പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാ…. നാമം

പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമം

“ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ; ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു” എന്നു അരുളിച്ചെയ്തു.” (മത്തായി 28:19-20)

കർത്താവായ യേശുക്രിസ്തു തൻ്റെ സ്വന്തരക്തത്താൽ സമ്പാദിച്ച ദൈവത്തിൻ്റെ സഭയ്ക്ക് ആചരിക്കുവാനായി ഏല്പിച്ചിരിക്കുന്ന രണ്ട് അനുഷ്ഠാനങ്ങളിൽ ഒന്നാണ് സ്നാനം. അടുത്തത് കർത്തൃമേശയാണ്. സ്നാനം ഒരിക്കലായും കർത്തൃമേശ നിരന്തരമായും ആചരിക്കണം. സ്നാനം എല്ലാ ക്രൈസ്തവ വിഭാഗങ്ങളും അനുഷ്ഠിക്കുന്നുവെങ്കിലും, ഏത് നാമത്തിലാണ് സ്നാനപ്പെടേണ്ടതെന്ന് എല്ലാവർക്കും അറിയില്ല. അതിനാൽ സ്നാനമേല്ക്കേണ്ട നാമത്തെക്കുറിച്ചുള്ള ബൈബിൾ വിവരങ്ങൾ താഴെ ചേർക്കുന്നു:

പിതാവും പുത്രനും പരിശുദ്ധാത്മാവും: പിതാവും പുത്രനും പരിശുദ്ധാത്മാവും സമനിത്യരും വ്യത്യസ്തരുമായ മൂന്ന് വ്യക്തിയാണെന്ന് വിശ്വസിക്കുന്നവരാണ് ക്രൈസ്തവരിൽ ഭൂരിപക്ഷവും. എന്നാൽ പ്രസ്തുത വാക്യത്തിൽ; പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമം എന്ന വാക്യാംശം, വ്യത്യസ്തരായ വ്യക്തികളെ കുറിക്കുന്നതല്ല. വ്യത്യസ്ത വ്യക്തികൾ ആയിരുന്നെങ്കിൽ, ഭാഷാപരമായി അഥവാ, ഭാഷയുടെ വ്യാകരണ നിയമപ്രകാരം ആ വാക്യാംശം അബദ്ധം ആകുമായിരുന്നു. എന്തെന്നാൽ, വ്യത്യസ്ത വ്യക്തികളെ ചേർത്തു പറയുമ്പോൾ, നാമം അഥവാ, ഒനോമ (onoma) എന്ന ഏകവചനമല്ല. നാമങ്ങൾ അഥവാ, ഒനോമാട്ട (onomata) എന്ന ബഹുവചനം വരുമായിരുന്നു. തന്മൂലം, നാം ആദ്യം ചിന്തിക്കുന്നത്; പിതാവും പുത്രനും പരിശുദ്ധാത്മാവും ആരാണ് എന്നാണ്. അതിനുശേഷം, ഏകവചനത്തിൻ്റെയും ബഹൂവചനത്തിൻ്റെയും തെളിവുകളും മറ്റ് തെളിവുകളും ബൈബിളിൽ നിന്ന് നോക്കാം. ദൈവം മനുഷ്യരെപ്പോലെ വ്യക്തിയാണെന്നോ, ദൈവത്തിൽ വ്യക്തികളുണ്ടെന്നോ ബൈബിൾ പഠിപ്പിക്കുന്നില്ല. തന്മൂലം, പ്രസ്തുത വാക്യത്തിൽ പിതാവും പുത്രനും പരിശുദ്ധാത്മാവും വ്യത്യസ്ത വ്യക്തികളല്ലെങ്കിൽ, പിന്നെ ആരാണെന്ന് അറിയണം. അത് അറിയണമെങ്കിൽ, ആദ്യം ഏകദൈവത്തിൻ്റെ പ്രകൃതിയാണ് അറിയേണ്ടത്.

അക്ഷയനും അദൃശ്യനും, ആത്മാവും, ആകാശങ്ങളും ഭൂമിയും നിറഞ്ഞു നില്ക്കുന്നവനും, ആരും ഒരുനാളും കാണാത്തവനും, കാണ്മാൻ കഴിയാത്തവനും, ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനുമായ, ഏകദൈവം (monos theos) ആണ് നമുക്കുള്ളത്. (1തിമമ, 1ൻ:17; യോഹ, 4:24; യിരെ, 23:23,24; യോഹ, 1:18,; 1തിമൊ, 6:16; യാക്കോ, 1:17; മലാ, 3:6). ദൈവം അദൃശ്യനാണെന്ന് മൂന്നു പ്രാവശ്യവും, ദൈവത്തെ ആരുമൊരുനാളും കണ്ടിട്ടില്ലെന്ന് രണ്ടു പ്രാവശ്യവും, ദൈവത്തെ കാണ്മാൻ കഴിയില്ലെന്ന് ഒരു പ്രാവശ്യവും പറഞ്ഞിട്ടുണ്ട്. (കൊലൊ, 1:15; 1തിമൊഥെ, 1:17; എബ്രാ,11:27; യോഹ, 1:18; 1യോഹ, 4:12; 1തിമൊ, 6:16). അപ്പൊസ്തലനായ പൗലൊസ് പറയുന്നത്, “അവനിലല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതു” എന്നാണ്. (പ്രവൃ, 17:28). അവനിലാണ് നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നത് എന്ന് പറഞ്ഞാൽ; ദൈവം പ്രപഞ്ചത്തിൻ്റെ ഉള്ളിലാണ് വസിക്കുന്നത് എന്നല്ല അർത്ഥം. സകലതും അഥവാ പ്രപഞ്ചം മുഴുവൻ ദൈവത്തിൻ്റെ ഉള്ളിലാണ് സ്ഥിതിചെയ്യുന്നത് എന്നാണ്. ദൈവസാന്നിധ്യം പ്രപഞ്ചത്തിൻ്റെ ഉള്ളിൽ മുഴുവനും ഉണ്ടെങ്കിലും, ദൈവം പ്രപഞ്ചത്തിന്റെ ഉള്ളിൽ അല്ല വസിക്കുന്നത്. പ്രത്യുത, ദൈവത്തിൻ്റെ ഉള്ളിലാണ് സകലവും സ്ഥിതിചെയ്യുന്നത്. അതായത്, ബൈബിൾ വെളിപ്പെടുത്തുന്ന ഏകദൈവം പ്രപഞ്ചത്തെക്കാൾ വലിയവനും, അദൃശ്യനും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായ ആത്മാവാണ്. (യെശ, 45:15; യിരെ,  23:23-24; സങ്കീ, 139:7-10; 1രാജാ, 8:2). ദൈവത്തെ ആർക്കും ഒരുനാളും കാണാൻ കഴിയില്ലെങ്കിൽ, പഴയപുതിയനിയമങ്ങളിൽ കണ്ടതാരെയാണ്? അദൃശ്യനായ ഏകദൈവത്തിൻ്റെ പ്രത്യക്ഷതകൾ അഥവാ, വെളിപ്പാടുകൾ (manifestations) ആണ് പഴയപുതിയനിയമങ്ങളിൽ കാണുന്നത്.

സർവ്വപ്രപഞ്ചവും നിറഞ്ഞുനില്ക്കുന്ന അദൃശ്യനും ആത്മാവുമായ ദൈവം, തൻ്റെ സ്ഥായിയായ അവസ്ഥയും അസ്തിത്വവും ത്യജിച്ചുകൊണ്ടല്ല, പ്രത്യക്ഷനാകുന്നത്. അദൃശ്യനായ ഏകദൈവം മാറ്റമില്ലാത്തവൻ അഥവാ, ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനാകയാൽ തൻ്റെ അസ്തിത്വം തനിക്ക് ത്യജിക്കാനോ, മാറ്റംവരുത്താനോ കഴിയില്ല. തന്മൂലം, അഗോചരനായ ദൈവം തൻ്റെ സ്ഥായിയായ അവസ്ഥയ്ക്കും അസ്തിത്വത്തിനും മാറ്റംവരാത്തവനായി ഇരിക്കുമ്പോൾത്തന്നെ, മനുഷ്യർക്ക് തന്നെത്തന്നെ ഗോചരമാക്കാൻ താനെടുക്കുന്ന പുതിയ അസ്തിത്വത്തെയാണ് വെളിപ്പാട് അഥവാ, പ്രത്യക്ഷത എന്ന് പറയുന്നത്. പഴയപുതിയ നിയമങ്ങളിലായി മുപ്പതിലേറെ പ്രാവശ്യം ദൈവം പ്രത്യക്ഷനായതായി പറഞ്ഞിട്ടുണ്ട്. പ്രത്യക്ഷനായി എന്നു പറയാതെ, ദൈവത്തെ കണ്ടതായി അത്രത്തോളംതന്നെ പറഞ്ഞിട്ടുണ്ട്. എന്നാൽ, അദൃശ്യനായ ഏകദൈവത്തിന് അനവധി പ്രത്യക്ഷതകളുണ്ടെങ്കിലും, സൃഷ്ടി നടത്താനും, സൃഷ്ടികൾക്ക് തന്നെത്തന്നെ വെളിപ്പെടുത്താനുമായി, പിതാവെന്ന പദവിയിലും, മനുഷ്യസാദൃശ്യത്തിലുമുള്ള സ്വർഗ്ഗത്തിലെ ഏകപ്രത്യക്ഷത മാത്രമാണ് നിത്യമായിട്ടുള്ളത്. ആ പ്രത്യക്ഷതയെക്കുറിച്ച് ക്രിസ്തു വ്യക്തമാക്കിയിട്ടുണ്ട്: “സ്വർഗ്ഗത്തിൽ അവരുടെ ദൂതന്മാർ സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ മുഖം, എപ്പോഴും കാണുന്നു, എന്നു ഞാൻ നിങ്ങളോടു പറയുന്നു.” (മത്താ, 18:11). സ്വർഗ്ഗസിംഹാസനത്തിൽ പ്രത്യക്ഷനായിരിക്കുന്ന ദൈവത്തെ, പഴയനിയമ ഭക്തന്മാരായ മീഖായാവും (1രാജാ, 22:19), യെശയ്യാവും (6:1-5), യെഹെസ്ക്കേലും (1:26-28), ദാനീയേലും 7:9-10 കണ്ടിട്ടുണ്ട്. പുതിയനിയമത്തിൽ യോഹന്നാനും കണ്ടിട്ടുണ്ട്. (വെളി, 4:1-11). ക്രിസ്തു പറഞ്ഞപ്രകാരം, ദൂതന്മാർ ദൈവത്തെ രാപ്പകൽ അഥവാ, നിത്യം ആരാധിക്കുന്നതായാണ് യെശയ്യാവും യോഹന്നാനും കണ്ടത്. (യെശ, 6:3; വെളി, 1:8). സിംഹാസനത്തിൽ ഇരിക്കുന്നവന്റെ രൂപം മനുഷ്യസാദൃശ്യമാണെന്ന്  യെഹെസ്ക്കേലും ദാനീയേലും സാക്ഷ്യപ്പെടുത്തുന്നു. (യെഹെ, 1:26; 8:2; ദാനീ,7:9).

അദൃശ്യനായ ഏകദൈവത്തിൻ്റെ ഈയൊരു പ്രത്യക്ഷത മാത്രമാണ് നിത്യമായിട്ടുള്ളത്. അതുകൊണ്ടാണ്, പിതാവ് മാത്രമാണ് സത്യദൈവമെന്ന് പാപമറിയാത്ത മനുഷ്യനായ ക്രിസ്തുവും (യോഹ, 17:3), പിതാവായ ഏകദൈവമേ നമുക്കുള്ളെന്ന് അപ്പൊസ്തലന്മാരും പറഞ്ഞത്. (യോഹ, 8:41,; 1കൊരി, 8:6; എഫെ, 4:6). ബാക്കിയെല്ലാ പ്രത്യക്ഷതകളും മനുഷ്യരോടുള്ള ബന്ധത്തിലെ താല്ക്കാലിക പ്രത്യക്ഷതകളാണ്. ദൈവത്തിൻ്റെ പ്രത്യക്ഷതകളെല്ലാം അതിൽത്തന്നെ പൂർണ്ണമാണ്; മായയോ, മന്ത്രമോ ഒന്നുമല്ല. അതിൻ്റെ ഏറ്റവും നല്ല തെളിവാണ്, യേശുവെന്ന നാമത്തിലുള്ള മനുഷ്യപ്രത്യക്ഷത. അവൻ പാപമൊഴികെ എല്ലാ മനുഷ്യരെപ്പോലെ ദേഹവും ദേഹിയും ആത്മാവുമുള്ള മനുഷ്യനായിരുന്നു. (1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; 2കൊരി, 5:21; എബ്രാ, 4:15; 10:5). അദൃശ്യനായ ഏകദൈവം പല നിലകളിൽ മനുഷ്യർക്ക് പ്രത്യക്ഷനായിട്ടുണ്ട്. സർവ്വശക്തിയുള്ള ദൈവമായിട്ടും (ഉല്പ, 17:1). മമ്രേയുടെ തോപ്പിൽ മനുഷ്യനായിട്ടും (ഉല്പ, 18:1-2). യഹോവയെന്ന നാമത്തിൽ ദൈവമായിട്ടും (പുറ, 3:16; 6:3). അദൃശനായ ആത്മാവായിട്ടും (1ശമൂ, 16:13), യേശുവെന്ന നാമത്തിൽ മനുഷ്യനായിട്ടും (മത്താ, 1:21, 1തിമൊ, 3:14-16), യേശുവെന്ന നാമത്തിൽ ദൈവമായിട്ടും (മർക്കൊ, 16:14; യോഹ, 20:28), ഏഴ് ആത്മാവായിട്ടും (വെളി, 1:4, 4:5), മാറിൽ പൊൻകച്ചകെട്ടിയ മനുഷ്യപുത്രനോടു സദൃശനായിട്ടും (വെളി, 1:13), അറുക്കപ്പെട്ടതും ഏഴ് കൊമ്പുകളും കണ്ണുകളുമുള്ള കുഞ്ഞാടായും വെളിപ്പെട്ടിട്ടുണ്ട്. (വെളി, 5:6). ആത്മാവിൻ്റെ വെളിപ്പാട് പൊതുവെ അദൃശ്യമാണെങ്കിലും, പുതിയനിയമത്തിൽ രണ്ടുപ്രാവശ്യം ദൃശ്യരൂപത്തിൽ വെളിപ്പെട്ടിട്ടുണ്ട്. (ലൂക്കോ, 1:22; പ്രവൃ, 2:3).

അദൃശ്യനും ആരുമൊരുനാളും കാണാത്ത, കാണ്മാൻ കഴിയാത്ത ഏകദൈവത്തിൻ്റെ പ്രത്യക്ഷതകളാണ് പഴയപുതിയ നിയമങ്ങളിൽ ഭക്തന്മാർ കണ്ടത്. യേശുവെന്ന ക്രിസ്തു ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണെന്ന് ദൈവഭക്തിയുടെ മർമ്മത്തിൽ പൗലോസ് വ്യക്തമായി പറഞ്ഞിട്ടുണ്ട്. (1തിമൊ, 3:14-16). അവിടെ, അവൻ ജഡത്തിൽ വെളിപ്പെട്ടു എന്നതിലെ, അവൻ എന്ന സർവ്വനാമം മാറ്റിയിട്ട്, തൽസ്ഥാനത്ത് നാമം ചേർത്താൽ, ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു എന്നുകിട്ടും. ജീവനുള്ള ദൈവവും ശാശ്വതരാജാവും യഹോവയാണ്. (യിരെ, 10:10). അതായത്, അഗോചരനായ ഏകദൈവത്തിൻ്റെ വ്യത്യസ്തമായ പല പ്രത്യക്ഷതകളിൽ, മനുഷ്യരുടെ രക്ഷയോടുള്ള ബന്ധത്തിലെ മൂന്നു പ്രത്യക്ഷതകൾ അഥവാ, manifestations  ആണ് പിതാവ് പുത്രൻ പരിശുദ്ധാത്മാവ് എന്നത്. അല്ലാതെ, മൂന്ന് വ്യത്യസ്ത വ്യക്തികളോ, ദൈവങ്ങളോ അല്ല. എന്നാൽ, സുവിശേഷ ചരിത്രകാലത്ത് ഏകദൈവവും ആ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ മനുഷ്യനുമെന്ന രണ്ടുപേർ ഉണ്ടായിരുന്നു. (1തിമൊ, 3:16). എന്തെന്നാൽ, ഏകദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥൻ മനുഷ്യനായ ക്രിസ്തുയേശു ആണ്. (1തിമൊ, 2-5-6). അതുകൊണ്ടാണ്, പിതാവിനെ; തന്നെക്കുറിച്ച് സാക്ഷ്യം പറയുന്ന മറ്റൊരുത്തൻ എന്ന് ക്രിസ്തു വിശേഷിപ്പിച്ചത്. (യോഹ, 5:32,37). യോർദ്ദാനിലെ സ്നാനം മുതൽ ദൈവപിതാവ് മനുഷ്യനായ യേശുവിൻ്റെ കൂടെ അദൃശ്യനായി ഇരുന്നതുകൊണ്ടാണ്, താൻ ഏകനല്ല അഥവാ, ഒറ്റയ്ക്കല്ലെന്ന് അവൻ ആവർത്തിച്ചു പറഞ്ഞത്. (യോഹ, 3:2; 8:16; 8:29; 16:32; പ്രവൃ, 10:38). പിതാവിനെയും തന്നെയും ചേർത്ത്, ‘ഞങ്ങൾ’ എന്നും പറഞ്ഞിട്ടുണ്ട്. (യോഹ, 14:23). ‘നിന്നെയും എന്നെയും’ എന്നിങ്ങനെ പിതാവിനെയും തന്നെയും വേർതിരിച്ചു പറയുകയും ചെയ്തു. (യോഹ, 17:3). താനും പിതാവും ഐക്യത്തിൽ ഒന്നാണെന്നും ക്രിസ്തു പറഞ്ഞു. (യോഹ, 17:11,23).

ദൈവം മനുഷ്യരെപ്പോലെ വ്യക്തിയാണെന്നോ, ദൈവത്തിൽ വ്യക്തികളുണ്ടെന്നോ ബൈബിൾ പറയുന്നില്ല,. എന്നാൽ, മനുഷ്യരുടെ രക്ഷയോടുള്ള ബന്ധത്തിൽ, സുവിശേഷ ചരിത്രകാലത്ത് ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ പാപമറിയാത്ത ഒരു മനുഷ്യവ്യക്തി ഉണ്ടായിരുന്നു. (1തിമൊ, 3ൻ്റെ14:16). അതായത്, സകല മനുഷ്യരും പാപികൾ ആയതിനാൽ (ഇയ്യോ, 15:14; 25:4; സഭാ, 7:20; റോമ, 3:23; 5:12), മനുഷ്യനു മനുഷ്യൻ്റെ പാപം പോക്കാൻ കഴിയാത്തതിനാൽ (സങ്കീ, 49:7-9), പാപത്തിൻ്റെ ശമ്പളം മരണം (റോമ, 6:23), പാപം ചെയ്യുന്ന ദേഹി മരിക്കും (യെഹെ, 18:4), രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്ന ദൈവനീതി നിവൃത്തിക്കാൻ, ഏകദൈവം തന്നെയാണ് യേശുവെന്ന സംജ്ഞാനാമത്തിൽ പാപമറിയാത്ത മനുഷ്യനായി പ്രത്യക്ഷനായി പാപപരിഹാരം വരുത്തി അപ്രത്യക്ഷനായത്. (മത്താ, 1:21; ലൂക്കൊ, 1:68; യോഹ, 3:13; ഫിലി, 2:6 8; 1തിമൊ, 3:16; എബ്രാ, 2:14-15). നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ വഹിച്ചുകൊണ്ട് ക്രൂശിൽ മരിച്ചത്, ദേഹവും ദേഹിയും ആത്മാവുമുള്ള മനുഷ്യനായ ക്രിസ്തു യേശുവാണ്. (1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; 1തിമൊ, 2:6). തൻ്റെ മനുഷ്യാത്മാവിനെ പിതാവിൻ്റെ കരങ്ങളിൽ ഏല്പിച്ചിട്ട്, ദൈവാത്മാവിലാണ് അവൻ തന്നെത്തന്നെ ദൈവത്തിനു അർപ്പിച്ചത്. (ലൂക്കൊ, 23:46; എബ്രാ, 9:14). മൂന്നാം ദിവസം അവനെ മരണത്തിൽനിന്ന് ഉയിർപ്പിച്ച് നമ്മുടെ രക്ഷിതാവായ ക്രിസ്തുവും കർത്താവും ആക്കിവെച്ചത് ദൈവമാണ്. (പ്രവൃ, 2:23; 10:40). ഉയിർത്തെഴുന്നേറ്റ അന്നുതന്നെ തൻ്റെ യാഗമരണത്തിൻ്റെ സാക്ഷ്യവുമായി സ്വർഗ്ഗത്തിലെ തിരുനിവാസത്തിൽ അഥവാ, പിതാവിൻ്റെ സന്നിധിയിലേക്ക് കരേറിപ്പോയതോടുകൂടി, യേശുവെന്ന പാപമറിയാത്ത മനുഷ്യൻ്റെ ശുശ്രൂഷ ഒരിക്കലായി പൂർത്തിയായി. (യോഹ, 20:17; എബ്രാ, 9:11-12). ജഡത്തിൽ പ്രത്യക്ഷനായ മനുഷ്യൻ തൻ്റെ പ്രത്യക്ഷതയുടെ ദൗത്യം പൂർത്തിയാക്കി അപ്രത്യക്ഷനായാൽ, മറ്റൊരു വ്യക്തിയായി ഉണ്ടാകുകയുമില്ല. (എബ്രാ, 10:5).

അതുകൊണ്ടാണ്, ഞാൻ തന്നേ അവൻ അഥവാ, പിതാവെന്ന് രണ്ടുവട്ടം ക്രിസ്തു പറഞ്ഞത്. (യോഹ, 8:24,28). ഞാനും പിതാവും ഒന്നാകുന്നു എന്നും, എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു എന്നും പറഞ്ഞത്. (യോഹ, 10:30; 14:9). ഫിലിപ്പോസ് യേശുവിനോട് പറഞ്ഞത്; കർത്താവേ, പിതാവിനെ ഞങ്ങൾക്ക് കാണിച്ചു തരേണം എന്നാണ്. യേശുവിൻ്റെ മറുചോദ്യം, നീ എന്നെ അറിയുന്നില്ലയോ എന്നാണ്. അതായത്, സുവിശേഷ ചരിത്രകാലം കഴിഞ്ഞാൽ, പിതാവായ ഏകദൈവം അല്ലാതെ, പുത്രൻ മറ്റൊരു വ്യക്തിയായി ഉണ്ടാകില്ല. അഥവാ, നിത്യമായ അസ്തിത്വത്തിൽ പിതാവും പുത്രനും ഒരാളാണ്. പിന്നീട്, സ്വർഗ്ഗത്തിൽനിന്ന് ഏക ദൈവം പ്രത്യക്ഷനായത് മനുഷ്യനായിട്ടല്ല; നേരിട്ടാണ്. അവനെയാണ് തോമാസ് എൻ്റെ ദൈവം എന്ന് ഏറ്റുപറഞ്ഞത്. (മർക്കൊ, 16:14; യോഹ, 20:28). ഒരു യെഹൂദൻ യഹോവയെ അല്ലാതെ, മറ്റാരെയും “എൻ്റെ ദൈവം” എന്ന് സംബോധന ചെയ്യില്ല. ദാവീദ് രാജാവ്, “എൻ്റെ ദൈവവും എൻ്റെ കർത്താവും ആയുള്ളോവേ” എന്ന് സംബോധന ചെയ്തവനെ തന്നെയാണ്, യെഹൂദനും വിശേഷാൽ അപ്പൊസ്തലനുമായ തോമാസ്, “എൻ്റെ കർത്താവും എൻ്റെ ദൈവവും ആയുള്ളോവേ” എന്നേറ്റു പറഞ്ഞത്. (സങ്കീ, 35:23; യോഹ, 20:28). അതായത്, മനുഷ്യരുടെ രക്ഷയോടുള്ള ബന്ധത്തിലെ ഏകദൈവത്തിൻ്റെ മൂന്ന് വെളിപ്പാടുകളും പദവികളുമാണ് പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്നത്. അല്ലാതെ, വ്യത്യസ്ത വ്യക്തികളല്ല. അതുകൊണ്ടാണ്, പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം (onoma) എന്ന് ഏകവചനത്തിൽ പറഞ്ഞിരിക്കുന്നത്.

ഒനോമയും ഒനോമാട്ടയും: ഇനി, നാമവും (onoma) നാമങ്ങളും (onomata) എന്ന വിഷയമാണ്. മത്തായി 28:19-ൽ “നാമം” (Name) എന്നതിന് ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കുപദം ഒനോമ (onoma) ആണ്. നാമം അഥവാ പേര് (name) എന്ന ഏകവചനത്തെ കുറിക്കുന്ന “ഒനോമ” ഇരുന്നൂറ്റി മുപ്പതോളം പ്രാവശ്യമുണ്ട്. ഉദാ: (മത്താ, 1:21,22,25; 6:9). നാമങ്ങൾ (Names) അഥവാ, പേരുകൾ എന്ന ബഹുവചനത്തെ കുറിക്കുന്ന ഒനോമാട്ട (onomata) എന്ന ഗ്രീക്കുപദം പത്ത് പ്രാവശ്യവുമുണ്ട്. ഉദാ: (മത്താ, 10:2; ലൂക്കൊ, 10:20; വെളി, 21:12,14). സത്യവേദപുസ്തകത്തിൽ ഏകവചനവും ബഹുവചനവും മനസ്സിലാക്കാൻ പ്രയാസമാണ്. മൂലഭാഷയും, കെ.ജെ.വി, സത്യവേദപുസ്തകം സമകാലിക പരിഭാഷ, പി.ഒ.സി തുടങ്ങിയ പരിഭാഷകൾ പരിശോധിക്കുക. എബ്രായയിൽ, നാമം എന്ന ഏകവചനത്തെ കുറിക്കുന്ന “ഷാം” എന്നൊരു പദമുണ്ട്. (ഉല്പ, 2:11; 3:20; 4:17). നാമങ്ങൾ എന്ന ബഹുവചനത്തെ കുറിക്കുന്ന “ഷമോത്ത്” എന്ന പദവുമുണ്ട്. (ഉല്പ, 36:10, 40; 46:8). പഴയനിയമത്തിൻ്റെ ഗ്രീക്കു പരിഭാഷയായ സെപ്റ്റ്വജിൻ്റിൽ നാമം എന്ന ഏകവചനത്തെ സൂചിപ്പിക്കുന്ന ഒനോമ 531 വാക്യങ്ങളിലുണ്ട്. (ഉല്പ, 2:11,13; 3:20). നാമങ്ങൾ എന്ന ബഹുവചനത്തെ സൂചിപ്പിക്കുന്ന ഒനോമാട്ട 50 വാക്യങ്ങളിലുമുണ്ട്. (ഉല്പ, 36:10,40; 46:8). അതായത്, ഒന്നിലേറെ വ്യക്തികളെ ചേർത്ത് പറയുമ്പോൾ, നാമങ്ങൾ അഥവാ, പേരുകൾ എന്ന ബഹുവചനത്തെ സൂചിപ്പിക്കുന്ന വ്യക്തമായ ഒരു പദം എബ്രായയിലും ഗ്രീക്കിലുമുണ്ട്. ബഹുവചനത്തിൻ്റെ തെളിവുകൾ നോക്കാം:

1. “അഹരോന്റെ പുത്രന്മാരുടെ പേരുകൾ ഇവ: ആദ്യജാതൻ നാദാബ്, അബീഹൂ, എലെയാസാർ, ഈഥാമാർ.” (സംഖ്യാ, 3:2). ഇവിടെ ശ്രദ്ധിക്കുക. വ്യത്യസ്ത വ്യക്തികളായ നാലുപേരെക്കുറിച്ചു പറയുമ്പോൾ, പേര് എന്ന ഏകവചനം ഉപയോഗിക്കാതെ, പേരുകൾ എന്ന ബഹുവചനമാണ് ഉപയോഗിച്ചിരിക്കുന്നത്. അവർ അഹരോനെന്ന ഏകമനുഷ്യൻ്റെ മക്കളും സഹോദരന്മാരുമാണെന്ന് ഓർക്കണം. അതായത്, മനുഷ്യരെന്ന നിലയിൽ അവർ ഒന്നാണെന്ന് പറഞ്ഞാലും, വ്യക്തികളെന്ന നിലയിൽ അവർ വ്യത്യസ്തരാണ്. അതിനാൽ, ഭാഷയുടെ വ്യാകരണ നിയമപ്രകാരം നാമം അവിടെ പറ്റില്ല. അതുകൊണ്ടാണ് നാമങ്ങൾ ഉപയോഗിച്ചിരിക്കുന്നത്.

2. “ലേവിയുടെ പുത്രന്മാരുടെ പേരുകൾ: ഗേർശോൻ, കെഹാത്ത്, മെരാരി.” (സംഖ്യാ, 3:17). ഇവിടെയും നോക്കുക: ലേവിയുടെ മൂന്നു പുത്രന്മാർ മൂന്ന് വ്യക്തികളാകയാലാണ്, പേരുകൾ അഥവാ, നാമങ്ങൾ എന്ന ബഹുവചനം പ്രയോഗിച്ചിരിക്കുന്നത്. അവർ ലേവിയെന്ന ഏകൻ്റെ മക്കളായതുകൊണ്ടും സഹോദരന്മാരെന്ന നിലയിൽ ഐക്യത്തിൽ ഒന്നാണെന്ന് പറഞ്ഞാലും, ഒന്നിലധികം വ്യക്തികളെ ചേർത്തു പറയുമ്പോൾ പേര് എന്ന ഏകവചനം ഉപയോഗിക്കാൻ വ്യാകരണത്തിൽ വ്യവസ്ഥയില്ല.

3. “പന്ത്രണ്ട് അപ്പോസ്തൊലന്മാരുടെ പേരുകള്‍ ഇവയാണ്: ഒന്നാമൻ പത്രൊസ് എന്നു പേരുള്ള ശിമോൻ, അവന്റെ സഹോദരൻ അന്ത്രെയാസ്, സെബെദിയുടെ മകൻ യാക്കോബ്, അവന്റെ സഹോദരൻ യോഹന്നാൻ, ഫിലിപ്പൊസ്, ബർത്തൊലൊമായി, തോമസ്, ചുങ്കക്കാരൻ മത്തായി, അല്ഫായുടെ മകൻ യാക്കോബ്, തദ്ദായി, ശിമോൻ, യേശുവിനെ കാണിച്ചുകൊടുത്ത ഈസ്കര്യോത്താ യൂദാ.” (മത്താ, 10:2-4). സത്യവേദപുസ്തകത്തിൽ പേരാവിത് എന്നാണ് കാണുന്നത്. ഗ്രീക്കിൽ ഒനോമാട്ടയും ഇംഗ്ലീഷിൽ നെയിംസും ആണ്. സത്യവേദപുസ്തകം സമകാലിക പരിഭാഷ, മലയാളം ഓശാന, വിശുദ്ധഗ്രന്ഥം, പി.ഒ.സി തുടങ്ങിയവ കാണുക. അപ്പൊസ്തലന്മാർ പന്ത്രണ്ടുപേർ ഉള്ളതുകൊണ്ടാണ് പേര് എന്ന ഏകവചനം ഉപയോഗിക്കാതെ, പേരുകൾ എന്ന ബഹുവചനം ഉപയോഗിച്ചിരിക്കുന്നത്. അതിൽ ശ്രദ്ധേയമായൊരു കാര്യംകൂടി കാണിക്കാം. ക്രിസ്തു തൻ്റെ മഹാപൗരോഹിത്യ പ്രാർത്ഥനയിൽ അപ്പൊസ്തലന്മാർ ഐക്യത്തിൽ തികഞ്ഞവരാകേണ്ടതിനു അവർക്കുവേണ്ടി പ്രാർത്ഥിക്കുന്നതായി കാണാം. (യോഹ, 17:23). അതായത്, ക്രിസ്തു തലയായ അവൻ്റെ ശരീരമായ സഭയിലെ അംഗങ്ങളെന്ന നിലയിലും, ക്രിസ്തു താൻ തിരഞ്ഞെടുത്ത അപ്പൊസ്തലന്മാർ എന്ന നിലയിലും, വിശേഷാൽ ക്രിസ്തുവിൻ്റെ പ്രാർത്ഥനയാലും അവർ ഐക്യത്തിൽ ഒന്നാണ്. (എഫെ, 1:22-23). എന്നിട്ടും, അവരെ ചേർത്ത് പറയുമ്പോൾ, നാമമല്ല; നാമങ്ങൾ എന്നാണ് പറയുന്നത്. എന്തെന്നാൽ, ക്രിസ്തുവിൽ ഒന്നായിരിക്കുമ്പോഴും അവർ ഒന്നിലധികം വ്യക്തികളാണ്. വ്യക്തികളെ ചേർത്തു പറയുമ്പോൾ വ്യാകരണ നിയമപ്രകാരം നാമം എന്ന് പറയാൻ കഴിയില്ല. അതുകൊണ്ടാണ്, അപ്പൊസ്തലന്മാരുടെ പേരുകൾ അഥവാ, നാമങ്ങൾ എന്ന് കാണുന്നത്.

4. “എങ്കിലും ദുഷ്ടാത്മാക്കള്‍ നിങ്ങള്‍ക്കു കീഴടങ്ങുന്നതിൽ അല്ല, നിങ്ങളുടെ പേരുകള്‍ സ്വര്‍ഗത്തില്‍ എഴുതിയിരിക്കുന്നതില്‍ ആണ് സന്തോഷിക്കേണ്ടത്.” “ലൂക്കോ, 10:20). സത്യവേദപുസ്തകത്തിൽ ഈ വാക്യത്തിനും പേർ എന്ന ഏകവചനമാണ് കാണുന്നത്. എന്നാൽ, ഗ്രീക്കിൽ ഒനോമാട്ടയും ഇംഗ്ലീഷിൽ പേരുകളും ആണ്. സത്യവേദപുസ്തകം സമകാലിക പരിഭാഷ, മലയാളം ഓശാന, വിശുദ്ധഗ്രന്ഥം, പി.ഒസി തുടങ്ങിയവ കാണുക. വിശ്വാസികൾ എല്ലാവരും ആത്മസ്നാനത്താൽ, ക്രസ്തു തലയായിരിക്കുന്ന അവൻ്റെ ഏക ശരീരമായ സഭയിലെ അംഗങ്ങളെന്ന നിലയിൽ ഒന്നാണ്. (1കൊരി, 12:12-13; എഫെ, 1:22-23). എന്നിട്ടും, സ്വർഗ്ഗത്തിൽ നമ്മെയെല്ലാവരെയും ചേർത്ത് പേരല്ല ഉള്ളത്; പേരുകളാണ് ഉള്ളത്. എന്തെന്നാൽ, നാം ക്രിസ്തുവിൽ ഒന്നായിരിക്കുമ്പോഴും പല വ്യക്തികളാണ്. പല വ്യക്തികളെ ചേർത്തുപറയുമ്പോൾ, ഭാഷയുടെ നിയമപ്രകാരം നാമമെന്നല്ല; നാമങ്ങളെന്നാണ് പറയുന്നത്.

5. “നഗരത്തിന്‍റെ മതിലിന് പന്ത്രണ്ട് അടിസ്ഥാനശിലകളും അവയില്‍ കുഞ്ഞാടിന്‍റെ പന്ത്രണ്ട് അപ്പോസ്തൊലന്മാരുടെ പേരുകളും ഉണ്ട്.” (വെളി, 21:14). ഐക്യത്തിൽ ഒന്നായ പന്ത്രണ്ട് അപ്പൊസ്തലന്മാർക്ക് പുത്തനെരുശലേമിൽപ്പോലും പേരല്ല; പേരുകളാണ് ഉള്ളത്. അതായത്, വ്യത്യസ്ത വ്യക്തികളെയോ, വ്യത്യസ്ത വ്യക്തികളുടെ പദവികളെയോ ചേർത്ത് ഒരു സാഹച ര്യത്തിലും പേർ അഥവാ, നാമം എന്ന ഏകവചനം പറയാൻ വ്യാകരണത്തിൽ വ്യവസ്ഥയില്ല. അനേകർ കരുതുന്നതുപോലെ പിതാവും പുത്രനും പരിശുദ്ധാത്മാവും മൂന്ന് വ്യക്തിയായിരുന്നെങ്കിൽ ഭാഷാപരമായി മത്തായി 28-19 അബദ്ധമായിമാറും. എന്നാൽ, ആ വാക്യത്തിലുള്ളത് മൂന്ന് വ്യത്യസ്ത വ്യക്തികളല്ല. അദൃശ്യനും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായ ഏകദൈവത്തിൻ്റെ ദൃശ്യവും അദൃശ്യവുമായ മൂന്ന് വെളിപ്പാടുകൾ അഥവാ, manifestations ആണ് പിതാവും പുത്രനും പരിശുദ്ധാത്മാവും. അതായത്, അക്ഷയനും അദൃശ്യനുമായ മോണോസ് തെയൊസിൻ്റെ മൂന്ന് പ്രത്യക്ഷതകകളും പദവികളും ആയതുകൊണ്ടാണ്, പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം എന്ന് ഏകവചനത്തിൽ പറഞ്ഞിരിക്കുന്നത്. ഈ വസ്തുതയ്ക്ക് ആന്തരികവും ബാഹ്യവുമായ ഓരോ തെളിവുകൂടി തരാം: 1. യെശയ്യാവ് യേശുവിൻ്റെ നാല് പദവികൾ പറയുമ്പോൾ, നാമം എന്ന് ഏകവചനം പറയുന്നത് കാണാം. “അവനു അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവ്, സമാധാനപ്രഭു എന്ന് പേർ വിളിക്കപ്പെടും.” (യെശ, 9:6). ഈ വാക്യത്തിൽ പേര് അഥവാ, നാമം എന്ന ഏകവചനമാണ് പറയുന്നത്. എന്തെന്നാൽ, ഈ നാലു സ്ഥാനപ്പേരുകൾ നാലു വ്യക്തികളെക്കുറിച്ചല്ല; യേശുവെന്ന ഏകനെക്കുറിച്ചാണ്. നാലു വ്യക്തികൾ ആയിരുന്നെങ്കിൽ, നാമങ്ങൾ എന്ന ബഹുവചനം വരുമായിരുന്നു. അതുപോലെ, മത്തായി 28:19-ൽ പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്നത് അദൃശ്യനായ ഏക ദൈവത്തിൻ്റെ മൂന്ന് പ്രത്യക്ഷതകളും പദവികളും ആയതുകൊണ്ടാണ് നാമം എന്ന ഏകവചനം പറഞ്ഞിരിക്കുന്നത്. 2. ബാഹ്യമായൊരു തെളിവാണ്. ഇതൊരു ഉപമ മാത്രമാണ്. ദൈവരാജ്യത്തിനു പുളിച്ച മാവുമായി യാതൊരു ബന്ധവും ഇല്ലാത്തപോലെ, ഈ ഉപമയിൽ പറയുന്ന ആൾക്ക് ബൈബിളുമായി യാതൊരു ബന്ധവുമില്ല. കേരളത്തിലെ പതിനഞ്ചാം നിയമസഭയിലെ, മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും പൊതുഭരണമന്ത്രിയുടെയും നാമം എന്ന് പറഞ്ഞാൽ, ആ പ്രയോഗത്തിൻ്റെ വ്യാകരണം കൃത്യമാണ്. എന്തെന്നാൽ, ആ മൂന്ന് പദവികളും വഹിക്കുന്നത് പിണറായി വിജയൻ എന്ന ഏക വ്യക്തിയാണ്. ഇനി, വ്യത്യസ്ത വ്യക്തികളാണ്, ആ മൂന്ന് പദവികൾ കൈകാര്യം ചെയ്തിരുന്നതെങ്കിൽ, നാമം എന്ന ഏകവചനം പറയാൻ കഴിയില്ല. നാമങ്ങൾ എന്ന ബഹുവചനം പറയണം. എന്തെന്നാൽ, ഭാഷാപരമായി ഒന്നിലേറെ വ്യക്തികളെയൊ, അവരുടെ പദവികളെയോ ചേർത്തു പറയുമ്പോൾ, നാമങ്ങൾ എന്ന ബഹുവചനമാണ് വരേണ്ടത്. തന്മൂലം, മത്തായി 28:19-ൽ, പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്നത് അദൃശ്യനായ ഏക ദൈവത്തിൻ്റെ മൂന്ന് പ്രത്യക്ഷതകളും പദവികളും ആയതുകൊണ്ടാണ് നാമം എന്ന ഏകവചനം പറഞ്ഞിരിക്കുന്നതെന്ന് മനസ്സിലാക്കാം. അല്ലാതെ, പിതാവും പുത്രനും പരിശുദ്ധാത്മാവും നിത്യരും വ്യത്യസ്തരുമായ മൂന്ന് വ്യക്തികൾ ആയിരുന്നെങ്കിൽ നാമം അഥവാ, ഒനോമ എന്ന ഏകവചനം പറയാൻ കഴിയില്ല. നാമങ്ങൾ അഥവാ, ഒനോമാട്ട എന്ന ബഹുവചനം പറയുമായിരുന്നു. ദൈവത്തെക്കുറിച്ചാണ് ബൈബിൾ പറയുന്നതെങ്കിലും, മനുഷ്യനു മനസ്സിലാകാൻ മനുഷ്യരുടെ ഭാഷയിലാണ് ബൈബിൾ എഴുതിയിരിക്കുന്നതെന്ന് ആദ്യം മനസ്സിലാക്കണം. ഭാഷയുടെ വ്യാകരണ നിയമങ്ങളെയെല്ലാം അതിലംഘിച്ചുക്കൊണ്ട്, സദുപദേശത്തെ ദുരുപദേശമാക്കാൻ ആർക്കുവേണേലും കഴിയും. അതുവെച്ചുകൊണ്ട്, കുറേക്കാലം എല്ലാവരെയും വഞ്ചിക്കുകയും ചെയ്യാം. എന്നാൽ, ദൈവത്തിൻ്റെ ന്യായവിധി തെറ്റിയൊഴിയാൻ കഴിയുമോ? ജീവനുള്ള ദൈവത്തിൻ്റെ കയ്യിൽ വീഴുന്നത് ഭയങ്കരം എന്നാണ് എബ്രായലേഖകൻ പറയുന്നത്. (10:31).

പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം: “ആകയാൽ നിങ്ങൾ പുറപ്പെട്ട്, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിക്കാനാണ് കർത്താവിൻ്റെ കല്പന.” പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം എന്ന ഏകവചന പ്രയോഗം ഒരു സംജ്ഞാനാമത്തെ അഥവാ, ഒരു പ്രത്യേക പേരിനെയാണ് സൂചിപ്പിക്കുന്നത്. അല്ലാതെ, പിതാവ്, പുത്രൻ, പരിശുദ്ധാത്മാവെന്ന മൂന്ന് വ്യക്തികളുടെ സ്ഥാന നാമങ്ങളിൽ സ്നാനം കഴിപ്പിക്കാനായിരുന്നെങ്കിൽ, നിശ്ചയമായും നാമങ്ങൾ എന്ന ബഹുവചനം കർത്താവ് പറയുമായിരുന്നു. തന്മൂലം, പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്ന ഏക ദൈവത്തിൻ്റെ മൂന്ന് വെളിപ്പാടുകൾക്കും പുതിയനിയമത്തിൽ ഒരു നാമം അഥവാ, സംജ്ഞാനാമം നിശ്ചയമായും ഉണ്ടാകണം. അല്ലെങ്കിൽ, കർത്താവിൻ്റെ കല്പന അബദ്ധമായിമാറും. നമുക്കുനോക്കാം: പുത്രൻ്റെ നാമം അഥവാ, സംജ്ഞാനാമം യേശു, ആണെന്ന് മത്തായി 1:21-ൽ പറഞ്ഞിരിക്കുന്നു. അക്കാര്യത്തിൽ ആർക്കും തർക്കമുണ്ടാകാൻ ഇടയില്ല. “അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽനിന്നു രക്ഷിപ്പാനിരിക്കകൊണ്ട് നീ അവനു യേശു എന്നു പേർ ഇടേണം.” എന്നാൽ, യേശുവെന്ന പുത്രൻ പറയുന്നു: “ഞാൻ എന്റെ പിതാവിന്റെ നാമത്തിൽ വന്നിരിക്കുന്നു.” (യോഹ, 5:43). തന്മൂലം, പിതാവിൻ്റെ നാമവും പുത്രൻ്റെ നാമവും ഒന്നു തന്നെയാണെന്ന് മനസ്സിലാക്കാമല്ലോ. പിതാവിൻ്റെ നാമത്തിലാണ് ക്രിസ്തു വന്നതെന്ന് നാലു സുവിശേഷകന്മാരും ഒരുപോലെ സാക്ഷ്യപ്പെടുത്തുന്ന ഒരു സന്ദർഭമുണ്ട്: യേശു ദൈവാലയത്തിലേക്ക് കഴുതപ്പുറത്തുകയറി യാത്ര ചെയ്യുമ്പോൾ പുരുഷാരം ആർത്തുവിളിക്കുന്നത്, യഹോവയുടെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ എന്ന പഴയനിയമ വേദഭാഗമാണ്. (സങ്കീ, 118:26; മത്താ, 21:9; മർക്കോ, 11:9; ലൂക്കോ, 13:35; യോഹ, 12:13). അടുത്ത തെളിവ്: യോഹന്നാൻ 1711-12-ൽ “നീ എനിക്ക് തന്നിരിക്കുന്ന നിൻ്റെ നാമം” എന്ന് യേശു പിതാവിനോട് രണ്ടുപ്രാവശ്യം പറയുന്നതായി കാണാം. നീ എനിക്ക് തന്നിരിക്കുന്ന നിൻ്റെ നാമം, എന്ന് പുത്രൻ പിതാവിനോട് പറഞ്ഞാൽ അതിനർത്ഥം, പിതാവ് പുത്രനു കൊടുത്ത തൻ്റെ നാമമാണ് യേശു എന്നാണല്ലോ?അടുത്ത തെളിവ്: പുത്രൻ പിതാവിൻ്റെ നാമത്തിലാണ് അത്ഭുതങ്ങൾ പ്രവർത്തിച്ചത്: “എന്റെ പിതാവിന്റെ നാമത്തിൽ ഞാൻ ചെയ്യുന്ന പ്രവൃത്തികൾ എനിക്കു സാക്ഷ്യം ആകുന്നു.” (യോഹ, 10:25). എന്നാൽ ശിഷ്യന്മാർ പുത്രൻ്റെ നാമത്തിലാണ് അത്ഭുതങ്ങൾ പ്രവർത്തിച്ചത്: “ആ എഴുപതുപേർ സന്തോഷത്തോടെ മടങ്ങിവന്നു, കർത്താവേ നിന്റെ നാമത്തിൽ ഭൂതങ്ങളും ഞങ്ങൾക്കു കീഴടങ്ങുന്നു എന്നു പറഞ്ഞു.” (ലൂക്കൊ, 10:17). പിതാവിൻ്റെയും പുത്രൻ്റെയും നാമം വിഭിന്നമായിരുന്നാൽ, അഥവാ, രണ്ട് നാമങ്ങളിൽ അത്ഭുതങ്ങൾ നടന്നാൽ, ആകാശത്തിനു കീഴിൽ മനുഷ്യർക്കു നല്കപ്പെട്ട യേശുക്രിസ്തു എന്ന ഏക നാമം മാത്രമാണ് ഉള്ളതെന്ന് പറയുന്ന ബൈബിൾ പരസ്പരവിരുദ്ധമാകില്ലേ? (പ്രവൃ, 4:12). മാത്രമല്ല, പുതിയനിയമത്തിൽ എല്ലാക്കാര്യങ്ങളും യേശുവിൻ്റെ നാമത്തിൽ ചെയ്യുവാനാണ് കല്പിച്ചിരിക്കുന്നത്. (കൊലൊ, 3:17). തന്മൂലം, പിതാവിൻ്റെയും പുത്രൻ്റെയും നാമം ഒന്നാണെന്നും, ആ നാമം യേശു എന്നാണെന്നും വ്യക്തമാണല്ലോ?അടുത്ത തെളിവ്: “നിൻ്റെ നാമത്തെ മഹത്വപ്പെടുത്തേണമേ എന്നും, പുത്രനെ മഹത്വപ്പെടുത്തേണമേ” എന്നും പുത്രൻ പറഞ്ഞിരിക്കുന്നത് കാണാം. (യോഹ, 12:28; 17:1). നിൻ്റെ നാമത്തെ മഹത്ത്വപ്പെടുത്തണമേ എന്നും, പുത്രനെ മഹത്ത്വപ്പെടുത്തണമേ എന്നും അഭിന്നമായി പറഞ്ഞിരിക്കയാൽ, പിതാവിൻ്റെ നാമം ആണ് പുത്രനുള്ളതെന്ന് മനസ്സിലാക്കാമല്ലോ? അതായത്, പുതിയനിയമത്തിൽ പിതാവിൻ്റെയും പുത്രൻ്റെയും നാമം യേശു എന്നാണ്. അഥവാ, പിതാവ് പുത്രനു കൊടുത്ത തൻ്റെ നാമമാണ് യേശു എന്ന് സ്ഫടികസ്ഫുടം വ്യക്തമാകുന്നു. (യോഹ, 17:11-12). പരിശുദ്ധാത്മാവ് വരുന്നതും യേശുവിൻ്റെ നാമത്തിലാണ്: “എങ്കിലും പിതാവ് എന്റെ നാമത്തിൽ അയപ്പാനുള്ള പരിശുദ്ധാത്മാവ് എന്ന കാര്യസ്ഥൻ നിങ്ങൾക്കു സകലവും ഉപദേശിച്ചുതരികയും ഞാൻ നിങ്ങളോടു പറഞ്ഞതു ഒക്കെയും നിങ്ങളെ ഓർമ്മപ്പെടുത്തുകയും ചെയ്യും.” (യോഹ, 14:26). പരിശുദ്ധാത്മാവ് ദൈവത്തിൽനിന്ന് ഒരിക്കലും വിഭിന്നനായിരുന്നിട്ടില്ല. അതുകൊണ്ടാണ്, പരിശുദ്ധാത്മാവിനു പഴയനിയമത്തിലോ, പുതിയനിയമത്തിലോ പ്രത്യേകമായൊരു പേർ പറയാത്തത്. ക്രിസ്തു അഥവാ അഭിഷിക്തൻ എന്ന പുത്രൻ്റെ സ്ഥാനനാമം അപ്പൊസ്തലിക കാലത്ത് ആത്മനിയോഗത്താൽ യേശു എന്ന സംജ്ഞാനാമത്തോട് ചേർക്കപ്പെട്ട്, യേശുക്രിസ്തു എന്ന ഏകനാമമായി മാറിയതാണ്. (പ്രവൃ, 2:38. ഒ.നോ: 4:12; 10:48; കൊലൊ, 3:17). തന്മൂലം, പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും ഏകനാമം യേശു അഥവാ, യേശുക്രിസ്തു ആണെന്ന് വ്യക്തമാണല്ലോ?

പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം യേശുക്രിസ്തു ആണെന്നതിനു വ്യക്തമായ തെളിവ് അപ്പൊസ്തലപ്രവൃത്തികളിൽ ഉണ്ട്. യേശുക്രിസ്തു ശിഷ്യന്മാർക്ക് മഹാനിയോഗം നല്കിയപ്പോൾ, പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമത്തിൽ സ്നാനം കഴിപ്പിപ്പാൻ, അപ്പൊസ്തലന്മാരോട് അവരുടെ ഭാഷയിലാണ് കല്പിച്ചത്. (മത്താ, 28:19). അവർക്കത് മനസ്സിലായതിൽ അധികമായി മറ്റാർക്കും മനസ്സിലാകില്ല. അവർ ഏത് നാമത്തിലാണോ സ്നാനം കഴിപ്പിച്ചത്, ആ നാമമാണ് പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം. അവർ കർത്താവിൻ്റെ കല്പന കേട്ടയുടനെ പോയി ആരെയും സ്നാനം കഴിപ്പിച്ചില്ല. പത്തുദിവസം കഴിഞ്ഞ്, പെന്തെക്കൊസ്തു നാളിൽ പരിശുദ്ധാത്മാവ് ശക്തിയോടെ അവരുടെമേൽ അവരോഹണം ചെയ്തശേഷം, ആത്മനിയോഗത്താലാണ് അവർ സുവിശേഷം അറിയിച്ചതും സ്നാനം കഴിപ്പിച്ചതും. പെന്തെക്കൊസ്ത് നാളിൽ ആത്മാവിൽ നിറഞ്ഞ അപ്പൊസ്തലന്മാർ യേശുക്രിസ്തുവിൻ്റെ നാമത്തിലാണ് സ്നാനം കഴിപ്പിച്ചത്. (പ്രവൃ, 2:38). പെന്തെക്കൊസ്തിലെ ശിഷ്യന്മാരെ മാത്രമല്ല, ശമര്യയിലെ ശിഷ്യന്മാരും, കൊർന്നേല്യൊസും ഭവനക്കാരും, എഫെസൊസിലെ ശിഷ്യന്മാരും, പൗലൊസ് അപ്പൊസ്തലനും യേശുവിൻ്റെ നാമത്തിലാണ് സ്നാനം സ്വീകരിച്ചത്. (പ്രവൃ, 8:16; 10:48; 19:5; 22:16). ഒ.നോ: പ്രവൃ, 4:12; കൊലൊ, 3:17). ചിലർ കരുതുന്നത്; യേശുക്രിസ്തുവിൻ്റെ കല്പനയ്ക്ക് വിരുദ്ധമായിട്ടാണ് അപ്പൊസ്തലന്മാർ സ്നാനം കഴിപ്പിച്ചതെന്നാണ്. അക്കൂട്ടർ മനസ്സിലാക്കേണ്ട ഒരു കാര്യം. ആദിമസഭയിൽ അപ്പൊസ്തലന്മാരല്ല; പരിശുദ്ധാത്മാവാണ് സഭയെ നിയന്ത്രിച്ചിരുന്നത്. പരിശുദ്ധാത്മാവിൻ്റെ ഹിതത്തിനു വിരുദ്ധമായി ആദിമസഭയിൽ ഒന്നും ചെയ്യാൻ ആർകും കഴിയുമായിരുന്നില്ല. അനന്യാസിൻ്റെയും സഫീരയുടെയും സംഭവം അതിനൊരു ഉദാഹരണമാണ്. (പ്രവൃ, 5:1-10). ആത്മാവ് ഫിലിപ്പോസിനെ എടുത്തുകൊണ്ടുപോയതായും, ചിലരെ വേലയ്ക്ക് വിളിക്കുന്നതായും, സഭയിലെ നിർണ്ണായകമായ തീരുമാനങ്ങളിൽ പങ്കുവഹിക്കുന്നതായും, ഹിതമല്ലാത്ത സ്ഥലങ്ങളിൽ വേലയ്ക്ക് പോകുന്നതിനെ ആത്മാവ് തടുക്കുന്നതായും കാണാം. (പ്രവൃ, 8:39; 13:2; 15:28; 16:6-7). അങ്ങനെയെങ്കിൽ, യേശുക്രിസ്തു കല്പിച്ചതിനു വിരുദ്ധമായി സ്നാനം കഴിപ്പിക്കാൻ ആത്മാവ് അപ്പൊസ്തലന്മാരെ അനുവദിക്കുമായിരുന്നോ? കർത്താവിൻ്റെ കല്പനയ്ക്ക് വിരുദ്ധമായാണ് അവർ സ്നാനം കഴിപ്പിച്ചതെങ്കിൽ, അനന്യാസിൻ്റെയും സഫീരയുടെയും ഗതിതന്നെ അപ്പൊസ്തലന്മാർക്കും വരുമായിരുന്നു. തന്മൂലം, പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമമാണ് യേശു എന്ന് വ്യക്തമാണല്ലോ?

അപ്പൊസ്തലന്മാർ പല നാമത്തിലാണ് സ്നാനം കഴിപ്പിച്ചത്, എന്നൊരു ആരോപണം പലരും പറഞ്ഞ് കേൾക്കാറുണ്ട്. രണ്ട് സ്ഥാനങ്ങളിൽ, യേശുക്രിസ്തുവിൻ്റെ നാമത്തിൽ സ്നാനം കഴിപ്പിച്ചതായി കാണാം. (പ്രവൃ, 2:38; 10:48). രണ്ടിടത്ത്, കർത്താവായ യേശുവിൻ്റെ നാമത്തിൽ സ്നാനം കഴിപ്പിച്ചതായി കാണാം. (8:16; 19:5). പ്രവൃത്തികൾ22:14-ലെ, “അവൻ്റെ” എന്ന സർവ്വനാമം പൂരിപ്പിച്ചാൽ, നസറായനായ യേശു എന്ന് ഉത്തരം കിട്ടും. (22:8). അതായത്, യേശുക്രിസ്തു, കർത്താവായ യേശു, നസറായനായ യേശു ഇതാണ് പലരും പറയുന്ന സ്നാനം കഴിപ്പിച്ച വ്യത്യസ്ത നാമങ്ങൾ. ഇവിടെ മനസ്സിലാക്കേണ്ട വസ്തുത എന്താണെന്ന് ചോദിച്ചാൽ; യഹോവ രക്ഷയാകുന്നു എന്നർത്ഥമുള്ള യെഹോശുവാ അഥവാ, യേശു എന്നതാണ് സംജ്ഞാനാമം. മേല്പറഞ്ഞ അഞ്ചു സ്ഥാനങ്ങളിലും യേശുവെന്ന സംജ്ഞാനാമം ഒരുപോലെ ഉപയോഗിച്ചിട്ടുണ്ട്. അതായത്, യഥാർത്ഥ പേരിനൊപ്പം പദവികളും വിശേഷണങ്ങളും ചേർത്തെന്നു കരുതി, യേശുവെന്ന നാമത്തിന് ഒരു വ്യത്യാസവും സംഭവിക്കുന്നില്ല. ഉദാഹരണത്തിന്, യഹോവ എന്ന നാമത്തിനൊപ്പം; കർത്താവായ യഹോവയെന്നോ, സൈന്യങ്ങളുടെ യഹോവയെന്നോ, യിസ്രായേലിൻ്റെ രക്ഷകനായ യഹോവയെന്നോ ഉള്ള പല വിശേഷണങ്ങൾ ചേർത്തെന്നു കരുതി, യഹോവയെന്ന നാമത്തിനു എന്തെങ്കിലും വ്യത്യാസം സംഭവിക്കുമോ? സ്നാനം കഴിപ്പിക്കുന്നയാൾക്ക് യേശു എന്ന പേരിനൊപ്പം ബൈബിളിൽ പറഞ്ഞിരിക്കുന്ന പദവികളോ, വിശേഷണങ്ങളോ ചേർക്കാവുന്നതാണ്. ഉദാഹരണത്തിന്, യേശുക്രിസ്തുവെന്നോ, കർത്താവായ യേശുവെന്നോ, കർത്താവായ യേശുക്രിസ്തുവെന്നോ, കർത്താവും രക്ഷിതാവുമായ യേശുവെന്നോ, കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവെന്നോ ഏതു വേണമെങ്കിലും ചേർക്കാവുന്നതാണ്.

ഞാനോ ലോകാവസാനത്തോളം എല്ലാ നാളും നിങ്ങളോടുകൂടെ ഉണ്ട്:പിതാവും പുത്രനും പരിശുദ്ധാത്മാവും വ്യത്യസ്ത വ്യക്തികളല്ല എന്നതിന്, സുപ്രധാനമായ ഒരു തെളിവ് മത്തായി 28:19-ൽത്തന്നെ ഉണ്ട്. അവിടെ, പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമത്തിൽ സ്നാനം കഴിപ്പിക്കാൻ പറഞ്ഞശേഷം, ഞാനോ, ലോകാവസാനത്തോളം എല്ലാ നാളും നിങ്ങളോടുകൂടെ ഉണ്ട് എന്നാണ് കർത്താവ് അരുളിച്ചെയ്തത്. അവിടെ പിതാവും പുത്രനും പരിശുദ്ധാത്മാവും വ്യത്യസ്ത വ്യക്തികൾ ആയിരുന്നെങ്കിൽ, അടുത്തഭാഗത്ത് ഞാൻ എന്ന ഏകവചനമല്ല; ഞങ്ങൾ എന്ന ബഹുവചനം പറയുമായിരുന്നു. അതായത്, മൂന്നു വ്യക്തികളുടെ സ്ഥാനപ്പേരിലാണ് സ്നാനം കഴിപ്പിക്കാൻ പറഞ്ഞതെങ്കിൽ, ഞാനോ എന്ന ഏകവചനമല്ല; ഞങ്ങളോ, ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടെന്ന് ബഹുവചനത്തിൽ പറയുമായിരുന്നു. ഭാഷാപരമായി മൂന്ന് വ്യക്തികൾ ആ വാക്യത്തിൽ ഇല്ലെന്നത് വ്യക്തമാണ്. തന്മൂലം, പിതാവും പുത്രനും പരിശുദ്ധാത്മാവും വ്യത്യസ്ത വ്യക്തികളല്ല. അദൃശ്യനായ ഏകദൈവത്തിൻ്റെ വെളിപ്പാടുകളാണ് ആണെന്നതിൻ്റെ ഏറ്റവും നല്ല തെളിവാണ് ആ പ്രയോഗം. സുവിശേഷങ്ങളിൽ ക്രിസ്തു പിതാവിനെയും ചേർത്ത് ഞങ്ങൾ എന്ന ബഹുവചനം പറഞ്ഞതാണെന്ന് ഓർക്കുക. (യോഹ, 14ൻ്റെ23). എന്തെന്നാൽ, സുവിശേഷ ചരിത്രകാലത്ത് ഏകദൈവവും ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ മനുഷ്യനുമെന്ന രണ്ടുപേർ ഉണ്ടായിരുന്നു. ജഡത്തിൽ പ്രത്യക്ഷനായവൻ തൻ്റെ പ്രത്യക്ഷതയുടെ ദൗത്യം ഒരിക്കലായി പൂർത്തിയാക്കി അപ്രത്യക്ഷനായാൽ ആ മനുഷ്യവ്യക്തി പിന്നെ ഉണ്ടാകില്ല. (യോഹ, 14:16; 16:7; 20:17). അതായത്, യേശുവെന്ന മനുഷ്യൻ തൻ്റെ മനുഷ്യാത്മാവിനെ പിതാവിൻ്റെ കരങ്ങളിൽ ഏല്പിച്ചിട്ട്, ദൈവാത്മാവിനാൽ മരിക്കുകയും ദൈവാത്മാവിനാൽ ഉയിർക്കുകയും ചെയ്തിട്ട്, അന്നുതന്നെ സ്വർഗ്ഗേ കരേറി അപ്രത്യക്ഷനാകുകയാണ് ചെയ്തത്. (ലൂക്കൊ, 23:46; എബ്രാ, 9:14; 1പത്രൊ, 3:18; യോഹ, 20:17). ക്രിസ്തു ഒരിക്കലായിട്ട് വിശുദ്ധമന്ദിരത്തിൽ പ്രവേശിച്ച് എന്നേക്കുമുള്ളൊരു വീണ്ടെടുപ്പ് സാധിച്ചു എന്നാണ് എബ്രായ ലേഖകൻ പറയുന്നത്. (എബ്രാ, 9:11-12). തന്മൂലം, യേശുവെന്ന ദൈവപുത്രനായ മനുഷ്യൻ പിന്നെ മറ്റൊരാളായി ഉണ്ടാകില്ല. അതുകൊണ്ടാണ്, അന്നു നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കും, ഞാൻ നിങ്ങൾക്കുവേണ്ടി പിതാവിനോടു അപേക്ഷിക്കും എന്നു ഞാൻ പറയുന്നില്ല എന്ന് ക്രിസ്തു പറഞ്ഞത്. (യോഹ, 16:26). പിന്നീട്, സ്വർഗ്ഗത്തിൽനിന്ന് പ്രത്യക്ഷനായി ശിഷ്യന്മാർക്ക് മഹാനിയോഗം നല്കുന്നത് മനുഷ്യനല്ല; ദൈവം തന്നെയാണ്. മാത്രമല്ല, ദൈവത്തിനല്ലാതെ, മനുഷ്യനായ ക്രിസ്തുവിനു ലോകാവസാനത്തോളം മനുഷ്യരുടെ കൂടെയിരിക്കാൻ എങ്ങനെ കഴിയും? അതായത്, സുവിശേഷ ചരിത്രകാലത്ത് മനുഷ്യരുടെ പാപപരിഹാരാർത്ഥം ക്രിസ്തു ദൈവത്തിൽനിന്നു വിഭിന്നനായ ഒരു മനുഷ്യവ്യക്തി ആയിരുന്നു എന്നല്ലാതെ, നിത്യമായ അസ്തിത്വത്തിൽ പിതാവും പുത്രനും പരിശുദ്ധാത്മാവും ഒന്നുതന്നെയാണ്. അതായത്, പ്രസ്തുത വാക്യത്തിൽ പറയുന്ന പിതാവും പുത്രനും പരിശുദ്ധാത്മാവും വ്യത്യസ്ത വ്യക്തികളല്ല. അദൃശ്യനായ ഏകദൈവത്തിൻ്റെ മൂന്നു വെളിപ്പാടുകളും സ്ഥാനനാമങ്ങളുമാണെന്ന് മനസ്സിലാക്കാം. തന്മൂലം, പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം എന്നത് യേശു അഥവാ, യേശുക്രിസ്തു ആണെന്ന് സ്ഫടികസ്ഫുടം വ്യക്തമാകുന്നു. അതിനാൽ, ദൈവാത്മാവ് എഴുതിവെച്ചിരിക്കുന്ന വചന സത്യങ്ങളെയും ഭാഷയുടെ നിയമങ്ങളെയും അതിക്രമിക്കാതെ, യേശുക്രിസ്തുവിൻ്റെ നാമത്തിലുള്ള സ്നാനം തെറ്റാണെന്ന് തെളിയിക്കാൻ സ്വർഗ്ഗത്തിലോ ഭൂമിയിലോ ഉള്ള ആർക്കും കഴിയില്ല.

ഇനി, പിതാവും പുത്രനും പരിശുദ്ധാത്മാവും, ഐക്യത്തിൽ ഒരു ദൈവമാണെന്ന് പറയുന്ന വാദം വചനപ്രകാരം നിലനില്ക്കുമോന്ന് നോക്കാം. ഈ പറയുന്ന ഉപദേശ ക്കാർക്ക്, പിതാവും പുത്രനും പരിശുദ്ധാത്മാവും നിത്യരും വ്യത്യസ്തരുമായ മൂന്ന് വ്യക്തികളും, ഓരോരുത്തരും പൂർണ്ണദൈവവും ആണ്. മൂന്ന് പൂർണ്ണദൈവങ്ങൾ ഐക്യത്തിൽ ഒരു ദൈവമാകുമോ? ബൈബിൾ എന്ത് പറയുന്നുവെന്ന് നോക്കാം:

1. ദൈവം ഏകൻ അഥവാ, ഒരുത്തൻ മാത്രമാണെന്നതാണ് ബൈബിളിൻ്റെ മൗലിക ഉപദേശം. ദൈവം ഏകനാണെന്നത് കേവലമൊരറിവല്ല; അതൊരു പരിജ്ഞാനവും പ്രാർത്ഥനയുമാണ്. (ആവ, 6:4-9). യഹോവയും പഴയപുതിയനിയമ ഭക്തന്മാരും ദൈവത്തിൻ്റെ ക്രിസ്തുവും ഒരുപോലെസാക്ഷ്യപ്പെടുത്തുന്ന വസ്തുതയാണ്: യഹോവയായ ഞാൻ നിൻ്റെ ദൈവമാകുന്നു, ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുത് എന്ന ഒന്നാം കല്പന്ന തുടങ്ങി, ഞാൻ യഹോവയാകുന്നു മറ്റൊരുത്തനുമില്ല; ഞാനല്ലാതെ ഒരു ദൈവവുമില്ല; എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല; എന്റെ ശേഷം ഉണ്ടാകയുമില്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല എന്നൊക്കെയാണ് യഹോവ പറയുന്നത്. (പുറ, 20:2-3; യെശ, 43:10; 44:8; 45:5). യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകലരാജ്യങ്ങൾക്കും ദൈവം ആകുന്നു (you alone are God over all the kingdoms of the earth) എന്നും (2രാജാ, 19:15), അവനു സമനായും സദൃശനായും ആരുമില്ലെന്നും, യഹോവയല്ലാതെ മറ്റൊരുദൈവം സ്വർഗ്ഗത്തിലോ ഭൂമിയിലോ ഇല്ലെന്നും പഴയനിയമ ഭക്തന്മാർ പറയുന്നു. (പുറ, 15:11; 1രാജാ, 8:23; 2രാജാ, 19:19; നെഹെ, 9:6; സങ്കീ, 40:5). ദൈവം ഒരുത്തൻ മാത്രമാണെന്നും, സത്യദൈവം പിതാവ് മാത്രമാണെന്നും ക്രിസ്തു പറയുന്നു. (യോഹ, 5:44; 17:3). ദൈവം ഒരുത്തൻ മാത്രമാണെന്നും, പിതാവായ ഏകദൈവമേ നമുക്കുള്ളെന്നും അപ്പൊസ്തലന്മാർ പറയുന്നു. (ലൂക്കൊ, 5:21; യോഹ, 8:41; 1കൊരി, 8:6; എഫെ, 4:6; 1തിമൊ, 1:17). “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39). “യഹോവയെപ്പോലെ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യാതൊരു ദൈവവും ഇല്ല.” (1രാജാ, 8:23; ഒ.നോ: യോശു, 2:11; 1ദിന, 2:11; 2ദിന, 6:14). യഹോവ അഥവാ, പിതാവ്  മാത്രമാണ് ദൈവമെന്ന് യഹോവയും പഴയനിയമ ഭക്തന്മാരും ക്രിസ്തുവും അപ്പൊസ്തലന്മാരും ആവർത്തിച്ചു പറഞ്ഞിരിക്കെ, പിതാവും പുത്രനും പരിശുദ്ധാത്മാവും നിത്യരും വ്യത്യസ്തരുമായ പൂർണ്ണ ദൈവവ്യക്തികളാണെന്ന് പറയുന്ന ഉപദേശം, ബൈബിൾ വിരുദ്ധമാണെന്ന് മനസ്സിലാക്കാം.

2. താൻ ദൈവമല്ല മനുഷ്യനാണെന്ന് പുത്രനും, പുത്രൻ ദൈവമല്ല മനുഷ്യനാണെന്ന് അപ്പൊസ്തലന്മാരും ഒരുപോലെ സാക്ഷ്യം പറയുന്നു: പിതാവ് മാത്രമാണ് സത്യദൈവം, അവനെ മാത്രം ആരാധിക്കണം, പിതാവ് മാത്രമാണ് സകലവും അറിയുന്നത് എന്നൊക്കെ പറഞ്ഞുകൊണ്ട്, താൻ ദൈവമല്ലെന്നാണ് പുത്രനായ ക്രിസ്തു പറയുന്നത്. (യോഹ, 17:3; മത്താ, 4:10; 24:36; ലൂക്കൊ, 4:8). പിതാവ് എല്ലാവരെക്കാളും എന്നെക്കാളും വലിയവനാണ്, തനിക്കൊരു ദൈവമുണ്ട് എന്നൊക്കെയും പുത്രൻ പറയുന്നു. (യോഹ, 10:29; 14:28; 20:17). താൻ മനുഷ്യനാണെന്നും ക്രിസ്തു പറഞ്ഞു: “എന്നാൽ ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു; അങ്ങനെ അബ്രാഹാം ചെയ്തില്ലല്ലോ.” (യോഹ, 8:40). പുത്രൻ മനുഷ്യനാണെന്നും, പുത്രനൊരു പിതാവും ദൈവവും ഉണ്ടെന്നും അപ്പൊസ്തലന്മാർ സാക്ഷ്യപ്പെടുത്തുന്നു. (പ്രവൃ, 2:23; റോമ, 5:15; 1കൊരി, 15ൻ്റെ21, 1തിമൊ, 2:6; 2കൊരി, 1:3; എഫെ, 1:3,17). താനും തന്നോടുകൂടെ മൂന്നരവർഷം സഹവസിച്ച അപ്പൊസ്തലന്മാരും പറഞ്ഞതുകൂടാതെ, ഒന്നാം നൂറ്റാണ്ടിൽ അവനെ കണ്ട, യോഹന്നാൻ സ്നാപകനും (യോഹ, 1:30), ശമര്യാസ്ത്രീയും യോഹ, 4:29), പിറവിക്കുരുടനും യോഹ, 9:11), പരീശന്മാരും (യോഹ, 9:16), യെഹൂദന്മാരും (യോഹ, 10:33), മഹാപുരോഹിതന്മാരും (യോഹ, 11:47), കയ്യാഫാവും യോഹ, 11:50), പീലാത്തോസും (ലൂക്കൊ, 23:4), ശതാധിപനും (മർക്കൊ, 15:39), ന്യായാധിപസംഘവും (പ്രവൃ, 5:28) ഉൾപ്പെടെ, എല്ലാവരും അവൻ മനുഷ്യനാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. പുത്രൻ മനുഷ്യനാണെന്ന് 36 വാക്യങ്ങളിൽ പറഞ്ഞിട്ടുണ്ട്. പിന്നെ എങ്ങനെയാണ് പിതാവും പുത്രനും പരിശുദ്ധാത്മാവും സമനിത്യരും വ്യത്യസ്തരുമായ ദൈവവ്യക്തികൾ ആകുന്നത്?

3. ക്രിസ്തു തൻ്റെ മഹാപൗരോഹിത്യ പ്രാർത്ഥനയിൽ പറയുന്ന ഒരു കാര്യമുണ്ട്. “ഇനി ഞാൻ ലോകത്തിൽ ഇരിക്കുന്നില്ല, ഇവരോ ലോകത്തിൽ ഇരിക്കുന്നു, ഞാൻ നിന്റെ അടുക്കൽ വരുന്നു. പരിശുദ്ധ പിതാവേ, അവർ നമ്മെപ്പോലെ ഒന്നാകേണ്ടതിനു നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തിൽ അവരെ കാത്തുകൊള്ളേണമേ.” (യോഹ, 17:11). സുവിശേഷ ചരിത്രകാലത്ത് ക്രിസ്തു ദൈവത്തിൽനിന്നു വിഭിന്നനായ ഒരു മനുഷ്യവ്യക്തിയായിരുന്നു എന്ന് നാം മുകളിൽ കണ്ടതാണ്. യോർദ്ദാനിലെ സ്നാനത്തിൽ വെച്ച് ദൈവം മനുഷ്യനായ യേശുവിനെ അഭിഷേകം ചെയ്തിട്ട്, അവനോടുകൂടി വസിക്കുകയായിരുന്നു: “നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ടു അവൻ  നന്മചെയ്തും പിശാചു ബാധിച്ചവരെ ഒക്കെയും സൗഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരം തന്നേ നിങ്ങൾ അറിയുന്നുവല്ലോ.” (പ്രവൃ, 10:38; ലൂക്കൊ, 3:22; യോഹ, 3:2). ദൈവപിതാവ് മനുഷ്യനായ യേശുവിനോടു കൂടെ ഉണ്ടായിരുന്നതു കൊണ്ടാണ് താൻ ഏകനല്ല അഥവാ, ഒറ്റയ്ക്കല്ല എന്ന് അവൻ പറഞ്ഞത്. “എന്നെ അയച്ചവൻ എന്നോടുകൂടെ ഉണ്ട്, ഞാൻ എല്ലായ്പോഴും അവനു പ്രസാദമുള്ളത് ചെയ്യുന്നതുകൊണ്ട് അവൻ എന്നെ ഏകനായി വിട്ടിട്ടില്ല.” (യോഹ, 8:16,29,; 16:32). അതായത്, സുവിശേഷ ചരിത്രകാലത്ത് പിതാവും പുത്രനും ഐക്യത്തിൽ ഒന്നായിരുന്നു പ്രവർത്തിക്കുകയായിരുന്നു. എങ്കിലും, ദൈവവും മനുഷ്യനുമെന്ന നിലയിൽ അവർ ഭിന്നരായിരുന്നു. അന്ന്, അവർ ഐക്യത്തിൽ ഒന്നായിരുന്നതു കൊണ്ടാണ്, അവർ നമ്മെപ്പോലെ ഒന്നാകേണം എന്ന് ശിഷ്യന്മാർക്കുവേണ്ടി പിതാവിനോട് പ്രാർത്ഥിച്ചത്. പിതാവും പുത്രനും ഐക്യത്തിൽ ഒരു ദൈവമാകുമെങ്കിൽ, ശിഷ്യന്മാർ പന്ത്രണ്ടുപേരും ഐക്യത്തിൽ ഒരു മനുഷ്യനാകണ്ടേ?അടുത്തവാക്യം: “നീ എന്നെ അയച്ചിരിക്കുന്നു എന്നും നീ എന്നെ സ്നേഹിക്കുന്നതുപോലെ അവരെയും സ്നേഹിക്കുന്നു എന്നും ലോകം അറിവാൻ, നാം ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നാകേണ്ടതിനു ഞാൻ അവരിലും നീ എന്നിലുമായി അവർ ഐക്യത്തിൽ തികെഞ്ഞവർ ആയിരിക്കേണ്ടതിനു തന്നെ.” (യോഹ, 17:23). ഈ വാക്യത്തിൽ ശിഷ്യന്മാർ ഒന്നാകണമെന്നും ഐക്യത്തിൽ തികഞ്ഞവരാകണം എന്നുമാണ് ക്രിസ്തു പ്രാർത്ഥിക്കുന്നത്. ശിഷ്യന്മാരായ പന്ത്രണ്ട് വ്യത്യസ്ത വ്യക്തികൾക്ക് ഐക്യത്തിൽ ഒരു മനുഷ്യനാകാൻ ഒരിക്കലും കഴിയില്ല. അവർ ക്രിസ്തു തലയായിരിക്കുന്ന അവൻ്റെ ശരീരമായ സഭയുടെ അവയവങ്ങളെന്ന നിലയിൽ ഐക്യത്തിൽ ഒന്നാണെന്ന് പറയുമ്പോഴും, അവർ 12 വ്യത്യസ്ത വ്യക്തികളും വ്യത്യസ്ത മനുഷ്യരും തന്നെ ആയിരിക്കും. പിന്നെ, എങ്ങനെയാണ് നിത്യരും വ്യത്യസ്തരുമായ മൂന്ന് ദൈവ വ്യക്തികൾ ഐക്യത്തിൽ ഒരു ദൈവമാകുന്നത്? മാത്രമല്ല. പിതാവ് മാത്രമാണ് ദൈവമെന്നാണ് ക്രിസ്തുവും അപ്പൊസ്തലന്മാരും പഠിപ്പിക്കുന്നത്. (യോഹ, 8:41; 17:3; 1കൊരി, 8:6; എഫെ, 4:6). തന്മൂലം, മൂന്ന് ദൈവവ്യക്തികൾ എന്ന ആശയംതന്നെ ബൈബിൾ വിരുദ്ധമാണ്. അതിനാൽ, മൂന്ന് പൂർണ്ണ ദൈവവ്യക്തികൾക്ക് ഐക്യത്തിൽ ഒരു ദൈവം ആകാൻ കഴിയുമെന്ന ഉപദേശം, ബൈബിൾ പരമായും ഭാഷാപരമായും അബദ്ധമാണെന്ന് മനസ്സിലാക്കാം. അത് ബൈബിളിൽ ഒരിടത്തും സൂചനപോലുമില്ലാത്ത ദുരുപദേശമാണ്.

ഏഴ് തെളിവുകൾ: പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം യേശുക്രിസ്തു ആണ് എന്നതിന് ഏഴ് വചനത്തെളിവുകൾ കൂടി തരാം: 1. പഴയനിയമത്തിൽ സകല ഭൂവാസികൾക്കും ഏകരക്ഷകൻ യഹോവയാണ്: “സകല ഭൂസീമാവാസികളും ആയുള്ളോരേ, എങ്കലേക്കു തിരിഞ്ഞു രക്ഷപ്പെടുവിൻ, ഞാനല്ലാതെ വേറൊരു ദൈവവും ഇല്ലല്ലോ.” (യെശ, 45:22). പഴയനിയമത്തിൽ രക്ഷയ്ക്കായുള്ള ഏകനാമവും യഹോവയത്രേ: “യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്നവൻ ഏവനും രക്ഷിക്കപെടും.” (യോവേ, 2:32). പെന്തെക്കൊസ്തുനാളിൽ, യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്നവൻ ഏവനും രക്ഷിക്കപെടും എന്ന യോവേൽ പ്രവചനമാണ് പത്രോസ് അപ്പൊസ്തലൻ പുരുഷാരത്തോട് വിളിച്ചുപറയുന്നത്. (യോവേ, 2:32; പ്രവൃ, 2:21). അതേ പത്രോസ് തന്നെയാണ്, ഏകരക്ഷകനും രക്ഷാനാമവും യേശുക്രിസ്തു ആണെന്ന്, ന്യായാധിപസംഘത്തിൻ്റെ മുമ്പിൽ നിന്നുകൊണ്ട് വിളിച്ചുപറഞ്ഞത്. “മറ്റൊരുത്തനിലും രക്ഷയില്ല, നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ, മനുഷ്യരുടെ ഇടയിൽ, നല്കപ്പെട്ട വേറൊരു നാമവും ഇല്ല.” (പ്രവൃ, 4:10-12). പഴയനിയമത്തിൽ ഒരു രക്ഷകനും ഒരു രക്ഷാനാമവും, പുതിയനിയമത്തിൽ മറ്റൊരു രക്ഷകനും രക്ഷാനാമവും, എന്നുവന്നാൽ, പഴയപുതിയ നിയമങ്ങൾ തമ്മിൽ ഛിദ്രിച്ചുപോകില്ലേ? “ഒരു പട്ടണമോ ഗൃഹമോ തന്നിൽ തന്നേ ഛിദ്രിച്ചു എങ്കിൽ നിലനിൽക്കയില്ല’ എന്നാണ് വചനം പറയുന്നത്. (മത്താ, 12:26). അതുപോലെ തന്നെയാണ് ഉപദേശവും. പിതാവായ ഏകദൈവമാണ് ഉള്ളതെന്ന് പഴയപുതിയനിയമങ്ങൾ ആവർത്തിച്ചു പറഞ്ഞിരിക്കെ, യഹോവയായ ഏകദൈവത്തിൻ്റെ നാമത്തിലുള്ള രക്ഷ എങ്ങനെ ഇല്ലാതായിപ്പോകും? ആകാശത്തിനു കീഴിൽ മനുഷ്യരുടെ രക്ഷയ്ക്കായി യേശുക്രിസ്തുവെന്ന ഏകനാമമേ പുതിയനിയമത്തിൽ ഉള്ളെങ്കിൽ, ആ നാമം പിതാവായ ഏകദൈവത്തിൻ്റെ നാമം ആണെന്ന് പകൽപോലെ വ്യക്തമല്ലേ? തന്മൂലം, പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമമാണ് യേശുക്രിസ്തു എന്ന് അർത്ഥശങ്കയ്ക്ക് ഇടയില്ലാതെ മനസ്സിലാക്കാം.

2. മത്തായി 28:19-ൻ്റെ സമാന്തരഭാഗങ്ങൾ പരിശോധിച്ചാൽ പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിന്റെയും നാമം ഏതാണെന്ന് വ്യക്തമാകും. ആദ്യം മർക്കൊസ് നോക്കാം: “പിന്നെ അവൻ അവരോട്, നിങ്ങൾ ഭൂലോകത്തിൽ ഒക്കെയും പോയി സകല സൃഷ്ടിയോടും സുവിശേഷം പ്രസംഗിപ്പിൻ. വിശ്വസിക്കയും സ്നാനം ഏൽക്കയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും, വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും.” (മർക്കോ, 15:15-16). സുവിശേഷത്തെ തുടർന്നാണ് സ്നാനം വരുന്നത്. സുവിശേഷം കൂടാതെ സ്നാനത്തിൻ്റെ ആവശ്യമില്ല. അഥവാ, സുവിശേഷം വിശ്വസിക്കുന്നവരാണ് സ്നാനം ഏല്ക്കേണ്ടത്. സുവിശേഷത്തിൻ്റെ അടിസ്ഥാനം യേശുക്രിസ്തുവാണ്: “ക്രിസ്തു നമ്മുടെ പാപങ്ങൾക്കു വേണ്ടി തിരുവെഴുത്തുകളിൻ പ്രകാരം മരിച്ചു അടക്കപ്പെട്ടു തിരുവെഴുത്തുകളിൻ പ്രകാരം മൂന്നാംനാൾ ഉയിർത്തെഴുന്നേറ്റു.” (1കൊരി, 15:3-4). സുവിശേഷം യേശുക്രിസ്തുവാണ്: “ദാവീദിന്റെ സന്തതിയായി ജനിച്ചു മരിച്ചിട്ട് ഉയിർത്തെഴുന്നേറ്റിരിക്കുന്ന യേശുക്രിസ്തുവിനെ ഓർത്തുകൊൾക, അതാകുന്നു സുവിശേഷം.” (1തിമൊ, 2:8). സുവിശേഷം പ്രസംഗിക്കേണ്ടത് യേശുക്രിസ്തുവിൻ്റെ നാമത്തിലാണ്: “എന്നാൽ ദൈവരാജ്യത്തെയും യേശുക്രിസ്തുവിന്റെ നാമത്തെയും കുറിച്ച് ഫിലിപ്പോസ് പ്രസംഗിച്ച സുവിശേഷം വിശ്വസിച്ചപ്പോൾ പുരുഷന്മാരും സ്ത്രീകളും സ്നാനമേറ്റു.” (പ്രവൃ, 8:12). യേശുക്രിസ്തുവിൻ്റെ നാമത്തിൽ സുവിശേഷം അറിയിച്ചിട്ട് സ്നാനം മറ്റൊരു നാമത്തിൽ കഴിച്ചാൽ മതിയോ?ലൂക്കൊസിലെ രണ്ടാം വാക്യം നോക്കാം: “ക്രിസ്തു കഷ്ടം അനുഭവിക്കയും മൂന്നാം നാൾ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേൽക്കയും അവന്റെ നാമത്തിൽ മാനസാന്തരവും പാപമോചനവും യെരൂശലേമിൽ തുടങ്ങി സകലജാതികളിലും പ്രസംഗിക്കയും വേണം എന്നിങ്ങനെ എഴുതിയിരിക്കുന്നു.” (ലൂക്കൊ, 24:46-47). മാനസാന്തരവും പാപമോചനവും യേശുക്രിസ്തുവിൻ്റെ നാമത്തിലാണ് എന്നാണ് ലൂക്കൊസിലെ സമാന്തരവാക്യത്തിൽ പറയുന്നത്. പറയുന്നത് മറ്റാരുമല്ല; ക്രിസ്തുവാണ്. മാനസാന്തരവും പാപമോചനവും യേശുവിൻ്റെ നാമത്തിലും, സ്നാനം മറ്റൊരു നാമത്തിലും മതിയോ?പ്രവൃത്തികളിലെ മൂന്നാംവാക്യം നോക്കാം: “എന്നാൽ പരിശുദ്ധാത്മാവ് നിങ്ങളുടെ മേൽ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ട് യെരൂശലേമിലും യെഹൂദ്യയിൽ എല്ലാടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും എന്റെ സാക്ഷികൾ ആകും എന്നു പറഞ്ഞു.” (പ്രവൃ, 1:8). ഭൂലോകത്തൊക്കെയും സുവിശേഷത്താൽ സാക്ഷ്യം പറയേണ്ട നാമവും യേശുക്രിസ്തുവാണ്. സുവിശേഷസാക്ഷ്യം യേശുവിൻ്റെ നാമത്തിലും സ്നാനം മറ്റൊരു നാമത്തിലും മതിയോ? ഏത് നാമമാണോ സാക്ഷ്യം പറയുന്നത്, ആ നാമത്തിൽത്തന്നെയാണ് സ്നാനവും. അതായത്, യേശുക്രിസ്തു അടിസ്ഥാനമിട്ട, യേശുക്രിസ്തു ആകുന്ന, യേശുക്രിസ്തുവിൻ്റെ നാമത്തെക്കുറിച്ചുള്ള സുവിശേഷത്താലാണ് രക്ഷയും മാനസാന്തരവും പാപമോചനവും ലഭിക്കുന്നത്. ലോകം മുഴുവൻ സാക്ഷിയാകേണ്ട നാമവും യേശുക്രിസ്തുവാണ്. പിന്നെങ്ങനെയാണ് സ്നാനം മറ്റൊരു നാമത്തിൽ വരുന്നത്? ക്രിസ്തുവിൻ്റെ ജനനമരണ പുനരുത്ഥാനങ്ങൾ ആകുന്ന സുവിശേഷം ഏത് നാമത്തിലാണോ, മാനസാന്തരവും പാപമോചനവും ഏത് നാമത്തിലാണോ, ഏത് നാമമാണോ സാക്ഷ്യം പറയേണ്ടത് ആ നാമത്തിൽത്തന്നെയാണ് സ്നാനവുമെന്ന് വ്യക്തമാണല്ലോ? അടുത്ത തെളിവ്: പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമത്തിൽ സ്നാനം കഴിപ്പിക്കുന്നത് എന്തിനാണെന്ന്, അതേ വേദഭാഗത്ത് കർത്താവുതന്നെ കല്പിച്ചിട്ടുണ്ട്. “ആകയാൽ നിങ്ങൾ പുറപ്പെട്ട്, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോട് കല്പിച്ചത് ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ട് സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ.” (മത്താ, 28:19). സകല ജാതികളെയും യേശുവിൻ്റെ ശിഷ്യനാക്കുന്നതാണ് സ്നാനം. യേശുവിൻ്റെ ശിഷ്യനാകാൻ ആ നാമത്തിലല്ലേ സ്നാനം ഏല്ക്കേണ്ടത്? തന്മൂലം, പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമമാണ് യേശുക്രിസ്തു എന്ന് സ്ഫടികസ്ഫുടം വ്യക്തമാകുന്നു.

3. സകല പ്രവാചകന്മാരും സാക്ഷ്യം പറഞ്ഞ നാമം ആണ് യേശുക്രിസ്തു: “അവനിൽ വിശ്വസിക്കുന്ന ഏവനും അവന്റെ നാമം മൂലം പാപമോചനം ലഭിക്കും എന്നു സകല പ്രവാചകന്മാരും സാക്ഷ്യം പറയുന്നു.” (പ്രവൃ, 10:43). ഈ വാക്യം ശ്രദ്ധിക്കണം. അവരിൽ വിശ്വസിക്കുന്ന ഏവനും അവരുടെ നാമം മൂലം എന്ന് ബഹുവചനത്തിൽ മൂന്നുപേരെക്കുറിച്ചല്ല പറയുന്നത്. അവനിൽ അഥവാ യേശുക്രിസ്തുവിൽ വിശ്വസിക്കുന്നവർക്ക് അവൻ്റെ നാമം മൂലം അഥവാ, യേശുക്രിസ്തു എന്ന നാമത്തിൽ പാപമോചനം ലഭിക്കും എന്ന് ഏകവചനത്തിലാണ് പറയുന്നത്. യേശുക്രിസ്തുവിൻ്റെ നാമത്തിലാണ് മാനസാന്തരവും പാപമോചനവുമെന്നാണ് ലൂക്കോസിൻ്റെ സുവിശേഷത്തിലും പറയുന്നത്. അത് പറഞ്ഞത് ക്രിസ്തു തന്നെയാണ്. (ലൂക്കൊ, 24:47). അക്കാര്യം പറയുന്നതിനു മുമ്പ്, തിരുവെഴുത്തുകളെ തിരിച്ചറിയാൻ അവരുടെ ബുദ്ധിയെ തുറന്നതായും പറഞ്ഞിട്ടുണ്ട്. (ലൂക്കൊ, 24:45). ആത്മിക സത്യങ്ങൾ വെളിപ്പെടണമെങ്കിൽ ബുദ്ധി തുറക്കേണ്ടത് ആവശ്യമാണ്. അതേ നാമത്തിൽ സ്നാനം കഴിപ്പിക്കാനാണ് മത്തായിയിൽ കർത്താവ് കല്പിച്ചതും അപ്പൊസ്തലന്മാർ അനുസരിച്ചതും. (മത്താ, 28:19; പ്രവൃ, 2:38). എന്തെന്നാൽ, പുതിയനിയമം വെളിപ്പെടുത്തുന്ന പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം ആണ് യേശുക്രിസ്തു.

4. തൻ്റെ നാമത്തിൽ പിതാവിനോടു അപേക്ഷിക്കാനാണ് ക്രിസ്തു, ശിഷ്യന്മാരോട് പറഞ്ഞത്. (യോഹ, 15:16; 16:23). എന്നാൽ, ആദിമസഭ പുത്രൻ്റെ നാമത്തിൽ പിതാവിനോട് അപേക്ഷിക്കാതെ, യേശുക്രിസ്തു എന്ന ഏകനാമം വിളിച്ച് നേരിട്ടാണ് അപേക്ഷിച്ചിരുന്നത്. സ്തെഫാനോസും (പ്രവൃ, 7:59), ദമസ്കൊസിലുള്ള സഭയും (പ്രവൃ, 9:14),, യെരുശലേം സഭയും (പ്രവൃ, 9:21), പൗലൊസും (പ്രവൃ, 26:16), കൊരിന്ത്യസഭയും 1കൊരി, 1:2), പൗലൊസ് മൂന്നുവട്ടം അപേക്ഷിച്ചതും (2കൊരി, 12:8), തിമൊഥെയൊസിൻ്റെ സഭയും (2തിമൊ, 2:19), ബൈബിൾ എഴുതി അവസാനിപ്പിക്കുമ്പോൾ യോഹന്നാൻ അപ്പൊസ്തലനും വിളിച്ചപേക്ഷിച്ചത് യേശുക്രിസ്തുവിൻ്റെ നാമമാണ്. (വെളി, 22:20). യഹോവ എന്ന ഏക സത്യദൈവത്തിൽ മാത്രം വിശ്വസിച്ചിരുന്ന യെഹൂദന്മാരാണ് ക്രൈസ്തവസഭയുടെ ആദ്യാംഗങ്ങൾ എന്ന് എല്ലാവർക്കുമറിയാം. അവർ വിളിച്ചപേക്ഷിച്ചിരുന്ന നാമം യേശുക്രിസ്തുവിൻ്റെയാണ്. അനന്യാസ് യേശുവിനോട് ശൗലിനെക്കുറിച്ച് പറയുന്നത്, ഇവിടെയും നിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്നവരെ ഒക്കെയും പിടിച്ചുകെട്ടുവാൻ അവന് മഹാപുരോഹിതന്മാരുടെ അധികാരപത്രമുണ്ട് എന്നാണ്. (പ്രവൃ, 9:14). ആദ്യത്തെ സഭയായ യെരുശലേമിലുള്ളവർ യേശുവിൻ്റെ നാമത്തെയാണ് വിളിച്ചപേക്ഷിച്ചിരുന്നത്. “കേട്ടവർ എല്ലാവരും വിസ്മയിച്ചു, യെരുശലേമിൽ ഈ നാമം വിളിച്ചപേക്ഷിക്കുന്നവർക്ക് നാശം ചെയ്തവൻ ഇവനല്ലയോ? ഇവിടെയും അവരെ പിടിച്ചുകെട്ടി മഹാപുരോഹിതന്മാരുടെ അടുക്കൽ കൊണ്ടുപോകുവാനല്ലോ വന്നത് എന്നു പറഞ്ഞു.” (പ്രവൃ, 9:21). അവിടെ, ശ്രദ്ധേയമായ ഒരു വിഷയമുണ്ട്.°: യെഹൂദന്മാരുടെ ഏകദൈവവും രക്ഷകനും രക്ഷാനാമവും യഹോവയാണ്. യഹോവ പറയുന്നു. “ഞാനല്ലാതെ വേറൊരു ദൈവമില്ല. ഞാൻ തന്നേ ദൈവം, എന്നെപ്പോലെ ഒരുത്തനുമില്ല.” (യെശ, 46:9). “ഞാൻ, ഞാൻ തന്നേ യഹോവ, ഞാനല്ലാതെ ഒരു രക്ഷിതാവുമില്ല.” (യെശ, 43:11). “യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്നവൻ ഏവനും രക്ഷിക്കപെടും.” (യോവേ, 2:32). യഹോവയുടെ നാമം വെച്ചിരിക്കുന്ന ഒരു ജാതിയാണ് യിസ്രായേൽ: “യഹോവയുടെ നാമം നിന്റെ മേൽ വിളിച്ചിരിക്കുന്നു എന്ന് ഭൂമിയിലുള്ള സകലജാതികളും കണ്ടു നിന്നെ ഭയപ്പെടും.” (ആവ, 28:10). പഴയനിയമഭക്തന്മാർ യഹോവയുടെ നാമമാണ് വിളിച്ചപേക്ഷിച്ചിരുന്നത്: “ഞാൻ രക്ഷയുടെ പാനപാത്രം എടുത്ത് യഹോവയുടെ നാമം വിളിച്ചപേക്ഷിക്കും.” (സങ്കീ, 116:13). ദൈവം ഒരുത്തൻ മാത്രമാണെന്നും പിതാവായ ഏകദൈവമേ നമുക്കുള്ളെന്നും പലവട്ടം സാക്ഷ്യം പറഞ്ഞവരാണ് അപ്പൊസ്തലന്മാർ. യേശുക്രിസ്തു എന്ന നാമം പുത്രൻ്റെ നാമം മാത്രമായാൽ, അപ്പൊസ്തലന്മാരും അനേകം യെഹൂദന്മാരും ഉൾപ്പെടുന്ന ആദിമസഭ ആ നാമം വിളിച്ചപേക്ഷിക്കുമായിരുന്നോ? തന്മൂലം, പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം ആണ് യേശുക്രിസ്തു എന്ന് മനസ്സിലാക്കാം. യേശുക്രിസ്തുവും യഹോവയും ഒരാളല്ലെങ്കിൽ അഥവാ, യഹോവയുടെ ജഡത്തിലെ വെളിപ്പാടല്ല, ക്രിസ്തുവെങ്കിൽ; യേശുക്രിസ്തു എന്നത് പിതാവിൻ്റെ നാമം അല്ലെങ്കിൽ, പൗലൊസിനെപ്പോലൊരു ശിഷ്യൻ യേശുവിന് ഉണ്ടാകില്ലായിരുന്നു. എന്തെന്നാൽ, യഹോവയോടുള്ള തീക്ഷ്ണത നിമിത്തം സഭയെ മുടിക്കാൻ ഇറങ്ങിപ്പുറപ്പെട്ടവനാണ് പൗലൊസ്. (പ്രവൃ, 9:1-2).

5. പുതിയനിയമത്തിൽ എല്ലാക്കാര്യങ്ങളും യേശുവിൻ്റെ നാമത്തിലാണ് ചെയ്യേണ്ടത്: അത്ഭുതങ്ങൾ, അടയാളങ്ങൾ, അധരഫലമെന്ന സ്തോത്രയാഗം അർപ്പിക്കേണ്ടത്, ആദിമസഭ വിളിച്ചപേക്ഷിച്ചത്, കൂടിവരുന്ന നാമം, ജാതികളുടെ പ്രത്യാശ, ദൈവമക്കൾ ആകുന്നത്, നിത്യജീവൻ, നീതീകരണം, ന്യായവിധി തെറ്റിയൊഴിയുന്നത്, പരിശുദ്ധാത്മാവ് വന്നത്, പാപമോചനം, പ്രബോധനം, പ്രവചനം, പ്രസംഗം, പ്രാർത്ഥന, പ്രാർത്ഥനയുടെ മറുപടി, ഭൂതോച്ചാടനം, മാനസാന്തരം, മുഴങ്കാൽ മടങ്ങുന്നത്, രക്ഷിക്കപ്പെടുന്നത്, രോഗസൗഖ്യം, വിശ്വാസത്തിനുള്ള അനുസരണം, വിശ്വസിക്കേണ്ടത്, വിശ്വാസികളിൽ മഹത്വപ്പെടേണ്ടത്, വിളിച്ചപേക്ഷിക്കുന്നത്, ശുദ്ധീകരണം, സകല പ്രവാചകന്മാരും സാക്ഷ്യം പറഞ്ഞത്, സുവിശേഷം, സ്തോത്രം ചെയ്യുന്നത് തുടങ്ങി എല്ലാക്കാര്യങ്ങളും യേശുക്രിസ്തു എന്ന നാമത്തിലാണ് ചെയ്യേണ്ടത്. പിതാവ് മാത്രമാണ് ദൈവമെന്നും പുത്രൻ മനുഷ്യനാണെന്നും ക്രിസ്തുവും അപ്പൊസ്തലന്മാരും ഖണ്ഡിതമായി പറഞ്ഞിരിക്കെ, യേശുക്രിസ്തു എന്ന നാമം പുത്രൻ്റെ നാമം മാത്രമായാൽ, ശരിയാകുമോ? തന്മൂലം, പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം ആണ് യേശുക്രിസ്തു എന്ന് അസന്ദിഗ്ധമായി മനസ്സിലാക്കാം.

6. പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമത്തിൽ സ്നാനം കഴിപ്പിക്കാൻ ആണല്ലോ കർത്താവ് കല്പിച്ചത്. എന്നാൽ പൗലൊസ് അപ്പൊസ്തലൻ പറയുന്നു: “വാക്കിനാലോ, ക്രിയയാലോ എന്തു ചെയ്താലും സകലവും കർത്താവായ യേശുവിന്റെ നാമത്തിൽ ചെയ്തും അവൻ മുഖാന്തരം പിതാവായ ദൈവത്തിനു സ്തോത്രം പറഞ്ഞും കൊണ്ടിരിപ്പിൻ.” (കൊലൊ, 3:17). സുവിശേഷം മാനസാന്തരം പാപമോചനം രക്ഷ ഉൾപ്പെടെയുള്ള എല്ലാ കാര്യങ്ങളും യേശുക്രിസ്തുവിൻ്റെ നാമത്തിലാണ് ചെയ്യേണ്ടതെന്ന് മുകളിൽ നാം കണ്ടതാണ്. ഇവിടെയിതാ പൗലൊസ് പറയുന്നു, “വാക്കിനാലോ പ്രവൃത്തിയാലോ എന്ത് ചെയ്താലും യേശുക്രിസ്തുവിൻ്റെ നാമത്തിൽ ചെയ്യണം.” ക്രിസ്തീയ ശുശ്രൂഷകളെല്ലാം വാക്കിലും പ്രവൃത്തിയിലും ഉൾപ്പെടുന്നതാണ്. “ഒരുത്തൻ പ്രസംഗിക്കുന്നു എങ്കിൽ ദൈവത്തിന്റെ അരുളപ്പാട് പ്രസ്താവിക്കുന്നു എന്നപോലെയും ഒരുത്തൻ ശുശ്രൂഷിക്കുന്നു എങ്കിൽ ദൈവം നല്കുന്ന പ്രാപ്തിക്ക് ഒത്തവണ്ണവും ആകട്ടെ; എല്ലാറ്റിലും ദൈവം യേശുക്രിസ്തുമൂലം മഹത്വപ്പെടുവാൻ ഇടവരട്ടെ. മഹത്വവും ബലവും എന്നെന്നേക്കും അവനുള്ളത്, ആമേൻ.” (1പത്രൊ, 4:11). വാക്കും പ്രവൃത്തിയും സമ്മേളിക്കുന്ന ശുശ്രൂഷയാണ് സ്നാനം. നാമം പ്രസ്താവിക്കപ്പെടുകയും പ്രവൃത്തി ചെയ്യുകയും ചെയ്യുന്നു. അത് കർത്താവായ യേശുക്രിസ്തുവിൻ്റെ നാമത്തിൽത്തന്നെ ചെയ്യണമെന്ന് അക്ഷരംപ്രതി ബൈബിളിൽ എഴുതിവെച്ചിരിക്കെ, അങ്ങനയല്ലെന്ന് പറയാൻ ആർക്കു കഴിയും? തന്മൂലം, പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം ആണ് യേശുക്രിസ്തു എന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്.

7. “ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏല്പിൻ” എന്നാണ് പെന്തെക്കൊസ്തു നാളിൽ പത്രൊസ് അപ്പൊസ്തലൻ വിളിച്ചുപറഞ്ഞത്. (പ്രവൃ, 2:38). അന്നുതന്നെ ആ നാമത്തിൽ സ്നാനമേറ്റ്, മൂവായിരംപേർ ദൈവസഭയുടെ ഭാഗമാകുകയും ചെയ്തു. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിക്കാനാണ് യേശുക്രിസ്തു കല്പിച്ചത്. (മത്താ, 28:19). അപ്പൊസ്തലന്മാരാകട്ടെ, യേശു അഥവാ, യേശുക്രിസ്തു എന്ന നാമത്തിലാണ് സ്നാനം കഴിപ്പിച്ചത്. (പ്രവൃ, 2:38; 8:16; 10:48; 19:5; 22:16). യേശുക്രിസ്തുവിൻ്റെ കല്പന കേട്ടയുടനെ അവർ ഓടിപോയി സ്നാനം കഴിപ്പിക്കുകയായിരുന്നില്ല. പത്തുദിവസംകഴിഞ്ഞ് പെന്തെക്കൊസ്ത് നാളിൽ പരിശുദ്ധാത്മാവിനാൽ നിറഞ്ഞശേഷമാണ് അവർ യേശുക്രിസ്തുവിൻ്റെ നാമത്തിൽ സ്നാനം കഴിപ്പിച്ചത്. അതായത്, പരിശുദ്ധാത്മാവിൻ്റെ നിയോഗപ്രകാരമാണ് അവർ യേശുക്രിസ്തുവിൻ്റെ നാമത്തിൽ സ്നാനം കഴിപ്പിച്ചത്. യേശുക്രിസ്തു ഏതൊരു നാമത്തിൽ അഥവാ, സംജ്ഞാനാമത്തിൽ സ്നാനം കഴിപ്പിക്കാനാണോ തൻ്റെ അപ്പൊസ്തലന്മാരോട് കല്പിച്ചത്, അതേ നാമത്തിലാണ് അവർ ജനത്തിനു സ്നാനം നല്കിയത്. മത്തായി 28:19-ൽ സ്നാനം കഴിപ്പിക്കാനുള്ള നാമം എന്നതിനെക്കാൾ ഉപരി, അത് പിതാവ് പുത്രൻ പരിശുദ്ധാത്മാവെന്ന ഏകസത്യദൈവത്തിൻ്റെ നാമം ആണ്. അല്ലെങ്കിൽ, നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ലെന്ന ബൈബിൾ പ്രഖ്യാപനം പരമ അബദ്ധമായി മാറും. ഇത്രയും സ്ഫടികസ്ഫുടമായി ദൈവത്തിൻ്റെ വചനം പറഞ്ഞിട്ടും അങ്ങനല്ല. ഇങ്ങനാണെന്നു പറയുന്നവർ വിശ്വാസത്തിൽ ഇരിക്കുന്നുവോ എന്നു തങ്ങളെത്തന്നെ ശോധന ചെയ്താൽ നന്നായിരുന്നു. സ്നാനത്തെക്കുറിച്ചുള്ള യേശുക്രിസ്തുവിൻ്റെ കല്പന അപ്പൊസ്തലന്മാർ ലംഘിച്ചുവെന്ന് കരുതുന്നവരുണ്ട്. അവരോട് പറയട്ടെ, നിലത്ത് എന്തോ എഴുതിയതല്ലാതെ, പുതിയനിയമത്തിലെ ഒറ്റ അക്ഷരം യേശു എഴുതിയതല്ല. ശിഷ്യന്മാരാണ് എല്ലാം എഴുതിയത്. യേശുക്രിസ്തുവിൻ്റെ മഹാനിയോഗ പ്രകാരമുള്ള കല്പന അപ്പൊസ്തലന്മാർ ലംഘിച്ചുവെങ്കിൽ, പിന്നെ പുതിയനിയമത്തിലെ ഒറ്റ അക്ഷരം വിശ്വാസയോഗ്യമല്ലെന്ന് വരും. അതിനാൽ, അപ്പൊസ്തലന്മാർ യേശു കല്പിച്ചപ്രകാരമല്ല സ്നാനം കഴിപ്പിച്ചതെന്ന് വിശ്വസിക്കുന്നവർ, പുതിയനിയമം വിശ്വസിക്കാതിരിക്കുന്നതാണ് നല്ലത്. ക്രൈസ്തവരുടെ യഥാർത്ഥ സഭാപിതാക്കന്മാർ യേശുവിനോടുകൂടി സഹവസിച്ചവരും അവൻ്റെ വാമൊഴി കേട്ടവരുമായ അപ്പൊസ്തലന്മാരാണ്. അവരുടെ വാക്കും പ്രവൃത്തിയും എന്താണെന്ന് പ്രവൃത്തികളുടെ പുസ്തകത്തിലും ലേഖനങ്ങളിലും വ്യക്തമായി എഴുതിവെച്ചിട്ടുണ്ട്. നമ്മൾ അവരുടെ വാക്കും പ്രവൃത്തിയും മുഖവിലയ്ക്കെടുക്കാതെ, നൂറ്റാണ്ടുകൾക്കുശേഷം രംഗത്തുവന്ന മറ്റു സഭാപിതാക്കന്മാരുടേയും സുനഹദോസുകളുടേയും വാക്കുകളാണ് കൈക്കൊണ്ടത്. അവരാകട്ടെ, യോഹന്നാൻ്റെ സുവിശേഷത്തിൽ എഴുതിവെച്ചിരിക്കുന്ന പിതാവിൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം ഏതാണെന്ന് പഠിക്കാതെയും, അപ്പൊസ്തലന്മാർ ഏത് നാമത്തിലാണ് സ്നാനം കഴിപ്പിച്ചതെന്ന് പരിശോധിക്കാതെയും, യേശുവിൻ്റെ കല്പന നേരിട്ട് ഉദ്ധരിക്കുകയായിരുന്നു. കല്പന ആവർത്തിക്കാനുള്ളതല്ല; കല്പിച്ചപ്രകാരം അനുസരിക്കാനുള്ളതാണ്. പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമമാണ് യേശുക്രിസ്തു എന്ന വചനസത്യം വിശ്വസിക്കാത്തതു മൂലം, അനേകരും ഏകസത്യദൈവത്തെ അറിയാതിരിക്കുന്നു എന്നതാണ് വസ്തുത. കൂടാതെ, തെറ്റായ നാമത്തിൽ സ്നാനം നല്കുകവഴി, മൂന്നു തെറ്റുകൾ ഒരുപോലെ ചെയ്യുന്നു. 1.  യേശുക്രിസ്തുവിൻ്റെ കല്പന ലംഘിക്കുന്നു. (മത്താ, 28:19). 2. ദൈവവചനത്തോട് മറുതലിക്കുന്നു. (കൊലൊ, 3:17). മൂന്ന്. യേശുക്രിസ്തു എന്ന നാമം മുഖാന്തരം പിതാവായ ഏകദൈവത്തിനു സ്തോത്രം കരേറ്റാതിരിക്കുന്നു. (കൊലൊ, 3:17). ആദിമസഭയിൽ, യേശുവിൻ്റെ നാമത്തിൽ അശേഷം സംസാരിക്കരുത് എന്നായിരുന്നു യെഹൂദന്മാരുടെ പരമോന്നത കോടതിയായ ന്യായാധിപ സംഘത്തിൻ്റെ ഉത്തരവ്. (പ്രവൃ, 4:17-18; 5:40). അന്ധകാരത്തിൻ്റെ അധിപതിയുടെ ആ കല്പന മറ്റൊരു തരത്തിൽ ഇന്നും നിലനില്ക്കുന്നുണ്ട്. യേശുവിൻ്റെ നാമത്തിലുള്ള സ്നാനം തെറ്റാണ് എന്നാണ് ആ കല്പന. അന്ധകാരത്തിൻ്റെ അധിപതിയുടെ തോളത്തുനിന്ന് ഇറങ്ങിയാൽ, യേശുക്രിസ്തു എന്ന ഏകനാമമല്ലാതെ, ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ലെന്ന് എല്ലാവർക്കും മനസ്സിലാകും. സ്വർല്ലോകരുടെയും ഭൂലോകരുടെയും അധോലോകരുടെയും മുഴങ്കാലൊക്കെയും മടങ്ങുന്ന യേശുക്രിസ്തു എന്ന അതിപരിശുദ്ധ നാമം ആണ് പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക!

അനുബന്ധം

ത്രിത്വനാമത്തിനാധാരം ബൈബിളല്ല; അപ്പൊസ്തലന്മാർക്ക് ശേഷമുള്ള സഭാപിതാക്കന്മാരാണ്. മത്തായി 28:19-ൽ യേശു എന്താണ് കല്പിച്ചതെന്ന് വിവേചിക്കുവാനോ, പരിശുദ്ധാത്മാവിൽ നിറഞ്ഞ അപ്പൊസ്തലന്മാർ ഏത് നാമത്തിലാണ് സ്നാനം നല്കിയതെന്ന് പരിശോധിക്കുവാനോ സഭാപിതാക്കന്മാർ മിനക്കെട്ടില്ല. പ്രത്യുത, സ്നാനത്തിൻ്റെ ആധാരവാക്യമെന്ന നിലയിൽ മത്തായി 28:19 നേരിട്ട് ഉദ്ധരിക്കുകയായിരുന്നു. സഭാപിതാക്കന്മാരുടേയും സുന്നഹദോസുകളിലേയും ചില ഉദ്ധരണികൾ ചുവടെ ചേർക്കുന്നു:

Ignatius (AD 35-108/140)

Epistle of Ignatius to the Philadelphians

have been fulfilled in the Gospel, [our Lord saying,] “Go ye and teach all nations, baptizing them in the name of the Father, and of the Son, and of the Holy Ghost.” [84]

Didache (AD 150)

“Having first said all these things, baptize into the name of the Father, and of the Son, and of the Holy Spirit,” [75]

Epistle of Ignatius to the Philippians

Wherefore also the Lord, when He sent forth the apostles to make disciples of all nations, commanded them to “baptize in the name of the Father, and of the Son, and of the Holy Ghost,” [21]

Irenaeus (AD 130-202)

Against Heresies Book III

He said to them, “Go and teach all nations, baptizing them in the name of the Father, and of the Son, and of the Holy Ghost.” [310]

Tertullian (AD 160-220

The Prescription Against Heretics

nations, who were to be baptized into the Father, and into the Son, and into the Holy Ghost.” [203]

On Baptism (Tertullian)

saith, “teach the nations, baptizing them into the name of the Father, and of the Son, and of the Holy Spirit.” [139]

Hippolytus: AD 170-235  

Dogmatical and Historical Fragments

“For the Jews glorified (or gloried in) the Father, but gave Him not thanks, for they did not recognise the Son. The disciples recognised the Son, but not in the Holy Ghost; wherefore they also denied Him.” [264]

Seventh Council of Carthage Under Cyprian (256/258)

the Catholic Church, brethren, hath always remained and still remains with us, and even especially in the Trinity of baptism, as our Lord says, “Go ye and baptize the nations, in the name of the Father, of the Son, and of the Holy Spirit.” [32]

Pseudo-Gregory Thaumaturgus A Sectional Confession of Faith

Seest thou that all through Scripture the Spirit is preached, and yet nowhere named a creature? And what can the impious have to say if the Lord sends forth His disciples to baptize in the name of the Father, and of the Son, and of the Holy Spirit? [58]

Constitutions of the Holy Apostles Book II

Let the presbyters be esteemed by you to represent us the apostles, and let them be the teachers of divine knowledge; since our Lord, when He sent us, said, “Go ye, and make disciples of all nations, baptizing them in the name of the Father, and of the Son, and of the Holy Ghost: teaching them to observe all things whatsoever I have commanded you.” [146]

Constitutions of the Holy Apostles Book VI

Be ye likewise contented with one baptism alone, that which is into the death of the Lord; not that which is conferred by wicked heretics, but that which is conferred by unblameable priests, “in the name of the Father, and of the Son, and of the Holy Ghost:” [80]

 Constitutions of the Holy Apostles Book VII

O bishop, or presbyter, we have already given direction, and we now say, that thou shalt so baptize as the Lord commanded us, saying: “Go ye, and teach all nations, baptizing them in the name of the Father, and of the Son, and of the Holy Ghost (teaching them to observe all things whatsoever I have commanded you):” [106]

ആധുനിക ക്രൈസ്തവസഭകൾക്ക് പറ്റിയത് എന്താണെന്നുവെച്ചാൽ, യേശു, ‘പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമത്തിൽ സ്നാനം കഴിപ്പിപ്പാൻ’ ആരോട് കല്പിച്ചുവോ, അവരുടെ വാക്കും പ്രവൃത്തിയും മുഖവിലക്കെടുക്കാതെ അഥവാ, ദൈവവചനം വിശ്വസിക്കാതെ, അപ്പൊസ്തലന്മാർക്ക് ശേഷം വന്ന സഭാപിതാക്കന്മാരുടേയും സൂന്നഹദോസുകളുടേയും വാക്കുകളാണ് കൈക്കൊണ്ടത്. അപ്പൊസ്തലന്മാരോട് യേശു അവരുടെ ഭാഷയായ അരാമ്യ ഭാഷയിലാണ് കല്പന കൊടുത്തത്. അവർക്കത് മനസ്സിലായതിൽ കൂടുതലായി, മറ്റൊരാൾക്കും ആ നാമമേതാണെന്ന് മനസ്സിലാകില്ല. ഇനി, അവർക്ക് എന്തെങ്കിലും സംശയമുണ്ടായിരുന്നങ്കിൽ, യേശു പഠിപ്പിച്ചതിന് വിപരീതമായി പ്രവർത്തിക്കാൻ ഇടവരാതിരിക്കാൻ, അവർ ‘ആ നാമം’ ഏതാണെന്ന് ചോദിക്കുമായിരുന്നു. മാത്രമല്ല, സകലവും ഉപദേശിച്ചു നല്ക്കുന്ന പരിശുദ്ധാത്മാവ് അവരുടെ ഉള്ളിൽ വന്ന് ശക്തിയോടെ വാസം തുടങ്ങിയപ്പോഴാണ് അവർ ശുശ്രൂഷ ആരംഭിച്ചതും സ്നാനം നൽകിയതും. അവരുടെ വാക്കും പ്രവൃത്തിയും വിശ്വസിക്കാത്തവർ ബൈബിൾ വിശ്വസിക്കാതിരിക്കുന്നതാണ് നല്ലത്.

2 thoughts on “പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാ…. നാമം”

Leave a Reply

Your email address will not be published. Required fields are marked *