സ്നാനവും രക്ഷയും

സ്നാനവും രക്ഷയും

സ്നാനത്താലാണ് രക്ഷ, പക്ഷെ ജലസ്നാനത്താലല്ല; ആത്മസ്നാനത്താലാണ്. ജലസ്നാനം രക്ഷയുടെ ഉപാധിയല്ല; രക്ഷിക്കപ്പെട്ടവർ അനുഷ്ഠിക്കേണ്ട പ്രഥമവും പ്രധാനവുമായ ക്രിസ്തീയ കർമ്മമാണ്; അഥവാ രക്ഷാനന്തര പ്രവൃത്തിയാണ്. ക്രൈസ്തവരോട് ചെയ്യാൻ കല്പിച്ചിരിക്കുന്ന രണ്ടനുഷ്ഠാനങ്ങളിൽ ഒന്നാമതായും ഒരിക്കലായും ചെയ്യേണ്ടതാണ് സ്നാനം. രക്ഷ സ്നാനമെന്ന കർമ്മത്തിലല്ല അധിഷ്ഠിതമായിരിക്കുന്നത്; കൃപയാലുള്ള ആത്മസ്നാനത്താലാണ്. “കൃപയാൽ എങ്കിൽ പ്രവൃത്തിയാലല്ല; അല്ലെങ്കിൽ കൃപ കൃപയല്ല.” (റോമ, 11:6. ഒ.നോ: എഫെ, 2:5,8,9). സ്നാനമെന്ന പ്രവൃത്തികൂടാതെ രക്ഷിക്കപ്പെടുവാൻ കഴിയില്ലെന്നുവന്നാൽ, രക്ഷ കൃപയാൽ മാത്രമല്ല; പ്രവൃത്തികൂടി വേണമെന്നുവരും. ഗലാത്യരോട് പൗലൊസ് പറയുന്നു: “ന്യായപ്രമാണത്താൽ (പ്രവൃത്തികളാൽ) നീതീകരിക്കപ്പെടുവാൻ ഇച്ഛിക്കുന്ന നിങ്ങൾ ക്രിസ്തുവിനോടു വേറുപെട്ടുപോയി; നിങ്ങൾ കൃപയിൽനിന്നു വീണുപോയി.” (5:4).

രക്ഷയ്ക്കായി ജലസ്നാനം അത്യന്താപേക്ഷിതമാണെന്ന് കരുതുന്നവരുണ്ട്. ജലസ്നാനത്താലാണ് പാപമോചനവും പരിശുദ്ധാത്മാവും ലഭിക്കുന്നതെന്നും അക്കൂട്ടർ കരുതുന്നു. എന്നാൽ രക്ഷ ജലസ്നാനത്താലല്ല: ആത്മസ്നാനത്താലാണ് ലഭിക്കുന്നത്. എന്തെന്നാൽ രക്ഷ ഭൗതികമല്ല; ആത്മീകമാണ്. ജഡത്തിൻ്റെ രക്ഷയല്ല; ആത്മരക്ഷയാണ് നമുക്കു ലഭിച്ചിരിക്കുന്നത്. ദേഹം ദേഹി ആത്മാവടങ്ങുന്ന സമ്പൂർണ്ണരക്ഷ ലഭിക്കുന്നത് യേശുക്രിസ്തുവിൻ്റെ പ്രത്യക്ഷതയിലാണ്. നമ്മുടെ വിശ്വാസത്തിനും മാനസാന്തരത്തിനും പാപമോചനത്തിനും വീണ്ടുംജനനത്തിനുമായി ദൈവം നമുക്കു ദാനമായി നല്കുന്നതാണ് ആത്മസ്നാനം; നമ്മുടെ വിശ്വാസത്തിൻ്റെ വെളിച്ചത്തിൽ അഥവാ നമ്മുടെ വിശ്വാസം ഏറ്റുപറയുന്നതിൻ്റെ വെളിച്ചത്തിൽ പ്രാദേശികസഭ നല്കുന്നതാണ് ജലസ്നാനം. ക്രിസ്തു തലയായ അവൻ്റെ ശരീരമായ ദൈവസഭയിലെ അംഗങ്ങളിൽ ജലസ്നാനം സ്വീകരിക്കാത്തവർ ഒരുപക്ഷെ ഉണ്ടാകാം; എന്നാൽ ദൈവത്തിൻ്റെ ദാനമായ ആത്മസ്നാനം കൂടാതെ ഒരാൾക്കുപോലും ക്രിസ്തുവിൻ്റെ ശരീരമായ സഭയുടെ ഭാഗമാകാൻ കഴിയില്ല. എന്തെന്നാൽ ജലസ്നാനത്താലല്ല; ആത്മസ്നാനത്താലാണ് ഒരുവ്യക്തി ക്രിസ്തുവിൻ്റെ മാർമ്മികശരീരത്തോടു ചേരുന്നത്: “ശരീരം ഒന്നും, അതിന്നു അവയവം പലതും ശരീരത്തിന്റെ അവയവം പലതായിരിക്കെ എല്ലാം ഒരു ശരീരവും ആയിരിക്കുന്നതുപോലെ ആകുന്നു ക്രിസ്തുവും. യെഹൂദന്മാരോ യവനന്മാരോ ദാസന്മാരോ സ്വതന്ത്രരോ നാം എല്ലാവരും ഏകശരീരമാകുമാറു ഒരേ ആത്മാവിൽ സ്നാനം ഏറ്റും എല്ലാവരും ഒരേ ആത്മാവിനെ പാനംചെയ്തുമിരിക്കുന്നു.” (1കൊരി, 12:12,13). ജലസ്നാനമെന്നല്ല, മറ്റേതൊരു പ്രവൃത്തിയാലും ദൈവത്തിൻ്റെ ദാനമായ പരിശുദ്ധാത്മാവിനെ നേടാൻ കഴിയില്ല; വിശ്വാസത്തിൻ്റെ പ്രസംഗം അഥവാ സുവിശേഷത്താൽ സൗജന്യമായാണ് ആത്മാവു ലഭിക്കുന്നത്:  “ഞാൻ ഇതൊന്നു മാത്രം നിങ്ങളോടു ഗ്രഹിപ്പാൻ ഇച്ഛിക്കുന്നു; നിങ്ങൾക്കു ആത്മാവു ലഭിച്ചതു ന്യായപ്രമാണത്തിന്റെ പ്രവൃത്തിയാലോ വിശ്വാസത്തിന്റെ പ്രസംഗം കേട്ടതിനാലോ?” (ഗലാ, 3:2. ഒ.നോ: ഗലാ, 3:5; എഫെ, 2:13,14; 2:8,9). (ആത്മസ്നാനത്തെക്കുറിച്ചു കൂടുതലറിയാൻ കാണുക: ആത്മസ്നാനവും ജലസ്നാനവും). ചില വേദഭാഗങ്ങൾ വായിക്കുമ്പോൾ ജലസ്നാനം രക്ഷയ്ക്ക് ആവശ്യമാണെന്നു തോന്നാം. അതിനാൽ എല്ലാ വേദഭാഗങ്ങളും നാം വിശദമായി ചിന്തിക്കുന്നതാണ്.

പുതിയനിയമത്തിലെ സ്നാനത്തെക്കുറിച്ചുള്ള പരാമർശങ്ങൾ:

1. മഹാനിയോഗം: “ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ; ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു” എന്നു അരുളിച്ചെയ്തു. (മത്താ, 28:19). ജലസ്നാനത്തെക്കുറിച്ചുള്ള ആദ്യപരാമർശത്തിൽ സ്നാനാനമേല്ക്കേണ്ട നാമത്തെക്കുറിച്ചും സ്നാനം എന്തിനാണെന്നും പറഞ്ഞിട്ടുണ്ട്. പിതാവിന്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം: പുതിയനിയമം വെളിപ്പെടുത്തുന്ന പിതാവിൻ്റെ നാമവും പുത്രൻ്റെ നാമവും ഒന്നുതന്നെയാണ്: “നീ എനിക്കു തന്നിരിക്കുന്ന നിൻ്റെ നാമം” എന്നു പുത്രൻ രണ്ടുവട്ടം പിതാവിനോടു പറയുന്നതായി കാണാം: (യോഹ, 17:11; 17:12). “ഞാൻ എൻ്റെ പിതാവിൻ്റെ നാമത്തിൽ വന്നിരിക്കുന്നു” എന്നു പുത്രൻ പറയുകയുണ്ടായി: (യോഹ, 5:43). സുവിശേഷങ്ങളിൽ ദൈവപുത്രൻ പിതാവിൻ്റെ നാമത്തിൽ പ്രവർത്തിച്ചതായും (യോഹ, 10:25) ശിഷ്യന്മാർ യേശുവിൻ്റെ നാമത്തിൽ അത്ഭുതങ്ങളും അടയാളങ്ങളും പ്രവർത്തിച്ചതായും കാണാം: (ലൂക്കൊ, 10:17. ഒ.നോ. മർക്കൊ, 9:38; ലൂക്കൊ, 9:49). “നിൻ്റെ നാമത്തെ മഹത്വപ്പെടുത്തേണമേ” എന്നും “പുത്രനെ മഹത്വപ്പെടുത്തേണമേ” എന്നും പുത്രൻ അഭിന്നമായി പറഞ്ഞിരിക്കുന്നത് കാണാം: (യോഹ, 12:28; 17:1). എന്നേക്കും ഇരിക്കേണ്ടതിന് പരിശുദ്ധാത്മാവ് വന്നതും യേശുവിൻ്റെ നാമത്തിലാണ്: (യോഹ, 14:16). യഹോവയെന്ന നാമമായിരുന്നു പഴയനിയമത്തിൽ രക്ഷയ്ക്കായുള്ള ഏകനാമം: (യോവേ, 2:32; പ്രവൃ, 2:21). പുതിയനിയമത്തിൽ രക്ഷയ്ക്കായുള്ള ഏകനാമം യേശുക്രിസ്തു ആണ്: (പ്രവൃ, 4:12). പിതാവായ ഏകദൈവമേ നമുക്കുള്ളെന്നു ദൈവപുത്രനും അപ്പൊസ്തലന്മാരും പറയുന്നു: (യോഹ, 17:3; 8:41; 1കൊരി, 8:6; എഫെ, 4:6). അപ്പോൾ, “യേശുക്രിസ്തു” എന്ന നാമം പുത്രൻ്റെ നാമം മാത്രമായാൽ, ആ നാമത്തിലെങ്ങനെ രക്ഷകിട്ടും? (പ്രവൃ, 4:12) മാനസാന്തരവും പാപമോചനം ലഭിക്കും? (ലൂക്കൊ, 24:47; പ്രവൃ, 10:43) അത്ഭുതങ്ങളും അടയാളങ്ങളും നടക്കും? (പ്രവൃ, 4:30. ഒ.നോ: മത്താ, 1:21; സങ്കീ, 118:26–മത്താ, 23:39, യോഹ,10:25, 17:6, യോഹ, 17:26; യെശ, 45:22, യോവേ, 2:32–പ്രവൃ, 2:22; 4:12, റോമ, 10:13). കൂടാതെ, ആദിമസഭ യേശുക്രിസ്തു എന്ന ഏകനാമം വിളിച്ചാണ് അപേക്ഷിച്ചിരുന്നത്: സ്തെഫാനോസും (പ്രവൃ, 7:59), ദമസ്കൊസിലുള്ള സഭയും (പ്രവൃ, 9:14), യെരൂശലേം സഭയും (പ്രവൃ, 9:21), പൗലൊസും (പ്രവൃ, 22:16), കൊരിന്ത്യസഭയും (1കൊരി, 1:2), പൗലൊസ് മൂന്നുട്ടം അപേക്ഷിച്ചതും (2കൊരി, 12:8), തിമൊഥെയൊസിൻ്റെ സഭയും (2തിമൊ, 2:12), ബൈബിൾ എഴുതി അവസാനിപ്പിക്കുമ്പോൾ യോഹന്നാൻ അപ്പൊസ്തലനും (വെളി, 22:20) വിളിച്ചപേക്ഷിച്ചതു യേശുക്രിസ്തുവിൻ്റെ നാമമാണ്. പിതാവിൻ്റെയോ പരിശുദ്ധാത്മാവിൻ്റെയോ നാമം ആരും വിളിച്ചപേക്ഷിച്ചിട്ടില്ല എന്നതും, “അവിടെയും ഇവിടെയും എവിടെയും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്നവർ” എന്ന പൗലൊസിൻ്റെ പ്രസ്താവനയും ചേർത്തു ചിന്തിച്ചാൽ; പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമമാണ്, യേശുക്രിസ്തു എന്നു സ്ഫടികസ്ഫുടം വ്യക്തമാകും. (മത്താ, 28:19–പ്രവൃ, 2:38, 8:16, 10:48, 19:5, 22:16). സ്നാനത്തിൻ്റെ ആവശ്യകത: “പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ.” അപ്പോൾ, സ്നാനം ക്രിസ്തുവിൻ്റെ ശിഷ്യരാക്കുന്ന ശുശ്രൂഷയാണെന്ന് ഇവിടെ മനസ്സിലാക്കാം.

2. വിശ്വസിക്കുകയും സ്നാനം ഏല്ക്കുകയും: “വിശ്വസിക്കയും സ്നാനം ഏൽക്കയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും.” (മർക്കൊ, 16:16). ഈ വാക്യപ്രകാരം ജലസ്നാനം രക്ഷയ്ക്ക് അനിവാര്യമാണെന്ന് വിചാരിക്കുന്നവരുണ്ട്. “വിശ്വസിക്കയും സ്നാനം ഏൽക്കയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും” എന്നു പറഞ്ഞശേഷം സ്നാനമേല്ക്കാത്തവനല്ല, വിശ്വസിക്കാത്തവന് ശിക്ഷാവിധി വരുമെന്നാണ് പറഞ്ഞിരിക്കുന്നത്. സ്നാനം രക്ഷയ്ക്ക് അനിവാര്യമായിരുന്നെങ്കിൽ, ഒന്നെങ്കിൽ; “വിശ്വസിക്കയും സ്നാനം ഏൽക്കയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും” എന്നു പറഞ്ഞശേഷം ആ വാക്യത്തിന് കുത്ത് (full stop) ഇടുമായിരുന്നു. അല്ലെങ്കിൽ; രണ്ടാംഭാഗത്ത്, “വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും” എന്നുമാത്രം പറയാതെ, “വിശ്വസിച്ച് സ്നാനമേൽക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും” എന്ന് പറയുമായിരുന്നു. അതുമല്ലെങ്കിൽ; “വിശ്വസിക്കയും സ്നാനം ഏൽക്കയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും” എന്ന് പറഞ്ഞശേഷം, “ഇത് വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും” എന്നു പറയുമായിരുന്നു. അതാണ് ഭാഷയുടെ ഒരു രീതി. പുതിയനിയമരക്ഷ പ്രവൃത്തിയാലല്ല; കൃപയാലാണ്. അതായത്, രക്ഷകനിൽ വിശ്വസിക്കാനുള്ള കൃപപോലും സുവിശേഷത്താൽ ദാനമായി ലഭിക്കുന്നതാണ്: (2തിമൊ, 2:8; പ്രവൃ, 8:12; എഫെ, 2:5,8). എന്നിട്ടും, സുവിശേഷം വിശ്വസിക്കാൻ കൂട്ടാക്കാതെ തള്ളിക്കളയുന്നവർക്കാണ് ശിക്ഷാവിധി വരുന്നത്. രക്ഷിക്കപ്പെട്ടവനാണ് യേശുക്രിസ്തുവിൻ്റെ നാമത്തിൽ സ്നാനമേല്ക്കേണ്ടത്. ലൂക്കൊസിൻ്റെ സമാന്തര വേദഭാഗം നോക്കുക: “അവന്റെ നാമത്തിൽ മാനസാന്തരവും പാപമോചനവും യെരൂശലേമിൽ തുടങ്ങി സകലജാതികളിലും പ്രസംഗിക്കയും വേണം എന്നിങ്ങനെ എഴുതിയിരിക്കുന്നു.” (ലൂക്കോ, 24:47). ഇവിടെ സ്നാനത്തെക്കുറിച്ച് സൂചനപോലുമില്ല.

അനുബന്ധം: മർക്കൊസ് 16:9-20-വരെയുള്ള ഭാഗങ്ങൾ സന്ദിഗ്ധമാകയാൽ സത്യവേദപുസ്തകം, മലയാളം ഓശാന തുടങ്ങിയ മലയാളം പരിഭാഷകളിലും ഇംഗ്ലീഷിലെ പല പരിഭാഷകളിലും വാക്യങ്ങൾ ബ്രാക്കറ്റിലാണ് ഇട്ടിരിക്കുന്നത്. ഉദാ: (AB, BV2020, CSB, ESV, LEB, LSB, NASB, NCC, NET, NLV, NOY, NRSV-CI, RKJNT,  Rotherham, T4T, WMNT). CSB-യിൽ എട്ടാം വാക്യത്തിനുശേഷം “ചില ആദ്യകാല കയ്യെഴുത്തുപ്രതികളിൽ 16:8-ഓടു കൂടി മർക്കൊസ് അവസാനിക്കുന്നു” എന്നു അടിക്കുറിപ്പ് കാണാം. NIV-യുടെ എട്ടാം വാക്യത്തിനുശേഷം, “ആദ്യകാല കൈയെഴുത്തുപ്രതികളിലും മറ്റ് ചില പുരാതന സാക്ഷികൾളും 16:9-20 വാക്യങ്ങൾ ഇല്ലെന്ന് സാക്ഷ്യപ്പെടുത്തുന്നു” എന്ന അടിക്കുറിപ്പ് കാണാം. Noyes Bible-ൽ എട്ടാം വാക്യത്തിനുശേഷം, “ടിഷെൻഡോർഫിന്റെയും മറ്റുള്ളവരുടെയും അഭിപ്രായത്തിൽ ബാക്കിയുള്ള പന്ത്രണ്ട് വാക്യങ്ങൾ യഥാർത്ഥത്തിൽ മാർക്കൊസ് സുവിശേഷത്തിന്റെ ഭാഗമല്ലായിരുന്നു, എന്ന അടിക്കുറിപ്പ് കാണാം. പുതിയലോകം ഭാഷാന്തരത്തിലും RSV-യിലും 16:9-120-വരെയുള്ള പ്രസ്തുതവേദഭാഗം ഒഴിവാക്കിയിക്കിയാക്കിയതായി കാണാം. “പിൽക്കാല ഗ്രീക്ക് കയ്യെഴുത്തുപ്രതികളിൽ ഭൂരിഭാഗവും മർക്കോസ് 16:9-20 അടങ്ങിയിട്ടുണ്ടെങ്കിലും, ഏറ്റവും പഴക്കമേറിയതും ആദരണീയവുമായ രണ്ട് കൈയെഴുത്തുപ്രതികളായ കോഡെക്‌സ് സിനാറ്റിക്കസ് (Codex Sinaiticus), കോഡെക്‌സ് വത്തിക്കാനസ് (Codex Vaticanus) എന്നിവയിൽ 8-ാം വാക്യത്തിലാണ് മർക്കൊന്റെ സുവിശേഷം അവസാനിക്കുന്നത്. കൂടാതെ, നാലാം നൂറ്റാണ്ടിലെ സഭാപിതാക്കൻമാരായ യൂസേബിയസും (Eusebius) ജെറോമും (Jerome) തങ്ങൾക്ക് ലഭ്യമായ മിക്കവാറും എല്ലാ ഗ്രീക്ക് കൈയെഴുത്തുപ്രതികളിലും മർക്കൊസ് 16:9-20 ഇല്ലെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്.”

മർക്കൊസ് 16:9-20 യഥാർത്ഥമായി ബൈബിൻ്റെ ഭാഗമല്ലെന്ന് തെളിയിക്കാൻ പര്യാപ്തമായ പ്രയോഗങ്ങൾ ആ വേദഭാഗത്തു തന്നെയുണ്ട്: “വിശ്വസിക്കുന്നവരാൽ ഈ അടയാളങ്ങൾ നടക്കും: എന്റെ നാമത്തിൽ അവർ ഭൂതങ്ങളെ പുറത്താക്കും; പുതുഭാഷകളിൽ സംസാരിക്കും; സർപ്പങ്ങളെ പിടിച്ചെടുക്കും; മരണകരമായ യാതൊന്നു കുടിച്ചാലും അവർക്കു ഹാനി വരികയില്ല; രോഗികളുടെ മേൽ കൈവെച്ചാൽ അവർക്കു സൌഖ്യം വരും എന്നു പറഞ്ഞു.” (മർക്കൊ, 16:17,18). വിശ്വസിക്കുന്നവരാൽ നടക്കുന്ന അഞ്ച് അടയാളങ്ങളാണ് മേല്പറഞ്ഞത്. അതിൽ രണ്ടെണ്ണം ശ്രദ്ധേയമാണ്.1. “സർപ്പങ്ങളെ പിടിച്ചെടുക്കും. എന്താവശ്യത്തിനാണ് സർപ്പങ്ങളെ പിടിച്ചെടുക്കുന്നത്? ഈ പ്രയോഗത്തെ സാധൂകരിക്കാൻ പൗലൊസിൻ്റെ കയ്യിൽ അണലി ചുറ്റിയകാര്യം പലരും പറഞ്ഞുകേട്ടിട്ടുണ്ട്. പൗലൊസ് അണലിയെ പിടിച്ചെടുത്തതല്ല; വിറകു പെറുക്കിയപ്പോൾ അബദ്ധവശാൽ ചുറ്റിയതാണ്: (പ്രവൃ, 28:3). അതവനെ കടിക്കാതെ അവൻ കുടഞ്ഞുകളഞ്ഞു; അഥവാ അത് കടികാതെവണ്ണം ദൈവമവനെ രക്ഷിച്ചു: (22:6-7). അതുപോലാണോ ഒരുത്തൻ സർപ്പത്തെ പിടിച്ചെടുന്നത്? സർപ്പത്തെ കണ്ടാൽ ഓടി രക്ഷപെടുകയല്ലാതെ, അതിനെ പിടിച്ചെടുക്കാൻ നോക്കുന്നവൻ മരിക്കതന്നെവേണം. ദൈവത്തിന് ഒരു പണിയും ഇല്ലാഞ്ഞിട്ടുവേണമല്ലോ, അവനെ രക്ഷിക്കാൻ. 2. മരണകരമായ യാതൊന്നു കുടിച്ചാലും അവർക്കു ഹാനി വരികയില്ല. അതായത്, വിഷംകുടിച്ചാലും ചാകില്ല. ബെസ്റ്റ്!ദൈവത്തെ പരീക്ഷിക്കാൻ വേറൊന്നും വേണ്ട. ക്രിസ്തുവിനെ ദൈവാലയത്തിൻ്റെ അഗ്രത്തിൽ കൊണ്ടുപോയി നിർത്തിയിട്ട് സാത്താൻ പറഞ്ഞു: നീ അവിടുന്ന് ചാടിക്കോ; ദൂതന്മാർ നിന്നെ താങ്ങും. ക്രിസ്തു ചാടിയോ; “നിന്റെ ദൈവമായ കർത്താവിനെ പരീക്ഷിക്കരുതു” എന്നാണ് സാത്താനോട് പറഞ്ഞത്. ദൈവത്തെ പരീക്ഷിക്കുന്ന മേല്പറഞ്ഞ രണ്ട് പ്രയോഗങ്ങൾ ക്രിസ്തീയ ഉപദേശത്തിൻ്റെ ഭാഗമല്ലെന്ന് തെളിയുന്നു. അതിനാൽ, മർക്കൊസ് 16:9-20 പില്ക്കാലത്ത് കൂട്ടുചേർത്തതാണെന്ന് മനസ്സിലാക്കാം.

3. മൂവായിരം പേരുടെ സ്നാനം: “പത്രൊസ് അവരോടു: നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിന്നായി ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏല്പിൻ; എന്നാൽ പരിശുദ്ധാത്മാവു എന്ന ദാനം ലഭിക്കും.” (പ്രവൃ, 2:38). ആദ്യാമ്യപാപത്തിന് വേണ്ടിയാണ് ക്രിസതു മരിച്ചത്: (റോമ, 5:15-17; 1കൊരി, 15:21). എന്നാൽ, പെന്തെക്കൊസ്തിലെ യെഹൂദന്മാർക്കുള്ളത് ആദാമ്യപാപം മാത്രമല്ല; “നീതിമാനായ ഹാബേലിന്റെ രക്തംമുതൽ ബെരെഖ്യാവിന്റെ മകനായ സെഖര്യാവിന്റെ രക്തംവരെ സകലപ്രവാചകന്മാരുടെയും രക്തംചൊരിഞ്ഞ പാപം അവരുടെമേലുണ്ട്. (മത്താ, 23:35, ലൂക്കൊ, 11:50,51). അതവരുടെ തലമേൽ നില്ക്കുമ്പോഴാണ്, കുലപാതകനുവേണ്ടി പരിശുദ്ധനും നീതിമാനുമായവനെ തള്ളിപ്പറയുകയും അവരുടെ ജീവനായകനെ കൊന്നുകളയുകയും ചെയ്തത്: (പ്രവൃ, 3:14). പത്രൊസിൻ്റെ പെന്തെക്കൊസ്തിലെ പ്രസംഗത്തിലും അതുണ്ട്: (പ്രവൃ, 2:23). പെസഹാ പെരുന്നാളിന് വന്ന യെഹൂദാ ജനമാണ്, അവന്റെ രക്തം ഞങ്ങളുടെമേലും ഞങ്ങളുടെ മക്കളുടെ മേലും വരട്ടെ’ എന്ന് അലറിവിളിച്ചതും (മത്താ, 27:25) “യേശുവിനെ നീക്കിക്കളക; ബറബ്ബാസിനെ വിട്ടു തരിക” എന്നു നിലവിളിച്ചു അവനെ ക്രൂശിനേല്പിച്ചതും. (ലൂക്കോ, 23:17). പെസഹ, പെന്തെക്കൊസ്ത്, കൂടാരപ്പെരുന്നാൾ എന്നിങ്ങനെ മൂന്ന് മഹോത്സവങ്ങൾക്കാണ് യെഹൂദാ പുരുഷന്മാർ എല്ലാവരും ദൈവാലയത്തിൽ വരേണ്ടത്. (പുറ, 34:20-23). പെസഹ പെരുന്നാളിനുവന്ന് യേശുവിനെ ക്രൂശിക്കാൻ കൂട്ടുനിന്നവരെല്ലാവരും പെന്തെക്കൊസ്തിനുമുണ്ടാകും. അവരിൽനിന്നാണ് 3,000 യെഹൂദന്മാർ രക്ഷപ്രാപിച്ചത്. പത്രൊസിൻ്റെ പ്രസംഗത്താൽ അവരുടെ ഹൃദയത്തിൽ കുത്തുകൊണ്ടതായി 37-ാം വാക്യത്തിൽ വായിക്കുന്നു. അതവരുടെ മാനസാന്തരത്തെയാണ് കാണിക്കുന്നത്. മാനസാന്തരമുണ്ടാകുന്നത് സുവിശേഷത്താലാണ്: (2കൊരി, 7:8-10; പ്രവൃ, 5:31). എന്നാൽ, 38-ാം വാക്യത്തിൽ അവരോടു യേശുക്രിസ്തുനാമത്തിൽ സ്നാനമേറ്റു കഴുകിക്കളാൻ പറയുന്നത്, രക്ഷകനെ ക്രൂശിച്ച അവരുടെ വർത്തമാനകാലപാപമാണ്. യോഹന്നാൻ സ്നാനപകൻ അവരെ കഴിപ്പിച്ചതും പാപമോചനത്തിനുള്ള മാനസാന്തരസ്നാനമാണ്: (മർക്കൊ, 1:4; ലൂക്കൊ, 3:3. ഒ.നോ: മത്താ, 3:2; 3:8; ലൂക്കൊ, 3:8). യെഹൂദന്മാർ യോഹന്നാനാൽ സ്നാനമേറ്റത് പാപങ്ങളെ ഏറ്റുപറഞ്ഞുകൊണ്ടാണ്: (മത്താ, 3:6; മത്താ, 1:4). അതിനാൽ, വെള്ളത്താൽ കഴുകിക്കളയാൻ കഴിയുന്ന പാപം ആദാമ്യപാപമല്ല; വർത്തമാനകാലപാപമാണെന്ന് വ്യക്തമാകുന്നു. അതായത്, രക്ഷിതാവിനെ തള്ളുകയും കൊല്ലുകയും ചെയ്ത അവരുടെ വർത്തമാനകാല പാപമാണ് ക്രിസ്തീയ സ്നാനത്തോടൊപ്പം മാനസാന്തരപ്പെട്ട് കഴുകിക്കളയാൻ പത്രൊസ് നിർദ്ദേശിച്ചതെന്ന് മനസ്സിലാക്കാം: (പ്രവൃ, 2:38). അപ്പോൾ, സ്നാനത്താലാണോ പരിശുദ്ധാത്മാവു എന്ന ദാനം അഥവാ പരിശുദ്ധാത്മാസ്നാനം ലഭിക്കുന്നത്? അല്ല. സുവിശേഷത്താലാണ് പരിശുദ്ധാവ് ലഭിക്കുന്നതെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്: (പ്രവൃ, 10:44;:ഗലാ, 3:2,5).  ക്രിസ്തുവിൻ്റെ മരണപുനരുത്ഥാനങ്ങളുടെ ഫലമാണ് പരിശുദ്ധാത്മാവെന്ന ദാനം: (യോഹ, 7:7-9; 14:26; പ്രവൃ, 2:33). ദൈവത്തിൻ്റെ ദാനം സ്നാനമെന്ന പ്രവൃത്തിയുടെ ഫലമല്ല; സുവിശേഷത്താൽ സൗജന്യമായി ലഭിക്കുന്നതാണ്: (പ്രവൃ, 8:20; 10:46; റോമ, 11:6). എന്നാൽ, ക്രിസ്തുവിനെ ക്രൂശിച്ച പാപം യെഹൂദന്മാർക്ക് ഉണ്ടായിരുന്നതിനാൽ, സുവശേഷത്താൽ ദാനമായി ലഭിക്കേണ്ട പരിശുദ്ധാത്മാവെന്ന ദാനം അഥവാ ആത്മസ്നാനം അവർക്ക് ലഭിച്ചിരുന്നില്ല; ആ പാപമാണ് യേശുക്രിസ്തുവിൻ്റെ നാമത്തിലുള്ള ക്രിസ്തീയ സ്നാനത്തോടൊപ്പം കഴുകിക്കളയാൻ പത്രോസ് അവരോട് പറഞ്ഞതെന്ന് മനസ്സിലാക്കാം.

4. ദൈവസഭയുടെ അടിസ്ഥാന ഉപദേശങ്ങൾ: “അവന്റെ വാക്കു കൈക്കൊണ്ടവർ സ്നാനം ഏറ്റു; അന്നു മുവായിരത്തോളം പേർ അവരോടു ചേർന്നു. അവർ അപ്പൊസ്തലന്മാരുടെ ഉപദേശം കേട്ടും കൂട്ടായ്മ ആചരിച്ചും അപ്പം നുറക്കിയും പ്രാർത്ഥന കഴിച്ചും പോന്നു.” (പ്രവൃ, 2:41,42). ദൈവസഭയുടെ അടിസ്ഥാന ഉപദേശങ്ങളാണിത്. അതിൽ രണ്ടാമത്തേതാണ് സ്നാനം: 1. ദൈവവചനം കൈക്കൊള്ളുക. (അവന്റെ വാക്കു കൈക്കൊണ്ടവർ = പത്രൊസിൽനിന്നു ദൈവവചനം കൈക്കൊണ്ടവർ). (2:41). 2. സ്നാനം ഏല്ക്കുക. (2:41). 3. സഭയോടു ചേരുക (അവരോടു ചേർന്നു = പ്രാദേശിക സഭയോടു ചേരുക). (2:41). 4. ഉപദേശം കേൾക്കുക. (2:42). 5. കൂട്ടായ്മ ആചരിക്കുക (2:42). 6. അപ്പം നുറക്കുക. (2:42). 7. പ്രാർത്ഥന കഴിക്കുക. (2:42). 38-ാം വാക്യംമുതൽ അടിസ്ഥാന ഉപദേശങ്ങൾ മനസ്സിലാക്കുന്നവരുണ്ട്. അവരെ സംബന്ധിച്ച് മാനസാന്തരമാണ് ഒന്നാമത്തെ ഉപദേശം. രക്ഷയ്ക്കായുള്ള അഥവാ ദൈവഹിതപ്രകാരമുള്ള മാനസാന്തരം വ്യക്തിക്ക് സ്വയമുളവാക്കാൻ കഴിയുന്നതല്ല; വചനത്താൽ ലഭിക്കുന്ന ആത്മാവിലാണ് വ്യക്തിക്കു മാനസാന്തരം ഉണ്ടാകുന്നത്: (പ്രവൃ, 5:31; 11:18; 20:21; 2കൊരി, 7:9,10; ഗലാ, 3:2). അതിനാൽ മാനസാന്തരം ഉപദേശത്തിൽ പെട്ടതല്ല; നമുക്ക് അനുസരിക്കാനോ, ചെയ്യാനോ കഴിയാത്തത് ഉപദേശമാണെന്ന് പറയാൻ പറ്റില്ല. ഒരു വ്യക്തി സുവിശേഷം കൈക്കൊള്ളുന്നത് അഥവാ ക്രിസ്തുവിനെ സ്വീകരിക്കുന്നത് കൃപയാൽ അഥവാ ദൈവത്തിൻ്റെ പരിശുദ്ധാത്മാവിനാലാണ്. (ഗലാ, 3:2; എഫെ, 2:5,8; 1കൊരി, 12:3). അടിസ്ഥാന ഉപദേശങ്ങളിൽ ഒന്നാമത്തേതാണ് ‘സുവിശേഷം കൈക്കൊള്ളുക’ എന്നതാണ്. എന്തെന്നാൽ സുവിശേഷത്താൽ ലഭിക്കുന്ന ആത്മാവിലാണ് ഒരു വ്യക്തി വീണ്ടും ജനിക്കുന്നത്. (യോഹ, 3:3,5; 1കൊരി, 4:15; ഗലാ, 3:2; എഫെ, 3:6; ഗലാ, 1:18,21; 1പത്രൊ, 1:23). എന്നാൽ അനേകരും കരുതുന്നത്; രക്ഷിക്കപ്പെട്ട് സ്നാനമേറ്റ് പ്രാദേശിക സഭയിൽ കൂടിയശേഷം കാത്തിരുന്ന് പ്രാപിക്കേണ്ട ഒന്നാണ് പരിശുദ്ധാത്മാവെന്നാണ്. അത് കത്തോലിക്കരുടെ ശിശുസ്നാനത്തോട് ഒക്കുന്നു: “ആദ്യം സ്നാനമേല്ക്കുക; പിന്നെ വിശ്വസിക്കുക.” എന്നാൽ ബൈബിൾ മുന്നോട്ട് വെക്കുന്നത് വിശ്വാസത്താലുള്ള നീതീകരണമാണ്. പൗലൊസിൻ്റെ ലേഖനങ്ങളിലെ പ്രധാനവിഷയവും വിശ്വാസത്താലുള്ള നീതീകരണമാണ്. (റോമ, 1:17; 3:21, 3:27, 328, 3:30; 4:5).

5. ശമര്യരുടെ സ്നാനം: “എന്നാൽ ദൈവരാജ്യത്തെയും യേശുക്രിസ്തുവിന്റെ നാമത്തെയും കുറിച്ചുള്ള സുവിശേഷം അറിയിക്കുന്ന ഫിലിപ്പൊസിനെ അവർ വിശ്വസിച്ചപ്പോൾ പുരുഷന്മാരും സ്ത്രീകളും സ്നാനം ഏറ്റു …… അന്നുവരെ അവരിൽ ആരുടെമേലും ആത്മാവു വന്നിരുന്നില്ല; അവർ കർത്താവായ യേശുവിന്റെ നാമത്തിൽ സ്നാനം ഏറ്റിരുന്നതേയുള്ളു…… അവർ അവരുടെമേൽ കൈ വെച്ചപ്പോൾ അവർക്കു പരിശുദ്ധാത്മാവു ലഭിച്ചു.” (പ്രവൃ, 8:12-17). ശമര്യർ ഫിലിപ്പോസിൻ്റെ പ്രസംഗവും അവൻ ചെയ്ത അത്ഭുതങ്ങളും അടയാളങ്ങളുമൊക്കെ കണ്ട് വിശ്വസിച്ച് സ്നാനമേറ്റിട്ടും അവർക്ക് പരിശുദ്ധാവ് ലഭിച്ചില്ല; അപ്പൊസ്തലന്മാർ അവരുടെ മേൽ കൈവെച്ചപ്പോൾ പരിശുദ്ധാത്മാവ് ലഭിക്കുകയും ചെയ്തുവെന്നാണ് കാണുന്നത്. പെന്തെക്കൊസ്തിലെ പ്രസ്താവനയിൽനിന്ന് തികച്ചും വ്യത്യസ്മാണ് ശമര്യയിലേത്. പരിശുദ്ധാത്മാവ് നിറഞ്ഞ പുരുഷനായ ഫിലിപ്പോസാണ് അവരോട് സുവിശേഷം അറിയിച്ചത്. (പ്രവൃ, 6:5; 8:12). വിശ്വാസത്തിൻ്റെ പ്രസംഗം അഥവാ സുവിശേഷത്താലാണ് ആത്മാവ് ലഭിക്കുന്നതും (ഗലാ, 3:2), വിശ്വാസം ഉളവാകുന്നതും (റോമ, 10:17) രക്ഷ ലഭിക്കുന്നതും. (2തെസ്സ, 2:13). എന്നിട്ടും അവർക്ക് ആത്മാവ് ലഭിച്ചിരുന്നില്ലെങ്കിൽ അവരുടെ രക്ഷ പൂർണ്ണമായിരുന്നില്ല അല്ലെങ്കിൽ ലഭിച്ചിരുന്നില്ല എന്നു വ്യക്തമാണ്. ഇനി ചിലർ കരുതുന്നതുപോലെ ജലസ്നാനത്താലാണ് പാപമോചനവും പരിശുദ്ധാത്മാവും ലഭിക്കുന്നതെങ്കിൽ അവർക്ക് പരിശുദ്ധാത്മാവ് ലിഭിക്കേണ്ടതായിരുന്നുവല്ലോ? അപ്പോൾ അതൊന്നുമല്ല കാര്യം: സ്വർഗ്ഗരാജ്യത്തിൻ്റെ താക്കോലെന്ന വിശേഷാധികാരം ഫിലിപ്പോസിനില്ലായിരുന്നു; അത് പത്രൊസിൻ്റെ കയ്യിലായിരുന്നു. (മത്താ, 16:19). ആ താക്കോൽ അഥവാ അധികാരം കൈയ്യിലുള്ള ആൾക്കു മാത്രമേ, ഭൂമിയിലെ സകല ജാതികളെയും പ്രതിനിധീകരിച്ചുകൊണ്ട് യെഹൂദന്മാരിൽനിന്നും ശമര്യരിൽനിന്നും ജാതികളിൽനിന്നും ആദ്യമായി ദൈവസഭയിലേക്ക് പ്രവേശനം നല്കാൻ അധികാരമുള്ളു. അതിനാലാണ് ഫിലിപ്പോസിനാൽ അവർക്ക് ആത്മസ്നാനം നല്കാതിരുന്നതും പത്രൊസിൻ്റെ സാന്നിധ്യത്തിൽ ആത്മസ്നാനം നല്കിയതും. (പ്രവൃ, 8:17). രണ്ടാം അദ്ധ്യായത്തിൽ യെഹൂദന്മാരെയും (2:1-41), എട്ടാം അദ്ധ്യായത്തിൽ ശമര്യരെയും (8:14-17), പത്താം അദ്ധ്യായത്തിൽ ജാതികളെയും പത്രൊസിൻ്റെ സാന്നിധ്യത്തിൽ ദൈവസഭയിലേക്ക് പ്രവേശനം നല്കിയത് അതിൻ്റെ തെളിവാണ്. അനന്തരം ഫിലിപ്പോസിൻ്റെ കയ്യാൽ ഐത്യപ്യാ രാജ്ഞിയുടെ ഷണ്ഡൻ രക്ഷിക്കപ്പെടാൻ യാതൊരു തടസ്സവും വന്നില്ല എന്നതും ഓർക്കുക. (8:26-39). ഷണ്ഡൻ യെരൂശലേമിൽ നമസ്കരിപ്പാൻ വന്ന യെഹൂദ മതാനുസാരിയാണ് ആണ്. യെഹൂദ മതാനുസാരി യെഹൂദനമാരുടെ കൂട്ടത്തിൽ ഉൾപ്പെട്ടവനാണ്. അവർക്ക് രണ്ടാം അദ്ധ്യായത്തിൽ സ്വർഗ്ഗരാജ്യത്തിലേക്ക് പ്രത്രൊസ് പ്രവേശനം നല്കിയതാണ്. (2:10). അതിനാലാണ് ഫിലിപ്പോസിനാൽ അവൻ രക്ഷിക്കപ്പെട്ടതും വിശ്വാസം ഏറ്റുപറഞ്ഞ് സ്നാനമേറ്റതും (1കൊരി, 12:3) സന്തോഷത്തോടെ തൻ്റെ വഴിക്കുപോയതും. (8:37-39). [കൂടുതൽ അറിവിലേക്കായി ‘പരിശുദ്ധാത്മസ്നാനം‘ എന്ന ലേഖനം കാണുക]

6. എത്യോപ്യനായ ഷണ്ഡൻ്റെ സ്നാനം: “അവർ ഇങ്ങനെ വഴിപോകയിൽ വെള്ളമുള്ളോരു സ്ഥലത്തു എത്തിയപ്പോൾ ഷണ്ഡൻ: ഇതാ വെള്ളം ഞാൻ സ്നാനം ഏല്ക്കുന്നതിന്നു എന്തു വിരോധം എന്നു പറഞ്ഞു. അതിന്നു ഫിലിപ്പൊസ്: നീ പൂർണ്ണ ഹൃദയത്തോടെ വിശ്വസിക്കുന്നു എങ്കിൽ ആകാം എന്നു പറഞ്ഞു. യേശുക്രിസ്തു ദൈവപുത്രൻ എന്നു ഞാൻ വിശ്വസിക്കുന്നു എന്നു അവൻ ഉത്തരം പറഞ്ഞു. അങ്ങനെ അവൻ തേർ നിർത്തുവാൻ കല്പിച്ചു; ഫിലിപ്പൊസും ഷണ്ഡനും ഇരുവരും വെള്ളത്തിൽ ഇറങ്ങി, അവൻ അവനെ സ്നാനം കഴിപ്പിച്ചു;” (പ്രവൃ, 8:36-38). യെശയ്യാപ്രവചനം അമ്പത്തിമൂന്നാം അദ്ധ്യായം വായിച്ചുകൊണ്ടിരുന്ന ഷണ്ഡനോട് ആ അദ്ധ്യായം ആധാരമാക്കി യേശുവിനെ കുറിച്ചുള്ള സുവിശേഷം അറിയിച്ചപ്പോൾ ഷണ്ഡൻ രക്ഷിക്കപ്പെടുകയുണ്ടായി. 2:38-ൽ പത്രോസ് പറഞ്ഞ പാപമോചനത്തിനായുള്ള സ്നാനത്തിന് ഷണ്ഡനോടുള്ള ബന്ധത്തിൽ യാതൊരു പ്രസക്തിയുമില്ലെന്നു കാണാൻ കഴിയും. മാത്രമല്ല, രക്ഷിക്കപ്പെട്ട ഷണ്ഡൻ ഫിലിപ്പോസിനോടാണ് ചോദിക്കുന്നത്; ‘ഇതാ വെള്ളം ഞാൻ സ്നാനം ഏല്ക്കുന്നതിന്നു എന്തു വിരോധം.’ ഫിലിപ്പോസിൻ്റെ മറുപടി; ‘നീ പൂർണ്ണ ഹൃദയത്തോടെ വിശ്വസിക്കുന്നു എങ്കിൽ ആകാം.’ ബൈബിൾ പാപമോചനത്തിനും രക്ഷയ്ക്കുമായി വെച്ചിരിക്കൂന്ന കൃപയാലുള്ള വിശ്വാസത്തിൻ്റെയും, ക്രിസ്തീയ സ്നാനത്തിൻ്റെയും കൃത്യമായ മാതൃക ഇവിടെ കാണാം: ഫിലിപ്പോസ് ഷണ്ഡനോടു യേശുവിനെക്കുറിച്ചുള്ള സുവിശേഷം പ്രസംഗിച്ചു (8:35); സുവിശേഷത്താൽ ആത്മസ്നാനമുണ്ടായി (ഗലാ, 3:2); അവൻ കൃപയാൽ വിശ്വസിച്ച് രക്ഷപ്രാപിക്കുന്നു (എഫെ, 2:5,8); അനന്തരം ജലസ്നാനം സ്വീകരിച്ചു (പ്രവൃ, 8:36-38) പിന്നെ സന്തോഷിച്ചുകൊണ്ടു തൻ്റെ വഴിക്കുപോയി. (8:39).

7. പൗലൊസിൻ്റെ സ്നാനം: “ഉടനെ അവന്റെ കണ്ണിൽ നിന്നു ചെതുമ്പൽ പോലെ വീണു; കാഴ്ച ലഭിച്ചു അവൻ എഴുന്നേറ്റു സ്നാനം ഏൽക്കയും ആഹാരം കൈക്കൊണ്ടു ബലം പ്രാപിക്കയും ചെയ്തു.” (പ്രവൃ, 9:18). ഒൻപതാം അദ്ധ്യായത്തിൽ സ്നാമേറ്റതായും, ഇരുപത്തിരണ്ടാം അദ്ധ്യാത്തിൽ യേശുവിൻ്റെ നാമം വിളിച്ചപേക്ഷിച്ച് പാപം കഴുകിക്കളയാനും പറയുന്നുണ്ട്. നമുക്ക് രണ്ടു വേദഭാഗങ്ങളും ചേർത്ത് ചിന്തിക്കാം: “ഇനി താമസിക്കുന്നതു എന്തു? എഴുന്നേറ്റു അവന്റെ നാമം വിളിച്ചു പ്രാർത്ഥിച്ചു സ്നാനം ഏറ്റു നിന്റെ പാപങ്ങളെ കഴുകിക്കളക എന്നു പറഞ്ഞു.” (പ്രവൃ, 22:16; 9:18). പൗലൊസ് യെരൂശലേമിൽ അറസ്റ്റു ചെയ്യപ്പെട്ടപ്പോൾ സഹസ്രാധിപൻ്റെ കോട്ടയുടെ പടിക്കെട്ടിൽ നിന്നുകൊണ്ട് യഹൂദന്മാരോട് പ്രസംഗിക്കുമ്പോൾ തൻ്റെ മാനസാന്തരത്തെ അനുസ്മരിച്ചുകൊണ്ട് പറയുന്ന ഭാഗമാണിത്. ഈ പ്രസംഗത്തിനും ഏകദേശം 20-ലേറെ വർഷങ്ങൾക്ക് മുമ്പാണ് ദമസ്കൊസിലേക്കുള്ള യാത്രയിൽ താൻ കർത്താവിനാൽ പിടിക്കപ്പെട്ടതും, അനന്യാസ് എന്ന ശിഷ്യൻ മുഖാന്തരം രക്ഷിക്കപ്പെട്ടതും. (പ്രവൃ, 9:2-20). മാനസാന്തരസമയത്ത് അനന്യാസ് പൗലൊസിൻ്റെ കണ്ണിനു കാഴ്ച നല്കുന്നതും, സ്നാമേല്ക്കുന്നതും അല്ലാതെ, സുവിശേഷം അറിയിക്കുന്നതായി അവിടെ രേഖപ്പെടുത്തിയിട്ടില്ല. (പ്രവൃ, 9:17,18). എന്നാൽ പൗലൊസ് അത് പറയുമ്പോൾ; ”എഴുന്നേറ്റു യേശുവിന്റെ നാമം വിളിച്ചു പ്രാർത്ഥിച്ചു സ്നാനം ഏറ്റു നിന്റെ പാപങ്ങളെ കഴുകിക്കളക” എന്ന് അനന്യാസ് തന്നോട് പറഞ്ഞതായിട്ടാണ്. വിശുദ്ധന്മാരെ നിഗ്രഹിപ്പാൻ താൻ സമ്മതം കൊടുത്തതായും ദൈവത്തിന്റെ സഭയെ അത്യന്തം ഉപദ്രവിച്ചു മുടിച്ചവനാണെന്നും പൗലൊസ് തന്നെ സാക്ഷ്യം പറഞ്ഞിട്ടുണ്ട്: (പ്രവൃ, 26:10; ഗലാ, 1:13). അതിനാൽ, പെന്തെക്കൊസ്തിലെപ്പോലെ പൗലൊസിൻ്റെയും വർത്തമാനകാല പാപമാണ് കഴുകിക്കളയാൻ പറഞ്ഞതെന്ന് മനസ്സിലാക്കാം: (പ്രവൃ, 22:16). ജലസ്നാനത്താലാണ് പാപമോചനവും ആത്മസ്നാനവും പൗലൊസിനു ലഭിച്ചതെങ്കിൽ, സ്നാനം കഴിപ്പിപ്പാൻ അല്ല സുവിശേഷം അറിയിപ്പാനത്രെ ക്രിസ്തു എന്നെ അയച്ചതെന്നു അവൻ ഒരിക്കലും പറയില്ല: (1കൊരി, 1:17). മേല്പറഞ്ഞ വസ്തുതകൾക്ക് പല തെളിവുകളുണ്ട്: 1. സുവിശേഷത്താലാണ് ആത്മസ്നാനം നടക്കുന്നതെന്നതിന് കൃത്യമായ തെളിവുണ്ട്: (പ്രവൃ, 10:44-45). 2. സുവിശേഷത്താലാണ് പരിശുദ്ധാത്മാവ് ലഭിക്കുന്നതെന്ന് തെളിവായി പറഞ്ഞിട്ടുമുണ്ട്: (ഗലാ, 3:2,5). 3. ന്യായപ്രമാണത്താൽ അഥവാ പ്രവൃത്തികളാലല്ല ആത്മാവ് ലഭിക്കുന്നതെന്നും അതേ വാക്യത്തിൽ മനസ്സിലാക്കാം: (ഗലാ, 3:2,5). 4. പരിശുദ്ധാത്മാവ് ദൈവത്തിൻ്റെ ദാനമാണ്: (പ്രവൃ, 8:20; 10:46). സ്നാനംപോലൊരു പ്രവൃത്തിയാലാണ് ആത്മസ്നാനം ലഭിക്കുന്നതെങ്കിൽ ദാനമെന്നല്ല; പ്രവൃത്തിയുടെ ഫലം അഥവാ പ്രതിഫലമെന്ന് പറയുമായിരുന്നു. 5. ആത്മസ്നാനത്തിൻ്റെ ഉപാധി സ്നാനമല്ലെന്നതിൻ്റെ തെളിവാണ് ശമര്യയിലെ സംഭവം; അവർ യേശുക്രിസ്തുവിൻ്റെ നാമത്തിൽ സ്നാനമേറ്റിട്ടും അവർക്ക് ആത്മാവ് ലഭിച്ചില്ല: (പ്രവൃ, 8:15-16). 6. കൊർന്നേല്യസും കുടുംബവും സ്നാനമേല്ക്കുന്നതിനു മുമ്പെ സുവിശേഷത്താൽത്തന്നെ അവർക്ക് ആത്മസ്നാനം ലഭിച്ചു: (പ്രവൃ, 8:14-16). 7. യെഹൂദന്മാരോടും പൗലൊസിനോടുമല്ലാതെ പാപമോചനത്തിനായുള്ള സ്നാനത്തെക്കുറിച്ച് പറയുന്നില്ല.

8. കൊർന്നേല്യൊസിൻ്റെയും കുടുംബത്തിൻ്റെയും സ്നാനം: “യേശുവിൽ വിശ്വസിക്കുന്ന ഏവന്നും അവന്റെ നാമം മൂലം പാപമോചനം ലഭിക്കും എന്നു സകല പ്രവാചകന്മാരും സാക്ഷ്യം പറയുന്നു. ഈ വാക്കുകളെ പത്രൊസ് പ്രസ്താവിക്കുമ്പോൾ തന്നേ വചനം കേട്ട എല്ലാവരുടെ മേലും പരിശുദ്ധാത്മാവു വന്നു…… പത്രൊസിനോടുകൂടെ വന്ന പരിച്ഛേദനക്കാരായ വിശ്വാസികൾ പരിശുദ്ധാത്മാവു എന്ന ദാനം ജാതികളുടെ മേലും പകർന്നതു കണ്ടു വിസ്മയിച്ചു. നമ്മെപ്പോലെ പരിശുദ്ധാത്മാവു ലഭിച്ച ഇവരെ സ്നാനം കഴിപ്പിച്ചു കൂടാതവണ്ണം വെള്ളം വിലക്കുവാൻ ആർക്കു കഴിയും എന്നു പറഞ്ഞു. പത്രൊസ് അവരെ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം കഴിപ്പിപ്പാൻ കല്പിച്ചു. അവൻ ചില ദിവസം അവിടെ താമസിക്കേണം എന്നു അവർ അപേക്ഷിച്ചു.” (പ്രവൃ, 10:43-48). കൊർന്നേല്യൊസിനോടുള്ള ബന്ധത്തിലും വിശ്വാസത്താലുള്ള നീതീകരണത്തിൻ്റെയും, അനന്തരമുള്ള ക്രൈസ്തവ സ്നാനത്തിൻ്റെയും മാതൃക കൃത്യമായി കാണാം: പത്രൊസ് സുവിശേഷം അറിയിക്കുന്നു; അവർക്ക് പരിശുദ്ധാത്മാവ് ലഭിക്കുന്നു; തുടർന്ന് സ്നാനമേല്ക്കുന്നു. പരിശുദ്ധാത്മാവ് അഥവാ പരിശുദ്ധദൈവം കൃപാവരത്തോടെ അവരിൽ വെളിപ്പെട്ടിട്ടും അവരുടെ പാപമോചനം നടന്നില്ല; പിന്നീട് വെള്ളത്തിൽ സ്നാനമേറ്റപ്പോഴാണ് അവർക്ക് പാപമോചനം ലഭിച്ചതെന്ന് ആർക്ക് പറയാൻ കഴിയും? കൊർന്നേല്യസിനോടുള്ള ബന്ധത്തിൽ ശ്രദ്ധേയമായൊരു കാര്യമുണ്ട്. സ്വർഗ്ഗത്തിലെ ദൂതൻ വന്നിട്ട് അവനോട് പറയുന്നത്: നീ യോപ്പയിലേക്കു ആളയച്ചു പത്രൊസ് എന്നു മറുപേരുള്ള ശിമോനെ വരുത്തുക; നീയും നിന്റെ ഗൃഹം മുഴുവനും രക്ഷിക്കപ്പെടുവാനുള്ള വാക്കുകളെ അവൻ നിന്നോടു സംസാരിക്കും.” (പ്രവൃ, 11:13,14). നീയും നിൻ്റെ കുടുംബംവും രക്ഷിക്കപ്പെടാൻ അവൻ നിന്നെ സ്നാനപ്പെടുത്തും എന്നല്ല ദൂതൻ പറഞ്ഞത്; രക്ഷിക്കപ്പെടുവാനുള്ള വാക്കുകൾ അഥവാ സുവിശേഷം നിന്നോടു പറയും. രക്ഷ സുവിശേഷത്താലുള്ള ആത്മസ്നാത്താലാണ്; ജലസ്നാനത്താലല്ലെന്ന് കൊർന്നേല്യൊസിനോടുള്ള ബന്ധത്തിൽ പരിശുദ്ധാത്മാവ് അടിവരയിട്ട് പറഞ്ഞിട്ടുണ്ട്.

കൊർന്നേല്യൊസിൻ്റെയും കുടുംബത്തിൻ്റെയും മേൽ ആത്മസ്നാനം ഉണ്ടായശേഷമാണ് അവരെ ജലസ്നാനം കഴിപ്പിച്ചതെന്ന് പത്രൊസ് സാക്ഷ്യം പറയുന്നു: “ഞാൻ സംസാരിച്ചു തുടങ്ങിയപ്പോഴേക്കു പരിശുദ്ധാത്മാവു ആദിയിൽ നമ്മുടെമേൽ എന്നപോലെ അവരുടെ മേലും വന്നു. അപ്പോൾ ഞാൻ: യോഹന്നാൻ വെള്ളംകൊണ്ടു സ്നാനം കഴിപ്പിച്ചു; നിങ്ങൾക്കോ പരിശുദ്ധാത്മാവുകൊണ്ടു സ്നാനം ലഭിക്കും എന്നു കർത്താവു പറഞ്ഞ വാക്കു ഓർത്തു. ആകയാൽ കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിച്ചവരായ നമുക്കു തന്നതുപോലെ അതേ ദാനത്തെ അവർക്കും ദൈവം കൊടുത്തു എങ്കിൽ ദൈവത്തെ തടുപ്പാൻ തക്കവണ്ണം ഞാൻ ആർ?” (പ്രവൃ, 11:15-17). ആത്മസ്നാനത്താൽ വിശ്വസിച്ച് രക്ഷപ്രാപിച്ചശേഷമാണ് ജലസ്നാനം നല്കിയതെന്ന് ഇവിടെ വ്യക്തമാണല്ലോ? കൊർന്നേല്യൊസിനോടുള്ള ബന്ധത്തിൽ ദൈവമക്കൾ ഒരുകാര്യംകൂടി അറിയുകയും അംഗീകരിക്കുകയും വേണം: ജാതികളായ വിശ്വാസികൾക്കു മുമ്പൻ കൊർന്നേല്യൊസാണ്. ഭൂമിയിലുള്ള സകല ജാതികളെയും പ്രതിനിധീകരിച്ചുകൊണ്ട് ക്രിസ്തു തലയായിരിക്കുന്ന അവൻ്റെ ശരീരമായ ദൈവസഭയിൽ ആദ്യമായി പ്രവേശനം സിദ്ധിച്ചത് കൊർന്നേല്യൊസിനും കുടുബത്തിനുമാണ്. (പ്രവൃ, 10:34-48). ക്രിസ്തു കല്പിച്ച ക്രമപ്രകാരമാണ് പത്രൊസ് യെഹൂദരെയും (പ്രവൃ, 2:38-41) ശമര്യരെയും (8:14-17) ജാതികളെയും (10:44-48) ദൈവസഭയിലേക്ക് പ്രവേശനം നല്കിയത്. (പ്രവൃ, 1:8). അതിനുള്ള അധികാരം ക്രിസ്തു പത്രൊസിനെയാണ് ഏല്പിച്ചിരുന്നത്. (മത്താ, 16:19). കൊർന്നേല്യൊസിൻ്റെയും കുടുബത്തിൻ്റെയും രക്ഷാനുഭവത്തിൻ്റെ നേർചിത്രവും (8:34-48) പത്രൊസ് അപ്പൊസ്തലൻ്റെ സാക്ഷ്യവും വ്യക്തമായി ഉള്ളതുകൊണ്ട് (11:14-17), നമ്മുടെ രക്ഷ സുവിശേഷത്താൽ ലഭിക്കുന്ന ആത്മാസ്നാനത്താലാണും രക്ഷാനന്തരമാണ് ജലസ്നാനം സ്വീകരിക്കേണ്ടതെന്നും ജാതികളായിരുന്ന നമ്മൾ മനസ്സോടെ അംഗീകരിക്കേണ്ടത് ആവശ്യമാണ്.

9. ഫിലിപ്പിയിലെ ലുദിയയുടെ സ്നാനം:  “ശബ്ബത്തുനാളിൽ ഞങ്ങൾ ഗോപുരത്തിന്നു പുറത്തേക്കു പോയി അവിടെ പ്രാർത്ഥനാസ്ഥലം ഉണ്ടായിരിക്കും എന്നു ഞങ്ങൾ വിചാരിച്ചു പുഴവക്കത്തു ഇരുന്നു; അവിടെ കൂടിവന്ന സ്ത്രീകളോടു സംസാരിച്ചു. തുയത്തൈരാ പട്ടണക്കാരത്തിയും രക്താംബരം വില്ക്കുന്നവളുമായി ലുദിയ എന്നു പേരുള്ള ദൈവഭക്തയായോരു സ്ത്രീ കേട്ടുകൊണ്ടിരുന്നു. പൌലൊസ് സംസാരിച്ചതു ശ്രദ്ധിക്കേണ്ടതിന്നു കർത്താവു അവളുടെ ഹൃദയം തുറന്നു അവളും കുടുംബവും സ്നാനം ഏറ്റ ശേഷം: നിങ്ങൾ എന്നെ കർത്താവിൽ വിശ്വസ്ത എന്നു എണ്ണിയിരിക്കുന്നുവെങ്കിൽ എന്റെ വീട്ടിൽ വന്നു പാർപ്പിൻ എന്നു അപേക്ഷിച്ചു ഞങ്ങളെ നിർബ്ബന്ധിച്ചു.” (പ്രവൃ, 16:13-15). ഇവിടെയും സുവിശേഷംകേട്ട് ആത്മാസ്നാനത്താൽ രക്ഷിക്കപ്പെട്ടശേഷമാണ് ജലസ്നാനം സ്വീകരിച്ചതെന്ന് മനസ്സിലാക്കാം: പൗലൊസിൽനിന്നു സുവിശേഷം കേട്ട ലുദിയയുടെ ഹൃദയം കർത്താവ് തുറന്നു; ഹൃദയം തുറന്നത് ആത്മസ്നാനത്തെയാണ് കാണിക്കുന്നത്; സുവിശേഷത്താലാണ് ആത്മസ്നാനം ലഭിക്കുന്നത് (ഗലാ, 3:2), കൃപായാൽ അവൾ വിശ്വസിച്ചു (എഫെ, 2:5,8), അനന്തരം ജലസ്നാനം സ്വീകരിച്ചു.

10. കാരാഗൃഹ പ്രമാണിയുടേയും കുടുംബത്തിൻ്റെയും സ്നാനം: “യജമാനന്മാരേ, രക്ഷ പ്രാപിപ്പാൻ ഞാൻ എന്തു ചെയ്യേണം എന്നു ചോദിച്ചു. കർത്താവായ യേശുവിൽ വിശ്വസിക്ക; എന്നാൽ നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും എന്നു അവർ പറഞ്ഞു. പിന്നെ അവർ കർത്താവിന്റെ വചനം അവനോടും അവന്റെ വീട്ടിലുള്ള എല്ലാവരോടും പ്രസംഗിച്ചു. അവൻ രാത്രിയിൽ, ആ നാഴികയിൽ തന്നേ, അവരെ കൂട്ടികൊണ്ടുപോയി അവരുടെ മുറിവുകളെ കഴുകി; താനും തനിക്കുള്ളവരെല്ലാവരും താമസിയാതെ സ്നാനം ഏറ്റു. പിന്നെ അവരെ വീട്ടിൽ കൈക്കൊണ്ടു അവർക്കു ഭക്ഷണം കൊടുത്തു, ദൈവത്തിൽ വിശ്വസിച്ചതിൽ വീടടക്കം ആനന്ദിച്ചു.” (പ്രവൃ, 16:30-34). രക്ഷപ്രാപിപ്പാൻ എന്തു ചെയ്യണമെന്ന് കാരാഗൃഹപ്രമാണി ചോദിക്കുമ്പോൾ, നീ സ്നാനമേല്ക്കണം എന്നല്ല പൗലൊസും ശീലാസും പറഞ്ഞത്; ‘കർത്താവായ യേശുവിൽ വിശ്വസിക്ക; എന്നാൽ നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും’ എന്നാണ്. ചിലർ കരുതുന്നതുപോലെ ജലസ്നാത്താലാണ് പാപമോചനവും പരിശുദ്ധാത്മാവും ലഭിക്കുന്നതെങ്കിൽ, പത്രൊസ് പറഞ്ഞപോലെ പ്രവൃത്തി 2:38 ആവർത്തിച്ചാൽ മതിയായിരുന്നല്ലോ; പെന്തെക്കൊസ്തിൽ യെഹൂദന്മാർ ചോദിച്ച ചോദ്യം തന്നെയാണ് കാരാഗൃഹപ്രമാണിയും ചോദിച്ചത്: ഞാൻ എന്തു ചെയ്യേണം? രണ്ടു ചോദ്യങ്ങളുടെയും വ്യത്യാസം ശ്രദ്ധിക്കണം: പെന്തെക്കൊസ്തിലെ യെഹൂദന്മാർ രക്ഷയെക്കുറിച്ചു മിണ്ടുന്നില്ല; കാരാഗൃപ്രമാണി രക്ഷപ്രാപിപ്പാൻ എന്തുചെയ്യണമെന്നും ചോദിക്കുന്നു. സുവിശേഷത്താൽ അഥവാ ദൈവത്തിൻ്റെ വചനത്താലാണ് പരിശുദ്ധാവ് ലഭിക്കുന്നതെന്നും വീണ്ടുംജനനും ഉണ്ടാകുന്നതെന്നും വ്യക്തമായി വേദപുസ്തകത്തിൽ പറഞ്ഞിട്ടുണ്ട്: (യോഹ, 3:6,8; ഗലാ, 3:2; എഫെ, 1:12,13; യാക്കോ, 1:18; 1പത്രൊ, 1:23). അതിനാൽ, പത്രൊസിൽനിന്നു സുവിശേഷം കേട്ട് രക്ഷ പ്രാപിച്ചനന്തരമാണ് യെഹൂദന്മാരുടെ ചോദ്യമെന്നു മനസ്സിലാക്കാം. കാരാഗൃഹപ്രമാണിയാകട്ടെ, സുവിശേഷം കേൾക്കുന്നതിനുമുമ്പ് അഥവാ രക്ഷിക്കപ്പെടുന്നതിനു മുമ്പാണ്, രക്ഷപ്രാപിപ്പാൻ ഞാൻ എന്തു ചെയ്യണമെന്ന് ചോദിക്കുന്നത്: (16:30). “കർത്താവായ യേശുവിൽ വിശ്വസിക്ക; എന്നാൽ നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും.” രക്ഷയ്ക്കായുള്ള വിശ്വാസം ആത്മസ്നാനത്താൽ ലഭിക്കുന്നതാണ്; സ്വയമായുളവാക്കാൻ കഴിയില്ല. പരിശുദ്ധാത്മാവ് ലഭിക്കാൻ സുവിശേഷം അറിയിക്കണം. (ഗലാ, 3:2). രക്ഷയുടെ സുവിശേഷം അവരോടു പ്രസംഗിച്ചു; അവൻ മാനസാന്തരപ്പെട്ടു; സ്നനമേറ്റു. അപ്പൊസ്തലന്മാർ കാരാഗൃഹ പ്രമാണിയോടും കുടുബത്തോടും സുവിശേഷം പ്രസംഗിച്ചു; പിന്നെ എഴുതിയിരിക്കുന്നത്, “അവൻ രാത്രിയിൽ, ആ നാഴികയിൽ തന്നേ, അവരെ കൂട്ടികൊണ്ടുപോയി അവരുടെ മുറിവുകളെ കഴുകി; താനും തനിക്കുള്ളവരെല്ലാവരും താമസിയാതെ സ്നാനം ഏറ്റു” (16:33). ദൈവവചനത്താൽ ആത്മസ്നാനം ലഭിക്കുകയും താനും കുടുംബവും മാനസാന്തരപ്പെട്ട് ക്രിസ്തുവിനോടു ചേരുകയും ചെയ്തതിൻ്റെ ഫലമാണ് ആ രാത്രിയിത്തന്നെ അപ്പൊസ്തലന്മാരുടെ മുറിവുകളെ കഴുകി എന്നു പറഞ്ഞിരിക്കുന്നത്. അതവരുടെ മാനസാന്തരത്തിന്നു തെളിവാണ്. അതിനുശേഷം അവർ സ്നാമേറ്റു. 

11. ക്രിസ്പൊസും കുടുംബവും ഉൾപ്പെടെ അനേകം കൊരിന്ത്യരുടെ സ്നാനം: “പള്ളി പ്രമാണിയായ ക്രിസ്പൊസ് തന്റെ സകല കുടുംബത്തോടുംകൂടെ കർത്താവിൽ വിശ്വസിച്ചു; കൊരിന്ത്യരിൽ അനേകർ വചനം കേട്ടു വിശ്വസിച്ചു സ്നാനം ഏറ്റു.” (പ്രവൃ, 18:8). കൊരിന്തിൽ പൗലൊസ് ശബ്ബത്തുതോറും പള്ളിയിൽ പ്രസംഗിച്ചിരുന്നു. വചനഘോഷണത്തിൽ ശുഷ്കാന്തിപൂണ്ടു യേശു തന്നേ ക്രിസ്തു എന്നു യെഹൂദന്മാർക്കു സാക്ഷീകരിച്ചു. (18:5). അങ്ങനെ പള്ളിപ്രമാണിയായ ക്രിസ്പൊസും കുടുംബവും അനേകം കൊരിന്ത്യരം ആത്മസ്നാനത്താൽ കൃപയാൽ വിശ്വസിച്ച് രക്ഷപ്രാപിച്ച ശേഷമാണ് സ്നാനമേറ്റതെന്ന് കാണാൻ കഴിയും. 

12. എഫെസൊസിലെ പന്ത്രണ്ട് ശിഷ്യന്മാരുടെ സ്നാനം: പൗലൊസ്: “നിങ്ങൾ വിശ്വസിച്ചിട്ടു പരിശുദ്ധാത്മാവിനെ പ്രാപിച്ചുവോ എന്നു അവരോടു ചോദിച്ചതിന്നു: പരിശുദ്ധാത്മാവു ഉണ്ടെന്നുപോലും ഞങ്ങൾ കേട്ടിട്ടില്ല എന്നു അവർ പറഞ്ഞു. എന്നാൽ ഏതായിരുന്നു നിങ്ങളുടെ സ്നാനം എന്നു അവൻ അവരോടു ചോദിച്ചതിന്നു: യോഹന്നാന്റെ സ്നാനം എന്നു അവർ പറഞ്ഞു. അതിന്നു പൌലൊസ്: യോഹന്നാൻ മനസാന്തരസ്നാനമത്രേ കഴിപ്പിച്ചു തന്റെ പിന്നാലെ വരുന്നവനായ യേശുവിൽ വിശ്വസിക്കേണം എന്നു ജനത്തോടു പറഞ്ഞു എന്നു പറഞ്ഞു. ഇതു കേട്ടാറെ അവർ കർത്താവായ യേശുവിന്റെ നാമത്തിൽ സ്നാനം ഏറ്റു. പൌലൊസ് അവരുടെ മേൽ കൈവെച്ചപ്പോൾ പരിശുദ്ധാത്മാവു അവരുടെമേൽ വന്നു അവർ അന്യഭാഷകളിൽ സംസാരിക്കയും പ്രവചിക്കയും ചെയ്തു.” (പ്രവൃ, 19:6). ഈ ഭാഗത്തെ വിഷയം ക്രിസ്തീയസ്നാനം അഥവാ യേശുവിൻ്റെ നാമത്തിലുള്ള സ്നാനത്തിൻ്റെ ശ്രേഷ്ഠതയാണ്. പൗലൊസ് അവരോട് ചോദിക്കുന്നത്; ‘നിങ്ങൾ വിശ്വസിച്ചിട്ട് പരിശുദ്ധാത്മാവിനെ പ്രാപിച്ചുവോ’ എന്നാണ്. ഇതൊരു കുഴപ്പംപിടിച്ച ചോദ്യമാണ്. വ്യക്തി വിശ്വാസത്താൽ പരിശുദ്ധാത്മാവിനെ ആർജ്ജിച്ചെടുക്കണം എന്നൊരു ധ്വനി ഈ പ്രയോഗത്തിനുണ്ട്. ഇത് ബൈബിളിലെ മറ്റു വേദഭാഗങ്ങളുമായി പൊരുത്തപ്പെടില്ല. ഒന്നാമത്; പരിശുദ്ധാത്മാവ് ദൈവത്തിൻ്റെ ദാനവും വാഗ്ദത്തവുമാണ്. ദാനം ദൈവത്തിൻ്റെ കൃപയാലും വാഗ്ദത്തം തൻ്റെ വിശ്വസ്തതയാലും ലഭിക്കുന്നതാണ്; അല്ലാതെ ആർജ്ജിക്കേണ്ട ഒന്നല്ല. രണ്ടാമത്; രക്ഷയുടെ സുവിശേഷം (എഫെ, 1:13) അഥവാ, വിശ്വാസത്തിൻ്റെ പ്രസംഗത്താലാണ് (ഗലാ, 3:2) ആത്മാവ് ലഭിക്കുന്നത്. ആത്മാവാണ് കൃപയാലുള്ള വിശ്വാസം വ്യക്തിയിൽ ഉളവാക്കുന്നത്. (എഫെ, 2:8). അതായത്, വിശ്വാസത്താൽ ആത്മാവ് ലഭിക്കുകയല്ല; ആത്മാവിനാൽ വിശ്വാസം ലഭിക്കുകയാണ് ചെയ്യുന്നത്. മൂന്നാമത്; പ്രാപിക്കുക (receive) എന്ന പദത്തിന് അനുഭവിക്കുക, എത്തുക, ചെല്ലുക, പ്രവേശിക്കുക, സമീപിക്കുക എന്നൊക്കെയും അർത്ഥമുണ്ട്. അതായത്, പൗലൊസിൻ്റെ ചോദ്യത്തിൻ്റെ അർത്ഥമിതാണ്; “വിശ്വസിക്കുന്ന നിങ്ങൾ പരിശുദ്ധാത്മാവിനെ അനുഭവിക്കുന്നുണ്ടോ?” 

അവരുടെ മുപടി: “പരിശുദ്ധാത്മാവു ഉണ്ടെന്നുപോലും ഞങ്ങൾ കേട്ടിട്ടില്ല.” അവർ യേശുവിനെക്കുറിച്ചുള്ള സുവിശേഷം കേട്ടവരാണെന്ന് പൗലൊസിനറിയാം; അല്ലെങ്കിൽ അവൻ്റെ ചോദ്യം അസ്ഥാനത്താണ്. അപ്പൊല്ലോസിൽ നിന്ന് സുവിശേഷം കേട്ടവരാണവർ. പൗലൊസ് എഫെസൊസിൽ വരുന്നതിന് മുമ്പ് അപ്പൊല്ലൊസ് എഫെസൊസിൽ ഉണ്ടായിരുന്നു. (പ്രവൃ, 18:24). അപ്പൊല്ലോസിനു ക്രൈസ്തവ സ്നാനത്തെക്കുറിച്ചു ധാരണയുണ്ടായിരുന്നില്ല; യോഹന്നാൻ്റെ സ്നാനത്തെക്കുറിച്ചു മാത്രമേ അറിഞ്ഞിരുന്നുള്ളു. (പ്രവൃ, 18:25). അപ്പൊല്ലോസാണ് അവരോട് സുവിശേഷം അറിയിച്ചതെന്ന് പൗലൊസിനും അറിയാം; അല്ലെങ്കിൽ നിങ്ങൾ കൈക്കൊണ്ട സുവിശേഷം ഏതാണെന്നായിരിക്കും ചോദിക്കുക. അപ്പൊല്ലോസ് ആത്മാവിൽ എരിവുള്ളവനും യേശുവിന്റെ വസ്തുത സൂക്ഷമമായി പ്രസ്താവിക്കയും ഉപദേശിക്കയും ചെയ്തവനാണ്. (18:25). അതുകൊണ്ടാണ് സുവിശേഷം ഏതാണെന്ന് ചോദിക്കാതെ, സ്നാനം ഏതായിരുന്നു എന്നു ചോദിച്ചത്. സുവിശേഷം അറിയിക്കുന്നത് ആത്മനിറവിലാണെങ്കിലും (പ്രവൃ, 2:4-40; 4:31), സുവിശേഷം പരിശുദ്ധാത്മാവിനെക്കുറിച്ചല്ല; ക്രിസ്തുവിനെക്കുറിച്ചാണ്. മാത്രമല്ല, വീണ്ടുംജനനം ആന്തരിക പ്രവൃത്തിയായതുകൊണ്ട് ബാഹ്യലക്ഷണങ്ങൾ നിർബ്ബന്ധമല്ല. (യോഹ, 3:8). അതിനാലാണ് അവരോട് ‘പരിശുദ്ധാത്മാവിനെ അനുഭവിച്ചുവോ’ എന്നു ചോദിക്കുന്നത്; അവരുടെ മറുപടിയാകട്ടെ; പരിശുദ്ധാത്മാവു ഉണ്ടെന്നുപോലും ഞങ്ങൾ കേട്ടിട്ടില്ലെന്നാണ്. ഇതിനെ ത്രിത്വം വ്യാഖ്യാനിക്കുന്നത്, പിതാവ് പുത്രൻ പരിശുദ്ധാത്മാവെന്ന സ്ഥാനനാമം പറഞ്ഞ് സ്നാനപ്പെടുത്താത്തതുകൊണ്ടാണ് അവർ പരിശുദ്ധാത്മാവിനെക്കുറിച്ച് കേൾക്കാത്തതെന്നാണ്. പൗലൊസിൻ്റെ ചോദ്യം: പരിശുദ്ധാത്മാവിനെക്കുറിച്ചു നിങ്ങൾ കേട്ടിട്ടുണ്ടോ എന്നല്ല; പ്രത്യുത, പരിശുദ്ധാത്മാവിനെ പ്രാപിച്ചുവോ അഥവാ പരിശുദ്ധാത്മാവിനെ നിങ്ങൾ അനുഭവിക്കുന്നുണ്ടോ എന്നാണ്. കേവലം പരിശുദ്ധാത്മാവെന്ന സ്ഥാനനാമം പറഞ്ഞ് സ്നാനം കഴിപ്പിച്ചാൽ ആത്മാവിൻ്റെ പ്രവൃത്തികൾ അനുഭവിക്കാൻ കഴിയുമോ? ഇല്ല. ‘പരിശുദ്ധാത്മാവു ഉണ്ടെന്നുപോലും ഞങ്ങൾ കേട്ടിട്ടില്ല’ എന്നത് അതിശയോക്തിയിൽ പറയുന്നതാണ്. എന്തെന്നാൽ ആത്മാവിൻ്റെ വരങ്ങളോ, ആത്മാവിൻ്റെ ഫലമായ സന്തോഷംപോലും അവർ അനുഭവിച്ചിരുന്നില്ല. എന്തെന്നാൽ അവർ സുവിശേഷത്താൽ രക്ഷപ്രാപിച്ചുവെങ്കിലും ആത്മാവിൻ്റെ വരങ്ങളൊന്നും അവർക്ക് ലഭിച്ചിരിക്കില്ല. കാരണം, യോഹന്നാൻ സ്നാപകൻ കഴിപ്പിച്ച ജലസ്നാനത്തെക്കാൾ ശ്രേഷ്ഠമാണ് യേശുക്രിസ്തുവിൻ്റെ നാമത്തിലുള്ള സ്നാനമെന്ന് അവരെയും അവരിലൂടെ ലോകംമുഴുവനും ഉണ്ടാകുവാനുള്ള ദൈവമക്കളെയും ബോധ്യപ്പെടുത്താനാണ് സുവിശേഷം കൈക്കൊണ്ടിട്ടും ദൈവം അവർക്ക് ആത്മവരങ്ങളൊന്നും നല്കാതിരുന്നത്. തുടർന്ന്, യോഹന്നാൻ്റെ സ്നാനവും യേശുവിൻ്റെ നാമത്തിലുള്ള സ്നാനവും തമ്മിലുള്ള വ്യത്യാസം അവരെ ബോധ്യപ്പെടുത്തുകയും; യേശുവിൻ്റെ നാമത്തിൽ സ്നാനം കഴിപ്പിക്കയും ചെയ്തു. “പൗലൊസ് അവരുടെ മേൽ കൈവെച്ചപ്പോൾ പരിശുദ്ധാത്മാവു അവരുടെമേൽ വന്നു അവർ അന്യഭാഷകളിൽ സംസാരിക്കയും പ്രവചിക്കയും ചെയ്തു.” യോഹന്നാൻ്റെ സ്നാനമേറ്റവർ വീണ്ടും യേശുവിൻ്റെ നാമത്തിൽ സ്നാനമേല്ക്കുമ്പോൾ പ്രത്യക്ഷമായ കൃപാവരങ്ങൾ ലഭിച്ചില്ലെങ്കിൽ, ഒരുപക്ഷെ യേശുവിൻ്റെ സ്നാനത്തെ സംശയിക്കാനിടയാകും. കാരണം, യോഹന്നാൻ യേശുവിനു സ്നാനം നല്കിയ ആളാണ്. വീണ്ടും സ്നാനമേല്ക്കുമ്പോൾ പ്രത്യേകമായൊരനുഭവം അവർക്കുണ്ടായില്ലെങ്കിൽ, അവർക്ക് രണ്ടു സ്നാനവും തമ്മിലുള്ള വ്യത്യാസം ബോധ്യമാകില്ല. അതുകൊണ്ടാണ് ആത്മാവ് വരങ്ങളോടുകൂടി വെളിപ്പെട്ടത്. രണ്ടു വരങ്ങൾ ഒരുമിച്ചു ലഭിച്ചതായി ഇവിടെ മാത്രമാണ് പറഞ്ഞിരിക്കുന്നത്. അപ്പൊസ്തലന്മാരുടെ കൈവെപ്പിനാൽ കൃപാവരങ്ങൾ ലഭിക്കുന്നതായി വേറെയും വാക്യങ്ങളുണ്ട്: (1തിമൊ, 4:14; 2തിമൊ, 1:6)

13. 1പത്രൊസ് 3:20-21: “ആ പെട്ടകത്തിൽ അല്പജനം, എന്നുവെച്ചാൽ എട്ടുപേർ, വെള്ളത്തിൽകൂടി രക്ഷ പ്രാപിച്ചു. അതു സ്നാനത്തിന്നു ഒരു മുൻകുറി. സ്നാനമോ ഇപ്പോൾ ജഡത്തിന്റെ അഴുക്കു കളയുന്നതായിട്ടല്ല, ദൈവത്തോടു നല്ല മനസ്സാക്ഷിക്കായുള്ള അപേക്ഷയായിട്ടത്രേ യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്താൽ നമ്മെയും രക്ഷിക്കുന്നു.” ജലസ്നാനത്താലാണ് രക്ഷയെന്ന് കാണിക്കാൻ ഈ വാക്യവും പലരും എടുക്കാറുണ്ട്. 21-വാക്യത്തിലെ “സ്നാനമോ ഇപ്പോൾ ജഡത്തിന്റെ അഴുക്കു കളയുന്നതായിട്ടല്ല, ദൈവത്തോടു നല്ല മനസ്സാക്ഷിക്കായുള്ള അപേക്ഷയായിട്ടത്രേ” എന്ന ഭാഗം സന്ദിഗ്ധമാകയാൽ 1587-മുതലുള്ള ജെനീവ പരിഭാഷകളിലും 1611-മുതലുള്ള കെജെവി പരിഭാഷകളിലും ബ്രാക്കറ്റിലാണ് ഇട്ടിരിക്കുന്നത്: “The like figure whereunto even baptism doth also now save us (not the putting away of the filth of the flesh, but the answer of a good conscience toward God,) by the resurrection of Jesus Christ: (KJV, 1പത്രൊ, 3:21). അനേകം പരിഭാഷകളിൽ ബ്രാക്കറ്റിലാണ് കാണുന്നത്: (ABU, ANT, BSB, BSV, BV2020, CLNT, CSB, DLNT, Diaglott, EMTV, HCSB, HNT, LHB, LITV, Logos, LONT, LSV,  MNT, Murd, NASB, NCV,  NET, NKJV, NTM, OEB-cw, OEB-us, PCE, RHB, RWV+, SLT, Thomson, WBT, WEB, WNT, Worrell, Worsley, WoNT, YLT). അതായത്, പഴയകാല കയ്യെഴുത്തുപ്രതികളിൽ ഇല്ലാത്തത് അഥവാ ഇല്ലെന്ന് സംശയിക്കുന്ന വേദഭാഗമാണ് ബ്രാക്കറ്റിലിടുന്നത്. അങ്ങനെയായാൽ, 21-ാം വാക്യം ഇങ്ങനെവരും: അതു സ്നാനത്തിന്നു ഒരു മുൻകുറി. യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്താൽ നമ്മെയും രക്ഷിക്കുന്നു. യേശുക്രിസ്തുവിൻ്റെ മരണപുനരുത്ഥാനങ്ങളുടെ ഫലമാണ് പരിശുദ്ധാത്മാവെന്ന ദാനം: (യോഹ, 7:37-39; പ്രവൃ, 2:33). യേശുക്രിസ്തുവാകുന്ന (2തിമൊ, 2:8), അവൻ്റെ നാമത്തെക്കുറിച്ചുള്ള സുവിശേഷത്തിലൂടെ (പ്രവൃ, 8:12) അവൻ ദാനമായി നല്കുന്നതാണ് ആത്മസ്നാനം: (മത്താ, 3:11; പ്രവൃ, 10:46; ഗലാ, 3:2,5). പഴയനിയമത്തിൽ വെള്ളത്തിലൂടെ എട്ടുപേർ രക്ഷപ്രാപിച്ചുവെങ്കിൽ, പുതിയനിയമത്തിൽ യേശുക്രിസ്തുവിൻ്റെ പുനരുത്ഥാനത്താൽ അഥവാ പുനരുത്ഥാനത്തിൻ്റെ ഫലമായ ആത്മസ്നാനത്താലാണ് വ്യക്തികൾ രക്ഷ പ്രാപിക്കുന്നത്. ഇനി, മേല്പറഞ്ഞ വേദഭാഗം സന്ദിഗ്ധമല്ല; ബൈബിളിൻ്റെ ഭാഗമാണെന്ന് വാദിച്ചാലും ജലസ്നാനത്താലാണ് രക്ഷയെന്ന് അവിടെ പറയുന്നില്ല. “സ്നാനം നല്ല മനസ്സാക്ഷിക്കായുള്ള അപേക്ഷയായും യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്താൽ നമ്മെയും രക്ഷിക്കുന്നു” എന്നാണ് പറഞ്ഞിരിക്കുന്നത്. വേറൊരു പരിഭാഷ ചേർക്കുന്നു: “ആ ജലം സ്നാനത്തിന്റെ ഒരു പ്രതീകം! അത് നിങ്ങളുടെ ശരീരത്തിൽനിന്ന് മാലിന്യം നീക്കിക്കളയുന്നതിനല്ല; മറിച്ച്, ദൈവത്തോട് നാം ചെയ്യുന്ന നല്ല മനസ്സാക്ഷിക്കുള്ള ഉടമ്പടിയാണ്. യേശുക്രിസ്തുവിന്റെ ഉയിർപ്പിലൂടെയാണ് നിങ്ങളുടെ രക്ഷ സാധ്യമാകുന്നത്.” (മ.ബൈ.നൂ.പ). ജലസ്നാനത്താലാണ് രക്ഷയെന്ന് ബൈബിളിൽ ഒരിടത്തും പറയുന്നില്ല. സുവിശേഷത്താലുള്ള ദൈവത്തിൻ്റെ ദാനമായ പരിശുദ്ധാത്മസ്നാനത്താലാണ് വ്യക്തി രക്ഷ പ്രാപിക്കുന്നത്: (പ്രവൃ, 10:44-46; ഗലാ, 3:2,5).

14. സ്നാനപ്പെട്ടു എന്നു പറയാതെ വിശ്വസിച്ചു രക്ഷപ്രാപിച്ചവരെക്കുറിച്ചും പറഞ്ഞിട്ടുണ്ട്: “മേല്ക്കുമേൽ അനവധി പുരുഷന്മാരും സ്ത്രീകളും കർത്താവിൽ വിശ്വസിച്ചു ചേർന്നുവന്നു.” (പ്രവൃ, 9:42). “ഇതു യോപ്പയിൽ എങ്ങും പ്രസിദ്ധമായി, പലരും കർത്താവിൽ വിശ്വസിച്ചു.” (പ്രവൃ, 9:43). രക്ഷയ്ക്കായി വിശ്വാസത്തോടൊപ്പം സ്നാനവും അത്യന്താപേക്ഷിതമായിരുന്നു എങ്കിൽ, ഇവിടെയൊക്കെ വിശ്വാസത്തോടൊപ്പം സ്നാനവും പറയില്ലായിരുന്നോ? ആത്മസ്നാനത്താൽ ലഭിക്കുന്ന കൃപയാലുള്ള വിശ്വാസത്താലാണ് ഓരോ വ്യക്തിയും രക്ഷിക്കപ്പെടുന്നതും ദൈവസഭയുടെ ഭാഗമാകുന്നതും.

റോമർ 6:1-11; ഗലാത്യർ 3:27; എഫെസ്യർ 4:5; കൊലൊസ്യർ 2:12,13 തുടങ്ങിയ വേദഭാഗങ്ങൾ ജലസ്നാനത്തെ സൂചിപ്പിക്കുന്നതായി അനേകരും മനസ്സിലാക്കുന്നു. എന്നാൽ ആ വേദഭാഗങ്ങൾ അക്ഷരാർത്ഥത്തിൽ ആത്മസ്നാനത്തെ കുറിച്ചുള്ളതാണ്. ജലസ്നാനത്തോടും സാദൃശ്യപ്പെടുത്താമെന്ന് മാത്രം. ക്രിസ്തുവിനോട് നമ്മെ ഏകീഭവിപ്പിക്കുന്നതും അവൻ്റെ മരണപുരനുത്ഥാനങ്ങളിൽ പങ്കുകാരാക്കുന്നതും തോട്ടിലെ വെള്ളമല്ല; ദൈവത്തിൻ്റെ ആത്മാവാണ്. അതിനാണ് അവൻ നമുക്ക് ആത്മാവിൽ സ്നാനം നല്കുന്നത്. (മത്താ, 3:11; 1കൊരി, 12:12,13). “നിങ്ങളെ വിളിച്ചപ്പോൾ ഏകപ്രത്യാശെക്കായി നിങ്ങളെ വിളിച്ചതുപോലെ ശരീരം ഒന്നു, ആത്മാവു ഒന്നു, കർത്താവു ഒരുവൻ, വിശ്വാസം ഒന്നു, സ്നാനം ഒന്നു, എല്ലാവർക്കും മീതെയുള്ളവനും എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നവനുമായി എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ.” (എഫെ, 4:4-6). ഈ വേദഭാഗത്ത് പറയുന്ന ‘സ്നാനം ഒന്നു’ എന്നത് ജലസ്നാനത്തെ കുറിക്കുന്നതല്ല; ആത്മസ്നാത്തെ കുറിക്കുന്നതാണ്. രക്ഷയ്ക്കായുള്ള സ്നാനം ആത്മസ്നാനമാണ്. (കാണുക: ആത്മസ്നാനവും ജലസ്നാനവും)

യോഹന്നാൻ്റെ സുവിശേഷത്തിൽ യേശു നിക്കോദേമോസിനോട് വീണ്ടുംജനനത്തെക്കുറിച്ചു പറയുമ്പോൾ; “ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു: വെള്ളത്താലും ആത്മാവിനാലും ജനിച്ചില്ല എങ്കിൽ ദൈവരാജ്യത്തിൽ കടപ്പാൻ ആർക്കും കഴികയില്ല.” (3:5). സ്നാനം കൂടാതെ രക്ഷയില്ലെന്നു വിശ്വസിക്കുന്നവർ അവിടെ ‘വെള്ളത്താലും ആത്മാവിനാലും ജനിക്കണം’ എന്നു പറയുന്നതിനെ അക്ഷരാർത്ഥത്തിൽ വെള്ളമായി മനസ്സിലാക്കുന്നു. അത് ‘വിശ്വാസത്താൽ നീതീകരണം’ എന്ന ബൈബിളിൻ്റെ പഠിപ്പിക്കലിന് ഘടകവിരുദ്ധമാണ്. എഫെസ്യർ 5:26-ൽ വചനത്തെ വെള്ളത്തോട് സാദൃശ്യപ്പെടുത്തിയിട്ടുണ്ട്. വചനത്തെ ജീവനുള്ള വെള്ളമായി യേശുതന്നെ പറഞ്ഞിട്ടുണ്ട്. (യോഹ, 4:10-14. ഒ.നോ: 4:12). വചനം ജീവനും ആത്മാവുമാണെന്നും പറഞ്ഞിട്ടുണ്ട്: (യോഹ, 6:63). വചനത്താലുള്ള വീണ്ടുംജനനത്തെപ്പറ്റിയും കൃത്യമായി ബൈബിളിൽ പറഞ്ഞിട്ടുണ്ട്: “നാം അവന്റെ സൃഷ്ടികളിൽ ഒരുവിധം ആദ്യഫലമാകേണ്ടതിന്നു അവൻ തന്റെ ഇഷ്ടം ഹേതുവായി സത്യത്തിന്റെ വചനത്താൽ നമ്മെ ജനിപ്പിച്ചിരിക്കുന്നു.” (യാക്കോ, 1:18). “കെടുന്ന ബീജത്താലല്ല കെടാത്തതിനാൽ, ജീവനുള്ളതും നിലനില്ക്കുന്നതുമായ ദൈവവചനത്താൽ തന്നേ, നിങ്ങൾ വീണ്ടും ജനിച്ചിരിക്കുന്നു.” (1പത്രൊ, 1:23). വിശ്വാസമുളവാകുന്നത് ദൈവവചന കേൾവിയാലാണ്. (റോമ, 10:17). വിശ്വാസവചനം അഥവാ സുവിശേഷത്താലാണ് ആത്മാവ് ലഭിക്കുന്നത്. (ഗലാ, 3:2). വചനത്താൽ ലഭിക്കുന്ന ആത്മാവിനാലാണ് വ്യക്തി വീണ്ടും ജനിക്കുന്നത്. യേശുവിനു മുന്നോടിയായി വന്ന യോഹന്നാൻ വെള്ളത്തിൽ സ്നാനം കഴിപ്പിച്ചു; യേശുക്രിസ്തു ആത്മാവിൽ സ്നാനം കഴിപ്പിച്ചു. (പ്രവൃ, 1:5; 11:16). കർത്താവായ യേശുക്രിസ്തുവിൻ്റെ നാമവും ആത്മാവും വചനവും മാത്രംമതി രക്ഷ്ക്ക്; വെള്ളം വേണ്ട. ആത്മാവിലുള്ള ശുദ്ധീകരണത്തെയും കഴുകലായി പറഞ്ഞിട്ടുണ്ട്: “നിങ്ങളും ചിലർ ഈ വകക്കാരായിരുന്നു; എങ്കിലും നിങ്ങൾ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിലും നമ്മുടെ ദൈവത്തിന്റെ ആത്മാവിനാലും നിങ്ങളെത്തന്നേ കഴുകി ശുദ്ധീകരണവും നീതീകരണവും പ്രാപിച്ചിരിക്കുന്നു.” (1കൊരി, 6:11. ഒ.നോ: തീത്തൊ, 2:14; 3:6,7). (കാണുക: ആത്മസ്നാനവും ജലസ്നാനവും)

രക്ഷയ്ക്കായി ജലസാനാനം ആവശ്യമില്ലെന്നതിൻ്റെ ആന്തരികവും ബാഹ്യവുമായ തെളിവുകൾ താഴെ ചേർക്കുന്നു:

1. രക്ഷ വ്യക്തിയിൽ സ്വയമായി ഉളവാകുന്നതല്ല; കൃപയാലാണ് ലഭിക്കുന്നത്. (റോമ, 11:6). ക്രിസ്തുവെന്ന സ്വർഗ്ഗത്തേക്കാൾ ഉന്നതനായ വ്യക്തിയിലുള്ള വിശ്വാസമാണ് രക്ഷയ്ക്കാധാരം. നമുക്കു പാപമോചനമുള്ളത് ക്രിസ്തുവെന്ന ആളത്തത്തിലാണ് അല്ലാതെ, ജലസ്നാനമെന്ന പ്രവൃത്തിയിലല്ല. “ക്രിസ്തുവിൽ നമുക്കു പാപമോചനമെന്ന വീണ്ടെടുപ്പു ഉണ്ടു.” (കൊലൊ, 1:14). ഒരു കുഞ്ഞ് ഭൂമിയിൽ ജനിക്കുന്നത് സ്വാഭിലാഷം കൊണ്ടല്ല, പരാഭിലാഷം കൊണ്ടാണ്. അതുപോലെ, സ്വപ്രയത്നമോ, പ്രവർത്തനമോ, ആഗ്രഹമോ കൊണ്ടല്ല രക്ഷപ്രാപിച്ച് ദൈവകുടുംബത്തിൽ ഒരു വ്യക്തി അംഗമാകുന്നത്. മനുഷ്യജനനത്തിൽ എന്നപോലെ ആത്മീയജനനത്തിലും ഒരു കാരകൻ ഉണ്ട്; അത് പരിശുദ്ധാത്മാവാണ്. യേശു പറയുന്നു: എന്നിൽ വിശ്വസിക്കുന്നവന്റെ ഉള്ളിൽ നിന്നു തിരുവെഴുത്തു പറയുന്നതുപോലെ ജീവജലത്തിന്റെ നദികൾ (പരിശുദ്ധാത്മാവ്) ഒഴുകും. (യോഹ, 7:37-39). വിശ്വസിക്കുന്നവന് ആത്മാവ് ലഭിക്കുമെന്നല്ല; അവൻ്റെ ഉള്ളിൽനിന്ന് പുറപ്പെടും. അപ്പോൾ വിശ്വസിക്കണമെങ്കിൽ നമ്മുടെ ഉള്ളിൽ ആത്മാവ് ഉണ്ടായിരിക്കണം. “വിശ്വാസത്തിൻ്റെ പ്രസംഗം അഥവാ രക്ഷയുടെ സുവിശേഷം (എഫെ 1:13) കേൾക്കുമ്പോഴാണ് വ്യക്തിയുടെ ഉള്ളിലേക്ക് ആത്മാവ് വരുന്നത് അഥവാ ആത്മസ്നാനം നടക്കുന്നത്. (ഗലാ, 3:2,5). പരിശുദ്ധാത്മാവാണ് രക്ഷിതാവിനെ വിശ്വസിക്കാൻ വ്യക്തിക്കു കൃപ നല്കുന്നത്. (റോമ, 10:17; എഫെ, 2:5,8). തുടർന്ന്, ആത്മാവ് പാപബോധം വരുത്തുകയും (യോഹ, 16:8), പാപബോധം ദുഃഖം ഉണ്ടാക്കുകയും (2കൊരി, 7:9), ദുഃഖം മാനസാന്തരം വരുത്തുകയും (2കൊരി, 7:9), മാനസാന്തരം രക്ഷ ഉളവാക്കുകയും ചെയ്യുന്നു.” (2കൊരി, 7:10). പരിശുദ്ധാത്മാവാണ് യേശുവിനെ കർത്താവു എന്നു വായ്കൊണ്ടു ഏറ്റുപറയാനും, ഹൃദയംകൊണ്ടു വിശ്വസിക്കാനും കൃപ നല്കുന്നത്. (റോമ, 10:9,10). “പരിശുദ്ധാത്മാവിൽ അല്ലാതെ യേശു കർത്താവു എന്നു പറവാൻ ആർക്കും കഴികയുമില്ല” (1കൊരി, 12:3). “സകലവും അവനിൽ നിന്നും അവനാലും അവങ്കലേക്കും ആകുന്നുവല്ലോ; അവന്നു എന്നേക്കും മഹത്വം ആമേൻ.” (റോമ, 11:36).

2. ജലസ്നാനം രക്ഷയ്ക്ക് അന്യവാര്യമെങ്കിൽ, ക്രിസ്തു ക്രൂശിൽ തികച്ച പാപമോചനബലി അപൂർണ്ണമാണെന്നല്ലേ അർത്ഥം? പിന്നെങ്ങനെ ആറാമത്തെ മൊഴിയായി ”നിവൃത്തിയായി” (യോഹ, 19:30) എന്നു തനിക്ക് പറയാൻ കഴിയും? 22-ാം സങ്കീർത്തനത്തിലെ ”അവൻ നിവർത്തിച്ചിരിക്കുന്നു” (സങ്കീ, 22:31) എന്ന പ്രവചനത്തിനെങ്ങനെ നിവൃത്തിവരും? ”അവൻ സ്വന്ത രക്തത്താൽ ഒരിക്കലായിട്ടു വിശുദ്ധ മന്ദിരത്തിൽ പ്രവേശിച്ചു എന്നേക്കുമുള്ളോരു വീണ്ടെടുപ്പു സാധിപ്പിച്ചു” (എബ്രാ, 9:12) എന്നെങ്ങനെ പറയാൻ കഴിയും? സർവ്വലോകത്തിൻ്റെയും പാപത്തിന്നു പരിഹാരം യേശുക്രിസ്തുവാണ്. (1യോഹ, 1:7, 2:2). കര്‍ത്താവായ യേശുവിന്റെ കൃപയാലുള്ള ദാനമായ ആത്മസ്നാനത്താലാണ് ഓരോരുത്തരും രക്ഷപ്രാപിക്കുന്നത് (പ്രവൃ, 15:11); അല്ലാതെ, ജലസ്നാനമെന്ന പ്രവൃത്തിയാലല്ല.

3. പരിശുദ്ധാത്മാവ് ദൈവത്തിൻ്റെ ദാനവും (പ്രവൃ, 2:38; 8:20; റോമ, 8:23) വാഗ്ദത്തവുമാണ്. (ലൂക്കൊ, 24:49; പ്രവൃ, 1:4; 2:33; 2:39). ദാനം ലഭിക്കാൻ പ്രവൃത്തി വേണമെന്നും, വാഗ്ദത്തത്തിനു വില കൊടുക്കണമെന്നും പറഞ്ഞാൽ ദൈവത്തിൻ്റെ കൃപ വൃഥാവായിപ്പോയോ? ദൈവത്തിൻ്റെ ദാനം പണത്തിനു വാങ്ങാൻ ശ്രമിച്ച ശിമോൻ്റെ ഗതിയെയെന്തായി? (പ്രവൃ, 8:17-23). ദൈവം താൻ വാഗ്ദത്തം ചെയ്തതു പ്രവർത്തിപ്പാൻ ശക്തനല്ലേ? (റോമ, 4:21). ദൈവത്തിൻ്റെ ദാനവും വാഗ്ദത്തവും ലഭിക്കാൻ ക്രിസ്തുവിലുള്ള വിശ്വാസം മാത്രംമതി. “അതുകൊണ്ടു കൃപാദാനം എന്നു വരേണ്ടതിന്നു വിശ്വാസത്താലത്രേ അവകാശികൾ ആകുന്നതു; വാഗ്ദത്തം സകലസന്തതിക്കും, ന്യായപ്രമാണമുള്ളവർക്കു മാത്രമല്ല, അബ്രാഹാമിന്റെ വിശ്വാസമുള്ളവർക്കും കൂടെ ഉറപ്പാകേണ്ടതിന്നു തന്നെ.” (റോമ, 4:16). രക്ഷകനിൽ വിശ്വസിക്കാനുള്ള വിശ്വാസവും നമുക്കു സുവിശേഷ കേൾവിയാൽ കൃപയാൽ ലഭിക്കുന്നതാണ്. (റോമ, 10:17: ഗലാ, 3:2; എഫെ, 2:5,8).

4. ജലസ്നാനം ഒരു കല്പനയാണ്: “ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ.” ആരോടുള്ള കല്പനയാണിത്? ജാതികളോടാണോ? അല്ല. ശിഷ്യന്മാരോട് അഥവാ തൻ്റെ മക്കളോടുള്ള ദൈവത്തിൻ്റെ കല്പനയാണ്. ഇനി, ജാതികൾ കർത്താവിൻ്റെ കല്പന അനുസരിക്കാൻ ബാദ്ധ്യസ്ഥരാണോ? അല്ല. ദൈവത്തെ അറിയാത്ത ജാതികളെന്തിനു ദൈവത്തിൻ്റെ കല്പന അനുസരിക്കണം? കല്പനകൾ അനുസരിക്കാൻ ബാദ്ധ്യസ്ഥരായവർ; തൻ്റെ അനുയായികളും ശിഷ്യന്മാരും ദാസന്മാരും മക്കളുമാണ്. തൻ്റെ ശിഷ്യന്മാരോട് യേശു പറയുന്നു: “ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ അഥവാ അനുസരിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ.” എന്താണ് ഇവിടെപ്പറയുന്ന ഉപദേശം: ക്രിസ്തുവിൻ്റെ സുവിശേഷം പ്രസംഗിക്കുന്നതിനെക്കുറിച്ചാണ്. (മർക്കൊ, 16:15). ദൈവത്തിൻ്റെ മക്കളായ സുവിശേഷകന്മാർ ക്രിസ്തുവിനെക്കുറിച്ചുള്ള സംവിശേഷം തെരുവുകളിൽ പ്രസംഗിക്കുമ്പോൾ, കേൾവിയാൽ ഉളവാകുന്ന വിശ്വാസത്താൽ (റോമ, 10:17) സുവിശേഷം കൈക്കൊള്ളുന്ന ജാതികളെ ദൈവാത്മാവ് വീണ്ടുംജനിപ്പിച്ച് ദൈവത്തിൻ്റെ മക്കളാക്കിക്കഴിയുമ്പോഴാണ്, അവർ കല്പനയായ സ്നാനം അനുസരിക്കുവാൻ ബാദ്ധ്യസ്ഥരാകുന്നത്. “അവന്റെ (പത്രൊസിൻ്റെ) വാക്കു (സുവിശേഷം) കൈക്കൊണ്ടവർ സ്നാനം ഏറ്റു; അന്നു മുവായിരത്തോളം പേർ അവരോടു (പ്രാദേശികസഭ) ചേർന്നു. അവർ അപ്പൊസ്തലന്മാരുടെ ഉപദേശം കേട്ടും കൂട്ടായ്മ ആചരിച്ചും അപ്പം നുറക്കിയും പ്രാർത്ഥന കഴിച്ചും പോന്നു.” (പ്രവൃ, 2:41,42). സുവിശേഷം കൈക്കൊണ്ടവർ രക്ഷപ്രാപിച്ചു; പിന്നെ സ്നാനമേറ്റു; അനന്തരം പ്രാദേശിക സഭയോടു ചേർന്ന് ഉപദേശം കേട്ടും കൂട്ടായ്മ ആചരിച്ചും അപ്പം നുറുക്കിയും പ്രർത്ഥന കഴിച്ചും പോന്നു. ദൈവത്തിൻ്റെ വചനത്താൽ രക്ഷപ്രാപിച്ചവർ അനുസരിക്കേണ്ട കല്പനയാണ് സ്നാനം. സുവിശേത്താൽ നാം രക്ഷപ്രാപിച്ച് ദൈവവുമായി വ്യക്തിപരമായി ബന്ധം സ്ഥാപിച്ചുകഴിയുമ്പോഴാണ് ദൈവകല്പനയായ ജലസ്നാനമെന്ന കർമ്മം അനുഷ്ഠിക്കേണ്ടത്.

5. ക്രൂശിൽ മാനസാന്തരപ്പെട്ട കള്ളൻ സ്നാനമാറ്റിട്ടാണോ രക്ഷ പ്രാപിച്ചത്? അവൻ്റെ വിശ്വാസത്താൽ രക്ഷിതാവുതന്നെ അവനെ രക്ഷിക്കുകയായിരുന്നു. യേശുവിൻ്റെ മരണംമൂലം രക്ഷകിട്ടിയ ആദ്യവ്യക്തിയാണ് ക്രൂശിലെ കള്ളൻ. യേശു മശീഹയാണെന്ന് വിശ്വസിക്കുക മാത്രമാണ് അവൻ ചെയ്തത്. ഒരുത്തൻ യേശുവിനെ ദുഷിച്ചുപറഞ്ഞപ്പോൾ മറ്റവൻ അവനെ ശാസിച്ചുകൊണ്ട് പറഞ്ഞത്: “സമശിക്ഷാവിധിയിൽ തന്നേ ആയിട്ടും നീ ദൈവത്തെ ഭയപ്പെടുന്നില്ലയോ? നാമോ ന്യായമായിട്ടു ശിക്ഷ അനുഭവിക്കുന്നു; നാം പ്രവർത്തിച്ചതിന്നു യോഗ്യമായതല്ലോ കിട്ടുന്നതു; ഇവനോ അരുതാത്തതു ഒന്നും ചെയ്തിട്ടില്ല.” (ലൂക്കൊ, 23:40,41). താൻ പാപിയാണെന്നു സമ്മതിക്കുകയും, നീതിയായവനിൽ വിശ്വസിക്കുകയും ചെയ്തപ്പോൾ അവൻ്റെ മാനസാന്തരം പൂർണ്ണമായി. (യോഹ, 16:8). പിന്നെ അവൻ: “യേശുവേ, നീ രാജത്വം പ്രാപിച്ചു വരുമ്പോൾ എന്നെ ഓർത്തുകൊള്ളേണമേ” എന്നു അപേക്ഷിച്ചു. യേശു അവനോടു: “ഇന്നു നീ എന്നോടുകൂടെ പറുദീസയിൽ ഇരിക്കും എന്നു ഞാൻ സത്യമായി നിന്നോടു പറയുന്നു” എന്നു പറഞ്ഞു. (ലൂക്കൊ, 23:39-43). ക്രിസ്തുവിൻ്റെ പ്രായശ്ചിത്ത മരണത്തിലൂടെ പ്രവൃത്തികൂടാതെ രക്ഷപ്രാപിച്ച ആദ്യവ്യക്തി അന്നുതന്നെ അവനോടുകൂടി പറുദീസാവാസവും ആരഭിച്ചു. ചിലർ പറയുന്നത്; ക്രിസ്തുവിൻ്റെ മരണം മുഖാന്തരമുള്ള രക്ഷ കള്ളനു ലഭിക്കില്ല; എന്തെന്നാൽ ക്രിസ്തു ആ സമയം മരിച്ചിട്ടില്ലായിരുന്നു എന്നാണ്. ക്രിസ്തു ജീവനോടെയിരുന്നപ്പോൾ കള്ളനു രക്ഷയുടെ ഉറപ്പാണ് നല്കിയത്. ക്രിസ്തുവിൻ്റെ മരണശേഷമാണ് കള്ളൻ മരിച്ചത്. അങ്ങനെ ക്രിസ്തുവിൻ്റെ മരണത്തിൽ കള്ളനും പങ്കാളിയായതായി മനസ്സിലാക്കാം.

6. “ക്രിസ്പൊസിനെയും ഗായൊസിനെയും ഒഴികെ നിങ്ങളിൽ ആരെയും ഞാൻ സ്നാനം കഴിപ്പിക്കായ്കയാൽ ഞാൻ ദൈവത്തിന്നു സ്തോത്രം ചെയ്യുന്നു. സ്തെഫനാസിന്റെ ഭവനക്കാരെയും ഞാൻ സ്നാനം കഴിപ്പിച്ചു; അതല്ലാതെ മറ്റു വല്ലവരെയും സ്നാനം കഴിപ്പിച്ചുവോ എന്നു ഞാൻ ഓർക്കുന്നില്ല. സ്നാനം കഴിപ്പിപ്പാൻ അല്ല സുവിശേഷം അറിയിപ്പാനത്രെ ക്രിസ്തു എന്നെ അയച്ചതു; ക്രിസ്തുവിന്റെ ക്രൂശു വ്യർത്ഥമാകാതിരിക്കേണ്ടതിന്നു വാക്ചാതുര്യത്തോടെ അല്ലതാനും.” (1കൊരി, 1:15-17). ജലസ്നാനത്താലാണ് പാപമോചനവും രക്ഷയുമെന്ന് ചിലർ വിശ്വസിക്കുന്നു. എന്നാൽ ഇവിടെയിതാ ജാതികളെ സ്നാനപ്പെടുത്തായ്കയാൽ അപ്പൊസ്തലനായ പൗലൊസ് ദൈവത്തിനു സ്തോത്രം കരേറ്റുന്നു. സ്നാനം കഴിപ്പിപ്പാൻ അല്ല തന്നെ അയച്ചതെന്നും താൻ അടിവരയിട്ടു പറയുന്നു. സുവിശേഷം അറിയിക്കുന്നതിനെക്കാൾ ശ്രേഷ്ഠമായൊരു ശുശ്രൂഷയല്ല ജലസ്നാനം കഴിപ്പിക്കുന്നത്. ആത്മസ്നാനം സുവിശേഷത്തിലൂടെ ദൈവം ദാനമായി നല്കുന്നതാണ്; ജലസ്നാനമാകട്ടെ, പ്രാദേശിക സഭയിലെ ആർക്കും നല്കാവുന്നതാണ്. ഒരുവിധത്തിൽ സുവിശേഷം അറിയിച്ചു വ്യക്തികളെ രക്ഷയിലേക്കു നടത്തുന്നവർ യേശുക്രിസ്തുവിൻ്റെ പ്രതിനധികളായി നിന്നുകൊണ്ട് ആത്മസ്നാനത്താൽ അവരെ രക്ഷിക്കുകയാണ് ചെയ്യുന്നത്. ജലസ്നാനത്തെക്കാൾ ശ്രേഷ്ഠമാണ് ആത്മസ്നാനമെന്നതിൽ ആർക്കും തർക്കമില്ലല്ലോ; അതുകൊണ്ടാണ് പൗലൊസ് പറയുന്നത്; എന്നെ സ്നാനം അഥവാ ജലസ്നാനം കഴിപ്പിപ്പാൻ അല്ല സുവിശേഷം അറിയിപ്പാനത്രെ ക്രിസ്തു എന്നെ അയച്ചത്. എന്തെന്നാൽ സുവിശേഷത്താലാണ് വ്യക്തി ആത്മസ്നാനം പ്രാപിക്കുന്നതും രക്ഷപ്രാപിച്ച് ക്രിസ്തുവിൻ്റെ മാർമ്മിക ശരീരമായ ദൈവസഭയിൽ അംഗമാകുന്നതും.

പിസിദ്യയിലെ അന്ത്യൊക്യയിൽ വെച്ചുള്ള പ്രഥമ പ്രസംഗത്തിൽത്തന്നെ കർത്താവ് തന്നെ വിളിച്ചിരിക്കുന്നതിൻ്റെ ഉദ്ദേശ്യം പൗലൊസ് വ്യക്തമാക്കിയിട്ടുണ്ട്: “നീ ഭൂമിയുടെ അറ്റത്തോളവും രക്ഷ ആകേണ്ടതിന്നു ഞാൻ നിന്നെ ജാതികളുടെ വെളിച്ചമാക്കി വെച്ചിരിക്കുന്നു” എന്നു കർത്താവു ഞങ്ങളോട് കല്പിച്ചിട്ടുണ്ട്. (പ്രവൃ, 13:47). താൻ ജാതികളുടെ അപ്പൊസ്തലനുമാണ്. (റോമ, 11:3). പൗലൊസ് ജാതികൾക്ക് ആരാണെന്നു ചോദിച്ചാൽ അതിനൊരുത്തരമുണ്ട്: “വെളിച്ചമായി ലോകത്തിൽ വന്ന ക്രിസ്തു, ഭൂമിയുടെ അറ്റത്തോളവും രക്ഷ ആകേണ്ടതിന്നു ജാതികളുടെ വെളിച്ചമാക്കി വെച്ച ജാതികളുടെ അപ്പൊസ്തലൻ.” ആ പൗലൊസാണ് പറയുന്നത്: “സ്നാനം കഴിപ്പിപ്പാൻ അല്ല, സുവിശേഷം അറിയിപ്പാനത്രെ ക്രിസ്തു എന്നെ അയച്ചതു.” ജലസ്നാനത്തിന് രക്ഷയുമായി ഒരിറ്റു ബന്ധമുണ്ടെങ്കിൽ പൗലൊസിന് ഇത് പറയാൻ കഴിയുമോ? സുവിശേഷത്തിനുവേണ്ടി ഇത്രയധികം വിലകൊടുത്ത മറ്റൊരപ്പൊസ്തലനില്ല. “ക്രിസ്തുവിന്റെ കഷ്ടങ്ങളിൽ കുറവായുള്ളതു എന്റെ ജഡത്തിൽ സഭയായ അവന്റെ ശരീരത്തിന്നുവേണ്ടി പൂരിപ്പിക്കുന്നു” (1കൊരി, 1:24) എന്നു പറഞ്ഞ ശ്രേഷ്ഠ അപ്പൊസ്തലൻ ക്രിസ്തുവിന് എതിരാളിയോ, സുവിശേഷ വിരോധിയോ ആയിരുന്നോ? ജലസ്നാനം രക്ഷയ്ക്ക് ആവശ്യമില്ലെന്നതൻ്റെ ഏറ്റവും നല്ല തെളിവാണ് പൗലൊസിൻ്റെ വാക്കുകൾ. [കൂടുതൽ അറിയാൻ കാണുക: ആത്മസ്നാനവും ജലസ്നാനവും]

7. യിസ്രായേൽ എന്തുകൊണ്ടാണ് ക്രിസ്തുവിൽ ഇടറിപ്പോയതെന്ന് പൗലൊസ് പറഞ്ഞിട്ടുണ്ട്: “ആകയാൽ നാം എന്തു പറയേണ്ടു? നീതിയെ പിന്തുടരാത്ത ജാതികൾ നീതിപ്രാപിച്ചു, വിശ്വാസത്താലുള്ള നീതി തന്നേ. നീതിയുടെ പ്രമാണം പിന്തുടർന്ന യിസ്രായേലോ ആ പ്രമാണത്തിങ്കൽ എത്തിയില്ല. അതെന്തുകൊണ്ടു? വിശ്വാസത്താലല്ല, പ്രവൃത്തികളാൽ അന്വേഷിച്ചതുകൊണ്ടു തന്നേ അവർ ഇടർച്ചക്കല്ലിന്മേൽ തട്ടി ഇടറി:” (റോമ, 9:30-32). അവർ പ്രവൃത്തികളാൽ രക്ഷപ്രാപിപ്പാൻ ഇച്ഛിച്ചതുകൊണ്ടാണ് ഇടർച്ചക്കല്ലായ ക്രിസ്തുവിൽ ഇടറിപ്പോയത്. ഗലാത്യരോട് ക്ഷോഭത്തോടെ പൗലോസ് ചോദിക്കുന്നത്: “ഹാ ബുദ്ധിയില്ലാത്ത ഗലാത്യരേ, യേശുക്രിസ്തു ക്രൂശിക്കപ്പെട്ടവനായി നിങ്ങളുടെ കണ്ണിന്നു മുമ്പിൽ വരെച്ചുകിട്ടിയിരിക്കെ നിങ്ങളെ ക്ഷുദ്രംചെയ്തു മയക്കിയതു ആർ? ഞാൻ ഇതൊന്നു മാത്രം നിങ്ങളോടു ഗ്രഹിപ്പാൻ ഇച്ഛിക്കുന്നു; നിങ്ങൾക്കു ആത്മാവു ലഭിച്ചതു ന്യായപ്രമാണത്തിന്റെ പ്രവൃത്തിയാലോ വിശ്വാസത്തിന്റെ പ്രസംഗം കേട്ടതിനാലോ?” (ഗലാ, 3:1-2). ന്യായപ്രമാണത്താൽ നീതീകരിക്കപ്പെടുവാൻ ഇച്ഛിക്കുന്ന നിങ്ങൾ ക്രിസ്തുവിനോടു വേറുപെട്ടുപോയി; നിങ്ങൾ കൃപയിൽനിന്നു വീണുപോയി.” (ഗലാ, 5:4). “ഞാൻ ദൈവത്തിന്റെ കൃപ വൃഥാവാക്കുന്നില്ല ന്യായപ്രമാണത്താൽ നീതിവരുന്നു എങ്കിൽ ക്രിസ്തു മരിച്ചതു വെറുതെയല്ലോ.” (ഗലാ, 2:21). “ന്യായപ്രമാണത്തിന്നോ വിശ്വാസമല്ല ആധാരമായിരിക്കുന്നതു; “അതു ചെയ്യുന്നവൻ അതിനാൽ ജീവിക്കും” അതണ് ന്യായപ്രാമാണ വ്യവസ്ഥ.” (ഗലാ, 3:12). സ്നാനമെന്ന പ്രവൃത്തിയാൽ പാപമോചനം ലഭിച്ച് നീതീകരിക്കപ്പെടാമെന്ന് വിചാരിച്ചാലുള്ള കുഴപ്പമിതാണ്: ഒന്ന്; ക്രിസ്തുവിൻ്റെ മരണപുനരുത്ഥാന സ്വർഗ്ഗാരോഹണങ്ങളുടെ ഫലവും, ദൈവത്തിൻ്റെ ദാനവും വാഗ്ദത്തവുമായ പരിശുദ്ധാത്മാവിനു വിലയിടുന്നു. രണ്ട്; ഇക്കൂട്ടർ ക്രിസ്തുവിനോടു വേറുപെട്ടു കൃപയിൽനിന്നു വീണുപോകുന്നു. മൂന്ന്; ക്രിസ്തുവിൻ്റെ ക്രൂശുമരണത്തെ വൃഥാവാക്കുന്നു അഥവാ തുച്ഛീകരിക്കുന്നു.

8. യേശു അപ്പൊസ്തലന്മാരോട് സുവിശേഷം അറിയിക്കുന്നതിൻ്റെ ഒരു ക്രമം പറഞ്ഞിട്ടുണ്ടായിരുന്നു: “എന്നാൽ പരിശുദ്ധാത്മാവു നിങ്ങളുടെ മേൽ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ടു യെരൂശലേമിലും യെഹൂദ്യയിൽ എല്ലാടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും എന്റെ സാക്ഷികൾ ആകും എന്നു പറഞ്ഞു.” (പ്രവൃ, 1:8). ആദ്യം യെഹൂദന്മാരോട്, പിന്നെ ശമര്യരോട്, അതിനുശേഷം സകല ജാതികളോടും. കർത്താവിന്റെ കല്പനപോലെ, സുവിശേഷം പറഞ്ഞതും സ്നാനം കഴിപ്പിച്ചതും ആ ക്രമത്തിലാണ്. (പ്രവൃ, 2:36-41; 8:12-17; 10:43-48). നാം യെഹൂദന്മാരും, ശമര്യരുമല്ല, പ്രകൃതിയാൽ ജാതികളായിരുന്നു. (എഫെ, 2:11). നമുക്കു രക്ഷ ലഭിക്കുന്നത് എങ്ങനെയാണെന്ന് അറിയാൻ കൊർന്നേല്യൊസ്, ലുദിയ, കാരഗൃഹപ്രമാണി, കൊരിന്ത്യർ എന്നിവർ രക്ഷപ്രാപിച്ചത് ഏങ്ങനെയാണെന്ന് നോക്കിയാൽ മതിയാകും. 

കൊർന്നേല്യൊസ്: സുവിശേഷം കേട്ടു; പരിശുദ്ധാത്മാവ് വന്നു; സ്നാനമേറ്റു. (10:34-48). 

ലുദിയ: സുവിശേഷം കേട്ടു; കർത്താവ് അവളുടെ ഹൃദയം തുറന്നു; സ്നാനമേറ്റു. (16:14,15).

കാരാഗൃഹപ്രമാണി: വചനം കേട്ടു; അവരുടെ മുറിവുകളെ കഴുകി (മാനസാന്തരം); സ്നാനമേറ്റു. (16:30-33).

കൊരിന്ത്യർ: വചനം കേട്ടു; വിശ്വസിച്ചു; സ്നാനമേറ്റു. (18:8).

മേല്പറഞ്ഞ ജാതികളായ എല്ലാവർക്കും ഒരേ ക്രമത്തിലാണ് രക്ഷാനുഭവം പറഞ്ഞിരിക്കുന്നത്. ആത്മസ്നാനത്താലല്ലാതെ ആർക്കും ക്രിസ്തുവിൽ വിശ്വസിക്കുവാനോ മാനസാന്തരപ്പെടുവാനോ കഴിയില്ല. ദൈവത്തിൻ്റെ ആത്മാവിനാനുളവാകുന്ന ദൈവഹിതപ്രകാരമുള്ള മാനസാന്തരത്താൽ മാത്രമാണ് രക്ഷ ലഭിക്കുന്നത്. (2കൊരി, 7:10). കൊർന്നേല്യൊസും കുടുംബവും സുവിശേഷം കേട്ട് പരിശുദ്ധാത്മാവ് കൃപാവരത്തോടെ അവരിൽ വെളിപ്പെട്ടശേഷമാണ് സ്നാനമേറ്റത്. പരിശുദ്ധാത്മാവെന്നാൽ; പരിശുദ്ധദൈവമാണ്. പരിശുദ്ധദൈവം അവരുടെ ഉള്ളിൽ വന്നിട്ടും പാപം മോചിക്കപ്പെട്ടില്ല; പിന്നീട് ജലത്തിൽ സ്നാനമേറ്റപ്പോഴാണ് പാപമോചനം ഉണ്ടായതെന്നു പറഞ്ഞാൽ, അതിനേക്കാൾ വലിയ അബദ്ധമെന്താണ്? അവരുടെ മാനസാന്തരത്തെക്കുറിച്ച് പത്രൊസ് യെരൂശലേം സഭയിൽ സാക്ഷ്യം പറഞ്ഞപ്പോൾ അവിടുത്തെ സഹോദരന്മാർ പറഞ്ഞതും കുറിക്കൊള്ളുക: “അവർ ഇതു കേട്ടപ്പോൾ മിണ്ടാതിരുന്നു: അങ്ങനെ ആയാൽ ദൈവം ജാതികൾക്കും ജീവപ്രാപ്തിക്കായി മാനസാന്തരം നല്കിയല്ലോ എന്നു പറഞ്ഞു ദൈവത്തെ മഹത്വപ്പെടുത്തി.” (പ്രവൃ, 11:18). മേല്പറഞ്ഞ ആരും ജലസ്നാനമേറ്റിട്ടല്ല രക്ഷപ്രാപിച്ചത്; ആത്മസ്നാനത്താൽ ലഭിച്ച കൃപയാലുള്ള വിശ്വാസത്താലാണ് രക്ഷപ്രാപിച്ചത്.

9. “അലക്സാന്ത്രിയക്കാരനായി വാഗ്വൈഭവവും തിരുവെഴുത്തുകളിൽ സാമർത്ഥ്യവുമുള്ള അപ്പൊല്ലോസ് എന്നു പേരുള്ളോരു യെഹൂദൻ എഫെസോസിൽ എത്തി. അവൻ കർത്താവിന്റെ മാർഗ്ഗത്തിൽ ഉപദേശം ലഭിച്ചവൻ ആയിരുന്നു; യോഹന്നാന്റെ സ്നാനത്തെക്കുറിച്ചു മാത്രം അറിഞ്ഞിരുന്നു എങ്കിലും ആത്മാവിൽ എരിവുള്ളവനാകയാൽ അവൻ യേശുവിന്റെ വസ്തുത സൂക്ഷമമായി പ്രസ്താവിക്കയും ഉപദേശിക്കയും ചെയ്തു.” (പ്രവൃ, 18:24,25). ചിലർ വിചാരിക്കുന്നത്: അപ്പൊല്ലോസ് ക്രിസ്ത്യാനിയായിരുന്നില്ല; മശീഹായുടെ ആഗമനം പ്രസംഗിക്കുന്ന യെഹൂദനായിരുന്നു എന്നാണ്. ഒരു കാര്യം ശരിയാണ്; ക്രിസ്തുവിനു മുമ്പും, ക്രിസ്തുവിൻ്റെ കാലത്തും, ക്രിസ്തുവിനു ശേഷവും ഇക്കാലത്തും മശിഹ വന്നതറിയാതെയോ, അറിഞ്ഞിട്ടും വിശ്വസിക്കാതെയോ മശീഹായുടെ ആഗമനം പ്രസംഗിക്കുന്ന യെഹൂദന്മാരുണ്ട്. അപ്പൊല്ലോസിൻ്റെ കാര്യം അതാണോ? അല്ല. ഒന്നാമത്; അങ്ങനെയൊരു യെഹൂദനെ വെള്ളപൂശി പ്രവൃത്തികളിൽ അവതരിപ്പിക്കേണ്ട ആവശ്യം പരിശുദ്ധാത്മാവിനോ ലൂക്കോസിനോയില്ല. രണ്ടാമത്; പ്രസ്തുത വേദഭാഗത്ത് അപ്പൊല്ലോസിനെപ്പറ്റി ആറ് കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്: 1. വാഗ്വൈഭവവും തിരുവെഴുത്തുകളിൽ സാമർത്ഥ്യവുമുള്ളവൻ. 2. കർത്താവിന്റെ മാർഗ്ഗത്തിൽ ഉപദേശം ലഭിച്ചവൻ. 3. ആത്മാവിൽ എരിവുള്ളവൻ. 4. യേശുവിന്റെ വസ്തുത സൂക്ഷമമായി പ്രസ്താവിക്കയും ഉപദേശിക്കയും ചെയ്തവൻ. 5. ദൈവകൃപയാൽ വിശ്വസിച്ചവർക്കു വളരെ പ്രയോജനമായിത്തിർന്നവൻ. 6. യേശു തന്നേ ക്രിസ്തു എന്നു അവൻ തിരുവെഴുത്തുകളാൽ തെളിയിച്ചു ബലത്തോടെ യെഹൂദന്മാരെ പരസ്യമായി ഖണ്ഡിച്ചുകളഞ്ഞവൻ. (പ്രവൃ, 18: 24-28). ഇവിടെ വിരോധാഭാസമെന്താണെന്നു ചോദിച്ചാൽ; അപ്പൊല്ലോസിനു ക്രൈസ്തവസ്നാനത്തെ കുറിച്ച് ഒരു ധാരണയും ഇല്ലായിരുന്നു. സ്നാനം കൂടാതെ ഒരുവൻ്റെ രക്ഷ പൂർണ്ണമാകില്ലെന്ന് പറയുന്നവർ ഒന്നു പറഞ്ഞാട്ടെ; സ്നാനം കൂടാതെ രക്ഷയില്ലെങ്കിൽ, യേശുവിനെക്കുറിച്ചുള്ള സുവിശേഷം സൂക്ഷ്മമായിട്ട് അഥവാ കൃത്യതയോടെയാണ് അപ്പൊല്ലോസ് പ്രസംഗിച്ചതെന്ന് ദൈവാത്മാവ് രേഖപ്പെടുത്തി വെയ്ക്കുമോ? വിശേഷാൽ അപ്പൊല്ലോസിനെ അപ്പൊസ്തലൻ എന്നാണ് ബൈബിളിൽ പറഞ്ഞിരിക്കുന്നതെന്നും ഓർക്കുക.  (1കൊരി, 4:6-9). ക്രിസ്തീയ സ്നാത്തെക്കുറിച്ച് കേട്ടിട്ടുപോലും ഇല്ലായിരുന്ന അപ്പൊല്ലോസെന്ന ഈ അപ്പൊസ്തലൻ രക്ഷിക്കപ്പെട്ടവനല്ലേ? അല്ലെങ്കിൽ, ക്രിസ്തീയ സ്നാനം അനുഷ്ഠിക്കാത്ത, രക്ഷിക്കപ്പെടാത്ത ഇവനെയെന്തിനാണ് പരിശുദ്ധാത്മാവ് വൈറ്റ് വാഷ് ചെയ്ത് വേദപുസ്തകത്തിൽ അവതരിപ്പിച്ചിരിക്കുന്നത്?

10. യേശുവിൻ്റെ രണ്ടു രഹസ്യ ശിഷ്യന്മാരെക്കുറിച്ച് ബൈബിളിൽ പറഞ്ഞിട്ടുണ്ട്. അരിമത്യയിലെ യോസേഫും നിക്കൊദേമൊസും. യേശു തിരഞ്ഞെടുത്തവരും, മൂന്നരവർഷം തൻ്റെകൂടെ നടന്ന് നന്മ അനുഭവിച്ചവരുമായ പതിനൊന്നു ശിഷ്യന്മാർ യേശുവിനെ അറസ്റ്റുചെയ്തപ്പോൾ ഓടിയൊളിച്ചു. യേശുവിനൊരാവശ്യം വന്നപ്പോൾ രഹസ്യശിഷ്യന്മാരാണ് പ്രയോജനപ്പെട്ടത്. (യോഹ, 38:42). അവർ യേശുവിൻ്റെ കൂടെ നടന്നവരോ, തൻ്റെ ശിഷ്യന്മാരാണെന്ന് അവകാശപ്പെട്ടവരോ അല്ല; പക്ഷെ, അവരായിരുന്നു ശരിക്കും ശിഷ്യന്മാർ. ധൈര്യത്തോടെ ചെന്ന് യേശുവിൻ്റെ ശരീരം ചോദിച്ചുവാങ്ങി യഥാവിധി സംസ്കരിച്ചു. (യോഹ, 19:38-42). അതുപോലെ യേശുവിന് ലോകത്തിൽ അനേകം രഹസ്യശിഷ്യന്മാരുണ്ട്. പാകിസ്ഥാനിലും, അറബി രാജ്യങ്ങളിലും അങ്ങനെയുള്ളവർ ധാരാളമുണ്ട്. അവരൊന്നും പരസ്യമായി ക്രിസ്ത്യാനികളെന്ന് പറയുകയോ, ജലസ്നാനം സ്വീകരിച്ചിട്ടുള്ളവരോ ആയിരിക്കില്ല. എന്തെന്നാൽ, അങ്ങനെയൊരു സാഹചര്യത്തിലല്ല അവർ ജീവിക്കുന്നത്. രഹസ്യത്തിൽ യേശുവിനെ കർത്താവും രക്ഷിതാവുമായി സ്വീകരിച്ച്, തന്നെയാരാധിച്ച്, തൻ്റെ കല്പനകൾ അനുസരിച്ച് ജീവിക്കുന്ന അവരൊക്കെ രക്ഷപ്രാപിച്ചവരല്ലേ? 

11. വെള്ളം അലർജ്ജിയുള്ള രണ്ട് യുവതികളെക്കുറിച്ചുള്ള വാർത്ത കുറേനാൾനാൾ മുമ്പ് പത്രത്തിൽ ഉണ്ടായിരുന്നു. സസെക്സിൽ നിന്നുള്ള ‘നിയ സെല്‍വെ’ എന്ന ഇരുപത്തിയൊന്നുകാരിയാണ് ഒരാൾ. അക്വാജെനിക്ക് പ്രൂരിട്ടസ് (aquagenic pruritus) എന്ന രോഗമാണ് ഈ യുവതിയെ ബാധിച്ചിരിക്കുന്നത്. ശരീരവും വെള്ളവുമായി ബാഹ്യസമ്പർക്കം ഉണ്ടായാൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങളാണ് നിയക്കുള്ളത്. വിയർക്കുക, കുളിക്കുക, കൈകാലുകൾ കഴുകുക എന്നിവ ചെയ്താൽ ശരീരത്ത് ചുവന്നുതടിച്ച പാടുകൾ പ്രത്യക്ഷപ്പെടുക, കഠിനമായ വേദന പുകച്ചിൽ എന്നിവയാണ് രോഗത്തിന്റെ ലക്ഷണങ്ങൾ. (മെയ് 11, 2019). കലിഫോർണിയ സ്വദേശിയായ ടെസ്സ ഹാന്‍സന്‍ സ്മിത്ത് എന്ന ഇരുപത്തൊന്നുകാരിയാണ് മറ്റൊരാൾ. Aquagenic urticaria എന്നാണ് ഈ രോഗത്തിൻ്റെ പേര്. വെള്ളം തൊട്ടാല്‍ ചൊറിച്ചിലും പനിയും. മൈഗ്രൈനും ഉണ്ടാകുന്നതാണ് ഈ രോഗത്തിന്റെ ഏറ്റവും വലിയ ബുദ്ധിമുട്ട്. വെള്ളം കുടിക്കുമ്പോള്‍ പോലും അതീവശ്രദ്ധ ആവശ്യമാണ്. സ്വന്തം തുപ്പലും വിയര്‍പ്പും പോലും ടെസ്സയ്ക്ക് അലര്‍ജി ആണ്. (നവംബർ 30, 2019). ഇതുപോലുള്ള 100 കേസ്സുകൾ ലോകത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുന്നാണ് പറയപ്പെടുന്നത്. സ്നാനം കൂടാതെ പാപം മോചിക്കപ്പെടുകയില്ലെങ്കിൽ, യേശുവിൻ്റെ മരണം ഇവരെ സംബന്ധിച്ച് വ്യർത്ഥമല്ലേ? ”യേശു സർവ്വലോകത്തിന്റെയും പാപങ്ങൾക്കു പ്രായശ്ചിത്തം ആകുന്നു” (1യോഹ, 2:2) എന്ന വേദവാക്യത്തിനു എന്തർത്ഥമാണുള്ളത്?

ഒരുപക്ഷെ, ഇതിനെതിരായി; വിശ്വസിക്കാൻ ബുദ്ധിമുട്ടുള്ളവർ എങ്ങനെ രക്ഷപ്രാപിക്കും എന്നു ചോദിച്ചേക്കാം. യേശു കുഞ്ഞുങ്ങളെക്കുറിച്ചു പറയുന്നു;  “ശിശുക്കളെ എന്റെ അടുക്കൽ വരുവാൻ വിടുവിൻ; അവരെ തടുക്കരുതു; ദൈവരാജ്യം ഇങ്ങനെയുള്ളവരുടെതല്ലോ.” (മർക്കൊ, 10:14; മത്താ, 19:14; ലൂക്കൊ, 18:16). ശിശുക്കളെന്നാൽ ശാരീരികമായും മാനസികമായും വളർച്ചയെത്താത്ത അവസ്ഥയാണ്. സ്വന്തം പാപത്തെക്കുറിച്ച് ബോധം വന്നിട്ടില്ലാത്തതുകൊണ്ടും, കർമ്മപാപം ഇല്ലാത്തതുകൊണ്ടും, അവരുടെ ജന്മപാപം അഥവാ അവരിലുള്ള ആദാമ്യപാപം ദൈവം കണക്കിടുന്നില്ല. വിശ്വാസികളെല്ലാം തിരിഞ്ഞ് ശിശുക്കളെപ്പോലെ ആയ്വരാൻ കല്പിക്കുന്നതും (മത്താ, 18:3), “ഇപ്പോൾ ജനിച്ച ശിശുക്കളെപ്പോലെ രക്ഷെക്കായി വളരുവാൻ വചനം എന്ന മായമില്ലാത്ത പാൽ കുടിപ്പാൻ വാഞ്ചിപ്പിൻ” (1പത്രൊ, 2:2) എന്നു പറഞ്ഞിരിക്കുന്നതും കുറിക്കൊള്ളുക. അതുപോലെ മാനസികമായി വളർച്ചപ്രാപിക്കാത്ത അഥവാ വിശ്വസിക്കാൻ പ്രാപ്തിയില്ലാത്ത മുതിർന്നവരുടെ പാപവും ദൈവം കണക്കിടുന്നില്ലെന്നു മനസ്സിലാക്കാം. മാത്രമല്ല, സ്നാനത്തിനെന്നപോലെ മനുഷ്യരുടെ പ്രവൃത്തിയല്ല വിശ്വാസത്തിനാധാരം; ദൈവത്തിൻ്റെ കൃപയാണ്. (എഫെ, 2:5,8). “നിങ്ങളുടെ വിശ്വാസത്തിന്നു മനുഷ്യരുടെ ജ്ഞാനമല്ല, ദൈവത്തിന്റെ ശക്തി തന്നേ ആധാരമായിരിക്കേണ്ടതിന്നു എന്റെ വചനവും എന്റെ പ്രസംഗവും ജ്ഞാനത്തിന്റെ വശീകരണവാക്കുകളാൽ അല്ല, ആത്മാവിന്റെയും ശക്തിയുടെയും പ്രദർശനത്താലത്രേ ആയിരുന്നതു.” (1കൊരി, 2:4,5).

12. സുവിശേഷത്താലാണ് രക്ഷ: യേശു പറഞ്ഞ വിതയ്ക്കപ്പെടുന്ന വചനത്തിൻ്റെ ഉപമയുടെ പൊരുൾ: “വിത്തു ദൈവവചനം; വഴിയരികെയുള്ളവർ കേൾക്കുന്നവർ എങ്കിലും അവർ വിശ്വസിച്ചു രക്ഷിക്കപ്പെടാതിരിപ്പാൻ പിശാചു വന്നു അവരുടെ ഹൃദയത്തിൽ നിന്നു വചനം എടുത്തുകളയുന്നു.” (ലൂക്കോ, 8:11). കൊർന്നേല്യൊസിനോടു ദൂതൻ പറഞ്ഞത്: “നീയും നിന്റെ ഗൃഹം മുഴുവനും രക്ഷിക്കപ്പെടുവാനുള്ള വാക്കുകളെ അവൻ നിന്നോടു സംസാരിക്കും എന്നു ദൂതൻ പറഞ്ഞു എന്നും ഞങ്ങളോടു അറിയിച്ചു.” (പ്രവൃ, 11:14). ദൈവത്തിൻ്റെ ദാനമായ പരിശുദ്ധാത്മാവ് ലഭിക്കുന്നത് സുവിശേഷത്താലാണ്: “ഞാൻ ഇതൊന്നു മാത്രം നിങ്ങളോടു ഗ്രഹിപ്പാൻ ഇച്ഛിക്കുന്നു; നിങ്ങൾക്കു ആത്മാവു ലഭിച്ചതു ന്യായപ്രമാണത്തിന്റെ പ്രവൃത്തിയാലോ വിശ്വാസത്തിന്റെ പ്രസംഗം കേട്ടതിനാലോ? നിങ്ങൾ ഇത്ര ബുദ്ധികെട്ടവരോ? ആത്മാവുകൊണ്ടു ആരംഭിച്ചിട്ടു ഇപ്പോൾ ജഡംകൊണ്ടോ സമാപിക്കുന്നതു? ഇത്ര എല്ലാം വെറുതെ അനുഭവിച്ചുവോ?” (ഗലാ, 3:2). രക്ഷയെക്കുറിച്ചുള്ള സുവിശേഷത്താൽ പരിശുദ്ധാത്മാവ് ലഭിക്കുന്നു: “അവനിൽ നിങ്ങൾക്കും നിങ്ങളുടെ രക്ഷയെക്കുറിച്ചുള്ള സുവിശേഷം എന്ന സത്യവചനം നിങ്ങൾ കേൾക്കയും അവനിൽ വിശ്വസിക്കയും ചെയ്തിട്ടു, തന്റെ സ്വന്തജനത്തിന്റെ വീണ്ടെടുപ്പിന്നു വേണ്ടി തന്റെ മഹത്വത്തിന്റെ പുകഴ്ചെക്കായിട്ടു നമ്മുടെ അവകാശത്തിന്റെ അച്ചാരമായ വാഗ്ദത്തത്തിൻ പരിശുദ്ധാത്മാവിനാൽ മുദ്രയിട്ടിരിക്കുന്നു.” (എഫെ, 1:13,14). ദൈവത്തിൻ്റെ കൃപയാലാണ് രക്ഷ: “അതിക്രമങ്ങളാൽ മരിച്ചവരായിരുന്ന നമ്മെ ക്രിസ്തുവിനോടു കൂടെ ജീവിപ്പിക്കയും — കൃപയാലത്രേ നിങ്ങൾ രക്ഷിക്കപ്പെട്ടിരിക്കുന്നു.” (എഫെ, 2:5). “കൃപയാലല്ലോ നിങ്ങൾ വിശ്വാസംമൂലം രക്ഷിക്കപ്പെട്ടിരിക്കുന്നതു; അതിന്നും നിങ്ങൾ കാരണമല്ല; ദൈവത്തിന്റെ ദാനമത്രേയാകുന്നു.” (എഫെ, 2:8). “സകലവും അവനിൽ നിന്നും അവനാലും അവങ്കലേക്കും ആകുന്നുവല്ലോ; അവന്നു എന്നേക്കും മഹത്വം ആമേൻ.” (റോമ, 11:36)

13. ബൈബിളിൻ്റെ ആകെത്തുക: ബൈബിളിൻ്റെ ആകെത്തുകയാണ് ദൈവം തൻ്റെ ക്രിസ്തുവിലൂടെ ഒരുക്കിയിരിക്കുന്ന രക്ഷ. (യോഹ, 20:31). ക്രിസ്തു തൻ്റെ സ്വന്തരക്തംചിന്തി കൂശിൽ മരിച്ച് സമ്പാദിച്ചതാണ് ഈ രക്ഷ. (പ്രവൃ, 20:28; റോമ, 3:25; എഫെ, 1:7; ഫിലി, 2:68; കൊലൊ, 1:22; എബ്രാ, 2:14,15; 1പത്രൊ, 1:18,19). രക്ഷ ക്രിസ്തുവിൻ്റെ വിലമതിയാത്ത രക്തത്താൽ സമ്പാദിച്ചതിനാൽ ഇത്രവലിയ രക്ഷയെന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. (എബ്രാ, 2:4). ഈ രക്ഷ ലോകം മുഴുവൻ എത്തിക്കാനാണ് പന്ത്രണ്ട് ശിഷ്യന്മാരെ താൻ തിരഞ്ഞെടുത്തത്. (മത്താ, 28:19; മർക്കൊ, 16:15; ലൂക്കൊ, 24:47). ഈ ശിഷ്യന്മാർ ക്രിസ്തുവിനൊപ്പം സഭയുടെ അടിസ്ഥാനത്തിൽ പങ്കുള്ളവരാണ്. (എഫെ, 2:20). അതായത്, മത്ഥിയാസ് ഉൾപ്പെടെയുള്ള ഈ പന്ത്രണ്ട് ശിഷ്യന്മാരിലൂടെയാണ് പരിശുദ്ധാത്മാവിനാൽ സഭ സ്ഥാപിതമാകുന്നത്. (പ്രവൃ,2:1:4). പ്രവൃത്തി 2:38 ഉദ്ധരിച്ചുകൊണ്ട് സ്നാനം കൂടാതെ പരിശുദ്ധാത്മാവ് ലഭിക്കില്ലെന്നും രക്ഷ കിട്ടില്ലെന്നും പറയുന്നവർ എന്തു വിചാരിക്കുന്നു: പന്ത്രണ്ട് അപ്പൊസ്തലന്മാരും രക്ഷിക്കപ്പെട്ടവരല്ലേ? അവർ സ്നാനമേല്ക്കുന്നതിന് മുമ്പാണ് പരിശുദ്ധാത്മാവ് ശക്തിയോടെ അവരുടമേൽ വന്നത്. പിന്നീടും അവർ സ്നാനമേറ്റതായി പറഞ്ഞിട്ടില്ല. (3,000 പേർക്കൊപ്പം ഒരുപക്ഷെ സ്നാനമേറ്റിരിക്കാം). ചോദ്യം ഇതൊന്നുമല്ല; രക്ഷ സ്നാനമെന്ന കർമ്മത്തിലാണ് അധിഷ്ഠിതമായിരിക്കുന്നതെങ്കിൽ സഭയുടെ അടിസ്ഥാനത്തിൽ പങ്കുള്ളവരായ ഒരു അപ്പൊസ്തലനെങ്കിലും പെന്തെക്കൊസ്തിനു മുമ്പോപിമ്പോ സ്നാനപ്പെട്ടതിൻ്റെ ഒരു രേഖയില്ലാതിരിക്കുമോ? ക്രിസ്തുവിനൊപ്പം ചേർത്തുപണിയപ്പെട്ട അടിസ്ഥാനക്കല്ലുകൾക്ക് സ്നാനം കൂടാതെ അല്ലെങ്കിൽ സ്നാനത്തിനുമുമ്പെ രക്ഷകിട്ടും, ക്രിസ്തുവാകുന്ന അടിസ്ഥാനത്തിൻ്റെ മുകളിലേക്കു പണിയപ്പെടുന്ന മറ്റുകല്ലുകളായ വിശ്വാസികൾക്കു സ്നാനംകൂടാതെ രക്ഷ കിട്ടില്ല. (എഫെ, 2:21,22). നല്ല ഉപദേശമാണ്. മറ്റൊരപ്പൊസ്തലന് ക്രിസ്തീയ സ്നാനത്തെക്കുറിച്ച് ഒരു ധാരണയുമില്ലായിരുന്നു. നീ ഭൂമിയുടെ അറ്റത്തോളവും രക്ഷ ആകേണ്ടതിന്നു ഞാൻ നിന്നെ ജാതികളുടെ വെളിച്ചമാക്കി വെച്ചിരിക്കുന്നു” എന്നു കർത്താവു കല്പിച്ച വേറൊരപ്പൊസ്തലൻ പറയുന്നു: “സ്നാനം കഴിപ്പിപ്പാൻ അല്ല സുവിശേഷം അറിയിപ്പാനത്രെ ക്രിസ്തു എന്നെ അയച്ചതു.” സ്നാനത്താൽ മാത്രമേ രക്ഷ കിട്ടുകയുള്ളുവെങ്കിൽ ഇവരൊക്കെ കള്ളയപ്പൊസ്തന്മാർ ആയിരുന്നുവെന്നതിൽ ഒരു തർക്കവുമില്ല. ബൈബിൾ തെറ്റാണെന്നും അപ്പൊസ്തലന്മാർ കള്ളന്മാരാണെന്നും സ്നാനവാദികൾ ഇനി പറയാതിരുന്നാൽ ഭാഗ്യം.

“നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെ ദയയും മനുഷ്യപ്രീതിയും ഉദിച്ചപ്പോൾ അവൻ നമ്മെ നാം ചെയ്ത നീതിപ്രവൃത്തികളാലല്ല, തന്റെ കരുണപ്രകാരമത്രേ രക്ഷിച്ചതു. നാം അവന്റെ കൃപയാൽ നീതീകരിക്കപ്പെട്ടിട്ടു പ്രത്യാശപ്രകാരം നിത്യജീവന്റെ അവകാശികളായിത്തീരേണ്ടതിന്നു പുനർജ്ജനനസ്നാനം കൊണ്ടും നമ്മുടെ രക്ഷിതാവായ യേശുക്രിസ്തുമൂലം നമ്മുടെമേൽ ധാരാളമായി പകർന്ന പരിശുദ്ധാത്മാവിന്റെ നവീകരണംകൊണ്ടും തന്നേ.” (തീത്തൊ, 3:4). സുവിശേഷങ്ങൾ അവസാനിക്കുമ്പോൾ യോഹന്നാൻ എഴുതുന്നു: “എന്നാൽ യേശു ദൈവപുത്രനായ ക്രിസ്തുഎന്നു നിങ്ങൾ വിശ്വസിക്കേണ്ടതിന്നും വിശ്വസിച്ചിട്ടു അവന്റെ നാമത്തിൽ നിങ്ങൾക്കു ജീവൻ ഉണ്ടാകേണ്ടതിന്നും ഇതു എഴുതിയിരിക്കുന്നു.” (യോഹ, 20:31). “മോശെയുടെ ന്യായപ്രമാണത്താൽ നിങ്ങൾക്കു നീതീകരണം വരുവാൻ കഴിയാത്ത സകലത്തിൽ നിന്നും വിശ്വസിക്കുന്ന ഏവനും ഇവനാൽ നീതീകരിക്കപ്പെടുന്നു എന്നും നിങ്ങൾ അറിഞ്ഞുകൊൾവിൻ.” (പ്രവൃ, 13:39).

കർത്താവായ യേശുക്രിസ്തുവിന്റെ ജനനമരണപുനുരുത്ഥാന സ്വർഗ്ഗാരോഹണങ്ങളാണ് മനുഷ്യരുടെ രക്ഷയ്ക്കടിസ്ഥാനം. ക്രിസ്തു തൻ്റെ സ്വന്തരക്തത്താൽ സമ്പാദിച്ച രക്ഷ വ്യക്തികൾക്കു ലഭിക്കുന്നത് ജലസ്നാനത്താലല്ല; രക്ഷയെക്കുറിച്ചുള്ള സുവിശേഷ കേൾവിയാൽ ലഭിക്കുന്ന ആത്മസ്നാനത്താൽ കൃപയാലുളവാകുന്ന വിശ്വാസത്താലാണ്. ജലസ്നാനം രക്ഷയ്ക്കുള്ള ഉപാധിയല്ല; രക്ഷിക്കപ്പെട്ടവൻ അനുഷ്ഠിക്കേണ്ട പ്രഥമവും പ്രധാനവുമായ ക്രിസ്തീയ കർമ്മമാണ്. അതനുഷ്ഠിക്കേണ്ടത് നമുക്കു ജീവൻ നല്കാൻ ക്രൂശിൽമരിച്ചുയിർത്ത കർത്താവായ യേശുക്രിസ്തുവിൻ്റെ നാമത്തിലാണ്.

“ലോകം ചോദിക്കുന്നു: സഹോദരന്മാരെ, രക്ഷ പ്രാപിപ്പാൻ ഞാൻ എന്തു ചെയ്യേണം; വിശ്വാസി, നീ ഒന്നുമാത്രം പറക: “കർത്താവായ യേശുവിൽ വിശ്വസിക്ക; എന്നാൽ നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും.” അതിനുശേഷം ദാവീദിൻ്റെ സന്തതിയായി ജനിച്ചുമരിച്ചു ഉയിർത്തെഴുന്നേന്നറ്റ യേശുക്രിസ്തുവിനെക്കുറിച്ചു പറയുക; അതാകുന്നു സുവിശേഷം. അതുമാത്രം പറയുക. പരീശപക്ഷത്തുനിന്നു ക്രിസ്ത്യാനികളായവർ ചെയ്തപോലെ അധികമായ ഭാരമൊന്നും സുവിശേഷത്തോട് കൂട്ടിക്കെട്ടാതിരിക്കുക. ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടെ! 

ജലസ്നാനംകൂടാതെ രക്ഷ കിട്ടില്ലെന്നു വിചാരിക്കുന്ന സഹോദരങ്ങളോടു ചില ചോദ്യങ്ങൾ:

1. ക്രിസ്തു ആത്മാവിൽ ഏറ്റ തൻ്റെ മരണപുനരുത്ഥാനങ്ങളെന്ന പരമയാഗത്തോടു ദൈവത്തിൻ്റെ ആത്മാവിനാലല്ലാതെ, ജലത്താൽ നമുക്കെങ്ങനെ ഏകീഭവിക്കാൻ കഴിയും? (എബ്രാ, 9:14; റോമ, 8:11; 1പത്രൊ, 3:18)

2. പ്രസംഗിക്കപ്പെടുന്ന വചനത്താലാണ് ആത്മാവ് ലഭിക്കുന്നത് അഥവാ ആത്മസ്നാനം നടക്കുന്നത്: (പ്രവൃ, 10:44; 11:15,16; ഗലാ, 3:2,5; 1കൊരി, 12:12,13). ആത്മസ്നാനത്താൽ ക്രിസ്തുവിൻ്റെ മരണത്തോടു ഏകീഭവിക്കുന്ന വ്യക്തി അവൻ്റെ പുനരുത്ഥാനത്തോടും ഏകീഭവിച്ചുകൊണ്ടു അഥവാ അവനോടുകൂടി ഉയിർത്തെഴുന്നേറ്റു പുതിയ സൃഷ്ടിയാകുന്നു: (റോമ, 6:3,4; 2കൊരി, 5:17). ഇനി, ജലസ്നാനത്താലാണ് രക്ഷയെന്ന് വാദിച്ചാൽ, വ്യക്തി ദൈവത്തിൻ്റെ ആത്മാവിനാൽ അവൻ്റെ മരണപുനരുത്ഥാനങ്ങളോടു ഏകീഭവിച്ചു പുതിയസൃഷ്ടിയായശേഷം ഒന്നുകൂടി മരിച്ചുയിർക്കുന്ന ശുശ്രൂഷയാകില്ലേ ജലസ്നാനം?

3. യോഹന്നാൻ 3:5 പ്രകാരം വെള്ളത്താൽ അഥവാ ജലസ്നാനത്താലാണ് വ്യക്തി വീണ്ടുംജനിക്കുന്നതെങ്കിൽ,
സുവിശേഷത്താൽ അഥവാ വചനത്താലും ആത്മാവിനാലും വീണ്ടുംജനിച്ച വ്യക്തി ഒന്നുകൂടി വീണ്ടുംജനിക്കുന്ന ശുശ്രൂഷയാകില്ലേ ജലസ്നാനം? ഒരു വ്യക്തി രണ്ടുപ്രാവശ്യം വീണ്ടുംജനിക്കണോ? [വചനത്താലുള്ള ജനനം: 1കൊരി, 4:15; 2തെസ്സ, 2:14; യാക്കോ, 1:18; 1:21; 1പത്രൊ, 1:23. ആത്മാവിലുള്ള ജനനം: യോഹ, 3:5,6,8; 1കൊരി, 6:11; ഗലാ, 5:25]

4. ഏകപ്രത്യാശ, ഏകശരീരം, ഏകാത്മാവു, ഏകകർത്താവു, ഏകവിശ്വാസം, ഏകസ്നാനം, ഏകദൈവം. (എഫെ, 4:4-6). ഈ ശ്രേണിയിലുള്ള ‘ഏകസ്നാനം’ ജലസ്നാനമാണെങ്കിൽ, ക്രിസ്തുവിൻ്റെ മരണപുനരുത്ഥാനങ്ങളുടെ ഫലമായ ആത്മസ്നാനം എന്തിനാണ്? (യോഹ, 7:37-39)

5. ജലസ്നാനത്താലാണ് രക്ഷയെങ്കിൽ യേശുക്രിസ്തു നല്കിയ, നല്കിക്കൊണ്ടിരിക്കുന്ന ആത്മസ്നാനത്തിൻ്റെ അർത്ഥമെന്താണ്? ആവശ്യമെന്താണ്?

6. സഭയുടെ കാന്തനും കർത്താവും ദൈവവുമായ യേശുക്രിസ്തു നല്കുന്ന ആത്മസ്നാനത്താൽ വ്യക്തികൾ രക്ഷപ്രാപിക്കുന്നില്ല; പ്രാദേശിക സഭകളിലെ ഏതോ ഒരാൾ നല്കുന്ന ജലസ്നാനത്താലാണ് രക്ഷ കിട്ടുന്നതെന്നു വിചാരിക്കാനുള്ള ന്യായമെന്താണ്?

7. പ്രവൃത്തി 2:38 ഉദ്ധരിച്ചുകൊണ്ട് ജലസ്നാനം കൂടാതെ പരിശുദ്ധാത്മാവ് ലഭിക്കില്ലെന്നും രക്ഷ കിട്ടില്ലെന്നും പറയുന്നവർ എന്തു വിചാരിക്കുന്നു: സഭയുടെ അടിസ്ഥാനത്തിൽ ക്രിസ്തുവിനൊപ്പം പങ്കുണ്ടായിരുന്ന മത്ഥിയാസ് ഉൾപ്പെടെയുള്ള പന്ത്രണ്ട് അപ്പൊസ്തലന്മാരും രക്ഷിക്കപ്പെട്ടവരല്ലേ? അവർ സ്നാനമേല്ക്കുന്നതിന് മുമ്പാണ് പരിശുദ്ധാത്മാവ് ശക്തിയോടെ അവരുടെമേൽ വന്നത്. പിന്നീടും അവർ സ്നാനമേറ്റതായി പറഞ്ഞിട്ടില്ല. [3,000 പേർക്കൊപ്പം ഒരുപക്ഷെ സ്നാനമേറ്റിരിക്കാം]. ചോദ്യം അതൊന്നുമല്ല; ആത്മദാനവും രക്ഷയും സ്നാനമെന്ന കർമ്മത്തിലാണ് അധിഷ്ഠിതമായിരിക്കുന്നതെങ്കിൽ സഭയുടെ അടിസ്ഥാനത്തിൽ പങ്കുള്ളവരായ ഒരു അപ്പൊസ്തലനെങ്കിലും പെന്തെക്കൊസ്തിനു മുമ്പോപിമ്പോ സ്നാനപ്പെട്ടതിൻ്റെ ഒരു രേഖയില്ലാതിരിക്കുമോ? തന്നെയുമല്ല, ക്രിസ്തുവിനൊപ്പം ചേർത്തുപണിയപ്പെട്ട അടിസ്ഥാനക്കല്ലുകളായ അപ്പൊസ്തലന്മാർക്ക് ജലസ്നാനം കൂടാതെ അല്ലെങ്കിൽ സ്നാനത്തിനുമുമ്പെ ആത്മദാനവും രക്ഷയുംകിട്ടും, മൂലക്കല്ലായ ക്രിസ്തുവും അപ്പൊസ്തലന്മാരുമെന്ന അടിസ്ഥാനത്തിനു മുകളിൽ ആത്മാവിനാൽ ചേർത്തു പണിയപ്പെടുന്ന കല്ലുകളായ വിശ്വാസികൾക്കു സ്നാനംകൂടാതെ ആത്മദാനവും രക്ഷയും കിട്ടില്ലേ? (എഫെ, 2:20-23)

8. പ്രവൃത്തി 2:38 പ്രകാരം യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏറ്റശേഷമാണ് പരിശുദ്ധാത്മാവെന്ന ദാനം ലഭിക്കേണ്ടത്. എന്നാൽ ശമര്യർ യേശുക്രിസ്തുവിൻ്റെ നാമത്തിൽ സ്നാനമേറ്റിട്ടും പരിശുദ്ധാത്മാവ് ലഭിച്ചതായി കാണുന്നില്ല. അപ്പോൾ സ്നാനത്താലാണ് പരിശുദ്ധാത്മാവും രക്ഷയും ലഭിക്കുന്നതെന്ന വാദം അവിടെ തെറ്റുകയല്ലേ?

9. ജാതികളുടെ രക്ഷയ്ക്ക് മുമ്പൻ കൊർന്നേല്യൊസും കുടുംബവുമാണ്. അവർക്ക് സുവിശേഷകേൾവിയാൽ ആത്മസ്നാനം ലഭിച്ചു: (പ്രവൃ, 10:44; 11:15). അനന്തരം പത്രൊസ് അവരെ ജലസ്നാനം കഴിപ്പിക്കാൻ കല്പിക്കയായിരുന്നു. പ്രവൃത്തി 2:38-ലെ ക്രമം ഇവിടെ തെറ്റിയെന്നു മാത്രമല്ല; ജലസ്നാനത്തിനു മുമ്പെ അവർക്ക് ആത്മസ്നാനം ലഭിക്കുകയും ചെയ്തു. കൊർന്നേല്യൊസിനോടുള്ള ബന്ധത്തിൽ നാം എന്താണ് മനസ്സിലാക്കേണ്ടത്: ആത്മാസ്നാനത്താൽ അവർ രക്ഷിക്കപ്പെട്ടില്ല; അനന്തരം, ജലസ്നാനം സ്വീകരിച്ചപ്പോഴാണ് അവർ രക്ഷിക്കപ്പെട്ടതെന്നോ? [ദൂതൻ പ്രത്യക്ഷപ്പെട്ട് കോർന്നേല്യൊസിനോടു പറഞ്ഞത്: പത്രൊസിനെ വരുത്തുക; നീയും ‘നിന്റെ ഗൃഹം മുഴുവനും രക്ഷിക്കപ്പെടുവാനുള്ള സ്നാനം കഴിപ്പിക്കുമെന്നല്ല; പ്രത്യുത, രക്ഷിക്കപ്പെടുവാനുള്ള വാക്കുകളെ (സുവിശേഷം) അവൻ നിന്നോടു സംസാരിക്കും’ എന്നാണ് പറഞ്ഞത്. 11:14]

10. “ജനത്തിനു പാപമോചനം നല്കാനും സാത്താൻ്റെ അധികാരത്തിൽനിന്നു ദൈവത്തിങ്കലേക്കു തിരിപ്പാനും ഭൂമിയുടെ അറ്റത്തോളവും രക്ഷ ആകേണ്ടതിന്നു കർത്താവു ജാതികളുടെ വെളിച്ചമാക്കി വെച്ച പൗലൊസ് പറയുന്നു: സ്നാനം കഴിപ്പിപ്പാൻ അല്ല സുവിശേഷം അറിയിപ്പാനത്രെ ക്രിസ്തു എന്നെ അയച്ചതു.” ജാതികളോടു സുവിശേഷം പ്രസംഗിക്കുവാൻ ക്രിസ്തുവിൽ നിന്നും പ്രത്യേകം നിയോഗം പ്രാപിച്ച അപ്പൊസ്തലനായിരുന്നു പൗലൊസ്. സ്നാനം പ്രസ്തുത നിയോഗത്തിന്റെ ഭാഗമായിരുന്നെങ്കിൽ, സ്നാനം കഴിപ്പിപ്പാൻ അല്ല സുവിശേഷം അറിയിപ്പാനത്രെ ക്രിസ്തു എന്നെ അയച്ചതെന്നു പൗലൊസ് പറയുമായിരുന്നോ? ജലസ്നാനം കൂടാതെ രക്ഷ കിട്ടില്ലെങ്കിൽ പൗലൊസ് കള്ളയപ്പൊസ്തലൻ ആയിരുന്നോ?

11. അപ്പൊല്ലോസിനെക്കുറിച്ചുള്ള വിവരങ്ങളാണിത്: 1. വാഗ്വൈഭവവും തിരുവെഴുത്തുകളിൽ സാമർത്ഥ്യവുമുള്ളവൻ. 2. കർത്താവിന്റെ മാർഗ്ഗത്തിൽ ഉപദേശം ലഭിച്ചവൻ. 3. ആത്മാവിൽ എരിവുള്ളവൻ. 4. യേശുവിന്റെ വസ്തുത സൂക്ഷമമായി പ്രസ്താവിക്കയും ഉപദേശിക്കയും ചെയ്തവൻ. 5. ദൈവകൃപയാൽ വിശ്വസിച്ചവർക്കു വളരെ പ്രയോജനമായിത്തിർന്നവൻ. 6. യേശു തന്നേ ക്രിസ്തു എന്നു അവൻ തിരുവെഴുത്തുകളാൽ തെളിയിച്ചു ബലത്തോടെ യെഹൂദന്മാരെ പരസ്യമായി ഖണ്ഡിച്ചുകളഞ്ഞവൻ. (പ്രവൃ, 18: 24-28). ഏഴാമത് ഒരു യോഗ്യത കൂടിയുണ്ട്; അവൻ അപ്പൊസ്തലനായിരുന്നു: (1കൊരി, 4:6-9). സ്നാനംകൂടാതെ രക്ഷ കിട്ടില്ലെങ്കിൽ, യോഹന്നാന്റെ സ്നാനത്തെക്കുറിച്ചു മാത്രം അറിഞ്ഞിരുന്ന, ക്രിസ്തീയ സ്നാത്തെക്കുറിച്ച് കേട്ടിട്ടുപോലും ഇല്ലായിരുന്ന അപ്പൊല്ലോസെന്ന ഈ അപ്പൊസ്തലനും രക്ഷിക്കപ്പെട്ടവനായിരുന്നില്ലേ? [പിന്നീട് അവൻ സ്നാനപ്പെട്ടിരിക്കാം, എന്നു പറയുമായിരിക്കും]. ചോദ്യമിതാണ്: അതുവരെ രക്ഷിക്കപ്പെടാത്ത അവനെയെന്തിനാണ് പരിശുദ്ധാത്മാവ് വൈറ്റ് വാഷ് ചെയ്ത് വേദപുസ്തകത്തിൽ അവതരിപ്പിച്ചിരിക്കുന്നത്?

കൂടുതലറിയാൻ കാണുക:

പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം

ആത്മസ്നാനവും ജലസ്നാനവും

സ്നാനം ഏല്ക്കേണ്ട നാമം

കൃപയാലള്ള വിശ്വാസത്താലാണ് രക്ഷ ലഭിക്കുന്നതെന്ന 100-ലധികം വാക്യങ്ങൾ കാണാൻ:👇

രക്ഷ കൃപയാലുള്ള വിശ്വാസത്താൽ മാത്രം

സ്നാനം ഏല്ക്കേണ്ട നാമം ഏതാണെന്നറിയാൻ:

2 thoughts on “സ്നാനവും രക്ഷയും”

  1. വിശ്വാസമില്ലെങ്കിൽ കൃപയില്ല രക്ഷ(ആത്മ മോക്ഷം) യുമില്ല.

    1. കൃപയാലാണ് വിശ്വാസം ലഭിക്കുന്നതെന്ന് ബൈബിൾ പറയുമ്പോൾ (എഫെ, 2:8), താങ്കൾ അല്ലെന്നു വിശ്വസിച്ചുകൊള്ളുക. താങ്കൾക്ക് അതിനുള്ള സ്വാതന്ത്ര്യം ഉണ്ട്. പക്ഷെ, ഞാൻ സ്വതന്ത്രനല്ല; ക്രിസ്തുവിൻ്റെ അടിമയാണ്; അവൻ്റെ നുകത്തിൻ കീഴിൽ ബന്ധിക്കപ്പെട്ടവൻ. അതിനാൽ, എനിക്ക് ദൈവവചനത്തിൽ തെളിവില്ലാത്തതൊന്നും വിശ്വസിക്കാനും, എഴുതാനും, പറയാനും പറ്റത്തില്ല. ദയവായി ദൈവനാമത്തിൽ എന്നോട് ക്ഷമിക്കണം!

Leave a Reply

Your email address will not be published. Required fields are marked *