Category Archives: Uncategorized

മത്തഥ

മത്തഥ (Mattatha)

പേരിനർത്ഥം – യഹോവയുടെ ദാനം

യേശുവിന്റെ വംശാവലിയിൽ ദാവീദിന്റെ പുത്രനായ നാഥാന്റെ പുത്രൻ. “എല്യാക്കീം മെല്യാവിന്റെ മകൻ, മെല്യാവു മെന്നയുടെ മകൻ, മെന്നാ മത്തഥയുടെ മകൻ, മത്തഥാ നാഥാന്റെ മകൻ, നാഥാൻ ദാവീദിന്റെ മകൻ.” (ലൂക്കൊ, 3:31).

മത്തഥ്യൊസ്

മത്തഥ്യൊസ് (Mattathias)

പേരിനർത്ഥം – യഹോവയുടെ ദാനം

യേശുവിന്റെ വംശാവലിയിൽ ആമോസിന്റെ പുത്രൻ. “യോസേഫിന്റെ മകൻ, യോസേഫ് മത്തഥ്യൊസിന്റെ മകൻ, മത്തഥ്യൊസ് ആമോസിന്റെ മകൻ, ആമോസ് നാഹൂമിന്റെ മകൻ, നാഹൂം എസ്ളിയുടെ മകൻ, എസ്ളി നഗ്ഗായിയുടെ മകൻ.” (ലൂക്കൊ, 3:25).

മത്തഥ്യൊസ്

യേശുവിന്റെ വംശാവലിയിൽ ശെമയിയുടെ മകൻ. “നഗ്ഗായി മയാത്തിന്റെ മകൻ, മയാത്ത് മത്തഥ്യൊസിന്റെ മകൻ, മത്തഥ്യൊസ് ശെമയിയുടെ മകൻ, ശെമയി യോസേഫിന്റെ മകൻ, യോസേഫ് യോദയുടെ മകൻ.” (ലൂക്കൊ, 3:26).

മത്ഥാത്ത്

മത്ഥാത്ത് (Matthat)

പേരിനർത്ഥം – ദൈവദാനം

യേശുവിന്റെ വംശാവലിയിൽ ഹേലിയുടെ പിതാവ്. “യോസേഫ് ഹേലിയുടെ മകൻ, ഹേലി മത്ഥാത്തിന്റെ മകൻ, മത്ഥാത്ത് ലേവിയുടെ മകൻ, ലേവി മെൽക്കിയുടെ മകൻ, മെൽക്കി യന്നായിയുടെ മകൻ.” (ലൂക്കോ, 3:24).

മത്ഥാത്ത്

യേശുവിന്റെ വംശാവലിയിൽ യോരീമിന്റെ പിതാവ്. “ഏർ യോസുവിന്റെ മകൻ, യോശു എലീയേസരിന്റെ മകൻ, എലീയേസർ യോരീമിന്റെ മകൻ, യോരീം മത്ഥാത്തിന്റെ മകൻ, മത്ഥാത്ത് ലേവിയുടെ മകൻ.” (ലൂക്കൊ, 3:2:29).

മത്ഥാൻ

മത്ഥാൻ (Matthan)

പേരിനർത്ഥം – ദാനം

മറിയയുടെ ഭർത്താവായ യോസേഫിന്റെ പിതാമഹൻ. “എലീഹൂദ് എലീയാസരെ ജനിപ്പിച്ചു; എലീയാസർ മത്ഥാനെ ജനിപ്പിച്ചു; മത്ഥാൻ യാക്കോബിനെ ജനിപ്പിച്ചു.” (മത്താ . 1:15).

ബെസലേൽ

ബെസലേൽ (Bezaleel)

പേരിനർത്ഥം – ദൈവത്തിന്റെ തണലിൽ

യെഹൂദാഗോത്രത്തിൽ ഊരിയുടെ മകനായ ബസലേലിനെ സമാഗമന കൂടാരത്തിന്റെ പണിക്കായി യഹോവ പേർചൊല്ലി വിളിച്ചു. ചിത്രപ്പണികൾ ചെയ്യുവാൻ ആവശ്യമായ ജ്ഞാനവും ബുദ്ധിയും സാമർത്ഥ്യവും അവനു ദൈവം പ്രത്യേക ദാനമായി നല്കി. സമാഗമനകൂടാരവും ഉപകരണങ്ങളും ബെസലേലിന്റെ നേതൃത്വത്തിൽ പൂർത്തിയാക്കി. (പുറ, 31:2-11; 35:30-35; 1ദിന, 2:20; 2ദിന, 1:5).

ബേൽശസ്സർ

ബേൽശസ്സർ (Belshannar)

പേരിനർത്ഥം – ബേൽ രാജാവിനെ രക്ഷിക്കട്ടെ

നബോണിദസിന്റെ പുത്രനും നെബൂഖദ്നേസർ രണ്ടാമന്റെ പൗത്രനുമായ ബേൽശസ്സർ നവബാബിലോന്യ സാമ്രാജ്യത്തിലെ അവസാന രാജാവായിരുന്നു. അറേബ്യയിലെ തേമായിൽ ആക്രമണങ്ങൾ നടത്തുന്നതിനു ഇറങ്ങി പുറപ്പെട്ട നബോണിദസ് രാജ്യഭരണം പുത്രനെ ഏല്പിച്ചു. ഏതാണ്ട് പത്തുവർഷം അയാൾ വിദേശങ്ങളിലെ യുദ്ധങ്ങളിൽ വ്യാപൃതനായിരുന്നു. ദിനവൃത്താന്തങ്ങളിൽ രാജാവ് 7,9,10,11 വർഷങ്ങളിൽ തേമാ എന്ന പട്ടണത്തിലായിരുന്നുവെന്നും രാജാവിന്റെ പുത്രനും പ്രഭുക്കന്മാരും സൈന്യവും അക്കാദിയിൽ (ബാബേൽ) ആയിരുന്നവെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. രാജാവിന്റെ അസാന്നിദ്ധ്യത്തിൽ പുതുവത്സരോത്സവം ആഘോഷിച്ചില്ല. 17-ാം വർഷം രാജാവ് മടങ്ങിവന്ന ശേഷമാണ് ഉത്സവം ആചരിച്ചത്. നബോണിദസിന്റെ അസാന്നിദ്ധ്യത്തിൽ ഭരണം മുഴുവൻ നടത്തിയത് ബേൽശസ്സർ ആയിരുന്നു. അതിനാലാണ് ബേൽശസ്സറിനെ കല്ദയരാജാവെന്നു പറഞ്ഞിട്ടുള്ളത്. (ദാനീ, 5:30). ദാനീയേൽ 5:1-ൽ ബേൽശസ്സറിനെ നെബുഖദ്നേസറിന്റെ മകൻ എന്നു പറഞ്ഞിരിക്കുന്നു. ബേൽശസ്സർ നെബൂഖദ്നേസറിന്റെ പുത്രനല്ല. ബേൽശസ്സറിന്റെ മാതാവായ നിറ്റോക്രിസ് നെബൂഖദ്നേസറിന്റെ പുത്രിയാണ്. ഇവിടെ അപ്പൻ എന്ന പ്രയോഗം ശേമ്യനടപ്പനുസരിച്ചു മുൻഗാമി എന്നു മനസ്സിലാക്കിയാൽ മതി. അശ്ശൂർ രേഖകളിൽ യേഹുവിനെ ഒമ്രിയുടെ പുത്രൻ എന്നു പറഞ്ഞിട്ടുണ്ട്. ഒരു രാജകീയ അനന്തരഗാമി എന്നതിലേറെ യേഹൂവിനും ഒമ്രിക്കും തമ്മിൽ ഒരു ബന്ധവുമില്ല.

ബേൽശസ്സർ രാജ്യത്തിലെ മഹത്തുക്കൾക്കു ഒരു വിരുന്നു നടത്തി. വീഞ്ഞുകുടിച്ചു രസിച്ചിരിക്കുമ്പോൾ യെരൂശലേം ദൈവാലയത്തിൽ നിന്നു നെബൂഖദ്നേസർ കൊണ്ടുവന്ന പാത്രങ്ങൾ വരുത്തി അവയിൽ നിന്നു പാനം ചെയ്തു. ആ സമയത്തു ചുവരിന്റെ വെള്ളമേൽ ഒരു കൈപ്പത്തി എഴുതി. രാജാവു പരിഭ്രമിച്ചു. ചുവരിലെ എഴുത്തു വായിച്ചു അർത്ഥം അറിയിക്കുന്നതിനു ബാബേലിലെ വിദ്വാന്മാരെ വരുത്തി. എന്നാൽ അവർക്കാർക്കും എഴുത്തു വായിക്കുന്നതിനും അർത്ഥം പറയുന്നതിനും കഴിഞ്ഞില്ല. ദാനീയേൽ പ്രവാചകൻ ആ എഴുത്തു വായിച്ചു അർത്ഥം ബോധിപ്പിച്ചു. “മെനേ, മെനേ, തെക്കേൽ, ഊഫർസീൻ. കാര്യത്തിന്റെ അർത്ഥമാവിതു മെനേ എന്നുവെച്ചാൽ: ദൈവം നിന്റെ രാജത്വം എണ്ണി, അതിനു അന്തം വരുത്തിയിരിക്കുന്നു. തെക്കേൽ എന്നുവെച്ചാൽ: തുലാസിൽ നിന്നെ തൂക്കി, കുറവുള്ളവനായി കണ്ടിരിക്കുന്നു. പെറേസ് എന്നുവെച്ചാൽ: നിന്റെ രാജ്യം വിഭാഗിച്ചു മേദ്യർക്കും പാർസികൾക്കും കൊടുത്തിരിക്കുന്നു.” (ദാനീ, 5:25-28). ആ രാത്രിയിൽ തന്നെ കല്ദയരാജാവായ ബേൽശസ്സർ കൊല്ലപ്പെട്ടു. മേദ്യനായ ദാര്യാവേശ് രാജാവായി. (ദാനീ, 5:31).

ബൊവനേർഗ്ഗെസ്

ബൊവനേർഗ്ഗെസ് (Boanerges)

പേരിനർത്ഥം – ഇടിമക്കൾ

സെബെദിയുടെ മക്കളായ യാക്കോബ്, യോഹന്നാൻ എന്നിവർക്കു യേശു നല്കിയ അപരനാമം. (മർക്കൊ, 3:17). അവരുടെ പ്രഭാഷണപാടവം കൊണ്ട് ഈ പേർ ലഭിച്ചുവെന്ന് വിശുദ്ധ ജെറോം രേഖപ്പെടുത്തിയിട്ടുണ്ട്. ദ്രുതഗതിയോ കോപസ്വഭാവമോ നിമിത്തം ഈ പേർ ലഭിച്ചതായി കരുതുന്നവരുമുണ്ട്. (ലൂക്കൊ, 9:52-56). മർക്കൊസ് മാത്രമേ ഈ പേർ രേഖപ്പെടുത്തിയിട്ടുളളൂ.

ബോവസ്

ബോവസ് (Boaz)

പേരിനർത്ഥം – ശീഘ്രത

രൂത്തിന്റെ ഭർത്താവ്. ന്യായാധിപന്മാരുടെ കാലത്ത് ബേത്ത്ലേഹെമിൽ പാർത്തിരുന്ന ഒരു ധനികനായിരുന്നു ബോവസ്. നൊവൊമിയും രൂത്തും മോവാബ് ദേശത്തുനിന്നും ബേത്ത്ലേഹെമിലേക്കു മടങ്ങി വന്നു. ബോവസിന്റെ വയലിൽ കാലാപെറുക്കുവാനുള അനുവാദം രൂത്തിനു ലഭിച്ചു. ബോവസ് രൂത്തിനോടു കരുണയോടെ പെരുമാറി. രൂത്തിനോട് അടുത്ത ബന്ധമുള്ള ചാർച്ചക്കാരൻ ദേവരനിയമം അനുസരിച്ചു രൂത്തിനെ വിവാഹം ചെയ്യുവാൻ താത്പര്യപ്പെട്ടില്ല. എന്നാൽ ബോവസ് എല്ലാ കടപ്പാടുകളും ഏറ്റെടുത്ത് രൂത്തിനെ വിവാഹം ചെയ്തു. ബോവസ് രുത്ത് ദമ്പതികൾക്ക് ഓബേദ് ജനിച്ചു. അദ്ദേഹമായിരുന്നു ദാവീദിന്റെ പിതാമഹൻ. (രൂത്ത്, 4:21; 1ദിന, 2:11; മത്താ, 1:5; ലൂക്കൊ, 3:32).

ബ്ലസ്തൊസ്

ബ്ലസ്തൊസ് (Blastus)

ഹെരോദാ അഗ്രിപ്പാ ഒന്നാമന്റെ പളളിയറസൂക്ഷിപ്പുകാരൻ. സോർ-സീദോൻ നിവാസികൾ ഈയാളെ വശത്താക്കി രാജാവിനെ സ്വാധീനിച്ച് പ്രീതി നേടുവാൻ ശ്രമിച്ചു. “അവൻ സോര്യരുടെയും സിദോന്യരുടെയും നേരെ ക്രുദ്ധിച്ചിരിക്കുമ്പോൾ രാജാവിന്റെ ദേശത്തുനിന്നു തങ്ങളുടെ ദേശത്തിന്നു ആഹാരം കിട്ടിവരികയാൽ അവർ ഏകമനസ്സോടെ അവന്റെ അടുക്കൽ ചെന്നു, രാജാവിന്റെ പള്ളിയറക്കാരനായ ബ്ളസ്തൊസിനെ വശത്താക്കി സന്ധിക്കായി അപേക്ഷിച്ചു.” (പ്രവൃ, 12:20).

ബലീയാൽ

ബലീയാൽ (Belial)

പഴയനിയമത്തിൽ പലസ്ഥാനങ്ങളിലും വരുന്ന ഒരു പ്രയോഗമാണ് ബെലീയാൽ. നീചത്വം, നിസ്സാരത, ദുഷ്ടത എന്നീ അർത്ഥങ്ങളിലാണ് പ്രയോഗം. ബെലീയാലിന്റെ പുത്രന്മാർ (ആവ, 13:13; ന്യായാ, 19:22; 1ശമൂ, 2:12), ബെലീയാലിന്റെ മകൾ (1ശമൂ, 1:16), ബെലീയാലിന്റെ മനുഷ്യൻ (2ശമൂ, 20:1; സദൃ, 16:27) എന്നിങ്ങനെ സംയുക്ത പദങ്ങളായാണ് കാണപ്പെടുന്നത്. ‘ബെലീയാലിന്റെ പുത്രന്മാർ’ എന്ന പ്രയോഗത്തെ നീചന്മാർ എന്നും ‘ബെലീയാലിന്റെ മകളെ’ നീചസ്ത്രീ എന്നും ‘ബെലീയാലിന്റെ മനുഷ്യനെ’ നീചൻ അഥവാ നിസ്സാര മനുഷ്യൻ എന്നും സത്യവേദപുസ്തകത്തിൽ തർജ്ജമ ചെയ്തിരിക്കുന്നു. ചില സ്ഥാനങ്ങളിൽ ഈ പദത്തെ തനിയെ പ്രയോഗിച്ചിട്ടുണ്ട്. അവിടെ നീചൻ, വഷളൻ എന്നിങ്ങനെ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. (2ശമൂ, 23:6; ഇയ്യോ, 34:18). ദോഷപൂർണ്ണവും പൈശാചികവുമായ ശക്തിയെ കുറിക്കുന്നതിനും ‘ബെലീയാൽ’ എന്ന പദം പ്രയോഗിച്ചിട്ടുണ്ടങ അധർമ്മം, നിയമരാഹിത്യം, ഭോഷത്വം എന്നീ അർത്ഥങ്ങളുളള പദങ്ങൾകൊണ്ട് സന്ദർഭാനുസരണം സെപ്റ്റ്വജിന്റ് ബെലീയാലിനെ പരിഭാഷപ്പെടുത്തി. എട്ടു സ്ഥാനങ്ങളിൽ ബെലീയാൽ ഒരു സംജ്ഞാനാമമാണെന്ന പാരമ്പര്യം നിലവിലുണ്ട്. (ആവ, 13:13; ന്യായാ, 19:22; 1ശമൂ, 1:16; 2:12; 10:27; 25:17; 2ശമൂ, 16:7; നഹൂം, 1:15). ഈ ഭാഗങ്ങളിലെല്ലാം ലത്തീൻ വുൾഗാത്ത ബെലീയാലിനെ ലിപ്യന്തരണം ചെയ്തതേയുള്ളൂ. 1രാജാക്കന്മാർ 21:13-ൽ പിശാചെന്നു തർജ്ജമ ചെയ്തു. പില്ക്കാലത്ത് ബെലീയാൽ ദുഷ്ടതയുടെ പ്രഭുവും പിശാചുമായി മാറി. പുതിയ നിയമത്തിൽ 2കൊരിന്ത്യർ 6:15-ൽ മാത്രമാണ് ബെലീയാലിനെക്കുറിച്ചു പറഞ്ഞിട്ടുള്ളത്. ഇവിടെ മശീഹയുടെ പ്രതിയോഗിയാണ് ബെലീയാൽ. “ക്രിസ്തുവിനും ബെലീയാലിനും തമ്മിൽ എന്തു പൊരുത്തം?” ചില വ്യാഖ്യാതാക്കൾ 2തെസ്സലോനിക്യർ 2:3-ലെ അധർമ്മമൂർത്തിയിലും ബെലീയാലിൻ്റെ സൂചന കാണുന്നു.