അബ്രാഹാമിന്റെ സഹോദരനായ നാഹോരിന്റെ പുത്രനും ലാബാന്റെയും റിബെക്കയുടെയും പിതാവും. (ഉല്പ, 22:22,23; 24:15, 24, 47; 28:2). നിന്റെ അപ്പന്റെ വീട്ടിൽ ഞങ്ങൾക്കു രാപാർക്കുവാൻ ഇടമുണ്ടോ എന്നു അബ്രാഹാമിന്റെ ദാസൻ റിബെക്കയോടു ചോദിച്ചപ്പോൾ, അവൾ ഓടിച്ചെന്നു വീട്ടുകാരെ ഈ വിവരം അറിയിച്ചു. (ഉല്പ, 24:23, 28). റിബെക്കയുടെ വിവാഹത്തെ സംബന്ധിച്ചു ലാബാനും ബെഥൂവേലും ‘ഈ കാര്യം യഹോവയാൽ വരുന്നു’ എന്നു പറഞ്ഞു. (ഉല്പ, 24:50). കാര്യങ്ങളെല്ലാം ക്രമീകരിക്കുന്നതു ലാബാനാണ്. വാർദ്ധക്യം കൊണ്ടോ കഴിവുകേടുകൊണ്ടോ കുടുംബ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തുവാൻ ബെഥൂവേലിനു കഴിഞ്ഞിരുന്നില്ല. ബെഥൂവേലിനെ അരാമ്യൻ എന്നു പറഞ്ഞിട്ടുണ്ട്. (ഉല്പ, 25:20; 28:35).
ഇയ്യോബിന്റെ കഷ്ടതയിൽ അവനെ ആശ്വസിപ്പിക്കാൻ വന്ന മൂന്നു സ്നേഹിതന്മാരിൽ രണ്ടാമൻ ശൂഹ്യനായ ബിൽദാദ് ആണ്. (ഇയ്യോ, 2:11). അബ്രാഹാമിനു കെതുറയിൽ ജനിച്ച ശൂവഹിന്റെ (ഉല്പ, 25:2) വംശത്തിലുള്ളവനായിരിക്കണം ബിൽദാദ്. ഒരറബിഗോത്രത്തിന്റെ തലവനായിരുന്നു ശൂവഹ്. ബിൽദാദ് ഒരു പാരമ്പര്യവാദി ആയിരുന്നു. (ഇയ്യോ, 8:8-10). ഇയാൾ മൂന്നു പ്രഭാഷണങ്ങൾ നടത്തി. ഒന്നാമത്തെ പ്രഭാഷണത്തിൽ (8 അ) ഇയ്യോബിന്റെ മക്കളുടെ മരണം അവരുടെ അതിക്രമം കൊണ്ടാണെന്നു പറഞ്ഞു. രണ്ടാം പ്രഭാഷണത്തിൽ (18 അ) ദുഷ്ടന്മാർക്കു വരുന്ന താൽക്കാലിക ദോഷങ്ങളെയും ഇയ്യോബിന്റെ തിന്മകളെയും വിശദമാക്കി. മൂന്നാം പ്രഭാഷണത്തിൽ ഇയ്യോബിന്റെ വാദമുഖങ്ങൾക്കു മറുപടി പറയാൻ കഴിവില്ലാതെ ദൈവമഹത്വത്തിലും മനുഷ്യന്റെ ഏതുമില്ലായ്മയിലും പിടിച്ചു നിന്നു. ഒടുവിൽ ഇയ്യോബ് ബിൽദാദിനു വേണ്ടി അപേക്ഷിച്ചു. (42:9).
മെസൊപ്പൊട്ടേമ്യയിലെ പെഥോരിൽ പാർത്തിരുന്ന ഒരു പ്രശ്നക്കാരൻ. (ആവ, 23:4). ബെയോരിന്റെ മകനായ ബിലെയാമിനു സത്യദൈവത്തെക്കുറിച്ചു അല്പമായ പരിജ്ഞാനം ഉണ്ടായിരുന്നു. തന്റെ കഴിവുകൾ ദൈവത്തിൽ നിന്നു ലഭിച്ചതാണെന്നു അവൻ ഏറ്റു പറയുന്നുണ്ട്. യിസ്രായേൽ ജനം മോവാബ് സമതലത്തിൽ താവളമടിച്ചിരിക്കുകയായിരുന്നു. മോവാബ് രാജാവായ ബാലാക് യിസ്രായേലിനെതിരെ മിദ്യാന്യരുമായി കൂട്ടുകൂടി. ബിലെയാം വന്ന് യിസ്രായേൽ ജനത്തെ ശപിക്കേണ്ടതിനു മോവാബ് രാജാവ് പെഥോരിലേക്കു പ്രഭുക്കമാരെ അയച്ചു. പ്രഭുക്കന്മാരുടെ അപേക്ഷ ബിലെയാമിനു സ്വീകാര്യമായി തോന്നിയില്ല. അന്നുരാത്രി അവിടെ കഴിയുവാൻ പ്രഭുക്കന്മാരോടു പറഞ്ഞു. ദൈവം അനുവദിക്കാത്തതു കൊണ്ടു ബിലെയാം പ്രഭുക്കന്മാരെ മടക്കി അയച്ചു. അവർ ബാലാക്കിന്റെ അടുക്കലേക്കു മടങ്ങിവന്നു. വീണ്ടും മോവാബ്യർ ബിലെയാമിന്റെ അടുക്കൽ ചെന്നു ധാരാളം പ്രതിഫലവും പദവിയും വാഗ്ദാനം ചെയ്തു, ബിലെയാമിനെ നിർബ്ബന്ധിച്ചു. ദൈവം വെളിപ്പെടുത്തുന്നതു മാത്രമേ പറയൂ എന്നു ബിലെയാം മറുപടി പറഞ്ഞു. അവരോടു രാത്രി അവിടെ താമസിക്കുവാനാവശ്യപ്പെട്ടു. പിറ്റേദിവസം പ്രഭുക്കന്മാരോടൊപ്പം ബിലെയാം യാത്ര തിരിച്ചു. എന്നാൽ യഹോവയുടെ ദൂതൻ വഴിയിൽ നിന്നു തടഞ്ഞു. ബിലെയാം ദൂതനെ കണ്ടില്ല. ദൂതന്റെ സാന്നിദ്ധ്യം മനസ്സിലാക്കിയ കഴുത ഒഴിഞ്ഞുപോകാൻ ശ്രമിച്ചു. മൂന്നാം പ്രാവശ്യവും ദൂതനെക്കണ്ടപ്പോൾ കഴുത വീണു. ക്രൂദ്ധനായ ബിലെയാം കഴുതയെ അടിച്ചു. ഉടൻ കഴുത വായ്തുറന്നു സംസാരിച്ചു. അപ്പോഴാണ് ബിലെയാം ദൈവദൂതനെ കണ്ടത്. ദൈവം കല്പിക്കുന്നതു മാത്രമേ പറയാവൂ എന്നു പറഞ്ഞ് ബിലെയാമിനു പോകാൻ അനുമതി നല്കി. ബാലാക്കിനെ കണ്ട ഉടൻ ബിലെയാം ഇതു വെളിപ്പെടുത്തി. ബിലെയാമിന്റെ നിർദ്ദേശമനുസരിച്ചു ഏഴു യാഗപീഠം നിർമ്മിച്ചു. ബാലാക്കും ബിലെയാമും ഓരോന്നിലും ഒരു കാളയെയും ഒരു ആട്ടുകൊറ്റനെയും അർപ്പിച്ചു. മൂന്നുപ്രാവശ്യം യിസ്രായേലിനെതിരെ സംസാരിക്കുവാൻ ബിലെയാം ശ്രമിച്ചു. പക്ഷേ അപ്പോഴെല്ലാം ദൈവനിയന്ത്രണത്തിനു വിധേയമായി യിസ്രായേലിനെ അനുഗ്രഹിക്കുകയാണ് ചെയ്തത്. യിസ്രായേലിനെ പരാജയപ്പെടുത്തുവാൻ അവരെ ദുർന്നടപ്പിലേക്കു പ്രലോഭിപ്പിക്കുകയാണു വേണ്ടതെന്നു ബിലെയാം ബാലാക്കിനുപദേശം നല്കി. മോവാബ്യ സ്ത്രീകളുമായി യിസ്രായേല്യർ പരസംഗം ചെയ്യുകയും (സംഖ്യാ, 31:16) അതിന്റെ ശിക്ഷ അവർ അനുഭവിക്കുകയും ചെയ്തു. (സംഖ്യാ, 25:1-12). തുടർന്നു മിദ്യാന്യരുമായുണ്ടായ യുദ്ധത്തിൽ യിസ്രായേൽ അവരെ തോല്പിക്കുകയും ബിലെയാമിനെ കൊല്ലുകയും ചെയ്തു. (സംഖ്യാ, 31:8).
സംഖ്യാ 22-24 വരെ മൂന്നദ്ധ്യായങ്ങളിൽ ബിലെയാം എന്ന പേര് 50 പ്രാവശ്യം പറഞ്ഞിട്ടുണ്ട്. ദൈവത്തെ അറിഞ്ഞവനും ദൈവത്തിൽ നിന്നു അരുളപ്പാടുകൾ ലഭിച്ചവനുമായിരുന്നു ബിലെയാം. എങ്കിലും അവൻ ദൈവജനത്തെ ശപിക്കുവാൻ പുറപ്പെട്ടു. ബിലെയാം ഒരു പ്രശ്നക്കാരനായിരുന്നു. (യോശു, 13:22). യിസ്രായേലിനെ ശപിക്കാതെ മടങ്ങിപ്പോയി എങ്കിലും യിസ്രായേലിനെ ബാൽ-പെയോർ പൂജയിലേക്കു വശീകരിക്കുവാൻ മിദ്യാന്യരെ ഉപദേശിച്ചു. തത്ഫലമായി 24000 യിസ്രായേല്യർ മരിച്ചു. (സംഖ്യാ, 25:9). ബിലെയാമിന്റെ വഞ്ചന (യൂദാ, 11), ബിലെയാമിന്റെ വഴി (2പത്രൊ, 2:15) ബിലെയാമിന്റെ ഉപദേശം (വെളി, 2:14) എന്നിവയ്ക്കെതിരെ പുതിയ നിയമത്തിൽ താക്കീതുകൾ നല്കിയിട്ടുണ്ട്. ദൈവത്തിന്റെ കൃപാവരം സാമ്പത്തിക നേട്ടത്തിന് ഉപയോഗിക്കുന്നതാണ് ബിലെയാമിന്റെ വഴി. (2പത്രൊ, 2:15). വിശുദ്ധിയും വേർപാടും ഉപേക്ഷിച്ച് ഭൗമികത്വത്തോട് അനുരൂപപ്പെട്ടു ജീവിക്കുവാനുള്ള ഉപദേശമാണ് ബിലെയാമിന്റെ ഉപദേശം. (വെളി, 2:14). തനിക്കു ശപിക്കുവാൻ കഴിയാത്ത ജനത്തെ വഷളാക്കുവാനുള്ള ഉപദേശം ബിലെയാം ബാലാക്കിനു നല്കി. (സംഖ്യാ, 31:15,16; 22:5; 23:8). യിസ്രായേലിനെക്കൊണ്ടു മോവാബ്യസ്ത്രീകളെ വിവാഹം കഴിപ്പിക്കുവാനും ആത്മീയമായ ദുർന്നടപ്പ് ആചരിക്കുവാനും ബിലെയാം പ്രേരിപ്പിച്ചു. (യാക്കോ, 4:4).
സിപ്പോരിന്റെ മകൻ; മോവാബ്യ രാജാവ്. (സംഖ്യാ, 22:2-4). യിസ്രായേല്യ സൈന്യത്തിന്റെ വരവുകണ്ടു ഭയന്ന് അവരെ ശപിക്കുവാനായി ബാലാക് ബിലെയാമിനെ വിളിച്ചു വരുത്തി. യിസ്രായേലിനെ ശപിക്കുന്നതിനു പകരം ബിലെയാം അനുഗ്രഹിച്ചു. തന്റെ പദ്ധതി പരാജയപ്പെട്ടതു നിമിത്തം വിഗ്രഹാർപ്പിതം തിന്നേണ്ടതിന്നും ദുർന്നടപ്പു ആചരിക്കേണ്ടതിനും ബാലാക് യിസ്രായേലിനെ പ്രലോഭിപ്പിച്ചു. ബിലെയാം നല്കിയ നിർദ്ദേശം അനുസരിച്ചാണ് ബാലാക് പ്രവർത്തിച്ചത്. (സംഖ്യാ, 25:1-3; വെളി, 2:14).
നേര്യാവിന്റെ പുത്രനും സെരായാവിന്റെ സഹോദരനുമായ ബാരൂക് സിദെക്കീയാ രാജാവിന്റെ കൊട്ടാരത്തിൽ മാന്യമായ സ്ഥാനം അലങ്കരിച്ചിരുന്നു. (യിരെ, 36:14; 51:59). യിരെമ്യാപ്രവാചകന്റെ വിശ്വസ്ത മിത്രവും എഴുത്തുകാരനുമായിരുന്നു. യെഹോയാക്കീം രാജാവിന്റെ നാലാം വർഷത്തിൽ യിരെമ്യാവിന്റെ പ്രവചനങ്ങൾ രേഖപ്പെടുത്തി ജനത്തെ വായിച്ചു കേൾപ്പിക്കുവാൻ ബാരുക് നിയോഗിക്കപ്പെട്ടു. ആ വർഷവും അടുത്ത വർഷവും ബാരൂക് അതു ചെയ്തു. (യിരെ, 36:4,14,15, 32). അനന്തരം പ്രഭുക്കന്മാരെയും അതു സ്വകാര്യമായി വായിച്ചു കേൾപ്പിച്ചു. യിരെമ്യാപ്രവാചകനിൽ നിന്നു കേട്ടതാണെന്നു ബാരൂക് പ്രഭുക്കന്മാരോടു പറഞ്ഞു. ആ ചുരുൾ രാജാവിന്റെ അടുക്കൽ കൊണ്ടുവന്നപ്പോൾ അദ്ദേഹം അതിനെ കത്തി കൊണ്ടു മുറിച്ചു നെരിപ്പോടിലെ തീയിലിട്ടു ചുട്ടുകളഞ്ഞു. (യിരെ, 36 : 21-25). യിരെമ്യാവിനെയും ബാരൂക്കിനെയും തടവിലാക്കുവാൻ രാജാവു കല്പന കൊടുത്തു. യിരെമ്യാവു പറഞ്ഞതനുസരിച്ച് ബാരൂക് പിന്നെയും ഒരു ചുരുൾ എഴുതി. ഈ ചുരുളിൽ ആദ്യത്തെ ചുരുളിൽ ഉണ്ടായിരുന്നതിൽ കൂടുതലായി യെഹോയാക്കീമിന്റെയും കുടുംബത്തിന്റെയും നാശത്തെ സംബന്ധിക്കുന്ന പ്രവചനവും രേഖപ്പെടുത്തി. യെഹൂദയ്ക്ക് നേരിടുവാൻ പോകുന്ന നാശത്തിൽ നിന്നു ബാരൂക്കിനെ ഒഴിവാക്കുമെന്നു യഹോവ അവനു ഉറപ്പു നല്കി. (യിരെ, 45:1-5). യെരുശലേം നിരോധനകാലത്തു യിരെമ്യാവു തന്റെ ഇളയപ്പന്റെ മകനായ ഹനമെയേലിനോടു അനാഥോത്തിലെ നിലം വാങ്ങി അതിന്റെ ആധാരം സൂക്ഷിക്കുവാൻ ബാരൂക്കിനെ ഏല്പിച്ചു. (യിരെ, 32:1-16). കല്ദയർക്കനുകൂലമായി യിരെമ്യാവിനെ സ്വാധീനിക്കുന്നുവെന്നു ബാരൂക്കിനെ കുറ്റപ്പെടുത്തി. (യിരെ, 43:3). പ്രവാചകനോടൊപ്പം ബാരൂക്കിനെയും കാരാഗൃഹത്തിലടച്ചു. യെരുശലേമിന്റെ പതനം വരെ കാരാഗ്യഹത്തിൽ കഴിഞ്ഞു. നെബുഖദ്നേസരിന്റെ അനുവാദത്തോടു കൂടി യിരെമ്യാവിനോടൊപ്പം ബാരൂക് മിസ്പയിൽ വസിച്ചു. യിരെമ്യാവിനെയും ബാരൂക്കിനെയും ശത്രുക്കൾ മിസയീമിലേക്കു കൊണ്ടുപോയി. (യിരെ, 43:1-7). ബാരൂക്കിന്റെ അന്ത്യനാളുകളെക്കുറിച്ചു വ്യക്തമായ അറിവില്ല. യിരെമ്യാവിന്റെ മരണശേഷം ബാരൂക് ബാബിലോനിൽ പോയി എന്നും യെരൂശലേം നാശത്തിന്റെ പന്ത്രണ്ടാം വർഷം മരിച്ചു എന്നും ഒരു പാരമ്പര്യമുണ്ട്. ഒരു കുലീനനാണ് ബാരൂക് എന്നു ജൊസീഫസ് പറഞ്ഞിട്ടുണ്ട്. ബാരൂക്കിന്റെ പേരിൽ ചില അപ്പൊക്രിഫാ പുസ്തകങ്ങൾ എഴുതപ്പെട്ടിട്ടുണ്ട്.
ഒരു കലഹത്തിൽ കൊല ചെയ്തവനായ കവർച്ചക്കാരൻ. (മർക്കൊ, 15:7; ലൂക്കൊ, 23:18, 19). യേശു പീലാത്തോസിന്റെ മുമ്പിൽ വിസ്തരിക്കപ്പെടുമ്പോൾ ബറബ്ബാസ് കാരാഗൃഹത്തിൽ കിടക്കുകയായിരുന്നു. പെസഹയ്ക്ക് ഒരു തടവുപുള്ളിയെ വിട്ടു കൊടുക്കുക പതിവായിരുന്നു. യേശുവിനെ രക്ഷിക്കുവാനുളള താൽപര്യത്തിൽ യേശുവിനെ അവർക്കു വിട്ടുകൊടുക്കാമെന്നു പീലാത്തോസ് പറഞ്ഞു. എന്നാൽ ജനം ബറബ്ബാസിനെ ആവശ്യപ്പെട്ടു. നഗരത്തിൽ ഉണ്ടായ കലഹവും കൊലയും ഹേതുവായി അവൻ തടവിലായിരുന്നു. (ലൂക്കൊ, 23:19). ഒരു കലഹത്തിൽ കൊലചെയ്തവരായ കലഹക്കാരോടു കൂടെ ബറബ്ബാസിനെ ബന്ധിച്ചിരുന്നു വെന്നു മർക്കൊസ് (15:7) വിവരിക്കുന്നു. റോമൻ നിയമമനുസരിച്ചും യെഹൂദനിയമമനുസരിച്ചും ശിക്ഷാർഹനാണ് ബർബ്ബാസ്. എന്നാൽ യേശുവിന്റെ മരണത്തിനു നിലവിളിച്ച യെഹൂദന്മാർ ബറബ്ബാസിന്റെ മോചനമാണ് ആവശ്യപ്പെട്ടത്. (മത്താ, 27:20, 22; മർക്കൊ, 15:10-15; ലൂക്കൊ, 23:17,18; യോഹ, 18:39,40). “പീലാത്തോസ് പുരുഷാരത്തിനു തൃപ്തി വരുത്തുവാൻ ഇച്ഛിച്ചു ബറബ്ബാസിനെ അവർക്കു വിട്ടുകൊടുത്തു യേശുവിനെ ചമ്മട്ടികൊണ്ടു അടിപ്പിച്ചു ക്രൂശിപ്പാൻ എല്പ്പിച്ചു.” (മർക്കൊ, 15:15).
കുപ്ര (സൈപ്രസ്) ദ്വീപിലെ സെർഗ്ഗ്യൊസ് പൗലൊസ് എന്ന ദേശാധിപതിയോടൊപ്പം ഉണ്ടായിരുന്ന ഒരു കള്ളപ്രവാചകൻ. ഇവൻ ദേശാധിപതിയുടെ വിശ്വാസം തടുത്തുകളവാൻ ശ്രമിച്ചു. പൗലൊസ് അവനെ ശപിക്കുകയും അവൻ കുരുടനായിത്തീരുകയും ചെയ്തു. (പ്രവൃ, 13:4-12). എന്നാൽ എലീമാസ് എന്ന വിദ്വാൻ – ഇതാകുന്നു അവന്റെ പേരിന്റെ അർത്ഥം. (പ്രവൃ, 13:8).
അപ്പൊസ്തലനായ പത്രോസിന്റെ കുടുംബനാമം. (മത്താ, 16:17). യേശു പത്രൊസിനെ ബർയോനാ ശിമോനെ എന്നു വിളിച്ചു. എന്നാൽ യോഹന്നാൻ 1:42-ൽ യോഹന്നാന്റെ പുത്രനായ ശിമോൻ എന്നാണ് കാണുന്നത്. “നീ യോഹന്നാന്റെ പുത്രനായ ശിമോൻ ആകുന്നു; നിനക്കു കേഫാ എന്നു പേരാകും എന്നു പറഞ്ഞു; അതു പത്രൊസ് എന്നാകുന്നു.” യോഹന്നാൻ എന്ന പേരിന്റെ സങ്കുചിത രൂപമായിരിക്കണം യോനാ.
യൂദാ ഒഴിഞ്ഞുപോയ സ്ഥാനത്തേക്കു ഒരാളെ തിരഞ്ഞെടുക്കുന്നതിനു നിറുത്തിയ സ്ഥാനാർത്ഥികളിൽ ഒരാൾ. (പ്രവൃ, 1:23). ചീട്ടു വീണത് മത്ഥിയാസിനാണ്. ബർശബായുടെ യഥാർത്ഥ നാമം യോസേഫാണ്. യുസ്തൊസ് എന്ന മറുപേരിലും ഇയാൾ അറിയപ്പെട്ടിരുന്നു.
യെരുശലേം സമ്മേളനത്തിന്റെ തീരുമാനം അന്ത്യാക്കാസഭയെ അറിയിക്കുവാൻ തിരഞ്ഞെടുത്തവരിൽ ഒരാളാണ് ബർശബാസ് എന്ന യൂദാ. മറ്റൊരാൾ ശീലാസായിരുന്നു. (പ്രവൃ, 15:22). അയാൾ പൗലൊസിനോടും ബർന്നബാസിനോടും കൂടെ അന്ത്യൊക്ക്യയിൽ ചെന്നു അവരെ പ്രബോധിപ്പിച്ചു ഉറപ്പിച്ചു. യൂദയും ശീലാസും പ്രവാചകന്മാർ ആകകൊണ്ടു പല വചനങ്ങളാലും സഹോദരന്മാരെ പ്രബോധിപ്പിച്ചു ഉറപ്പിച്ചു.” (പ്രവൃ, 15:32).