ഹെബ്രോൻ

ഹെബ്രോൻ (Hebron)

പേരിനർത്ഥം — സഖ്യം

ലോകത്തിലെ ഏറ്റവും പുരാതനമായ നഗരങ്ങളിലൊന്നാണ് ഹെബ്രോൻ. യെരൂശലേമിനു 31 കി.മീറ്റർ തെക്കു പടിഞ്ഞാറാണ് സ്ഥാനം. സമുദ്രനിരപ്പിൽ നിന്നു 914 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്നു. യെഹൂദാ മലനാട്ടിലെ ഈ പട്ടണം ഈജിപ്തിലെ സോവനു 7 വർഷം മുമ്പ് പണിതതാണ്. (സംഖ്യാ, 13:22). ഹെബ്രോന്റെ പുരാതനനാമം കിര്യത്ത്-അർബ (അർബയുടെ നഗരം) എന്നത്രേ. അർബ എന്ന അനാക്യമല്ലനാണീ പട്ടണം പണിതത്. (ഉല്പ, 23:2; യോശു, 14:15). പട്ടണവും ചുറ്റുമുള്ള കുന്നുകളും മുന്തിരിത്തോട്ടങ്ങൾക്കും, മാതളനാരകം, അത്തി, ഒലിവ്, ആപ്പിൾ മുതലായവയ്ക്കും പ്രസിദ്ധിയാർജ്ജിച്ചവയാണ്. അനേകം അരുവികളും കിണറുകളും ഹെബ്രോനെ സസ്യശ്യാമളമാക്കുന്നു.

അബ്രാഹാം, യിസ്ഹാക്ക്, യാക്കോബ് എന്നീ ഗോത്രപിതാക്കന്മാർ തങ്ങളുടെ പരദേശവാസത്തിൽ ഒരു ഭാഗം ഇവിടെയാണ് ചെലവഴിച്ചത്. (ഉല്പ, 13:18; 25:27; 37:13,14). സാറാ ഇവിടെ വച്ചു മരിക്കുകയും അടുത്തുള്ള മക്പേല ഗുഹയിൽ അടക്കപ്പെടുകയും ചെയ്തു. അബ്രാഹാം, യിസ്ഹാക്ക്, റിബെക്കാ, ലേയാ, യാക്കോബ് എന്നിവരെയും ഈ ഗുഹയിൽ തന്നെയാണ് അടക്കിയത്. (ഉല്പ, 23:20; 49:29-33; 50:13). മോശയുടെ കാലത്തു അനാക്യമല്ലന്മാരാണ് ഹെബ്രോനിൽ പാർത്തിരുന്നത്. (സംഖ്യാ, 13:22, 28, 33). യോശുവയുമായി സഖ്യത്തിലായിരുന്ന ഗിബെയോനെ ആക്രമിക്കുവാൻ നാലു രാജാക്കന്മാരോടൊപ്പം ഹെബ്രോനിലെ രാജാവായ ഹോഹം ഒരുങ്ങി. ഗിബെയോന്റെ അപേക്ഷപ്രകാരം യിസ്രായേൽ അഞ്ചു രാജാക്കന്മാരെയും തോല്പിച്ചു അവരെ വധിച്ചു. (യോശു, 10:1-27). 

കനാൻദേശം വിഭജിച്ചപ്പോൾ ഹെബ്രോനും ചുറ്റുമുള്ള പ്രദേശങ്ങളും കാലേബിനു നല്കി. (യോശു, 14:6-15). പിന്നീടു ഈ പട്ടണം കെഹാത്യലേവ്യർക്കു കൊടുത്തു. (1ദിന, 6:55,56). ദാവീദ് യഹൂദയുടെ രാജാവായിരുന്നപ്പോൾ ഏഴരവർഷം ഹെബ്രോൻ തലസ്ഥാനമായിരുന്നു. അവിടെ വച്ചു ദാവീദിനെ എല്ലാ യിസായേലിനും രാജാവായി അഭിഷേകം ചെയ്തു. തുടർന്നു ദാവീദ് തലസ്ഥാനം യെരൂശലേമിലേക്കു മാറ്റി. അബ്ശാലോം മത്സരിച്ചപ്പോൾ ദാവീദ് ഹെബ്രോനെ തന്റെ ആസ്ഥാനമാക്കി. (2ശമൂ, 15:7-12). പില്ക്കാലത്തു രെഹബെയാം ഹെബ്രോനെ പണിതുറപ്പിച്ചു. (2ദിന, 11:5-10). ബാബേൽ പ്രവാസത്തിൽ നിന്നും മടങ്ങിവന്ന യെഹൂദന്മാരിൽ ഒരു വിഭാഗം ഹെബ്രാനിൽ പാർപ്പുറപ്പിച്ചു. (നെഹെ, 11:25). ആധുനിക നാമം എൽ-ഖുലിൽ (el-khulil) ആണ്.

ഹിയരപ്പൊലി

ഹിയരപ്പൊലി (Hierapolis)

പേരിനർത്ഥം — വിശുദ്ധനഗരം

പൗരാണിക ഫ്രുഗ്യയിലെ ഒരു പട്ടണം. പുതിയ നിയമകാലത്തു റോമൻപ്രവിശ്യയായ ആസ്യയുടെ ഭാഗമായിരുന്നു. ലൈകസ് നദിയുടെ താഴ്വരയിൽ കൊലൊസ്സ്യയ്ക്കും ലവോദിക്യയ്ക്കും അടുത്തായി സ്ഥിതിചെയ്യുന്നു. കൊലൊസ്സ്യർക്കും ലവുദിക്യർക്കും ഹിയരപ്പൊലിക്കാർക്കും വേണ്ടി എപ്പഫ്രാസ് വളരെ പ്രയാസപ്പെടുന്നതിനെ പൗലൊസ് സാക്ഷ്യപ്പെടുത്തുന്നു. (കൊലൊ, 4:13).

ഹിന്നോം താഴ്വര

ഹിന്നോം താഴ്വര (Valley of Hinnom)

ബെൻ-ഹിന്നോം താഴ്വര എന്നും ഇതിനു പേരുണ്ട്. ഹിന്നോമിന്റെ മകന്റെ താഴ്വര എന്നർത്ഥം. (യോശു, 15:8). ഹിന്നോമിന്റെ പുത്രനെക്കുറിച്ചു യാതൊരറിവുമില്ല. യോശുവയുടെ കാലത്തിനു മുമ്പു ജീവിച്ചിരുന്ന അയാളുടെ വകയായിരുന്നിരിക്കണം ഈ താഴ്വര. അത് ബെന്യാമീൻ യെഹൂദാഗോത്രങ്ങളെ വേർതിരിക്കുന്നു. (യോശു, 15:8; 18:16). യിരെമ്യാ പ്രവാചകന്റെ കാലത്ത് ഇവിടെ മോലേക്ക് ദേവന് ശിശുക്കളെ അഗ്നിപ്രവേശം ചെയ്യിപ്പിച്ചിരുന്നു. (2രാജാ, 23:10). ഇതിനെ കൊലത്താഴ്വര (Valley of slaughter) എന്നും വിളിച്ചു. (യിരെ, 19:6) ശലോമോൻ മോലേക്കു ദേവനു ഇവിടെ പൂജാഗിരി പണിതു. (1രാജാ, 11:7). ആഹാസും മനശ്ശെയും പുത്രന്മാരെ അഗ്നിപ്രവേശം ചെയ്യിപ്പിച്ചു. (2രാജാ, 16:3; 2ദിന, 28:3; 33:6). ഈ മ്ലേച്ഛതകൾക്കു അറുതി വരുത്താൻ യോശീയാ രാജാവ് താഴ്വരയെ അശുദ്ധമാക്കി, മനുഷ്യാസ്ഥികൾ കൊണ്ടു അവിടം നിറച്ചു. (2രാജാ, 23:10, 13,14; 2ദിന, 34:4,5). ഇങ്ങനെ ഈ താഴ്വര നഗരത്തിലെ മാലിന്യങ്ങൾ കൂട്ടിയിട്ടു ദഹിപ്പിക്കുന്ന സ്ഥലമായി. അവിടെ തീ നിരന്തരം കത്തിയെരിഞ്ഞു കൊണ്ടിരുന്നു. അങ്ങനെ അതു ദുഷ്ടന്മാർക്കു നരകത്തിൽ ലഭിക്കുന്ന നിത്യദണ്ഡനത്തിനു പ്രതീകമായി തീർന്നു. ഹിന്നോം താഴ്വര എന്നർത്ഥമുള്ള ഗേഹിന്നോം എന്ന എബ്രായപദത്തെ വിവർത്തനം ചെയ്തു നരകത്തിന്റെ പേരായി ഗ്രീക്കിലുപയോഗിച്ചു. ക്രിസ്തു പതിനൊന്നു പ്രാവശ്യവും (മത്താ, 5:22, 29,30; 10:28; 18:9; 23:5, 33; മർക്കൊ, 9:43, 35, 47; ലൂക്കൊ, 12:5), യാക്കോബ് ഒരു പ്രാവശ്യവും (3:6) ഈ വാക്കുപയോഗിച്ചിട്ടുണ്ട്.

ഹിന്ദുദേശം

ഹിന്ദുദേശം (India)

സിന്ധു ആണ് ഹിന്ദു ആയി മാറിയത്. സംസ്കൃതത്തിലെ സിന്ധു (നദി) പൗരാണിക പേർഷ്യനിൽ ഹിദുഷ് എന്നും എബ്രായയിൽ ഹൊദിഷ് എന്നും മാറി. പാർസി രാജാവായ അഹശ്വേരോശിന്റെ സാമ്രാജ്യത്തിന്റെ പൂർവ്വസീമയെ കുറിക്കുവാൻ എസ്ഥേറിൽ രണ്ടുപ്രാവശ്യം ഭാരതത്തെ പരാമർശിച്ചിട്ടുണ്ട്. (എസ്ഥേ, 1:1; 8:9). ഇൻഡ്യയെക്കുറിച്ചുള്ള പ്രാചീനതമമായ പരാമർശം ബൈബിളിലേതാണ്. യെശയ്യാവ് 3:22-ലെ ക്ഷോമപടം എബ്രായയിൽ സെദിനീം ആണ്. സെദിനീം സിന്ധു അഥവാ ഹിന്ദുവസ്ത്രം അത്രേ. മയിലിനെ കുറിക്കുന്ന തുകി എന്ന എബ്രായപദത്തിന്റെ നിഷ്പത്തി തോകൈ എന്ന തമിഴ് പദത്തിൽ നിന്നാണ്.

ഹാരാൻ

ഹാരാൻ (Haran)

ഉത്തര മെസൊപ്പൊട്ടേമിയയിൽ യൂഫ്രട്ടീസ് നദിയുടെ ശാഖയായ ബാലിക്ക് നദീതീരത്താണ് ഹാരാൻ. അബ്രാഹാമിന്റെ പിതാവായ തേരഹ് കുടുംബത്തോടൊപ്പം ഇവിടെ കുടിയേറിപാർത്തു. പിതാവിന്റെ മരണശേഷം അബ്രാഹാം ഹാരാൻ വിട്ടു കനാൻ നാട്ടിലേക്കു പോയി. (ഉല്പ, 11:31,32; 12:4,5; പ്രവൃ, 7:2-4. പിന്നീടു ചാർച്ചക്കാരിൽ നിന്നും യിസ്ഹാക്കിനു ഭാര്യയെ കണ്ടെത്താൻ വേണ്ടി അബ്രാഹാം തന്റെ ദാസനെ ഹാരാനിലേക്കയച്ചു. (ഉല്പ, 24:4; യാക്കോബ് സഹോദരനായ ഏശാവിന്റെ കോപത്തിൽ നിന്നു രക്ഷപ്പെടുന്നതിനും ഭാര്യയെ കണ്ടെത്തുന്നതിനുമായി ഹാരാനിലേക്കു വന്നു. (ഉല്പ, 27:42-46; 28:1,2, 10). അശ്ശൂർ രാജാവായ സൻഹേരീബ് ഹിസ്കീയാ രാജാവിനെ ഭയപ്പെടുത്തുവാനായി നൽകിയ സന്ദേശത്തിൽ പൂർവ്വപിതാക്കന്മാർ കീഴടക്കിയ പട്ടണങ്ങളുടെ പട്ടികയിൽ ഹാരാനും പറഞ്ഞിട്ടുണ്ട്. (2രാജാ, 19:8-13; യെശ, 37:8-13). ചന്ദ്രദേവനായ സീനിന്റെ ക്ഷേത്രം ഇവിടെ ഉണ്ട്. അശ്ശൂർ രാജാക്കന്മാരുടെ യുദ്ധങ്ങളിൽ പട്ടണവും ക്ഷേത്രവും നശിച്ചു. ബി.സി. 612-ൽ നീനെവേയുടെ പതനശേഷം അശ്ശൂരിലെ ചില അഭയാർത്ഥികൾ ഹാരാനിലെത്തി. ബാബേൽ രാജാവായ നബോണിദസ് പട്ടണവും ക്ഷേത്രവും പുതുക്കിപ്പണിതു. പട്ടണം ഇന്നും പഴയപേരിൽ തന്നേ അറിയപ്പെടുന്നു ഇതു ദക്ഷിണ തുർക്കിയിലാണ്. ഈ പ്രദേശത്തു വസിക്കുന്ന മുസ്ലീങ്ങൾ അബ്രാഹാമിനെക്കുറിച്ചുള്ള പല പാരമ്പര്യങ്ങളും അയവിറക്കുന്നുണ്ട്.

ഹായി

ഹായി (Hai)

പേരിനർത്ഥം — നാശകൂമ്പാരം

ആയി എന്നായിരിക്കണം സ്ഥലനാമം. എബ്രായയിൽ നിശ്ചയോപപദത്തോടു ചേർത്താണ് പ്രയോഗിച്ചു കാണുന്നത്. ഈ പേരിന്റെ സ്ത്രീലിംഗരൂപങ്ങളായ അയ്യാത്ത് (യെശ, 10:28), അയ്യ (നെഹെ, 11:31) എന്നിവയും കാണപ്പെടുന്നു. ഹായി ബേഥേലിനു കിഴക്കും ബേഥാവെന്റെ സമീപത്തുമാണ്. (യോശു, 7:2). അബ്രാഹാം കനാനിൽ പ്രവേശിച്ചശേഷം ബേഥേൽ പടിഞ്ഞാറും ഹായി കിഴക്കുമായി കൂടാരം അടിച്ചു. (ഉല്പ, 12:8). മിസ്രയീമിൽ ചുറ്റിത്തിരിഞ്ഞശേഷം അബ്രാഹാം വീണ്ടും ഹായി സന്ദർശിച്ചു. (ഉല്പ, 13:3). യിസ്രായേല്യർ കനാനിൽ പിടിച്ചടക്കിയ രണ്ടാമത്തെ പട്ടണമാണിത്. യെരീഹോ കീഴടക്കിയശേഷം 3000 പേരുള്ള സൈന്യത്തെ അയച്ചു. അവർ ഹായി പട്ടണക്കാരുടെ മുമ്പിൽ തോറ്റോടി. യിസ്രായേലിന്റെ പരാജയകാരണം ആഖാന്റെ പാപമായിരുന്നു. (യോശു, 7:4-15). ആഖാനെയും കുടുംബത്തെയും നശിപ്പിച്ചശേഷം യോശുവ വീണ്ടും ഹായിയിലേക്കു സൈന്യത്തെ അയച്ചു. ഒരു പ്രത്യേക തന്ത്രത്തിലൂടെയാണ് യോശുവ ഹായി പിടിച്ചടക്കിയത്. പട്ടണത്തിന്റെ പിൻഭാഗത്തു 30000 പേരെ രാത്രിയിൽ പതിയിരിപ്പിനയച്ചു. വടക്കുഭാഗത്തുകൂടെ സൈന്യം പട്ടണത്തിൽ പ്രവേശിച്ചു. രാജാവും സൈന്യവും യിസ്രായേലിന്റെ നേരെ യുദ്ധത്തിനു പുറപ്പെട്ടു. പട്ടണത്തിന്റെ പിൻവശത്ത് പതിയിരുപ്പുകാർ ഉണ്ടായിരുന്ന വിവരം അവർ അറിഞ്ഞില്ല. യോശുവയും സൈന്യവും പരാജയഭാവത്തിൽ മരുഭൂമി വഴിയായി ഓടി. പട്ടണത്തിലെ ജനം ഒക്കെയും യോശുവയെ പിൻതുടർന്നു പട്ടണം വിട്ടു പുറത്തായി. യോശുവ തന്റെ കയ്യിലുള്ള കുന്തം ഹായിക്കു നേരെ നീട്ടിയപ്പോൾ പതിയിരുപ്പുകാർ പട്ടണത്തിൽ പ്രവേശിച്ചു. ആരും ശേഷിക്കാതവണ്ണം ഹായി നിവാസികളെ അവർ നശിപ്പിച്ചു. ഹായി രാജാവിനെ ജീവനോടെ പിടിച്ചു വധിച്ചു. യോശുവ ഹായി പട്ടണം ചുട്ടു സദാകാലത്തേക്കും ഒരു മൺകുന്നും ശൂന്യഭൂമിയുമാക്കി തീർത്തു. (യോശു, 8:28,29). യെരൂശലേമിലേക്കുള്ള പടപ്പുറപ്പാടിൽ അശ്ശൂർരാജാവ് ആദ്യം പിടിക്കുന്നതു ഹായി (അയ്യാത്ത്) ആയിരിക്കുമെന്നു യെശയ്യാവ് (10:28) പ്രവചിച്ചു. ബാബിലോന്യ പ്രവാസത്തിനുശേഷം ഹായിയിൽ നിന്നുള്ള ബെന്യാമീന്യർ സെരൂബ്ബാബേലിനോടൊപ്പം മടങ്ങിവന്നു. (എസ്രാ, 2:28; നെഹെ, 7:32; 11:31).

ഹർമ്മഗെദ്ദോൻ

ഹർമ്മഗെദ്ദോൻ (Armageddon)

ഹാർ മെഗിദ്ദോ = മെഗിദ്ദോ കുന്ന്. (വെളി, 16:16). എസ്ദ്രലോൻ സമതലത്തിന്റെ തെക്കെ അറ്റത്താണ് മെഗിദ്ദോ. പലസ്തീനിലെ ഒരു വലിയ അടർക്കളമാണ് മെഗിദ്ദോ താഴ്വര. ഇവിടെ വച്ചു നടന്ന യുദ്ധങ്ങളിലാണ് ബാരാക്ക് കനാന്യരെയും (ന്യായാ, 4:15) ഗിദെയോൻ മിദ്യാന്യരെയും ജയിച്ചത്. (ന്യായാ, 7). രണ്ടു വലിയ നാശങ്ങൾൾക്കും മെഗിദ്ദോ സാക്ഷ്യം വഹിച്ചു; ശൗൽ രാജാവിന്റെയും (1ശമൂ, 31:8), യോശീയാ രാജാവിന്റെയും മരണത്തിന്. (2രാജാ, 23:29,30; 2ദിന, 35:22). പില്ക്കാലത്ത് ഭയാനകവും അന്തിമവുമായ യുദ്ധത്തിന്റെ രംഗമായി മെഗിദ്ദോ മാറി. 

കർത്താവായ യേശുക്രിസ്തുവിന്റെ തേജസ്സിലുള്ള പ്രത്യക്ഷതയുമായി ബന്ധപ്പെട്ടു അപ്പൊസ്തലനായ യോഹന്നാൻ ഹർമ്മഗെദ്ദോൻ യുദ്ധം വെളിപ്പെടുത്തുന്നു. കള്ളപ്രവാചകന്റെയും (വെളി, 13:11-18), മൃഗത്തിന്റെയും കീഴിൽ ജാതീയരാഷ്ട്രങ്ങൾ യിസ്രായേലിനെ നിരോധിക്കും. അവരിൽ നിന്നും യെഹൂദ്യ ശേഷിപ്പിനെ വിടുവിക്കുകയാണ് ക്രിസ്തുവിന്റെ പുനരാഗമനത്തിൻ്റെ ഉദ്ദേശ്യങ്ങളിലൊന്ന്. ഈ സൈന്യങ്ങളെ മുഴുവൻ ചലിപ്പിക്കുന്നതു ഭൂതാത്മാക്കളാണ്. (വെളി, 16:13-16; സെഖ, 12:1-9). ജാതികളുടെ കാലത്തിന്റെയും വർത്തമാന യുഗത്തിന്റെയും അന്ത്യമഹായുദ്ധവും ദാനീയേൽ 2:35-ലെ കല്ലിനെക്കുറിച്ചുള്ള പ്രവചനത്തിന്റെ നിവൃത്തിയും ആണിത്. 

ക്രിസ്തു സ്വർഗ്ഗീയ സൈന്യവുമായി ഹർമ്മഗെദ്ദോൻ യുദ്ധത്തിൽ പോരാടുന്നതിനു വേണ്ടി ശ്വേതാശ്വാരൂഢനായി വരും. ഹർമ്മഗെദ്ദോൻ യുദ്ധത്തിനു രണ്ടു ഘട്ടങ്ങളുണ്ട്. ആദ്യഘട്ടത്തിൽ യിസ്രായേൽ ദയനീയമായി പരാജയപ്പെടും. (സെഖ, 14:2; യോവേ, 3:2,3). ആദ്യയുദ്ധത്തിൽ എതിർക്രിസ്തു ജയിക്കുകയും യെരൂശലേമിൽ കടന്നു നഗരത്തിന്റെ പകുതി പിടിക്കുകയും, ജനത്തെ ബദ്ധരാക്കി കൊണ്ടുപോകുകയും ചെയ്യും. പിടിച്ചെടുക്കുന്ന യിസ്രായേൽദേശം അവർ പകുത്തെടുക്കും. അനന്തരം ഒറ്റദിവസംകൊണ്ടു യിസ്രായേലിന്റെ പേർ നശിപ്പിക്കണം എന്ന ലക്ഷ്യത്തോടുകൂടി സർവ്വരാജ്യസഖ്യസൈന്യം ഹർമ്മഗെദ്ദോനിൽ കൂടിച്ചേരും. ഈ വിഷമഘട്ടത്തിൽ യിസ്രായേൽ നിസ്സഹായയാകും. അവർ ദൈവത്തോടു നിലവിളിക്കും. (യോവേ, 3:11). അപ്പോൾ കർത്താവ് തന്റെ വലിയ സൈന്യവുമായി ഒലിവുമലയിൽ ഇറങ്ങും. (സെഖ, 14:4,5). മെഗിദ്ദോ താഴ്വരയിലെത്തുന്ന കർത്താവിനെയും സ്വർഗ്ഗീയ സൈന്യത്തെയും നശിപ്പിക്കുവാൻ വേണ്ടി എതിർക്രിസ്തു കോട്ട വളയും. ക്രിസ്തു അവരെ പൂർണ്ണമായി തോല്പിക്കും. എതിർക്രിസ്തുവിനെയും കള്ളപ്രവാചകനെയും ജീവനോടെ പിടിച്ച് അഗാധകൂപത്തിൽ തള്ളും. (വെളി, 19:20). ഹർമ്മഗെദ്ദോൻ യുദ്ധത്തിൽ കൊല്ലപ്പെട്ട സൈന്യങ്ങളുടെ രക്തം കുതിരകളുടെ കടിവാളങ്ങളോളം പൊങ്ങി ഇരുന്നൂറു നാഴിക ദൂരത്തോളം ഒഴുകും. (വെളി, 14:20).

സ്മുർന്നാ

സ്മുർന്നാ (Smyrna)

പേരിനർത്ഥം — കയ്പ്

ഏഷ്യാമൈനറിന്റെ പശ്ചിമതീരത്തുള്ള ഒരു പ്രധാന പട്ടണം. എഫെസൊസിനു 65 കി.മിറ്റർ വടക്കു കിടക്കുന്നു. ആധുനികനാമം ഇസ്മിർ (Izmir). പുതിയ നിയമകാലത്തും ഇന്നും ഏഷ്യാമൈനറിലെ പ്രധാന വാണിജ്യകേന്ദ്രമാണു സ്മുർന്നാ. അയോലിയൻ ഗ്രേക്കരായിരുന്നു പുരാതനനിവാസികൾ. താമസിയാതെ അയോണിയൻ ഗ്രേക്കർ ആധിപത്യം സ്ഥാപിച്ചു. ബി.സി. 627-ൽ ലുദിയർ പുരാതനപട്ടണത്തെ നശിപ്പിച്ചു. ബി.സി. 4-ാം നൂറ്റാണ്ടിന്റെ അവസാനത്തോടുകൂടി ആന്റിഗോണസും ലിസിമാക്കസും ചേർന്നു പട്ടണത്തെ പുതുക്കിപ്പണിതു. അലക്സാണ്ടർ സർദ്ദിസ് പിടിച്ചശേഷം ആസ്യയിലെ പ്രധാനപട്ടണമായി സ്മുർന്നാ ഉയർന്നു. തുടർന്നു സ്മുർന്നാ റോമിന്റെ അധീനത്തിലായി. വെളിപ്പാടിൽ പറയുന്ന ഏഴു സഭകളിൽ രണ്ടാമത്തേതു സ്മുർന്നയാണ്. (2:8-11). പീഡിതസഭയാണ് സ്മർന്ന്. ക്രിസ്തുവിനോടു വിശ്വസ്തത പുലർത്തുന്ന ഈ സഭയ്ക്കെതിരെ കർത്താവ് കറ്റാരോപണമൊന്നും നടത്തുന്നില്ല. പോളിക്കാർപ്പ് രക്തസാക്ഷിയായത് ഇവിടെയാണ്.

സ്പാന്യ

സ്പാന്യ (Spain)

ദക്ഷിണ പശ്ചിമ യൂറോപ്പിലെ ഒരു രാജ്യം. വടക്ക് പിരണീസ് പർവ്വതനിരകൾ, ബിസ്ക്കേ ഉൾക്കടൽ (Bay of Biscay) എന്നിവയാലും, പടിഞ്ഞാറും തെക്കുപടിഞ്ഞാറും അറ്റ്ലാന്റിക് സമുദ്രത്താലും, തെക്കുകിഴക്കും കിഴക്കും മെഡിറ്ററേനിയൻ സമുദ്രത്താലും ചുറ്റപ്പെട്ടു കിടക്കുന്നു. സ്പെയിനിലെ ആദിമനിവാസികൾ പുരാതന ശിലായുഗത്തിൽ ഉള്ളവരാണ്. നവീന ശിലായുഗത്തിൽ ഇബേര്യർ എന്നറിയപ്പെടുന്ന ഒരു ജനസമൂഹം ഉത്തരാഫ്രിക്കയിൽ നിന്നും കുടിയേറിപ്പാർത്തു. അവരിൽ നിന്നും സ്പാനിഷ് ഉപദ്വീപിനു ഇബേര്യ എന്ന പേർ ലഭിച്ചു. ബി.സി. 11-ാം നൂറ്റാണ്ടോടുകൂടി ഫിനിഷ്യർ സ്പെയിനിൽ കച്ചവടകേന്ദ്രങ്ങൾ സ്ഥാപിച്ചു. ബി.സി. 3-ാം നൂറ്റാണ്ടോടുകൂടി കാർത്തേജ് സ്പെയിനിന്റെ സിംഹഭാഗവും കയ്യടക്കി. ബി.സി. 197-ൽ സ്പെയിനിൽ രണ്ടു റോമൻ പ്രവിശ്യകൾ സ്ഥാപിച്ചു. അഗസ്റ്റസ് ചക്രവർത്തി സ്പെയിനിനെ മൂന്നു പ്രവിശ്യകളാക്കി. 

അപ്പൊസ്തലനായ പൗലൊസിന്റെ ആഗ്രഹമായിരുന്നു സ്പെയിൻ സന്ദർശനം. (റോമ, 15:24, 28). പൃലൊസ് സ്പെയിൻ സന്ദർശിച്ചു എന്നതിന്റെ പ്രധാന തെളിവു ക്ലെമെന്റിന്റെ പ്രസ്താവനയാണ്. ഐറേന്യൂസ് (എ.ഡി. 180) സ്പെയിനിലെ സഭകളെക്കുറിച്ചെഴുതി. സ്പെയിൻ മുഴുവൻ ക്രിസ്തുവിനു വിധേയപ്പെട്ടു എന്നു തെർത്തുല്യൻ (എ.ഡി. 200) പ്രസ്താവിച്ചു. സ്പെയിനിൽ ക്രിസ്തുമതത്തിന്റെ ദ്രുതവ്യാപനത്തെ സാക്ഷ്യപ്പെടുത്തുന്ന പ്രസ്താവനകളാണിവ.

സോർ

സോർ (Tyre)

പേരിനർത്ഥം — പാറ

പൗരാണിക ഫിനിഷ്യാനഗരം. മെഡിറ്ററേനിയൻ സമുദ്രതീരത്തു സ്ഥിതിചെയ്യുന്നു. സീദോനു 35 കി.മീറ്റർ തെക്കും കർമ്മേൽ പർവ്വതത്തിനു 52 കി.മീറ്റർ വടക്കുമായി കിടക്കുന്നു. വളരെ പുരാതനമായ പട്ടണമാണിത്. (യെശ, 23:1, 7). സോർ പണിതത് ബി.സി. 2740-ലാണെന്നു ഹെരോഡോട്ടസും ബി.സി. 1217-ലാണെന്നു ജൊസീഫസും പറയുന്നു. സീദോന്റെ കോളനിയായിരുന്നു സോരെന്നു യെശയ്യാ പ്രവാചകൻ സൂചിപ്പിക്കുന്നു. (23:2, 12). ഹബിരു ആക്രമികൾക്കെതിരെ സഹായത്തിനായി അമൻ ഹോട്ടപ് നാലാമനു സോരിലെ ഭരണാധികാരി ബി.സി. 1430-ൽ എഴുതിയ എഴുത്ത് തേൽ-എൽ-അമർണാ രേഖകളിലുണ്ട്. യോശുവ സോർ പട്ടണം ആശേറിനു അവകാശമായി നല്കി. (യോശു, 19:29). എന്നാലവർ ഈ പട്ടണം കൈവശപ്പെടുത്തിയതായി കാണുന്നില്ല. (2ശമൂ, 24:7). 

ദാവീദിന്റെയും (2ശമൂ, 5:11; 1രാജാ, 5:1; 2ദിന, 2:3), ശലോമോന്റെയും കാലത്തു യിസ്രായേലും സോരും തമ്മിൽ രമ്യതയിലായിരുന്നു. സോരിലെ വിദഗ്ദ്ധ തൊഴിലാളികൾ ദാവീദിന്റെ കൊട്ടാര നിർമ്മാണത്തെ സഹായിച്ചു. സോർ രാജാവായ ഹീരാം ദേവദാരുമരം ദാവീദിനു എത്തിച്ചു കൊടുത്തു. (2ശമൂ, 5:11; 1ദിന, 14:1). ദാവീദിന്റെ മരണശേഷം ഹീരാം ദൈവാലയം, രാജമന്ദിരങ്ങൾ എന്നിവയുടെ നിർമ്മാണത്തിനാവശ്യമായ വസ്തുക്കളും സഹായവും ശലോമോനു നല്കി. (1രാജാ, 5:1-10; 7:1-8; 2ദിന, 2:3-14). ഏതു പണിയും ചെയ്വാൻ സമർത്ഥനായ ഹൂരാം ആബിയെ സോർ രാജാവ് ശലോമോനു ദൈവാലയം പണിയുവാനായി അയച്ചു കൊടുത്തു. ഹൂരാം ആബിയുടെ അമ്മ ദാന്യസ്ത്രീയും അപ്പൻ സോര്യനും ആണ്. (1രാജാ, 7:13, 14; 2ദിന, 2:13,14). സോര്യരുടെ സഹായത്തിനു പ്രതിഫലമായി ശലോമോൻ കോതമ്പും യവവും എണ്ണയും വീഞ്ഞും നല്കി. (1രാജാ, 5:11,12; 2ദിന, 2:15). സോരിലെ രാജാവിനു ശലോമോൻ ഇരുപതു പട്ടണം നല്കി. പക്ഷേ സോർ രാജാവു അവ ഇഷ്ടപ്പെട്ടില്ല. (1രാജാ, 9:10-13). 

സോരിനെ വീണ്ടും പണിതുറപ്പിച്ച ശക്തനായ രാജാവാണ് ഹീരാം. രണ്ടു തുറമുഖങ്ങൾ അദ്ദേഹം പട്ടണത്തിനു പ്രദാനം ചെയ്തു. കച്ചവടം അഭിവ്യദ്ധി പ്രാപിച്ചു. ലെബാനോൻ പർവ്വതത്തിലെ ദേവദാരു കയറ്റുമതിയിൽ പ്രധാന ഇനമായിരുന്നു. സൈപ്രസിലെ താമ്രവും സ്പെയിനിലെ വെള്ളിയും കോൺവാലിലെ ടിന്നും സോരിലെ കപ്പലുകൾ കൊണ്ടുവന്നു. സോരിന്റെ വാണിജ്യത്തിൽ യിസ്രായേലും ഭാഗഭാക്കായിരുന്നു. അക്കാബാ ഉൾക്കടലിലെ എസ്യോൻ-ഗേബെരിൽ ശലോമോനും ഹീരാമും ഒരുമിച്ചു കപ്പലുകൾ പണിതു. ഹീരാമിന്റെ മരണശേഷം സോരിനു വിഷമഘട്ടം ഉണ്ടായി. സഹോദരനെ കൊന്നശേഷം എത്ത്ബാൽ രാജാവായി. എത്ത്ബാലിന്റെ മകളായ ഈസേബൈൽ ആഹാബിന്റെ ഭാര്യയായി. (1രാജാ, 16:31). അശ്ശൂർ ആക്രമണകാലത്തു സോർ വളരെയധികം വലഞ്ഞു. നെബൂഖദ്നേസറിന്റെ നിരോധനത്തെ സോർ ശക്തമായി പ്രതിരോധിച്ചുവെങ്കിലും അത് സോരിന്റെ കച്ചവടത്തെ തളർത്തുകയും നഗരത്തെ ദരിദ്രമാക്കുകയും ചെയ്തു. അല്പകാലം ഈജിപ്റ്റിനു വിധേയപ്പെട്ട ശേഷം സോർ ബാബിലോണിനധീനമായി. തുടർന്നു സോരിന്റെ അധീശത്വം പേർഷ്യയ്ക്ക് ലഭിച്ചു. യെരൂശലേം ദൈവാലയത്തിന്റെ പുനരുദ്ധാരണത്തിനാവശ്യമായ ദേവദാരുമരം നല്കുന്നതിനു കോരെശ് രണ്ടോമൻ സോരിനോടാവശ്യപ്പെട്ടു. (എസ്രാ, 3:7). ബി.സി. 332-ൽ സോരിന്റെ മുമ്പിൽ പ്രത്യക്ഷപ്പെട്ട അലക്സാണ്ടർ വളരെ പണിപ്പെട്ടാണ് പട്ടണം പിടിച്ചത്.  

യേശു സോർ സന്ദർശിച്ചു. (മത്താ, 15:21; മർക്കൊ, 7:24). അന്ന് യെരുശലേമിനെക്കാൾ ജനനിബിഡമായിരുന്നിരിക്കണം സോർ. പൗലൊസ് ഏഴു ദിവസം സോരിൽ കഴിഞ്ഞു. (അപ്പൊ, 21:3-7). എ.ഡി. 13-ാം നൂറ്റാണ്ടിൽ മുസ്ലീങ്ങൾ കുരിശുയുദ്ധക്കാരിൽ നിന്നും സോർ പിടിച്ചെടുത്തപ്പോൾ പട്ടണത്തിനു കാര്യമായ ക്ഷതം സംഭവിച്ചു. ഇന്നു സോർ തകർന്നു കിടക്കുകയാണ്.