സ്യഷ്ടി

സ്യഷ്ടി (Creation)

ഇല്ലായ്മയിൽ നിന്ന് സകലത്തെയും വിളിച്ചുവരുത്തുവാൻ ദൈവത്തിനു മാത്രമേ കഴിയൂ. ആദിയിൽ ദൈവം ഒന്നുമില്ലായ്മയിൽ നിന്ന് ദൃശ്യാദൃശ്യ പ്രപഞ്ചത്തെ അസ്തിത്വത്തിലേക്കു കൊണ്ടുവന്നതിനെ സൃഷ്ടി എന്നു പറയുന്നു. സൃഷ്ടി ദൈവത്തിന്റെ സ്വതന്ത്രവും സ്വച്ഛന്ദവും ആയ പ്രവൃത്തിയാണ്. സൃഷ്ടിയെക്കുറിച്ചുള്ള ദൈവിക വെളിപ്പാട് രേഖപ്പെടുത്തുകയാണ് ഉല്പത്തി പുസ്തകത്തിലെ ആദ്യത്തെ രണ്ട് അദ്ധ്യായങ്ങൾ. ഉല്പത്തിയെക്കുറിച്ചുള്ള ശാസ്ത്രീയ നിഗമനങ്ങൾ വിവരിക്കുകയല്ല തിരുവെഴുത്തുകളുടെ ലക്ഷ്യം. എങ്കിലും, സൃഷ്ടിയെ സംബന്ധിക്കുന്ന ഉപദേശം പഴയപുതിയനിയമങ്ങളിൽ പ്രചുരമായി കാണാം. (നെഹെ, 9:6; ഇയ്യോ, 38:4; സങ്കീ, 33:6, 9; 90:2; 102:25; യെശ, 40:26, 28; 42:5; 45;18; യിരെ, 10:12-16; ആമോ, 4:13; അപ്പൊ, 17:24; റോമ, 1:20, 25; 11:36; കൊലൊ, 1:16; എബ്രാ, 1:2; 11:3; വെളി, 4:11; 10:6). ഈ കാണുന്ന ലോകത്തിനു ദൃശ്യമായതല്ല കാരണം എന്നു വരുമാറു ലോകം ദൈവത്തിന്റെ വചനത്താൽ നിർമ്മിക്കപ്പെട്ടു എന്നു നാം വിശ്വാസത്താൽ അറിയുന്നു (എബ്രാ, 11:3) എന്നതാണ് സൃഷ്ടിയെ സംബന്ധിച്ചുള്ള ഉപദേശത്തിന്റെ അടിസ്ഥാനം. ബൈബിളിലെ സൃഷ്ടി വിവരണം ദൈവിക വെളിപ്പാടിൽ അധിഷ്ഠിതമാണെന്നും അതു ഗ്രഹിക്കേണ്ടതു വിശ്വാസത്താൽ ആണെന്നും തിരുവെഴുത്തുകൾ വ്യക്തമാക്കുന്നു. ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു എന്നതാണു ബൈബിളിലെ പ്രാരംഭ വാക്യം. മുമ്പുണ്ടായിരുന്ന ദ്രവ്യത്തിൽ നിന്നല്ല മറിച്ചു ഒന്നുമില്ലായ്മയിൽ (ex nihilo) നിന്നാണു ദൈവം പ്രപഞ്ചത്തെ സൃഷ്ടിച്ചത്. ദ്രവ്യം നിത്യമാണെന്ന ചിന്താഗതിയെ ഇതു ഖണ്ഡിക്കുന്നു. ദൈവത്തിനെതിരെ മറ്റൊരു അസ്തിത്വം ദൈവിക വെളിപ്പാടു നിഷേധിക്കുന്നു. ദ്വന്ദ്വവാദമനുസരിച്ചു രണ്ടു നിത്യതത്ത്വങ്ങളുണ്ട്; നന്മയും തിന്മയും അല്ലെങ്കിൽ രണ്ടു സത്തകൾ: ദൈവവും സാത്താനും അഥവാ ദൈവവും ദ്രവ്യവും. കേവല സത്തയുടെ ആവിഷ്കാരം മാത്രമാണു സൃഷ്ടി എന്ന ചിന്താഗതിയെയും ബൈബിളിലെ സൃഷ്ട്ടിവിവരണം നിഷേധിക്കുന്നു. സഷ്ടാവു സൃഷ്ടിയിൽ നിന്നും ഭിന്നനാണ്. എന്നാൽ മനുഷ്യരെ സൃഷ്ടിച്ചത് ഒന്നുമില്ലായ്മയിൽ നിന്നല്ല പ്രത്യുത ഭൂമിയിലെ പൊടിയിൽ നിന്നാണ്. (ഉല്പ, 2:7). ഭൂമിയിലെ മൃഗങ്ങളെയും ആകാശത്തിലെ പറവകളെയും ഭൂമിയിൽ നിന്നു നിർമ്മിച്ചു. (ഉല്പ, 2:19). 

പ്രപഞ്ചസൃഷ്ടി: പ്രപഞ്ചസൃഷ്ടി ദൃശ്യവും അദൃശ്യവുമായ സകലത്തെയും ഉൾക്കൊള്ളുന്നു. ദൂതന്മാർ, സ്വർഗ്ഗീയ ജീവികൾ, ജന്തുക്കൾ, മനുഷ്യർ എന്നിവ മാത്രമല്ല സ്വർഗ്ഗവും അതിലുള്ള സർവ്വവും ദൈവത്തിന്റെ സൃഷ്ടിയത്രേ. എസ്രായുടെ പ്രാർത്ഥന ശ്രദ്ധേയമാണ്: “നീ, നീ മാത്രം യഹോവ ആകുന്നു: നീ ആകാശത്തെയും സ്വർഗ്ഗാധിസ്വർഗ്ഗത്തെയും അവയിലെ സകലസൈന്യത്തെയും ഭൂമിയെയും അതിലുള്ള സകലത്തെയും സമുദ്രങ്ങളെയും അവയിലുള്ള സകലത്തെയും ഉണ്ടാക്കി; നീ അവയെ ഒക്കെയും രക്ഷിക്കുന്നു; ആകാശത്തിലെ സൈന്യം നിന്നെ നമസ്കരിക്കുന്നു.” (നെഹെ, 9:6). ദൃശ്യവും അദൃശ്യവുമായ സകലവും ക്രിസ്തു മുഖാന്തരവും ക്രിസ്തുവിനായും സൃഷ്ടിക്കപ്പെട്ടിരിക്കുന്നുവെന്നു അപ്പൊസ്തലനായ പൌലൊസ് രേഖപ്പെടുത്തുന്നു. (കൊലൊ, 1:16).

ദൃശ്യലോകത്തിന്റെ സൃഷ്ടി: ദൃശ്യലോകം എങ്ങനെ ഉണ്ടായി എന്ന് ഉല്പത്തി ഒന്നാം അദ്ധ്യായത്തിലെ സൃഷ്ടിവൃത്താന്തം വ്യക്തമാക്കുന്നു. ആറു ദിവസം കൊണ്ടാണ് സൃഷ്ടി പൂർത്തിയായത്. ദൈവം കല്പിച്ചു എന്ന് സൃഷ്ടിപ്പിന്റെ എട്ടു പ്രത്യേക പ്രവൃത്തികൾ രേഖപ്പെടുത്തുന്നു. ഒന്നാം ദിവസം വെളിച്ചം (1:3), രണ്ടാം ദിവസം വിതാനം (1:6), മൂന്നാം ദിവസം സമുദ്രവും ഉണങ്ങിയ നിലവും സസ്യങ്ങളും (1:9, 11), നാലാം ദിവസം ജ്യോതിർഗോളങ്ങൾ (1:15), അഞ്ചാം ദിവസം പക്ഷികളും മത്സ്യങ്ങളും (1:20), ആറാം ദിവസം മൃഗങ്ങളും മനുഷ്യനും (1:24, 26). ഒന്നാം ദിവസമാണ് ദൈവം വെളിച്ചം സൃഷ്ടിച്ചത്; എന്നാൽ ജ്യോതിർഗോളങ്ങളെ സൃഷ്ടിച്ചതാകട്ടെ നാലാം ദിവസവും. ആദ്യത്തെ മൂന്നു ദിവസങ്ങളിലെയും സൃഷ്ടി പശ്ചാത്തല സജ്ജീകരണമാണ്. വെളിച്ചം, വിതാനം, സമുദ്രം, കര, സസ്യങ്ങൾ എന്നിവ ഒരുക്കിയത് ജീവജാലങ്ങൾക്കു നിവസിക്കുവാൻ വേണ്ടിയാണ്. ആകാശം പക്ഷികൾക്കും, സമുദ്രം മത്സ്യങ്ങൾക്കും, ഭൂമി മൃഗങ്ങൾക്കും മനുഷ്യനും വേണ്ടിയാണ്. മൂന്നാം ദിവസവും ആറാം ദിവസവും സൃഷ്ടിപ്പിന്റെ രണ്ടു പ്രവൃത്തികൾ വീതം നടന്നതായി കാണുന്നു. ഏഴാം ദിവസം ദൈവം സ്വസ്ഥനായി. സൃഷ്ടിക്കും ആഴ്ചയിൽ ഒരു ദിവസത്തെ സ്വസ്ഥത ദൈവം കല്പിച്ചു. (പുറ, 20:8-11). 

മനുഷ്യസൃഷ്ടി: മനുഷ്യനെ സൃഷ്ടിച്ചത് ആറാം ദിവസമാണ്. പ്രത്യേക വിധത്തിലാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചത്. “യഹോവയായ ദൈവം നിലത്തെ പൊടികൊണ്ടു മനുഷ്യനെ നിർമ്മിച്ചിട്ടു അവന്റെ മൂക്കിൽ ജീവശ്വാസം ഊതി; മനുഷ്യൻ ജീവനുള്ള ദേഹിയായി തീർന്നു.” (ഉല്പ, 2:7). അനന്തരം ആദാമിന്റെ വാരിയെല്ലുകളിൽ ഒന്നെടുത്തു ഹവ്വയെ സൃഷ്ടിച്ചു. (ഉല്പ, 2:21:23). മനുഷ്യനെ പൂർണ്ണവളർച്ചയെത്തിയ അവസ്ഥയിൽ തന്നെ ദൈവം സൃഷ്ടിച്ചു എന്നാണ് സൃഷ്ടിവൃത്താന്തം രേഖപ്പെടുത്തുന്നത്. ഹവ്വയ്ക്ക് മുൻഗാമിയായി ഒരു സ്ത്രീ ഇല്ലായിരുന്നു. പുരുഷനിൽ നിന്നാണ് സ്ത്രീ നിർമ്മിക്കപ്പെട്ടത്. “പുരുഷൻ സ്ത്രീയിൽ നിന്നല്ലല്ലോ സ്ത്രീ പുരുഷനിൽ നിന്നതേ ഉണ്ടായത്.” (1കൊരി, 11:8). ഭൗതിക രൂപങ്ങളിലും വൈകാരിക ചോദനകളിലും മൃഗങ്ങളോടു സാദൃശ്യമുണ്ടെങ്കിലും മൃഗങ്ങളിൽ നിന്നു വ്യത്യസ്തനാണ് മനുഷ്യൻ. ദൈവത്തിന്റെ സ്വരൂപത്തിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യൻ സൃഷ്ടിയുടെ മകുടവും സൃഷ്ടിയുടെ മേൽ വാഴാൻ അനുഗ്രഹം പ്രാപിച്ചവനുമാണ്.

1-ാം ദിവസം: വെളിച്ചം

“വെളിച്ചം ഉണ്ടാകട്ടെ എന്നു ദൈവം കല്പിച്ചു; വെളിച്ചം ഉണ്ടായി. വെളിച്ചം നല്ലതു എന്നു ദൈവം കണ്ടു ദൈവം വെളിച്ചവും ഇരുളും തമ്മിൽ വേർപിരിച്ചു. ദൈവം വെളിച്ചത്തിന്നു പകൽ എന്നും ഇരുളിന്നു രാത്രി എന്നും പേരിട്ടു. സന്ധ്യയായി ഉഷസ്സുമായി, ഒന്നാം ദിവസം.” (ഉല്പത്തി 1:3).

2-ാം ദിവസം: ആകാശം

“ദൈവം വെള്ളങ്ങളുടെ മദ്ധ്യേ ഒരു വിതാനം ഉണ്ടാകട്ടെ; അതു വെള്ളത്തിന്നും വെള്ളത്തിന്നും തമ്മിൽ വേർപിരിവായിരിക്കട്ടെ എന്നു കല്പിച്ചു. വിതാനം ഉണ്ടാക്കീട്ടു ദൈവം വിതാനത്തിൻ കീഴുള്ള വെള്ളവും വിതാനത്തിൻ മീതെയുള്ള വെള്ളവും തമ്മിൽ വേർപിരിച്ചു; അങ്ങനെ സംഭവിച്ചു. ദൈവം വിതാനത്തിന്നു ആകാശം എന്നു പേരിട്ടു. സന്ധ്യയായി ഉഷസ്സുമായി, രണ്ടാം ദിവസം.” (ഉല്പത്തി 1:6-8). 

3-ാം ദിവസം: ഭൂമിയും സസ്യങ്ങളും

“ദൈവം: ആകാശത്തിൻ കീഴുള്ള വെള്ളം ഒരു സ്ഥലത്തു കൂടട്ടെ; ഉണങ്ങിയ നിലം കാണട്ടെ എന്നു കല്പിച്ചു; അങ്ങനെ സംഭവിച്ചു. ഉണങ്ങിയ നിലത്തിന്നു ദൈവം ഭൂമി എന്നും വെള്ളത്തിന്റെ കൂട്ടത്തിന്നു സമുദ്രം എന്നും പേരിട്ടു; നല്ലതു എന്നു ദൈവം കണ്ടു. ഭൂമിയിൽനിന്നു പുല്ലും വിത്തുള്ള സസ്യങ്ങളും ഭൂമിയിൽ അതതു തരം വിത്തുള്ള ഫലം കായിക്കുന്ന വൃക്ഷങ്ങളും മുളെച്ചുവരട്ടെ എന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു. ഭൂമിയിൽ നിന്നു പുല്ലും അതതു തരം വിത്തുള്ള ഫലം കായിക്കുന്ന വൃക്ഷങ്ങളും മുളെച്ചുവന്നു; നല്ലതു എന്നു ദൈവം കണ്ടു.

ഉല്പത്തി 1:13 സന്ധ്യയായി ഉഷസ്സുമായി, മൂന്നാം ദിവസം.” (ഉല്പത്തി 1:9-13).

4-ാം ദിവസം: സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും

പകലും രാവും തമ്മിൽ വേർപിരിവാൻ ആകാശവിതാനത്തിൽ വെളിച്ചങ്ങൾ ഉണ്ടാകട്ടെ; അവ അടയാളങ്ങളായും കാലം, ദിവസം, സംവത്സരം എന്നിവ തിരിച്ചറിവാനായും ഉതകട്ടെ; ഭൂമിയെ പ്രകാശിപ്പിപ്പാൻ ആകാശവിതാനത്തിൽ അവ വെളിച്ചങ്ങളായിരിക്കട്ടെ എന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു. പകൽ വാഴേണ്ടതിന്നു വലിപ്പമേറിയ വെളിച്ചവും രാത്രി വാഴേണ്ടതിന്നു വലിപ്പം കുറഞ്ഞ വെളിച്ചവും ആയി രണ്ടു വലിയ വെളിച്ചങ്ങളെ ദൈവം ഉണ്ടാക്കി; നക്ഷത്രങ്ങളെയും ഉണ്ടാക്കി. ഭൂമിയെ പ്രകാശിപ്പിപ്പാനും പകലും രാത്രിയും വാഴുവാനും വെളിച്ചത്തെയും ഇരുളിനെയും തമ്മിൽ വേർപിരിപ്പാനുമായി ദൈവം അവയെ ആകാശവിതാനത്തിൽ നിർത്തി; നല്ലതു എന്നു ദൈവം കണ്ടു. സന്ധ്യയായി ഉഷസ്സുമായി, നാലാം ദിവസം.” (ഉല്പത്തി 1:14-19).

5-ാം ദിവസം: ജലജന്തുക്കളും പറവജാതികളും

“വെള്ളത്തിൽ ജലജന്തുക്കൾ കൂട്ടമായി ജനിക്കട്ടെ; ഭൂമിയുടെ മീതെ ആകാശവിതാനത്തിൽ പറവജാതി പറക്കട്ടെ എന്നു ദൈവം കല്പിച്ചു. ദൈവം വലിയ തിമിംഗലങ്ങളെയും വെള്ളത്തിൽ കൂട്ടമായി ജനിച്ചു ചരിക്കുന്ന അതതുതരം ജീവജന്തുക്കളെയും അതതു തരം പറവജാതിയെയും സൃഷ്ടിച്ചു; നല്ലതു എന്നു ദൈവം കണ്ടു. നിങ്ങൾ വർദ്ധിച്ചു പെരുകി സമുദ്രത്തിലെ വെള്ളത്തിൽ നിറവിൻ; പറവജാതി ഭൂമിയിൽ പെരുകട്ടെ എന്നു കല്പിച്ചു ദൈവം അവയെ അനുഗ്രഹിച്ചു. സന്ധ്യയായി ഉഷസ്സുമായി, അഞ്ചാം ദിവസം.” ഉല്പത്തി 1:20-23).

6-ാം ദിവസം: കന്നുകാലി ഇഴജാതി മനുഷ്യൻ

“അതതുതരം കന്നുകാലി, ഇഴജാതി, കാട്ടുമൃഗം ഇങ്ങനെ അതതു തരം ജീവജന്തുക്കൾ ഭൂമിയിൽനിന്നു ഉളവാകട്ടെ എന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു. ഇങ്ങനെ ദൈവം അതതു തരം കാട്ടുമൃഗങ്ങളെയും അതതു തരം കന്നുകാലികളെയും അതതു തരം ഭൂചരജന്തുക്കളെയും ഉണ്ടാക്കി; നല്ലതു എന്നു ദൈവം കണ്ടു. അനന്തരം ദൈവം: നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക; അവർ സമുദ്രത്തിലുള്ള മത്സ്യത്തിന്മേലും ആകാശത്തിലുള്ള പറവജാതിയിന്മേലും മൃഗങ്ങളിന്മേലും സർവ്വഭൂമിയിന്മേലും ഭൂമിയിൽ ഇഴയുന്ന എല്ലാ ഇഴജാതിയിന്മേലും വാഴട്ടെ എന്നു കല്പിച്ചു. ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു…….. താൻ ഉണ്ടാക്കിയതിനെ ഒക്കെയും ദൈവം നോക്കി, അതു എത്രയും നല്ലതു എന്നു കണ്ടു. സന്ധ്യയായി ഉഷസ്സുമായി, ആറാം ദിവസം.” (ഉല്പത്തി 1:24-31).

7-ാം ദിവസം: യഹോവയുടെ ശബ്ബത്ത്

“ഇങ്ങനെ ആകാശവും ഭൂമിയും അവയിലുള്ള ചരാചരങ്ങളൊക്കെയും തികഞ്ഞു. താൻ ചെയ്ത പ്രവൃത്തി ഒക്കെയും ദൈവം തീർത്തശേഷം താൻ ചെയ്ത സകലപ്രവൃത്തിയിൽനിന്നും ഏഴാം ദിവസം നിവൃത്തനായി താൻ സൃഷ്ടിച്ചുണ്ടാക്കിയ സകല പ്രവൃത്തിയിൽനിന്നും അന്നു നിവൃത്തനായതുകൊണ്ടു ദൈവം ഏഴാം ദിവസത്തെ അനുഗ്രഹിച്ചു ശുദ്ധീകരിച്ചു.” (ഉല്പത്തി 2:1).

Leave a Reply

Your email address will not be published. Required fields are marked *