യേശുവിൻ്റെ ഇരുപ്രകൃതി സത്യമോ?

യേശുവിൻ്റെ ഇരുപ്രകൃതി സത്യമോ?

ദൈവപുത്രനായ യേശുക്രിസ്തു പൂർണ്ണദൈവവും പൂർണ്ണമനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനാണെന്ന് ട്രിനിറ്റിയുടെ ദൈവശാസ്ത്രം പഠിപ്പിക്കുന്നു. “സമ്പൂർണ്ണ ദൈവമായിരിക്കുന്നതിനോടൊപ്പം ക്രിസ്തു സമ്പൂണ്ണ മനുഷ്യനുമാണ്.” [വ്യവസ്ഥിത ദൈവശാസ്ത്രം (Systematic Theology), ക്രിസ്തുവിൻ്റെ ജഡധാരണം, പേജ്, 229]. ട്രിനിറ്റി മാത്രമല്ല; വൺനെസ്സുകാരിലും പലരും അങ്ങനെ വിശ്വസിക്കുന്നവരാണ്. ഏകദൈവത്തിൻ്റെ പ്രകൃതിപോലും അറിയാത്തവരാണ്, ഇരുപ്രകൃതിവാദത്തിൽ വിശ്വസിക്കുന്നത്. അക്ഷയനും അദൃശ്യനും ആത്മാവും ആകാശങ്ങളും ഭൂമിയും നിറഞ്ഞു നില്ക്കുന്നവനും ആരും ഒരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനും നിത്യനും മാറ്റമില്ലാത്തവനും മരണമില്ലാത്തവനുമാണ് ബൈബിൾ വെളിപ്പെടുത്തുന്ന ഏകദൈവം അഥവാ, മോണോസ് തിയൊസ് (monos theos).” (1തിമൊ, 1;17; യോഹ, 4:24; യിരെ, 23:23-24; യോഹ, 1:18, റോമ, 16:24; 1തിമൊ, 6:16; യാക്കോ, 1:17; മലാ, 3:6). ആകാശങ്ങളും ഭൂമിയും നിറഞ്ഞുനില്ക്കുന്ന, മാറ്റമോ, മാറ്റത്തിൻ്റെ നിഴലോപോലും ഏശാത്ത ദൈവത്തിന്, തൻ്റെ സ്ഥായിയായ സ്വഭാവമോ, സ്വരൂപമോ ത്യജിച്ചുകൊണ്ടോ, അല്ലാതെയോ മനുഷ്യനായി മാറാനോ, ഇരുപ്രകൃതി ഉള്ളവൻ ആകാനോ കഴിയില്ല. അദൃശ്രനായ ഏകസത്യദൈവത്തിന് വെളിപ്പാടുകൾ (manifestations) അഥവാ, പ്രത്യക്ഷതകൾ ആണുള്ളത്. ക്രിസ്തു ആരാണെന്ന് അറിയാത്തതുകൊണ്ടാണ്, ഇതുപോലുള്ള ബൈബിൾവിരുദ്ധ ഉപദേശങ്ങൾ പലരും വിശ്വസിക്കുന്നത്. യേശു ആരാണെന്ന് ചോദിച്ചാൽ; അവൻ ജീവനുള്ള ദൈവത്തിൻ്റെ ജഡത്തിലുള്ള വെളിപ്പാട് അഥവാ, പ്രത്യക്ഷതയാണ്. അതാണ് ദൈവഭക്തിയുടെ മർമ്മം. (1തിമൊ, 3:14-16; യിരെ, 10:10; 1പത്രൊ, 1:20). അതായത്, അഗോചരനായ ദൈവം, തൻ്റെ സ്ഥായിയായ അസ്തിത്വത്തിനും പ്രകൃതിക്കും മാറ്റംവരാത്തവനായി ഇരിക്കുമ്പോൾത്തന്നെ, മനുഷ്യർക്ക് തന്നെത്തന്നെ ഗോചരമാക്കാൻ, താൻ എടുക്കുന്ന പുതിയ അസ്തിത്വത്തെയാണ്, വെളിപ്പാട് അഥവാ, പ്രത്യക്ഷത എന്ന് പറയുന്നത്. ദൈവത്തിൻ്റെ അനേകം പ്രത്യക്ഷതകൾ പഴയനിയമത്തിൽ കാണാം. മനുഷ്യനായി പ്രത്യക്ഷനായതിൻ്റെ വ്യക്തമായ തെളിവും പഴയനിയമത്തിൽ ഉണ്ട്. (ഉല്പ, 18:1-33; 19:1). “ആകയാൽ ലോകത്തിൽ വരുമ്പോൾ: ഹനനയാഗവും വഴിപാടും നീ ഇച്ഛിച്ചില്ല; എന്നാൽ ഒരു ശരീരം നീ എനിക്ക് ഒരുക്കിയിരിക്കുന്നു” എന്ന പ്രവചനത്തിൻ്റെ നിവൃത്തിയാണ് പുതിയ നിയമത്തിലെ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാട്. (എബ്രാ, 10:5; സങ്കീ, 40:6). യേശുവിൻ്റെ സ്വരൂപം അഥവാ, പ്രകൃതി എന്താണെന്ന് ചോദിച്ചാൽ, അവൻ ദേഹവും ദേഹിയും ആത്മാവുമുള്ള പാപമറിയാത്ത പൂർണ്ണമനുഷ്യനാണ്. (1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; യോഹ, 8:40; 2കൊരി, 5:21). ഏകമനുഷ്യനായ യേശുക്രിസ്തു എന്നാണ് പൗലൊസ് അവനെ വിശേഷിപ്പിക്കുന്നത്. (റോമ, 5:15). ദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥനും മറുവിലയുമായത് മനുഷ്യനായ ക്രിസ്തുയേശു ആണെന്നും അവൻ വ്യക്തമാക്കുന്നു. (1 തിമൊ, 2:5-6). താൻ മനുഷ്യനാണെന്ന് ക്രിസ്ഥുവും അസന്ദിഗ്ധമായി പറഞ്ഞിട്ടുണ്ട്. (യോഹ, 8:40). അതായത്, മനുഷ്യരെല്ലാം പാപികളായതുകൊണ്ട് (ഇയ്യോ, 15:14; 25:4; സഭാ, 7:20; റോമ, 3:23; 5:12) മനുഷ്യനു മനുഷ്യൻ്റെ പാപം പോക്കാൻ കഴിയാത്തതിനാൽ (സങ്കീ, 49:7-9), പാപത്തിൻ്റെ ശമ്പളം മരണം (റോമ, 6:23), പാപം ചെയ്യുന്ന ദേഹി മരിക്കും (യെഹെ, 18:4), രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്ന ദൈവനീതി നിവൃത്തിക്കാൻ ഏകദൈവം തന്നെയാണ് യേശുവെന്ന സംജ്ഞാനാമത്തിൽ (മത്താ, 1:21; ലൂക്കൊ, 1:32), ഒരു മനുഷ്യപ്രത്യക്ഷത എടുത്ത് പാപപരിഹാരം വരുത്തിയത്. (മത്താ, 1:21; ലൂക്കൊ, 1:68; യോഹ, 3:13; 2കൊരി, 5:21; ഫിലി, 2:6-8; 1തിമൊ, 3:16; എബ്രാ, 2:14,15). തന്മൂലം, സുവിശേഷ ചരിത്രകാലത്ത് ദൈവവും ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ, പാപം അറിയാത്ത മനുഷ്യനും എന്ന രണ്ടുപേർ ഉണ്ടായിരുന്നു. ക്രിസ്തുതന്നെ അക്കാര്യം ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. (യോഹ, 8:16; 16:32; 12:28; 14:6; 14:23; 17:3; 17:11; 17:12; 20:17; ലൂക്കൊ, 23:46). അല്ലാതെ, ഇരുപ്രകൃതിയുള്ള ആരും ബൈബിളിലില്ല.

ഇനി, ദൈവപുത്രനായ യേശുവിന് ഇരുപ്രകൃതി ഉണ്ടോന്നറിയാൻ, അവൻ്റെ ജീവചരിത്രം നമുക്ക് വിശദമായി നോക്കാം:

1. കന്യകയായ മറിയയിൽ സംശയം ജനിച്ച യോസേഫിനോട് ദൂതൻ പറയുന്നത് ഇപ്രകാരമാണ്: “അവളിൽ ഉല്പാദിതമായത് പരിശുദ്ധാത്മാവിൽ ആകുന്നു ” എന്നാണ്. (മത്താ, 1:20. ഒ.നോ: ലൂക്കൊ, 2:21). ഉല്പാദിതമായി എന്നാൽ, മറിയയുടെ ഉദരത്തിൽ പരിശുദ്ധാത്മാവിനാൽ ഉരുവായി എന്നാണ്. എന്നുവെച്ചാൽ, മുമ്പെ ഉണ്ടായിരുന്ന ആരെങ്കിലും അവളുടെ ഉദരത്തിൽ ശിശുവായി രൂപാന്തരപ്പെട്ടതല്ല; ഒരു പുതിയ മനുഷ്യശിശു അവളിൽ രൂപപ്പെട്ടതാണ്. അതാണ്, ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടെന്ന് പറയുന്നത്. (1തിമൊ, 3:16). അതായത്, അനേകർ കരുതുന്നപോലെ, അവതാരമല്ല നടന്നിരിക്കുന്നത്. അവതാരത്തിൽ പുതിയതായൊന്ന് ഉളവാകുകയല്ല; ഉണ്ടായിരുന്നത് മറ്റൊരു രൂപമെടുക്കുകയാണ് ചെയ്യുന്നത്. തന്നെയുമല്ല, അവതാരം ബൈബിളിൻ്റെ വിഷയമേയല്ല. എന്തെന്നാൽ, ഗതിഭേദത്താൽ ആഛാദനമില്ലാത്ത ദൈവത്തിന് അവതാരമെടുക്കാൻ കഴിയില്ല. തന്മൂലം, ദൈവം മനുഷ്യരുടെ രക്ഷയ്ക്കായി ദേഹവും ദേഹിയും ആത്മാവുമുള്ള ഒരു പുതിയ പ്രത്യക്ഷത കന്യകയിലൂടെ എടുക്കുകയാണ് ചെയ്തത്. പരിശുദ്ധാത്മാവ് കന്യകയിൽ ഉല്പാദിപ്പിച്ചത് ദൈവത്തെയാണെന്ന് പറഞ്ഞാൽ, അതില്പരം അബദ്ധം വേറെന്താണ്? തന്മൂലം, കന്യകയിൽ ഉരുവാക്കപ്പെട്ടവൻ പൂർണ്ണദൈവമല്ല; പൂർണ്ണമനുഷ്യൻ മാത്രമായിരുന്നു എന്ന് മനസ്സിലാക്കാം.

2. കന്യകയായ മറിയ പ്രസവിച്ചത് ദൈവത്തെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനെയോ, ദൈവപുത്രനെയോ, ക്രിസ്തുവിനെയോ അല്ല. അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും പുത്രനും വിശേഷാൽ, മറിയയുടെ ആദ്യജാതനുമായ ഒരു വിശുദ്ധ പ്രജയെ അഥവാ, പാപമറിയാത്ത ഒരു മനുഷ്യക്കുഞ്ഞിനെയാണ് അവൾ പ്രസവിച്ചത്. (മത്താ, 1:1,25; ലൂക്കൊ, 1:35; 2:7; 2കൊരി, 5:21). “മറിയ ആദ്യജാതനായ മകനെ പ്രസവിച്ചു” എന്നാണ് ബൈബിൾ പറയുന്നത്. (ലൂക്കൊ, 2:7. ഒ.നോ: 2:23). ആദ്യജാതൻ അഥവാ, കടിഞ്ഞൂൽ പുത്രനെ കുറിക്കുന്ന പ്രൊട്ടൊട്ടൊക്കൊൻ (prototokon) എന്ന് അവനെ രണ്ടുപ്രാവശ്യം വിശേഷിപ്പിച്ചിട്ടുണ്ട്. (ലൂക്കൊ, 2:7; മത്താ, 1:25). കന്യക പ്രസവിച്ചത് ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനെ ആയിരുന്നെങ്കിൽ, അവനെ ഒരിക്കലും അവളുടെ ആദ്യജാതനെന്ന് വിശേഷിപ്പിക്കില്ലായിരുന്നു. ആദ്യജാതനെന്ന പ്രയോഗം അവൾക്ക് അനന്തരജാതർ ഉണ്ടെന്ന് സൂചിപ്പിക്കുന്നതാണ്. യേശുവിനെക്കൂടാതെ, മറിയ്ക്ക് യോസേഫിൽ വേറെ മക്കൾ ഉള്ളതായി പറഞ്ഞിട്ടുമുണ്ട്. (മത്താ, 13:55-6; മർക്കൊ, 6:3). അവളുടെ മറ്റു മക്കളിൽനിന്ന് യേശുവിൻ്റെ പ്രകൃതിക്ക് അഥവാ, സ്വരൂപത്തിന് എന്തെങ്കിലും വ്യത്യാസം ഉണ്ടായിരുന്നെങ്കിൽ; അഥവാ, അവൻ ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവൻ ആയിരുന്നെങ്കിൽ; അവനെ അവളുടെ ആദ്യജാതനെന്ന് ദൈവാത്മാവ് ഒരിക്കലും വിശേഷിപ്പിക്കില്ലായിരുന്നു. യേശുവിൻ്റെ അതേ പ്രകൃതിയുള്ള മക്കൾ അവൾക്ക് ഉണ്ടായിരുന്നതുകൊണ്ടാണ്, അവനെ ആദ്യജാതൻ അഥവാ, പ്രൊട്ടൊട്ടൊക്കൊൻ (prototokon) എന്ന് രണ്ടുപ്രാവശ്യം വിശേഷിപ്പിച്ചിരിക്കുന്നത്. (ലൂക്കൊ, 2:7; മത്താ, 1:25). അതായത്, കന്യകാജാതൻ ആകയാൽ, പാപം ഒഴികെ ആദ്യജാതനും അനന്തരജാതരും തമ്മിൽ പ്രകൃതിയിൽ ഒരു വ്യത്യാസവും ഇല്ലാത്തതുകൊണ്ടാണ്, അവനെ അവളുടെ ആദ്യജാതനെന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. ക്രിസ്തു ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനായിരുന്നെങ്കിൽ, മറ്റു മക്കളും അങ്ങനെതന്നെ ആയിരിക്കണം. അല്ലെങ്കിൽ, ആദ്യജാതനെന്ന പ്രയോഗം അബദ്ധമാണ്. മറിയ ദൈവമാതാവാണെന്നും അംഗീകരിക്കേണ്ടിവരും. പൂർണ്ണദൈവവും ആണെങ്കിൽ, ദൈവത്തെ പത്തുമാസം വയറ്റിലിട്ട് വളർത്തി പ്രസവിച്ചവൾ എങ്ങനെ ദൈവമാതാവ് അല്ലാതാകും? എന്തെന്നാൽ, മറിയയുടെ മകൻ യേശുവിൻ്റെ അമ്മ എന്നിങ്ങനെ 17 പ്രാവശ്യം പറഞ്ഞിട്ടുണ്ട്. തന്മൂലം, യേശുവിനു മനുഷ്യനെന്ന ഏകപ്രകൃതി അല്ലാതെ, ഇരുപ്രകൃതി ഇല്ലായിരുന്നു എന്ന് അസന്ദിഗ്ധമായി തെളിയുന്നു.

3. മറിയ പ്രസവിച്ചത് തൻ്റെ പുത്രനായ മനുഷ്യക്കുഞ്ഞ് മാത്രം ആയതുകൊണ്ടാണ്, എട്ടാം ദിവസം അവനെ പരിച്ഛേദന കഴിച്ചത്. (ലൂക്കൊ, 2:21). അബ്രാഹാമിൻ്റെ പുത്രന്മാരും ദാസന്മാരുമായ മനുഷ്യക്കുഞ്ഞുങ്ങളെ പരിച്ഛേദന കഴിക്കാനാണ് പ്രമാണമുള്ളത്. (ഉല്പ, 17:10-14). യേശുക്രിസ്തു ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവൻ ആയിരുന്നെങ്കിൽ, ന്യായപ്രമാണത്തെ ലംഘിച്ചുകൊണ്ട് അവനെ പരിച്ഛേദന കഴിക്കില്ലായിരുന്നു. അവൻ ഇരുപ്രകൃതി ഉള്ളവനായിരുന്നു എന്ന് പറയുന്നവർക്ക്, പുതിയനിയമം എന്താണെന്നുപോലും അറിയില്ലെന്നതാണ് യഥാർത്ഥ വസ്തുത. പുതിയനിയമം ആകാശത്തുനിന്ന് പൊട്ടിവീണതല്ല. പഴയനിയമത്തിൻ്റെ ബാക്കിയോ, അതിൻ്റെ കുറവ് തീർക്കുന്നതോ അല്ല. പഴയനിയമത്തിൻ്റെ നിവൃത്തിയാണ് പുതിയനിയമം. യേശുവെന്ന പാപം അറിയാത്ത മനുഷ്യൻ ജനിച്ചത്, ന്യായപ്രമാണത്തെ ലംഘിക്കാനല്ല; വള്ളിക്കോ, പുള്ളിക്കോ മാറ്റം വരാതെ അതിനെ നിവൃത്തിക്കാനാണ്. (മത്താ, 5:17-18). അവനെങ്ങനെ ന്യായപ്രമാണത്തെ ലംഘിക്കാൻ കഴിയും? തന്മൂലം, അവൻ ഇരുപ്രകൃതി ഉള്ളവൻ അല്ലായിരുന്നു എന്ന് വ്യക്തമാണ്.

4. അവൻ മനുഷ്യൻ്റെ മാത്രം കടിഞ്ഞൂൽ ആയതുകൊണ്ടാണ്, പിന്നെയും മുപ്പത്തിമൂന്ന് ദിവസങ്ങൾ കഴിഞ്ഞപ്പോൾ, ദൈവാലയത്തിൽ കൊണ്ടുപോയി ആദ്യജാതൻ്റെ വീണ്ടെടുപ്പ് കർമ്മങ്ങൾ ചെയ്തത്. (മത്താ, 1:25; ലൂക്കൊ, 2:7,22-24; പുറ, 13:2,12; ലേവ്യ, 12:1-8; സംഖ്യാ, 3:13). മനുഷ്യൻ്റെ കടിഞ്ഞൂലിനെയും അശുദ്ധ മൃഗങ്ങളുടെ കടിഞ്ഞൂലിനെയുമല്ലാതെ മറ്റാരെയും വീണ്ടെടുക്കാൻ പ്രമാണമില്ല. (പുറ, 34:19,20; സംഖ്യാ, 18:15). അവൻ ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവൻ ആണെങ്കിൽ; അവനെ വിശുദ്ധമായി അർപ്പിക്കാനോ, ദൈവത്തിൽനിന്ന് വീണ്ടെടുക്കാനോ പ്രമാണമില്ല. ചിലർ കരുതുന്നപോലെ, ക്രിസ്തു ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവൻ ആയിരുന്നെങ്കിൽ, ന്യയപ്രമാണത്തിലെ വള്ളിക്കോ, പുള്ളിക്കോപോലും മാറ്റം വരാതെ, അതിനെ നിവൃത്തിക്കാൻ ജനിച്ചവൻ; തൻ്റെ ജനനം മുതൽ ന്യായപ്രമാണത്തെ ലംഘിച്ചു എന്ന് പറയണം. അതില്പരം അബദ്ധം വേറെന്താണ്?ന്യായപ്രമാണത്തിൽ ഒരു പുള്ളി വീണുപോകുന്നതിനെക്കാൾ ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുന്നത് എളുപ്പം” എന്നാണ് ക്രിസ്തു പറഞ്ഞത്. (ലൂക്കൊ, 16:17). തന്നെയുമല്ല, ന്യായപ്രമാണത്തിൻ്റെ കീഴിലാണ് അവൻ ജനിച്ചതെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. (ഗലാ, 4:4). ന്യായപ്രമാണത്തിന് അധീനനായവൻ അതിനെ എങ്ങനെ അതിലംഘിക്കും? ന്യായപ്രമാണത്തെ ലംഘിച്ചാൽ; അവൻ ദൈവത്തിൻ്റെ എതിരാളിയാണെന്നേ വരൂ. തന്മൂലം, അവൻ ഇരുപ്രകൃതി ഉള്ളവൻ ആയിരുന്നില്ല; മനുഷ്യനെന്ന ഏകപ്രകൃതി മാത്രമേ ഉണ്ടായിരുന്നുള്ളു എന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്.

5. “പൈതൽ വളർന്നു ജ്ഞാനം നിറഞ്ഞു, ആത്മാവിൽ ബലപ്പെട്ടുപോന്നു; ദൈവകൃപയും അവന്മേൽ ഉണ്ടായിരുന്നു. (ലൂക്കൊ, 2:40). വേദഭാഗം ശ്രദ്ധിക്കുക: പൈതൽ ആത്മാവിൽ ബലപ്പെട്ടുപോന്നു. പൈതൽതന്നെ, പൂർണ്ണദൈവവും പൂർണ്ണ മനുഷ്യനും ആണെങ്കിൽ, അവനെ ബലപ്പെടുത്താൻ മറ്റൊരു ആത്മാവ് എന്തിനാണ്? അടുത്തഭാഗം: “ദൈവകൃപയും പൈതലിൻ്റെ മേൽ ഉണ്ടായിരുന്നു.” പൈതൽതന്നെ, പൂർണ്ണദൈവവും പൂർണ്ണ മനുഷ്യനും ആണെങ്കിൽ, ഏത് ദൈവകൃപയാണ് അവന് ആവശ്യം? അവൻ തന്നിൽത്തന്നെ ഇരുപ്രകൃതി ഉള്ളവൻ ആയിരുന്നെങ്കിൽ, ദൈവകൃപ അവൻ്റെമേൽ ഉണ്ടായിരുന്നു എന്ന് പറയുമോ? കൃപയെന്നാൽ, മനുഷ്യൻ്റെമേൽ സൗജന്യമായി പകരപ്പെടുന്ന ദൈവത്തിൻ്റെ കരുണയാണ്. അവൻ ദൈവവും ആയിരുന്നെങ്കിൽ, ദൈവത്തിൻ്റെമേൽ ദൈവകൃപ ഉണ്ടായിരുന്നുവെന്ന് പറയുമായിരുന്നോ? ബൈബിൾ ഒരു കോമഡി പുസ്തകം അല്ലെന്ന് മനസ്സിലാക്കുക. തന്മൂലം, അവൻ പാപമറിയാത്ത മനുഷ്യൻ മാത്രമായതുകൊണ്ടാണ്, ആത്മാവിൽ ബലപ്പെട്ടുപോന്നു എന്നും ദൈവകൃപ അവന്മേൽ ഉണ്ടായിരുന്നു എന്നും പറഞ്ഞിരിക്കുന്നതെന്ന് സംശയലേശമന്യേ മനസ്സിലാക്കാം.

6. “യേശുവോ ജ്ഞാനത്തിലും വളർച്ചയിലും ദൈവത്തിന്റെയും മനുഷ്യരുടെയും കൃപയിലും മുതിർന്നുവന്നു.” (ലൂക്കൊ, 2:52). വേദഭാഗം ശ്രദ്ധിക്കുക: ദൈവത്തിന്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്നു. അവൻ ഇരുപ്രകൃതി അഥവാ, ദൈവവും മനുഷ്യനും ആയിരുന്നെങ്കിൽ, അവനു വളരാൻ ദൈവത്തിൻ്റെ കൃപപോലും ആവശ്യമില്ല; താൻതന്നെ ദൈവമാണ്. എന്നാൽ, ദൈവത്തിന്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്നു എന്നാണ് ദൈവാത്മാവ് എഴുതി വെച്ചിരിക്കുന്നത്. തന്നെയുമല്ല, പൂർണ്ണ ദൈവവും പൂർണ്ണ മനുഷ്യനുമായ ഒരുത്തന് വളരാൻ, മനുഷ്യരുടെ കൃപ വേണമോ? ഇരുപ്രകൃതി വാദക്കാരിൽ വ്യാപരിക്കുന്നത് ഏത് ആത്മാവാണെന്ന് പരിശോധിക്കുന്നത് നല്ലതായിരിക്കും. അവൻ മനുഷ്യൻ മാത്രമായതുകൊണ്ടാണ്, ദൈവത്തിന്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്നു എന്ന് എഴുതിയിരിക്കുന്നത്. (യോഹ, 8:40). ഒരു മനുഷ്യക്കുഞ്ഞിന് വളരാനാണ് ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപ വേണ്ടത്. തന്മൂലം, ഇരുപ്രകൃതി വെറും പൊട്ടക്കഥയാണെന്ന് മനസ്സിലാക്കാം.

7. അവന്, ഏകദേശം മുപ്പതു വയസ്സായപ്പോൾ യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനങ്ങളുടെ നിവൃത്തിയായി, യോർദ്ദാനിൽ വെച്ച് ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് അവൻ അഭിഷിക്തൻ അഥവാ, ക്രിസ്തു ആയത്. (യെശ, 61:1-2; ലൂക്കൊ, 2:11; 3:22; 4:18,19; പ്രവൃ, 4:27; 10:38). യെശയ്യാ പ്രവചനത്തിൻ്റെ നിവൃത്തിപോലെ; താൻ ക്രിസ്തു ആയത്, യോർദ്ദാനിൽ വെച്ചാണെന്ന്; യേശു തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. (യെശ, 61:1-2; ലൂക്കൊ, 4:16-21). അവൻ ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവൻ ആയിരുന്നെങ്കിൽ; അവന് അഭിഷേകത്തിൻ്റെ ആവശ്യമെന്താണ്? ദൈവം തൻ്റെ ശുശ്രൂഷകൾക്കായി തൻ്റെ ആത്മാവിനാൽ ബലപ്പെടുത്തുന്ന ശുശ്രൂഷയാണ് അഭിഷേകം. പേർ പറഞ്ഞിരിക്കുന്ന ഇരുപതോളം അഭിഷിക്തന്മാർ അഥവാ, മശീഹമാർ ബൈബിളിലുണ്ട്. അതിൽ, ഒരൊറ്റ ദൂതൻ പോലും ഇല്ല. ദൈവം ദൂതന്മാരെ ശക്തന്മാരായിട്ടാണ് സൃഷ്ടിച്ചിരിക്കുന്നത്. ദൂതന്മാർക്കു പോലും അഭിഷേകം ആവശ്യമില്ലാതിരിക്കേ, അവൻ ദൈവവും ആയിരുന്നെങ്കിൽ, അവന് അഭിഷേകത്തിൻ്റെ ആവശ്യമുണ്ടായിരുന്നോ? അവൻ ദൂതന്മാരെക്കാൾ താഴ്ചവന്ന മനുഷ്യൻ മാത്രമായതുകൊണ്ടാണ്, ദൈവത്തിന്റെ ശുശ്രൂഷ ചെയ്യാൻ  അഭിഷേകം ആവശ്യമായി വന്നത്. (1തിമൊ, 2:6; എബ്രാ, 2:9). തന്മൂലം, ഇരുപ്രകൃതിവാദം ബൈബിൾ വിരുദ്ധമാണെന്ന് തെളിയുന്നു.

8. അഭിഷേകാനന്തരം, “അവൻ അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും; ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും” എന്നിങ്ങനെ ഗബ്രീയേൽ ദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിയായി, ദൈവപിതാവിനാൽ ‘ഇവൻ എന്റെ പ്രിയപുത്രൻ’ എന്നു വിളിക്കപ്പെട്ടപ്പോഴാണ്, യേശുവെന്ന അഭിഷിക്തനായ മനുഷ്യൻ ദൈവത്തിൻ്റെ പുത്രൻ ആയത്. (ലൂക്കൊ, 1:32,35; 3:22). അവൻ ദൈവവും ആയിരുന്നെങ്കിൽ, ഈ ദൈവത്തെ പുത്രനെന്ന് സംബോധന ചെയ്യുന്ന ദൈവമാരാണ്? പൂർണ്ണദൈവത്തെ പുത്രനെന്ന് വിളിക്കണമെങ്കിൽ, ആ ദൈവത്തെക്കാൾ വലിയൊരു ദൈവം ഉണ്ടാകണ്ടേ? പൂർണ്ണദൈവത്തിന് ഒരു പിതാവുണ്ടെന്ന് പറയുന്ന ഇരുപ്രകൃതിക്കാരുടെ ദൈവസങ്കല്പം എന്താണ്? അമൃതാനന്ദമയിയും സായിബാബയും പോലുള്ള ദൈവമാണോ നിങ്ങൾക്കുള്ളത്? ദൈവം ദൈവത്തയലല്ല പുത്രനെന്ന് സംബോധന ചെയ്തത്; യേശുവെന്ന പാപം അറിയാത്ത മനുഷ്യനെയാണ്. (യോഹ, 8:40; 2കൊരി, 5:21). അവൻ ദൈവത്തിന്റെ നിത്യപുത്രനായ ദൈവം ആയിരുന്നെങ്കിൽ, അവൻ ദൈവപുത്രനെന്ന് വിളിക്കപ്പെടും എന്ന് ദൂതൻ രണ്ടുവട്ടം പ്രവചിച്ചത് എന്തിനായിരുന്നു? പ്രവചനമെന്നാൽ, ഭൂതവർത്തമാനകാലത്തിലെ ചരിത്രമല്ല; ഭാവിയിൽ സംഭവിപ്പാനുള്ളതാണ്. ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമാകുന്നത്. (സംഖ്യാ, 24:14; ദാനീ, 2:28). അതായത്, കന്യകയായ മറിയ പ്രസവിക്കുന്നതുവരെ, യേശുവെന്ന ഒരു മനുഷ്യൻ ഇല്ലായിരുന്നു. യോർദ്ദാനിലെ അഭിഷേകത്തിനു മുമ്പെ, യേശുവെന്ന ക്രിസ്തു ഇല്ലായിരുന്നു. അഭിഷേകാനന്തരം, ഗബ്രീയേൽ ദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിപോലെ, ഇവൻ എൻ്റെ പ്രിയപുത്രനെന്ന് പിതാവ് അരുളിച്ചെയ്യുന്നതു വരെ, യേശുവെന്ന ദൈവപുത്രനും ഇല്ലായിരുന്നു. യേശുവെന്ന മനുഷ്യൻ ജനിച്ചത്, ബി.സി. 6-ൽ അഥവാ, എബ്രായ വർഷം 3755-ൽ ബേത്ത്ലേഹെമിലാണ്. (ലൂക്കൊ, 2:5-7). എന്നാൽ, യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനംപോലെ, യേശുവെന്ന ക്രിസ്തുവും ദൈവപുത്രനും ജനിച്ചത്, എ.ഡി. 29-ൽ യോർദ്ദാനിൽ വെച്ചാണ്. (യെശ, 61:1-2; ലൂക്കൊ, 1:32,25; 2:11; 3:22; പ്രവൃ, 4:27; 10:38). പഴയനിയമത്തിൽ, ദൈവപുത്രനായ യേശുക്രിസ്തു ഇല്ല; അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ് ഉണ്ടായിരുന്നത്. (ഉല്പ, 3:15; ആവ, 18:15,18; യെശ, 7:14; 9:6; 52:13-15; 53:1-12; 61:1-2). അതുകൊണ്ടാണ്, “ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും; നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും” എന്ന് പത്രൊസ് അപ്പൊസ്തലൻ പറഞ്ഞിരിക്കുന്നത്. (1പത്രൊ, 1:20). യേശുവെന്ന പേർപോലും അവൻ ജനിക്കുന്നതിനും ഒൻപത് മാസവും, ഒൻപത് ദിവസവും മുമ്പുമാത്രം വെളിപ്പെടുത്തപ്പെട്ടതാണ്. അതായത്, ബൈബിൾ വെളിപ്പെടുത്തുന്ന ഏകദൈവം; അനാദിയായും ശാശ്വതമായും ഉള്ളവനും (സങ്കീ, 90:2) എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനും (വെളി, 4:10) മാറ്റമില്ലാത്തവനും (മലാ, 3:6; യാക്കോ, 1:17) മരണമില്ലാത്തവനുമാണ്. (1തിമൊ, 6:16). തന്മൂലം, ദൈവത്തിന് വംശാവലിയോ, ജനനമോ, ശൈശവമോ, ബാല്യമോ, കൗമാരമോ, യവ്വനമോ, മരണമോ, അമ്മയോ, സഹോദരന്മാരോ, വളർത്തച്ഛനോ, പിതാവോ, ദൈവമോ ഇല്ല. എന്നാൽ, ദൈവപുത്രനായ ക്രിസ്തുവിന് ഇതെല്ലാമുണ്ട്. തന്മൂലം, ബൈബിൾ വെളിപ്പെടുത്തുന്ന ദൈവപുത്രനായ ക്രിസ്തു ഇരുപ്രകൃതിയുള്ളവനല്ല; പാപമറിയാത്ത മനുഷ്യനെന്ന ഏകപ്രകൃതി മാത്രമുള്ളവൻ ആയിരുന്നു എന്ന് അർത്ഥശങ്കയ്ക്ക് ഇടയില്ലാതെ മനസ്സിലാക്കാം.

9. “യേശു ആത്മാവിന്റെ ശക്തിയോടെ ഗലീലയ്ക്കു മടങ്ങിച്ചെന്നു; അവന്റെ ശ്രുതി ചുറ്റുമുള്ള നാട്ടിലൊക്കെയും പരന്നു. (ലൂക്കൊ, 4:14. ഒ.നോ: 3:22). യോർദ്ദാനിൽവെച്ചുള്ള അഭിഷേകത്താൽ ലഭിച്ച ആത്മാവിൻ്റെ ശക്തിയോടെയാണ് അവൻ തൻ്റെ ശുശ്രൂഷ ആരംഭിച്ചത്. ഇത് ദൈവാത്മാവ് എഴുതിവെച്ചിരിക്കുന്നതാണ്. അവൻ ദൈവം ആയിരുന്നെങ്കിൽ, ആത്മാവിൻ്റെ ശക്തിയോടെ ഗലീലയ്ക്കു മടങ്ങിച്ചെന്നു എന്ന് പറയുമായിരുന്നോ? താൻതന്നെ ദൈവമായിരുന്നെങ്കിൽ, തനിക്ക് പ്രവർത്തിക്കാൻ ആത്മാവിൻ്റെ ശക്തി വേണമായിരുന്നോ? ഏകദൈവമായ യഹോവ ആത്മാവിൻ്റെ ശക്തിയോടെ വല്ലതും ചെയ്തതായി ബൈബിൾ പറയുന്നുണ്ടോ? തന്മൂലം, ഇരുപ്രകൃതി വാദം ഒരു മൂഡസങ്കല്പം ആണെന്ന് മനസ്സിലാക്കാം.

10.  “നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ട് അവൻ നന്മ ചെയ്തും പിശാചു ബാധിച്ചവരെയൊക്കെയും സൗഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരംതന്നെ നിങ്ങൾ അറിയുന്നുവല്ലോ.”(പ്രവൃ, 10:38). ഈ വേദഭാഗത്ത് ദൈവം കൂടെയിരുന്നതുകൊണ്ടാണ് യേശു അത്ഭുതങ്ങൾ പ്രവർത്തിച്ചതെന്നാണ് പറയുന്നത്. ദൈവമാണ് അവനെക്കൊണ്ട് അത്ഭുതങ്ങൾ ചെയ്യിച്ചതെന്നും പറഞ്ഞിട്ടുണ്ട്. (പ്രവൃ, 2:22. ഒ.നോ: ലൂക്കൊ, 5:17; യോഹ, 3:2). ദൈവാത്മാവിലാണ് താൻ അത്ഭുതങ്ങൾ പ്രവർത്തിക്കുന്നതെന്ന് ക്രിസ്തുതന്നെ പറഞ്ഞിട്ടുണ്ട്. (മത്താ, 12:28). ക്രിസ്തു തന്നിൽത്തന്നെ പൂർണ്ണ ദൈവവും ആയിരുന്നെങ്കിൽ, അത്ഭുതങ്ങൾ പ്രവർത്തിക്കാൻ, ദൈവത്തിൻ്റെയും ദൈവാത്മാവിൻ്റെയും സഹായം എന്തിനായിരുന്നു? ഒരു ദൈവം മറ്റൊരു ദൈവത്താൽ അത്ഭുതങ്ങൾ പ്രവർത്തിച്ചു എന്ന് പറഞ്ഞാൽ ശരിയാകുമോ? ദൈവം ക്രിസ്തുവിനോടുകൂടെ ഇരുന്നപോലെ മോശെയോടുകൂടെയും ഇരുന്നിരുന്നു. (പ്രവൃ, 7:10).

11. “ശാസ്ത്രിമാരും പരീശന്മാരും: ദൈവദൂഷണം പറയുന്ന ഇവൻ ആർ? ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ചിന്തിച്ചുതുടങ്ങി.” (ലൂക്കൊ, 5:21). ക്രിസ്തു തന്നിൽത്തന്നെ ദൈവം ആയതുകൊണ്ടാണ് പക്ഷവാതക്കാരനു പാപമോചനം നല്കിയതെന്നാണ് പലരും കരുതുന്നത്. (ലൂക്കൊ, 5:20). എന്നാൽ, മത്തായി സുവിശേഷത്തിൻ്റെ സമാന്തര വേദഭാഗത്ത് ക്രിസ്തുവിൻ്റെ ഈ പ്രവൃത്തി കണ്ടപ്പോൾ പുരുഷാരത്തിൻ്റെ പ്രതികരണവും പറഞ്ഞിട്ടുണ്ട്: “പുരുഷാരം അതു കണ്ടു ഭയപ്പെട്ടു മനുഷ്യർക്കു ഇങ്ങനെയുള്ള അധികാരം കൊടുത്ത ദൈവത്തെ മഹത്വപ്പെടുത്തി.” (മത്താ, 9:8). ആരാണോ, ദൈവം ഒരുവനല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ? എന്ന് ഹൃയത്തിൽ ചിന്തിച്ചത് അവർതന്നെ, ക്രിസ്തുവെന്ന മനുഷ്യനു ദൈവം കൊടുത്ത അധികാരമാണെന്ന് സമ്മതിച്ചുകൊണ്ടാണ് മടങ്ങിപ്പോയത്. പാപമോചനത്തിനുള്ള അധികാരം ശിഷ്യന്മാർക്കും നല്കിയതായി പറഞ്ഞിട്ടുണ്ട്: (യോഹ, 20:23). ദൈവത്തിൻ്റെ മാത്രം അധികാരമാണെങ്കിൽ, ശിഷ്യന്മാർക്കത് നല്കുമോ? തന്നെയുമല്ല, ഈ വേദഭാഗത്ത്, ദൈവം ഒരുവൻ എന്ന് പറയുന്നത് ഗ്രീക്കിൽ മോണോസ് ഓ തിയോസ് (monos o theos) ആണ്. ഒറ്റയെ അഥവാ, സിംഗിളിനെ കുറിക്കുന്ന ഗ്രീക്കുപദമാണ് മോണോസ്. ഇംഗ്ലീഷിൽ, God alone ആണ്. അതായത്, ദൈവം ഒരുത്തൻ മാത്രമാണെന്ന് ഖണ്ഡിതമായിട്ടാണ് പറയുന്നത്. ആ ഒരുത്തൻ മാത്രമായ ദൈവം ക്രിസ്തു ആണെങ്കിൽ, പിതാവ് ദൈവമല്ലെന്നുവരും. തന്മൂലം, ക്രിസ്തുവിന് ഇരുപ്രകൃതിയില്ല; മനുഷ്യനെന്ന ഏകപ്രകൃതി മാത്രമാണ് ഉള്ളതെന്ന് മനസ്സിലാക്കാം.

12. “നിങ്ങൾ ഓരോരുത്തൻ താന്താന്റെ സ്വന്തത്തിലേക്കു ചിതറിപ്പോകയും എന്നെ ഏകനായി വിടുകയും ചെയ്യുന്ന നാഴിക വരുന്നു; വന്നുമിരിക്കുന്നു; പിതാവ് എന്നോടുകൂടെ ഉള്ളതുകൊണ്ടു ഞാൻ ഏകനല്ലതാനും.” (യോഹ, 16:32). “എന്നെ അയച്ചവൻ എന്നോടുകൂടെ ഉണ്ട്; ഞാൻ എല്ലായ്പോഴും അവനു പ്രസാദമുള്ളതു ചെയ്യുന്നതുകൊണ്ട് അവൻ എന്നെ ഏകനായി വിട്ടിട്ടില്ല എന്നു പറഞ്ഞു. (യോഹ. 8:29. ഒ.നോ: 8:16). തന്നെ അയച്ച പിതാവ് തന്നോടുകൂടെ ഉള്ളതുകൊണ്ട്, താൻ ഏകനല്ല അഥവാ, ഒറ്റയ്ക്കല്ലെന്ന് (I am not alone) ക്രിസ്തു ആവർത്തിച്ചു പറഞ്ഞിരിക്കുന്നത്. ക്രിസ്തു തന്നിൽത്തന്നെ പൂർണ്ണദൈവവും പൂർണ്ണ മനുഷ്യനും ആയിരുന്നെങ്കിൽ, പിതാവായ ദൈവം അവൻ്റെകൂടെ ഇരിക്കേണ്ട ആവശ്യമെന്താണ്? പൂർണ്ണദൈവം തന്നിൽത്തന്നെ അശക്തനായിരുന്നോ? തന്മൂലം, യേശുവിൻ്റെ ഇരുപ്രകൃതിവാദം നടപടിയാകുന്ന ഉപദേശമല്ലെന്ന് മനസ്സിലാക്കാം.

13. “ഏകദേശം ഒമ്പതാംമണി നേരത്തു യേശു: “ഏലീ, ഏലീ, ലമ്മാ ശബക്താനി” എന്ന് ഉറക്കെ നിലവിളിച്ചു; “എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടത് എന്ത്” എന്നർഥം.” (മത്താ, 27:46; മർക്കൊ, 15:34). ക്രിസ്തുവിൻ്റെ ശുശ്രൂഷയിൽ പിതാവായ ദൈവം അദൃശ്യനായി കൂടെയുണ്ടായിരുന്നത് മുകളിൽ നാം കണ്ടതാണ്. “പിതാവ് എന്നോടുകൂടെ ഉള്ളതുകൊണ്ടു ഞാൻ ഏകനല്ല” എന്ന് ക്രിസ്തുതന്നെ പറഞ്ഞിട്ടുണ്ട്. (യോഹ, 8:16; 29; 16:32). ആ പിതാവായ ദൈവമാണ് മരണത്തിന് മുമ്പായി ക്രിസ്തുവിനെ വിട്ടുമാറിയത്. മറ്റാരും അവനെ വിട്ടുമാറിയതായി പറഞ്ഞിട്ടില്ല. ക്രിസ്തു പൂർണ്ണമനുഷ്യനും പൂർണ്ണദൈവവും ആയിരുന്നെങ്കിൽ, അവൻ്റെ പൂർണ്ണദൈവത്തിന് എന്തു സംഭവിച്ചു? കൂടെ മരിച്ചു എന്ന് പറയണം.ഏകശരീരത്തിൽ ഇരുപ്രകൃതിയല്ലേ; കൂടെ മരിക്കാതെ എന്തുചെയ്യും? ദൈവം മരിച്ചുവെന്ന് പറഞ്ഞാൽ, ആ ഉപദേശം എത്രമാത്രം പൈശാചികമാണ്. തന്മൂലം, യേശുവിൻ്റെ ഇരുപ്രകൃതിയെന്നത് ദൈവികമല്ല; സാത്താന്യ ഉപദേശമാണെന്ന് മനസ്സിലാക്കാം.

14. “നിത്യാത്മാവിനാൽ ദൈവത്തിനു തന്നെത്താൻ നിഷ്കളങ്കനായി അർപ്പിച്ച ക്രിസ്തുവിന്റെ രക്തം ജീവനുള്ള ദൈവത്തെ ആരാധിപ്പാൻ നിങ്ങളുടെ മനസ്സാക്ഷിയെ നിർജീവപ്രവൃത്തികളെ പോക്കി എത്ര അധികം ശുദ്ധീകരിക്കും?” (എബ്രാ, 9:14). ക്രിസ്തുവിൻ്റെ മൂന്നരവർഷത്തെ മഹത്വകരമായ ശുശ്രൂഷയ്ക്കുശേഷം, തന്നെത്തന്നെ മരണത്തിന് ഏല്പിച്ചത് നിത്യാന്മാവിനാൽ അഥവാ, ദൈവത്താലാണ്. എന്തെന്നാൽ, പാപത്തിൻ്റെ ശമ്പളമാണ് മരണം. (റോമ, 6:23). ക്രിസ്തുവിനാകട്ടെ, പാപത്തിൻ്റെ ലാഞ്ചനപോലും ഉള്ളവനല്ല. (യെശ, 53:9; 2കൊരി, 5:21; എബ്രാ, 7:26; 1പത്രൊ, 2:22; 1യോഹ, 3:5). അതിനാൽ, മരണത്തിന് യേശുവെന്ന പാപമറിയാത്ത മനുഷ്യൻ്റെമേൽ യാതൊരു അധികാരവുമില്ല. അതായത്, മരിക്കാൻ തനിക്ക് പൂർണ്ണമനസ്സുണ്ടെങ്കിലും ദൈവത്താലല്ലാതെ അത് സാദ്ധ്യമല്ല. അതുകൊണ്ടാണ്, നിത്യാത്മാവിനാൽ ദൈവത്തിനു തന്നെത്താൻ അർപ്പിച്ചു എന്ന് പറഞ്ഞിരിക്കുന്നത്. ക്രിസ്തു തന്നിൽത്തന്നെ പൂർണ്ണമനുഷ്യനും പൂർണ്ണദൈവവും ആയിരുന്നെങ്കിൽ, നിത്യാത്മാവിനാൽ തന്നെത്താൻ അർപ്പിച്ചു എന്ന് പറയേണ്ട യാതൊരു ആവശ്യവുമില്ല. തന്മൂലം, ക്രിസ്തു ഇരുപ്രകൃതിയുള്ളവൻ ആയിരുന്നില്ല എന്ന് പകൽപോലെ വ്യക്തമാണ്.

15. “ദാവീദിന്റെ സന്തതിയായി ജനിച്ചു മരിച്ചിട്ട് ഉയിർത്തെഴുന്നേറ്റിരിക്കുന്ന യേശുക്രിസ്തുവിനെ ഓർത്തുകൊൾക. അത് ആകുന്നു എന്റെ സുവിശേഷം.” (2തിമൊ, 2:8). യെഹൂദാ ഗോത്രത്തിൽ ദാവീദിൻ്റെ പുത്രനായി ജനിച്ചുജീവിച്ച് മരിച്ചുയിർത്ത ദാവീദിൻ്റെ പുത്രനും ഏകമനുഷ്യനുമായ യേശുക്രിസ്തുവാണ് സുവിശേഷം. (റോമ, 5:15). എന്നാൽ, “ക്രൂശിൽ മരിച്ച ദൈവപുത്രൻ നിത്യനായ ദൈവമാണു” എന്ന് ദൈവശാസ്ത്രം പറയുന്നു. [വ്യവസ്ഥിത ദൈവശാസ്ത്രം (Systematic Theology), പേജ്, 228]. ദൈവത്തിന് മരണമില്ലെന്നത് ശിശുസഹജമായ ഒരു അറിവാണ്. തന്നെയുമല്ല, ദൈവത്തിന് മരണമില്ലെന്നും (1തിമൊ, 6:16) ദൂതന്മാരെക്കാൾ താഴ്ചവന്ന മനുഷ്യനാണ് മരിച്ചതെന്നും അക്ഷരംപ്രതി എഴുതിവെച്ചിട്ടുമുണ്ട്. (1തിമൊ, 2:6; എബ്രാ, 2:9). തന്മൂലം, ട്രിനിറ്റിയുടെ ദൈവശാസ്ത്രം പഠിപ്പിക്കുന്ന ദൈവത്തിന് ബൈബിളുമായി യതൊരു ബന്ധവുമില്ലെന്നും ക്രിസ്തുവിന് ഇരുപ്രകൃതി ഉണ്ടായിരുന്നില്ലെന്നും സ്ഫടികസ്ഫുടം വ്യക്തമാണ്.

16. പിതാവായ ദൈവമാണ് യേശുക്രിസ്തുവിനെ മരണത്തിൽനിന്ന് ഉയിർപ്പിച്ചത്: “ദൈവമോ മരണപാശങ്ങളെ അഴിച്ചിട്ട് അവനെ ഉയിർത്തെഴുന്നേല്പിച്ചു. മരണം അവനെ പിടിച്ചുവയ്ക്കുന്നത് അസാധ്യമായിരുന്നു.” (പ്രവൃ, 2:24). ദൈവമാണ് അവനെ മരണത്തിൽനിന്ന് ഉയിർപ്പിച്ചതെന്ന് അനേകം വാക്യങ്ങളിൽ പറഞ്ഞിട്ടുണ്ട്. (പ്രവൃ, 2:31; 4:10; 5:30; 10:40; 13:30,32; 17:3; റോമ, 8:11; 10:9; 1കൊരി, 6:14; 2കൊരി, 4:14; ഗലാ, 1:1; കൊലൊ, 2:12; 1തെസ്സ, 1:9). അതുപോലെ, യേശു തന്നെത്താൻ മരണത്തിന് ഏല്പിച്ചുകൊടുത്തതായി അനേകം വാക്യങ്ങളിൽ പറഞ്ഞിട്ടുണ്ട്: “ക്രിസ്തുവും നിങ്ങളെ സ്നേഹിച്ചു നമുക്കുവേണ്ടി തന്നെത്താൻ ദൈവത്തിനു സൗരഭ്യവാസനയായ വഴിപാടും യാഗവുമായി അർപ്പിച്ചതുപോലെ സ്നേഹത്തിൽ നടപ്പിൻ.” (എഫെ, 5:2. ഒ.നോ: ഗലാ, 1:3; 2:20; എഫെ, 5:27; ഫില, 2:8; 1തിമൊ, 2:6; തീത്തൊ, 2:14; എബ്രാ, 7:27; 9:14). എന്നാൽ, ഒരിക്കൽപ്പോലും തന്നെത്താൻ ഉയിർത്തതായി പറഞ്ഞിട്ടില്ല. ക്രിസ്തു പൂർണദൈവവും പൂർണ്ണ മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവൻ ആയിരുന്നെങ്കിൽ, പൂർണ്ണദൈവം എങ്ങനെ മരിച്ചു എന്ന് ചോദിക്കുന്നില്ല; ചോദിച്ചിട്ട് കാര്യമില്ല. പൂർണ്ണദൈവത്തിന് സ്വയമായി ഉയിർക്കാൻ കഴിയാഞ്ഞത് എന്താണ്? പുത്രദൈവത്തെ ഉയിർപ്പിക്കാൻ മറ്റൊരു ദൈവം ആവശ്യമായി വന്നത് എന്താണ്? തന്മൂലം, പുത്രൻ പൂർണ്ണദൈവം ആയിരുന്നില്ല; പൂർണ്ണമനുഷ്യൻ മാത്രമായിരുന്നു എന്ന് സംശയലേശമന്യേ മനസ്സിലാക്കാം.

17. ക്രിസ്തു, ദേഹവും ദേഹിയും ആത്മാവുമുള്ള പൂർണ്ണമനുഷ്യനാണ്. അവൻ തൻ്റെ ശരീരത്തിലാണ് നമ്മുടെ പാപങ്ങളെ ചുമന്നുകൊണ്ടു ക്രൂശിന്മേൽ കയറിയത്. (1പത്രൊ, 2:24). സംവേദനക്ഷമമായ ഒരു ഉള്ളം അഥവാ, ഒരു ദേഹി അവനുണ്ടായിരുന്നു. (മത്താ, 26:38). അവൻ പിതാവിൻ്റെ കരങ്ങളിൽ തൻ്റെ മനുഷ്യാത്മാവിനെ ഏല്പിച്ചിട്ട് ദൈവാത്മാവിനാലാണ് ക്രൂശിൽ മരിച്ചത്. (ലൂക്കൊ, 23:46; എബ്രാ, 9:14). ദൈവപുത്രനായ ക്രിസ്തു ദൂതന്മാരെക്കാൾ താഴ്ചവന്ന മനുഷ്യനാണെന്ന് ദൈവാത്മാവ് 40 പ്രാവശ്യം അക്ഷരംപ്രതി എഴുതിവെച്ചിട്ടുണ്ട്. (എബ്രാ, 2:9). താൻ മനുഷ്യനാണെന്ന് ക്രിസ്തുതന്നെ പറയുന്നു “എന്നാൽ ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.” (യോഹ, 8:40. ഒ.നോ: മത്താ, 11:19; ലൂക്കൊ, 7:34). മനുഷ്യൻ (മത്താ, 26:72), മനുഷ്യനായ നസറായനായ യേശു (പ്രവൃ, 2:22), ഏകമനുഷ്യനായ യേശുക്രിസ്തു (റോമ, 5:15), രണ്ടാം മനുഷ്യൻ (1കൊരി, 15:47), ഏകപുരുഷൻ (2കൊരി, 11:2), മനുഷ്യനായ ക്രിസ്തുയേശു (1തിമൊ, 2:6) എന്നിങ്ങനെ അപ്പൊസ്തലന്മാർ അവനെ വിശേഷിപ്പിക്കുന്നു. (മത്താ, 26:74, മർക്കൊ, 24:71; 1കൊരി, 15:21; ഫിലി, 2:8). സ്നാപകൻ (യോഹ, 1:30), പുരുഷാരം, (മത്താ, 9:8), ശമര്യസ്ത്രീ (യോഹ, 4:29), യെഹൂദന്മാർ, (യോഹ, 5:12), ചേകവർ (യോഹ, 7:46), പിറവിക്കുരുടൻ, (യോഹ, 9:11), പരീശന്മാർ (യോഹ, 9:16), മഹാപുരോഹിതന്മാർ (യോഹ, 11:47), കയ്യഫാവ് (യോഹ, 11:50), വാതിൽ കാവൽക്കാരത്തി (യോഹ, 18:17), പീലാത്തൊസ്, (യോഹ, 18:29), ശതാധിപൻ (മർക്കൊ, 15:39), ന്യായാധിപസംഘം (പ്രവൃ, 5:28) തുടങ്ങി ഒന്നാം നൂറ്റാണ്ടിൽ ക്രിസ്തുവിനെ നേരിട്ടു കണ്ടവരെല്ലാം അവൻ മനുഷ്യനാണെന്ന് അസന്ദിഗ്ധമായി പറഞ്ഞിരിക്കുന്നു. എന്നാൽ, ക്രിസ്തു ഇരുപ്രകൃതി ഉള്ളവനാണെന്ന് ഒരുത്തൻപോലും പറഞ്ഞിട്ടില്ല. ദൈവാത്മാവിനാൽ വിരചിതമായ വചനം വിശ്വസിക്കാത്തവർ, ക്രിസ്തുവിന് ഇരുപ്രകൃതിയല്ല; ഇരുന്നൂറ് പ്രകൃതിയുണ്ടെന്ന് പറഞ്ഞാലും അതിശയിക്കാൻ ആവശ്യമില്ല.

18. ഇനി, ക്രിസ്തു പറയുന്ന ചില തെളിവുകൾ തരാം:“തമ്മിൽ തമ്മിൽ ബഹുമാനം വാങ്ങിക്കൊണ്ടു ഏകദൈവത്തിന്റെ പക്കൽനിന്നുള്ള ബഹുമാനം അന്വേഷിക്കാത്ത നിങ്ങൾക്കു എങ്ങനെ വിശ്വസിപ്പാൻ കഴിയും?” (യോഹ, 5:44). ഈ വാക്യത്തിൽ പറയുന്ന ഏകദൈവം ഗ്രീക്കിൽ, മോണോ തിയോയു (monou theou) ആണ്. ഇംഗ്ലീഷിൽ The ony God ആണ്. ഇവിടെ, ഒന്നിനെ കുറിക്കുന്ന ഹൈസ് അല്ല; ഒറ്റയെ അഥവാ, സിംഗിളിനെ കുറിക്കുന്ന മോണോസ് ആണ് ഉപയോഗിച്ചിരിക്കുന്നത്. പഴയനിയമത്തിലെ, യാഹീദിന് തുല്യമായ ഗ്രീക്കുപദമാണ് മോണോസ്. ആ പദംകൊണ്ടാണ്, ദൈവം ഒരുത്തൻ മാത്രമാണെന്ന് ക്രിസ്തു ഖണ്ഡിതമായിട്ട് പറയുന്നത്. താൻ മനുഷ്യൻ അല്ലാതെ, പൂർണ്ണദൈവവും ആയിരുന്നെങ്കിൽ, ദൈവം ഒരുത്തൻ മാത്രമാണെന്ന് അവൻ പറയുമായിരുന്നോ? തന്മൂലം, ക്രിസ്തുവിൻ്റെ വാക്കിനാൽത്തന്നെ താൻ ഇരുപ്രകൃതി ഉള്ളവനല്ലെന്ന് വ്യക്തമാണ്.

19.“ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (യോഹ, 17:3). ഈ വാക്യത്തിൽ പറയുന്ന ഏകസത്യദൈവമായ പിതാവ് ഗ്രീക്കിൽ, പാറ്റിർ ടൊൺ മോണോൻ അല്തിനൊൻ തിയോൻ (Patir ton monon alithinon theon) ആണ്. ഇംഗ്ലീഷിൽ Father. the only true God ആണ്. അതായത്, പിതാവ് മാത്രമാണ് സത്യദൈവം എന്നാണ് ക്രിസ്തു പറയുന്നത്. ഈ വേദഭാഗത്തും സിംഗിളിനെ കുറിക്കുന്ന മോണോസ് കൊണ്ട്, സത്യദൈവം ഒരുത്തൻ മാത്രമാണെന്ന് ക്രിസ്തു ഖണ്ഡിതമായിട്ടാണ് പറയുന്നത്. താൻ പൂർണ്ണദൈവവും ആയിരുന്നെങ്കിൽ, ക്രിസ്തുവിൻ്റെ വാക്കിനാൽത്തന്നെ ബൈബിൾ പരസ്പരവിരുദ്ധം ആകുമായിരുന്നു. തന്മൂലം, ഇരുപ്രകൃതിവാദം ശുദ്ധ ഭോഷ്ക്കാണെന്ന് മനസ്സിലാക്കാം.

20. “പിതാവു എന്നെക്കാൾ വലിയവനല്ലോ” (യോഹ, 14:28). “എന്റെ പിതാവു എല്ലാവരിലും വലിയവൻ; പിതാവിന്റെ കയ്യിൽ നിന്നു പിടിച്ചുപറിപ്പാൻ ആർക്കും കഴികയില്ല.” (യോഹ, 10:29). “പിതാവു ചെയ്തു കാണുന്നതു അല്ലാതെ പുത്രന്നു സ്വതേ ഒന്നും ചെയ്‍വാൻ കഴികയില്ല” (യോഹ, 5:19). “എനിക്കു സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ല; ഞാൻ കേൾക്കുന്നതുപോലെ ന്യായം വിധിക്കുന്നു; ഞാൻ എന്റെ ഇഷ്ടം അല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്‍വാൻ ഇച്ഛിക്കുന്നതു” (യോഹ, 5:30),. “പിതാവു എനിക്കു ഉപദേശിച്ചുതന്നതു പോലെ ഇതു സംസാരിക്കുന്നു” (8:28), “ഞാൻ ഇന്നതു സംസാരിക്കേണം എന്നും കല്പന തന്നിരിക്കുന്നു” (യോഹ, 12:49). ക്രിസ്തുവിൻ്റെ വാക്കുകളാണിത്. മത്തായി 7:21-മുതൽ യോഹന്നാൻ 20:17-വരെ, ദൈവത്തെ എൻ്റെ പിതാവെന്ന് അമ്പതോളം പ്രാവശ്യം യേശു സംബോധന ചെയ്തിട്ടുണ്ട്. പിതാവ് തൻ്റെ ദൈവമാണെന്നും യേശു അർത്ഥശങ്കയ്ക്ക് ഇടയില്ലാതെ വ്യക്തമാക്കിയിട്ടുണ്ട്. (മത്താ, 27:46; മർക്കൊ, 15:34; യോഹ, 20:17). പിതാവെന്ന പദത്തിനോ, ദൈവമെന്ന പദത്തിനോ ഏതർത്ഥം കൊടുത്താലും പൂർണ്ണദൈവത്തിനു മീതെ ഒരു പിതാവോ, ദൈവമോ ഉണ്ടാകുക സാദ്ധ്യമല്ല. തന്മൂലം, ഇരുപ്രകൃതിവാദം പക്കാ ദുരുപദേശമാണെന്ന് മനസ്സിലാക്കാം.

21. “ഏകജ്ഞാനിയായ ദൈവത്തിന്നു യേശുക്രിസ്തുമുഖാന്തരം എന്നെന്നേക്കും മഹത്വം ഉണ്ടാകുമാറാകട്ടെ. ആമേൻ.” (റോമ, 16:26). ഈ വാക്യത്തിൽ പറയുന്ന ഏകജ്ഞാനിയായ ദൈവം ഗ്രീക്കിൽ, മോണോ സോഫൊ തിയോ (mono sofo theo) ആണ്. ഈ വേദഭാഗത്തും, ഒന്നിനെ കുറിക്കുന്ന ഹൈസ് അല്ല; ഒറ്റയെ അഥവാ, സിംഗിളിനെ കുറിക്കുന്ന മോണോസ് ആണ് ഉപയോഗിച്ചിരിക്കുന്നത്. മോണോസ് കൊണ്ട്, ദൈവം ഒരുത്തൻ മാത്രമാണെന്ന് അപ്പൊസ്തലന്മാർ പറയുന്ന പല വേദഭാഗങ്ങൾ ഉണ്ട്. (ലൂക്കൊ, 5:21; 1തിമൊ, 1:17,15,16; യൂദാ, 1:4,25; വെളി, 15:4). പുത്രൻ പൂർണ്ണദൈവവും പൂർണ്ണ മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവൻ ആയിരുന്നെങ്കിൽ, ദൈവം ഒരുത്തൻ മാത്രമാണെന്ന് അപ്പൊസ്തലന്മാർ പറയുമായിരുന്നോ? അപ്പൊസ്തലന്മാരുടെ വാക്ക് വിശ്വസിക്കാത്തവർ പിതാവിനെയും പുത്രനെയുമാണ് തള്ളുന്നതെന്ന് ക്രിസ്തു പറഞ്ഞിട്ടുണ്ട്. (ലൂക്കൊ, 10:16). തന്മൂലം, ഇരുപ്രകൃതിവാദം വെറും ദുരുപദേശമാണെന്ന് മനസ്സിലാക്കാം.

22. “പല ദേവന്മാരും (ദൈവങ്ങൾ) പല കർത്താക്കന്മാരും ഉണ്ട് എന്നു പറയുന്നുവല്ലോ. എന്നാൽ ആകാശത്തിലോ ഭൂമിയിലോ ദേവന്മാർ (ദൈവങ്ങൾ) എന്നു പേരുള്ളവർ ഉണ്ടെന്നുവരികിലും പിതാവായ ഏകദൈവമേ നമുക്കുള്ളൂ; അവൻ സകലത്തിനും കാരണഭൂതനും നാം അവനായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏകകർത്താവും നമുക്ക് ഉണ്ട്; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു. (1കൊരി, 8:5-6). പിതാവായ ഏകദൈവമേ ഉള്ളെന്ന് വേറെയും വാക്യങ്ങളുണ്ട്. (യോഹ, 8:41; എഫെ, 4:6). പുത്രനും പൂർണ്ണ ദൈവമാണെങ്കിൽ, പിതാവായ ഏകദൈവമേ നമുക്കുള്ളു എന്ന് പറയുമായിരുന്നോ? തന്മൂലം, ഇരുപ്രകൃതിവാദം, ബൈബിൾ വിരുദ്ധമാണെന്ന് മനസ്സിലാക്കാം.

23. “നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായി എന്നേക്കും വാഴ്ത്തപ്പെട്ടവൻ ഞാൻ ഭോഷ്കല്ല പറയുന്നതു എന്നറിയുന്നു.” (2കൊരി 11:31). അപ്പൊസ്തലന്മാർ, കർത്താവായ യേശുക്രിസ്തുവിൻ്റെ ദൈവത്തിന് സ്തോത്രം കരേറ്റുന്ന പല വാക്യങ്ങളും കാണാം: (എഫെ, 1:3; 1:17; റോമ, 15:5; 2കൊരി, 1:3; കൊലൊ, 1:3; 1പത്രൊ, 1:3). പൂർണ്ണദൈവത്തിന് ഒരു ദൈവമുണ്ടാകുക സാദ്ധ്യമോ? ക്രിസ്തു ദൈവമാണ്, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവൻ ആണ് എന്നൊക്കെ വിശ്വസിക്കുന്നവർ, ദൈവത്തിനും ഒരു ദൈവമുണ്ടെന്ന ദുരുപദേശമാണ് വിശ്വസിക്കുന്നത്. തന്മൂലം, ഇരുപ്രകൃതിവാദം സാത്താൻ്റെ വഞ്ചനയാണെന്ന് മനസ്സിലാക്കാം. യഹോവതന്നെ ഒന്നാം കല്പന 15 പ്രാവശ്യം ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്. (പുറ, 20:2-3; 9:24; ആവ, 32:39; യെശ, 43:10,11; 44:6,8; 45:5,6,18,21,22; 46:9; ഹോശേ, 13:5; യോവേ, 2:27). യഹോവയല്ലാതെ മറ്റൊരു ദൈവമില്ലെന്ന ഒന്നാം കല്പന ലംഘിക്കുന്ന ബഹുദൈവ ദുരുപദേശത്താൽ ഒരുത്തനും രക്ഷപ്രാപിക്കാൻ പോകുന്നില്ല. അതിൻ്റെ തെളിവാണ്, രണ്ടാം കല്പന ലംഘിക്കുന്നവർ ദൈവരാജ്യം അവകാശമാക്കില്ലെന്ന് ആവർത്തിച്ചു പറഞ്ഞിരിക്കുന്നത്. (1കൊരി, 5:11; 6:9-10; 10:7; 10:14; ഗലാ, 5:19-21; എഫെ, 5:5; കൊലൊ, 3:5-6; 1പത്രൊ, 4:3). ഇതുപോലെ, അനവധി തെളിവുകൾ വേറെയുമുണ്ട്; വിസ്തരഭയത്താൽ ചുരുക്കുകയാണ്.

ക്രിസ്തു സമ്പൂർണ്ണ ദൈവവും സമ്പൂർണ്ണ മനുഷ്യനും ആണെന്ന് ദൈവശാസ്ത്രം പറയുന്നു. അവൻ ദേഹവും ദേഹിയും ആത്മാവുമുള്ള പൂർണ്ണമനുഷ്യൻ ആണെന്ന് ബൈബിൾ വ്യക്തമാക്കുന്നു. (1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; യോഹ, 8:40). എന്നാൽ, ഇരുപ്രകൃതിയുണ്ടെന്ന് എവിടെയും പറഞ്ഞിട്ടില്ല. പൂർണ്ണമനുഷ്യനും പൂർണ്ണദൈവവും ചേരുമ്പോൾ രണ്ടുപേരായില്ലേ? പിന്നെ, ഏകശരീരത്തിൽ ഇരുപ്രകൃതി എന്ന വാദം എങ്ങനെ നിലനില്ക്കും? ശരീരം ഒന്നല്ലയുള്ളൂ; അത് മനുഷ്യശരീരമാണ്. (1പത്രൊ, 2:24). ആത്മശരീരം ആണെങ്കിൽ, മരണം സാദ്ധ്യമല്ല. ക്രിസ്തു മരിച്ചു; ദൈവത്തിന് മരണമില്ല. എന്തൊരു വിരോധാഭാസം ആണ്. തന്നെയുമല്ല, സമനിത്യരായ മൂന്നുപേരാണ് ട്രിനിറ്റിയിൽ ഉള്ളതെന്ന് പറയുന്നു. അതെങ്ങനെ ശരിയാകും? പിതാവും പരിശുദ്ധാത്മാവും ഏകപ്രകൃതി ഉള്ളവരും പുത്രൻ ഇരുപ്രകൃതി ഉള്ളവനും; അപ്പോൾ, തമ്മിൽ സമത്വം എവിടെയാണുള്ളത്? തന്മൂലം, ട്രിനിറ്റിയുടെയും വൺനെസ്സിൻ്റെയും ഇരുപ്രകൃതിവാദം വെറും ദുരുപദേശം മാത്രമാണെന്ന് മനസ്സിലാക്കാം.

ക്രിസ്തു ആരാണെന്ന് തുടക്കത്തിലേ വ്യക്തമാക്കിയിരുന്നു. അവൻ ഏകദൈവത്തിൻ്റെ ജഡത്തിലെ പ്രത്യക്ഷത ആകയാൽ; സുവിശേഷചരിത്രകാലം കഴിഞ്ഞാൽ അഥവാ, തൻ്റെ പ്രത്യക്ഷയുടെ ദൗത്യം കഴിഞ്ഞാൽ, അവൻ ദൈവത്തിൽനിന്ന് വിന്നനായിരിക്കില്ല; ദൈവത്തിൽ മറയുകയാണ് ചെയ്യുന്നത്. (കൊലൊ, 3:3). യേശുവിൻ്റെ വാക്കിനാൽത്തന്നെ അത് വ്യക്തമാണ്: “അന്നു നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കും; ഞാൻ നിങ്ങൾക്കുവേണ്ടി പിതാവിനോടു അപേക്ഷിക്കും എന്നു ഞാൻ പറയുന്നില്ല.” (യോഹ, 16:26). അതുകൊണ്ടാണ്, ഞാൻ തന്നേ അവൻ അഥവാ, പിതാവ് (യോഹ, 8:24,28; 13:19), ഞാനും പിതാവും ഒന്നാകുന്നു (യോഹ, 10:30), എന്നെക്കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു എന്നൊക്കെ പറഞ്ഞത്. (യോഹ, 14:9). ഫിലിപ്പോസിൻ്റെ ആവശ്യം പിതാവിനെ കാണണം എന്നായിരുന്നു. യേശുവിൻ്റെ മറുചോദ്യം: നീ എന്നെ അറിയുന്നില്ലയോ എന്നാണ്. അപ്പോൾ, ഞാനാരാണ്? ഞാനും പിതാവും ഒന്നാകുന്നു. ഞാനും പിതാവും ഒന്നാകുന്നു എന്ന പ്രയോഗം, ദൈവത്തിൻ്റെ ക്രിസ്തുവിനല്ലാതെ; ലോകത്ത് വേറെ ആർക്കും പറയാൻ കഴിയില്ല; പറഞ്ഞാൽ ഭാഷാപരമായി അതബദ്ധമാണ്. എന്തെന്നാൽ, അത് ഐക്യത്തിൽ ഒന്നാകുന്നതല്ല; അക്ഷരാർത്ഥത്തിൽ ഒന്നാകുന്നതാണ്. ഏകദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷതയായ യേശുവെന്ന പാപമറിയാത്ത മനുഷ്യൻ സുവിശേഷ ചരിത്രകാലത്ത് പിതാവിൽനിന്ന് വിഭിന്നൻ ആയിരുന്നതുകൊണ്ടാണ്, ഞാനും; പിതാവും എന്ന് വേർതിരിച്ചു പറഞ്ഞത്,. സുവിശേഷ ചരിത്രകാലം കഴിഞ്ഞാൽ പിതാവും പുത്രനും ഒന്നുതന്നെ ആകയാലാണ്, ഞാനും പിതാവും ഒന്നാകുന്നു എന്ന് പറഞ്ഞത്. അതായത്, പഴയനിയമത്തിൽ ഇല്ലായിരുന്നവനും അന്ത്യകാലത്തുമാത്രം മനുഷ്യരുടെ പാപ പരിഹാരാർത്ഥം വെളിപ്പെട്ടവനും തൻ്റെ മനുഷ്യാത്മാവിനെ പിതാവിൻ്റെ കരങ്ങളിൽ കൊടുത്തിട്ട് ക്രൂശിൽ മരിച്ചവനുമാണ് ഏകമനുഷ്യനായ യേശുക്രിസ്തു, (ലൂക്കൊ, 23:46; റോമ, 5:15; 1പത്രൊ, 1:20). ഉയിർത്തെഴുന്നേറ്റ അന്നുതന്നെ, തൻ്റെ ദൈവവും പിതാവും ആയവൻ്റെ അടുക്കലേക്ക് കരേറിപ്പോയതോടെ, യേശുവെന്ന പാപമറിയാത്ത മനുഷ്യൻ്റെ ശുശ്രൂഷ ഒരിക്കലായി പൂർത്തിയായി. (യോഹ, 20:17; എബ്രാ, 9:11,12). പിന്നീട്, സ്വർഗ്ഗത്തിൽനിന്ന് പ്രത്യക്ഷനായത് മനുഷ്യനല്ല; ദൈവമാണ്. (മർക്കൊ, 16:14). അവനെയാണ്, എൻ്റെ കർത്താവും എൻ്റെ ദൈവവും ആയുള്ളോവേ എന്ന് തോമാസ് ഏറ്റുപറഞ്ഞത്. (യോഹ, 20:28). ഒരു യെഹൂദൻ യഹോവയെ അല്ലാതെ മറ്റാരെയും “എൻ്റെ ദൈവം” (My God) എന്ന് സംബോധന ചെയ്യില്ല. “എൻ്റെ ദൈവവും എൻ്റെ കർത്താവും ആയുള്ളോവേ” എന്ന് ദാവീദ് രാജാവ് വിളിച്ചവനെത്തന്നെയാണ്, യെഹൂദനും വിശേഷാൽ അപ്പൊസ്തലനുമായ തോമാസ്, “എൻ്റെ ദൈവം” എന്ന് ഏറ്റുപറഞ്ഞത്. (സങ്കീ, 35:23). മനുഷ്യൻ്റെ പാപത്തിന് ശാശ്വതമായ പരിഹാരം വരുത്താൻ യഹോവയല്ലാതെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലും ഭൂമിയിലും ഇല്ലേയില്ല. “ഞാൻ യഹോവയാകുന്നു മറ്റൊരുത്തനുമില്ല; ഞാനല്ലാതെ ഒരു ദൈവവുമില്ല; എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല; എന്റെ ശേഷം ഉണ്ടാകയുമില്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല.” (പുറ, 20:2-3; യെശ, 43:10; 44:8; 45:5). “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39. ഒ.നോ: യോശു, 2:11; 1രാജാ, 8:23; 1ദിന, 2:11; 2ദിന, 6:14). ഇതാണ് യഥാർഥ വസ്തുത. അല്ലാതെ, ക്രിസ്തുവിന് ഇരുപ്രകൃതി ഇല്ലായിരുന്നു. അതായത്, പൗലൊസിൻ്റെ ഭയംപോലെ, ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിർമ്മലതയും വിട്ട് സഭ വഷളാകാനും, ഏകസത്യദൈവത്തെ ത്രിമൂർത്തി ബഹുദൈവമാക്കാനും ഒന്നാം കല്പനയെ ലംഘിപ്പിച്ചുകൊണ്ട് എല്ലാവനെയും നരകത്തിലേക്ക് ആനയിക്കാനുമായി, ഉപാധിയായ സർപ്പം നിഖ്യാ കോൺസ്റ്റാൻ്റിനോപ്പിൾ സുനഹദോസുകളിലൂടെ മെനഞ്ഞ തിരക്കഥയുടെ ഫലമാണ്, ഇന്നുകാണുന്ന എല്ലാ ദുരുപദേശങ്ങളും. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക!

“ദൈവാത്മാവിനെ ഇതിനാൽ അറിയാം; യേശുക്രിസ്തു ജഡത്തിൽ വന്നു എന്നു സ്വീകരിക്കുന്ന ആത്മാവൊക്കെയും ദൈവത്തിൽനിന്നുള്ളതു.” (1യോഹന്നാൻ 4:2).

എല്ലാ വിവരങ്ങളും വിശദമായറിയുക:

1. വചനം ജഡമായത്തീർന്ന പൂർണ്ണദൈവമോ? (യോഹ, 1:14).

2. പൂർണ്ണദൈവത്തിനാണോ വംശാവലിയുള്ളത്? (മത്താ, 1:1-27; ലൂക്കൊ, 3:24-38).

3. പൂർണ്ണദൈവമാണോ കന്യകയുടെ ഉദരത്തിൽ ഉരുവായത്? (മത്താ, 1:22,23).

4. പൂർണ്ണദൈവമാണോ ഒരു മനുഷ്യരാജാവിനാൽ പ്രാണരക്ഷാർത്ഥം മിസ്രയീമിലേക്ക് പാലായനം ചെയ്യപ്പെട്ടത്? (മത്താ, 2:13,14).

5. പൂർണ്ണദൈവമാണോ ‘അത്യുന്നതൻ്റെ പുത്രൻ’ എന്നു വിളിക്കപ്പെടുമെന്ന് പറഞ്ഞത്? (ലൂക്കൊ, 1:32)

6. പർണ്ണദൈവമാണോ ദൈവപുത്രൻ എന്നു വിളിക്കപ്പെടുമെന്ന് പറഞ്ഞത്? (ലൂക്കൊ, 1:35)

7. പൂർണ്ണദൈവത്തെയാണോ മറിയയുടെ ആദ്യജാതനെന്ന് വിശേഷിപ്പിച്ചിരിക്കുന്നത്? (ലൂക്കൊ, 2:7)

8. പൂർണ്ണദൈവത്തെയാണോ എട്ടാംനാളിൽ പരിച്ഛേദന കഴിച്ചത്? (ലൂക്കൊ, 2:21).

9. പൂർണ്ണദൈവത്തെയാണോ മറിയയുടെയും യോസേഫിൻ്റെയും ആദ്യജാതനായി വീണ്ടെടുത്തത്? (ലൂക്കൊ, 2:22,23).

10. പൂർണ്ണദൈവമാണോ യേസേഫിനും മറിയയ്ക്കും കീഴടങ്ങിയിരുന്നത്? (ലൂക്കൊ, 1:51)

11. പൂർണ്ണദൈവമാണോ ദൈവത്തിൻ്റെയും മനുഷ്യരുടേയും കൃപയിൽ മുതിർന്നുവന്നത്? (ലൂക്കൊ, 2:52).

12. പൂർണ്ണദൈവമാണോ ഉപജീവനത്തിനായി മരപ്പണി ചെയ്തത്? (മർക്കൊ, 6:3). 

13. പൂർണ്ണദൈവമാണോ യോഹന്നാനാൽ സ്നാനപ്പെട്ടത്? (മത്താ, 3:13-17).

14. പൂർണ്ണദൈവത്തെയാണോ വേറൊരു ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തത്? (മർക്കൊ, 1:10; പ്രവൃ, 10:30).

15. പൂർണ്ണദൈവമാണോ നാല്പതു ദിവസം ഉപവസിച്ചത്? (മത്താ, 4:2)

16. പൂർണ്ണദൈവമാണോ പിശാചിനാൽ പരീക്ഷിക്കപ്പെട്ടത്? (ലൂക്കൊ, 4:1).

17. പൂർണ്ണദൈവത്തിനാണോ വിശന്നത്? (ലൂക്കൊ, 4:2).

18. പൂർണ്ണദൈവത്തോട് കൂടെയിരുന്നാണോ വേറൊരു ദൈവം അത്ഭുതങ്ങൾ പ്രവർത്തിച്ചത്? (പ്രവൃ, 10:38). 

19. പൂർണ്ണദൈവത്തിൻ്റെ കൂടെയാണോ സൗഖ്യമാക്കുവാൻ കർത്താവിൻ്റെ ശക്തി ഉണ്ടായിരുന്നത്? (ലൂക്കൊ, 5:17)

20. പൂർണ്ണദൈവമാണോ ‘ദൈവാത്മാവിനാൽ ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നു’ എന്നു പറഞ്ഞത്? (മത്താ, 12:28). 

21. പൂർണ്ണദൈവമാണോ താൻ ശലോമോനെക്കാൾ വലിയവൻ എന്നു പറയുന്നത്? (മത്താ, 12:42).

22. പൂർണ്ണദൈവമാണോ പിതാവിനോട് പ്രാർത്ഥിച്ചത്? (മത്താ, 14:23). 

23. പൂർണ്ണദൈവമാണോ ‘കർത്താവെന്നെ അഭിഷേകം ചെയ്ത് അയച്ചിരിക്കുന്നു’ എന്നു പറയുന്നത്? (ലൂക്കൊ, 4:18,19). 

24. പൂർണ്ണദൈവത്തെയാണോ ‘ക്രിസ്തു/മശീഹ’ (അഭിഷിക്തൻ) എന്ന് വിളിക്കുന്നത്? (മത്താ, 16:16).

25. പൂർണ്ണദൈവത്തെയാണോ ദൈവത്തിന്റെ ഏകജാതൻ എന്ന് വിളിക്കുന്നത്? (യോഹ, 1:14).

26. പൂർണ്ണദൈവത്തെയാണോ ദൈവത്തിൻ്റെ ആദ്യജാതൻ എന്നു വിളിക്കുന്നത്? (റോമ, 8:29).

27. പൂർണ്ണദൈവമാണോ ”എന്നെ നല്ലവൻ എന്നു പറയുന്നതു എന്തു? ദൈവം ഒരുവൻ അല്ലാതെ നല്ലവൻ ആരുമില്ലെന്ന് പറയുന്നത്? (മർക്കൊ, 10;18).

28. പൂർണ്ണദൈവമാണോ തനിക്കെതിരെ പറഞ്ഞാൽ ക്ഷമിക്കും, ആത്മാവിനെതിരെ പറഞ്ഞാൽ ക്ഷമിക്കില്ലെന്ന് പറഞ്ഞത്? (ലൂക്കൊ, 12:10).

29. പൂർണ്ണദൈവമാണോ തന്നെത്തന്നെ മനുഷ്യൻ എന്നു വിശേഷിപ്പിക്കുന്നത്? (യോഹ, 8:40).

30. പൂർണ്ണദൈവമാണോ പിതാവ് എല്ലാവരിലും വലിയവൻ; എന്നെക്കാൾ വലിയവൻ  എന്നു പറയുന്നത്? (യോഹ, 10:29; 14:28).

31. പൂർണ്ണദൈവമാണോ ഉള്ളം കലങ്ങി: ‘പിതാവേ, ഈ നാഴികയിൽനിന്നു എന്നെ രക്ഷിക്കേണമേ’ എന്ന് പ്രാർത്ഥിച്ചത്? (യോഹ, 12:27)

32. പൂർണ്ണദൈവമാണോ ശിഷ്യന്മാരുടെ കാലുകൾ കഴുകിയത്? (യോഹ, 13:4,5)

33. പൂർണ്ണദൈവമാണോ പിതാവിനെ ഏകസത്യദൈവം എന്ന് വിളിക്കുന്നത്? (യോഹ, 17:3).

34. പൂർണ്ണദൈവമാണോ ഗെത്ത്ശെമനയിൽ പരിക്ഷീണനായി നിലത്തുവീണത്? (മത്താ, 26:39).

35. പൂർണ്ണദൈവമാണോ “പിതാവേ, കഴിയും എങ്കിൽ ഈ പാനപാത്രം എങ്കൽ നിന്നു നീങ്ങിപ്പോകേണമേ” എന്ന് പ്രാർത്ഥിച്ചത്? (മർക്കൊ, 14:36).

36. പൂർണ്ണദൈവത്തെയാണോ സ്വർഗ്ഗത്തിലെ ദൂതൻ വന്ന് ശക്തിപ്പെടുത്തിയത്? (ലൂക്കൊ, 22:43).

37. പൂർണ്ണദൈവത്തെയാണോ യൂദാ ഒറ്റുകൊടുത്തത്? (ലൂക്കൊ, 22:42).

38. പൂർണ്ണദൈവത്തെയാണോ പത്രൊസ് തള്ളിപ്പറഞ്ഞത്? (മത്താ, 26:70).

39. പൂർണ്ണദൈവത്തെയാണോ യെഹൂദന്മാർ വിസ്തരിച്ചത്? (ലൂക്കൊ, 22:66).

40. പൂർണ്ണദൈവത്തെയാണോ നിയമകോടതികൾ വിസ്തരിച്ചത്? (യോഹ, 18:38). 

41. പൂർണ്ണദൈവത്തെയാണോ യെഹൂദന്മാർ ക്രൂശിച്ചത്? (മർക്കൊ, 15:25).

42. പൂർണ്ണദൈവമാണോ ”എൻ്റെ ദൈവമേ, എൻ്റെ ദൈവമേ നീയെന്നെ കൈവിട്ടതെന്തു” എന്നു നിലവിളിച്ചത്? (മത്താ, 27:46).

43. പൂർണ്ണദൈവമാണോ ക്രൂശിൽ മരിച്ചത്? (മത്താ, 27:50).

44. പൂർണ്ണദൈവത്തെയാണോ കല്ലറയിൽ അടക്കം ചെയ്തത്? (യോഹ, 19:40).

45. പൂർണ്ണദൈവത്തെയാണോ ദൈവം ഉയിർപ്പിച്ചുത്? (പ്രവൃ, 5:30).

46. പൂർണ്ണദൈവമാണോ ‘എൻ്റെ ദൈവം’ എന്നു പിതാവിനെ വിളിക്കുന്നത്? (യോഹ, 20:17).

47. പൂർണ്ണദൈവത്തെയാണോ ദൈവത്തിൻ്റെ ദാസൻ എന്നു പറഞ്ഞിരിക്കുന്നത്? (പ്രവൃ, 3:13).

48. പൂർണ്ണദൈവത്തെയാണോ ‘എന്നെപ്പോലെ ഒരു പ്രവാചകൻ’ എന്ന് മോശെ പറയുന്നത്? (പ്രവൃ, 3:22).

49. പൂർണ്ണദൈവത്തിൻ്റെ അനുസരണമാണോ ആദാമിൻ്റെ ലംഘനത്തിന് പകരം നീതിയായത്? (റോമ, 5:16).

50. പൂർണ്ണദൈവത്തിൻ്റെ തലയായി മറ്റൊരു ദൈവമോ? (കൊരി, 11:3).

51. പൂർണ്ണദൈവത്തെയാണോ ‘പാപം അറിയാത്തവൻ’ എന്ന് പൗലൊസ് വിശേഷിപ്പിക്കുന്നത്? (2കൊരി, 5:21).

52. പൂർണ്ണദൈവമാണോ ക്രൂശിലെ മരണത്തോളം അനുസരണം കാട്ടിയത്? (ഫിലി, 2:8).

53. പൂർണ്ണദൈവം ആർക്കാണ് തൻ്റെ മരണത്താൽ മറുവില നല്കിയത്? (1തിമൊ, 2:6).

54. പൂർണ്ണദൈവത്തെയാണോ മനുഷ്യനായ ക്രിസ്തേശു എന്നു വിളിക്കുന്നത്? (1തിമൊ, 2:6).

55. പൂർണ്ണദൈവമാണോ ആത്മാവിനാൽ നീതീകരിക്കപ്പെട്ടത്? (1തിമൊ, 3:16).

56. പൂർണ്ണദൈവമാണോ ദൂതന്മാരിൽ താഴ്ചവന്നവൻ എന്നു ബൈബിൾ പറയുന്നത്? (എബ്രാ, 2:9). 

57. പൂണ്ണദൈവത്തെയാണോ അപ്പൊസ്തലൻ എന്നു വിളിക്കുന്നത്? (എബ്രാ, 3:1).

58. പൂണ്ണദൈവത്തെയാണോ മഹാപുരോഹിതൻ എന്നു വിളിക്കുന്നത്? (എബ്രാ, 3:1).

59. പൂർണ്ണദൈവമാണോ മനുഷ്യർക്ക് തുല്യമായി പരീക്ഷിക്കപ്പെട്ടത്? (എബ്രാ, 4:15).

60. പൂർണ്ണദൈവം തന്നെ മരണത്തിൽനിന്നു രക്ഷിക്കാൻ മറ്റൊരാളോട് പ്രാർത്ഥിക്കുകയോ? (എബ്രാ, 5:7)

61. പൂർണ്ണദൈവമാണോ അനുസരണം പഠിച്ച് തികഞ്ഞവനായത്? (എബ്രാ, 5:8).

62. പൂർണ്ണദൈവത്തെയാണോ ‘അവൻ പാപം ചെയ്തിട്ടില്ല; അവൻ്റെ വായിൽ വഞ്ചന ഒന്നു ഉണ്ടായിരുന്നില്ല’ (1പത്രൊ, 2:22) എന്ന് പത്രോസ് പറയുന്നത്?

63. പൂർണ്ണദൈവത്തിൻ്റെ രക്തം കൊണ്ടാണോ നമ്മുടെ പാപമെല്ലാം പോക്കി ശുദ്ധീകരിച്ചത്? (1യോഹ, 1:7).

പശുത്തൊട്ടി മുതൽ (ലൂക്കൊ, 2:7) ക്രൂശിലെ മരണംവരെ (ലൂക്കൊ, 23:46) പാപം ഒഴികെ സർവ്വത്തിലും നമുക്കു തുല്യമായി പരീക്ഷിക്കപ്പെട്ടപ്പോൾ യേശുവിലുള്ള പൂർണ്ണദൈവം എവിടെയായിരുന്നു???… (എബ്രാ,4:15). “ക്രിസ്തു തന്റെ ഐഹിക ജീവകാലത്തു തന്നെ മരണത്തിൽനിന്നു രക്ഷിപ്പാൻ കഴിയുന്നവനോടു ഉറെച്ച നിലവിളിയോടും കണ്ണുനീരോടുംകൂടെ അപേക്ഷയും അഭയയാചനയും കഴിക്കയും ഭയഭക്തി നിമിത്തം ഉത്തരം ലഭിക്കയും ചെയ്തു” (എബ്രാ, 5:7) എന്നു എബ്രായലേഖകൻ നുണപറകയാണോ???… ദൈവത്തിനു മരണമുണ്ടാകുകയോ, ആ ദൈവത്തെ രക്ഷിപ്പാൻ കഴിയുന്ന മറ്റൊരാൾ ഉണ്ടാകുകയോ ചെയ്താൽ ആ ദൈവമെങ്ങനെ ദൈവമാകും???… ‘ദൈവപുത്രൻ പൂർണ്ണദൈവമായിരുന്നു’ എന്നു പറയുന്നവരുടെ ദൈവത്തെക്കുറിച്ചുള്ള ധാരണ (concept) എന്താണ്???… മനുഷ്യനെന്ന നിലയിൽ യേശുവിന് ഒരു പിതാവ് മാത്രമല്ല; ദൈവം കൂടി ഉണ്ടായിരുന്നു. “എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതു എന്തു” (മത്താ, 27:46) എന്ന് നിലവിളിച്ചുകൊണ്ട് ക്രൂശിൽ മരിച്ചവൻ പൂർണ്ണദൈവമാണെന്ന് പഠിപ്പിക്കുന്ന ത്രിത്വം ദുരുപദേശമല്ലാതെ മറ്റെന്താണ്? യേശുക്രിസ്തുവിൻ്റെ ദൈവത്തെ അപ്പൊസ്തലന്മാർ സ്തുതിക്കുന്നതായി കാണാം. (2കൊരി, 11:31; എഫെ, 1:3; 1:17. ഒ.നോ: റോമ, 15:5; 2കൊരി, 1:3; കൊലോ, 1:3; 1പത്രൊ, 1:3). പൂർണ്ണദൈവത്തിന് ഒരു ദൈവമുണ്ടാകുക സാധ്യമോ???…

കൂടുതൽ അറിയാൻ കാണുക:

മനുഷ്യനായ ദൈവപുത്രൻ

12 thoughts on “യേശുവിൻ്റെ ഇരുപ്രകൃതി സത്യമോ?”

Leave a Reply

Your email address will not be published. Required fields are marked *