ദാനീയേൽ പ്രവാചകന്റെ കൂടെയുണ്ടായിരുന്ന യെഹൂദബാലനായ ഹനന്യാവിനു കൊടുത്ത ബാബിലോന്യ നാമം. നെബൂഖദ്നേസർ ബാബിലോണിലേക്കു ബദ്ധന്മാരായി കൊണ്ടുപോയവരിൽ ഒരാളാണ് ശദ്രക്ക്. സ്വഭാവശുദ്ധിയും ബുദ്ധിവൈഭവവും കാരണം രാജാവിനെ സേവിക്കുവാനായി ശദ്രക്കിനെയും തിരഞ്ഞെടുത്തു. കായജ്ഞാനം മുഴുവൻ ശദ്രക്കിനെ അഭ്യസിപ്പിച്ചു. ദാനീയേലിനെപ്പോലെ ശാകപദാർത്ഥം ഭക്ഷിച്ചു. (ദാനീ, 1:12). പരിശോധനാകാലം കഴിഞ്ഞശേഷം രാജസന്നിധിയിൽ നിർത്തി. അവർ മറ്റുള്ളവരെക്കാൾ മേന്മയേറിയവരായി കാണപ്പെട്ടു.
രാജാവിന്റെ മറന്നുപോയ സ്വപ്നവും അർത്ഥവും പറയുവാൻ വിദ്വാന്മാർക്കു കഴിഞ്ഞില്ല. നെബൂഖദ്നേസർ അവരെ കൊല്ലാൻ തീരുമാനിച്ചു. ഈ സ്വപ്നം ദാനീയേലിനു വെളിപ്പെടുത്തിക്കൊടുക്കാൻ ശദ്രക്ക് സഖികളോടൊപ്പം പ്രാർത്ഥിച്ചു. (2:17,18). ദാനീയേൽ സ്വപ്നവും അർത്ഥവും വെളിപ്പെടുത്തി. അനന്തരം ദാനീയേലിന്റെ അപേക്ഷയനുസരിച്ച് ശദ്രക്ക്, മേശക്ക്, അബേദ്നെഗോ എന്നിവരെ ബാബേൽ സംസ്ഥാനത്തിലെ കാര്യാദികൾക്ക് മേൽവിചാരകന്മാരായി നിയമിച്ചു. (ദാനീ, 2:49).
അസൂയാലുക്കളായ ചില കല്ദയരുടെ പ്രേരണയാൽ ദൂരാ സമഭൂമിയിൽ നിർത്തിയ സ്വർണ്ണബിംബത്തെ എല്ലാവരും നമസ്കരിക്കണമെന്ന് നെബുഖദ്നേസർ കല്പന പുറപ്പെടുവിച്ചു. അനുസരിക്കായ്ക്കുകൊണ്ട് ശദ്രക്ക്, മേശക്ക്, അബേദ്നെഗോ എന്നിവരെ എരിയുന്ന തീച്ചുളയിലിട്ടു. തീ അവർക്ക് ഒരു കേടും വരുത്തിയില്ല. അവരുടെ വിശ്വാസം കണ്ട് രാജാവ് യഹോവയെ ദൈവമെന്ന് അംഗീകരിക്കുകയും വിശ്വസ്തരായ അവർക്കു സ്ഥാനക്കയറ്റം നല്കുകയും ചെയ്തു. (ദാനീ, 3:1-30). ഈ സംഭവത്തിനുശേഷം ഇവരെക്കുറിച്ച് തിരുവെഴുത്തുകളിലൊന്നും പറഞ്ഞിട്ടില്ല. എബ്രായർ 11:34-ൽ തീയുടെ ബലം കെടുത്തു എന്ന സൂചന ഈ സംഭവത്തെയായിരിക്കണം പരാമർശിക്കുന്നത്.
സ്രഷ്ടാവിനു നല്കേണ്ട ബഹുമാനം സൃഷ്ടിക്കു നല്കുകയും, പ്രകൃതിവസ്തുക്കളിൽ ദൈവിക ശക്തി ആരോപിക്കുകയുമാണ് സാമാന്യാർത്ഥത്തിൽ വിഗ്രഹാരാധന. വിഗ്രഹാരാധനയുടെ രൂപഭേദങ്ങൾ പ്രായേണ താഴെപ്പറയുന്നവയാണ്: 1. കല്ല്, നദി, മരം മുതലായ അചേതന വസ്തുക്കളെ ആരാധിക്കുക. 2. മൃഗങ്ങളെ ആരാധിക്കുക. 3. സൂര്യൻ, ചന്ദ്രൻ, നക്ഷത്രം മുതലായ പ്രപഞ്ച ശക്തികളെയും വായു, തീ മുതലായ പ്രകൃതി ശക്തികളെയും ആരാധിക്കുക. 4. വീരന്മാരെയും മൃതന്മാരെയും ആരാധിക്കുക. 5. സത്യം, നീതി തുടങ്ങിയ അമൂർത്തധർമ്മങ്ങളെ പൂജിക്കുക. വിജാതീയരായ അയല്ക്കാരിൽ നിന്നും കാലാകാലങ്ങളിൽ യിസ്രായേല്യർ സ്വീകരിച്ചതാണ് അവരുടെ വിഗ്രഹാരാധനാരീതികൾ.
വിഗ്രഹാരാധന അന്ധവിശ്വാസജഡിലമാണ്. മലകളും ഉയർന്ന കുന്നുകളും ബലിപീഠങ്ങളായും വിഗ്രഹങ്ങൾക്കു ധൂപം കാട്ടുവാനുള്ള സ്ഥലങ്ങളായും തിരഞ്ഞെടുത്തിരുന്നു. (1രാജാ, 11:7; 14:23). തോട്ടങ്ങളും പച്ചവൃക്ഷത്തണലുകളും വിഗ്രഹാരാധകരെ വശീകരിച്ചു. (2രാജാ, 16:4; യെശ, 1:29; ഹോശേ, 4:13). ആകാശസൈന്യത്തെ ആരാധിക്കുന്നതു മാളികയുടെ മേല്പുരയിൽ നിന്നുകൊണ്ടാണ്. (2രാജാ, 23:12; യിരെ , 19:13; 32:29; സെഫ, 1:5). വ്യാജാരാധനയുടെ പുരോഹിതന്മാർ കെമാറീം അഥവാ പൂജാഗിരി പുരോഹിതന്മാർ എന്നറിയപ്പെട്ടു. പുജാഗിരികളിൽ ധൂപം കാട്ടുന്ന ലേവ്യരല്ലാത്ത പുരോഹിതന്മാർക്കും (2രാജാ, 23:5) കാളക്കുട്ടികളെ പൂജിക്കുന്ന പുരോഹിതന്മാർക്കും (ഹോശേ, 10:5) ഈ പേർ പറയാറുണ്ട്. പുരോഹിതന്മാരെ കൂടാതെ വിഗ്രഹപൂജയുമായി ബന്ധപ്പെട്ട മറ്റു വ്യക്തികളും ഉണ്ട്. സ്ത്രീകളും പുരുഷന്മാരും വിഗ്രഹ ശുശ്രൂഷയ്ക്കായി അർപ്പിക്കപ്പെട്ടിരുന്നു. ഫിനീഷ്യ, അർമേനിയ, ലുദിയ, ബാബിലോണിയ എന്നിവിടങ്ങളിൽ ഇങ്ങനെയുള്ള ക്ഷേത്രങ്ങളിൽ വിഗ്രഹപൂജയ്ക്കായി അർപ്പിക്കപ്പെട്ട ദേവദാസികൾ ഉണ്ടായിരുന്നു. പരസ്യവേശ്യകളിൽ നിന്നും ഇവർ വേർതിരിക്കപ്പെട്ടിരുന്നു : (ഹോശേ, 4:14). വിശുദ്ധ കർമ്മാനുഷ്ഠാനങ്ങളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ടവരായിരുന്നു അവർ. വിഗ്രഹദേവന്മാർക്ക് ഹോമയാഗം നടത്തുക (2രാജാ, 5:17), ധൂപം കാട്ടുക (1രാജാ, 11:8), അവരുടെ പ്രതിമകൾക്കു മുന്നിൽ ആരാധനാ മനോഭാവത്തോടെ പ്രണമിക്കുക (1രാജാ, 19:18) എന്നിവ അവരുടെ അനുഷ്ഠാനത്തിന്റെ മുഖ്യഭാഗങ്ങളായിരുന്നു.
വിഗ്രഹാരാധകരുടെ ഇടയിൽ നിന്നാണ് ദൈവം അബ്രാഹാമിനെ വിളിച്ച് (യോശു, 24:2) കനാനിലേക്കു കൊണ്ടുവന്നത്. അബ്രാഹാം ഏകസത്യദൈവത്തെ ആരാധിച്ചു. (ഉല്പ, 12:1). തുടർന്ന് വിഗ്രഹാരാധനയെക്കുറിച്ചുള്ള ഒറ്റപ്പെട്ട പ്രസ്താവനകൾ കാണാം. (ഉല്പ, 3:27; 31:53). റാഹേൽ മോഷ്ടിച്ച ഗൃഹവിഗ്രഹങ്ങൾ (ഉല്പ, 31:19) താണതരത്തിലുള്ള കുടുംബദേവന്മാരുടേത് ആയിരിക്കണം. പിതാക്കന്മാരുടെ ഇടയിലോ മിസ്രയീമിൽ വച്ച് യിസ്രായേല്യരുടെ ഇടയിലോ മോശെയുടെ കാലത്തോ വിഗ്രഹാരാധന ഉണ്ടായിരുന്നതായി കാണുന്നില്ല. പുറപ്പാട് 17:7; സംഖ്യാ 25:2; യോശുവ 24:14; യെഹെസ്ക്കേൽ 20:7; ആമോസ് 5:25,26 എന്നീ ഭാഗങ്ങളിലെ വിഗ്രഹാരാധനയെക്കുറിച്ചുള്ള വിവരണങ്ങൾ യഹോവാരാധനയ്ക്ക് സംഭവിച്ച ഭ്രംശത്തെയാണ് വെളിപ്പെടുത്തുന്നത്. സ്വർണ്ണക്കാളക്കുട്ടി (പുറ, 32) മിസ്രയീമ്യ മാതൃകയിൽ യഹോവയെ പ്രതീകവൽക്കരിക്കുകയായിരുന്നു. ആമോസിന്റെ (5:26) ഭർത്സനത്തിൽ വിഗ്രഹങ്ങളെപ്പറ്റി പറയുന്നു. ബാൽ-പെയോരിന്റെ പൂജ താത്ക്കാലിക വിശ്വാസത്യാഗം മാത്രം ആയിരുന്നു.
യിസ്രായേൽ ജനങ്ങൾക്ക് ആദ്യം വിശ്വാസത്യാഗം സംഭവിച്ചത് കനാന്യർ മൂലമാണ്. യിസ്രായേൽ മക്കൾ കനാന്യരെ ഉന്മൂലനം ചെയ്യാത്തതായിരുന്നു കാരണം. ന്യായാധിപന്മാരുടെ കാലത്താണ് വിശ്വാസത്യാഗം ഉടലെടുത്തത്. കനാന്യദേവന്മാരെ യിസ്രായേല്യർ സേവിച്ചു. അശ്ശൂർ പലസ്തീനെ ആക്രമിച്ചതിനു ശേഷം അശ്ശൂര്യ പ്രതിമകളെയും യിസ്രായേൽ പൂജിച്ചു. യോശുവയുടെയും മൂപ്പന്മാരുടെയും കാലത്തിനു ശേഷം യിസ്രായേല്യർ യഹോവയെ ത്യജിക്കുകയും ബാലിനെയും അസ്തോരത്തിനെയും സവിക്കുകയും (ന്യായാ, 2:13) ചെയ്തു. വിഗ്രഹാരാധന ഒരു ദേശീയപാപം ആയി. ന്യായാധിപനും ലേവ്യനും ആയ ഗിദെയോൻ പോലും (ന്യായാ, 17:7) വിഗ്രഹാരാധനയ്ക്ക് അവസരം നല്കി. പില്ക്കാലത്തു രഹസ്യമായി വിഗ്രഹാരാധന നടത്തിവന്നു. ധാന്യക്കളത്തിലും, ചക്കിലും, കതകിനും കട്ടിളയ്ക്കും പുറകിലും വിഗ്രഹങ്ങൾ പ്രതിഷ്ഠിച്ചു. (യെശ, 57:8; ഹോശേ, 9:1,2). ഈ പ്രവണതയെ നിയന്ത്രിക്കുവാനാണ് ആവർത്തനം 25:17-ലെ കല്പന നല്കിയത്. ശില്പിയുടെ കൈപ്പണിയായി യഹോവയ്ക്ക് അറപ്പായ വല്ല വിഗ്രഹത്തെയും കൊത്തിയോ വാർത്തോ ഉണ്ടാക്കി രഹസ്യത്തിൽ പ്രതിഷ്ഠിക്കുന്നവൻ ശപിക്കപ്പെട്ടവൻ, ജനമെല്ലാം ആമേൻ എന്നു ഉത്തരം പറയേണം. ശമൂവേലിന്റെ ഭരണത്തിൻ കീഴിൽ വിഗ്രഹാരാധന പരസ്യമായി ഉപയോഗിച്ചതിന്റെ അടയാളമായി ഉപവാസം നടത്തി. (1ശമൂ, 1:3-6). എന്നാൽ ശലോമോന്റെ കാലത്തു ഇതെല്ലാം മറന്നു. ഓരോ വിദേശീയ ഭാര്യയും അവളുടെ രാജ്യത്തിന്റെ വിഗ്രഹങ്ങളെ കൊണ്ടുവന്നു. അങ്ങനെ അമ്മാനിലെയും മോവാബിലെയും സീദോനിലെയും ദേവന്മാർ യെരുശലേമിൽ കുടിയുറച്ചു.
യിസ്രായേൽ യെഹൂദാ എന്നിങ്ങനെ രാജ്യം രണ്ടായി വിഭജിക്കപ്പെട്ട ശേഷം യിസ്രായേൽ വിഗ്രഹാരാധനയുടെ രംഗമായി മാറി. യൊരോബെയാം ബേഥേലിലും ദാനിനിലും സ്വർണ്ണക്കാളക്കുട്ടികളെ വാർത്തുണ്ടാക്കി. (1രാജാ, 12:26-33). യൊരോബെയാമിന്റെ പിൻഗാമികളും അദ്ദേഹത്തിന്റെ കാലടികളെ പിൻതുടർന്നു . സീദോന്യ രാജകുമാരിയെ വിവാഹം ചെയ്ത ആഹാബ് (1രാജാ, 21:25) അവളുടെ പ്രേരണമൂലം ബാലിനു ഒരു ക്ഷേത്രവും ബലിപീഠവും നിർമ്മിക്കുകയും അമോര്യരുടെ മേച്ഛതകളെ നടപ്പിലാക്കുകയും ചെയ്തു. (1രാജാ, 21:26). അതോടുകൂടി യിസ്രായേലിൽ ബാലിന്റെ ആരാധന വ്യാപിച്ചു. കാലക്രമേണ അതിനെ യിസ്രായേൽ രാജാക്കന്മാരുടെ ചട്ടം അനുസരിച്ചുള്ള നടപ്പ് അഥവാ യിസ്രായേൽ രാജാക്കന്മാരുടെ വഴിയിലുള്ള നടപ്പ് എന്നു വ്യവഹരിച്ചു. (2രാജാ, 16:3; 17:8). ശല്മനേസർ പത്തു ഗോത്രങ്ങളെയും കീഴടക്കിയതിന്റെ ഫലമായി അവിടെ ഇരുനൂറ്റമ്പതു വർഷത്തിലധികമായി നിലനിന്ന ശ്ലേച്ഛതകൾ അവസാനിക്കുവാൻ തുടങ്ങി. യിസ്രായേലിലെ രാജാക്കന്മാരിൽ നിന്നും ഒരു നവീകരണശ്രമം ഉണ്ടായില്ല. നവീകരണത്തിന്റെ രൂപത്തിൽ എന്തെങ്കിലും സംഭവിച്ചുവെങ്കിൽ അതു ജനങ്ങളുടെ പ്രവർത്തന ഫലമായിട്ടായിരുന്നു. (2ദിന, 31:1).
യെഹൂദയിൽ രെഹബൈയാം ശലോമോന്റെ വിഗ്രഹാരാധനയുടെ എല്ലാ മ്ലേച്ഛതകളും പിൻതുടർന്നു. (1രാജാ, 14:22 -24). ഇദ്ദേഹത്തിന്റെ ഭരണകാലത്തു ദേശീയമതത്തിൽ പിളർപ്പുണ്ടായി. യെഹിസ്കീയാവ് ആലയത്തെ പുനരുദ്ധരിക്കുകയും വിശുദ്ധീകരിക്കുകയും ചെയ്തു. (2ദിന, 28:24; 29:3). അദ്ദേഹത്തിന്റെ പിതാവ് ആലയം അടച്ചുകളഞ്ഞു. യെഹൂദയിലും ബെന്യാമീനിലും മാത്രമല്ല എഫ്രയീമിലും മനശ്ശെയിലും വിഗ്രഹഭഞ്ജനം വ്യാപിച്ചു. എന്നാൽ ഈ നവീകരണം ഉപരിതലത്തെ മാത്രമേ സ്പർശിച്ചുള്ളൂ. (യെശ, 29:13). യോശീയാവിന്റെ മരണത്തിനു ശേഷം ജനങ്ങളുടെയിടയിൽ ഒരു ശുദ്ധമായ അനുഷ്ഠാനമെങ്കിലും കൊണ്ടുവരാനുള്ള ശ്രമം നടന്നതായി കാണുന്നില്ല. ബാബിലോന്യപ്രവാസം വരെ യെഹൂദയിൽ വിഗ്രഹാരാധന വർദ്ധമാനമായി നിലനിന്നു. പ്രവാസകാലത്ത് വിഗ്രഹാരാധന പാടേ നശിച്ചു. അക്കാലത്ത് പലർക്കും വിജാതീയ ഭാര്യമാർ ഉണ്ടായിരുന്നു എന്നതാണ് എടുത്തുപറയാവുന്ന ദോഷം. അതിനെ ശരിയാക്കുവാൻ എസ്രാ നല്ലവണ്ണം പരിശ്രമിച്ചു. (എസ്രാ, 9:1).
യഹോവയെ മാത്രമേ ദൈവമായി സ്വീകരിക്കുകയുള്ളൂ എന്നും അവനെ വിശ്വസ്തതയോടെ സേവിക്കുമെന്നും യിസ്രായേൽ മക്കൾ യഹോവയുമായി ഉടമ്പടി ചെയ്തു. (പുറ, 19:3-8; 20:2). അതിനാൽ വിഗ്രഹാരാധന കുറ്റകരവും (1ശമൂ, 15:23) ഉടമ്പടിയുടെ ലംഘനവുമാണ്. (ആവ, 17:2,3). യഹോവയ്ക്ക് അത് അനിഷ്ടമാണ്. (1രാജാ, 21:25). അകൃത്യഹേതു (യെഹ, 14:3), വ്യാജമൂർത്തികൾ (ആമോ, 2:4; റോമ, 1:25), മ്ലേച്ഛതകൾ (ആവ, 29:17; 32:16; 1രാജാ, 11:5; 2രാജാ, 23:13), അകൃത്യം (ആമോ, 8:14; 2ദിന, 29:8), ലജ്ജാവിഗ്രഹം (യിരെ, 11:13), ലജ്ജാബിംബം (ഹോശേ, 9:10), അന്യദൈവങ്ങൾ (ആവ, 32:16), നുതനദേവന്മാർ (ന്യായാ, 5:8), ദുർഭൂതങ്ങൾ (ആവ, 32:17) എന്നിങ്ങനെയാണ് അന്യദൈവങ്ങളെയും വിഗ്രഹങ്ങളെയും വിളിക്കുന്നത്. വിഗ്രഹാരാധനയുമായി ബന്ധപ്പെട്ട പല ആചാരങ്ങളെയും ന്യായപ്രമാണം നിരോധിച്ചിട്ടുണ്ട്. വയലിൽ കൂട്ടുവിത്തു വിതയ്ക്കുവാൻ പാടില്ല, രണ്ടുവക സാധനം കലർന്ന വസ്ത്രം ധരിക്കരുത് എന്നീ നിരോധനങ്ങൾക്കു കാരണം (ലേവ്യ, 19:19) ചില വിഗ്രഹാരാധികൾ ഈ കലർപ്പിൽ മാന്ത്രികശക്തി ദർശിക്കുന്നുവെന്ന് റബ്ബിമാർ പറയുന്നു. സ്ത്രീപുരുഷന്മാർ വസ്ത്രം പരസ്പരം മാറി ധരിക്കുവാൻ പാടില്ല (ആവ, 22:5), മരിച്ചവനു വേണ്ടി ശരീരത്തിൽ മുറിവുണ്ടാക്കുവാൻ പാടില്ല (ലേവ്യ, 19:28; ആവ, 14:1; 1രാജാ, 18:28); മുൻകഷണ്ടി ഉണ്ടാക്കുവാൻ പാടില്ല (ആവ, 14:1) എന്നീ കല്പനകൾക്കും അടിസ്ഥാനം പ്രസ്തുത കർമ്മങ്ങൾ വിഗ്രഹാരാധനയുമായി ബന്ധപ്പെട്ടതു തന്നെയാണ്. എല്ലാ വിധത്തിലുമുള്ള വിഗ്രഹാരാധനയെ നിരോധിക്കുന്നതാണ് ആദ്യത്തെ രണ്ടു കല്പനകൾ. കുറ്റക്കാരനെ നശിപ്പിക്കേണ്ടതാണ്. (പുറ, 22:20). അവന്റെ അടുത്ത ബന്ധുവും അവനെ രക്ഷിക്കുവാൻ പാടില്ല. (ആവ, 13:2-10). രണ്ടോ മുന്നോ സാക്ഷികളുടെ തെളിവിന്മേൽ അവനെ കല്ലെറിയാം (ആവ, 17:2-5); മറ്റുള്ളവരെ വിഗ്രഹാരാധനയ്ക്ക് പ്രേരിപ്പിക്കുന്നതും കുറ്റമാണ്. (ആവ, 13:6-10).
വിഗ്രഹാരാധനയെക്കുറിച്ചുള്ള പരാമർശങ്ങൾ പുതിയനിയമത്തിൽ വിരളമാണ്. മക്കാബ്യയുദ്ധങ്ങളോടു കൂടി യെഹൂദന്മാർ വിഗ്രഹാരാധയിൽ നിന്നും പിന്തിരിഞ്ഞു. യഹോവയെ അല്ലാതെ വിഗ്രഹങ്ങളെയോ അന്യദേവന്മാരെയോ ആരാധിക്കുവാൻ അവർ വശീകരിക്കപ്പെട്ടില്ല. ക്രിസ്തു വിഗ്രഹാരാധനയ്ക്ക് പുതിയമാനം നല്കി. സമ്പത്തിനു ജീവിതത്തിൽ പ്രധാനസ്ഥാനം കൊടുക്കുന്നത് വിഗ്രഹാരാധനയാണെന്ന് (മത്താ, 6:24) യേശു പഠിപ്പിച്ചു. മനഃപൂർവ്വമായ വിശ്വാസത്യാഗമാണ് വിഗ്രഹാരാധനയെന്ന് പൗലൊസ് വ്യക്തമാക്കി. (റോമ, 1:18-25). അപ്പൊസ്തലിക കാലത്ത് ജാതികളിൽ നിന്ന് ക്രിസ്ത്യാനികളായവരോട് വിഗ്രഹങ്ങളെ വിട്ടൊഴിയുവാൻ അപ്പൊസ്തലന്മാർ പ്രത്യേകം ഉപദേശിച്ചു. (1കൊരി, 5:10; ഗലാ, 5:20). ഹൃദയത്തിൽ ദൈവത്തിനുള്ള സ്ഥാനം കൈയടക്കുന്ന എന്തും വിഗ്രഹാരാധനയാണ്. (എഫെ, 5:5; കൊലൊ, 3:5). വിഗ്രഹാർപ്പിതങ്ങളെ സംബന്ധിച്ച പ്രശ്നം ആദിമസഭയിലുണ്ടായി. (പ്രവൃ, 15:29; 1കൊരി, 8-10). ഇറച്ചിക്കടകളിൽ വിറ്റിരുന്ന ഇറച്ചി പലപ്പോഴും ജാതീയ ക്ഷേത്രങ്ങളിൽ നിന്ന് വാങ്ങിയവയായിരുന്നു. വിഗ്രഹങ്ങൾക്ക് അർപ്പിച്ച മാംസം ഭക്ഷിക്കുന്നതു് ശരിയാണോ? അനുകൂലവും പ്രതികൂലവുമായ അഭിപ്രായങ്ങൾ ക്രിസ്ത്യാനികൾക്കുണ്ടായിരുന്നു. പൗലൊസ് ശ്രദ്ധാപൂർവ്വമായ മറുപടിയാണ് അതിനു നല്കിയത്. ദുർബ്ബലനായ സഹോദരനു ഇടർച്ചയാകരുത്. എല്ലാം സ്നേഹത്തിൽ ചെയ്യേണ്ടതാണ്. അതിഭക്ഷണം വിഗ്രഹാരാധനയുടെ വകഭേദമാണ്. (ഫിലി, 3:19; റോമ, 16:18; 2തിമൊ, 3:4). ‘അവരുടെ ദൈവം വയറു’ അപ്പൊസ്തലൻ അസന്ദിഗ്ദ്ധമായി പ്രസ്താവിച്ചു.
അബ്രാഹാമിന്റെ സഹോദരനായ ഹാരാന്റെ പുത്രൻ. (ഉല്പ, 11:27). തേരഹിന്റെ മരണശേഷം ലോത്ത് അബ്രാഹാമിനോടു കൂടെ കനാനിൽ വന്നു. (ഉല്പ, 12:4,5). രണ്ടു പേരുടെയും മൃഗസമ്പത്തു വർദ്ധിച്ചപ്പോൾ അവരുടെ ഇടയന്മാർക്കു തമ്മിൽ ശണ്ഠ ഉണ്ടായി. തന്മൂലം ഉഭയസമ്മതപ്രകാരം ലോത്ത് യോർദ്ദാനരികെയുള്ള പ്രദേശം തിരഞ്ഞെടുത്തു സൊദോമിൽ പാർത്തു. (ഉല്പ, 13:5-12). നാലു രാജാക്കന്മാർ സൊദോമിനെ തോല്പിച്ചു ലോത്തിനെയും ദേശനിവാസികളെയും തടവുകാരായി കൊണ്ടുപോയി. അബ്രാഹാം പിന്നാലെ ചെന്നു രാജാക്കന്മാരെ തോല്പിച്ചു ലോത്തിനെ വിടുവിച്ചു. (ഉല്പ, 14:12-16). ലോത്തിന്റെ ഭവനത്തിൽ ചെന്നു താമസിച്ച രണ്ടു ദൂതന്മാർ സൊദോമിന്റെ നാശത്തെക്കുറിച്ചു അറിയിക്കുകയും ഓടി രക്ഷപ്പെടുവാൻ ലോത്തിനെയും കുടുംബത്തെയും നിർബന്ധിക്കുകയും ചെയ്തു. അവർ സോവരിലേക്കു ഓടി. ലോത്തിന്റെ ഭാര്യ തിരിഞ്ഞു നോക്കുകയാൽ ഉപ്പുതൂണായി. സൊദോം ഗൊമോര പട്ടണങ്ങളെ യഹോവ ഗന്ധകവും തീയും വർഷിപ്പിച്ചു നശിപ്പിച്ചു.
ലോത്തും രണ്ടു പെൺമക്കളും സോവരിൽ നിന്നും പർവ്വതത്തിലെ ഒരു ഗുഹയിൽ പോയി താമസിച്ചു. കുടുംബനാശം ഭയന്നു പിതാവിലൂടെ സന്തതി നേടുവാൻ പുത്രിമാർ ഒരുങ്ങി. അവർ ലോത്തിനെ വീഞ്ഞു കുടിപ്പിച്ചു അവനാൽ ഗർഭിണികളായി. മൂത്തവളുടെ മകൻ മോവാബും ഇളയവളുടെ മകൻ ബെൻ-അമ്മിയും ആണ്. അവരിൽ നിന്ന് മോവാബ്യരും അമ്മോന്യരും ഉത്ഭവിച്ചു. (ഉല്പ, 19:31-38). ക്രിസ്തു തന്റെ പുനരാഗമനത്തെ വ്യക്തമായി ചിത്രീകരിച്ചതു ലോത്തിന്റെയും ഭാര്യയുടെയും ചരിത്രത്തിലൂടെയാണ്. ലോത്തിന്റെ ഭാര്യയെ ഓർത്തുകൊൾവിൻ എന്നു ക്രിസ്തു മുന്നറിയിപ്പു നല്കി. (ലൂക്കൊ, 17:28-32). പത്രൊസ് അപ്പൊസ്തലൻ ലോത്തിനെ നീതിമാനായി പറഞ്ഞിരക്കുന്നു. (2പത്രൊ, 2:7).
ലെമൂവേൽ രാജാവിനു അമ്മ ഉപദേശിച്ചുകൊടുത്ത വചനങ്ങളാണ് സദൃശവാക്യങ്ങൾ 31:2-9. ലെമൂവേലിനെക്കുറിച്ചു വേറെ സൂചനകളൊന്നും ലഭ്യമല്ല. ശലോമോൻ രാജാവിന്റെ അപരനാമമാണിതെന്ന യെഹൂദാ റബ്ബിമാരുടെ പ്രസ്താവന വെറും ഊഹം മാത്രമാണ്. ഹിസ്ക്കീയാ രാജാവിന്റെ വിശേഷ ണമാണിതെന്നും സമീപപ്രദേശത്തുള്ള ഏതോ അപ്രാമാണികനായ അറേബ്യൻ പ്രഭുവിനെക്കുറിക്കുന്നുവെന്നും അഭിപ്രായാന്തരങ്ങളുണ്ട്.
അന്ത്യാക്ക്യാ സഭയിൽ ഉണ്ടായിരുന്ന കുറേനക്കാരനായ ലൂക്യൊസ് ഒരു പ്രവാചകനും ഉപദേഷ്ടാവും ആയിരുന്നു. (പ്രവൃ, 13:1). അയാളും മറ്റു ചിലരും പ്രാർത്ഥിച്ചുകൊണ്ട് ഇരിക്കുമ്പോഴാണ് ബർന്നബാസിനെയും ശൗലിനെയും വേലയ്ക്കായി വേർതിരിക്കുവാൻ പരിശുദ്ധാത്മാവ് പറഞ്ഞത്. അതനുസരിച്ച് അവരുടെമേൽ കൈവച്ച് അവരെ പറഞ്ഞയച്ചു.
ലൂക്യൊസ്
റോമാലേഖനത്തിന്റെ അവസാനഭാഗത്ത് പൗലൊസിന്റെ ചാർച്ചക്കാരനായ ലൂക്യൊസും അവരെ വന്ദനം ചെയ്യുന്നു എന്നു എഴുതിയിരിക്കുന്നു. (റോമ, 16:21). ഈ ലുക്യൊസിനെ ഓറിജിൻ ലൂക്കൊസിനോടു സാത്മ്യപ്പെടുത്തുന്നു. എന്നാൽ പൗലൊസിന്റെ ചാർച്ചക്കാരൻ യെഹൂദനും ലൂക്കൊസ് വിജാതീയനുമാണ്. രണ്ടു ലുക്യൊസും ഒന്നാകാനുള്ള സാദ്ധ്യതയും വിരളമാണ്.
മൂന്നാമത്തെ സുവിശേഷവും അപ്പൊസ്തലന്മാരുടെ പ്രവൃത്തികളും എഴുതിയത് ലൂക്കൊസാണ്. ഇദ്ദേഹത്തെക്കുറിച്ചുള്ള സൂചനകൾ തിരുവെഴുത്തുകളിൽ വിരളമാണ്. വൈദ്യനായ ലൂക്കൊസ് കൊലൊസ്യസഭയെ വന്ദനം ചെയ്യുന്നു. (4:14). പരിച്ഛേദനക്കാരുടെ കൂട്ടത്തിൽ (4:11) പേരില്ലാത്തതിനാൽ ലൂക്കൊസ് യെഹൂദനല്ല എന്നു കരുതാം. ആദിമുതൽ കണ്ട സാക്ഷികളിലും അദ്ദേഹം ഉൾപ്പെടുന്നില്ല. (ലൂക്കൊ, 1:1,2). അപ്പൊസ്തലപ്രവൃത്തികളിൽ പല ഭാഗങ്ങളിലും കാണുന്ന ഞങ്ങൾ എന്ന പ്രയോഗം ആ ഭാഗങ്ങളിലെ പ്രവർത്തനങ്ങളിൽ ലൂക്കൊസ് ഉൾപ്പെട്ടിരുന്നുവെന്നു കാണിക്കുന്നു. ലൂക്കൊസ് ത്രോവാസിൽ വച്ചു പൗലൊസിനോടു ചേർന്നു മക്കെദോന്യയിലേക്കു യാത്രചെയ്തു. (പ്രവൃ, 16:10,11). ഫിലിപ്പിവരെ കൂടെ പോകുന്നുവെങ്കിലും അവിടെ ഉണ്ടായ പീഡനങ്ങളിൽ ലൂക്കൊസ് പങ്കാളിയല്ല (16:25-17:1); പട്ടണം വിട്ടതുമില്ല. കാരണം ഇവിടെ ഉപയോഗിക്കുന്നതു പ്രഥമപുരുഷ ബഹുവചനമാണ്. എന്നാൽ പൗലൊസ് ഫിലിപ്പിയിൽ മടങ്ങി എത്തിയതിനു (20:6) ശേഷം പിന്നെയും ‘ഞങ്ങൾ’ എന്നു കാണുന്നതിനാൽ അതിനുശേഷമുള്ള യാത്രകളിൽ ലൂക്കൊസ് ഭാഗഭാക്കായിരുന്നുവെന്നു കരുതാം. (20:6-21:8). റോമയിലേക്കുള്ള യാത്രയിൽ പൗലൊസിനെ അനുഗമിച്ചു; കപ്പൽച്ചേതം അനുഭവിച്ചു (28:2 ).
സുറക്കൂസ, പുത്യൊലി വഴിയായി റോമിലെത്തി. (പ്രവൃ, 28:12-26). ഒന്നാമത്തെ കാരാഗൃഹവാസത്തിന്റെ അവസാനം വരെ കൂട്ടുവേലക്കാരനായിരുന്നു. (ഫിലെ, 24; കൊലൊ, 4:14). മറ്റു പലരും പൗലൊസിനെ വിട്ടുപോയിട്ടും പ്രയാസമേറിയ അന്ത്യനാളുകളിൽ ലൂക്കൊസ് മാത്രം പൗലൊസിനോടു കൂടെയുണ്ടായിരുന്നതായി കാണുന്നു. (2തിമൊ, 4:11). പൗലൊസിന്റെ മരണത്തെക്കുറിച്ചു പ്രസ്താവിക്കാത്തതുകൊണ്ട് അതിനു മുൻപായിരിക്കണം ലൂക്കൊസ് അപ്പൊസ്തല പ്രവൃത്തികൾ എഴുതിയത്. യേശുക്രിസ്തുവിന്റെ ജീവിതകാലത്തു അദ്ദേഹം സംഭവങ്ങൾക്കു സാക്ഷിയായിരുന്നില്ല എങ്കിലും സംഭവങ്ങൾ വളരെ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. യെരൂശലേമിൽ നടന്ന ഒരു സംഭവം, യെഹൂദന്മാരുടെ മാത്രം വിവരണമാക്കാതെ ലോകത്തിന്റെ മുഴുവൻ ശ്രദ്ധയാകർഷിക്കേണ്ട ചരിത്രസംഭവമാക്കുവാനും അദ്ദേഹം ശ്രദ്ധിച്ചിട്ടുണ്ട്. സഭയുടെ വളർച്ചയുടെ ചരിത്രം സാക്ഷാൽ ചരിത്രമായി തന്നെ അദ്ദേഹം എഴുതി. ലൂക്കൊസ് രക്തസാക്ഷിയായെന്നു ഒരു പാരമ്പര്യമുണ്ട്.
അബിലേനയിലെ ഇടപ്രഭു. (ലൂക്കൊ, 3:1). ഇവിടെ മാത്രമേ ഈ പേരു കാണുന്നുള്ളു. ആന്റിലെബാനോൻ പർവ്വതത്തിന്റെ കിഴക്കെ ചരിവിലാണ് അബിലേന. അതിന്റെ തലസ്ഥാനത്തിന്റെ പേർ അബിലാ. അബിലയിൽ നിന്നു ലഭിച്ച ഒരു ശിലാരേഖയിൽ ലുസാന്യാസിന്റെ പേര് കാണുന്നു; കാലം എ.ഡി. 14-നും 19-നും ഇടയ്ക്ക്. ജൊസീഫസും ഈ ഇടപ്രഭുവിനെപ്പറ്റി പറയുന്നുണ്ട്.
എബ്രായഭാഷയിൽ എലെയാസറിന്റെ മറ്റൊരു രൂപമാണ് ലാസർ. ബേഥാന്യയിലെ മാർത്തയുടെയും മറിയയുടെയും സഹോദരൻ. യെരൂശലേമിൽ യേശു വരുമ്പോൾ ബേഥാന്യയിൽ ലാസറിന്റെ വീട്ടിൽ പാർക്കുക പതിവായിരുന്നു. യേശു യോർദ്ദാനു കിഴക്കുഭാഗത്തു പ്രവർത്തിച്ചുകൊണ്ടിരുന്നപ്പോൾ ലാസർ സുഖമില്ലാതിരിക്കുന്നു എന്ന വിവരം സഹോദരിമാർ യേശുവിനെ അറിയിച്ചു. ലാസർ മരിച്ചുപോയി എന്ന് യേശുവിനറിയാമായിരുന്നു. യേശു ബേഥാന്യയിൽ എത്തിയപ്പോൾ ലാസർ മരിച്ചിട്ടു നാലു ദിവസം കഴിഞ്ഞിരുന്നു. സഹോദരിമാരുമായി യേശു കല്ലറയ്ക്കൽ ചെന്ന് ലാസറിനെ ഉയിർത്തെഴുന്നേല്പിച്ചു. പല യെഹൂദന്മാരും ഇതു കണ്ടിട്ട് യേശുവിൽ വിശ്വസിച്ചു. മഹാപുരോഹിതന്മാരും പരീശന്മാരും ഒന്നിച്ചുകൂടി യേശുവിനെ സ്വതന്ത്രനായി വിടുന്നത് അപകടമാണെന്നു കരുതി അവനെ കൊല്ലുവാൻ നിശ്ചയിച്ചു. (യോഹ, 11). പെസഹയ്ക്ക് ആറുദിവസം മുൻപ് യേശു വീണ്ടും ബേഥാന്യയിൽ വന്നു. ലാസർ യേശുവിനോടു കൂടി പന്തിയിൽ ഇരുന്നു. യെഹൂദന്മാരുടെ ഒരു വലിയ കുട്ടം ലാസറിനെ കാണുവാൻ അവിടെ കൂടി വന്നിട്ടുണ്ടായിരുന്നു. (യോഹ, 12:1-11). ലാസർ ഉയിർപ്പിക്കപ്പെട്ടപ്പോൾ അവനു മുപ്പതു വയസ്സായിരുന്നു എന്നും അവൻ വീണ്ടും മുപ്പതുകൊല്ലം കൂടി ജീവിച്ചിരുന്നു എന്നും ഒരു പാരമ്പര്യം ഉണ്ട്.
ഉപമയിലെ ലാസർ
ഉപമയിലെ ലാസർ. (ലൂക്കൊ, 16:19-31). യേശുക്രിസ്തു ഉമകളിൽ കഥാപാത്രങ്ങളുടെ പേരു പറയാറില്ല. എന്നാൽ ഈ ഉപമയിൽ മാത്രമാണ് യേശു ഒരു പേരു പറഞ്ഞു കാണുന്നത്. ധനവാന്റെ പേരും പറഞ്ഞിട്ടില്ല. തന്റെ വാതില്ക്കൽ കിടന്ന ലാസർ എന്ന ഭിക്ഷക്കാരന്റെ ദാരുണാവസ്ഥ ധനവാൻ കണ്ടില്ല. മരണാനന്തരം ലാസർ അബ്രാഹാമിന്റെ മടിയിലേക്കും, ധനവാൻ പാതാളത്തിലേക്കും പോയി. പരസ്പരബന്ധം സാദ്ധ്യമാകാതിരിക്കുമാറു അവർക്കു മദ്ധ്യേ ഒരു വലിയ പിളർപ്പുണ്ടായിരുന്നു. തന്റെ സഹോദരന്മാർ യാതനാസ്ഥലത്തു വരാതിരിക്കാൻ അവരോടു സാക്ഷ്യം പറയേണ്ടതിനു ലാസറിനെ അയക്കുവാൻ ധനവാൻ അപേക്ഷിച്ചു. അതുകൊണ്ടു പ്രയോജനമില്ലെന്നും അവർക്കു മോശെയും പ്രവാചകന്മാരും ഉണ്ടെന്നും അബ്രാഹാം പറഞ്ഞു : (ലൂക്കൊ, 16:29). ലാസറെ ഉയിർപ്പിച്ചിട്ടും പുരോഹിതന്മാരും പരീശന്മാരും വിശ്വസിച്ചില്ലെന്നു മാത്രമല്ല, ക്രിസ്തുവിനെ കൊല്ലുവാൻ അവർ തീരുമാനിക്കുകയും ചെയ്തു. ലൂക്കൊസ് 16:31-ലെ ഉയിർത്തെഴുന്നേല്പിന്റെ പരാമർശം ക്രിസ്തുവിന്റെ പുനരുത്ഥാനത്തെ കുറിക്കുന്നതായിരിക്കണം. അതു ബേഥാന്യയിലെ ലാസറിന്റേത് ആയിരിക്കാനിടയില്ല.
കയീന്റെ വംശത്തിലുള്ള ലാമെക്ക് ഒന്നാമത്തെ ദ്വിഭാര്യനാണ്. ആദയും സില്ലയും ആയിരുന്നു അവന്റെ ഭാര്യമാർ. അവർക്കു യാബാൽ, യൂബാൽ, തൂബൽ കയീൻ എന്നു മൂന്നു പുത്രന്മാരും നയമാ എന്നു ഒരു പുത്രിയും ഉണ്ടായിരുന്നു. തന്റെ കഴിവിനെക്കുറിച്ച് അവൻ സ്വയം പ്രശംസിക്കുകയും തന്നെ ഉപദ്രവിക്കുന്നവർക്കു ഏഴിരട്ടി പകരം കൊടുക്കുമെന്നു പറയുകയും ചെയ്തു. (ഉല്പ, 4:18-25). പ്രളയപൂർവ്വ കവിതയുടെ ഒരേ ഒരുദാഹരണം നമുക്കു ലഭിക്കുന്നത് ലാമെക്കിൽ നിന്നുമാണ്. (ഉല്പ, 4:23,24).
ലാമെക്ക് (നോഹയുടെ പിതാവ്)
നോഹയുടെ പിതാവും മെഥുശലേക്കിന്റെ പുത്രനും. (ഉല്പ, 5:25). പുത്രനു നല്കിയ പേര് (നോഹ=വിശ്രമം) ലാമെക്കിന്റെ വിശ്വാസത്തെ വെളിപ്പെടുത്തുന്നു. (ഉല്പ, 5:29). വാഗ്ദത്തം ചെയ്യപ്പെട്ട (ഉല്പ, 3:14-19) വീണ്ടെടുപ്പിൽ വിശ്വസിച്ചുകൊണ്ട്, അവ്യക്തമായെങ്കിൽ തന്നെയും തന്റെ സന്താനത്തിൽ നിന്നു ഒരുവൻ (മശീഹ) വരുന്നതിനെ അവൻ മുൻകൂട്ടി കണ്ടു. (1ദിന, 1:3; ലൂക്കൊ, 3:36). 777-ാം വയസ്സിൽ ലാമെക്ക് മരിച്ചു. (ഉല, 5:25-31).
നാഹോരിന്റെ പുത്രനായ ബെഥുമുവേലിന്റെ പുത്രൻ. (ഉല്പ, 28:5). യിസ്ഹാക്കിന്റെ ഭാര്യയായ റിബെക്കായുടെ സഹോദരൻ. (ഉല്പ, 24:15,29). റിബെക്കായുടെ വിവാഹത്തെ സംബന്ധിച്ചു പിതാവിനോടു ചേർന്ന് തീരുമാനമെടുത്തു. (ഉല്പ, 24:50). ലാബാന്റെ മകളെ വിവാഹം കഴിക്കുവാനായി യാക്കോബിനെ യിസ്ഹാക്കു അവിടേക്കു പറഞ്ഞയച്ചു. (ഉല്പ, 28:2, 5). റാഹേലിനുവേണ്ടി യാക്കോബ് ലാബാനെ ഏഴുവർഷം സേവിച്ചു. എന്നാൽ ലാബാൻ മൂത്തമകൾ ലേയയെയാണ് വിവാഹം ചെയ്തുകൊടുത്തത്. വീണ്ടും ഏഴുവർഷം കൂടി സേവിക്കാമെന്നുള്ള കരാറിൽ റാഹേലിനെയും വിവാഹം ചെയ്തുകൊടുത്തു. (ഉല്പ, 29:16-20). കാലാവധി കഴിഞ്ഞപ്പോൾ യാക്കോബ് സ്വന്തദേശത്തേയ്ക്കു പോകാൻ ആഗ്രഹിച്ചു. എന്നാൽ ലാബാൻ അവനുമായി ഉടമ്പടി ചെയ്തു അവന്റെ ആട്ടിൻകൂട്ടത്തെ മേയ്ക്കുവാൻ ആക്കി. പ്രത്യേക ക്രമീകരണം ചെയ്തു യാക്കോബ് തന്റെ മൃഗസമ്പത്തു വർദ്ധിപ്പിച്ചു. (ഉല്പ, 30:25-43). ആറു വർഷം കഴിഞ്ഞശേഷം യാക്കോബ് ഭാര്യമാരും പുത്രന്മാരും സമ്പത്തുമായി രഹസ്യമായി സ്വന്തം സ്ഥലത്തേയ്ക്കു പോയി. (ഉല്പ, 31:21). ഇതറിഞ്ഞ് ലാബാൻ അവരെ പിന്തുടർന്നു. ഏഴാം ദിവസം ഗിലെയാദ് പർവ്വതത്തിൽ അവർ കണ്ടുമുട്ടി. യാക്കോബിനോടു ഗുണമായോ ദോഷമായോ സംസാരിക്കരുതെന്നു തലേരാത്രി സ്വപ്നത്തിൽ യഹോവ ലാബാനോടു കല്പിച്ചിരുന്നു. ദൈവം വിലക്കിയിരുന്നില്ലെങ്കിൽ യാക്കോബിനു ദോഷം ചെയ്യുമായിരുന്നെന്നു പറയുകയും തന്റെ ഗൃഹബിംബങ്ങളെ മോഷ്ടിച്ചുവെന്നു യാക്കോബിനെ ലാബാൻ കുറ്റപ്പെടുത്തുകയും ചെയ്തു. റാഹേൽ അവയെ മോഷ്ടിച്ചിരുന്നതു യാക്കോബറിഞ്ഞില്ല: (ഉല്പ, 31:32). ഗൃഹബിംബം റാഹേൽ മോഷ്ടിച്ചിരുന്നുവെങ്കിലും ലാബാനു അതു കണ്ടുപിടിക്കുവാൻ കഴിഞ്ഞില്ല. യാക്കോബിനു കോപം ജ്വലിച്ചു ലാബാനോട് വാദിച്ചു. അവർ തമ്മിൽ ഉടമ്പടി ചെയ്തു. അവിടെ കല്ലുകൂട്ടി അതിന്മേൽ വച്ചു ഭക്ഷണം കഴിച്ചു. അതിനു ലാബാൻ യെഗർ-സാഹദൂഥാ (സാക്ഷ്യത്തിന്റെ കൂമ്പാരം) എന്നു പേരിട്ടു. ലാബാൻ അവിടെനിന്നു സ്വദേശത്തേക്കു മടങ്ങിപ്പോയി. (ഉല്പ, 31:47).