സ്ത്രീധനം

സ്ത്രീധനം (dowry)

സ്ത്രീധനത്തെ (dowry) കുറിക്കുന്ന ❝മോഹർ❞ (מֹהַר – mōhar) എന്ന എബ്രായ പദം മൂന്നിടത്തുണ്ട്. (ഉല്പ, 34:12; പുറ, 22:17; 1ശമൂ, 18:25). ഭാര്യയ്ക്കുവേണ്ടി നല്കുന്ന ധനം എന്നാണ് മോഹറിൻ്റെ അർത്ഥം. വിവാഹം ക്രമീകരിക്കുമ്പോൾ പിതാവിന്റെ അനുവാദം കിട്ടിക്കഴിഞ്ഞാൽ വിവാഹാർത്ഥി വധുവിനു സ്ത്രീധനവും വധുവിന്റെ മാതാപിതാക്കൾക്കും സഹോദരന്മാർക്കും സമ്മാനങ്ങളും നല്കും. ചില സന്ദർഭങ്ങളിൽ വധുവിനു ഓഹരിയും ലഭിച്ചിരുന്നതായി കാണാം: (യോശു, 15:18-19). യിസ്രായേല്യർ മാതാപിതാക്കളിൽ നിന്നോ ബന്ധുക്കളിൽ നിന്നോ വധുവിനെ വിലയ്ക്കു വാങ്ങിയിരുന്നു എന്ന ധാരണ ശരിയല്ല. പ്രത്യുത, പുരുഷൻ സ്ത്രീയുടെ കുടുംബത്തിനു്‌ മൂല്യം നൽകുന്ന രീതിയായിട്ടാണ് കണക്കാക്കുന്നത്. അതായത്, സ്ത്രീയെ വിലയ്ക്ക് വാങ്ങുന്ന ഒന്നായിട്ടല്ല, മറിച്ച് അവളെയും അവളുടെ കുടുംബത്തെയും ആദരിക്കുന്ന ഒന്നായിട്ടാണ് മനസ്സിലാക്കേണ്ടത്. വധുവിനുവേണ്ടി പിതാവിനെ ഏല്പിക്കുന്ന ഈ ധനം (മോഹർ), പിന്നീട് എന്തെങ്കിലും കാരണവശാൽ വധു ഒറ്റപ്പെട്ടാൽ (വിവാചമോചനം, ഭർത്താവിൻ്റെ വിയോഗം) അവൾക്ക് ഒരു സുരക്ഷാ നിധിയായി ഉപയോഗിക്കാനും ഉദ്ദേശിച്ചിട്ടുള്ളതായിരുന്നു.

വിവാഹനിശ്ചയത്തോടുള്ള ബന്ധത്തിലാണ് സ്ത്രീധനവും പാരിതോഷികങ്ങളും നല്കുന്നത്. വധുവിനു കൊടുക്കുന്നതിനെ സ്ത്രീധനം (മോഹർ) എന്നും ബന്ധുക്കൾക്കു കൊടുക്കുന്നതിനെ ദാനം/സമ്മാനം (מַתָּן – matān -gift) എന്നും പറയും. റിബെക്കായ്ക്ക് വേണ്ടി എലീയാസർ ആഭരണങ്ങളും അവളുടെ അമ്മയ്ക്കും സഹോദരനും വിശേഷവസ്തുക്കളും കൊടുത്തു: (ഉല്പ, 24:53). ലേയയ്ക്കും റാഹേലിനും വേണ്ടി യാക്കോബ് പതിനാലുവർഷം സേവനം ചെയ്തു. (ഉല്പ, 29:18-30). ‘❝ശെഖേമും ദീനായുടെ അപ്പനോടും സഹോദരന്മാരോടും: നിങ്ങൾക്കുഎന്നോടു കൃപ തോന്നിയാൽ നിങ്ങൾ പറയുന്നതു ഞാൻ തരാം. എന്നോടു സ്ത്രീധനവും ദാനവും എത്രയെങ്കിലും ചോദിപ്പിൻ; നിങ്ങൾ പറയുംപോലെ ഞാൻ തരാം; ബാലയെ എനിക്കു ഭാര്യയായിട്ടു തരേണം എന്നു പറഞ്ഞു.❞ (ഉല്പ, 34:12). മോശെ യിത്രോവിന്റെ ആടുകളെ മേയ്ച്ചു. (പുറ, 3:1). മീഖളിനു വേണ്ടി ദാവീദ് ഇരുന്നൂറു ഫെലിസ്ത്യരുടെ അഗ്രചർമ്മമാണ് നല്കിയത്: (1ശമൂ, 18:25). ഈ പാരിതോഷികങ്ങളെ ❝മോഹർ❞ എന്നു പറഞ്ഞിട്ടില്ല. വരന്റെ ആൾക്കാർ വധുവിന്റെ പിതാവിനു കൊടുക്കുന്ന നഷ്ടപരിഹാരമായി കണക്കാക്കുന്നു. പഴയനിയമത്തിൽ സ്ത്രീധനമായാലും, ദാനമായാലും, സമ്മാനമായാലും വധുവോ, വധുവിൻ്റെ വീട്ടുകാരോ വരനു നല്കുന്നതല്ല; പ്രത്യുത, വരനും വരൻ്റെ വീട്ടുകാരും വധുവിനും വീട്ടുകാർക്കും നല്കുന്ന പാരിതോഷികങ്ങളാണ്.

പുതിയനിയമത്തിലാകട്ടെ, ഒരു വിവാഹത്തെക്കുറിച്ചു പറഞ്ഞിട്ടുണ്ടെങ്കിലും (യോഹ, 2:1) സ്ത്രീധനത്തെക്കുറിച്ച് പറഞ്ഞിട്ടില്ല. രണ്ടു വിവാഹ നിശ്ചയത്തെക്കുറിച്ചു പറഞ്ഞിട്ടുണ്ട്: ഒന്നാമത്തത്, മറിയയുടേയും യോസേഫിൻ്റേതും (മത്താ, 1:18; ലൂക്കൊ, 1:27; 2:4); അതിലും സ്ത്രീധനത്തെക്കുറിച്ച് പറയുന്നില്ല. രണ്ടാമത്തത്, ക്രിസ്തുവും സഭയുമായുള്ളതാണ്. (2കൊരി, 11:2; എഫെ, 5:23-33, വെളി, 19:7:9). യെഹൂദന്മാരുടെ വിവാഹനിയമപ്രകാരം നിശ്ചയ സമയത്താണ് സ്ത്രീധനം കൈമാറേണ്ടത്. ക്രിസ്തു ക്രൂശിൽ ചൊരിഞ്ഞ രക്തമാണ് സ്ത്രീധനമായി കാന്തയായ സഭയ്ക്ക് നല്കിയത്: ❝വ്യർത്ഥവും പിതൃപാരമ്പര്യവുമായുള്ള നിങ്ങളുടെ നടപ്പിൽനിന്നു നിങ്ങളെ വീണ്ടെടുത്തിരിക്കുന്നതു പൊന്നു, വെള്ളി മുതലായ അഴിഞ്ഞുപോകുന്ന വസ്തുക്കളെക്കൊണ്ടല്ല, ക്രിസ്തു എന്ന നിർദ്ദോഷവും നിഷ്കളങ്കവുമായ കുഞ്ഞാടിന്റെ വിലയേറിയ രക്തംകൊണ്ടത്രേ എന്നു നിങ്ങൾ അറിയുന്നുവല്ലോ.❞ (1പത്രൊ, 1:18,19). സഭയായ തൻ്റെ മണവാട്ടിയെ ശുദ്ധയും നിഷ്കളങ്കയുമായി തനിക്കുതന്നേ തേജസ്സോടെ മുന്നിറുത്തേണ്ടതിനാണ് ക്രിസ്തു അവൾക്കു വേണ്ടി മരണം വരിച്ചത്: (എഫെ, 5:27). ക്രിസ്തു തൻ്റെ രക്തംകൊണ്ട് മണവാട്ടി സഭയെ വിലയ്ക്ക് വാങ്ങിയിരിക്കുകയാണ്. (1കൊരി, 6:19). അല്ലാതെ, കാന്തയായ സഭ കാന്തനായ കർത്താവിനു് ഒന്നും കൊടുത്തിട്ടില്ല.

പഴയനിയമവും പുതിയനിയമവും അസന്ദിഗ്ദ്ധമായി വ്യക്തമാക്കുന്ന ഒരു വസ്തുതയിതാണ്; പുരുഷൻ സ്ത്രീയ്ക്ക് അഥവാ, മണവാളൻ മണവാട്ടിക്ക് നല്കുന്ന ദാനമാണ് സ്ത്രീധനം. എന്നാൽ നാം ജീവിക്കുന്ന നമ്മുടെ സമൂഹത്തിൽ അത് നേരെ തിരിച്ചാണ്. സ്ത്രീ പുരുഷനാണ് ധനം നല്കുന്നതെന്നു മാത്രമല്ല, പുരുഷന്മാർ അതാവോളം കണക്കുപറഞ്ഞ് വാങ്ങുകയും ചെയ്യും. ഇത് നിയമവിരുദ്ധവും വിശേഷാൽ വേദവിപരീതവുമാണ്. 1961-ൽത്തന്നെ സ്ത്രീധനസമ്പ്രദായം ഇന്ത്യയിൽ നിയമം മൂലം നിരോധിച്ചിട്ടുണ്ട്. പുരുഷാധിപത്യ സമൂഹത്തിൽ കാണപ്പെടുന്ന സ്ത്രീവിരുദ്ധമായ ഒരു ദുരാചാരമായിട്ടാണ് സ്ത്രീധനത്തെ പരിഷ്കൃത രാജ്യങ്ങൾ കണക്കാക്കുന്നത്. സ്ത്രീധനത്തിൻ്റെ പേരിൽ വർദ്ധിച്ചുവരുന്ന വഴക്കുകളും, വിവാഹമോചനങ്ങളും, മരണങ്ങളും ഈ സമ്പ്രദായം എത്ര ദുഷിച്ചതാണെന്ന് വെളിവാക്കുന്നു. ക്രിസ്ത്യാനികളെന്നും ദൈവമക്കളെന്നും അവകാശപ്പെടുന്നവർതന്നെ സ്ത്രീധനം വചനവിരുദ്ധമായി വധുവിനോടു വാങ്ങിക്കുകയും, സ്ത്രീകളുടെ മാതാപിതാക്കൾ വാരിക്കോരി വരനു് കൊടുക്കുകയും ചെയ്യാറുണ്ട്. ബൈബിളിൻ്റെ വക്താക്കളെന്ന് അവകാശപ്പെടുന്നവർ തന്നെ അതിനു വിരുദ്ധമായി പ്രവർത്തിക്കുന്നത് ഭൂഷണമോ❓ നമ്മുടെ കർത്താവിൻ്റെ സഹോദരനും യെരൂശലേം സഭയുടെ അദ്ധ്യക്ഷനുമായ യാക്കോബിൻ്റെ വാക്കുകൾ ഉദ്ധരിക്കട്ടെ: ❝ഒരുത്തൻ ന്യായപ്രമാണം മുഴുവനും അനുസരിച്ചു നടന്നിട്ടും ഒന്നിൽ തെറ്റിയാൽ അവൻ സകലത്തിന്നും കുറ്റക്കാരനായിത്തീർന്നു.❞ (യാക്കോ, 2:10). ഇത് കേവലം മോശൈക നിയമത്തെക്കുറിച്ചല്ല. രാജകീയ ന്യായപ്രമാണത്തെക്കുറിച്ച് പറഞ്ഞുവന്നിട്ടാണ് ഇത് പറയുന്നതെന്ന് ഓർക്കണം: (യാക്കോ, 2:8). വിവാഹസമയത്ത് വധുവിനു് ധനമായിട്ടോ, വീട്ടുകാർക്ക് ദാനമായിട്ടോ കൊടുക്കാൻ കഴിവുള്ളവർ കൊടുക്കുക; കൊടുക്കാൻ കഴിയാത്തവർ അവളോട് ഒന്നും വാങ്ങാതിരിക്കട്ടെ; അങ്ങനെ ദൈവനാമം മഹത്വപ്പെടുവാൻ ഇടയാകട്ടെ!

Leave a Reply

Your email address will not be published. Required fields are marked *