പഴയനിയമത്തിൽ പതിനാറാമത്തെ പുസ്തകം. എബ്രായ കാനോനിൽ മൂന്നാം വിഭാഗമായ എഴുത്തുകളിലാണ് (കെത്തുവീം) ഉൾപ്പെടുത്തിയിരിക്കുന്നത്. തല്മൂദിൽ എസ്രായെയും നെഹെമ്യാവിനെയും ഒറ്റ പുസ്തകമായി കണക്കാക്കിയിരിക്കുന്നു. ജൊസീഫസും മെലീത്തയും ജെറോമും ഇതേരീതി അവലംബിച്ചു. ലത്തീൻ വുൾഗാത്തയിൽ നെഹെമ്യാവിന് എസ്രയുടെ രണ്ടാം പുസ്തകം എന്നാണ് പേർ. എബ്രായ അക്ഷരമാലയിലെ അക്ഷരങ്ങളുടെ എണ്ണത്തോടു പഴയനിയമ പുസ്തകങ്ങളുടെ എണ്ണം സമീകരിക്കുവാൻ വേണ്ടി പലരും എസ്രായെയും നെഹെമ്യാവിനെയും ഒറ്റപുസ്തമായി കണക്കാക്കി. എ.ഡി. 1448-ൽ ആണ് എബ്രായ ബൈബിളിൽ പുസ്തകത്തെ എസ്രാ നെഹെമ്യാവ് എന്നു രണ്ടായി തിരിച്ചത്.
കർത്താവും കാലവും: എസ്രാ നെഹെമ്യാവ് എന്നീ നേതാക്കന്മാർക്കു വളരെശേഷം ബി.സി. 330-നടുപ്പിച്ച് ഒരു ദിനവൃത്താന്തകാരൻ ദിനവൃത്താന്തം ഒന്നും രണ്ടും, എസ്രാ നെഹെമ്യാവും എഴുതി എന്നാണു വിമർശകന്മാർ കരുതുന്നത്. അവരുടെ വാദഗതികൾ സർവ്വാദൃതമല്ല. ബി.സി. 5-ാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ നെഹെമ്യാവ് എഴുതപ്പെട്ടു എന്നു കരുതുകയാണ് യുക്തം. എസ്രാ നെഹെമ്യാവിന് മുമ്പാണോ, നെഹെമ്യാവു എസ്രായ്ക്കു മുമ്പാണോ എഴുതപ്പെട്ടത് എന്നതിൽ ചിലർക്കു സംശയമുണ്ട്. യെഹൂദപാരമ്പര്യവും പുസ്തകത്തിന്റെ നാമവും എഴുത്തുകാരനായി നെഹെമ്യാവിനെ അംഗീകരിക്കുന്നു. (നെഹ, 1:1-7:5). നെഹെമ്യാവിന്റെ ഓർമ്മക്കുറിപ്പുകളിൽ നിന്നുള്ള ഭാഗമായിരിക്കണം. ഉത്തമപുരുഷാഖ്യാനം ചൂണ്ടിക്കാണിക്കുന്നത് അതാണ്. ഓർമ്മക്കുറിപ്പിൽ നിന്നെടുത്ത് മറ്റുഭാഗങ്ങൾ: (11:1,2; 12:27-43; 13:4-31) എന്നിവയാണ്. ഗ്രന്ഥരചനയ്ക്കു മററു ചരിത്രരേഖകളും പ്രയോജനപ്പെടുത്തിയിട്ടുണ്ട്.
ഉദ്ദേശ്യം: പരസ്പരബദ്ധവും പരസ്പരപൂരകവും ആയ രണ്ടു പുസ്തകങ്ങളാണ് നെഹെമ്യാവും എസ്രായും. ദൈവജനത്തിന്റെ യഥാസ്ഥാപനത്തിൽ വെളിപ്പെടുന്ന ദൈവത്തിന്റെ വിശ്വസ്തതയാണ് രണ്ടുഗന്ഥങ്ങളിലെയും പ്രമേയം. കോരെശ്, ദാര്യാവേശ് ഒന്നാമൻ, അർത്ഥഹ്ശഷ്ടാവ് എന്നീ വിജാതീയ പാർസി രാജാക്കന്മാരിലൂടെയും എസ്രാ, നെഹെമ്യാവു്, സെരുബ്ബാബേൽ, യോശുവ, ഹഗ്ഗായി, സെഖര്യാവ് തുടങ്ങിയ തന്റെ അഭിഷിക്ത ദാസന്മാരിലൂടെയും ദൈവം സ്വന്തജനത്തിനു വേണ്ടി പ്രവർത്തിക്കുന്നു.
പ്രധാന വാക്യങ്ങൾ: 1. “അതിന്നു അവർ എന്നോടു: പ്രവാസത്തിൽനിന്നു തെറ്റി ഒഴിഞ്ഞുപോയി ശേഷിപ്പു അവിടെ ആ സംസ്ഥാനത്തു മഹാകഷ്ടത്തിലും അപമാനത്തിലും ഇരിക്കുന്നു; യെരൂശലേമിന്റെ മതിൽ ഇടിഞ്ഞും അതിന്റെ വാതിലുകൾ തീവെച്ചു ചുട്ടും കിടക്കുന്നു എന്നു പറഞ്ഞു.” നെഹെമ്യാവു 1:3.
2. “കർത്താവേ, നിന്റെ ചെവി അടിയന്റെ പ്രാർത്ഥനെക്കും നിന്റെ നാമത്തെ ഭയപ്പെടുവാൻ താല്പര്യപ്പെടുന്ന നിന്റെ ദാസന്മാരുടെ പ്രാർത്ഥനെക്കും ശ്രദ്ധയുള്ളതായിരിക്കേണമേ. ഇന്നു അടിയന്നു കാര്യം സാധിപ്പിച്ചു ഈ മനുഷ്യന്റെ മുമ്പാകെ എനിക്കു ദയ ലഭിക്കുമാറാക്കേണമേ. ഞാൻ രാജാവിന്നു പാനപാത്രവാഹകനായിരുന്നു.” നെഹെമ്യാവു 1:11.
3. “ഇങ്ങനെ മതിൽ അമ്പത്തിരണ്ടു ദിവസം പണിതു എലൂൽമാസം ഇരുപത്തഞ്ചാം തിയ്യതി തീർത്തു. ഞങ്ങളുടെ സകലശത്രുക്കളും അതു കേട്ടപ്പോൾ ഞങ്ങളുടെ ചുറ്റുമുള്ള ജാതികൾ ആകെ ഭയപ്പെട്ടു; അവർ തങ്ങൾക്കു തന്നേ അല്പന്മാരായി തോന്നി; ഈ പ്രവൃത്തി ഞങ്ങളുടെ ദൈവത്തിന്റെ സഹായത്താൽ സാദ്ധ്യമായി എന്നു അവർ ഗ്രഹിച്ചു.” നെഹെമ്യാവു 6:15,16.
ബാഹ്യരേഖ: I യെരൂശലേം മതിലിനെ നെഹെമ്യാവ് പുതുക്കിപ്പണിയുന്നു: 1:1-7:73.
1. നെഹെമ്യാവു യെരൂശലേമിലേക്കു മടങ്ങി വരുന്നു: 1:1-2:20.
2. മതിലിന്റെ പുതുക്കിപ്പണി: 3:16:19.
3. കാവല്ക്കാരുടെ നിയമനം; ജനസംഖ്യയെടുപ്പ്: 7:1-73.
II എസ്രായുടെയും നെഹെമ്യാവിന്റെയും നേതൃത്വത്തിൽ നവീകരണം: 8:13:31.
1. നിയമം പുതുക്കുന്നു: 8:1-10:39.
2. യെരുശലേമിൽ വീണ്ടും പാർപ്പുറപ്പിക്കുന്നു: 11:1-36.
3. പട്ടണമതിൽ പ്രതിഷ്ഠിക്കുന്നു: 12:1-47.
4. നെഹെമ്യാവു രണ്ടാമതും ദേശാധിപതിയായി വന്നപ്പോൾ വരുത്തിയ നവീകരണം: 13:1-31.
പൂർണ്ണവിഷയം
യെരുശലേമിനെക്കുറിച്ചുള്ള നെഹമ്യാവിന്റെ ദുഃഖവും തന്റെ പ്രാര്‍ത്ഥനയും 1:1-11 പേര്‍ഷ്യൻ രാജാവ് നെഹമ്യാവിനെ യെരുശലേമിലേക്ക് അയക്കുന്നു 2:1-10 നെഹമ്യാവ് യെരുശലേം മതിലുകൾ പരിശോധിക്കുന്നു 2:11-16 “നാം പണിയുക” 2:17-18 എതിര്‍പ്പുകളുടെ ആരംഭം 2:19-20 വാതിലുകളും മതിലും പണിയുന്നു 3:1-32 കൂടുതൽ എതിര്‍പ്പുകൾ, നെഹമ്യവ് അതിനെ നേരിടുന്നു 4:1-23 പാവപ്പെട്ടവരുടെ കഷ്ടപ്പാടും, നെഹമ്യാവിന്റെ പ്രവൃത്തികളും 5:1-19 എതിര്‍പ്പ് തുടരുന്നു; നെഹമ്യാവിന്റെ സ്വഭാവം 6:1-14 മതിലിന്റെ പണി പൂര്‍ത്തിയാക്കുന്നു 6:15-19 യെരുശലേമിനെ സംരക്ഷിക്കാനുള്ള പദ്ധതികൾ 7:1-3 തിരികെ വന്ന പ്രവാസികളുടെ പട്ടിക നെഹമ്യാവ് കണ്ടുപിടിക്കുന്നു 7:4-73 എസ്രാ ജനത്തിനുവേണ്ടി ദൈവത്തിന്റെ ന്യായപ്രമാണം വായിക്കുന്നു, 8:1-12 കൂടാരപ്പെരുന്നാൾ 8:13-18 യെഹൂദന്മാര്‍ പാപം ഏറ്റുപറയുന്നു 9:1-3 ദൈവത്തിന്റെ മഹാപ്രവൃത്തികളെ ഓര്‍ത്തുകൊണ്ടുള്ള പ്രാര്‍ത്ഥന 9:5-37 എഴുതപ്പെട്ട ഒരു ഉടമ്പടി 9:38—10:39 യെരുശലേമിലും യെഹൂദയിലും പുതിയനിവാസികൾ 11:1-36 ലേവ്യരുടെയും പുരോഹിതമ്മാരുടെയും പട്ടിക 12:1-26 മതിലിന്റെ പ്രതിഷ്ഠ 12:27-43 ആലയത്തിലേക്കുള്ള വഴിപാടുകളും സേവനങ്ങളും 12:44-47 നെഹമ്യാവിന്റെ അസാന്നിദ്ധ്യത്തിൽ സംഭവിച്ചത് 13:1-9 നെഹമ്യാവിന്റെ നവീകരണം 13:10-31
പഴയ നിയമത്തിലെ പതിനഞ്ചാമത്തെ പുസ്തകം. എബ്രായ ബൈബിളിലെ മൂന്നാം വിഭാഗമായ എഴുത്തുകളിൽപ്പെടുന്നു. എബായബൈബിളിൽ എസ്രായും നെഹെമ്യാവും ‘എസ്രായുടെ പുസ്തകം’ എന്ന ഏകനാമത്തിൽ അറിയപ്പെട്ടിരുന്നു. ജൊസീഫസും സർദ്ദീസിലെ മെലിത്തായും, വിശുദ്ധ ജെറോമും, ബാബിലോണിയൻ തല്മൂദിലെ ബാബാബത്രയും ഈ രണ്ടു പുസ്തകങ്ങളെയും ഒന്നായി കണക്കാക്കി. ലത്തീൻ വുൾഗാത്താ നെഹെമ്യാവിനെ ‘എസായുടെ രണ്ടാം പുസ്തകം’ എന്നു വിളിച്ചു. പഴയനിയമ പുസ്തകങ്ങളുടെ എണ്ണം എബ്രായ അക്ഷരമാലയുടെ എണ്ണത്തിനു തുല്യം 22 ആക്കുവാൻ വേണ്ടിയാണ് പല എഴുത്തുകാരും എസ്രാ, നെഹെമ്യാവ് എന്നീ പുസ്തകങ്ങളെ ഒന്നായി കണക്കാക്കിയത്. എ.ഡി. 1448-ൽ ആണ് എബ്രായ ബൈബിളിൽ എസ്രാ, നെഹെമ്യാവ് എന്നിങ്ങനെ രണ്ടു പുസ്തകമായി വേർതിരിച്ചു ക്രമീകരിച്ചത്. സെപ്റ്റ്വജിന്റിൽ ദിനവൃത്താന്തങ്ങൾക്കു ശേഷമാണു എസ്രായും നെഹെമ്യാവും. ദിനവൃത്താന്തങ്ങൾ അവസാനിക്കുന്നിടത്തു നിന്നാണ് എസ്രായും നെഹെമ്യാവും ആരംഭിക്കുന്നത്. തന്മൂലം സെപ്റ്റ്വജിന്റിലെ പുസ്തകക്രമം തികച്ചും യുക്ത്യധിഷ്ഠിതമാണ്. വിമർശകരിൽ അധികവും ദിനവൃത്താന്തങ്ങൾ, എസ്രാ, നെഹെമ്യാവ് എന്നീ പുസ്തകങ്ങളെ ഒന്നായി കണക്കാക്കുന്നു. ഈ മൂന്നു പുസ്തകങ്ങളും ചരിത്രത്തിന്റെ അനുക്രമമായ ആഖ്യാനമാണ്.
കർത്താവും കാലവും: പരമ്പരാഗതമായ വിശ്വാസം അനുസരിച്ചു എസ്രായാണ് ഗ്രന്ഥകാരൻ. പുസ്തകത്തിലെ 7-9 അദ്ധ്യായങ്ങളിലെ ഉത്തമ പുരുഷാഖ്യാനം എസ്രായുടെ കർത്തൃത്വത്തിനു തെളിവാണ്. രാജകല്പനകൾ (1:2-4; 6:3-12), വംശാവലികളും നാമാവലികളും (അ.2), എഴുത്തുകൾ (4:7-22; 5:6-17) എന്നിങ്ങനെ വിവിധ രേഖകളിൽനിന്നു സമാഹരിച്ചതാണു ആദ്യത്തെ ആറു അദ്ധ്യായങ്ങൾ. അരാമ്യയിൽ എഴുതിയ രണ്ടു ഭാഗങ്ങൾ എസ്രായിൽ ഉണ്ട്. (4:8-6:18; 7:12-26). അക്കാലത്തെ നയതന്ത്ര ഭാഷ അരാമ്യ ആയിരുന്നു. എസ്രായുടെ പുസ്തകത്തിൽ ചേർത്തിട്ടുള്ള രേഖകൾക്കു തമ്മിലും സമകാലീന ചരിത്രരേഖകളോടും പറയാവുന്ന പൊരുത്തക്കേടുകൾ ഒന്നുമില്ല. വിമർശകർ ചൂണ്ടിക്കാണിക്കുന്ന ചില വൈരുദ്ധ്യങ്ങൾക്കു വലിയ കഴമ്പൊന്നും ഇല്ല. കോരെശ് രാജാവിന്റെ കല്പനയിൽ യഹോവയുടെ നാമം പരാമർശിച്ചിട്ടുള്ളത് (1:1-3) ചിലർ പൂർവ്വപക്ഷമായി ചൂണ്ടിക്കാണിക്കുന്നു. ഇതേ കാലത്തുള്ള മറ്റു രേഖകളിൽ കോരെശ് രാജാവു ബാബിലോന്യദേവന്മാരെ പരാമർശിച്ചിട്ടുണ്ട്. അതു പാർസിരാജാക്കന്മാരുടെ ഒരു പ്രത്യേക നയമായിരുന്നു. യെഹൂദന്മാരെ പ്രീതിപ്പെടുത്താൻ ഉള്ളതാകയാൽ ഈ വിളംബരത്തിൽ യഹോവയുടെ നാമം ചേർത്തു എന്നേയുള്ളൂ. ഹഗ്ഗായി 2:18-ൻ പ്രകാരം ദൈവാലയത്തിനു അടിസ്ഥാനമിട്ടതു ബി.സി. 520-ൽ ആണ്; എസ്രാ 3:10 അനുസരിച്ച് ബി.സി. 536-ലും. ഈ ഇടക്കാലത്തു അതായതു് ബി.സി. 536-നും 520-നും മദ്ധ്യ പണികൾ കാര്യമായി നടന്നില്ല. അതിനാൽ വേല വീണ്ടും തുടങ്ങിയപ്പോൾ ഒരു പുതിയ പ്രതിഷ്ഠാത്സവത്തോടെ ആരംഭിച്ചു എന്നു മാത്രം. പല പ്രധാന മന്ദിരങ്ങൾക്കും ഒന്നിലധികം അടിസ്ഥാനശിലകൾ സ്വാഭാവികമാണ്. എസ്രായുടെ പ്രവർത്തനം അർത്ഥഹ്ശഷ്ടാവ് ഒന്നാമന്റെ വാഴ്ചക്കാലത്തായിരുന്നു. ബി.സി. 465-426). എലിഫന്റൈൻ പാപ്പിറസ് ഇതിനു അസന്നിഗ്ദ്ധമായ തെളിവു നല്കുന്നു. ഈ രേഖയിൽ മഹാപുരോഹിതനായ യോഹാനാനെയും ശമര്യയുടെ ദേശാധിപതിയായ സൻബല്ലത്തിനെയും കുറിച്ചു പറഞ്ഞിട്ടുണ്ട്. ഈ യോഹാനാൻ എല്യാശീബിന്റെ പൗത്രനാണ്. (നെഹെ, 3:1,20). നെഹെമ്യാവ് എല്യാശീബിന്റെ സമകാലികനായിരുന്നു. നെഹെമ്യാവ് യെരൂശലേമിലേക്കു ആദ്യം വന്നതു അർത്ഥഹ്ശഷ്ടാവിന്റെ 20-ാം ആണ്ടിലും (ബി.സി. 445; നെഹെ, 1:1; 2:1), രണ്ടാമതു വന്നതു 32-ാം ആണ്ടിലും (നെഹെ, 13:6) ആയിരുന്നു. ഇതു അർത്ഥഹ്ശഷ്ടാവ് ഒന്നാമനാണ്. എസ്രാ യെരുശലേമിലേക്കു വന്നതു നെഹെമ്യാവിനു മുമ്പാണ്. അർത്ഥംഹ്ശഷ്ടാവിന്റെ വാഴ്ചയുടെ 7-ാം വർഷത്തിൽ അതായതു ബി.സി. 458-ൽ.
ഉദ്ദേശ്യം: ബാബിലോണ്യ പ്രവാസത്തിനൊടുവിൽ യെരുശലേമിലേക്കുള്ള യഹൂദരുടെ മടക്കമാണ് ഈ പുസ്തകത്തിൻ്റെ പ്രമേയം. പുസ്തകത്തിൻ്റെ ആഖ്യാനത്തിൽ രണ്ടു ഘട്ടങ്ങൾ ഉണ്ട്. പേർഷ്യൻ രാജാവായ കോരെശിൻ്റെ വാഴ്ചയുടെ ആദ്യവർഷമായ ബി.സി. 537-ൽ പ്രവാസികളുടെ ആദ്യഗണത്തിന്റെ യെരുശലേമിലേക്കുള്ള മടക്കവും, ദാര്യാവേശ് രാജാവിന്റെ വാഴ്ചയുടെ ആറാം വർഷമായ ബി.സി. 516-ൽ യഹൂദരുടെ പുതിയ ദേവാലയത്തിന്റെ പൂർത്തീകരണവും പ്രതിഷ്ഠയുമാണ് അദ്യഘട്ടത്തിലുള്ളത്. രണ്ടാം ഘട്ടത്തിന്റെ വിഷയം: എസ്രായുടെ നേതൃത്വത്തിൽ പ്രവാസികളിൽ രണ്ടാം ഗണത്തിൻ്റെ മടങ്ങിവരവും, യഹൂദരുടെ യഹൂദേതരരുമായുള്ള വിവാഹബന്ധങ്ങൾ മൂലമുണ്ടായ പാപത്തിൽ നിന്ന് മോചിപ്പിച്ച് വിശുദ്ധീകരിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമവുമാണ്.
പ്രധാന വാക്യങ്ങൾ: 1. “അവർ യഹോവയെ: അവൻ നല്ലവൻ; യിസ്രായേലിനോടു അവന്റെ ദയ എന്നേക്കും ഉള്ളതു എന്നിങ്ങനെ വാഴ്ത്തി സ്തുതിച്ചുംകൊണ്ടു ഗാനപ്രതിഗാനം ചെയ്തു. അവർ യഹോവയെ സ്തുതിക്കുമ്പോൾ യഹോവയുടെ ആലയത്തിന്റെ അടിസ്ഥാനം ഇട്ടതുകൊണ്ടു ജനമെല്ലാം അത്യുച്ചത്തിൽ ആർത്തുഘോഷിച്ചു.” എസ്രാ 3:11.
2. “ഈ എസ്രാ യിസ്രായേലിന്റെ ദൈവമായ യഹോവ നല്കിയ മോശെയുടെ ന്യായപ്രമാണത്തിൽ വിദഗ്ദ്ധനായ ശാസ്ത്രി ആയിരുന്നു; അവന്റെ ദൈവമായ യഹോവയുടെ കൈ അവന്നു അനുകൂലമായിരിക്കയാൽ രാജാവു അവന്റെ അപേക്ഷ ഒക്കെയും അവന്നു നല്കി.” എസ്രാ 7:6.
3. “യഹോവയുടെ ന്യായപ്രമാണം പരിശോധിപ്പാനും അതു അനുസരിച്ചു നടപ്പാനും യിസ്രായേലിൽ അതിന്റെ ചട്ടങ്ങളും വിധികളും ഉപദേശിപ്പാനും എസ്രാ മനസ്സുവെച്ചിരുന്നു.” എസ്രാ 7:10.
ഉള്ളടക്കം: I. പ്രവാസികൾ സെരുബ്ബാബേലിനോടുകൂടെ മടങ്ങിവ ന്നു: 1:1-6:22.
1. കോരെശ് രാജാവു യെഹൂദപ്രവാസികളെ മടങ്ങിപ്പോകാൻ അനുവദിച്ചു: 1:1-11. (ബി.സി. 537).
2. മടങ്ങിവന്നവരുടെ പട്ടിക: 2:1-70.
3. യാഗപീഠം പണിതു ദൈവാലയത്തിന് അടിസ്ഥാനമിട്ടു: 3:1-13. (ബി.സി. 536).
4. ദാര്യാവേശിന്റെ കാലം വരെ ശത്രുക്കൾ പണി സ്തംഭിപ്പിച്ചു: 4:1-24.
5. ഹഗ്ഗായിയുടെയും സെഖര്യാവിന്റെയും പ്രേരണയിൽ പണി വീണ്ടും തുടങ്ങി: 5:1-6:22. (ബി.സി. 520).
6. ദൈവാലയ പ്രതിഷ്ഠ: 6:1-22. (ബി.സി. 516)
II . എസായോടൊപ്പം പ്രവാസികളിൽ രണ്ടാം ഗണത്തിന്റെ മടങ്ങിവരവും എസ്രായുടെ നേതൃത്വത്തിലുള്ള പരിഷ്ക്കരണവും: 7:1-10:44.
1. ന്യായപ്രമാണം നടപ്പിലാക്കുവാൻ എസ്രായെ അയച്ചു: 7:1-28. (ബി.സി. 458).
കോരെശ് രാജാവിന്റെ കല്പന 1:1-4 പ്രവാസികളുടെ ഒന്നാമത്തെ മടങ്ങിവരവും, അവര്‍ കൊണ്ടുവന്ന വസ്തുക്കളും 1:5—2:70 സത്യദൈവത്തിനുള്ള യാഗപീഠത്തിന്റെ നിര്‍മ്മാണം 3:1-6 ദേവാലയത്തിന്റെ നിര്‍മ്മാണം ആരംഭിക്കുന്നു 3:6-13 ദേവാലയത്തിന്റെ നിര്‍മ്മാണത്തിനുള്ള എതിര്‍പ്പുകൾ 4:1-24 പ്രവാചകന്മാരായ ഹഗ്ഗായിയും, സെഖര്യാവും, നിര്‍മ്മാണം വീണ്ടും ആരംഭിക്കുന്നു 5:1-2 തുടര്‍ന്നുള്ള എതിര്‍പ്പ് 5:3-17 ദേവാലയം നിര്‍മ്മിക്കുവാനുള്ള ദാര്യവേശ് രാജാവിന്റെ കല്പനകൾ 6:1-12 പൂര്‍ത്തിയായ ദൈവാലയത്തിന്റെ സമര്‍പ്പണം 6:13-18 പ്രവാസത്തിനു ശേഷം യെരുശലേമിൽ വച്ചുള്ള ആദ്യത്തെ പെസഹ 6:19-22 എസ്രാ യെരുശലേമിലേക്കു വരുന്നു 7:1-10 എസ്രായ്ക്കുള്ള അർത്ഥഹ്ശഷ്ടാരാജാവിന്റെ കത്ത് 7:11-26 എസ്രാ ദൈവത്തെ സ്തുതിക്കുന്നു 7:27-28 എസ്രായോടൊപ്പം തിരിച്ചുവന്നവരെക്കുറിച്ചുള്ള വിവരങ്ങൾ 8:1-14 ലേവ്യരെ ആരേയും കാണുന്നില്ല 8:15-20 സുരക്ഷിതമായ യാത്രയ്ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന 8:21-23 അപകടം നിറഞ്ഞ ഒരു യാത്രയ്ക്കുവേണ്ടിയുള്ള ഒരുക്കങ്ങൾ യെരുശലേമിൽ എത്തിച്ചേരുന്നു 8:24-36 എസ്രായുടെ സടപ്പിലാക്കിയ പരിഷ്കാരങ്ങൾ 9:1—10:17 മിശ്രവിവാഹങ്ങൾ 9:1-4 എസ്രായുടെ അനുതാപ പ്രാര്‍ത്ഥന 9:5-15 ജനങ്ങൾ അവരുടെ പാപങ്ങൾ ഏറ്റുപറഞ്ഞു എസ്രായെ അനുസരിക്കുന്നു 10:1-17 അകൃത്യങ്ങൾ ചെയ്തവര്‍ 10:18-43
പഴയനിയമത്തിലെ പതിനാലാമത്തെ പുസ്തകം.1ദിനവൃത്താന്തം അവസാനിക്കുന്നിടത്തുനിന്നും 2ദിനവൃത്താന്തം ആരംഭിക്കുന്നു. 1ദിനവൃത്താന്തം 29-ൽ ദാവീദ് ശലോമോനെ തന്റെ അനന്തരാവകാശിയായി പ്രഖ്യാപിച്ചു. 2ദിനവൃത്താന്തം ശലോമോൻ മുതൽ ബാബിലോന്യ പ്രവാസത്തിൽനിന്നും യഹൂദാ ശേഷിപ്പ് മടങ്ങി വരുന്നതുവരെയുള്ള ദാവീദിന്റെ വംശാവലി പിൻതുടർന്നിരിക്കുന്നു. ഇതേ കാലഘട്ടത്തിലുള്ള കാര്യങ്ങൾ തന്നെയാണ് അടിസ്ഥാനപരമായി 1,2രാജാക്കന്മാരിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പക്ഷേ രാജാക്കന്മാരുടെ പുസ്തകം യിസായേലിനു പ്രാധാന്യം നല്കിയിരിക്കുമ്പോൾ, ദിനവൃത്താന്തങ്ങൾ ഊന്നൽ കൊടുത്തിരിക്കുന്നത് യഹൂദയാണ്. യഹൂദയുടെ ചരിത്രവുമായി ബന്ധപ്പെട്ട നിലയിൽ മാത്രമേ യിസ്രായേൽ രാജാക്കന്മാരെക്കുറിച്ച് ഇതിൽ പ്രതിപാദിച്ചിട്ടുള്ളു. രണ്ടു പുസ്തകങ്ങളിലെയും വിഷയങ്ങൾ പലതും ഒന്നുതന്നെയാണെങ്കിലു ദിനവൃത്താന്തങ്ങൾ വ്യത്യസ്തമായ ഒരുദ്ദേശത്തോടെ പിൽക്കാലത്ത് എഴുതപ്പെട്ടതാകയാൽ, രാജാക്കന്മാരുടെ പുസ്തകത്തിൽ കാണപ്പെടാത്ത ചില വിശദീകരണങ്ങൾ അതിലുൾപ്പെടുത്തിയിട്ടുണ്ട്. രണ്ടു പുസ്തകങ്ങളും തമ്മിലുള്ള ചില വ്യത്യാസത്തെക്കുറിച്ച് ഈ പുസ്തകത്തിൽ പ്രതിപാദിച്ചിട്ടുണ്ട്.
പ്രധാന വാക്യങ്ങൾ: 1. “അനന്തരം ശലോമോൻ യഹോവയുടെ നാമത്തിന്നു ഒരു ആലയവും തനിക്കു ഒരു അരമനയും പണിയുവാൻ നിശ്ചയിച്ചു.” 2ദിനവൃത്താന്തം 2:1.
3. “അങ്ങനെ യഹോവ താൻ അരുളിച്ചെയ്ത വചനം നിവർത്തിച്ചിരിക്കുന്നു; യഹോവ വാഗ്ദാനം ചെയ്തതുപോലെ എന്റെ അപ്പനായ ദാവീദിന്നു പകരം ഞാൻ എഴുന്നേറ്റു യിസ്രായേലിന്റെ സിംഹാസനത്തിൽ ഇരുന്നു യിസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തിന്നു ഒരു ആലയം പണിതിരിക്കുന്നു.” ദിനവൃത്താന്തം 2 6:10.
4. “പുരോഹിതന്മാരിൽ പ്രധാനികളൊക്കെയും ജനവും ജാതികളുടെ സകലമ്ളേച്ഛതകളെയുംപോലെ വളരെ അകൃത്യം ചെയ്തു; യെരൂശലേമിൽ യഹോവ വിശുദ്ധീകരിച്ച അവന്റെ ആലയത്തെ അശുദ്ധമാക്കി.” 2ദിനവൃത്താന്തം 36:14.
5. “പാർസിരാജാവായ കോരെശ് ഇപ്രകാരം കല്പിക്കുന്നു: സ്വർഗ്ഗത്തിലെ ദൈവമായ യഹോവ ഭൂമിയിലെ സകലരാജ്യങ്ങളെയും എനിക്കു തന്നിരിക്കുന്നു; യെഹൂദയിലെ യെരൂശലേമിൽ അവന്നു ഒരു ആലയം പണിവാൻ അവൻ എന്നോടു കല്പിച്ചുമിരിക്കുന്നു; നിങ്ങളിൽ അവന്റെ ജനമായിട്ടു ആരെങ്കിലും ഉണ്ടെങ്കിൽ അവന്റെ ദൈവമായ യഹോവ അവനോടുകൂടെ ഇരിക്കട്ടെ; അവൻ യാത്രപുറപ്പെടട്ടെ.” ദിനവൃത്താന്തം 36:23.
ഉള്ളടക്കം: I. ശലോമോന്റെ വാഴ്ച: 1:1-9:31.
1. ശലോമോന്റെ സമ്പത്തും ജ്ഞാനവും: 1:1-17.
2. ദൈവാലയ നിർമ്മാണം: 2:1-4:22.
3. ദൈവാലയ പ്രതിഷ്ഠ: 5:1-7:22.
4. ശലോമോന്റെ പ്രവർത്തനങ്ങൾ; ശൈബാരാജ്ഞിയുടെ സന്ദർശനം; 40 വർഷത്തെ വാഴ്ചയ്ക്ക് ശേഷം മരണം: 8:1-9:31.
16. യോശീയാവിന്റെ സത്ഭരണം; മിസയീം രാജാവിനോടുള്ള യുദ്ധത്തിൽ വധിക്കപ്പെട്ടു: 34:1-35:27.
17. ദുഷ്ടരാജാവായ യെഹോവാഹാസ്: 36:1-3.
18. ദുഷ്ടനായ യെഹോയാക്കീം: 36:4-8.
19. സിദെക്കീയാവ്: 36:11-19.
20. ബാബിലോന്യ പ്രവാസം: 36:20,21.
21. കോരെശ് രാജാവിന്റെ വിളംബരം: 36:22,23.
പൂർണ്ണവിഷയം
ശലോമോന്റെ ഭരണകാലം 1:1—9:31 ശലോമോൻ ദൈവത്തോട് ജ്ഞാനത്തിന് വേണ്ടി അപേക്ഷിക്കുന്നു 1:7-12 ശലോമോൻ ദേവാലയം പണിയുന്നതിന് തയ്യാറെടുക്കുന്നു 2:1-18 ശലോമോന്റെ ദേവാലയം പണിയുന്നു 3:1—5:1 ലേവ്യര്‍ പെട്ടകം ദേവാലയത്തിൽ കൊണ്ടുവരുന്നു 5:2-14 ദൈവത്തിന്റെ മഹത്വം ദേവാലയത്തിൽ നിറയുന്നു 5:13-14 ശലോമോൻ ജനത്തോട് സംസാരിക്കുന്നു 6:1-11 ദേവാലയത്തെ സംബന്ധിച്ച് ശലോമോന്റെ പ്രാര്‍ത്ഥന 6:12-42 ദൈവാലയത്തിന്റെ പ്രതിഷ്ഠ 7:1-10 ദൈവം ശലോമോന് ദര്‍ശനത്തിൽ പ്രത്യക്ഷപ്പെടുന്നു 7:11-22 ശലോമോന്റെ മറ്റ് പ്രവർത്തനങ്ങൾ 8:1-18 ശലോമോനും ശേബ രാജ്ഞിയും 9:1-9 ശലോമോന്റെ സമ്പത്ത് 9:10-28 ശലോമോന്റെ മരണം 9:29-31 രെഹബെയാം രാജാവ് 10:1—12:16 രാജ്യം രണ്ടായി വിഭജിക്കപ്പെടുന്നു 10:1—11:4 മിസ്രയീം, യെഹൂദയെ ആക്രമിക്കുന്നു 12:1-12 അബിയാവ് രാജാവ് 13:1—14:1 ആസാ രാജാവ് 14:2—16:14 ആസാ രാജാവിന്റെ പരിഷ്ക്കാരങ്ങൾ 15:1-18 ആസായുടെ അവസാന വര്‍ഷങ്ങൾ 16:1-14 യെഹോശാഫാത്ത് രാജാവ് 17:1—21:1 യെഹോശാഫാത്തും ആഹാബും 18:1-3 മീഖായാവിന്റെ പ്രവചനം 18:4-27 പ്രവചനം നിവൃത്തിയാകുന്നു 18:28 -34 ഒരു പ്രവാചകൻ യെഹോശാഫത്തിനെ ശാസിക്കുന്നു 19:1-3 യെഹോശാഫാത്തിന്റെ പ്രാര്‍ത്ഥന 20:1-12 യെഹോശാഫാത്ത് മോവാബ്യര്‍, അമോന്യര്‍ എന്നിവരെ പരാജയപ്പെടുത്തുന്നു 20:15-30 യെഹോശാഫാത്തിന്റെ അവസാന വര്‍ഷങ്ങൾ 20:31—21:1 യെഹോരാം രാജാവ് 21:1-20 ഏലിയാവിൽ നിന്നൊരു കത്ത് 21:12-15 അഹസ്യാവ് രാജാവ് 22:1-9 ദുഷ്ടരാജ്ഞി അഥല്യാ 22:10—23:15 യോവാശിനെ രക്ഷപ്പെടുത്തുന്നത് 22:11-12 യഹോയാദാ പുരോഹിതന്റെ പരിഷ്ക്കാരങ്ങൾ 23:16-21 യോവാശ് രാജാവ്, പരിഷ്കാരങ്ങൾ, പതനം 24:1-27 അമസ്യാവ് രാജാവ് 25:1-28 ഉസ്സീയാവു രാജാവ് 26:1-23 ഉസ്സീയാവ് പാപം ചെയ്യുന്നു; കുഷ്ഠരോഗിയാകുന്നു. 26:16-20 യോഥാം രാജാവ് 27:1-9 ആഹാസ് രാജാവ് 28:1-27 യെഹിസ്കീയാവ് രാജാവ് 29:1—32:33 യെഹിസ്കീയാവ് ദേവാലയം പുനരുദ്ധരിക്കുന്നു, ശുദ്ധീകരിക്കുന്നു 29:3-19 ആലയത്തിലെ ആരാധന പുനഃസ്ഥാപിച്ചു 29:20-36 യെഹിസ്കീയാവിന്റെ പെസഹാ ആചരണം 30:1-27 വിഗ്രഹങ്ങൾ നശിപ്പിക്കുന്നു 31:1 ദേവാലയത്തിലെ ആരാധനക്കുള്ള സംഭാവനകൾ 31:2-21 യെഹിസ്കീയാവ്, യെശയ്യാവ്, പ്രാര്‍ത്ഥന അശ്ശൂര്‍ സേനയെ തോല്പിക്കുന്നു 32:20-23 യെഹിസ്കീയാവ് അഹംഭാവത്തിന്റെ പാപത്തിൽ വീഴുന്നു 32:24-26 യെഹിസ്കീയാവിന്റെ മറ്റു പ്രവൃത്തികൾ, മരണം 32:27-33 ദുഷ്ടനായ രാജാവ് മനെശ്ശ 33:1-20 മനെശ്ശയുടെ മാനസാന്തരവും പരിഷ്കാരങ്ങളും 33:12-20 അമോൻ രാജാവ് 33:21-24 യോശീയാവ് രാജാവ് 34:1—35:27 യോശീയാവിന്റെ പരിഷ്കാരങ്ങൾ 34:3—35:19 ദൈവത്തിന്റെ ന്യായപ്രമാണ പുസ്തകം കണ്ടെത്തുന്നു 34:14-33 യോശീയാവിന്റെ പെസഹാ ആഘോഷം 35:1-19 യോശീയാവിന്റെ മരണം 35:20-27 യെഹോവാഹാസ് രാജാവ് 36:2-4 യെഹോയാക്കീം രാജാവ് 36:5-8 യെഹോയാഖീൻ രാജാവ് 36:9-10 സിദെക്കീയാവു രാജാവ് 36:11-14 ബാബിലോണിയര്‍ യെരുശലേം നശിപ്പിക്കുന്നു ജനങ്ങളെ ബദ്ധന്മാരാക്കുന്നു 36:15-21 കോരെശ് ചക്രവര്‍ത്തി യെരുശലേമിൽ ദേവാലയം പുതുക്കി പണിയുന്നതിന് കല്പന നല്കുന്നു 36:22-23
ദിനവൃത്താന്തം ഒന്നാം പുസ്തകം (Book of 1 Chronicles)
പഴയനിയമത്തിലെ പതിമുന്നാമത്തെ പുസ്തകം. എബ്രായ ബൈബിളിലെ അവസാന പുസ്തകം. ദിവ്റേ ഹയ്യാമീം (ദിവസങ്ങളുടെ വാക്കുകൾ-ദിനവൃത്താന്തം) എന്ന പേരിൽ ഒറ്റ പുസ്തകമാണ് എബ്രായയിൽ. ദിവ്റേ ഹയ്യാമീം എന്ന പ്രയോഗത്തെ 1ദിനവൃത്താന്തം 27:24-ൽ വൃത്താന്തപുസ്തകം എന്നു തർജ്ജമ ചെയ്തിട്ടുണ്ട്. സെപ്റ്റ്വജിന്റിൽ പുസ്തകത്തെ രണ്ടായി വിഭജിച്ചു് പരലൈപൊ മെനോൻ (ഒഴിവാക്കിയ ഭാഗങ്ങൾ) എന്ന പേർ നല്കി. ശമൂവേലിലും രാജാക്കന്മാരിലും വിട്ടുകളഞ്ഞ സംഭവങ്ങൾ കൂട്ടിച്ചേർത്തത് എന്ന ആശയമാണ് പ്രസ്തുത നാമത്തിനുള്ളത്. മുഴുവൻ ദൈവിക ചരിത്രത്തിന്റെയും വൃത്താന്തം (Chronicon totius divinae historiae) എന്ന് ഈ പുസ്തകം വിളിക്കപ്പെടേണ്ടതാണെന്നു ജെറോം പ്രസ്താവിച്ചു. അദ്ദേഹമാണ് ദിനവൃത്താന്തം എന്ന പേര് നല്കിയത്. സെപ്റ്റജിന്റിലും ലത്തീൻ വുൾഗാത്തയിലും മലയാളത്തിലും രാജാക്കന്മാരുടെ പുസ്തകത്തിനു ശേഷമാണ് ദിനവൃത്താന്ത പുസ്തകങ്ങൾ ചേർത്തിട്ടുള്ളത്.
കർത്താവും കാലവും: എഴുത്തുകാരൻ ആരാണെന്നറിയില്ല. ലേവ്യരോടു കാണിക്കുന്ന ആഭിമുഖ്യം അവരിൽപ്പെട്ട ആരോ ഒരാളായിരിക്കണം ഇതിന്റെ എഴുത്തുകാരനെന്ന നിഗമനത്തിനു വഴിതെളിക്കുന്നു. പക്ഷേ അതും ശരിയായിരിക്കണമെന്നില്ല. തല്മൂദ് (ബാബാബത്ര 15a) ഇതിന്റെ കർത്താവായി എസ്രായെ നിർദ്ദേശിക്കുന്നു. കാലത്തെക്കുറിച്ചു അല്പം കൃത്യമായി പറയാവുന്നതാണ്. ദിനവൃത്താന്തങ്ങളിൽ ഒടുവിലായി പറയപ്പെടുന്ന സംഭവം ബാബേൽ പ്രവാസത്തിൽ നിന്നുള്ള മടങ്ങിവരവാണ്: (2ദിന, 36:22,23). അതിനെത്തുടർന്നു ഏറെത്താമസിയാതെ യെരുശലേമിൽ വച്ചെഴുതിയിരിക്കണം. യെഹോയാഖീൻ (യൊഖൊന്യാവ്) രാജാവിന്റെ സന്തതികളുടെ പട്ടിക പ്രവാസം മുതൽ ആറു തലമുറകളെ ഉൾക്കൊളളുന്നു. (1ദിന, 3:17-24). ഇതു കാര്യമായി എടുക്കുകയാണെങ്കിൽ ബി.സി. 400-നടുത്ത് എഴുതപ്പെട്ടിരിക്കണം. ഈ വംശാവലികൾ പിന്നീട് എഴുതിച്ചേർത്തത് ആയിരിക്കാനിടയുണ്ട്. എങ്കിൽ ദിനവൃത്താന്തങ്ങളുടെ പ്രധാനഭാഗം മുഴുവൻ പ്രവാസം കഴിഞ്ഞ ഉടൻ എഴുതപ്പെട്ടു എന്നു കരുതണം. ദിനവൃത്താന്തങ്ങളിലെ ആഖ്യാനം എസ്രായിൽ തുടരുകയാണ്. ദിനവൃത്താന്തങ്ങളിലെ അവസാനവാക്യങ്ങളും (2ദിന, 36:22,23) എസ്രായിലെ ആരംഭവാക്യങ്ങളും സമാനമാണ് (എസാ, 1:1-3). എസ്രാ 1:6 വരെയുള്ള ഭാഗം ദിനവൃത്താന്തങ്ങളുടെ തുടർച്ചയായി കണക്കാക്കുവാൻ ഇതു നമ്മെ പ്രേരിപ്പിക്കുന്നു. പ്രാചീനപാരമ്പര്യവും ആധുനികപഠനങ്ങളും വ്യക്തമാക്കുന്നതനുസരിച്ച് ദിനവൃത്താന്തത്തിന്റെ കർത്താവ് എസ്രാ ആണെന്നും രചനാ കാലം ബി.സി. 450-425 ആണെന്നും കരുതുന്നതിൽ തെറ്റില്ല.
എസ്രാ പ്രവാസാനന്തര യെഹൂദയെ ന്യായപ്രമാണത്തിന് അനുരൂപമാക്കാൻ ശ്രമിച്ചു. (എസ്രാ, 7:10). ദൈവാലയ ആരാധന പുന:സ്ഥാപിക്കുന്നതിനും (എസ്രാ, 7:19-23, 27; 8:33,34), യെഹൂദന്മാരും വിജാതീയ സ്ത്രീകളുമായി നടന്ന മിശ്രവിവാഹത്തെ ഇല്ലാതാക്കുന്നതിനും (എസ്രാ 9:10), യെരുശലേമിൻ്റെ മതിലുകൾ പുതുക്കിപ്പണിയുന്നതിനും എസ്രാ ബി.സി. 458 മുതൽ ഉദ്യമിച്ചു. ഈ ഉദ്ദേശ്യങ്ങൾക്ക് അനുരൂപമായി ദിനവൃത്താന്തങ്ങൾക്കു നാലു ഭാഗങ്ങളുണ്ട്: 1. കുടുംബപാരമ്പര്യം തെളിയിക്കുന്നതിനുള്ള വംശാവലികൾ: (1ദിന, 1:9); 2. ദാവീദിന്റെ രാജ്യം ഒരു മാതൃകാ ദൈവാധിപത്യ രാജ്യം: (1ദിന, 10-29അ); 3. ദൈവാലയം, ആരാധന എന്നിവയ്ക്കു പ്രാധാന്യം നല്കിക്കൊണ്ട് ശലോമോന്റെ മഹത്വവർണ്ണന: (2ദിന, 1-9); 4. ഭക്തന്മാരായ രാജാക്കന്മാരുടെ വിജയങ്ങൾക്കും, മതപരമായ പരിഷ്ക്കരണങ്ങൾക്കും കൂടുതൽ ഊന്നൽ നല്കിക്കൊണ്ടുള്ള യെഹൂദയുടെ ചരിത്രം: (10-36അ).
ആകരഗ്രന്ഥങ്ങൾ: ദിനവൃത്താന്ത പുസ്തകങ്ങളും എസ്രായും ഏക കർത്തൃകമാണ്. അവയുടെ രചനയ്ക്ക് വിവിധ രേഖകൾ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ഉല്പത്തി, ശമുവേൽ, രാജാക്കന്മാർ എന്നീ പുസ്തകങ്ങൾ ദിനവൃത്താന്തത്തെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. ദാവീദ് രാജാവിന്റെ ചരിത്രരചനയ്ക്കു ദർശകനായ ശമൂവേലിന്റെയും നാഥാൻ പ്രവാചകൻറയും ദർശകനായ ഗാദിന്റെയും പുസ്തകങ്ങൾ പ്രയോജനപ്പെടുത്തി. (1ദിന, 29:29). ശലോമോന്റെ ചരിത്രചനയ്ക്ക് സഹായകമായിരുന്ന ഗ്രന്ഥങ്ങൾ നാഥാൻ പ്രവാചകന്റെ പുസ്തകവും ശീലോന്യനായ അഹീയാവിന്റെ പ്രവചനവും ഇദ്ദോ ദർശകൻ്റെ ദർശനങ്ങളുമാണ്. (2ദിന, 9:29). അബീയാ രാജാവിന്റെ വൃത്താന്തങ്ങളും അവന്റെ വാക്കുകളും നടപ്പും ഇദ്ദോ പ്രവാചകന്റെ ചരിത്രപുസ്തകത്തിൽ നിന്നുള്ളതാണ്. (2ദിന, 13:22). രെഹബെയാമിന്റെ വൃത്താന്തങ്ങൾ ശെമയ്യാ പ്രവാചകൻറയും ഇദ്ദോ ദർശകൻറയും വൃത്താന്തങ്ങളിൽ വംശാവലിയായി രേഖപ്പെടുത്തിയിട്ടുണ്ട്. (2ദിന, 12:15). ഉസ്സീയാവിന്റെയും ഹിസ്ക്കീയാവിന്റെയും വൃത്താന്തങ്ങൾ യെശയ്യാ പ്രവാചകന്റെ ദർശനത്തിലുണ്ട്. (2ദിന, 26:22; 32:32). യെഹൂദയിലെയും യിസ്രായേലിലെയും രാജാക്കന്മാരുടെ പുസ്തകം (2ദിന, 25:26; 27:7; 32:32; 33;18), ദർശകന്മാരുടെ വൃത്താന്തം (2ദിന, 33:19) തുടങ്ങിയ ഗ്രന്ഥങ്ങളും ദിനവൃത്താന്ത രചനയ്ക്കു പ്രയോജനപ്പെട്ടു.
ഉദ്ദേശ്യം: ശൗൽ രാജാവിന്റെ മരണം മുതൽ ബാബേൽ പ്രവാസാന്ത്യം വരെയുള്ള പൌരോഹിത്യാരാധനയുടെ ചരിത്ര മാണ് ദിനവൃത്താന്ത പുസ്തകങ്ങളിൽ പ്രതിപാദിക്കുന്നത് എസ്രായുടെ പുസ്തകത്തിൽ ഈ ചരിത്രം തുടരുന്നു. ശമുവേലിലും രാജാക്കന്മാരിലും പ്രവാചക വീക്ഷണമാണ് കാണുന്നത്. അതിനു വിരുദ്ധമായി പൌരോഹിത്യ വീക്ഷണമാണ് ദിനവൃത്താന്തങ്ങളിൽ. തന്മൂലം മുൻ പറഞ്ഞ ചരിത്രപുസ്തകങ്ങളുടെ സമാന്തര വിവരണമോ അനുബന്ധമോ അല്ല ദിനവൃത്താന്തങ്ങൾ. യിസ്രായേലിന്റെ ആത്മീയ അഭിവൃദ്ധിക്ക് അനിവാര്യമായ ന്യായപ്രമാണത്തിലെ പൗരോഹിത്യ നിയമങ്ങൾ അനുസരിക്കുന്നതിനു പ്രേരകമായ ചരിത്ര സംഭവങ്ങൾക്കു മാത്രമാണു ഊന്നൽ നല്കിയിട്ടുളളത്. ശമൂവേലിലെയും രാജാക്കന്മാരിലെയും ചരിത്രം ദിനവൃത്താന്ത പുസ്തകങ്ങളിലേതുമായി താരതമ്യപ്പെടുത്തുമ്പോൾ താഴെപ്പറയുന്ന വ്യത്യാസങ്ങൾ പ്രകടമായി കാണാം. 1. ദൈവാലയത്തിന്റെ ഘടന (1ദിന, അ.22), സാക്ഷ്യപ്പെട്ടകം, ലേവ്യർ, പാട്ടുകാർ (1 ദിന, അ.13,15,16) എന്നിവയ്ക്ക് ദിനവൃത്താന്തത്തിൽ കൂടുതൽ പ്രാധാന്യം നല്കുന്നു. 2. രാജാക്കന്മാരുടെ ചില സാന്മാർഗ്ഗിക പ്രവൃത്തികളെ ദിനവൃത്താന്തങ്ങൾ ഒഴിവാക്കുന്നു. ഉദാ: 2ശമൂ, അ.9; 1രാജാ, 3:16-28). 3. ഏലീയാവ്, എലീശ തുടങ്ങിയ പ്രവാചകന്മാരുടെ വിശദമായ ജീവചരിത്രങ്ങൾ ഉപേക്ഷിച്ചു. (1രാജാ, 17-22: 28; 2രാജാ, 1-8:15). 4. ദാവീദിന്റെ രാജത്വത്തിൻറ ആരംഭം, അപമാനം (2ശമൂ, 1-4, 1-21), ശലോമോൻ്റെ പരാജയം, ശൗലിന്റെ ചരിത്രം (1ശമൂ, 8-30) വടക്കെ രാജ്യമായ യിസ്രായേൽ എന്നിവയുടെ വിശദമായ വിവരണം ഒഴിവാക്കി. ശൗലിന്റെ ചരിത്രത്തിൽ മരണം മാത്രമാണ് (1ശമൂ, 31) ദിനവൃത്താന്തങ്ങൾ ആഖ്യാനം ചെയ്യുന്നത്. ബി.സി. 450-ലെ വ്യാമോഹിതരായ യിസ്രായേൽ ജനം പാപവും പരാജയവും വേണ്ടുവോളം മനസ്സിലാക്കിക്കഴിഞ്ഞു. അവർക്കിനി ആവശ്യമായിരിക്കുന്നത് പ്രാത്സാഹജനകമായ പുർവ്വകാലങ്ങളിലെ ദൈവദത്തമായ വിജയങ്ങളാണ്. യെഹൂദയ്ക്ക് ദൈവം നല്കിയ അനുഗ്രഹങ്ങളെ ഓർപ്പിച്ചുകൊണ്ട് അനുഗ്രഹത്തിനും അഭിവൃദ്ധിക്കും നിദാനം ന്യായപ്രമാണാനുസരണം മാത്രമാണെന്നു വെളിപ്പെടുത്തുകയാണ് ഗ്രന്ഥത്തിൻറ പ്രധാന ലക്ഷ്യം.
പ്രധാന വാക്യങ്ങൾ: 1. “അനന്തരം യിസ്രായേലെല്ലാം ഹെബ്രോനിൽ ദാവീദിന്റെ അടുക്കൽ ഒന്നിച്ചുകൂടി പറഞ്ഞതു: ഞങ്ങൾ നിന്റെ അസ്ഥിയും മാംസവും അല്ലോ. മുമ്പെ ശൌൽ രാജാവായിരുന്ന കാലത്തും നീയായിരുന്നു നായകനായി യിസ്രായേലിനെ നടത്തിയതു: നീ എന്റെ ജനമായ യിസ്രായേലിനെ മേയ്ക്കയും എന്റെ ജനമായ യിസ്രായേലിന്നു പ്രഭുവായിരിക്കയും ചെയ്യുമെന്നു നിന്റെ ദൈവമായ യഹോവ നിന്നോടു അരുളിച്ചെയ്തിട്ടുമുണ്ടു.” 1ദിനവൃത്താന്തം 11:1.
2. “ദാവീദ് ഗാദിനോടുഞാന്‍ വലിയ വിഷമത്തിലായിരിക്കുന്നു; ഞാന്‍ ഇപ്പോള്‍ യഹോവയുടെ കയ്യില്‍ തന്നേ വീഴട്ടെ; അവന്റെ കരുണ ഏറ്റവും വലിയതല്ലോ; മനുഷ്യന്റെ കയ്യില്‍ ഞാന്‍ വീഴരുതേ എന്നു പറഞ്ഞു.” 1ദിനവൃത്താന്തം 21:13.
3. “യഹോവേ, മഹത്വവും ശക്തിയും തേജസ്സും യശസ്സും മഹിമയും നിനക്കുള്ളതു സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ളതൊക്കെയും നിനക്കുള്ളതല്ലോ. യഹോവേ, രാജത്വം നിനക്കുള്ളതാകുന്നു; നീ സകലത്തിന്നും മീതെ തലവനായിരിക്കുന്നു.” 1ദിനവൃത്താന്തം 29:11.
വംശാവലി, ആദാം മുതൽ ദാവീദ് വരെ1:1—9:44 ആദാം മുതൽ യാക്കോബിന്റെ പുത്രന്മാർ വരെ 1:1—1:54 യാക്കോബിന്റെ 12 പുത്രന്മാര്‍ 2:1-2 യെഹൂദായുടെ പിൻതലമുറ 2:3—4:21 യബ്ബേസിന്റെ പ്രാര്‍ത്ഥന 4:9-10 ശിമയോന്റെ കുടുംബം, പുത്രന്മാര്‍ 4:24-43 രൂബേൻ, ഗാദ്, മനശ്ശെ, പിൻതലമുറ 5:1-26 ലേവിയുടെ വംശാവലി 6:1-80 യിസ്സാഖര്‍, ബെന്യാമീൻ, നഫ്താലി, മനശ്ശെ, എഫ്രയീം, ആശേർ ഇവരുടെ വംശാവലി7:1-40 ബെന്യാമീൻ മുതൽ ശൗൽ വരെ, ശൗലിന്റെ പുത്രന്മാർ 8:1-40 ബാബിലോൺ പ്രവാസകാലത്തിന് ശേഷം യെരൂശലേമിൽ താമസിച്ചിരുന്ന യെഹൂദന്മാര്‍ 9:1-34 ശൗലിന്റെ വംശാവലി 9:35-44 ശൗലിന്റെ മരണം 10:1-14 ദാവീദ്, രാജാവാകുന്നു 11:1-3 ദാവീദ് യെരുശലേം കീഴടക്കുന്നു 11:4-9 ദാവീദിന്റെ സേനാവീരന്മാര്‍ 11:10-47 മരുഭൂമിയിൽ ദാവീദിനോടൊപ്പം ചേർന്ന ആളുകൾ 12:1-22 ഹെബ്രോനിൽ എത്തിച്ചേര്‍ന്നവര്‍ 12:23-40 ദാവീദ് ദൈവത്തിന്റെ പെട്ടകം തിരികെ കൊണ്ടുവരാൻ ശ്രമിക്കുന്നു, ഉസ്സായുടെ മരണം 13:1-14 ദാവീദ് യെരുശലേമിൽ 14:1-7 ദാവീദ് ഫെലിസ്ത്യരെ പരാജയപ്പെടുത്തുന്നു 14:8-17 ദാവീദ് പെട്ടകം യെരുശലേമിൽ കൊണ്ടുവരുന്നു 15:1—16:6 ദാവീദിന്റെ സ്തോത്രപ്രാര്‍ത്ഥന 16:7-36 ദാവീദുമായുള്ള ദൈവത്തിന്റെ ഉടമ്പടി 17:1-15 ദാവീദിന്റെ പ്രാര്‍ത്ഥന 17:16-27 ദാവീദ് രാജ്യങ്ങൾ കീഴടക്കുന്നു 18—20 ദാവീദിന്റെ പാപം, ജനസംഖ്യാ നിര്‍ണ്ണയം 21:1-8 ദാവീദിന്റെ പാപത്തിന്റെ അനന്തരഫലങ്ങൾ 21:8-17 ദൈവദൂതന്റെ വാൾ തടയുന്നത് 21:18-30 ദേവാലയ നിര്‍മ്മാണം-പദ്ധതി 22:2-19 ലേവ്യകുടുംബാംഗങ്ങൾ, അവരുടെ ശുശ്രൂഷ 23:1-32 പുരോഹിതന്മാരുടെ വിഭജനം 24:1-19 ദേവാലയത്തിലെ ആരാധന ഗായകസംഘം 25:1-31 ദേവാലയത്തിലെ വാതിൽകാവൽക്കാര്‍ 26:1-19 വിവിധ ഉദ്യോഗസ്ഥര്‍ 26:20-32 സൈന്യവും അതിന്റെ ഉദ്യോഗസ്ഥരും27:1-15 വിവിധ ഉദ്യോഗസ്ഥർ27:16-34 ദേവാലയത്തിന്റെ പ്ലാനും പദ്ധതിയും 28:1-21 ദേവാലയം പണിക്ക് വേണ്ടിയുള്ള ദാനങ്ങൾ 29:1-9 ദാവീദിന്റെ പ്രാര്‍ത്ഥന 29:10-19 ശലോമോനെ രാജാവായി വാഴിക്കുന്നു 29:21-25 ദാവീദിന്റെ മരണം 29:26-30
പഴയനിയമത്തിലെ പന്ത്രണ്ടാമത്തെ പുസ്തകം. രാജാക്കന്മാരുടെ കാലാനുക്രമമായുള്ള രണ്ടു വംശാവലികളെ തമ്മിൽ കൂട്ടിയിണച്ചിരിക്കുകയാണ്. പത്തു ഗോത്രങ്ങളടങ്ങുന്ന യിസ്രായേൽ, ചിലയിടങ്ങളിൽ വടക്കേരാജ്യം എന്നാണ് അറിയപ്പെടുന്നത്. കാരണം അവരുടെ ഭൂപ്രദേശം യെരുശലേമിന്റെ വടക്കു ഭാഗത്തായാണ് സ്ഥിതി ചെയ്യുന്നത്. ആദ്യത്തെ രാജാവായ യൊരോബയാം മുതൽ അസീരിയൻ അടിമത്തവും നാശവും വരെയുള്ള കാലമത്രയും അവർ യഹോവയുടെ മുമ്പാകെ നിരന്തരം വിഗ്രഹാരാധികളും അനുസരണം കെട്ടവരുമായിരുന്നു. യെരുശലേം കേന്ദ്രമാക്കിയിരുന്ന, തെക്കേരാജ്യം എന്നറിയപ്പെട്ടിരുന്ന യഹൂദ, യഹോവയോടു തീർത്തും വിശ്വസ്തരായിരുന്നില്ല എങ്കിലും, വിശ്വസ്തത പുലർത്തിയിരുന്ന ഒരു ന്യൂനപക്ഷത്തിൽ അനുസരണത്തിന്റെ ഒരു ബാഹ്യ പ്രകടനം എങ്കിലും അവർ കാഴ്ചവച്ചിരുന്നു. അക്കാലത്തെ ഏറ്റവും പ്രതാപമാർന്ന സമയം ശലോമോന്റെ ഭരണകാലഘട്ടമായിരുന്നു. ദൈവാലയത്തിന്റെ പണിയും അതിന്റെ പ്രതിഷ്ഠയും മറ്റേതു കാലത്തെക്കാളും ശ്രദ്ധയാകർഷിക്കുന്നതായിരുന്നു എന്നത് ദൈവത്തിന്റെ ദൃഷ്ടിയിലെ അതിന്റെ പ്രധാന്യത്തെയാണ് സൂചിപ്പിക്കുന്നത്. ന്യായവിധിയോടും മരണത്തോടും കൂടി അവസാനിക്കുന്ന ശലോമോന്റെ ഭരണം ദൈവീക സൗഭാഗ്യങ്ങളും പ്രശസ്തിയും ദുർവിനിയോഗം ചെയ്യുകയും ദൈവീക വാക്കുകൾ ധിക്കരിക്കുകയും ചെയ്താൽ എന്തു സംഭവിക്കും എന്നതിന്റെ ഗൗരവമേറിയ ഒരു മുന്നറിയിപ്പാണ്. നിരന്തരമായുള്ള അനുസരണക്കേടിനാൽ ദൈവകൃപയ്ക്കായുള്ള എല്ലാ അഭ്യർത്ഥനകളും തള്ളപ്പെടുമ്പോൾ മാത്രമാണ് ദൈവം ആദ്യം വടക്കേരാജ്യത്തെയും തെക്കേ രാജ്യത്തെയും നശിപ്പിക്കുന്നത്.
പ്രധാന വാക്യങ്ങൾ: 1. “എങ്കിലും യഹോവ തന്റെ ദാസനായ ദാവീദിനോടു അവന്നും അവന്റെ മക്കൾക്കും എന്നേക്കും ഒരു ദീപം നല്കും എന്നു വാഗ്ദാനം ചെയ്തിരുന്നതുകൊണ്ടു അവന്റെ നിമിത്തം യെഹൂദയെ നശിപ്പിപ്പാൻ തനിക്കു മനസ്സായില്ല.” 2രാജാക്കന്മാർ 8:19.
2. “യിസ്രായേൽമക്കൾ തങ്ങളെ മിസ്രയീംരാജാവായ ഫറവോന്റെ കൈക്കീഴിൽനിന്നു വിടുവിച്ചു മിസ്രയീംദേശത്തുനിന്നു പുറപ്പെടടുവിച്ചു കൊണ്ടുവന്ന തങ്ങളുടെ ദൈവമായ യഹോവയോടു പാപം ചെയ്തു അന്യദൈവങ്ങളെ ഭജിക്കയും യഹോവ യിസ്രായേൽമക്കളുടെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞിരുന്ന ജാതികളുടെ ചട്ടങ്ങളെയും അവയെ നടപ്പാക്കിയ യിസ്രായേൽരാജാക്കന്മാരുടെ ചട്ടങ്ങളെയും അനുസരിച്ചുനടക്കയും ചെയ്തതുകൊണ്ടു ഇങ്ങനെ സംഭവിച്ചു.” 2രാജാക്കന്മാർ 17:7,8.
3. “അവൻ യഹോവെക്കു പ്രസാദമായുള്ളതു ചെയ്തു; തന്റെ പിതാവായ ദാവീദിന്റെ വഴിയിലൊക്കെയും വലത്തോട്ടും ഇടത്തോട്ടും മാറാതെ നടന്നു.” 2രാജാക്കന്മാർ 22:2.
4. “പ്രവാചകന്മാരായ തന്റെ ദാസന്മാർമുഖാന്തരം യഹോവ അരുളിച്ചെയ്തിരുന്ന വചനപ്രകാരം അവൻ അവരെ യെഹൂദയെ നശിപ്പിക്കത്തക്കവണ്ണം അതിന്റെ നേരെ അയച്ചു.” 2രാജാക്കന്മാർ 24:2.
ഉള്ളടക്കം: A. വിഭക്തരാജ്യം (രാജാക്കന്മാരുടെ ഒന്നാം പുസ്തകത്തിന്റെ തുടർച്ച): അ.1-17.
I. യിസ്രായേൽ രാജാവായ അഹസ്യാവും, എലിയാവിന്റെ ശുശ്രൂഷയും: 1:1-18.
II. ഏലിയാവിന്റെ എടുക്കപ്പെടൽ: 2:1-12.
III. എലീശായുടെ ശുശ്രൂഷയുടെ ആരംഭം: 2:12-25.
IV. യിസ്രായേൽ രാജാവായ യെഹോരാം (യോരാം): 3:1-27.
V. എലീശായുടെ അത്ഭുത ശുശ്രൂഷകൾ: 4:1-8:15.
1. അത്ഭുതകരമായി എണ്ണ വർദ്ധിപ്പിക്കുന്നു: 4:1-7.
2. ശൂനേംകാരത്തിക്കു ചെയ്ത നന്മ: 8:17.
3. ശൂനേംകാരത്തിയുടെ മകനെ ഉയർപ്പിക്കുന്നു: 4:18-37.
പഴയനിയമത്തിലെ പതിനൊന്നാമത്തെ പുസ്തകമാണ് 1രാജാക്കന്മാർ. എബ്രായ കാനോനിൽ മുൻപ്രവാചകന്മാരുടെ ഗണത്തിൽപ്പെട്ട പുസ്തകമാണ് രാജാക്കന്മാർ ഒന്നും രണ്ടും. രാജാക്കന്മാരുടെ രണ്ടു പുസ്തകങ്ങളും ചേർന്നു ഒറ്റപ്പുസ്തകമാണ് എബായയിൽ. എബായ പാഠത്തിലെ ആദ്യപദമായ വ്ഹമ്മെലക് (രാജാവും)-ൽ നിന്നുമാണ് പുസ്തകത്തിനു ഈ പേർ ലഭിച്ചത്. സെപ്റ്റ്വജിന്റാണ് രണ്ടു പുസ്തകങ്ങളായി ഇതിനെ തിരിച്ചത്. എബ്രായയിൽ ഒരു വലിയ ചുരുളിൽ പുസ്തകം മുഴുവൻ എഴുതാവുന്നതാണ്; എന്നാൽ ഗ്രീക്കിൽ രണ്ടു ചുരുളുകൾ വേണ്ടി വന്നു. അതിനാലാണ് സെപ്റ്റജിന്റ് രാജാക്കന്മാരുടെ പുസ്തകത്തെ രണ്ടായി തിരിച്ചത്. ശമുവേൽ ഒന്നും രണ്ടും, രാജാക്കന്മാർ ഒന്നും രണ്ടും എന്നീ നാലു പുസ്തകങ്ങളെയും ഒരു തുടർച്ചയായ ചരിത്രമായി പരിഗണിച്ചാണ് ഗ്രീക്ക്, ലത്തീൻ ബൈബിളുകൾ രാജാക്കന്മാർ ഒന്നും, രണ്ടും, മൂന്നും, നാലും എന്നിങ്ങനെ നാമകരണം ചെയ്തത്. രാജാക്കന്മാരുടെ പുസ്തകത്തിന്റെ വിഭജനം കൃത്രിമമായി തോന്നുന്നു. യിസ്രായേൽ രാജാവായ അഹസ്യാവിന്റെ വാഴ്ചയുടെ വർണ്ണനയുടെ തുടക്കത്തോടു കൂടിയാണ് ഒന്നു രാജാക്കന്മാർ അവസാനിക്കുന്നത്. ഈ വർണ്ണന അവസാനിക്കുന്നതു രണ്ടു രാജാക്കന്മാർ ഒന്നാം അദ്ധ്യായത്തിലും. ഏലീയാപ്രവാചകന്റെ ശുശ്രൂഷയുടെ സിംഹഭാഗവും, എലീശയുടെ അഭിഷേകവും 1രാജാക്കന്മാർ ഉൾക്കൊള്ളുന്നു. എന്നാൽ ഏലീയാ പ്രവാചകന്റെ ശുശ്രൂഷയുടെ ഉജ്ജ്വലമായ അന്ത്യവും എലീശയുടെ ശുശ്രൂഷയുടെ പൂർണ്ണമായ വിവരണവും II രാജാക്കന്മാരിലാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
ഗ്രന്ഥകർത്താവും കാലവും: രാജാക്കന്മാർ എഴുതിയത് യിരെമ്യാ പ്രവാചകനാണെന്നു ബാബാബത്രയിൽ (Baba Batra) പറഞ്ഞിട്ടുണ്ട്. ഇത് ശരിയായിരിക്കണമെന്ന് നിർബന്ധമില്ല. ഇതിന്റെ അജ്ഞാത കർത്താവ് യിരെമ്യാവിന്റെ സമകാലികനും, യിരെമ്യാവിനെപ്പോലെ ഒരു പ്രവാചകനും ആയിരുന്നു എന്നതിൽ സംശയമില്ല. എബായ കാനോനിൽ രണ്ടാം വിഭാഗമായ പ്രവാചകന്മാരിൽ (നെവീം) ആണ് രാജാക്കന്മാരുടെ പുസ്തകം ഉൾപ്പെടുത്തിയിട്ടുള്ളത്. യിസ്രായേല്യ ചരിത്രകാരന്മാരിലധികം പേരും പ്രവാചക പദവി ഉളളവരായിരുന്നു. രാജാക്കന്മാരുടെ പുസ്തകത്തിൽ ഒടുവിൽ രേഖപ്പെടുത്തിയിട്ടുള്ള ചരിത്രസംഭവം ബാബിലോണിലെ കാരാഗൃഹത്തിൽ നിന്നുള്ള യെഹോയാഖീന്റെ വിടുതലാണ്. (2രാജാ, 25:27-30). അത് അദ്ദേഹത്തിന്റെ ബന്ധനത്തിന്റെ മുപ്പത്തേഴാം വർഷവും യെരുശലേം പിടിക്കപ്പെട്ടതിനു 25 വർഷ ശേഷവും – അതായതു ബി.സി. 562-ൽ ആണ്. യെഹോയാഖീന്റെ മരണം വരെയുള്ള കാര്യങ്ങൾ പറഞ്ഞിട്ടുള്ളതു കൊണ്ട്, അതിനു ശേഷമാകണം പുസ്തകം പൂർത്തിയായത്. ഈ വസ്തുതകൾ കണക്കിലെടുത്തുകൊണ്ട് ബി.സി. 550-നോടടുപ്പിച്ചു രാജാക്കന്മാർ ഇന്നത്തെ രൂപത്തിൽ എഴുതപ്പെട്ടു എന്നു പറയാം.
മൂലരേഖകൾ: തന്റെ കാലത്തുണ്ടായ സംഭവങ്ങൾ നേരിട്ടു മനസ്സിലാക്കിയും, പൂർവ്വചരിത്രം മറ്റു രേഖകളെ അധിഷ്ഠാനമാക്കിയും ആണ് അജ്ഞാത്ര ഗ്രന്ഥകാരൻ രാജാക്കന്മാർ രചിച്ചത്. മൂന്നു പൂർവ്വരേഖകളെക്കുറിച്ചു എഴുത്തുകാരൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ശലോമോൻ രാജാവിന്റെ ഭരണത്തിന്റെ വിശദമായ ആഖ്യാനത്തിനു സഹായകമായിരുന്നത് ‘ശലോമോന്റെ വൃത്താന്തപുസ്തകം’ ആണ്. (1രാജാ, 11:41). ഈ പുസ്തകത്തിന്റെ വ്യാപ്തിയും സ്വഭാവവും നിശ്ചയിക്കുവാൻ സാദ്ധ്യമല്ല. എന്നാൽ ശലോമോന്റെ ഭരണത്തിന്റെ വെറും അപഗ്രഥനാത്മക ഔദ്യോഗിക രേഖയല്ല, മറിച്ച് അവയിൽ അധിഷ്ഠിതമായ ഒരു ചരിത്രമാണ് രാജാക്കന്മാരുടെ പുസ്തകം. വിഭക്ത സാമാജ്യത്തിന്റെ അനന്തര ചരിത്രത്തിന് മറ്റു രണ്ടു രേഖകൾ ലഭ്യമാണ്. അവ ‘യിസായേൽ രാജാക്കന്മാരുടെ വൃത്താന്ത പുസ്തകവും’ (1രാജാ, 14:19), ‘യെഹൂദാ രാജാക്കന്മാരുടെ വൃത്താന്തപുസ്തകവും’ (1രാജാ, 14:29 ) ആണ്. ഇവയിൽ ആദ്യത്തേത് 17 പ്രാവശ്യവും രണ്ടാമത്തേത് 15 പ്രാവശ്യവും പരാമർശിക്കപ്പെടുന്നു. ഈ രണ്ടു പുസ്തകങ്ങളും വെറും ഔദ്യോഗിക വൃത്താന്തങ്ങളല്ല; മറിച്ച് അവയെ അധിഷ്ഠാനമാക്കി എഴുതിയ ജനകീയ ചരിത്രങ്ങൾ ആണ്. യേഹൂവിന്റെ കീഴിൽ നടന്ന വിപ്ലവം (2രാജാ, 9-10), യെഹൂദയിലെ അഥല്യാരാജ്ഞിയുടെ പതനം (2രാജാ, 11) എന്നിവപോലുള്ള അനേകം ആഖ്യാനങ്ങൾ അവയിലുണ്ട്. ഈ മൂന്നുരേഖകൾ കൂടാതെ മറ്റു രേഖകളും തീർച്ചയായും ഉണ്ടായിരുന്നിരിക്കണം.
പ്രതിപാദനരീതി: ആധുനിക ചരിത്രകാരൻ ലഭ്യമായ ആധാരരേഖകളെ നല്ലവണ്ണം പരിശോധിച്ചശേഷം സ്വതന്ത്രമായും മൗലികമായും ചരിത്രം രചിക്കുന്നു. എന്നാൽ രാജാക്കന്മാരുടെ എഴുത്തുകാരനാകട്ടെ ലിഖിതരേഖകളിലെ ഭാഗങ്ങളെ ശ്രദ്ധാപൂർവ്വം തിരഞ്ഞെടുത്താണ് ചരിത്രത്തിനു രൂപം നല്കിയത്. എന്നിരിക്കിലും ഇത് വെറുമൊരു സമ്പാദനം മാതമല്ല. ആനുകാലിക ചരിത്രം അദ്ദേഹം തന്നെയാണു എഴുതിയത്. വിഭക്ത സാമ്രാജ്യത്തിന്റെ കാലഘട്ടം വിവരിക്കുന്നതിൽ എഴുത്തുകാരൻ പ്രത്യേക വൈദഗ്ദ്ധ്യം കാണിക്കുന്നുണ്ട്. രണ്ടു രാജ്യങ്ങളുടെയും സമാന്തരചരിത്രം വ്യക്തമാക്കുന്നു. യെഹൂദയിലെ സമകാലീന ചരിത്രത്തിലേക്കു തിരിയുന്നതിനു മുമ്പു യിസ്രായേലിലെ യൊരോബെയാമിന്റെ മരണം വരെയുള്ള സംഭവങ്ങൾ രേഖപ്പെടുത്തുന്നു. തുടർന്നു യെഹൂദയുടെ ചരിത്രം ആസയുടെ മരണംവരെ വിവരിക്കുന്നു. യൊരോബെയാമിന്റെ വാഴ്ച അവസാനിക്കുന്നതിനു മുമ്പാണ് ആസ രാജ്യഭാരം ഏറ്റത്. ഇതേ മാതൃകയിൽ തന്നെയാണ് യിസ്രായേലിന്റെയും യെഹൂദയുടെയും ചരിത്രവിവരണം പുരോഗമിക്കുന്നത്. എലീശാ പ്രവാചകനെക്കുറിച്ചുള്ള കഥകൾ, അസാധാരണമായ താൽപര്യത്തോടെയാണു വർണ്ണിക്കുന്നത്. (2രാജാ, 3:1-8-15)
മതപരമായ വീക്ഷണം: രാജാക്കന്മാരുടെ വാഴ്ചയുടെ പ്രാധാന്യം കണക്കാക്കുന്നത് അവരുടെ രാഷ്ട്രീയ നേട്ടങ്ങളുടെ അടിസ്ഥാനത്തിലല്ല, മറിച്ചു അവരുടെ മതപരമായ നിലപാടിന്റെ അടിസ്ഥാനത്തിലാണ്. നെബാത്തിന്റെ മകനായ യൊരോബെയാമിനെ പിന്തുടർന്നതിനാൽ വടക്കെ രാജ്യത്തിലെ രാജാക്കന്മാരെല്ലാം നിന്ദാപാത്രമായി. (1രാജാ, 12:25-33). യൊരോബെയാം യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ചു. വടക്കെ രാജ്യത്തിന്റെ ചരിത്രം ഉപസംഹരിക്കുമ്പോൾ അതിന്റെ പതനത്തിനുള്ള ധാർമ്മികമായ കാരണങ്ങളാണു് അവതരിപ്പിക്കുന്നത്. (2രാജാ, 17:7-23). മതപരമായ നിലപാടനുസരിച്ച് യെഹൂദാരാജാക്കന്മാരെ രണ്ടായി തിരിക്കുന്നു. യിസ്രായേൽ രാജാക്കന്മാരുടെ വഴിയിൽ നടന്നതിനാലും യഹോവയുടെ മുമ്പിൽ ദുഷ്ടത പ്രവർത്തിച്ചതിനാലും പല രാജാക്കന്മാരും നിന്ദാപാത്രങ്ങളായി. (യെഹോരാമും, അഹസ്യാവും: 2രാജാ, 8:16-27; ആഹാസ്, രാജാ, 16:1-20; മനശ്ശെയും ആമോനും: 2രാജ, 21:1-26). മറ്റു രാജാക്കന്മാർ യഹോവയുടെ പ്രസാദം ലളിച്ചവരാണ്. നിരുപാധികമായ പുകഴ്ച അർഹിക്കുന്ന രണ്ടു രാജാക്കന്മാരാണ് ഹിസ്കീയാവും യോശീയാവും. ഇവർ പൂജാഗിരികളെ നീക്കി, ആരാധന യെരുശലേം ദൈവാലയത്തിൽ മാത്രമായി ഒതുക്കി. (2രാജാ, 18:3,4; 22:2; 23:5-8).
ഉദ്ദേശ്യം: സമഗ്രമായ ഒരു ചരിത്രം നൽകുക എന്നതല്ല തന്റെ ഉദ്ദേശ്യമെന്നു എഴുത്തുകാരൻ വ്യക്തമാക്കുന്നു. തന്റെ ജനത്തിന്റെ ചരിത്രത്തെക്കുറിച്ചുള്ള ദൈവത്തിന്റെ വീക്ഷണം എന്താണെന്നു വ്യക്തമാക്കുകയാണ് ഈ ഗ്രന്ഥത്തിൽ. യിസ്രായേൽ ഒരു ദൈവാധിപത്യ രാഷ്ട്രമാണ്. ഈ പരമമായ ലക്ഷ്യത്തിനു വിധേയമാണ് മറ്റുള്ളതെല്ലാം. ക്രമപ്രവൃദ്ധമായ ദൈവികനിർണ്ണയത്തിനു പ്രകാശനം നൽകാത്ത സംഭവങ്ങളുടെ നേർക്കു എഴുത്തുകാരൻ മൗനമവലംബിക്കുന്നു. ഒരു മതേതര ചരിത്രകാരന്റെ ദൃഷ്ടിയിൽ ഉത്തരരാജ്യത്തിലെ രാജാക്കന്മാരിൽ പ്രമുഖനാണ് ഒമ്രി. എന്നാൽ ഒമ്രിയുടെ ചരിത്രം ബൈബിളിൽ വെറും ആറുവാക്യങ്ങളിൽ ഒതുക്കിയിരിക്കുകയാണ്. (1രാജാ, 16:23-28). ശമര്യയിൽ തലസ്ഥാനം സ്ഥാപിക്കാതിരുന്നെങ്കിൽ ഒമ്രി അവഗണിക്കപ്പെട്ടു പോയേനേ. യെഹൂദാ രാജാവായ ഹിസ്കീയാവിന്റെ ചരിത്രത്തിനു പൂർണ്ണമായ മൂന്നദ്ധ്യായങ്ങളാണ് വിനിയോഗിച്ചിട്ടുള്ളത്. (2രാജാ, 18-20). എന്നാൽ ഉത്തരരാജ്യമായ യിസ്രായേലിന്റെ സുവർണ്ണ കാലമായി കണക്കാക്കപ്പെടുന്ന യൊരോബെയാം രണ്ടോമന്റെ ചരിത്രം വെറും ഏഴു വാക്യങ്ങളിൽ സംഗ്രഹിച്ചു. (2രാജാ, 14:23-29). ഏലീയാവിന്റെയും എലീശയുടെയും ചുരുങ്ങിയ ശുശ്രൂഷാകാലം വളരെ വിശദമായി വിവരിച്ചിട്ടുണ്ട്. പുസ്തകത്തിന്റെ ഏതാണ്ട് മൂന്നിലൊന്നു ഭാഗം അതു നിറഞ്ഞു നില്ക്കുന്നു.
പ്രധാന വാക്യങ്ങൾ: 1. “നിന്റെ മകനായ ശലോമോൻ എന്റെ അനന്തരവനായി വാണു എനിക്കു പകരം എന്റെ സിംഹാസനത്തിൽ ഇരിക്കും എന്നു ഞാൻ നിന്നോടു യിസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തിൽ സത്യംചെയ്തതുപോലെ തന്നേ ഞാൻ ഇന്നു നിവർത്തിക്കും എന്നു സത്യംചെയ്തു പറഞ്ഞു.” 1രാജാക്കന്മാർ 1:30.
2. “ദൈവം അവനോടു അരുളിച്ചെയ്തതു എന്തെന്നാൽ: നീ ദീർഘായുസ്സോ സമ്പത്തോ ശത്രുസംഹാരമോ ഒന്നും അപേക്ഷിക്കാതെ ന്യായപാലനത്തിന്നുള്ള വിവേകം എന്ന ഈ കാര്യം മാത്രം അപേക്ഷിച്ചതുകൊണ്ടു ഞാൻ നിന്റെ അപേക്ഷപ്രകാരം ചെയ്തിരിക്കുന്നു; ജ്ഞാനവും വിവേകമുള്ളോരു ഹൃദയം ഞാൻ നിനക്കു തന്നിരിക്കുന്നു; നിനക്കു സമനായവൻ നിനക്കു മുമ്പു ഉണ്ടായിട്ടില്ല; നിനക്കു സമനായവൻ നിന്റെശേഷം ഉണ്ടാകയും ഇല്ല. ഇതിന്നുപുറമെ, നീ അപേക്ഷിക്കാത്തതായ സമ്പത്തും മഹത്വവും കൂടെ ഞാൻ നിനക്കു തന്നിരിക്കുന്നു; നിന്റെ ആയുഷ്കാലത്തൊക്കെയും രാജാക്കന്മാരിൽ ഒരുത്തനും നിനക്കു സമനാകയില്ല.” 1രാജാക്കന്മാർ 3:11-13.
3. “യഹോവ അവനോടു അരുളിച്ചെയ്തതെന്തെന്നാൽ: നീ എന്റെ മുമ്പാകെ കഴിച്ചിരിക്കുന്ന നിന്റെ പ്രാർത്ഥനയും യാചനയും ഞാൻ കേട്ടു; നീ പണിതിരിക്കുന്ന ഈ ആലയത്തെ എന്റെ നാമം അതിൽ എന്നേക്കും സ്ഥാപിപ്പാൻ തക്കവണ്ണം ഞാൻ വിശുദ്ധീകരിച്ചിരിക്കുന്നു; എന്റെ കണ്ണും ഹൃദയവും എല്ലായ്പോഴും അവിടെ ഇരിക്കും.” 1രാജാക്കന്മാർ 9:3.
4. “എന്നാൽ ഗിലെയാദിലെ തിശ്ബിയിൽനിന്നുള്ള തിശ്ബ്യനായ ഏലീയാവു അഹാബിനോടു: ഞാൻ സേവിച്ചുനില്ക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവയാണ, ഞാൻ പറഞ്ഞല്ലാതെ ഈയാണ്ടുകളിൽ മഞ്ഞും മഴയും ഉണ്ടാകയില്ല എന്നു പറഞ്ഞു.” 1രാജാക്കന്മാർ 17:1.
5. “എന്നാൽ ബാലിന്നു മടങ്ങാത്ത മുഴങ്കാലും അവനെ ചുംബനം ചെയ്യാത്ത വായുമുള്ളവരായി ആകെ ഏഴായിരംപേരെ ഞാൻ യിസ്രായേലിൽ ശേഷിപ്പിച്ചിരിക്കുന്നു.” 1രാജാക്കന്മാർ 19:18.
ഉള്ളടക്കം: A. ദാവീദിന്റെ അന്ത്യനാളുകൾ: 1:1-11.
I. സിംഹാസനം പിടിച്ചെടുക്കാനുള്ള അദോനിയാവിന്റെ ശ്രമം: 1:1-38.
II. ഗീഹോനിൽ വെച്ചുള്ള ശലോമോന്റെ അഭിഷേകം: 1:39-53.
Ill. ശലോമോനോടുള്ള ദാവീദിന്റെ അന്ത്യനിർദ്ദേശം: 2:1-11.
B. ശലോമോൻ രാജാവിന്റെ സുവർണ്ണ ഭരണം: 2:12-11:43.
I. ശലോമോൻ വൈരികളെ നിർമ്മാർജ്ജനം ചെയ്യുന്നു: 2:12:46.
II. ശലോമോന്റെ ജ്ഞാനം: അ.3.
III. ശലോമോന്റെ ഭരണാധികാരികൾ: 4:1-19.
IV. ശലോമോൻ തന്റെ സകലവിധ പ്രതാപത്തിലും: 4:20-34.
V. ശലോമോന്റെ ആലയം: അ.5-7.
1. ഹീരാം രാജാവുമായുള്ള ശലോമോന്റെ കരാർ: അ.5.
2. ആലയത്തെ സംബന്ധിച്ചുള്ള വിസ്തൃത വിവരണവും, അതിന്റെ നിർമ്മാണവും: അ.6.
3. മറ്റു സൗധങ്ങളുടെ നിർമ്മാണം: 7:1-12.
4. ആലയത്തിന്റെ സജ്ജീകരണങ്ങൾ: 7:13-51.
VI. ആലയത്തിലെ പ്രതിഷ്ഠ: അ.8.
VII. ശലോമോന്റെ പ്രശസ്തി: അ.9-10.
1. ദൈവീക ഉടമ്പടി: 9:1-9.
2. ഹീരാം രാജാവിനുള്ള സമ്മാനങ്ങൾ: 9:10-14.
3. ശലോമോന്റെ വിധേയത്വവും ത്യാഗങ്ങളും: 9:15-25.
4. ശലോമോന്റെ കപ്പൽപട: 9:26-28.
5. ശേബാരാജ്ഞിയുടെ സന്ദർശനം: 10:1-13.
6. അവന്റെ സമ്പത്ത്: 10:14-29.
VIII. ശലോമോന്റെ മതഭ്രംശവും മരണവും: അ.11.
C. രാജ്യ വിഭജനം: അ.12-22.
I. യഹൂദാരാജാവായ രെഹബെയാം 12:1-24.
II. യിസ്രായേൽ രാജാവായ യൊരൊബയാം: 12:25-14:20.
1. യൊരൊബെയാമിന്റെ തെറ്റായ ഭക്തികേന്ദ്രങ്ങൾ: 12:25-33.
2. യൊരൊബെയാമും ദൈവപുരുഷനും: 13:1-32.
3. യൊരൊബെയാമിന്റെ കപട പൗരോഹിത്യം: 13:33,34.
4. യൊരൊബയാമിന്റെ മകന്റെ മരണം: 14:1-20.
III. യഹൂദാരാജാവായ രെഹബെയാം: തുടർച്ച; 14:21-31.
IV. യഹൂദാരാജാവായ അബീയാം: 15:1-8.
V. യഹൂദാരാജാവായ ആസാ: 15:9-24.
VI. യിസ്രായേൽ രാജാവായ നാദാബ്: 15:25-27.
VII. യിസ്രായേൽ രാജാവായ ബെയെശാ: 15:28-16:7.
VIII. യിസ്രായേൽ രാജാവായ ഏലാ: 16:8-10.
IX. യിസ്രായേൽ രാജാവായ സിമ്രി: 16:11-20.
X. യിസ്രായേൽ രാജാവായ തിബ്നി:16:21,22.
XI. യിസ്രായേൽ രാജാവായ ഒമ്രി: 16:23-28.
XII. യിസ്രായേൽ രാജാവായ ആഹാബും പ്രവാചകനായ ഏലിയാവും: 16:29-22:40.
പഴയനിയമത്തിലെ പത്താമത്തെ പുസ്തകം. ഈ പുസ്തകത്തിലെ ശ്രദ്ധേയനായ വ്യക്തി ദാവീദ് രാജാവാണ്. വെളിച്ചത്തിൽ നടക്കുമ്പോൾ, രാജാവായ മശീഹായുടെ ഉജ്ജ്വലമായ ഒരു പ്രതിരൂപമാണ് താൻ. വിശ്വാസജീവിതത്തിൽ അനുയാത്ര ചെയ്ത വിജയങ്ങളും സംഘട്ടനങ്ങളുമാണ് ഈ പുസ്തകത്തിന്റെ ആദ്യഭാഗത്ത് രേഖപ്പെടുത്തിയിരിക്കുന്നത്. വിശ്വാസ മാർഗ്ഗത്തിൽ നിന്നും സമൃദ്ധി തന്നെ പാപത്തിലേക്കു നയിക്കുകയും അങ്ങനെ സ്വന്ത മോഹങ്ങൾക്കായി വാതിൽ തുറന്നുകൊടുക്കുകയും ചെയ്തപ്പോൾ താൻ അനുഭവിച്ച പരാജയങ്ങൾ രണ്ടാം ഭാഗത്ത് വിവരിച്ചിരിക്കുന്നു.
പ്രധാന വാക്യങ്ങൾ: 1. “ഞാൻ അവന്നു പിതാവും അവൻ എനിക്കു പുത്രനും ആയിരിക്കും; അവൻ കുറ്റം ചെയ്താൽ ഞാൻ അവനെ മനുഷ്യരുടെ വടികൊണ്ടും മനുഷ്യപുത്രന്മാരുടെ അടികൊണ്ടും ശിക്ഷിക്കും.” 2ശമൂവേൽ 7:14.
2. “നിന്റെ ഗൃഹവും നിന്റെ രാജത്വവും എന്റെ മുമ്പാകെ എന്നേക്കും സ്ഥിരമായിരിക്കും; നിന്റെ സിംഹാസനവും എന്നേക്കും ഉറെച്ചിരിക്കും.” 2ശമൂവേൽ 7:16.
3. “ദാവീദ് നാഥാനോടു: ഞാൻ യഹോവയോടു പാപം ചെയ്തിരിക്കുന്നു എന്നു പറഞ്ഞു. അതിന്നു നാഥാൻ ദാവീദിനോടു: യഹോവ നിന്റെ പാപം മോചിച്ചിരിക്കുന്നു; നീ മരിക്കയില്ല.” 2ശമൂവേൽ 12:13.
4. “യഹോവ എന്റെ ശൈലവും എൻ കോട്ടയും എന്റെ രക്ഷകനും ആകുന്നു. എന്റെ പാറയായ ദൈവം; അവനിൽ ഞാൻ ആശ്രയിക്കും; എന്റെ പരിചയും എന്റെ രക്ഷയായ കൊമ്പും എന്റെ ഗോപുരവും എന്റെ സങ്കേതവും തന്നേ. എന്റെ രക്ഷിതാവേ, നീ എന്നെ സാഹസത്തിൽനിന്നു രക്ഷിക്കുന്നു. സ്തുത്യനായ യഹോവയെ ഞാൻ വിളിച്ചപേക്ഷിക്കും; എന്റെ ശത്രുക്കളിൽനിന്നു താൻ എന്നെ രക്ഷിക്കും.” 2ശമൂവേൽ 22:2-4.
പഴയനിയമത്തിലെ ഒൻപതാമത്തെ പുസ്തകം. എബ്രായകാനോനിൽ മുൻപ്രവാചകന്മാരുടെ ഗണത്തിൽ മൂന്നാമത്തെ പുസ്തകം. എബ്രായയിൽ ശമൂവേൽ ഒന്നും രണ്ടും പുസ്തകങ്ങൾ ഒറ്റപ്പുസ്തകമായിരുന്നു. ഗ്രീക്കു സെപ്റ്റജിന്റാണാ അതിനെ രണ്ടായി പിരിച്ചത്. സെപ്റ്റ്വജിന്റിൽ ശമൂവേലിന്റെ രണ്ടു പുസ്തകങ്ങളും രാജാക്കന്മാരുടെ രണ്ടു പുസ്തകങ്ങളും ചേർന്ന് രാജ്യങ്ങളുടെ പുസ്തകങ്ങൾ I-IV ആണ്. ലത്തീൻ വുൾഗാത്തയിൽ അവ രാജാക്കന്മാരുടെ പുസ്തകങ്ങൾ I-IV. എബ്രായ കൈയെഴുത്തുപ്രതികളിൽ ഉണ്ടായിരുന്ന ശമൂവേൽ എന്ന ശീർഷകമാണ് ഇംഗ്ലീഷ് മലയാളം ഭാഷാന്തരങ്ങളിൽ സ്വീകരിച്ചിരിക്കുന്നത്. ഈ പേരിന്റെ സാംഗത്യം ഒന്നു മാത്രമാണാ; ആദ്യഭാഗത്തു പ്രധാന കഥാപാത്രം ശമൂവേലാണ്; അനന്തരഭാഗത്തു വിവരിക്കപ്പെടുന്ന മറ്റു രണ്ടു പ്രധാന കഥാപാത്രങ്ങളായ ശൗലിനെയും ദാവീദിനെയും അഭിഷേകം ചെയ്തത് ശമൂവേലാണ്.
കർത്താവും കാലവും: ശമൂവേലിന്റെ കർതൃത്വത്തിന് ഉപോദ്ബലകങ്ങളായ ആഭ്യന്തരബാഹ്യതെളിവുകൾ വിരളമാണ്. യെഹൂദ പാരമ്പര്യം അനുസരിച്ചു ശമൂവേൽ പ്രവാചകനാണു് ഗ്രന്ഥകർത്താവ്. ‘സ്വന്തം പേരിലുള്ള പുസ്തകവും ന്യായാധിപന്മാരുടെ പുസ്തകവും രുത്തും ശമുവേൽ എഴുതി.’ (ബാബാബ്രത 14B). ശമുവേലിന്റെ മരണം 1ശമൂവേൽ 25:1-ൽ പറയുന്നു. 1ശമൂവേൽ 25-31 അദ്ധ്യായങ്ങളിലെയും 2ശമൂവേലിലെയും സംഭവങ്ങൾ ശമൂവേലിന്റെ മരണശേഷം സംഭവിച്ചവയാണ്. സിക്ലാഗ് ഇന്നുവരെയും യെഹൂദാ രാജാക്കന്മാർക്ക് ഉള്ളതായിരിക്കുന്നു’ (1ശമൂ 27:6) എന്ന പ്രസ്താവന രാജ്യവിഭജനത്തിനു ശേഷമാണ് ഗ്രന്ഥരചന എന്നതിനു തെളിവായി ചിലർ ചൂണ്ടിക്കാണിക്കുന്നു. ദാവീദിന്റെ മരണത്തെക്കുറിച്ച് ശമുവേലിന്റെ പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടില്ല; അതുകൊണ്ട് പ്രസ്തുത സംഭവത്തിനുമുമ്പ് ഗ്രന്ഥരചന നടന്നിരിക്കണം. ശമുവേലും ഒരെഴുത്തുകാരൻ ആയിരുന്നുവെന്ന് ഈ പുസ്തകത്തിൽ കാണാം. (1ശമൂ, 10:25; 1ദിന, 29:29). ശമുവേൽ, നാഥാൻ, ഗാദ് എന്നിവർ എഴുതി എന്നതാണ് പൊതുധാരണ. “എന്നാൽ ദാവീദ് രാജാവിന്റെ ആദ്യന്തവൃത്താന്തങ്ങളും അവന്റെ രാജ്യഭാരം ഒക്കെയും അവന്റെ പരാക്രമ പ്രവൃത്തികളും അവനും യിസ്രായേലിനും അന്യദേശങ്ങളിലെ സകലരാജ്യങ്ങൾക്കും ഭവിച്ച കാലഗതികളും ദർശകനായ ശമുവേലിന്റെ വൃത്താന്തത്തിലും നാഥാൻ പ്രവാചകന്റെ പുസ്തകത്തിലും ദർശകനായ ഗാദിന്റെ വൃത്താന്തത്തിലും എഴുതിയിരിക്കുന്നുവല്ലോ.” (1ദിന, 29:29,30). ലിബറൽ ചിന്തകരുടെ പക്ഷത്തിൽ കുറഞ്ഞത് രണ്ടു രേഖകളുടെ (Jയും Bയും) സങ്കലനമാണ് ശമുവേലിന്റെ പുസ്തകങ്ങൾ. ശൗലിന്റെയും ദാവീദിന്റെയും വൃത്താന്തങ്ങൾ ശലോമോന്റെ കാലത്തും ശമൂവേലിനെ സംബന്ധിച്ചുള്ളവ എട്ടാം നൂറ്റാണ്ടിലും രൂപപ്പെട്ടു എന്നും അവയുടെ ഏകീകരണം ഒരു നൂറ്റാണ്ടിനു ശേഷം സംഭവിച്ചു എന്നും അവർ സിദ്ധാന്തിക്കുന്നു. ശമുവേലിന്റെ പുസ്തകത്തിന്റെ ഏകത്വത്തിനു താഴെപ്പറയുന്ന തെളിവുകളുണ്ട്. 1. പുസ്തകത്തിന്റെ സംവിധാനം ക്രമീകൃതവും സുഘടിതവുമാണ്. 2. പുസ്തകങ്ങളുടെ ഭാഗങ്ങൾക്ക് പരസ്പരബന്ധമുണ്ട് 3. ഭാഷയുടെ ഐകരൂപ്യം. ശമൂവേലിന്റെ ജനനം മുതൽ ശൗൽ രാജാവിന്റെ മരണം വരെയുള്ള ചരിത്രം 1ശമുവേലിലുണ്ട്. 2ശമുവേലിൽ പ്രധാനമായും ആഖ്യാനം ചെയ്യുന്നത് ദാവീദിന്റെ ഭരണമാണ്. 100 വർഷത്തെ ചരിത്രം രണ്ടു പുസ്തകങ്ങളും ഉൾക്കൊള്ളുന്നു.
ഉദ്ദേശ്യം: പഴയനിയമ ചരിത്രം വിശ്വാസികൾക്കു ബുദ്ധ്യുപദേശത്തിനും പ്രബോധനത്തിനും പ്രോത്സാഹനത്തിനും വേണ്ടിയാണ് നല്കപ്പെട്ടിരിക്കുന്നത്. (റോമ, 15:4; 1കൊരി, 10:11). യിസ്രായേലിൽ രാജവാഴ്ചയുടെ വ്യവസ്ഥാപനം വ്യക്തമാക്കുകയാണ് ഈ പുസ്തകങ്ങളുടെ പ്രധാന ഉദ്ദേശ്യം. ന്യായാധിപന്മാരിൽ നിന്നും രാജാക്കന്മാരിലേക്കു ഭരണം കൈമാറുന്നതു വിവരിക്കുന്നു. ന്യായാധിപനും പ്രവാചകനുമായിരുന്ന ശമൂവേലാണ് യിസ്രായേലിലെ ആദ്യത്തെ രണ്ടു രാജാക്കന്മാരെ അഭിഷേകം ചെയ്തത്. എന്നാൽ ദാവീദ് രാജാവാകുന്നതിനു മുമ്പു ശമുവേൽ മരിച്ചു. പ്രവാചക ശുശ്രൂഷയുടെയും രാജ വാഴ്ചയുടെയും ആരംഭം ഈ പുസ്തകങ്ങളിലുണ്ട്.
പ്രധാന വാക്യങ്ങൾ: 1. “യഹോവയെപ്പോലെ പരിശുദ്ധൻ ഇല്ല; നീ അല്ലാതെ ഒരുത്തനുമില്ലല്ലോ; നമ്മുടെ ദൈവത്തെപ്പോലെ ഒരു പാറയും ഇല്ല.” 1ശമൂവേൽ 2:2.
2. “ഞങ്ങളെ ഭരിക്കേണ്ടതിന്നു രാജാവിനെ തരേണമെന്നു അവർ പറഞ്ഞ കാര്യം ശമൂവേലിന്നു അനിഷ്ടമായി. ശമൂവേൽ യഹോവയോടു പ്രാർത്ഥിച്ചു. യഹോവ ശമൂവേലിനോടു അരുളിച്ചെയ്തതെന്തെന്നാൽ: ജനം നിന്നോടു പറയുന്ന സകലത്തിലും അവരുടെ അപേക്ഷ കേൾക്ക; അവർ നിന്നെയല്ല, ഞാൻ അവരെ ഭരിക്കാതവണ്ണം എന്നെയാകുന്നു ത്യജിച്ചിരിക്കുന്നതു.” 1ശമൂവേൽ 8:6,7.
3. “ശമൂവേൽ ശൌലിനോടു പറഞ്ഞതു: നീ ചെയ്തതു ഭോഷത്വം; നിന്റെ ദൈവമായ യഹോവ നിന്നോടു കല്പിച്ച കല്പന നീ പ്രമാണിച്ചില്ല; യഹോവ യിസ്രായേലിന്മേൽ നിന്റെ രാജത്വം എന്നേക്കുമായി സ്ഥിരമാക്കുമായിരുന്നു. ഇപ്പോഴോ നിന്റെ രാജത്വം നിലനിൽക്കയില്ല; യഹോവ നിന്നോടു കല്പിച്ചതിനെ നീ പ്രമാണിക്കായ്കകൊണ്ടു തനിക്കു ബോധിച്ച ഒരു പുരുഷനെ യഹോവ അന്വേഷിച്ചിട്ടുണ്ടു; അവനെ യഹോവ തന്റെ ജനത്തിന്നു പ്രഭുവായി നിയമിച്ചിരിക്കുന്നു.” ശമൂവേൽ-1 13:13,14.
4. “ശമൂവേൽ പറഞ്ഞതു: യഹോവയുടെ കല്പന അനുസരിക്കുന്നതുപോലെ ഹോമയാഗങ്ങളും ഹനനയാഗങ്ങളും യഹോവെക്കു പ്രസാദമാകുമോ? ഇതാ, അനുസരിക്കുന്നതു യാഗത്തെക്കാളും ശ്രദ്ധിക്കുന്നതു മുട്ടാടുകളുടെ മേദസ്സിനെക്കാളും നല്ലതു.” 1ശമൂവേൽ 15:22.
ഉള്ളടക്കം: I. ശമുവേൽ-പ്രവാചകനും ന്യായാധിപനും: 17അ.
പഴയനിയമത്തിലെ എട്ടാമത്തെ പുസ്തകം. സ്ത്രീകളുടെ പേരിൽ ബൈബിളിൽ അറിയപ്പെടുന്ന രണ്ടു പുസ്തകങ്ങളാണ് രൂത്തും എസ്ഥേറും. എബ്രായ കാനോനിൽ മൂന്നാം വിഭാഗമായ ചുരുളുകളിലെ (മെഗില്ലോത്ത്) രണ്ടാമത്തെ പുസ്തകമാണിത്. രൂത്തിന്റെ പശ്ചാത്തലം വയൽ ആയതുകൊണ്ടു യെഹൂദന്മാർ കൊയ്ത്തുത്സവമായ പെന്തെകൊസ്തിൽ ഇതു വായിച്ചു വന്നു. ന്യായാധിപന്മാർക്കു ശേഷമാണു ‘രുത്തി’ന്റെ സ്ഥാനം. ജൊസീഫസ് ഇതിനെ ന്യായാധിപന്മാരുടെ അനുബന്ധമായി കണക്കാക്കി.
ഗ്രന്ഥകർത്താവും കാലവും: രുത്തിന്റെ ചരിത്രപശ്ചാത്തലം ന്യായാധിപന്മാരുടെ കാലമാണ്. (രൂത്ത്, 1:1). ഗ്രന്ഥകർത്താവിനെ സംബന്ധിക്കുന്ന ഒരു സൂചനയും പുസ്തകത്തിലില്ല. ശമൂവേലിന്റെ പുസ്തകവും ന്യായാധിപന്മാരും രുത്തും എഴുതിയത് ശമൂവേൽ പ്രവാചകനാണെന്നു ബാബാബ്രതയിൽ പറഞ്ഞിട്ടുണ്ട്. അതു ശരിയായിരിക്കാനിടയില്ല. പുസ്തകത്തിന്റെ ഒടുവിലുള്ള വംശാവലിയിൽ നിന്നും ദാവീദ് അക്കാലത്തു പ്രസിദ്ധനായി തീർന്നുവെന്നു കാണാം. അതിനാൽ ശമൂവേൽ ഇതെഴുതുവാൻ സാദ്ധ്യതയില്ല. പ്രവാസാനന്തരമാണ് രൂത്ത് എഴുതപ്പെട്ടതെന്ന വാദം സർവ്വാദൃതമല്ല. പ്രവാസത്തിനു മുമ്പുള്ള കാലമാണു പൊതുവെ അംഗീകരിക്കപ്പെട്ടിരിക്കുന്നത്. പുരാതന കീഴ്വഴക്കങ്ങളെ വിശദമാക്കുന്നതിൽ നിന്നും ഇതു വ്യക്തമാണ്. (4:1-12). ഇതിന്റെ പൗരാണിക ശൈലിയും ഭാഷയും വിജാതീയ വിവാഹങ്ങളോടുള്ള മനോഭാവവും ഒരു പൂർവ്വകാലത്തെ കാണിക്കുന്നു. ആവർത്തന പുസ്തകത്തിലെ നിയമം അനുസരിച്ച് (23:3) ഒരു മോവാബ്യന് സഭയിൽ പ്രവേശിക്കുവാൻ പാടില്ല. ദാവീദിന്റെ വംശാവലിയും (4:18-22) പൂർവ്വകാല ആചാരങ്ങളുടെ വിശദീകരണവും ഈ പുസ്തകത്തിലെ മറ്റു ഭാഗങ്ങളെക്കാൾ അർവ്വാചീനമാണെന്നു വാദിക്കുന്നവരുമുണ്ട്.
ഉദ്ദേശ്യം: ഈ പുസ്തകത്തിന്റെ ഉദ്ദേശ്യത്തെക്കുറിച്ചും വ്യത്യസ്ത നിഗമനങ്ങളുണ്ട്. ശമുവേലിന്റെ പുസ്തകത്തിൽ എബ്രായ ചരിത്രത്തിലെ ഏറ്റവും മഹാനായ രാജാവായ ദാവീദിനെ വിട്ടുകളഞ്ഞു. അതു പൂരിപ്പിക്കുവാൻ വേണ്ടിയാണ് രൂത്ത് എഴുതിയത്. വേർപാടിനു എതിരായ ഒരു രാഷ്ട്രീയ ലഘുലേഖയായി ഇതിനെ കണക്കാക്കുന്നവരുണ്ട്. അവരുടെ ദൃഷ്ടിയിൽ മിശ്രവിവാഹത്തെ കുറിച്ചുള്ള നെഹെമ്യാവിന്റെയും എസ്രായുടെയും കർക്കശമായ നിലപാടിനെ എതിർക്കുവാൻ വേണ്ടിയാണ് ഇതെഴുതിയത്. മക്കളില്ലാത്ത വിധവമാർക്കു വേണ്ടിയുള്ള മനുഷ്യത്വപൂർണ്ണമായ അപേക്ഷയായി രൂത്തിനെ കണക്കാക്കുന്നവരുണ്ട്. ബന്ധത്തിലടുത്തയാൾ വിധവയുടെ ചുമതല ഏറ്റെടുക്കേണ്ടതാണ്. എല്ലാറ്റിനെയും നിയന്ത്രിക്കുന്ന ദൈവിക പരിപാലനം വ്യക്തമാക്കുക, മതപരമായ സഹിഷ്ണുതയ്ക്കു വേണ്ടി വാദിക്കുക എന്നീ ലക്ഷ്യങ്ങളും രൂത്തിന്റെ രചനയ്ക്കു പിന്നിൽ കാണുന്നവരുണ്ട്.
പ്രധാന വാക്യങ്ങൾ: 1. “അതിന്നു രൂത്ത്: നിന്നെ വിട്ടുപിരിവാനും നിന്റെ കൂടെ വരാതെ മടങ്ങിപ്പോകുവാനും എന്നോടു പറയരുതേ; നീ പോകുന്നേടത്തു ഞാനും പോരും; നീ പാർക്കുന്നേടത്തു ഞാനും പാർക്കും; നിന്റെ ജനം എന്റെ ജനം, നിന്റെ ദൈവം എന്റെ ദൈവം.” രൂത്ത് 1:16.
2. “ഞാൻ നിന്റെ ദാസിയായ രൂത്ത്; നിന്റെ പുതപ്പു അടിയന്റെ മേൽ ഇടേണമേ; നീ വീണ്ടെടുപ്പുകാരനല്ലോ എന്നു അവൾ പറഞ്ഞു.” രൂത്ത് 3:9.
3. “അവളുടെ അയൽക്കാരത്തികൾ: നൊവൊമിക്കു ഒരു മകൻ ജനിച്ചു എന്നു പറഞ്ഞു അവന്നു ഓബേദ് എന്നു പേർ വിളിച്ചു; ദാവീദിന്റെ അപ്പനായ യിശ്ശായിയുടെ അപ്പൻ ഇവൻ തന്നേ.” രൂത്ത് 4:17.
6. ഓബേദ് വരെ പുറകോട്ട് എത്തിനിൽക്കുന്ന ദാവീദിന്റെ രാജകീയ വംശപാരമ്പര്യം: 4:13-22.
പൂർണ്ണവിഷയം
ഒരു യെഹൂദാ കുടുംബത്തിന്റെ ദുരന്തം 1:1-5 നൊവൊമിയേയും നൊവൊമിയുടെ ദൈവത്തെയും രൂത്ത് തെരഞ്ഞെടുക്കുന്നു 1:6-18 നൊവൊമിയും രൂത്തും ബേത്ലേഹെം പട്ടണത്തിൽ എത്തിച്ചേരുന്നു 1:19-22 ബോവസിന്റെ വയലിൽ രൂത്ത് കാലാപെറുക്കുന്നു 2:1-23 രൂത്തിനു വേണ്ടി ഒരു വിശ്രാമസ്ഥലം നൊവൊമി അന്വേഷിക്കുന്നു 3:1-6 ചാര്‍ച്ചക്കാരനായ വീണ്ടെടുപ്പുകാരൻ-ബോവസ് 3:7-18 നഷ്ടപ്പെട്ട നൊവൊമിയുടെ സ്വത്ത് ബോവസ് വിലയ്ക്കു വാങ്ങി രൂത്തിനെ വിവാഹം ചെയ്യുന്നു 4:1-13 ദാവീദ് രാജാവിന്റെ പിതാമഹിയായ രൂത്ത് 4:13-21
പഴയനിയമത്തിലെ ഏഴാമത്തെ പുസ്തകം. യോശുവയ്ക്കുശേഷം ശമൂവേൽ പ്രവാചകന്റെ കാലംവരെ യിസായേലിനെ ഭരിച്ചിരുന്നവരുടെ ഔദ്യോഗിക നാമമാണ് പുസ്തകത്തിനു നല്കിയിട്ടുള്ളത്. “എന്നാൽ യഹോവ ന്യായാധിപന്മാരെ എഴുന്നേല്പിച്ചു; അവർ കവർച്ചക്കാരുടെ കയ്യിൽനിന്നു അവരെ രക്ഷിച്ച.” (ന്യായാ, 2:16). ഉദ്ദേശം മൂന്നു നൂറ്റാണ്ടുകളുടെ ചരിത്രം ഈ പുസ്തകം ഉൾക്കൊള്ളുന്നു.
കാലവും കർത്തൃത്വവും: J (യാഹ്വിസ്റ്റിക്) E (എലോഹിസ്റ്റിക്) എന്ന രണ്ടു സ്രോതസ്സുകളിൽ നിന്നെടുത്ത പഴയവീരകഥകളുടെ സമാഹാരമാണ് ഈ പുസ്തകം എന്നു വിമർശകർ അഭിപ്രായപ്പെടുന്നു. ഈ രണ്ടു രേഖകളും ബി.സി. ഏഴാം നൂററാണ്ടിന്റെ ഉത്തരപാദത്തിലാണ് ഒരുമിച്ചു ചേർത്തത്. അപ്പോൾ നടത്തിയ ചില ചില്ലറ കൂട്ടിചേർക്കലുകളാണ് ചെറിയ ന്യായാധിപന്മാർ തുടങ്ങിയവ. ബി.സി. 200 വരെ ഈ പുസ്തകത്തിന് ഇന്നത്തെ രൂപം ലഭിച്ചിരുന്നില്ല എന്ന വാദഗതിയും ഉണ്ട്.
പുസ്തകത്തിന്റെ ആന്തരിക തെളിവുകളും പാരമ്പര്യവും സൂചിപ്പിക്കുന്നതനുസരിച്ച് രാജവാഴ്ചയുടെ തുടക്കത്തിൽ ബി.സി. 1020-നടുപ്പിച്ചായിരിക്കണം ഇത് എഴുതപ്പെട്ടത്. ഇതിന്റെ സമ്പാദകഗ്രന്ഥകാരൻ ശമൂവേൽ പ്രവാചകനാണ്. അതിന് ഉപോദ്ബലകങ്ങളായ തെളിവുകൾ ഇവയാണ്: 1. ഗ്രന്ഥകാരൻ ഏറിയകൂറും ഒരു സമ്പാദകനാണ്. പലനൂറ്റാണ്ടുകളിലെ ചരിത്രമാണിതിലുള്ളത്. ദെബോരയുടെ വീണ്ടെടുപ്പിന്റെ ഗദ്യവിവരണവും (അ.4), ദെബോരയുടെ പാട്ടും (അ.5), തിരഞ്ഞെടുത്തു. ഗിദെയോന്റെയും ശിംശോന്റെയും കഥകൾക്കു പ്രാധാന്യം നല്കി. സാന്മാർഗ്ഗിക മൂല്യമാണ് അതിന് അടിസ്ഥാനം. 2. ഏകകർത്തൃത്വത്തിന്റെ ഐക്യം ഈ പുസ്തകത്തിലുണ്ട്. സംവിധാനത്തിൽ ആവർത്തന പുസ്തകത്തിന്റെ ഛായ ഇതിൽ കാണാം. ന്യായപ്രമാണം അനുസരിക്കുന്നതിന് കനാനിൽ അനുഗ്രഹങ്ങളും ന്യായപ്രമാണം ലംഘിക്കുന്നതിനു ശിക്ഷയും ആവർത്തനത്തിൽ വെളിപ്പെടുത്തിയിട്ടുണ്ട്. (ആവ, 28:1-68). 3. ഈ പുസ്തകം ശൗലിന്റെ കാലയളവിൽ ഉള്ളതാണ്. “ബെന്യാമീൻ മക്കൾ യെരൂശലേമിൽ പാർത്തിരുന്ന യെബൂസ്യരെ നീക്കിക്കളഞ്ഞില്ല; യെബൂസ്യർ ഇന്നുവരെ ബെന്യാമീൻ മക്കളോടുകൂടെ യെരുശലേമിൽ പാർത്തു വരുന്നു.” (ന്യായാ, 1:21). തന്റെ വാഴ്ചയുടെ ഏഴാമാണ്ടിൽ ദാവീദ് സീയോൻ ആക്രമിച്ചു കീഴടക്കി. (2ശമൂ, 5:6-8). ഒരിക്കലും ദാവീദ് സീയോൻ കീഴടക്കിയശേഷം ഈ പ്രസ്താവന എഴുതുകയില്ല. അക്കാലത്ത് യിസ്രായേലിൽ രാജാവില്ലായിരുന്നു. ഓരോരുത്തൻ ബോധിച്ചതു പോലെ നടന്നു. (ന്യായാ, 17:6; 18:1; 19:1; 21:25). ഇതു രാജഭരണത്തിന്റെ തുടക്കത്തെ കാണിക്കുകയാണ്. 4. എബ്രായ പാരമ്പര്യമനുസരിച്ച് ശമുവേലാണ് എഴുത്തുകാരൻ. ശമുവേലിന്റെ പുസ്തകവും ന്യായാധിപന്മാരുടെ പുസ്തകവും, രൂത്തും ശമുവേൽ പ്രവാചകൻ എഴുതി എന്നു തല്മൂദ് (ബാബാബ്രത) പറയുന്നു.
ഉദ്ദേശ്യം: 1. യോശുവയുടെ മരണത്തിനും രാജവാഴ്ചയുടെ ആരംഭത്തിനും ഇടയ്ക്കുള്ള ചരിത്രപരമായ വിടവു നികത്തുക. 2. തങ്ങളുടെ മതപാരമ്പര്യത്തെ അവഗണിച്ചു ചുറ്റുമുള്ള വിജാതീയ മതങ്ങളോടു പൊരുത്തപ്പെട്ട ഒരു ജനതയുടെ ധാർമ്മികവും രാഷ്ട്രീയവുമായ അധ:പതനം വെളിപ്പെടുത്തുക. 3. ഒരു രാജാവിൽ നിക്ഷിപ്തമായ ഒരു ശക്തമായ കേന്ദ്രഭരണവും അതിലൂടെ ഐക്യവും നേതൃത്വവും നേടാനുള്ള ജനത്തിന്റെ വാഞ്ഛ വെളിപ്പെടുത്തുക. യഹോവയിൽനിന്ന് അകലുന്നതുകൊണ്ടുളള ഫലം അടിമത്തവും ശിക്ഷയുമാണെന്ന് ന്യായാധിപന്മാരുടെ പുസ്തകം വെളിപ്പെടുത്തുന്നു. ദൈവത്തിങ്കലേക്കു തിരിയുമ്പോൾ മാത്രമാണ് ജനം യഥാസ്ഥാനപ്പെടുക. തന്റെ ദൈവാധിപത്യജനത്തെ രക്ഷിക്കുവാൻ വേണ്ടി ദൈവം എഴുന്നേല്പിച്ച ആത്മപുർണ്ണരായ നായകൻമാരാണ് ന്യായാധിപന്മാർ. ന്യായാധിപന്മാർ രണ്ടു പ്രധാന കാര്യങ്ങൾ ചെയ്തു. 1. അവർ ശത്രുക്കളുടെ പീഡനത്തിൽനിന്നും ജനത്തെ മോചിപ്പിച്ചു. 2. യഹോവയുടെ നാമത്തിൽ അവർ ജനത്ത ഭരിച്ചു.
പ്രധാന വാക്യങ്ങൾ: 1. “എന്നാൽ യഹോവ ന്യായാധിപന്മാരെ എഴുന്നേല്പിച്ചു; അവർ കവർച്ചക്കാരുടെ കയ്യിൽ നിന്നു അവരെ രക്ഷിച്ചു. അവരോ തങ്ങളുടെ ന്യായാധിപന്മാരെയും അനുസരിക്കാതെ അന്യദൈവങ്ങളോടു പരസംഗംചെയ്തു അവയെ നമസ്കരിച്ചു, തങ്ങളുടെ പിതാക്കന്മാർ നടന്ന വഴിയിൽനിന്നു വേഗം മാറിക്കളഞ്ഞു; അവർ യഹോവയുടെ കല്പനകൾ അനുസരിച്ചു നടന്നതുപോലെ നടന്നതുമില്ല. യഹോവ അവർക്കു ന്യായാധിപന്മാരെ എഴുന്നേല്പിക്കുമ്പോൾ യഹോവ അതതു ന്യായധിപനോടു കൂടെയിരുന്നു അവന്റെ കാലത്തൊക്കെയും അവരെ ശത്രുക്കളുടെ കയ്യിൽനിന്നു രക്ഷിക്കും; തങ്ങളെ ഉപദ്രവിച്ചു പീഡിപ്പിക്കുന്നവരുടെ നിമിത്തം ഉള്ള അവരുടെ നിലിവിളിയിങ്കൽ യഹോവെക്കു മനസ്സിലിവു തോന്നും.” ന്യായാധിപന്മാർ 2:16-18.
2. “യിസ്രായേൽമക്കൾ യഹോവയോടു: ഞങ്ങൾ പാപം ചെയ്തിരിക്കുന്നു; നിന്റെ ഇഷ്ടംപോലെയൊക്കെയും ഞങ്ങളോടു ചെയ്തുകൊൾക; ഇന്നു മാത്രം ഞങ്ങളെ വിടുവിക്കേണമേ എന്നു പറഞ്ഞു.” ന്യായാധിപന്മാർ 10:15.
3. “ആ കാലത്തു യിസ്രായേലിൽ രാജാവില്ലായിരുന്നു; ഓരോരുത്തൻ തനിക്കു ബോധിച്ചതുപോലെ നടന്നു.” ന്യായാധിപന്മാർ 21:25.
വിഷയരേഖ: I. മുഖവുര: കാലഘട്ടത്തിന്റെ പ്രത്യേകത: 1:1-2:5.
a. രാഷ്ട്രീയ സ്ഥിതിഗതികൾ: 1:36.
b. മതപരമായ സ്ഥിതിഗതികൾ: 2:15.
II. ന്യായാധിപന്മാരുടെ കാലം: 2:6-16:31.
a. അക്കാലത്തെ മതനിലവാരം: 2:6-3:6.
b. ന്യായാധിപന്മാർ:
1. ഒത്നീയേൽ: 3:7-11.
2. ഏഹൂദ്: 3:12-30.
3. ശംഗർ: 3:31.
4. ദെബോരയും, ബാരാക്കും: 4:5-31.
5. ഗിദെയോനും, അബീമേലെക്കും: 6:1-9:57.
6. തോലാ: 10:1,2.
7. യായീർ: 10:3-5.
8. യിഫ്താഹ്: 10:6-12:7.
9. ഇബ്സാൻ: 12:8-10.
10. ഏലോൻ: 12:11,12.
11. അബ്ദോൻ: 12:13-15.
12. ശിംശോൻ: 13:1-16:31.
III . രണ്ടനുബന്ധങ്ങൾ: 17:1-21:25.
a. മീഖായാവിന്റെയും ദാന്യരുടെയും വിഗ്രഹാരാധന: 17:1-18:31.
b. ഗിബെയയിലെ കുറ്റവും അതിന്റെ ശിക്ഷയും: 19:1-21:25.