Category Archives: Uncategorized

പെസഹപ്പെരുനാൾ

പെസഹപ്പെരുനാൾ

യിസ്രായേല്യരുടെ മൂന്നു വാർഷികോത്സവങ്ങളിൽ എറ്റവും പ്രധാനപ്പെട്ടതാണ് പെസഹ. ചരിത്രപരമായും മതപരമായും അതിനു പ്രാധാന്യമുണ്ട്. പെസഹാപെരുനാളെന്നും പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാളെന്നും ഇതിനെ അഭിന്നമായി വിളിക്കുന്നു. എന്നാൽ ഇവരണ്ടും രണ്ടാണ്. പെസഹായാഗത്തെയും ആ യാഗത്തെത്തുടർന്നുള്ള പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാളിനെയും വിവേചിക്കുന്നതിന് രണ്ടാമത്തേതിനെ പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാൾ എന്നു വിളിക്കുന്നു. (ലേവ്യ, 23:5). നീസാൻ മാസം (മാർച്ച്/ഏപിൽ) 14-ാം തീയതി വൈകുന്നേരമാണ് പെസഹ ആചരിക്കുന്നത്. അതിനെ തുടർന്നുള്ള എഴു ദിവസം പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാളാണ്. (ലേവ്യ, 23:5-6). നീസാൻ മാസം 15-ാം തീയതിയെ പെസഹയുടെ പിറ്റെന്നാൾ എന്നു പറയുന്നു. (സംഖ്യാ, 33:3, യോശു, 5:11). ഉത്സവത്തെ മുഴുവനും അതായതു പെസഹ സന്ധ്യയെയും ഉൾപ്പെടുത്തി പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാൾ എന്നു പറയുന്നു. (പുറ, 23:15, ലേവ്യ, 23:6, എസാ, 6:22, ലൂക്കൊ, 22:1,7, അപ്പൊ, 12:3, 20:6). എന്നാൽ പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാളിന് യെഹൂദന്മാർ സാധാരണയായി പെസഹ എന്ന ലളിതമായ പേരാണ് ഉപയോഗിക്കുന്നത്. (2ദിന, 30:15, 35:1,11, മർക്കൊ, 14 :1). ന്യായപ്രമാണ കല്പനയനുസരിച്ചു് ശാരീരിക ദൗർബ്ബല്യം ഇല്ലാത്തവരും കാർമ്മികമായി ശുദ്ധിയുള്ളവരും ആയി എല്ലാ പുരുഷന്മാരും സംബന്ധിക്കേണ്ട മൂന്നു മഹോത്സവങ്ങളിൽ ഒന്നാണിത് (പുറ, 23:17, ആവ, 16:16). മറ്റു രണ്ടുത്സവങ്ങൾ വാരോത്സവം അഥവാ പെന്തെക്കൊസ്ത്, കൂടാരപ്പെരുനാൾ എന്നിവയാണ്.

പെസഹാസ്ഥാപനം: മിസ്രയീമിനെ പീഡിപ്പിച്ച പത്താമത്തെ ബാധയിൽ (കടിഞ്ഞുൽ സംഹാരം) നിന്നും യിസ്രായേല്യർ സംരക്ഷിക്കപ്പെട്ടതിന്റെയും മിസ്രയീമ്യദാസ്യത്തിൽ നിന്നു വിടുവിക്കപ്പെട്ടതിന്റെയും സ്മരണയായിട്ടാണ് പെസഹാ ആചരിക്കുന്നത്. (പുറ, 12:1-28). ഈ വിടുതലിനു ശേഷം യിസ്രായേൽ മക്കളെ യഹോവ തന്റെ ജനമായി സികരിച്ചു. അവരുടെ ഈജിപ്റ്റിൽ നിന്നുള്ള ബാഹ്യമായ വേർപാടിനെ തുടർന്നു ജാതീയ പ്രകൃതിയിൽ നിന്നുള്ള എല്ലാ ആന്തരികമായ വേർപാടിനും ദൈവികപ്രതിഷ്ഠ ആവശ്യമിയിരുന്നു. പെസഹയിലൂടെ ഈ പ്രതിഷ്ഠ അവർക്കു ലഭിച്ചു. കൃപയുടെ പുതിയ ജീവിതത്തിലേക്കും ദൈവവുമായുള്ള കട്ടായ്മയിലേക്കും ഉള്ള യിസ്രായേൽ ജനനത്തിൻ്റെ അടിസ്ഥാനമിട്ട ഉത്സവമാണ് പെസഹ. (ഹോശേ, 2:15, പുറ, 6:6-7).

പെസഹാചരണം: മിസ്രയീമിൽ നിന്നുള്ള പുറപ്പാടിനു തൊട്ടുമുമ്പു പെസഹ ആദ്യമായി സ്ഥാപിച്ചപ്പോൾ താഴെ പറയുന്ന രീതിയിലാണു പെസഹ ആഘോഷിച്ചത്. എല്ലാ കുടുംബത്തലവന്മാരും ഒരു വയസു പ്രായമുള്ള ഊനമില്ലാത്ത ആൺ ചെമ്മരിയാടോ, കോലാടോ നീസാൻ മാസം 10-ാം തീയതി തിരഞ്ഞെടുക്കണം. (പുറ, 12:3). നീസാൻ മാസം 14-ാം തീയതി സന്ധ്യാസമയത്ത് അതിനെ അറുക്കും. (പുറ, 12:6). കറാത്യ യെഹൂദന്മാരുടെ അഭിപ്രായത്തിൽ സൂര്യാസ്തമയത്തിനും പൂർണ്ണമായ ഇരുട്ടിനും ഇടയ്ക്കാണ് കുഞ്ഞാടിനെ അറുക്കേണ്ടതുണ്ട്. എന്നാൽ പരീശന്മാർക്കും റബ്ബിമാർക്കും അസ്തമയത്തിന് സൂര്യൻ ഇറങ്ങിപ്പോകുന്ന സമയമാണ് സന്ധ്യ (വൈകുന്നേരം 3-നും 6-നും മദ്ധ്യേ). അറുത്ത മൃഗത്തിന്റെ രക്തത്തിൽ ഈസോപ്പു മുക്കി വാതിലിന്റെ കട്ടിളക്കാൽ രണ്ടിന്മേലും കുറുമ്പടി മേലും പുരട്ടും. പെസഹ ആചരിക്കുന്ന ഭവനത്തിലാണ് ഇത് ചെയ്യുന്നത്. അതിനുശേഷം ഒരസ്ഥിപോലും ഒടിക്കാതെ ആടിന്റെ മാംസം ചുട്ടുതിന്നും. പരിച്ഛേദനം ഏറ്റ അടിമകളും പരദേശികളും ഉൾപ്പെടെ ഒരു കുടുംബത്തിലെ എല്ലാവരും ആടിന്റെ മാംസം തിന്നും. പെസഹ ആചരിക്കുന്ന കുടുംബം ചെറുതാണെങ്കിൽ അയൽക്കാരും കൂടെ മാംസം തിന്നുന്നതിൽ പങ്കുചേരും. പെസഹയുടെ അതേ രാത്രിതന്നെ പുളിപ്പില്ലാത്ത അപ്പത്തോടും കൈപ്പുചീരയോടും കൂടെ അതിനെ തിന്നും. അന്നു വൈകുന്നേരം പെസഹ കഴിക്കുന്നവർ അര കെട്ടിയും കാലിനു ചെരിപ്പിട്ടും കയ്യിൽ വടിപിടിച്ചും കൊണ്ടു മിസ്രയീമിൽ നിന്നു പുറപ്പെട്ടു പോകാൻ ഒരുങ്ങിയ നിലയിലാണ് പെസഹ കഴിക്കുന്നത്. ഭക്ഷിക്കാതെ ശേഷിക്കുന്ന മാംസം പിറ്റേ ദിവസം രാവിലെ ചുട്ടുകളയും. വീടിനുപുറത്തു അതു കൊണ്ടുപോകാൻ പാടില്ല. (പുറ, 12:1-13, 21-23, 28, 43-51). സ്ഥിരമായ പെസഹയിൽനിന്നു വ്യത്യസ്തമായ ഇതിനെ ‘ഈജിപ്ഷ്യൻ’ പെസഹ എന്നു വിളിക്കുന്നു. പാപയാഗത്തിന്റെ സൂചന ഉൾക്കൊള്ളുന്ന പെസഹ കുഞ്ഞാടു ഒരു യാഗമായിരുന്നു. പങ്കാളികൾക്കു പകരം കുഞ്ഞാടു കഷ്ടം സഹിച്ചു. സ്ഥിരമായ ഒരു പ്രത്യേക വിശുദ്ധമന്ദിരം ഇല്ലാത്തതുകൊണ്ടു എല്ലാ വീടുകളും മന്ദിരങ്ങളും യാഗപീഠങ്ങളുമായി മാറി. കട്ടിളക്കാലിന്മേലും കുറുമ്പടി മേലും പുരട്ടുന്ന രക്തം ആ ഗൃഹം അനുകമ്പാർഹം എന്നു ചൂണ്ടിക്കാണിക്കുന്നു. പാപം ക്ഷമിക്കുന്നതിലൂടെ സിദ്ധമായ ദയയെയും നിരപ്പിനെയും തുടർന്നു ഭക്ഷണം കഴിക്കും. അങ്ങനെ യാഗം ഒരു കൂദാശയായും യാഗ മാംസം കൃപാമാദ്ധ്യമമായും മാറും. പുളിപ്പില്ലാത്ത അപ്പം ആത്മീയ വിശുദ്ധിയുടെ പ്രതീകമാണ്. യിസ്രായേല്യർ മിസ്രയീമിൽ അനുഭവിച്ച തിക്താനുഭവങ്ങളുടെ അടയാളമാണ് കൈപ്പുചീര.

യാഗങ്ങൾ: ഭോജനയാഗത്തോടും പാനീയയാഗത്തോടും ഒപ്പം പതിവായി രാവിലെയും വൈകുന്നേരവും നടത്തുന്ന യാഗങ്ങൾ. രണ്ടു കാളക്കിടാങ്ങൾ, ഒരു ആട്ടുകൊറ്റൻ, ഒരു വയസു പ്രായമുള്ള ഏഴു ആട്ടിൻകുട്ടി എന്നിവ അവയുടെ ഭോജനയാഗത്തോടും പാനീയയാഗത്തോടും കൂടി അർപ്പിക്കുന്നു. ഇവ രാവിലെയുള്ള യാഗത്തിനുശേഷം നടത്തുന്നതാണ്. (സംഖ്യാ, 28:19-24).

സഭായോഗം: ഉത്സവത്തിന്റെ ഒന്നാം ദിവസവും ഏഴാം ദിവസവും വിശുദ്ധസഭായോഗം കൂടണം. ആഹാരം പാകം ചെയ്യുന്നതു ഒഴികെ മറ്റെല്ലാ ജോലിയിൽ നിന്നും വിശ്രമിക്കണം. ഇടയ്ക്കുള്ള ദിവസങ്ങളിൽ എല്ലാ ജോലിയും ചെയ്യാം. എന്നാൽ ഇതിനിടയിൽ ശബ്ബത്തു വന്നാൽ ശബ്ബത്തു വളരെ നിഷ്ഠയായി ആചരിക്കണം. ശബ്ബത്തു അർപ്പണത്തിനു ശേഷമേ ഉത്സവാർപ്പണം നടത്തുകയുള്ളൂ. ഉത്സവത്തിന്റെ രണ്ടാം ദിവസം (നീസാൻ-16) പുതിയ കൊയ്ത്തിന്റെ ആദ്യത്തെ യവക്കറ്റ പ്രതീകാത്മകമായി നീരാജനം ചെയ്ത ദൈവസന്നിധിയിൽ അർപ്പിക്കണം. യാഗപീഠത്തിൽ ദഹിപ്പിക്കാൻ പാടില്ല. ഇതോടൊപ്പം ഒരു വയസ്സു പ്രായമുള്ള ഒരു ആട്ടിൻകുട്ടിയെ അതിന്റെ ഭോജനയാഗത്തോടും പാനീയയാഗത്തോടും കൂടെ ഹോമയാഗമായി അർപ്പിക്കണം. ഈ അർപ്പണത്തിനു മുമ്പു പുതിയ വിളവിന്റെ അപ്പമോ മലരോ തിന്നാൻ പാടില്ല. (ലേവ്യ, 23:9-14). ദൈവസന്നിധിയിൽ വരുന്നവർ ഹോമയാഗവും വിശുദ്ധയാഗവുമായ കാളയെയും ആടിനെയും സ്വമേധയാ കൊണ്ടുവരികയും യാഗഭോജനം കഴിക്കുകയും വേണം. (പുറ, 23:15, ആവ, 16:2). വിശുദ്ധ സഭായോഗത്തോടും വിശ്മമത്തോടും കൂടെ 2-ാം തീയതി ഉത്സവം അവസാനിക്കും.

ചരിത്രം: യിസ്രായേൽ മക്കൾ മിസ്രയീമിൽ നിന്നും പുറപ്പെട്ടു വന്നതിന്റെ തലേദിവസം വൈകുന്നേരം പെസഹ ആചരിച്ചു. (പുറ, 12:28). തുടർന്നു പുറപ്പാടിനു രണ്ടുവർഷത്തിനു ശേഷവും പെസഹ ആചരിച്ചു. (സംഖ്യാ, 9:1-5). അനന്തരം കനാനിൽ പ്രവേശിച്ചതുവരെ പെസഹ ആചരിച്ചില്ല. (യോശു, 5:10). ബാബിലോന്യ പ്രവാസത്തിനും വാഗ്ദത്ത നാട്ടിലേക്കുള്ള പ്രവേശനത്തിനും മദ്ധ്യ മുന്നു പ്രാവശ്യം മാത്രം പെസഹ ആഘോഷിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. 1. ശലോമോൻ – (2ദിന, 8:12-13). 2. യെഹിസ്കീയാവ് – ദേശീയാരാധന പുനഃസ്ഥാപിച്ചപ്പോൾ. (2ദിന, 30:15). 3. യോശീയാവ് – (2രാജാ, 23:21, 2ദിന, 35:1-19) എന്നിവരുടെ കാലങ്ങളിൽ. എന്നാൽ ഈ കാലങ്ങളിൽ മാത്രമേ പെസഹ ആഘോഷിച്ചുള്ളു എന്നു അനുമാനിക്കുവാൻ നിവൃത്തിയില്ല. പില്ക്കാലത്തു കൃത്യനിഷ്ഠയോടും സാർവ്വത്രികമായും പെസഹ ആഘോഷിച്ചു.

പെസഹ പ്രവാസാനന്തരം: ബാബിലോന്യ പ്രവാസത്തിൽ നിന്നും മടങ്ങിവന്നശേഷം പെസഹ കൃത്യമായും ചിട്ടയായും ആചരിച്ചു തുടങ്ങി. പെസഹയുടെ നിയമം, രീതി, അനുഷ്ഠാനം എന്നിവ കൃത്യമായി രേഖപ്പെടുത്തി. ഇവയെല്ലാം യേശുക്രിസ്തുവിന്റെയും അപ്പൊസ്തലന്മാരുടെയും കാലത്തുള്ളതുപോലെ ആയിരുന്നു. അതിനാൽ പുതിയനിയമം മനസ്സിലാക്കുന്നതിനു അവയെക്കുറിച്ചുള്ള അറിവ് സഹായമാണ്.

മഹാശബ്ബത്ത്: നീസാൻ മാസം 10-ാം തീയതി: പെസഹയ്ക്ക് തൊട്ടുമുമ്പുള്ള ശബ്ബത്താണ് മഹാശബ്ബത്ത്. പാരമ്പര്യം അനുസരിച്ച് നീസാൻ മാസം 10-ാം തീയതി പെസഹ കുഞ്ഞാടിനെ തിരഞ്ഞെടുക്കണം. അതു ശബ്ബത്തിലാണ്. അതു കൊണ്ടാണ് ഈ ദിവസത്തെ മഹാശബ്ബത്തു എന്നു വിളിക്കുന്നത്. പില്ക്കാല നിയമം അനുസരിച്ച് കുഞ്ഞാടിനെ നാലുദിവസം മുമ്പ് വേർതിരിക്കേണ്ടതില്ല. എന്നാൽ ജനത്തോട് കടമകളെക്കുറിച്ചു അവരെ ഉപദേശിക്കുന്നതിനു ശബ്ബത്ത് പ്രയോജനപ്പെടുത്തി. പൊതുവായ അനുഷ്ഠാനങ്ങൾ കൂടാതെ ഈജിപ്റ്റിൽ നിന്നുള്ള വിടുതലിനെ ഒാർത്തുകൊണ്ടുള്ള പ്രത്യേക പ്രാർത്ഥനകൾ നടത്തും. ദൈവത്തിനു യിസ്രായേല്യരോടുള്ള പ്രത്യേക സ്നേഹവും പെസഹ ആചരിക്കേണ്ട അവരുടെ കടമയും ശബ്ബത്തിൽ ജനങ്ങളോടു വിവരിക്കും. അന്നത്തെ പാഠഭാഗമായി മലാഖി 3:1-4:6 വായിക്കുകയും ഉത്സവത്തെ സംബന്ധിക്കുന്ന നിയമങ്ങളെയും ഗാർഹിക കടമകളെയും വിശദമാക്കി പ്രസംഗിക്കുകയും ചെയ്യും. (യോഹന്നാൻ 19:31-ൽ പറയുന്ന ശബ്ബത്ത് ഇതായിരിക്കണം.

നീസാൻ 13-ാം തീയതി: 13-ാം തീയതി വൈകുന്നേരം മുതൽ 14-ാം തീയതി വൈകുന്നേരം വരെ പെസഹയുടെ ‘ഒരുക്കനാൾ’ ആണ്. (യോഹ,19:14). ഗൃഹനാഥൻ മെഴുകുതിരിയുടെ വെളിച്ചത്തിൽ പുളിപ്പു മുഴുവൻ അന്വേഷിച്ചു ശേഖരിക്കും. അന്വേഷണത്തിന്റെ പ്രാരംഭമായി ഈ ആശീർവാദം പറയും. “അവിടുത്തെ കല്പനകളാൽ ഞങ്ങളെ വിശുദ്ധീകരിക്കുകയും പുളിപ്പു മാറ്റാൻ കല്പിക്കുകയും ചെയ്ത സർവ്വ പ്രപഞ്ചത്തിന്റെയും രാജാവേ, ഞങ്ങളുടെ ദൈവമായ കർത്താവേ അവിടുന്നു വാഴ്ത്ത പ്പെടട്ടെ.” അന്വേഷണത്തിനുശേഷം ഇങ്ങനെ പറയും; “എനിക്കു കണ്ടെത്താൻ കഴിയാതെ എന്റെ കൈവശമുളള പുളിപ്പു ശൂന്യമാണെന്നു കണ്ടാലും; അതു ഭൂമിയിലെ പൊടിയായി കണക്കാക്കപ്പെടും.”

നീസാൻ 14-ാം തീയതി: നീസാൻ പതിനാലാം തീയതി വൈകുന്നേരം വരെയുള്ള ദിവസം ‘പെസഹയുടെ ഒരുക്കനാൾ’ അഥവാ ‘പെസഹയുടെ ഒന്നാം ദിവസം’ ആണ്. (ലേവ്യ, 23:5-7). തുന്നൽക്കാർ, ക്ഷുരകർ, അലക്കുകാർ എന്നിവർ ഒഴികെയുള്ള എല്ലാ കരകൗശലവിദഗ്ദ്ധരും പലിസ്തീനിലെ വ്യത്യസ്ത പ്രദേശങ്ങളിൽ നിലവിലുളള കീഴ്വഴക്കം അനുസരിച്ച് രാവിലെ മുതലോ ഉച്ചമുതലോ വേല നിർത്തും. ഉച്ചയ്ക്ക് ശേഷം പുളിപ്പുളളതൊന്നും ഭക്ഷിക്കുവാൻ പാടില്ല. പുളിപ്പുളളവ ശേഷിക്കുന്നു എങ്കിൽ അവ ചുട്ടുകളയേണ്ടതാണ്. ലേവ്യനിയമപ്രകാരം ശുദ്ധരും ശാരീരിക ദൗർബ്ബല്യം ഇല്ലാത്തവരും ആയി എല്ലാ യിസായേൽമക്കളും 14-ാം തീയതി പ്രാപ്തിയുള്ളതു പോലെ വഴിപാടുമായി കർത്താവിന്റെ സന്നിധിയിൽ ചെല്ലണം. (പുറ, 23:15, ആവ, 16:16-17). നിയമപരമായി വിശുദ്ധമന്ദിരത്തിലേക്കു വരുവാൻ സ്ത്രീകൾ ബാദ്ധ്യസ്ഥരല്ല. എന്നാൽ അവരെ അതിൽ നിന്നും പൂർണ്ണമായി ഒഴിവാക്കിയിട്ടില്ല. (1ശമൂ,1:7, ലൂക്കൊ, 2:41-42).

പെസഹാ കുഞ്ഞാടിന്റെ അർപ്പണം: പെസഹാ കുഞ്ഞാട് ഊനമില്ലാത്തതും എട്ടു ദിവസത്തിനും ഒരു വർഷത്തിനും ഇടയ്ക്കു പ്രായമുള്ളതും ആയിരിക്കണം. ദൈവാലയത്തിലേക്കു പോകുന്ന പത്തിൽ കുറയാത്തതും 20-ൽ കൂടാത്തതും ആയ ഒരു സംഘത്തിന് ഒരാട്ടിൻകുട്ടി വേണം. നിരന്തരമുളള സന്ധ്യായാഗത്തിൽ (പുറ, 29:38-39) യാഗമൃഗത്തെ കൊല്ലുന്നത് 8.30 മണിക്കും (2.30 p.m) അർപ്പിക്കുന്നതാ 9.30 മണിക്കും (3.30 p.m) ആണ്. എന്നാൽ നീസാൻ 14-ന് യാഗമഗത്തെ കൊല്ലുന്നത് 1.30 p.m-നും അർപ്പിക്കുന്നത് 2.30 p.m-നും ആണ്. ഇത് പതിവിൽ നിന്നും ഒരു മണിക്കൂർ മുമ്പാണ്. എന്നാൽ നീസാൻ 14 വെള്ളിയാഴ്ചയാണ് വരുന്നതെങ്കിൽ മൃഗത്തെ 12:30-ന് അറുക്കുകയും 1:30-ന് അർപ്പിക്കുകയും ചെയ്യും. ഏതെങ്കിലും വിധത്തിലുള്ള ശബത്ത് ലംഘനം ഉണ്ടാകാതിരിക്കുവാൻ വേണ്ടിയാണ് രണ്ടു മണിക്കൂർമുമ്പ് ചെയ്യുന്നത്.

സുഗന്ധധൂപം കത്തിക്കുന്നതിനു മുമ്പു പെസഹായാഗം അർപ്പിക്കേണ്ടതാണ്. മൂന്നു ഉത്സവവിഭാഗങ്ങളിൽ ആദ്യത്തേതിനെ പെസഹാ കുഞ്ഞാടുകളുമായി പുരോഹിതന്മാരുടെ പ്രാകാരത്തിനുള്ളിൽ പ്രവേശിപ്പിക്കും. ഓരോ വിഭാഗത്തിലും 30-ൽ കുറയാതെ ആളുകൾ ഉണ്ടാവും. ഉടൻ തന്നെ കവാടം അടയ്ക്കും. പുരോഹിതന്മാർ മൂന്നു പ്രാവശ്യം വെളളി കാഹളം ഊതുമ്പോൾ പെസഹ അറുക്കപ്പെടും. ഹോമയാഗപീഠം വരെ പ്രാകാരത്തിൽ നെടുകെ പുരോഹിതന്മാർ രണ്ടു നിരയായി നില്ക്കും. ഒരു നിരയിലുളളവർ സ്വർണ്ണപാത്രങ്ങളും മറ്റേ നിരയിലുള്ളവർ വെളളിപാത്രങ്ങളും വഹിച്ചിരിക്കും. ഓരോ യിസ്രായേല്യനും തനിക്കുവേണ്ടി കൊന്ന പെസഹാകുഞ്ഞാടിന്റെ രക്തം അവയിലെടുത്ത് അടുത്തു നില്ക്കുന്ന പുരോഹിതന്റെ കയ്യിൽ കൊടുക്കും. രക്തം നിറച്ച് പാത്രം കൈമാറി യാഗപീഠത്തിനടുത്തുളള പുരോഹിതന്റെ കയ്യിൽ എത്തും. ആ പുരോഹിതൻ യാഗപീഠത്തിന്റെ ചുവട്ടിൽ രക്തം ഒഴിക്കും. ഈ പ്രക്രിയ തുടർന്നുകൊണ്ടിരിക്കുമ്പോൾ ലേവ്യർ പാടും. തുടർന്നു യാഗം അർപ്പിച്ച് മൃഗങ്ങളെ പ്രാകാരത്തിൽ കൊളുത്തുകളിൽ തൂക്കിയിടും. തുടർന്നു തൊലിയുരിച്ച് കുടലുകൾ നീക്കി വെടിപ്പാക്കി അകത്തുള്ള മേദസ്സ് നീക്കി ഒരു പാത്രത്തിൽ വച്ച് ഉപ്പിട്ട് ഹോമയാഗപീഠത്തിന്മേൽ അഗ്നിയിൽ വെക്കും. അതോടുകൂടി യാഗം പൂർത്തിയാകും.

പെസഹാഭോജനം: അതിഥികൾ ഭംഗിയായി ഉത്സവവസ്ത്രം ധരിച്ചു സന്തോഷത്തോടു കൂടെ പെസഹാ മേശയ്ക്ക് ചുറ്റും സ്വസ്ഥരായി ഇരിക്കും. ആ സമയം അവർ രാജാവിന്റെ മക്കളെപ്പോലെയാണ്. ഇതു പ്രകടമാക്കുന്നതിന് ഭോജനത്തിന്റെ ഒരംശമെങ്കിലും ചരിഞ്ഞിരുന്നു ഭക്ഷിക്കേ ണ്ടതാണ്. ഇടതു കൈമുട്ടു മേശയിൽ വച്ച് തല കയ്യിൽ കൊടുത്തു് ഇരിക്കണം. വലതുകൈയുടെ സ്വത്രന്തമായ ചലനത്തിന് ആവശ്യമുള്ള ഇടംവിട്ടാണ് ഓരോ അതിഥിയും ഇരിക്കേണ്ടത്. യോഹന്നാൻ ക്രിസ്തുവിന്റെ മാർവ്വിടത്തിൽ ചാരിയതും അതിനുശേഷം നെഞ്ചോടു ചാഞ്ഞതും എങ്ങനെയാണെന്നു ഇതിൽ നിന്നും വ്യക്തമാണ്. (ലൂക്കൊ, 22:14-23, യോഹ, 13:23-25). ഗൃഹനാഥൻ (നായകൻ) മാന്യസ്ഥാനം വഹിക്കും. ആദ്യപാനപാത്രത്തിനു അദ്ധ്യക്ഷൻ ആശീർവാദം പറയും. അതോടുകൂടി പെസഹ അത്താഴം ആരംഭിക്കും. പാനപാത്രം കുടിച്ചു കഴിഞ്ഞശേഷം ഒരു പാത്രം വെള്ളവും തുവർത്തും കൈമാറുകയോ അതിഥികൾ കൈകഴുകുവാൻ എഴുന്നേല്ക്കുകയോ ചെയ്യും. (യോഹ, 13:4,5,12). വീണ്ടും ആശീർവാദം പറയും. തുടർന്നു പെസഹാഭോജനം ഒരുക്കിയ മേശവയ്ക്കും. അദ്ധ്യക്ഷൻ കയ്പ്പുചീര ചാറിൽ മുക്കി ഭക്ഷിക്കുകയും മറ്റുള്ളവർക്കു കൊടുക്കുകയും ചെയ്യും. (മത്താ, 26:23, യോഹ, 13:26). ഒട്ടും താമസിയാതെ മേശപ്പുറത്തുനിന്നും പാത്രങ്ങൾ മാറ്റിയ ശേഷം രണ്ടാമത്തെ പാനപാത്രം നിറയ്ക്കും. അപ്പോൾ പുതൻ പിതാവിനോടു ഇപ്രകാരം ചോദിക്കും: “മറ്റു രാത്രികളിൽ നിന്നും ഈ രാത്രിക്കുള്ള പ്രത്യേകത എന്താണ്? മറ്റു രാത്രികളിലെല്ലാം നാം പുളിപ്പുളളതോ പുളിപ്പില്ലാത്തതോ ആയ അപ്പം ഭക്ഷിക്കുന്നു; എന്നാൽ ഈ രാത്രി പുളിപ്പില്ലാത്ത അപ്പം മാത്രം. മറ്റു രാത്രികളിലെല്ലാം നാം ഏതു ചീരയും ഭക്ഷിക്കുന്നു; എന്നാൽ ഈ രാതി കൈപ്പു ചീര മാത്രം. മറ്റു രാത്രികളിലെല്ലാം നാം ഇറച്ചി ചുട്ടോ, തിളപ്പിച്ചോ കഴിക്കുന്നു; എന്നാൽ ഇന്നു ചുട്ടതു മാത്രം. മറ്റു രാത്രികളിലെല്ലാം നാം (ചീര) ഒരു പ്രാവശ്യം മാത്രം മുക്കും; എന്നാൽ ഈ രാത്രി രണ്ടു പ്രാവശ്യം.” മറുപടിയായി അബ്രാഹാമിന്റെ പിതാവായി തേരഹ് മുതൽ ഉളള ദേശീയ ചരിത്രവും മിസയീമിൽ നിന്നുള്ള യിസ്രായേലിന്റെ വിടുതലും ന്യായപ്രമാണ ദാനവും എല്ലാം ഗൃഹനാഥൻ വ്യക്തമായി വിവരിക്കും. പെസഹാപാത്രങ്ങൾ മേശപ്പുറത്തു തിരികെ വയ്ക്കും. തുടർന്നു ക്രമമായി പെസഹാമാംസം വെച്ചിട്ടുള്ള പാത്രവും കൈപ്പുചീരയുള്ള പാത്രവും പുളിപ്പില്ലാത്ത അപ്പത്തിന്റെ പാത്രവും അദ്ധ്യക്ഷൻ എടുത്തു ഓരോന്നിന്റെയും പ്രാധാന്യം വിശദമാക്കും. ഹല്ലേലിന്റെ ആദ്യ ഭാഗം (സങ്കീ, 113-114) പാടി ഒടുവിലായി സ്തോത്രം ചെയ്യും. “ഞങ്ങളുടെ പിതാക്കന്മാരെ മിസ്രയീമിൽ നിന്നും വീണ്ടെടുക്കുകയും ഞങ്ങളെ വീണ്ടെടുക്കുകയും ചെയ്ത പ്രപഞ്ചരാജാവായ ഞങ്ങളുടെ ദൈവമായ യഹോവേ നീ വാഴ്ത്തപ്പെട്ടവൻ” തുടർന്നു രണ്ടാമത്തെ പാനപാത്രം കുടിക്കുകയും മുമ്പിലത്തെ പ്രാർത്ഥന ചൊല്ലി കൈകൾ കഴുകുകയും ചെയ്യും. പുളിപ്പില്ലാത്ത അപ്പത്തിലൊന്നു മുറിച്ചു സ്തോത്രം ചെയ്യും.

പുളിപ്പില്ലാത്ത അപ്പവും, കൈപ്പുചീരയും പെസഹ കുഞ്ഞാടുമാണ് പെസഹ അത്താഴത്തിൽ ഉൾക്കൊള്ളു ന്നത്. അതിനുശേഷം മറ്റൊന്നും കഴിക്കാൻ പാടില്ല. ഇതിൽ പങ്കെടുക്കുന്നവരുടെ അവസാനഭക്ഷണം തന്മൂലം ഈ മാംസം ആയിരിക്കും. ഒടുവിൽ ‘അഫികൊമെൻ’ എന്നു വിളിക്കുന്ന ഒരു കഷണം പുളിപ്പില്ലാത്ത അപ്പം കഴിച്ചു പെസഹ അത്താഴം അവസാനിപ്പിക്കും. കൈകൾ വീണ്ടും കഴുകി മൂന്നാമത്തെ പാനപാത്രം നിറച്ച് ഭോജനാനന്തരം ആശീർവാദം പറയും. നാലാമത്തെ പാനപാത്രത്തോടൊപ്പം ഹല്ലേലിന്റെ രണ്ടാംഭാഗം (സങ്കീ, 115-118) പാടും. അതിൽനിന്നും ഈ പാത്രത്തിന് ഹല്ലേൽ പാത്രം എന്ന പേർ ലഭിച്ചു.

ചെറു പെസഹ: രണ്ടാമത്തെ പെസഹ അഥവാ ചെറുപെസഹാ ലേവ്യനിയമപ്രകാരമുള്ള അശുദ്ധിയുള്ളവർക്കും പെസഹ കഴിക്കാവാൻ സാധിക്കാതെ ദൂരയാത്രയിലായിരിക്കുന്നവർക്കും ഒരു മാസം കഴിയുമ്പോൾ ‘ഇയ്യാർ 14-ാം തീയതി’ രണ്ടാമത്തെ അഥവാ ചെറുപെസഹ ആചരിക്കാം. (സംഖ്യാ, 9:9-12). ഈ രണ്ടാമത്തെ പെസഹയിൽ പുളിപ്പില്ലാത്തതും പുളിപ്പുള്ളതുമായ അപ്പം വീടുകളിൽ സൂക്ഷിക്കാം. പെസഹാഭോജനത്തിന് ഹല്ലേൽ പാടേണ്ടതില്ല. അശുദ്ധന് ഈ അത്താഴം കഴിക്കാൻ പാടില്ല.

അമാവാസി

അമാവാസി

ചന്ദ്രന്റെ ഭൂമിക്കു ചുറ്റുമുള്ള കറക്കത്തിൽ 29 അല്ലെങ്കിൽ 30 ദിവസത്തിൽ ഒന്ന് എന്ന കണക്കിൽ ചന്ദ്രൻ സൂര്യന്റേയും ഭൂമിയുടേയും ഇടയിൽ വരും. ഈ സമയം ചന്ദ്രന്റെ സൂര്യനു എതിരായുള്ള ഭാഗം ഭൂമിയെ അഭിമുഖീകരിക്കുന്നതിനാൽ ചന്ദ്രനെ നഗ്നനേത്രങ്ങൾക്കു ദൃശ്യമാകില്ല. ഇങ്ങനെ ചന്ദ്രന്റെ പ്രകാശിതമല്ലാത്ത ഭാഗം ഭൂമിക്ക് അഭിമുഖമായി വരുന്ന ദിവസമാമാണ് അമാവാസി അഥവാ കറുത്തവാവ് എന്ന് പറയുന്നത്. സൂര്യനും ചന്ദ്രനും കൃത്യം ഒരേ രേഖയിൽത്തന്നെ വരികയാണെങ്കിൽ സൂര്യനെ ചന്ദ്രൻ മറക്കുകയും തന്മൂലം സൂര്യഗ്രഹണം സംഭവിക്കുകയും ചെയ്യും. അമാവാസി ദിവസം മാത്രമാണ്‌ സൂര്യഗ്രഹണം ഉണ്ടാകുക. സൂര്യൻ സഞ്ചരിക്കുന്ന അതേ തലത്തിലൂടെ (Plane) അല്ല ചന്ദ്രൻ ഭൂമിയെ വലം വയ്ക്കുന്നത്‌. സൂര്യപഥവും ചന്ദ്രപഥവും തമ്മിൽ ഏകദേശം 5 ഡിഗ്രിയുടെ വ്യത്യാസം ഉണ്ട്‌. ഇതു കാരണം രണ്ട്‌ ബിന്ദുക്കളിൽ മാത്രമേ സൂര്യപഥവും ചന്ദ്രപഥവും തമ്മിൽ കൂട്ടിമുട്ടുകയുള്ളൂ. ഈ ബിന്ദുക്കളെയാണ് നമ്മൾ രാഹുവും കേതുവും എന്ന്‌ വിളിക്കുന്നത്‌. ചുരുക്കത്തിൽ അമാവാസി ദിവസം ചന്ദ്രൻ സൂര്യൻ രാഹുവിലോ കേതുവിലോ ആയാൽ മാത്രമേ സൂര്യഗ്രഹണം സംഭവിക്കൂ.

ബൈബിൾ കാലഘട്ടത്തിലെ അമാവാസിയിലെ പ്രാധാന്യം, അത് ഒരു പുതിയ മാസത്തിന്റെ ആരംഭം കുറിക്കുന്നു എന്നതാണ്. (എബ്രായ കലണ്ടർ ചാന്ദ്രാധിഷ്ഠിതമാണ്). യിസ്രായേല്യർ ദൈവത്തിന് ഒരു വഴിപാട് കൊണ്ടുവരേണ്ട സമയമായിരുന്നു അത്. മാസത്തിന്റെ ആരംഭം അറിയപ്പെടുന്നത് സൻഹെദ്രിൻ സംഘത്തിലെ അധികാരികൾ പറയുന്നതനുസരിച്ച്; “യഥാർത്ഥത്തിൽ അമാവാസി ജ്യോതിശാസ്ത്രപരമായ കണക്കുകൂട്ടലിലൂടെ നിശ്ചയിച്ചിരുന്നില്ല, മറിച്ച് ചന്ദ്രന്റെ ചന്ദ്രക്കല വീണ്ടും പ്രത്യക്ഷപ്പെട്ടതായി പറയുന്ന സാക്ഷികളുടെ സാക്ഷ്യത്തിലൂടെയാണ്.” (Encyclopedia Judaica, Vol. 12, p. 1039). അമാവാസി അഥവാ മാസാരംഭത്തിൽ യഹോവയ്ക്ക് പ്രത്യേക യാഗം കഴിക്കണമായിരുന്നു. “നിങ്ങളുടെ മാസാരംഭങ്ങളിൽ നിങ്ങൾ യഹോവെക്കു ഹോമയാഗത്തിന്നായി രണ്ടു കാളക്കിടാവിനെയും ഒരു ആട്ടുകൊറ്റനെയും ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത ഏഴു കുഞ്ഞാടിനെയും കാള ഒന്നിന്നു ഭോജനയാഗമായി എണ്ണചേർത്ത മൂന്നിടങ്ങഴി മാവും ആട്ടുകൊറ്റന്നു ഭോജനയാഗമായി എണ്ണചേർത്ത രണ്ടിടങ്ങഴി മാവും കുഞ്ഞാടൊന്നിന്നു ഭോജനയാഗമായി എണ്ണചേർത്ത ഒരിടങ്ങഴി മാവും അർപ്പിക്കേണം. അതു ഹോമയാഗം; യഹോവെക്കു സൌരഭ്യവാസനയായ ദഹനയാഗം തന്നേ. അവയുടെ പാനീയയാഗം കാളയൊന്നിന്നു അര ഹീൻ വീഞ്ഞും ആട്ടുകൊറ്റന്നു ഹീനിന്റെ മൂന്നിൽ ഒന്നും കുഞ്ഞാടൊന്നിന്നു കാൽ ഹീനും ആയിരിക്കേണം; ഇതു മാസാന്തരം അമാവാസിതോറുമുള്ള ഹോമയാഗം. (സംഖ്യാ, 28:11-14, യെഹെ, 45:17, 46:6). ശബ്ബത്തുപോലെ തന്നെ പ്രിധാന്യമുള്ളതായിരുന്നു അമാവാസിയും; “പിന്നെ അമാവാസിതോറും ശബ്ബത്തുതോറും സകലജഡവും എന്റെ സന്നിധിയിൽ നമസ്കരിപ്പാൻ വരും എന്നു യഹോവ അരുളിച്ചെയ്യുന്നു.” (യെശ, 66:23, യെഹെ, 46:3).

യോബേൽ സംവത്സരം

യോബേൽ സംവത്സരം

യിസ്രായേലിന്റെ സപ്തകോത്സവങ്ങളിൽ ഒന്നാണ് യോബേൽ സംവത്സരം അഥവാ ജൂബിലി വർഷം. യോവേൽ എന്ന എബ്രായപത്തിനു ആട്ടിൻകൊമ്പ്, കാഹളം എന്നീ അർത്ഥങ്ങളുണ്ട്. കാഹളം ധ്വനിപ്പിച്ച് വിമോചനം പ്രഖ്യാപിക്കുകയാണ് ഉത്സവത്തിലെ പ്രധാന ഘടകം. സത്യവേദപുസ്തകത്തിൽ എബ്രായപദത്തെ ലിപ്യന്തരണം ചെയ്തു ചേർത്തു. മറ്റു പരിഭാഷകളിൽ ഇംഗ്ലീഷ് പദത്തെ (Jubilee) ജൂബിലി വർഷം എന്നു ലിപ്യന്തരണം ചെയ്തു. യോവേൽ എന്ന എബ്രായപദം ഗ്രീക്കു ലത്തീൻ ഫ്രഞ്ചു തുടങ്ങിയ ഭാഷകളുടെ പടികയറി ഇറങ്ങി ഇംഗ്ലീഷിലെത്തിയപ്പോൾ ജൂബിലിയായി. ഏതിന്റെയും അമ്പതാം വർഷം ആഘോഷിക്കുന്നതിനു ജൂബിലി എന്നു പറയും.

യോബേൽ സംവത്സരത്തിനു (ലേവ്യ, 25:10) വിടുതലാണ്ട് (യെഹ, 46:17) എന്നും പേരുണ്ട്. ശബ്ബത്തു വർഷവുമായി യോബേൽ സംവത്സരത്തിനുള്ള ബന്ധവും അതാചരിക്കേണ്ട പൊതു നിർദ്ദേശങ്ങളും ലേവ്യർ 25:8-16, 23-55-ൽ കാണാം. യോബേൽ സംവത്സരത്തിനും നിലത്തിന്റെ അവകാശത്തിനും തമ്മിലുള്ള ബന്ധം ലേവ്യർ 27:16-25-ൽ പ്രതിപാദിച്ചിട്ടുണ്ട്. ആവർത്തന പുസ്തകത്തിൽ യോബേൽ സംവത്സരത്തെക്കുറിച്ചു പറഞ്ഞിട്ടില്ല. ഗ്രന്ഥപഞ്ചകത്തിൽ ഇതിനെക്കുറിച്ചുള്ള അന്യപരാമർശം സംഖ്യാ 36:4-ൽ മാത്രമാണ്. സപ്തശബ്ബത്തു വർഷം അതായതു് 49 വർഷം കഴിയുമ്പോൾ ദേശം മുഴുവനും കാഹളം ധ്വനിപ്പിച്ചു അമ്പതാം വർഷം യോബേൽ വർഷമായി വിശുദ്ധീകരിക്കുകയും ആഘോഷിക്കുകയും ചെയ്യും. ചിലർ കരുതുന്നതുപോലെ 49-ാം വർഷമല്ല ഇത് ആഘോഷിക്കുന്നത്. അമ്പതാം വർഷമാണ് യോബേൽ സംവത്സരം എന്നു ലേവ്യർ 25:10 മുതലുള്ള ഭാഗത്തു വ്യക്തമായി പറഞ്ഞിട്ടുണ്ട്.

ആചരണം

യിസ്രായേല്യർക്കു വാഗ്ദത്തഭൂമി കൈവശമായി 49 വർഷം അതിൽ കൃഷിചെയ്തു കഴിയുമ്പോൾ യോബേൽ സംവത്സരം ആഘോഷിക്കേണ്ട കടമയുണ്ട്. ഏഴു വർഷം ദേശം കീഴടക്കാനും ഏഴുവർഷം ദേശം വിഭജിച്ചു നല്കുവാനും വേണ്ടിവന്നു. അതിനാൽ യെഹൂദന്മാർ കനാനിൽ വന്നതിനുശേഷം ആദ്യത്തെ ശബ്ബത്ത് വർഷം 21-ാം വർഷവും ആദ്യത്തെ യോബേൽ വർഷം 64-ാം വർഷവും ആയി എന്നു പുരാതന തൽമൂദു പാരമ്പര്യം പറയുന്നു. അതു ശരിയുമാണ്. ദൈവത്തിന്റെ കൃപാസാന്നിദ്ധ്യം തന്റെ ജനത്തോടു യോബേൽ സംവത്സരത്തിൽ പ്രഖ്യാപിക്കുന്നത് കാഹളനാദത്തോടെയാണ്. ഈ ഉത്സവത്തിന്റെ പൊതുവായ ആചരണത്തെക്കുറിച്ചുള്ള ഒരു പ്രത്യേക വിവരണം ബൈബിളിൽ ഇല്ലാത്തതുകൊണ്ടു ജൂബിലി നിയമം എപ്പോഴെങ്കിലും നടപ്പിലായിരുന്നുവോ എന്നു സംശയിക്കുന്നവരുണ്ട്. യോബേൽസംവത്സരം ആചരിച്ചിരുന്നുവെന്നതിന് അനുകൂലമായി മൂന്നു തെളിവുകൾ ചൂണ്ടിക്കാണിക്കാവുന്നതണ്. ഒന്ന്; മറ്റുത്സവങ്ങൾ ആചരിക്കുന്നതുകൊണ്ടു ഇതും ആചരിച്ചിരുന്നിരിക്കണം. രണ്ട്; വസ്തുവകകൾ കൈമാറാൻ പാടില്ല എന്ന നിയമം എബ്രായരുടെ ഇടയിൽ നിലവിലിരുന്നു. (സംഖ്യാ, 36:4,6,7, യെഹെ, 46:17). മൂന്ന്; എബായ പാരമ്പര്യത്തിന്റെ സാക്ഷ്യം.

പ്രത്യേകതകൾ

യോബേൽ സംവത്സരത്തിനു മറ്റു സംവത്സരങ്ങളിൽ നിന്നും മൂന്നു പ്രത്യേകതകളുണ്ട്. ഒന്ന്; നിലത്തിനു വിശ്രമം: വിതയ്ക്കാനും കൊയ്യാനും, വള്ളിത്തല മുറിക്കാത്ത മുന്തിരിവള്ളിയുടെ പഴം പറിക്കാനും പാടില്ല. (ലേവ്യ, 25:11). അങ്ങനെ ഭൂമി വിശുദ്ധമായ വിശ്രമം, അനുഭവിക്കുകയും മനുഷ്യർ ജോലിയിൽ നിന്നു വിശ്രമിക്കുകയും ചെയ്യും. ഈ അനുഗ്രഹിക്കപ്പെട്ട വിശ്രമത്തിൽ 6-ാം വർഷം യഹോവ നല്കുന്ന അധിക അളവിന്റെ ഫലം കൊണ്ടു ഉപജീവിക്കും. (ലേവ്യ, 25:21). രണ്ട്; അവകാശത്തിലേക്കു മടങ്ങിപ്പോകൽ: (ലേവ്യ, 25:10-34, 27:16-24). വാഗ്ദത്ത ഭൂമി യിസ്രായേല്യർക്കു ചീട്ടിട്ടു വിഭാഗിച്ചു കൊടുക്കണമെന്നും അതു പൂർണ്ണമായി കൈമാറ്റം ചെയ്യപ്പെടാനാവാത്തത് ആയിരിക്കണമെന്നും മോശയുടെ നിയമം അനുശാസിക്കുന്നു. അതിനാൽ ഗ്രാമങ്ങളിലോ മതിലില്ലാത്ത പട്ടണങ്ങളിലോ ഉള്ള നിലം അതിന്റെ ഉടമസ്ഥൻ ദാരിദ്ര്യം മൂലം വില്ക്കുകയും എന്നാൽ അതു വീണ്ടെടുക്കപ്പെടാതിരിക്കുകയും ചെയ്താൽ അതു അതിന്റെ യഥാർത്ഥ ഉടമസ്ഥനോ നിയമപരമായ അവകാശിക്കോ യോബേൽ വർഷത്തിൽ മടക്കിക്കൊടുക്കണം. മതിലുള്ള പട്ടണത്തിലെ വീടു ഒരു വർഷത്തിനകം വീണ്ടെടുക്കാതിരുന്നാൽ വാങ്ങിയ ആളിന്നായിരിക്കും. യോബേൽ സംവത്സരത്തിൽ അതു ഒഴിഞ്ഞു കൊടുക്കണ്ട. (ലേവ്യ, 25:29-30). നിലം ഉടമസ്ഥൻ വീണ്ടെടുക്കാതെ മറ്റൊരാളിനു വിറ്റാൽ അതു പിന്നെ വീണ്ടെടുത്തുകൂടാ; ആ നിലം പുരോഹിതനു കൊടുക്കണം. ലേവ്യ, 27:17-21). മൂന്ന്; യിസായേല്യരുടെ ദാസ്യമോചനം: ദാരിദ്ര്യംനിമിത്തം തന്നെത്താൻ വിറ്റ യിസായേല്യനെ അവനോ അവന്റെ ചാർച്ചക്കാർക്കോ വീണ്ടെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ യോബേൽ സംവത്സരത്തിൽ അവനും കുഞ്ഞുങ്ങൾക്കും സ്വതന്ത്രരായിപ്പോകാം. (ലേവ്യ, 25:39-55). എല്ലാവിധത്തിലുള്ള കടക്കാർക്കും, കടക്കാരുടെ ഭൂസ്വത്തു തിരിച്ചുകൊടുക്കുന്നതിൽ നിന്നും ജൂബിലി വർഷത്തിൽ എല്ലാ കടങ്ങളും ഇളച്ചുകൊടുക്കുമെന്നു മനസ്സിലാക്കാം. യോബേൽ സംവത്സരം സ്വാതന്ത്യത്തിന്റെയും, കരുണയുടെയും, അടിമകളുടെ വീണ്ടെടുപ്പിന്റെയും, ദരിദ്രന്മാരുടെ വിടുതലിന്റെയും ജോലിയിൽ നിന്നുള്ള സ്വാതന്ത്ര്യത്തിന്റെയും വർഷമാണ്. ഈ വർഷത്തിൽ എല്ലാ പീഡനങ്ങളും അവസാനിപ്പിച്ചു ഉടമ്പടി ചെയ്ത ബദ്ധജനം തങ്ങളുടെ വീണ്ടെടുപ്പുകാരനെ കർത്താവിൽ കാണണം. കർത്താവാണു അവനെ കുടുംബത്തിലേക്കും അവകാശത്തിലേക്കും മടക്കിക്കൊണ്ടുവന്നത്.

ശബ്ബത്താണ്ട്

ശബ്ബത്താണ്ട്

ഓരോ ഏഴാമത്തെെ വർഷം അഥവാ ശബ്ബത്താണ്ടിനെക്കുറിച്ചുള്ള പരാമർശം പഴയനിയമത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. പുസ്തകങ്ങളിലുമുണ്ട്. “ആറു സംവത്സരം നിന്റെ നിലം വിതെച്ചു വിളവു എടുത്തുകൊൾക. ഏഴാം സംവത്സരത്തിലോ അതു ഉഴവുചെയ്യാതെ വെറുതെ ഇട്ടേക്ക; നിന്റെ ജനത്തിലെ ദരിദ്രന്മാർ അഹോവൃത്തി കഴിക്കട്ടെ; അവർ ശേഷിപ്പിക്കുന്നതു കാട്ടുമൃഗങ്ങൾ തിന്നട്ടെ. നിന്റെ മുന്തിരിത്തോട്ടവും ഒലിവുവൃക്ഷവും സംബന്ധിച്ചും അങ്ങനെ തന്നേ ചെയ്ക.” (പുറ, 23:10-11). ശബ്ബത്താണ്ടിൽ താനെ വിളയുന്നതവക്കെയും അവർക്കും, അവരുടെ ദാസിദാസന്മാർക്കും, പരദേശികൾക്കും, കന്നുകാലികൾക്കും, കാട്ടുമൃഗങ്ങൾക്കും ഉള്ളതാണ്. “നീ യിസ്രായേല്‍മക്കളോടു പറയേണ്ടതു എന്തെന്നാൽ: ഞാൻ നിങ്ങള്‍ക്കു തരുന്ന ദേശത്തു നിങ്ങൾ എത്തിയശേഷം ദേശം യഹോവെക്കു ശബ്ബത്തു ആചരിക്കേണം. ആറു സംവത്സരം നിന്റെ നിലം വിതെക്കേണം; അവ്വണ്ണം ആറു സംവത്സരം നിന്റെ മുന്തിരിത്തോട്ടം വള്ളിത്തല മുറിച്ചു അനുഭവം എടുക്കേണം. ഏഴാം സംവത്സരത്തിലോ ദേശത്തിന്നു സ്വസ്ഥതയുള്ള ശബ്ബത്തായ യഹോവയുടെ ശബ്ബത്ത് ആയിരിക്കേണം; നിന്റെ നിലം വിതെക്കയും മുന്തിരിത്തോട്ടം വള്ളിത്തല മുറിക്കയും ചെയ്യരുതു. നിന്റെ കൊയ്ത്തിന്റെ പടുവിളവു കൊയ്യുകയും വള്ളിത്തല മുറിക്കാത്ത മുന്തിരിത്തോട്ടത്തിലെ പഴം പറിക്കയും അരുതു; അതു ദേശത്തിന്നു ശബ്ബത്താണ്ടു ആകുന്നു. ദേശത്തിന്റെ ശബ്ബത്തിൽ താനേ വിളയുന്നതു നിങ്ങളുടെ ആഹാരമായിരിക്കേണം; നിനക്കും നിന്റെ ദാസന്നും ദാസിക്കും കൂലിക്കാരന്നും നിന്നോടുകൂടെ പാർക്കുന്ന പരദേശിക്കും നിന്റെ കന്നുകാലിക്കും കാട്ടുമൃഗത്തിന്നും അതിന്റെ അനുഭവം ഒക്കെയും ആഹാരമായിരിക്കേണം.” (ലേവ്യ, 25:2-7).

എബ്രായ ദാസന്മാരെയെല്ലാം ഏഴാം വർഷത്തിൽ സ്വതന്ത്രരാക്കണം. “തന്നെത്താൻ നിനക്കു വിൽക്കയും ആറുസംവത്സരം നിന്നെ സേവിക്കയും ചെയ്തു എബ്രായസഹോദരനെ ഒടുക്കം ഏഴാം സംവത്സരത്തിൽ വിട്ടയക്കേണം; അവനെ സ്വതന്ത്രനായി നിന്റെ അടുക്കൽനിന്നു വിട്ടയക്കേണം എന്നു കല്പിച്ചിരുന്നു; എങ്കിലും നിങ്ങളുടെ പിതാക്കന്മാർ എന്റെ കല്പന അനുസരിച്ചില്ല, ചെവി ചായിച്ചതുമില്ല.” (യിരെ, 34:14). ശബ്ബത്തുനാളിൽ ഭക്ഷണ സാധനങൾ വാങ്ങുകശോ വില്ക്കുകയോ ചെയ്യില്ല. എല്ലാകടങ്ങളും ഇളെച്ചു കൊടുക്കുകയും ചെയ്യും. “ദേശത്തെ ജാതികൾ ശബ്ബത്തുനാളിൽ ചരക്കോ യാതൊരു ഭക്ഷണസാധനമോ വില്പാൻ കൊണ്ടുവന്നാൽ ഞങ്ങൾ അതു ശബ്ബത്തുനാളിലും വിശുദ്ധദിവസത്തിലും അവരോടു മേടിക്കയില്ല എന്നും ഏഴാം ആണ്ടിനെ വിമോചന സംവത്സരമായും എല്ലാകടവും ഇളെച്ചുകൊടുക്കുന്നതായും പ്രമാണിക്കുമെന്നും ശപഥവും സത്യവും ചെയ്തു.” (നെഹെ, 10:31). ബാബേൽ പ്രവാസത്തിന് ശബ്ബത്തു ലംഘനവും ഒരു കാരണമായി പറയപ്പെടുന്നുണ്ട്. (യിരെ, 34:14). “യിരെമ്യാമുഖാന്തരം ഉണ്ടായ യഹോവയുടെ വചനം നിവൃത്തിയാകേണ്ടതിന്നു ദേശം അതിന്റെ ശബ്ബത്തുകളെ അനുഭവിച്ചു കഴിയുവോളം തന്നേ; എഴുപതു സംവത്സരം തികയുവോളം അതു ശൂന്യമായി കിടന്ന കാലമൊക്കെയും ശബ്ബത്തു അനുഭവിച്ചു.” (2ദിന,36:21).

ശബ്ബത്ത്

ശബ്ബത്ത്

യെഹൂദന്മാരുടെ ആഴ്ചതോറുമുള്ള വിശ്രമദിനവും, ആരാധനാദിനവുമാണ് ശബ്ബത്ത്. സൃഷ്ടിയുടെ കാലത്ത് ശബ്ബത്ത് വ്യവസ്ഥാപിതമായി. സൃഷ്ടിയുടെ വിവരണം അവസാനിക്കുന്നത് ദൈവം ഏഴാം ദിവസമായ ശബ്ബത്തിനെ വിശുദ്ധീകരിക്കുന്നതോടു കൂടിയാണ്. ഏഴാം ദിവസം ദൈവം തന്റെ സർഗ്ഗപ്രവർത്തനത്തിൽ നിന്നും സ്വസ്ഥനായി. “താൻ സൃഷ്ടിച്ചുണ്ടാക്കിയ സകലപ്രവൃത്തിയിൽ നിന്നും അന്നു നിവൃത്തനായതുകൊണ്ടു ദൈവം ഏഴാം ദിവസത്തെ അനുഗ്രഹിച്ചു ശുദ്ധീകരിച്ചു.” (ഉല്പ,2:3). ഉല്പത്തി പുസ്തകത്തിൽ ശബ്ബത്തിനെക്കുറിച്ചു അന്യപരാമർശം ഇല്ല. എന്നാൽ പ്രളയത്തോടുള്ള ബന്ധത്തിൽ ഏഴുദിവസം വീതമുള്ള കാലയളവിനെക്കുറിച്ചു. പല പ്രാവശ്യം പറഞ്ഞിട്ടുണ്ട്. (ഉല്പ്, 7:4,10, 8:10,12). യാക്കോബിന്റെ ഹാരാനിലെ ജീവിതത്തോടുള്ള ബന്ധത്തിൽ ഒരു പ്രാവശ്യവും. (ഉല, 29:27,28). ഇതിൽ നിന്നും കാലത്തിന്റെ സപ്തകവിഭജനം അറിയപ്പെട്ടിരുന്നുവെന്ന് മനസ്സിലാക്കാം.

പുറപ്പാട് 16:21-30-നു മുമ്പ് ശബ്ബത്ത് പ്രത്യക്ഷമായി പറഞ്ഞിട്ടില്ല. യിസ്രായേല്യർ സീനായ് പർവ്വതത്തിൽ എത്തുന്നതിനു മുമ്പു സീൻ മരുഭൂമിയിൽ വച്ചു ദൈവം അവർക്കു മന്ന നല്കി. ആറാമത്തെ ദിവസം പതിവിൽ ഇരട്ടിയാണ് നല്കിയത്. ഏഴാം ദിവസം ജോലി ചെയ്യാതെ വിശ്രമമായി ആചരിക്കുവാനായിരുന്നു അപകാരം ചെയ്തത്. “അവൻ അവരോടു: അതു യഹോവ കല്പിച്ചതു തന്നേ; നാളെ സ്വസ്ഥത ആകുന്നു; യഹോവെക്കു വിശുദ്ധമായുള്ള ശബ്ബത്ത്. ചുടുവാനുള്ളതു ചുടുവിൻ; പാകം ചെയ്യാനുള്ളതു പാകം ചെയ്വിൻ; ശേഷിക്കുന്നതൊക്കെയും നാളത്തേക്കു സൂക്ഷിച്ചുവെപ്പിൻ.” (പുറ, 16:23). തുടർന്ന് സീനായിൽ വച്ചു് പത്തു കല്പനകൾ നല്കി. (പുറ, 20:1-17). അതിൽ ഏഴാം ദിവസം ശബത്തായി ആചരിക്കണമെന്നു നാലാം കല്പനയിൽ നിർദ്ദേശം നല്കി. (പുറ, 20:8). ശബ്ബത്ത് ആചരിക്കുവാനുള്ള കാരണമായി പറഞ്ഞത് ദൈവം സൃഷ്ടിപ്പിൽ നിന്ന് ഏഴാം ദിവസം നിവൃത്തനായി, ആ ദിവസത്തെ അനുഗ്രഹിച്ചു ശുദ്ധീകരിച്ചു എന്നതാണ്. ഈ ദിവസം മനുഷ്യനു ശാരീരികമായും ആത്മികമായും അനുഗ്രഹമായിരിക്കണമെന്ന് ദൈവം ആഗ്രഹിച്ചു. ലേവ്യനിയമങ്ങളിൽ ശബ്ബത്തിനെക്കുറിച്ച് ഇടയ്ക്കിടെ പറയുന്നുണ്ട്. ശബ്ബത്തിന് വിശുദ്ധസഭായോഗം കൂടേണ്ടതാണ്. (ലേവ്യ, 23:3). യഹോവ തങ്ങളെ ശുദ്ധീകരിക്കുന്നു എന്ന് യിസ്രായേല്യരെ ഓർപ്പിക്കുന്നതാണ് ശബ്ബത്ത്. (പുറ, 31:12). നാല്പതു വർഷത്തിനു ശേഷം ശബ്ബത്ത് ആചരിക്കേണ്ട ദൈവകല്പനയെക്കുറിച്ച് മോശെ യിസ്രായേല്യരെ ഓർപ്പിച്ചു. മിസയീമ്യ അടിമത്തത്തിൽ നിന്നു ദൈവം അവരെ വിടുവിച്ചതു കൊണ്ട് ശബ്ബത്ത് ആചരിക്കാനുള്ള പ്രത്യേക കടപ്പാടവർക്കുണ്ട്. (ആവ, 5:15).

യെഹൂദന്മാരുടെ ശബ്ബത്ത് ബാബിലോന്യമാണെന്നു തെളിയിക്കുവാനുള്ള ശ്രമം ചില പഴയനിയമ വിമർശകന്മാർ നടത്തിക്കാണുന്നു. ഓരോ മാസത്തിലേയും 7, 14, 19, 21, 28 എന്നീ തീയതികളിൽ ചില പദാർത്ഥങ്ങൾ വർജ്ജിക്കുന്ന ചിട്ട ബാബിലോന്യരുടെ ഇടയിൽ ഉണ്ടായിരുന്നതിനു തെളിവുണ്ട്. എന്നാൽ 19, ഏഴിന്റെ ക്രമം തെറ്റിക്കുന്നു. മാത്രവുമല്ല, ബാബിലോന്യ ആചാരത്തിനേക്കാൾ വളരെ പഴക്കമുള്ളതാണു ശബ്ബത്ത്. വിശ്രമം, ആരാധന, ദൈവിക കരുണ എന്നിവയുമായല്ലാതെ വിലക്കുകളുമായി ബന്ധപ്പെട്ടതല്ല യെഹൂദ്യശബ്ബത്ത്.

മോശയുടെ കാലശേഷം ശബ്ബത്ത് അമാവാസ്യയോടു ചേർത്തു പറഞ്ഞുകാണുന്നുണ്ട്. (2രാജാ, 4:23, ആമോ, 8:5, ഹോശേ, 2:11, യെശ, 1:13, യെഹെ, 46:3). പ്രവാചകന്മാർ ശബ്ബത്തിനെ ഉന്നതമായി കരുതി. ശബ്ബത്തിനെ ജനം അശുദ്ധമാക്കിയ പാപം പ്രവാചകന്മാർ ഏറ്റുപറഞ്ഞു. യെശ, 56:2,4, 58:13, യിരെ, 17:21-27, യെഹെ, 20:12-24). ശബ്ബത്തിനു രണ്ടു കുഞ്ഞാടുകളെ അർപ്പിക്കേണ്ടിയിരുന്നു. (സഖ്യാ, 28:9). പന്ത്രണ്ടു കാഴ്ചയപ്പവും. (ലേവ്യ, 24:5-9, 1ദിന, 9:32). മന:പൂർവ്വം ശബ്ബത്ത് ലംഘിക്കുന്നവനു മരണശിക്ഷയാണ്. (സംഖ്യാ, 15:32-36). ശബ്ബത്തിനു ഒരു യിസ്രായേല്യൻ തീ കത്തിക്കുവാൻ പോലും പാടില്ല. ശബ്ബത്തിനുവേണ്ടി എഴുതപ്പെട്ടതാണ് 92-ാം സങ്കീർത്തനം. യഹോവയുടെ ആരാധനയിലും പ്രവൃത്തികളിലുമുള്ള ആനന്ദം അത് വർണ്ണിക്കുന്നു. ശബ്ബത്ത് ലംഘിച്ചു തൊഴിലുകളിൽ ഏർപ്പെട്ടവർക്കെതിരെ നെഹെമ്യാവ് കർശന നടപടികൾ എടുക്കുകയും, അവരെ ശകാരിക്കുകയും ചെയ്തു. (നെഹെ, 13:15-22).

പ്രവാസകാലത്തു സിനഗോഗുകൾ രൂപം കൊണ്ടു. അതോടുകൂടി ആരാധന ന്യായപ്രമാണപഠനം, വിശ്രമം എന്നിവയുടെ ദിവസമായി ശബ്ബത്ത് മാറി. അപ്പൊക്രിഫാ ഗ്രന്ഥങ്ങളിൽ ശബ്ബത്തിനെക്കുറിച്ചുള്ള പരാമർശങ്ങൾ അധികമില്ല. അന്ത്യാക്കസ് എപ്പിഫാനസ് ശബ്ബത്തിനെ നീക്കിക്കളയുവാൻ ശ്രമിച്ചു (168 ബി.സി.) മക്കാബ്യയുദ്ധത്തിന്റെ തുടക്കത്തിൽ സ്വയരക്ഷയ്ക്കുവേണ്ടി പോലും യുദ്ധം ചെയ്ത് ശബ്ബത്തിനെ അശുദ്ധമാക്കാതിരിക്കുവാൻ വേണ്ടി യെഹൂദാപടയാളികൾ കൊല്ലപ്പെടുവാൻ സ്വയം എല്പ്പിച്ചു കൊടുത്തു. ഇങ്ങനെ ആയിരം യെഹൂദന്മാർ കൊല്ലപ്പെട്ടപ്പോൾ ശബ്ബത്തിൽ ആക്രമിക്കപ്പെട്ടാൽ തിരിച്ചടിക്കുന്നത് അനുവദനീയം ആമാണെന്നവർ തീരുമാനിച്ചു. എന്നാൽ ഒരിക്കലും ആക്രമണപരമായ പ്രവർത്തനങ്ങളിൽ അവർ ഏർപ്പെടുകയില്ല. (1മക്കാ, 2:31-41).

എസ്രായുടെ കാലത്തിനും, ക്രിസ്ത്വബ്ധത്തിനുമിടയ്ക്ക് ശാസ്ത്രിമാർ ന്യായപ്രമാണത്തിനു വിധേയമായി ജീവിതത്തെ നിയന്ത്രിക്കുവാൻ വേണ്ടി അസംഖ്യം ചട്ടങ്ങൾ നിർമ്മിച്ചു. തല്മൂദിലെ രണ്ടു ലേഖനങ്ങൾ മുഴുവൻ ശബ്ബത്താചരണത്തിന്റെ വിശദാംശങ്ങൾക്കു വേണ്ടി നീക്കിവെച്ചു. അവയിലൊന്നു (ശബ്ബത്ത്) നിരോധിക്കപ്പെട്ട 39 പ്രവൃത്തികളുടെ പട്ടിക നൽകുന്നു. വിതയ്ക്കുക, ഉഴുക, കൊയ്യുക, കറ്റ ശേഖരിക്കുക, മെതിക്കുക, പാറ്റുക, ശുചിയാക്കുക, പൊടിക്കുക, അരിക്കുക, മാവു കുഴയ്ക്കുക, അപ്പം നിർമ്മിക്കുക, രോമം കത്രിക്കുക, അതു കഴുകുക, അടിക്കുക, നിറം പിടിപ്പിക്കുക, നൂലാക്കുക, പാവു നിർമ്മിക്കുക, രണ്ടു ചരടുണ്ടാക്കുക, രണ്ടു നൂല് നെയ്യുക, ഇരട്ട നുല് വേർപെടുത്തുക, കെട്ടുക, കെട്ടഴിക്കുക, രണ്ടു തുന്നൽ തുന്നുക, രണ്ടു തയ്യൽ തയ്ക്കുന്നതിനു വേണ്ടി തുണി കീറുക, മാനിനെ പിടിക്കുക, കൊല്ലുക, തൊലി ഉരിക്കുക, ഉപ്പിടുക, തോൽ സജ്ജമാക്കുക, തോലിലെ രോമം മാറ്റുക, തോൽ മുറിക്കുക, രണ്ടക്ഷരം എഴുതുക, രണ്ടക്ഷരം എഴുതുന്നതിനു വേണ്ടി തുടച്ചു കളയുക, പണിയുക, ഇടിക്കുക, തീ അണയ്ക്കുക, തീ കത്തിക്കുക, ചുറ്റിക കൊണ്ടടിക്കുക, ഒരു വസ്തുവിൽ നിന്നും മറ്റൊരു വസ്തുവിലേക്കു കൊണ്ടുപോകുക എന്നിവ. ഇവയിലോരോന്നും വളരെ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. ന്യായപ്രമാണം യഥാവിധി പാലിക്കുന്ന ഒരു യെഹൂദന് ശബ്ബത്തിൽ ചെയ്തു കൂടാത്ത നൂറു കണക്കിനു കാര്യങ്ങളാണുള്ളത്. ഉദാഹരണമായി കെട്ടരുതു എന്നതു ഒരു സാമാന്യമായ വിലക്കാണ്. തന്മൂലം എങ്ങനെയുള്ള കെട്ടുകൾ പാടില്ല. എങ്ങനെയുള്ളവ ആകാം എന്നതു നിർവ്വചിച്ചിട്ടുണ്ട്. ഒരു കൈ കൊണ്ടു കെട്ടാവുന്നതു അംഗീകരിക്കുകയും അല്ലാത്തവ നിഷേധിക്കുകയും ചെയ്തു. ഒരു സ്ത്രീക്കു അടിവസ്ത്രവും അവളുടെ തൊപ്പിയുടെയും അരക്കച്ചയുടെയും ചരടുകളും ചെരുപ്പുകളുടെയും പാദുകങ്ങളുടെയും വാറുകളും വീഞ്ഞു തുരുത്തികളും എണ്ണത്തുരുത്തികളും ഇറച്ചിക്കലവും കെട്ടാം. ഇതുപോലുള്ള വിശദീകരണമാണ് ഓരോ വിലക്കിനും ‘ഷബ്ബാത്തു’ എന്ന ലേഖനത്തിൽ നല്കിയിട്ടുള്ളതു. അതിനാലാണ് യേശു പറഞ്ഞത്; “ന്യായശാസ്ത്രിമാരായ നിങ്ങൾക്കും അയ്യോ കഷ്ടം; എടുക്കാൻ പ്രയാസമുള്ള ചുമടുകളെ നിങ്ങൾ മനുഷ്യരെക്കൊണ്ടു ചുമപ്പിക്കുന്നു; നിങ്ങൾ ഒരു വിരൽ കൊണ്ടുപോലും ആ ചുമടുകളെ തൊടുന്നില്ല.” (ലൂക്കൊ, 11:46).

യെഹൂദന്മാരുടെ മതപ്രമാണികളുമായി യേശു ഇടഞ്ഞതു രണ്ടു കാര്യങ്ങളിലായിരുന്നു: ഒന്നു; താൻ മശീഹയാണന്നുള്ള വാദം. രണ്ട്; ശബ്ബത്താചരണം. റബ്ബിമാർ ശബ്ബത്തിനെ ശബ്ബത്തിനു വേണ്ടി ആചരിച്ചു. എന്നാൽ ശബ്ബത്ത് മനുഷ്യനുവേണ്ടിയാണെന്നും, മനുഷ്യന്റെ ആവശ്യങ്ങൾക്കു ശബ്ബത്തിനെക്കുറിച്ചുള്ള കല്പനകൾക്കു മേൽ പ്രാമുഖ്യം നല്കണമെന്നും യേശു പഠിപ്പിച്ചു. (മത്താ, 12:1-14, മർക്കൊ, 2:23, ലൂക്കൊ, 6:1-11, യോഹ, 5:1-18). യേശു ശബ്ബത്ത് നാളുകളിൽ പള്ളിയിൽ പോയിരുന്നു. (ലൂക്കൊ, 4:16).

ആദിമ ക്രിസ്ത്യാനികളിൽ അധികം പേരും യെഹൂദന്മാരായിരുന്നു. അവർ ശബ്ബത്ത് ആചരിച്ചിരുന്നു. യേശുവിന്റെ ഉയിർത്തെഴുന്നേല്പ് ഞായറാഴ്ച ആകയാൽ അവർ ഞായറാഴ്ച ആരാധനയ്ക്കായി കൂടിവന്നു. (പ്രവൃ, 2:1). ഞായറാഴ്ചയെ അവർ കർത്തൃദിവസമെന്നു വിളിച്ചു. ഞായറാഴ്ച ദിവസം ധർമ്മശേഖരം കൊണ്ടുവരുന്നതിനു പൗലൊസ് അപ്പൊസ്തലൻ കൊരിന്ത്യയിലെ ക്രിസ്ത്യാനികളോടു നിർദ്ദേശിച്ചു. (1കൊരി, 16:12). യെഹൂദന്മാരും ക്രിസ്ത്യാനികളും തമ്മിലുള്ള വിടവ് വർദ്ധിച്ചതോടു കൂടി ക്രൈസ്തവർ ആരാധനയ്ക്കായി ഞായറാഴ്ച കൂടിവരികയും, ശബ്ബത്താചരണം ഉപേക്ഷിക്കുകയും ചെയ്തു.

പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ്, മനുഷ്യൻ, പിശാച്

പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ്, മനുഷ്യൻ, പിശാച്

“നാം നമ്മുടെ സ്വരൂപത്തിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിക്കുക” (ഉല്പ, 1:26) എന്ന പ്രഖ്യാപനത്തോടെ സർവ്വശക്തനായ ദൈവം മനുഷ്യനെ സൃഷ്ടിച്ച്, അവൻ അനുഷ്ഠിക്കേണ്ട ചുമതലകളും അനുസരിക്കേണ്ട നിയമങ്ങളും നൽകി അവനെ ഏദൻതോട്ടത്തിലാക്കി. പക്ഷേ ദൈവം സൃഷ്ടിച്ച മനുഷ്യനെ പിശാച് പാപത്തിൽ വീഴ്ത്തിയപ്പോൾ ദൈവം മനുഷ്യനെ ഏദൻതോട്ടത്തിൽനിന്നു പുറത്താക്കി. തുടർന്ന് ഭൂമിയിൽ പെരുകിയ മനുഷ്യവർഗ്ഗത്തെ പിശാച് പാപത്തിലാഴ്ത്തിയപ്പോൾ നോഹയുടെ കുടുംബമൊഴികെ, ഭൂതലത്തിലുള്ള സർവ്വമനുഷ്യരെയും ദൈവം ജലപ്രളയത്താൽ നശിപ്പിച്ചു. നോഹയുടെ സന്തതിപരമ്പരകളെ ദൈവം വർദ്ധിപ്പിച്ചു. പിശാച് അവരെയും പാപത്തിലേക്കു വശീകരിച്ചു. ദൈവം തന്റെ ജനത്തെ ദീർഘകാലത്തെ അടിമത്തംകൊണ്ടും പീഡനംകൊണ്ടുമെല്ലാം ശിക്ഷിച്ചിട്ടും ഫലമില്ലാതെ വന്നപ്പോൾ, ദൈവംതന്നെ മനുഷ്യനായി ഈ ലോകത്തിലേക്കു വന്നു. അവൻ ജനിച്ചപ്പോൾത്തന്നെ അവനെ കൊല്ലുവാനുള്ള ശ്രമത്തിൽ ആയിരക്കണക്കിന് ആൺകുഞ്ഞുങ്ങൾ നിർദ്ദയമായി കൊല്ലപ്പെട്ടു. തന്റെ പരസ്യശുശ്രൂഷ ആരംഭിക്കുന്നതിനുമുമ്പ് “നീ എന്റെ പ്രിയപുത്രൻ” എന്ന് പിതാവാം ദൈവം പ്രഖ്യാപിച്ചു. “പരിശുദ്ധാത്മാവ് ശരീരരൂപത്തിൽ പ്രാവ് എന്നപോലെ അവന്റെമേൽ ഇറങ്ങിവന്നു” (ലൂക്കൊ, 3:22). പിശാചിനാൽ പരിക്ഷിക്കപ്പെടുവാൻ യേശുവിനെ പരിശുദ്ധാത്മാവ് മരുഭൂമിയിലേക്കു നടത്തി. പിശാച് യേശുവിനെ 40 ദിനരാത്രങ്ങൾ പരീക്ഷിച്ചുകൊണ്ടിരുന്നു. ആ പരീക്ഷകൾ യേശു നേരിട്ടത് ഉപവാസത്താലായിരുന്നു. (ലൂക്കൊ, 4:1,2). 40 ദിന ഉപവാസം പൂർത്തിയാക്കിയപ്പോൾ, ആദാമിനെ വീഴ്ത്തിയ അതേ തന്ത്രങ്ങളുമായി തന്നെ പരീക്ഷിച്ച പിശാചിനെ യേശു തോല്പിച്ചു. പാപത്തിൽ വീണുകിടക്കുന്ന മനുഷ്യരാശിയെ രക്ഷിക്കുവാൻ പരസ്യശുശ്രൂഷ ആരംഭിച്ച യേശുവിനെ പിശാച് വീണ്ടും പരീക്ഷിച്ചുകൊണ്ടിരുന്നു; തന്റെ ക്രൂശു മരണത്തിന്റെ അവസാന നിമിഷംവരെയും; പക്ഷേ യേശു പിശാചിനെ തോല്പിച്ചു. നമുക്കു പിന്തുടരുവാൻ ഒരു മാതൃക വെച്ചേച്ചു പോയിരിക്കുന്നു. (1പത്രൊ, 2:21). അത്യുന്നതനായ ദൈവത്തിനുവേണ്ടി പ്രവർത്തിക്കുകയും ദൈവഭയത്തിലും ഭക്തിയിലും പരിശുദ്ധാത്മനിറവിൽ ജീവിക്കുകയും ചെയ്യുന്ന സകല മനുഷ്യരെയും പിശാച് അവരുടെ അന്ത്യനിമിഷംവരെയും പരീക്ഷിച്ചു തോല്പിക്കുവാൻ ശ്രമിക്കും. എന്നാൽ ഉപവാസത്താലും പ്രാർത്ഥനയാലും അല്ലാതെ ഈ ജാതി നിങ്ങിപ്പോകുകയില്ലെന്നു പ്രഖ്യാപിച്ച യേശുവിനെ അനുഗമിക്കുന്ന ദൈവജനത്തിന് പിശാചിന്റെ പരീക്ഷകളുടെമേൽ വിജയം വരിക്കുവാനും അവനെ തോല്പിക്കുവാനും കഴിയും.

ചുവടു മറക്കരുത്

ചുവടു മറക്കരുത്

ജീവിതയാത്രയിൽ ദാരിദ്ര്യത്തിന്റെയും കഷ്ടതയുടെയും അവഗണനയുടെയും ഇടുങ്ങിയ ഇടനാഴികളിൽനിന്ന് കാരുണ്യവാനായ ദൈവം അനേകരെ കരംപിടിച്ചുയർത്തി, സമ്പത്തിന്റെയും സമുന്നതമായ സാമൂഹിക ബന്ധങ്ങളുടെയും ഭൗതിക സുഖങ്ങളുടെയും രാജവീഥികളിലേക്കു നയിക്കുമ്പോൾ, പലരും തങ്ങളുടെ കഴിഞ്ഞകാല ജീവിതത്തെയും അവിടെനിന്നു തങ്ങളെ രക്ഷിച്ച ദൈവത്തെയും മറന്നുപോകുന്നു. പാലും തേനും ഒഴുകുന്ന കനാൻ ദേശത്തിന്റെ പടിവാതിൽക്കൽ എത്തിയ യിസ്രായേൽമക്കളോട് മോശെ: “നീ മിസ്രയീംദേശത്ത് അടിമയായിരുന്നു” എന്ന് നാലു പ്രാവശ്യവും (ആവ, 15:15; 16:12; 24:18, 22), “നിന്റെ ദൈവമായ യഹോവ നിന്നെ വീണ്ടെടുത്തുവെന്നു ഓർക്കണം” എന്നു രണ്ടു പ്രാവശ്യവും (ആവ, 15:15; 24:18) ആവർത്തന പുസ്തകത്തിൽ ഉദ്ബോധിപ്പിക്കുന്നുണ്ട്. കഷ്ടതകളും ക്ലേശങ്ങളും കൂരമായ പീഡനങ്ങളും നിറഞ്ഞ അടിമജീവിതമെന്തെന്ന് 430 വർഷക്കാലം അനുഭവിച്ചറിഞ്ഞ അവർ തങ്ങളുടെ സമസൃഷ്ടികളോടു സ്നേഹത്തോടും കരുണയോടും പെരുമാറണമെന്ന് മോശെ ഓർമ്മപ്പെടുത്തുന്നു. മാത്രമല്ല, മിസ്രയീമിലെ ക്രൂരമായ അടിമത്തത്തിൽനിന്നു തങ്ങളെ വിമോചിപ്പിക്കുന്നതിനായി അവർ നിലവിളിച്ചപ്പോൾ തന്റെ ജനത്തിന്റെ കഷ്ടതകണ്ട്, അവരുടെ നിലവിളി കേട്ട് (പുറ, 3:7) യഹോവയാം ദൈവം അവരെ വീണ്ടെടുക്കുകയും വിമോചിപ്പിക്കുകയും ചെയ്തുവെന്ന വസ്തുത മറന്നുപോകരുതെന്നും മോശെ യിസ്രായേൽമക്കളെ ഉപദേശിക്കുന്നു. അത്യുന്നതനായ ദൈവം നമ്മെ അനുഗ്രഹത്തിന്റെ കൊടുമുടിയിലേക്ക് ഉയർത്തുമ്പോഴും, നമ്മെ കടത്തിവിട്ട കഷ്ടതയുടെ താഴ്വരകളെയും അവിടെയുള്ള മനുഷ്യരുടെ അവസ്ഥകളെയും സർവ്വോപരി ഒന്നുമില്ലായ്മയിൽനിന്നു നമ്മെ കോരിയെടുത്ത ദൈവത്തെയും മറക്കരുതെന്ന് ആവർത്തന പുസ്തകത്തിൽ ദൈവപുരുഷനായ മോശെ ആവർത്തിച്ചു നൽകുന്ന ശ്രേഷ്ഠമായ കല്പന ദൈവമക്കളുടെ ജീവിതവ്രതമാകണം.

തദ്ദായി

തദ്ദായി (Thaddaeus)

യേശു തിരഞ്ഞെടുത്ത പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരുവൻ: പന്ത്രണ്ടു അപ്പൊസ്തലന്മാരുടെ പേരാവിതു: തദ്ദായി.” (മത്താ, 10:2, 4; മർക്കൊ, 3:18; ലൂക്കൊ, 6:15; പ്രവൃ, 1:13).

പേരിനർത്ഥം — വിശാലഹൃദയൻ

യേശു തിരഞ്ഞെടുത്ത പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരാൾ. തദ്ദായി എന്ന പേര് മത്തായി മർക്കൊസ് സുവിശേഷങ്ങളിൽ മാത്രമേ കാണുന്നുള്ള. (മത്താ, 10:4, മർക്കൊ, 3:18). ലൂക്കോസിലും പ്രവൃത്തികളിലും ‘യാക്കോബിൻ്റെ മകനായ യൂദാ’ എന്നും (ലൂക്കോ, 6:16, പ്രവൃ, 1:13), യോഹന്നാനിൽ ‘ഈസ്കര്യോത്താവല്ലാത്ത യൂദാ’ (14:22) എന്നുമാണു കാണുന്നത്. സ്തനം എന്നർത്ഥമുള്ള തദ് എന്ന അരാമ്യധാതുവിൽ നിന്നായിരിക്കണം തദ്ദായി എന്ന പേരിന്റെ ഉത്പത്തി. സ്ത്രീസഹജമായ അർപ്പണവും സ്വഭാവത്തിലെ ഊഷ്മളതയും ഈ പേർ പ്രതിഫലിപ്പിക്കുന്നു. ലെബ്ബായിയുടെ ധാതു “ലേവ്” (ഹൃദയം) ആണ്. തദ്ദായിയുടെ ആശയം തന്നെയാണ് ലെബ്ബായിയിലും കാണുന്നത്. തദ്ദായിയെ യെഹൂദയിൽ നിന്നും ലെബ്ബായിയെ ലേവിയിൽ നിന്നും നിഷ്പാദിപ്പിക്കാനും ശ്രമങ്ങൾ നടന്നിട്ടുണ്ട്. മത്തായി സുവിശേഷത്തിൽ ഇദ്ദേഹത്തിന്റെ പേരിന്റെ കൂടെ ലെബ്ബായി എന്നുകൂടി KJV-യിൽ കാണുന്നുണ്ട്. ഈസ്കര്യോത്താ യുദയുമായി തെറ്റിപ്പോകാതിരിക്കുവാനാണ് യാക്കോബിന്റെ മകനായ യൂദാ എന്നു ലൂക്കൊസും, ഈസ്കര്യോത്താവല്ലാത്ത യൂദാ എന്നു യോഹന്നാനും തദ്ദായി എന്നു മത്തായിയും മർക്കൊസും രേഖപ്പെടുത്തിയത്. യൂദാ, തദ്ദായി, ലെബ്ബായി ഇവ മൂന്നും ഒരു വ്യക്തിതന്നെയാണ്. യഥാർത്ഥ പേര് യുദാ ലെബ്ബായിയാണ്. കുടുംബപ്പേരായിരിക്കണം തദ്ദായി. ലെബ്ബായി യാക്കോബിന്റെ മകൻ യുദാ എന്നീ പേരുകളിലും തദ്ദായി അറിയപ്പെട്ടു. തദ്ദായിയെക്കുറിച്ച് കുടുതൽ വിവരങ്ങൾ ബൈബിളില്ല. യേശുവിൻ്റെ മാളികമുറിലെ പ്രസംഗത്തിനിടയിൽ; “ഈസ്കര്യോത്താവല്ലാത്ത യൂദാ (തദ്ദായി) അവനോടു: കർത്താവേ, എന്തു സംഭവിച്ചിട്ടാകുന്നു നീ ലോകത്തിന്നല്ല ഞങ്ങൾക്കത്രേ നിന്നെ വെളിപ്പെടുത്തുവാൻ പോകുന്നതു എന്നു ചോദിച്ചു.” ഒരു പുരാണ ലത്തീൻ രേഖയിൽ തീവ്രവാദിയായ യൂദാ എന്ന് ഈ അപ്പൊസ്തലനെപ്പറ്റി പറഞ്ഞിട്ടുണ്ട്. യേശുവിൻ്റെ മറ്റു ചില ശിഷ്യന്മാരെപ്പോലെ യിസ്രായേലിനു ഭൗതികമായ ഒരു രാജ്യം സ്ഥാപിച്ച് മശീഹ രാജാവായി വാഴുമെന്ന ചിന്ത തദ്ദായിക്കും ഉണ്ടായിരുന്നിരിക്കണം. യിസ്രായേലിൻ്റെ രാജാവായ മശീഹ ലോകത്തിനല്ല; തൻ്റെ ശിഷ്യഗണങ്ങൾക്കാണ് വെളിപ്പെടുവാൻ പോകുന്നതെന്ന് അവന് മനസ്സിലായിരുന്നില്ല.

പുരാതനകാലത്തു നിലവിലിരുന്ന ചില ഐതിഹ്യങ്ങളിൽനിന്നു ചില കാര്യങ്ങൾ ഗ്രഹിക്കാം. യൂസീബിയസ് (എ.ഡി. 275.340) എന്ന യഹൂദ ചരിത്രകാരന്റെയും ജെറോം (347-430) എന്ന സഭാപിതാവിന്റെയും എഴുത്തുകളിൽനിന്നാണ് ആ കഥകൾ ലഭിച്ചിരിക്കുന്നത്. എഡേസ്സയിലെ ഭരണാധികാരിയായ “അബ്ഗാറസ്” സന്ദേശവാഹകനായ “അനനിയാസ്” മുഖാന്തരം യേശുവിന് അയച്ച കത്തിന്റെ പകർപ്പ് സൂക്ഷിച്ചിരിക്കുന്നു. അതിൽ രോഗികളെ സൗഖ്യമാക്കുകയും മരിച്ചവരെ ഉയിർപ്പിക്കയും ഭൂതങ്ങളെ പുറത്താക്കുകയും ചെയ്യുന്ന യേശു എഡേസ്സയിലേക്കു ചെന്ന് അബ്ഗാറസിന്റെ രോഗത്തിൽനിന്നു സൗഖ്യമാക്കണമെന്നും, യേശു ദൈവപുത്രനാണെന്നു താൻ വിശ്വസിക്കുന്നു എന്നും ആ കത്തിൽ എഴുതിയിരുന്നു. മറുപടിയായി അയച്ച കത്തിന്റെ പകർപ്പും എഡേസ്സയിൽ സൂക്ഷിച്ചിരിക്കുന്നു. യേശുവിന്റെ മറുപടിയിൽ തനിക്ക് എഡേസ്സയിൽ വരാൻ സാധിക്കുന്നില്ല എന്നും, എന്നാൽ തനിക്കുപകരം തന്റെ ശിഷ്യന്മാരിൽ ഒരുവനായ തദ്ദായിയ അയയ്ക്കാമെന്നും എഴുതിയിരുന്നു. യേശുവിന്റെ സ്വർഗാരോഹണ ശേഷം തദ്ദായിയെ എഡേസ്സയിലേക്ക് അയച്ചെന്നും, തോബിയാസ് എന്ന ഒരാളോടുകൂടെ പാർത്തു എന്നും പറയപ്പെടുന്നു. രാജാവ് പട്ടണത്തിലെ പൗരാവലിയെ മുഴുവനും വിളിച്ചുകൂട്ടി. തദ്ദായി അവരോടു സുവിശേഷം പ്രസംഗിച്ചു. അബ്ഗാറിസ് തദ്ദായിക്ക് വളരെ പൊന്നും വെള്ളിയും വാഗ്ദാനം ചെയ്തു. എന്നാൽ തദ്ദായി അത് സ്വീകരിച്ചില്ല. പലയിടത്തും പ്രസംഗിച്ചശേഷം ഒടുവിൽ “അനറാത്ത്” എന്ന സ്ഥലത്തുവച്ച് ശത്രുക്കൾ തന്നെ അമ്പെയ്തുകൊന്നു. അങ്ങനെ തദ്ദായിയും രക്തസാക്ഷിമരണം വരിച്ചു എന്ന് ഐതിഹ്യത്തിൽ പറയുന്നു. AD 72-ൽ എഡേസ്സ പട്ടണത്തിൽ (തുർക്കിയിലും, ഗ്രീസിലും ഈ പേരിൽ പട്ടണങ്ങളുണ്ട്) ക്രൂശിക്കപ്പെട്ടു എന്ന് മറ്റൊരു പാരമ്പര്യം പറയുന്നു.തദ്ദായി (Thaddaeus)പേരിനർത്ഥം — വിശാലഹൃദയൻയേശു തിരഞ്ഞെടുത്ത പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരാൾ. തദ്ദായി എന്ന പേര് മത്തായി മർക്കൊസ് സുവിശേഷങ്ങളിൽ മാത്രമേ കാണുന്നുള്ള. (മത്താ, 10:4, മർക്കൊ, 3:18). ലൂക്കോസിലും പ്രവൃത്തികളിലും ‘യാക്കോബിൻ്റെ മകനായ യൂദാ’ എന്നും (ലൂക്കോ, 6:16, പ്രവൃ, 1:13), യോഹന്നാനിൽ ‘ഈസ്കര്യോത്താവല്ലാത്ത യൂദാ’ (14:22) എന്നുമാണു കാണുന്നത്. സ്തനം എന്നർത്ഥമുള്ള തദ് എന്ന അരാമ്യധാതുവിൽ നിന്നായിരിക്കണം തദ്ദായി എന്ന പേരിന്റെ ഉത്പത്തി. സ്ത്രീസഹജമായ അർപ്പണവും സ്വഭാവത്തിലെ ഊഷ്മളതയും ഈ പേർ പ്രതിഫലിപ്പിക്കുന്നു. ലെബ്ബായിയുടെ ധാതു “ലേവ്” (ഹൃദയം) ആണ്. തദ്ദായിയുടെ ആശയം തന്നെയാണ് ലെബ്ബായിയിലും കാണുന്നത്. തദ്ദായിയെ യെഹൂദയിൽ നിന്നും ലെബ്ബായിയെ ലേവിയിൽ നിന്നും നിഷ്പാദിപ്പിക്കാനും ശ്രമങ്ങൾ നടന്നിട്ടുണ്ട്. മത്തായി സുവിശേഷത്തിൽ ഇദ്ദേഹത്തിന്റെ പേരിന്റെ കൂടെ ലെബ്ബായി എന്നുകൂടി KJV-യിൽ കാണുന്നുണ്ട്. ഈസ്കര്യോത്താ യുദയുമായി തെറ്റിപ്പോകാതിരിക്കുവാനാണ് യാക്കോബിന്റെ മകനായ യൂദാ എന്നു ലൂക്കൊസും, ഈസ്കര്യോത്താവല്ലാത്ത യൂദാ എന്നു യോഹന്നാനും തദ്ദായി എന്നു മത്തായിയും മർക്കൊസും രേഖപ്പെടുത്തിയത്. യൂദാ, തദ്ദായി, ലെബ്ബായി ഇവ മൂന്നും ഒരു വ്യക്തിതന്നെയാണ്. യഥാർത്ഥ പേര് യുദാ ലെബ്ബായിയാണ്. കുടുംബപ്പേരായിരിക്കണം തദ്ദായി. ലെബ്ബായി യാക്കോബിന്റെ മകൻ യുദാ എന്നീ പേരുകളിലും തദ്ദായി അറിയപ്പെട്ടു. തദ്ദായിയെക്കുറിച്ച് കുടുതൽ വിവരങ്ങൾ ബൈബിളില്ല. യേശുവിൻ്റെ മാളികമുറിലെ പ്രസംഗത്തിനിടയിൽ; “ഈസ്കര്യോത്താവല്ലാത്ത യൂദാ (തദ്ദായി) അവനോടു: കർത്താവേ, എന്തു സംഭവിച്ചിട്ടാകുന്നു നീ ലോകത്തിന്നല്ല ഞങ്ങൾക്കത്രേ നിന്നെ വെളിപ്പെടുത്തുവാൻ പോകുന്നതു എന്നു ചോദിച്ചു.” ഒരു പുരാണ ലത്തീൻ രേഖയിൽ തീവ്രവാദിയായ യൂദാ എന്ന് ഈ അപ്പൊസ്തലനെപ്പറ്റി പറഞ്ഞിട്ടുണ്ട്. യേശുവിൻ്റെ മറ്റു ചില ശിഷ്യന്മാരെപ്പോലെ യിസ്രായേലിനു ഭൗതികമായ ഒരു രാജ്യം സ്ഥാപിച്ച് മശീഹ രാജാവായി വാഴുമെന്ന ചിന്ത തദ്ദായിക്കും ഉണ്ടായിരുന്നിരിക്കണം. യിസ്രായേലിൻ്റെ രാജാവായ മശീഹ ലോകത്തിനല്ല; തൻ്റെ ശിഷ്യഗണങ്ങൾക്കാണ് വെളിപ്പെടുവാൻ പോകുന്നതെന്ന് അവന് മനസ്സിലായിരുന്നില്ല. പുരാതനകാലത്തു നിലവിലിരുന്ന ചില ഐതിഹ്യങ്ങളിൽനിന്നു ചില കാര്യങ്ങൾ ഗ്രഹിക്കാം. യൂസീബിയസ് (എ.ഡി. 275.340) എന്ന യഹൂദ ചരിത്രകാരന്റെയും ജെറോം (347-430) എന്ന സഭാപിതാവിന്റെയും എഴുത്തുകളിൽനിന്നാണ് ആ കഥകൾ ലഭിച്ചിരിക്കുന്നത്. എഡേസ്സയിലെ ഭരണാധികാരിയായ “അബ്ഗാറസ്” സന്ദേശവാഹകനായ “അനനിയാസ്” മുഖാന്തരം യേശുവിന് അയച്ച കത്തിന്റെ പകർപ്പ് സൂക്ഷിച്ചിരിക്കുന്നു. അതിൽ രോഗികളെ സൗഖ്യമാക്കുകയും മരിച്ചവരെ ഉയിർപ്പിക്കയും ഭൂതങ്ങളെ പുറത്താക്കുകയും ചെയ്യുന്ന യേശു എഡേസ്സയിലേക്കു ചെന്ന് അബ്ഗാറസിന്റെ രോഗത്തിൽനിന്നു സൗഖ്യമാക്കണമെന്നും, യേശു ദൈവപുത്രനാണെന്നു താൻ വിശ്വസിക്കുന്നു എന്നും ആ കത്തിൽ എഴുതിയിരുന്നു. മറുപടിയായി അയച്ച കത്തിന്റെ പകർപ്പും എഡേസ്സയിൽ സൂക്ഷിച്ചിരിക്കുന്നു. യേശുവിന്റെ മറുപടിയിൽ തനിക്ക് എഡേസ്സയിൽ വരാൻ സാധിക്കുന്നില്ല എന്നും, എന്നാൽ തനിക്കുപകരം തന്റെ ശിഷ്യന്മാരിൽ ഒരുവനായ തദ്ദായിയ അയയ്ക്കാമെന്നും എഴുതിയിരുന്നു. യേശുവിന്റെ സ്വർഗാരോഹണ ശേഷം തദ്ദായിയെ എഡേസ്സയിലേക്ക് അയച്ചെന്നും, തോബിയാസ് എന്ന ഒരാളോടുകൂടെ പാർത്തു എന്നും പറയപ്പെടുന്നു. രാജാവ് പട്ടണത്തിലെ പൗരാവലിയെ മുഴുവനും വിളിച്ചുകൂട്ടി. തദ്ദായി അവരോടു സുവിശേഷം പ്രസംഗിച്ചു. അബ്ഗാറിസ് തദ്ദായിക്ക് വളരെ പൊന്നും വെള്ളിയും വാഗ്ദാനം ചെയ്തു. എന്നാൽ തദ്ദായി അത് സ്വീകരിച്ചില്ല. പലയിടത്തും പ്രസംഗിച്ചശേഷം ഒടുവിൽ “അനറാത്ത്” എന്ന സ്ഥലത്തുവച്ച് ശത്രുക്കൾ തന്നെ അമ്പെയ്തുകൊന്നു. അങ്ങനെ തദ്ദായിയും രക്തസാക്ഷിമരണം വരിച്ചു എന്ന് ഐതിഹ്യത്തിൽ പറയുന്നു. AD 72-ൽ എഡേസ്സ പട്ടണത്തിൽ (തുർക്കിയിലും, ഗ്രീസിലും ഈ പേരിൽ പട്ടണങ്ങളുണ്ട്) ക്രൂശിക്കപ്പെട്ടു എന്ന് മറ്റൊരു പാരമ്പര്യം പറയുന്നു.

ഇമ്മാനൂവേൽ

ഇമ്മാനൂവേൽ (Emmanuel)

യെഹൂദാ രാജാവായ ആഹാസിന് ദൈവം കൊടുത്ത അടയാളമാണ് ഇമ്മാനുവേൽ. “അതുകൊണ്ടു കർത്താവു തന്നേ നിങ്ങൾക്കു ഒരു അടയാളം തരും: കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും; അവന്നു ഇാമ്മാനൂവേൽ എന്നു പേർ വിളിക്കും.” (യെശ, 7:14). ഇമ്മാനൂവേലിൻ്റെ അർത്ഥം ‘ദൈവം നമ്മോടുകൂടെ’ എന്നാണ്. (മത്താ, 1:22). ഇമ്മാനുവേൽ എന്ന പേർ ബൈബിളിൽ മൂന്നു ഭാഗങ്ങളിലുണ്ട്. (യെശ, 7:14; 8:8; മത്താ, 1:23). ഈ പ്രവചനത്തിൻ്റെ കാലത്ത്, അരാംരാജാവായ രെസീനും യിസ്രായേൽരാജാവായ പേക്കഹും യെരൂശലേമിന്നു നേരെ യുദ്ധത്തിന്നു പുറപ്പെട്ടുവന്നു യെഹൂദാരാജ്യത്തെ നിരോധിച്ചിരുന്നു. എന്നാൽ, കർത്താവിലാശ്രയിച്ച് ഉറപ്പോടെ ഇരിക്കണമെന്നും അശ്ശൂരിനോട് സഹായം അപേക്ഷിക്കരുതെന്നും യെശയ്യാപ്രവാചകൻ ആഹാസിനോട് പറഞ്ഞു. ആഹാസിന് അക്കാര്യത്തിൽ വിശ്വാസം വരേണ്ടതിന് താഴെ പാതാളത്തിലോ മീതെ ഉയരത്തിലോ ഉള്ള ഒരടയാളം ചോദിക്കുവാൻ പ്രവാചകൻ ആവശ്യപ്പെട്ടു. എന്നാൽ രാജാവത് നിരസിച്ചു. അവിശ്വാസത്തിന് ആഹാസിനെ കുറ്റപ്പെടുത്തിയശേഷം പ്രവാചകൻതന്നെ രാജാവിന് നല്കിയ അടയാളമാണ് ഇമ്മാനൂവേൽ. (യെശ, 7:1:14). എന്നാൽ ആഹാസ് രാജാവ്, ഇമ്മാനുവേലിൻ്റെ അടയാളം ഉപേക്ഷിച്ചുകൊണ്ട് അശ്ശൂർരാജാവായ തിഗ്ളത്ത്-പിലേസരിന്റെ അടുക്കൽ തൻ്റെ ദൂതന്മാരെ അയച്ചിട്ട് സഹായം അഭ്യർത്ഥിച്ചു. പകരം യഹോവയുടെ ആലയത്തിലും രാജധാനിയിലുമുള്ള വെള്ളിയും പൊന്നും എടുത്തു അശ്ശൂർ രാജാവിന്നു സമ്മാനമായി കൊടുത്തയക്കുകയും ചെയ്തു. (2രാജാ, 16:5-8). ദൈവത്താൽ അയക്കപ്പെട്ട പ്രവാചകൻ്റെ വാക്കുകൾ വിശ്വസിച്ച് അശ്ശൂർ രാജാവിനെ ആശ്രയിക്കാതെ ധൈര്യമായി ഇരുന്നുവെങ്കിൽ, ഇമ്മാനുവേലിൻ്റെ അടയാളം ആഹാസിന് നിറവേറുമായിരുന്നു. രാജാവ് ദൈവത്തെ അവിശ്വസിച്ചതിനാൽ ആഹാസിനെ സംബന്ധിച്ച് ആ പ്രവചനം അപ്രസക്തമായി; പ്രവചനത്തിലൂടെയുള്ള രക്ഷ കണ്ടെത്താൻ അവന് കഴിഞ്ഞില്ല. എങ്കിലും, ദൈവത്തിൻ്റെ വായിൽനിന്നു പുറപ്പെട്ട വചനം വെറുതെയായില്ല; അത് ദൈവത്തിൻ്റെ ഇഷ്ടം സാധിപ്പിച്ചു. (യെശ, 55:11). ലോകരക്ഷിതാവായ ക്രിസ്തുവിൽ പ്രവചനം നിവൃത്തിയാകുകയും, യെഹൂദാശേഷിപ്പും വിശ്വസിക്കുന്ന ഏവരും ഇമ്മാനൂവേലിലൂടെ രക്ഷ കണ്ടെത്തുകയും ചെയ്യുന്നു. (മത്താ, 1:21; യോഹ, 19:30: യോഹ, 1:12).

ഇരുപത്തുനാലു മൂപ്പന്മാർ

ഇരുപത്തുനാലു മൂപ്പന്മാർ

അപ്പൊസ്തലനായ യോഹന്നാൻ ആത്മവിവശനായി സ്വർഗ്ഗത്തിൽ ഒരു സിംഹാസനം വെച്ചിരിക്കുന്നതും സിംഹാസനത്തിൽ ഒരുവൻ ഇരിക്കുന്നതും കണ്ടു. സിംഹാസനത്തിനു ചുറ്റും പൊൻകിരീടം ധരിച്ച ഇരുപത്തിനാലു മൂപ്പന്മാർ ഇരിക്കുകയായിരുന്നു. (വെളി, 4:4, 5:8, 11:16, 19:4). ഈ മൂപ്പന്മാർ സ്വർഗ്ഗീയ ജീവികളാണെന്നും, ദൂതന്മാരാണന്നും, മനുഷ്യരുടെ പ്രതിനിധികളാണെന്നും, സഭയുടെ പ്രതിനിധികളാണെന്നും അഭിപ്രായഭേദങ്ങളുണ്ട്.

A. മൂപ്പന്മാർ ദൈവദൂതന്മാർ:

1. അവർ സ്വർഗ്ഗത്തിൽ ദൈവത്തെ ആരാധിക്കുന്നതിനും ദൈവത്തിനു സ്തുതി പാടുന്നതിനും നേതൃത്വം വഹിക്കുന്ന തേജസ്സുള്ള സ്വർഗ്ഗീയ ജീവികളാണ്.

2. ദൈവരാജ്യത്തിന്റെ പരിസമാപ്തിയിലേക്കുള്ള സംഭവങ്ങളുടെ എല്ലാ പ്രതിസന്ധികളിലും അവർ ആർത്തുപാടുന്നു.

3. പാപത്തിന്റെയും എതിർപ്പിന്റെയും ക്ഷമയുടെയും വിജയത്തിന്റെയും അനുഭവങ്ങൾ അവർ ഒരിക്കലും അറിഞ്ഞതായി തോന്നുന്നില്ല.

4. പ്രവാചകന്മാർ, വിശുദ്ധന്മാർ, പുർവ്വയുഗങ്ങളിലെ ഭക്തന്മാർ എന്നിവരിൽനിന്നു അവർ സ്വയം വ്യാവർത്തിപ്പിക്കുന്നു.

മൂപ്പന്മാർ സിംഹാസനങ്ങളിൽ ഇരിക്കയാണ്. സ്വർഗ്ഗീയ ജീവികൾ ഒരിക്കലും സിംഹാസനത്തിൽ ഇരിക്കുന്നതായി നാം വായിക്കുന്നില്ല. കെരൂബുകൾ നില്ക്കുന്നു (യെഹ, 1:24-25, 10:3, 17:19), സറാഫുകൾ പറക്കുകയും നില്ക്കുകയും ചെയ്യുന്നു (യെശ, 6:2), ഗ്രബീയേൽ ദൂതൻ ദൈവസന്നിധിയിൽ നില്ക്കുന്നു (ലൂക്കൊ, 1:19), ദൂതന്മാരും ജീവികളും നില്ക്കുകയാണു (1രാജാ, 22:19, 2ദിന, 18:18, വെളി, 4). എന്നാൽ സഭയെ സിംഹാസനത്തിലിരുത്തുമെന്നു പറഞ്ഞിട്ടുണ്ട്. (മത്താ, 22:30, വെളി, 20:4, 3:21). ദൂതന്മാരിൽ മൂപ്പന്മാർ ഉള്ളതായി തെളിവില്ല. ഈ മൂപ്പന്മാരുടെ എണ്ണം ഇരുപത്തിനാല് ആണെന്ന് ആറ് സ്ഥാനങ്ങളിൽ നിർദ്ദേശിച്ചു കാണുന്നു.

B. പഴയനിയമ പുതിയനിയമ വിശുദ്ധന്മാർ: യിസ്രായേലിൽ പ്രന്തണ്ട് ഗോത്രപിതാക്കന്മാർ ഉണ്ടായിരുന്നു; സഭയ്ക്ക് പ്രന്തണ്ട് അപ്പൊസ്തലന്മാരും. രണ്ടുംകൂടെ ചേരുമ്പോൾ ഇരുപത്തിനാലു ആകും.

ഈ വ്യാഖ്യാനം യിസ്രായേലിനെയും സഭയെയും ഒന്നായി കാണുന്നു. പഴയനിയമ വിശുദ്ധന്മാരുടെയും പുതിയനിയമ വിശുദ്ധന്മാരുടെയും പുനരുത്ഥാനം ഒരുമിച്ചാണെന്ന ധാരണയാണ് ഇതിന്റെ പിന്നിലുള്ളത്. എന്നാൽ യിസ്രായേലിന്റെ പുനരുത്ഥാനം ക്രിസ്തുവിന്റെ മഹത്വപ്രത്യക്ഷതയിലാണ്; അതു മഹാപീഡനത്തിനു ശേഷവുമാണ്. (ദാനീ, 12:1-2, യെശ, 26:19, യോഹ, 11:24). മാത്രവുമല്ല, സഭ പുനരുത്ഥാനശേഷം നിത്യാനുഗ്രഹത്തിലേക്ക് പ്രവേശിക്കും; യിസ്രായേൽ രാജ്യാനുഗ്രഹത്തിലേക്കും.

C. മുപ്പന്മാർ സഭയുടെ പ്രതിനിധികൾ: ഈ നിഗമനത്തിനു ഉപോദ്ബലകമായ തെളിവുകൾ താഴെ കൊടുക്കുന്നു:

1. മൂപ്പന്മാരുടെ എണ്ണം ഇരുപത്തിനാലാണ്. ഇതുമുഴുവൻ പൗരോഹിത്യകമത്തിനും പ്രാതിനിധ്യം വഹിക്കുന്നു. (1ദിന, 24:1-4,19). പൗരോഹിത്യം സഭയുടെ ചിഹ്നമാണ്. യിസായേൽ പൗരോഹിത്യശുശ്രൂഷയ്ക്കായി വിളിക്കപ്പെട്ടുവെങ്കിലും (പുറ, 19:6) പാപംമൂലം അവർക്കതു നിർവ്വഹിക്കുവാൻ കഴിഞ്ഞില്ല. മഹാപീഡനകാല വിശുദ്ധന്മാരും യിസ്രായേല്യരും പൗരോഹിത്യശുശൂഷ നിർവ്വഹിക്കുന്നതു സഹസ്രാബ്ദവാഴ്ചയിലാണു. (വെളി, 6). വർത്തമാനകാലത്ത് പൗരോഹിത്യ ശുശ്രൂഷയ്ക്ക് അവകാശം ലഭിച്ചിട്ടുള്ളതു സഭയ്ക്കു മാത്രമാണ്. (1പത്രൊ, 2:5,9).

2. മൂപ്പന്മാർ കിരീടം ധരിച്ചിരിക്കുന്നു: അവരുടെ കിരീടം ചക്രവർത്തിയുടെ കിരീടം (ഡയഡീമാ അല്ല, വിജയികളുടെ കിരീടം സ്റ്റെഫാനൊസ്) ആണ്. വീണ്ടെടുക്കപ്പെട്ടവർക്കു മാത്രമാണ് കിരീടങ്ങൾ വാഗ്ദത്തം ചെയ്യപ്പെട്ടിരിക്കുന്നത്. (1കൊരി, 9:25, 1തെസ്സ, 2:19, 2തിമൊ, 2:11, വെളി, 2:10, 3:11).

3. മൂപ്പന്മാർ വെള്ളയുടുപ്പു ധരിച്ചിരിക്കുന്നു: (വെളി, 4:4). പ്രസ്തുത വിശേഷവസ്ത്രം വിശുദ്ധന്മാരുടെ നീതിപ്രവൃത്തികളാണ്. (വെളി, 19:8). വീണ്ടെടുക്കപ്പെട്ടവർക്കാണ് വെള്ളയുടുപ്പ് വാഗ്ദാനം ചെയ്തിട്ടുള്ളത്. (യെശ, 61:10, വെളി, 3:4-5).

4. മുപ്പന്മാർ സിംഹാസനങ്ങളിൽ ഇരിക്കുന്നു. സഭയ്ക്കാണ് ഈ പദവി വാഗ്ദത്തം ചെയ്തിട്ടുള്ളത്. (വെളി, 3:21, മത്താ, 19:28, യോഹ, 14:3). ദൂതന്മാർക്ക് ഈ പദവി ഇല്ല. അവർ സിംഹാസനത്തിനു ചുറ്റും നില്ക്കുകയാണു; ഇരിക്കുകയല്ല. യിസ്രായേലിനും ഈ ഭാഗ്യകരമായ പദവി ഇല്ല. അവർ സിംഹാസനസ്ഥന്റെ അധികാരത്തിനു വിധേയരാണ് അല്ലാതെ പ്രസ്തുത അധികാരത്തോടു ബന്ധപ്പെട്ടവരല്ല.

5. അവർ ദൂതന്മാരിൽനിന്നും, നാലു ജീവികളിൽനിന്നും വിവേചിക്കപ്പെട്ടിരിക്കുന്നു. (വെളി, 5:11, 7:11).

6. അവർ സർവ്വഗോത്രത്തിലും ഭാഷയിലും, വംശത്തിലും, ജാതിയിലും നിന്നുള്ളവരാണ്. (വെളി, 5:9).

7. മഹാപീഡനകാലത്തെ മഹാപുരുഷാരം സ്വർഗ്ഗത്തിൽ എത്തുമ്പോഴേക്കും അവർ സ്വർഗ്ഗത്തിൽ ആയിക്കഴിഞ്ഞിരുന്നു. (വെളി, 7:14).

8. സഭയോടുള്ള ബന്ധത്തിൽ മൂപ്പന്മാർ എന്നപദം പുതിയനിയമത്തിൽ പ്രാതിനിധ്യസ്വഭാവത്തിൽ പ്രയോഗിച്ചിട്ടുണ്ട്. (തീത്തൊ, 1:5).

9. അവർ വീണ്ടെടുപ്പിന്റെ ഗാനം പാടുന്നു. ഈ ഗാനത്തിൽ ഞങ്ങളെ എന്ന ഉത്തമപുരുഷ സർവ്വനാമമാണ്. അംഗീകൃത കൈയെഴുത്തു പ്രതികളിൽ. ഞങ്ങളെ വിലയ്ക്കുവാങ്ങി, ഞങ്ങളെ രാജ്യവും പുരോഹിതന്മാരും ആക്കിവെച്ചു, ഞങ്ങൾ ഭൂമിയിൽ വാഴുന്നു (വെളി, 5:9-10) എന്നിങ്ങനെയാണ് കാണുന്നത്. സ്വീകൃത്രഗ്രന്ഥം, സീനായിഗ്രന്ഥം, ഫുൾഡെൻസിസ്ഗ്രന്ഥം എന്നിങ്ങനെ അനേകം കൈയെഴുത്തുപ്രതികളും കോപ്റ്റിക്, ലത്തീൻ, അർമ്മീനിയൻ വിവർത്തനങ്ങളും, പ്രസ്തുത പാഠത്തിനു സാക്ഷികളാണ്.

10. നീ അവരെ വിലയ്ക്കുവാങ്ങി എന്നു പ്രഥമപുരുഷനിൽ (third person) മൂപ്പന്മാർ പാടിയാലും സഭയെക്കുറിക്കുന്നതാകാൻ പ്രയാസമില്ല. തങ്ങളെത്തന്നെ പ്രഥമ പുരുഷനിൽ പാടാവുന്നതേയുള്ളൂ. ചെങ്കടൽ കടന്ന യിസായേൽ ജനം തങ്ങളെ രക്ഷിച്ചതിനെ പ്രഥമപുരുഷനിൽ പാടുന്നതു നോക്കുക. “നീ വീണ്ടെടുത്ത ജനത്തെ ദയയാൽ നടത്തി അവരെകൊണ്ടുവന്നു” “നീ അവരെ കൊണ്ടുചെന്നു.” (പുറ, 15:13,16,17).

11. മുപ്പന്മാർ അനുഭവിക്കാത്ത രക്ഷയെക്കുറിച്ചാണ് പാടുന്നതെന്നുവന്നാലും അവർ സഭയുടെ പ്രതിനിധികളല്ലെന്നു തെളിയുകയില്ല. മഹാപീഡനകാലത്തു ഭൂമിയിൽ പകരപ്പെടുന്ന ദൈവക്രോധത്തെക്കുറിച്ചു അവർക്കു വ്യക്തമായ അറിവുണ്ട്. മഹാപീഡനത്തിലെ വിശുദ്ധന്മാരുടെ വീണ്ടെടുപ്പിനെക്കുറിച്ചു അവർക്കു പാടാവുന്നതേയുള്ളൂ. (വെളി, 5:9-10, 20:6).

12. ദൈവത്തിന്റെ കാര്യപരിപാടികളെക്കുറിച്ച് അവർക്കുള്ള ഗാഢമായ അറിവു അവർ സഭയുടെ പ്രതിനിധികളാണെന്നതിന്റെ തെളിവാണ്. ദൈവത്തിന്റെ കാര്യപരിപാടികൾ മൂപ്പന്മാർക്കു വെളിപ്പെടുത്തിക്കൊടുക്കുന്നു. ഈ അടുത്ത അറിവു ക്രിസ്തു ശിഷ്യന്മാർക്കു വാഗ്ദാനം ചെയ്തതാണ്. “യജമാനൻ ചെയ്യുന്നതു ദാസൻ അറിയായ്കകൊണ്ട് ഞാൻ നിങ്ങളെ ദാസന്മാർ എന്നു ഇനി പറയുന്നില്ല. ഞാൻ എന്റെ പിതാവിനോടു കേട്ടതു എല്ലാം നിങ്ങളോടു അറിയിച്ചതുകൊണ്ടു് നിങ്ങളെ സ്നേഹിതിന്മാർ എന്നു പറഞ്ഞിരിക്കുന്നു” (യോഹ, 16:15).

13. പൗരോഹിത്യ ശുശ്രൂഷയിൽ അവർ ക്രിസ്തുവിനോടൊപ്പം പങ്കെടുക്കുന്നു. അവർ സഭയുടെ പ്രതിനിധികളാണെന്നു ഇതു വ്യക്തമാക്കുന്നു. അവർ വീണയും വിശുദ്ധന്മാരുടെ പ്രാർത്ഥന എന്ന ധൂപവർഗ്ഗം നിറഞ്ഞ പൊൻകലശവും പിടിച്ചുകൊണ്ട് കുഞ്ഞാടിന്റെ മുമ്പിൽ വീണു. (വെളി, 5:8).