ട്രിനിറ്റി മുന്നോട്ട് വെയ്ക്കുന്ന പ്രധാനപ്പെട്ട രണ്ട് ഉപദേശം ഇവയാണ്: 1. ഉല്പത്തി 1:26-ൽ ദൈവം ബഹുവചനം പറഞ്ഞിരിക്കയാൽ ദൈവത്തിനു് ബഹുത്വണ്ട്. 2. ദൈവത്തെ കുറിക്കുന്ന ❝എലോഹീം❞ (אֱלֹהִים – Elohim) എന്ന പദം ബഹുവചനം (plural) ആയതുകൊണ്ട് ദൈവത്തിനു് ബഹുത്വമുണ്ട്. ഈ ബൈബിൾവിരുദ്ധ ഉപദേശങ്ങൾക്ക്, ഉല്പത്തി ഒന്നാം അദ്ധ്യായത്തിൽത്തന്നെ ദൈവപുരുഷനായ മോശെ ചെക്ക് വെച്ചിച്ചിട്ടുണ്ട്:
❶ ❝ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു – God created man in His own image.❞ (ഉല്പ, 1:27). വേദഭാഗം ശ്രദ്ധിക്കുക: ദൈവം ❝അവന്റെ❞ (His) സ്വരൂപത്തിലാണ് മനുഷ്യനെ സൃഷ്ടിച്ചത്. അല്ലാതെ ❝അവരുടെ❞ (Their) സ്വരൂപത്തിലല്ല. ഉല്പത്തി 1:26-ൽ പറയുന്ന ബഹുത്വം (Plurality) ദൈവത്തിൻ്റെ ആയിരുന്നെങ്കിൽ, ഉല്പത്തി 1:27-ൽ സൃഷ്ടി നടത്തുമ്പോൾ, അതേ ബഹുവചനം പറയുമായിരുന്നു.
☛ വിശദമായി: ഉല്പത്തി 1:26-ൽ തൻ്റെ സ്വരൂപത്തിലും സാദൃശ്യത്തിലുമുള്ള ദൂതന്മാരെയും ചേർത്താണ്, ❝നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക❞ എന്ന് ബഹുവചനത്തിൽ പറയുന്നത്: (ഇയ്യോ, 38:6-7). [കാണുക: നാം നമ്മുടെ സ്വരൂപത്തിൽ]. അടുത്തവാക്യത്തിൽ ദൈവം ഒറ്റയ്ക്കാണ് ആദാമിനെ സൃഷ്ടിച്ചത്: (Gen, 1:27). ട്രിനിറ്റി വിചാരിക്കുന്നപോലെ, പുത്രനും പരിശുദ്ധാത്മാവുമാണ് വിഭിന്ന വ്യക്തികളായി ദൈവത്തോടൊപ്പം ഉണ്ടായിരുന്നതെങ്കിൽ, 1:27-ൽ ❝ദൈവം അവൻ്റെ (His) സ്വരൂപത്തിൽ സൃഷ്ടിച്ചു❞ (God created man in His own image) എന്ന് ഏകവചനത്തിൽ പറയാതെ, ❝ദൈവം അവരുടെ (Their) സ്വരൂപത്തിൽ സൃഷ്ടിച്ചു❞ (God created man in Their own image) എന്ന് ബഹുവചനത്തിൽത്തന്നെ പറയുമായിരുന്നു. അതാണ് ഭാഷയുടെ നിയമം. 1:26-ൽ ഉള്ളത് ദൈവത്തിൻ്റെ ബഹുത്വം (Plurality) ആണെങ്കിൽ, 1:27-ൽ സൃഷ്ടി നടത്തുമ്പോൾ ആ ബഹുത്വം ആവിയായിപ്പോയോ?
☛ ❝ബെത്സെൽമോ❞ (בְּצַלְמ֔וֹ – betzalma֔o) എന്ന എബ്രായ പദത്തിന് ❝അവൻ്റെ സാദൃശ്യത്തിൽ❞ എന്നാണർത്ഥം. ❝ത്സെലെം❞ (צֶלֶם – tzelem) എന്ന പദത്തിന് ❝പ്രതിമ, സാദൃശ്യം, സ്വരൂപം❞ എന്നൊക്കെയാണ് അർത്ഥം. ❝ത്സെലെം❞ (tzelem) എന്ന പദത്തോടൊപ്പം, ❝ഇൽ❞ (in) എന്നർത്ഥമുള്ള ❝ബെ❞ (בְּ – beh) എന്ന ഉപസർഗ്ഗവും (Prefix), ❝അവന്റെ❞ (his) എന്നർത്ഥമുള്ള ❝ഒ❞ (וֹ – o) എന്ന പ്രഥമപുരുഷ ഏകവചന സർവ്വനാമ പ്രത്യയവും (3nd person singular pronoun suffix) ചേർന്നാണ്, ❝അവൻ്റെ സാദൃശ്യത്തിൽ❞ എന്നർത്ഥമുള്ള ❝ബെത്സെൽമോ❞ (betzalma֔o) എന്ന പദമുണ്ടായത്. എല്ലാ തിരുവെഴുത്തും ദൈവശ്വാസീയമാണെന്ന് തിരിച്ചറിയുക: (2തിമൊ, 3:16)
❷ ❝ദൈവം (എലോഹീം) തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു❞ (God (Elohim) created man in his own image) എന്നാണ് പറയുന്നത്. (Gen, 1:12). ❝എലോഹീം❞ (Elohim) എന്ന പദം ബഹുവചനം ആയതുകൊണ്ട് ദൈവത്തിനു് ബഹുത്വം (Plurality) ഉണ്ടായിരുന്നെങ്കിൽ, എലോഹീമിനോട് ചേർത്ത് ❝അവൻ്റെ❞ (His) എന്ന ഏകവചന സർവ്വനാമമല്ല; അവരുടെ (Their) എന്ന ബഹുവചന സർവ്വനാമം ഉപയോഗിക്കുമായിരുന്നു. ➦ഏകവചനത്തിൻ്റെ മറ്റ് തെളിവുകൾ കാണുക: “എന്റെ ദൈവമേ, നിന്നിൽ (thee) ഞാൻ ആശ്രയിക്കുന്നു – O my God, I trust in thee:❞ (സങ്കീ, 25:2). ➟❝ദൈവമേ, നിന്റെ (thy) ദയ എത്ര വിലയേറിയതു! – How excellent is thy lovingkindness, O God!❞ (സങ്കീ, 36:7). ഈ വേദഭാഗങ്ങളിൽ, സത്യദൈവത്തിനു് ❝എലോഹീം❞ (Elohim) എന്ന നാമപദത്തിനുശേഷം ❝നിന്നിൽ (Thee), നിൻ്റെ (Thy)❞ എന്നിങ്ങനെ മധ്യമപുരുഷ ഏകവചന സർവ്വനാമം (2nd person singular pronoun) ഉപയോഗിച്ചിരിക്കുന്നത് നോക്കുക. ബൈബിളിൽ ❝എലോഹീം❞ ദൈവത്തിനു് ഉപയോഗിച്ചിരിക്കുന്നത് ബഹുവചനത്തിൽ ആയിരുന്നെങ്കിൽ, ഏകവചനസർവ്വനാമം ഉപയോഗിക്കില്ലായിരുന്നു. ➦വേറെയും അനേകം തെളിവുകളുണ്ട്: (സങ്കീ, 40:8; സങ്കീ, 45:6; സങ്കീ, 48:9; സങ്കീ, 48:10). ❝ഏകവചന നാമപദത്തോടൊപ്പം ഏകവചന സർവ്വനാമവും ബഹുവചന നാമപദത്തോടൊപ്പം ബഹുവചന സർവ്വനാമവുമാണ് ഉപയോഗിക്കേണ്ടത്. അതാണ് വ്യാകരണത്തിൻ്റെ വ്യവസ്ഥ.❞
☛ ബഹുവചനത്തിൻ്റെ തെളിവുകൾ കാണുക: ❝അവരുടെ ദേവന്മാരെ നമസ്കരിക്കരുതു; അവയെ (them) സേവിക്കരുതു – Thou shalt not bow down to their gods, nor serve them.❞ (പുറ, 23:24). വാക്യം ശ്രദ്ധിക്കുക: ഈ വേദഭാഗത്ത്, ജാതികളുടെ ദൈവങ്ങളെ കുറിക്കാൻ ❝എലോഹീം❞ (elohim) എന്ന ബഹുവചനപദം ബഹുവചനത്തിൽത്തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ടാണ്, ❝എലോഹീം❞ എന്ന് പറഞ്ഞശേഷം, ❝അവയെ (them) നമസ്കരിക്കരുതു❞ എന്ന് ബഹുവചനത്തിൽ പറയുന്നത്. വേറെയും അനേകം തെളിവുകളുണ്ട്: (ന്യായ, 2:17; 1രാജാ, 9:9; 2ദിന, 7:22).
☛ തന്മൂലം, ദൈവം ബഹുവചനം പറഞ്ഞിരിക്കയാൽ ദൈവത്തിനു് ബഹുത്വമുണ്ടെന്ന ഉപദേശവും ❝എലോഹീം❞ (Elohim) എന്ന ദൈവത്തെ കുറിക്കുന്ന പദം ബഹുവചനമായതുകൊണ്ട്, ദൈവത്തിനു് ബഹുത്വമുണ്ടെന്ന ഉപദേശവും ബൈബിൾ വിരുദ്ധമാണെന്ന് ഉല്പത്തി ഒന്നാം അദ്ധ്യായത്തിൽ നിന്നുതന്നെ അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം.
☛ രണ്ട് കാര്യങ്ങൾ മറക്കരുത്: 1. ദൈവം മനുഷ്യർക്കുവേണ്ടി മനുഷ്യരെക്കൊണ്ട് മനുഷ്യരുടെ ഭാഷയിൽ എഴുതിച്ചിരിക്കുന്നതാണ് ബൈബിൾ. അതിനാൽ, ഭാഷയുടെ വ്യാകരണനിയമങ്ങളെ അതിക്രമിക്കുന്നതാണ് ദുരുപദേശത്തിൻ്റെ പ്രധാന കാണം. 2. വചനത്തെ വചനംകൊണ്ടുവേണം വ്യാഖ്യാനിക്കാൻ. ആഖ്യാനവുമായി ഒരു ബന്ധവുമില്ലാത്ത വ്യാഖ്യാനങ്ങളിൽ വശംവദരാകുകയോ, വിശ്വസിക്കുകയോ ചെയ്യരുത്. ആഖ്യാനം ദൈവശ്വാസീയവും വ്യാഖ്യാനം മാനുഷികവുമാണ്.