ഭൂമി

ഭൂമി (Earth)

കോടിക്കണക്കിനു ഗാലക്സികൾ ഉൾക്കൊള്ളുന്നതാണ് പ്രപഞ്ചം. ക്ഷീരപഥ ഗാലക്സിയിൽ ഒരു ചെറിയ നക്ഷത്രമാണു സൗരയൂഥത്തിന്റെ കേന്ദ്രബിന്ദുവായ സൂര്യൻ. സൗരയൂഥത്തിലെ മൂന്നാമത്തെ ഗ്രഹമാണു് ഭൂമി. ജീവജന്തുക്കളുടെ നിലനില്പിന് അനുയോജ്യമായ അകലത്തിലാണു ഭൂമിയുടെ സ്ഥിതി. ജീവന്റെ നിലനില്പിന് സൂര്യനിൽ നിന്നുളള ചൂടും വെളിച്ചവും അനിവാര്യമാണ്. ഭൂമി കുറേക്കൂടി സൂര്യനു അടുത്തായിരുന്നുവെങ്കിൽ അത്യുഷ്ണം മൂലം ജീവജാലങ്ങൾക്കു നിലനില്ക്കാൻ കഴിയുമായിരുന്നില്ല. സൂര്യനിൽ നിന്നു വളരെ അകലെയായിരുന്നുവെങ്കിൽ അതിശൈത്യം മൂലം ഭൂമിയിൽ ജീവൻ നിലനില്ക്കുകയില്ല. ജീവന്റെ നിലനില്പ് സാധ്യമാകത്തക്കവണ്ണം ദൈവം ഭൂമിയെ സൃഷ്ടിച്ചു. വെള്ളം ജീവജാലങ്ങൾക്കാവശ്യമാണ്. ‘ഭൂമിയെ വെള്ളത്തിന്മേൽ വിരിച്ചവനു അവന്റെ ദയ എന്നേക്കുമുളളതു’ എന്ന് ഓരോ ജീവിയും പറയേണ്ടതുതന്നെ. (സങ്കീ, 136:6). ഭൂമിയുടെ ഉപരിതല വിസ്തീർണ്ണം 509,700,000 ച.കി.മീറ്റർ ആണ്. കരയുടെ വിസ്തീർണ്ണം 148,400,000 ച.കി.മീറ്ററും, ഭൂമിയിലെ ജലപ്പരപ്പ് 361,300,000 ച.കി.മീറ്ററും ആണ്. ഭൂമിയിൽ കര 29%-ഉം കടൽ 71%-ഉം ആണ്. കരയിൽ ഏറ്റവും ഉയർന്ന പ്രദേശം എവറസ്റ്റു കൊടുമുടിയും (8848 മീ.) താണസ്ഥലം ചാവുകടൽ തീരവും (സമുദ്രനിരപ്പിൽ നിന്നു 399 മീ. താഴെ) ആണ്. പ്രപഞ്ചത്തിൽ ജലം ദുർല്ലഭമാണ്. എന്നാൽ ഭൂമിയുടെ സവിശേഷത ജലവും അതിന്റെ ആകരമായ സമുദ്രവുമാണ്. 

ആകാശഭൂമികളുടെ സൃഷ്ടിയെ അവതരിപ്പിച്ചുകൊണ്ടാണ്. തിരുവെഴുത്തുകൾ ആരംഭിക്കുന്നത്; “ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു.” (ഉല്പ,1:1). യഹോവയാണ് ഭൂമിയെ പരത്തുകയും (യെശ, 42:5; 44:24), സമുദ്രങ്ങളുടെ മേൽ സ്ഥാപിക്കുകയും നദികളുടെ മേൽ ഉറപ്പിക്കുകയും (സങ്കീ, 24:2), വെളളത്തിന്മേൽ വിരിക്കുകയും (സങ്കീ, 136:6), നാസ്തിത്വത്തിന്മേൽ തൂക്കുകയും (ഇയ്യോ, 26:7) ചെയ്തത്. ഭൂമിയെ തൂണുകളിൽ ഉറപ്പിച്ചു. (ഇയ്യോ, 9:6; സങ്കീ, 75:3). ഒരിക്കലും ഇളകിപ്പോകാതവണ്ണം ഭൂമിയെ അടിസ്ഥാനത്തിൽ സ്ഥാപിച്ചു . (സങ്കീ, 104:5; 2ശമൂ, 22:16; സദൃ, 8:29; യെശ, 24:18; യിരെ, 31:37). ഭൂമിയെ മൂടിക്കളയാതെ യഹോവ സമുദ്രത്തിനു് അതിർവച്ചു. (ഇയ്യോ, 26:10; സദൃ, 8:29). 

നാലുദിക്കുകൾ എന്ന പ്രയോഗം ഭൂമിയുടെ മുഴുവൻ പ്രതലത്തെയും ഉൾക്കൊള്ളുന്നു. (യെശ, 11:12; യെഹെ, 7:2). IIഎസ്രഡാസ് 6-42-ൽ ഭൂമിയുടെ ആറു ഭാഗങ്ങൾ വാസയോഗ്യമായും ഏഴാമത്തെ ഭാഗം വെള്ളത്താൽ ചുറ്റപ്പെട്ടിരിക്കുന്നതായും പറഞ്ഞിരിക്കുന്നു. “മൂന്നാം ദിവസം നീ വെളളത്തോടു ഭൂമിയുടെ ഏഴിൽ ഒരു ഭാഗത്തു കൂടുന്ന തിനു ആജ്ഞാപിച്ചു; മറ്റേ ആറു ഭാഗങ്ങളെ നീ ഉണങ്ങിയ ഭൂമിയാക്കി; അതിൽ നിന്നും കുറെ നിന്റെ ഉപയോഗത്തിനായി വിതയ്ക്കുന്നതിനും കിളയ്ക്കുന്നതിനും സൂക്ഷിച്ചു.” പ്രാചീന എഴുത്തുകാർ ആരും തന്നെ ഈ വിധം ഒരു ധാരണ പുലർത്തിയിരുന്നതായി കാണുന്നില്ല. 

മനുഷ്യന്റെ ദുഷ്ടത ഭൂമിയെ ബാധിക്കും. പ്രകൃതിയുടെ ക്രമവും താളവും തെറ്റുകയും ഭൂമിയുടെ ഫലപുഷ്ടി നഷ്ടപ്പെടുകയും ചെയ്യുന്നത് മനുഷ്യന്റെ ദോഷം കാരണമാണെന്ന് പഴയനിയമത്തിൽ പറഞ്ഞിട്ടുണ്ട്; “നിങ്ങളുടെ ഹൃദയത്തിനു ഭോഷത്വം പറ്റുകയും നിങ്ങൾ നേർവഴി വിട്ടു അന്യദൈവങ്ങളെ സേവിച്ചു നമസ്കരിക്കുകയും ചെയ്യാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ. അല്ലാഞ്ഞാൽ യഹോവയുടെ ക്രോധം നിങ്ങളുടെ നേരെ ജ്വലിച്ചിട്ടു മഴ പെയ്യാതിരിക്കേണ്ടതിനു അവൻ ആകാശത്തെ അടെച്ചുകളകയും ഭൂമി അനുഭവം തരാതിരിക്കുകയും യഹോവ നിങ്ങൾക്കു തരുന്ന നല്ല ദേശത്തു നിന്നു നിങ്ങൾ വേഗം നശിച്ചുപോകയും ചെയ്യും.” (ആവ, 11:16-17). ആദ്യം ഊഷരമായിരുന്നതും പിന്നെ ഫലപുഷ്ടിയുള്ളതായിത്തീർന്നതും ആയ ഭൂമിയെ ആദ്യം ഉപേക്ഷിക്കപ്പെട്ടവളും പിന്നീടു വിവാഹം ചെയ്യപ്പെട്ടവളുമായി രൂപണം ചെയ്തിട്ടുണ്ട്. (യെശ, 62:4). രക്തച്ചൊരിച്ചിൽ ഭൂമിയെ മലി നമാക്കും. നിഷ്ക്കളങ്ക രക്തം ചൊരിഞ്ഞിടത്തു സസ്യങ്ങൾ വളരുകയില്ല; മഴ ലഭിക്കുകയുമില്ല. (ഉല്പ, 4:11-12; സംഖ്യാ, 35:33-34; 2ശമൂ, 1:21). തരിശുഭൂമി ഭൂതങ്ങളുടെ ആവാസസ്ഥാനമായി കരുതപ്പെട്ടിരുന്നു. (യെശ, 13:21; 32:14). ഭൂമിയെ അമ്മയായി ആരാധിക്കുന്ന സമ്പ്രദായം പ്രാചീന ജനസമൂഹങ്ങളുടെ ഇടയിൽ നിലനിന്നിരുന്നു. ആ ധാരണയ്ക്ക് ഇന്നും വലിയ കോട്ടം തട്ടിയിട്ടില്ല. അശ്ശൂരിൽ നിന്നു ലഭിച്ച ദേവന്മാരുടെ പട്ടികയിൽ ഭൂമിയുടെ പേരുണ്ട്. ഭാരതീയരെ സംബന്ധിച്ചിടത്തോളം ഭൂമി മാതാവും ദേവിയുമാണ്. യിസ്രായേല്യരുടെ ഇടയിൽ അപ്രകാരമൊരു സങ്കല്പം ഉണ്ടായിരുന്നില്ല. ഭൂമി ദൈവത്തിന്റെ സൃഷ്ടിയാണ്. “ഭൂമിയും അതിന്റെ പൂർണ്ണതയും ഭൂതലവും അതിന്റെ നിവാസികളും യഹോവയ്ക്കുള്ളതാകുന്നു.” (സങ്കീ, 24:1).”ഭൂതലത്തിൽ എങ്ങും കുടിയിരിപ്പാൻ അവൻ ഒരുത്തനിൽ നിന്നു മനുഷ്യജാതിയെ ഒക്കെയും ഉളവാക്കി, അവരുടെ നിവാസത്തിനു അതിരുകളും കാലങ്ങളും നിശ്ചയിച്ചു. അവർ ദൈവത്തെ തപ്പിനോക്കി കണ്ടെത്തുമോ എന്നുവെച്ചു അവനെ അന്വേഷിക്കേണ്ടതിനു തന്നേ. അവൻ നമ്മിൽ ആർക്കും അകന്നിരിക്കു ന്നവനല്ലതാനും.” (അപ്പൊ, 17:26-27).

Leave a Reply

Your email address will not be published. Required fields are marked *