ആരോടാണ് പ്രാർത്ഥിക്കേണ്ടത്❓

പുതിയനിയമ വിശ്വാസികൾ ആരോട് എങ്ങനെ പ്രാർത്ഥിക്കണമെന്ന് നമ്മുടെ കർത്താവായ ക്രിസ്തുവും അപ്പൊസ്തലന്മാരും അസന്ദിഗ്ദ്ധമായി പഠിപ്പിച്ചിട്ടുണ്ട്. എന്നാൽ രണ്ടായിരം വർഷമായിട്ടും അനേകം ക്രൈസ്തവർക്കും ആരോടാണ് പ്രാർത്ഥിക്കേണ്ടതെന്ന് നിശ്ചയമില്ല. എന്താണ് പ്രാർത്ഥന? എന്നറിഞ്ഞാൽ, ആരോടാണ് പ്രാർത്ഥിക്കേണ്ടതെന്ന് വേഗത്തിൽ മനസ്സിലാകും. ദൈവസാദൃശ്യത്തിൽ സൃഷ്ടിക്കപ്പെട്ട മനുഷ്യൻ തൻ്റെ സ്രഷ്ടാവായ ദൈവത്തോട് സംസാരിക്കുന്നതാണ് പ്രാർത്ഥന. അഥവാ, ദൈവപുത്രനായ യേശുക്രിസ്തുവിലൂടെ ദൈവമക്കളായവർ തങ്ങളെ സൃഷ്ടിച്ചവനും പുതിയ സൃഷ്ടിയാക്കിയവനുമായ ദൈവത്തോട് ബന്ധം പുലർത്തുന്നത് പ്രാർത്ഥനയിലൂടെയാണ്. തങ്ങളുടെ ആവശ്യങ്ങൾ സ്തോത്രത്തോടെ ദൈവത്തോട് അറിയിക്കുന്നതാണ് പ്രാർത്ഥനയുടെ ഉദ്ദേശ്യം: (ഫിലി, 4:6). ആരാണ് സ്രഷ്ടാവ്? ട്രിനിറ്റിക്ക് രണ്ടുമൂന്നു സ്രഷ്ടാവുണ്ട്. നിർഭാഗ്യവശാൽ യഹോവയ്ക്കും (യെശ, 44:24), ദൈവപുത്രനായ യേശുവിനും (മത്താ, 19:4; മർക്കൊ, 10:6), പഞ്ചഗ്രന്ഥങ്ങളുടെ എഴുത്തുകാരനായ മോശെയ്ക്കും (ഉല്പ, 1:27; ഉല്പ, 2:7; ഉല്പ, 5:1; ഉല്പ, 9:6), പഴയനിയമത്തിലെ മശീഹമാർക്കും ഭക്തന്മാർക്കും (2രാജാ, 19:15; നെഹെ, 9:6; ഇയ്യോ, 9:8; യെശ, 51:13; യെശ, 64:8; മലാ, 2:10), അപ്പൊസ്തലന്മാർക്കും അക്കാര്യം അറിയില്ലായിരുന്നു: (1കൊരി, 8:6; 1കൊരി, 11:12; എബ്രാ, 2:10). അതുകൊണ്ടാണ്, യഹോവ ഒരുത്തൻ മാത്രമാണ് സ്രഷ്ടാവെന്ന് എല്ലാവരും ഒരുപോലെ പറയുന്നത്. സൃഷ്ടിക്കുമാത്രമല്ല; മനുഷ്യൻ്റെ പുതുസൃഷ്ടിക്കും (2കൊരി, 5:17-18) പുതുവാനഭൂമിയുടെ സൃഷ്ടിക്കും കാരണഭൂതൻ പിതാവായ യഹോവ ഒരുത്തൻ മാത്രമാണ്: (യെശ, 65:17-18; യേശ, 66:22; വെളി, 4:11). 

അപ്പൊസ്തലന്മാരുടെ സാക്ഷ്യം: “പിതാവായ ഏക ദൈവമേ ; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു.” (1കൊരി, 8:61കൊരി, 11:12; എബ്രാ, 2:10). പിതാവായ ഏകദൈവമാണ് സകലത്തിന്നും കാരണഭൂതൻ അഥവാ, സൃഷ്ടികർത്താവ് എന്നാണ് അപ്പൊസ്തലൻ പറയുന്നത്. അടുത്തവാക്യം: “തന്നെ സൃഷ്ടിച്ചവന്റെ പ്രതിമപ്രകാരം പരിജ്ഞാനത്തിന്നായി പുതുക്കം പ്രാപിക്കുന്ന പുതിയ മനുഷ്യനെ ധരിച്ചിരിക്കുന്നവല്ലോ.” (കൊലൊ, 3:10). ഈ വാക്യം ശ്രദ്ധിക്കുക: “തന്നെ സൃഷ്ടിച്ച അവൻ്റെ പ്രതിമപ്രകാരം” (the image of him that created him) എന്നാണ്. സൃഷ്ടാവ് അവർ അഥവാ, പലരല്ല; അവൻ അഥവാ, ഒരുത്തൻ മാത്രമാണ്. അടുത്തവാക്യം: “കർത്താവേ, നീ സർവ്വവും സൃഷ്ടിച്ചവനും എല്ലാം നിന്റെ ഇഷ്ടംഹേതുവാൽ ഉണ്ടായതും സൃഷ്ടിക്കപ്പെട്ടതും ആകയാൽ മഹത്വവും ബഹുമാനവും ശക്തിയും കൈക്കൊൾവാൻ യോഗ്യൻ എന്നു പറഞ്ഞുംകൊണ്ടു തങ്ങളുടെ കിരീടങ്ങളെ സിംഹാസനത്തിൻ മുമ്പിൽ ഇടും.” (വെളി, 4:11 വെളി, 10:7). ഈ വാക്യവും ശ്രദ്ധിക്കുക: “കർത്താവേ, നീ സർവ്വവും സൃഷ്ടിച്ചു” (O Lord, thou hast created all things). പലർ ചേർന്നല്ല; നീ (thou) അഥവാ, ഒരുത്തൻ മാത്രമാണ് സൃഷ്ടിച്ചത്. അടുത്തഭാഗം: “എല്ലാം നിന്റെ ഇഷ്ടംഹേതുവാൽ ഉണ്ടായി” (thy pleasure they are and were created). പലരുരുടെ ഇഷ്ടത്താലല്ല; നിൻ്റെ (thy) അഥവാ, ഒരുത്തൻ്റെ ഇഷ്ടത്താലാണ് സകലവും ഉണ്ടായത്. ഈ വേദഭാഗങ്ങളിലൂടെ സ്രഷ്ടാവ് പിതാവായ ദൈവം ഒരുത്തൻ മാത്രമാണെന്ന് അപ്പൊസ്തലന്മാർ അസന്ദിഗ്ധമായി പറയുകവഴി, പ്രാർത്ഥന പിതാവായ ദൈവത്തിനു് മാത്രം അവകാശപ്പെട്ടതാണെന്ന് സംശയലേശമന്യേ മനസ്സിലാക്കാം. [മുഴുവൻ വചനത്തെളിവുകളും കാണുക: നാം നമ്മുടെ സ്വരൂപത്തിൽ]

പുതിയനിയമ ഭാഷയായ കൊയ്നേ ഗ്രീക്കിൽ പ്രാർത്ഥനയെ കുറിക്കുന്ന പല പദങ്ങളുണ്ട്: 
1️⃣ ”പ്രാർത്ഥിക്കുക, അപേക്ഷിക്കുക” എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന ഒരു ക്രിയാപദമാണ് (verb), “പ്രോസെക്ഖോമൈ” (προσεύχομαι – proseuchomai). ദൈവത്തോട് പ്രാർത്ഥിക്കുന്ന ഈ പദം 82 വാക്യങ്ങളിലായി 87 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്: (ഫിലി, 1:11). 

➨ “നിങ്ങൾ ഈവണ്ണം പ്രാർത്ഥിപ്പിൻ: സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ.” (മത്താ, 6:9

➨ “അവൻ പുരുഷാരത്തെ പറഞ്ഞയച്ചിട്ടു പ്രാർത്ഥിപ്പാൻ തനിയെ മലയിൽ കയറിപ്പോയി.” (മത്താ, 14:23

➨ ക്രിസ്തു പിതാവായ ഏകദൈവത്തോട് പ്രാർത്ഥിക്കാൻ പഠിപ്പിച്ച വേദഭാഗത്തും (മത്താ, 6:9-13; മർക്കൊ, 11:25-26; ലൂക്കൊ, 11:2-4), അവൻ ശിശുക്കൾക്കുവേണ്ടി പ്രാർത്ഥിച്ചയിടത്തും (മത്താ, 19:13-15), ശിഷ്യന്മാരോട് പ്രർത്ഥിക്കാൻ പറഞ്ഞ ഭാഗങ്ങളിലും (മത്താ, 26:41; മർക്കൊ, 13:33; മർക്കൊ, 14:38; ലൂക്കൊ, 22:40; ലൂക്കൊ, 22:46) “പ്രോസെക്ഖോമൈ” എന്ന പദമാണ് കാണുന്നത്.

ക്രിസ്തുവിൻ്റെ പ്രാർത്ഥന: “അവൻ പുരുഷാരത്തെ പറഞ്ഞയച്ചിട്ടു പ്രാർത്ഥിപ്പാൻ തനിയെ മലയിൽ കയറിപ്പോയി.”
(മത്താ, 14:23മത്താ, 26:36; മത്താ, 26:39; മത്താ, 26:42; മത്താ, 26:44; മർക്കൊ, 1:35; മർക്കൊ, 6:46; മർക്കൊ, 14:32; മർക്കൊ, 14:35; മർക്കൊ, 14:39; ലൂക്കൊ, 3:21; ലൂക്കൊ, 5:16; ലൂക്കൊ, 6:12; ലൂക്കൊ, 9:18; ലൂക്കൊ, 9:28-29; ലൂക്കൊ, 11:1; ലൂക്കൊ, 22:42; ലൂക്കൊ, 22:44-45). 

2️⃣ “പ്രാർത്ഥന” എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന ഒരു നാമപദമാണ് (noun), “പ്രോസെവ്ഖേ” (προσευχή – proseuchē). ദൈവത്തോട് പ്രാർത്ഥിക്കുന്ന ഈ പദം 37 പ്രവശ്യമുണ്ട്. (പ്രവൃ, 16:13).

➨ “എന്റെ ആലയം സകല ജാതികൾക്കും പ്രാർത്ഥനാലയം എന്നു വിളിക്കപ്പെടും എന്നു എഴുതിയിരിക്കുന്നില്ലയോ?” (മർക്കൊ, 11:17; മത്താ, 21:13; ലൂക്കോ, 19:46 യെശ, 56:7). 

➨ “ഒന്നിനെക്കുറിച്ചും വിചാരപ്പെടരുതു; എല്ലാറ്റിലും പ്രാർത്ഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങൾ സ്തോത്രത്തോടുകൂടെ ദൈവത്തോടു അറിയിക്കയത്രേ വേണ്ടതു.” (ഫിലി, 4:6). 

ക്രിസ്തുവിൻ്റെ പ്രാർത്ഥന: “ആ കാലത്തു അവൻ പ്രാർത്ഥിക്കേണ്ടതിന്നു ഒരു മലയിൽ ചെന്നു ദൈവത്തോടുള്ള പ്രാർത്ഥനയിൽ രാത്രി കഴിച്ചു.” (ലൂക്കോ, 6:12 ലൂക്കൊ, 22:45).

3️⃣ “പ്രാർത്ഥന, അപേക്ഷ, യാചന” എന്നീ അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന മറ്റൊരു നാമപദമാണ് (noun), “ദേയ്സിസ്” (δέησις – deēsis). ദൈവത്തോടുള്ള പ്രാർത്ഥനയെ കുറിക്കാൻ 17 വാക്യങ്ങളിലായി 19 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. (റോമ, 10:1).

➨ “സഹോദരന്മാരേ, അവർ രക്ഷിക്കപ്പെടേണം എന്നു തന്നേ എന്റെ ഹൃദയവാഞ്ഛയും അവർക്കുവേണ്ടി ദൈവത്തൊടുള്ള യാചനയും ആകുന്നു.” (റോമ, 10:1)

➨ “കർത്താവിന്റെ കണ്ണു നീതിമാന്മാരുടെ മേലും അവന്റെ ചെവി അവരുടെ പ്രാർത്ഥനെക്കും തുറന്നിരിക്കുന്നു; എന്നാൽ കർത്താവിന്റെ മുഖം ദുഷ്‌പ്രവൃത്തിക്കാർക്കു പ്രതികൂലമായിരിക്കുന്നു.” (1പത്രൊ, 3:12)

ക്രിസ്തുവിൻ്റെ പ്രാർത്ഥന: “ക്രിസ്തു തന്റെ ഐഹിക ജീവകാലത്തു തന്നെ മരണത്തിൽനിന്നു രക്ഷിപ്പാൻ കഴിയുന്നവനോടു ഉറെച്ച നിലവിളിയോടും കണ്ണുനീരോടുംകൂടെ അപേക്ഷയും അഭയയാചനയും കഴിക്കയും ഭയഭക്തി നിമിത്തം ഉത്തരം ലഭിക്കയും ചെയ്തു.” (എബ്രാ, 5:7). ബാക്കിയുള്ളത് താഴെ ഫുട്ട്നോട്ടിൽ കാണാം. [കാണുക: Footnote]

പുതിയനിയമത്തിൽ പ്രാർത്ഥനയെക്കുറിക്കുന്ന പ്രധാനപ്പെട്ട മൂന്നു പദങ്ങളാണ് മുകളിൽ കണ്ടത്. അതിൽ, പിതാവായ ഏകദൈവത്തോടല്ലാതെ, മറ്റൊരോടും പ്രാർത്ഥിക്കുന്നതായി കാണാൻ കഴിയില്ല. ദൈവപുത്രനായ ക്രിസ്തുവും അപ്പൊസ്തലന്മാരും മറ്റുള്ളവരും പ്രാർത്ഥിച്ചത്, പിതാവായ ഏകദൈവത്തോടാണ്. 

ക്രിസ്തു പഠിപ്പിച്ച പ്രാർത്ഥന: “നിങ്ങൾ ഈവണ്ണം പ്രാർത്ഥിപ്പിൻ (proseuchomai): സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ; നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ; ഞങ്ങൾക്കു ആവശ്യമുള്ള ആഹാരം ഇന്നു തരേണമേ; ഞങ്ങളുടെ കടക്കാരോടു ഞങ്ങൾ ക്ഷിമിച്ചിരിക്കുന്നതുപോലെ ഞങ്ങളുടെ കടങ്ങളെ ഞങ്ങളോടും ക്ഷമിക്കേണമേ; ഞങ്ങളെ പരീക്ഷയിൽ കടത്താതെ ദുഷ്ടങ്കൽനിന്നു ഞങ്ങളെ വിടുവിക്കേണമേ. രാജ്യവും ശക്തിയും മഹത്വവും എന്നേക്കും നിനക്കുള്ളതല്ലോ.” (മത്താ, 6:9-13മർക്കൊ, 11:25-26; ലൂക്കൊ, 11:2-4). വേദഭാഗം ശ്രദ്ധിക്കുക: “നിങ്ങൾ ഈവണ്ണം പ്രാർത്ഥിപ്പിൻ.” ഏവണ്ണം? “സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ” എന്നു സംബോധന ചെയ്തുകോണ്ട് പ്രാർത്ഥിപ്പാനാണ് ക്രിസ്തു പഠിപ്പിച്ചത്. 

പിതാവിനോടു പ്രാർത്ഥിക്ക: “നീയോ പ്രാർത്ഥിക്കുമ്പോൾ (proseuchomai) അറയിൽ കടന്നു വാതിൽ അടെച്ചു രഹസ്യത്തിലുള്ള നിന്റെ പിതാവിനോടു പ്രാർത്ഥിക്ക; രഹസ്യത്തിൽ കാണുന്ന നിന്റെ പിതാവു നിനക്കു പ്രതിഫലം തരും.” (മത്താ, 6:6). ഇവിടെയും ശ്രദ്ധിക്കുക: “നിന്റെ പിതാവിനോടു പ്രാർത്ഥിക്ക; രഹസ്യത്തിൽ കാണുന്ന നിന്റെ പിതാവു നിനക്കു പ്രതിഫലം തരും.” പലരും കരുതുന്നപോലെ, ദൈവം സമനിത്യരും വ്യതിരിക്തരുമായ മൂന്നു വ്യക്തികൾ ആയിരുന്നെങ്കിൽ, അതിൽ ഒരുത്തനായ പിതാവിനോട് മാത്രം പ്രാർത്ഥിക്കാൻ പുത്രൻ പറയുമായിരുന്നോ❓

അപ്പൊസ്തലൻ്റെ പ്രാർത്ഥന: “അർദ്ധരാത്രിക്കു പൌലൊസും ശീലാസും പ്രാർത്ഥിച്ചു (proseuchomai) ദൈവത്തെ പാടി സ്തുതിച്ചു: തടവുകാർ ശ്രദ്ധിച്ചുകൊണ്ടിരുന്നു.” (പ്രവൃ, 16:25). അടുത്തവാക്യം: “സഹോദരന്മാരേ, അവർ രക്ഷിക്കപ്പെടേണം എന്നു തന്നേ എന്റെ ഹൃദയവാഞ്ഛയും അവർക്കുവേണ്ടി ദൈവത്തൊടുള്ള യാചനയും (deēsis) ആകുന്നു.” (റോമ, 10:1). പൗലൊസ് പ്രാർത്ഥിക്കുന്നതും പിതാവായ ദൈവത്തോടാണ്. 

സഭയുടെ പ്രാർത്ഥന: “ഇങ്ങനെ പത്രൊസിനെ തടവിൽ സൂക്ഷിച്ചുവരുമ്പോൾ സഭ ശ്രദ്ധയോടെ അവന്നുവേണ്ടി ദൈവത്തോടു പ്രാർത്ഥന (proseuchē) കഴിച്ചുപോന്നു.” (പ്രവൃ, 12:5). സഭ പ്രാർത്ഥിക്കുന്നതും പിതാവായ ദൈവത്തോടാണ്. ഒരേയൊരു സത്യദൈവം പിതാവാണെന്ന് (Father. the only true God) ക്രിസ്തുവും (യോഹ, 17:3), പിതാവായ ഏകദൈവമേ നമുക്കുള്ളെന്ന് പൗലൊസും പറയുന്നു: (1കൊരി, 8:6 എഫെ, 4:6). അതുകൊണ്ടാണ്, ക്രിസ്തുവും അപ്പൊസ്തലന്മാരും പിതാവിനോട് പ്രാർത്ഥിച്ചതും പ്രാർത്ഥിക്കാൻ പഠിപ്പിച്ചതും. (കാണുക: മോണോതീയിസം]

യോഹന്നാൻ്റെ സുവിശേഷത്തിൽ ക്രിസ്തു പ്രാർത്ഥനയെക്കുറിച്ച് പറയുന്ന ഏഴു വേദഭാഗങ്ങൾ പരിശോധിച്ചാൽ, പ്രാർത്ഥന ആരോടാണെന്നും ആരുടെ നാമത്തിലാണെന്നും സംശയലേശമെന്യേ വ്യക്തമാകും:
1. “നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കുന്നതു (aiteō) ഒക്കെയും പിതാവു പുത്രനിൽ മഹത്വപ്പെടേണ്ടതിന്നു ഞാൻ ചെയ്തുതരും.” (യോഹ, 14:13).
2. “നിങ്ങൾ എന്റെ നാമത്തിൽ എന്നോടു അപേക്ഷിക്കുന്നതു (aiteō) ഒക്കെയും ഞാൻ ചെയ്തുതരും.” (യോഹ, 14:14)
3. “നിങ്ങൾ എന്നിലും എന്റെ വചനം നിങ്ങളിലും വസിച്ചാൽ നിങ്ങൾ ഇച്ഛിക്കുന്നതു എന്തെങ്കിലും അപേക്ഷിപ്പിൻ (aiteō); അതു നിങ്ങൾക്കു കിട്ടും.” (യോഹ, 15:7)
4. “നിങ്ങൾ എന്റെ നാമത്തിൽ പിതാവിനോടു അപേക്ഷിക്കുന്നതൊക്കെയും (aiteō) അവൻ നിങ്ങൾക്കു തരുവാനായിട്ടു തന്നേ.” (യോഹ, 15:16)
5. “ഇന്നുവരെ നിങ്ങൾ എന്റെ നാമത്തിൽ ഒന്നും അപേക്ഷിച്ചിട്ടില്ല; (aiteō) അപേക്ഷിപ്പിൻ (aiteō); എന്നാൽ നിങ്ങളുടെ സന്തോഷം പൂർണ്ണമാകുംവണ്ണം നിങ്ങൾക്കു ലഭിക്കും.” (യോഹ, 16:24)
6. “അന്നു നിങ്ങൾ എന്നോടു ഒന്നും ചോദിക്കയില്ല. ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ പിതാവിനോടു അപേക്ഷിക്കുന്നതൊക്കെയും അവൻ എന്റെ നാമത്തിൽ നിങ്ങൾക്കു തരും.” (യോഹ, 16:23)
7. “അന്നു നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കും; ഞാൻ നിങ്ങൾക്കുവേണ്ടി പിതാവിനോടു അപേക്ഷിക്കും എന്നു ഞാൻ പറയുന്നില്ല.” (യോഹ, 16:26).

അപേക്ഷിക്കുക” (ask) എന്ന അർത്ഥത്തിൽ മേല്പറഞ്ഞ വേദഭാഗങ്ങളിൽ ഉപയോഗിക്കിച്ചിരിക്കുന്ന “ഐറ്റെഓ” (αἰτέω – aiteō) എന്ന ഗ്രീക്ക് ക്രിയാപദത്തിന്, ദൈവത്തോടോ, മനുഷ്യരോടോ എന്തെങ്കിലും “അഭ്യർത്ഥിക്കുക, അപേക്ഷിക്കുക, ആവശ്യപ്പെടുക, ചോദിക്കുക” എന്ന അർത്ഥമാണുള്ളത്. ഉദാ: (യോഹ, 4:9-10 യോഹ, 11:22). അതായത്. ദൈവത്തോട് പ്രാർത്ഥിക്കാനും/യാചിക്കാനും മനുഷ്യനായ ക്രിസ്തുയേശുവിനോടും സാമാന്യമനുഷ്യരോടും അപേക്ഷിക്കാനും/ചോദിക്കാനും അഭിന്നമായി ഉപയോഗിച്ചിട്ടുണ്ട്: (1തിമൊ, 2:6). 

ഒന്നുമുതൽ അഞ്ചുവരെയുള്ള വാക്യത്തിൽ പറയുന്നത്, വർത്തമാനകാല (സുവിശേഷചരിത്രകാലം) പ്രാർത്ഥനെയെക്കുറിച്ചാണ്. ആറും ഏഴും വേദഭാഗം ഭാവിയിലെ അഥവാ, സഭയുടെ പ്രാർത്ഥനയെക്കുറിച്ചാണ്. “അന്നു” എന്ന പ്രയോഗം നോക്കുക. 1-മുതൽ 5-വരെയുള്ള വേദഭാഗം ശ്രദ്ധിക്കുക: “പുത്രൻ്റെ നാമത്തിൽ അപേക്ഷിക്കുന്നത് പിതാവിൻ്റെ മഹത്വത്തിനായി പുത്രൻ ചെയ്തുതരും; പുത്രൻ്റെ നാമത്തിൽ പുത്രനോട് അപേക്ഷിക്കുന്നത് പുത്രൻ ചെയ്തുതരും; നിങ്ങൾ എന്നിലും എന്റെ വചനം നിങ്ങളിലും വസിച്ചാൽ നിങ്ങൾ ഇച്ഛിക്കുന്നതു അപേക്ഷിച്ചാൽ കിട്ടും; പുത്രൻ്റെ നാമത്തിൽ പിതാവിനോട് അപേക്ഷിക്കുന്നത് പിതാവ് ചെയ്തുതരും; പുത്രൻ്റെ നാമത്തിൽ അപേക്ഷിപ്പിൻ നിങ്ങൾക്ക് ലഭിക്കും” എന്നൊക്കെയാണ് പറയുന്നത്. സുവിശേഷചരിത്രകാലത്ത് പുത്രനോട് അപേക്ഷിക്കുന്ന കാര്യങ്ങൾ പുത്രൻ പിതാവായ ദൈവത്താൽ അഥവാ, പിതാവിനോട് അപേക്ഷിച്ച് നടത്തിത്തരികയാണ് ചെയ്തിരുന്നത്. രണ്ടു വിധത്തിലുള്ള തെളിവുകൾ തരാം: 1. മാർത്ത യേശുവിനോട് പറയുന്നത് ശ്രദ്ധിക്കുക: “ഇപ്പോഴും നീ ദൈവത്തോടു എന്തു അപേക്ഷിച്ചാലും ദൈവം നിനക്കു തരും എന്നു ഞാൻ അറിയുന്നു എന്നു പറഞ്ഞു.” (യോഹ, 11:22). മറിയയുടെ വാക്കുപോലെ, ക്രിസ്തു ലാസറിനെ ഉയിർപ്പിച്ചത് പിതാവിനോട് അപേക്ഷിച്ചിട്ടാണ്: (യോഹ, 11:42). 2. യേശുവിനോട് അപേക്ഷിച്ചവർക്കൊക്കെ അവനത് ചെയ്തുകൊടുത്തതായി കാണാം. ഉദാ: (മത്താ, 9:27 മത്താ, 9:29. മത്താ, 15:22 മത്താ, 15:28. മത്താ, 20:31 മത്താ, 20:34). എന്നാൽ അവൻ അത്ഭുതങ്ങൾ പ്രവർത്തിച്ചത് സ്വന്തശക്തിയാലല്ല; പിതാവായ ദൈവത്താലും അവൻ്റെ ആത്മാവിനാലുമാണ്. “ദൈവാത്മാവിനാൽ ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നു” എന്നാണ് ക്രിസ്തു പറഞ്ഞത്: (മത്താ, 12:28). “സൌഖ്യമാക്കുവാൻ കർത്താവിന്റെ ശക്തി യേശുവിനോടുകൂടെ ഉണ്ടായിരുന്നു” എന്നും (ലൂക്കൊ, 5:17), ദൈവം ക്രിസ്തുവിനോടുകൂടെ ഉള്ളതുകൊണ്ടാണ് അവൻ അടയാളങ്ങൾ ചെയ്തതെന്നും (യോഹ, 3:2), യേശുവിനെക്കൊണ്ട് ദൈവമാണ് അത്ഭുതങ്ങളും അടയാളങ്ങളും ചെയ്യിച്ചതെന്നും (പ്രവൃ, 2:22), ദൈവം യേശുവിനോടുകൂടെ ഇരുന്നതുകൊണ്ടാണ് അവൻ അത്ഭുതങ്ങൾ ചെയ്തതെന്നും അസന്ദിഗ്ദ്ധമായി പറഞ്ഞിട്ടുണ്ട്: (പ്രവൃ, 10:38). അതായത്, സുവിശേഷചരിത്രകാലത്ത് ഏകമനുഷ്യനായ യേശുക്രിസ്തുവിനോട് അവൻ്റെ നാമത്തിൽ അപേക്ഷിക്കുന്നതൊക്കെയും അവൻ പിതാവായ ദൈവത്താൽ അല്ലെങ്കിൽ, ദൈവത്തിൽനിന്ന് സാധിച്ചുകൊടുത്തിരുന്നു: (റോമ, 5:15). 

അടുത്ത രണ്ട് വാക്യങ്ങൾ ശ്രദ്ധിക്കുക: 5-ാം വാക്യത്തിൻ്റെ ആദ്യഭാഗം: “അന്നു നിങ്ങൾ എന്നോടു ഒന്നും ചോദിക്കയില്ല.” അന്നു അഥവാ, ദൈവസഭ സ്ഥാപിതമായ ശേഷം, ദൈവപുത്രനോടല്ല; പിതാവായ ദൈവത്തോട് നേരിട്ടാണ് അപേക്ഷിക്കുന്നത്. അടുത്തഭാഗം: “നിങ്ങൾ പിതാവിനോടു അപേക്ഷിക്കുന്നതൊക്കെയും അവൻ എന്റെ നാമത്തിൽ നിങ്ങൾക്കു തരും.” (യോഹ, 16:23). പിതാവിനോട് നാം അപേക്ഷിക്കുന്നത് പുത്രൻ്റെ നാമത്തിലാണ് നമുക്ക് ലഭിക്കുന്നത്. 6-ാം വാക്യത്തിൻ്റെ ആദ്യഭാഗം: “അന്നു നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കും.” അന്ന് അഥവാ, ദൈവസഭ അപേക്ഷിക്കുന്നത് പുത്രൻ്റെ നാമത്തിലാണ്: “ക്രിസ്തുയേശുവിൽ വിശുദ്ധീകരിക്കപ്പെട്ടവരും അവിടെയും ഇവിടെയും എവിടെയും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന ഏവരോടുംകൂടെ വിളിക്കപ്പെട്ട വിശുദ്ധന്മാരുമായവർക്കു തന്നേ എഴുതുന്നതു.” (1കൊരി, 1:2). ദൈവത്തോട് അപേക്ഷിക്കുന്നതും, ദൈവത്തിനു് സ്തുതിസ്തോത്ര ബഹുമാനങ്ങൾ അർപ്പിക്കുന്നതും തുടങ്ങി വാക്കിനാലും പ്രവൃത്തിയാലുമുള്ള ഏതുകാര്യം ചെയ്താലും പുത്രൻ്റെ നാമത്തിലാണ് ചെയ്യേണ്ടത്: (കൊലൊ, 3:17 പ്രവൃ, 9:14; പ്രവൃ, 9:21; പ്രവൃ, 22:16). അടുത്തഭാഗം: “ഞാൻ നിങ്ങൾക്കുവേണ്ടി പിതാവിനോടു അപേക്ഷിക്കും എന്നു ഞാൻ പറയുന്നില്ല.” (യോഹ, 16:26). പുത്രൻ പറയുന്നത് ശ്രദ്ധിക്കുക: “അന്നു നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കും; ഞാൻ നിങ്ങൾക്കുവേണ്ടി പിതാവിനോടു അപേക്ഷിക്കും എന്നു ഞാൻ പറയുന്നില്ല.” അതെന്തുകൊണ്ടാണ്, പുത്രൻ നമുക്കുവേണ്ടി പിതാവിനോട് അപേക്ഷിക്കാത്തത്? ക്രിസ്തു പിതാവായ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാകയാൽ, അന്ന് അഥവാ, സുവിശേഷ ചരിത്രകാലം കഴിഞ്ഞാൽ, പുത്രൻ പിതാവിൽനിന്ന് വിഭിന്നനായി ഉണ്ടാകുകയില്ല. അതാണ്, പിതാവും ക്രിസ്തും എന്ന ദൈവമർമ്മം അല്ലെങ്കിൽ, ദൈവഭക്തിയുടെ മർമ്മം: (കൊലൊ, 2:2; 1തിമൊ, 3:15-16). അതായത്, നാം പ്രാർത്ഥിക്കേണ്ടത് അല്ലെങ്കിൽ അപേക്ഷിക്കേണ്ടത്, പിതാവായ ഏകദൈവത്തോട് പുത്രൻ്റെ നാമത്തിലാണ്; പിതാവ് മറുപടി നല്കുന്നത് നമ്മുടെ മദ്ധ്യസ്ഥനും മറുവിലയുമായ പുത്രൻ്റെ നാമത്തിലാണ്. ക്രിസ്തു ആരാണ്? അല്ലെങ്കിൽ അവൻ്റെ അസ്തിത്വം എന്താണ്? എന്നറിയാത്തതുകൊണ്ടാണ്, ബൈബിൾ വെളിപ്പെടുത്തുന്ന ഏകസത്യദൈവത്തെ വിശ്വസിക്കാതെ, ട്രിനിറ്റിയിൽ വിശ്വസിക്കുന്നതും ആരോടാണ് പ്രാർത്ഥിക്കേണ്ടതെന്ന് അറിയാത്തതും. ക്രിസ്തു ആര്ണെന്ന് അറിയാത്തതുകൊണ്ടാണ്, പിതാവായ സത്യേകദൈവത്തെയും അറിയാത്തത്: (യോഹ, 8:19). [കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക]

Footnote:
4️⃣ ”അപേക്ഷിക്കുക, പ്രാർത്ഥിക്കുക,” എന്ന അർത്ഥത്തിലും “ആഗ്രഹിക്കുക” എന്ന വിശാല അർത്ഥത്തിലും “യൂഖോമൈ” (εὔχομαι – euchomai) എന്ന് ക്രിയാപദം ഏഴുപ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. (പ്രവൃ, 26:29; 2കൊരി, 13:7; 2കൊരി, 13:9; യാക്കോ, 5:16; 3യോഹ, 1:2 പ്രവൃ, 27:29; റോമ, 9:3). 

➨ “നിങ്ങൾ ഒരു ദോഷവും ചെയ്യാതിരിക്കേണ്ടതിന്നു ഞങ്ങൾ ദൈവത്തോടു പ്രാർത്ഥിക്കുന്നു.” (2കൊരി, 13:7)

➨ “ജഡപ്രകാരം എന്റെ ചാർച്ചക്കാരായ എന്റെ സഹോദരന്മാർക്കു വേണ്ടി ഞാൻ തന്നേ ക്രിസ്തുവിനോടു വേറുവിട്ടു ശാപഗ്രസ്തനാവാൻ ഞാൻ ആഗ്രഹിക്കാമായിരുന്നു.” (റോമ, 9:3)

5️⃣ “അപേക്ഷിക്കുക, ചോദിക്കുക, യാചിക്കുക, പ്രാർത്ഥിക്കുക” എന്നീ അർത്ഥത്തിൽ ഉപയോഗിക്കുന്ന ഒരു ക്രിയാപദമാണ് (verb), “ഡെഓമൈ” (δέομαι – deomai). ഈ പദം ദൈവത്തോട് മാത്രമല്ല; ക്രിസ്തുവിനോടും സാമാന്യ മനുഷ്യരോടും അപേക്ഷിക്കാൻ അഭിന്നമായിട്ട് 22 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്: (പ്രവൃ, 21:39). 

ദൈവം: “ആകയാൽ കൊയ്ത്തിന്റെ യജമാനനോടു കൊയ്ത്തിലേക്കു വേലക്കാരെ അയക്കേണ്ടതിന്നു യാചിപ്പിൻ ” എന്നു പറഞ്ഞു.” (മത്താ, 9:38 ലൂക്കൊ, 10:2; ലൂക്കൊ, 21:36; പ്രവൃ, 4:31; പ്രവൃ, 8:22; പ്രവൃ, 8:24; പ്രവൃ, 10:2; റോമ, 1:9; 1തെസ്സ, 3:10)

ക്രിസ്തു: “അവൻ ഒരു പട്ടണത്തിൽ ഇരിക്കുമ്പോൾ കുഷ്ഠം നിറഞ്ഞോരു മനുഷ്യൻ യേശുവിനെ കണ്ടു കവിണ്ണു വീണു: കർത്താവേ, നിനക്കു മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധമാക്കുവാൻ കഴിയും എന്നു അവനോടു അപേക്ഷിച്ചു.” (ലൂക്കൊ, 5:12ലൂക്കൊ, 8:28; ലൂക്കൊ, 8:38; ലൂക്കൊ, 9:38

സാമാന്യമനുഷ്യർ: അതിനെ പുറത്താക്കുവാൻ നിന്റെ ശിഷ്യന്മാരോടു അപേക്ഷിച്ചു എങ്കിലും അവർക്കു കഴിഞ്ഞില്ല എന്നു പറഞ്ഞു.” (ലൂക്കൊ, 9:40 പ്രവൃ, 8:34; പ്രവൃ, 21:39; പ്രവൃ, 26:3; 2കൊരി, 5:20; 2കൊരി, 8:3; 2കൊരി, 10:2; ഗലാ, 4:12

ക്രിസ്തുവിൻ്റെ പ്രാർത്ഥന: “ഞാനോ നിന്റെ വിശ്വാസം പൊയ്പോകാതിരിപ്പാൻ നിനക്കു വേണ്ടി അപേക്ഷിച്ചു.” (ലൂക്കൊ, 22:32)

6️⃣ “വിളിച്ചപേക്ഷിക്കുക, വിളിക്കുക” എന്നർത്ഥത്തിൽ ഉപയോഗിക്കുന്ന ഒരു ക്രിയാപദമാണ്, “എപികലെഓ” (ἐπικαλέω -;epikaleō). ഈ പദം 32 പ്രാവശ്യമുണ്ട്. ദൈവത്തെ വിളിച്ചപേക്ഷിക്കാനും മനുഷ്യരെ വിളിക്കാനും അഭിന്നമായി ഉപയോഗിച്ചിട്ടുണ്ട്.

➨ “കർത്താവിന്റെ നാമം വിളിച്ചപേക്ഷിക്കുന്നവൻ ഏവനും രക്ഷിക്കപ്പെടും എന്നു ദൈവം അരുളിച്ചെയ്യുന്നു.” (പ്രവൃ, 2:21)

➨ “പ്രബോധനപുത്രൻ എന്നു അർത്ഥമുള്ള ബർന്നബാസ് എന്നു അപ്പൊസ്തലന്മാർ മറുപേർ വിളിച്ച കുപ്രദ്വീപുകാരനായ യോസേഫ്.” (പ്രവൃ, 4:36)

7️⃣ “യാചിക്കുക, അപേക്ഷിക്കുക, ചോദിക്കുക” എന്നർത്ഥത്തിൽ ഉപയോഗിക്കുന്ന ഒരു പദമാണ്, ഐറ്റെഓ” (αἰτέω – aiteō). ഈ പദം 68 വാക്യങ്ങളിലായി 71 പ്രാവശ്യമുണ്ട്. ദൈവത്തോട് യാചിക്കാനും/അപേക്ഷിക്കാനും മനുഷ്യനായ ക്രിസ്തുയേശുവിനോടും സാമാന്യമനുഷ്യരോടും അപേക്ഷിക്കാനും/ചോദിക്കാനും അഭിന്നമായി ഉപയോഗിച്ചിട്ടുണ്ട്. 

➨ “അങ്ങനെ ദോഷികളായ നിങ്ങൾ നിങ്ങളുടെ മക്കൾക്കു നല്ല ദാനങ്ങളെ കൊടുപ്പാൻ അറിയുന്നു എങ്കിൽ സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു തന്നോടു യാചിക്കുന്നവർക്കു നന്മ എത്ര അധികം കൊടുക്കും!” (മത്താ, 7:11)

➨ “അന്നു സെബെദിപുത്രന്മാരുടെ അമ്മ പുത്രന്മാരുമായി അവന്റെ അടുക്കെ വന്നു നമസ്ക്കരിച്ചു അവനോടു ഒരു അപേക്ഷ കഴിച്ചു.” (മത്താ, 20:20). 

➨ “എന്നാൽ ബറബ്ബാസിനെ ചോദിപ്പാനും യേശുവിനെ നശിപ്പിപ്പാനും മഹാപുരോഹിതന്മാരും മൂപ്പന്മാരും പുരുഷാരത്തെ സമ്മതിപ്പിച്ചു.” (മത്താ, 27:20). 

➨ “ഇവർ ഗലീലയിലെ ബേത്ത്സയിദക്കാരനായ ഫിലിപ്പൊസിന്റെ അടുക്കൽ ചെന്നു അവനോടു: യജമാനനേ, ഞങ്ങൾക്കു യേശുവിനെ കാണ്മാൻ താല്പര്യമുണ്ടു എന്നു അപേക്ഷിച്ചു.” (യോഹ, 12:21)

ക്രിസ്തുവിൻ്റെ അപേക്ഷ: “ഇപ്പോഴും നീ ദൈവത്തോടു എന്തു അപേക്ഷിച്ചാലും ദൈവം നിനക്കു തരും എന്നു ഞാൻ അറിയുന്നു എന്നു പറഞ്ഞു.” (യോഹ, 11:22 യോഹ, 11:42). 

ക്രിസ്തു ശമര്യാസ്ത്രീയോട് ചോദിക്കുന്നത്: “അതിന്നു യേശു: “നീ ദൈവത്തിന്റെ ദാനവും നിന്നോടു കുടിപ്പാൻ ചോദിക്കുന്നവൻ ആരെന്നും അറിഞ്ഞു എങ്കിൽ നീ അവനോടു ചോദിക്കയും അവൻ ജീവനുള്ള വെള്ളം നിനക്കു തരികയും ചെയ്യുമായിരുന്നു” എന്നു ഉത്തരം പറഞ്ഞു.” (യോഹ, 4:10). 

8️⃣ “പക്ഷവാദം, പ്രാർത്ഥന” എന്നീ അർത്ഥത്തിൽ ഉപയോഗിക്കുന്ന ഒരു പദമാണ്, “എന്റെയുക്സിസ്” (ἔντευξις – enteuxis). ദൈവത്തോട് പക്ഷവാദവും പ്രാർത്ഥനയും കഴിക്കാൻ 2 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്: 

➨ “വിശേഷാൽ രാജാക്കന്മാർക്കും സകല അധികാരസ്ഥന്മാർക്കും വേണ്ടി യാചനയും പ്രാർത്ഥനയും പക്ഷവാദവും സ്തോത്രവും ചെയ്യേണം എന്നു ഞാൻ സകലത്തിന്നും മുമ്പെ പ്രബോധിപ്പിക്കുന്നു.” (1തിമൊ, 2:2). 

➨ “ദൈവവചനത്താലും പ്രാർത്ഥനയാലും വിശുദ്ധീകരിക്കപ്പെടുന്നുവല്ലോ.” (1തിമൊ, 4:5)

പർമ്മെനാസ്

പർമ്മെനാസ് (Parmenas)

പേരിനർത്ഥം – നിലനില്ക്കുന്ന

മേശകളിൽ ശുശ്രൂഷ ചെയ്യുന്നതിനു ആദിമസഭ തിരഞ്ഞെടുത്ത ഏഴുപേരിൽ ഒരാൾ. (പ്രവൃ, 6:5). ട്രാജന്റെ വാഴ്ചക്കാലത്ത് എ.ഡി, 33-ൽ ഫിലിപ്പിയിൽ വച്ച് രക്തസാക്ഷിയായി എന്നു ഒരു പാരമ്പര്യമുണ്ട്. പർമ്മെനാസ് സോളിയിലെ ബിഷപ്പായിരുന്നു എന്നു ഹിപ്പൊലിറ്റസ് പറഞ്ഞിട്ടുണ്ട്.

പള്ളി

പള്ളി (Synagogue)

Mattancherry Synagogue

സുനഗോഗീ എന്ന ഗ്രീക്കു പദത്തിന് ‘കുട്ടിക്കൊണ്ടു വരൽ’ എന്നർത്ഥം. സുനഗോഗിന്റെ പരിഭാഷയാണ് പള്ളി. പഴയനിയമത്തിൽ സങ്കീർത്തനം 74:8-ൽ മാത്രമേ ‘പള്ളി’ ഉള്ളു. അവിടെ അതു മോഎദ് എന്ന എബ്രായ പദത്തിന്റെ തർജ്ജമയാണ്. സെപ്റ്റ്വജിന്റിൽ യിസ്രായേൽ സഭയെ കുറിക്കുവാൻ സുനഗോഗ് സുലഭമായി പ്രയോഗിച്ചിട്ടുണ്ട്. പുതിയനിയമത്തിൽ 57 സ്ഥാനങ്ങളിൽ ഈ പദം വരുന്നുണ്ട്. വെറും സമ്മേളനസ്ഥലം എന്നർത്ഥമുള്ള സുനഗോഗ് പിൽക്കാലത്ത് യെഹൂദന്മാരുടെ ആരാധനാസ്ഥലത്തെ കുറിക്കുന്ന പദമായി മാറി. 

യെഹൂദമതത്തെ രൂപപ്പെടുത്തുന്നതിൽ ഒരു സുപ്രധാന പങ്ക് പള്ളിക്കുണ്ടായിരുന്നു. എ.ഡി. ഒന്നാം നൂറ്റാണ്ടിൽ യെഹൂദന്മാർ പാർത്ത ഇടങ്ങളിലെല്ലാം പള്ളി ഉണ്ടായിരുന്നു. ഉദാ: കുവൈപാസ് ദ്വീപിലെ സലമീസ് (പ്രവൃ, 13:5), പിസിദ്യയിലെ അന്ത്യാക്യ (പ്രവൃ,  13:14), ഇക്കോന്യ (പ്രവൃ, 14:1), ബെരോവ (പ്രവൃ, 17:10). യെരൂശലേം, അലക്സാണ്ടിയ തുടങ്ങിയ വലിയപട്ടണങ്ങളിൽ അനേകം പള്ളികളുണ്ടായിരുന്നു. തീത്തൂസ് ചക്രവർത്തി എ.ഡി, 70-ൽ യെരൂശലേം നശിപ്പിക്കുമ്പോൾ അവിടെ 480 പള്ളികൾ ഉണ്ടായിരുന്നുവെന്നും അല്ല 394 പള്ളികളേ ഉണ്ടായിരുന്നുള്ളുവെന്നും ഐതീഹ്യമുണ്ട്. പള്ളികളുടെ ഉത്ഭവത്തെക്കുറിച്ചുള്ള വ്യക്തമായ വിവരണം പഴയപുതിയ നിയമങ്ങളിലില്ല. ബാബിലോന്യ പ്രവാസത്തിനുമുമ്പു ആരാധന യെരൂശലേം ദൈവാലയത്തെ കേന്ദ്രീകരിച്ചായിരുന്നു. പ്രവാസകാലത്ത് യെരൂശലേമിൽ ആരാധിക്കുക അസാദ്ധ്യമായപ്പോൾ പ്രാർത്ഥനയുടെയും പ്രബോധനത്തിന്റെയും കേന്ദ്രങ്ങളായി പള്ളികൾ ഉദയം ചെയ്തു. ഇതാണ് പള്ളികളുടെ ഉത്ഭവത്തെക്കുറിച്ചുള്ള പൊതുവായ ധാരണ. ‘യിസ്രായേൽ മൂപ്പന്മാരിൽ ചിലർ എന്റെ അടുക്കൽ വന്നു എന്റെ മുമ്പിൽ ഇരുന്നു’ (യെഹെ, 14:1) എന്ന വാക്യത്തിൽ പള്ളിയുടെ ഉത്പത്തിയുടെ അടിസ്ഥാനം ദർശിക്കാം. (ഒ.നോ: യെഹെ, 20:1). 

യെരൂശലേം ദൈവാലയത്തിന്റെ മാതൃകയിലാണ് പള്ളികൾ പണിതത്. പൊതുആരാധനയിൽ പങ്കെടുക്കുന്നതിനു മുമ്പു അനുഷ്ഠാനപരമായ ശുദ്ധീകരണം നടത്തുന്നതിനു എല്ലാവർക്കും സൗകര്യപ്രദമായ വിധത്തിൽ സമുദ്രതീരത്തോ നദിക്കരയിലോ ആയിരിക്കും പള്ളിയുടെ നിർമ്മാണം. പള്ളികളുടെ വലുപ്പവും വാസ്തുവിദ്യയും വ്യത്യസ്തമാണ്. വടക്കുതെക്കായിട്ടാണ് പള്ളി നിലകൊള്ളുന്നത്. വാതിൽ തെക്കു ഭാഗത്തായിരിക്കും. ഒരു പ്രധാന വാതിലും രണ്ടു ചെറിയ പാർശ്വകവാടങ്ങളും ഉണ്ടായിരിക്കും. 

പുതിയനിയമകാലത്തു പള്ളികളിലെ സജ്ജീകരണങ്ങൾ വളരെ ലളിതമായിരുന്നു. പ്രവാചകന്മാരുടെയും ന്യായപ്രമാണത്തിന്റെയും ചുരുളുകൾ സൂക്ഷിച്ചിരുന്ന ഒരു പെട്ടകം ഉണ്ടായിരുന്നു. മന്ദിരത്തിന്റെ പ്രവേശനത്തിന് അഭിമുഖമായി ഈ പെട്ടകം വച്ചിരുന്നു. ഉപവാസ ദിവസങ്ങളിൽ ഘോഷയാത്രയായി പെട്ടകത്ത കൊണ്ടുപോകും. പെട്ടകത്തിനു മുമ്പിലും ആരാധകർക്ക് അഭിമുഖവും ആയി മുഖ്യാസനങ്ങൾ ക്രമീകരിച്ചിരുന്നു. (മത്താ, 23:6). പ്രധാനികൾക്കു വേണ്ടിയായിരുന്നു അവ. ഒരുയർന്ന സ്ഥലത്ത് തിരുവെഴുത്തുകൾ പാരായണം ചെയ്യുന്നവർക്കും പ്രസംഗിക്കുന്നവർക്കും വേണ്ടി പ്രസംഗപീഠം സജ്ജമാക്കിയിരുന്നു. പള്ളിയിലെ കാര്യങ്ങളുടെ പൊതുനിയന്ത്രണം മൂപ്പന്മാർക്കാണ്. പ്രത്യേക കാര്യങ്ങൾക്കായി പ്രത്യേകം ഉദ്യോഗസ്ഥന്മാരെ നിയമിച്ചിരുന്നു. എന്നാൽ തിരുവെഴുത്തുകളുടെ പാരായണം, പ്രാർത്ഥന, പ്രസംഗം എന്നിവയ്ക്കു പ്രത്യേകം ഉദ്യോഗസ്ഥന്മാർ ഇല്ല. അവ സഭയിലെ അംഗങ്ങൾ നടത്തിവന്നു. പള്ളിയുടെ പൊതുവായ മേൽനോട്ടം പള്ളിപ്രമാണിക്കായിരുന്നു. യെഹൂദ മതത്തിന്റെ എല്ലാമണ്ഡലങ്ങളിലും പള്ളിപ്രമാണിയുടെ സാന്നിദ്ധ്യം ഉണ്ട്. സഭാമൂപ്പനിൽനിന്നും വ്യത്യസ്തനാണ് പള്ളിപ്രമാണി. എന്നാൽ ഈ രണ്ടുസ്ഥാനങ്ങളും ഒരു വ്യക്തിക്കു വഹിക്കാവുന്നതാണ്. പള്ളിപ്രമാണി സമുഹത്തിന്റെ നായകനും പൊതുആരാധന നയിക്കുന്നവനുമാണ്. തിരുവെഴുത്തു പാരായണം ചെയ്യുന്നവർ, പ്രാർത്ഥനക്കാർ, പ്രസംഗകർ എന്നിവരെ നിയമിക്കുക, അയോഗ്യമായതു നടക്കാതെ സൂക്ഷിക്കുക (ലൂക്കൊ, 12:14) എന്നിവയാണ് പള്ളിപ്രമാണിയുടെ മുഖ്യചുമതലകൾ. ചിലപ്പോൾ ഒന്നിലധികം പള്ളിപ്രമാണികൾ ഉണ്ടായിരിക്കും. (പ്രവൃ, 13:15). ധർമ്മശേഖരം നടത്തുവാൻ പ്രത്യേക വ്യക്തികളുണ്ട്.  മിഷ്ണ അനുസരിച്ചു രണ്ടുപേർ ധർമ്മശേഖരം നടത്തുകയും മൂന്നുപേർ വിതരണം ചെയ്യുകയും വേണം. പൊതു ആരാധനയിൽ തിരുവെഴുത്തുകൾ കൊണ്ടുവരികയും തിരികെ കൊണ്ടുപോകുകയും ചെയ്യുക (ലൂക്കൊ, 4:20), വായനയിൽ കുഞ്ഞുങ്ങളെ പ്രബോധിപ്പിക്കുക, കുറ്റവാളികളെ ചമ്മട്ടികൊണ്ടടിക്കുക എന്നിവ ശുശ്രൂഷക്കാരന്റെ ചുമതലകളാണ്. 

അർഹതയുള്ള ഏതുവ്യക്തിക്കും ശുശ്രൂഷകളിൽ പങ്കെടുക്കാവുന്നതാണ്. ഉദാ: ക്രിസ്തു (ലൂക്കൊ, 4:16; മത്താ, 4:23), പൗലൊസ് (പ്രവൃ, 13:15). ശബ്ബത്തു നാളിലാണ് ആരാധന (പ്രവൃ, 15:21). സഭ ഒരു പ്രത്യേക ക്രമത്തിലാണ് ഇരിക്കുന്നത്. പ്രധാനപ്പെട്ട വ്യക്തികളുടെ സ്ഥാനം മുമ്പിലാണ്. സ്ത്രീകളും പുരുഷന്മാരും വെവ്വേറെയായി ഇരിക്കും. കുഷ്ഠരോഗിക്കു പ്രത്യേകസ്ഥലം നൽകിയിരുന്നു. ഷ്മാപാരായണം, പ്രാർത്ഥന, തോറാ (പഞ്ചഗ്രന്ഥം) പാരായണം, പ്രവാചകപുസ്തക പാരായണം, പുരോഹിതന്റെ ആശീർവാദം, വായിച്ച തിരുവെഴുത്തിന്റെ തർജ്ജമ, പ്രസംഗം എന്നിവയാണ് ആരാധനയുടെ പ്രധാന ഭാഗങ്ങൾ. ആവർത്തനം 6:4-9; 11:13-21; സംഖ്യാ 15:37-41) എന്നീ ഭാഗങ്ങളാണ് ഷ്മാ (കേൾക്കുക). ‘യിസ്രായേലെ കേൾക്ക’ എന്ന ഷ്മായോടൊപ്പം മുമ്പും പിമ്പും ആശീർവാദം ഉണ്ടായിരിക്കും. ഷ്മാ ഒരു പ്രാർത്ഥന എന്നതിലുപരി വിശ്വാസത്തിന്റെ ഏറ്റുപറച്ചിലാണ്. ഷ്മാ പാരായണത്തിനുശേഷം പ്രാർത്ഥനയാണ്. പിതാക്കന്മാരുടെ ദേശത്ത് യിസ്രായേലിന്റെ പുനഃസ്ഥാപനം, പുതുക്കിപ്പണിത യെരൂശലേം പട്ടണത്തിലേക്കും ദൈവാലയത്തിലേക്കും ഷെഖീനാ മഹത്വത്തിന്റെ മടങ്ങിവരവ്, ദാവീദ് രാജവംശത്തിന്റെ പുനഃസ്ഥാപനം എന്നിവയാണ് പ്രാർത്ഥനകളിലെ മുഖ്യപ്രമേയം. ന്യായപ്രമാണം, പ്രവാചകന്മാർ എന്നിവയിലെ ഭാഗങ്ങൾ ആർക്കും കുഞ്ഞുങ്ങൾക്കു പോലും വായിക്കാം. വായിക്കുന്ന വ്യക്തി സാധാരണയായി എഴുന്നേറ്റുനിൽക്കും. (ലൂക്കൊ, 4:16). തിരുവെഴുത്തിലെ രണ്ടാംഭാഷ എല്ലാവർക്കും പരിചയമില്ലാത്തതിനാൽ വായനയെത്തുടർന്നു അതിനെ അരാമ്യയിലേക്കു പരിഭാഷപ്പെടുത്തും. തിരുവെഴുത്തുകളെ വിശദമാക്കി . പ്രസംഗിക്കും. (മത്താ, 4:23; മർക്കൊ, 1:21; ലൂക്കൊ, 4:15; 6:6; 13:10; യോഹ, 6:59; 18:20). പ്രസംഗിക്കുന്നയാൾ ഉയർന്ന സ്ഥലത്തു ഇരിക്കും. (ലൂക്കൊ, 4:20). പള്ളിയിലെ അർഹതയുള്ള ഏതുവ്യക്തിക്കും പ്രഭാഷകന്റെ പദവി ലഭ്യമാണ്. പുരോഹിതന്റെ ആശീർവാദത്തോടെയാണ് ശുശ്രൂഷ അവസാനിക്കുക. സഭ ആമേൻ പറയും. പുരോഹിതനും ലേവ്യനും സന്നിഹിതരല്ലെങ്കിൽ ആശീർവാദത്തിനു പകരം പ്രാർത്ഥന ചൊല്ലും.

പത്രൊബാസ്

പത്രൊബാസ് (Patribas)

പേരിനർത്ഥം – പിതൃജീവൻ

റോമാസഭയിലെ ഒരംഗം. റോമായിലെ സഹോദരന്മാർക്ക് വന്ദനം അറിയിക്കുമ്പോൾ ഇയാൾക്കും പൗലൊസ് വന്ദനം അറിയിക്കുന്നു. “അസുംക്രിതൊസിന്നും പ്ളെഗോന്നും ഹെർമ്മോസിന്നും പത്രൊബാസിന്നും ഹെർമ്മാസിന്നും കൂടെയുള്ള സഹോദരന്മാർക്കും വന്ദനം ചൊല്ലുവിൻ.” (റോമ, 16:14).

നോഹ

നോഹ (Noah)

പേരിനർത്ഥം – വിശ്രമം

ആദാമിൽ നിന്നു പത്താം തലമുറക്കാരനും ലാമേക്കിന്റെ പുത്രനും. (ഉല്പ, 5:28,29). 500 വയസ്സായ ശേഷം നോഹ ശേം, ഹാം, യാഫെത്ത് എന്ന മൂന്നു പുത്രന്മാരെ ജനിപ്പിച്ചു. (ഉല്പ, 5:32; 6:10). ദുഷ്ടതയുടെ ആധിക്യം നിമിത്തം ഭൂമിയിൽ മനുഷ്യനെ സൃഷ്ടിച്ചതിൽ യഹോവ അനുതപിച്ചു. ഈ കാലത്താണ് ദൈവപുത്രന്മാർ മനുഷ്യപുത്രിമാരെ ഭാര്യമാരായി എടുത്തത്. മനുഷ്യന്റെ അതിക്രമം കൊണ്ട് ഭൂമി നിറഞ്ഞ കാരണത്താൽ അവരെ ഭൂമിയോടുകൂടെ നശിപ്പിക്കുമെന്നു യഹോവ അരുളിച്ചെയ്തു. (ഉല്പ, 6:13). എന്നാൽ 120 വർഷത്തെ പരിശോധനാകാലം യഹോവ നല്കി. ഈ കാലംമുഴുവൻ മനുഷ്യനെ ദൈവത്തിലേക്കു മടക്കി വരുത്തുന്നതിനു നോഹ ശ്രമിച്ചു. (ഉല്പ, 6:1-9; 1പത്രൊ, 3:20; 2പത്രൊ, 2:5).

യഹോവയുടെ കല്പനയനുസരിച്ച് നോഹ ഗോഫർ മരംകൊണ്ട് ഒരു പെട്ടകം ഉണ്ടാക്കി. അതിനു 300 മുഴം നീളവും 50 മുഴം വീതിയും 30 മുഴം ഉയരവും ഉണ്ടായിരുന്നു. നോഹയും ഭാര്യയും മൂന്നു പുത്രന്മാരും അവരുടെ ഭാര്യമാരുമായി എട്ടുപേർ പെട്ടകത്തിൽ പ്രവേശിച്ചു. അപ്പോൾ നോഹയ്ക്ക് 600 വയസ്സ് പ്രായമുണ്ടായിരുന്നു. സകല ജീവികളിൽ നിന്നും ആണും പെണ്ണുമായി രണ്ടു വീതവും ശുദ്ധിയുളളവയിൽനിന്ന് ഏഴുവീതവും പെട്ടകത്തിൽ കടന്നു. യഹോവ പെട്ടകത്തിന്റെ വാതിൽ അടച്ചു. (ഉല്പ, 7:16). നോഹയുടെ ആയുസ്സിന്റെ അറുനൂറാം വർഷം രണ്ടാം മാസം പതിനേഴാം തീയതി ജലപ്രളയം ആരംഭിച്ചു. 40 ദിവസം മഴ ഇടവിടാതെ പെയ്തു. നൂറ്റമ്പതു ദിവസം വെളളം പൊങ്ങിക്കൊണ്ടിരുന്നു. ഭൂമി വെള്ളത്താൽ മൂടി. (ഉല്പ, 6:13-7:24). ഏഴാം മാസം പതിനേഴാം തീയതി അരരാഞ്ഞ് പർവ്വതത്തിൽ പെട്ടകം ഉറച്ചു. നാല്പതു ദിവസത്തിനു ശേഷം ഒരു മലങ്കാക്കയെയും ഏഴുദിവസം ഇടവിട്ട് പ്രാവിനെയും പുറത്തുവിട്ട്, ജലപ്രളയത്തിന്റെ സ്ഥിതിമനസ്സിലാക്കി. 60-ാം വർഷം ഒന്നാം മാസം ഒന്നാം തീയതി വെളളം വറ്റിയിരുന്നു. (ഉല്പ, 8:13). നോഹയും കുടുംബവും പെട്ടകത്തിൽനിന്ന് പുറത്തിറങ്ങി. ശുദ്ധിയുള്ള മൃഗങ്ങളിൽ നിന്നും പറവകളിൽ നിന്നും ചിലതെടുത്തു യാഗം കഴിച്ചു. നോഹയുടെ യാഗം സൗരഭ്യവാസനയായി കൈക്കൊണ്ട് ഇനിയൊരിക്കലും ഭൂമിയെ പ്രളയജലംകൊണ്ടു നശിപ്പിക്കയില്ല എന്ന് യഹോവ വാഗ്ദത്തം ചെയ്തു. ഭൂമിയുളള കാലത്തോളം ഋതുഭേദങ്ങൾക്ക് മാറ്റം വരുകയില്ലെന്നു യഹോവ അരുളിചെയ്തു. (ഉല്പ, 8:20-22). യഹോവ നോഹയെയും പുത്രന്മാരെയും അനുഗ്രഹിച്ചു. രക്തം കൂടാതെ മാംസം ഭക്ഷിക്കുവാൻ അനുവാദം നല്കി. വധശിക്ഷ ഏർപ്പെടുത്തി. നോഹയോടും പുത്രന്മാരോടും യഹോവ നിയമം ചെയ്തു. അതിന്റെ അടയാളമായി തന്റെ വില്ല് മേഘത്തിൽ വച്ചു. (ഉല്പ, 9:1-17).

ജലപ്രളയത്തിനുശേഷം നോഹ ഭൂമിയിൽ കൃഷി ചെയ്തു. നോഹ വീഞ്ഞുകുടിച്ചു മത്തനായി, വിവസ്ത്രനായി കൂടാരത്തിൽ കിടന്നു. പിതാവിന്റെ നഗ്നത കണ്ടിട്ടു നഗ്നത മറയ്ക്കാൻ ശ്രമിക്കാതെ ഹാം വിവരം മറ്റു സഹോദരന്മാരെ അറിയിച്ചു. ശേമും യാഫെത്തും പിതാവിന്റെ നഗ്നത കാണാതവണ്ണം വന്ന് അവന്റെ നഗ്നത മറച്ചു. നോഹ കനാനെ ശപിക്കുകയും മറ്റു പുത്രന്മാരെ അനുഗ്രഹിക്കുകയും ചെയ്തു. (ഉല്പ, 9:20-27). ജലപ്രളയത്തിനുശേഷം നോഹ 350 വർഷം ജീവിച്ചിരുന്നു. അവന്റെ ആയുഷ്ക്കാലം 950 വർഷമായിരുന്നു. (ഉല്പ, 9:28,29). നീതിമാനായ നോഹ തന്റെ തലമുറയിൽ നിഷ്ക്കളങ്കനായിരുന്നു. അവൻ ദൈവത്തോടു കൂടെ നടന്നു. (ഉല്പ, 6:9). പുതിയനിയമത്തിൽ നോഹയെ നീതി പ്രസംഗി എന്ന് വിശേഷിപ്പിച്ചിരിക്കുന്നു. (2പത്രൊ, 2:5). നോഹയുടെ വിശ്വാസത്ത എബ്രായ ലേഖനത്തിൽ പ്രശംസിച്ചിട്ടുണ്ട്. (11:7). തന്റെ പുനരാഗമനത്തിന്റെ അടയാളമായി നോഹയുടെ കാലത്തിന്റെ ആവർത്തനം യേശു സൂചിപ്പിച്ചു. (മത്താ, 24:37-39). ജലപ്രളയത്തിനു ശേഷമുള്ള സകല മനുഷ്യരും നോഹയുടെ സന്തതികളാണ്. പ്രളയത്തിനുശേഷം നോഹയുടെ മൂന്നു പുത്രന്മാരിൽ നിന്നുണ്ടായ 70 ജാതികളാണ് ഭൂമിയിൽ നിറഞ്ഞത്. (ഉല്പ, 10:132).

നെഹെമ്യാവ്

നെഹെമ്യാവ് (Nehemiah)

പേരിനർത്ഥം – യഹോവ ആശ്വസിപ്പിക്കുന്നു

ഹഖല്യാവിന്റെ മകൻ. നെഹെമ്യാവിന്റെ വംശാവലിയെക്കുറിച്ച് ഒരറിവുമില്ല. പിതാവു ഹഖല്യാവും ഒരു സഹോദരൻ ഹനാനിയുമായിരുന്നു. (നെഹെ, 1:1,2; 7:2). ബാബേൽ പ്രവാസകാലത്ത് അർത്ഥഹ്ശഷ്ടാ രാജാവിന്റെ പാനപാത്ര വാഹകനായിരുന്നു. (നെഹെ, 2:1). യെഹൂദന്മാരുടെ കഷ്ടതകൾ മനസ്സിലാക്കിയ നെഹെമ്യാവ് അവരുടെ സ്ഥിതി മെച്ചപ്പെടുത്തുവാൻ യെരൂശലേമിലേക്കു പോകുവാൻ തീരുമാനിച്ചു. യെരൂശലേമിൽ മടങ്ങിച്ചെന്നു, യെരൂശലേം പുതുക്കിപ്പണിയുന്നതിന് രാജാവിൽനിന്നും അനുമതി വാങ്ങി. രാജാവു നെഹെമ്യാവിനെ യെരൂശലേമിലെ ദേശാധിപതിയായി നിയമിച്ചു. രാജാവിനോടു മടങ്ങിച്ചെല്ലാൻ ഒരവധി പറഞ്ഞു, യെഹൂദയിൽ എത്തുന്നതുവരെ തന്നെ കടത്തിവിടേണ്ടതിന് ദേശാധിപതിമാർക്കു എഴുത്തുകളും പണിക്കുവേണ്ട മരം നല്കേണ്ടതിന് രാജാവിന്റെ വനവിചാരകനായ ആസാഫിന് എഴുത്തും വാങ്ങി നെഹെമ്യാവു യെരുശലേമിലേക്കു തിരിച്ചു. രാജാവ് പടനായകന്മാരെയും കുതിരച്ചേവകരെയും നെഹെമ്യാവിനോടൊപ്പം അയച്ചു. (2:1-10).

യെരൂശലേമിൽ എത്തിച്ചേർന്ന നെഹെമ്യാവു 52 ദിവസംകൊണ്ട് മതിലിന്റെ പണിതീർത്തു. (6:15). സൻബെല്ലത്തും തോബിയാവും അവരെ പുച്ഛിക്കുകയും നിന്ദിക്കുകയും മാത്രമല്ല ആയുധങ്ങളോടുകൂടെ എതിർത്തു പണി തടയുവാനും ശ്രമിച്ചു. ദൈവത്തിന്റെ സഹായത്താൽ ശത്രുക്കളുടെ എതിർപ്പുകൾ നിഷ്ഫലമായി. പട്ടണത്തിന് കാവല്ക്കാരെ നിയമിച്ചു എല്ലാം ക്രമീകരിച്ചു. നെഹെമ്യാവിനെ യെരുശലേമിൽ നിന്നു മടക്കി അയക്കുന്നതിനും കഴിയുമെങ്കിൽ വധിക്കുന്നതിനും ശ്രമങ്ങൾ നടത്തി. മതിൽപ്പണി പൂർത്തിയായിക്കഴിയുമ്പോൾ സ്വയം രാജാവാകുവാൻ നെഹെമ്യാവു ശ്രമിക്കുന്നു എന്ന സംശയം രാജാവിൽ ഉളവാക്കുവാൻ അവർക്കു കഴിഞ്ഞു. സൻബെല്ലത്ത് അയച്ച പ്രത്രികയുടെ അടിസ്ഥാനത്തിൽ വീണ്ടും ഒരു ഉത്തരവു നല്കുന്നതുവരെ രാജാവു് പണി തടഞ്ഞു. (എസ്രാ, 4:21). എസ്രായുടെ സഹകരണവും നെഹെമ്യാവിന് ഉണ്ടായിരുന്നു. ജനത്തിന്റെ ദാരിദ്ര്യം നിമിത്തം നെഹെമ്യാവു ദേശാധിപതിക്കുളള അഹോവൃത്തി വാങ്ങിയില്ല. (നെഹെ, 5:14).

പന്ത്രണ്ടു വർഷത്തെ സേവനത്തിനുശേഷം നെഹെമ്യാവു പാർസി രാജാധാനിയിലേക്കു മടങ്ങിപ്പോയി. (5:14; 13;6). ഈ കാലയളവിൽ യെരൂശലേം നിവാസികൾ മതപരമായ ക്രമീകരണങ്ങൾ താറുമാറാക്കി. അതുകൊണ്ടു കുറേനാൾ കഴിഞ്ഞിട്ടു രാജാവിനോടു അനുവാദം വാങ്ങി നെഹെമ്യാവു യെരുശലേമിലേക്കു മടങ്ങിവന്നു. (13:7). എത്രനാൾ നെഹെമ്യാവു യെരൂശലേമിൽ ഇല്ലായിരുന്നു എന്നതു വ്യക്തമല്ല. മടങ്ങിവന്നശേഷം നെഹെമ്യാവ് സമ്മിശ്രജാതികളെ യിസ്രായേല്യരിൽനിന്ന് വേർപിരിച്ചു. (13:1,2,3). എല്യാശീബ് തോബീയാവിനു ദൈവാലയത്തിന്റെ പ്രാകാരത്തിൽ ഒരുക്കിക്കൊടുത്തിരുന്ന അറയിൽനിന്ന് അവനെ പുറത്താക്കി. ദൈവാലയത്തിൽ ശുശ്രൂഷിക്കുന്നവരെ സഹായിക്കുവാനുള്ള ക്രമീകരണങ്ങൾ ചെയ്തു. ദൈവാലയ ശുശ്രുഷകളെ ഉപേക്ഷിച്ചു നിലങ്ങളിലേക്കു പോയവരെ മടക്കിവരുത്തി. ശബ്ബത്താചരണവും ക്രമപ്പെടുത്തി. വിജാതീയ സ്ത്രീകളുമായുള്ള വിവാഹം വിലക്കി. (13:4-27). ബി.സി. 405-വരെ നെഹെമ്യാവു യെരൂശലേമിൽ ഉണ്ടായിരുന്നു എന്നു കരുതപ്പെടുന്നു. നെഹെമ്യാവിന്റെ മരണകാലവും സ്ഥലവും അജ്ഞാതമാണ്. നിഷ്ക്കളങ്ക സ്വഭാവമായിരുന്നു നെഹെമ്യാവിന്റേത്. രാജസന്നിധിയിലും സ്വന്തം ജനത്തിന്റെ മധ്യത്തിലും ഒന്നുപോലെ ആദരിക്കപ്പെട്ടിരുന്നു. സ്വന്തം ജനത്തിന്റെ കഷ്ടതയിൽ പങ്കുകൊണ്ടു. പ്രവൃത്തിയിൽ ആത്മാർത്ഥതയും ശുഷ്ക്കാന്തിയും കാട്ടി. ദൈവികകാര്യങ്ങളിൽ ഒരു വിട്ടുവീഴ്ചയ്ക്കും ഒരുങ്ങിയില്ല. യഹോവയുടെ കൈ എനിക്കു അനുകൂലം ആയിരുന്നതുകൊണ്ട് എന്നു ആവർത്തിച്ചു പറയുവാൻ തക്കവണ്ണം ഭക്തനായിരുന്നു. ദൈവാലയത്തിന്റെ വിശുദ്ധിക്കും ജനത്തിന്റെ വിശുദ്ധ ജീവിതത്തിനും പ്രാധാന്യം നല്കി.

നെബുഖദ്നേസർ

നെബുഖദ്നേസർ (Nebuchadnezzar)

പേരിനർത്ഥം – നെബോ അതിർ സംരക്ഷിക്കട്ടെ

പേരിന്റെ ശരിയായ രൂപം എബ്രായയിൽ നെബൂഖദ്രേസർ. കല്ദായ വംശത്തിൽ നബോപൊലാസറിന്റെ പുത്രൻ; ബി.സി. 605 മുതൽ 562 വരെ ബാബേൽ രാജാവ്. അശ്ശൂരിന്റെ ശക്തി ക്ഷയിച്ചപ്പോൾ ദാക്ഷിണാത്യരായ കല്ദയർ ഒരിക്കൽകൂടി ബാബിലോൺ നഗരത്തിന്റെ അധികാരം പിടിച്ചെടുക്കുവാൻ ശ്രമം നടത്തി. അശ്ശൂരിൽ അശ്ശൂർ ബനിപ്പാളിന്റെ വാഴ്ച അവസാനിച്ചപ്പോൾ ബി.സി. 625-ൽ നബോപൊലാസർ സിംഹാസനം കരസ്ഥമാക്കി. തുടർന്നു അശ്ശൂർ ബനിപ്പാളിന്റെ പിൻഗാമികളും നബോപൊലാസറും തമ്മിൽ രൂക്ഷമായ സംഘട്ടനങ്ങൾ നടന്നു.

നെബൂഖദ്നേസർ യുദ്ധരംഗത്ത് പ്രസിദ്ധനായി. സ്യാക്സാരസിന്റെ പുത്രിയെ നെബൂഖദ്നേസർ വിവാഹം ചെയ്തു. നീനെവേ തകർന്നപ്പോൾ ദക്ഷിണ അശ്ശൂരും വിശാലമായ പശ്ചിമ പ്രവിശ്യകളും നബോപൊലാസർ പിടിച്ചെടുത്തു. അശ്ശൂരിന്റെ ദൗർബ്ബല്യത്തെ മുതലെടുക്കുവാൻ ഈജിപ്റ്റ് ഒരുമ്പെട്ടു. പലസ്തീനും സുറിയയും ഈജിപ്ററിന് അധീനമായിരുന്നു. സുറിയാ നഗരങ്ങളിലെ ദേശാധിപതിമാർ ഈജിപ്റ്റിലെ രാജാക്കന്മാരെ നാഥൻ എന്നും ദേവൻ എന്നും വിളിച്ചു വിധേയപ്പെട്ടിരുന്നു. മിസ്രയീമിലെ നെഖോ രണ്ടാമൻ സുറിയയും പലസ്തീനും ആക്രമിക്കാൻ തുടങ്ങി. ബി.സി. 608-ൽ ഈജിപ്റ്റിൽ നിന്നും തിരിച്ച നെഖോയും സൈന്യവും മെഗിദ്ദോയിൽ എത്തി. യെഹൂദാരാജാവായ യോശീയാവു നെഖോയോടു ഏററുമുട്ടി കൊല്ലപ്പെട്ടു. നെഖോ രാജ്യത്തിന്റെ മുഴുവൻ അധിപനായി. തുടർന്നു യൂഫ്രട്ടീസ് തടത്തിലേക്കു തിരിഞ്ഞ നെഖോ കർക്കെമീശിൽ എത്തി. കർക്കെമീശിൽ താവളമടിച്ചിരുന്ന മിസ്രയീമ്യ സൈന്യത്തിനെതിരെ നെബൂഖദ്നേസർ സൈന്യത്തെ നയിച്ചു. ചരിത്രത്തിന്റെ ഗതിവിഗതികളെ നിയന്ത്രിച്ചിട്ടുളള മഹായുദ്ധങ്ങളിൽ ഒന്നായിരുന്നു കർക്കെമീശ് യുദ്ധം. ദയനീയമായി പരാജയപ്പെട്ട നെഖോ പിന്തിരിഞ്ഞ് ഈജിപ്റ്റിലേക്കു ഓടി. മിസ്രയീം നദിവരെ നെബൂഖദ്നേസർ നെഖോയെ പിന്തുടർന്നു. ഈ നിർണ്ണായക ഘട്ടത്തിൽ ബി.സി. 604-ൽ പിതാവു മരിച്ചു. ഉടൻതന്നെ ഭരണം ഏറ്റെടുക്കാൻ നെബൂഖദ്നേസറിനു സ്വദേശത്തേക്കു മടങ്ങേണ്ടിവന്നു. പിതാവു മരിക്കാതിരുന്നെങ്കിൽ നെബൂഖദ്നേസർ ഈജിപ്റ്റിനെ ആക്രമിച്ചു കീഴടക്കുമായിരുന്നു. ആദ്യവർഷങ്ങളിൽ തന്റെ ഭരണം സുസ്ഥിരമാക്കാനുള്ള ശ്രമങ്ങളിൽ നെബൂഖദ്നേസർ വ്യാപൃതനായി. പരാജയപ്പെട്ടു എങ്കിലും പലസ്തീനിലും സിറിയയിലുമുളള തങ്ങളുടെ മോഹം ഈജിപ്റ്റിന് നഷ്ടപ്പെട്ടില്ല. ഫറവോനായ ഹൊഫ്രാ പലസ്തീനിൽ കലാപമുണ്ടാക്കുവാൻ ശ്രമിച്ചുകൊണ്ടിരുന്നു.

സിദെക്കീയാവ് രാജാവിനെ നെബുഖദ്നേസർ ആക്രമിച്ചു. ഒന്നര വർഷത്തെ നിരോധനത്തിനുശേഷം ബി.സി. 587-ൽ യെരൂശലേം വീണു. അനേകംപേരെ ബദ്ധരാക്കി നെബൂഖദ്നേസർ ബാബേലിലേക്കു കൊണ്ടുപോയി. യെഹൂദയെ കല്ദായപ്രവിശ്യയാക്കി മാറ്റി. ഏദോം, മോവാബ്, സോർ, സീദോൻ എന്നീ ദേശങ്ങളെ നെബൂഖദ്നേസർ ദണ്ഡിപ്പിച്ചു. ബി.സി. 585 മുതൽ 572 വരെ പതിമൂന്നുവർഷം സോരിനെ നിരോധിച്ചിട്ടും പിടിക്കുവാൻ കഴിഞ്ഞില്ല. നാവികപ്പടയുടെ അഭാവമായിരുന്നു നെബൂഖദ്നേസറിന്റെ പരാജയത്തിനു കാരണം. അസ്വാൻ വരെയുളള ഈജിപ്റ്റിൽ നെബൂഖദ്നേസർ പടയോട്ടം നടത്തി. ഹൊഫ്രായുടെ പിൻഗാമിയുടെ കാലത്ത് ഈജിപ്റ്റ് ബാബിലോണിന് കീഴടങ്ങിയിരുന്നു. തന്റെ വാഴ്ചയുടെ 37-ാം വർഷം നെബൂഖദ്നേസർ ഈജിപ്റ്റിലേക്കു വീണ്ടും സൈന്യത്തെ അയച്ചതായി കാണുന്നു. കേദാരിലെ അറബികളോട് യുദ്ധം ചെയ്തു അവരെ തോല്പിച്ചു. (യിരെ, 49:28-33). ഈ യുദ്ധത്തെക്കുറിച്ച് ബാഹ്യരേഖകളൊന്നും ഇല്ല. താൻ കീഴടക്കിയ വിശാലമായ സാമ്രാജ്യത്തെ ബലം പ്രയോഗിച്ചു നിലനിർത്താനാണ് നെബൂഖദ്നേസർ ശ്രമിച്ചത്.

ബാബേലിന്റെ മഹത്വമായിരുന്നു നെബൂഖദ്നേസറിന്റെ ലക്ഷ്യം. ബാബിലോണിലെ ബേൽ മർദ്ദൂക് ക്ഷേത്രവും ബോർസിപ്പയിലെ നെബോ ക്ഷേത്രവും സുന്ദരമാക്കി. ബാബിലോൺ ഉൾപ്പെടെ പലനഗരങ്ങളെയും ബലപ്പെടുത്തുകയും മോടിപിടിപ്പിക്കുകയും ചെയ്തു. 43 വർഷത്തെ ദീർഘവും സംഭവബഹുലവുമായ ഭരണത്തിനു ശേഷം നെബൂഖദ്നേസർ മരിച്ചു. പുത്രനായി എവിൽ-മെരോദാക് രാജാവായി. ദാനീയേൽ പ്രവചനത്തിലെ ആദ്യത്തെ അഞ്ച് അദ്ധ്യായങ്ങളിൽ നെബൂഖദ്നേസറുടെ ഭരണവും പ്രശസ്തിയും വർണ്ണിക്കപ്പെടുന്നു. “ഇതു ഞാൻ എന്റെ ധനമാഹാത്മ്യത്താൽ എന്റെ പ്രതാപ മഹത്വത്തിനായിട്ടു രാജധാനിയായി പണിത മഹതിയാം ബാബേൽ അല്ലയോ” എന്നു നെബൂഖദ്നേസർ അഹങ്കരിച്ചു. (ദാനീ, 4:30). തൽഫലമായി ദൈവികശിക്ഷ അവന്റെമേൽ വരികയും രാജത്വം അവനെ വിട്ടുമാറുകയും ചെയ്തു. ഏഴുവർഷം അവൻ കാട്ടുമൃഗങ്ങളോടുകൂടി കഴിഞ്ഞു. ഒടുവിൽ നെബൂഖദ്നേസർ സ്വർഗ്ഗത്തേക്കു കണ്ണു ഉയർത്തി അത്യുന്നതനായ ദൈവത്തെ വാഴ്ത്തി. തുടർന്നു തന്റെ മഹത്വം നെബൂഖദ്നേസറിനു മടക്കിക്കിട്ടി. (ദാനീ, 4:36).

നെഖോ

നെഖോ (Necho)

ഈജിപ്റ്റിലെ ഇരുപത്താറാം രാജവംശത്തിലെ ഒരു ഫറവോൻ (ബി.സി. 609-594). ഇരുപത്താറാം രാജവംശ സ്ഥാപകനായ പ്സാമ്മറ്റിക്കസ് ഒന്നാമന്റെ (ബി.സി. 663-609) പുത്രൻ. 609-ൽ നെഖോ ഭരണം ഏറ്റെടുത്തപ്പോൾ സാമ്രാജ്യ വികസനത്തിനു ചുറ്റുപാടുകൾ അനുകൂലമായിരുന്നു. നീനെവേയുടെ പതനം സംഭവിച്ചിട്ടു മൂന്നുവർഷം കഴിഞ്ഞു. ബാബിലോണിനെതിരെ അശ്ശൂർ രാജാവായ അശ്ശൂർ-ഉബാലിത്ത് രണ്ടാമനെ സഹായിക്കുവാനായി സുറിയയിൽ പ്രവേശിച്ചു. യെഹൂദാരാജാവായ യോശീയാവ് മെഗിദ്ദോവിൽവച്ച് നെഖോവിനോട് ഏറ്റുമുട്ടി കൊല്ലപ്പെട്ടു. (2രാജാ, 23:29; 2ദിന, 35:20-24). യോശീയാവിന്റെ പുത്രനായ യെഹോവാഹാസിനെ സ്ഥാനഭ്രഷ്ടനാക്കി തൽസ്ഥാനത്ത് യോശീയാവിന്റെ മറ്റൊരു പുത്രനായ യെഹോയാക്കീമിനെ രാജാവായി വാഴിച്ചു. യെഹോയാക്കീം ഈജിപ്ററിന് കപ്പം കൊടുത്ത് കീഴടങ്ങിയിരുന്നു. (2രാജാ, 23:31-35; 2ദിന, 36:1-4). ബി.സി. 605-ൽ നടന്ന കർക്കെമീശ് യുദ്ധത്തിൽ നെബൂഖദ്നേസർ നെഖോയെ തോല്പിച്ചു. അങ്ങനെ യെഹൂദ മിസ്രയീമ്യ നുകത്തിൽനിന്ന് ബാബിലോന്യ നുകത്തിൻ കീഴിലായി. (2രാജാ, 24:1,7; യിരെ, 46:2). ഫറവോൻ നെഖോ ഈജിപ്റ്റിലേക്കു പിന്തിരിഞ്ഞോടി. മിസ്രയീം നദിവരെ നെഞ്ചൂഖദ്നേസർ ഫറവോനെ പിന്തുടർന്നു. പിതാവിന്റെ മരണം കാരണം നെബൂഖദ്നേസറിനു മടങ്ങിപ്പോകേണ്ടിവന്നു. ബി.സി. 601-ൽ നെബൂഖദ്നേസർ ഈജിപ്റ്റിനെതിരെ യുദ്ധം ചെയ്തതായി ബാബിലോന്യ വൃത്താന്തങ്ങൾ സൂചിപ്പിക്കുന്നു. ഈ യുദ്ധത്തിൽ ഇരുപക്ഷത്തിനും കനത്ത നഷ്ടങ്ങൾ ഉണ്ടായി. സൈന്യ പുനഃസംഘടനയ്ക്കു വേണ്ടി നെബൂഖദ്നേസർ ഒരു വർഷം നാട്ടിൽ കഴിഞ്ഞു. ഇക്കാലത്ത് യെഹോയാക്കീം ബാബേലിനോടു മത്സരിച്ചു. (2രാജാ, 24:1). ഈജിപ്റ്റിൽ നിന്ന് ഒരു സഹായവും യെഹോയാക്കീമിനു ലഭിച്ചില്ല. തുടർന്നു രാഷ്ട്രത്തിന്റെ ക്ഷേമപ്രവർത്തനങ്ങളിൽ ഫറവോൻ ജാഗരൂകനായി.

നീറോ

നീറോ (Nero)

നീറോ എന്ന പേര് പുതിയനിയമത്തിൽ ഇല്ലെങ്കിലും അദ്ദേഹത്തെക്കുറിച്ചുള്ള പരാമർശങ്ങൾ പലസ്ഥാനങ്ങളിലും ഉണ്ട്. നീറോയുടെ ഭരണം ആദിമ സഭയ്ക്ക വളരെയധികം ദോഷം ചെയ്തു. പൗലൊസ് അപ്പൊസ്തലൻ കൈസറെ അഭയം ചൊല്ലുകയും (പ്രവൃ, 25:10-12) റോമൻ കാരാഗൃഹത്തിൽ വിസ്താരവും പ്രതീക്ഷിച്ച് രണ്ടുവർഷം കഴിയുകയും ചെയ്തു. (പ്രവൃ, 28:30). ജൂലിയസ് സീസറിന്റെ പാരമ്പര്യത്തിൽ ഒടുവിലത്തെ കൈസറായിരുന്നു നീറോ ക്ലൗദ്യൊസ് കൈസർ. എ.ഡി. 37-ൽ ആയിരുന്നു ജനനം. പിതാവ് റോമൻ സൈന്യാധിപനായ അഹെനോ ബാർബസും മാതാവ് കാലിഗുളയുടെ സഹോദരി അഗ്രിപ്പിനായും ആയിരുന്നു. നീറോയുടെ പന്ത്രണ്ടാം വയസ്സിൽ അഗ്രിപ്പിനാ ക്ലൗദ്യൊസിനെ വിവാഹം കഴിച്ചു. അദ്ദേഹം നീറോയെ ദത്തുപുത്രനായി സ്വീകരിച്ചു നീറോ ക്ലൗദ്യൊസ് കൈസർ ജർമ്മാനിക്കസ് എന്ന പേരു നല്കി. സെനറ്റിന്റെ അനുവാദത്തോടുകൂടി തന്റെ പുത്രിയായ ഒക്റ്റേവിയയെ നീറോയ്ക്ക് ഭാര്യയായി കൊടുത്തു. ക്ലൗദ്യൊസിന്റെ മരണശേഷം എ.ഡി. 54-ൽ നീറോ ചക്രവർത്തിയായി. നീറോയുടെ സ്വകാര്യജീവിതം വിഷയാസക്തമായിരുന്നു. എന്നാൽ സെനക്ക (Seneca) എന്ന തത്വചിന്തകന്റെയും ബുർറുസ് (Burrus) എന്ന സൈന്യാധിപന്റെയും നിയന്ത്രണത്തിൽ അഞ്ചു വർഷത്തോളം ഭരണം സംശുദ്ധമായിരുന്നു. ക്ലൗദ്യൊസിന്റെ പുത്രനും അവകാശിയുമായ ബ്രിട്ടാനിക്കയെ 55-ൽ വധിച്ചു. കാമുകിയായ പോപ്പെയയെ പ്രീതിപ്പെടുത്തുവാൻ വേണ്ടി എ.ഡി. 59-ൽ സ്വന്തം മാതാവിനെ വധിച്ചു. തുടർന്നു ഒക്ടേവിയയുമായുള്ള ബന്ധം വിടർത്തി പോപ്പെയയെ വിവാഹം കഴിച്ചു.

എ.ഡി. 64 ജൂലൈ 19-നു റോമിൽ ഭയങ്കരമായ അഗ്നിബാധ ഉണ്ടായി. നഗരത്തിന്റെ നാലിലൊന്നു നശിച്ചു. ഈ ദുരന്തത്തിനുശേഷം അധോലോക ദേവതകൾക്കു പൂജനടത്തുകയും എല്ലാ ദേവന്മാർക്കും ബലിയർപ്പിക്കുകയും ചെയ്തു. ഒരുയർന്ന ഗോപുരത്തിലിരുന്ന് അഗ്നി കത്തിക്കാളുന്നതു കണ്ടുരസിച്ച് നീറോ വീണമീട്ടിക്കൊണ്ടിരുന്നതായി പറയപ്പെടുന്നു. ഈ കാര്യം എത്രത്തോളം വാസ്തവമായിരുന്നു എന്നറിയുവാൻ നിവൃത്തിയില്ല. മന്ദിരനിർമ്മാണത്തിന് സ്ഥലം ലഭിക്കുവാൻ വേണ്ടി നീറോ തന്നെയാണ് അഗ്നിബാധയ്ക്കു കാരണമായതെന്നു വിശ്വസിക്കപ്പെടുന്നു. കുറ്റം ക്രിസ്ത്യാനികളുടെ മേൽ ചുമത്തി, ക്രിസ്ത്യാനികളെ വളരെയധികം പീഡിപ്പിച്ചു. ക്രൂരവും അസാധാരണവുമായ വിധത്തിലാണ് ക്രിസ്ത്യാനികളെ ദണ്ഡിപ്പിച്ചത്. ചിലരെ മൃഗങ്ങളുടെ തോലുടുപ്പിച്ച് പട്ടികളെക്കൊണ്ട് ആക്രമിപ്പിച്ചു. ചിലരെ ക്രൂശിക്കുകയും നീറോയുടെ ഉദ്യാനങ്ങളിൽ ദീപാലങ്കാരം പോലെ കത്തിക്കുകയും ചെയ്തു.

നീറോയുടെ സ്വഭാവമാറ്റം കണ്ട് സെനക്ക നീറോയെ ഉപദേശിക്കുകയുണ്ടായി. ഒടുവിൽ സെനക്കയെയും നീറോ വധിച്ചു. ഗർഭിണിയായിരുന്ന പോപ്പെയയെ ചവിട്ടിക്കൊന്നു. തന്റെ വിവാഹാഭ്യർത്ഥന നിരസിച്ചതുകൊണ്ടു ദത്തുസഹോദരിയായ അന്തോണിയായെ വധിക്കുവാൻ കല്പിച്ചു. അനന്തരം സ്റ്റാറ്റിലിയാ മെസ്സാലിനയെ വിവാഹം ചെയ്തു; അവളുടെ ഭർത്താവിനെ വധിച്ചു. അവസാനകാലത്ത് നല്ല പൗരന്മാരിൽ പലരെയും നീറോ കൊന്നു. 68-ൽ ഗാളിലും സ്പെയിനിലും ആഫ്രിക്കയിലും കലാപം ഉണ്ടായി. കൊട്ടാരത്തിലെ സൈന്യവും നീറോയ്ക്കെതിരെ തിരിഞ്ഞു. സെനറ്റു നീറോയ്ക്കു വധശിക്ഷ വിധിച്ചു. റോമിൽനിന്നു പലായനം ചെയ്യേണ്ട ദുഃസ്ഥിതി വന്നു. എ.ഡി. 68 ജൂൺ 9-ന് നീറോ ആത്മഹത്യ ചെയ്തു. നീറോ മരിച്ചിട്ടില്ലെന്നും അയാൾ മടങ്ങി വരുമെന്നും പലരും വിശ്വസിച്ചിരുന്നു. എ.ഡി. 69-ൽ ആസ്യയിലും അഖായയിലും ഒരു വ്യാജ നീറോ എഴുന്നേററു. പക്ഷേ അവൻ വധിക്കപ്പെട്ടു. ഇതുപോലെ പല സംഭവങ്ങളുമുണ്ടായി. വെളിപ്പാടു പുസ്തകത്തിലെ മൃഗം നീറോ ആണെന്നു കരുതുന്നവരുണ്ട്. വരാനിരിക്കുന്ന എതിർക്രിസ്തുവിനെ നീറോയിൽ ദർശിക്കുന്നവരും കുറവല്ല. നീറോയുടെ ഭാര്യ പോപ്പെയാ യെഹൂദ മതത്തിൽ തത്പരയായിരുന്നു എന്ന് ജൊസീഫസ് പറയുന്നുണ്ട്. അതിനാലാണ് യെഹൂദന്മാരിലേറെ ക്രിസ്ത്യാനികളെ നീറോ ഉപദ്രവിച്ചത്. അപ്പൊസ്തലന്മാരായ പത്രൊസും പൗലൊസും റോമിൽ വച്ച് നീറോയാൽ വധിക്കപ്പെട്ടു എന്നു കരുതപ്പെടുന്നു.

നീഗർ

നീഗർ (Niger)

പേരിനർത്ഥം – കറുപ്പൻ

അന്ത്യാക്യസഭയിൽ പൗലൊസിനെയും ബർന്നബാസിനെയും മിഷണറി വേലയ്ക്കയക്കുന്ന സന്ദർഭത്തിൽ കൂടിയിരുന്ന പ്രവാചകന്മാരുടെയും ശിഷ്യന്മാരുടെയും കൂട്ടത്തിൽ നീഗറും ഉണ്ടായിരുന്നു. (പ്രവൃ, 13:2). നീഗർ എന്നു പേരുള്ള ശിമോൻ എന്നാണ് ഇയാളെക്കുറിച്ച് പറഞ്ഞിട്ടുളളത്. ഉത്തരാഫ്രിക്കയിൽ നിന്നുള്ള എബ്രായ ക്രിസ്ത്യാനി ആയിരിക്കണം.