യെഹോശാഫാത്ത്

യെഹോശാഫാത്ത് (Jehoshaphat)

പേരിനർത്ഥം — യഹോവ ഒരു ശപഥം

യെഹൂദയിലെ നാലാമത്തെ രാജാവ്; ആസയ്ക്കു അസുബയിൽ ജനിച്ച പുത്രൻ. മുപ്പത്തഞ്ചാം വയസ്സിൽ രാജാവായി. ഇരുപത്തഞ്ചു വർഷം രാജ്യം ഭരിച്ചു. ഭരണകാലം  (873-848 ബി.സി.) ആഹാബ്, അഹസ്യാവു, യെഹോരാം എന്നീ രാജാക്കന്മാരുടെ സമകാലികനായിരുന്നു. യിസ്രായേലിനെതിരെ യെഹൂദയെ ഉറപ്പിക്കുവാൻ ശ്രമിച്ചു. യെഹൂദയിലെ പട്ടണങ്ങളെ ബലപ്പെടുത്തുകയും ആസാ കീഴടക്കിയിരുന്ന എഫയീം പട്ടണങ്ങളിൽ കാവൽ പട്ടാളങ്ങളെ ഏർപ്പെടുത്തുകയും ചെയ്തു. (2ദിന, 17:1,2). അധികം താമസിയാതെ പൊതു ശത്രുവായ ദമ്മേശക്കിൽ നിന്നുള്ള അപകടം ഭയന്നു ഇരു രാജാക്കന്മാരും സൗഹാർദ്ദത്തിലേർപ്പെട്ടു. യെഹോശാഫാത്തിന്റെ മൂത്തമകനായ യെഹോരാം യിസ്രായേൽ രാജാവായ ആഹബിന്റെ മകൾ അഥല്യയെ വിവാഹം കഴിച്ചു. 

പിതാവായ ആസ ആരഭിച്ച മതപരമായ പരിഷ്ക്കാരങ്ങൾ യെഹോശാഫാത്ത് തുടർന്നു. എന്നാൽ അദ്ദേഹത്തിനു പൂജാഗിരികളെ നശിപ്പിക്കുവാൻ കഴിഞ്ഞില്ല. ജനം പൂജാഗിരികളിൽ യാഗം കഴിക്കയും ധൂപം കാട്ടുകയും ചെയ്തു പോന്നു. (2രാജാ, 22:43). വാഴ്ചയുടെ മൂന്നാം വർഷത്തിൽ യെഹോശാഫാത്ത് ജനത്തെ ന്യായപ്രമാണം പഠിപ്പിക്കുന്നതിനു പ്രഭുക്കന്മാരെയും പുരോഹിതന്മാരെയും യെഹൂദാ നഗരങ്ങളിലെല്ലാം അയച്ചു. (2ദിന, 17:7-9). രാജാവു തന്നെ ജനത്തിന്റെ ഇടയിൽ സഞ്ചരിച്ചു, ജനത്തെ യഹോവയിങ്കലേക്കു മടക്കിക്കൊണ്ടുവന്നു. (2ദിന, 19:4). യഹോവയിൽ നിന്നു ഒരു ഭീതി അയൽ രാജ്യങ്ങളെ ബാധിച്ചിരുന്നതു കൊണ്ടു അവർ യെഹോശാഫാത്തിനോടു യുദ്ധം ചെയ്തില്ല. ഫെലിസ്ത്യരും അരാബ്യരും യെഹോശാഫാത്തിനു കപ്പം കൊടുത്തു. ഒരു സ്ഥിരസൈന്യം യെരൂശലേമിൽ വിന്യസിച്ചു. (2ദിന, 17:10-13). 

അരാമ്യർക്കെതിരെ ആഹാബുമായി സഖ്യം ചെയ്യുന്നതിനു യെഹോശാഫാത്ത് ശമര്യയിൽ പോയി. ആഹാബുമായി ചേർന്നു ഗിലെയാദിലെ രാമോത്ത് ആക്രമിക്കുവാൻ തീരുമാനിച്ചു. പ്രവാചകന്മാർ എല്ലാം അനുകൂലിച്ചു എങ്കിലും മീഖായാവു മാത്രം എതിരായി പ്രവചിച്ചു. ആഹാബു യുദ്ധത്തിൽ മരിക്കുകയും യെഹോശാഫാത്ത് യെരൂശലേമിൽ സമാധാനത്തോടെ മടങ്ങിവരികയും ചെയ്തു. (2ദിന, 18:1-19:2). അഹസ്യാവിന്റെ മരണശേഷം യെഹോരാം യിസ്രായേലിൽ രാജാവായി. മോവാബിനെതിരെ പടയെടുക്കുവാൻ യെഹോരാം യെഹോശാഫാത്തിനെ പ്രേരിപ്പിച്ചു. ദൈവം അത്ഭുതകരമായി നല്കിയ ജലം നിമിത്തം സൈന്യം രക്ഷപ്പെട്ടു. അനന്തരം അവർ മോവാബ്യരെ തോല്പിച്ചു. മോവാബ്യപട്ടണങ്ങളെ ഇടിച്ചു നല്ല നില മൊക്കെയും കല്ലുവിതറി. (2രാജാ, 3:4-27). ഇത് യെഹോശാഫാത്തിനോടുള്ള മറ്റൊരു മോവാബ്യയുദ്ധത്തിനു കാരണമായി. അമ്മോന്യരും മെയൂന്യരിൽ ചിലരും മോവാബ്യരോടൊപ്പം യെഹോശാഫാത്തിനോടു യുദ്ധത്തിനു വന്നു. തനിക്കു സഹായം യഹോവയിൽ നിന്നാണു വരേണ്ടതെന്നു യെഹോശാഫാത്ത് വിശ്വസിച്ചു, യെഹൂദയിൽ ഉപവാസം പ്രസിദ്ധമാക്കി. യെഹൂദ്യർ ഒന്നിച്ചുകൂടി യഹോവയോടു സഹായം അപേക്ഷിച്ചു. രാജാവു പ്രാർത്ഥിച്ചു കഴിഞ്ഞപ്പോൾ യഹോവയുടെ ആത്മാവു ലേവ്യനായ യഹസീയേലിന്റെമേൽ വന്നു. യുദ്ധം കുടാതെ യെഹൂദ്യർ ജയിക്കുമെന്നു യഹസീയേൽ പ്രവചിച്ചു. ശത്രുക്കൾ കലഹിച്ചു പരസ്പരം നശിപ്പിച്ചു. അങ്ങനെ അവർ തമ്മിൽത്തമ്മിൽ വെട്ടി ശത്രുവിനോടു പൊരുതുവാൻ കഴിയാതെ പോയി. ഈ സംഭവത്തോടു കൂടി ദൈവത്തെക്കുറിച്ചുള്ള ഭീതി സകല രാജ്യങ്ങൾക്കുമുണ്ടായി. അവർ പിന്നീടൊരിക്കലും യെഹോശാഫാത്തിനോടു യുദ്ധം ചെയ്യുവാൻ മുതിർന്നില്ല. (2ദിന, 20:1-30). 

രാജ്യത്തിന്റെ നന്മയ്ക്കു വേണ്ടി യെഹോശാഫാത്ത് പല ഭരണ പരിഷ്ക്കാരങ്ങളും ഏർപ്പെടുത്തി. യെഹൂദയുടെ ഉറപ്പുള്ള പട്ടണങ്ങളിലെല്ലാം ന്യായാധിപന്മാരെ നിയമിച്ചു. മുഖപക്ഷം കൂടാതെ ന്യായപാലനം ചെയ്യുവാൻ അവരെ ഉപദേശിച്ചു. യെരൂശലേമിൽ ഒരു പരമോന്നത കോടതി സ്ഥാപിച്ചു. പുരോഹിതന്മാരും ലേവ്യരും പിതൃഭവന തലവന്മാരുമായിരുന്നു അതിലെ അംഗങ്ങൾ. പ്രാദേശികമായി തീർക്കുവാൻ കഴിയാത്ത വ്യവഹാരങ്ങൾ ഇവരുടെ മുമ്പാകെ വരും. വിദേശവ്യാപാരത്തിലും യെഹോശാഫാത്ത് ശ്രദ്ധ പതിപ്പിച്ചു. യിസ്രായേൽ രാജാവായ അഹസ്യാവിന്റെ സഹായത്തോടുകൂടി വിദേശവാണിജ്യം ലക്ഷ്യമാക്കി എസ്യോൻ-ഗേബെരിൽ വച്ചു കപ്പലുകൾ നിർമ്മിച്ചു. എന്നാൽ ഈ കപ്പലുകൾ ഉടഞ്ഞുപോയി. അഹസ്യാവോടു സഖ്യത ചെയ്തതാണു കപ്പലുകൾ ഉടയാൻ കാരണമെന്നു എലീയേസർ രാജാവിനോടു പറഞ്ഞു. തന്മൂലം രാജാവു് ആ ശ്രമം ഉപേക്ഷിച്ചു. (2ദിന, 20:35-37; 1രാജാ, 22:49). പൂർണ്ണഹൃദയത്തോടെ യഹോവയെ അന്വേഷിച്ച രാജാവായിരുന്നു യെഹോശാഫാത്ത്. (2ദിന, 22:9). ബുദ്ധിവൈഭവം, പരഗുണകാംക്ഷ, നിഷ്പക്ഷമായി നീതി നിർവ്വഹണം, സംശുദ്ധമായ തീരുമാനം എന്നിവ യെഹോശാഫാത്തിന്റെ ഗുണങ്ങളായി രുന്നു. “യെഹോശാഫാത്ത് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു ദാവീദിന്റെ നഗരത്തിൽ അവന്റെ പിതാക്കന്മാരോടുകൂടെ അവനെ അടക്കംചെയ്തു; അവന്റെ മകനായ യെഹോരാം അവന്നു പകരം രാജാവായി.” (2ദിന, 21:1).

അബീയാവ്

അബീയാവ്, അബീയാം (Abijah)

പേരിനർത്ഥം — യഹോവ എൻ്റെ പിതാവ്

യെഹൂദയിലെ രണ്ടാമത്തെ രാജാവ്. രെഹബെയാമിന്റെ മകനും ശലോമോന്റെ ചെറുമകനും. (1ദിന, 3:10). അമ്മ അബീശാലോമിന്റെ മകൾ മയഖാ. (1രാജാ, 15:2; 2ദിന, 11:20,22). ‘അവന്റെ അമ്മക്കു മീഖായാ എന്നു പേർ; അവൾ ഗിബെയക്കാരനായ ഊരിയേലിന്റെ മകൾ’ എന്നു 2ദിനവൃത്താന്തം13:2-ൽ പറഞ്ഞിരിക്കുന്നത് സംശയത്തിനിട നല്കുന്നു. ഈ വൈരുദ്ധ്യം പരിഹരിക്കുന്നതിനുള്ള ഒരു മാർഗ്ഗം അബീയാവിന്റെ അമ്മയ്ക്കു രണ്ടുപേരുണ്ടായിരുന്നു (മയഖാ, മീഖായാ) എന്നും അബ്ശാലോം അവളുടെ വല്യപ്പനായിരുന്നു എന്നും കരുതുകയാണ്. പിരിഞ്ഞുപോയ പത്തുഗോത്രങ്ങളെ മടക്കിക്കൊണ്ടു വന്നു യിസ്രായേലിനെ ഏകീകരിക്കുവാൻ അബീയാവു ആത്മാർത്ഥമായി ശ്രമിച്ചു. യിസ്രായേൽ രാജാവായ യൊരോബെയാമിനെതിരെ നാലുലക്ഷം ശ്രഷ്ഠയുദ്ധവീരന്മാരുടെ സൈന്യത്തെ അബീയാവു അണിനിരത്തി; യൊരോബയാം എട്ടുലക്ഷം യുദ്ധവീരന്മാരുടെ സൈന്യത്തെയും. എഫ്രയീം മലനാട്ടിലെ സെമരായീം മലമുകളിൽ നിന്നുകൊണ്ടു ദൈവത്തിന്റെ രാജ്യമായ യെഹൂദയോടും ദാവീദിന്റെ കുടുംബത്തോടും മത്സരിക്കരുതെന്നു യൊരോബെയാമിനോടും സൈന്യത്തോടുമായി പറഞ്ഞു. തുടർന്നുള്ള യുദ്ധത്തിൽ യൊരോബെയാമിനെ തോല്പപിച്ചു ബേഥേൽ ഉൾപ്പെടെയുള്ള പ്രദേശങ്ങൾ പിടിച്ചെടുത്തു. (2ദിന, 13:1-20). പിതാവിന്റെ പാപവഴികളിൽ അബീയാവു നടന്നു. (1രാജാ, 15:3). അവന്റെ ഭരണകാലം മൂന്നു വർഷമായിരുന്നു. 14 ഭാര്യമാരും 22 പുത്രന്മാരും 16 പുത്രിമാരും ഉണ്ടായിരുന്നു. (2ദിന, 13:21). പുത്രനായ ആസാ അവനുശേഷം രാജാവായി. (2ദിന, 14:1).

രെഹബെയാം

രെഹബെയാം (Rehoboam)

പേരിനർത്ഥം — ജനസംവർദ്ധകൻ  . 

ശലോമോൻ രാജാവിനു അമ്മോന്യ സ്ത്രീയായ നയമായിൽ ജനിച്ച പുത്രൻ. (1രാജാ, 14:21). അവിഭക്ത യിസ്രായേലിന്റെ ഒടുവിലത്തെ രാജാവും വിഭക്ത യിസായേലിൽ ദക്ഷിണ രാജ്യമായ യെഹൂദയിലെ ഒന്നാമത്തെ രാജാവും. രെഹബെയാമിനെ സംബന്ധിക്കുന്ന കാര്യങ്ങൾ 1രാജാക്കന്മാർ 12 അ; 14:21-31; 2ദിനവൃത്താന്തം 9:31-12:16 എന്നീ ഭാഗങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 

രെഹബെയാമിനെ രാജാവാക്കാൻ യിസ്രായേല്യർ ശൈഖമിൽ വന്നു. ശലോമോൻ ഏർപ്പെടുത്തിയ ഊഴിയവേലയും അമിത നികുതിയും കുറച്ചാൽ രെഹബെയാമിനെ സേവിക്കാമെന്നു ജനം പറഞ്ഞു. രെഹബയാം വൃദ്ധന്മാരുടെ ആലോചനയ്ക്ക് ചെവികൊടുത്തില്ല. മൂന്നു ദിവസത്ത ആലോചനയ്ക്കുശേഷം യൗവ്വനക്കാരുടെ ഉപദേശം അനുസരിച്ചു ഊഴിയവേലയും നികുതിഭാരവും താൻ കൂട്ടുമെന്നു രെഹബെയാം പറഞ്ഞു. ഇതു രാജ്യത്തിന്റെ വിഭജനത്തിനു കാരണമായി. ജനത്തെ ശാന്തമാക്കുവാൻ ഊഴിയവേലയ്ക്കു മേൽവിചാരകനായ അദോരാമിനെ അയച്ചു. എന്നാൽ പൂർവ്വമർദ്ദന ഭരണത്തോടു ബന്ധപ്പെട്ടവനാകയാൽ ജനം അവനെ കല്ലെറിഞ്ഞു കൊന്നു. (1രാജാ, 12:18). രെഹബെയാം യെരൂശലേമിലേക്കോടി. യെഹൂദാഗോത്രവും ബെന്യാമീൻ ഗോത്രവും അദ്ദേഹത്തെ രാജാവായി അംഗീകരിച്ചു. മറ്റു പത്തു ഗോത്രങ്ങൾ യൊരോബെയാമിന്റെ പിന്നിൽ യിസ്രായേൽ രാജ്യമായി തീർന്നു. മത്സരികളെ കീഴടക്കുവാൻ രെഹബെയാം ഒരു വലിയ സൈന്യം രൂപീകരിച്ചു. എന്നാൽ ഇതു ദൈവിഹിതമാണെന്നു പറഞ്ഞു ദൈവപുരുഷനായ ശമയ്യാവു രെഹബെയാമിനെ പിന്തിരിപ്പിച്ചു. (1രാജാ, 12:22-24). 

യെഹൂദയെ ശക്തമാക്കുന്നതിനായി ബേത്ലേഹം, ഏതാം, തെക്കോവ, ബേത്ത്-സൂർ, സോഖോ, ഗത്ത്, ലാഖീശ് തുടങ്ങിയവയെ ഉറപ്പുള്ള പട്ടണങ്ങളായി പണിതു. കോട്ടകളെ ഉറപ്പിച്ചു, അവയിൽ പടനായകന്മാരെ ആക്കി. (2ദിന, 11:11). ഉത്തര രാജ്യത്തിലുള്ള പുരോഹിതന്മാരും ലേവ്യരും യെഹൂദയിൽ വന്നു. (2ദിന, 11:13-17). രാജാവും പ്രജകളും കുറച്ചുകാലം യഹോവയുടെ വഴിയിൽ നടന്നു. ക്രമേണ അവർ ജാതികളുടെ സകലമ്ലേച്ചതകളും അനുകരിച്ചു. പൂജാഗിരികളും സ്തംഭവിഗ്രഹങ്ങളും അശേരാ പ്രതിഷ്ഠകളും ഉണ്ടാക്കി; പുരുഷ മൈഥുനക്കാർ രംഗപ്രവേശം ചെയ്തു. (1രാജാ, 14:22-24). തൽഫലമായി മിസ്രയീം രാജാവായ ശീശക് ദേശത്തെ ആക്രമിച്ചു. ദൈവാലത്തിലെയും രാജധാനിയിലെയും ഭണ്ഡാരം മുഴുവൻ അവൻ കവർന്നു; ശലോമോൻ നിർമ്മിച്ച പൊൻ പരിചകളും എടുത്തുകൊണ്ടുപോയി. (1രാജാ, 14:25,26). രെഹബയയാമിന്റെ പ്രതാപം നഷ്ടപ്പെട്ടു. അവനു 8 ഭാര്യമാരും 60 വെപ്പാട്ടികളും ഉണ്ടായിരുന്നു. പതിനേഴു വർഷത്ത ഭരണശേഷം (ബി.സി. 931-913) അവൻ മരിച്ചു; പുത്രനായ അബീയാം അവനു പകരം രാജാവായി.

രാജ്യവിഭജനം

രാജ്യവിഭജനം

ദാവീദിന് ശേഷം ദൈവത്താൽ നിയോഗിക്കപ്പെട്ട രാജാവായിരുന്നു ശലോമോന്‍. ശലോമോന്‍ രാജാവിന്‍റെ ഭരണകാലം യിസ്രായേലിന്‍റെ സുവർണ്ണകാലഘട്ടം എന്നറിയപ്പെട്ടിരുന്നു എങ്കിലും യിസ്രായേലിനു പൊതുവേ അധിക നികുതി ഏര്‍പ്പെടുത്തിയിരുന്നതിനാല്‍ യിസ്രായേല്‍ ജനത്തിന് ശലോമോന്‍ പൊതുവേ സമ്മതനല്ലായിരുന്നു. ശലോമോന്‍ പൊതുവേ ആര്‍ഭാടപ്രിയനും സ്ത്രീലമ്പടനും ആയിരുന്നു. ഇത് ശലോമോനെ വിഗ്രഹാരാധയിലേക്ക് നയിച്ചു. തനിക്ക് രണ്ടു പ്രാവശ്യം പ്രത്യക്ഷനായ യഹോവയെ വിട്ടു അന്യദേവന്‍മാരെ സേവിക്കുകയും യഹോവയിങ്കല്‍ നിന്ന് തന്‍റെ ഹൃദയം തിരിക്കുകയും യഹോവ കല്പിച്ചത് ചെയ്യാതിരിക്കുകയും ചെയ്തതുകൊണ്ട് ദൈവം അവനോട് കോപിച്ചു ഇപ്രകാരം കല്പിച്ചു. “എന്‍റെ നിയമവും ഞാന്‍ നിന്നോട് കല്പിച്ച കല്പനകളും നീ പ്രമാണിച്ചില്ല എന്നുള്ള സംഗതി നിന്‍റെ മേല്‍ ഇരിക്കകൊണ്ട് ഞാന്‍ രാജത്വം നിങ്കല്‍ നിന്ന് നിശ്ചയമായി പറിച്ചു നിന്‍റെ ദാസന് കൊടുക്കും.എങ്കിലും നിന്‍റെ അപ്പനായ ദാവീദിന്‍ നിമിത്തം നിന്‍റെ ജീവകാലത്ത് അതു ചെയ്കയില്ല; എന്നാല്‍ നിന്‍റെ കയ്യില്‍ നിന്നും അതിനെ പറിച്ചുകളയും. ഏങ്കിലും രാജത്വം മുഴുവനും പറിച്ചുകളയാതെ എന്‍റെ ദാസനായ ദാവീദിന്‍ നിമിത്തവും ഞാന്‍ തിരഞ്ഞെടുത്ത യെരുശലേമിന്‍നിമിത്തവും ഒരു ഗോത്രത്തെ ഞാന്‍ നിന്‍റെ മകന് കൊടുക്കും.” (1രാജ.11:13). “ഞാന്‍ രാജത്വം നിന്‍റെ പക്കല്‍ നിന്നു നിശ്ചയമായി പറിച്ചു നിന്‍റെ ദാസന്നു കൊടുക്കും. എന്നാല്‍ നിന്‍റെ അപ്പനായ ദാവീദിന്‍ നിമിത്തം ഞാന്‍ നിന്‍റെ ജീവകാലത്തു അതു ചെയ്കയില്ല. എന്നാല്‍ നിന്‍റെ മകന്‍റെ കയ്യില്‍ നിന്നു അതിനെ പറിച്ചുകളയും.” (1രാജ.11:12).

ദാസനു പത്തു ഗോത്രം: ദൈവം രാജത്വം ശലോമോനില്‍ നിന്നു പറിച്ചു ശലോമോന്‍റെ ദാസന് കൊടുക്കും എന്ന് അരുളിച്ചെയ്തത്  നിവര്‍‍ത്തിച്ചു വിധം: സെരേദയില്‍‍ നിന്നുള്ള എഫ്രയീമ്യയനായ നെബോത്തിന് യൊരോബെയാം എന്ന് പേരുള്ള ഒരുവന്‍ ശലോമോന് ദാസനായി ഉണ്ടായിരുന്നു. ഒരിക്കല്‍ യൊരോബെയാം യെരുശലേമില്‍ നിന്നു വരുമ്പോൾ ശീലോന്യനായ അഹിയാ എന്ന പ്രവാചകന്‍ വഴിയില്‍ വച്ചു അവനെ കണ്ടു; ഈ പ്രവാചകന്‍ ഒരു പുതിയ അങ്കി ധരിച്ചിരുന്നു. ഇവര്‍ രണ്ടുപേരും ഒരു വയലില്‍ തനിച്ചായിരുന്നു. പ്രവാചകന്‍ താന്‍ ധരിച്ചിരുന്ന പുതിയ അങ്കി പിടിച്ചു പന്ത്രണ്ടു ഖണ്ഡമായി കീറി; യൊരോബായാമിനോട് പറഞ്ഞതെന്തന്നാല്‍: പത്തു ഖണ്ഡം നീ എടുത്തുകൊള്‍ക. ഇതാ ഞാന്‍ രാജത്വം ശലോമോന്‍റെ കയ്യില്‍‍ നിന്നും പറിച്ചുകീറി പത്തു ഗോത്രം നിനക്കു തരുന്നു. (1രാജ.11:26,29-32). ഈ വാര്‍ത്ത കേട്ട ശലോമോന്‍ രാജാവ് യൊരോബയാമിനെ കൊല്ലുവാന്‍ അന്വേഷിച്ചു. എന്നാല്‍ യൊരോബയാം മിസ്രയീമ്യയില്‍ ശീശക്ക് രാജാവിന്‍റെ അടുക്കല്‍ ഓടിപ്പോയി ശലോമോന്‍റെ മരണം വരെ പാര്‍ത്തു(1രാജ.11:40).

പുത്രനു  ഒരു ഗോത്രം: രാജ്യ വിഭജനത്തോടുള്ള ബന്ധത്തില്‍ ദൈവം ശലോമോനോട് ഇപ്രകാരം പറഞ്ഞു: “പത്ത് ഗോത്രം ഞാന്‍ നിന്‍റെ കയ്യില്‍ നിന്ന് പറിച്ച് നിന്‍റെ ദാസന് കൊടുക്കുമ്പോൾ ഒരു ഗോത്രം മാത്രം നിന്‍റെ മകന് ശേഷിപ്പിച്ചിരിക്കും. എന്തുകൊണ്ടെന്നാല്‍ ഞാന്‍ തിരഞ്ഞെടുത്തവനും എന്‍റെ കല്പനകളെയും ചട്ടങ്ങളെയും പ്രമാണിച്ചവനും ആയ എന്‍റെ ദാസന്‍ ദാവീദിന്‍ നിമിത്തവും എന്‍റെ നാമം സ്ഥാപിക്കേണ്ടുന്നതിന് ഞാന്‍ തിരഞ്ഞെടുത്ത യെരുശലേം നഗരത്തില്‍ എന്‍റെ മുമ്പാകെ എന്‍റെ ദാസനായ ദാവീദിന്നു എന്നേയ്ക്കും ഒരു ദീപം ഉണ്ടായിരിക്കേണ്ടുന്നതിനും വേണ്ടി ഞാന്‍ നിന്‍റെ മകന് ഒരു ഗോത്രത്തെ കൊടുക്കും.” (1രാജ.11:13,34)

ശലോമോൻ നാല്പതു കൊല്ലം ഭരിച്ചു. ശലോമോൻ്റെ മരണശേഷം യഹോവയുടെ കല്പനപോലെ രാജ്യം രണ്ടായി വിഭജിക്കപ്പെട്ടു. ഒന്ന്; യെഹൂദാ (ദാവീദിന്‍ ഗൃഹം), രണ്ട്; യിസ്രായേല്‍ (യിസ്രായേല്‍ ഗൃഹം). യെഹൂദ ഭരിച്ചിരുന്നവരെ യെഹൂദ രാജാക്കന്‍മാര്‍ എന്നും അവരുടെ പ്രവൃത്തികള്‍ എഴുതിയ പുസ്തകത്തെ യെഹൂദ രാജാക്കന്‍മാരുടെ വൃത്താന്ത പുസ്തകം എന്നും; യിസ്രായേല്‍ ഭരിച്ചിരുന്നവരെ യിസ്രയേല്‍ രാജാക്കന്‍മാര്‍ എന്നും അവരുടെ പ്രവൃത്തികള്‍ എഴുതിയ പുസ്തകത്തെ യിസ്രായേല്‍ രാജാക്കന്‍മാരുടെ വൃത്താന്ത പുസ്തകമെന്നും പറയുന്നു.

ശലോമോൻ

ശലോമോൻ (Solomon)

പേരിനർത്ഥം — സമാധാന പൂർണ്ണൻ

യിസ്രായേലിലെ മുന്നാമത്തെ രാജാവ് (971-931 ബി.സി.). ദാവീദിനു ഊരീയാവിന്റെ ഭാര്യയായിരുന്ന ബത്ത്-ശേബയിൽ ജനിച്ച പുത്രൻ. (2ശമു, 12:24). നാഥാൻ പ്രവാചകൻ അവനെ ‘യഹോവയുടെ പ്രീതി നിമിത്തം’ യെദീദ്യാവു എന്നു പേർ വിളിച്ചു. (2ശമു, 12:25). 

ദാവീദ് വൃദ്ധനായപ്പോൾ മൂത്തപുത്രനായ അദോനീയാവു സ്വയം രാജാവായി. (1രാജാ, 1:5-9). എന്നാൽ ബത്ത്-ശേബ നാഥാൻ പ്രവാചകന്റെ സഹായത്തോടുകൂടി ദാവീദിനോടു സംസാരിക്കുകയും ദാവീദ് പ്രവാചകന്റെയും പുരോഹിതന്മാരുടെയും മറ്റു സേനാപതികളുടെയും സഹകരണത്തിൽ ശലോമോനെ രാജാവായി വാഴിക്കുകയും ചെയ്തു. (1രാജാ, 1:39). സാദോക് പുരോഹിതനാണാ ശലോമോനെ അഭിഷേകം ചെയ്തത്. മരണസമയത്തു ദാവീദ് ശലോമോനോടു പറഞ്ഞ വാക്കുകൾ പ്രസിദ്ധമാണ്. “ഞാൻ സകല ഭൂവാസികളുടെയും വഴിയായി പോകുന്നു. നീ ധൈര്യം പുണ്ടു പുരുഷനായിരിക്കുക.” (1രാജാ, 2:2). 

തന്റെ രാജത്വത്തോട് എതിർത്തവരെ ശലോമോൻ ക്രൂരമായി ഒടുക്കി. അബ്യാഥാർ പുരോഹിതനെ പൗരോഹിത്യത്തിൽ നിന്നും മാറ്റി അനാഥോത്തിലേക്കു പറഞ്ഞയച്ചു. (1രാജാ, 2:26-27). അദോനീയാവു ശൂനേംകാരത്തിയായ അബീശഗിനെ ഭാര്യയായി ആവശ്യപ്പെട്ടു. മരിച്ച രാജാവിന്റെ ഗൃഹത്തിൽ നിന്നും ഒരു സ്ത്രീയെ ഭാര്യയായി എടുക്കുന്നതു രാജത്വത്തിനുള്ള അവകാശവാദമായി കരുതിയിരുന്നു. അതുകൊണ്ടു ശലോമോൻ ബെനായാവെ അയച്ച് അദോനീയാവിനെ വെട്ടിക്കൊന്നു. (1രാജാ, 2:25). സൈന്യാധിപനായിരുന്ന യോവാബും അദോനീയാവിന്റെ പക്ഷം ചേർന്നിരുന്നതിനാൽ അവനെയും കൊല്ലിച്ചു. (1രാജാ, 2:34). ശിമെയിയി കിദ്രോൻ തോടു കടക്കരുതെന്നുള്ള വ്യവസ്ഥയിൽ യെരുശലേമിൽ പാർപ്പിച്ചു. എന്നാൽ അവൻ കിദ്രോൻ തോടു കടക്കുകയാൽ അവനെയും വധിച്ചു. (1രാജാ, 2:46). അങ്ങനെ രാജ്യത്തിനകത്തുള്ള തന്റെ ശത്രുക്കളെയെല്ലാം ഒടുക്കി രാജത്വം സ്ഥിരമാക്കി. ഭരണകാലം പൊതുവെ സമാധാനപൂർണ്ണമായിരുന്നു. 

രാജവംശത്തിൽ ജനിച്ച ആദ്യരാജാവാണ് ശലോമോൻ. ശൗലും ദാവീദും ന്യായാധിപന്മാരെപ്പോലെ തിരഞ്ഞെടുക്കപ്പെട്ട രാജാക്കന്മാരായിരുന്നു. ദൈവം അവർക്കു പ്രത്യേക കഴിവുകൾ നല്കിയിരുന്നു. ഗിബെയോനിൽ വച്ചു ശലോമോൻ യാഗങ്ങൾ അർപ്പിച്ചു. യഹോവ അവനു പ്രത്യക്ഷനായി വേണ്ടുന്ന വരം ചോദിക്കുവാൻ ആവശ്യപ്പെട്ടു. ജനത്തിനു ന്യായപാലനം ചെയ്യുവാൻ വിവേകമുള്ള ഹൃദയം അവൻ ചോദിച്ചു. യഹോവ അവന് അതു കൊടുത്തു; കുടാതെ സമ്പത്തും മഹത്വവും കൂടി കൊടുത്തു. (1രാജാ,3:4-15). രണ്ടു വേശ്യമാർ തമ്മിൽ ഒരു കുട്ടിക്കു വേണ്ടിയുണ്ടായ തർക്കത്തിൽ രാജാവിന്റെ ന്യായതീർപ്പ് അവന്റെ ജ്ഞാനം വിളിച്ചറിയിക്കുന്നു. (1രാജാ, 3:16-28). ശലോമോന്റെ ജ്ഞാനം മറ്റെല്ലാ വിദ്വാന്മാരിലും പൂർവ്വ ദിഗ്വാസികളിലും മിസയീമ്യരിലും ശ്രേഷ്ഠമായിരുന്നു. (1രാജാ, 4:29-31). അവൻ 3000 സദൃശവാക്യങ്ങളും 1005 ഗീതങ്ങളും ചമച്ചു. ഉത്തമഗീതത്തിന്റെ കർത്താവ് ശലോമോനാണ്. (1:1). കൂടാതെ സദൃശവാക്യങ്ങളും (1:1), സഭാപ്രസംഗിയും (1:1,12), രണ്ടു സങ്കീർത്തനങ്ങളും (72-ഉം, 127-ഉം) രചിച്ചു. വൃക്ഷങ്ങൾ, മൃഗങ്ങൾ, പക്ഷികൾ എന്നിങ്ങനെ ഏതു വിഷയം സംബന്ധിച്ചും അവനു അറിവുണ്ടായിരുന്നു. (1രാജാ, 4-32-34. ശൈബാ രാജ്ഞി അവന്റെ ജ്ഞാനം ഗ്രഹിപ്പാനും അവനെ പരീക്ഷിക്കുവാനും വന്നിട്ട്, ‘ഞാൻ കേട്ട കീർത്തിയെക്കാൾ നിന്റെ ജ്ഞാനവും ധനവും അധികമാകുന്നു’ എന്നു പ്രസ്താവിച്ചു. (1രാജാ, 10:1-18). 

ശലോമോൻ സൈന്യത്തെ സുസജ്ജമാക്കി. യിസ്രായേലിൽ വൻതോതിൽ രഥങ്ങളും കുതിരകളും ഉപയോഗിച്ചു തുടങ്ങിയത് ഇദ്ദേഹത്തിന്റെ കാലത്തായിരുന്നു. ഒരു സുശക്തമായ രഥ-കുതിര സൈന്യം വിന്യസിച്ചു. (1രാജാ, 4:26). ഗേസെർ, മെഗിദ്ദോ, ഹാസോർ, യെരുശലേം എന്നീ രഥനഗരങ്ങളിൽ ഈ സൈന്യത്തെ താവളമുറപ്പിച്ചു. (1രാജാ, 9:15-19. അദ്ദേഹത്തിന് 1400 രഥങ്ങളും 12000 കുതിരച്ചേവകരും ഉണ്ടായിരുന്നു. അവരെ രഥനഗരങ്ങളിലും യെരുശലേമിലും പാർപ്പിച്ചു. (1രാജാ, 10:26). മെഗിദ്ദോയിൽ 450 കുതിരകളെയും 150 രഥങ്ങളെയും സൂക്ഷിക്കാവുന്ന ലായങ്ങൾ ഉൽഖനനം ചെയ്തിട്ടുണ്ട്. ഹാസോരിൽ നിന്നും മറ്റും ഇതുപോലുള്ള ലായങ്ങൾ കണ്ടത്തിയിട്ടുണ്ട്.

വ്യാപാരസംബന്ധമായി രാജ്യം വളരെയധികം പുരോഗമിച്ചു. കരമാർഗ്ഗവും കടൽമാർഗ്ഗവും വ്യാപാരം വികസിച്ചു. ശലോമോന്റെ കാലത്ത് ഫലഭൂയിഷ്ഠമായ ചന്ദ്രക്കലയ്ക്കും ദക്ഷിണ അറേബ്യയ്ക്കും മദ്ധ്യ വ്യാപകമായ തോതിൽ കച്ചവടം നടന്നിരുന്നുവെന്ന് പുരാവസ്തു വിജ്ഞാനം വ്യക്തമാക്കുന്നു. അറേബ്യയ്ക്കും മെസൊപ്പൊട്ടേമിയയ്ക്കും ഇടയിലും ചെങ്കടൽ മുതൽ പാമീർ വരെയും ഉള്ള സഞ്ചാര വ്യാപാരത്തിന്റെ കുത്തക ശലോമോൻ സ്വായത്തമാക്കി. തന്റെ പ്രദേശത്തിനരികത്തു കുടെ കടന്നു പോയിരുന്ന സഞ്ചാരളവ്യാപാരികളിൽ നിന്നും വർത്തകന്മാരിൽ നിന്നും വലിയ തുക വരുമാനം ലഭിച്ചിരുന്നു. (1രാജാ, 10:15). വ്യാപാരത്തിന്റെ വികസനത്തിനു വേണ്ടിയാണു മരുഭൂമിയിൽ തദ്മോരും ഹമാത്തിൽ സംഭാരനഗരങ്ങളും പണിതത്. (2ദിന, 8:4). ഹീരാമിന്റെ കപ്പലുകളെ കൂടാതെ തർശീശ് കപ്പലുകളും ഉണ്ടായിരുന്നു. അവ നവംബറിൽ യാത്ര പുറപ്പെട്ട് മൂന്നാം വർഷം വസന്തത്തിൽ മടങ്ങിവരും. പൊന്ന്, വെള്ളി, ആനക്കൊമ്പ്, കുരങ്ങ്, മയിൽ മുതലായവ ഈ കപ്പലുകളിൽ കൊണ്ടുവന്നിരുന്നു. (1രാജാ, 10:22). കച്ചവടച്ചരക്കുകളുടെ പട്ടികയിൽ നിന്നും ശലോമോനു ഭാരതവുമായും വ്യാപാര ബന്ധം ഉണ്ടായിരുന്നുവെന്ന് കരുതപ്പെടുന്നു. 

ഫിനിഷ്യൻ വിദഗ്ദ്ധരാണ് ശലോമോനുവേണ്ടി എസ്യോൻ-ഗേബെർ എന്ന തുറമുഖം പണിതത്. 1938-ൽ നെൽസൻ ഗ്ലുവെക്ക് ഒരു ചെമ്പു സംസ്കരണശാല അവിടെ കണ്ടെത്തി. അത് ഫിനിഷ്യൻ വിദഗ്ദ്ധരുടെ പണിയായിരുന്നു. ഇവിടെ നിന്നും അസംസ്കൃതമായ ചെമ്പയിര് കയറ്റുമതി ചെയ്തിരുന്നു. അതിന്റെ പേരായിരുന്നു തർശീശ്. അതു കയറ്റി അയക്കുന്ന കപ്പലുകളെ തർശീശ് കപ്പലുകളെന്നു വിളിച്ചിരുന്നു. ശലോമോന്റെ അസാധാരണ സമ്പത്തിന്റെ ഒരു പ്രാഭവം കൂടിയായിരുന്നു അത്. അരാബാ താഴ്വരയിൽ ദേശീയതലത്തിൽ ലോഹഖനന വ്യവസായം ആദ്യം തുടങ്ങിയതു ശലോമോനായിരുന്നു. ഇരുമ്പു വ്യവസായം വളർന്നു. ദാവീദ് ഫെലിസ്ത്യരുടെ ഇരുമ്പു വ്യവസായത്തിന്റെ കുത്തക തകർത്തിരുന്നു. (1ശമു, 13:19,20). കുതിര-രഥ വാണിജ്യവും നടന്നിരുന്നു. ഏഷ്യാമൈനറിലെയും ഈജിപ്റ്റിലെയും കുതിരക്കച്ചവടത്തിൽ ശലോമോൻ മദ്ധ്യവർത്തിയായിരുന്നു. ഈജിപ്റ്റിൽ നിന്ന് ഒരു രഥം 600 ശേക്കെൽ വെള്ളിക്കും ഒരു കുതിര 150 ശേക്കെൽ വെള്ളിക്കും ഇറക്കുമതി ചെയ്തിരുന്നു. (1രാജാ, 10:28,29). നാലു കുതിരയുടെ വിലയായിരുന്നു ഒരു രഥത്തിന്. 

ഭരണകാര്യങ്ങളിൽ പരിചയം സിദ്ധിച്ചവരെ നിയമിച്ചു. രാജ്യത്തെ 12 ജില്ലകളായി വിഭജിച്ചു . ഇത് മുമ്പുണ്ടായിരുന്ന ഗോത്രപരമായ അതിരുകളെ ഇല്ലാതാക്കി. (1രാജാ, 4:7-20). ഓരോ ജില്ലയിലെയും കരം പിരിവിനും മറ്റുമായി ഓരോരുത്തരെ നിയമിച്ചു. കൊട്ടാരത്തിനാവശ്യമായ ആഹാരസാധനങ്ങൾ ശേഖരിച്ചു എത്തിച്ചിരുന്നത് ഈ ഉദ്യോഗിസ്ഥന്മാരാണ്. കൊട്ടാരത്തിലെ ഒരു ദിവസത്തെ ചെലവ്, “ദിവസം മുപ്പതു പറ നേരിയ മാവും അറുപതു പറ സാധാരണ മാവും, മാൻ, ഇളമാൻ, മാവു, പുഷ്ടിവരുത്തിയ പക്ഷികൾ എന്നിവ കൂടാതെ തടിപ്പിച്ച പത്തുകാളയും മേച്ചിൽപുറത്തെ ഇരുപതു കാളയും നൂറു ആടും ആയിരുന്നു. (1രാജാ, 4:22,23). പ്രത്യക്ഷനികുതി വർദ്ധിപ്പിച്ചു. യിസ്രായേല്യർ അല്ലാത്തവരുടെ മേൽ സൗജന്യമായ ഊഴിയവേല നിർബന്ധമാക്കി. (1രാജാ, 9:20,21).

ദാവീദിനോടു യഹോവ അരുളിച്ചെയ്തിരുന്നതു പോലെ ശലോമോൻ തന്റെ വാഴ്ചയുടെ 4-ാം വർഷം അതായതാ പുറപ്പാടിന്റെ 480-ാം വർഷം ദൈവാലയത്തിന്റെ പണി ആരംഭിച്ചു. (1രാജാ, 6 :1). ലെബാനോനിൽ നിന്നു ദേവദാരു മരം മുറിപ്പിച്ചു ‘ഹീരാം’ എത്തിച്ചു. തടി ഇറക്കി കൊടുക്കുക മുതലായ പണികൾ ഹീരാമിന്റെ പണിക്കാർ തന്നെ ചെയ്തു. പകരം അവനാവശ്യമായ ആഹാരം ശലോമോൻ എത്തിച്ചു കൊടുത്തു. ഏഴുവർഷം കൊണ്ടു ദൈവാലയത്തിന്റെ പണി പൂർത്തിയായി. (1രാജാ, 5-6 അ). അതിനു ശേഷം 13 വർഷം കൊണ്ടു രാജധാനി പണിതു. ലെബാനോൻ വനഗൃഹവും പണിതു. ശലോമോന്റെ ഭരണകാലത്തു വളരെയധികം കെട്ടിടനിർമ്മാണവും നഗര നിർമ്മാണവും നടന്നിട്ടുണ്ട്. അതിനായി വളരെയധികം ഊഴിയവേലക്കാരെ നിയമിച്ചതും അവരെ നിർബ്ബന്ധിച്ചു പണിയിച്ചതും എതിർപ്പിനു കാരണമായി. ദൈവാലയത്തിന്റെ പ്ലാൻ ഫിനിഷ്യനാണ്. 

ശലോമോൻ ദൈവകല്പന വിട്ടു അന്യജാതികളിൽ നിന്നും ഭാര്യമാരെ എടുത്തു. മിസ്രയീമിലെ രാജകുമാരിയെ വിവാഹം ചെയ്തു. (1രാജാ, 3:1,2). മോവാബ്യർ, അമ്മോന്യർ, ഏദോമ്യർ, സീദോന്യർ, ഹിത്യർ എന്നിവരിൽ നിന്നും ഭാര്യമാരെ സ്വീകരിച്ചു. അന്തഃപുരത്തിൽ 700 കുലീനപത്നികളും 300 വെപ്പാട്ടികളും ഉണ്ടായിരുന്നു. (1രാജാ, 11:1-3). അവർ രാജാവിനെ അന്യദേവന്മാരിലേക്കും ക്ലേച്ഛവിഗ്രഹങ്ങളിലേക്കും വശീകരിച്ചു. യിസ്രായേലിന്റെ ദൈവമായ യഹോവയെ അവൻ ഉപേക്ഷിച്ചു. ശലോമോൻ 40 വർഷം രാജ്യം ഭരിച്ചു. മരിച്ചപ്പോൾ അവനെ യെരുശലേമിൽ അടക്കി. ശലോമോന്റെ മരണത്തോടു കൂടി രാജ്യം യിസ്രായേൽ, യെഹൂദാ എന്നിങ്ങനെ രണ്ടായി പിളർന്നു. 

ശലോമോന്റെ കുളങ്ങൾ: ശലോമോൻ മൂന്നു കുളങ്ങൾ കുഴിപ്പിച്ചു. ഇവ യെരൂശലേമിൽ നിന്ന് അല്പം അകലെയായിരുന്നു. നീർച്ചാൽ വഴി വെള്ളം കുളങ്ങളിലെത്തിച്ചു. നീർച്ചാലുകൾ മുഖേന തന്നേ കുളങ്ങളിൽ നിന്നു വെള്ളം ദൈവാലയ പ്രാന്തങ്ങളിലും എത്തിച്ചു. (സഭാ, 2:6).  

ശലോമോന്റെ മണ്ഡപം: ദൈവാലയത്തിന്റെ കിഴക്കുഭാഗത്ത് ശലോമോൻ നിർമ്മിച്ച മനോഹരമായ മണ്ഡപം. യേശുവും ശിഷ്യന്മാരും ഈ മണ്ഡപത്തിൽ പ്രവേശിച്ചിരുന്നു. (യോഹ, 10:23; പ്രവൃ, 3:11; 5:12).

ദാവീദ്

ദാവീദ് (David)

പേരിനർത്ഥം — പ്രിയപ്പെട്ടവൻ

പേര്: ഇടയൻ, യോദ്ധാവ്, സംഗീതജ്ഞൻ, വിശ്വസ്ത സുഹൃത്ത്, സാമ്രാജ്യസ്ഥാപകൻ, പാപി, പരിശുദ്ധൻ, പരാജിതനായ പിതാവ്, മാതൃകാ രാജാവ് എന്നിങ്ങനെ വിവിധ നിലകളിൽ പ്രകാശിക്കുന്ന ഒരു വ്യക്തിത്വത്തിന്റെ ഉടമയാണ് ദാവീദ്. ദാവീദ് എന്ന പേരിന്റെ ധാതുവും അർത്ഥവും അവ്യക്തമാണ്. പ്രിയപ്പെട്ടവൻ, നായകൻ എന്നീ അർത്ഥങ്ങൾ പറയപ്പെടുന്നു. യിശ്ശായിയുടെ ഏറ്റവും ഇളയമകനും യിസ്രായേലിന്റെ രണ്ടാമത്തെ രാജാവുമാണ്. പഴയനിയമത്തിൽ എണ്ണൂറോളം പ്രാവശ്യം ദാവീദിന്റെ പേർ പറയപെടുന്നുണ്ട്. യേശുക്രിസ്തുവിന്റെ പേർ പോലെ തന്നെ ബൈബിളിൽ മററാരും ദാവീദ് എന്ന പേരിൽ അറിയപ്പെടുന്നില്ല. പുതിയ നിയമത്തിൽ ദാവീദിനെക്കുറിച്ചുള്ള 58 പരാമർശങ്ങൾ ഉണ്ട്. യേശുക്രിസ്തുവിന് നല്കിയിട്ടുള്ള ദാവീദു പുത്രൻ എന്ന സ്ഥാനപ്പേരും ഇതിലുൾപ്പെടും. ജഡപ്രകാരം യേശു ദാവീദിന്റെ സന്തതിയാണ്. (റോമ, 1:5). വെളിപ്പാടു പുസ്തകത്തിൽ ‘ഞാൻ ദാവീദിന്റെ വേരും വംശവും’ (22:16) എന്ന് ക്രിസ്തു സ്വയം പരിചയപ്പെടുത്തുന്നു. മത്തായി സുവിശേഷത്തിൽ അബ്രാഹാം മുതൽ ക്രിസ്തു വരെയുളള തലമുറകളെ 14 വീതം വിഭജിച്ചാണ് കൊടുത്തിട്ടുളളത്. (മത്താ, 1:17). അക്ഷര സംഖ്യാകലനം അനുസരിച്ചു പതിനാല് ദാവീദിന്റെ സംഖ്യയാണ്. ദാലത്ത്=4; വൌ=6; ദാലത്ത്=4; ദാവീദ്=14. ദാവീദിന്റെ ചരിത്രം 1ശമൂവേൽ 16-ാം അദ്ധ്യായം മുതൽ 1രാജാക്കന്മാ 2-ാം അദ്ധ്യായം വരെയും, 1ദിനവൃത്താന്തം 10 മുതൽ 29 വരെയും ആഖ്യാനം ചെയ്തിട്ടുണ്ട്. 

ശൗലിനോടുള്ള ബന്ധം: ദാവീദ് കിന്നരവായനയിൽ നിപുണനും (1ശമൂ 16 : 18 ) ശൂരനുമായിരുന്നു. പിതാവിന്റെ ആടുകളെ ആക്രമിക്കുവാൻ വന്ന കരടിയെയും സിംഹത്തെയും കൊന്നു. (1ശമൂ, 17:34-36). യോസേഫിനെപ്പോലെ സഹോദരന്മാരുടെ അസൂയയ്ക്ക് ദാവീദ് പാത്രമായി. ദൈവം നല്കിയ താലന്തുകളായിരിക്കണം ഈ അസൂയക്കു കാരണം. (1ശമൂ, 18:28). ദൈവത്തെ അനുസരിക്കാത്തതു കൊണ്ട് ദൈവം ശൗലിനെ ഉപേക്ഷിക്കുയും ദൈവാത്മാവു ശൗലിനെ വിട്ടു പോകുകയും ചെയ്തു. വിഷാദരോഗ ബാധിതനായിത്തീർന്ന ശൗൽ ഉന്മാദത്തിന്റെ വക്കോളമെത്തി. അടുത്ത രാജാവാകുവാൻ ദൈവം നിയമിച്ചു കഴിഞ്ഞ ദാവീദ് രാജാവിനെ ശുശ്രൂഷിച്ചു. ദാവീദ് ശൗലിന്റെ ആയുധവാഹകനായിത്തീർന്നു. (1ശമൂ, 16:17-21). ശൗലിനു ദുരാത്മാവു വരുമ്പോൾ ദാവീദ് കിന്നരം വായിക്കുമായിരുന്നു. ശൗലിന്റെ സ്ഥിതി ഭേദപ്പെടുമ്പോൾ ദാവീദ് മടങ്ങി യെരുശലേമിലേക്കു ചെന്ന് പിതാവിൻറ ആടുകളെ മേച്ചു. ദാവീദിന്റെ സഹോദരന്മാർ ശൗലിന്റെ സൈന്യത്തിൽ ഫെലിസ്ത്യർക്കെതിരെ യുദ്ധം ചെയ്യുകയായിരുന്നു. ഫെലിസ്ത്യമല്ലനായ ഗൊല്യാത്തിന്റെ വെല്ലുവിളിയിൽ ശൗലിന്റെ സൈന്യത്തിനു നേരിട്ട ഭീരുത്വം ദാവീദിന് ലജ്ജാകരമായി അനുഭവപ്പെട്ടു. ഗൊല്യാത്തിനെ കൊല്ലുന്നവന് ശൗൽ തന്റെ മകളെ വിവാഹം ചെയ്തു കൊടുക്കുകയും അവന്റെ പിതൃഭവനത്തെ കരമൊഴിവാക്കുകയും ചെയ്യും എന്നു വാഗ്ദാനം ചെയ്തു. ഒരിടയൻ്റെ ആയുധമായ കല്ലും കവിണയും ഉപയോഗിച്ച് ദാവീദ് ഗൊല്യാത്തിനെ കൊന്നു യിസായേലിലെങ്ങും പ്രസിദ്ധനായി. ഗൊല്യാത്തിനെ കൊന്നു മടങ്ങി വന്നപ്പോൾ: “ശൗൽ ആയിരത്തെ കൊന്നു ദാവീദോ പതിനായിരത്ത” എന്ന ഗാനപതിഗാനം പാടിയാണ് സ്ത്രീകൾ അവരെ എതിരേറ്റത്. അന്നുമുതൽ ശൗലിനു ദാവീദിനോടു കണ്ണുകടി തുടങ്ങി. (1ശമൂ, 18:9). ഏതു വിധേനയും ദാവീദിനെ നശിപ്പിക്കണമെന്നു നിശ്ചയിച്ച ശൗൽ മീഖളിനു സ്ത്രീധനമായി നൂറു ഫെലിസ്ത്യരുടെ അഗ്രചർമ്മം ആവശ്യപ്പെട്ടു. ദാവീദും അവൻ്റെ ആളുകളും ചെന്നു 200 ഫെലിസ്ത്യരെ കൊന്ന് അവരുടെ അഗ്രചർമ്മം ശൗലിന്റെ അടുക്കൽ എത്തിച്ചു. ശൗൽ തന്റെ മകളായ മീഖളിനെ ദാവീദിനു ഭാര്യയായി കൊടുത്തു. മീഖൾ ദാവീദിനെ വളരെയധികം സ്നേഹിച്ചു. ശൗൽ ദാവീദിനെ അധികം ഭയപ്പെട്ടു ദാവീദിന്റെ നിത്യശ്രതുവായി തീർന്നു. (1ശമൂ, 18:29).

ഓടിപ്പോക്ക്: തുടർന്നുള്ള വർഷങ്ങളിൽ സ്വന്തം ജീവൻ രക്ഷിക്കുവാൻ വേണ്ടി ശൗലിന്റെ ക്രോധത്തിൽ നിന്നു ഒളിച്ചോടേണ്ട സ്ഥിതിയാണ് ദാവീദിനുണ്ടായത്. ശൗൽ തന്റെ മകളായ മീഖളിനെ മറെറാരാൾക്കു വിവാഹം ചെയ്തുകൊടുത്തു. ശൗലിന്റെ മരണ ശേഷമാണ് ദാവീദിനു അവളെ മടക്കിക്കിട്ടിയത്. തൻ്റെ പ്രേഷ്ഠസ്നേഹിതനായ യോനാഥാനെ രഹസ്യമായി മാത്രമാണു് ദാവീദ് കണ്ടിരുന്നത്. ശൗലിന്റെ രണ്ടു മക്കളായ യോനാഥാനും മീഖളുമാണ് സ്വന്തം പിതാവിനെതിരെ ദാവീദിനെ സഹായിച്ചത്. നിഷ്ഠൂരനായ ശൗലിൽ നിന്നും ജീവൻ രക്ഷിക്കുവാൻ വേണ്ടി ദാവീദ് വിവിധസ്ഥാനങ്ങളിൽ ഓടിയൊളിച്ചു. രാമായിലും നോബിലും പോയി. ഒടുവിൽ ഗത്ത് രാജാവായ ആഖീശിന്റെ അടുക്കൽ അഭയം പ്രാപിച്ചു. ഗൊല്യാത്തിന്റെ ഘാതകനായതുകൊണ്ടു ഫെലിസ്ത്യരുടെ കയ്യാൽ മരിക്കാതെ ബുദ്ധിഭ്രമം നടിച്ച് ദാവീദ് അവിടെ നിന്ന് രക്ഷപ്പെട്ടു. (1ശമൂ, 21:10-15). നിയമഭ്രഷ്ടനായ ദാവീദ് അദുല്ലാംഗുഹ കേന്ദ്രമാക്കി നാനൂറുപേരുള്ള ഒരു കൂട്ടത്തെ സംഘടിപ്പിച്ചു. (1ശമൂ, 22:1,2). ഇവർ യിസായേല്യരുടെ കന്നുകാലികളെയും കൃഷികളെയും കൊള്ളക്കാരിൽ നിന്നും ആക്രമണകാരികളിൽ നിന്നും രക്ഷിക്കുകയും അവരുടെ ഔദാര്യത്തിൻമേൽ ജീവിക്കുകയും ചെയ്തു വന്നു. ദാവീദിന് എന്തെങ്കിലും സഹായം നല്കുവാൻ വിസമ്മതിച്ച നാബാലിൻ്റെ ചരിത്രം സുവിദിതമാണ്. ഭാര്യയായ അബീഗയിൽ നാബാലിനുവേണ്ടി ദാവീദിനോടു ക്ഷമായാചനം ചെയ്യുകയും ദാവീദിന്റെ ആൾക്കാർക്ക് വേണ്ടുവോളം ഭക്ഷണം നല്കുകയും ചെയ്തു. കാര്യഗൗരവം കേട്ടപ്പോൾ നാബാൽ നിർജ്ജീവനായി. നാബാലിന്റെ മരണശേഷം അബീഗയിൽ ദാവീദിന്റെ ഭാര്യമാരിൽ ഒരുവളായി. രണ്ടു പ്രാവശ്യം ശൗലിനെ ദാവീദ് നശിപ്പിക്കാതെ വിട്ടു. (1ശമൂ, 24,26 അ). അലഞ്ഞു തിരിഞ്ഞുള്ള ജീവിതം ദാവീദിനു മടുത്തു. ശൗലിന്റെ വൈരം അടങ്ങാത്ത നിലയിലുമാണ്. ഈ അവസ്ഥയിൽ 600 വീരന്മാരുമായി ദാവീദ് ഗത്തിലെ ഫെലിസ്ത്യ രാജാവായ ആഖീശിന്റെ അടുക്കലെത്തി. (1ശമൂ, 27:3,4). അതിർത്തി നഗരമായ സീക്ലാഗ് ആഖീശ് ദാവീദിനു നല്കി. ദാവീദ് സീക്ലാഗിന് അകലെയായിരുന്നപ്പോൾ അമാലേക്യർ പട്ടണം തീക്കിരയാക്കി സ്ത്രീകളെയും കുഞ്ഞുങ്ങളെയും പിടിച്ചുകൊണ്ടു പോയി. ദാവീദ് അമാലേക്യരെ തോല്പിച്ച് ധാരാളം കൊള്ള പിടിച്ചെടുത്തു. ഫെലിസ്ത്യർ ശൗലിനെതിരെ യുദ്ധത്തിനു പുറപ്പെട്ടപ്പോൾ ദാവീദ് കുടെ ചെല്ലാൻ ഒരുങ്ങി. ദാവീദിന്റെ വിശ്വസ്തതയിൽ സംശയാലുക്കളായ ഫെലിസ്ത്യ പ്രഭുക്കന്മാർ വിസമ്മതിച്ചതു കൊണ്ട് ദാവീദ് മടങ്ങി. ഗിൽബോവ യുദ്ധത്തിൽ ശൗലും യോനാഥാനും മരിച്ചു (ബി.സി. 1010). അതിൻ്റെ പേരിൽ ദാവീദ് പാടിയ വിലാപം ഏറ്റവും നല്ല വിലാപകാവ്യങ്ങളിൽ ഒന്നാണ്. (2ശമൂ, 1:19-27). 

ഹെബ്രോനിലെ വാഴ്ച: ശൗൽ രാജാവിന്റെ മരണശേഷം ആഭ്യന്തരകലാപം പൊട്ടിപ്പുറപ്പെട്ടു. ദൈവഹിതം ആരാഞ്ഞശേഷം ദാവീദ് യെഹൂദയിലേക്കു മടങ്ങി. യെരുശലേമിന് 30 കി.മീറ്റർ തെക്കു പടിഞ്ഞാറുള്ള ഹെബ്രോനിൽ വാസം തുടങ്ങി. യെഹൂദാഗൃഹത്തിനു രാജാവായി അഭിഷേകം ചെയ്യപ്പെട്ട ദാവീദ് ഏഴരവർഷം ഹെബ്രോനിൽ ഭരിച്ചു. (2ശമൂ, 2:1-11). ഈ കാലയളവിൽ ആദ്യത്തെ രണ്ടുവർഷം ദാവീദിന്റെ ആളുകളും ശൗലിന്റെ ആളുകളും തമ്മിൽ ആഭ്യന്തരയുദ്ധം നടന്നു. ശൗലിന്റെ പുത്രനായ ഈശ്-ബോശെത്തിനെ (ബി.സി. 1005) മഹനയീമിൽ രാജാവായി വാഴിച്ചു. ഈശ്-ബോശെത്ത് വെറും പാവയായിരുന്നു. അയാളെ രാജാവാക്കിയത് ശൗലിന്റെ സേനാപതിയായ അബ്നേർ ആയിരുന്നു. ഈശ്-ബോശെത്തും അബ്നേരും കൊല്ലപ്പെട്ടതോടുകൂടി എതിർപ്പുകൾ ഒഴിയുകയും ദാവീദ് യിസ്രായേലിനു മുഴുവൻ രാജാവായി ഹെബ്രാനിൽ വച്ച് അഭിഷേകം ചെയ്യപ്പെടുകയും ചെയ്തു. (2ശമൂ, 2:8-5:5). യെബൂസ്യരുടെ കയ്യിൽ നിന്ന് യെരൂശലേം പിടിച്ചെടുത്ത് തലസ്ഥാനം യെരുശലേമിലേക്കു മാററി. 

ആക്രമണങ്ങൾ: ദാവീദ് യെരുശലേമിൽ 33 വർഷം ഭരിച്ചു. ദാവീദിന്റെ കീഴിൽ ഒന്നായിത്തീർന്ന യിസ്രായൽ സമീപരാജ്യങ്ങൾക്കു പേടിസ്വപ്നമായി മാറി. ദാവീദിന്റെ കയ്യിൽനിന്നും നിർണ്ണായകമായ പരാജയം എവവാങ്ങിയ ഫെലിസ്ത്യർ ഭയചകിതരായി. ഫെലിസ്ത്യർ, കനാന്യർ, മോവാബ്യർ, അമ്മോന്യർ, അരാമ്യർ, ഏദോമ്യർ, അമാലേക്യർ എന്നിങ്ങനെ ശത്രുക്കളെയെല്ലാം ദാവീദ് വിധേയപ്പെടുത്തി. (2ശമൂ, 8:10; 12:26-31). മിസ്രയീമും മെസൊപ്പൊട്ടേമിയയും ദുർബലമായിരുന്നു. തന്റെ പുത്രനായ ശലോമോനു ഭരിക്കുവാൻ വിശാലമായ ഒരു സാമ്രാജ്യമാണ് ദാവീദ് നേടിയത്. ഈ സാമ്രാജ്യം തെക്ക് എസ്യോൻ-ഗേ ബെർ മുതൽ വടക്ക് ഹമ്മാത്തു വരെ വ്യാപിച്ചിരുന്നു. 

ഭരണസംവിധാനം: ദാവീദിന്റെ ഭരണനൈപുണ്യം പരാക്രമം പോലെതന്നെ പ്രശംസനീയമാണ്. ഭരണത്തിന് ഫലപ്രദമായ സംവിധാനം ഉണ്ടാക്കി. ഭാഗികമായി ഈജിപ്ഷ്യൻ മാതൃകയിലാണ് കാര്യാലയങ്ങൾ സംവിധാനം ചെയ്തത്. രാജകീയ കാര്യങ്ങൾ എഴുതി സൂക്ഷിക്കുന്ന രായസക്കാരനും (മസ്കീർ) ശാസ്ത്രിയും (സോഫൈർ)  ആയിരുന്നു രാജ്യത്തിലെ പ്രധാന ഉദ്യോഗസ്ഥന്മാർ. സെരായാ രായസക്കാരനും യെഹോശാഫാത് മന്ത്രിയും ആയിരുന്നു. മുപ്പതു വീരന്മാരുടെ ഒരു കൗൺസിലുണ്ടായിരുന്നു. (1ദിന, 27:6). സൈന്യത്തെ പ്രയോജനകരമായി രീതിയിൽ സംഘടിപ്പിച്ചു. യോവാബ് ആയിരുന്നു സേനാപതി. (2ശമൂ, 8:16). ക്രേത്യരും പ്ലേത്യരും അടങ്ങുന്ന ഒരു പ്രത്യേക അംഗരക്ഷക സേനയും അദ്ദേഹം ക്രമീകരിച്ചു. ബെനായാവ് ആയിരുന്നു അവർക്കധിപതി. (2ശമൂ, 8:18). അദോരാം ഊഴിയവേലക്കാർക്കു മേൽവിചാരകനായിരുന്നു. സാദോക്കും അബ്യാഥാരും ആയിരുന്നു പുരോഹിതന്മാർ. (2ശമൂ, 20:25,26). രാജാവിന്റെ സ്വകാര്യ പുരോഹിതനായിരുന്നു ഈര. കൊട്ടാരവുമായി ബന്ധം പുലർത്തിയിരുന്ന പ്രവാചകന്മാരാണ് നാഥാനും ഗാദും. 

ലേവ്യപട്ടണങ്ങളെ പ്രത്യേകം നിലനിർത്തി. സങ്കേത പട്ടണങ്ങളും ഇവയിലുൾപ്പെട്ടിരുന്നു. അന്യായമായി കുറ്റാരോപണം ചെയ്യപ്പെടുന്നവന് സങ്കേതസ്ഥാനമായിട്ടാണ് സങ്കേതപട്ടണങ്ങൾ ഏർപ്പെടുത്തിയത്. ആറു സങ്കേത പട്ടണങ്ങളും നാല്പത്തെട്ടു ലേവ്യപട്ടണങ്ങളും ദാവീദിന്റെ രാഷ്ട്ര പുനഃസംഘടനയിൽ ഉൾപ്പെട്ടിരുന്നു. വളരെ വിനാശകരമായ ഗോത്രസംഘർഷങ്ങൾക്ക് ഇത് അയവു വരുത്തി. സങ്കേത പട്ടണങ്ങൾ രക്തരൂഷിതമായ മത്സരങ്ങളൊഴിവാക്കി. യോർദ്ദാൻ നദിക്ക് ഇക്കരെയും അക്കരെയും മുമ്മൂന്നു വീതമായിരുന്നു സങ്കേത നഗരങ്ങൾ. 

ദാവീദിന്റെ ഭരണത്തിൽ എടുത്തുപറയാവുന്ന മറെറാരു സവിശേഷത യെരൂശലേമിനെ ഒരു മതകേന്ദ്രമായി മാറ്റിയതാണ്. കിര്യത്ത്-യെയാരീമിൽ നിന്നും യഹോവയുടെ പെട്ടകത്തെ ദാവീദ് യെരൂശലേമിലേക്കു മാററി. പെട്ടകം കൊണ്ടുവരാനുളള ആദ്യശ്രമം പരാജയപ്പെട്ടു. പെട്ടകം മാറ്റുന്നതിനു മോശെ നല്കിയിരുന്ന ചട്ടങ്ങൾ അനുസരിക്കാത്തതായിരുന്നു കാരണം. (2ശമൂ, 6:11-15; 1ദിന, 15:13; സംഖ്യാ, 4:5,15,19). യഹോവയുടെ പെട്ടകം ഒരു പുതിയ വണ്ടിയിൽ കൊണ്ടുവന്നത് ഉസ്സയുടെ മരണത്തിനു കാരണമായി. നാലുമാസത്തിനു ശേഷം ദാവീദ് ആഘോഷങ്ങളോടുകൂടി പെട്ടകം യെരൂശലേമിലേക്കു കൊണ്ടുവന്നു. (2ശമൂ, 6:12-15). ആ സമയം ഏഫോദു ധരിച്ചുകൊണ്ടു് ദാവീദ് നൃത്തം ചെയ്തു. മോശെ നിർമ്മിച്ച സമാഗമന കൂടാരത്തിന്റെ മാതൃക അനുസരിച്ചുതന്നെയാണു ദാവീദ് കുടാരം നിർമ്മിച്ചത്. മന്ദിരത്തിലെ സംഗീത ശുശ്രുഷയെ ദാവീദ് ചിട്ടപ്പെടുത്തി. ദൈവാലയ സംഗീതത്തിന്റെ സംവിധായകനും യെഹൂദസംഗീതത്തിന്റെ രക്ഷകർത്താവും ദാവീദായിരുന്നു. ദേവദാരുകൊണ്ട് നിർമ്മിച്ച തന്റെ കൊട്ടാരവും തിരശ്ശീലയ്ക്കകത്തിരുന്ന ദൈവത്തിന്റെ പെട്ടകവും തമ്മിൽ താരതമ്യപ്പെടുത്തിയശേഷം പെട്ടകത്തിനുവേണ്ടി ദൈവാലയം നിർമ്മിക്കുവാൻ ദാവീദ് ആഗ്രഹിച്ചു. ഈ ആഗ്രഹം നാഥാൻ പ്രവാചകനെ അറിയിച്ചപ്പോൾ ദൈവത്തോട് ആലോചന ചോദിക്കാതെ തന്നെ പ്രവാചകൻ “നീ ചെന്നു നിന്റെ മനസ്സിലുള്ളതൊക്കെയും ചെയ്തു കൊൾക; യഹോവ നിന്നോടു കൂടെ ഉണ്ട് എന്നു പറഞ്ഞു.” (2ശമൂ, 7:3). അന്നുരാത്രി നാഥാൻ പ്രവാചകനു യഹോവയുടെ അരുളപ്പാടു ലഭിച്ചു. ദാവീദ് തനിക്ക് ആലയം പണിയണ്ടെന്നും അവന്റെ പുത്രനായ ശലോമോൻ ദൈവാലയം പണിയുമെന്നും ദൈവം അറിയിച്ചു. എന്നാൽ ദാവീദിന്റെ ഗൃഹത്തെ ഉറപ്പിക്കും എന്ന വാഗ്ദത്തം യഹോവ നല്കി. അനന്തരം ദൈവാലയം പണിയുവാനാവശ്യമായ സാമഗ്രികൾ ദാവീദ് സംഭരിച്ചു.  

മെഫീബോശത്ത്: യെരുശലേമിൽ ഉറച്ചുകഴിഞ്ഞപ്പോൾ താൻ യഹോവയുടെ ദയ കാണിക്കേണ്ടതിനു ശൗലിന്റെ സന്തതികളിൽ ആരെങ്കിലും ജീവിച്ചിരിപ്പുണ്ടോ എന്നു ദാവീദ് അന്വേഷിച്ചു. ശൌലിൻറ ഭൃത്യനായ സീബാ യോനാഥാന്റെ പുത്രനായ മെഫീബോശത്തിനെക്കുറിച്ചു പറഞ്ഞു. രണ്ടുകാലും മുടന്തനായിരുന്ന മെഫീബോശെത്തിനെ ദാവീദു വരുത്തി ശൌലിന്റെ കുടുംബാവകാശം മുഴുവൻ അവനു നല്കി. (ബി.സി. 995). മെഫീബോശത്ത് യെരുശലേമിൽ പാർത്തു രാജാവിന്റെ മേശയിൽ ഭക്ഷിച്ചു പോന്നു. (2ശമൂ, 9:1-13). 

ക്ഷാമം: ഈ കാലത്ത് യിസ്രായേലിൽ മൂന്നു വർഷം കഠിനക്ഷാമം ഉണ്ടായി. ക്ഷാമകാരണം ദൈവത്തോടു ചോദിച്ചപ്പോൾ ശൗൽ ഗിബെയോന്യരെ കൊന്നതാണെന്നു മറുപടി ലഭിച്ചു. അതിനു താൻ എന്തു പ്രതിശാന്തി ചെയ്യണമെന്നു ദാവീദ് ഗിബെയോന്യരോടു ചോദിച്ചു. അവർ ശൗലിന്റെ മക്കളിൽ ഏഴുപേരെ ആവശ്യപ്പെട്ടു. ശൗലിന്റെ വെപ്പാട്ടിയായ രിസ്പാ ശൗലിനു പ്രസവിച്ച രണ്ടു പുത്രന്മാരെയും ശൗലിന്റെ മകളായ മീഖൾ അദ്രീയേലിനു പ്രസവിച്ച അഞ്ചു പുത്രന്മാരെയും ദാവീദ് ഗിബെയോന്യർക്കേല്പിച്ചു കൊടുത്തു. ഗിബെയോന്യർ അവരെ കൊന്നു തൂക്കിക്കളഞ്ഞു. രിസ്പാ ചാക്കുശീല എടുത്തു പാറമേൽ വിരിച്ചു കൊയ്ത്ത്തുകാലത്തിന്റെ ആരംഭം മുതൽ ആകാശത്തു നിന്നു മഴപെയ്തതു വരെ പകൽ ആകാശത്തിലെ പക്ഷികളോ രാത്രി കാട്ടുമൃഗങ്ങളോ അവരെ തൊടാൻ സമ്മതിക്കാതെ കാത്തു സൂക്ഷിച്ചു. ഇതറിഞ്ഞ ദാവീദ് അവരുടെ അസ്ഥികളെയും ശൗലിന്റെയും യോനാഥാന്റെയും അസ്ഥികളെയും യാബേശിൽനിന്നു വരുത്തി ബെന്യാമീൻ ദേശത്തു സേലയിലെ കുടുംബകല്ലറയിൽ അടക്കി. ഈ കാലത്തായിരിക്കണം യോനാഥാനോടുള്ള തന്റെ ഉടമ്പടി നിറവേറ്റുന്നതിനാ മെഫീബോശെത്തിനെ കൊട്ടാരത്തിലേക്കു വരുത്തിയത്. (2ശമൂ, 21:1-14). 

ബത്ത്-ശേബ: ഭൗതിക സമൃദ്ധിയുടെയും ആദ്ധ്യാത്മിക തീക്ഷ്ണതയുടെയും കാലത്താണ് ദാവീദ് ഏറ്റവും ഹീനമായ പാപത്തിൽ വീണത്. ഒരു ദിവസം സന്ധ്യയാകാറായ സമയത്ത് ദാവീദ് മാളികയിൽ ഉലാവിക്കൊണ്ടിരിക്കുമ്പോൾ അതിസുന്ദരിയായ ഒരു സ്ത്രീ കുളിക്കുന്നതു കണ്ടു. അന്വേഷണത്തിൽ അവൾ ഏലീയാമിന്റെ മകളും ഹിത്യനായ ഊരീയാവിൻ്റെ ഭാര്യയുമായ ബത്ത്-ശേബ എന്നറിഞ്ഞു. മറ്റൊരുവന്റെ ഭാര്യയാണെന്നു അറിഞ്ഞു കൊണ്ടുതന്നെ ദാവീദ് ബത്ത്-ശേബയെ വരുത്തി അവളുമായി ലൈംഗികബന്ധം പുലർത്തി. അവൾ ഗർഭിണിയായെന്നറിഞ്ഞ ദാവീദ് ഊരീയാവിനെ തന്ത്രപൂർവ്വം പടയുടെ മുന്നിൽ നിറുത്തി കൊല്ലിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്തു. ഊരീയാവു പടയിൽ പട്ടു എന്നറിഞ്ഞപ്പോൾ ദാവീദ് ബത്ത്-ശേബയെ ഭാര്യയായി സ്വീകരിച്ചു. വ്യഭിചാരക്കുറ്റം മറച്ചുവയ്ക്കാൻ വേണ്ടി ദാവീദ് കൊലക്കുറ്റവും ചെയ്തു. ബത്ത്-ശേബയെ ഭാര്യയായി എടുത്തതുകൊണ്ടു് വാൾ ദാവീദിന്റെ ഗൃഹത്തിൽ നിന്നും വിട്ടു മാറിയില്ല. (2ശമൂ, 12:10). ഈ സംഭവത്തിനു ശേഷമാണ് ദാവീദിന്റെ മൂത്തമകനായ അമ്നോൻ താമാറിനെ മാനഭംഗപ്പെടുത്തിയതും (ബി.സി. 990) അബ്ശാലോമിന്റെ ഭത്യന്മാർ രണ്ടു വർഷത്തിനു ശേഷം അമ്നോനെ വധിച്ചതും. (ബി.സി. 988). (2ശമൂ, 11:1-13:29).  

അബ്ശാലോമിന്റെ മത്സരം: അമ്നോന്റെ വധത്തിനു ശേഷം അബ്ശാലോം ഗെശൂർ രാജാവായ തല്മായിയുടെ അടുക്കലേക്കു ഓടിപ്പോയി. അബ്ശാലോം മൂന്നുവർഷം അവിടെ താമസിച്ചു. അനന്തരം അബ്ശാലോമിനെ യെരുലേമിലേക്കു വരുത്തി (ബി.സി. 985). എന്നാൽ രണ്ടുവവഷം അവൻ രാജാവിൻറെ മുഖം കാണാതെ സ്വന്തം വീട്ടിൽ പാർത്തു. അനന്തരം യോവാബിനെ അയച്ച് യോവാബിന്റെ മദ്ധ്യസ്ഥതയിൽ അബ്ശാലോം പിതാവിൻറ അടുക്കൽ വന്ന് സാഷ്ടാംഗം നമസ്കരിച്ചു. രാജാവ് അബ്ശാലോമിനെ ചുംബിച്ചു (ബി.സി. 983). ഏറെത്താമസിയാതെ സിംഹാസനം കരസ്ഥമാക്കാനുളള ശ്രമം അബ്ശാലോം ആരംഭിച്ചു. അവൻ യിസ്രായേല്യരുടെ ഹൃദയം വശീകരിക്കുവാൻ തുടങ്ങി. ഹെബ്രോനിൽ ചെന്ന് ഒരു നേർച്ച കഴിക്കുവാൻ പിതാവിനോടു അനുവാദം വാങ്ങി. അവൻ ഹെബ്രോനിൽ ചെന്ന് രാജാവാകാൻ ഗൂഢശ്രമം നടത്തി. അവന്റെ കൂട്ടുകെട്ടിന് ശക്തി കൂടിവന്നു. ഒരു ദൂതൻ ഓടിവന്നു ദാവീദിനെ വിവരം അറിയിച്ചു. ദാവീദ് യെരുശലേമിൽ നിന്നു ഓടിപ്പോയി. പ്രവാസ കാലത്ത് ദാവീദിന്റെ തലസ്ഥാനം മഹനയീം ആയിരുന്നു. ദാവീദ് സൈന്യത്തെ മൂന്നു സൈന്യാധിപന്മാരുടെ കീഴിൽ ക്രമീകരിച്ചു. യോവാബ്, അബീശായി, ഇത്ഥായി എന്നീ മൂന്നുപേരും ദാവീദിനോടു നിരന്തരം കുറു പുലർത്തിയവരാണ്. അബ്ശാലോമിന്റെ സേനാപതി അമാസ ആയിരുന്നു. (2ശമൂ, 17:25). അവസാനയുദ്ധം എഫയീം വനത്തിലായിരുന്നു. അബ്ശാലോമിനോടു കനിവോടു പെരുമാറണമെന്ന് മൂന്നു സേനാധിപതികളോടും ദാവീദ് കല്പിച്ചിരുന്നു. യിസ്രായേൽ ജനം തോറ്റു. കോവർ കഴുതപ്പുറത്തു ഓടിച്ചു പോകുമ്പോൾ അബ്ശാലോമിന്റെ തലമുടി കരുവേലകത്തിൽ പിടിപെട്ടു. ഇതറിഞ്ഞ യോവാബ് ഓടിച്ചെന്ന് അബ്ശാലോമിനെ കൊന്നു. (2ശമൂ,18:1-33). അബ്ശാലോമിന്റെ മത്സരത്തിൽ വടക്കെ രാജ്യം ദാവീദിനോടു കൂറുപുലർത്തി. തുടർന്നു ബെന്യാമീന്യനായ ശേബയുടെ നേതൃത്വത്തിൽ ഒരു വിപ്ലവം നടന്നു. യോവാബ് അതിനെ അടിച്ചമർത്തി. അമാസയുടെ വധത്തിനു ശേഷം ദേശത്തു സമാധാനം ഉണ്ടായി. (2ശമൂ, 20:1-22). 

മൂന്നുദിവസത്തെ മഹാമാരി: ജനസംഖ്യ എടുക്കുന്നതിനു രാജാവു സേനാധിപതിയായ യോവാബിനോടു കല്പിച്ചു. ആദ്യം എതിർത്തെങ്കിലും രാജാവിന്റെ നിർബന്ധം മൂലം യോവാബ് ജനസംഖ്യയെടുത്തു. (2ശമൂ, 24:1-9; 1ദിന, 21:1-7,24). രാജാവിന്റെ കല്പന വെറുപ്പായിരുന്ന കാരണത്താൽ യോവാബ് ലേവിയെയും ബെന്യാമീനെയും എണ്ണിയില്ല. (1ദിന, 21:6). യിസ്രായേലിന്മേൽ യഹോവയുടെ കോപം വന്നതുകൊണ്ട് ആ സംഖ്യ ദാവീദ് രാജാവിന്റെ വൃത്താന്ത പുസ്തകത്തിലെ കണക്കിൽ ചേർത്തിട്ടില്ല. (1ദിന, 27:23,24). ഇതിന്റെ ശിക്ഷയായി ഗാദ് പ്രവാചകൻ അറിയിച്ചതനുസരിച്ച് യിസ്രായേലിൽ മൂന്നു ദിവസത്തെ മഹാമാരി ഉണ്ടായി. ജനത്തിൽ എഴുപതിനായിരം പേർ മരിച്ചു. യഹോവയുടെ ദൂതൻ മഹാസംഹാരവുമായി അരവനയുടെ മെതിക്കളത്തിൽ നില്ക്കുകയായിരുന്നു. ആ സ്ഥലം അരവനയോടു വിലയ്ക്കുവാങ്ങി അവിടെ യാഗപീഠം പണിതു യാഗം കഴിച്ചു. അതോടുകൂടി ബാധ യിസ്രായേലിനെ വിട്ടുമാറി. ഈ സ്ഥലമാണ് ദൈവാലയത്തിലെ യാഗപീഠമായി മാറിയത്. (2ശമൂ, 24:10-25). 

അന്ത്യനാളുകൾ: ദാവീദിന്റെ മൂത്ത പുത്രന്മാരിൽ ഒരുവനായിരുന്നു അദോനീയാവ്. ബത്ത്-ശേബയുടെ പ്രേരണകൊണ്ട് ശലോമോൻ രാജാവായിത്തീരുമെന്ന് അദോനീയാവു മനസ്സിലാക്കി സ്വയം രാജാവായി പ്രഖ്യാപിച്ചു. നാഥാൻ പ്രവാചകന്റെയും മറ്റും ഇടപെടലിലൂടെ ദാവീദ് ശലോമോനെ രാജാവാക്കി. വൃദ്ധനായ ദാവീദിന് ശരീരബലം ക്ഷയിച്ചു. രാജാവിന്റെ കുളിർ മാറ്റുവാൻ ശൂനേംകാരിയായ അബീശഗ് എന്ന സുന്ദരിയെ കൊണ്ടു വന്നു. അവൾ രാജാവിനെ ശുശ്രൂഷിച്ചു. മരണകാലം അടുത്തപ്പോൾ ശലോമോൻ ചെയ്യേണ്ടകാര്യങ്ങൾ അവനെ ഓർപ്പിച്ചു. (1രാജാ, 2:19). ബി.സി. 970-ൽ തൻറ എഴുപതാമത്തെ വയസിൽ ദാവീദ് ആയുസ്സും ധനവും മാനവും തികഞ്ഞവനായി മരിച്ചു. ദാവീദിന്റെ നഗരത്തിൽ അവനെ അടക്കം ചെയ്തു. (1രാജാ, 2:10,11; 1ദിന, 29:27,28). ദാവീദിൻ്റെ ഭരണകാലം നാല്പതു വർഷമായിരുന്നു; ദാവീദ് യിസ്രായേലിൽ വാണ കാലം നാല്പതു സംവത്സരം. അവൻ ഹെബ്രോനിൽ ഏഴു സംവത്സരവും യെരൂശലേമിൽ മുപ്പത്തുമൂന്നു സംവത്സരവും വാണു. (1രാജാ, 2:11). പ്രവാസത്തിനു ശേഷം മടങ്ങിവന്നപ്പോഴും ദാവീദിൻ്റെ കല്ലറകൾ പ്രത്യേകം ചൂണ്ടിക്കാണിക്കാവുന്ന നിലയിൽ ഉണ്ടായിരുന്നു. (നെഹെ, 3:16). 

ദാവീദിന്റെ സ്വഭാവം പരസ്പര വൈരുദ്ധ്യങ്ങളുടെ സംയോജനമാണ്. ശൗലിന്റെ കൊട്ടാരത്തിൽ ദാവീദിന്റെ പെരുമാററം തികച്ചും യോഗ്യമായിരുന്നു. ഫെലിസ്ത്യരെ അഭയം പ്രാപിച്ച കാലത്തുപോലും ദാവീദ് ശൗലിനോടു കൂറുപുലർത്തി. തന്റെ ശത്രുവായി മാറിയ ശൗലിനെ കൊല്ലാൻ സന്ദർഭം കിട്ടിയിട്ടും ദാവീദ് അതിനൊരുമ്പെട്ടില്ല. ശൗലിൻ്റെയും യോനാഥാൻറയും മരണത്തിൽ ദാവീദ് ആത്മാർത്ഥമായി വിലപിച്ചു. യോനാഥാന്റെ പുത്രനായ മെഫീബോശത്തിനു കുടുംബാവകാശം നല്കുകയും രാജാവിന്റെ മേശയിങ്കൽ ഭക്ഷണം കല്പിക്കുകയും ചെയ്തു. ഇവയെല്ലാം ദാവീദിന്റെ സ്വഭാവ വൈശിഷ്ട്യത്തിനു നിദർശനങ്ങളാണ്. 

ദാവീദ് ഉത്തമ ഭക്തനായിരുന്നു. ദൈവത്തോടു അരുളപ്പാടു ചോദിക്കാതെ ഒരു പ്രവൃത്തിയും ചെയ്തിരുന്നില്ല. പുരോഹിതന്മാരും പ്രവാചകന്മാരും പ്രവർത്തന രംഗങ്ങളിലെല്ലാം പ്രത്യക്ഷപ്പെട്ടിരുന്നു. ദൈവത്തിന്റെ പെട്ടകം യെരുശലേമിലേക്കു കൊണ്ടുവന്നപ്പോൾ വികാരവിവശനായ രാജാവ് ഏഫോദു ധരിച്ചു നൃത്തം ചെയ്തു. ബത്ത്-ശേബയുടെ കാര്യത്തിൽ ദാവീദ് ചെയ്ത പാപം നാഥാൻ പ്രവാചകൻ വെളിപ്പെടുത്തിയപ്പോൾ ദാവീദ് അനുതപിച്ചു. ജനസംഖ്യ എടുത്ത പാപത്തിലും ദാവീദ് യഹോവയുടെ കയ്യിൽ വീണു.

ഒരു കവിയും ഗായകനുമായിരുന്നു ദാവീദ്. ശൗലിന്റെയും യോനാഥാന്റെയും മരണത്തിൽ ഒരു വിലാപഗാനം എഴുതി. (2ശമൂ, 1:19-27). 2ശമൂവേൽ 22-ലെ ഗീതം പ്രസിദ്ധമാണ്.. ശൗലിന്റെ കൊട്ടാരത്തിൽ ദാവീദിനെ കൊണ്ടുവന്നതു തന്നെ കിന്നരവായനയിലെ നൈപുണ്യം കൊണ്ടായിരുന്നു. (1ശമൂ, 16:23). ആമോസ് പ്രവാചകൻ്റെ കാലത്തും ദാവീദ് സംഗീതത്തിന്റെ പ്രതീകമായിരുന്നു. (ആമോ, 6:5). യിസ്രായേലിന്റെ മധുരഗായകൻ (2ശമൂ, 23:1) എന്നു പ്രഖ്യാതി നേടി. സങ്കീർത്തനങ്ങളിൽ അധികവും ദാവീദിന്റെ രചനയാണ്. 73 സങ്കീർത്തനങ്ങളുടെ ശീർഷകങ്ങളിൽ ദാവീദിന്റെ പേര് ചേർത്തിട്ടുണ്ട്. ദൈവാലയസംഗീതം സംവിധാനം ചെയ്തത് ദാവീദത്രേ. ദാവീദിന്റെ സ്വഭാവത്തിലെ വൈകല്യങ്ങൾ ‘ഉന്നതന്മാരുടെ വീഴ്ച ഭയങ്കരം’ എന്ന സത്യത്തിന്റെ അനാവരണമാണ്. ഭാര്യമാരിലും വെപ്പാട്ടിമാരിലും കൂടി അസംഖ്യം പുത്രന്മാർ ദാവീദിനുണ്ടായിരുന്നു. അവരുടെ ശിക്ഷണത്തിലും പരിപാലനത്തിലും അല്പം പോലും ശ്രദ്ധിക്കുവാൻ ദാവീദിനു കഴിഞ്ഞില്ല. ദാവീദ് ഗൃഹത്തിന്റെ നിലനില്പ് ദൈവിക ഉടമ്പടിയിലും ദൈവത്തിന്റെ നിശ്ചലകൃപകളിലും മാത്രം അധിഷ്ഠിതമാണ്. 

ബത്ത്-ശേബയുടെയും ഊരീയാവിന്റെയും സംഭവത്തിൽ ദാവീദ് ചെയ്ത പാപം വളരെ നിന്ദ്യവും നീചവുമാണ്. ദൈവനാമ മഹത്വത്തിന് അശ്രാന്തം പ്രയത്നിച്ച ഒരു വ്യക്തിത്വത്തിൽ എത്ര വലിയ കളങ്കമാണ് അത് ചാർത്തി എന്നത് ദൈവജനത്തിന് ഒരു ഭയനിർദ്ദേശമാണ്. ദാവീദിൻറ പല പ്രവൃത്തികളും പുതിയനിയമ വിശ്വാസികൾക്കു അരോചകമാണ്. എങ്കിലും ദാവീദ് തന്റെ തലമുറയിൽ ദൈവത്തിന്റെ ആലോചനയ്ക്ക് ശുശ്രൂഷ ചെയ്തശേഷം നിദ്ര പ്രാപിച്ചു എന്നാണാ തിരുവെഴുത്തുകൾ സാക്ഷ്യപ്പെടുത്തുന്നത്. (പ്രവൃ, 13:36). ആ കാലത്ത് ദാവീദ് ദൈവനാമ മഹത്വത്തിനായി എരിഞ്ഞു പ്രകാശിച്ച വിളക്കായിരുന്നു. യിസായേൽ രാജ്യത്തിൻ്റെ സ്ഥാപകനായി യെഹൂദജനം അഭിമാനത്തോടും സ്നേഹത്തോടും നോക്കുന്നതു ശൗലിനെയല്ല ദാവീദിനെയാണ്. രാജത്വത്തിന്റെ മാതൃകാമുദ്രയാണു അദ്ദേഹം. വരുവാനിരിക്കുന്ന മശീഹയുടെ പ്രതിരൂപം അവർ ദാവീദിൽ കണ്ടു. സകല ശത്രുക്കളിൽ നിന്നും ജനത്തെ മോചിപ്പിച്ച് ദാവീദിന്റെ സിംഹാസനത്തിൽ മശീഹ എന്നേക്കും വാഴും. ദാവീദിന്റെ സന്തതിയായാണ് ജഡപ്രകാരം മശീഹ ഭൂജാതനായത്. (റോമ, 1:5).

ശൗൽ

ശൗൽ (Saul)

പേരിനർത്ഥം — ദൈവത്തോടു ചോദിച്ചു

യിസ്രായേലിലെ ഒന്നാമത്തെ രാജാവ്. ബെന്യാമീൻ ഗോത്രത്തിൽ കീശ് എന്ന ധനികന്റെ മകനും കോമളനും എല്ലാവരെക്കാളും തോൾ മുതൽ പൊക്കമേറിയവനും ആയിരുന്നു. (1ശമൂ, 9:1-2). ശൗൽ എപ്പോൾ എവിടെ ജനിച്ചു എന്നതിനെക്കുറിച്ചു വ്യക്തമായ തെളിവുകളൊന്നും ഇല്ല. (1ശമൂവേൽ 9-31 അദ്ധ്യായങ്ങൾ ശൗലിന്റെ ചരിത്രമാണ്. രാജവാഴ്ച സ്ഥാപിക്കുവാൻ ദൈവം തിരഞ്ഞെടുത്ത വ്യക്തിയായിരുന്നു ശൗൽ. യഹോവയ്ക്കുവേണ്ടി ജനത്തെ ഭരിക്കുകയായിരുന്നു അവന്റെ കർത്തവ്യം. എന്നാൽ നിയോഗിക്കപ്പെട്ട കർത്തവ്യത്തിനു ശൗൽ അയോഗ്യനെന്നു മൂന്നു പ്രാവശ്യം പ്രഖ്യാപിക്കപ്പെട്ടു. 

ഫെലിസ്ത്യർ പ്രാബല്യം പ്രാപിച്ചതോടുകൂടി ഒരു വീരനായ രാജാവിനു മാത്രമേ തങ്ങളെ മോചിപ്പിക്കാൻ കഴിയു എന്ന ചിന്ത യിസ്രായേൽ മക്കളിൽ രൂഢമൂലമായി. ശമുവേൽ പ്രവാചകനിലൂടെ നിലവിലിരുന്ന യഹോവയുടെ ആത്മീയനേതൃത്വത്തെ ജനം തിരസ്കരിച്ചു. മറ്റു ജാതികൾക്കുള്ളതുപോലെ തങ്ങൾക്കും ഒരു രാജാവിനെ വേണമെന്നു ജനം ആവശ്യപ്പെട്ടു. രാജവാഴ്ചയുടെ ദോഷഫലങ്ങൾ എന്താണെന്നു ശമുവേൽ ജനത്തിനു വ്യക്തമാക്കിക്കൊടുത്തു. യഹോവയുടെ നിർദ്ദേശാനുസരണം ശൗലിനെ രാജാവായി വാഴിച്ചു. 

പിതാവിന്റെ കാണാതെപോയ കഴുതകളെ അന്വേഷിച്ചു ശൌലും ഭൃത്യനും ദർശകനായ ശമൂവേലിന്റെ അടുക്കലെത്തി. അദ്ദേഹം ശൗലിനെ സ്വീകരിക്കുകയും ‘യഹോവ തന്റെ അവകാശത്തിനു പ്രഭുവായി നിന്നെ അഭിഷേകം ചെയ്തിരിക്കുന്നു’ എന്നു പറഞ്ഞു ശൗലിനെ അഭിഷേകം ചെയ്യുകയും ചെയ്തു. (1ശമൂ, 10:1). ശൗലിനെ രാജാവായി അഭിഷേകം ചെയ്തതിനു അംഗീകാരം വേണം. അതിനായി ശമൂവേൽ ജനത്തെ മിസ്പയിൽ വിളിച്ചു കൂട്ടി അവരിൽ നിന്നും ആർ രാജാവായിരിക്കണം എന്നറിയുവാൻ ചീട്ടിട്ടു. ചീട്ടു ശൗലിനു വീണു; ജനം ശൗലിന്റെ തിരഞ്ഞെടുപ്പ് അംഗീകരിച്ചു. (1ശമൂ, 10:17-25). അമ്മോന്യനായ നാഹാശ് ഗിലെയാദിലെ യാബേശിനെതിരെ പാളയമിറങ്ങി. കീഴടങ്ങലിനു ക്രൂരമായ നിബന്ധനകൾ നിവാസികളുടെ മേൽ അടിച്ചേല്പിച്ചു. അവർ ശൗലിന്റെ സഹായം ആവശ്യപ്പെട്ടു. ശൗലിന്റെ മേൽ ദൈവത്തിന്റെ ആത്മാവു വരുകയും അവൻ ജനത്തെക്കൂട്ടി അമ്മോന്യരെ നിശ്ശേഷം നിഗ്രഹിക്കുകയും ചെയ്തു. (11:1-11). ഇതു ശൗലിന്റെ രാജത്വത്തിന്റെ തെളിവായി. ജനമെല്ലാം ഗില്ഗാലിൽകൂടി ശൗലിനെ രാജാവായി വാഴിച്ചു. (1ശമൂ, 11:12-15). ഒരു വിടവാങ്ങൽ പ്രസംഗത്തോടു കൂടി ശമുവേൽ രാജ്യത്തിന്റെ ഭരണം ശൗലിനെ ഏല്പിച്ചു പിൻവാങ്ങി. പിന്നീടു വെറും മൂന്നു പ്രാവശ്യം മാത്രമായിരുന്നു വൃദ്ധനായ പ്രവാചകൻ രംഗത്തു വന്നത്. അതിൽ ഒരു പ്രാവശ്യം മരണ ശേഷമാണ്. 

രാജ്യം ശക്തമായി നിലനിർത്തുവാനും ശത്രുക്കളെ ആക്രമിക്കുവാനുമായി ശൗൽ സ്ഥിരമായ ഒരു സൈന്യം ശേഖരിച്ചു. മൂവായിരം പേരിൽ രണ്ടായിരം പേർ ശൗലിനോടു കൂടിയും ആയിരം പേർ ശൗലിന്റെ പുത്രനായ യോനാഥാനോടുകൂടിയും ആയിരുന്നു. അവർ യുദ്ധത്തിൽ ഫെലിസ്ത്യരെ ജയിച്ചു. എന്നാൽ ഫെലിസ്ത്യർ ഒരു വലിയ സൈന്യവുമായി പിന്നെയും വന്നു. ജനം ശൗലിന്റെ അടുക്കൽ കൂടി വന്നു. ശമുവേലിനു വേണ്ടി ഏഴു ദിവസം കാത്തിരുന്നിട്ടും കാണാതിരുന്നതു കൊണ്ട് ശൗൽ യഹോവയുടെ പ്രസാദത്തിനായി ഹോമയാഗം കഴിച്ചു. അപ്പോൾ തന്നെ ശമൂവേൽ വന്നു ശൗലിനെ ശാസിച്ചു. ശൗലിന്റെ രാജത്വം നിലനിൽക്കുകയില്ല എന്നു ശമുവേൽ പ്രവചിച്ചു. (1ശമൂ, 13:1-14). തനിക്കു ബോധിച്ച ഒരു പുരുഷനെ യഹോവ തന്റെ ജനത്തിനു പ്രഭുവായി നിയമിച്ചിരിക്കുന്നു എന്ന ആദ്യ സൂചന ശൗലിനു ലഭിച്ചു. 

ജനം ശൗലിനെ വിട്ടുപോയി. അറുന്നൂറു പേർ മാത്രമാണു ശൗലിനോടൊപ്പം ശേഷിച്ചത്. വലിയ ഞെരുക്കത്തിന്റെ ചുറ്റുപാടായിരുന്നു. ഫെലിസ്ത്യ സൈന്യം എബ്രായരുടേതിനെക്കാൾ അധികമായിരുന്നു. (1ശമൂ, 13:5). ഉപ്രദവിക്കപ്പെട്ട യിസ്രായേല്യർ ഗുഹകളിലും പള്ളക്കാടുകളിലും പാറകളിലും ഗഹ്വരങ്ങളിലും കുഴികളിലും പോയി ഒളിച്ചു, 1ശമൂ, 13:6,7). ആയുധ സജ്ജീകരണത്തിലും ഫെലിസ്ത്യർ മുൻപന്തിയിലായിരുന്നു. ഇരുമ്പിന്റെ കുത്തക അവർക്കായിരുന്നു. ആയുധങ്ങൾക്കു മുർച്ച കൂട്ടുന്നതിനു യിസ്രായേല്യർക്കു ഫെലിസ്ത്യരെ ആശ്രയിക്കേണ്ടി വന്നു. യുദ്ധസമയത്തു ശൗലിനും യോനാഥാനും മാത്രമേ വാളും കുന്തവും ഉണ്ടായിരുന്നുള്ളു. ജനത്തിൽ മറ്റാർക്കും വാളും കുന്തവും ഉണ്ടായിരുന്നില്ല. (1ശമൂ, 13:13-23). ഫെലിസ്ത്യരെ ശക്തമായി എതിർക്കുവാനുള്ള കഴിവ് യിസ്രായേല്യർക്കു ഉണ്ടായിരുന്നില്ല. എന്നാൽ യോനാഥാൻ ചില വിശ്വസ്തരുമായി ചെന്നു ഫെലിസ്ത്യരെ ആക്രമിച്ചു പരാജയപ്പെടുത്തി. (1ശമൂ, 14:1:46). ശൗൽ രാജത്വം ഏറ്റശേഷം മോവാബ്യർ, അമ്മോയിന്യർ, ഏദോമ്യർ, സോബാ രാജാക്കന്മാർ, ഫെലിസ്ത്യർ എന്നിങ്ങനെ ചുറ്റുമുള്ള സകലജാതികളോടും യുദ്ധം ചെയ്തു ജയിച്ചു. (1ശമൂ, 14:47,48). 

ശൗൽ ഒരു ധീരനായകനായിരുന്നു. എന്നാൽ ഒരു പടയാളിക്കുണ്ടായിരിക്കേണ്ട അനുസരണം ശൗലിനു ഉണ്ടായിരുന്നില്ല. അമാലേക്യരോടുള്ള യുദ്ധം ഒരു സൈനിക വിജയമായിരുന്നു എങ്കിലും ആത്മിക പരാജയമായിരുന്നു. അമാലേക്യരെ തോല്പിച്ചു അവരെ പൂർണ്ണമായി നശിപ്പിക്കണമെന്നായിരുന്നു യഹോവയുടെ കല്പന. എന്നാൽ ശൗൽ ആഗാഗ് രാജാവിനെയും നല്ല മൃഗങ്ങളെയും ജീവനോടെ സൂക്ഷിച്ചു. വ്യാജവും മതപരവുമായ ഒഴികഴിവുകൾ പറഞ്ഞ് ശൗൽ സ്വന്തം പ്രവൃത്തിയെ ന്യായീകരിക്കുവാനാണ് ശ്രമിച്ചത്. യഹോവയുടെ കല്പനയനുസരിച്ചു ശമൂവേൽ വീണ്ടും ശൗലിന്റെ അടുക്കൽ വന്നു അവനെ ശാസിച്ചു. ‘അനുസരിക്കുന്നതു യാഗത്തെക്കാളും ശ്രദ്ധിക്കുന്നതു മുട്ടാടുകളുടെ മേദസ്സിനെക്കാളും നല്ലതു’ എന്നു ശൗലിനെ ഓർപ്പിക്കുകയും (1ശമൂ, 15:22) യഹോവയുടെ വചനത്തെ തള്ളിക്കളഞ്ഞതുകൊണ്ടു യഹോവ ശൗലിനെ രാജസ്ഥാനത്തു നിന്നു തള്ളിക്കളഞ്ഞിരിക്കുന്നു എന്നു വീണ്ടും അറിയിക്കുകയും ചെയ്തു. ശമൂവേൽ രാമയിലേയ്ക്കു പോയി; പിന്നീടു ശൗലിനെ കണ്ടിട്ടില്ല. (1ശമൂ, 15:35). 

ശമുവേൽ പ്രവാചകൻ ദാവീദിനെ ഭാവി രാജാവായി അഭിഷേകം ചെയ്തു. യഹോവയുടെ ആത്മാവു ദാവീദിന്റെ മേൽ വന്നു. ദൈവത്തിന്റെ ആത്മാവു ശൗലിനെ വിട്ടു പോകുകയും ദുരാത്മാവു അവനെ ബാധിക്കുകയും ചെയ്തു. ദുരാത്മാവു മാറുവാനായി കിന്നരം വായിക്കുന്നതിനു ദാവീദിനെ ശൗൽ അടുക്കൽ താമസിപ്പിച്ചു. (1ശമൂ, 16:12-23). ദാവീദ് ഗൊല്യാത്തിനെ വധിച്ചു. ശൗലിനെക്കാൾ വലിയ വീരനായി യിസ്രായേല്യ സ്ത്രീകൾ ദാവീദിനെ പുകഴ്ത്തി. ശൗലിന്റെ മകനായ യോനാഥാൻ ദാവീദിനെ ഹൃദയപൂർവ്വം സ്നേഹിച്ചു. അസൂയയും വിദ്വേഷവും ഭയവും നിറഞ്ഞ ശൗൽ ദാവീദിനെ വധിക്കുവാൻ പ്രത്യക്ഷവും പരോക്ഷവുമായ ശ്രമങ്ങൾ നടത്തി. (1ശമൂ, 18:10,11,21; 19:10). ദാവീദ് കൊട്ടാരത്തിൽ നിന്നു ഒളിച്ചോടി രണ്ടു പ്രാവശ്യം ഫെലിസ്ത്യ ദേശത്തു അഭയം പ്രാപിച്ചു. (21:10; 27:1). നോബിലെ പുരോഹിതന്മാർ ദാവീദിനെ സഹായിച്ചതു കൊണ്ട് ശൗൽ പുരോഹിതന്മാരെ കൂട്ടക്കൊല ചെയ്യുകയും പട്ടണം നിർമ്മലമാക്കുകയും ചെയ്തു. (1ശമൂ, 22:17-19). രണ്ടു സന്ദർഭങ്ങളിൽ ദാവീദ് ശൗലിന്റെ ജീവനെ നശിപ്പിക്കാതെ ശേഷിപ്പിച്ചു. ഏൻ-ഗെദിയിൽ വച്ചും ((1ശമൂ, 24:1-7),, സീഫ് മരുഭൂമിയിൽ വച്ചും (1ശമൂ, 26:6-12) യഹോവയുടെ അഭിഷിക്തന്റെ മേൽ കൈവയ്ക്കുവാൻ ദാവീദ് ഒരുമ്പട്ടതേയില്ല. 

ഒന്നായി ഫെലിസ്ത്യർ യുദ്ധത്തിനു വന്നപ്പോൾ ശൗൽ ഏൻ-ദോരിലെ വെളിച്ചപ്പാടത്തി മുഖാന്തരം ശമൂവേലിനോടു ബന്ധപ്പെട്ടു. കല്ലറയിൽ നിന്നു പ്രത്യക്ഷപ്പെട്ട ശമുവേൽ മൂന്നാമതും ഒടുവിലും ആയി ശൗലിനെ ശാസിച്ചു, ശൗലിന്റെയും കുടുംബത്തിന്റെയും ആസന്നനാശം പ്രവചിച്ചു. ഫെലിസ്ത്യ സൈന്യവും യിസ്രായേൽ സൈന്യവും യിസ്രെയേൽ (Jezreel) സമതലത്തിൽ അണിനിരന്നു. (1ശമൂ, 29:1). പരാജയം ബോദ്ധ്യപ്പെട്ട യിസ്രായേൽ മക്കൾ ഗിൽബോവാ പർവ്വതത്തിലേക്കു ഓടി. ഫെലിസ്ത്യർ അവരെ പിൻതുടർന്നു നിഗ്രഹിച്ചു. (1ശമൂ, 31:1). ശൗലിന്റെ മുന്നു പുത്രന്മാർ യോനാഥാനും അബീനാദാബും മെല്ക്കീശുവയും കൊല്ലപ്പെട്ടു. ശൗലിനു മാരകമായ മുറിവേറ്റു. അഗ്രചർമ്മിയുടെ കയ്യിൽ വീഴാതിരിക്കുവാൻ വേണ്ടി ആയുധവാഹകനോടു തന്നെ കൊല്ലുവാൻ ശൗൽ ആവശ്യപ്പെട്ടു. അവൻ അതു നിരസിച്ചപ്പോൾ ശൗൽ സ്വന്തം വാളിന്മേൽ വീണു മരിച്ചു. പിറ്റേദിവസം ഫെലിസ്ത്യർ നിഹതന്മാരുടെ വസ്ത്രം ഉരിയുവാൻ വന്നപ്പോൾ ശൗൽ വീണു കിടക്കുന്നതു കണ്ട് അവർ ശൗലിന്റെ തല വെട്ടിക്കൊണ്ടു പോയി. അവന്റെ ശരീരത്തെ ബേത്ത്-ശാന്റെ ചുവരിൽ തൂക്കി. യാബേശ് നിവാസികൾ ശൗലിന്റെയും പുത്രന്മാരുടെയും ശവങ്ങൾ ബേത്ത്-ശാന്റെ ചുവരിൽ നിന്നും എടുത്തു ദഹിപ്പിച്ചു. അവരുടെ അസ്ഥികളെ യാബേശിലെ പിചുല വൃക്ഷച്ചുവട്ടിൽ കുഴിച്ചിട്ടു. ദാവീദ് അത്യന്തം വിലപിച്ചു. ശൗലിനെ കൊന്നവൻ എന്നവകാശപ്പെട്ടു കൊണ്ട് ഈ വൃത്താന്തവുമായി ദാവീദിന്റെ അടുക്കൽ വന്ന അമാലേക്യനെ ദാവീദ് കൊന്നു. (2ശമൂ, 1). 

രാജകീയഗോത്രം യെഹൂദാ ആണെങ്കിലും യിസ്രായേലിലെ ഒന്നാമത്തെ രാജാവു ബെന്യാമീൻ ഗോത്രത്തിൽ നിന്നായിരുന്നു. സമ്പന്നനും സുന്ദരനും ദീർഘകായനും ആയ ശൗൽ ശൂരനും പരാക്രമിയും ആയിരുന്നു. രാജാധിപത്യ സ്ഥാപനത്തിനു വേണ്ടി ദൈവം ശൗലിനെ തിരഞ്ഞെടുത്തു. രാജാവായിരിക്കുവാൻ താൻ അയോഗ്യനെന്നു തെളിയിച്ചതായി ദൈവം മൂന്നുപ്രാവശ്യം പ്രവാചകനിലുടെ ശൗലിനെ അറിയിച്ചു. ചപല വികാരങ്ങൾക്കു അടിമയായിരുന്നു ശൗൽ. വിവേകവും, ശുദ്ധമനസ്സാക്ഷിയും, തത്വദീക്ഷയും, കർത്തവ്യബോധവും രാജാവിനന്യമായി പോയി. അത്യാഗവും, അസൂയയും, സ്പർദ്ധയും, വൈരനിര്യാതന ബുദ്ധിയും ശൗലിനെ കീഴടക്കി. ദൈവത്തെ നിരുപാധികമായി ആശ്രയിക്കുകയോ വിശ്വസിക്കുകയോ ചെയ്തില്ല. ഒരിക്കൽ പ്രവാചകനോടു ദൈവഹിതം അറിയിക്കാൻ ആവശ്യപ്പെടുന്ന ശൗൽ പിന്നീടൊരിക്കൽ ദൈവകല്പനയെ അവഗണിക്കുന്നതായി കാണാം. വെളിച്ചപ്പാടത്തികളെയും പ്രാശ്നികന്മാരെയും ദേശത്തുനിന്നു ഉച്ചാടനം ചെയ്ത ശൗൽ ഒടുവിൽ ഏൻ-ദോരിലെ വെളിച്ചപ്പാടത്തിയോടു ചോദിക്കുവാൻ പോയി. ദുരാത്മ ബാധയാൽ വിഷാദരോഗത്തിന് അടിമയായിരുന്ന ശൗൽ ഒടുവിൽ ഭ്രാന്തനെപ്പോലെ പെരുമാറി. അനുസരണമില്ലായയും ദുശ്ശാഠ്യവും ശൗലിന്റെ സ്വഭാവത്തിലെ പ്രധാന ഘടകങ്ങളായിരുന്നു. ശൗൽ എന്ന പേർ അനുസരണക്കേടിന്റെയും അസൂയയുടെയും ദുരന്തത്തിന്റെയും പ്രതീകമായി മാറി. ശൗലിൻ്റെ ഭരണകാലം നാല്പതു വർഷമായിരുന്നു. (പ്രവൃ, 13:21).

യേശുവിന്റെ വംശാവലി

യേശുവിന്റെ വംശാവലി

ആദാം മുതൽ ദാവീദിൻ്റെ പുത്രനായ നാഥാനിലൂടെ അമ്മയായ മറിയവഴി എഴുപത്താഞ്ചാമത്തെ തലമുറ ക്രിസ്തുവിൽ എത്തുന്നു. ദാവീദിന്റെ പുത്രനായ ശലോമോനിലൂടെ വളർത്തച്ഛനായ യോസേഫ് വഴി അറുപത്തിനാലാമത്തെ തലമുറയാണ് യേശുക്രിസ്തു. (1ദിന, 1-3 അ, മത്താ, 1:1-16, ലൂക്കോ, 3:23-38).

0. ആദാം

1. ശേത്ത്

2. എനോശ് 

3. കയിനാൻ

4. മലെല്യേൽ

5. യാരെദ്

6. ഹാനോക്ക്

7. മെഥൂശലാ

8. ലാമെക്ക്

9. നോഹ

10. ശേം

11. അർഫക്സാദ്

12. കയിനാൻ

13. ശലാം

14. ഏബെർ

15. ഫാലെഗ്

16. രെഗു

17. സെരൂഗ്

18. നാഹോർ

19. തേരഹ്

20. അബ്രഹാം

21. യിസ്ഹാക്ക്

22. യാക്കോബ് 

23. യെഹൂദാ

24. പാരെസ്

25. എസ്രോൻ

26. അരാം

27. അമ്മീനാദാബ്

28. നഹശോൻ

29. സല്മോൻ

30. ബോവസ്

31. ഓബേദ്

32. യിശ്ശായി

33. ദാവീദ്

34. നാഥാൻ

35. മത്തഥാ

36. മെന്നാ

37. മെല്യാവു

38. എല്യാക്കീം

39. യോനാം

40. യോസേഫ്

41. യെഹൂദാ

42. ശിമ്യോൻ

43. ലേവി

44. മത്ഥാത്ത്

45. യോരീം

46. എലീയേസർ

47. യോശു

48. ഏർ

49. എല്മാദാം

50. കോസാം

51. അദ്ദി

52. മെല്ക്കി

53. നേരി

54. ശലഥീയേൽ

55. സൊരൊബാബേൽ

56. രേസ

57. യോഹന്നാൻ

58. യോദാ

59. യോസേഫ്

60. ശെമയി

61. മത്തഥ്യൊസ്

62. മയാത്ത്

63. നഗ്ഗായി

64. എസ്ലി

65. നാഹൂം

66. ആമോസ്

67. മത്തഥ്യൊസ്

68. യോസേഫ്

69. യന്നായി

70. മെല്ക്കി

71. ലേവി

72. മത്ഥാത്ത്

73. ഹേലി

74. മറിയ

        🔻

യേശുക്രിസ്തു

        🔺

63. യോസേഫ്

62. യാക്കോബ്

61. മത്ഥാൻ

60. എലീയാസർ

59. എലീഹൂദ്

58. ആഖീം

57. സാദോക്ക്

56. ആസോർ

55. എല്യാക്കീം

54. അബീഹൂദ്

53. സെരൂബ്ബാബേൽ

52. ശെയല്തീയേൽ

51. യെഖൊന്യാവു

50. യെഹോയാക്കീം

49. യോശിയാവു

48. ആമോൻ

47. മനശ്ശെ

46. ഹിസ്ക്കിയാവു

45. ആഹാസ്

44. യോഥാം

43. ഉസ്സീയാവു

42. അമസ്യാവു

41. യോവാശ്

40. അഹസ്യാവു

39. യോരാം

38. യോശാഫാത്ത്

37. ആസാ

36. അബീയാവു

35. രെഹെബ്യാം

34. ശലോമോൻ

33. ദാവീദ്

32. യിശ്ശായി

31. ഓബേദ്

30. ബോവസ്

29. സല്മോൻ

28. നഹശോൻ

27. അമ്മീനാദാബ്

26. അരാം

25. എസ്രോൻ

24. പാരെസ്

23. യെഹൂദാ

22. യാക്കോബ്

21. യിസ്ഹാക്ക്

20. അബ്രഹാം

19. തേരഹ്

18. നാഹോർ

17. സെരൂഗ്

16. രെഗു

15. ഫാലെഗ്

14. ഏബെർ

13. ശലാം

12. കയിനാൻ

11.അർഫക്സാദ്

10. ശേം

9. നോഹ

8. ലാമെക്ക്

7. മെഥൂശലാ

6. ഹാനോക്ക്

5. യാരെദ്

4. മലെല്യേൽ

3. കയിനാൻ

2. എനോശ്

1. ശേത്ത്

0. ആദാം

ത്രിത്വം നാലാം നൂറ്റാണ്ടിൽ ഉണ്ടാക്കപ്പെട്ട ഉപദേശം

ഉപായിയായ സർപ്പത്തിൻ്റെ വഞ്ചനയാൽ ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിർമ്മലതയും വിട്ട്, സഭ വഷളായിപ്പോകുമോ എന്നുള്ള പൗലൊസിൻ്റെ ആശങ്കപോലെ, ദൈവസഭ സ്ഥാപിതമായി ഏകദേശം മൂന്ന് നൂറ്റാണ്ടാക്കുകൾക്കശേഷം, ഉപായിയായ സർപ്പത്താൽ ഉണ്ടാക്കപ്പെട്ട ഉപദേശമാണ് ത്രിത്വം. തെളിവുകൾ നോക്കാം:

ട്രിനിറ്റിയുടെ ദൈവശാസ്ത്രത്തിൽ ഇപ്രകാരം കാണാം: “സഭ നാലാം നൂറ്റാണ്ടിൽ ത്രിത്വോപദേശം രൂപപ്പെടുത്താൻ തുടങ്ങി. നിഖ്യാസുനഹദോസ് (A.D. 325) പുത്രന് പിതാവിനോടുള്ള സത്താസമത്വവും, കോൺസ്റ്റാൻഡിനോപ്പിൾ സുനഹദോസ് (A.D. 381) പരിശുദ്ധാത്മാവിൻ്റെ ദൈവത്വവും അംഗീകരിച്ചു. പിതാവ് പുത്രനെ ജനിപ്പിക്കുന്നതായും പരിശുദ്ധാത്മാവ് പിതാവിൽനിന്നും പുത്രനിൽനിന്നും പുറപ്പെടുന്നതായും ഔദ്യോഗികമായി അംഗീകരിച്ചു.” (ദൈവം–ത്രിയേകത്വം, Systematic theology, പേജ്, 147)

ആദ്യഭാഗം: “സഭ നാലാം നൂറ്റാണ്ടിൽ ത്രിത്വോപദേശം രൂപപ്പെടുത്താൻ തുടങ്ങി.” രൂപപ്പെടുത്താൻ തുടങ്ങി എന്നു പറഞ്ഞാൽ; പുതുതായൊന്ന് നിർമ്മിക്കുവാൻ/ഉണ്ടാക്കുവാൻ അഥവാ, മെനയുവാൻ തുടങ്ങി എന്നാണർത്ഥം. ഉണ്ടായിരുന്ന ഉപദേശത്തെ പരിഷ്കരിച്ചുവെന്നോ, സ്ഥിരീകരിച്ചുവെന്നോ, എടുത്തുപറഞ്ഞുവെന്നോ അല്ല പറയുന്നത്; ഇല്ലാത്ത ഒരു ഉപദേശത്തെ രൂപപ്പെടുത്താൻ തുടങ്ങി എന്നാണ്. മുമ്പേ ഉണ്ടായിരുന്ന ഒരു ഉപദേശത്തെ രൂപപ്പെടുത്താൻ തുടങ്ങേണ്ട ആവശ്യമില്ലല്ലോ?

അടുത്തഭാഗം: “പിതാവ് പുത്രനെ ജനിപ്പിക്കുന്നതായും പരിശുദ്ധാത്മാവ് പിതാവിൽനിന്നും പുത്രനിൽനിന്നും പുറപ്പെടുന്നതായും ഔദ്യോഗികമായി അംഗീകരിച്ചു.” ബൈബിളിൽ ട്രിനിറ്റിയെന്ന ഉപദേശം ഉണ്ടായിരുന്നെങ്കിൽ അത് ഔദ്യോഗികം തന്നെയായിരിക്കുമല്ലോ; പിന്നെ, സുനഹദോസ് എന്തിനാണ് ട്രിനിറ്റിയെ ഔദ്യോഗികമായി അംഗീകരിക്കുന്നത്? എന്നുവെച്ചാൽ, നാലാം നൂറ്റാണ്ടിനുമുമ്പ് അങ്ങനെയൊരു ഉപദേശം സഭയ്ക്കകത്ത് ഉണ്ടായിരുന്നില്ല; പുതുതായി ഒരു ഉപദേശം ഉണ്ടാക്കിയശേഷം, അതിനെ ഔദ്യോഗികമായി പ്രഖ്യാപിച്ച് സഭയ്ക്കകത്ത് നുഴയിച്ചുകയറ്റുകയാണ് ചെയ്തതെന്നു അസന്ദിദ്ധമായി തെളിയുന്നു.

അതായത്, നിഖ്യാ സുനഹോദോസിൽ വെച്ച് ത്രിത്വവിശ്വസം പൂർണ്ണമായി രൂപപ്പെടുത്താൻ കഴിഞ്ഞില്ല. ത്രിത്വത്തിലെ രണ്ടാമനായ പുത്രൻ “സത്യദൈവത്തിൽ നിന്ന് ജനിച്ച സത്യദൈവം” ആണെന്ന് സുനഹോദോസ് പ്രഖ്യാപിച്ചുകൊണ്ട്, ത്രിത്വത്തിൻ്റെ പകുതി നിഖ്യായിലെ വിശ്വസപ്രമാണത്തിലൂടെ രൂപപ്പെടുത്തി. പിന്നെയും 56 വർഷം കഴിഞ്ഞ് 381-ൽ കോൺസ്റ്റാൻ്റിനോപ്പിളിൽ കൂടിയ മറ്റൊരു സൂനഹദോസിൽ വെച്ചാണ് മൂന്നാമനായ, “പരിശുദ്ധാത്മാവ് പിതാവിൽനിന്നും പുറപ്പെടുന്നതായി” പ്രഖ്യാപിച്ചുകൊണ്ട്, പരിശുദ്ധാവിനെ ദൈവമായി അംഗീകരിച്ചത്. ഒരു സത്യദൈവത്തിൽ മറ്റൊരു സത്യദൈവം ജനിച്ചു എന്നും മറ്റൊരു സത്യദൈവം പുറപ്പെട്ടു എന്നും പറഞ്ഞാൽ എങ്ങനെയിരിക്കും?

ഈ ഉപദേശത്തിൻ്റെ ഹൈലൈറ്റ് എന്താണെന്ന് ചോദിച്ചാൽ: പിന്നെയും ഏകദേശം 700 വർഷം പാശ്ചാത്യ പൗരസ്ത്യ സഭകൾ തമ്മിൽ പരിശുദ്ധാത്മാവിൻ്റെ പേരിൽ അടികൂടിയിട്ടാണ്, ത്രിത്വോപദേശം ഒരു പരുവത്തിൽ എത്തിച്ചത്. പിതാവിൽനിന്നു മാത്രമാണോ, പുത്രനിൽനിന്നുകൂടിയാണോ പരിശുദ്ധാത്മാവ് പുറപ്പെട്ടത് എന്നതായിരുന്നു തർക്കത്തിനുകാരണം. ഒടുവിൽ “പിതാവില്‍നിന്നും പുത്രനില്‍നിന്നും പുറപ്പെടുന്നവനും” എന്നു തീരുമാനമാനമാക്കി. അതാണ് ഫിലിയോക്ക് (Filioque) വിവാദം അഥവാ, പരിശുദ്ധാത്മാവിൻ്റെ ഇരട്ടപ്പുറപ്പാട് എന്ന് അറിയപ്പെടുന്നത്. അതുകൊണ്ടാണ് നാലാം നൂറ്റാണ്ടിലാണ് ഈ ഉപദേശം ഉണ്ടാക്കാൻ തുടങ്ങിയതെന്ന് ചരിത്രം പറയുന്നത്. അതായത്, സഭ സ്ഥാപിതമായി ഏകദേശം 1,000 വർഷം കഴിഞ്ഞാണ് ഈ ബൈബിൾവിരുദ്ധ ഉപദേശം പൂർണ്ണമായി ഉണ്ടാക്കിയെടുത്തത്. പൗലൊസിൻ്റെ ഭയംപോലെ, ദൈവസഭ സ്ഥാപിതമായി മൂന്ന് നൂറ്റാണ്ടാക്കുകൾക്കശേഷം, ഉപായിയായ സർപ്പം ഏകദേശം 750 വർഷം മിനക്കിട്ടിരുന്ന് ഉണ്ടാക്കിയ ഉപദേശമാണ് ട്രിനിറ്റി.

ഈ വിശ്വാസത്തിൻ്റെ വൈകല്യം കാണുക: ഒരു ജനിപ്പിച്ച സത്യദൈവം, ഒരു ജനിച്ച സത്യദൈവം, ജനിപ്പിച്ച സത്യദൈവത്തിൽനിന്നും ജനിച്ച സത്യദൈവത്തിൽനിന്നും പുറപ്പെട്ട മറ്റൊരു സത്യദൈവം. എത്ര മനോഹരമായ ദുരുപദേശം! ഇതൊക്കെ ബൈബിളിൽ എങ്ങനാനും ഉള്ളതാണോ? എന്നിട്ട്, അനുയായികളുടെ മസ്തിഷ്ക പ്രക്ഷാളനം (brainwash) നടത്തി തങ്ങൾ ഏകദൈവവിശ്വാസികൾ ആണെന്ന പച്ചക്കള്ളം ഉപായത്താൽ വിശ്വസിപ്പിക്കുന്നു.

ശ്രദ്ധേയമായ കാര്യം അതൊന്നുമല്ല: യഹോവയായ ഏകദൈവത്തിനോ, ദൈവത്തിൻ്റെ ക്രിസ്തുവിനോ, പഴയനിയമത്തിലെ മശീഹമാർക്കോ, ഭക്തന്മാർക്കോ, അപ്പൊസ്തലന്മാർക്കോ, പുത്രത്വവും അരുളപ്പാടുകളും ആരാധനയും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ചട്ടങ്ങളും വചനവും വാഗ്ദത്തങ്ങളും വിധികളും ഭരമേല്പിക്കപ്പെട്ടിരിക്കുന്ന ഭൂമുഖത്തെ ഏകജാതിയായ യിസ്രായേൽ ജനത്തിനോ ഇങ്ങനെയോരു ഉപദേശത്തെക്കുറിച്ച് യാതൊരു അറിവുമില്ല:

യഹോവ: “യഹോവയായ ഞാൻ നിൻ്റെ ദൈവമാകുന്നു, ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുത് എന്ന ഒന്നാം കല്പന തുടങ്ങി, സർവ്വഭൂമിയിലും എന്നെപ്പോലെ മറ്റൊരുത്തനുമില്ല; ഞാൻ, ഞാൻ മാത്രമേയുള്ളു, ഞാനല്ലാതെ ദൈവമില്ല; ഞാനല്ലാതെ വേറൊരു ദൈവമില്ല; എനിക്ക് സദൃശനായി ആരുമില്ല; എനിക്ക് തുല്യനായി ആരുമില്ല;;എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല; എന്റെ ശേഷം ഉണ്ടാകയുമില്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല” എന്നൊക്കെയാണ് യഹോവ പറയുന്നത്. (പുറ, 9:14; 20:2-3; ആവ, 32:39; യെശ, 40:25, 43:10; 44:8; 45:5; 46:9)

ദൈവത്തിൻ്റെ ക്രിസ്തു: “ദൈവം ഒരുത്തൻ മാത്രമാണെന്നും (monou theou – God alone – യോഹ, 5:44), പിതാവ് മാത്രമാണ് സത്യദൈവമെന്നും (pater ton monon alethinon theon – Father, the only true God – യോഹ, 17:3), അവനെ മാത്രം ആരാധിക്കണം (Worship Him only – മത്താ, 4:10; ലൂക്കൊ, 4:8), ആ നാളും നാഴികയും എൻ്റെ പിതാവ് മാത്രം (My Father only) അല്ലാതെ പുത്രനുംകൂടി അറിയുന്നില്ല (മത്താ, 24:36) എന്നൊക്കെ ക്രിസ്തു പറഞ്ഞത്, പഴയനിയമത്തിൽ മാത്രം/ഒരുത്തൻ മാത്രം എന്നത്ഥമുള്ള യാഹീദിന് (yahid) തുല്യമായ മോണോസ് (monos) കൊണ്ട് ഖണ്ഡിതമായിട്ടാണ്.

പഴയനിയമത്തിലെ മശിഹമാർ: “യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നും, അവനു സമനായും സദൃശനായും ആരുമില്ലെന്നും, യഹോവയല്ലാതെ മറ്റൊരുദൈവം സ്വർഗ്ഗത്തിലോ ഭൂമിയിലോ ഇല്ലെന്നും” പഴയനിയമത്തിലെ അഭിഷിക്തന്മാർ പറയുന്നു. (പുറ, 15:11; 1രാജാ, 8:23; 2രാജാ, 19:15,19; സങ്കീ, 40:5; ശെശ, 37;16,20)

ഭക്തന്മാർ: യഹോവ ഒരുത്തൻ മാത്രമാണെന്നും യഹോവ ഒരുത്തൻ മാത്രമാണ് സ്രഷ്ടാവെന്നും പഴയനിയമത്തിലെ ഭക്തന്മാർ പറയുന്നു: (നെഹെ, 9:6; ഇയ്യോ, 9:8)

അപ്പൊസ്തലന്മാർ: “ദൈവം ഒരുത്തൻ മാത്രമാണെന്നും (ലൂക്കൊ, 5:21; റോമ, 16:24; 1തിമൊ, 1:17; യൂദാ, 1:4,24), പിതാവായ ഏകദൈവമേ നമുക്കുള്ളെന്നും” അപ്പൊസ്തലന്മാർ സ്ഫടികസ്ഫുടം വ്യക്തമാക്കുന്നു. (യോഹ, 8:41; 1കൊരി, 8:6; എഫെ, 4:6)

യിസ്രായേൽ ജനം: “ഞാനോ മിസ്രയീംദേശംമുതൽ നിന്റെ ദൈവമായ യഹോവ ആകുന്നു; എന്നെയല്ലാതെ വേറൊരു ദൈവത്തെയും നീ അറിയുന്നില്ല; ഞാനല്ലാതെ ഒരു രക്ഷിതാവു ഇല്ലല്ലോ. ഞാൻ മരുഭൂമിയിൽ ഏറ്റവും വരണ്ട ദേശത്തു തന്നേ നിന്നെ മേയിച്ചു.” (ഹോശ, 13:4-5). “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39. ഒ.നോ: 1രാജാ, 8:23; യോശു, 2:11; 2ദിന, 6:14).

വഷളായിപ്പോയ കാന്ത: നിഖ്യാസുനഹദോസിനു് മുമ്പും പിമ്പുമുള്ള സഭയുടെ ആത്മീയവും ധാർമ്മികവുമാ നിലവാരം പരിശോധിച്ചാൽ; പൗലൊസ് പറഞ്ഞ നിർമ്മല കന്യകയെയും വഷളായിപ്പോയ കന്യകയെയും വേർതിരിച്ച് കാണാൻ കഴിയും. “ക്രിസ്തുവിന്റെ ഉപദേശത്തിൽ നിലനില്ക്കാതെ അതിർ കടന്നുപോകുന്ന ഒരുത്തനും ദൈവം ഇല്ല; ഉപദേശത്തിൽ നിലനില്ക്കുന്നവനോ പിതാവും പുത്രനും ഉണ്ടു.” (2യോഹ, 1:9). ക്രിസ്തുവിൻ്റെ ഉപദേശത്തിൽ നിലനില്ക്കാതെ വഷളായിപ്പോയ (വ്യഭിചാരിണി) കാന്തയാണ് ട്രിനിറ്റി.

ത്രിത്വവിശ്വാസം ഉത്ഭവിച്ച വഴി: പുത്രൻ പിതാവിൻ്റെ സൃഷ്ടിയാണെന്ന് പഠിപ്പിച്ച പാഷാണ്ഡകനായ അറിയൂസിൻ്റെ ഉപദേശത്തെ ഖണ്ഡിക്കാനെന്ന പേരിൽ കോൺസ്റ്റന്റൈൻ ചക്രവർത്തിയുടെ (എ.ഡി. 272 – 337) നേതൃത്വത്തിൽ ബിഥുന്യയിലെ നിഖ്യായിൽ ചേർന്ന സുനഹദോസ്, അതേ ഉപദേശത്തെ വെള്ളപൂശി എടുത്തതാണ് ത്രിത്വോപദേശം. അറിയൂസ് സൃഷ്ടിച്ച പുത്രനെ നിഖ്യായിലൂടെ ശവപിതാക്കന്മാർ ജനിപ്പിച്ചെടുത്തു. ദൈവത്തിൻ്റെ ജഡത്തിലെ അഥവാ, മനുഷ്യനായിട്ടുള്ള വെളിപ്പാടാണ് ക്രിസ്തു എന്ന് ബൈബിൾ അസന്ദിദ്ധമായി വ്യക്തമാക്കുമ്പോൾ (1തിമൊ, 3:14-16. ലൂക്കൊ, 1:68; യെശ, 25:8-9; 35:3-6; 40:3; സെഖ, 12:10), ദൈവം ജനിപ്പിച്ച മറ്റൊരു ദൈവമാണ് ക്രിസ്തു എന്ന് പഠിപ്പിക്കുന്ന ഉപദേശം ദൈവികമോ? [കാണുക: ദൈവഭക്തിയുടെ മർമ്മം]

സത്യത്തിൽ ഇതൊക്കെ ദുരുപദേശമല്ല; ശപിക്കപ്പെട്ട ഉപദേശമാണ്: “ഞങ്ങൾ നിങ്ങളോട് അറിയിച്ചതിനു വിപരീതമായി ഞങ്ങൾ ആകട്ടെ സ്വർഗത്തിൽനിന്ന് ഒരു ദൂതനാകട്ടെ നിങ്ങളോടു സുവിശേഷം അറിയിച്ചാൽ അവൻ ശപിക്കപ്പെട്ടവൻ. ഞങ്ങൾ മുൻപറഞ്ഞതുപോലെ ഞാൻ ഇപ്പോൾ പിന്നെയും പറയുന്നു: നിങ്ങൾ കൈക്കൊണ്ട സുവിശേഷത്തിനു വിപരീതമായി ആരെങ്കിലും നിങ്ങളോടു സുവിശേഷം അറിയിച്ചാൽ അവൻ ശപിക്കപ്പെട്ടവൻ.” (ഗലാ, 1:8-9).

സാത്താൻ്റെ തന്ത്രം: ഏകസത്യദൈവത്തെ ത്രിമൂർത്തി ബഹുദൈവമാക്കാനും ഒന്നാം കല്പനയെ ലംഘിപ്പിച്ചുകൊണ്ട് എല്ലാവനെയും നരകത്തിലേക്ക് കെട്ടിയെടുക്കാനുമായി, നാലാം നൂറ്റാണ്ടിൽ സത്യസഭയ്ക്ക് സമാന്തരമായി സാത്താൻ തുടങ്ങിയ വ്യാജസഭയാണ് ത്രിത്വസഭ.

ത്രിത്വോപദേശം പിൽക്കാലത്ത് ഉണ്ടാക്കിയതാണെന്നതിന് വേറെയും തെളിവുണ്ട്: “ബഹുദൈവ വിശ്വാസത്തിനെതിരായി പരിശുദ്ധാത്മാവ് വേദത്തിൽ എഴുതിയിട്ടുള്ള ‘ദൈവം ഒരുവൻ’ മുതലായ വേദവാക്യങ്ങളാണെന്നു കാണാം: (ആവ, 6:4; യെശ, 45:5 ,6; 1രാജാ, 8:59; മലാ, 2:10; മർക്കോ 10:18 മുതലായവ നോക്കുക). ഈ സൂക്തങ്ങൾ ജാതികളുടെ ബഹുദൈവവിശ്വാസത്തെ തകർക്കുവാനുള്ള പ്രസ്താവനകളെന്നല്ലാതെ, ത്രിയേകവിശ്വാസത്തെ തകർപ്പാൻ പ്രയോഗിച്ചിട്ടുള്ളവയല്ല. കാരണം, വാക്യങ്ങൾ എഴുതി വളരെനാൾ കഴിഞ്ഞ ശേഷമാണ് ത്രിയേകത്വം ക്രൈസ്തവരുടെ പൊതു വിശ്വാസമായിത്തീർന്നത്.” [ത്രിത്വപ്രബോധിക, അദ്ധ്യായം 3, പേജ് 44]

പുത്രനു പിതാവിനോടു സത്താസമത്വം ഉണ്ടന്നാണ് ഈ ഉപദേശം പറയുന്നത്: എന്നാൽ ദൈവം ഒരുത്തൻ മാത്രമാണെന്നും (യോഹ, 5:44) പിതാവ് മാത്രമാണ് സത്യദൈവമെന്നും (യോഹ, 17:3) അവനെ മാത്രം ആരാധിക്കണമെന്നും (മത്താ, 4:10; ലൂക്കൊ, 4:8) പിതാവ് മാത്രമാണ് സകലവും അറിയുന്നതെന്നും (മത്താ, 24:36) താൻ മനുഷ്യനാണെന്നും പുത്രൻ അസന്ദിഗ്ദ്ധമായി പറഞ്ഞിട്ടുണ്ട്:(യോഹ, 8:40. ഒ.നോ: മത്താ, 11:19; ലൂക്കൊ, 7:34). ബൈബിൾ വെളിപ്പെടുത്തുന്ന ദൈവം മനുഷ്യനല്ല; ആത്മാവാണ്. (ഇയ്യോ, 9:32; ഹോശേ, 11:9; യോഹ, 4:24). എന്നാൽ പുത്രൻ ആത്മാവായ ദൈവമല്ല; അബ്രാഹാമെന്ന മനുഷ്യൻ്റെയും ദാവീദെന്ന മനുഷ്യൻ്റെയും വംശപരമ്പരയിൽ മറിയയെന്ന കന്യകയുടെ മൂത്തപുത്രനായി (ലൂക്കൊ, 2:7) പരിശുദ്ധാവിനാൽ ഉല്പാദിതമായ (മത്താ, 1:20; ലൂക്കൊ, 2:21), ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) വിശുദ്ധപ്രജ (ലൂക്കൊ, 1:35) അഥവാ, പാപരഹിതനായ മനുഷ്യനാണ്. (യോഹ, 8:40; 1യോഹ, 3:5). ദൈവത്തിനും മനുഷ്യർക്കുമിടയിൽ മദ്ധ്യസ്ഥനായ മഹാപുരോഹിതനായി നിന്നുകൊണ്ട് ദൈവത്തിന് മറുവിലയായി തന്നെത്താൻ നിഷ്കളങ്കനായി അർപ്പിച്ചത് ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന മനുഷ്യനായ ക്രിസ്തുയേശു ആണ്: (1തിമൊ, 2:5-6; എബ്രാ, 9:14. ഒ.നോ: റോമ, 5:15; 1കൊരി, 15:21). വചനത്തിൽ സ്ഫടികസ്ഫുടമായി എഴുതിവെച്ചിരിക്കുന്ന കാര്യങ്ങളെ ദുർവ്യാഖ്യാനം ചെയ്യുന്നവർ ആരെയാണ് സേവിക്കുന്നത്?

പിതാവ് എന്നെക്കാളും എല്ലാവരിലും വലിയവൻ:
1. “പിതാവു എന്നെക്കാൾ വലിയവനല്ലോ” (യോഹ, 14:28).
2. “എന്റെ പിതാവു എല്ലാവരിലും വലിയവൻ; പിതാവിന്റെ കയ്യിൽ നിന്നു പിടിച്ചുപറിപ്പാൻ ആർക്കും കഴികയില്ല.” (യോഹ, 10:29)
3. “പിതാവു ചെയ്തു കാണുന്നതു അല്ലാതെ പുത്രന്നു സ്വതേ ഒന്നും ചെയ്‍വാൻ കഴികയില്ല.” (യോഹ, 5:19)
4. “പിതാവിന്നു തന്നിൽതന്നേ ജീവനുള്ളതുപോലെ അവൻ പുത്രന്നും തന്നിൽതന്നേ ജീവനുള്ളവൻ ആകുമാറു വരം നല്കിയിരിക്കുന്നു.” (യോഹ, 5:26)
5. “എനിക്കു സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ല; ഞാൻ കേൾക്കുന്നതുപോലെ ന്യായം വിധിക്കുന്നു; ഞാൻ എന്റെ ഇഷ്ടം അല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്‍വാൻ ഇച്ഛിക്കുന്നതു.” (യോഹ, 5:30)
6. പിതാവു എനിക്കു ഉപദേശിച്ചുതന്നതു പോലെ ഇതു സംസാരിക്കുന്നു.” (8:28)
7. “ഞാൻ ഇന്നതു സംസാരിക്കേണം എന്നും കല്പന തന്നിരിക്കുന്നു.” (യോഹ, 12:49)
8. “ഞാൻ സംസാരിക്കുന്നതു പിതാവു എന്നോടു അരുളിച്ചെയ്തതുപോലെ തന്നേ സംസാരിക്കുന്നു.” (യോഹ, 12:50)
9. ഞാൻ എന്റെ പിതാവിന്റെ കല്പനകൾ പ്രമാണിച്ചു അവന്റെ സ്നേഹത്തിൽ വസിക്കുന്നതുപോലെ നിങ്ങൾ എന്റെ കല്പനകൾ പ്രമാണിച്ചാൽ എന്റെ സ്നേഹത്തിൽ വസിക്കും.” (യോഹ, 15:10)
10. ആ നാളും നാഴികയും സംബന്ധിച്ചോ എന്റെ പിതാവു മാത്രമല്ലാതെ ആരും സ്വർഗ്ഗത്തിലെ ദൂതന്മാരും പുത്രനും കൂടെ അറിയുന്നില്ല. (മത്താ 24:36)
11. “എന്നെ നല്ലവൻ എന്നു പറയുന്നതു എന്തു? ദൈവം ഒരുവൻ അല്ലാതെ നല്ലവൻ ആരുമില്ല.” (മർക്കൊ, 10:18)
12. “എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു.” (യോഹ, 20:17).

മേല്പറഞ്ഞതെല്ലാം ക്രിസ്തുവിൻ്റെ വാക്കുകളാണ്. ദൈവം സമനിത്യരായ മൂന്നുപേരാണെങ്കിലോ, താൻ ദൈവമാണെങ്കിലോ എനിക്ക് സ്വതേ ഒന്നും ചെയ്യാൻ കഴിയില്ല, ഞാൻ ഇന്നത് സംസാരിക്കണമെന്ന് കല്പന തന്നിരിക്കുന്നു, പിതാവ് എന്നെക്കാൾ വലിയൻ, പിതാവ് എല്ലാവരിലും വലിയവൻ, പിതാവ് എൻ്റെ ദൈവം എന്നൊക്കെ പുത്രൻ പറയുമായിരുന്നോ? പിതാവ് ഉപദേശിക്കുന്നതും ചെയ്തു കാണുന്നതും അല്ലാതെ തനിക്ക് സ്വതേ ഒന്നും ചെയ്യാൻ കഴിയില്ലെന്ന് ക്രിസ്തുതന്നെ പറയുമ്പോൾ, ഏത് വകയിലാണ് പിതാവിനോട് പത്രന് സത്താസമത്വം ഉണ്ടാകുന്നത്? പുത്രനെ കള്ളനാക്കുന്ന ഉപദേശമാണ് ത്രിത്വം. അവനെ പിതാവിനോട് സമനായ ദൈവം ആക്കാൻ നോക്കുന്നവർ ഏത് ആത്മാവിന് അധീനരാണെന്ന് സ്വയം പരിശോധിക്കുക. പിതാവ് എന്നെക്കാൾ വലിയവനാണെന്ന് ക്രിസ്തുതന്നെ ഖണ്ഡിതമായി പറയുമ്പോൾ, അവനെ ദൈവത്തോട് സമനായ ദൈവം ആക്കുന്നവർ ഉപായിയായ സർപ്പത്തിൻ്റെ അനുയായി അല്ലതെ ആരാണ്? പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക.

കൂടുതൽ അറിവുകൾക്കായി കാണുക:

പരിശുദ്ധാത്മാവ് ആരാണ്?

യേശുക്രിസ്തു ദൈവത്തിൻ്റെ നിത്യപുത്രനോ?

ബൈബിൾ വെളിപ്പെടുത്തുന്ന ദൈവവിശ്വാസം എന്താണ്?

യേശുവിൻ്റെ ഉപദേശങ്ങളും ദൃഷ്ടാന്തങ്ങളും

യേശുവിൻ്റെ ഉപദേശങ്ങളും ദൃഷ്ടാന്തങ്ങളും

1. അടക്കം – മത്താ, 8:22

2. അടയാളങ്ങൾ – യോഹ, 4:48

3. അടിമകൾ – മത്താ, 18:23

4. അതിഥി സൽക്കാരം – ലൂക്കൊ,14:12-14

5. അത്യധികം മോഹിക്കുക – മർക്കൊ, 4:18,19

6. അത്ഭുതങ്ങൾ – മത്താ, 12:28

7. അദ്ധ്വാനശീലം – യോഹ, 9:4

8. അധികാരം – മത്താ, 21:24

9. അധികാരി – ലൂക്കൊ, 12:11

10. അനശ്വരത്വം – മത്താ, 25:46

11. അനുഗ്രഹങ്ങൾ – മത്താ, 5:3-11

12. അനുസരണം – മത്താ, 12:50

13. അപര്യാപ്തത – മർക്കൊ, 10:21

14. അപ്പൊസ്തലന്മാർ – ലൂക്കൊ, 11:49 

15. അബ്രാഹാം – യോഹ, 8:37-56

16. അമിത ഭക്ഷണം – ലൂക്കൊ, 21:34

17. അമ്മയപ്പന്മാരെ ബഹുമാനിക്കുക – മത്താ, 15:3-6

18. അയൽക്കാരൻ – മത്താ, 19:19

19. അറിവില്ലായ്മ – മത്താ, 22:29

20. അറിവ് – യോഹ, 8:31,32

21. അലസത – മത്താ, 25:26-30

22. അവസരം – മത്താ,5:25

23. അവസരം നഷ്ടമാകൽ – മത്താ, 25:7-12

24. അവിവാഹിതാവസ്ഥ – മത്താ, 19:11,12

25. അവിശ്വസ്തത – മത്താ, 25:24-30

26. അവിശ്വാസം – യോഹ, 5:38

27. അവിശ്വാസി – ലൂക്കൊ, 12:46

28. അശുദ്ധി – മത്താ, 15:11

29. അസൂയ – ലൂക്കൊ, 15:25-30

30. അസ്ഥിരത – മത്താ, 7:26,27

31. ആകുലത – ലൂക്കൊ, 12:22,31

32. ആടുകൾ – മത്താ, 26:31

33. ആട് – ലൂക്കൊ, 15:4-7

34. ആണയിടൽ – മത്താ, 23:16-22

35. ആത്മശോധന – മത്താ, 7:3-5

36. ആത്മസ്നാനം – പ്രവൃ, 1:5

37. ആത്മാർത്ഥതയില്ലായ്മ – ലൂക്കൊ, 16:15

38. ആത്മാവിനെ നഷ്ടമാക്കുക – മത്താ, 15:25,26

39. ആത്മാവ് – മത്താ, 26:41

40. ആനന്ദിക്കുക – ലൂക്കൊ,10:20

41. ആരാധന – മത്താ, 4:10

42. ആശയ വിനിമയം – ലൂക്കൊ, 24:17

43. ആഹാരം – മത്താ, 6:11

44. ഇടയൻ – യോഹ, 10:1-18

45. ഇടുക്കുവാതിൽ – മത്താ, 7:13,14

46. ഇരക്കുക – ലൂക്കൊ, 16:3

47. ഇരുട്ട് – ലൂക്കൊ, 11:35

48. ഉടമ്പടി – മത്താ, 14:24

49. ഉത്തരവാദിത്വം – ലൂക്കൊ, 12:47,48

50. ഉത്സാഹമില്ലായ്മ – മത്താ, 26:40,41

51. ഉദാഹരണം – യോഹ, 13:15

52. ഉപചാരക്രമം – ലൂക്കൊ, 10:8

53. ഉപജീവന ചിന്തകൾ – ലൂക്കൊ, 21:34

54. ഉപദേശം – മർക്കൊ, 7:7

55. ഉപദ്രവം – മത്താ, 24:9-12

56. ഉപമകൾ – മർക്കൊ, 4:11,12

57. ഉപവാസം – മത്താ, 6:16-18

58. ഉപ്പ് – മത്താ, 5:13

59. ഉയിർപ്പ് – യോഹ, 6:40

60. ഉറക്കം – മത്താ, 4:26,27

61. ഉറച്ചുനില്ക്കുക – മത്താ, 10:22

62. എല്ലാം ഉപേക്ഷിക്കുക – ലൂക്കൊ, 14:33

63. ഏകാന്തത – യോഹ, 16:32

64. ഏലലീയാവ് – മത്താ, 17:11,12

65. ഐക്യത – യോഹ, 17:20,21

66. ഐക്യമത്യപ്പെടുക – മത്താ, 18:19

67. ഒത്തുതീർപ്പ് – മത്താ, 5:25,26

68. ഒരു പാത്രം വെള്ളം – മത്താ, 10:42

69. ഒറ്റിക്കൊടുക്കുക – മത്താ, 26:21

70. ഒഴികഴിവുകൾ – ലൂക്കൊ, 14:18-20

71. ഔദാര്യം – മത്താ, 25:34-40

72. കടം കൊടുക്കൽ – ലൂക്കൊ, 6:34,35

73. കടം കൊടുക്കുന്നവർ – ലൂക്കൊ, 7:41,42

74. കടം വാങ്ങൽ – മത്താ, 5:42

75. കടങ്ങൾ – മത്താ, 18:24

76. കണ്ടു വിശ്വസിക്കുക – യോഹ, 20:27-39

77. കപടഭക്തി – മത്താ, 6:5

78. കരം കൊടുക്കുക – മത്താ, 22:19-21

79. കരുണ – മത്താ, 5:7

80. കരുതൽ – മത്താ, 6:25-33

81. കർത്തവ്യം – ലൂക്കൊ, 17:10

82. കലഹം – മർക്കൊ, 9:33,34

83. കവർച്ച – മത്താ, 23:25

84. കവർച്ചയും ദുഷ്ടതയും – ലൂക്കൊ, 11:39

85. കഷ്ടത – മത്താ, 26:38

86. കഷ്ടാനുഭവം – ലൂക്കൊ, 24:46

87. കള്ളന്മാർ – യോഹ, 8:44,45

88. കള്ളപ്രവാചകന്മാർ – മത്താ, 24:11

89. കള്ളസാക്ഷികൾ – മത്താ, 10:18

90. കാര്യവിചാരകൻ – ലൂക്കൊ, 12:42,43

91. കാര്യസ്ഥൻ – യോഹ, 14:16

92. കുരുടന്മാരായ വഴികാട്ടികൾ – മത്താ, 15:14

93. കുറുനരികൾ – ലൂക്കൊ, 9:58

94. കുഷ്ടരോഗികൾ – മത്താ, 10:7,8

95. കൂട്ടായ്മ – മത്താ, 8:11

96. കൂലിക്കാരൻ – യോഹ, 10:11-13

97. കൃപ – യോഹ, 6:65

98. കെടാത്ത തീ – മർക്കൊ, 9:44

99. കേൾക്കുവാൻ മാന്ദ്യം – മത്താ, 13:13-15

100. കൈസർ – മത്താ, 22:21

101. കൊടുക്കുക – ലൂക്കൊ, 6:38

102. കൊയ്ത്ത് – മത്താ, 9:37,38

103. കൊലപാതകം – മത്താ, 15:19

104. കൊല്ലുക – മത്താ, 5:21,22

105. കോപം – മത്താ, 5:22

106. കോൽ – ലൂക്കൊ, 6:41,42

107. ക്രിസ്തീയ പെരുമാറ്റം – മത്താ, 5:16

108. ക്രിസ്തുവിനെ അനുഗമിക്കുക – മത്താ, 10:37,38

109. ക്രിസ്തുവിനെ ഏറ്റുപറയുക – മത്താ, 10:32,33

110. ക്രിസ്തുവിനെ സ്വീകരിക്കുക – മർക്കൊ, 9:37

111. ക്രിസ്തുവിൽ വസിക്കുക – യോഹ, 15:4-10.

112. ക്രിസ്തുവിൽ വിശ്വസിക്കാത്തവർ – യോഹ, 3:18

113. ക്രൂശീകരണം – ലൂക്കൊ, 9:22

114. ക്രൂശ് വഹിക്കുക – മത്താ, 10:38

115. ക്ഷമിക്കുക -ലൂക്കൊ, 6:37

116. ഗ്രഹണശക്തി – യോഹ, 8:43

117. ചഞ്ചലത – ലൂക്കോ, 9:62

118. ചതിക്കുക – മർക്കൊ, 10:19

119. ചിത്തഭ്രമം – മത്താ, 17:14,15

120. ചിരി – ലൂക്കൊ, 6:21

121. ചുങ്കക്കാർ – മത്താ, 5:46,47

122. ചുംബനം – ലൂക്കൊ, 7:45

123. ചേർച്ചയില്ലായ്മ – മത്താ, 7:3-5

124. ജാതികൾ – മത്താ, 10:5-7

125. ജാഗ്രത – മത്താ, 10:16-20

126. ജീവൻ – മത്താ, 6:25

127. ജീവനുള്ള വെള്ളം – യോഹ, 4:10

128. ജീവൻ്റെ അപ്പം – യോഹ, 6:32-35

129. ജീവൻ്റെ പാത – യോഹ, 12:35

130. ജ്ഞാനം – ലൂക്കൊ, 21:15

131. തടങ്ങൽ പാറകൾ – മത്താ, 23:13

132. തണുപ്പ് – മത്താ, 24:12

133. തർക്കം – ലൂക്കൊ, 22:24

134. തലമുടി എണ്ണപ്പെട്ടിരിക്കുന്നു – മത്താ, 10:30

135. തളരുക – മർക്കൊ, 8:2,3

136. താക്കീത് – മത്താ, 11:21-23

137. താലന്ത് – മത്താ, 25:15-28

138. താൽപര്യക്കുറവ് – മത്താ, 24:12

139. താഴ്മ – യോഹ, 13:14

140. തിന്മ – മത്താ, 15:19

141. തിരഞ്ഞെടുക്കപ്പെട്ടവർ – മത്താ, 22:14

142. തിരഞ്ഞെടുപ്പ് – മത്താ, 24:24-31

143. തിരുവത്താഴം – ലൂക്കൊ, 22:19-21

144. തിരുവെഴുത്ത് – മത്താ, 21:42

145. തീക്ഷ്ണത – യോഹ, 2:17

146. തീരുമാനം – മത്താ, 6:24

147. തീയ് – മത്താ, 7:19

148. തെറ്റ് കണ്ടുപിടിക്കുക – മത്താ, 7:3-5

149. തെറ്റിക്കുക – മർക്കൊ, 13:22

150. തെറ്റുകൾ – മത്താ, 18:15

151. ദയ – ലൂക്കൊ, 10:30-35

152. ദർശനം – മത്താ, 17:9

153. ദാനീയേൽ – മത്താ, 24:15

154. ദാരിദ്ര്യം – മർക്കൊ, 14:7

155. ദാവീദ് – മത്താ, 12:3

156. ദു:ഖിക്കുന്നവർ – മത്താ, 5:4

157. ദുരിതം – ലൂക്കൊ, 7:7

158. ദുഷ്ടദാസൻ – മത്താ, 25:26

159. ദു:ഖം – മത്താ, 19:22

160. ദൂതന്മാർ – മത്താ, 13:41

161. ദേഹി – മത്താ, 10:28

162. ദൈവം – മത്താ, 19:17,26

163. ദൈവത്തിൻ്റെ കരം – യോഹ, 10:27-29

164. ദൈവത്തിൻ്റെ കരുതൽ – മത്താ, 6:30-33

165. ദൈവത്തിൻ്റെ മുഖപക്ഷമില്ലായ്മ – മത്താ, 5:45

166. ദൈവത്തിൻ്റെ വിളി – മത്താ, 20:16

167. ദൈവത്തിലേക്കുള്ള പ്രവേശനം – യോഹ, 10:7-9

168. ദൈവത്തെ പ്രസാദിപ്പിക്കുക – യോഹ, 8:29

169. ദൈവത്തെ മഹത്വപ്പെടുത്തുക – മത്താ, 5:16

170. ദൈവദൂഷണം – മത്താ, 12:31,32

171. ദൈവഭയം – മത്താ, 10:28

172. ദൈവരാജ്യം അന്വേഷിക്കുക – മത്താ, 6:19,20

173. ദൈവസ്നേഹം – യോഹ, 5:42

174. ദൈവാലയ ധ്വംഹനം – മത്താ, 21:13

175. ധനത്തിൻ്റെ വഞ്ചന – മർക്കൊ, 4:19

176. ധാരാളിത്തം – ലൂക്കൊ, 15:11-14

177. ധൈര്യം – മത്താ, 9:22

178. നന്ദിയില്ലായ്മ – ലൂക്കൊ, 17:17,18

179. നരകം – മത്താ, 5:22

180. നല്ല അംശം – ലൂക്കൊ, 10:41,42

181. നാണയം – മത്താ, 22:19-21

182. നിക്ഷേപം – മത്താ, 6:19-20

183. നിത്യജീവൻ – മത്താ, 19:29

184. നിത്യശിക്ഷ – മർക്കൊ, 3:29

185. നിരപ്പ് – മത്താ, 5:23,24

186. നിർദ്ദേശം – യോഹ, 6:45

187. നിലം – മത്താ, 22:2-6

188. നിശബ്ദത – മത്താ, 17:15

189. നിഷ്കളങ്കത – മത്താ, 10:16

190. നിഷ്പക്ഷത – മത്താ, 12:30

191. നിസഹായൻ – യോഹ, 6:44

192. നീതി – യോഹ, 6:30

193. നീതികെട്ടവർ – ലൂക്കൊ, 18:11

194. നീതിയുള്ള വിധി – യോഹ, 7:24

195. നുകം – മത്താ, 11:28,29

196. നൃത്തഘോഷം – ലൂക്കൊ, 15:25-27

197. നോഹ – ലൂക്കൊ, 17:26,27

198. ന്യായപ്രമാണം – ലൂക്കൊ, 16:16

199. ന്യായവിധി – മത്താ, 11:24

200. ന്യായവിധി ദിവസം – മത്താ, 25:31-46

201. ന്യായശാസ്ത്രിമാർ – ലൂക്കൊ, 11:46

202. പകൽ – യോഹ, 11:9

203. പകയ്ക്കൽ – യോഹ, 15:18,19

204. പക്ഷികൾ – മത്താ, 8:20

205. പണിക്കാർ – മത്താ, 7:24

206. പരസംഗം – മത്താ, 5:31,32

207. പരിച്ഛേദന – യോഹ, 7:22,23

208. പരിത്യാഗം – മത്താ, 26:39

209. പരിശുദ്ധാത്മാവ് – യോഹ, 14:26

210. പരിശ്രമശീലം – യോഹ, 4:36

211. പരീശത്വം – മത്താ, 23:2-33

212. പരീശനും ചുങ്കക്കാരനും – ലൂക്കൊ, 18:10-14

213. പരീശന്മാർ – മത്താ, 5:20

214. പരോപകാരം – ലൂക്കോ, 11:41

215. പറുദീസ – ലൂക്കൊ, 23:43

216. പഴിയും ദുഷിയും – മത്താ, 5:11

217. പാതാരം – ലൂക്കൊ, 18:12

218. പാദം കഴുകൽ – യോഹ, 13:12-15

219. പാപബോധം – ലൂക്കൊ, 18:3

220. പാരമ്പര്യം – മർക്കൊ, 7:9-13

221. പാപികൾ – ലൂക്കൊ, 6:34

222. പാപം – യോഹ, 8:34

223. പാപം ഏറ്റുപറച്ചിൽ – ലൂക്കൊ, 18:13,14

224. പാലിക്കാതിരിക്കൽ – ലൂക്കൊ, 12:47

225. പാഴാക്കാതിരിക്കുക – മത്താ, 15:37

226. പിടിച്ചുപറിക്കാർ – ലൂക്കൊ, 18:11

227. പിൻമാറ്റം – ലൂക്കൊ, 9:62

228. പിമ്പന്മാർ – മത്താ, 20:16

229. പിറുപിറുക്കുക – യോഹ,6:43

230. പിശാച് – മത്താ, 13:38,39

231. പീഡനം – മത്താ, 24:9

232. പുകഴ്ച – ലൂക്കൊ, 6:26

233. പതുജനനം – യോഹ, 3:5

234. പുനർജ്ജീവിതം – മത്താ, 19:28

235. പുളിച്ച മാവ് – മത്താ, 16:6

236. പുഴു – മർക്കൊ, 9:43-48

237. പൊങ്ങച്ചം – ലൂക്കൊ, 18:10-12

238. പ്രചോദനം – ലൂക്കൊ, 12:12

239. പ്രതികാരം – മത്താ, 5:39-44

240. പ്രദർശനം – മത്താ, 6:16

241. പ്രലോഭനം – മത്താ, 4:1-11

242. പ്രവാചകന്മാർ – മത്താ, 10:41

243. പ്രസംഗം – മർക്കൊ, 16:15

244. പ്രസ്താവന – മത്താ, 5:37

245. പ്രാപ്തി/കഴിവ് – മത്താ, 25:14,15

246. പ്രാർത്ഥന – മത്താ, 7:7-11

247. പ്രോത്സാഹനം – മത്താ, 9:2

248. ഫലം നിറഞ്ഞ അവസ്ഥ – മത്താ, 13:23

249. ഫലശൂന്യമായ അവസ്ഥ – ലൂക്കൊ, 13:6-9

250. ബഹുഭാര്യത്വം – മത്താ, 19:8,9

251. ബാഹ്യനിഷ്ഠ – മത്താ, 23:23-28

252. ബുദ്ധിയുള്ള മനുഷ്യൻ – മത്താ, 7:24

253. ബോധം വരുത്തുക – യോഹ, 16:18

254. ഭാര്യ – ലൂക്കൊ, 14:20-26

255. ഭിക്ഷ നല്കുക – ലൂക്കൊ, 12:33

256. ഭിന്നിപ്പ് – മത്താ, 10:34-36

257. ഭീരുത്വം – മർക്കൊ, 4:40

258. ഭൂകമ്പം – മർക്കൊ, 13:8

259. ഭൂമി – മത്താ, 5:18

260. മഠയത്തരം – ലൂക്കൊ, 12:16-21

261. മതത്തിൽ ചേർക്കുന്നവർ – മത്താ,23:15

262. മതഭക്തി – മർക്കൊ, 7:6-8

263. മദ്യപാനം – ലൂക്കൊ, 21:34

264. മദ്യപാനി – ലൂക്കൊ, 7:34

265. മദ്ധ്യസ്ഥത – യോഹ, 17:9

266. മനസ്സലിവ് – മത്താ, 15:32

267. മനസ്സാക്ഷി – യോഹ, 8:7-9

268. മനുഷ്യപുത്രൻ – ലൂക്കൊ, 9:22

269. മനുഷ്യരാൽ ഉള്ള മാനം – മത്താ, 6:2

270. മനുഷ്യരെ പിടിക്കുന്നവർ – മത്താ, 4:19

271. മരണം – ലൂക്കൊ, 9:22

272. മരിച്ചവർ – മത്താ, 8:22

273. മറുവില – മത്താ, 20:28

274. മഹൽ വചനങ്ങൾ – മത്താ, 5:3-11

275. മഹാകഷ്ടം – മത്താ, 24:9

276. മാനസാന്തരം – മത്താ, 13:15

277. മാതാവ് – മത്താ, 10:37

278. മാതാപിതാക്കൾ – മത്താ, 10:21

279. മാമോൻ – മത്താ, 6:24

280. മാറ്റിവെയ്ക്കൽ – മത്താ, 25:3

281. മാംസം – യോഹ, 6:53

282. മിതത്വം – ലൂക്കൊ, 21:34

283. മിതവ്യയ ശീലം – യോഹ, 6:12

284. മുഖം കഴുകുക – മത്താ, 6:17,18

285. മുന്തിരി – യോഹ, 15:1

286. മുന്നറിയിപ്പ് – മർക്കൊ, 4:24

287. മുമ്പന്മാർ – മത്താ, 20:16

288. മൂഢൻ – മത്താ, 5:22

289. മോശെ – മത്താ, 19:18

290. മോശെയുടെ നിയമം – യോഹ, 7:19

291. മോഷണം – മത്താ, 19:18

292. യാഗം – മത്താ, 12:7

293. യാഗപീഠം – മത്താ, 23:18,19

294. യുദ്ധം – മത്താ, 24:6

295. യോനാ – മത്താ, 12:39-41

296. രക്തസക്ഷിത്വം – യോഹ, 16:1-3

297. രക്ഷ – ലൂക്കൊ, 19:9

298. രട്ട് – മത്താ, 11:21

299. രഹസ്യങ്ങൾ – ലൂക്കൊ, 12:2,3

300. രാജ്യം – ലൂക്കൊ, 7:28

301. രാജ്യസ്നേഹം – മത്താ, 22:21

302. രോഗം – മത്താ, 10:8

303. ലാഭവും നഷ്ടവും – മത്താ, 16:26

304. ലംഘനം – മത്താ, 15:2

305. ലേവ്യർ – ലൂക്കൊ, 10:30-32

306. ലോകത്തിൻ്റെ ചിന്ത – മത്താ, 13:22

307. ലോകസുഖങ്ങൾ – ലൂക്കൊ, 8:14

308. വഞ്ചിക്കുന്നവർ – മത്താ, 24:4,5

309. വയറ് – മത്താ, 15:17

310. വർജ്ജനം – ലൂക്കൊ, 21:34

311. വലിപ്പം – മത്താ, 5:19

312. വഴി – യോഹ, 14:6

313. വഴി കാട്ടൽ – യോഹ, 16:13

314. വഴിപാട് – മത്താ, 5:23,24

315. വഴിപാടുകൾ – ലൂക്കൊ, 21:3,4

316. വായ്പ വാങ്ങുക – മത്താ, 5:42

317. വാസം ചെയ്യുക – യോഹ, 14:23

318. വാസസ്ഥലം – യോഹ, 14:2,3

319. വാൾ – മത്താ, 26:52

320. വിടുതൽ – ലൂക്കൊ,4:18

321. വിതയ്ക്കുക – മർക്കൊ, 4:14

322. വിധവ – മർക്കൊ, 12:43,44

323. വിധിക്കരുത് – മത്താ, 7:1,2

324. വിധേയത്വം – മത്താ, 26:39-43

325. വിരുന്ന് – ലൂക്കൊ, 14:8

326. വിവാഹം – മത്താ, 19;4-6

327. വിവാഹമോചനം – മത്താ, 5:31,32

328. വിവേചനം – മത്താ, 16:2,3

329. വിശപ്പ് – ലൂക്കൊ, 6:21

330. വിശുദ്ധീകരണം – യോഹ, 17:17

331. വിശ്രമം – മത്താ, 26:45

332. വിശ്വസ്തത – മത്താ, 25:21

333. വിശ്വസ്ത ദാസൻ – മത്താ, 25:23

334. വിശ്വാസം – മത്താ, 6:25

335. വിശ്വാസത്യാഗം – മത്താ, 13:18-22

336. വിഷം – മർക്കൊ, 16:17,18

337. വിളിക്കപ്പെട്ടവർ – മത്താ, 22:14

338. വീഞ്ഞ് – ലൂക്കൊ, 5:37-39

339. വീട് – മർക്കൊ, 5:19

340. വീട്ടുടയവനും വേലക്കാരും – മത്താ, 20:1-15

341. വെളിച്ചം – ലൂക്കൊ, 11:33

342. വേലക്കാർ – മത്താ, 20:1-18

343. വേല ചെയ്യുക – മത്താ, 20:1-14

344. വേശ്യകൾ – മത്താ, 21:31

345. വൈദ്യൻ – മത്താ, 9:12

346. വ്യഭിചാരം – മത്താ, 5:28

347. വ്യവഹാരം – മത്താ, 5:25-40

348. ശക്തി – മത്താ, 6:13

349. ശത്രുക്കൾ – മത്താ, 5:43,44

350. ശബ്ബത്ത് – മത്താ, 12:5-8

351. ശമര്യൻ – ലൂക്കൊ, 10:30-35

352. ശിക്ഷ – മത്താ, 21:41

353. ശിക്ഷായോഗ്യരെന്ന് സ്വയം തെളിയിക്കുന്നവർ – മത്താ, 23:29-32

354. ശിഷ്യത്വം – ലൂക്കൊ, 14:33

355. ശുദ്ധി – മത്താ, 5:8

356. ശുദ്ധീകരണം – യോഹ, 15:3

357. ശുശ്രൂഷ – മത്താ, 20:28

358. ശുശ്രൂഷകൻ – ലൂക്കൊ, 10:2

359. സത്യസന്ധത – മത്താ, 5:13-16

360. സത്യം – യോഹ, 14:6

361. സത്യം ചെയ്യുക – മത്താ, 5:33-37

362. സദൂക്യർ – മത്താ, 16:6

363. സന്തോഷം – മത്താ, 5:12

364. സഭ – മത്താ, 18:17

365. സമാധാനമുണ്ടാക്കുന്നവർ – മത്താ, 5:9

366. സമൃദ്ധമായ ജീവൻ – യോഹ, 10:10.

367. സമ്പത്ത് ഏല്പിക്കുക – മത്താ, 25:14

368. സൽഗുണ പൂർണ്ണത – മത്താ,5:48

369. സർപ്പം – യോഹ, 3:14

370. സഹനശക്തി – മത്താ,10:22

371. സഹിഷ്ണുത – മത്താ, 10:22

372. സഹോദരന്മാർ – മത്താ, 23:8

373. സഹോദരനു നേരെയുള്ള ദോഷം – മത്താ, 18:15-17 

374. സംതൃപ്തി – യോഹ, 6:43 

375. സംരക്ഷണം – ലൂക്കൊ, 18:3

376. സംശയം – മത്താ, 21:21 

377. സാക്ഷി – യോഹ, 8:14

378. സാക്ഷിക്കുക – പ്രവൃ, 1:8

379. സാത്താൻ – മത്താ, 4:10

380. സുരക്ഷിതത്വം – ലൂക്കൊ, 6:47,48

381. സുവർണ്ണ നിയമം – മത്താ, 7:12

382. സുവിശേഷം – ലൂക്കൊ, 4:18

383. സേവനം – ലൂക്കൊ, 22:27

384. സൗഖ്യം – മത്താ, 10:7,8

385. സൗമ്യത – മത്താ, 5:5

386. സ്നാപക യോഹന്നാൻ – ലൂക്കൊ, 7:24-28

387. സ്നേഹം – മത്താ, 22:37-40

388. സ്നേഹിതന്മാർ – ലൂക്കൊ, 15:5-8 

389. സ്മരണ – മത്താ, 36:13

390. സ്വഭാവം – യോഹ, 1:47

391. സ്വയം ഉയർത്തുക – മത്താ, 23:12

392. സ്വയത്യാഗം – മത്താ, 16:24-26

393. സ്വയനീതി – ലൂക്കൊ, 16:15

394. സ്വയനിയന്ത്രണം – മത്താ, 5:21

395. സ്വയനീതി – മത്താ, 23:23-27

396. സ്വയപ്രശംസ – മത്താ, 23:12

397. സ്വയവഞ്ചന – ലൂക്കൊ, 12:16-21

398. സ്വർഗ്ഗം – ലൂക്കൊ, 16:17

399. സ്വർഗ്ഗരാജ്യത്തിൻ്റെ താക്കോൽ – മത്താ, 13:11

400. സ്വാതന്ത്ര്യം – ലൂക്കൊ, 4:18

401. സ്വാധീനത – മത്താ, 5:13

402. സ്വാർത്ഥത – ലൂക്കൊ, 6:32-35

403. ഹൃദയകാഠിന്യം – യോഹ, 5:40

404. ഹൃദയം – മത്താ, 13:19

405. ഹൃദയപാപങ്ങൾ – മർക്കൊ, 7:21,22