ക്രിസ്ത്യാനിയുടെ പ്രത്യേകതയും പ്രഭാവവും പ്രത്യാശയും ഉയിർത്തെഴുന്നേറ്റ യേശുക്രിസ്തുവാണ്. എന്തെന്നാൽ ലോകാരംഭം മുതൽ ഇന്നുവരെയും രാജാക്കന്മാരും നേതാക്കന്മാരും ധീരന്മാരും വീരന്മാരും മതസ്ഥാപകന്മാരും മഹാന്മാരുമെല്ലാം മരണത്തിലൂടെ എന്നെന്നേക്കുമായി ലോകത്തോടു യാത്രപറഞ്ഞ്, ശരീരത്തിന്റെ പഴയ രൂപമോ ഭാവമോ വീണ്ടും പ്രാപിക്കുവാൻ കഴിയാതെ മണ്ണിൽ അലിഞ്ഞുചേർന്നു മണ്ണായി മാറുന്നു. പുനർജ്ജന്മത്തിൽ വിശ്വസിക്കുകയും പുനർജ്ജനനം നടക്കുന്നുവെന്ന് അവകാശപ്പെടുകയും ചെയ്യുന്നവർ തങ്ങളുടെ പരേതർ വീണ്ടും ഈ ഭൂമിയിൽ ജനിച്ചു വളരുന്നതിനായി കാത്തിരിക്കുന്നവരാണ്. മാനവചരിത്രത്തിൽ കർത്താവായ യേശുക്രിസ്തുവിനെ മാത്രം മരണത്തിന് മണ്ണോടുചേർക്കുവാൻ കഴിഞ്ഞില്ല. യേശുക്രിസ്തുവിനെ ക്രൂശിൽ തറച്ചുകൊന്ന്, അവന്റെ കല്ലറ മുദ്രവച്ച് റോമൻ പടയാളികളെ കാവൽ നിർത്തിയിട്ടും യേശു മൂന്നാം ദിവസം ഉയിർത്തെഴുന്നേറ്റു. പുനർജ്ജനനത്തെ കുറിച്ചുള്ള കഥകൾപോലെ എവിടെയോ ഏതോ ഒരിടത്ത് ശിശുവായി ജനിക്കുകയല്ല, പിന്നെയോ തന്നെ ക്രൂശിക്കുന്നതിനു മുമ്പുള്ള അതേ ശാരീരിക അവസ്ഥയിൽ, ശരീരത്തിനു യാതൊരു ജീർണ്ണതയുമില്ലാതെ യേശു ഉയിർത്തെഴുന്നേറ്റു. യേശുവിന്റെ ജനനത്തിനു നൂറ്റാണ്ടുകൾക്കു മുമ്പുതന്നെ അവന്റെ ജനനമരണങ്ങളെക്കുറിച്ച് സർവ്വശക്തനായ ദൈവം പ്രവാചകന്മാരിലൂടെ ലോകത്തെ അറിയിച്ചിരുന്നു. താൻ ക്രൂശിക്കപ്പെടുമെന്നും മൂന്നാം ദിവസം ഉയിർത്തെഴുന്നേല്ക്കുമെന്നും യേശു മുന്നമേ പ്രഖ്യാപിച്ചിരുന്നു. തങ്ങളുടെ കാവൽക്കാരെയും മുദ്രവച്ച കല്ലറയെയും ഭേദിച്ച്, യേശു മരണത്തെ ജയിച്ച് ഉയിർത്തെഴുന്നേറ്റു എന്നത് ഒരു മുത്തശ്ശിക്കഥയോ കെട്ടുകഥയോ ആക്കി മാറ്റുവാൻ യെഹൂദാ മതമേധാവികൾ ശ്രമിച്ചുനോക്കി. പക്ഷേ അവർ പരാജയപ്പെട്ടു. ഉയിർത്തെഴുന്നേറ്റ കർത്താവിനെ അനേകർ കണ്ടു. സ്വപ്നത്തിലല്ല, ദർശനത്തിലല്ല, മജ്ജയും മാംസവുമുള്ള മനുഷ്യനായി . ആണിപ്പാടുള്ള കൈകളും കാലുകളും കുത്തിത്തുളച്ച വിലാപ്പുറവുമുള്ള യേശുവിനെ അനേകർ കണ്ടു. (യോഹ, 20:25-27). ഉയിർത്തെഴുന്നേറ്റ യേശു പലരോടും സംസാരിച്ചു. (യോഹ, 20:19-23). ചിലർ യേശുവിനെ സ്പർശിച്ചുനോക്കി. (യോഹ, 20:27). യേശു അവരിൽ നിന്നു വാങ്ങി ഭക്ഷിച്ചു. (ലൂക്കൊ, 24:42,43). യേശു ചിലരോടൊപ്പം നടന്നു. മീൻപിടിക്കുവാൻ പോയ തന്റെ ചില ശിഷ്യന്മാർക്ക് ഭക്ഷണം ഒരുക്കി കാത്തിരുന്നു. (യോഹ, 21:12). അവൻ അഞ്ഞൂറിലധികം പേർക്ക് പ്രത്യക്ഷനാകുകയും താൻ ജീവിച്ചിരിക്കുന്നു എന്നു തെളിയിക്കുകയും ചെയ്തു. (1കൊരി, 15:6). അതേ, ഉയിർത്തെഴുന്നേറ്റ യേശു ഒരു യാഥാർത്ഥ്യമായിരുന്നു. അതുകൊണ്ടാണ് യെഹൂദാസഭ അതിന്റെ സർവ്വശക്തിയുമുപയോഗിച്ച് യേശുവിന്റെ ശരീരം ശിഷ്യന്മാർ മോഷ്ടിച്ചതാണെന്ന് പ്രചരണം നടത്തിയപ്പോൾ അതു ദയനീയമായി പരാജയപ്പെടുവാൻ ഇടയായത്. അതേ, ഉയിർത്തെഴുന്നേറ്റ യേശു ജീവിക്കുന്നു. ഇന്നും ……. എന്നും ……
ക്രൈസ്തവലോകം മുഴുവൻ ചിരപ്രതിഷ്ഠ നേടിയ രണ്ടു എബ്രായപദങ്ങളിൽ ഒന്നാണ് ആമേൻ. ഒരു പ്രസ്താവനയെ സ്ഥിരീകരിക്കുവാൻ ഉപയോഗിക്കുന്ന പദമാണിത്. വാസ്തവമായി, നിശ്ചയമായി, സത്യമായി മുതലായ അർത്ഥങ്ങളിൽ പ്രയോഗിക്കുന്നു. ഗ്രീക്കിലും ഇംഗ്ലീഷിലും മലയാളത്തിലും ആമേൻ എന്ന പദത്തെ തത്സമമായി സ്വീകരിച്ചു. യഹോവ തന്നെ സത്യദൈവം (ആവ, 7:9), വിശ്വസ്തനായ യഹോവ (യെശ, 49:7), സത്യദൈവം (യെശ, 65:16) എന്നീ വാക്യഭാഗങ്ങൾ ആമേൻ എന്താണെന്നു വ്യക്തമാക്കുന്നു. യെശയ്യാവ് 65:16-ൽ ‘ആമേൻ ആയ ദൈവം എന്നാണു’ എബ്രായയിൽ. സത്യവാനും വിശ്വസ്തനും ആയ യഹോവയുടെ സാക്ഷ്യങ്ങളും (സങ്കീ, 19:7; 111:7), ഭയനിർദ്ദേശങ്ങളും (ഹോശേ, 5:9), വാഗ്ദത്തങ്ങളും (1കൊരി, 1:20) ആമേൻ അത്രേ. പരസംഗം ചെയ്തു എന്നു സംശയിക്കപ്പെട്ട ഭാര്യ പുരോഹിതന്റെ ശാപോച്ചാരണത്തിന് ആമേൻ പറയണം. (സംഖ്യാ, 5:22). സ്തുതി, സ്തവം, സ്തോത്രം എന്നിവയോട് ആമേൻ പറയണം. (1ദിന, 16:16; നെഹെ, 8:6; യിരെ, 11:5; റോമ, 11:36). ന്യായപ്രമാണത്തിന്റെയും അതു ലംഘിച്ചാലുള്ള ശിക്ഷയുടെയും അംഗീകരണമായും (ആവ, 27:15-26; സംഖ്യാ, 5:22; നെഹെ, 5:13) ആമേൻ പറഞ്ഞിരുന്നു. സങ്കീർത്തനങ്ങളെ അഞ്ചു പുസ്തകങ്ങളായി വിഭജിച്ചപ്പോൾ ഓരോന്നിന്റെയും അവസാനം ആമേൻ ചേർത്തു. (സങ്കീ, 41:13; 72:19; 89:52; 106:48).
യേശുക്രിസ്തു തന്റെ പ്രഖ്യാപനങ്ങൾക്കു ആധികാരിത നല്കുവാൻ ആമേൻ ആവർത്തിച്ചുപയോഗിച്ചു. യോഹന്നാൻ സുവിശേഷത്തിൽ ഇരുപത്തഞ്ചു സ്ഥാനങ്ങളിൽ ”ആമേൻ, ആമേൻ” എന്നു കാണുന്നു: (1:51; 3:3, 5, 11; 5:19, 24, 25; 6:26, 32, 47, 53; 8:34, 51, 58; 10:1, 7; 12:24; 13:16, 20, 21, 38; 14:12; 16:20, 23; 21:18). ലൂക്കൊസ് ഒരിടത്തും ആമേൻ ഉപയോഗിക്കുന്നില്ല. മത്തായി 16:28, മർക്കോസ് 9:1 എന്നിവിടങ്ങളിൽ ആമേൻ; മലയാളത്തിൽ – സത്യമായിട്ടു എന്നു ഭാഷാന്തരം ചെയ്തിരിക്കുന്നു. ലൂക്കൊസ് സമാന്തരസ്ഥാനത്തു അലീഥോസ് – സത്യം ആണ് പ്രയോഗിച്ചിട്ടുള്ളത്. (9:27). വെളിപ്പാട് 3:14-ൽ ക്രിസ്തുവിന്റെ ഉപനാമമാണ് ആമേൻ. ദൈവത്തിന്റെ വാഗ്ദാനങ്ങളും നിർണ്ണയങ്ങളും ക്രിസ്തുവിൽ സമ്മുഖമാണ്. “ദൈവത്തിന്റെ വാഗ്ദത്തങ്ങൾ എത ഉണ്ടെങ്കിലും അവനിൽ ഉവ്വ് എന്നത്രേ. അതുകൊണ്ടു ഞങ്ങളാൽ ദൈവത്തിനു മഹത്വം ഉണ്ടാകുമാറു അവനിൽ ആമേൻ എന്നും തന്ന.” (1കൊരി, 1:20). തങ്ങൾക്കുവേണ്ടി അർപ്പിക്കപ്പെടുന്ന പ്രാർത്ഥനയോടും സ്തോത്രത്തോടും ഒപ്പം ആദിമസഭ ആമേൻ പറയുമായിരുന്നു. (1കൊരി, 14:16).
തിരുവെഴുത്തുകളിൽ മൂന്നു പ്രാവശ്യം ശീലോഹാം കുളത്തെക്കുറിച്ചു പറയുന്നുണ്ട്. (നെഹെ, 3:15; യെശ, 8:6; യോഹ, 9:7). ശീലോഹാം കുളവും (നെഹ, 3:15) ദാവീദിന്റെ നഗരത്തിന്റെ പടിക്കെട്ടും (നെഹെ, 12;37) രാജോദ്യാനവും അടുത്തടുത്താണ്. യേശു കുരുടനെ ശീലോഹാം കുളത്തിൽ പോയി കഴുകാൻ അയച്ചു. അതിൽ നിന്നും കുളം ദൈവാലയത്തിനു അടുത്താണെന്നു വ്യക്തമാകുന്നു. കൂടാരപ്പെരുന്നാളിനു ഈ കുളത്തിൽ നിന്നു വെള്ളം സ്വർണ്ണപാത്രത്തിൽ ദൈവാലയത്തിലേക്കു കൊണ്ടുവരും. ഇതിനെ ചൂണ്ടിയായിരിക്കണം കർത്താവു പറഞ്ഞത്. “ദാഹിക്കുന്നവൻ എല്ലാം എന്റെ അടുക്കൽ വന്നു കുടിക്കട്ടെ.” (യോഹ, 7:37).
ഗീഹോൻ ഉറവിൽ നിന്നു 540 മീറ്റർ നീളമുള്ള നീർപ്പാത്തി വഴിയാണ് വെള്ളം ശീലോഹാം കുളത്തിൽ എത്തുന്നത്. പാറയിലൂടെയാണ് നീർപ്പാത്തി നിർമ്മിച്ചിരിക്കുന്നത്. യെരൂശലേമിന്റെ പരിസരത്തുള്ള ഒരേയൊരു ശുദ്ധജല ഉറവ ഇതു മാത്രമാണ്. നഗരം നിരോധിക്കപ്പെടുന്ന സമയം പട്ടണത്തിനു വെളിയിലുള്ള ശത്രുക്കൾക്കു് ജലം ലഭിക്കാതിരിക്കുന്നതിനും പട്ടണത്തിലുള്ളവർക്കു ജലം ലഭിക്കുന്നതിനും വേണ്ടിയാണ് ഈ നീർപ്പാത്തി നിർമ്മിച്ചിരിക്കുന്നത്. നഗരമതിലിനു വെളിയിൽ കിദ്രോൻ താഴ്വരയ്ക്കു മുകളിലുള്ള ചരിഞ്ഞ പാറക്കെട്ടിലാണ് ഉറവ ഉത്ഭവിക്കുന്നത്. യുദ്ധകാലത്ത് ഈ ഉറവ അടച്ചുകളയാം. അശ്ശൂർ രാജാവായ സൻഹേരീബ് യെരൂശലേമിനെ ആക്രമിക്കാൻ ഒരുങ്ങിയപ്പോൾ യെഹിസ്കീയാ രാജാവു പട്ടണത്തിനു പുറത്തുള്ള ഉറവുകളും തോടും അടെച്ചുകളഞ്ഞു. (2ദിന, 32:3-4).
ശീലോഹാം കുളം ദീർഘചതുരശ്ര രൂപമാണ്. അതു ഭാഗികമായി പാറയിൽ കുഴിച്ചതും ഭാഗികമായി കല്പണി കൊണ്ടു കെട്ടിപ്പൊക്കിയതുമാണ്. കുളത്തിന് 15.9 മീറ്റർ നീളവും 5.4 മീറ്റർ വീതിയും 5.7 മീറ്റർ ആഴവുമുണ്ട്. ഈ നീർപ്പാത്തിയെക്കുറിച്ചാദ്യം അറിവു ലഭിക്കുന്നതു് 1838-ലാണ്. അമേരിക്കൻ സഞ്ചാരിയായ എഡ്വേർഡു റോബിൻസനും അദ്ദേഹത്തിന്റെ മിഷണറി സുഹ്യത്തായ ഏലിസ്മിത്തും ചേർന്നാണ് അതു പര്യവേക്ഷണം നടത്തിയത്. 1867-ൽ ക്യാപ്റ്റൻ ചാർലസ് വാറനും ഈ നീർപാത്തിയെ പര്യവേക്ഷണം ചെയ്തു. ഇവരാരും തന്നെ നീർപ്പാത്തിയിൽ ശീലോഹാം കുളത്തിനടുത്തുണ്ടായിരുന്ന ഒരു ലിഖിതം കണ്ടില്ല. 1880-ൽ ഒരു കുട്ടിയാണ് ലിഖിതം കണ്ടത്. തുടർന്ന് ഈ ലിഖിതം സെയ്സി മറ്റു പണ്ഡിതന്മാരുടെ സഹായത്തോടുകൂടി നിർദ്ധാരണം ചെയ്തു. പൗരാണിക എബ്രായഭാഷയിലെഴുതിയ ആറുവരികളുണ്ട്. ലിഖിതത്തിന്റെ ആദ്യ പകുതി നഷ്ടപ്പെട്ടു. ഈ ലിഖിതം വെട്ടിയെടുത്തു ഇപ്പോൾ ഇസ്താൻബൂളിൽ സൂക്ഷിച്ചിരിക്കുകയാണ്.
ബൈബിളിൽ പറഞ്ഞിട്ടുള്ള മറ്റു പ്രധാന കുളങ്ങൾ ഇവയാണ്: ഗിബെയോനിലെ കുളം. (2ശമൂ, 2:13); ഹെബ്രോനിലെ കുളം. (2ശമൂ, 4:12); ശമര്യയിലെ കുളം. (1രാജാ, 22:38); ഹെശ്ബോനിലെ കുളം. (ഉത്ത, 7:5); രാജോദ്യാനത്തിന്റെ നീർപ്പാത്തിക്കരികെയുള്ള കുളം. (നെഹ, 3:15); മേലത്തെ കുളം. (2രാജാ, 18:17; യെശ, 7:3; 36:2); ഹിസ്കീയാരാജാവ് നിർമ്മിച്ചകുളം. (2രാജാ, 20:20); താഴത്തെ കുളം. (യെശ, 22:9); പഴയ കുളം. (യെശ, 22:11); രാജാവിന്റെ കുളം. (നെഹ, 2:14); വെട്ടിക്കുഴിച്ച കുളം. (നെഹെ, 3:16).
ചില കുളങ്ങൾ ചരിത്രസംഭവങ്ങൾക്കു സാക്ഷിയാണ്. അബ്നേറുടെയും ദാവീദിന്റെയും സൈന്യങ്ങൾ തമ്മിൽ യുദ്ധം നടന്നത് ഗിബെയോനിലെ കുളത്തിനരികെ വെച്ചായിരുന്നു. (2ശമൂ, 2:13). ആഹാബിന്റെ രഥം കഴുകിയത് ശമര്യയിലെ കുളത്തിലായിരുന്നു. പ്രവചനമനുസരിച്ചു ആഹാബിന്റെ രക്തം നായ്ക്കൾ നക്കിയത് അപ്പോഴാണ്. (1രാജാ, 22:38). യെരൂശലേമിലെ ബേഥേസ്ദാ കുളവും (യോഹ, 52-7), ശിലോഹാം കുളവും (യോഹ, 9:7) രോഗസൗഖ്യവുമായി ബന്ധമുള്ളതായി കരുതിപ്പെട്ടു. ഉത്തമഗീതത്തിൽ പ്രിയയുടെ കണ്ണുകളെ കുളങ്ങളോടാണ് ഉപമിച്ചിട്ടുള്ളത്. (ഉത്ത, 7:5).
യെരൂശലേമിലെ ആട്ടുവാതിലിനടുത്തുള്ള ഒരു കുളം. ഇതിനു അഞ്ചു മണ്ഡപങ്ങളുണ്ട്. (യോഹ, 5:1-16). സൗഖ്യത്തിനായി രോഗികൾ വെള്ളം ഇളകുന്നതു ശ്രദ്ധിച്ചുകൊണ്ടു ഇവിടെ കിടന്നിരുന്നു. ദൂതൻ വെളളം കലക്കുമ്പോൾ ആദ്യം ഇറങ്ങുന്ന രോഗിക്കു സൗഖ്യം ലഭിക്കും. 38 വർഷമായി രോഗിയായിരുന്ന ഒരു മനുഷ്യൻ ഈ കുളത്തിന്റെ കരയിൽ കിടന്നിരുന്നു. യേശു അവനു സൗഖ്യം നല്കി. “അവൻ കിടക്കുന്നതു യേശു കണ്ടു, ഇങ്ങനെ ഏറിയ കാലമായിരിക്കുന്നു എന്നറിഞ്ഞു: ”നിനക്കു സൗഖ്യമാകുവാൻ മനസ്സുണ്ടോ” എന്നു അവനോടു ചോദിച്ചു. രോഗി അവനോടു: യജമാനനേ, വെള്ളം കലങ്ങുമ്പോൾ എന്നെ കുളത്തിൽ ആക്കുവാൻ എനിക്കു ആരും ഇല്ല; ഞാൻ തന്നേ ചെല്ലുമ്പോൾ മറ്റൊരുത്തൻ എനിക്കു മുമ്പായി ഇറങ്ങുന്നു എന്നു ഉത്തരം പറഞ്ഞു. യേശു അവനോടു: ”എഴുന്നേറ്റു നിന്റെ കിടക്ക എടുത്തു നടക്ക” എന്നു പറഞ്ഞു. ഉടനെ ആ മനുഷ്യൻ സൌഖ്യമായി കിടക്ക എടുത്തു നടന്നു.” (യോഹ, 5:6-9). 1888-ൽ യെരൂശലേമിനു വടക്കു കിഴക്കുള്ള വിശുദ്ധ ആനിയുടെ പള്ളി അറ്റകുറ്റം തീർക്കുമ്പോൾ ഒരു കുളം കണ്ടെത്തി. അതിന്റെ ചുവരിൽ ദൂതൻ വെള്ളം കലക്കുന്ന ഒരു മങ്ങിയ ചിത്രം ഉണ്ട്. പാറയിൽ വെട്ടിയ ഈ കുളത്തിൽ മഴവെള്ളം നിറയും. അതിനു ഏകദേശം 16.5 മീറ്റർ നീളവും 3.6 മീറ്റർ വീതിയുമുണ്ട്.
യേശുക്രിസ്തു നൂറുകണക്കിന് പഴയനിയമ പ്രവചനങ്ങളുടെ പൂർത്തീകരണമാണ്. യേശുക്രിസ്തുവിന്റെ ജനനത്തിനു നൂറ്റാണ്ടുകൾക്കുമുമ്പേ അത്യുന്നതനായ ദൈവം തന്റെ പ്രവാചകന്മാരിലൂടെ തന്റെ പുത്രന്റെ ജനനത്തെക്കുറിച്ചു നൽകിയ അരുളപ്പാടുകളുടെ വ്യത്യാസമില്ലാത്ത പൂർത്തീകരണം തന്നെ യേശുക്രിസ്തു ദൈവപുത്രനാണെന്ന് അസന്ദിഗ്ദ്ധമായി തെളിയിക്കുന്നു.
യേശുവിന്റെ ജനനത്തെക്കുറിച്ചുള്ള പ്രതിപാദ്യം; പഴയനിയമഭാഗം; പുതിയനിയമഭാഗം:
ഇന്ന് ഭൂമുഖത്ത് പതിനായിരക്കണക്കിന് ക്രൈസ്തവ ദേവാലയങ്ങൾ തല ഉയർത്തി നിൽക്കുന്നുണ്ട്. എന്നാൽ അവയെല്ലാം അത്യുന്നതനായ ദൈവത്തെ ആരാധിക്കുന്നതിനുള്ള ആലയങ്ങളായിട്ടല്ല ഇന്നു നിലനിൽക്കുന്നത്. ചില രാജ്യങ്ങളിൽ അവയിൽ പലതും പ്രാചീന വാസ്തുശില്പകലയുടെ സൗന്ദര്യരൂപങ്ങളായ ചരിത്ര സ്മാരകങ്ങളായും പുരാവസ്തു ഗവേഷകരുടെ പഠനകേന്ദ്രങ്ങളായും വിനോദസഞ്ചാരികളുടെ കൗതുകങ്ങളായും മാറ്റപ്പെട്ടിരിക്കുന്നു. സാമ്പത്തിക ഭദ്രതയുള്ള ക്രൈസ്തവ രാഷ്ട്രങ്ങളിൽപ്പോലും അറ്റകുറ്റപ്പണികൾക്ക് ആവശ്യമായ സാമ്പത്തികശേഷി ഇല്ലാത്തതിനാൽ ക്രൈസ്തവ ദേവാലയങ്ങൾ കച്ചവടസമുച്ചയങ്ങളും കായിക പരിശീലനകേന്ദ്രങ്ങളുമാക്കി മാറ്റുകയോ മറ്റു മതങ്ങൾക്കു വിൽക്കുകയോ ചെയ്യപ്പെടുന്നു. ദൈവത്തെ ആരാധിക്കുവാനായി പടുത്തുയർത്തിയിരിക്കുന്ന ദൈവാലയങ്ങൾ അതിന്റെ ലക്ഷ്യങ്ങളിൽനിന്നു വഴിമാറിപ്പോകുന്നതാണ് ഇപ്രകാരമുള്ള അധഃപതനത്തിനു കാരണമെന്നു തിരുവചനം നമ്മെ പഠിപ്പിക്കുന്നു. “എന്റെ ആലയം സകല ജനതകൾക്കും വേണ്ടിയുള്ള പ്രാർത്ഥനാലയം എന്നുക്കപ്പെടും” (യെശ, 56:7) എന്നു പ്രഖ്യാപിക്കുന്ന അത്യുന്നതനായ ദൈവം തന്റെ ആലയത്തെ ജനം “കള്ളന്മാരുടെ ഗുഹയാക്കി മാറ്റിയെന്നു” (യിരെ, 7:11) അരുളിച്ചെയ്യുന്നു. തന്റെ ജനം തന്നെമറന്ന് അന്യദൈവങ്ങളെ ആരാധിക്കുകയും പൊയ്തുമുഖങ്ങളോടെ തന്റെ ആലയത്തിൽ കടന്നുവരുകയും പാപത്തിൽ ജീവിതം തുടരുകയും ചെയ്തപ്പോൾ സർവ്വശക്തനായ ദൈവം തന്റെ പ്രമോദമായിരുന്ന യെരുശലേം ദൈവാലയം ചുട്ടുകരിക്കുവാൻ ശത്രുക്കളെ അനുവദിച്ചു. നീണ്ട 70 വർഷത്ത പ്രവാസത്തിനുശേഷം സെരുബ്ബാബേൽ പുനർനിർമ്മിച്ച യെരൂശലേം ദൈവാലയം ഹെരോദാവ് പുതുക്കിപ്പണിതു. ആ ദൈവാലയത്തിൽനിന്ന് യേശു വിൽക്കുന്നവരെയും വാങ്ങുന്നവരെയുമെല്ലാം പുറത്താക്കി, അവർ തന്റെ ആലയത്തെ കള്ളന്മാരുടെ ഗഹയാക്കി എന്ന് അരുളിച്ചെയ്തു. (മർക്കൊ, 11:15-17). പ്രസ്തുത ദൈവാലയം, കലിന്മേൽ കല്ലു ശേഷിക്കാതെ നാമാവശേഷമായി. മാത്രമല്ല, അതിന്റെ സ്ഥാനത്ത് ഇന്നു മറ്റൊരു മതത്തിന്റെ ആരാധനാലയം ഉയർന്നു നിൽക്കുകയും ചെയ്യുന്നു. സർവ്വശക്തനായ ദൈവം തന്റെ ആലയം അഥവാ ദൈവാലയം സർവ്വജനതകൾക്കുമായുള്ള പ്രാർത്ഥനാലയം എന്നാണു വിഭാവനം ചെയ്തിട്ടുള്ളത്.
എന്നാൽ കർത്താവിന്റെ ശരീരത്തിന്റെ അവയവങ്ങളായ വർണ്ണഭേദമുള്ള ക്രൈസ്തവ സഹോദരങ്ങൾക്ക് ഒരുമിച്ച് ആരാധിക്കുവാൻ ഇന്നത്തെ ക്രൈസ്തവ ദേവാലയങ്ങളിൽ സാധിക്കുന്നില്ല. വിവിധ സഭാവിഭാഗങ്ങളിലെ ജനങ്ങൾക്ക് ഒരുമിച്ച് ആരാധിക്കുവാൻ കഴിയുന്നില്ല. ദൈവാലയങ്ങളില്ലാത്ത ന്യൂനസമൂഹങ്ങൾക്ക് ആരാധനയ്ക്കായി സ്വന്തം ദൈവാലയങ്ങൾ തുറന്നുകൊടുക്കുവാനുള്ള സന്മനസ്സു പ്രദർശിപ്പിക്കുന്നില്ല. വ്യവഹാരങ്ങളുടെയും വക്കാണങ്ങളുടെയും കേളീരംഗമായ ഇന്നത്തെ ക്രൈസ്തവ ദേവാലയങ്ങളെ നോക്കി, “നിങ്ങൾ ഇതിനെ കള്ളന്മാരുടെ ഗുഹയാക്കി” എന്ന് കർത്താവ് പറയുമ്പോൾ, അതിന്റെ ഉത്തരവാദിത്വത്തിൽനിന്നു നമുക്കു രക്ഷപ്പെടുവാൻ കഴിയുകയില്ല. ദൈവത്തിന്റെ ആത്മാവ് വസിക്കുന്ന ദൈവത്തിന്റെ മന്ദിരങ്ങളായ നാം പാപത്താൽ നശിക്കുമ്പോഴാണ് നാം കെട്ടിപ്പടുക്കുന്ന ദൈവാല നങ്ങൾ നാശത്തിനിരയാകുന്നത്.
കർത്താവിന്റെ കാലത്ത് ‘മറിയ’ എന്നത് യെഹൂദാസ്ത്രീകളുടെ ഇടയിൽ പ്രചാരത്തിലിരുന്ന ഒരു പേരായിരുന്നു. എബ്രായഭാഷയിലെ ‘മിര്യാം’ എന്ന പേരാണ് ഗ്രീക്കുഭാഷയിൽ ‘മരിയ’ എന്നും, മലയാളഭാഷയിൽ ‘മറിയ’ എന്നും വിവർത്തനം ചെയ്യപ്പെട്ടിരിക്കുന്നത്. മോശെയുടെയും അഹരോന്റെയും സഹോദരിയായ മിര്യാം യിസ്രായേലിലെ ആദ്യപ്രവാചികമാരുടെ ഗണത്തിൽ പെട്ടിരുന്നു. (പുറ, 15:20). ചെറുപ്രായത്തിൽ തന്റെ പിഞ്ചുസഹോദരനായ മോശെയെ രക്ഷിക്കുന്നതിനായി ഫറവോന്റെ പുത്രിയോടു സംസാരിക്കുവാൻ ധൈര്യം കാട്ടിയ മിര്യാം, യിസ്രായേൽമക്കൾ ചെങ്കടൽ കടന്നപ്പോൾ തപ്പോടും നൃത്തത്തോടും ഗാനപ്രതിഗാനമായി യഹോവയെ സ്തുതിക്കുവാൻ സ്ത്രീകൾക്കു നേതൃത്വം നൽകി. കനാനിലേക്കുള്ള പ്രയാണത്തിൽ മോശെയോടും അഹരോനോടുമൊപ്പം നേതൃനിരയിൽ പ്രശോഭിച്ച മിര്യാം, യിസ്രായേലിലെ സ്ത്രീകളുടെ അഭിമാനസ്തംഭം ആയിരുന്നതുകൊണ്ടാണ് അവർ തങ്ങളുടെ പെൺമക്കൾക്ക് മിര്യാം (മറിയ) എന്നു നാമകരണം ചെയ്തത്. യാദൃച്ഛികമായിരിക്കാമെങ്കിലും യേശുവിന് ഏറ്റവും പ്രിയപ്പെട്ട സ്ത്രീരത്നങ്ങളുടെ പേരുകൾ ഏറിയ കൂറും ‘മറിയ’ എന്നായിരുന്നു. യേശുവിൻ്റെ മാതാവായ നസറെത്തിലെ മറിയയും (ലൂക്കൊ, 1:27), മഗ്ദലക്കാരത്തി മറിയയും (മത്താ, 27:56), ലാസറിൻ്റെ സഹോദരി ബേഥാന്യയിലെ മറിയയും (ലൂക്കൊ, 8:38, യോഹ, 11:1), യാക്കോബിൻ്റെയും യോസെയുടെയും അമ്മയായ മറിയയും (മത്താ, 27:56), ക്ലെയോപ്പാവിൻ്റെ ഭാര്യയായ മറിയും (രോഹ, 19:25) ആ പട്ടികയിൽ ഉൾപ്പെടുന്നു. ആദിമ സഭയിലും രണ്ടു മറിയമാർ ഉണ്ടായിരുന്നു; മർക്കൊസിൻ്റ അമ്മ മറിയയും (പ്രവൃ, 12:12), റോമാ സഭയിലെ മറിയയും (റോമ, (16:6). ഈ പാരമ്പര്യത്തിൻ്റെ പിൻതുടർച്ചയായി ആധുനിക ക്രൈസ്തവ ജനതയിലും സ്ത്രീകളുടെ നാമകരണത്തിൽ ‘മറിയ’ എന്ന പേർ സർവ്വസാധാരണമായി കാണാം.
അവന്റെ രക്തം ഞങ്ങളുടെ മേലും ഞങ്ങളുടെ മക്കളുടെമേലും വരട്ടെ!
യെഹൂദന്മാർ അവരുടെ മശീഹയെ തിരസ്കരിച്ചുകൊണ്ട് റോമൻ കൈസറെ രാജാവായി അംഗീകരിച്ച് ഏറ്റുപറഞ്ഞു. (യോഹ, 19:15). “ഈ നീതിമാന്റെ രക്തത്തിൽ എനിക്കു കുറ്റം ഇല്ല” എന്നു പറഞ്ഞുകൊണ്ട് പിലാത്തൊസ് കൈ കഴുകിയൊഴിഞ്ഞ ക്രിസ്തുവിന്റെ രക്തം, “ഞങ്ങളുടെ മേലും ഞങ്ങളുടെ മക്കളുടെമേലും വരട്ടെ” എന്നു സമ്മതിച്ച് യെഹൂദന്മാർ ഏറ്റുവാങ്ങി. (മത്താ, 27:24,25). പ്രവാചകന്മാർ പറഞ്ഞതുപോലെ “മശീഹ ചേദിക്കപ്പെട്ടു.” (യെശ, 53:8; ദാനീ, 9:26). ക്രിസ്തുവിന്റെ പ്രവചനങ്ങൾ നിവൃത്തിയാകാനുള്ളതും, ക്രിസ്തുവിന്റെ കുറ്റരഹിതമായ രക്തത്തിനു യെഹൂദന്മാരും അവരുടെ മക്കളും കണക്കു പറയുവാനുള്ളതും ആയ ദിവസങ്ങൾ അവരെ സമീപിച്ചുകൊണ്ടിരുന്നു.
റോമൻ പ്രോക്യൂറേറ്ററന്മാരുടെ കാലഘട്ടങ്ങളിൽ യെഹൂദ്യയിൽ സ്ഥിതിഗതികൾ വഷളായിക്കൊണ്ടിരുന്നു. റോമൻ അധികാരത്തിനും റോമൻ അനുകൂലികളായ യെഹൂദർക്കും എതിരെ സ്വാതന്ത്ര്യത്തിനായി പോരാടുന്ന സംഘടനകൾ ഉടലെടുത്തു. എരിവുകാർ, കഠാരക്കാർ തുടങ്ങിയവർ ഇതിൽപെടുന്നു. എരിവുകാരുടെ ആദ്യകാല നേതാവായിരുന്നു യൂദാസ്. (പ്രവൃ, 5:37) “ദൈവത്തിന്റെ ജനം വിജാതീയ ഭരണാധികാരികൾക്കു കരംകൊടുക്കുന്നത് യിസ്രായേലിന്റെ ഏകരാജാവായ ദൈവത്തിന് എതിരായ രാജദ്രോഹം” എന്നായിരുന്നു ഇവരുടെ നിലപാട്. രാഷ്ട്രീയവും സാമൂഹ്യവും മതപരവും ആയ മോചനം ലക്ഷ്യമാക്കിയിരുന്ന ഇവർ പരീശന്മാർക്ക് അനുകൂലമായിരുന്നു.
എ.ഡി. 46-ൽ യൂദാസും രണ്ടു പുത്രന്മാരും കൂശിച്ചു കൊല്ലപ്പെട്ടു. ഇവരുമായി സഹകരിച്ചിരുന്ന ചാവേർപടയിൽപ്പെട്ട അനേകരെ റോമൻ ഗവർണറായിരുന്ന ഫേലിക്സ് ക്രൂശിച്ചു കൊന്നു. ഫേലിക്സ് മറ്റാരുവന്റെ നേതൃത്വത്തിലുള്ള സംഘത്തെയും നിർമ്മാർജ്ജനം ചെയ്തു. (പ്രവൃ, 21:30). കൊല്ലപ്പെട്ട യൂദാസിന്റെ ശേഷിച്ച പൂതൻ മനാഹേം എ.ഡി. 66-ൽ മസദാകോട്ട ആക്രമിച്ചു റോമൻ സൈന്യത്തിനു കനത്ത നാശം വരുത്തി കോട്ട കൈവശമാക്കി. എ.ഡി. 62-ലെ കൂടാരപ്പെരുന്നാളിൽ അനന്യാസിന്റെ പൂതൻ യേശു എന്നൊരു യെഹൂദൻ യെരുശലേമിന്റെ നാശത്തെക്കുറിച്ചു വിളിച്ചു പറഞ്ഞു: “കിഴക്കുനിന്നൊരു ശബ്ദം, യെരുശലേമിനും ദൈവാലയത്തിനും എതിരായുള്ളാരു ശബ്ദം; മണവാളന്മാർക്കും മണവാട്ടികൾക്കും ഏതിരായുള്ള ശബ്ദം, സർവജനത്തിനും എതിരായുളെള്ളാരു ശബ്ദം.”
സംഭവങ്ങൾ അനിയന്ത്രിതമായി. എ.ഡി. 65-ൽ ഗസിയസൂഫ്ളോറസ് എന്നൊരുവൻ യെഹൂദ്യയിലെ ഗവർണറായി എത്തി. ദ്രവ്യാഗ്രഹിയായ ഇയാൾ സംഘർഷങ്ങളെ അടിച്ചമർത്താൻ ശ്രമിച്ചു. കൈസര്യായിൽ അയാൾ സ്ത്രീകളെയും കുട്ടികളെയും സ്വന്തം കൺമുമ്പിൽ വച്ചു കൊല്ലിച്ചു. അനേകരെ ക്രൂശിച്ചു. 3,600 പേർ അന്നവിടെ കൊല്ലപ്പെട്ടു. വലിയ വിപത്തും കൊലയും യെഹൂദ ജനതയുടെമേൽ വന്നുകൊണ്ടിരുന്നു. പല സ്ഥലങ്ങളിലും യെഹൂദന്മാർ കൂട്ടംകൂട്ടമായി കൊല്ലപ്പെട്ടുകൊണ്ടിരുന്നു. കൈസര്യയിൽ 20,000 പേരും, അസ്കലോണിൽ 2,500 പേരും, ടോളമിയാസിൽ 2,000 പേരും കൊല്ലപ്പെട്ടു.
ഈ സന്ദർഭത്തിൽ യെഹൂദന്മാർ സംഘടിച്ചു റോമിനെതിരെ നിരന്നു. റോമൻ ചക്രവർത്തി നീറോ യെരുശലേമിലേക്ക് അയച്ച സൈന്യാധിപനായ വെസ്പേഷ്യൻ സ്വന്തം പുത്രൻ ടൈറ്റസുമായി എ.ഡി. 67-ൽ സസൈന്യം ഗലീലയിൽ എത്തി. അസ്കലോണിൽവച്ചുണ്ടായ യുദ്ധത്തിൽ പരിശീലനം നേടാത്ത യെഹൂദ ആൾക്കുട്ടത്തിൽ പതിനായിരം പേർ കൊല്ലപ്പെട്ടു. റോമൻ സൈന്യത്തോടു പോരാടി മരിക്കുന്നതിനൊപ്പം തമ്മിലടിച്ചും അനേകർ മരിച്ചുകൊണ്ടിരുന്നു. ഗലീലാതീരത്തു കൊല്ലപ്പെട്ട യൂദന്മാരെ പടയാളികൾ തടാകത്തിലേക്ക് എറിഞ്ഞുകൊണ്ടിരുന്നതുമൂലം ഗലീലക്കടൽ രക്തം കൊണ്ടു ചുവന്നു. അവിടെ 6,500 പേർ കൊല്ലപ്പെട്ടു. തിബര്യോസിലെ സ്റ്റേഡിയത്തിൽ ജനങ്ങളെ നിരത്തി നിറുത്തുവാൻ വെസ്പേഷ്യൻ ഉത്തരവിട്ടു. വൃദ്ധരും പ്രയോജനമില്ലാത്തവരുമായ 1200-പേരെ കൊന്നു. ആറായിരം യുവാക്കന്മാരെ റോമിൽ നീറോയുടെ അടുക്കലേക്കയച്ചു. 32,400 പേരെ അടിമകളായി വിറ്റു. ബാക്കിയുള്ളവരെ ഇഷ്ടംപോലെ ചെയ്യാൻ അഗ്രിപ്പായെ ഏല്പിച്ചു. യെരുശലേം, ഹേരോദ്യൻ, മസദ, മക്കാറസ് ഒഴികെയുള്ള ഭൂഭാഗങ്ങൾ എല്ലാം വെസ്പേഷ്യൻ കീഴടക്കി.
എ.ഡി. 70 ഏപ്രിലിൽ, ടൈറ്റസ് സസൈന്യം യെരുശലേമിൽ എത്തി നഗരം ഉപരോധിച്ചു. അഞ്ചുമാസം നീണ്ടുനിന്ന ഉപരോധവും യെഹൂദസംഘങ്ങളുടെ നേതൃത്വത്തിനുവേണ്ടിയുള്ള അന്യോന്യ സംഘട്ടനങ്ങളും കൊണ്ടു രൂക്ഷമായ ക്ഷാമം ഉണ്ടായി. ജൂലൈ 24-ന് റോമൻപട അന്തോണിയകോട്ട പിടിച്ചു. യെരുശലേം ബാബിലോണ്യർ നശിപ്പിച്ചതിന്റെ അനുസ്മരണം ആചരിച്ചു രണ്ടുദിവസം കഴിഞ്ഞ് 70-ആഗസ്റ്റ് 27-ന് ദൈവാലയത്തിന്റെ വാതിലുകൾ തീവെയ്ക്കപ്പെട്ടു. സെപ്റ്റംബർ 26 ആയപ്പോഴേക്കും നഗരം പൂർണ്ണമായി ടൈറ്റസിന്റെ നിയന്ത്രണത്തിലായി. ഹെരോദാവിന്റെ കൊട്ടാരത്തിന്റെ മൂന്നു ഗോപുരങ്ങൾ ഒഴികെ ബാക്കി എല്ലാം ദൈവാലയം ഉൾപ്പെടെ നഗരം പൂർണ്ണമായി നശിപ്പിക്കപ്പെട്ടു. ദൈവാലയം ചുട്ടുചാമ്പലാക്കപ്പെട്ടതോടുകൂടി ഘോരമായ സമരം നടന്നു. അനേകായിരം യെഹൂദർ ക്രൂശിക്കപ്പെട്ടു. അനേകായിരങ്ങൾ വാളിന്നിരയായി. പുരുഷന്മാരെ ഒന്നടങ്കം വധിക്കുവാൻ ടൈറ്റസു കല്പ്പിച്ചു. പട്ടണം നിരോധിച്ചതു മുതൽ 135,6000 പേർ കൊല്ലപ്പെട്ടു. പതിനേഴു വയസ്സിനു താഴെയുള്ള തൊണ്ണൂറ്റിയേഴായിരം പേരെ അടിമകളായി വിൽക്കാൻ മാറ്റിനിറുത്തി. സുമുഖരും ദീർഘകായരുമായ എഴുന്നൂറുപേരെ തന്റെ ജൈത്രയാത്രയ്ക്കായി മാറ്റിനിറുത്തി. തടവുകാരായി പിടിച്ചവരെ ഈജിപ്തിലേക്കു അയച്ച് അവരെ വില്ക്കുവാൻ അടിമച്ചന്തകളിൽ നിറുത്തി. അവരെ വിലയ്ക്കുവാങ്ങുവാൻ ആളില്ലാതെ വന്നപ്പോൾ, ആവർത്തനം 28:67,68-ലെ പ്രവചനം അക്ഷരാർത്ഥത്തിൽ നിറവേറി. “യഹോവ നിന്നെ കപ്പൽ കയറ്റി മിസ്രയീമിലേക്കു മടക്കിക്കൊണ്ടുപോകും; അവിടെ നിങ്ങളെ ശത്രുക്കൾക്കു അടിയാരും അടിയാട്ടികളുമായി വില്പാൻ നിർത്തും; എന്നാൽ നിങ്ങളെ വാങ്ങുവാൻ ആരും ഉണ്ടാകയില്ല.”
“വരുവാനിരിക്കുന്ന പ്രഭുവിന്റെ പടജ്ജനം നഗരത്തെയും വിശുദ്ധ മന്ദിരത്തെയും നശിപ്പിക്കും” എന്നു ദാനിയേലും, “അവർ വാളിന്റെ വായ്ത്ത്തലയാൽ വീഴുകയും അവരെ സകലജാതികളിലേക്കും ബദ്ധരാക്കിക്കൊണ്ടുപോകയും ജാതികളുടെ കാലം തികയുവോളം ജാതികൾ യെരുശലേം ചവുട്ടിക്കളകയും ചെയ്യും” എന്നും, യെരുശലേം ദൈവാലയത്തെക്കുറിച്ച് “ഇടിഞ്ഞുപോകാതെ കല്ലിന്മേൽ കല്ലു ഇനിമേൽ ശേഷിക്കയില്ല” എന്നും, “നിങ്ങളുടെ ഭവനം ശൂന്യമായിപ്പോകും” എന്നും കർത്താവ് പറഞ്ഞവാക്കുകൾ കൃത്യമായി നിറവേറി. (ദാനീ, 9:26, ലൂക്കൊ, 21:24, മത്താ, 24:2).
“അവന്റെ രക്തം ഞങ്ങളുടെമേലും ഞങ്ങളുടെ മക്കളുടെമേലും വരട്ടെ” എന്നു പറഞ്ഞു ക്രിസ്തുവിന്റെ രക്തം ഏറ്റുവാങ്ങിയ യെഹൂദജനത, അതിന്റെ വില ശരിക്കറിഞ്ഞു. എ.ഡി. 71-ൽ ടൈറ്റസ് നടത്തിയ സൈനിക പര്യടനാഘോഷം നടത്തിക്കഴിഞ്ഞപ്പോൾ അവശേഷിച്ചത് മസദാ, മക്കാറസു, ഹേരോദ്യൻ നഗരങ്ങൾ മാത്രം. റോമിൽ വച്ചു ടൈറ്റസ് നടത്തിയ വിജയാഘോഷജാഥയിൽ യെരുശലേം ദൈവാലയത്തിൽനിന്നും അപഹരിച്ച വിശുദ്ധ ഉപകരണങ്ങൾ വിജയസൂചകമായി പ്രദർശിപ്പിക്കപ്പെട്ടു. കാഴ്ചയപ്പത്തിന്റെ മേശയും സപ്തശാഖിയായ തങ്കനിലവിളക്കും റോമിൽ വെപേഷ്യന്റെ ക്ഷേത്രത്തിലെ കാഴ്ചവസ്തുക്കളായി.
എ.ഡി. 73-ൽ റോമൻപട യെഹൂദ്യയിലെ അവശേഷിത നഗരങ്ങളും പിടിച്ചെടുത്തു. “യെഹൂദ ചരിത്രത്തിലെ ഏറ്റവും കഠിനമായ ഒരു യുദ്ധത്തിന്റെയും കരളലിയിക്കുന്ന ഒരു ശോകാന്ത സംഭവത്തിന്റെയും ചരിത്രമാണ് മസദായാക്രമണം പറയുന്നത്. ഓരോരുത്തരും താന്താന്റെ ഭാര്യയെയും കുട്ടികളെയും വെട്ടിക്കൊന്നു. ബാക്കിയുള്ളവരെ കൊല്ലുന്നതിനു പത്തുപേരെ തിരഞ്ഞെടുത്തു. അവർ അതു ചെയ്തശേഷം ഒരാൾ, ശേഷം ഒൻപതു പേരെ വെട്ടിക്കൊന്നു. അയാൾ ഒടുവിൽ സ്വന്തം വാളിൽ വീണ് ആത്മാഹുതി ചെയ്തു.” റോമരുടെ കൈയിൽപ്പെടാതിരിക്കാനാണു യൂദർ അങ്ങനെ ചെയ്തത്. രക്ഷപ്പെട്ട ചിലർ അലക്സാണ്ഡ്രിയായിൽ എത്തിയെങ്കിലും അവിടെയും യെഹൂദർ കൂട്ടമായി കൊല്ലപ്പെട്ടു. തുടർന്ന് സകലജാതികളുടെയും ഇടയിലേക്കു ചിതറിപ്പോകുകയും ചെയ്തു. ഇനിയും “ലോകാരംഭംമുതൽ ഇന്നുവരെയും സംഭവിച്ചിട്ടില്ലാത്തതും ഇനിമേൽ സംഭവിക്കാത്തതും ആയ വലിയ കഷ്ടം” (മത്താ, 24:21, ദാനീ, 12:1) അവർക്കായി കാത്തിരിക്കുകയും ചെയ്യുന്നു.
യെഹൂദന്മാർ അവരുടെ മശീഹയെ തിരസ്കരിച്ചുകൊണ്ട് റോമൻ കൈസറെ രാജാവായി അംഗീകരിച്ച് ഏറ്റുപറഞ്ഞു. (യോഹ, 19:15). “ഈ നീതിമാന്റെ രക്തത്തിൽ എനിക്കു കുറ്റം ഇല്ല” എന്നു പറഞ്ഞുകൊണ്ട് പിലാത്തൊസ് കൈ കഴുകിയൊഴിഞ്ഞ ക്രിസ്തുവിന്റെ രക്തം, “ഞങ്ങളുടെ മേലും ഞങ്ങളുടെ മക്കളുടെമേലും വരട്ടെ” എന്നു സമ്മതിച്ച് യെഹൂദന്മാർ ഏറ്റുവാങ്ങി. (മത്താ, 27:24,25). പ്രവാചകന്മാർ പറഞ്ഞതുപോലെ “മശീഹ ചേദിക്കപ്പെട്ടു.” (യെശ, 53:8; ദാനീ, 9:26). ക്രിസ്തുവിന്റെ പ്രവചനങ്ങൾ നിവൃത്തിയാകാനുള്ളതും, ക്രിസ്തുവിന്റെ കുറ്റരഹിതമായ രക്തത്തിനു യെഹൂദന്മാരും അവരുടെ മക്കളും കണക്കു പറയുവാനുള്ളതും ആയ ദിവസങ്ങൾ അവരെ സമീപിച്ചുകൊണ്ടിരുന്നു.
റോമൻ പ്രോക്യൂറേറ്ററന്മാരുടെ കാലഘട്ടങ്ങളിൽ യെഹൂദ്യയിൽ സ്ഥിതിഗതികൾ വഷളായിക്കൊണ്ടിരുന്നു. റോമൻ അധികാരത്തിനും റോമൻ അനുകൂലികളായ യെഹൂദർക്കും എതിരെ സ്വാതന്ത്ര്യത്തിനായി പോരാടുന്ന സംഘടനകൾ ഉടലെടുത്തു. എരിവുകാർ, കഠാരക്കാർ തുടങ്ങിയവർ ഇതിൽപെടുന്നു. എരിവുകാരുടെ ആദ്യകാല നേതാവായിരുന്നു യൂദാസ്. (പ്രവൃ, 5:37) “ദൈവത്തിന്റെ ജനം വിജാതീയ ഭരണാധികാരികൾക്കു കരംകൊടുക്കുന്നത് യിസ്രായേലിന്റെ ഏകരാജാവായ ദൈവത്തിന് എതിരായ രാജദ്രോഹം” എന്നായിരുന്നു ഇവരുടെ നിലപാട്. രാഷ്ട്രീയവും സാമൂഹ്യവും മതപരവും ആയ മോചനം ലക്ഷ്യമാക്കിയിരുന്ന ഇവർ പരീശന്മാർക്ക് അനുകൂലമായിരുന്നു.
എ.ഡി. 46-ൽ യൂദാസും രണ്ടു പുത്രന്മാരും കൂശിച്ചു കൊല്ലപ്പെട്ടു. ഇവരുമായി സഹകരിച്ചിരുന്ന ചാവേർപടയിൽപ്പെട്ട അനേകരെ റോമൻ ഗവർണറായിരുന്ന ഫേലിക്സ് ക്രൂശിച്ചു കൊന്നു. ഫേലിക്സ് മറ്റാരുവന്റെ നേതൃത്വത്തിലുള്ള സംഘത്തെയും നിർമ്മാർജ്ജനം ചെയ്തു. (പ്രവൃ, 21:30). കൊല്ലപ്പെട്ട യൂദാസിന്റെ ശേഷിച്ച പൂതൻ മനാഹേം എ.ഡി. 66-ൽ മസദാകോട്ട ആക്രമിച്ചു റോമൻ സൈന്യത്തിനു കനത്ത നാശം വരുത്തി കോട്ട കൈവശമാക്കി. എ.ഡി. 62-ലെ കൂടാരപ്പെരുന്നാളിൽ അനന്യാസിന്റെ പൂതൻ യേശു എന്നൊരു യെഹൂദൻ യെരുശലേമിന്റെ നാശത്തെക്കുറിച്ചു വിളിച്ചു പറഞ്ഞു: “കിഴക്കുനിന്നൊരു ശബ്ദം, യെരുശലേമിനും ദൈവാലയത്തിനും എതിരായുള്ളാരു ശബ്ദം; മണവാളന്മാർക്കും മണവാട്ടികൾക്കും ഏതിരായുള്ള ശബ്ദം, സർവജനത്തിനും എതിരായുളെള്ളാരു ശബ്ദം.”
സംഭവങ്ങൾ അനിയന്ത്രിതമായി. എ.ഡി. 65-ൽ ഗസിയസൂഫ്ളോറസ് എന്നൊരുവൻ യെഹൂദ്യയിലെ ഗവർണറായി എത്തി. ദ്രവ്യാഗ്രഹിയായ ഇയാൾ സംഘർഷങ്ങളെ അടിച്ചമർത്താൻ ശ്രമിച്ചു. കൈസര്യായിൽ അയാൾ സ്ത്രീകളെയും കുട്ടികളെയും സ്വന്തം കൺമുമ്പിൽ വച്ചു കൊല്ലിച്ചു. അനേകരെ ക്രൂശിച്ചു. 3,600 പേർ അന്നവിടെ കൊല്ലപ്പെട്ടു. വലിയ വിപത്തും കൊലയും യെഹൂദ ജനതയുടെമേൽ വന്നുകൊണ്ടിരുന്നു. പല സ്ഥലങ്ങളിലും യെഹൂദന്മാർ കൂട്ടംകൂട്ടമായി കൊല്ലപ്പെട്ടുകൊണ്ടിരുന്നു. കൈസര്യയിൽ 20,000 പേരും, അസ്കലോണിൽ 2,500 പേരും, ടോളമിയാസിൽ 2,000 പേരും കൊല്ലപ്പെട്ടു.
ഈ സന്ദർഭത്തിൽ യെഹൂദന്മാർ സംഘടിച്ചു റോമിനെതിരെ നിരന്നു. റോമൻ ചക്രവർത്തി നീറോ യെരുശലേമിലേക്ക് അയച്ച സൈന്യാധിപനായ വെസ്പേഷ്യൻ സ്വന്തം പുത്രൻ ടൈറ്റസുമായി എ.ഡി. 67-ൽ സസൈന്യം ഗലീലയിൽ എത്തി. അസ്കലോണിൽവച്ചുണ്ടായ യുദ്ധത്തിൽ പരിശീലനം നേടാത്ത യെഹൂദ ആൾക്കുട്ടത്തിൽ പതിനായിരം പേർ കൊല്ലപ്പെട്ടു. റോമൻ സൈന്യത്തോടു പോരാടി മരിക്കുന്നതിനൊപ്പം തമ്മിലടിച്ചും അനേകർ മരിച്ചുകൊണ്ടിരുന്നു. ഗലീലാതീരത്തു കൊല്ലപ്പെട്ട യൂദന്മാരെ പടയാളികൾ തടാകത്തിലേക്ക് എറിഞ്ഞുകൊണ്ടിരുന്നതുമൂലം ഗലീലക്കടൽ രക്തം കൊണ്ടു ചുവന്നു. അവിടെ 6,500 പേർ കൊല്ലപ്പെട്ടു. തിബര്യോസിലെ സ്റ്റേഡിയത്തിൽ ജനങ്ങളെ നിരത്തി നിറുത്തുവാൻ വെസാപേഷ്യൻ ഉത്തരവിട്ടു. വൃദ്ധരും പ്രയോജനമില്ലാത്തവരുമായ 1200-പേരെ കൊന്നു. ആറായിരം യുവാക്കന്മാരെ റോമിൽ നീറോയുടെ അടുക്കലേക്കയച്ചു. 32,400 പേരെ അടിമകളായി വിറ്റു. ബാക്കിയുള്ളവരെ ഇഷ്ടംപോലെ ചെയ്യാൻ അഗ്രിപ്പായെ ഏല്പിച്ചു. യെരുശലേം, ഹേരോദ്യൻ, മസദ, മക്കാറസ് ഒഴികെയുള്ള ഭൂഭാഗങ്ങൾ എല്ലാം വെസ്പേഷ്യൻ കീഴടക്കി.
എ.ഡി. 70 ഏപ്രിലിൽ, ടൈറ്റസ് സസൈന്യം യെരുശലേമിൽ എത്തി നഗരം ഉപരോധിച്ചു. അഞ്ചുമാസം നീണ്ടുനിന്ന ഉപരോധവും യെഹൂദസംഘങ്ങളുടെ നേതൃത്വത്തിനുവേണ്ടിയുള്ള അന്യോന്യ സംഘട്ടനങ്ങളും കൊണ്ടു രൂക്ഷമായ ക്ഷാമം ഉണ്ടായി. ജൂലൈ 24-ന് റോമൻപട അന്തോണിയകോട്ട പിടിച്ചു. യെരുശലേം ബാബിലോണ്യർ നശിപ്പിച്ചതിന്റെ അനുസ്മരണം ആചരിച്ചു രണ്ടുദിവസം കഴിഞ്ഞ് 70-ആഗസ്റ്റ് 27-ന് ദൈവാലയത്തിന്റെ വാതിലുകൾ തീവെയ്ക്കപ്പെട്ടു. സെപ്റ്റംബർ 26 ആയപ്പോഴേക്കും നഗരം പൂർണ്ണമായി ടൈറ്റസിന്റെ നിയന്ത്രണത്തിലായി. ഹെരോദാവിന്റെ കൊട്ടാരത്തിന്റെ മൂന്നു ഗോപുരങ്ങൾ ഒഴികെ ബാക്കി എല്ലാം ദൈവാലയം ഉൾപ്പെടെ നഗരം പൂർണ്ണമായി നശിപ്പിക്കപ്പെട്ടു. ദൈവാലയം ചുട്ടുചാമ്പലാക്കപ്പെട്ടതോടുകൂടി ഘോരമായ സമരം നടന്നു. അനേകായിരം യെഹൂദർ ക്രൂശിക്കപ്പെട്ടു. അനേകായിരങ്ങൾ വാളിന്നിരയായി. പുരുഷന്മാരെ ഒന്നടങ്കം വധിക്കുവാൻ ടൈറ്റസു കല്പ്പിച്ചു. പട്ടണം നിരോധിച്ചതു മുതൽ 135,6000 പേർ കൊല്ലപ്പെട്ടു. പതിനേഴു വയസ്സിനു താഴെയുള്ള തൊണ്ണൂറ്റിയേഴായിരം പേരെ അടിമകളായി വിൽക്കാൻ മാറ്റിനിറുത്തി. സുമുഖരും ദീർഘകായരുമായ എഴുന്നൂറുപേരെ തന്റെ ജൈത്രയാത്രയ്ക്കായി മാറ്റിനിറുത്തി. തടവുകാരായി പിടിച്ചവരെ ഈജിപ്തിലേക്കു അയച്ച് അവരെ വില്ക്കുവാൻ അടിമച്ചന്തകളിൽ നിറുത്തി. അവരെ വിലയ്ക്കുവാങ്ങുവാൻ ആളില്ലാതെ വന്നപ്പോൾ, ആവർത്തനം 28:67,68-ലെ പ്രവചനം അക്ഷരാർത്ഥത്തിൽ നിറവേറി. “യഹോവ നിന്നെ കപ്പൽ കയറ്റി മിസ്രയീമിലേക്കു മടക്കിക്കൊണ്ടുപോകും; അവിടെ നിങ്ങളെ ശത്രുക്കൾക്കു അടിയാരും അടിയാട്ടികളുമായി വില്പാൻ നിർത്തും; എന്നാൽ നിങ്ങളെ വാങ്ങുവാൻ ആരും ഉണ്ടാകയില്ല.”
“വരുവാനിരിക്കുന്ന പ്രഭുവിന്റെ പടജ്ജനം നഗരത്തെയും വിശുദ്ധ മന്ദിരത്തെയും നശിപ്പിക്കും” എന്നു ദാനിയേലും, “അവർ വാളിന്റെ വായ്ത്ത്തലയാൽ വീഴുകയും അവരെ സകലജാതികളിലേക്കും ബദ്ധരാക്കിക്കൊണ്ടുപോകയും ജാതികളുടെ കാലം തികയുവോളം ജാതികൾ യെരുശലേം ചവുട്ടിക്കളകയും ചെയ്യും” എന്നും, യെരുശലേം ദൈവാലയത്തെക്കുറിച്ച് “ഇടിഞ്ഞുപോകാതെ കല്ലിന്മേൽ കല്ലു ഇനിമേൽ ശേഷിക്കയില്ല” എന്നും, “നിങ്ങളുടെ ഭവനം ശൂന്യമായിപ്പോകും” എന്നും കർത്താവ് പറഞ്ഞവാക്കുകൾ കൃത്യമായി നിറവേറി. (ദാനീ, 9:26, ലൂക്കൊ, 21:24, മത്താ, 24:2).
“അവന്റെ രക്തം ഞങ്ങളുടെമേലും ഞങ്ങളുടെ മക്കളുടെമേലും വരട്ടെ” എന്നു പറഞ്ഞു ക്രിസ്തുവിന്റെ രക്തം ഏറ്റുവാങ്ങിയ യെഹൂദജനത, അതിന്റെ വില ശരിക്കറിഞ്ഞു. എ.ഡി. 71-ൽ ടൈറ്റസ് നടത്തിയ സൈനിക പര്യടനാഘോഷം നടത്തിക്കഴിഞ്ഞപ്പോൾ അവശേഷിച്ചത് മസദാ, മക്കാറസു, ഹേരോദ്യൻ നഗരങ്ങൾ മാത്രം. റോമിൽ വച്ചു ടൈറ്റസ് നടത്തിയ വിജയാഘോഷജാഥയിൽ യെരുശലേം ദൈവാലയത്തിൽനിന്നും അപഹരിച്ച വിശുദ്ധ ഉപകരണങ്ങൾ വിജയസൂചകമായി പ്രദർശിപ്പിക്കപ്പെട്ടു. കാഴ്ചയപ്പത്തിന്റെ മേശയും സപ്തശാഖിയായ തങ്കനിലവിളക്കും റോമിൽ വെപേഷ്യന്റെ ക്ഷേത്രത്തിലെ കാഴ്ചവസ്തുക്കളായി.
എ.ഡി. 73-ൽ റോമൻപട യെഹൂദ്യയിലെ അവശേഷിത നഗരങ്ങളും പിടിച്ചെടുത്തു. “യെഹൂദ ചരിത്രത്തിലെ ഏറ്റവും കഠിനമായ ഒരു യുദ്ധത്തിന്റെയും കരളലിയിക്കുന്ന ഒരു ശോകാന്ത സംഭവത്തിന്റെയും ചരിത്രമാണ് മസദായാക്രമണം പറയുന്നത്. ഓരോരുത്തരും താന്താന്റെ ഭാര്യയെയും കുട്ടികളെയും വെട്ടിക്കൊന്നു. ബാക്കിയുള്ളവരെ കൊല്ലുന്നതിനു പത്തുപേരെ തിരഞ്ഞെടുത്തു. അവർ അതു ചെയ്തശേഷം ഒരാൾ, ശേഷം ഒൻപതു പേരെ വെട്ടിക്കൊന്നു. അയാൾ ഒടുവിൽ സ്വന്തം വാളിൽ വീണ് ആത്മാഹുതി ചെയ്തു.” റോമരുടെ കൈയിൽപ്പെടാതിരിക്കാനാണു യൂദർ അങ്ങനെ ചെയ്തത്. രക്ഷപ്പെട്ട ചിലർ അലക്സാണ്ഡ്രിയായിൽ എത്തിയെങ്കിലും അവിടെയും യെഹൂദർ കൂട്ടമായി കൊല്ലപ്പെട്ടു. തുടർന്ന് സകലജാതികളുടെയും ഇടയിലേക്കു ചിതറിപ്പോകുകയും ചെയ്തു. ഇനിയും “ലോകാരംഭംമുതൽ ഇന്നുവരെയും സംഭവിച്ചിട്ടില്ലാത്തതും ഇനിമേൽ സംഭവിക്കാത്തതും ആയ വലിയ കഷ്ടം” (മത്താ, 24:21, ദാനീ, 12:1) അവർക്കായി കാത്തിരിക്കുകയും ചെയ്യുന്നു.
യൂനുഖൊസ് എന്ന ഗ്രീക്കുപദത്തിന്റെ അക്ഷരാർത്ഥം ശയ്യ സൂക്ഷിപ്പുകാരൻ അഥവാ ശയ്യകളുടെയും ശയ്യാഗാരങ്ങളുടെയും മേൽനോട്ടം വഹിക്കുന്നവൻ എന്നാണ്. യെഹൂദൻമാർ മനുഷ്യരെയോ മൃഗങ്ങളെയോ വന്ധ്യംകരിച്ചിരുന്നില്ല. ന്യായപ്രമാണം അതിനെതിരായിരുന്നു. ഷണ്ഡനും ഛിന്നലിംഗനും ദൈവസന്നിധിയിൽ വരാൻ അനുവാദമില്ല. (ലേവ്യ, 22:24; ആവ, 23:1). രാജകൊട്ടാരങ്ങളിൽ അന്തഃപുരങ്ങളുടെ മേൽവിചാരകനായ ഉദ്യോഗസ്ഥനാണ് ഷണ്ഡൻ. വരിയുടച്ചു പുരുഷത്വം നശിപ്പിക്കപ്പെട്ട വ്യക്തികളാണ് അധികവും. വിവാഹം കഴിഞ്ഞ ഷണ്ഡൻമാരും ഉണ്ട്. (ഉല്പ, 39:1). പോത്തിഫേറ അക്ഷരാർത്ഥത്തിൽ ഷണ്ഡൻ ആയിരിക്കണമെന്നില്ല. ഔദ്യോഗിക പദവിയെക്കുറിക്കുന്നതിനും സാറിസ് എന്ന പദം പ്രയോഗിച്ചിട്ടുണ്ട്. ഉന്നതപദവിയിലുള്ള ഉദ്യോഗസ്ഥൻമാരായിരുന്നു ഷണ്ഡൻമാർ. (ഉല്പ, 39:1; അപ്പൊ, 8:27). യിസ്രായേൽ ഏകാധിപത്യ സംവിധാനത്തിൽ അമർന്നപ്പോൾ ഷണ്ഡൻമാരുടെ പദവിയും പ്രാധാന്യവും വർദ്ധിച്ചു. (2രാജാ, 8:6; 9:32; 23:11; 25:19; യെശ, 56:3,4; യിരെ, 29:2; 34:19; 38:7; 41:16; 52:25). അശ്ശൂരിലെ റാബ്-സാരിസ് അഥവാ ഷണ്ഡപ്രധാനി മറ്റു ഉന്നത ഉദ്യോഗസ്ഥൻമാരോടൊപ്പം രാജദൂതനായി പോയി. (2രാജാ, 18:17).
യിസ്രായേലിലും പേർഷ്യയിലും എത്യോപ്യയിലും പ്രത്യുൽപാദനശേഷി ഇല്ലായ്മയെ കുറിക്കുന്നതായിരുന്നു ഈ പദം. ഷണ്ഡത്വം പ്രവാസത്തെ കഷ്ടതരമാക്കി. (യെശ, 39:7). ദാനീയേലിനെ ഷണ്ഡനാക്കിയോ എന്നതു വ്യക്തമല്ല. ബദ്ധന്മാരെ ഷണ്ഡൻമാരാക്കിയിരുന്നു എന്നു ഹെരോഡോട്ടസ് എന്ന ചരിത്രകാരൻ പറയുന്നുണ്ട്. മഹാനായ ഹെരോദാവ് പാനപാതവാഹകനായി ഒരു ഷണ്ഡനെ നിയമിച്ചിരുന്നുവെന്നു ജൊസീഫസ് രേഖപ്പെടുത്തിയിട്ടുണ്ട്. ക്രിസ്തു മൂന്നുവിധം ഷണ്ഡൻമാരെ വേർതിരിച്ചു പറഞ്ഞു. (മത്താ, 19:12). ഒന്ന്; ഷണ്ഡന്മാരായി ജനിച്ചവർ, രണ്ട്; മനുഷ്യർ ഷണ്ഡന്മാരാക്കിയാവർ, മൂന്ന്; സ്വർഗ്ഗരാജ്യം നിമിത്തം തങ്ങളെത്തന്നെ ഷണ്ഡൻന്മാരാക്കിയ ഷണ്ഡന്മാർ. സ്വർഗ്ഗരാജ്യത്തിനുവേണ്ടി തന്റെ സ്വന്തം പ്രത്യുൽപാദനശക്തിയെ സ്വമേധയാ ഉപേക്ഷിച്ചവരായിരിക്കണം മൂന്നാമത്തെ കൂട്ടർ. യേശു ഇവിടെ യോഹന്നാൻ സ്നാപകനെയോ തന്നെത്തന്നെയോ ആയിരുന്നു സൂചിപ്പിച്ചതെന്നു കരുതുന്നവരുണ്ട്.
മൂപ്പുളളവനാണ് മൂപ്പൻ. എല്ലാ ജനതകളുടെയും ഇടയിൽ മൂപ്പന്മാർ വളരെയധികം ബഹുമാനിക്കപ്പെട്ടിരുന്നു. (ലേവ്യ, 19:32; ആവ, 32:7; ഇയ്യോ, 12:12; സദൃ, 16:31). നരച്ച തല ശോഭയുള്ള കിരീടമാണ്. മുപ്പനെക്കുറിക്കുന്ന ഒരു എബ്രായപദത്തിനു താടി എന്നർത്ഥമുണ്ട്. അതു വാർദ്ധക്യ സൂചകമാണ്. പൂർവ്വ തലമുറകളുടെ പാരമ്പര്യങ്ങളും കീഴ്വഴക്കങ്ങളും പ്രായമായവരുടെ ഓർമ്മയിലാണ് സുക്ഷിക്കപ്പെട്ടിരുന്നത്. “വൃദ്ധന്മാരുടെ പക്കൽ ജ്ഞാനവും വയോധികന്മാരിൽ വിവേകവും ഉണ്ട്.” (ഇയ്യോ, 12:12). മുപ്പന്മാർ അനുഭവ സമ്പന്നരും വലിയ കുടുംബങ്ങളുടെ തലവന്മാരുമായിരുന്നു. പ്രാചീനകാലത്തു സമൂഹത്തിലെ ഔദ്യോഗിക സ്ഥാനങ്ങൾ വഹിച്ചിരുന്നത് മൂപ്പന്മാരാണ്. പൗരാണിക ഗ്രീസിലും റോമിലും മൂപ്പന്മാരുണ്ടായിരുന്നു; അറേബ്യയിൽ ഷെയ്ക്കകളും. മോവാബ്യർക്കും മിദ്യാന്യർക്കും മൂപ്പന്മാരുണ്ടായിരുന്നു. (സംഖ്യാ, 22:7).
മൂപ്പന്മാർക്കു ഗോത്രത്തിലും കുലത്തിലും പ്രാദേശിക സമൂഹത്തിലും അധികാരം ഉണ്ടായിരുന്നു. മൂപ്പന്മാരുടെ അധികാരത്തിനു അടിസ്ഥാനം പ്രായമാണ്. (പുറ, 12:21,22). മോശെയുടെ കാലത്തിനു മുമ്പുതന്നെ മൂപ്പന്മാർ ജനത്തിന്റെ മേലധികാരികളായിരുന്നു. യിസ്രായേൽ ജനത്തെ മിസ്രയീമ്യ അടിമത്തത്തിൽ നിന്നും വിടുവിക്കുവാനുള്ള ദൈവികനിയോഗം ജനത്തെ അറിയിക്കുവാൻ മോശെ യിസ്രായേൽ മൂപ്പന്മാരെ കുട്ടിവരുത്തി. (പുറ, 3:16, 18; 4:29). മോശെ ആദ്യം ഫറവോനെ കാണാൻ പോയപ്പോൾ മൂപ്പന്മാരെയും കൂട്ടിക്കൊണ്ടുപോയി. (പുറ, 3:18). ജനത്തിനു കല്പന നല്കിയതും അവരോടു ആശയവിനിമയം നടത്തിയതും മൂപ്പന്മാർ മുഖേന ആയിരുന്നു. (പുറ, 19:7; ആവ, 31:9). മരുഭൂമിയിൽവച്ചു പ്രധാനകാര്യങ്ങളിലെല്ലാം മോശെയെ സഹായിച്ചതു മൂപ്പന്മാരായിരുന്നു. (പുറ, 17:5). മോശൈ സീനായി പർവ്വതത്തിൽ കയറിപ്പോയപ്പോൾ മുപ്പന്മാരിൽ 70 പേർ പിൻചെന്നു. (പുറ, 24:1). മോശെയോടൊപ്പം ഭരണഭാരം പങ്കിടുന്നതിന് 70 പേരെ നിയമിച്ചു. (സംഖ്യാ, 11:16,17). ജനത്തിന്റെ ഭാരം വഹിക്കേണ്ടതിനു അവരുടെമേൽ ആത്മാവിനെ പകർന്നു. ദൈവഭക്തന്മാരും സത്യവാന്മാരും ദുരാദായം വെറുക്കുന്നവരുമായ പ്രാപ്തിയുള്ള പുരുഷന്മാരെ സകലജനത്തിൽ നിന്നും തിരഞ്ഞടുത്തു അവരെ 1000 പേർക്കും100 പേർക്കും 50 പേർക്കും 10 പേർക്കും അധിപതിമാരായി നിയമിക്കുവാൻ മോശെയുടെ അമ്മായപ്പനായ യിത്രോ ഉപദേശിച്ചതായും മോശെ അപ്രകാരം ചെയ്തതായും പുറപ്പാട് 18-ൽ ഉണ്ട്. നീതിന്യായത്തെ സംബന്ധിക്കുന്ന കാര്യങ്ങളിൽ പട്ടണത്തിലെ മുപ്പന്മാർക്കു പ്രത്യേക അധികാരങ്ങൾ നല്കി. പ്രത്യേക പദവിയും നിലയുമുള്ള ഒരു പ്രത്യേക വിഭാഗമായിട്ടാണ് മുപ്പന്മാരെക്കുറിച്ചു പറഞ്ഞിട്ടുള്ളതു. (സങ്കീ, 107:32; വിലാ, 2:10; യെഹ, 14:1). ബാബേൽ പ്രവാസത്തിൽ നിന്നും മടങ്ങിവന്നശേഷം മൂപ്പന്മാർക്കു കൂടുതൽ പ്രാധാന്യം ലഭിച്ചു. ഓരോ പള്ളിയുടെയും ഭരണത്തിനു മുപ്പന്മാർ ഉണ്ടായിരുന്നു. അവരുടെ എണ്ണം ജനസംഖ്യ അനുസരിച്ചു . വ്യത്യാസപ്പെട്ടിരുന്നു. ജനത്തിലെ മുപ്പന്മാരും പള്ളിപ്രമാണിമാരും ഒരേ ഗണമായിരുന്നു. ഇവരിൽ ചിലരെ ന്യായാധിപ സംഘത്തിലേക്കു എടുത്തിരുന്നു.
മുപ്പന്മാരും തലവന്മാരും ജനത്തിനുവേണ്ടി വിവിധ ശുശ്രൂഷകൾ നിർവ്വഹിച്ചു. അവർ യുദ്ധകാലത്തു സൈന്യനേതാക്കന്മാരും വ്യവഹാരങ്ങളിൽ ന്യായാധിപന്മാരും ഭരണത്തിൽ ഉപദേഷ്ടാക്കന്മാരും സാക്ഷികളും ആയിരുന്നു. അവർ സമൂഹത്തിന്റെ പ്രതിനിധികളും തുണുകളും ആയിരുന്നു. (ലേവ്യ, 4:13-21; ആവ, 21:1-9). നീതിന്യായ നിർവ്വഹണത്തിൽ അവരുടെ ചുമതല എന്താണെന്നു ആവർത്തന പുസ്തകത്തിൽ വിശദമാക്കിയിട്ടുണ്ട്. (ആവ, 19:2; 21:2-20; 22:15-18; 25:7-9). രാജകീയ ഉടമ്പടിയിൽ മൂപ്പന്മാർ പങ്കാളികളായിരുന്നു. പുരോഹിതന്മാരുടെ മൂപ്പന്മാരെക്കുറിച്ചും പരാമർശമുണ്ട്. (2രാജാ, 19:2).
പുതിയനിയമത്തിൽ മഹാപുരോഹിതന്മാരോടും (മത്താ, 21:23) ചിലപ്പോൾ, മഹാപുരോഹിതന്മാർ ശാസ്ത്രിമാർ എന്നിവരോടുകൂടെയും മുപ്പന്മാരെ കാണാം. യേശുവിനെ കൊല്ലേണ്ടതിനു കള്ളസാക്ഷ്യം അന്വേഷിച്ചവരിൽ ന്യായാധിപസംഘം ഒക്കെയും ഉണ്ടായിരുന്നു. (മത്താ, 16:21). സഭയിൽ മുപ്പന്മാരുടെ ഉത്പത്തിയെക്കുറിച്ചു പ്രത്യേക വിവരണം നല്കിയിട്ടില്ല. മൂപ്പന്മാർ ഇടയന്മാർ, അദ്ധ്യക്ഷന്മാർ എന്നീ ഔദ്യോഗിക സ്ഥാനങ്ങൾ വ്യത്യാസം കൂടാതെ ഉപയോഗിക്കുന്നതു കാണാം. ഈ സ്ഥാനങ്ങളെല്ലാം പ്രാദേശിക സഭയോടുള്ള ബന്ധത്തിലാണ്. ശുശ്രൂഷകന്മാർ അഥവാ ഡീക്കന്മാരിൽ നിന്നു വിഭിന്നരാണ് മൂപ്പന്മാർ. പുതിയനിയമസഭയിലെ മൂപ്പന്മാർ ഇടയന്മാരും (എഫെ, 4:11) അദ്ധ്യക്ഷന്മാരും ആണ്. (പ്രവൃ, 20:28).