലിനെയാണ് പ്രതിപാദിച്ചിരിക്കുന്നത്: “നിന്റെ പ്രസാദപ്രകാരം സീയോനോടു നന്മ ചെയ്യേണമേ; യെരൂശലേമിന്റെ മതിലുകളെ പണിയേണമേ; അപ്പോൾ നീ നീതിയാഗങ്ങളിലും ഹോമയാഗങ്ങളിലും സർവ്വാംഗഹോമങ്ങളിലും പ്രസാദിക്കും; അപ്പോൾ നിന്റെ യാഗപീഠത്തിന്മേൽ കാളകളെ അർപ്പിക്കും.” (51:18,19). ദാവീദിൻ്റെയും മറ്റു സങ്കീർത്തന കർത്താക്കളുടെയും ജീവിതത്തിലെ സന്ദർഭങ്ങൾ സങ്കീർത്തനരചനയ്ക്ക് മുഖാന്തരമായി എന്നത് വാസ്തവമാണ്. എന്നാൽ ആത്യന്തികമായി സങ്കീർത്തനങ്ങൾ മുഴവൻ നിറഞ്ഞുനില്ക്കുന്നത് യിസ്രായേലും അവൻ്റെ ദൈവവുമാണ്. അതുകൊണ്ടാണ്, സങ്കീർത്തനങ്ങൾ കാലത്തിനതീതമായ പ്രാർത്ഥനകളായി അത് നിലനില്ക്കുന്നത്. ആകാശമുള്ള കാലത്തോളം ജീവിച്ചിരിക്കുന്ന ഒരു സന്തതിയാണ് യിസ്രായേൽ. (ആവ, 11:20; സങ്കീ, 89:29). യിസ്രായേലിൻ്റെ പ്രാർത്ഥനാ ഗീതമാണ് സങ്കീർത്തനങ്ങൾ. പ്രവാസത്തിലായിരുന്ന ഒരു ഭക്തൻ്റെ പ്രാർത്ഥനയിതാണ്: “യെരൂശലേമേ, നിന്നെ ഞാൻ മറക്കുന്നു എങ്കിൽ എന്റെ വലങ്കൈ മറന്നു പോകട്ടെ. നിന്നെ ഞാൻ ഓർക്കാതെ പോയാൽ, യെരൂശലേമിനെ എന്റെ മുഖ്യസന്തോഷത്തെക്കാൾ വിലമതിക്കാതെ പോയാൽ, എന്റെ നാവു അണ്ണാക്കിനോടു പറ്റിപ്പോകട്ടെ.” (സങ്കീ, 137:5,6). ഏതൊരു ഭക്തനും തന്നെക്കാൾ വലുതാണ് ദൈവനഗരമായ യെരൂശലേമും യിസ്രായേൽ രാഷ്ട്രവും. അവൻ്റെ പ്രാർത്ഥനയും പാട്ടും എപ്പോഴും യിസ്രായേലിനെ ഓർത്തായിരിക്കും. സങ്കീർത്തനം ശ്രദ്ധയോടെ പഠിക്കുന്ന ഏതൊരാൾക്കും യിസ്രായേലിൻ്റെയും ദൈവപുത്രനായ യേശുവിൻ്റെയും അനുഭവങ്ങൾ വളരെ സാമ്യമുള്ളതായി തോന്നും. അതിൻ്റെ കാരണം: ദൈവം ജനിപ്പിച്ച തൻ്റെ പുത്രനും ആദ്യജാതനും സകല വാഗ്ദത്തങ്ങളുടെയും അവകാശിയായ യഥാർത്ഥ വാഗ്ദത്തസന്തതി യിസ്രായേലാണ്. അവൻ്റെ രക്ഷയ്ക്കായി ദൈവം വാഗ്ദത്തം ചെയ്തിരുന്ന സന്തതിയാണ് യേശുക്രിസ്തു. അതിനാൽ യിസ്രായേൽ അനുഭവിച്ച കഷ്ടങ്ങളുടെ നേർചിത്രമാണ് യേശുവിൽ കാണുന്നത്. ഇരുവരും; കഷ്ടതയും, ദുഃഖവും, പീഢകളും, വെറുപ്പും, തിരസ്കരണവും, ആനന്ദവും, ഉയർച്ചയും, മഹത്വവും അനുഭവിച്ചതായി ബൈബിളിൽ കാണാം. ജഡത്താലുള്ള ബലഹീനതനിമിത്തം ന്യായപ്രമാണത്തിന്നു അഥവാ ന്യായപ്രമാണസന്തതിക്കു കഴിയാഞ്ഞതിനെ സാധിപ്പാനാണ് ദൈവം തന്റെ പുത്രനെ പാപജഡത്തിന്റെ സാദൃശ്യത്തിലും പാപം നിമിത്തവും അയച്ചു, പാപത്തിന്നു ജഡത്തിൽ ശിക്ഷ വിധിച്ചത്: (റോമ, 8:3). അഥവാ, യിസ്രായേലെന്ന വാഗ്ദത്തസന്തതിയെ രക്ഷിക്കാൻ അവൻ്റെ ദൈവം യേശുവെന്ന സംജ്ഞാനാമത്തിലും പുത്രനെന്ന അഭിധാനത്തിലും അന്ത്യകാലത്ത മനുഷ്യനായി വെളിപ്പെടുകയായിരുന്നു: (മത്താ, 1:21; ഒ.നോ: ലൂക്കൊ, 1:68; ഫിലി, 2:6-8; 1തിമൊ, 3:14-16; എബ്രാ, 2:14-16; 1പത്രൊ, 1:20; 1യോഹ, 5:20). [കാണുക: വാഗ്ദത്തസന്തതി, യിസ്രായേലിൻ്റെ പദവികൾ)
ഭൗമികരാജാവ്: യേശുവിൻ്റെ ജനനത്തോടുള്ള ബന്ധത്തിൽ, ദാവീദിന്റെ സിംഹാസനം അവന്നു കൊടുക്കുമെന്നും അവൻ യാക്കോബ് ഗൃഹത്തിന്നു എന്നേക്കും രാജാവായിരിക്കും; അവന്റെ രാജ്യത്തിന്നു അവസാനം ഉണ്ടാകയില്ല എന്നും പറഞ്ഞിരിക്കയാൽ (ലൂക്കൊ, 1:33,34) യേശുക്രിസ്തു ഭൂമിയിൽ രാജാവായി ഭരിക്കുമെന്നാണ് മിക്ക ക്രൈസ്തവരും കരുതുന്നത്. താൻ ഈ ഭൂമിയിലെ രാജാവല്ലെന്ന് പീലാത്തൊസിൻ്റെ മുമ്പിൽവെച്ച് യേശുക്രിസ്തു അസന്ദിഗ്ധമായി പറഞ്ഞു: “എന്റെ രാജ്യം ഐഹികമല്ല; എന്റെ രാജ്യം ഐഹികം ആയിരുന്നു എങ്കിൽ എന്നെ യഹൂദന്മാരുടെ കയ്യിൽ ഏല്പിക്കാതവണ്ണം എന്റെ ചേവകർ പോരാടുമായിരുന്നു. എന്നാൽ എന്റെ രാജ്യം ഐഹികമല്ല എന്നു ഉത്തരം പറഞ്ഞു. പീലാത്തൊസ് അവനോടു: എന്നാൽ നീ രാജാവു തന്നേയല്ലോ എന്നു പറഞ്ഞതിന്നു യേശു: നീ പറഞ്ഞതുപോലെ ഞാൻ രാജാവുതന്നേ; സത്യത്തിന്നു സാക്ഷിനിൽക്കേണ്ടതിന്നു ഞാൻ ജനിച്ചു അതിന്നായി ലോകത്തിൽ വന്നുമിരിക്കുന്നു; സത്യതല്പരനായവൻ എല്ലാം എന്റെ വാക്കുകേൾക്കുന്നു എന്നു ഉത്തരം പറഞ്ഞു.” (യോഹ, 18:36,37). രണ്ടുകാര്യങ്ങൾ യേശു ഇവിടെ സ്പഷ്ടമായി പറഞ്ഞിട്ടുണ്ട്: ഒന്ന്; എൻ്റെ രാജ്യം ഭൂമിയിലല്ല. രണ്ട്; ഞാൻ രാജാവുതന്നേ. തൻ്റെ രാജ്യം ഐഹികമല്ലെന്ന് താൻ ആവർത്തിച്ചു പറഞ്ഞശേഷമാണ് ‘ഞാൻ രാജാവുതന്നേ’ എന്ന് പറയുന്നത്. തൻ്റെ രാജ്യം ഭൂമിയിലല്ല; അപ്പോൾത്തന്നെ രാജാവും ആണെങ്കിൽ താൻ സ്വർഗ്ഗത്തിലെ നിത്യരാജാവാണെന്ന് വ്യക്തമാണല്ലോ. സത്യദൈവവും ശാശ്വതരാജാവുമായ യഹോവയാണ് സത്യത്തിന്നു സാക്ഷിനിൽക്കേണ്ടതിന് യേശുവെന്ന നാമത്തിൽ മനുഷ്യനായി ഭൂമായിൽ പ്രത്യക്ഷനായത്: (യിരെ, 10:10; മത്താ, 1:21; 1തിമൊ, 3:14-16). ഒന്നുകൂടി വ്യക്തമാക്കിയാൽ; ജഡത്താലുള്ള ബലഹീനത (പാപം) നിമിത്തം ദൈവപുത്രനും വാഗ്ദത്തരാജാവുമായ യിസ്രായേലിന് അവൻ്റെ വാഗ്ദത്തങ്ങളൊന്നു സാക്ഷാത്കരിക്കാൻ കഴിയാഞ്ഞതിനാൽ അവൻ്റെ ദൈവമായ യഹോവ അവൻ്റെ എല്ലാ പദവികളുമായി യേശുവെന്ന നാമത്തിൽ ജഡത്തിൽ വെളിപ്പെട്ട് അവൻ്റെ പാപങ്ങളിൽ നിന്ന് അവനെ രക്ഷിച്ച് അവൻ്റെ പദവികൾ അവന് സാക്ഷാത്കരിച്ചു കൊടുക്കുകയായിരുന്നു. (മത്താ, 1:21; ലൂക്കൊ, 1:68; യോഹ, 1:1; ഫിലി, 2:6-8; 1തിമൊ, 3:14-16; എബ്രാ, 2:14-16; 1പത്രൊ, 1:20). യേശു ആരാണെന്നറിയാതെ അവൻ ചെയ്ത അടയാളങ്ങൾ കണ്ടിട്ട് അവനെപ്പിടിച്ച് രാജാവാക്കാൻ യെഹൂദന്മാർ ഒന്നു ശ്രമിച്ചിരുന്നു. (യോഹ, 6:14,15). ഒരുദാഹരണം പറഞ്ഞാൽ; അമേരിക്കൻ പ്രസിഡന്റ് അട്ടപ്പാടിയിലെ ആദിവാസിമേഖല സന്ദർശിക്കാൻ വന്നപ്പോൾ അവൻ ചെയ്ത ദാനധർമ്മങ്ങൾ കണ്ടിട്ട് അവനാരാണെന്നറിയാതെ അവനെപ്പിടിച്ച് അട്ടപ്പാടിയിലെ പഞ്ചായത്ത് പ്രസിഡന്റാക്കാൻ നോക്കിയാൽ എങ്ങനെയിരിക്കും? യഥാർത്ഥ ഭൗമികരാജാവ് ആരാണെന്നോ രാജപ്രതിനിധിയായി ഭരണം നടത്തുന്നത് ആരാണെന്നോ അറിയാത്തതാണ് പലരുടെയും പ്രശ്നം. ദൈവത്തിൻ്റെ ഭൗമികരാജാവ് യിസ്രായേലാണ്. (2ശമൂ, 7:12; 1ദിന, 7:11; സങ്കീ, 2:6; 20:9; 21:1, 7; 45:1, 5, 11; 61:6; 72:1; 89:29, 36,37; 110:2; ദാനീ, 7:13,14,18,21,27). അന്നാളിൽ സ്വർഗ്ഗീയ രാജാവായ യഹോവയുടെയും ഭൗമികരാജാവായ യിസ്രായേലിൻ്റെയും പ്രതിനിധിയായി ഭൂമിയെ ഭരിക്കുന്നത് ദാവീദായിരിക്കും: “അവർ തങ്ങളുടെ ദൈവമായ യഹോവയെയും ഞാൻ അവർക്കു എഴുന്നേല്പിപ്പാനുള്ള രാജാവായ ദാവീദിനെയും സേവിക്കും.” (യിരെ, 30:9). “അവയെ മേയിക്കേണ്ടതിന്നു ഞാൻ ഒരേ ഇടയനെ അവെക്കായി നിയമിക്കും; എന്റെ ദാസനായ ദാവീദിനെ തന്നേ; അവൻ അവയെ മേയിച്ചു അവെക്കു ഇടയനായിരിക്കും. അങ്ങനെ യഹോവയായ ഞാൻ അവർക്കു ദൈവവും എന്റെ ദാസനായ ദാവീദ് അവരുടെ മദ്ധ്യേ പ്രഭുവും ആയിരിക്കും; യഹോവയായ ഞാൻ അതു അരുളിച്ചെയ്തിരിക്കുന്നു.” (യേഹെ, 34:23,24. ഒ.നോ: യെശ, 55:3,4; യിരെ, 33:15-21; യെഹെ, 37:24,25; ഹോശേ, 3:5; ആമോ, 9:11). [കാണുക: ദാവീദിൻ്റെ വാഗ്ദത്തസന്തതി, സ്വർഗ്ഗീയരാജാവും ഭൗമികരാജാവും]
പഴയനിയമത്തിലെ പതിനെട്ടാമത്തെ പുസ്തകം. പ്രധാന കഥാപാത്രത്തിന്റെ പേരിലറിയപ്പെടുന്നു. എബായ കാനോനിൽ മൂന്നാം വിഭാഗമായ എഴുത്തുകളിൽ (കെത്തുവീം) മൂന്നാമത്തെ പുസ്തകം (സങ്കീ; സദ്യ; ഇയ്യോബ്). പഴയ നിയമത്തിലെ വിജ്ഞാനസാഹിത്യത്തിൽ ഒന്നായി അറിയപ്പെടുന്നു. സദൃശവാക്യങ്ങൾ, ഇയ്യോബ്, സഭാപ്രസംഗി, ചില സങ്കീർത്തനങ്ങൾ എന്നിവ ഉൾപ്പെട്ടതാണ് ബൈബിളിലെ വിജ്ഞാനസാഹിത്യം. ഈ പുസ്തകത്തിൽ പ്രയോഗിച്ചിട്ടുള്ള നൂറ്റിപ്പത്തോളം വാക്കുകൾ പഴയനിയമത്തിൽ മറ്റൊരേടത്തും പ്രയോഗിച്ചിട്ടില്ല. ഇയ്യോബിന്റെ പരിഭാഷകളും എബ്രായപാഠവും തമ്മിലൊത്തുനോക്കുന്നതും പ്രയാസമാണ്. മസ്സോറെറ്റിക് പാഠത്തിലെ അഞ്ചിലൊന്നുഭാഗം സെപ്റ്റ്വജിന്റെ പാഠത്തിൽ ഇല്ല. സെപ്റ്റ്വജിന്റെ പരിഭാഷ സ്വത്രന്തവും ഉപരിപ്ലവവുമാണ്. മൂലപാഠത്തെ സംബന്ധിച്ച പ്രശ്നം 26-27 അദ്ധ്യായങ്ങളിലുണ്ട്. ബിൽദാദിന്റെ തൃതീയ ഭാഷണത്തിനുള്ള ഇയ്യോബിന്റെ മറുപടിയാണിത്. 27:2-6 വരെയുള്ള വാക്യങ്ങൾ ഇയ്യോബിന്റേതാണ് എന്നതിനു സംശയമില്ല. എന്നാൽ 27:7-23-വാക്യങ്ങൾ ഇയ്യോബിന്റേത് ആകാനിടയില്ല. അതു സോഫറിന്റെയോ ബിൽദാദിന്റെ തൃതീയ ഭാഷണത്തിന്റെയോ ഭാഗം ആയിരിക്കണം.
പുസ്തകത്തിന്റെ ഐക്യം: അനേകം പണ്ഡിതന്മാർ ഗദ്യരൂപത്തിലുള്ള മുഖവുരയെയും ഉപസംഹാരത്തെയും പദ്യഭാഗത്തിൽനിന്നും വേർപെടുത്തുന്നു. ഈ ഗദ്യഭാഗങ്ങൾ പദ്യഭാഗത്തേക്കാൾ പഴക്കമുള്ളവ എന്നതാണ് അവരുടെ നിഗമനം. എഴുത്തുകാർ ഈ പൗരാണിക കഥയുടെ ഹൃദയഭാഗത്തെ ഉജ്ജ്വലമായ കവിതയാക്കി മാറ്റിയിരിക്കുകയാണ്. ഈ സിദ്ധാന്തം തെളിയിക്കുവാനുള്ള വ്യക്തമായ രേഖകൾ ചൂണ്ടിക്കാണിക്കാനില്ല. പുസ്തകം സംവിധാനം ചെയ്യുന്ന സമയത്ത് മറ്റൊരാൾ ഗദ്യഭാഗങ്ങൾ കൂട്ടിച്ചേർത്തു എന്നതിനും വസ്തുനിഷ്ഠമായ തെളിവുകളൊന്നുമില്ല. താഴെപ്പറയുന്ന ഭാഗങ്ങൾ പ്രക്ഷിപ്തമാണെന്നു പലരും കരുതുന്നു. 1. മുഖവുരയും ഉപസംഹാരവും. 2. ദൈവിക ജ്ഞാനത്തെക്കുറിച്ചുള്ള കവിത. (അ.28). 3. നദീഹയം, മഹാനക്രം എന്നിവയെക്കുറിച്ചുള്ള വിവരണം. (40:15-41:34). 4. എലീഹുവിന്റെ പ്രഭാഷണം. (32:1-37:24). മുഖവുരയുടെയും ഉപസംഹാരത്തിന്റെയും കർത്തൃത്വം ഒരു പില്ക്കാല എഴുത്തുകാരനിൽ ആരോപിക്കുന്നതിൽ ഒരു ന്യായീകരണവുമില്ല. സംഭാഷണങ്ങൾക്കു മുഖവുരയും ഉപസംഹാരവും കൂടാതെ സ്വതന്ത്രമായ നിലനില്പില്ല. 28-ാം അദ്ധ്യായം സന്ദർഭവുമായി ദൃഢബന്ധമില്ലാത്തതാണെങ്കിൽ തന്നെയും പാഠത്തിലുൾപ്പെടാത്തതാണെന്നു പറയുവാൻ നിവൃത്തിയില്ല. നദീഹയം, മഹാനക്രം എന്നിവയെക്കുറിച്ചുള്ള വർണ്ണന പില്ക്കാലത്തെ കൂട്ടിച്ചേർക്കലുകളായി കരുതുന്നതിലും അർത്ഥമില്ല. ഈ ഭാഗത്തെ ഭാഷയും ആശയവും പുസ്തകത്തിന്റെ ശിഷ്ടഭാഗത്തേതിനു സമാനമാണ്.
ഗ്രന്ഥകർത്താവും, കാലവും: തൽമൂദ് അനുസരിച്ചു മോശെയാണ് ഇയ്യോബിന്റെ എഴുത്തുകാരൻ. പിൽക്കാലത്ത് പല ക്രൈസ്തവ എഴുത്തുകാരും മോശെയുടെ കർത്തൃത്വം അംഗീകരിച്ചു. ഗ്രന്ഥത്തിന്റെ കർത്താവ് ആരെന്നോ രചനാകാലം ഏതെന്നോ കണ്ടുപിടിക്കാൻ ഉതകുന്ന വസ്‌തുനിഷ്‌ഠമായ തെളിവുകൾ നമുക്കു ലഭിച്ചിട്ടില്ല. വളരെ പ്രാചീനമാണ്ഈ പുസ്തകം എന്നതിന് ആഭ്യന്തര തെളിവുകളുണ്ട്. അത് കഥയുടെ പഴക്കത്തെയാണു സൂചിപ്പിക്കുന്നതെന്നും ഇന്നത്തെ രൂപത്തിലുള്ള പുസ്തകത്തിന്റെ രൂപത്തെ അല്ലെന്നും വാദിക്കുന്നവരുണ്ട്. ആദാമിന്റെ വീഴ്ചയുടെയും ജലപ്രളയത്തിന്റെയും സൂചന ഇയ്യോബിലുണ്ട്. (31:33; 22:11-17). ഇയ്യോബ് ജീവിച്ചിരുന്ന കാലം പ്രളയശേഷമാണെന്ന് അത് വ്യക്തമാക്കുന്നു. ഇസ്രായേല്യ ചരിത്രത്തിന്റെ വിശദാംശങ്ങളെ പുസ്തകം സ്പർശിക്കുന്നതേയില്ല. ന്യായപ്രമാണത്തെക്കുറിച്ചോ ഇസ്രായേലിന്റെ പുറപ്പാടിനെക്കുറിച്ചോ ഒരു പരാമർശവും പുസ്തകത്തിലില്ല. ഇസ്രായേല്യ ചരിത്രത്തിൽ പറയപ്പെടുന്ന ഉടമ്പടിക്ക് പുറത്തുള്ള പ്രശ്നങ്ങളാണ് ഇതിൽ ചർച്ച ചെയ്യപ്പെടുന്നത്. ഇയ്യോബിന്റെ കാലം മോശെക്കു മുമ്പാണെന്ന നിഗമനത്തിനു ഇതു വഴിയൊരുക്കുന്നു. അലഞ്ഞു തിരിയുന്ന കൊള്ളക്കാരായി കൽദയരെ പരാമർശിക്കുന്നതും (1:17), കെസിയ എന്ന ലുപ്തപദത്തിന്റെ പ്രയോഗവും (42:14), ഇയ്യോബിന്റെ ആയുർദൈർഘ്യവും (42:16), ദൈവപ്രത്യക്ഷതയും (38:1) പിതാക്കന്മാരുടെ കാലത്തിന്റെ ആദ്യഘട്ടത്തെയാണ് വെളിപ്പെടുത്തുന്നത്. കുടുംബനാഥൻ യാഗം കഴിക്കുക, ഭവനത്തിൽ ആരാധനയ്ക്ക് എല്ലാവരും കൂടിവരുക, കന്നുകാലികളെ ധനമായി കരുതുക എന്നിവ എബ്രായ പിതാക്കന്മാരുടെ കാലത്തുണ്ടായിരുന്ന ജീവിതക്രമമായിരുന്നു.
ഇയ്യോബിന്റെ കാലം ബി.സി. രണ്ടാം സഹസ്രാബ്ദത്തിനു ആദ്യഘട്ടം ആയിരുന്നുവെന്നു ഒരു വിധത്തിൽ ഉറപ്പിക്കാം. എന്നാൽ ഗ്രന്ഥം എഴുതപ്പെട്ട കാലത്തെക്കുറിച്ച് പണ്ഡിതന്മാരുടെ ഇടയിൽ അഭിപ്രായൈക്യമില്ല. എബ്രായ പിതാക്കന്മാരുടെ കാലത്തിനും ബി.സി. 250-നും ഇടയ്ക്ക് വിവിധ കാലങ്ങൾ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. ശലോമോന്റെ കാലത്തു എഴുതപ്പെട്ടുവെന്നാണ് പൊതുവേയുള്ള ധാരണ. വിജ്ഞാന സാഹിത്യത്തിലെ മറ്റു ഗ്രന്ഥങ്ങളോടു (സദൃശവാക്യങ്ങൾ, സഭാപ്രസംഗി) ഇയ്യോബിനു വളരെ സാമ്യമുണ്ട്. വിജ്ഞാന സാഹിത്യഗ്രന്ഥങ്ങൾ അധികവും രചിക്കപ്പെട്ടത് ശലോമോന്റെ കാലത്തായിരുന്നു. സദൃശവാക്യം 8-ാമദ്ധ്യായത്തിനാ ഇയ്യോബ് 15:8; 28-ാമദ്ധ്യായം എന്നിവയോടുള്ള സാമ്യം വെറും ഉപരിപ്ലവമല്ല.
ഇയ്യോബിലെ പ്രശ്നം: ഉദാത്തമായ ചിന്ത ഉൾക്കൊള്ളുന്ന ഈ കാവ്യത്തിൽ മനുഷ്യന്റെ അനുഭവങ്ങൾ അവയിലെ നിഗൂഢതകളും വ്യക്തമായി പ്രതിഫലിപ്പിക്കുന്നു. നീതിമാന്റെ കഷ്ടത എന്ന പ്രശ്നത്തെയാണ് ഇതിലവതരിപ്പിക്കുന്നത്. ഇയ്യോബിന്റെ ശാരീരിക വേദനകളെക്കുറിച്ചുള്ള സൂചനകൾ കാവ്യത്തിൽ വിരളമാണ്. തന്റെ ശാരീരിക വേദനയെക്കാളും ഇയ്യോബിനു പ്രശ്നവും പ്രയാസവും സൃഷ്ടിച്ചത്, ബന്ധുക്കളുടെയും നാട്ടുകാരുടെയും പെരുമാറ്റമാണ്. ദൈവം അവനെ ഉപേക്ഷിച്ചു എന്നതിനുള്ള തെളിവാണ്. നീതിമാൻ കഷ്ടപ്പെടുന്നു എന്നതിലേറെ പ്രാധാന്യം ആ കഷ്ടതയുടെ അടിസ്ഥാന കാരണമാണ്. ദൈവവും സാത്താനും തമ്മിലുള്ള പന്തയത്തിന്റെ പേരിലാണ് ഇയ്യോബു കഷ്ടം അനുഭവിക്കുന്നത്. തൻമൂലം ഇയ്യോബിലെ പ്രശ്നം പ്രധാനമായും ദൈവശാസ്ത്രപരമാണ്. തന്റെ പൂർവ്വകാലാനുഭവങ്ങളും എല്ലാ തത്വങ്ങളും വെളിപ്പെടുത്തുന്നതുപോലെ ദൈവം എന്തുകൊണ്ടു പ്രവർത്തിച്ചില്ല? ആ കാലത്തിന്റെ സന്താനം എന്ന നിലയ്ക്ക് ദൈവത്തിന്റെ നീതി നന്മയിലും സമൃദ്ധിയിലും അധിഷ്ഠിതമാണെന്ന ചിന്താഗതിയിലാണ് ഇയ്യോബ് തന്റെ ജീവിതം കെട്ടിപ്പടുത്തത്.
സന്ദർഭത്തിൽ നിന്നും അടർത്തിയെടുത്താൽ ഇയ്യോബിന്റെ പല ഭാഷണങ്ങളെക്കാളും സ്വീകാര്യം കൂട്ടുകാരുടെയും എലീഹുവിന്റെയും ഭാഷണങ്ങളാണ്. എന്നാലവയെ ദൈവം തിരസ്കരിച്ചു. (42:7). അവ അസത്യമായിരുന്നത് കൊണ്ടായിരുന്നില്ല, തീരെ സങ്കുചിതമായിരുന്നതു കൊണ്ടുമാത്രം. ദുഷ്ടന്മാരുടെ വിധിയെക്കുറിച്ചുള്ള സംഭാഷണത്തിൽ ഇതു സ്പഷ്ടമാക്കിയിട്ടുണ്ട്. ഇയ്യോബിന്റെ വേദനയ്ക്ക് പ്രധാന കാരണം തന്റെ ദൈവശാസ്ത്രപരമായ വിശ്വചിത്രം തകർന്നതാണ്. ഒരു തൃപ്തികരമായ പരിസമാപ്തി അല്ല കാവ്യത്തിനുള്ളത്. ഇയ്യോബിന്റെ പ്രശ്നങ്ങൾക്കോ ആരോപണങ്ങൾക്കോ ദൈവം മറുപടി പറയുന്നില്ല. തന്റെ സർവ്വശക്തിയെക്കുറിച്ചു ദൈവം വെളിപ്പെടുത്തിയപ്പോൾ ഇയ്യോബിന് തൃപ്തിയായി. ദൈവത്തിന്റെ സർവ്വശക്തിയുടെ മുമ്പിൽ നൈതിക സിദ്ധാന്തങ്ങൾ അപ്രസക്തമായി. ദൈവത്തെക്കുറിച്ചുള്ള തന്റെ ധാരണ വളരെ ചെറുതാകയാൽ അതു തകർന്നുവീണു എന്നു ഇയ്യോബിനു മനസ്സിലായി. ദൈവത്തിന്റെ മഹത്വം മനസ്സിലാക്കിയപ്പോൾ തന്റെ പ്രശ്നങ്ങൾ ഇല്ലാതെയായി. കഷ്ടതയുടെ പ്രശ്നത്തിനു മറുപടി പറയുകയല്ല, ദൈവം വലിയവനാകയാൽ അതിനു മറുപടി ആവശ്യമില്ലെന്നു തെളിയിക്കുകയാണു ‘ഇയ്യോബ്’.
പ്രധാന വാക്യങ്ങൾ: 1. “ഊസ് ദേശത്തു ഇയ്യോബ് എന്നു പേരുള്ളോരു പുരുഷൻ ഉണ്ടായിരുന്നു; അവൻ നിഷ്കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും ആയിരുന്നു.” ഇയ്യോബ് 1:1.
2. “നഗ്നനായി ഞാൻ എന്റെ അമ്മയുടെ ഗർഭത്തിൽനിന്നു പുറപ്പെട്ടുവന്നു, നഗ്നനായി തന്നേ മടങ്ങിപ്പോകും, യഹോവ തന്നു, യഹോവ എടുത്തു, യഹോവയുടെ നാമം വാഴ്ത്തപ്പെടുമാറാകട്ടെ എന്നു പറഞ്ഞു.” ഇയ്യോബ് 1:21.
3. “അനന്തരം യഹോവ ചുഴലിക്കാറ്റിൽ നിന്നു ഇയ്യോബിനോടു ഉത്തരം അരുളിച്ചെയ്തതെന്തെന്നാൽ: അറിവില്ലാത്ത വാക്കുകളാൽ ആലോചനയെ ഇരുളാക്കുന്നോരിവനാർ? നീ പുരുഷനെപ്പോലെ അര മുറുക്കികൊൾക; ഞാൻ നിന്നോടു ചോദിക്കും; എന്നോടു ഉത്തരം പറക.” ഇയ്യോബ് 38:1-3.
4. “ഞാൻ നിന്നെക്കുറിച്ചു ഒരു കേൾവി മാത്രമേ കേട്ടിരുന്നുള്ളു; ഇപ്പോഴോ, എന്റെ കണ്ണാൽ നിന്നെ കാണുന്നു. ആകയാൽ ഞാൻ എന്നെത്തന്നേ വെറുത്തു പൊടിയിലും ചാരത്തിലും കിടന്നു അനുതപിക്കുന്നു.” ഇയ്യോബ് 42:5,6.
വിഷയവിഭജനം: I. മുഖവുര: ഇയ്യോബിന്റെ പരിശോധന: അ.1.2.
1. ഇയ്യോബിന്റെ സ്വഭാവ മഹിമ: 1:1-5.
2. സാത്താന്റെ ആരോപണം: 1:6-12.
3. ഇയ്യോബിന്റെ പീഡ: 1:13-2:13.
II. മൂന്നു സ്നേഹിതന്മാർ നല്കുന്ന വ്യാജമായ ആശ്വാസം: അ.3-31.
1. ഭാഷണങ്ങളുടെ പ്രഥമഘട്ടം: അ.3-14.
a. ഇയ്യോബിന്റെ പ്രഥമഭാഷണം: അ.3. ജന്മദിവസത്തെ ശപിക്കുന്നു: 3:1-9; മരണം ആഗ്രഹിക്കുന്നു: 3:10-26.
b. എലീഫസിന്റെ പ്രഥമഭാഷണം: അ.4,5. ഇയ്യോബിനെ ഭർത്സിക്കുന്നു: 4:1-6; നിർദ്ദോഷി നശിക്കുന്നില്ല: 4:7-11; ഭയാനകമായ ദർശനം: 4:12-21; എലീഫസിന്റെ ഉപദേശം: 5:1-16; ദൈവം തിരുത്തുന്ന മനുഷ്യൻ ഭാഗ്യവാൻ: 5:17-27.
c. ഇയ്യോബിന്റെ മറുപടി: അ.6-7. തന്റെ വേദനയുടെ ആധിക്യം: 6:1-7; ചേദിച്ചുകളയുവാൻ ദൈവത്തോടു അപേക്ഷിക്കുന്നു: 6:8-13; സുഹൃത്തുക്കളെ നിന്ദിക്കുന്നു: 6:14-30; ജീവിതത്തിലെ കഷ്ടത: 7:1-7; ദൈവം ക്ഷമിക്കയില്ലേ? 7:8-21.
d. ബിൽദാദിന്റെ പ്രഥമഭാഷണം: അ.8. പാപം നിമിത്തം ദൈവം ഇയ്യോബിനെ ശിക്ഷിക്കുന്നു: 8:1-7; ദൈവം നീതിമാനെ കൈവിടുകയില്ല: 8:8-22.
e. ഇയ്യോബിന്റെ മറുപടി: അ.9-10. ദൈവം ജ്ഞാനിയും മഹാശക്തനും: 9:1-10; ദൈവത്തെ അഭിമുഖീകരിക്കുവാനുള്ള തന്റെ കഴിവില്ലായ്മ: 9:11-24; മദ്ധ്യസ്ഥനു വേണ്ടിയുള്ള വാഞ്ഛ: 9:25-35; ഇയ്യോബിന്റെ പരാതി: 10:1-17; മരണം ആഗ്രഹിക്കുന്നു: 10:18-22.
f. സോഫറിന്റെ പ്രഥമഭാഷണം: അ.11. ഇയ്യോബിന്റെ വാഗ്ബാഹുല്യത്തെ കുറ്റപ്പെടുത്തുന്നു: 11:1-6; ദൈവത്തി ന്റെ അഗാധത്വം, സമ്പുർത്തി എന്നിവയെ പ്രകീർത്തിക്കുന്നു: 11-7-12; അനുതപിക്കുവാൻ ഇയ്യോബിനോട് ഉപദേശിക്കുന്നു: 11:13-20.
g. ഇയ്യോബിന്റെ മറുപടി: അ.12-14. ഇയ്യോബ് നിന്ദാഗർഭമായി സംസാരിക്കുന്നു: 12:1-6; ദൈവശക്തിയെ വർണ്ണിക്കുന്നു: 12:7-25; സുഹൃത്തുക്കളെ കുറ്റപ്പെടുത്തുന്നു: 13:1-13; ദൈവത്തിൽ ചാരുന്നു: 13:14-28; ജീവിതത്തിന്റെ ക്ഷണികതയും , ജീവിതത്തിലെ കഷ്ടതയും: 14:1-6; അമർത്ത്യതയുടെ പ്രത്യാശാകിരണങ്ങൾ: 14:7-22.
2. ഭാഷണങ്ങളുടെ ദ്വിതീയഘട്ടം: അ.15-21
a. എലീഫസിന്റെ ദ്വീതീയഭാഷണം: അ.15. ഇയ്യോബിനെ അധികം കുറ്റപ്പെടുത്തുന്നു: 15:1-16; ദുഷ്ടന്മാരുടെ അന്ത്യം: 15:17-35.
b. ഇയ്യോബിന്റെ മറുപടി: അ.16-17. ഇയ്യോബ് സുഹൃത്തുക്കളെ വ്യസനിപ്പിക്കുന്ന ആശ്വാസകന്മാർ എന്നു വിളിക്കുന്നു: 16:1-5; യഹോവ തന്നെ പീഡിപ്പിച്ചിരിക്കുന്നു: 16:6-22; കഷ്ടത്തിന്മേൽ കഷ്ടം പിടികൂടി: 17:1-12; തന്റെ പ്രത്യാശ എവിടെ?: 17:13-16.
c. ബിൽദാദിന്റെ ദ്വിതീയഭാഷണം: അ.18. ഇയ്യോബിനോടു പരുഷമായി സംസാരിക്കുന്നു: 18:1-4; ദുഷ്ടന്റെ നാശം വിവരിച്ച് ഇയ്യോബിനെ ഭയപ്പെടുത്താൻ ശ്രമിക്കുന്നു: 18:5-21.
d. ഇയ്യോബിന്റെ മറുപടി: അ.19. ബിൽദാദിന്റെ വാക്കുകൾ ഇയ്യോബിനെ പ്രകോപിപ്പിച്ചു; പരിഭ്രമത്തിൽ ദൈവത്തെ കുറ്റം പറയുന്നു: 19:1-12; സ്വന്തം ദയനീയസ്ഥിതിയെക്കുറിച്ചു വിലപിക്കുന്നു: 19:13-24; നിരാശ പ്രത്യാശയ്ക്ക് വഴിമാറുന്നു; വീണ്ടെടുപ്പുകാരനെക്കുറിച്ച് പ്രസ്താവിക്കുന്നു: 19:25-27.
e. സോഫറിന്റെ ദ്വിതീയ ഭാഷണം: അ.20. ധൃതിയിലുള്ള മറുപടി: 20:1-3; ഇയ്യോബിനെ ദുഷ്ടന്മാരിൽ ഉൾപ്പെടുത്തുന്നു: 20:4-29.
f. ഇയ്യോബിന്റെ മറുപടി: അ.21. ദുഷ്ടന്മാർ ഈ ജീവിതത്തിൽ അഭിവൃദ്ധി പ്രാപിക്കുന്നു: 21:1-26. സുഹൃത്തുക്കളുടെ നിഗമനങ്ങൾ വ്യാജമെന്നു കുറ്റപ്പെടുത്തുന്നു: 21:27-34.
3. ഭാഷണങ്ങളുടെ തൃതീയഘട്ടം: അ.22-31.
a. എലീഫസിന്റെ തൃതീയഭാഷണം: അ.22. ഇയ്യോബ് മഹാപാപിയെന്നു എലീഫസ് ദൃഢമായി പ്രസ്താവിക്കുന്നു: 22:1-11; ദൈവത്തിന്റെ സർവ്വജ്ഞാനവും മനുഷ്യന്റെ ദുഷ്ടതയും: 22:12-20; ദൈവത്തോടു സമാധാനം പ്രാപിക്കുവാൻ ഉപദേശിക്കുന്നു: 22:21-30.
b. ഇയ്യോബിന്റെ മറുപടി: അ.23,24. വിശ്വാസത്തിനും അവിശ്വാസത്തിനും ഇടയിൽ ഉലയുന്നു: 23:1-17; ദുഷ്ടന്മാരുടെ ഐശ്വര്യത്തിനുള്ള കൂടുതൽ തെളിവുകൾ: അ.24.
c. ബിൽദാദിന്റെ തൃതീയഭാഷണം: അ.25. ദൈവം ആരെന്നും മനുഷ്യൻ ആരെന്നും വ്യക്തമാക്കുന്നു: 25:1-6.
d. ഇയ്യോബിന്റെ മറുപടി: അ.26. ബിൽദാദിന്റെ വാദങ്ങളെ പുച്ഛിക്കുന്നു: 26:1-4; ദൈവത്തിന്റെ മഹത്വം വർണ്ണിക്കുന്നു: 26:5-14.
e. ഇയ്യോബിന്റെ സ്വയസമർത്ഥനം: അ.27-31. സ്വയനീതിയിൽ ഉറച്ചുനില്ക്കുന്നു: 27:1-6; ദുഷ്ടന്മാരോടു സ്വയം താരതമ്യം ചെയ്യുന്നു: 27:7-23; ജ്ഞാനപ്രകീർത്തനം: 28:1-28; തന്റെ പൂർവ്വകാലവും പൂർവ്വപ്രവൃത്തികളും അനുസ്മരിക്കുന്നു: 29:1-25; ഇപ്പോഴത്തെ അവസ്ഥ: 30:1-31; തന്റെ സൽപ്രവൃത്തികൾ: 31:1-40.
III. എലീഹുവിന്റെ ഭാഷണങ്ങൾ: അ.32-37.
a. എലീഹുവിന്റെ പ്രഥമഭാഷണം: അ.32,33. ദൈവം മനുഷ്യനെ കഷ്ടതയിലൂടെ അഭ്യസിപ്പിക്കുന്നു.
b. എലീഹുവിന്റെ ദ്വിതീയഭാഷണം: അ.34. ദൈവനീതിയെ ന്യായീകരിക്കുന്നു, കഷ്ടതയുടെ ഉദ്ദേശ്യം എന്താണെന്നു് ഇയ്യോബ് ഇനിയും മനസ്സിലാക്കിയില്ല.
c. എലീഹുവിന്റെ തൃതീയഭാഷണം: അ.35. ഇയ്യോബിന്റെ തെറ്റായ നിഗമനങ്ങളെ നിരാകരിച്ചുകൊണ്ട് ഭക്തിയുടെ പ്രയോജനം വ്യക്തമാക്കുന്നു: 35:1-8; മനുഷ്യൻ നീതിമാനോ ദുഷ്ടനോ എന്നു ദൈവം നോക്കുന്നു: 35:9-16.
d. എലീഹുവിന്റെ ചതുർത്ഥഭാഷണം: അ.36,37. പ്രത്യേക ഉദ്ദേശ്യത്തോടെ ദൈവം ഭക്തനെ കഷ്ടപ്പെടുത്തുന്നു: 36:1-21. പ്രകൃതിയിൽ ദൈവത്തിന്റെ സാന്നിദ്ധ്യം ദർശിക്കുന്നു: 37:1-16; ദൈവത്തിന്റെ മുമ്പാകെ മനുഷ്യന്റെ ചപലത: 37:17-24.
IV. ഇയ്യോബിനോടു ദൈവം സംസാരിക്കുന്നു: 38:1-42:6.
a. ദൈവത്തിന്റെ ആദ്യഭാഷണം: 38:1-40:5; സൃഷ്ടി ദൈവത്തിന്റെ സർവ്വശക്തി വെളിപ്പെടുത്തുന്നു: 38:1-39:30; ഇയ്യോബ് തന്റെ നിസ്സാരത്വം ഏറ്റുപറയുന്നു: 40:1-5.
b. ദൈവത്തിന്റെ ദ്വിതീയഭാഷണം: 40:6-42:6; ദൈവത്തിന്റെ ശക്തിയും മനുഷ്യന്റെ ദൗർബല്യവും തമ്മിൽ തുലനം ചെയ്യുന്നു: 40:6-14. നദീഹയം: 40:15-24. മഹാനക്രം: 41:1-34; ദൈവത്തോടുള്ള ഇയ്യോബിന്റെ മറുപടി, ഇയ്യോബിന്റെ സംശയങ്ങൾക്കു നിവാരണം വരുത്തുന്നു: 42:1-6.
V. ഇയ്യോബിന്റെ സുഹൃത്തുക്കളെ ദൈവം കുറ്റപ്പെടുത്തുന്നു. ഇയ്യോബിനു സമ്പത്തും പുതീപുത്രന്മാരും എല്ലാം വീണ്ടും ലഭിക്കുന്നു, ഇയ്യോബ് സമാധാനത്തോടെ മരിക്കുന്നു: 42:7-17.
പൂർണ്ണവിഷയം
ഇയ്യോബിന്റെ സ്വഭാവം, കുടുംബം, വസ്തുവകകൾ: 1:1-5 ദൈവവും സാത്താനും തമ്മിലുള്ള സംവാദം: 1:13-19 സാത്തൻ ഇയ്യോബിന്റെ മേൽ വരുത്തുന്ന അത്യാപത്ത്: 1:13-19 അത്യാപത്തുകളുടെ മദ്ധ്യേ ഇയ്യോബിന്റെ അത്ഭുതകരമായ പെരുമാറ്റം: 1:20-22 ദൈവവും സാത്താനും തമ്മിൽ കൂടുതൽ സംവാദം: 2:2-6 ഇയ്യോബിന്റെ ആരോഗ്യത്തെ സാത്താൻ ആക്രമിക്കുന്നു 2:7-8 ഇയ്യോബിന്റെ ഭാര്യയുടെ വാക്കും, അവന്റെ അത്ഭുതകരമായ മറുപടിയും 2:9-10 ഇയ്യോബിന്റെ സുഹൃത്തുക്കളുടെ സന്ദര്‍ശനം 2:11 -13 ഇയ്യോബ് ജന്മദിനത്തെ ശപിക്കുന്നു 3:1-26 എലീഫസിന്റെ ആദ്യ പ്രഭാഷണം 4:1—5:27 എലീഫസിന് ഇയ്യോബിന്റെ മറുപടി 6:1—7:21 ബിൽദാദിന്റെ ആദ്യപ്രസംഗം 8:1-22 ബിൽദാദിന് ഇയ്യോബിന്റെ മറുപടി 9:1—10:22 സോഫറിന്റെ ആദ്യ പ്രസംഗം 11:1-20 സോഫറിന് ഇയ്യോബിന്റെ മറുപടി 12:1—14:22 എലീഫസിന്റെ രണ്ടാമത്തെ പ്രഭാഷണം 15:1-35 ഇയ്യോബിന്റെ മറുപടി 16:1—17:16 ഇയ്യോബിന്റെ പ്രധാനപ്പെട്ട ഒരു ചിന്ത 16:19-21 ബിൽദാദിന്റെ രണ്ടാമത്തെ പ്രസംഗം 18:1-21 ഇയ്യോബിന്റെ മറുപടി 19:1-29 ഇയ്യോബിന്റെ അത്ഭുതകരമായ വചനങ്ങൾ 19:25-27 സോഫറിന്റെ രണ്ടാമത്തെ പ്രസംഗം 20:1-29 ഇയ്യോബിന്റെ മറുപടി 21:1-34 എലീഫസിന്റെ മൂന്നാമത്തെ പ്രസംഗം 22:1-30 ഇയ്യോബിന്റെ മറുപടി 23:1—24:25 ബിൽദാദിന്റെ മൂന്നാമത്തെ പ്രസംഗം 25:1-6 ഇയ്യോബിന്റെ മറുപടി 26:1—31:40 ഇയ്യോബിന്റെ തീരുമാനം 26:3-6 ജ്ഞാനത്തിന്റെ മാര്‍ഗ്ഗം 28:28 ഇയ്യോബ് തന്റെ ജീവിതശൈലി വെളിപ്പെടുത്തുന്നു 29:11-17 31:1-40 എലീഹൂവിന്റെ പ്രസംഗം 32:1—37:24 ദൈവം ചുഴലിക്കാറ്റിൽ നിന്നും സംസാരിക്കുന്നു 38:1—41:34 ദൈവം ഒരു ചോദ്യം ചോദിക്കുന്നു 38:2 പ്രപഞ്ചത്തിന്റെ സൃഷ്ടിതാവും ലോകത്തിന്റെ പരിപാലകനുമായി ദൈവം സ്വയം വെളിപ്പെടുത്തുന്നു. 38:3—39:30 ഇയ്യോബിനോട് മറ്റൊരു ചോദ്യം ചോദിക്കുന്നു 40:1-2 ഇയ്യോബിന്റെ ഉത്തരം: 40:3-5 ഇയ്യോബിനോട് വീണ്ടും ചോദ്യങ്ങൾ ദൈവം ചോദിക്കുന്നു 40:6-14 ദൈവം രണ്ടു വലിയ ജന്തുക്കളെക്കുറിച്ച് സംസാരിക്കുന്നു 40:15—41:34 ദൈവത്തോടുള്ള ഇയ്യോബിന്റെ മറുപടിയിൽ അനുതാപം പ്രതിഫലിക്കുന്നു 42:1-6 ദൈവം എലീഫസിനോട് സംസാരിക്കുന്നു 42:7-8 എലീഫസിന്റെയും സ്നേഹിതരുടെയും അനുസരണം 42:9 ദൈവം ഇയ്യോബിനെ അനുഗ്രഹിക്കുന്നു 42:10-15 ഇയ്യോബിന്റെ ദീര്‍ഘായുസ്സ് 42:16 അദ്ധ്യായം:1
പഴയനിയമത്തിലെ പതിനേഴാമത്തെ പുസ്തകം. ബൈബിളിലെ ചരിത്ര പുസ്തകങ്ങളിൽ ഒടുവിലത്തെത്. എബ്രായ ബൈബിളിലെ മൂന്നാം വിഭാഗമായ എഴുത്തുകളിൽ (കെത്തുവീം) അഞ്ചുചുരുളുകൾ (മെഗില്ലോത്) ഉണ്ട്. അവയിൽ അവസാനത്തെ ചുരുളാണ് എസ്ഥേർ. ഉത്തമഗീതം, രൂത്ത്, വിലാപങ്ങൾ, സഭാപ്രസംഗി, എസ്ഥേർ എന്നിവയാണു അഞ്ചു ചുരുളുകൾ. പൂരീം ഉത്സവത്തിനു വായിക്കുവാൻ നിർദ്ദേശിക്കപ്പെട്ടിട്ടുള്ളതു എസ്ഥറിന്റെ ചുരുളാണ്. ചാവുകടൽ ചുരുളുകളിൽ പ്രതിനിധാനം ചെയ്യപ്പെടാത്ത ഏകപുസ്തകം ഇതത്രേ. എസ്ഥേറിന്റെ ഗ്രീക്കു പാഠത്തിൽ 105 വാക്യങ്ങൾ കൂടുതലുണ്ട്. പ്രൊട്ടസ്റ്റന്റു സഭകൾ അധിക വാക്യങ്ങളെ അപ്പൊകിഫ ആയി കണക്കാക്കുന്നു.
കർത്താവും കാലവും: ഗ്രന്ഥകർത്താവിനെക്കുറിച്ചു പുസ്തകത്തിൽ യാതൊരു സൂചനയും ഇല്ല. മൊർദ്ദെഖായി ആണ് ഇതിന്റെ എഴുത്തുകാരനെന്നു ജൊസീഫസും ഇബൈൻ-എസ്രായും കരുതിയിരുന്നു. ഇതേ അഭിപ്രായം തന്നെയാണ് ചില യെദന്മാർക്കും ഉണ്ടായിരുന്നത്. അതിനു തെളിവായി എസ്ഥേർ 9:20, 32-എന്നീ വാക്യങ്ങളെ സ്വീകരിക്കുന്നു. എന്നാൽ 10:2,3-വാക്യങ്ങളുടെ വെളിച്ചത്തിൽ മൊർദ്ദെഖായി എസ്ഥേറിന്റെ ഗ്രന്ഥകാരൻ ആയിരിക്കാനിടയില്ല. പുസ്തകത്തിലെ വിവരണങ്ങളിൽ നിന്നു ഗ്രന്ഥകർത്താവിനു പേർഷ്യൻ രാജസദസ്സിനെക്കുറിച്ചും കീഴ്വഴക്കങ്ങളെക്കുറിച്ചും വ്യക്തമായ അറിവുണ്ടായിരുന്നുവെന്നു മനസ്സിലാക്കാം. മൊർദ്ദെഖായിയുടെ എഴുത്തുകളും (എസ്ഥ, 9:22), ദിനവൃത്താന്ത പുസ്തകങ്ങളും (2:23; 10:2) വാമൊഴിയായ പാരമ്പര്യങ്ങളും ഗ്രന്ഥരചനയ്ക്ക് ഉപയോഗിച്ചിരിക്കണം. ഉള്ളടക്കത്തിലെ ഏറിയ ഭാഗവും രാജാവിന്റെ വൃത്താന്ത പുസ്തകത്തിൽ ചേർത്തിട്ടുണ്ട്. (എസ്ഥ, 10:2; 6:1). അതു കൊണ്ടാകാം ദൈവത്തിന്റെ നാമം ഈ പുസ്തകത്തിൽ വരാത്തത്. ഗ്രന്ഥകർത്താവു ജീവിച്ചിരുന്ന കാലവും വ്യക്തമല്ല. അഹശ്വേരോശ് രാജാവിന്റെ മരണശേഷമാണു എസ്ഥർ എഴുതപ്പെട്ടത്. (1:1; 10;2). ബി.സി. 486 മുതൽ 465 വരെ ഭരണം നടത്തിയ കസെർക്സസ് ആണ് അഹശ്വേരോശ് എന്ന നിഗമനത്തോടു അധികം പണ്ഡിതന്മാരും യോജിക്കുന്നുണ്ട്. അതിനാൽ ബി.സി. 465-നുശേഷവും പേർഷ്യൻ കാലഘട്ടം (ബി.സി. 539-333) അവസാനിക്കുന്നതിനു മുമ്പും ആണ് എസ്ഥറിന്റെ രചനാകാലം എന്നു ഉറപ്പായി പറയാം. ചില ആന്തരിക സൂചനകളെ അവലംബമാക്കി മക്കാബ്യകാലത്താണ് എസ്ഥർ രചിക്കപ്പെട്ടതെന്നു ഫൈഫർ പ്രഭൃതികൾ വാദിക്കുന്നുണ്ട്. ജോൺ ഹിർക്കാനസിന്റെ കാലത്തു (ബി.സി. 135-104) എസ്ഥർ എഴുതപ്പെട്ടു എന്നു ഫൈഫർ രേഖപ്പെടുത്തുന്നു.
ഉദ്ദേശ്യം: യെഹൂദന്മാരെക്കുറിച്ചുള്ള ദൈവത്തിന്റെ കരുതലും അവരുടെ പരിപാലനവും വ്യക്തമാക്കുകയാണ് എസ്ഥർ. പീഡനത്തിന്റെ മദ്ധ്യത്തിൽ യിസ്രായേൽ എങ്ങനെ സംരക്ഷിക്കപ്പെട്ടു എന്നു ഈ ചരിത്രം സ്പഷ്ടമാക്കുന്നു. ദൈവിക പരിപാലനത്തെക്കുറിച്ചുള്ള അടിയുറച്ച വിശ്വാസവും അവബോധവും മൊർദ്ദെഖായിയുടെ വാക്കുകളിൽ നിഴലിക്കുന്നുണ്ട്. ഈ നിർണ്ണായക നിമിഷത്തിൽ എസ്ഥർ പ്രവർത്തിക്കാതിരുന്നാൽ പോലും മറ്റൊരുവിധത്തിൽ യെഹൂദന്മാർ സംരക്ഷിക്കപ്പെടും. എന്നാൽ ഇപ്രകാരമുള്ള ഒരു കാലത്തിനു വേണ്ടിയാണ് എസ്ഥേർ ഇവിടെ എത്തിച്ചേർന്നതെന്നു മൊർദെഖായി ഉറപ്പായി വിശ്വസിച്ചു. “നീ ഈ സമയത്തു മിണ്ടാതിരുന്നാൽ യെഹൂദന്മാർക്കു മറ്റൊരു സ്ഥലത്തുനിന്നു ഉദ്ധാരണവും രക്ഷയും ഉണ്ടാകും; എന്നാൽ നീയും നിന്റെ പിതൃഭവനവും നശിച്ചുപോകും; ഇങ്ങനെയുള്ളാരു കാലത്തിന്നായിട്ടല്ലയോ നീ രാജസ്ഥാനത്തു വന്നിരിക്കുന്നതു? ആർക്കു അറിയാം?“ (എസ്ഥേ, 4:14). എസ്ഥേർ 4:16-ലെ ഉപവാസം നിശ്ചയമായും പ്രാർത്ഥന ഉൾക്കൊള്ളുന്നതാണ്. പൂരീം പെരുനാളിന്റെ ഉത്ഭവത്തെക്കുറിച്ചൊരു വിശദീകരണം നല്കുക എന്നതും പുസ്തകത്തിന്റെ ഉദ്ദേശ്യങ്ങളിലൊന്നാണ്. പീഡനത്തിനു കാരണക്കാരായവരുടെ മേൽ പീഡനം പതിക്കുകയും ദൈവത്തിന്റെ ജനം ആത്യന്തികമായി വിജയിക്കുകയും ചെയ്യുന്നതാണു പൂരീം പെരുന്നാൾ സൂചിപ്പിക്കുന്നതു. വിമോചനത്തിന്റെ പെരുനാളാണു പൂരീം. യെഹൂദന്മാർക്കു ഏറ്റവും പ്രിയങ്കമായ ഈ ഉത്സവവും ന്യായമാണത്തിൽ പറയപ്പെട്ടിട്ടുള്ളതല്ല. അതിന്റെ ചരിത്രപരമായ അടിസ്ഥാനം വിശദമാക്കുകയാണു എസ്ഥർ.
ചരിത്രപശ്ചാത്തലം: എസ്ഥേറിനെ വെറും കഥയായി കണക്കാക്കുന്ന വിമർശകർ വിരളമല്ല. എ. ബെൻസൺ ഇതിനെ ഒരു ചരിത ആഖ്യായികയായിട്ടാണ് അംഗീകരിക്കുന്നത്. പുസ്തകത്തിന്റെ സംവിധാനം അതിന്റെ ചരിത്രപരതയെ അരക്കിട്ടുറപ്പിക്കുന്നു. യോശുവ ന്യായാധിപന്മാർ എന്നീ ചരിത്ര പുസ്തകങ്ങൾ ആരംഭിക്കുന്നതുപോലെ എസ്ഥർ ആരംഭിക്കുകയും ദിനവൃത്താന്തത്തെ പരാമർശിച്ചുകൊണ്ട് പുസ്തകം അവസാനിക്കുകയും ചെയ്യുന്നു. (10:26). പേർഷ്യൻ രാജസദസ്സിനെക്കുറിച്ചും കീഴ്വഴക്കങ്ങളെക്കുറിച്ചും സൂക്ഷമമായ അറിവു ഗ്രന്ഥകാരനുണ്ട്. രാജധർമ്മം, രാജാവിന്റെ ആലോചനാ സഭ (1:14), ശുഭദിനങ്ങളോടുള്ള ആഭിമുഖ്യം (3:7), ഒരു മഹാനെ ആദരിക്കുന്ന വിധം (6:8) എന്നിവയുടെ വിവരണം അതു വ്യക്തമാക്കുന്നു. പേർഷ്യൻ ഭാഷയിലെ ക്ഷയർഷാ ആണ് ഗ്രീക്കിലെ ക്സെർക്സസും എബ്രായയിലെ അഹശ്വേരോശും. അടുത്ത കാലത്തു ബോർസിപ്പയിൽ നിന്നു ലഭിച്ച ഒരു ക്യൂണിഫോം പാഠത്തിൽ (ഇതിന്റെ രചനാകാലം രേഖപ്പെടുത്തിയിട്ടില്ല) മൊർദ്ദെഖായിയെക്കുറിച്ചു പറഞ്ഞിട്ടുണ്ട് അതിൽ പറഞ്ഞിട്ടുള്ള മൊർദെഖായി (മർദൂകാ) ദാര്യാവേശ് ഒന്നാമന്റെയും ക്സെർക്സസ് ഒന്നാമന്റെയും കാലത്തു ശൂശൻ രാജധാനിയിലെ ഒരു വലിയ ഉദ്യോഗസ്ഥനായിരുന്നു. ബൈബിളിനു പുറത്തു മൊർദ്ദെഖായിയെ കുറിച്ചുള്ള ആദ്യ പരാമർശം ഇതാണ്. എസ്ഥർ 1:3-ൽ അഹശ്വേരോശ് രാജാവിന്റെ മൂന്നാം വർഷവും 2:16-ൽ ഏഴാം വർഷവും പരാമർശിക്കപ്പെടുന്നു. ബി.സി. 483-നും 480-നും മദ്ധ്യേയുള്ള ഈ ഇടവേളയിലായിരുന്നു അദ്ദേഹം വിനാശകരമായ ഗ്രീസ് ആക്രമണം ആസൂത്രണം ചെയ്തതും നടത്തിയതും. ക്സെർക്സസിന്റെ ഭാര്യ അമെത്രീസ് ആയിരുന്നുവെന്നു ഹെരോഡോട്ടസ് പറയുന്നു. അഹശ്വേരോശിനെക്കുറിച്ചു പറയുമ്പോൾ വസ്തി, എസ്ഥർ, മൊർദ്ദെഖായി എന്നിവരെക്കുറിച്ചു യാതൊന്നും പറയുന്നില്ല. ഏഴു പ്രഭുകുടുംബങ്ങളിൽ ഒന്നിൽനിന്നു മാത്രമേ പാർസിരാജാവു വിവാഹം ചെയ്യാൻ പാടുള്ളൂ എന്നും ഹെരേഡോട്ടസ് പറയുന്നുണ്ട് (എസ്ഥ, 1:14). ഈ കീഴ്വഴക്കത്തെ മാനിക്കാതെ തനിക്കു ബോധിച്ച സ്ത്രീകളെ അഹശ്വേരോശ് ഭാര്യമാരായി സ്വീകരിച്ചിരുന്നു. പ്രധാനപ്പെട്ട പലവ്യക്തികളെയും സംഭവങ്ങളെയും ഹെരോഡോട്ടസ് തന്റെ ചരിത്രത്തിൽ പരാമർശിച്ചിട്ടില്ല. അതുകൊണ്ട് അഭാവം ഒരുവിധായകതെളിവായി സ്വീകരിക്കുന്നതു വളരെ സൂക്ഷിച്ചുവേണ്ടതാണ്.
എസ്ഥേർ 2:5-6-ലെ വിവരണം അനുസരിച്ച് മൊർദെഖായി ബി.സി. 597-ൽ ബദ്ധനായിപ്പോയി. അങ്ങനെയാണെങ്കിൽ അഹശ്വേരോശിന്റെ വാഴ്ചയുടെ പന്ത്രണ്ടാം വർഷം (ബി.സി. 474) പ്രധാന മന്ത്രിയായപ്പോൾ മൊർദെഖായിക്ക് കുറഞ്ഞപക്ഷം 122 വയസ്സായിരിക്കണം. തന്റെ ചിറ്റപ്പന്റെ മകളും സുന്ദരിയുമായ എസ്ഥറിനു മൊർദെഖായിയെക്കാൾ നൂറു വയസ്സ് ഇളപ്പം ഉണ്ടായിരുന്നിരിക്കണം. വിമർശകന്മാർ ചൂണ്ടിക്കാണിക്കുന്ന മറ്റൊരു പൂർവ്വപക്ഷമാണിത്. എന്നാൽ എസ്ഥേർ 2:6-ലെ ‘അവൻ’ മൊർദ്ദെഖായിയെ അല്ല അയാളുടെ പ്രപിതാമഹനായ കീശിനെയാണു വിവക്ഷിക്കുന്നത്. എബ്രായ പാം ഈ വിധത്തിൽ വ്യാഖ്യാനിക്കാൻ സാധകമാണെന്നു പണ്ഡിതന്മാർ ചൂണ്ടിക്കാണിക്കുന്നു. ഒരു യെഹൂദൻ തന്നെ അവമതിച്ചതുകൊണ്ടു യെഹൂദാവർഗ്ഗത്തെ മുഴുവൻ ഒടുക്കിക്കളയുവാൻ ഹാമാൻ തുനിയുമോ? അതിനു ചക്രവർത്തി അനുവാദം നല്കുമോ? യെഹൂദന്മാരുടെ കൂട്ടക്കൊലയ്ക്കു ദീർഘമായ ഒരു കാലാവധി ഹാമാൻ നിശ്ചയിക്കുമോ? മനുഷ്യമനസ്സിന്റെ ചാപല്യം ഇതിനുതക്ക മറുപടിയാണ്. ഒന്നോരണ്ടോ വ്യക്തികളുടെ അഭിമാനത്തിനു നേരിട്ടക്ഷതം എത്രകൂട്ടക്കൊലകളും, യുദ്ധങ്ങളുമാണ് വരുത്തിവച്ചിട്ടുളളത്? യെഹൂദന്മാരെ ചതിയന്മാരായിട്ടാണ് ഹാമാൻ ചിത്രീകരിച്ചിരിക്കുന്നുത്. (3:8). ഹാമാൻ അന്ധവിശ്വാസിയായിരുന്നു. ചീട്ടിട്ടു ശുഭദിനം നോക്കിയാണു അവൻ കൂട്ടക്കൊലയുടെ ദിവസം നിശ്ചയിച്ചത്. (3:7). 25 മീറ്റർ പൊക്കമുള്ള കഴുമരം ഭീതനായ അധികാരിയുടെ അധികാര ദുർവിനിയോഗത്തിന്റെ ദൃഷ്ടാന്തം മാത്രം. (7:39).
എസ്ഥേറിന്റെ ചരിത്രത്തിനു ഒരു വിചിത്രമായ വ്യാഖ്യാനവും നിലവിലുണ്ട്. അതനുസരിച്ചു എസ്ഥേർ ഇഷ്ടാർ ദേവിയാണ്; മൊർദ്ദെമായി മർദൂക്കും. ഹാമാൻ ഏലാമ്യ ദേവനായ ഹുമ്മനാണു്; വസ്ഥി ഏലാമ്യദേവിയായ മസ്തിയും. ബാബിലോന്യ ഏലാമ്യദേവന്മാർ തമ്മിലുള്ള സംഘട്ടനത്തെ കുറിച്ചുള്ളതായിരിക്കണം ഈ കഥ. യെഹൂദന്മാരുടെ ഒരുത്സവത്തിനു വിശദീകരണം നല്കുവാൻ ബഹുദൈവ വിശ്വാസികളുടെ കഥ യെഹൂദന്മാർ സ്വീകരിക്കുക അസ്വാഭാവികമാണ്. പൂരീം ഒരന്യജാതി ആചാരമായിരുന്നെങ്കിൽ യെഹൂദന്മാർ സ്വീകരിക്കയില്ലായിരുന്നു; സ്വീകരിച്ചാൽ തന്നെ കഥമുഴുവൻ മാറ്റി എഴുതുകയും പേരുകൾ മാറ്റുകയും ചെയ്യുമായിരുന്നു. എസ്ഥറിലെ ചില പേരുകൾക്കു ദേവന്മാരുടെയും ദേവിമാരുടെയും പേരുകളോടു സാമ്യമുണ്ട്. സദൃശമായ അനേകം നാമങ്ങൾ നമുക്കു തിരുവെഴുത്തുകളിൽ കാണാവുന്നതാണ്. (ഉദാ: ദാനീ, 1:7; എസ്രാ, 1:8).
പ്രധാന വാക്യങ്ങൾ: 1. “എസ്ഥേർ 2:17 രാജാവു എസ്ഥേരിനെ സകലസ്ത്രീകളെക്കാളും അധികം സ്നേഹിച്ചു; സകലകന്യകമാരിലും അധികം കൃപയും പക്ഷവും അവളോടു തോന്നീട്ടു അവൻ രാജകിരീടം അവളുടെ തലയിൽ വെച്ചു അവളെ വസ്ഥിക്കു പകരം രാജ്ഞിയാക്കി.” എസ്ഥേർ 2:15.
2. “നീ ഈ സമയത്തു മിണ്ടാതിരുന്നാൽ യെഹൂദന്മാർക്കു മറ്റൊരു സ്ഥലത്തുനിന്നു ഉദ്ധാരണവും രക്ഷയും ഉണ്ടാകും; എന്നാൽ നീയും നിന്റെ പിതൃഭവനവും നശിച്ചുപോകും; ഇങ്ങനെയുള്ളോരു കാലത്തിന്നായിട്ടല്ലയോ നീ രാജസ്ഥാനത്തു വന്നിരിക്കുന്നതു? ആർക്കു അറിയാം?” എസ്ഥേർ 4:14.
3. “തനിക്കു സംഭവിച്ചതൊക്കെയും ഹാമാൻ ഭാര്യയായ സേരെശിനോടും തന്റെ സകല സ്നേഹിതന്മാരോടും വിവരിച്ചുപറഞ്ഞു. അവന്റെ വിദ്വാന്മാരും അവന്റെ ഭാര്യ സേരെശും അവനോടു: മൊർദ്ദെഖായിയുടെ മുമ്പിൽ നീ വീഴുവാൻ തുടങ്ങി; അവൻ യെഹൂദ്യവംശക്കാരനാകുന്നു എങ്കിൽ നീ അവനെ ജയിക്കയില്ല; അവനോടു തോറ്റുപോകെയുള്ള എന്നു പറഞ്ഞു.” എസ്ഥേർ 6:13.
4. “അതിന്നു എസ്ഥേർരാജ്ഞി: രാജാവേ, എന്നോടു കൃപയുണ്ടെങ്കിൽ രാജാവിന്നു തിരുവുള്ളമുണ്ടെങ്കിൽ എന്റെ അപേക്ഷ കേട്ടു എന്റെ ജീവനെയും എന്റെ ആഗ്രഹം ഓർത്തു എന്റെ ജനത്തെയും എനിക്കു നല്കേണമേ.” എസ്ഥേർ 7:3.
ഉള്ളടക്കം: I. എസ്ഥർ പാർസിരാജ്യത്തിലെ രാജ്ഞിയാകുന്നു: 1:1-2:23.
1. അഹശ്വേരോശ് രാജാവ് വസ്ഥിരാജ്ഞിയെ ഉപേക്ഷിക്കുന്നു: 1.:22.
2. വസ്ഥിക്കു പകരം എസ്ഥേനിനെ രാജ്ഞിയാക്കുന്നു: 2:23.
II. യെഹൂദന്മാരെ നശിപ്പിക്കുവാനുള്ള ഹാമാന്റെ ശ്രമവും പരാജയവും: 3:1-10:3.
പഴയനിയമത്തിൽ പതിനാറാമത്തെ പുസ്തകം. എബ്രായ കാനോനിൽ മൂന്നാം വിഭാഗമായ എഴുത്തുകളിലാണ് (കെത്തുവീം) ഉൾപ്പെടുത്തിയിരിക്കുന്നത്. തല്മൂദിൽ എസ്രായെയും നെഹെമ്യാവിനെയും ഒറ്റ പുസ്തകമായി കണക്കാക്കിയിരിക്കുന്നു. ജൊസീഫസും മെലീത്തയും ജെറോമും ഇതേരീതി അവലംബിച്ചു. ലത്തീൻ വുൾഗാത്തയിൽ നെഹെമ്യാവിന് എസ്രയുടെ രണ്ടാം പുസ്തകം എന്നാണ് പേർ. എബ്രായ അക്ഷരമാലയിലെ അക്ഷരങ്ങളുടെ എണ്ണത്തോടു പഴയനിയമ പുസ്തകങ്ങളുടെ എണ്ണം സമീകരിക്കുവാൻ വേണ്ടി പലരും എസ്രായെയും നെഹെമ്യാവിനെയും ഒറ്റപുസ്തമായി കണക്കാക്കി. എ.ഡി. 1448-ൽ ആണ് എബ്രായ ബൈബിളിൽ പുസ്തകത്തെ എസ്രാ നെഹെമ്യാവ് എന്നു രണ്ടായി തിരിച്ചത്.
കർത്താവും കാലവും: എസ്രാ നെഹെമ്യാവ് എന്നീ നേതാക്കന്മാർക്കു വളരെശേഷം ബി.സി. 330-നടുപ്പിച്ച് ഒരു ദിനവൃത്താന്തകാരൻ ദിനവൃത്താന്തം ഒന്നും രണ്ടും, എസ്രാ നെഹെമ്യാവും എഴുതി എന്നാണു വിമർശകന്മാർ കരുതുന്നത്. അവരുടെ വാദഗതികൾ സർവ്വാദൃതമല്ല. ബി.സി. 5-ാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ നെഹെമ്യാവ് എഴുതപ്പെട്ടു എന്നു കരുതുകയാണ് യുക്തം. എസ്രാ നെഹെമ്യാവിന് മുമ്പാണോ, നെഹെമ്യാവു എസ്രായ്ക്കു മുമ്പാണോ എഴുതപ്പെട്ടത് എന്നതിൽ ചിലർക്കു സംശയമുണ്ട്. യെഹൂദപാരമ്പര്യവും പുസ്തകത്തിന്റെ നാമവും എഴുത്തുകാരനായി നെഹെമ്യാവിനെ അംഗീകരിക്കുന്നു. (നെഹ, 1:1-7:5). നെഹെമ്യാവിന്റെ ഓർമ്മക്കുറിപ്പുകളിൽ നിന്നുള്ള ഭാഗമായിരിക്കണം. ഉത്തമപുരുഷാഖ്യാനം ചൂണ്ടിക്കാണിക്കുന്നത് അതാണ്. ഓർമ്മക്കുറിപ്പിൽ നിന്നെടുത്ത് മറ്റുഭാഗങ്ങൾ: (11:1,2; 12:27-43; 13:4-31) എന്നിവയാണ്. ഗ്രന്ഥരചനയ്ക്കു മററു ചരിത്രരേഖകളും പ്രയോജനപ്പെടുത്തിയിട്ടുണ്ട്.
ഉദ്ദേശ്യം: പരസ്പരബദ്ധവും പരസ്പരപൂരകവും ആയ രണ്ടു പുസ്തകങ്ങളാണ് നെഹെമ്യാവും എസ്രായും. ദൈവജനത്തിന്റെ യഥാസ്ഥാപനത്തിൽ വെളിപ്പെടുന്ന ദൈവത്തിന്റെ വിശ്വസ്തതയാണ് രണ്ടുഗന്ഥങ്ങളിലെയും പ്രമേയം. കോരെശ്, ദാര്യാവേശ് ഒന്നാമൻ, അർത്ഥഹ്ശഷ്ടാവ് എന്നീ വിജാതീയ പാർസി രാജാക്കന്മാരിലൂടെയും എസ്രാ, നെഹെമ്യാവു്, സെരുബ്ബാബേൽ, യോശുവ, ഹഗ്ഗായി, സെഖര്യാവ് തുടങ്ങിയ തന്റെ അഭിഷിക്ത ദാസന്മാരിലൂടെയും ദൈവം സ്വന്തജനത്തിനു വേണ്ടി പ്രവർത്തിക്കുന്നു.
പ്രധാന വാക്യങ്ങൾ: 1. “അതിന്നു അവർ എന്നോടു: പ്രവാസത്തിൽനിന്നു തെറ്റി ഒഴിഞ്ഞുപോയി ശേഷിപ്പു അവിടെ ആ സംസ്ഥാനത്തു മഹാകഷ്ടത്തിലും അപമാനത്തിലും ഇരിക്കുന്നു; യെരൂശലേമിന്റെ മതിൽ ഇടിഞ്ഞും അതിന്റെ വാതിലുകൾ തീവെച്ചു ചുട്ടും കിടക്കുന്നു എന്നു പറഞ്ഞു.” നെഹെമ്യാവു 1:3.
2. “കർത്താവേ, നിന്റെ ചെവി അടിയന്റെ പ്രാർത്ഥനെക്കും നിന്റെ നാമത്തെ ഭയപ്പെടുവാൻ താല്പര്യപ്പെടുന്ന നിന്റെ ദാസന്മാരുടെ പ്രാർത്ഥനെക്കും ശ്രദ്ധയുള്ളതായിരിക്കേണമേ. ഇന്നു അടിയന്നു കാര്യം സാധിപ്പിച്ചു ഈ മനുഷ്യന്റെ മുമ്പാകെ എനിക്കു ദയ ലഭിക്കുമാറാക്കേണമേ. ഞാൻ രാജാവിന്നു പാനപാത്രവാഹകനായിരുന്നു.” നെഹെമ്യാവു 1:11.
3. “ഇങ്ങനെ മതിൽ അമ്പത്തിരണ്ടു ദിവസം പണിതു എലൂൽമാസം ഇരുപത്തഞ്ചാം തിയ്യതി തീർത്തു. ഞങ്ങളുടെ സകലശത്രുക്കളും അതു കേട്ടപ്പോൾ ഞങ്ങളുടെ ചുറ്റുമുള്ള ജാതികൾ ആകെ ഭയപ്പെട്ടു; അവർ തങ്ങൾക്കു തന്നേ അല്പന്മാരായി തോന്നി; ഈ പ്രവൃത്തി ഞങ്ങളുടെ ദൈവത്തിന്റെ സഹായത്താൽ സാദ്ധ്യമായി എന്നു അവർ ഗ്രഹിച്ചു.” നെഹെമ്യാവു 6:15,16.
ബാഹ്യരേഖ: I യെരൂശലേം മതിലിനെ നെഹെമ്യാവ് പുതുക്കിപ്പണിയുന്നു: 1:1-7:73.
1. നെഹെമ്യാവു യെരൂശലേമിലേക്കു മടങ്ങി വരുന്നു: 1:1-2:20.
2. മതിലിന്റെ പുതുക്കിപ്പണി: 3:16:19.
3. കാവല്ക്കാരുടെ നിയമനം; ജനസംഖ്യയെടുപ്പ്: 7:1-73.
II എസ്രായുടെയും നെഹെമ്യാവിന്റെയും നേതൃത്വത്തിൽ നവീകരണം: 8:13:31.
1. നിയമം പുതുക്കുന്നു: 8:1-10:39.
2. യെരുശലേമിൽ വീണ്ടും പാർപ്പുറപ്പിക്കുന്നു: 11:1-36.
3. പട്ടണമതിൽ പ്രതിഷ്ഠിക്കുന്നു: 12:1-47.
4. നെഹെമ്യാവു രണ്ടാമതും ദേശാധിപതിയായി വന്നപ്പോൾ വരുത്തിയ നവീകരണം: 13:1-31.
പൂർണ്ണവിഷയം
യെരുശലേമിനെക്കുറിച്ചുള്ള നെഹമ്യാവിന്റെ ദുഃഖവും തന്റെ പ്രാര്‍ത്ഥനയും 1:1-11 പേര്‍ഷ്യൻ രാജാവ് നെഹമ്യാവിനെ യെരുശലേമിലേക്ക് അയക്കുന്നു 2:1-10 നെഹമ്യാവ് യെരുശലേം മതിലുകൾ പരിശോധിക്കുന്നു 2:11-16 “നാം പണിയുക” 2:17-18 എതിര്‍പ്പുകളുടെ ആരംഭം 2:19-20 വാതിലുകളും മതിലും പണിയുന്നു 3:1-32 കൂടുതൽ എതിര്‍പ്പുകൾ, നെഹമ്യവ് അതിനെ നേരിടുന്നു 4:1-23 പാവപ്പെട്ടവരുടെ കഷ്ടപ്പാടും, നെഹമ്യാവിന്റെ പ്രവൃത്തികളും 5:1-19 എതിര്‍പ്പ് തുടരുന്നു; നെഹമ്യാവിന്റെ സ്വഭാവം 6:1-14 മതിലിന്റെ പണി പൂര്‍ത്തിയാക്കുന്നു 6:15-19 യെരുശലേമിനെ സംരക്ഷിക്കാനുള്ള പദ്ധതികൾ 7:1-3 തിരികെ വന്ന പ്രവാസികളുടെ പട്ടിക നെഹമ്യാവ് കണ്ടുപിടിക്കുന്നു 7:4-73 എസ്രാ ജനത്തിനുവേണ്ടി ദൈവത്തിന്റെ ന്യായപ്രമാണം വായിക്കുന്നു, 8:1-12 കൂടാരപ്പെരുന്നാൾ 8:13-18 യെഹൂദന്മാര്‍ പാപം ഏറ്റുപറയുന്നു 9:1-3 ദൈവത്തിന്റെ മഹാപ്രവൃത്തികളെ ഓര്‍ത്തുകൊണ്ടുള്ള പ്രാര്‍ത്ഥന 9:5-37 എഴുതപ്പെട്ട ഒരു ഉടമ്പടി 9:38—10:39 യെരുശലേമിലും യെഹൂദയിലും പുതിയനിവാസികൾ 11:1-36 ലേവ്യരുടെയും പുരോഹിതമ്മാരുടെയും പട്ടിക 12:1-26 മതിലിന്റെ പ്രതിഷ്ഠ 12:27-43 ആലയത്തിലേക്കുള്ള വഴിപാടുകളും സേവനങ്ങളും 12:44-47 നെഹമ്യാവിന്റെ അസാന്നിദ്ധ്യത്തിൽ സംഭവിച്ചത് 13:1-9 നെഹമ്യാവിന്റെ നവീകരണം 13:10-31
പഴയ നിയമത്തിലെ പതിനഞ്ചാമത്തെ പുസ്തകം. എബ്രായ ബൈബിളിലെ മൂന്നാം വിഭാഗമായ എഴുത്തുകളിൽപ്പെടുന്നു. എബായബൈബിളിൽ എസ്രായും നെഹെമ്യാവും ‘എസ്രായുടെ പുസ്തകം’ എന്ന ഏകനാമത്തിൽ അറിയപ്പെട്ടിരുന്നു. ജൊസീഫസും സർദ്ദീസിലെ മെലിത്തായും, വിശുദ്ധ ജെറോമും, ബാബിലോണിയൻ തല്മൂദിലെ ബാബാബത്രയും ഈ രണ്ടു പുസ്തകങ്ങളെയും ഒന്നായി കണക്കാക്കി. ലത്തീൻ വുൾഗാത്താ നെഹെമ്യാവിനെ ‘എസായുടെ രണ്ടാം പുസ്തകം’ എന്നു വിളിച്ചു. പഴയനിയമ പുസ്തകങ്ങളുടെ എണ്ണം എബ്രായ അക്ഷരമാലയുടെ എണ്ണത്തിനു തുല്യം 22 ആക്കുവാൻ വേണ്ടിയാണ് പല എഴുത്തുകാരും എസ്രാ, നെഹെമ്യാവ് എന്നീ പുസ്തകങ്ങളെ ഒന്നായി കണക്കാക്കിയത്. എ.ഡി. 1448-ൽ ആണ് എബ്രായ ബൈബിളിൽ എസ്രാ, നെഹെമ്യാവ് എന്നിങ്ങനെ രണ്ടു പുസ്തകമായി വേർതിരിച്ചു ക്രമീകരിച്ചത്. സെപ്റ്റ്വജിന്റിൽ ദിനവൃത്താന്തങ്ങൾക്കു ശേഷമാണു എസ്രായും നെഹെമ്യാവും. ദിനവൃത്താന്തങ്ങൾ അവസാനിക്കുന്നിടത്തു നിന്നാണ് എസ്രായും നെഹെമ്യാവും ആരംഭിക്കുന്നത്. തന്മൂലം സെപ്റ്റ്വജിന്റിലെ പുസ്തകക്രമം തികച്ചും യുക്ത്യധിഷ്ഠിതമാണ്. വിമർശകരിൽ അധികവും ദിനവൃത്താന്തങ്ങൾ, എസ്രാ, നെഹെമ്യാവ് എന്നീ പുസ്തകങ്ങളെ ഒന്നായി കണക്കാക്കുന്നു. ഈ മൂന്നു പുസ്തകങ്ങളും ചരിത്രത്തിന്റെ അനുക്രമമായ ആഖ്യാനമാണ്.
കർത്താവും കാലവും: പരമ്പരാഗതമായ വിശ്വാസം അനുസരിച്ചു എസ്രായാണ് ഗ്രന്ഥകാരൻ. പുസ്തകത്തിലെ 7-9 അദ്ധ്യായങ്ങളിലെ ഉത്തമ പുരുഷാഖ്യാനം എസ്രായുടെ കർത്തൃത്വത്തിനു തെളിവാണ്. രാജകല്പനകൾ (1:2-4; 6:3-12), വംശാവലികളും നാമാവലികളും (അ.2), എഴുത്തുകൾ (4:7-22; 5:6-17) എന്നിങ്ങനെ വിവിധ രേഖകളിൽനിന്നു സമാഹരിച്ചതാണു ആദ്യത്തെ ആറു അദ്ധ്യായങ്ങൾ. അരാമ്യയിൽ എഴുതിയ രണ്ടു ഭാഗങ്ങൾ എസ്രായിൽ ഉണ്ട്. (4:8-6:18; 7:12-26). അക്കാലത്തെ നയതന്ത്ര ഭാഷ അരാമ്യ ആയിരുന്നു. എസ്രായുടെ പുസ്തകത്തിൽ ചേർത്തിട്ടുള്ള രേഖകൾക്കു തമ്മിലും സമകാലീന ചരിത്രരേഖകളോടും പറയാവുന്ന പൊരുത്തക്കേടുകൾ ഒന്നുമില്ല. വിമർശകർ ചൂണ്ടിക്കാണിക്കുന്ന ചില വൈരുദ്ധ്യങ്ങൾക്കു വലിയ കഴമ്പൊന്നും ഇല്ല. കോരെശ് രാജാവിന്റെ കല്പനയിൽ യഹോവയുടെ നാമം പരാമർശിച്ചിട്ടുള്ളത് (1:1-3) ചിലർ പൂർവ്വപക്ഷമായി ചൂണ്ടിക്കാണിക്കുന്നു. ഇതേ കാലത്തുള്ള മറ്റു രേഖകളിൽ കോരെശ് രാജാവു ബാബിലോന്യദേവന്മാരെ പരാമർശിച്ചിട്ടുണ്ട്. അതു പാർസിരാജാക്കന്മാരുടെ ഒരു പ്രത്യേക നയമായിരുന്നു. യെഹൂദന്മാരെ പ്രീതിപ്പെടുത്താൻ ഉള്ളതാകയാൽ ഈ വിളംബരത്തിൽ യഹോവയുടെ നാമം ചേർത്തു എന്നേയുള്ളൂ. ഹഗ്ഗായി 2:18-ൻ പ്രകാരം ദൈവാലയത്തിനു അടിസ്ഥാനമിട്ടതു ബി.സി. 520-ൽ ആണ്; എസ്രാ 3:10 അനുസരിച്ച് ബി.സി. 536-ലും. ഈ ഇടക്കാലത്തു അതായതു് ബി.സി. 536-നും 520-നും മദ്ധ്യ പണികൾ കാര്യമായി നടന്നില്ല. അതിനാൽ വേല വീണ്ടും തുടങ്ങിയപ്പോൾ ഒരു പുതിയ പ്രതിഷ്ഠാത്സവത്തോടെ ആരംഭിച്ചു എന്നു മാത്രം. പല പ്രധാന മന്ദിരങ്ങൾക്കും ഒന്നിലധികം അടിസ്ഥാനശിലകൾ സ്വാഭാവികമാണ്. എസ്രായുടെ പ്രവർത്തനം അർത്ഥഹ്ശഷ്ടാവ് ഒന്നാമന്റെ വാഴ്ചക്കാലത്തായിരുന്നു. ബി.സി. 465-426). എലിഫന്റൈൻ പാപ്പിറസ് ഇതിനു അസന്നിഗ്ദ്ധമായ തെളിവു നല്കുന്നു. ഈ രേഖയിൽ മഹാപുരോഹിതനായ യോഹാനാനെയും ശമര്യയുടെ ദേശാധിപതിയായ സൻബല്ലത്തിനെയും കുറിച്ചു പറഞ്ഞിട്ടുണ്ട്. ഈ യോഹാനാൻ എല്യാശീബിന്റെ പൗത്രനാണ്. (നെഹെ, 3:1,20). നെഹെമ്യാവ് എല്യാശീബിന്റെ സമകാലികനായിരുന്നു. നെഹെമ്യാവ് യെരൂശലേമിലേക്കു ആദ്യം വന്നതു അർത്ഥഹ്ശഷ്ടാവിന്റെ 20-ാം ആണ്ടിലും (ബി.സി. 445; നെഹെ, 1:1; 2:1), രണ്ടാമതു വന്നതു 32-ാം ആണ്ടിലും (നെഹെ, 13:6) ആയിരുന്നു. ഇതു അർത്ഥഹ്ശഷ്ടാവ് ഒന്നാമനാണ്. എസ്രാ യെരുശലേമിലേക്കു വന്നതു നെഹെമ്യാവിനു മുമ്പാണ്. അർത്ഥംഹ്ശഷ്ടാവിന്റെ വാഴ്ചയുടെ 7-ാം വർഷത്തിൽ അതായതു ബി.സി. 458-ൽ.
ഉദ്ദേശ്യം: ബാബിലോണ്യ പ്രവാസത്തിനൊടുവിൽ യെരുശലേമിലേക്കുള്ള യഹൂദരുടെ മടക്കമാണ് ഈ പുസ്തകത്തിൻ്റെ പ്രമേയം. പുസ്തകത്തിൻ്റെ ആഖ്യാനത്തിൽ രണ്ടു ഘട്ടങ്ങൾ ഉണ്ട്. പേർഷ്യൻ രാജാവായ കോരെശിൻ്റെ വാഴ്ചയുടെ ആദ്യവർഷമായ ബി.സി. 537-ൽ പ്രവാസികളുടെ ആദ്യഗണത്തിന്റെ യെരുശലേമിലേക്കുള്ള മടക്കവും, ദാര്യാവേശ് രാജാവിന്റെ വാഴ്ചയുടെ ആറാം വർഷമായ ബി.സി. 516-ൽ യഹൂദരുടെ പുതിയ ദേവാലയത്തിന്റെ പൂർത്തീകരണവും പ്രതിഷ്ഠയുമാണ് അദ്യഘട്ടത്തിലുള്ളത്. രണ്ടാം ഘട്ടത്തിന്റെ വിഷയം: എസ്രായുടെ നേതൃത്വത്തിൽ പ്രവാസികളിൽ രണ്ടാം ഗണത്തിൻ്റെ മടങ്ങിവരവും, യഹൂദരുടെ യഹൂദേതരരുമായുള്ള വിവാഹബന്ധങ്ങൾ മൂലമുണ്ടായ പാപത്തിൽ നിന്ന് മോചിപ്പിച്ച് വിശുദ്ധീകരിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമവുമാണ്.
പ്രധാന വാക്യങ്ങൾ: 1. “അവർ യഹോവയെ: അവൻ നല്ലവൻ; യിസ്രായേലിനോടു അവന്റെ ദയ എന്നേക്കും ഉള്ളതു എന്നിങ്ങനെ വാഴ്ത്തി സ്തുതിച്ചുംകൊണ്ടു ഗാനപ്രതിഗാനം ചെയ്തു. അവർ യഹോവയെ സ്തുതിക്കുമ്പോൾ യഹോവയുടെ ആലയത്തിന്റെ അടിസ്ഥാനം ഇട്ടതുകൊണ്ടു ജനമെല്ലാം അത്യുച്ചത്തിൽ ആർത്തുഘോഷിച്ചു.” എസ്രാ 3:11.
2. “ഈ എസ്രാ യിസ്രായേലിന്റെ ദൈവമായ യഹോവ നല്കിയ മോശെയുടെ ന്യായപ്രമാണത്തിൽ വിദഗ്ദ്ധനായ ശാസ്ത്രി ആയിരുന്നു; അവന്റെ ദൈവമായ യഹോവയുടെ കൈ അവന്നു അനുകൂലമായിരിക്കയാൽ രാജാവു അവന്റെ അപേക്ഷ ഒക്കെയും അവന്നു നല്കി.” എസ്രാ 7:6.
3. “യഹോവയുടെ ന്യായപ്രമാണം പരിശോധിപ്പാനും അതു അനുസരിച്ചു നടപ്പാനും യിസ്രായേലിൽ അതിന്റെ ചട്ടങ്ങളും വിധികളും ഉപദേശിപ്പാനും എസ്രാ മനസ്സുവെച്ചിരുന്നു.” എസ്രാ 7:10.
ഉള്ളടക്കം: I. പ്രവാസികൾ സെരുബ്ബാബേലിനോടുകൂടെ മടങ്ങിവ ന്നു: 1:1-6:22.
1. കോരെശ് രാജാവു യെഹൂദപ്രവാസികളെ മടങ്ങിപ്പോകാൻ അനുവദിച്ചു: 1:1-11. (ബി.സി. 537).
2. മടങ്ങിവന്നവരുടെ പട്ടിക: 2:1-70.
3. യാഗപീഠം പണിതു ദൈവാലയത്തിന് അടിസ്ഥാനമിട്ടു: 3:1-13. (ബി.സി. 536).
4. ദാര്യാവേശിന്റെ കാലം വരെ ശത്രുക്കൾ പണി സ്തംഭിപ്പിച്ചു: 4:1-24.
5. ഹഗ്ഗായിയുടെയും സെഖര്യാവിന്റെയും പ്രേരണയിൽ പണി വീണ്ടും തുടങ്ങി: 5:1-6:22. (ബി.സി. 520).
6. ദൈവാലയ പ്രതിഷ്ഠ: 6:1-22. (ബി.സി. 516)
II . എസായോടൊപ്പം പ്രവാസികളിൽ രണ്ടാം ഗണത്തിന്റെ മടങ്ങിവരവും എസ്രായുടെ നേതൃത്വത്തിലുള്ള പരിഷ്ക്കരണവും: 7:1-10:44.
1. ന്യായപ്രമാണം നടപ്പിലാക്കുവാൻ എസ്രായെ അയച്ചു: 7:1-28. (ബി.സി. 458).
കോരെശ് രാജാവിന്റെ കല്പന 1:1-4 പ്രവാസികളുടെ ഒന്നാമത്തെ മടങ്ങിവരവും, അവര്‍ കൊണ്ടുവന്ന വസ്തുക്കളും 1:5—2:70 സത്യദൈവത്തിനുള്ള യാഗപീഠത്തിന്റെ നിര്‍മ്മാണം 3:1-6 ദേവാലയത്തിന്റെ നിര്‍മ്മാണം ആരംഭിക്കുന്നു 3:6-13 ദേവാലയത്തിന്റെ നിര്‍മ്മാണത്തിനുള്ള എതിര്‍പ്പുകൾ 4:1-24 പ്രവാചകന്മാരായ ഹഗ്ഗായിയും, സെഖര്യാവും, നിര്‍മ്മാണം വീണ്ടും ആരംഭിക്കുന്നു 5:1-2 തുടര്‍ന്നുള്ള എതിര്‍പ്പ് 5:3-17 ദേവാലയം നിര്‍മ്മിക്കുവാനുള്ള ദാര്യവേശ് രാജാവിന്റെ കല്പനകൾ 6:1-12 പൂര്‍ത്തിയായ ദൈവാലയത്തിന്റെ സമര്‍പ്പണം 6:13-18 പ്രവാസത്തിനു ശേഷം യെരുശലേമിൽ വച്ചുള്ള ആദ്യത്തെ പെസഹ 6:19-22 എസ്രാ യെരുശലേമിലേക്കു വരുന്നു 7:1-10 എസ്രായ്ക്കുള്ള അർത്ഥഹ്ശഷ്ടാരാജാവിന്റെ കത്ത് 7:11-26 എസ്രാ ദൈവത്തെ സ്തുതിക്കുന്നു 7:27-28 എസ്രായോടൊപ്പം തിരിച്ചുവന്നവരെക്കുറിച്ചുള്ള വിവരങ്ങൾ 8:1-14 ലേവ്യരെ ആരേയും കാണുന്നില്ല 8:15-20 സുരക്ഷിതമായ യാത്രയ്ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന 8:21-23 അപകടം നിറഞ്ഞ ഒരു യാത്രയ്ക്കുവേണ്ടിയുള്ള ഒരുക്കങ്ങൾ യെരുശലേമിൽ എത്തിച്ചേരുന്നു 8:24-36 എസ്രായുടെ സടപ്പിലാക്കിയ പരിഷ്കാരങ്ങൾ 9:1—10:17 മിശ്രവിവാഹങ്ങൾ 9:1-4 എസ്രായുടെ അനുതാപ പ്രാര്‍ത്ഥന 9:5-15 ജനങ്ങൾ അവരുടെ പാപങ്ങൾ ഏറ്റുപറഞ്ഞു എസ്രായെ അനുസരിക്കുന്നു 10:1-17 അകൃത്യങ്ങൾ ചെയ്തവര്‍ 10:18-43
പഴയനിയമത്തിലെ പതിനാലാമത്തെ പുസ്തകം.1ദിനവൃത്താന്തം അവസാനിക്കുന്നിടത്തുനിന്നും 2ദിനവൃത്താന്തം ആരംഭിക്കുന്നു. 1ദിനവൃത്താന്തം 29-ൽ ദാവീദ് ശലോമോനെ തന്റെ അനന്തരാവകാശിയായി പ്രഖ്യാപിച്ചു. 2ദിനവൃത്താന്തം ശലോമോൻ മുതൽ ബാബിലോന്യ പ്രവാസത്തിൽനിന്നും യഹൂദാ ശേഷിപ്പ് മടങ്ങി വരുന്നതുവരെയുള്ള ദാവീദിന്റെ വംശാവലി പിൻതുടർന്നിരിക്കുന്നു. ഇതേ കാലഘട്ടത്തിലുള്ള കാര്യങ്ങൾ തന്നെയാണ് അടിസ്ഥാനപരമായി 1,2രാജാക്കന്മാരിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പക്ഷേ രാജാക്കന്മാരുടെ പുസ്തകം യിസായേലിനു പ്രാധാന്യം നല്കിയിരിക്കുമ്പോൾ, ദിനവൃത്താന്തങ്ങൾ ഊന്നൽ കൊടുത്തിരിക്കുന്നത് യഹൂദയാണ്. യഹൂദയുടെ ചരിത്രവുമായി ബന്ധപ്പെട്ട നിലയിൽ മാത്രമേ യിസ്രായേൽ രാജാക്കന്മാരെക്കുറിച്ച് ഇതിൽ പ്രതിപാദിച്ചിട്ടുള്ളു. രണ്ടു പുസ്തകങ്ങളിലെയും വിഷയങ്ങൾ പലതും ഒന്നുതന്നെയാണെങ്കിലു ദിനവൃത്താന്തങ്ങൾ വ്യത്യസ്തമായ ഒരുദ്ദേശത്തോടെ പിൽക്കാലത്ത് എഴുതപ്പെട്ടതാകയാൽ, രാജാക്കന്മാരുടെ പുസ്തകത്തിൽ കാണപ്പെടാത്ത ചില വിശദീകരണങ്ങൾ അതിലുൾപ്പെടുത്തിയിട്ടുണ്ട്. രണ്ടു പുസ്തകങ്ങളും തമ്മിലുള്ള ചില വ്യത്യാസത്തെക്കുറിച്ച് ഈ പുസ്തകത്തിൽ പ്രതിപാദിച്ചിട്ടുണ്ട്.
പ്രധാന വാക്യങ്ങൾ: 1. “അനന്തരം ശലോമോൻ യഹോവയുടെ നാമത്തിന്നു ഒരു ആലയവും തനിക്കു ഒരു അരമനയും പണിയുവാൻ നിശ്ചയിച്ചു.” 2ദിനവൃത്താന്തം 2:1.
3. “അങ്ങനെ യഹോവ താൻ അരുളിച്ചെയ്ത വചനം നിവർത്തിച്ചിരിക്കുന്നു; യഹോവ വാഗ്ദാനം ചെയ്തതുപോലെ എന്റെ അപ്പനായ ദാവീദിന്നു പകരം ഞാൻ എഴുന്നേറ്റു യിസ്രായേലിന്റെ സിംഹാസനത്തിൽ ഇരുന്നു യിസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തിന്നു ഒരു ആലയം പണിതിരിക്കുന്നു.” ദിനവൃത്താന്തം 2 6:10.
4. “പുരോഹിതന്മാരിൽ പ്രധാനികളൊക്കെയും ജനവും ജാതികളുടെ സകലമ്ളേച്ഛതകളെയുംപോലെ വളരെ അകൃത്യം ചെയ്തു; യെരൂശലേമിൽ യഹോവ വിശുദ്ധീകരിച്ച അവന്റെ ആലയത്തെ അശുദ്ധമാക്കി.” 2ദിനവൃത്താന്തം 36:14.
5. “പാർസിരാജാവായ കോരെശ് ഇപ്രകാരം കല്പിക്കുന്നു: സ്വർഗ്ഗത്തിലെ ദൈവമായ യഹോവ ഭൂമിയിലെ സകലരാജ്യങ്ങളെയും എനിക്കു തന്നിരിക്കുന്നു; യെഹൂദയിലെ യെരൂശലേമിൽ അവന്നു ഒരു ആലയം പണിവാൻ അവൻ എന്നോടു കല്പിച്ചുമിരിക്കുന്നു; നിങ്ങളിൽ അവന്റെ ജനമായിട്ടു ആരെങ്കിലും ഉണ്ടെങ്കിൽ അവന്റെ ദൈവമായ യഹോവ അവനോടുകൂടെ ഇരിക്കട്ടെ; അവൻ യാത്രപുറപ്പെടട്ടെ.” ദിനവൃത്താന്തം 36:23.
ഉള്ളടക്കം: I. ശലോമോന്റെ വാഴ്ച: 1:1-9:31.
1. ശലോമോന്റെ സമ്പത്തും ജ്ഞാനവും: 1:1-17.
2. ദൈവാലയ നിർമ്മാണം: 2:1-4:22.
3. ദൈവാലയ പ്രതിഷ്ഠ: 5:1-7:22.
4. ശലോമോന്റെ പ്രവർത്തനങ്ങൾ; ശൈബാരാജ്ഞിയുടെ സന്ദർശനം; 40 വർഷത്തെ വാഴ്ചയ്ക്ക് ശേഷം മരണം: 8:1-9:31.
16. യോശീയാവിന്റെ സത്ഭരണം; മിസയീം രാജാവിനോടുള്ള യുദ്ധത്തിൽ വധിക്കപ്പെട്ടു: 34:1-35:27.
17. ദുഷ്ടരാജാവായ യെഹോവാഹാസ്: 36:1-3.
18. ദുഷ്ടനായ യെഹോയാക്കീം: 36:4-8.
19. സിദെക്കീയാവ്: 36:11-19.
20. ബാബിലോന്യ പ്രവാസം: 36:20,21.
21. കോരെശ് രാജാവിന്റെ വിളംബരം: 36:22,23.
പൂർണ്ണവിഷയം
ശലോമോന്റെ ഭരണകാലം 1:1—9:31 ശലോമോൻ ദൈവത്തോട് ജ്ഞാനത്തിന് വേണ്ടി അപേക്ഷിക്കുന്നു 1:7-12 ശലോമോൻ ദേവാലയം പണിയുന്നതിന് തയ്യാറെടുക്കുന്നു 2:1-18 ശലോമോന്റെ ദേവാലയം പണിയുന്നു 3:1—5:1 ലേവ്യര്‍ പെട്ടകം ദേവാലയത്തിൽ കൊണ്ടുവരുന്നു 5:2-14 ദൈവത്തിന്റെ മഹത്വം ദേവാലയത്തിൽ നിറയുന്നു 5:13-14 ശലോമോൻ ജനത്തോട് സംസാരിക്കുന്നു 6:1-11 ദേവാലയത്തെ സംബന്ധിച്ച് ശലോമോന്റെ പ്രാര്‍ത്ഥന 6:12-42 ദൈവാലയത്തിന്റെ പ്രതിഷ്ഠ 7:1-10 ദൈവം ശലോമോന് ദര്‍ശനത്തിൽ പ്രത്യക്ഷപ്പെടുന്നു 7:11-22 ശലോമോന്റെ മറ്റ് പ്രവർത്തനങ്ങൾ 8:1-18 ശലോമോനും ശേബ രാജ്ഞിയും 9:1-9 ശലോമോന്റെ സമ്പത്ത് 9:10-28 ശലോമോന്റെ മരണം 9:29-31 രെഹബെയാം രാജാവ് 10:1—12:16 രാജ്യം രണ്ടായി വിഭജിക്കപ്പെടുന്നു 10:1—11:4 മിസ്രയീം, യെഹൂദയെ ആക്രമിക്കുന്നു 12:1-12 അബിയാവ് രാജാവ് 13:1—14:1 ആസാ രാജാവ് 14:2—16:14 ആസാ രാജാവിന്റെ പരിഷ്ക്കാരങ്ങൾ 15:1-18 ആസായുടെ അവസാന വര്‍ഷങ്ങൾ 16:1-14 യെഹോശാഫാത്ത് രാജാവ് 17:1—21:1 യെഹോശാഫാത്തും ആഹാബും 18:1-3 മീഖായാവിന്റെ പ്രവചനം 18:4-27 പ്രവചനം നിവൃത്തിയാകുന്നു 18:28 -34 ഒരു പ്രവാചകൻ യെഹോശാഫത്തിനെ ശാസിക്കുന്നു 19:1-3 യെഹോശാഫാത്തിന്റെ പ്രാര്‍ത്ഥന 20:1-12 യെഹോശാഫാത്ത് മോവാബ്യര്‍, അമോന്യര്‍ എന്നിവരെ പരാജയപ്പെടുത്തുന്നു 20:15-30 യെഹോശാഫാത്തിന്റെ അവസാന വര്‍ഷങ്ങൾ 20:31—21:1 യെഹോരാം രാജാവ് 21:1-20 ഏലിയാവിൽ നിന്നൊരു കത്ത് 21:12-15 അഹസ്യാവ് രാജാവ് 22:1-9 ദുഷ്ടരാജ്ഞി അഥല്യാ 22:10—23:15 യോവാശിനെ രക്ഷപ്പെടുത്തുന്നത് 22:11-12 യഹോയാദാ പുരോഹിതന്റെ പരിഷ്ക്കാരങ്ങൾ 23:16-21 യോവാശ് രാജാവ്, പരിഷ്കാരങ്ങൾ, പതനം 24:1-27 അമസ്യാവ് രാജാവ് 25:1-28 ഉസ്സീയാവു രാജാവ് 26:1-23 ഉസ്സീയാവ് പാപം ചെയ്യുന്നു; കുഷ്ഠരോഗിയാകുന്നു. 26:16-20 യോഥാം രാജാവ് 27:1-9 ആഹാസ് രാജാവ് 28:1-27 യെഹിസ്കീയാവ് രാജാവ് 29:1—32:33 യെഹിസ്കീയാവ് ദേവാലയം പുനരുദ്ധരിക്കുന്നു, ശുദ്ധീകരിക്കുന്നു 29:3-19 ആലയത്തിലെ ആരാധന പുനഃസ്ഥാപിച്ചു 29:20-36 യെഹിസ്കീയാവിന്റെ പെസഹാ ആചരണം 30:1-27 വിഗ്രഹങ്ങൾ നശിപ്പിക്കുന്നു 31:1 ദേവാലയത്തിലെ ആരാധനക്കുള്ള സംഭാവനകൾ 31:2-21 യെഹിസ്കീയാവ്, യെശയ്യാവ്, പ്രാര്‍ത്ഥന അശ്ശൂര്‍ സേനയെ തോല്പിക്കുന്നു 32:20-23 യെഹിസ്കീയാവ് അഹംഭാവത്തിന്റെ പാപത്തിൽ വീഴുന്നു 32:24-26 യെഹിസ്കീയാവിന്റെ മറ്റു പ്രവൃത്തികൾ, മരണം 32:27-33 ദുഷ്ടനായ രാജാവ് മനെശ്ശ 33:1-20 മനെശ്ശയുടെ മാനസാന്തരവും പരിഷ്കാരങ്ങളും 33:12-20 അമോൻ രാജാവ് 33:21-24 യോശീയാവ് രാജാവ് 34:1—35:27 യോശീയാവിന്റെ പരിഷ്കാരങ്ങൾ 34:3—35:19 ദൈവത്തിന്റെ ന്യായപ്രമാണ പുസ്തകം കണ്ടെത്തുന്നു 34:14-33 യോശീയാവിന്റെ പെസഹാ ആഘോഷം 35:1-19 യോശീയാവിന്റെ മരണം 35:20-27 യെഹോവാഹാസ് രാജാവ് 36:2-4 യെഹോയാക്കീം രാജാവ് 36:5-8 യെഹോയാഖീൻ രാജാവ് 36:9-10 സിദെക്കീയാവു രാജാവ് 36:11-14 ബാബിലോണിയര്‍ യെരുശലേം നശിപ്പിക്കുന്നു ജനങ്ങളെ ബദ്ധന്മാരാക്കുന്നു 36:15-21 കോരെശ് ചക്രവര്‍ത്തി യെരുശലേമിൽ ദേവാലയം പുതുക്കി പണിയുന്നതിന് കല്പന നല്കുന്നു 36:22-23
ദിനവൃത്താന്തം ഒന്നാം പുസ്തകം (Book of 1 Chronicles)
പഴയനിയമത്തിലെ പതിമുന്നാമത്തെ പുസ്തകം. എബ്രായ ബൈബിളിലെ അവസാന പുസ്തകം. ദിവ്റേ ഹയ്യാമീം (ദിവസങ്ങളുടെ വാക്കുകൾ-ദിനവൃത്താന്തം) എന്ന പേരിൽ ഒറ്റ പുസ്തകമാണ് എബ്രായയിൽ. ദിവ്റേ ഹയ്യാമീം എന്ന പ്രയോഗത്തെ 1ദിനവൃത്താന്തം 27:24-ൽ വൃത്താന്തപുസ്തകം എന്നു തർജ്ജമ ചെയ്തിട്ടുണ്ട്. സെപ്റ്റ്വജിന്റിൽ പുസ്തകത്തെ രണ്ടായി വിഭജിച്ചു് പരലൈപൊ മെനോൻ (ഒഴിവാക്കിയ ഭാഗങ്ങൾ) എന്ന പേർ നല്കി. ശമൂവേലിലും രാജാക്കന്മാരിലും വിട്ടുകളഞ്ഞ സംഭവങ്ങൾ കൂട്ടിച്ചേർത്തത് എന്ന ആശയമാണ് പ്രസ്തുത നാമത്തിനുള്ളത്. മുഴുവൻ ദൈവിക ചരിത്രത്തിന്റെയും വൃത്താന്തം (Chronicon totius divinae historiae) എന്ന് ഈ പുസ്തകം വിളിക്കപ്പെടേണ്ടതാണെന്നു ജെറോം പ്രസ്താവിച്ചു. അദ്ദേഹമാണ് ദിനവൃത്താന്തം എന്ന പേര് നല്കിയത്. സെപ്റ്റജിന്റിലും ലത്തീൻ വുൾഗാത്തയിലും മലയാളത്തിലും രാജാക്കന്മാരുടെ പുസ്തകത്തിനു ശേഷമാണ് ദിനവൃത്താന്ത പുസ്തകങ്ങൾ ചേർത്തിട്ടുള്ളത്.
കർത്താവും കാലവും: എഴുത്തുകാരൻ ആരാണെന്നറിയില്ല. ലേവ്യരോടു കാണിക്കുന്ന ആഭിമുഖ്യം അവരിൽപ്പെട്ട ആരോ ഒരാളായിരിക്കണം ഇതിന്റെ എഴുത്തുകാരനെന്ന നിഗമനത്തിനു വഴിതെളിക്കുന്നു. പക്ഷേ അതും ശരിയായിരിക്കണമെന്നില്ല. തല്മൂദ് (ബാബാബത്ര 15a) ഇതിന്റെ കർത്താവായി എസ്രായെ നിർദ്ദേശിക്കുന്നു. കാലത്തെക്കുറിച്ചു അല്പം കൃത്യമായി പറയാവുന്നതാണ്. ദിനവൃത്താന്തങ്ങളിൽ ഒടുവിലായി പറയപ്പെടുന്ന സംഭവം ബാബേൽ പ്രവാസത്തിൽ നിന്നുള്ള മടങ്ങിവരവാണ്: (2ദിന, 36:22,23). അതിനെത്തുടർന്നു ഏറെത്താമസിയാതെ യെരുശലേമിൽ വച്ചെഴുതിയിരിക്കണം. യെഹോയാഖീൻ (യൊഖൊന്യാവ്) രാജാവിന്റെ സന്തതികളുടെ പട്ടിക പ്രവാസം മുതൽ ആറു തലമുറകളെ ഉൾക്കൊളളുന്നു. (1ദിന, 3:17-24). ഇതു കാര്യമായി എടുക്കുകയാണെങ്കിൽ ബി.സി. 400-നടുത്ത് എഴുതപ്പെട്ടിരിക്കണം. ഈ വംശാവലികൾ പിന്നീട് എഴുതിച്ചേർത്തത് ആയിരിക്കാനിടയുണ്ട്. എങ്കിൽ ദിനവൃത്താന്തങ്ങളുടെ പ്രധാനഭാഗം മുഴുവൻ പ്രവാസം കഴിഞ്ഞ ഉടൻ എഴുതപ്പെട്ടു എന്നു കരുതണം. ദിനവൃത്താന്തങ്ങളിലെ ആഖ്യാനം എസ്രായിൽ തുടരുകയാണ്. ദിനവൃത്താന്തങ്ങളിലെ അവസാനവാക്യങ്ങളും (2ദിന, 36:22,23) എസ്രായിലെ ആരംഭവാക്യങ്ങളും സമാനമാണ് (എസാ, 1:1-3). എസ്രാ 1:6 വരെയുള്ള ഭാഗം ദിനവൃത്താന്തങ്ങളുടെ തുടർച്ചയായി കണക്കാക്കുവാൻ ഇതു നമ്മെ പ്രേരിപ്പിക്കുന്നു. പ്രാചീനപാരമ്പര്യവും ആധുനികപഠനങ്ങളും വ്യക്തമാക്കുന്നതനുസരിച്ച് ദിനവൃത്താന്തത്തിന്റെ കർത്താവ് എസ്രാ ആണെന്നും രചനാ കാലം ബി.സി. 450-425 ആണെന്നും കരുതുന്നതിൽ തെറ്റില്ല.
എസ്രാ പ്രവാസാനന്തര യെഹൂദയെ ന്യായപ്രമാണത്തിന് അനുരൂപമാക്കാൻ ശ്രമിച്ചു. (എസ്രാ, 7:10). ദൈവാലയ ആരാധന പുന:സ്ഥാപിക്കുന്നതിനും (എസ്രാ, 7:19-23, 27; 8:33,34), യെഹൂദന്മാരും വിജാതീയ സ്ത്രീകളുമായി നടന്ന മിശ്രവിവാഹത്തെ ഇല്ലാതാക്കുന്നതിനും (എസ്രാ 9:10), യെരുശലേമിൻ്റെ മതിലുകൾ പുതുക്കിപ്പണിയുന്നതിനും എസ്രാ ബി.സി. 458 മുതൽ ഉദ്യമിച്ചു. ഈ ഉദ്ദേശ്യങ്ങൾക്ക് അനുരൂപമായി ദിനവൃത്താന്തങ്ങൾക്കു നാലു ഭാഗങ്ങളുണ്ട്: 1. കുടുംബപാരമ്പര്യം തെളിയിക്കുന്നതിനുള്ള വംശാവലികൾ: (1ദിന, 1:9); 2. ദാവീദിന്റെ രാജ്യം ഒരു മാതൃകാ ദൈവാധിപത്യ രാജ്യം: (1ദിന, 10-29അ); 3. ദൈവാലയം, ആരാധന എന്നിവയ്ക്കു പ്രാധാന്യം നല്കിക്കൊണ്ട് ശലോമോന്റെ മഹത്വവർണ്ണന: (2ദിന, 1-9); 4. ഭക്തന്മാരായ രാജാക്കന്മാരുടെ വിജയങ്ങൾക്കും, മതപരമായ പരിഷ്ക്കരണങ്ങൾക്കും കൂടുതൽ ഊന്നൽ നല്കിക്കൊണ്ടുള്ള യെഹൂദയുടെ ചരിത്രം: (10-36അ).
ആകരഗ്രന്ഥങ്ങൾ: ദിനവൃത്താന്ത പുസ്തകങ്ങളും എസ്രായും ഏക കർത്തൃകമാണ്. അവയുടെ രചനയ്ക്ക് വിവിധ രേഖകൾ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ഉല്പത്തി, ശമുവേൽ, രാജാക്കന്മാർ എന്നീ പുസ്തകങ്ങൾ ദിനവൃത്താന്തത്തെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. ദാവീദ് രാജാവിന്റെ ചരിത്രരചനയ്ക്കു ദർശകനായ ശമൂവേലിന്റെയും നാഥാൻ പ്രവാചകൻറയും ദർശകനായ ഗാദിന്റെയും പുസ്തകങ്ങൾ പ്രയോജനപ്പെടുത്തി. (1ദിന, 29:29). ശലോമോന്റെ ചരിത്രചനയ്ക്ക് സഹായകമായിരുന്ന ഗ്രന്ഥങ്ങൾ നാഥാൻ പ്രവാചകന്റെ പുസ്തകവും ശീലോന്യനായ അഹീയാവിന്റെ പ്രവചനവും ഇദ്ദോ ദർശകൻ്റെ ദർശനങ്ങളുമാണ്. (2ദിന, 9:29). അബീയാ രാജാവിന്റെ വൃത്താന്തങ്ങളും അവന്റെ വാക്കുകളും നടപ്പും ഇദ്ദോ പ്രവാചകന്റെ ചരിത്രപുസ്തകത്തിൽ നിന്നുള്ളതാണ്. (2ദിന, 13:22). രെഹബെയാമിന്റെ വൃത്താന്തങ്ങൾ ശെമയ്യാ പ്രവാചകൻറയും ഇദ്ദോ ദർശകൻറയും വൃത്താന്തങ്ങളിൽ വംശാവലിയായി രേഖപ്പെടുത്തിയിട്ടുണ്ട്. (2ദിന, 12:15). ഉസ്സീയാവിന്റെയും ഹിസ്ക്കീയാവിന്റെയും വൃത്താന്തങ്ങൾ യെശയ്യാ പ്രവാചകന്റെ ദർശനത്തിലുണ്ട്. (2ദിന, 26:22; 32:32). യെഹൂദയിലെയും യിസ്രായേലിലെയും രാജാക്കന്മാരുടെ പുസ്തകം (2ദിന, 25:26; 27:7; 32:32; 33;18), ദർശകന്മാരുടെ വൃത്താന്തം (2ദിന, 33:19) തുടങ്ങിയ ഗ്രന്ഥങ്ങളും ദിനവൃത്താന്ത രചനയ്ക്കു പ്രയോജനപ്പെട്ടു.
ഉദ്ദേശ്യം: ശൗൽ രാജാവിന്റെ മരണം മുതൽ ബാബേൽ പ്രവാസാന്ത്യം വരെയുള്ള പൌരോഹിത്യാരാധനയുടെ ചരിത്ര മാണ് ദിനവൃത്താന്ത പുസ്തകങ്ങളിൽ പ്രതിപാദിക്കുന്നത് എസ്രായുടെ പുസ്തകത്തിൽ ഈ ചരിത്രം തുടരുന്നു. ശമുവേലിലും രാജാക്കന്മാരിലും പ്രവാചക വീക്ഷണമാണ് കാണുന്നത്. അതിനു വിരുദ്ധമായി പൌരോഹിത്യ വീക്ഷണമാണ് ദിനവൃത്താന്തങ്ങളിൽ. തന്മൂലം മുൻ പറഞ്ഞ ചരിത്രപുസ്തകങ്ങളുടെ സമാന്തര വിവരണമോ അനുബന്ധമോ അല്ല ദിനവൃത്താന്തങ്ങൾ. യിസ്രായേലിന്റെ ആത്മീയ അഭിവൃദ്ധിക്ക് അനിവാര്യമായ ന്യായപ്രമാണത്തിലെ പൗരോഹിത്യ നിയമങ്ങൾ അനുസരിക്കുന്നതിനു പ്രേരകമായ ചരിത്ര സംഭവങ്ങൾക്കു മാത്രമാണു ഊന്നൽ നല്കിയിട്ടുളളത്. ശമൂവേലിലെയും രാജാക്കന്മാരിലെയും ചരിത്രം ദിനവൃത്താന്ത പുസ്തകങ്ങളിലേതുമായി താരതമ്യപ്പെടുത്തുമ്പോൾ താഴെപ്പറയുന്ന വ്യത്യാസങ്ങൾ പ്രകടമായി കാണാം. 1. ദൈവാലയത്തിന്റെ ഘടന (1ദിന, അ.22), സാക്ഷ്യപ്പെട്ടകം, ലേവ്യർ, പാട്ടുകാർ (1 ദിന, അ.13,15,16) എന്നിവയ്ക്ക് ദിനവൃത്താന്തത്തിൽ കൂടുതൽ പ്രാധാന്യം നല്കുന്നു. 2. രാജാക്കന്മാരുടെ ചില സാന്മാർഗ്ഗിക പ്രവൃത്തികളെ ദിനവൃത്താന്തങ്ങൾ ഒഴിവാക്കുന്നു. ഉദാ: 2ശമൂ, അ.9; 1രാജാ, 3:16-28). 3. ഏലീയാവ്, എലീശ തുടങ്ങിയ പ്രവാചകന്മാരുടെ വിശദമായ ജീവചരിത്രങ്ങൾ ഉപേക്ഷിച്ചു. (1രാജാ, 17-22: 28; 2രാജാ, 1-8:15). 4. ദാവീദിന്റെ രാജത്വത്തിൻറ ആരംഭം, അപമാനം (2ശമൂ, 1-4, 1-21), ശലോമോൻ്റെ പരാജയം, ശൗലിന്റെ ചരിത്രം (1ശമൂ, 8-30) വടക്കെ രാജ്യമായ യിസ്രായേൽ എന്നിവയുടെ വിശദമായ വിവരണം ഒഴിവാക്കി. ശൗലിന്റെ ചരിത്രത്തിൽ മരണം മാത്രമാണ് (1ശമൂ, 31) ദിനവൃത്താന്തങ്ങൾ ആഖ്യാനം ചെയ്യുന്നത്. ബി.സി. 450-ലെ വ്യാമോഹിതരായ യിസ്രായേൽ ജനം പാപവും പരാജയവും വേണ്ടുവോളം മനസ്സിലാക്കിക്കഴിഞ്ഞു. അവർക്കിനി ആവശ്യമായിരിക്കുന്നത് പ്രാത്സാഹജനകമായ പുർവ്വകാലങ്ങളിലെ ദൈവദത്തമായ വിജയങ്ങളാണ്. യെഹൂദയ്ക്ക് ദൈവം നല്കിയ അനുഗ്രഹങ്ങളെ ഓർപ്പിച്ചുകൊണ്ട് അനുഗ്രഹത്തിനും അഭിവൃദ്ധിക്കും നിദാനം ന്യായപ്രമാണാനുസരണം മാത്രമാണെന്നു വെളിപ്പെടുത്തുകയാണ് ഗ്രന്ഥത്തിൻറ പ്രധാന ലക്ഷ്യം.
പ്രധാന വാക്യങ്ങൾ: 1. “അനന്തരം യിസ്രായേലെല്ലാം ഹെബ്രോനിൽ ദാവീദിന്റെ അടുക്കൽ ഒന്നിച്ചുകൂടി പറഞ്ഞതു: ഞങ്ങൾ നിന്റെ അസ്ഥിയും മാംസവും അല്ലോ. മുമ്പെ ശൌൽ രാജാവായിരുന്ന കാലത്തും നീയായിരുന്നു നായകനായി യിസ്രായേലിനെ നടത്തിയതു: നീ എന്റെ ജനമായ യിസ്രായേലിനെ മേയ്ക്കയും എന്റെ ജനമായ യിസ്രായേലിന്നു പ്രഭുവായിരിക്കയും ചെയ്യുമെന്നു നിന്റെ ദൈവമായ യഹോവ നിന്നോടു അരുളിച്ചെയ്തിട്ടുമുണ്ടു.” 1ദിനവൃത്താന്തം 11:1.
2. “ദാവീദ് ഗാദിനോടുഞാന്‍ വലിയ വിഷമത്തിലായിരിക്കുന്നു; ഞാന്‍ ഇപ്പോള്‍ യഹോവയുടെ കയ്യില്‍ തന്നേ വീഴട്ടെ; അവന്റെ കരുണ ഏറ്റവും വലിയതല്ലോ; മനുഷ്യന്റെ കയ്യില്‍ ഞാന്‍ വീഴരുതേ എന്നു പറഞ്ഞു.” 1ദിനവൃത്താന്തം 21:13.
3. “യഹോവേ, മഹത്വവും ശക്തിയും തേജസ്സും യശസ്സും മഹിമയും നിനക്കുള്ളതു സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ളതൊക്കെയും നിനക്കുള്ളതല്ലോ. യഹോവേ, രാജത്വം നിനക്കുള്ളതാകുന്നു; നീ സകലത്തിന്നും മീതെ തലവനായിരിക്കുന്നു.” 1ദിനവൃത്താന്തം 29:11.
വംശാവലി, ആദാം മുതൽ ദാവീദ് വരെ1:1—9:44 ആദാം മുതൽ യാക്കോബിന്റെ പുത്രന്മാർ വരെ 1:1—1:54 യാക്കോബിന്റെ 12 പുത്രന്മാര്‍ 2:1-2 യെഹൂദായുടെ പിൻതലമുറ 2:3—4:21 യബ്ബേസിന്റെ പ്രാര്‍ത്ഥന 4:9-10 ശിമയോന്റെ കുടുംബം, പുത്രന്മാര്‍ 4:24-43 രൂബേൻ, ഗാദ്, മനശ്ശെ, പിൻതലമുറ 5:1-26 ലേവിയുടെ വംശാവലി 6:1-80 യിസ്സാഖര്‍, ബെന്യാമീൻ, നഫ്താലി, മനശ്ശെ, എഫ്രയീം, ആശേർ ഇവരുടെ വംശാവലി7:1-40 ബെന്യാമീൻ മുതൽ ശൗൽ വരെ, ശൗലിന്റെ പുത്രന്മാർ 8:1-40 ബാബിലോൺ പ്രവാസകാലത്തിന് ശേഷം യെരൂശലേമിൽ താമസിച്ചിരുന്ന യെഹൂദന്മാര്‍ 9:1-34 ശൗലിന്റെ വംശാവലി 9:35-44 ശൗലിന്റെ മരണം 10:1-14 ദാവീദ്, രാജാവാകുന്നു 11:1-3 ദാവീദ് യെരുശലേം കീഴടക്കുന്നു 11:4-9 ദാവീദിന്റെ സേനാവീരന്മാര്‍ 11:10-47 മരുഭൂമിയിൽ ദാവീദിനോടൊപ്പം ചേർന്ന ആളുകൾ 12:1-22 ഹെബ്രോനിൽ എത്തിച്ചേര്‍ന്നവര്‍ 12:23-40 ദാവീദ് ദൈവത്തിന്റെ പെട്ടകം തിരികെ കൊണ്ടുവരാൻ ശ്രമിക്കുന്നു, ഉസ്സായുടെ മരണം 13:1-14 ദാവീദ് യെരുശലേമിൽ 14:1-7 ദാവീദ് ഫെലിസ്ത്യരെ പരാജയപ്പെടുത്തുന്നു 14:8-17 ദാവീദ് പെട്ടകം യെരുശലേമിൽ കൊണ്ടുവരുന്നു 15:1—16:6 ദാവീദിന്റെ സ്തോത്രപ്രാര്‍ത്ഥന 16:7-36 ദാവീദുമായുള്ള ദൈവത്തിന്റെ ഉടമ്പടി 17:1-15 ദാവീദിന്റെ പ്രാര്‍ത്ഥന 17:16-27 ദാവീദ് രാജ്യങ്ങൾ കീഴടക്കുന്നു 18—20 ദാവീദിന്റെ പാപം, ജനസംഖ്യാ നിര്‍ണ്ണയം 21:1-8 ദാവീദിന്റെ പാപത്തിന്റെ അനന്തരഫലങ്ങൾ 21:8-17 ദൈവദൂതന്റെ വാൾ തടയുന്നത് 21:18-30 ദേവാലയ നിര്‍മ്മാണം-പദ്ധതി 22:2-19 ലേവ്യകുടുംബാംഗങ്ങൾ, അവരുടെ ശുശ്രൂഷ 23:1-32 പുരോഹിതന്മാരുടെ വിഭജനം 24:1-19 ദേവാലയത്തിലെ ആരാധന ഗായകസംഘം 25:1-31 ദേവാലയത്തിലെ വാതിൽകാവൽക്കാര്‍ 26:1-19 വിവിധ ഉദ്യോഗസ്ഥര്‍ 26:20-32 സൈന്യവും അതിന്റെ ഉദ്യോഗസ്ഥരും27:1-15 വിവിധ ഉദ്യോഗസ്ഥർ27:16-34 ദേവാലയത്തിന്റെ പ്ലാനും പദ്ധതിയും 28:1-21 ദേവാലയം പണിക്ക് വേണ്ടിയുള്ള ദാനങ്ങൾ 29:1-9 ദാവീദിന്റെ പ്രാര്‍ത്ഥന 29:10-19 ശലോമോനെ രാജാവായി വാഴിക്കുന്നു 29:21-25 ദാവീദിന്റെ മരണം 29:26-30
പഴയനിയമത്തിലെ പന്ത്രണ്ടാമത്തെ പുസ്തകം. രാജാക്കന്മാരുടെ കാലാനുക്രമമായുള്ള രണ്ടു വംശാവലികളെ തമ്മിൽ കൂട്ടിയിണച്ചിരിക്കുകയാണ്. പത്തു ഗോത്രങ്ങളടങ്ങുന്ന യിസ്രായേൽ, ചിലയിടങ്ങളിൽ വടക്കേരാജ്യം എന്നാണ് അറിയപ്പെടുന്നത്. കാരണം അവരുടെ ഭൂപ്രദേശം യെരുശലേമിന്റെ വടക്കു ഭാഗത്തായാണ് സ്ഥിതി ചെയ്യുന്നത്. ആദ്യത്തെ രാജാവായ യൊരോബയാം മുതൽ അസീരിയൻ അടിമത്തവും നാശവും വരെയുള്ള കാലമത്രയും അവർ യഹോവയുടെ മുമ്പാകെ നിരന്തരം വിഗ്രഹാരാധികളും അനുസരണം കെട്ടവരുമായിരുന്നു. യെരുശലേം കേന്ദ്രമാക്കിയിരുന്ന, തെക്കേരാജ്യം എന്നറിയപ്പെട്ടിരുന്ന യഹൂദ, യഹോവയോടു തീർത്തും വിശ്വസ്തരായിരുന്നില്ല എങ്കിലും, വിശ്വസ്തത പുലർത്തിയിരുന്ന ഒരു ന്യൂനപക്ഷത്തിൽ അനുസരണത്തിന്റെ ഒരു ബാഹ്യ പ്രകടനം എങ്കിലും അവർ കാഴ്ചവച്ചിരുന്നു. അക്കാലത്തെ ഏറ്റവും പ്രതാപമാർന്ന സമയം ശലോമോന്റെ ഭരണകാലഘട്ടമായിരുന്നു. ദൈവാലയത്തിന്റെ പണിയും അതിന്റെ പ്രതിഷ്ഠയും മറ്റേതു കാലത്തെക്കാളും ശ്രദ്ധയാകർഷിക്കുന്നതായിരുന്നു എന്നത് ദൈവത്തിന്റെ ദൃഷ്ടിയിലെ അതിന്റെ പ്രധാന്യത്തെയാണ് സൂചിപ്പിക്കുന്നത്. ന്യായവിധിയോടും മരണത്തോടും കൂടി അവസാനിക്കുന്ന ശലോമോന്റെ ഭരണം ദൈവീക സൗഭാഗ്യങ്ങളും പ്രശസ്തിയും ദുർവിനിയോഗം ചെയ്യുകയും ദൈവീക വാക്കുകൾ ധിക്കരിക്കുകയും ചെയ്താൽ എന്തു സംഭവിക്കും എന്നതിന്റെ ഗൗരവമേറിയ ഒരു മുന്നറിയിപ്പാണ്. നിരന്തരമായുള്ള അനുസരണക്കേടിനാൽ ദൈവകൃപയ്ക്കായുള്ള എല്ലാ അഭ്യർത്ഥനകളും തള്ളപ്പെടുമ്പോൾ മാത്രമാണ് ദൈവം ആദ്യം വടക്കേരാജ്യത്തെയും തെക്കേ രാജ്യത്തെയും നശിപ്പിക്കുന്നത്.
പ്രധാന വാക്യങ്ങൾ: 1. “എങ്കിലും യഹോവ തന്റെ ദാസനായ ദാവീദിനോടു അവന്നും അവന്റെ മക്കൾക്കും എന്നേക്കും ഒരു ദീപം നല്കും എന്നു വാഗ്ദാനം ചെയ്തിരുന്നതുകൊണ്ടു അവന്റെ നിമിത്തം യെഹൂദയെ നശിപ്പിപ്പാൻ തനിക്കു മനസ്സായില്ല.” 2രാജാക്കന്മാർ 8:19.
2. “യിസ്രായേൽമക്കൾ തങ്ങളെ മിസ്രയീംരാജാവായ ഫറവോന്റെ കൈക്കീഴിൽനിന്നു വിടുവിച്ചു മിസ്രയീംദേശത്തുനിന്നു പുറപ്പെടടുവിച്ചു കൊണ്ടുവന്ന തങ്ങളുടെ ദൈവമായ യഹോവയോടു പാപം ചെയ്തു അന്യദൈവങ്ങളെ ഭജിക്കയും യഹോവ യിസ്രായേൽമക്കളുടെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞിരുന്ന ജാതികളുടെ ചട്ടങ്ങളെയും അവയെ നടപ്പാക്കിയ യിസ്രായേൽരാജാക്കന്മാരുടെ ചട്ടങ്ങളെയും അനുസരിച്ചുനടക്കയും ചെയ്തതുകൊണ്ടു ഇങ്ങനെ സംഭവിച്ചു.” 2രാജാക്കന്മാർ 17:7,8.
3. “അവൻ യഹോവെക്കു പ്രസാദമായുള്ളതു ചെയ്തു; തന്റെ പിതാവായ ദാവീദിന്റെ വഴിയിലൊക്കെയും വലത്തോട്ടും ഇടത്തോട്ടും മാറാതെ നടന്നു.” 2രാജാക്കന്മാർ 22:2.
4. “പ്രവാചകന്മാരായ തന്റെ ദാസന്മാർമുഖാന്തരം യഹോവ അരുളിച്ചെയ്തിരുന്ന വചനപ്രകാരം അവൻ അവരെ യെഹൂദയെ നശിപ്പിക്കത്തക്കവണ്ണം അതിന്റെ നേരെ അയച്ചു.” 2രാജാക്കന്മാർ 24:2.
ഉള്ളടക്കം: A. വിഭക്തരാജ്യം (രാജാക്കന്മാരുടെ ഒന്നാം പുസ്തകത്തിന്റെ തുടർച്ച): അ.1-17.
I. യിസ്രായേൽ രാജാവായ അഹസ്യാവും, എലിയാവിന്റെ ശുശ്രൂഷയും: 1:1-18.
II. ഏലിയാവിന്റെ എടുക്കപ്പെടൽ: 2:1-12.
III. എലീശായുടെ ശുശ്രൂഷയുടെ ആരംഭം: 2:12-25.
IV. യിസ്രായേൽ രാജാവായ യെഹോരാം (യോരാം): 3:1-27.
V. എലീശായുടെ അത്ഭുത ശുശ്രൂഷകൾ: 4:1-8:15.
1. അത്ഭുതകരമായി എണ്ണ വർദ്ധിപ്പിക്കുന്നു: 4:1-7.
2. ശൂനേംകാരത്തിക്കു ചെയ്ത നന്മ: 8:17.
3. ശൂനേംകാരത്തിയുടെ മകനെ ഉയർപ്പിക്കുന്നു: 4:18-37.
പഴയനിയമത്തിലെ പതിനൊന്നാമത്തെ പുസ്തകമാണ് 1രാജാക്കന്മാർ. എബ്രായ കാനോനിൽ മുൻപ്രവാചകന്മാരുടെ ഗണത്തിൽപ്പെട്ട പുസ്തകമാണ് രാജാക്കന്മാർ ഒന്നും രണ്ടും. രാജാക്കന്മാരുടെ രണ്ടു പുസ്തകങ്ങളും ചേർന്നു ഒറ്റപ്പുസ്തകമാണ് എബായയിൽ. എബായ പാഠത്തിലെ ആദ്യപദമായ വ്ഹമ്മെലക് (രാജാവും)-ൽ നിന്നുമാണ് പുസ്തകത്തിനു ഈ പേർ ലഭിച്ചത്. സെപ്റ്റ്വജിന്റാണ് രണ്ടു പുസ്തകങ്ങളായി ഇതിനെ തിരിച്ചത്. എബ്രായയിൽ ഒരു വലിയ ചുരുളിൽ പുസ്തകം മുഴുവൻ എഴുതാവുന്നതാണ്; എന്നാൽ ഗ്രീക്കിൽ രണ്ടു ചുരുളുകൾ വേണ്ടി വന്നു. അതിനാലാണ് സെപ്റ്റജിന്റ് രാജാക്കന്മാരുടെ പുസ്തകത്തെ രണ്ടായി തിരിച്ചത്. ശമുവേൽ ഒന്നും രണ്ടും, രാജാക്കന്മാർ ഒന്നും രണ്ടും എന്നീ നാലു പുസ്തകങ്ങളെയും ഒരു തുടർച്ചയായ ചരിത്രമായി പരിഗണിച്ചാണ് ഗ്രീക്ക്, ലത്തീൻ ബൈബിളുകൾ രാജാക്കന്മാർ ഒന്നും, രണ്ടും, മൂന്നും, നാലും എന്നിങ്ങനെ നാമകരണം ചെയ്തത്. രാജാക്കന്മാരുടെ പുസ്തകത്തിന്റെ വിഭജനം കൃത്രിമമായി തോന്നുന്നു. യിസ്രായേൽ രാജാവായ അഹസ്യാവിന്റെ വാഴ്ചയുടെ വർണ്ണനയുടെ തുടക്കത്തോടു കൂടിയാണ് ഒന്നു രാജാക്കന്മാർ അവസാനിക്കുന്നത്. ഈ വർണ്ണന അവസാനിക്കുന്നതു രണ്ടു രാജാക്കന്മാർ ഒന്നാം അദ്ധ്യായത്തിലും. ഏലീയാപ്രവാചകന്റെ ശുശ്രൂഷയുടെ സിംഹഭാഗവും, എലീശയുടെ അഭിഷേകവും 1രാജാക്കന്മാർ ഉൾക്കൊള്ളുന്നു. എന്നാൽ ഏലീയാ പ്രവാചകന്റെ ശുശ്രൂഷയുടെ ഉജ്ജ്വലമായ അന്ത്യവും എലീശയുടെ ശുശ്രൂഷയുടെ പൂർണ്ണമായ വിവരണവും II രാജാക്കന്മാരിലാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
ഗ്രന്ഥകർത്താവും കാലവും: രാജാക്കന്മാർ എഴുതിയത് യിരെമ്യാ പ്രവാചകനാണെന്നു ബാബാബത്രയിൽ (Baba Batra) പറഞ്ഞിട്ടുണ്ട്. ഇത് ശരിയായിരിക്കണമെന്ന് നിർബന്ധമില്ല. ഇതിന്റെ അജ്ഞാത കർത്താവ് യിരെമ്യാവിന്റെ സമകാലികനും, യിരെമ്യാവിനെപ്പോലെ ഒരു പ്രവാചകനും ആയിരുന്നു എന്നതിൽ സംശയമില്ല. എബായ കാനോനിൽ രണ്ടാം വിഭാഗമായ പ്രവാചകന്മാരിൽ (നെവീം) ആണ് രാജാക്കന്മാരുടെ പുസ്തകം ഉൾപ്പെടുത്തിയിട്ടുള്ളത്. യിസ്രായേല്യ ചരിത്രകാരന്മാരിലധികം പേരും പ്രവാചക പദവി ഉളളവരായിരുന്നു. രാജാക്കന്മാരുടെ പുസ്തകത്തിൽ ഒടുവിൽ രേഖപ്പെടുത്തിയിട്ടുള്ള ചരിത്രസംഭവം ബാബിലോണിലെ കാരാഗൃഹത്തിൽ നിന്നുള്ള യെഹോയാഖീന്റെ വിടുതലാണ്. (2രാജാ, 25:27-30). അത് അദ്ദേഹത്തിന്റെ ബന്ധനത്തിന്റെ മുപ്പത്തേഴാം വർഷവും യെരുശലേം പിടിക്കപ്പെട്ടതിനു 25 വർഷ ശേഷവും – അതായതു ബി.സി. 562-ൽ ആണ്. യെഹോയാഖീന്റെ മരണം വരെയുള്ള കാര്യങ്ങൾ പറഞ്ഞിട്ടുള്ളതു കൊണ്ട്, അതിനു ശേഷമാകണം പുസ്തകം പൂർത്തിയായത്. ഈ വസ്തുതകൾ കണക്കിലെടുത്തുകൊണ്ട് ബി.സി. 550-നോടടുപ്പിച്ചു രാജാക്കന്മാർ ഇന്നത്തെ രൂപത്തിൽ എഴുതപ്പെട്ടു എന്നു പറയാം.
മൂലരേഖകൾ: തന്റെ കാലത്തുണ്ടായ സംഭവങ്ങൾ നേരിട്ടു മനസ്സിലാക്കിയും, പൂർവ്വചരിത്രം മറ്റു രേഖകളെ അധിഷ്ഠാനമാക്കിയും ആണ് അജ്ഞാത്ര ഗ്രന്ഥകാരൻ രാജാക്കന്മാർ രചിച്ചത്. മൂന്നു പൂർവ്വരേഖകളെക്കുറിച്ചു എഴുത്തുകാരൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ശലോമോൻ രാജാവിന്റെ ഭരണത്തിന്റെ വിശദമായ ആഖ്യാനത്തിനു സഹായകമായിരുന്നത് ‘ശലോമോന്റെ വൃത്താന്തപുസ്തകം’ ആണ്. (1രാജാ, 11:41). ഈ പുസ്തകത്തിന്റെ വ്യാപ്തിയും സ്വഭാവവും നിശ്ചയിക്കുവാൻ സാദ്ധ്യമല്ല. എന്നാൽ ശലോമോന്റെ ഭരണത്തിന്റെ വെറും അപഗ്രഥനാത്മക ഔദ്യോഗിക രേഖയല്ല, മറിച്ച് അവയിൽ അധിഷ്ഠിതമായ ഒരു ചരിത്രമാണ് രാജാക്കന്മാരുടെ പുസ്തകം. വിഭക്ത സാമാജ്യത്തിന്റെ അനന്തര ചരിത്രത്തിന് മറ്റു രണ്ടു രേഖകൾ ലഭ്യമാണ്. അവ ‘യിസായേൽ രാജാക്കന്മാരുടെ വൃത്താന്ത പുസ്തകവും’ (1രാജാ, 14:19), ‘യെഹൂദാ രാജാക്കന്മാരുടെ വൃത്താന്തപുസ്തകവും’ (1രാജാ, 14:29 ) ആണ്. ഇവയിൽ ആദ്യത്തേത് 17 പ്രാവശ്യവും രണ്ടാമത്തേത് 15 പ്രാവശ്യവും പരാമർശിക്കപ്പെടുന്നു. ഈ രണ്ടു പുസ്തകങ്ങളും വെറും ഔദ്യോഗിക വൃത്താന്തങ്ങളല്ല; മറിച്ച് അവയെ അധിഷ്ഠാനമാക്കി എഴുതിയ ജനകീയ ചരിത്രങ്ങൾ ആണ്. യേഹൂവിന്റെ കീഴിൽ നടന്ന വിപ്ലവം (2രാജാ, 9-10), യെഹൂദയിലെ അഥല്യാരാജ്ഞിയുടെ പതനം (2രാജാ, 11) എന്നിവപോലുള്ള അനേകം ആഖ്യാനങ്ങൾ അവയിലുണ്ട്. ഈ മൂന്നുരേഖകൾ കൂടാതെ മറ്റു രേഖകളും തീർച്ചയായും ഉണ്ടായിരുന്നിരിക്കണം.
പ്രതിപാദനരീതി: ആധുനിക ചരിത്രകാരൻ ലഭ്യമായ ആധാരരേഖകളെ നല്ലവണ്ണം പരിശോധിച്ചശേഷം സ്വതന്ത്രമായും മൗലികമായും ചരിത്രം രചിക്കുന്നു. എന്നാൽ രാജാക്കന്മാരുടെ എഴുത്തുകാരനാകട്ടെ ലിഖിതരേഖകളിലെ ഭാഗങ്ങളെ ശ്രദ്ധാപൂർവ്വം തിരഞ്ഞെടുത്താണ് ചരിത്രത്തിനു രൂപം നല്കിയത്. എന്നിരിക്കിലും ഇത് വെറുമൊരു സമ്പാദനം മാതമല്ല. ആനുകാലിക ചരിത്രം അദ്ദേഹം തന്നെയാണു എഴുതിയത്. വിഭക്ത സാമ്രാജ്യത്തിന്റെ കാലഘട്ടം വിവരിക്കുന്നതിൽ എഴുത്തുകാരൻ പ്രത്യേക വൈദഗ്ദ്ധ്യം കാണിക്കുന്നുണ്ട്. രണ്ടു രാജ്യങ്ങളുടെയും സമാന്തരചരിത്രം വ്യക്തമാക്കുന്നു. യെഹൂദയിലെ സമകാലീന ചരിത്രത്തിലേക്കു തിരിയുന്നതിനു മുമ്പു യിസ്രായേലിലെ യൊരോബെയാമിന്റെ മരണം വരെയുള്ള സംഭവങ്ങൾ രേഖപ്പെടുത്തുന്നു. തുടർന്നു യെഹൂദയുടെ ചരിത്രം ആസയുടെ മരണംവരെ വിവരിക്കുന്നു. യൊരോബെയാമിന്റെ വാഴ്ച അവസാനിക്കുന്നതിനു മുമ്പാണ് ആസ രാജ്യഭാരം ഏറ്റത്. ഇതേ മാതൃകയിൽ തന്നെയാണ് യിസ്രായേലിന്റെയും യെഹൂദയുടെയും ചരിത്രവിവരണം പുരോഗമിക്കുന്നത്. എലീശാ പ്രവാചകനെക്കുറിച്ചുള്ള കഥകൾ, അസാധാരണമായ താൽപര്യത്തോടെയാണു വർണ്ണിക്കുന്നത്. (2രാജാ, 3:1-8-15)
മതപരമായ വീക്ഷണം: രാജാക്കന്മാരുടെ വാഴ്ചയുടെ പ്രാധാന്യം കണക്കാക്കുന്നത് അവരുടെ രാഷ്ട്രീയ നേട്ടങ്ങളുടെ അടിസ്ഥാനത്തിലല്ല, മറിച്ചു അവരുടെ മതപരമായ നിലപാടിന്റെ അടിസ്ഥാനത്തിലാണ്. നെബാത്തിന്റെ മകനായ യൊരോബെയാമിനെ പിന്തുടർന്നതിനാൽ വടക്കെ രാജ്യത്തിലെ രാജാക്കന്മാരെല്ലാം നിന്ദാപാത്രമായി. (1രാജാ, 12:25-33). യൊരോബെയാം യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ചു. വടക്കെ രാജ്യത്തിന്റെ ചരിത്രം ഉപസംഹരിക്കുമ്പോൾ അതിന്റെ പതനത്തിനുള്ള ധാർമ്മികമായ കാരണങ്ങളാണു് അവതരിപ്പിക്കുന്നത്. (2രാജാ, 17:7-23). മതപരമായ നിലപാടനുസരിച്ച് യെഹൂദാരാജാക്കന്മാരെ രണ്ടായി തിരിക്കുന്നു. യിസ്രായേൽ രാജാക്കന്മാരുടെ വഴിയിൽ നടന്നതിനാലും യഹോവയുടെ മുമ്പിൽ ദുഷ്ടത പ്രവർത്തിച്ചതിനാലും പല രാജാക്കന്മാരും നിന്ദാപാത്രങ്ങളായി. (യെഹോരാമും, അഹസ്യാവും: 2രാജാ, 8:16-27; ആഹാസ്, രാജാ, 16:1-20; മനശ്ശെയും ആമോനും: 2രാജ, 21:1-26). മറ്റു രാജാക്കന്മാർ യഹോവയുടെ പ്രസാദം ലളിച്ചവരാണ്. നിരുപാധികമായ പുകഴ്ച അർഹിക്കുന്ന രണ്ടു രാജാക്കന്മാരാണ് ഹിസ്കീയാവും യോശീയാവും. ഇവർ പൂജാഗിരികളെ നീക്കി, ആരാധന യെരുശലേം ദൈവാലയത്തിൽ മാത്രമായി ഒതുക്കി. (2രാജാ, 18:3,4; 22:2; 23:5-8).
ഉദ്ദേശ്യം: സമഗ്രമായ ഒരു ചരിത്രം നൽകുക എന്നതല്ല തന്റെ ഉദ്ദേശ്യമെന്നു എഴുത്തുകാരൻ വ്യക്തമാക്കുന്നു. തന്റെ ജനത്തിന്റെ ചരിത്രത്തെക്കുറിച്ചുള്ള ദൈവത്തിന്റെ വീക്ഷണം എന്താണെന്നു വ്യക്തമാക്കുകയാണ് ഈ ഗ്രന്ഥത്തിൽ. യിസ്രായേൽ ഒരു ദൈവാധിപത്യ രാഷ്ട്രമാണ്. ഈ പരമമായ ലക്ഷ്യത്തിനു വിധേയമാണ് മറ്റുള്ളതെല്ലാം. ക്രമപ്രവൃദ്ധമായ ദൈവികനിർണ്ണയത്തിനു പ്രകാശനം നൽകാത്ത സംഭവങ്ങളുടെ നേർക്കു എഴുത്തുകാരൻ മൗനമവലംബിക്കുന്നു. ഒരു മതേതര ചരിത്രകാരന്റെ ദൃഷ്ടിയിൽ ഉത്തരരാജ്യത്തിലെ രാജാക്കന്മാരിൽ പ്രമുഖനാണ് ഒമ്രി. എന്നാൽ ഒമ്രിയുടെ ചരിത്രം ബൈബിളിൽ വെറും ആറുവാക്യങ്ങളിൽ ഒതുക്കിയിരിക്കുകയാണ്. (1രാജാ, 16:23-28). ശമര്യയിൽ തലസ്ഥാനം സ്ഥാപിക്കാതിരുന്നെങ്കിൽ ഒമ്രി അവഗണിക്കപ്പെട്ടു പോയേനേ. യെഹൂദാ രാജാവായ ഹിസ്കീയാവിന്റെ ചരിത്രത്തിനു പൂർണ്ണമായ മൂന്നദ്ധ്യായങ്ങളാണ് വിനിയോഗിച്ചിട്ടുള്ളത്. (2രാജാ, 18-20). എന്നാൽ ഉത്തരരാജ്യമായ യിസ്രായേലിന്റെ സുവർണ്ണ കാലമായി കണക്കാക്കപ്പെടുന്ന യൊരോബെയാം രണ്ടോമന്റെ ചരിത്രം വെറും ഏഴു വാക്യങ്ങളിൽ സംഗ്രഹിച്ചു. (2രാജാ, 14:23-29). ഏലീയാവിന്റെയും എലീശയുടെയും ചുരുങ്ങിയ ശുശ്രൂഷാകാലം വളരെ വിശദമായി വിവരിച്ചിട്ടുണ്ട്. പുസ്തകത്തിന്റെ ഏതാണ്ട് മൂന്നിലൊന്നു ഭാഗം അതു നിറഞ്ഞു നില്ക്കുന്നു.
പ്രധാന വാക്യങ്ങൾ: 1. “നിന്റെ മകനായ ശലോമോൻ എന്റെ അനന്തരവനായി വാണു എനിക്കു പകരം എന്റെ സിംഹാസനത്തിൽ ഇരിക്കും എന്നു ഞാൻ നിന്നോടു യിസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തിൽ സത്യംചെയ്തതുപോലെ തന്നേ ഞാൻ ഇന്നു നിവർത്തിക്കും എന്നു സത്യംചെയ്തു പറഞ്ഞു.” 1രാജാക്കന്മാർ 1:30.
2. “ദൈവം അവനോടു അരുളിച്ചെയ്തതു എന്തെന്നാൽ: നീ ദീർഘായുസ്സോ സമ്പത്തോ ശത്രുസംഹാരമോ ഒന്നും അപേക്ഷിക്കാതെ ന്യായപാലനത്തിന്നുള്ള വിവേകം എന്ന ഈ കാര്യം മാത്രം അപേക്ഷിച്ചതുകൊണ്ടു ഞാൻ നിന്റെ അപേക്ഷപ്രകാരം ചെയ്തിരിക്കുന്നു; ജ്ഞാനവും വിവേകമുള്ളോരു ഹൃദയം ഞാൻ നിനക്കു തന്നിരിക്കുന്നു; നിനക്കു സമനായവൻ നിനക്കു മുമ്പു ഉണ്ടായിട്ടില്ല; നിനക്കു സമനായവൻ നിന്റെശേഷം ഉണ്ടാകയും ഇല്ല. ഇതിന്നുപുറമെ, നീ അപേക്ഷിക്കാത്തതായ സമ്പത്തും മഹത്വവും കൂടെ ഞാൻ നിനക്കു തന്നിരിക്കുന്നു; നിന്റെ ആയുഷ്കാലത്തൊക്കെയും രാജാക്കന്മാരിൽ ഒരുത്തനും നിനക്കു സമനാകയില്ല.” 1രാജാക്കന്മാർ 3:11-13.
3. “യഹോവ അവനോടു അരുളിച്ചെയ്തതെന്തെന്നാൽ: നീ എന്റെ മുമ്പാകെ കഴിച്ചിരിക്കുന്ന നിന്റെ പ്രാർത്ഥനയും യാചനയും ഞാൻ കേട്ടു; നീ പണിതിരിക്കുന്ന ഈ ആലയത്തെ എന്റെ നാമം അതിൽ എന്നേക്കും സ്ഥാപിപ്പാൻ തക്കവണ്ണം ഞാൻ വിശുദ്ധീകരിച്ചിരിക്കുന്നു; എന്റെ കണ്ണും ഹൃദയവും എല്ലായ്പോഴും അവിടെ ഇരിക്കും.” 1രാജാക്കന്മാർ 9:3.
4. “എന്നാൽ ഗിലെയാദിലെ തിശ്ബിയിൽനിന്നുള്ള തിശ്ബ്യനായ ഏലീയാവു അഹാബിനോടു: ഞാൻ സേവിച്ചുനില്ക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവയാണ, ഞാൻ പറഞ്ഞല്ലാതെ ഈയാണ്ടുകളിൽ മഞ്ഞും മഴയും ഉണ്ടാകയില്ല എന്നു പറഞ്ഞു.” 1രാജാക്കന്മാർ 17:1.
5. “എന്നാൽ ബാലിന്നു മടങ്ങാത്ത മുഴങ്കാലും അവനെ ചുംബനം ചെയ്യാത്ത വായുമുള്ളവരായി ആകെ ഏഴായിരംപേരെ ഞാൻ യിസ്രായേലിൽ ശേഷിപ്പിച്ചിരിക്കുന്നു.” 1രാജാക്കന്മാർ 19:18.
ഉള്ളടക്കം: A. ദാവീദിന്റെ അന്ത്യനാളുകൾ: 1:1-11.
I. സിംഹാസനം പിടിച്ചെടുക്കാനുള്ള അദോനിയാവിന്റെ ശ്രമം: 1:1-38.
II. ഗീഹോനിൽ വെച്ചുള്ള ശലോമോന്റെ അഭിഷേകം: 1:39-53.
Ill. ശലോമോനോടുള്ള ദാവീദിന്റെ അന്ത്യനിർദ്ദേശം: 2:1-11.
B. ശലോമോൻ രാജാവിന്റെ സുവർണ്ണ ഭരണം: 2:12-11:43.
I. ശലോമോൻ വൈരികളെ നിർമ്മാർജ്ജനം ചെയ്യുന്നു: 2:12:46.
II. ശലോമോന്റെ ജ്ഞാനം: അ.3.
III. ശലോമോന്റെ ഭരണാധികാരികൾ: 4:1-19.
IV. ശലോമോൻ തന്റെ സകലവിധ പ്രതാപത്തിലും: 4:20-34.
V. ശലോമോന്റെ ആലയം: അ.5-7.
1. ഹീരാം രാജാവുമായുള്ള ശലോമോന്റെ കരാർ: അ.5.
2. ആലയത്തെ സംബന്ധിച്ചുള്ള വിസ്തൃത വിവരണവും, അതിന്റെ നിർമ്മാണവും: അ.6.
3. മറ്റു സൗധങ്ങളുടെ നിർമ്മാണം: 7:1-12.
4. ആലയത്തിന്റെ സജ്ജീകരണങ്ങൾ: 7:13-51.
VI. ആലയത്തിലെ പ്രതിഷ്ഠ: അ.8.
VII. ശലോമോന്റെ പ്രശസ്തി: അ.9-10.
1. ദൈവീക ഉടമ്പടി: 9:1-9.
2. ഹീരാം രാജാവിനുള്ള സമ്മാനങ്ങൾ: 9:10-14.
3. ശലോമോന്റെ വിധേയത്വവും ത്യാഗങ്ങളും: 9:15-25.
4. ശലോമോന്റെ കപ്പൽപട: 9:26-28.
5. ശേബാരാജ്ഞിയുടെ സന്ദർശനം: 10:1-13.
6. അവന്റെ സമ്പത്ത്: 10:14-29.
VIII. ശലോമോന്റെ മതഭ്രംശവും മരണവും: അ.11.
C. രാജ്യ വിഭജനം: അ.12-22.
I. യഹൂദാരാജാവായ രെഹബെയാം 12:1-24.
II. യിസ്രായേൽ രാജാവായ യൊരൊബയാം: 12:25-14:20.
1. യൊരൊബെയാമിന്റെ തെറ്റായ ഭക്തികേന്ദ്രങ്ങൾ: 12:25-33.
2. യൊരൊബെയാമും ദൈവപുരുഷനും: 13:1-32.
3. യൊരൊബെയാമിന്റെ കപട പൗരോഹിത്യം: 13:33,34.
4. യൊരൊബയാമിന്റെ മകന്റെ മരണം: 14:1-20.
III. യഹൂദാരാജാവായ രെഹബെയാം: തുടർച്ച; 14:21-31.
IV. യഹൂദാരാജാവായ അബീയാം: 15:1-8.
V. യഹൂദാരാജാവായ ആസാ: 15:9-24.
VI. യിസ്രായേൽ രാജാവായ നാദാബ്: 15:25-27.
VII. യിസ്രായേൽ രാജാവായ ബെയെശാ: 15:28-16:7.
VIII. യിസ്രായേൽ രാജാവായ ഏലാ: 16:8-10.
IX. യിസ്രായേൽ രാജാവായ സിമ്രി: 16:11-20.
X. യിസ്രായേൽ രാജാവായ തിബ്നി:16:21,22.
XI. യിസ്രായേൽ രാജാവായ ഒമ്രി: 16:23-28.
XII. യിസ്രായേൽ രാജാവായ ആഹാബും പ്രവാചകനായ ഏലിയാവും: 16:29-22:40.