Category Archives: Uncategorized

തർശീശ്

തർശീശ് (Tarshish)

പേരിനർത്ഥം — ലോഹസംസ്കരണശാല  

മെഡിറ്ററേനിയൻ സമുദ്രത്തിന്റെ പശ്ചിമഭാഗത്തുള്ള തുറമുഖ പട്ടണം. സ്പെയിനിലെ താർത്തെസ്സൂസ് (TarteSsus) ആണെന്നു കരുതപ്പെടുന്നു. അശ്ശൂരിലെ നീനെവേയിലേക്കു പോകുവാൻ യഹോവ കല്പിച്ചപ്പോൾ, യോനാ ഒളിച്ചു തർശീശിലേക്കുള്ള കപ്പൽ കയറി. തർശീശുമായുള്ള കച്ചവടത്തിനു ശലോമോൻ ഉപയോഗിച്ച വലിയ കപ്പലുകളാണ് തർശീശ് കപ്പലുകൾ. “രാജാവിനു സമുദ്രത്തിൽ ഹീരാമിന്റെ കപ്പലുകളോടുകൂടെ തർശീശ് കപ്പലുകൾ ഉണ്ടായിരുന്നു; തർശീശ് കപ്പലുകൾ മൂന്നു സംവത്സരത്തിൽ ഒരിക്കൽ പൊന്ന്, വെള്ളി, ആനക്കൊമ്പു, കുരങ്ങ്, മയിൽ എന്നിവ കൊണ്ടുവന്നു.” (1രാജാ, 10:22). തർശീശ് ഒരു വലിയ വ്യാപാര കേന്ദ്രമായിരുന്നു. (യിരെ, 10:9; യെഹെ, 27:3, 12). വെള്ളി, ഇരുമ്പ്, വെള്ളീയം, കാരീയം എന്നിവ അവിടെ സമൃദ്ധമായിരുന്നു. “തർശീശ് സകലവിധ സമ്പത്തിന്റെയും പെരുപ്പം നിമിത്തം നിന്റെ വ്യാപാരിയായിരുന്നു; വെളളി, ഇരുമ്പു, വെള്ളീയം, കാരീയം എന്നിവ അവർ നിന്റെ ചരക്കിനു പകരം തന്നു.” (യെഹെ, 27:12). ഭാവികമായ സോരിന്റെ നാശത്തിൽ തർശീശ് കപ്പലുകൾ മുറയിടുമെന്നു യെശയ്യാവ് പ്രവചിച്ചു. (23:1, 10, 14). യഹോവയുടെ മഹത്ത്വം വിളംബരം ചെയ്വാൻ തർശീശിലേക്കു രക്ഷിക്കപ്പെട്ടവരെ അയക്കും. (യെശ, 66:19). വിദൂരങ്ങളിൽ നിന്നു സീയോന്റെ മക്കളെ തർശീശു കപ്പലുകൾ കൊണ്ടുവരും. (യെശ, 60:9).

ഗ്രീസ്

ഗ്രീസ്/യവനദേശം (Greece) 

സത്യവേദപുസ്തകത്തിൽ ഗ്രീസിന്റെ സ്ഥാനത്ത് യവനദേശം (സെഖ, 9:3), യവനരാജ്യം (ദാനീ, 11:2) എന്നീ പ്രയോഗങ്ങളാണുള്ളത്. യവനരാജാവ് (ദാനീ, 8:21), യവനപ്രഭു (ദാനീ, 10:20 എന്നീ പ്രയോഗങ്ങളും ശ്രദ്ധിക്കുക. യാഫെത്തിന്റെ നാലാമത്തെ പുത്രനാണ് യാവാൻ. (ഉല്പ, 10:2, 4; 1ദിന, 1:5, 7; യെശ, 66:19; യെഹെ, 27:13). യാവാന്റെ സന്തതികളാണ് യവനർ അഥവാ ഗ്രീക്കുകാർ. യവനർ എന്ന പദം വ്യത്യസ്ത ആശയങ്ങളിലാണ് ബൈബിളിൽ പയോഗിച്ചിട്ടുള്ളത്. ഹെല്ലെന്യ വംശത്തിലുള്ളവരെ കുറിക്കുന്ന ഭാഗങ്ങളാണ് പ്രവൃത്തി 16:1; 18:4; യോഹന്നാൻ 12:20 എന്നിവ. യെഹൂദരല്ലാത്ത വിദേശീയരെ കുറിക്കുവാനും യവനനെന്ന പദം പ്രയോഗിച്ചിട്ടുണ്ട്. (റോമ, 1:16). ചിതറിപ്പാർത്ത യെഹൂദന്മാരിൽ ഗ്രീക്കു ഭാഷ സംസാരിക്കുന്നവരെയും യവന ഭാഷക്കാർ എന്നു വിളിച്ചു. (പ്രവൃ, 6’1; 9:29). പ്രവൃത്തി 9:29-ൽ യവനഭാഷക്കാരായ യെഹൂദന്മാർ എന്നു വിവേചിച്ചു പറഞ്ഞിട്ടുണ്ട്. 

ദക്ഷിണ യൂറോപ്പിൽ തെക്കുകിഴക്കെ അറ്റത്തു കിടക്കുന്ന ദ്വീപസമൂഹമാണു ഗ്രീസ്. മെഡിറ്ററേനിയൻ സമുദ്രത്തിലേക്കു ഉന്തിനില്ക്കുന്ന ചുറ്റുമുള്ള ദ്വീപുകളും ഏഷ്യാമൈനറിന്റെ പടിഞ്ഞാറെ തീരവും ചേർന്നതാണു് ഗ്രീസ്. ഉപദ്വീപാണു ഗ്രീസിന്റെ വൻകര. ഗ്രീസിന്റെ കിഴക്കു വശത്ത് ഈജിയൻ കടലും തെക്കു ക്രീറ്റൻ കടലും പടിഞ്ഞാറു അയോണിയൻ കടലും കിടക്കുന്നു. ഗ്രീക്കുകാർ സ്വയം ഹെല്ലനെർ എന്നും ദേശത്തെ ഹെല്ലാസ് എന്നും വിളിച്ചു. റോമാക്കാർ നല്കിയ പേരാണ് ഗ്രീസ്. പൗരാണിക ഗ്രീസിന്റെ സിംഹഭാഗവും മലമ്പ്രദേശമായിരുന്നു. ഓരോ പട്ടണത്തിനും അക്രൊപൊലിസും (കോട്ട) അഗോറയും (സമ്മേളനസ്ഥലം) ഉണ്ടായിരുന്നു. ചന്തസ്ഥലമായും സമ്മേളനസ്ഥലമായും അഗോറ പ്രയോജനപെട്ടു. ഗീസിലെ ജനങ്ങളിൽ രണ്ടു പ്രധാന വർഗ്ഗങ്ങളാണ് ഡോറിയരും (Dorians), അയോണിയരും (lonians). 

ഗ്രീസിന്റെ പ്രദേശത്ത് ആദ്യം ഉദയം ചെയ്ത നാഗരികത ഈജിയൻ കടലിലെ ക്രേത്ത (Crete) ദ്വീപിലായിരുന്നു. ക്രേത്ത ഭരിച്ചിരുന്ന ഐതിഹാസിക ചക്രവർത്തിയായ മിനോസിൽനിന്നും സംസ്കാരത്തിന് മിനോയൻ എന്ന പേർ ലഭിച്ചു. അവർക്ക് ഒരു ലേഖനവ്യവസ്ഥ ഉണ്ടായിരുന്നു. എന്നാൽ അത് ആർക്കും വായിക്കുവാൻ കഴിഞ്ഞിട്ടില്ല. ബി.സി. 1450 വരെ മിനോയൻ അധീശത്വം പ്രബലമായിരുന്നു. അനന്തരം ഈ പ്രദേശത്തിന്റെ നിയന്ത്രണം മൈസീനിയരുടെ കൈകളിലായി. ബി.സി. പന്ത്രണ്ടാം ശതകത്തിൽ ട്രോയിക്കെതിരെയുള്ള യുദ്ധത്തിൽ മൈസീനിയർ വിജയികളായി. ഉത്തരഗ്രീസിൽ നിന്നും ഡോറിയർ ഈ പ്രദേശത്തേക്കു തള്ളിക്കയറി. മൈസീനിയരിലധികം പേരും ഏഷ്യാമൈനറിലേക്ക് (തുർക്കി) പലായനം ചെയ്തു. അതോടുകൂടി ബി.സി. 800 വരെ നീണ്ടുനിന്ന അന്ധകാരയുഗത്തിലേക്കു ഗ്രീസ് പ്രവേശിച്ചു. 

ബി.സി. ഏഴാം നൂറ്റാണ്ടോടുകൂടി നഗരരാഷ്ട്രങ്ങൾ ഉയർന്നുവന്നു. ഗ്രീസിലെ പ്രധാന നഗരരാഷ്ട്രങ്ങളായിരുന്നു ആതൻസും സ്പാർട്ടയും. നഗരരാഷ്ട്രങ്ങൾ പരസ്പരം കലഹിച്ചും മത്സരിച്ചും കഴിഞ്ഞുവന്നു. ബി.സി. 499-494-ലെ പേർഷ്യൻ യുദ്ധം ഗ്രീസിനെ വല്ലാതെ ഉലച്ചു. ചില നഗരരാഷ്ട്രങ്ങൾ പേർഷ്യയ്ക്ക് കീഴടങ്ങിയെങ്കിലും ആതൻസും സ്പാർട്ടായും ചെറുത്തുനിന്നു. പേർഷ്യയിലെ രാജാവായ ദാര്യാവേശ് ഒന്നാമൻ (Darius I) വിപ്ലവം അടിച്ചമർത്തിയശേഷം ആതൻസിനെ ദണ്ഡിപ്പിക്കുന്നതിനായി സൈന്യത്തെ നിയോഗിച്ചു. ബി.സി. 490-ൽ മാരത്തോണിൽ വച്ച് ആതൻസ് പേർഷ്യൻ സൈന്യത്തെ പരാജയപ്പെടുത്തി. ദാര്യാവേശിന്റെ പുത്രനായ കസെർക്സസ് ബി.സി. 480-ൽ ഗ്രീസിനെതിരെ ഒരു വലിയ ആക്രമണം ആസൂത്രണം ചെയ്തു. സ്പാർട്ടയുടെ നേതൃത്വത്തിൽ ഒത്തുചേർന്ന നഗരരാഷ്ട്രങ്ങൾ ആതൻസിനു വടക്കുള്ള തെർമോപൈലെയിൽ വച്ചു പേർഷ്യയെ ചെറുത്തു. ആതൻസിലെ രാഷ്ട്രതന്ത്രജ്ഞനായ തെമിസ്റ്റോക്ലീസ് സലാമിസിലേക്കു പിൻവാങ്ങി, പേർഷ്യയെ കഠിനമായി പരാജയപ്പെടുത്തി അവരുടെ പകുതി നാവികപ്പടയെ മുക്കി. ശേഷിച്ച പേർഷ്യൻ സൈന്യത്തെ ബി.സി. 479-ൽ തോല്പിച്ചു. 

തുടർന്നു ആതൻസിന്റെ സുവർണ്ണ യുഗമായിരുന്നു. (ബി.സി. 477-431). പെലെപ്പൊണേഷ്യൻ യുദ്ധം (ബി.സി. 431) സുവർണ്ണയുഗത്തിന് അന്ത്യം കുറിച്ചു. ഗ്രീക്കു രാഷ്ട്രങ്ങൾ രണ്ടു ചേരികളായി തിരിഞ്ഞു. കരസൈന്യത്തിൽ പ്രാബല്യം പ്രാപിച്ച സ്പാർട്ടയുടെ കീഴിൽ ഡോറിയൻ രാഷ്ട്രങ്ങളും, നാവികസേനയിൽ ശക്തിയാർജ്ജിച്ച് ആതൻസിന്റെ കീഴിൽ അയോണിയൻ രാഷ്ട്രങ്ങളും ഒന്നിച്ചു ചേർന്നു. ആതൻസും സ്പാർട്ടയും തമ്മിലുണ്ടായ വിനാശകരമായ പെലപ്പൊണേഷ്യൻ യുദ്ധം ബി.സി. 404-ൽ ആതൻസിന്റെ പരാജയത്തിൽ പര്യവസാനിച്ചു. സ്പാർട്ടയുടെ മേൽക്കോയ്മ ക്ഷണികമായിരുന്നു. ബി.സി. 371-ൽ തീബ്സ് സ്പാർട്ടയെ പരാജയപ്പെടുത്തി. ഗ്രീസിന്റെ ഉത്തര ഭാഗത്തുള്ള മക്കദോന്യ (Macedonia) പ്രബലമായി. മക്കദോന്യയിലെ ചക്രവർത്തിയായ ഫിലിപ്പ് രണ്ടാമൻ ബി.സി. 338-ൽ ഗ്രീസിനെ കീഴടക്കി. 334-ൽ അലക്സാണ്ടർ പേർഷ്യയെ ആക്രമിക്കാനിറങ്ങിത്തിരിച്ചു. അലക്സാണ്ടറുടെ മരണം മുതൽ ബി.സി. 146 വരെയുള്ള കാലം ഹെല്ലന്യയുഗം എന്നറിയപ്പെടുന്നു. ബി.സി. 140-ൽ ഗ്രീസും മക്കെദോന്യയും റോമിന്റെ നിയന്ത്രണത്തിൽ വന്നു. എ.ഡി. 395-ൽ റോമാ സാമാജ്യം വിഭജിക്കപ്പെട്ടു. ഗ്രീസ് പൗരസ്ത്യ റോമാസാമാജ്യത്തിന്റെ ഭാഗമായി. പാശ്ചാത്യ റോമാസാമ്രാജ്യം എ.ഡി. 476-ൽ തകർന്നു. എ.ഡി. 1453-ൽ തുർക്കികൾ കീഴടക്കുന്നതുവരെ പൗരസ്ത്യ റോമാസാമ്രാജ്യം നിലനിന്നു. 

പാശ്ചാത്യ സംസ്കാരത്തിന്റെ ഈറ്റില്ലമാണ് ഗ്രീസ്. ബി.സി. 700 മുതൽ 250 വരെയുള്ള കാലം ഗ്രീസിന്റെ സുവർണ്ണ കാലവും സംസ്കാരത്തിന്റെ പുഷ്ക്കല ദശയുമായിരുന്നു. രാഷ്ട്രമീമാംസ, കല, സാഹിത്യം, തത്വചിന്ത, ശാസ്ത്രം എന്നിങ്ങനെ വിജ്ഞാനത്തിന്റെ വിഭിന്ന ശാഖകളിൽ ഗ്രീസ് സർവ്വതോന്മുഖമായ അഭിവൃദ്ധി നേടി. യൂക്ലിഡ്, പൈതഗോറസ്, ആർക്കിമിഡിസ്, തെയിൽസ് തടങ്ങിയ ശാസ്ത്രജ്ഞന്മാരും; സോക്രട്ടീസ്, പ്ലേറ്റോ, അരിസ്റ്റോട്ടിൽ തുടങ്ങിയ ചിന്തകന്മാരും; ഹോമർ, ഹെസിയോഡു, പിണ്ടാർ തുടങ്ങിയ കവികളും; ഈസ്കിലസ്, യൂറിപ്പിഡീസ്, സോഫൊക്ലിസ് മുതലായ നാടകകൃത്തുക്കളും ഗീസിന്റെ മഹത്വം ദിഗന്തങ്ങളിൽ എത്തിച്ചു. വൈദ്യശാസ്ത്രത്തിന്റെ പിതാവായ ഹിപ്പോക്രാറ്റിസും, ചരിത്രത്തിന്റെ പിതാവായ ഹെരോഡോട്ടസും ഗ്രീസിന്റെ സംഭാവനകളാണ്. പൗലൊസ് ആതൻസ് സന്ദർശിച്ച് അവിടെയുള്ള പള്ളിയിലും , അഗോറയിലും അരയോപാഗസിലും പ്രസംഗിച്ചു. പക്ഷേ പൗലൊസവിടെ സഭ സ്ഥാപിച്ചില്ല. (പ്രവൃ, 17:16-34).

ഗോശെൻ

ഗോശെൻ (Goshen) 

പേരിനർത്ഥം — മൺകൂന 

നൈൽ നദിയുടെ ഡെൽറ്റയുടെ വടക്കുകിഴക്കുള്ള ഭൂഭാഗമാണ് ഗോശെൻ ദേശം. യോസേഫ് മിസ്രയീമിലെ പ്രധാനമന്ത്രിയായിരുന്ന കാലത്തു യാക്കോബും മക്കളും ഇവിടെ പാർപ്പുറപ്പിച്ചു. ജലസേചന സൗകര്യമുള്ളതുകൊണ്ടു ഗോശെൻ ഈജിപ്റ്റിലെ ഏറ്റവും ഫലപുഷ്ടിയുള്ള പ്രദേശമായി മാറി. ഫറവോനുവേണ്ടി യിസ്രായേൽമക്കൾ ഇവിടെ രണ്ടു നഗരങ്ങൾ പണിതു. അവയിൽ പ്രധാനപ്പെട്ട ഒരു നഗരത്തിനു മുന്നോ നാലോ പേരുകൾ ഉണ്ടായിരുന്നു : സോവൻ, അവാറിസ്, താനിസ്. എന്നാൽ റയംസേസ് എന്നു ആ നഗരം വിളിക്കപ്പെട്ടുവോ എന്നതു ഇന്നും വിവാദഗ്രസ്തമാണ്. ചിലർ ഒരു വ്യത്യസ്ത സ്ഥാനമാണ് റയംസേസിനു നല്കുന്നത്. അവാറിസ് എന്ന പേരിൽ ആ പട്ടണം അഞ്ഞൂറു വർഷത്തോളം ഹിക്സോസുകളുടെ തലസ്ഥാനമായിരുന്നു. പീഥോം നഗരത്തിൽ പുറപ്പാട് 5:7-13-ലെ തെളിവുകൾ ഉണ്ട്. എബ്രായ ഊഴിയ വേലക്കാർക്കു വയ്ക്കോൽ നല്കാതെ അത്രയും അളവു ഇഷ്ടിക അവരെക്കൊണ്ടു നിർമ്മിപ്പിച്ചു. പീഥോമിലെ ഒരു കെട്ടിടത്തിന്റെ നിർമ്മാണത്തിനു മൂന്നു തരത്തിലുള്ള ഇഷ്ടികകൾ ഉപയോഗിച്ചിട്ടുണ്ട്. അടിസ്ഥാനം മുതൽ വയ്ക്കോൽ ഉപയോഗിച്ചു നിർമ്മിച്ച ഇഷ്ടിക ഉണ്ട്. വയ്ക്കോൽ നിഷേധിച്ചതിനുശേഷം എബായ ജോലിക്കാർ കിട്ടാവുന്ന വയ്ക്കോൽത്തുരുമ്പുകളും കമ്പികളും ശേഖരിച്ചു ഇഷ്ടിക നിർമ്മിച്ചു. ഇത്തരത്തിലുളള ഇഷ്ടിക കെട്ടിടത്തിന്റെ കുറച്ചുകൂടി ഉയർന്ന ഭാഗത്തു കാണാം. കെട്ടിടനിർമ്മാണം പൂർത്തിയാക്കിയത് വയ്ക്കോൽ ഉപയോഗിക്കാതെ നിർമ്മിച്ച ഇഷ്ടികകൊണ്ടാണ്. ഉല്പത്തി 45:10; 46:34 എന്നിവിടങ്ങളിൽ ഗോശെൻ ദേശത്തിന്റെ സ്ഥാനത്തു ഗെസെം അറാബ്യാസ് അഥവാ അറേബ്യൻ ഗോശൈൻ ആണ് സെപറവജിന്റിൽ. 

ദക്ഷിണ പലസ്തീനിൽ ഗസ്സയ്ക്കും ഗിബെയോനും ഇടയ്ക്കുള്ള സ്ഥലത്തിൻ്റെ പേരും ഗോശെൻ എന്നാണ്. (യോശു, 10:41; 11:16). മിസ്രയീമിലെ ഗോശെൻ ദേശത്തിന്റെ സ്മരണയ്ക്കാകാം ഈ പേർ നല്കിയത്. ദെബീരിൽ സ്ഥിതിചെയ്തിരുന്ന ഒരു യെഹൂദ്യ പട്ടണത്തിനും ഗോശെൻ എന്നു പേരുണ്ട്. (യോശു, 15:50). ഹൈബ്രോനു 20 കി.മീറ്റർ വടക്കു പടിഞ്ഞാറുള്ള ആധുനിക സഹറിയേ ആയിരിക്കാം ഇത്.

ഗൊമോര

ഗൊമോര/ഗൊമൊറ (Gomorrah)

ദൈവം അഗ്നിയും ഗന്ധകവും വർഷിപ്പിച്ചു നശിപ്പിച്ച പട്ടണങ്ങളിലൊന്നായ ഗൊമോര യോർദ്ദാൻ സമതലത്തിൽ സ്ഥിതിചെയ്യുന്നു. (ഉല്പ, 10:19; 13:10; 19:24,28). കനാന്യരുടെ അതിർ നിർദ്ദേശിക്കവെയാണ് ഗൊമോര ബൈബിളിൽ ആദ്യം പറയപ്പെടുന്നത്. (ഉല്പ, 10:19). സൊദോം, ഗൊമോര, ആദ്മ, സെബോയീം, സോവർ എന്നീ പഞ്ചനഗരങ്ങൾ യോർദ്ദാൻ പ്രവിശ്യയിൽ പ്രമുഖങ്ങളാണ്. ഗൊമോര ഏഴുപ്രാവശ്യം സൊദോമിനോടു കൂടെയും, രണ്ടുപ്രാവശ്യം (ഉല്പ, 14:2, 8) മറ്റു നാലു നഗരങ്ങളോടൊപ്പവും, ഒരിക്കൽ മാത്രം സോവർ ഒഴികെ മറ്റു മൂന്നു നഗരങ്ങളോടൊപ്പവും (ആവ, 29:22) പറയപ്പെട്ടിട്ടുണ്ട്. ഗൊമോരയുടെ ദുഷ്ടതയും തത്ഫലമായുണ്ടായ നാശവും ദുഷ്ടതയുടെ നേർക്കുള്ള താക്കീതായി ആവർത്തിച്ചു പ്രസ്താവിക്കുന്നുണ്ട്: (ആവ, 29:22; 32:32; യെശ, 1:9,10; 13:19; യിരെ, 23:14; 49:18; 50:40; ആമോ, 4:11; സെഫ, 2:9; മത്താ, 10:15; റോമ, 9:29: 2പത്രൊ, 2:6; യൂദാ, 7). 

ചാവുകടലിന്റെ തെക്കെ അറ്റത്തു ഇന്നു വെള്ളം മൂടിക്കിടക്കുന്ന സിദ്ദീം താഴ്വരയിലാണ് ഈ പട്ടണങ്ങൾ സ്ഥിതിചെയ്തിരുന്നത്. അബ്രാഹാമിന്റെ കാലത്തു അതു യഹോവയുടെ തോട്ടം പോലെ ആയിരുന്നു. (ഉല്പ, 13:10). ലോത്തിന്റെ കാലത്തു ഗൊമോരാ രാജാവായ ബിർശാ മറ്റു നാലു നഗരങ്ങളിലെ രാജാക്കന്മാരോടൊപ്പം ഏലാം രാജാവായ കെദൊർലാ യോമെരിനോടു യുദ്ധം ചെയ്തു പരാജയപ്പെട്ടു. ഈ യുദ്ധത്തിനു ശേഷം ലോത്തു പിടിക്കപ്പെട്ടു. (ഉല്പ, 14:12). ഏകദേശം 13 വർഷത്തിനു ശേഷം പാപം നിമിത്തം ഗൊമോരയെ അഗ്നിയും ഗന്ധകവും വർഷിപ്പിച്ചു നശിപ്പിച്ചു. (ഉല്പ, 18:20,21; 19:24, 28).

ഗെന്നേസരെത്ത്

ഗെന്നേസരെത്ത് (Gennesaret)

ഈ പേരിന്റെ ആദ്യപ്രയോഗം 1മക്കാബ്യർ 11:67-ലാണ് (ഗെനെസർ). പഴയനിയമത്തിലെ (ആവ, 3:17; യോശു, 19:35) കിന്നേരെത്ത് ഇതാണെന്നു തർഗൂമിൽ കാണാം. ഗലീലക്കടലിന്റെ തീരത്തു വടക്കു പടിഞ്ഞാറായി കിടക്കുന്ന ചെറിയ സമതലം. ഇതിന്റെ അളവ് 2.4/4.8 കിലോമീറ്ററാണ്. ക്രിസ്തു ഇവിടെ അത്ഭുതകരമായി രോഗസൌഖ്യം നല്കി. (മത്താ, 14:34-36; മർക്കൊ, 6:53-56). ഗലീലക്കടലിന്റെ മറ്റൊരു പേര് ‘ഗെന്നേസരെത്ത് തടാകം’ എന്നാണ്. (ലൂക്കൊ, 5:1).

ഗത്ത്ശെമന

ഗത്ത്ശെമന (Geth semane)

പേരിനർത്ഥം — എണ്ണച്ചക്ക്

യെരൂശലേമിനു കിഴക്കു ഒലിവുമലയുടെ ചരിവിൽ (മത്താ, 26:30) കിദ്രോൻ തോടിന്നപ്പുറത്തുള്ള ഒരു തോട്ടം. (യോഹ, 18:1). യേശുവും ശിഷ്യന്മാരും ഇടയ്ക്കിടെ അവിടെ പോകാറുണ്ടായിരുന്നു. യേശുവിന്റെ പീഡാനുഭവത്തിന്റെ രംഗം ഇതാണ്. യൂദാ ക്രിസ്തുവിനെ ഒറ്റിക്കൊടുത്തതും ക്രിസ്തു ബന്ധിക്കപ്പെട്ടതും ഈ തോട്ടത്തിലാണ്. (മർക്കൊ, 14:32-52). ഗെത്ത്ശെമനയിൽ യേശു മുട്ടുകുത്തി പ്രാർത്ഥിച്ചതു കൊണ്ടാണ് ക്രൈസ്തവർ മുട്ടിന്മേൽ നിന്ന് പ്രാർത്ഥിക്കുന്നത്. (ലൂക്കൊ, 22:41). കിദ്രോനു മുകളിലുള്ള പാലത്തിന്നരികെ യെരീഹോയുടെ കിഴക്കുഭാഗത്തായിട്ടാണ് പരമ്പരാഗതമായി അംഗീകരിച്ചിരിക്കുന്ന സ്ഥാനം. എ.ഡി. 7-ാം നൂറ്റാണ്ടോളം പഴക്കമുള്ള ഒലിവുവൃക്ഷങ്ങൾ ഇവിടെ ഉണ്ട്. 1848-ൽ ഫ്രാൻസിസ്കൻ സന്യാസിമാർ 50 മീററർ സമചതുരമുള്ള തോട്ടത്തെ മതിൽ കെട്ടിയടച്ചു. യുസിബെയൊസും ജെറോമും നിർണ്ണയിച്ചിട്ടുളള സ്ഥാനവുമായി ഇതൊക്കുന്നു. ഒരു സമീപ സ്ഥാനത്തെയാണ് അർമ്മേനിയൻ, ഗ്രീക്ക്, റഷ്യൻ സഭകൾ ഗത്ത്ശെമനയുടെ സ്ഥാനമായി വേർതിരിക്കുന്നത്. വിശുദ്ധമറിയയുടെ പള്ളിയുടെ വടക്കുകിഴക്കായി തീർത്ഥാടകർക്കുവേണ്ടി നിർമ്മിച്ചിട്ടുള്ള ഏകാന്തമായ വലിയ തോട്ടങ്ങളുണ്ട്. തോംസന്റെ അഭിപ്രായത്തിൽ ഇവിടമാണ് ഗെത്ത്ശെമനയുടെ കൃത്യസ്ഥാനം. കർത്താവിന്റെ കാലത്തുളള ഒലിവു വൃക്ഷങ്ങളൊന്നും ഇന്നില്ല. എ.ഡി. 70-ൽ തീത്തൊസ് ചക്രവർത്തി എല്ലാ ഒലിവു വൃക്ഷങ്ങളെയും മുറിച്ചുകളഞ്ഞതായി ജൊസീഫസ് രേഖപ്പെടുത്തിയിട്ടുണ്ട്.

ഗില്ഗാൽ

ഗില്ഗാൽ (Gilgal)

പേരിനർത്ഥം — വൃത്തം, ഉരുട്ടൽ

യെരീഹോവിനും യോർദ്ദാൻ നദിക്കും ഇടയ്ക്കു യെരീഹോവിനു കിഴക്കുള്ള സ്ഥലം. ഈ ഗില്ഗാലിന്റെ കൃത്യമായ സ്ഥാനം ഇന്നും അവ്യക്തമാണ്. പ്രാചീന യെരീഹോവിന് (തേൽ എസ്-സുൽത്താൻ), രണ്ടു കിലോമീറ്റർ വടക്കുകിഴക്കായി കിടക്കുന്ന കിർബത് എൽ-മെഫ്ജിറിന് (Khirbet el-Mefjir) നേരെ വടക്കുള്ള സ്ഥാനമാണിതെന്നു ജെ. മ്യൂളൻബർഗ് പറയുന്നു. ഈ നിഗമനത്തിനു ഉപോദ്ബലകമായി പഴയനിയമ പരാമർശങ്ങളെയും ജൊസീഫസ്, യൂസീബെയൂസ് തുടങ്ങിയ പില്ക്കാല എഴുത്തുകാരുടെ സാക്ഷ്യങ്ങളെയും ഉദ്ധരിക്കുന്നു. ഇവിടെ നടന്ന ഒരു പരീക്ഷണ ഖനനം പൗരാണിക അയോയുഗത്തിന്റെ അവശിഷ്ടങ്ങളെ വെളിച്ചത്തു കൊണ്ടുവന്നു. 

യോർദ്ദാൻ കടന്ന യിസ്രായേൽ മക്കളുടെ ആദ്യതാവളം ഗില്ഗാലായിരുന്നു. (യോശു, 4:19). കനാൻ ആക്രമണവുമായി ബന്ധപ്പെട്ട പല സംഭവങ്ങൾക്കും ഗില്ഗാൽ കേന്ദ്രമായി വർത്തിച്ചു. യിസ്രായേൽ മക്കൾക്കു കടക്കുന്നതിനുവേണ്ടി ദൈവം യോർദ്ദാനെ വറ്റിച്ചതിന്റെ സ്മാരകമായി നദിയുടെ മദ്ധ്യത്തിൽ നിന്നെടുത്ത പ്രന്തണ്ടു കല്ലുകളെ യോശുവ ഗില്ഗാലിൽ സ്ഥാപിച്ചു. (യോശു, 4:8, 19-24). മരുഭൂമിയിൽ വച്ചു ജനിച്ച എല്ലാ യിസ്രായേല്യ പുരുഷപ്രജകളെയും ഗില്ഗാലിൽ വച്ച് പരിച്ഛേദനം കഴിച്ചു. കനാനിൽ വച്ചുള്ള ആദ്യത്തെ പെസഹ നടത്തിയതും (യോശു, 5:9,10), മന്ന നിന്നതും ഗില്ഗാലിൽ വച്ചായിരുന്നു. (യോശു, 5:11,12). ഗില്ഗാലിൽ നിന്നാണ് യെരീഹോവിനെതിരെ യോശുവ യിസ്രായേൽമക്കളെ നയിച്ചത്. (യോശു, 6:11,14). ഗിബെയോന്യർ പ്രച്ഛന്നരായി യോശുവയുടെ അടുക്കൽ വന്നു യിസായേലുമായി ഉടമ്പടിയിൽ പ്രവേശിച്ചു. (യോശു, 9:3-15). തുടർന്നു ഗിബെയോൻ ആക്രമണ വിധേയമായപ്പോൾ യോശുവയുടെ സൈന്യം ഗിഗാലിൽനിന്ന് രാത്രിമുഴുവൻ നടന്ന് അഞ്ച് അമോര്യ രാജാക്കന്മാരെയും പരാജയപ്പെടുത്തി. (യോശു, 10:1-5). ഗോത്രങ്ങൾക്ക് പ്രദേശങ്ങൾ വീതിച്ചുകൊടുത്തതും ഗില്ഗാലിൽ വച്ചായിന്നു. (യോശു, 14:6). ഇങ്ങനെ ദൈവം മിസ്രയീമിൽ നിന്ന് യിസ്രായേൽ മക്കളെ വീണ്ടടുത്തതിന്റെ സ്മാരകവും വർത്തമാനകാല വിജയത്തിൻ്റെ അടയാളവും ഗില്ഗാലാണ്. ഇനിയും നേടേണ്ടിയിരുന്ന അവകാശത്തിന്റെ വാഗ്ദത്തത്തെ ഗില്ഗാലിൽ വച്ചു അവർ മുൻകൂട്ടിക്കണ്ടു. 

ദൈവത്തിന്റെ കരുതൽ മറന്നുകളഞ്ഞ യിസ്രായേലിന്റെ ന്യായവിധിക്കായി യഹോവയുടെ ഒരു ദൂതൻ ഗില്ഗാലിൽ നിന്നു ബോഖീമിലേക്കു വന്നു. (ന്യായാ, 2:1). യിസ്രായേലിന്റെ മോചനത്തിനുവേണ്ടി മോവാബ്യ രാജാവിനെ വധിക്കുവാൻ ഏഹൂദ് ഗില്ഗാലിൽ നിന്നുവന്നു. (ന്യായാ, 3:19). ന്യായപാലനാർത്ഥം ശമൂവേൽ ഗില്ഗാലും ചുറ്റിസഞ്ചരിക്കുക പതിവായിരുന്നു. (1ശമൂ, 7:16). ശൗലിന്റെ രാജത്വം ഗില്ഗാലിൽ വച്ചു പുതുക്കിയശേഷം സമാധാനയാഗങ്ങൾ കഴിച്ചു. (1ശമൂ, 11:14,15). ഗില്ഗാലിൽ ഏഴുദിവസം ശമൂവേൽ പ്രവാചകനെ കാത്തിരുന്നിട്ടും കാണാത്തതുകൊണ്ട് ശൗൽ ഹോമയാഗവും സമാധാനയാഗവും കഴിച്ചു. (1ശമൂ, 13:8-14). അമാലേക്യ യുദ്ധത്തിൽ ശൗൽ കാട്ടിയ അനുസരണക്കേടു കാരണമായി ശമൂവേലും ശൗലും ഗില്ഗാലിൽവച്ച് എന്നേക്കുമായി വേർപിരിഞ്ഞു. (1ശമൂ, 15:12-35). 

അബ്ശാലോമിന്റെ വിഫലമായ വിപ്ലവത്തിനു ശേഷം യെഹൂദാപുരുഷന്മാർ ദാവീദിനെ എതിരേറ്റു കൊണ്ടുവരേണ്ടതിനു ഗില്ഗാലിൽ ചെന്നു. (2ശമൂ, 19:15-40). ആഹാബിൻ്റെയും യെഹോരാമിന്റെയും കാലത്ത് ഏലീയാ പ്രവാചകൻ സ്വർഗ്ഗത്തിലേക്കു എടുക്കപ്പെടുന്നതിനു മുമ്പായി ഏലീയാവും എലീശയും കൂടി ഗില്ഗാലിൽ നിന്നാണ് പുറപ്പെട്ടത്. എലീശാ പായസക്കലത്തിലെ പേച്ചുരയുടെ വിഷം ഇല്ലാതാക്കിയതും ഇവിടെ വച്ചുതന്നെ. (2രാജാ, 4:38-40). ബി.സി. 8-ാം ശതകത്തിൽ ഉസ്സീയാ രാജാവിന്റെ കാലം മുതൽ ഹിസ്കീയാവിന്റെ കാലംവരെ ബേഥേൽ പോലെ ഗില്ഗാലും അനാത്മീയമായ ആരാധനാ കേന്ദ്രമായിരുന്നു. പ്രവാചകന്മാരായ ആമോസും (4:4; 5:5), ഹോശേയയും (4:15; 9:15; 12:11) അതിനെ കുറ്റപ്പെടുത്തി. യഹോവയുടെ നീതിപ്രവൃത്തികളെ അറിയേണ്ടതിനു ഗിത്തീം മുതൽ ഗില്ഗാൽവരെ സംഭവിച്ച പൂർവ്വചരിത്രം ഓർക്കാൻ മീഖാ പ്രവാചകൻ  ജനത്തെ ആഹ്വാനം ചെയ്തു. (6:5).

ഗിലെയാദ്

ഗിലെയാദ് (Gilead)

പേരിനർത്ഥം – സാക്ഷ്യകൂമ്പാരം

യോർദ്ദാൻ നദിയുടെ കിഴക്കുഭാഗത്തു കിടക്കുന്ന യിസ്രായേലിൻ്റെ പ്രദേശത്തെയാണ് പൊതുവെ ഗിലെയാദ് എന്നു വിളിക്കുന്നത്. ഗലീലാക്കടലിന്റെ തെക്കെ അറ്റം മുതൽ ചാവുകടലിന്റെ വടക്കെ അറ്റം വരെയും കിഴക്കു യോർദ്ദാൻ മുതൽ മരുഭൂമിവരെയും ഗിലെയാദ് വ്യാപിച്ചുകിടക്കുന്നു. ഗിലെയാദിനു വടക്കു ബാശാനും തെക്കു അർണോൻ നദിക്കു വടക്കുള്ള സമതലപ്രദേശവും കിഴക്കു അമ്മോൻ പ്രദേശവും കിടക്കുന്നു. (ആവ, 2:36,37; 3:8-10). ഗിലെയാദിനു രണ്ടു ഭാഗങ്ങളുണ്ട്. സംഖ്യാ 32:40-ൽ ഗിലെയാദ് ദേശമെന്നു മാത്രമേ പറഞ്ഞിട്ടുള്ളൂ. എന്നാൽ ആവർത്തനം 3:13-ൽ മനശ്ശെയുടെ പാതിഗോത്രത്തിനു കൊടുത്തത് ശേഷം ഗിലെയാദ് അഥവാ പാതിഗിലെയാദ് എന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. (യോശു, 13:31). മനശ്ശെയുടെ പാതിഗോത്രത്തിന് കൊടുത്തതിനു തെക്കു ഗാദ്യർക്കും രൂബേന്യർക്കും ഉള്ള പ്രദേശത്തെ ഗിലെയാദ് മലനാട്ടിന്റെ പാതി എന്നു പ്രത്യേകം പറഞ്ഞിട്ടുണ്ട്. (ആവ, 3:12). സമുദ്ര നിരപ്പിൽ നിന്ന് താഴെ 213 മീറ്റർ മുതൽ (യോർദ്ദാൻ താഴ്വരയിൽ) 1000 മീറ്റർ ഉയരം വരെ കിടക്കുന്ന പ്രദേശമാണ് ഗിലെയാദ്. മഞ്ഞുകാലത്ത് സമൃദ്ധിയായ വർഷപാതവും വേനൽക്കാലത്ത് ധാരാളം മഞ്ഞും ലഭിക്കുന്നു. അനേകം അരുവികളുള്ള ഫലഭൂയിഷ്ഠമായ ഈ പ്രദേശത്തു വനം സമൃദ്ധിയായി വളരുന്നു. ഗിലെയാദിലെ സുഗന്ധതൈലം പ്രസിദ്ധമാണ്. (യിരെ, 8:22; 46:11; 51:8). ഇവിടെയുള്ള പീഠഭൂമി കന്നുകാലി വളർത്തലിനും പയറു കൃഷിക്കും അനുയോജ്യമാണ്. മുന്തിരിത്തോട്ടങ്ങൾ സമൃദ്ധിയായി ഉണ്ട്. (സംഖ്യാ, 21:22; 32:1). യബ്ബോക് തോടിന്റെ ഒരുഭാഗം ഇതിനെ രണ്ടായി വിഭജിക്കുന്നു. ലാബാന്റെ അടുക്കൽനിന്നും ഓടിപ്പോയ യാക്കോബ്  ഗിലെയാദിൽ കൂടാരമടിച്ചു. (ഉല്പ, 31:7-43). ഇവിടെവച്ച് യാക്കോബ് ലാബാനുമായി ഉടമ്പടി ചെയ്തു. (ഉല്പ, 31:47). ഉടമ്പടിയെ ഉറപ്പാക്കാൻ കൂട്ടിയ കൽക്കൂമ്പാരമാണ് ഗലേദ്. പില്ക്കാലത്ത് ഗിലെയാദ് മലയും (ഉല്പ, 31:25), ഗിലെയാദ് നാടും (സംഖ്യാ, 32:1) കൂടിചേർന്ന മുഴുവൻ പ്രദേശവും ഗിലെയാദ് എന്നു അറിയപ്പെട്ടു. 

യിസ്രായേൽ മക്കൾ കനാനിൽ പ്രവേശിക്കുന്നതിനു മുമ്പ് യബ്ബോക് താഴ്വരയ്ക്കു തെക്കുള്ള ഗിലെയാദ് പ്രദേശം അമോര്യരാജാവായ സീഹോന്റെ കൈവശമായിരുന്നു. തെക്കുഭാഗം ബാശാൻ രാജാവായ ഓഗു ഭരിച്ചിരുന്നു. (യോശു, 12:1-4). മോശെയുടെ നേതൃത്വത്തിൽ യിസ്രായേൽ മക്കൾ രണ്ടുരാജാക്കന്മാരെയും തോല്പിച്ചു. (സംഖ്യാ, 21:21-24, 31-35). രൂബേന്യർക്കും ഗാദ്യർക്കും വളരെയധികം ആടുമാടുകൾ ഉണ്ടായിരുന്നു. ഗിലെയാദ് ദേശം ആടുമാടുകൾ വളർത്തുവാൻ പറ്റിയ സ്ഥലം എന്നു കണ്ട് പ്രസ്തുത പദേശം തങ്ങൾക്കവകാശമായി നല്കണമെന്ന് അവർ മോശെയോടു അപേക്ഷിച്ചു. (സംഖ്യാ, 32:1-5). എന്നാൽ ഈ രണ്ടു ഗോത്രങ്ങളിലെയും യോദ്ധാക്കൾ യോർദ്ദാൻ കടന്നു വാഗ്ദത്തദേശം ആക്രമിക്കുന്നതിനു സഹായിക്കുമെങ്കിൽ മടങ്ങിവന്നു ദേശം അനുഭവിക്കുവാൻ മോശെ അവരോടു പറഞ്ഞു. (സംഖ്യാ, 32:20-24; 28-30). ഗാദ്യരും രൂബേന്യരും അതു സമ്മതിക്കുകയും തങ്ങൾ വിട്ടേച്ചു പോകുന്ന കുടുംബങ്ങൾക്കായി പട്ടണങ്ങൾ പണിയുകയും ചെയ്തു. (സംഖ്യാ, 32:25-27, 31-38). മനശ്ശെയുടെ പകുതി ഗോത്രത്തിനും യോർദ്ദാന്റെ കിഴക്കു അവകാശം ലഭിച്ചു. (സംഖ്യാ, 32:33,39,40). 

മോശെ മരിക്കുന്നതിനു മുമ്പ് ഗിലെയാദ് സമതലത്തെ പിസ്ഗാമുകളിൽ നിന്നു കണ്ടു. (ആവ, 34:1). ദേശം കീഴടക്കിയശേഷം രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പാതി ഗോത്രവും യോർദ്ദാൻ കരയിൽ ഒരു യാഗപീഠം പണിതു. (യോശു, 22:10). യിസ്രായേലിനു 22 വർഷം ന്യായപാലനം ചെയ്ത യായീർ ഗിലെയാദ്യനായിരുന്നു. (ന്യായാ, 10:3). മനശ്ശെ ഗോത്രത്തിലുള്ള യിഫ്താഹും ന്യായാധിപനായിരുന്നു. (ന്യായാ, 11:1-3). വേശ്യാപുത്രനാകയാൽ സഹോദരന്മാർ അവനെ ആട്ടിയോടിച്ചു. എന്നാൽ കഷ്ടസ്ഥിതിയിൽ ആയപ്പോൾ ഗിലെയാദിലെ മുപ്പന്മാർ യിഫ്താഹിനെ മടക്കിവിളിച്ചു. യിഫ്താഹ് ഗിലെയാദ്യരെ ഒക്കെയും വിളിച്ചുകുട്ടി എഫ്രയീമ്യരോട് യുദ്ധം ചെയ്തു അവരെ തോല്പിച്ചു. (ന്യായാ, 12:57). പിതാവായ ദാവീദിനോടു മത്സരിച്ചപ്പോൾ അബ്ശാലോം സൈന്യത്തെ ചേർത്തത് ഗിലെയാദിൽ വച്ചായിരുന്നു. ഗിലെയാദിൽ ദാവീദിന്റെ സൈന്യവും അബ്ശാലോമിന്റെ സൈന്യവും തമ്മിൽ ഏറ്റുമുട്ടി. അബ്ശാലോമിന്റെ തോൽവിയോടു കൂടി ദാവീദ് ഗിലെയാദ് വിട്ടു മടങ്ങിപ്പോന്നു. (2ശമൂ, 17:24; 18:6-8). യിസ്രായേൽ രണ്ടായി പിരിഞ്ഞപ്പോൾ അരാമ്യർ ഗിലെയാദ് പ്രദേശങ്ങളെ പിടിച്ചെടുത്തു. 

ആഹാബ് രാജാവിന്റെ കാലത്ത് കിഴക്കെ ഗിലെയാദിലുളള ഗാദ്യപട്ടണമായ രാമോത്ത് അരാമ്യരുടെ കൈവശമായിരുന്നു. (1രാജാ, 17:1; 22:3). യേഹുവിന്റെയും യെഹോവാഹാസിൻ്റെയും വാഴ്ചക്കാലത്ത് ഗിലെയാദിന് അധികം പ്രദേശവും നഷ്ടപ്പെട്ടു. അരാമ്യ രാജാക്കന്മാരായ ഹസായേലിൻ്റെയും പുത്രനായ ബെൻ-ഹദദിന്റെയും കാലത്ത് അവർ ഗിലെയാദ് മുഴുവനും കീഴടക്കി. (2രാജാ, 10:32-34; 13:1, 3, 7; ആമോ, 1:3,4). എന്നാൽ യെഹോവാഹാസിന്റെ പുത്രനായ യെഹോവാശ് അരാമ്യരെ മൂന്നു പ്രാവശ്യം തോല്പിക്കുകയും അരാമ്യരുടെ കയ്യിലകപ്പെട്ടു പോയ പട്ടണങ്ങളെ മോചിപ്പിക്കുകയും ചെയ്തു. (2രാജാ, 13:25). യിസ്രായേല്യ രാജാവായ പേക്കഹിന്റെ കാലത്തു അശ്ശൂർ രാജാവായ തിഗ്ളത്ത്-പിലേസർ മൂന്നാമൻ ഗിലെയാദ് നിവാസികളെ പ്രവാസത്തിലേക്കു കൊണ്ടുപോയി. (2രാജാ, 15:29). ഈ സന്ദർഭത്തിൽ അമ്മോന്യർ ഗിലെയാദ് കൈവശപ്പെടുത്തിത്തുടങ്ങി. (സങ്കീ, 83:4-8; യിരെ, 49:1-5).

ഗിബെയോൻ

ഗിബെയോൻ (Gibeon)

പേരിനർത്ഥം – കുന്ന്

യിസ്രായേൽ മക്കൾ കനാൻ ആക്രമിച്ചകാലത്ത് ഗിബെയോൻ ഒരു പ്രധാന നഗരമായിരുന്നു. അവിടെ ഹിവ്യർ വസിച്ചിരുന്നു. (യോശു, 9:17). മൂപ്പന്മാരുടെ സമിതിയാണ് പട്ടണം ഭരിച്ചിരുന്നത്. (യോശു, 9:11; 10:2). യെരീഹോയും ഹായിയും വീണതോടുകുടി തങ്ങൾക്കും ഈ ദുരവസ്ഥ വരുമെന്നു കരുതി ഗിബെയോന്യർ സൂത്രത്തിൽ യോശുവയോടു സഖ്യം ചെയ്തതു. (യോശു, 9:3-17). അവരെ ഭൃത്യന്മാരായി യോശുവ നിയമിച്ചു. അവരുടെ കളളം തെളിഞ്ഞപ്പോൾ യോശുവ അവരെ ശപിച്ചു. യിസ്രായേലിനോടു ചേർന്നതുകൊണ്ടു തെക്കുമലനാട്ടിലെ അമോര്യ രാജാക്കന്മാർ ഗിബെയോനെ ആക്രമിച്ചു. ഗിബെയോന്യരുടെ അപേക്ഷയനുസരിച്ച് യോശുവയും പടജ്ജനവും അവരെ തോല്പിച്ചു. യഹോവ ആകാശത്തിൽനിന്ന് കല്ലമഴ വർഷിച്ച് ഏറെ ശത്രുക്കളെ സംഹരിച്ചു. (യോശു, 9,10 അ). അമോര്യരുമായുള്ള ഈ യുദ്ധത്തിൽ യോശുവയുടെ കല്പനപോലെ സൂര്യൻ ഗിബെയോനിൽ നിശ്ചലമായി നിന്നു. “യഹോവ ഒരു മനുഷ്യന്റെ വാക്കു കേട്ടനുസരിച്ച ആ ദിവസം പോലെ ഒരു ദിവസം അതിന്നു മുമ്പും പിമ്പും ഉണ്ടായിട്ടില്ല; യഹോവ തന്നേയായിരുന്നു യിസ്രായേലിന്നുവേണ്ടി യുദ്ധംചെയ്തതു.” (യോശു, 10:12-14). തുടർന്ന് ഗിബെയോൻ ബെന്യാമീന്യർക്കു നല്കുകയും പിന്നീടു ലേവ്യർക്കായി മാറ്റി വയ്ക്കുകയും ചെയ്തു. (യോശു, 18:25; 21:17). ശൗൽ നോബ് നശിപ്പിച്ചശേഷം സമാഗമനകൂടാരം ഗിബെയോനിൽ പ്രതിഷ്ഠിച്ചു. ദൈവാലയം പണിയുന്നതുവരെ സമാഗമനകൂടാരം അവിടെയായിരുന്നു. (1ദിന, 16:39; 1രാജാ, 3:4,5; 2ദിന, 1:3). നെബൂഖദ്നേസറിന്റെ യെരുശലേം ആക്രമണത്തിനുശേഷം ഗിബെയോൻ ഭരണത്തിന്റെ ആസ്ഥാനം ആയിരുന്നതായി തോന്നുന്നു. (യിരെ, 41:16). പ്രവാസാനന്തരം ഗിബെയോന്യർ സൈരുബ്ബാബേലിനോടൊപ്പം മടങ്ങിപ്പോന്നു. (നെഹെ, 7:25).

ഈശ്-ബോശെത്തും ദാവീദും തമ്മിലുള്ള യുദ്ധം ഗിബെയോനിൽ വച്ചു നടന്നു. (2ശമൂ, 2:8-17). ശൗലിന്റെ ഏഴു പുത്രന്മാർ ഗിബെയോനിൽ വച്ച് വധിക്കപ്പെട്ടു. (2ശമൂ, 21:1-17). ഗിബെയോനിലെ ഒരു വലിയ പാറയുടെ അടുക്കൽ വച്ച് യോവാബ് അമാസയെ കൊന്നു. (2ശമൂ, 20:8). ഗിബെയോൻ മുതൽ ഗേസെർ വരെ ദാവീദ് ഫെലിസ്ത്യരെ തോല്പിച്ചു. (1ദിന, 14:16). ഗിബെയോനിലെ പൂജാഗിരിയിൽ ശുശ്രൂഷിക്കുന്നതിന് ദാവീദ് സാദോക്കിനെ നിയമിച്ചു. (1ദിന, 16:39,40; 21:29). തന്റെ വാഴ്ചയുടെ തുടക്കത്തിൽ യാഗം കഴിക്കാനായി ശലോമോൻ ഗിബയോനിലെത്തി. അവിടെവച്ച് ശലോമോനു യഹോവ സ്വപ്നത്തിൽ പ്രത്യക്ഷനായി. (1രാജാ, 3:3-15; 2ദിന, 1:2-13). താൻ പിടിച്ച പട്ടണങ്ങളിലൊന്നായി ഗിബെയോനെ മിസയീം രാജാവായ ശീശക് രേഖപ്പെടുത്തിയിട്ടുണ്ട്. (1രാജാ, 14:25). അശ്ശൂർ ആക്രമണകാലത്ത് യിസ്രായേല്യരെ രക്ഷിച്ച രംഗം ഗിബെയോനായിരുന്നു. പ്രവാസത്തിൽനിന്നു മടങ്ങിവന്ന ഗിബെയോന്യർ യെരൂശലേമിൻ മതിലുകൾ പുതുക്കിപ്പണിയുന്നതിനു നെഹെമ്യാവിനെ സഹായിച്ചു. (നെഹെ, 3:7). ആധുനിക എജ്-ജിബ് (ejJib) ആണ് ഗിബെയോൻ. യെരൂശലേമിനു 9 കി.മീറ്റർ വടക്കാണ് സ്ഥാനം.

ഗസ്സ

ഗസ്സ (Gaza)

പേരിനർത്ഥം — ശക്തിദുർഗ്ഗം

ഫെലിസ്ത്യരുടെ പഞ്ചനഗരങ്ങളിൽ തെക്കെ അറ്റത്തുളളത്. ഫെലിസ്ത്യരുടെ തലസ്ഥാനമായിരുന്നു ഗസ്സ. ദമ്മേശെക്കിനെപ്പോലെ ഭൂമിയിലെ ഏറ്റവും പ്രാചീന നഗരങ്ങളിലൊന്നാണിത്. അബ്രാഹാമിനു മുമ്പുതന്നെ ഇത് കനാൻ്റെ ഒരതിർത്തി നഗരമായിരുന്നു. (ഉല്പ, 10:19). ഇതിൻറ എബ്രായനാമം അസ്സാ (Azzah) എന്നായിരുന്നു. ഗസ്സയിലെ പൂർവ്വനിവാസികൾ അവ്യരത്രേ. (ആവ, 2:23). അവരെ കഫ്തോര്യർ എന്നറിയപ്പെട്ട ഫെലിസ്ത്യ വർഗ്ഗം കീഴടക്കി. (യോശു, 13:2,3). ഗസ്സയെ യോശുവ യെഹൂദയ്ക്കു നല്കി. (യോശു, 15:47). യോശുവ ഇതിനെ കീഴടക്കിയെങ്കിലും (യോശു, 10:41) അനാക്യർ അവിടെ വസിച്ചിരുന്നു. (യോശു, 11:21,22). യോശുവയുടെ കാലത്തു തന്നെ യിസ്രായേലിനു ഗസ്സ നഷ്ടപ്പെട്ടു. (യോശു, 13:3). ഈ പട്ടണം അവകാശമായി ലഭിച്ച യെഹൂദ അതിനെ തിരിച്ചു പിടിച്ചു. (ന്യായാ, 1:18). ന്യായാധിപന്മാരുടെ കാലത്ത് ഗസ്സയിലെ വേശ്യയുമായി ശിംശോൻ ബന്ധം പുലർത്തി. (ന്യായാ, 16:1-3). വീണ്ടും ഗസ്സയുടെ മേലുള്ള യിസ്രായേലിന്റെ പിടി നഷ്ടപ്പെട്ടിരിക്കാനാണ് സാദ്ധ്യത. കാരണം ശിംശോനെ അവിടെ കളിയാക്കിയതായി നാം വായിക്കുന്നു. (ന്യായാ, 16:2-31). ഫെലിസ്ത്യർ ദൈവത്തിൻ്റെ നിയമപ്പെട്ടകം പിടിച്ചതു മൂലം ഗസ്സയിലെ നിവാസികളും ബാധയ്ക്കു വിധേയരായി. (1ശമൂ, 6:17). ഫിലിപ്പോസ് സുവിശേഷകൻ പ്രവർത്തനരംഗം ഗസ്സ ആയിരുന്നു. (അപ്പൊ, 8:26). 

ഈജിപ്റ്റിൽ നിന്നും പശ്ചിമേഷ്യയിലേക്കുളള വാണിജ്യ മാർഗ്ഗത്തിൽ ഗസ്സയ്ക്കൊരു പ്രധാന സ്ഥാനം ഉണ്ടായിരുന്നു. ബി.സി. 8-ാം നൂറ്റാണ്ടുമുതൽ അശ്ശൂരിന്റെ ആക്രമണങ്ങളുടെ കൂട്ടത്തിൽ ഗസ്സ ഇടയ്ക്കിടെ പരാമർശിക്കപ്പെടുന്നു. ബി.സി. 734-ൽ തിഗ്ലത്ത്-പിലേസർ മൂന്നാമൻ ഗസ്സ പിടിച്ചു. ബി.സി. 722-ൽ സർഗ്ഗോനും ഗസ്സ ആക്രമിച്ചു. തുടർന്നു നഗരം അശ്ശൂരിനോടു കൂറു പുലർത്തി. തന്മൂലം അശൂർ രാജാവായ സൻഹേരീബ് യെരുശലേം രാജാവായ ഹിസ്കീയാവിനെതിരെ യുദ്ധം ചെയ്തപ്പോൾ യെഹൂദയിൽ നിന്നു പിടിച്ച ചില പ്രദേശങ്ങൾ ഗസ്സയിലെ രാജാവായ സില്ലിബലിനു കൊടുത്തു. എന്നാൽ എസർ ഹദോൻ ഈ സഖ്യത വകവയ്ക്കാതെ ഹിത്യ രാജാക്കന്മാരോടൊപ്പം ഗസ്സാരാജാവിന്റെ മേലും ഭാരിച്ച കപ്പം ചുമത്തി. യിരെമ്യാവിന്റെ കാലത്ത് ഈജിപ്റ്റ് ഗസ്സ പിടിച്ചു. (യിരെ, 47:1). ബി.സി. 332-ൽ മഹാനായ അലക്സാണ്ഡർ ഗസ്സ കൈവശപ്പെടുത്തി. ആമോസ് (1:6,7) സെഫന്യാവ് (2:4) സെഖര്യാവ് (9:5) എന്നിവർ പ്രവചിച്ചതുപോലെ ഗസ്സ ശൂന്യമായി. ആധുനിക ഗസ്സ പ്രാചീന പട്ടണത്തിന്റെ സ്ഥാനത്തു തന്നെയാണ്. ഇന്നവിടം അറബി അഭയാർത്ഥികളെക്കൊണ്ടു നിറഞ്ഞിരിക്കുന്നു. ബി.സി. 96-ൽ മക്കാബ്യർ പട്ടണത്തെ വാളിനും അഗ്നിക്കും ഇരയാക്കി. തുടർന്നു ഗസ്സ സിറിയയ്ക്കും റോമിനും അധീനമായി. ഫിലിപ്പോസ് എത്യോപ്യൻ ഷണ്ഡനെക്കണ്ടത് “തെക്കോട്ടു യെരുശലേമിൽ നിന്നും ഗസ്സയ്ക്കുളള നിർജ്ജനമായ വഴിയിൽ” വച്ചാണ്. (പ്രവൃ, 8:26). ഒരിക്കൽ ഗസ്സ ഒരു ക്രൈസ്തവ സഭയുടെയും ബിഷപ്പിന്റെയും ആസ്ഥാനമായിരുന്നു. എ.ഡി. 634-ൽ അതു മുസ്ലീങ്ങളുടേതായി മാറി. ഇന്നു വളരെക്കുറച്ചു കിസ്ത്യാനികളേ ഇവിടെയുളളു.