കൃപാസനം

കൃപാസനം (mercy seat) 

കൃപയുടെ ഇരിപ്പിടമാണ് കൃപാസനം. സമാഗമനകൂടാരത്തിൽ അതിപരിശുദ്ധസ്ഥലത്തു വച്ചിരുന്ന നിയമപെട്ടകത്തിന്റെ മേൽമൂടിക്കു നല്കിയിട്ടുള്ള പേരാണ് കൃപാസനം. (പുറ, 25:20, 22). അതിന്റെ നീളം രണ്ടര മുഴവും വീതി ഒന്നരമുഴവും ഉയരം ഒന്നരമുഴവുമാണ്. ശുദ്ധസ്വർണ്ണം കൊണ്ടാണ് കൃപാസനം നിർമ്മിച്ചിട്ടുള്ളത്. മേൽമൂടിയിൽ അഥവാ കൃപാസനത്തിന്റെ രണ്ടറ്റത്തും സ്വർണ്ണം കൊണ്ടുളള രണ്ടു കെരുബുകളെ നിർത്തി. അവയുടെ രൂപം മനുഷ്യന്റേതുപോലെയാണു; എന്നാൽ ചിറകുകളുണ്ടെന്ന ഒരു പ്രത്യേകതയുണ്ട്. ചിലരുടെ അഭിപ്രായത്തിൽ യെഹെസ്ക്കേൽ പ്രവാചകൻ നല്കുന്ന വിവരണത്തിലെ (1:5-14) സങ്കീർണ്ണരൂപമായിരുന്നു ഈ കെരൂബുകൾക്ക്. ഒരു മനുഷ്യന്റെ പൊക്കം ഇവയ്ക്കുണ്ട്. അവയുടെ നില്പ് നേരെയായിരുന്നു. (2ദിന, 3:13). കെരൂബുകൾ മേലോട്ടു ചിറകുവിടർത്തി ചിറകുകൊണ്ടു കൃപാസനത്തെ മുടി തമ്മിൽ അഭിമുഖമായിരുന്നു. കെരൂബുകളുടെ മുഖം കൃപാസനത്തിനു നേരെയായിരുന്നു. (പുറ, 25:20) അതിവിശുദ്ധസ്ഥലത്തു വർഷത്തിലൊരിക്കൽ സ്വർണ്ണധുപ കലശവുമായി മഹാപുരോഹിതൻ പ്രവേശിച്ചിരുന്നു. ഈ ധൂപകലശം വച്ചിരുന്നതു കൃപാസനത്തിലാണ്. കെരുബുകൾക്കു മദ്ധ്യയാണ് യഹോവയുടെ പ്രത്യക്ഷത. (പുറ, 25:22). യഹോവയുടെ തേജസ്സു വെളിപ്പെട്ടിരുന്നതു കൊണ്ട് കൃപാസനത്തിനടുക്കൽ ചെല്ലുവാൻ പാപിയായി മനുഷ്യനു സാദ്ധ്യമല്ല. അഭിഷിക്തനായ പുരോഹിതൻ പോലും സേച്ഛയാലോ പ്രായശ്ചിത്തത്തിനുള്ള യാഗരക്തം കൂടാതെയോ കൃപാസനത്തിന്റെ മുമ്പിൽ ചെല്ലുകയാണെങ്കിൽ മരണം സുനിശ്ചിതമായിരുന്നു. പാപപരിഹാര ദിനത്തിൽ ജനത്തിന്റെ പാപപരിഹാരത്തിന്നായി മഹാപുരോഹിതൻ കൃപാസനത്തിന്മേൽ രക്തം തളിച്ചു. (ലേവ്യ, 16:13-16; എബ്രാ, 9:4-7). കൃപാസനമുള്ള അതിപരിശുദ്ധ സ്ഥലത്തെ കൃപാസനഗൃഹം എന്നു പറഞ്ഞിരിക്കുന്നു. (1ദിന, 28:11). എബ്രായർ 9:5-ലെ ഹിലാസറ്റീറിയൊൻ എന്ന ഗ്രീക്കുപദത്തെയാണ് കൃപാസനം എന്നു പരിഭാഷ ചെയ്തിട്ടുളളത്. റോമർ 3:25-ലെ പ്രായശ്ചിത്തത്തെ കുറിക്കുന്ന ഗ്രീക്കുപദവും ഇതുതന്നെയാണ്. സ്വന്തരക്തം മൂലം പ്രായശ്ചിത്തം ചെയ്തതിലൂടെ ക്രിസ്തു കൃപാസനമായി മാറി.

അഹരോന്റെ വടി

അഹരോന്റെ വടി

അഹരോന്റെ വടി എന്നു വിളിക്കപ്പെടുന്നത് മോശെയുടെ കൈയിൽ ഉണ്ടായിരുന്നതും, ദൈവത്തിന്റെ ശക്തിയും മഹത്ത്വവും യിസ്രായേൽമക്കൾക്കും ഫറവോനും അത്ഭുതങ്ങളിലൂടെ വെളിപ്പെടുത്തേണ്ടതിനായി സർവ്വശക്തനായ ദൈവം ഉപയോഗിച്ചതുമായ വടിയായിരുന്നു. തനിക്ക് യഹോവ പ്രത്യക്ഷനായില്ല എന്നു പറഞ്ഞ് യിസായേൽ മക്കൾ തന്നെ വിശ്വസിക്കാതിരിക്കുമെന്ന് മോശെ ദൈവത്തോടു പറഞ്ഞപ്പോൾ മോശെയുടെ കൈയിലുണ്ടായിരുന്ന വടി നിലത്തിടുവാൻ ദൈവം കല്പ്പിച്ചു. അവൻ വടി നിലത്തിട്ടപ്പോൾ അത് ഒരു പാമ്പായിത്തീർന്നു. അതു കണ്ട് ഓടിപ്പോയ മോശെയോട് അതിന്റെ വാലിൽ പിടിക്കുവാൻ ദൈവം കല്പിച്ചു. അങ്ങനെ ചെയ്തപ്പോൾ അതു വീണ്ടും വടിയായിത്തീർന്നു. മോശയുടെ നിർജ്ജീവമായ വടിയിലൂടെ ദൈവം തന്റെ ശക്തിയും മഹത്ത്വവും പ്രകടമാക്കുന്നതിന്റെ തുടക്കമായിരുന്നു അത്. “എന്നാൽ അടയാളങ്ങൾ പ്രവർത്തിക്കേണ്ടതിനായി ഈ വടിയും നിന്റെ കൈയിൽ എടുത്തുകൊള്ളുക’ (പുറ, 4:17) എന്ന് മോശെയോട് ദൈവം കല്പിച്ചതിൽനിന്ന്, ദൈവത്തിന്റെ ആജ്ഞപ്രകാരം അത്ഭുതങ്ങൾ പ്രവർത്തിക്കുവാനായി അഹരോനും ഈ വടിയായിരുന്നു ഉപയോഗിച്ചതെന്ന് വ്യക്തമാകുന്നു. ഈ വടി പിൽക്കാലത്ത് അഹരോൻ്റെ വടി എന്നു വിളിക്കപ്പെട്ടുവെങ്കിലും ഇതിനെ ‘ദൈവത്തിൻ വടി’ (പുറ, 4:20) എന്നു തിരുവചനം വിശേഷിപ്പിക്കുന്നു. ഫറവോൻ മുമ്പിൽവെച്ച് ദൈവീക ശക്തിയാൽ പാമ്പായിത്തീർന്ന് ഈ വടി ഉപയോഗിച്ച് ദൈവം മിസ്രയീമിലെ സകല ജലാശയങ്ങളും രക്തമാക്കിത്തീർക്കുകയും (പുറ, 7:20), വടി ഉപയോഗിച്ച് ദൈവം മിസയീമിൽ മുഴുവനും തവളകളെക്കൊണ്ടു നിറയ്ക്കുകയും (പുറ, 8:5,6), നിലത്തിലെ പൊടിയിൽനിന്നു പേനുകളെ ഉണ്ടാക്കുകയും ചെയ്തു. (പുറ, 8:17). ഇപ്രകാരം മിസ്രയീമിലെ മൂന്നു ബാധകൾ വരുത്തുവാൻ ദൈവം ഉപയുക്തമാക്കിയത് ദൈവത്തിന്റെ ശക്തിയുടെ പ്രതീകമായ ഈ വടിയായിരുന്നു. ചെങ്കടലിനെ വിഭാഗിക്കുവാനും വീണ്ടും പൂർവ്വസ്ഥിതിയിലാക്കുവാനും ദൈവം ഈ വടിതന്നെയാണ് ഉപയോഗിച്ചത്. മോശെയുടെയും അഹരോന്റെയും നേതൃത്വത്തിനെതിരായി യിസായേമക്കൾ പിറുപിറുത്തതിനെ തുടർന്ന് യഹോവയുടെ കല്പനപ്രകാരം സമാഗമനകൂടാരത്തിൽ ഓരോ ഗോത്രത്തലവന്റെയും പേരെഴുതിയ വടി വച്ചു. അടുത്ത ദിവസം അഹരോന്റെ വടി തളിർത്തു പുത്ത് ‘ബദാംഫലം’ കായിച്ചതായി കാണപ്പെട്ടു. (സംഖ്യാ, 17:7,8). നീണ്ട മരുഭൂയാത്രയിൽ ആദ്യം വെള്ളം പുറപ്പെടുവിക്കുന്നതിനായി ഈ വടികൊണ്ട് പാറയിൽ അടിക്കുവാനാണ് ദൈവം കല്പിച്ചത്. എന്നാൽ സീൻമരുഭൂമിയിൽവച്ച് വീണ്ടും വെള്ളമില്ലാതെ വന്നപ്പോൾ മോശെയോടു തന്റെ വടിയെടുത്ത്, പാറയോടു കല്പിക്കുവാൻ ദൈവം ആജ്ഞാപിച്ചു. പക്ഷേ, മോശെ തന്റെ വടിയെടുത്ത്, കല്പിക്കുന്നതിനു പകരം വടികൊണ്ടു രണ്ടു പ്രാവശ്യം പാറയിൽ അടിച്ചു. പാറയിൽനിന്നു വെള്ളം പുറപ്പെട്ടുവെങ്കിലും ദൈവത്തിന്റെ കല്പനയ്ക്ക് വിരുദ്ധമായി വടി ഉപയോഗിച്ചതുകൊണ്ട് മോശെയും അഹരോനും കനാൻ ദേശത്തു പ്രവേശിക്കുകയില്ല എന്ന് ദൈവം അരുളിച്ചെയ്തു. (സംഖ്യാ, 20:1-12). അങ്ങനെ യിസ്രായേൽമക്കളുടെ മോചനത്തിനും അവരുടെ 40 വർഷത്തെ മരുഭൂപ്രയാണത്തിനും ദൈവം അത്ഭുതകരമായി ഉപയോഗിച്ച ഈ വടിതന്നെ, മോശെയും അഹരോനും കനാനിൽ പ്രവേശിക്കാതിരിക്കുവാനും കാരണമിയിത്തീർന്നു.

മന്നാ

മന്നാ (manna)

യിസ്രയേൽ ജനത്തിനു മരുഭൂപ്രയാണത്തിൽ ലഭിച്ച അത്ഭുതകരമായ ഭക്ഷണമാണ് മന്ന. മന്നാ നിലത്തു കിടക്കുന്നതു കണ്ട് യിസ്രായേൽജനം അത്ഭുതപ്പെട്ടു, ഇതെന്ത്? (മൻ-ഹൂ) എന്നു തമ്മിൽ തമ്മിൽ ചോദിച്ചു. (പുറ, 16:14,15). ശബ്ബത്ത് ഒഴികെ എല്ലാ ദിവസവും രാവിലെ മന്നാ വീണിരുന്നു. അതു ഉറച്ച മഞ്ഞുപോലുള്ള നേരിയ വസ്തുവായിരുന്നു. വെയിൽ മൂക്കുമ്പോൾ മന്നാ ഉരുകിപ്പോകും. അടുത്ത ദിവസത്തേക്കു സൂക്ഷിച്ചുവയ്ക്കുവാൻ പാടില്ല. പിറ്റേദിവസം അതു കൃമിച്ചു നാറിപ്പോകും. എന്നാൽ ശബ്ബത്തിന്റെ തലേദിവസം പെറുക്കി ശബ്ബത്തിനു സൂക്ഷിച്ചുവെക്കുന്നത് നാറുകയില്ല. അതിനെ പാകം ചെയ്തതോ, ചുട്ടോ ഭക്ഷിക്കാം. അതു കൊത്തമ്പാലരിപോലെയും വെള്ളനിറമുള്ളതും തേൻകൂട്ടിയ ദോശ യുടെ രുചിയുള്ളതും ആയിരുന്നു. യിസ്രായേൽജനം നാല്പതു വർഷം മന്നാ ഭക്ഷിച്ചു. കനാനിലെ പുതിയ ധാന്യം ലഭിച്ച ഉടൻ മന്നാ നിന്നുപോയി. “അവർ ദേശത്ത വിളവു അനുഭവിച്ചതിന്റെ പിറ്റെദിവസം മന്നാ നിന്നുപോയി; യിസ്രായേൽ മക്കൾക്കു പിന്നെ മന്നാ കിട്ടിയതുമില്ല ആയാണ്ടു അവർ കനാൻ ദേശത്തെ വിളവുകൊണ്ടു ഉപജീവിച്ചു.” (യോശു, 5:12).

എബായലേഖനകാരൻ നിയമപെട്ടകത്തിനകത്തുള്ള വസ്തുക്കളുടെ കൂട്ടത്തിൽ മന്ന ഇട്ടുവച്ച പൊൻപാത്രത്തെക്കുറിച്ചു പറയുന്നു. (എബ്രാ, 9:4). കല്ദയർ യെരൂശലേം ആക്രമിച്ചപ്പോൾ നിയമപെട്ടകം, കല്പലകകൾ, അഹരോന്റെ വടി, വിശുദ്ധ അഭിഷേക തൈലം, മന്നാ ഇട്ടുവച്ച പൊൻപാത്രം എന്നിവ ഒളിപ്പിച്ചു എന്നും മശീഹയുടെ കാലത്ത് അവ പുനഃസ്ഥാപിക്കപ്പെടുമെന്നും ഒരു പ്രബലമായ വിശ്വാസം യെഹൂദന്മാരുടെ ഇടയിലുണ്ട്. 

പെർഗ്ഗമൊസ് സഭയിലെ ജയാളിക്ക് വാഗ്ദത്തം ചെയ്യപ്പെട്ട പ്രതിഫലങ്ങളിൽ ഒന്നാണ് മറഞ്ഞിരിക്കുന്ന മന്നാ. (വെളി, 2:17). മന്നയെ ശക്തിമാന്മാരുടെ അപ്പം എന്നും സ്വർഗ്ഗീയധാന്യം എന്നും പറഞ്ഞിട്ടുണ്ട്. (സങ്കീ, 78:24,25) അനന്തരതലമുറകൾ കാണേണ്ടതിനു ഒരിടങ്ങഴി സൂക്ഷിച്ചു വയ്ക്കുവാൻ ദൈവം മോശെയോടു കല്പിച്ചു. (പുറ, 16:32-34). ജീവന്റെ അപ്പത്തെ യേശു മന്നയോടു സാദൃശ്യപ്പെടുത്തി. (യോഹ, 6:31, 49-58). സ്വർഗ്ഗത്തിൽ നിന്നിറങ്ങിവന്ന ജീവന്റെ അപ്പം ക്രിസ്തുവത്രേ. മരുഭൂമിയിൽ വച്ച് മന്നാ ഭക്ഷിച്ചവർ മരിച്ചു. എന്നാൽ സ്വർഗ്ഗത്തിൽ നിന്നും ഇറങ്ങിയ ജീവന്റെ അപ്പമായ ക്രിസ്തുവിനെ ഭക്ഷിക്കുന്നവർ ഒരിക്കലും മരിക്കയില്ല. (യോഹ, 6:51).

മന്നായുടെ സ്വാദിനെക്കുറിച്ചുള്ള മൂന്നുവിധ പ്രസ്താവനകൾ തിരുവചനത്തിലുണ്ട്: ഒന്ന്; “യിസ്രായേല്യർ ആ സാധനത്തിന്നു മന്നാ എന്നു പേരിട്ടു; അതു കൊത്തമ്പാലരിപോലെയും വെള്ളനിറമുള്ളതും തേൻ കൂട്ടിയ ദോശയോടൊത്ത രുചിയുള്ളതും ആയിരുന്നു.” (പുറ, 16:31). ദൈവത്തിൻ്റെ കൃപാദാനം ആദ്യം അനുഭവിക്കുന്ന ഏവർക്കും വളരെയേറെ രുചികരമായി അതനുഭവപ്പെടും. രണ്ട്; “അതിന്റെ രുചി എണ്ണചേർത്തുണ്ടാക്കിയ ദോശപോലെ ആയിരുന്നു.” (സംഖ്യാ, 11:8). കുറച്ചുനാൾ മന്നാ ഭക്ഷിച്ചുകഴിഞ്ഞപ്പോൾ തേനിൻ്റെ രുചിപോയി; എണ്ണ ചേർത്ത ദോശപോലെയായി. ദൈവം നല്കിയ അനുഗ്രഹങ്ങളോടുള്ള രുചിക്കുറവ്, അവനോടുള്ള ആദ്യസ്നേഹം കുറഞ്ഞു പോകുന്നതിൻ്റെ ലക്ഷണമാണ്. മൂന്ന്; “ഇവിടെ അപ്പവുമില്ല, വെള്ളവുമില്ല; ഈ സാരമില്ലാത്ത ആഹാരം ഞങ്ങൾക്കു വെറുപ്പാകുന്നു എന്നു പറഞ്ഞു.” (സംഖ്യാ, 21:5). കുറച്ചുനാൾകൂടി കഴിഞ്ഞപ്പോൾ മന്നാ സാരമില്ലാത്ത (വിലകെട്ട) ആഹാരമായി മാറി. ജനത്തിൻ്റെ വിശ്വാസരാഹിത്യം പൂർണ്ണമായതിൻ്റെ തെളിവാണത്. ആ ജനമാണ് മരുഭൂമിയിൽ പട്ടുപോയത്. ദൈവം നല്കിയ നന്മകൾ ചെറുതാകട്ടെ വലുതാകട്ടെ, എല്ലാക്കാലവും അതിനെ നന്ദിയോടെ സ്മരിക്കാനും ദൈവത്തിന് സ്തോത്രം കരേറ്റാനും ദൈവമകൾക്ക് കഴിയണം.

കല്പലകകൾ

പത്തു കല്പനകൾ എഴുതിയ കല്പലകകൾ

യിസ്രായേൽ മക്കൾ മിസ്രയീം ദേശത്തുനിന്നു പുറപ്പെട്ടതിന്റെ മൂന്നാം മാസത്തിൽ അതേ ദിവസം അവർ സീനായിമരുഭൂമിയിൽ എത്തി. അവർ രെഫീദീമിൽനിന്നു യാത്ര പുറപ്പെട്ടു, സീനായിമരുഭൂമിയിൽ വന്നു, മരുഭൂമിയിൽ പാളയമിറങ്ങി; അവിടെ പർവ്വതത്തിന്നു എതിരെ യിസ്രായേൽ പാളയമിറങ്ങി. (പുറ, 19:1,2). ദൈവകല്പന സ്വീകരിക്കുന്നതിനു രണ്ടുദിവസം തങ്ങളെത്തന്നെ ശുദ്ധീകരിച്ചു, വസ്ത്രം അലക്കി കാത്തിരിക്കുവാൻ യിസ്രായേൽ മക്കളോടു യഹോവ കല്പിച്ചു. (പുറ, 19:10,11). മൂന്നാം ദിവസം യഹോവ സകലജനവും കാൺകെ സീനായി പർവ്വതത്തിൽ ഇറങ്ങി. മൂന്നാം ദിവസം നേരം വെളുത്തപ്പോൾ ഇടിമുഴക്കവും മിന്നലും പർവ്വതത്തിൽ കാർമേഘവും മഹാഗംഭീരമായ കാഹളധ്വനിയും ഉണ്ടായി. യഹോവ അഗ്നിയിൽ സീനായി പർവ്വതത്തിൽ ഇറങ്ങുകയാൽ അതുമുഴുവനും പുകകൊണ്ടു മൂടി പർവ്വതം ഏറ്റവും കുലുങ്ങി. മോശെ നാല്പതു ദിവസം പർവ്വതത്തിൽ ആയിരുന്നു. (പുറ, 24:18). ദൈവം മോശെയോടു അരുളിചെയ്തു തീർന്നശേഷം തന്റെ വിരൽ കൊണ്ടെഴുതിയ കല്പലകകൾ മോശെയെ ഏല്പിച്ചു. പലക ദൈവത്തിന്റെ പണിയും ഇരുവശവും എഴുതിയതും ആയിരുന്നു. (പുറ, 32:15). പർവ്വതത്തിൽ നിന്നു ഇറങ്ങിവന്ന മോശെ; ജനം സ്വർണ്ണകാളക്കുട്ടിയെ ആരാധിക്കുന്നതു കണ്ടു കോപിച്ചു കല്പലകകൾ പർവതത്തിന്റെ അടിവാരത്തുവച്ചു എറിഞ്ഞു പൊട്ടിച്ചുകളഞ്ഞു. (പുറ, 32:19). അനന്തരം രണ്ടു കല്പലകകൾ മോശെ ഉണ്ടാക്കി: “യഹോവ പിന്നെയും മോശെയോടു കല്പിച്ചതു എന്തെന്നാൽ: മുമ്പിലത്തേവ പോലെ രണ്ടു കല്പലക ചെത്തിക്കൊൾക; എന്നാൽ നീ പൊട്ടിച്ചുകളഞ്ഞ മുമ്പിലത്തെ പലകയിൽ ഉണ്ടായിരുന്ന വചനങ്ങളെ ഞാൻ ആ പലകയിൽ എഴുതും.” (പുറ, 34:1). ദൈവം അവയിൽ കല്പനകൾ എഴുതിക്കൊടുത്തു: “യഹോവ പിന്നെയും മോശെയോടു: ഈ വചനങ്ങളെ എഴുതിക്കൊൾക; ഈ വചനങ്ങൾ ആധാരമാക്കി ഞാൻ നിന്നോടും യിസ്രായേലിനോടും നിയമം ചെയ്തിരിക്കുന്നു എന്നു അരുളിച്ചെയ്തു. അവൻ അവിടെ ഭക്ഷണം കഴിക്കാതെയും വെള്ളം കുടിക്കാതെയും നാല്പതു പകലും നാല്പതു രാവും യഹോവയോടു കൂടെ ആയിരുന്നു; അവൻ പത്തു കല്പനയായ നിയമത്തിന്റെ വചനങ്ങളെ പലകയിൽ എഴുതിക്കൊടുത്തു.” (പുറ, 34:27,28).

നിയമപെട്ടകം

നിയമപെട്ടകം (ark of covenant)

പേരുകൾ: 1. നിയമപെട്ടകം (ആറോൻ ബെറീത്): പത്തു കല്പനകൾ അടങ്ങിയ രണ്ടു കല്പലകകളും സൂക്ഷിച്ചിരുന്നതിനാലാണ് ഈ പേർ ലഭിച്ചത്. യിസ്രായേൽ മക്കളോടു ദൈവം ചെയ്ത നിയമമാണ് അത്. (സംഖ്യാ, 10:33; 14:44; എബ്രാ, 9:4). 2. സാക്ഷ്യപെട്ടകം (ആറോൻ ഹ ഏദുത് ark of testimony): ദൈവത്തിന്റെ വിശുദ്ധിയെയും ജനത്തിന്റെ പാപത്തെയും സംബന്ധിച്ചുള്ള ദൈവത്തിന്റെ സാക്ഷ്യങ്ങളാണു് കല്പനകൾ. (പുറ, 25:16, 22). 3. ദൈവത്തിന്റെ പെട്ടകം: ദൈവികസാന്നിദ്ധ്യത്തിന്റെ അധിഷ്ഠാനമായതു കൊണ്ടാണ് നിയമപെട്ടകത്തിന് ദൈവത്തിന്റെ പെട്ടകം എന്ന പേർ ലഭിച്ചത്. (1ശമൂ, 3:3; 4:11). 

നിർമ്മാണം: പെട്ടകം നിർമ്മിച്ചത് ഖദിര മരം കൊണ്ടാണ്. പെട്ടകത്തിന് 2½ മുഴം നീളവും 1½ മുഴം വീതിയും 1½ മുഴം ഉയരവുമുണ്ട്. ശുദ്ധസ്വർണ്ണം കൊണ്ട് അകവും പുറവും മൂടി. പെട്ടകത്തിന്റെ മേൽ ചുറ്റും പൊന്നുകൊണ്ടുള്ള വക്കും നിർമ്മിച്ചു. പെട്ടകത്തിന്റെ മേൽമുടിയെ കൃപാസനം എന്നു വിളിക്കുന്നു. (പുറ, 25:20-22). പെട്ടകത്തിന്റെ അതേ അളവാണു് കൃപാസനത്തിന്. പെട്ടകത്തിന്റെ രണ്ടുവശത്തും ഈരണ്ടു പൊൻവളയങ്ങൾ ഉണ്ട്. ഈ പൊൻ വളയങ്ങളിൽ പൊന്നുകൊണ്ടു പൊതിഞ്ഞ തണ്ടുകൾ കടത്തിയാണ് പെട്ടകം ചുമക്കുന്നത്. തണ്ടുകൾ പെട്ടകത്തിന്റെ വളയങ്ങളിൽ നിന്ന് മാറ്റാൻ പാടില്ല. (പുറ, 25:15). കൃപാസനത്തിന്റെ രണ്ടറ്റത്തും സ്വർണ്ണം കൊണ്ടുള്ള രണ്ടു കെരൂബുകളെ നിർത്തി. അവ അടിപ്പുപണിയായിരുന്നു. ഒരു മനുഷ്യന്റെ പൊക്കം അവയ്ക്കുണ്ട്. അവയുടെ നില്പ് നേരെയായിരുന്നു. (2ദിന, 3:13). കെരൂബുകൾ മേലോട്ട് ചിറകു വിടർത്തി, ചിറകു കൊണ്ടു കൃപാസനത്തെ മൂടി പരസ്പരം അഭിമുഖമായിരുന്നു. (പുറ, 25:20). വർഷത്തിലൊരിക്കൽ മഹാപുരോഹിതൻ സ്വർണ്ണധൂപകലശവുമായി അതിവിശുദ്ധ സ്ഥലത്തു പ്രവേശിക്കുമ്പോൾ ധൂപകലശം വച്ചിരുന്നത് കൃപാസനത്തിന്മേലാണ്. കെരൂബുകൾക്കു മദ്ധ്യേയാണു് യഹോവ പ്രത്യക്ഷപ്പെട്ടത്. (പുറ, 25:22). 

പെട്ടകത്തിലെ ഉള്ളടക്കം: പത്തുകല്പനകൾ എഴുതിയ കല്പലകകൾ പെട്ടകത്തിൽ വച്ചിരുന്നു. ദൈവം വിരൽ കൊണ്ടെഴുതിയ കല്പലകകളെ മോശെ ഉടച്ചശേഷം യഹോവ വീണ്ടും എഴുതിക്കൊടുത്ത കല്പലകകളാണ് അവ. (പുറ, 31:18-34:29; ആവ, 9:10-10:4). ന്യായപ്രമാണപുസ്തകം അതിൽ വച്ചിരുന്നു. (ആവ, 31:26). യോശീയാരാജാവിന്റെ കാലത്തു കണ്ടെടുത്ത ന്യായപമാണപുസ്തകം ഇതാണെന്നു് കരുതപ്പെടുന്നു. (2രാജാ, 22:8). ശലോമോൻ രാജാവിന്റെ കാലത്തു രണ്ടു കല്പലകയല്ലാതെ പെട്ടകത്തിൽ മറെറാന്നും ഉണ്ടായിരുന്നില്ല. (1രാജാ, 8;9). ശലോമോന്റെ കാലത്തിനുമുമ്പു കല്പലകകൾ ഒഴികെയുള്ള വസ്തുക്കൾ പെട്ടകത്തിൽ നിന്നു മാറ്റിക്കളഞ്ഞിരിക്കണം. കല്പലകകൾ കൂടാതെ മന്നാ ഇട്ടുവച്ച പൊൻപാത്രവും (പുറ, 16:33, 34), അഹരോന്റെ തളിർത്ത വടിയും (എബ്രാ, 9:4), നിയമപെട്ടകത്തിൽ ഉണ്ടായിരുന്നു. 

ചരിത്രം: ദൈവിക സാന്നിദ്ധ്യത്തിന്റെ പ്രതീകമാണ് നിയമപെട്ടകം. സൈന്യം പുറപ്പെടുമ്പോൾ മുമ്പിൽ പുരോഹിതന്മാർ നിയപെട്ടകം ചുമന്നുകൊണ്ടുപോകും. (സംഖ്യാ, 10:33; ആവ, 1:33). നിയമപെട്ടകത്തിന്റെ സാന്നിദ്ധ്യത്തിൽ യോർദ്ദാൻ നദിയിലെ വെള്ളം വേർപെട്ടു. നിയമപെട്ടകം മറുകരയിൽ എത്തിയശേഷമാണ് ജലത്തിന്റെ ഗതി പഴയനിലയിലായത്. (യോശു, 3:1-17; 4:7, 11, 18). യെരീഹോമതിലിന്റെ വീഴ്ചയ്ക്കുമുമ്പായി നിയമപെട്ടകം മതിലിനു ചുറ്റും കൊണ്ടു നടന്നു. (യോശു, 6:4-12). ചുറ്റുമുള്ള ജാതികൾ നിയമപെട്ടകം യിസ്രായേലിന്റെ ദൈവമാണെന്നു കരുതി. (1ശമു, 4:6,7). 

ഏലിയുടെ കാലംവരെ നിയമപെട്ടകം ശീലോവിൽ ആയിരുന്നു. തുടർന്നു ഫെലിസ്ത്യരുടെ മേൽ യിസ്രായേലിനു ജയം ലഭിക്കുമെന്ന വിശ്വാസത്തിൽ സൈന്യം നിയമപെട്ടകം കൂടെ കൊണ്ടുപോയി. ഫെലിസ്ത്യർ ജയിക്കുക മാത്രമല്ല, നിയമപെട്ടകം പിടിച്ചുകൊണ്ടു പോകുകയും ചെയ്തു. (1ശമൂ, 4:3-11). ഏഴുമാസത്തിനു ശേഷം അവർ പെട്ടകം തിരിച്ചു നല്കി. (1ശമൂ, 5:7). അനന്തരം കിര്യത്ത്-യെയാരീമിൽ ദാവീദിന്റെ കാലംവരെ പെട്ടകം സൂക്ഷിക്കപ്പെട്ടു. പെട്ടകം അശ്രദ്ധമായി കൈകാര്യം ചെയ്യുക നിമിത്തം ഉസ്സ മരിച്ചു. അതിനാൽ യെരൂശലേമിലേക്കു പെട്ടകം കൊണ്ടു പോകുന്നതിനു മൂന്നുമാസം താമസം നേരിട്ടു. ഈ കാലത്തു പെട്ടകം ഓബേദ്-എദോമിന്റെ വീട്ടിലായിരുന്നു സൂക്ഷിക്കപ്പെട്ടത്. അവിടെനിന്നും വലിയ ഘോഷത്തോടെ പെട്ടകം സീയോനിലേക്കു കൊണ്ടു പോയി. (2ശമൂ, 6:19). ദൈവാലയത്തിന്റെ പണിപൂർത്തിയായപ്പോൾ നിയമപെട്ടകം അതിവിശുദ്ധസ്ഥലത്തു കെരൂബുകളുടെ ചിറകിൻ കീഴെവച്ചു. (1രാജാ, 8:6-9). യോശീയാ രാജാവിന്റെ നവീകരണത്തിൽ നിയമപെട്ടകത്തെ ലേവ്യർ വിശുദ്ധസ്ഥലത്തു വച്ചതായി കാണുന്നു. (2ദിന, 35:3). ബാബിലോന്യർ ദൈവാലയം നശിപ്പിച്ചപ്പോൾ നിയമപെട്ടകം മാറ്റുകയോ, നശിപ്പിക്കുകയോ ചെയ്തിരിക്കണം. പുതിയനിയമത്തിൽ രണ്ടിടത്തു നിയമ പെട്ടകത്തെക്കുറിച്ചു പറഞ്ഞിട്ടുണ്ട്. (എബ്രാ, 9:4; വെളി, 11:19).

കാനേഷുമാരി

കാനേഷുമാരി (പുറപ്പാടിലെ ജനസംഖ്യ)

യഹോവ തൻ്റെ ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും മിസ്രയീമിൽ നിന്ന് മോശെ മുഖാന്തരം പുറപ്പെടുവിച്ചു കൊണ്ടുവന്ന യിസ്രായേൽജനം ആകെ എത്രപേരുണ്ടായിരുന്നു എന്നു ബൈബിളിൽ പറഞ്ഞിട്ടില്ല. ഏകദേശം ഇരുപതുലക്ഷം (2,000,000) ജനം വരുമെന്നാണ് പണ്ഡിതമതം പറയുന്നത്. എന്നാൽ, എത്ര ജനമുണ്ടായിരുന്നു എന്നു കണക്കുകൂട്ടാൻ കഴിയുന്ന രണ്ടു കാനേഷുമാരിയും മറ്റു സൂചനകളും ബൈബിളിലുണ്ട്. നമുക്കതൊന്നു പരിശോധിച്ചുനോക്കാം: ഒന്ന്; ഈജിപ്റ്റിലെ റമസേസിൽനിന്നു യാത്ര പുറപ്പെട്ട ജനം പുരുഷന്മാർ മാത്രം ഏകദേശം ആറുലക്ഷമാണെന്ന് പറഞ്ഞിട്ടുണ്ട്. (പുറ, 12:37). രണ്ട്; കാനേഷുമാരി അഥവാ, ജനസംഖ്യ എടുക്കുന്നതിനെക്കുറിച്ചു ന്യായപ്രമാണത്തിൽ വ്യക്തമായ കല്പന നല്കിയിട്ടുണ്ട്. (പുറ, 30:12-14, സംഖ്യാ, 3:46,47). മിസ്രയീമിൽനിന്ന് പുറപ്പെട്ടുപോന്ന ജനത്തെ ദൈവത്തിന്റെ നിയോഗമനുസരിച്ചു മൂന്നുപ്രാവശ്യം എണ്ണിയതായിട്ട് ബൈബിളിൽ പറഞ്ഞിട്ടുണ്ട്. ഇരുപതു വയസ്സിനു മുകളിലുളള പുരുഷന്മാരുടെ കണക്കാണെടുക്കുന്നത്. സമാഗമനകൂടാര നിർമിതിക്കുവേണ്ടി ദ്രവ്യം ശേഖരിക്കാൻ കണക്കെടുത്തപ്പോഴും (പുറ, 38:26). യുദ്ധപ്രാപ്തരായവരെ എണ്ണിയപ്പോഴും (സംഖ്യാ, 1:2,3; 26:2) ഇരുപതുവയസ്സ് മുതലുള്ളവരെയാണ് എണ്ണിയത്. ഇരുപതു വയസ്സു മുതൽ അമ്പതു വയസ്സു വരെയുള്ളവരെയാണ് യോദ്ധാക്കളായി കണക്കാക്കിയിരുന്നത്? മുപ്പതു വയസ്സു മുതൽ അമ്പതു വയസ്സു വരെയാണ് സമാഗമന കൂടാരത്തിൽ വേലചെയ്യുവാനുള്ള ലേവ്യരുടെ പ്രായം. (സംഖ്യാ, 42, 23, 30, 34, 39). 

പുറപ്പാടിന്റെ മൂന്നാമത്തെയോ നാലാമത്തെയോ മാസത്തിൽ സീനായിൽ താവളമടിച്ചിരുന്ന സമയത്ത്, സമാഗമനകൂടാര നിർമ്മിതിക്കുവേണ്ടി ദ്രവ്യം ശേഖരിക്കാൻ കണക്കെടുത്തപ്പോൾ ആറു ലക്ഷത്തി മൂവായിരത്തി അഞ്ചൂറുപേർ (6,03,550) ഉണ്ടായിരുന്നു. (പുറ, 38:26). പുറപ്പാടിന്റെ രണ്ടാം സംവത്സരം രണ്ടാം മാസം ഒന്നാം തിയ്യതി സീനായിൽ വെച്ച് യോദ്ധാക്കളായ പുരുഷന്മാരുടെ എണ്ണമെടുത്തപ്പോഴും 603,550 പേർ തന്നെയായിരുന്നു. 38 വർഷങ്ങൾക്കുശേഷം കനാൻ പ്രവേശനത്തിനു മുമ്പായി, മൂന്നാമതൊരു കണക്കെടുത്തപ്പോൾ 1820 പേരുടെ കുറവുണ്ടായിരുന്നു. മിസ്രയീമിൽനിന്നു പുറപ്പെട്ടുപോന്നവരുടെ എണ്ണമറിയാൻ ആദ്യത്തെ രണ്ടു കണക്കെടുപ്പുകൾ മാത്രം പരിശോധിച്ചാൽ മതി. മൂന്നു കണക്കെടുപ്പിലും ലേവ്യരെ പന്ത്രണ്ടു ഗോത്രങ്ങളുടെ കൂട്ടത്തിൽ എണ്ണിയിരുന്നില്ല; അവരെ പ്രത്യേകമാണ് എണ്ണിയിരുന്നത്. (സംഖ്യാ, 1:47-49). മോശെയും അഹരോനും മരിക്കുന്നത് 120 വയസ്സിനും അതിനു ശേഷവുമാണ്. തന്മൂലം അന്നത്തെ ശരാശരി ആയുസ്സ് 100 വയസ്സെന്ന് കണക്കാക്കുന്നതിൽ ആർക്കും തർക്കമുണ്ടാകില്ല. 603,550 എന്നത് കുഞ്ഞുകുട്ടികൾ തുടങ്ങി വൃദ്ധന്മാർവരെയുള്ള പുരുഷപ്രജകളിൽ 30% മാത്രമാണ്. ഇരുപത് വയസ്സുവരെയുള്ള കുഞ്ഞുങ്ങളെയും, അമ്പത് വയസ്സിനു മുകളിലുള്ള പ്രായമായവരേയും ചേർത്ത് 70% കൂടി കൂട്ടുമ്പോൾ, 603,550+1,408,281 = 2,011,831 പേർ എന്നുകിട്ടും. ലേവ്യരിൽ ഒരു മാസംമുതൽ മേലോട്ടു പ്രായമുള്ള ആണുങ്ങൾ ആകെ ഇരുപത്തീരായിരം പേർ ആയിരുന്നു. (സംഖ്യാ, 3:39). ലേവ്യരേയും കൂട്ടുമ്പോൾ 2,011,831+22000 = 2,033,831 എന്നുകിട്ടും. അത്രയുംതന്നെ സ്ത്രീകളും എന്നു കണക്കാക്കിയാൽ, നാല്പതുലക്ഷത്തി അറുപത്തേഴായിരത്തി അറൂന്നൂറ്റി അറുപത്തിരണ്ടെന്നു (4,067,662) കിട്ടും. “നിന്റെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങൾപോലെയും കടൽക്കരയിലെ മണൽപോലെയും അത്യന്തം വർദ്ധിപ്പിക്കും” (ഉല്പ, 22:17) എന്നരുളിച്ചെയ്തത് യഹോവയാണ്. തന്മൂലം, സ്ത്രീപുരുഷ അനുപാതം കൃത്യമായിരിക്കും. 

നാല്പതുലക്ഷത്തിലധികം ആളുകളെന്നത് പെട്ടെന്ന് ഒരതിശയോക്തിയായിട്ട് തോന്നുമെങ്കിലും, കണക്കുകൾ സസൂക്ഷ്മം പരിശോധിച്ചാൽ, തെല്ലും അതിശയോക്തിക്ക് വകയുണ്ടാവില്ല. 40 ലക്ഷത്തിലധികം ആളുണ്ടെങ്കിലും, യുദ്ധം ചെയ്യാൻ പുരുഷന്മാരിൽ 30% പേരായ 6 ലക്ഷം പേരാണുള്ളത്. അതിൽത്തന്നെ, പകുതിപ്പേർക്കു മാത്രമേ ശത്രുരാജ്യത്തു കടന്നുകയറി യുദ്ധം ചെയ്യുവാൻ കഴിയുകയുള്ളൂ. ബാക്കിയുള്ളവർ തങ്ങളുടെ ദൈവത്തിൻ്റെ വാസസ്ഥലമായ സമാഗമന കൂടാരത്തെയും, സ്ത്രീകളെയും, കുഞ്ഞുങ്ങളെയും, പ്രായമായ മാതാപിതാകളെയും, തങ്ങൾ മിസ്രയീമിൽനിന്ന് കൊള്ളയിട്ട വസ്തുവകകളെയും സൂക്ഷിക്കുകയാവും ചെയ്യുന്നത്. മാത്രമല്ല, വാളും കുന്തവുമല്ലാതെ, ഇന്നത്തെപ്പൊലെ അത്യാധുനിക യുദ്ധസാമഗ്രികളൊന്നും അക്കാലത്തുണ്ടായിരുന്നില്ല; കായികബലം കൊണ്ടാണ് യുദ്ധം ജയിച്ചിരുന്നത്. അമോര്യരാജാവായ സീഹോനെയും (സംഖ്യാ, 21:21-24), ബാശാൻ രാജാവായ ഓഗിനെയും (21:33-35), കനാൻദേശത്തിലെ ഏഴുജാതികളെരും (പ്രവൃ, 13:19), കനാനിലെ എഴുപത് രാജാക്കന്മാരുടെ കൈകാലുകൾ മുറിച്ച് അടിമയാക്കിയിരുന്ന അദോനീ ബേസെക്കിനെ തോല്പിക്കുകയും ചെയ്തത് (ന്യായാ, 1:7). ഈ സൈന്യബലത്താലാണ്. (യഹോവയുടെ ഭുജബലത്തെ വിസ്മരിക്കുകയല്ല; ഇവിടെ ജനത്തിൻ്റെ കണക്കെടുക്കുക മാത്രമാണ് ചെയ്യുന്നത്).

സംഖ്യാപുസ്തകം 1-ാം അദ്ധ്യായം

രൂബേൻ –         46,500  

ശിമെയൊൻ – 59,300 

ഗാദ് –                 45,650  

യെഹൂദാ –       74,600 

യിസ്സാഖാർ –    54,400 

സെബൂലൂൻ –  57,400 

എഫ്രയീം –       40,500 

മനശ്ശെ –           32,200  

ബെന്യാമീൻ –  35,400  

ദാൻ –                62,700  

ആശേർ –        41,500 

നഫ്താലി –     53,400 

                     ……………….

                     = 603,550

38 വർഷത്തിനുശേഷം സംഖ്യാ, 26

രൂബേൻ –         43,730 

ശിമെയൊൻ – 22,200  

ഗാദ് –                 40,500  

യെഹൂദാ –       76,500  

യിസ്സാഖാർ –    64,300  

സെബൂലൂൻ –  60,500  

മനശ്ശെ –           52,700  

എഫ്രയീം –       32,500  

ബെന്യാമീൻ –  45,600 

ദാൻ –                64,400 

ആശേർ –        53,400 

നഫ്താലി –     45,400 

                   ……………….

                     = 601,730 

ലേവ്യരെ ആദ്യം കണക്കെടുക്കുമ്പോൾ 22,000 പേരും (സംഖ്യാ, 3:39), രണ്ടാമത് കണക്കെടുത്തപ്പോൾ 1,000 പേർ കൂടി 23,000 പേരായി. (സംഖ്യാ, 26:57-61).

മിസ്രയീമ്യ ദേവന്മാരുടെമേലുള്ള ന്യായവിധി

മിസ്രയീമ്യ ദേവന്മാരുടെമേലുള്ള ന്യായവിധി

മിസ്രയീമിൽ 430 വർഷം ജീവിച്ചിരുന്ന യിസായേൽമക്കളിൽ മിസ്രയീമ്യദേവന്മാർ വളരെയധികം സ്വാധീനം ചെലുത്തിയിരുന്നു. മിസ്രയീമിലെ സകല ദേവന്മാരെയും തകർക്കുകയും അവരുടെമേൽ ന്യായവിധി നടത്തുകയും ചെയ്യുന്ന സർവ്വശക്തനായ ദൈവമാണ് താനെന്ന് (പുറ, 12:12) മിസ്രയീമ്യരെയും യിസ്രായേൽ മക്കളെയും ഒരുപോലെ ബോദ്ധ്യപ്പെടുത്തുവാനാണ് ഓരോ ബാധയും മിസ്രയീമ്യരുടെമേൽ യഹോവ അയച്ചത്. നൈൽനദിയിലെ വെള്ളത്തെ ദൈവം രക്തമാക്കിയപ്പോൾ (പുറ, 7:14-24) മിസ്രയീമ്യർ ആരാധിച്ചിരുന്ന ഹാപി എന്ന ദേവതയുടെ നിസ്സഹായത വെളിപ്പെട്ടു. രണ്ടാമത്തെ ബാധയായ തവള, അവരുടെ ഹെക്ട് എന്ന ആരാധനാമൂർത്തിയുടെ ശക്തിഹീനതയ്ക്കു നേരേയുള്ളതായിരുന്നു. പേനിനെ അവർ ആരാധിച്ചിരുന്നതുകൊണ്ട് ദൈവം അതിനെ മൂന്നാമത്തെ ബാധയാക്കിത്തീർത്തു. നാലാമത്തെ ബാധയായ ഈച്ച, അവരുടെ ദേവനായ ബീൽസിബബിനെയും, അഞ്ചാമത്, കന്നുകാലികളുടെ മേലുണ്ടായ ബാധ അവർ ആരാധിച്ചുവന്ന ആപിസ് എന്ന വിശുദ്ധകാളയെയും ന്യായം വിധിക്കുന്നതായിരുന്നു. ആറാമത്തെ ബാധയായ പരുക്കൾ, അവരുടെ സൗഖ്യദായക ദേവതയായ സേഖ്മത്തിന് സൗഖ്യം വരുത്തുവാൻ കഴിവില്ലെന്നു ബോദ്ധ്യപ്പെടുത്തുന്നതായിരുന്നു. കല്മഴയുടെ ബാധയാൽ കൃഷിയും കന്നുകാലികളും നശിച്ചപ്പോൾ, കാർഷികവിളകളുടെ പരിരക്ഷകനായ സേത്ത് എന്ന ദേവന്റെയും നട്ട് എന്ന ആകാശദേവതയുടെയും കഴിവില്ലായ്മയെ ദൈവം വെളിപ്പെടുത്തി. വെട്ടുക്കിളികളുടെ ബാധയാൽ മിസ്രയീമ്യദേശത്ത് അവശേഷിച്ചിരുന്ന കാർഷികവിളകൾ നശിച്ചപ്പോൾ ജീവസംരക്ഷകയായ ഐസിസ് എന്ന ദേവതയുടെമേൽ ദൈവം ന്യായം വിധിച്ചു. ഒൻപതാമത്തെ ബാധയായ ഇരുട്ട് ദേശത്തെ മുടിയപ്പോൾ അവർ ആരാധിച്ചിരുന്ന രേ എന്ന സൂര്യദേവന്റെ കഴിവില്ലായ്മ ദൈവം ബോദ്ധ്യപ്പെടുത്തി. പത്താമത്തെ ബാധയായ മനുഷ്യരുടെയും മൃഗങ്ങളുടെയും കടിഞ്ഞൂൽ സംഹാരത്തിലൂടെ ജീവദാതാവായ ഒസീറിസിനെയും ദേവതുല്യനായി കരുതപ്പെട്ടിരുന്ന ഫറവോനെയും തകർക്കുകയും, അവരുടെമേൽ ന്യായവിധി നടത്തുകയും ചെയ്തു. ഇങ്ങനെ, “അവന്റെ വാക്കുകേട്ട് ഞാൻ യിസ്രായേൽ ജനത്തെ വിട്ടയയ്ക്കുവാൻ തക്കവണ്ണം ഈ യഹോവ ആര്?” (പുറ, 5:2) എന്ന ഫറവോന്റെ ചോദ്യത്തിന് പൂർണ്ണമായ അർത്ഥത്തിൽ ദൈവം മറുപടി നൽകുകയും, സർവ്വശക്തനായ ദൈവമാണ് താനെന്ന് യഹോവയാം ദൈവം അവരെ ബോദ്ധ്യപ്പെടുന്നത്തുകയും ചെയ്തു. “ഞാനല്ലാതെ അന്യദൈവങ്ങൾ നിങ്ങൾക്കുണ്ടാകരുത്” എന്ന് താൻ നിഷ്കർഷിക്കുന്നതിന്റെ സാരം ദൈവം ഇപ്രകാരം വെളിപ്പെടുത്തി.

ദൈവം നരബലി ഇച്ഛിക്കുന്നുവോ?

ദൈവം നരബലി ഇച്ഛിക്കുന്നുവോ?

അബ്രാഹാമിനു ദൈവത്തോടുള്ള പരമ വിശ്വസ്തതയെ പരീക്ഷിക്കുവാനായി തന്റെ ഏകജാതനായ പുത്രനെ ബലിയർപ്പിക്കുവാൻ ആബാഹാമിനോടു ദൈവം ആവശ്യപ്പെട്ടു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ആദ്യ കാലത്ത് യിസ്രായേൽമക്കളുടെ ഇടയിൽ നരബലി നടന്നിരുന്നു എന്നു വാദിക്കുന്നവരുണ്ട്. എന്നാൽ അതിനു തെളിവുകളൊന്നുമില്ല. അബ്രാഹാമിന്റെ ജീവിതത്തിലെ ഏറ്റവും വലിയ പരിക്ഷണമായിരുന്നു വാഗ്ദത്തസന്തതിയായ യിസ്ഹാക്കിനെ യാഗം കഴിക്കുവാൻ ദൈവം ആവശ്യപ്പെട്ടത്. യിസ്ഹാക്കിന് അപ്പോൾ 25 വയസ്സ് പ്രായമായിരുന്നുവെന്നു ജൊസീഫസ് പറയുന്നു. മോരിയാമലയിൽ കൊണ്ടുപോയി (ഈ മലയിലാണു പില്ക്കാലത്തു ദൈവാലയം പണിതത്) യാഗം കഴിക്കുവാനായിരുന്നു കല്പന. അബ്രാഹാം മടിച്ചില്ല. പിറ്റേദിവസം പ്രഭാതത്തിൽ തന്നെ രണ്ടുബാല്യക്കാരോടൊപ്പം യാത്രയായി. മൂന്നാമത്തെ ദിവസം അബ്രാഹാം നോക്കി ദൂരത്തുനിന്ന് ആ സ്ഥലം കണ്ടു. ഞാനും ബാലനും അവിടത്തോളം ചെന്ന് ആരാധന കഴിച്ച് മടങ്ങിവരാം എന്നു പറഞ്ഞ് ബാല്യക്കാരെ അവിടെ വിട്ടിട്ട് അബ്രാഹാം മകനുമായി നടന്നു. ഹോമയാഗത്തിന് ആട്ടിൻകുട്ടി എവിടെ എന്ന യിസ്ഹാക്കിന്റെ ചോദ്യത്തിന് ദൈവം നോക്കിക്കൊള്ളും എന്ന് അബ്രാഹാം പറഞ്ഞു. നിർദ്ദിഷ്ടസ്ഥാനത്തെത്തി അബ്രാഹാം യാഗപീഠം പണിതു യിസ്ഹാക്കിനെ കെട്ടി യാഗപീഠത്തിന്മേൽ കിടത്തി. മകനെ അറുക്കേണ്ടതിന് കത്തി എടുത്തപ്പോൾ യഹോവയുടെ ദൂതൻ തടഞ്ഞു. കുറ്റിക്കാട്ടിൽ കെട്ടുപിണഞ്ഞു കിടന്ന ആട്ടുകൊറ്റനെ പിടിച്ച് യിസ്ഹാക്കിനു പകരം യാഗം കഴിച്ചു. അനന്തരം അബ്രാഹാം മടങ്ങിവന്ന് ബേർ-ശേബയിൽ പാർത്തു. (ഉല്പ, 22:1-19). തന്റെ വിശ്വാസം അനുസരണത്തിലൂടെ പ്രകടമാക്കിയപ്പോൾ തന്റെ ദൈവത്തിന്റെ പ്രകൃതി വ്യത്യസ്തമാണെന്നു അബ്രാഹാം മനസ്സിലാക്കുകയും ചെയ്തു.

ആദ്യജാതനെ ബലികഴിച്ചു ഉദ്ദേശിച്ച ഫലം ഉളവാക്കാമെന്ന വിശ്വാസം കനാനിലെ ജനങ്ങൾക്കുണ്ടായിരുന്നു. കഷ്ടതയുടെയും, പോംവഴിയില്ലായ്മയുടെയും സമയത്തു തങ്ങളുടെ ഏറ്റവും നല്ലതും പ്രിയപ്പെട്ടതുമായതിനെ മനുഷ്യർ ദൈവത്തിനർപ്പിക്കും. “എന്റെ അതിക്രമത്തിനു വേണ്ടി ഞാൻ എന്റെ ആദ്യജാതനെയും ഞാൻ ചെയ്ത പാപത്തിനുവേണ്ടി എന്റെ ഉദരഫലത്തെയും കൊടുക്കേണമോ?” (മീഖാ, 6:7). ആഹാസ് രാജാവ് സ്വന്തം പുത്രനെ അഗ്നിപ്രവേശം ചെയ്യിപ്പിച്ചു. (2രാജാ, 16:3). “തങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും അഗ്നിയിൽ ഇട്ടു ദഹിപ്പിക്കേണ്ടതിനു അവൻ ബെൻ-ഹിന്നോം താഴ്വരയിലുള്ള തോഫെത്തിലെ പൂജാഗിരികളെ പണിതിരിക്കുന്നു; അതു ഞാൻ കല്പിച്ചതല്ല; എന്റെ മനസ്സിൽ തോന്നിയതുമല്ല.” (യിരെ, 7:31). പട അതികഠിനമെന്നു കണ്ടപ്പോൾ മോവാബ് രാജാവ് തന്റെ ആദ്യജാതനെ പിടിച്ചു മതിലിന്മേൽ ദഹനയാഗം കഴിച്ചു. (2രാജാ, 3:26,27). യിസ്രായേല്യർ നരബലി നടത്തിയിരുന്നു എന്നോ യഹോവ അതിനെ അനുവദിച്ചിരുന്നു എന്നോ ബൈബിൾ പറയുന്നില്ല. പ്രവാചകനായ മീഖായിലുടെ ദൈവം പറയുന്നതും ശ്രദ്ധിക്കുക: “എന്തൊന്നുകൊണ്ടു ഞാൻ യഹോവയുടെ സന്നിധിയിൽ ചെന്നു, അത്യുന്നതനായ ദൈവത്തിന്റെ മുമ്പാകെ കുമ്പിടേണ്ടു? ഞാൻ ഹോമയാഗങ്ങളോടും ഒരു – വയസ്സുപ്രായമുള്ള കാളക്കിടാങ്ങളോടും കൂടെ അവന്റെ സന്നിധിയിൽ ചെല്ലേണമോ? ആയിരം ആയിരം ആട്ടു കൊറ്റനിലും പതിനായിരം പതിനായിരം തൈലനദിയിലും യഹോവ പ്രസാദിക്കുമോ? എന്റെ അതിക്രമത്തിനു വേണ്ടി ഞാൻ എന്റെ ആദ്യജാതനെയും ഞാൻ ചെയ്ത പാപത്തിനു വേണ്ടി എന്റെ ഉദരഫലത്തെയും കൊടുക്കേണമോ? മനുഷ്യാ നല്ലതു എന്തെന്നു അവൻ നിനക്കു കാണിച്ചു തന്നിരിക്കുന്നു: ന്യായം പ്രവർത്തിപ്പാനും ദയാതത്പരനായിരിക്കാനും നിന്റെ ദൈവത്തിന്റെ സന്നിധിയിൽ താഴ്മയോടെ നടപ്പാനും അല്ലാതെ എന്താകുന്നു യഹോവ നിന്നോടു ചോദിക്കുന്നതു?” (മീഖാ, 6:6-8).

ബാബേൽ ഗോപുരം

ബാബേൽ ഗോപുരം

ബാബേൽ ഗോപുരം എന്ന പ്രയോഗം പഴയനിയമത്തിലില്ല. ശിനാർ സമഭുമിയിൽ പണിത ഗോപുരത്തിനു നല്കിയ പേരാണ് ബാബേൽ ഗോപുരം. ആകാശത്തോളം എത്തുന്ന ഒരു ഗോപുരം പണിയുവാനായിരുന്നു ശിനാർ ദേശത്തിലെ ആളുകൾ ആഗ്രഹിച്ചത്. യഹോവ അവരുടെ ഭാഷ കലക്കിക്കളഞ്ഞു. തന്മൂലം അവർക്കു ആ പദ്ധതി ഉപേക്ഷിക്കേണ്ടിവന്നു. ബാബേൽ ഗോപുരം പണിയുവാനുള്ള ശ്രമത്തിനു മുമ്പ് ഏകഭാഷയാണ് നിലവിലിരുന്നത്. (ഉല്പ, 11:1-9). മെസൊപ്പൊട്ടേമിയയിലെ പല പ്രാചീന നഗരങ്ങളുടെയും സ്ഥാനങ്ങളിൽ നിന്നും സിഗ്ഗൂറത്തുകൾ (Ziggurats) എന്നറിയപ്പെടുന്ന വലിയ ഗോപുരങ്ങളുടെ അവശിഷ്ടങ്ങൾ കണ്ടടുത്തിട്ടുണ്ട്. ക്ഷേത്രഗോപുരം, ഗിരിശൃംഗം എന്നീ അർത്ഥങ്ങൾ ‘സിഗ്ഗൂറത്തി’നുണ്ട്. വെയിലിലുണക്കിയ കട്ട കൊണ്ടുണ്ടാക്കിയ വലിയ കുന്നുകളാണ് ബാബിലോണിലെ ക്ഷേത്രഗോപുരങ്ങൾ. ലഭ്യമായവയിൽ ഏറ്റവും വലുത് എരെക് (ആധുനിക വാർകാ) അഥവാ ‘ഉറുകി’ൽ ഉള്ളതാണ്. ഏറ്റവും വലിയ ക്ഷേത്രഗോപുരത്തിനു ഏഴുനിലയുണ്ട്. സാമാന്യമായ പൊക്കം മൂന്നു നിലയാണ്. ബാബേൽ ഗോപുരം ഇതുപോലുള്ള ക്ഷേത്രഗോപുരമാണെന്നു തോന്നുന്നില്ല.

സർവ്വശക്തനായ ദൈവത്തക്കൂടാതെ പേരും പെരുമയും നേടുവാനുള്ള മനുഷ്യന്റെ അത്യാഗ്രഹമാണ് അവനെ ദൈവത്തിന്റെ സ്നേഹത്തിൽനിന്ന് അകറ്റി ദൈവകോപത്തിലേക്കു തള്ളിയിടുന്നത്. ശിനാർദേശത്തു പാർത്തിരുന്ന നോഹയുടെ പിൻതലമുറക്കാർ ദൈവത്തോട് അനുവാദം ചോദിക്കാതെ, അവർക്കു പ്രശസ്തിയുണ്ടാക്കുവാനായി ആകാശത്തോളം എത്തുന്ന ഒരു ഗോപുരം പണിയുവാൻ ആരംഭിച്ചു. ഭൂമിയിൽ മനുഷ്യന്റെ നിരൂപണങ്ങളൊക്കെയും ദുഷ്ടതയും ദോഷവും നിറഞ്ഞതെന്നു കണ്ട് നോഹയും കുടുംബവുമൊഴികെയുള്ള സർവ്വമനുഷ്യരെയും ജലപ്രളയത്താൽ നശിപ്പിച്ച അത്യുന്നതനായ ദൈവം, മനുഷ്യന്റെ അഹന്തയുടെ പ്രതീകമായ ബാബേൽ ഗോപുരം പണിതുകൊണ്ടിരുന്ന മനുഷ്യരെ നശിപ്പിക്കുവാൻ ആഗ്രഹിച്ചില്ല. എന്നാൽ ആകാശത്തോളം അഥവാ ദൈവത്തോളം എത്തുവാൻ ഗോപുരം പടുത്തുയർത്തിക്കൊണ്ടിരുന്ന, ഒരേ ഭാഷ സംസാരിച്ചുകൊണ്ടിരുന്ന മനുഷ്യരുടെ ഭാഷ സർവ്വശക്തനായ ദൈവം കലക്കിക്കളഞ്ഞു. അങ്ങനെ പരസ്പരം ആശയവിനിമയം ചെയ്യുവാൻ കഴിവില്ലാത്തവരായിത്തീർന്ന അവർ പണിയുപേക്ഷിച്ചു. ദൈവം അവരെ ഭൂതലത്തിലെങ്ങും പല ഭാഷകൾ സംസാരിക്കുന്നവരാക്കി ചിതറിച്ചുകളഞ്ഞു. അഹംഭാവം മനുഷ്യനിൽ നിറഞ്ഞുകവിയുമ്പോഴാണ് അവനു സ്നേഹവാനായ ദൈവത്തിന്റെ സന്നിധിയിൽ തന്റെ ആലോചനകളും ആഗ്രഹങ്ങളും സമർപ്പിക്കുവാനോ ദൈവത്തിന്റെയോ സമസൃഷ്ടികളുടെയോ ഭാഷ്യം മനസ്സിലാക്കുവാനോ കഴിയാതെ വരുന്നത്. അപ്പോഴാണ് അഹന്തയുടെ ദന്തഗോപുരങ്ങളിൽ വിരാജിക്കുന്ന മനുഷ്യനെ ദൈവം തകർത്തുകളയുന്നത്.

നോഹയുടെ പെട്ടകം

നോഹയുടെ പെട്ടകം

ഇന്നേക്ക് ഏകേദശം 5,500 വർഷങ്ങൾക്ക് മുമ്പ് ഭൂമിമുഴുവനും ഉണ്ടായ ജലപ്രളയത്തിൽ നിന്ന് നോഹയും കുടുംബവും അടങ്ങുന്ന ഏട്ടു മനുഷ്യരും, ഭൂമിയിലെ മറ്റെല്ലാ ജീവികളും ഓരോ ജോഡിവീതം കയറി രക്ഷപെട്ട ഒരു പെട്ടകത്തെക്കുറിച്ച് ബൈബിൾ നമ്മെ പഠിപ്പിക്കുന്നു. എന്നാൽ, ഈ പെട്ടകത്തിന്റെ വലിപ്പത്തെക്കുറിച്ച് അധികമാരും ചിന്തിക്കാറില്ല. മലയാള പരിഭാഷയിൽ അതിന്റെ അളവുകൾ രേഖപ്പെടുത്തിയിരിക്കുന്നത് മുഴത്തിന്റെ അടിസ്ഥാനത്തിലാണ്. ഇംഗ്ലീഷിലെ ക്യുബിറ്റ് (cubit) എന്ന വാക്കാണ് മലയാളത്തിൽ മുഴം എന്നു തർജ്ജമ ചെയ്യപ്പെട്ടിരിക്കുന്നത്. ഒരു ക്യുബിറ്റ് 25 ഇഞ്ച് ആണെന്നുള്ള പൊതുവായ കണക്കനുസരിച്ച് നോഹയുടെ പെട്ടകത്തിന് 450 അടി നീളവും 75 അടി വീതിയും 45 അടി ഉയരവും ഉണ്ടായിരുന്നു. പെട്ടകം മൂന്നു തട്ടുകളായാണ് പണിതിരുന്നത്. ഭൂമിയിൽ ആണും പെണ്ണുമായി ദൈവം സൃഷ്ടിച്ച സകല ജീവജാലങ്ങളിൽനിന്നും രണ്ടുവീതം പെട്ടകത്തിൽ പാർപ്പിക്കുവാൻ സ്ഥലമുണ്ടോ എന്നു ചിലരെങ്കിലും സംശയിച്ചേക്കാവുന്നതുകൊണ്ടാണ് പെട്ടകത്തിന്റെ വലിപ്പം വിശദമാക്കുന്നത്. കീടങ്ങൾ, ഈച്ചകൾ തുടങ്ങിയ വിവിധതരം പറക്കുന്ന പ്രാണികൾക്കും, ചിലന്തികൾ, പല്ലികൾ തുടങ്ങിയവയ്ക്കും പരിമിതമായ സ്ഥലം മാത്രമേ ആവശ്യമായിരുന്നുള്ളു; വിവിധതരം ഇഴജന്തുക്കൾക്കും വിശാലമായ സ്ഥലം ആവശ്യമായിരുന്നില്ല. വിവിധതരം പറവജാതികളെ തട്ടിൻപുറങ്ങളിലും, തുക്കിയിട്ടിരിക്കുന്ന കൂടുകളിലും പാർപ്പിക്കുവാൻ കഴിയുമായിരുന്നതുകൊണ്ട് അവയ്ക്ക് പ്രത്യേകമായ സ്ഥലം ആവശ്യമായിരുന്നില്ല. മൃഗങ്ങളെ പാർപ്പിക്കുവാനുള്ള സ്ഥലം ഇന്നത്തെ അളവിൽ ഒരുക്കുകയാണെങ്കിൽപ്പോലും അവയ്ക്കല്ലാം വസിക്കുന്നതിനും 382 ദിവസങ്ങൾ അവയ്ക്കു ഭക്ഷിക്കുന്നതിനുളള ആഹാരം സാക്ഷിക്കുന്നതിനും ആവശ്യമായ സ്ഥലവും പെട്ടകത്തിൽ സജജീകരിച്ചിരുന്നു. ഇപ്രകാരം ആധുനിക ശാസ്ത്രജ്ഞന്മാർക്കും ഗവേഷകന്മാർക്കും നോഹയുടെ പെട്ടകം ഇന്നും നിഷേധിക്കാനാവാത്ത ഒരു സത്യമായി അവശേഷിക്കുന്നു. കാരണം അത് ദൈവത്താൽ പണിയിപ്പിക്കപ്പെട്ട പെട്ടകമായിരുന്നു. 

പെട്ടകത്തിൻ്റെ നീളവും വീതിയും ഉയരവും തമ്മിലുള്ള അനുപാതം നോക്കുക: നീളം 450 അടി അഥവാ 137 മീററർ; വീതി 75 അടി അഥവാ 23 മീറ്റർ; ഉയരം 45 അടി അഥവാ 14 മീറ്റർ. ഒരു വർഷമായിരുന്നു വെള്ളപ്പൊക്കത്തിന്റെ കാലാവധി. (ഉല്പ, 7:11-8:13,14). എഞ്ചിനും കപ്പിത്താനും ഇല്ലാതെ ഒരുവർഷം മുഴുവനും മറിയാതെ വെള്ളത്തിൽ സഞ്ചരിക്കാൻ ഈ അനുപാതം കൃത്യമാണെന്നു ലോകത്തിലുള്ള ഏതൊരു വിദഗ്ധ എഞ്ചിനീയറും സമ്മതിക്കില്ലേ? ബി.സി. 3,500-നോടടുത്തു നടന്ന നോഹയുടെയും ജലപ്രളയത്തിന്റെയും ചരിത്രം സത്യമാണെന്നു ക്രിസ്തുവിനും 700 വർഷംമുമ്പു ജീവിച്ചിരുന്ന പ്രവാചകനായ യെശയ്യാവു രേഖപ്പെടുത്തിയിട്ടുണ്ട്. (54:9). ബി.സി. ആറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന യെഹെസ്ക്കേലും (14:14, 20), എ.ഡി. ഒന്നാം നൂറ്റാണ്ടിൽ യേശുവിന്റെ ശിഷ്യനായ പത്രൊസും (1പത്രൊ, 3:20; 2പത്രൊ, 2:5), മറ്റൊരു ശിഷ്യനായ പൗലൊസും (എബ്രാ, 11:7) നോഹയുടെ ചരിത്രം സത്യമാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. അതിലുപരി കർത്താവായ യേശുക്രിസ്തു തന്റെ പുനരാഗമനം നോഹ പെട്ടകത്തിൽ കയറി രക്ഷപെട്ട കാലംപോലെ ആയിരിക്കുമെന്നു പറഞ്ഞിട്ടുണ്ട്: “നോഹയുടെ കാലംപോലെ തന്നേ മനുഷ്യപുത്രന്റെ വരവും ആകും ജലപ്രളയത്തിന്നു മുമ്പുള്ള കാലത്തു നോഹ പെട്ടകത്തിൽ കയറിയനാൾവരെ അവർ തിന്നും കുടിച്ചും വിവാഹം കഴിച്ചും വിവാഹത്തിന്നു കൊടുത്തും പോന്നു; ജലപ്രളയം വന്നു എല്ലാവരെയും നീക്കിക്കളയുവോളം അവർ അറിഞ്ഞതുമില്ല; മനുഷ്യപുത്രന്റെ വരവും അങ്ങനെ തന്നേ ആകും.” (മത്താ, 24:37-39).

കാണുക:👇

ജലപ്രളയം