ലേവ്യർ

ലേവ്യപുസ്തകം (Leviticus) 

പഴയനിയമത്തിലെ ഒന്നാം വിഭാഗമായ ഗ്രന്ഥപഞ്ചകത്തിലെ മൂന്നാമത്തെ പുസ്തകം. ഈ പുസ്തകത്തിനു ഗ്രീക്കു സെപ്റ്റ്വജിന്റിൽ നല്കിയിട്ടുള്ള പേർ ‘ലെവെറ്റികൊൻ’ (ലേവ്യരെ സംബന്ധിച്ചുള്ളത്) എന്നാണ്. ലത്തീൻ പേരായ Liber Leviticus-ന്റെ തർജ്ജമയാണ് ലേവ്യപുസ്തകം. എബായപേർ ‘വയ്യിഖ്റാ’ (അവൻ വിളിച്ചു) ആണ്. ഇത് ലേവ്യർ 1:1-ലെ ആദ്യപദമാണ്. പുരോഹിതന്മാരുടെ നിയമം, പുരോഹിതന്മാരുടെ പുസ്തകം, വഴിപാടുകളുടെ നിയമം എന്നീ പേരുകളിലാണ് മിഷ്ണയിൽ ലേവ്യപുസ്തകം അറിയപ്പെടുന്നത്. പുസ്തകത്തിലെ പ്രതിപാദ്യത്തെ സൂചിപ്പിക്കുന്ന പേരുകളാണവ. പുറപ്പാടുപുസ്തകം വീണ്ടെടുപ്പിന്റെ പുസ്തകം ആയിരിക്കുന്നതു പോലെ, ലേവ്യ പുസ്തകം വീണ്ടെടുക്കപ്പെട്ടവരുടെ ശുദ്ധീകരണം, ആരാധന, ശുശൂഷ എന്നിവയുടെ പുസ്തകമാണ്. ലേവ്യപുസ്തകത്തിലെ പ്രതിപാദ്യം ഏറിയകൂറും പുരോഹിതന്മാരെ കുറിച്ചാണ്. ലേവ്യരെക്കുറിച്ചു വളരെക്കുറച്ചു മാത്രമേ പറയുന്നുള്ളൂ. ഈ കാരണം ചൂണ്ടിക്കാണിച്ചു പേരിന്റെ സാംഗത്യത്തിൽ സംശയം തോന്നാം. എന്നാൽ പുരോഹിതന്മാർ, ലേവ്യ പുരോഹിതന്മാരാണെന്നതു സംശയനിവൃത്തി വരുത്തും. എബ്രായർ 7-ൽ ലേവ്യ പൗരോഹിത്യത്തെക്കുറിച്ചു പറയുന്നതു ശ്രദ്ധിച്ചാൽ മതിയാകും.

ഗ്രന്ഥകർത്താവ്: പഴയനിയമത്തിലെ ആദ്യത്തെ അഞ്ചു പുസ്തകങ്ങൾ മോശെ എഴുതിയെന്നു മോശെയുടെ കാലം മുതൽ തന്നെ യിസ്രായേൽ ജനം വിശ്വസിച്ചിരുന്നു. അതിനുള്ള ശക്തമായ തെളിവുകൾ തിരുവെഴുത്തുകളിൽ നിന്നും ലഭിക്കുന്നുണ്ട് (പുറ 17:14; 24:4; 34:27; സംഖ്യാ 33:2; ആവ 31:19, 24-26; യോശുവ 1:8; 8:31; 1 രാജാ 2:3; 1 കൊരി 9:9). യേശു ക്രിസ്തുവിന്റെ പ്രസ്താവനയിലും അത് വ്യക്തമാണ് (മത്താ 19:8; ലൂക്കൊ 24:44; യോഹ 5:46-47; 7:19). മോശയുടെ കാലത്തു സീനായിൽ വച്ച് ദൈവം നല്കിയ വെളിപ്പാടിനോടു ഈ പുസ്തകത്തിന്റെ ഉള്ളടക്കം ബന്ധപ്പെട്ടിരിക്കുന്നു. (7:37; 26:46; 27:34). എന്നാലതു ഈ പുസ്തകത്തിന്റെ ഗ്രന്ഥകർത്തത്വത്തിന്റെ പ്രശ്നം പരിഹരിക്കുന്നില്ല. പുറപ്പാടിന്റെ പല ഭാഗങ്ങളിലും മോശെയെ എഴുത്തുകാരനായി പറയുന്നെങ്കിലും (പുറ, 17:14; 24:4; 34:27) ലേവ്യ പുസ്തകത്തിന്റെ ഒരു ഭാഗമെങ്കിലും മോശെ എഴുതിയതായി പറഞ്ഞിട്ടില്ല. ഇന്നു നമ്മുടെ കൈവശം ഉള്ളതുപോലെ മോശെ ഇതിനെ ക്രമമായി ചിട്ടപ്പെടുത്തിയതാകാനും ഇടയുണ്ട്. ലേവ്യ പുസ്തകത്തിലെ 27 അദ്ധ്യായങ്ങളിൽ 56 പ്രാവശ്യമെങ്കിലും ഈ ന്യായപ്രമാണ കല്പനകളെ യഹോവ മോശെയ്ക്ക് നല്കി എന്നു പറഞ്ഞിരിക്കുന്നതിൽ നിന്നും മോശെയുടെ ഗ്രന്ഥകർത്തത്വം അംഗീകരിക്കാവുന്നതേയുള്ളു.

എഴുതിയ കാലം: മിസ്രയീമിൽ നിന്നുള്ള പുറപ്പാടിൻ്റെയും മരുഭൂവാസത്തിൻ്റെയും കാലത്താണ് പഞ്ചഗ്രന്ഥങ്ങൾ എഴുതുന്നത്. അത് ബി.സി. 1572-1532-ലാണ്. 

ഉദ്ദേശ്യം: 400 വർഷമായി യിസ്രായേല്യർ ഈജിപ്തിൽ അടിമകളായിരുന്നതിനാൽ, അവരുടെ ദൈവസങ്കല്പം ബഹുദൈവ പുറജാതീയ ഈജിപ്തുകാർ വളച്ചൊടിച്ചിരുന്നു. പാപിയായ, എന്നാൽ വീണ്ടെടുക്കപ്പെട്ട ഒരു മനുഷ്യനെ പരിശുദ്ധ ദൈവവുമായുള്ള ബന്ധത്തിൽ നയിക്കാൻ നിർദ്ദേശങ്ങളും നിയമങ്ങളും നൽകുക എന്നതാണ് ലേവ്യപുസ്തകത്തിന്റെ ലക്ഷ്യം. ഒരു വിശുദ്ധ ദൈവത്തോടുള്ള പ്രതികരണമായി വ്യക്തിപരമായ വിശുദ്ധിയുടെ ആവശ്യകതയെക്കുറിച്ച് ലേവ്യപുസ്തകത്തിൽ ഊന്നൽ ഉണ്ട്. ശരിയായ യാഗങ്ങൾ അർപ്പിക്കുന്നതിലൂടെ പാപത്തിന് പ്രായശ്ചിത്തം ചെയ്യണം. (അ, 8-10). ഭക്ഷണരീതികൾ (ശുദ്ധവും അശുദ്ധവുമായ ഭക്ഷണങ്ങൾ), പ്രസവം, ശ്രദ്ധാപൂർവ്വം നിയന്ത്രിക്കാവുന്ന രോഗങ്ങൾ എന്നിവയാണ് പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള മറ്റ് വിഷയങ്ങൾ (11-15 അ). പാപപരിഹാര ദിനത്തെ 16-ാം അധ്യായം വിവരിക്കുന്നു. കൂടാതെ, അന്നത്തെ വിജാതീയരുടെ നിലവിലെ രീതികൾക്ക് വിരുദ്ധമായി, ദൈവജനം അവരുടെ വ്യക്തിപരവും, ധാർമ്മികവും, സാമൂഹികവുമായ ജീവിതത്തിൽ ശ്രദ്ധാലുക്കൾ ആകുവാനും നിർദ്ദേശിക്കുന്നു. (17-22 അ).

പ്രധാന വാക്യങ്ങൾ: 1. “അവൻ ഹോമയാഗത്തിന്റെ തലയിൽ കൈവെക്കേണം; എന്നാൽ അതു അവന്നുവേണ്ടി പ്രായശ്ചിത്തം വരുത്തുവാൻ അവന്റെ പേർക്കു സുഗ്രാഹ്യമാകും.” ലേവ്യർ 1:4.

2. “മാംസത്തിന്റെ ജീവൻ രക്തത്തിൽ അല്ലോ ഇരിക്കുന്നതു; യാഗപീഠത്തിന്മേൽ നിങ്ങൾക്കുവേണ്ടി പ്രായശ്ചിത്തം കഴിപ്പാൻ ഞാൻ അതു നിങ്ങൾക്കു തന്നിരിക്കുന്നു; രക്തമല്ലോ ജീവൻ മൂലമായി പ്രായശ്ചിത്തം ആകുന്നതു.” ലേവ്യർ 17:11.

3. “നിന്റെ ജനത്തിന്റെ മക്കളോടു പക വെക്കരുതു; കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം; ഞാൻ യഹോവ ആകുന്നു.” ലേവ്യർ 19:18.

ബാഹ്യരേഖ: I. ദൈവത്തോടടുത്തു വരാനുള്ള മാർഗ്ഗം: 1:1-10:20. 

1. യാഗങ്ങൾ: 1:1-7:38.

a. ഹോമയാഗം: (അ.1)

b. ഭോജനയാഗം: (അ.2)

c. സമാധാനയാഗം: (അ.3)

d. പാപയാഗം: (4:1-5:13)

e. അകൃത്യയാഗം: (5:14-6:7)

2. പുരോഹിതന്മാർ: 8:1-10:20.

a. പുരോഹിതന്മാരുടെ മോശയാലുള്ള അവരോധനം: (അ.8)

b. അഹരോൻ അർപ്പിക്കേണ്ട യാഗങ്ങൾ: (അ.9)

c. നാദാബ്, അബീഹൂ ഏന്നിവരുടെ ദൈവാലയ ധ്വംസനം: (അ.10)

II. ദൈവത്തിന്റെ മുമ്പിൽ വിശുദ്ധജീവിതം നയിക്കാനുള്ള മാർഗ്ഗങ്ങൾ: 11:1-27:34. 

1. ഭക്ഷണം സംബന്ധിച്ച്: 11:1-47. 

2. പ്രസവം സംബന്ധിച്ച്: 12:1-8.

3. കുഷ്ഠരോഗം സംബന്ധിച്ച്: 13:1-14:57.

4. സ്വകാര്യജീവിതം സംബന്ധിച്ച്: 15:1-33.

5. ആരാധനയും പാപപരിഹാര ദിവസവും: 16:1-17:16.

6. മാനുഷിക ബന്ധങ്ങൾ, ജനവും പുരോഹിതനും: 18:1-22:33.

7. ശബ്ബത്തും, ഏഴുത്സവങ്ങളും: 23:1-44.

a. ശബ്ബത്ത്: (23:1-3)

b. പെസഹ: (23:4,5)

c. പുളിപ്പില്ലാത്തപ്പം: (23:6-8)

d. ആദ്യഫലക്കറ്റ: (23:9-14)

e. വാരോത്സവം: (23:15-22)

f. കാഹളധ്വനി: (23:23-25)

g. പാപപരിഹാരം: (23:26-32)

h. കൂടാരപ്പെരുന്നാൾ: (23:33,34)

8. എണ്ണ, കാഴ്ചയപ്പത്തിന്റെ മേശ തുടങ്ങിയവ: 24:1-23. 

9. ശബ്ബത്ത്, യോവേൽ സംവത്സരം തുടങ്ങിയവ: 25:1-55.

10. അനുഗ്രഹങ്ങളും ശാപങ്ങളും: 26:1-47.

a. ദൈവത്തെ അനുസരിക്കുന്നവർകുള്ള അനുഗ്രഹങ്ങൾ: (26:1-13)

b. ദൈവത്തെ ആനുസരിക്കാത്തവർക്കുള്ള ശാപങ്ങൾ: (26:14-39)

c. അനുതാപം, ഏറ്റുപറച്ചിൽ എന്നിവയാലുള്ള പുനരുത്ഥാരണം: 26:40-46)

11. നേർച്ചയും ദശാംശവും: 27:1-34.

ലേവ്യരിലെ പൂർണ്ണവിഷയം

അഞ്ചു പ്രധാനപ്പെട്ട യാഗങ്ങൾ/വഴിപാടുകൾ 1:1—6:7
ദഹനയാഗം 1:1-17
ഭോജനയാഗം 2:1-16
സമാധാനയാഗം 3:1-17
പാപയാഗം 4:1—5:13
അകൃത്യയാഗം 5:14—6:7
തുടര്‍മാനമായ ഹോമയാഗം 6:8-13
വഴിപാടുകളെക്കുറിച്ചുള്ള കൂടുതൽ നിര്‍ദ്ദേശങ്ങൾ 6:14—7:38
പുരോഹിതന്മാർ പ്രതിഷ്ഠിക്കപ്പെടുന്നു 8:1-36
പുരോഹിതന്മാര്‍ പ്രവൃത്തി ആരംഭിക്കുന്നു 9:1-24
നാദാബ് അബീഹു എന്നിവരുടെ മരണം 10:1-7
പുരോഹിതന്മാര്‍ക്കുള്ള നിര്‍ദ്ദേശങ്ങൾ 10:8-20
ശുദ്ധിയും അശുദ്ധിയും 11:1—15:33
ശുദ്ധവും അശുദ്ധവുമായ ഭക്ഷണം 11:1-47
ജനനത്തിനുശേഷമുള്ള ശുദ്ധീകരണം 12:1-8
കുഷ്ഠരോഗത്തെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങൾ 13:1-46
ഭിത്തിമേലുള്ള വടുക്കളെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങൾ 13:47-59
കുഷ്ടരോഗത്തിന്റെ ശുദ്ധീകരണം 14:1-32
വടുക്കളുടെ ശുദ്ധീകരണം 14:33-57
ശരീര സ്രവങ്ങളെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങൾ 15:1-33
മഹാപാപപരിഹാരദിനം 16:1-34
യാഗത്തിനുള്ള സ്ഥലം 17:1-9
രക്തം ഭക്ഷിക്കുന്നതിനുള്ള വിലക്കു 17:10-14
വിലക്കപ്പെട്ട ലൈംഗിക ബന്ധങ്ങൾ 18:1-30
വിവിധ നിയമങ്ങളും പ്രമാണങ്ങളും 19:1—20:27
വിശുദ്ധിയും പുരോഹിത്മാരുടെ കര്‍ത്തവ്യങ്ങളും 21:1—22:33
ദൈവം നിയമിച്ച ഉത്സവങ്ങളും, സമയങ്ങളും 23:1-44
ശബ്ബത്ത് 23:3
പെസഹ, പുളിപ്പില്ലാത്ത അപ്പം 23:4-8
ആദ്യഫലം 23:9-14
പെന്തക്കോസ്ത്ത് 23:15-22
പാപപരിഹാരം 23:26-32
കൂടാരപെരുന്നാൾ 23:33-44
അപ്പവും എണ്ണയും നിരന്തരമായി ദൈവമുമ്പാകെ 24:1-9
ദൂഷണം പറയുന്നവനുള്ള ശിക്ഷ 24:10-23
ശബ്ബത്ത് സംവത്സരം 25:1-7
യോബേൽ സംവത്സരം 25:8-55
അനുസരണത്തിനുള്ള അനുഗ്രഹങ്ങൾ 26:1-12
അനുസരണക്കേടിനുള്ള ശാപങ്ങൾ 26:13-46
വ്യക്തിനിയമങ്ങൾ 27:1-34

പ്രതിപാദ്യം: ലേവ്യപുസ്തകത്തിന്റെ ചരിത്രപരമായ പശ്ചാത്തലം യിസായേൽ മക്കളുടെ സീനായിയിലെ വാസമാണ്. ആരാധനയുടെ നിയമങ്ങളും അനുഷ്ഠാനങ്ങളുമാണ് പ്രധാന പ്രതിപാദ്യം. യിസ്രായേലിനു സീനായിയിൽ ഉണ്ടായ അനുഭവങ്ങളുടെ ആഖ്യാനം തുടരുക എന്ന ലക്ഷ്യം ലേവ്യപുസ്തക രചനയ്ക്കു പിന്നിലുണ്ട്. പുസ്തകത്തിന്റെ ആദ്യവചനങ്ങളിൽ നിന്നും, ആവർത്തിക്കപ്പെടുന്ന ശൈലിയിൽ നിന്നും ഇത് വ്യക്തമാണ്: യഹോവ മോശെയോട് അരുളിചെയ്തത് (1:1; 4:1; 5:14), യഹോവ അഹരോനോട് അരുളിചെയ്തത് (10:8), യഹോവ മോശെയോടും അഹരോനോടും അരുളിചെ യ്തത് (11:1; 13:1) എന്നിവ ശ്രദ്ധിക്കുക.

“നിങ്ങൾ എനിക്കു ഒരു പുരോഹിതരാജത്വവും വിശുദ്ധജവും ആകും” (പുറ 19:6) എന്ന വാഗ്ദത്തത്തിനായി യിസ്രായേല്യർ സീസായി പർവ്വതത്തിൽ ഒരുക്കപ്പെട്ടു കഴിഞ്ഞു. യഹോവയ്ക്ക് അവരുടെ മദ്ധ്യേ വസിക്കുവാനുള്ള സമാഗമനകൂടാരം പാളയത്തിന്റെ മദ്ധ്യേ തയ്യാറായിക്കഴിഞ്ഞു. (പുറ, 40). വഴിപാടുകളെക്കുറിച്ചുളള നിയമങ്ങൾ (ലേവ്യ, 1-7) ഒരു പ്രത്യേക ഘടകമായി മുമ്പു തന്നെ നിലവിലിരുന്നു. (ലേവ്യ, 7:35-38). യാഗാർപ്പണങ്ങളുടെ ചരിത്രം ഉല്പത്തി 4:3-5-ൽ തന്നെ ആരംഭിക്കുന്നു. യാഗങ്ങളെയും വഴിപാടുകളെയും സംബന്ധിക്കുന്ന ഭാഗങ്ങൾ ഗ്രന്ഥപഞ്ചകത്തിൽ ലേവ്യപുസ്തകത്തിനു മുമ്പുതന്നെ ഉണ്ട്. എന്നാൽ ലേവ്യപുസ്തകത്തിൽ യാഗങ്ങളുടെ ക്രമീകരണം മുഴുവൻ യഹോവ നിയന്ത്രിക്കുകയും യിസായേലിന്റെ പാപപരിഹാരത്തിനുള്ള മാർഗ്ഗമായി അതിനെ പ്രത്യേക രീതിയിൽ സ്ഥാപിക്കുകയും ചെയ്യുന്നു. രക്തം ഭക്ഷിക്കരുതെന്ന നിരോധനം 3:17-ലും 7:26-ലും ഉണ്ട്. എന്നാൽ അതിന്റെ കാരണം പറഞ്ഞിരിക്കുന്നത് 17:11-ലാണ്. ഈ വാക്യത്തിന്റെ വെളിച്ചത്തിലായിരിക്കണം ഒന്നു മുതൽ 7 വരെയുള്ള അദ്ധ്യായങ്ങളിൽ പറഞ്ഞിരിക്കുന്ന രക്തച്ചൊരിച്ചിലിനെയും രക്തം തളിക്കലിനെയും മനസ്സിലാക്കേണ്ടത്. ഇത് ലേവ്യ പുസ്തകത്തിന്റെ ഐക്യത്തെ തെളിയിക്കുന്ന ഒരു സൂചനയാണ്. 

അശുദ്ധിയെ സംബന്ധിക്കുന്ന ചട്ടങ്ങൾ 7:21-ലുണ്ട്. 11-15 വരെയുള്ള അദ്ധ്യായങ്ങളിൽ അശുദ്ധിയെക്കുറിച്ചു വിശദമായി പറഞ്ഞിട്ടുണ്ട്.. ലേവ്യർ 10:10-ൽ ശുദ്ധവും അശുദ്ധവും നിർമ്മലവും മലിനവും തമ്മിലുള്ള വ്യത്യാസം സൂചിപ്പിച്ചിട്ടുണ്ട്. എന്നാൽ 11-ാം അദ്ധ്യായത്തിലാണ് അതിന്റെ വിശദമായ പ്രതിപാദനമുള്ളത്. ശുദ്ധാശുദ്ധങ്ങളെക്കുറിച്ചുള്ള നിയമങ്ങൾ യിസ്രായേല്യർ പാപത്തെ ഒഴിച്ചു നിറുത്തേണ്ടുന്ന ആവശ്യത്തെ ചൂണ്ടിക്കാണിക്കുന്നു. ദൈവത്തെയും തന്റെ ജനത്തെയും തമ്മിൽ അകറ്റി നിർത്തുന്നത് പാപമാണ്. അതിനാൽ യാഗത്തിലൂടെയും (1-7 അ), പൗരോഹിത്യത്തിലുടെയും (8-10 അ) അവർ ദൈവത്തെ സമീപിക്കേണ്ടതാണ്. ശുദ്ധാശുദ്ധമൃഗങ്ങളെ സംബന്ധിച്ചുള്ള 11-ാം അദ്ധ്യായത്തിലെ നിയമങ്ങളിലെ സുചന 20:25-ൽ കാണാം. ഈ വാക്യം 18-20 വരെയുള്ള അദ്ധ്യായങ്ങളും 1-15 വരെയുള്ള അദ്ധ്യായങ്ങളും തമ്മിൽ അടുത്ത ബന്ധമുണ്ടെന്നു കാണിക്കുന്നു. ഇവയെല്ലാം ലേവ്യപുസ്തകത്തിന്റെ ഐക്യം വ്യക്തമാക്കുന്നു. ലേവ്യർ 17:26-ൽ കാണപ്പെടുന്ന പ്രമാണങ്ങൾ ‘വിശുദ്ധിയുടെ നിയമസംഹിത’ എന്ന നിലയിൽ പ്രത്യേകമായി നിലവിലിരുന്നതാണെന്ന ധാരണയ്ക്കു വിരുദ്ധവുമാണിത്. 

‘യഹോവയുടെ വിശുദ്ധിയുടെ പുസ്തകം’ എന്നു ലേവ്യ പുസ്തകത്തെ വിളിക്കുന്നതിൽ അനൗചിത്യമില്ല. ഞാൻ വിശുദ്ധനാകകൊണ്ടു നിങ്ങളും എനിക്കു വിശുദ്ധരായിരിപ്പിൻ (20:26) എന്നാണ് യഹോവ ആവശ്യപ്പെടുന്ന്ത്. നാദാബ്, അബീഹു (10:1-7), ദൈവദൂഷകൻ (24:10-23) എന്നിവരുടെ പാപത്തിനു നല്കിയ ശിക്ഷയിൽ യഹോവയുടെ വിശുദ്ധി വെളിപ്പെട്ടു. വഴിപാടുകൾ, ഭോജ്യങ്ങൾ, ശുദ്ധീകരണം, പരിശുദ്ധി, ഉത്സവങ്ങൾ, ആചാരങ്ങൾ എന്നിവയുടെ പ്രമാണങ്ങൾ യഹോവയുടെ വിശുദ്ധിക്കനുസൃതമാണ്. ജനത്തിനും യഹോവയ്ക്കും മദ്ധ്യേ നില്ക്കുന്നവരാണ് പുരോഹിതന്മാർ. ലേവ്യപൗരോഹിത്യം ശ്രഷ്ഠമഹാപുരോഹിതനായ യേശുക്രിസ്തുവിനെ ചൂണ്ടിക്കാണിക്കുന്നു. യാഗപീഠത്തിലെ രക്തം ഒഴിച്ചുകൂടാനാവാത്തതാണ്. ലേവ്യയാഗങ്ങളെയും, പഴയനിയമത്തെ തന്നെയും പൂർത്തിയാക്കുവാനും നിറവേറ്റാനുമായി വരുന്ന ഏകനെ ചൂണ്ടിക്കാണിക്കുയായിരുന്നു വീണ്ടെടുപ്പിന്റെ രക്തം. നമ്മുടെ പാപങ്ങൾക്കു പ്രായശ്ചിത്തയാഗമായും പുരോഹിതനായും സ്വന്തപുത്രനെ നല്കിയ ദൈവത്തിന്റെ മുമ്പിൽ വിശുദ്ധജീവിതം നയിക്കുവാനുള്ള നമ്മുടെ കടപ്പാടിനെ ലേവ്യപുസ്തകം വ്യക്തമാക്കുന്നു. 

പുറപ്പാട്

പുറപ്പാട് പുസ്തകം (Exodus) 

ബൈബിളിലെ രണ്ടാമത്തെ പുസ്തകം. എബ്രായയിൽ വ്എല്ലെഹ് ഷ്മോത് (പേരുകളാവിതു) എന്നും, ചുരുക്കി ഷ്മോത് (പേരുകൾ) എന്നും വിളിക്കുന്നു. സെപ്റ്റ്വജിന്റാണ് പുറപ്പാട് എന്ന പേര് വിഷയാടിസ്ഥാനത്തിൽ നല്കിയത്. ഉല്പത്തി ആരംഭങ്ങളുടെ പുസ്തകവും പുറപ്പാട് വീണ്ടെടുപ്പിന്റെ പുസ്തകവുമാണ്. ഉല്പത്തി പുസ്തകത്തിലെ മൂന്നു വലിയ പ്രവചനങ്ങൾ പുറപ്പാടിൽ നിറവേറിയതായി രേഖപ്പെടുത്തിയിട്ടുണ്ട്. 1. യിസ്രായേൽ മിസയീമിൽ ഒരു വലിയ ജാതി ആകും: (ഉല്പ, 46:3). 2. യിസായേല്യർ മിസയീമിൽ നാനൂറു വർഷം പ്രവാസികളായിരുന്നു ആ ദേശക്കാരെ സേവിക്കും: (ഉല്പ, 15:13). 3. ദൈവം മിസ്രയീമിനെ വിധിക്കും. അതിന്റെ ശേഷം അവർ വളരെ സമ്പത്തോടുകൂടെ പുറപ്പെട്ടു പോരും: (ഉല്പ, 15:14). തന്റെ മരണക്കിടക്കയിൽ യോസേഫിന് പുറപ്പാടിന്റെ പ്രത്യാശ ഉണ്ടായിരുന്നു. (ഉല്പ, 50:24,25). 

ഗ്രന്ഥകർത്താവ്: പഴയനിയമത്തിലെ ആദ്യത്തെ അഞ്ചു പുസ്തകങ്ങൾ മോശെ എഴുതിയെന്നു മോശെയുടെ കാലം മുതൽ തന്നെ യിസ്രായേൽ ജനം വിശ്വസിച്ചിരുന്നു. അതിനുള്ള ശക്തമായ തെളിവുകൾ തിരുവെഴുത്തുകളിൽ നിന്നും ലഭിക്കുന്നുണ്ട് (പുറ 17:14; 24:4; 34:27; സംഖ്യാ 33:2; ആവ 31:19, 24-26; യോശുവ 1:8; 8:31; 1 രാജാ 2:3; 1 കൊരി 9:9). യേശു ക്രിസ്തുവിന്റെ പ്രസ്താവനയിലും അത് വ്യക്തമാണ് (മത്താ 19:8; ലൂക്കൊ 24:44; യോഹ 5:46-47; 7:19). യോശുവയുടെ കാലത്തു തന്നെ ന്യായപ്രമാണ പുസ്തകം ഉണ്ടായിരുന്നു. (യോശു, 8:34). മോശെയുടെ കർതൃത്വത്തെ ക്രിസ്തുവും അംഗീകരിച്ചിരുന്നു. (മർക്കൊ, 1:44). ഗ്രന്ഥപഞ്ചകത്തിലെ മറ്റു പുസ്തകങ്ങളിൽ എന്നപോലെ ലിഖിതവും വാചികവുമായ രേഖകളെ മോശെ ഇതിന്റെ രചനയ്ക്കും പ്രയോജനപ്പെടുത്തിയിരിക്കണം. പുസ്തകത്തിന്റെ ഐക്യം എഴുത്തുകാരൻ ഏകനാണെന്നു വ്യക്തമാക്കുന്നു.

എഴുതിയ കാലം: മിസ്രയീമിൽ നിന്നുള്ള പുറപ്പാടിൻ്റെയും മരുഭൂവാസത്തിൻ്റെയും കാലത്താണ് പഞ്ചഗ്രന്ഥങ്ങൾ എഴുതുന്നത്. അത് ബി.സി. 1572-1532-ലാണ്. 

ഉദ്ദേശ്യം: യിസ്രായേൽ ജനത്തെ മിസയീമ്യ അടിമത്തത്തിൽ നിന്നു വിടുവിച്ചു ദൈവാധിപത്യഭരണത്തിൽ വിധേയപ്പെടുത്തുന്ന ചരിത്രം നല്കുകയാണ് പുറപ്പാട് പുസ്തകത്തിന്റെ പ്രധാന ഉദ്ദേശ്യം. യിസ്രായേൽ മക്കളുടെ അപ്രതീക്ഷിതമായ വർദ്ധനവിനെ വിവരിച്ചുകൊണ്ടു പുസ്തകം ആരംഭിക്കുന്നു. കഠിനമായി പീഡിപ്പിക്കപ്പെട്ട ജനം ദൈവത്തോടു നിലവിളിക്കുകയും മോശെ മുഖാന്തരം ദൈവം അവരെ വിടുവിക്കുകയും ചെയ്തു. ചെങ്കടൽ കടന്നു ജനം സീനായി പർവ്വതത്തിൽ എത്തി. അവിടെവച്ചു ദൈവം അവരുമായി നിയമം ചെയ്ത് അവർക്കു ന്യായപ്രമാണം നല്കി. തുടർന്നു ദൈവനിവാസമായ സമാഗമനകൂടാരത്തിന്റെ പണിയെക്കുറിച്ചുള്ള നിർദ്ദേശങ്ങൾ കൊടുത്തു. സമാഗമനകൂടാരത്തിന്റെ സ്ഥാപനത്തോടു കൂടി പുറപ്പാടു പുസ്തകം അവസാനിക്കുന്നു. 

പ്രധാന വാക്യങ്ങൾ: 1. “അനന്തരം യോസേഫിനെ അറിയാത്ത പുതിയോരു രാജാവു മിസ്രയീമിൽ ഉണ്ടായി.” പുറപ്പാട് 1:8.

2. “ദൈവം അവരുടെ നിലവിളി കേട്ടു; ദൈവം അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും തനിക്കുള്ള നിയമവും ഓർത്തു. ദൈവം യിസ്രായേൽമക്കളെ കടാക്ഷിച്ചു; ദൈവം അറിഞ്ഞു.” പുറപ്പാട് 2:24-25.

3. “മിസ്രയീമ്യരെ ദണ്ഡിപ്പിക്കയിൽ മിസ്രയീമിലിരുന്ന യിസ്രായേൽമക്കളുടെ വീടുകളെ ഒഴിഞ്ഞു കടന്നു നമ്മുടെ വീടുകളെ രക്ഷിച്ച യഹോവയുടെ പെസഹയാഗം ആകുന്നു ഇതു എന്നു നിങ്ങൾ പറയേണം. അപ്പോൾ ജനം കുമ്പിട്ടു നമസ്കരിച്ചു.” പുറപ്പാട് 12:27.

4. “അടിമവീടായ മിസ്രയീംദേശത്തുനിന്നു നിന്നെ കൊണ്ടുവന്ന യഹോവയായ ഞാൻ നിന്റെ ദൈവം ആകുന്നു. ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുതു.” പുറപ്പാട് 20:2-3.

ഉള്ളടക്കം: l. യിസ്രായേൽ മിസയീമിൽ: 1:1-12:36. 

1. വംശാവലി: 1:1-6. 

2. മിസയീമിലെ അടിമത്തം: 1:7-22.

3. മോശെയുടെ ശൈശവം: 2:1-10.

4. മോശെയുടെ ജീവചരിത്രം: 2:11-4:26.

5. യിസ്രായേല്യർക്കു നേരിട്ട പീഡനം: 4:27-6:13.

6. വംശാവലി വിവരണം: 6:14-27.

7. മോശെയും അഹരോനും ഫറവോന്റെ മുമ്പിൽ: 6:28:7:18.

8. മിസയീമിലെ ബാധകൾ: 7:19-11;10. 

a. 1-ാമത്തെ ബാധ – നൈൽനദി രക്തമായിത്തീർന്നു: 7:19-25.

b. 2-ാമത്തെ ബാധ – തവള: 8:1-15.

c. 3-ാമത്തെ ബാധ – പേൻ: 8:16:19.

d. 4-ാമത്തെ ബാധ – നായീച്ച: 8:20-32.

e. 5-ാമത്തെ ബാധ – മൃഗവ്യാധി: 9:1-7.

f. 6-ാമത്തെ ബാധ – പുണ്ണ്: 9:8-12.

g. 7-ാമത്തെ ബാധ – കൽമഴ: 9:13-35.

h. 8-ാമത്തെ ബാധ – വെട്ടുക്കിളി: 10:120.

i. 9-ാമത്തെ ബാധ – മൂന്നു ദിവസത്തെ കൂരിരുട്ട്: 10:1-20.

II. പുറപ്പാടും സീനായ് പർവ്വതത്തിലേക്കുള്ള യാത്രയും: 13:1-18:27.

1. പെസഹയും 10-ാമത്തെ ബാധയും: 12:1-51.

2. കടിഞ്ഞൂലിനെയും പുളിപ്പില്ലാത്ത അപ്പത്തെയും സംബന്ധിക്കുന്ന ചട്ടങ്ങൾ: 13:1:16.

3. മിസയീമിൽ നിന്നുള്ള പുറപ്പാടും ഫറവോന്റെ പിന്തുടരലും: 13:17-14:31.

4. മോശെയുടെ സങ്കീർത്തനം: 15:1-21.

5. ശൂർ മരുഭൂമി: 15:22-27.

6. സീൻ മരുഭൂമി: 16:1-36.

7. രെഫീദീമിലെ സംഭവങ്ങൾ: 17:1-16.

8. യിത്രോ മോശെയെ സന്ദർശിക്കുന്നു: 18:1-27.

III. യിസ്രായേല്യർ സീനായിൽ: 19:1-40:38.

1. മോശെ സീനായിൽ: 19:1-25; 20:18-21.

2. പത്തു കല്പനകൾ: 20:1-17.

3. ഉടമ്പടി പ്രമാണങ്ങൾ: 20:22-23-33.

4. ഉടമ്പടിയുടെ സ്ഥിരീകരണം: 24:1-8.

5. മോശെ സീനായി പർവ്വതത്തിലേക്കു മടങ്ങുന്നു: 24:9-18.

6. സമാഗമനകൂടാരം, പൗരോഹിത്യം: 25:1-31:17.

7. സ്വർണ്ണ കാളക്കുട്ടി: 32:1-35.

8. ഹോരേബിൽ വച്ച് മോശ ദൈവത്തെ കാണുന്നു: 33:1-23.

9. നിയമം വീണ്ടും എഴുതുന്നു: 34:1-35. 

10. സമാഗമനകൂടാരം പണിയുന്നു: 35:1-38:31 

11. പുരോഹിത വസ്ത്രം: 39:1-43.

12. സമാഗമനകൂടാര സ്ഥാപനം: 40:1-38. 

പുറപ്പാടിലെ പൂർണ്ണവിഷയം

മിസ്രയീമിലെ അടിമകളായ യിസ്രായേല്യർ 1:1-22
മോശെയുടെ ജനനവും ആദ്യ സംവത്സരങ്ങളും 2:1-10
മോശെയുടെ മിദ്യാനിലേക്കുള്ള പാലായനവും, തുടര്‍ന്നുള്ള 40 വര്‍ഷങ്ങളും 2:11-24
ദൈവം മോശെയെ കത്തുന്ന മുൾപ്പടര്‍പ്പിൽ വച്ച് വിളിക്കുന്നതും,
മിസ്രയീമിലേക്ക് അയക്കുന്നതും 3:1—4:17
മോശെ ഒഴിഞ്ഞു മാറുവാൻ ശ്രമിക്കുന്നു 3:11-13
ദൈവം തന്റെ പേര് വെളിപ്പെടുത്തുന്നു 3:14-15
മോശെ വീണ്ടും ഒഴിഞ്ഞു മാറുന്നു, ദൈവം തനിക്ക് അത്ഭുതങ്ങൾ ചെയ്യുവാനുള്ള അധികാരം നൽകുന്നു 4:1-9
മോശെ പിന്നെയും ഒഴിഞ്ഞു മാറാൻ ശ്രമിക്കുന്നു
മറ്റൊരാളിനെ അയക്കുവാൻ ആവശ്യപ്പെടുന്നു 4:10-12
മോശെ മിസ്രയീമിലേക്ക് മടങ്ങിപ്പോകുന്നു 4:18-31
മോശെയും അഹരോനും ഫറവോന്റെ അടുക്കൽ പോകുന്നു 5:1-21
ദൈവം നൽകുന്ന വിടുതലിന്റെ വാഗ്ദത്തം 5:22—6:12
അഹരോന്റെ വടി സര്‍പ്പമായി മാറുന്നു 7:9-13
ദൈവം മിസ്രയീമിന്റെ മേൽ ബാധകളെ അയക്കുന്നു 7:14—12:30
വെള്ളം രക്തമായി 7:14-24
തവള 7:25—8:15
പേൻ 8:16-19
നായീച്ച 8:20-32
മൃഗങ്ങളുടെ മേലുള്ള വ്യാധി 9:1-7
പരുക്കൾ 9:8-12
കൽമഴ 9:13-35
വെട്ടുക്കിളി 10:1-20
കൂരിരുട്ട് 10:21-24
ആദ്യജാത സംഹാരം 11:1—12:30
പെസഹ 12:1-28
യിസ്രായേൽ മിസ്രയീം വിടുന്നു 12:31-42
പെസഹായുടെ നിയമങ്ങൾ 12:43-50
ആദ്യജാതരെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങൾ 13:1-16
മേഘസ്തംഭവും, അഗ്നിസ്തംഭവും 13:20-22
യിസ്രായേൽ ജനം ചെങ്കടൽ കടക്കുന്നു, ഫറവോന്റെ സൈന്യം മുങ്ങിപ്പോകുന്നു 14:1-31
വീണ്ടെടുപ്പിന്റെ ഗീതം 15:1-21
മാറായിലെയും എലീമിലെയും വെള്ളം 15:22-27
ദൈവം മന്നയും കാടപ്പക്ഷിയും നൽകുന്നു 16:1-36
ദൈവം പാറയിൽനിന്നും വെള്ളം നൽകുന്നു 17:1-7
അമാലേക്യരുമായുള്ള യുദ്ധം 17:8-15
മോശെയുടെ അമ്മായി അപ്പൻ 18:1-27
യിസ്രായേലും ദൈവവും സീനായിയിൽ 19:1-25
നിയമത്തിന്റെ ഉടമ്പടി 19:5-8
പത്തുകല്പനകൾ 20:1-17
കൂടുതൽ നിയമങ്ങളും നിര്‍ദ്ദേശങ്ങളും 20:22—23:13
മൂന്ന് വാര്‍ഷിക ഉത്സവങ്ങൾ 23:14-17
ദൈവദൂതൻ യിസ്രായേലിനെ നയിക്കുന്നു 23:20-23
ഉടമ്പടി ഉറപ്പിക്കുന്നു 24:1-18
സമാഗമനകൂടാരത്തെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങൾ 25:1—31:18
സാക്ഷ്യപെട്ടകം 25:10-22
മേശ 25:23-30
കവരവിളക്ക് 25:31-40
കൂടാരം 26:1-37
ദഹനയാഗത്തിനുള്ള യാഗപീഠം 27:1-8
പ്രാകാരം 27:9-19
എണ്ണ 27:20-21
പുരോഹിത വസ്ത്രം 28:1-43
പുരോഹിതന്മാരുടെ സ്ഥാനാരോഹണം 29:1-45
ധൂപപീഠം 30:1-10
വീണ്ടെടുപ്പ് വില 30:11-16
താമ്രത്തൊട്ടി 30:17-21
അഭിഷേകത്തിനുള്ള തൈലം 30:22-23
ധൂപവര്‍ഗ്ഗം 30:34-38
പണി ചെയ്യുന്നവർ31:1-11
ശബ്ബത്ത് 31:12-18
പൊന്ന് കൊണ്ടുള്ള കാളക്കുട്ടി 32:1-29
ദൈവത്തോടു മോശെ അപേക്ഷിക്കുന്നു 32:30-34
സമാഗമനകൂടാരം 33:7-11
ദൈവത്തിന്റെ മഹത്വം കാണാൻ മോശെ ആവശ്യപ്പെടുന്നു 33:12-23
ദൈവത്തിന്റെ തേജസ് മോശെ കാണുന്നു-
ദൈവത്തിന്റെ നാമം പ്രഖ്യാപിക്കുന്നു 34:1-7
ദൈവം കൂടുതൽ നിര്‍ദ്ദേശങ്ങൾ നൽകുന്നു 34:10-28
മോശെയുടെ മുഖം പ്രകാശിക്കുന്നു 34:29-35
സമാഗമനകൂടാരത്തിന്റെ പണിക്കുവേണ്ടിയുള്ള കാഴ്ചയര്‍പ്പണം 35:4—36:7
സമാഗമനകൂടാരത്തിന്റെ പണി 36:8—40:33
സമാഗമനകൂടാരത്തിൽ ദൈവത്തിന്റെ തേജസ് നിറയുന്നു 40:34-38

വിഷയ സംഗ്രഹം: ഉല്പത്തി പുസ്തകത്തിന്റെ അവസാനഭാഗത്ത് നാം അവശേഷിപ്പിച്ച നിലയിൽ തന്നെ, പുറപ്പാട് പുസ്തകം തുറക്കുമ്പോൾ മിസ്രയീമിലായിരിക്കുന്ന യിസ്രായേൽ മക്കളെയാണ് നാം കാണുന്നത്. എന്നാൽ ആ പശ്ചാത്തലം ഇവിടെ പൂർണ്ണമായും മാറിയിരിക്കുന്നു. ഇത് നാനൂറിൽ പരം വർഷങ്ങൾക്കു ശേഷമുള്ള കാര്യമാണ്. ഒരിക്കൽ പ്രീയരായിരുന്ന യിസായേൽ ജനം ഇപ്പോൾ ഫറവോന്റെ അതിവിപുലമായ കെട്ടിട നിർമ്മാണ പദ്ധതിയ്ക്കുവേണ്ടി ഇഷ്ടിക ഉണ്ടാക്കുന്ന അടിമകളാണ്. 

പുറപ്പാടു പുസ്തകത്തിലെ വിഷയങ്ങൾ വീണ്ടെടുപ്പും, യിസ്രായേൽ ജനതയുടെ സ്ഥാപനവുമാണ്. 3600-ൽ പരം വർഷങ്ങളായി, ലോകമെമ്പാടുമുള്ള യഹൂദന്മാർ, മിസ്രയീമിൽ നിന്നും ശക്തിയാലും രക്തത്താലും വിടുതൽ പ്രാപിച്ചതും, പെസഹയിൽ ഒരു യഥാർത്ഥ ജനതയായി യിസ്രായേൽ ജനം അവരുടെ യാത്രയുടെ ആരംഭം കുറിച്ചതുമായ ആ സംഭവം വിവരിച്ചിരിക്കുന്നു. മിസ്രയീമിൽ നിന്നുള്ള പുറപ്പാടിനുശേഷം ദൈവം തന്റെ ജനത്തിനുള്ള കല്പനകൾ മോശെയ്ക്കു കൊടുക്കുന്ന മരുഭൂമിയിലേക്ക് രംഗം മാറുകയാണ്. ഈ പുസ്തകത്തിന്റെ ഏകദേശം പകുതിയോളം ഭാഗത്ത് സമാഗമന കൂടാരത്തെക്കുറിച്ചും അതിലെ പൗരോഹിത്യത്തെ കുറിച്ചുമാണ് (25-40 അ) പ്രതിപാദിച്ചിരിക്കുന്നത്. ഇവ കേവലം ചരിത്രപരമായിട്ടുള്ള വിശദീകരണങ്ങൾ അല്ല. 

പുറപ്പാടു പുസ്തകം ഉള്ളവണ്ണം രുചിച്ചറിയണമെങ്കിൽ നാം അതിൽ ക്രിസ്തുവിനെ അന്വേഷിക്കേണ്ടതുണ്ട്. മോശെ, പെസഹാക്കുഞ്ഞാട്, പാറ, കൂടാതെ സമാഗമനകൂടാരം എന്നിവ യേശുക്രിസ്തുവിന്റെ നിഴലായിട്ടുള്ള ചില വസ്തുതകൾ മാത്രമാണ്. തിരുവചനത്തിൽ മറ്റു പലയിടങ്ങളിലും സൂചിപ്പിക്കപ്പെട്ടിട്ടുള്ളവയാണ് അവയിൽ പലതും (1കൊരി, 5:7; 10:4; എബ്രാ,3-10 അ). എമ്മവുസിലേക്കുള്ള വഴിയിൽ വച്ച് തന്റെ രണ്ടു ശിഷ്യന്മാർക്ക് കർത്താവു ചെയ്തു കൊടുത്തതുപോലെ എല്ലാ തിരുവെഴുത്തുകളിലും തന്നെക്കുറിച്ചുള്ളതു നമുക്കും വ്യാഖ്യാനിച്ചുതരട്ടെ (ലുക്കൊ, 24:27).

ഉല്പത്തി

ഉല്പത്തിപുസ്തകം (Genesis)

ബൈബിളിലെ ആദ്യപുസ്തകം. ആരംഭങ്ങളുടെ പുസ്തകം എന്നറിയപ്പെടുന്നു. പഴയനിയമത്തിന്റെ ഗ്രീക്കു തർജ്ജമയായ സെപ്റ്റ്വജിന്റിൽ നിന്നാണ് ഉത്പത്തി എന്ന പേർ ലഭിച്ചത്. ഈ പേരിന്റെ അടിസ്ഥാനം ഉല്പത്തി 2:4-ലെ ആകാശവും ഭൂമിയും സൃഷ്ടിച്ചതിന്റെ ഉല്പത്തി വിവരം എന്ന പ്രസ്താവനയാണ്. ഉല്പത്തി ഗ്രീക്കിൽ ‘ഗെനെസെയോസ്’ ആണ്. ഈ ഗ്രീക്കുപദത്തിൽ നിന്നാണ് ലത്തീനിലെയും ഇംഗ്ലീഷിലെയും genesis വന്നത്. എബ്രായയിൽ മോശെയുടെ അഞ്ചു പുസ്തകങ്ങൾക്കും പേര് പുസ്തകത്തിന്റെ ആദ്യവാക്കോ പ്രയോഗമോ ആണ്. അതനുസരിച്ച് എബ്രായ ബൈബിളിൽ ഉല്പത്തി ബെറേയ്ഷീത് (ആദിയിൽ) ആണ്. തല്മൂദുകളുടെ കാലത്ത് ഉത്പത്തിക്കു നല്കിയിരുന്നപേര് ‘പ്രപഞ്ചസൃഷ്ടി യുടെ ഗ്രന്ഥം’ എന്നായിരുന്നു.

ഗ്രന്ഥകർത്താവ്: പഴയനിയമത്തിലെ ആദ്യത്തെ അഞ്ചു പുസ്തകങ്ങൾ മോശെ എഴുതിയെന്നു മോശെയുടെ കാലം മുതൽ തന്നെ യിസ്രായേൽ ജനം വിശ്വസിച്ചിരുന്നു. അതിനുള്ള ശക്തമായ തെളിവുകൾ തിരുവെഴുത്തുകളിൽ നിന്നും ലഭിക്കുന്നുണ്ട് (പുറ 17:14; 24:4; 34:27; സംഖ്യാ 33:2; ആവ 31:19, 24-26; യോശുവ 1:8; 8:31; 1 രാജാ 2:3; 1 കൊരി 9:9). യേശു ക്രിസ്തുവിന്റെ പ്രസ്താവനയിലും അത് വ്യക്തമാണ് (മത്താ 19:8; ലൂക്കൊ, 24:44; യോഹ, 5:46-47; 7:19).

ഫറവോന്റെ കൊട്ടാരത്തിൽ വളർന്ന മോശയ്ക്ക് അക്കാലത്തെ ഏറ്റവും മെച്ചമായ വിദ്യാഭ്യാസം ലഭിച്ചു. മിസ്രയീമ്യരുടെ സകലജ്ഞാനവും അഭ്യസിച്ചു വാക്കിലും പ്രവൃത്തിയിലും സമർത്ഥനായിത്തീർന്നു (അപ്പൊ7:22) എന്നാണ് സ്തെഫാനൊസ് മോശെയെക്കുറിച്ചു പറഞ്ഞത്. തനിക്കു ലഭിച്ച വിവരങ്ങളും രേഖകളും ദൈവിക വെളിപ്പാടുകളും രേഖപ്പെടുത്തി സൂക്ഷിക്കുവാൻ പ്രത്യേക താല്പര്യം മോശയ്ക്കുണ്ടായിരുന്നു. (പുറ, 24:4; ആവ, 31:9). കുടുംബസംബന്ധമായ രേഖകളെ വായ്മഴിയിലുടെയോ ലിഖിതരൂപത്തിലോ സംപ്രേഷണം ചെയ്തുവന്നു. ഇവയെ മോശെ സമാഹരിച്ചു സംശോധനം ചെയ്ത് ഗ്രന്ഥരചനയ്ക്ക് ഉപയുക്തമാക്കി. ഉല്പത്തി ഒന്നാമദ്ധ്യായത്തിൽ കാണുന്ന സൃഷ്ടിയുടെ വൃത്താന്തം ദൈവം നേരിട്ടു വെളിപ്പെടുത്തി കൊടുത്തതായി കാണാം. ഒരു വ്യക്തി സ്നേഹിതനോടു സംസാരിക്കുന്നതു പോലെയാണു ദൈവം മോശെയോടു അഭിമുഖമായി സംസാരിച്ചത്. (പുറ, 33:11; ആവ, 34:12). “ഞാൻ അബ്രാഹാമിനും യിസ്ഹാക്കിനും യാക്കോബിനും സർവ്വശക്തിയുള്ള ദൈവമായിട്ടു പ്രത്യക്ഷനായി; എന്നാൽ യഹോവ എന്ന നാമത്തിൽ ഞാൻ അവർക്കു വെളിപ്പെട്ടില്ല” എന്നു പുറപ്പാട് 6:3-ൽ കാണുന്നു. ഉല്പത്തിയിൽ ചില സ്ഥാനങ്ങളിൽ യഹോവയുടെ നാമം പ്രയോഗിച്ചിട്ടുള്ളതിനെ ഈ വാക്യം നിരാകരിക്കുന്നില്ല. പിതാക്കന്മാരുടെ കാലത്ത് ഉടമ്പടിനാമമായി വെളിപ്പെട്ടത് ഏൽ-ഷദ്ദായി (സർവ്വശക്തനായ ദൈവം) ആണ് പ്രസ്തുത നാമത്തിന്റെ സ്ഥാനത്ത് തന്റെ കാലത്തെ ഉടമ്പടി നാമമായ യഹോവ എന്ന പേർ മോശെ ഉപയോഗിച്ചു എന്നു മനസ്സിലാക്കിയാൽ മതി. സീനായിലെ ദൈവവും (യഹോവ) പിതാക്കന്മാരുടെ ദൈവവും (ഏൽ-ഷദ്ദായി) ഏകനാണെന്നു തെളിയിക്കുവാൻ ഇതു സഹായമാണ്. ഉല്പത്തി പുസ്തകത്തിന്റെ കർത്താവ് മോശെയാണെന്ന് ക്രിസ്തു വ്യക്തമാക്കിയിട്ടുണ്ട്. എട്ടാംനാളിൽ പരിച്ഛേദന ഏല്ക്കണം എന്ന കല്പന ഉല്പത്തി 17:12-ലാണ് നല്കിയിട്ടുള്ളത്. പ്രസ്തുത കല്പനയെ ന്യായപ്രമാണത്തിന്റെ ഭാഗമായി ക്രിസ്തു പ്രസ്താവിച്ചു. (യോഹ, 7:23). 

എഴുതിയ കാലം: ബൈബിൾ കാലഗണനപ്രകാരം മോശെയുടെ ജനനം ബി.സി. 1652-ലും (പുറ, 2:1-10), മിദ്യാന്യവാസാരംഭം 1612-ലും (പുറ, 2:11-15), ഫറവോൻ്റെ മുമ്പിൽ നില്ക്കുന്നത് 1572-ലുമാണ്. 1572-ൽ മിസ്രയീമിൽനിന്ന് പുറപ്പെട്ട യിസ്രായേൽ ജനം മൂന്നാം മാസത്തിൽ അതേ ദിവസം അവർ സീനായിമരുഭൂമിയിൽ എത്തി. (പുറ, 19:1). അവിടെവെച്ചാണ് യഹോവ മോശെ മുഖാന്തരം ന്യായപ്രമാണം നല്കിയത്. “അവൻ സീനായി പർവ്വതത്തിൽ വെച്ചു മോശെയോടു അരുളിച്ചെയ്തു കഴിഞ്ഞശേഷം ദൈവത്തിന്റെ വിരൽകൊണ്ടു എഴുതിയ കല്പലകകളായ സാക്ഷ്യപലക രണ്ടും അവന്റെ പക്കൽ കൊടുത്തു.” (പുറ, 31:18). മോശെ നാല്പതു പകലും നാല്പതു രാവും പർവ്വതത്തിനു മുകളിൽ മേഘത്തിനു നടുവിൽ യഹോവയ്ക്ക് ഒപ്പമായിരുന്നു. (പുറ, 24:18). ആ സമയത്താണ് ഉല്പത്തി വിവരങ്ങളെക്കുറിച്ചുള്ള വെളിപ്പാടും ഒപ്പം ന്യായപ്രമാണവും നൽകിയതെന്ന് മനസ്സിലാക്കാം. മോശെയുടെ മരണം 1532-ലാണ്. തന്മൂലം ബി.സി. 1572 മൂതൽ 1532 വരെയുള്ള കാലത്താണ് ഉല്പത്തി മുതൽ പുറപ്പാടു വരെയുള്ള പുസ്തകങ്ങൾ എഴുതിയതെന്ന് മനസ്സിലാക്കാം.

പുസ്തകത്തിന്റെ ഉദ്ദേശ്യം: ബൈബിൾ ദൈവികമായ വീണ്ടെടുപ്പിന്റെ നാടകമായി പരിഗണിക്കപ്പെടുന്നു. ഈ നിലയിൽ അനന്തര വെളിപ്പാടുകളുടെയെല്ലാം ബീജനിലവും അധിഷ്ഠാനവും ഉല്പത്തി പുസ്തകമാണ്. ആരംഭങ്ങളുടെ പുസ്തകമായ ഉല്പത്തി ദൈവമൊഴികെ എല്ലാറ്റിന്റെയും ആരംഭം വിവരിക്കുന്നു. ആദ്യത്തെ പതിനൊന്ന് അദ്ധ്യായങ്ങൾ വീണ്ടടുപ്പു നാടകത്തിന്റെ നാന്ദി അഥവാ മുഖവുരയാണ്. ഈ നാടകത്തിന്റെ ഒന്നാമങ്കം ആരംഭിക്കുന്നത് അബ്രാഹാമിന്റെ വിളിയോടു (ഉല്പ, 12) കൂടിയാണ്; നാടകം അവസാനിക്കുന്നത് എല്ലാറ്റിന്റെയും പരിസമാപ്തിയെ പ്രദർശിപ്പിക്കുന്ന വെളിപ്പാടിലും. ഉല്പത്തി ആദിയിൽ, എന്നു കാലത്തെ നിർദ്ദേശിച്ചുകൊണ്ട് ആരംഭിക്കുന്നു. വെളിപ്പാടിൽ ‘ഇനി കാലം ഉണ്ടാകുകരയില്ല’ (10:6) എന്നും പറഞ്ഞിരിക്കുന്നു. സൃഷ്ടലോകത്തിന്റെ ഗതി സഷ്ടാവായ ദൈവത്തിന്റെ ഹിതത്തിനും വിധിക്കും അധീനമാണ്. 

സകലത്തിന്റെയും സഷ്ടാവ് ദൈവമാണ്. (അ, 1). ആദ്യത്തെ മൂന്നു ദിവസങ്ങളിലെ സൃഷ്ടി പശ്ചാത്തല സജ്ജീകരണമാണ്. വെളിച്ചം, വിതാനം, സമുദ്രം, കര എന്നിവ ഒരുക്കിയത് ജീവജാലങ്ങളുടെ നിലനില്പിനു വേണ്ടിയാണ്. ആകാശം പക്ഷികൾക്കും സമുദ്രം മത്സ്യങ്ങൾക്കും ഭൂമി മൃഗങ്ങൾക്കും മനുഷ്യനുംവേണ്ടി സൃഷ്ടിക്കപ്പെട്ടു. സൃഷ്ടിയുടെ മകുടമാണ് മനുഷ്യൻ. എന്നാൽ മനുഷ്യൻ അനുസരണക്കേടു കാട്ടി പാപത്തിൽ വീണു. (അ, 2,3). പാപം സാർവ്വത്രികമാണ് പാപത്തിനു ദൈവികമായ ശിക്ഷാവിധി ഉണ്ടെന്ന സത്യമാണു പ്രളയവിവരണം വ്യക്തമാക്കുന്നത്. (അ, 6-9). വീണ്ടും മനുഷ്യന്റെ അനുസരണക്കേട് ബാബേൽ ഗോപുര നിർമ്മാണത്തിലൂടെ പ്രകടമായി. (അ, 11). എന്നിട്ടും ദൈവത്തിന്റെ കൃപയും കരുണയും വെളിപ്പെട്ടു. ദൈവകല്പന ലംഘിച്ച ആദാമിനെയും ഹവ്വയെയും ദൈവം തോട്ടത്തിൽ നിന്നു പുറത്താക്കി; എന്നാൽ അവരെ നശിപ്പിച്ചില്ല. സഹോദരനെ കൊന്ന കയീനെ ദൈവസന്നിധിയിൽ നിന്നു ആട്ടിക്കളഞ്ഞു; എന്നാൽ അവനൊരടയാളം നല്കി. പ്രളയം മനുഷ്യവർഗ്ഗത്തെ മുഴുവൻ ഗ്രസിച്ചു; എങ്കിലും സർവ്വമനുഷ്യരെയും തുടച്ചു മാറ്റിയില്ല. എട്ടുപേരെ ശേഷിപ്പിച്ചു; ഒപ്പം മൃഗങ്ങളിലും പക്ഷികളിലും തിരഞ്ഞെടുക്കപ്പെട്ടവയെയും. ബാബേൽ ഗോപുരം നിർമ്മിച്ച് ഒരിടത്ത് അടിഞ്ഞുകൂടാൻ ശ്രമിച്ച മനുഷ്യരെ ഭൂതലമെങ്ങും ചിതറിച്ചു; എങ്കിലും അവരെ ജീവിക്കാൻ അനുവദിച്ചു. 

മനുഷ്യന്റെ സാർവത്രികമായ വഷളത്തത്തോടുള്ള ദൈവത്തിന്റെ പ്രതികരണം പന്ത്രണ്ടാമദ്ധ്യായം മുതൽ വ്യക്തമാകുന്നു. വീണ്ടെടുപ്പു നാടകത്തിന്റെ ഒന്നാമങ്കം അവിടെ ആരംഭിക്കുകയാണ്. മനുഷ്യസാമാന്യത്തിൽ നിന്ന് അബ്രാഹാമിനെ വിളിച്ചു വേർതിരിച്ച് പ്രത്യേകം നിയമം ചെയ്ത് വാഗ്ദത്തം നല്കി. അതോടുകൂടി അതുവരെ ഒന്നായിരുന്ന മനുഷ്യവർഗ്ഗം രണ്ടായി തിരിഞ്ഞു; ജാതികളും തിരഞ്ഞെടുക്കപ്പെട്ടവരും. ഒരു ജാതിയെ ദൈവം തന്റെ ശുശ്രൂഷയ്ക്കായി വേർതിരിച്ചു. അവരിൽനിന്ന് കാലസമ്പൂർണ്ണതയിൽ ഒരു രക്ഷകൻ വരുമെന്ന് ഉറപ്പു നല്കി. തിരഞ്ഞെടുക്കപ്പെട്ട ജനം മിസ്രയീമിൽ പോകുന്നതോടുകൂടി ഉല്പത്തി പുസ്തകം അവസാനിക്കുന്നു. മിസ്രയീമിലെ അടിമത്തത്തിൽ നിന്നും വീണ്ടെടുക്കുന്നതാണു പുറപ്പാടിലെ പ്രമേയം. 

പ്രധാന വാക്യങ്ങൾ: 1. “ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു.” (ഉല്പത്തി 1:1).

2. “ഞാൻ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും. അവൻ നിന്റെ തല തകർക്കും; നീ അവന്റെ കുതികാൽ തകർക്കും.” (ഉല്പത്തി 3:15).

3. “നിന്നെ അനുഗ്രഹിക്കുന്നവരെ ഞാൻ അനുഗ്രഹിക്കും. നിന്നെ ശപിക്കുന്നവരെ ഞാൻ ശപിക്കും; നിന്നിൽ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും.” (ഉല്പത്തി 12:3, ഗലാത്യർ 3:8,16).

4. “നിങ്ങൾ എന്റെ നേരെ ദോഷം വിചാരിച്ചു; ദൈവമോ, ഇന്നുള്ളതുപോലെ ബഹുജനത്തിന്നു ജീവരക്ഷ വരുത്തേണ്ടതിന്നു അതിനെ ഗുണമാക്കിത്തീർത്തു.” (ഉല്പത്തി 50:20).

വിഷയവിഭജനം: ഉല്പത്തി പുസ്തകത്തിന്റെ സ്ഥാഭാവികമായ വിഭജനം പത്തു വംശപാരമ്പര്യങ്ങളായാണ്. വംശാവലിക്ക് എബ്രായയിൽ കൊടുത്തിരിക്കുന്ന പ്രയോഗം ‘തോൽദോത്ത്’ ആണ്. ഈ പ്രയോഗം ആദ്യം കാണുന്നതു് ഉല്പത്തി 2:4-ലാണ്. 

1. പ്രപഞ്ചത്തിന്റെ ഉല്പത്തി: 1:1-2:4. 

2. ആദാമിന്റെ വംശപാരമ്പര്യം: 5:1-6-8. 

3. നോഹയുടെ വംശപാരമ്പര്യം: 6:9-9:29. 

4. നോഹയുടെ പുത്രന്മാരുടെ വംശപാരമ്പര്യം: 10:1-11:39.

5. ശേമിന്റെ വംശപാരമ്പര്യം: 11:10-26.

6. തേരഹിന്റെ വംശപാരമ്പര്യം: 11:27-25:11.

7. യിശ്മായേലിന്റെ വംശപാരമ്പര്യം: 25:12-18.

8. യിസ്ഹാക്കിന്റെ വംശപാരമ്പര്യം: 25:19-35:29.

9. ഏശാവിന്റെ വംശപാരമ്പര്യം: 36:1-37:1.

10. യാക്കോബിന്റെ വംശപാരമ്പര്യം: 37:2-50:26.

ഉല്പത്തി പുസ്തകത്തിലെ പ്രതിപാദ്യം എട്ടുവാക്കുകളിൽ ഉൾക്കൊള്ളിക്കാവുന്നതാണ്: സൃഷ്ടി, വീഴ്ച, പ്രളയം, ബാബേൽ, അബ്രാഹാം, യിസ്ഹാക്ക്, യാക്കോബ്, യോസേഫ്. 

1. സൃഷ്ടി വിവരണം:  1:1-2:3.

2. മനുഷ്യന്റെ ചരിത്രം: 2:4-11:26. 

മനുഷ്യന്റെ സൃഷ്ടിയും വീഴ്ചയും: 2:4-3:24; ജനവർദ്ധനവ്: 4:1-6:8; പ്രളയം: 6:9-9:29; ജാതികളുടെ ഉദയം: 10:1-11:26.

3. അബ്രാഹാമിന്റെ ചരിത്രം: 11:27-23:20.

അബ്രാഹാം വാഗ്ദത്ത നാട്ടിൽ പ്രവേശിക്കുന്നു: 11:27-14:24; നിയമവും വാഗ്ദത്തവും: 15:1-18:15; സൊദോമും ഗോമോരയും: 18:16-19:38; സാറാ, യിസഹാക്ക്, യിശ്മായേൽ: 20:1-23:20,  

4. യിസ്ഹാക്കിന്റെ ചരിത്രം: 24:1-26:35.

റിബൈക്കയുമായുള്ള വിവാഹം: 24;1-67; പിതാവിന്റെ മരണവും പുത്രന്മാരുടെ ജനനവും: 25;1-34; ഗെരാരിൽവച്ച് ദൈവം തന്റെ വാഗ്ദത്തം പുതുക്കുന്നു: 26:1-35.

5. യാക്കോബിന്റെ ചരിത്രം: 27:1-36:43.

വഞ്ചനയിലൂടെ അനുഗ്രഹം നേടുന്നു: 27:1-46; ഹാരാനിലേക്കു ഓടിപ്പോകുന്നു, ബേഥേലിൽ വച്ച് വാഗ്ദത്തം പുതുക്കുന്നു, നേർച്ച നേരുന്നു: 28:1-22; ഹാരാനിലെ ജീവിതവും, വിവാഹങ്ങളും: 29:1-31:16; വാഗ്ദത്ത നാട്ടിലേക്കുള്ള മടങ്ങിവരവും ബേഥേലിൽ വച്ചു നേർന്ന നേർച്ച നിറവേറ്റലും: 31:17-35:29; ഏശാവിന്റെ വംശപാരമ്പര്യം: 36:1-43.

6. യോസേഫിന്റെ ചരിത്രം: 37:1-50;26.

യോസേഫിനെ മിസയീമ്യർക്കു വില്ക്കുന്നു: 37:1-36; യെഹൂദയും മരുമകളും: 38:1-30; യോസേഫ് മിസ്രയീമിൽ: 39:1-45:28; യോസേഫിന്റെ അപ്പനും സഹോദരന്മാരും മിസ്രയീമിൽ: 46:1-47:31.

7.യാക്കോബ് മക്കളെ അനുഗ്രഹിക്കുന്നു: 48:1-49:28. 

8. യാക്കോബിന്റെയും യോസേഫിന്റെയും മരണം: 49:29-50:26. 

ഉല്പത്തിയിലെ പൂർണ്ണവിഷയം

ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടി വിവരണം 1:1-31
സൃഷ്ടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ 2:1-25
മനുഷ്യന്റെ പാപത്തിലേക്കുള്ള വീഴ്ചയും അനന്തരഫലങ്ങളും 3:1-24
കയീനും ഹാബെലും 4:1-18
കയീന്റെ പിൻതുടര്‍ച്ചക്കാരുടെ സ്വഭാവ വിശേഷങ്ങൾ 4:19-24
ആദാമിന്റെ വംശപാരമ്പര്യം 5:1-32
നോഹയും പെട്ടകവും വലിയ ജലപ്രളയവും 6:1—8:22
നോഹയോടുള്ള ദൈവിക നിയമം 9:1-17
വംശങ്ങളുടെയും ജാതികളുടെയും ആരംഭം 9:18—10:32
ബാബേൽ ഗോപുരം 11:1-9
വംശാവലിയുടെ കൂടുതൽ വിവരങ്ങൾ 11:10-32
അബ്രാം ദൈവവിളി അനുസരിക്കുന്നു 12:1-9
അബ്രാം ഈജിപ്ത്തിൽ 12:10-20
അബ്രാമും ലോത്തും വേര്‍പിരിയുന്നു 13:1-18
അബ്രാം ലോത്തിനെ ശത്രുക്കളിൽ നിന്നും രക്ഷിക്കുന്നു 14:1-17
അബ്രാമും ശാലോം രാജാവായ മൽക്കീസേദെക്കും 14:18-20
അബ്രാമിനോടുള്ള ദൈവിക വാഗ്ദത്തങ്ങൾ 15:1-19
യിശ്മായേലിന്റെ ജനനം 16:1-15
അബ്രാം ബഹുജാതികൾക്ക് പിതാവായ അബ്രാഹാം 17:1-6
പരിച്ഛേദന നിയമം 17:7-14
യിസ്ഹാക്കിനെക്കുറിച്ചുള്ള വാഗ്ദത്തം 17:15-19
സ്വര്‍ഗ്ഗത്തിൽ നിന്നുള്ള മൂന്നു സന്ദര്‍ശകര്‍ അബ്രാഹാമിന്റെ കൂടാര വാതിൽക്കൽ 18:1-15
അബ്രാഹാം സൊദോമിനു വേണ്ടി അപേക്ഷിക്കുന്നു 18:16-33
സൊദോം നഗരത്തിന്റെ നാശം 19:1-29
ലോത്തും അവന്റെ പെൺമക്കളും 19:30-38
അബ്രാഹാമും അബീമേലെക്കും 20:1-18
യിസ്ഹാക്കിന്റെ ജനനം, യിശ്മായേൽ വേർപിരിയുന്നു 21:1-21
യിസ്ഹാക്കിന്റെ കാര്യത്തിൽ ദൈവം അബ്രാഹാമിനെ പരീക്ഷിക്കുന്നു. 22:1-19
സാറായുടെ മരണവും ശവസംസ്ക്കാരവും 23:1-20
യിസ്ഹാക്കിനു വേണ്ടി മണവാട്ടി 24:1-67
അബ്രാഹാമിന്റെ മരണം 25:1-11
യിശ്മായേലിന്റെ പിൻതുടര്‍ച്ചക്കാര്‍ 25:12-18
യാക്കോബിന്റെയും ഏശാവിന്റെയും ജനനം 25:19-26
ഏശാവ് അവന്റെ ജന്മാവകാശം യാക്കോബിനു വില്കുന്നു 25:27-34
യിസ്ഹാക്കും അബീമേലെക്കും 26:1-33
യാക്കോബ് യിസ്ഹാക്കിനെ വഞ്ചിച്ച് ഏശാവിനുള്ള അനുഗ്രഹം തട്ടി എടുക്കുന്നു 27:1-29
ഏശാവിന്റെ നഷ്ടവും യാക്കോബിനോടുള്ള കോപവും 27:30-45
യാക്കോബ് ലാബാന്റെ നാട്ടിലേക്കു ഓടിപ്പോകുന്നു 28:1-22
യാക്കോബിന്റെ സ്വപ്നം, ഭൂമിയിൽ വച്ചിരിക്കുന്ന ഒരു കോവണി,
അതിന്റെ തല സ്വര്‍ഗ്ഗത്തോളം എത്തിയിരുന്നു 28:10-22
യാക്കോബിന്റെ ഭാര്യമാരും മക്കളും 29:1—30:24
യാക്കോബും ലാബാനും -രണ്ടു ചതിയന്മാര്‍ 30:25-43
യാക്കോബ് ഓടിപ്പോകുന്നു, ലാബാൻ പിന്തുടരുന്നു 31:1-55
ഏശാവിനെ കണ്ടുമുട്ടുവാനുള്ള യാക്കോബിന്റെ തയ്യാറെടുപ്പ് 32:1-21
ദൈവദൂതനുമായുള്ള യാക്കോബിന്റെ മല്ലയുദ്ധം 32:22-32
യാക്കോബ് ഏശാവിനെ കണ്ടുമുട്ടുന്നു 33:1-17
യാക്കോബ് ശെഖേമിൽ 34:1-31
യാക്കോബ് ബേഥേലിൽ 35:1-15
റാഹേലിന്റെയും യിസ്ഹാക്കിന്റെയും മരണം 35:16-29
ഏശാവിന്റെ വംശാവലി 36:1-43
യോസേഫിന്റെ സ്വപ്നങ്ങൾ 37:1-11
യോസേഫിന്റെ സഹോദരന്മാര്‍ അവനെ യിശ്മായേല്യര്‍ക്കു വിൽക്കുന്നു 37:12-36
യെഹൂദയും താമാറും 38:1-30
യോസേഫ് ഈജിപ്ത്തിൽ 39:1—50:26
യോസേഫ് പോത്തിഫരിന്റെ ഭവനത്തിൽ 39:1-19
യോസേഫ് തടവറയിൽ, സ്വപ്നങ്ങളുടെ വ്യാഖ്യാനം നല്കുന്നു 39:20—40:23
യോസേഫിനെ ഈജിപ്ത്തിലെ പ്രധാന മന്ത്രിയായി നിയമിക്കപ്പെടുന്നു 41:39-57
യോസേഫും അവന്റെ സഹോദരന്മാരും 42:1—44:34
യോസേഫ് അവന്റെ സഹോദരന്മാർക്ക് സ്വയം വെളിപ്പെടുത്തുന്നു 45:1-15
യോസേഫിന്റെ സഹോദരന്മാര്‍ അവരുടെ പിതാവായ 45:16—46:34
യാക്കോബിനെ ഈജിപ്തിൽ കൊണ്ടുവരുന്നു45:16—46:34
യാക്കോബ് ഫറവോനെ കാണുന്നു 47:1-12
യോസേഫ് ഈജിപ്ത്തിലെ പ്രധാന മന്ത്രിയായി പ്രവര്‍ത്തിക്കുന്നു 47:13-31
യാക്കോബ് യോസേഫിന്റെ മക്കളെ അനുഗ്രഹിക്കുന്നു 48:1-22
യാക്കോബ് തന്റെ സ്വന്തമക്കളെ അനുഗ്രഹിക്കുന്നു 49:1-28
യാക്കോബിന്റെ മരണം 49:29-33
യോസേഫിന്റെ ഈജിപ്ത്തിലെ ശേഷിച്ചനാളുകൾ 50:1-26

മനുഷ്യജീവിതത്തിലെ മർമ്മപ്രധാനമായ മൂന്നു ചോദ്യങ്ങൾക്ക് ഉല്പത്തി പുസ്തകം ഉത്തരം പറയുന്നു:

1. ഞാൻ എവിടെനിന്നു വന്നു? ഉത്തരം: ദൈവമെന്നെ സൃഷ്ടിച്ചു, 1:26.

2. ഞാൻ ഭൂമിയിൽ ആയിരിക്കുന്നത് എന്തിന്? ഉത്തരം: ദൈവവുമായി കൂട്ടായ്മ ആചരിക്കുവാൻ, 15:6.

3. ഞാൻ എവിടേക്ക് പോകുന്നു? ഉത്തരം: എനിക്കൊരു ശാശ്വത സങ്കേതമുണ്ട്. 25:8.

ചരിത യാഥാർത്ഥ്യം: ഉല്പത്തി പുസ്തകത്തിലെ ചരിത്ര വസ്തുതകൾക്കു വസ്തുനിഷ്ഠമായ തെളിവുകൾ കണ്ടെത്തുക ദുഷ്ക്കരമാണ്. താരതമ്യ പഠനത്തിനു സഹായകമായ ബാഹ്യരേഖകൾ ഇല്ലെന്നുതന്നെ പറയാം. വിശ്വാസത്തെ സ്പർശിക്കുന്ന ഈ ഭാഗങ്ങൾ ശാസ്ത്രീയ നിരീക്ഷണങ്ങൾക്ക് അതീതമാണ്. ബൈബിളിലെ സൃഷ്ടിവിവരണം ദൈവിക വെളിപ്പാടിൽ അധിഷ്ഠിതമാണെന്നും അതു ഗ്രഹിക്കേണ്ടതു വിശ്വാസത്താലാണെന്നും തിരുവെഴുത്തുകൾ വ്യക്തമാക്കുന്നു. സൃഷ്ടിയെ സംബന്ധിച്ചുള്ള ഉപദേശത്തിന്റെ അടിസ്ഥാനം എബായ ലേഖനകാരൻ ഇങ്ങനെ രേഖപ്പെടുത്തുന്നു. “ഈ കാണുന്ന ലോകത്തിനു ദൃശ്യമായതല്ല കാരണം എന്നു വരുമാറു ലോകം ദൈവത്തിന്റെ വചനത്താൽ നിർമ്മിക്കപ്പെട്ടു എന്നു നാം വിശ്വാസത്താൽ അറിയുന്നു.” (എബ്രാ, 11:3). 

മനുഷ്യന്റെ ഉത്ഭവത്തെ സംബന്ധിച്ചും മേല്പറഞ്ഞതു സത്യമാണ്. ദൈവം മനുഷ്യനെ സൃഷ്ടിച്ചു എന്ന് ബൈബിൾ ദൃഢമായി പ്രസ്താവിക്കുന്നു. പരിണാമ സിദ്ധാന്തം മുതലായ യുക്തിചിന്തകളെയെല്ലാം ബൈബിൾ അപ്പാടെ നിഷേധിക്കുന്നു. മനുഷ്യന്റെ ഉത്ഭവം എപ്പോഴായിരുന്നുവെന്നോ എവിടെയായിരുന്നുവെന്നോ ഏതു ദ്രവ്യങ്ങൾ കൊണ്ടായിരുന്നുവെന്നോ തെളിയിക്കുന്നതിന് നരവംശ ശാസ്ത്രത്തിനോ പുരാവസ്തു ശാസ്ത്രത്തിനോ കഴിയുന്നില്ല. മനുഷ്യന്റെ സൃഷ്ടി ബി.സി. 10000-7000-നും ഇടയ്ക്കു സംഭവിച്ചിരിക്കാമെന്നാണു പല പണ്ഡിതന്മാരും കരുതുന്നത്. ഉല്പത്തി 5,11 എന്നീ അദ്ധ്യായങ്ങളിലെ വംശാവലികളിൽ നിന്ന് മനുഷ്യന്റെ ഉത്ഭകാലം കണക്കാകുക പ്രയാസമാണ്. ബൈബിളിലെ വംശാവലിയിലുള്ള ആളുകളുടെ പ്രായം ക്രിസ്തു മുതൽ പുറകോട്ട് കണക്കുകൂട്ടി, ആദാമിനെ ദൈവം സൃഷ്ടിച്ചത് ബി.സി. 4004-ൽ ആയിരുന്നു എന്ന് ബിഷപ്പ് ജെയിംസ് അഷർ (James Ussher, 1581-1656) കണക്കാക്കിയിട്ടുണ്ട്. അതും വിശ്വാസയോഗ്യമല്ല. നിഷ്പാപയുഗം എത്ര വർഷമാണെന്ന് കണ്ടെത്താതെ, മനുഷ്യൻ്റെ സൃഷ്ടി എങ്ങനെ കണക്കാക്കും എന്നത് ഒരു പ്രശ്നമാണ്? നിഷ്പാപയുഗം പന്ത്രണ്ട് മണിക്കൂറാണെന്ന തല്മൂദിൻ്റെ കണ്ടെത്തലും ചോദ്യം ചെയ്യാതെ തള്ളിക്കളയാവുന്നതാണ്; ബൈബിൾ അതിനെ അംഗീകരിക്കുന്നില്ല. സൃഷ്ടിപ്പിൻ്റെ കാലം കണ്ടെത്തുക ഏന്നത് മനുഷ്യരാൽ അസാദ്ധ്യമാണ്. ബൈബിൾ ‘ആദിയിൽ’ എന്ന് പറഞ്ഞിരിക്കുന്നതിനെ അങ്ങനെ തന്നെ മനസ്സിലാക്കുന്നതാണ് ഉചിതം. ഇനി കണ്ടെത്താൻ കഴിയുന്നത് ആദാമിൻ്റെ വീഴ്ചയുടെ കാലമാണ്. അത് ബൈബിളിൽ തന്നെ തെളിവുള്ള കൃത്യമായൊരു കണക്കുണ്ട്. എന്നാൽ അവിടെയും ഒരു പ്രശ്നമുള്ളത്. എബ്രായ ബൈബിളിലും, സെപ്റ്റ്വജിൻ്റിലും, ശമര്യൻ പഞ്ചഗ്രന്ഥത്തിലും വ്യത്യസ്ത കണക്കുകളാണ്. ആദാം പാപത്തിൽ വീണത്; എബ്രായ ബൈബിൾ പ്രകാരം 4275-ലും, സെപ്റ്റ്വജിൻ്റു പ്രകാരം 5706-ലും, ശമര്യൻ പഞ്ചഗ്രന്ഥപ്രകാരം 4776-ലുമാണ്. ഇതിൽ, യേശുക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചതും, പുതിയനിയമത്തിൽ ഉദ്ധരണികൾ ചേർത്തിട്ടുളതും ഗ്രീക്ക് സെപ്റ്റ്വജിൻ്റിൽ നിന്നായതുകൊണ്ടും, മറ്റു പലകാരണങ്ങൾ കൊണ്ടും സെപ്റ്റ്വജിൻ്റിൻ്റെ കണക്കാണ് വിശ്വാസയോഗ്യമായിട്ടുള്ളത്. അങ്ങനെ വരുമ്പോൾ ആദാമിനെ ദൈവം ഏദെനിൽനിന്ന് പുറത്താക്കുനത് ബി.സി. 5706-ലാണെന്ന് മനസ്സിലാക്കാം. (കൂടുതൽ അറിയാൻ ലേഖകൻ്റെ ‘ബൈബിൾ കാലഗണനം’ കാണുക).

ദൈവശാസ്ത്രം: ദൈവത്തിന്റെ വെളിപ്പാട് ചരിത്രസംഭവങ്ങളുമായി ബന്ധപ്പെട്ടതാണ്. ആദ്യമായി വെളിപ്പെടുത്തിയ ദൈവികനാമമാണ്. ‘ഏൽ.’ സംയുക്തനാമങ്ങളായി ഏൽ ഉല്പത്തിയിൽ പലേടത്തും കാണപ്പെടുന്നു: ഏൽ-എലിയോൻ =  അത്യന്നതദൈവം: (14:18-24), ഏൽ-ഒലാം = നിത്യനായ ദൈവം: (21:33). ഏൽ-റോയ് = കാണുന്ന ദൈവം: (16:13). ഏൽ-ഷദ്ദായി =  സർവ്വശക്തനായ ദൈവം: (17:1; 35:11; 43:14; 48:3; 49:25), ഏൽ-ബേഥേൽ = ബേഥേലിലെ ദൈവം: (31:13). മനുഷ്യന്റെ ഓരോ ആവശ്യവുമായി ബന്ധപ്പെട്ടാണ് ദൈവം സ്വയം വെളിപ്പെടുത്തിട്ടുള്ളത്. അബ്രാഹാമിന് സന്തതിയെ വാഗ്ദാനം ചെയ്യുമ്പോഴാണ് ദൈവം സർവ്വശക്തൻ (ഏൽഷദ്ദായി) എന്നു വെളിപ്പെടുത്തിയത്. (17:1). പുതിയനിയമത്തിലും ദൈവം സർവ്വശക്തനാണെന്ന പ്രഥമ പ്രസ്താവന സന്തതികളോടുള്ള ബന്ധത്തിലാണ് കാണുന്നത് (2കൊരി, 6:16,17). മനുഷ്യൻ മനുഷ്യനായി തീരുന്നതും സ്വതന്തനായി പ്രവർത്തിക്കുന്നതും പൂർത്തീകരണമടയുന്നതും ദൈവവുമായുള്ള ബന്ധത്തിൽ മാത്രമാണ്. ഒരു സവിശേഷമായ പങ്കാളിത്തം ദൈവവും മനുഷ്യനും തമ്മിലുണ്ട്. ചരിത്രത്തെ മുഴുവൻ ഉൾക്കൊള്ളുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ഉടമ്പടികൾ ദൈവം മനുഷ്യനോട് ആളത്തപരമായ ബന്ധത്തിൽ ചെയ്തതായി കാണാം. ആദാമിനോടു ചെയ്ത സൃഷ്ടി സംബന്ധമായ നിയമം, നോഹയോടു ചെയ്ത മാനുഷിക ഭരണസംബന്ധമായ നിയമം, അബ്രാഹാമിനോടു ചെയ്ത വാഗ്ദത്ത നിയമം തുടങ്ങിയവ ഉല്പത്തിയിൽ വെളിപ്പെടുത്തിയിട്ടുണ്ട്. പാപം ന്യായവിധി, വീണ്ടെടുപ്പ് ഈ വിഷയങ്ങൾ പ്രളയവൃത്താന്തത്തിൽ സ്പഷ്ടമായി കാണാം. മശീഹയെക്കുറിച്ചുള്ള വാഗ്ദത്തം ആദാമിനു നല്കി. വാഗ്ദത്ത സന്തതിയായി ‘മശീഹയെ’ അബ്രാഹാമിനു യഹോവ വെളിപ്പെടുത്തിക്കൊടുത്തു.

ആമുഖം

ആമുഖം

പഴയനിയമം (Old Testament).

ബൈബിളിൽ ഉല്പത്തി പുസ്തകം മുതൽ മലാഖിവരെയുള്ള 39 പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന പൂർവ്വഭാഗമാണ് പഴയനിയമം. പഴയനിയമ പുസ്തകങ്ങളെ അഞ്ചായി വിഭജിച്ചിട്ടുണ്ട്.1. ന്യായപ്രമാണ പുസ്തകങ്ങൾ അഞ്ച്; 2. ചരിത്ര പുസ്തകങ്ങൾ പ്രന്തണ്ട്; 3. പദ്യപുസ്തകങ്ങൾ അഞ്ച്; 4. വലിയ പ്രവചനങ്ങൾ അഞ്ച്; 5. ചെറുപ്രവചനങ്ങൾ പ്രന്തണ്ട്. പഴയ നിയമം മാത്രമാണ് എബ്രായരുടെ ബൈബിൾ. എബ്രായയിലുള്ള ഗ്രന്ഥപഞ്ചകം (തോറാ) മാത്രമാണ് ശമര്യരുടെ ബൈബിൾ. 

എബ്രായ ബൈബിളിൽ പുസ്തകങ്ങളെ മൂന്നു പ്രധാന വിഭാഗങ്ങളായി സംവിധാനം ചെയ്തിരിക്കുന്നു; ന്യായപ്രമാണം (തോറ), പ്രവാചകന്മാർ (നെവീം), എഴുത്തുകൾ (കെത്തുവീം). ന്യായപ്രമാണത്തിൽ (തോറ) മോശെയുടെ അഞ്ചുപുസ്തകങ്ങൾ (ഉല്പത്തി മുതൽ ആവർത്തന പുസ്തകം വരെ) ആണുള്ളത്. പ്രവാചകന്മാരെ (നെവീം) രണ്ടായി തിരിച്ചിരിക്കുന്നു. 1. മുൻ പ്രവാചകന്മാർ (നെവീം റിഷോനീം): യോശുവ, ന്യായാധിപന്മാർ, ശമുവേൽ ഒന്നും രണ്ടും, രാജാക്കന്മാർ ഒന്നും രണ്ടും എന്നീ പുസ്തകങ്ങൾ. 2. പിൻപ്രവാചകന്മാർ (നെവീം അഹറോനീം): യെശയ്യാവ്, യിരെമ്യാവ്, യെഹെസ്കേൽ, ഹോശേയാ മുതൽ മലാഖിവരെയുള്ള പ്രന്തണ്ടുചെറിയ പ്രവാചകന്മാർ. പഴയനിയമത്തിലെ ബാക്കിപുസ്തകങ്ങൾ എഴുത്തുകൾ (കെത്തുവീം) എന്ന വിഭാഗത്തിൽപ്പെടുന്നു. അവയിൽ ആദ്യം വരുന്നതു സങ്കീർത്തനങ്ങൾ, സദൃശവാക്യങ്ങൾ, ഇയ്യോബ് എന്നിവയാണ്. തുടർന്നു അഞ്ചു ചുരുളുകൾ (മെഗില്ലോത്ത്): ഉത്തമഗീതം, രൂത്ത്, വിലാപങ്ങൾ, സഭാപ്രസംഗി, എസ്ഥർ. ഒടുവിലായി ദാനീയേൽ, എസ്രാ, നെഹെമ്യാവ്, ദിനവൃത്താന്തങ്ങൾ എന്നിവയും. എബ്രായബൈബിളിലെ ഒടുവിലത്തെ പുസ്തകം ദിനവൃത്താന്തങ്ങളാണ്. 

പാരമ്പര്യം അനുസരിച്ചു എബ്രായബൈബിളിൽ 24 പുസ്തകങ്ങളാണുള്ളത്. ഈ ഇരുപത്തിനാലും നമ്മുടെ പഴയനിയമത്തിലെ 39 പുസ്തകങ്ങൾ തന്നെയാണ്. ഹോശേയ മുതൽ മലാഖി വരെയുള്ള പ്രന്തണ്ടുപ്രവചന പുസ്തകങ്ങളെയും എബായയിൽ ഒന്നായിട്ടാണ് കണക്കാക്കുക. രണ്ടു പുസ്തകങ്ങൾ വീതമുള്ള ശമൂവേൽ, രാജാക്കന്മാർ, ദിനവൃത്താന്തങ്ങൾ എന്നിവയെ ഓരോന്നായും എസ്രായും നെഹെമ്യാവും ചേർത്തു ഒറ്റപുസ്തകമായും എബ്രായ ബൈബിളിൽ കണക്കാക്കുന്നു. ജൊസീഫസ് 24 പുസ്തകങ്ങളെ 22 ആയി കണക്കാക്കി. എബ്രായ അക്ഷരമാലയുമായി പൊരുത്തപ്പെടാൻ വേണ്ടിയായിരുന്നു അദ്ദേഹം ഇപ്രകാരം ചെയ്തത്. എബായ അക്ഷരമാലയിലെ അക്ഷരങ്ങളുടെ എണ്ണം ഇരുപത്തിരിണ്ടാണല്ലോ. രൂത്തിനെ ശമുവേലിനോടും വിലാപങ്ങളെ യിരെമ്യാ പ്രവചനത്തോടും ചേർക്കുകയാണ് ജൊസീഫസ് ചെയ്തത്. 

വിഷയസാമ്യം അനുസരിച്ചാണ് ഗ്രീക്കുസപ്തതിയിൽ പുസ്തകങ്ങളെ സംവിധാനം ചെയ്തിരിക്കുന്നത്. മോശെയുടെ പഞ്ചഗ്രന്ഥങ്ങൾ, ചരിത്രപുസ്തകങ്ങൾ പദ്യവിജ്ഞാന ഗ്രന്ഥങ്ങൾ, പ്രവാചകന്മാർ എന്നിങ്ങനെയാണ് ആ ക്രമം. ക്രൈസ്തവർ ഉപയോഗിക്കുന്ന ബൈബിളുകളിലെല്ലാം ഇതേക്രമം തന്നെയാണ് സ്വീകരിച്ചിട്ടുള്ളത്. എബ്രായ ബൈബിളിനെക്കാളും പുസ്തകങ്ങളിലെ വിഷയങ്ങളുടെ കാലക്രമം പിന്തുടരുന്നത് സെപ്റ്റ്വജിൻ്റു ബൈബിളാണ്. ഉദാഹരണമായി ന്യായാധിപന്മാരെ തുടർന്നു വരുന്ന പുസ്തകം രുത്താണ്. രൂത്തിലെ ആദ്യവാക്യം നോക്കുക; “ന്യായാധിപന്മാർ ന്യായപാലനം നടത്തിയ കാലത്തു” ന്യായാധിപന്മാരുടെ കാലത്തു നടന്ന സംഭവങ്ങളെ വർണ്ണിക്കുന്ന പുസ്തകം (രൂത്ത്) ന്യായാധിപന്മാരുടെ പുസ്തകത്തിന്നടുത്തു തന്നെയാണല്ലോ വരേണ്ടത്. ദിനവൃത്താന്തകാരന്റെ പുസ്തകങ്ങൾ, ദിനവൃത്താന്തങ്ങൾ എസ്രാ, നെഹെമ്യാവു എന്ന ക്രമത്തിൽ ചേർത്തിരിക്കുന്നതും നോക്കുക. എബ്രായ ബൈബിളിലാകട്ടെ ന്യയാധിപന്മാർക്കു വളരെ ശേഷമാണ് രൂത്ത് ചേർത്തിട്ടുള്ളത്. 

പഴയനിയമ പുസ്തകങ്ങളുടെ ക്രമം 

എബ്രായബൈബിൾ നമ്മുടെ പഴയനിയമത്തിനു തുല്യമാണെങ്കിൽ തന്നെയും പുസ്തകങ്ങളുടെ സംവിധാനം വ്യത്യസ്തമായ ക്രമത്തിലാണ്. എബ്രായ ബൈബിളിൽ അപ്പോക്രിഫാ പുസ്തകങ്ങൾ ഉൾക്കൊള്ളിച്ചിട്ടില്ല. ഗ്രീക്ക് (സെപ്റ്റജിന്റ്), ലത്തീൻ (വുൾഗാത്തോ) ബൈബിളുകളിൽ അപ്പോക്രിഫാ ചേർത്തിട്ടുണ്ടെങ്കിലും വ്യത്യസ്ത സ്ഥാനങ്ങളിലാണ്. അലക്സാണ്ഡിയൻ ഗ്രന്ഥത്തിൽ സങ്കീർത്തനങ്ങളുടെ ഒടുവിൽ ഗീതങ്ങൾ കൂടി ചേർത്തിട്ടുണ്ട്. അവ: പുറ, 15:17-19; ആവ, 32:1-43; 1ശമൂ, 2:1-10; യോനാ, 2:3-10; ഹബ, 3; യെശ, 38:10-20; മനശ്ശെയുടെ പ്രാർത്ഥന: ദാനീ, 3:26-45 (അസര്യാവിന്റെ പ്രാർത്ഥന) ദാനീ, 3:52-60 (മുന്നു ബാലന്മാരുടെ പാട്ട്); ലൂക്കൊ, 1:46-55; ലൂക്കൊ, 2:29-32; ലൂക്കൊ, 1:68-79; ലൂക്കൊ, 2:14; ശലോമോന്റെ സങ്കീർത്തനങ്ങൾ എന്നിവയാണ്.

എബ്രായ, ഗ്രീക്ക്, ലത്തീൻ ബൈബിളുകളിലെ പുസ്തക ക്രമം ചുവടെ പട്ടികയായി ചേർക്കുന്നു:

എബ്രായ: തോറ

1. ഉല്പത്തി

2. പുറപ്പാട്

3. ലേവ്യപുസ്തകം

4. സംഖ്യാപുസ്തകം

5. ആവർത്തനപുസ്തകം

നെവീം: മുൻപ്രവാചകന്മാർ

6. യോശുവ

7. ന്യായാധിപന്മാർ

8. 1,2 ശമൂവേൽ

9. 1,2 രാജാക്കന്മാർ

പിൻപ്രവാചകന്മാർ

10. യെശയ്യാവ്

11. യിരെമ്യാവ്

12. യെഹെസ്ക്കേൽ

പന്ത്രണ്ടു പ്രവാചകന്മാർ

13. ഹോശേയ

യോവേൽ

ആമോസ്

ഓബദ്യാവ്

യോനാ

മീഖാ

നഹൂം

ഹബക്കൂക്

സെഫന്യാവ്

ഹഗ്ഗായി

സെഖര്യാവ്

മലാഖി

കെത്തൂവീം

14. സങ്കീർത്തനങ്ങൾ

15. സദൃശവാക്യങൾ

16. ഇയ്യോബ്

17. ഉത്തമഗീതം

18. രൂത്ത്

19. വിലാപങൾ

20. സഭാപ്രസംഗി

21. എസ്ഥേർ

22. ദാനീയേൽ

23. എസ്രാ-നെഹെമ്യാവ്

24. 1,2 ദിനവൃത്താന്തം

ഗ്രീക്കു സെപ്റ്റ്വജിൻ്റ്

1. ഉല്പത്തി

2. പുറപ്പാട്

3. ലേവ്യപുസ്തകം

4. സംഖ്യാപുസ്തകം

5. ആവർത്തനപുസ്തകം

6. യോശുവ

7. ന്യായാധിപന്മാർ

8. രൂത്ത്

9. 1,2,3,4 രാജാക്കന്മാർ

10. 1,2 ദിനവൃത്താന്തങ്ങൾ

11. 1എസ്ഡ്രാസ് (അപ്പൊക്രിഫ)

12. 2എസ്ഡ്രാസ് (എസ്രാ-നെഹെമ്യാവ്)

13. സങ്കീർത്തനങ്ങൾ

14. സദൃശവാക്യങൾ

15. സഭാപ്രസംഗി

16. ഉത്തമഗീതം

17. ഇയ്യോബ്

18. ശലോമോൻ്റെ വിജ്ഞാനം

19. സിറാക്കിൻ്റെ വിജ്ഞാനം (എക്ലിസിയാസ്റ്റിക്കൂസ്)

20. എസ്ഥേർ

21. ജൂഡിത്ത്

22. തോബിത്ത്

23. 1,4 മക്കാബ്യർ (സീനായിഗ്രന്ഥം)

24. 1,2,3,4 മക്കാബ്യർ (അലക്സാണ്ട്രിയൻ)

25. ഹോശേയ

26. ആമോസ്

27. മീഖാ

28. യോവേൽ

29. ഓബദ്യാവ്

30. യോനാ

31. നഹൂം

32. ഹബക്കൂക്

33. സെഫന്യാവ്

34. ഹഗ്ഗായി

35. സെഖര്യാവ്

36. മലാഖി

37. യെശയ്യാവ്

38. യിരെമ്യാവ്

39. ബാരൂക്ക്

40. വിലാപങ്ങൾ

41. യിരെമ്യാവിൻ്റെ ലേഖനം

42. യെഹെസ്ക്കേൽ

43. സൂസന്ന

44. ദാനീയേൽ (അസറിയയുടെ പ്രാർത്ഥനയും, മൂന്നു യുവാക്കന്മാരുടെ പാട്ടും ചേവനത്)

45. ബേലും സർപ്പവും

ലത്തീൻ വുൾഗാത്ത

1. ഉല്പത്തി

2. പുറപ്പാട്

3. ലേവ്യപുസ്തകം

4. സംഖ്യാപുസ്തകം

5. ആവർത്തനപുസ്തകം

6. യോശുവ

7. ന്യായാധിപന്മാർ

8. രൂത്ത്

9. 1,2 ശമൂവേൽ

10. 1,2 രാജാക്കന്മാർ

11. 1,2 ദിനവൃത്താന്തങ്ങൾ

12. 1എസ്ഡ്രാസ് (എസ്രാ)

13. 2എസ്ഡ്രാസ് (നെഹെമ്യാവ്)

14. തോബിത്ത്

15. ജൂഡിത്ത്

16. എസ്ഥേർ (+ കൂട്ടിച്ചേർക്കലുകൾ)

17. ഇയ്യോബ്

18. സങ്കീർത്തനങൾ

19. സദൃശവാക്യങ്ങൾ

20. സഭാപ്രസംഗി

21. ഉത്തമഗീതം

22. വിജ്ഞാനം

23. എക്ലിസിയാസ്റ്റിക്കൂസ്

24. യെശയ്യാവ്

25. യിരെമ്യാവ്

26. വിലാപങ്ങൾ

27. ബാരൂക്ക് (+യിരെമ്യാവിൻ്റെ ലേഖനം)

28. യെഹെസ്ക്കേൽ

29. ദാനീരേൽ

30. ഹോശേയ

31. യോവേൽ

32. ആമോസ്

33. ഓബദ്യാവ്

34. യോനാ

35. മീഖാ

36. നഹൂം

37. ഹബക്കൂക്

38. സെഫന്യാവ്

39. ഹഗ്ഗായി

40. സെഖര്യാവ്

41. മലാഖി

42. 1,2 മക്കാബ്യർ

ബൈബിളിലെ പ്രാർത്ഥനകൾ

ബൈബിളിലെ പ്രാർത്ഥനകൾ

ദൈവസാദൃശ്യത്തിൽ സൃഷ്ടിക്കപ്പെട്ട മനുഷ്യൻ സ്രഷ്ടാവായ ദൈവത്തോടു ബന്ധം പുലർത്തുന്നത് പ്രാർത്ഥനയിലൂടെയാണ്. പ്രാർത്ഥനാനുഭവം സാർവ്വത്രികവും സർവ്വതലസ്പർശിയുമാണ്. കാലഗതിയാലോ സാംസ്കാരിക പരിവർത്തനത്താലോ പ്രാർത്ഥന കാലഹരണപ്പെടുന്നില്ല. ശരീരത്തിനു ഭക്ഷണം എന്നപോലെ പ്രാർത്ഥന പ്രാണനും ആത്മാവിനും അനിവാര്യമാണ്. ബൈബിളിലെ പ്രാർത്ഥനകൾ അതിനുദാഹരണമാണ്:

1. അബീയാവിന്റെ സൈന്യം – ജയത്തിനായി — 2ദിന, 13:14.

2. അബ്രാഹാം – മകനുവേണ്ടി — ഉല്പ, 15:1-6.

3. അബ്രാഹാം – യിശ്മായേലിനായി — ഉല്പ, 17:18-21.

4. അബ്രാഹാം – സൊദോമിനായി — ഉല്പ, 18:20-32.

5. അബ്രാഹാം – അബീമെലേക്കിനായി — ഉല്പ, 20:17.

6. അബ്രാഹാമിന്റെ ദാസൻ – കാര്യം സാധിക്കുവാനായി — ഉല്പ, 24:12-15.

7. ആസാ – ജയത്തിനുവേണ്ടി — 2ദിന, 14:11.

8. എലീശാ – ബാല്യക്കാരൻ്റെ കണ്ണു തുറക്കാൻ — 2രാജാ, 6:17.

9. എലീശാ – അരാം സൈന്യത്തിന് അന്ധത പിടിപ്പിക്കുവാൻ — 2രാജാ, 6:18.

10. എസ്രാ – ജനത്തിന്റെ പാപങ്ങൾക്കു വേണ്ടി — എസ്രാ, 9:6-15.

11. ഏലീയാവ് – വരൾച്ചയ്ക്കും മഴയ്ക്കും വേണ്ടി — യാക്കോ, 5:17,18.

12. ഏലീയാവ് – വിധവയുടെ മകനെ ഉയിർപ്പിക്കുവാൻ — 1രാജാ, 17:20-23.

13. ഏലീയാവ് – ബാലിനെ തോല്പിക്കുവാൻ — 1രാജാ, 18:36-38.

14. ഏലീയാവ് – മരിക്കുവാനായി — 1രാജാ, 19:4.

15. കയീൻ – കരുണയ്ക്കായി — ഉല്പ, 4:13-15.

16. കള്ളൻ – രക്ഷയ്ക്കായി — ലൂക്കോ, 23:42,43.

17. കുഷ്ഠരോഗി – സൗഖ്യത്തിനായി — മത്താ, 8:2,3.

18. കൊരിന്ത്യർ – പൗലൊസിനുവേണ്ടി — 2കൊരി, 1:9-11.

19. കൊർന്നല്യാസ് – ദർശനത്തിനുവേണ്ടി — പ്രവൃ, 10:1-3.

20. ഗിദയോൻ – ദൈവവിളിയുടെ തെളിവിനു വേണ്ടി — ന്യായാ, 6:36-40.

21. ചുങ്കക്കാരൻ – കരുണയ്ക്കായി — ലൂക്കൊ, 18:3.

22. ദാനീയേൽ – ജ്ഞാനത്തിനായി — ദാനീ, 2:17-23.

23. ദാനീയേൽ – യെഹൂദന്മാർക്കുവേണ്ടി — ദാനീ, 9:3-20.

24. ദാവീദ് – സഹായത്തിനായി — 1ശമൂ, 23:10-13.

25. ദാവീദ് – ആലോചന ലഭിക്കുവാൻ — 2ശമൂ, 2:1.

26. ദാവീദ് – അനുഗ്രഹത്തിനായി — 2ശമൂ, 7:18-29.

27. ദാവീദ് – ന്യായത്തിനായി — സങ്കീ, 9:17-20.

28. ദാവീദ് – കൃപയ്ക്കുവേണ്ടി — സങ്കീ, 25:16.

29. നെഹെമ്യാവ് – യെഹൂദന്മാർക്കായി — നെഹെ, 1:4-11.

30. പത്രൊസ് – തബീഥയെ ഉയിർപ്പിക്കുവാൻ — പ്രവൃ, 9:40.

31. പരിശുദ്ധാത്മാവ് – ദൈവമക്കൾക്കു വേണ്ടി — റോമ, 8:26,27.

32. പുരോഹിതന്മാർ – അനുഗ്രഹത്തിനായി — 2ദിന, 30:27.

33. പൗലൊസ് – പുബ്ലിയൊസിന്റെ അപ്പന്റെ സൗഖ്യത്തിനായി — പ്രവൃ, 28:8.

34. പൗലൊസ് – കൃപയ്ക്കായി — 2കൊരി, 12:8,9.

35. പൗലൊസ് – എഫെസ്യർക്കായി — എഫെ, 1:15-19.

36. പൗലൊസ് — സഭയ്ക്കായി — എഫെ, 3:14:19.

37. പൗലൊസ് – ഫിലിപ്പിയർക്കായി — ഫിലി, 1:9-11.

38. പൗലൊസ് കൊലൊസ്സ്യർക്കായി — കൊലൊ, 1:9-13.

39. മനശ്ശെ – വിടുതലിനായി — 2ദിന, 33:112,13.

40. മനോഹ – ദൈവപുരുഷൻ്റെ ആഗമനത്തിനായി — ന്യായാ, 13:8-15.

41. മോശെ – ഫറവോനുവേണ്ടി — പുറ, 8:9-13.

42. മോശെ – വെള്ളത്തിനുവേണ്ടി — പുറ, 15:24-25.

43. മോശെ – യിസ്രായേലിനായി — പുറ, 32:31-35.

44. മോശെ – മിര്യാമിനായി — സംഖ്യാ, 12:11-14.

45. മോശെ – വാഗ്ദത്തനാട് കാണുന്നതിനുവേണ്ടി — ആവ, 3:23-25.

46. മോശെ – അടുത്ത നായകനുവേണ്ടി — സംഖ്യാ, 27:15-17.

47. യബ്ബേസ് – അഭിവൃദ്ധിക്കുവേണ്ടി — 1ദിന, 4:10.

48. യാക്കോബ് – ഏശാവിൽ നിന്നുള്ള  വിടുതലിനായി — ഉല്പ, 32:9-12.

49. യാക്കോബ് – രാത്രി മുഴുവനും — ഉല്പ, 32:24-30.

50. യിരെമ്യാവ് – കൃപയ്ക്കായി — യിരെ, 14:7-10.

51. യിരെമ്യാവ് – യെഹൂദയ്ക്കുവേണ്ടി — യിരെ, 42:1-6.

52. യിസഹാക്ക് – സന്താനത്തിനു വേണ്ടി — ഉല്പ, 25:21.

53. യിസ്രായേല്യർ – വിടുതലിനായി — പുറ, 2:23-25.

54. യെഹൂദന്മാർ – ശുഭയാത്രയ്ക്കായി — എസ്രാ, 8:21-23.

55. യെഹൂദർ – ഉടമ്പടിയിൽ — 2ദിന, 15:12-15.

56. യെഹെസ്കേൽ – മലിനപ്പെടാതിരിക്കുവാൻ — യെഹെ, 4:12-15.

57. യെഹോവാസ് – വിജയത്തിനുവേണ്ടി — 2രാജാ, 13:1-5.

58. യെഹോശാഫാത്ത് – ജയത്തിനായി — 2ദിന, 18:31.

59. യെഹോശാഫാത്ത് – സംരക്ഷണത്തിനായി — 2ദിന, 20:5-12.

60. യേശു – ശിഷ്യന്മാരെ പഠിപ്പിക്കാനായി — മത്താ, 6:9-13.

61. യേശു – ശിഷ്യന്മാർക്ക് ലഭിച്ച വെളിപ്പാടിന് നന്ദി അർപ്പിച്ചുകൊണ്ട് — മത്താ, 11:25,26.

62. യേശു – പിതാവിൻ്റെ ഹിതത്തിനായി — മത്താ, 26:39,42.

63. യേശു – പിതാവിനാൽ കൈവിടപ്പെട്ടപ്പോൾ — മത്താ, 27:46.

64. യേശു – ലാസറിന്റെ കല്ലറയ്ക്കുമുമ്പിൽ — യോഹ, 11:41,42.

65. യേശു – പിതാവിന്റെ നാമമഹത്ത്വത്തിനായി — യോഹ, 12:28.

66. യേശു – രാത്രി മുഴുവൻ — ലൂക്കൊ, 6:12.

66. യേശു – സഭയ്ക്കുവേണ്ടി — യോഹ, 17:1-26.

67. യേശു – മനുഷ്യരുടെ പാപമോചനത്തിനായി — ലൂക്കൊ, 23:34.

68. യേശു – തൻ്റെ ആത്മാവിനെ സമർപ്പിച്ചുകൊണ്ട് — ലൂക്കൊ, 23:46.

69. യോനാ – മത്സ്യത്തിന്റെ വയറ്റിൽ നിന്നുള്ള വിടുതലിനായി — യോനാ, 2:1-10.

70. യോശുവ – സഹായത്തിനായി — യോശൂ, 7:6-9.

71. യോഹന്നാൻ കർത്താവിൻ്റെ വരവിനായി — വെളി, 22:20.

72. രൂബേന്യർ – വിജയത്തിനുവേണ്ടി — 1ദിന, 5:18-20.

72. റിബേക്ക – തിരിച്ചറിവിനായി — ഉല്പ, 25:22,23.

73. ശതാധിപൻ – ദാസനുവേണ്ടി — മത്താ, 8:6-13.

74. ശമൂവേൽ – യിസ്രായേലിനുവേണ്ടി — 1ശമൂ, 7:5-12.

75. ശലോമോൻ – ജ്ഞാനത്തിനുവേണ്ടി — 1രാജാ, 3:6-14.

76. ശിംശോൻ – വെള്ളത്തിനുവേണ്ടി — ന്യായാ, 16:18,19.

77. ശിംശോൻ – ശക്തിക്കുവേണ്ടി — ന്യായാ, 16:29,30.

78. ശിഷ്യന്മാർ – ധൈര്യത്തിനായി — പ്രവൃ, 4:24-31.

79. സഭ – പത്രോസിനുവേണ്ടി – പ്രവൃ, 12:5-12.

80. സഭ – അധികാരികൾക്കായി — 1തിമൊ, 2:1,2.

81. സെഖര്യാവ് – ഒരു മകനുവേണ്ടി — ലൂക്കൊ, 1:13.

82. ഹന്ന – ഒരു മകനുവേണ്ടി — 1ശമൂ, 1:10-17.

83. ഹബക്കുക്ക് – നീതിയ്ക്കായി — ഹബ, 1:1-4.

84. ഹബക്കുക്ക് – വിടുതലിനായി — ഹബ, 3:1-19.

85. ഹാഗാർ – ആശ്വാസത്തിനായി — ഉല്പ, 21:14-20.

86. ഹിസ്കീയാവ് – വിടുതലിനായി — 2രാജാ, 19:15-19.

87. ഹിസ്കീയാവ് – ആരോഗ്യത്തിനായി — 2രാജാ, 20:1-11.

നർക്കിസ്സൊസ്

നർക്കിസ്സൊസ് (Narcissus)

പേരിനർത്ഥം – മൂഢൻ

നർക്കിസ്സൊസിന്റെ ഭവനക്കാരിൽ ചിലർ കർത്താവിൽ വിശ്വസിച്ചിരുന്നു. (റോമ, 16:11) അവർക്കു പൗലൊസ് വന്ദനം പറയുന്നു. ഇയാളെക്കുറിച്ചു നമുക്കുള്ള അറിവു പരിമിതമാണ്. ക്ലൗദ്യൊസ് ചക്രവർത്തിയുടെ കീഴിൽ നർക്കിസ്സൊസ് എന്ന പേരിൽ പ്രസിദ്ധനായ ഒരാളുണ്ടായിരുന്നു. ഈ ലേഖനം എഴുതുന്നതിനുമുമ്പ് അയാൾ വധിക്കപ്പെട്ടു. അതുകൊണ്ടു അയാളുടെ കുടുംബത്തിലുള്ള മറ്റു വിശ്വാസികളെയാണ് വന്ദനം ചെയ്യുന്നത് എന്നു കരുതപ്പെടുന്നു.

നയമാൻ

നയമാൻ (Naaman)

പേരിനർത്ഥം – സന്തോഷം

അരാം രാജാവായ ബെൻ-ഹദദ് രണ്ടാമന്റെ സേനാപതി. അവൻ പരാക്രമശാലി എങ്കിലും കുഷ്ഠരോഗിയായിരുന്നു. യിസ്രായേൽ ദേശത്തുനിന്നും ബദ്ധയായി പിടിച്ചു കൊണ്ടുപോയ ഒരു പെൺകുട്ടി നയമാന്റെ ഭാര്യയ്ക്കു ശുശ്രൂഷചെയ്തു വന്നു. ശമര്യയിലെ പ്രവാചകന്റെ അടുക്കൽ ചെന്നാൽ നയമാന്റെ കുഷ്ഠരോഗം മാറ്റിക്കൊടുക്കുമെന്നു അവൾ അറിയിച്ചു. യിസ്രായേൽ രാജാവായ യോരാമിനു ഒരു എഴുത്തുമായി ബെൻ-ഹദദ് നയമാനെ അയച്ചു. അരാം രാജാവ് ശണ്ഠയ്ക്കു കാരണം അന്വേഷിക്കുകയാണെന്നു കരുതി എഴുത്തുവായിച്ച ഉടൻ രാജാവു തന്റെ വസ്ത്രം കീറി. ഇതറിഞ്ഞ പ്രവാചകൻ നയമാനെ തന്റെ അടുക്കലേക്കു അയക്കുവാൻ ആവശ്യപ്പെട്ടു. വീട്ടുവാതില്ക്കൽ വന്നുനിന്ന നയമാനോടു: നീ ചെന്നു യോർദ്ദാനിൽ ഏഴുപ്രാവശ്യം കുളിക്ക; അപ്പോൾ നിന്റെ ദേഹം മുമ്പിലത്തെപ്പോലെയായി നീ ശുദ്ധനാകും എന്നു പ്രവാചകൻ ആളയച്ചു പറയിച്ചു. ഇതിൽ ക്രൂദ്ധനായി നയമാൻ പോയി. എന്നാൽ, ഭൃത്യന്മാരുടെ നിർബ്ബന്ധം കാരണം നയമാൻ യോർദ്ദാനിൽ ഏഴുപ്രാവശ്യം മുങ്ങി ശുദ്ധനായി, എലീശയുടെ അടുക്കൽ മടങ്ങിവന്നു. യഹോവ തന്നെ ദൈവം എന്നു നയമാൻ എറ്റു പറഞ്ഞു. രണ്ടു കോവർ കഴുതച്ചുമടു മണ്ണ് ആവശ്യപ്പെട്ടു. ദമസ്ക്കൊസിൽ യഹോവയ്ക്ക് യാഗപീഠം പണിയുവാൻ വേണ്ടിയായിരുന്നു മണ്ണാവശ്യപ്പെട്ടത്. അന്യദൈവങ്ങൾക്കു യാഗം കഴിക്കയില്ലെന്നു ഏറ്റുപറഞ്ഞ നയമാൻ യജമാനൻ രിമ്മോന്റെ ക്ഷേത്രത്തിൽ കുമ്പിടുമ്പോൾ താനും കുമ്പിടുന്നതു ക്ഷമിക്കണമേ എന്നപേക്ഷിച്ചു. നയമാൻ നല്കിയ പ്രതിഫലം ഒന്നും എലീശ വാങ്ങിയില്ല. പ്രവാചകന്റെ ബാല്യക്കാരനായ ഗേഹസി പുറകെ ചെന്നു നയമാനോടു കള്ളം പറഞ്ഞു രണ്ടു താലന്തു വെള്ളിയും രണ്ടു കൂട്ടം വസ്ത്രവും വാങ്ങി. ഇതറിഞ്ഞ പ്രവാചകൻ ഗേഹസിയെ ശപിക്കുകയും കുഷ്ഠരോഗിയായി അവൻ പ്രവാചകനെ വിട്ടൂപോകുകയും ചെയ്തു. (2രാജാ, 5:1-27).

നഫ്താലി

നഫ്താലി (Naphtali) 

പേരിനർത്ഥം – പോർ പൊരുതുക

യാക്കോബിന്റെ ആറാമത്തെ പുത്രനും റാഹേലിന്റെ ദാസിയായ ബിൽഹയുടെ രണ്ടാമത്തെ പുത്രനും. (ഉല, 30:8). ബിൽഹ രണ്ടാമതൊരു പുത്രനെ പ്രസവിച്ചപ്പോൾ റാഹേൽ വിജയാഹ്ളാദത്തിൽ പ്രസ്താവിച്ചു. “ഞാൻ എന്റെ സഹോദരിയോടു വലിയൊരു പൊർ പൊരുതു ജയിച്ചുമിരിക്കുന്നു.” ഇതു മനസ്സിൽ കരുതിക്കൊണ്ടു ‘പോർ പൊരുതുക’ എന്നർത്ഥം വരുമാറു നഫ്താലി എന്നു ബിൽഹയുടെ പുത്രനെ അവൾ നാമകരണം ചെയ്തു. (ഉല്പ, 30:8). നഫ്താലിയെക്കുറിച്ച് അധികമായൊന്നും വിശുദ്ധരേഖകളിൽ പറഞ്ഞിട്ടില്ല. തന്റെ ഇഷ്ടപുത്രനായ യോസേഫ് ജീവനോടിരിക്കുന്നു എന്ന സദ്വർത്തമാനം ആദ്യം യാക്കോബിനെ അറിയിച്ചത് നഫ്താലി ആയിരുന്നു എന്നു പാരമ്പര്യം പറയുന്നു. നഫ്താലി 132 വർഷം ജീവിച്ചിരുന്നു എന്നും ശീഘ്രഗാമിയായിരുന്നു എന്നും പറയപ്പെടുന്നു. (ഉല്പ, 49:21).

 ‘യാക്കോബിന്റെ സന്തതികൾ‘ കാണുക:

ദേമാസ്

ദേമാസ് (Demas)

പേരിനർത്ഥം – ജനത്തിൻ്റെ അധിപതി

പൗലൊസിന്റെ ഒരു സഹപ്രവർത്തകൻ. കൊലൊസ്യ ലേഖനത്തിലും ഫിലേമോനുളള ലേഖനത്തിലും അപ്പൊസ്തലൻ ദേമാസിന്റെ വന്ദനവും അറിയിക്കുന്നുണ്ട്. (കൊലൊ, 4:4; ഫിലേ, 24). ഒടുവിൽ ദേമാസ് ലോകത്തെ സ്നേഹിച്ച് പൗലൊസിനെ വിട്ടു തെസ്സലൊനീക്യയിലേക്കു പോയി. (2തിമൊ, 4:10).

ദമേത്രിയൊസ്

ദമേത്രിയൊസ് (Demetrius)

പേരിനർത്ഥം – സീസറിൻ്റെ സ്വന്തം

ഈ പേരിൽ രണ്ടുപേർ പുതിയനിയമത്തിലുണ്ട്: 

1. എഫെസൊസ് പട്ടണത്തിൽ പൗലൊസിനു വിരോധമായി കലഹമുണ്ടാക്കിയ ഒരു തട്ടാൻ. (പ്രവൃ, 19:24). ഇവൻ വെളളികൊണ്ട് അർത്തെമിസ് ദേവിയുടെ ക്ഷേത രൂപങ്ങളെ തീർക്കുന്നവനായിരുന്നു.

2. എല്ലാവരാലും സാക്ഷ്യം ലഭിച്ചവൻ എന്നു യോഹന്നാൻ്റെ ലേഖനത്തിൽ പ്രകീർത്തീക്കപ്പെടുന്ന ഒരു ക്രിസ്ത്യാനി. (3യോഹ, 1:12).