പിതാവുമാത്രം സത്യദൈവം (III)

5️⃣ അപ്പൊസ്തലന്മാരുടെ സാക്ഷ്യം:
യേശുക്രിസ്തു തിരഞ്ഞെടുത്തവരും മൂന്നരവർഷം അവനോടുകൂടി വസിച്ചവരും അവൻ്റെ നാമത്തിൽ അത്ഭുതങ്ങളും അടയാളങ്ങളും വീര്യപ്രവൃത്തികളും ചെയ്തവരും അവൻ്റെ സുവിശേഷം ലോകം മുഴുവൻ എത്തിക്കാൻ അവൻ തിരഞ്ഞെടുത്തവരും അവനുവേണ്ടി പ്രാണാത്യാഗം ചെയ്തവരുമാണ് അപ്പൊസ്തലന്മാർ. അവർ ക്രിസ്തു ദൈവമാണെന്ന് പറയുന്നുണ്ടോ എന്ന് പരിശോധിക്കാം:

1. ദൈവം ഒരുവൻ: “ശാസ്ത്രിമാരും പരീശന്മാരും: ദൈവദൂഷണം പറയുന്ന ഇവൻ ആർ? ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ചിന്തിച്ചുതുടങ്ങി.” (ലൂക്കോ, 5:21). ഈ വാക്യത്തിൽ “ദൈവം ഒരുവൻ” എന്ന് പറയുന്നത് ഗ്രീക്കിൽ, “മോണോസ് ഹോ തിയൊസ്”  (Mónos ho theos) ആണ്. [Bible Hub]. ഇവിടെ, ഒന്നിനെ (one) കുറിക്കുന്ന “ഹൈസ്” (heis) അല്ല; ഒറ്റയെ (alone) കുറിക്കുന്ന പഴയനിയമത്തിലെ “യാഹീദ്” (יָחִיד – yahid) എന്ന എബ്രായ പദത്തിനു് തുല്യമായ “മോണോസ്” (μόνος – Mónos) ആണ് ഉപയോഗിച്ചിരിക്കുന്നത്. ദൈവം സമനിത്യരും വ്യത്യസ്തരുമായ മൂന്നു പേരാണെങ്കിലോ, ദൈവപുത്രൻ ദൈവമാണെങ്കിലോ, ഒറ്റയെ (alone) കുറിക്കുന്ന “മോണോസ്” കൊണ്ട്, ദൈവം ഒരുത്തൻ മാത്രമാണെന്ന് ഖണ്ഡിതമായി എഴുതിവെക്കാൻ ലൂക്കൊസിനെ ദൈവാത്മാവ് അനുവദിക്കില്ലായിരുന്നു. അവിടെ, ക്രിസ്തു പക്ഷവാദരോഗിക്ക് പാപമോചനം നല്കിയതിനാൽ, ക്രിസ്തുവാണ് പ്രസ്തുത വാക്യത്തിൽപ്പറയുന്ന ഏകദൈവം എന്ന് വിചാരിക്കുന്നവരുണ്ട്. എന്നാൽ മത്തായി സുവിശേഷത്തിൻ്റെ സമാന്തരവാക്യത്തിൽ, പക്ഷവാതക്കാരൻ സൗഖ്യമായി തൻ്റെ കിടക്കയെടുത്ത് വീട്ടിൽപ്പോയതുകണ്ട  പുരുഷാരത്തിൻ്റെ പ്രതികരണം ഇപ്രകാരമാണ്: “പുരുഷാരം അതു കണ്ടു ഭയപ്പെട്ടു മനുഷ്യർക്ക് ഇങ്ങനെയുള്ള അധികാരം കൊടുത്ത ദൈവത്തെ മഹത്ത്വപ്പെടുത്തി.” (മത്താ, 9:8). ആരാണോ, “ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ” എന്നു ഹൃദയത്തിൽ ചിന്തിച്ചത് അവർ തന്നെയാണ്, യേശുവെന്ന മനുഷ്യനു് ദൈവം കൊടുത്ത അധികാരമാണെന്ന് പറഞ്ഞുകൊണ്ട്, ദൈവത്തെ മഹത്വപ്പെടുത്തിയത്. തന്മൂലം, ആ വാക്യത്തിൽപ്പറയുന്ന ഒരേയൊരു ദൈവം ക്രിസ്തുവല്ല; പിതാവാണെന്ന് വ്യക്തമായി മനസ്സിലാക്കാം. അപ്പൊസ്തലന്മാർക്കും പാപമോചനത്തിനുള്ള അധികാരം കൊടുത്തിട്ടുണ്ട്. (യോഹ, 20:23). മേല്പറഞ്ഞ രണ്ട് വേദഭാഗങ്ങളും ചേർത്തുപഠിച്ചാൽ രണ്ട് കാര്യങ്ങൾ വ്യക്തമാമാകും: I. ദൈവം ത്രിത്വമല്ല; പിതാവു് ഒരുത്തൻ മാത്രം (God alone) ആണ്. അത് ക്രിസ്തുതന്നെ പറഞ്ഞിട്ടുള്ളതാണ്: (യോഹ, 5:44; 17:3). II. ക്രിസ്തു മനുഷ്യനാണ്. അതും ക്രിസ്തുതന്നെ പറഞ്ഞിട്ടുണ്ട്: (യോഹ, 8:40). അതിനാൽ, ലൂക്കൊസിൻ്റെ വാക്കിനാലും ദൈവം ത്രിത്വമല്ലെന്നും ക്രിസ്തു ദൈവമല്ലെന്നും മനസ്സിലാക്കാം.

2. ഏകജ്ഞാനിയായ ദൈവം: “ഏകജ്ഞാനിയായ ദൈവത്തിന്നു യേശുക്രിസ്തുമുഖാന്തരം എന്നെന്നേക്കും മഹത്വം ഉണ്ടാകുമാറാകട്ടെ. ആമേൻ.” (റോമ, 16:26). ഈ വാക്യത്തിൽ പറയുന്ന ഏകജ്ഞാനിയായ ദൈവം ഗ്രീക്കിൽ, “മോണോ സോഫൊ തിയോ” (μόνῳ Θεῷ – mono sofo theo) ആണ്: ഇവിടെയും ഒന്നിനെ (one) കുറിക്കുന്ന “ഹൈസ്” (heis) അല്ല; ഒറ്റയെ (alone) കുറിക്കുന്ന പഴയനിയമത്തിലെ “യാഹീദ്” (yahid) എന്ന എബ്രായ പദത്തിനു് തുല്യമായ “മോണോസ്” (Mónos) ആണ്. [Bible Hub]. ദൈവം സമനിത്യരും വ്യത്യസ്തരുമായ മൂന്നു പേരാണെങ്കിലോ, ദൈവപുത്രൻ ദൈവമാണെങ്കിലോ ഒറ്റയെ (only) കുറിക്കുന്ന മോണോസ്” (Mónos) കൊണ്ട്, ദൈവം ഏകജ്ഞാനിയാണെന്ന് പൗലൊസ് ഖണ്ഡിതമായി പറയുമായിരുന്നില്ല. “ഏകജ്ഞാനിയായ ദൈവം” (The only wise God) എന്ന പ്രയോഗത്തിന്, ഒരേയൊരു ജ്ഞാനിയായ ദൈവം അല്ലെങ്കിൽ, ഒരുത്തൻ മാത്രമാണ് ജ്ഞാനിയായ ദൈവം എന്നാണർത്ഥം.” ജ്ഞാനസമ്പൂർണ്ണൻ” യഹോവ ഒരുത്തൻ മാത്രമാണ്; അതുകൊണ്ടാണ് ദൈവത്തെ ഒരേയൊരു ജ്ഞാനിയെന്ന് “മോണോസ്” (only) കൊണ്ട് പൗലൊസ് ഖണ്ഡിതമായി വിശേഷിപ്പിക്കുന്നത്: (ഇയ്യോ, 37:16). തന്മൂലം, ദൈവം ത്രിത്വമല്ലെന്നും ക്രിസ്തു ദൈവമല്ലെന്നും അപ്പൊസ്തലനായ പൗലൊസിൻ്റെ വാക്കിനാൽ വ്യക്തമാകുന്നു.

3. അദൃശ്യനായ ഏകദൈവം: “നിത്യരാജാവായി അക്ഷയനും അദൃശ്യനുമായ ഏകദൈവത്തിന്നു എന്നെന്നേക്കും ബഹുമാനവും മഹത്വവും. ആമേൻ.” (1തിമൊ, 1:17). ഈ വേദഭാഗത്തെ, “അദൃശ്യനായ ഏകദൈവം” എന്നത് ഗ്രീക്കിൽ, “അറോട്ടോ മോണോ തിയോ” (ἀοράτῳ μόνῳ Θεῷ – aorato mono theo) ആണ്. ഈ വേദഭാഗത്തും, ഒന്നിനെ (one) കുറിക്കുന്ന “ഹൈസ്” (heis) അല്ല; ഒറ്റയെ (only) കുറിക്കുന്ന പഴയനിയമത്തിലെ “യാഹീദ്” (yahid) എന്ന എബ്രായ പദത്തിനു് തുല്യമായ “മോണോസ്” (Mónos) ആണ്. [Bible Hub]. ദൈവം സമനിത്യരും വ്യത്യസ്തരുമായ മൂന്നു പേരാണെങ്കിലോ, ദൈവപുത്രൻ ദൈവമാണെങ്കിലോ ഒറ്റയെ (only) കുറിക്കുന്ന മോണോസ് കൊണ്ട്, “ദൈവം ഒരുത്തൻ മാത്രം” ആണെന്ന് അപ്പൊസ്തലൻ ഖണ്ഡിതമായി പറയുമായിരുന്നില്ല. ക്രിസ്തു ദൈവമല്ലാത്തതുകൊണ്ടും യഹോവ ഒരുത്തൻ മാത്രമാണ് ദൈവം എന്നതുകൊണ്ടാണ്, “അദൃശ്യനായ ഏകദൈവം” എന്ന് “മോണോസ്” (only) കൊണ്ട് ഖണ്ഡിതമായി പറയുന്നത്: (യെശ, 45:5)

4. ഏകാധിപതി: “ധന്യനായ ഏകാധിപതിയും രാജാധിരാജാവും കർത്താധികർത്താവും.”  (1തിമൊ, 6:15). ഈ വാക്യത്തിൽ പറയുന്ന “ഏകാധിപതി അഥവാ, ഏക പരമാധികാരി” ഗ്രീക്കിൽ, “മോണോസ് ഡൈനാസ്റ്റിസ്” (μόνος Δυνάστης – monos dynastis) ആണ്. ഗ്രീക്കിൽ, “മോണോ സോഫൊ തിയോ” (μόνῳ Θεῷ – mono sofo theo) ആണ്: ഇവിടെയും ഒന്നിനെ (one) കുറിക്കുന്ന “ഹൈസ്” (heis) അല്ല; ഒറ്റയെ (alone) കുറിക്കുന്ന പഴയനിയമത്തിലെ “യാഹീദ്” (yahid) എന്ന എബ്രായ പദത്തിനു് തുല്യമായ “മോണോസ്” (Mónos) ആണ്. [Bible Hub]. ദൈവം സമനിത്യരും വ്യത്യസ്തരുമായ മൂന്നു പേരാണെങ്കിലോ, ദൈവപുത്രൻ ദൈവമാണെങ്കിലോ ഒറ്റയെ (alone) കുറിക്കുന്ന മോണോസ്” (Mónos) കൊണ്ട്, “ഏകാധിപതി” എന്ന് ഖണ്ഡിതമായി വിശേഷിപ്പിക്കില്ല; വിശേഷിപ്പിക്കാൻ കഴിയില്ല. യിസ്രായേലിന്റെ ദൈവമായ യഹോവ ഒരുത്തൻ മാത്രമാണ് (alone) ഭൂമിയിലെ സകല രാജ്യങ്ങൾക്കും ദൈവം: (2രാജാ, 19:15; 19:19). അതുകൊണ്ടാണ്, ദൈവത്തെ “ഏകാധിപതി” എന്ന് “മോണോസ്” (only) കൊണ്ട് പൗലൊസ് വിശേഷിപ്പിച്ചത്. ക്രിസ്തുവും ത്രിത്വമാണെങ്കിൽ, ദൈവത്തെ “ഏകാധിപതി” എന്ന് എങ്ങനെ വിശേഷിപ്പിക്കും?

5. താൻ മാത്രം അമർത്യതയുള്ളവൻ: “താൻ മാത്രം അമർത്യതയുള്ളവനും അടുത്തുകൂടാത്ത വെളിച്ചത്തിൽ വസിക്കുന്നവനും മനുഷ്യർ ആരും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായവൻ തക്കസമയത്തു ആ പ്രത്യക്ഷതവരുത്തും. അവന്നു ബഹുമാനവും നിത്യബലവും ഉണ്ടാകട്ടെ. ആമേൻ.” (1തിമൊ, 6:16). ഈ വാക്യത്തിൽ പറയുന്ന “താൻ മാത്രം അമർത്യതയുള്ളവൻ” ഗ്രീക്കിൽ, “ഹോ മോണോൻ എഖോൻ അത്താനാസിയൻ” (ὁ μόνος ἔχων ἀθανασίαν – monon echon athanasian) ആണ്. ഈ വേദഭാഗത്തും, ഒന്നിനെ (one) കുറിക്കുന്ന “ഹൈസ്” (heis) അല്ല; ഒറ്റയെ (alone) കുറിക്കുന്ന പഴയനിയമത്തിലെ “യാഹീദ്” (yahid) എന്ന എബ്രായ പദത്തിനു് തുല്യമായ “മോണോസ്” (Mónos) ആണ്. [Bible Hub]. ദൈവം സമനിത്യരും വ്യത്യസ്തരുമായ മൂന്നു പേരാണെങ്കിലോ, ദൈവപുത്രൻ ദൈവമാണെങ്കിലോ ഒറ്റയെ (alone) കുറിക്കുന്ന “മോണോസ്” (Mónos) കൊണ്ട്, ഒരുത്തൻ മാത്രമാണ് അമർത്യതയുള്ളവൻ എന്ന് അപ്പൊസ്തലൻ ഖണ്ഡിതമായി പറയുമായിരുന്നില്ല. ഏകസത്യദൈവമായ പിതാവു് മാത്രമാണ് മരണമില്ലാത്തവനും എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനും: (1തിമൊ, 6:16; യോഹ, 17:3; വെളി, 4:10). ക്രിസ്തു മരിക്കുകയും ദൈവത്താൽ ഉയിർപ്പിക്കപ്പെടുകയും ചെയ്തതാണ്. (റോമ, 10:9). നമ്മുടെ പാങ്ങളെ തൻ്റെ ശരീരത്തിൽ വഹിച്ചുകൊണ്ട് ക്രൂശിൽ മരിച്ചവൻ ദൈവമല്ല; അവൻ ദൈവത്തിൻ്റെ വെളിപ്പാടായ മനുഷ്യനാണ്; അവനെ മരണത്തിൽനിന്ന് ഉയിർപ്പിച്ച് നമ്മുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയവനാണ് നമുടെ ഏകദൈവം: (1തിമൊ, 3:15-16; 1പത്രൊ, 2:24; പ്രവൃ, 2:23-24; 2:36; 5:31). “ക്രൂശിൽ മരിച്ച ദൈവപുത്രൻ നിത്യനായ ദൈവമാണെന്നു” ട്രിനിറ്റിയുടെ ദൈവശാസ്ത്രം പറയുന്നു. [Systematic Theology]. ദൈവം അമർത്യനാണെന്ന് ദൈവാത്മാവിനാൽ എഴുവെച്ചിരിക്കുന്നത് വിശ്വസിക്കുന്നില്ല എന്നതുപോട്ടെ; ദൂതന്മാർക്കുപോലും വംശാവലിയോ, ജനനമോ, മരണമോ ഇല്ലാതിരിക്കെ; ദൈവം വംശാവലിയോടെ ജനിച്ചുജീവിച്ചു മരിച്ചുയിർത്തു എന്ന് വിശ്വസിക്കുന്നവരാണ് ത്രിമൂർത്തികൾ. ക്രൂശിൽ മരിച്ച ക്രിസ്തുവും ദൈവമാണെന്ന് വിശ്വസിക്കുന്നവർ, മരണമില്ലാത്ത ദൈവം മരിച്ചുവെന്ന നാടകത്തിൽ വിശ്വസിക്കുന്നവരാകയാൽ, ഇപ്പോഴും പാപത്തിൽത്തന്നെ ഇരിക്കയാണ്.

6. ഏകകർത്താവായ ദൈവം: ഈ വാക്യം സത്യവേദപുസ്തകത്തിൽ പരിഭാഷാ പ്രശ്നം ഉള്ളതുകൊണ്ട്, KJV-യുടെ മലയാളം പരിഭാഷയായ ബൈഞ്ചമിൻ ബെയ്‌ലിയിലെ വാക്യം ചേർക്കുന്നു: “ഏകനായി കർത്താവായ ദൈവത്തെയും, നമ്മുടെ കർത്താവായ യേശുക്രിസ്തുവിനെയും ഉപേക്ഷിക്കുകയും ചെയ്യുന്നവരായി.” [കാണുക: യൂദാ 1:4: ബെ.ബെ]. മലയാളത്തിലെ വിശുദ്ധഗ്രന്ഥം പരിഭാഷയും കാണുക: (യൂദാ 1:4). എല്ലാ അംഗീകൃത ഇംഗ്ലീഷ് പരിഭാഷകളിലും വാക്യം ഇങ്ങനെ തന്നെയാണ്. ഈ വാക്യത്തിൽ പറയുന്ന “ഏകകർത്താവായ ദൈവം” ഗ്രീക്കിൽ, “ടൊൺ മോണോൻ ഡസ്പോറ്റിൻ തിയോൻ” (τὸν μόνον δεσπότην Θεὸν – ton monon despotin theon) എന്നാണ്. ഗ്രീക്കിൽ, “മോണോ സോഫൊ തിയോ” (μόνῳ Θεῷ – Móno sofo theo) ആണ്: ഇവിടെയും ഒന്നിനെ (one) കുറിക്കുന്ന “ഹൈസ്” (heis) അല്ല; ഒറ്റയെ (alone) കുറിക്കുന്ന പഴയനിയമത്തിലെ “യാഹീദ്” (yahid) എന്ന എബ്രായ പദത്തിനു് തുല്യമായ “മോണോസ്” (Mónos) ആണ്. [Bible Hub]. ഏകകർത്താവായ അഥവാ, ഒരേയൊരു കർത്താവായ ദൈവത്തെ (The only Lord God) “മോണോസ്” (Mónos) കൊണ്ട് ദൈവപുത്രനായ കർത്താവിൽനിന്ന് വേർതിരിച്ചാണ് പറയുന്നത്. എന്തെന്നാൽ, യഹോവയല്ലാതെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലും ഭൂമിയുലുമില്ല: (ആവ, 4:39). ദൈവം സമനിത്യരും വ്യത്യസ്തരുമായ മൂന്നു പേരാണെങ്കിലോ, ദൈവപുത്രൻ ദൈവമാണെങ്കിലോ ഒറ്റയെ (only) കുറിക്കുന്ന “മോണോസ്” (Mónos) കൊണ്ട്, ദൈവം ഒരുത്തൻ മാത്രമാണെന്ന് യൂദാ ഖണ്ഡിതമായി പറയുമായിരുന്നില്ല. 

7. ഏകദൈവം: “നമ്മുടെ കർത്താവായ യേശുക്രിസ്തുമുഖാന്തരം നമ്മുടെ രക്ഷിതാവായ ഏകദൈവത്തിന്നു തന്നേ, സർവ്വകാലത്തിന്നുമുമ്പും ഇപ്പോഴും സദാകാലത്തോളവും തേജസ്സും മഹിമയും ബലവും അധികാരവും ഉണ്ടാകുമാറാകട്ടെ. ആമേൻ.” (യൂദാ, 1:25). ഈ വാക്യത്തിൽ പറയുന്ന “ഏകദൈവം” ഗ്രീക്കിൽ, “മോണോ തിയോ” (μόνῳ Θεῷ – Móno theo) ആണ്. ഈ വേദഭാഗത്തും, ഒന്നിനെ (one) കുറിക്കുന്ന “ഹൈസ്” (heis) അല്ല; ഒറ്റയെ (alone) കുറിക്കുന്ന പഴയനിയമത്തിലെ “യാഹീദ്” (yahid) എന്ന എബ്രായ പദത്തിനു് തുല്യമായ “മോണോസ്” (Mónos) ആണ്. [Bible Hub]. ഈ വാക്യത്തിൽ ഏകദൈവത്തിനു് (To the only God) ദൈവപുത്രനായ യേശുക്രിസ്തു മുഖാന്തരമാണ് മഹത്വം അർപ്പിക്കുകയാണ്. എന്തെന്നാൽ, യഹോവ ഒരുത്തൻ മാത്രമാണ് ദൈവം: (ആവ, 4:35). ഇവിടെയും ഒറ്റയെ കുറിക്കുന്ന മോണോസാണ്. ദൈവം സമനിത്യരും വ്യത്യസ്തരുമായ മൂന്നു പേരാണെങ്കിലോ, ദൈവപുത്രൻ ദൈവമാണെങ്കിലോ ഒറ്റയെ (only) കുറിക്കുന്ന “മോണോസ്” (Mónos) കൊണ്ട്, ദൈവം ഒരുത്തൻ മാത്രമാണെന്ന് അപ്പൊസ്തലൻ ഖണ്ഡിതമായി പറയുമായിരുന്നില്ല.

8. ഏകപരിശുദ്ധൻ: “കർത്താവേ, ആർ നിന്റെ നാമത്തെ ഭയപ്പെടാതെയും മഹത്വപ്പെടുത്താതെയും ഇരിക്കും? നീയല്ലോ ഏകപരിശുദ്ധൻ; നിന്റെ ന്യായവിധികൾ വിളങ്ങിവന്നതിനാൽ സകലജാതികളും വന്നു തിരുസന്നിധിയിൽ നമസ്കരിക്കും.” (വെളി, 15:4). ഈ വാക്യത്തിൽ പറയുന്ന “ഏകപരിശുദ്ധൻ” ഗ്രീക്കിൽ, മോണോസ് ഓസിയൊസ് (μόνος ὅσιος – oti Mónos osios) ആണ്. ഇവിടെയും ഒന്നിനെ (one) കുറിക്കുന്ന “ഹൈസ്” (heis) അല്ല; ഒറ്റയെ (alone) കുറിക്കുന്ന പഴയനിയമത്തിലെ “യാഹീദ്” (yahid) എന്ന എബ്രായ പദത്തിനു് തുല്യമായ “മോണോസ്” (Mónos) ആണ്. [Bible Hub]. ക്രിസ്തു പാപരഹിതനായ മനുഷ്യൻ എന്ന നിലയിൽ പരിശുദ്ധനാണ്: (യോഹ, 6:69; 1യോഹ, 3:5). എന്നാൽ ആത്യന്തികമായി ഒരേയൊരു ദൈവമായ പിതാവ് മാത്രമാണ് പരിശുദ്ധൻ: (യോശു, 24:19; 1ശമൂ, 6:20; യെശ, 5:16; 6:3; യോഹ, 17:11; വെളി, 4:8; 15:4). അതുകൊണ്ടാണ്, ദൈവത്തെ “ഏകപരിശുദ്ധൻ” എന്ന് “മോണോസ്” (Mónos) കൊണ്ട് ഖണ്ഡിതമായി പറഞ്ഞിരിക്കുന്നത്. ദൈവം സമനിത്യരും വ്യത്യസ്തരുമായ മൂന്നു പേരാണെങ്കിലോ, ദൈവപുത്രൻ ദൈവമാണെങ്കിലോ ഒറ്റയെ (alone) കുറിക്കുന്ന “മോണോസ്” (Mónos) കൊണ്ട്, ദൈവം ഏകപരിശുദ്ധനെന്ന് യോഹന്നാൻ ഖണ്ഡിതമായി പറയുമായിരുന്നില്ല. 

മേല്പറഞ്ഞ വാക്യങ്ങളിലെല്ലാം, ഒന്നിനെ കുറിക്കുന്ന ഹെയ്സ്” (heis) എന്ന പദമല്ല; ഒറ്റയെ (alone/only) കുറിക്കുന്ന “മോണോസ്” (Mónos) ആണ് ഉപയോഗിച്ചിരിക്കുന്നത്. ദൈവം സമനിത്യരായ മൂന്നുപേരാണെങ്കിലോ, ദൈവപുത്രൻ ദൈവമാണെങ്കിലോ ഒറ്റയെ (alone/only) കുറിക്കുന്ന “മോണോസ്” (Mónos) കൊണ്ട്, ദൈവം ഒരുത്തൻ മാത്രമാണെന്ന് ഖണ്ഡിതമായി എഴുതിവെക്കാൻ അപ്പൊസ്തലന്മാരെ ദൈവാത്മാവ് അനുവദിക്കുമായിരുന്നില്ല. ക്രിസ്തുവും അപ്പൊസ്തലന്മാരും പഠിപ്പിച്ച ഏകദൈവം ഗ്രീക്കിൽ, “മോണോസ് തിയോസ്” (μόνος θεός – Mónos Theós – The only God) ആണ്. മോണോസ് തിയോസിലുള്ള വിശ്വാസമാണ്, Monotheism അഥവാ, ഏകദൈവവിശ്വാസം. ക്രിസ്തുവും അപ്പൊസ്തലന്മാരും പഠിപ്പിച്ച “മോണോതീയിസം” എന്ന വിശ്വാസത്തിനു് വിരുദ്ധമായ വിശ്വാസം ജീവനിലേക്കല്ല; മരണത്തിലേക്കാണ് മനുഷ്യനെ നയിക്കുന്നത്. അതായത്, ബൈബിളിൾ വെളിപ്പെടുത്തുന്ന ദൈവം, വൺനെസ്സും ത്രിത്വവുമല്ല; “മോണോസ് തിയോസ്” (Mónos Theós) അഥവാ, “ഏകദൈവം” ആണ്. ബൈബിൾ വെളിപ്പെടുത്തുന്ന വിശ്വാസം, വൺനെസ്സ് വിശ്വാസവുമല്ല, ത്രിത്വവിശ്വാസവുമല്ല; “മോണോതീയിസം” (monotheism) അഥവാ, ഏകദൈവവിശ്വാസമാണ്. മറ്റൊരു ദൈവമോ, മറ്റൊരു വിശ്വാസമോ ബൈബിളിൽ കണ്ടെത്താൻ സ്വർഗ്ഗത്തിലും ഭൂമിയിലുള്ള ആർക്കും കഴിയില്ല. ആകാശവും ഭൂമിയും കീഴ്മേൽ മറിഞ്ഞാലും ബൈബിൾ വെളിപ്പെടുത്തുന്ന ദൈവത്തിന് ഒരു ബഹുത്വമുണ്ടെന്നോ, ദൈവപുത്രനായ ക്രിസ്തു ദൈവമാണെന്നോ തെളിയിക്കാൻ സ്വർഗ്ഗത്തിലോ ഭൂമിയിലെ ആർക്കും കഴിയില്ല. [കാണുക: മോണോതീയിസം (Monotheism) തെളിവുകൾ]

9. പിതാവായ ഏകദൈവം: “ലോകത്തിൽ വിഗ്രഹം ഏതുമില്ല എന്നും ഏകദൈവമല്ലാതെ ദൈവമില്ല എന്നും നാം അറിയുന്നു. പല ദേവന്മാരും പല കർത്താക്കന്മാരും ഉണ്ടു എന്നു പറയുന്നുവല്ലോ. എന്നാൽ ആകാശത്തിലോ ഭൂമിയിലോ ദേവന്മാർ എന്നു പേരുള്ളവർ ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു.” (1കൊരി, 8:4-6. ഒ.നോ: യോഹ, 8:41; എഫെ, 4:6). “ഏകദൈവമല്ലാതെ ദൈവമില്ല എന്ന് നാം അറിയുന്നു” എന്ന് പറഞ്ഞശേഷം പൗലൊസ് പറയുന്നത് ശ്രദ്ധിക്കുക. ആകാശത്തിലോ ഭൂമിയിലോ ദൈവങ്ങൾ എന്നു പേരുള്ളവർ ഉണ്ടെങ്കിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു. അഥവാ, നമ്മുടെ ഒരേയൊരു ദൈവം പിതാവ് മാത്രമാണ്. “ഏകദൈവം” എന്നത് ട്രിനിറ്റി പഠിപ്പിക്കുന്നപോലെ മൂന്നുപേരല്ല; പിതാവാണെന്ന് ഖണ്ഡിതമായിട്ടാണ് പൗലൊസ് വ്യക്തമാക്കുന്നത്. ദൈവവും പിതാവുമായവൻ ഒരുവനാണെന്നും പൗലൊസ് പറയുന്നു. (എഫെ, 4:6). പിതാവാണ് ഏകസത്യദൈവം (Father, the only true God) അഥവാ, പിതാവ് മാത്രമാണ് സത്യദൈവം എന്ന് ക്രിസ്തു പറഞ്ഞതും ഓർക്കുക. (യോഹ, 17:3). പിതാവായ ഏകദൈവമേ നമുക്കുള്ളെന്ന് പറഞ്ഞാൽ, പിന്നെ മറ്റൊരു ദൈവം നമുക്ക് ഉണ്ടാകില്ല; ഉണ്ടാകാൻ പാടില്ല. അതാണ് ഭാഷയുടെ നിയമം. അതുകൊണ്ടാണ്, “മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക” എന്ന് പഴയനിയമം പറയുന്നത്. (ആവ, 4:39). അടുത്തഭാഗത്ത്, “യേശുക്രിസ്തു എന്ന ഏകകർത്താവും നമുക്കുണ്ടു” എന്നാണ് പൗലൊസ് പറയുന്നത്. നമ്മുടെ പാപങ്ങളെപ്രതി ക്രൂശിക്കപ്പെട്ട മനുഷ്യനായ ക്രിസ്തുയേശുവിനെ മരണത്തിൽനിന്ന് ഉയിർപ്പിച്ച് കർത്താവും ക്രിസ്തുവും ആക്കി തൻ്റെ വലങ്കയ്യാൽ ഉയർത്തിയവനാണ് പിതാവായ ഏകദൈവം. (പ്രവൃ, 2:23-24; 2:36; 5:31; 1തിമൊ, 2:6). യേശുക്രിസ്തു എന്ന ഏകകർത്താവും ദൈവമാണെങ്കിൽ, പ്രസ്തുത വേദഭാഗം പൂര്‍വ്വാപരവൈരുദ്ധ്യം (paradox) ആയിമാറും. ദൈവം സമനിത്യരും വ്യത്യസ്തരുമായ മൂന്നു പേരാണെങ്കിലോ, ദൈവപുത്രൻ ദൈവമാണെങ്കിലോ പിതാവായ ഏകദൈവമേ നമുക്കുള്ളെന്ന് അപ്പൊസ്തലൻ പറയുമായിരുന്നില്ല. ഭാഷ അറിയാവുന്ന എല്ലാവർക്കും ഇത് മനസ്സിലാകേണ്ടതാണ്; എന്നാൽ ത്രിത്വവിശ്വാസം സഭയ്ക്കകത്ത് നുഴയിച്ചുകയറ്റിയ ഉപായിയായ സർപ്പത്തിൻ്റെ തന്ത്രത്താൽ പണ്ഡിതന്മാർപോലും ഈ വസ്തുത ഗ്രഹിക്കുന്നില്ല. 

10. പിതാവ് ഏകസ്രഷ്ടാവ്: “പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു.” (1കൊരി, 8:6. ഒ.നോ: 11:12; എബ്രാ, 2:10). പിതാവായ ഏകദൈവമാണ് സകലത്തിന്നും കാരണഭൂതൻ അഥവാ, സൃഷ്ടികർത്താവ് എന്നാണ് അപ്പൊസ്തലൻ പറയുന്നത്. അടുത്തവാക്യം: “തന്നെ സൃഷ്ടിച്ചവന്റെ പ്രതിമപ്രകാരം പരിജ്ഞാനത്തിന്നായി പുതുക്കം പ്രാപിക്കുന്ന പുതിയ മനുഷ്യനെ ധരിച്ചിരിക്കുന്നവല്ലോ.” (കൊലൊ, 3:10). ഈ വാക്യം ശ്രദ്ധിക്കുക: “തന്നെ സൃഷ്ടിച്ച “അവൻ്റെ” പ്രതിമപ്രകാരം” (the image of him that created him) എന്നാണ്. സൃഷ്ടാവ് “അവർ” (They) അല്ല; “അവൻ” (Him) അഥവാ, ഒരുത്തൻ മാത്രമാണ്. അടുത്തവാക്യം: “കർത്താവേ, നീ സർവ്വവും സൃഷ്ടിച്ചവനും എല്ലാം നിന്റെ ഇഷ്ടംഹേതുവാൽ ഉണ്ടായതും സൃഷ്ടിക്കപ്പെട്ടതും ആകയാൽ മഹത്വവും ബഹുമാനവും ശക്തിയും കൈക്കൊൾവാൻ യോഗ്യൻ എന്നു പറഞ്ഞുംകൊണ്ടു തങ്ങളുടെ കിരീടങ്ങളെ സിംഹാസനത്തിൻ മുമ്പിൽ ഇടും.” (വെളി, 4:11. ഒ.നോ: വെളി, 10:7). ഈ വാക്യവും ശ്രദ്ധിക്കുക: “കർത്താവേ, “നീ” (Thou) സർവ്വവും സൃഷ്ടിച്ചു” (O Lord, thou hast created all things). പലർ ചേർന്നല്ല; “നീ” (Thou) അഥവാ, ഒരുത്തൻ മാത്രമാണ് സൃഷ്ടിച്ചത്. അടുത്തഭാഗം: “എല്ലാം നിന്റെ ഇഷ്ടംഹേതുവാൽ ഉണ്ടായി” (thy pleasure they are and were created). പലരുരുടെ ഇഷ്ടത്താലല്ല; “നിൻ്റെ” (thy) അഥവാ, ഒരുത്തൻ്റെ ഇഷ്ടത്താലാണ് സകലവും ഉണ്ടായത്. ഈ വേദഭാഗങ്ങളിലൂടെ സ്രഷ്ടാവ് ഒരുത്തൻ മാത്രമാണെന്ന് അസന്ദിഗ്ധമായാണ് അപ്പൊസ്തലന്മാർ പറയുന്നത്. ഒ.നോ: (മർക്കൊ, 13:19; പ്രവൃ, 4:24; 14:15; 17:24; 1കൊരി, 8:6; എഫെ, 3:9; എബ്രാ, 1:10; 3:14; 11:3; 2പത്രൊ, 3:5; വെളി, 4:11; 14:7). സൃഷ്ടിക്കുമാത്രമല്ല; പുതുസൃഷ്ടിക്കും കാണഭൂതൻ യഹോവയായ പിതാവ് ഒരുത്തൻ മാത്രമാണ്. മനുഷ്യരുടെ വീണ്ടുംജനനത്തിനും (2കൊരി, 5:17-18) പുതുവാനഭൂമിക്കും കാരണഭൂതനാണ് പിതാവു്: (യെശ, 65:17-18; 66:22; വെളി, 21:5). ട്രിനിറ്റി പഠിപ്പിക്കുന്നപോലെ, പിതാവും പുത്രനും പരിശുദ്ധാത്മാവും സമനിത്യരായ മൂന്നുപേരും ക്രിസ്തു ദൈവവുമാണെങ്കിൽ, അതിൽ ഒരുത്തൻ മാത്രമാണ് സ്രഷ്ടാവെന്ന് അപ്പൊസ്തലന്മാർ പറയുമോ? ക്രിസ്തുവിനെ മാത്രമല്ല; അപ്പൊസ്തലന്മാരെയും കള്ളന്മാരാക്കുന്ന ഉപദേശമാണ് ത്രിത്വം.

11. ഏകമനുഷ്യനായ യേശുക്രിസ്തു: “എന്നാൽ ലംഘനത്തിന്റെ കാര്യവും കൃപാവരത്തിന്റെ കാര്യവും ഒരുപോലെയല്ല; ഏകന്റെ ലംഘനത്താൽ അനേകർ മരിച്ചു എങ്കിൽ ദൈവകൃപയും ഏകമനഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കു വേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു.” (റോമ, 5:15). ദൈവം മനുഷ്യനല്ല; ആത്മാവാണ്: (ഇയ്യോ, 9:32; ഹോശേ, 11:9; യോഹ, 4:24). എന്നാൽ ക്രിസ്തു ആത്മാവായ ദൈവമല്ല; ദേഹവും ദേഹിയും ആത്മാവുമുള്ള ഏകമനുഷ്യനാണ്: (1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; റോമ, 5:15). താൻ മനുഷ്യനാണെന്ന് ക്രിസ്തു പറഞ്ഞിരിക്കുന്നതുകൂടാതെ, അപ്പൊസ്തലന്മാരും ഒന്നാം നൂറ്റാണ്ടിൽ അവനെ നേരിട്ടുകണ്ട എല്ലാവരും അവൻ മനുഷ്യനാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. മുപ്പത്താറുപ്രാവശ്യം “മനുഷ്യൻ” (anthropos, anēr) എന്നും നാലുപ്രാവശ്യം “ജഡം” (sarki) എന്നും പറഞ്ഞിട്ടുണ്ട്. “ജഡം” എന്നതിനും മനുഷ്യൻ എന്നുതന്നെയാണ് അർത്ഥം. എല്ലാം കാണുക: ▪️പുരുഷാരം: മനുഷ്യൻ. (മത്താ, 9:8), ▪️യേശു: മനുഷ്യൻ. (മത്താ, 11:19), ▪️പത്രൊസ്: മനുഷ്യൻ. (മത്താ, 26:72), ▪️പത്രൊസ്: മനുഷ്യൻ. (മത്താ, 26:74), ▪️പത്രൊസ്: മനുഷ്യൻ (മർക്കൊ, 14:71), ▪️ശതാധിപൻ: ദൈവപുത്രനായ മനുഷ്യൻ (മർക്കൊ, 15:39), ▪️യേശു: മനുഷ്യൻ (ലൂക്കൊ, 7:34), ▪️പീലാത്തൊസ്: കുറ്റമില്ലാത്ത മനുഷ്യൻ (ലൂക്കൊ, 23:4), ▪️പീലാത്തൊസ്: ഗലീലക്കാരനായ മനുഷ്യൻ (ലൂക്കൊ, 23:6), ▪️പീലാത്തൊസ്: മനുഷ്യൻ (ലൂക്കൊ, 23:14), ▪️പീലാത്തൊസ്: മനുഷ്യൻ (ലൂക്കൊ, 23:14), ▪️ശതാധിപൻ: നീതിമാനായ മനുഷ്യൻ (ലൂക്കൊ, 23:47), ▪️സ്നാപകൻ: മനുഷ്യൻ (യോഹ, 1:30), ▪️സ്നാപകൻ: മനുഷ്യൻ (യോഹ, 3:27), ▪️ശമര്യസ്ത്രീ: മനുഷ്യൻ (യോഹ, 4:29), ▪️യെഹൂദന്മാർ: മനുഷ്യൻ (യോഹ, 5:12), ▪️ചേകവർ: മനുഷ്യൻ (യോഹ, 7:46), ▪️യേശുക്രിസ്തു: മനുഷ്യൻ (യോഹ, 8:40), ▪️പിറവിക്കുരുടൻ: യേശു എന്നു പേരുള്ള മനുഷ്യൻ (യോഹ, 9:11), ▪️പരീശന്മാർ: മനുഷ്യൻ (യോഹ, 9:16), ▪️പരീശന്മാർ: മനുഷ്യൻ (യോഹ, 9:24), ▪️യെഹൂദന്മാർ: മനുഷ്യൻ (യോഹ, 10:33), ▪️മഹാപുരോഹിതന്മാരും പരീശന്മാരും: മനുഷ്യൻ (യോഹ, 11:47), ▪️കയ്യഫാവ്: മനുഷ്യൻ (യോഹ, 11:50),▪️കയ്യഫാവ്: മനുഷ്യൻ (യോഹ, 18:14), ▪️വാതിൽ കാവൽക്കാരത്തി: മനുഷ്യൻ (യോഹ, 18:17), ▪️പീലാത്തൊസ്: മനുഷ്യൻ (യോഹ, 18:29), ▪️പീലാത്തൊസ്: മനുഷ്യൻ (യോഹ, 19:5), ▪️പത്രൊസ്: മനുഷ്യനായ നസറായനായ യേശു (പ്രവൃ, 2:22), ▪️ന്യായാധിപസംഘം: മനുഷ്യൻ (പ്രവൃ, 5:28), ▪️പൗലൊസ്: ഏകമനുഷ്യനായ യേശുക്രിസ്തു (റോമ, 5:15), ▪️പൗലൊസ്: മനുഷ്യൻ (1കൊരി, 15:21), ▪️പൗലൊസ്: രണ്ടാം മനുഷ്യൻ (1കൊരി, 15:47), ▪️പൗലൊസ്: ഏകപുരുഷൻ (2കൊരി, 11:2), ▪️പൗലൊസ്: മനുഷ്യൻ (ഫിലി, 2:8), ▪️പൗലൊസ്: മനുഷ്യനായ ക്രിസ്തുയേശു (1തിമൊ, 2:6), ▪️പൗലൊസ്: ജഡം (1തിമൊ, 3:16), ▪️യോഹന്നാൻ: ജഡം (യോഹ, 1:14), ▪️ജഡം (1യോഹ, 4:2), ▪️ജഡം (2യോഹ, 1:7). ക്രിസ്തു തിരഞ്ഞെടുത്തടുത്ത അപ്പൊസ്തലന്മാരും അവനെ സ്വന്തകണ്ണാൽ കണ്ടവരും അവനിൽനിന്ന് നേരിട്ട് സൗഖ്യം പ്രാപിച്ചവരും അവൻ മനുഷ്യനാണെന്നല്ലാതെ; ദൈവമാണെന്ന് പറഞ്ഞിട്ടില്ല. ദൈവം മനുഷ്യനല്ലെന്ന് ആവർത്തിച്ചു ആലേഖനം ചെയ്തുവെച്ചിരിക്കുന്ന പരിശുദ്ധാത്മാവുതന്നെയാണ് ക്രിസ്തു മനുഷ്യനാണെന്നും നാല്പതുപ്രാവശ്യം പറഞ്ഞിരിക്കുന്നത്. പിന്നെയും വചനവിരുദ്ധമായി ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടും ഏകമനുഷ്യനുമായ യേശുക്രിസ്തുവിനെ ദൈവമാക്കുന്നവർ പരിശുദ്ധാത്മാവിനെതിരെ ദൂഷണം പറയുകയാണ്: (മത്താ, 12:31-32). പരിശുദ്ധാത്മാവ് ആരാണെന്നെങ്കിലും ട്രിനിറ്റി അറിയില്ലെന്നത് പോട്ട; “ഞാൻ മനുഷ്യനല്ല ദൈവം അത്രേ” എന്നുപറയുന്ന ദൈവത്തെയെങ്കിലും ട്രിനിറ്റി വിശ്വസിച്ചിരുന്നെങ്കിൽ! (ഹോശേ, 11:9).

12. യേശുവെന്ന ക്രിസ്തു: “നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ടു അവൻ നന്മചെയ്തും പിശാചു ബാധിച്ചവരെ ഒക്കെയും സൌഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരം തന്നേ നിങ്ങൾ അറിയുന്നുവല്ലോ.” (പ്രവൃ, 10:38). യേശുവെന്ന മനുഷ്യനെ ദൈവം തൻ്റെ ആത്മാവിനാൽ അഭിഷേകം ചെയ്ത കാര്യമാണ് പത്രൊസ് അപ്പൊസ്തലൻ പറയുന്നത്. “നീ അഭിഷേകം ചെയ്ത യേശു എന്ന പരിശുദ്ധദാസൻ” അഥവാ, ദൈവത്തിൻ്റെ അഭിഷിക്തനായ പരിശുദ്ധദാസൻ” എന്നാണ് ആദിമസഭ ക്രിസ്തുവിനെ വിശേഷിപ്പിച്ചത്: (പ്രവൃ, 4:27). ട്രിനിറ്റി കരുതുന്നപോലെ കന്യകയായ മറിയ പ്രസവിച്ചത്, ദൈവത്തെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനെയോ, ദൈവപുത്രനെയോ, ക്രിസ്തുവിനെയോ അല്ല; അവളുടെ മൂത്തമകനായ ഒരു വിശുദ്ധപ്രജയെ അല്ലെങ്കിൽ പാപരഹിതനായ ഒരു മനുഷ്യനെയാണ്: (മത്താ, 1:16; 1:25; ലൂക്കൊ, 1:35; 2:6-7; യോഹ, 8:40; 1യോഹ, 3:5). യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനംപോലെ, അവനു് ഏകദേശം മുപ്പതു വയസ്സുള്ളപ്പോൾ, യോർദ്ദാനിൽവെച്ച് ദൈവം അവനെ പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് അവൻ “ക്രിസ്തു” അഥവാ, “അഭിഷിക്തൻ” ആയത്: (പ്രവൃ, 10:38. ഒ.നോ: യെശ, 61:1; ലൂക്കൊ, 2:11; 3:22). നസറെത്തിലെ പള്ളിയിൽവെച്ചുള്ള തൻ്റെ പ്രഥമശുശ്രൂഷയിൽ യെശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട് താൻ അപ്പോഴാണ് ക്രിസ്തു ആയതെന്ന് യേശുതന്നെ സാക്ഷ്യംപറഞ്ഞിട്ടുണ്ട്: (യെശ, 61:1-2; ലൂക്കൊ, 4:16-21). അഭിഷേകാനന്തരമാണ്, ദൈവദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിയായി അവൻ പിതാവിനാൽ “ഇവൻ എൻ്റെ പ്രിയപുത്രൻ” എന്ന് വിളിക്കപ്പെട്ടത്: (ലൂക്കൊ, 1:32; 1:35; 3:22). “ഖ്രിസ്റ്റോസ്” (Χριστός – christos) എന്ന ഗ്രീക്കുപദത്തിനു് അഭിഷിക്തൻ എന്നാണർത്ഥം. “മശീയാഹ്” (מָשִׁיחַ – masiah) എന്ന എബ്രായ പദത്തിൻ്റെ ഗ്രീക്കുരൂപമാണ് “ഖ്രിസ്റ്റോസ് അഥവാ, ക്രിസ്തു” (Christ), “മശീയാഹ്” (masiah) എന്ന എബ്രായപദത്തിനും “ഖ്രിസ്റ്റോസ്” (christos) എന്ന ഗ്രീക്കുപദത്തിനും അഭിഷിക്തൻ അഥവാ, ദൈവത്താൽ അഭിഷേകം പ്രാപിച്ചവൻ എന്നാണർത്ഥം. ദൈവം തൻ്റെ ശുശ്രൂഷകൾ ചെയ്യാൻ മനുഷ്യരെ തൻ്റെ ആത്മാവിനാൽ ശക്തിപ്പെടുത്തുന്ന ശുശ്രൂഷയാണ് അഭിഷേകം. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ, ദൈവം തൻ്റെ ശുശ്രൂഷകരായി തിരഞ്ഞെടുക്കുന്ന വ്യക്തികൾക്ക് കൊടുക്കുന്ന ഔദ്യോഗിക നിയമന കർമ്മമാണ് അഭിഷേകം. പഴയനിയമത്തിൽ മോശെ മുതലുള്ള പ്രവാചകന്മാരും അഹരോൻ മുതലുള്ള പുരോഹിതന്മാരും ശൗൽ മുതലുള്ള രാജാക്കന്മാരും അഭിഷിക്തരാണ്. പേർ പറയപ്പെട്ടിരിക്കുന്ന ഇരുപതോളം ക്രിസ്തുക്കൻ ബൈബിളിലുണ്ട്; ക്രിസ്തു ദൈവമാണെന്ന് പറയുന്നവർ, എല്ലാ ക്രിസ്തുക്കളെയും ദൈവമായി അംഗീകരിക്കുമോ? സൃഷ്ടികളെങ്കിലും ദൈവത്തിൻ്റെ ദൂതന്മാരിൽ ഒരാളെപ്പോലും ദൈവം അഭിഷേകം ചെയ്തതായി പറഞ്ഞിട്ടില്ല. അവർ സൃഷ്ടിയിൽത്തന്നെ ശക്തന്മാരാണ്; അതിനാൽ അഭിഷേകം ആവശ്യമില്ല. ക്രിസ്തു ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന മനുഷ്യൻ ആയതുകൊണ്ടാണ്, അവനു് അഭിഷേകം ആവശ്യമായിവന്നത്: (എബ്രാ, 2:9; 1തിമൊ, 2:6). യോർദ്ദാനിനിൽവെച്ച് ദൈവം കൊടുത്ത അഭിഷേകത്തിൻ്റെ ശക്തിയോടെയാണ്, യേശുവെന്ന മനുഷ്യൻ തൻ്റെ ശുശ്രൂഷ ആരംഭിച്ചത്: (ലൂക്കൊ, 3:22പ്രവൃ, 10:38ലൂക്കൊ, 4:14}. ദൈവം ത്രിത്വമാണെന്നും ക്രിസ്തു ദൈവമാണെന്നും വിശ്വസിക്കുന്നവർ, ഒരു ദൈവം മറ്റൊരു ദൈവത്തെ വേറൊരു ദൈവത്തെക്കൊണ്ട് ശക്തിപ്പെടുത്തിയെന്നും, ദൂതന്മാർക്കുപോലും ആവശ്യമില്ലാത്ത അഭിഷേകത്തിൻ്റെ ശക്തി ആവശ്യമുള്ള ബലഹീന ദൈവമാണ് ക്രിസ്തുവെന്നുമാണ് വിശ്വസിക്കുന്നത്. [കാണുക: മശീഹമാർ]

13. യേശുവിനെ ക്രിസ്തുവല്ല എന്നു നിഷേധിക്കുന്നവർ: “യേശുവിനെ ക്രിസ്തുവല്ല എന്നു നിഷേധിക്കുന്നവൻ അല്ലാതെ കള്ളൻ ആർ ആകുന്നു? പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവൻതന്നെ എതിർക്രിസ്തു ആകുന്നു.” (1യോഹ, 2:22). അടുത്തവാക്യം: “യേശുവിനെ ക്രിസ്തു എന്നു വിശ്വസിക്കുന്നവൻ എല്ലാം ദൈവത്തിൽനിന്നു ജനിച്ചിരിക്കുന്നു.” (1യോഹ, 5:1). അഭിഷേകത്തെക്കുറിച്ച് മുകളിൽ നാം കണ്ടതാണ്: “ക്രിസ്തു” എന്ന ഗ്രീക്കുപദത്തിനും “മശീഹാ” എന്ന എബ്രായ പദത്തിനും അഭിഷിക്തൻ അഥവാ, ദൈവത്താൽ അഭിഷേകം പ്രാപിച്ചവൻ എന്നാണ് അർത്ഥം. ദൈവം തൻ്റെ ശുശ്രൂഷകൾക്കായി മനുഷ്യരെ തൻ്റെ ആത്മാവിനാൽ ബലപ്പെടുത്തുന്ന കർമ്മമാണ് അഭിഷേകം. പ്രവചനംപോലെ, യേശുവും ആ വിധത്തിൽ ദൈവത്താൽ അഭിഷേകം പ്രാപിച്ച് ക്രിസ്തു ആയവനാണ്: (പ്രവൃ, 10:38. ഒ.നോ: യെശ, 61:1; ലൂക്കൊ, 2:11; 3:22). താൻ ക്രിസ്തു ആയത് യോർദ്ദാനിൽ വെച്ചാണെന്ന് യേശുതന്നെ പറഞ്ഞകാര്യവും മുകളിൽ നാം കണ്ടതാണ്: (യെശ, 61:1-2; ലൂക്കൊ, 4:16-21). ദൈവം “ക്രിസ്തു അഥവാ, അഭിഷിക്തൻ” അല്ല; അഭിഷേകദാതാവാണ്. ദൈവം ദൈവത്തെയല്ല “ക്രിസ്തു അഥവാ, അഭിക്തൻ” ആക്കുന്നത്; മനുഷ്യനെയാണ്. ദൈവം തൻ്റെ ആത്മാവിനാൽ “അഭിഷേകം” ചെയ്ത അല്ലെങ്കിൽ, “ക്രിസ്തു” ആക്കിയ പാപരഹിതനായ മനുഷ്യനാണ് യേശു: (യോഹ, 8:40; 1യോഹ, 3:5). ഇതൊക്കെ, ദൈവാത്മാവിനാൽ പുതിയനിയമത്തിൻ്റെ ആദ്യഭാഗത്തുതന്നെ എഴുതി വെച്ചിരിക്കുന്ന വസ്തുതകളാണ്. ദൈവപുത്രനായ യേശു അഭിഷേകദാതാവായ ദൈവമാണെങ്കിൽ യോർദ്ദാനിൽവെച്ച് പിതാവു് അവനെ അഭിഷേകം ചെയ്തത് എന്തിനാണ്? ഒരു ദൈവം മറ്റൊരു ദൈവത്തെ തൻ്റെ ആത്മാവിനാൽ ശക്തിപ്പെടുത്തിയെന്ന് പറഞ്ഞാൽ അതെങ്ങനെ സദുപദേശമാകും? യോഹന്നാൻ്റെ സുവിശേഷത്തിൽ യേശുവിനെ ദൈവത്തിൻ്റ വചനം ജഡമയിത്തീർന്നവനായി അവൻ അവതരിപ്പിച്ചിരിക്കയാൽ, യോഹന്നാനിലെ ക്രിസ്തു ദൈവമാണെന്ന് വിശ്വസിക്കുന്നവരാണ് ട്രിനിറ്റി. യോഹന്നാൻ്റെ പുസ്തകം അവർ പഠിച്ചിട്ടില്ലെന്നതാണ് വസ്തുത. താൻ ദൈവമല്ല; മനുഷ്യനാണെന്ന് ക്രിസ്തു ഖണ്ഡിതമായി പറയുന്നത് യോഹന്നാനിലാണ്: [കാണുക: യോഹ, 5:44; യോഹ, 17:3; യോഹ, 8:40]. ക്രിസ്തു മനുഷ്യനാണെന്ന് ഏറ്റവും അധികം പറഞ്ഞിട്ടുള്ളതും യോഹന്നാൻ്റെ സുവിശേഷത്തിലാണ്. (യോഹ, 1:14; 1:30; 3:27; 4:29; 5:12; 7:46; 8:40; 9:11; 9:16; 9:24; 10:33; 11:47; 11:50; 18:14; 18:17; 18:29; 19:5). തൻ്റെ ലേഖനങ്ങളിൽ രണ്ടു പ്രാവശ്യവുമുണ്ട്: (1യോഹ, 4:2; 2യോഹ, 1:7). താൻ ദൈവമല്ല; മനുഷ്യനാണെന്ന യേശുവിൻ്റെ വാക്കുകളും അവൻ മനുഷ്യനാണെന്ന് ഏറ്റവും അധികം (19 പ്രാവശ്യം) എഴുതിവെച്ചിരിക്കുന്നവനുമായ യോഹന്നാണ് പറയുന്നത്: “യേശുവിനെ ക്രിസ്തുവല്ല എന്നു നിഷേധിക്കുന്നവൻ അല്ലാതെ കള്ളൻ ആർ ആകുന്നു.” അപ്പോൾ എന്താണതിൻ്റെ അർത്ഥം? “യേശു ദൈവത്താൽ അഭിഷേകം പ്രാപിച്ച മനുഷ്യനാണെന്ന് വിശ്വസിക്കാത്തവൻ അഥവാ, അവൻ്റെ ക്രിസ്തുത്വം നിഷേധിക്കുന്നവൻ കള്ളൻ ആകുന്നു.” ദൈവപുത്രനായ യേശു മനുഷ്യനല്ല; ദൈവമാണ് എന്ന് പറയുന്നവരെല്ലാ അവൻ്റെ ക്രിസ്തുത്വം നിഷേധിക്കുന്ന കള്ളന്നാരാണെന്നാണ് ക്രിസ്തുവിൻ്റെ മാറിൽ ചാരിക്കിടന്നിട്ടുള്ള പ്രിയശിഷ്യൻ പറയുന്നത്. നമുക്കുവേണ്ടി മരിച്ചത് മരണമില്ലാത്ത ദൈവമല്ല; ദൈവത്തിൻ്റെ അഭിഷിക്തനായ യേശുവെന്ന മനുഷ്യനാണെന്ന് വിശ്വസിക്കാത്തവൻ എല്ലാം കള്ളനും എതിർക്രിസ്തുവുമാണ്. അതാണ് യോഹന്നാൻ തൻ്റെ ലേഖനത്തിൽ പറയുന്ന വിഷയം. അതാണ്, ഓരോ മനുഷ്യനും രക്ഷയ്ക്കായി ഏറ്റുപറയേണ്ട സത്യം: (റോമ, 10:9). അല്ലാതെ, മരണമില്ലാത്ത ദൈവംമരിച്ചു, വേറൊരു ദൈവം ഉയിർപ്പിച്ചു എന്നു വിശ്വസിക്കുന്നത് രക്ഷയല്ല; ശിക്ഷയാണ്.

14. ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണത ദേഹരൂപമായി വസിച്ചവൻ: “അവനിലല്ലോ ദൈവത്തിന്റെ സർവ്വ സമ്പൂർണ്ണതയും ദേഹരൂപമായി വസിക്കുന്നതു.” (കൊലൊ, 2:9). ഈ വേഭാഗപ്രകാരം ക്രിസ്തു ദൈവമാണെന്ന് വിചാരിക്കുന്നവരുണ്ട്. താൻ ദൈവമല്ല; മനുഷ്യനാണെന്ന് ക്രിസ്തുതന്നെ പറഞ്ഞത് നാം മുകളിൽ കണ്ടതാണ്. [കാണുക: യോഹ, 5:44; യോഹ, 17:3; യോഹ, 8:40). ക്രിസ്തു ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണതയും ദേഹരൂപമായി വസിച്ച ഏകമനുഷ്യനാണ്: (റോമ, 5:15). യോർദ്ദാനിലെ സ്നാനാനന്തരമാണ് ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണതയും ദേഹരൂപമായി അവനിൽ ഇറങ്ങിവന്നത്. അതിനുശേഷമാണ്, ദൈവദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിയായി യേശുവെന്ന മനുഷ്യൻ പിതാവിനാൽ “ദൈവപുത്രൻ” എന്നു വിളിക്കപ്പെട്ടത്: “പരിശുദ്ധാത്മാവു ദേഹരൂപത്തിൽ പ്രാവു എന്നപോലെ അവന്റെമേൽ ഇറങ്ങിവന്നു. നീ എന്റെ പ്രിയ പുത്രൻ; നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗ്ഗത്തിൽ നിന്നു ഒരു ശബ്ദവും ഉണ്ടായി.” (ലൂക്കോ, 3:22. ഒ.നോ: ലൂക്കൊ, 1:32; 1:35; യോഹ, 8:40). ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അവനെ അഭിഷേകം ചെയ്തപ്പോഴാണ് ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണതയും അവനിൽ ദേഹരൂപമായി വാസം ചെയ്തത്. (പ്രവൃ, 10:38; ലൂക്കോ, 3:22. ഒ,നോ: യെശ, 61:1; ലൂക്കൊ, 4:18-21). പഴയപുതിയനിയമകാലത്ത് പരിശുദ്ധാത്മാവ് അനേകുരുടെമേൽ ആവസിച്ചിട്ടുണ്ട്. എന്നാൽ ക്രിസ്തുവിലല്ലാതെ, മറ്റാരിലും പരിശുദ്ധാത്മാവ് “ദേഹരൂപത്തിൽ” വന്ന് വാസം ചെയ്ട്ടില്ല. പരിശുദ്ധാത്മാവ് ദൈവം തന്നെയാണ്. അഥവാ, ദൈവത്തിൻ്റെ അദൃശ്യമായ വെളിപ്പാടാണ്: (പ്രവൃ, 5:3-4). അതുകൊണ്ടാണ്, അവനിൽ ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണതയും “ദേഹരൂപമായി” വസിക്കുന്നു എന്ന് പൗലോസ് പറയുന്നത്. ലൂക്കൊസ് ഏതൊരു ഭാഷയിൽ പറഞ്ഞുവോ, അതേ ഭാഷയിലാണ് പൗലൊസും പറഞ്ഞിരിക്കുന്നത്. ക്രിസ്തു ദൈവമാണെങ്കിൽ, അവൻ സർവ്വസമ്പൂർണ്ണനായ ദൈവം തന്നെ ആയിരിക്കുമല്ലോ? പിന്നെ, “അവനിൽ ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണതദേഹരൂപമായി വസിക്കുന്നു” എന്നു പറയുന്നത് എന്തിനാണ്? ഒരു ദൈവത്തിൻ്റെമേൽ മറ്റൊരു ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണത ദേഹരൂപമായി വസിച്ചുവെന്ന് പറഞ്ഞാൽ എങ്ങനെയിരിക്കും? വചനപരമായി മാത്രമല്ല; ഭാഷാപരമായും ഈ പ്രയോഗംകൊണ്ട് ക്രിസ്തു ദൈവമാണെന്ന് സ്ഥാപിക്കാൻ കഴിയില്ല. അവൻ ദൈവത്തിൻ്റെ വെളിപ്പാടായ പുർണ്ണമനുഷ്യനാണ്: (1തിമൊ, 3:15-16; യോഹ, 8:40; 1യോഹ, 3:5). [കാണുക: പരിശുദ്ധാത്മാവ് ആരാണ്?]

15. ക്രിസ്തുവിൻ്റെ പിതാവ്: “വിശുദ്ധീകരിക്കുന്നവന്നും വിശുദ്ധീകരിക്കപ്പെടുന്നവർക്കും എല്ലാം ഒരുവനല്ലോ പിതാവു; അതു ഹേതുവായി അവൻ അവരെ സഹോദരന്മാർ എന്നു വിളിപ്പാൻ ലജ്ജിക്കുന്നില്ല:” (എബ്രാ, 2:11). “നമ്മുടെ കർത്താവായ യേശുക്രിസ്തുവിൻ്റെ പിതാവു” എന്ന പ്രയോഗം അനേകം പ്രാവശ്യമുണ്ട്: (റോമ, 15:5; 2കൊരി, 1:3; കൊലൊ, 1:5; 1പത്രൊ, 1:3). ബന്ധം വ്യത്യസ്തമാണെങ്കിലും, ക്രിസ്തുവിൻ്റെയും രക്ഷിക്കപ്പെട്ടവരുടെയും പിതാവ് ഒരുവനാണ്. “എൻ്റെ പിതാവു” (മത്താ, 11:27), “സ്വർഗ്ഗസ്ഥനായ എൻ്റെ പിതാവു” (മത്താ, 15:53) എന്നിങ്ങനെയാണ് ക്രിസ്തു ദൈവത്തെ സംബോധന ചെയ്തത്. അഭിഷിക്തനായ മനുഷ്യനെന്ന നിലയിൽ ദൈവം അവൻ്റെ പിതാവാണ്. ക്രിസ്തു ദൈവമായിരുന്നെങ്കിൽ, ആ ദൈവത്തിനൊരു പിതാവ് ഉണ്ടാകുമായിരുന്നോ? ദൈവത്തിന് ഒരു പിതാവോ, മാതാവോ ഇല്ല എന്നത് ശിശുസഹജമായ ഒരു അറിവാണ്. നിർഭാഗ്യവശാൽ, അതുപോലും ട്രിനിറ്റിക്കറിയില്ല. ക്രിസ്തു ദൈവത്തിൻ്റെ നിത്യപുത്രനാണെന്ന വലിയൊരു തെറ്റിദ്ധാരണയുടെ പരിണിതഫലമാണ് ത്രിത്വവിശ്വാസം. [കാണുക: യേശുക്രിസ്തു ദൈവത്തിൻ്റെ നിത്യപുത്രനോ?]

16. യേശുക്രിസ്തുവിൻ്റെ ദൈവം: “നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായി എന്നേക്കും വാഴ്ത്തപ്പെട്ടവൻ ഞാൻ ഭോഷ്കല്ല പറയുന്നതു എന്നറിയുന്നു.” (2കൊരി 11:31). അപ്പൊസ്തലന്മാർ ക്രിസ്തുയേശുവിൻ്റെ ദൈവമായ പിതാവിന് സ്തോത്രം കരേറ്റുന്ന പല വാക്യങ്ങളും കാണാം: (എഫെ, 1:3; 1:17; റോമ, 15:5; 2കൊരി, 1:3; കൊലൊ, 1:5; 1പത്രൊ, 1:3). തനിക്കൊരു ദൈവവും പിതാവുമുണ്ടെന്ന് ക്രിസ്തുതന്നെ പറഞ്ഞത് മുകളിൽ നാം കണ്ടതാണ്. (യോഹ, 20:17. ഒ.നോ: മത്താ, 27:46; മർക്കൊ, 15:34). ക്രിസ്തു ദൈവമാണ്, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവൻ ആണ് എന്നൊക്കെ വിശ്വസിക്കുന്നവർ, ദൈവത്തിനും ഒരു ദൈവമുണ്ടെന്ന ദുരുപദേശമാണ് വിശ്വസിക്കുന്നത്. ദൈവമെന്ന പദത്തിന് ഏതർത്ഥം കൊടുത്താലും സത്യദൈവത്തിന് മീതെ മറ്റൊരു ദൈവം ഉണ്ടാകില്ല; ഉണ്ടാകാൻ പാടില്ല. ദൈവം സമനിത്യരും വ്യത്യസ്തരുമായ മൂന്നു പേരാണെങ്കിലോ, ദൈവപുത്രൻ ദൈവമാണെങ്കിലോ ദൈവപുത്രനായ യേശുവിന് മീതെ മറ്റൊരു ദൈവം ഉണ്ടാകുമായിരുന്നില്ല. ഒരു ദൈവം തനിക്കുതന്നെ ദൈവം പിതാവും ആണെന്ന് പറയുന്ന കോമഡിപ്പുസ്തകമല്ല ബൈബിൾ. ബൈബിളിലെ സത്യദൈവം പിതാവ് മാത്രമാണ്. അതാണ് സ്വർഗ്ഗത്തെക്കാൾ ഉന്നതനായിത്തീർന്ന ക്രിസ്തുവും അവനിൽനിന്ന് കേട്ടുപഠിച്ച അവൻ്റെ ശിഷ്യന്മാരും പഠിപ്പിച്ചത്. ബാക്കിയെല്ലാം ഉപായിയായ സർപ്പത്തിൻ്റെ സഹായത്താൽ നിഖ്യായിൽനിന്ന് ഉണ്ടായ ദുരുപദേശങ്ങളാണ്. 

17. സ്വർഗ്ഗത്തെക്കാൾ ഉന്നതനായിത്തീർന്നവൻ: “ഇങ്ങനെയുള്ള മഹാപുരോഹിതനല്ലോ നമുക്ക് വേണ്ടിയത്: പവിത്രൻ, നിർദോഷൻ, നിർമ്മലൻ, പാപികളോടു വേർവിട്ടവൻ, സ്വർഗത്തെക്കാൾ ഉന്നതനായിത്തീർന്നവൻ. (എബ്രാ, 7:26). ക്രിസ്തുവിനെക്കുറിച്ച് എബ്രായലേഖകൻ പറയുന്നത്, സ്വർഗത്തെക്കാൾ ഉന്നതൻ എന്നല്ല; “സ്വർഗത്തെക്കാൾ ഉന്നതനായിത്തീർന്നവൻ” എന്നാണ്. ഇംഗ്ലീഷിൽ, “made higher than the heavens” എന്നാണ്. “സ്വർഗ്ഗത്തെക്കാൾ ഉയർത്തപ്പെട്ടവൻ” എന്നാണ് മറ്റൊരു പരിഭാഷ. ക്രിസ്തു ദൈവമാണെങ്കിൽ സ്വർഗ്ഗത്തെക്കാൾ ഉയർന്നവൻതന്നെ ആയിരിക്കുമല്ലോ? പിന്നെ, സ്വർഗ്ഗത്തെക്കാൾ ഉന്നതനായിത്തീർന്നു എന്ന പ്രയോഗത്തിൻ്റെ അർത്ഥമെന്താണ്? അതിൻ്റെ ഉത്തരവും എബ്രായ ലേഖകൻതന്നെ പറഞ്ഞിട്ടുണ്ട്. “പുത്രൻ എങ്കിലും താൻ അനുഭവിച്ച കഷ്ടങ്ങളാൽ അനുസരണം പഠിച്ചു തികഞ്ഞവനായി തന്നെ അനുസരിക്കുന്ന ഏവർക്കും നിത്യരക്ഷയുടെ കാരണഭൂതനായിത്തീർന്നു.” (എബ്രാ, 5:8-9). താൻ സഹിച്ച കഷ്ടങ്ങളാൽ അവൻ തികഞ്ഞവനായപ്പോഴാണ്, അവൻ നിത്യരക്ഷയുടെ കാരണഭൂതൻ ആയതും സ്വർഗ്ഗത്തെക്കാൾ ഉന്നതനുമായത്. (അതുകൊണ്ട്, ക്രിസ്തു മുമ്പെ കുറവുള്ളവനായിരുന്നു എന്ന് വിചാരിക്കരുത്). ആദാമിൻ്റെ ലംഘനമാണ് മാനവകുലത്തിൻ്റെ പാപത്തിന്നു കാരണം: (റോമ, 5:14). ആദാമിൻ്റെ ലംഘനം അനുസരണക്കേടാണ്: (റോമ, 5:19). ആദാമിൻ്റെ അനുസരണക്കേടിനു പകരമായി പൂർണ്ണ അനുസരണം ദൈവത്തിനു തിരികെക്കൊടുക്കേണ്ടിയിരുന്നു: (റോമ, 5:15; 5:19). ആദാമെന്ന മനുഷ്യൻ്റെ അനുസരണക്കേടിനെ യേശുവെന്ന മനുഷ്യൻ തൻ്റെ അനുസരണത്താൽ വിജയം വരിച്ച് തന്നെ അനുസരിക്കുന്ന ഏവർക്കും നിത്യരക്ഷയുടെ കാരണഭൂതൻ ആയിത്തീർന്ന കാര്യമാണ് എബ്രായലേഖകൻ പറയുന്നത്. അല്ലാതെ, അനുസരണം പഠിക്കാൻ പാപരഹിതനായ അവനിൽ കുറവൊന്നും ഇല്ലായിരുന്നു: (യോഹ, 6:69; 8:46; 2കൊരി, 5:21; എബ്രാ, 7:26; 1പത്രൊ, 2:22; 1യോഹ, 3:5). ദൂതന്മാരെക്കാൾ അല്മൊരു താഴ്ചവന്നവനാണ് മരണം ആസ്വദിച്ചതെന്നും, വിശുദ്ധീകരിച്ച ക്രിസ്തുവിൻ്റെയും വിശുദ്ധീകരികപ്പെട്ട നമ്മുടെയും പിതാവ് ഒരുവനാണെന്നും എബ്രായലേഖകൻതന്നെ പറയുന്നത് നോക്കുക: (എബ്രാ, 2:9; 2:11. ഒ.നോ: യോഹ, 20:17). ഇതൊന്നും ദൈവത്തെക്കുറിക്കുന്ന പ്രയോഗങ്ങളല്ല; യേശുവെന്ന പാപരഹിതനായ മനുഷ്യനെ കുറിക്കുന്നതാണ്: (യോഹ, 8:40; 1യോഹ, 3:5). യെഹൂദന്മാർ അധർമ്മികളുടെ കയ്യാൽ തറപ്പിച്ചുകൊന്ന മനുഷ്യനായ നസറായനായ യേശുവിനെ ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ച് മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയപ്പോഴാണ്, അവൻ സ്വർഗ്ഗത്തെക്കാൾ ഉന്നതനായത്: (പ്രവൃ, 2:23-24; 2:36; 5:31). അല്ലാതെ, ഒരു ദൈവത്തെ മറ്റൊരു ദൈവം സ്വർഗ്ഗത്തെക്കാൾ ഉന്നതനാക്കേണ്ടല്ലോ? 

18. അന്ത്യകാലത്ത് വെളിപ്പെട്ടവൻ: “അവൻ ലോകസ്ഥാപനത്തിനു മുമ്പേ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും ആകുന്നു.” (1പത്രൊ, 1:20). അപ്പൊസ്തലന്മാരിൽ പ്രഥമനും പ്രധാനിയുമായ പ്രത്രൊസിൻ്റെ വാക്കുകൾ ശ്രദ്ധിക്കുക: ക്രിസ്തു ലോകസ്ഥാപനത്തിനു മുമ്പേ ഉണ്ടായിരുന്നു എന്നല്ല പറയുന്നത്; മുന്നറിയപ്പെട്ടവൻ അഥവാ, പ്രവചനങ്ങളിലൂടെ മുമ്പേകൂട്ടി അറിയപ്പെട്ടവൻ എന്നാണ്. ദൈവപുത്രനായ യേശു പഴയനിയമത്തിലില്ല; അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ് ഉണ്ടായിരുന്നത്. അവൻ്റെ ജനനവും (ഉല്പ, 3:15; ആവ, 18:15; 18:18-19; യെശ, 7:14) ക്രിസ്തുത്വവും (യെശ, 61:1; ലൂക്കൊ, 2:11), പുത്രത്വവും (ലൂക്കൊ, 1:32; 1:35) കഷ്ടാനുഭവവും (യെശ, 52:14; 53:3-7) മരണവും (യെശ, 53:8; 53:12) അടക്കവും (യെശ, 53:9) പുരുത്ഥാനവും (സങ്കീ, 16:10) പ്രവചനങ്ങളായിരുന്നു. ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമാകുന്നത്. (സംഖ്യാ, 24:14; ദാനീ, 2:28). അന്ത്യകാലത്താണ് ജീവനുള്ളദൈവം ജഡത്തിൽ വെളിപ്പെട്ടത്: (1തിമൊ, 3:15-16; മത്താ, 1:21; 1പത്രൊ, 1:20). അതായത്, കാലസമ്പൂർണ്ണത വന്നപ്പോഴാണ്, ദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി കന്യകയിലൂടെ ഒരു വിശുദ്ധപ്രജയെ അഥവാ, പാപരഹിതനായ മനുഷ്യനെ ഉല്പാദിപ്പിച്ചത്: (മത്താ, 1:20; ലൂക്കൊ, 1:35; 2:21; യോഹ, 8:40; ഗലാ, 4:4; 1യോഹ, 3:5). അതുകൊണ്ടാണ്, അവൻ ലോകസ്ഥാപനത്തിനു മുമ്പേ മുന്നറിയപ്പെട്ടവനും ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും” എന്ന് പത്രൊസ് പറയുന്നത്. യേശുവെന്ന വ്യക്തിയോ, ക്രിസ്തുവോ, ദൈവപുത്രനോ തൻ്റെ ജനനത്തിനു മുമ്പേ ഇല്ലായിരുന്നു. നമ്മുടെ രക്ഷിതാവും കർത്താവുമായവൻ്റെ “യേശു” എന്ന പേർപോലും താൻ ജനിക്കുന്നതിനും ഒമ്പതു മാസവും ഒമ്പതു ദിവസവും മുമ്പുമാത്രം വെളിപ്പെടുത്തപ്പെട്ടതാണ്. പ്രവചനിവൃത്തിയായി ബി.സി. 6-ൽ ജനിച്ചവൻ എങ്ങനെയാണ് ദൈവത്തോട് സമനായ ദൈവമാകുന്നത്? അവൻ ദൈവമല്ല; ദൈവത്തിൻ്റ വെളിപ്പാടായ പാപരഹിതനായ മനുഷ്യനാണ്: (യോഹ, 8:40; 1യോഹ, 3:5).

19. ദൈവത്തിൻ്റെ ഇച്ഛ: “ദൈവം സകല മനുഷ്യരും രക്ഷ പ്രാപിപ്പാനും സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തുവാനും ഇച്ഛിക്കുന്നു. ദൈവം ഒരുവനല്ലോ; ദൈവത്തിനും മനുഷ്യർക്കും മധ്യസ്ഥനും ഒരുവൻ: എല്ലാവർക്കുംവേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നെ. തക്കസമയത്തു അറിയിക്കേണ്ട ഈ സാക്ഷ്യത്തിനായി ഞാൻ പ്രസംഗിയും അപ്പൊസ്തലനുമായി, ഭോഷ്കല്ല, പരമാർഥംതന്നെ പറയുന്നു, ജാതികളെ വിശ്വാസവും സത്യവും ഉപദേശിപ്പാൻ നിയമിക്കപ്പെട്ടിരിക്കുന്നു.” (1തിമൊ, 2:4-7). ഈ വേദഭാഗം ശ്രദ്ധയോടെ പഠിച്ചാൽ മൂന്ന് കാര്യങ്ങൾ കാണാൻ കഴിയും: 1. ജാതികളായ സകല മനുഷ്യരും രക്ഷപ്രാപിപ്പാനും സത്യത്തിൻ്റെ പരിജ്ഞാനത്തിൽ എത്തുന്നതും ദൈവം ഇച്ഛിക്കുന്ന ഒരു വിഷയമാണ് ഈ വേദഭാഗത്തുള്ളത്.2. ദൈവം ഒരുവൻ അഥവാ, പിതാവായ ഏകദൈവവും ദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥനായി നിന്നുകൊണ്ട്, മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശുവുമുണ്ട് എന്നതാണ് ജാതികൾ അറിയേണ്ട സത്യം. ഒ.നോ: (1യോഹ, 2:22-23; 2യോഹ, 1:92യോഹ, 1:10). 3. ജാതികളെ ഈ സത്യം ഉപദേശിപ്പാനും അതുമുഖാന്തരം അവർ രക്ഷപ്രാപിച്ച് സത്യത്തിൻ്റെ പരിജ്ഞാനത്തിൽ എത്തുവാനുമാണ് ദൈവം പൗലോസിനെ ജാതികളുടെ അപ്പൊസ്തലനാക്കിയത്: (റോമ, 11:13; ഗലാ, 2:8-9). അതായത്, ദൈവം ത്രിത്വമാണെന്ന് വിശ്വസിക്കുന്നവരല്ല രക്ഷപ്രാപിക്കുന്നത്. ദൈവം ഏകനാണെന്ന് വിശ്വസിക്കുകയും ക്രിസ്തു നമുക്കുവേണ്ടി മരിച്ച ദൈവത്തിൻ്റെ വെളിപ്പാടായ മനുഷ്യനാണെന്ന് വിശ്വസിക്കുകയും ചെയ്യുന്നതാണ് രക്ഷ. “ഏകസത്യദൈവമായ നിന്നെയും അഥവാ, ഒരേയോരു സത്യദൈവമായ പിതാവിനെയും പിതാവ് അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നെ നിത്യജീവൻ ആകുന്നു” എന്നാണ് യേശുക്രിസ്തു പറഞ്ഞത്. (യോഹ, 17:3). അതുതന്നെയാണ് പൗലൊസും പറഞ്ഞത്. (1കൊരി, 8:6; എഫെ, 4:6). ക്രിസ്തു ജീവനുള്ള ദൈവമായ പിതാവിൻ്റെ ജഡത്തിലെ വെളിപ്പാടാണെന്ന് പറഞ്ഞതും പൗലൊസാണ്: (1തിമൊ, 3:15-16). അവൻ ഒന്നുകൂടി പറഞ്ഞിട്ടുണ്ട്: “ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കുവേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു.” (റോമ, 5:15). ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിൻ്റെ കൃപയാലുള്ള ദാനവുമാണ് മനുഷ്യൻ്റെ രക്ഷ. അതുകൊണ്ടാണ്. “കർത്താവായ യേശുവിന്റെ കൃപയാൽ രക്ഷപ്രാപിക്കും എന്നു നാം വിശ്വസിക്കുന്നതുപോലെ അവരും (ജാതികളും) വിശ്വസിക്കുന്നു” എന്ന് പത്രൊസ് പറഞ്ഞത്. (പ്രവൃ, 15:11). നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ ചുമന്നുകൊണ്ട് ക്രുശിൽമരിച്ച നസറായനായ യേശുവെന്ന മനുഷ്യനെയാണ്, ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ച്, നമ്മുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവും ആക്കി തൻ്റെ വലങ്കയ്യാൽ ഉയർത്തിയത്: (1പത്രൊ, 2:24പ്രവൃ, 2:23-24; 2:36; 5:31).  അതുകൊണ്ടാണ്, പിതാവായ ഏകദൈവും യേശുക്രിസ്തു എന്ന ഏകകർത്താവും നമുക്കുണ്ടെന്ന് പറയുന്നത്. (1കൊരി, 8:6). അതിനാലാണ്, പിതാവിനും പരിശുദ്ധാത്മാവിനും ഒപ്പം മനുഷ്യനായ ക്രിസ്തുയേശുവിൻ്റെ കൃപയും ആംശംസിക്കുന്നത്: (2കൊരി, 13:142യോഹ, 1:3). നമ്മുടെ ഏകദൈവം പിതാവും, നമ്മുടെ രക്ഷിതാവും കർത്താവുമായ പുത്രൻ ഏകമനുഷ്യനുമാണ്. (റോമ, 5:15). യേശുക്രിസ്തു എന്ന രക്ഷിതാവായ മനുഷ്യൻ ട്രിനിറ്റിയിൽ ഇല്ല. ട്രിനിറ്റിയിൽ ഉള്ള മൂന്നു വ്യക്തികളും ദൈവമാണ്. ക്രൂശിൽ മരിച്ച ദൈവപുത്രൻ നിത്യനായ ദൈവമാണെന്ന് Systematic Theology പറയുന്നു. (പേജ്, 228). ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന ദേഹവും ദേഹിയും ആത്മാവുമുള്ള മനുഷ്യനായ ക്രിസ്തുയേശുവാണ് മരണം ആസ്വദിച്ചതെന്ന് ബൈബിൾ പറയുന്നു: (എബ്രാ, 2:9; 1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; 1തിമൊ, 2:6). മരണമില്ലാത്ത ദൈവം മരിച്ചുവെന്ന് വിശ്വസിച്ചാൽ ആരെങ്കിലും രക്ഷപ്രാപിക്കുമോ? (1തിമൊ, 6:16). ത്രിമൂർത്തിവിശ്വാസം നിങ്ങളെ ജീവനിലേക്കല്ല; മരണത്തിലേക്കാണ് നടത്തുന്നത്. ക്രിസ്തു അപ്പൊസ്തലന്മാരോട് പറഞ്ഞത് ഇപ്രകാരമാണ്: “നിങ്ങളുടെ വാക്ക് കേൾക്കുന്നവൻ എന്റെ വാക്കു കേൾക്കുന്നു; നിങ്ങളെ തള്ളുന്നവൻ എന്നെ തള്ളുന്നു; എന്നെ തള്ളുന്നവൻ എന്നെ അയച്ചവനെ തള്ളുന്നു.” (ലൂക്കൊ, 10:16). ചുരുക്കിപ്പറഞ്ഞാൽ, പിതാവിനെയും പുത്രനെയും ദൈവവചനത്തെയും സാക്ഷാൽ സഭാപിതാക്കന്മാരായ അപ്പൊസ്തലന്മാരെയും ഒരുപോലെ തള്ളിയ ഉപദേശമാണ് ട്രിനിറ്റി. 

ഒരേയൊരു ദൈവമായ പിതാവിനെയും ദൈവത്തിനും മനുഷ്യർക്കുമിടയിൽ മദ്ധ്യസ്ഥനായ മഹാപുരോഹിതനായി നിന്നുകൊണ്ട്, മനുഷ്യരുടെ പാപത്തിനു് മറുവിലയായി ദൈവത്തിനു് സൗരഭ്യവാസനയായ വഴിപാടും യാഗവുമായി തന്നെത്തന്നെ അർപ്പിച്ച മനുഷ്യനായ ക്രിസ്തുയേശുവിനെയും അറിയുന്നതാണ് നിത്യജീവൻ അല്ലെങ്കിൽ രക്ഷ: (യോഹ, 17:3; 1കൊരി, 8:6; 1തിമൊ, 2:5-6; 1യോഹ, 5:20). ഈ സത്യം അറിഞ്ഞ് സകല മനുഷ്യരും രക്ഷപ്രാപിപ്പാനാണ് ദൈവം പൗലൊസിനെ ജാതികളുടെ അപ്പൊസ്തലനായി നിയമിച്ചത്. അതാണ് ദൈവത്തിൻ്റെ ഇച്ഛ;  ഭോഷ്കല്ല, പരമാർഥംതന്നെ എന്ന് പൗലൊസ് സാക്ഷ്യപ്പെടുത്തുന്നു: (1തിമൊ, 2:4-7). ദൈവത്തിൻ്റെ ഇച്ഛ അറിയാതെയും സത്യം അംഗീകരിക്കാതെയും സത്യേകദൈവത്തെയും ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ ക്രിസ്തുവിനെയും വിശ്വസിക്കാതെയും ഇല്ലാത്ത ത്രിത്വത്തിൽ വിശ്വസിക്കുന്നവർ എങ്ങനെ രക്ഷപ്രാപിക്കും❓

തിരുവെഴുത്തുകളുടെ സാക്ഷ്യം കാണാൻ താഴെ ക്ലിക്ക് ചെയ്യുക:

പിതാവു് മാത്രം സത്യദൈവം (IV)

Leave a Reply

Your email address will not be published. Required fields are marked *