അബ്രാഹാമിന്റെ സഹോദരനായ ഹാരാന്റെ പുത്രൻ. (ഉല്പ, 11:27). തേരഹിന്റെ മരണശേഷം ലോത്ത് അബ്രാഹാമിനോടു കൂടെ കനാനിൽ വന്നു. (ഉല്പ, 12:4,5). രണ്ടു പേരുടെയും മൃഗസമ്പത്തു വർദ്ധിച്ചപ്പോൾ അവരുടെ ഇടയന്മാർക്കു തമ്മിൽ ശണ്ഠ ഉണ്ടായി. തന്മൂലം ഉഭയസമ്മതപ്രകാരം ലോത്ത് യോർദ്ദാനരികെയുള്ള പ്രദേശം തിരഞ്ഞെടുത്തു സൊദോമിൽ പാർത്തു. (ഉല്പ, 13:5-12). നാലു രാജാക്കന്മാർ സൊദോമിനെ തോല്പിച്ചു ലോത്തിനെയും ദേശനിവാസികളെയും തടവുകാരായി കൊണ്ടുപോയി. അബ്രാഹാം പിന്നാലെ ചെന്നു രാജാക്കന്മാരെ തോല്പിച്ചു ലോത്തിനെ വിടുവിച്ചു. (ഉല്പ, 14:12-16). ലോത്തിന്റെ ഭവനത്തിൽ ചെന്നു താമസിച്ച രണ്ടു ദൂതന്മാർ സൊദോമിന്റെ നാശത്തെക്കുറിച്ചു അറിയിക്കുകയും ഓടി രക്ഷപ്പെടുവാൻ ലോത്തിനെയും കുടുംബത്തെയും നിർബന്ധിക്കുകയും ചെയ്തു. അവർ സോവരിലേക്കു ഓടി. ലോത്തിന്റെ ഭാര്യ തിരിഞ്ഞു നോക്കുകയാൽ ഉപ്പുതൂണായി. സൊദോം ഗൊമോര പട്ടണങ്ങളെ യഹോവ ഗന്ധകവും തീയും വർഷിപ്പിച്ചു നശിപ്പിച്ചു.
ലോത്തും രണ്ടു പെൺമക്കളും സോവരിൽ നിന്നും പർവ്വതത്തിലെ ഒരു ഗുഹയിൽ പോയി താമസിച്ചു. കുടുംബനാശം ഭയന്നു പിതാവിലൂടെ സന്തതി നേടുവാൻ പുത്രിമാർ ഒരുങ്ങി. അവർ ലോത്തിനെ വീഞ്ഞു കുടിപ്പിച്ചു അവനാൽ ഗർഭിണികളായി. മൂത്തവളുടെ മകൻ മോവാബും ഇളയവളുടെ മകൻ ബെൻ-അമ്മിയും ആണ്. അവരിൽ നിന്ന് മോവാബ്യരും അമ്മോന്യരും ഉത്ഭവിച്ചു. (ഉല്പ, 19:31-38). ക്രിസ്തു തന്റെ പുനരാഗമനത്തെ വ്യക്തമായി ചിത്രീകരിച്ചതു ലോത്തിന്റെയും ഭാര്യയുടെയും ചരിത്രത്തിലൂടെയാണ്. ലോത്തിന്റെ ഭാര്യയെ ഓർത്തുകൊൾവിൻ എന്നു ക്രിസ്തു മുന്നറിയിപ്പു നല്കി. (ലൂക്കൊ, 17:28-32). പത്രൊസ് അപ്പൊസ്തലൻ ലോത്തിനെ നീതിമാനായി പറഞ്ഞിരക്കുന്നു. (2പത്രൊ, 2:7).
ലെമൂവേൽ രാജാവിനു അമ്മ ഉപദേശിച്ചുകൊടുത്ത വചനങ്ങളാണ് സദൃശവാക്യങ്ങൾ 31:2-9. ലെമൂവേലിനെക്കുറിച്ചു വേറെ സൂചനകളൊന്നും ലഭ്യമല്ല. ശലോമോൻ രാജാവിന്റെ അപരനാമമാണിതെന്ന യെഹൂദാ റബ്ബിമാരുടെ പ്രസ്താവന വെറും ഊഹം മാത്രമാണ്. ഹിസ്ക്കീയാ രാജാവിന്റെ വിശേഷ ണമാണിതെന്നും സമീപപ്രദേശത്തുള്ള ഏതോ അപ്രാമാണികനായ അറേബ്യൻ പ്രഭുവിനെക്കുറിക്കുന്നുവെന്നും അഭിപ്രായാന്തരങ്ങളുണ്ട്.
അന്ത്യാക്ക്യാ സഭയിൽ ഉണ്ടായിരുന്ന കുറേനക്കാരനായ ലൂക്യൊസ് ഒരു പ്രവാചകനും ഉപദേഷ്ടാവും ആയിരുന്നു. (പ്രവൃ, 13:1). അയാളും മറ്റു ചിലരും പ്രാർത്ഥിച്ചുകൊണ്ട് ഇരിക്കുമ്പോഴാണ് ബർന്നബാസിനെയും ശൗലിനെയും വേലയ്ക്കായി വേർതിരിക്കുവാൻ പരിശുദ്ധാത്മാവ് പറഞ്ഞത്. അതനുസരിച്ച് അവരുടെമേൽ കൈവച്ച് അവരെ പറഞ്ഞയച്ചു.
ലൂക്യൊസ്
റോമാലേഖനത്തിന്റെ അവസാനഭാഗത്ത് പൗലൊസിന്റെ ചാർച്ചക്കാരനായ ലൂക്യൊസും അവരെ വന്ദനം ചെയ്യുന്നു എന്നു എഴുതിയിരിക്കുന്നു. (റോമ, 16:21). ഈ ലുക്യൊസിനെ ഓറിജിൻ ലൂക്കൊസിനോടു സാത്മ്യപ്പെടുത്തുന്നു. എന്നാൽ പൗലൊസിന്റെ ചാർച്ചക്കാരൻ യെഹൂദനും ലൂക്കൊസ് വിജാതീയനുമാണ്. രണ്ടു ലുക്യൊസും ഒന്നാകാനുള്ള സാദ്ധ്യതയും വിരളമാണ്.
മൂന്നാമത്തെ സുവിശേഷവും അപ്പൊസ്തലന്മാരുടെ പ്രവൃത്തികളും എഴുതിയത് ലൂക്കൊസാണ്. ഇദ്ദേഹത്തെക്കുറിച്ചുള്ള സൂചനകൾ തിരുവെഴുത്തുകളിൽ വിരളമാണ്. വൈദ്യനായ ലൂക്കൊസ് കൊലൊസ്യസഭയെ വന്ദനം ചെയ്യുന്നു. (4:14). പരിച്ഛേദനക്കാരുടെ കൂട്ടത്തിൽ (4:11) പേരില്ലാത്തതിനാൽ ലൂക്കൊസ് യെഹൂദനല്ല എന്നു കരുതാം. ആദിമുതൽ കണ്ട സാക്ഷികളിലും അദ്ദേഹം ഉൾപ്പെടുന്നില്ല. (ലൂക്കൊ, 1:1,2). അപ്പൊസ്തലപ്രവൃത്തികളിൽ പല ഭാഗങ്ങളിലും കാണുന്ന ഞങ്ങൾ എന്ന പ്രയോഗം ആ ഭാഗങ്ങളിലെ പ്രവർത്തനങ്ങളിൽ ലൂക്കൊസ് ഉൾപ്പെട്ടിരുന്നുവെന്നു കാണിക്കുന്നു. ലൂക്കൊസ് ത്രോവാസിൽ വച്ചു പൗലൊസിനോടു ചേർന്നു മക്കെദോന്യയിലേക്കു യാത്രചെയ്തു. (പ്രവൃ, 16:10,11). ഫിലിപ്പിവരെ കൂടെ പോകുന്നുവെങ്കിലും അവിടെ ഉണ്ടായ പീഡനങ്ങളിൽ ലൂക്കൊസ് പങ്കാളിയല്ല (16:25-17:1); പട്ടണം വിട്ടതുമില്ല. കാരണം ഇവിടെ ഉപയോഗിക്കുന്നതു പ്രഥമപുരുഷ ബഹുവചനമാണ്. എന്നാൽ പൗലൊസ് ഫിലിപ്പിയിൽ മടങ്ങി എത്തിയതിനു (20:6) ശേഷം പിന്നെയും ‘ഞങ്ങൾ’ എന്നു കാണുന്നതിനാൽ അതിനുശേഷമുള്ള യാത്രകളിൽ ലൂക്കൊസ് ഭാഗഭാക്കായിരുന്നുവെന്നു കരുതാം. (20:6-21:8). റോമയിലേക്കുള്ള യാത്രയിൽ പൗലൊസിനെ അനുഗമിച്ചു; കപ്പൽച്ചേതം അനുഭവിച്ചു (28:2 ).
സുറക്കൂസ, പുത്യൊലി വഴിയായി റോമിലെത്തി. (പ്രവൃ, 28:12-26). ഒന്നാമത്തെ കാരാഗൃഹവാസത്തിന്റെ അവസാനം വരെ കൂട്ടുവേലക്കാരനായിരുന്നു. (ഫിലെ, 24; കൊലൊ, 4:14). മറ്റു പലരും പൗലൊസിനെ വിട്ടുപോയിട്ടും പ്രയാസമേറിയ അന്ത്യനാളുകളിൽ ലൂക്കൊസ് മാത്രം പൗലൊസിനോടു കൂടെയുണ്ടായിരുന്നതായി കാണുന്നു. (2തിമൊ, 4:11). പൗലൊസിന്റെ മരണത്തെക്കുറിച്ചു പ്രസ്താവിക്കാത്തതുകൊണ്ട് അതിനു മുൻപായിരിക്കണം ലൂക്കൊസ് അപ്പൊസ്തല പ്രവൃത്തികൾ എഴുതിയത്. യേശുക്രിസ്തുവിന്റെ ജീവിതകാലത്തു അദ്ദേഹം സംഭവങ്ങൾക്കു സാക്ഷിയായിരുന്നില്ല എങ്കിലും സംഭവങ്ങൾ വളരെ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. യെരൂശലേമിൽ നടന്ന ഒരു സംഭവം, യെഹൂദന്മാരുടെ മാത്രം വിവരണമാക്കാതെ ലോകത്തിന്റെ മുഴുവൻ ശ്രദ്ധയാകർഷിക്കേണ്ട ചരിത്രസംഭവമാക്കുവാനും അദ്ദേഹം ശ്രദ്ധിച്ചിട്ടുണ്ട്. സഭയുടെ വളർച്ചയുടെ ചരിത്രം സാക്ഷാൽ ചരിത്രമായി തന്നെ അദ്ദേഹം എഴുതി. ലൂക്കൊസ് രക്തസാക്ഷിയായെന്നു ഒരു പാരമ്പര്യമുണ്ട്.
അബിലേനയിലെ ഇടപ്രഭു. (ലൂക്കൊ, 3:1). ഇവിടെ മാത്രമേ ഈ പേരു കാണുന്നുള്ളു. ആന്റിലെബാനോൻ പർവ്വതത്തിന്റെ കിഴക്കെ ചരിവിലാണ് അബിലേന. അതിന്റെ തലസ്ഥാനത്തിന്റെ പേർ അബിലാ. അബിലയിൽ നിന്നു ലഭിച്ച ഒരു ശിലാരേഖയിൽ ലുസാന്യാസിന്റെ പേര് കാണുന്നു; കാലം എ.ഡി. 14-നും 19-നും ഇടയ്ക്ക്. ജൊസീഫസും ഈ ഇടപ്രഭുവിനെപ്പറ്റി പറയുന്നുണ്ട്.
എബ്രായഭാഷയിൽ എലെയാസറിന്റെ മറ്റൊരു രൂപമാണ് ലാസർ. ബേഥാന്യയിലെ മാർത്തയുടെയും മറിയയുടെയും സഹോദരൻ. യെരൂശലേമിൽ യേശു വരുമ്പോൾ ബേഥാന്യയിൽ ലാസറിന്റെ വീട്ടിൽ പാർക്കുക പതിവായിരുന്നു. യേശു യോർദ്ദാനു കിഴക്കുഭാഗത്തു പ്രവർത്തിച്ചുകൊണ്ടിരുന്നപ്പോൾ ലാസർ സുഖമില്ലാതിരിക്കുന്നു എന്ന വിവരം സഹോദരിമാർ യേശുവിനെ അറിയിച്ചു. ലാസർ മരിച്ചുപോയി എന്ന് യേശുവിനറിയാമായിരുന്നു. യേശു ബേഥാന്യയിൽ എത്തിയപ്പോൾ ലാസർ മരിച്ചിട്ടു നാലു ദിവസം കഴിഞ്ഞിരുന്നു. സഹോദരിമാരുമായി യേശു കല്ലറയ്ക്കൽ ചെന്ന് ലാസറിനെ ഉയിർത്തെഴുന്നേല്പിച്ചു. പല യെഹൂദന്മാരും ഇതു കണ്ടിട്ട് യേശുവിൽ വിശ്വസിച്ചു. മഹാപുരോഹിതന്മാരും പരീശന്മാരും ഒന്നിച്ചുകൂടി യേശുവിനെ സ്വതന്ത്രനായി വിടുന്നത് അപകടമാണെന്നു കരുതി അവനെ കൊല്ലുവാൻ നിശ്ചയിച്ചു. (യോഹ, 11). പെസഹയ്ക്ക് ആറുദിവസം മുൻപ് യേശു വീണ്ടും ബേഥാന്യയിൽ വന്നു. ലാസർ യേശുവിനോടു കൂടി പന്തിയിൽ ഇരുന്നു. യെഹൂദന്മാരുടെ ഒരു വലിയ കുട്ടം ലാസറിനെ കാണുവാൻ അവിടെ കൂടി വന്നിട്ടുണ്ടായിരുന്നു. (യോഹ, 12:1-11). ലാസർ ഉയിർപ്പിക്കപ്പെട്ടപ്പോൾ അവനു മുപ്പതു വയസ്സായിരുന്നു എന്നും അവൻ വീണ്ടും മുപ്പതുകൊല്ലം കൂടി ജീവിച്ചിരുന്നു എന്നും ഒരു പാരമ്പര്യം ഉണ്ട്.
ഉപമയിലെ ലാസർ
ഉപമയിലെ ലാസർ. (ലൂക്കൊ, 16:19-31). യേശുക്രിസ്തു ഉമകളിൽ കഥാപാത്രങ്ങളുടെ പേരു പറയാറില്ല. എന്നാൽ ഈ ഉപമയിൽ മാത്രമാണ് യേശു ഒരു പേരു പറഞ്ഞു കാണുന്നത്. ധനവാന്റെ പേരും പറഞ്ഞിട്ടില്ല. തന്റെ വാതില്ക്കൽ കിടന്ന ലാസർ എന്ന ഭിക്ഷക്കാരന്റെ ദാരുണാവസ്ഥ ധനവാൻ കണ്ടില്ല. മരണാനന്തരം ലാസർ അബ്രാഹാമിന്റെ മടിയിലേക്കും, ധനവാൻ പാതാളത്തിലേക്കും പോയി. പരസ്പരബന്ധം സാദ്ധ്യമാകാതിരിക്കുമാറു അവർക്കു മദ്ധ്യേ ഒരു വലിയ പിളർപ്പുണ്ടായിരുന്നു. തന്റെ സഹോദരന്മാർ യാതനാസ്ഥലത്തു വരാതിരിക്കാൻ അവരോടു സാക്ഷ്യം പറയേണ്ടതിനു ലാസറിനെ അയക്കുവാൻ ധനവാൻ അപേക്ഷിച്ചു. അതുകൊണ്ടു പ്രയോജനമില്ലെന്നും അവർക്കു മോശെയും പ്രവാചകന്മാരും ഉണ്ടെന്നും അബ്രാഹാം പറഞ്ഞു : (ലൂക്കൊ, 16:29). ലാസറെ ഉയിർപ്പിച്ചിട്ടും പുരോഹിതന്മാരും പരീശന്മാരും വിശ്വസിച്ചില്ലെന്നു മാത്രമല്ല, ക്രിസ്തുവിനെ കൊല്ലുവാൻ അവർ തീരുമാനിക്കുകയും ചെയ്തു. ലൂക്കൊസ് 16:31-ലെ ഉയിർത്തെഴുന്നേല്പിന്റെ പരാമർശം ക്രിസ്തുവിന്റെ പുനരുത്ഥാനത്തെ കുറിക്കുന്നതായിരിക്കണം. അതു ബേഥാന്യയിലെ ലാസറിന്റേത് ആയിരിക്കാനിടയില്ല.
കയീന്റെ വംശത്തിലുള്ള ലാമെക്ക് ഒന്നാമത്തെ ദ്വിഭാര്യനാണ്. ആദയും സില്ലയും ആയിരുന്നു അവന്റെ ഭാര്യമാർ. അവർക്കു യാബാൽ, യൂബാൽ, തൂബൽ കയീൻ എന്നു മൂന്നു പുത്രന്മാരും നയമാ എന്നു ഒരു പുത്രിയും ഉണ്ടായിരുന്നു. തന്റെ കഴിവിനെക്കുറിച്ച് അവൻ സ്വയം പ്രശംസിക്കുകയും തന്നെ ഉപദ്രവിക്കുന്നവർക്കു ഏഴിരട്ടി പകരം കൊടുക്കുമെന്നു പറയുകയും ചെയ്തു. (ഉല്പ, 4:18-25). പ്രളയപൂർവ്വ കവിതയുടെ ഒരേ ഒരുദാഹരണം നമുക്കു ലഭിക്കുന്നത് ലാമെക്കിൽ നിന്നുമാണ്. (ഉല്പ, 4:23,24).
ലാമെക്ക് (നോഹയുടെ പിതാവ്)
നോഹയുടെ പിതാവും മെഥുശലേക്കിന്റെ പുത്രനും. (ഉല്പ, 5:25). പുത്രനു നല്കിയ പേര് (നോഹ=വിശ്രമം) ലാമെക്കിന്റെ വിശ്വാസത്തെ വെളിപ്പെടുത്തുന്നു. (ഉല്പ, 5:29). വാഗ്ദത്തം ചെയ്യപ്പെട്ട (ഉല്പ, 3:14-19) വീണ്ടെടുപ്പിൽ വിശ്വസിച്ചുകൊണ്ട്, അവ്യക്തമായെങ്കിൽ തന്നെയും തന്റെ സന്താനത്തിൽ നിന്നു ഒരുവൻ (മശീഹ) വരുന്നതിനെ അവൻ മുൻകൂട്ടി കണ്ടു. (1ദിന, 1:3; ലൂക്കൊ, 3:36). 777-ാം വയസ്സിൽ ലാമെക്ക് മരിച്ചു. (ഉല, 5:25-31).
നാഹോരിന്റെ പുത്രനായ ബെഥുമുവേലിന്റെ പുത്രൻ. (ഉല്പ, 28:5). യിസ്ഹാക്കിന്റെ ഭാര്യയായ റിബെക്കായുടെ സഹോദരൻ. (ഉല്പ, 24:15,29). റിബെക്കായുടെ വിവാഹത്തെ സംബന്ധിച്ചു പിതാവിനോടു ചേർന്ന് തീരുമാനമെടുത്തു. (ഉല്പ, 24:50). ലാബാന്റെ മകളെ വിവാഹം കഴിക്കുവാനായി യാക്കോബിനെ യിസ്ഹാക്കു അവിടേക്കു പറഞ്ഞയച്ചു. (ഉല്പ, 28:2, 5). റാഹേലിനുവേണ്ടി യാക്കോബ് ലാബാനെ ഏഴുവർഷം സേവിച്ചു. എന്നാൽ ലാബാൻ മൂത്തമകൾ ലേയയെയാണ് വിവാഹം ചെയ്തുകൊടുത്തത്. വീണ്ടും ഏഴുവർഷം കൂടി സേവിക്കാമെന്നുള്ള കരാറിൽ റാഹേലിനെയും വിവാഹം ചെയ്തുകൊടുത്തു. (ഉല്പ, 29:16-20). കാലാവധി കഴിഞ്ഞപ്പോൾ യാക്കോബ് സ്വന്തദേശത്തേയ്ക്കു പോകാൻ ആഗ്രഹിച്ചു. എന്നാൽ ലാബാൻ അവനുമായി ഉടമ്പടി ചെയ്തു അവന്റെ ആട്ടിൻകൂട്ടത്തെ മേയ്ക്കുവാൻ ആക്കി. പ്രത്യേക ക്രമീകരണം ചെയ്തു യാക്കോബ് തന്റെ മൃഗസമ്പത്തു വർദ്ധിപ്പിച്ചു. (ഉല്പ, 30:25-43). ആറു വർഷം കഴിഞ്ഞശേഷം യാക്കോബ് ഭാര്യമാരും പുത്രന്മാരും സമ്പത്തുമായി രഹസ്യമായി സ്വന്തം സ്ഥലത്തേയ്ക്കു പോയി. (ഉല്പ, 31:21). ഇതറിഞ്ഞ് ലാബാൻ അവരെ പിന്തുടർന്നു. ഏഴാം ദിവസം ഗിലെയാദ് പർവ്വതത്തിൽ അവർ കണ്ടുമുട്ടി. യാക്കോബിനോടു ഗുണമായോ ദോഷമായോ സംസാരിക്കരുതെന്നു തലേരാത്രി സ്വപ്നത്തിൽ യഹോവ ലാബാനോടു കല്പിച്ചിരുന്നു. ദൈവം വിലക്കിയിരുന്നില്ലെങ്കിൽ യാക്കോബിനു ദോഷം ചെയ്യുമായിരുന്നെന്നു പറയുകയും തന്റെ ഗൃഹബിംബങ്ങളെ മോഷ്ടിച്ചുവെന്നു യാക്കോബിനെ ലാബാൻ കുറ്റപ്പെടുത്തുകയും ചെയ്തു. റാഹേൽ അവയെ മോഷ്ടിച്ചിരുന്നതു യാക്കോബറിഞ്ഞില്ല: (ഉല്പ, 31:32). ഗൃഹബിംബം റാഹേൽ മോഷ്ടിച്ചിരുന്നുവെങ്കിലും ലാബാനു അതു കണ്ടുപിടിക്കുവാൻ കഴിഞ്ഞില്ല. യാക്കോബിനു കോപം ജ്വലിച്ചു ലാബാനോട് വാദിച്ചു. അവർ തമ്മിൽ ഉടമ്പടി ചെയ്തു. അവിടെ കല്ലുകൂട്ടി അതിന്മേൽ വച്ചു ഭക്ഷണം കഴിച്ചു. അതിനു ലാബാൻ യെഗർ-സാഹദൂഥാ (സാക്ഷ്യത്തിന്റെ കൂമ്പാരം) എന്നു പേരിട്ടു. ലാബാൻ അവിടെനിന്നു സ്വദേശത്തേക്കു മടങ്ങിപ്പോയി. (ഉല്പ, 31:47).
ഇറ്റാലിയൻ പദമാണ് രൂഫൊസ്. പുതിയനിയമത്തിൽ രണ്ടു സ്ഥലങ്ങളിൽ പറയപ്പെടുന്നു. (മർക്കൊ, 15:21; റോമ, 16:13). യേശുവിൻ്റെ കൂശു ചുമക്കാൻ ഭാഗ്യം സിദ്ധിച്ച കുറേനക്കാരനായ ശിമോന്റെ മകനാണ് രൂഫൊസ്. (മർക്കൊ, 15:21). റോമാലേഖനത്തിൽ പൗലൊസ് രൂഫൊസിനും അവന്റെ അമ്മയ്ക്കും വന്ദനം ചൊല്ലുന്നു. “കർത്താവിൽ പ്രസിദ്ധനായ രൂഫൊസിനെയും എനിക്കും അമ്മയായ അവന്റെ അമ്മയെയും വന്ദനം ചെയ്‍വിൻ.” (റോമ, 16:13). രൂഫൊസിൻ്റെ ശുശ്രൂഷകളെക്കുറിച്ചൊന്നും ബൈബിളിൽ കാണുന്നില്ല; പിന്നെയും താൻ കർത്താവിൽ പ്രസിദ്ധനായത് എങ്ങനെയാണെന്നത് ചിന്തനീയമാണ്. പടയാളികളുടെ നിർബ്ബന്ധത്താലാണെങ്കിലും ക്രൂശു ചുമക്കാൻ ഭാഗ്യം ലഭിച്ച അവൻ്റെ അപ്പനായ ശിമോൻ മുഖാന്തരമാകാം ആ കുടുംബം മുഴുവൻ ‘കർത്താവിൽ പ്രസിദ്ധമായത്.’ (മത്താ, 27:32; മർക്കൊ, 15:21; ലൂക്കൊ, 23:26).ശിമോനും കുടുംബവും ക്രിസ്ത്യാനികളായി എന്നും ശിമോന്റെ മകനായ രൂഫൊസിനെയാണ് പൗലൊസ് വന്ദനം ചെയ്യുന്നതെന്നും പൊതുവെ കരുതപ്പെടുന്നു.
സെബദിയുടെ ഇളയപുത്രനും, അപ്പൊസ്തലനായ യാക്കോബിന്റെ സഹോദരനും. (മത്താ, 10:2-3). അമ്മയുടെ പേർ ശലോമ എന്നാണ്. (മർക്കൊ, 15:40, 16:1). യോഹന്നാന്റെ കുടുംബം സമ്പന്നമായിരുന്നു. സെബദിക്കു സ്വന്തമായി പടകും വലയും ഉണ്ടായിരുന്നു. മത്സ്യബന്ധനത്തിനു കൂലിക്കാരെ നിയമിച്ചിരുന്നു. (മർക്കൊ, 1:20). ശലോമ വസ്തുവകകൊണ്ടു യേശുവിനെ ശുശ്രൂഷിച്ചിരുന്നു. (ലൂക്കൊ, 8:3). യോഹന്നാൻ 1:36-40 വരെയുള്ള വിവരണത്തിലെ രണ്ടു ശിഷ്യന്മാരിൽ ഒരാൾ യോഹന്നാൻ തന്നെയായിരുന്നു. മറ്റെയാൾ പത്രൊസിന്റെ സഹോദരനായ അന്ത്രെയാസും. തന്നെക്കുറിച്ചു തന്നെ പറയുമ്പോൾ സുവിശേഷത്തിൽ ‘മറ്റേ ശിഷ്യൻ’ ‘യേശു സ്നേഹിച്ച ശിഷ്യൻ’ (യോഹ, 19:26, 21:7, 21:20). എന്നിങ്ങനെയാണു പറയുന്നത്. ഗലീലക്കടലിലെ അത്ഭുതകരമായ മീൻപിടത്തത്തിനു ശേഷമാണ് പത്രൊസ്, അന്ത്രെയാസ്, യാക്കോബ്, യോഹന്നാൻ എന്നിവർ യേശുവിൻ്റെ ശിഷ്യരാകുന്നത്. (ലൂക്കോ, 5:1-11). മറ്റു സുവിശേഷങ്ങളിൽ; മീൻ പിടിക്കുന്നതിനായി വല നന്നാക്കിക്കുന്ന സമയത്താണ് യേശു അവരെ വിളിച്ചു ശിഷ്യരാക്കിയതെന്നാണ് കാണുന്നത്. (മത്താ, 4:21-22, മർക്കൊ, 1:19-20). യാക്കോബിനും യോഹന്നാനും ‘ഇടിമക്കൾ’ എന്നർത്ഥമുള്ള ബൊവനേർഗ്ഗെസ് എന്ന പേർ നല്കി. (മർക്കൊ, 3:17). എരിവും തീക്ഷ്ണതയുമുള്ള ഗലീല്യരായിരുന്നു അവർ. ശമര്യ ഗ്രാമത്തെ തീ ഇറക്കി നശിപ്പിക്കാൻ യേശുവിന്റെ സമ്മതം ചോദിച്ചത് (ലൂക്കാ, 9:54) അവരുടെ സ്വഭാവത്തെ വ്യക്തമാക്കുന്നു. ദൈവരാജ്യത്തിൽ വലത്തും ഇടഞ്ഞും ഇരിക്കുകയായിരുന്നു അവരുടെ ആഗ്രഹം. സ്വാർത്ഥതയുടെ സ്പർശമുള്ള ഈ അഭിലാഷത്തിന്റെ പിന്നിൽ അമ്മയുടെ പ്രേരണയുണ്ടായിരുന്നു. (മത്താ, 20:20, മർക്കൊ, 10:37).
യോഹന്നാൻ, യാക്കോബ്, പത്രൊസ് എന്നീ ശിഷ്യന്മാർ ഒരു പ്രത്യേക ഗണമായിരുന്നു. യേശുവിന്റെ ഭൗമിക ശുശുഷയിൽ മൂന്നു പ്രത്യേക സന്ദർഭങ്ങളിൽ നാം മൂവരെയും ഒരുമിച്ചു കാണുന്നു. യായിറോസിന്റെ മകളെ ഉയിർപ്പിച്ചപ്പോൾ (മർക്കൊ, 15:3), മറുരൂപ മലയിൽ വച്ചു (മർക്കോ, 9:2), ഗെത്ത്ശെനതോട്ടത്തിൽ (മർക്കൊ, 14:33). ഒടുക്കത്തെ പെസഹ ഒരുക്കുന്നതിനു യേശു അയച്ച ശിഷ്യന്മാർ പത്രൊസും യോഹന്നാനും ആയിരുന്നു. (ലൂക്കൊ, 22:8). പത്രൊസും യോഹന്നാനും ബന്ധനസ്ഥനായ യേശുവിനെ ദുരവെ അനുഗമിച്ചു. യോഹന്നാനു മഹാപുരോഹിതനായ കയ്യാഫാവു പരിചിതനായിരുന്നു. തന്മൂലം യേശുവിനോടു കൂടെ യോഹന്നാൻ മഹാപുരോഹിതന്റെ നടുമുറ്റത്തു കടന്നു. (യോഹ, 18:15-16). കൂശീകരണ രംഗത്തുണ്ടായിരുന്ന ഏകശിഷ്യൻ യോഹന്നാനായിരുന്നു. മരണസമയത്തു യേശു മാതാവിന്റെ സംരക്ഷണം യോഹന്നാനെ ഏല്പിച്ചു. (യോഹ, 19:26-27). ഉയിർപ്പിന്റെ ദിവസം രാവിലെ പത്രൊസിനോടൊപ്പം യോഹന്നാൻ കല്ലറയ്ക്കലേക്കോടി. (യോഹ, 20-2,8). കുറഞ്ഞതു എട്ടുദിവസം അവർ യെരുശലേമിൽ കഴിഞ്ഞു. (യോഹ, 20:26). അനന്തരം അവർ ഗലീലക്കടലിൽ മീൻപിടിക്കാൻ പോയി. (യോഹ, 21:1).
യേശുക്രിസ്തുവിന്റെ സ്വർഗ്ഗാരോഹണത്തിനു ശേഷം മത്ഥിയാസിനെ തിരഞ്ഞെടുക്കുമ്പോൾ യോഹന്നാൻ ഉണ്ടായിരുന്നു. (പ്രവൃ, 1:13). മാളികമുറിയിലും പെന്തെകൊസ്തു നാളിലും തുടർന്നുള്ള പ്രസംഗത്തിലും എല്ലാ ശിഷ്യന്മാരും ഉണ്ടായിരുന്നു. ജന്മനാ മുടന്തനായ മനുഷ്യനെ പത്രൊസ് സൗഖ്യമാക്കുമ്പോൾ യോഹന്നാനും ഒപ്പം ഉണ്ടായിരുന്നു. (പ്രവൃ, 3:1-10). ഇരുവരും തടവിലാക്കപ്പെട്ടു. (പ്രവൃ, 4:3). ശമര്യർ ദൈവവചനം കൈക്കൊണ്ടു എന്നു കേട്ടപ്പോൾ അവരോടു പ്രസംഗിപ്പാൻ പത്രൊസിനെയും യോഹന്നാനെയും അയച്ചു. പ്രവൃ, 8:14). ഹെരോദാവ് അഗ്രിപ്പാ യോഹന്നാൻ്റെ സഹോദരനായ യാക്കോബിനെ വധിച്ചു. (പ്രവൃ, 12:2). തുടർന്നു പത്രൊസ് കൈസര്യയിലേക്കു പോയി. (പ്രവൃ, 12:19). എന്നാൽ യോഹന്നാൻ അവിടെത്തന്നെ താമസിച്ചു. അദ്ദേഹത്തിന്റെ ശുശ്രൂഷയുടെ അനന്തര കാര്യങ്ങളെക്കുറിച്ചു വിശദമായ അറിവു നമുക്കു ലഭിച്ചിട്ടില്ല. തൂണുകളായി എണ്ണപ്പെട്ടിരുന്ന മൂന്നു അപ്പൊസ്തലന്മാരിൽ ഒരാളായിരുന്നു യോഹന്നാൻ. (ഗലാ, 2:19). നാലാമത്തെ സുവിശേഷവും മൂന്നു ലേഖനങ്ങളും വെളിപ്പാടു പുസ്തകവും അദ്ദേഹം എഴുതി. പിന്നീട് വെളിപ്പാടു പുസ്തകത്തിലാണ് അപ്പൊസ്തലന്റെ പേർ കാണപ്പെടുന്നത്. (വെളി, 1:1). ജീവിതത്തിലെ അന്ത്യവത്സരങ്ങൾ അദ്ദേഹം എഫെസാസിൽ ചെലവഴിച്ചു എന്നാണു പാരമ്പര്യം. ഏഷ്യാമൈനറിലെ ഏഴു സഭകളിലും അദ്ദേഹം ശുശ്രൂഷിച്ചിരുന്നിരിക്കണം. ഡൊമീഷ്യൻ്റെ (എ.ഡി. 80-96) കാലത്ത് എ.ഡി. 95-ൽ അപ്പൊസ്തലനെ തിളച്ച എണ്ണയിൽ ഇട്ടുവെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു. പിന്നീട് ദൈവവചനവും യേശുവിന്റെ സാക്ഷ്യവും നിമിത്തം പത്മോസ് ദ്വീപിലേക്കു നാടു കടത്തപ്പെട്ടു. (വെളി, 1:9). ഒന്നാം നൂറ്റാണ്ടിന്റെ അവസാനത്തിൽ എഫെസൊസിൽ വച്ചായിരിക്കണം യോഹന്നാൻ അപ്പൊസ്തലൻ മരിച്ചതു.
കർത്താവിനെ തന്റെ സർവ്വമഹത്വത്തിലും ദർശിക്കുവാനുള്ള ഭാഗ്യം സിദ്ധിച്ചത് യോഹന്നാനായിരുന്നു. “ഞാൻ വരുവോളം ഇവൻ ഇരിക്കേണമെന്നു എനിക്കു ഇഷ്ടം ഉണ്ടെങ്കിൽ അതു നിനക്കു എന്തു?” (യോഹ, 21:22) എന്ന യേശുവിന്റെ പ്രവചനത്തിൻ്റെ നിവൃത്തിയായിരുന്നു പത്മോസിലെ ദർശനവും, പുതിയനിയമത്തിലെ ഏക പ്രവചനഗ്രന്ഥമായ വെളിപ്പാടു പുസ്തകവും.
യോഹന്നാൻ സ്നാപകൻ
യേശുക്രിസ്തുവിന്റെ മുന്നോടി. യെശയ്യാവും (40:3) മലാഖിയും (3:1) യോഹന്നാൻ സ്നാപകനെയും അവന്റെ ദൗത്യത്തെയും കുറിച്ചു പ്രവചിച്ചിരുന്നു. പിതാവായ സെഖര്യാവ് അബീയാവിന്റെ കൂറിൽ (1ദിന, 24:10) ഒരു പുരോഹിതനും അമ്മയായ എലീശബെത്ത് അഹരോന്റെ പുത്രിമാരിൽ ഒരുവളും (ലൂക്കൊ, 1;5) ആയിരുന്നു. സെഖര്യാവ് ദൈവാലയത്തിൽ ശുശ്രൂഷിച്ചു കൊണ്ടിരുന്നപ്പോൾ ഗ്രബീയേൽ ദൂതൻ പ്രത്യക്ഷപ്പെട്ടു ഭാര്യ എലീശബെത്ത് ഒരു മകനെ പ്രസവിക്കുമെന്നും അവനു യോഹന്നാൻ എന്നു പേരിടണമെന്നും പറഞ്ഞു. സെഖര്യാവും എലീശബെത്തും വൃദ്ധരായിരുന്നു. ദൂതന്റെ സന്ദേശം വിശ്വസിക്കാതിരുന്നതിനാൽ കുട്ടിക്കു യോഹന്നാൻ എന്നു പേരിടുന്നതു വരെ സെഖര്യാവ് ഊമനായിരുന്നു. യേശു ജനിക്കുന്നതിനു ആറുമാസം മുമ്പാണ് യോഹന്നാൻ സ്നാപകൻ ജനിച്ചത്. (ബി.സി. 7). എട്ടാം നാളിൽ പൈതലിനെ പരിച്ഛേദനം കഴിക്കാൻ കൊണ്ടുവന്നു. പിതാവിന്റെ പേർ പോലെ സെഖര്യാവ് എന്നു വിളിക്കുവാൻ ചാർച്ചക്കാർ ഒരുങ്ങി. എന്നാൽ യോഹന്നാൻ എന്ന പേർ അമ്മ നിർദ്ദേശിച്ചു. ഊമനായിരുന്ന പിതാവും എഴുത്തു പലകയിൽ അതേ പേർ എഴുതി. ഉടൻ സെഖര്യാവിനു സംഭാഷണശക്തി തിരികെ കിട്ടി. വീഞ്ഞും മദ്യവും കുടിക്കാതെ ദൈവദൂതന്റെ നിർദ്ദേശം അനുസരിച്ചു യോഹന്നാൻ നാസീർവതം പാലിച്ചു. (ലൂക്കൊ, 1;9-64). “പൈതൽ വളർന്നു ആത്മാവിൽ ബലപ്പെട്ടു; അവൻ യിസ്രായേലിനു തന്നെത്താൻ കാണിക്കും നാൾവരെ മരുഭൂമിയിൽ ആയിരുന്നു.” (ലൂക്കൊ, 1:80).
തിബെര്യാസ് കൈസറിന്റെ പതിനഞ്ചാം വർഷത്തിൽ (എ.ഡി. 29) യോഹന്നാൻ പ്രസംഗിക്കുവാൻ തുടങ്ങി. സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുകയാൽ മാനസാന്തരപ്പെടുവാൻ അദ്ദേഹം ജനത്തെ ഉപദേശിച്ചു. പുരോഹിത കുടുംബത്തിലുള്ളവൻ ആയിരുന്നെങ്കിലും പുരോഹിതവേഷം ധരിക്കുകയോ ആലയത്തിൽ ശുശ്രൂഷിക്കുകയോ ചെയ്തില്ല. ഒട്ടകരോമം കൊണ്ടുള്ള ഉടുപ്പും അരയിൽ തോൽവാറും ധരിച്ചു വെട്ടുക്കിളിയും കാട്ടുതേനും ഭക്ഷിച്ചു മരുഭൂമിയിൽ അദ്ദേഹം പ്രസംഗിച്ചു. മശീഹയ്ക്കുവേണ്ടി വഴിയൊരുക്കുകയായിരുന്നു യോഹന്നാൻ സ്നാപകന്റെ ദൗത്യം. (ലൂക്കൊ, 3:4-6). യെരൂശലേമ്യരും യെഹൂദ്യരും അവന്റെ അടുക്കൽ വന്നു പാപങ്ങൾ ഏറ്റുപറഞ്ഞു യോർദ്ദാൻ നദിയിൽ സ്നാനമേറ്റു. (മത്താ, 3:5). അവൻ അത്ഭുതം ഒന്നും ചെയ്തില്ല. (യോഹ, 10:41). യേശുവും യോഹന്നാനാൽ സ്നാനം ഏല്ക്കേണ്ടതിനു അവനെ സമീപിച്ചു എങ്കിലും യോഹന്നാൻ ആദ്യം വിസമ്മതിച്ചു. സകലനീതിയും നിവർത്തിക്കുന്നത് ഉചിതം എന്നു യേശു വ്യക്തമാക്കി. തുടർന്നു യോഹന്നാൻ യേശുവിനെ സ്നാനപ്പെടുത്തി. (മത്താ, 3:13-15). ചില നാളുകൾ കൂടെ യോഹന്നാൻ സ്നാനം കഴിപ്പിക്കുകയും ശിഷ്യരെ ഉപദേശിക്കുകയും ചെയ്തു. (യോഹ, 3:23; 4:1; മത്താ, 9:14; ലൂക്കൊ, 5:33; 11:1).
തെറ്റ് എവിടെ കണ്ടാലും ശാസിക്കുന്ന സ്വഭാവമായിരുന്നു അദ്ദേഹത്തിനു ഉണ്ടായിരുന്നത്. ഹെരോദാവ് അന്തിപ്പാസ് തന്റെ സഹോദരന്റെ ഭാര്യയെ സ്വീകരിച്ചത് തെറ്റാണെന്നു പറയുകയാൽ യോഹന്നാനെ അവൻ തടവിലാക്കി. “എന്നാൽ ഇടപ്രഭുവായ ഹെരോദാവ് സഹോദരന്റെ ഭാര്യ ഹെരോദ്യ നിമിത്തവും ഹെരോദാവു ചെയ്ത സകലദോഷങ്ങൾ നിമിത്തവും യോഹന്നാൻ അവനെ ആക്ഷേപിക്കയാൽ അതെല്ലാം ചെയ്തതു കൂടാതെ അവനെ തടവിൽ ആക്കുകയും ചെയ്തു.” (ലൂക്കൊ, 3:19,20). തടവിലായിരുന്നപ്പോൾ യോഹന്നാൻ ശിഷ്യന്മാരെ യേശുവിന്റെ അടുക്കൽ അയച്ചു ‘വരുവാനുള്ളവൻ നീ തന്നെയോ എന്നു ചോദിപ്പിച്ചു’ (ലൂക്കൊ, 7:19). യോഹന്നാനെ വധിക്കുവാൻ ഹെരോദാവിനു താത്പര്യം ഉണ്ടായിരുന്നുവെങ്കിലും പുരുഷാരം അവനെ പ്രവാചകൻ എന്നെണ്ണുകയാൽ അവരെ ഭയപ്പെട്ടു കാത്തിരുന്നു. (മത്താ, 14:5). എന്നാൽ ഹെരോദാവിന്റെ ജനനദിവസം ഹെരോദ്യയുടെ മകൾ സഭാമദ്ധ്യേ നൃത്തം ചെയ്ത് ഹെരോദാവിനെ പ്രസാദിപ്പിച്ചു. എന്തു ചോദിച്ചാലും അവൾക്കു നല്കാമെന്നു ഹെരോദാവ് വാഗ്ദാനം ചെയ്തു. ഹെരോദ്ധ്യയുടെ ഇഷ്ടപ്രകാരം അവൾ യോഹന്നാൻ സ്നാപകന്റെ തല ആവശ്യപ്പെട്ടു. ഹെരോദാവ് ആളയച്ചു തടവിലായിരുന്ന യോഹന്നാനെ വധിച്ചു. (മത്താ, 14:6-12; മർക്കൊ, 6:17-29). ക്രിസ്തുവിന്റെ മുന്നോടിയായിട്ടാണ് യോഹന്നാൻ സ്നാപകനെ പുതിയനിയമത്തിൽ കാണുന്നത്. യോഹന്നാന്റെ ബന്ധനത്തോടു കൂടിയായിരുന്നു യേശു ഗലീലയിലെ ശുശ്രൂഷ തുടങ്ങിയത്. (മർക്കൊ, 1:14). കർത്താവിന്റെ വലുതും ഭയങ്കരവുമായുള്ള നാളിനു മുമ്പുള്ള നിരപ്പിന്റെ ശുശ്രൂഷ ചെയ്യേണ്ട ഏലീയാവ് (മലാ, 4:5) യോഹന്നാൻ ആയിരുന്നുവെന്നു യേശു പറഞ്ഞു. (മർക്കോ, 9:13; മത്താ, 11:14). പ്രവാചക പരമ്പരയിലെ അവസാന കണ്ണിയായിരുന്നു അദ്ദേഹം. “ന്യായപ്രമാണത്തിന്റെയും പ്രവാചകന്മാരുടെയും കാലം യോഹന്നാൻ വരെ ആയിരുന്നു; അന്നു മുതൽ ദൈവരാജ്യത്തെ സുവിശേഷിച്ചു വരുന്നു.” (ലൂക്കൊ, 16:16). “സ്ത്രീകളിൽ നിന്നു ജനിച്ചവരിൽ യോഹന്നാൻ സ്നാപകനെക്കാൾ വലിയവൻ ആരും എഴുന്നേറ്റി ട്ടില്ല” എന്നു യേശു യോഹന്നാനെക്കുറിച്ചു സാക്ഷ്യം പറഞ്ഞു. (മത്താ, 11:1).