പ്രാർത്ഥനകൾക്കു മറുപടി ലഭിക്കുന്നില്ല എന്നുള്ള പരാതികൾ ആത്മീയ ലോകത്ത് സർവ്വസാധാരണമാണ്. ഇടവിടാതെ സ്ത്രോത്രം ചെയ്യുകയും പതിവായി ഉപവസിക്കുകയും ആരാധനകളിൽ മുടക്കംകൂടാതെ പങ്കെടുക്കുകയും ചെയ്തിട്ടും തങ്ങളുടെ പ്രാർത്ഥനകൾക്ക് മറുപടി ലഭിക്കാത്തതിനാൽ പ്രാർത്ഥനകൾ നിർത്തുന്നവരും മറ്റു മാർഗ്ഗങ്ങൾ സ്വീകരിക്കുന്നവരും ക്രൈസ്തവലോകത്ത് കുറവല്ല. അങ്ങനെയുള്ള സഹോദരങ്ങൾ യാബ്ബോക്കിൻ്റെ തീരത്തിരുന്നു പ്രാർത്ഥിക്കുന്ന യാക്കോബിനെ മാതൃകയാക്കണം. പ്രതികാര വാഞ്ഛയോടെ 400 പേരുമായി വരുന്ന ഏശാവിന്റെ കൈയിൽനിന്നു തന്റെ ഇരുപതു വർഷത്തെ സർവ്വസമ്പാദ്യങ്ങളെയും ഭാര്യമാരെയും മക്കളെയും ദാസിമാരെയും രക്ഷിക്കുവാൻ ദൈവത്തിനു മാത്രമേ കഴിയുകയുള്ളുവെന്ന് യാക്കോബിന് അറിയാമായിരുന്നു. അതിനുവേണ്ടി, “നീ എന്നെ അനുഗ്രഹിച്ചിട്ടല്ലാതെ ഞാൻ നിന്നെ വിടുകയില്ല” എന്നു പറഞ്ഞ് അവൻ ദൈവത്തിന്റെ ദൂതനുമായി യബ്ബോക്കിന്റെ തീരത്ത് രാത്രിയുടെ യാമങ്ങൾ മുഴുവൻ മല്ലുപിടിച്ചു. അവന്റെ ഇടുപ്പ് ഉളുക്കിയെങ്കിലും അവൻ പിന്മാറിയില്ല. അവസാനം അവൻ ആ ചോദ്യം കേട്ടു: നിന്റെ പേരെന്ത്? ‘യാക്കോബ്’ എന്ന് അവൻ മറുപടി നൽകി. അവന്റെ പേര് അറിയാഞ്ഞിട്ടല്ല ദൈവം അവനോട് ആ ചോദ്യം ചോദിച്ചത്. പിന്നെയോ ഇരുപത് വർഷം മുമ്പ്, കാഴ്ച മങ്ങിയ സ്വപിതാവിനെ അവൻ പേരു മാറ്റി കബളിപ്പിച്ചത് ദൈവം അവനു ചൂണ്ടിക്കാണിച്ചു കൊടുക്കുകയായിരുന്നു. തന്റെ കുറ്റം അവൻ ഏറ്റുപറഞ്ഞപ്പോൾ ദൈവം അവനെ അനുഗ്രഹിച്ചു; യിസ്രായേൽ എന്നു പുതിയ പേരു നൽകി. പലപ്പോഴും നമ്മുടെ നിരന്തരമായ പ്രാർത്ഥനകളിൽ ഒന്നിനുപോലും മറുപടി ലഭിക്കാത്തതിന്റെ കാരണം; ഒരുപക്ഷെ നമ്മിലെ പാപങ്ങളും പാപസ്വഭാവങ്ങളുമാകാം. അവ ഏറ്റുപറഞ്ഞ് ഉപേക്ഷിക്കുകയും, മറ്റുള്ളവരുടെ കടങ്ങളെ ഹൃദയപൂർവ്വം ക്ഷമിക്കുകയും ചെയ്യുമ്പോൾ യാക്കോബിനെ അനുഗ്രഹിച്ച ദൈവം നമ്മെയും അനുഗ്രഹിക്കും. (വേദഭാഗം: ഉല്പത്തി 32:1-33:20).
ഇന്ന് അനേകം സഹോദരങ്ങൾക്ക് തങ്ങളുടെ ആത്മീയ ഔന്നത്യമായി ചൂണ്ടിക്കാണിക്കുവാനുള്ളത് തങ്ങളുടെ പിതാമഹന്മാരുടെ ആത്മീയ ജീവിതങ്ങളാണ്. ജീവിതവിശുദ്ധിയോ ദൈവഭയമോ ഭക്തിയോ ഇല്ലാത്ത ഇക്കൂട്ടർ ആത്മീയ പാരമ്പര്യത്തിന്റെയും പൈതൃകത്തിന്റെയും പിൻബലത്തിൽ ക്രൈസ്തവ സഭകളിലും സമൂഹങ്ങളിലും അധികാരങ്ങളും സ്ഥാനമാനങ്ങളും കൈയടക്കുന്നു. പക്ഷേ, ദൈവത്തെ മറന്നു ജീവിതം നയിക്കുന്ന അവർക്ക് ദൈവസന്നിധിയിൽ യാതൊരു നിലയും വിലയുമില്ലെന്ന് ഏശാവിന്റെ ജീവിതം തെളിയിക്കുന്നു. ഏശാവിന്റെ പിതാമഹനായ അബ്രാഹാം ദൈവത്തിന്റെ സ്നേഹിതനായിരുന്നു; വിശ്വാസികളുടെ പിതാവായിരുന്നു. ഏശാവിന്റെ പിതാവായ യിസ്ഹാക്ക് തന്റെ പിതാവായ അബ്രാഹാമിന്റെ ദൈവത്തിൽ സമ്പൂർണ്ണമായി വിശ്വസിച്ചിരുന്നു. എന്നാൽ ഏശാവിന് അവകാശപ്പെടുവാൻ ഈ പാരമ്പര്യമല്ലാതെ മറ്റൊന്നുമില്ലായിരുന്നു. തന്റെ ജഡികാഭിലാഷത്തിന്റെ പൂർത്തീകരണത്തിനായി അവൻ തന്റെ ജ്യേഷ്ഠാവകാശം നിസ്സാരമാക്കി വിറ്റുകളഞ്ഞു. മാത്രമല്ല, അവൻ ഹിത്യസ്തീകളെ വിവാഹം ചെയ്ത് തന്റെ മാതാപിതാക്കൾക്കു മനോവ്യസനം ഉണ്ടാക്കുകയും ചെയ്തു. അവനു ന്യായമായി ലഭിക്കേണ്ടിയിരുന്ന പിതാവിന്റെ അനുഗ്രഹം നഷ്ടമായി. ശിഷ്ടമുള്ള അവന്റെ ജീവിതത്തിൽ അവന് അവകാശപ്പെടുവാൻ ഉണ്ടായിരുന്നത് അവന്റെ പിതൃപാരമ്പര്യം മാത്രമായിരുന്നു. മാതാപിതാക്കളുടെ ദൈവത്തിലുള്ള ഭക്തിയും വിശ്വസ്തതയും സ്വന്തം ജീവിതത്തിൽ പ്രാവർത്തികമാക്കുന്നില്ലെങ്കിൽ ദൈവസന്നിധിയിൽ നിന്നു യാതൊരു അനുഗ്രഹവും പ്രാപിക്കുവാൻ കഴിയുകയില്ലെന്ന് ഏശാവിന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നു. (വേദഭാഗം: ഉല്പത്തി 25:25-36:8).
ദൈവത്തിനുവേണ്ടി വിവിധങ്ങളും വ്യത്യസ്തങ്ങളുമായ സംരംഭങ്ങൾ ആരംഭിക്കുവാനും ദൈവത്തിനുവേണ്ടി പ്രവർത്തിക്കുവാനുമുള്ള ദൈവത്തിന്റെ വിളി അനേകായിരങ്ങൾ അനുദിനം കേൾക്കാറുണ്ട്. പക്ഷേ, ആ വിളി ഏറിയകൂറും ജീവിതങ്ങളിൽ ഒരു സ്വപ്നമായോ സങ്കല്പമായോ മാത്രം അവസാനിക്കുന്നതിനാൽ ദൈവം നൽകുവാനാഗ്രഹിക്കുന്ന പദവികൾ അവർക്കു പ്രാപിക്കുവാൻ കഴിയാതെ വരുന്നു. ദൈവത്തിന്റെ വിളിക്ക് അനുസരണമായി യാതൊന്നും പ്രവർത്തിക്കുവാൻ അവർക്കു കഴിയുന്നില്ല. ദൈവത്തിന്റെ ദൗത്യം ഏറ്റെടുത്തു പ്രവർത്തിക്കുമ്പോൾ അതു നിമിത്തം നേരിടേണ്ടിവരുന്ന പ്രത്യാഘാതങ്ങളെയും പ്രതിസന്ധികളെയും കുറിച്ചുള്ള ഭയമാണ് പലരെയും പിന്നിലേക്കു വലിക്കുന്നത്. മറ്റു ചിലർക്ക് ദൗത്യം ആരംഭിക്കുവാൻ ആഗ്രഹമുണ്ടെങ്കിലും അവ നീട്ടിവച്ചും മാറ്റിവച്ചും ജീവിതയാത്രയിൽ ഒരിക്കലും ആരംഭിക്കുവാൻ കഴിയുന്നില്ല. ഇവിടെ വിശ്വാസികളുടെ പിതാവായിത്തീർന്ന അബ്രാഹാമിനെ നാം മാതൃകയാക്കണം. അവന്റെ 75-ാമത്തെ വയസ്സിൽ ദൈവം അവനെ തന്റെ ദൗത്യത്തിനായി വിളിക്കുമ്പോൾ അവന്റെ പേര് ‘അബ്രാം’ (ഉന്നതപിതാവ്) എന്നു മാത്രമായിരുന്നു. തന്റെ വിളിയെ അനുസരിച്ചാൽ, പ്രതിഫലമായി ദൈവം അവന് വലിയ വാഗ്ദത്തങ്ങൾ നൽകി. മക്കളില്ലാത്ത അവനെ ഒരു വലിയ ജനതയാക്കും. അവനെ അനുഗ്രഹിച്ച് അവന്റെ നാമം ശ്രഷ്ഠമാക്കും. അവൻ നിമിത്തം ഭൂമിയിലെ സകല വംശങ്ങളെയും അനുഗ്രഹിക്കും. (ഉല്പ, 12:2,3). പക്ഷേ, ഈ വാഗ്ദത്തങ്ങൾ പ്രാപിക്കണമെങ്കിൽ ദൈവത്തെ അനുസരിച്ച് തന്റെ യാത്രയ്ക്ക് ആരംഭം കുറിക്കണമായിരുന്നു. അതിനുവേണ്ടി അവൻ ജനിച്ചു വളർന്ന ദേശത്തോടു വിടപറയുകയും, ബന്ധുക്കളെ വിട്ടുപോകുകയും തൻ്റെ പിതൃഭവനത്തോടു യാത്രപറയുകയും വേണമായിരുന്നു. മാത്രമല്ല, ദൈവം ഒരു ദേശം കാണിച്ചു കൊടുക്കുമെന്നുള്ള വിശ്വാസത്തോടെ, ആശയ്ക്ക് വിരോധമായി അവൻ യാത്ര ആരംഭിക്കണമായിരുന്നു. ദൈവത്തിൽ സമ്പൂർണ്ണമായി വിശ്വാസമർപ്പിച്ച അബ്രാം മാറ്റിവയ്ക്കാതെ, നീട്ടിവയ്ക്കാതെ, ഭവിഷ്യത്തുകൾ ഭയപ്പെടാതെ ദൗത്യം ഏറ്റെടുത്തു. തന്റെ വിളി കേട്ട് സമ്പൂർണമായി തന്നെ അനുസരിച്ച് ഇറങ്ങിത്തിരിച്ച അബ്രാമിനെ ദൈവം അനേകം ജനതകൾക്ക് പിതാവാക്കിത്തീർക്കുമെന്നുള്ള വാഗ്ദത്തത്തോടുകൂടി ‘അബ്രാഹാം’ (ബഹുജാതികൾക്ക് പിതാവ്) എന്ന പുതിയ പേരു നൽകി. (ഉല്പ, 17:5). ദൈവത്തിന്റെ വിളി അനുസരിച്ച് സമ്പൂർണ്ണ വിശ്വാസത്തോടെ അബാഹാമിനെപ്പോലെ വിശ്വാസത്തോടെ നാം പ്രവർത്തനം ആരംഭിക്കുമ്പോൾ യഹോവയാം ദൈവം നമ്മെ തന്റെ വ്യക്തമായ ലക്ഷ്യത്തിലേക്കു വഴിനടത്തും. (വേദഭാഗം: ഉല്പത്തി 12:1-25:10).
സാത്താൻ ക്ഷണിക്കപ്പെടാത്ത അത്യുദയകാംക്ഷിയായി മനുഷ്യനെ സമീപിച്ച് ഹൃദയത്തിൽ സംശയം ജനിപ്പിക്കുന്നു: ഹവ്വാ സാത്താനെ അന്വേഷിക്കുകയോ ഏദെൻ തോട്ടത്തിലേക്കു ക്ഷണിക്കുകയോ ചെയതിട്ടല്ല അവൻ അവളെ തേടി ഏദെൻ തോട്ടത്തിലേക്കു കടന്നുചെന്നത്. എല്ലാ കാര്യങ്ങളും അറിയുന്ന ഒരു അഭ്യുദയകാംക്ഷിയെപ്പോലെ സ്നേഹം നടിച്ച് സംഭാഷണം ആരംഭിച്ച അവൻ, ദൈവത്തിന്റെ നന്മയെക്കുറിച്ച് ഹവ്വായിൽ സംശയം ജനിപ്പിച്ചു.
ദൈവം കല്പിച്ചിരിക്കുന്നത് തെറ്റാണെന്നു പ്രഖ്യാപിച്ച്, ദൈവത്തിലുള്ള മനുഷ്യന്റെ വിശ്വാസം തകർക്കുവാൻ സാത്താൻ ശ്രമിക്കുന്നു: തോട്ടത്തിന്റെ നടുവിലുള്ള വൃക്ഷത്തിന്റെ ഫലം ഭക്ഷിച്ചാൽ നിശ്ചയമായും മരിക്കുകയില്ലെന്നുള്ള സാത്താന്റെ ദൃഢമായ പ്രസ്താവന, ഹവ്വായുടെ ദൈവത്തിലുള്ള വിശ്വാസത്തിൽ വിടവ് സൃഷ്ടിച്ചു. അങ്ങനെ അവൾ ദൈവത്തെക്കാൾ ഉപരി സാത്താനെ വിശ്വസിച്ചു.
സാത്താൻ ഭൗതികമായ അഭ്യുന്നതി വാഗ്ദാനം ചെയ്ത് ദൈവത്തെ അനുസരിക്കാതിരിക്കുവാൻ മനുഷ്യനു പ്രേരണ നൽകുന്നു: വ്യഷഫലം ഭക്ഷിച്ചാൽ ദൈവത്തെപ്പോലെ ആകുമെന്ന സാത്താന്റെ വാക്കുകൾ വിശ്വസിച്ച ഹവ്വാ ദൈവത്തെപ്പോലെ ആകുവാനുള്ള അഭിനിവേശത്താൽ, ദൈവത്തെ അനുസരിക്കാതെ വൃക്ഷഫലം നോക്കി – പറിച്ചു – ഭക്ഷിച്ചു.
സ്നേഹബന്ധങ്ങൾ മുതലെടുത്ത് പാപത്തിൽ വീഴ്ത്തുവാൻ സാത്താൻ ശ്രമിക്കുന്നു: ഹവ്വാ വൃക്ഷഫലം ഭക്ഷിച്ചതിനുശേഷം ഭർത്താവായ ആദാമിനു നൽകി; അവനും ഭക്ഷിച്ചു. അങ്ങനെ അവനും പാപത്തിൽ വീണു. ഭാര്യയുടെ സ്നേഹപൂർണ്ണമായ നിർബ്ബന്ധംകൊണ്ട് ആദാം ദൈവത്തിന്റെ കല്പന അനുസരിക്കാതെ പാപം ചെയ്തു.
സാത്താൻ നൽകിയ പ്രേരണ ഹവ്വായക്ക് തിരസ്കരിക്കാമായിരുന്നു. അതിനെക്കാളുപരി, തന്നിൽ ഉണ്ടായ സംശയത്തെക്കുറിച്ച്, തന്നെ സൃഷ്ടിക്കുകയും ഏദെനിൽ നിയമിക്കുകയും ചെയ്ത ദൈവത്തോട് അവൾക്കു ചോദിക്കാമായിരുന്നു. എന്നാൽ അതു ചെയ്യാതെ, സാത്താന്റെ പ്രേരണ നിമിത്തം ജഡത്തിന്റെ ദുരാഗ്രഹം, കണ്ണുകളുടെ ദുരാഗ്രഹം, ജീവിതത്തിന്റെ അഹന്ത (1യോഹ, 2:16) എന്നിവയ്ക്ക് അടിമപ്പെട്ടപ്പോഴാണ് ഇരുവരും പാപത്തിൽ വീണുപോയത്. (വേദഭാഗം: ഉല്പത്തി 1-3 അദ്ധ്യായം).
ഗൃഹനിർമ്മാണത്തെ കുറിക്കുന്ന പദമാണ് ഗ്രീക്കിൽ ആത്മിക വർദ്ധനയ്ക്ക് ഉപയോഗിച്ചിട്ടുള്ള ‘ഒയ്കൊഡൊമി.’ (പ്രവൃ, 9:31; 20:32; റോമ, 14:19; 15:2; 1കൊരി, 8:1; 10:23; 14:3,4,5, 12, 17, 26; 2കൊരി, 12:19; എഫെ, 4:29; കൊലൊ, 2:7; 1തെസ്സ, 5:11; യൂദാ, 20). സുവിശേഷ സത്യത്തിൽ വിശ്വാസിയെ സ്ഥിരീകരിക്കുകയും ആത്മീയ കാര്യങ്ങളിൽ വളരാൻ സഹായിക്കുകയും ചെയ്യുന്നതിനെയാണ് ആത്മിക വർദ്ധന വരുത്തുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ആത്മീയ സത്യങ്ങൾ മനസ്സിലാക്കുന്നതിലൂടെ ക്രിസ്ത്യാനികൾ ആത്മികവർദ്ധന പ്രാപിക്കുന്നു. (1 കൊരി, 14:3-5). അപ്പൊസ്തലന്മാർ, പ്രവാചകന്മാർ, ഇടയന്മാർ, സുവിശേഷകന്മാർ, ഉപദേഷ്ടാക്കന്മാർ എന്നിവരുടെ ശുശ്രൂഷ മൂലം സഭ ആത്മികവർദ്ധന പ്രാപിക്കുന്നു. “അവൻ ചിലരെ അപ്പൊസ്തലന്മാരായും ചിലരെ പ്രവാചകന്മാരായും ചിലരെ സുവിശേഷകന്മാരായും ചിലരെ ഇടയന്മാരായും ഉപദേഷ്ടാക്കന്മാരായും നിയമിച്ചിരിക്കുന്നു; അതു നാം എല്ലാവരും വിശ്വാസത്തിലും ദൈവപുത്രനെക്കുറിച്ചുള്ള പരിജ്ഞാനത്തിലുമുള്ള ഐക്യതയും തികഞ്ഞ പുരുഷത്വവും ക്രിസ്തുവിന്റെ സമ്പൂർണ്ണതയായ പ്രായത്തിന്റെ അളവും പാപിക്കുവോളം വിശുദ്ധന്മാരുടെ യഥാസ്ഥാനത്വത്തിനായുള്ള ശുശ്രൂഷയുടെ വേലെക്കും ക്രിസ്തുവിന്റെ ശരീരത്തിന്റെ ആത്മികവർദ്ധനയ്ക്കും ആകുന്നു.” (എഫെ, 4:11-13). നല്ല ഭാഷണം കേൾക്കുന്നതു ആത്മിക വർദ്ധനയ്ക്ക് കാരണമാണ്. (എഫെ, 4:29). ദൈവവചനം കേൾക്കുന്നതും പഠിക്കുന്നതും പ്രാർത്ഥന, ധ്യാനം, ആത്മപരിശോധന, ക്രിസ്തീയ ശുശ്രൂഷകൾ എന്നിവയും ആത്മികവർദ്ധനയെ സഹായിക്കുന്നവയാണ്. വിശ്വാസികൾ പരസ്പരം ആത്മികവർദ്ധന വരുത്താൻ ചുമതലപ്പെട്ടവരാണ്. (1തെസ്സ, 5:11).
പുതിയനിയമ വിശ്വാസികൾ വിശുദ്ധ പുരോഹിതവർഗ്ഗമാണ്. പുരോഹിതന്മാരുടെ കർത്തവ്യമാണ് യാഗാർപ്പണം. യാഗങ്ങളെല്ലാം ക്രിസ്തുവിൽ നിറവേറി. “യേശുവോ പാപങ്ങൾക്കു വേണ്ടി ഏകയാഗം കഴിച്ചിട്ടു എന്നേക്കും ദൈവത്തിന്റെ വലത്തുഭാഗത്തു ഇരുന്നുകൊണ്ടു തന്റെ ശത്രുക്കൾ തന്റെ പാദപീഠം ആകുവോളം കാത്തിരിക്കുന്നു. ഏകയാഗത്താൽ അവൻ വിശുദ്ധീകരിക്കപ്പെടുന്നവർക്കു സദാകാലത്തേക്കും സൽഗുണപൂർത്തി വരുത്തിയിരിക്കുന്നു.” (എബ്രാ, 10:12-14). ഇനിമേൽ പാപങ്ങൾക്കുവേണ്ടി ഒരു യാഗവും ആവശ്യമില്ല. (എബ്രാ, 10:18). വിശുദ്ധ പുരോഹിതവർഗ്ഗമായ വിശ്വാസികൾ യേശുക്രിസ്തു മുഖാന്തരം ദൈവത്തിനു പ്രസാദമുള്ള ആത്മികയാഗം കഴിക്കേണ്ടതാണ്. (1പത്രൊ, 2:5). “കൂടാരത്തിൽ ശുശ്രൂഷിക്കുന്നവർക്കു അഹോവൃത്തി കഴിക്കാൻ അവകാശമില്ലാത്ത ഒരു യാഗപീഠം നമുക്കുണ്ട്. (എബ്രാ, 13:10). യാഗപീഠത്തിൽ ക്രിസ്തു ആദ്യയാഗം അർപ്പിച്ചുകഴിഞ്ഞു. വിശ്വാസി ആ യാഗപീഠത്തിൽ അർപ്പിക്കേണ്ട നാലുയാഗങ്ങളുണ്ട്:
2. അധരഫലം എന്ന സ്തോത്രയാഗം: “അതുകൊണ്ടു അവൻ മുഖാന്തരം നാം ദൈവത്തിന്നു അവന്റെ നാമത്തെ ഏറ്റുപറയുന്ന അധരഫലം എന്ന സ്തോത്രയാഗം ഇടവിടാതെ അർപ്പിക്കുക.” (എബ്രാ, 13:15).
3. സമ്പത്തെന്ന യാഗം: ഫിലിപ്പിയിലെ വിശ്വാസികൾ പൗലൊസ് അപ്പൊസ്തലന് അയച്ചുകൊടുത്ത സാമ്പത്തിക സഹായത്തെ “സൌരഭ്യവാസനയായി ദൈവത്തിനു പ്രസാദവും സുഗ്രാഹ്യവുമായ യാഗം” എന്നാണു വിളിക്കുന്നത്. (ഫിലി, 4:18).
4. ജാതികൾ എന്ന വഴിപാട്: ജാതികളോടു സുവിശേഷം അറിയിച്ച് അവരെ രക്ഷയിലേക്ക് നടത്തുന്നത് ദൈവത്തിനു പ്രസാദകരമായ യാഗമാണ്. (റോമ, 15:15,16).
യിസ്രായേൽ മക്കൾ മരുഭൂമി പ്രയാണത്തിൽ ആത്മികാഹാരവും ആത്മികപാനീയവും കഴിച്ചു. അവർക്കു ആത്മികജലം നല്കിയ പാറ അവരെ അനുഗമിച്ചു. യിസ്രായേല്യർ എവിടെ ആയിരുന്നാലും അവർക്കു ഭക്ഷണ പാനീയങ്ങൾക്കു ദൗർലഭ്യം നേരിട്ടില്ലെന്നു അപ്പൊസ്തലൻ ആലങ്കാരികമായി പറയുന്നു. യെഹൂദ്യ പാരമ്പര്യമനുസരിച്ചു ഒരു പാറയും കിണറും അവരെ അനുഗമിച്ചിരുന്നു. സംഖ്യാപുസ്തകം 20:11,16 എന്നീ വാക്യങ്ങളാണ് പ്രസ്തുത പാരമ്പര്യത്തിനടിസ്ഥാനം. ക്രിസ്തുവിന്റെ നിസ്തുലതയും ഏതുകാലത്തും അനുഗ്രഹത്തിന്റെ ഉറവിടവും അവനാണെന്നു തെളിയിക്കുകയാണ് അപ്പൊസ്തലൻ. ആ പാറ ക്രിസ്തു ആയിരുന്നു: (1കൊരി, 10:4). പഴയനിയമത്തിൽ ദൈവത്തിനു നല്കിയിരുന്ന ഉപനാമങ്ങളിൽ ഒന്നായിരുന്നു പാറ: (ആവ, 32:15; യെശ, 26;4).
ആത്മികമായി തികഞ്ഞ പാപ്പരത്വം അനുഭവിക്കുന്നവർ. ശിഷ്യന്മാരെ അഭിസംബോധന ചെയ്ത ക്രിസ്തു പ്രസ്താവിച്ചതാണ്; “ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാന്മാർ; സ്വർഗ്ഗരാജ്യം അവർക്കുള്ളതു.” (മത്താ, 5:3). ലൂക്കൊസിൽ ഇതേസ്ഥാനത്ത്; “ദരിദ്രന്മാരായ നിങ്ങൾ ഭാഗ്യവാന്മാർ സ്വർഗ്ഗരാജ്യം നിങ്ങൾക്കുള്ളതു” (6:20) എന്നാണ്. ശിഷ്യന്മാർ ഭൗതികമായും ആദ്ധ്യാത്മികമായും ഒന്നുമില്ലാത്തവരാണ്. ആത്മീയമായി സമ്പന്നത അഭിമാനിക്കുന്നവരാണ് യെഹൂദന്മാരും അവരുടെ പുരോഹിതന്മാരും പ്രമാണിമാരും. എന്നാൽ ക്രിസ്തുവിനെ പിൻപറ്റിയതോടുകൂടി ശിഷ്യന്മാർക്ക് യെഹൂദ മതത്തിലുണ്ടായിരുന്ന നില നഷ്ടപ്പെട്ടു; അവർ ആത്മാവിൽ ദരിദ്രരായിത്തീർന്നു. തങ്ങളുടെ ദാരിദ്ര്യത്തിലൂടെ അവർ സ്വർഗ്ഗരാജ്യത്തിന് അവകാശികളായിത്തീർന്നു. തന്മൂലം, ദൈവരാജ്യം അതിന്റെ സർവ്വമഹത്വത്തിലും ദർശിക്കുവാനും അതിലെ ഭരണാധിപന്മാരായി തീരുവാനും പോകയാണ് ക്രിസ്തു ശിഷ്യന്മാർ.