All posts by roy7

വചനകേൾവി

വചനകേൾവി

ദൈവത്തിന്റെ വചനം കേൾക്കുവാൻ ആവേശത്തോടെ അനേകർ കൺവെൻഷൻ പന്തലുകളിലും ധ്യാനകേന്ദ്രങ്ങളിലും മറ്റും തടിച്ചുകൂടാറുണ്ട്. അപ്രകാരം വചനം കേൾക്കുന്നതുകൊണ്ട് ദൈവത്തിന്റെ പ്രസാദവർഷം തങ്ങളുടെമേൽ ഉണ്ടാകുമെന്നു കരുതിയാണ് ഇക്കുട്ടർ കൺവെൻഷനുകളിലും വചനോത്സവമേളകളിലും ഓട്ടപ്രദക്ഷിണങ്ങൾ നടത്തുന്നത്. ഇങ്ങനെയുള്ള സമൂഹത്തെക്കുറിച്ച് തന്റെ പ്രവാചകനായ യെഹെസ്കേലിനോടുള്ള സർവ്വജ്ഞാനിയായ ദൈവത്തിന്റെ അരുളപ്പാടിലൂടെ, താൻ ഇക്കൂട്ടരെ എങ്ങനെ വീക്ഷിക്കുന്നു എന്ന് ദൈവം ചൂണ്ടിക്കാണിക്കുന്നു. “സംഘം കൂടിവരുന്നതുപോലെ അവർ നിന്റെ അടുക്കൽവന്നു എന്റെ ജനമായിട്ടു നിന്റെ മുമ്പിൽ ഇരുന്നു നിന്റെ വചനങ്ങളെ കേൾക്കുന്നു; എന്നാൽ അവർ അവയെ ചെയ്യുന്നില്ല; വായ്കൊണ്ടു അവർ വളരെ സ്നേഹം കാണിക്കുന്നു; ഹൃദയമോ, ദുരാഗ്രഹത്തെ പിന്തുടരുന്നു.” (യെഹെ, 33:31). സ്നേഹഭാവത്തോടെ തങ്ങൾ ശ്രവിക്കുന്ന വചനം അവർ ചെയ്യുന്നില്ല. അഥവാ ജീവിതത്തിൽ പ്രാവർത്തികമാക്കുന്നില്ലെന്ന് ദൈവം അടിവരയിട്ടു പ്രഖ്യാപിക്കുന്നു. അന്ധകാരം നിറഞ്ഞ ഈ ലോകയാത്രയിൽ പാപത്തിൽ വീഴാതെ നമ്മെ വഴി നടത്തുവാൻ നാം കേൾക്കുന്ന ദൈവത്തിന്റെ വചനം പ്രകാശധാരയായി നമ്മുടെ ജീവിതത്തിൽ വർത്തിക്കണം. ആ അനുഭവ പശ്ചാത്തലത്തിലാണ് സങ്കീർത്തനക്കാരൻ: “നിന്റെ വചനം എന്റെ കാലിന് ദീപവും എന്റെ പാതയ്ക്ക് പ്രകാശവും ആകുന്നു” (സങ്കീ, 119:105) എന്നു പ്രഖ്യാപിക്കുന്നത്. ഇന്ന് അനേകർ താൽക്കാലികമായ ആത്മസംതൃപ്തിക്കു വേണ്ടിയാണ് വചനം ശ്രവിക്കുന്നത്. എന്നാൽ തങ്ങൾ കേൾക്കുന്ന വചനം ദൈവത്തിന്റെ വചനമാണെന്നും അത് തങ്ങളെ ന്യായം വിധിക്കുമെന്നുമുള്ള ബോധം കേൾക്കുന്ന അനേകർക്കില്ല. ആ ബോധം സൃഷ്ടിക്കുവാൻ വചനപ്രഘോഷണം നടത്തുന്ന പലർക്കും കഴിയാറുമില്ല. “എന്റെ വചനം കൈക്കൊള്ളാതെ എന്നെ തള്ളിക്കളയുന്നവനെ ന്യായം വിധിക്കുന്ന ഒരുവനുണ്ട്; ഞാൻ സംസാരിച്ച വചനം തന്നെ അന്ത്യനാളിൽ അവനെ ന്യായം വിധിക്കും” (യോഹ, 12:48) എന്ന കർത്താവായ യേശുക്രിസ്തുവിന്റെ മുന്നറിയിപ്പ് വചനം കേൾക്കുന്ന ഓരോരുത്തരുടെയും സ്മൃതി മണ്ഡലത്തിൽ ഉണ്ടായിരിക്കണം.

നിങ്ങൾ എന്തിനു മരിക്കുന്നു?

നിങ്ങൾ എന്തിനു മരിക്കുന്നു?

മനുഷ്യജീവിതത്തിൽ മരണം സുനിശ്ചിതവും സ്വാഭാവികവുമാണ്. എന്നാൽ തന്നെ മറന്നു ദുർമ്മാർഗ്ഗത്തിൽ ജീവിച്ച് തന്റെ കോപത്തിലും ശിക്ഷയിലും എന്തിനു മരിക്കുന്നു (യെഹെ, 33:11) എന്ന യിസ്രായേലിനോടുള്ള ദൈവത്തിന്റെ ചോദ്യം ഈ മൂന്നാം സഹസ്രാബ്ദത്തിലും പ്രസക്തമാണ്. എന്തെന്നാൽ മനുഷ്യന്റെ ദുഷ്ടതയും ദൈവത്തെ മറന്നുള്ള അവന്റെ അഹന്ത നിറഞ്ഞ പ്രയാണവും ഇന്ന് അതിന്റെ ഉച്ചകോടിയിൽ എത്തിനിൽക്കുന്നു. യിസ്രായേൽ തങ്ങളുടെ ദുർമ്മാർഗ്ഗം വിട്ടുതിരിയുമെങ്കിൽ മരിക്കാതെ ജീവിച്ചിരിക്കുമെന്ന് ദൈവം നൽകിയ വാഗ്ദത്തം, ഇന്ന് ദൈവത്തെ മറന്ന് പാപത്തിന്റെ പെരുവഴിയിലൂടെ ഓടുന്ന ലോകം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ദുർമ്മാർഗ്ഗം വിട്ടുതിരിഞ്ഞുവെന്ന് ദൈവത്തിനു ബോദ്ധ്യമാകണ്ടത് ബാഹ്യമായ ഭാവപ്രകടനങ്ങളിലൂടെയല്ല, പിന്നെയോ പ്രവൃത്തിപഥത്തിലുടെ ആണെന്ന് ദൈവം നിഷ്കർഷിക്കുന്നു. (യെഹെ, 33:11). പാപം വിട്ടുതിരിഞ്ഞ് നീതിയും ന്യായവും പ്രവർത്തിക്കുകയും പണയം തിരികെ കൊടുക്കുകയും അപഹരിച്ചത് മടക്കി കൊടുക്കുകയും ദൈവത്തിന്റെ പ്രമാണങ്ങൾ അനുസരിക്കുകയും ചെയ്യുമ്പോഴാണ് ഒരുവൻ തന്റെ ദുർമ്മാർഗ്ഗം വിട്ടുതിരിഞ്ഞുവെന്ന് ദൈവം അംഗീകരിക്കുന്നത്. (യെഹെ, 33:14,15). ജീവിതപഥത്തിൽ വരുത്തുന്ന ദൈവികസ്വഭാവത്തിന് അനുരൂപമായ വ്യതിയാനമാണ് ഓരോരുത്തരെയും മരണത്തിൽനിന്നു ജീവനിലേക്കു കരം പിടിച്ചുയർത്തുന്നത്. അപ്പോഴാണ് അവൻ മരിക്കാതെ ജീവിക്കുമെന്നുള്ള വാഗ്ദത്തവും പ്രവൃത്തിപഥത്തിൽ വരുന്നത്. മാത്രമല്ല, അതുവരെ അവൻ ചെയ്ത പാപങ്ങളൊന്നും താൻ കണക്കിടുകയില്ലെന്നും ദൈവം ഉറപ്പു നൽകുന്നു. എന്നാൽ നീതിമാൻ പാപത്തിൽ വീണുപോകുകയാണെങ്കിൽ അതുവരെയുള്ള അവന്റെ നീതി കണക്കിടാതെ, അവനിൽ കടന്നുകൂടിയ നീതികേട് നിമിത്തം അവൻ മരിക്കും (യെഹ, 33:18) എന്നുള്ള നീതിമാനായ ദൈവത്തിന്റെ അരുളപ്പാട്, ആത്മീയപന്ഥാവിൽ ഇറങ്ങിത്തിരിച്ച ഏവരോടുമുള്ള ശക്തമായ മുന്നറിയിപ്പാണ്. ദുഷ്ടൻ തന്റെ ദുർമ്മാർഗ്ഗം വെടിഞ്ഞ്, ദൈവകോപം ഒഴിവാക്കി, വീണ്ടും ജീവിക്കണമെന്നും നീതിമാൻ തന്റെ ആത്മീയയാത്രയിൽ നീതി നിലനിർത്തി മരണം ഒഴിവാക്കണമെന്നും നീതിമാനും സ്നേഹവാനുമായ ദൈവം ആഗ്രഹിക്കുന്നു.

നോഹയും ദാനീയേലും ഇയ്യോബും വിചാരിച്ചാലും

നോഹയും ദാനീയേലും ഇയ്യോബും വിചാരിച്ചാലും

പാപപങ്കിലമായ ജീവിതത്തെ പാടേ ഉപേക്ഷിക്കുവാൻ കഴിയാതെ, സ്നഹവാനും കാരുണ്യവാനും സർവ്വശക്തനുമായ ദൈവത്തിന്റെ അനുഗ്രഹങ്ങൾ തേടി തീർത്ഥാടനങ്ങൾ നടത്തുന്നവരും ദൈവത്തിന്റെ അഭിഷിക്തന്മാരുടെ പ്രാർത്ഥനകളാൽ സ്വർഗ്ഗീയ അനുഗ്രഹിങ്ങൾ പ്രാപിക്കുവാൻ പരിശ്രമിക്കുന്നവരും അനവധിയാണ്. യിസ്രായേൽമക്കൾ സർവ്വശക്തനായ ദൈവത്തെ മറന്ന് വിഗ്രഹാരാധകരായിത്തീർന്ന് അന്യദൈവങ്ങൾക്കു നേർച്ചകളർപ്പിച്ചപ്പോൾ, താൻ വാൾകൊണ്ടും ക്ഷാമംകൊണ്ടും ദുഷ്ടമൃഗങ്ങളെക്കൊണ്ടും അവരെ നശിപ്പിച്ചുകളയുമെന്ന് ദൈവം അരുളിച്ചെയ്തു. തങ്ങളുടെ പൂർവ്വപിതാക്കന്മാരുടെ ദൈവസന്നിധിയിലുള്ള പ്രാഗല്ഭ്യംകൊണ്ട് ദൈവം അവരെ ശിക്ഷിക്കുകയില്ലെന്നാണ് യിസ്രായേൽമക്കൾ ധരിച്ചിരുന്നത്. എന്നാൽ തങ്ങളുടെ പാരമ്പര്യങ്ങളിൽ ഊറ്റംകൊണ്ട് അന്ധരായിത്തീർന്ന ആ ജനത്തോടുള്ള ദൈവത്തിന്റെ അരുളപ്പാട് ശ്രദ്ധേയമാണ്. “നോഹ, ദാനീയേൽ, ഇയ്യോബ് എന്നീ മൂന്നു പുരുഷന്മാർ അതിൽ ഉണ്ടായിരുന്നാലും അവർ തങ്ങളുടെ നീതിയാൽ സ്വന്തം ജീവനെ മാത്രമേ രക്ഷിക്കുകയുള്ളു” (യെഹ, 14:14). തന്നോടൊപ്പം നടക്കുകയും തന്റെ കൃപ പ്രാപിക്കുകയും ചെയ്തു നോഹയും, ദൈവത്തിന്റെ ശേഷ്ഠപ്രവാചകന്മാരിൽ ഒരുവനായിരുന്ന ദാനീയേലും, ദൈവഭക്തനും ദോഷം വിട്ടകന്നവനുമായ ഇയോബും യെരുശലേമിൽ ഉണ്ടായിരുന്നാലും, അവരുടെ നീതികൊണ്ട് ദൈവം അവരുടെ ജീവനെ സൂക്ഷിക്കുമെന്നല്ലാതെ മറ്റാരെയും ദൈവത്തിന്റെ ശിക്ഷാവിധിയിൽനിന്ന് രക്ഷിക്കുകയില്ലെന്നുള്ള ദൈവത്തിന്റെ പ്രഖ്യാപനം, വ്യക്തികളുടെ രൂപാന്തരമാണ് ദൈവം അത്യധികമായി ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കുന്നു. പാപത്തെ വിട്ടുതിരിഞ്ഞ് പുതിയെ സൃഷ്ടികളാകുവാൻ കഴിയാതെ ആരെക്കൊണ്ടെല്ലാം പ്രാർത്ഥിപ്പിച്ചാലും, ആരുടെയെല്ലാം മദ്ധ്യസ്ഥതയിൽ അഭയം പ്രാപിച്ചാലും, ദൈവത്തിന്റെ കോപത്തെയും ശിക്ഷാവിധിയെയും മാറ്റുവാൻ കഴിയുകയില്ലെന്ന് നോഹയുടെയും ദാനീയേലിന്റെയും ഇയോബിന്റെയും പേരുകൾ ഉദ്ധരിച്ചുകൊണ്ടുള്ള ദൈവത്തിന്റെ അരുളപ്പാട് വെളിപ്പെടുത്തുന്നു.

സത്യദൈവം മാത്രം

സത്യദൈവം മാത്രം

യഹോവയാം ദൈവം തന്റെ ജനമായ യിസ്രായേൽമക്കളെ കഠിനമായി ശിക്ഷിക്കുകയും അവരെ ബാബിലോണ്യ പ്രവാസത്തിലേക്കു നയിക്കുകയും ചെയ്തത്, അവർ തന്നെ മറന്ന് അന്യദൈവങ്ങളെ ആരാധിക്കുന്ന വിഗ്രഹാരാധകരായി തീർന്നതിനാലാണ്. ദൈവത്തെ മാത്രം ആരാധിക്കുന്നവരെന്നു ഭാവിച്ചിരുന്ന, ബാബിലോണിൽ പ്രവാസികളായിരുന്ന അവരെക്കുറിച്ച് ദൈവം തന്റെ പ്രവാചകനായ യെഹെസ്കേലിനോട് അരുളിച്ചെയ്യുന്നതിൽ നിന്നും വിഗ്രഹാരാധനയെക്കുറിച്ചുള്ള ദൈവത്തിന്റെ വിലയിരുത്തൽ മനസ്സിലാക്കുവാൻ കഴിയും. “മനുഷ്യപുത്രാ, ഈ പുരുഷന്മാർ തങ്ങളുടെ വിഗ്രഹങ്ങളെ ഹൃദയത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നു; അവർ അകൃത്യമാകുന്ന ഇടർച്ചക്കല്ല് തങ്ങളുടെ മുമ്പിൽ വച്ചിരിക്കുന്നു.” (യെഹ, 14:3). വിഗ്രഹാരാധന നിമിത്തം ശിക്ഷിക്കപ്പെട്ട അവർ ബാബിലോണിൽ പരസ്യമായി വിഗ്രഹങ്ങളെ ആരാധിച്ചിരുന്നില്ലെന്ന് ദൈവത്തിന്റെ അരുളപ്പാടിൽനിന്നു വ്യക്തമാകുന്നു. എന്നാൽ വീടും നാടും പ്രിയപ്പെട്ടവരും എല്ലാം നഷ്ടപ്പെട്ട് അന്യനാട്ടിൽ പീഡനമനുഭവിക്കുന്ന അവരുടെ ഹൃദയങ്ങളിൽ അപ്പോഴും പ്രതിഷ്ഠിച്ചിരുന്നത് അവർ യിസ്രായേലിൽ ആരാധിച്ചിരുന്ന വിഗ്രഹങ്ങളെയാണെന്ന് ദൈവം തന്റെ പ്രവാചകനു മനസ്സിലാക്കിക്കൊടുക്കുന്നു. ഭക്തിയുടെ ബാഹ്യമായ മൂടുപടംകൊണ്ട് മനുഷ്യനെ കബളിപ്പിക്കുവാൻ കഴിയുമെങ്കിലും അത്യുന്നതനായ ദൈവത്തെ കബളിപ്പിക്കുവാൻ സാദ്ധ്യമല്ലെന്ന് ദൈവത്തിന്റെ അരുളപ്പാടു വിളിച്ചറിയിക്കുന്നു. എന്തെന്നാൽ കാപട്യവും വിഷമവും നിറഞ്ഞ ഹൃദയം ആരാഞ്ഞറിഞ്ഞു ശോധനചെയ്ത്, അന്തരംഗങ്ങൾ പരീക്ഷിച്ചറിയുന്നവനാണ് താൻ എന്ന് ദൈവം അരുളിച്ചെയ്യുന്നു. (യിരെ, 17:9-10). മരംകൊണ്ടോ മണ്ണുകൊണ്ടോ കല്ലുകൊണ്ടോ മറ്റെന്തെങ്കിലും കൊണ്ടോ നിർമ്മിച്ച വിഗ്രഹങ്ങളെ ആരാധിക്കുന്നില്ലെങ്കിലും നമ്മുടെ ഹൃദയങ്ങളിൽ ദൈവത്തെക്കാളുപരി എന്തിനെയെങ്കിലും പ്രതിഷ്ഠിക്കുകയും സ്നേഹിക്കുകയും ചെയ്യുമ്പോൾ സർവ്വശക്തനായ ദൈവത്തിന്റെ ദൃഷ്ടിയിൽ നാം വിഗ്രഹങ്ങളെ ആരാധിക്കുന്നവരായിത്തീരുന്നു. അതുകൊണ്ട് ആത്മീയവളർച്ചയ്ക്ക് തടസ്സമായി നമ്മുടെ ഹൃദയങ്ങളിൽ പ്രതിഷ്ഠിച്ചിരിക്കുന്ന വിഗ്രഹങ്ങൾ, അത് എന്തുതന്നെയായാലും, നാം ദൈവത്തിനായി ഉപേക്ഷിക്കേണ്ടിയിരിക്കുന്നു. എന്തെന്നാൽ ദൈവം നിഗുഢത നിറഞ്ഞ ഹൃദയത്തിന്റെ വിചാരവികാരങ്ങൾ മനസ്സിലാക്കുന്നവനാണ്.

യഹോവയിലുള്ള മഹത്തായ പ്രത്യാശ

യഹോവയിലുള്ള മഹത്തായ പ്രത്യാശ

സർവ്വശക്തനായ ദൈവം വരുത്തുവാൻ പോകുന്ന ഭയാനകമായ ശിക്ഷാവിധികളുടെ മുന്നറിയിപ്പുകൾ നീണ്ട പതിറ്റാണ്ടുകളായി നൽകിയിട്ടും അവ യിസ്രായേൽജനം അവഗണിക്കുകയും അവ പ്രവചിച്ച യിരെമ്യാവിനെ ദേഹോപദ്രവങ്ങൾക്കും പീഡനങ്ങൾക്കും കാരാഗൃഹവാസത്തിനും വിധേയനാക്കുകയും ചെയ്തു. എന്നാൽ അന്തിമമായി തന്നിലൂടെ അരുളിച്ചെയ്ത പ്രവചനങ്ങൾ ദൈവം പ്രാവർത്തികമാക്കിയപ്പോൾ അത് യിരെമ്യാവിന് ഉൾക്കൊള്ളാവുന്നതിലും അധികമായിരുന്നു. യൗവനക്കാരെയും കന്യകമാരെയും വൃദ്ധന്മാരെയുമെല്ലാം ബാബിലോണ്യസൈന്യം ക്രൂരമായി കൊന്നൊടുക്കി. തന്റെ ദൈവമായി യഹോവയുടെ ആലയം വെന്തെരിയുന്നതും യെരുശലേമിലെ രാജകൊട്ടാരങ്ങളും എല്ലാ ഭവനങ്ങളും കത്തി ചാമ്പലാകുന്നതും തകർന്ന ഹൃദയത്തോടെ യിരെമ്യാവ് കണ്ടു. യെരുശലേമിന്റെ മതിലുകൾ തകർത്ത ബാബിലോണ്യസൈന്യം, ജീവനോടെ അവശേഷിച്ചവരെ ബാബിലോണിലേക്ക് തടവുകാരായി കൊണ്ടുപോയി. അനാഥരായ കുഞ്ഞുങ്ങൾ നഗരവീഥിയിൽ തളർന്നുകിടന്നു. ഇതിന്റെ നടുവിൽ അണപൊട്ടി ഒഴുകിയ വിലാപധാരയിൽ കണ്ണുകൾ മങ്ങിപ്പോകുമ്പോഴും ഉള്ളം കലങ്ങി, കരൾ തകരുമ്പോഴും (വിലാ, 2:11) അവയൊക്കെയും വരുത്തിയ ദൈവത്തോടു പകയില്ലാതെ, അവന്റെ കരുണ “അവ രാവിലെ തോറും പുതുതാകുന്നു; നിന്റെ വിശ്വസ്തത വലുതാകുന്നു” എന്നു പ്രഘോഷിക്കുന്ന യിരെമ്യാവ് ദൈവജനത്തിനു മഹത്തായ മാതൃകയാണ്. ഈ ചോരക്കളത്തിന്റെയും ചാമ്പൽ കൂമ്പാരങ്ങളുടെയും ദീനരോദനങ്ങളുടെയും നടുവിൽ “യഹോവ എന്റെ ഓഹരി ആകുന്നു എന്ന് എന്റെ ഉള്ളം പറയുന്നു; അതുകൊണ്ട് ഞാൻ അവനിൽ പ്രത്യാശവയ്ക്കുന്നു. (വിലാ, 3:24) എന്നു പ്രഖ്യാപിക്കുന്ന യിരെമ്യാവ് ദൈവജനത്തിന്റെ പ്രത്യാശയുടെ നിദർശനമാണ്. തന്നെ കാത്തിരിക്കുന്നവർക്കും തന്നെ അന്വേഷിക്കുന്നവർക്കും യഹോവ നല്ലവനാണെന്ന് തുടർന്നു പറയുന്ന പ്രവാചകൻ അത്യുന്നതനായ ദൈവത്തിലുള്ള വിശ്വാസത്തിന്റെയും പ്രത്യാശയുടെയും മകുടമായി ശോഭിക്കുന്നു.

മുന്നറിയിപ്പുകൾ അവഗണിക്കുമ്പോൾ

മുന്നറിയിപ്പുകൾ അവഗണിക്കുമ്പോൾ

പ്രതാപത്തിന്റെയും പെരുമയുടെയും പാപങ്ങൾ തീർക്കുന്ന മട്ടുപ്പാവിൽ വിരാജിക്കുന്ന മനുഷ്യന് അത്യുന്നതനായ ദൈവം നൽകുന്ന ശിക്ഷയെക്കുറിച്ചും വരുത്തുന്ന നാശത്തെക്കുറിച്ചുമുള്ള മുന്നറിയിപ്പുകൾ അവൻ പലപ്പോഴും തള്ളിക്കളയുന്നു. അവന്റെ പദവിയും പ്രശസ്തിയും സൃഷ്ടിക്കുന്ന ബുദ്ധിയുടെ പ്രമാണങ്ങൾ അവനെ രക്ഷിക്കുമെന്ന് അഹന്തയാണ് ദൈവത്തിന്റെ വചനത്തെ നിരാകരിക്കുവാൻ അവനു പ്രേരണ നൽകുന്നത്. യെഹൂദായുടെ അവസാനത്തെ രാജാവായ സിദെക്കീയാവ്, യിരെമ്യാ പ്രവാചകനിലൂടെ നൽകപ്പെട്ട ദൈവത്തിന്റെ ഉപദേശം അനുസരിക്കാതെ തനിക്കും കുടുംബത്തിനും പ്രജകൾക്കും രാജ്യത്തിനും സമ്പൂർണ്ണമായ നാശം വരുത്തിവച്ചു. അവൻ ബാബിലോൺ രാജാവിന്റെ പ്രഭുക്കന്മാരുടെ അടുക്കൽ ചെന്നാൽ അവനും അവന്റെ കുടുംബത്തിനും ജീവരക്ഷയുണ്ടാകുമെന്നും കൽദയർ നഗരം തീവച്ചു നശിപ്പിക്കുകയില്ലെന്നും യഹോവ തന്റെ പ്രവാചകനായ യിരെമ്യാവിലൂടെ സിദെക്കീയാവിനെ അറിയിച്ചുവെങ്കിലും അവൻ അതു കേട്ടനുസരിച്ചില്ല. (യിരെ, 38:17). പക്ഷേ അവൻ അതിനുവേണ്ടി കൊടുക്കേണ്ടിവന്ന വില ആരെയും ഞെട്ടിപ്പിക്കുന്നതായിരുന്നു. ബാബിലോൺ രാജാവ് അവന്റെ പുത്രന്മാരെ അവന്റെ കണ്ണുമ്പിൽ വച്ചു കൊന്നുകളഞ്ഞു. പിന്നെ അവൻ സിദെക്കീയാവിന്റെ കണ്ണു കുത്തിപ്പൊട്ടിച്ച്, ചങ്ങലകൾകൊണ്ടു ബന്ധിച്ച് അവനെ ബാബിലോണിലേക്കു കൊണ്ടുപോയി കാരാഗൃഹത്തിലാക്കി. അവന്റെ അന്ത്യം കാരാഗൃഹത്തിലായിരുന്നു. (യിരെ, 52:11). ബാബിലോൺ രാജാവ് ദൈവത്തിന്റെ പ്രമോദമായിരുന്ന യെരൂശലേം ദൈവാലയം ചുട്ടുകളഞ്ഞു. രാജാവിന്റെ കൊട്ടാരങ്ങളും യെരൂശലേമിന്റെ മതിലും അവൻ ഇടിച്ചു കളഞ്ഞു. നഗരത്തിലുണ്ടായിരുന്നവരെ അടിമകളാക്കി അവൻ ബാബിലോണിലേക്കു കൊണ്ടുപോയി. ദൈവത്തെ മറന്ന് പാപത്തിന്റെ പെരുവഴികളിലൂടെ ഓടി, അവസാന നിമിഷം പോലും ദൈവത്തിന്റെ മുന്നറിയിപ്പ് അനുസരിക്കുവാൻ കൂട്ടാക്കാതിരുന്ന ഈ രാജാവിന്റെയും രാജ്യത്തിന്റെയും നാശം ദൈവത്തിന്റെ മുന്നറിയിപ്പുകൾ തിരസ്കരിക്കുന്ന ഓരോരുത്തർക്കും ചൂണ്ടുപലകയാണ്.

ഹൃദയത്തെ നോക്കുന്ന ദൈവം

ഹൃദയത്തെ നോക്കുന്ന ദൈവം

ശരീരശാസ്ത്രപ്രകാരം മനുഷ്യന്റെ ഒരു സുപ്രധാന അവയവമാണ് ഹൃദയം. അതിനെ സർവ്വശക്തനായ ദൈവം കാണുന്നത് മനുഷ്യന്റെ വികാരവിചാരവീക്ഷണങ്ങളുടെ ആസ്ഥാനമായിട്ടാണ്. മനുഷ്യനു ഹൃദയത്തെ ബാഹ്യനേത്രങ്ങൾകൊണ്ടു കാണുവാൻ കഴിയാത്തതുപോലെ ഹൃദയത്തിന്റെ നിരുപണങ്ങളും നിരീക്ഷണങ്ങളും മനസ്സിലാക്കുവാനും അവനു സാദ്ധ്യമല്ല. അത്യുന്നതനായ ദൈവത്തിനാകട്ടെ, മനുഷ്യഹൃദയത്തെ ആരാഞ്ഞറിയുവാനും ശോധന ചെയ്യുവാനും കഴിയും. “ഹൃദയം എല്ലാറ്റിനെക്കാളും കാപട്യവും ദുഷ്ടതയും ഉള്ളതാകുന്നു; അത് ആരാഞ്ഞറിയുന്നവൻ ആര്? യഹോവയായ ഞാൻ ഹൃദയത്തെ പരിശോധിക്കുന്നു; ഞാൻ അന്തരംഗങ്ങളെ പരീക്ഷിച്ച് ഓരോരുത്തനും അവനവന്റെ വഴികൾക്കും പ്രവൃത്തികളുടെ ഫലത്തിനും തക്കവണ്ണം കൊടുക്കുന്നു.” (യിരെ, 17:9,10). ശൗലിനു പകരം യിസായേലിന് മറ്റൊരു രാജാവിനെ തിരഞ്ഞെടുക്കുവാനായി ശമൂവേൽ പ്രവാചകനെ ദൈവം അയച്ചപ്പോൾ യിശ്ശായിയുടെ ആദ്യജാതനായിരിക്കും യഹോവയാൽ തിരഞ്ഞെടുക്കപ്പെട്ടവൻ എന്നാണ് ശമൂവേൽ കരുതിയത്. അപ്പോൾ യഹോവ ശമുവേലിനാട്: “അവന്റെ മുഖമോ പൊക്കമോ നോക്കരുത്; ഞാൻ അവനെ തള്ളിയിരിക്കുന്നു. മനുഷ്യൻ നോക്കുന്നതുപോലെയല്ല, യഹോവ നോക്കുന്നത്; മനുഷ്യൻ ബാഹ്യമായതു നോക്കുന്നു; യഹോവയോ ഹൃദയത്തെ നോക്കുന്നു” എന്ന് അരുളിച്ചെയ്തു. (1ശമൂ, 16:7). അത്യുന്നതനായ ദൈവം ശമൂവേലിനോട് അരുളിച്ചെയ്യുന്ന ഈ സത്യം ദൈവജനത്തിനു മാർഗ്ഗദീപമാകണം. ‘തങ്ങൾ ദൈവത്തിനായി സമർപ്പിച്ചിട്ടും നിരന്തരമായി പ്രാർത്ഥിച്ചിട്ടും ദിവസങ്ങളോളം ഉപവസിച്ചിട്ടും ദാനധർമ്മങ്ങൾ ചെയ്തിട്ടും ദൈവം ഉത്തരമരുളുന്നില്ല’ എന്ന് അനേകം സഹോദരങ്ങൾ പറയാറുറുണ്ട്. മനുഷ്യന്റെ ആചാരാനുഷ്ഠാനങ്ങളെക്കാളുപരി ദൈവം ആഗ്രഹിക്കുന്നത് മനുഷ്യൻ ദൈവസ്വഭാവത്തിൽ ആയിത്തീരുവാനാണ്. നമ്മുടെ പ്രാർത്ഥനകളും ഉപവാസങ്ങളുമെല്ലാം നമ്മുടെ ജീവിതവീക്ഷണങ്ങൾക്കു മാറ്റം വരുത്തുന്നതും നമ്മെ ദൈവസ്വഭാവത്തോടുകൂടിയ പുതിയ സൃഷ്ടികളാക്കുന്നതുമാകണം. അസൂയയും അത്യാഗ്രഹവും പകയും പരിഭവങ്ങളും ദുർമ്മോഹങ്ങളും ദുഷ്പ്രവൃത്തികളം നിറഞ്ഞ ഹൃദയങ്ങളിൽ നിന്നുയരുന്ന പ്രാർത്ഥനകൾ ദൈവത്തിനു സ്വീകാര്യമല്ല. എന്തെന്നാൽ, ദൈവം ഹൃദയത്തെയാണു നോക്കുന്നത്. അതുകൊണ്ടാണ് ദൈവജനമെന്ന് അഭിമാനിച്ചിരുന്ന യിസായേലിനോട് അവരുടെ ഹൃദയത്തിന്റെ അഗ്രചർമ്മം പരിച്ഛേദന ചെയ്യുവാൻ (ആവ, 10:16; 30:6; യിരെ, 4:4) ദൈവം ആവശ്യപ്പെടുന്നത്.

ദൈവത്തിനുവേണ്ടി പീഡനങ്ങൾ

ദൈവത്തിനുവേണ്ടി പീഡനങ്ങൾ

ദൈവവിളി കേട്ട്, ദൈവത്തെ സമ്പൂർണ്ണമായി അനുസരിച്ച് മുമ്പോട്ടു പോകുന്നവർ നേരിടേണ്ടിവരുന്ന ഭീകരമായ പീഡനങ്ങളുടെ ഉദാഹരണങ്ങൾ തിരുവചനത്തിൽ നിരവധിയാണ്. ‘കരയുന്ന പ്രവാചകൻ’ എന്നു വിളിക്കപ്പെടുന്ന യിരെമ്യാവ് ദൈവത്തെ സമ്പൂർണ്ണമായി അനുസരിച്ചതുകൊണ്ട് അനുഭവിക്കേണ്ടിവന്ന യാതനകൾ അസംഖ്യമായിരുന്നു. സർവ്വശക്തനായ ദൈവം യിരെമ്യാവിനെ അവന്റെ അമ്മയുടെ ഉദരത്തിൽ ഉരുവാകുന്നതിനു മുമ്പ് അറിയുകയും, അവന്റെ ജനനത്തിനുമുമ്പ് ജനതകളുടെ പ്രവാചകനായി നിയമിക്കുകയും, യൗവനാരംഭത്തിൽ തന്റെ പ്രവാചകനായി നിയോഗിക്കുകയും ചെയ്തു. ദൈവത്തിന്റെ അരുളപ്പാടുകൾ മുഖപക്ഷം നോക്കാാത, യിരെമ്യാവ് സത്യസന്ധമായി പ്രവചിച്ചതിനാൽ അവന്റെ ജീവിതം പീഡനങ്ങളും യാതനകളും നിറഞ്ഞതായിത്തീർന്നു. യിരെമ്യാവിന്റെ സഹോദരന്മാരും പിതൃഭവനവും അവനോടു ദ്രോഹം ചെയ്യുകയും അവനെ പരിഹസിക്കുന്നവരോടൊപ്പം ആർപ്പുവിളിക്കുകയും ചെയ്തു. (യിരെ, 12:6). യഹോവയുടെ നാമത്തിൽ അവൻ പ്രവചിച്ചിരുന്നതിനാൽ അവന്റെ ജന്മനാടായ അനാഥോത്തിലെ നിവാസികൾ അവനു പ്രാണഹാനി വരുത്തുവാൻ ഗൂഢാലോചന നടത്തി. (യിരെ, 11:18-21). യിരെമ്യാവിന്റെ പ്രവചനത്താൽ യഹോവയുടെ ആലയത്തിലെ മേൽവിചാരകനായ പശ്ഹൂർ പുരോഹിതൻ കോപാകുലനായി അവനെ അടിക്കുകയും ആമത്തിവിടുകയും ചെയ്തു. (യിരെ, 20:1,2). അവൻ എല്ലാവരാലും പരിഹസിക്കപ്പെട്ടു (യിരെ, 20:7), യെഹൂദാരാജാക്കന്മാർ യിരെമ്യാവിനോടു കോപിച്ച് അവനെ കാരാഗൃഹത്തിലാക്കി, വളരെ നാളുകൾക്കുശേഷം സിദെക്കീയാരാജാവ് അവനെ കാരാഗൃഹത്തിൽനിന്നു വരുത്തി, യെഹൂദായെക്കുറിച്ചുള്ള ദൈവത്തിന്റെ അരുളപ്പാട് എന്താണെന്നു ചോദിച്ചു. കൽദയരുടെ അടുത്തേക്കു ചെല്ലുന്നവർ മാത്രമേ ജീവനോടെ അവൾഷിക്കുകയുള്ളുവെന്നും, അങ്ങനെ ചെയ്യാതിരിക്കുകയാണെങ്കിൽ ബാബിലോണ്യ സൈന്യത്തിന്റെ കൈയിൽ നഗരം എല്പിക്കപ്പെടുമെന്നുള്ള യഹോവയുടെ അരുളപ്പാട് യിരമ്യാവ് അവനെ അറിയിച്ചു. അപ്പോൾ അവർ അവനെ കയറുകൊണ്ട് കെട്ടി ഒരു കുഴിയിൽ ഇറക്കി. അതിൽ ചെളിയല്ലാതെ വെള്ളമില്ലായിരുന്നു; യിരെമ്യാവ് ചെളിയിൽ താണു. (യിരെ, 38:6). കത്തിയെരിഞ്ഞു ചാമ്പലായ യെരൂശലേം ദൈവാലയവും രാജകൊട്ടാരങ്ങളും യെരുശലേമിലെ എല്ലാ ഭവനങ്ങളും തന്റെ കൺമുമ്പിൽ നടന്ന സകല കൂട്ടക്കൊലകളും യിരെമ്യാവിൽ സൃഷ്ടിച്ച നിത്യമായ മാനസികപീഡനം തന്റെ ശാരീരിക പീഡനത്തെക്കാൾ എത്രയോ അധികമായിന്നു എങ്കിലും യിരെമ്യാവ് അന്ത്യംവരെയും തന്നെ വിളിച്ച ദൈവത്തെ സമ്പൂർണ്ണമായി അനുസരിച്ച് വിശ്വസ്തത പാലിച്ചു. ശാരീരിക മാനസിക പീഡനങ്ങളുടെ നടുവിൽ അചഞ്ചലനായി നിലകൊണ്ട്, ദൈവത്തിന്റെ വിശ്വസ്തദാസനായ യിരെമ്യാപവാചകൻ ദൈവജനത്തിന് അനുകരണീയ മാത്യകയാണ്.

നീ ഈ ജനത്തിനുവേണ്ടി പ്രാർത്ഥിക്കരുത്

നീ ഈ ജനത്തിനുവേണ്ടി പ്രാർത്ഥിക്കരുത്

സർവ്വശക്തനായ ദൈവത്തെ പ്രീണിപ്പിക്കുവാനും ദൈവത്തിന്റെ പ്രസാദവർഷം ലഭിക്കുവാനും നേർച്ചകാഴ്ചകളുമായി തീർത്ഥാടനകേന്ദ്രങ്ങൾ കയറിയിറങ്ങുന്നവരും, ദൈവത്തിന്റെ അഭിഷിക്തന്മാരെ പ്രാർത്ഥനാ സഹായങ്ങൾക്കായി സമീപിക്കുന്നവരും, ഇങ്ങനെയുള്ള പ്രവണതകളെ നിശിതമായി വിമർശിക്കുന്നവരും മനസ്സിലാക്കേണ്ട ചില ഗുണപാഠങ്ങളാണ്: “നീ ഈ ജനത്തിന്നു വേണ്ടി പ്രാർത്ഥിക്കരുതു; അവർക്കു വേണ്ടി യാചനയും പ്രാർത്ഥനയും കഴിക്കരുതു; എന്നോടു പക്ഷവാദം ചെയ്കയുമരുതു; ഞാൻ നിന്റെ അപേക്ഷ കേൾക്കയില്ല.” (യിരെ, 7:16. ഒ.നോ: 11:14; 14:11) എന്ന് അത്യുന്നതനായ ദൈവം തന്റെ പ്രവാചകനായ യിരെമ്യാവിനോട് മൂന്നു പ്രാവശ്യം അരുളിച്ചെയ്യുന്നതിൽ അന്തർലീനമായിരിക്കുന്നത്. ഒന്നാമതായി, ജനത്തിനുവേണ്ടി തന്റെ പ്രവാചകന്മാരും അഭിഷിക്തന്മാരും പ്രാർത്ഥിക്കുമ്പോൾ താൻ ഉത്തരമരുളുന്നതുകൊണ്ടാണ് ഇനിയും അവർക്കുവേണ്ടി പ്രാർത്ഥിച്ചാൽ ഉത്തരമരുളുകയില്ലെന്ന് ദൈവം മുന്നറിയിപ്പു നൽകുന്നത്. രണ്ടാമതായി, ദൈവത്തിന്റെ കല്പനകൾ തിരസ്കരിക്കുകയും അന്യദൈവങ്ങളെ ആരാധിക്കുകയും ചെയ്യുന്ന ജനത്തിന്റെ ആവശ്യങ്ങൾക്കുവേണ്ടിയുള്ള ദൈവത്തിന്റെ അഭിഷിക്തന്മാരുടെ പ്രാർത്ഥനകൾ ദൈവം മാനിക്കുകയില്ലെന്ന് “മോശെയും ശമൂവേലും എന്റെ മുമ്പാകെ നിന്നാലും എന്റെ മനസ്സ് ഈ ജനത്തിങ്കലേക്കു ചായുകയില്ല; ഇവരെ എന്റെ മുമ്പിൽ നിന്ന് ആട്ടിക്കളയുക ; അവർ പൊയ്ക്കൊള്ളട്ടെ” (യിരെ, 15:1) എന്ന് ദൈവം യിരെമ്യാവിനോട് അരുളിച്ചെയ്തതിൽ നിന്നു വ്യക്തമാകുന്നു. മൂന്നാമതായി, ജനത്തിന് പാപബോധമോ അനുതാപമോ സൃഷ്ടിക്കുവാൻ സാഹചര്യമൊരുക്കാതെ അത്ഭുതങ്ങൾ നടക്കുന്നുവെന്ന് പെരുമ്പറ മുഴക്കി തീർത്ഥാടനകേന്ദ്രങ്ങൾ ആദായസൂതങ്ങളാക്കി മാറ്റുമ്പോൾ, അവിടെ നടത്തപ്പെടുന്ന പ്രാർത്ഥനാ ജാഗരണങ്ങൾക്കു മുമ്പിൽ ദൈവം മുഖം മറയ്ക്കുമെന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു . നാലാമതായി, പാപപങ്കിലമായ ജീവിതം വിട്ടുതിരിയാതെ നാം എവിടെയെല്ലാം നേർച്ചകൾ അർപ്പിച്ചാലും അവ ദൈവസന്നിധിയിൽ സ്വീകാര്യയോഗ്യമല്ലെന്ന് ദൈവം വ്യക്തമാക്കുന്നു.

നക്ഷത്രഫലം

നക്ഷത്രഫലം

അനിശ്ചിതത്വവും അസമാധാനവും അസന്തുഷ്ടിയും നിറഞ്ഞ ജീവിതയാത്രയിൽ ഭാവിയെ കുറിച്ചറിയുവാനുള്ള ആകാംക്ഷയാൽ ആധുനിക മനുഷ്യൻ നെട്ടോട്ടമോടുകയാണ്. അവനെ തൃപ്തിപ്പെടുത്തുന്നതിനായി പത്രമാദ്ധ്യമങ്ങൾ പ്രതിദിന പ്രവചനങ്ങളും വാരഫലങ്ങളും നക്ഷത്ര ഫലങ്ങളുമൊക്കെ പരസ്പരം മത്സരിച്ചു പ്രസിദ്ധീകരിക്കുന്നു. ഒരു വലിയ വിഭാഗം ക്രൈസ്തവ സഹാദരങ്ങൾ തങ്ങളുടെ ഭാവികാര്യങ്ങൾ ക്രമപ്പെടുത്തുവാനായി ഇപ്രകാരമുള്ള നക്ഷത്രഫലങ്ങളെ ആശ്രയിക്കുന്നുവെന്ന യാഥാർത്ഥ്യം ആർക്കും നിഷേധിക്കുവാൻ സാദ്ധ്യമല്ല. ജാതകം എഴുതിക്കുന്നവർ, ശുഭകർമ്മങ്ങൾക്കായി നല്ല ദിവസങ്ങൾ തേടിപ്പോകുന്നവർ, പ്രതിവർഷജന്മഫലം ആരാഞ്ഞറിയുന്നവർ, വാരഫലം അത്യാകാംക്ഷയോടെ കാത്തിരുന്നു വായിക്കുകയോ പ്രക്ഷേപണ മാധ്യമങ്ങളിലൂടെ കേൾക്കുകയോ ചെയ്യുന്നവർ തുടങ്ങി, എല്ലാവരും നക്ഷത്രങ്ങൾ തിരിയുന്നതനുസരിച്ച് തങ്ങളുടെ ഭാവി തിരിക്കുന്നവരാണ്. ഇങ്ങനെ നക്ഷത്രങ്ങളെ ആശ്രയിക്കുന്ന ക്രൈസ്തവ സഹോദരങ്ങൾ, വിഗ്രഹാരാധനയാണ് തങ്ങൾ നടത്തുന്നതെന്ന് ഓർക്കുന്നില്ല. എന്തെന്നാൽ നമ്മുടെ ഓരോ നിമിഷവും ദൈവകരങ്ങളിലാണെന്നും ദൈവത്തിനു മാത്രമേ അടുത്ത നിമിഷത്തെ നമുക്കായി തരുവാൻ കഴിവുള്ളുവെന്നും മറക്കുന്നവരാണ് ഭാവിയെക്കുറിച്ചുളള ഉൽക്കണ്ഠയിൽ നക്ഷത്രങ്ങളെ നോക്കുന്നത്. ഭാവി സുരക്ഷിതമാക്കുവാൻ നക്ഷത്രങ്ങളെ നോക്കുന്നവരുടെ (ജ്യോത്സ്യന്മാരുടെ) പ്രവചനങ്ങൾ കേൾക്കുന്നവർക്ക് ദൈവത്തെ ആശ്രയിക്കുവാൻ കഴിയുകയില്ല. ജ്യോതിഷപ്രവചനങ്ങളിൽ ആശ്രയിച്ച് “ഞാൻ മാത്രം, എനിക്കു തുല്യയായി മറ്റാരും ഇല്ല” (യെശ, 47’10) എന്ന് ഹൃദയത്തിൽ പറഞ്ഞ ബാബിലോണിനെ പുത്രനഷ്ടവും വൈധവ്യവുംകൊണ്ടു ശിക്ഷിക്കുമെന്നു മുന്നറിയിപ്പു നൽകുന്ന ദൈവം, അവർ ആശ്രയിച്ച് നക്ഷത്രങ്ങൾ അവരെ രക്ഷിക്കുവാൻ വെല്ലുവിളിക്കുന്നു. മനുഷ്യനു പ്രകാശം ചൊരിയുവാൻ സർവ്വശക്തനായ ദൈവം സൃഷ്ടിച്ച് ആകാശവിതാനത്തിലാക്കിയ നക്ഷത്രങ്ങൾക്ക് മനുഷ്യന്റെ ഭാവി നിർണ്ണയിക്കുവാനോ നിയന്ത്രിക്കുവാനോ കഴിയുകയില്ല. യഹോവയുടെ കോപത്തിൽ നക്ഷത്രങ്ങളും നക്ഷത്രരാശികളും വെളിച്ചം തരുകയില്ല. (യെശ, 13:10). കാർത്തിക നക്ഷത്രവും മകയിരം നക്ഷത്രവും സൃഷ്ടിച്ച യഹോവയെ അന്വേഷിക്കുവാൻ (ആമോ, 5:8) തിരുവചനം ആഹ്വാനം ചെയ്യുന്നു. ഒരു ദൈവപൈതലിനെ സകല സത്യത്തിലും മടത്തുന്നത് വാരഫലങ്ങളുടെയും അനുദിന നക്ഷത്രഫലങ്ങളുടെയും പത്രപംക്തികളോ മറ്റു പ്രക്ഷേപണ മാദ്ധ്യമങ്ങളോ അല്ല, പിന്നെയോ ദൈവത്തിന്റെ പരിശുദ്ധാത്മാവാണ്.