ദൈവപുത്രൻ്റെ സംക്ഷിപ്ത ചരിത്രം

ദൈവപുത്രനായ യേശുവിൻ്റെ സംക്ഷിപ്ത ചരിത്രം

കന്യകയായ മറിയ പ്രസവിച്ചത് ദൈവത്തെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനെയോ, ദൈവപുത്രനെയോ, ക്രിസ്തുവിനെയോ അല്ല. അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും പുത്രനും വിശേഷാൽ, മറിയയുടെ ആദ്യജാതനുമായ ഒരു മനുഷ്യക്കുഞ്ഞിനെയാണ് അവൾ പ്രസവിച്ചത്. (മത്താ, 1:1; 1:25; ലൂക്കൊ, 1:31; 2:7; യോഹ, 8;40). മറിയ പ്രസവിച്ചത് തൻ്റെ പുത്രനായ മനുഷ്യക്കുഞ്ഞ് ആയതുകൊണ്ടാണ്, എട്ടാം ദിവസം അവനെ പരിച്ഛേദന കഴിച്ചത്. (ലൂക്കൊ, 2:21). അബ്രാഹാമിൻ്റെ പുത്രന്മാരും ദാസന്മാരുമായ മനുഷ്യക്കുഞ്ഞുങ്ങളെ മാത്രം പരിച്ഛേദന കഴിക്കാനാണ് പ്രമാണമുള്ളത്. (ഉല്പ, 17:10-14). ജെന്റർ (Gender) ഇല്ലാത്ത ഒരു ദൈവത്തെയാണ് എട്ടാം ദിവസം പരിച്ഛേദന കഴിച്ചതെന്ന് പറഞ്ഞാൽ എങ്ങനെയിരിക്കും? ദൈവത്തെ പരിച്ഛേദന കഴിക്കാൻ സാധിക്കുകയുമില്ല; ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനെ പരിച്ഛേദന കഴിക്കാൻ പ്രമാണവുമില്ല. അവൻ മനുഷ്യൻ്റെ കടിഞ്ഞൂൽ ആയതുകൊണ്ടാണ്, പിന്നെയും മുപ്പത്തിമൂന്ന് ദിവസങ്ങൾ കഴിഞ്ഞപ്പോൾ, ദൈവാലയത്തിൽ കൊണ്ടുപോയി ആദ്യജാതൻ്റെ വീണ്ടെടുപ്പ് കർമ്മങ്ങൾ ചെയ്തത്. (മത്താ, 1:25; ലൂക്കൊ, 2:72:22-24; പുറ, 13:2; 13:12; ലേവ്യ, 12:1-8; സംഖ്യാ, 3:13). മനുഷ്യൻ്റെ കടിഞ്ഞൂലിനെയും അശുദ്ധ മൃഗങ്ങളുടെ കടിഞ്ഞൂലിനെയുമല്ലാതെ മറ്റാരെയും വീണ്ടെടുക്കാൻ പ്രമാണമില്ല. (പുറ, 34:19-20; സംഖ്യാ, 18:15). അവൻ ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആയിരുന്നെങ്കിൽ; അവനെ പരിച്ഛേദന കഴിക്കാനോ, ദൈവത്തിനു് വിശുദ്ധമായി അർപ്പിക്കാനോ, ദൈവത്തിൽനിന്ന് വീണ്ടെടുക്കാനോ പ്രമാണമില്ല. ഒരു ദൈവത്തെ മറ്റൊരു ദൈവത്തിനു് വിശുദ്ധമായി അർപ്പിച്ചിട്ട്, ആ ദൈവത്തിൽനിന്ന് ഈ ദൈവത്തെ മനുഷ്യർ വീണ്ടെടുപ്പ് വിലകൊടുത്ത് മേടിച്ചു എന്നൊക്കെ വചനവിരുദ്ധമായി വിശ്വസിക്കുന്നവരെ സമ്മതിക്കണം. യേശുവെന്ന മനുഷ്യൻ ജനിച്ചത് ന്യായപ്രമാണത്തെ ലംഘിക്കാനല്ല; വള്ളിക്കോ, പുള്ളിക്കോ മാറ്റം വരാതെ അതിനെ നിവൃത്തിക്കാനാണ്. (മത്താ, 5:17-18). ചിലർ കരുതുന്നപോലെ; യേശു ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനോ ആയിരുന്നെങ്കിൽ, ന്യയപ്രമാണത്തിലെ വള്ളിക്കോ, പുള്ളിക്കോപോലും മാറ്റം വരാതെ, അതിനെ നിവൃത്തിക്കാൻ ജനിച്ചവൻ; തൻ്റെ ജനനം മുതൽ ന്യായപ്രമാണത്തെ നഗ്നമായി ലംഘിച്ചു എന്നുവരണം. അതാണ്, ത്രിമൂർത്തിവിശ്വാസം സഭയ്ക്കകത്ത് നുഴയിച്ചുകയറ്റിയ ഉപായിയായ സർപ്പത്തിൻ്റെ തന്ത്രം. ന്യായപ്രമാണത്തെ നിവൃത്തികാൻ ന്യായപ്രമാണത്തിൻ്റെ കീഴിൽ ജനിച്ചവൻ അതിനെ എങ്ങനെ ലംഘിക്കും? (മത്താ, 5:17; ഗലാ, 4:4). “ന്യായപ്രമാണത്തിൽ ഒരു പുള്ളി വീണുപോകുന്നതിനെക്കാൾ ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുന്നത് എളുപ്പം” എന്ന് പഠിപ്പിച്ച ക്രിസ്തു അതിനെ ലംഘിച്ചു എന്ന് വിശ്വസിക്കുന്നതിനെക്കാൾ, വിശ്വാസം ത്യജിച്ചു കളയുന്നതാണ് നല്ലത്. (ലൂക്കൊ, 16:17). അനന്തരം ദൈവകൃപയോടെ ആത്മാവിൽ ബലപ്പെട്ടുവന്നത്, യേശുവെന്ന മനുഷ്യക്കുഞ്ഞാണ്. (ലൂക്കൊ, 2:40). ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിലാണ് യേശുവെന്ന മനുഷ്യൻ മുതിർന്നുവന്നത്. (ലൂക്കൊ, 2:52). ആത്മാവിൽ ബലപ്പെട്ടതും ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്നതും ഒരു ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആണെന്ന് ആരെങ്കിലും വിശ്വസിക്കുമോ?

അവനു് ഏകദേശം മുപ്പതു വയസ്സായപ്പോൾ യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനങ്ങളുടെ നിവൃത്തിയായി, യോർദ്ദാനിൽ വെച്ച് ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് അവൻ “അഭിഷിക്തൻ അഥവാ, ക്രിസ്തു” ആയത്: (യെശ, 61:1; ലൂക്കൊ, 2:11; ലൂക്കൊ, 3:22; പ്രവൃ, 4:27പ്രവൃ, 10:38). താൻ “ക്രിസ്തു” ആയത് യോർദ്ദാനിൽ വെച്ചാണെന്ന്; യെശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട് യേശു തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്: (യെശ, 61:1-2; ലൂക്കൊ, 4:16-21). “നീ അഭിഷേകം ചെയ്ത യേശു എന്ന നിന്റെ പരിശുദ്ധദാസൻ” എന്നാണ് ആദിമസഭ അവനെ വിശേഷിപ്പിച്ചത്: (പ്രവൃ, 4:27). അവൻ ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആയിരുന്നെങ്കിൽ; അവനു് അഭിഷേകത്തിൻ്റെ ആവശ്യമെന്താണ്? ദൂതന്മാർക്കു പോലും അഭിഷേകം ആവശ്യമില്ലാതിരിക്കേ, അവൻ ദൈവത്തിൻ്റെ നിത്യപുത്രനും ദൈവവും ആയിരുന്നെങ്കിൽ, എന്തിനായിരുന്നു; ദൈവം അവനെ തൻ്റെ ആത്മാവിനാൽ ശക്തിപ്പെടുത്തിയത്? (ലൂക്കൊ, 4:14). അവൻ ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന മനുഷ്യൻ ആയതുകൊണ്ടാണ് അവനു് അഭിഷേകം ആവശ്യമായി വന്നത്. (എബ്രാ, 2:9; യോഹ, 8;40). അഭിഷേകാനന്തരം, “അവൻ അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും, ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും” എന്നീ ഗബ്രീയേൽ ദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിയായി, പിതാവായ ദൈവത്താൽ ‘ഇവൻ എന്റെ പ്രിയപുത്രൻ’ എന്നു വിളിക്കപ്പെട്ടപ്പോഴാണ്, യേശുവെന്ന അഭിഷിക്തനായ മനുഷ്യൻ ദൈവത്തിൻ്റെ “പുത്രൻ” ആയത്: (ലൂക്കൊ, 1:32; ലൂക്കൊ, 1:35; ലൂക്കൊ, 3:22). പ്രവചനം, ഭൂതവർത്തമാനകാലത്തിലെ ചരിത്രമല്ല; ഭാവിയിൽ സംഭവിപ്പാനുള്ളതാണ്. ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമാകുന്നത്: (സംഖ്യാ, 24:14; ദാനീ, 2:28). അവൻ ദൈവത്തിൻ്റെ നിത്യപുത്രനായ ദൈവം ആയിരുന്നെങ്കിൽ, “അവൻ ദൈവപുത്രൻ എന്നു വിളിക്കപ്പെടും” എന്ന് ദൂതൻ രണ്ടുവട്ടം പ്രവചിച്ചത് എന്തിനായിരുന്നു? യോർദ്ദാനിലെ പ്രവചനനിവൃത്തിയുടെ ആവശ്യമെന്തായിരുന്നു? ബൈബിൾ ഒരു കോമഡി പുസ്തകം അല്ലെന്ന് ആദ്യം മനസ്സിലാക്കുക. അഭിഷേകാനന്തരമാണ്, ആത്മാവിൻ്റെ ശക്തിയോടെ യേശു ശുശ്രൂഷ ആരംഭിച്ചത്: (ലൂക്കൊ, 4:14). കന്യകയായ മറിയ പ്രസവിക്കുന്നതുവരെ, യേശുവെന്ന പാപരഹിതനായ വ്യക്തി ഇല്ലായിരുന്നു. യോർദ്ദാനിലെ അഭിഷേകത്തിനു മുമ്പെ, യേശുവെന്ന “ക്രിസ്തു” ഇല്ലായിരുന്നു. അഭിഷേകാനന്തരം, ഗബ്രീയേൽ ദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിപോലെ, “ഇവൻ എൻ്റെ പ്രിയപുത്രൻ” എന്നു പിതാവ് അരുളിച്ചെയ്യുന്നതു വരെ, യേശുവെന്ന “ദൈവപുത്രനും” ഇല്ലായിരുന്നു. യേശുവെന്ന മനുഷ്യൻ ജനിച്ചത്, ബി.സി. 6-ൽ അഥവാ, എബ്രായ വർഷം 3755-ൽ ബേത്ത്ലേഹെമിലാണ്. (ലൂക്കൊ, 2:1-7). എന്നാൽ, യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനങ്ങൾപോലെ, യേശുവെന്ന ക്രിസ്തുവും ദൈവപുത്രനും ജനിച്ചത്, എ.ഡി. 29-ൽ യോർദ്ദാനിൽ വെച്ചാണ്. (യെശ, 61:1; ലൂക്കൊ, 1:32; 1:35; 2:11;  3:22; പ്രവൃ, 10:38). പഴയനിയമത്തിൽ ദൈവപുത്രനായ യേശുക്രിസ്തു ഇല്ല; അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ് ഉണ്ടായിരുന്നത്. (ഉല്പ, 3:15; ആവ, 18:15; 18:18-19; സങ്കീ, 40:6; യെശ, 7:14; 52:13-15; 53:1-12; 61:1-2). അതുകൊണ്ടാണ്, “അവൻ ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും ആകുന്നു” എന്ന് പത്രൊസ് അപ്പൊസ്തലൻ പറഞ്ഞത്: (1പത്രൊ, 1:20).വാക്യം ശ്രദ്ധിക്കുക: ലോകസ്ഥാപനത്തിനുമുമ്പെ ക്രിസ്തു ഉണ്ടായിരുന്നു എന്നല്ല; മൂന്നറിയപ്പെട്ടവൻ അഥവാ, പ്രവചനങ്ങളിലൂടെ മുമ്പേകൂട്ടി അറിയപ്പെട്ടവനും അന്ത്യകാലത്തുമാത്രം ലോകത്തിൽ വെളിപ്പെട്ടവനുമാണ്. നമ്മുടെ കർത്താവിൻ്റെ “യേശു” എന്ന പേർപോലും അവൻ ജനിക്കുന്നതിനും ഒൻപത് മാസവും ഒൻപത് ദിവസവും മുമ്പുമാത്രം വെളിപ്പെടുത്തപ്പെട്ടതാണ്. 

യേശുവെന്ന ദൈവത്തിൻ്റെ “ക്രിസ്തു” അഥവാ, “അഭിഷിക്തനായ മനുഷ്യൻ” യോർദ്ദാനിലെ അഭിഷേകത്താൽ ലഭിച്ച ആത്മാവിൻ്റെ ശക്തിയോടെയാണ് തൻ്റെ ശുശ്രൂഷ ആരംഭിച്ചത്: (ലൂക്കൊ, 4:14). താൻ ദൈവാത്മാവിനാൽ അഥവാ, ദൈവത്താലാണ് അത്ഭുതങ്ങളെ പ്രവർത്തിച്ചത്: (മത്താ, 12:28; യോഹ, 3:2; പ്രവൃ, 2:22; പ്രവൃ, 10:38). ദൈവത്താലാണ് പാപമോചനം നല്കിയത്: (ലൂക്കൊ, 5:21മത്താ, 9:8). മൂന്നരവർഷത്തെ മഹത്വകരമായ ശുശ്രൂഷയ്ക്കൊടുവിൽ, ഗെത്ത്ശെമനയിൽവെച്ച് മാനവകുലത്തിൻ്റെ പാപമെല്ലാം വഹിച്ച് പാപമറിയാത്ത ക്രിസ്തു പാപമാക്കപ്പെടുകയും, “പാപത്തിൻ്റെ ശമ്പളം മരണം” എന്ന ദൈവനീതി നിവൃത്തിക്കാൻ മരണത്തിനതീതനായിരുന്നവൻ മരണത്തിനധീതനായിത്തീരുകയും ചെയ്തു: (മത്താ, 26:36-39; 2കൊരി, 5:21; റോമ, 6::23). പിറ്റേദിവസം അവൻ നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ ചുമന്നുകൊണ്ട് ക്രൂശിൽക്കയറി: (1പത്രൊ, 2:24). അനന്തരം ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന മനുഷ്യനായ ക്രിസ്തുയേശു തൻ്റെ ആത്മാവിനെ പിതാവിൻ്റെ കരങ്ങളിൽ ഏല്പിച്ചിട്ട്, ദൈവാത്മാവിനാൽ ദൈവത്തിനു് തന്നെത്താൻ നിഷ്കളങ്കമായി അർപ്പിച്ചുകൊണ്ട് മരണം ആസ്വദിച്ചു: (എബ്രാ, 2:9; 1തിമൊ, 2:6; എബ്രാ, 9:14). യോർദ്ദാനിൽവെച്ച് ദൈവത്താൽ മഹാപുരോഹിതനായ ക്രിസ്തു, ദൈവത്തിനും മനുഷ്യർക്കുമിടയിൽ മദ്ധ്യസ്ഥനായി നിന്നുകൊണ്ട് മറുവിലയായ കുഞ്ഞാടായി തന്നെത്താൻ ദൈവത്തിനു സൗരഭ്യവാസനയായ വഴിപാടും യാഗവുമായി അർപ്പിക്കുകയായിരുന്നു. (എബ്രാ, 4:15; 1തിമൊ, 2:5:6; യോഹ, 1:29; എഫെ, 5:2). മൂന്നാം ദിവസം ദൈവാത്മാവിനാൽ അഥവാ, ദൈവത്താൽ അവൻ ഉയിർപ്പിക്കപ്പെട്ടു: (1പത്രൊ, 3:18; പ്രവൃ, 10:40). ഉയിർത്തെഴുന്നേറ്റ അന്നുതന്നെ, യേശു തൻ്റെ യാഗമരണത്തിൻ്റെ സാക്ഷ്യവുമായി തൻ്റെ “പിതാവും ദൈവവും” ആയവൻ്റെ അടുക്കലേക്ക് കരേറിപ്പോയതോടെ യേശുവെന്ന മനുഷ്യൻ്റെ ശുശ്രൂഷ ഒരിക്കലായി പൂർത്തിയായി: (യോഹ, 20:17; എബ്രാ, 9:11-12. ഒ.നോ: 7:27; 10:10). 

“യേശു ഉറക്കെ നിലവിളിച്ചു പ്രാണനെ വിട്ടു. ഉടനെ മന്ദിരത്തിലെ തിരശ്ശീല മേൽതൊട്ടു അടിയോളവും രണ്ടായി ചീന്തിപ്പോയി. അവന്നു എതിരെ നിന്നിരുന്ന ശതാധിപൻ അവൻ ഇങ്ങനെ പ്രാണനെ വിട്ടതു കണ്ടിട്ടു: “ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം” എന്നു പറഞ്ഞു.” (മർക്കൊ, 15:39). യെഹൂദന്മാർ അധർമ്മികളുടെ കയ്യാൽ തറെപ്പിച്ചുകൊന്ന മനുഷ്യനായ നസറായനായ യേശുവിനെ, ദൈവം മരണത്തിൽ നിന്നു ഉയിർപ്പിച്ചിട്ടാണ്, മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയത്: (പ്രവൃ, 2:23-24; പ്രവൃ, 2:36; പ്രവൃ, 5:31). അപ്പൊസ്തലന്മാരിൽ പ്രഥമനും പ്രധാനിയുമായ പത്രോസ്, പെന്തെക്കൊസ്തുനാളിൽ ഈ സത്യം വിളിച്ചുപറഞ്ഞപ്പോഴാണ് മൂവായിരം യെഹൂദന്മാരുടെ ഹൃദയത്തിൽ കുത്തുകൊണ്ടതും അവർ കർത്താവും ക്രിസ്തുവുമായ യേശുവിലൂടെ രക്ഷപ്രാപിച്ചതും. (പ്രവൃ, 2:22-24; പ്രവൃ, 2:36-42). അതുകൊണ്ടാണ്, പിതാവായ ഏകദൈവവും യേശുക്രിസ്തു എന്ന ഏകകർത്താവും നമുക്കുണ്ടെന്ന് പൗലോസ് പറയുന്നത്: (1കൊരി, 8:6. ഒ.നോ: യോഹ, 17:3; 1തിമൊ, 2:5-6; 1യോഹ, 5:20). അതിനാലാണ്, “യേശുവിനെ കർത്താവു എന്നു വായ് കൊണ്ടു ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും” എന്ന് പറഞ്ഞിരിക്കുന്നത്: (റോമ, 10:9). ദൈവം നമ്മുടെ കർത്താവും ക്രിസ്തുവും ആക്കിവച്ച, ഏകമനുഷ്യനായ യേശുക്രിസ്തുവിൻ്റെ കൃപയാലുള്ള ദാനമാണ് മനുഷ്യരുടെ രക്ഷ. അതുകൊണ്ടാണ്, “ഏകന്റെ ലംഘനത്താൽ അനേകർ മരിച്ചു എങ്കിൽ ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കുവേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു” എന്ന് പൗലോസ് പറഞ്ഞത്: (റോമ, 5:15). അതിനാലാണ്, കർത്താവായ യേശുവിന്റെ കൃപയാൽ രക്ഷപ്രാപിക്കും എന്നു നാം വിശ്വസിക്കുന്നതുപോലെ അവരും (ജാതികളും) വിശ്വസിക്കുന്നു” എന്ന് പത്രോസ് പറഞ്ഞത്: (പ്രവൃ, 15:11). അതുകൊണ്ടാണ്, ദൈവമായ പിതാവിനും പരിശുദ്ധാത്മാവിനുമൊപ്പം ഏകമനുഷ്യനായ പുത്രൻ്റെ കൃപയും ആശംസിക്കുന്നത്: (2കൊരി, 13:14). വഴിയും സത്യവും ജീവനും ഏകമനുഷ്യനുമായ യേശുക്രിസ്തുവിലൂടെയാണ് ഏകസത്യദൈവത്തെ പുതിയനിയമത്തിൽ വെളിപ്പെടുത്തിയിരിക്കുന്നത്. (യോഹ, 14:6; യോഹ, 1:18). തന്മൂലം, മദ്ധ്യസ്ഥനും മറുവിലയുമായ ഏകമനുഷ്യനെ അറിയാതെ, ഏകസത്യദൈവത്തെ അറിയാൻ ആർക്കും കഴിയില്ല. (യോഹ, 8:19). ഏകസത്യദൈവമായ പിതാവിനെയും അഥവാ, ഒരേയൊരു സത്യദൈവമായ പിതാവിനെയും അവൻ അയച്ച യേശുക്രിസ്തുവിനെയും (ഏകമനുഷ്യൻ) അറിയുന്നതാണ് നിത്യജീവൻ: (യോഹ, 17:3. ഒ.നോ: 1യോഹ, 5:20). ഇതാണ്, സകലമനുഷ്യരും രക്ഷ പ്രാപിപ്പാനും സത്യത്തിൻ്റെ പരിജ്ഞാനത്തിൽ എത്തുവാനും ദൈവം ഇച്ഛിക്കുന്ന വസ്തുത: 1തിമൊ, 2:4-7). പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക.

കാണുക: ക്രിസ്തുവിൻ്റെ പൂർവ്വിസ്തിത്വവും നിത്യാസ്തിത്വവും; ദൈവഭക്തിയുടെ മർമ്മം.

ബൈബിൾ വെളിപ്പെടുത്തുന്ന ദൈവവിശ്വാസം എന്താണ്❓

ബൈബിൾ വെളിപ്പെടുത്തുന്ന ദൈവവിശ്വാസം: “ട്രിനിറ്റി” (Trinity) വിശ്വാസമാണോ, “വൺനെസ്സ്” (Oneness) വിശ്വാസമാണോ, “റസ്സലിസം” (Russellism) ആണോ, മോണാതീയിസം (Monotheism) ആണോ എന്നാണ് നാം പരിശോധിക്കുന്നത്. യഹോവയായ ഏകദൈവവും പഴയനിയമത്തിലെ മശീഹമാരും ഭക്തന്മാരും ദൈവത്തിൻ്റെ ക്രിസ്തുവും അവൻ്റെ ശിഷ്യന്മാരും പഠിപ്പിച്ചത്, “ഏകദൈവം” അഥവാ, “ഒരുത്തൻ മാത്രമായ” (The only God) ദൈവത്തെക്കുറിച്ചാണ്. ഏകദൈവത്തിലുള്ള വിശ്വാസമാണ് “മോണോതീയിസം” (Monotheism) അഥവാ, ഏകദൈവവിശ്വാസം. ദൈവം “ട്രിനിറ്റി” ആണെന്നോ, “വൺനെസ്സ്” ആണെന്നോ ബൈബിളിൽ ഒരിടത്തും പറഞ്ഞിട്ടില്ല. ത്രിത്വം, ത്രിയേകത്വം, മൂന്ന് ആളത്വം, മൂന്ന് വ്യക്തി, മൂന്ന് വ്യക്തിത്വം, മൂന്നു ഹൈപ്പോസ്റ്റാസിസ്, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി, നിത്യപുത്രൻ, ഐക്യത്തിൽ ഒന്ന്, ബഹുത്വമുള്ള ഏകത്വം, സത്യദൈവത്തിൽ നിന്ന് ജനിച്ച സത്യദൈവം, സമനിത്യരായ മൂന്നുപേർ, സാരാംശത്തിലൊന്ന് തുടങ്ങി, ട്രിനിറ്റിയെന്ന ഉപദേശം നിർവ്വചിക്കാൻ എടുക്കുന്ന ഒരു വാക്കുപോലും ബൈബിളിൽ കാണാൻ കഴിയില്ല. പല വാക്കുകളും നിഘണ്ടുവിൽപ്പോലും ഉള്ളതല്ല. 783,137 വാക്കുകളുള്ള ബൈബിളിൽ ഒരു വാക്കിൽപോലും പറഞ്ഞിട്ടില്ലാത്ത ദൈവമാണ് ത്രിത്വദൈവം. അഖിലാണ്ഡത്തിൽ ഇല്ലാത്തൊരു ദൈവത്തിലുള്ള വിശ്വാസമാണ് “ത്രിത്വവിശ്വാസം.” ത്രിത്വമെന്ന ആശയം ഉണ്ടെന്നു പറയുന്നതുപോലും ബാലിശമായ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ്. പിതാവ്, പുത്രൻ, പരിശുദ്ധാത്മാവെന്ന് ഒരു വാക്യത്തിൽത്തന്നെ പറഞ്ഞിരിക്കുന്നതാണ് അവർ ഉയർത്തിക്കാണിക്കുന്ന ആശയം. അതാണ് ത്രിത്വത്തിനു് തെളിവെങ്കിൽ, പിതാവിനെയും പുത്രനെയും മാത്രം പറഞ്ഞിരിക്കുന്ന അഥവാ, ദൈവം ദ്വൈത്വമാണെന്ന് തെളിയിക്കാൻ അഞ്ചൂറിലധികം വാക്യങ്ങളുണ്ട്. [കാണുക: ത്രിത്വമെന്ന ആശയം ബൈബിളിലുണ്ടോ?] തന്മൂലം, ട്രിനിറ്റിയെന്ന ഉപദേശത്തിനു് ബൈബിളുമായി യാതൊരു ബന്ധവുമില്ലെന്ന് മനസ്സിലാക്കാം. പല ഭാഗങ്ങൾ ചേർന്ന് ഒന്നായതോ, പലർ ചേർന്ന് ഒന്നായതോ ആയ അവസ്ഥയ്ക്കാണ് “വൺനെസ്സ്” അഥവാ, “ഏകത്വം” എന്ന് പറയുന്നത്. അങ്ങനെ ഒരു ദൈവത്തെയും ബൈബിളിൽ ആർക്കും കാണാൻ കഴിയില്ല. മാറ്റമില്ലാത്ത അല്ലെങ്കിൽ, ഗതിഭേദത്താൽ ആഛാദനമില്ലാത്ത ദൈവത്തിനു് ഒരു മോഡലിസ്റ്റിനെപ്പോലെ വേഷംമാറാൻ കഴിയില്ല. തന്നെയുമല്ല, ദൈവപുത്രനായ ക്രിസ്തുവിൻ്റെ അസ്തിത്വത്തിലും വ്യക്തിത്വത്തിലും ക്രിസ്തുത്വത്തിലും കർത്തൃത്വത്തിലും ചരിത്രപരതയിലും വൺനെസ്സുകാർ വിശ്വസിക്കുന്നില്ല; അവർക്ക് എല്ലാം യഹോവ തന്നെയാണ്. ജനിച്ചതും ജീവിച്ചതും മരിച്ചതും ദൈവം ഉയിർപ്പിച്ചതും ഒരു ദൈവം തന്നെത്തന്നെയാണ്. ദൈവത്തിനു് വംശാവലിയോ ജനനമോ, മരണമോ ഇല്ലെന്നുപോലും രണ്ടുകൂട്ടർക്കും അറിയില്ല. അതിനാൽ, വൺനെസ്സ് വിശ്വാസത്തിനും ബൈബിളുമായി വലിയ ബന്ധമൊന്നുമില്ല. ക്രിസ്തു ദൈവത്തിൻ്റെ ആദ്യത്തെ സൃഷ്ടിയാണെന്നും, പ്രധാന ദൂതനായ മീഖായേലാലാണന്നും തരാതരംപോലെ പറയുന്നവരാണ് “റസ്സൽമതക്കാർ.” അവരുടെ ഉപദേശവും ശരിയാണെന്ന് പറയാൻ നിർവ്വാഹമില്ല.

ക്രിസ്തു ആരാണ്? അല്ലെങ്കിൽ അവൻ്റെ അസ്തിത്വം എന്താണ്? എന്നറിയാത്തവരാണ് ത്രിത്വത്തിലും വൺനെസ്സിലും റസ്സൽമതത്തിലും വിശ്വസിക്കുന്നത്. ക്രിസ്തു ആരാണെന്ന് എന്ന് തിരിച്ചറിയുന്നുവോ, അന്ന് ബൈബിൾ വെളിപ്പെടുത്തുന്ന “മോണോസ് തെയോസിനെ” (Mónos Theós) തിരിച്ചറിയുകയും “മോണോതീയിസം” (Monotheism) സ്വീകരിക്കുകയും ചെയ്യും. അതുവരെ നിഖ്യായിൽ ഉപായിയായ സർപ്പം ബീജാവാപം ചെയ്ത ദുരുപദേശത്തിൽ കഴിയും.

“എലോഹീം ബാദ്” (אֱלֹהִים בַּד – Elohim Bad) അഥവാ, ദൈവം ഒരുത്തൻ മാത്രമാണെന്ന് പഴയനിയമത്തിൽ ആവർത്തിച്ച് കാണാൻ കഴിയും. തൽസ്ഥാനത്ത് പഴയനിയമത്തിൻ്റെ ഗ്രീക്കു പരിഭാഷയായ സെപ്റ്റ്വജിൻ്റിൽ (Septuagint), “തെയോസ് മോണോസ്” (Theos Mónos – θεὸς μόνος) അഥവാ, “ദൈവം ഒരുത്തൻ മാത്രം” (The only God) ആണ്: (2രാജാ, 19:15; 19:19; സങ്കീ, 86:10; യെശ, 37:16; 37:20). പുതിയ നിയമത്തിലും, “ദൈവം ഒരുത്തൻ മാത്രം” (The only God) അഥവാ, “മോണോസ് തെയോസ്” [μόνος θεός -Mónos Theós) ആണെന്ന് ആവർത്തിച്ചു കാണാൻ കഴിയും: (ലൂക്കൊ, 5:21;;യോഹ, 5:44; 17:3; റോമ, 16:26; 1തിമൊ, 1:17; യൂദാ, 1:4; 1:24). “മോണോസ് തെയോസിൽ” (μόνος θεός – Mónos Theós), അഥവാ, “ഏകദൈവത്തിൽ” ഉള്ള വിശ്വാസമാണ് “മോണോതീയിസം” (Monotheism) എന്നു പറയുന്നത്. “മോണോതീയിസം” (Monotheism) എന്നത് പുതിയനിയമ ഗ്രീക്കിലെ “മോണോതെയിസ്മോസ്” (monotheïsmós) എന്നതിൻ്റെ ഇംഗ്ലീഷ് രൂപമാണ്. പഴയനിയമത്തിൻ്റെ ഗ്രീക്കു പരിഭാഷയായ സെപ്റ്റ്വജിൻ്റിലും (Septuagint) കാണുന്നതും പുതിയനിയമത്തിൽ ക്രിസ്തുവും അപ്പൊസ്തലന്മാരും പഠിപ്പിച്ചതുമായ ദൈവമാണ് “മോണോസ് തെയോസ്” അഥവാ, “ഒരേയൊരു ദൈവം.” ഏകദൈവത്തിൽ അഥവാ, ഒരുത്തൻ മാത്രമായ ദൈവത്തിലുള്ള വിശ്വാസമാണ് “മോണോതീയിസം” (Monotheism). അതാണ് ബൈബിൾ വെളിപ്പെടുത്തുന്ന ദൈവവിശ്വാസം. മറ്റൊരു ദൈവത്തെയും വിശ്വാസത്തെയും ബൈബിളിൽ കണ്ടെത്താൻ ആർക്കും കഴിയില്ല. ക്രിസ്തുവോ, അപ്പൊസ്തലന്മാരോ പഠിപ്പിച്ചിട്ടില്ലാത്ത മറ്റൊരു ദൈവത്തെക്കുറിച്ചോ, മറ്റൊരു വിശ്വാസത്തെക്കുറിച്ചോ ഇനി അപ്പൊസ്തലന്മാർ എഴുന്നേറ്റുവന്നു പറഞ്ഞാലും അല്ലെങ്കിൽ, സ്വർഗ്ഗത്തിൽനിന്ന് ഒരു ദൂതൻവന്നു പറഞ്ഞാലും അവൻ ശപിക്കപ്പെട്ടവനാണ്: (ഗലാ, 1:8-9).

“ദൈവം ഏകൻ” അഥവാ, ഒരുത്തൻ മാത്രം (The only God) എന്നതാണ് ബൈബിളിൻ്റെ മൗലിക ഉപദേശം. ദൈവം ഏകനാണെന്നത് കേവലം ഒരു അറിവല്ല, അതൊരു പരിജ്ഞാനവും പ്രാർത്ഥനയും ആണ്. പഴയനിയമത്തിൻ്റെ ഭാഷയിൽ പറഞ്ഞാൽ, യഹോവയായ ദൈവം ഏകൻ ആണെന്നതും അവനെ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം എന്നതും നമ്മുടെ ഹൃദയത്തിൽ ഇരിക്കേണ്ടതും നമ്മൾ വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും സംസാരിക്കേണ്ടതും നമ്മുടെ മക്കൾക്ക് ഉപദേശിച്ചു കൊടുക്കേണ്ടതും അതൊരു അടയാളമായി നമ്മുടെ കൈയ്യിൽ കെട്ടേണ്ടതും ഒരു പട്ടമായി നമ്മുടെ നെറ്റിയിൽ അണിയേണ്ടതും വീടിന്റെ കട്ടിളകളിന്മേലും പടിവാതിലുകളിലും എഴുതിവെക്കേണ്ടതും ആണ്: (ആവ, 6:4-9). നിർഭാഗ്യവശാൽ ഈ പരമമായ സത്യം ക്രിസ്ത്യാനികളിൽ ഭൂരിപക്ഷം പേർക്കും അറിയില്ല. അല്ലെങ്കിൽ അറിയാത്തവരായി നടിച്ചുകൊണ്ട്, ദൈവത്തിൻ്റെ, ഇല്ലാത്ത ബഹുത്വത്തിൽ അവർ വിശ്വസിക്കുന്നു. അതിനാൽ, ദൈവം ഒരുത്തൻ മാത്രമാണെന്നും ബൈബിൾ വെളിപ്പെടുത്തുന്ന വിശ്വാസം ട്രിനിറ്റിയോ, വൺനെസ്സോ, അല്ല; “മോണോതീയിസം” (Monotheism) ആണെന്നും ഉള്ളതിൻ്റെ തെളിവുകളാണ് ഇനി കാണാൻ പോകുന്നത്:

മോണോതീയിസം (Monotheism): ബൈബിൾ വെളിപ്പെടുത്തുന്ന ദൈവവിശ്വാസം “ട്രിനിറ്റിയും” (Trinity) അല്ല, “വൺനെസ്സും” (Oneness) അല്ല; “മോണോതീയിസം” (Monotheism) ആണ്. ദൈവം ട്രിനിറ്റിയാണെന്നോ, വൺനെസ്സ് ആണെന്നോ ബൈബിളിൽ എവിടെയും കാണാൻ കഴിയില്ല. എന്നാൽ “മോണോസ് തെയോസ്” (μόνος θεός – Mónos Theós – The only God) ആണെന്ന് ആവർത്തിച്ച് കാണാൻ കഴിയും. Mónos Theos-ൽ ഉള്ള വിശ്വാസമാണ്, “മോണോതീയീസം” (Monotheism) അഥവാ, ഏകദൈവവിശ്വാസം: “യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകല രാജ്യങ്ങൾക്കും ദൈവം ആകുന്നു – O LORD God of Israel, thou art the God, even thou alone, of all the kingdoms of the earth:” (2രാജാ, 19:15). ഈ വേദഭാഗത്ത്, “ദൈവം ഒരുത്തൻ മാത്രം” എന്ന് പറയാൻ ഉപയോഗിച്ചിരിക്കുന്ന എബ്രായ പദം “ഒന്നിനെ” കുറിക്കുന്ന (One) “എഹാദ്” (ehad – אֶחָד) അല്ല; “ഒറ്റയെ” (alone/only) കുറിക്കുന്ന “ബാദ്” (bad – בַּד) ആണ്. പഴയനിയമത്തിൽ ദൈവത്തിൻ്റെ അതുല്യതയെ അഥവാ, അദ്വിതീയതയെ (uniqueness) കുറിക്കാൻ ഏകമാത്രമായ, ഒന്നുമാത്രമായ, ഒറ്റയായ, ഒരുത്തൻ മാത്രം, കേവലമായ, മാത്രം (only, alone) എന്നീ അർത്ഥങ്ങളിൽ ഉപയോഗിച്ചിരിക്കുന്ന “അക്” (ak), “റാഖ്” (raq), “ബാദ്” (bad), “ബദാദ്” (badad) എന്നിങ്ങനെ നാല് എബ്രായ പദങ്ങൾ 45 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. അതിൽ “ബാദ്” (bad) ഉപയോഗിച്ചിരിക്കുന്ന 24 വാക്യങ്ങളിൽ 21 വാക്യത്തിലും “ബദാദ്” (badad) ഉപയോഗിച്ചിരിക്കുന്ന 2 വാക്യത്തിലും പഴയനിയമത്തിൻ്റെ ഗ്രീക്കുപരിഭാഷയായ സെപ്റ്റ്വജിൻ്റിൽ (Septuagint) “മോണോസ്” (μόνος – Mónos) ആണ് കാണുന്നത്. (പുറ, 22:20; ആവ, 32:12; 1ശമൂ, 7:3; 1ശമൂ, 7:4; 1രാജാ, 8:40; 2രാജാ, 19:15; 2രാജാ, 19:19; 2ദിന, 6:31; നെഹെ, 9:6; ഇയ്യോ, 9:8; സങ്കീ, 4:8; സങ്കീ, 51:4; സങ്കീ, 71:16; സങ്കീ, 72:18; സങ്കീ, 83:18; സങ്കീ, 86:10; സങ്കീ, 136:4; സങ്കീ, 148:13; യെശ, 2:11; യെശ, 2:17; യെശ, 37:16; യെശ, 37;20; യെശ, 44:24). പഴയനിയമത്തിൽ ഏകമാത്രമായ/ഒന്നുമാത്രമായ/അനന്യമായ (only) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന “യാഹീദ്” (yahid – יָחִיד) എന്ന പദത്തിന് തുല്യമായ പദമാണ് ഗ്രീക്കിലെ “മോണോസ്” (Mónos). നമ്മുടെ കർത്താവായ ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പരിഭാഷയാണ് സെപ്റ്റ്വജിൻ്റ്. അതിലാണ്, ദൈവം ഒരുത്തൻ മാത്രമാണെന്ന് “മോണോസ്” (Mónos) ഉപയോഗിച്ച് ഖണ്ഡിതമായ അർത്ഥത്തിൽ 23 പ്രാവശ്യം പറഞ്ഞിരിക്കുന്നത്. തന്നെയുമല്ല, പുതിയനിയമത്തിൽ ദൈവത്തിൻ്റെ അതുല്യതയെ (uniqueness) കുറിക്കാൻ “മോണോസ്” (Mónos) 13 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്: “ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ചിന്തിച്ചുതുടങ്ങി.” (ലൂക്കൊ, 5:21). ഈ വേദഭാഗത്ത് ഗ്രീക്കിൽ, “മോണോസ് ഹോ തെയോസ്” (μόνος ὁ θεός – Mónos ho Theós) അഥവാ, “ദൈവം ഒത്തൻ മാത്രം” (The only God) ആണ്. ഈ വേദഭാഗത്തും, “ദൈവം ഒരുവൻ” എന്നു പറയാൻ ഉപയോഗിച്ചിരിക്കുന്ന പദം “ഒന്നിനെ” (One) കുറിക്കുന്ന “ഹെയ്സ്” (εἷς – heis) അല്ല; “ഒറ്റയെ” (alone/only) കുറിക്കുന്ന “മോണോസ്” (Mónos – μόνος) ആണ്. പുതിയനിയമത്തിൽ “ദൈവം ഒരുത്തൻ മാത്രം” ആണെന്ന് ക്രിസ്തുവും അപ്പൊസ്തലന്മാരും ഖണ്ഡിതമായി പറഞ്ഞിരിക്കുന്നത് “മോണോസ്” കൊണ്ടാണ്. (മത്താ, 4:10; മത്താ, 24:36; ലൂക്കോ, 4:8; ലൂക്കൊ, 5:21; യോഹ, 5:44; യോഹ, 17:3; റോമ, 16:26; 1തിമൊ, 1:17; 1തിമൊ, 6:15; 1തിമൊ, 6:16; യൂദാ, 1:4; യൂദാ, 1:24; വെളി, 15:14). അതായത്, ദൈവത്തിൻ്റെ അദ്വിതീയതയെ (uniqueness) കുറിക്കാൻ “യാഹീദിന്” (yahid) തുല്യമായ “മോണോസ്” (monos) പഴയപുതിയനിയമങ്ങളിൽ 36 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പഴയനിയമത്തിൽ 23 പ്രാവശ്യവും, ക്രിസ്തുവും അപ്പൊസ്തലന്മാരും സ്വന്ത വായ്കൊണ്ട് 13 പ്രാവശ്യവും പറഞ്ഞിട്ടുണ്ട്. തന്മൂലം, ആകാശവും ഭൂമിയും കീഴ്മേൽ മറിഞ്ഞാലും യഹോവ അഥവാ, പിതാവായ ഏകദൈവം മാത്രമല്ലാതെ, മറ്റൊരു ദൈവത്തെ ദുരുപദേശങ്ങളും ദുർവ്യാഖ്യാനങ്ങളും കൊണ്ടല്ലാതെ ബൈബിളിൽ കണ്ടെത്താൻ ആർക്കും കഴിയില്ല. ട്രിനിറ്റിയുടെ വ്യാജവാദംപോലെ, “എഹാദിനും (ehad), ഹെയ്സിനും (heis)” ബഹുത്വം ഉണ്ടായിരുന്നെങ്കിൽ, പഴയപുതിയനിയമങ്ങളിൽ ഖണ്ഡിതമായ അർത്ഥത്തിൽ “ഒറ്റയെ” (alone/only) കുറിക്കുന്ന “യാഹീദിനു” (yahid) തുല്യമായ “മോണോസ്” (Mónos) കൊണ്ട്, “ദൈവം ഒരുത്തൻ മാത്രം” (The only God) ആണെന്ന് പറയുമായിരുന്നില്ല. പരിശുദ്ധാത്മാവ് ആലേഖനംചെയ്ത് വെച്ചിരിക്കുന്നതിന് വിരുദ്ധമായി, ഏകസത്യദൈവത്തെ ത്രിമൂർത്തി ബഹുദൈവം ആക്കുന്നത്, പരിശുദ്ധാത്മാവിനു് എതിരെയുള്ള ദൂഷണമാണ്. ആത്മാവിനെതിരെയുള്ള ദൂഷണം ഈ ലോകത്തിലും വരുവാനുള്ളതിലും ക്ഷമിക്കപ്പെടാത്ത പാപമാണ്: (മത്താ, 12:32). [കാണുക: മോണോതീയിസം (Monotheism) തെളിവുകൾ].

ദൈവം ഏകൻ, ഒരുവൻ, ഒരുത്തൻ മാത്രം, യഹോവ ഒരുത്തൻ മാത്രം ദൈവം, യഹോയല്ലാതെ മറ്റൊരു ദൈവമില്ല, യഹോവയ്ക്ക് സമനായും സദൃശനായും ആരുമില്ല, യഹോവയല്ലാതെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലും ഭൂമിയിലും ഇല്ല, യഹോവയ്ക്ക് മുമ്പോ പിമ്പോ മറ്റൊരു ദൈവമില്ല, ഏകദൈവം, ഏകസത്യദൈവം, പിതാവായ ഏകദൈവം, ദൈവവും പിതാവും ആയവൻ ഒരുവൻ എന്നിങ്ങനെ അല്ലാതെ, ദൈവം വ്യക്തിയാണെന്നോ, ദൈവത്തിൽ വ്യക്തികളുണ്ടെന്നോ, ദൈവത്തിനു് ബഹുത്വമുണ്ടെന്നോ, ഐക്യത്തിൽ ഒന്നാണെന്നോ ഒരു വാക്യത്തിൽപ്പോലും പറഞ്ഞിട്ടില്ല. യഹോവയായ ഏകദൈവവും പഴയനിയമത്തിലെ മശീഹമാരും ഭക്തന്മാരും ദൈവത്തിൻ്റെ ക്രിസ്തുവും അവൻ്റെ ശിഷ്യന്മാരും പഠിപ്പിച്ചത് “ഏകദൈവം” അഥവാ, “ഒരുത്തൻ മാത്രമായ” (The only God) ദൈവത്തെക്കുറിച്ചാണ്. “ഞാൻ യഹോവയാകുന്നു മറ്റൊരുത്തനുമില്ല; ഞാനല്ലാതെ ഒരു ദൈവവുമില്ല; എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല; എന്റെ ശേഷം ഉണ്ടാകയുമില്ല; എനിക്കു സമനായും സദൃശനായും ആരുമില്ല, ഞാൻ ഒരുത്തനെയും അറിയുന്നില്ല” എന്നൊക്കെയാണ് യഹോവ പഠിപ്പിച്ചത്. (യെശ, 40:25; 43:10; 44:8; 45:5). “യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നും, അവനു സമനായും സദൃശനായും ആരുമില്ലെന്നും, യഹോവയല്ലാതെ മറ്റൊരുദൈവം സ്വർഗ്ഗത്തിലോ ഭൂമിയിലോ ഇല്ല” എന്നുമാണ് പഴയനിയമ ഭക്തന്മാർ പഠിപ്പിച്ചത്. (പുറ, 15:11; 1രാജാ, 8:23; 2രാജാ, 19:15,19; നെഹെ, 9:6; സങ്കീ, 40:5).

“ദൈവം ഒരുത്തൻ മാത്രമാണെന്നും, പിതാവ് മാത്രമാണ് സത്യദൈവമെന്നും, അവനെ മാത്രം ആരാധിക്കണമെന്നും, പിതാവ് മാത്രമാണ് സകലവും അറിയുന്നതു” എന്നും “മോണോസ്” (Mónos) കൊണ്ട് ഖണ്ഡിതമായിട്ടാണ് ക്രിസ്തു പഠിപ്പിച്ചത്: (യോഹ, 5:44; 17:3; മത്താ, 4:10; ലൂക്കൊ, 4:8; മത്താ, 24:36. ഒ.നോ: മർക്കൊ, 12:29-32). ക്രിസ്തു പഠിപ്പിച്ചത് തന്നെയാണ് അവൻ്റെ ശിഷ്യന്മാരും പഠിപ്പിച്ചത്. “ദൈവം ഒരുത്തൻ മാത്രമാണു” എന്ന് അപ്പൊസ്തലന്മാർ പഠിപ്പിച്ചതും “മോണോസ്” (Mónos) കൊണ്ടാണ്. ക്രിസ്തു അഞ്ച് വാക്യങ്ങളിലും, അപ്പൊസ്തലന്മാർ എട്ട് വാക്യങ്ങളിലും “മോണോസ്” ഉപയോഗിച്ചിട്ടുണ്ട്. പിതാവായ ഏകദൈവമേ നമുക്കുള്ളൂ എന്നും അപ്പൊസ്തലന്മാർ പഠിപ്പിച്ചു: (യോഹ, 8:41; 1കൊരി, 8:6; എഫെ, 4:6). പിതാവായ ഏകദൈവമേ നമുക്കുള്ളെന്ന് പറഞ്ഞാൽ, യഹോവയായ പിതാവല്ലാതെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലും ഭൂമിയിലും ഇല്ലെന്നാണ് അർത്ഥം: “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39). ഏകസത്യദൈവമായ യഹോവവും അവൻ്റെ ഭക്തന്മാരും നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവും അവൻ്റെ ശിഷ്യന്മാരും സ്വന്ത വായ്കൊണ്ട് അരുളിച്ചെയ്തതും പരിശുദ്ധാത്മാവ് വചനത്തിൽ ആലേഖനം ചെയ്ത് വെച്ചിരിക്കുന്നതുമായ “ഏകദൈവത്തിൽ” ഉള്ള വിശ്വാസത്തെയാണ് “മോണോതീയിസം” (Monotheism) അഥവാ, ഏകദൈവവിശ്വാസം എന്ന് പറയുന്നത്. ഒരേയൊരു സത്യദൈവമായ യഹോവയെയും ദൈവത്തിൻ്റെ ക്രിസ്തുവിനെയും വിശ്വസിക്കാത്തവർക്ക് നിത്യജീവൻ എങ്ങനെ കിട്ടും? യഹോവയായ ഏകദൈവത്തെ തങ്ങളുടെ കണ്ണാൽ കാണുകയും അവൻ്റെ ശബ്ദം കേൾക്കുകയും അവനിൽനിന്നു പഠിക്കുകയും ചെയ്ത പഴയനിയമത്തിലെ മശീഹമാരുടെയും ഭക്തന്മാരുടെയും വാക്കുകൾ വിശ്വസിക്കാത്തവർ എങ്ങനെ വിശ്വാസികൾ ആകും? ക്രിസ്തുവിൻ്റെയും ശിഷ്യന്മാരുടെ വാക്കുകൾ വിശ്വസിക്കാത്തവർ എങ്ങനെ ക്രിസ്തുവിൻ്റെ അനുയായികൾ ആകും? ക്രിസ്തുവിലുള്ള വിശ്വാസത്താലാണ് ദൈവമക്കളും ക്രിസ്ത്യാനികളും ആകുന്നതെങ്കിൽ, ക്രിസ്തു പഠിപ്പിച്ച ഒരേയൊരു സത്യദൈവത്തിലല്ലേ വിശ്വസിക്കേണ്ടത്? ക്രിസ്തുവും അപ്പൊസ്തലന്മാരും പഠിപ്പിച്ച “മോണോതീയിസത്തിൽ” (Monotheism) വിശ്വസിക്കാതെ, നിഖ്യാ കോൺസ്റ്റാൻ്റിനോപ്പിൾ സുനഹദോസിൻ്റെ ത്രിമൂർത്തി ബഹുദൈവത്തിൽ വിശ്വസിക്കുന്നവർ ക്രിസ്തുവിൻ്റെ അനുയായികളല്ല; ക്രിസ്തു വൈരികളാണ്. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക!

മോണോതീയിസത്തിൻ്റെ മുഴുവൻ തെളിവുകളും കാണാം:

മോണോതീയിസം (Monotheism) തെളിവുകൾ

ദൈവപുത്രന് സൃഷ്ടിയിൽ പങ്കുണ്ടോ❓

ദൈവപുത്രനായ ക്രിസ്തു സ്രഷ്ടാവാണെന്ന് ട്രിനിറ്റി വിശ്വസിക്കുന്നു. എന്നാൽ, ക്രിസ്തുവിനു സൃഷ്ടിയിൽ യാതൊരു പങ്കുമില്ലെന്ന് ദൈവത്തിൻ്റെ വചനം അസന്ദിഗ്ധമായി വ്യക്തമാക്കുന്നു. അല്പവിശ്വാസികൾക്കുപോലും ബോധം വരുത്താൻ പര്യാപ്തമായ ചിലരുടെ സാക്ഷ്യമാണ് ബൈബിളിൽനിന്ന് കാണിക്കാൻ പോകുന്നത്.

ക്രിസ്തു ദൈവത്തോടംപ്പം സ്രഷ്ടാവായി ഉണ്ടായിരുന്നു എന്ന് പറയുന്നവരോട് ഒറ്റക്കാര്യമേ പറയാനുള്ളു; ആ വിവരം ക്രിസ്തുവിനുപോലും അറിയില്ലായിരുന്നു. ക്രിസ്തുവിനു മാത്രമല്ല; യഹോവയായ ഏകദൈവത്തിനും സൃഷ്ടിവിവരങ്ങൾ ദൈവത്തിൽനിന്ന് കേട്ട് എഴുതിവെച്ച പഞ്ചഗ്രന്ഥങ്ങളുടെ എഴുത്തുകാരനായ മോശെയ്ക്കും പഴയനിയമത്തിലെ മശീഹമാർക്കും ഭക്തന്മാർക്കും അപ്പൊസ്തലന്മാർക്കും ആ വിവരം അറിയില്ലായിരുന്നു:

1️⃣ ക്രിസ്തുവിൻ്റെ സാക്ഷ്യം: ഭാര്യയെ ഉപേക്ഷിക്കുന്നത് വിഹിതമോ, എന്ന് ചോദിച്ച പരീശന്മാരോട് ക്രിസ്തു പറയുന്നത് നോക്കുക: “സൃഷ്ടിച്ചവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു.” (മത്താ, 19:4. ഒ.നോ: മർക്കൊ, 10:6). ഈ വാക്യത്തോടുള്ള ബന്ധത്തിൽ മൂന്നുകാര്യങ്ങൾ പറയാം: 1. ക്രിസ്തു പറഞ്ഞത്: സൃഷ്ടിച്ച ‘അവൻ‘ (he wich made) എന്നാണ്. സ്രഷ്ടാവായ ദൈവത്തിനു ഒരു ബഹുത്വം ഉണ്ടായിരുന്നെങ്കിൽ അഥവാ, പിതാവായ യഹോവയോടൊപ്പം സ്രഷ്ടാവായി താനും ഉണ്ടായിരുന്നെങ്കിൽ, ‘സൃഷ്ടിച്ച അവൻ’ എന്ന ഏകവചനമല്ല, ‘സൃഷ്ടിച്ച ഞങ്ങൾ‘ (we which made) എന്ന ബഹുവചനം പറയുമായിരുന്നു. 2. ചിലരുടെ വ്യാഖ്യാനപ്രകാരം; ദൈവത്തിലെ മൂന്നു പേർ ചേർന്ന് ആദവും ഹവ്വായും എന്ന രണ്ടു പേരെയാണ് ഉണ്ടാക്കിയത്. എന്നാൽ ക്രിസ്തു പറഞ്ഞത്: ‘സൃഷ്ടിച്ച അവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു’ എന്നാണ്. വാക്യം ശ്രദ്ധിക്കണം: ആദത്തിനെയും ഹവ്വായെയും ചേർത്താണ് ‘അവരെ‘ (them) എന്ന ബഹുവചനം ക്രിസ്തു പറഞ്ഞത്. സൃഷ്ടികളായ രണ്ടു പേരെച്ചേർത്ത് ബഹുവചനം പറഞ്ഞ ക്രിസ്തു, സ്രഷ്ടാവ് ഒന്നിലധികം പേർ ആയിരുന്നെങ്കിൽ ബഹുവചനം എന്തുകൊണ്ട് പറഞ്ഞില്ല? എന്തെന്നാൽ, സ്രഷ്ടാവ് ഒരുത്തൻ മാത്രമാണ്. (ഉല്പ, 1:27; 2:7; 5:1; 5:1; യെശ, 44:24; 64:8; മലാ, 2:10). 3. സൃഷ്ടിച്ച ‘അവൻ‘ എന്ന പ്രഥമപുരുഷ സർവ്വനാമമാണ് ക്രിസ്തു ഉപയോഗിച്ചത്. അതായത്, ഉത്തമപുരുഷനായ ക്രിസ്തു, മധ്യമപുരുഷനായ യെഹൂദന്മാരോട്, ഏകദൈവത്തെ പ്രഥമപുരുഷനിൽ അഥവാ, മൂന്നാമനായും ഏകവചനത്തിലും വിശേഷിപ്പിച്ചുകൊണ്ട്, തനിക്ക് സൃഷ്ടിയിൽ യാതൊരു പങ്കുമില്ലെന്ന് അസന്ദിഗ്ധമായി വ്യക്തമാക്കി. ദൈവം സമനിത്യരായ മൂന്നുപേരാണെങ്കിലോ, താൻ ദൈവമാണെങ്കിലോ, സൃഷ്ടിയിൽ തനിക്ക് പങ്കുണ്ടായിരുന്നെങ്കിലോ “സൃഷ്ടിച്ച അവൻ” (he wich made) എന്ന് പറയാതെ, “സൃഷ്ടിച്ച ഞങ്ങൾ” (we which made) എന്ന് പറയുമായിരുന്നു. മർക്കൊസിൽ പറയുന്നതും ദൈവം അവരെ സൃഷ്ടിച്ചു (God made them) എന്ന് പ്രഥമ പുരുഷനിലാണ്. (മർക്കൊ, 10:6. ഒ.നോ: 13:19). സൃഷ്ടിയിങ്കൽ താനും ഉണ്ടായിരുന്നെങ്കിൽ, സൃഷ്ടിച്ച ഞങ്ങൾ എന്നോ, ദൈവവും ഞാനുകൂടി സൃഷ്ടിച്ചു എന്നോ പറയുമായിരുന്നു. അതാണ് ഭാഷ. വചനത്തെയും ഭാഷയെയും അതിക്രമിച്ചുകൊണ്ടല്ലാതെ, ക്രിസ്തു സ്രഷ്ടാവായ ദൈവമാണെന്ന് പറയാൻ കഴിയില്ല.

2️⃣ ഒന്നാം പ്രമാണം: “യഹോവയായ ഞാൻ നിൻ്റെ ദൈവം ആകുന്നു; ഞാൻ അല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുതു.” (പുറ, 20:2,3; ആവ, 5:6-7). ഇതാണ് ഒന്നാമത്തെ കല്പന. സ്രഷ്ടാവ് ഒന്നിലധികംപേർ ആയിരുന്നെങ്കിൽ, അഥവാ, ക്രിസ്തു ദൈവത്തോടൊപ്പം സൃഷ്ടിയിങ്കൽ ഉണ്ടായിരുന്നെങ്കിൽ പത്തു കല്പനകളിൽ ഒന്നാമത്തെ കല്പന തെറ്റാണെന്നു പറയേണ്ടിവരും. ഒന്നാം കല്പന അല്പസ്വല്പം വ്യത്യാസങ്ങളോടെ നൂറ്റിയിപത്തഞ്ചോളം പ്രാവശ്യം ബൈബിളിൽ ആവർത്തിച്ചിട്ടുണ്ട്. യഹോവ ഒന്നാംകല്പന 25 പ്രാവശ്യം ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്: സർവ്വഭൂമിയിലും എന്നെപ്പോലെ മറ്റൊരുത്തനുമില്ല; ഞാൻ, ഞാൻ മാത്രമേയുള്ളു, ഞാനല്ലാതെ ദൈവമില്ല; ഞാനല്ലാതെ വേറൊരു ദൈവമില്ല; എനിക്ക് സദൃശനായി ആരുമില്ല; എനിക്ക് തുല്യനായി ആരുമില്ല;;എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല; എന്റെ ശേഷം ഉണ്ടാകയുമില്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല” എന്നൊക്കെയാണ് യഹോവ പറയുന്നത്. (പുറ, 9:14; 20:2-3; ആവ, 32:39; യെശ, 40:25, 43:10; 44:8; 45:5; 46:9). ത്രിത്വത്തിൻ്റെ വ്യാജംപോലെ സൃഷ്ടിയിങ്കൽ ദൈവത്തിനൊരു ബഹുത്വമുണ്ടായിരുന്നെങ്കിൽ പത്തുകല്പനകൾ നല്കുമ്പോൾ എന്തുകൊണ്ടാണ് ദൈവം ബഹുവചനം പറയാതിരുന്നത്? ദൈവം മൂന്നു വ്യക്തിയായിരുന്നെങ്കിൽ, “ഞങ്ങൾ അല്ലാതെ അന്യദൈവങ്ങൾ ഉണ്ടാകരുതു” എന്നു പറയില്ലായിരുന്നോ? മനുഷ്യനെ സൃഷ്ടിക്കുമ്പോൾ ബഹുത്വമുണ്ടായിരുന്ന ദൈവത്തിന്റെ ബഹുത്വം കല്പന നല്കിയപ്പോൾ ആവിയായിപ്പോയോ? പഴയനിയമത്തിൽ ദൈവം മാറാത്തവൻ ആണെന്നും (മലാ, 3:6) പുതിയനിയമത്തിൽ ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവൻ ആണെന്നും പറഞ്ഞിട്ടുണ്ട്: (യാക്കോ, 1:17). ദൈവം ഏകനായിക്കോട്ടെ, ത്രിത്വമായിക്കോട്ടെ രണ്ടായാലും സാഹചര്യങ്ങൾക്കനുസരിച്ച് തൻ്റെ പ്രകൃതിക്ക് വ്യതിയാനം സംഭവിക്കുന്ന അഥവാ, സ്ഥിരതയില്ലാത്തവനല്ല. ചിലപ്പോൾ ഏകനും മറ്റു ചിലപ്പോൾ ത്രിത്വമാകാനും മായവിയല്ല ദൈവം. എന്നുവെച്ചാൽ, ഒന്നാം കല്പനയ്ക്കുതന്നെ പണികൊടുത്ത ഉപദേശമാണ് ത്രിത്വം!

3️⃣ താൻ ഒരുത്തൻ മാത്രനാണ് സ്രഷ്ടാവെന്ന് യഹോവ പറയുന്നു: ട്രിനിറ്റിയിലെ സമനിത്യരായ മൂന്നുപേർ ചേർന്നാണ് സകലവും സൃഷ്ടിച്ചതെന്ന് പണ്ഡിതന്മാർ പഠിപ്പിക്കുന്നു. എന്നാൽ, യഹോവ ഒരു വെല്ലുവിളിയെന്നവണ്ണം ചോദിക്കുന്നത് ഇപ്രകാരമാണ്: “നിന്റെ വീണ്ടെടുപ്പുകാരനും ഗർഭത്തിൽ നിന്നെ നിർമ്മിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യഹോവയായ ഞാൻ സകലവും ഉണ്ടാക്കുന്നു; ഞാൻ തന്നേ ആകാശത്തെ വിരിക്കയും ഭൂമിയെ പരത്തുകയും ചെയ്തിരിക്കുന്നു; ആർ എന്നോടുകൂടെ ഉണ്ടായിരുന്നു?” (യെശ, 44:24). ഈ വേദഭാഗത്ത്, ഞാൻ തന്നേ ആകാശത്തെയു ഭൂമിയെയും സൃഷ്ടിച്ചു എന്നിടത്ത്, ഞാൻ ഒറ്റയ്ക്ക് സൃഷ്ടിച്ചു എന്നാണ്. സത്യവേപുസ്തകം സമകാലിക പരിഭാഷയിലെ വാക്യം ചേർക്കുന്നു: “എല്ലാറ്റിനെയും സൃഷ്‍ടിച്ച സര്‍വേശ്വരനാണു ഞാന്‍. ഞാന്‍ തനിയെയാണ് ആകാശത്തെ നിവര്‍ത്തിയത്. ഭൂമിക്കു രൂപം നല്‌കിയതും ഞാന്‍ തന്നെ. അപ്പോള്‍ എന്‍റെ കൂടെ ആരെങ്കിലും ഉണ്ടായിരുന്നോ?” Thus saith the LORD, thy redeemer, and he that formed thee from the womb, I am the LORD that maketh all things; that stretcheth forth the heavens alone; that spreadeth abroad the earth by myself. (KJV) ഞാൻ തനിയെ അഥവാ, ഒറ്റയ്ക്ക് സൃഷ്ടിച്ചു എന്നാണ് ശരിയായ പരിഭാഷ. തനിയെ എന്നതിന്, എബ്രായയിൽ ഒറ്റയെ കുറിക്കുന്ന ബാദ് (bad) ആണ്. ഇംഗ്ലീഷിൽ എലോൻ (alone) ആണ്. താൻ ഒറ്റയ്ക്കാണ് ആകാശവും ഭൂമിയും സൃഷ്ടിച്ചതെന്ന് ഖണ്ഡിതമായിട്ടാണ് യഹോവ പറയുന്നത്. ട്രിനിറ്റി പറയുന്നപോലെ, ദൈവം സമനിത്യരും വ്യത്യസ്തരുമായ മൂന്നു പേരാണെങ്കിലോ, ദൈവപുത്രൻ സ്രഷ്ടാവായ ദൈവമാണെങ്കിലോ താൻ ഒറ്റയ്ക്കാണ് സകലവും സൃഷ്ടിച്ചതെന്ന് യഹോവ പറയുമോ? താൻ ഒറ്റയ്ക്കാണ് ആകാശവും ഭൂമിയും സൃഷ്ടിച്ചതെന്ന് യഹോവ പറയുമ്പോൾ, അങ്ങനെയല്ല, വേറെ രണ്ടുപേർകൂടി നിൻ്റെകൂടെ ഉണ്ടായിരുന്നു എന്ന് പറയാൻ സാത്താനും അവൻ്റെ അനുയായികൾക്കും അല്ലാതെ ആർക്ക് കഴിയും? ഭോഷ്കില്ലാത്ത ഏകസത്യദൈവത്തെ ഭോഷ്ക്ക് പറയുന്നവൻ ആക്കാനാണ്, സാത്താൻ സഭയ്ക്കകത്ത് ത്രിമൂർത്തി ബഹുദൈവ ഉപദേശം നുഴയിച്ചുകയറ്റിയത്. നിഖ്യാ കോൺകോൺസ്റ്റാൻ്റിനോപ്പിൾ സുനഹദോസുകളിലൂടെ സാത്താൻ സഭയുടെ അസ്ഥിവാരം തകർക്കാനാണ് നോക്കിയത്. ദൈവത്തിൻ്റെ കരുണയാൽ, ബൈബിൾ പരിഭാഷ ചെയ്യപ്പെട്ടില്ലായിരുന്നെങ്കിൽ, ഏകദൈവ വിശ്വാസംതന്നെ ഇല്ലാതായിപ്പോകുമായിരുന്നു. യെഹൂദന്മാരല്ലാതെ, ഭൂമിയിലെ മറ്റെല്ലാ ജാതികൾക്കും രക്ഷ അന്യമായിത്തീരുകയും ചെയ്യുമായിരുന്നു.

4️⃣ പഞ്ചഗ്രന്ഥങ്ങളുടെ എഴുത്തുകാരനായ മോശെയുടെ സാക്ഷ്യം: ഉല്പത്തി 1:36-ൽ ദൈവം “നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക” എന്ന് പറഞ്ഞിരിക്കയാൽ, യഹോവ ഒറ്റയ്ക്കല്ല സൃഷ്ടിച്ചത്; പുത്രനും പരിശുദ്ധാത്മാവും വ്യത്യസ്ത വ്യക്തികളായി യഹോവയ്ക്കൊപ്പം ഉണ്ടായിരുന്നു എന്നാണ് ട്രിനിറ്റി പഠിപ്പിക്കുന്നത്. ത്രിത്വം പറയുന്നതുപോലെ ദൈവത്തിൻ്റെ കൂടെയുള്ളത് പുത്രനും പരിശുദ്ധാത്മാവും അല്ലെന്നതിൻ്റെ തെളിവാണ് അടുത്തവാക്യം: “ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു , ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു. (ഉല്പ, 1:27). വാക്യം ശ്രദ്ധിക്കുക: ദൈവം മനുഷ്യനെ അവരുടെ സ്വരൂപത്തിൽ സൃഷ്ടിച്ചു എന്ന് ബഹുവചനത്തിലല്ല; ദൈവം മനുഷ്യനെ അവൻ്റെ സ്വരൂപത്തിൽ സൃഷ്ടിച്ചു (God created man in his own image) എന്ന് ഏകവചനത്തിലാണ് മോശെ പറഞ്ഞിരിക്കുന്നത്. 26-ാം വാക്യത്തിലെ ബഹുവചനപ്രയോഗം സ്രഷ്ടാവായ ദൈവത്തിന്റെ ആയിരുന്നെങ്കിൽ അഥവാ, സൃഷ്ടിയിങ്കൽ ദൈവപുത്രനായ ക്രിസ്തു ഉണ്ടായിരുന്നെങ്കിൽ, ദൈവം മനുഷ്യനെ അവരുടെ സ്വരൂപത്തിൽ സൃഷ്ടിച്ചു (God created man in their own image) എന്ന് ബഹുവചനത്തിൽ പറയുമായിരുന്നു. ത്രിത്വപണ്ഡിതന്മാരെ, മോശെ കള്ളം പറയുകയാണോ? 26-ാം വാക്യത്തിലുള്ളത് ദൈവത്തിൻ്റെ ബഹുത്വമാണെങ്കിൽ, അടുത്തവാക്യത്തിൽ ദൈവം ഒറ്റയ്ക്കാണ് സൃഷ്ടിച്ചതെന്ന് മോശെയ്ക്ക് എങ്ങനെ പറയാൻ കഴിയും? ത്രിത്വം പറയുന്നതുപോലെ പുത്രനും പരിശുദ്ധാത്മാവുമാണ് ദൈവത്തിൻ്റെ കൂടെയുള്ളതെങ്കിൽ: ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു എന്ന് ഏകവചനത്തൽ അല്ലല്ലോ, ദൈവം അവരുടെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു എന്ന് ബഹുവചനത്തിലല്ലേ മോശെ പറയേണ്ടത്? ഉല്പത്തിയിലെ മറ്റു വാക്യങ്ങളും നോക്കുക: നോക്കുക: (ഉല്പ, 2:7; 5:1). യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നും യഹോവയ്ക്ക് തുല്യനായി ആരുമില്ലെന്നും മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം മറ്റൊരുത്തനുമില്ലെന്നും ആവർത്തിച്ചു സാക്ഷ്യം പറഞ്ഞവനാണ് മോശെ: (പുറ, 8:10; 15:11; 22:20; ആവ, 3:24; 4:35,39; 6:4; 32:12; 33:26). സൃഷ്ടിയിങ്കൽ ദൈവത്തിന് ബഹുത്വം ഉണ്ടായിരുന്നെങ്കിൽ അഥവാ, ക്രിസ്തു ദൈവത്തോടൊപ്പം മറ്റൊരു വ്യക്തിയായി ഉണ്ടായിരുന്നെങ്കിൽ, യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നും ഒരുത്തൻ മാത്രമാണ് സ്രഷ്ടാവെന്നും എഴുത്തുകാരനായ മോശെ പറയുമായിരുന്നില്ല. [യഹോവ “നാം നമ്മുടെ” എന്ന ബഹുവചനം പറയുന്നത് എന്തുകൊണ്ടാണെന്നറിയാൻ കാണുക: നാം നമ്മുടെ സ്വരൂപത്തിൽ]

5️⃣ പഴയനിയമത്തിലെ മശീഹമാരുഠെയും ഭക്തന്മാരുടെയും സാക്ഷ്യം: “ഹിസ്കീയാവു യഹോവയുടെ മുമ്പാകെ പ്രാർത്ഥിച്ചുപറഞ്ഞതു എന്തെന്നാൽ: കെരൂബുകൾക്കുമീതെ അധിവസിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകലരാജ്യങ്ങൾക്കും ദൈവം ആകുന്നു; നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി. Hezekiah prayed before the LORD, and said, O LORD God of Israel, which dwellest between the cherubims, thou art the God, even thou alone, of all the kingdoms of the earth; thou hast made heaven and earth.” (2രാജാ, 19:15). ഈ വേദഭാഗത്ത് ആദ്യം പറയുന്നത്: “യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകലരാജ്യങ്ങൾക്കും ദൈവം ആകുന്നു.” ഈ വേദഭാഗത്ത്, നീ (thou) എന്ന ഏകവചനം പറഞ്ഞശേഷമാണ്, കേവലമായ ഒന്നിനെ കുറിക്കുന്ന ബാദ് (bad – alone) പദം കൊണ്ട് ദൈവം ഒരുത്തൻ മാത്രമാണെന്ന് പറയുന്നത്. അടുത്തഭാഗം: നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി (thou hast made heaven and earth). യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്ന് പറഞ്ഞശേഷം, “നീ (thou) ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി” എന്ന് വീണ്ടും ഏകവചനത്തിലാണ് പറയുന്നത്. യഹോവ ഒരുത്തൻ മാത്രമാണ് സ്രഷ്ടാവെന്ന് സ്ഫടികസ്ഫുടം വ്യക്തമല്ലേ? അടുത്തവാക്യം: “നീ, നീ മാത്രം യഹോവ ആകുന്നു; നീ ആകാശത്തെയും സ്വർഗ്ഗാധിസ്വർഗ്ഗത്തെയും അവയിലെ സകലസൈന്യത്തെയും ഭൂമിയെയും അതിലുള്ള സകലത്തെയും സമുദ്രങ്ങളെയും അവയിലുള്ള സകലത്തെയും ഉണ്ടാക്കി; നീ അവയെ ഒക്കെയും രക്ഷിക്കുന്നു; ആകാശത്തിലെ സൈന്യം നിന്നെ നമസ്കരിക്കുന്നു.” (നെഹെ, 9:6). ഈ വേദഭാഗത്തും ഒറ്റയെ കുറിക്കുന്ന ബാദ് (bad – alone) എന്ന പദംകൊണ്ട്, യഹോവ ഒരുത്തൻ മാത്രമാണെന്ന് പറഞ്ഞശേഷമാണ്; നീ (thou) സകലത്തെയും സൃഷ്ടിച്ചു എന്ന് ഏകവചനത്തിലാണ് പറയുന്നത്. ദൈവത്തിന് ബഹുത്വമുണ്ടെങ്കിൽ അഥവാ, സൃഷ്ടി നടത്തിയത് മൂന്നുപേരാണെങ്കിൽ യഹോവ ഒറ്റയ്ക്ക് സകലവും സൃഷ്ടിച്ചു എന്ന് പറയുമായിരുന്നോ? അടുത്തവാക്യം: “അവൻ തനിച്ചു ആകാശത്തെ വിരിക്കുന്നു; സമുദ്രത്തിലെ തിരമാലകളിന്മേൽ അവൻ നടക്കുന്നു.” (ഇയ്യോ, 9:8). ഈ വേദഭാഗത്തും ഒറ്റയെ കുറിക്കുന്ന ബാദ് (bad – alone) എന്ന പദംകൊണ്ട്, യഹോവ ഒറ്റ്ക്കാണ് സകലവും സൃഷ്ടിച്ചതെന്നാണ് പറഞ്ഞിരിക്കുന്നത്. അടുത്തവാക്യം: “യിസ്രായേലിന്റെ ദൈവമായി കെരൂബുകളുടെ മീതെ അധിവസിക്കുന്നവനായ സൈന്യങ്ങളുടെ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സർവ്വരാജ്യങ്ങൾക്കും ദൈവമാകുന്നു; നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി.” (യെശ, 37:16). ഹിസ്കീയാവിൻ്റെ പ്രാർത്ഥന യെശയ്യാവ് എടുത്ത് ഉദ്ധരിക്കുമ്പോഴും, ഒറ്റയെ കുറിക്കുന്ന ബാദ് (bad – alone) എന്ന പദംകൊണ്ട്, യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നും അവൻ ഒറ്റയ്ക്കാണ് സകലവും സൃഷ്ടിച്ചതെന്നാണ് പറയുന്നത്. അടുത്തവാക്യം: “നമുക്കെല്ലാവർക്കും ഒരു പിതാവല്ലോ ഉള്ളതു; ഒരു ദൈവം തന്നേയല്ലോ നമ്മെ സൃഷ്ടിച്ചതു;” (മലാ, 2:10). പിതാവായ യഹോവ ഒറ്റയ്ക്കാണ് സൃഷ്ടി നടത്തിയതെന്ന് ഈ വേദഭാഗത്തും വ്യക്തമാണല്ലോ. അടുത്തവാക്യം: “എങ്കിലോ യഹോവേ, നീ ഞങ്ങളുടെ പിതാവു; ഞങ്ങൾ കളിമണ്ണും നീ ഞങ്ങളെ മനയുന്നവനും ആകുന്നു; ഞങ്ങൾ എല്ലാവരും നിന്റെ കൈപ്പണിയത്രേ.” (യെശ, 64:8). ഈ വേദഭാഗവും ശ്രദ്ധിക്കുക: “യഹോവേ, നീ ഞങ്ങളുടെ പിതാവു” എന്ന് പറഞ്ഞശേഷം, നീ (thou) ഞങ്ങളെ മനയുന്നവൻ എന്ന് ഏകൊചനത്തിൽ പറഞ്ഞുകൊണ്ട്, പിതാവായ യഹോവ ഒരുത്തൻ മാത്രമാണ് സ്രഷ്ടാവെന്ന് അസന്ദിഗ്ധമായിട്ടാണ് പറയുന്നത്.

6️⃣ അപ്പൊസ്തലന്മാരുടെ സാക്ഷ്യം: “പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു.” (1കൊരി, 8:6. ഒ.നോ: 11:12; എബ്രാ, 2:10). പിതാവായ ഏകദൈവമാണ് സകലത്തിന്നും കാരണഭൂതൻ അഥവാ, സൃഷ്ടികർത്താവ് എന്നാണ് അപ്പൊസ്തലൻ പറയുന്നത്. അടുത്തവാക്യം: “തന്നെ സൃഷ്ടിച്ചവന്റെ പ്രതിമപ്രകാരം പരിജ്ഞാനത്തിന്നായി പുതുക്കം പ്രാപിക്കുന്ന പുതിയ മനുഷ്യനെ ധരിച്ചിരിക്കുന്നവല്ലോ.” (കൊലൊ, 3:10). ഈ വാക്യം ശ്രദ്ധിക്കുക: “തന്നെ സൃഷ്ടിച്ച അവൻ്റെ പ്രതിമപ്രകാരം” (the image of him that created him) എന്നാണ്. സൃഷ്ടാവ് അവർ അല്ല; അവൻ അഥവാ, ഒരുത്തൻ മാത്രമാണ്. അടുത്തവാക്യം: കർത്താവേ, നീ സർവ്വവും സൃഷ്ടിച്ചവനും എല്ലാം നിന്റെ ഇഷ്ടംഹേതുവാൽ ഉണ്ടായതും സൃഷ്ടിക്കപ്പെട്ടതും ആകയാൽ മഹത്വവും ബഹുമാനവും ശക്തിയും കൈക്കൊൾവാൻ യോഗ്യൻ എന്നു പറഞ്ഞുംകൊണ്ടു തങ്ങളുടെ കിരീടങ്ങളെ സിംഹാസനത്തിൻ മുമ്പിൽ ഇടും.” (വെളി, 4:11. ഒ.നോ: വെളി, 10:7). ഈ വാക്യവും ശ്രദ്ധിക്കുക: “കർത്താവേ, നീ സർവ്വവും സൃഷ്ടിച്ചു” (O Lord, thou hast created all things). പലർ ചേർന്നല്ല; നീ (thou) അഥവാ, ഒരുത്തൻ മാത്രമാണ്സൃ ഷ്ടിച്ചത്. അടുത്തഭാഗം: “എല്ലാം നിന്റെ ഇഷ്ടംഹേതുവാൽ ഉണ്ടായി” (thy pleasure they are and were created). പലരുരുടെ ഇഷ്ടത്താലല്ല; നിൻ്റെ (thy) അഥവാ, ഒരുത്തൻ്റെ ഇഷ്ടത്താലാണ് സകലവും ഉണ്ടായത്. ഈ വേദഭാഗങ്ങളിലൂടെ സ്രഷ്ടാവ് ഒരുത്തൻ മാത്രമാണെന്ന് അസന്ദിഗ്ധമായാണ് അപ്പൊസ്തലന്മാർ പറയുന്നത്.

7. മോണോതീയിസം (Monotheism): ബൈബിൾ വെളിപ്പെടുത്തുന്ന ദൈവവിശ്വാസം ട്രിനിറ്റിയും (Trinity) അല്ല, വൺനെസ്സും (Oneness) അല്ല; മോണോതീയിസം (Monotheism)!ആണ്. ദൈവം ട്രിനിറ്റിയാണെന്നോ, വൺനെസ്സ് ആണെന്നോ ബൈബിളിൽ എവിടെയും കാണാൻ കഴിയില്ല. എന്നാൽ, എന്നാൽ മോണോസ് തെയോസ് (monos theos) ആണെന്ന് ആവർത്തിച്ച് കാണാൻ കഴിയും. monos theos-ൽ ഉള്ള വിശ്വാസമാണ്, മോണോതീയീസം (Monotheism) അഥവാ, ഏകദൈവവിശ്വാസം: “യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകല രാജ്യങ്ങൾക്കും ദൈവം ആകുന്നു. (O LORD God of Israel, thou art the God, even thou alone, of all the kingdoms of the earth.” (2രാജാ, 19:15). ഈ വേദഭാഗത്ത് ദൈവം “ഒരുത്തൻ മാത്രം” ആണെന്ന് പറയാൻ ഉപയോഗിച്ചിരിക്കുന്ന എബ്രായപദൽ ബാദ് (bad – alone) ആണ്. പഴയനിയമത്തിൽ കേവലമായ ഒന്നിനെ (The absolute one) കുറിക്കാൻ, ഇംഗ്ലീഷിൽ only, alone എന്നു പരിഭാഷ ചെയ്തിരിക്കുന്ന അക് (ak), റാഖ് (raq), ബാദ് (bad), ബദാദ് (badad) എന്നിങ്ങനെ നാല് എബ്രായ പദങ്ങൾ 24 പ്രാവശ്യം ദൈവത്തിന് ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ ബാദ് ഉപയോഗിച്ചിരിക്കുന്ന 20 വാക്യങ്ങളിൽ, പഴയനിയമത്തിൻ്റെ ഗ്രീക്കുപരിഭാഷയായ സെപ്റ്റ്വജിൻ്റിൽ മോണോസ് (monos) ആണ് കാണുന്നത്. ഉദാ: (2രാജാ, 19:15,19; നെഹെ, 9:6; ഇയ്യോ, 9:8; സങ്കീ, 72:18; 83:18; 86:10; 136:4; യെശ, 37:16,20; 44:24). ഒറ്റയെ അഥവാ, കേവലമായ ഒന്നിനെ (The absolute one) കുറിക്കാൻ പഴയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്ന യാഖീദിന് (yahid) തുല്യമായ പദമാണ് ഗ്രീക്കിലെ മോണോസ്. നമ്മുടെ കർത്താവായ ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പരിഭാഷയാണ് സെപ്റ്റ്വജിൻ്റ്. ആ പരിഭാഷയിലാണ്, ദൈവം ഒരുത്തൻ മാത്രമാണെന്ന് മോണോസ് ഉപയോഗിച്ച് ഖണ്ഡിതമായ അർത്ഥത്തിൽ 20 പ്രാവശ്യം പറഞ്ഞിരിക്കുന്നത്. തന്നെയുമല്ല, പുതിയനിയമത്തിൽ ദൈവത്തോട് ചേർത്ത് മോണോസ് 13 പ്രാവശ്യം പറഞ്ഞിട്ടുണ്ട്. ദൈവം ഒരുത്തൻ മാത്രമാണെന്ന് ക്രിസ്തുവും അപ്പൊസ്തലന്മാരും ഖണ്ഡിതമായി പറഞ്ഞിരിക്കുന്നത് മോണോസ് കൊണ്ടാണ്. ഉദാ: (ലൂക്കോ, 4:8; 5:21; യോഹ, 5:44; 17:3; റോമ, 16:26; 1തിമൊ, 1:17; യൂദാ, 1:4,24). അതായത്, ഖണ്ഡിതമായ അർത്ഥത്തിൽ ഒറ്റയെ കുറിക്കുന്ന യാഖീദിന് (yahid) തത്തുല്യമായ മോണോസ്, പഴയപുതിയനിയമങ്ങളിൽ ദൈവത്തെ കുറിക്കാൻ 33 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പഴയനിയമത്തിൽ 20 പ്രാവശ്യവും, ക്രിസ്തുവും അപ്പൊസ്തലന്മാരും സ്വന്ത വായ്കൊണ്ട് 13 പ്രാവശ്യവും പറഞ്ഞിട്ടുണ്ട്. ബൈബിൾ വെളിപ്പെടുത്തുൻ്റ Monos Theos-ൽ ഉള്ള വിശ്വാസമാണ് Monotheism. തന്മൂലം, ആകാശവും ഭൂമിയും കീഴ്മേൽ മറിഞ്ഞാലും യഹോവ അഥവാ, പിതാവായ ഏകദൈവമല്ലാതെ, മറ്റൊരു ദൈവത്തെ ദുരുപദേശവും ദുർവ്യാഖ്യാനങ്ങളും കൊണ്ടല്ലാതെ, ബൈബിളിൽ കണ്ടെത്താൻ സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള ആർക്കും കഴിയില്ല. യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെങ്കിൽ, സ്രഷ്ടാവ് പലരാകുന്നത് എങ്ങനെയാണ്? അതിനാൽ, ദൈവപുത്രനായ ക്രിസ്തു സ്രഷ്ടാവായ ദൈവമല്ലെന്ന് അസന്ദിദ്ധമായി തെളിയുന്നു.

🩸എബ്രായരിലെ ഒരു വേദഭാഗത്തെ തെറ്റിദ്ധരിച്ചുകൊണ്ട് അല്ലെങ്കിൽ, തെറ്റിദ്ധരിപ്പിച്ചുകൊണ്ട് പുത്രൻ സ്രഷ്ടാവാണെന്ന് ട്രിനിറ്റി പഠിപ്പിക്കുന്നതായി കാണാം. ആ വേദഭാഗം ഇപ്രകാരമാണ്: “കർത്താവേ, നീ പൂർവകാലത്തു ഭൂമിക്ക് അടിസ്ഥാനം ഇട്ടു, ആകാശവും നിന്റെ കൈകളുടെ പ്രവൃത്തി ആകുന്നു.” (എബ്രാ, 1:10). ഇത് നൂറ്റിരണ്ടാം സങ്കീർത്തനത്തിലെ ഉദ്ധരണിയാണ്. (102:25). സങ്കീർത്തനക്കാരൻ പൂർവ്വകാലത്തേക്ക് അഥവാ, ആദിയിലേക്ക് നോക്കിക്കൊണ്ട് യഹോവ ആകാശവും ഭൂമിയും സൃഷ്ടിച്ച കാര്യം ആലപിക്കുകയാണ്. യഹോവ ഒറ്റയ്ക്കാണ് സകലവും സൃഷ്ടിച്ചതെന്ന് അസന്ദിഗ്ധമായി പറഞ്ഞിരിക്കുന്ന കാര്യം മുകളിൽ നാം കണ്ടതാണ്. നൂറ്റിരണ്ടാം സങ്കീർത്തനത്തിൽത്തന്നെ യഹോവ എന്ന് എട്ടുപ്രാവശ്യം പറഞ്ഞിട്ടുണ്ട്. യഹോവയായ ഏകദൈവത്തിൻ്റെ സൃഷ്ടി എബ്രായരിൽ വരുമ്പോൾ, പുത്രൻ്റെ സൃഷ്ടിയാകുന്നത് എങ്ങനെയാണ്? പഴയനിയമത്തിലെ യഹോവയെയാണ് എബ്രായലേഖകൻ കുറിയോസ് അഥവാ, കർത്താവെന്ന് പരിഭാഷ ചെയ്തിരിക്കുന്നത്. അല്ലാതെ അവിടെപ്പറയുന്ന കർത്താവ് ദൈവപുത്രൻ അല്ല. എബ്രായരിലെ വിഷയംപോലും പലർക്കും അറിയില്ല; വിസ്തരഭയത്താൽ അത് പറയാനും നിവൃത്തിയില്ല. നമുക്ക്, അവിടെപ്പറയുന്ന കർത്താവ് പുത്രനാണെന്ന് തെറ്റിദ്ധരിക്കാൻ ഇടയായ വിഷയം നോക്കാം: 45-ാം സങ്കീർത്തനം 6-7 വാക്യങ്ങളാണ് എബ്രായർ 8-9 വാക്യങ്ങളിൽ ലേഖകൻ ഉദ്ധരിക്കുന്നത്. എന്നാൽ, സത്യവേദപുസ്തകത്തിൽ 9-ാം വാക്യം കഴിഞ്ഞിട്ട്, 10-12 വാക്യങ്ങൾ അതിൻ്റെ തുടർച്ചയാണെന്ന് തോന്നത്തക്കവണ്ണം, “എന്നും” എന്നൊരു സമുച്ചയപദം (conjunction) ചേർത്തിട്ടുണ്ട്. എന്നാൽ, ഇംഗ്ലീഷിലും ഗ്രീക്കിലുമൊന്നും അത് കാണാൻ കഴിയില്ല. 12-ാം വാക്യം അവസാനിക്കുമ്പോഴും, 8-ഉം 9-ഉം വാക്യങ്ങളുടെ തുടർച്ചയാണ് 10-12 വാക്യങ്ങൾ എന്ന് തോന്നത്തക്കവണ്ണം “എന്നും” എന്ന conjunction വീണ്ടും ചേർത്തിട്ടുണ്ട്. എന്നാൽ, ഇംഗ്ലീഷിലും ഗ്രീക്കിലും അത് കാണുന്നില്ല. അതായത്, 8-9 വാക്യങ്ങളാണ് പുത്രനെ സംബോധന ചെയ്താണ് പറയുന്നത്. അതു പറഞ്ഞശേഷം, 102-ാം സങ്കീർത്തനം 25-27 വാക്യങ്ങൾ ഉദ്ധരിച്ചുകൊണ്ട്, സ്രാഷ്ടാവായ ഏകദൈവത്തെക്കുറിച്ചും അവൻ്റെ അനന്യത്വത്തെക്കുറിച്ചും 10-12 വക്യങ്ങളിൽ പറയുന്നു, പിന്നീട്, വീണ്ടും പുത്രനെക്കുറിച്ചും ദൂതന്മാരെക്കുറിച്ചുമാണ് പറയുന്നത്. അല്ലാതെ, പുത്രൻ സൃഷ്ടിച്ചുവെന്നല്ല അവിടെ പറയുന്നത്. യഹോവയായ ഏകദൈവത്തെ അറിയാത്തവനാണോ എബ്രായ ലേഖകൻ?ഇനിയും സംശയമുള്ളവർ ഗ്രീക്കോ, ഇംഗ്ലീഷോ, മലയാളത്തിലെ സത്യവേദപുസ്തകം സമകലിക പരിഭാഷ, വിശുദ്ധഗ്രന്ഥം, പി.ഒ.സി. തുടങ്ങിയ പരിഭാഷകൾ പരിശോധിക്കുക. താൻ ഒരുത്തൻ മാത്രമാണ് സ്രഷ്ടാവെന്ന് യഹോവയായ ഏകദൈവവും, താൻ സ്രഷ്ടാവല്ലെന്ന് പുത്രൻതന്നെയും പറയുമ്പോൾ, അവനെ എങ്ങനെ സ്രഷ്ടാവാക്കാൻ കഴിയും? ദൈവത്തെയുംദൈവപുത്രനേയും ക്രിസ്തുവിനെയും വിശ്വസിക്കാത്തവരെ ലോകത്തിൽ ആർക്കും തിരുത്താൻ പറ്റില്ല.

വചനത്തെയും ഭാഷയെയും വ്യഭിചരിച്ചുകൊണ്ടല്ലാതെ, യഹോവയും പഴയനിയമത്തിലെ മശീഹമാരും ക്രിസ്തുവും അപ്പൊസ്തലന്മാരും പഠിപ്പിച്ച ഏകസത്യദൈവം ത്രിമൂർത്തി ദൈവമാണെന്ന് ആർക്കും പറയാൻ കഴിയില്ല. ബൈബിൾ വെളിപ്പെടുത്തുന്ന ദൈവപുത്രനായ ക്രിസ്തു പിതാവിനെക്കാൾ താഴ്ന്നവനും, സ്വർഗ്ഗത്തെക്കാൻ ഉന്നതനായിത്തീർന്നവനും ആണ് (യോഹ, 14:28; എബ്രാ, 7:26). എന്നാൽ, ഏകസത്യദൈവത്തെ ബഹുദൈവമാക്കാനും ഒന്നാം കല്പനയെ ലംഘിപ്പിച്ചുകൊണ്ട് എല്ലാവനെയും തൻ്റെയൊപ്പം നരകത്തിലേക്ക് കെട്ടിയെടുക്കാനുമായി, നിഖ്യാസുനഹദോസിലൂടെ ഉപായിയായ സർപ്പം, ക്രിസ്തുവിനെ സത്യദൈവത്തിൽനിന്ന് ജനിച്ച മറ്റൊരു സത്യദൈവമാക്കി മാറ്റി. അങ്ങനെ, പിതാവ് എന്നെക്കാളും എല്ലാവരെക്കാളും വലിയവനാണെന്ന് പഠിപ്പിച്ച ക്രിസ്തുവിനെ അവൻ പിതാവിന് സമനാക്കി മാറ്റി. ഒന്നാം കല്പന ലംഘിക്കുന്നവർ ദൈവരാജ്യത്തിൻ്റെ പടി ചവിട്ടത്തില്ല. അതിൻ്റെ തെളിവാണ്, രണ്ടാം കല്പന ലംഘിക്കുന്നവർ ദൈവരാജ്യം അവകാശമാക്കില്ലെന്ന് ആവർത്തിച്ച് പറഞ്ഞിരിക്കുന്നത്. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക!