ദൈവപുത്രൻ ദൈവപിതാവിനു് തുല്യനോ❓

ദൈവം സമനിത്യരായ മൂന്നു് വ്യക്തികളാണെന്നു് ട്രിനിറ്റി വിശ്വസിക്കുന്നു. തന്മൂലം, ദൈവപുത്രൻ പിതാവിനു് തുല്യനാണെന്നു് അവർ പഠിപ്പിക്കുന്നു. എന്നാൽ, ബൈബിൾ എന്തു് പറയുന്നു എന്നാണു് നാം പരിശോധിക്കുന്നതു്. ദൈവം ഏകൻ, ഒരുവൻ, ഒരുത്തൻ മാത്രം, ഏകസത്യദൈവം, പിതാവായ ഏകദൈവം എന്നല്ലാതെ, ദൈവം വ്യക്തിയാണെന്നോ, ദൈവത്തിൽ വ്യക്തികളുണ്ടെന്നോ ബൈബിൾ ഒരിടത്തും പറഞ്ഞിട്ടില്ല. ഇനി, ദൈവപുത്രൻ പിതാവിനു് തുല്യനാണെന്നു് ബൈബിൾ പറയുന്നുണ്ടോ? പുത്രൻ സത്യദൈവത്തിൽനിന്നു് ജനിച്ച സത്യദൈവം ആണെന്നു് ത്രിത്വവിശ്വാസത്തിൻ്റെ അമ്മയായ നിഖ്യാ വിശ്വാസപ്രമാണം പഠിപ്പിക്കുന്നു. ഒരു ജനിപ്പിച്ച സത്യദൈവം, ഒരു ജനിച്ച സത്യദൈവം, ഒരു പുറപ്പെട്ട സത്യദൈവം. ഇതുവല്ലതും ബൈബിൾ പഠിപ്പിക്കുന്നുണ്ടോ? നമുക്കു് ദൈവപുത്രൻ സത്യദൈവം ആണോ, പിതാവിനു് തുല്യനാണോ എന്നതു് ബൈബിളിൽ പരിശോധിക്കാം:

1. ദൈവപുത്രൻ്റെ പിതാവു് യഹോവയല്ല എന്നൊരു പുതിയ ദുരുപദേശംകൂടി സഭയിൽ കടന്നുകൂടിയിട്ടുണ്ടു്. അതുതന്നെ, നമുക്കു് ആദ്യം നോക്കാം. ഫിലിപ്പിന്റെ കൈസര്യയിൽവെച്ച്, “നിങ്ങളോ എന്നെ ആർ എന്നു പറയുന്നു” എന്നു് ക്രിസ്തു ശിഷ്യന്മാരോടു് ചോദിച്ചപ്പോൾ, നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു എന്നാണു് പത്രൊസ് ഉത്തരം പറഞ്ഞതു്. ബർയോനാ ശിമോനേ, നീ ഭാഗ്യവാൻ; ജഡരക്തങ്ങൾ അല്ല, സ്വർഗസ്ഥനായ എന്റെ പിതാവത്രേ നിനക്കു് ഇതു് വെളിപ്പെടുത്തിയതു് എന്നായിരുന്നു ക്രിസ്തുവിൻ്റെ മറുപടി. (മത്താ, 16:15-17). ഈ വേദഭാഗത്തുനിന്നു് രണ്ടു് കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കാം. ഒന്നാമത്തേതു്, ദൈവപുത്രനായക്രിസ്തു ജീവനുള്ള ദൈവമല്ല; ജീവനുള്ള ദൈവത്തിൻ്റെ പുത്രനാണെന്നു് പത്രൊസിൻ്റെ വാക്കിനാൽ വ്യക്തമാണു്. രണ്ടാമത്തേതു്, ജീവനുള്ള ദൈവംസ്വർഗ്ഗസ്ഥനായ പിതാവാണെന്നു് ക്രിസ്തുവിൻ്റെ വാക്കിനാലും മനസ്സിലാക്കാം. ഇനി, ജീവനുള്ള ദൈവവും സ്വർഗ്ഗസ്ഥനായ പിതാവും ആരാണെന്നു് നോക്കാം: ”യഹോവയോ സത്യദൈവം; അവൻ  ജീവനുള്ള ദൈവവും ശാശ്വതരാജാവും തന്നേ.” (യിരെ, 10:10. ഒ.നോ: 2രാജാ, 19:4; യെശ, 37:17). അപ്പോൾ, ജീവനുള്ള ദൈവം യഹോവയാണെന്നു് നാം കണ്ടു. ഇനി, സ്വർഗ്ഗസ്ഥനായ പിതാവിനെ അറിയാം: “ഞങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവേ, നീ സ്വർഗ്ഗസ്ഥനായ ദൈവമല്ലോ; നീ ജാതികളുടെ സകലരാജ്യങ്ങളെയും ഭരിക്കുന്നുവല്ലോ.” (2ദിന, 20:6. ഒ.നോ: സങ്കീ, 136:26; വിലാ, 3:1). സ്വർഗ്ഗസ്ഥനായ ദൈവവും യഹോവയാണെന്നു് വ്യക്തമാണല്ലോ. തന്മൂലം, ദൈവപുത്രനായ ക്രിസ്തുവിൻ്റെ പിതാവു് ജീവനുള്ള ദൈവവും പിതാവുമായ യഹോവയാണെന്നു് സ്ഫടികസ്ഫുടം വ്യക്തമാകുന്നു. അടുത്ത തെളിവു്: ക്രിസ്തു യെഹൂദന്മാരോടു് ഇപ്രകാരം പറഞ്ഞു: “ഞാന്‍ എന്നെത്തന്നെ മഹത്വപ്പെടുത്തിയാല്‍ എന്റെ മഹത്വം ഏതുമില്ല; എന്നെ മഹത്വപ്പെടുത്തുന്നതു് എന്റെ പിതാവു് ആകുന്നു; അവനെ നിങ്ങളുടെ ദൈവം എന്നു് നിങ്ങള്‍ പറയുന്നു.” (യോഹ, 8:53). യിസ്രായേലിൻ്റെ ദൈവം യഹോവയാണെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാകില്ല. “യിസ്രായേലിന്റെ ദൈവമായ യഹോവ എന്നും എന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ. ആമേൻ, ആമേൻ.” (സങ്കീ, 41:13. ഒ.നോ: പുറ, 5:1; 32:37; യോശു, 7:13). അതായതു്, യിസ്രായേലിൻ്റെ ദൈവമായ യഹോവയാണു് തൻ്റെ പിതാവെന്നാണു് ദൈവപുത്രൻ പറഞ്ഞത്. തന്മൂലം, യഹോവയാണു് ദൈവപുത്രൻ്റെ പിതാവെന്നു് അസന്ദിഗ്ധമായി മനസ്സിലാക്കാം.  അടുത്ത തെളിവു്: യേശു അവളോട്: “എന്നെ തൊടരുതു്; ഞാൻ ഇതുവരെ പിതാവിന്റെ അടുക്കൽ കയറിപ്പോയില്ല; എങ്കിലും നീ എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്നു്: എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്ന് അവരോട് പറക” എന്നു് പറഞ്ഞു.” (യോഹ, 20:17). ഇതു്, യെഹൂദന്മാരായ തൻ്റെ ശിഷ്യന്മാരോടു് പറയാൻ, ദൈവപുത്രൻ മഗ്ദലക്കാരത്തിയോടു് കല്പിച്ചതാണു്. എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നാണു് പറഞ്ഞതു്. യെഹൂദന്മാരുടെ പിതാവും ദൈവവും തൻ്റെ പിതാവും ദൈവവും ഒന്നാണെന്നു് ക്രിസ്തുവിൻ്റെ വാക്കിനാൽ വ്യക്തമാണല്ലോ. ബൈബിളിൽ പല പിതാക്കന്മാരില്ല; ഒരു പിതാവേയുള്ളു. അതാണു്, സകലത്തിൻ്റെയും സ്രഷ്ടാവും ദൈവവും പിതാവുമായ യഹോവ: “എങ്കിലോ യഹോവേ, നീ ഞങ്ങളുടെ പിതാവ്, ഞങ്ങൾ കളിമണ്ണും നീ ഞങ്ങളെ മനയുന്നവനും ആകുന്നു, ഞങ്ങൾ എല്ലാവരും നിന്റെ കൈപ്പണിയത്രേ.”:(യെശ, 64:8). അടുത്തവാക്യം: “നമുക്കെല്ലാവർക്കും ഒരു പിതാവല്ലോ ഉള്ളതു; ഒരു ദൈവം തന്നേയല്ലോ നമ്മെ സൃഷ്ടിച്ചതു.” (മലാ, 2:10. ഒ.നോ: ഉല്പ, 2:7; യെശ, 44:24; 63:16; യോഹ, 8:41; 17:3; 17:1; 1കൊരി, 8:5-6; എഫെ, 4:6). തന്മൂലം, ദൈവപുത്രൻ്റെ പിതാവാണു് യഹോവ എന്നു് സംശയലേശമന്യേ മനസ്സിലാക്കാം. സ്വർഗ്ഗസ്ഥനായ പിതാവു്, സ്വർഗ്ഗസ്ഥനായ എൻ്റെ പിതാവു് എന്നിങ്ങനെ ദൈവപത്രൻ ആവർത്തിച്ചു പറയുന്നതു് കാണാം. ഉദാ: (മത്താ, 7:21; ലൂക്കൊ, 11:13). പിതാവെന്ന പദത്തിനു് ഏതർത്ഥം കൊടുത്താലും, സത്യദൈവത്തിനു് മീതെ ഒരു് പിതാവു് ഉണ്ടാകുക സാദ്ധ്യമല്ല. തന്നെയുമല്ല, സ്വർഗ്ഗസ്ഥനായ പുത്രനെന്ന ഒരു പ്രയോഗം ബൈബിളിൽ എവിടെയും കാണാൻ കഴിയില്ല. തന്മൂലം, ദൈവപുത്രൻ സത്യദൈവം അല്ലെന്നും ദൈവപുത്രനും ദൈവപിതാവും തുല്യരല്ലെന്നും വ്യക്തമായി മനസ്സിലാക്കാം.

2. “യഹോവയായ ഞാൻ നിൻ്റെ ദൈവമാകുന്നു, ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുതു് എന്ന ഒന്നാം കല്പന തുടങ്ങി, ഞാൻ യഹോവയാകുന്നു മറ്റൊരുത്തനുമില്ല; ഞാനല്ലാതെ ഒരു ദൈവവുമില്ല; എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല; എന്റെ ശേഷം ഉണ്ടാകയുമില്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല” എന്നൊക്കെയാണ് യഹോവ പറയുന്നത്. (പുറ, 20:2-3; യെശ, 43:10; 44:8; 45:5). തനിക്കു് സമനായും സദൃശനായും ആരുമില്ലെന്നും യഹോവ പറയുന്നു. (യെശ, 40:25; 46:5; യിരെ, 49:19). താൻ ഒരുത്തൻ മാത്രമാണു് സ്രഷ്ടാവെന്നും യഹോവ ഖണ്ഡിതമായി പറഞ്ഞിട്ടുണ്ടു്. (യെശ, 44:24). പിതാവായ യഹോവ, ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകുതു് എന്ന അലംഘനീയമായ ഒന്നാം കല്പന 15 പ്രാവശ്യം ആവർത്തിച്ചു പറഞ്ഞിട്ടുണ്ടു്. ഒന്നാം കല്പന ലംഘിക്കുന്നവർ ദൈവരാജ്യം അവകാശമാക്കില്ലെന്നു് വളരെ വ്യക്തമായി ബൈബിളിൽനിന്നു് മനസ്സിലാക്കാം. അതിൻ്റെ തെളിവാണു്, രണ്ടാം കല്പന ലംഘിക്കുന്നവർ, ദൈവരാജ്യം അവകാശമാക്കില്ലെന്നു് ആവർത്തിച്ചു് പറഞ്ഞിരിക്കുന്നതു്. (1കൊരി, 5:11; 6:9-10; 10:7; 10:14; ഗലാ, 5:19-21; എഫെ, 5:5; കൊലൊ, 3:5-6; 1പത്രൊ, 4:3). ദൈവം മൂന്നുപേരാണെങ്കിലോ, ദൈവപുത്രൻ സത്യദൈവവും യഹോവയ്ക്കു് തുല്യനും ആണെങ്കിലോ, താൻ ഒരുത്തൻ മാത്രമാണു് ദൈവമെന്നും തനിക്കു് സമനായും സദൃശനായും മറ്റൊരുത്തനുമില്ലെന്നും താൻ ഒരുത്തൻ മാത്രമാണു് സ്രഷ്ടാവെന്നും യഹോവ പറയുമായിരുന്നില്ല. ദൈവപുത്രൻ സത്യദൈവമാണെന്നും പിതാവിനു് തുല്യനാണെന്നും പറയുന്നവർ, ഭോഷ്ക്കില്ലാത്ത ദൈവത്തെ ഭോഷ്ക്കു് പറയുന്നവൻ ആക്കുകയാണു്. (തീത്തൊ, 1:2). തന്മൂലം, ദൈവപുത്രൻ സത്യദൈവം അല്ലെന്നും പുത്രനും പിതാവും തുല്യരല്ലെന്നും അസന്ദിഗ്ധമായി തെളിയുന്നു.

3. ഞങ്ങളുടെ ദൈവമായ യഹോവയെപ്പോലെ ആരുമില്ല, യഹോവ തന്നേ ദൈവം, അവനല്ലാതെ മറ്റൊരുത്തനുമില്ല, യെശൂരൂന്റെ ദൈവത്തെപ്പോലെ ഒരുത്തനുമില്ല. (പുറ, 8:10; ആവ, 4:35; 33:26). “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39). ഇതൊക്കെ പറയുന്നതു്, ദൈവം അഭിമുഖമായിട്ടും സ്പഷ്ടമായിട്ടും സംസാരിച്ചവനും തൻ്റെ ഗൃഹത്തിലൊക്കെയും വിശ്വസ്തനെന്നു് ദൈവം സാക്ഷ്യം പറഞ്ഞവനും പഞ്ചഗ്രന്ഥങ്ങളുടെ എഴുത്തുകാരനുമായ മോശയാണു്. ദൈവം മൂന്നുപേരാണെങ്കിലോ, ദൈവപുത്രൻ സത്യദൈവവും യഹോവയ്ക്കു് തുല്യനും ആണെങ്കിലോ, യഹോവ ഒരുത്തൻ മാത്രമാണു് ദൈവമെന്നും അവനെപ്പോലെ മറ്റൊരുത്തനും ഇല്ലന്നും യഹോവയായ ദൈവമല്ലാതെ, മറ്റൊരുത്തനും സ്വർഗ്ഗത്തിലും ഭൂമിയിലും ഇല്ലെന്നും മോശെ പറയുമായിരുന്നില്ല. ദൈവപുത്രൻ സത്യദൈവമാണെന്നും പിതാവിനു് തുല്യനാണെന്നും പറയുന്നവർ, ദൈവപുരുഷനായ മോശെയെ കള്ളനാക്കുകയാണു്. തന്മൂലം, ദൈവപുത്രൻ സത്യദൈവം അല്ലെന്നും പിതാവിനു് തുല്യനല്ലെന്നും സംശയലേശമെന്യ മനസ്സിലാക്കാം.

4. ദൈവപുരുഷനായ മോശെയും മോശെയുടെ ദൈവമായ യഹോവയും ദൈവപുത്രനെക്കുറിച്ചു് പറഞ്ഞ ശ്രദ്ധേയമായ മറ്റൊന്നു് കാണിക്കാം: “നിന്റെ ദൈവമായ യഹോവ നിനക്കു എന്നെപ്പോലെ ഒരു പ്രവാചകനെ നിന്റെ മദ്ധ്യേ നിന്റെ സഹോദരന്മാരുടെ ഇടയിൽനിന്നു എഴുന്നേല്പിച്ചുതരും; അവന്റെ വചനം നിങ്ങൾ കേൾക്കേണം.” (ആവ, 18:15). ഇതു്, ദൈവപുത്രനെക്കുറിച്ചു് യിസ്രായേൽ ജനത്തോടു് മോശെ പറഞ്ഞതാണു്. അടുത്തവാക്യം: “നിന്നെപ്പോലെ ഒരു പ്രവാചകനെ ഞാൻ അവർക്ക് അവരുടെ സഹോദരന്മാരുടെ ഇടയിൽനിന്ന് എഴുന്നേല്പിച്ച് എന്റെ വചനങ്ങളെ അവന്റെ നാവിന്മേൽ ആക്കും; ഞാൻ അവനോടു് കല്പിക്കുന്നതൊക്കെയും അവൻ അവരോടു പറയും.” (ആവ, 18:18). ഇതു്, പിതാവായ യഹോവ ദൈവപുത്രനെക്കുറിച്ചു് പറയുന്നതാണു്. ദൈവം മൂന്നുപേരാണെങ്കിലോ, ദൈവപുത്രൻ സത്യദൈവവും പിതാവിനോടു് തുല്യനും ആണെങ്കിലോ, അവൻ മോശെയപ്പോലൊരു പ്രവാചകൻ ആണെന്നു് യഹോവയായ ദൈവം പറയുമായിരുന്നില്ല. ദൈവപുത്രൻ തന്നെപ്പോലൊരു പ്രവാചകനാണെന്നു് പറയാൻ മനുഷ്യനായ മോശെ ധൈര്യപ്പെടുമായിരുന്നില്ല. തന്മൂലം, ദൈവപുത്രൻ സത്യദൈവം അല്ലെന്നും പിതാവിനു് തുല്യനല്ലെന്നും സ്ഫടികസ്ഫുടം വ്യക്തമാകുന്നു.

5. നിങ്ങളുടെ ദൈവമായ യഹോവ തന്നേ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും ദൈവം ആകുന്നു. (യോശു, 2:11), യഹോവയെപ്പോലെ പരിശുദ്ധൻ ഇല്ല. (1ശമൂ, 2:2). യഹോവയെപ്പോലെ ഒരുത്തനുമില്ല. (2ശമൂ, 7:22). യഹോവയല്ലാതെ ദൈവം ആരുള്ളു? നമ്മുടെ ദൈവം ഒഴികെ പാറ ആരുള്ളു? (2ശമൂ, 22:32). യഹോവയെപ്പോലെ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യാതൊരു ദൈവവും ഇല്ല. (1രാജാ, 8:23). യഹോവ തന്നെ ദൈവം; മറ്റൊരുത്തനുമില്ല എന്നു ഭൂമിയിലെ സകല ജാതികളും അറിയേണ്ടതിനു്. (1രാജാ, 8:59). യഹോവേ, നിന്നെപ്പോലെ ഒരുത്തനുമില്ല; നീ അല്ലാതെ ഒരു ദൈവവുമില്ല. (1ദിന, 17:20). നിന്നെപ്പോലെ സ്വർഗ്ഗത്തിലും ഭൂമിയിലും ഒരു ദൈവവും ഇല്ല. (2ദിന, 6:14). യഹോവേ, നിനക്കു തുല്യൻ ആർ? (സങ്കീ, 35:10). നിന്നോടു സദൃശൻ ആരുമില്ല. (സങ്കീ, 40:5). നമ്മുടെ ദൈവത്തെപ്പോലെ വലിയ ദൈവം ആരുള്ളു? (സങ്കീ, 77:13). നിന്നെപ്പോലെ ബലവാൻ ആരുള്ളു? (സങ്കീ, 89:8). യഹോവേ, നിന്നോടു തുല്യനായവൻ ആരുമില്ല. (യിരേ, 10:6). ഇതെല്ലാം, പഴയനിയമത്തിലെ മറ്റു് ഭക്തന്മാരുടെ വാക്കുകളാണു്. ദൈവം മൂന്നുപേരാണെങ്കിലോ, ദൈവപുത്രൻ സത്യദൈവവും പിതാവിനോടു് തുല്യനും ആണെങ്കിലോ, യഹോവയെപ്പോലെ മറ്റൊരുത്തനുമില്ല, യഹോവയെപ്പോലെ പരിശുദ്ധനില്ല, യഹോവയെപ്പോലെ ബലവാൻ ആരുമില്ല, യഹോയ്ക്കു് തുല്യനാരുമില്ല, യഹോവയ്ക്കു് സദൃശനാരുമില്ല, യഹോവയെപ്പോലെ സ്വർഗ്ഗത്തിലും ഭൂമിയിലും മറ്റൊരുത്തനുമില്ല എന്നൊക്കെ, പഴയനിയമഭക്തന്മാർ പറയുമായിരുന്നില്ല. ദൈവം മൂന്നുപേർ ആണെങ്കിൽ, പഴയനിയമഭക്തന്മാരെ അങ്ങനെ പറയാൻ ദൈവം അനുവദിക്കുമായിരുന്നില്ല. തന്മൂലം, ദൈവപുത്രൻ സത്യദൈവം അല്ലെന്നും പിതാവിനു് തുല്യനല്ലെന്നും വ്യക്തമായി മനസ്സിലാക്കാം.

6. ഒന്നിനെ കുറിക്കുന്ന എഹാദു് എന്ന എബ്രായ പദത്തിനും ഹെയ്സ് എന്ന ഗ്രീക്കുപദത്തിനും ബഹുത്വമുണ്ടെന്നു് വ്യാജമായി പഠിപ്പിക്കുന്നവരാണ് ട്രിനിറ്റി പണ്ഡിതന്മാർ. എന്നാൽ, മുകളിൽപ്പറഞ്ഞ തെളിവുകളിൽ എഹാദു് എന്ന എബ്രായ പദമുള്ള ഒരു വാക്യംപോലും ഉപയോഗിച്ചിട്ടില്ല. തന്നെയുമല്ല, ശ്രദ്ധേയമായ മറ്റൊരു കാര്യംകാണിക്കാം: പഴയനിയമത്തിൽ കേവലമായ ഒന്നിനെ കുറിക്കാൻ, ഇംഗ്ലീഷിൽ only, alone എന്നു് പരിഭാഷ ചെയ്തിരിക്കുന്ന ബാദു്, ബദാദു് എന്നിങ്ങനെ രണ്ട് എബ്രായ പദങ്ങൾ 20 പ്രാവശ്യം ദൈവത്തിനു് ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ തൽസ്ഥാനങ്ങളിൽ, പഴയനിയമത്തിൻ്റെ ഗ്രീക്കുപരിഭാഷയായ സെപ്റ്റ്വജിൻ്റിൽ, 20 പ്രാവശ്യവും മോണോസ് ആണ് കാണുന്നത്. ഉദാ: (2രാജാ, 19:15,19; നെഹെ, 9:6; ഇയ്യോ, 9:8; സങ്കീ, 83:18; 86:10; യെശ, 37:16,20; 44:24). ഒറ്റയെ അഥവാ, സിംഗിളിനെ കുറിക്കാൻ പഴയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്ന യാഹീദിനു് തുല്യമായ പദമാണു് ഗ്രീക്കിലെ മോണോസ്. നമ്മുടെ കർത്താവായ ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പരിഭാഷയാണു് സെപ്റ്റ്വജിൻ്റു്. ആ പരിഭാഷയിലാണു്, ദൈവം ഒരുത്തൻ മാത്രമാണെന്നു് മോണോസ് ഉപയോഗിച്ചു് ഖണ്ഡിതമായ അർത്ഥത്തിൽ 20 പ്രാവശ്യം പറഞ്ഞിരിക്കുന്നതു്. പുതിയനിയമത്തിലും ദൈവത്തോടു് ചേർത്തു് മോണോസ് 13 പ്രാവശ്യം പറഞ്ഞിട്ടുണ്ടു്. ദൈവം ഒരുത്തൻ മാത്രമാണെന്നു് ക്രിസ്തുവും അപ്പൊസ്തലന്മാരും ഖണ്ഡിതമായി പറഞ്ഞിരിക്കുന്നത് മോണോസ് കൊണ്ടാണു്. (മത്താ, 4:10; 24:36; ലൂക്കോ, 4:8; 5:21; യോഹ, 5:44; 17:3; റോമ, 16:26; 1തിമൊ, 1:17;6:15,16; യൂദാ, 1:4,24; വെളി, 15:14). അതായതു്, ഒറ്റയെ അഥവാ, സിംഗിളിനെ (single) കുറിക്കുന്ന യാഹീദിനു് (yahid) തുല്യമായ മോണോസ്, പഴയപുതിയനിയമങ്ങളിൽ ദൈവത്തെ കുറിക്കാൻ 33 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ടു്. ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന ബൈബിളിൽ 20 പ്രാവശ്യവും, ക്രിസ്തുവും അപ്പൊസ്തലന്മാരും സ്വന്ത വായ്കൊണ്ടു് 13 പ്രാവശ്യവും പറഞ്ഞിട്ടുണ്ടു്. തന്മൂലം, ആകാശവും ഭൂമിയും കീഴ്മേൽ മറിഞ്ഞാലും യഹോവ അഥവാ, പിതാവായ ഏകദൈവമല്ലാതെ, ഒരു പുത്രദൈവത്തെയോ, പിതാവിനോടു് തുല്യനായവനെയോ ബൈബിളിൽ കണ്ടെത്താൻ ആർക്കും കഴിയില്ല.

7. ദൈവപുത്രൻ ദൈവത്തെക്കുറിച്ചും തന്നെക്കുറിച്ചും എന്തു് പറയുന്നുവെന്നു് നോക്കാം: “തമ്മിൽ തമ്മിൽ ബഹുമാനം വാങ്ങിക്കൊണ്ടു് ഏകദൈവത്തിന്റെ പക്കൽനിന്നുള്ള ബഹുമാനം അന്വേഷിക്കാത്ത നിങ്ങൾക്കു് എങ്ങനെ വിശ്വസിപ്പാൻ കഴിയും?” (യോഹ, 5:44). ഈ വാക്യത്തിൽ പറയുന്ന ഏകദൈവം, ഗ്രീക്കിൽ മോണോ തിയോ (monou theou) ആണു്. ഇംഗ്ലീഷിൽ The ony God ആണു്. പഴയനിയമത്തിൽ ഒറ്റയെ അഥവാ, സിംഗിളിനെ (single) കുറിക്കുന്ന യാഹീദിനു് (yahid) തുല്യമായ പദമാണു് ഗ്രീക്കിലെ മോണോസ്. ആ പദം കൊണ്ടാണു് ദൈവം ഒരുത്തൻ മാത്രമാണെന്നു് ക്രിസ്തു പറയുന്നതു്. ഇവിടെപ്പറയുന്ന, ഒരുത്തൻ മാത്രമായ ദൈവം താനാണെന്നല്ല പറയുന്നതു്. ഉത്തമ പുരുഷനായ താൻ, മധ്യമപുരുഷനായ യെഹൂദന്മാരോടു്, പ്രഥമപുരുഷനായ അഥവാ, മൂന്നാമനായ ഒരേയൊരു ദൈവത്തെക്കുറിച്ചാണു് പറയുന്നതു്. ദൈവം മൂന്നുപേരാണെങ്കിലോ, താൻ സത്യദൈവവും പിതാവിനോടു് തുല്യനും ആണെങ്കിലോ, ദൈവം ഒരുത്തൻ മാത്രമാണെന്നു് ദൈവപുത്രൻ പറയുമായിരുന്നില്ല. അതായതു്, ദൈവം ത്രിത്വമാണെന്നോ, ഐക്യത്തിൽ ഒന്നാണെന്നോ, ദൈവത്തിൽ ഒന്നിലധികംപേർ ഉണ്ടെന്നോ പറയുന്നവർ, ക്രിസ്തു നുണയനും വഞ്ചകനും ആണെന്നു് സ്ഥാപിക്കാനാണു് ശ്രമിക്കുന്നതു്. തന്മൂലം, ദൈവപുത്രൻ സത്യദൈവം അല്ലെന്നും പിതാവിനു് തുല്യനല്ലെന്നും വളരെ വ്യക്തമായി മനസ്സിലാക്കാം.

8. “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു് തന്നേ നിത്യജീവൻ ആകുന്നു.” (യോഹ, 17:3). ഈ വാക്യത്തിൽ പറയുന്ന ഏകസത്യദൈവമായ പിതാവു് ഗ്രീക്കിൽ, പാറ്റീർ ടോൺ മോണോൻ അല്തിനോൻ തിയോൻ (Patir ton monon alithinon theon) ആണു്. ഇംഗ്ലീഷിൽ, Father. the only true God ആണ്. Father, the only true God എന്ന് പറഞ്ഞാൽ; ഒരേയൊരു സത്യദൈവം പിതാവാണു് അഥവാ, പിതാവു് മാത്രമാണ് സത്യദൈവം എന്നാണു് അർത്ഥം. ഒരേയൊരു സത്യദൈവം പിതാവാണെന്നു് ദൈവപുത്രൻതന്നെ പറയുമ്പോൾ മറ്റൊരു സത്യദൈവം ഉണ്ടാകുക സദ്ധ്യമല്ല. ഇവിടെയും സിംഗിളിനെ കുറിക്കുന്ന മോണോസ് കൊണ്ടു്, പിതാവു് മാത്രമാണു് സത്യദൈവം എന്നു് ദൈവപുത്രൻ ഖണ്ഡിതമായിട്ടാണു് പറയുന്നതു്. പിതാവു് സത്യദൈവമാണെന്നു് പറഞ്ഞാൽ; ഭാഷപരമായി പുത്രനോ, മറ്റാർക്കാ വേണമെങ്കിലും സത്യദൈവം ആയിരിക്കാൻ പറ്റും. എന്നാൽ, പിതാവു് മാത്രമാണു് സത്യദൈവമെന്നു് പറഞ്ഞാൽ, പിന്നെ, സ്വർഗ്ഗത്തിലോ ഭൂമിയിലോ മറ്റാർക്കും സത്യദൈവം ആയിരിക്കാൻ കഴിയില്ല. അതാണു്, ഭാഷയുടെ നിയമം. അതിനാൽ, പിതാവല്ലാതെ പുത്രനോ, മറ്റാരെങ്കിലുമോ സത്യദൈവം ആണെന്നു് പറഞ്ഞാൽ; പുത്രൻ പറഞ്ഞതു് വ്യാജം ആണെന്നുവരും. വായിൽ വഞ്ചനയില്ലാത്ത പുത്രൻ വ്യാജംപറഞ്ഞു എന്നു് വിശ്വസിക്കുന്നതിനെക്കാൾ, വിശ്വാസം ത്യജിച്ചുകളയുന്നതാണു് നല്ലതു്. അതായതു്, പിതാവു് മാത്രമാണു് സത്യദൈവം എന്നു് പറയുകവഴി, താൻ സത്യദൈവം അല്ലെന്നു് ഖണ്ഡിതമായിട്ടാണു് ദൈവപുത്രൻ പറയുന്നതു്. പിന്നെയും ദൈവപുത്രനെ ദൈവമാക്കാൻ നോക്കിയാൽ, അവൻ വ്യാജദൈവമാണെന്നേ വരൂ. ഒരു വ്യാജദൈവത്തിൻ്റെ സ്ഥാനം, ദൈവപുത്രനെ ഒറ്റിക്കൊടുത്തിട്ടു് തൂങ്ങിച്ചത്ത നാശയോഗ്യനായ യൂദായെക്കാൾ താഴെയാണു്. എന്നാൽ, ബൈബിൾ വെളിപ്പെടുത്തുന്ന ദൈവപുത്രൻ, പിതാവായ ഏകദൈവത്തെക്കാൾ താഴ്ന്നവനും സ്വർഗ്ഗത്തെക്കാൾ ഉന്നതനുമാണു്. (യോഹ, 14:28; എബ്രാ, 7:26). വചനവിരുദ്ധമായി ദൈവപുത്രനെ ദൈവമാക്കുന്നവർ അവനെ വ്യാജദൈവം ആക്കുകവഴി, സ്വർഗ്ഗത്തെക്കാൾ ഉന്നതനായവനെ പാതാളത്തോളം താഴ്ത്തുകയാണു് ചെയ്യുന്നതു്. തന്മൂലം, ദൈവപുത്രൻ സത്യദൈവം അല്ലെന്നും പിതാവിനു് തുല്യനല്ലെന്നും സ്ഫടിസ്ഫുടം വ്യക്തമാണു്.

9. “സാത്താനേ, എന്നെ വിട്ടുപോ; നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ (Him only) ആരാധിക്കാവു എന്നു എഴുതിയിരിക്കുന്നുവല്ലോ” എന്നു് പറഞ്ഞു.” (മത്താ, 4:10. ഒ.നോ: ലൂക്കൊ, 4:8). തന്നെ നമസ്കരിക്കണമെന്ന ആവശ്യവുമായി സാത്താൻ ദൈവപുത്രൻ്റെ അടുക്കൽ വന്നപ്പോൾ, അവൻ പറഞ്ഞതാണു് ഈ വാക്യത്തിലുള്ളതു്. ചില കാര്യങ്ങൾ ഈ വേദഭാഗത്തുനിന്നു് മനസ്സിലാക്കാം: ഒന്നാമതു്, ദൈവത്തിൻ്റെ ഭക്തന്മാരെപ്പോലും, അനുവാദംകൂടാതെ തൊട്ടാൽ പണിമേടിക്കുമെന്നു് അറിയാവുന്നവനും ദൈവത്തെ ഭയപ്പെടുന്നവനുമാണു് സാത്താൻ. ഇയ്യോബിനെ പരീക്ഷിക്കാൻ ദൈവത്തിൻ്റെ അനുവാദത്തിനായി കാത്തുനിന്നവൻ, ക്രിസ്തു ദൈവമായിരുന്നെങ്കിൽ, തന്നെ നമസ്കരിക്കുവാൻ ആവശ്യപ്പെട്ടുകൊണ്ടു് ക്രിസ്തുവിൻ്റെ മുമ്പിൽച്ചെന്നു് നില്ക്കയില്ലായിരുന്നു. ദൈവവും സാത്താനും തമ്മിലുള്ള അന്തരം പോലും പലർക്കും അറിയില്ലെന്നതാണു് യഥാർത്ഥ വസ്തുത. രണ്ടാമതു്, ക്രിസ്തുവിൻ്റെ മറുപടി ശ്രദ്ധിക്കുക: ആവർത്തനപ്പുസ്തകം ഉദ്ധരിച്ചുകൊണ്ടു്, “നിന്റെ ദൈവമായ കർത്താവിനെ അഥവാ, യഹോവയെ നമസ്കരിച്ചു് അവനെ മാത്രമേ ആരാധിക്കാവൂ” എന്നാണു് അവൻ പറഞ്ഞത്. (ആവ, 6:13). എന്നെ ആരാധിക്കണമെന്നോ, ഞങ്ങളെ ആരാധിക്കണമെന്നോ അല്ല ക്രിസ്തു പറഞ്ഞതു്. പ്രഥമപുരുഷ സർവ്വനാമത്തിലും ഏകവചനത്തിലും, അവനെ മാത്രം അഥവാ, യഹോവയെ മാത്രം ആരാധിക്കണം എന്നു് ഖണ്ഡിതമായിട്ടാണു് പറഞ്ഞതു്. അതായതൂ്, ഉത്തമപുരുഷനായ ക്രിസ്തു, മധ്യമപുരുഷനായ സാത്താനോടു്, പ്രഥമപുരുഷനായ (Third Person) അഥവാ, മൂന്നാമനായ യഹോവയായ ഏകദൈവത്തെ മാത്രമേ ആരാധിക്കാവൂ എന്നാണ് പറഞ്ഞതു്. യഹോവയായ തൻ്റെ പിതാവിനെ മാത്രം ആരാധിക്കണമെന്നു് പ്രഥമപുരുഷനിൽ ഖണ്ഡിതമായി പറഞ്ഞ ക്രിസ്തു, ആരാധന സ്വീകരിച്ചു എന്നു് പറഞ്ഞാൽ; അവൻ വലിയ വഞ്ചകനാണെന്നേ വരൂ. മൂന്നാമതു്, ഈ വാക്യത്തിൽ, ദൈവത്തെ ആരാധിക്കണം എന്ന സാധാരണ അർത്ഥത്തിലല്ല അവൻ പറഞ്ഞതു്. അങ്ങനെയാണ് പറഞ്ഞിരുന്നതെങ്കിൽ, ഭാഷാപരമായി ക്രിസ്തുവിനോ, മറ്റാർക്കോ വേണമെങ്കിലും ആരാധന സ്വീകരിക്കുന്നതിനു് തടസ്സമൊന്നുമില്ല. എന്നാൽ, അങ്ങനെയല്ല പറഞ്ഞിരിക്കുന്നതു്. അവനെ മാത്രം ആരാധിക്കണം എന്നാണു് പറഞ്ഞതു്. അതായതു്, ഒറ്റയെ കുറിക്കുന്ന മോണോസ് (monos) കൊണ്ടു്, അവനെ അഥവാ, യഹോവയെ മാത്രം ആരാധിക്കണം എന്നു് ഖണ്ഡിതമായിട്ടാണു് പറഞ്ഞതു്. ഇംഗ്ലീഷിൽ worship Him only എന്നാണു്. അതിനാൽ, ക്രിസ്തു ആരാധന സ്വീകരിച്ചു എന്നു പറഞ്ഞാൽ; ബൈബിൾ പരസ്പരവിരുദ്ധമാകും. ലൂക്കൊസിൻ്റെ സമാന്തരഭാഗത്തും അതു് കാണാം. ആകാശവും ഭൂമിയും കീഴ്മേൽ മറിഞ്ഞാലും ക്രിസ്തുവിൻ്റെ വാക്കുകൾക്കു് മാറ്റമുണ്ടാകില്ല; ഉണ്ടാകാൻ പാടില്ല. തന്മൂലം, താൻ ആരാധനയ്ക്കു് യോഗ്യനായ ദൈവമല്ലെന്നു് ക്രിസ്തുവിൻ്റെ വാക്കിനാൽത്തന്നെ വ്യക്തമായി മനസ്സിലാക്കാം. തന്മൂലം, ദൈവപുത്രൻ സത്യദൈവം അല്ലെന്നും പിതാവിനു് തുല്യനല്ലെന്നും അസന്ദിഗ്ധമായി തെളിയുന്നു.

10. “ആ നാളും നാഴികയും സംബന്ധിച്ചോ എന്റെ പിതാവു മാത്രമല്ലാതെ ആരും സ്വർഗ്ഗത്തിലെ ദൂതന്മാരും പുത്രനും കൂടെ അറിയുന്നില്ല.” (മത്താ, 24:36). ലോകാരംഭം മുതൽ ഇന്നുവരെയും സംഭവിച്ചിട്ടില്ലാത്ത കഷ്ടം അഥവാ, മഹാപീഢനത്തെക്കുറിച്ചു് പറഞ്ഞുവന്നിട്ടാണു്, ആ നാളും നാഴികയും സംബന്ധിച്ചോ എന്റെ പിതാവു മാത്രമല്ലാതെ പുത്രനും കൂടി അറിയുന്നില്ല എന്ന് പറഞ്ഞതു്. ഗ്രീക്കിലും ഇംഗ്ലീഷിലും ചില പരിഭാഷകളിൽ പുത്രൻ എന്ന പ്രയോഗം കാണുന്നില്ല. KJV-ടെ മലയാളം പരിഭാഷയായ ബെഞ്ചമിൽ ബെയിലിയിൽ ഇപ്രകാരമാണു്: “എന്നാൽ ആ നാളിനെയും നാഴികയെയും കുറിച്ചു്, എൻ്റെ പിതാവ് മാത്രമല്ലാതെ; ഒരുത്തനും അറിയില്ല, സ്വർഗ്ഗത്തിലുള്ള ദൈവദൂതന്മാരും അറിയുന്നില്ല” എന്നാണു്. ഈ വേദഭാഗത്തു് പിതാവ് മാത്രം എന്നതു്, ഗ്രീക്കിൽ പാറ്റിർ മോവു മോണോസ്  (patir mou monos) ആണു്. ഇംഗ്ലീഷിൽ My Father only ആണു്. ഈ വാക്യത്തിലും ഖണ്ഡിതമായ അർത്ഥത്തിൽ ഒറ്റയെ കുറിക്കുന്ന മോണോസ് ആണു് ഉപയോഗിച്ചിരിക്കുന്നതു്. അതായതു്, പിതാവിനു് അറിയാം എന്നാണു് പറയുന്നതെങ്കിൽ, ഭാഷാപരമായി പുത്രനും ദൂതന്മാർക്കും കൂടെ അറിയുന്നതിൽ തടസ്സമൊന്നുമില്ല. എന്നാൽ, പിതാവിനു് മാത്രമാണു് അറിയുന്നതെന്നു് പറഞ്ഞാൽ; പുത്രനും ദൂതന്മാർക്കും മാത്രമല്ല, ലോകത്തിൽ മറ്റാർക്കും അറിയില്ലെന്നാണു് അർത്ഥം. തന്നെയുമല്ല, പിതാവിനു് മാത്രമല്ലാതെ, മറ്റാർക്കും അറിയില്ലെന്നു് എടുത്തുപറകയും ചെയ്തിട്ടുണ്ടു്. പിതാവു് മാത്രമല്ലാതെ മറ്റൊരുത്തനും അറിയുന്നില്ലെന്നു് പറകയുകവഴി, താൻ സർവ്വജ്ഞാനിയായ ദൈവമല്ലെന്നു് പുത്രൻ തന്നെ ഖണ്ഡിതമായിട്ടാണു് പറയുന്നതു്. തന്മൂലം, ദൈവപുത്രൻ സത്യദൈവം അല്ലെന്നും പിതാവിനു് തുല്യനല്ലെന്നും സംശയലേശമെന്യ മനസ്സിലാക്കാം.

11. “പിതാവു് ചെയ്തു കാണുന്നതല്ലാതെ പുത്രനു് സ്വതേ ഒന്നും ചെയ്‍വാൻ കഴികയില്ല.” (യോഹ, 5:19). “എനിക്കു് സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ല.’ (5:30). “പിതാവു് എനിക്കു് ഉപദേശിച്ചുതന്നതു പോലെ ഇതു് സംസാരിക്കുന്നു.” (8:28). എന്റെ “പിതാവു് എല്ലാവരിലും വലിയവൻ.” (10:29). “ഞാൻ ഇന്നതു് സംസാരിക്കേണം എന്നു് കല്പന തന്നിരിക്കുന്നു.” (12:49). പിതാവു് എന്നെക്കാൾ വലിയവനല്ലോ. (14:28). ഇതെല്ലാം ദൈവപുത്രൻ്റെ വാക്കുകളാണു്. ഇതുപോലെ, അനേകം വാക്യങ്ങൾ ബൈബിളിലുണ്ടു്. എനിക്കു് സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ല, പിതാവു് എല്ലാവരിലും വലിയവൻ, പിതാവു് എന്നെക്കാൾ വലിയവൻ എന്നൊക്കെ പറയുന്ന ദൈവപുത്രൻ, പിതാവിനു് തുല്യനാണെന്നു് പറയുന്നവർ, ക്രിസ്തുവിൻ്റെ അനുയായികളല്ല; അവൻ്റെ എതിരാളികളാണു്. അടുത്തവാക്യം: “യേശു അവളോടു്: എന്നെ തൊടരുതു്; ഞാൻ ഇതുവരെ പിതാവിന്റെ അടുക്കൽ കയറിപ്പോയില്ല; എങ്കിലും നീ എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്നു്: എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു് അവരോടു പറക എന്നു പറഞ്ഞു. (യോഹ, 20:17). ഈ വേദഭാഗത്തു്, പിതാവിനെ, എൻ്റെ ദൈവം എന്നാണു് ദൈവപുത്രൻ സംബോധന ചെയ്യുന്നതു്. ഇതുപോലെ, വേറെയും വാക്യങ്ങളുണ്ടു്. (മത്താ, 27:46; മർക്കൊ, 15:34). ദൈവം അഥവാ, തിയോസ് (theos) എന്ന പദത്തിനു് ഉന്നതൻ, ബലവാൻ, ശക്തൻ, പരമോന്നതൻ, സ്രഷ്ടാവു് എന്നിങ്ങനെ ഏതർത്ഥം കൊടുത്താലും സത്യദൈവത്തിനു് മീതെ മറ്റൊരു ദൈവം ഉണ്ടാകുക സാദ്ധ്യമല്ല. ഒരു ദൈവമുള്ള ദൈവം, മനുഷ്യദൈവങ്ങളെക്കാൾ ഒട്ടും വിശേഷതയുള്ളവൻ ആകില്ല. തന്മൂലം, ദൈവപുത്രൻ സത്യദൈവം അല്ലെന്നും പിതാവിനു് തുല്യനല്ലെന്നും അർത്ഥശങ്കയ്ക്കു് ഇടയില്ലാതെ മനസ്സിലാക്കാം. ദൈവപുത്രൻതന്നെ, താൻ ദൈവമല്ലെന്നു് ആവർത്തിച്ചു് പറഞ്ഞിട്ടും, ഒന്നാം കല്പനയെ ലംഘിപ്പിക്കാനും ഏകസത്യദൈവത്തെ ത്രിമൂർത്തി ബഹുദൈവമാക്കി നരകത്തിലേക്കു് പോകാനും വിശ്വാസികൾക്കു് ഇത്രയ്ക്കു് നിർബന്ധം എന്താണെന്നു് മനസ്സിലാകുന്നില്ല.

12. ദൈവപുത്രൻ സൃഷ്ടാവായ ദൈവമാണെന്നു് അനേകരും വിശ്വസിക്കുന്നു. തന്മൂലം, ആദാമിനെ സൃഷ്ടിച്ചപ്പോൾ ദൈവപുത്രൻ കൂടെയുണ്ടായിരുന്നു എന്നാണു് അവർ വിചാരിക്കുന്നതു്. എന്നാൽ, സൃഷ്ടിയിൽ തനിക്കു് യാതൊരു പങ്കുമില്ലെന്നു് ക്രിസ്തുതന്നെ വ്യക്തമാക്കിയിട്ടുണ്ടു്. ഭാര്യയെ ഉപേക്ഷിക്കുന്നതു് വിഹിതമോ, എന്നു് ചോദിച്ച പരീശന്മാരോടു് അവൻ പറയുന്നതു് നോക്കുക: “സൃഷ്ടിച്ചവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു.” (മത്താ, 19:4). ഈ വാക്യത്തോടുള്ള ബന്ധത്തിൽ മൂന്നുകാര്യങ്ങൾ പറയാം: 1. ക്രിസ്തു പറഞ്ഞതു്, സൃഷ്ടിച്ച ‘അവൻ‘ (he wich made) എന്നാണു്. സ്രഷ്ടാവായ ദൈവത്തിനു ഒരു ബഹുത്വം ഉണ്ടായിരുന്നെങ്കിൽ അഥവാ, പിതാവായ യഹോവയോടൊപ്പം സ്രഷ്ടാവായി താനും ഉണ്ടായിരുന്നെങ്കിൽ, ‘സൃഷ്ടിച്ച അവൻ’ എന്ന ഏകവചനമല്ല, ‘സൃഷ്ടിച്ച ഞങ്ങൾ‘ (we which made) എന്ന ബഹുവചനം പറയുമായിരുന്നു. 2. ചിലരുടെ വ്യാഖ്യാനപ്രകാരം; ദൈവത്തിലെ മൂന്നു് പേർ ചേർന്നു് ആദവും ഹവ്വായും എന്ന രണ്ടു പേരെയാണു് ഉണ്ടാക്കിയതു്. എന്നാൽ, ക്രിസ്തു പറഞ്ഞത്: ‘സൃഷ്ടിച്ച അവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു’ എന്നാണു്. വാക്യം ശ്രദ്ധിക്കണം: ആദത്തിനെയും ഹവ്വായെയും ചേർത്താണു് ‘അവരെ‘ (them) എന്ന ബഹുവചനം ക്രിസ്തു പറഞ്ഞതു്. സൃഷ്ടികളായ രണ്ടു് പേരെച്ചേർത്തു് ബഹുവചനം പറഞ്ഞ ക്രിസ്തു, സ്രഷ്ടാവു് ഒന്നിലധികം പേർ അഥവാ, മൂന്നുപേർ ആയിരുന്നെങ്കിൽ ബഹുവചനം എന്തുകൊണ്ടു് പറഞ്ഞില്ല? എന്തെന്നാൽ, സ്രഷ്ടാവു് ഒരുത്തൻ മാത്രമാണു്. (നെഹെ, 9:6; യെശ, 44:24). 3. സൃഷ്ടിച്ച ‘അവൻ‘ എന്ന പ്രഥമപുരുഷ സർവ്വനാമമാണു് ക്രിസ്തു ഉപയോഗിച്ചതു്. അതായതു്, ഉത്തമപുരുഷനായ ക്രിസ്തു, മധ്യമപുരുഷനായ യെഹൂദന്മാരോടു്, ഏകദൈവമായ യഹോവയെ പ്രഥമപുരുഷനിൽ അഥവാ, മൂന്നാമനായും ഏകവചനത്തിലും വിശേഷിപ്പിച്ചുകൊണ്ടു്, തനിക്കു് സൃഷ്ടിയിൽ യാതൊരു പങ്കുമില്ലെന്നു് അസന്ദിഗ്ധമായി വ്യക്തമാക്കി. ദൈവം മൂന്നുപേരാണെങ്കിലോ, താൻ ദൈവമാണെങ്കിലോ, സൃഷ്ടിയിൽ തനിക്കു് പങ്കുണ്ടായിരുന്നെങ്കിലോ സൃഷ്ടിച്ച അവൻ (he wich made) എന്നു് പറയാതെ, സൃഷ്ടിച്ച ഞങ്ങൾ (we which made) എന്നു് പറയുമായിരുന്നു. അതാണു്, ഭാഷയുടെ നിയമം. വചനത്തെയും ഭാഷയെയും വ്യഭിചരിച്ചുകൊണ്ടും ദൈവപുത്രനെ കള്ളനാക്കിക്കൊണ്ടും അല്ലാതെ, ഒരു ത്രിമൂർത്തി ദൈവം ബൈബിളിൽ ഉണ്ടെന്നു് സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള ആർക്കും പറയാൻപോലും കഴിയില്ല. തന്മൂലം, ദൈവപുത്രൻ സത്യദൈവം അല്ലെന്നും പിതാവിനു് തുല്യനല്ലെന്നും ഭാഷയുടെ വ്യാകരണം അല്പമെങ്കിലും അറിയാവുന്ന ആർക്കും മനസ്സിലാക്കാവുന്നതേയുള്ളു. താൻ ദൈവമല്ലെന്നും ദൈവത്തിനു് തുല്യനല്ലെന്നും ദൈവപുത്രൻതന്നെ പറയുന്ന വേറെയും പല തെളിവുകൾ ബൈബിളിലുണ്ട്. വിസ്തരഭയത്താൽ അടുത്തഭാഗത്തേക്കു് കടക്കുകയാണു്.

13. “നമ്മുടെ കർത്താവായ യേശുക്രിസ്തുമുഖാന്തരം നമ്മുടെ രക്ഷിതാവായ ഏകദൈവത്തിനു തന്നേ, സർവ്വകാലത്തിനുമുമ്പും ഇപ്പോഴും സദാകാലത്തോളവും തേജസ്സും മഹിമയും ബലവും അധികാരവും ഉണ്ടാകുമാറാകട്ടെ. ആമേൻ.” (യൂദാ, 1:25). ഈ വാക്യത്തിൽ പറയുന്ന ഏകദൈവം ഗ്രീക്കിൽ, മോണോ തിയോ (mono theo) ആണ്. ഇംഗ്ലീഷിൽ, the only God ആണു്. ഇതുപോലെ, അപ്പൊസ്തലന്മാർ പറയുന്ന എട്ടു് വാക്യങ്ങളുണ്ടു്: ദൈവം ഒരുവൻ അഥവാ, മോണോസ് ഒ തിയൊസ് (monos o theos – ലൂക്കോ, 5:21), ഏകജ്ഞാനിയായ ദൈവം അഥവാ, മോണോ സോഫൊ തിയോ (mono sofo theo – റോമ, 16:26; 1തിമൊ, 1:17), ഏകാധിപതി അഥവാ, മോണോസ് ഡൈനാസ്റ്റിസ് (monos dynastis – 1തിമൊ, 6:15), താൻ മാത്രം അമർത്യതയുള്ളവൻ അഥവാ, മോണോസ് എകോൻ അത്താനാസിയൻ (monon echon athanasian – 1തിമൊ, 6:16), ഏകകർത്താവായ ദൈവം അഥവാ, ടോൺ മോണോൻ ഡെസ്പോറ്റിൻ തിയോൻ (ton monon despotin theon – യുദാ, 1:4), ഏകപരിശുദ്ധൻ അഥവാ, മോണോസ് ഓസിയൊസ് (monos osios – വെളി, 15:4). ഈ വേദഭാഗങ്ങളിൽ, ഒന്നിനെ കുറിക്കുന്ന ഹെയ്സ് അല്ല; ഒറ്റയെ അഥവാ, സിംഗിളിനെ കുറിക്കുന്ന യാഹീദിനു് തുല്യമായ മോണൊസ് ആണു് ഉപയോഗിച്ചിരിക്കുന്നതു്. ദൈവം ത്രിത്വമല്ലെന്നും അഥവാ, ദൈവത്തിൽ പല വ്യക്തികളില്ലെന്നും ദൈവപുത്രൻ ദൈവമല്ലെന്നും അപ്പൊസ്തലന്മാർ സ്ഫടികസ്ഫുടമായാണു് വ്യക്തമാക്കിയിരിക്കുന്നതു്. അപ്പൊസ്തലന്മാരോടു് ക്രിസ്തു ഇപ്രകാരം പറയുകയുണ്ടായി: “നിങ്ങളുടെ വാക്കു് കേൾക്കുന്നവൻ എന്റെ വാക്കു് കേൾക്കുന്നു; നിങ്ങളെ തള്ളുന്നവൻ എന്നെ തള്ളുന്നു; എന്നെ തള്ളുന്നവൻ എന്നെ അയച്ചവനെ തള്ളുന്നു.” (ലൂക്കൊ, 10:16). അതായതു്, അപ്പൊസ്തലന്മാരുടെ വാക്കു് വിശ്വസിക്കാതെ അവരെ തള്ളുന്നവർ, പിതാവിനെയും പുത്രനെയും ഒരുപോലെ തള്ളുന്നവരാണു്. ഇതൊന്നും ആരുടെയും വ്യാഖ്യാനങ്ങളല്ല; മുഖാമുഖമായി എഴുതിവെച്ചിരിക്കുന്ന സത്യങ്ങളാണു്. തന്മൂലം, ദൈവപുത്രൻ സത്യദൈവം അല്ലെന്നും പിതാവിനു് തുല്യനല്ലെന്നതും ഏറ്റവും വിശ്വാസയോഗ്യമായ സത്യമാണു്. ക്രിസ്തുവിൻ്റെയും അപ്പൊസ്തലന്മാരുടെയും വാക്കുകൾ വിശ്വസിക്കാതെ, നിഖ്യാ കോൺസ്റ്റാൻ്റിനോപ്പിൾ സുനഹദോസുകളുടെ ഉപദേശം വിശ്വസിക്കുന്നവരാണു് പിതാവിനെയും പുത്രനെയും തള്ളിയവർ.

14. “എന്നാൽ ആകാശത്തിലോ ഭൂമിയിലോ ദൈവങ്ങൾ എന്നു പേരുള്ളവർ ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ  സകലത്തിന്നും കാരണഭൂതനും നാം അവനായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏകകർത്താവും നമുക്ക് ഉണ്ടു്; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു.” (1കൊരി, 8:5-6. ഒ.നോ: യോഹ, 8:41; എഫെ, 4:6). പൗലൊസ് പറയുന്നത് ശ്രദ്ധിക്കണം. ആകാശത്തിലോ ഭൂമിയിലോ ദൈവങ്ങൾ എന്നു് പേരുള്ളവർ ഉണ്ടെങ്കിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു. അഥവാ, നമ്മുടെ ഒരേയൊരു ദൈവം പിതാവു് മാത്രമാണു്. ദൈവം തിരഞ്ഞടുത്ത അപ്പൊസ്തലനാണു് പറയുന്നതു്; പിതാവായ ഏകദൈവമേ നമുക്കുള്ളു. പിതാവായ ഏകദൈവമേ നമുക്കുള്ളെന്നു് പറഞ്ഞാൽ; മറ്റൊരു ദൈവമോ, ദൈവവ്യക്തിയോ സ്വർഗ്ഗത്തിലും ഭൂമിയിലും ഉണ്ടാകുക സാദ്ധ്യമല്ല. അടുത്തഭാഗത്തു് പറയുന്നതു്, യേശുക്രിസ്തു എന്ന ദൈവം ഉണ്ടെന്നല്ല; ഏക കർത്താവുണ്ടെന്നാണു്. ഇവിടെപ്പറയുന്ന, യേശുക്രിസ്തുവും ദൈവം ആണെങ്കിൽ, പിതാവായ ഏകദൈവവും യേശുക്രിസ്തു എന്ന മറ്റൊരു ദൈവവും ഉണ്ടെന്നു് പറയുമായിരുന്നു. അതാണു്, ഭാഷയുടെ നിയമം. യേശുക്രിസ്തുവെന്ന ഏകകർത്താവു് ആരാണെന്നു് താഴെ വ്യക്തമാക്കുന്നതാണു്. ദൈവവും പിതാവുമായവൻ ഒരുവനാണെന്നും പൗലൊസ് വ്യക്തമായി പറഞ്ഞിട്ടുണ്ടു്. (എഫെ, 4:6). ദൈവം ത്രിത്വമാണെങ്കിലോ, ദൈവപുത്രൻ ദൈവമാണെങ്കിലോ പിതാവായ ഏകദൈവമേ നമുക്കുള്ളെന്നു് അപ്പസ്തലന്മാർ ഒരിക്കലും പറയുമായിരുന്നില്ല. അതായതു്, അപ്പൊസ്തലന്മാരെയും കള്ളന്മാരാക്കുന്ന ഉപദേശമാണു് ട്രിനിറ്റി. തന്മൂലം, ദൈവപുത്രൻ സത്യദൈവം അല്ലെന്നും പിതാവിനു് തുല്യനല്ലെന്നും അവിതർക്കമായ സത്യമാണു്. ഈ വേദഭാഗത്തോടുള്ള ബന്ധത്തിൽ, മറ്റൊരു ശ്രദ്ധേയമായ കാര്യം കാണിക്കാം. ഇവിടെ, പിതാവായ ഏക ദൈവമേ നമുക്കുള്ളെന്നും, മറ്റൊരിടത്തു്, ദൈവവും പിതാവുമായവൻ ഒരുവനെന്നും പറഞ്ഞിട്ടുണ്ടു്. (1കൊരി, 8:6; എഫെ, 4:6). പഴയനിമത്തിൽ, നമുക്കെല്ലാവർക്കും ഒരു പിതാവല്ലോ ഉള്ളതു്; ഒരു ദൈവം തന്നേയല്ലോ നമ്മെ സൃഷ്‍ടിച്ചതു്” എന്നും പറഞ്ഞിട്ടുണ്ടു്. (മലാഖി 2:10). ഒന്നിനെക്കുറിക്കുന്ന എഹാദു് എന്ന എബ്രായ പദത്തിനും ഹെയ്സ് എന്ന ഗ്രീക്കുപദത്തിനും ബഹുത്വമുണ്ടു് അഥവാ, സംയുക്ത ബഹുത്വം (compound plurality) ആണെന്നു് ട്രിനിറ്റി പണ്ഡിതന്മാർ പറയുന്നു. ഈ വേദഭാഗങ്ങളിൽ പിതാവിനു് ബഹുത്വമുണ്ടെന്നു് പറഞ്ഞാൽ, അതിൻ്റെ അർത്ഥമെന്താണെന്നു് അറിയാമോ? പച്ചയ്ക്കു് പറഞ്ഞാൽ; ത്രിമൂർത്തി വിശ്വാസികൾക്കു് പല തന്തമാർ ഉണ്ടെന്നാണു്. ലജ്ജയായതിൽ മാനം തോന്നുന്നവരായാൽ പിന്നെ എന്തുചെയ്യും? ഏഹാദിനും ഹെയ്സിനും ബഹുത്വമുണ്ടെന്നു് പറയുന്നതു്, വിശ്വാസികളെ വഞ്ചിക്കാനുള്ള ഉപായിയായ സർപ്പത്തിൻ്റെ തന്ത്രം മാത്രമാണു്!

15. “നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായി എന്നേക്കും വാഴ്ത്തപ്പെട്ടവൻ ഞാൻ ഭോഷ്കല്ല പറയുന്നതു് എന്നറിയുന്നു.” (2കൊരി 11:31). അപ്പൊസ്തലന്മാർ ദൈവപുത്രനായ ക്രിസ്തുയേശുവിൻ്റെ ദൈവത്തിനു് സ്തോത്രം കരേറ്റുന്ന പല വാക്യങ്ങളും കാണാം: (എഫെ, 1:3; 1:17; റോമ, 15:5; 2കൊരി, 1:3; കൊലൊ, 1:3; 1പത്രൊ, 1:3). തനിക്കൊരു ദൈവമുണ്ടെന്നു് ദൈവപുത്രൻതന്നെ പറഞ്ഞതു് മുകളിൽ നാം കണ്ടതാണു്. (യോഹ, 20:17; മത്താ, 27:46; മർക്കൊ, 15:34). ദൈവപുത്രൻ സത്യദൈവമാണു്, പിതാവിനു് തുല്യനാണു് എന്നൊക്കെ പഠിപ്പിക്കുന്നവർ, സത്യദൈവത്തിൻ്റെ ദൈവം ആരാണെന്നു് പറയും? ദൈവപുത്രൻ ദൈവമാണെന്നു് പറയുന്നവർ, ദൈവത്തിനും ഒരു ദൈവമുണ്ടെന്ന ദുരുപദേശമല്ലേ വിശ്വസിക്കുന്നതു്? ദൈവമെന്ന പദത്തിനു് ഏതർത്ഥം കൊടുത്താലും, സത്യദൈവത്തിനു് മീതെ മറ്റൊരു ദൈവം ഉണ്ടാകുക സാദ്ധ്യമാണോ? ഇനി, വചനവിരുദ്ധമായി സത്യദൈവത്തിനും ഒരു ദൈവമുണ്ടെന്നു് വിശ്വസിച്ചാൽ, ട്രിനിറ്റി എങ്ങനെ ഏകദൈവവിശ്വാസമാകും? ഒരു ദൈവം തനിക്കുതന്നെ ദൈവമാണെന്നു് എങ്ങനെ പറയും? അല്ലെങ്കിൽ, നിങ്ങൾ വിശ്വസിക്കുന്ന ദൈവപുത്രൻ, മാതാ അമൃതാനന്ദമയിയെയും സായിബാബയെയും പോലൊരു ദൈവം ആയിരിക്കണം. അത്രയ്ക്കു് ഗതികേടൊന്നും സ്വർഗ്ഗത്തെക്കാൾ ഉന്നതനായ ദൈവപുത്രനില്ല. തന്മൂലം, ദൈവപുത്രൻ സത്യദൈവം ആണോന്നോ, പിതാവിനു് തുല്യനാണെന്നോ സ്വർഗ്ഗത്തിലും ഭൂമിയിലമുള്ള ആർക്കും തെളിയിക്കാൻ കഴിയില്ല.

16. “പിതാവായ ഏകദൈവമേ നമുക്കുള്ളൂ; അവൻ സകലത്തിനും കാരണഭൂതനും നാം അവനായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏകകർത്താവും നമുക്ക് ഉണ്ട്; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു.” (1കൊരി, 8:6). പിതാവായ ഏകദൈവമേ നമുക്കുള്ളെന്നു് മാത്രമല്ല ബൈബിൾ പറയുന്നതു്. യേശുക്രിസ്തു എന്ന ഏകകർത്താവും നമുക്കുണ്ടു്. പിതാവായ ഏകദൈവത്തെക്കുറിച്ചു് നാം കണ്ടതാണു്. ദൈവപുതൻ ദൈവമല്ലെന്നും പിതാവിനോടു് തുല്യനല്ലെന്നും നാം കണ്ടുകഴിഞ്ഞു. ഇനി, നമ്മുടെ ഏക കർത്താവും രക്ഷിതാവുമായ ദൈവപുത്രൻ ആരാണന്നു് നമുക്കു് നോക്കാം: ദൈവപുത്രൻ ആരാണെന്ന് ചോദിച്ചാൽ; അവൻ ജീവനുള്ള ദൈവത്തിൻ്റെ ജഡത്തിലുള്ള വെളിപ്പാട് അഥവാ, പ്രത്യക്ഷതയാണ്. ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു എന്നാണ് ദൈവഭക്തിയുടെ മർമ്മം പറയുന്നത്. അവിടെ, അവൻ ജഡത്തിൽ വെളിപ്പെട്ടു” എന്നതിലെ “അവൻ” എന്ന പ്രഥമപുരുഷ സർവ്വനാമം മാറ്റിയിട്ടു് തൽസ്ഥാനത്തു് നാമം ചേർത്താൽ; ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു എന്നു് കിട്ടും. (1തിമൊ, 3:14-16).  ജീവനുള്ള ദൈവം യഹോവയാണെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാകില്ല. (യിരെ, 10:10). അതായതു്, “അഗോചരനായ ദൈവം, തൻ്റെ സ്ഥായിയായ അസ്തിത്വത്തിനും പ്രകൃതിക്കും മാറ്റംവരാത്തവനായി ഇരിക്കുമ്പോൾത്തന്നെ, മനുഷ്യർക്കു് തന്നെത്തന്നെ ഗോചരമാക്കാൻ, താൻ എടുക്കുന്ന പുതിയ അസ്തിത്വത്തെയാണു്, വെളിപ്പാടു് അഥവാ, പ്രത്യക്ഷത എന്നു് പറയുന്നതു്.“ ദൈവത്തിൻ്റെ അനേകം പ്രത്യക്ഷതകൾ പഴയനിയമത്തിൽ കാണാം. യഹോവ, ഒരു മനുഷ്യപ്രത്യക്ഷത എടുത്തു് വന്നതിൻ്റെ വ്യക്തമായ തെളിവും പഴയനിയമത്തിൽ ഉണ്ടു്. (ഉല്പ, 18:1-33; 19:1). “ആകയാൽ ലോകത്തിൽ വരുമ്പോൾ: ഹനനയാഗവും വഴിപാടും നീ ഇച്ഛിച്ചില്ല; എന്നാൽ ഒരു ശരീരം നീ എനിക്ക് ഒരുക്കിയിരിക്കുന്നു” എന്ന പ്രവചനത്തിൻ്റെ നിവൃത്തിയാണു്, പുതിയ നിയമത്തിൽ ദൈവം എടുത്ത മനുഷ്യപ്രത്യക്ഷത അഥവാ, ജഡത്തിലെ വെളിപ്പാടു്. (എബ്രാ, 10:5; സങ്കീ, 40:6). ദൈവപുത്രൻ്റെ സ്വരൂപം അഥവാ, പ്രകൃതി എന്താണെന്നു് ചോദിച്ചാൽ, അവൻ ദേഹവും ദേഹിയും ആത്മാവുമുള്ള പാപമറിയാത്ത പൂർണ്ണമനുഷ്യനാണു്. (1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; യോഹ, 8:40; 2കൊരി, 5:21). ഏകമനുഷ്യനായ യേശുക്രിസ്തു എന്നാണു് പൗലൊസ് അവനെ വിശേഷിപ്പിക്കുന്നതു്. (റോമ, 5:15). ദൈവത്തിനും മനുഷ്യർക്കുമിടയിൽ മദ്ധ്യസ്ഥനും മറുവിലയുമായതു് മനുഷ്യനായ ക്രിസ്തുയേശു ആണെന്നും അവൻ വ്യക്തമാക്കുന്നു. (1 തിമൊ, 2:5-6). താൻ മനുഷ്യനാണെന്ന് ദൈവപുത്രനും അസന്ദിഗ്ധമായി പറഞ്ഞിട്ടുണ്ടു്. (യോഹ, 8:40; മത്താ, 11:19; ലൂക്കൊ, 7:34). ദൈവപുത്രൻ മനുഷ്യനാണെന്നു് 40 പ്രാവശ്യം പറഞ്ഞിട്ടുണ്ടു്. അതായതു്, മനുഷ്യരെല്ലാം പാപികളായതുകൊണ്ടു് (ഇയ്യോ, 15:14; 25:4; സഭാ, 7:20; റോമ, 3:23; 5:12) മനുഷ്യനു് മനുഷ്യൻ്റെ പാപം പോക്കാൻ കഴിയാത്തതിനാൽ (സങ്കീ, 49:7-9), പാപത്തിൻ്റെ ശമ്പളം മരണം (റോമ, 6:23), പാപം ചെയ്യുന്ന ദേഹി മരിക്കും (യെഹെ, 18:4), രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്ന ദൈവനീതി നിവൃത്തിക്കാൻ ഏകദൈവമായ യഹോവ യേശുവെന്ന സംജ്ഞാനാമത്തിൽ (മത്താ, 1:21; ലൂക്കൊ, 1:32), കന്യകയുടെ ഉദരത്തിലൂടെ ഒരു പുതിയ മനുഷ്യ പ്രത്യക്ഷത എടുത്താണു്; പാപപരിഹാരം വരുത്തിയതു്. (മത്താ, 1:21; ലൂക്കൊ, 1:68; യോഹ, 3:13; ഫിലി, 2:6-8; 1തിമൊ, 3:16; എബ്രാ, 2:14,15). മനുഷ്യൻ്റെ പാപത്തിനു് രക്തത്താലും മരണത്താലും പരിഹാരം വരുത്തേണ്ടതു്, രക്തവും മരണവും ഇല്ലാത്ത ദൂതനോ, ദൈവമോ അല്ല; പാപരഹിതനായ ഒരു മനുഷ്യനാണു്. അങ്ങനെയൊരു മനുഷ്യൻ ഭൂമിയിൽ ഇല്ലാത്തതുകൊണ്ടാണു്, ഏകസത്യദൈവം ഒരു മനുഷ്യ പ്രത്യക്ഷത എടുത്തതു്. തന്മൂലം, സുവിശേഷ ചരിത്രകാലത്ത് ദൈവവും ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ, പാപം അറിയാത്ത മനുഷ്യനും എന്ന രണ്ടുപേർ ഉണ്ടായിരുന്നു. ദൈവപുത്രൻതന്നെ അക്കാര്യം ആവർത്തിച്ചു് വ്യക്തമാക്കിയിട്ടുണ്ട്. (യോഹ, 8:16; 16:32; 12:28; 14:6; 14:23; 17:3; 17:11; 17:12; 20:17; ലൂക്കൊ, 23:46).

17. ദൈവപുത്രൻ ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ അല്ല; ഒരു വിശുദ്ധപ്രജ അഥവാ, പാപം അറിയാത്ത പരിശുദ്ധ മനുഷ്യനാണു്. (ലൂക്കൊ, 1:35; യോഹ, 6:69; 2കൊരി, 5:21). സ്വർഗ്ഗത്തിൽനിന്നു് ആരും വന്നു് കന്യകയുടെ ഉദരത്തിൽ അവതാരം എടുത്തതല്ല. “ഒരു ശരീരം നീ എനിക്ക് ഒരുക്കിയിരിക്കുന്നു” എന്ന പ്രവചനത്തിൻ്റെ നിവൃത്തിയായി, പരിശുദ്ധാത്മാവു് ഒരു മനുഷ്യശിശുവിനെ അവളുടെ ഉദരത്തിൽ ഉല്പാദിപ്പിച്ചതാണു്. (മത്താ, 1:18; 1:20; ലൂക്കൊ, 1:35; 2:21; എബ്രാ, 10:5; സങ്കീ, 40:6). അതാണു്, ജീവനുള്ള ദൈവത്തിൻ്റെ ജഡത്തിലുള്ള വെളിപ്പാടെന്ന ദൈവഭക്തിയുടെ മർമ്മം അഥവാ, ക്രിസ്തുവെന്ന ദൈവമർമ്മം. (കൊലൊ, 2:2; 1തിമൊ, 3:16). അതായതു്, കന്യകയായ മറിയ പ്രസവിച്ചതു് ദൈവത്തെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനെയോ, ദൈവപുത്രനെയോ, ക്രിസ്തുവിനെയോ അല്ല. അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും പുത്രനും വിശേഷാൽ, മറിയയുടെ ആദ്യജാതനുമായ ഒരു വിശുദ്ധ പ്രജയെ അഥവാ, പാപമറിയാത്ത ഒരു മനുഷ്യക്കുഞ്ഞിനെയാണു് അവൾ പ്രസവിച്ചതു്. (മത്താ, 1:1,25; ലൂക്കൊ, 1:35; 2:7; 2കൊരി, 5:21). മറിയ പ്രസവിച്ചതു് തൻ്റെ പുത്രനായ മനുഷ്യക്കുഞ്ഞു് ആയതുകൊണ്ടാണു്, എട്ടാം ദിവസം പരിച്ഛേദന കഴിച്ചതു്. (ലൂക്കൊ, 2:21). അബ്രാഹാമിൻ്റെ പുത്രന്മാരും ദാസന്മാരുമായ മനുഷ്യക്കുഞ്ഞുങ്ങളെ പരിച്ഛേദന കഴിക്കാനാണു് പ്രമാണമുള്ളതു്. (ഉല്പ, 17:10-14). അവൻ മനുഷ്യൻ്റെ കടിഞ്ഞൂൽ ആയതുകൊണ്ടാണു്, പിന്നെയും മുപ്പത്തിമൂന്നു് ദിവസങ്ങൾ കഴിഞ്ഞപ്പോൾ, ദൈവാലയത്തിൽ കൊണ്ടുപോയി ആദ്യജാതൻ്റെ വീണ്ടെടുപ്പു് കർമ്മങ്ങൾ ചെയ്തതു്. (മത്താ, 1:25; ലൂക്കൊ, 2:7,22-24; പുറ, 13:2,12; ലേവ്യ, 12:1-8; സംഖ്യാ, 3:13). മനുഷ്യൻ്റെ കടിഞ്ഞൂലിനെയും അശുദ്ധ മൃഗങ്ങളുടെ കടിഞ്ഞൂലിനെയുമല്ലാതെ മറ്റാരെയും വീണ്ടെടുക്കാൻ പ്രമാണമില്ല. (പുറ, 34:19,20; സംഖ്യാ, 18:15). അവൻ ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആയിരുന്നെങ്കിൽ; അവനെ പരിച്ഛേദന കഴിക്കാനോ, വിശുദ്ധമായി അർപ്പിക്കാനോ, വീണ്ടെടുക്കാനോ പ്രമാണമില്ല. യേശുവെന്ന മനുഷ്യൻ ജനിച്ചതു് ന്യായപ്രമാണത്തെ ലംഘിക്കാനല്ല; വള്ളിക്കോ, പുള്ളിക്കോ മാറ്റം വരാതെ അതിനെ നിവൃത്തിക്കാനാണു്. (മത്താ, 5:17-18). അതായതു്, പലരും കരുതുന്നപോലെ, ദൈവപുത്രൻ ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനോ ആയിരുന്നെങ്കിൽ, ന്യയപ്രമാണത്തിലെ വള്ളിക്കോ, പുള്ളിക്കോപോലും മാറ്റം വരാതെ, അതിനെ നിവൃത്തിക്കാൻ ജനിച്ചവൻ; തൻ്റെ ജനനം മുതൽ ന്യായപ്രമാണത്തെ നഗ്നമായി ലംഘിച്ചു എന്ന് പറയണം. അതില്പരം അബദ്ധം വേറെന്താണ്? ന്യായപ്രമാണത്തിൻ്റെ കീഴിൽ ജനിച്ചവൻ അതിനെ എങ്ങനെ ലംഘിക്കും? (ഗലാ, 4:4). ന്യായപ്രമാണത്തിൽ ഒരു പുള്ളി വീണുപോകുന്നതിനെക്കാൾ ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുന്നത് എളുപ്പം” എന്നു് പഠിപ്പിച്ച ക്രിസ്തു അതിനെ ലംഘിച്ചു എന്നു് വിശ്വസിക്കുന്നതിനെക്കാൾ, വിശ്വാസം ത്യജിച്ചു കളയുന്നതാണു് നല്ലതു്. (ലൂക്കൊ, 16:17). അനന്തരം, ദൈവകൃപയോടെ ആത്മാവിൽ ബലപ്പെട്ടുവന്നതു്, യേശുവെന്ന മനുഷ്യക്കുഞ്ഞാണു്. (ലൂക്കൊ, 2:40). ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിലാണു് യേശുവെന്ന മനുഷ്യൻ മുതിർന്നുവന്നതു്. (ലൂക്കൊ, 2:52). അവനു്, ഏകദേശം മുപ്പതു വയസ്സായപ്പോൾ, യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനങ്ങളുടെ നിവൃത്തിയായി, യോർദ്ദാനിൽ വെച്ചു് ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണു് അവൻ അഭിഷിക്തൻ അഥവാ, ക്രിസ്തു ആയതു്. (യെശ, 61:1-2; ലൂക്കൊ, 2:11; 3:22; 4:18,19; പ്രവൃ, 4:27; 10:38). യെശയ്യാ പ്രവചനത്തിൻ്റെ നിവൃത്തിപോലെ; താൻ ക്രിസ്തു ആയതു്, യോർദ്ദാനിൽ വെച്ചാണെന്നു്; യേശു തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ടു്. (യെശ, 61:1-2; ലൂക്കൊ, 4:20-21). അവൻ ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആയിരുന്നെങ്കിൽ; അവനു് അഭിഷേകത്തിൻ്റെ ആവശ്യമെന്താണ്? ദൂതന്മാർക്കു പോലും അഭിഷേകം ആവശ്യമില്ലാതിരിക്കേ, അവൻ ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആയിരുന്നെങ്കിൽ, എന്തിനായിരുന്നു; ആത്മാവിനാൽ അവനെ ശക്തിപ്പെടുത്തിയത്? (ലൂക്കൊ, 4:14). അഭിഷേകാനന്തരം, “അവൻ അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും; ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും” എന്നിങ്ങനെ ഗബ്രീയേൽ ദൂതൻ്റെ രണ്ടു് പ്രവചനങ്ങളുടെ നിവൃത്തിയായി, പിതാവിനാൽ ‘ഇവൻ എന്റെ പ്രിയപുത്രൻ’ എന്നു വിളിക്കപ്പെട്ടപ്പോഴാണു്, യേശുവെന്ന അഭിഷിക്തനായ മനുഷ്യൻ ദൈവത്തിൻ്റെ പുത്രൻ ആയതു്. (ലൂക്കൊ, 1:32,35; 3:22). അവൻ ദൈവത്തിൻ്റെ നിത്യപുത്രനായ ദൈവം ആയിരുന്നെങ്കിൽ, അവൻ ദൈവപുത്രനെന്നു് വിളിക്കപ്പെടും എന്നു് ദൂതൻ രണ്ടുവട്ടം പ്രവചിച്ചതു് എന്തിനായിരുന്നു? യോർദ്ദാനിലെ, പ്രവചനനിവൃത്തിയുടെ ആവശ്യമെന്തായിരുന്നു? ബൈബിൾ ഒരു കോമഡി പുസ്തകം അല്ലെന്നു് ആദ്യം മനസ്സിലാക്കുക. അഭിഷേകാനന്തരമാണു്, ആത്മാവിൻ്റെ ശക്തിയോടെ യേശു ശുശ്രൂഷ ആരംഭിച്ചതു്. (ലൂക്കൊ, 4:14). പ്രവചനം, ഭൂതവർത്തമാനകാലത്തിലെ ചരിത്രമല്ല; ഭാവിയിൽ സംഭവിപ്പാനുള്ളതാണു്. ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണു് അതു് ചരിത്രമാകുന്നതു്. (സംഖ്യാ, 24:14; ദാനീ, 2:28). അതായതു്, കന്യകയായ മറിയ പ്രസവിക്കുന്നതുവരെ, യേശുവെന്ന ഒരു പാപം അറിയാത്ത മനുഷ്യൻ ഇല്ലായിരുന്നു. യോർദ്ദാനിലെ അഭിഷേകത്തിനു് മുമ്പെ, യേശുവെന്ന ക്രിസ്തു ഇല്ലായിരുന്നു. അഭിഷേകാനന്തരം, ഗബ്രീയേൽ ദൂതൻ്റെ രണ്ടു് പ്രവചനങ്ങളുടെ നിവൃത്തിപോലെ, ഇവൻ എൻ്റെ പ്രിയപുത്രനെന്നു് ദൈവപിതാവു് അരുളിച്ചെയ്യുന്നതു വരെ, യേശുവെന്ന ദൈവപുത്രനും ഇല്ലായിരുന്നു. യേശുവെന്ന മനുഷ്യൻ ജനിച്ചതു്, ബി.സി. 6-ൽ അഥവാ, എബ്രായ വർഷം 3755-ൽ ബേത്ത്ലേഹെമിലാണു്. (ലൂക്കൊ, 2:5-7). എന്നാൽ, യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനംപോലെ, യേശുവെന്ന ക്രിസ്തുവും ദൈവപുത്രനും ജനിച്ചതു്, എ.ഡി. 29-ൽ യോർദ്ദാനിൽ വെച്ചാണ്. (യെശ, 61:1-2; ലൂക്കൊ, 1:32,35; 2:11; 3:22; പ്രവൃ, 4:27; 10:38). പഴയനിയമത്തിൽ, ദൈവപുത്രനായ യേശുക്രിസ്തു ഇല്ല; അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ് ഉണ്ടായിരുന്നതു്. (ഉല്പ, 3:15; ആവ, 18:15,18; യെശ, 7:14; 9:6; 52:13-15; 53:1-12; 61:1-2). അതുകൊണ്ടാണു്, “ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും; നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു് വെളിപ്പെട്ടവനും” എന്നു് പത്രൊസ് അപ്പൊസ്തലൻ പറഞ്ഞിരിക്കുന്നതു്. (1പത്രൊ, 1:20). യേശുവെന്ന പേർപോലും, അവൻ ജനിക്കുന്നതിനും ഒൻപതു് മാസവും, ഒൻപതു് ദിവസവും മുമ്പുമാത്രം വെളിപ്പെടുത്തപ്പെട്ടതാണു്. അതായതു്, ബൈബിൾ വെളിപ്പെടുത്തുന്ന ഏകദൈവം; അനാദിയായും ശാശ്വതമായും ഉള്ളവനും (സങ്കീ, 90:2) എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനും (വെളി, 4:10) മാറ്റമില്ലാത്തവനും (മലാ, 3:6; യാക്കോ, 1:17) മരണമില്ലാത്തവനുമാണു്. (1തിമൊ, 6:16). തന്മൂലം, ദൈവത്തിനു് വംശാവലിയോ, ജനനമോ, ശൈശവമോ, ബാല്യമോ, കൗമാരമോ, യവ്വനമോ, മരണമോ, അമ്മയോ, സഹോദരങ്ങളോ, വളർത്തച്ഛനോ, പിതാവോ, ദൈവമോ ഇല്ല. എന്നാൽ, ദൈവപുത്രനായ ക്രിസ്തുവിനു് ഇതെല്ലാമുണ്ടു്. തന്മൂലം, ദൈവപുത്രനായ ക്രിസ്തു സത്യദൈവമല്ല; പാപമറിയാത്ത മനുഷ്യനാണെന്നു് സംശയലേശമന്യേ തെളിയുന്നു. അതായതു്, അന്ത്യകാലത്തു് അഥവാ, കാലസമ്പൂർണ്ണതയിൽ മനുഷ്യരുടെ രക്ഷയ്ക്കുവേണ്ടി ജീവനുള്ള ദൈവമായ യഹോവ എടുത്ത ഒരു മനുഷ്യപ്രത്യക്ഷതയാണു്, യേശുവെന്ന പാപം അറിയാത്ത പൂർണ്ണ മനുഷ്യൻ. അവൻ സത്യദൈവവും, പിതാവിനോടു് തുല്യനുമാണെന്നൊക്കെ പറഞ്ഞാൽ, എങ്ങനെയിരിക്കും?

18. “അവൻ സകല മനുഷ്യരും രക്ഷ പ്രാപിപ്പാനും സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തുവാനും ഇച്ഛിക്കുന്നു. ദൈവം ഒരുവനല്ലോ; ദൈവത്തിനും മനുഷ്യർക്കും മധ്യസ്ഥനും ഒരുവൻ: എല്ലാവർക്കുംവേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നെ. തക്കസമയത്തു് അറിയിക്കേണ്ട ഈ സാക്ഷ്യത്തിനായി ഞാൻ പ്രസംഗിയും അപ്പൊസ്തലനുമായി, ഭോഷ്കല്ല, പരമാർഥംതന്നെ പറയുന്നു, ജാതികളെ വിശ്വാസവും സത്യവും ഉപദേശിപ്പാൻ നിയമിക്കപ്പെട്ടിരിക്കുന്നു.” (1തിമൊ, 2:4-7). ഈ വേദഭാഗത്തു് ദൈവം ഒരുവൻ എന്നു് പറഞ്ഞിരിക്കുന്നതു് ഹെയ്സ് കൊണ്ടാണു്. ട്രിനിറ്റിയുടെ ദുർവ്യാഖ്യാനംപോലെ, ഒന്നിനു് ബഹുത്വമുണ്ടെങ്കിൽ, ദൈവം ഒരുവൻ എന്ന പ്രയോഗത്തിൽ പിതാവും പുത്രനും പരിശുദ്ധാത്മാവും ഉണ്ടാകണം. അപ്പോൾ, ഏകദൈവത്തിൽ നിന്നു് വേർപെടുത്തി പറഞ്ഞിരിക്കുന്ന ക്രിസ്തുയേശു ആരാണെന്നു് പറയും? അതായതു്, ദൈവപുത്രനായ ക്രിസ്തു നാലാമനായി മാറും. ഈ വേദഭാഗം ശ്രദ്ധിച്ചാൽ, മറ്റൊരു വസ്തുതകൂടി വ്യക്തമാകും: സകല മനുഷ്യരും രക്ഷപ്രാപിപ്പാനും സത്യത്തിൻ്റെ പരിജ്ഞാനത്തിൽ എത്തുന്നതും ദൈവത്തിലൂടെയും ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ യേശുവെന്ന മനുഷ്യനിലൂടെയുമാണു്. അല്ലാതെ, ബൈബിളിൽ ഇല്ലാത്ത ത്രിമൂർത്തി ദൈവത്തിലൂടെയല്ല രക്ഷ ഒരുക്കിയിരിക്കുന്നതു്. ഈ വിശ്വാസവും സത്യവും ജാതികളെ ഉപദേശിക്കാനാണു്, ദൈവം പൗലൊസിനെ ജാതികളുടെ അപ്പൊസ്തലൻ ആക്കിയതെന്നാണു് ഈ വേദഭാഗത്തു് പറഞ്ഞിരിക്കുന്നതു്.

19. ക്രിസ്തു ഏകദൈവത്തിൻ്റെ ജഡത്തിലെ പ്രത്യക്ഷതയാകയാൽ; സുവിശേഷചരിത്രകാലം കഴിഞ്ഞാൽ അഥവാ, തൻ്റെ പ്രത്യക്ഷയുടെ ദൗത്യം കഴിഞ്ഞാൽ, അവൻ ദൈവത്തിൽനിന്നു് വിഭിന്നനായിരിക്കില്ല; ദൈവത്തിൽ മറയുകയാണ് ചെയ്യുന്നതു്. (കൊലൊ, 3:3). യേശുവിൻ്റെ വാക്കിനാൽത്തന്നെ അതു് വ്യക്തമാണു്: “അന്നു് നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കും; ഞാൻ നിങ്ങൾക്കുവേണ്ടി പിതാവിനോടു് അപേക്ഷിക്കും എന്നു് ഞാൻ പറയുന്നില്ല.” (യോഹ, 16:26). അതുകൊണ്ടാണു്, ഞാൻ തന്നേ അവൻ അഥവാ, പിതാവു് (യോഹ, 8:24,28; 13:19), ഞാനും പിതാവും ഒന്നാകുന്നു (യോഹ, 10:30), എന്നെക്കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു എന്നൊക്കെ പറഞ്ഞതു്. (യോഹ, 14:9). ഫിലിപ്പോസിൻ്റെ ആവശ്യം പിതാവിനെ കാണണം എന്നായിരുന്നു. യേശുവിൻ്റെ മറുചോദ്യം: നീ എന്നെ അറിയുന്നില്ലയോ എന്നാണു്. അപ്പോൾ, ഞാനാരാണ്? ഞാനും പിതാവും ഒന്നാകുന്നു. ഞാനും പിതാവും ഒന്നാകുന്നു എന്ന പ്രയോഗം, ദൈവത്തിൻ്റെ ക്രിസ്തുവിനല്ലാതെ; ലോകത്തു് വേറെ ആർക്കും പറയാൻ കഴിയില്ല; പറഞ്ഞാൽ, ഭാഷാപരമായി അതബദ്ധമാണു്. എന്തെന്നാൽ, അത് ഐക്യത്തിൽ ഒന്നാകുന്നതല്ല; യഥാർത്ഥത്തിൽ ഒന്നാകുന്നതാണു്. ഏകദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷതയായ യേശുവെന്ന പാപമറിയാത്ത മനുഷ്യൻ സുവിശേഷ ചരിത്രകാലത്തു് പിതാവിൽനിന്ന് വിഭിന്നൻ ആയിരുന്നതുകൊണ്ടാണു്, ഞാനും; പിതാവും എന്നു് വേർതിരിച്ചു പറഞ്ഞതു്. സുവിശേഷ ചരിത്രകാലം കഴിഞ്ഞാൽ അഥവാ, നിത്യമായ അസ്തിത്വത്തിൽ പിതാവും പുത്രനും ഒന്നുതന്നെ ആകയാലാണു്, ഞാനും പിതാവും ഒന്നാകുന്നു എന്ന് പറഞ്ഞതു്. അതായത്, പഴയനിയമത്തിൽ ദൈവപുത്രനായ ക്രിസ്തു  ഇല്ലായിരുന്നു; അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണു് ഉണ്ടായിരുന്നതു്. (1പത്രൊ, 1:20). ദൈവം, മനുഷ്യരുടെ പാപപരിഹാരാർത്ഥം അന്ത്യകാലത്താണു് കന്യകയിലൂടെ ഉദരത്തിലൂടെ യേശു എന്ന നാമത്തിൽ ഒരു മനുഷ്യപ്രത്യക്ഷത എടുക്കുന്നതു്. (മത്താ, 1:21; ലൂക്കൊ, 2:5-7; 1തിമൊ, 3:14-16; എബ്രാ, 10:5). മൂന്നര വർഷത്തെ മഹത്വകരമായ ശുശ്രൂഷയ്ക്കുശേഷം, തൻ്റെ മനുഷ്യാത്മാവിനെ പിതാവായ ദൈവത്തിൻ്റെ കരങ്ങളിൽ കൊടുത്തിട്ടു്, ദൈവാത്മാവിനാൽ ക്രൂശിൽ മരിച്ചവനാണു് ഏകമനുഷ്യനായ യേശുക്രിസ്തു, (ലൂക്കൊ, 23:46; റോമ, 5:15; എബ്രാ, 9:14). മനുഷ്യരുടെ പാപപരിഹാരാർത്ഥം ക്രൂശിൽമരിച്ച നസറായനായ യേശുവെന്ന മനുഷ്യനെ, ദൈവം മൂന്നാം ദിവസം മരണത്തിൽനിന്നു് ഉയിർപ്പിച്ചിട്ടാണ്, മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവും ആക്കിവെച്ചതു്. പെന്തെക്കൊസ്തുനാളിൽ, അപ്പൊസ്തലന്മാരിൽ പ്രഥമനും പ്രധാനിയുമായ പത്രൊസ്, ഈ ആത്മികചരിത്രവസ്തുത വിളിച്ചുപറഞ്ഞപ്പോഴാണു്, മൂവായിരം യെഹൂദന്മാരുടെ ഹൃദയത്തിൽ കുത്തുകൊണ്ടതും, ദൈവപുത്രനായ യേശുവെന്ന രക്ഷിതാവിലൂടെ രക്ഷപ്രാപിച്ചതും. (പ്രവൃ, 2:22-24,36). അതുകൊണ്ടാണു്, പിതാവായ ഏകദൈവവും യേശുക്രിസ്തു എന്ന ഏകകർത്താവും നമുക്കുണ്ടെന്നു് ബൈബിൾ പറയുന്നതു്. (1കൊരി, 8:6. ഒ.നോ: യോഹ, 17:3; റോമ, 16:26; 1തിമൊ, 2:5-6; യൂദാ, 1:4,25). അതായതു്, നമ്മുടെ ഏകദൈവം പിതാവും, നമ്മുടെ രക്ഷിതാവും കർത്താവുമായ ഏകമനുഷ്യൻ ദൈവപുത്രനുമാണു്. (റോമ, 5:15). അതിനാലാണു്, കർത്താവായ യേശുവിന്റെ കൃപയാൽ രക്ഷപ്രാപിക്കും എന്നു് നാം വിശ്വസിക്കുന്നതുപോലെ, അവരും അഥവാ, ജാതികളും വിശ്വസിക്കുന്നു എന്നു് യെരൂശലേം കൗൺസിലിൽവെച്ചു് പത്രോസ് അപ്പൊസ്തലൻ പറഞ്ഞത്. (പ്രവൃ, 15:11). അതായതു്, യേശുവെന്ന പാപം അറിയാത്ത ഏകമനുഷ്യൻ്റെ കൃപായാലുള്ള ദാനമാണു് മനുഷ്യരുടെ രക്ഷ. (റോമ, 5:15).

20. ഉയിർത്തെഴുന്നേറ്റ അന്നുതന്നെ, തൻ്റെ ദൈവവും പിതാവും ആയവൻ്റെ അടുക്കലേക്കു് കരേറിപ്പോയതോടെ, യേശുവെന്ന പാപമറിയാത്ത മനുഷ്യൻ്റെ ശുശ്രൂഷ ഒരിക്കലായി പൂർത്തിയായി. (യോഹ, 20:17; എബ്രാ, 9:11,12). പിന്നീടു്, സ്വർഗ്ഗത്തിൽനിന്നു് പ്രത്യക്ഷനായതു് മനുഷ്യനല്ല; ദൈവമാണു്. (മർക്കൊ, 16:14). അവനെയാണു്, എൻ്റെ കർത്താവും എൻ്റെ ദൈവവും ആയുള്ളോവേ എന്നു് തോമാസ് ഏറ്റുപറഞ്ഞതു്. (യോഹ, 20:28). ഒരു യെഹൂദൻ യഹോവയെ അല്ലാതെ മറ്റാരെയും “എൻ്റെ ദൈവം” (My God) എന്നു് സംബോധന ചെയ്യില്ല. “എൻ്റെ ദൈവവും എൻ്റെ കർത്താവും ആയുള്ളോവേ” എന്നു് ദാവീദു് രാജാവു് വിളിച്ചവനെത്തന്നെയാണു്, യെഹൂദനും വിശേഷാൽ അപ്പൊസ്തലനുമായ തോമാസ്, “എൻ്റെ ദൈവം” എന്നു് ഏറ്റുപറഞ്ഞതു്. (സങ്കീ, 35:23). അതായത്, ജീവനുള്ള ദൈവമായ യഹോവ, മനുഷ്യനായിട്ടും ദൈവമായിട്ടുമുള്ള രണ്ടു് വെളിപ്പാടുകൾ അഥവാ, പ്രത്യക്ഷതകൾ എടുത്താണു് സുവിശേഷ ചരിത്രം പൂർത്തിയാക്കിയതു്. മനുഷ്യൻ്റെ പാപത്തിനു് ശാശ്വതമായ പരിഹാരം വരുത്താൻ യഹോവയല്ലാതെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലും ഭൂമിയിലും ഇല്ല. “ഞാൻ യഹോവയാകുന്നു മറ്റൊരുത്തനുമില്ല; ഞാനല്ലാതെ ഒരു ദൈവവുമില്ല; എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല; എന്റെ ശേഷം ഉണ്ടാകയുമില്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല.” (പുറ, 20:2-3; യെശ, 43:10; 44:8; 45:5). “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39. ഒ.നോ: യോശു, 2:11; 1രാജാ, 8:23; 1ദിന, 2:11; 2ദിന, 6:14). അതായതു്, ബൈബിൾ വെളിപ്പെടുത്തുന്ന ദൈവപുത്രൻ സത്യദൈവമോ, ദൈവപിതാവിനോടു് തുല്യനോ അല്ല. പിതാവിനെക്കാൾ താഴ്ന്നവനും സ്വർഗ്ഗത്തെക്കാൾ ഉന്നതനുമാണ്. (യോഹ, 14:28; എബ്രാ, 7:26). അതായതു്, മനുഷ്യരുടെ പാപ പരിഹാരാർത്ഥം, ഏകദൈവം എടുത്ത ഒരു മനുഷ്യപ്രത്യക്ഷത; അഥവാ, ദേഹവും ദേഹിയും ആത്മാവുമുള്ള പാപം അറിയാത്ത ഒരു മനുഷ്യനാണു്, ബൈബിൾ വെളിപ്പെടുത്തുന്ന ദൈവപുത്രൻ. തന്മൂലം, ദൈവപുത്രൻ സത്യദൈവമോ, പിതാവിനോടു് തുല്യനോ അല്ല. പിതാവിനെക്കാൾ താഴ്ന്നവനും സ്വർഗ്ഗത്തെക്കാൾ ഉന്നതനുമാണു്. (യോഹ, 14:28; എബ്രാ, 7:26). ബാക്കിയെല്ലാം, മനുഷ്യൻ്റെ ബുദ്ധിമൂശയിൽ ഉരുവായ ദുരുപദേശങ്ങൾ മാത്രം.

ഉപസംഹാരം: സോഷ്യൽമീഡിയയിൽ ഇടയ്ക്കിടയ്ക്കു് പ്രത്യക്ഷപ്പെടുന്ന രസകരമായ ഒരു പോസ്റ്റുണ്ടു്: ക്രിസ്തുവിനെ ദൈവമായി അംഗീകരിക്കാത്തവർ ആരും ക്രിസ്ത്യാനികളല്ല എന്നതാണു് പോസ്റ്റിൻ്റെ ഉള്ളടക്കം. ക്രിസ്ത്യാനി എന്നാൽ; ക്രിസ്തുവിനെ ദൈവമായി അംഗീകരിക്കുന്നവൻ എന്നല്ല അർത്ഥം; ക്രിസ്തുവിനെ അനുഗമിക്കുന്നവൻ എന്നാണു്. ക്രിസ്തുവിൻ്റെ അനുയായികളെയാണു് ആദ്യമായി ക്രിസ്ത്യാനികൾ എന്നു് വിളിച്ചതു്. (പ്രവൃ, 11:26). ക്രിസ്തുവിന്റെ അനുയായികൾ അവനെ പൂർണ്ണമായി വിശ്വസിക്കുന്നവരാണു്. “പുത്രനിൽ വിശ്വസിക്കുന്നവനു് നിത്യജീവൻ ഉണ്ടു്; പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല; ദൈവക്രോധം അവന്റെമേൽ വസിക്കുന്നതേയുള്ളൂ.” (യോഹ, 3:36). പുത്രനെ വിശ്വസിക്കുക എന്നു് പറഞ്ഞാൽ, പുത്രനെ അറിയുകയും അവൻ പറഞ്ഞതും പഠിപ്പിച്ചതും പ്രമാണിച്ചതും പ്രവർത്തിച്ചതുമായ കാര്യങ്ങളെല്ലാം, സമ്പൂർണ്ണമായി അംഗീകരിക്കുകയും ഉൾക്കൊള്ളുകയും അനുസരിക്കുകയും ചെയ്യണം എന്നാണു്. ദൈവപുത്രൻ നമുക്കു് പിൻതുടരുവാൻ; ഒരു മാതൃക വെച്ചിട്ടാണു് പോയതു്. (1പത്രൊ, 2:21). “സത്യത്തിനു സാക്ഷിനില്ക്കേണ്ടതിനു് ഞാൻ ജനിച്ചു; അതിനായി ലോകത്തിൽ വന്നുമിരിക്കുന്നു; സത്യതല്പരനായവൻ എല്ലാം എന്റെ വാക്കു കേൾക്കുന്നു” എന്നാണു് ദൈവപുത്രനായ ക്രിസ്തു പറഞ്ഞതു്. (യോഹ, 18:37). ഏകസത്യദൈവം ആരാണെന്നും താൻ ആരാണെന്നുമായിരുന്നു ക്രിസ്തുവിൻ്റെ പഠിപ്പിക്കലുകളിൽ പ്രധാനപ്പെട്ടതു്. അതായതു്, ദൈവം ഒരുത്തൻ മാത്രം (The only God) ആണെന്നു് പറയുകവഴി, ദൈവം ത്രിത്വമല്ലെന്നും, പിതാവ് മാത്രമാണു് സത്യദൈവം (Father, the only true God) എന്നു് പറയുകവഴി, താൻ ദൈവമല്ലെന്നും, അവനെ മാത്രം ആരാധിക്കണം (worship Him only) അഥവാ, പിതാവായ യഹോവയെ മാത്രം ആരാധിക്കണം എന്നു് പറയുകവഴി, താൻ ആരാധനയ്ക്ക് യോഗ്യനല്ലെന്നും, ആ നാളും നാഴികയും എൻ്റെ പിതാവിനു് മാത്രമല്ലാതെ (my Father only) മറ്റൊരുത്തനും അറിയില്ലെന്നു് പറയുകവഴി, താൻ സർവ്വജ്ഞാനി അല്ലെന്നും, ദൈവപുത്രൻ പറയുന്നതു്, പഴയനിയമത്തിൽ സിംഗിളിനെ കുറിക്കുന്ന യാഹീദിനു് തുല്യമായ മോണോസ് കൊണ്ടാണു്. പിതാവു് തന്നെക്കാളും എല്ലാവരെക്കാളും വലിയവനാണെന്നും പിതാവു് തൻ്റെ ദൈവമാണെന്നും താൻ മനുഷ്യനാണെന്നുമാണു് സത്യത്തിനു് സാക്ഷി നില്ക്കാൻ ജനിച്ച ദൈവപുത്രൻ പഠിപ്പിച്ചതു്. ക്രിസ്തു പഠിപ്പിച്ച ഏകസത്യദൈവമായ പിതാവിനെ വിശ്വസിക്കാതെ, ത്രിമൂർത്തി ബഹുദൈവത്തിൽ വിശ്വസിക്കുന്നവർ ക്രിസ്ത്യാനികൾ അല്ലെന്ന് മാത്രമല്ല; ക്രിസ്തുവിൻ്റെ എതിരാളികളും ആണ്. ദൈവപുത്രനെപ്പോലും വിശ്വസിക്കാത്തവർക്ക്, എങ്ങനെ നിത്യജീവൻ കിട്ടും,. ദൈവപുത്രനായ യേശുവിൻ്റെ വാക്കിനെ; മറികടന്നുകൊണ്ട്, ഏക സത്യദൈവത്തെ ത്രിത്വമാക്കാനോ, ദൈവപുത്രനെ സത്യദൈവം ആക്കാനോ, സ്വർഗ്ഗത്തിലും ഭൂമിയിലും ആർക്കും അധികാരം നല്കിയിട്ടില്ല. ദൈവപുത്രനെപ്പോലും വിശ്വസിക്കാത്തവർക്ക് എങ്ങനെ നിത്യജീവൻ കിട്ടും? ദൈവപുത്രനായ യേശുവിൻ്റെ വാക്കിനെ മറികടന്നുകൊണ്ട്, ഏകസത്യദൈവത്തെ ത്രിത്വമാക്കാനോ, ദൈവപുത്രനെ സത്യദൈവം ആക്കാനോ, സ്വർഗ്ഗത്തിലും ഭൂമിയിലും ആർക്കും കഴിയില്ല. അതായതു്, ദൈവം ആരാണെന്നും ദൈവപുത്രനായ യേശു ആരാണെന്നും അവൻ്റെ പ്രകൃതി എന്താണെന്നും ദൈവത്തിൻ്റെ വചനത്തിലൂടെ നമ്മുടെ കണ്ണിനു മുമ്പിൽ വരച്ചുകാട്ടിയിരിക്കെ, അവനെ അപ്ഗ്രേഡ് (upgrade) ചെയ്യാനോ, ഡീഗ്രേഡ് (degrade) ചെയ്യാനോ ആർക്കും സാദ്ധ്യമല്ല. തങ്ങളുടെ ദുർവ്യാഖ്യാനത്താലും ദുരുപദേശത്താലും അങ്ങനെ ചെയ്യാൻ ശ്രമിക്കുന്നവർ, താൻ ഒരുത്തൻ മാത്രമാണെന്നു് പഠിപ്പിച്ച യഹോവയായ ഏകദൈവത്തെയും, പിതാവു് മാത്രമാണു് ദൈവമെന്നു് പഠിപ്പിച്ച ദൈവത്തിൻ്റെ ക്രിസ്തുവിനെയും, പിതാവു് ഒരുത്തൻ മാത്രമാണു് ദൈവമെന്നു് പഠിപ്പിച്ച പഴയപുതിയനിയമ ഭക്തന്മാരെയും; കള്ളന്മാരാക്കുന്ന എതിർ ക്രിസ്തുക്കൾ മാത്രമാണു്. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക!

സിദ്ധത

സിദ്ധത (experience)

കഷ്ടതയാലുള്ള പരിശോധനയാണ് വിഷയം. “ഡോകിമി” (δοκιμή – dokimē) എന്ന പദത്തിന് “പരീക്ഷണം, പരിശോധന” എന്നൊക്കെയാണ് അർത്ഥം. സത്യവേദപുസ്തകം സമകാലിക പരിഭാഷയിൽ “പരിശോധന” എന്നുതന്നെയാണ് കാണുന്നത്. കഷ്ടതയിലൂടെ ഉണ്ടാകുന്ന പരിശോധനയാലാണ് വിശ്വാസി പക്വത പ്രാപിക്കുന്നത്. “അതു തന്നേ അല്ല, കഷ്ടത സഹിഷ്ണതയെയും സഹിഷ്ണത സിദ്ധതയെയും സിദ്ധത പ്രത്യാശയെയും ഉളവാക്കുന്നു എന്നു അറിഞ്ഞു നാം കഷ്ടങ്ങളിലും പ്രശംസിക്കുന്നു.” (റോമർ 5:3). “ഈ സഹായത്താൽ തെളിയുന്ന സിദ്ധത ഹേതുവായി ക്രിസ്തുവിന്റെ സുവിശേഷം നിങ്ങൾ സ്വീകരിച്ച അനുസരണംനിമിത്തവും അവരോടും എല്ലാവരോടും നിങ്ങൾ കാണിക്കുന്ന കൂട്ടായ്മയുടെ ഔദാര്യം നിമിത്തവും അവർ ദൈവത്തെ മഹത്വപ്പെടുത്തും.” (2കൊരി, 9:13). “അവനോ മകൻ അപ്പന്നു ചെയ്യുന്നതുപോലെ എന്നോടുകൂടെ സുവിശേഷഘോഷണത്തിൽ സേവചെയ്തു എന്നുള്ള അവന്റെ സിദ്ധത നിങ്ങൾ അറിയുന്നുവല്ലോ.” (ഫിലി, 2:22).

സ്നേഹം

സ്നേഹം (love)

സ്നേഹം എന്ന സാമാന്യാർത്ഥത്തിൽ എബ്രായ പഴയനിയമത്തിൽ പ്രയോഗിച്ചിട്ടുള്ള പദം ‘അഹവാഹ്’ ആണ്. മിക്കവാറും എല്ലാ വിധത്തിലുള്ള സ്നേഹത്തെയും കുറിക്കുന്ന ഈ പദം പഴയനിയമത്തിൽ 55 പ്രാവശ്യം കാണപ്പെടുന്നു. ആദ്യ പ്രയോഗം ഉല്പത്തി 29:20-ലാണ്. സ്ത്രീപുരുഷന്മാർക്കു തമ്മിലുള്ള സ്നേഹം (ഉല്പ, 29:20), ലൈംഗിക ബന്ധം (ഹോശേ, 3:1) സുഹൃത്തുക്കൾ തമ്മിലുള്ള സ്നേഹം (1ശമു, 18:3), ദൈവത്തിന്റെ സ്നേഹം (ആവ, 7:8) എന്നിവയെ കുറിക്കുവാൻ ‘അഹവാഹ്’ പ്രയോഗിച്ചിട്ടുണ്ട്. ക്രിയാധാതുവായ ‘ആഹേവ്’ അഥവാ ‘ആഹവ്’ 250 തവണ പഴയനിയമത്തിലുണ്ട്. സ്നേഹം എന്ന അർത്ഥത്തിൽ വിരളമായി പ്രയോഗിച്ചിട്ടുള്ള പദങ്ങളാണ് ദോദ്, റേയാ, യെദീദ് (സങ്കീ, 127:2-പ്രിയൻ), ഹാഷക് (സങ്കീ, 91:14) ഹാവവ് (ആവ, 33:3), റാഹം (സങ്കീ, 18:1) എന്നിവ. സ്നേഹം എന്ന ആശയത്തെ ദ്യോതിപ്പിക്കുന്ന നാലു പദങ്ങൾ ഗ്രീക്കിലുണ്ട്. 1. സ്റ്റൊർഗീ: കുടുംബബന്ധത്തിൽ പ്രത്യക്ഷമാവുന്ന സ്നേഹവാത്സല്യാദികളെ വിവക്ഷിക്കുന്നു. പുതിയനിയമത്തിൽ ഈ പദം പ്രയോഗിച്ചുകാണുന്നില്ല. റോമർ 12:10-ൽ ഫിലൊസ്റ്റൊർഗൊയ് (സ്ഥായിപൂണ്ടു) എന്ന സമസ്തപദം ഉണ്ട്. 2. എറൊസ്: കാലികമായ ആഹ്ലാദം പ്രദാനം ചെയ്യുന്ന ലൈംഗിക സ്നേഹമാണിത്. പക്വത എത്തിയിട്ടില്ലാത്ത സ്നേഹം അഥവാ കാമം ആണ് എറൊസ്. പുതിയനിയമത്തിൽ ഈ പദം ഒരിടത്തും പ്രയോഗിച്ചു കാണുന്നില്ല. 3. ഫിലിയ = പിയം: ഫിലെയോ എന്ന ധാതുവിനു ചുബിക്കുക എന്നർത്ഥം. പുതിയനിയമത്തിൽ 25 പ്രാവശ്യം ഉണ്ട്. ലാളനം, ചുംബനം എന്നീ അർത്ഥങ്ങളിലാണു ഫിലിയ ഏറിയകൂറും പ്രയോഗിക്കപ്പെടുന്നത്. വിവാഹത്തിലും സൗഹൃദത്തിലും പ്രത്യക്ഷപ്പെടുന്ന സ്നേഹമാണത്. 4. അഗപേ: കുലീനവും ദൈവികവും ആയ സ്നേഹം. ദൈവത്തോടോ ക്രിസ്തുവിനോടോ ഉള്ള സ്നേഹം, ദൈവത്തിന്റെയും ക്രിസ്തുവിന്റെയും സ്നേഹം, സ്നേഹവിരുന്നു എന്നിവയാണു പ്രസിദ്ധാർത്ഥങ്ങൾ. ദൈവം മനുഷ്യനെ നേഹിക്കുന്നതു വ്യക്തമാക്കാൻ അഗാപാലാ, ഫിലെയോ എന്നീ രണ്ടു ക്രിയകളും പ്രയോഗിച്ചിട്ടുണ്ട്. സെപ്റ്റ്വജിന്റിൽ 14 തവണ അഗപേ പ്രയോഗിച്ചിട്ടുണ്ട്. പുതിയനിയമത്തിൽ അഗപേ 116 പ്രാവശ്യവും ക്രിയാരൂപം 142 പ്രാവശ്യവും ഉണ്ട്.

ദൈവത്തിന്റെ ലക്ഷണവും (1യോഹ, 4:8,16) പുത്രനായ ക്രിസ്തുവിന്റെ സ്വരൂപവും (കൊലൊ, 1:13) സ്നേഹമാണ്. പൗരുഷേയവും വൈകാരികവും ആയ ഭാവം ദൈവ സ്നേഹത്തിനുണ്ട്. വിശുദ്ധിയിലും സത്യത്തിലും അധിഷ്ഠിതവും ബുദ്ധിപരവും സ്വമേധാ ഉള്ളതും ആണത്. സാക്ഷാൽ സ്നേഹം സംവേദനം ഉൾക്കൊളളുന്നു. ദൈവം തന്റെ ജനത്തിന്റെ പാപത്തിൽ ദു:ഖിക്കുന്നതു താൻ അവരെ സ്നേഹിക്കുന്നു എന്നതിന്റെ സൂചനയാണ്. (യെശ, 63:9; എഫെ, 4:30). വീണ്ടെടുപ്പിനോടുള്ള ബന്ധത്തിൽ ദൈവത്തിന്റെ സ്നേഹം പഴയനിയമത്തിൽ പ്രകടമാണ്. “അവൻ നിന്നെ സ്നേഹിച്ചു അനുഗ്രഹിച്ചു വർദ്ധിപ്പിക്കും.” (ആവ, 7:13). ശലോമോന്റെ ജ്ഞാനം കേട്ടു അത്ഭുതപ്പെട്ട ശേബാരാജ്ഞി ശലോമോനെ യിസ്രായേലിനു രാജാവാക്കാൻ പ്രസാദിച്ച് യഹോവയുടെ സ്നേഹത്തെ വാഴ്ത്തി. (1രാജാ, 10:9; 2ദിന, 2:11; 9;8). നീതിമാനായ ദൈവത്തിന്റെ കൃപാപൂർണ്ണമായ സ്നേഹത്തെക്കുറിച്ചു പ്രവാചകന്മാർ എടുത്തു പറഞ്ഞിട്ടുണ്ട്. “ഞാൻ നിന്നെ നിത്യസ്നേഹം കൊണ്ടു സ്നേഹിച്ചിരിക്കുന്നു. അതുകൊണ്ടു ഞാൻ നിനക്കു ദയ ദീർഘമാക്കിയിരിക്കുന്നു.” (യിരെ, 31:13). ‘തന്റെ സ്നേഹത്തിലും കനിവിലും അവൻ അവരെ വീണ്ടെടുത്തു.’ യെശ, 63:9). “ക്രിസ്തുവോ, നാം പാപികൾ ആയിരിക്കുമ്പോൾ തന്നേ നമുക്കുവേണ്ടി മരിക്കയാൽ ദൈവം തനിക്കു നമ്മോടുള്ള സ്നേഹത്തെ പ്രദർശിപ്പിക്കുന്നു.” (റോമ, 5:8). ദൈവസ്നേഹത്തിന്റെ ശക്തിയും ഉൺമയും നമുക്കു വെളിപ്പെടുത്തിത്തരുന്നതു പരിശുദ്ധാത്മാവാണ്. (റോമ, 5:5). പരിജ്ഞാനത്തെ കവിയുന്നതാണു ക്രിസ്തുവിന്റെ സ്നേഹം. (എഫെ, 3:17-19). സ്നേഹസ്വരൂപൻ എന്നാണ് പൌലൊസ് അപ്പൊസ്തലൻ ക്രിസ്തുവിനെ വിളിക്കുന്നത്. (കൊലൊ, 1:13). പിതാവായ ദൈവത്തെയും മനുഷ്യരെയും ക്രിസ്തു സ്നേഹിച്ചു. (യോഹ, 15:10). സ്വന്തജീവൻ മറുവിലയായി നൽകി ക്രിസ്തു പാപികളെ സ്നേഹിച്ചു. (മത്താ, 20:28; റോമ, 6:5-8).

ക്രൈസ്തവ ധർമ്മശാസ്ത്രത്തിലെ അടിസ്ഥാന സുകൃതങ്ങൾ മൂന്നാണ്. ‘വിശ്വാസം, പ്രത്യാശ, സ്നേഹം’ ഇവയിൽ വലുതു് സ്നേഹമത്രേ. (1കൊരി, 13:13). ദൈവം ലോകത്തെ സ്നേഹിച്ചു; ആ സ്നേഹം ലോകത്തിലേക്കു പകർന്നതു തന്റെ ഏകജാതനായ പുത്രനിലൂടെയാണ്. പ്രസ്തുത സ്നേഹം വിശ്വാസികളിലേക്കു ഒഴുക്കിയതു പരിശുദ്ധാത്മാവ് ആണ്. പാപികളിലേക്കു ആ സ്നേഹം പകരുന്നതു വിശ്വാസികളിലൂടെയാണ്. മാനുഷികവും ദൈവികവുമായ ഉത്തമ ബന്ധങ്ങളുടെ എല്ലാം അടിസ്ഥാനം സ്നേഹമാണ്. മനുഷ്യൻ ദൈവത്തെയും മറ്റു മനുഷ്യരെയും സ്നേഹിക്കുന്നു. ഇവയിൽ ഒന്നിന്റെ അഭാവത്തിൽ മറ്റേതില്ല. “ഞാൻ ദൈവത്തെ സ്നേഹിക്കുന്നു എന്നു പറകയും തന്റെ സഹോദരനെ പകെക്കയും ചെയ്യുന്നവൻ കള്ളനാകുന്നു. താൻ കണ്ടിട്ടുള്ള സഹോദരനെ നേഹിക്കാത്തവന്നു കണ്ടിട്ടില്ലാത്ത ദൈവത്തെ സ്നേഹിപ്പാൻ കഴിയുന്നതല്ല. ദൈവത്തെ സ്നേഹിക്കുന്നവൻ സഹോദരനെയും സ്നേഹിക്കേണം എന്നീ കല്പന നമുക്കു അവങ്കൽ നിന്നു ലഭിച്ചിരിക്കുന്നു.” (1യോഹ, 4:20). ന്യായപ്രമാണത്തിലെ മുഖ്യകല്പന ദൈവത്തെ സ്നേഹിക്കേണം എന്നതാണ്; “നിന്റെ ദൈവമായ യഹോവയെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം” (ആവ, 6:5) ഈ കല്പന വലിയതും ഒന്നാമത്തേതും ആണെന്നു ക്രിസ്തു വൈദികനോടു പറഞ്ഞു. (മത്താ, 22:37,38). ‘കൂട്ടുകാരനെ നിന്നെപ്പോലെ തന്നെ സ്നേഹിക്കേണം’ എന്നതാണു അടുത്തകല്പന. ഈ രണ്ടു കല്പപനകളിൽ ന്യായപ്രമാണം മുഴുവനും ഉൾക്കൊള്ളുന്നു. സ്നേഹം ന്യായപ്രമാണത്തിന്റെ നിവൃത്തിയാണ്. (റോമ, 13:10). സ്നേഹം നിർവ്യാജമായിരിക്കണം. (റോമ, 12:9; 2കൊരി, 6:6). ഹൃദയപൂർവ്വം അന്യോന്യം ഉറ്റുനേഹിക്കേണ്ടതാണ്. (1പത്രൊ, 1:22). സമ്പൂർണ്ണതയുടെ ബന്ധമാണു സ്നേഹം. (കൊലൊ, 3:14). ‘അന്യോന്യം സ്നേഹിക്കുന്നതല്ലാതെ ആരോടും ഒന്നും കടമ്പട്ടിരിക്കരുതു’ (റോമ 13:8) എന്നതാണ് ക്രൈസ്തവ ധർമ്മശാസ്ത്രത്തിന്റെ സാരം.

പ്രത്യാശ

പ്രത്യാശ (hope)

വിശ്വാസത്താൽ വാഞ്ഛയോടെ കാത്തിരിക്കുന്ന അവസ്ഥയാണ് പ്രത്യാശ. കഴിഞ്ഞവയും ഇപ്പോഴുളളവയും വരാനുള്ളവയും ആയി കാണാത്ത കാര്യങ്ങളെ പ്രത്യക്ഷമായി ഗ്രഹിക്കുന്നതാണ് വിശ്വാസം. ഭൂതവർത്തമാനഭാവികൾ സിദ്ധദശയിൽ വിശ്വാസത്തിൽ അന്തർഭവിക്കുന്നു. വരാനുളളവയെ മാത്രം വിശ്വാസത്തോടെ നോക്കിപ്പാർക്കുന്നതാണു പ്രത്യാശ. വിശ്വാസം കാലത്രയത്തെയും ഉൾക്കൊള്ളുന്നു. പ്രത്യാശ ഭാവികമാണ്. നിശ്ചയജ്ഞാനം ക്രൈസ്തവ വിശ്വാസത്തെയും പ്രത്യാശയെയും നിസ്തുല്യമാക്കുന്നു. ‘പ്രത്യാശയാലല്ലോ നാം രക്ഷിക്കപ്പെട്ടിരിക്കുന്നത്. (റോമ, 8:24).

ഒരു വിധത്തിലുള്ള പ്രത്യാശ എല്ലാവരിലും കാണാം. സാദ്ധ്യതകൾ വിരളമാണെങ്കിലും ഒരു ശോഭനമായ ഭാവി എല്ലാവരുടെയും പ്രതീക്ഷയാണ്. വർത്തമാന കാലത്തിലെ കഷ്ടതകൾ നിസ്സാരമായിക്കരുതി മുന്നോട്ടു പോകാൻ പ്രത്യാശ നമ്മെ പ്രേരിപ്പിക്കുന്നു. “അവൻ തന്റെ മുഖത്തെ പൊടിയോളം താഴ്ത്തട്ടെ; പക്ഷേ പ്രത്യാശ ശേഷിക്കും.” (വിലാ, 3:29). പ്രവൃത്തിയുടെ ഫലം ഒരു മനുഷ്യന്റെ പ്രത്യാശയാണ്. “ഉഴുന്നവൻ ആശയോടെ ഉഴുകയും മെതിക്കുന്നവൻ പതം കിട്ടും എന്നുള്ള ആശയോടെ മെതിക്കയും വേണ്ടതാകയാൽ.” (1കൊരി, 9:10). ഇതു മനുഷ്യ സാമാന്യത്തിന്റെ പ്രത്യാശയാണ്. തിരുവെഴുത്തുകളിൽ അധികവും പ്രതിപാദിക്കപ്പെട്ടിരിക്കുന്നത് ഉന്നതവും ഉദാത്തവും ആയ പ്രത്യാശയാണ്. പൗരാണിക ലോകത്തിലെ ചിന്തകന്മാരിലധികം പേരും പ്രത്യാശയെ ഒരു മൗലിക ഗുണമായി കണ്ടില്വ. അവരുടെ ദൃഷ്ടിയിൽ പ്രത്യാശ കാലികമായ ഭ്രാന്തി മാത്രം. ഈ ചിന്താഗതിയെ പൗലൊസ് അപ്പൊസ്തലൻ സൂക്ഷ്മമായി ചിത്രീകരിച്ചു, ‘പ്രത്യാശയില്ലാത്ത ജാതികൾ’ എന്ന പ്രയോഗത്തിലൂടെ. ജാതികൾക്കു പ്രത്യാശ ഇല്ലാത്തതിനു കാരണം ദൈവമില്ലാത്തതാണ്. “അക്കാലത്തു നിങ്ങൾ ക്രിസ്തുവിനെ കൂടാതെയുള്ളവരും …… പ്രത്യാശയില്ലാത്തവരും ലോകത്തിൽ ദൈവമില്ലാത്തവരും ആയിരുന്നു.” (എഫെ, 2:12). ‘സഹോദരന്മാരേ, നിങ്ങൾ പ്രത്യാശയില്ലാത്ത മറ്റുള്ളവരെപ്പോലെ.’ (1തെസ്സ, 4:13).

ജീവിക്കുന്ന ദൈവത്തിലും ദൈവിക വാഗ്ദാനങ്ങളിലും വിശ്വസിക്കുന്നവർക്കു മാത്രമേ തിരുവെഴുത്തുകൾ വെളിപ്പെടുത്തുന്ന രീതിയിലുള്ള പ്രത്യാശ ഉണ്ടാകൂ. ഈ പ്രത്യാശ മനസ്സിന്റെ ഒരു ഭാവം മാത്രമോ, നിലവിലിരിക്കുന്ന ചുറ്റുപാടുകളാലും മാനുഷിക സാദ്ധ്യതകളാലും നിയന്ത്രിതവുമോ അല്ല. സാറാ ഒരു മകനെ പ്രസവിക്കും എന്ന പ്രത്യാശയ്ക്ക് അന്നത്തെ ചുറ്റുപാടുകളിൽ ഒരു ന്യായീകരണവും നല്കാൻ അബ്രാഹാമിനില്ലായിരുന്നു. അബ്രാഹാം ദൈവത്തിൽ വിശ്വസിച്ചതു കൊണ്ടു “നിന്റെ സന്തതി ഇവ്വണ്ണം ആകും എന്നു അരുളിച്ചെയ്തിരിക്കുന്നതു പോലെ താൻ ബഹുജാതികൾക്കു പിതാവാകും എന്നും അവൻ ആശയ്ക്കു വിരോധമായി ആശയോടെ വിശ്വസിച്ചു.” (റോമ, 4:18). ആശിക്കുവാൻ ഒരു സാധ്യതയുമില്ലാതിരുന്ന രംഗത്താണ് അബ്രഹാം ആശിച്ചത്. ദൈവവിശ്വാസത്തിൽ നിന്നും വേർപെടുത്തുവാൻ ആവാത്തതാണ് പ്രത്യാശ.

ക്രിസ്തുവിന്റെ ആഗമനത്തിനു വേണ്ടി ദൈവം ചരിത്രത്തിൽ പ്രവർത്തിച്ചതിലും ക്രിസ്തുവിലൂടെ ദൈവം ഒരു വിശ്വാസിയിൽ പ്രവർത്തിക്കുന്നതിലും നിന്നു ഇന്നു അദൃശ്യമായ ഭാവികാല അനുഗ്രഹങ്ങളെ വിശ്വാസി ധൈര്യപൂർവ്വം പ്രത്യാശിക്കുകയാണ്. “ഇത്ര ഭയങ്കരമരണത്തിൽ നിന്നു ദൈവം ഞങ്ങളെ വിടുവിച്ചു, വിടുവിക്കുകയും ചെയ്യും; അവൻ മേലാലും വിടുവിക്കും എന്നു ഞങ്ങൾ അവനിൽ ആശ വെച്ചുമിരിക്കുന്നു.” (2കൊരി, 1:10). ക്രിസ്തു നമ്മുടെ പ്രത്യാശയാണ് (1തിമൊ, 1:1); അവൻ നമ്മുടെ മഹത്വത്തിന്റെ പ്രത്യാശയും (കൊലൊ, 1:27), നിത്യജീവന്റെ പ്രത്യാശയും (തീത്തൊ, 1:2) അത്രേ. പ്രത്യാശയാലാണ് നാം രക്ഷിക്കപ്പെട്ടിരിക്കുന്നത്. (റോമ, 8:24). ഈ രക്ഷയുടെ പ്രത്യാശ ഒരു വിശ്വാസിയുടെ ശിരസ്രമാണ്. (1തെസ്സ, 5:8). ഒരിക്കലും ഭംഗം വരാത്ത പ്രത്യാശയാണിത്. (റോമ, 5:5). വരുവാനുള്ളതിനെയാണു നാം നോക്കിപ്പാർക്കുന്നത്. (എബാ, 13:14). ജീവിതവിശുദ്ധി പാലിക്കാൻ ഈ പ്രത്യാശ നമ്മെ പ്രബോധിപ്പിക്കുന്നു. (1യോഹ, 3:2-3). സ്ഥിരത, സഹിഷ്ണുത എന്നിവയോടു കൂടി പ്രത്യാശയും പറയപ്പെട്ടിരിക്കുന്നു. (1തെസ്സ, 1:3). ഈ പ്രത്യാശ കഷ്ടത അനുഭവിക്കാൻ വിശ്വാസിക്കു ബലം നല്കുന്നു. “കഷ്ടത സഹിഷ്ണുതയെയും സഹിഷ്ണുത സിദ്ധതയെയും സിദ്ധത പ്രത്യാശയെയും ഉളവാക്കുന്നു എന്നു അറിഞ്ഞു നാം കഷ്ടങ്ങളിലും പ്രശംസിക്കുന്നു. പ്രത്യാശയ്ക്കു ഭംഗം വരുന്നില്ല.” (റോമ, 5:3-5). തന്മൂലം അപ്പൊസ്തലലൻ ഉപദേശിക്കുകയാണു; ‘ആശയിൽ സന്തോഷിപ്പിൻ; കഷ്ടതയിൽ സഹിഷ്ണുത കാണിപ്പിൻ.’ (റോമ, 12:12). നമുക്കു പ്രത്യാശ ഉണ്ടാകുന്നതു തിരുവെഴുത്തുകളിലൂടെയാണ്. ‘മുന്നെഴുതിയിരിക്കുന്നതു ഒക്കെയും …. പ്രത്യാശ ഉണ്ടാകേണ്ടതിനു തന്നെ എഴുതിയിരിക്കുന്നു.’ (റോമ, 15:4).

ലേഖനങ്ങളിൽ അനേകം സ്ഥാനങ്ങളിൽ പ്രത്യാശ വിശ്വാസത്തിന്റെ സഹവർത്തിയായി പറയപ്പെടുന്നു. സ്നേഹം, വിശ്വാസം ഇവയുടെ സഹചാരിയായി പ്രത്യാശയെക്കുറിച്ചു പറയുന്നതു പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. (1തെസ്സ, 1:3; 5:8; ഗലാ, 5:5,6; 1കൊരി, 13:13; എബ്രാ, 6:10-12; 1പത്രൊ, 1:21,22). സ്നേഹത്തോടൊപ്പം പ്രത്യാശ പറയപ്പെട്ടിരിക്കുന്നതിനാൽ പ്രത്യാശ ഒരിക്കലും സ്വാർത്ഥമായി മാറുന്നില്ല. തനിക്കുള്ള പ്രത്യാശ മറ്റുള്ളവർക്കും ലഭിക്കണമെന്നു വിശ്വാസി ആഗ്രഹിക്കുന്നു. വിശ്വാസം, പ്രത്യാശ, സ്നേഹം ഇവ പരസ്പരബദ്ധമാണ്. (1കൊരി, 13:13). വിശ്വാസം കൂടാതെ പ്രത്യാശയ്ക്ക് നിലനില്പില്ല; പ്രത്യാശ കൂടാതെ സ്നേഹം പ്രായോഗികവുമല്ല. പ്രത്യാശ നല്കുന്നതു ദൈവമാണ്, പരിശുദ്ധാത്മാവിന്റെ ശക്തിയാലാണ് പ്രത്യാശയിൽ സമൃദ്ധിയുള്ളവരായി തീരുന്നത്. (റോമ, 15:13).

വിശ്വാസം

വിശ്വാസം (faith)

വിശ്വാസത്തെക്കുറിക്കുന്ന എബ്രായപദം ‘എമൂന’ ആണ്. ‘നീതിമാൻ വിശ്വാസത്താൽ ജീവിക്കും’ (ഹബ, 2:4). ഇവിടെ വിശ്വാസം എന്നതിലേറെ വിശ്വസ്തതയാണ് വിവക്ഷിതമെന്നു അഭിപ്രായപ്പെടുന്നുണ്ട്. പഴയനിയമത്തിൽ വിശ്വാസം എന്ന പദം വിരളമാണെങ്കിലും പ്രസ്തുത ആശയം ഉണ്ട്. വിശ്വാസത്തിനു തത്തുല്യമായാണ് ആശ്രയം എന്ന പ്രയോഗം പലസ്ഥാനങ്ങളിലും കാണുന്നത്. “യഹോവേ എനിക്കു ന്യായം പാലിച്ചുതരേണമേ; ഞാൻ എന്റെ നിഷ്കളങ്കതയിൽ നടക്കുന്നു; ഞാൻ ഇളകാതെ യഹോവയിൽ ആശ്രയിക്കുന്നു.” (സങ്കീ, 26:1). ഇളകാതെ യഹോവയിൽ ആശ്രയിക്കുന്നതു വിശ്വാസത്തെ കാണിക്കുന്നു. ‘പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക; സ്വന്തവിവേകത്തിൽ ഊന്നരുത്’ (സദൃ, 3:5) തുടങ്ങി അനേകം പഴയ നിയമഭാഗങ്ങൾ വിശ്വാസത്തിന്റെ ആശയം വ്യഞ്ജിപ്പിക്കുന്നു. പുതിയനിയമത്തിൽ വിശ്വാസം പ്രമുഖമായി കാണപ്പെടുന്നു. പിസ്റ്റിസ് (വിശ്വാസം) പിസ്റ്റ്യൂവോ (വിശ്വസിക്കുക) എന്നീ ഗ്രീക്കുപദങ്ങൾ പുതിയനിയമത്തിൽ ഇരുന്നൂറ്റിനാല്പതോളം പ്രാവശ്യം കാണപ്പെടുന്നു; പിസ്റ്റോസ് എന്ന നാമവിശേഷണം അറുപത്തേഴു പ്രാവശ്യവും. ദൈവം ക്രിസ്തുയേശുവിൽ നിറവേറ്റിയ രക്ഷണ്യപ്രവൃത്തിയുടെ പശ്ചാത്തലത്തിലാണ് വിശ്വാസം പുതിയ നിയമത്തിൽ പരമപ്രധാനമായി മാറിയത്. ക്രിസ്തു സ്വന്തമരണത്താൽ മനുഷ്യന്റെ രക്ഷ പൂർത്തിയാക്കി. സ്വന്ത്രപ്രവൃത്തികളിൽ ആശ്രയിക്കാതെ രക്ഷയ്ക്കുവേണ്ടി ക്രിസ്തുവിൽ പൂർണ്ണമായി ആശ്രയിക്കുന്ന മനോഭാവമാണ് വിശ്വാസം.

അറിവിന്റെ ആഴത്തിൽ കിടക്കുന്നത് വിശ്വാസമാണ്. ആൻസലത്തിന്റെ ‘അറിയുവാൻ വേണ്ടി വിശ്വസിക്കുക’ എന്ന പ്രസ്താവന പ്രസിദ്ധമാണ്. ദൈവിക സാക്ഷ്യം സ്വീകരിച്ചു അംഗീകരിക്കുന്നവർ സ്വർഗ്ഗീയ ജ്ഞാനത്തിനു പങ്കാളികളാകുന്നു. അവരുടെ ജ്ഞാനം വിശ്വാസത്തിൽ നിന്നുവരുന്നു. യുക്തിക്കു വിരുദ്ധമല്ലെങ്കിൽ തന്നെയും ദൈവിക വെളിപ്പാടിലെ സത്യങ്ങൾ യുക്തിക്കതീതമാണ്. യുക്തിക്കു കണ്ടെത്താനാവാത്തതു കൊണ്ടാണ് ദൈവം ഈ സത്യങ്ങളെ വെളിപ്പെടുത്തുന്നത്. തന്മൂലം യുക്തികൊണ്ടു തെളിയിക്കുവാൻ കഴിഞ്ഞില്ലെങ്കിലും നാം അവയെ സ്വീകരിക്കേണ്ടതാണ്. വെളിപ്പാടിന്റെ തെളിവുകളെ പരിശോധിക്കാൻ യുക്തി ആവശ്യമാണ്. പരിശോധനയിലൂടെ വെളിപ്പാടിന്റെ ആശയവും സത്യതയും തെളിയിച്ചു കഴിയുന്നതോടെ തന്റെ കർത്തവ്യം പൂർത്തിയാക്കി യുക്തി പിൻവാങ്ങുന്നു. തുടർന്നു വിശ്വാസമാണ് വെളിപ്പാടിനെ സ്വീകരിക്കുന്നത്. ക്രിസ്തുവിലൂടെ മനുഷ്യവർഗ്ഗത്തനു ലഭിച്ച രക്ഷയുടെ യുക്തി സാധാരണ ബുദ്ധിക്ക് അപ്രാപ്യമാകയാൽ പരിശുദ്ധാത്മാവിന്റെ പ്രത്യക്ഷ സാക്ഷിയിലൂടെയാണു വ്യക്തി അതു സ്വായത്തമാക്കുന്നത്. ഇങ്ങനെ രക്ഷയുടെ അനുഭവത്തിൽ ദൈവിക വെളിപ്പാടിന്റെ സത്യതയുടെ അസന്ദിഗ്ദ്ധമായ തെളിവു ക്രിസ്തുവിനെ സ്വന്തം രക്ഷിതാവായി കൈക്കൊള്ളുന്ന വ്യക്തിക്കു ലഭിക്കുന്നു. ഇവിടെയെല്ലാം വിശ്വാസത്തിനു വിധേയമാണ് യുക്തി. “നാം മനുഷ്യരുടെ സാക്ഷ്യം കൈക്കൊള്ളുന്നു എങ്കിൽ ദൈവത്തിന്റെ സാക്ഷ്യം അതിലും വലുതാകുന്നു. ദൈവത്തിന്റെ സാക്ഷ്യമോ അവൻ പുത്രനെക്കുറിച്ചു സാക്ഷീകരിച്ചിരിക്കുന്നതു തന്നേ. ദൈവപുത്രനിൽ വിശ്വസിക്കുന്നവനു ഉള്ളിൽ ആ സാക്ഷ്യം ഉണ്ട്. ദൈവത്തെ വിശ്വസിക്കാത്തവൻ ദൈവം തന്റെ പുത്രനെക്കുറിച്ചു പറഞ്ഞ സാക്ഷ്യം വിശ്വസിക്കായ്ക്കയാൽ അവനെ അസത്യവാദിയാക്കുന്നു; ആ സാക്ഷ്യമോ ദൈവം നമുക്കു നിത്യജീവൻ തന്നു ആ ജീവൻ അവന്റെ പുത്രനിൽ ഉണ്ടു എന്നുള്ളതു തന്നേ.” (1യോഹ, 5:9-11). “ദൈവാത്മാവു നടത്തുന്നവർ ഏവരും ദൈവത്തിന്റെ മക്കൾ ആകുന്നു. നിങ്ങൾ പിന്നെയും ഭയപ്പെടേണ്ടതിനു ദാസ്യത്തിന്റെ ആത്മാവിനെ അല്ലാ നാം ‘അബ്ബാ പിതാവേ’ എന്നു വിളിക്കുന്ന പുത്രത്വത്തിന്റെ ആത്മാവിനെ അത്രേ പ്രാപിച്ചത്. നാം ദൈവത്തിന്റെ മക്കൾ എന്നു ആത്മാവു താനും നമ്മുടെ ആത്മാവോടു കൂടെ സാക്ഷ്യം പറയുന്നു. നാം മക്കൾ എങ്കിലോ അവകാശികളും ആകുന്നു; ദൈവത്തിന്റെ അവകാശികളും ക്രിസ്തുവിനു കൂട്ടവകാശികളും തന്നേ.” (റോമ, 8:14-17).

രക്ഷയുടെ നിബന്ധനയാണ് വിശ്വാസം. വിശ്വാസം രക്ഷയ്ക്കു കാരണമല്ല; കരണം മാത്രമാണ്. നാം വിശ്വസിക്കുന്നതു പോലും ദൈവത്തിന്റെ ബലത്തിന്റെ വല്ലഭത്വത്തിന്റെ വ്യാപാരത്താലാണ്. നീതിമാൻ ജീവിക്കുന്നതു വിശ്വാസത്തോലാണ്. (എബ്രാ, 10:38). വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിക്കുവാൻ കഴിയുന്നതല്ല. (എബ്രാ, 11:6). എബ്രായർ 11-ൽ വിശ്വാസവീരന്മാരുടെ ഒരു പട്ടിക ഉണ്ട്. ക്രിസ്തീയ ജീവിതം വിശ്വാസജീവിതമാണ്. (2കൊരി, 5:7). വിജയകരമായ ജീവിതത്തിന്റെ അടിസ്ഥാനമാണു വിശ്വാസം. (1യോഹ, 5:4,5). വിശ്വാസത്താൽ വിശുദ്ധീകരണം പ്രാപിക്കുന്നു (പ്രവൃ, 26:18), സ്വസ്ഥതയും സമാധാനവും അനുഭവിക്കുന്നു (മത്താ, 11:28; യെശ, 26:3; യോഹ, 14:1; ഫിലി, 4:6,7), ദൈവശക്തിയിൽ കാക്കപ്പെടുന്നു (1പത്രൊ, 1:4), സന്തോഷം അനുഭവിക്കുന്നു. (1പത്രൊ, 1:8), പ്രാർത്ഥനയ്ക്കുത്തരം ലഭിക്കുന്നു (മത്താ, 21:21), അത്ഭുതം പ്രവർത്തിക്കുന്നു (എബ്രാ, 11:32-34).

അതിഥിസൽക്കാരം

അതിഥിസൽക്കാരം (hospitality)

‘ഫിലൊക്സെനിയ’ എന്ന ഗ്രീക്കുപദത്തിന് അപരിചിതരോടുള്ള സ്നേഹം എന്നാണർത്ഥം. സ്ഥിരമായ വാസസ്ഥാനമില്ലാതെ അലഞ്ഞു തിരിഞ്ഞിരുന്ന യിസ്രായേല്യരുടെ ജീവിത ശൈലിയിൽ ആതിഥേയമനോഭാവം രൂഢമൂലമായിരുന്നു. പരസ്പരമുള്ള രഞ്ജനമനോഭാവത്തിന്റെ ബാഹ്യപ്രകടനമായിരുന്നു അതിഥി-ആതിഥേയ ബന്ധങ്ങൾ. അതിഥിയെ സ്വീകരിച്ചു കഴിഞ്ഞാൽ അയാളുടെ എല്ലാ സംരക്ഷണത്തിനും ഉത്തരവാദി ആതിഥേയനാണ്. കുടുംബാംഗങ്ങളുടെ ജീവൻ ബലികൊടുത്തും അതിഥിയെ സംരക്ഷിക്കുവാൻ അവർ ഒരുമ്പെടും. (ഉല്പ, 19:1; ന്യായാ, 19:24,25). പുതിയനിയമത്തിൽ അതിഥിസൽക്കാരം മറക്കരുതെന്ന നിർദ്ദേശവും (എബ്രാ, 13:1), അതിഥിസൽക്കാരം ആചരിപ്പിൻ എന്ന കല്പനയും (റോമ, 12:13; 1പത്രൊ, 4:9) ഉണ്ട്.

ആതിഥ്യത്തെക്കുറിക്കുന്ന പ്രയോഗങ്ങൾ ബൈബിളിൽ വിരളമാണ്. എന്നാൽ അബ്രാഹാമിന്റെ കാലം തൊട്ട് ആതിഥ്യം നൽകിവന്നതിന്റെ രേഖയുണ്ട്. (ഉല്പ, 14:17-19; എബ്രാ, 13:2). ഒരുവൻ അറിയാതെതന്നെ അബ്രാഹാം ചെയ്തതുപോലെ യഹോവയെയോ (ഉല്പ, 18:1-8), ദൈവദൂതനെയോ (ന്യായാ, 6:17-23; 13:15-21; എബ്രാ, 13:2) സൽക്കരിക്കാം. അബ്രാഹാം സൽക്കരിച്ച ദൂതന്മാരെ ലോത്തും സൽക്കരിച്ചതായി കാണുന്നു (ഉല്പ, 19). അബ്രാഹാമിന്റെ ദാസനും അവന്റെ ഒട്ടകങ്ങൾക്കും റിബെക്കാ വെള്ളം കൊടുത്തു. പ്രതിഫലമായി അവൾക്കു സ്വർണ്ണാഭരണങ്ങൾ ലഭിച്ചു. (ഉല്പ, 24:15-28). ലാബാനും സ്നേഹപൂർവ്വം അബ്രാഹാമിന്റെ ദാസനെ സ്വീകരിക്കുന്നതു കാണാം. യാക്കോബും ലാബാന്റെ വീട്ടിൽ ദീർഘകാലം താമസിച്ചു. (ഉല്പ, 29:1-14). ഒരു പ്രത്യേക ഉദ്ദേശ്യത്തോടു കൂടെയാണെങ്കിലും യോസേഫ് തന്റെ സഹോദരന്മാരോടു കാണിച്ച ആതിഥ്യം സുപരിചിതമാണ്. (ഉല്പ, 43:15-34). ഒളിച്ചോടിയ മോശെ ആടുകൾക്കു വെള്ളം കൊടുക്കുവാൻ റെഗൂവേലിന്റെ പുത്രിമാരെ സഹായിച്ചു. തുടർന്നു പ്രസ്തുത ഭവനത്തിൽ മോശെ സ്വീകരിക്കപ്പെട്ടു. (പുറ, 2:13-22). മാനോഹ ഒരു ദൂതനെ സൽക്കരിച്ചു. (ന്യായാ, 13:2-23). ഗിബെയയിൽ ഒരപരിചിതനെ ആരും സ്വീകരിച്ചില്ല; ഒടുവിൽ ഒരു വൃദ്ധനാണ് അയാൾക്ക് ആതിഥ്യം നൽകിയത്. ഈ ദുരന്തകഥ ന്യായാധിപന്മാർ 19:11-30-ൽ കാണാം. ശലോമോൻ രാജാവ് ആഡംബരപൂർവ്വം അതിഥികളെ സ്വീകരിച്ചു. (1രാജാ, 4:22). അഹശ്വേരോശ് (എസ്ഥ, 1:2-8), വസ്ഥി (എസ്ഥേ, 1;9), എസ്ഥേർ (എസ്ഥേ, 5:4-8; 7:1-10) എന്നിവരുടെ സ്വീകരണങ്ങളും പ്രസിദ്ധമാണ്. ഈസേബെൽ 850 പ്രവാചകന്മാർക്ക് ഭക്ഷണം നല്കി. (1രാജാ, 18:19). നെഹെമ്യാവിന്റെ പരിചരണത്തിൽ 150 പേരുണ്ടായിരുന്നു. (നെഹെ, 5:17). ക്രിസ്തു 5,000 പേരെയും 4,000 പേരെയും അത്ഭുതകരമായി പോഷിപ്പിച്ചു. (മത്താ, 14:15-21; മർക്കൊ, 6:35-44; ലൂക്കൊ, 9:12-17; യോഹ, 6:4-13; മത്താ, 15:32-38).

അതിഥിസൽക്കാരം ഒരാചാരം എന്നതിലേറെ ദൈവത്തിലുള്ള വിശ്വാസത്തിന്റെ ബഹിഷ്പ്രകടനമായിരുന്നു. (ഇയ്യോ, 31:32; യെശ, 58:7). സഞ്ചാരിയുടെ ആവശ്യം സാധിച്ചു കൊടുക്കാതിരിക്കുന്നത് വലിയ കുറ്റമാണ്. ദൈവവും (ആവ, 23:3,4), മനുഷ്യനും (1ശമൂ, 25:2-38; ന്യായാ, 8:5-17) അതിനു ശിക്ഷ നല്കും. 1ശമൂവേൽ 25:28-ൽ കുറ്റത്തിനു ഉപയോഗിച്ചിരിക്കുന്ന എബ്രായ പദം ‘പെഷാ’ ആണ്. ഉടമ്പടി ലംഘനത്തിനുപയോഗിക്കുന്ന പദമാണത് ആതിഥ്യമര്യാദ ലംഘിക്കുന്നതിന്റെ ഗൌരവം അതു വെളിപ്പെടുത്തുന്നു. യായേൽ ആതിഥ്യമര്യാദ ലംഘിച്ചതിനു ഒരു ന്യായീകരണവുമില്ല. കുടുംബത്തോടുള്ള സ്നേഹവും ദൈവത്തിൽ ഉള്ള അടിപതറാത്ത വിശ്വാസവും മാത്രമേ ന്യായീകരണമായി കാണാനുള്ളു. (ന്യായാ, 4:11; 5:24-27). ആത്മീയദോഷം വരുത്തുന്ന ക്ഷണങ്ങൾ നിരാകരിക്കേണ്ടതാണ്. (സദൃ, 9:18). സങ്കേതനഗരങ്ങളുടെ ക്രമീകരണവും (പുറ, 35:9-35; യോശു, 20:1-9), പരദേശികളെക്കുറിച്ചുള്ള കരുതലും (പുറ, 22:21; ലേവ്യ, 19:10; ആവ, 10:19) നോക്കുമ്പോൾ പഴയനിയമകാലത്തെ അതിഥി സൽക്കാരത്തിന്റെ വ്യാപ്തി മനസ്സിലാക്കാൻ കഴിയും.

കിണറിന്റെ അടുക്കലാണ് അപരിചിതർ പൊതുവെ കണ്ടുമുട്ടാറുള്ളത്. (ഉല്പ, 24:14; പുറ, 2:20). ഒരു അപരിചിതൻ നഗരവാതിൽക്കൽ ആതിഥ്യം പ്രതീക്ഷിച്ചു കാത്തു നിൽക്കും. (പുറ, 19:1; ന്യായാ, 19:5). ആതിഥേയൻ സൌമനസ്യത്തോടുകൂടി അയാളെ സ്വീകരിക്കും. അതിഥികളുടെ കാൽ കഴുകുക (ഉല്പ, 18:4; 19:2; 24:32; ന്യായാ, 19:21), തല എണ്ണകൊണ്ട് അഭിഷേകം ചെയ്യുക (സങ്കീ, 23:5; ആമോ, 6:6; ലൂക്കൊ, 7:46), ഭക്ഷണം നൽകുക (ഉല്പ, 18:5; ആവ, 23:4; 1ശമൂ, 25:18; 1രാജാ, 17:10,11) എന്നിവ ചെയ്യേണ്ടതാണ്. യാത്രക്കാരുടെ ഉന്മേഷത്തിനായി പാലും തൈരും നൽകും. (ഉല്പ, 18:8; ന്യായാ, 5:25). അതിഥിയുടെ മൃഗങ്ങൾക്കു വെള്ളവും തീറ്റിയും നൽകാറുണ്ട്. (ഉല്പ, 24:14, 32; ന്യായാ, 19:21). ഒരുക്കിയ മുറി അതിഥിക്കു നൽകിയിരുന്നു. (2രാജാ, 4:10).

പഴയനിയമകാലത്തെ ആതിഥ്യമര്യാദകൾ പുതിയനിയമ കാലത്തും തുടർന്നുവന്നു. കാൽ കഴുകുന്നതിനു വെള്ളം കൊടുക്കുകയും തലയിൽ എണ്ണ പൂശുകയും ചെയ്തിരുന്നതിനു പുറമേ അതിഥികളെ ചുംബിക്കുക പതിവായിരുന്നു. പരീശനായ ശീമോന്റെ ഭവനത്തിൽ വച്ചു പട്ടണത്തിൽ പാപിനിയായ സ്ത്രീ യേശുവിനെ പരിമളതൈലം പൂശി. മറ്റുള്ളവർ അവളെ കുറ്റം പറഞ്ഞുവെങ്കിലും ക്രിസ്തു അവളെ സ്വീകരിച്ചു. (ലൂക്കൊ, 7:37-40). യേശുവും അപ്പൊസ്തലന്മാരും ഇടയ്ക്കിടെ ആതിഥ്യം സ്വീകരിച്ചിരുന്നു. യേശുവിന് ഒരു പ്രത്യേക വാസസ്ഥാനം ഉണ്ടായിരുന്നതായി കാണുന്നില്ല. മനുഷ്യപുത്രന് തല ചായ്ക്കാൻ ഇടമില്ലെന്നു യേശു തന്നെ വെളിപ്പെടുത്തി. (മത്താ, 8:20). യേശു പലരുടെയും ആതിഥ്യം സ്വീകരിച്ചിട്ടുണ്ട്. പരീശന്റെയും (ലൂക്കൊ, 7:36), മാർത്തയുടെയും (ലൂക്കൊ, 10:38), പരീശ്ര പ്രമാണിയുടെയും (ലൂക്കൊ, 14:1), സക്കായിയുടെയും (ലൂക്കൊ, 19:5), ശിമോന്റെയും (മർക്കൊ, 1:29), ലേവിയുടെയും (മർക്കൊ, 2:14,15), കുഷ്ഠരോഗിയായ ശിമോന്റെയും (മർക്കൊ, 14:3), ലാസറിന്റെയും (യോഹ, 12:2) അതിഥിയായി യേശു കഴിഞ്ഞിട്ടുണ്ട്. അപ്പൊസ്തലനായ പൗലൊസ് തന്റെ മിഷണറി യാത്രയ്ക്കിടയിൽ യെഹൂദന്മാരുടെയും വിജാതീയരുടെയും ആതിഥ്യം സ്വീകരിച്ചിരുന്നു. അന്ത്യൊക്ക്യയിലും (പ്രവൃ, 14:26-28; 15:34), ലുദിയയുടെ വീട്ടിലും (പ്രവൃ, 16:14,15), കാരാഗൃഹ പ്രമാണിയുടെ വീട്ടിലും (പ്രവൃ, 16:34-36), യാസോന്റെ വീട്ടിലും (പ്രവൃ, 17:1-5), അക്വിലാസിന്റെ വീട്ടിലും (പ്രവൃ, 18:2,3), മ്നാസോന്റെ വീട്ടിലും (പ്രവൃ, 21:16) അപ്പൊസ്തലൻ പാർത്തിട്ടുണ്ട്.

ദൈവവേല ചെയ്യുന്നവരോട് വിശ്വാസികൾക്കു പ്രത്യേക കടപ്പാടുണ്ട്. അപ്പൊസ്തലന്മാരുടെ മിഷണറി പ്രവർത്തനങ്ങളിൽ അവർക്ക് ആതിഥ്യം ധാരാളമായി ലഭിച്ചിരുന്നു. (പ്രവൃ, 10:6; 16:15; 17:17). ക്രിസ്തുവിന്റെ അനുയായികളെ നിരാകരിക്കുന്നവർ അതിന്റെ തിക്തഫലം അനുഭവിക്കും. (മത്താ, 25:34-36). ക്രിസ്ത്യാനികൾ തങ്ങളുടെ കൂട്ടുവിശ്വാസികൾക്കു ആതിഥ്യം നൽകിയിരുന്നു. (ഗലാ, 6:10). പീഡനം ഹേതുവായി ക്രിസ്ത്യാനികൾ ചിതറിയപ്പോൾ ഭൗതികമായ സഹായം അവർക്കാവശ്യമായി. (പ്രവൃ, 8:1; 11:19). സഞ്ചാര പ്രസംഗകരെ സഹായിക്കേണ്ട ചുമതല സഭകൾക്കായിരുന്നു. കാരണം അവർ അവിശ്വാസികളിൽ നിന്നും യാതൊന്നും സ്വീകരിച്ചിരുന്നില്ല. (3യോഹ, 7). പ്രാദേശിക സഭകളിലെ വിശ്വാസികൾ അവരെ സഹായിച്ചിരുന്നു. (അപ്പൊ, 9:43; 16:15; 18:3, 7). വ്യാജോപദേഷ്ടാക്കന്മാരെ വീട്ടിൽ കൈക്കൊള്ളുകയോ അവർക്കു കുശലം പറകയോ ചെയ്യാൻ പാടില്ല. (2യോഹ, 10). പുതുവിശ്വാസികളെ പരിചയപ്പെടുത്തുവാനുള്ള ശ്ലാഘ്യപ്രതം നൽകിയിരുന്നു. (റോമ, 16:1; 2കൊരി, 3:1). സാന്മാർഗ്ഗികമായി അധഃപതിച്ചവയായിരുന്നു അക്കാലത്തെ സത്രങ്ങൾ. ക്രിസ്ത്യാനികൾ അവ ഇഷ്ടപ്പെട്ടിരുന്നില്ല.

അതിഥിസൽക്കാരം ക്രിസ്ത്യാനിയുടെ കടമയാണ്. (റോമ, 12:13). മർക്കൊസിനെ സ്വീകരിക്കുന്നതിനുള്ള നിർദ്ദേശം പൗലൊസ് കൊലൊസ്യ സഭകൾക്കു നൽകി. (കൊലൊ, 4:10). പൗലൊസ് ജയിൽ മോചിതനാകുമ്പോൾ അദ്ദേഹത്തിനു വേണ്ടി ഒരു പാർപ്പിടം ഒരുക്കണമെന്നു പൗലൊസ് ഫിലേമോനോട് ആവശ്യപ്പെട്ടു. (ഫിലേ, 22). അദ്ധ്യക്ഷന്റെ പ്രധാനയോഗ്യതയാണ് അതിഥിസൽക്കാരം. (1തിമൊ, 3:2; തീത്താ, 1:8). പിറുപിറുപ്പു കൂടാതെ സഹോദര സ്നേഹത്തോടുകൂടി (1പത്രൊ 4:9; എബ്രാ, 13:1) അതിഥിസൽക്കാരം ചെയ്യേണ്ടതാണ്.

കുട്ടായ്മ

കുട്ടായ്മ (fellowship)

കൂടിച്ചേർന്നിരിക്കുന്ന അവസ്ഥയാണ് കുട്ടായ്മ. ആശയവൈപുല്യമുള്ള പുതിയനിയമ പ്രയോഗങ്ങളിൽ ഒന്നാണിത്. ബൈബിളിൽ 22 പ്രാവശ്യം ഈ പദം പയോഗിച്ചിട്ടുണ്ട്. (പ്രവൃ, 2:42; റോമ, 12:13; 1കൊരി, 1:9; 10:16, 10:16; 2കൊരി, 6:14; 8:3; 9:13; 13:14; ഗലാ, 2:9; ഫിലി, 1:6; 2:1; 3:11; 4:14, 15; കൊലൊ, 2:6; ഫിലെ, 1, 5; എബ്രാ, 13:16; 1യോഹ, 1:3, 1:3, 6, 7). കൂട്ടായ്മയെക്കുറിക്കുന്ന ഗ്രീക്കുപദം ‘കൊയ്നോനിയ’ അത്രേ. പുതിയനിയമത്തിൽ പത്തൊമ്പതിടത്ത് ഈ പദം ഉണ്ട്. (പ്രവൃ, 2:42; റോമ, 15:26; 1കൊരി, 1:9; 10:16, 10:16; 2കൊരി, 6:14; 8:4; 9:13; 13;14; ഗലാ, 2:9; ഫിലി, 1:5; 2:1; 3:10; ഫിലെ, 6; എബ്രാ, 13:16; 1യോഹ, 1:3, 1:3, 6, 7). റോമർ 15:26-ൽ ധർമ്മോപകാരം എന്നാണ് പരിഭാഷ ചെയ്തിട്ടുള്ളത്. കൊയ്നോനിയയുടെ ക്രിയാരൂപമായ കൊയ്നോനെയോ പുതിയ നിയമത്തിൽ എട്ടു സ്ഥാനങ്ങളിലുണ്ട്. വ്യത്യസ്ത പദങ്ങളെക്കൊണ്ടാണ് അതിന്റെ പരിഭാഷ മലയാളത്തിൽ നിർവ്വഹിച്ചിട്ടുള്ളത്: കൂടിയ (എബ്രാ, 2:14-ജഡരക്തങ്ങളോടു കൂടിയവർ), ഓഹരികൊടുക്കുക (ഗലാ, 6:6), ഓഹരിക്കാരനാകുക (1തിമൊ, 5:22), പങ്കുള്ളവരാകുക (1പത്രൊ, 4:13), കൂട്ടായ്മകാണിക്കുക (റോമ, 12:13; ഫിലി, 4:15) കൂട്ടാളിയാകുക (റോമ, 15:27; 2യോഹ, 11).

ഏതെങ്കിലും ഒരു കാര്യത്തിൽ പങ്കാളിത്തം ഉണ്ടോകുന്നതിനെ കുറിക്കുകയാണ് കൊയ്നോനെയോ. ഭാഗഭാഗാക്കുക, കൂട്ടായ്മ ആചരിക്കുക, കൂട്ടാളിയാവുക, ഓഹരിക്കാരനാവുക തുടങ്ങിയ അർത്ഥങ്ങളാണതിനുള്ളത്. പുതിയ നിയമപയോഗമനുസരിച്ചാ എല്ലാവരും മാനുഷികസ്വഭാവത്തിനു പങ്കാളികളാണ്. കാരണം എല്ലാവരും ജഡരക്തങ്ങളോടു കൂടിയവരാണ് (എബ്രാ, 2:14). ഭൗതിക വസ്തുക്കളെ അവർ പങ്കിട്ടനുഭവിക്കുന്നു (റോമ, 12:13; 15:27; ഗലാ, 6:6), പ്രവർത്തനത്തിൽ കൂട്ടായ്മ കാണിക്കുന്നു (1തിമൊ, 5:22), ക്രിസ്തുവിന്റെ കഷ്ടങ്ങൾക്കു പങ്കാളികളാവാൻ (1പത്രൊ, 4:13) വിശ്വാസത്തിനുവേണ്ടി കഷ്ടം സഹിക്കുന്നു. കൊയ്നോനിയയോടു അടുത്ത ബന്ധമുള്ള പദമാണ് കൊയ്നോനൊസ്. കൂട്ടാളി എന്നർത്ഥം. പുതിയനിയമത്തിൽ പത്തു പ്രാവശ്യം കാണപ്പെടുന്നു. (മത്താ, 23:30; ലൂക്കൊ, 5:10; 1കൊരി, 10:18, 20; 2കൊരി, 1:7; 8:23; ഫിലെ, 17; എബ്രാ, 10:33; 1പത്രൊ, 5:1; 2പത്രാ, 1:4). പൊതുവെ വ്യാപാരകാര്യങ്ങളിലെ പങ്കാളിയെക്കുറിക്കുകയാണീ പദം. ചില സവിശേഷാർത്ഥങ്ങൾ താഴെ കൊടുക്കുന്നു.

1. പ്രവൃത്തി ചെയ്യുന്നതിലുള്ള പങ്കാളിത്തം: “ഞങ്ങൾ പിതാക്കന്മാരുടെ കാലത്തു ഉണ്ടായിരുന്നു എങ്കിൽ പ്രവാചകന്മാരെ കൊല്ലുന്നതിൽ കൂട്ടാളികൾ ആകയില്ലായിരുന്നു എന്നു പറയുന്നു.” (മത്താ, 23:30, ഒ.നോ: 1കൊരി, 10:18, 20).

2. തൊഴിലിലുള്ള പങ്കാളിത്തം: മീൻപിടിത്തത്തിൽ പത്രോസിന്റെ കൂട്ടാളികളായിരുന്നു യാക്കോബും യോഹന്നാനും (ലൂക്കൊ, 5:10). തീത്തൊസ് തന്റെ കൂട്ടാളിയും (കൊയ്നോനൊസ്) കുട്ടുവേലക്കാരനും (സുനെർഗൊസ്) ആയിരുന്നുവെന്നു പൌലൊസ് രേഖപ്പെടുത്തുന്നു. (2കൊരി, 8:23). ഒനേസിമൊസിനുവേണ്ടി വാദിക്കുമ്പോൾ ഫിലേമോൻ തന്റെ കൂട്ടിയാണെന്നു പൗലൊസ് (ഫിലേ, 17) അവകാശപ്പെടുന്നു. ക്രിസ്തീയ ശുശ്രൂഷയിൽ എല്ലാവരും പരസ്പരം കൂട്ടാളികളത്രേ.

3. സമാനമായ അനുഭവത്തിലെ കൂട്ടാളിത്തം: ഒരു വ്യക്തിക്കായി മാത്രം ഒന്നും സംഭവിക്കുന്നില്ല. അനുഭവങ്ങൾ എല്ലാവർക്കും ഏറെക്കുറെ സമാനങ്ങളാണ്. ക്രിസ്തുവിനും മനുഷ്യനുണ്ടാകുന്ന അതേ അനുഭവങ്ങൾ ഉണ്ടായി. “എന്നാൽ നിങ്ങൾ പ്രകാശനം ലഭിച്ചശേഷം നിന്ദകളാലും പീഡകളാലും കുത്തുകാഴ്ചയായി ഭവിച്ചും ആവക അനുഭവിക്കുന്നവർക്കു കൂട്ടാളികളായിത്തീർന്നും ഇങ്ങനെ കഷ്ടങ്ങളാൽ വളരെ പോരാട്ടം കഴിച്ച പൂർവ്വകാലം ഓർത്തുകൊൾവിൻ.” (എബ്രാ, 10:32,33; ഒ.നോ: 2കൊരി, 1:6,7).

4. ദിവ്യസ്വഭാവത്തിനു കൂട്ടാളികളാകൽ: വിശ്വാസികൾ ഭൗമിക കാര്യങ്ങൾക്കു മാത്രമല്ല, സ്വർഗ്ഗീയ തേജസ്സിനും കൂട്ടാളികളാണ്; “ഇവയാൽ നിങ്ങൾ ലോകത്തിൻ മോഹത്താലുള്ള നാശം വിട്ടൊഴിഞ്ഞു ദിവ്യസ്വഭാവത്തിനു കൂട്ടാളികളായിത്തീരുവാൻ ഇടവരുന്നു.” (2പത്രൊ 1:4).

കുട്ടായ്മയുടെ സവിശേഷതകൾ: ദൈവകുടുംബത്തിലെ വീണ്ടും ജനിച്ചവർക്കിടയിലുള്ള സാമുഹിക ബന്ധത്തെയും അവർക്കു ദൈവിക ശുശുഷയിലുള്ള പരസ്പര സഹകരണത്തെയും, സർവ്വോപരി, ദൈവിക ത്രിത്വത്തിൽ അവർക്കുള്ള ആഴമേറിയ ഐക്യത്തെയും വെളിവാക്കുന്ന പ്രയോഗമാണ് കുട്ടായ്മ. ബാഹ്യവും കാലികവുമായ വ്യത്യാസങ്ങളെ ഉല്ലംഘിക്കുന്ന സഹജമായ ഐക്യവും സമാനമായ ഭാവവും കൂട്ടായ്മയുടെ അടിസ്ഥാന ഘടകങ്ങളാണ്. കൂട്ടായ്മയുമായി പൊരുത്തപ്പെടാത്ത ചില കാര്യങ്ങളുണ്ട്.

കൂട്ടായ്മയുടെ നിഷേധഘടകങ്ങൾ: 1. ഒരു വിശ്വാസിക്കു അവിശ്വാസിയുമായി യഥാർത്ഥ കൂട്ടായ്മ ഉണ്ടായിരിക്കുകയില്ല. (2കൊരി, 6:14-16). വിശ്വാസിയുടെയും അവിശ്വാസിയുടെയും സ്വഭാവഗുണങ്ങൾ പൂർണ്ണമായും വ്യത്യസ്തമാണ്. വിശ്വാസി ദൈവത്തിന്റെ പൈതലും അവിശ്വാസി പിശാചിന്റെ മകനും അതേ. “ദൈവത്തിന്റെ മക്കൾ ആരെന്നും പിശാചിന്റെ മക്കൾ ആരെന്നും ഇതിനാൽ തെളിയുന്നു; നീതി പ്രവർത്തിക്കാത്തവൻ ആരും സഹോദരനെ സ്നേഹിക്കാത്തവനും ദൈവത്തിൽ നിന്നുള്ളവനല്ല.” (1യോഹ, 3:10).

2. ജാതികളുടെ അനുഷ്ഠാനങ്ങളിലും ആഘോഷങ്ങളിലും പങ്കാളികളാകുവാൻ പാടില്ല. “അല്ല, ജാതികൾ ബലികഴിക്കുന്നതു ദൈവത്തിന്നല്ല ഭൂതങ്ങൾക്കു കഴിക്കുന്നു എന്നത്രേ; എന്നാൽ നിങ്ങൾ ഭൂതങ്ങളുടെ കൂട്ടാളികൾ ആകുവാൻ എനിക്കു മനസ്സില്ല. നിങ്ങൾക്കു കർത്താവിന്റെ പാനപാത്രവും ഭൂതങ്ങളുടെ പാനപാത്രവും കുടിപ്പാൻ പാടില്ല; നിങ്ങൾക്കു കർത്താവിന്റെ മേശയിലും ഭൂതങ്ങളുടെ മേശയിലും അംശികളാകുവാനും പാടില്ല.” (1കൊരി, 10:20,21).

3. ഒരു ക്രിസ്ത്യാനി ‘ഇരുട്ടിന്റെ നിഷ്ഫല പ്രവൃത്തികളിൽ കൂട്ടാളി ആകരുത്.’ (എഫെ, 5:11). വെളിച്ചവും ഇരുട്ടും തമ്മിൽ യാതൊരു ബന്ധവും ഇല്ല. വിശ്വാസി വെളിച്ചത്തിന്റെ പൈതലും അവിശ്വാസി ഇരുട്ടിൽ വസിക്കുന്നവനും ആകുന്നു. “നിങ്ങൾ ഇരുട്ടിലുള്ളവരല്ല; നിങ്ങൾ എല്ലാവരും വെളിച്ചത്തിന്റെ മക്കളും പകലിന്റെ മക്കളും ആകുന്നു; നാം രാത്രിക്കും ഇരുളിനുമുള്ളവരല്ല.” (1തെസ്സ, 5:5; ഒ.നോ: റോമ, 13:11-14; 1പത്രൊ, 2:9 – 12; 4:3).

4. മറ്റൊരുവന്റെ പാപത്തിൽ പങ്കാളി ആകരുത്. “യാതൊരുത്തന്റെ മേലും വേഗത്തിൽ കൈവെക്കരുത്; അന്യന്മാരുടെ പാപങ്ങളിൽ ഓഹരിക്കാരനാകയുമരുത്. നിന്നെത്തന്നെ നിർമ്മലനായി കാത്തുകൊൾക.” (1തിമൊ, 5:22). പാപത്തിലെ പങ്കാളിത്തം യെഹൂദന്റെ മേലും വിജാതീയന്റെ മേലും ന്യായവിധിക്കു കാരണമാണു. (റോമ, 1:32-2:2). “ദുർന്നടപ്പും യാതൊരു അശുദ്ധിയും അത്യാഗ്രഹവും നിങ്ങളുടെ ഇടയിൽ പേർ പറക പോലും അരുത്; അങ്ങനെ ആകുന്നു വിശുദ്ധന്മാർക്കു ഉചിതം. ചീത്തത്തരം പൊട്ടച്ചൊൽ, കളിവാക്കു ഇങ്ങനെ ചേർച്ചയല്ലാത്തവ ഒന്നും അരുതു; സ്തോത്രം അത്രേ വേണ്ടതു. ദുർന്നടപ്പുകാരൻ, അശുദ്ധൻ, വിഗ്രഹാരാധിയായ ദ്രവ്യാഗ്രഹി ഇവർക്കു ആർക്കും ക്രിസ്തുവിന്റെയും ദൈവത്തിന്റെയും രാജ്യത്തിൽ അവകാശമില്ല എന്നു നിങ്ങൾ അറിയുന്നുവല്ലോ. വ്യർത്ഥവാക്കുകളാൽ ആരും നിങ്ങളെ ചതിക്കരുതു; ഈ വകനിമിത്തമല്ലോ ദൈവകോപം അനുസരണം കെട്ടവരുടെ മേൽ വരുന്നു.” (എഫെ, 5:3-6).

5. ഇരുളിൽ നടക്കുമ്പോൾ ഒരു ക്രിസ്ത്യാനിക്കു ദൈവവുമായി കൂട്ടായ്മയില്ല. “ദൈവം വെളിച്ചമാകുന്നു; അവനിൽ ഇരുട്ടു ഒട്ടും ഇല്ല എന്നുള്ളതു ഞങ്ങൾ അവനോടു കേട്ടു നിങ്ങളോടു അറിയിക്കുന്ന ദൂതാകുന്നു.” (1യോഹ, 1:5). ഈ ഇരുട്ടിനെ ക്രിസ്തീയ സഹോദരനോടുള്ള വെറുപ്പായി കണക്കാക്കിയിരിക്കുന്നു. “വെളിച്ചത്തിൽ ഇരിക്കുന്നു എന്നു പറകയും സഹോദരനെ പകെക്കയും ചെയ്യുന്നവൻ ഇന്നേയോളം ഇരുട്ടിൽ ഇരിക്കുന്നു. സഹോദരനെ സ്നേഹിക്കുന്നവൻ വെളിച്ചത്തിൽ വസിക്കുന്നു; ഇടർച്ചെക്കു അവനിൽ കാരണമില്ല. സഹോദരനെ പകെക്കുന്നവനോ ഇരുട്ടിൽ ഇരിക്കുന്നു; ഇരുട്ടിൽ നടക്കയും ചെയ്യുന്നു. ഇരുട്ടു അവന്റെ കണ്ണു കുരുടാക്കുകയാൽ എവിടേക്കു പോകുന്നുവെന്നു അവൻ അറിയുന്നില്ല.” (1യോഹ, 2:9-11; ഒ.നോ: 1യോഹ, 3:15).

6. ക്രിസ്തുവിന്റെ ഉപദേശത്തിനു വിപരീതമായി നടക്കുന്ന ഒരാളിനോടു കൂട്ടായ്മ പാടില്ല. “ക്രിസ്തുവിന്റെ ഉപദേശത്തിൽ നിലനിൽക്കാതെ അതിർകടന്നു പോകുന്ന ഒരുത്തനും ദൈവം ഇല്ല; ഉപദേശത്തിൽ നിലനില്ക്കുന്നവനോ പിതാവും പുത്രനും ഉണ്ടു. ഒരുത്തൻ ഈ ഉപദേശവും കൊണ്ടു അല്ലാതെ നിങ്ങളുടെ അടുക്കൽ വന്നുവെങ്കിൽ അവനെ വീട്ടിൽ കൈക്കൊള്ളരുതു; അവനു കുശലം പറകയും അരുത്. അവനു കുശലം പറയുന്നവൻ അവന്റെ ദുഷ്പ്രവൃത്തികൾക്കു കൂട്ടാളിയല്ലോ.” (2യോഹ, 9-1). ചിലപ്പോൾ വിശ്വാസികൾക്കു ഭൗതികമായ ബന്ധങ്ങളെ ഉപേക്ഷിക്കേണ്ടിവരും. (2കൊരി, 6:14-18; വെളി, 18:4).

കുട്ടായ്മയുടെ വിധായക ഘടകങ്ങൾ: താഴെപ്പറയുന്ന കാര്യങ്ങളിൽനിന്നും വിശ്വാസികൾക്കു തമ്മിൽ അടിസ്ഥാനപരമായ ഒരൈക്യമുണ്ടെന്നു മനസ്സിലാക്കാം:

1. ക്രിസ്ത്യാനികൾ ദിവ്യസ്വഭാവത്തിനു കൂട്ടാളികളായിത്തീരുന്നു. “അവയാൽ അവൻ നമുക്കു വിലയേറിയതും അതിമഹത്തുമായ വാഗ്ദത്തങ്ങളും നല്കിയിരിക്കുന്നു. ഇവയാൽ നിങ്ങൾ ലോകത്തിൻ മോഹത്താലുള്ള നാശം വിട്ടൊഴിഞ്ഞിട്ടു ദിവ്യസ്വഭാവത്തിനു കൂട്ടാളികളായിത്തീരുവാൻ ഇടവരുന്നു.” (2പത്രൊ, 1:4). പുതിയ ജനനത്തിൽ അവരിൽ പാകിയ ദിവ്യവിത്ത് അവരെ പുതിയസൃഷ്ടി ആക്കുന്നു. (2കൊരി, 5:17; 1യോഹ, 3:9).

2. ക്രിസ്ത്യാനികൾ ക്രിസ്തുവിന്റെ പങ്കാളികൾ ആകുന്നു. (എബ്രാ, 3:14). ‘പുതിയ മനുഷ്യൻ’ (എഫെ, 4:24), യേശു ക്രിസ്തുവിൽ സൃഷ്ടിക്കപ്പെട്ടവൻ (ഏഫെ, 2:10) ആണ്.

3. പരിശുദ്ധാത്മാവിനെ പ്രാപിച്ച ക്രിസ്ത്യാനികൾ (എബ്രാ, 6:4) പരിശുദ്ധാത്മാവു വസിക്കുന്ന ആലയം അത്രേ. (1കൊരി, 3:16; 6:19).

4. സ്വർഗ്ഗീയ വിളിക്കു ഓഹരിക്കാരായ (എബ്രാ, 3:11) വിശ്വാസികളുടെ യഥാർത്ഥ പൗരത്വം സ്വർഗ്ഗത്തിൽ ആണ്. (ഫിലി 3:20). ഇവിടെ അവർ അന്യരും പരദേശികളും ആയി കഴിയുന്നു. (1പത്രൊ, 2:11).

5. പിതാവിന്റെ ബാലശിക്ഷയ്ക്ക് വിശ്വാസികൾ വിധേയരാണ്. (എബ്രാ, 12:8). എല്ലാ ദൈവമക്കളും ദൈവത്തിന്റെ ശിക്ഷയ്ക്ക പാത്രമാകുന്നു.

6. ക്രിസ്തുവിന്റെ കഷ്ടപ്പാടിൽ ക്രിസ്ത്യാനികൾ പങ്കാളികൾ ആകുന്നു. “അവനിൽ ഇരിക്കേണ്ടതിനും അവന്റെ മരണത്തോടു അനുരൂപപ്പെട്ടിട്ടു അവനെയും അവന്റെ പുനരുത്ഥാനത്തിന്റെ ശക്തിയെയും കഷ്ടാനുഭവങ്ങളുടെ കൂട്ടായ്മയെയും അനുഭവിച്ചറിയേണ്ടതിന്നും.” (ഫിലി, 3:10; ഒ.നോ: എബ്രാ, 10:33; 1പത്രൊ, 4:13).

7. ക്രിസ്ത്യാനികൾ വെളിപ്പെടുവാനുള്ള തേജസ്സിന്റെ കൂട്ടാളികൾ ആകുന്നു. (2കൊരി, 1:7; 1പത്രൊ, 5:1). കർത്താവിന്റെ വരവിൽ അവർ തേജസ്സിൽ അതു പ്രാപിക്കും.

യഥാർത്ഥ കൂട്ടായ്മയുടെ അടയാളങ്ങൾ: 1. പരസ്പര സ്നേഹം: ശിഷ്യത്വത്തിന്റെ അടയാളമായി ക്രിസ്തു ഒരു ‘പുതിയ കല്പന’ നല്കി. (യോഹ, 13:34; 15:12). കൊരിന്ത്യ സഭയിലുണ്ടായ മത്സരത്തിനെതിരായി പൗലൊസ് സ്നേഹത്തിന്റെ സ്തുതിഗീതം എഴുതി. (1കൊരി, 13).

2. പരസ്പരം ഭാരങ്ങളെ ചുമക്കൽ: “തമ്മിൽ തമ്മിൽ ഭാരങ്ങളെ ചുമപ്പിൻ; ഇങ്ങനെ ക്രിസ്തുവിന്റെ ന്യായപ്രമാണം നിവർത്തിപ്പിൻ.” (ഗലാ, 6:2). നിസ്സഹായനും ദുർബ്ബലനും ആയ സഹോദരന്റെ ഭാരങ്ങളെ ചുമക്കാൻ ഒരു ക്രിസ്ത്യാനി സഹായിക്കണം. (റോമ, 14; 1കൊരി, 8).

3. വിശ്വാസത്തിന്റെ ഐക്യം: എല്ലാ ക്രിസ്ത്യാനികളെയും സ്വാത്മനാ ഏകീഭവിപ്പിക്കുന്ന ഒരു പൊതുരക്ഷയും (യുദാ, 3), പൊതു വിശ്വാസവും (തീത്താ, 1:4; എഫെ, 4:3-6, 13) ഉണ്ട്.

കൂട്ടായ്മയുടെ ബഹിഷ്പ്രകടനം: 1. വചനം പഠിക്കുന്ന ശിഷ്യൻ ഗുരുവിന്റെ ഭൗതിക ആവശ്യങ്ങളിൽ കൂട്ടായ്മ കാണിക്കുന്നു. (ഗലാ, 6:6).

2. സഭ അതിന്റെ ശുശ്രൂഷകനെ ഉദാരമായി സഹായിച്ചു കുട്ടായൂപുലർത്തണം. (ഫിലി, 1:5; 4:15).

3. ദൈവരാജ്യത്തിന്റെ പ്രവർത്തനത്തിൽ മറ്റുള്ളവരുടെ സഹകരണം ശുശ്രുഷകന്മാർ മനസ്സിലാക്കണം. “തീത്തൊസ് എനിക്കു കൂട്ടാളിയും നിങ്ങൾക്കായിട്ടു കൂട്ടുവേലക്കാരനും ആകുന്നു; നമ്മുടെ സഹോദരന്മാർ സഭകളുടെ ദൂതന്മാരും ക്രിസ്തുവിനു മഹത്വവും തന്നേ.” (2കൊരി, 8:23; ഒ.നോ: ഗലാ, 2:9; ഫിലേ, 17; 3യോഹ, 5-8).

4. സഹായം ആവശ്യമുള്ള സഭയെ മറ്റു സഭകൾ സഹായിക്കേണ്ടതാണ്. “യെരുശലേമിലെ വിശുദ്ധന്മാരിൽ ദരിദ്രരായവർക്കു ഏതാനും ധർമ്മോപകാരം ചെയ്വാൻ മക്കെദോന്യയിലും അഖായയിലും ഉള്ളവർക്കു ഇഷ്ടം തോന്നി.” (റോമ, 15:26; 2കൊരി, 8:4; 9:13).

5. ക്രിസ്ത്യാനികൾ തങ്ങളുടെ ധനം മറ്റു ക്രിസ്ത്യാനികളുമായി ഉദാരമായി പങ്കിടണം. (പ്രവൃ, 2:44,45; 4:32).

6. ഉപദേശം കേൾക്കാനും ആരാധിക്കുവാനും പതിവായി ഒത്തുകൂടണം. (പ്രവൃ, 2:42; എബ്രാ, 10:25).

7. അവർ മറ്റുള്ളവർക്കു വേണ്ടി പ്രാർത്ഥിക്കുന്നു. “സകല പ്രാർത്ഥനയാലും യാചനയാലും ഏതു നേരത്തും ആത്മാവിൽ പ്രാർത്ഥിച്ചും അതിന്നായി ജാഗരിച്ചും കൊണ്ടു സകല വിശുദ്ധന്മാർക്കും എനിക്കും വേണ്ടി പ്രാർത്ഥനയിൽ പൂർണ്ണസ്ഥിരത കാണിപ്പിൻ.” (എഫെ, 6:18).

കൂട്ടായ്മയുടെ ആഴങ്ങൾ: ദൈവികതിത്വത്തിൽ ഓരോ ആളത്തവുമായി വിശ്വാസിക്ക് കൂട്ടായ്മ ഉണ്ട്:

1. പിതാവിനോടുള്ള കൂട്ടായ്മ: “ഞങ്ങൾ കണ്ടും കേട്ടും ഉള്ളതു നിങ്ങൾക്കു ഞങ്ങളോടു കൂട്ടായ്മ ഉണ്ടാകേണ്ടതിനു നിങ്ങളോടും അറിയിക്കുന്നു. ഞങ്ങളുടെ കൂട്ടായ്മയോ പിതാവിനോടും അവന്റെ പുത്രനായ യേശുക്രിസ്തുവിനോടും ആകുന്നു. അവനോടു കൂട്ടായ്മ ഉണ്ട് എന്നു പറകയും ഇരുട്ടിൽ നടക്കയും ചെയ്താൽ നാം ഭോഷ്കു പറയുന്നു; സത്യം പ്രവർത്തിക്കുന്നതുമില്ല. 1യോഹ, 3:6).

2. പുത്രനോടുള്ള കൂട്ടായ്മ: വിശ്വാസികളെ ഈ കൂട്ടായ്മയിലേക്കു വിളിക്കുന്നു. “തന്റെ പുത്രനും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കൂട്ടായ്മയിലേക്കു നിങ്ങളെ വിളിച്ചിരിക്കുന്ന ദൈവം വിശ്വസ്തൻ.” (1കൊരി, 1:9). ആത്മാവിന്റെ വിശുദ്ധാന്തർമന്ദിരത്തിൽ ഈ കൂട്ടായ്മ കർത്താവിന്റെ അത്താഴത്തിലൂടെ സാക്ഷാത്കരിക്കപ്പെടുന്നു. (1കൊരി, 10:16, 21). ക്രിസ്തുവിന്റെ കഷ്ടപ്പാടിന്റെ ആഴത്തിലേക്ക് ഇറങ്ങിച്ചെല്ലാൻ ദൈവപൈതൽ ആഗ്രഹിക്കുന്നു. (ഫിലി, 3:10).

3. പരിശുദ്ധാത്മാവുമായുള്ള കൂട്ടായ്മ: ആശീർവാദത്തിൽ നല്കിയ അനുഗ്രഹം പോലെയും (2കൊരി, 13:14), അനുഭവത്തിൽ നിന്നു മനസ്സിലാക്കിയതു പോലെയും (ഫിലി, 2:1) ക്രിസ്ത്യാനികൾ അനുഗ്രഹിക്കപ്പെട്ട കൂട്ടായ്മയിൽ പങ്കെടുക്കുന്നു. ഈ അനശ്വരമായ കൂട്ടായ്മ സ്വർഗ്ഗീയ തേജസ്സിൽ സമ്പൂർണ്ണമാകും. “ഇതാ മനുഷ്യരോടുകൂടെ ദൈവത്തിന്റെ കൂടാരം: അവൻ അവരോടുകൂടെ വസിക്കും; അവർ അവന്റെ ജനമായിരിക്കും; ദൈവം താൻ അവരുടെ ദൈവമായി അവരോടു കൂടെ ഇരിക്കും. അവൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടച്ചുകളയും.” (വെളി, 21:3,4).

പ്രാർത്ഥന

പ്രാർത്ഥന (Prayer)

ദൈവസാദൃശ്യത്തിൽ സൃഷ്ടിക്കപ്പെട്ട മനുഷ്യൻ സ്രഷ്ടാവായ ദൈവത്തോടു ബന്ധം പുലർത്തുന്നത് പ്രാർത്ഥനയിലൂടെയാണ്. പ്രാർത്ഥനാനുഭവം സാർവ്വത്രികവും സർവ്വതലസ്പർശിയുമാണ്. കാലഗതിയാലോ സാംസ്കാരിക പരിവർത്തനത്താലോ പ്രാർത്ഥന കാലഹരണപ്പെടുന്നില്ല. ശരീരത്തിനു ഭക്ഷണം എന്നപോലെ പ്രാർത്ഥന പ്രാണനും ആത്മാവിനും അനിവാര്യമാണ്. ബൈബിളിൽ പ്രാർത്ഥനയ്ക്ക് നല്കിയിരിക്കുന്ന സ്ഥാനം അതിന് മതിയായ തെളിവത്രേ. ആദാമും ദൈവവും തമ്മിലുള്ള സംഭാഷണം തുടങ്ങി പഴയപുതിയ നിയമങ്ങളിൽ ഉടനീളം പ്രാർത്ഥിച്ച വ്യക്തികളെ സംബന്ധിച്ചുള്ള വിവരണങ്ങൾ കാണാം. പഴയനിയമത്തിൽ എൺപത്തഞ്ചോളം മൗലികമായ പ്രാർത്ഥനകളുണ്ട്. അറുപതോളം പൂർണ്ണ സങ്കീർത്തനങ്ങളും പതിനാലു സങ്കീർത്തനഭാഗങ്ങളും പ്രാർത്ഥന എന്നു വിളിക്കപ്പെടാവുന്നതാണ്.

പ്രയോഗങ്ങൾ: പ്രാർത്ഥിക്കുക എന്നർത്ഥമുള്ള ‘പാലൽ’ എന്ന എബ്രായ ധാതു പഴയനിയമത്തിൽ 84 പ്രാവശ്യം പ്രയോഗിച്ചിട്ടുണ്ട്.. പ്രാർത്ഥിക്കുക, അപേക്ഷിക്കുക, മാദ്ധ്യസ്ഥം വഹിക്കുക, ഇടപെടുക എന്നിവയാണ് പ്രസ്തുത ധാതുവിന്റെ പ്രസിദ്ധാർത്ഥങ്ങൾ. (1ശമൂ, 2:25). പ്രാർത്ഥനയെ കുറിക്കുന്ന പ്രധാന പദം ‘തെഫില്ലാഹ്’ ആണ്; പഴയനിയമത്തിൽ 77 പ്രാവശ്യം; ആദ്യപ്രയോഗം 1രാജാ, 8:28-ൽ. പ്രാർത്ഥനാഗീതത്തിനും തെഫില്ലാഹ് എന്നു പറയും. അഞ്ചു സങ്കീർത്തനങ്ങളുടെയും ഹബക്കുക്കിന്റെ പ്രാർത്ഥനയുടെയും (3:1) ശീർഷകം ഇതത്രേ. 1മുതൽ 72 വരെയുളള സങ്കീർത്തനങ്ങളെ പ്രാർത്ഥനകൾ (തെഫില്ലോത്) എന്നു സങ്കീർത്തനം 72:20-ൽ പറയുന്നു. 72 സങ്കീർത്തിനങ്ങളിൽ 17-ന്റെ ശീർഷകങ്ങളിൽ മാത്രമാണു പ്രാർത്ഥന എന്ന പദമുളളത്.

ഗ്രീക്കിലെ പ്രധാന ക്രിയാരൂപങ്ങൾ: യൂഖാമായി (2കൊരി, 13:7, 9; യാക്കോ, 5:16; 3യോഹ, 2), പ്രൊസ്യുഖൊമായി (റോമ, 8:26; എഫെ, 6:18; ഫിലി, 1:11; 1തിമൊ, 2:8; എബ്രാ, 13:18; യൂദാ, 20), എറേറ്റവോ, ഡെവൊമായി എന്നിവയാണ്. ഒടുവിൽ പറഞ്ഞ രണ്ടു ധാതുക്കൾക്കും അപേക്ഷിക്കുക, ചോദിക്കുക എന്നീ അർത്ഥങ്ങളുണ്ട്. ‘എറേറ്റവോ’ അപേക്ഷിക്കുക: (ലൂക്കൊ, 14:18,19; 16:27; യോഹ, 4:31; 16:26; 17:9, 15, 20; ചോദിക്കുക; (യോഹ 14:16). ‘ഡെവൊമായി’ അപേക്ഷിക്കുക: (2കൊരി, 5:20; 8:4). ദൈവത്തോടു പ്രാർത്ഥിക്കുന്നതിനെ കുറിക്കുകയാണാ ‘പ്രൊസ്യുഖൊമായി.’ സമവീക്ഷണ സുവിശേഷങ്ങളിലും അപ്പൊസ്തല പ്രവൃത്തികളിലും ഏറ്റവും അധികം ഉപയോഗിച്ചിട്ടുള്ളതാ ഈ ക്രിയാപദമാണ്. നാമപദങ്ങൾ: യൂഖീ (യാക്കോ, 5:15), പ്രൊസ്യുഖി (മത്താ, 21:22; ലൂക്കൊ, 6:12), ഡെയീസിസ് (ലൂക്കൊ, 1:13; 2:37; 5:33; 2കൊരി, 1:11), എൻട്യൂക്സിസ് (1തിമൊ, 4:5) എന്നിവയാണ്. യൂഖി എന്ന പദത്തെ പ്രവൃത്തികൾ 18:18-ലും 21:23-ലും നേർച്ച എന്നു തർജ്ജമ ചെയ്തിട്ടുണ്ട്.

അപേക്ഷിക്കുക: (ആവ, 3:23); ആരാധിക്കുക: (ഉല്പ, 4:26); നിലവിളിക്കുക: (ന്യായാ, 3:9; സങ്കീ, 72:12); ധ്യാനിക്കുക: (ഇയ്യോ, 15:4); ചോദിക്കുക: (സങ്കീ, 105:40); യാചിക്കുക: (മത്താ, 6:8); പ്രാർത്ഥിക്കുക: (പ്രവൃ, 8:22); ദൈവനാമം വിളിച്ചപേക്ഷിക്കുക: (പ്രവൃ, 9:14); പക്ഷവാദം ചെയ്യുക: (റോമ, 8:27) തുടങ്ങിയ പദങ്ങൾ പ്രാർത്ഥിക്കുക എന്നതിനു സമാനമായി പ്രയോഗിച്ചിട്ടുണ്ട്. യാചന എന്നത്ര പ്രാർത്ഥനയുടെ പ്രഥമാർത്ഥം. പ്രഭുക്കന്മാരോടും ശ്രഷ്ഠവ്യക്തികളോടും അപേക്ഷിക്കുന്നതിനെ പ്രാർത്ഥന എന്നു പറയാറുണ്ടെങ്കിലും ദൈവത്തോടു അപേക്ഷിക്കുന്നതിനാണ് പ്രാർത്ഥന എന്നു ബൈബിളിൽ പറഞ്ഞിട്ടുള്ളത്. പിതാക്കന്മാരുടെ കാലത്ത് യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുകയായിരുന്നു പ്രാർത്ഥന. (ഉല്പ, 4:26; 12:8; 21:33). പ്രാർത്ഥന യാഗവുമായി ബന്ധപ്പെട്ടിരുന്നു. (ഉല്പ, 13:4; 26:25; 28:20-22). ഒരു വ്യക്തി ദൈവത്തെ സ്തുതിക്കുകയും ദൈവത്തിനു സ്തോത്രം ചെയ്യുകയും പാപങ്ങളെ ഏറ്റുപറയുകയും അപേക്ഷിക്കുകയും ചെയ്യുകയാണ് പ്രാർത്ഥനയിൽ. മനുഷ്യാത്മാവിനു ചെയ്യാവുന്ന ഏറ്റവും വലിയ പ്രവൃത്തിയാണിത്. ദൈവം മനുഷ്യാത്മാവിനെ സ്പർശിച്ചതുകൊണ്ടാണ് മനുഷ്യൻ ദൈവത്തോടു പ്രാർത്ഥിക്കുന്നത്. പ്രാർത്ഥന ഒരിക്കലും മനുഷ്യന്റെ പ്രാകൃതമായ പ്രതികരണമല്ല. (യോഹ, 4:24). കാരണം ജഡത്തിൽ നിന്നു ജനിച്ചതെല്ലാം ജഡം തന്നെയാണ്.

പ്രാർത്ഥനയുടെ ആവശ്യവും പ്രാധാന്യവും: പ്രാർത്ഥനയെക്കുറിച്ചു വ്യക്തമായ ഉപദേശം പുതിയനിയമം നല്കുന്നുണ്ട്. ക്രിസ്തുവിന്റെ ഉപദേശവും പ്രാർത്ഥനയുമാണ് ഇവയ്ക്ക് അടിസ്ഥാനം.

1. പ്രാർത്ഥനയെക്കുറിച്ചു ക്രിസ്തു പഠിപ്പിച്ചു. ക്രിസ്തുവിന്റെ പല ഉപമകളും പ്രാർത്ഥനയെക്കുറിച്ചുള്ളവയാണ്. അർദ്ധരാത്രിയിലെ സ്നേഹിതന്റെ ഉപമ (ലൂക്കൊ, 11:5-8) മടുത്തുപോകാതെ പ്രാർത്ഥിക്കുന്നതിന്റെ ആവശ്യം വ്യക്തമാക്കുന്നു. അനീതിയുള്ള ന്യായാധിപതിയുടെ ഉപമ (ലൂക്കൊ, 18:1-8) പ്രാർത്ഥനയുടെ നൈരന്തര്യത്തെ ചുണ്ടിക്കാണിക്കുന്നു. പരീശന്റെയും ചുങ്കക്കാരന്റെയും പ്രാർത്ഥന (ലൂക്കൊ, 18:10-14) പ്രാർത്ഥനയിലെ വിനയവും അനുതാപവും വ്യക്തമാക്കുന്നു. അനീതിയുള്ള ഭൃത്യന്റെ ഉപമ പ്രാർത്ഥനയിൽ ക്ഷമയുടെയും കരുണയുടെയും ആവശ്യം വെളിപ്പെടുത്തുന്നു. (മത്താ, 18:23, 25).

2. ഐഹിക ജീവിതത്തിൽ ക്രിസ്തു പ്രാർത്ഥന്നയ്ക്ക് മാതൃക കാണിച്ചു: (എബ്രാ, 5:7). ഭക്ഷണം, നിദ്ര എന്നതിനെക്കാൾ പ്രാധാന്യം യേശു പ്രാർത്ഥനയ്ക്കു നല്കി. (മർക്കൊ, 1:35; ലൂക്കൊ, 6:12). ശുശ്രൂഷകളുടെ തുടക്കത്തിലെല്ലാം ക്രിസ്തു പ്രാർത്ഥിച്ചു.

3. അപ്പൊസ്തലന്മാർ ഉപദേശിച്ചു: “പ്രാർത്ഥനയിൽ ഉറ്റിരിപ്പിൻ; സ്തോത്രത്തോടെ അതിൽ ജാഗരിപ്പിൻ.” (കൊലൊ, 4:2). “ഇടവിടാതെ പ്രാർത്ഥിപ്പിൻ; എല്ലാറ്റിനും സ്തോത്രം ചെയ്വിൻ.” (1തെസ്സ, 5:17).

4. ആദിമ സഭ പ്രാർത്ഥനയ്ക്ക് ഊന്നൽ നൽകി. (പ്രവൃ, 6:4). കാരാഗൃഹത്തിൽ കിടന്ന പത്രൊസിനുവേണ്ടി സഭ ശ്രദ്ധയോടുകൂടി പ്രാർത്ഥിച്ചു. (പ്രവൃ, 12:5). പൗലൊസപ്പൊസ്തലൻ വിശ്വാസികൾക്കുവേണ്ടി എല്ലായ്പ്പോഴും പ്രാർത്ഥിച്ചിരുന്നു. (റോമ, 1:9; കൊലൊ, 1:9).

5. പ്രാർത്ഥിക്കാതിരിക്കുന്നത് പാപമാണ്. “ഞാനോ നിങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കാതെ ഇരിക്കുന്നതിനാൽ യഹോവയോട് പാപം ചെയ്വാൻ ഇടവരരുതേ.” (1ശമൂ, 12:23).

6. പ്രാർത്ഥിക്കാതിരിക്കുന്നത് ദൈവത്തെ ദു:ഖിപ്പിക്കുന്നു. ദൈവത്തിന്റെ നേർക്കുള്ള തെറ്റായ മനോഭാവവും ദൈവത്തെക്കുറിച്ചുളള അജ്ഞതയുമാണു പാർത്ഥിക്കുന്നതിൽ നിന്നു മനുഷ്യനെ തടയുന്നത്. “എന്നാൽ യാക്കോബേ നീ എന്നെ വിളിച്ചപേക്ഷിച്ചിട്ടില്ല. യിസ്രായേലേ, നീ എന്റെ നിമിത്തം അദ്ധ്വാനിച്ചിട്ടുമില്ല.” (യെശ, 43:22).

7. പ്രാർത്ഥനയിലൂടെയാണ് ദൈവത്തിൽ നിന്ന് അനുഗ്രഹങ്ങൾ ലഭിക്കുന്നത്. (മത്താ, 7:11).

പ്രാർത്ഥിക്കേണ്ടത് ആരോട്?: നാം പ്രാർത്ഥിക്കേണ്ടത് പിതാവാം ദൈവത്തോടും പുത്രനാം ദൈവത്തോടുമാണ്. പത്രൊസ് കാരാഗൃഹത്തിലായിരുന്നപ്പോൾ സഭ ദൈവത്തോടു നിരന്തരം പ്രാർത്ഥിച്ചു. (പ്രവൃ, 12:5). പ്രപഞ്ചത്തിന്റെ സർവ്വാധികാരിയും പരിപാലകനുമായ ദൈവം തന്നെയാണ് പ്രാർത്ഥന സ്വീകരിപ്പാൻ യോഗ്യൻ. (നെഹെ, 4:9; യോഹ, 16:23; 1തെസ്സ, 5:23). സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്നു പിതാവിനെ വിളിച്ചു പ്രാർത്ഥിക്കാൻ ക്രിസ്തു പഠിപ്പിച്ചു. (മത്താ, 6:9; യോഹ, 16:23; 17:1, 11, 25; പ്രവൃ, 4:24; എഫെ, 1:17; 3:14). പുത്രനെ സംബോധന ചെയ്തും പ്രാർത്ഥിക്കാവുന്നതാണ്. “നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന ഏവരോടും കൂടെ വിളിക്കപ്പെട്ട വിശുദ്ധന്മാരുമായവർക്കു തന്നേ , എഴുതുന്നത്. (1കൊരി, 1:2). ആദിമസഭ ക്രിസ്തുവിനെ സംബോധന ചെയ്തു പ്രാർത്ഥിച്ചിരുന്നതായി പുതിയനിയമത്തിൽ പലേടത്തും കാണാം. (പ്രവൃ, 7:59; 2കൊരി, 12:8; 2തിമൊ, 2:22). പരിശുദ്ധാത്മാവിനോട് പ്രാർത്ഥിക്കുന്നതിനെ കുറിച്ചുള്ള സൂചനകൾ ബൈബിളിൽ കാണുന്നില്ല. പരിശുദ്ധാത്മാവിനോടു പ്രാർത്ഥിക്കുവാൻ കല്പപനയോ അപ്രകാരം പ്രാർത്ഥിച്ചതിന്റെ ദൃഷ്ടാന്തമോ ബൈബിളിൽ ഇല്ലെങ്കിൽ തന്നെയും അതു നിരോധിച്ചിട്ടില്ല. പരിശുദ്ധാത്മാവ് ദൈവം ആകയാൽ പരിശുദ്ധാത്മാവും ആരാധനയ്ക്ക് അർഹനാണ്. പരിശുദ്ധാത്മാവിന്റെ കൂട്ടായ്മയെക്കുറിച്ചു 2കൊരി, 13:14-ൽ കാണാം. ഇതു പ്രാർത്ഥനയെ സൂചിപ്പിക്കുന്നതായി ചിലർ കരുതുന്നു. നമ്മുടെ പ്രാർത്ഥന സ്വീകരിക്കുന്നതിനെക്കാളും നമ്മിൽ ഇരുന്നുകൊണ്ട് പ്രാർത്ഥിക്കുകയാണ് പരിശുദ്ധാത്മാവു ചെയ്യുന്നത്. (റോമ, 8:26; യൂദാ, 20). പരിശുദ്ധാത്മാവിന്റെ ശക്തിയിലും നടത്തിപ്പിലും പുത്രനായ യേശുക്രിസ്തുവിന്റെ നാമത്തിൽ പിതാവായ ദൈവത്തോടു അപേക്ഷിക്കുന്നതാണ് പ്രാർത്ഥന.

പ്രാർത്ഥനയുടെ വിഷയം: 1. നമ്മുടെ ആവശ്യങ്ങൾ: യേശുക്രിസ്തു തന്റെ ആവശ്യങ്ങൾക്കു വേണ്ടി മനുഷ്യപുത്രൻ എന്ന നിലയിൽ ദൈവത്തോടു അപേക്ഷിച്ചു. വ്യക്തിപരമായ സഹായത്തിനുവേണ്ടി പ്രത്യേക സാഹചര്യങ്ങളിൽ മനുഷ്യൻ ദൈവത്തോടു പ്രാർത്ഥിക്കുന്നു. ക്രിസ്തു പഠിപ്പിച്ച പ്രാർത്ഥനയിൽ അപ്പത്തിനുവേണ്ടിയും ദുഷ്ടനിൽ നിന്നുഉള്ള മോചനത്തിനു വേണ്ടിയും അപേക്ഷിക്കുന്നു. (മത്താ, 6:9-15). ജ്ഞാനം കുറവായ വ്യക്തി ജ്ഞാനം ലഭിക്കുന്നതിനുവേണ്ടി പ്രാർത്ഥിക്കേണ്ടതാണ്. (യാക്കോ, 1:5). കഷ്ടതയിലും പീഡനത്തിലും ദൈവത്തോടു നിലവിളിക്കുമ്പോൾ ദൈവം കേൾക്കും. (സങ്കീ, 102:16; 69:33; പുറ, 22:22,23; യാക്കോ, 5:4). കഷ്ടമനുഭവിക്കുന്നവൻ പ്രാർത്ഥിക്കട്ടെ എന്നാണ് അപ്പൊസ്തലൻ ഉപദേശിക്കുന്നത്. (യാക്കോ, 5:13).

2. സഹവിശ്വാസികൾ: “എന്നാൽ നിങ്ങൾക്കു രോഗശാന്തി വരേണ്ടതിനു തമ്മിൽ പാപങ്ങളെ ഏറ്റുപറഞ്ഞു ഒരുവനുവേണ്ടി ഒരുവൻ പ്രാർത്ഥിപ്പിൻ. നീതിമാന്റെ ശ്രദ്ധയോടു കൂടിയ പ്രാർത്ഥന വളരെ ഫലിക്കുന്നു.” (യാക്കോ, 5:16). വിശ്വാസികൾ പരസ്പരം പ്രാർത്ഥിക്കേണ്ടതാണ്. (റോമ, 1:9,10). പുതുതായി വിശ്വാസത്തിലേക്കു വരുന്നവർക്കു വേണ്ടി പ്രാർത്ഥിക്കണം. (1തെസ്സ, 3:9-13; 2തെസ്സ, 1:11,12).

3. ക്രിസ്തീയ ശുശ്രൂഷകന്മാർ: “സകലപ്രാർത്ഥനയാലും യാചനയാലും ഏതു നേരത്തും ആത്മാവിൽ പ്രാർത്ഥിച്ചും അതിന്നായി ജാഗരിച്ചും കൊണ്ടു സകലവിശുദ്ധന്മാർക്കും എനിക്കും വേണ്ടി പ്രാർത്ഥനയിൽ പൂർണ്ണസ്ഥിരത കാണിപ്പിൻ. ഞാൻ ചങ്ങല ധരിച്ചു സ്ഥാനാപതിയായി സേവിക്കുന്ന സുവിശേഷത്തിന്റെ മർമ്മം പ്രാഗത്ഭ്യത്തോടെ അറിയിപ്പാൻ എന്റെ വായി തുറക്കുമ്പോൾ എനിക്കു വചനം നല്കപ്പെടേണ്ടതിന്നും ഞാൻ സംസാരിക്കേണ്ടുംവണ്ണം അതിൽ പ്രാഗത്ഭ്യത്തോടെ സംസാരിക്കേണ്ടതിന്നും പ്രാർത്ഥിപ്പിൻ.” (എഫെ, 6:18-20).

4.രോഗികൾ: “നിങ്ങളിൽ ദീനമായി കിടക്കുന്നവൻ സഭയിലെ മുപ്പന്മാരെ വരുത്തട്ടെ. അവർ കർത്താവിന്റെ നാമത്തിൽ അവനെ എണ്ണപൂശി അവനുവേണ്ടി പ്രാർത്ഥിക്കട്ടെ. എന്നാൽ നിങ്ങൾക്കു രോഗശാന്തി വരേണ്ടതിനു തമ്മിൽ പാപങ്ങളെ ഏറ്റുപറഞ്ഞു ഒരുവനു വേണ്ടി ഒരുവൻ പ്രാർത്ഥിപ്പിൻ.” (യാക്കോ, 5:14-16).

5. ഭരണകർത്താക്കൾ: (1തിമൊ, 2:1-3). അധികാരത്തിൽ ഇരിക്കുന്നവർക്കുവേണ്ടി വിശ്വാസികൾ പ്രാർത്ഥിക്കേണ്ടതു ദൈവഹിതവും കല്പപനയുമാണ്. (1പത്രൊ, 2:17; 2പത്രൊ, 2:10 ,11).

6. മക്കൾക്കുവേണ്ടിയും (1ദിന, 29:18,19), ഉപദ്രവിക്കുന്നവർക്കു വേണ്ടിയും (മത്താ, 5:44; ലൂക്കൊ, 6:28; 23:34; പ്രവൃ, 7:60) പ്രാർത്ഥിക്കേണ്ടതാണ്. ചുരുക്കത്തിൽ സകല മനുഷ്യർക്കും (1തിമൊ, 2:1), സകലത്തിനു വേണ്ടിയും (ഫിലി, 4:6) പ്രാർത്ഥിക്കണം. യെരുശലേമിന്റെ സമാധാനത്തിനായി പ്രാർത്ഥിക്കുവാൻ സങ്കീർത്തനക്കാരൻ ആവശ്യപ്പെടുന്നു. (സങ്കീ, 122:6-7).

പ്രാർത്ഥനയുടെ രീതിയും വിധവും: എല്ലാവരുടെയും പ്രാർത്ഥന ശരിയായ രീതിയിലുള്ളതല്ല, ക്രിസ്തുവിന്റെ ശിഷ്യന്മാർ പോലും തങ്ങളുടെ പ്രാർത്ഥന കുറ്റമറ്റതായി കരുതിയില്ല. തന്മൂലം അവർ ക്രിസ്തുവിനോടു പ്രാർത്ഥിക്കുവാൻ പഠിപ്പിക്കുന്നതിനു അപേക്ഷിച്ചു. (ലൂക്കൊ, 11:1). വേണ്ടുംപോലെ പ്രാർത്ഥിക്കേണ്ടത് എന്തെന്നു നാം അറിയുന്നില്ലല്ലോ; (റോമ, 8:26) എന്നു പറയുമ്പോൾ പൗലൊസും വിവക്ഷിക്കുന്നതു പ്രാർത്ഥനയിൽ നേരിടുന്ന പരിമിതികളെയാണ്. എന്നാൽ ആത്മാവു തന്നെ ഉച്ചരിച്ചുകൂടാത്ത ഞരക്കങ്ങളാൽ നമുക്കുവേണ്ടി പക്ഷവാദം ചെയ്യുന്നു. പ്രാർത്ഥനാസമയത്തു ശരീരം ഏതു നിലയിലായിരിക്കണമെന്നു വ്യക്തമാക്കുന്നില്ല. പ്രാർത്ഥനയിൽ ശരീരനിലയല്ല മാനസികനിലയാണ് പ്രാധാന്യം. ബൈബിളിലെ പ്രാർത്ഥനകളിൽ മുട്ടുകുത്തി പ്രാർത്ഥിച്ചതിന്റെ സൂചനകളാണധികം. നിന്നും (യിരെ, 18:20; മർക്കൊ, 11:25; ലൂക്കൊ, 18:13; യോഹ, 17:1), മുട്ടുകുത്തിയും (1രാജാ, 8:54; എസ്രാ, 9:5; ദാനീ, 6:10; ലൂക്കൊ, 22:41; പ്രവൃ, 20:36; എഫെ, 3:14), കവിണ്ണുവീണും (മത്താ, 26:39), കിടക്കയിൽ കിടന്നും (സങ്കീ, 63:6), വെള്ളത്തിൽ നടന്നും (മത്താ, 14:30), ഇരുന്നും (2ശമൂ 7:18; 1രാജാ, 18:42), ക്രൂശിൽ കിടന്നും പ്രാർത്ഥിച്ചതായി കാണാം. മൗനമായും (1ശമു, 1:13), ഉറക്കെയും (യെഹെ, 11:13), ചിലപ്പോൾ കൈകൾ ഉയർത്തിയും (1രാജാ, 8:22; സങ്കീ, 28:2; 134:2; 1തിമൊ, 2:8) പ്രാർത്ഥിച്ചു.

പ്രാർത്ഥനയ്ക്കുള്ള സ്ഥലം: പ്രാർത്ഥിക്കുന്ന സമയവുമായി ബന്ധപ്പെട്ടതാണ് പ്രാർത്ഥനയ്ക്കുള്ള സ്ഥലം ൾ. ചുറ്റുമുള്ള കോലാഹലങ്ങളിൽ നിന്നൊഴിഞ്ഞ് രഹസ്യമായി ഉള്ളറയിലിരുന്നു ഏകാഗ്രമായി പ്രാർത്ഥിക്കുവാൻ തിരുവെഴുത്തുകൾ ഉപദേശിക്കുന്നു. (മത്താ, 6:6). സ്വകാര്യപ്രാർത്ഥനയിൽ ദൈവവുമായി ബന്ധപ്പെടുവാൻ നിർജ്ജനപ്രദേശം (മർക്കൊ, 1:35), മലമുകൾ (മത്താ, 13:34) എന്നിവ പോലുള്ള ഏകാന്ത സ്ഥലങ്ങൾ തിരഞ്ഞെടുക്കുന്നതു നല്ലതാണ്. ഒരുമിച്ചുള്ള പ്രാർത്ഥനയെ ബൈബിൾ പ്രോത്സാഹിപ്പിക്കുന്നു. (മത്താ, 18:19; പ്രവൃ, 1:14; 12:5; 20:36). അവിശ്വാസികളുടെ മുമ്പിൽ വച്ചും പ്രാർത്ഥിക്കേണ്ടതാണ്. (പ്രവൃ, 16:25). എവിടെവച്ചും പ്രാർത്ഥിക്കുവാനാണ് പൗലൊസ് അപ്പൊസ്തലൻ ഉപദേശിക്കുന്നത്. (1തിമൊ, 2:8). പ്രാർത്ഥനയ്ക്കു പ്രത്യേകസ്ഥലം ആവശ്യമില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്. വെളിമ്പ്രദേശത്തും (ഉല്പ, 24:11,12), നദിക്കരയിലും (പ്രവൃ, 16:13), കടല്ക്കരയിലും (പ്രവൃ, 21:5), യുദ്ധക്കളത്തിലും (1ശമൂ, 7:5), കിടക്കയിലും (സങ്കീ, 63:6), ദൈവാലയത്തിലും (2രാജാ, 19:14) പ്രാർത്ഥിച്ചതിന്റെ ഉദാഹരണങ്ങൾ ബൈബിളിലുണ്ട്.

പ്രാർത്ഥനയ്ക്കുള്ള സമയം: എല്ലായ്പ്പോഴും പ്രാർത്ഥിക്കുവാൻ (ലൂക്കൊ, 18:1; എഫെ, 6:18) തിരുവെഴുത്തുകൾ ഉപദേശിക്കുന്നെങ്കിലും പ്രാർത്ഥിക്കേണ്ട ചില സമയങ്ങളുടെ സൂചന കാണാവുന്നതാണ്. “ഞാനോ ദൈവത്തെ വിളിച്ചപേക്ഷിക്കും; യഹോവ എന്നെ രക്ഷിക്കും. ഞാൻ വൈകുന്നേരത്തും ഉച്ചെക്കും സങ്കടം ബോധിപ്പിച്ചു കരയും. അവൻ എന്റെ പ്രാർത്ഥന കേൾക്കും.” (സങ്കീ, 55:16,17). ദാനീയേൽ ദിവസവും മൂന്നു പ്രാവശ്യം മുട്ടുകുത്തി പ്രാർത്ഥിച്ചതായി കാണുന്നു. (ദാനീ, 6:10). ആറാംമണി നേരത്തും ഒമ്പതാം മണി നേരത്തും അപ്പൊസ്തലന്മാർ പ്രാർത്ഥിച്ചുവന്നു. (പ്രവൃ, 3:1; 10:9, 30). ഭക്ഷണത്തിനു മുമ്പു പ്രാർത്ഥിക്കേണ്ടതാണ്. (മത്താ, 14:19; പ്രവൃ, 27:35; 1തിമൊ, 4:4). കഷ്ടകാലത്ത് ദൈവത്തോടു വിളിച്ചപേക്ഷിക്കണം. (സങ്കീ, 50:15). ശ്രതു നമ്മുടെമേൽ പ്രബലമാകുമ്പോഴും അനർത്ഥം വളയുമ്പോഴും നാം ദൈവത്തോടു അപേക്ഷിക്കേണ്ടതാണ്. (1ദിന, 5:20; 2ദിന, 13:16; 20:1-19; സങ്കീ,;60:11; 77:1,2; 86:7; 130:1; യോനാ, 2:2).

പ്രാർത്ഥനയിലെ ഔചിത്യം: സകലവും ഉചിതമായും ക്രമമായും നടക്കട്ടെ എന്നാണ് അപ്പൊസ്തലൻ ഉപദേശിക്കുന്നത്. (1കൊരി, 14:40). ഈ ഔചിത്യബോധം പ്രാർത്ഥത്തിലും അന്യഭാഷയിലും (1കൊരി, 14:27) ഉണ്ടായിരിക്കേണ്ടതാണ്. ആദിമ ക്രിസ്ത്യാനികൾ ഉചിതമായും ക്രമമായും പ്രാർത്ഥിച്ചിരുന്നതായി കാണാം. (പ്രവൃ, 1:24-26; 4:24-31; 12:5, 12; 13:1-3). പ്രാർത്ഥന എങ്ങനെയായിരിക്കണമെന്നു ക്രിസ്തു ഉപദേശിച്ചു. (മത്താ, 6:7). ഉപവസിക്കുമ്പോൾ കപടഭക്തിക്കാരെപ്പോലെ വാടിയ മുഖം കാണിക്കരുതെന്നും തലയിൽ എണ്ണതേച്ചു കഴുകണമെന്നും ക്രിസ്തു ഉപദേശിച്ചു. (മത്താ, 6:16-18).

പ്രാർത്ഥനയും മറുപടിയും: പ്രാർത്ഥനയ്ക്ക് മറുപടി ലഭിക്കാത്ത സന്ദർഭങ്ങളുണ്ട്. നമ്മുടെ പ്രാർത്ഥനയ്ക്ക് ഇല്ല അഥവാ ഇപ്പോഴില്ല എന്നിങ്ങനെ ദൈവം മറുപടി തരുന്നതും തന്റെ കരുണാധിക്യത്തിലാണ്. ദൈവഭക്തന്മാരുടെ പ്രാർത്ഥന വിഫലമായിപ്പോയ സന്ദർഭങ്ങൾ തിരുവെഴുത്തുകളിൽ ഉണ്ട്. (സങ്കീ, 88:13,14; വിലാ, 3:44; ഹബ, 1:2, 13). മറുപടി ലഭിക്കാത്തത് എന്തുകൊണ്ടാണെന്നു മനസ്സിലാക്കുവാൻ പലപ്പോഴും സാധിക്കാറില്ല. (1കൊരി, 13:14). പ്രാർത്ഥിക്കുന്ന വ്യക്തിയുടെ മാനസികനിലയ്ക്കും പ്രാധാന്യമുണ്ട്. മറുപടി ലഭിക്കേണ്ടതിന്: 1. പ്രാർത്ഥന വിശ്വാസത്താലായിരിക്കണം: (എബ്രാ, 11:16; മത്താ, 17:20; 21:22; മർക്കൊ, 11:23, 24; യാക്കോ, 1:6. 2. യേശുവിന്റെ നാമത്തിലായിരിക്കണം: (യോഹ, 14:13; 15:16; 16:23). 3. ദൈവഹിതം അനുസരിച്ചായിരിക്കണം: (1യോഹ, 5:14,15). 4. പരിശുദ്ധാത്മാവിൽ: (എഫെ, 6:18; യൂദാ 20). 5. പാപം ഏറ്റു പറഞ്ഞു ഉപേക്ഷിച്ച ശേഷം ആയിരിക്കണം: (സങ്കീ, 66:18; സദൃ, 28:9; യെശ, 59:1,2). 6. ക്ഷമിക്കുന്ന ഹൃദയത്തോടായിരിക്കണം: (മത്താ, 6:12-15; 18:21-35; മർക്കൊ, 11:25,26; യാക്കോ, 5:14, 16). 7. സഹോദരനോടു നിരന്നിട്ടു വേണം: (മത്താ, 5:21-24; 18:19). 8. മടുത്തു പോകാതെയായിരിക്കണം: (ലൂക്കൊ, 11:5-8; 18:1-8). 9. ശ്രദ്ധയോടു കൂടെയായിരിക്കണം: (യാക്കോ, 5:16). 10. പ്രാർത്ഥിക്കുന്ന വ്യക്തി ക്രിസ്തുവിൽ വസിക്കണം: യോഹ, 15:7).

പ്രാർത്ഥനയ്ക്ക് മറുപടി ലഭിക്കാത്തതിനു ചില കാരണങ്ങൾ തിരുവെഴുത്തുകൾ പറയുന്നുണ്ട്.

1. ഭോഗത്തിൽ ചെലവിടുന്നതിനു അപേക്ഷിക്കുന്നതുകൊണ്ട്: (യാക്കോ, 4:3).

2. അതിക്രമം നിമിത്തം: (സങ്കീ, 66:18; യെശ, 59:1,2; ഹബ, 1:13).

3. ഹൃദയത്തിൽ വിഗ്രഹം വെച്ചുകൊള്ളുന്നതിനാൽ: (യെഹ, 14:3).

4. നാം ക്ഷമിക്കാത്തതു കൊണ്ട്: (മർക്കൊ, 11:25,26).

5. അവിശ്വാസം ഹേതുവായി: (യാക്കോ, 1:6).

6. ദൈവവചനം കേൾക്കാൻ വിസമ്മതിക്കുന്നതു കൊണ്ട്: സദൃ, 28:9).

7. എളിയവന്റെ നിലവിളി ആദരിക്കാത്തതു കൊണ്ട്: സദൃ, 21:13).

ശാരീരികവേദനയുടെയും വൈകാരികസമ്മർദ്ദത്തിന്റെയും പിടിയിൽ ഇയ്യോബ് പറഞ്ഞു: ഞങ്ങൾ സർവ്വശക്തനെ സേവിപ്പാൻ അവൻ ആർ? അവനോടു പ്രാർത്ഥിച്ചാൽ എന്തു പ്രയോജനം എന്നു അവർ പറയുന്നു. (ഇയ്യോ, 21:15). പ്രാർത്ഥന നിഷ്പ്രയോജനമല്ലെന്നു തിരുവെഴുത്തുകളും വ്യക്തികളുടെ അനുഭവങ്ങളും വെളിപ്പെടുത്തുന്നു. ദൈവത്തിന്റെ രക്ഷണ്യപ്രവൃത്തിയുടെ നടത്തിപ്പിൽ പ്രാർത്ഥനയ്ക്ക് ഒരു പ്രധാന പങ്കുണ്ട്. (1തിമൊ, 2:1-4). വ്യക്തിപരമായ ജീവിതത്തിൽ ദർശനത്തിന്റെയും ശക്തിയുടെയും അനുഗ്രഹത്തിന്റെയും ഉറവിടം പ്രാർത്ഥനയാണ്. അതിനാലാണ് പ്രാർത്ഥനാ ശുശ്രൂഷയ്ക്ക് പ്രധാനസ്ഥാനം നൽകിയിട്ടുള്ളത്. (ലൂക്കൊ, 18:1; എഫെ, 6:18; ഫിലി, 4:6; 1തിമൊ, 2:1; 1തെസ്സ, 5:17). പ്രാർത്ഥന അവഗണിക്കുന്നതു പാപം തന്നെയാണ്. (1ശമൂ, 12:23). കാരണം മനുഷ്യജീവിതത്തിൽ ദൈവകൃപയുടെ പ്രവർത്തനത്തെ അതു തടയുന്നു. എല്ലാറ്റിന്റെയും പരമമായ ലക്ഷ്യം ദൈവമഹത്വമാണ്. പുത്രന്റെ നാമത്തിൽ അപേക്ഷിക്കുന്നതൊക്കെയും പിതാവിന്റെ മഹത്വത്തിനായി നമുക്കു ലഭിക്കും. “നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കുന്നതു ഒക്കെയും പിതാവു പുത്രനിൽ മഹത്വപ്പെടേണ്ടതിനു ഞാൻ ചെയ്ത തരും.” (യോഹ, 14:13).

സഹിഷ്ണുത

സഹിഷ്ണുത (Patience)

പീഡനവും എതിർപ്പും ക്ഷമയോടെ സഹിച്ചു നില്ക്കുവാൻ ദൈവം നല്കുന്ന കഴിവാണ് സഹിഷ്ണുത. ഈ ആശയത്തെക്കുറിക്കുന്ന എബ്രായപദത്തിനു ‘ദീർഘം’ എന്നർത്ഥം. ദൈവം ദീർഘ ക്ഷമയുള്ളവനാണ്. (പുറ, 34:6; സംഖ്യാ, 14:17; സങ്കീ, 86:15; 103:8). ദീർഘക്ഷമയ്ക്ക് തത്തുല്യമായ ഗ്രീക്കുപദം ‘മാക്രൊതുമിയ’ ആണ്. ‘ഹ്യുപൊമൊനീ’ എന്ന ഗ്രീക്കു പദത്തെയാണ് പുതിയനിയമത്തിൽ സഹിഷ്ണുത എന്നു തർജ്ജമ ചെയ്തിട്ടുള്ളത്. കീഴെ (ഹ്യുപൊ) വസിക്കുക (മെനോ) എന്നാണ് വാച്യാർത്ഥം. ഹ്യുപൊമാനീ എന്ന നാമപദം മുപ്പത്തിരണ്ടു പ്രാവശ്യവും, ക്രിയാരൂപം പതിനഞ്ചു പ്രാവശ്യവും പുതിയനിയമത്തിലുണ്ട്.

കഷ്ടത സഹിഷ്ണുതയെയും സഹിഷ്ണുത സിദ്ധതയെയും ഉളവാക്കുന്നു. (റോമ, 5:3). അനേക കഷ്ടങ്ങളിലൂടെ ക്രിസ്ത്യാനി കടന്നു പോകുന്നു. ഈ കഷ്ടങ്ങൾ അനുഭവിക്കുന്നതിനു സഹിഷ്ണുത ആവശ്യമാണ്. (2കൊരി, 6:4). സഹിഷ്ണുതയെ ഉളവാക്കുന്നതു തന്നെ കഷ്ടതയാണ്. തെസ്സലൊനീക്യർ കഷ്ടതയിൽ സഹിഷ്ണുത കാണിച്ചു. (2തെസ്സ, 1:4). ക്രിസ്ത്യാനിയുടെ സ്വഭാവത്തെ പൂർണ്ണമാക്കുന്നതു കഷ്ടതയാണ്. (യാക്കോ, 1:4). ക്രിസ്തുവിനോടു കൂടെ സഹിക്കുകയാണ് ക്രിസ്തുവിനോടു കൂടെ വാഴാനുള്ള ഉപാധി. (2തിമൊ, 2:12; വെളി, 1:9). ഈ സഹിഷ്ണുതയ്ക്കായി വിശ്വാസികൾ പൂർണ്ണ ശക്തിയോടെ ബലപ്പെടണം. (കൊലൊ, 1:11). ദൈവേഷ്ടം ചെയ്ത വാഗ്ദത്തം പ്രാപിപ്പാൻ സഹിഷ്ണുത ആവശ്യമാണ്. (എബ്രാ, 10:36). സഹിഷ്ണുത കാണിക്കുന്നവർ ഭാഗ്യവാന്മാർ. (യാക്കോ, 5:11). ഇയ്യോബിന്റെയും അപ്പൊസ്തലനായ പൗലൊസിന്റെയും സഹിഷ്ണുത മാതൃകയാണ്. (യാക്കോ, 5:11; 2തിമൊ, 3:10). വിശുദ്ധന്മാർക്കു വിശ്വാസം പോലെ സഹിഷ്ണുതയും ആവശ്യമാണ്. (വെളി, 13:10; 14:12). “നാം അവനോടുകൂടെ മരിച്ചു എങ്കിൽ കൂടെ ജീവിക്കും; സഹിക്കുന്നു എങ്കിൽ കൂടെ വാഴും.” (2തിമൊ, 2:11).

കഷ്ടത

കഷ്ടത (Suffering)

വേദനയും കഷ്ടതയും എല്ലാകാലത്തും ചിന്തകന്മാരെ കുഴക്കുന്ന ഒരു പ്രശ്നമാണ്. എപ്പിക്കൂറസിന്റെ ധർമ്മ സങ്കടം ഇതു വ്യക്തമാക്കുന്നു; “ദോഷം തടയുവാൻ ദൈവിത്തിന് ആഗ്രഹമുണ്ട് എന്നാൽ കഴിയുന്നില്ലെങ്കിൽ ദൈവം അശക്തനാണ്; കഴിയും എന്നാൽ ചെയ്യുകയില്ലെങ്കിൽ ദൈവം ദോഷകാംക്ഷിയാണ്. ദൈവത്തിന് കഴിവും ഇച്ഛയും ഉണ്ടെങ്കിൽ ഈ ദോഷം എവിടെ നിന്ന്?” കഷ്ടതയ്ക്കു കാരണം തിന്മയാണ്. ശാരീരികവും മാനസികവുമായ കഷ്ടതകളെ പഴയനിയമത്തിൽ വിവേചിച്ചിട്ടില്ല. മനുഷ്യനെക്കുറിച്ചുള്ള സാകല്യദർശനമാണ് അതിനു കാരണം. ശാരീരിക വേദനയ്ക്കും മാനസിക വ്യഥയ്ക്കും പിന്നിലുള്ളത് ഒരേ കാരണമാകാം. പാപത്തിന്റെ മേലുള്ള ദൈവത്തിന്റെ ശിക്ഷാവിധിയായി യിസ്രായേല്യർ കഷ്ടതയെ കണ്ടു. ദുഷ്ടൻ ദീർഘകാലം ഐശ്വര്യം അനുഭ വിച്ചാലും (ഇയ്യോ, 21:28-33) ദൈവത്തിന്റെ നീതിയുള്ള ന്യായവിധി അവനെ പിടിക്കുമെന്നുള്ളതു തീർച്ചയാണ്. (സങ്കീ, 7:15, 16; 37:1-3; 52:1, 5; 73:12-20; 92:7). കഷ്ടത ദൈവക്രോധം നിമിത്തമാണ്. (സങ്കീ, 38:3; 42:5, 9). നീതിമാൻ കഷ്ടപ്പെടുന്നതിന് വ്യത്യസ്ത ഉത്തരങ്ങളാണ് തിരുവെഴത്തിലുള്ളത്. അഗ്രാഹ്യവും, ദുർജ്ഞേയവുമായ ദൈവിക ജ്ഞാനത്തിൽ ഇയ്യോബ് ചാരുകയാണ്. (ഇയ്യോ, 42:2,3). ദൈവം ഒടുവിൽ ന്യായം നടത്തിക്കൊടുക്കും എന്ന വിശ്വാസത്തിൽ പലരും സംതൃപ്തിയടയുന്നു. (സങ്കീ, 22:19,20; 31:9,21; 34:6, 17, 19; 37:1-3; 43:1; 46:10). നീതിമാന്റെ ശത്രുക്കൾക്കും പീഡകന്മാർക്കും ദൈവം ശരിയായ ശിക്ഷ നല്കും. (സങ്കീ, 35:8-10; 37:1,2). കഷ്ടതയുടെ നേർക്കുള്ള മറ്റൊരു മനോഭാവം ദൈവികശിക്ഷണം അഥവാ ബാലശിക്ഷ എന്നതാണ്. ഭയങ്കരമായ പീഡകളും കഷ്ടതകളും അനുഭവിച്ചിട്ടും ജീവിതത്തെക്കുറിച്ചുള്ള ഒരു ദോഷാനുദർശനം യിസ്രായേല്യരുടെ ഇടയിൽ വളർന്നില്ല.

കഷ്ടതയുടെ കാരണവും ഉത്പത്തിയും വ്യക്തമാക്കുവാൻ ക്രിസ്തു ശ്രമിച്ചില്ല. കഷ്ടതയിൽ വിജയം പ്രാപിക്കുവാനുള്ള മാർഗ്ഗമാണ് ക്രിസ്തു ചൂണ്ടിക്കാണിച്ചത്. ദൈവഹിതത്തിന് പരിപൂർണ്ണമായി വിധേയപ്പെടുന്നതിലാണ് കഷ്ടതയുടെ മേലുള്ള വിജയം. നൈതികമായ തിന്മയിൽ നിന്നും വേദനയുടെ പ്രശ്നം വേർപെടുത്തുവാൻ സാദ്ധ്യമല്ല. ലോകത്തു സംഭവിക്കുന്ന ഭൗതികമായ ദോഷങ്ങൾ അമ്പരപ്പിക്കുന്നതാണ്. പാപം എന്ന അടിസ്ഥാന പ്രശ്നത്തിൽ നിന്നാണ് അവയുടെ ഉത്പത്തി. മനുഷ്യൻ ദൈവവുമായി നിരപ്പു പ്രാപിച്ചു കഴിയുമ്പോൾ ഈ പ്രശ്നം ഇല്ലാതായിത്തീരും. ഒടുവിൽ ദൈവത്തെ സ്നേഹിക്കുന്നവർക്കു എല്ലാം നന്മയ്ക്കായി കൂടി വ്യാപരിക്കുന്നുവെന്ന ദൈവിക നിർണ്ണയത്തിൽ നാം എത്തിച്ചേരും. (റോമ, 8:28). ക്രിസ്തുവിന്റെ കഷ്ടതയെക്കുറിച്ചുള്ള ശരിയായ ധാരണയും അതിനോടുള്ള താദാത്മ്യവുമാണു് കഷ്ടതയ്ക്കുള്ള മറുപടി. “വിശ്വാസത്തിന്റെ നായകനും പൂർത്തി വരുത്തുന്നവനുമായ യേശുവിനെ നോക്കുക; തന്റെ മുമ്പിൽ വെച്ചിരുന്ന സന്തോഷം ഓർത്തു അവൻ അപമാനം അലക്ഷ്യമാക്കി ക്രൂശിനെ സഹിക്കയും ദൈവസിംഹാസനത്തിന്റെ വലത്തുഭാഗത്തു ഇരിക്കയും ചെയ്തു.” (എബ്രാ, 12:2). ദൈവത്തോടു നിരപ്പു പ്രാപിക്കുമ്പോൾ ഒരു വ്യക്തി കഷ്ടം അനുഭവിച്ച് കർത്താവിനോടു ഏകീഭവിക്കുകയാണ്. (റോമ, 8:1-17).

സുഖവും ദുഃഖവും സന്തോഷവും സന്താപവും മനുഷ്യാനുഭവങ്ങളുടെ രണ്ടുഘടകങ്ങളാണ്. സന്തോഷം ദൈവികദാനമാണ്. കഷ്ടതയും ദു:ഖവും പാപത്തിന്റെ ഫലമാണ്. സ്ത്രീയോടു കല്പിച്ചത്: ഞാൻ നിനക്കു കഷ്ടവും ഗർഭധാരണവും ഏററവും വർദ്ധിപ്പിക്കും; “നീ വേദനയോടെ മക്കളെ പ്രസവിക്കും; നിന്റെ ആഗ്രഹം നിന്റെ ഭർത്താവിനോടു ആകും; അവൻ നിന്നെ ഭരിക്കും.” (ഉല്പ, 3:16). വിരോധാഭാസമെന്നു പറയട്ടെ വർത്തമാന ജീവിതത്തിൽ വിശ്വാസിയുടെ സമ്മിശ്രാനുഭവമാണ് ദു:ഖവും സന്തോഷവും. (റോമ, 5:2,3; 9:2). സാധാരണ ദു:ഖങ്ങൾ വേർപാട്, മരണം (ഉല്പ, 42:38; ഫിലി, 2:27; 1തെസ്സ, 4:13), പീഡനം (എസ്ഥ, 9:22; സങ്കീ, 13:2), ജീവിതത്തിലെ കഷ്ടതകൾ (സങ്കീ, 116:3), പ്രിയപ്പെട്ടവരുടെ മത്സരം (റോമ, 9:2), ദൈവത്തിന്റെ ന്യായവിധി (വിലാ, 1:12; 2കൊരി, 2:7) എന്നിവയാണ്. മരണകാരണമായ ലോകത്തിന്റെ ദു:ഖത്തെയും മാനസാന്തരത്തിലേക്കു നയിക്കുന്ന ദൈവിക ദു:ഖത്തെയും പൌലൊസ് വിവേചിച്ചു പറയുന്നുണ്ട്. (2കൊരി, 7:10).

വിശ്വാസികളുടെ കഷ്ടതയെക്കുറിച്ച് തിരുവെഴുത്തുകളിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. “അവർ എന്നെ ഉപദവിച്ചു എങ്കിൽ നിങ്ങളെയും ഉപദ്രവിക്കും” (യോഹ, 15:20) എന്നും, “ലോകത്തിൽ നിങ്ങൾക്കു് കഷ്ടം ഉണ്ട്” എന്നും ക്രിസ്തു തെളിവായി പറഞ്ഞു. (യോഹ, 16:33). അനേകം കഷ്ടങ്ങളിൽ കൂടി ദൈവരാജ്യത്തിൽ കടക്കേണ്ടതാകുന്നു (അപ്പൊ, 14:22) എന്നു പൌലൊസും ബർന്നബാസും വിശ്വാസികളെ പ്രബോധിപ്പിച്ചു. വിശ്വാസികൾ കഷ്ടം അനുഭവിപ്പാൻ നിയമിക്കപ്പെട്ടിരിക്കുകയാണ്. ക്രിസ്തുവിൽ വിശ്വസിപ്പാൻ മാത്രമല്ല അനുവേണ്ടി കഷ്ടം അനുഭവിപ്പാനും കൂടെ നിങ്ങൾക്കു വരം നല്കിയിരിക്കുന്നു.” (ഫിലി, 1:29). ക്രിസ്തുവിൽ വിശ്വസിക്കുന്നതുകൊണ്ട് കഷ്ടം അനുഭവിക്കേണ്ടി വരുന്നതു ഭാഗ്യമാണ്. (അപ്പൊ, 5:41; 1പത്രൊ, 4:14). നന്മ ചെയ്തിട്ടു കഷ്ടം സഹിക്കുകയും (1പത്രൊ, 2:20), നീതി നിമിത്തം ഉപദ്രവിക്കപ്പെടുകയും (മത്താ, 5:10), ദൈവേഷ്ട്രപകാരം കഷ്ടം സഹിക്കുകയും (1പത്രൊ, 4:19) ചെയ്യുന്നതു നല്ലതാണ്. നൊടിനേരത്തേക്കുള്ള ഈ ലഘുവായ കഷ്ടം തേജസ്സിന്റെ നിത്യഘനം നേടുവാൻ വിശ്വാസിയെ പ്രാപ്തനാക്കുന്നു. (2കൊരി, 4:17). നീയും എന്നോടുകൂടെ കഷ്ടം സഹിക്ക; സുവിശേഷകന്റെ പ്രവൃത്തി ചെയ്ക (2തിമൊ, 1:8; 2:3; 4:5) എന്നാണ് പൌലൊസ് തിമൊഥയൊസിനെ ഉപദേശിക്കുന്നത്.

വിശ്വാസിയുടെ കഷ്ടതയ്ക്ക് മൂന്നുദ്ദേശ്യങ്ങളുണ്ട്. 1. അതാ ലോകത്തിന്റെ കഷ്ടതയെ പ്രതിഫലിപ്പിക്കുന്നു. (റോമ, 8:19-22). 2. ലോകസ്നേഹത്തിന്റെയും സ്വാർത്ഥതയുടെയും എല്ലാ മാലിന്യങ്ങളിൽ നിന്നും അത് വിശ്വാസത്തെ വിമലീകരിക്കുന്നു. (2തിമൊ, 1:8 12; റോമ, 5:3). 3. കഷ്ടത്തിൽ ദൈവം നല്കുന്ന ആശ്വാസം കഷ്ടത അനുഭവിക്കുന്നവരെ ആശ്വസിപ്പിക്കുന്നതിന് വിശ്വാസിയെ ശക്തനാക്കുന്നു. (1കൊരി, 1:4-7). വിശ്വാസിക്കു കഷ്ടം പ്രശംസാ വിഷയമാണ്; കാരണം കഷ്ടത സഹിഷ്ണതയെയും സഹിഷ്ണുത സിദ്ധതയെയും സിദ്ധത പ്രത്യാശയെയും ഉളവാക്കുന്നു. (റോമ, 5:3). കഷ്ടം അനുഭവിക്കുന്നതിനു നമുക്കു മാതൃക ക്രിസ്തുവാണ്. “അതിന്നായിട്ടല്ലോ നിങ്ങളെ വിളിച്ചിരിക്കുന്നത്. ക്രിസ്തുവും നിങ്ങൾക്കു വേണ്ടി കഷ്ടം അനുഭവിച്ചു, നിങ്ങൾ അവന്റെ കാൽച്ചുവടു പിന്തുടരുവാൻ ഒരു മാതൃക വെച്ചേച്ചു പോയിരിക്കുന്നു.” (1പത്രൊ, 2:21). പ്രവാചകന്മാർ ക്രിസ്തുവിനു വരേണ്ടിയിരുന്ന കഷ്ടങ്ങളെ മുൻകൂട്ടി വെളിപ്പെടുത്തി. (1പത്രൊ, 1:11). ക്രിസ്തു പരീക്ഷിതനായി കഷ്ടം അനുഭവിച്ചു (എബ്രാ, 2:18); താൻ അനുഭവിച്ച കഷ്ടങ്ങളാൽ അനുസരണം പഠിച്ച് തന്നെ അനുസരിക്കുന്ന ഏവർക്കും നിത്യരക്ഷയുടെ കാരണഭൂതനായിത്തീർന്നു. (എബാ, 5:8).