1പത്രൊസ്

പത്രൊസ് എഴുതിയ ഒന്നാം ലേഖനം (Book of 1 Peter)

പുതിയനിയമത്തിലെ ഇരുപത്തൊന്നാമത്തെ പുസ്തകവും, സാർവ്വത്രിക ലേഖനങ്ങൾ എന്ന വിഭാഗത്തിൽ രണ്ടോമത്തേതുമാണ് പത്രൊസിന്റെ ഒന്നാം ലേഖനം. കഷ്ടതയും കഷ്ടതയുടെ നേർക്കുള്ള വിശ്വാസിയുടെ പ്രതികരണവുമാണ് ഈ ലേഖനത്തിലെ പ്രതിപാദ്യം. വിടുതൽ കാണാതെ കഷ്ടം അനുഭവിച്ചുകൊണ്ട് നിരാശയിലൂടെ കടന്നു പോകുന്നവർക്കു പ്രത്യാശയുടെ സന്ദേശം നല്കുകയാണ് ലേഖനം.

ലേഖനകർത്താവ്: പത്രോസിന്റെ പേരിൽ എഴുതപ്പെട്ടിട്ടുള്ള രണ്ടു ലേഖനങ്ങളിലും ഏറ്റവും കൂടുതൽ സാക്ഷ്യങ്ങളുള്ളതു ഒന്നാം ലേഖനത്തിനാണ്. ഈ ലേഖനം അപ്പൊസ്തലനായ പത്രൊസ് എഴുതി എന്നു ആദിമസഭ പൊതുവെ അംഗീകരിച്ചിരുന്നു. പോളിക്കാർപ്പ് ഫിലിപ്പിയർക്കു എഴുതിയി ലേഖനത്തിൽ (എ.ഡി. 125) ഈ ലേഖനത്തിലെ പ്രയോഗങ്ങളുടെ ഛായ കാണാം. ബർന്നബാസിന്റെ ലേഖനത്തിലും ജസ്റ്റിൻ മാർട്ടിയറുടെ എഴുത്തുകളിലും ഇതിന്റെ പ്രതിധ്വനി ഉണ്ട്. ഐറേനിയസ് ആണ് (170 എ.ഡി.) ഈ ലേഖനം പത്രൊസിന്റേതായി ആദ്യം ഉദ്ധരിച്ചിട്ടുള്ളത്. പത്രൊസിന്റെ രണ്ടാം ലേഖനത്തിൽ ഒന്നാം ലേഖനത്തെക്കുറിച്ചുള്ള ഒരു പ്രസ്താവനയുണ്ട്. ആ പ്രസ്താവന ഈ ഒന്നാം ലേഖനത്തെക്കുറിച്ച് അല്ലാതിരിക്കുവാൻ ഇടയില്ല. (2പത്രൊ, 3:1). ഈ ലേഖനത്തിന്റെ കർത്താവു “യേശുക്രിസ്തുവിന്റെ അപ്പൊസ്ത്ലനായ പത്രൊസ്” എന്ന് ആമുഖവാക്യത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. (1:1). ലേഖനത്തിന്റെ ആന്തരികഘടന പത്രൊസിന്റെ ഹൃദയവും ജീവിതവും വെളിപ്പെടുത്തുന്നതാണ്. ഗലീല കടൽക്കരയിൽ വെച്ചു പത്രോസിനു യേശു നല്കിയ നിയോഗത്തിനു സമാനമാണു (യോഹ, 21:16) ദൈവത്തിന്റെ ആട്ടിൻ കൂട്ടത്തെ മേയിച്ചു കൊൾവിൻ എന്നു അദ്ധ്യക്ഷന്മാർക്കു പത്രൊസ് നല്കുന്ന നിയോഗം. (5:2). എല്ലാവരും താഴ്മ ധരിച്ചു കൊൾവിൻ (5:5) എന്ന വാക്കുകൾ അന്ത്യ അത്താഴത്തിന് യേശു തുവർത്ത് എടുത്തു അരയിൽ ചുറ്റി ശിഷ്യന്മാരുടെ കാൽ കഴുകിയതിനെ (യോഹ, 13:3-5) ഓർപ്പിക്കുന്നു. താൻ ക്രിസ്തുവിന്റെ കഷ്ടാനുഭവത്തിനു സാക്ഷിയാണെന്നു പ്രസ്താവിക്കുന്നു; ക്രിസ്തുവിന്റെ കഷ്ടാനുഭവത്തെ കുറിച്ചു ആവർത്തിച്ചു പറയുന്നുമുണ്ട്. (2:21-24; 3:18; 4:1). അപ്പൊസ്തല പ്രവൃത്തികളിൽ രേഖപ്പെടുത്തിയിട്ടുള്ള പത്രൊസിന്റെ പ്രഭാഷണങ്ങളിലെ പ്രയോഗങ്ങൾക്കും 1പത്രൊസിലെ പ്രയോഗങ്ങൾക്കും തമ്മിൽ ബന്ധമുണ്ട്. (1പത്രൊ, 1:17 – പ്രവൃ, 10:34; 1പത്രൊ, 1:21 – പ്രവൃ, 2:32; 10:40,41; 1പത്രൊ, 2:7,8 – പ്രവൃ, 4:10,11). 

ആധുനിക പണ്ഡിതന്മാരിൽ ചിലർ പത്രൊസിന്റെ ഗ്രന്ഥകർത്തൃത്വത്തെ ചോദ്യം ചെയ്തിട്ടുണ്ട്. പ്രധാനമായും മുന്നു വാദങ്ങളാണ് അവർ ഉന്നയിക്കുന്നത്. 1. പൗലൊസിന്റെ ദൈവശാസ്ത്ര ചിന്തകളിൽ പലതും ഇതിൽ കാണുന്നതുകൊണ്ട് പത്രൊസല്ല ഇതിന്റെ എഴുത്തുകാരൻ. പത്രൊസും പൗലൊസും തമ്മിലുണ്ടായിരുന്ന അടുപ്പം സുവിദിതമാണ്. പൗലൊസിന്റെ ലേഖനങ്ങൾ പത്രൊസിനു സുപരിചിതമായിരുന്നു എന്ന് പത്രൊസിന്റെ വാക്കുകൾ തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഉപദേശങ്ങളുടെ ഐക്യത്തിനു കാരണം പരിശുദ്ധാത്മാവിന്റെ നിയന്ത്രണമാണ്. ഉപദേശങ്ങളുടെ സാധർമ്മ്യം പത്രൊസിന്റെ കർത്തൃത്വം നിഷേധിക്കുവാൻ പര്യാപ്തമായ തെളിവല്ല. 2. ശുദ്ധവും സംസ്കൃതവുമായ ഗ്രീക്ക് ഭാഷയിലാണ് ഈ ലേഖനം എഴുതപ്പെട്ടിട്ടുളളത്. അനഭ്യസ്തനായ പത്രൊസിനു ഇങ്ങനെ എഴുതുവാൻ കഴിയുകയില്ല എന്നതാണ് അടുത്തവാദം. അക്കാലത്ത് സാഹിത്യഭാഷ എന്ന നിലയിൽ റോമാസാമ്രാജ്യം മുഴുവൻ ഗ്രീക്കു പ്രചരിച്ചിരുന്നു. മുപ്പതു വർഷത്തെ സമ്പർക്കം കൊണ്ട് ഗ്രീക്കുഭാഷ നല്ലവണ്ണം കൈകാര്യം ചെയ്യുവാൻ പത്രോസിനു കഴിഞ്ഞത് അത്ഭുതമല്ല. കുടാതെ പത്രൊസിന്റെ ആശയം സില്വാനൊസിന്റെ ഭാഷയിൽ എഴുതി എന്നു കരുതുന്നതിലും തെറ്റില്ല. സില്വാനൊസ് മുഖാന്തരം ലേഖനം എഴുതി എന്നു രേഖ പ്പെടുത്തിയിട്ടുണ്ട്. (5:12). 3. നീറോയുടെ കാലം മുതലാണ് റോമാകൈസർ ക്രിസ്തുസഭയെ ഉപദ്രവിച്ചു തുടങ്ങിയത്. അതുകൊണ്ട് പത്രൊസാണ് എഴുതിയതെങ്കിൽ പിന്നീടുണ്ടായ പീഡകളെക്കുറിച്ചുള്ള വിവരണം ലേഖനത്തിലുണ്ടാവാൻ സാധ്യതയില്ല എന്നതാണ് മൂന്നാമത്തെ വാദം. കൈസർ നേരിട്ടു സഭയെ ഉപദ്രവിച്ചില്ലെങ്കിൽ തന്നെയും കൈസറുടെ സഹായത്തോടുകൂടി ശ്രതുക്കൾ തുടക്കം മുതൽ സഭയെ ഉപദ്രവിച്ചു കൊണ്ടിരുന്നു. 

അനുവാചകർ: പൊന്തൊസിലും ഗലാത്യയിലും കപ്പദൊക്യയിലും ആസ്യയിലും ബിഥുന്യയിലും ചിതറിപ്പാർക്കുന്ന വൃതന്മാർക്കാണ് ലേഖനം എഴുതിയത്. (1:1,2). ഈ പ്രദേശങ്ങളിൽ സുവിശേഷം എത്തിച്ചതു പത്രൊസ് ആയിരിക്കണം. ചിതറിപ്പാർക്കുന്ന പരദേശികൾ എന്ന പയോഗം ഏത് അർത്ഥത്തിലാണ് പ്രയോഗിച്ചിട്ടുള്ളത് എന്നതിനെക്കുറിച്ചു പണ്ഡിതന്മാർക്കിടയിൽ അഭിപ്രായഭിന്നതയുണ്ട്; എന്നാൽ, ലേഖനത്തിൻ്റെ ഉള്ളടക്കം അത് യെഹൂദന്മാർക്ക് എഴുതിയതാണെന്ന് വ്യക്തമാക്കുന്നു. ചിതറിപ്പാർക്കുന്ന (1:1–യാക്കോ, 1:1), വൃതന്മാർ (1:2–1ദിന, 16:12), പിതൃപാരമ്പര്യമുള്ള നടപ്പ് (1:18–ഗലാ, 1:14), തിരഞ്ഞെടുക്കപ്പെട്ട ജാതി (ആവ, 4:20; 10:15), രാജകീയപുരോഹിതവർഗ്ഗം (പുറ, 19:5-6) വിശുദ്ധവംശം (ആവ, 14:21), സ്വന്തജനവും (ആവ, 14:2–1പത്രൊ, 2:9) മുമ്പെ നിങ്ങൾ ജനമല്ലാത്തവർ; ഇപ്പോഴോ ദൈവത്തിന്റെ ജനം (2:10–റോമ, 9:25-26; ഹോശേ, 2:23), കരുണ ലഭിക്കാത്തവർ; ഇപ്പോഴോ കരുണ ലഭിച്ചവർ തന്നേ (2:10–ഹോശേ, 2:23), ധർമ്മവിരുദ്ധമായ വിഗ്രഹാരാധനയിൽ നടന്നു ജാതികളുടെ ഇഷ്ടം പ്രവർത്തിച്ചുകൊണ്ടു കാലം പോക്കിയതു മതി (4:3) തുടങ്ങിയ പ്രയോഗങ്ങൾ അക്ഷരാർത്ഥത്തിൽ യോജിക്കുന്നത് യെഹൂദന്മാർക്കാണ്.

സ്ഥലവും കാലവും: നീറോയുടെ കാലത്തുണ്ടായ പീഡനമാണ് ലേഖനത്തിന്റെ പശ്ചാത്തലം. എ.ഡി.64-ൽ ആരംഭിച്ച നീറോയുടെ പീഡനത്തിലാണ് പത്രൊസ് രക്തസാക്ഷി ആയത്. അതിനെ തുടർന്ന് ആസ്യ പ്രവിശ്യകളിലെ അധികാരികളും ക്രിസ്ത്യാനികളെ ഉപദ്രവിച്ചു തുടങ്ങി. അതിനാൽ എ.ഡി. 65 ആയിരിക്കണം രചനാകാലം എന്ന് കരുതുന്നതിൽ തെറ്റില്ല. ആദ്യകാല ലേഖനങ്ങളായ യാക്കോബ്, 1തെസ്സലൊനീക്യർ, റോമർ, കൊലൊസ്സ്യർ, എഫെസ്യർ, ഫിലിപ്പിയർ എന്നീ ലേഖനങ്ങളോടും കാരാഗൃഹ ലേഖനങ്ങളോടും അടുപ്പം പുലർത്തുന്നതുകൊണ്ട് കാരാഗൃഹ ലേഖനങ്ങൾക്കു ശേഷമാണ് ഈ ലേഖനം എഴുതി എന്നത് വ്യക്തമാണ്. 

നിങ്ങളുടെ സഹവൃതയായ ബാബിലോനിലെ സഭയും നിങ്ങൾക്കു വന്ദനം ചൊല്ലുന്നു എന്ന് 5:13-ൽ പറയുന്നു. ബാബിലോനിൽ വച്ചാണ് ലേഖനം എഴുതി എന്ന് തന്മൂലം അനുമാനിക്കപ്പെടുന്നു. ബാബിലോൻ ഏതു ദേശമാണ് എന്നതിനെക്കുറിച്ചു മുന്നഭിപ്രായങ്ങളുണ്ടാ: 1. യൂഫ്രട്ടീസ് നദീതീരത്തുള്ള ബാബിലോൺ. കാൽവിൻ, ആൽഫ്രഡ്മേയർ, അൽഫോർഡ്, മുർഹെഡ്, തീസൻ തുടങ്ങിയവർക്ക് ഈ അഭിപ്രായമാണ്. ബാബിലോനിൽ ധാരാളം യെഹൂദന്മാർ പാർത്തിരുന്നു. മെസൊപ്പൊട്ടേമിയയിൽ നിന്നുള്ള യെഹൂദന്മാർ പെന്തെക്കൊസ്തു നാളിൽ യെരുശലേമിൽ സന്നിഹിതരായിരുന്നു. (പ്രവൃ, 2:9). പരിച്ഛേദനക്കാരുടെ അപ്പൊസ്തലനായ പത്രൊസ് ബാബിലോനിൽ പോയി പ്രവർത്തിക്കുവാൻ സാധ്യതയുണ്ട്. 2. ഈജിപ്റ്റിൽ നൈൽ തീരത്തുണ്ടായിരുന്ന ബാബിലോൻ. കോപ്റ്റിക് സഭയല്ലാതെ മറ്റാരും ഈ വാദം അംഗീകരിക്കുന്നില്ല. 3. റോമാനഗരത്തിന്റെ പ്രതിരുപാത്മകനാമം. റോമൻ കത്തോലിക്കാസഭയും അനേകം പ്രൊട്ടസ്റ്റൻറ് പണ്ഡിതന്മാരും ഈ അഭിപ്രായത്തെ ആദരിക്കുന്നു. പത്രൊസ് തന്റെ അവസാന വർഷങ്ങൾ ചെലവഴിച്ചതു റോമിൽ ആയിരുന്നു. പത്രൊസിന്റെ സഹചാരിയായ മർക്കൊസ് പൗലൊസിന്റെ ഒന്നാം കാരാഗൃഹ വാസകാലത്ത് റോമിൽ ഉണ്ടായിരുന്നു. (1പത്രൊ 5:13; കൊലൊ, 4:10). പൗലൊസിന്റെ രണ്ടാം കാരാഗൃഹവാസ കാലത്ത് തിമൊഥയൊസിനോടൊപ്പം മർക്കൊസ് റോമിൽ പോയിരിക്കുവാൻ സാധ്യതയുണ്ട്. (2തിമൊ, 4:11). തന്മൂലം റോമിൽ വച്ചു പത്രാസും മർക്കൊസും ബന്ധപ്പെട്ടിരിക്കാനിടയുണ്ട്. എന്നാൽ ഇവർ ഇരുവരും ബാബിലോനിൽ പോയതായി രേഖയില്ല. കൂടാതെ റോമിന്റെ മാർമ്മികനാമമാണ് ബാബിലോൻ. (വെളി, 17,18 അ) പക്ഷേ ബാബിലോൻ എന്ന പ്രതിരൂപനാമം ഈ ലേഖനം എഴുതി 30 വർഷത്തിനു ശേഷമാണ് യോഹന്നാനു വെളിപ്പെട്ടത്. അതിനു മുൻപു അറിയപ്പെട്ടിരുന്നുവെങ്കിൽ യോഹന്നാൻ അതിനെ മർമ്മം എന്നു പറയുകയില്ലായിരുന്നു. സാധാരണ നിലയിൽ പ്രയോഗിച്ചിട്ടുള്ള ഒരു സംജ്ഞാനാമത്തിൽ പ്രതിരൂപാർത്ഥം കാണുന്നതും ശരിയല്ല. സാധാരണ കാര്യങ്ങളല്ലാതെ മാർമ്മികമായൊന്നും അപ്പൊസ്തലൻ ഈ ഭാഗത്തു പറയുന്നുമില്ല. 

ഉദ്ദേശ്യം: ക്രിസ്തീയ ജീവിതത്തിലെ കഷ്ടതകളെക്കുറിച്ചാണ് പത്രൊസ് പ്രധാനമായും ലേഖനത്തിൽ എഴുതുന്നത്. ക്രിസ്തുവിനുവേണ്ടി തന്റെ വായനക്കാർ നിന്ദയും അപമാനവും സഹിച്ചിരുന്നതായി 4:14,15 വ്യക്തമാക്കുന്നു. തടവ്, വസ്തുവകകളുടെ അപഹരണം, ക്രൂരമായ മരണം പലരെയും കാത്തിരിക്കുന്നു. എന്നാൽ കഷ്ടത മാത്രമല്ല ഈ ലേഖനത്തിന്റെ പ്രധാനമായ സന്ദേശം. സുവിശേഷം അംഗീകരിക്കുന്നതിലൂടെ ലഭ്യമാകുന്ന അനുഗ്രഹങ്ങൾ ലോകത്തിലുള്ളവരുമായി വിശ്വാസികളുടെ ശരിയായ ബന്ധം, രാഷ്ട്രം, കുടുംബം, സഭ, ശിക്ഷണം, മുപ്പന്മാർക്കുള്ള നിർദ്ദേശങ്ങൾ എന്നിവയെല്ലാം ലേഖനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

പ്രധാന വാക്യങ്ങൾ: 1. “നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തിന്നു സ്തോത്രം. അവൻ മരിച്ചവരുടെ ഇടയിൽനിന്നുള്ള യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്താൽ തന്റെ കരുണാധിക്യപ്രകാരം നമ്മെ ജീവനുള്ള പ്രത്യാശെക്കായി” 1പത്രൊസ് 1:3.

2. “സകലജഡവും പുല്ലുപോലെയും അതിന്റെ ഭംഗി എല്ലാം പുല്ലിന്റെ പൂപോലെയും ആകുന്നു; പുല്ലു വാടി പൂവുതിർന്നുപോയി; കർത്താവിന്റെ വചനമോ എന്നേക്കും നിലനില്ക്കുന്നു അതു ആകുന്നു നിങ്ങളോടു പ്രസംഗിച്ച വചനം.” 1പത്രൊസ് 1:24,25.

3. “നിങ്ങളോ അന്ധകാരത്തിൽനിന്നു തന്റെ അത്ഭുത പ്രകാശത്തിലേക്കു നിങ്ങളെ വിളിച്ചവന്റെ സൽഗുണങ്ങളെ ഘോഷിപ്പാന്തക്കവണ്ണം തിരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയും രാജകീയപുരോഹിതവർഗ്ഗവും വിശുദ്ധവംശവും സ്വന്തജനവും ആകുന്നു.” 1പത്രൊസ് 2:9.

4. “നാം പാപം സംബന്ധിച്ചു മരിച്ചു നീതിക്കു ജീവിക്കേണ്ടതിന്നു അവൻ തന്റെ ശരീരത്തിൽ നമ്മുടെ പാപങ്ങളെ ചുമന്നുകൊണ്ടു ക്രൂശിന്മേൽ കയറി; അവന്റെ അടിപ്പിണരാൽ നിങ്ങൾക്കു സൌഖ്യം വന്നിരിക്കുന്നു.” 1പത്രൊസ് 2:24.

5. “ദോഷത്തിന്നു ദോഷവും ശകാരത്തിന്നു ശകാരവും പകരം ചെയ്യാതെ നിങ്ങൾ അനുഗ്രഹം അനുഭവിക്കേണ്ടതിന്നു വിളിക്കപ്പെട്ടതുകൊണ്ടു അനുഗ്രഹിക്കുന്നവരായിരിപ്പിൻ.” 1പത്രൊസ് 3:9.

6. “ക്രിസ്തു ജഡത്തിൽ കഷ്ടമനുഭവിച്ചതുകൊണ്ടു നിങ്ങളും ആ ഭാവം തന്നേ ആയുധമായി ധരിപ്പിൻ.” 1പത്രൊസ് 4:1.

7. “നിർമ്മദരായിരിപ്പിൻ; ഉണർന്നിരിപ്പിൻ; നിങ്ങളുടെ പ്രതിയോഗിയായ പിശാചു അലറുന്ന സിംഹം എന്നപോലെ ആരെ വിഴുങ്ങേണ്ടു എന്നു തിരിഞ്ഞു ചുറ്റിനടക്കുന്നു. ലോകത്തിൽ നിങ്ങൾക്കുള്ള സഹോദരവർഗ്ഗത്തിന്നു ആവക കഷ്ടപ്പാടുകൾ തന്നേ പൂർത്തിയായി വരുന്നു എന്നറിഞ്ഞു വിശ്വാസത്തിൽ സ്ഥിരമുള്ളവരായി അവനോടു എതിർത്തു നില്പിൻ.” 1പത്രൊസ് 5:8,9.

ബാഹ്യരേഖ: 1. മുഖവുര: 1:1,2.

2. രക്ഷയുടെ സ്വഭാവം: 1:3-12.

3. രക്ഷയുടെ ഫലം: 1:13-25. 

a. വിശുദ്ധി: 1:13-16.

b. മാന്യത: 1:17-21.

c. സ്നേഹം: 1:22-25.

4. രക്ഷയുടെ കടപ്പാടുകൾ: 2:10.

5. രക്ഷയുടെ സാന്മാർഗ്ഗികത: 2:11-3:12.

6. രക്ഷയുടെ ഉറപ്പ്: 3:13-4:11.

7. കഷ്ടതയിൽ വിശ്വാസിയുടെ പെരുമാററം: 4:12-5:11.

8. ഉപസംഹാരം: 5:12-14.

സവിശേഷതകൾ: 1. ഈ ലേഖനത്തിലെ പ്രധാന പ്രമേയം കഷ്ടതയും തേജസ്സും ആണ്. കഷ്ടത എന്ന പദം പതിനാറു പ്രാവശ്യം കാണാം. (1:11; 2:19, 20, 21, 23; 3:14, 17, 18; 4:1, 2, 13, 15, 16, 19; 5;1). ക്രിസ്തുവിന്റെ കഷ്ടത വിശ്വാസികൾക്കു മാതൃകയാണ്. (1:11; 2:21; 4:1,2). കഷ്ടത പ്രതീക്ഷിക്കേണ്ടതാണ്. (4:12). അതു ദൈവഹിതമാണ്. (4:19). സഹിഷ്ണുതയോടെയും (2:23; 3:9), സന്തോഷത്തോടു കൂടെയും (4:13) കഷ്ടം സഹിക്കേണ്ടതാണ്. കഷ്ടതയ്ക്കു ഫലമുണ്ടെന്ന് അപ്പൊസ്തലൻ വ്യക്തമാക്കുന്നു. (1:6,7; 2:19,20; 3:14; 4:14). 2. ക്രിസ്ത്യാനികൾ ഭൂമിയിൽ പ്രവാസികളും പരദേശികളും ആണെന്ന് ഈ ലേഖനം ഊന്നിപ്പറയുന്നു. (1:1; 2:11). 3. പഴയനിയമത്തിലെ ദൈവജനത്തിനുള്ള പല വിശേഷണങ്ങളും ഈ ലേഖനത്തിൽ പുതിയനിയമ വിശ്വാസികൾക്കു നല്കിയിരിക്കുന്നു; തിരഞ്ഞെടുക്കപ്പെട്ട ജാതി, വിശുദ്ധപുരോഹിത വർഗ്ഗം, രാജകീയപുരോഹിതവർഗ്ഗം, വിശുദ്ധവംശം, സ്വന്തജനം. (2:5-9). 4. വ്യാഖ്യാനിക്കുവാൻ ഏറ്റവും പ്രയാസമുളള ഭാഗം ഈ ലേഖനത്തിൽ ഉണ്ട്. തടവിലുളള ആത്മാക്കളോടു ക്രിസ്തു പ്രസംഗിച്ചത് എപ്പോൾ? എവിടെവച്ച് ? എങ്ങനെ? ഈ പ്രശ്നങ്ങൾ ഇനിയും ഉത്തരം കിട്ടാതെ അവശേഷിക്കുന്നു. (3:19,20).

Leave a Reply

Your email address will not be published. Required fields are marked *