ക്രൂശും, ക്രശീകരണവും

ക്രൂശും, ക്രൂശീകരണവും

ക്രൂശിനെക്കുറിക്കുന്ന ഗ്രീക്കുപദം സ്റ്റൗറൊസ് (stauros) 28 പ്രാവശ്യവും, ക്രൂശിക്കുക എന്ന ക്രിയാപദം സ്റ്റൗറോ (stauroo) 46 പ്രാവശ്യവും പുതിയനിയമത്തിൽ പ്രയോഗിച്ചിട്ടുണ്ട്. ക്രൂശ് എന്ന പദത്തിന്റെ പ്രാഥമിക അർത്ഥം നിവർന്നതടി അഥവാ മരം എന്നത്രേ. വധശിക്ഷയുടെ ഉപകരണമായി ഉപയോഗിക്കുന്ന കുറ്റി എന്നത് അപ്രധാനാർത്ഥമാണ്. എന്നാൽ ഈ അർത്ഥമാണ് പുതിയനിയമ പ്രയോഗങ്ങൾക്കെല്ലാം ഉളളത്. ക്രൂശീകരണത്തെ വ്യഞ്ജിപ്പിക്കുന്ന രണ്ടു എബ്രായ പദങ്ങൾ ‘യാഖാ’യും (yaqa) (സംഖ്യാ, 25:4), ‘താലാഹും’ (talah) (ഉല്പത്തി, 40;49) ആണ്. തുക്കുക എന്നാണ് ഈ പദങ്ങളെ പരിഭാഷപ്പെടുത്തിയിട്ടുളളത്. കുറ്റക്കാരെ ജീവനോടെ ക്രൂശിച്ചതിനു തെളിവ് പഴയനിയമത്തിലില്ല. വധിച്ച ശേഷം മരത്തിൽ തൂക്കുന്നതിനെക്കുറിച്ചാണ് ഈ വിവരണങ്ങളിൽ കാണുന്നത് പഴയനിയമത്തിലെ വധദണ്ഡനം കല്ലെറിഞ്ഞു കൊല്ലുകയായിരുന്നു. എന്നാൽ മറ്റുള്ളവർക്കു താക്കീതായി ശവത്തെ മരത്തിൽ തൂക്കിയിരുന്നു: (ആവ, 21:22,23; യോശു, 10:26). മരത്തിന്മേൽ തൂങ്ങുന്നവൻ ശപിക്കപ്പെട്ടവനാണ്: (ഗലാ, 3:13). തന്മൂലം രാത്രിയാകുന്നതിനു മുമ്പ് ശവം മരത്തിൽ നിന്നിറക്കി കുഴിച്ചിടും: (യോഹ, 19:31). ക്രിസ്തുവിന്റെ ക്രൂശിനെ അപമാനസൂചകമായി മരം എന്നു പറഞ്ഞിട്ടുള്ളത് ഈ പശ്ചാത്തലത്തിലാണ്. (പ്രവൃ, 5:30; 10:39; 13:29). 

ഈജിപ്റ്റിലും (ഉല്പ, 40:19), കാർത്തേജിലും, പാർസ്യയിലും (എസ്ഥേ, 7:10 കഴുമരത്തിന്മേൽ തൂക്കുക), അശ്ശൂരിലും ഗ്രീസിലും റോമിലും ക്രൂശിൽ തറച്ചുകൊല്ലുന്ന സമ്പ്രദായം നിലവിലിരുന്നു. സോർ കീഴടക്കിയശേഷം പട്ടണത്തെ പ്രതിരോധിച്ച രണ്ടായിരം പേരെ കൂശിക്കുന്നതിനു അലക്സാണ്ടർ ചക്രവർത്തി കല്പന കൊടുത്തു. അടിമകളെയും അധമകുറ്റവാളികളെയും അല്ലാതെ റോമാപൗരന്മാരെ ക്രൂശിച്ചിരുന്നില്ല. പാരമ്പര്യമനുസരിച്ച് പത്രൊസിനെ ക്രൂശിക്കുകയും പൗലൊസിനെ ശിരശ്ച്ഛേദം ചെയ്യുകയും ചെയ്തു. പൗലൊസിന്റെ റോമാപൗരത്വമാണ് ഇതിനു കാരണം. ക്രൂശീകരണം നിർത്തലാക്കിയത് കോൺസ്റ്റന്റയിൻ ചക്രവർത്തി ആയിരുന്നു. 

കുശിന്റെ രൂപം: ഒരു നെടും തടിയാണ് കുശ്. ഈ തടിയോടു ചേർത്ത് കുറ്റക്കാരനെ ബന്ധിക്കുകയും കൈകൾ തലയ്ക്കു മുകളിൽ ക്രൂശിനോടു ചേർത്തു കെട്ടുകയോ കൈകളിൽ ആണികൾ തറയ്ക്കുകയോ ചെയ്യുകയും ചെയ്യും. ചിലപ്പോൾ നെടുംതടിക്കു കുറുകെ മറ്റൊരു തടി വച്ച് കുറ്റക്കാരൻ്റെ കൈകളെ നീട്ടി അതിനോടു ബന്ധിക്കും. നാലുതരത്തിലുള്ള ക്രൂശുകളാണ് പ്രധാനപ്പെട്ടവ: 1. സാധാരണ ക്രൂശ്; ഒറ്റത്തടി; 2. വിശുദ്ധ അന്ത്രയാസിന്റെ ക്രൂശ്; ഇംഗ്ലീഷിലെ X പോലെ; 3. വിശുദ്ധ അന്തോണിയുടെ ക്രൂശ്; T പോലെ; 4. ലത്തീൻ കൂശ്; ചരിഞ്ഞ ക്രോസ്. മറ്റുവിധത്തിലുള്ള ചില ക്രൂശുകളും കണ്ടെടുത്തിട്ടുണ്ട്: നാലുഭുജങ്ങളും തുല്യ ദൈർഘ്യമുളളതാണ് ഗ്രീക്കു കൂശ്. കൂടാതെ ഇരട്ടക്കുരിശും, മുക്കുരിശും ഉണ്ടായിരുന്നു. വിശുദ്ധ അന്തോണിയുടെ ക്രൂശിൻ രൂപം (T) തമ്മൂസ് ദേവന്റെ അടയാളത്തിൽ (തൗ) നിന്നും വന്നതാണെന്നു കരുതപ്പെടുന്നു. ക്രിസ്തുവിനു മുമ്പും ക്രൂശ് പ്രതീകമായി ഉപയോഗിച്ചിരുന്നു . ഈജിപ്റ്റിലെ പ്രകാശദേവനായ ഹോറെസിൻ്റെ പുരോഹിതന്മാരുടെ വേഷത്തിൽ ക്രൂശിന്റെ അടയാളമുണ്ടായിരുന്നു. വളരെ മുമ്പുതന്നെ ഫിനിഷ്യയിലെ സ്മാരകങ്ങളിൽ ക്രൂശിന്റെ ചിഹ്നം ഉണ്ടായിരുന്നു.

ക്രൂശീകരണം: ക്രൂശിക്കുന്നതിനു മുമ്പ് ചമ്മട്ടി കൊണ്ടടിക്കുക പതിവായിരുന്നു. അധികം വേദനിപ്പിക്കുന്നതിനുവേണ്ടി അസ്ഥിഖണ്ഡങ്ങളും ആണികളും ചാട്ടയോടു ബന്ധിച്ചിരുന്നു. ക്രിസ്തുവിനെ അടിപ്പിച്ചത് വിധി പ്രസ്താവിച്ചതിനു ശേഷം നിയമപരമായി ആയിരുന്നില്ല: (ലൂക്കൊ, 23:23; യോഹ, 19:1). കുറ്റക്കാരൻ സ്വന്തം ക്രൂശ് ചുമക്കേണ്ടതാണ്. അല്ലെങ്കിൽ അതിന്റെ ഒരു ഭാഗമെങ്കിലും (കുറുംതടി) ചുമക്കേണ്ടതാണ്. മറ്റൊരാൾക്ക് കുറ്റക്കാരനുവേണ്ടി കൂശ് ചുമക്കാം: (ലൂക്കൊ, 23:26). വധശിക്ഷ നടത്തിയിരുന്നത് പട്ടണത്തിനു വെളിയിൽവച്ചായിരുന്നു: (1രാജാ, 21:13; പ്രവൃ, 7:58; എബ്രാ, 13:12). അവിടെ എത്തിക്കഴിഞ്ഞാലുടൻ കുറ്റക്കാരൻ വസ്ത്രം മാറ്റും. ഈ വസ്ത്രം പടയാളികളുടെ അവകാശമാണ്: (മത്താ, 27:35). ക്രൂശ് നിവർത്തി നിർത്തിയശേഷം കുറ്റവാളിയെ ചരടുകൊണ്ടു ബന്ധിക്കുകയോ ആണി തറയ്ക്കകയോ ചെയ്യും. ചിലപ്പോൾ കുറ്റക്കാരനെ ബന്ധിച്ചശേഷമായിരിക്കും ക്രൂശ് നിറുത്തുന്നത്. ക്രൂശോടു ചേർത്തു ബന്ധിക്കുന്നതിനു മുമ്പ് വേദന കുറയ്ക്കുന്നതിനും ഇന്ദ്രിയങ്ങളെ മരവിപ്പിക്കുന്നതിനുമായി കൈപ്പു കലക്കിയ വീഞ്ഞു കൊടുക്കും. ക്രിസ്തു അതു നിരസിച്ചു: (മത്താ, 27:34; മർക്കൊ, 15:23). 

ആണി അടിക്കുന്നതു വേദനയ്ക്കു കാരണമാണ്. എന്നാൽ അത് മരണത്തെ ത്വരിപ്പിക്കും. ഒമ്പതു ദിവസം വരെ ക്രൂശിൽ കിടന്നശേഷം മരിച്ചവരെക്കുറിച്ചുള്ള രേഖകളുണ്ട്. മരണകാലം ദീർഘിക്കുന്നതുകൊണ്ടാണ് പതിവനുസരിച്ചു ക്രിസ്തുവിനെ സൂക്ഷിക്കുവാൻ നാലു പടയാളികൾ അടങ്ങുന്ന ഒരു ഗണത്തെയും (യോഹ, 19:23) അവരുടെ ശതാധിപനെയും നിയമിച്ചത്: (മത്താ, 27:66). മരണത്തെ ത്വരിപ്പിക്കുവാൻ വേണ്ടി യെഹൂദന്മാർ കാലുകൾ ഒടിക്കും: (യോഹ, 19:31). രണ്ടു കളളന്മാരുടെയും കാൽ ഒടിച്ചു എങ്കിലും ക്രിസ്തു മരിച്ചു കഴിഞ്ഞിരുന്നതിനാൽ കാലുകൾ ഒടിച്ചില്ല: (യോഹ, 19:32-34). മുമ്പെ അനുഭവിച്ച പീഡകളാണ് ക്രിസ്തുവിന്റെ ശീഘ്രമരണത്തിനു കാരണമായത്. 

ക്രൂശ് ഏറ്റവും നിന്ദ്യമായിരുന്നെങ്കിലും വിശ്വാസികളുടെ ദൃഷ്ടിയിൽ അത് അമൂല്യവും വിശുദ്ധവുമായിത്തീർന്നു. രക്ഷയുടെ ശക്തി അനുഭവിക്കുന്നവർ ക്രൂശിൽ പ്രശംസിക്കും. എപ്പോൾ മുതലാണ് ക്രൂശ് ക്രിസ്ത്യാനികളുടെ അടയാളമായിത്തീർന്നതു എന്നു പറവാൻ നിവൃത്തിയില്ല. കോൺസ്റ്റന്റയിൻ ചക്രവർത്തിയുടെ കാലത്തിനു മുമ്പുതന്നെ ക്രൂശിനെ അടയാളമായി സ്വീകരിച്ചു. ആദിമ ക്രിസ്ത്യാനികളുടെ ശവക്കല്ലറകളിൽ ക്രൂശിന്റെ അടയാളമുണ്ടായിരുന്നു. 

ക്രൂശിന്റെ പ്രാധാന്യം: ദൈവപുത്രനായ യേശുക്രിസ്തുവിന്റെ ക്രൂശുമരണത്തിലൂടെ ഒരിക്കലെന്നേക്കുമായി പൂർത്തിയാക്കിയ നിത്യരക്ഷയാണ് ക്രൂശിന്റെ പ്രാധാന്യത്തിനു ഹേതു. രക്ഷയുടെ സുവിശേഷത്തിന്റെ പ്രതീകമാണ് ക്രൂശ്. യേശുക്രിസ്തു നമ്മുടെ പാപങ്ങൾക്കുവേണ്ടി മരിച്ചു; അതുകൊണ്ട് സുവിശേഷപ്രസംഗം കൂശിൻ്റെ വചനമാണ്. “ക്രൂശിൻ്റെ വചനം നശിച്ചുപോകുന്നവർക്കു ഭോഷത്വവും രക്ഷിക്കപ്പെടുന്ന നമുക്കോ ദൈവ ശക്തിയും ആകുന്നു:” (1കൊരി, 1:18). സുവിശേഷത്തെ എതിർക്കുന്നവർ ക്രൂശിൻ്റെ ശ്രത്രുക്കളാണ്: (ഫിലി, 3:18). അങ്ങനെ കർത്താവായ യേശുക്രിസ്തുവിന്റെ ക്രൂശ് പ്രശംസാവിഷയമായി. ക്രിസ്തുവിന്റെ പുനരുത്ഥാനത്തിനുശേഷം യേശുവിന്റെ ജനനം മുതൽ മരണം വരെയുളള കഷ്ടതയുടെ പ്രതിരൂപമായി കൂശ് മാറി; (എബ്രാ, 12:2). ക്രൂശിന്റെ വചനം നിരപ്പിന്റെ വചനമാണ്; (2കൊരി, 5:19). ചട്ടങ്ങളും കല്പനകളുമായ ന്യായപ്രമാണം എന്ന ശ്രത്രുത്വം നീക്കി വേർപാടിന്റെ നടുക്കുവർ ഇടിച്ചുകളഞ്ഞ് യെഹൂദന്മാരെയും ജാതികളെയും ദൈവം നിരപ്പിച്ചതു് ക്രൂശിലൂടെയാണ്: (എഫെ, 2:14-16). ദൈവം പ്രപഞ്ചത്തിലുള്ള സകലത്തെയും തന്നോടു നിരപ്പിച്ച് സമാധാനം ഉണ്ടാക്കിയത് ക്രിസ്തു ക്രൂശിൽ ചൊരിഞ്ഞ രക്തത്തിലൂടെയായിരുന്ന്: (കൊലൊ, 1:20). ചട്ടങ്ങളാൽ നമുക്കു വിരോധവും പ്രതികൂലവുമായിരുന്ന കൈയെഴുത്തുമായിച്ച് ക്രൂശിൽ തറച്ചു: (കൊലൊ, 2:14). വേദനാപൂർണ്ണമായ ആത്മത്യാഗത്തെ കൂശ് ചൂണ്ടിക്കാണിക്കുന്നു: (മത്താ, 16:24). ക്രൂശ് യെഹൂദന്മാർക്കു ഇടർച്ചയും ജ്ഞാനികളായ ജാതികൾക്കു ഭോഷത്വവും വിശ്വാസികൾക്കു ദൈവജ്ഞാനവും ആകുന്നു: (1കൊരി, 1:18,23,24). 

അപമാനത്തിന്റെയും താഴ്ചയുടെയും പ്രതിബിംബമാണ് ക്രൂശ്. യെഹൂദന്മാർക്കു അത് ശാപത്തിന്റെ അടയാളമാണ്: (ആവ, 21:23; ഗലാ, 3:13). ക്രിസ്തു അപമാനം അലക്ഷ്യമാക്കി ക്രൂശിനെ സഹിച്ചു (എബ്രാ, 12:2), കൂശിലെ മരണത്തോളം (ഫിലി, 2:8) ക്രിസ്തു താഴ്ച അനുഭവിച്ചു. കുറ്റക്കാരൻ ക്രൂശും ചുമന്നുകൊണ്ടു നടക്കുന്ന ഹീനമായ കാഴ്ച റോമൻ ഭരണകാലത്ത് ഒരു സാധാരണ ദൃശ്യമായിരുന്നു. അതുകൊണ്ടാണ് ശിഷ്യത്വത്തിന്റെ പാതയെ ക്രൂശു ചുമക്കലായി ക്രിസ്തു പറഞ്ഞത്: (മത്താ, 10:38; മർക്കൊ, 8:34; ലൂക്കൊ, 14:27). എല്ലാറ്റിലും ഉപരിയായി ക്രിസ്തുവിനോടുള്ള നമ്മുടെ ഐക്യത്തിന്റെ അടയാളമാണ് കൂശ്: (2കൊരി, 5:14). ക്രിസ്തുവിന്റെ പ്രായശ്ചിത്തമരണം നമുക്കുവേണ്ടി ആകയാൽ ക്രൂശിൽ നാം അവനിൽ മരിച്ചിരിക്കുകയാണ്. നമ്മുടെ പഴയമനുഷ്യൻ ക്രിസ്തുവിനോടുകൂടി ക്രൂശിക്കപ്പെട്ടു. അതിനാൽ നാം ജീവൻ്റെ പുതുക്കത്തിൽ നടക്കുന്നു: (റോമ, 6:4-6).

ക്രൂശിലെ മൊഴികൾ

ക്രൂശിലെ മൊഴികൾ (The words of the cross)

ക്രൂശിൽ കിടന്ന സമയത്ത് യേശു പറഞ്ഞ ഏഴു വാക്യങ്ങളാണ് ഇവ. ഇവയിൽ ഒന്നു മാത്രമാണ് രണ്ടു സുവിശേഷങ്ങളിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ഒരു സുവിശേഷത്തിലും മൂന്നിലധികം മൊഴികൾ രേഖപ്പെടുത്തിയിട്ടില്ല. ക്രൂശും ചുമന്നുകൊണ്ട് യേശു എബ്രായഭാഷയിൽ ഗൊൽഗോഥാ എന്നു പേരുള്ള തലയോടിടം എന്ന സ്ഥലത്തേക്കുപോയി. അവിടെ അവർ അവനെ ക്രൂശിച്ചു. (യോഹ, 19:17,18). ലോകത്തിന്റെ പാപം വഹിച്ചുകൊണ്ട് രണ്ടു കളളന്മാർക്കു മദ്ധ്യേ യേശുവെന്ന ദൈവപുത്രൻ നിന്ദാപാത്രമായിത്തീർന്നു. ലജ്ജാകരമായ ക്രൂശുമരണം വരിച്ചു. രാവിലെ ഒമ്പതു മണിമുതൽ വൈകുന്നേരം മൂന്നു മണിവരെ ആറു മണിക്കൂർ സമയം ക്രിസ്തു നിസ്സീമമായ വേദനയ്ക്കു വിധേയനായി. ഈ ആറു മണിക്കൂറിനുള്ളിലാണ് ഏഴുമൊഴികളും ഉച്ചരിച്ചത്. 

സൃഷ്ടി പുതുസൃഷ്ടിയുടെ നിഴലാണ്. ആറുദിവസം കൊണ്ട് ദൈവം സകലവും സൃഷ്ടിച്ചു; ഏഴാം ദിവസം സകല പ്രവൃത്തികളിൽ നിന്നും നിവൃത്തനായി. സൃഷ്ടിക്കു സമാന്തരമായി പുതുസൃഷ്ടിയുടെ വേലയാണ് ക്രൂശിന്മേൽ നടന്നത്. ആറുദിവസം കൊണ്ട് ദൈവം സൃഷ്ടി പൂർത്തിയാക്കിയതിനെ അനുസ്മരിച്ചുകൊണ്ട് ക്രിസ്തു ആറാമത്തെ വാക്യമായി നിവൃത്തിയായി എന്നു പറഞ്ഞു. പുതിയ സൃഷ്ടിക്കുവേണ്ടി ചെയ്യേണ്ടതു മുഴുവൻ ചെയ്തുകഴിഞ്ഞു എന്നും വീണ്ടടുപ്പിന്റെ വേല പൂർത്തിയായി എന്നും അതു വെളിപ്പെടുത്തി. തുടർന്നു ഏഴാം ദിവസം ദൈവം സ്വസ്ഥമായിതിനു സമാന്തരമായി തന്റെ പ്രയത്നം പൂർത്തിയാക്കി കൃതകൃത്യതയോടെ ക്രിസ്തു ആത്മാവിനെ പിതാവിന്റെ കരങ്ങളിൽ ഭരമേല്പിച്ചു. കുശിൽ കിടന്ന സമയത്തു ക്രിസ്തു ഉച്ചരിച്ച ഏഴുമൊഴികളും ഏഴു പ്രവചനങ്ങളുടെ നിവൃത്തിയാണ്. ക്രിസ്തു മൂന്നുപ്രാവശ്യം തിരുവെഴുത്തുകളെ പ്രത്യക്ഷമായി ഉദ്ധരിക്കുകയും, മറ്റുളളിടത്ത് അവയെ പരോക്ഷമായി സൂചിപ്പിക്കുകയും ചെയ്തു. 

1. പിതാവേ, ഇവർ ചെയ്യുന്നതു ഇന്നത് എന്നു അറിയായ്കകൊണ്ട് ഇവരോടു ക്ഷമിക്കേണമേ. (ലൂക്കൊ, 23:33,34) — അതിക്രമക്കാർ‍ക്കു വേണ്ടി ഇടനിന്നുംകൊണ്ടു അതിക്രമക്കാരോടുകൂടെ എണ്ണപ്പെടുകയും ചെയ്കയാൽ തന്നേ. (യെശ, 53:12).

2. ഇന്നു നീ എന്നോടുകൂടെ പറുദീസയിൽ ഇരിക്കും എന്നു ഞാൻ സത്യമായി നിന്നോടു പറയുന്നു. (ലൂക്കൊ, 23:43) — അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവനു യേശു എന്നു പേർ ഇടേണം. (മത്താ, 1:21). 

3. സ്ത്രീയേ, ഇതാ നിന്റെ മകൻ എന്നു അമ്മയോടു പറഞ്ഞു. പിന്നെ ശിഷ്യനോട് ഇതാ നിന്റെ അമ്മ എന്നും പറഞ്ഞു. (യോഹ, 19:26,27) — നിന്റെ സ്വന്ത്രപാണനിൽ കൂടിയും ഒരു വാൾ കടക്കും. (ലൂക്കൊ, 2:35).

4. എന്റെ ദൈവമേ, എന്റെ ദൈവമേ നീ എന്നെ കൈ വിട്ടതെന്ത്? (മർക്കൊ, 15:34) — എന്റെ ദൈവമേ, എന്റെ ദൈവമേ നീ എന്നെ കൈവിട്ടതെന്ത്? (സങ്കീ, 22:1).

5. എനിക്കു ദാഹിക്കുന്നു. (യോഹ, 19:28) — എന്റെ ദാഹത്തിനു അവർ എനിക്കു ചൊറുക്ക കുടിപ്പാൻ തന്നു. (സങ്കീ, 69:21).

6. നിവൃത്തിയായി. (യോഹ, 19:30) — അവൻ നിവർത്തിച്ചിരിക്കുന്നു. (സങ്കീ, 22:31).

7. പിതാവേ, ഞാൻ എന്റെ ആത്മാവിനെ തൃക്കയ്യിൽ ഏല്പിക്കുന്നു. (ലൂക്കൊ, 23:46) — നിന്റെ കയ്യിൽ ഞാൻ എന്റെ ആത്മാവിനെ ഭരമേല്പിക്കുന്നു. (സങ്കീ, 31:5). 

ക്രിസ്തുവിന്റെ ആദ്യത്തമൊഴി ആരും അർഹിക്കാത്തതും പ്രതീക്ഷിക്കാത്തതുമായ സ്നേഹത്തെ വെളിപ്പെടുത്തുന്നു. (ലൂക്കൊ, 23:34). റോമൻ പടയാളികൾക്കും യെഹൂദാ മത്രപ്രമാണികൾക്കും വേണ്ടി (പ്രവൃ, 3:17) ക്രിസ്തു പ്രാർത്ഥിച്ചു. ക്രൂശിനപ്പുറത്തു ക്രിസ്തുവിനു ലഭിക്കാൻ പോകുന്ന കീരിടവും മഹത്വവും കണ്ടു ‘യേശുവേ, നീ രാജത്വം പ്രാപിച്ചു വരുമ്പോൾ എന്നെ ഓർത്തുകൊള്ളണമേ’ (ലൂക്കൊ, 23:42) എന്നനുതപിച്ചു പറഞ്ഞ കള്ളനോടു പറഞ്ഞതാണ് രണ്ടാമത്തെ മൊഴി. പാപക്ഷമയ്ക്കുവേണ്ടിയുള്ള അപേക്ഷയായിരുന്നു ഒന്നാമത്തെ മൊഴിയെങ്കിൽ പാപക്ഷമ നല്കുന്നതായിരുന്നു രണ്ടാമത്തെ മൊഴി. രാജത്വം പ്രാപിച്ചുവരുമ്പോൾ തന്നെയും ഓർക്കേണമേ എന്നായിരുന്നു അവന്റെ അപേക്ഷ. എന്നാൽ ആ നാൾ അവസാനിക്കുന്നതിനു മുമ്പുതന്നെ തന്നോടൊപ്പം അവൻ പറുദീസയിൽ ഇരിക്കും എന്നാണ് ക്രിസ്തു അവനു നല്കിയ ഉറപ്പ്. ‘ഓർക്കേണമേ’ എന്ന അപേക്ഷയ്ക്ക് തന്നോടുകൂടെ ആയിരിക്കുമെന്നായിരുന്നു ക്രിസ്തുവിന്റെ കൃപാപൂർണ്ണമായ മറുപടി. ക്രിസ്തുവിന്റെ പൗരോഹിത്യ പ്രാർത്ഥന ഇതിൽ പ്രതിദ്ധ്വനിക്കുന്നുണ്ട്. “പിതാവേ, നീ ലോകസ്ഥാപനത്തിനു മുമ്പെ എന്നെ സ്നേഹിച്ചിരിക്കകൊണ്ട് എനിക്കു നല്കിയ മഹത്വം നീ എനിക്കു തന്നിട്ടുള്ളവർ കാണേണ്ടതിനു ഞാൻ ഇരിക്കുന്ന ഇടത്തു അവരും എന്നോടുകൂടെ ഇരിക്കേണം എന്നു ഞാൻ ഇച്ഛിക്കുന്നു.” (യോഹ, 17:24). 

അമ്മയെയും പ്രിയശിഷ്യനെയും അഭിസംബോധന ചെയ്തു പറഞ്ഞ രണ്ടു വാക്യാംശങ്ങൾ ചേർന്നതാണ് മൂന്നാമത്തെ മൊഴി. ഏതവസ്ഥയിലും മററുളളവരോടു സഹതപിക്കുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്യേണ്ടതാണ് എന്നതിന്റെ മാതൃകയാണിത്. ശാരീരികപീഡയും പ്രാണവേദനയും അതിഭയങ്കരമായി അനുഭവിക്കുന്ന സമയത്തും യേശു സ്വന്തം അമ്മയെ ഓർക്കുകയും അവരുടെ ഭാവിക്കു വേണ്ട ക്രമീകരണങ്ങൾ ചെയ്യുകയും ചെയ്തു. ശിമോന്റെ പ്രവചനം പോലെ ആ അമ്മയുടെ പ്രാണനിൽ കൂടി ഒരു വാൾ കടക്കുകയായിരുന്നു. (ലൂക്കൊ, 2:34,35). ശിഷ്യന്മാർ വിട്ടോടിയതും സുഹൃത്തുക്കൾ ഉപേക്ഷിച്ചതും സ്വന്തജനം ത്യജിച്ചതും പുരുഷാരം പരിഹസിച്ചതും ദുഷ്പ്രവൃത്തിക്കാർ ആക്ഷേപിച്ചതും പടയാളികൾ ക്രൂരമായി ഉപദ്രവിച്ചതും മുൾക്കിരീടത്തിലെ മുള്ളുകളേറ്റു രക്തം വാർന്നൊഴുകിയതും എല്ലാം നേരിൽ കണ്ടു ദുഃഖം ഹൃദയത്തിലൊതുക്കിനിന്ന മറിയയ്ക്ക് യേശുവിന്റെ വാക്കുകൾ ആശ്വാസം നല്കിയിരിക്കണം. 

ക്രൂശിൽ നിന്നുയർന്ന ഏഴുമൊഴികളിൽ ആദ്യത്തെ മുന്നും അന്ധകാരം ഭൂമിയെ ആവരണം ചെയ്യുന്നതിനു മുമ്പായിരുന്നു; അവസാനത്തെ മൂന്നുമൊഴികളും അന്ധകാരം മാറിയശേഷവും. എന്നാൽ നാലാം മൊഴി അന്ധകാരം അവസാനിക്കാറായ സമയം പറഞ്ഞതായിരുന്നു. ദൈവത്തിന്റെ ക്രോധാഗ്നിയിൽ തൻ്റെ ഏകജാതനായ പുത്രൻ എരിയുന്ന സമയമായിരുന്നു അത്. ഒന്നാമത്തേതും ഒടുവിലത്തേതും പോലെ ഇതും ദൈവത്തോടുള്ള ഭാഷണമാണ്. “എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കെവിട്ടതെന്ത്?” (മത്താ, 27:46; മർക്കൊ, 15:34) എന്ന് അരാമ്യ ഭാഷയിലായിരുന്നു അത്. യേശുവിൻ്റെ നിലവിളി ദൈവക്രോധത്തിൻ്റെ തീവ്രത നമുക്ക് വെളിപ്പെടുത്തിത്തരുന്നു. നാലാമത്തെ മൊഴിയെ തുടർന്നു ക്രിസ്തു പ്രസ്താവിച്ചു ‘എനിക്കു ദാഹിക്കുന്നു.’ (യോഹ, 19:28). ഇത് സങ്കീർത്തനം 69:21-ൻ്റെ നിറവേറലായി യോഹന്നാൻ രേഖപ്പെടുത്തുന്നു. ഈ മൊഴിയിൽ മാത്രമാണ് യേശുക്രിസ്തുവിൻ്റെ ശാരീരികവേദനയെക്കുറിച്ചു സൂചനയുള്ളത്. മണിക്കൂറുകൾക്കു മുമ്പ് ഗൊല്ഗോഥായിൽ എത്തിയപ്പോൾ യേശുവിനു അവർ കൈപ്പുകലർത്തിയ വീഞ്ഞു കുടിപ്പാൻ കൊടുത്തതായിരുന്നു. പക്ഷേ ക്രിസ്തു അതു നിരസിച്ചു. (മത്താ, 27:33,34; മർക്കൊ, 15:23). ഇപ്പോഴാകട്ടെ ഒരുവൻ ഒരു സ്പോഞ്ച് എടുത്ത് പുളിച്ച വീഞ്ഞു നിറച്ചു ഓടത്തണ്ടിന്മേൽ ആക്കി അവനു കുടിപ്പാൻ കൊടുത്തു. (മത്താ, 27:48; യോഹ, 19:29). യേശു അതു കുടിച്ചു. 

ആറാമത്തെ മൊഴി ഗ്രീക്കിൽ ടെടെലെസ്റ്റയ് എന്ന് ഏകപദമാണ്. (യോഹ, 19:30). നിവൃത്തിയായി എന്നത് ജേതാവിന്റെ വിജയധ്വനിയാണ്; അല്ലാതെ, പരാജിതൻ്റെ ദീനാലാപനമല്ല. പ്രവൃത്തി വിജയകരമായി പരിസമാപിച്ചതിന്റെ പ്രതിധ്വനിയാണ്; അല്ലാതെ, വേദനയ്ക്കറുതി വന്നു എന്ന ആശ്വാസനിശ്വാസമല്ല. (യോഹ, 17:4). പിതാവായ ദൈവം തന്നെ ഏല്പിച്ച പ്രവൃത്തി നിവൃത്തിയായി, പഴയനിയമപ്രവചനങ്ങളും പ്രതിരൂപങ്ങളും നിവൃത്തിയായി. പാപങ്ങൾക്കുവേണ്ടി ഏകയാഗം കഴിച്ചു (എബ്രാ, 10:12,13) എന്നേക്കുമുള്ളാരു വീണ്ടെടുപ്പ് സാധിപ്പിച്ചു. (എബ്രാ, 9:22). പ്രാണത്യാഗത്തിനു മുമ്പ് തന്റെ ഒടുവിലത്തെ പ്രവൃത്തിയെ സൂചിപ്പിച്ചുകൊണ്ട് ക്രിസ്തു ഉറക്കെ നിലവിളിച്ചു പറഞ്ഞതാണ് ഏഴാംമൊഴി. (ലൂക്കൊ, 23:46). തന്റെ ഏറ്റവും ശ്രേഷ്ഠമായ ഉപനിധി സൂക്ഷിക്കാൻ ക്രിസ്തു ഏല്പിച്ചത് ആത്മാക്കൾക്കു ഉടയവനായ ദൈവത്തെയാണ്. (സംഖ്യാ, 16:22). ക്രൂശിൽ നിന്നുള്ള ക്രിസ്തുവിന്റെ മൊഴികൾ ആരംഭിച്ചതും അവസാനിച്ചതും ‘പിതാവേ’ എന്ന സംബോധനയിൽ ആയിരുന്നു.

ക്രിസ്തുശിഷ്യന്മാരുടെ മരണം

ക്രിസ്തുശിഷ്യൻമാരുടെ മരണം

പീഡനങ്ങളും അസഹിഷ്ണുതയും വർദ്ധിക്കുന്ന ഈ കാലഘട്ടത്തിൽ ക്രിസ്തു ശിഷ്യന്മാരുടെ മരണം എങ്ങനെയായിരുന്നു എന്നറിയുന്നത് നന്നായിരിക്കും.

1. മത്തായി: എത്യോപ്യയിൽ വെച്ച് വാൾകൊണ്ടു വെട്ടി, രക്തസാക്ഷിത്വം വഹിച്ചു.

2. മർക്കോസ്: ഈജിപ്തിലെ അലക്സാണ്ട്രിയായിൽ കുതിരകളിൽ കെട്ടി, തെരുവീഥികളിൽ കൂടി മരണം വരെ വലിച്ചിഴച്ചു.

3. ലൂക്കോസ്: ഗ്രീസിൽ വെച്ച് ക്രിസ്തുവിനെ പ്രസംഗിച്ചതിന്റെ ശിക്ഷയായി തൂക്കിക്കൊന്നു.

4. യോഹന്നാൻ: ഡൊമീഷ്യൻ്റെ (എ.ഡി. 80-96) കാലത്ത് ‘നമ്മുടെ കർത്താവും ദൈവവും’ എന്നു എന്നു സംബോധന ചെയ്തുകൊണ്ട് ചക്രവർത്തിയെ ആരാധിക്കാത്ത കാരണത്താൽ അവൻ ക്രിസ്തുവിശ്വാസികളെ ഭൂമിയിൽനിന്ന് തുടച്ചുനീക്കും എന്ന പ്രഖ്യാപനത്തോടെ വിശ്വാസികൾക്കെതിരെ ക്രൂരമായ പീഡകൾ അഴിച്ചുവിട്ടിരുന്നു. എ.ഡി. 95-ൽ അപ്പൊസ്തലനെ തിളച്ച എണ്ണയിൽ ഇട്ടുവെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു. പിന്നീട് പത്മൊസ് എന്ന ദ്വീപിലേക്ക് നാടുകടത്തി. മുമ്പ് നാടുകടത്തിയ കുറ്റവാളികളുടെ എല്ലുകളും തലയോട്ടികളും കൊണ്ടു നിറഞ്ഞ ദ്വീപിൽ വെച്ച് അപ്പോസ്തലൻ, പുതിയനിയമത്തിലെ പ്രവചന ഗ്രന്ഥമായ വെളിപാട് പുസ്തകം രചിച്ചു. പിന്നീട് സ്വതന്ത്രനാക്കപ്പെട്ട യോഹന്നാൻ എഫെസോസിലേക്ക് മടങ്ങി അവിടെ സഭകളുടെ നേത്യത്വം ഏറ്റെടുത്തു. അപ്പോസ്തലൻമാരിൽ സമാധാനത്തോടെ മരിച്ച ഏക വ്യക്തിയും യോഹന്നാനാണെന്ന് ചരിത്രം പറയുന്നു.

5. പത്രൊസ്: തല കീഴായി ക്രൂശിക്കപ്പെട്ടു. തന്നെ ക്രൂശിക്കുവാൻ കൊണ്ടുപോയവരോട് ക്രിസ്തു മരിച്ചതിനു തുല്യമായി മരിക്കുവാൻ താൻ യോഗ്യനല്ലെന്നും, അതിനാൽ തലകീഴായി ക്രൂശിക്കണമെന്നും അഭ്യർത്ഥിച്ചതിനാൽ അങ്ങനെ ചെയ്തതായി സഭാചരിത്രകാരൻമാർ രേഖപ്പെടുത്തുന്നു.

6. യാക്കോബ് (സെബദിയുടെ മകൻ): അപ്പൊസ്തല പ്രവൃത്തികൾ 12:2-ൽ യാക്കോബ് വാളുകൊണ്ടു കൊല്ലപ്പെട്ടതായി കാണുന്നു. പുതുതായി ഭരണത്തിലേറിയ ഹെരോദ അഗ്രിപ്പാവ്, റോമാക്കാരെ പ്രസാദിപ്പിക്കുവാൻ പുതിയതായി രൂപമെടുത്ത വിശ്വാസ വൃന്ദത്തിന്റെ നേതാക്കളെ പീഡിപ്പിക്കുവാൻ ആരംഭിച്ചു. യാക്കോബിനെ പിടിച്ച് കൊല്ലുവാനുള്ള സ്ഥലത്തെത്തിയപ്പോൾ, യാക്കോബിനെതിരെ ആക്ഷേപമുന്നയിച്ച മനുഷ്യൻ ദൈവഭക്തന്റെ പെരുമാറ്റം കണ്ട് ആകൃഷ്ടനായി അവിടെ വെച്ചു തന്നെ യേശുവിനെ സ്വീകരിച്ചു, യാക്കോബിനൊപ്പം തന്നെയും വധിക്കണമെന്നാവശ്യപ്പെട്ട് മരണത്തെ വരിച്ചതായി പറയപ്പെടുന്നു.

7. അന്ത്രെയാസ്: പതിനഞ്ചാം നൂറ്റാണ്ടിലെ ചരിത്രകാരൻ ഡോർമൻ ന്യൂമാൻ രേഖപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെയാണ്; AD 69-ൽ അന്ത്രെയാസ് പടിഞ്ഞാറൻ ഗ്രീസിലുള്ള പെട്രാസിലേക്ക് പോയി. അവിടുത്തെ റോമൻ പ്രൊ-കോൺസലായ ഈജറ്റസുമായി വിശ്വാസ സംവാദത്തിലേർപ്പെട്ടു. അവസാനം, ക്രിസ്തു വിശ്വാസം ഉപേക്ഷിച്ചില്ലെങ്കിൽ പീഡിപ്പിച്ചു കൊല്ലുമെന്നു പറഞ്ഞു. പക്ഷെ അന്ത്രെയാസ് വിശ്വാസം ഉപേക്ഷിക്കുവാൻ തയ്യാറല്ലായിരുന്നു. തുടർന്ന് ഈജിറ്റസ് അന്ത്രെയാസിനെ പൂർണ്ണ പീഡനത്തിനും ക്രൂശുമരണത്തിനും വിധിച്ചു. ശാരീരിക പീഡനത്തിന് ശേഷം കൂടുതൽ സമയം കഷ്ടത അനുഭവിക്കുവാനായി ആണികൾ അടിക്കാതെ കുരിശിൽ കെട്ടിയിടുകയാണുണ്ടായത്. രണ്ടു ദിവസം കുരിശിൽ കിടന്ന അന്ത്രെയാസ് വഴിപോക്കരോടു പോലും ആ കഷ്ടതയിലും സുവിശേഷം പ്രസംഗിച്ചു.

8. ഫിലിപ്പോസ്: യേശുവിന്റെ ആദ്യത്തെ ശിഷ്യനായ ഫിലിപ്പോസ് പിന്നീട് ഏഷ്യയിൽ മിഷണറിയായി മാറി. ഈജിപ്ഷ്യൻ പട്ടണമായ ഹെയ്റാപൊലിസിൽ വെച്ച് പിടിക്കപ്പെട്ട ഫിലിപ്പോസിനെ പീഡിപ്പിച്ച് ജയിലിലടക്കുകയും, പിന്നീട് AD 54-ൽ തൂക്കിക്കൊല്ലുകയും ചെയ്തു.

9. ബർത്തൊലൊമായി: ബർത്തൊലൊമായി ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങളിൽ സഞ്ചരിച്ചു സുവിശേഷം പ്രസംഗിച്ചു. അക്ഷമരായ വിഗ്രഹാരാധികൾ ബർത്തൊലൊമായിയെ ഉപദ്രവിച്ചതിനു ശേഷം ക്രൂശിച്ചു എന്ന് ഒരിടത്തു കാണുമ്പോൾ, ജീവനോടെ തൊലിയുരിച്ച ശേഷം തല വെട്ടിക്കളഞ്ഞു എന്ന് മറ്റൊരിടത്തും കാണുന്നു.

10. തോമസ്: തോമസ് ഗ്രീസിലും, ഇന്ത്യയിലും സഞ്ചരിച്ച് സുവിശേഷം പ്രസംഗിച്ചു. കേരളത്തിലും, പഞ്ചാബിലുമായി രണ്ട് തോമാശ്ലീഹാ പാരമ്പര്യങ്ങൾ നിലവിലുണ്ട്. സുവിശേഷ പ്രസംഗങ്ങൾ നിമിത്തം പ്രാദേശിക നേതൃത്വത്തെ പ്രകോപിപ്പിച്ച തോമസിനെ കുന്തംകൊണ്ടു കുത്തിക്കൊന്നു എന്നതാണ് പാരമ്പര്യം.

11. മത്തായി: ക്രിസ്തു ശിഷ്യനായി മാറിയ ചുങ്കക്കാരൻ മത്തായി, എത്യോപ്യയിൽ സുവിശേഷം അറിയിക്കവെ, രാജാവിന്റെ അധാർമ്മിക ജീവിതത്തെ ചോദ്യം ചെയ്യുക നിമിത്തം, രാജാവായ ഹെർട്ടാക്കസിന്റെ വാൾക്കാരൻ പുറകിൽ നിന്ന് കുത്തിക്കൊന്നുവെന്നാണ് ഐതിഹ്യം.

12. അൽഫായുടെ മകനായ യാക്കോബ്: ഏറ്റവും കൂടുതൽ കാലം ജീവിച്ചിരുന്നത് യാക്കോബായിരിക്കും, ഒരു പക്ഷെ യോഹന്നാൻ മാത്രമേ അദ്ദേഹത്തെക്കാൾ കൂടുതൽ കാലം ജീവിച്ചിരുന്നിട്ടുണ്ടാവൂ. 94-ാം വയസിൽ അദ്ദേഹത്തെ അടിച്ചും, കല്ലുകൊണ്ടെറിഞ്ഞും പീഡിപ്പിച്ചതിനു ശേഷം മരത്തിന്റെ ശിഖരം കൊണ്ട് തലക്കടിച്ചു കൊന്നെന്ന് ചരിത്രകാരനായ ഫോക്സ് രേഖപ്പെടുത്തുന്നു.

13. തദ്ദായി (യൂദായെന്നും അറിയപ്പെടുന്നു): AD 72 ൽ എഡേസ എന്ന പട്ടണത്തിൽ (തുർക്കിയിലും, ഗ്രീസിലും ഈ പേരിൽ പട്ടണങ്ങളുണ്ട്) ക്രൂശിക്കപ്പെട്ടു.

14. എരിവുകാരനായ ശിമോൻ: ആഫ്രിക്കയുടെ പടിഞ്ഞാറൻ തീരമായ മൗറിറ്റാനിയ എന്ന പട്ടണത്തിൽ സുവിശേഷം പ്രസംഗിച്ച ശേഷം ഇംഗ്ലണ്ടിലേക്കു പോയ ശിമോൻ, AD 74-ൽ അവിടെ വെച്ചു ക്രൂശിക്കപ്പെട്ടു.

15. പൗലൊസ്: നീറോയുടെ (54-68) ഭരണകാലത്ത് എ.ഡി. 67 ജൂൺ 29-ന് റോമിൽ വെച്ച് പൗലോസിനെ ശിരച്ഛേദം ചെയ്തതായിട്ടാണ് പാരമ്പര്യം. താൻ റോമാ പൗരനായതുകൊണ്ട് ക്രൂശീകരണത്തിൽ നിന്ന് ഒഴിവാക്കപ്പെടുകയായിരുന്നു.

കർത്താവിനെ തന്റെ സർവ്വമഹത്വത്തിലും ദർശിക്കുവാനുള്ള ഭാഗ്യം സിദ്ധിച്ചത് യോഹന്നാനായിരുന്നു. “ഞാൻ വരുവോളം ഇവൻ ഇരിക്കേണമെന്നു എനിക്കു ഇഷ്ടം ഉണ്ടെങ്കിൽ അതു നിനക്കു എന്തു?” (യോഹ, 21:22) എന്ന യേശുവിന്റെ പ്രവചനത്തിൻ്റെ നിവൃത്തിയായിരുന്നു പത്മോസിലെ ദർശനവും വെളിപ്പാടു പുസ്തകവും. യോഹന്നാനൊഴികെ കർത്താവിന്റെ എല്ലാ ശിഷ്യൻമാരും രക്തസാക്ഷിത്വമാണ് വരിച്ചതെന്നുള്ളത് സുവിശേഷവേലയുടെ മാഹാത്മ്യം വിളിച്ചറിയിക്കുന്നു. രക്ഷിക്കപ്പെട്ടിട്ടും രക്ഷയുടെ സന്തോഷം അഥവാ സുവിശേഷം മറ്റുള്ളവരോട് അറിയിക്കാത്തവർ എന്തിനാണ് അപ്പൊസ്തലന്മാർ ജീവൻ തൃണവത്കരിച്ചതെന്ന് ഇടയ്ക്കെങ്കിലും ഓർക്കുന്നത് നല്ലതാണ്. മഹത്വധാരിയായ മഹാദൈവം ജഡത്തിൽ വന്നതും, കഷ്ടമേറ്റ്  ക്രൂശിൽ മരിച്ചതും നമ്മുടെ രക്ഷയ്ക്കു വേണ്ടി; ക്രിസ്തുശിഷ്യന്മാർ ജീവിച്ചതും മരിച്ചതും ആ രക്ഷയുടെ സുവിശേഷം ലോകംമുഴുവൻ പ്രസിദ്ധമാക്കാൻ വേണ്ടിയും. ദൈവമക്കളായ നമ്മൾ ജീവിക്കുന്നത് ആർക്കുവേണ്ടി, എന്തിനുവേണ്ടി?????

ക്രിസ്തുവിന്റെ ന്യായാസനം

ക്രിസ്തുവിന്റെ ന്യായാസനം (The Judgement Seat of Christ)

‘ബീമ’ എന്ന ഗ്രീക്കു പദത്തെയാണ് ന്യായാസനം എന്നു തർജ്ജമ ചെയ്തിട്ടുള്ളത്. ഒരു നീതിന്യായ കോടതിയിലെ ന്യായാധിപനു നീതിസഭാമണ്ഡപത്തിലോ, സേനയെ അഭിസംബോധന ചെയ്യുന്നതിനും ശിക്ഷണം നടത്തുന്നതിനും പടനായകനു പാളയത്തിലോ ഉള്ള പീഠമാണ് ബീമ. പുരാതന ഗ്രീസിൽ ഒളിമ്പിക് മത്സരങ്ങളിൽ കളരിയിൽ പൊക്കമുള്ള കല്ലോ, മരമോ കൊണ്ടു നിർമ്മിച്ച പീഠവും ഉണ്ടായിരുന്നു. ഈ പീഠത്തിലിരുന്നു വിധികർത്താവു വിജയികൾക്കു സമ്മാനം നല്കിവന്നു. പ്രസ്തുത പീഠം ‘ബീമ’ അഥവാ പ്രതിഫലം നല്കുന്ന പീഠം എന്നറിയപ്പെട്ടു. തന്മൂലം പ്രതിഫലം എന്ന ആശയമാണ് ന്യായാസനത്തിനു പിന്നിലുള്ളത്. ദൈവത്തിന്റെ ന്യായാസനവും (റോമ, 14:10), ക്രിസ്തുവിന്റെ ന്യായാസനവും (2കൊരി, 5:10) ഒന്നു തന്നെ.

വിശ്വാസികളുടെ ജീവിതവും പ്രവൃത്തികളും ശോധന ചെയ്യപ്പെടുന്ന രംഗമാണ് ക്രിസ്തുവിന്റെ ന്യായാസനം. വിശ്വാസിയുടെ പാപങ്ങൾ ഇവിടെ വിധിക്കപ്പെടുന്നില്ല. അവ കൂശിൽ എന്നേക്കുമായി വിധിക്കപ്പെട്ടു കഴിഞ്ഞു. “അവരുടെ പാപങ്ങളെയും അകൃത്യങ്ങളെയും ഞാൻ ഇനി ഓർക്കയുമില്ല.” (എബ്രാ, 10:17). എന്നാൽ അവരുടെ ജീവിതവും പ്രവൃത്തികളും പരിശോധിക്കപ്പെടേണ്ടതാണ്. അതു ദൈവത്തിന്റെ നീതിക്കു ചേർന്നതാണ്. (മത്താ, 16:36; റോമ, 14:10; ഗലാ, 6:7; എഫെ, 6:8; കൊലൊ, 3:24,25). അപ്പൊസ്തലനായ പൗലൊസ് വ്യക്തമാക്കി: “അവനവൻ ശരീരത്തിൽ ഇരിക്കുമ്പോൾ ചെയ്തതു നല്ലതാകിലും തീയതാകിലും അതിനു തക്കവണ്ണം പ്രാപിക്കേണ്ടതിനു നാം എല്ലാവരും ക്രിസ്തുവിന്റെ ന്യായാസനത്തിന്റെ മുമ്പാകെ വെളിപ്പെടേണ്ടതാകുന്നു.” (2കൊരി, 5:10). വിശ്വാസിക്ക് തന്റെ പ്രവൃത്തിക്കനുസരണമായി പ്രതിഫലം ലഭിക്കുകയോ നഷ്ടപ്പെടുകയോ ചെയ്യും. പ്രതിഫലം ലഭിച്ചാലും ഇല്ലെങ്കിലും വാസ്തവമായി വീണ്ടും ജനിച്ച ഒരു ദൈവപൈതൽ രക്ഷിക്കപ്പെടും. “ഒരുത്തൻ പണിത പ്രവൃത്തി നിലനില്ക്കും എങ്കിൽ അവനു പ്രതിഫലം കിട്ടും. ഒരുത്തന്റെ പ്രവൃത്തി വെന്തു പോയെങ്കിൽ അവനു ചേതം വരും; താനോ രക്ഷിക്കപ്പെടും. എന്നാൽ തീയിൽ കൂടി എന്ന പോലെ അതേ.” (1കൊരി, 3:14,15). ക്രിസ്തു സഹസ്രാബ്ദ വാഴ്ചയ്ക്കുവേണ്ടി ഭൂമിയിലേക്കു വരുന്നതിനു മുമ്പു സ്വർഗ്ഗത്തിൽ വച്ചാണീ ന്യായവിധി നടക്കുന്നത്. സഭയുടെ ഉൽപാപണശേഷം സ്വർഗ്ഗത്തിൽ നടക്കുന്ന രണ്ടു സംഭവങ്ങളിൽ ആദ്യത്തേതാണിത്.

ക്രിസ്തു ബൈബിൾ പുസ്തകങ്ങളിൽ

ക്രിസ്തു ബൈബിൾ പുസ്തകങ്ങളിൽ

ക്രിസ്തുവിൻ്റെ പദവികളും വേലയും വെളിപ്പെടുത്തിക്കൊണ്ട് വിവിധ നിലകളിൽ ക്രിസ്തുവിനെ ചൂണ്ടിക്കാണിക്കുകയാണ് ബൈബിളിലെ ഓരോ പുസ്തകവും.

1. ഉല്പത്തി — സ്ത്രീയുടെ സന്തതി: 3:15 – ഗലാ, 4:4. 

2. പുറപ്പാട് — പെസഹക്കുഞ്ഞാട്: 12:1-14 – 1കൊരി, 5:7.

3. ലേവ്യർ – മഹാപുരോഹിതൻ:  8:1-36 – എബ്രാ, 7:26-28; പ്രായശ്ചിത്തരക്തം: 17:11 – റോമ, 3:25.

4. സംഖ്യാ — യാക്കോബിൽ നിന്നൊരു നക്ഷത്രം: 24:17 – മത്താ, 2:2; അടിക്കപ്പെട്ട പാറ: 20:11 – 1കൊരി, 10:4; താമ്രസർപ്പം: 21:8,9 – യോഹ, 3:14.

5. ആവർത്തനം —  വാഗ്ദത്ത പ്രവാചകൻ: 18:15 – പ്രവൃ, 3:22,23.

6. യോശുവ — യഹോവയുടെ സൈന്യത്തിൻ്റെ അധിപതി: 5:14 – എബ്രാ, 2:10, 12:2.

7. ന്യായാധിപന്മാർ — അതിശയമുള്ളത്: 13:16 – യെശ, 9:6; നീതിയുള്ള ന്യായാധിപൻ: 2:16 – 2തിമൊ, 4:8.

8. രൂത്ത് — ചാർച്ചക്കാരനായ വീണ്ടെടുപ്പുകാൻ: 4:14 – എബ്രാ, 2:14.

9. 1ശമൂവേൽ — നിന്ദിക്കപ്പെടുകയും ത്യജിക്കപ്പെടുകയും ചെയ്ത രാജാവ്: 22:1,2 – പ്രവൃ, 3:13-15.

10. 2ശമൂവേൽ — ദൈവപുത്രൻ: 2ശമൂ, 7:14 – ലൂക്കൊ, 1:35.

11. 1രാജാക്കന്മാർ — വാഗ്ദത്ത രാജാവ്: 1രാജാ, 2:45 – ലൂക്കൊ, 1:33.

12. 2രാജാക്കന്മാർ — യഹോവയുടെ പ്രവാചകൻ: 3:11 – മത്താ, 21:11.

13. 1ദിനവൃത്താന്തം — ശലോമോനിലും വലീയവൻ: 29:25 – മത്താ,12:42.

14. 2ദിനവൃത്താന്തം — അഭിഷിക്ത രാജാവ്: 6:42 – പ്രവൃ, 4:26.

15. എസ്രാ — ഉദ്ധാരകൻ:  ലൂക്കൊ, 1:68.

16. നെഹെമ്യാവ് — ആകാശത്തുനിന്നും അപ്പം, പാറയിൽനിന്നും വെള്ളം: 9:15, 20 – യോഹ, 8:57,58, 1കൊരി, 10:4.

17. എസ്ഥേർ — നമ്മുടെ മൊർദ്ദെഖായി: 10 – 1യോഹ, 2:1.

18. ഇയ്യോബ് — വീണ്ടുംവരുന്ന വീണ്ടെടുപ്പുകാരൻ: 19:25 – എഫെ, 1:14.

19. സങ്കീർത്തനം — മലിക്കീസേദെക്കിൻ്റെ ക്രമത്തിൽ എന്നേക്കും പുരോഹിതൻ: 110:4 – എബ്രാ, 5:6; 6:20.

20. സദൃശവാക്യങ്ങൾ — ദൈവജ്ഞാനം: 7 – 1കൊരി, 1:24.

21. സഭാപ്രസംഗി — ഓർമ്മിക്കപ്പെടാത്ത സാധുവായ ഒരു ജ്ഞാനി: 9:14,15 – 1കൊരി, 1:24.

22. ഉത്തമഗീതം — എൻ്റെ പ്രിയൻ: – 5:10 – എഫെ, 1:6.

23. യെശയ്യാവ് — കഷ്ടം അനുഭവിക്കുന്ന ദാസൻ: 53 – എഫെ, 2:14.

24. യിരെമ്യാവ് — യഹോവ നമ്മുടെ നീതി:  23:6 – 1കൊരി, 1:30; റോമ, 3:21.

25. വിലാപങ്ങൾ — വ്യസനപാത്രം: 1:12 – ലൂക്കൊ, 7:16.

26. യെഹെസ്ക്കേൽ — സിംഹാസനസ്ഥൻ: 1:26 – വെളി, 1:5; 19:6.

27. ദാനിയേൽ — കൈ തൊടാതെ പറിഞ്ഞുവന്ന കല്ല്: 2:34 – മത്താ, 21:22, 44; 1പത്രൊ, 2:4-6.

28. ഹോശേയ — ഭർത്താവ്: 2:16 – 2കൊരി, 11:2.

29. യോവേൽ — പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കുന്നവൻ: 2:28 – മത്താ, 3:11.

30. ആമോസ് — ദാവീദിൻ കൂടാരത്തെ പണിയുന്നവൻ: 9:11,12 – പ്രവൃ, 15:16.

31. ഓബദ്യാവ് — ശക്തനായ രാജാവ് – 4,21 = വെളി, 17:14.

32. യോനാ — മരിച്ചു അടക്കപ്പെട്ടു ഉയിർത്തെഴുന്നേറ്റ കർത്താവ്: 1:17 – മത്താ, 12:40.

33. മീഖാ — നിത്യനായ ദൈവം: 5:2 – യെശ, 9:6.

34. നഹൂം — കഷ്ടദിവസത്തിൽ ശരണം: 1:7 – മത്താ, 11:28.

35. ഹബക്കൂക് — വീണ്ടും വരുന്ന കർത്താവ്: 3 – യോഹ, 14:3.

36. സെഫന്യാവ് — രക്ഷിക്കുന്ന വീരൻ: 3:17 – പ്രവൃ, 4:12.

37. ഹഗ്ഗായി — സകല ജാതികളുടെയും മനോഹരവസ്തു: 2:7 – ലൂക്കൊ, 2:31,32.

38. സെഖര്യാവ് — സൗമ്യനായ രാജാവ്: വെട്ടപ്പെട്ട ഇടയൻ: 9:9: 13:7 – മത്താ, 21:4; 26:31.

39. മലാഖി — നിങ്ങൾ അന്വേഷിക്കുന്ന കർത്താവും നിങ്ങൾ ഇഷ്ടപ്പെടുന്ന നിയമദൂതനും; നീതിസൂര്യൻ:  3:1, 4:2 – വെളി, 1:16; 17:14.

40. മത്തായി — യെഹൂദന്മാരുടെ രാജാവ്: 2:2, സെഖ, 9:9.

41. മർക്കൊസ് — യഹോവയുടെ ദാസൻ: 10:44,45, യെശ, 42:1.

42. ലൂക്കൊസ് — സമ്പൂർണ്ണ മനുഷ്യൻ: 19:10 – സെഖ, 3:8, 6:12.

43. യോഹന്നാൻ — ദൈവപുത്രൻ: 20:31.

44. പ്രവൃത്തികൾ — സ്വർഗ്ഗാരോഹണം ചെയ്ത കർത്താവ്: 1:8,9.

45. റോമർ — നമ്മുടെ നീതി – 3:21.

46. 1കൊരിന്ത്യർ — മരിച്ചവരിൽ നിന്നും ആദ്യഫലമായി ഉയിർത്തവൻ: 15:20.

47. 2കൊരിന്ത്യർ — നമുക്കുവേണ്ടി പാപം: 5:21.

48. ഗലാത്യർ — ന്യായപ്രമാണത്തിൻ്റെ അന്ത്യം: 3:10,13.

49. എഫെസ്യർ — സഭയുടെ ശിരസ്സ്; നമ്മുടെ സർവ്വായുധ വർഗ്ഗം: 5:23, 6:11-18.

50. ഫിലിപ്പ്യർ — നമ്മുടെ ബുദ്ധിമുട്ട് ഒക്കെയും പൂർണ്ണമായി തീർത്തു തരുന്നവൻ: 4:19.

51. കൊലൊസ്യർ — സകലത്തിനും മുമ്പൻ: 2:9,10.

52. 1തെസ്സലോനീക്യർ — വീണ്ടും വരുന്ന കർത്താവ്: 4:15-18.

53. 2തെസ്സലോനീക്യർ — വീണ്ടും വരുന്ന ന്യായാധിപതി: 1:7-9.

54. 1തിമൊഥെയൊസ് — മദ്ധ്യസ്ഥൻ: 2:5.

55. 2തിമൊഥെയൊസ് — നമ്മുടെ സുവിശേഷം; പ്രതിഫലദാതാവ്: 2:8,9, 48.

56. തീത്തൊസ് — നമ്മുടെ മഹാദൈവവും രക്ഷിതാവും: 2:12.

57. ഫിലേമോൻ — നമ്മുടെ പ്രിയൻ: 16-19.

58. എബ്രായർ — മഹാപുരോഹിതൻ: 7:25-28.

59. യാക്കോബ് — സൈന്യങ്ങളുടെ കർത്താവ്: 5:4.

60. 1പത്രൊസ് — ഇടയശ്രഷ്ടൻ: 5:4.

61. 2പത്രൊസ് — ദീർഘക്ഷമ കാണിക്കുന്ന രക്ഷകൻ: 3:9.

62. 1യോഹന്നാൻ — ജീവൻ്റെ വചനം: 1:1.

63. 2യോഹന്നാൻ — സത്യത്തിൻ്റെ പൂർണ്ണത: 1:1.

64. 3യോഹന്നാൻ — നന്മയുടെ മാതൃക: 1:11.

65. യൂദാ — വിശ്വാസിയുടെ ഭദ്രത: 24,25.

66. വെളിപ്പാട് — രാജാധിരാജാവും കർത്താധികർത്താവും: 19:6,16.

അവൻ ഒന്നാമത്തവനും ഒടക്കത്തവനും; ആരംഭവും അവസാനവും ആണ്!

അവൻ സൃഷ്ടിയുടെ സൂക്ഷിപ്പുകാരനും എല്ലാവരുടെയും സ്രഷ്ടാവുമാണ്! അവൻ പ്രപഞ്ചശില്പിയും എല്ലായ്പ്പോഴും കാര്യസ്ഥനുമാണ്!

അവൻ എല്ലായ്പ്പോഴും ഉണ്ടായിരുന്നു; അവൻ എല്ലായ്പ്പോഴും ഉണ്ട്; അവൻ എല്ലായ്പ്പോഴും ഉണ്ടായിരിക്കും!

അവൻ ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമാണ്!

അവൻ മാറാത്തവനും മാറ്റമില്ലാത്തവനും പരാജയപ്പെടാത്തവനും ഒരിക്കലും പിൻമാറാത്തവനുമാണ്!

അവൻ്റെ അടിപ്പിണരുകൾ എനിക്കു സൗഖ്യം ലഭിച്ചു! അവൻ കുത്തിത്തുളയ്ക്കപ്പെട്ടു എനിക്കു വേണ്ടി! അവൻ കഷ്ടതയിലായി എൻ്റെ സ്വാതന്ത്ര്യത്തിനു വേണ്ടി!

അവൻ മരിച്ചു ഞാൻ ജീവൻ പ്രാപിച്ചു! അവൻ ഉയിർത്തെഴുന്നേറ്റു എനിക്കു ശക്തി ലഭിച്ചു! അവൻ വാഴുകയും ഞാൻ സമാധാനം അനുഭവിക്കുകയും ചെയ്യുന്നു!

ലോകത്തിന് അവനെ മനസ്സിലാക്കാൻ കഴിയുന്നില്ല, സൈന്യങ്ങൾക്ക് അവനെ തോൽപ്പിക്കാൻ കഴിയില്ല,

സ്കൂളുകൾക്കും സർവ്വകലാശാലകൾക്കും അവനെ വിശദീകരിക്കാൻ കഴിയുന്നില്ല, ലോകത്തിലെ നേതാക്കൾക്ക് അവനെ അവഗണിക്കാൻ കഴിയില്ല!

ഹെരോദാവിന് അവനെ കൊല്ലാൻ കഴിഞ്ഞില്ല, പരീശന്മാർക്ക് അവനെ വാക്കിൽ കുടുക്കാനായില്ല!

മരണത്തിന് അവനെ പിടിച്ചുവെയ്ക്കാൻ കഴിഞ്ഞില്ല, നീറോയ്ക്ക് അവനെ തകർക്കാൻ കഴിഞ്ഞില്ല, ഹിറ്റ്‌ലറിന് അവനെ നിശബ്ദനാക്കാൻ കഴിഞ്ഞില്ല,

പുതിയ യുഗത്തിന് അവനെ ഒഴിവാക്കാൻ കഴിയില്ല!

അവൻ ലോകത്തിൻ്റെ വെളിച്ചവും, വഴിയും സത്യവും ജീവനുമായ കർത്താവാണ്!

അവൻ കരുണയും, കൃപയും, ക്ഷമയും, താഴ്മയും, ദയയും, ദീർഘക്ഷമയും, ദീർഘക്ഷാന്തിയും, നന്മയും, നീതിയും, നിർമ്മലതയും, പരിശുദ്ധിയും, മനസ്സലിവും, മഹാദയയും, വിശ്വസ്തതയും, സമ്യതയുമുള്ള സ്നേഹസ്വരൂപനായ പുത്രനാണ്.

അവൻ ശക്തിയും ധനവും ജ്ഞാനവും ബലവും ബഹുമാനവും മഹത്വവും സ്തോത്രവും ലഭിപ്പാൻ യോഗ്യനായ ദൈവമാണ്!

അവന്റെ വഴികൾ സത്യമാണ്, അവന്റെ വചനം ശാശ്വതമാണ്, അവന്റെ ഹിതത്തിന് മാറ്റമില്ല, അവന്റെ മനസ്സ് എന്നിൽ ഉണ്ട്!

അവൻ എൻ്റെ ദൈവം! അവൻ എന്നെ സൃഷ്ടിച്ചു! അവൻ എന്റെ വീണ്ടെടുപ്പുകാരൻ! അവൻ മാത്രമാണ് എന്റെ രക്ഷകൻ! അവനിലാണ് ഞാൻ ജീവിക്കുന്നത്! 

അവൻ എന്റെ വഴികാട്ടി, അവൻ എന്റെ സമാധാനം! അവൻ എന്റെ സന്തോഷം, അവൻ എന്റെ ആശ്വാസം, അവൻ മാത്രമാണ് എനിക്കുവേണ്ടി മരിച്ചത്!  

ലോകം മുഴുവൻ ഇരിക്കുകയും ചരിക്കുകയും ചെയ്യുന്നത് അവനിലാണ്; അവനാണ് കർത്താവായ യേശുക്രിസ്തു!

“ഇതാ, ഞാൻ വേഗം വരുന്നു; ഓരോരുത്തന്നു അവനവന്റെ പ്രവൃത്തിക്കു തക്കവണ്ണം കൊടുപ്പാൻ പ്രതിഫലം എന്റെ പക്കൽ ഉണ്ടു.” (വെളിപ്പാട് 22:12)

“ഇതു സാക്ഷീകരിക്കുന്നവൻ: അതേ, ഞാൻ വേഗം വരുന്നു എന്നു അരുളിച്ചെയ്യുന്നു; ആമേൻ, കർത്താവായ യേശുവേ, വരേണമേ!”(വെളിപ്പാടു 22:20)

സ്തോത്രം

സ്തോത്രം (give thanks)

സ്തോത്രവും സ്തുതിയും പര്യായങ്ങളാണ്. ദൈവത്തിന്റെ മഹിമകളെയും പരിപൂർണ്ണതകളെയും ഓർത്തുകൊണ്ട് ഭക്തിപൂർവ്വം ദൈവിക ഗുണങ്ങളെ വാഴ്ത്തുകയാണ് സ്തുതി. കഴിഞ്ഞകാലത്ത് ദൈവം ചെയ്ത നന്മകളെ ഓർത്തുകൊണ്ടുള്ള നന്ദി പറയലാണ് സ്തോത്രത്തിൽ. പഴയനിയമകാലത്ത് യഹോവയ്ക്കു പ്രത്യേകം സ്തോത്രയാഗം അർപ്പിച്ചിരുന്നു. (ലേവ്യ, 7:11-21). ആദ്യഫലം അർപ്പിച്ചിരുന്നതും സ്തോത്രമായി ആയിരുന്നു. (ആവ, 26:1-11). ആത്മാർത്ഥമായി അധരംകൊണ്ടു ദൈവത്തിനു സ്തോത്രം പറയുന്നതും ദൈവത്തിനു പ്രസാദകരമായ യാഗമാണ്. (എബ്രാ, 13:15; ഹോശേ, 14:2; സങ്കീ, 119:108). ഒരു ക്രിസ്ത്യാനിയുടെ ജീവിതം ദൈവത്തിനു പ്രസാദമുള്ള സ്തോത്രയാഗമായി അർപ്പിക്കേണ്ടതാണ്. (റോമ, 12:1). എല്ലാറ്റിലും പ്രാർത്ഥനയാലും അപേക്ഷയാലും ആവശ്യങ്ങൾ സ്തോതത്തോടെ ദൈവത്തോടു അറിയിക്കേണ്ടത് വിശ്വാസിയുടെ കടമയാണ്. (ഫിലി, 4:6).

സ്തുതി (praise)

സ്തുതിയെക്കുറിക്കുന്ന പഴയനിയമപദങ്ങൾ ‘ഹാലൽ’ (ശബ്ദം പുറപ്പെടുവിക്കുക), ‘യാദാ’ (സ്തുതിക്കുമ്പോഴുള്ള അങ്ഗചലനത്തെ വിവക്ഷിക്കുന്നു), ‘സാമർ’ (പാട്ടുപാടുക) എന്നിവയാണ്. യൂഖാറിസ്റ്റൈൻ (സ്തോത്രം അർപ്പിക്കുക) എന്നതത്രേ പുതിയനിയമപദം. തിരുവെഴുത്തുകൾ സ്തുതിയാൽ മുഖരിതമാണ്. സന്തോഷത്തിൽ നിന്നും നൈസർഗ്ഗികമായി ഉണ്ടാകുന്നതാണ് സ്തുതി. ദൈവം തന്റെ പ്രവൃത്തികളിൽ സന്തോഷിക്കുന്നു. (സങ്കീ, 104:31; സദൃ, 8:30,31). ദൈവത്തിന്റെ സർവ്വസൃഷ്ടികളും ദൈവദൂതന്മാരും സ്തുതിയിലൂടെ തങ്ങളുടെ സന്തോഷം പ്രകടിപ്പിക്കുന്നു. (ഇയ്യോ, 38:4-7; വെളി, 4:6-11). ഈ ഭൂമിയിൽ ദൈവരാജ്യത്തിന്റെ ആഗമനം തന്നെ ദൈവജനത്തിനും സർവ്വസൃഷ്ടിക്കും സന്തോഷവും സ്തുതിയും തിരിച്ചു കിട്ടുന്നതിലുടെയാണ് വെളിപ്പെടുന്നത്. സൃഷ്ടിക്കും വീണ്ടെടുപ്പിനുംവേണ്ടി ദൈവത്തിനു സ്തുതിയും തോത്രവും അർപ്പിക്കുന്നു. (സങ്കീ, 24, 136). സ്വർഗ്ഗത്തിൽ ദൈവദൂതന്മാരും സ്വർഗ്ഗീയജീവികളും സഷ്ടാവും വീണ്ടെടുപ്പുകാരനുമായ ദൈവത്തെ നിരന്തരം വാഴ്ത്തി സ്തുതിക്കുന്നു. അതിന്റെ മാറ്റൊലി തന്നെയാണ് ഭൂമിയിൽ മനുഷ്യരും ദൈവത്തെ സ്തുതിക്കുന്നത്. (വെളി, 4:11; 5:9,10). വീണ്ടെടുപ്പുകാരനായ ദൈവത്തിന്റെ സൽഗുണങ്ങളെ ഘോഷിക്കുക എന്നതു ദൈവജനത്തിന്റെ പ്രത്യേക ലക്ഷണമാണ്. (1പത്രൊ, 2:9; എഫെ, 1:3-14; ഫിലി, 1:11). ജാതികൾ ദൈവത്തെ മഹത്വീകരിക്കുന്നില്ല. (റോമ, 1:21; വെളി, 16:9). സ്തുതി ദൈവത്തെ മഹത്വപ്പെടുത്തുകയും പ്രസാദിപ്പിക്കുകയും ചെയ്യുന്നു; അത് ദൈവസന്നിധിയിൽ അർപ്പിക്കുന്ന യാഗമാണ്. (സങ്കീ, 50:23).

ആദിമക്രിസ്ത്യാനികൾ ദൈവാലയത്തിൽ ചെന്നു ആരാധനയിൽ പങ്കെടുത്ത് ആനന്ദം അനുഭവിച്ചിരുന്നു. (ലൂക്കൊ, 24:53; പ്രവൃ, 3:1). ക്രിസ്തീയ ജീവിതത്തിലെ പ്രധാനഘടകം സന്തോഷമാണ്. ഈ സന്തോഷമാണ് ദൈവത്തെ ആരാധിക്കുവാനും സ്തുതിക്കുവാനും പ്രേരിപ്പിക്കുന്നത്. യേശുവിൽ നിന്നും പാപക്ഷമയും രോഗസൗഖ്യവും പ്രാപിച്ചവർ ആനന്ദാതിരേകത്താൽ കർത്താവിനെ സ്തുതിച്ചു. (ലൂക്കൊ, 18:43; മർക്കൊ, 2:12). ആദിമസഭയിലും ക്രിസ്തുവിലുടെ വെളിപ്പെട്ട ദൈവശക്തിയും ദൈവിക നന്മയും അറിയുകയും അനുഭവിക്കുകയും ചെയ്തവർ ദൈവത്തെ വാഴ്ത്തി സ്തുതിച്ചു. ഇന്നും വിശ്വാസികളുടെ അനുഭവം അതുതന്നെയാണ്. (പ്രവൃ, 2:46; 3:8; 11:18; 16:25; എഫെ, 1:1-14). ദൈവത്തെ സ്തുതിക്കുന്നതിനും സ്തോത്രം ചെയ്യുന്നതിനും സങ്കീർത്തനങ്ങൾ അന്നും ഇന്നും ഒന്നുപോലെ ഉപയോഗിച്ചു വരുന്നു. (കൊലൊ, 3:16). ക്രിസ്തുവിനെക്കുറിച്ചുള്ള സ്തുതിഗാനമാണ്. (ഫിലി, 2:6-11).

സഹോദരപ്രീതി

സഹോദരപ്രീതി (brotherly love)

‘ഫിലഡെൽഫിയ’ എന്ന ഗ്രീക്കു നാമപദം അഞ്ചു പ്രാവശ്യമുണ്ട്. (റോമ, 12:10; 1തെസ്സ, 4:9; എബ്രാ, 13:1; 2പത്രൊ, 1:7, 1:7). ‘ഫിലഡയൽഫൊസ്’ എന്ന ക്രിയാപദം ഒരു പ്രാവശ്യവും. (1പത്രൊ, 1:22). സഹോദര’ ശബ്ദം മനുഷ്യവർഗ്ഗത്തെ മുഴുവൻ ഉൾക്കൊള്ളുന്നു. ശത്രുക്കളെപ്പോലും സ്നേഹിക്കേണ്ടതാണ്. എന്നാൽ ക്രിസ്തുവിലെ സഹോദരന്മാരോടു പ്രത്യേകം പ്രീതി കാണിക്കണം. സഹോദരപ്രീതി നിലനിൽക്കേണ്ടതാണ്. (എബ്രാ, 13:1). ദൈവത്തിൽ നിന്നും ലഭിച്ച ഉപദേശമാണത്. (1തെസ്സ, 4:9). സഹോദര പ്രീതി നിർവ്യാജമായിരിക്കണം. (1പത്രൊ, 1:22). സഹോദരപ്രീതിയിൽ ഓരോരുത്തരും മുന്നിട്ടുനിൽക്കണം. (റോമ, 12:10). ഇത് വിശ്വാസികൾക്ക് വർദ്ധിച്ചുവരേണ്ട സുകൃതങ്ങളിൽ ഒന്നാണ്. (2പത്രൊ, 1:5).

സ്ഥിരത

സ്ഥിരത (Patience)

പീഡനവും എതിർപ്പും ക്ഷമയോടെ സഹിച്ചു നില്ക്കുവാൻ ദൈവം നല്കുന്ന കഴിവാണ് സഹിഷ്ണുത അഥവാ സ്ഥിരത. ഈ ആശയത്തെക്കുറിക്കുന്ന എബ്രായപദത്തിനു ‘ദീർഘം’ എന്നർത്ഥം. ദൈവം ദീർഘ ക്ഷമയുള്ളവനാണ്. (പുറ, 34:6; സംഖ്യാ, 14:17; സങ്കീ, 86:15; 103:8). ദീർഘക്ഷമയ്ക്ക് തത്തുല്യമായ ഗ്രീക്കുപദം ‘മാക്രൊതുമിയ’ ആണ്. ‘ഹ്യുപൊമൊനീ’ എന്ന ഗ്രീക്കു പദത്തെയാണ് പുതിയനിയമത്തിൽ സഹിഷ്ണുത, സ്ഥിരത എന്നിങ്ങനെ തർജ്ജമ ചെയ്തിട്ടുള്ളത്. കീഴെ (ഹ്യുപൊ) വസിക്കുക (മെനോ) എന്നാണ് വാച്യാർത്ഥം. ഹ്യുപൊമാനീ എന്ന നാമപദം മുപ്പത്തിരണ്ടു പ്രാവശ്യവും, ക്രിയാരൂപം പതിനഞ്ചു പ്രാവശ്യവും പുതിയനിയമത്തിലുണ്ട്.

തിരുവെഴുത്തുകളിലൂടെയാണ് വിശ്വാസിയിൽ ഈ സ്ഥിരത ഉളവാകുന്നത്. (റോമ, 15:4). സ്ഥിരതയും ആശ്വാസവും നമുക്കു നല്കുന്നത് ദൈവമാണ്. (റോമ, 15:6). തനിക്കും സകലവിശുദ്ധന്മാർക്കും വേണ്ടി പ്രാർത്ഥനയിൽ പൂർണ്ണസ്ഥിരത കാണിപ്പാൻ പൗലൊസ് എഫെസ്യരോട് പറഞ്ഞു. (6:18). വിശ്വാസികൾ തങ്ങളുടെ വിശുദ്ധജീവിതമാകുന്ന ഓട്ടം സ്ഥിരതയോടെ ഓടേണ്ടതാണ്. (എബ്രാ, 12:1). ലോകത്തിൻ്റെ വഞ്ചനയിൽ കുടുങ്ങി സ്വന്ത സ്ഥിരതവിട്ടു വീണു പോകാതിരിപ്പാൻ ഓരോരുത്തലരും സൂക്ഷിക്കേണ്ടതുമാണ്. (2പത്രൊ, 3:17). വിശ്വാസികൾക്ക് നേരിടുന്ന സ്ഥിരതയ്ക്കായിട്ടാണ് ഏന്നറിഞ്ഞ് സന്തോഷിക്കേണ്ടതാണ്: “എന്റെ സഹോദരന്മാരേ, നിങ്ങൾ വിവിധപരീക്ഷകളിൽ അകപ്പെടുമ്പോൾ നിങ്ങളുടെ വിശ്വാസത്തിന്റെ പരിശോധന സ്ഥിരത ഉളവാക്കുന്നു എന്നു അറിഞ്ഞു അതു അശേഷം സന്തോഷം എന്നു എണ്ണുവിൻ.” (യാക്കോ, 1:2,3).

വീര്യം

വീര്യം – സൽഗുണം (virtue)

‘അറെറ്റി’ എന്ന ഗ്രീക്കുപദത്തിന് സൽഗുണം അഥവാ സുകൃതം എന്നാണർത്ഥം. (എഫെ, 4:8, 1പത്രൊ, 2:9). ഒരു വസ്തുവിന്റെയോ, വ്യക്തിയുടെയോ വൈശിഷ്ട്യത്തിനു നിദാനമായ ഗുണമാണ് അറെറ്റീ (സൽഗുണം). ആന്തരികമായ ഔൽകൃഷ്ട്യം അഥവാ ധാർമ്മികമായ നന്മ അഥവാ സുകൃതം ആണത്. ബൈബിൾ ധർമ്മശാസ്ത്രത്തിന്റെ ആത്യന്തിക ലക്ഷ്യം സൽഗുണ പൂർണ്ണതയാണ്. സ്വർഗ്ഗീയപിതാവു സൽഗുണപൂർണ്ണൻ ആയിരിക്കുന്നതു പോലെ ദൈവമക്കൾ സൽഗുണ പൂർണ്ണരാകണമെന്ന് ക്രിസ്തു ഉപദേശിച്ചു. (മത്താ, 5:48). ലേവ്യയാഗങ്ങൾക്കു സൽഗുണപൂർത്തി വരുത്തുവാൻ കഴിഞ്ഞില്ല. എന്നാൽ ക്രിസ്തുവിന്റെ ഏകയാഗത്താൽ അവൻ സദാകാലത്തേക്കും സൽഗുണ പൂർത്തി വരുത്തി. (എബ്രാ, 10:1,14). ദൈവത്തിന്റെ സൽഗുണങ്ങളെ ഘോഷിക്കുകയാണ് വിശ്വാസിയുടെ കർത്തവ്യം. (1പത്രൊ, 2:9). വിശ്വാസത്തിന്റെ അനുബന്ധവും, ഫലവും ആണ് സൽഗുണം. (2പത്രൊ, 1:5). ഇവിടെ അറെറ്റീ എന്ന ഗ്രീക്കുപദത്തെ വീര്യം എന്നാണ് തർജ്ജമ ചെയ്തിട്ടുള്ളത്. ഓശാന, പി.ഒ.സി. വിശുദ്ധഗ്രന്നന്ഥം തുടങ്ങിയവയിൽ ‘സുകൃതം’ എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്നു. വാക്കിൽ തെറ്റാത്തവൻ സൽഗുണപൂർത്തിയുള്ള പുരുഷൻ ആണ്. (യാക്കോ, 3:2). സഭയിലെ അദ്ധ്യക്ഷൻ സൽഗുണപ്രിയൻ ആയിരിക്കണം. (തീത്തൊ, 1:8). അന്ത്യകാലത്തു മനുഷ്യർ സൽഗുണ ദോഷികളായി മാറും. (2തിമൊ, 3:4).

ദൈവകൃപ

ദൈവകൃപ (Grace of God)

“എന്നാൽ ലംഘനത്തിന്റെ കാര്യവും കൃപാവരത്തിന്റെ കാര്യവും ഒരുപോലെയല്ല; ഏകന്റെ ലംഘനത്താൽ അനേകർ മരിച്ചു എങ്കിൽ ദൈവകൃപയും ഏകമനഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കു വേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു.” (റോമ, 5:15)

അർഹിക്കാത്ത വ്യക്തിയുടെമേൽ പകരപ്പെടുന്ന ദൈവിക കരുണയാണ് കൃപ. കർത്താവായ യേശുക്രിസ്തുവിലൂടെ ദൈവം പാപിക്കു നല്കിയ അനുപമമായ വീണ്ടെടുപ്പിന്റെ അടിസ്ഥാനം ദൈവിക കൃപയാണ്. “കരുണാസമ്പന്നനായ ദൈവമോ നമ്മെ സ്നേഹിച്ച മഹാസ്നേഹം നിമിത്തം അതിക്രമങ്ങളാൽ മരിച്ചവരായിരുന്ന നമ്മെ ക്രിസ്തുവിനോടുകൂടെ ജീവിപ്പിക്കയും – കൃപയാലത്രേ നിങ്ങൾ രക്ഷിക്കപ്പെട്ടിരിക്കുന്നു. ക്രിസ്തുയേശുവിൽ നമ്മെക്കുറിച്ചുള്ള വാത്സല്യത്തിൽ തന്റെ കൃപയുടെ അത്യന്തധനത്തെ വരുംകാലങ്ങളിൽ കാണിക്കേണ്ടതിന്നു ക്രിസ്തുയേശുവിൽ അവനോടുകൂടെ ഉയിർത്തെഴുന്നേല്പിച്ചു സ്വർഗ്ഗത്തിൽ ഇരുത്തുകയും ചെയ്തു.” (എഫെ, 2:4-7). തൻ്റെ ഏകജാതനായ പുത്രനെ (ക്രിസ്തുവിനെ) ദൈവം കൃപയും സത്യവും നിറഞ്ഞവനായി (യോഹ, 1:14) ഭൂമിയിലേക്കയച്ചു. കർത്താവും രക്ഷിതാവുമായ ക്രിസ്തുവിൽ വിശ്വാസം അർപ്പിക്കുന്ന ഏവർക്കും ദൈവം കൃപ നല്കുന്നു. 

ദൈവശാസ്ത്രത്തിൽ ആഴവും പരപ്പും ഉള്ള വിഷയമാണ് കൃപ. ആനന്ദം, സന്തോഷം, മാധുര്യം, ഭംഗി, ലാവണ്യം, അനുകമ്പ, കരുണ, ആർദ്രസ്നേഹം എന്നിങ്ങനെ വ്യത്യസ്തവും ബന്ധിതവും ആയ ആശയങ്ങളിൽ പ്രയോഗിക്കപ്പെട്ടിട്ടുള്ള പദമാണ് കൃപ. യജമാനൻ അടിമയോടു കാണിക്കുന്ന കരുണ കൃപയാണ്. പുതിയനിയമത്തിൽ വെളിപ്പെടുത്തിയിരിക്കുന്ന തലത്തിൽ കൃപയുടെ ആശയം സ്പഷ്ടമാക്കുന്ന പദം ‘അരുൾ’ അത്രേ സംസ്കൃതത്തിൽ പ്രസാദ: എന്ന വാക്കാണ് ഉപയോഗിച്ചു കാണുന്നത്. വരപ്രസാദം എന്ന പ്രയോഗം ദൈവകൃപയെ വിവക്ഷിക്കുവാൻ പര്യാപ്തമാണ്. ഒരു വ്യക്തിയിലോ ഭാഷണത്തിലോ പ്രവൃത്തിയിലോ വിളങ്ങുന്ന സുഭഗത അഥവാ ചാരുത ആണ് ഗ്രീക്കു പദം വ്യക്തമാക്കുന്നത്. 

ഹെസെദ് (חֵסֵד – checed), ഹേൻ (חֵן – chen) എന്നീ രണ്ടു പദങ്ങളാണ് കൃപയ്ക്ക് സമാനമായി എബ്രായയിൽ പ്രയോഗിച്ചു കാണുന്നത്. ഹെസെദ് എന്ന പദത്തെ കരുണ എന്നാണ് സാമാന്യേന വിവർത്തനം ചെയ്തിട്ടുളളത്; വിരളമായി കൃപ എന്നും. (ഉല്പ, 24:12, 14; 1രാജാ, 3:6; സങ്കീ, 89:49; 107:43). ഹേൻ എന്ന പദം 69 പ്രാവശ്യം പഴയ നിയമത്തിലുണ്ട്. ആദ്യപ്രയോഗം ഉല്പത്തി 6:8-ലാണ്; “എന്നാൽ നോഹയ്ക്ക് യഹോവയുടെ കൃപ ലഭിച്ചു.” അഭിലഷണീയവും പ്രീതിപ്രദവും ആയവയെ കുറിക്കുവാൻ ഹേൻ പ്രയോഗിക്കുന്നു. ഹേൻ എന്ന പദത്തിന്റെ ധാത്വർത്ഥം ‘അനുകൂലം’ ആണ്. അപ്പൊസ്തലൻ ഈ ആശയം വ്യക്തമാക്കിയിട്ടുണ്ട്; “ദൈവം നമുക്കു അനുകൂലം എങ്കിൽ നമുക്കു പ്രതികൂലം ആർ?” (റോമ, 8:31). സ്ത്രീയുടെ ലാവണ്യവും (സദൃ, 11:16), അധരലാവണ്യത്തിലെ ലാവണ്യവും (സദൃ, 22:11), അധരങ്ങളിന്മേൽ പകർന്നിരിക്കുന്ന ലാവണ്യവും (സങ്കീ, 45:2) ഹേൻ അത്രേ. 

ഗ്രീക്കിലെ ഖാറിസ് (χάρις – charis) എന്ന പദത്തിനും ഇതേ ആശയമുണ്ട്. ക്രിസ്തുവിന്റെ വായിൽനിന്നു പുറപ്പെട്ട ലാവണ്യവാക്കുകളിലെ ലാവണ്യത്തിനും (ലൂക്കൊ, 4:22), കേൾക്കുന്നവർക്കു കൃപ ലഭിക്കേണ്ടതിലെ കൃപയ്ക്കും (എഫെ, 4:29) ഗ്രീക്കിൽ ഖാറിസ് ആണ് പ്രയോഗിച്ചിട്ടുളളത്. ചക്രവർത്തിയുടെ പ്രസാദത്തെ കുറിക്കുന്നതിന് ഖാറിസ് നിർല്ലോപമായി പ്രയോഗിച്ചിട്ടുണ്ട്. നീറോ ചക്രവർത്തി ഗ്രേക്കർക്കു സ്വാതന്ത്ര്യം നല്കുന്നതിനെ സംബന്ധിച്ചുള്ള രേഖയിൽ പ്രസ്തുത ദാനത്തെ ചക്രവർത്തിയുടെ കൃപ എന്നാണ് പറഞ്ഞിട്ടുളളത്. പാപം നിമിത്തം ദൈവത്തിൽ നിന്നകന്നുപോയ മനുഷ്യനെ പാപം കണക്കിടാതെ രക്ഷയും നിത്യജീവനും സ്വായത്തമാക്കുവാൻ ക്ഷണിക്കുന്ന രക്ഷണ്യ സ്നേഹമാണ് പുതിയനിയമത്തിൽ കാണുന്ന കൃപ. 

യോഹന്നാൻ 1:17-ൽ ന്യായപ്രമാണത്തിന്റെ വിരുദ്ധകോടിയിൽ കൃപയെ അവതരിപ്പിച്ചിരിക്കുന്നു; “ന്യായപ്രമാണം മോശെമുഖാന്തരം ലഭിച്ചു; കൃപയും സത്യവും യേശുക്രിസ്തു മുഖാന്തരം വന്നു.” ഇവിടെ വൈരുദ്ധ്യകഥനം താരതമ്യത്തിനു മാത്രമാണ്. പഴയനിയമത്തിൽ കൃപ ഇല്ലായിരുന്നു എന്ന് ഇതിനർത്ഥമില്ല. അന്നു കൃപ യിസ്രായേലിനു മാത്രമായി പരിമിതപ്പെട്ടിരുന്നു. എന്നാൽ ക്രിസ്തുവിലൂടെ ഉദിച്ച രക്ഷാകരമായ ദൈവകൃപ സാർവ്വലൗകികമാണ്. (തീത്തൊ, 2:11). ന്യായപ്രമാണത്തിനു മുമ്പു തന്നെ കൃപ നിലവിലുണ്ടായിരുന്നു. ദൈവം പിതാക്കന്മാരോട് വ്യക്തിപരമായി ഇടപെട്ടതും, നിയമം ചെയ്തതും കൃപയുടെ അടിസ്ഥാനത്തിലായിരുന്നു. നോഹയ്ക്കു യഹോവയുടെ കൃപലഭിച്ചു എന്നു പ്രത്യേകം സൂചിപ്പിച്ചിട്ടുണ്ട്. (ഉല്പ, 6:8). സ്വന്തജനമായി യിസ്രായേലിനെ തിരഞ്ഞടുത്തത് ദൈവത്തിന്റെ കൃപയാണ്. (ആവ, 7:7,8). യിസ്രായേലിനു ന്യായപ്രമാണം നല്കിയതും ദൈവത്തിൻറ കൃപയാണ്. “അവയെ പ്രമാണിച്ചു നടപ്പിൻ; ഇതു തന്നേയല്ലോ ജാതികളുടെ ദൃഷ്ടിയിൽ നിങ്ങളുടെ ജ്ഞാനവും വിവേകവും ആയിരിക്കുന്നത്. അവർ ഈ കല്പനകളൊക്കെയും കേട്ടിട്ടു: ഈ ശ്രേഷ്ഠജാതി ജ്ഞാനവും വിവേകവും ഉള്ള ജനം തന്നേ എന്നു പറയും. നമ്മുടെ ദൈവമായി യഹോവയോടു നാം വിളിച്ചപേക്ഷിക്കുമ്പോഴൊക്കെയും അവൻ നമുക്കു അടുത്തിരിക്കുന്നതുപോലെ ദൈവം ഇത്ര അടുത്തിരിക്കുന്ന ശ്രേഷ്ഠജാതി ഏതുള്ളു? ഞാൻ ഇന്നു നിങ്ങളുടെ മുമ്പിൽ വെക്കുന്ന ഈ സകല ന്യായപ്രമാണവും പോലെ ഇത്ര നീതിയുള്ള ചട്ടങ്ങളും വിധികളും ഉള്ള ശ്രഷ്ഠജാതി ഏതുള്ളൂ?” (ആവ, 4:6-8). ന്യായപ്രമാണം ഒരിക്കലും കൃപയെ ദുർബ്ബലമാക്കുന്നില്ല. (ഗലാ, 3:17-19). 

കൃപാസിദ്ധാന്തത്തിന്റെ കാതലായ സത്യം ദൈവം നമുക്കുവേണ്ടി എന്നതത്രേ. നാം ദൈവത്തിനു ശത്രുക്കളായിരിക്കവെയാണ് ദൈവം നമുക്കുവേണ്ടി നിലകൊണ്ടത്. നാം ബലഹീനരും അഭക്തരും ആയിരിക്കുമ്പോൾ ദൈവം നമ്മെ സ്നേഹിച്ചു. (റോമ, 5:6, 8). ക്രിസ്തുവിലൂടെ ദൈവം നമ്മെ തന്നോടു നിരപ്പിച്ചു. പുത്രനിലൂടെ ദൈവം നമ്മുടെ ദൈവമായിരിക്കേണ്ടതിന് സൗജന്യമായി ദൈവം തന്നെത്തന്നെ നമ്മോടു ബന്ധിപ്പിക്കുകയും നാം അവൻ്റേതായിരിക്കുവാൻ വേണ്ടി നമ്മെ തന്നോടു ബന്ധിപ്പിക്കുകയും ചെയ്തു. ഇനിയൊരിക്കലും നമ്മുടെ ശത്രുവായിരിക്കാതെ, നമ്മുടെ ശത്രുക്കൾക്കെതിരെ ദൈവം നമുക്കുവേണ്ടി നമ്മോടു കൂടെ നില്ക്കുകയാണ്. “ദൈവം നമുക്കു അനുകൂലം എങ്കിൽ നമുക്കു പ്രതികൂലം ആർ? സ്വന്തപുത്രനെ ആദരിക്കാതെ നമുക്കു എല്ലാവർക്കും വേണ്ടി ഏല്പിച്ചുതന്നവൻ അവനോടുകൂടെ സകലവും നമുക്കു നല്കാതിരിക്കുമോ?” (റോമ, 8:31,32). 

കൃപ സൗജന്യമാണ്. ദൈവത്തിന്റെ പക്ഷത്ത് ഒരു കടപ്പാടായിരുന്നു കൃപ എങ്കിൽ അതൊരിക്കലും കൃപ ആകയില്ലായിരുന്നു. കൃപ കാണിക്കാൻ ദൈവം പ്രേരിതനായതല്ല, മറിച്ചു സൗജന്യമായി ചെയ്തതാണ്. പാപികൾ അർഹിക്കുന്നത് ദൈവത്തിന്റെ പ്രാതികൂല്യം മാത്രമാണ്. പാപത്തിന്റെ നേർക്കുള്ള ദൈവത്തിന്റെ വിദ്വേഷവും ശത്രുതയും പ്രകടമായി വെളിപ്പെട്ടത് ക്രൂശിലാണ്. ക്ഷമയ്ക്ക് അർഹതയില്ലാത്ത പാപികളാണ് നാം. അതിനാൽ ദൈവം നമുക്കു പ്രതികൂലം ആയിരിക്കേണ്ടിയിരുന്നു. എന്നാൽ അത്ഭുതമെന്നു പറയട്ടെ, ഒരു നാശകനെയോ, ന്യായാധിപതിയെയോ നമുക്കെതിരെ അയയ്ക്കാതെ സ്വയം വിധിക്കപ്പെടുകയും മരിക്കുകയും ചെയ്തുകൊണ്ടു നമ്മെ രക്ഷിക്കാനായി ദൈവം തന്നെ വന്നു. ദൈവത്തിന്നെതിരെയുള്ള നമ്മുടെ ശത്രുതയുടെ ഉത്തരവാദിത്വം സ്വയം ഏറ്റെടുത്തു കൊണ്ട് ദൈവം മനുഷ്യന് അനുകൂലമായി തിരിഞ്ഞു. അതാണ് കൃപ. ക്രിസ്തു മരണം അനുഭവിച്ച് ദൈവത്തിന്റെ വിശുദ്ധിയെ തൃപ്തിപ്പെടുത്താതെ ഇരുന്നെങ്കിൽ കൃപ അസാദ്ധ്യമാകുമായിരുന്നു. 

ന്യായപ്രമാണവും കൃപയും തമ്മിലുള്ള ബന്ധം പൗലൊസിന്റെ എഴുത്തുകളിലെ ഒരു പ്രമുഖ വിഷയമാണ്. (റോമ, 5:1, 15-17; 8:1,2; എഫെ, 2:8,9; ഗലാ, 5:4,5). വിശ്വാസികൾക്കെല്ലാം ദൈവം രക്ഷ നല്കുന്നതു കൃപ എന്ന മാദ്ധ്യമത്തിലൂടെയാണ്. “സകല മനുഷ്യർക്കും രക്ഷാകരമായ ദൈവകൃപ ഉദിച്ചുവല്ലോ.” (തീത്താ, 2:11). ദൈവം ഒരു വ്യക്തിയെ വേർതിരിച്ചു വിളിക്കുന്നതു കൃപയാലാണ്. (ഗലാ, 1:15). കൃപയാൽ നാം രക്ഷിക്കപ്പെട്ടിരിക്കുന്നു. (എഫെ, 2:8). ക്രിസ്തീയ ജീവിതത്തിൽ നിലനില്ക്കാൻ നമ്മെ സഹായിക്കുന്നതും ദൈവകൃപയാണ്. (പ്രവൃ, 11:23; 20:32; 2കൊരി, 9:14). വിശ്വാസിയുടെ നിത്യരക്ഷ സുഭദ്രമാക്കുന്നതു കൃപയാലുള്ള ദൈവത്തിന്റെ പ്രാരംഭ പ്രവർത്തനമെന്നപോലെ തന്നെ ക്രിസ്തീയ ജീവിതത്തെ പൂർണ്ണമായി നിലനിർത്തുന്നതും, വീഴാതവണ്ണം കാത്തുകൊള്ളുന്നതും കൃപയാണ്. താഴ്മയുളളവർക്കു ദൈവം പ്രത്യേകം കപ നല്കുന്നു. (1പത്രൊ, 5:5; യാക്കോ, 4:6). പ്രതിഫലം എന്ന അർത്ഥത്തിൽ ഒരിടത്തു കൃപ (ഖാറിസ്) ഉപയോഗിച്ചിട്ടുണ്ട്. (ലൂക്കൊ, 6:32). ഇവിടെ സത്യവേദ പുസ്തകത്തിൽ ഉപചാരം എന്നു പരിഭാഷ. ഇതേ സന്ദർഭത്തിൽ മത്തായി ഉപയോഗിക്കുന്നതു കുലി അഥവാ പ്രതിഫലം എന്നർത്ഥമുള്ള മിസ്തൊസ് അത്രേ. (മത്താ, 5:46).

പുതിയനിയമ ലേഖനങ്ങളുടെ ഒടുവിൽ എഴുത്തുകാർ വായനക്കാർക്കു ദൈവകൃപ ആശംസിക്കുന്നു: (റോമ, 16:20; 1കൊരി, 16:23; 2കൊരി, 13:14; ഗലാ, 6:18; എഫെ, 6:24; ഫിലി, 4:23; കൊലൊ, 4:18; 1തെസ്സ, 5:28; തീത്തോ, 1:4; ഫിലേ, 1:3; എബ്രാ, 13:25). ചില ലേഖനങ്ങളുടെ ആരംഭംത്തിലും ഈ ആശംസകാണാം: (റോമ, 1:4; 1കൊരി, 1:3; 2കൊരി, 1:2; ഗലാ, 1:4; എഫെ, 1:2; ഫിലി, 1:2; കൊലൊ, 1:2; 1തെസ്സ, 1:2; 2തെസ്സ, 1:2; 1തിമൊ, 1:2; 2തിമൊ, 1:2; തീത്തൊ, 3:15; ഫിലേ, 1:25; 1പത്രൊ, 1:2; 2പത്രൊ, 1:2; 2യോഹ, 3; വെളി, 1:5).