“താൻ മാത്രം അമർത്യതയുള്ളവനും അടുത്തുകൂടാത്ത വെളിച്ചത്തിൽ വസിക്കുന്നവനും മനുഷ്യർ ആരും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായവൻ തക്കസമയത്തു ആ പ്രത്യക്ഷതവരുത്തും. അവന്നു ബഹുമാനവും നിത്യബലവും ഉണ്ടാകട്ടെ. ആമേൻ.” (1തിമൊ, 6:16)
ബൈബിൾ വെളിപ്പെടുത്തുന്ന അദ്യശ്യദൈവത്തെക്കുറിച്ചാണ് നാം ചിന്തിക്കാൻ ആഗ്രഹിക്കുന്നത്. അക്ഷയനും അദൃശ്യനും ആത്മാവും ആകാശങ്ങളും ഭൂമിയും നിറഞ്ഞുനില്ക്കുന്നവനും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമാണ് നിത്യനും മാറ്റമില്ലാത്തവനും മരണമില്ലാത്തവനും എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനുമാണ് ഏകദൈവം (monos theos). 1തിമൊഥെയൊസ് 6:16-ൻ്റെ സത്യവേദപുസ്തകം പരിഭാഷയിൽ: “മനുഷ്യർ ആരും കാണാത്തവനും കാണ്മാൻ കഴിയാത്തവനും” എന്നാണ് കാണുന്നത്. എന്നാൽ സത്യവേദപുസ്തകം സമകാലിക പരിഭാഷയിൽ: “ദൈവത്തെ ആരും ഒരിക്കലും കണ്ടിട്ടില്ല; ആര്‍ക്കും അത് സാധ്യവുമല്ല” എന്നാണ്. ഇംഗ്ലീഷിൽ അതിനെ രണ്ട് വിധത്തിലും പരിഭാഷ ചെയ്തിരിക്കുന്നതായി കാണാം: KJV-യിൽ: whom no man hath seen, nor can see എന്നും, NIV-യിൽ: whom no one has seen or can see എന്നും കാണുന്നു. ഇംഗ്ലീഷിലെ പല പരിഭാഷകളിലും ‘ആരുമൊരുനാളും കാണാത്തവൻ’ എന്നും (ഉദാ: AUV, BSB, CSB, EHV, EOB, ERV, ESV, ESVUK, EXB, FBV, GNT, GW, GWN, HCSB, ICB, ISV, MEV, NASB, NCB, NCV, NIRV, NIV, NIVUK, NOG, NRSVA, NRSVACE, NRSVCE, NRSVUE, OEB-cw, OEB-us, RAD’20, RHB), അതിനേക്കാളേറെ ‘മനുഷ്യർ ആരും കാണാത്തവൻ’ എന്നും (ഉദാ: AB, ABPE, AFB, AKJV, ANT, ASV, ABP, BLB, BB, CB, CEV, CPDV, DBT, DRB, ERV, GB, GNT, HNT, KJV, LB, LET, LSV, LT, NET, NHEB, NJJV, NLT, SLT, TB, WBT, WEB, WNT, YLT) പരിഭാഷ ചെയ്തിട്ടുണ്ട്. അതിനാൽ ഈ വാക്യത്തിൻ്റെ ശരിയായ പ്രയോഗം പരിശോധിക്കേണ്ടിയിരിക്കുന്നു.
ബൈബിളിനെ മനുഷ്യരാരും വ്യാഖ്യാനിക്കേണ്ട ആവശ്യമില്ല; ദൈവത്തിൻ്റെ ആത്മാവുതന്നെ വചനത്തെ വ്യാഖ്യാനിച്ചിട്ടുണ്ട്. പഴയനിയമത്തിലെ ഈ വാക്യം നോക്കുക: “യഹോവയുടെ പുസ്തകത്തിൽ അന്വേഷിച്ചു വായിച്ചു നോക്കുവിൻ; അവയിൽ ഒന്നും കാണാതിരിക്കയില്ല; ഒന്നിന്നും ഇണ ഇല്ലാതിരിക്കയുമില്ല; അവന്റെ വായല്ലോ കല്പിച്ചതു; അവന്റെ ആത്മാവത്രേ അവയെ കൂട്ടിവരുത്തിയതു.” (യെശ, 34:16). പുതിയനിയമത്തിൽ വരുമ്പോൾ ബെരോവയിലുള്ള യെഹൂദന്മാർ അക്കാര്യം പ്രായോഗിക തലത്തിൽ കൊണ്ടുവന്നതായി കാണാം: “അവർ തെസ്സലോനീക്കയിൽ ഉള്ളവരെക്കാൾ ഉത്തമന്മാരായിരുന്നു. അവർ വചനം പൂർണ്ണജാഗ്രതയോടെ കൈക്കൊണ്ടതല്ലാതെ അതു അങ്ങനെ തന്നെയോ എന്നു ദിനംപ്രതി തിരുവെഴുത്തുകളെ പരിശോധിച്ചു പോന്നു.” (പ്രവൃ, 17:11). അതായത്, പൗലൊസ് പറഞ്ഞകാര്യങ്ങൾ ബെരോവക്കാർ ശ്രദ്ധവെച്ചു കേട്ടുവെങ്കിലും, അവർ തിരുവെഴുത്തുകൾ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമാണ് അത് വിശ്വസിക്കാൻ കൂട്ടാക്കിയത്. അതിനാൽ പരിശുദ്ധാത്മാവ് അവരെ “ഉത്തമന്മാർ” എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. അതുപോലെ തിരുവെഴുത്തുകളെ നമുക്കൊന്ന് പരിശോധിക്കാം:
1. തിമൊഥെയൊസിൻ്റെ ഒന്നാം പുസ്തകം 6:16-ൻ്റെ രണ്ട് ഇണവാക്യങ്ങളാണ് യോഹന്നാൻ 1:18-ഉം 1യോഹന്നാൻ 4:12-ഉം. അവടെ “ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല” എന്ന് കൃത്യമായി പറഞ്ഞിട്ടുണ്ട്. ഒന്നിനെതിരെ വ്യക്തമായ രണ്ട് വാക്യങ്ങൾ ഉള്ളതിനാൽ, തിമൊഥെയൊസിലേത് പരിഭാഷാ പ്രശ്നമാണെന്ന് മനസ്സിലാക്കാം.
2. ‘അദൃശ്യദൈവം’ (invisible God) എന്ന പ്രയോഗം മൂന്നുപ്രാവശ്യം ബൈബിളിലുണ്ട്. (കൊലൊ, 1:15; 1തിമൊ, 1:17; എബ്രാ, 11:27). അദൃശ്യമായ അഥവാ, അഗോചരമായ എന്നു പറഞ്ഞാൽ; കാണാന്‍ വയ്യാത്ത, കാഴ്ചയില്‍പ്പെടാത്ത, ആരും ഒരുനാളും കാണാത്ത എന്നൊക്കെയാണ്. ദൈവം അദൃശ്യനാണെന്ന് പറഞ്ഞാൽ, ആർക്കും ദൃശ്യനല്ല; എല്ലാവർക്കും ഒരുപോലെ അദൃശ്യനാണെന്നാണർത്ഥം. ചിലർക്ക് അദൃശ്യനും മറ്റുചിലർക്ക് ദൃശ്യനുമാണെങ്കിൽ അഥവാ, മാനവർക്ക് (മനുഷ്യർ) അദൃശ്യനും വാനവർക്ക് (ദൂതന്മാർ) ദൃശ്യനുമാണെങ്കിൽ “ദൃശ്യാദൃശ്യനായ ദൈവം” (visible and invisible God) എന്നു പറയുമായിരുന്നു. ദൈവം സർവ്വവ്യാപി അഥവാ, ആകാശവും ഭൂമിയും നിറഞ്ഞുനില്ക്കുന്ന അദൃശ്യനായ ആത്മാവാണ്. (യിരെ, 23:23,24; കൊലൊ, 1:15; യോഹ, 4:24). അതിനാൽ ദൈവത്തെ ആർക്കും കാണാൻ കഴിയില്ല.
3. ദൈവത്തിൻ്റെ പ്രകൃതിയെക്കുറിച്ചുള്ള പൗലൊസിൻ്റെ ഒരു പ്രധാന പ്രയോഗമാണ് “അദൃശ്യദൈവം” എന്നുള്ളത്. (കൊലൊ, 1:15; 1തിമൊ, 1:17; എബ്രാ, 11:27). തിമൊഥെയൊസിൻ്റെ ഒന്നാം ലേഖനം 6:16-ലാണ് “മനുഷ്യർ ആരും കാണാത്തവൻ” എന്ന പ്രയോഗമുള്ളത്. എന്നാൽ അതേ പുസ്തകം 1:17-ൽ ഇങ്ങനെയാണ്: “നിത്യരാജാവായി അക്ഷയനും അദൃശ്യനുമായ ഏകദൈവത്തിന്നു എന്നെന്നേക്കും ബഹുമാനവും മഹത്വവും. ആമേൻ.” ഒന്നാമദ്ധ്യായത്തിൽ ”അദൃശ്യനായ ഏകദൈവം” എന്നെഴുതിയിട്ട്, ആറാമദ്ധ്യായത്തിൽ ”മനുഷ്യർ ആരും കാണാത്തവൻ” എന്ന് പൗലൊസ് ഏഴുതുമെന്ന് വിശ്വസിക്കാൻ ഒരു ന്യായവുമില്ല. അദൃശ്യൻ എന്ന പദത്തിൻ്റെ നിർവ്വചനമാണ്, ‘ആരും ഒരുനാളും കാണാത്തവൻ” എന്നത്. ആദ്യ അദ്ധ്യായത്തിൽ അദൃശ്യൻ എന്നെഴുതിയശൈഷം അടുത്ത അദ്ധ്യായത്തിൽ “മനുഷ്യരാരും കാണാത്തവൻ” എന്നെഴുതിയാൽ, പൗലൊസിൻ്റെ ലേഖനം പൂർവ്വാപരവൈരുദ്ധ്യമാകും.
4. അദൃശ്യദൈവത്തെ ദൂതന്മാർക്കു കാണാൻ കഴിയും, മനുഷ്യർക്ക് മേലിലും കാണാൻ കഴിയില്ലെന്നു പറഞ്ഞാൽ; ദൂതന്മാരുടെ സൃഷ്ടി മനുഷ്യരെക്കാൾ ശ്രേഷ്ഠമാണെന്ന് പറയേണ്ടിവരും. അതെങ്ങനെ ശരിയാകും? ദൈവസാദൃശ്യത്തിൽ സൃഷ്ടിക്കപ്പെട്ട മനുഷ്യനെക്കാൾ ദൂതന്മാർ ശ്രേഷ്ഠരാകുമോ? മനുഷ്യസൃഷ്ടിക്ക് മുമ്പാണ് ദൂതന്മാരുടെ സൃഷ്ടി. (നെഹ, 9:6; കൊലൊ, 1:16). ദൂതന്മാരെയും ദൈവമക്കളെന്നു പറഞ്ഞിട്ടുണ്ട്. (ഇയ്യോ, 1:6; 2:1; 38:6). അതിനാൽ ദൂതന്മാരുടെയും മനുഷ്യൻ്റെയും സ്വരൂപവും സാദൃശ്യവും (ആദാമിൻ്റെ പാപപൂർവ്വ അവസ്ഥ) ഒന്നാണെന്നല്ലാതെ, മനുഷ്യനെക്കാൾ ശ്രേഷ്ഠമായ സൃഷ്ടിയാണെന്ന് ദൂതൻ്റെയെന്ന് ബൈബിൾ പറയുന്നില്ല. ദൂതന്മാർ ദൈവത്തിൻ്റെ ആജ്ഞാനുവർത്തികളും (എബ്രാ, 1:7) രക്ഷിക്കപ്പെടുന്ന മനുഷ്യരുടെ സേവകാത്മാക്കളുമാണെന്ന് പറഞ്ഞിട്ടുണ്ട്. (എബ്രാ, 1:14). പുനരുത്ഥാനത്തിൽ മനുഷ്യർ ദൈവദൂതന്മാരോട് തുല്യരാകുകയും ചെയ്യും. (ലൂക്കൊ, 20:36). അതുകൊണ്ട്, ദൂതൻ്റെ സൃഷ്ടി മനുഷ്യൻ്റെ സൃഷ്ടിയെക്കാൾ ശ്രേഷ്ഠമാണെന്ന് പറയാൻ കഴിയില്ല. തന്മൂലം, അദൃശ്യദൈവം മനുഷ്യരാരും കാണാത്തവനല്ല; ആരുമൊരുനാളും കാണാത്തവനണെന്ന് മനസ്സിലാക്കാം.
5. മനുഷ്യർ ആരും കാണാത്തവനും കാണ്മാൻ കഴിയാത്തവനും: പൗലൊസവിടെ പറയുന്നത്; “മനുഷ്യർ ആരും കാണാത്തവൻ” എന്നുമാത്രമല്ല, ”കാണ്മാൻ കഴിയാത്തവനും” എന്നുകൂടി പറയുന്നുണ്ട്. അഥവാ, “മനുഷ്യർക്ക് ദൈവത്തെ മേലിലും കാണ്മാൻ കഴിയില്ല” എന്നാണ് പറഞ്ഞിരിക്കുന്നത്. അതെങ്ങനെ ശരിയാകും? അദൃശ്യദൈവത്തെ ദൂതന്മാർക്ക് കാണാൻ കഴിയും; മനുഷ്യർക്ക് ഇപ്പോൾ കാണാൻ കഴിയില്ലെന്ന് പറഞ്ഞാൽ മനസ്സിലാക്കാം. ഭൂമിയിൽ പാപശരീരത്തിൽ വസിക്കുന്ന കാരണത്താൽ, മനുഷ്യർക്ക് ദൈവത്തെ കാണാൻ കഴിയില്ല എന്നുവന്നാലും, പുനരുത്ഥാനം പ്രാപിക്കുന്ന വിശ്വാസികൾക്ക് ദൈവത്തെ കാണാൻ കഴിയേണ്ടതല്ലേ? പുനരുത്ഥാനം ഇല്ലെന്നു പറയുന്ന സദൂക്യരുടെ ചോദ്യത്തിന് മറുപടിയായി പുനരുത്ഥാന മനുഷ്യരുടെ പ്രകൃതി എന്തായിരിക്കുമെന്ന് യേശുക്രിസ്തു പറഞ്ഞിട്ടുണ്ട്: “അവൻ പുനരുത്ഥാനപുത്രന്മാരാകയാൽ ദൈവദൂതതുല്യരും ദൈവപുത്രന്മാരും ആകുന്നു.” (ലൂക്കോ, 20:36). പുനരുത്ഥാനത്തിൽ മനുഷ്യർ ദൂതന്മാരോട് തുല്യരാകുമെങ്കിൽ, ദൂതന്മാർ കാണുന്ന ദൈവത്തെ മനുഷ്യർക്ക് കാണാൻ കഴിയേണ്ടതല്ലേ? ദൂതതുല്യരാകും എന്നു മാത്രമല്ല; യേശുക്രിസ്തുവിൻ്റെ മഹത്വമുള്ള ശരീരത്തോടു അനുരൂപമായി രൂപാന്തരപ്പെടാനുള്ളവരാണ്. (ഫിലി, 3:21). യഥാർത്ഥത്തിൽ നാം പിതാവിനോട് സദൃശന്മാർ ആകേണ്ടവരാണ്. (1യോഹ, 3:1-2). ദൂതന്മാർക്ക് കാണാൻ കഴിയുന്ന അദൃശ്യദൈവത്തെ യേശുക്രിസ്തുവിനോട് അനുരൂപരാകുന്ന അഥവാ, പിതാവിനോട് സദൃശന്മാരാകുന്ന വിശ്വാസികൾക്ക് മേലിലും കാണ്മാൻ കഴിയില്ലെന്ന് പൗലൊസ് പറയുമോ? ഒരിക്കലുമില്ല. അതിനാൽ പൗലൊസ് പറയുന്ന ”മനുഷ്യർ ആരും കാണാത്തവൻ” എന്ന പ്രയോഗം പരിഭാഷാ പ്രശ്നമാണെന്നും, ”ആരും ഒരുനാളും കാണാത്തവൻ” എന്നാണ് കൃത്യമായ പരിഭാഷയെന്ന് മറ്റു വചനങ്ങളുടെ വെളിച്ചത്തിൽ അസന്ദിഗ്ധമായി തെളിയുന്നു.
‘ആരും ഒരുനാളും കാണാത്തവൻ’ എന്ന പ്രയോഗം രണ്ടുപ്രാവശ്യവും (യോഹ, 1:18; 1യോഹ, 4:12), ‘അദൃശ്യദൈവം’ എന്ന പ്രയോഗം മൂന്നുപ്രാവശ്യവുമുണ്ട്. (കൊലൊ, 1:15; 1തിമൊ, 1:17; എബ്രാ, 11:27). അദൃശ്യദൈവം എന്നുപറഞ്ഞാലും ആരും ഒരുനാളും കാണാത്തവൻ (യോഹ, 1:18; 1യോഹ, 4:12) എന്നു പറഞ്ഞാലും ഒന്നുതന്നെയാണ്. 1തിമൊഥെയൊസ് 6:16-ലെ ”മനുഷ്യർ ആരും കാണാത്തവൻ” എന്ന പ്രയോഗത്തിനെതിരെ, ”അദൃശ്യൻ അഥവാ ആരും ഒരുനാളും കാണാത്തവൻ” എന്ന അഞ്ചു വാക്യങ്ങൾ ഉള്ളതിനാലും, പുനരുത്ഥാനത്തിൽ യേശുക്രിസ്തുവിനോട് അഥവാ, പിതാവിനോട് അനുരൂപരാകുന്ന വിശ്വാസികൾക്കുപോലും കാണ്മാൻ കഴിയാത്തതിനാലും 1തിമാഥെയൊസ് 6:16-ലെ ‘മനുഷ്യർ ആരും കാണാത്തവൻ’ എന്ന പ്രയോഗം പരിഭാഷയിൽ വന്ന പിശകാണെന്നും; ‘ആരും ഒരുനാളും കാണാത്തവൻ’ എന്നതാണ് അവിടുത്തെ ശരിയായ പ്രയോഗമെന്നും സ്പഷ്ടമായി തെളിയുന്നു.
ബൈബിൾ വെളിപ്പെടുത്തുന്ന ദൈവപ്രകൃതിയുടെ സവിശേഷതകൾ: “അക്ഷയനും അദൃശ്യനും (1തിമൊ, 1:17) ആത്മാവും (യോഹ, 4:24) ആകാശങ്ങളും ഭൂമിയും നിറഞ്ഞുനിൽക്കുന്നവനും (യിരെ, 23:24) ആരുമൊരുനാളും കാണാത്തവനും (1യോഹ, 4:12) കാണ്മാൻ കഴിയാത്തവനും (1തിമൊ, 6:16) മരണമില്ലാത്തവനും (1തിമൊ, 6:16) മാറ്റമില്ലാത്തവനും (മലാ, 3:6) എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനുമായ (വെളി, 15:7) ഒരേയൊരു ദൈവമാണ് (Mónos Theós – The only God) ദൈവവചനത്തിലുള്ളത്:“ (യോഹ, 5:44). ദൈവം അദൃശ്യനാണെന്നു മൂന്നുപ്രാവശ്യവും (കൊലൊ, 1:15; 1തിമൊ, 1:17; എബ്രാ, 11:27) ദൈവത്തെ ആരുമൊരുനാളും കണ്ടിട്ടില്ലെന്നു രണ്ടുപ്രാവശ്യവും (യോഹ, 1:18; 1യോഹ, 4:12) ദൈവത്തെ കാണ്മാൻ കഴിയില്ലെന്നു ഒരുപ്രാവശ്യവും പറഞ്ഞിട്ടുണ്ട്: (1തിമൊ, 6:16). താൻ ആകാശങ്ങളും ഭൂമിയും അഥവാ പ്രപഞ്ചം മുഴുവൻ നിറഞ്ഞുനില്ക്കുന്നവനാണന്നും സ്വർഗ്ഗം എൻ്റെ സിംഹാസനവും ഭൂമി എൻ്റെ പാദപീഠം ആണെന്നും ദൈവം പറയുന്നു: (യിരെ, 23:23,24; യെശ, 66:1). ദൈവത്തെ ഒളിച്ച് എവിടെയും പോകാൻ കഴിയില്ലെന്നും സ്വർഗ്ഗത്തിൽ കയറിയാൽ അവിടെയും പാതാളത്തിൽ കിടക്ക വിരിച്ചാൽ അവിടെയും സമുദ്രത്തിന്റെ അറ്റത്തു ചെന്നാൽ അവിടെയും ദൈവമുണ്ടെന്നു ദാവീദ് പറയുന്നു: (139:7-10). ദൈവം സ്വർഗ്ഗത്തിലും സ്വർഗ്ഗാധിസ്വർഗ്ഗത്തിലും അടങ്ങുകയില്ലെന്നു ജ്ഞാനികളിൽ ജ്ഞാനിയായിരുന്ന ശലോമോൻ പറയുന്നു: (1രാജാ, 8:27; 2ദിന, 2:6; 6:18). “അവനിലല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതു” എന്നാണ് പൗലൊസ് അഥേനരോട് പറയുന്നത്: (പ്രവൃ, 7:28). അവനിലാണ് നാം ചരിക്കയും ഇരിക്കുകയും ചെയ്യുന്നതെന്നു പറഞ്ഞാൽ; ദൈവം പ്രപഞ്ചത്തിൽ ഉള്ളിൽ നിറഞ്ഞുനില്ക്കുന്നവനാണ് എന്നല്ല; സകലതും അഥവാ, പ്രപഞ്ചം മുഴുവൻ ദൈവത്തിൻ്റെ ഉള്ളിലാണ് സ്ഥിതി ചെയ്യുന്നതെന്നാണ്. ദൈവം തൻ്റെ സൃഷ്ടിയെ ആശ്രയിച്ചല്ല; സൃഷ്ടികൾ ദൈവത്തെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. മൂന്നു വ്യത്യസ്ത വ്യക്തികളുടെ ഉള്ളിൽ സ്ഥിതിചെയ്യുന്ന ഒരു പ്രപഞ്ചത്തെക്കുറിച്ച് നിങ്ങൾ ചിന്തിച്ചുനോക്കിയിട്ടുണ്ടോ? മനുഷ്യരുടെ ബുദ്ധിയെയും യുക്തയെയും വെല്ലുവിളിക്കുന്ന ദുരുപദേശങ്ങളാണ് പലരും പഠിപ്പിക്കുന്നത്. “അവരിൽ (in their) എന്നല്ല; അവനിൽ (in him) അല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതെന്ന് ഏകവചനത്തിലാണ് പറഞ്ഞിരിക്കുന്നത്. ദൈവം സമനിത്യരായ മൂന്നു വ്യത്യസ്ത വ്യക്തികളാണെങ്കിൽ, അവരിൽ ആരുമൊരുനാളും കാണാത്ത കാണ്മാൻ കഴിയാത്ത സർവ്വവ്യാപിയായ ദൈവം ആരാണെന്നു പറയും? സർവ്വപ്രപഞ്ചവും നിറഞ്ഞുനില്ക്കുന്ന അദൃശ്യനായ മൂന്നു ദൈവത്തിലെ അല്ലെങ്കിൽ, മൂന്നു വ്യക്തികളിലെ ഒരു വ്യക്തിയാണ് ക്രൂശിൽ മരിച്ചതെന്നുകൂടി ചിന്തിച്ചാൽ; പലരുടെയും അതിവിശുദ്ധവിശ്വാസം തകർന്ന് തരിപ്പണമാകും.
മോണോതീയിസം (Monotheism): ബൈബിൾ വെളിപ്പെടുത്തുന്ന ദൈവം അദൃശ്യൻ മാത്രമല്ല; ഏകനുമാണ്. അഥവാ, “മോണോസ് തെയോസ്” (Mónos Theós) ആണ്. ബൈബിൾ വെളിപ്പെടുത്തുന്ന ദൈവവിശ്വാസം “ട്രിനിറ്റിയും” (Trinity) അല്ല, “വൺനെസ്സും” (Oneness) അല്ല; “മോണോതീയിസം” (Monotheism) ആണ്. ദൈവം ട്രിനിറ്റിയാണെന്നോ, വൺനെസ്സ് ആണെന്നോ ബൈബിളിൽ എവിടെയും കാണാൻ കഴിയില്ല. എന്നാൽ “മോണോസ് തെയോസ്” (μόνος θεός – Mónos Theós – The only God) ആണെന്ന് ആവർത്തിച്ച് കാണാൻ കഴിയും. Mónos Theos-ൽ ഉള്ള വിശ്വാസമാണ്, “മോണോതീയീസം” (Monotheism) അഥവാ, ഏകദൈവവിശ്വാസം: “യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകല രാജ്യങ്ങൾക്കും ദൈവം ആകുന്നു – O LORD God of Israel, thou art the God, even thou alone, of all the kingdoms of the earth:” (2രാജാ, 19:15). ഈ വേദഭാഗത്ത്, “ദൈവം ഒരുത്തൻ മാത്രം” എന്ന് പറയാൻ ഉപയോഗിച്ചിരിക്കുന്ന എബ്രായ പദം “ഒന്നിനെ” കുറിക്കുന്ന (One) “എഹാദ്” (ehad – אֶחָד) അല്ല; “ഒറ്റയെ” (alone/only) കുറിക്കുന്ന “ബാദ്” (bad – בַּד) ആണ്. പഴയനിയമത്തിൽ ദൈവത്തിൻ്റെ അതുല്യതയെ അഥവാ, അദ്വിതീയതയെ (uniqueness) കുറിക്കാൻ ഏകമാത്രമായ, ഒന്നുമാത്രമായ, ഒറ്റയായ, ഒരുത്തൻ മാത്രം, കേവലമായ, മാത്രം (only, alone) എന്നീ അർത്ഥങ്ങളിൽ ഉപയോഗിച്ചിരിക്കുന്ന “അക്” (ak), “റാഖ്” (raq), “ബാദ്” (bad), “ബദാദ്” (badad) എന്നിങ്ങനെ നാല് എബ്രായ പദങ്ങൾ 32 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. അതിൽ “ബാദ്” (bad) ഉപയോഗിച്ചിരിക്കുന്ന 23 വാക്യങ്ങളിൽ 21 വാക്യത്തിലും “ബദാദ്” (badad) ഉപയോഗിച്ചിരിക്കുന്ന 2 വാക്യത്തിലും പഴയനിയമത്തിൻ്റെ ഗ്രീക്കുപരിഭാഷയായ സെപ്റ്റ്വജിൻ്റിൽ (Septuagint) “മോണോസ്” (μόνος – Mónos) ആണ് കാണുന്നത്. (പുറ, 22:20; ആവ, 32:12; 1ശമൂ, 7:3; 1ശമൂ, 7:4; 1രാജാ, 8:40; 2രാജാ, 19:15; 2രാജാ, 19:19; 2ദിന, 6:31; നെഹെ, 9:6; ഇയ്യോ, 9:8; സങ്കീ, 4:8; സങ്കീ, 51:4; സങ്കീ, 71:16; സങ്കീ, 72:18; സങ്കീ, 83:18; സങ്കീ, 86:10; സങ്കീ, 136:4; സങ്കീ, 148:13; യെശ, 2:11; യെശ, 2:17; യെശ, 37:16; യെശ, 37;20; യെശ, 44:24). പഴയനിയമത്തിൽ ഏകമാത്രമായ/ഒന്നുമാത്രമായ/അനന്യമായ (only) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന “യാഹീദ്” (yahid – יָחִיד) എന്ന പദത്തിന് തുല്യമായ പദമാണ് ഗ്രീക്കിലെ “മോണോസ്” (Mónos). നമ്മുടെ കർത്താവായ ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പരിഭാഷയാണ് സെപ്റ്റ്വജിൻ്റ്. അതിലാണ്, ദൈവം ഒരുത്തൻ മാത്രമാണെന്ന് “മോണോസ്” (Mónos) ഉപയോഗിച്ച് ഖണ്ഡിതമായ അർത്ഥത്തിൽ 23 പ്രാവശ്യം പറഞ്ഞിരിക്കുന്നത്. തന്നെയുമല്ല, പുതിയനിയമത്തിൽ ദൈവത്തിൻ്റെ അതുല്യതയെ (uniqueness) കുറിക്കാൻ “മോണോസ്” (Mónos) 13 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്: “ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ചിന്തിച്ചുതുടങ്ങി.” (ലൂക്കൊ, 5:21). ഈ വേദഭാഗത്ത് ഗ്രീക്കിൽ, “മോണോസ് ഹോ തെയോസ്” (μόνος ὁ θεός – Mónos ho Theós) അഥവാ, “ദൈവം ഒത്തൻ മാത്രം” (The only God) ആണ്. ഈ വേദഭാഗത്തും, “ദൈവം ഒരുവൻ” എന്നു പറയാൻ ഉപയോഗിച്ചിരിക്കുന്ന പദം “ഒന്നിനെ” (One) കുറിക്കുന്ന “ഹെയ്സ്” (εἷς – heis) അല്ല; “ഒറ്റയെ” (alone/only) കുറിക്കുന്ന “മോണോസ്” (Mónos – μόνος) ആണ്. പുതിയനിയമത്തിൽ “ദൈവം ഒരുത്തൻ മാത്രം” ആണെന്ന് ക്രിസ്തുവും അപ്പൊസ്തലന്മാരും ഖണ്ഡിതമായി പറഞ്ഞിരിക്കുന്നത് “മോണോസ്” കൊണ്ടാണ്. (മത്താ, 4:10; മത്താ, 24:36; ലൂക്കോ, 4:8; ലൂക്കൊ, 5:21; യോഹ, 5:44; യോഹ, 17:3; റോമ, 16:26; 1തിമൊ, 1:17; 1തിമൊ, 6:15; 1തിമൊ, 6:16; യൂദാ, 1:4; യൂദാ, 1:24; വെളി, 15:14). അതായത്, ദൈവത്തിൻ്റെ അദ്വിതീയതയെ (uniqueness) കുറിക്കാൻ “യാഹീദിന്” (yahid) തുല്യമായ “മോണോസ്” (monos) പഴയപുതിയനിയമങ്ങളിൽ ദൈവത്തെ കുറിക്കാൻ 36 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പഴയനിയമത്തിൽ 23 പ്രാവശ്യവും, ക്രിസ്തുവും അപ്പൊസ്തലന്മാരും സ്വന്ത വായ്കൊണ്ട് 13 പ്രാവശ്യവും പറഞ്ഞിട്ടുണ്ട്. തന്മൂലം, ആകാശവും ഭൂമിയും കീഴ്മേൽ മറിഞ്ഞാലും യഹോവ അഥവാ, പിതാവായ ഏകദൈവം മാത്രമല്ലാതെ, മറ്റൊരു ദൈവത്തെ ദുരുപദേശങ്ങളും ദുർവ്യാഖ്യാനങ്ങളും കൊണ്ടല്ലാതെ ബൈബിളിൽ കണ്ടെത്താൻ ആർക്കും കഴിയില്ല. ട്രിനിറ്റിയുടെ വ്യാജവാദംപോലെ, “എഹാദിനും (ehad), ഹെയ്സിനും (heis)” ബഹുത്വം ഉണ്ടായിരുന്നെങ്കിൽ, പഴയപുതിയനിയമങ്ങളിൽ ഖണ്ഡിതമായ അർത്ഥത്തിൽ “ഒറ്റയെ” (alone/only) കുറിക്കുന്ന “യാഹീദിനു” (yahid) തുല്യമായ “മോണോസ്” (Mónos) കൊണ്ട്, “ദൈവം ഒരുത്തൻ മാത്രം” (The only God) ആണെന്ന് പറയുമായിരുന്നില്ല. പരിശുദ്ധാത്മാവ് ആലേഖനംചെയ്ത് വെച്ചിരിക്കുന്നതിന് വിരുദ്ധമായി, ഏകസത്യദൈവത്തെ ത്രിമൂർത്തി ബഹുദൈവം ആക്കുന്നത്, പരിശുദ്ധാത്മാവിനു് എതിരെയുള്ള ദൂഷണമാണ്. ആത്മാവിനെതിരെയുള്ള ദൂഷണം ഈ ലോകത്തിലും വരുവാനുള്ളതിലും ക്ഷമിക്കപ്പെടാത്ത പാപമാണ്: (മത്താ, 12:32). [കാണുക: മോണോതീയിസം (Monotheism) തെളിവുകൾ].
ദൈവത്തിൻ്റെ പ്രത്യക്ഷതകൾ: “ദൈവത്തെ ആരുമൊരുനാളും കണ്ടിട്ടില്ല” എന്നു പറയുമ്പോൾത്തന്നെ പഴയപുതിയനിയമ ഭക്തന്മാർ ദൈവത്തെ കണ്ടിട്ടുണ്ട്: “മോശെ, അഹരോൻ, നാദാബ്, അബീഹൂ, യിസ്രായേൽ മൂപ്പന്മാരിൽ എഴുപതുപേർ (പുറ, 24:9-11), മീഖായാവ് (1രാജാ, 22:19; 2ദിന, 18:18), ഇയ്യോബ് (42:5), യെശയ്യാവ് (6:1), യെഹെസ്ക്കേൽ (1:28), ദാനീയേൽ (7:9), ആമോസ് (9:1), യോഹന്നാൻ (വെളി, 4:2) തുടങ്ങിയവർ സ്വർഗ്ഗത്തിലും ഭൂമിയിലുമായി ദൈവത്തെ കണ്ടിട്ടുള്ളവരാണ്. സ്വർഗ്ഗസിംഹാസനത്തിൽ ഇരിക്കുന്ന ദൈവത്തെ കണ്ടശേഷമാണ്, “ദൈവത്തെ ആരുമൊരുനാളും കണ്ടിട്ടില്ല” എന്ന് യോഹന്നാൻ രണ്ടുപ്രാവശ്യം പറഞ്ഞിരിക്കുന്നത്. (യോഹ, 1:18; 1യോഹ, 4:12). ക്രിസ്തു പറയുന്നു: “സ്വർഗ്ഗത്തിൽ അവരുടെ ദൂതന്മാർ സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ മുഖം എപ്പോഴും കാണുന്നു എന്നു ഞാൻ നിങ്ങളോടു പറയുന്നു.” (മത്താ, 18:11). ക്രിസ്തു പറഞ്ഞ, ദൂതന്മാർ എപ്പോഴും മുഖം കാണുന്ന അഥവാ, ദൂതന്മാരുടെ മദ്ധ്യേയിരിക്കുന്ന ദൈവത്തെയാണ് മീഖായാവ്, യെശയ്യാവ്, യെഹെസ്ക്കേൽ, ദാനീയേൽ, യോഹന്നാൻ തുടങ്ങിയവർ കണ്ടത്. ദൈവത്തെ ദൂതന്മാർ രാപ്പകൽ അഥവാ, നിത്യം ആരാധിക്കുന്നതായാണ് യോഹന്നാനും യെശയ്യാവും കണ്ടത്. (വെളി, 4:8; യെശ, 6:3). അതായത്, അദൃശ്യനായ ദൈവത്തെയല്ല; ദൈവത്തിൻ്റെ പ്രത്യക്ഷതകളെയാണ് ഭക്തന്മാർ കണ്ടത്: “ഗതിഭേദത്താലുള്ള ആഛാദനമില്ലാത്ത അഗോചരനായ ഏകദൈവം, തൻ്റെ സ്ഥായിയായ അസ്തിത്വത്തിനും പ്രകൃതിക്കും മാറ്റംവരാത്തവനായി ഇരിക്കുമ്പോൾത്തന്നെ, സൃഷ്ടികൾക്ക് തന്നെത്തന്നെ ഗോചരമാക്കാൻ താൻ എടുക്കുന്ന പുതിയ അസ്തിത്വത്തെയാണ്, വെളിപ്പാട് അഥവാ, പ്രത്യക്ഷത എന്ന് ബൈബിൾ പറയുന്നത്.“ “ദൈവത്തെ കണ്ടു” എന്ന് പറയാതെ, ദൈവം പ്രത്യക്ഷനായി എന്നും ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്: അബ്രാഹാം (പ്രവൃ, 7:2; ഉല്പ, 12:7; ഉല്പ, 17:1), യിസ്ഹാക്ക് (ഉല്പ, 26:2; ഉല്പ, 26:24), യാക്കോബ് (ഉല്പ, 35:7; ഉല്പ, 35:9. ഒ.നോ: 48:3), മോശെ (പുറ, 3:16; പുറ, 6:3. ഒ.നോ: സംഖ്യാ, 12:8), ബിലെയാം (സംഖ്യാ, 23:4; സംഖ്യാ, 23:16), ദാവീദ് (2ദിന, 3:1), ശലോമോൻ (2ദിന, 1:7; 2ദിന, 7:12), യിരെമ്യാവ് (31:3) തുടങ്ങിയവർക്ക് ദൈവം പ്രത്യക്ഷനായി എന്നാണ് പറഞ്ഞിരിക്കുന്നത്. ദൈവത്തിൻ്റെ പലനിലകളിലുള്ള പ്രത്യക്ഷതകൾ ബൈബിളിൽ കാണാം. അദൃശ്യനും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായ ഏകദൈവത്തിൻ്റെ വെളിപ്പാട് അഥവാ, പ്രത്യക്ഷതകളെയാണ് പഴയപുതിയനിയമങ്ങളിൽ കാണുന്നത്.
ദൈവത്തിൻ്റെ ജഡത്തിലുള്ള വെളിപ്പാട്: ക്രിസ്തു ആരാണെന്ന് ചോദിച്ചാൽ, അവൻ ദൈവത്തിൻ്റെ വെളിപ്പാട് (Manifestation of God) ആണ്. അഥവാ, ഏകദൈവമായ യഹോവയുടെ ജഡത്തിലുള്ള പ്രത്യക്ഷതയാണ്. ദൈവഭക്തിയുടെ മർമ്മത്തിൽ, “അവൻ ജഡത്തിൽ വെളിപ്പെട്ടു” എന്നാണ് കാണുന്നത്. അവിടുത്തെ, “അവൻ” എന്ന പ്രഥമപുരുഷ സർവ്വനാമം മാറ്റിയിട്ട് തൽസ്ഥാനത്ത്, “നാമം” ചേർത്താൽ; “ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു” (The Living God manifest in the flesh) എന്ന് കിട്ടും. (1തിമൊ, 3:14-16). ജീവനുള്ള ദൈവവും ശാശ്വതരാജാവും യഹോവയാണ്. (യിരെ, 10:10). അതാണ്, ക്രിസ്തുവെന്ന ദൈവമർമ്മം അഥവാ, ദൈവഭക്തിയുടെ മർമ്മം. (കൊലൊ, 2:2; 1തിമൊ, 3:16). “ആകയാൽ ലോകത്തിൽ വരുമ്പോൾ: ഹനനയാഗവും വഴിപാടും നീ ഇച്ഛിച്ചില്ല; എന്നാൽ ഒരു ശരീരം നീ എനിക്ക് ഒരുക്കിയിരിക്കുന്നു” എന്ന പ്രവചനത്തിൻ്റെ നിവൃത്തിയാണ്, ഏകസത്യദൈവമായ യഹോവ എടുത്ത മനുഷ്യപ്രത്യക്ഷത. (എബ്രാ, 10:5; സങ്കീ, 40:6). സ്വർഗ്ഗത്തിൽനിന്ന് ആരുംവന്ന് കന്യകയുടെ ഉദരത്തിൽ അവതാരം എടുത്തതല്ല; പരിശുദ്ധാത്മാവ് യേശുവിനെ അവളുടെ ഉദരത്തിൽ ഉല്പാദിപ്പിച്ചതാണ്. അവൻ അവളിൽ ഉല്പാദിതമായതും, അവളിൽനിന്ന് ഉദ്ഭവിച്ചതും പരിശുദ്ധാത്മാവിലാണ്. (മത്താ, 1:18,20; ലൂക്കൊ, 1:35; 2:21). അതിനെയാണ്, ഏകദൈവത്തിൻ്റെ ജഡത്തിലുള്ള വെളിപ്പാടെന്ന് പറയുന്നത്. (1തിമൊ, 3:14-16; 1യോഹ, 4:2; 2യോഹ, 1:7). അതായത്, ഏകദൈവത്തിൻ്റെ ജഡത്തിലുള്ള വെളിപ്പാടിനുവേണ്ടി പ്രവചനംപോലെ, കന്യകയിൽ ഉല്പാദിപ്പിക്കപ്പെട്ട വിശുദ്ധപ്രജ അഥവാ, പരിശുദ്ധമനുഷ്യനാണ് യേശു (മത്താ, 1:20; ലൂക്കൊ, 1:35; 2:21യോഹ, 6:69; 8:40). ദൈവത്തിന് മനുഷ്യപ്രത്യക്ഷത എടുക്കാനും ഒരു സ്ത്രീയുടെ സഹായം ആവശ്യമില്ല. അതിൻ്റെ വ്യക്തമായ തെളിവ് പഴയനിയമത്തിലുണ്ട്: യഹോവ മമ്രേയുടെ തോപ്പിൽ തൻ്റെ സ്നേഹിതനായ അബ്രാഹാമിൻ്റെ അടുക്കൽ മനുഷ്യപ്രത്യക്ഷത എടുത്തുവന്നത് സ്ത്രീയിലൂടെയല്ല. (ഉല്പ, 18:1-2. ഒ.നോ: ഉല്പ, 19:1). എന്നാൽ ദൈവത്തിൻ്റെ പുത്രത്വവും അരുളപ്പാടുകളും ആരാധനയും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ചട്ടങ്ങളും വചനവും വാഗ്ദത്തങ്ങളും വിധികളും ഭരമേല്പിക്കപ്പെട്ടിരിക്കുന്ന തൻ്റെ പുത്രനും ആദ്യജാതനുമായ യിസ്രായേലിനെ അവൻ്റെ പാപങ്ങളിൽനിന്ന് രക്ഷിക്കാൻ, അവൻ്റെ ന്യായപ്രമാണത്തിൻ്റെ കീഴിൽ ജനിച്ച പാപരഹിതനായ ഒരു മനുഷ്യന് മാത്രമേ കഴിയുമായിരുന്നുള്ളു. (പുറ, 4:22-23; സങ്കീ, 147:19-20; മത്താ, 1:21; റോമ, 3:2; 9:4; ഗലാ, 4:4). അങ്ങനെയൊരു മനുഷ്യൻ ഭൂമിയിൽ ഇല്ലാത്തതുകൊണ്ടാണ്, ഒരു യെഹൂദാ കന്യകയുടെ ഉദരത്തിലൂടെ അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും സന്തതിയായി, ദൈവം ഒരു മനുഷ്യപ്രത്യക്ഷത എടുത്തത്. (മത്താ, 1:1,16; 1തിമൊ, 3:14-16). അതായത്, അദൃശ്യനും ആരുമൊരുനാളും കാണാത്ത കാണ്മാൻ കഴിയാത്ത ഏകദൈവത്തെ ദൂതന്മാരോ, മനുഷ്യരോ ആരും കണ്ടിട്ടില്ല. എന്നാൽ അദൃശ്യനായ ഏകദൈവത്തിൻ്റെ പ്രത്യക്ഷതകളെ ദൂതന്മാരും മനുഷ്യരും ഒരുപോലെ കണ്ടിട്ടുമുണ്ട്. തന്മൂലം, “മനുഷ്യരാരും കാണാത്തവൻ” എന്ന പ്രയോഗം പരിഭാഷാ പ്രശ്നമാണെന്നും, “ആരും ഒരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനും” എന്നാണ് അവിടുത്തെ ശരിയായ പ്രയോഗമെന്നും അസന്ദിഗ്ധമായി മനസ്സിലാക്കാം. പരിഗ്രഹിപ്പാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക!
ദൈവം അനുഗ്രഹിക്കട്ടെ