1തിമൊഥെയൊസ്

തിമൊഥെയൊസിന് എഴുതിയ ഒന്നാം ലേഖനം (Book of 1 Timothy)

പുതിയനിയമ കാനോനിലെ പതിനഞ്ചാമത്തെ പുസ്തകവും, ഇടയലേഖനങ്ങളിൽ ഒന്നാമത്തേതും. അപ്പൊസ്തലനായ പൗലൊസ് വ്യക്തികളെ അഭിസംബോധന ചെയ്ത് എഴുതിയ മുന്നു ലേഖനങ്ങളുണ്ട്: തിമൊഥെയൊസിനു രണ്ടും തീത്തൊസിന് ഒന്നും. ഇവർ പൗലൊസിന്റെ സന്തത സഹചാരികളും സഹപ്രവർത്തകരും ആയിരുന്നു. പല മിഷണറി യാത്രകളിലും ഇവർ പൗലൊസിനെ അനുഗമിച്ചു. പൌലൊസ് തന്റെ ജീവിതാന്ത്യത്തിൽ സഭാപരിപാലനവും ഭരണവും സംബന്ധിച്ചുളള നിർദ്ദേശങ്ങൾ ഈ ശുശ്രൂഷകന്മാർക്കു എഴുതി. അതിനാലാണ് ഇവയെ ഇടയലേഖനങ്ങൾ എന്നു വിളിക്കുന്നത്. ഇടയലേഖനങ്ങളിൽ വെച്ചു ഇടയസ്വഭാവം ശരിയായി പ്രതിഫലിക്കുന്നത് ഈ ലേഖനത്തിലാണ്.. 

ഇടയലേഖനങ്ങൾ: പൗലൊസിന്റെ ലേഖനങ്ങളിൽ തിമൊഥയാസ് ഒന്നും രണ്ടും, തീത്തൊസ് എന്നീ മൂന്നു ലേഖനങ്ങൾ ഒരു പ്രത്യേക ഗണത്തിൽപ്പെടുന്നു. ഇവയെ ജെ.എൻ. ബെർസോട്ട് (എ.ഡി. 1703) ഇടയലേഖനങ്ങൾ എന്നു വിളിച്ചു. തുടർന്നു പോൾ ആന്റൺ (എ.ഡി. 1726) ഈ പേരിനു പ്രചാരം നല്കി. ഇടയന്റെ ജോലിയും സഭാ ശുശ്രൂഷയുടെ സ്വഭാവവുമാണ് ഈ ലേഖനങ്ങളിൽ അപ്പൊസ്തലൻ കൈകാര്യം ചെയ്യുന്നത്. ഇടയലേഖനങ്ങൾ ഉപദേഷ്ടാക്കന്മാർക്കു നിർദ്ദേശങ്ങൾ നല്കുന്നുവെങ്കിലും ലേഖനങ്ങളുടെ സ്വീകർത്താക്കളായ തിമൊഥയൊസും തീത്തൊസും ഇന്നത്തെ അർത്ഥത്തിൽ ഇടയന്മാരായിരുന്നില്ല. പ്രത്യേക ദൗത്യവുമായി പൗലൊസ് അയച്ച പ്രത്യേക ദൂതന്മാരായിരുന്നു അവർ.

ഗ്രന്ഥകർത്താവ്: ഇടയലേഖനങ്ങളുടെ കർത്താവ് പൌലൊസാണെന്ന് ആദിമകാലം മുതൽ വിശ്വാസിച്ചു പോരുന്നു.  ഇടയലേഖനങ്ങൾ പൗലൊസിന്റേത് ആണെന്ന് വ്യക്തമാക്കുന്ന ആന്തരിക തെളിവുകളും ഉണ്ട്. മറ്റു ലേഖനങ്ങളെപ്പോലെ ഈ മൂന്നു ലേഖനങ്ങളും ഒരേ വ്യക്തിയാൽ എഴുതപ്പെട്ടതാണ്. ആരെ സംബോധന ചെയ്ത് എഴുതിയതാണോ അവരിലുള്ള താത്പര്യവും തങ്ങൾക്കു ലഭിച്ച നന്മകൾ എല്ലാംതന്നെ ദൈവത്തിന്റെ പരമമായ കൃപയിലാണെന്ന സത്യവും പൗലൊസ് ചൂണ്ടിക്കാണിക്കുന്നു. ഇടയലേഖനങ്ങളുടെ എഴുത്തുകാരനും (2 തിമൊ, 1:8) സുവിശേഷത്തെക്കുറിച്ച് ലജ്ജിക്കാത്ത റോമാലേഖന കർത്താവ് തന്നെയാണ്. (റോമ, 1:16). താഴെപറയുന്ന ഭാഗങ്ങളും പരിശോധിക്കുക: (1തിമൊ 3:1-12 – റോമ, 1:29-32; 1തിമൊ, 6:17 – ഫിലേ, 10,11; 1തിമൊ, 1:17 – റോമ, 12:1; 1തിമൊ, 1:13,15 – 1കൊരി, 15:9; 1തിമൊ, 1:7 – റോമ, 11:36).

എഴുതിയകാലം: എ.ഡി. 63-നും 67-നും മദ്ധ്യേ പൌലൊസ് കാരാഗൃഹത്തിൽനിന്നും മുക്തനായി. ഈ കാലയളവിലാണ് ഇടയലേഖനങ്ങൾ മൂന്നും എഴുതിയത്. പൌലൊസിന്റെ അവസാന യെരുശലേം സന്ദർശനത്തിനു മുമ്പാണ് ഇതിന്റെ രചന. എ.ഡി. 64/65 ആയിരിക്കണം കാലം.

ഉദ്ദേശ്യം: അപ്പൊസ്തലിക കാലത്തിന്റെ അവസാനത്തോടു കൂടി പ്രാദേശിക സഭകൾ എണ്ണത്തിൽ പെരുകി അവയുടെ വിശ്വാസപ്രമാണവും അച്ചടക്കവും ശിക്ഷണവും ദൈവിക വെളിപ്പാടിന് അനുസരണമായി ക്രമപ്പെടുത്തി നൽകേണ്ട ആവശ്യം വന്നു. അതുവരെയും ഈ പ്രശ്നങ്ങളെല്ലാം കൈകാര്യം ചെയ്തിരുന്നത് അപ്പൊസ്തലന്മാർ നേരിട്ടായിരുന്നു. ഇനി എല്ലാ സന്ദർഭത്തിനും കാലത്തിനും പ്രായോഗികമായ ദൈവികനിർദ്ദേശങ്ങൾ നകേണ്ടിവന്നു. അതിനാൽ “സത്യത്തിൻറ തൂണും അടിസ്ഥാനവുമായി ജീവനുള്ള ദൈവത്തിന്റെ സഭയാകുന്ന ദൈവാലയത്തിൽ നടക്കേണ്ടത് എങ്ങനെയെന്ന് അറിയേണ്ടതിനാണ്.” ഈ ലേഖനം എഴുതിയതു. (3:15). പ്രധാനമായും നാലു ഉദ്ദേശ്യങ്ങളാണു ഈ ലേഖന രചനയ്ക്കു പിന്നിൽ. 1. സഭയെ സംബന്ധിക്കുന്ന കാര്യങ്ങൾ എങ്ങനെയാണ് ക്രമീകരിക്കേണ്ടത് എന്നു തിമൊഥെയൊസിന് പ്രബോധനം നല്കുക: (3:14,15). 2. യുവാവായ തിമൊഥെയൊസിന് എഫെസൊസിലെ സംഭവ വികാസങ്ങളെ ധൈര്യപൂർവ്വം കൈകാര്യംചെയ്യുവാൻ അപ്പൊസ്തലന്റേതായ അധികാരപത്രം നല്കുക: (1:3,4). 3. ദുരുപദേശത്തെ എതിർക്കുന്നതിന് ആവശ്യമായ പ്രോത്സാഹനം നല്കുക: (1:3-7, 18-20; 6:3-5, 20, 21). 4. ഇടയനെന്ന് നിലയിൽ തന്റെ കടമകൾ ചെയ്യുന്നതിനു തിമൊഥെയൊസിനെ ഗുണദോഷിക്കുക: (4:6-6:2). 

പ്രധാന വാക്യങ്ങൾ: 1. “ക്രിസ്തുയേശു പാപികളെ രക്ഷിപ്പാൻ ലോകത്തിൽ വന്നു എന്നുള്ളതു വിശ്വാസ്യവും എല്ലാവരും അംഗീകരിപ്പാൻ യോഗ്യവുമായ വചനം തന്നേ; ആ പാപികളിൽ ഞാൻ ഒന്നാമൻ.” 1തിമൊഥെയൊസ് 1:15.

2. “ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.” 1തിമൊഥെയൊസ് 2:5-6.

3. “സ്ത്രീ മൌനമായിരുന്നു പൂർണ്ണാനുസരണത്തോടും കൂടെ പഠിക്കട്ടെ. മൌനമായിരിപ്പാൻ അല്ലാതെ ഉപദേശിപ്പാനോ പുരുഷന്റെമേൽ അധികാരം നടത്തുവാനോ ഞാൻ സ്ത്രീയെ അനുവദിക്കുന്നില്ല.” 1തിമൊഥെയൊസ് 2:11.

4. “ഒരുവൻ അദ്ധ്യക്ഷസ്ഥാനം കാംക്ഷിക്കുന്നു എങ്കിൽ നല്ലവേല ആഗ്രഹിക്കുന്നു എന്നുള്ളതു വിശ്വാസയോഗ്യം ആകുന്നു. എന്നാൽ അദ്ധ്യക്ഷൻ നിരപവാദ്യനായി ഏകഭാര്യയുടെ ഭർത്താവും നിർമ്മദനും ജിതേന്ദ്രിയനും സുശീലനും അതിഥിപ്രിയനും ഉപദേശിപ്പാൻ സമർത്ഥനും ആയിരിക്കേണം.” 1തിമൊഥെയൊസ് 3:1,2.

5. “ശരീരാഭ്യാസം അല്പപ്രയോജനമുള്ളതത്രേ; ദൈവഭക്തിയോ ഇപ്പോഴത്തെ ജീവന്റെയും വരുവാനിരിക്കുന്നതിന്റെയും വാഗ്ദത്തമുള്ളതാകയാൽ സകലത്തിന്നും പ്രയോജനകരമാകുന്നു. ഇതു വിശ്വാസ്യവും എല്ലാവരും അംഗീകരിപ്പാൻ യോഗ്യവുമായ വചനം.” 1തിമൊഥെയൊസ് 4:8,9.

6. “മെതിക്കുന്ന കാളെക്കു മുഖക്കൊട്ട കെട്ടരുതു എന്നു തിരുവെഴുത്തു പറയുന്നു; വേലക്കാരൻ തന്റെ കൂലിക്കു യോഗ്യൻ എന്നും ഉണ്ടല്ലോ. രണ്ടു മൂന്നു സാക്ഷികൾ മുഖേനയല്ലാതെ ഒരു മൂപ്പന്റെ നേരെ അന്യായം എടുക്കരുതു.” 1തിമൊഥെയൊസ് 5:18,19.

സവിശേഷതകൾ: 1. എഫെസൊസിലെ സഭയുടെ പ്രതിനിധി എന്ന നിലയിൽ തിമൊഥെയൊസിന് നേരിട്ടെഴുതിയ ലേഖനമാണിത്. 2. ദുരുപദേശങ്ങളിൽ നിന്നും സുവിശേഷത്തെ പവിത്രമായി സൂക്ഷിക്കാൻ അദ്ധ്യക്ഷന്മാർക്കുള്ള ഉത്തരവാദിത്വത്തിന് ഏറ്റവുമധികം ഊന്നൽ നല്കുന്ന രണ്ടു ലേഖനങ്ങളാണ് തിമൊഥയാസ് ഒന്നും രണ്ടും. 3. വിഭിന്ന ലിംഗങ്ങളിലും, വ്യത്യസ്ത അപ്രായങ്ങളിലും, വിവിധ സാമുഹിക ഗണങ്ങളിലും ഉള്ളവരോടു ഇടയൻ ഇടപെടേണ്ടത് എങ്ങനെ എന്നതിന് വ്യക്തമായ മാർഗ്ഗരേഖ നല്കുന്നു. 4. സാർവ്വലൗകിക പ്രാർത്ഥന, ജഡധാരണം മുതൽ തേജസ്കരണം വരെയുള്ള ക്രിസ്തുവിന്റെ ശുശ്രൂഷയുടെ സംക്ഷിപ്തരൂപം എന്നിവ ഈ ലേഖനത്തിലുണ്ട്. (2:1-4; 3:16). ‘വിശ്വാസയോഗ്യം’ എന്ന പ്രയോഗം ഈ ലേഖനത്തിൽ ആവർത്തിക്കുന്നതു കാണാം. (1തിമൊ, 1:15; 3:1; 4:9). 

വിഷയ വിഭജനം: I. പൗലൊസും തിമൊഥെയൊസും: 1:1-20.

1. വന്ദനം: 1:1,2.

2. ദുരുപദേശ ഖണ്ഡനത്തിന്റെ ആവശ്യം: 1:3-11.

3. പൌലൊസിനു ലഭിച്ച ദൈവകരുണ: 1:12-17.

4. തിമൊഥയൊസിനുള്ള പ്രത്യേകനിയോഗം: 1:18-20.

II. ആരാധനയും അച്ചടക്കവും: 2:1-4:6. 

1. പരസ്യാരാധനയിൽ പ്രാർത്ഥന: 2:1-8. 

2. സ്ത്രീകളുടെ സ്ഥാനം: 2:9-15.

3. അദ്ധ്യക്ഷന്മാരുടെയും ശുശ്രൂഷകന്മാരുടെയും യോഗ്യത: 3:1-16.

4. ദുരുപദേശങ്ങൾക്കും വിശ്വാസത്യാഗത്തിനും എതിരെയുള്ള മുന്നറിയിപ്പ്: 4:1-5. 

5. തിമൊഥയൊസിന്റെ വ്യക്തിപരമായ ചുമതലകൾ: 4:6-16. 

III. സഭയ്ക്കുള്ളിലെ ശിക്ഷണം: 5:6:19.

1. വിധവകളും മുപ്പന്മാരും: 5:1-25.

2. യജമാനന്മാരും അടിമകളും: 6:, 2.

3. ദുരുപദേഷ്ടാക്കന്മാർ: 6:3-5.

4. ധനവും ധനികരും: 6:6-10.

5. ദൈവമനുഷ്യൻ്റെ കടമ: 6:11-16.

6. ധനവാന്മാരോടുള്ള കർത്തവ്യം: 6:17-19. 

IV. ഉപസംഹാരം: 6:20,21.

Leave a Reply

Your email address will not be published. Required fields are marked *