ദൈവപുത്രൻ്റെ സംക്ഷിപ്ത ചരിത്രം

ദൈവപുത്രനും ഏകമനുഷ്യനുമായ യേശുക്രിസ്തുവിൻ്റെ സംക്ഷിപ്ത ചരിത്രമാണ് നാം ചിന്തിക്കുന്നത്. പരിശുദ്ധാത്മാവിനാൽ, കന്യകയായ മറിയയുടെ ഉദരത്തിൽ ഉല്പാദിതമായവനും, പരിശുദ്ധാത്മാവിനാൽ,അവളിൽനിന്ന് ഉദ്ഭവിച്ചവനുമാണ്, യേശുവെന്ന വിശുദ്ധപ്രജ അഥവാ, പാപം അറിയാത്ത മനുഷ്യൻ. (മത്താ, 1:20; ലൂക്കൊ, 1:35; 2:21; യോഹ, 8:40; 2കൊരി, 5:21). അവൻ, എട്ടാം നാളിൽ ന്യായപ്രമാണപ്രകാരം പരിച്ഛേദന ഏറ്റവനും, കന്യകയുടെ ആദ്യജാതനാകയാൽ, അവളുടെ ശുദ്ധീകരണകാലം തികഞ്ഞപ്പോൾ ദൈവത്തിൽനിന്ന് വീണ്ടെടുക്കപ്പെട്ടവനും ആണ്. (ഉല്പ, 17:10-14; ലേവ്യ, 12:2-8; സംഖ്യാ, 18:15; ലൂക്കൊ, 2:21-24). അവൻ, ദൈവകൃപയോടെ ആത്മാവിൽ ബലപ്പെട്ടും, ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിലുമാണ് മുതിർന്നുവന്നത്. (ലൂക്കൊ, 2:40,52). അവനു്, ഏകദേശം 30 വയസ്സുള്ളപ്പോൾ, യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനം പോലെ യോർദ്ദാനിൽവെച്ച്, ദൈവം അവനെ പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്യപ്പോഴാണ് അവൻ അഭിഷിക്തൻ അഥവാ, ക്രിസ്തു ആയത്. (യെശ, 61:1-2; ലൂക്കൊ, 2:11; 3:22; 4:18-21; പ്രവൃ, 4:27; 10;38). അഭിഷേകാനന്തരം, ദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിയായി, ദൈവപിതാവിനാൽ, “ഇവൻ എൻ്റെ പ്രിയപുത്രൻ” എന്ന് വിളിക്കപ്പെട്ടപ്പോഴാണ് യേശുവെന്ന പരിശുദ്ധ മനുഷ്യൻ ദൈവപുത്രൻ ആയത്. (ലൂക്കൊ, 1:32,35; 3:22; യോഹ, 6:69). അനന്തരം, അഭിഷേകത്താൽ ലഭിച്ച ആത്മാവിൻ്റെ ശക്തിയോടെയാണ് അവൻ ശശ്രൂഷ ആരംഭിച്ചത്. (ലൂക്കൊ, 4:14). ദൈവാത്മാവിനാൽ അഥവാ, ദൈവത്താലാണ്, അവൻ അത്ഭുതങ്ങളും അടയാളങ്ങളും പ്രവൃത്തിച്ചത്. (മത്താ, 12:28; യോഹ, 3:2; പ്രവൃ, 2:22; 10:38). ദൈവത്താലാണ്, അവൻ പാപമോചനം നല്കിയത്. (മത്താ, 9:8). മൂന്നര വർഷത്തെ മഹത്വകരമായ ശുശ്രൂഷയ്ക്കൊടുവിൽ, ദൈവത്തിനും മനുഷ്യർക്കുമിടയിൽ മദ്ധ്യസ്ഥനായ മഹാപുരോഹിതനായി നിന്നുകൊണ്ട്, തൻ്റെ മനുഷ്യാത്മാവിനെ പിതാവിൻ്റെ കരങ്ങളിൽ ഏല്പിച്ചിട്ട്, ദൈവാത്മാവിനാലാണ് മറുവിലയായി അവൻ തന്നെത്തന്നെ മരണത്തിനു് ഏല്പിച്ചത്. (ലൂക്കൊ, 23:46; 1തിമൊ, 2;5-6; എബ്രാ, 3:1; 9:14). മൂന്നാം ദിവസം, ദൈവാത്മാവിനാൽ അഥവാ, ദൈവത്താലാണ് അവൻ ജീവിപ്പിക്കപ്പെട്ടത്. (1പത്രൊ, 3:18; പ്രവൃ, 10:40). ഉയിർത്തെഴുന്നേറ്റ അന്നുതന്നെ, തൻ്റെ പിതാവും ദൈവവും ആയവൻ്റെ അടുക്കലേക്ക് കരേറി അപ്രത്യക്ഷമായതോടെ, യേശുവെന്ന ദേഹവും ദേഹിയും ആത്മാവുമുള്ള പാപമറിയാത്ത പൂർണ്ണമനുഷ്യൻ്റെ ശുശ്രൂഷ ഒരിക്കലായി പൂർത്തിയായി. (1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; യോഹ, 20:17; എബ്രാ, 9:11-12). നമുക്കുവേണ്ടി ക്രൂശിൽമരിച്ച യേശുവെന്ന പാപം അറിയാത്ത മനുഷ്യനെയാണ് പ്രവചനംപോലെ, ദൈവം മരണത്തിൽ നിന്നു ഉയിർപ്പിച്ച് നമ്മുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവും ആക്കിവെച്ചത്. (ലൂക്കൊ, 2:11; പ്രവൃ, 2:22-24,36). അപ്പൊസ്തലന്മാരിൽ പ്രഥമനും പ്രധാനിയുമായ പത്രോസ്, പെന്തെക്കൊസ്തുനാളിൽ, ഈ സത്യം വിളിച്ചുപറഞ്ഞപ്പോഴാണ്, മൂവായിരം യെഹൂദന്മാരുടെ ഹൃദയത്തിൽ കുത്തുകൊണ്ടതും, അവർ കർത്താവും ക്രിസ്തുവുമായ യേശുവിലൂടെ രക്ഷപ്രാപിച്ചതും. (പ്രവൃ, 2:22-24,36-37 ). അതുകൊണ്ടാണ്, പിതാവായ ഏകദൈവവും യേശുക്രിസ്തു എന്ന ഏകകർത്താവും നമുക്കുണ്ടെന്ന് പൗലോസ് പറയുന്നത്. (1കൊരി, 8:6). അതിനാലാണ്, “യേശുവിനെ കർത്താവു എന്നു വായ് കൊണ്ടു ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും” എന്ന് പറഞ്ഞിരിക്കുന്നത്. (റോമ, 10:9). ദൈവം നമ്മുടെ കർത്താവും ക്രിസ്തുവും ആക്കിവച്ച, ഏകമനുഷ്യനായ യേശുക്രിസ്തുവിൻ്റെ കൃപയാലുള്ള ദാനമാണ് മനുഷ്യരുടെ രക്ഷ. അതുകൊണ്ടാണ്, “ഏകന്റെ ലംഘനത്താൽ അനേകർ മരിച്ചു എങ്കിൽ ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കുവേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു” എന്ന് പൗലോസ് പറഞ്ഞത്. (റോമ, 5:15). അതിനാലാണ്, കർത്താവായ യേശുവിന്റെ കൃപയാൽ രക്ഷപ്രാപിക്കും എന്നു നാം വിശ്വസിക്കുന്നതുപോലെ അവരും അഥവാ, ജാതികളും വിശ്വസിക്കുന്നു” എന്ന് പത്രോസ് പറഞ്ഞത്. (പ്രവൃ, 15:11). അതുകൊണ്ടാണ്, ദൈവമായ പിതാവിനും പരിശുദ്ധാത്മാവിനുമൊപ്പം ഏകമനുഷ്യനായ പുത്രൻ്റെ കൃപയും ആശംസിക്കുന്നത്. (2കൊരി, 13:14). വഴിയും സത്യവും ജീവനും ഏകമനുഷ്യനുമായ യേശുക്രിസ്തുവിലൂടെയാണ് ഏകസത്യദൈവത്തെ പുതിയനിയമത്തിൽ വെളിപ്പെടുത്തിയിരിക്കുന്നത്. (യോഹ, 14:6; റോമ, 5:15). തന്മൂലം, മദ്ധ്യസ്ഥനും മറുവിലയുമായ ഏകമനുഷ്യനെ അറിയാതെ, ഏകസത്യദൈവത്തെ അറിയാൻ ആർക്കും കഴിയില്ല. (യോഹ, 8:19; 14;7; 1തിമൊ, 2:5-6). ഏകസത്യദൈവമായ പിതാവിനെയും അഥവാ, ഒരേയൊരു സത്യദൈവമായ പിതാവിനെയും അവൻ അയച്ച യേശുക്രിസ്തു എന്ന ഏകമനുഷ്യനെയും അറിയുന്നതാണ് നിത്യജീവൻ. (യോഹ, 17:3. ഒ.നോ: 1യോഹ, 5:20). പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക.

ബൈബിൾ വെളിപ്പെടുത്തുന്ന വിശ്വാസം എന്താണ്❓

ബൈബിൾ വെളിപ്പെടുത്തുന്ന വിശ്വാസം: ട്രിനിറ്റി വിശ്വാസമാണോ, വൺനെസ്സ് വിശ്വാസമാണോ മോണാതീയിസമാണോ (monotheism) എന്നാണ് നാം പരിശോധിക്കുന്നത്. യഹോവയായ ഏകദൈവവും പഴയനിയമ ഭക്തന്മാരും ദൈവത്തിൻ്റെ ക്രിസ്തുവും അവൻ്റെ ശിഷ്യന്മാരും പഠിപ്പിച്ചത്, ഏകദൈവം അഥവാ, ഒരുത്തൻ മാത്രമായ ദൈവത്തെക്കുറിച്ചാണ്. ഏകദൈവത്തിലുള്ള വിശ്വാസമാണ് മോണോതീയിസം (Monotheism) അഥവാ, ഏകദൈവവിശ്വാസം. എന്നാൽ, ദൈവം ട്രിനിറ്റിയാണെന്നോ, വൺനെസ്സ് ആണെന്നോ ബൈബിളിൽ ആർക്കും കണ്ടെത്താൻ കഴിയില്ല. ത്രിത്വം, ത്രിയേകത്വം, മൂന്ന് ആളത്വം, മൂന്ന് വ്യക്തി, മൂന്ന് വ്യക്തിത്വം, മൂന്നു ഹൈപ്പോസ്റ്റാസിസ്, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി, നിത്യപുത്രൻ, ഐക്യത്തിൽ ഒന്ന്, ബഹുത്വമുള്ള ഏകത്വം, സത്യദൈവത്തിൽ നിന്ന് ജനിച്ച സത്യദൈവം, സമനിത്യരായ മൂന്നുപേർ, സാരാംശത്തിലൊന്ന് തുടങ്ങി, ട്രിനിറ്റിയെന്ന ഉപദേശം നിർവ്വചിക്കാൻ എടുക്കുന്ന ഒരു വാക്കുപോലും ബൈബിളിൽ കാണാൻ കഴിയില്ല. പല വാക്കുകളും തിഘണ്ടുവിൽപ്പോലും ഉള്ളതല്ല. 783,137 വാക്കുകളുമുള്ള ബൈബിളിൽ, ഒരു വാക്കിൽപോലും പറഞ്ഞിട്ടില്ലാത്ത ദൈവമാണ്, ത്രിത്വദൈവം. ആ വിശ്വാസമാണ് ത്രിത്വവിശ്വാസം. ആ ദൈവവും വിശ്വാസവും ബൈബിൽ ഉണ്ടെന്ന് പറഞ്ഞാൽ എങ്ങനെയിരിക്കും. തന്മൂലം, ട്രിനിറ്റിയെന്ന ഉപദേശത്തിനു് ബൈബിളുമായി യാതൊരു ബന്ധവുമില്ലെന്ന് മനസ്സിലാക്കാം. പല ഭാഗങ്ങൾ ചേർന്ന് ഒന്നായതോ, പലർ ചേർന്ന് ഒന്നായതോ ആയ അവസ്ഥയ്ക്കാണ് വൺനെസ്സ് അഥവാ, ഏകത്വം എന്ന് പറയുന്നത്. അങ്ങനെ ഒരു ദൈവത്തെയും ബൈബിളിൽ ആർക്കും കാണാൻ കഴിയില്ല. തന്മുലം, വൺനെസ്സ് വിശ്വാസത്തിനും ബൈബിളുമായി വലിയ ബന്ധമൊന്നുമില്ലെന്ന് മനസ്സിലാക്കാം.

എന്നാൽ, എലോഹീം ബാദ് അഥവാ, ദൈവം ഒരുത്തൻ മാത്രമാണെന്ന് നിങ്ങൾക്ക് പഴയനിയമത്തിൽ ആവർത്തിച്ച് കാണാൻ കഴിയും. പഴയനിയമത്തിൻ്റെ ഗ്രീക്കു പരിഭാഷയായ സെപ്റ്റ്വജിൻ്റിൽ, തിയോസ് മോണോസ് (theos monos) അഥവാ, ദൈവം ഒരുത്തൻ മാത്രം എന്ന് കാണാൻ കഴിയും. പുതിയ നിയമത്തിലും, mnos o theos, monou theou, mono theo എന്നിങ്ങനെ ആവർത്തിച്ച് കാണാൻ കഴിയും. മോണോസ് തിയോസ് (μόνος θεός) അഥവാ, മോണോ തിയോ (μόνῳ θεῷ) അഥവാ, ഏകദൈവത്തിൽ ഉള്ള വിശ്വാസമാണ് മോണോതീയിസം അഥവാ, ഏകദൈവവിശ്വാസം. അതായത്, മോണോതീയിസം എന്നത് പുതിയനിയമ ഭാഷയായ ഗ്രീക്ക് പ്രയോഗമാണ്. പുതിയനിയമത്തിൽ ക്രിസ്തുവും അപ്പൊസ്തലന്മാരും പഠിപ്പിച്ച ദൈവമാണ്, മോണോസ് തിയോസ് അഥവാ, ഒരേയൊരു ദൈവം. മോണോസ് തിയോസിൽ ഉള്ള വിശ്വാസമാണ് മോണോതീയിസം. അതാണ് ബൈബിൾ വെളിപ്പെടുത്തുന്ന ദൈവവും വിശ്വാസവും. മറ്റൊരു ദൈവത്തെയും വിശ്വാസത്തെയും ആർക്കും കണ്ടെത്താൻ കഴിയില്ല.

ദൈവം ഏകൻ അഥവാ, ഒരുത്തൻ മാത്രം എന്നതാണ് ബൈബിളിൻ്റെ മൗലിക ഉപദേശം. ദൈവം ഏകനാണ് എന്നത് കേവലം ഒരു അറിവല്ല, അതൊരു പരിജ്ഞാനവും പ്രാർത്ഥനയും ആണ്. പഴയ നിയമത്തിൻ്റെ ഭാഷയിൽ പറഞ്ഞാൽ, യഹോവയായ ദൈവം ഏകൻ ആണെന്നതും അവനെ പൂർണ്ണഹൃദയത്തോടും പൂർണ്ണ മനസ്സോടും പൂർണ്ണ ശക്തിയോടും കൂടെ സ്നേഹിക്കേണം എന്നതും; നമ്മുടെ ഹൃദയത്തിൽ ഇരിക്കേണ്ടതും നമ്മൾ വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും സംസാരിക്കേണ്ടതും നമ്മുടെ മക്കൾക്ക് ഉപദേശിച്ചു കൊടുക്കേണ്ടതും അതൊരു അടയാളമായി നമ്മുടെ കൈയ്യിൽ കെട്ടേണ്ടതും ഒരു പട്ടമായി നമ്മുടെ നെറ്റിയിൽ അണിയേണ്ടതും വീടിന്റെ കട്ടിളകളിന്മേലും പടിവാതിലുകളിലും എഴുതിവെക്കേണ്ടതും ആണ്. നിർഭാഗ്യവശാൽ, ഈ പരമമായ സത്യം ക്രിസ്ത്യാനികളിൽ ഭൂരിപക്ഷം പേർക്കും അറിയില്ല. അല്ലെങ്കിൽ, അറിയാത്തവരായി നടിച്ചുകൊണ്ട്, ദൈവത്തിൻ്റെ, ഇല്ലാത്ത ബഹുത്വത്തിൽ അവർ വിശ്വസിക്കുന്നു. അതിനാൽ, ദൈവം ഒരുത്തൻ മാത്രമാണെന്നും, ബൈബിൾ വെളിപ്പെടുത്തുന്ന വിശ്വാസം; മോണോ ത്തീയിസം ആണെന്നും ഉള്ളതിൻ്റെ തെളിവുകളാണ്, ഇനി കാണാൻ പോകുന്നത്: “യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകല രാജ്യങ്ങൾക്കും ദൈവം ആകുന്നു.” (2രാജാ, 19:15). ഈ വേദഭാഗത്ത് ദൈവം ഒരുത്തൻ മാത്രമെന്ന് പറയാൻ ഉപയോഗിച്ചിരിക്കുന്ന എബ്രായ പദം ബാദ് ആണ്. പഴയനിയമത്തിൽ കേവലമായ ഒന്നിനെ കുറിക്കാൻ, ഇംഗ്ലീഷിൽ only, alone എന്നു പരിഭാഷ ചെയ്തിരിക്കുന്ന അക് (ak), റാഖ് (raq), ബാദ് (bad), ബദാദ് (badad) എന്നിങ്ങനെ നാല് എബ്രായ പദങ്ങൾ 24 പ്രാവശ്യം ദൈവത്തിന് ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ ബാദ് ഉപയോഗിച്ചിരിക്കുന്ന 20 വാക്യങ്ങളിൽ, പഴയനിയമത്തിൻ്റെ ഗ്രീക്കുപരിഭാഷയായ സെപ്റ്റ്വജിൻ്റിൽ മോണോസ് ആണ് കാണുന്നത്. (പുറ, 22:20; ആവ, 32:12; 1ശമൂ, 7:3,4; 12:24; 2രാജാ, 19:15,19; നെഹെ, 9:6; ഇയ്യോ, 9:8; സങ്കീ, 4:8; 71:16; 72:18; 83:18; 86:10; 136:4; 148:13; യെശ, 2:11,17; 26:13; 37:16,20; 44:24). ഒറ്റയെ കുറിക്കാൻ പഴയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്ന യാഖീദിന് തുല്യമായ പദമാണ് ഗ്രീക്കിലെ മോണോസ്. നമ്മുടെ കർത്താവായ ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പരിഭാഷയാണ് സെപ്റ്റ്വജിൻ്റ്. ആ പരിഭാഷയിലാണ്, ദൈവം ഒരുത്തൻ മാത്രമാണെന്ന് മോണോസ് ഉപയോഗിച്ച് ഖണ്ഡിതമായ അർത്ഥത്തിൽ 20 പ്രാവശ്യം പറഞ്ഞിരിക്കുന്നത്. തന്നെയുമല്ല, പുതിയനിയമത്തിൽ ദൈവത്തോട് ചേർത്ത് മോണോസ് 13 പ്രാവശ്യം പറഞ്ഞിട്ടുണ്ട്. ദൈവം ഒരുത്തൻ മാത്രമാണെന്ന് ക്രിസ്തുവും അപ്പൊസ്തലന്മാരും ഖണ്ഡിതമായി പറഞ്ഞിരിക്കുന്നത് മോണോസ് കൊണ്ടാണ്. (മത്താ, 4:10; 24:36; ലൂക്കോ, 4:8; 5:21; യോഹ, 5:44; 17:3; റോമ, 16:26; 1തിമൊ, 1:17;6:15,16; യൂദാ, 1:4,24; വെളി, 15:14). അതായത്, ഖണ്ഡിതമായ അർത്ഥത്തിൽ ഒറ്റയെ കുറിക്കുന്ന യാഖീദിന് (yahid) തുല്യമായ മോണോസ്, പഴയപുതിയനിയമങ്ങളിൽ ദൈവത്തെ കുറിക്കാൻ 33 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പഴയനിയമത്തിൽ 20 പ്രാവശ്യവും, ക്രിസ്തുവും അപ്പൊസ്തലന്മാരും സ്വന്ത വായ്കൊണ്ട് 13 പ്രാവശ്യവും പറഞ്ഞിട്ടുണ്ട്. തന്മൂലം, ആകാശവും ഭൂമിയും കീഴ്മേൽ മറിഞ്ഞാലും യഹോവ അഥവാ, പിതാവായ ഏകദൈവമല്ലാതെ, മറ്റൊരു ദൈവത്തെ ദുരുപദേശങ്ങളും ദുർവ്യാഖ്യാനങ്ങളും കൊണ്ടല്ലാതെ, ബൈബിളിൽ കണ്ടെത്താൻ ആർക്കും കഴിയില്ല.

ദൈവം ഏകൻ, ഒരുവൻ, ഒരുത്തൻ മാത്രം, യഹോവ ഒരുത്തൻ മാത്രം ദൈവം, യഹോയല്ലാതെ മറ്റൊരു ദൈവമില്ല, യഹോവയ്ക്ക് സമനായും സദൃശനായും ആരുമില്ല, യഹോവയല്ലാതെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലും ഭൂമിയിലും ഇല്ല, യഹോവയ്ക്ക് മുമ്പോ പിമ്പോ മറ്റൊരു ദൈവമില്ല, ഏക സത്യദൈവം, പിതാവായ ഏകദൈവം, ദൈവവും പിതാവും ആയവൻ ഒരുവൻ എന്നിങ്ങനെ അല്ലാതെ, ദൈവം വ്യക്തിയാണെന്നോ, ദൈവത്തിൽ വ്യക്തികളുണ്ടെന്നോ, ദൈവത്തിനു് ബഹുത്വമുണ്ടെന്നോ, ഐക്യത്തിൽ ഒന്നാണെന്നോ ഒരു വാക്യത്തിൽപ്പോലും പറഞ്ഞിട്ടില്ല. യഹോവയായ ഏകദൈവവും പഴയനിയമ ഭക്തന്മാരും ദൈവത്തിൻ്റെ ക്രിസ്തുവും അവൻ്റെ ശിഷ്യന്മാരും പഠിപ്പിച്ചത് ഏകദൈവം അഥവാ, ഒരുത്തൻ മാത്രമായ ദൈവത്തെക്കുറിച്ചാണ്. ഞാൻ യഹോവയാകുന്നു മറ്റൊരുത്തനുമില്ല; “ഞാനല്ലാതെ ഒരു ദൈവവുമില്ല; എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല; എന്റെ ശേഷം ഉണ്ടാകയുമില്ല; എനിക്കു സമനായും സദൃശനായും ആരുമില്ല, ഞാൻ ഒരുത്തനെയും അറിയുന്നില്ല” എന്നൊക്കെയാണ് യഹോവ പറഞ്ഞത്. (യെശ, 40:25; 43:10; 44:8; 45:5). “യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നും, അവനു സമനായും സദൃശനായും ആരുമില്ലെന്നും, യഹോവയല്ലാതെ മറ്റൊരുദൈവം സ്വർഗ്ഗത്തിലോ ഭൂമിയിലോ ഇല്ലെന്നുമാണ് പഴയനിയമ ഭക്തന്മാർ പറഞ്ഞത്. (പുറ, 15:11; 1രാജാ, 8:23; 2രാജാ, 19:15,19; നെഹെ, 9:6; സങ്കീ, 40:5).

ദൈവത്തിൻ്റെ ക്രിസ്തു പഠിപ്പിച്ചത്, മോണോസ് തിയോസ് അഥവാ, ദൈവം ഒരുത്തൻ മാത്രമാണ് എന്നാണ്. മത്താ, 4:10; 19:4; 24:36; മർക്കൊ, 12:29; ലൂക്കൊ, 4:8; യോഹ, 5:44; 17:3). ക്രിസ്തു പഠിപ്പിച്ചത് തന്നെയാണ് അവൻ്റെ ശിഷ്യന്മാരും പഠിപ്പിച്ചത്. യഥാർത്ഥമായി, ദൈവപുത്രനായ ക്രിസ്തുവിൽ വിശ്വസിക്കുന്നവർ ആരും ദൈവത്തിൻ്റെ ബഹുത്വത്തിൽ വിശ്വസിക്കില്ല. എന്തെന്നാൽ, ഒരേയൊരു സത്യദൈവത്തെക്കുറിച്ച് ഏറ്റവും ശക്തമായ ഭാഷയിൽ പഠിപ്പിച്ചിരിക്കുന്നത് ക്രിസ്തുവാണ്.

ദൈവം ഒരുത്തൻ മാത്രമാണെന്നും, ആ ദൈവം പിതാവ് മാത്രമാണെന്നും, പിതാവിനെ മാത്രം ആരാധിക്കണമെന്നും, പിതാവ് മാത്രമാണ് സകലവും അറിയുന്നതെന്നും ഒറ്റയെ അഥവാ, സിംഗിളിനെ കുറിക്കുന്ന മോണോസ് കൊണ്ട് ഖണ്ഡിതമായിട്ടാണ് ക്രിസ്തു പഠിപ്പിച്ചത്. ദൈവം ഒരുത്തൻ മാത്രമാണെന്ന് അപ്പൊസ്തലന്മാർ പഠിപ്പിച്ചതും മോണോസ് കൊണ്ടാണ്. ക്രിസ്തു അഞ്ച് വാക്യങ്ങളിലും, അപ്പൊസ്തലന്മാർ എട്ട് വാക്യങ്ങളിലും മോണോസ് ഉപയോഗിച്ചിട്ടുണ്ട്. പിതാവായ ഏകദൈവമേ നമുക്കുള്ളൂ എന്നും അപ്പൊസ്തലന്മാർ പറഞ്ഞു. (യോഹ, 8:41; 1കൊരി, 8:6; എഫെ, 4:6). പിതാവായ ഏകദൈവമേ നമുക്കുള്ളെന്ന് പറഞ്ഞാൽ, യഹോവയായ പിതാവല്ലാതെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലും ഭൂമിയിലും ഇല്ലെന്നാണ് അർത്ഥം: “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39). ഏകസത്യദൈവമായ യഹോവവും അവൻ്റെ ഭക്തന്മാരും നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവും അവൻ്റെ ശിഷ്യന്മാരും സ്വന്ത വായ്കൊണ്ട് അരുളിച്ചെയ്തതും പരിശുദ്ധാത്മാവ് വചനത്തിൽ ആലേഖനം ചെയ്ത് വെച്ചിരിക്കുന്നതുമായ ഏകദൈവത്തിൽ ഉള്ള വിശ്വാസത്തെയാണ് മോണോതീയിസം (Monotheism) അഥവാ, ഏകദൈവവിശ്വാസം എന്ന് പറയുന്നത്. യഹോവയായ ഏകദൈവത്തെയും അവനെ കണ്ണാൽ കാണുകയും അവൻ്റെ ശബ്ദം കേൾക്കുകയും ചെയ്ത പഴയനിയമ ഭക്തന്മാരുടെയും വാക്കുകൾ വിശ്വസിക്കാത്തവർക്ക് എങ്ങനെ ദൈവമക്കളാകാൻ കഴിയും? ദൈവത്തിൻ്റെ ക്രിസ്തുവിൻ്റെയും അവൻ്റെ ശിഷ്യന്മാരുടെയും വാക്കുകൾ വിശ്വസിക്കാത്തവർക്ക് എങ്ങനെ ക്രിസ്തുവിൻ്റെ അനുയായികൾ ആകാൻ കഴിയും? ക്രിസ്തുവിലുള്ള വിശ്വാസത്താലാണ് ദൈവമക്കളും ക്രിസ്ത്യാനികളും ആകുന്നതെങ്കിൽ, ക്രിസ്തു പഠിപ്പിച്ച ഒരേയൊരു സത്യദൈവത്തിലല്ലേ വിശ്വസിക്കേണ്ടത്. ക്രിസ്തുവും അപ്പൊസ്തലന്മാരും പഠിപ്പിച്ച മോണോതീയിസത്തിൽ വിശ്വസിക്കാതെ, നിഖ്യാ കോൺസ്റ്റാൻ്റിനോപ്പിൾ സുനഹദോസിൻ്റെ ത്രിമൂർത്തി ബഹുദൈവത്തിൽ വീശ്വസിക്കുന്നവർ ക്രിസ്തുവിൻ്റെ അനുയായികളല്ല; ക്രിസ്തു വൈരികളാണ്. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക!

ദൈവപുത്രനു് സൃഷ്ടിയിൽ പങ്കുണ്ടോ❓

ദൈവപുത്രനായ ക്രിസ്തു സ്രഷ്ടാവാണെന്ന് ട്രിനിറ്റി വിശ്വസിക്കുന്നു. എന്നാൽ, ക്രിസ്തുവിനു് സൃഷ്ടിയിൽ യാതൊരു പങ്കുമില്ലെന്ന് ദൈവത്തിൻ്റെ വചനം അസന്ദിഗ്ധമായി വ്യക്തമാക്കുന്നു. അല്പവിശ്വാസികൾക്കുപോലും ബോധം വരുത്താൻ പര്യാപ്തമായ ഏട്ടുപേരുടെ സാക്ഷ്യമാണ് ബൈബിളിൽനിന്ന് കാണിക്കാൻ പോകുന്നത്:

1. യഹോവയായ ഏകദൈവത്തിൻ്റെ സാക്ഷ്യം: യഹോവ ഒരു വെല്ലുവിളിയെന്നവണ്ണം ചോദിക്കുന്നത് ഇപ്രകാരമാണ്: “നിന്റെ വീണ്ടെടുപ്പുകാരനും ഗർഭത്തിൽ നിന്നെ നിർമ്മിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യഹോവയായ ഞാൻ സകലവും ഉണ്ടാക്കുന്നു; ഞാൻ തന്നേ ആകാശത്തെ വിരിക്കയും ഭൂമിയെ പരത്തുകയും ചെയ്തിരിക്കുന്നു; ആർ എന്നോടുകൂടെ ഉണ്ടായിരുന്നു?” (യെശ, 44:24). ഈ വേദഭാഗത്ത്, ഞാൻ തന്നേ ആകാശത്തെയും ഭൂമിയെയും സൃഷ്ടിച്ചു എന്നിടത്ത്, ഞാൻ ഒറ്റയ്ക്ക് സൃഷ്ടിച്ചു എന്നാണ്. സത്യവേപുസ്തകം സമകാലിക പരിഭാഷയിലെ വാക്യം ചേർക്കുന്നു: “എല്ലാറ്റിനെയും സൃഷ്‍ടിച്ച സര്‍വേശ്വരനാണു ഞാന്‍. ഞാന്‍ തനിയെയാണ് ആകാശത്തെ നിവര്‍ത്തിയത്. ഭൂമിക്കു രൂപം നല്‌കിയതും ഞാന്‍ തന്നെ. അപ്പോള്‍ എന്‍റെ കൂടെ ആരെങ്കിലും ഉണ്ടായിരുന്നോ?” ഞാൻ തനിയെ സൃഷ്ടിച്ചു എന്നാണ് ഈ പരിഭാഷയിൽ കാണുന്നത്. തനിയെ എന്നതിനു്, എബ്രായയിൽ ഒറ്റയെ കുറിക്കുന്ന ബാദ് (bad) ആണ് കാണുന്നത്. ഇംഗ്ലീഷിൽ എലോൻ (alone) ആണ്. ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന സെപ്റ്റ്വജിൻ്റ് പരിഭാഷയിൽ മോണോസ് (monos) ആണ്. പഴയനിയമത്തിൽ ഒറ്റയെ അഥവാ, സിംഗിളിനെ (single) കുറിക്കുന്ന യാഹീദിന് (yahid) തുല്യമായ പദമാണ് ഗ്രീക്കിലെ മോണോസ്. ആ പദംകൊണ്ട് ഖണ്ഡിതമായ അർത്ഥത്തിലാണ്, താൻ ഒറ്റയ്ക്ക് ആകാശവും ഭൂമിയും സൃഷ്ടിച്ചതെന്ന് യഹോവ പറയുന്നത്. ട്രിനിറ്റിയുടെ വിശ്വാസംപോലെ, ദൈവം സമനിത്യരും വ്യത്യസ്തരുമായ മൂന്നു പേരാണെങ്കിലോ, ദൈവപുത്രനു് സൃഷ്ടിയിൽ പങ്കുണ്ടെങ്കിലോ, താൻ ഒറ്റയ്ക്കാണ് സകലവും സൃഷ്ടിച്ചതെന്ന് യഹോവ പറയുമോ? താൻ ഒറ്റയ്ക്കാണ് ആകാശവും ഭൂമിയും സൃഷ്ടിച്ചതെന്ന് യഹോവ പറയുമ്പോൾ, അങ്ങനെയല്ല, വേറെ രണ്ടുപേർകൂടി നിൻ്റെകൂടെ ഉണ്ടായിരുന്നു എന്ന് പറയുന്ന ആത്മാവ് ഏതാണ്? യഹോവ ഭോഷ്കില്ലാത്ത ദൈവമാണ്. (തീത്തൊ, 1:2). എന്നാൽ, പലരും തങ്ങളുടെ അന്ധവിശ്വാസത്താൽ, ഭോഷ്കില്ലാത്ത ഏകസത്യദൈവത്തെ ഭോഷ്ക്ക് പറയുന്നവൻ ആക്കാനാണ് നോക്കുന്നത്. തന്മൂലം, സർവ്വത്തിൻ്റെയും സ്രഷ്ടാവായ യഹോവയായ ഏകദൈവത്തിൻ്റെ വാക്കിനാൽ, ക്രിസ്തുവിനു് സൃഷ്ടിയിൽ പങ്കില്ലെന്ന് അസന്ദിഗ്ധമായി മനസ്സിലാക്കാം.

2. പഞ്ചഗ്രന്ഥങ്ങളുടെ എഴുത്തുകാരനും ദൈവം അഭിമുഖമായും സ്പഷ്ടമായും സംസാരിച്ചവനുമായ മോശെയുടെ സാക്ഷ്യം: “ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു. (ഉല്പ, 1:27). ഈ വാക്യം ശ്രദ്ധിക്കുക: ദൈവം തൻ്റെ സ്വരൂപത്തിൽ സൃഷ്ടിച്ചു എന്ന് ഏകവചനത്തിലാണ് മോശെ പറഞ്ഞിരിക്കുന്നത്. ഇംഗ്ലീഷിൽ, God created man in his own image എന്നാണ്. സ്രഷ്ടാവ് ഒന്നിലധികം പേർ ഉണ്ടായിരുന്നങ്കിൽ അഥവാ, ക്രിസ്തു ദൈവത്തോടൊപ്പം ഉണ്ടായിരുന്നെങ്കിൽ, ദൈവം അവരുടെ സ്വരൂപത്തിൽ സൃഷ്ടിച്ചു എന്ന് ബഹുവചനത്തിൽ പറയുമായിരുന്നു. ഇംഗ്ലീഷിൽ, God created man in their own image എന്ന് പറയുമായിരുന്നു. ഇരുപത്താറാം വാക്യത്തിൽ, നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക” എന്ന് പറഞ്ഞിരിക്കയാൽ, പുത്രനും പരിശുദ്ധാത്മാവും വ്യത്യസ്തരായി ദൈവത്തോടൊപ്പം ഉണ്ടായിരുന്നു എന്ന് ട്രിനിറ്റി കരുതുന്നു. എന്നാൽ, ദൈവം അത് പറയുന്നത് ദൂതന്മാരോടാണ്. അതിൻ്റെ തെളിവ് ബൈബിളിൽത്തന്നെയുണ്ട്. വിസ്തര ഭയത്താൽ ഇവിടെ വിശദമാക്കാൻ നിവൃത്തിയില്ല. അതറിയാൻ ആഗ്രഹിക്കുന്നവർ, നാം നമ്മുടെ സ്വരൂപത്തിൽ എന്ന വീഡിയോ ദയവായി കാണുക. അതിനോടുള്ള ബന്ധത്തിൽ ഒരു കാര്യം ഇവിടെ പറയാം: നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക എന്ന് ഇരുപത്താറാം വാക്യത്തിൽ ബഹുവചനത്തിൽ പറയുന്നത് യഹോയാണ്. ആ ബഹുത്വം യഹോവയ്ക്ക് തന്നിൽത്തന്നെ ഉള്ളതായിരുന്നെങ്കിൽ അഥവാ, പുത്രനും പരിശുദ്ധാത്മാവും വ്യത്യസ്തരായി ഉണ്ടായിരുന്നെങ്കിൽ, അടുത്ത വാക്യത്തിൽ, ദൈവം അവൻ്റെ സ്വരൂപത്തിൽ സൃഷ്ടിച്ചു എന്ന ഏകവചനം മോശെ പറയില്ലായിരുന്നു. അതാണ് ഭാഷയുടെ നിയമം. ഭാഷയുടെ വ്യാകരണനിയമങ്ങളെ അതിലംഘിച്ചുകൊണ്ട് എന്ത് ദുരുപദേശം വേണമെങ്കിലും ആർക്കും ഉണ്ടാക്കാം. പക്ഷെ, ജീവനിൽ കടക്കില്ല. അതാണ് നരകത്തിലേക്ക് പോകാനുള്ള എളുപ്പവഴി. അടുത്തവാക്യം: “യഹോവയായ ദൈവം നിലത്തെ പൊടികൊണ്ടു മനുഷ്യനെ നിർമ്മിച്ചിട്ടു അവന്റെ മൂക്കിൽ ജീവശ്വാസം ഊതി, മനുഷ്യൻ ജീവനുള്ള ദേഹിയായി തീർന്നു.” (ഉല്പ, 2:7. ഒ.നോ: 5:1; 9:6). ട്രിനിറ്റിക്ക് ദൈവം മൂന്നുപേരാണ്. അതിൽ ഒരുത്തനാണ് യഹോവ. എന്നാൽ, എഴുത്തുകാരനായ മോശെ പറയുന്നത്: യഹോവയായ ദൈവമാണ് സൃഷ്ടിച്ചതെന്നാണ്. ഉല്പത്തി 5:1 ഇംഗ്ലീഷിൽ, in the likeness of God made he him അഥവാ, ദൈവത്തിൻ്റെ സാദൃശ്യത്തിൽ അവൻ അവനെ ഉണ്ടാക്കി എന്ന് ഏകവചനത്തിലാണ് പറയുന്നത്. ക്രിസ്തു സൃഷ്ടിയിൽ ഉൾപ്പെട്ടിരുന്നു എങ്കിൽ, ദൈവം അവരുടെ സാദശ്യത്തിൽ മനുഷ്യനെ ഉണ്ടാക്കി എന്ന് ബഹുവചനത്തിൽ പറയുമായിരുന്നു. തന്മൂലം, ദൈവാത്മാവിനാൽ സൃഷ്ടിവിവരങ്ങൾ എഴുതിവെച്ചവനായ മോശെയുടെ വാക്കിനാൽ, ക്രിസ്തുവിനു് സൃഷ്ടിയിൽ പങ്കില്ലെന്ന് വളരെ വ്യക്തമായി മനസ്സിലാക്കാം.

3. ദൈവത്തിൻ്റെ അഭിഷിക്തനായ ഹിസ്കീയാ രാജാവിൻ്റെ സാക്ഷ്യം: ഹിസ്കീയാവ് യഹോവയുടെ മുമ്പാകെ പ്രാർത്ഥിച്ചു പറഞ്ഞത് എന്തെന്നാൽ: കെരൂബുകൾക്കുമീതെ അധിവസിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകല രാജ്യങ്ങൾക്കും ദൈവം ആകുന്നു; നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി.” (2രാജാ, 19:15. ഒ.നോ: 19:19). രണ്ട് കാര്യങ്ങളാണ് ഹിസ്കീയാ രാജാവ് ഊന്നിപ്പറയുന്നത്: യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകല രാജ്യങ്ങൾക്കും ദൈവം ആകുന്നു. മൂന്ന് യഹോയുണ്ടെന്ന് പറയുന്നവർക്കുള്ള മറുപടിയാണ് ആദ്യഭാഗത്ത്. യഹോവേ, നീ ഒരുത്തൻ മാത്രം ദൈവം. അടുത്തഭാഗം നോക്കുക: “നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി” എന്ന് ഏകവചനത്തിലാണ് പറയുന്നത്. ഇംഗ്ലീഷിൽ, thou hast made heaven and earth എന്നാണ്. ഈ വേദഭാഗത്ത് യഹോവ ഒരുത്തൻ മാത്രം എന്ന് പറയാൻ, എബ്രായയിൽ ഒറ്റയെ കുറിക്കുന്ന ബാദ് (bad) എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. ഇംഗ്ലീഷിൽ എലോൻ (alone) ആണ്. ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന സെപ്റ്റ്വജിൻ്റ് പരിഭാഷയിൽ മോണോസ് (monos) ആണ് കാണുന്നത്. പഴയനിയമത്തിൽ ഒറ്റയെ അഥവാ, സിംഗിളിനെ (single) കുറിക്കുന്ന യാഹീദിന് (yahid) തുല്യമായ പദമാണ് ഗ്രീക്കിലെ മോണോസ്. ആ പദംകൊണ്ട് ഖണ്ഡിതമായ അർത്ഥത്തിലാണ്, യഹോവ ഒരുത്തൻ മാത്രമാണ് ദൈവം എന്ന് പറയുന്നത്. എന്നിട്ടാണ്, നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയെന്ന് ഏകവചത്തിൽ പറയുന്നത്. അതായത്, സംശയത്തിൻ്റെ സകല പഴുതുകളും അടച്ചുകൊണ്ടാണ്, യഹോവ ഒറ്റയ്ക്കാണ് സൃഷ്ടിച്ചതെന്ന് ഹിസ്കീയാവ് പറയുന്നത്. തന്മൂലം, ദൈവത്തിൻ്റെ അഭിഷിക്തനായ ഹിസ്കീയാരാജാവിൻ്റെ വാക്കിനാലും, ക്രിസ്തുവിനു് സൃഷ്ടിയിൽ പങ്കില്ലെന്ന് അർത്ഥശങ്കയ്ക്ക് ഇടയില്ലാതെ മനസ്സിലാക്കാം.

4. നെഹെമ്യാവിൻ്റെ സാക്ഷ്യം: “നീ, നീ മാത്രം യഹോവ ആകുന്നു; നീ ആകാശത്തെയും സ്വർഗാധിസ്വർഗത്തെയും അവയിലെ സകല സൈന്യത്തെയും ഭൂമിയെയും അതിലുള്ള സകലത്തെയും സമുദ്രങ്ങളെയും അവയിലുള്ള സകലത്തെയും ഉണ്ടാക്കി; നീ അവയെയൊക്കെയും രക്ഷിക്കുന്നു; ആകാശത്തിലെ സൈന്യം നിന്നെ നമസ്കരിക്കുന്നു.” (നെഹെ, 9:6). ഈ വേദഭാഗത്ത് നീ മാത്രം യഹോവയാകുന്നു എന്ന് പറയുന്നതും, എബ്രായയിൽ ഒറ്റയെ കുറിക്കുന്ന ബാദ് (bad) എന്ന പദം കൊണ്ടാണ്. ഇംഗ്ലീഷിൽ എലോൻ (alone) ആണ്. ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന സെപ്റ്റ്വജിൻ്റ് പരിഭാഷയിൽ മോണോസ് (monos) ആണ്. പഴയനിയമത്തിൽ ഒറ്റയെ അഥവാ, സിംഗിളിനെ (single) കുറിക്കുന്ന യാഹീദിന് (yahid) തുല്യമായ പദമാണ് ഗ്രീക്കിലെ മോണോസ്. ആ പദംകൊണ്ട് ഖണ്ഡിതമായ അർത്ഥത്തിലാണ്, നീ മാത്രം യഹോവ എന്ന് നെഹെമ്യാവ് പറയുന്നത്. എന്നിട്ടാണ്, നീ സകലത്തെയും സൃഷ്ടിച്ചു എന്ന് പിന്നെയും ഏകവചനത്തിൽ പറയുന്നത്. യഹോവ ഒരുത്തൻ മാത്രമാണ് സ്രഷ്ടാവെന്ന് സംശയത്തിനു് ഇടയില്ലാത്തവണ്ണമാണ് പറഞ്ഞിരിക്കുന്നത്. തന്മൂലം, നെഹെമ്യാവിൻ്റെ വാക്കിനാലും, ക്രിസ്തുവിനു് സൃഷ്ടിയിൽ പങ്കില്ലെന്ന് മനസ്സിലാക്കാം.

5. നിഷ്കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനുമായ ഇയ്യോബിൻ്റെ സാക്ഷ്യം: “അവൻ തനിച്ച് ആകാശത്തെ വിരിക്കുന്നു;
സമുദ്രത്തിലെ തിരമാലകളിന്മേൽ അവൻ നടക്കുന്നു.” (ഇയ്യോ, 9:8). യഹോവ തനിച്ച് അഥവാ, ഒറ്റയ്ക്ക് ആകാശത്തെ വിരിക്കുന്നു എന്നാണ് ഭക്തനായ ഇയ്യോബ് പറയുന്നത്. ഈ വേദഭാഗത്ത്, യഹോവ തനിച്ച് സൃഷ്ടിക്കുന്നു എന്ന് പറയാനും, എബ്രായയിൽ ഒറ്റയെ കുറിക്കുന്ന ബാദ് (bad) എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. ഇംഗ്ലീഷിൽ എലോൻ (alone) ആണ്. ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന സെപ്റ്റ്വജിൻ്റ് പരിഭാഷയിൽ മോണോസ് (monos) ആണ്. പഴയനിയമത്തിൽ ഒറ്റയെ അഥവാ, സിംഗിളിനെ (single) കുറിക്കുന്ന യാഹീദിന് (yahid) തുല്യമായ പദമാണ് ഗ്രീക്കിലെ മോണോസ്. ആ പദം കൊണ്ടാണ്, യഹോവ ഒറ്റയ്ക്കാണ് സൃഷ്ടി നടത്തിയതെന്ന് ഇയ്യോബ് പറയുന്നത്. തന്മൂലം, നേരുള്ളവനും ദൈവഭക്തനുമായ ഇയ്യാബിൻ്റെ വാക്കിനാൽ, ക്രിസ്തുവിനു് സൃഷ്ടിയിൽ പങ്കില്ലെന്ന് അസന്ദിഗ്ധമായി മനസ്സിലാക്കാം.

6. പ്രവാചകനായ യെശയ്യാവിൻ്റെ സാക്ഷ്യം: “യിസ്രായേലിന്റെ ദൈവമായി കെരൂബുകളുടെ മീതെ അധിവസിക്കുന്നവനായ സൈന്യങ്ങളുടെ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സർവരാജ്യങ്ങൾക്കും ദൈവമാകുന്നു; നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി.” (യെശ, 37:16. ഒ.നോ: 37:20). ആദ്യഭാഗത്ത് പറയുന്നത്, യഹോവേ, നീ ഒരുത്തൻ മാത്രം ദൈവം എന്നാണ്. ഈ വേദഭാഗത്ത് യഹോവ ഒരുത്തൻ മാത്രം എന്ന് പറയാൻ, എബ്രായയിൽ ഒറ്റയെ കുറിക്കുന്ന ബാദ് (bad) എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. ഇംഗ്ലീഷിൽ എലോൻ (alone) ആണ്. ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന സെപ്റ്റ്വജിൻ്റ് പരിഭാഷയിൽ മോണോസ് (monos) ആണ്. പഴയനിയമത്തിൽ ഒറ്റയെ അഥവാ, സിംഗിളിനെ (single) കുറിക്കുന്ന യാഹീദിന് (yahid) തുല്യമായ പദമാണ് ഗ്രീക്കിലെ മോണോസ്. ആ പദംകൊണ്ട് ഖണ്ഡിതമായ അർത്ഥത്തിലാണ്, യഹോവ ഒരുത്തൻ മാത്രമാണ് ദൈവം എന്ന് പറയുന്നത്. എന്നിട്ടാണ്, നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയെന്ന് ഏകവചത്തിൽ പറയുന്നത്. ഒരുത്തൻ മാത്രമായ യഹോവയായ ദൈവമാണ്, സകലവും സൃഷ്ടിച്ചതെന്നാണ് യെശയ്യാവും പറയുന്നത്. അടുത്തവാക്യം: എങ്കിലോ യഹോവേ, നീ ഞങ്ങളുടെ പിതാവു; ഞങ്ങൾ കളിമണ്ണും നീ ഞങ്ങളെ മനയുന്നവനും ആകുന്നു; ഞങ്ങൾ എല്ലാവരും നിന്റെ കൈപ്പണിയത്രേ;” (യെശ, 64:8). ഈ വേദഭാഗവും ശ്രദ്ധിക്കുക: യഹോവേ, നീ ഞങ്ങളുടെ പിതാവ്, നീ ഞങ്ങളെ മനയുന്നവൻ എന്ന് ഏകവചനത്തിലാണ് പറയുന്നത്. ആർക്കും എതിർവാദം പറയാനുള്ള അവസരം ഇല്ലാതെയാണ്, യഹോവ ഒരുത്തൻ മാത്രമാണ് സ്രഷ്ടാവെന്ന് യെശയ്യാവ് പറഞ്ഞിരിക്കുന്നത്. ദൈവത്തിൻ്റെ അഭിഷിക്തനായ യെശയ്യാവിൻ്റെ വാക്കിനാലും, ക്രിസ്തുവിനു് സൃഷ്ടിയിൽ പങ്കില്ലെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്.

7. പ്രാവാചകനായ മലാഖിയുടെ സാക്ഷ്യം: “നമുക്കെല്ലാവർക്കും ഒരു പിതാവല്ലോ ഉള്ളതു; ഒരു ദൈവം തന്നേയല്ലോ നമ്മെ സൃഷ്ടിച്ചതു;” (മലാ, 2:10). വാക്യത്തിൻ്റെ ആദ്യഭാഗം ശ്രദ്ധിക്കുക: “നമുക്കെല്ലാവർക്കും ഒരു പിതാവല്ലോ ഉള്ളതു.” യഹോവയായ ഏകദൈവമാണ് നമ്മുടെ പിതാവ്: “യഹോവേ, നീ ഞങ്ങളുടെ പിതാവു; ഞങ്ങൾ കളിമണ്ണും നീ ഞങ്ങളെ മനയുന്നവനും ആകുന്നു.” (യെശ, 64:8. ഒ.നോ: 63:16). പിതാവ് മാത്രമാണ് സത്യദൈവമെന്ന് ക്രിസ്തുവും (യോഹ, 17:3), പിതാവായ ഏകദൈവമേ നമുക്കുള്ളെന്ന് അപ്പൊസ്തലന്മാരും പറഞ്ഞിരിക്കുന്നത് ഓർക്കുക. (യോഹ, 8:41; 1കൊരി, 8:6; എഫെ, 4:6). മലാഖിയുടെ അടുത്തഭാഗം: “ഒരു ദൈവം തന്നേയല്ലോ നമ്മെ സൃഷ്ടിച്ചതു.” നമ്മുടെ ഒരേയൊരു ദൈവമായ പിതാവാണ് നമ്മെ സൃഷ്ടിച്ചതെന്നാണ് മലാഖി പറയുന്നത്. മലാഖി പ്രവാചകൻ്റെ വാക്കിനാലും, ക്രിസ്തുവിനു് സൃഷ്ടിയിൽ പങ്കില്ലെന്ന് വ്യക്തമായി മനസ്സിലാക്കാം.

8. സ്വർഗ്ഗത്തെക്കാൾ ഉന്നതനായിത്തീർന്ന ദൈവപുത്രനായ യേശുക്രിസ്തുവിൻ്റെ സാക്ഷ്യം: ഭാര്യയെ ഉപേക്ഷിക്കുന്നത് വിഹിതമോ, എന്ന് ചോദിച്ച പരീശന്മാരോട് ക്രിസ്തു പറയുന്നത് നോക്കുക: “സൃഷ്ടിച്ചവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു.” (മത്താ, 19:4. ഒ.നോ: മർക്കൊ, 10:6). ഈ വാക്യത്തോടുള്ള ബന്ധത്തിൽ മൂന്നുകാര്യങ്ങൾ പറയാം: 1. ക്രിസ്തു പറഞ്ഞത്: സൃഷ്ടിച്ച ‘അവൻ‘ (he wich made) എന്നാണ്. സ്രഷ്ടാവായ ദൈവത്തിനു ഒരു ബഹുത്വം ഉണ്ടായിരുന്നെങ്കിൽ അഥവാ, പിതാവായ യഹോവയോടൊപ്പം സ്രഷ്ടാവായി താനും ഉണ്ടായിരുന്നെങ്കിൽ, ‘സൃഷ്ടിച്ച അവൻ’ എന്ന ഏകവചനമല്ല, ‘സൃഷ്ടിച്ച ഞങ്ങൾ‘ (we which made) എന്ന ബഹുവചനം പറയുമായിരുന്നു. 2. ചിലരുടെ വ്യാഖ്യാനപ്രകാരം; ദൈവത്തിലെ മൂന്നു പേർ ചേർന്ന് ആദവും ഹവ്വായും എന്ന രണ്ടു പേരെയാണ് ഉണ്ടാക്കിയത്. എന്നാൽ ക്രിസ്തു പറഞ്ഞത്: ‘സൃഷ്ടിച്ച അവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു’ എന്നാണ്. വാക്യം ശ്രദ്ധിക്കണം: ആദത്തിനെയും ഹവ്വായെയും ചേർത്താണ് ‘അവരെ‘ (them) എന്ന ബഹുവചനം ക്രിസ്തു പറഞ്ഞത്. സൃഷ്ടികളായ രണ്ടു പേരെച്ചേർത്ത് ബഹുവചനം പറഞ്ഞ ക്രിസ്തു, സ്രഷ്ടാവ് ഒന്നിലധികം പേർ ആയിരുന്നെങ്കിൽ ബഹുവചനം എന്തുകൊണ്ട് പറഞ്ഞില്ല? സ്രഷ്ടാവ് ഒരുത്തൻ മാത്രമായതുകൊണ്ടാണ് ബഹുവചനം പറയാഞ്ഞത്. (നെഹെ, 9:6; യെശ, 44:24). 3. സൃഷ്ടിച്ച ‘അവൻ‘ എന്ന പ്രഥമപുരുഷ സർവ്വനാമമാണ് ക്രിസ്തു ഉപയോഗിച്ചത്. അതായത്, ഉത്തമപുരുഷനായ ക്രിസ്തു, മധ്യമപുരുഷനായ യെഹൂദന്മാരോട്, ഏകദൈവത്തെ പ്രഥമപുരുഷനിൽ അഥവാ, മൂന്നാമനായും ഏകവചനത്തിലും വിശേഷിപ്പിച്ചുകൊണ്ട്, തനിക്ക് സൃഷ്ടിയിൽ യാതൊരു പങ്കുമില്ലെന്ന് അസന്ദിഗ്ധമായി വ്യക്തമാക്കി. ദൈവം സമനിത്യരായ മൂന്നുപേരാണെങ്കിലോ, സൃഷ്ടിയിൽ തനിക്ക് പങ്കുണ്ടായിരുന്നെങ്കിലോ സൃഷ്ടിച്ച അവൻ (he wich made) എന്ന ഏകവചനം പറയാതെ, സൃഷ്ടിച്ച ഞങ്ങൾ (we which made) എന്ന ബഹുവചനം പറയുമായിരുന്നു. മർക്കൊസിൽ പറയുന്നതും ദൈവം അവരെ സൃഷ്ടിച്ചു (God made them) എന്ന് പ്രഥമ പുരുഷനിലാണ്. (മർക്കൊ, 10:6). സൃഷ്ടിയിങ്കൽ താനും ഉണ്ടായിരുന്നെങ്കിൽ, സൃഷ്ടിച്ച ഞങ്ങൾ എന്നോ, ദൈവവും ഞാനുംകൂടി സൃഷ്ടിച്ചു എന്നോ പറയുമായിരുന്നു. അതാണ് ഭാഷയുടെ നിയമം. ക്രിസ്തു സ്രഷ്ടാവാണെന്ന് പറയുന്ന ദുരുപദേശത്തെയും ദുർവ്യാഖ്യാനത്തെയും ക്രിസ്തുതന്നെ ഖണ്ഡിച്ച് തോട്ടിൽ ക്കളഞ്ഞിരിക്കയാണ്. സ്വർഗ്ഗത്തെക്കാൾ ഉന്നതനായിത്തീർന്ന ദൈവപുത്രൻ്റെ വാക്കിനാൽത്തന്നെ, അവനു് സൃഷ്ടിയിൽ പങ്കില്ലെന്നത് സ്വർഗ്ഗത്തിലും ഭൂമിയിലും ആർക്കും നിഷേധിക്കാൻ കഴിയാത്ത വസ്തുതയാണ്. “കാള തന്റെ ഉടയവനെയും, കഴുത തന്റെ യജമാനന്റെ പുൽത്തൊട്ടിയെയും അറിയുന്നു, യിസ്രായേലോ അറിയുന്നില്ല, എന്റെ ജനം ഗ്രഹിക്കുന്നതുമില്ല,. (യെശ, 1:3). ഇത്, ദൈവം യിസ്രായേലിനെക്കുറിച്ച് പറയുന്നതാണ്. ത്രിമൂർതി വിശ്വാസികളുടെ സ്ഥിതി, അതിനേക്കൾ ഭയാനകമാണ്.

എബ്രായരിലെ ഒരു വേദഭാഗത്തെ തെറ്റിദ്ധരിച്ചുകൊണ്ട് അല്ലെങ്കിൽ, തെറ്റിദ്ധരിപ്പിച്ചുകൊണ്ട് പുത്രൻ സ്രഷ്ടാവാണെന്ന് ട്രിനിറ്റി പഠിപ്പിക്കുന്നതായി കാണാം. ആ വേദഭാഗം ഇപ്രകാരമാണ്: “കർത്താവേ, നീ പൂർവകാലത്തു ഭൂമിക്ക് അടിസ്ഥാനം ഇട്ടു, ആകാശവും നിന്റെ കൈകളുടെ പ്രവൃത്തി ആകുന്നു.” (എബ്രാ, 1:10). ഇത് നൂറ്റിരണ്ടാം സങ്കീർത്തനത്തിലെ ഉദ്ധരണിയാണ്. (102:25). സങ്കീർത്തനക്കാരൻ പൂർവ്വകാലത്തേക്ക് അഥവാ, ആദിയിലേക്ക് നോക്കിക്കൊണ്ട് യഹോവ ആകാശവും ഭൂമിയും സൃഷ്ടിച്ച കാര്യം ആലപിക്കുകയാണ്. യഹോവ ഒറ്റയ്ക്കാണ് സകലവും സൃഷ്ടിച്ചതെന്ന് അസന്ദിഗ്ധമായി പറഞ്ഞിരിക്കുന്ന കാര്യം മുകളിൽ നാം കണ്ടതാണ്. നൂറ്റിരണ്ടാം സങ്കീർത്തനത്തിൽത്തന്നെ യഹോവയെന്ന് എട്ടുപ്രാവശ്യം പറഞ്ഞിട്ടുണ്ട്. യഹോവയായ ഏകദൈവത്തിൻ്റെ സൃഷ്ടി എബ്രായരിൽ വരുമ്പോൾ, പുത്രൻ്റെ സൃഷ്ടിയാകുന്നത് എങ്ങനെയാണ്? പഴയനിയമത്തിലെ യഹോവയെയാണ് എബ്രായലേഖകൻ കുറിയോസ് അഥവാ, കർത്താവെന്ന് പരിഭാഷ ചെയ്തിരിക്കുന്നത്. അല്ലാതെ അവിടെപ്പറയുന്ന കർത്താവ് ദൈവപുത്രൻ അല്ല. എബ്രായരിലെ വിഷയംപോലും പലർക്കും അറിയില്ല; വിസ്തരഭയത്താൽ അത് പറയാനും നിവൃത്തിയില്ല. നമുക്ക്, അവിടെപ്പറയുന്ന കർത്താവ് പുത്രനാണെന്ന് തെറ്റിദ്ധരിക്കാൻ ഇടയായ വിഷയം നോക്കാം: 45-ാം സങ്കീർത്തനം 6-7 വാക്യങ്ങളാണ് എബ്രായർ 8-9 വാക്യങ്ങളിൽ ലേഖകൻ ഉദ്ധരിക്കുന്നത്. എന്നാൽ, സത്യവേദപുസ്തകത്തിൽ 9-ാം വാക്യം കഴിഞ്ഞിട്ട്, 10-12 വാക്യങ്ങൾ അതിൻ്റെ തുടർച്ചയാണെന്ന് തോന്നത്തക്കവണ്ണം, “എന്നും” എന്നൊരു സമുച്ചയപദം (conjunction) ചേർത്തിട്ടുണ്ട്. എന്നാൽ, ഇംഗ്ലീഷിലും ഗ്രീക്കിലുമൊന്നും അത് കാണാൻ കഴിയില്ല. 12-ാം വാക്യം അവസാനിക്കുമ്പോഴും, 8-ഉം 9-ഉം വാക്യങ്ങളുടെ തുടർച്ചയാണ് 10-12 വാക്യങ്ങൾ എന്ന് തോന്നത്തക്കവണ്ണം “എന്നും” എന്ന conjunction വീണ്ടും ചേർത്തിട്ടുണ്ട്. എന്നാൽ, ഇംഗ്ലീഷിലും ഗ്രീക്കിലും അത് കാണുന്നില്ല. അതായത്, 8-9 വാക്യങ്ങളാണ് പുത്രനെ സംബോധന ചെയ്ത് പറയുന്നത്. അതു പറഞ്ഞശേഷം, 102-ാം സങ്കീർത്തനം 25-27 വാക്യങ്ങൾ ഉദ്ധരിച്ചുകൊണ്ട്, സ്രാഷ്ടാവായ ഏകദൈവത്തെക്കുറിച്ചും അവൻ്റെ അനന്യത്വത്തെക്കുറിച്ചും 10-12 വക്യങ്ങളിൽ പറയുന്നു, പിന്നീട്, വീണ്ടും പുത്രനെക്കുറിച്ചും ദൂതന്മാരെക്കുറിച്ചുമാണ് പറയുന്നത്. അല്ലാതെ, പുത്രൻ സൃഷ്ടിച്ചുവെന്നല്ല അവിടെ പറയുന്നത്. യഹോവയായ ഏകദൈവത്തെ അറിയാത്തവനാണോ എബ്രായ ലേഖകൻ?ഇനിയും സംശയമുള്ളവർ ഗ്രീക്കോ, ഇംഗ്ലീഷോ, മലയാളത്തിലെ സത്യവേദപുസ്തകം സമകലിക പരിഭാഷ, വിശുദ്ധഗ്രന്ഥം, പി.ഒ.സി. തുടങ്ങിയ പരിഭാഷകൾ പരിശോധിക്കുക. താൻ ഒരുതൻ മാത്രമാണ് സ്രഷ്ടാവെന്ന് യഹോവയായ ഏകദൈവവും, താൻ സ്രഷ്ടാവല്ലെന്ന് പുത്രൻതന്നെയും പറയുമ്പോൾ, അവനെ എങ്ങനെ സ്രഷ്ടാവാക്കാൻ കഴിയും? ദൈവത്തെയുംദൈവപുത്രനേയും ക്രിസ്തുവിനെയും വിശ്വസിക്കാത്തവരെ ലോകത്തിൽ ആർക്കും തിരുത്താ പറ്റില്ല.

വചനത്തെയും ഭാഷയെയും അതിക്രമിച്ചുകൊണ്ടല്ലാതെ, ദുരുപദേശം ഉണ്ടാക്കാൻ ആർക്കും കഴിയില്ല. ബൈബിൾ വെളിപ്പെടുത്തുന്ന ദൈവപുത്രനായ ക്രിസ്തു പിതാവിനെക്കാൾ താഴ്ന്നവനും, സ്വർഗ്ഗത്തെക്കാൻ ഉന്നതനായിത്തീർന്നവനും ആണ് (യോഹ, 14:28; എബ്രാ, 7:26). എന്നാൽ, ഏകസത്യദൈവത്തെ ബഹുദൈവമാക്കാനും ഒന്നാം കല്പനയെ ലംഘിപ്പിച്ചുകൊണ്ട് എല്ലാവനെയും തൻ്റെയൊപ്പം നരകത്തിലേക്ക് കെട്ടിയെടുക്കാനുമായി, നിഖ്യാസുനഹദോസിലൂടെ ഉപായിയായ സർപ്പം, ക്രിസ്തുവിനെ സത്യദൈവത്തിൽനിന്ന് ജനിച്ച മറ്റൊരു സത്യദൈവമാക്കി മാറ്റി. അങ്ങനെ, പിതാവ് എന്നെക്കാളും എല്ലാവരെക്കാളും വലിയവനാണെന്ന് പഠിപ്പിച്ച ക്രിസ്തുവിനെ അവൻ പിതാവിനു് സമനാക്കി മാറ്റി. ഒന്നാം കല്പന ലംഘിക്കുന്നവർ ദൈവരാജ്യത്തിൻ്റെ പടി ചവിട്ടത്തില്ല. അതിൻ്റെ തെളിവാണ്, രണ്ടാം കല്പന ലംഘിക്കുന്നവർ ദൈവരാജ്യം അവകാശമാക്കില്ലെന്ന് ആവർത്തിച്ച് പറഞ്ഞിരിക്കുന്നത്. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക!