All posts by roy7

മദ്യപാനം

മദ്യപാനം

മദ്യപാനം ഇന്നു പുരോഗമന സംസ്കാരത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞിരിക്കുന്നു. മദ്യപിക്കുന്നവരെ സമൂഹം അവജ്ഞയോടെ വീക്ഷിച്ചിരുന്ന കാലവും കഴിഞ്ഞുപോയി. വിശേഷ അവസരങ്ങളിലെങ്കിലും അല്പം മദ്യപിക്കാത്തവരെ പുച്ഛത്തോടെ വീക്ഷിക്കുന്ന അവസ്ഥയിൽ ആധുനിക സമൂഹം എത്തിനിൽക്കുന്നു. തന്നിമിത്തം ക്രൈസ്തവ സഹോദരങ്ങൾക്കുപോലും മദ്യപാനത്തെ ഒരു പാപമായി കണക്കാക്കുവാൻ കഴിയുന്നില്ല. മദ്യത്തിന്റെ ലഹരി വരുത്തിവയ്ക്കുന്ന വിനകളെക്കുറിച്ച് തിരുവചനം നൽകുന്ന താക്കീതുകൾ പലരും വിസ്മരിച്ചുകളയുന്നു. പുരോഹിതൻ സമാഗമനകൂടാരത്തിൽ കടക്കുമ്പോൾ വീഞ്ഞും മദ്യവും കുടിക്കാൻ പാടില്ല. (ലേവ്യ, 10:9). സങ്കീർത്തനക്കാരന്റെ ആവലാതി “ഞാൻ മദ്യപന്മാരുടെ പാട്ടായിരിക്കുന്നു” എന്നത്രേ. (സങ്കീ, 69:12). വീഞ്ഞു കുടിക്കുന്നതു രാജാക്കന്മാർക്കും മദ്യാസക്തി പ്രഭുക്കന്മാർക്കും ചേർന്നതല്ല. അവർ കുടിച്ചിട്ടു നിയമം മറക്കുകയും ന്യായം മറിച്ചുകളയുകയും ചെയ്യും. (സദൃ, 31:4,5). മദ്യത്തിന്റെ ദോഷത്തെക്കുറിച്ചു വ്യക്തമായ വിവരണം സദൃശവാക്യങ്ങളിലുണ്ട്: ആർക്കു കഷ്ടം, ആർക്കു സങ്കടം, ആർക്കു കലഹം , ആർക്കു ആവലാതി, ആർക്കു അനാവശ്യമായ മുറിവുകൾ, ആർക്കു കൺചുവപ്പു? വീഞ്ഞു കുടിച്ചുകൊണ്ടു നേരം വൈകിക്കുന്നവർക്കും മദ്യം രുചിച്ചുനോക്കുവാൻ പോകുന്നവർക്കും തന്നേ. വീഞ്ഞു ചുവന്നു പാത്രത്തിൽ തിളങ്ങുന്നതും രസമായി ഇറക്കുന്നതും നീ നോക്കരുത്. ഒടുക്കം അതു സർപ്പം പോലെ കടിക്കും; അണലിപോലെ കൊത്തും. നിന്റെ കണ്ണു പരസ്ത്രീകളെ നോക്കും; നിന്റെ ഹൃദയം വക്രത പറയും. നീ നടുക്കടലിൽ ശയിക്കുന്നവനെപ്പോലെയും പാമരത്തിന്റെ മുകളിൽ ഉറങ്ങുന്നവനെപ്പോലെയും ആകും. അവർ എന്നെ അടിച്ചു എനിക്കു നൊന്തില്ല; അവർ എന്നെ തല്ലി, ഞാൻ അറിഞ്ഞതുമില്ല. ഞാൻ എപ്പോൾ ഉണരും? ഞാൻ ഇനിയും അതുതന്നേ തേടും എന്നു നീ പറയും.” (സദൃ, 23:29 – 35). 

മദ്യം ജഡത്തെയാണ് ഉത്തേജിപ്പിക്കുന്നത്. ആത്മാവിനോ ആത്മീയ ജീവിതത്തിനോ അതു ഗുണകരമല്ല. മദ്യം ആദ്യം കണ്ണുകളെ മോഹിപ്പിക്കുന്നു. തുടർന്നു അതിന്റെ രുചി മദ്യപനെ വശീകരിക്കുന്നു. പലരും മദ്യപാനം ആരംഭിക്കുന്നതു ജീവിതപ്രശ്നങ്ങളെയും ദുഃഖങ്ങളെയും മറക്കുവാനാണ്. പക്ഷേ ഈ മറവി താൽക്കാലികം മാത്രമാണ്. ബോധം തെളിയുമ്പോൾ അവ പതിന്മടങ്ങു വർദ്ധിക്കുകയേയുള്ളൂ. കഷ്ടം, സങ്കടം, കലഹം, ആവലാതി, ശരീരത്തിൽ അനാവശ്യമായ മുറിവുകൾ, കൺചുവപ്പു ഇവയെല്ലാം മദ്യപന്റെ നിരന്തരാനുഭവങ്ങളാണ്. മദ്യം കാണ്മാൻ മനോഹരവും പാനം ചെയ്യുവാൻ രൂചികരവുമാണ്. ദുർന്നടപ്പിന് മദ്യപാനം കാരണമാണ്. ദൈവകൃപ പ്രാപിച്ചവനും ദൈവത്തോടുകൂടെ നടന്നവനുമായ നോഹ ജലപ്രളയത്തിനു ശേഷം മുന്തിരിത്തോട്ടം നട്ടുണ്ടാക്കി വീഞ്ഞു കുടിച്ചു ബോധം നഷ്ടപ്പെട്ടു വിവസ്ത്രനായി കിടന്നു. അതുമൂലം തന്റെ പൗത്രനെ (കനാൻ) ശപിക്കുവാൻ ഇടയായി. (ഉല്പ, 9:21-26). ലോത്തിന്റെ പുത്രിമാർ ലോത്തിനെ മദ്യം കുടിപ്പിച്ച ശേഷമാണ് അനാശാസ്യ പ്രവർത്തനത്തിനു വിധേയനാക്കിയത്. (ഉല്പ, 19:30:38). അബ്ശാലോമിന്റെ സഹോദരിയായ താമാരിനെ മാനഭംഗപ്പെടുത്തിയ അമ്നോനെ അബ്ശാലോമിന്റെ അനുയായികൾ കൊന്നത് അവൻ വീഞ്ഞു കുടിച്ച് ഉന്മത്തനായപ്പോഴായിരുന്നു. (2ശമൂ, 13:28-29). അരാം രാജാവായ ബെൻ-ഹദദും കൂട്ടരും മദ്യപാനം നിമിത്തം യുദ്ധത്തിൽ പരാജയപ്പെട്ടു. (1രാജാ, 20:16-21). അഹശ്വേരോശ് രാജാവ് തന്റെ പത്നിയായിരുന്ന വസ്ഥിരാജ്ഞിയെ ഉപേക്ഷിക്കുവാനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കപ്പെട്ടതും അയാൾ വീഞ്ഞിന് അടിമപ്പെട്ടപ്പോഴായിരുന്നു. (എസ്ഥേ, 1:9-22). ബേൽശസ്സർ രാജാവു മദ്യപാനാഘോഷം നടത്തിയ രാത്രിയിലാണ് കൊല്ലപ്പെട്ടത്. (ദാനീ, 5:1-31). കൊരിന്തിലെ ചില വിശ്വാസികൾ സഭയായി കൂടി വരുമ്പോൾ ഭക്ഷണം കഴിക്കയും ലഹരി പിടിക്കയും ചെയ്തിരുന്നു. (1കൊരി, 11:21). സ്വയം മദ്യപിക്കുന്നതു മാത്രമല്ല, മറ്റുള്ളവരെ മദ്യപിപ്പിക്കുന്നതും പാപമാണെന്ന് ഹബക്കുക് പ്രവാചകൻ ഉദ്ബോധിപ്പിക്കുന്നു. (ഹബ, 2:15).

പുരോഹിതന്മാരും പ്രവാചകന്മാരും വീഞ്ഞു കുടിച്ചു ചാഞ്ചാടി നടക്കുന്നുവെന്നു യെശയ്യാവു കുറ്റപ്പെടുത്തി. (യെശ, 28:7-9). പലരും അതികാലത്തു എഴുന്നേറ്റു മദ്യം തേടി ഓടുകയും വീഞ്ഞു കുടിച്ചു മത്തരായി സന്ധ്യാസമയത്ത് വൈകിയിരിക്കുകയും ചെയ്യും. (യെശ, 5:11). ജഡത്തിന്റെ പ്രവൃത്തികളിൽ ഒന്നാണ് മദ്യപാനം. (ഗലാ, 5:21). മദ്യപാനികൾ ദൈവരാജ്യം അവകാശമാക്കിയില്ല. (1കൊരി, 6:10). വെറിക്കുത്ത്, മദ്യപാനം തുടങ്ങിയവയിൽ നിന്നു വിശ്വാസികൾ വേർപെട്ടിരിക്കേണ്ടതാണ്. (1പത്രൊ, 4:3). വീഞ്ഞുകുടിച്ചു മത്തരാകരുത്, അതിനാൽ ദുർന്നടപ്പു ഉണ്ടാകുമല്ലോ. (എഫെ, 5:18). സഭാശുശ്രഷകന്മാരും അദ്ധ്യക്ഷന്മാരും മദ്യപ്രിയരായിരിക്കുവാൻ പാടില്ല. (1തിമൊ, 3:3; തീത്തൊ, 1:7). “വീഞ്ഞു ചുവന്നിരിക്കുമ്പോഴും അത് പാത്രത്തിൽ തിളങ്ങുമ്പോഴും രസമായി ഇറങ്ങുമ്പോഴും നീ നോക്കരുത്” എന്നുള്ള ശലോമോന്റെ കർശനമായ താക്കീത്, മദ്യം മനുഷ്യനെ പാപത്തിന്റെ അഗാധ ഗർത്തത്തിലേക്കു ക്ഷണത്തിൽ തള്ളിയിടുമെന്നുള്ള മുന്നറിയിപ്പാണ്.

ദാവീദിൻ്റെ സങ്കീർത്തനങ്ങൾ

ദാവീദിൻ്റെ സങ്കീർത്തനങ്ങൾ

ദാവീദ് രചിച്ച എഴുപത്തേഴ് സങ്കീർത്തനങ്ങളുണ്ട്. എഴുപത്തഞ്ചു സങ്കീർത്തനങ്ങൾക്കു ദാവീദിന്റെ സങ്കീർത്തനം എന്ന മേലെഴുത്തുണ്ട്. (3–9; 11–32; 34–41; 51–65; 68–70; 86; 101; 103; 108–110; 122; 124; 131; 133; 138–145). കൂടാതെ 2-ാം സങ്കീർത്തനവും ദാവീദ് രചിച്ചതാണെന്നു പ്രവൃത്തി 4:25,26-ൽ നിന്നും വ്യക്തമാകുന്നുണ്ട്. അതുപോലെ 72-ാം സങ്കീർത്തനം ദാവീദിന്റേതാണെന്ന് പ്രസ്തുത സങ്കീർത്തനം 20-ാം വാക്യത്തിൽ നിന്നു മനസ്സിലാക്കാം. ഇതിൽ പതിമൂന്നെണ്ണം തന്റെ ജീവിതാനുഭവങ്ങളിൽനിന്ന് ഉരുത്തിരിഞ്ഞവയാണ്. ദൈവത്തിലുള്ള ദാവീദിന്റെ അചഞ്ചലവും അഗാധവുമായ വിശ്വാസത്തിന്റെ ദീപസ്തംഭങ്ങളാണ് ഈ സങ്കീർത്തനങ്ങൾ. 

ദാവീദിൻ്റെ ജീവിതത്തിലുണ്ടായ ‘സംഭവം — സങ്കീർത്തനം — വേദഭാഗം’ എന്നിങ്ങനെ ചുവടെ ചേർക്കുന്നു: 

1. ദാവീദിനെ കൊല്ലേണ്ടതിനു ശൗൽ അയച്ച ആളുകൾ വീടു കാത്തിരുന്ന കാലത്ത് ചമച്ചത് — 59 — (1ശമൂ, 19).

2. ദാവീദ് അബീമേലെക്കിൻ്റെ മുമ്പിൽവെച്ച് ബുദ്ധിഭ്രമം നടിക്കുകയും, അവിടെനിന്ന് അവനെ ആട്ടിക്കളയുകയും ചെയ്തിട്ട് അവൻ പോകുമ്പോൾ പാടിയത് — 34 — (1ശമൂ, 21).

3. ഫെലിസ്ത്യർ ദാവീദിനെ ഗത്തിൽവെച്ച് പിടിച്ചപ്പോൾ ചമച്ചത് — 56 — (1ശമൂ, 21).

4. ദാവീദ് അദുല്ലാം ഗുഹയിൽ ആയിരുന്നപ്പോൾ കഴിച്ച പ്രാർത്ഥന — 142 — (1ശമൂ, 22).

5. എദോമ്യനായ ദോവേദ് ചെന്ന് ശൗലിനോട്: ദാവീദ് അഹീമേലെക്കിൻ്റെ വീട്ടിൽ വന്നിരുന്നു എന്നറിയിച്ചപ്പോൾ ചമച്ചത് — 52 — (1ശമൂ, 22).

6. സീഫ്യർ ചെന്ന് ശൗലിനോട്: ദാവീദ് ഞങ്ങളുടെ അടുക്കൽ ഒളിച്ചിരിക്കുന്നു എന്നു പറഞ്ഞപ്പോൾ ചമച്ചത് — 54 — (1ശമൂ, 23).

7. ദാവീദ് ശൗലിൻ്റെ മുമ്പിൽനിന്ന് ഗുഹയിലേക്ക് ഓടിപ്പോയ കാലത്ത് ചമച്ചത് — 57 — (1ശമൂ, 24).

8. ദാവീദ് യെഹൂദാ മരുഭൂമിയിൽ ഇരിക്കും കാലത്ത് ചമച്ചത് — 63 — (1ശമൂ, 24).

9. യോവാബ് മെസൊപ്പൊത്താമ്യയിലെ അരാമ്യരോടും സോബയിലെ അരാമ്യരോടും യുദ്ധംചെയ്തു മടങ്ങി വന്നശേഷം ഉപ്പുതാഴ്വരയിൽ പന്തീരായിരം എദോമ്യരെ സംഹരിച്ചുകളഞ്ഞ സമയത്തു ചമച്ചത് — 60 — (2ശമൂ, 10).

10. ദാവീദ് ബത്ത്ശേബയുടെ അടുക്കൽ ചെന്നശേഷം നാഥാൻ പ്രവാചകൻ അവൻ്റെ അടുക്കൽ വന്നപ്പോൾ ചമച്ചത് — 51 — (2ശമൂ, 12).

11. ദാവീദ് തൻ്റെ മകനായ അബ്ശാലോമിൻ്റെ മുമ്പിൽനിന്ന് ഓടിപ്പോയപ്പോൾ പാടിയത് — 3 — (2ശമൂ, 15).

12. ബെന്യാമിനായ ശിമെയിയുടെ ശാപവാക്കുകൾ നിമിത്തം ദാവീദ് യഹോവയ്ക്ക് പാടിയത് — 7 — (2ശമൂ, 16).

13. യഹോവ ദാവീദിനെ സകല ശത്രുക്കളുടെ കയ്യിൽനിന്നും ശൗലിൻ്റെ കയ്യിൽനിന്നും വിടുവിച്ച കാലത്ത് അവൻ യഹോവയ്ക്ക് പാടിയത് — 18 — (2ശമൂ, 22).

ദൈവത്തിന്റെ പുസ്തകം

ദൈവത്തിന്റെ പുസ്തകം 

സർവ്വശക്തനും സർവ്വവ്യാപിയും സർവ്വജ്ഞാനിയുമായ ദൈവത്തിന് ഒരു പുസ്തകം ഉണ്ടോ? ഉണ്ടെങ്കിൽ അതെങ്ങനെ സൂക്ഷിക്കും? ഇപ്രകാരമുള്ള ചോദ്യങ്ങൾ പലപ്പോഴും ദൈവജനത്തെപ്പോലും ചിന്താക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. ഈ അഖിലാണ്ഡത്തെ സൃഷ്ടിച്ചത് അത്യുന്നതനായ ദൈവമാണെന്നു വിശ്വസിക്കുന്ന ഒരു ദൈവപൈതൽ തന്റെ ദൈവത്തിന് അതിനെക്കുറിച്ചൊരു പുസ്തകം സൂക്ഷിക്കുവാൻ യാതൊരു പ്രയാസവുമില്ല എന്നുകൂടി വിശ്വസിക്കണം. എന്തെന്നാൽ സർവ്വശക്തനായ ദൈവം ഒരു പുസ്തകം സൂക്ഷിക്കുന്നുവെന്ന് തിരുവചനം അസന്ദിഗ്ദ്ധമായി പ്രഖ്യാപിക്കുന്നു. സ്വർണ്ണംകൊണ്ട് കാളക്കുട്ടിയെ വാർത്തുണ്ടാക്കിയ യിസ്രായേൽ മക്കളുടെ പാപം ക്ഷമിക്കണമേ എന്ന് ദൈവത്തോടപേക്ഷിക്കുന്ന മോശെ, ക്ഷമിക്കുവാൻ തിരുമനസ്സാകുന്നില്ലെങ്കിൽ ദൈവം എഴുതിയ ദൈവത്തിന്റെ പുസ്തകത്തിൽനിന്ന് തന്റെ പേരു മായിച്ചുകളയണമേ എന്ന് ദൈവത്തോടു പ്രാർത്ഥിക്കുന്നു. അതിനു മറുപടിയായി ദൈവം മോശെയോട്: “എന്നോടു പാപം ചെയ്തവന്റെ പേര് ഞാൻ എന്റെ പുസ്തകത്തിൽനിന്നു മായിച്ചുകളയും” എന്നരുളിച്ചെയ്യുന്നു. (പുറ, 32:33). ഇതിൽനിന്ന് ദൈവത്തിന്റെ പുസ്തകത്തെക്കുറിച്ച് ആധികാരികമായി മനസ്സിലാക്കുവാൻ കഴിയുന്നു. ദൈവത്തിന്റെ പുസ്തകത്തെക്കുറിച്ച് ദാവീദിന്റെ സങ്കീർത്തനങ്ങളിലും പ്രതിപാദിച്ചിട്ടുണ്ട്: “നീ എന്റെ ഉഴൽചകളെ എണ്ണുന്നു; എന്റെ കണ്ണുനീർ നിന്റെ തുരുത്തിയിൽ ആക്കിവെക്കേണമേ; അതു നിന്റെ പുസ്തകത്തിൽ ഇല്ലയോ?” (56:8). “ജീവന്റെ പുസ്തകത്തിൽനിന്നു അവരെ മായിച്ചുകളയേണമേ; നീതിമാന്മാരോടുകൂടെ അവരെ എഴുതരുതേ.” (69:28). “ഞാൻ പിണ്ഡാകാരമായിരുന്നപ്പോൾ നിന്റെ കണ്ണു എന്നെ കണ്ടു; നിയമിക്കപ്പെട്ട നാളുകളിൽ ഒന്നും ഇല്ലാതിരുന്നപ്പോൾ അവയെല്ലാം നിന്റെ പുസ്തകത്തിൽ എഴുതിയിരുന്നു.” (139:16). “യഹോവാഭക്തന്മാർക്കും അവന്റെ നാമം സ്മരിക്കുന്നവർക്കുംവേണ്ടി അവന്റെ സന്നിധിയിൽ ഒരു സ്മരണയുടെ പുസ്ത കം എഴുതിവച്ചിരിക്കുന്നു” (മലാ, 3:16) എന്ന പ്രവാചകന്റെ പ്രഖ്യാപനം ദൈവത്തിന്റെ പുസ്തകത്തിന്റെ സാധുത അടിവരയിട്ടുറപ്പിക്കുന്നു. ജീവന്റെ പുസ്തകം, ജീവപുസ്തകം തുടങ്ങിയ സംജ്ഞകളിൽ വെളിപാട് പുസ്തകത്തിൽ ഇതിനെക്കുറിച്ചു വിവരിച്ചിരിക്കുന്നതും നമുക്കു ദർശിക്കാം. (വെളി, 3:5, 13:8; 17:8; 20:12, 15; 21:27).

ഈസോപ്പ്

ഈസോപ്പ്

ഈസോപ്പു ചെടിയായി പൊതുവെ കരുതപ്പെടുന്നത് സിറിയൻ മാർജോരം എന്നറിയപ്പെടുന്ന ഒരു ചെടിയാണ്. ഇത് 20-30 സെ.മീ. ഉയരത്തിൽ വളരും. ഇവയുടെ ഇല സൗരഭ്യവും ചാരനിറവും ഉള്ളതാണ്. ഈസോപ്പു ചെടി വരണ്ട പാറപ്രദേശങ്ങളിൽ വളരുന്നു. 1രാജാക്കന്മാർ 4:33-ൽ പറയപ്പെടുന്നത് പന്നയുടെ വർഗ്ഗത്തിലുള്ളതും പഴയ ചുവരുകളുടെ വിള്ളലുകളിൽ വളരുന്നതുമായ ഒരു മുള്ളൻ കുറ്റിച്ചെടിയാണ്. ഇതിന് നല്ല തണ്ടും വലിയ വെളുത്ത പുഷ്പങ്ങളുമുണ്ട്. പുളിച്ച വീഞ്ഞു നിറച്ച സ്പോങ്ങ് വച്ച ഓടത്തണ്ട് ഈസോപ്പു തണ്ടാണെന്നു വിചാരിക്കാൻ നിർവ്വാഹമില്ല. (മത്താ, 27:48; മർക്കൊ, 15:36, യോഹ, 19:29). ഇവിടെ ഈസോപ്പു തണ്ട് വിവർത്തനപ്പിശകായിരിക്കണം; അല്ലെങ്കിൽ മറ്റെന്തെങ്കിലും വിവക്ഷ ഉണ്ടായിരിക്കണം. ചില യാഗങ്ങളിൽ അപരാധിയുടെമേൽ യാഗരക്തം തളിക്കുന്നത് ഈസോപ്പിൽ മുക്കിയാണ്. ഈസോപ്പിന്റെ ഉപയോഗത്തെക്കുറിച്ചുള്ള ആദ്യത്തെരേഖ പുറപ്പാടിനോടുള്ള ബന്ധത്തിലാണ്. പെസഹകുഞ്ഞാടിന്റെ രക്തം ഈസോപ്പിൽ മുക്കി കട്ടളപ്പടിമേൽ തേച്ചു. “ഈസോപ്പു ചെടിയുടെ ഒരു കെട്ടു എടുത്തു കിണ്ണത്തിലുള്ള രക്തത്തിൽ മുക്കി കിണ്ണത്തിലുള്ള രക്തം കുറുമ്പടിമേലും കട്ടളക്കാൽ; രണ്ടിന്മേലും തേക്കേണം; പിറ്റെന്നാൾ വെളുക്കുംവരെ നിങ്ങളിൽ ആരും വീട്ടിന്റെ വാതിലിനു പുറത്തിറങ്ങരുത്. (പുറ, 12:22). കുഷ്ഠരോഗികളുടെ ശുദ്ധീകരണത്തിനും കുഷ്ഠബാധയുള്ള വീട്ടിൽ രക്തം തളിക്കുന്നതിനും ഈസോപ്പ് ഉപയോഗിച്ചിരുന്നു. (ലേവ്യ, 14:4-7, 48-53). ചുവന്ന പശുക്കിടാവിന്റെ യാഗത്തിൽ ഈസോപ്പ് ഉപയോഗിച്ചിരുന്നു. (സംഖ്യാ, 19:2-6; എബ്രാ, 9:19). ശലോമോൻ രാജാവിന് ലഭിച്ചിരുന്ന വൃക്ഷജ്ഞാനത്തിന്റെ വിശാലതയെ വ്യക്തമാക്കുന്നതിന് ‘”ലെബാനോനിലെ ദേവദാരു മുതൽ ചുവരിന്മേൽ മുളയ്ക്കുന്ന ഈസോപ്പുവരെ” എന്നാണ്. പറഞ്ഞിട്ടുള്ളത്. (1രാജാ, 4:33). പൊക്കംകൂടിയ ദേവദാരുവും ഏറ്റവും ചെറിയ ഈസോപ്പും സസ്യലോകത്തെ മുഴുവൻ ഉൾക്കൊള്ളുന്നു. ഈസോപ്പിന്റെ ശുദ്ധീകരണ ഗുണം പ്രസിദ്ധമാണ്. ഞാൻ നിർമ്മലനാകേണ്ടതിനു് ഈസോപ്പുകൊണ്ട് എന്നെ ശുദ്ധീകരിക്കേണമേ എന്ന് ദാവീദ് പ്രാർത്ഥിക്കുന്നു.  (സങ്കീ, 51:7).

എസ്ഥേറിലെ ദൈവം

എസ്ഥേറിലെ ദൈവം

‘ദൈവം’ എന്ന പദമില്ലാത്ത രണ്ടു പുസ്തകങ്ങളാണ് എസ്ഥേറും, ഉത്തമഗീതവും. എന്നാൽ, എസ്ഥേറിൻ്റെ പുസ്തകത്തിലുടനീളം അദൃശ്യനായ ദൈവത്തിൻ്റെ പ്രവൃത്തികൾ ദൃശ്യമാണ്. അഹശ്വേരോശ് രാജാവ് (ബി.സി. 486-465) തന്റെ രാജ്യത്തിലെ സകല ജനത്തിനുമായി ഏഴുദിവസം വിരുന്നു കഴിച്ചു. ഏഴാം ദിവസം രാജാവിന്റെ കല്പനയനുസരിച്ചു വിരുന്നുശാലയിൽ വരാൻ വസ്ഥിരാജ്ഞി വിസമ്മതിച്ചു. ഇക്കാരണത്താൽ രാജാവ് അവളെ ഉപേക്ഷിച്ചു. മറ്റൊരു രാജ്ഞിയെ തിരഞ്ഞെടുക്കുന്നതിനായി രാജ്യത്തെ സുന്ദരികളായ എല്ലാ കന്യകമാരെയും തന്റെ മുന്നിൽ കൊണ്ടുവരാൻ രാജാവ് കല്പിച്ചു. അവരിൽ ഹദസ്സെയും ഉണ്ടായിരുന്നു. ഹദസ്സെയെ രാജാവ് തന്റെ രാജിയാക്കി. രാജാവിനെതിരെ നടത്തിയ ഒരു ഗൂഢാലോചനയെ എസ്ഥേറിൻ്റെ വളർത്തച്ഛനായ മൊർദ്ദെഖായി കണ്ടുപിടിച്ചു, എസ്ഥർ മുഖേന രാജാവിനെ അറിയിച്ചു. രാജാവ് ഹാമാനെ സകലപ്രഭുക്കന്മാർക്കും അധിപതിയാക്കി. എല്ലാവരും അവനെ കുമ്പിട്ടു നമസ്കരിച്ചു. പക്ഷേ മൊർദ്ദെഖായി അതിനു കൂട്ടാക്കിയില്ല. ഈ അനാദരവ് ഉദ്യോഗസ്ഥനെ കോപാന്ധനാക്കി. മൊർദ്ദെഖായി ഒരു യെഹൂദനാണെന്നു മനസ്സിലാക്കിയ ഹാമാൻ തന്റെ വികാരങ്ങളെ വ്രണപ്പെടുത്തിയതിന്റെ പകരം വീട്ടലായി യെഹുദന്മാരെ മുഴുവൻ നശിപ്പിക്കാൻ തീരുമാനിച്ചു. രാജാവിൽ നിന്നു അനുവാദം നേടി രാജാവിന്റെ അധികാരപത്രവും വാങ്ങി യെഹൂദന്മാരുടെ കൂട്ടക്കൊലയെക്കുറിച്ചു രാജ്യമെങ്ങും വിളംബരം ചെയ്യിച്ചു. സ്വജനത്തിനു വേണ്ടി രാജാവിനോടു അപേക്ഷിക്കണമെന്നു മൊർദെഖായി എസ്ഥറിനെ അറിയിച്ചു. സ്വന്തം ജീവനു നാശം സംഭവിക്കാമായിരുന്നിട്ടും എസ്ഥർ രാജാവിന്റെ മുന്നിൽ എത്തി. രാജാവ് അവളെ അനുകൂലമായി സ്വീകരിച്ചു. യെഹൂദന്മാർക്കുവേണ്ടി അപേക്ഷിക്കുന്നതിനു പകരം അവൾ രാജാവിനെയും ഹാമാനെയും ഒരു വിരുന്നിനു ക്ഷണിച്ചു. ആ വിരുന്നിൽ വച്ചു രാജാവ് അവളോട്: “നിന്റെ അപേക്ഷ എന്ത്?” എന്നന്വേഷിച്ചു. എന്നാൽ അവൾ വീണ്ടും ഒരു വിരുന്നിനു രാജാവിനെയും ഹാമാനെയും ക്ഷണിക്കുകയാണ് ചെയ്തത്. ഹാമാൻ തന്റെ സൗഭാഗ്യത്തിൽ വളരെയധികം ആഹ്ലാദിച്ചു. പക്ഷേ മൊർദ്ദെഖായിയോടുള്ള അയാളുടെ കോപം ആളിക്കത്തുകയായിരുന്നു. മൊർദ്ദെഖായിയെ തൂക്കിക്കൊല്ലുന്നതിനായി ഒരു കഴുമരം നിർമ്മിച്ചു. അന്നു രാത്രി ഉറക്കം വരാത്തതിനാൽ രാജകീയ വൃത്താന്തങ്ങൾ വായിച്ചു കേൾക്കാൻ രാജാവ് ആഗ്രഹിച്ചു. തനിക്കെതിരെ നടത്തിയ വധശ്രമത്തെക്കുറിച്ചുള്ള വിവരം മൊർദ്ദെഖായി നല്കിയ ഭാഗം വായിച്ചുകേട്ടപ്പോൾ രാജാവു മൊർദ്ദെഖായിക്കു എന്തു പ്രതിഫലം നലകി എന്നന്വേഷിച്ചു. ഒന്നും നല്കിയില്ല എന്ന മറുപടിയാണു അദ്ദേഹത്തിനു ലഭിച്ചത്. പ്രഭാതത്തിനു മുമ്പായിരുന്നു അത്. മൊർദ്ദഖായിയെ തൂക്കിക്കൊല്ലുന്നതിനുള്ള അനുവാദം വാങ്ങുന്നതിനുവേണ്ടി ഹാമാൻ പുറത്തുവന്നു നിൽക്കയായിരുന്നു. രാജാവ് അയാളെ വിളിപ്പിച്ചു അയാളോടു “രാജാവു ബഹുമാനിപ്പാൻ ഇച്ഛിക്കുന്ന പുരുഷനു എന്തെല്ലാമാണ് ചെയ്തുകൊടുക്കേണ്ടത്” എന്നു ചോദിച്ചു. ആ പുരുഷൻ താനായിരിക്കും എന്നു തെറ്റിദ്ധരിച്ച ഹാമാൻ തനിക്കു സങ്കല്പിക്കാവുന്ന മെച്ചമായ കാര്യങ്ങൾ തിരുമുമ്പിൽ ഉണർത്തിച്ചു. ആവിധം തന്നെ മൊർദ്ദഖായിയെ ബഹുമാനിപ്പാൻ രാജാവു ഹാമാനെ ചുമതലപ്പെടുത്തി. രണ്ടാമത്തെ വിരുന്നിലും രാജാവിനോടൊപ്പം ഹാമാൻ സംബന്ധിച്ചു. വിരുന്നിന്റെ സമയത്തു എസ്ഥർ രാജ്ഞിയുടെ ആഗ്രഹം എന്താണെന്നു രാജാവന്വേഷിച്ചു. യെഹൂദന്മാരെ നശിപ്പിക്കാനുള്ള പദ്ധതിയെക്കുറിച്ചും അതിന്റെ സൂത്രധാരനായ ഹാമാനെക്കുറിച്ചും എസ്ഥർ രാജാവിനെ ബോധ്യപ്പെടുത്തുകയും പ്രസ്തുത നാശത്തിൽ നിന്നും തന്നെയും തന്റെ ജനത്തെയും രക്ഷിക്കണമെന്നു രാജാവിനോട് അപേക്ഷിക്കുകയും ചെയ്തു. ഇതു കേട്ട് കോപാകുലനായ രാജാവ് എഴുന്നേറ്റ് ഉദ്യാനത്തിലേക്കു പോയി. വരാൻപോകുന്ന അനർത്ഥം മനസ്സിലാക്കിയ ഹാമാൻ എസ്ഥറിനോടു ജീവരക്ഷയ്ക്കു വേണ്ടി അപേക്ഷിക്കനൊരുങ്ങി. രാജാവു വീണ്ടും വിരുന്നു ശാലയിലേക്കു വന്നപ്പോൾ എസ്ഥറിന്റെ മെത്തമേൽ ഹാമാൻ വീണുകിടക്കുന്നതു കണ്ടു. ഹാമാൻ രാജ്ഞിയെ ബലാത്ക്കാരം ചെയ്യുമോ എന്നു രാജാവു സംശയിച്ചു. ഉടൻതന്നെ മൊർദ്ദെഖായിക്കുവേണ്ടി ഹാമാൻ നാട്ടിയ കഴുമരത്തിൽ ഹാമാനെ തൂക്കിക്കൊന്നു. സ്വയം രക്ഷിക്കുവാൻ യെഹൂദന്മാർക്കു അനുവാദം നല്കുന്ന മറ്റൊരുവിധിയും രാജാവു പ്രസ്താവിച്ചു. ഹാമാന്റെ പത്തു പുത്രന്മാരെയും യെഹൂദന്മാർകൊന്നു. തങ്ങളുടെ ഈ വിജയം എല്ലാവർഷവും ആദാർമാസം 14, 15 എന്നീ തീയതികളിൽ പൂരീം എന്ന പേരിൽ യെഹൂദന്മാർ അഘോഷിച്ചു വരുന്നു. പുസ്തകത്തിൽ ‘ദൈവം’ എന്ന പദമില്ലെങ്കിലും ഒരു അടിമ പെൺകുട്ടിയായ ഹദസ്സ എന്ന എസ്ഥേറിലൂടെ യെഹൂദന്മാർക്ക് നൽകിയ വിജയത്തിൻ്റെ സ്മാരകമായ ‘പൂരീം’ പെരുന്നാൾ, സർവ്വശക്തനായ ദൈവത്തിൻ്റെ ശക്തിയും മഹത്വവും വിളിച്ചറിയിക്കുന്നു.

കോരെശ്

അഭിഷിക്തനായ കോരെശ്

കാംബിസസ് ഒന്നാമൻ്റെ പുതനാണ് കോരെശ് രണ്ടാമൻ. ബി.സി. 559-ൽ അൻഷാനിലെ ചക്രവർത്തിയായി വിശാലമായ പേർഷ്യാസാമ്രാജ്യം സ്ഥാപിച്ചു. ബി.സി. 559-530 ആയിരുന്നു ഭരണകാലം. വിശാലമനസ്കനായ കോരെശ് ബൈബിൾ പ്രവചനത്തിലും (യെശ, 41:25; 44:28; 45:13), ചരിത്രത്തിലും (2ദിന, 36:22; എസ്രാ, 1:1; ദാനീ, 1:21; 10:1) പ്രമുഖസ്ഥാനം വഹിക്കുന്നു. മേദ്യ, ലുദിയ എന്നീ രാജ്യങ്ങളെ കീഴടക്കി. ബി.സി. 539-ൽ ബാബിലോണിയ പിടിച്ചടക്കി. തുടർന്നു രണ്ടുനുറ്റാണ്ടോളം യെഹൂദ്യ പാർസിസാമ്രാജ്യത്തിൻറ ഒരു പ്രവിശ്യയായി തുടർന്നു. യെഹൂദാ പ്രവാസികളോട് കോരെശ് കരുണ കാണിക്കുകയും സ്വന്തസ്ഥലത്തു പോയി ദൈവാലയം പണിയുവാൻ അവർക്കനുവാദം കൊടുക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ വിളംബരം ദിനവൃത്താന്തത്തിലും എസ്രായുടെ പുസ്തകത്തിലും കൊടുത്തിട്ടുണ്ട്: “പാർസിരാജാവായ കോരെശ് ഇപ്രകാരം കല്പിക്കുന്നു: സ്വർഗ്ഗത്തിലെ ദൈവമായ യഹോവ ഭൂമിയിലെ സകല രാജ്യങ്ങളെയും എനിക്കു തന്നിരിക്കുന്നു; യെഹൂദയിലെ യെരൂശലേമിൽ അവന്നു ഒരു ആലയം പണിവാൻ അവൻ എന്നോടു കല്പിച്ചുമിരിക്കുന്നു; നിങ്ങളിൽ അവന്റെ ജനമായിട്ടു ആരെങ്കിലും ഉണ്ടെങ്കിൽ അവന്റെ ദൈവമായ യഹോവ അവനോടു കൂടെ ഇരിക്കട്ടെ; അവൻ യാത്ര പുറപ്പെടട്ടെ.” (2ദിന, 36:23). യെശയ്യാപ്രവാചകൻ മഹനീയമായ വിശേഷണങ്ങളാണ് കോരെശിനു നല്കിയിട്ടുള്ളത്; ‘യഹോവയുടെ അഭിഷിക്തൻ’ അഥവാ ‘മശിഹാ’ എന്നും, ‘യഹോവയുടെ ഇടയൻ’ എന്നും പ്രവാചകൻ അദ്ദേഹത്തെ വിളിച്ചു. (യെശ, 45:1; 44:28). യെരുശലേം ദൈവാലയത്തിന്റെ പുനർനിർമ്മാണത്തിന് വിളംബരം പ്രസിദ്ധപ്പെടുത്തുക മാത്രമല്ല, പണിക്കാവശ്യമായ സഹായം നല്കുകയും ചെയ്തു. (എസ്രാ, 3:7). യഹോവയുടെ ആലയം വക ഉപകരണങ്ങൾ മടക്കിക്കൊടുത്തു. (എസ്രാ, 1:7,8). ബാബിലോൺ കോരെശിന്റെ കീഴിൽ ആയതിനുശേഷം ആദ്യത്തെ മൂന്നു വർഷം ദാനീയേൽ ശുഭമായിരുന്നു. (ദാനീ, 1:21; 6:28; 10:1). ബി.സി. 530-ൽ ഒരു യുദ്ധത്തിൽ കോരെശ് വധിക്കപ്പെട്ടു. പുത്രനായ കാമ്പിസസ് കോരെശിനു പകരം രാജാവായി.

സൈറസ് സിലിണ്ടർ

യേശുക്രിസ്തുവിനും അറുന്നൂറു കൊല്ലങ്ങൾക്ക് മുൻപ് കളിമണ്ണിൽ എഴുതപ്പെട്ട ഒരു പുരാതന ലിഖിതമാണ് സൈറസ് സിലിണ്ടർ. അക്കാടിയൻ ക്യൂനിഫോം ലിപിയിൽ എഴുതിയിരിക്കുന്ന ഇത് പേർഷ്യൻ ചക്രവർത്തിയായിരുന്ന മഹാനായ സൈറസിന്റെ (Cyrus ll of Persia) കാലത്താണ് രേഖപ്പെടുത്തിയിരിക്കുന്നത്. 1879-ൽ പുരാവസ്തു ഗവേഷകനായിരുന്ന Hormuzd Rassam ആണ് ആധുനിക ഇറാക്കിൽ നിന്നും ഈ ഫലകം വീണ്ടെടുത്തത്. (ഇദ്ദേഹം തന്നെയാണ് പുരാതന ഗിൽഗമെഷ് ഇതിഹാസം കണ്ടെടുത്തതും). സൂര്യദേവനായി Marduk-നെ പ്രകീർത്തിച്ച് തുടങ്ങുന്ന രചനയിൽ സൈറസിന്റെ യുദ്ധവിജയങ്ങൾ തുടർന്ന് പറയുന്നു. ഇന്നത്തെ ബൾഗേറിയ മുതൽ പാക്കിസ്ഥാൻ വരെ നീണ്ടുപരന്നു കിടന്നിരുന്ന സൈറസിന്റെ സാമ്രാജ്യത്തിൽ ഉണ്ടായിരുന്ന പേർഷ്യാക്കാരല്ലാത്ത വിദേശികൾക്ക് അവരുടെ സ്മാരകങ്ങളും ദേവാലയങ്ങളും പുതുക്കി പണിയുവാനുള്ള നിർദ്ദേശം ഈ ലിഖിതത്തിൽ ഉണ്ട്. ഇത് ബൈബിളിലെ എസ്രായുടെ പുസ്തകത്തിൽ ആവർത്തിക്കുന്നുണ്ട്. (എസ്രാ, 1:1-4). സൈറസിന്റെ ഉത്തരവിൻ പ്രകാരം ബാബിലോണിയൻ പ്രവാസികളായിരുന്ന യെഹൂദന്മാർ തിരികെ ചെന്ന് യെരൂശലേം ദേവാലയം പുനർനിർമ്മിക്കുന്നതാണ് ബൈബിളിലെ വിവരണം. മനുഷ്യാവകാശങ്ങൾ സംബന്ധിച്ച് പുറത്തിറക്കിയ ഉത്തരവുകളിൽ ഏറ്റവും പഴയത് എന്ന സ്ഥാനം ചില ഗവേഷകർ സൈറസ് ലിഖിതത്തിന് നല്കുന്നുണ്ട്. ഇറാനിയൻ രാജഭരണകാലത്ത് നാഷണൽ സിംബൽ എന്ന പദവി സൈറസ് ലേഖനത്തിന് ഉണ്ടായിരുന്നു. സൈറസ് സിലിണ്ടർ എന്ന പേരിൽ ബ്രിട്ടീഷ് മ്യൂസിയത്തിലായിരുന്നു ഇതിന്റെ സ്ഥാനം. വളരെയധികം നിയമ യുദ്ധങ്ങളുടെയും ഭരണകര്‍ത്താക്കളുടെ സമ്മര്‍ദ്ദം മുഖാന്തിരവും ഈ അടുത്ത കാലത്ത് ഈ സിലിണ്ടര്‍ ഇറാനിലേക്ക് കൊടുത്തു.

യുദ്ധവീരനായ യഹോവ

യുദ്ധവീരനായ യഹോവ

അത്യുന്നതനായ ദൈവത്തോടുള്ള ഭക്തിയിലും ഭയത്തിലും ജീവിച്ചിരുന്ന ജനം പ്രബലമായ ശത്രുസൈന്യത്തിന്റെ ആക്രമണഭീഷണിക്കു മുമ്പിൽ തന്നോടു നിലവിളിക്കുമ്പോൾ യഹോവയാം ദൈവം തന്റെ ജനത്തിനുവേണ്ടി യുദ്ധം ചെയ്ത് ശത്രുസൈന്യത്തെ തകർത്തുകളയുമെന്ന് യെഹൂദാരാജാക്കന്മാരായ യെഹോശാഫാത്തിന്റെയും ഹിസ്കീയാവിന്റെയും അനുഭവങ്ങൾ വിളംബരം ചെയ്യുന്നു. ദൈവത്തിൽ സമ്പൂർണ്ണമായി വിശ്വസിച്ച് ദൈവസന്നിധിയിൽ പരിപൂർണ്ണ വിശ്വസ്തതയോടെ ജീവിച്ചിരുന്ന ഇവർ ശത്രുവിനെതിരേ പടപൊരുതാതെയാണ് വിജയങ്ങൾ കൈവരിച്ചത്. ദൈവഹിതത്തിനായി ജീവിതം സമർപ്പിച്ചു ഭരിച്ചിരുന്ന യെഹൂദാരാജാവായ യെഹോശാഫാത്തിന്റെ ഭരണകാലത്ത് മോവാബ്യരും അമ്മോന്യരും സേയീർ നിവാസികളും സംയുക്തമായി, ഒരു മഹാസൈന്യത്തിന്റെ അകമ്പടിയോടു കുടെ, അവനെതിരേ കടന്നുചെന്നപ്പോൾ അവൻ ഒരു ഉപവാസം പ്രഖ്യാപിച്ചു. രാജാവും പ്രജകളും ഒരുമിച്ച് ഉപവസിച്ച് ദൈവസന്നിധിയിൽ നിലവിളിച്ചു. അപ്പോൾ: “യുദ്ധം നിങ്ങളുടേതല്ല, ദൈവത്തിന്റേതത്രേ; നാളെ അവർക്കെതിരേ ചെല്ലുവിൻ” (2ദിന, 20:15,16) എന്ന് യഹോവയുടെ ആത്മാവ് യഹസീയേൽ എന്ന ലേവ്യനിലൂടെ അവരോട് അരുളിച്ചെയ്തു. അടുത്ത ദിവസം “യഹോവയ്ക്ക സ്തോത്രം ചെയ്യുവിൻ; അവന്റെ ദയ എന്നേക്കുമുള്ളത് എന്നു പാടി ദൈവത്തെ സ്തുതിച്ചുകൊണ്ട് യെഹോശാഫാത്ത് സൈന്യത്തെ മുമ്പോട്ടു നയിച്ചപ്പോൾ യഹോവ അമ്മോന്യർക്കും മോവാബ്യർക്കും സേയീർ നിവാസികൾക്കുമെതിരേ പതിയിരിപ്പുകാരെ വരുത്തി. (2ദിന, 20:22). ആ പതിയിരിപ്പുകാർ സ്വർഗ്ഗീയ ദൂതന്മാരായിരുന്നുവോ എന്ന് തിരുവചനം വ്യക്തമാക്കുന്നില്ല. എന്നാൽ ആ പതിയിരിപ്പു കാരണം സംഘടിതരായി കടന്നുവന്ന അമ്മോന്യരും മോവാബ്യരും സേയീർ നിവാസികളും അന്യോന്യം വെട്ടിനശിച്ചു. അവരുടെ അസംഖ്യങ്ങളായ ശവശരീരങ്ങളായിരുന്നു യെഹോശാഫാത്തിനും അനുയായികൾക്കും കാണുവാൻ കഴിഞ്ഞത്. അശ്ശൂർരാജാവായ സൻഹേരീബ് യെഹൂദാക്കെതിരായി പാളയമടിച്ച് അവരെ ഉപരോധിക്കുകയും ദൈവത്തെ നിന്ദിക്കുകയും ചെയ്തപ്പോൾ, ദൈവത്തിന്റെ കല്പനകൾ അനുസരിച്ച് വിശ്വസ്തതയോടെ ജീവിക്കുകയും ജനത്തെ വീണ്ടും ദൈവസന്നിധിയിലേക്കു നിർബ്ബന്ധമായി നയിക്കുകയും ചെയ്ത ഹിസ്കീയാവ് നിസ്സഹായനായി ദൈവത്തോടു നിലവിളിച്ചു. ആ രാത്രിയിൽ ദൈവം തന്റെ ദൂതനെ അശ്ശൂർ പാളയത്തിലേക്ക് അയച്ച് ഒരുലക്ഷത്തി എൺപത്തയ്യായിരം പേരെ സംഹരിച്ചുകളഞ്ഞു. (2രാജാ, 19:35). അവിടെനിന്ന് ഓടിപ്പോയ സൻഹേരീബ്, നിസ്റോക്കിന്റെ ക്ഷേത്രത്തിൽ ആരാധിക്കുവാൻ ചെന്നപ്പോൾ അവന്റെ പുത്രന്മാർതന്നെ അവനെ കൊന്നുകളഞ്ഞു. തന്റെ ജനത്തെ തകർക്കുവാനായി കടന്നുവരുന്ന ശത്രുക്കൾ എത് പ്രബലരായിരുന്നാലും അവരെ നശിപ്പിച്ച് തന്റെ ജനത്തിന് അത്ഭുതകരമായ വിജയം നൽകുന്നവനാണ് സർവ്വശക്തനായ ദൈവമെന്ന് ഈ സംഭവങ്ങൾ അനുസ്മരിപ്പിക്കുന്നു.

മോവാബ്യശില

മോവാബ്യശില (Moabite Stone)

മേശ ശിലാലിഖിതം: ദൈവത്തിന്റെ ‘യഹോവ’ എന്ന വിശുദ്ധനാമം അടങ്ങുന്ന ഏറ്റവും പുരാതനലിഖിതവും, പുരാതന യിസ്രായേലിനെ പരാമർശിക്കുന്ന ശിലാലിഖിതങ്ങളിൽ ഏറ്റവും വിശദമായതും ഇതാണ്.

മോവാബിൽ നിന്നു കണ്ടെടുത്ത ഒരു ശില. മോവാബ്യരാജാവായ മേശാ യിസ്രായേലിൻ്റെ മേൽക്കോയ്മയിൽ നിന്നും സ്വതന്ത്രനായതും തന്റെ രാജ്യത്തിൽ പല പട്ടണങ്ങൾ പണിതതും ഈ ശിലയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ജർമ്മൻ മിഷണറിയായ എഫ് എ ക്ലൈൻ 1868 ആഗസ്റ്റ് 19-ാം തീയതി ഈ ശില കണ്ടെടുത്തു. ചാവുകടലിനു കിഴക്കുകൂടി അദ്ദേഹം സഞ്ചരിക്കുമ്പോൾ ദീബോനിൽ എഴുത്തോടുകൂടിയ ഒരു ശില കിടക്കുന്നതായി ഒരു ഷെയ്ക്ക് അറിയിച്ചു. കറുത്ത മാർബിൾ കല്ലിലായിരുന്നു ഈ രേഖ എഴുതിയിരുന്നത്. ഈ വിവരം മിഷണറി ബർലിൻ മ്യൂസിയത്തിലെ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തി. ഇതിനിടയ്ക്കു യെരൂശലേമിലെ ഫഞ്ചു പ്രതിനിധി കാര്യാലയത്തിലെ ദൂതന്മാർ ശിലയിൽ നിന്നും ഒരു പകർപ്പു ഒപ്പിയെടുത്തു. ഫ്രഞ്ചുകാരും ജർമ്മൻകാരും ശിലയ്ക്കുവേണ്ടി തുർക്കികളോടു വിലപേശി. ശിലയ്ക്ക് ഇത്രയും വിലയുണ്ടെങ്കിൽ അതിനെ തുണ്ടുകളാക്കിയാൽ കൂടുതൽ വിലകിട്ടുമെന്നു അവർ കരുതി. അവർ അതിനെ തീയിൽ ചൂടുപിടിപ്പിച്ചു പല കഷണങ്ങളാക്കി വീതിച്ചെടുത്തു. ശിലാഖണ്ഡങ്ങൾ വിലയ്ക്ക് വാങ്ങി ഒരുമിച്ചു ചേർത്തു പാരീസിൽ സൂക്ഷിക്കുന്നു. മോവാബ്യഭാഷയിൽ എഴുതിയിട്ടുള്ള ഈ രേഖയ്ക്ക് 34 വരികൾ ഉണ്ട്. എബ്രായഭാഷയുടെ ദേശ്യഭേദമായ മോവാബ്യഭാഷയിലാണ് എഴുത്ത്. 2രാജാക്കന്മാർ 3-ൽ രേഖപ്പെടുത്തിയിട്ടുള്ള ചരിത്രത്തിനു മേശാ നല്കുന്ന ഭാഷ്യമാണ് ശിലയിലെ പ്രതിപാദ്യം: “യിസ്രായേലിൽ നിന്നുള്ള മോചനത്തിന്റെ ഓർമ്മയ്ക്കായി ഈ സ്മാരകം മോവാബ് രാജാവായ മേശാ എന്ന ഞാൻ കെമോശിനുവേണ്ടി നിർമ്മിച്ചു. മുപ്പതുവർഷം എന്റെ പിതാവു മോവാബിനെ ഭരിച്ചു; പിതാവിനുശേഷം ഞാനും. യിസ്രായേൽ രാജാവായ ഒമ്രി അനേകം നാളുകൾ മോവാബിനെ പീഡിപ്പിച്ചു; അവനുശേഷം അവന്റെ പുത്രനും. യിസ്രായേൽ രാജാവിനോടു ഞാൻ പൊരുതി അവനെ പുറത്താക്കി അവന്റെ പട്ടണങ്ങളായ മെദബ, അതാരോത്ത്, നെബോ, യഹസ് എന്നിവ പിടിച്ചെടുത്തു. എനിക്കെതിരെ യുദ്ധം ചെയ്ത കാലത്തു അവൻ പണിത പട്ടണങ്ങളാണിവ. അവന്റെ പട്ടണങ്ങൾ നശിപ്പിച്ചു കൊള്ള കെമോശിനു ശപഥാർപ്പിതമാക്കി; സ്ത്രീകളെയും പെൺകുട്ടികളെയും അഷ്താരിനും. യിസായേലിൽ നിന്നു പിടിച്ച ബദ്ധന്മാരെ കൊണ്ടു ഞാൻ കാർഹാഹ് പണിതു.” 

വളരെ മുമ്പു മരിച്ചുപോയ ഒമ്രിയുടെ പേർ മേശാ പറയുന്നുണ്ട്. എന്നാൽ തന്റെ കയ്യിൽ നിന്നും ഭാരിച്ച കപ്പം വാങ്ങിയ ആഹാബിന്റെ പേർ മേശാ മിണ്ടുന്നതേയില്ല. (2രാജാ, 3:4). ആഹാബിന്റെ പുത്രന്മാരായ അഹസ്യാവു, യെഹോരാം എന്നിവരുടെയും പേരു പറയുന്നില്ല. അവരോടും മേശാ യുദ്ധം ചെയ്തു എന്നതു സത്യമാണ്. എബ്രായ ഭാഷയിലാണ് ലിഖിതം. പൗരാണിക വട്ടെഴുത്തിലാണ് എഴുതിയിട്ടുള്ളത്. ഇന്നു എബ്രായയിൽ ഉപയോഗിക്കുന്നത് ചതുരലിപികളാണ്. പ്രാചീന എബ്രായഭാഷ സ്വരചിഹ്നങ്ങൾ കൂടാതെയാണു എഴുതിയിരുന്നത്. എന്നാൽ മോവാബ്യശിലയിൽ ആലേഫ്, വൗ, യോദ്, എന്നീ അക്ഷരങ്ങളെ വ്യഞ്ജനമായും സ്വരമായും ഉപയോഗിച്ചിട്ടുണ്ട്.

കാനേഷുമാരി ll

കാനേഷുമാരി ll

ദൈവഹിതത്തിനെതിരായും ജനസംഖ്യ എടുത്തതിൻ്റെ രേഖ തിരുവെഴുത്തുകളിൽ കാണുന്നുണ്ട്. ദാവീദിന്റെ വാഴ്ചയുടെ അവസാനകാലത്തു ജനത്തെ എണ്ണുകയുണ്ടായി. ഇത് ദൈവഹിതത്തിനു വിരോധമായിരുന്നു. “അനന്തരം സാത്താൻ യിസ്രായേലിനു വിരോധമായി എഴുന്നേറ്റു. യിസ്രായേലിനെ എണ്ണുവാൻ ദാവീദിനു തോന്നിച്ചു. ദാവീദ് യോവാബിനോടും ജനത്തിന്റെ പ്രഭുക്കന്മാരോടും; നിങ്ങൾ ചെന്നു ബേർ-ശേബ മുതൽ ദാൻ വരെ യിസ്രായേലിനെ എണ്ണി അവരുടെ സംഖ്യ ഞാൻ അറിയേണ്ടതിന കൊണ്ടുവരുവിൻ എന്നു പറഞ്ഞു.” (1ദിന, 21:1,2). ദാവീദിൻ്റെ ഉദ്യമത്തെ യോവാബ് എതിർത്തു. പക്ഷേ യോവാബിനു രാജകല്പന അനുസരിക്കേണ്ടിവന്നു. രാജാവിന്റെ കല്പന യോവാബിനു വെറുപ്പായിരുന്നതു കൊണ്ട് അവൻ ലേവിയെയും ബെന്യാമീനെയും അവരുടെ കൂട്ടത്തിൽ എണ്ണിയില്ല. (1ദിന, 21:6). ലേവി ഗോത്രത്തെ മാത്രം എണ്ണരുത്; യിസ്രായേൽമക്കളുടെ ഇടയിൽ അവരുടെ സംഖ്യ എടുക്കയും അരുത് എന്ന് യഹോവ മോശെയോടു കല്പ്പിച്ചിരുന്നു. (സംഖ്യാ, 1:48,49). ബെന്യാമീനെ എണ്ണണ്ട ഊഴം വന്നപ്പോൾ യോവാബ് എണ്ണൽ നിറുത്തിവെക്കുകയോ, ദാവീദിനു സുബോധം വന്നിട്ടു നിറുത്തിവയ്ക്കുവാൻ ആവശ്യപ്പെടുകയോ ചെയ്തിരിക്കണം. ഈ ജനസംഖ്യയെടുക്കൽ ദൈവത്തിനു ഹിതമല്ലാതിരുന്നതിനാൽ ദാവീദ് രാജാവിന്റെ വൃത്താന്തപുസ്തകത്തിലെ കണക്കിൽ അതു ചേർത്തിട്ടില്ല.  “സെരൂയയുടെ മകനായ യോവാബ് എണ്ണുവാൻ തുടങ്ങിയെങ്കിലും അവൻ തീർത്തില്ല; അതുനിമിത്തം യിസ്രായേലിന്മേൽ കോപം വന്നതുകൊണ്ടു ആ സംഖ്യ ദാവീദ് രാജാവിന്റെ വൃത്താന്തപുസ്തകത്തിലെ കണക്കിൽ ചേർത്തിട്ടുമില്ല.” (1ദിന, 27:24). 

യിസ്രായേലിൽ ഇരുപതു വയസ്സു മുതൽ പ്രായമുള്ള പുരുഷന്മാർ 800,000; യെഹൂദയിലേതു 500,000; ആകെ 1300000 പേർ. (2ശമൂ, 24:1-9). എന്നാൽ ദിനവൃത്താന്തത്തിലെ (1ദിന, 21:5) കണക്കനുസരിച്ച് യിസ്രായേലിൽ 1,100,000; യെഹൂദയിൽ 470,000; ആകെ 1,570,000 ആണ്. ഈ വ്യത്യാസത്തിനു കാരണം പകർപ്പെഴുത്തിൽ സംഭവിച്ച പിഴവാണെന്നും അതല്ല, വ്യത്യസ്ത വീക്ഷണത്തിൽ രേഖപ്പെടുത്തിയ കണക്കാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. 

ജനസംഖ്യ എടുത്തതിൽ ദാവീദു ചെയ്ത തെററിന്റെ സ്വരൂപത്തെക്കുറിച്ചു രണ്ടുവിധ വ്യാഖ്യാനങ്ങൾ നിലവിലുണ്ട്: 1. ദാവീദ് രാജാവ് ജനത്തെ എണ്ണിയപ്പോൾ ജനമദ്ധ്യേ ബാധ ഉണ്ടാകാതിരിക്കാൻ ഓരോ വ്യക്തിയും തന്റെ ജീവനുവേണ്ടി വീണ്ടെടുപ്പുവില നല്കിയില്ല; അങ്ങനെ ദൈവകല്പന ലംഘിച്ചു. 2. യുദ്ധത്തിനുള്ള സന്നദ്ധതയും ജനത്തിന്റെ എണ്ണവും കാട്ടി രാജ്യത്തിന്റെ ശക്തിയിലും മഹത്വത്തിലും അഭിമാനിക്കാനുള്ള ശ്രമം. 

യഹോവ ദർശകനായ ഗാദിനെ ദാവീദിന്റെ അടുക്കലയച്ചു; മൂന്നുകാര്യങ്ങളിലൊന്നു തിരഞ്ഞെടുത്തുകൊള്ളുവാൻ ആവശ്യപ്പെട്ടു: മൂന്നു സംവത്സരത്തെ ക്ഷാമം; മൂന്നു മാസം ശത്രുക്കളുടെ വാൾ; മൂന്നു ദിവസം ദേശത്തു യഹോവയുടെ വാളായ മഹാമാരി. “ഞാൻ ഇപ്പോൾ യഹോവയുടെ കയ്യിൽ തന്നെ വീഴട്ടെ; അവൻ്റെ കരുണ ഏറ്റവും വലിയതല്ലോ; മനുഷ്യന്റെ കയ്യിൽ ഞാൻ വീഴരുതേ എന്നു ദാവീദു പറഞ്ഞു.” (1ദിന, 21:13). തുടർന്നുണ്ടായ മഹാമാരിയിൽ യിസ്രായേലിൽ എഴുപതിനായിരം പേർ മരിച്ചു. 

ക്ഷാമത്തിന്റെ കാലക്കണക്ക് 2ശമൂവേലിലെയും 1ദിനവൃത്താന്തത്തിലെയും വിവരണങ്ങളിൽ പൊരുത്തപ്പെടുന്നില്ല. ദേശത്തു ഏഴു സംവത്സരം ക്ഷാമം ഉണ്ടാകും എന്നാണ് 2ശമൂവേൽ 24:13-ൽ. എന്നാൽ സെപ്റ്റ്വജിന്റിൽ മൂന്നു സംവത്സരം എന്നു തന്നെയാണ്. ഇതിനു മതിയായ വിശദീകരണം നല്കപ്പെടുന്നുണ്ട്. ഗിബെയോന്യരുടെ നേർക്കു ശൌലൂം കുടുംബവും കാണിച്ച് അതിക്രമം നിമിത്തം (2ശമൂ, 21:1,2) മൂന്നു വർഷത്തെ ക്ഷാമം അനുഭവിക്കുകയായിരുന്നു. ജനസംഖ്യ എടുക്കുന്നതിനു ഒമ്പതു മാസവും ഇരുപതു ദിവസവും വേണ്ടിവന്നു. (2ശമൂ, 24:8). ഇത് നാലാം വർഷം. ഇതിനെതുടർന്നു മൂന്നു വർഷം കൂടിയാവുമ്പോൾ ഏഴുവർഷം തികയും.

യിസ്രായേലിലെയും യെഹൂദയിലെയും അനന്തരകാല രാജാക്കന്മാരും ജനസംഖ്യ എടുത്തിട്ടുണ്ട്. അമസ്യാവിന്റെ കാലത്ത് ഇരുപതു വയസ്സു മുതൽ മേലോട്ടുള്ളവരായി കുന്തവും പരിചയും എടുക്കാൻ പ്രാപ്തിയുള്ള ശ്രഷ്ഠ യോദ്ധാക്കൾ യെഹൂദയിലും ബെന്യാമീനിലും മൂന്നുലക്ഷം എന്നു കണ്ടു. (2ദിന, 25:5). ഉസ്സീയാരാജാവിനു 2600 യുദ്ധവീരന്മാരായ പിതൃഭവനത്തലവന്മാരും മൂന്നുലക്ഷത്തി ഏഴായിരത്തഞ്ഞൂറ് യോദ്ധാക്കന്മാരും ഉണ്ടായിരുന്നു. (2ദിന, 26:11-13). സെരുബ്ബാബേലിന്റെ കീഴിൽ മടങ്ങിവന്നവരുടെ കണക്കും എടുത്തിട്ടുണ്ട്. സഭ ആകെ 42360; ദാസീ ദാസന്മാർ 7337; സംഗീതക്കാർ 200; ആകെ 49897. (എസാ, 2:64,65). നെഹെമ്യാവ് 7:66,67-ൽ സംഗീതക്കാരുടെ കണക്ക് 245 എന്നു കൊടുത്തിരിക്കുന്നു. 

ചരിത്രകാരനും സുവിശേഷ രചയിതാവുമായ ലൂക്കൊസ് പേർവഴി ചാർത്തലിനെക്കുറിച്ചു സുവിശേഷത്തിലും അപ്പൊസ്തലപ്രവൃത്തികളിലും പറയുന്നുണ്ട്. ലോകം ഒക്കെയും പേർവഴി ചാർത്തണമെന്നു ഔഗുസ്തൊസ് കൈസർ (Augustus Caesar) കല്പന പുറപ്പെടുവിച്ചു. (ലൂക്കൊ, 2:1). നികുതി ചുമത്തുന്നതിനു വേണ്ടിയായിരുന്നു ഈ ജനസംഖ്യ എടുപ്പ്. കുടുംബമായും ഗോത്രമായും ആളുകളുടെയും സ്വത്തിന്റെയും കണക്കെടുത്തു. ഹെരോദാവിന്റെ വാഴ്ചയുടെ (ബി.സി. 37-4) അന്ത്യത്തിലായിരുന്നു ഈ പേർവഴി ചാർത്തൽ. എ.ഡി. 6-ന് നടന്ന ചാർത്തലിന്റെ കാലത്താണ് ഗലീലക്കാരനായ യൂദാ വിപ്ലവമുണ്ടാക്കിയത്. (അപ്പൊ, 5:37). പുതിയ പ്രവിശ്യയായ യെഹൂദ്യ നല്കേണ്ട കപ്പം കണക്കാക്കുന്നതിനായിരുന്നു ഈ ചാർത്തൽ. ഒരു വിജാതീയ ചക്രവർത്തിക്ക് കപ്പം കൊടുക്കുന്നത് അസഹ്യമായതുകൊണ്ടു യൂദായും എരിവുകാരും അതിനെ എതിർത്തു.

സ്വപ്നദൈവാലയം

ദാവീദിൻ്റെ സ്വപ്നദൈവാലയം

പലസ്തീനിലെ പുൽപ്പുറങ്ങളിൽ ആടുകളെ മേയിച്ചു നടന്നിരുന്ന തന്നെ യിസ്രായേലിന്റെ സിംഹാസനത്തിലേക്ക് ഉയർത്തിയ തന്റെ സർവ്വസ്വമായ സർവ്വശക്തനായ ദൈവത്തിന് ഒരു ആലയം പണിയണമെന്നുള്ളത് ദാവീദിന്റെ ജീവിതത്തിലെ അദമ്യമായ ആഗ്രഹമായിരുന്നു. ദൈവം അവന്റെ ആഗ്രഹത്തിൽ സംപ്രീതനായെങ്കിലും, അതു പണിയുവാനുള്ള അനുവാദം അവന്റെ മകനായ ശലോമോനാണ് ദൈവം നൽകിയത്. എന്നാൽ തന്റെ ദൈവത്തിന് സുസ്ഥിരവും അതിമനോഹരവുമായ ഒരു ആലയം ഉണ്ടാകണമെന്നു മാത്രം അഭിലഷിച്ച ദാവീദ്, നിരാശനാകാതെ ദൈവാലയത്തിന്റെ പണിക്കാവശ്യമായ ധനവും സാധനസാമഗ്രികളും സംഭരിച്ചുതുടങ്ങി. അങ്ങനെ യഹോവയുടെ ആലയത്തിനായി ഒരുലക്ഷം താലിന്ത് സ്വർണ്ണവും പത്തുലക്ഷം താലന്ത് വെള്ളിയും തുക്കിത്തിട്ടപ്പെടുത്തുവാൻ കഴിയാത്തത്ര താമ്രവും ഇരുമ്പും അവൻ സ്വരൂപിച്ചു. കൂടാതെ, ദൈവാലയനിർമ്മാണത്തിന് ആവശ്യമായ കല്ലും മരവും അവൻ തയ്യാറാക്കിവച്ചു. (1ദിന, 22:14). ദൈവാലയം നിർമ്മിക്കണമെന്ന ആശയം ദാവീദിൽ ഉടലെടുത്തത്, അവൻ തന്റെ രാജത്വത്തിന്റെ പ്രബലതയിൽ യിസ്രായേൽമക്കളുടെ ജനസംഖ്യ കണക്കാക്കുവാൻ സൈന്യാധിപനായ യോവാബിനോടു കല്പിച്ചതിനെ തുടർന്നുണ്ടായ സംഭവവികാസങ്ങളിൽ നിന്നാണ്. ജനസംഖ്യാ നിർണ്ണയത്തിനു താൽപര്യമില്ലാതിരുന്ന യോവാബ് ലേവ്യരെയും ബെന്യാമീന്യരെയും മനഃപൂർവ്വം എണ്ണിയില്ല. ജനസംഖ്യാനിർണ്ണയം ദൈവഹിതമല്ലാത്തതിനാൽ യഹോവ തന്റെ കോപത്തിൽ യിസ്രായേലിലെ 70,000 പേരെ പകർച്ചവ്യാധിയാൽ സംഹരിച്ചു. യഹോവ അയച്ച സംഹാരദൂതൻ യെരുശലേമിനുനേരേ കൈ നീട്ടുന്നതിനുമുമ്പ് യഹോവ മനസ്സലിഞ്ഞ് കൈ പിൻവലിക്കുവാൻ ദൂതനോടു കല്പ്പിച്ചു. അപ്പോൾ ആകാശത്തിനും ഭൂമിക്കും മദ്ധ്യ വാളൂരിപ്പിടിച്ചുകൊണ്ടു നിന്ന് ദൂതൻ യെബൂസ്യനായ ഒർന്നാന്റെ കളത്തിൽ യഹോവയ്ക്ക് യാഗപീഠം പണിയണമെന്ന് ദാവീദിനെ അറിയിക്കുവാൻ ഗാദ് പ്രവാചകനോടു കല്പിച്ചു. ഒർന്നാൻ അതു സൗജന്യമായി നൽകുവാൻ തയ്യാറായെങ്കിലും ദാവീദ് അതിന്റെ മുഴുവൻ വിലയായി 600 ശേക്കെൽ സ്വർണ്ണം കൊടുത്ത് മോരിയാ പർവ്വതത്തിലുള്ള ഒർന്നാന്റെ കളം വിലയ്ക്കു വാങ്ങി. അവിടെ യാഗപീഠം പണിത് യാഗമർപ്പിച്ച് യഹോവയോടു പ്രാർത്ഥിച്ചപ്പോൾ യഹോവ ഉയരത്തിൽനിന്ന് തീയിറക്കി ഉത്തരമരുളി. “ഇത് യഹോവയായ ദൈവത്തിന്റെ ആലയമാകുന്നു; ഇത് യിസായേലിന് ഹോമയാഗത്തിനുള്ള യാഗപീഠം ആകുന്നു” (1ദിന, 22:1) എന്നു പ്രഖ്യാപിച്ച് ദാവീദ് അന്നുമുതൽ ദൈവത്തിനുവേണ്ടി ഒരു ആലയം നിർമ്മിക്കണമെന്ന ആഗ്രഹവുമായി മുമ്പോട്ടുപോയി. എന്നാൽ ദൈവം തനിക്കുവേണ്ടി ഒരു ആലയം പണിയുവാൻ ദാവീദിന് അനുവാദം നൽകിയില്ല. പക്ഷേ തനിക്കുവേണ്ടി ഒരു ആലയം പണിയുവാനുള്ള ദാവീദിന്റെ അഭിവാഞ്ഛ മാനിച്ച് ദൈവം അതിനുള്ള അനുവാദം അവന്റെ മകനായ ശലോമോനു നൽകി.